13 August, 2011

അമ്മയും പെങ്ങളും ഭാര്യയും കാമുകിയും മകളും വേശ്യയുമല്ലാതൊരുവള്‍

ആണുങ്ങള്‍ക്ക് പലപ്പോഴും പെണ്ണുങ്ങള്‍ ഒരു പ്രശ്നമാണ്. അല്ലെങ്കില്‍ ഒരു വിഷയമാണ്. പെണ്ണുങ്ങള്‍ക്ക് പലപ്പോഴും ആണുങ്ങളും. കേരളത്തിലെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. സ്ത്രീവിഷയം എന്നൊരു പ്രത്യേക വിഷയം തന്നെ നമ്മള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. വെറുതെയല്ല. മാതാപിതാക്കളുടെയും അധ്യാപകരുടെയും പുരോഹിതന്മാരുടെയും ഒക്കെ അവിശ്രാന്തമായ അധ്വാനം ഇതിനു പിന്നിലുണ്ട്. ക്ലാസ്മുറിയില്‍ ആണുങ്ങളെയും പെണ്ണുങ്ങളെയും തമ്മില്‍ തൊടാതെ രണ്ടു ഭാഗത്തായി "സുരക്ഷിതരായി" ഇരുത്തുന്നതു തൊട്ട് തുടങ്ങുന്നു ഇത്.

"ആണ്‍കുട്ടികളെ സൂക്ഷിക്കണം" എന്ന് പെണ്‍കുട്ടികളോടും പെണ്‍കുട്ടികളെ നോക്കുന്നത് തന്നെ മോശം സ്വഭാവമാണെന്ന് ആണുങ്ങളെയും നമ്മള്‍ ചെറുപ്പത്തിലേ പഠിപ്പിക്കുന്നു. ഇങ്ങനെയൊക്കെ വളര്‍ന്നുവന്ന ഒരു ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിക്കഴിയുമ്പോള്‍ കാര്യം ഇതിലേറെ തമാശയാണ്. ഒരു സ്ത്രീയെ കാണുമ്പോള്‍, പരിചയപ്പെടുമ്പോള്‍ ഒരു പുരുഷനു മുന്നിലുള്ള ആദ്യത്തെ പ്രശ്നം അവളെ ആരായി കാണണം എന്നതാണ്. അതൊരു വിഷമം പിടിച്ച പ്രശ്നമാവുന്നത് അവന് തെരഞ്ഞെടുക്കാന്‍ അറിയാവുന്ന ഉത്തരങ്ങള്‍ പരിമിതമാണ് എന്നതുകൊണ്ടത്രേ. അവന്‍ പരിചയിച്ച ഉത്തരങ്ങള്‍ ഏതാണ്ട് ഇങ്ങനെയൊക്കെയാണ്:

ഒന്ന്: അമ്മ എന്നുവച്ചാല്‍ കവിയൂര്‍ പൊന്നമ്മ. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടം. അങ്ങനെ ഒരമ്മയെ കിട്ടിക്കഴിഞ്ഞാല്‍ സുഖമാണ് ജീവിതം. നമ്മള്‍ എന്ത് ആഭാസം/അഹങ്കാരം/ഉത്തരവാദിത്തമില്ലായ്മ കാണിച്ചാലും അത് ബാലചാപല്യമാണെന്ന് പറഞ്ഞ് "അമ്മ" ക്ഷമിക്കും. ചായയും ചോറും വയ്ക്കല്‍ , വീട് വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യുകയും വേണ്ടിവന്നാല്‍ പെണ്ണന്വേഷിക്കുകയും ചെയ്യും അവര്‍ . പ്രായം വലിയ വിഷയമല്ല. അധ്യാപികമാരെയും കൂട്ടുകാരുടെ അമ്മമാരെയും തൊട്ട് വാടകവീട്ടിന്റെ ഉടമസ്ഥയെയും മേലധികാരിയെയും സ്വന്തം ഭാര്യയെവരെയും പലരും ഈ വകുപ്പില്‍ പെടുത്തിക്കളയും. ഭാര്യ എന്തു ചെയ്യാനാണ്-സ്ത്രീ ഭാര്യയാണ്, അമ്മയാണ്, സര്‍വംസഹയാണ് എന്നൊക്കെ അവരും പഠിച്ചുവച്ചിട്ടുണ്ടല്ലോ. ഭര്‍ത്താവ് കാണിക്കുന്ന തോന്നിവാസങ്ങളൊക്കെ താന്‍ സഹിക്കണമെന്നും "വികൃതി കാണിച്ച കുട്ടിയോട് ക്ഷമിക്കണം" എന്നും അവള്‍ക്കറിയാം (ഈയടുത്തിറങ്ങിയ "കേരളാ കഫേ" എന്ന സിനിമയിലെ "ലളിതം ഹിരണ്‍മയം" എന്ന കഥയില്‍ ജ്യോതിര്‍മയി അവതരിപ്പിച്ച ലളിത എന്ന കഥാപാത്രം ഈയിനത്തില്‍ പെടുന്ന ഒരമ്മയായിരുന്നു). താന്‍ വല്ല വികൃതിയുംകാണിച്ചാല്‍ "അങ്ങേര്‍" സഹിക്കുകയില്ല എന്നും അവള്‍ക്ക് നല്ലപോലെ അറിയാം. ചുരുങ്ങിയപക്ഷം കോക്ടെയിലിലെ ജയസൂര്യയുടെ ഭാര്യയെപ്പോലെ പക്ഷാഘാതമടിച്ച് കിടക്കുകയെങ്കിലും വേണ്ടിവരും എന്നും.

രണ്ട്: കാമുകി ധാരാളം എഴുതപ്പെട്ടിട്ടുണ്ട് പ്രണയത്തെപ്പറ്റി. ഒട്ടുമിക്കതും എഴുതിയത് ആണുങ്ങള്‍ തന്നെ. കാല്‍പ്പനികമായാലും മാംസനിബദ്ധമായാലും പ്രണയത്തിന്റെ (പ്രണയത്തിന്റെ സാക്ഷാത്കാരമായി ആഘോഷിക്കപ്പെടുന്ന ദാമ്പത്യത്തിന്റെയും) എഴുതിയതും എഴുതാത്തതുമായ നിയമങ്ങളൊക്കെ ആണുങ്ങള്‍ ആണുങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. വിവാഹം കഴിക്കുന്നതിലൂടെ അവന്‍ ഒരു സ്ത്രീയ്ക്ക് "ജീവിതം നല്‍കുക"യാണ്. ചാരിത്ര്യശുദ്ധി മുതലായ സങ്കല്പങ്ങള്‍ അത്രയും സ്ത്രീയ്ക്ക് മാത്രം ബാധകമാണ്. ഇനി പ്രണയവും വിവാഹവും വേണ്ടെന്നു വച്ചാലാകട്ടെ, ആണിന്റെ താങ്ങില്ലാത്ത സ്ത്രീയെ സമൂഹം എപ്പോഴും സംശയദൃഷ്ടിയോടെയാണ് കാണുന്നതും. പോരാത്തതിന് പുരുഷന് ആത്മാവിഷ്കാരത്തിനുള്ള മാര്‍ഗം കൂടിയത്രേ പ്രണയം. കേരളത്തില്‍ മാത്രമല്ല, ഏതാണ്ട് ലോകത്തെല്ലായിടത്തും അങ്ങനെത്തന്നെയാണ്. പ്രണയം കേരളീയര്‍ക്ക് പൊതുവേ "ദുഃഖപര്യവസായിയായ ഒരു കഥ"യാവുന്നതിനെപ്പറ്റി, കൂടുതല്‍ ക്രിയാത്മകമായതും സന്തോഷം തരുന്നതുമായ പ്രണയങ്ങള്‍ ഉണ്ടാവേണ്ടതിനെപ്പറ്റി എല്ലാം ദേശാഭിമാനി വാരികയില്‍ കഴിഞ്ഞ വര്‍ഷം എം മുകുന്ദന്‍ എഴുതിയിരുന്നു. എഴുത്തിന്റെയും കലയുടെയും ലോകത്തെ പ്രണയത്തെപ്പറ്റി അദ്ദേഹം എഴുതി: "എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ രണ്ടു മുഖങ്ങളാണ് എന്റെ കണ്‍മുമ്പില്‍ തെളിഞ്ഞുവരുന്നത്. ആ രണ്ടു മുഖങ്ങള്‍ പിക്കാസോവിന്റെയും സാര്‍ത്രിന്റെതുമാണ്.." "...പെണ്ണും പ്രണയവും പിക്കാസോവിെന്‍റ സര്‍ഗാത്മകതയില്‍ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയാത്തവിധം ഇടകലര്‍ന്നു കിടക്കുന്നു. പെണ്ണായിരുന്നു പിക്കാസോവിന്റെ കലയുടെ പ്രധാന ചോദനകള്‍ ... പെണ്ണും പ്രണയവും ഇല്ലായിരുന്നെങ്കില്‍ ക്യൂബിസം ഉണ്ടാകുമായിരുന്നില്ല. പാബ്ലോ പിക്കാസോയും ഉണ്ടാകുമായിരുന്നില്ല. പെണ്ണിന് ഒരുപാട് നന്ദി". സാര്‍ത്രിന്റെയും സിമോന്‍ ദ് ബുവാറിന്റെയും ജീവിതത്തെപ്പറ്റി അദ്ദേഹം പറയുന്നു: "ഇണകള്‍ക്ക് ഒരു പുതിയ ജീവിതശൈലി അവര്‍ നല്‍കി. മരിക്കുന്നതുവരെ അവര്‍ വിവാഹം ചെയ്തിരുന്നില്ല. എല്ലാം അവര്‍ പരസ്പരം കൈമാറി. എല്ലാം തുറന്നുപറഞ്ഞു. പരസ്പരം ആഴത്തില്‍ സ്നേഹിച്ചു. തത്വചിന്തകരായും എഴുത്തുകാരായും രാഷ്ട്രീയ പ്രവര്‍ത്തകരായും അവര്‍ മരിക്കുന്നതുവരെ ഒന്നിച്ചു ജീവിച്ചു. മരിച്ചുകഴിഞ്ഞപ്പോള്‍ ഒരേ കല്ലറക്കടിയില്‍ ഇടം തേടി". എന്നിട്ടും മുകുന്ദന്‍ പ്രണയം എന്ന് പറയുമ്പോള്‍ ഓര്‍ക്കുന്ന പേരുകളില്‍ സിമോന്‍ ദ് ബുവാറിന്റെ പേരില്ല. അങ്ങനെ, മലയാളി ശീലിച്ചിട്ടില്ലാത്ത പലതരം പ്രണയങ്ങളെ നമുക്ക് പരിചയപ്പെടുത്തുമ്പോഴും (അതൊരു നല്ല കാര്യം തന്നെ) "ആണുങ്ങള്‍ക്ക്" ആത്മാവിഷ്കാരത്തിനുള്ള ഭാഷ മാത്രമായിട്ടാണ് അതില്‍ പെണ്ണ് കടന്നുവരുന്നത്. ആത്മാവിഷ്കാരം, കല, എഴുത്ത് ഇതൊക്കെ "ആണുങ്ങള്‍ക്ക് പറഞ്ഞ" കാര്യങ്ങളാണല്ലോ.

മൂന്ന്: ഒരു "കുറ്റി" കുറച്ചു "മോഡേണ്‍" ആയി വസ്ത്രം ധരിക്കുകയും സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്താല്‍ അവള്‍ ആരുടെ കൂടെയും എപ്പോഴും കിടക്കുന്ന ഒരു "അരാജകവാദി" ആകണം എന്നാണ് വയ്പ്പ്. ഒറ്റയ്ക്ക് താമസിക്കുന്നതും മുടി ചെറുതാക്കി വെട്ടുന്നതും ജീന്‍സും ടോപ്പും ധരിക്കുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും ആണുങ്ങളുടെ കൂടെ നടക്കുന്നതുമൊക്കെ ഈ "ഇമേജിന്" ശക്തി പകരുന്ന കാര്യങ്ങളാണ്. അങ്ങനെ ഒരാളെ കണ്ടാല്‍ പിന്നെ ആണിന് കുറച്ചുകാലത്തേക്ക് ഉറക്കം വരില്ല. ഒരു "കളി" എങ്ങനെയും തരപ്പെടുത്തുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. പിന്നെ വേണമെങ്കില്‍ കുറച്ചുകാലം "കൊണ്ടുനടക്കുക"യും ആവാം (ഭാര്യ അറിയാതെ നോക്കിയാല്‍ മതി). അതിനുള്ള ശ്രമത്തില്‍ അവളുടെ കൈയിന്റെയോ ചെരിപ്പിന്റെയോ ചൂടറിയുന്നതും അവളുടെ വായിലിരിക്കുന്നത് കേള്‍ക്കുന്നതും ഈഗോ മുറിപ്പെടുന്നതും സ്വാഭാവികം മാത്രം. അപ്പോള്‍പ്പിന്നെ അടുത്ത പണി അവളുടെ അസാന്മാര്‍ഗിക ജീവിതത്തെപ്പറ്റി കഥകളുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്്

നാല്: പെങ്ങള്‍ ഇതും അത്ര മോശമായ പരിപാടിയല്ല. ഭാര്യയൊഴിച്ച് ആരെയും പെങ്ങളാക്കാം. (ഭാര്യയെ പെങ്ങളാക്കിയാല്‍ വിവരമറിയും!) ഇതിനുമുമ്പ് പറഞ്ഞ കേസില്‍ നിന്ന് വ്യത്യസ്തമായി "മാന്യന്മാര്‍"ക്ക് പറ്റിയ പണിയാണ് എന്നു മാത്രമല്ല ഇവിടെ ഒരു സംരക്ഷകന്റെ റോളും എടുക്കാം. ഒരു "വല്യേട്ടന്‍" ആയില്ലെങ്കില്‍ ഒരു ബാലേട്ടനെങ്കിലും ആവാം. ആവണം. വേണ്ടതിലും വേണ്ടാത്തതിലും ഒക്കെ കേറി ഇടപെടാനും സൗജന്യമായി കുറെ ഉപദേശം കൊടുക്കാനുമൊക്കെ ഇതിലും നല്ല ഒരു ചാന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ പെണ്ണുങ്ങള്‍ തന്നെ പേടിച്ച് ചില ആണുങ്ങളെ ആങ്ങളയായങ്ങ് പ്രഖ്യാപിച്ചുകളയും. (അതു കഴിഞ്ഞിട്ടായിരിക്കും അവര്‍ മനസ്സിലാക്കുന്നത് ഈ "ഏട്ടനെ/അനിയനെ" സഹിക്കുന്നതിലും ഭേദം പഴയ പൂവാലനായിരുന്നു എന്ന്.) രക്ഷാബന്ധനം എന്നാണ് ഉത്തരേന്ത്യയില്‍ ഈ പരിപാടിയുടെ പേര്.

അഞ്ച്: മകള്‍ സുഹൃത്തിന്റെയോ സഹോദരങ്ങളുടെയോ മക്കളാണ് മിക്കവാറും ഈ കാറ്റഗറിയില്‍ ഏറെയും വന്നുപെടുന്നത്. സംരക്ഷകന്റെ വേഷം ഉള്‍പ്പെടെ ഏട്ടന്റെ റോളില്‍ കിട്ടുന്ന ഏതാണ്ടെല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ഇവിടെയും കിട്ടും. അധികാരം കുറച്ചുകൂടി കൂടുതല്‍ എടുക്കുകയും ആവാം. "ലോകപരിചയമില്ലാത്ത" ഭാര്യയേയും വേണമെങ്കില്‍ മകളായി പ്രഖ്യാപിക്കാവുന്നതേ ഉള്ളൂ (ഭാര്യയെ പെങ്ങളാക്കുന്ന പോലെ റിസ്കില്ല മകളാക്കുന്നതില്‍).

പൊതുപ്രവര്‍ത്തന രംഗത്തോ ജോലിസ്ഥലത്തോ പുറത്തോ ഒക്കെ നമുക്കുമേല്‍ ഏതെങ്കിലും തരത്തില്‍ അധികാരമുള്ള സ്ത്രീകളെയും നമ്മള്‍ എങ്ങനെയെങ്കിലും ഇതിലേതെങ്കിലും ഒന്നിലേക്ക് ഒതുക്കാന്‍ ശ്രമിക്കും, എന്നിട്ട് നമ്മുടെ അധികാരം അവര്‍ക്കുമേല്‍ കാണിക്കാനും. പഞ്ചായത്ത് മെമ്പര്‍ , പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ്, ഡോക്ടര്‍ , ഓട്ടോറിക്ഷാ ഡ്രൈവര്‍, പ്രിന്‍സിപ്പല്‍ , ഓഫീസിലെ മേലധികാരി..അങ്ങനെ ആരുമാവട്ടെ. ഇതൊന്നുമല്ലാതെ ഒരു സുഹൃത്തായി, അല്ലെങ്കില്‍ ഒരു വ്യക്തിയായി, അല്ലെങ്കില്‍ നമ്മുടെമേല്‍ അധികാരമുള്ള ഒരാളായി ഒരു പെണ്ണ് എന്നുപറഞ്ഞാല്‍ ... അത് ആലോചിക്കാന്‍ തന്നെ കുറച്ചു ബുദ്ധിമുട്ടാണ്. നമ്മളൊരു സിക്സ്റ്റീസ്/സെവന്റീസ് മോഡലൊക്കെ ആണെങ്കില്‍ വിശേഷിച്ചും.
പക്ഷേ പതുക്കെയാണെങ്കിലും അത് മാറിവരുന്നുണ്ട്. നമ്മള്‍ പൊതുവേ എന്തിനും ഏതിനും കുറ്റം പറയുന്ന "ഇന്റര്‍നെറ്റ്/മൊബൈല്‍ തലമുറ" ഈ നിയമങ്ങള്‍ മാറ്റിയെഴുതുകയാണ്. സൗഹൃദങ്ങള്‍ ഉണ്ടാവുകയാണ്. അധ്യാപകരും രക്ഷിതാക്കളും ഒക്കെ അത് തടയാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും. കോളേജുകളില്‍ ആണ്‍കുട്ടികള്‍ക്ക് പെണ്‍സുഹൃത്തുക്കളോ പെണ്‍കുട്ടികള്‍ക്ക് ആണ്‍സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ "അവര്‍ തമ്മില്‍ ലൈനാണ്" എന്നൊരര്‍ഥം ഇന്നില്ല. നമുക്കറിയാവുന്നതിലും കൂടുതല്‍തരം ബന്ധങ്ങള്‍ അവര്‍ സങ്കല്‍പ്പിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നു (ഏറെക്കാലം അത് തുടര്‍ന്നുകൊണ്ടുപോവാന്‍ നമ്മള്‍ സമ്മതിക്കില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ).

ഈയൊരു മാറ്റം ഒരു സാമൂഹ്യ വിപ്ലവത്തിന്റെ തുടക്കം തന്നെയാണ്. സ്ത്രീയെ പ്രധാനപ്പെട്ട കാര്യങ്ങളില്‍നിന്നെല്ലാം മാറ്റിനിര്‍ത്തിയ ഒരു ആണ്‍ജനതയുടെ "ആത്മാവിഷ്കാര"ത്തിന്റെ അന്ത്യം കുറിക്കുന്ന വിപ്ലവം. പുരുഷനെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിന്നെല്ലാം മാറ്റിനിര്‍ത്തിയ ഒരു പെണ്‍ജനതയും അതോടൊപ്പം തന്നെ നാമാവശേഷമാവുന്നു. അങ്ങനെ ഒരു ലോകത്ത്, ലോകകാര്യങ്ങളും വീട്ടുകാര്യങ്ങളും പുസ്തകങ്ങളും പരദൂഷണങ്ങളും സിനിമകളും സീരിയലുകളും അവര്‍ പരസ്പരം പങ്കുവയ്ക്കുന്നു. ഇരുകൂട്ടരും സ്വാതന്ത്ര്യം മണക്കുന്നു. പറക്കാന്‍ തുടങ്ങുന്നു. ആ മാറ്റത്തിന് തടയിടാന്‍ ശ്രമിച്ചവര്‍ എന്ന് ചരിത്രം നമ്മെപ്പറ്റി പറയാന്‍ ഇടവരുത്താതെ നമുക്ക് നോക്കാം.
@@

ഡോ. സുദീപ് കെ എസ്, 
കടപ്പാട് :ദേശാഭിമാനി വാരിക