21 January, 2010

ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും

മുഖ്യധാരാ അച്ചടി/ടെലിവിഷന്‍ മാധ്യമങ്ങളും ബി ജെ പി, കോണ്‍ഗ്രസ്, മുസ്ളിംലീഗ് എന്നീ വലതുപക്ഷ രാഷ്‌ട്രീയ കക്ഷികളും ചേര്‍ന്ന് കേരളീയ പൊതുബോധത്തില്‍ പരത്തി വിട്ടിരിക്കുന്ന ഭീകരതാ ഭൂതഭീതി, ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന മുസ്ളിമിങ്ങളുടെ നേര്‍ക്കുള്ള വേട്ടയായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ളിമിങ്ങളും ഇതര സമുദായക്കാരും തമ്മില്‍ പരസ്‌പരം വെറുപ്പോടെയും വിദ്വേഷത്തോടെയും സംശയത്തോടെയും നോക്കുകയും അകലുകയും ചെയ്യുന്ന അത്യന്തം അപകടകരമായ ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. 1992ല്‍ ബാബരി മസ്‌ജിദ് തല്ലിപ്പൊളിക്കുകയും 2002ല്‍ ഗുജറാത്ത് വംശഹത്യ കൊണ്ടാടുകയും ചെയ്ത സംഘപരിവാറിനെതിരെ കൃത്യവും വ്യക്തവും വിശാലവുമായ ഐക്യമുന്നണി കെട്ടിപ്പടുക്കണമെന്ന അടിയന്തിരാവശ്യത്തെ അഭിസംബോധന ചെയ്യുകയും അതിനനുസൃതമായ നീക്കുപോക്കുകള്‍ കക്ഷി ബന്ധങ്ങളില്‍ വരുത്തുകയും ചെയ്‌ത ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അജണ്ടയെ സംശയാസ്‌പദമാക്കുകയും, തോളിലിരുന്നും പുറകിലിരുന്നും മനസ്സിനകത്തിരുന്നും പുറകോട്ടടിപ്പിക്കുകയും ചെയ്‌ത കേരളത്തിലെ വ്യാജ ഇടതുപക്ഷ നീക്കങ്ങളും ഈ ദുരിതാവസ്ഥയുടെ ആഴവും മുറിവുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ബുഷ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്, ഭീകരതക്കൊപ്പമോ എനിക്കൊപ്പമോ എന്ന നിര്‍ണായകമായ ചോദ്യം ലോകത്തോട് ചോദിക്കുകയുണ്ടായി. അതായത്, തന്റെ നടപടികളെ പിന്തുണക്കാത്തവര്‍ എല്ലാം ഭീകരന്മാരാണെന്നര്‍ത്ഥം. ഏതാണ്ടതുപോലുള്ള ഒരവസ്ഥ കേരളത്തിലും നടപ്പിലാക്കാന്‍ വലതുപക്ഷവും സംഘപരിവാര്‍ ആഭിമുഖ്യമുള്ള മൃദുഹിന്ദുത്വ പൊതുബോധവും വ്യാജ ഇടതുപക്ഷവും ചേര്‍ന്ന് ശ്രമിച്ചുകൊണ്ടിരിക്കുയാണ്. വാര്‍ത്താ ചാനലുകളില്‍ തുള്ളിക്കളിക്കുകയും ഇഴയുകയും മിന്നിമറയുകയും ചെയ്യുന്ന അക്ഷരവരികളില്‍ തടിയന്റവിട, സൂഫിയ എന്നൊക്കെ ദിവസങ്ങള്‍ നിറയുമ്പോള്‍ അത് ഒരു സമുദായത്തിനെതിരെയുള്ള വംശഹത്യയുടെ തുടക്കമാണെന്ന ബോധം നാം എന്തുകൊണ്ട് കാണാതെ പോകുന്നു?

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്തു രൂപപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധ/മുസ്ളിം വിരുദ്ധ ഐക്യമുന്നണി, ലവ് ജിഹാദ് പ്രചാരണത്തിലും തുടര്‍ന്ന് പുലി വരുന്നേ മാതൃകയിലുള്ള ഭീകരതാ ഭൂതത്തെ സംബന്ധിച്ച കോലാഹലത്തിലും പൂര്‍വ്വാധികം ശക്തി പ്രാപിച്ചത് കേരളം നടുക്കത്തോടെയാണ് കാണുന്നത്. ഈ ഐക്യമുന്നണിയുടെ ചലച്ചിത്രാവതാരമായിരുന്നു പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ. അമ്പതുകളില്‍ അലിഗഢില്‍ പഠിച്ചു വന്ന ഒരു മുസ്ളിം യുവാവ് മദ്യപിച്ച് മദോന്മത്തനായി ഈഴവസമുദായത്തില്‍ പെട്ട നവവധുവിനെ കൂട്ടം ചേര്‍ന്ന് കടന്നു പിടിച്ച് ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഈ കൊലപാതകിയെ രക്ഷിക്കാനായി കമ്യൂണിസ്റ്റുകാര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. അതായത്, മുസ്ളിങ്ങള്‍ സാമാന്യേന ബലാത്സംഗക്കാരും കൊലപാതകികളും അസാന്മാര്‍ഗികളും കള്ളന്മാരും സൂത്രവിദ്യകളിലൂടെ സമ്പന്നരാകുന്നവരും ആണെന്നും, ഇതിലേതെങ്കിലും പിടിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി അവര്‍ കമ്യൂണിസ്റ്റുകാരുടെ അടുക്കല്‍ അഭയം തേടുമെന്നും അഥവാ അത്തരം പ്രതിസന്ധികളില്‍ മാത്രമാണ് മുസ്ളിമിങ്ങള്‍ കമ്യൂണിസ്റ്റുകാരോട് ചേരുന്നതെന്നും, ആ കാര്യസാധ്യം കമ്യൂണിസ്റ്റുകാര്‍ നടപ്പിലാക്കിക്കൊടുക്കുകയും ചെയ്യുമെന്ന മിത്താണ് പൊതുബോധത്തിലേക്ക് വിലയിപ്പിച്ചു ചേര്‍ത്തിരിക്കുന്നത്. ബോംബിവിടെ ഇഷ്‌ടം പോലെ മലപ്പുറത്ത് കിട്ടുമല്ലോ(ആറാം തമ്പുരാന്‍), കാസറഗോഡു മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലൊന്നു സഞ്ചരിച്ചുനോക്കൂ; ഇരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന രമ്യഹര്‍മ്യങ്ങളും മണിമാളികകളും ഏതു സമുദായക്കാരുടേതാണ് ? ഒരൊറ്റ ബ്രാഹ്മണന്റേതുമതിലില്ല (മഹാത്മ), ഭൂരിപക്ഷ സമുദായത്തില്‍ പെട്ട ഒരു സ്‌ത്രീയെ ന്യൂനപക്ഷക്കാരന്‍ കെട്ടിയാല്‍ അതു ദേശീയോദ്ഗ്രഥനവും മതസൌഹാര്‍ദവും; മറിച്ചായാല്‍ ഇവിടെ വര്‍ഗീയ ലഹള(ആര്യന്‍), ഇന്ത്യന്‍ മുസ്ളിമിന്റെ യശസ്സുയര്‍ത്തിയ ചിത്രങ്ങള്‍ (കീര്‍ത്തി ചക്ര, കുരുക്ഷേത്ര) തുടങ്ങി മലയാളസിനിമയില്‍ കഴിഞ്ഞ രണ്ടു ദശകമായി തുറന്നാടിയ മുസ്ളിം വിരുദ്ധ തരംഗത്തിന്റെ പുനരാവര്‍ത്തനം തന്നെയായിരുന്നു പാലേരി മാണിക്യവും.

ദേശീയത, സാംസ്‌ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്‌ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന്‍ എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും സ്റ്റീരിയോടൈപ്പായി പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ടെന്ന വസ്‌തുത വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വസ്‌തുതയല്ലാതാകുന്നില്ല. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്‌ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?

പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ / ഒരു സമുദായത്തെ / ഒരു സംസ്ക്കാരത്തെ / ഒരു ഭാഷയെ / ഒരു സ്ഥലത്തെ / ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മ അ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചതിലൂടെ ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലം കേരളത്തിന്റെ ചരിത്രത്തിലില്ലാത്തവണ്ണം കലുഷിതമായിത്തീരുകയും വ്യാജമായ ഒരു 'ജനപ്രിയ' വിധി നിര്‍ണയം സംഭാവ്യമാകുകയും ചെയ്‌തു. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണരീതികളെയും വിസ്‌ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന - മതേതര - ജനാധിപത്യ - ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് (പി പി ഷാനവാസുമായുള്ള അഭിമുഖം). ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്‌നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്‌ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്‌തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകയും യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്‌തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം / വൈരൂപ്യം, നന്മ / തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം / കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു. ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതോടെ പ്രണയവിരോധികളുടെ കൂട്ടായ്‌മകള്‍ നാട്ടുകാര്‍ എന്ന ലേബലൊട്ടിച്ച് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്‌മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്‌ട്രീയ-സാംസ്‌ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം) മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി / ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനെതിരെയും അവര്‍ക്ക് പിന്തുണ കൊടുത്തതിന്റെ പേരില്‍ പി ഡി പിയെയും മ അ്ദനിയെയും വേട്ടയാടിയതിലൂടെ വലതുപക്ഷത്തിന്റെയും മൃദു / തീവ്ര ഹിന്ദുത്വാശയത്തിന്റെയും അജണ്ട ഒരു പരിധി വരെ വിജയിച്ചതിന്റെ ലഹരിയിലാണ്, ലവ് ജിഹാദ് പോലെ തികച്ചും അസത്യമായ ഒരു അസംബന്ധത്തെ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവരാനും പൊതുബോധത്തിലേക്ക് കയറ്റിവിട്ട് കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹിഷ്‌ണുതയെ തകിടം മറിക്കാനും ഹിന്ദുത്വ വലതുപക്ഷം പരിശ്രമിച്ചത് എന്നതാണ് വാസ്‌തവം. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്‌ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു / തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ / ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.

പ്രൊഫസര്‍ അസീസ് ചൌധരി പറയുന്നതു പോലെ സൈനികവത്ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെയും, അതിന്റെ അക്രമണോത്സുകതയുടെയും യുഗത്തിലാണ് നാം ജീവിക്കുവാനായി പോരാടുന്നത്. യുദ്ധം, അധിനിവേശം, ദേശീയസുരക്ഷാ പ്രത്യയശാസ്‌ത്രങ്ങള്‍, എതിരഭിപ്രായങ്ങളെ ദേശത്തും വിദേശത്തും മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയവയൊക്കെ ലോകമെമ്പാടും ബിസിനസിന്റെയും വെട്ടിപ്പിടുത്തത്തിന്റെയും അനന്തസാധ്യതകളാണ് സൃഷ്‌ടിക്കുന്നത്. മറ്റൊരു രീതിയില്‍ അവോലകനം ചെയ്‌താല്‍, 'തീവ്രവാദ'ത്തിനും 'ഭീകരത'ക്കുമെതിരെയുള്ള യുദ്ധങ്ങളും പടപ്പുറപ്പാടുകളും പ്രചാരണകോലാഹലങ്ങളും വര്‍ദ്ധിച്ച തോതിലുള്ള തീവ്രവാദങ്ങളും ഭീകരതകളുമായി പരിണമിച്ചുകഴിഞ്ഞിരിക്കുന്നു. അച്ചടി / ദൃശ്യ മാധ്യമങ്ങളും ഈ ഭീകരതാ ഭൂത സൃഷ്‌ടിയിലും ഭീകരതാവിരുദ്ധ മാസ് ഹിസ്‌റ്റീരിയയിലും കാര്യമായ പങ്കു വഹിക്കുന്നുണ്ട്. പി സായ്‌നാഥ് നിരീക്ഷിക്കുന്നതു പോലെ എംബെഡഡ് ജേര്‍ണലിസം, മാധ്യമ പ്രവര്‍ത്തനത്തെ അമേരിക്കയിലും ഇന്ത്യയിലും സമാന 'ജനാധിപത്യ' സമൂഹങ്ങളിലും അപമാനത്തിന്റെ പടുകുഴിയില്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. ഓരോരോ പ്രചാരണങ്ങളിലും ആരൊക്കെ, ഏതു സമുദായം, ഏതു ഭാഷ, ഏതു വേഷം പൈശാചികവത്ക്കരിക്കപ്പെടുമെന്നും ആക്രമിക്കപ്പെടുമെന്നും നിശ്ചയമില്ലാതായിരിക്കുന്നു. ഇന്ദിരാഗാന്ധിയെ വധിച്ചതിനു ശേഷം ദില്ലിയില്‍ ആയിരക്കണക്കിന് സിക്കുകാര്‍ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുകയുണ്ടായി. 9/11 നു ശേഷം അമേരിക്കയിലും സിക്കുകാര്‍ സംശയത്തിന്റെ നിഴലിലായി. താടിയും തലേക്കെട്ടുമുള്ളവരെ വര്‍ഷങ്ങളായി പിശാചുക്കളായി കാണുന്നവര്‍, സെപ്‌തംബര്‍ 11 നുശേഷം ഇതു രണ്ടുമുള്ള സിക്കുകാരെ പ്രതികാരത്തിനുള്ള ലക്ഷ്യമാക്കുകയായിരുന്നു. ലവ് ജിഹാദ് ആരോപണം, മീശയും താടിയും വടിച്ച് ഹിന്ദി സിനിമാതാരങ്ങളെ പ്പോലെ അടിപൊളി വേഷത്തില്‍ നടക്കുന്ന മുസ്ളിം കുമാരന്മാരെയും സംശയത്തിന്റെ നിഴലിലേക്ക് മാറ്റുകയും ഭീകരവേഷത്തിലേക്ക് പരിണാമപ്പെടുത്തുകയും ചെയ്യുകയുണ്ടായി. സൂഫിയയെ അറസ്‌റ്റ് ചെയ്യുന്നതിന്റെ ആവര്‍ത്തിക്കപ്പെട്ട ദൃശ്യങ്ങള്‍, പര്‍ദ ഭീകരതയുടെ ആവരണമായി സ്ഥിരീകരിക്കുന്നതിനു വേണ്ടിയായിരുന്നു. മുസ്ളിം നാമമുള്ളവരെ മുഴുവന്‍ മറ്റുള്ളവര്‍ സംശയിച്ചു തുടങ്ങുന്നു എന്നത്, തങ്ങളുടെ സര്‍ക്കുലേഷന്‍ വ്യാപനത്തിന്റെയും വാര്‍ത്താവതരണത്തിന് സത്യവുമായുള്ള പാരസ്‌പര്യത്തിന്റെയും മികവായി മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കണക്കു കൂട്ടാം! അരുന്ധതി റോയ് വിവരിക്കുന്നതു പോലെ, 'ഭീകരതാ' കഥകളുടെ ചുരുളഴിക്കുമ്പോള്‍, കാലാള്‍പ്പടയും പരിശീലകരും റിക്രൂട്ടിങ്ങുകാരും ഇടനിലക്കാരും ഇന്റലിജന്‍സ് - കൌണ്ടര്‍ ഇന്റലിജന്‍സ് വക്താക്കളുമടങ്ങുന്ന അതിര്‍ത്തികളും മനുഷ്യവാസപ്രദേശങ്ങളും അടങ്ങുന്ന ഒരു ആഗോള നെറ്റ് വര്‍ക്കിനെയാണ് നമുക്ക് അനാവരണം ചെയ്യേണ്ടി വരുക. ഇസ്ളാമിക ഭീകരത എന്ന പദസംയുക്തം പോലും ഒരു സമൂഹത്തില്‍ വിശ്വാസപരമായോ അല്ലാതെയോ ഉള്‍പ്പെട്ട മുഴുവന്‍ മനുഷ്യരെയും കുറ്റവാളി മുദ്ര പതിപ്പിക്കുന്നതിനുള്ള കാര്യപരിപാടിയെ ഉള്‍വഹിക്കുന്നുണ്ടെന്ന് കെ ഇ എന്‍ ഓര്‍മ്മിപ്പിച്ചപ്പോഴും നാം കണക്കിലെടുത്തില്ല. ദുരന്തങ്ങള്‍ ആരംഭിച്ചിട്ടേ ഉള്ളൂ. വരാനിരിക്കുന്ന വേട്ടകളുടെ കാലങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നാം ചകിതരായി മാറും.

****

ജി. പി. രാമചന്ദ്രന്‍, കടപ്പാട് : സിറാജ്,

അണയില്ല ജ്യോതി

അണയില്ല ജ്യോതി


ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക് നിര്‍ണായകതലത്തിലേക്ക് ഉയര്‍ത്തിയ ധിഷണാശാലി, ആധുനിക ബംഗാളിന്റെ ശില്‍പ്പി, വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനുമെതിരെ ദേശീയതലത്തില്‍ ഐക്യമുന്നണി കെട്ടിപ്പടുത്തവരില്‍ പ്രധാനി, സര്‍വാദരണീയനായ രാഷ്ട്രീയ നയതന്ത്രജ്ഞന്‍-വിശേഷണങ്ങള്‍ക്ക് ഒതുങ്ങാത്ത ബസു ചരിത്രത്തിലേക്ക് മറയുമ്പോള്‍ അവസാനിക്കുന്നത് ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തിന്റെ സമരഭരിതമായ ഒരു അധ്യായം. ശ്വാസതടസ്സത്തെയും ചുമയെയും തുടര്‍ന്ന് ജനുവരി ഒന്നിനാണ് ബസുവിനെ സാള്‍ട്ട്ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തണുപ്പ് കൂടിയതിനെത്തുടര്‍ന്ന് ജലദോഷവും ന്യുമോണിയയും ബാധിച്ചതാണ് ശ്വാസതടസ്സത്തിന് ഇടയാക്കിയത്. ഏഴുപേരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ചികിത്സയോട് ഒരു ഘട്ടത്തില്‍ നല്ലരീതിയില്‍ പ്രതികരിച്ച അദ്ദേഹത്തിന് ദ്രവരൂപത്തിലുള്ള ആഹാരവും നല്‍കിയിരുന്നു. ബസു സംസാരിച്ചതായും വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം ബസുവിന് ആശുപത്രി വിടാന്‍ കഴിയുമെന്ന് ഡോക്ടര്‍മാരും പ്രതീക്ഷ പുലര്‍ത്തിയിരുന്നു. ഇതിനിടെയാണ് ആരോഗ്യനില വഷളായത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ബസുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമാകുകയായിരുന്നു. ആശുപത്രി അധികൃതര്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവിനെ വിവരം അറിയിച്ചു. കൊല്‍ക്കത്തയിലുണ്ടായിരുന്നന്നപാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിനും മറ്റു നേതാക്കളോടുമൊപ്പം അദ്ദേഹംഅശുപത്രിയിലേക്ക് കുതിച്ചു. 12. 07ന് ബിമന്‍ ബസുവാണ് മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്. 'ജ്യോതിബാബു അമാദേര്‍ ഛേഡെ ചൊലേഗയ്ഛേ'”( ജ്യോതിബാബു നമ്മളെ വിട്ടുപോയി) എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. അന്ത്യസമയത്ത് ജ്യോതിബസുവിന്റെ മകന്‍ ചന്ദന്‍ബസുവും ആശുപത്രിയിലുണ്ടായിരുന്നു.

ബസുവിന്റെ നിര്യാണവാര്‍ത്ത സംസ്ഥാനത്തെയൊട്ടാകെ ദുഃഖത്തിലാഴ്ത്തി. മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് പതിനായിരങ്ങളാണ് ആശുപത്രിയിലേക്ക് പ്രവഹിച്ചത്. കാരാട്ടും ബിമന്‍ബസുവും ഉള്‍പ്പെടെയുള്ള പാര്‍ടി നേതാക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ചന്ദന്‍ബസുവിന്റെ സാള്‍ട്ട് ലേക്കിലുള്ള വസതിയിലേക്ക് കൊണ്ടുപോയി. പിന്നീട്, ഒരു ദശാബ്ദത്തിലേറെ ബസു താമസിച്ചന്ന ഇന്ദിര ഭവനില്‍ എത്തിച്ചു. വൈകിട്ട് നാലോടെ മധ്യ കൊല്‍ക്കത്തയിലെ പീസ് ഹെവന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പീസ് ഹെവന്‍ ആശുപത്രിയില്‍നിന്നു വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം 10ന് റൈറ്റേഴ്സ് ബില്‍ഡിങ്ങിലും 10.30ന് അസംബ്ളി ഹാളിലും മൂന്നിന് പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് നാലോടെ എസ്എസ്കെഎം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിലാപയാത്രയായി എത്തിച്ച് മൃതദേഹം കൈമാറും. ഡോ. നിഷികാന്ത് ബസുവിന്റെയും ഹേമലതയുടെയും മൂന്നാമത്തെ മകനായി 1914 ജൂലൈ എട്ടിനാണ് ജ്യോതിബസു ജനിച്ചത്. ഭാര്യ: പരേതയായ കമലബസു. ചന്ദന്‍ബസു ഏകമകനാണ്.

മാതൃകാ കമ്യൂണിസ്റ്റ്: പിബി

സിപിഐ എമ്മിന്റെ സമുന്നത നേതാവ് ജ്യോതിബസുവിന്റെ നിര്യാണത്തില്‍ പാര്‍ടി പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകുമെന്ന് പിബി അറിയിച്ചു. പശ്ചിമബംഗാളില്‍ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയുടെ വിഷമഘട്ടങ്ങളില്‍ പാര്‍ടിയെ മുന്നോട്ടു കൊണ്ടുപോയ നേതാക്കളില്‍ ഒരാളാണ് ബസു. 1977ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി. 23 വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ബംഗാള്‍ മതനിരപേക്ഷ മൂല്യങ്ങളുടെ പ്രധാനകേന്ദ്രമായി. 1984ല്‍ സിഖ് വിരുദ്ധകലാപം കത്തിപ്പടര്‍ന്നപ്പോഴും 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും ബംഗാളിനെ ശാന്തമാക്കി നിര്‍ത്തുന്നതിന് ബസു നേതൃത്വം നല്‍കി. രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ പ്രതീകമായും ജ്യേതിബസു മാറി.

പാര്‍ലമെന്ററി സ്ഥാപനങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനും ജനങ്ങളെ എങ്ങനെ സേവിക്കണമെന്നതിനും മാതൃകയായിരുന്നു ബസു. ഏഴ് പതിറ്റാണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ച ബസു മൂന്നര വര്‍ഷം ജയിലിലായിരുന്നു. രണ്ടു വര്‍ഷം ഒളിവിലും. 1980കളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും 1990കളില്‍ ബിജെപിക്കെതിരെയും ഇടതുപക്ഷ മതേതര ശക്തികളെ അണിനിരത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച ബസുവിന് ഒരിക്കലും ചാഞ്ചല്യമുണ്ടായില്ല. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോഴും സോഷ്യലിസത്തിന് തിരിച്ചടിയേറ്റപ്പോഴും മറ്റ് പിബി അംഗങ്ങളുമായി ചേര്‍ന്ന് സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ പാര്‍ടിയെ സഹായിച്ചു. ജീവിതകാലം മുഴുവന്‍ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായും അദ്ദേഹം ബന്ധപ്പെട്ടു. ജനപിന്തുണയുള്ള നേതാവായി ഉയര്‍ന്നപ്പോഴും പാര്‍ടിയുടെ അച്ചടക്കമുള്ള അംഗമായി പ്രവര്‍ത്തിച്ച് മാതൃകയായി. ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. അവസാനകാലംവരെ പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ബംഗാളിനും സിപിഐ എമ്മിനും ഇത്തരമൊരു നേതാവിനെ ലഭിച്ചതില്‍ അഭിമാനിക്കാം. ഒപ്പം രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനും. വിലപിടിച്ച അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും അനുകരണീയമായ മാതൃകയാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി പിബി പ്രസ്താവനയില്‍ പറഞ്ഞു.
(വി ബി പരമേശ്വരന്‍)

ഒരു യുഗത്തിന്റെ അവസാനം: കാരാട്ട്

സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉന്നതനായ നേതാവായിരുന്നു ജ്യോതിബസുവെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്. അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഒരു യുഗമാണ് അവസാനിച്ചതെന്ന് അനുശോചനസന്ദേശത്തില്‍ കാരാട്ട് പറഞ്ഞു. 70 വര്‍ഷത്തെ പൊതുജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും രാജ്യത്തെ ഏറ്റവും ഉജ്വല നേതാവായി ബസുവിനെ മാറ്റി. തൊഴിലാളിവര്‍ഗത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവന്ന നേതാക്കളിലൊരാളാണ് ബസു. തൊഴിലാളിവര്‍ഗത്തിന്റെയും തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെയും പോരാട്ടങ്ങള്‍ക്കൊപ്പം അദ്ദേഹം നിലകൊണ്ടു. ഇടതു, ജനാധിപത്യ, മതേതര ശക്തികളുടെ പ്രതീകമായി ബസു മാറി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞങ്ങള്‍ അങ്ങേയറ്റം ദുഃഖിതരാണ്. കാരണം ജ്യോതിബസുവിനെ പോലൊരാള്‍ ഇനിയുണ്ടാവില്ല- കാരാട്ട് പറഞ്ഞു.

കേരളവുമായി അടുത്ത ബന്ധം

കേരളവുമായി എന്നും അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന നേതാവായിരുന്നു ജ്യോതിബസു. കേരളത്തിന്റെ ചുവന്ന മണ്ണ് അദ്ദേഹത്തിന് നിരവധിവട്ടം വരവേല്‍പ്പ് നല്‍കി. സംസ്ഥാനത്തെ പൊതുയോഗങ്ങള്‍ക്ക് ബസു ആവേശമായി. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുകളുടെ ദുര്‍നയങ്ങള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കടലിരമ്പം തീര്‍ത്തു. 2000 ഒക്ടോബര്‍ 20 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടന്ന സിപിഐ എമ്മിന്റെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ജ്യോതിബസു അവസാനമായി കേരളത്തിലെത്തിയത്. ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ബംഗാളില്‍ രാഷ്ട്രപതിഭരണം വേണമെന്നാവശ്യപ്പെടുന്ന ശക്തികളെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിച്ചു. പ്ളീനറി സമ്മേളനത്തോടനുബന്ധിച്ച്, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യവല്‍ക്കരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തത് ജ്യോതിബസുവായിരുന്നു. സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പടുകൂറ്റന്‍ റാലിക്ക് ശേഷം പുത്തരിക്കണ്ടം മൈതാനത്തെ ഇ എം എസ് നഗറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനും ബസുവായിരുന്നു. ബസുവിന്റെ വാക്കുകള്‍ പതിനായിരങ്ങള്‍ കരഘോഷത്തോടെ ഏറ്റുവാങ്ങി.

പ്രളയക്കെടുതി നേരിട്ട ബംഗാളിനെ സഹായിക്കാന്‍ കേരള എന്‍ജിഒ യൂണിയന്‍ സമാഹരിച്ച ആറുലക്ഷത്തിലേറെ രൂപ അന്നത്തെ യൂണിയന്‍ നേതാക്കളായ കെ വരദരാജനും സി എച്ച് അശോകനും ചേര്‍ന്ന് ബസുവിന് കൈമാറി. 23ന് ബംഗാളിലേക്ക് മടങ്ങുംമുമ്പ് ദേശാഭിമാനിക്ക് പ്രത്യേക അഭിമുഖവും അനുവദിച്ചു. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികളുടെ ആദ്യ സഞ്ചികയുടെ പ്രകാശനം നിര്‍വഹിച്ചതും ജ്യോതിബസുവായിരുന്നു. 1999 ജനുവരി ഏഴിനായിരുന്നു അത്. ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന വന്‍ പൊതുയോഗത്തിലും അന്ന് അദ്ദേഹം പ്രസംഗിച്ചു.

കണ്ണുകള്‍ ദാനംചെയ്തു മൃതദേഹം പഠനത്തിന്

ജ്യോതിബസുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനു നല്‍കും. മരണാനന്തരവും തന്റെ ശരീരം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടണമെന്ന ആഗ്രഹമാണ് ബസുവിനെ ഇതിനു പ്രേരിപ്പിച്ചത്. മരണാനന്തരചടങ്ങും മറ്റും നടത്തുന്നതിലും അദ്ദേഹത്തിനു താല്‍പ്പര്യമില്ലായിരുന്നു. ഇക്കാരണങ്ങളാല്‍ ബംഗാളിലെ മറ്റ് സിപിഐ എം നേതാക്കളെപ്പോലെ ബസുവും വര്‍ഷങ്ങള്‍ക്കുമുമ്പേ മൃതദേഹം മെഡിക്കല്‍ കോളേജിനു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എസ്എസ്കെഎം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനാണ് മൃതദേഹം നല്‍കുക. ബസുവിന്റെ ആഗ്രഹപ്രകാരം കണ്ണുകള്‍ ദാനംചെയ്തു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരുന്ന ബിനോയ് ചൌധരി, അനില്‍ ബിശ്വാസ്, ചിത്തബ്രത മജുംദാര്‍, കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബിപ്ളവ്ദാസ് ഗുപ്ത തുടങ്ങിയ സിപിഐ എം നേതാക്കളുടെയും മൃതദേഹം മെഡിക്കല്‍ പഠനത്തിനു നല്‍കിയിരുന്നു.

കാസ്ട്രോയുമായുള്ള ബസുവിന്റെ കൂടിക്കാഴ്ച്ചയും അവിസ്മരണീയം: യെച്ചൂരി

ഫിദല്‍ കാസ്ട്രോ കാണാന്‍ താല്‍പ്പര്യപ്പെട്ടാല്‍ ആരെങ്കിലും വിസമ്മതിക്കുമെന്ന് ചിന്തിക്കാനാകില്ല. എന്നാല്‍,ജ്യോതിബാബു അതിനും തയ്യാറായെന്ന് ജ്യോതിബസുവിനൊപ്പം നടത്തിയ യാത്രയുടെ ഓര്‍മ മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. 1993 ലാണ് ജ്യോതിബസുവിനൊപ്പം ക്യൂബ സന്ദര്‍ശിച്ചത്. ജ്യോതിബാബു തന്റെ ദിനചര്യകളില്‍ ഏറെ ചിട്ട പാലിക്കുന്ന ആളാണ്. അന്ന് പത്തുമണിക്ക് തന്നെ ഉറങ്ങുന്ന ശീലമുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ഫിദല്‍ കാസ്ട്രോ കാണാന്‍ താല്‍പ്പര്യപ്പെടുന്നതായി അറിയിപ്പ് വന്നത്. രാവിലെ വരാമെന്നായിരുന്നു ജ്യോതിബാബുവിന്റെ പ്രതികരണം. പിന്നീട് ഏറെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയെടുത്ത് ഫിദലിനെ കാണാന്‍ പോയത്.

ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയില്‍ എങ്ങനെ ദീര്‍ഘകാലം ഭരണത്തില്‍ തുടരാന്‍ കഴിയുന്നുവെന്നായിരുന്നു ഫിദലിന് അറിയേണ്ടത്. പിന്നീട് ഓരോ മേഖലയിലും ബംഗാള്‍ കൈവരിച്ച കുതിപ്പ് ഫിദല്‍ അന്വേഷിച്ച് അറിഞ്ഞു. സോവിയറ്റ്യൂണിയനിലെ പ്രതിവിപ്ളവത്തിനുമുമ്പ് അവിടെ നടക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിന് 1988ല്‍ ഇ എം എസ്, സുര്‍ജിത്, ബസവ പുന്നയ്യ, ജ്യോതിബസു എന്നിവരും താനുമടങ്ങുന്ന സംഘം സോവിയറ്റ്യൂണിയനും ചൈനയും വടക്കന്‍കൊറിയയും സന്ദര്‍ശിച്ചു. രാഷ്ട്രീയ-സാമ്പത്തിക പരിഷ്കാരങ്ങള്‍ ഒരേസമയം കൊണ്ടുവരുന്നതിനോടുള്ള വിയോജിപ്പ് ആ യാത്രയില്‍ തന്നെ തങ്ങള്‍ സോവിയറ്റ് നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഇ എം എസും ബസവ പുന്നയ്യയുമാണ് നേതാക്കളുമായി പ്രധാനമായി ചര്‍ച്ച നടത്തിയത്. ജ്യോതിബാബു ഇടയ്ക്ക് ചില ഇടപെടലുകള്‍ നടത്തും. വളരെ കൃത്യതയാര്‍ന്ന സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്യും- യെച്ചൂരി അനുസ്മരിച്ചു.

ബംഗാളിന്റെ അമരത്ത് അഞ്ചു തവണ

ബംഗാളിന്റെ പ്രിയങ്കരനായ ജ്യോതിദായുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് സര്‍വസമ്മതനായ നേതാവിനെ. 1977 ജൂണ്‍ 21ന് മുഖ്യമന്ത്രിയായ ബസു അഞ്ചുതവണ തുടര്‍ച്ചയായി പശ്ചിമബംഗാളിന്റെ അമരക്കാരനായി റെക്കോഡിട്ടു. 23 വര്‍ഷത്തെ ഭരണനേതൃത്വത്തിലൂടെ ആധുനിക ബംഗാളിന്റെ മുഖച്ഛായ വരച്ച അദ്ദേഹം 2000 നവംബര്‍ ആറിനാണ് ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞത്. അതിനുശേഷവും പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. 2008ലെ കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിഞ്ഞെങ്കിലും സ്ഥിരം ക്ഷണിതാവായി തുടര്‍ന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചലനങ്ങളിലും ജ്യോതിബസു നിര്‍ണായക സാന്നിധ്യമായി. പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യം ബസുവിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. 1996ല്‍ ഐക്യമുന്നണി പ്രധാനമന്ത്രിസ്ഥാനത്തേക്ക് ബസുവിനെ നിര്‍ദേശിച്ചു. ആ ഘട്ടത്തില്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കേണ്ടതില്ലെന്ന പാര്‍ടി തീരുമാനത്തിനൊപ്പം അടിയുറച്ചുനിന്നു. കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍നിന്ന് ബിഎ ഓണേഴ്സ് പാസായശേഷം 1935ല്‍ നിയമപഠനത്തിനായി ലണ്ടനിലേക്കു പോയി. അവിടെ ബ്രിട്ടീഷ് കമ്യൂണിസ്റ് പാര്‍ടി നേതാക്കളുമായി അടുത്തിടപഴകിയ ബസു മാര്‍ക്സിസത്തില്‍ ആകൃഷ്ടനായി. 1940ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം കമ്യൂണിസ്റ് പാര്‍ടി അംഗമായി. ബിഎന്‍ റെയില്‍ റോഡ് വര്‍ക്കേഴ്സ് യൂണിയന്റെയും ഓള്‍ ഇന്ത്യ റെയില്‍വേ മെന്‍സ് ഫെഡറേഷന്റെയും ഉള്‍പ്പെടെ നിരവധി ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തിലെത്തി. 1952 മുതല്‍ '57 വരെ കമ്യൂണിസ്റ്റ് പാര്‍ടി പശ്ചിമബംഗാള്‍ പ്രൊവിഷണല്‍ കമ്മിറ്റി സെക്രട്ടറിയായി. 1964ല്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായി. 1946ല്‍ ബംഗാള്‍ നിയമസഭയിലെത്തിയ അദ്ദേഹം 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ '67 വരെ പ്രതിപക്ഷനേതാവായ ബസു 1967ലും '69ലും ഐക്യമുന്നണി സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.
(ഗോപി)

വിട്ടുവീഴ്ചയില്ലാത്ത നേതൃപാടവം

ലളിതമായ ഭാഷയില്‍ സങ്കീര്‍ണമായ രാഷ്ട്രീയപ്രശ്നങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ജ്യോതി ബസുവിനെ കൊച്ചിയില്‍ നടന്ന എട്ടാം പാര്‍ടികോണ്‍ഗ്രസിലാണ് ആദ്യം കണ്ടത്. അദ്ദേഹത്തിന്റെ ഈ കഴിവ് ആദരപൂര്‍വം ഞാന്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് മധുരയിലും ബര്‍ദ്വാന്‍ പ്ളീനത്തിലും ഇത് കാണാനായി. ആശയപരമായ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് ഹ്രസ്വമായ പ്രസംഗം അദ്ദേഹം നടത്തി. തുടര്‍ന്നുള്ള പാര്‍ടികോണ്‍ഗ്രസുകളിലെല്ലാം ഈ സവിശേഷതകള്‍ നേരിട്ട് കണ്ടു. 1984ല്‍ കേന്ദ്രകമ്മിറ്റിയിലേക്ക് ക്ഷണിതാവായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍മുതല്‍ അദ്ദേഹം കമ്മിറ്റികളില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരില്‍ കണ്ടു.

മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ അതിസങ്കീര്‍ണമായ സാര്‍വദേശീയ, ദേശീയപ്രശ്നങ്ങള്‍ വിലയിരുത്താനും പ്രയോഗിക്കാനുമുള്ള അസാമാന്യമായ കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ജനാധിപത്യം, മതനിരപേക്ഷത, രാജ്യത്തിന്റെ പരമാധികാരം എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു. ഇക്കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. പാര്‍ടി കാഴ്ചപ്പാട് അനുസരിച്ച് പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുന്നതിനും അദ്ദേഹം മികവുകാട്ടി. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയും പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ നിലവിലുള്ള പാര്‍ലമെന്ററി സംവിധാനംകൊണ്ട് കഴിയില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയും പരമാവധി ആശ്വാസം നല്‍കിയും ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ചും ഈ രംഗത്ത് അദ്ദേഹം നേതൃപരമായി പ്രവര്‍ത്തിച്ചു. ഇതുവഴി പുതിയ ജനവിഭാഗങ്ങളെ പാര്‍ടിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും കാട്ടിത്തന്നു. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ ഇതനുസരിച്ച് നയിക്കുന്നതില്‍ അദ്ദേഹം മികവുകാട്ടി. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതില്‍ ബസു നല്ല പങ്കുവഹിച്ചു. ശത്രുവര്‍ഗത്തിലെ വൈരുധ്യം ഇതിനായി ഉപയോഗപ്പെടുത്താമെന്നും ജനങ്ങളുടെയും രാഷ്ട്രീയകക്ഷികളുടെയും ഐക്യം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നും അദ്ദേഹം ബോധ്യപ്പെടുത്തി. ബംഗാളില്‍ ഐക്യമുന്നണിയെ ദീര്‍ഘകാലം നയിക്കാന്‍ കഴിഞ്ഞത് ബസുവിന്റെ നേതൃപരമായ പങ്ക് കൊണ്ടുകൂടിയാണ്. ഈ കഴിവ് അംഗീകരിച്ചതുകൊണ്ടാണ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് മറ്റു പാര്‍ടികള്‍തന്നെ മുന്നോട്ടുവച്ചത്.

പാവപ്പെട്ടവരോടും തൊഴിലാളിവര്‍ഗത്തോടുമുള്ള കടുത്ത പക്ഷപാതിത്വം അദ്ദേഹം എന്നും മുറുകെപ്പിടിച്ചു. സമ്പന്നവര്‍ഗത്തില്‍ ജനിച്ചിട്ടും തൊഴിലാളിവര്‍ഗരാഷ്ട്രീയത്തിന്റെ ഗുണങ്ങള്‍ അദ്ദേഹം എക്കാലത്തും കാത്തുസൂക്ഷിച്ചു. കമ്യൂണിസ്റ് യോഗ്യതകളും സ്വഭാവഗുണങ്ങളും അദ്ദേഹത്തില്‍ തിളങ്ങിനിന്നിരുന്നു. എല്ലാവരെയും അദ്ദേഹം തുല്യരായിക്കണ്ടു. കമ്മിറ്റികളില്‍ പുതുതായി എത്തുന്ന പുതിയ തലമുറയിലുള്ളവരെ വളര്‍ത്തിയെടുക്കുന്നതിലും എന്ത് അഭിപ്രായവും തുറന്നുപറയാന്‍ പ്രേരിപ്പിക്കുന്നതിലും പാര്‍ടിയിലെ മറ്റു മുതിര്‍ന്ന അംഗങ്ങളെപ്പോലെ അദ്ദേഹവും ശ്രദ്ധിച്ചിരുന്നു. ഉയര്‍ന്ന ജനാധിപത്യബോധവും തൊഴിലാളിവര്‍ഗ രാഷ്ട്രീയവും തികഞ്ഞ സംഘടനാ അച്ചടക്കവും ലാളിത്യവും സമ്മേളിച്ച വ്യക്തിത്വമായിരുന്നു ജ്യോതിബസുവിന്റേത്.

അധ്വാനിക്കുന്നവരുടെ ആവേശം

തൊഴിലാളിവര്‍ഗത്തിന്റെയും ജനാധിപത്യപ്രസ്ഥാനങ്ങളുടെയും മഹാനായ നേതാവായിരുന്നു ജ്യോതിബസുവെന്ന് സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ നേതാവുമായ ബസുവിന്റെ നിര്യാണത്തില്‍ സിഐടിയു അഗാധമായി ദുഃഖിക്കുന്നതായി പ്രസ്താവനയില്‍ അറിയിച്ചു. മര്‍ദ്ദിതരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവേശം പകര്‍ന്ന നേതാവായിരുന്നു ജ്യോതിബസുവെന്ന് അഖിലേന്ത്യാ കിസാന്‍സഭ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. അധ്വാനിക്കുന്ന ദശലക്ഷങ്ങള്‍ക്ക് അദ്ദേഹം ആശ്വാസം നല്‍കി. സമാനതകളില്ലാത്ത നേട്ടമാണ് കാര്‍ഷികരംഗത്ത് ബസു കൈവരിച്ചതെന്ന് സന്ദേശത്തില്‍ പറഞ്ഞു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‍കിയ നേതാവാണ് ജ്യോതിബസുവെന്ന് അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പറഞ്ഞു. തൊഴിലാളി സമരങ്ങള്‍ക്കെതിരെ പൊലീസിനെ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ച അദ്ദേഹം വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ബസുവിനെ പാവപ്പെട്ട ജനങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

രാജ്യത്തിന് നല്ലൊരു ഭരണാധികാരിയെയും രാഷ്ട്രീയനേതാവിനെയുമാണ് നഷ്ടമായതെന്ന് ഡിവൈഎഫ്ഐ. ആദര്‍ശത്തെ പ്രായോഗികതയുമായി കൂട്ടിയിണക്കിയ നേതാവായിരുന്നു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചതായി ഡിവൈഎഫ്ഐ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ജീവിതംതന്നെ പോരാട്ടമാക്കിയ മനുഷ്യനാണ് ജ്യോതിബസുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യം കണ്ട ഏറ്റവും പ്രധാന കമ്യൂണിസ്റ്റ് നേതാവാണ് ബസുവെന്ന് പറഞ്ഞ സിപിഐ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇടതുപക്ഷ മുന്നണിയും ഐക്യമുന്നണിയും കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്- സിപിഐ പ്രസ്താവനയില്‍ പറഞ്ഞു.

*
കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം