29 April, 2010

വ്യത്യസ്തമായ റിയാലിറ്റി ഷോ

ചാനലുകളില്‍ റിയാലിറ്റി ഷോകള്‍ നിറഞ്ഞുനില്‍ക്കുന്ന കാലമാണിത്. കച്ചവടവല്‍ക്കരണത്തിന്റെ തരംതാണ കാഴ്ചകളായി ചിലതെല്ലാം അധഃപതിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ പലര്‍ക്കും ഇത് ഒരു പുതിയ കാഴ്ചാനുഭവമാണ്. പിന്നീട് പലതും അരോചകമായി. മത്സരാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നെന്ന പരാതിയുമുണ്ടായി. പലര്‍ക്കും ഇതു ചാകരയായിരുന്നു. എസ്എംഎസുകളുടെ വാണിജ്യ സാധ്യത പലരും ഇതുവഴിയാണ് തിരിച്ചറിഞ്ഞത്. അവതാരകര്‍ പലപ്പോഴും സഭ്യതയുടെ സീമകള്‍ ലംഘിച്ചു. മലയാളിക്ക് അന്യമായിരുന്ന പുതിയ ശരീരഭാഷയുടെ പ്രയോഗത്തില്‍ ചിലര്‍ അസാധാരണ വൈദഗ്ധ്യം പ്രകടിപ്പിച്ചു. വിധി പറയാന്‍ എത്തുന്നവര്‍ അറിവിന്റെ മഹാ കൊടുമുടി കയറിയവരെപ്പോലെ ഉപദേശങ്ങള്‍ വിളമ്പിക്കൊണ്ടിരിക്കുന്നത് അസഹനീയമായ കാഴ്ചയായിരുന്നു. ഇവര്‍ക്ക് മുമ്പില്‍ മത്സരാര്‍ഥികള്‍ കരയുകയും താണുകേണ് അപേക്ഷിക്കുകയുംചെയ്തു. ഇതോടെ പല കുടുംബങ്ങളിലും റിയാലിറ്റി ഷോയുടെ സമയത്ത് റിമോട്ടില്‍ വിരല്‍ അമര്‍ത്തുന്ന പ്രവണത കൂടി. അപ്പോഴാണ് ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ സാമൂഹ്യപ്രതിബദ്ധതയുള്ള റിയാലിറ്റി ഷോ തുടങ്ങുന്നത്.

ദൂരദര്‍ശന്റെ മലയാളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഗ്രീന്‍ കേരള എക്സ്പ്രസാണ് പുതിയ കാഴ്ചാനുഭവം മലയാളിക്ക് നല്‍കുന്നത്. സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പും ശുചിത്വമിഷനുമാണ് ഇതിന്റെ പ്രധാന സംഘാടകര്‍. ഇതു യാഥാര്‍ഥ്യമാക്കുന്നതില്‍ മുന്നിട്ടുനിന്നു പ്രവര്‍ത്തിക്കുന്നത് സിഡിറ്റാണ്. പൊതു ഉടമസ്ഥതയിലുള്ള ചാനലുകളിലാണ് യാഥാര്‍ഥ്യബോധത്തോടെയുള്ള പരിപാടികള്‍ അധികവും വരുന്നത്. ഇക്കാര്യത്തില്‍ മലയാളം ദൂരദര്‍ശന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികള്‍ നവീനമായ രീതിയില്‍ കാഴ്ചക്കാര്‍ക്ക് ആസ്വാദ്യകരമായി അവതരിപ്പിക്കുന്നതില്‍ അത് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സുസ്ഥിര വികസനത്തിന്റെ തനതു മാതൃകകളുമായി പ്രാദേശിക സര്‍ക്കാരുകളാണ് മത്സരത്തിനെത്തുന്നത്.

തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ആദ്യഭാഗം. ഇത്രയുമധികം കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടല്ലോ എന്നു പലര്‍ക്കും തോന്നും. മാധ്യമങ്ങളില്‍ സാധാരണ ഇടം കിട്ടാത്തവയാണ് ഇവയില്‍ മഹാഭൂരിപക്ഷവും. പ്രാദേശിക ഭരണസമിതികളുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മയും കോടതിയോ ഓംബുഡ്സ്മാനോ നടത്തുന്ന പരാമര്‍ശങ്ങളും ആഘോഷിച്ച് അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് നല്ല കാര്യങ്ങളെക്കുറിച്ച് എഴുതാനും കാണിക്കാനും ഇടവും സമയവും കിട്ടാറില്ല. അധികാരവികേന്ദ്രീകരണം പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനരീതികളെ മാറ്റിമറിച്ചു. ആവശ്യത്തിനു പണവും അതു പ്രയോഗിക്കുന്നതിനുള്ള അധികാരവും ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നു. തിരുവനന്തപുരത്തുനിന്ന് ആസൂത്രണം ചെയ്തുവരുന്ന വാര്‍പ്പു മാതൃകകളുടെ നടത്തിപ്പുകാരെന്ന നിലയില്‍നിന്ന് വിപ്ളവകരമായ മാറ്റമാണ് ഈ സമിതികള്‍ക്ക് ഉണ്ടായത്. ഇതിന്റെ ഗുണം വികസന പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പ്രതിഫലിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ വലിയ മുന്നേറ്റമാണ് ഇതോടെ കൈവന്നത്. കഴിഞ്ഞ കുറെക്കാലത്തിനുശേഷം ആദ്യമായി നെല്ലുല്‍പ്പാദനത്തില്‍ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയതിനുപിന്നില്‍ ഈ മുന്നേറ്റമുണ്ട്. വര്‍ഷങ്ങളായി തരിശിട്ടിരുന്ന പല പാടങ്ങളിലും ഇപ്പോള്‍ കൃഷി നന്നായി നടക്കുന്നു. എന്റെ ഗ്രാമപഞ്ചായത്തായ അന്നമനടയില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ നെല്‍ക്കൃഷിയുടെ ഞാര്‍നടീലിനും കൊയ്ത്തിനും എന്നെ ക്ഷണിച്ചിരുന്നു. കൊയ്ത്ത് കഴിഞ്ഞപ്പോള്‍ കാര്‍ഷിക സര്‍വകലാശാലയിലെ പാഡി മിഷന്റെ ചുമതലക്കാരനോട് വിളയെങ്ങനെയുണ്ടെന്ന് ചോദിച്ചു. സാധാരണ ഹെക്ടറില്‍ രണ്ട് ടണ്‍ നെല്ലാണ് ലഭിക്കാറുള്ളത്. ഇത് അഞ്ച് ടണ്ണില്‍ അധികമുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദനക്ഷമതയിലും വലിയ മുന്നേറ്റമുണ്ടാകുന്നുണ്ട്.

ഇതുപോലുള്ള അനുഭവങ്ങളുടെ ചിത്രീകരണമാണ് ഗ്രീന്‍എക്സ്പ്രസില്‍ കാണുന്നത്. ചില പഞ്ചായത്തില്‍ കായികരംഗത്താണ് പുതിയ മുന്നേറ്റമുള്ളത്. സ്വന്തമായി അക്കാദമികള്‍ നടത്തുന്ന നിരവധി പഞ്ചായത്തുകളുടെ പ്രവര്‍ത്തനവും റിയാലിറ്റി ഷോയില്‍ കാണുകയുണ്ടായി. വിധിനിര്‍ണയ പാനലില്‍ ആദരണീയരായ വ്യക്തിത്വങ്ങളാണ് ഉള്ളത്. കാര്‍ഷിക മേഖലയില്‍ അഗാധമായ പാണ്ഡിത്യമുള്ള ഹേലിയും സാമ്പത്തിക വിദഗ്ധനായ ഡോക്ടര്‍ കെ പി കണ്ണനും ആര്‍ വി ജി മേനോനും പ്രസാദ് സാറും ഡോക്ടര്‍ വിനീതമേനോനും മറ്റുമടങ്ങുന്ന ജൂറിയുടെ ചോദ്യങ്ങള്‍ കാര്യമാത്രപ്രസക്തവും നിലവാരമുള്ളതുമാണ്. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും നല്‍കുന്ന മറുപടികള്‍ അവരുടെ അനുഭവത്തിന്റെയും അറിവിന്റെയും ചൂളയില്‍ സ്ഫുടം ചെയ്തെടുത്തതാണ്. സ്ത്രീകളായ പ്രസിഡന്റുമാര്‍ ആധികാരികമായി നടത്തുന്ന അവതരണം എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്. സിനിമാരംഗത്തുനിന്നും മറ്റും ചില സവിശേഷ വ്യക്തിത്വങ്ങളും ജൂറിയുടെ ഒപ്പം ഇരിക്കുന്നുണ്ട.് പരിപാടിയിലേക്ക് കാഴ്ചക്കാരെ ആകര്‍ഷിക്കാനായിരിക്കും ഇതുകൂടി ഉള്‍പ്പെടുത്തിയത്. എന്നാല്‍, അങ്ങനെ വരുന്നവരും പരിപാടിയുടെ നിലവാരത്തിലേക്ക് ഉയരുന്നുവെന്നതാണ് ശ്രദ്ധേയം. നടി പത്മപ്രിയ പങ്കെടുത്ത എപ്പിസോഡ് ഞാന്‍ കണ്ടിരുന്നു. ഗൌരവമുള്ള ഇടപെടലുകളാണ് അവര്‍ നടത്തിയത്. സായ്നാഥ്, അരുണാറോയി, രവീന്ദര്‍സിങ് എന്നിങ്ങനെയുള്ള പ്രഗത്ഭ നിരയും വരുംദിവസങ്ങളില്‍ ജൂറിയായി വരുമെന്നാണ് പരിപാടിയുടെ പോര്‍ട്ടല്‍ പറയുന്നത്. ഗ്രീന്‍‌കേരള‌എക്സ്പ്രസ് എന്ന വെബ്പോര്‍ട്ടലില്‍ നടന്ന പരിപാടികളുടെ പൂര്‍ണരൂപവും ലഭ്യമാണ്.

ജൂറിയുടെ മാര്‍ക്കിടലിനൊപ്പം കാഴ്ചക്കാരുടെ എസ്എംഎസും വിധി നിര്‍ണയിക്കുന്നതിന്റെ ഭാഗമാണ്. തങ്ങളുടെ നാട്ടില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിനു ജനങ്ങള്‍ക്ക് ലഭിക്കുന്ന ജനാധിപത്യ അവകാശത്തിന്റെ മറ്റൊരു രൂപം കൂടിയാണിത്. മറ്റു റിയാലിറ്റി ഷോകളിലെ എസ്എംഎസ് അയക്കുന്ന രീതിയില്‍നിന്നു ഗ്രീന്‍ എക്സ്പ്രസിലേത് വേറിട്ടുനില്‍ക്കുന്നത് ഈ മാനത്തിലാണ്.

കേരളത്തിലെ 999 പഞ്ചായത്തുകളില്‍നിന്നും 57 മുനിസിപ്പാലിറ്റികളില്‍നിന്നും അഞ്ചു കോര്‍പറേഷനില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവയുടെ പ്രവര്‍ത്തനങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഓരോ ഘട്ടത്തിലും പ്രത്യേകം സമ്മാനങ്ങളുണ്ട്. മുന്നുരംഗത്തും ഒന്നാം സ്ഥാനത്ത് എത്തുന്ന സ്ഥാപനങ്ങളെ കാത്തിരിക്കുന്നത് ഒരുകോടി രൂപ വീതമാണ്. സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്ന നിശ്ശബ്ദ മാറ്റത്തിന്റെ ചിത്രീകരണമാണ് ഈ സാമൂഹ്യ റിയാലിറ്റി ഷോ കാഴ്ചവയ്ക്കുന്നത്. ഒരു പുതിയ അനുഭവം. ഗ്രാമ വികസനത്തിന്റെ നേര്‍ക്കാഴ്ചകളുടെ മാറ്റുരക്കലിനു ഗ്രീന്‍ എക്സ്പ്രസ് എന്നതിനേക്കാളും നാടിന്റെ തനിമയുള്ള ഒരു പേര് സംഘാടകര്‍ക്ക് കണ്ടെത്താമായിരുന്നു എന്ന ചെറിയ വിമര്‍ശം മാത്രമേ ഈ പരിപാടിയെക്കുറിച്ചുള്ളൂ. അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയ വികസനത്തിന്റെയും സമാനതകളില്ലാത്ത രേഖപ്പെടുത്തലായിരിക്കും പരിപാടി കഴിയുമ്പോള്‍ അവശേഷിക്കുക. അത് പുതിയ പ്രയോഗത്തിനുള്ള വഴികള്‍ കണ്ടെത്തുന്ന പാഠപുസ്തകമായി മാറുമെന്ന് ഉറപ്പ്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക

യുക്തിവാദത്തിലെ അന്ധവിശ്വാസങ്ങള്‍

യുക്തിവാദവും കേവല ഭൌതികവാദവും തമ്മിലെ വേര്‍തിരിവ് ഒരു പുതിയ സംവാദവിഷയമല്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും വിധിതീര്‍പ്പിലെത്തിച്ചേര്‍ന്നതും ആണ് അത്. പാര്‍ടി വിട്ടുപോകുന്നതിന്റെ ന്യായീകരണമായി കെ എസ് മനോജും മറ്റും ഉന്നയിച്ച ആരോപണത്തിന്റെയും മാധ്യമാഘോഷങ്ങളുടെയും പശ്ചാത്തലത്തില്‍ വീണ്ടുമൊരു സംവാദസാധ്യത അന്വേഷിക്കുകയാണ് യുക്തിവാദി നേതാവ് യു കഥാനാഥന്‍, സമകാലിക മലയാളത്തിലെ 'മതവിമര്‍ശനത്തിലെ വിമുഖത' (ലക്കം 36, ഫെബ്രു. 5) എന്ന ലേഖനത്തിലൂടെ.

നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയുടെ-സാമ്പത്തികവും സാമൂഹ്യവും ആശയപരവുമായ സമസ്‌ത മേഖലകളുടെയും- സമഗ്രവും സമ്പൂര്‍ണവുമായ അഴിച്ചുപണിയാണ് മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ കര്‍മപദ്ധതി. യുക്തിവാദത്തിന്റേതാകട്ടെ ദൈവാസ്‌തിത്വവുമായി ബന്ധപ്പെട്ട കേവലവും താരതമ്യേന ലളിതവുമായ ഒരാശയപ്രശ്‌നവും. മാര്‍ക്സിസ്റ്റ് മതവിമര്‍ശനത്തെ 'കറുപ്പു' സിദ്ധാന്തത്തിലേക്ക് വെട്ടിച്ചുരുക്കുന്നതുവഴി അതിന്റെ സമഗ്രതയെ ചോര്‍ത്തിക്കളയുന്നതില്‍ കെ എസ് മനോജുമാരോട് കൈകോര്‍ക്കുകയാണ് വിശ്വാസങ്ങളുടെയും വിശ്വാസികളുടെയും സ്വയം പ്രഖ്യാപിത ശത്രുക്കളായ കലാനാഥന്മാര്‍ എന്നതാണ് രസകരമായ കാര്യം.

ദര്‍ശന ചരിത്രത്തിലെ - മാനവ ചരിത്രത്തിലെയും - രണ്ടു ഘട്ടങ്ങളെയാണ് യുക്തിവാദവും വൈരുധ്യാത്മക ഭൌതികവാദവും പ്രതിനിധാനം ചെയ്യുന്നത്. 17-18 നൂറ്റാണ്ടുകളിലെ ശാസ്‌ത്ര സാങ്കേതിക മുന്നേറ്റത്തിന്റെയും വ്യാവസായിക വിപ്ളവത്തിന്റെയും ഉല്പന്നമാണ് യുക്തിവാദം. ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിലേക്കും നയിച്ച വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു. ദൈവദത്തമായ രാജാധികാരം ചോദ്യം ചെയ്യപ്പെട്ടു. ഫ്രഞ്ച് വിപ്ളവം (1789) ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ ജനാധിപത്യ വിപ്ളവങ്ങള്‍ രാജവാഴ്‌ച അവസാനിപ്പിക്കുകയും, ആധുനിക (ബൂര്‍ഷ്വാ) ജനാധിപത്യം സംസ്ഥാപിക്കുകയും ചെയ്‌തു. പൌരോഹിത്യം ഭരണരംഗത്തുനിന്ന് നിര്‍ബന്ധമായും മാറിനിര്‍ത്തപ്പെട്ടു. 'ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും' എന്ന അടിസ്ഥാനത്തില്‍ മതനിരപേക്ഷത ആധുനിക ജനാധിപത്യത്തിന്റെ അടിക്കല്ലായി.

പൊതുരംഗത്തുനിന്ന് മതത്തെ മാറ്റിനിര്‍ത്തുക എന്ന നിലപാടിനര്‍ഥം, സ്വകാര്യമായി മതവിശ്വാസം പുലര്‍ത്താനോ, അവിശ്വാസിയായിരിക്കാനോ ഉള്ള സ്വാതന്ത്ര്യം വ്യക്തിക്കു വിട്ടുകൊടുക്കുന്നു എന്നതുകൂടിയാണ്. എന്നാല്‍ വിശ്വാസം ശാസ്‌ത്രവിരുദ്ധമാണ്, ശാസ്‌ത്ര-സാങ്കേതിക മുന്നേറ്റങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ആധുനിക സമൂഹത്തില്‍ വ്യക്തിജീവിതത്തില്‍പ്പോലും വിശ്വാസത്തെ അനുവദിക്കാനാകില്ല എന്ന ഒരു ചിന്താഗതിയും രൂപമെടുത്തു. ഇതാണ് യുക്തിവാദം.

ദര്‍ശനത്തിന്റെ രണ്ടു കൈവഴികള്‍- ഭൌതികവാദവും ആശയവാദവും- മനുഷ്യചിന്തയുടെ ആരംഭം മുതല്‍തന്നെ നിലനിന്നുപോന്നിട്ടുണ്ട്. പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് മനുഷ്യന്‍ കടന്നുചെന്ന ഘട്ടങ്ങളോരോന്നിലും അറിവിന്റെ വികാസത്തിനനുസരിച്ച്, ഭൌതികവാദം അധികമധികം ശക്തിപ്പെട്ടുകൊണ്ടിരുന്നു. ആശയവാദമാകട്ടെ പുതിയ അറിവുകള്‍ക്കനുസരിച്ച് സ്വയം നവീകരിച്ച് നിലനിൽ‌ക്കാന്‍ ശ്രമിച്ചുപോരുകയും ചെയ്‌തു. ആധുനിക യന്ത്രോപകരണങ്ങളുടെ വികാസം വ്യാവസായിക വിപ്ളവത്തോളം വളര്‍ന്നപ്പോള്‍ വികസിച്ചുവന്ന ഭൌതികവാദം യാന്ത്രിക ഭൌതികവാദം എന്നറിയപ്പെട്ടു. പ്രപഞ്ചത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിനു തുല്യമായാണ് അത് വ്യാഖ്യാനിച്ചത്.

യാന്ത്രിക ഭൌതികവാദത്തിന്റെ നിലപാടുതറയിലാണ് യുക്തിവാദം നിലയുറപ്പിച്ചത്. പ്രകൃതി പ്രതിഭാസങ്ങളെ മനസ്സിലാക്കാന്‍ ശാസ്‌ത്രത്തിന്റെ രീതികളെ പ്രയോജനപ്പെടുത്തിയ മുതലാളിത്ത ഭൌതികവാദം പക്ഷേ മനുഷ്യസമൂഹത്തിന്റെ വികാസപഠനത്തില്‍ ആ രീതി പ്രയോഗിക്കാന്‍ വിസമ്മതിച്ചു. ചരിത്രം, സാമ്പത്തിക ശാസ്‌ത്രം തുടങ്ങിയ മാനവിക വിഷയങ്ങള്‍ ശാസ്‌ത്രത്തിന് പുറത്തുനിന്നു. ഭൌതികപ്രപഞ്ചവും ആശയപ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ വ്യാഖ്യാനിക്കാനോ, ശാസ്‌ത്രമുന്നേറ്റങ്ങള്‍ക്ക് നടുവിലും വിശ്വാസം നിലനിൽ‌ക്കുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാനോ ഈ തത്വസംഹിതക്കായില്ല.

മനുഷ്യസമൂഹം ഉള്‍പ്പെടെയുള്ള മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെ അതിന്റെ സമഗ്രതയിലും പരസ്‌പരബന്ധത്തിലും കാണാതെ ഒറ്റപ്പെടുത്തി വിശകലനം ചെയ്യുന്ന ഈ ചിന്താപദ്ധതിയെ മാര്‍ക്സ് കേവലഭൌതികവാദം എന്നു വിളിച്ചു. ശാസ്‌ത്രനിഗമനങ്ങളെ സ്വായത്തമാക്കി സ്വയം നവീകരിക്കാനുള്ള ആശയവാദത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വൈരുധ്യവാദം ആവിഷ്‌ക്കരിക്കപ്പെട്ടത്. പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവമാണ് വൈരുധ്യാത്മകത എന്ന് വിവിധ ശാസ്‌ത്രശാഖകള്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ ഭൌതികപ്രപഞ്ചത്തിനും, ആശയലോകത്തിനും ഒരേപോലെ ബാധകമായ ഈ തത്വത്തെ ആശയമണ്ഡലത്തില്‍ മാത്രമായി ഒതുക്കിനിര്‍ത്താനാണ് ഹെഗലിയന്‍ വൈരുധ്യവാദം ഉത്സാഹം കൊണ്ടത്.

"ഇതുവരെയുള്ള ദാര്‍ശനികര്‍ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുകയായിരുന്നു. നമുക്കാവശ്യം അതിനെ മാറ്റിത്തീര്‍ക്കുകയാണ് '' എന്ന ലക്ഷ്യപ്രഖ്യാപനവുമായാണ് മാര്‍ക്സിസം ദാര്‍ശനിക ലോകത്തേക്ക് കടന്നത്. 'എല്ലാം മാറ്റത്തിന് വിധേയമാണ് എന്ന നിയമമൊഴികെ മറ്റെല്ലാം മാറിക്കൊണ്ടിരിക്കുന്നു' എന്ന പ്രപഞ്ചസത്യം ഹെഗലിയന്‍ ആശയവാദത്തില്‍നിന്നാണ് മാര്‍ക്സ് കണ്ടെത്തിയത്. ആശയരംഗത്തെ മാറ്റങ്ങളിലായിരുന്നില്ല ഭൌതികജീവിതത്തിലെ പരിവര്‍ത്തനത്തിലായിരുന്നു മാര്‍ക്സിന്റെ താല്പര്യം. മുതലാളിത്ത ഭൌതികവാദത്തിന്റെ പരിമിതികളെ മറികടക്കാനും, അതിനെ വിപ്ളവത്തിന്റെ ദര്‍ശനമായി രൂപാന്തരപ്പെടുത്താനും വൈരുധ്യവാദം സഹായകമായി. വൈരുധ്യാത്മക ഭൌതികവാദം എന്ന ശാസ്‌ത്രീയദര്‍ശനം - മാര്‍ക്സിയന്‍ ദര്‍ശനം - പിറവികൊണ്ടത് ഇങ്ങനെയാണ്. ഫ്രഞ്ച് വിപ്ളവം പ്രതിനിധാനം ചെയ്‌ത ബൂര്‍ഷ്വാ ജനാധിപത്യഘട്ടത്തിന്റെ തത്വശാസ്‌ത്രമായാണ് യുക്തിവാദം രൂപപ്പെട്ടതെങ്കില്‍ പാരീസ് കമ്യൂണിനാല്‍ (1871) പ്രതിനിധീകരിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ തത്വശാസ്‌ത്രമായാണ് മാര്‍ക്സിസം പിറവികൊണ്ടത്.

വൈരുധ്യാത്മക ഭൌതികവാദം പ്രപഞ്ചത്തിന്റെ 'അടിസ്ഥാന നിയമ' വ്യവസ്ഥകളെ ഇങ്ങനെ സംഗ്രഹിച്ചു. എല്ലാ വസ്‌തു പ്രതിഭാസങ്ങളും ആശയങ്ങളും പരസ്പരബന്ധിതമാണ്. എല്ലാം എപ്പോഴും ചലിച്ചുകൊണ്ടും മാറിക്കൊണ്ടും ഇരിക്കുന്നു. പരസ്പര വിരുദ്ധമായ ഈ ഘടകങ്ങള്‍ ഏതൊന്നിലും ഉള്ളടങ്ങിയിട്ടുണ്ട്. ഇവ തമ്മിലുള്ള ഐക്യവും സമരവുമാണ് നിലനില്പിന്റെയും മാറ്റത്തിന്റെയും അടിസ്ഥാനം. അളവിലുള്ള - സാവധാനത്തിലുള്ള മാറ്റം ഒരു നിശ്ചിതഘട്ടത്തില്‍ എടുത്തുചാട്ടത്തിലേക്കും ഗുണത്തിലുള്ള മാറ്റത്തിലേക്കും വീണ്ടും അളവിലെ മാറ്റത്തിലേക്കും എന്നിങ്ങനെ ഒരുനുസ്യൂത പ്രവാഹമായാണ് മാറ്റം സംഭവിക്കുന്നത്. എല്ലാ മാറ്റവും മുന്നോട്ടാണ്. പുരോഗതിയിലേക്കാണ്. ലളിതമായതില്‍നിന്ന് സങ്കീര്‍ണമായതിലേക്കാണ്.

ഏകകോശ ജീവിയില്‍നിന്ന് ബഹുകോശ ജീവികളിലേക്കും ഏറെ സങ്കീര്‍ണതകളുള്ള മനുഷ്യജീവിയിലേക്കും ഉള്ള ജൈവലോക വികാസത്തിന്റെ സൂക്ഷ്‌മ ഘട്ടങ്ങളെ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പുറത്തുകൊണ്ടുവന്നു. പ്രാകൃത ജീവിതാവസ്ഥയില്‍നിന്ന് ബഹുമുഖവും സങ്കീര്‍ണവുമായ മുതലാളിത്ത ലോകത്തേക്ക് മനുഷ്യസമൂഹം പരിണമിച്ചെത്തിയതെങ്ങനെയെന്നും തുടര്‍പ്പരിണാമം എങ്ങോട്ട് എന്നും മാര്‍ക്സ് വിശദീകരിച്ചു. പ്രകൃതി നിയമങ്ങളെ മാനവവികാസ ചരിത്രത്തിലേക്ക് സന്നിവേശിപ്പിച്ചപ്പോള്‍ ചരിത്രപരമായ ഭൌതികവാദം രൂപംകൊണ്ടു.

സമൂഹത്തിന്റെ അടിത്തറ സാമ്പത്തികഘടനയാണ് എന്നും രാഷ്‌ട്രീയ, സാംസ്‌ക്കാരിക ആശയ മണ്ഡലങ്ങള്‍ അതിന്റെ മേല്‍പ്പുരയാണ് എന്നും മാര്‍ക്സ് നിരീക്ഷിച്ചു. അടിത്തറയാണ് മേല്‍പ്പുരയെ രൂപപ്പെടുത്തുന്നത്. മേല്‍പ്പുരയിലുണ്ടാകുന്ന മാറ്റങ്ങള്‍ അടിത്തറയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും. എന്നാല്‍ അടിത്തറ തകരുന്നതോടെ ഒറ്റയടിക്ക് ആശയമേല്‍പ്പുര മാറ്റപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഒരിക്കല്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍ ആശയമേല്‍പ്പുരക്ക് സ്വതന്ത്രമായ ഒരസ്‌തിത്വം നിലവില്‍ വരുന്നുണ്ട്. വൈരുധ്യാത്മകമായ ഈ ബന്ധത്തെ മാര്‍ക്സ് ഇങ്ങനെ വിശദീകരിച്ചു. "ഒരാശയം മനുഷ്യമനസ്സിനെ സ്വാധീനിച്ചുകഴിഞ്ഞാല്‍ അതൊരു ഭൌതികശക്തിയായി മാറും.''

ശാസ്‌ത്ര സാങ്കേതിക വികാസം സാമ്പത്തികാടിത്തറയില്‍ എത്രതന്നെ മാറ്റങ്ങള്‍ വരുത്തിയാലും പഴയ ആശയമണ്ഡലം അപ്പാടെ മാറ്റപ്പെടുന്നില്ല എന്നാണ് ഇപ്പറഞ്ഞതിനര്‍ഥം. സമൂഹം വര്‍ഗവിഭജിതമാകുന്നതോടെയാണ് ഭരണകൂടമെന്നപോലെ മതവും രംഗത്തുവരുന്നത്. ഭരണകൂടം കായികമര്‍ദനത്തിന്റെയും, മതം ആത്മീയമര്‍ദനത്തിന്റെയും ഉപകരണങ്ങളായി ചരിത്രത്തിലുടനീളം നിലനിന്നു. മുതലാളിത്തമാകട്ടെ ശാസ്‌ത്രവികാസത്തെ സ്വന്തം താല്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമ്പോഴും, കൊടും ചൂഷണ വ്യവസ്ഥയായിത്തന്നെ തുടരുകയും ആണ്. അതിനാല്‍ രൂക്ഷമായ മുതലാളി-തൊഴിലാളിവര്‍ഗ സമരത്തില്‍ ഭരണകൂടത്തിനെന്നപോലെ മതത്തിനും ഒരിടം അവശേഷിക്കുന്നുണ്ട്.

കേവല ഭൌതികവാദത്തിന്റെ നിരാസവും അതില്‍നിന്നുള്ള വികാസവുമാണ് മാര്‍ക്സിയന്‍ ദര്‍ശനം. അതിനാല്‍ ഇവ തമ്മില്‍ യോജിപ്പിന്റെയും വിയോജിപ്പിന്റെയും തലങ്ങളുണ്ട്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സമരമല്ല സാമൂഹ്യമാറ്റത്തിനടിസ്ഥാനം. വര്‍ഗവൈരുധ്യമാണ്. തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ അധ്വാനിക്കുന്ന ജനതയെയാകെ അണിനിരത്തലാണ്. സമരരംഗത്തണിനിരക്കുന്ന ജനകോടികളാകെ അവിശ്വാസികളായിരിക്കണമെന്നോ വൈരുധ്യാത്മക ഭൌതികവാദികളായിരിക്കണമെന്നോ നിര്‍ബന്ധിക്കാനാകില്ല. അതേസമയം ജനമുന്നേറ്റങ്ങളുടെ നേതൃത്വം വ്യക്തമായ ലക്ഷ്യബോധവും ശാസ്‌ത്രീയമായ ഉള്‍ക്കാഴ്ചയും ഉള്ളതായിരിക്കുകയും വേണം. അവിടെ അന്ധവിശ്വാസികളെയും, ചാഞ്ചാട്ടക്കാരെയും നിയോഗിക്കാനാകില്ല. എന്തുകൊണ്ടെന്നാല്‍, അത്തരമൊരു സമീപനം പരാജയത്തെ ക്ഷണിച്ചുവരുത്തലായിരിക്കും.

നേതൃത്വം ഏകപക്ഷീയമായും ഏകാധിപത്യപരമായും സ്വന്തം വീക്ഷണം അടിച്ചേല്പിക്കുന്നവരും ആകരുത്. സമീപനം, പെരുമാറ്റം, സംഭാഷണം, പ്രതികരണം എല്ലാം സമരമുന്നണിയിലേക്ക് കൂടുതല്‍ കൂടുതല്‍പ്പേരെ ആകര്‍ഷിക്കുന്നതായിരിക്കണം. ജനങ്ങളുടെ താഴ്ന്ന ബോധത്തിനുനേരെ വെടിയുതിര്‍ക്കലല്ല സഹാനുഭൂതിയോടും സഹിഷ്‌ണുതയോടും ബോധ്യപ്പെടുത്താന്‍ ശ്രമിക്കലാണ് ശരിയായ സമീപനം. അപ്പോള്‍ വിശ്വാസിയായിരിക്കരുത് എന്നപോലെത്തന്നെ പ്രധാനമാണ് കേവല ഭൌതികവാദിയായിരിക്കരുത് എന്നതും.

അപ്പോള്‍ മാര്‍ക്സിയന്‍ ഭൌതികവാദം കേവലം വിശ്വാസത്തോടുള്ള സമീപനത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നിര്‍വചിക്കപ്പെടേണ്ടതല്ല. പൊതുചടങ്ങുകളില്‍ പ്രാര്‍ഥനാലാപനം നടക്കുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം എഴുന്നേറ്റു നില്ക്കുന്നതില്‍ ഒരു മാര്‍ക്സിസ്റ്റ് യാതൊരുവിധ ആദര്‍ശഭംഗവും അനുഭവിക്കുന്നില്ല. അതേസമയം, അയാളാണ് മുഖ്യ സംഘാടകനെങ്കില്‍ കാര്യപരിപാടിയില്‍ പ്രാര്‍ഥന ഉള്‍പ്പെടുത്തുകയും ഇല്ല.

മഹാനായ ജ്യോതിബസുവിനെപ്പോലെ മരണാനന്തരം സ്വന്തം ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കാം. മതാചാരങ്ങളില്ലാതെ സംസ്‌ക്കരിക്കണമെന്ന് മുന്‍കൂട്ടി നിര്‍ദേശിക്കുകയുമാകാം. പക്ഷേ പിതാവിന്റെ മരണാനന്തരച്ചടങ്ങ് എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നത് മറ്റു കുടുംബാംഗങ്ങളുടെ ധാരണകളെക്കൂടി മാനിച്ചായിരിക്കണം.

കേരളത്തിലെ സ്‌ത്രീപുരുഷബന്ധം-കുടുംബം, വിവാഹം, വിവാഹമോചനം- അമേരിക്കയിലേതുപോലെയല്ല. അമ്പതുകൊല്ലം മുമ്പ് നിലവിലിരുന്ന ജാതി ജന്മിനാടുവാഴി വ്യവസ്ഥയുടെ നിയമങ്ങള്‍ക്കനുസരിച്ചുമല്ല. അതിനാല്‍ ഇവിടത്തെ സ്‌ത്രീ -പുരുഷബന്ധം സക്കറിയ വാദിച്ചപോലെയും ഉണ്ണിത്താന്‍ നിര്‍വഹിച്ചപോലെയും ആയിരിക്കണമെന്ന് മാര്‍ക്സിസത്തിന് നിര്‍ദേശിക്കാനാവില്ല. സമൂഹ വികാസത്തിന്റെയും സാമൂഹ്യബോധ നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥലകാല വ്യത്യാസങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്നതാണ് ഇത്തരം കാര്യങ്ങളിലെ വൈരുധ്യാത്മക നിലപാട്.

അറുപത്തേഴില്‍ മുസ്ളിംലീഗുമായുണ്ടാക്കിയ ബന്ധത്തെയും, എഴുപത്തേഴില്‍ അടിയന്തരാവസ്ഥക്കെതിരെ ജനസംഘവുമായുണ്ടാക്കിയ പൊതുവേദിയെയും, അതുപോലുള്ള നിരവധിയായ രാഷ്‌ട്രീയ നിലപാടുകളെയും മനസ്സിലാക്കേണ്ടത് അന്നന്നത്തെ ചരിത്ര സാഹചര്യങ്ങളിലാണ്. മുഖ്യശത്രുവായ മുതലാളിത്തശക്തികളെ താൽ‌ക്കാലികമായെങ്കിലും പരാജയപ്പെടുത്തുന്നതില്‍ അത്തരം നീക്കങ്ങള്‍ വഹിച്ച പങ്കാണ് പ്രധാനം. അതെത്രമാത്രം മതവിമുക്തമായിരുന്നു എന്നതല്ല.

കെ എസ് മനോജ് ആരോപിക്കുന്നതുപോലെയും യു കലാനാഥന്‍ തെറ്റിദ്ധരിക്കുന്നതുപോലെയും സിപിഐ എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖ ഇതുവരെ പാര്‍ടി പിന്തുടര്‍ന്നുപോന്ന സമീപനങ്ങളെയാകെ തള്ളിപ്പറയുകയോ മാറ്റിപ്പണിയുകയോ ചെയ്യുന്നില്ല. ചിലേടങ്ങളില്‍ ചിലപ്പോഴൊക്കെ സംഭവിച്ചുപോകുന്ന വ്യതിയാനങ്ങളെയും സ്‌ഖലിതങ്ങളെയും നിരുത്സാഹപ്പെടുത്താന്‍ തീരുമാനിക്കുന്നുവെന്നു മാത്രം. അതിനാല്‍ ലെനിന്‍ പറഞ്ഞ പുരോഹിതനു മാത്രമല്ല, മതവിരുദ്ധനായ അസ്സല്‍ യുക്തിവാദിക്കും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വമാകാം. പാര്‍ടി പരിപാടിയും ഭരണഘടനയും അംഗീകരിച്ച് പ്രവര്‍ത്തിക്കണം എന്നു മാത്രം.


*****

ഇ രാമചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക

28 April, 2010

ലാവ്‌ലിന്‍ "ഇടപാടും" തരൂര്‍ "വിവാദവും"

മാധ്യമപക്ഷപാതിത്വം പ്രകടമായ സന്ദര്‍ഭമാണ് തരൂരിന്റെ അധികാരദുര്‍വിനിയോഗം കൈകാര്യംചെയ്ത രീതി. പ്രധാനപത്രങ്ങളില്‍ എപ്പോഴും അത് തരൂർ വിവാദമാണ്. അഴിമതി, അധികാര ദുര്‍വിനിയോഗം എന്ന വാക്കുകള്‍ക്കൊന്നും റിപ്പോര്‍ട്ടില്‍ ഇടംനല്‍കാതിരിക്കുന്നതിന് ഇവരെല്ലാവരും പ്രത്യേകം ശ്രദ്ധിച്ചു.

അഴിമതി നിരോധനനിയമത്തിന്റെ 13(1)(ഡി) വകുപ്പ് അനുസരിച്ച് തരൂര്‍ നടത്തിയത് അഴിമതിയാണ്. ഈ വകുപ്പ് അനുസരിച്ച് തന്റെ ഔദ്യോഗികസ്ഥാനം ദുരുപയോഗപ്പെടുത്തി തനിക്കോ മറ്റുള്ളവര്‍ക്കോ സാമ്പത്തികമായോ വിലപിടിപ്പുള്ള മറ്റേതെങ്കിലും തരത്തിലോ നേട്ടമുണ്ടാക്കുന്നത് അഴിമതിയാണ്. ഇവിടെ പ്രതി കുറ്റം സമ്മതിച്ചിരിക്കുന്നു. മന്ത്രി എന്ന നിലയിലുള്ള പദവി റൊന്ദേവു കൺസോര്‍ഷ്യത്തിനുവേണ്ടി തരൂര്‍ ദുരപയോഗപ്പെടുത്തി. ഈ കൺസോര്‍ഷ്യത്തില്‍ സുനന്ദയൊഴികെ മറ്റാരുമായി തനിക്ക് പരിചയമില്ലെന്ന് തരൂര്‍ സമ്മതിച്ചു.

ഒരു രൂപപോലും മുടക്കാതെ ഇപ്പോഴത്തെ നിരക്കില്‍ 70 കോടി രൂപ വരുന്ന 19 ശതമാനം ഓഹരി സുനന്ദയ്ക്ക് ലഭിച്ചു. ഇതുവഴി ശശി തരൂര്‍ എന്ന മന്ത്രിയുടെ ഇടപെടലിന് സുനന്ദ എന്ന സുഹൃത്തിന് സാമ്പത്തികമായ നേട്ടമുണ്ടായി. ഇതിനായി കമ്പനിനിയമത്തിലെ വ്യവസ്ഥകളെപ്പോലും മറികടന്നു. ഓഹരി തിരിച്ചുനല്‍കുകവഴി സുനന്ദയും കുറ്റം സമ്മതിച്ചു.

ഇത്രയും പ്രകടമായ അഴിമതിക്കേസില്‍ എന്തേ മാധ്യമങ്ങള്‍ പ്രശ്‌നം അങ്ങനെതന്നെ അവതരിപ്പിക്കുന്നില്ല. എന്നാല്‍, പിണറായി വിജയന്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയതിനു തെളിവില്ലെന്ന് അസന്ദിഗ്ധമായി സിബിഐ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ വാര്‍ത്തയിലും മനോരമ ലാവ്‌ലിന്‍ ഇടപാടെന്നാണ് എഴുതിയത്. ദൃശ്യമാധ്യമങ്ങളിലും ലാവ്‌ലിന്‍ ഇടപാടെന്നുതന്നെയായിരുന്നു തലവാചകം. ലാവ്‌ലിന്‍ കരാറെന്ന് എഴുതാനും പറയാനും എന്താണ് ഇവര്‍ക്ക് മടി.

സിബിഐ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മാത്രമല്ല പ്രതിയാക്കിയ റിപ്പോര്‍ട്ടിലും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തികനേട്ടം പിണറായി ഉണ്ടാക്കിയതായി പറയുന്നില്ല. അഴിമതിനിരോധനനിയമത്തിലെ ഒരു വകുപ്പിന്റെ പരിധിയിലും ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട ഒരു കാര്യവും വരുന്നില്ല എന്നത് അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ ഒരു തരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയത്.

തരൂര്‍ കേരളത്തിന്റെ നേട്ടത്തിനായി നടത്തിയ നീക്കമാണ് ഇതെന്നും അതിനായി അദ്ദേഹത്തെ കുറ്റക്കാരനാക്കരുതെന്നുമാണ് ചില മാധ്യമങ്ങള്‍ എഴുതിയത്. എന്നാല്‍, പിണറായി വിജയന്‍ മലബാറില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനു മുന്‍കൈ എടുത്തത് ഇക്കൂട്ടര്‍ക്ക് അഴിമതിയാണ്. വാതുവയ്പിന്റെയും പണം വെളുപ്പിക്കലിന്റെയും വേദിയായ ഐപിഎല്‍വഴി കൊച്ചിയിലെയും കേരളത്തിലെയും മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും എന്തു നേട്ടമാണുണ്ടാകുന്നത്!

രാജസ്ഥാന്റെ പേരില്‍ ഐപിഎല്‍ വന്നിട്ട് അവിടെനിന്ന് പുതിയ കളിക്കാരുപോലും ഉയര്‍ന്നുവന്നില്ല. എന്നാല്‍, ക്യാന്‍സര്‍ സെന്റര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം എത്രമാത്രം വലുതാണ്. വിവാദമുണ്ടാക്കി കേരളത്തിനു ലഭിച്ച ഐപിഎല്‍ ടീമിനെ നഷ്ടപ്പെടുത്തരുതെന്നാണ് പ്രധാനപത്രത്തിന്റെ ഉപദേശം. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ പേരില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ തകര്‍ക്കുന്നതിനായി നടത്തിയ നീക്കത്തെ പിന്താങ്ങിയവരുടെ ഈ നിലപാട് അവരുടെ രാഷ്ട്രീയമാണ് തുറന്നുകാണിക്കുന്നത്.

സംസ്ഥാനത്തെ വൈദ്യുതിരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുന്നതിന് നേതൃത്വം നല്‍കിയ പിണറായിയുടെ ഭരണവുമായി താരതമ്യമുണ്ടോ തരൂരിന്റെ സംഭാവനയ്ക്ക്. ഒരുതരത്തിലുമുള്ള സാമ്പത്തികനേട്ടം ഉണ്ടാക്കിയില്ലെന്ന് സിബിഐതന്നെ സമ്മതിക്കുകയും തന്റെ നാട്ടില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനു ശ്രമിച്ചതാണ് കുറ്റമെന്നു പറയുകയും ചെയ്യുന്ന ലാവ്‌ലിന്‍കേസും പ്രകടമായി അഴിമതി നടന്ന തരൂരിന്റെ ഇടപാടും തമ്മില്‍ താരതമ്യംപോലുമില്ല.

കായികമേഖലയുടെ വളര്‍ച്ചയ്ക്ക് വിവാദങ്ങളിലൂടെ തടസ്സം സൃഷ്ടിക്കരുതെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്. നായനാര്‍ ഫുട്ബോളുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച വിവാദങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തിന്റെ കായികവിനോദം ഫുട്ബോളാണെന്ന് കഴിഞ്ഞ ദിവസം വയലാര്‍ രവി പറഞ്ഞു. അത് പ്രോത്സാഹിപ്പിക്കുന്നതിനു സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ വരവു ചെലവ് കണക്ക് പൂര്‍ണമായും പൊതുജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു. എന്നിട്ടും വിടാതെ കഥകള്‍ ചമച്ചവരാണ് പുതിയ വാക്യവുമായി ഇറങ്ങിയിരിക്കുന്നത്.

ഇതൊന്നും മാധ്യമപ്രതിനിധികള്‍ക്ക് അറിയാത്ത കാര്യമല്ല. ലാവ്‌ലിന്‍ ഇടപാടാകുന്നതും തരൂര്‍ വിവാദമാകുന്നതും യാദൃച്ഛികമല്ല. പൊതുബോധ നിര്‍മിതിക്കായുള്ള വാക്കിന്റെ പ്രയോഗമാണ്. പിണറായിയെയും സിപിഐ എമ്മിനെയും വേട്ടയാടുന്നവര്‍ക്ക് തരൂരിന് കുറച്ചു സഹതാപമെങ്കിലും നല്‍കേണ്ടതുണ്ട്! തെളിവുകള്‍ എല്ലാം എതിരായി വന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ രാജിനല്‍കേണ്ടി വന്നപ്പോള്‍ മാധ്യമങ്ങള്‍ അവതരണരീതി മാറ്റിയത് തങ്ങള്‍ നിഷ്പക്ഷമാണെന്നു വരുത്തിത്തീര്‍ക്കുന്നതിനുവേണ്ടിയാണ്.

****

പി രാജീവ്