09 March, 2009

സാമ്പത്തിക പ്രതിസന്ധി ഫാസിസ്റ്റുകള്‍ക്ക് ഗുണം ചെയ്യും

സാമ്പത്തിക പ്രതിസന്ധി ഫാസിസ്റ്റുകള്‍ക്ക് ഗുണം ചെയ്യും

ലോകവ്യാപകമായി സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും രൂക്ഷമായതോടെ ഉത്കണ്ഠയും നിരാശയും പിരിമുറുക്കവും വളരെ പ്രകടമായ തോതില്‍ വര്‍ധിച്ചുവരുന്നു. ഓരോ ദിനവും കഴിയുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും നീണ്ടുനില്‍ക്കുമെന്ന വിലയിരുത്തലുകള്‍ പ്രബലമാവുകയും ജനജീവിതത്തിന്റെ വിവിധ തുറകളെ പ്രതിസന്ധി വര്‍ധിച്ച തോതില്‍ ബാധിക്കുകയും ചെയ്യുന്നു.

ഈ പ്രതിസന്ധിക്ക് കാരണഭൂതരായവരോട് പ്രത്യേകിച്ച് തെറ്റായ തീരുമാനങ്ങളിലൂടെയും അതിരു കടന്ന അത്യാഗ്രഹത്തിലൂടെയും തകര്‍ച്ചയെ ക്ഷണിച്ചുവരുത്തുകയും ഇപ്പോഴത്തെ പ്രതിസന്ധിക്ക് നാന്ദി കുറിക്കുകയും ചെയ്ത ബാങ്കധികാരികളോട് ജനങ്ങളുടെ രോഷം ഉയരുകയാണ്. ഈ തകര്‍ച്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിയുകയും ഗവണ്‍മെന്റ് നല്‍കുന്ന സഹായധനത്തില്‍ നിന്നുപോലും ശമ്പളവും ആനുകൂല്യങ്ങളും യാതൊരു ലോഭവും കൂടാതെ ആദ്യം കൈക്കലാക്കുകയും ചെയ്യുന്ന ഈ സ്ഥാപനങ്ങളുടെ മേധാവികളുടെ മനോഭാവം ജനങ്ങളുടെ രോഷം കൂടുതല്‍ ക്ഷണിച്ചുവരുത്തുന്നതാണ്. പ്രസിഡന്റ് ഒബാമ തന്നെ ഇവരുടെ അത്യാഗ്രഹത്തെയും ഔദ്ധത്യത്തെയും രൂക്ഷമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതനായി.

ഓരോ ദിനവും കഴിയുമ്പോള്‍ ജനരോഷം കൂടുതല്‍ വ്യാപകമാകുന്നതാണ് കാണുന്നത്. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നേര്‍ക്ക് മാത്രമല്ല, പ്രത്യാഘാതം ബാധിച്ചിട്ടുള്ള എല്ലാ മേഖലകളിലും അതിന്റെ ദുരിതം പേറുന്ന ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നു.

പ്രസിഡന്റ് സര്‍ക്കോസി സാമ്പത്തിക പ്രതിസന്ധി കൈ കാര്യം ചെയ്യുന്ന രീതിയിലും പൊതുമേഖലയോടുള്ള ചിറ്റമ്മ നയത്തിലും പ്രതിഷേധിച്ച് പാരീസില്‍ വന്‍തോതിലുള്ള പ്രകടനങ്ങള്‍ നടന്നു. റഷ്യയിലും പ്രതിസന്ധി കൈകാര്യം ചെ യ്യുന്ന രീതി ജനങ്ങള്‍ക്ക് അനുഗുണമല്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം വ്യാപകമാവുന്നു. ഇംഗ്ളണ്ടിലെ ഓയില്‍ റിഫൈനറികളിലേക്ക് ഇറ്റലിക്കാരും പോര്‍ട്ടുഗീസുകാരുമായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ബ്രിട്ടണിലെ ഒരു ഓയില്‍ റിഫൈനറിയിലെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് രാജ്യത്തിന്റെ ഇതരഭാഗങ്ങളിലുള്ള തൊഴിലാളികളും പണിമുടക്കിയതോടെ എല്ലാ മേഖലകളും സ്തംഭിക്കുകയുണ്ടായി. ബ്രിട്ടണിലെ തൊഴിലാളികള്‍ക്ക് ഇത്തരം തൊഴിലുകള്‍ നേടാനുള്ള പരിശീലനം നല്‍കുമെന്നും പരിശീലനം നേടിയ ബ്രിട്ടീഷ് തൊഴിലാളികളുടെ കുറവാണ് മറ്റുരാജ്യങ്ങളില്‍ നിന്നും റിക്രൂട്ട്മെന്റ് നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന പ്രതിസന്ധിയുടെ ഘട്ടത്തില്‍ അതൊന്നും ചെവിക്കൊള്ളാന്‍ തൊഴില്‍ രഹിതര്‍ തയ്യാറല്ല എന്നാണ് തുടരുന്ന പ്രക്ഷോഭങ്ങള്‍ സൂചിപ്പിക്കുന്നത്.

യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലെ പൌരന്മാര്‍ക്ക് യൂണിയനില്‍പ്പെട്ട ഏതു രാജ്യ ത്തും തൊഴില്‍ നേടാനുള്ള അവകാശമുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ ആഗോള പ്രത്യാഘാതം സൂചിപ്പിക്കുന്നതു പോലെ ആഗോളവല്‍ക്കരണം ഇന്നൊരു യാഥാര്‍ഥ്യവുമാണ്. ഈ വസ്തുതകളൊക്കെ നിലനില്‍ക്കുമ്പോഴും തൊഴില്‍ നഷ്ടപ്പെടുകയും തൊഴിലില്ലായ്മ പെരുകുകയും ചെയ്യുന്ന ഒരു സഥിതിവിശേഷത്തില്‍ ഇതൊന്നും ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നില്ല. തങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെടുകയും തൊഴിലില്ലായ്മ പെരുകുകയും ചെയ്യുമ്പോള്‍ വിദേശികള്‍ നാട്ടിലുള്ള തൊഴിലുകള്‍ നേടിയെടുക്കുന്നത് ഏതു നയത്തിന്റെയും നിയമത്തിന്റെയും പേരിലായാലും ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ തയ്യാറാവില്ല. പല കാരണങ്ങളാല്‍ സങ്കീര്‍ണമാണ് ഈ സ്ഥിതിവിശേഷം.

ഈ രോഷം ഗവണ്‍മെന്റിനെതിരെ എന്ന നിലയില്‍നിന്ന് വിദേശീയരായ ആളുകള്‍ക്കെതിരെ എന്ന തലത്തിലേക്ക് തിരിച്ചുവിടാന്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് കഴിയുമെന്നതാണ് ഇതിലെ യഥാര്‍ഥ അപകടം. അത് വംശീയ വിദ്വേഷത്തിലേക്ക് വഴി മാറിയേക്കാം. യൂറോപ്പിലാകമാനമുള്ള തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ ഈ സ്ഥിതിവിശേഷം മുതലെടുക്കാനും ശ്രമിക്കും. ബ്രിട്ടണിലെ തൊഴിലാളിപ്രസ്ഥാനങ്ങളും തൊഴിലാളികളും വംശീയവാദികളുടെ സഹായം തേടുന്നവരല്ലെങ്കിലും പ്രതിസന്ധിയുടെ പ്രത്യേക സാഹചര്യങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരെ വഴിതെറ്റിക്കാന്‍ സങ്കുചിത താല്‍പ്പര്യക്കാര്‍ക്ക് കഴിഞ്ഞേക്കാമെന്നത് അപകടകരമാണ്. ജനപിന്തുണ കുറഞ്ഞുവരുന്ന ബ്രിട്ടീഷ് സര്‍ക്കാരിനെ സംബന്ധിച്ച് ഇത് അവര്‍ തരണം ചെയ്യേണ്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായി കഴിഞ്ഞിരിക്കുന്നു. മറ്റു പല രാജ്യങ്ങളും സമാനമായ പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു.

ഈ പ്രശ്നങ്ങള്‍ക്ക് വ്യക്തമായ യാതൊരു പരിഹാരവും ഇതുവരെ ഉരുത്തിരിഞ്ഞു വന്നിട്ടില്ല. പ്രശ്നപരിഹാരത്തിനായി ഈ പ്രശ്നങ്ങള്‍ക്ക് കാരണമായ നയങ്ങള്‍ രൂപീകരിച്ച സാമ്പത്തിക ശാസ്ത്രജ്ഞരെ തന്നെ ആശ്രയിക്കേണ്ടതില്ല. എന്തായാലും ഈ പ്രതിസന്ധി സൃഷ്ടിക്കുന്ന പൊതുജനരോഷത്തെ ഗൌരവമായി എടുക്കുകയും അതിന് പരിഹാരം കാണുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍ സ്ഥിതിഗതികള്‍ വിനാശകരമായ വഴിക്ക് നീങ്ങും.

*
ബില്‍ കിര്‍ക്ക്മാന്‍. കടപ്പാട്: സി.ഐ.റ്റി.യു സന്ദേശം

No comments:

Post a Comment

Visit: http://sardram.blogspot.com