30 April, 2011

സായിബാബ: കറുപ്പും വെളുപ്പും


പതിറ്റാണ്ടുകളായി ഇന്ത്യയിലും വിദേശത്തും ലക്ഷക്കണക്കിന് ആരാധകരെ ആകര്‍ഷിച്ച് ദിവ്യപരിവേഷത്തോടെ വാണിരുന്ന സത്യസായി ബാബ ചരിത്രസ്മരണയായി. ക്ലീന്‍ ഷേവ് ചെയ്ത മുഖവും ഒതുക്കാന്‍ നിവൃത്തിയില്ലാതെ എഴുന്നുനില്‍ക്കുന്ന ചികുരഭാരവും തറച്ചിറങ്ങുന്ന നോട്ടവും കഴുത്തുമുതല്‍ കണങ്കാല്‍ വരെ ഒഴുകിക്കിടക്കുന്ന ളോഹയും ആരാധകരുടെ ഹരമായിരുന്നു. മറ്റ് ആള്‍ദൈവങ്ങളായ രജനീഷ്, ചന്ദ്രസ്വാമി, ധീരേന്ദ്ര ബ്രഹ്മചാരി തുടങ്ങിയവരില്‍ നിന്ന് വ്യത്യസ്തനായിരുന്നു സായിബാബ. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ ഉപദേഷ്ടാവും ആരാധനാപാത്രവുമായിരുന്ന ചന്ദ്രസ്വാമി സ്വാര്‍ഥിയായ തട്ടിപ്പുകാരനും ക്രിമിനലുമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. രജനീഷ് ആകട്ടെ അമേരിക്കയില്‍ ആശ്രമം സ്ഥാപിച്ച് ആരാധകരില്‍ നിന്ന് വന്‍സംഭാവന വാങ്ങി നികുതി വെട്ടിപ്പും അസന്‍മാര്‍ഗിക ജീവിതവും നയിച്ചതിന് നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തി സമാധിയായി. ധീരേന്ദ്ര ബ്രഹ്മചാരി ഡല്‍ഹിയിലെ ഭരണവൃത്തങ്ങളുടെയും പ്രമാണിമാരുടെയും ഉറ്റതോഴനായി ധാരാളം പണം സമ്പാദിച്ചു. വിമാനങ്ങളും കൊട്ടാരസദൃശ്യമായ ആശ്രമങ്ങളും ഉണ്ടായിരുന്ന ബ്രഹ്മചാരി വിമാനാപകടത്തില്‍ മരിച്ചു. ഇത്തരത്തിലുള്ള ദോഷങ്ങളൊന്നും സായിബാബയെപ്പറ്റി പറയാനില്ല. എന്നാല്‍ ആരാധകരെ കബളിപ്പിക്കുന്ന ഒരു സൂത്രം അദ്ദേഹം പ്രയോഗിക്കാറുണ്ട്. ആകാശത്തുനിന്ന് ഭസ്മം എടുക്കുക, കണ്ണടച്ച് ജപിച്ചുകൊണ്ട് സ്വര്‍ണഭാരങ്ങളും മറ്റു വിലപിടിച്ച സാധനങ്ങളും എടുക്കുക, എന്നിട്ട് ആരാധകര്‍ക്ക് എറിഞ്ഞുകൊടുക്കുക തുടങ്ങിയ മാജിക് അഥവാ കണ്‍കെട്ട് വിദ്യ അദ്ദേഹം പ്രയോഗിച്ചിരുന്നു. കേരളത്തില്‍ ഒരു മന്ത്രിയായിരുന്ന ബി വെല്ലിങ്ടണ് ആകാശത്തുനിന്ന് ഒരു പവന്‍ എടുത്തുകൊടുത്തതോടെ അദ്ദേഹം അന്ധാളിക്കുകയും ബാബയുടെ ആരാധകനായി മാറുകയും ചെയ്തത് പ്രസിദ്ധമാണല്ലോ. ഏതു മജീഷ്യനും ഇതും ഇതിലപ്പുറവും ചെയ്യാന്‍ കഴിയുമെന്ന് ജനങ്ങള്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ബാബ ഈ ഏര്‍പ്പാട് വേണ്ടെന്നുവച്ചു. സത്യസായി ബാബയുടെ ആദരണീയമായ ഒരു നിലപാട് സര്‍വമത സമഭാവനയാണ്. ഹിന്ദുക്കളുടെ 'ഓം" മുസ്ലിംകളുടെ 'ചന്ദ്രിക" ക്രിസ്ത്യാനികളുടെ 'കുരിശ്" എന്നിവ പുട്ടപര്‍ത്തിയിലെ ആശ്രമത്തിന്റെ കവാടത്തില്‍ വരച്ചുവെച്ചിരിക്കുന്നത് കാണാം. ഒരുപക്ഷേ ബാബയുടെ ജനനം സംബന്ധിച്ച 'മിത്തു"മായി ബന്ധപ്പെട്ടതാകാം ഈ നിലപാട്. അഹമ്മദാബാദില്‍ ജീവിച്ചിരുന്ന ഒരു വിശുദ്ധനാണ് ഷിര്‍ദിസായി ബാബ. അദ്ദേഹം മുസ്ലിമായിരുന്നു. അദ്ദേഹം സമാധിയായതിനെ തുടര്‍ന്ന് പുനരവതരിച്ചതാണ് സത്യസായി ബാബ എന്നതാണ് ഈ മിത്ത്. ബാബറി മസ്ജിദ് തകര്‍ത്ത ആര്‍എസ്എസ് മതഭ്രാന്തിനെ ബാബ അപലപിക്കുകയുണ്ടായി. ആര്‍എസ്എസിനെയോ മറ്റ് വര്‍ഗീയ വാദികളെയോ പുട്ടപര്‍ത്തിയിലേക്ക് അടുപ്പിക്കാറില്ല. ഈ വിലക്ക് മുസ്ലിം മതഭ്രാന്തന്‍മാര്‍ക്കും ബാധകമാണ്. എങ്കിലും ബാബയുടെ ഉപദേശം ശ്രദ്ധയോടെ വായിച്ചാല്‍ ഹിന്ദുമതമാണ് അദ്ദേഹത്തിന്റെ മുഖ്യപ്രചോദനം എന്നുകാണാന്‍ വിഷമമില്ല. സത്യസായിബാബയ്ക്ക് കോടിക്കണക്കിന് രൂപയുടെ സമ്പത്തുണ്ട്. കന്നുകാലികളെ വളര്‍ത്തുക, കൃഷി തുടങ്ങിയവയിലൂടെ ഈ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനോടൊപ്പം സാമൂഹ്യസേവനങ്ങളും നടത്തിവരുന്നു. സകല സജ്ജീകരണങ്ങളോടും കൂടിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പുട്ടപര്‍ത്തിയിലുണ്ട്. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാ ചികിത്സയും അവിടെ സൗജന്യമാണ്. ബാബയുടെ സാമൂഹ്യ സേവനങ്ങള്‍ പുട്ടപര്‍ത്തിയില്‍ മാത്രം ഒതുങ്ങുന്നില്ല. മറ്റ് പലയിടത്തും ബാബയുടെ ആരാധകര്‍ സാമൂഹ്യ സേവനം നടത്തുന്നുണ്ട്്. മഹാകവി കുമാരനാശാനുമായി ബന്ധപ്പെട്ട തോന്നയ്ക്കല്‍ ഒരുദാഹരണമാണ്. അവിടെ ആനന്ദകുമാര്‍ എന്ന സായി ഭക്തന്റെ നേതൃത്വത്തില്‍ നടത്തുന്ന സായി ഗ്രാമത്തില്‍ അനാഥര്‍ക്കും വികലാംഗര്‍ക്കും ചിത്തഭ്രമം പിടിപെട്ടവര്‍ക്കും നോക്കാനാരുമില്ലാത്ത വൃദ്ധര്‍ക്കും തെരുവു കുട്ടികള്‍ക്കും അഭയം നല്‍കുന്നു. തൊഴിലെടുക്കാന്‍ കഴിയുന്നവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നു. ഇവയൊക്കെ വളരെ പ്രശംസാര്‍ഹം തന്നെ. എന്നാല്‍ ആള്‍ദൈവത്തിന്റെ പരിവേഷം ജനങ്ങളെ അന്ധവിശ്വാസത്തിലേക്കാണ് നയിക്കുക. അതുകൊണ്ട് സായിബാബയുടെ സേവനങ്ങളെയും മതനിരപേക്ഷതയെയും ആദരിക്കുമ്പോഴും ദിവ്യനാട്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഉദ്ബുദ്ധ സമൂഹത്തിന് കഴിയില്ല.



സന്നദ്ധസേവനങ്ങളുടെ ആത്മീയാചാര്യന്‍

പുട്ടപര്‍ത്തി മൂന്ന് ദശകങ്ങള്‍ക്കുമുമ്പുവരെ വെള്ളവും വെളിച്ചവുമില്ലാത്ത ആന്ധ്രപ്രദേശിലെ കുഗ്രാമം. ഇന്ന് പുട്ടപര്‍ത്തി രാജ്യത്തെതന്നെ ഏറ്റവും വലിയ ആധുനിക പട്ടണം. വിമാനത്താവളം, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, യൂണിവേഴ്സിറ്റി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, റെയില്‍വേസ്റ്റേഷന്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള മെട്രോ നഗരമായി മാറിയ പുട്ടപര്‍ത്തിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ സത്യസായി ബാബയായിരുന്നു. ഒപ്പം എല്ലാത്തിനും കൂട്ടായി പ്രശാന്തി നിലയമെന്ന ആശ്രമവും. പൊതുവികസനം ലക്ഷ്യമാക്കിയായിരുന്നു സത്യസായി സംഘടനകളുടെ പ്രവര്‍ത്തനം. വിദേശത്തും സ്വദേശത്തുമായി വിദ്യാഭ്യാസം, ആതുരശുശ്രൂഷ, ഗ്രാമവികസനം തുടങ്ങി നിരവധി മേഖലകളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പുട്ടപര്‍ത്തിയില്‍ സൗജന്യ ആശുപത്രി നിര്‍മിച്ചായിരുന്നു സേവനങ്ങള്‍ക്ക് തുടക്കം.സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് നാലു ആശുപത്രികള്‍ നടത്തുന്നു. പുട്ടപര്‍ത്തിയിലെ ജനറല്‍ ആശുപത്രി, ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ്, ബംഗളൂരു വൈറ്റ്ഫീല്‍ഡിലെ ജനറല്‍ ആശുപത്രി, വൈറ്റ്ഫീല്‍ഡിലെ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ് എന്നിവ.

രണ്ട് സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയിലുമായി 14 ലക്ഷത്തിലധികം പേര്‍ക്ക് ഹൃദയസംബന്ധമായ വിദഗ്ധ ചികിത്സ ലഭിച്ചു. നേത്രരോഗചികിത്സ നടത്തിയവര്‍ അഞ്ചുലക്ഷത്തിലധികമാണ്. അസ്ഥിരോഗചികിത്സ ലഭിച്ചവര്‍ ഒരുലക്ഷത്തിലധികം. 50,000ത്തിലധികം പേര്‍ക്ക് ഹൃദയശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചികിത്സ സൗജന്യമാണ്. കൂടാതെ ചേരിപ്രദേശങ്ങളിലും ഗ്രാമങ്ങളിലും സത്യസായി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ക്യാമ്പുകളും നടത്തുന്നു. അനന്തപൂര്‍ ജില്ലയില്‍ എഴുനൂറ്റിമുപ്പതോളം ഗ്രാമങ്ങള്‍ക്കു കുടിവെള്ളം എത്തിച്ചാണ് ബാബ ജനങ്ങള്‍ക്കായുള്ള കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത്. 300 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. പുട്ടപര്‍ത്തിയിലെയും സമീപപ്രദേശങ്ങളിലെയും 1051 ഗ്രാമങ്ങളിലെ 20 ലക്ഷത്തോളം ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നത് സത്യസായി ട്രസ്റ്റാണ്. ആന്ധ്രയിലെ റായല്‍സീമ വരള്‍ച്ചാ പ്രദേശത്ത് ശുദ്ധജലവിതരണപദ്ധതി നടപ്പാക്കി. മേഡക്, മെഹബൂബ് നഗര്‍ ജില്ലകളിലെ മൂന്നൂറ്റിഇരുപതോളം ഗ്രാമങ്ങള്‍ക്കുവേണ്ടി 66 കോടി രൂപ ചെലവിട്ട് കുടിവെള്ളമെത്തിച്ചു. ഈസ്റ്റ് ഗോദാവരിയിലെ മൂന്നുലക്ഷത്തോളം വരുന്ന ഗോത്രവര്‍ഗ ഗ്രാമീണര്‍ക്കായും ചെന്നൈ നഗരത്തില്‍ സായി ഗംഗ കുടിവെള്ളവിതരണം എന്നപേരിലും ശുദ്ധജലവിതരണപദ്ധതി നടപ്പാക്കി. പുട്ടപര്‍ത്തിയിലും സമീപപ്രദേശങ്ങളിലെ ഗ്രാമങ്ങളിലും ഗ്രാമവികസനപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി. ഇതിനായി ഗ്രാമവികസനകേന്ദ്രങ്ങള്‍ക്ക് രൂപം നല്‍കി. അന്താരാഷ്ട്ര നിലവാരത്തില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കാന്‍ അദ്ദേഹം സ്വന്തമായി കല്‍പിത സര്‍വകലാശാലതന്നെ സ്ഥാപിച്ചു. ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ലേണിങ്, ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസ് എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. 1968ല്‍ അനന്തപൂരിലും പുട്ടപര്‍ത്തിയിലും വൈറ്റ്ഫീല്‍ഡിലും കോളേജുകള്‍ നിര്‍മിച്ചു. 1981ല്‍ ഈ മൂന്നു കോളേജുകളും ചേര്‍ന്ന് ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹയര്‍ ലേണിങ്സ് എന്ന കല്‍പിത സര്‍വകലാശാലയായി. 2000ല്‍ സത്യസായി മിര്‍പുരി സംഗീത കോളേജ് തുടങ്ങി. ഈ കോളേജുകളിലെല്ലാം മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ഇവിടങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നു. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിനു കീഴില്‍ നാലു അനാഥാലയങ്ങള്‍ ഉള്‍പ്പെടെ കേരളത്തില്‍ 11 സേവന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


 'എനിക്കില്ല ജാതിയും മതവും"


സര്‍വമതത്തിന്റെയും സാരം ഒന്നാണെന്ന് ഉദ്ഘോഷിക്കുകമാത്രമല്ല, അതിന്റെ അര്‍ഥം എന്തെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകകൂടിയായിരുന്നു സത്യസായിബാബ. ഹിന്ദു തീവ്രവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്ത വേളയില്‍ സംഭവത്തെ അപലപിക്കാനും ഹീനമായ നടപടിയാണെന്ന് പരസ്യമായി ലോകത്തോട് വിളിച്ചുപറയാനും അദ്ദേഹം തയ്യാറായി. ഒരിക്കല്‍പ്പോലും തന്റെ ആശ്രമത്തെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. മതത്തിലൂന്നി ഒരു സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുമില്ല. 'എനിക്ക് ഊരും പേരുമില്ല, ജാതിയും മതവുമില്ല" എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇതിന് തെളിവാണ്. അതുകൊണ്ടുതന്നെയാണ് വിദേശത്തും സ്വദേശത്തുമായി സത്യസായിബാബയെ ഇത്രത്തോളം ഇഷ്ടപ്പെടുന്നവരുണ്ടായത്. ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടില്ലാതെ അദ്ദേഹം തന്റെ ആശ്രമം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഹിന്ദുവെന്നോ മുസല്‍മാനെന്നോ ക്രിസ്ത്യാനിയെന്നോ വേര്‍തിരിവില്ലാതെ ആയിരക്കണക്കിനാളുകളാണ് ദിവസവും പുട്ടപര്‍ത്തിയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നത്. മാനവസ്നേഹത്തിലൂടെ ജീവിതത്തെ മധുരീകരിക്കാമെന്നും വിജയത്തിലെത്തിക്കാമെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതന്നു. ഇന്ത്യക്കകത്തും പുറത്തും വര്‍ഷങ്ങളായി സായി സേവാസമിതികള്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നു. നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ആശുപത്രികളിലും അനാഥാലയങ്ങളിലും അന്നവും വസ്ത്രവുമായി നിരന്തരം കടന്നുചെല്ലുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആശുപത്രികള്‍ നിര്‍മിച്ച് അശരണര്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്നു, കുടിവെള്ളമില്ലാതെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ശുദ്ധജലമെത്തിക്കുന്നു. സാമ്പത്തിക പരാധീനതമൂലം പഠനം തുടരാന്‍ കഴിയാത്തവര്‍ക്ക് പഠനസഹായം ലഭ്യമാക്കുന്നു. ചേരിപ്രദേശങ്ങളില്‍ മെഡിക്കല്‍ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ജീവിതത്തിന്റെ മഹത്വം, മാധുര്യം, ത്യാഗം, സമര്‍പ്പണം തുടങ്ങിയ ഗുണങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കാന്‍ വിധമുള്ള വിദ്യാഭ്യാസപദ്ധതിയും ബാബയ്ക്കുണ്ട്. ഇതെല്ലാം നടത്തുന്നത് ജാതിയുടെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയോ വേര്‍തിരിവില്ലാതെ ആയിരുന്നു.

ബാബ അരങ്ങൊഴിയുമ്പോള്‍?


ലോകമെമ്പാടും ദശലക്ഷങ്ങള്‍ അനുയായികളായുള്ള സത്യസായി ബാബ അരങ്ങൊഴിഞ്ഞതോടെ ആരാകും പിന്‍ഗാമി എന്ന ചോദ്യമാണ് ഏവരുടേയും മനസില്‍. കോടികള്‍ വിലമതിക്കുന്ന സ്വത്തിന്റെ അവകാശി ആര് എന്ന തര്‍ക്കവും ഉയര്‍ന്നേക്കാം. 40,000 കോടിക്കും ഒന്നരലക്ഷം കോടിക്കും ഇടയിലാണ് സത്യസായി ട്രസ്റ്റിന്റെ ആസ്തിയെന്നാണ് കണക്കാക്കുന്നത്. 1972ല്‍ സ്ഥാപിച്ച ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് ആകും ഭാവികാര്യങ്ങള്‍ നിശ്ചയിക്കുക. എന്നാല്‍ അതെത്രത്തോളം മുന്നോട്ടു പോകുമെന്ന് പറയാറായിട്ടില്ല. യഥാര്‍ത്ഥ വസ്തുവകകള്‍ സംബന്ധിച്ചൊന്നും ക്യത്യമായ വിവരങ്ങള്‍ ട്രസ്റ്റ് പുറത്തുവിടാറില്ല. അതുകൊണ്ട് പലപ്പോഴും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ രഹസ്യസ്വഭാവം ആരോപിക്കപ്പെടുന്നുണ്ട്. ട്രസ്റ്റിലേക്കെത്തുന്ന ഫണ്ടുകളെക്കുറിച്ചോ ചെലവഴിക്കുന്ന പണത്തെക്കുറിച്ചോ പുറംലോകത്തിന് യാതൊരു വിവരവുമില്ല. അവകാശി തര്‍ക്കമുണ്ടാവുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്താല്‍ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതരായേക്കും.

അതേസമയം ബാബയുടെ പിന്‍ഗാമി ആരെന്നതിനെപ്പറ്റി അദ്ദേഹത്തിന്റെ തന്നെ പ്രവചനത്തില്‍ വിശ്വസിക്കുന്ന ഭക്തര്‍ നിരവധിയാണ്. തന്റെ മരണശേഷം കര്‍ണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ ഗുണപര്‍ത്തി ഗ്രാമത്തില്‍നിന്ന് 2030ല്‍ പിന്‍ഗാമി വരുമെന്നാണ് ഒരിക്കല്‍ ബാബ പറഞ്ഞത്. അതിനായി കാത്തിരിക്കുകയാണ് ഇക്കൂട്ടര്‍. വിവിധ രാഷ്ട്രീയ പാര്‍ടികളിലെ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, മുന്‍ ചീഫ് ജസ്റ്റിസുമാര്‍, വിദഗ്ധരായ പ്രൊഫഷണലുകള്‍ തുടങ്ങിയവരുടെ സഹായത്തോടെ തന്റെ പ്രവര്‍ത്തനങ്ങളെ സ്ഥാപനവല്‍ക്കരിക്കുകയായിരുന്നു ബാബ. രാജ്യത്തിനകത്തും പുറത്തുമുള്ള ആരാധകവൃന്ദം സമര്‍പ്പിക്കുന്ന കാണിക്കയും കൈയ്യയച്ചു നല്‍കുന്ന സംഭാവനകളും കൊണ്ട് പടുത്തുയര്‍ത്തിയതാണ് കണക്കറ്റ സ്വത്തിന്റെ സാമ്രാജ്യം. 60 ലക്ഷം വരുന്ന കടുത്ത സായിഭക്തരാണ് ട്രസ്റ്റിന്റെ പിന്‍ബലം. ഇതിനു പുറമെ സന്ദര്‍ശകരായെത്തുന്ന 31 ലക്ഷത്തോളം പേരും ട്രസ്റ്റിന്റെ സാമ്പത്തിക സ്രോതസ്സിന് മുതല്‍ക്കൂട്ടാകുന്നുണ്ട്. സ്കൂളുകളും ആരോഗ്യ സാംസ്കാരിക കേന്ദ്രങ്ങളും നടത്തുന്ന 1300 ലേറെ സത്യസായി ബാബ കേന്ദ്രങ്ങള്‍ ലോകമെമ്പാടുമുണ്ട്. ഇന്ത്യയിലും 165 വിദേശരാജ്യങ്ങളിലുമായി വ്യാപിച്ച സത്യസായി ബാബയുടെ ക്ഷേമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും പണമിടപാടുകളും നിയന്ത്രിക്കുന്നതും ട്രസ്റ്റ് ആണ്. സമ്പത്തിലേറെയും സ്കൂളുകളിലും കോളേജുകളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലുമായി മുതല്‍ മുടക്കിയിട്ടുണ്ട്. ലക്ഷക്കണക്കിനുള്ള ഭക്തരില്‍നിന്ന് ഇന്നും ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവനകള്‍ പ്രവഹിക്കുന്നുണ്ട്. ഏറ്റവുമധികം വിദേശഫണ്ട് ലഭിക്കുന്ന രാജ്യത്തെ പ്രധാന ചാരിറ്റബിള്‍ ട്രസ്റ്റാണ് ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റെന്നതും ശ്രദ്ധേയമാണ്. ട്രസ്റ്റിന് ലഭിക്കുന്ന കണക്കറ്റ സംഭാവനകളൊക്കെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഒഴുകിയെത്തുന്ന പണം മറ്റ് വഴികളിലേക്ക് പോകുന്നത് തടയാന്‍ ട്രസ്റ്റിന് വിപുലമായ പരിശോധനാ സംവിധാനമുണ്ടെന്നും പറയപ്പെടുന്നു. പ്രധാനമായും ഇതിനു ചുക്കാന്‍ പിടിക്കുന്നത് രണ്ട് വ്യക്തികളാണത്രേ. ബാബയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഐഎഎസ് ഉപേക്ഷിച്ച് 1981ല്‍ അദ്ദേഹത്തിനൊപ്പംകൂടിയ കെ ചക്രവര്‍ത്തിയാണ് ഒരാള്‍. പുട്ടപര്‍ത്തി അടങ്ങുന്ന അനന്തപുരിലെ കലക്ടറായിരുന്നു ഇദ്ദേഹം. ചക്രവര്‍ത്തി ഇന്ന് ട്രസ്റ്റ് സെക്രട്ടറിയാണ്. മറ്റൊരാള്‍ 1998ല്‍ ചീഫ് വിജിലന്‍സ് കമീഷണര്‍ സ്ഥാനം രാജിവച്ച് സത്യസായി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായ എസ് വി ഗിരിയാണ്. ആന്ധ്രപ്രദേശ് കേഡറിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. ട്രസ്റ്റുകളും ആസ്തിയും കുടുംബ പൈതൃകമാക്കാനുള്ള ബന്ധുക്കളുടെ ശ്രമം ബാബ എക്കാലവും തടഞ്ഞിട്ടുണ്ട്. മുമ്പ് ബാബയുടെ സ്വാധീനവും ശുപാര്‍ശയും മുതലാക്കി പുട്ടപര്‍ത്തിയില്‍ റസ്റ്ററന്റുകളും ലോഡ്ജുകളും മറ്റ് സ്ഥാപനങ്ങളും തുടങ്ങിയ 200 ഓളം കുടുംബാംഗങ്ങളുണ്ട്. ഈ ബന്ധുക്കളില്‍ ചിലര്‍ പിന്നീട് ബാബയെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ ഇവരിലാരും ട്രസ്റ്റില്‍ സജീവമല്ലായിരുന്നു. ട്രസ്റ്റില്‍ സജീവമായിരുന്ന ഏകകുടുംബാംഗം ബാബയുടെ സഹോദരന്‍ ആര്‍ വി ജാനകിറാമായിരുന്നു. അദ്ദേഹം 2005ല്‍ മരിച്ചു. ജാനകി റാമിന്റെ മകന്‍ ആര്‍ ജെ രത്നാകറിനെ കഴിഞ്ഞ വര്‍ഷം ട്രസ്റ്റില്‍ ചേര്‍ത്തെങ്കിലും അദ്ദേഹത്തിന് കാര്യമായ സ്വാധീനമില്ല എന്നതാണ് വാസ്തവം. ബന്ധുക്കളടങ്ങുന്ന ഒരു കൂട്ടര്‍ ഭാവിയില്‍ സ്വത്ത് കാര്യത്തില്‍ ഇടപെട്ടേക്കുമെന്നും തര്‍ക്കങ്ങള്‍ ഉണ്ടാകുമെന്നും കരുതുന്നവരുണ്ട്. തര്‍ക്കങ്ങളുണ്ടായാല്‍ 1959ലെ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ട് ഉപയോഗിച്ച് ആന്ധ്ര സര്‍ക്കാര്‍ ട്രസ്റ്റ് ഏറ്റെടുത്തേക്കാം. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ സ്വത്ത് ഏറ്റെടുക്കുമെന്ന ഭയമുള്ളതുകൊണ്ടുതന്നെ പ്രശ്നങ്ങള്‍ ഉള്ളില്‍തന്നെ പരിഹരിക്കാനാണ് സാധ്യതയെന്ന് കരുതുന്നവരും നിരവധിയാണ്.
@
പി ഗോവിന്ദപ്പിള്ള

മെയ് ദിനം തൊഴിലാളി വര്‍ഗ പോരാട്ടങ്ങള്‍ക്ക് എന്നും പ്രചോദനം

സാര്‍വ്വദേശീയതലത്തില്‍ തന്നെ തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്ക് കരുത്തും ആവേശവും പകര്‍ന്ന സംഭവമാണ് ചിക്കാഗോയില്‍ 1886 മെയ് 1 മുതല്‍ 4 വരെ തീയതികളിലുണ്ടായത്. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദവും പഠനവും എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ പോരാട്ടം അമേരിക്കയില്‍ ഉയര്‍ന്നുവന്നത്. ഇതിനു നേരെ സര്‍ക്കാര്‍ നടത്തിയ ആക്രമണവും ആ പോരാട്ടത്തിനുശേഷം ഭരണകൂടവും ജുഡീഷ്യറിയും തൊഴിലാളികളെ ഭീകരമായി പീഡിപ്പിച്ച രീതിയും ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അമേരിക്കയിലെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രമായിരുന്ന ചിക്കാഗോയിലെ തൊഴിലാളികളുടെ ജീവിതം ഏറെ ദുരിതപൂര്‍ണ്ണമായിരുന്നു. അന്നത്തെ തൊഴിലാളികള്‍ക്ക് ദിവസം 20 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുമായിരുന്നു. ഒരു തൊഴിലാളിയുടെ ശരാശരി ആയുസ്സ് 30 ആയിരുന്നു എന്ന് അറിയുമ്പോഴാണ് ഈ പീഡനത്തിന്റെ ഭീകരത നമുക്ക് ബോധ്യമാകുന്നത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടിയുള്ള അന്ന് നടന്ന പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്. തൊഴിലാളികളുടെ ഈ പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ അതിന് നേതൃത്വം നല്‍കിയ നേതാക്കളെ കുറ്റ വിചാരണ ചെയ്ത് കൊലപ്പെടുത്തുന്ന സ്ഥിതിയായിരുന്നു തുടര്‍ന്നുണ്ടായത്. അന്നത്തെ അറ്റോണി ജനറല്‍ ഗ്രിന്നല്‍ പറയുന്ന ഭാഗം ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. "അവര്‍ കുറ്റക്കാരാണെന്ന് വിധിക്കൂ, അവരെ മാതൃകാപരമായി ശിക്ഷിക്കൂ, അവരെ തൂക്കിലിടൂ. ഇതു ചെയ്താല്‍ നിങ്ങള്‍ നമ്മുടെ വ്യവസ്ഥാപിത ചട്ടങ്ങളെ, നമ്മുടെ സമൂഹത്തെ രക്ഷിക്കുകയായിരിക്കും."" ഇങ്ങനെ നേതൃത്വത്തെ തകര്‍ത്ത് വിപ്ലവ പോരാട്ടത്തെ ദുര്‍ബ്ബലപ്പെടുത്തുക എന്ന നയമായിരുന്നു സര്‍ക്കാര്‍ അന്ന് സ്വീകരിച്ചത്. ഇതിന്റെ ഫലമായി അന്ന് അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ് എംഗല്‍, ആല്‍ബര്‍ട്ട് പാഴ്സണ്‍സ്, ആഗസ്റ്റ് സ്പൈസസ് എന്നിവര്‍ തൂക്കിലേറ്റപ്പെട്ടു. ലൂയി ലിങ് ജയിലറയില്‍ വച്ച് കൊല്ലപ്പെട്ടു. ഇങ്ങനെ തൊഴിലാളികള്‍ക്കു നേരെ വെടി ഉതിര്‍ത്തും നേതാക്കളെ തൂക്കിലിട്ടും തൊഴിലാളിവര്‍ഗ പോരാട്ടത്തെ അടിച്ചമര്‍ത്തിക്കളയാമെന്നായിരുന്നു അന്നത്തെ ഭരണാധികാരികള്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍, ആ കണക്കുകൂട്ടലുകളെ മുഴുവനും കാറ്റില്‍പ്പറത്തിക്കൊണ്ട് ഓരോ തുള്ളി ചോരയില്‍നിന്നും ഒരായിരംപേര്‍ ഉയരുന്നു എന്ന വാക്യത്തെ അന്വര്‍ത്ഥമാക്കുന്ന സംഭവമാണ് ചിക്കാഗോ സംഭവം ലോകത്തുണ്ടാക്കിയത്. ഇന്നും ലോകത്തെ തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക് ആവേശമാണ് ചിക്കാഗോ സംഭവം. മുതലാളിത്തത്തെ വിലയിരുത്തിക്കൊണ്ട് മാര്‍ക്സ് പറഞ്ഞത് അതിനെ തകര്‍ക്കുന്നതിനുള്ള ശക്തി അതിന്റെ ഉള്ളില്‍നിന്നുതന്നെ വളര്‍ന്നുവരുന്നുണ്ട് എന്നതാണ്. മുതലാളിത്തത്തില്‍നിന്ന് സോഷ്യലിസത്തിലേക്കും കമ്മ്യൂണിസത്തിലേക്കുമുള്ള പരിവര്‍ത്തനം ആര്‍ക്കും തടയാനാവുന്ന ഒന്നല്ല. മറിച്ച്, അത് ചരിത്ര സത്യമാണ്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി ചെയ്യുന്നത്. ഈ പരിവര്‍ത്തനം എല്ലാ രാജ്യത്തും ഒരേ രൂപത്തിലല്ല നടക്കുന്നത്. ഓരോ രാജ്യത്തെയും വിപ്ലവത്തിന് അതാത് സാഹചര്യത്തിനനുസരിച്ചുള്ള വിപ്ലവ തന്ത്രമാണ് രൂപീകരിക്കപ്പെടേണ്ടത്. സമകാലിക ലോകത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മാര്‍ക്സിസത്തിന്റെ അജയ്യതയെയും തൊഴിലാളിവര്‍ഗ വിപ്ലവത്തിന്റെ പ്രാധാന്യത്തെയും മുന്നോട്ടുവയ്ക്കുന്നതാണ്. സോവിയറ്റ് യൂണിയനിലേയും കിഴക്കന്‍ യൂറോപ്പിലേയും സോഷ്യലിസ്റ്റ് വ്യവസ്ഥ തകര്‍ന്നതോടെ മാര്‍ക്സിസം കാലഹരണപ്പെട്ടുപോയി എന്ന പ്രചരണം ലോകത്ത് ശക്തമായിരുന്നു. പല കമ്മ്യൂണിസ്റ്റ് പാര്‍ടികളും പേര് മാറ്റുകയോ പിരിച്ചുവിടുകയോ ചെയ്യുന്ന സ്ഥിതി ഉണ്ടായി. സോഷ്യലിസമെന്നത് സ്വപ്നം കാണാന്‍ കൊള്ളാവുന്ന ഒന്നുമാത്രമാണെന്ന പ്രചരണവും ലോകത്ത് വ്യാപകമായി. മുതലാളിത്ത പ്രചരണത്തിന്റെ ഭാഗമായി മുന്നോട്ട് വെക്കപ്പെട്ട ഇത്തരം വ്യാഖ്യാനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള നിലപാട് മാര്‍ക്സിസ്റ്റ്ലെനിനിസ്റ്റുകള്‍ സ്വീകരിച്ചു. ലോക സോഷ്യലിസത്തിന് താല്‍ക്കാലികമായ തിരിച്ചടി ഉണ്ടായിട്ടുണ്ടെങ്കിലും മുതലാളിത്തത്തിന്റെ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ല. അതിനുള്ളിലെ വൈരുധ്യങ്ങള്‍ മൂര്‍ച്ഛിച്ച് സാമ്പത്തിക കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെടും. സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിലൂടെയല്ലാതെ ഈ വൈരുധ്യങ്ങള്‍ പരിഹരിക്കാനാവില്ല. നമ്മുടെ യുഗത്തിന്റെ സ്വഭാവം സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടേത് തന്നെയാണ് എന്ന ശാസ്ത്രീയമായ വസ്തുത കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വെച്ചു. ആഗോളസാമ്പത്തിക പ്രതിസന്ധി മാര്‍ക്സിസ്റ്റ്ലെനിനിസ്റ്റുകള്‍ മുന്നോട്ടുവെച്ച ഈ കാഴ്ചപ്പാട് അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് ബോധ്യപ്പെടുത്തി. ആഗോള സാമ്പത്തിക പ്രതിസന്ധി എന്നത് മുതലാളിത്തം ചെന്നുപെട്ട അനിവാര്യമായ പ്രതിസന്ധിയാണെന്ന് വിലയിരുത്തുന്നതില്‍ മാര്‍ക്സിസത്തിന്റെ ശാസ്ത്രീയസമീപനം മുറുകെപ്പിടിച്ചവര്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. എന്നാല്‍ ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം എന്തെന്ന് ബൂര്‍ഷ്വാസാമ്പത്തിക നിലപാടുകളില്‍ നിന്ന് തിരിച്ചറിയാന്‍ പറ്റാതായവര്‍ക്ക് സാമ്പത്തിക തകര്‍ച്ചയുടെ കാരണം അന്വേഷിച്ച് മൂലധനത്തിലും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും ഒക്കെ എത്തിച്ചേരേണ്ടതായിവരികയും ചെയ്തു. ജാതിമതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന കാഴ്ചപ്പാടുകള്‍ക്കോ അരാഷ്ട്രീയ തലത്തില്‍ നിന്നുകൊണ്ട് പ്രശ്നങ്ങളെ സമീപിക്കുന്നവര്‍ക്കോ ഇത്തരത്തിലുള്ള ശാസ്ത്രീയ വിശകലനം അസാധ്യമായിത്തീരുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകള്‍ മുതലാളിത്തത്തിന്റെ ഉത്ഭവത്തിന്റേയും വളര്‍ച്ചയുടേയും വികാസത്തിന്റേയും മൂലകാരണങ്ങള്‍ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുമ്പോള്‍ മാര്‍ക്സിസം ഈ പ്രശ്നങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ നിര്‍ദ്ധാരണം ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് സമകാലിക ലോകത്തിന്റെ വിശകലനത്തില്‍ മാര്‍ക്സിസത്തിന്റെ അജയ്യത ചോദ്യം ചെയ്യപ്പെടാതെ കിടക്കുന്നത്. തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങള്‍ ലോകത്ത് അസാധ്യമാണെന്ന് വിധിയെഴുതിയ വലതുപക്ഷ ചിന്തകരുടെയും ബുദ്ധിജീവികളുടെയും കാഴ്ചപ്പാടുകള്‍ അപ്രസക്തമാക്കുന്ന വിധത്തിലാണ് ആഗോള സാമ്പത്തിക നയങ്ങള്‍ക്കെതിരായി ലോകവ്യാപകമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ തെളിയിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികള്‍ പ്രക്ഷോഭത്തിന്റെ പാതയില്‍ അണിചേര്‍ന്നിരിക്കുകയാണ്. തങ്ങളുടെ ജീവിതത്തിനും ഉപജീവന മാര്‍ഗങ്ങള്‍ക്കും എതിരായി നടക്കുന്ന കടന്നാക്രമണങ്ങളെ തൊഴിലാളികള്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് ലോകത്തുടനീളം നടന്ന പണിമുടക്ക് സമരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, ഗ്രീസ്, സ്പെയിന്‍, പോര്‍ട്ടുഗല്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ ഇത്തരം പോരാട്ടങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. പൊതുഖജനാവില്‍ നിന്ന് പണം നല്‍കി ഒരു പിടി മുതലാളിമാരേയും ധനകാര്യഭീമന്മാരേയും സഹായിക്കുന്ന പദ്ധതികള്‍ക്കെതിരായും ഈ രാജ്യങ്ങളില്‍ പ്രക്ഷോഭം ശക്തമായി. ദക്ഷിണകൊറിയ, കസാക്കിസ്ഥാന്‍, ഇറാന്‍, ജപ്പാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും വമ്പിച്ച പ്രതിഷേധ പ്രകടനങ്ങളും പ്രക്ഷോഭങ്ങളുമുണ്ടായി. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി പോരാട്ടത്തിന്റെ പാതയില്‍ ജനങ്ങള്‍ വരുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് ഇത്. അതോടൊപ്പം തന്നെ ലാറ്റിനമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇത്തരം നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തി മുന്നോട്ട് പോകുന്നതിന് അവിടുത്തെ സര്‍ക്കാരുകള്‍ പരിശ്രമിക്കുന്ന ആവേശകരമായ അനുഭവവും നമ്മുടെ മുമ്പിലുണ്ട്. സ്വകാര്യവല്‍ക്കരണത്തിന്റെ അജണ്ട മുന്നോട്ടുവയ്ക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന വിധമാണ് ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നുപോയ ബാങ്കിംഗ് സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളായ അമേരിക്ക പോലും സ്വീകരിച്ച നിലപാട്. സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടാണ് ഈ സ്വകാര്യ സ്ഥാപനങ്ങള്‍ പോലും സംരക്ഷിക്കപ്പെട്ടത്. സ്വകാര്യവല്‍ക്കരണമെന്ന ആഗോളവല്‍ക്കരണ വക്താക്കളുടെ കാഴ്ചപ്പാടിന്റെ പൊള്ളത്തരമാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കിയത്. ആഗോള മുതലാളിത്തത്തിന്റെ കാഴ്ചപ്പാടുകള്‍ അതേപോലെ നടപ്പിലാക്കാനാണ് ഇന്ത്യാരാജ്യത്ത് ഇപ്പോള്‍ യു.പി.എ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന ഘട്ടത്തില്‍ ഭരണത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം ഉപയോഗിച്ച് അത്തരം നീക്കങ്ങളെ ചെറുക്കുന്നതിന് ഒരു പരിധിവരെ സാധിച്ചു. തൊഴിലാളിവര്‍ഗ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ട് ഇടതുപക്ഷം നടത്തിയ ആ ഇടപെടലായിരുന്നു ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തിയത്. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിന് സഹായകമായ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന നിലപാട് ഇടതുപക്ഷം സ്വീകരിച്ചു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ജീവിത സുരക്ഷ ഉറപ്പുവരുത്തുന്ന തൊഴിലുറപ്പ് പദ്ധതി പോലുള്ളവ നടപ്പിലാക്കുന്നതിനുള്ള നടപടികളും മുന്നോട്ട് വെച്ചു. പാറ്റന്റ് നിയമ ഭേദഗതിയില്‍ ജനകീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള ഇടപെടല്‍ നടത്തി. വിത്തുബില്‍ പോലുള്ള കാര്‍ഷിക സമ്പദ്ഘടനയെ തകര്‍ക്കുന്ന നിയമനിര്‍മ്മാണത്തെ ചെറുത്തു. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്ന നടപടിക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പോരാടി. തൊഴിലാളിവര്‍ഗ രാഷ്ട്രീയം മുന്നോട്ടുവച്ച ഈ നടപടികളാണ് രാജ്യത്തെ രക്ഷപ്പെടുത്തിയെടുത്തത് എന്ന് ആരും സമ്മതിക്കുന്നതാണ്. രണ്ടാം യു.പി.എ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ പിന്തുണ ഇല്ലാതെയാണ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ, ആഗോളവല്‍ക്കരണത്തിനെതിരെ ഇടപെടുന്ന ശക്തികളുടെ സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാരിലില്ല. അതുകൊണ്ടുതന്നെ അത്തരം നയങ്ങള്‍ തീമഴ പോലെ ഇന്ത്യന്‍ ജനതയുടെ മുകളില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ നയങ്ങള്‍ക്കെതിരായി രാജ്യത്തെ തൊഴിലാളിവര്‍ഗമാകമാനം പ്രക്ഷോഭരംഗത്തേക്ക് കടന്നുവരുന്ന അനുഭവത്തിനും നമ്മുടെ നാട് സാക്ഷ്യം വഹിച്ചു. 2010 സെപ്റ്റംബര്‍ 7ാം തീയതിയില്‍ നടന്ന പണിമുടക്ക് ഇക്കാര്യമാണ് വ്യക്തമാക്കിയത്. ഇന്ത്യയിലെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആ സമരത്തില്‍ പങ്കാളികളാണ്. അഞ്ച് സുപ്രധാനമായ മുദ്രാവാക്യങ്ങള്‍ ആ പണിമുടക്കില്‍ ഉന്നയിക്കപ്പെട്ടു. വിലക്കയറ്റം തടയുക, മാന്ദ്യം മറികടക്കാന്‍ നടപടി സ്വീകരിക്കുക, തൊഴില്‍ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്നതിനും അവകാശങ്ങള്‍ നിഷേധിക്കുന്നതിനും കൂട്ടുനില്‍ക്കാതിരിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടി പ്രഖ്യാപിക്കപ്പെട്ട സാമൂഹ്യ സുരക്ഷാനിയമം കാര്യക്ഷമമായി നടപ്പിലാക്കുക, പൊതുമേഖലയുടെ ഓഹരികള്‍ വിറ്റഴിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ആ മുദ്രാവാക്യങ്ങള്‍. ഈ മുദ്രാവാക്യങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് തൊഴിലാളി വര്‍ഗം ഒന്നടങ്കം സമരരംഗത്തേയ്ക്ക് ഇറങ്ങിയത് എന്ന് കാണാം. തൊഴിലാളി വര്‍ഗത്തിന്റെ ഈ പണിമുടക്ക് സമരങ്ങള്‍ ഇതാദ്യമായല്ല നടക്കുന്നത്. ആഗോളവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പിലാക്കപ്പെട്ട 1991 ന് ശേഷം 13ാമത് പണിമുടക്കാണ് 2010 സെപ്തംബര്‍ 7 ന് നടന്നത്. മുതലാളിത്തം വിതയ്ക്കുന്ന ദുരിതങ്ങള്‍ക്കെതിരായി തൊഴിലാളികള്‍ എല്ലാ ഭിന്നതകളും മറന്ന് പോരാട്ടത്തിന് ഇറങ്ങുമെന്ന മാര്‍ക്സിന്റെ കാഴ്ചപ്പാട് ഇത്തരം ചരിത്ര സന്ദര്‍ഭങ്ങളില്‍ നടപ്പിലാക്കപ്പെടും എന്നതിന്റെ ഉദാഹരണം കൂടിയാണ് ഇത്. ഈ പണിമുടക്ക് രാജ്യവ്യാപകമായി വമ്പിച്ച വിജയമായി എന്നത് സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരായി തൊഴിലാളി വര്‍ഗം ഉയര്‍ത്തെഴുന്നേല്‍ക്കുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരണങ്ങളില്‍ ഒന്നാണ്. ഇത്തരം പോരാട്ടങ്ങള്‍ ലോകവ്യാപകമായി ഉയര്‍ന്നുവരുമ്പോള്‍ തന്നെ മാര്‍ക്സിസംലെനിനിസത്തിന്റെ പ്രാധാന്യം മുന്നോട്ട് വെക്കുന്ന ചര്‍ച്ചകള്‍ക്കും ഈ കാലയളവില്‍ ലോകം സാക്ഷ്യം വഹിച്ചു. 2010 ഡിസംബര്‍ 35 തീയതികളില്‍ 12ാം സാര്‍വ്വദേശീയ സമ്മേളനം ദക്ഷിണാഫ്രിക്കയിലെ ഷ്വെയ്വാനില്‍ വെച്ച് നടക്കുകയുണ്ടായി. "മുതലാളിത്തത്തില്‍ ആഴമേറി വരുന്ന വ്യവസ്ഥാ പ്രതിസന്ധി, പരമാധികാര സംരക്ഷണം, തീവ്രമാകുന്ന സാമൂഹ്യ സഖ്യങ്ങള്‍, സമാധാനത്തിനും പുരോഗതിക്കും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടത്തിലും സമ്രാജ്യത്വ വിരുദ്ധ മുന്നണി ശക്തിപ്പെടുത്തുന്നതിലും കമ്മ്യൂണിസ്റ്റുകാരന്റെ കടമകള്‍"" എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് സമ്മേളന ചര്‍ച്ചകള്‍ നടന്നത്. മുതലാളിത്തത്തിന്റെ പ്രതിസന്ധി മൂന്നാം ലോക രാജ്യങ്ങള്‍ക്കും അധ്വാനിക്കുന്ന ജനങ്ങള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സാമ്രാജ്യത്വ ശക്തികള്‍ ശ്രമിക്കുന്നതെന്ന് ഈ സമ്മേളനം വിലയിരുത്തി. അതിനെതിരായുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അതിലൂടെ പുരോഗമന ശക്തികള്‍ വളരുന്നുണ്ട്. എന്നാല്‍ അതിനോടൊപ്പം തന്നെ പ്രതിഷേധങ്ങളെ മുതലെടുത്ത് മുന്നോട്ട് വരാന്‍ വലതുപക്ഷ ശക്തികളും ശ്രമിക്കുന്നുണ്ട്. ഈ സ്ഥിതിവിശേഷത്തെ മുറിച്ച് കടക്കുന്നതിന് തൊഴിലാളി വര്‍ഗത്തിന്റെ വര്‍ഗപരമായ സംഘാടനം അനിവാര്യമാണെന്ന് ആ സമ്മേളനം വിലയിരുത്തി. വര്‍ഗ സമരത്തെ തള്ളിക്കളയുന്നതിന് ശാസ്ത്രീയ സോഷ്യലിസത്തിന്റെ പ്രസക്തി അംഗീകരിക്കാത്ത തെറ്റായ ധാരണകളെ തുറന്ന് കാട്ടി മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും വിലയിരുത്തുകയുണ്ടായി. ചിക്കാഗോവിലെ തൊഴിലാളി വര്‍ഗം പോരാട്ടം നടത്തുമ്പോള്‍ ഉണ്ടായിരുന്ന തൊഴിലാളികളുടെ നില ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്. നിരന്തരമായ സമരങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. എന്നാല്‍ ഈ ലോകത്ത് സര്‍വ്വതും ഉല്‍പാദിപ്പിക്കുന്ന തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അധികാരവും ജീവിത സാഹചര്യവും ലഭിക്കുന്നില്ല എന്ന വസ്തുതയും നിലനില്‍ക്കുന്നു. ഇതിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇനിയും ശക്തമായി മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള പ്രതിജ്ഞ പുതുക്കുന്നതിന് മെയ് ദിനത്തില്‍ നമുക്ക് കഴിയേണ്ടതുണ്ട്. സോഷ്യലിസവും കമ്മ്യൂണിസവും സ്ഥാപിക്കുന്നതിലൂടെ മാത്രമേ വിമോചനം സാധ്യമാവുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം ജനങ്ങളെ പഠിപ്പിക്കുന്നതിനും ഈ അവസരത്തെ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
@
പിണറായി വിജയന്‍

28 April, 2011

ജെയ്ത്താപ്പൂര്‍ ആണവ പദ്ധതി ഉപേക്ഷിക്കുക

പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയം ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിെന്‍റ ഭാഗമായി, ജനങ്ങളെ ആട്ടിയോടിച്ചിട്ടായാലും വെടിവെച്ചുവീഴ്ത്തിയിട്ടായാലും ശരി, വിദേശ കോര്‍പ്പറേറ്റുകളെ അരിയിട്ടുവാഴിക്കാന്‍ വഴിയൊരുക്കണമെന്ന വാശിയിലാണ് മന്‍മോഹന്‍സിങ് സര്‍ക്കാരും കോണ്‍ഗ്രസും. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ ജെയ്ത്താപ്പൂരില്‍ ഫ്രഞ്ച് ആണവ കമ്പനിയായ അരേവയുടെ ആണവ വൈദ്യുതനിലയം സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളില്‍നിന്ന് അതാണ് വ്യക്തമാകുന്നത്. ഒരു ലക്ഷം കോടി രൂപ ചെലവുചെയ്ത്, 1650 മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിച്ച് 10,000ത്തോളം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന പ്രതീക്ഷയോടെയാണ് ലൈറ്റ് വാട്ടര്‍ റിയാക്ടറുകളുടെ ഇനത്തില്‍പ്പെട്ട യൂറോപ്യന്‍ സമ്മര്‍ദിത റിയാക്ടറുകള്‍ ജെയ്ത്താപ്പൂരില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ജപ്പാനിലെ ഫുക്കുഷിമയില്‍ ഭൂകമ്പത്തില്‍ പൊട്ടിത്തകര്‍ന്ന അമേരിക്കന്‍ റിയാക്ടറുകളുടെ അതേ മോഡലിലുള്ള ലൈറ്റ്വാട്ടര്‍ റിയാക്ടറുകള്‍, ഭൂകമ്പസാധ്യത ഏറെയുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ സമ്മതിക്കുന്ന രത്നഗിരിയില്‍ സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് വ്യഗ്രതകാണിക്കുന്നത്, ഫുക്കുഷിമ ആണവ നിലയ ദുരന്തത്തില്‍ ലോകമാകെ ഭയചകിതമായി നില്‍ക്കുമ്പോഴാണ് എന്ന് നാം ഓര്‍ക്കണം. ത്രീമൈല്‍ ഐലണ്ടിന്റെയും ചെര്‍ണോബിലിെന്‍റയും ഫുക്കുഷിമയുടെയും പശ്ചാത്തലത്തില്‍ ലോകത്താകെയുള്ള 440ല്‍പരം ആണവ വൈദ്യുതനിലയങ്ങളുടെയും പ്രവര്‍ത്തനം പുനഃപരിശോധനയ്ക്ക് വിധേയമാക്കപ്പെടണം എന്ന മുറവിളി ഉയര്‍ന്നുവരുമ്പോള്‍, അതൊന്നും ചെവിക്കൊള്ളാതെ, വിദേശ കൂറ്റന്‍ കോര്‍പ്പറേറ്റിനെ പ്രീതിപ്പെടുത്താന്‍ വെമ്പല്‍കാണിക്കുന്ന മന്‍മോഹന്‍സിങ്ങിെന്‍റ രാജ്യസ്നേഹം വാഴ്ത്തപ്പെടേണ്ടതുതന്നെയാണ്. മഹാരാഷ്ട്രയില്‍ത്തന്നെ ധാബോളില്‍ എന്‍റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ കീഴില്‍ നിര്‍മ്മാണമാരംഭിച്ച വൈദ്യുതി നിലയത്തില്‍നിന്ന് ലഭിക്കുന്ന വെദ്യുതി യൂണിറ്റൊന്നിന് 12 രൂപ വിലവരുമെന്നും അത്ര ഉയര്‍ന്ന വിലകൊടുത്ത് അത് വാങ്ങാന്‍ സംസ്ഥാന ഗവണ്‍മെന്‍റിന് കഴിവില്ലെന്നുമുള്ള കാരണത്താലാണ് പത്തുവര്‍ഷം മുമ്പ് അതിെന്‍റ പണി പകുതിയില്‍വെച്ച് നിര്‍ത്തിയത്. സര്‍ക്കാരിന് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിച്ചതുമാത്രം മിച്ചം. ജെയ്ത്താപ്പൂരില്‍ ആണവനിലയം പണികഴിഞ്ഞ്, പ്രവര്‍ത്തനക്ഷമമായാല്‍ അതുല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റൊന്നിന് 15 രൂപയില്‍ കൂടുതല്‍ ചെലവ് വരുമത്രേ. അതിനേക്കാള്‍ എത്രയോ കുറഞ്ഞ ചെലവുമാത്രം വരുന്ന ജലവൈദ്യുതി പദ്ധതികളേയും താപവൈദ്യുതി പദ്ധതികളെയും മറ്റും മാറ്റിവെച്ച്, ആണവ വൈദ്യുതിയുടെ പിറകേ മന്‍മോഹന്‍സിങ് പറക്കുന്നതെന്തിനാണ്? ഫ്രഞ്ച് അരേവാ കമ്പനിയുടെ യൂറോപ്യന്‍ സമ്മര്‍ദ്ദിത മോഡലിലുള്ള റിയാക്ടര്‍ ലോകത്തില്‍ മറ്റെവിടെയും ഇതിനുമുമ്പ് കമ്മീഷന്‍ ചെയ്തിട്ടില്ല; അതിെന്‍റ പ്രവര്‍ത്തനക്ഷമതയെപ്പറ്റിയോ സുരക്ഷിതത്വത്തെപ്പറ്റിയോ വിശ്വാസ്യതയെപ്പറ്റിയോ അപകട സാദ്ധ്യതയെപ്പറ്റിയോ ലോകത്തിന് യാതൊരു വിവരവുമില്ലആരേവ കമ്പനി നല്‍കുന്ന വാഗ്ദാനങ്ങളല്ലാതെ. ചരക്കിെന്‍റ ഗുണത്തെക്കുറിച്ച് കച്ചവടക്കാരന്‍ നല്‍കുന്ന ഉറപ്പിെന്‍റ അര്‍ഥമേ അതിനുള്ളു. അതാകട്ടെ എവിടെയും പരീക്ഷിക്കപ്പെട്ടിട്ടുമില്ല. എന്നിട്ടും അതി സങ്കീര്‍ണ്ണവും ദുരൂഹവും അനന്തമായ അപകടസാധ്യതയുള്ളതുമായ ആണവ വൈദ്യുതനിലയം സ്ഥാപിക്കാന്‍, സ്ഥലവാസികളെ വെടിവെച്ചുകൊന്നും അടിച്ചോടിച്ചും ഭൂമി ഒഴിപ്പിച്ചെടുക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. മൊത്തം നിര്‍മ്മാണച്ചെലവ്, നിര്‍മ്മാണ കാലതാമസം, യൂണിറ്റൊന്നിനുള്ള വില, ഇന്ധനലഭ്യത, പരിസര മലിനീകരണം, സാങ്കേതിക വിദ്യാ വിജ്ഞാനം, സുരക്ഷിതത്വം, അപകടസാധ്യത, ദീര്‍ഘവീക്ഷണത്തില്‍ നോക്കുമ്പോഴുള്ള ദുരന്തസാധ്യത തുടങ്ങിയ ഘടകങ്ങളൊന്നും നമുക്ക് അനുകൂലമല്ലാതിരിക്കെ, 2000ല്‍പരം കുടുംബങ്ങളെ ആട്ടിയോടിച്ച്, അഞ്ചുഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവനോപാധി മുട്ടിച്ച്, ജെയ്ത്താപ്പൂരില്‍ വിദേശ കോര്‍പ്പറേറ്റിെന്‍റ ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിര്‍ത്തിവെയ്ക്കണം. ജനങ്ങളുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്തിക്കൊണ്ട്, അവരുടെമേല്‍ ദുരന്തത്തിെന്‍റ ഭീതി അടിച്ചേല്‍പ്പിക്കുന്നത് ഒരു ജനാധിപത്യ ഗവണ്‍മെന്‍റിന് ചേര്‍ന്ന നടപടിയല്ല.
കടപ്പാട്: ചിന്ത

26 April, 2011

ഒറ്റമനസ്സായി കേരളം


ഇതുവരെ ദര്‍ശിക്കാത്ത പ്രതിഷേധക്കൊടുങ്കാറ്റിന്റെ അലകളില്‍ കേരളം തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഐക്യനിര തീര്‍ത്തു. എന്‍ഡോസള്‍ഫാന്റെ വക്താക്കളായി മാറിയ കേന്ദ്രസര്‍ക്കാരിന് കേരളം ഒറ്റമനസോടെ താക്കീത് നല്‍കി. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മന്ത്രിമാരും മതസാംസ്കാരിക നായകരും നടത്തിയ ഉപവാസസമരം തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചു. ജില്ലകളില്‍ വിവിധ സമരകേന്ദ്രങ്ങളിലായി ജനലക്ഷങ്ങള്‍ അണിനിരന്നതോടെ കേരളത്തിന്റെ വികാരം അതിരുകള്‍ക്കപ്പുറത്തേക്ക് കൊടുങ്കാറ്റായി. ജില്ലാകേന്ദ്രങ്ങളില്‍ മന്ത്രിമാരും മറ്റുജനപ്രതിനിധികളും നേതൃത്വം കൊടുത്തു. യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാസര്‍കോട്ട് ലീഗ് നേതാക്കളും പാലക്കാട്ട് സോഷ്യലിസ്റ്റ് ജനത നേതാക്കളും ജനരോഷത്തില്‍ കൈകോര്‍ത്തു. ബിജെപി നേതാക്കളും പ്രതിഷേധത്തില്‍ അണിനിരന്നു. എന്‍ഡോസള്‍ഫാന്‍ അടക്കം അഞ്ച് മാരക കീടനാശിനികളെ നിരോധിക്കുന്നത് ചര്‍ച്ചചെയ്യാന്‍ ജനീവയില്‍ സ്റ്റോക് ഹോം കണ്‍വന്‍ഷന്‍ തുടങ്ങുന്ന ദിനമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടിനു താക്കീതായി കേരളം സമരവേലിയേറ്റമൊരുക്കിയത്. ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതിക്ക് ഇരകളായവരെ സംരക്ഷിക്കണമെന്നും ഇനിയൊരു ജീവനും ദുരിതക്കടലിലേക്ക് എറിയരുതെന്നും സംസ്ഥാനം ഒന്നിച്ച് ആവശ്യപ്പെട്ടു. ചരിത്രമിരമ്പുന്ന തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഉപവാസം. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, സി ദിവാകരന്‍, എം എ ബേബി, എം വിജയകുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍, വി സുരേന്ദ്രന്‍പിള്ള, കവയത്രി സുഗതകുമാരി, ബിജെപി നേതാവ് ഒ രാജഗോപാല്‍, പി ഗോവിന്ദപ്പിള്ള, മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാബാവ, തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം, പാളയം ഇമാം ജമാലുദീന്‍ മങ്കട, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സംവിധായകന്‍ ഷാജി എന്‍ കരുണ്‍, നടന്‍ സുരേഷ് ഗോപി, സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍, ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു. മുഖ്യമന്ത്രിക്ക് സുഗതകുമാരി നാരങ്ങാനീര് നല്‍കിയതോടെയാണ് ഉപവാസം അവസാനിച്ചത്. തിരുവനന്തപുരത്ത് വൈകിട്ട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കൊച്ചി മറൈന്‍ഡ്രൈവില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആമുഖ പ്രഭാഷണം നടത്തി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മയില്‍ സുകുമാര്‍ അഴീക്കോട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസന്ദേശം നല്‍കി. നടന്‍ കലാഭവന്‍ മണി പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനാചരണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും അണിചേര്‍ന്നു. ഇടക്കൊച്ചിയില്‍ ദിലീപും തമിഴ് നടന്‍ ഭാഗ്യരാജും പ്രതിഷേധത്തില്‍ പങ്കെടുത്തു. ദുരന്തഭൂമിയായ കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധറാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ലീഗ് നേതാക്കളും പങ്കെടുത്തു. ജനീവയില്‍ കണ്‍വന്‍ഷന്‍ ആരംഭിച്ച ഇന്ത്യന്‍ സമയം പകല്‍ 1.30ന് ജില്ലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധാഗ്നി തെളിച്ചു. കാസര്‍കോട് നഗരത്തില്‍ പ്രതിഷേധാഗ്നി തെളിച്ചശേഷം 15 മിനിറ്റ്് നിശ്ചല സമരം അരങ്ങേറി. മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ വൈകിട്ട് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും നടത്തി.
@
കടപ്പാട്: ദേശാഭിമാനി

23 April, 2011

സാര്‍ദ്രം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ക്യാമ്പയ്ന്‍ - 2011

-----------------------------------------------------------------------

 ----------------------------------------------------------------------------------


ആഭ്യന്തര രാഷ്ട്രീയത്തിലെ അമേരിക്കന്‍ കൈകടത്തല്‍

ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്ന നഗ്നമായ കൈകടത്തലുകള്‍ വീണ്ടും തെളിഞ്ഞിരിക്കുന്നു. പുതിയ വിക്കിലീക്സ് രേഖകള്‍, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെയും അവരുടെ തൃണമൂല്‍ കോൺഗ്രസിനെയും വളര്‍ത്തിക്കൊണ്ടുവന്ന് സിപിഐ എമ്മിനെ തകര്‍ക്കേണ്ടതിന്റെ ആവശ്യകത ഏറെയാണെന്ന അമേരിക്കന്‍ മനസ്സിലിരുപ്പാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്.

അമേരിക്കന്‍ സാമ്രാജ്യത്വം ഇന്ത്യന്‍ ആഭ്യന്തരരാഷ്ട്രീയകാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകുമ്പോഴും, അതിനെതിരെ പ്രതിഷേധത്തിന്റെ ഒരു ചെറുവാക്കുപോലും ഉച്ചരിക്കാനാകാതെ നില്‍ക്കുകയാണ് സോണിയ ഗാന്ധിയുടെ പരോക്ഷ കാര്‍മികത്വത്തിലുള്ള ഡോ. മന്‍മോഹന്‍സിങ്ങിന്റെ കേന്ദ്രഭരണം. രാജ്യത്തിന്റെ ആത്മാഭിമാനംപോലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത അമേരിക്കന്‍ ദാസ്യത്തിന്റെ പ്രതീകമായി നില്‍ക്കുകയാണ് ഇന്ന് യുപിഎ ഭരണം. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോൺഗ്രസിന്റെ മുന്‍കൈയോടെയുള്ള ഒരു സര്‍ക്കാര്‍ പശ്ചിമബംഗാളില്‍ വരുന്നത് തങ്ങള്‍ക്ക് സഹായകമായിരിക്കുമെന്ന അമേരിക്കയുടെ വിലയിരുത്തലും അതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമബംഗാളില്‍ അമേരിക്ക നടത്തുന്ന കൈകടത്തലുകളുമാണ് പുതിയ വിക്കിലീക്സ് രേഖകള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത്. മമത ബാനര്‍ജിയുടെ നേതൃത്വത്തിലൊരു ഭരണമുണ്ടായാല്‍ അത്, അമേരിക്കയോട് സൌഹൃദംപുലര്‍ത്തുമെന്നും അതിനാല്‍ത്തന്നെ അവരുമായുള്ള സൌഹൃദം ശക്തിപ്പെടുത്തണമെന്നും അവരെ വളര്‍ത്തിക്കൊണ്ടുവരണമെന്നുമാണ് അമേരിക്ക പറയുന്നത്. ഇതിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്ന് അവരുടെതന്നെ നയതന്ത്രജ്ഞര്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഇന്ത്യന്‍ താല്‍പ്പര്യത്തിനുവേണ്ടി നില്‍ക്കുന്നതാര്, അതിനെതിരായി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ നില്‍ക്കുന്നതാര് എന്നീ കാര്യങ്ങള്‍ മറനീക്കി വ്യക്തമാക്കുന്നുണ്ട് പുതിയ വിക്കിലീക്സ് രേഖകള്‍. കൊല്‍ക്കത്ത യുഎസ് കോൺസുലേറ്റിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മാവോയിസ്റ് തീവ്രവാദികളെയും തൃണമൂല്‍ കോൺഗ്രസ് നേതാക്കളെയും വിളിച്ചുവരുത്തി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിരുന്ന കാര്യം നേരത്തേതന്നെ ദേശീയ ശ്രദ്ധയില്‍വന്നിരുന്നതാണ്. ഈവിധത്തില്‍ ആഭ്യന്തരരാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് അമേരിക്കയോടാവശ്യപ്പെടണമെന്ന് പ്രധാനമന്ത്രിയോട് രാഷ്ട്രീയ വിവേകമുള്ളവര്‍ ആവര്‍ത്തിച്ച് പറഞ്ഞതുമാണ്. എന്നാല്‍, മന്‍മോഹന്‍സിങ്, അദ്ദേഹത്തിന്റെ സഹജമായ അമേരിക്കന്‍ വിധേയത്വമനോഭാവംകൊണ്ടുതന്നെ അതിന് തയ്യാറായില്ല. അതാകട്ടെ, അമേരിക്കയ്ക്ക് ഇന്ത്യയില്‍ കൂടുതല്‍ കൈകടത്തല്‍ നടത്താനുള്ള ധൈര്യം നല്‍കി. ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യരാജ്യവും അനുവദിക്കാത്തതാണ് ഈ വിധത്തിലുള്ള വൈദേശിക കൈകടത്തലുകള്‍.

തന്ത്രപ്രധാനമായ സൈനിക-സുരക്ഷാമേഖലകളിലും വിദേശനയകാര്യത്തിലും സാമ്പത്തികനയകാര്യത്തിലുമെല്ലാം അമേരിക്ക ഇടപെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ വിക്കിലീക്സ് രേഖയിലൂടെ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. യുപിഎ, മുമ്പ് അതിന്റെ പൊതുമിനിമംപരിപാടിയില്‍ പറഞ്ഞിരുന്ന സ്വതന്ത്രവിദേശനയം എന്ന തത്വം പ്രഹസനമാക്കിക്കൊണ്ട് അമേരിക്കയുടെ ആശ്രിതരാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ശ്രമിച്ചുതുടങ്ങിയവേളയില്‍ത്തന്നെ, ഇടതുപക്ഷം ഇതിലെ ആപത്ത് സംബന്ധിച്ച് മുന്നറിയിപ്പുനല്‍കിയിരുന്നതാണ്. അത് വകവയ്ക്കാതെ യുപിഎ മുമ്പോട്ടുപോയി രാജ്യത്തിന്റെ പരമാധികാരത്തില്‍വരെ വിട്ടുവീഴ്ച ചെയ്യുംവിധം ആണവകരാര്‍ നടപ്പാക്കുമെന്ന് വന്നപ്പോഴാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. അങ്ങനെ വന്നപ്പോള്‍ വിശ്വാസവോട്ടുനേടാന്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയ്ക്ക് തുണയായതുപോലും അമേരിക്കയാണ്. അജിത്സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍ പാര്‍ടിയിലെ നാല് അംഗങ്ങളെയടക്കം കാലുമാറ്റിയെടുക്കാനും അങ്ങനെ വിശ്വാസവോട്ട് നേടാനും കഴിഞ്ഞത് അനേകകോടികളുടെ കൈക്കോഴയിലൂടെയാണെന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. വിശ്വാസവോട്ടിന്റെ തലേദിവസം, ക്യാപ്റ്റന്‍ സതീശ് ശര്‍മയുടെ വിശ്വസ്ത അനുയായിയായ നചികേത കപൂര്‍, കൈക്കൂലി കൊടുക്കാനായി കോഗ്രസ് ഒരുക്കിവച്ച കോടിക്കണക്കിനു രൂപയുടെ പെട്ടികള്‍, യുഎസ് എംബസിയിലെ പ്രമുഖര്‍ക്ക് കാണിച്ചുകൊടുത്ത്, തയ്യാറെടുപ്പുകളെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുത്തതും വിക്കിലീക്സ്തന്നെയാണ് പുറത്തുകൊണ്ടുവന്നത്.

2005 സെപ്തംബറിലും 2006 ഫെബ്രുവരിയിലും ഐഎഇഎയില്‍ ഇറാനെതിരെ നിലപാടെടുത്തതിനു പിന്നിലുണ്ടായിരുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സമ്മര്‍ദതന്ത്രങ്ങളും വിക്കിലീക്സ് രേഖകളിലൂടെ ജനം അറിഞ്ഞു. 2005ല്‍ അന്ന് പ്രതിരോധമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി അമേരിക്ക സന്ദര്‍ശിച്ചവേളയില്‍ ഉണ്ടാക്കിയ പ്രതിരോധ സഹകരണചട്ടക്കൂട്, അമേരിക്കന്‍ കല്‍പ്പനപ്രകാരമുള്ളതായിരുന്നുവെന്നും, അത് ഇന്ത്യയെ അമേരിക്കയുടെ സൈനികനീക്കങ്ങളിലെ ജൂനിയര്‍ പങ്കാളിയാക്കി ചേര്‍ക്കുന്നതായിരുന്നുവെന്നും യുഎസ് പ്രതിരോധസെക്രട്ടറി സ്ഥാനത്തിരുന്ന് ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് അയച്ച സന്ദേശങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വിക്കിലീക്സ് തെളിയിച്ചു. മുംബൈ ഭീകരാക്രമണത്തിനുശേഷം എഫ്ബിഐ, സിഐഎ തലത്തിലുള്ള സഹകരണം കൂടിയതിന്റെ രേഖകളും വിക്കിലീക്സിലൂടെ പുറത്തുവന്നു. സുരക്ഷാ ഉപദേഷ്ടാവായ എം കെ നാരായണനെക്കുറിച്ചുള്ള യുഎസ് വിലയിരുത്തലുകള്‍ വിക്കിലീക്സ് പുറത്തുകൊണ്ടുവന്നു.

2006ല്‍ നടന്ന കേന്ദ്രമന്ത്രിസഭാ അഴിച്ചുപണി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനുള്ളതായിരുന്നുവെന്നത് വെളിപ്പെട്ടു. അമേരിക്കന്‍ പക്ഷപാതിത്വമുള്ള ചിലരെ- മുരളി ദേവ്റ, കപില്‍ സിബല്‍, ആനന്ദ്ശര്‍മ, അശ്വിന്‍കുമാര്‍, സെയ്ഫുദീന്‍ സോസ് തുടങ്ങിയവര്‍- മന്ത്രിസഭയിലെടുക്കണമെന്നത് അമേരിക്കയുടെ കല്‍പ്പനയായിരുന്നുവെന്നും, മന്ത്രിസഭാ അഴിച്ചുപണിയിലൂടെ അത് മന്‍മോഹന്‍സിങ് നിര്‍വഹിച്ചുകൊടുക്കുകയായിരുന്നു എന്നതും തെളിഞ്ഞു. മണിശങ്കർ അയ്യരെ പെട്രോളിയംവകുപ്പില്‍നിന്നും എം കെ നാരായണനെ സുരക്ഷാ ഉപദേഷ്ടാവ് പദവിയില്‍നിന്നും മാറ്റിയതിനു പിന്നിലെ കാര്യങ്ങളും വിക്കിലീക്സിലൂടെതന്നെ പുറത്തുവന്നു. ഇറാന്‍ വാതകപൈപ്പ്ലൈന്‍ പദ്ധതി റദ്ദാക്കി, അമേരിക്കയുമായുള്ള ആണവകരാര്‍പദ്ധതിയുമായി മുമ്പോട്ടുപോകാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കിയതിനുപിന്നിലെ ബുഷ്-മന്‍മോഹന്‍ ഗൂഢാലോചനകളും വിക്കിലീക്സ് രേഖകളിലൂടെതന്നെ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ വിമാനംപോലും പരിശോധിക്കാനുള്ള അധികാരം അമേരിക്ക കൈയടക്കിയതിനു പിന്നിലെ കഥകളും വിക്കിലീക്സിലൂടെ ചുരുളഴിഞ്ഞു. ഇന്ത്യന്‍ നയതന്ത്രജ്ഞരെ ചാരനിരീക്ഷണത്തിനു കീഴിലാക്കാന്‍ അമേരിക്ക അവരുടെ നയതന്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ രേഖകള്‍മുതല്‍ യുഎന്‍ രക്ഷാസമിതി അംഗമാകണമെന്ന ഇന്ത്യയുടെ താല്‍പ്പര്യത്തെ അധിക്ഷേപിക്കുന്ന യുഎസ് സ്റേറ്റ് സെക്രട്ടറി ഹിലാരി ക്ളിന്റന്റെ നിലപാടടങ്ങിയ രേഖകള്‍വരെ പുറത്തുവന്നു. മണിപ്പുരിനെ ഇന്ത്യയുടെ കോളനിയെന്ന് കൊല്‍ക്കത്തയിലെ യുഎസ് കോമ്മ്സുലേറ്റ് വിശേഷിപ്പിച്ച കാര്യം വെളിപ്പെട്ടു.

ഏറ്റവും ഒടുവിലിതാ, ഇന്ത്യയിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍വരെ അമേരിക്ക പ്രത്യക്ഷത്തില്‍ കൈകടത്തുന്നു. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ യുപിഎ ഭരണത്തിന്‍കീഴില്‍ ഇന്ത്യ ഏതുതരത്തിലുള്ള അപകടത്തിലേക്കാണ് പോകുന്നതെന്ന് ഇതെല്ലാം ജനങ്ങള്‍ക്കു വ്യക്തമാക്കിത്തരുന്നുണ്ട്. കുപ്രസിദ്ധമായ വിമോചനസമരകാലത്തും മറ്റും കേരളത്തില്‍ കമ്യൂണിസ്റുപ്രസ്ഥാനത്തെ തകര്‍ക്കാനും ഇ എം എസ് മന്ത്രിസഭയെ അധികാരഭ്രഷ്ടമാക്കാനും സിഐഎ നടത്തിയ ഇടപെടലുകളെ അവിശ്വാസത്തോടെ കാണുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാണ്, പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ അമേരിക്ക ഇടപെട്ടതിന്റെ തെളിവുകള്‍ അടങ്ങുന്ന പുതിയ വിക്കിലീക്സ് രേഖകള്‍.

@

എം പ്രശാന്ത്, കടപ്പാട് :ദേശാഭിമാനി

21 April, 2011

ദാരിദ്ര്യ നിര്‍മാര്‍ജനം : കേന്ദ്രത്തിന് ആത്മാര്‍ഥതയില്ല- സുപ്രീംകോടതി


ന്യൂഡല്‍ഹി: ദാരിദ്യ്രനിര്‍മാര്‍ജന നടപടികളില്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്തുന്നതിന് ആസൂത്രണ കമീഷനും കേന്ദ്രസര്‍ക്കാരും സ്വീകരിക്കുന്ന മാനദണ്ഡങ്ങളെയും കോടതി വിമര്‍ശിച്ചു. സമ്പന്നരുടേതും ദരിദ്രരുടേതുമായി രണ്ട് ഇന്ത്യ സൃഷ്ടിക്കരുതെന്ന് ജസ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു. പൊതുവിതരണസംവിധാനത്തിലെ അപാകം ചോദ്യംചെയ്ത പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യത്ത് പട്ടിണി വര്‍ധിക്കുമ്പോള്‍ 36 ശതമാനം പേര്‍ മാത്രമാണ് ദാരിദ്യ്രരേഖയ്ക്ക് താഴെയെന്ന ആസൂത്രണ കമീഷന്റെ കണ്ടെത്തല്‍ ആശ്ചര്യകരമാണ്. വിവിധ സംസ്ഥാനങ്ങളിലെ ആളോഹരി വരുമാനത്തില്‍ വ്യത്യാസങ്ങള്‍ ഉള്ള സാഹചര്യത്തില്‍ പൊതുമാനദണ്ഡം എങ്ങനെ സ്വീകരിക്കും. രാജ്യം വികസിക്കുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ത്തന്നെയാണ് പലയിടത്തും പട്ടിണിമരണം സംഭവിക്കുന്നത്.

പോഷകാഹാരക്കുറവ് പൂര്‍ണമായും തുടച്ചുനീക്കണം- സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനോട് കോടതി നിര്‍ദേശിച്ചു. ബിപിഎല്‍ വിഭാഗത്തെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിച്ച് രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ആസൂത്രണ കമീഷനോട് കോടതി ആവശ്യപ്പെട്ടു. പട്ടിണി ഇല്ലാതാക്കാന്‍ കൂടുതല്‍ ഭക്ഷ്യധാന്യം എന്തുകൊണ്ടാണ് വിതരണം ചെയ്യാത്തതെന്ന് കേന്ദ്രത്തോട് കോടതി ആരാഞ്ഞു. വന്‍വിളവ് പ്രതീക്ഷിക്കുമ്പോഴും 150 ദരിദ്രജില്ലകള്‍ക്ക് 10 ദശലക്ഷം ട ഭക്ഷ്യധാന്യം അധികമായി നല്‍കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ മടിക്കുന്നത്. ഗോഡൌണുകള്‍ നിറയുന്നത് സന്തോഷകരമാണ്. എന്നാല്‍, ഇതുകൊണ്ട് ജനങ്ങള്‍ക്ക് ഉപകാരമില്ലെങ്കില്‍ എന്ത് ഫലം? 1991ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ആസൂത്രണകമീഷന്‍ ദരിദ്രരെ നിശ്ചയിക്കുന്നത്. കോഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍പോലും ഇതിനെ ചോദ്യംചെയ്തിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ 20 രൂപയും ഗ്രാമങ്ങളില്‍ 11 രൂപയുമാണ് ദരിദ്രരെ നിശ്ചയിക്കുന്ന വരുമാനപരിധി.

 ഒപ്പുമരത്തിന്റെ ചുവട്ടിലേക്ക് വരുക

കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ വിഷമായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു ജനതയൊട്ടാകെ നടത്തുന്ന പോരാട്ടങ്ങളെ  അനുഭാവപൂര്‍വം കാണുന്നവരാണ് നമ്മളെല്ലാം. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഇരകളായിത്തീര്‍ന്ന ഈ മനുഷ്യരുമായി പക്ഷംചേരേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടാതെ, സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാറിനെ നാം എന്തുപേരിലാണ് വിളിക്കേണ്ടത്? അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് 80ലധികം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോഴും കാസര്‍കോട് ഉള്‍പ്പെടുന്ന ഇന്ത്യ എന്‍ഡോസള്‍ഫാന് അനുകൂലമായി അന്താരാഷ്ട്രവേദികളില്‍ നിലയുറപ്പിക്കുന്നത്  ഇന്ത്യക്കാരെ മുഴുവന്‍ ലജ്ജിപ്പിക്കുന്നു.
ഏപ്രില്‍ 25 മുതല്‍ 27 വരെ ജനീവയില്‍ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായ ശാസ്ത്രസമിതി യോഗം ചേരുന്നത് എന്‍ഡോസള്‍ഫാന്‍ നിരോധത്തെപ്പറ്റി ആലോചിക്കാനാണ്. ഈ സമിതി കഴിഞ്ഞ ഒക്‌ടോബറില്‍തന്നെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് ഈ കീടനാശിനി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാല്‍, നമ്മുടെ ഭാരതം കുറ്റകരമായ മൗനം പാലിക്കുകയാണ്.
സ്വന്തം ജനത നരകയാതനയും പേറി മരണത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുമ്പോള്‍ വേട്ടക്കാരുടെ പക്ഷം ചേര്‍ന്ന് 'കൊലവിളി' മുഴക്കുന്ന അപമാനകരമായ ദൃശ്യങ്ങളാണ് ഇന്ത്യയുടെ ഭരണാധികാരികള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. അനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളും ജനതയേയും പ്രകൃതിയേയും കേന്ദ്രബിന്ദുവായി കാണുന്ന ശാസ്ത്രലോകത്തിന്റെ നിരീക്ഷണങ്ങളും ഈ മാരകവിപത്തിനെതിരെ ചിന്തിക്കാനും പ്രതികരിക്കാനും ഏവരേയും പ്രേരിപ്പിക്കുമ്പോള്‍ കേരള ഗവണ്‍മെന്റ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും ദുരിതങ്ങള്‍ പേറേണ്ടിവന്നവരെ സഹായിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയുമുണ്ടായി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാറാകട്ടെ, എന്‍ഡോസള്‍ഫാനെ പ്രകീര്‍ത്തിക്കാനാണ് ഇപ്പോഴും ഉത്സാഹിക്കുന്നത്.
1956ല്‍ ബോംബെയില്‍ നിന്ന് ഒരു കപ്പലില്‍ കൊച്ചിയിലേക്ക് കൊണ്ടുവന്ന ഫോളിഡോള്‍ എന്ന കീടനാശിനി ഭക്ഷ്യവസ്തുക്കളുമായി കലരുകയും നൂറിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഞെട്ടലോടെ രാജ്യം കണ്ട ഈ ദാരുണസംഭവം അരങ്ങേറുമ്പോള്‍ പ്രധാനമന്ത്രിപദത്തിലുണ്ടായിരുന്നത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു. അദ്ദേഹം മന്‍മോഹന്‍സിങ്ങിനെപ്പോലെ മൗനത്തിന്റെ വല്മീകങ്ങളില്‍ അഭയം തേടുകയായിരുന്നില്ല ചെയ്തത്. ജസ്റ്റിസ് ഷായെ അന്വേഷണ കമീഷനായി നെഹ്‌റു നിയോഗിച്ചു. 1958ല്‍ കമീഷന്‍ റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് പ്രകൃതിക്കും മനുഷ്യനും ദോഷം സംഭവിക്കാന്‍ പാടില്ലെന്ന വിശാല കാഴ്ചപ്പാടോടെ കീടനാശിനികളുടെ ഉല്‍പാദനം, ഉപയോഗം, വിതരണം എന്നിവയിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമത്തിന്റെ ആവശ്യകത പാര്‍ലമെന്റിനുമുമ്പാകെ അവതരിപ്പിച്ചതും നെഹ്‌റുതന്നെയായിരുന്നു. ഇതില്‍നിന്നാണ് 1968ലെ ഇന്ത്യന്‍ ഇന്‍സെക്റ്റിസൈഡ് ആക്ടിന്റെ പിറവിയുണ്ടായത്. നൂറിലധികംപേരുടെ മരണം നെഹ്‌റുവിന്റെ മനസ്സിനെ ഇളക്കി, ഉള്ളുപൊളിച്ചു, ഉറക്കം കെടുത്തി.  അദ്ദേഹത്തിന്റെ അടിയന്തര ഇടപെടലുകളിലൂടെ രാജ്യത്തിന് അത്യാവശ്യമായിരുന്ന ഒരു നിയമംതന്നെ ഉണ്ടായി.
വര്‍ഷങ്ങളേറെ കഴിയുമ്പോള്‍ കീടനാശിനി മൂലം പതിനായിരങ്ങള്‍ സമാനതകളില്ലാത്ത ദുരിതത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുമ്പോള്‍ നെഹ്‌റുവിന്റെ കൊച്ചുമകന്റെ ഭാര്യ യു.പി.എ അധ്യക്ഷ പദവിയുംപേറി ഇന്ത്യന്‍ ഭരണത്തെ നിയന്ത്രിക്കുമ്പോള്‍, കേന്ദ്ര ഭരണകൂടം കീടനാശിനിക്കു സ്തുതിഗീതം പാടുകയാണ്. നെഹ്‌റുവിനെക്കുറിച്ചും ഇന്ദിരഗാന്ധിയെക്കുറിച്ചും അവര്‍ ഉയര്‍ത്തിപ്പിടിച്ച പ്രകൃതിപക്ഷപാതിത്വത്തെക്കുറിച്ചും വാതോരാതെ പറയുന്നവര്‍ കേന്ദ്ര കാബിനറ്റില്‍ വാണരുളുമ്പോള്‍ കാസര്‍കോട് ഒരു ദുരന്ത ഭൂമിയായി മാറിത്തീരുന്നു. ഇതിനു കാരണമായ കീടനാശിനി നിരോധിക്കണമെന്ന മുറവിളികള്‍ക്ക് ഭരണാധികാരികള്‍ കാതുകൊടുക്കാതിരിക്കുന്നത് മിതമായിപ്പറഞ്ഞാല്‍ മനുഷ്യത്വഹീനമാണ്.

കണ്ണീര്‍ പോലും വറ്റിവരണ്ടുപോകുന്ന കാസര്‍കോടന്‍ കാഴ്ചകള്‍ ഇതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നുണ്ട്. ചിവപ്പഷെട്ടി, സുജിത്, ഷാഹിന... എന്റെ ഉള്ളിലെ ചിത്രങ്ങള്‍ ഏറെയാണ്. 20 വയസ്സിനപ്പുറമെത്തിയിട്ടും 'അമ്മേ' എന്നൊന്നുച്ചരിക്കാത്ത മകനേയും ചേര്‍ത്തുനിര്‍ത്തി കണ്ണിലേക്ക് നോക്കിനിന്ന ആ സഹോദരിയെ എനിക്ക് മറക്കാന്‍ കഴിയില്ല. ഒരു കുഞ്ഞിക്കാലുകാണാന്‍ നിരവധിപേര്‍ കൊതിക്കുന്ന ഈ ലോകത്ത്, തങ്ങള്‍ക്ക് അംഗവൈകല്യമുള്ള മക്കള്‍ ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭഛിദ്രത്തിന് തയാറാകുന്നവരെക്കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളെത്തുന്നത്! ഇതെത്ര ദയനീയവും ഭീകരവുമാണ്!
മനുഷ്യത്വത്തെ പിടിച്ചുലക്കുന്ന ഈ ദൃശ്യങ്ങളും വാര്‍ത്തകളും ശരദ് പവാറിനും കെ.വി. തോമസിനും ബാധകമാകുന്നതേയില്ല. 'മായിയായ നമഃ' (അവരുടെ ഇഷ്ട ശാസ്ത്രജ്ഞനായ ഡോ.  മായിയെ ഓര്‍ക്കുക) എന്ന മന്ത്രം ചൊല്ലി കീടനാശിനി കമ്പനികളുടെ ദാസ്യവേലയില്‍ അഭിരമിക്കുന്നവരില്‍നിന്ന് ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക ?
ഏപ്രില്‍ 25ന് ജനീവയില്‍ യോഗം ചേരുമ്പോള്‍ ഇന്ത്യ എന്താണ് പറയുക?  ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ലോക രാജ്യങ്ങളിലെ മഹാഭൂരിപക്ഷവും പറയുമ്പോള്‍ ഇന്ത്യ വേട്ടക്കാരുടെ പക്ഷത്തായിരുന്നു നാളിതുവരെ. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിന് അത്യുത്തമം എന്ന് കേന്ദ്ര കൃഷിമന്ത്രാലയം ആവര്‍ത്തിച്ച് ഉരുക്കഴിക്കുന്നുണ്ട്. ജനീവയില്‍ പറയാന്‍ പോകുന്നതും ഇതായിരിക്കാം. പ്രധാനമന്ത്രിയോടും കൃഷിമന്ത്രാലയത്തിലെ പ്രമുഖരോടും ഇക്കാര്യത്തിലെ കേരളത്തിന്റെ നിലപാട് അറിയിക്കാന്‍ സര്‍വകക്ഷി സംഘം ദല്‍ഹിക്കു പുറപ്പെടുകയാണ്, അവസാനമായി ഒന്നുകൂടി പറയാന്‍. ജനീവ സമ്മേളനം ആരംഭിക്കുന്ന ഏപ്രില്‍ 25ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി കേരളം ആചരിക്കുകയാണ്. കേരളമൊന്നാകെ ഈ പ്രതിഷേധത്തില്‍ പങ്കാളികളാവേണ്ടതുണ്ട്.
ഒരു ജനാധിപത്യരാജ്യത്ത് ജനങ്ങള്‍ വേട്ടനായ്ക്കളായി കടിച്ചുകീറപ്പെടുമ്പോള്‍ ജനപ്രതിനിധികള്‍ ആരുടെ പക്ഷത്തായിരിക്കണം? എന്‍ഡോസള്‍ഫാന്‍ വിഷയം നമുക്കു നല്‍കുന്ന കാഴ്ച ജനസേവകര്‍ ജനവിരുദ്ധരുടെ വാണിജ്യ താല്‍പര്യങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുന്നതാണ്. ഇതിനെതിരായ പ്രതിഷേധം ശക്തിപ്പെട്ടേ മതിയാകൂ.
നമ്മുടെ രോഷങ്ങള്‍ അണപൊട്ടി ഒഴുകേണ്ടത് ഇപ്പോഴാണ്. ജനങ്ങള്‍ക്ക് മരണം സമ്മാനിക്കുന്ന അഭിനവ നീറോമാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ വീണ വായിക്കുമ്പോള്‍ നാം നിസ്സംഗത പാലിക്കുന്നത് അപകടകരമാണ്.
ഗാന്ധിയന്‍ സമരങ്ങളിലൂടെ, പ്രതിഷേധങ്ങളിലൂടെ, പ്രതികരണങ്ങളിലൂടെ കേന്ദ്രഭരണക്കാരുടെ കണ്ണുതുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഒരു ജനതയിപ്പോള്‍. പല പേരുകളില്‍ പല സംഘങ്ങളായി അവര്‍ ഈ പ്രവര്‍ത്തനത്തിലാണ്. അവര്‍ പാതയോരങ്ങളില്‍ യോഗങ്ങള്‍ ചേരുന്നു, പ്രതിഷേധത്തിന്റെ പോസ്റ്റ്കാര്‍ഡുകള്‍ അയക്കുന്നു. മരങ്ങളെ ആദരവോടെ കണ്ട പഴയ തലമുറയുടെ രീതികളെ ഉള്ളില്‍ കുടിയിരുത്തി മരച്ചുവട്ടില്‍ ഒപ്പുശേഖരിക്കുന്നു. ഒപ്പുമരങ്ങളെന്നാണ് ഈ നല്ല മനുഷ്യര്‍ അവക്കിട്ടിരിക്കുന്ന പേര്.

 കാസര്‍കോട്ടും തിരുവനന്തപുരത്തും കേരളത്തില്‍ നിരവധിയായ ഇടങ്ങളിലും ഒപ്പുമരങ്ങളുണ്ടായിക്കഴിഞ്ഞു. രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വി.എസ് ആണ് തിരുവനന്തപുരത്തെ ഒപ്പുമരത്തില്‍ ആദ്യത്തെ  ഒപ്പ് രേഖപ്പെടുത്തിയത്. ഇനി നമ്മുടെയെല്ലാം ഊഴമാണ്.
കേരളമൊന്നാകെ ഈ കൊടിയ അനീതിയില്‍ പ്രതിഷേധിച്ചേ മതിയാകൂ. ഒപ്പുമരങ്ങളുടെ ചുവട്ടിലേക്ക് നമ്മളെല്ലാം കൂട്ടംകൂട്ടമായി എത്തുക. പ്രതികരിക്കുക, പ്രതിഷേധിക്കുക. ഇതാണ് അതിനുള്ള സമയം.
ബിനോയ് വിശ്വം.

എന്‍ഡോസള്‍ഫാന്‍: മറയ്‌ക്കപ്പെടുന്നതെന്ത്‌?

നാഡീ വ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ മുതല്‍ ജനിതക വൈകല്യങ്ങള്‍ക്കുവരെ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള എന്‍ഡോസള്‍ഫാനെ ജനീവാ കണ്‍വെന്‍ഷനില്‍ ന്യായീകരിച്ചതു വഴി ഈ വിഷത്തിന്റെ ദുരന്തങ്ങള്‍ പേറുന്ന പതിനായിരക്കണക്കിന് മനുഷ്യരോട് കടുത്ത അനീതിയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന്


അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യ ലജ്ജിച്ചു തലതാഴ്‌ത്തിയ ദിവസങ്ങളായിരുന്നു പോയമാസം അവസാനത്തിലേത്‌. മനുഷ്യനും പ്രകൃതിക്കും മാരകമാവുന്ന വിഷപദാര്‍ത്ഥങ്ങളെ അന്താരാഷ്‌ട്ര തലത്തില്‍ നിരോധിക്കുന്നത്‌ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ജനീവയില്‍ ഒത്തുകൂടിയ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെ പിന്താങ്ങുന്നതിലൂടെയായിരുന്നു അത്‌. എന്‍ഡോസള്‍ഫാന്‍ വിഷത്തിന്റെ ദുരിതവും പേറി ജീവച്ഛവമായി ജീവിക്കുന്ന അനേകം പൗരന്‍മാരെ അവരുടെ തലമുറകളെയും വഞ്ചിച്ചുകൊണ്ടാണ്‌ ഇന്ത്യ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ നിലപാട്‌ കൈകൊണ്ടത്‌. എന്‍ഡോസള്‍ഫാനും ആരോഗ്യ പ്രശ്‌നങ്ങളും തമ്മില്‍ ബന്ധമേതുമില്ലെന്ന്‌ ഒരു അന്തര്‍ദേശീയ വേദിയില്‍ പ്രഖ്യാപിക്കുന്നതിലൂടെ കാസര്‍ഗോഡിലെയും ദക്ഷിണ കര്‍ണാടകത്തിലെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ജീവനോടെ കുഴിച്ചുമൂടുകയാണ്‌ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്‌. എഴുപതിലേറെ രാജ്യങ്ങള്‍ അപകടം കണ്ടറിഞ്ഞ്‌ നിരോധിച്ച ഒരു കീടനാശിനിയെ സര്വാത്മനാ പിന്താങ്ങിയ ഈ നടപടി ഇന്ത്യയുടെ പ്രതിച്ഛായക്ക്‌ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്‌ തീരാകളങ്കമാണ്‌. ലാഭേച്ഛ മാത്രമാണ്‌ ഇന്ത്യയുടെ ഈ നെറികേടിന്‌ പ്രേരിപ്പിച്ചതെന്ന്‌ വ്യക്തമാക്കുന്നത്‌ എന്‍ഡോസള്‍ഫാന്റെ തന്നെ ഇന്ത്യയിലെ വ്യവഹാരക്കണക്കുകളാണ്‌.
ലോകത്തില്‍ ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുകയും ഉത്‌പാദിപ്പിക്കുകയും ചെയ്യുന്ന രാജ്യമാണ്‌ ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ ഇന്‍സെക്‌റ്റിസൈഡ്‌സ്‌ ലിമിറ്റഡാണ്‌ ഇന്ത്യയില്‍ അത്‌ നിര്‍മിക്കുന്നത്‌. ‘എന്‍ഡോസള്‍ഫാന്‍’ എന്ന പേരില്ലെന്ന്‌ മാത്രം. തയോണെക്‌സ്‌ (Thionex), എന്‍ഡോസില്‍ (Endocil), ഫേസര്‍ (Phaser), ബെന്‍സോയ്‌പിന്‍(Benzoepin) എന്നീ വ്യവഹാരങ്ങളിലാണ്‌ അത്‌ വിപണിയിലെത്തുന്നത്‌. എന്‍ഡോസള്‍ഫാന്‍ എന്ന പേര്‌ ബഹുരാഷ്‌ട്ര കുത്തകയായ ബേയര്‍ ക്രോപ്‌ സയന്‍സാണ്‌ സാധാരണയായി ഉപയോഗിച്ചുവരുന്നത്‌. നാഡീ വ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ മുതല്‍ ജനിതക വൈകല്യങ്ങള്‍ക്കുവരെ കാരണമാകുന്ന എന്‍ഡോസള്‍ഫാന്‍ ലോകത്തിലെ ഏറ്റവുമധികം പടര്‍ന്നിട്ടുള്ള വിഷങ്ങളിലൊന്നുമാണ്‌. ഇതുകാരണം 2010 അവസാനത്തോടെ ബേയര്‍ ക്രോപ്‌സയന്‍സ്‌ എന്‍ഡോസള്‍ഫാന്‍ ഉത്‌പാദനവും വില്‍പ്പനയും നിറുത്തുകയാണ്‌. ഇതൊന്നും കണക്കിലെടുക്കാതെയാണ്‌ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ പിന്താങ്ങുന്നത്‌.
എന്‍ഡോസള്‍ഫാന്‌ പകരമായി പുതിയൊരു കീടനാശിനി കണ്ടെത്തുക അസാധ്യമാണെന്നും അഥവാ കണ്ടെത്തിയാല്‍ തന്നെ അതിന്റെ പ്രയോഗരീതികളെക്കുറിച്ച്‌ കര്‍ഷകരെ ബോധവത്‌കരിക്കുക അപ്രായോഗികമാണെന്നുമാണ്‌ ഇന്ത്യ ഇതിനായുള്ള ന്യായവാദമായി അവതരിപ്പിച്ചത്‌. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കപ്പെട്ട ഇന്ത്യന്‍ പ്രദേശങ്ങളിലൊന്നും അതിന്റെ ‘സുരക്ഷിത’ ഉപയോഗത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ പാലിക്കപ്പെടുന്നില്ല എന്നത്‌ ഈ ന്യായത്തിന്റെ പൊള്ളത്തരം എടുത്തുകാട്ടുന്നതാണ്‌. എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കപ്പെടുന്ന സമയത്തിന്‌ തൊട്ടുമുമ്പു മുതല്‍ 20 ദിവസം വരെ സമീപവാസികളായ ജനങ്ങള്‍ അവിടെ നിന്നും മാറിതാമസിക്കണമെന്നതാണ്‌ ഒരു നിര്‍ദ്ദേശം. ഇതേക്കുറിച്ച്‌ ജനങ്ങളെ അറിയിക്കുകയും എല്ലാ ശുദ്ധജലസ്രോതസ്സുകളും (കുളങ്ങള്‍, നദികള്‍ എന്നിവയുള്‍പ്പെടെ) മൂടിയിടുകയും വേണം. വൃക്ഷവിളകളുടെ തോട്ടത്തില്‍ ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച്‌ സ്‌പ്രേ ചെയ്യുകയാണെങ്കില്‍ അത്‌ വൃക്ഷത്തലപ്പുകളില്‍ നിന്ന്‌ രണ്ടു മുതല്‍ മൂന്നു വരെ മീറ്റര്‍ ഉയരെയാവാന്‍ പാടില്ല. പ്രായോഗികതലത്തില്‍ ഇതൊക്കെയും എത്രത്തോളം പാലിക്കപ്പെടുമെന്ന കാര്യം പറയേണ്ടതില്ലല്ലോ. അതേസമയം, ഇത്തരം നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെട്ട രാജ്യങ്ങളില്‍ പോലും എന്‍ഡോസള്‍ഫാന്റെ മാരകഫലങ്ങള്‍ കുറവുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ഒഴിവാക്കാനാവാത്ത കീടനാശിനിയാണെന്നു പറയുന്നതും കളവാണ്‌. 1998 മുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച ശ്രീലങ്കയ്‌ക്ക്‌ ബദല്‍ മാര്‍ഗങ്ങളിലൂടെ ഉത്‌പാദനനിരക്കില്‍ ഇടിവ്‌ സംഭവിക്കാതെ നിലനിറുത്താനായിട്ടുണ്ട്‌. അതുപോലെ 2006-ല്‍ യൂറോപ്യന്‍ യൂണിയന്‍ നിരോധനമേര്‍പ്പെടുത്തും മുന്‍പേ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച, ഫ്രാന്‍സ്‌, സ്‌പെയിന്‍, ഗ്രീസ്‌, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കും സ്ഥിരീകരിക്കപ്പെട്ട ശാസ്‌ത്രസത്യങ്ങളുടെ തമസ്‌കരണം കൂടിയാണ്‌ ഇന്ത്യ ജനീവയില്‍ നടത്തിയത്‌.
എന്‍ഡോസള്‍ഫാന്റെ ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച്‌ തെളിവുകളേതുമില്ലെന്നതായിരുന്നു ഇന്ത്യയുടെ മറ്റൊരു വാദം. എന്നാല്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യുപേഷണല്‍ ഹെല്‍ത്ത്‌ (National Institute of Occupational Health) എന്ന സര്‍ക്കാര്‍ സ്ഥാപനം കാസര്‍ഗോഡ്‌ മേഖലയില്‍ നടത്തിയ പഠനത്തില്‍, അവിടത്തെ ജനങ്ങളിലെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാവുന്നത്‌ എന്‍ഡോസള്‍ഫാനാണെന്ന്‌ കണ്ടെത്തിയിരുന്നു. 1968ലെ ഇന്‍ഡ്യന്‍ ഇന്‍സെക്‌റ്റിസെഡ്‌ ആക്‌ടിന്റെ (Indial Insecticide Act) നഗ്നമായ ലംഘനമാണ്‌ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിലൂടെ നടക്കുന്നതെന്ന്‌ ദില്ലി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ എന്‍വയോണ്‍മെന്റ്‌ (CSE) നടത്തിയ പഠനങ്ങളും വെളിപ്പെടുത്തിയിരുന്നു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ദൈന്യചിത്രങ്ങള്‍ ദേശീയതലത്തില്‍ തന്നെ മാധ്യമശ്രദ്ധ നേടിയതുമാണ്. ഇതൊക്കെയും പൂഴ്‌ത്തിവച്ചിട്ടാണ്‌ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ വിഷമാണോ എന്നതിന്‌ തെളിവില്ല എന്ന്‌ വാദിച്ചതെന്നത്‌ ഇതിനുപിന്നിലെ ദുരൂഹലക്ഷ്യങ്ങള്‍ വെളിവാക്കുന്നു. കീടനാശിനി നിര്‍മാണ കമ്പനികളുടെ സ്വാധീനമാണ്‌ സര്‍ക്കാരിനെ ഇതിനു പ്രേരിപ്പിച്ചതെന്നാണ്‌ പരിസ്ഥിതി സംഘടനകള്‍ പറയുന്നത്‌.
ഇതാദ്യമായല്ല ഇന്ത്യ എന്‍ഡോസള്‍ഫാനുവേണ്ടിയുള്ള അഭിഭാഷക വൃത്തി ഏറ്റെടുക്കുന്നത്‌. ഇക്കാര്യത്തിലെ 2007ലാണ്‌ രാജ്യാന്തര തലത്തില്‍ എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രതിഷേധം ശക്തമായത്‌. ഉല്‍പ്പാദനമോ വിപണനമോ ഉപഭോഗമോ അനുവദിച്ചുകൂടാത്ത വിഷപദാര്‍ത്ഥങ്ങളുടെ പട്ടിക രൂപപ്പെടുത്തുന്ന റോട്ടര്‍ഡാം ഉടമ്പടിയില്‍ (Rotterdam Convention) എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ആദ്യമായി ഉയര്‍ന്നുവന്നത്‌ ആ വര്‍ഷമായിരുന്നു. തുടര്‍ന്നാണ്‌, എന്‍ഡോസള്‍ഫാന്‍ ഉത്‌പാദകരമായ ബേയര്‍ ക്രോപ്‌സയന്‍സ്‌ അമേരിക്കന്‍ വിപണിയില്‍ നിന്ന്‌ അത്‌ പിന്‍വലിക്കാന്‍ സ്വയം നിര്‍ബന്ധിതമായത്‌. എന്നാല്‍ മറ്റ്‌ രാജ്യങ്ങളിലെ വില്പന നിര്‍ബാധം തുടകരുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ 2008ല്‍ എന്‍ഡോസള്‍ഫാന്‍ റോട്ടര്‍ഡാം ഉടമ്പടിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ഒരു അന്താരാഷ്‌ട്ര സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. അതില്‍ എന്‍ഡോസള്‍ഫാനുവേണ്ടി ശക്തമായി വാദിച്ച രാജ്യമായിരുന്നു ഇന്ത്യ. ഇക്കാരണത്താലാണ്‌ ജനീവയില്‍ ഇപ്പോള്‍ നടന്ന സമ്മേളനത്തിന്‌ ഈ പ്രമേയം വീണ്ടും അതരിപ്പിക്കേണ്ടി വന്നത്‌. ഓര്‍ഗാനിക്‌ കീടനാശിനികളുടെ ഉപയോഗം പുനര്‍നിര്‍ണ്ണയിക്കുന്ന സമിതി (Persistent Organic Pollutant Review Committee) പൂര്‍ണ്ണമായും ഒരു ശാസ്‌ത്രീയ സമിതിയാണ്‌. ഇതിന്റെ ഉപദേശമനുസരിച്ചാണ്‌ സ്റ്റോക്‌ഹോം ഉടമ്പടിയിലെ അംഗരാഷ്ട്രങ്ങള്‍ തീരുമാനമെടുക്കുന്നത്‌. ഇക്കാരണത്താല്‍, ശാസ്‌ത്രീയ വസ്‌തുതകള്‍ മറച്ചുവച്ചുകൊണ്ടുള്ള ഇന്ത്യയുടെ പ്രകടനം തെറ്റായ കീഴ്‌വഴക്കമാവുമെന്നും അന്താരാഷ്‌ട്ര നിരീക്ഷകര്‍ കരുതുന്നു.
എന്താണ്‌ എന്‍ഡോസള്‍ഫാന്‍?
ഷഡ്‌പദകീടങ്ങളെ നശിപ്പിക്കുന്നതിനായി ഇലകളില്‍ പ്രയോഗിക്കുന്ന കീടനാശിനിയാണ്‌ (Foliar Insecticide) എന്‍ഡോസള്‍ഫാന്‍. കോളറാഡോ ബീറ്റില്‍ (Colorado Beetle) ഇലചുരുട്ടിപ്പുഴുക്കള്‍ (Leaf Hoppers, Caterpillars) എന്നിവയ്‌ക്കെതിരെയാണ്‌ ഇത്‌ പ്രയോഗിക്കപ്പെടുന്നത്‌. തവിട്ട്‌ നിറത്തിലുള്ള പൊടിരൂപത്തിലാണ്‌ എന്‍ഡോസള്‍ഫാന്‍ വിപണിയിലെത്തുന്നത്‌. കീടങ്ങളുടെ ശരീരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിലൂടെയോ ആഹാരത്തിലൂടെ അകത്തെത്തുന്നതിലൂടെയോ ആണ്‌ ഇതിന്റെ പ്രവര്‍ത്തനം. കീടങ്ങളുടെ നാഡീവ്യവസ്ഥയെ (Central Nervous Sstem) തകര്‍ക്കുന്നതിലൂടെയാണ്‌ എന്‍ഡോസള്‍ഫാന്‍ പ്രവര്‍ത്തനക്ഷമമാവുന്നത്‌.

എന്‍ഡോസള്‍ഫാന്റെ രാസസ്വഭാവം?

ഓര്‍ഗാനോ ക്ലോറിന്‍ ഇന്‍ സെക്‌റ്റിസൈഡുകള്‍ ‍(Organo Chlorine Insecticide) എന്ന വിഭാഗത്തില്‍പ്പെടുന്ന കീടനാശിനിയാണിത്. ക്ലോറിനേറ്റഡ്‌ സൈക്ലോഡയീന്‍ (Chlorinated Cyclodiene) എന്ന ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റെ വിപണനരൂപം വിവിധ ഐസോമെറ്റുകളുടെ ഒരു മിശ്രിതമാണ്‌. സ്വഭാവപരമായി ഇതൊരു ന്യൂറോ റ്റോക്‌സിന്‍ (Neuro toxin) അഥവാ നാഡീവിഷമാണ്‌. നാഡീകോശങ്ങള്‍ എന്നറിയപ്പെടുന്ന `ന്യൂറോണു (Neurons) കളുമായി ബന്ധപ്പെട്ടാണ്‌ ഇതിന്റെ പ്രവര്‍ത്തനം. ഭക്ഷ്യ-ഭക്ഷ്യേതരവിളകളില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കപ്പെടുന്നുണ്ട്‌. വൃക്ഷവിളികള്‍, ധാന്യവിളകള്‍, പച്ചക്കറികള്‍, എണ്ണക്കുരുകള്‍, കാപ്പി എന്നിവയില്‍ ഉപയോഗിക്കുന്നു. ഭക്ഷ്യേതരവിളകളില്‍ പുകയിലയും പരുത്തിയും ഉപയോഗിക്കുന്നു.
ആരോഗ്യപ്രത്യാഘാതങ്ങള്‍ ?
1. ആഹാരത്തിലൂടെ ശരീരത്തിലെത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം. മുതിര്‍ന്നവരില്‍ 0.015 മില്ലി ഗ്രാമിന്‌ അപായം വരുത്താം. കുട്ടികളില്‍ 0.0015 മില്ലിഗ്രാം മതിയാവും.(ഒരു കിലോഗ്രാം ശരീരഭാരത്തിന്‌ എന്ന കണക്കില്‍)
2. പ്രാഥമിക ലക്ഷണങ്ങള്‍ തലവേദന, തലചുറ്റല്‍, അനിയന്ത്രിതമായ പേശീചലനങ്ങള്‍ എന്നിവയാണ്‌. തലച്ചോറിനെയും കേന്ദ്രനാഡീവ്യവസ്ഥയേയും ബാധിക്കുന്നതുമൂലം, ബുദ്ധി, മരവിക്കും. (Learning disabilities, Low IQ) ശാരീരിക പ്രവര്‍ത്തനങ്ങള്‍ അസാധ്യമാവും.
3. സ്‌ത്രീ ഹോര്‍മോണായ ഈസ്‌ട്രജന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുന്നതിലൂടെ പുരുഷന്‍മാരിലെ ലൈംഗീകത നശിപ്പിക്കും. ആണ്‍കുട്ടികളിലെ ലൈംഗിക വളര്‍ച്ചയെ തടയും. പെണ്‍കുട്ടികള്‍ നേരത്തെ ഋതുമതിയാവും. ഹോര്‍മോണ്‍ വ്യവസ്ഥ താറുമാറാകും.
4. വൃക്കകള്‍, കരള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ തകര്‍ ക്കും. ചുവന്ന രക്തകോശങ്ങള്‍, വെളുത്ത രക്തകോശങ്ങള്‍ എന്നിവയെ നശിപ്പിക്കും. രക്തകോശങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാക്കും. മുലപ്പാലിലൂടെ കുഞ്ഞുങ്ങളുടെ ശരീരത്തിലേക്കെത്തും.
5. ക്രോമസോമുകളുടെ ഘടനയില്‍ മാറ്റമുണ്ടാക്കുന്നതിലൂടെ ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും അംഗഭംഗങ്ങള്‍ക്കും കാരണമാവും. ഗര്‍ഭാവസ്ഥയ്‌ക്കോ അതിനുമുമ്പോ ഉള്ള എന്‍ഡോസള്‍ഫാന്‍ ബാധ ഇതിന്‌ കാരണമാകും.
6. ജനിതകമാറ്റങ്ങള്‍ (Mutations)ക്ക്‌ കാരണമാകുന്നതിലൂടെ അടുത്ത തലമുറയിലേക്ക്‌ ദുരന്തങ്ങളെ എത്തിക്കും.
7. സ്‌തനാര്‍ബുദം, തലച്ചോറിലെ ക്യാന്‍സര്‍, രക്താര്‍ബുദം എന്നിവക്ക്‌ കാരണമാകുന്നു.
8. ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ (Immunilogycal System)യെ തകരാറിലാക്കുന്നതിലൂടെ മറ്റ്‌ രോഗങ്ങള്‍ വന്നുപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
പ്രതിരോധം എന്തിന്‌?
1. ആരോഗ്യപ്രശ്‌നങ്ങള്‍
2. ആഹാരശൃംഖലയില്‍ എത്തപ്പെടുന്നതിലൂടെയുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ (bio accumulation)
3. കാറ്റിലൂടെ ഏറ്റവും വേഗത്തില്‍ പരക്കുന്നത്‌ (Long Range Air Pollution)
4. പ്രകൃതിയില്‍ കേടുകൂടാതെ ഏറെക്കാലം നിലനില്‍ക്കുന്നു എന്നതിനാല്‍ (Persistent nature)
5. സുരക്ഷിതമായി ഉപയോഗിക്കുക എന്നത്‌ ഏറെക്കുറെ അസാധ്യമായതിനാല്‍.
ദുരന്തങ്ങള്‍ എവിടെയൊക്കെ?
ഏഷ്യ, ലാറ്റിനമേരിക്ക, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഏറ്റവുമധികം വ്യാപകമായിട്ടുള്ളത്‌. അതിനാല്‍ ദുരന്തങ്ങളും ഇവിടങ്ങളിലാണ്‌ കൂടുതല്‍. അമേരിക്കയില്‍ നിന്നും ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ കയറ്റിയയക്കുന്നത്‌ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കാണ്‌. ഈജിപ്‌ത്‌, മഡഗാസ്‌കര്‍, കസാഖ്സ്ഥാന്‍, ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, സ്‌പെയിന്‍, നിക്കരാഗ്വെ, കൊളംബിയ, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക്‌, ഫിന്‍ലാന്‍ഡ്‌ എന്നിവിടങ്ങളിലെ സ്‌ത്രീകളിലെ മുലപ്പാലില്‍ എന്‍ഡോസള്‍ഫാന്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. മരണമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ റിപോര്‍ട്ട്‌ ചെയ്യപ്പെട്ടവയില്‍ ഇന്ത്യ, ഇന്തോനേഷ്യ, കൊളംബിയ, കോസ്റ്റോറിക്ക, ഗോട്ടിമാല, മലേഷ്യ, ഫിലിപ്പീന്‍സ്‌, മാലി, ന്യൂസിലന്റ്‌, ടര്‍ക്കി, സെനിഗര്‍, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവയാണ്‌ മുന്നില്‍.
എന്‍ഡോസള്‍ഫാന്‍ നാള്‍വഴി:
1950കള്‍: എന്‍ഡോസള്‍ഫാന്‍ വികസിപ്പിക്കുന്നു.
1954: അമേരിക്കന്‍ വില്‍പ്പനാനുമതി. `ബേയര്‍ ക്രോപ്‌സയന്‍സി’ന്റെ പഴയ കമ്പനി രൂപത്തിന്‌
2000: ഗാര്‍ഹിക ഉപയോഗത്തിന്‌ അമേരിക്കയില്‍ നിരോധനം.
2001 ഫെബ്രുവരി 28: കാസര്‍ഗോഡുനിന്നും ആദ്‌ത്തെ എന്‍ഡോസള്‍ഫാന്‍ വിഷബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ അന്വേഷണം നടത്തുന്നു.
2001 ഓഗസ്റ്റ്‌ 25: സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത്‌ സര്‍ക്കാര്‍ നിരോധിക്കുന്നു.
2002 മാര്‍ച്ച്‌: കേരളത്തിലെ നിരോധനം നീക്കം ചെയ്യപ്പെടുന്നു. ആകാശമാര്‍ഗ്ഗം സ്‌പ്രേ ചെയ്യുന്നതിലെ നിരോധനം മാത്രം നിലനിര്‍ത്തുന്നു.
2002 ജൂലൈ: അഹമ്മദാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യൂപേഷണല്‍ ഹെല്‍ത്ത്‌ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പഠനവിഷയമാക്കുന്നു.
2002 ഓഗസ്റ്റ്‌: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പഠിക്കാന്‍ കേന്ദ്രഗവണ്‍മെന്റ്‌ ഡുബെ (Dubey) കമ്മീഷനെ നിയോഗിക്കുന്നു.
2002 ഓഗസ്റ്റ്‌ 12: കേരള ഹൈക്കോടതി എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ ഉപയോഗിക്കുന്നത്‌ വിലക്കുന്നു (മറ്റ്‌ വിപണനനാമങ്ങളില്‍ ഉപയോഗിക്കുന്നതും).
2002 മാര്‍ച്ച്‌: എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമായ കീടനാശിനിയാണെന്ന്‌ ഡുബെ കമ്മീഷന്‍ കേന്ദ്രഗവണ്‍മെന്റിന്‌ റിപ്പോര്‍ട്ട്‌ നല്‍കുന്നു.
2004 സെപ്‌തംബര്‍: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പഠിക്കുന്നതിനായി പുതിയൊരു കമ്മീഷനെ കേന്ദ്രഗവണ്‍മെന്റ്‌ നിയമിക്കുന്നു. സിഡി. മായി (CD Mayee) കമ്മീഷന്‍ .
2004 ഡിസംബര്‍: എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമാണെന്ന്‌ മായീ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നല്‍കുന്നു. (റിപ്പോര്‍ട്ട്‌ ഔദ്യോഗിക രേഖയാണെന്ന പേരില്‍ പുറത്തുവിട്ടില്ല).
2007: എന്‍ഡോസള്‍ഫാന്‍, റോട്ടര്‍ഡാം ഉടമ്പടി രേഖയില്‍ പെടുത്തി സമ്പൂര്‍ണ്ണമായി നിരോധിക്കണമെന്ന്‌ യൂറോപ്യന്‍ യൂണിയനും അന്താരാഷ്‌ട്ര സമൂഹവും.
2008 ഒക്‌ടോബര്‍: റോട്ടര്‍ഡാം ഉടമ്പടിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എന്‍ഡോസള്‍ഫാന്‍ പരിഗണിക്കപ്പെടുന്നത്‌ ഇന്ത്യ തടയുന്നു.
2008-10: ഏറ്റവും ഒടുവിലായി ഓസ്‌ട്രേലിയ ഉള്‍പ്പെടെ 73 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നു.
2010 ഒക്‌ടോബര്‍: ജനീവസമ്മേളനത്തില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെ പിന്താങ്ങുന്നു.

എന്‍എസ് അരുണ്‍കുമാര്‍

അരുണ്‍കുമാറിന്റെ ബ്ലോഗ് ശാസ്ത്രവീഥി ഇവിടെ കാണാം

 

കേന്ദ്രമന്ത്രി ശരദ്പവാറിനൊരു തുറന്ന കത്ത്


പ്രിയപ്പെട്ട ശരദ്ജി,

വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ തലേന്നാണ് ഞാനീ കത്തെഴുതുന്നത്. പക്ഷേ, ഇവിടെ വടക്കന്‍ കേരളത്തില്‍, കാസര്‍കോട്ടെ പതിനൊന്ന് ഗ്രാമങ്ങളില്‍ അത്തരം ആഘോഷങ്ങളൊന്നുമില്ല. വെളിച്ചമില്ലാതെ, വാടിക്കരിഞ്ഞു നില്‍ക്കുകയാണിവിടെ ജീവിതം.


എന്‍ഡോസള്‍ഫാന്റെ ഇരുട്ടുപരന്ന ആ പ്രദേശത്തേക്ക് ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. 1962ല്‍ സ്ഥാപിതമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയ്ക്ക് ഇവിടെ ഇരുപതിലേറെ ഗ്രാമങ്ങളിലായി മൂന്നു സെക്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന 4,696 ഏക്കര്‍ കശുവണ്ടിത്തോട്ടമുണ്ട്. അവിടെയാണ് പരിസ്ഥിതി വൃത്തങ്ങളില്‍ 'രണ്ടാം ഭോപ്പാല്‍' എന്നറിയപ്പെടുന്ന വിഷവര്‍ഷം നടന്നത്. ഇന്നാട്ടിലെ നിരപരാധികളായ നാട്ടുകാരുടെമേല്‍ അശനിപാതം പോലെ ആകാശത്തു നിന്നുള്ള കീടനാശിനി പ്രയോഗത്തിന്റെ ദുരിതഫലങ്ങള്‍ നിപതിക്കുവാന്‍ തുടങ്ങുന്നത് എണ്‍പതുകളുടെ തുടക്കത്തിലാണ്. തേയിലക്കൊതുകിനെ നേരിടാന്‍ 1977'78 കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നു. 1981 മുതല്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണവെച്ച് പതിവായി കീടനാശിനി പ്രയോഗം തുടര്‍ന്നു.

നരകതുല്യമായ 24 വര്‍ഷക്കാലം, ജന്മവൈകല്യങ്ങളായും ബുദ്ധിമാന്ദ്യമായും അന്തഃസ്രാവ ഗ്രന്ഥി തടസ്സങ്ങളായും അര്‍ബുദമായും വന്ധ്യതയായും ഈ പൈശാചിക രാസവസ്തു ആ പ്രദേശത്തിലെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുംമേല്‍ വന്‍ദുരിതമായി പെയ്തുകൊണ്ടിരുന്നു. 2000 ഡിസംബര്‍ 26ന് അവസാനതുള്ളി വിഷമഴ ഇവിടെ പതിച്ചുകഴിയുമ്പോള്‍, അഞ്ഞൂറിലേറെ മനുഷ്യരെങ്കിലും മരണപ്പെടുമെന്നും രണ്ടായിരത്തിലേറെപ്പേര്‍ അതിഭീകരങ്ങളായ ജനിതക വൈകല്യങ്ങള്‍ക്കിരയാവുകയും ചെയ്യുമെന്ന് അഭിശപ്തരായ ഈ നാട്ടുകാര്‍ക്ക് ഊഹിക്കാന്‍പോലുമാകുമായിരുന്നില്ല. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ വിതച്ച വിനാശത്തെത്തുടര്‍ന്ന് സമൂഹത്തില്‍ ആ ജനസമൂഹം അകറ്റപ്പെട്ടു, വിവാഹാലോചനകള്‍ പോലും മുടങ്ങുന്ന സ്ഥിതിവിശേഷം ആ പ്രദേശത്ത് സംജാതമായി.

വിഖ്യാതചിത്രകാരന്‍മാരായ ബോഷിന്റെയോ ബ്രൂഗലിന്റെയോ വിക്ഷുബ്ധഭാവനകളില്‍ തെളിഞ്ഞ വിച്ഛിന്നവൈരൂപ്യങ്ങളേക്കാള്‍ വികൃതമായ മനുഷ്യരൂപങ്ങളെ, പ്രിയ ശരദ്ജീ, താങ്കള്‍ക്ക് സങ്കല്പിക്കാനാവുമോ? കണ്ണുകളില്ലാതെ ജനിച്ചുവീണ കടിഞ്ഞൂല്‍ക്കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോഴേക്ക് ഹൃദയം തകര്‍ന്നു മോഹാലസ്യപ്പെട്ടു വീഴുന്ന ഒരമ്മയെ താങ്കള്‍ കണ്ടിട്ടുണ്ടോ? ആ അമ്മയുടെ മുലക്കണ്ണുകള്‍ക്കു പാല്‍ചുരത്താന്‍ കുഞ്ഞിന്റെ മൂക്കിനുതാഴെ വായയുണ്ടായിരുന്നില്ല; പകരം ഒരു പിളര്‍പ്പുമാത്രം. ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞു, ഇപ്പോഴും തീരെ വളര്‍ച്ചയെത്താതെ, പ്രായമായ അമ്മയ്ക്ക് നിതാന്തഭാരമായി ആ 'കുട്ടി' ജീവിക്കുന്നു. അകാലവാര്‍ധക്യം വന്ന്, കണ്ണുകാണാനാകാതെ, നടക്കാന്‍പോലുമാകാതെ നരകിക്കുന്ന ഇരുപത്തിമൂന്നുകാരനെ കാണണമെങ്കില്‍ ഇവിടെ വന്നാല്‍ മതി. ഉത്സാഹപൂര്‍വം ഓടിക്കളിച്ചുകൊണ്ടിരുന്ന ഒരു നാലുവയസ്സുകാരി ഈ വിഷസ്?പര്‍ശമേറ്റയുടന്‍ പുഴുക്കുത്തേറ്റ ഇളംചെടിപോലെ വാടിക്കരിഞ്ഞുപോകുന്ന കാഴ്ച താങ്കള്‍ക്കു സങ്കല്പിക്കാനാകുമോ? പ്രായമെത്തുംമുമ്പേ പെണ്‍കിടാങ്ങള്‍ പ്രായപൂര്‍ത്തിയാവുന്നു; മാസത്തില്‍ രണ്ടോ മൂന്നോ വട്ടം മാസമുറ വരുന്നു, മറുവശത്ത് ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാന്‍ ഏറെ വൈകുന്നു. പെര്‍ള, എന്‍മകജെ, മുള്ളേരിയ, കാറഡുക്ക, മുളിയാര്‍, പെരിയ, പുല്ലൂര്‍ പെരിയ, അജാനൂര്‍, പനത്തടി, കള്ളാര്‍, പാണത്തൂര്‍, കയ്യൂര്‍, ചീമേനി ഈ കൊച്ചുഗ്രാമങ്ങളേതെങ്കിലും സന്ദര്‍ശിച്ചു നോക്കൂ, സ്വന്തമായി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലുമാകാത്ത ഇരുപതുപിന്നിട്ട മക്കളെയും പേറി നടക്കുന്ന അമ്മമാരെ നിങ്ങള്‍ക്കവിടെ കാണാം. കൂടാതെ, ഭീമമായ ചികിത്സാച്ചെലവുകാരണം ബാങ്കില്‍ നിന്നു വാങ്ങി പണം തിരിച്ചടയ്ക്കാനാവാത്തതിനെ തുടര്‍ന്ന് വീട് ജപ്തിയിലാവുന്ന സ്ഥിതിയിലാണ് പല കുടുംബങ്ങളും.

ഈ പശ്ചാത്തലത്തില്‍ കാസര്‍കോടുവെച്ച് 2010 ഒക്ടോബര്‍ 25ാം തീയതി, ആകാശത്തുനിന്നു തളിച്ച എന്‍ഡോസള്‍ഫാനല്ല ഇവിടങ്ങളിലുണ്ടായ ചില ദുര്‍ഗ്രാഹ്യമായ രോഗങ്ങള്‍ക്കും തുടര്‍ന്നുണ്ടായ മരണങ്ങള്‍ക്കും ഹേതു എന്ന് ഒരു വിദഗ്ധ സമിതി വിലയിരുത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കെ.വി.തോമസ് പറഞ്ഞത് തികച്ചും ദൗര്‍ഭാഗ്യകരമായി. വാസ്തവത്തില്‍ പഠനങ്ങളുടെ നിഗമനം മറിച്ചായിരുന്നതു കൊണ്ട് മന്ത്രി അപ്രകാരം പറയരുതായിരുന്നു.

ഈ ദുരിതക്കാഴ്ചയുടെ ശാസ്ത്രീയവശത്തെക്കുറിച്ച്. കുറഞ്ഞ അളവിലുള്ള എന്‍ഡോസള്‍ഫാന്‍ബാധതന്നെ വൃക്കകളെയും ഭ്രൂണത്തെയും കരളിനെയും ബാധിക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ജലാശയങ്ങളില്‍ അതു വിഷം കലക്കുന്നു, മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും തേനീച്ചകള്‍ക്കും വന്യമൃഗങ്ങള്‍ക്കും മാരകമാണത്. ഇക്കാര്യം സ്ഥാപിക്കാന്‍ വസ്തുതകളും തെളിവുകളും ധാരാളമുണ്ട്. ബാംഗ്ലൂരിലെ റീജ്യണല്‍ റിമോട്ട് സെന്‍സിങ് സര്‍വീസ് സെന്റര്‍ പദ്രെ ഗ്രാമത്തില്‍ നടത്തിയ ഉപഗ്രഹചിത്രണ പഠനമാണ് അതിലൊന്ന്. കുന്നിന്‍ മുകളിലുള്ള തോട്ടമേഖലയില്‍നിന്നുത്ഭവിക്കുന്ന 12 അരുവികളാണിവിടെയുള്ളത്. ചെങ്കുത്തായതുകാരണം വെള്ളം കുത്തിയൊഴുകിയെത്തും. ആകാശത്തുനിന്ന് തളിക്കുന്ന ഏതു വിഷവസ്തുവും വളരെപ്പെട്ടെന്നു തന്നെ ഭൂജലത്തിലെത്തി ലയിച്ചുചേരും. തോട്ടങ്ങളുള്ള കുന്നിലേക്ക് വെട്ടിയിറക്കിയുണ്ടാക്കുന്ന തുരങ്കങ്ങളില്‍ നിന്നാണ് ഇന്നാട്ടുകാര്‍ കുടിവെള്ളമെടുക്കുന്നത്. തോട്ടത്തില്‍ തളിക്കുന്ന കീടനാശിനികള്‍ അതിലെ വെള്ളവും വിഷലിപ്തമാക്കും. ഒഴുകിയെത്തുന്ന വെള്ളത്തിലൂടെയെത്തുന്ന മാലിന്യങ്ങള്‍ മണ്ണില്‍ ശേഖരിക്കപ്പെടുന്നു. ഈ മണ്ണില്‍ കൃഷിചെയ്തുണ്ടാക്കുന്ന വിളകള്‍ വിഷവസ്തുക്കളുടെ ശേഖരമായിത്തീരുന്നു. ഒടുവിലവ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളിലെത്തും ഇതായിരുന്നു അവരുടെ പഠനത്തിന്റെ നിഗമനം.

പ്രകൃതിസമ്പത്തിനു മേല്‍ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യ അവകാശമാണുള്ളതെന്ന കാര്യത്തില്‍ താങ്കള്‍ക്കു വിയോജിപ്പുണ്ടാകില്ലല്ലോ? മനുഷ്യന്റെ ദുരിതങ്ങള്‍ക്കൊപ്പം ഇവിടത്തെ മിണ്ടാപ്രാണികളനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റിയും ഒരു നിമിഷം ചിന്തിക്കുക. കീടനാശിനി തളിക്കുന്ന സമയത്ത് ഇവിടത്തെ തവളകളും കോഴികളുമെല്ലാം കൂട്ടത്തോടെ ചത്തൊടുങ്ങി. കുളങ്ങളിലും അരുവികളിലും മീനുകള്‍ ചത്തുപൊങ്ങി. മീനുകളില്‍ സംഭരിക്കപ്പെടുന്ന വിഷാംശം മറ്റു ജീവികളിലേക്കും സംക്രമിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍ 2009 ജനവരി രണ്ടിന് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ അറിയാതെയാണെങ്കിലും എന്‍ഡോസള്‍ഫാന്‍ കാരണം ജീവജാലങ്ങള്‍ക്കുണ്ടാകുന്ന നാശം സമ്മതിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതു നിര്‍ത്തിയ ശേഷം ഇവിടെ വന്യജീവികളുടെ ഉപദ്രവം കൂടിയെന്നാണ് കത്തില്‍ പറയുന്നത്. ജീവജാലങ്ങളെ കൊന്നൊടുക്കാനുള്ള നല്ലൊരു വഴി അടഞ്ഞുപോയതിലുള്ള വിലാപമാണ് അറിയാതെയാണെങ്കിലും അദ്ദേഹത്തില്‍ നിന്നു പുറത്തുവന്നത്. ഈ കത്തിന് മുഖ്യ വനപാലകന്‍ 2009 നവംബര്‍ 16ന് അയച്ച മറുപടിയും പ്രസക്തമാണ്. രാജപുരം എസ്‌റ്റേറ്റ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പാട്ടത്തിനു നല്‍കിയ നടപടി റദ്ദാക്കണമെന്നാണ് അദ്ദേഹം അതില്‍ നിര്‍ദേശിക്കുന്നത്. പാരിസ്ഥിതികാഘാതവും ഇപ്പോഴും നാട്ടുകാരനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുമാണ് കാരണമായി പറയുന്നത്.

എന്‍ഡോസള്‍ഫാനെക്കുറിച്ചു പഠിക്കാന്‍ ഡോ. എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട സമിതി ഇത്തരത്തിലുള്ള പതിനഞ്ചാമത്തേതാണ്. ഇത്തരം സമിതികളോട് നാട്ടുകാര്‍ക്കുള്ള മനോഭാവമെന്താണെന്ന് ഞാന്‍ താങ്കളെ അറിയിക്കട്ടെ. ഇങ്ങനെയുള്ള പഠനസമിതികളുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചിരിക്കുകയാണ്. പഠനങ്ങളൊന്നും അവര്‍ക്ക് ഒരു ഗുണവും ചെയ്തിട്ടില്ലെന്നതാണ് ഒരു കാരണം. എന്തൊക്കെ ശാരീരിക വൈകല്യങ്ങളുണ്ടെങ്കിലും തങ്ങള്‍ക്ക് പ്രിയങ്കരായവരെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥപ്രമുഖരുടെ സംശയങ്ങള്‍ തീര്‍ക്കാനുള്ള പ്രദര്‍ശനവസ്തുവാക്കാന്‍ അവര്‍ ഒട്ടുംതന്നെ ആഗ്രഹിക്കുന്നില്ല എന്നതാണ് മറ്റൊരു കാരണം. വേറൊന്നുകൂടിയുണ്ട്. എന്‍ഡോസള്‍ഫാന്റെ പരമാവധി അര്‍ധായുസ്സ് എണ്ണൂറു ദിവസത്തില്‍ കൂടില്ല. അതുകൊണ്ടുതന്നെ ഇനി നടത്തുന്ന പരിശോധനകളില്‍ നിന്ന് അതിന്റെ അവശിഷ്ടങ്ങളെന്തെങ്കിലും കണ്ടെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല.

നാട്ടുകാരുടെ ആവശ്യങ്ങള്‍ വളരെ ലളിതമാണ്. ഇനിയുമെത്തുന്ന സമിതികള്‍ ദുരന്തബാധിതരെ ഓരോരുത്തരെയായെടുത്ത് വിദഗ്ധവൈദ്യപരിശോധനയ്ക്കു വിധേയരാക്കണം; അവര്‍ക്ക് ഫലപ്രദമായ ചികിത്സ നിര്‍ദേശിക്കണം, അതിനുള്ള ചെലവു മുഴുവന്‍ വഹിക്കണം. വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളിലെ വിദഗ്ധരടങ്ങിയതായിരിക്കണം സമിതി. ഇത്തരത്തിലുള്ളതാണ് സമിതിയുടെ പ്രവര്‍ത്തനമെങ്കിലത് സ്വാഗതാര്‍ഹമായിരിക്കും. അല്ലാതെ, ഇപ്പോഴത്തെപ്പോലെ കൃഷിശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവര്‍ത്തകരും സന്നദ്ധസംഘടനാപ്രതിനിധികളുമടങ്ങുന്ന അനുഷ്ഠാനപരമായൊരു സമ്മിശ്രത്തോട് സഹകരിക്കാന്‍ അവര്‍ക്ക് ഒട്ടും താത്പര്യമില്ല.

ഇനിയൊരു അന്വേഷണം ആവശ്യമില്ലാത്തത്ര കൃത്യമായ കണ്ടെത്തലുമായൊരു പഠനം പദ്രേ ഗ്രാമത്തിലെ വാണിനഗറില്‍ 2001ല്‍ നടന്നതാണ്. എന്‍ഡോസള്‍ഫാന്റെ ദുരിത ഫലമനുഭവിച്ച നാട്ടുകാരെയും മറ്റൊരു സ്ഥലത്തെ ഗ്രാമീണരെയും ശാസ്ത്രീയ മാനദണ്ഡങ്ങളുപയോഗിച്ച് താരതമ്യം ചെയ്ത് ആ പഠനം നടത്തിയത് അഹമ്മദാബാദിലെ പ്രശസ്തമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് സംഘമാണ്. ഹബീബുള്ള എന്‍. സയ്യദായിരുന്നു സംഘത്തലവന്‍. ഈ പ്രദേശത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാന്‍ തന്നെയാണെന്ന നിഗമനത്തിലാണ് സൂക്ഷ്മമായ പഠനത്തിനൊടുവില്‍ അവരെത്തിച്ചേര്‍ന്നത്. അവിടത്തെ മണ്ണിലും വെള്ളത്തിലും മനുഷ്യരക്തത്തിലും അവര്‍ എന്‍ഡോസള്‍ഫാന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, കേന്ദ്ര കീടനാശിനി ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ കമ്മിറ്റി 2002 ഏപ്രിലില്‍ നിയമിച്ച ഒ.പി. ദുബേ കമ്മിറ്റി ഈ കണ്ടെത്തലുകള്‍ അസംബന്ധമെന്നു തള്ളിക്കളഞ്ഞു. അതൊരട്ടിമറിയായിരുന്നെന്നു 2004ല്‍ വ്യക്തമായി. കാസര്‍കോട്ടെ കേന്ദ്ര പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലവനായിരിക്കെ, നേരത്തേ, ഇതേ ദുബേ തന്നെയാണ് കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നത് എന്നത് കേവലം യാദൃച്ഛികമാവാനിടയില്ലല്ലോ?

ഈ പശ്ചാത്തലത്തില്‍, താങ്കളുടെ ദയാവായ്പിനു മുന്നില്‍ എനിക്കു സമര്‍പ്പിക്കാനുള്ള അപേക്ഷ ഇതാണ്. അറുപതിലേറെ ലോകരാഷ്ട്രങ്ങള്‍ സ്വമേധയാ എടുത്ത നടപടിക്കനുസൃതമായി ഇന്ത്യയിലും എന്‍ഡോസള്‍ഫാന്‍ എന്നെന്നേക്കുമായി നിരോധിക്കാനുള്ള തികച്ചും ശരിയായ തീരുമാനം താങ്കള്‍ എടുക്കണം. പക്ഷേ, ജനീവയില്‍ ഐക്യരാഷ്ട്രസഭ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഇന്ത്യ സ്വീകരിച്ച ലജ്ജാകരമായ നിലപാടു കാണുമ്പോള്‍ ഈ ആഗ്രഹം അല്പം കടന്നുപോയോ എന്നു സംശയിക്കേണ്ടിവരുന്നു. തുടര്‍ച്ചയായുള്ള ജൈവമലിനീകരണത്തിനെതിരെയുള്ള ജനീവ കണ്‍വെന്‍ഷന്‍ (ടമഫ ഞര്‍സഋലമസവശ ഇസഷല്‍ഫഷര്‍യസഷ സഷ ഛഫഴറയറര്‍ഫഷര്‍ ചഴഭദഷയഋ ഛസവവന്‍ര്‍ദഷര്‍റ) ഉടമ്പടിയുടെ ഭാഗമായി എന്‍ഡോസള്‍ഫാന് ആഗോളനിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ വശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥപ്രഭുക്കള്‍ പറഞ്ഞത്, എന്‍ഡോസള്‍ഫാന്‍ പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു എന്നതിനു തെളിവൊന്നുമില്ലെന്നാണ്! കീടനാശിനി നിര്‍മാതാക്കളുടെ (അതില്‍ പ്രമുഖര്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനവും എക്‌സല്‍ ക്രോപ് കെയറുമാണ്) താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു അതെന്നു വ്യക്തം.

ഈ സമ്മേളനത്തിനു ദിവസങ്ങള്‍ക്കു മുമ്പു മാത്രമാണ് ഓസ്‌ട്രേലിയ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. 'ഓസ്‌ട്രേലിയാസ് 60' എന്ന ടെലിവിഷന്‍ പരിപാടിയായിരുന്നു അതിനവര്‍ക്കു മുഖ്യപ്രേരണ. ആ പരിപാടിയില്‍, എന്‍മകജെ, മുളിയാര്‍ പ്രദേശങ്ങളിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ഭയാനക ദൃശ്യങ്ങളുണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്റെ ദുരന്തഫലങ്ങളെപ്പറ്റി ആദ്യമായി മുന്നറിയിപ്പു നല്‍കിയ ഡോ. വൈ.എസ്. മോഹന്‍കുമാറുമായി പ്രസ്തുത പരിപാടി അവതരിപ്പിച്ചവര്‍ സംസാരിച്ചിരുന്നു.

എന്തിനേറെപ്പറയുന്നു, കീടനാശിനി നിര്‍മാതാക്കളായ ബായര്‍ ക്രോപ്‌സയന്‍സ് 2007ല്‍ത്തന്നെ എന്‍ഡോസള്‍ഫാന്റെ ഉത്പാദനം നിര്‍ത്തിയതാണ്. ഈ വര്‍ഷത്തോടെ ലോകവ്യാപകമായി അവരതിന്റെ വില്പന അവസാനിപ്പിക്കും. ബഹുരാഷ്ട്ര കീടനാശിനി നിര്‍മാതാക്കളുടെ ഈ മാനുഷിക സമീപനം കണ്ടിട്ടും നമ്മുടെ 'സാറന്മാര്‍'ക്ക് കുലുക്കമൊന്നുമില്ല. ദുരിതബാധിതരുടെ നരകയാതന അവരെ സ്?പര്‍ശിക്കുന്നേയില്ല. ജനീവ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിനുമേല്‍ പതിനായിരം കോടി രൂപ വിറ്റുവരവുള്ള കീടനാശിനി വ്യവസായ ലോബിയുടെ സ്വാധീനം ഉറപ്പിക്കാന്‍ പറ്റിയവരുടെ സാന്നിധ്യം അല്പംപോലും അതിശയകരമല്ല! ജനീവ സമ്മേളനത്തില്‍ പങ്കെടുത്ത ഒരു പ്രതിനിധി ഈ ഗൂഢബന്ധത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് എഴുതിയത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍, ഇന്ത്യക്കാരനായതില്‍ നാണിച്ചുപോയ ദിനങ്ങളായിരുന്നു അതെന്നാണ്. അതേസമയം നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍പോലുമറിയാത്ത ബ്രസീല്‍ പ്രതിനിധി ഹോസെ സൊലാ വാസ്‌ക്വസ് ജൂനിയര്‍ മൂന്നു വര്‍ഷംകൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനം നടപ്പാക്കാനുള്ള തന്റെ രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യം ഫലപ്രദമായി അവതരിപ്പിച്ച് സമ്മേളനത്തില്‍ ബ്രസീലിയന്‍ ജനതയുടെ ശബ്ദമായി മാറി.

കൃഷിവകുപ്പില്‍ അസിസ്റ്റന്റായി വിരമിച്ച ലീലാകുമാരിയമ്മയുടെ കാര്യംകൂടി പറഞ്ഞ് ഞാനീ കത്ത് അവസാനിപ്പിക്കാം. 2001ല്‍ അവരാണ് എന്‍ഡോസള്‍ഫാനെതിരെ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതിയെ സമീപിച്ചതും ആകാശത്തുനിന്നുള്ള മരുന്നുതളിക്ക് താത്കാലിക നിരോധനം സമ്പാദിച്ചതും. 2003ല്‍ ഹൈക്കോടതി ഈ വിധി ശരിവെച്ച്, സ്ഥിരം നിരോധനം ഏര്‍പ്പെടുത്തി. ഇതാണ് 2004ല്‍ എന്‍ഡോസള്‍ഫാന് നിരോധനമേര്‍പ്പെടുത്താന്‍ കേരള സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കിയത്. അപൂര്‍വമായി മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ലീലാകുമാരിയമ്മ കോഴിക്കോട്ട് മാതൃഭൂമിയും പെന്‍ഗ്വിനും സംയുക്തമായി സംഘടിപ്പിച്ച ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ അധര്‍മങ്ങളെല്ലാം ഇപ്പോഴും അരങ്ങേറുന്നത് മഹാത്മജിയുടെ മണ്ണിലാണല്ലോ എന്ന സങ്കടമാണ് അന്നവര്‍ പങ്കുവെച്ചത്. നമ്മുടെ ഉദ്യോഗസ്ഥപ്രഭുക്കന്മാരെ സ്വാധീനിച്ചിട്ടില്ലെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രചോദനമാകുന്നത് ഗാന്ധിജി തന്നെയാണ്. ഇത്ര നാളും സമാധാനപരമായ പ്രതിഷേധങ്ങളില്‍ ഉറച്ചു നിന്ന അവര്‍ ഇക്കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിലും വോട്ടു ചെയ്തു എന്നത് അതിന്റെ തെളിവാണ്. പലയിടങ്ങളിലും നിസ്സാര പ്രാദേശികപ്രശ്‌നങ്ങള്‍ പോലും തിരഞ്ഞെടുപ്പു ബഹിഷ്‌കരണത്തിലേക്കു നയിക്കുമ്പോള്‍ അവര്‍ കൂട്ടത്തോടെ പോളിങ് ബൂത്തിലെത്തി ജനായത്തത്തിലുള്ള വിശ്വാസം പ്രഖ്യാപിച്ചു. അധികാരികളുടെ ഹൃദയകാഠിന്യം അവരെ വിദ്വേഷചിത്തരാക്കി മാറ്റിയില്ലെങ്കില്‍, അതവരുടെ ഹൃദയവിശാലത ഒന്നുകൊണ്ടു മാത്രമാണ്.

സന്താനനഷ്ടം കാരണമുള്ള മാതൃവ്യഥ എത്രമാത്രം തീവ്രമാണെന്ന് മഹാഭാരതം നമുക്കു പറഞ്ഞുതരുന്നുണ്ട്. യുദ്ധത്തില്‍ മക്കളെയെല്ലാം നഷ്ടമായ ഗാന്ധാരിയുടെ ശാപത്തില്‍ ശ്രീകൃഷ്ണന്റെ കാല്‍നഖം പോലും കരിഞ്ഞുപോയെന്നാണ് മഹാഭാരതം പറയുന്നത്. അവതാരപുരുഷനായ ശ്രീകൃഷ്ണന്റെ കാര്യമിതാണെങ്കില്‍ ഈ മാതൃവിലാപങ്ങളേല്‍ക്കുന്ന നിസ്സാരരായ മനുഷ്യരുടെ വിധി എന്തായിരിക്കുമെന്ന് താങ്കള്‍ ഊഹിച്ചുനോക്കിയാല്‍ മതി. മഹാദുരന്തത്തില്‍പ്പെട്ടുഴലുന്ന ആ ആത്മാക്കളെ മാനിക്കേണ്ട കടമ നമ്മള്‍ക്കുണ്ട്. ആരോഗ്യസഹായവും സാമ്പത്തികസഹായവും നല്‍കി അവരോടുള്ള കടം നാം വീട്ടിയേ തീരൂ.

നിര്‍ദിഷ്ട കീടനാശിനി നിയന്ത്രണ ബില്ലില്‍ ഹാനികരമെന്നു കരുതപ്പെടുന്നവയുടെ പട്ടികയിലുള്ള കീടനാശിനികള്‍ നിരോധിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്നതു പരിഗണിക്കണമെന്ന ആവശ്യം കൂടി ഈയവസരത്തില്‍ ഞാന്‍ താങ്കള്‍ക്കു മുന്നില്‍ വെക്കുകയാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അസന്തുഷ്ടിയുടെ ശിശിരം ഇതോടെ അവസാനിക്കട്ടെ. അവരുടെ ജീവിതത്തിലും പ്രകാശം പരക്കട്ടെ.

(ഇംഗ്ലീഷില്‍ നിന്നുള്ള പരിഭാഷ)

എം.പി.വീരേന്ദ്രകുമാര്‍

07 April, 2011

പ്രവാചക വേഷം കെട്ടുന്ന ഖുറൈശികളെ ജനം തിരിച്ചറിയും: വി.എസ്


പ്രവാചക വേഷം കെട്ടുന്ന ഖുറൈശികളെ ജനം തിരിച്ചറിയും: വി.എസ്
പ്രവാചകനെ കല്ലെറിഞ്ഞോടിച്ച ഖുറൈശികള്‍ ഇപ്പോള്‍ പ്രവാചകന്റെ വേഷം കെട്ടി രംഗത്തുണ്ടെന്നും കുറ്റിപ്പുറത്തെ ജനങ്ങള്‍ ഖുറൈശികളുടെ തട്ടിപ്പ് തിരിച്ചറിഞ്ഞുവെന്നും മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന്‍. വേങ്ങരയിലെ പ്രവാചക വേഷം കെട്ടി വരുന്ന ഖുറൈശിമാരെ ജനങ്ങള്‍ നിറുത്തേണ്ടിടത്ത് നിറുത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയിലെ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസും കടുത്ത അഴിമതിയില്‍ കുളിച്ചു നില്‍ക്കുമ്പോഴാണ്  പ്രധാനമന്ത്രിയുടെ മൂക്കിനു താഴെ അണ്ണാ ഹസാരെ അഴിമതികെതിരെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. അന്നാഹസാരയെകുറിച്ചും  അദ്ദേഹത്തിന്റെ നിരാഹാരത്തെ കുറിച്ചും അറിയാതെയല്ല സോണിയാഗാന്ധി കേരളത്തിലെത്തി അഴിമതിക്കെതിരെ പ്രസംഗിച്ചത്. കേരളത്തിലെ കൃഷിക്കാരുടെ ആത്മഹത്യകളെ കുറിച്ചും  സോണിയ സംസാരിച്ചു. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും ആന്റണിയുമായിരുന്നു കേരളം ഭരിച്ചിരുന്നത്.
സര്‍ക്കാരിന്റെ ചന്ദനക്കാടുകളില്‍ നിന്ന് ചന്ദനം മോഷ്ടിച്ച് സ്വന്തം ഫാക്ടറിയില്‍ പ്രോസസ് ചെയ്ത് വിദേശത്തേക്ക് കയറ്റിയയച്ച് കോടികള്‍ സമ്പാദിച്ചപ്പോള്‍ ചിലര്‍ക്ക് സ്വന്തം ഭാര്യ മാത്രം പോരെന്ന് വന്നു. നിരവധി പെണ്‍കുട്ടികളെ ചൂഷണത്തിന് വിധേയരാക്കി. അവര്‍ക്ക് പുതിയ ഭര്‍ത്താക്കന്മാരെ ഉണ്ടാക്കിക്കൊടുത്തു. ഗള്‍ഫിലേക്കയച്ചു. വീട് വെച്ചു കൊടുത്തു. പരാതിയെന്നുമില്ലാതിരിക്കാന്‍ പൊലീസിനെയും ജഡ്ജിമാരെയും കയ്യിലെടുത്തു. എല്ലാം ശാന്തമായെന്ന് കരുതി മാന്യന്മാരായിരിക്കുമ്പോഴാണ് കൂറ്റന്‍ വസ്തുതകള്‍ പുറത്ത് വന്നു തുടങ്ങിയത്. ഇതോടെ ഇത്തരക്കാര്‍ ബേജാറിലായി. അവരാണ് ഇപ്പോള്‍ വി.എസ് പ്രതികാര ദാഹിയാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വി.എസിന് ആരോടും പ്രതികാരമില്ല. പൊതുമുതല്‍ കട്ടുതിന്നുന്നവരോട് എനിക്ക് സന്ധിയില്ല. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവരോടും സന്ധിയില്ല എന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ക്കൊരു വനിതാ നയം


പണ്ടൊക്കെ നമ്മളുടെ പിടിയിലായിരുന്നു മാധ്യമങ്ങളെങ്കില്‍ ഇന്ന് നമ്മുടെ ദൈനംദിനജീവിതം മാധ്യമങ്ങളുടെ പിടിയിലായിരിക്കുന്നു. പണ്ടൊക്കെ ഒന്നോ രണ്ടോ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ രാവിലെ വായിക്കും; പിന്നെ ആകാശവാണിയില്‍ രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കുമുള്ള വാര്‍ത്തകളും നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളും ശബ്ദരേഖകളും നാടകങ്ങളും കേട്ട് റേഡിയോ അടച്ചുവച്ച് ഉറങ്ങാന്‍പോകുന്ന സാധാരണ മലയാളിയുടെ ജീവിതചര്യ ഇന്ന് മാറിയിരിക്കുന്നു. നിങ്ങളുടെ സ്വീകരണമുറിയില്‍ ലോകത്തെ ഏതൊരു കോണിലെ സംഭവത്തിനെയും ഏതു ദൃശ്യകോണിലും നിങ്ങളുടെ മുന്നില്‍ കുടഞ്ഞിട്ടുതരുന്ന എണ്ണമറ്റ ചാനലുകളാണ് ടെലിവിഷന്‍ പെട്ടിയിലൂടെ മിന്നി മറയുന്നത്. നിങ്ങളുടെ കംപ്യൂട്ടറിലൂടെ വെബ്സൈറ്റ് പോര്‍ട്ടലുകള്‍ വഴി ദൃശ്യശ്രാവ്യ കാഴ്ചകളായി എത്തുന്ന സൈബര്‍ വാര്‍ത്താമാധ്യമങ്ങളും സുഹൃദ്ശൃംഖലകളും മുഖഗ്രന്ഥങ്ങളും യൂകുഴലുകളും പിന്നെ നിങ്ങളുടെ കൈയിലും കാതിലും ചുണ്ടിലുമായി മാറി, മാറി സന്ദേശങ്ങള്‍ പകരാനുള്ള മൊബൈല്‍ ഫോണുകളും നിറഞ്ഞ സൈബര്‍ മാധ്യമങ്ങളെക്കുറിച്ച് എന്തുതന്നെ പറഞ്ഞുകൂടാ.. ഇതെല്ലാംകൂടിയ 24 മണിക്കൂറിലും നിറഞ്ഞുകവിയുന്ന നിങ്ങളുടെ മാധ്യമദിനചര്യയെ ഒരു ശബ്ദ-ചിത്ര-വാര്‍ത്താ-ഹാസ്യകോലാഹലമെന്നുതന്നെ വിളിക്കുന്നതല്ലേ ഉചിതം. ഇന്നത്തെ യുവജനതയെ പിന്നെ ഇന്റര്‍നെറ്റിലും മൊബൈലിലും ഉണ്ണുന്നവരെന്നും ഉറങ്ങുന്നവരെന്നും നിര്‍വചിക്കേണ്ടിയും വരും. എന്തായാലും ആശയവിനിമയം വഴിയും വിവരവിപ്ളവം വഴിയും ലോകം കൊച്ചുഗ്രാമമായി ചുരുങ്ങും എന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് വെളിപ്പെടുത്തിയ നമ്മുടെ ആര്‍തര്‍ മക്ലൂഹന്‍ അന്ന് ഇത്ര കരുതിയിട്ടുണ്ടാവില്ല. പക്ഷേ, നമുക്ക് മടുത്തിരിക്കുന്നു- അതിര് വിട്ടുവീഴ്ചകള്‍ കണ്ടിട്ട്. വളച്ചൊടിച്ച് വില്‍ക്കപ്പെടുന്ന വാര്‍ത്തകള്‍ കണ്ടിട്ട്, സ്ത്രീകളെ കച്ചവടച്ചരക്കാക്കി മനം മയക്കുന്ന പരസ്യങ്ങള്‍കണ്ടിട്ട്, വേണ്ട വിഷയങ്ങള്‍ പറയാതിരിക്കുകയും വേണ്ടാത്തത് പറയുകയും എഴുതുകയും ചെയ്യുന്നത് കണ്ടിട്ട്, മാധ്യമങ്ങളില്‍ നിലനില്‍ക്കുന്ന സ്ത്രീവിവേചനം കണ്ടിട്ട് - മതിയായിരിക്കുന്നു. മാധ്യമങ്ങള്‍ സ്ത്രീകളെ വികലമാക്കി ചിത്രീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനും പ്രതികരിക്കാനും സമൂഹം തയ്യാറാണെന്ന് എടുത്തുകാട്ടിയ രംഗങ്ങളാണ് കേരള വനിതാ കമീഷന്‍, മാധ്യമങ്ങള്‍ക്ക് വനിതാനയം കൊണ്ടുവരുന്നതിന്റെ ഭാഗമായി കാര്‍ഷികസര്‍വകലാശാലയിലെ കാര്‍ഷിക പഠനകേന്ദ്രവും കേരള സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് മാര്‍ച്ച് 18ന് നടത്തിയ ശില്‍പ്പശാല. ശില്‍പ്പശാല അവസാനിക്കുമ്പോഴും പങ്കെടുത്തവര്‍ക്ക് ഇനിയും ഏറെ പറയാനുണ്ടായിരുന്നു. സ്ത്രീപ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി സംബന്ധിച്ചും മാധ്യമങ്ങളിലെ സത്രീവിരുദ്ധ പ്രവണതകളെക്കുറിച്ചും സദസ്യര്‍ പറഞ്ഞുതീര്‍ന്നിരുന്നില്ല.

വനിതാ കമീഷന്റെ മാധ്യമ മോണിറ്ററിങ് സെല്‍ വിവിധ ചര്‍ച്ചകളിലൂടെയും ശില്‍പ്പശാലകളിലൂടെയും രൂപീകരിച്ച 'മാധ്യമങ്ങള്‍ക്ക് ഒരു വനിതാനയം' എന്ന 'കരടുരേഖ' ക്ഷണിക്കപ്പെട്ട വികസന മാധ്യമ, വനിതാ പ്രവര്‍ത്തകര്‍ അടങ്ങിയ സദസ്സിനു മുന്നില്‍ അവതരിപ്പിച്ച് അഭിപ്രായങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പ്പശാല നടത്തിയത്. ശില്‍പ്പശാലയില്‍ കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ ആര്‍ വിശ്വംഭരന്‍ അധ്യക്ഷനായി. വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ശ്രീദേവി ഉദ്ഘാടനം ചെയ്ത ശില്‍പ്പശാലയില്‍, സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ പോകുന്ന നയത്തിന്റെ കരടുരേഖ കമീഷന്‍ അംഗം ടി ദേവി അവതരിപ്പിച്ചു. ഇത് ഞങ്ങള്‍ക്കുവേണ്ടിയുള്ളതും ഞങ്ങള്‍ കാത്തിരുന്നതുമായ ഒരു നടപടി എന്ന് എല്ലാവരും വനിതാ കമീഷനെ അഭിനന്ദിക്കുന്നതിനോടൊപ്പം ഇത് ഇത്രയും വൈകിയല്ലോ എന്നൊരു നൈരാശ്യവും സദസ്യര്‍ പ്രകടിപ്പിച്ചു. കമീഷന്‍ അംഗങ്ങളായ മീനാക്ഷി തമ്പാന്‍, സൈനബ, ആസൂത്രണ കമീഷന്‍ അംഗം ഡോ. മൃദുള്‍ ഈപ്പന്‍,  ലീലാ മേനോന്‍, കാര്‍ഷിക സര്‍വകലാശാലായിലെ പ്രൊഫ. ഡോ. ഗീതക്കുട്ടി, മ്യൂസ്മേരി എന്നിവര്‍ നയത്തിന്റെ ആവശ്യകതയെക്കുറിച്ചും നടപ്പാക്കാന്‍ വേണ്ട സമീപനങ്ങളെക്കുറിച്ചും സംസാരിച്ചു.

കേരളത്തിലെ മാധ്യമലോകത്ത് പൊതുവേ സ്ത്രീ-പുരുഷപങ്കാളിത്ത കാഴ്ചപ്പാടിന്റെ അഭാവമാണ് നിലനില്‍ക്കുന്നത് എന്ന് വനിതാ കമീഷന്റെ കരടുനയത്തില്‍ പറയുന്നു. വാര്‍ത്തകളിലെ സ്ത്രീ, സ്ത്രീപ്രശ്നങ്ങളുടെ വികലമായ അവതരണം, മാധ്യമങ്ങളിലെ വനിതാപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നീ മൂന്നു പ്രധാന വിഭാഗങ്ങളിലായി മാധ്യമങ്ങള്‍ തിരുത്തേണ്ട പെരുമാറ്റങ്ങളും പാലിച്ചിരിക്കേണ്ട നിയമങ്ങളും മാനദണ്ഡങ്ങളും നടപടികളും വിശദീകരിച്ചു.  സ്ത്രീപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല; മാധ്യമങ്ങള്‍ സ്ത്രീയുടെ പ്രശ്നങ്ങളെ മറക്കുകയും മറയ്ക്കുകയും ചെയ്യുന്നതിനോടൊപ്പം മാധ്യമങ്ങള്‍ പൊതുവിഷയങ്ങളിലെ സ്ത്രീപക്ഷനിലപാടുകള്‍ മനഃപൂര്‍വം തമസ്കരിക്കുകയോ തിരിച്ചറിയാന്‍ കഴിയാത്തവരായി തുടരുകയും ചെയ്യുന്നുണ്ട.്

മാധ്യമരംഗത്തെ പ്രവര്‍ത്തകര്‍ തിരിച്ചറിയാതെ പോകുന്ന വിഷയങ്ങള്‍ക്ക് ഉദാഹരണമായിട്ട് ആഗോളവല്‍ക്കരണത്തിന്റെ ആഘാതങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളിലോ ചര്‍ച്ചകളിലോ ആഗോളവല്‍ക്കരണത്തിന്റെ ദുരിതങ്ങള്‍ കൂടുതല്‍ ഏറ്റുവാങ്ങുന്നത് കാര്‍ഷികരംഗത്തെ സ്ത്രീകളാണെന്ന് മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നില്ല. വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തുന്ന സ്ത്രീപ്രശ്നങ്ങളോ സെന്‍സേഷണലൈസ് ചെയ്യപ്പെട്ട് സ്ത്രീകള്‍ക്ക് ദോഷകരമാക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.

സീരിയലുകളിലും പരസ്യങ്ങളിലും പംക്തികളിലും സ്ത്രീകളെ അവതരിപ്പിക്കുന്ന രീതിയെ ചോദ്യംചെയ്തുകൊണ്ട് നയം പറയുന്നത് - ഇന്നത്തെ പരസ്യങ്ങള്‍ ഭൂരിപക്ഷവും ഉല്‍പ്പന്നത്തിന്റെ പ്രചാരണത്തോടൊപ്പം പുരുഷാധിപത്യ സാമൂഹ്യക്രമത്തിന്റെ മൂല്യങ്ങളും സമൂഹമനസ്സില്‍ ഊട്ടി ഉറപ്പിക്കുന്നു. ഉദാഹരണമായി സ്ത്രീയുടെ മേഖല അടുക്കളയാണ് എന്ന് ആവര്‍ത്തിച്ച് കൊടുത്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങളുള്ള പരസ്യങ്ങളും സീരിയലും കേരളത്തിലെ മാധ്യമങ്ങളില്‍ അനവധിയാണ്. സ്ത്രീയുടെ ശരീരനഗ്നതാ പ്രദര്‍ശനം കരുവാക്കുന്ന പല പരസ്യങ്ങളും കിറലരലി ഞലുൃലലിെമേശീിേ ീള ണീാലി അര ന്റെ നഗ്നലംഘനമാണ്.

വനിതാപംക്തികള്‍, വനിതാ മാസികകള്‍, ടിവി സീരിയലുകള്‍, സിനിമകള്‍ എന്നിവയാണ് ഈ പ്രവണതകള്‍ ഗണ്യമായി കാണിക്കുന്ന മാധ്യമങ്ങള്‍. സൌന്ദര്യപ്രശ്നങ്ങളോ ആരോഗ്യപ്രശ്നങ്ങളോ അല്ലാതെ ഗൌരവതരമായ ചര്‍ച്ചകള്‍ പത്രമാസികകളില്‍ കുറവാണ്. സൌന്ദര്യ-ആരോഗ്യ പ്രശ്നങ്ങളിലാകട്ടെ കമ്പോളത്തിന്റെ കാഴ്ചപ്പാടുമായി സ്ത്രീയെ മാറാന്‍ പ്രേരിപ്പിക്കുന്ന ആശയങ്ങളും പ്രവണതകളുമാണ് നിറഞ്ഞുനില്‍ക്കുന്നത്. അപൂര്‍മവായി മാത്രമേ സ്ത്രീയുടെ ആന്തരികവ്യക്തിത്വം മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുള്ളൂ എന്നതിനാല്‍ സ്ത്രീമുന്നേറ്റത്തിനും സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും വിഘാതമായ രീതിയില്‍, വ്യക്തിത്വവും കഴിവുമുള്ള സ്ത്രീകളെ അനുകരണമാതൃകകളായിട്ട് കാണികള്‍ക്കു മുന്നില്‍ വയ്ക്കാന്‍ മാധ്യമങ്ങള്‍ മറക്കുന്നു. കോമഡി ഷോകളിലും സീരിയലുകളിലും വര്‍ധിച്ചുവരുന്ന വികലമായ സ്ത്രീകഥാപാത്ര ആവിഷ്കരണത്തെ നയം ശക്തമായി വിമര്‍ശിച്ചു. എങ്കിലും അതിലും വലിയ രൂക്ഷമായ വിമര്‍ശനഭാഷയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ പ്രവര്‍ത്തകര്‍ ഉപയോഗിച്ചതും ഇത് തടയാനായി ശക്തമായ നടപടികള്‍ നയം നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടതും.

നയം ഗൌരവത്തോടെ കാണുന്ന മറ്റൊരു പ്രശ്നം വനിതാ മാധ്യമപ്രവര്‍ത്തകരോടുള്ള മാധ്യമങ്ങള്‍ക്കുള്ളിലെ സമീപനങ്ങളെക്കുറിച്ചാണ്. കേരളത്തിലെ നാലായിരത്തോളം വരുന്ന അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകരില്‍ അഞ്ചുശതമാനത്തിന് താഴെ മാത്രമാണ് വനിതകളുള്ളത്. സ്ത്രീകളായതുകൊണ്ട് മാത്രം 'പുരുഷന് തുല്യമായ കഴിവുകളും യോഗ്യതയുമുള്ള വനിതകള്‍ക്ക് മാധ്യമങ്ങളില്‍ തൊഴില്‍ നിഷേധിക്കപ്പെടുന്നുണ്ട്. അച്ചടിമാധ്യമങ്ങളിലാണ് ഈ പ്രവണത കൂടുതല്‍. മാധ്യമങ്ങളിലെ തീരുമാനമെടുക്കുന്ന ബ്യൂറോചീഫ്, ന്യൂസ് എഡിറ്റര്‍ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നിയമനവും പ്രൊമോഷനും നല്‍കാറില്ലെന്നും കരട് നയത്തില്‍ പറയുന്നു. മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നയം അക്കമിട്ടു നിരത്തുന്നുണ്ട്. ലൈംഗിക ചൂഷണം, സ്ത്രീകള്‍ക്കുവേണ്ട അടിസ്ഥാനസൌകര്യങ്ങളില്ലായ്മ, സ്ത്രീപീഡനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കാനുള്ള കമ്മിറ്റികള്‍ രൂപീകരിക്കാത്തത്, പ്രസവാവധി നല്‍കാതിരിക്കുക, പ്രസവത്തെത്തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിടുക തുടങ്ങിയവ മാധ്യമങ്ങളില്‍ നിലനില്‍ക്കുന്നു. അതോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ രംഗത്തെ മാധ്യമപ്രവര്‍ത്തകരും ഇതേ വിഷയങ്ങള്‍തന്നെ ഉദാഹരണസഹിതം എടുത്തപറയുകയും നടപടികളും മാറ്റങ്ങളും ആവശ്യപ്പെടുകയും ചെയ്തു.

കേരളത്തിലെ മാധ്യമങ്ങളെമാത്രം നിയന്ത്രിച്ചതുകൊണ്ട് സമൂഹത്തില്‍ ആകെയുള്ള മാധ്യമങ്ങളുണ്ടാക്കുന്ന ഇത്തരത്തിലുള്ള വികലവും അപകടകരവുമായ സ്വാധീനത്തെ ചെറുത്തുനില്‍ക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഇത്തരത്തിലുള്ള നയം ആ മാറ്റത്തിനുള്ള തുടക്കവും മാതൃകയുമാവും എന്ന അഭിപ്രായമാണ് മുന്നിട്ടുനിന്നത്. പക്ഷേ, നയം രൂപീകരിച്ചാല്‍ മാത്രംപോരാ യഥാര്‍ഥത്തില്‍ നടപ്പാക്കപ്പെടണം. അങ്ങനെ നടപ്പാക്കാനുള്ള വ്യക്തമായ ചുമതലകള്‍ ആരുടേതെന്ന വ്യക്തതയും നയത്തിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കണമെന്ന നിര്‍ദേശം ചര്‍ച്ചയിലുണ്ടായി.

സ്ത്രീ-പുരുഷ പങ്കാളിത്ത കാഴ്ചപ്പാട് (ഴലിറലൃ ുലൃുലരശ്േല), സ്ത്രീശാക്തീകരണം, സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങള്‍, സ്ത്രീ പീഡനങ്ങളിലും പെണ്‍വാണിഭങ്ങളിലും ഇരകളാകുന്നവരുടെ കാഴ്ചപ്പാട് (്ശരശോ ുലൃുലരശ്േല) തുടങ്ങിയ വിഷയങ്ങള്‍ ജേര്‍ണലിസം കോഴ്സുകളില്‍ അത്യാവശ്യ വിഷയങ്ങളാക്കണമെന്നും ഇതേ വിഷയങ്ങളില്‍ പ്രസ് ക്ളബുകള്‍ വഴി ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം സൃഷ്ടിക്കണമെന്നും അവ നയത്തിന്റെ ഭാഗമാക്കണമെന്നുമുള്ള നിര്‍ദേശമുണ്ടായി.

മാധ്യമ സ്ഥാപനങ്ങള്‍ സ്വയം ഒരു വനിതാ നയം രൂപപ്പെടുത്തുകയാണ് അഭികാമ്യം. അതിനുള്ള ശ്രമങ്ങളാണ് വേണ്ടത്.

വാര്‍ത്തകളും ചിത്രീകരണങ്ങളും പരസ്യങ്ങളും സീരിയലുകളും എങ്ങനെയാകണം മാധ്യമങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് കാണിക്കുന്ന പത്തോളം നിര്‍ദേശങ്ങളും മാധ്യമങ്ങളിലെ വനിതാ ജീവനക്കാരുടെ തുല്യപങ്കാളിത്തത്തിനും പരിരക്ഷയ്ക്കുമായി എട്ട് നിര്‍ദേശവും വനിതാ കമീഷന്റെ കരടുനയത്തിലുണ്ട്. അവയോടൊപ്പം നയം നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ഒരു വാച്ച്ഡോഗ് കമ്മിറ്റിയും മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിരന്തരമായി നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമ സെന്‍സറിങ് ജൂറിയെയും നയം നടപ്പാക്കുന്ന സംവിധാനത്തിലുള്‍പ്പെടുത്തണമെന്ന് ശില്‍പ്പശാലയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും കാണികളും ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റിങ് വേണമെന്ന നിര്‍ദേശവുമുണ്ടായി.

ഇത്തരത്തില്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തവരുടെ ആവേശകരമായ പ്രതികരണവും നിര്‍ദേശങ്ങളും കേരളത്തിലെ സ്ത്രീസമൂഹം ഇത്തരമൊരു നയവും അതിന്റെ നടപ്പാക്കലും എത്രമാത്രം കാത്തിരിക്കുന്നു എന്നു മാത്രമല്ല, എത്രമാത്രം പ്രതീക്ഷ അര്‍പ്പിക്കുന്നതുകൂടിയാണ് എന്നത് വനിതാ കമീഷനും സര്‍ക്കാരിനും നയം നടപ്പാക്കാന്‍ പ്രേരകമാകണം.
@@
പി എസ് ഗീതക്കുട്ടി

'ഓര്‍മയിലൊരു കുല മലരുകളുതിരും കാലം... ഒഴിവുകാലം...'

ഉച്ചഭക്ഷണം പങ്കിട്ടു കഴിച്ച് കൈകഴുകി സ്റ്റാഫ് റൂമിലേക്ക് കയറിയപ്പോള്‍ ആണ്‍കുട്ടികളുടെ ഒരു നീണ്ടനിര. ഒരധ്യാപകന്‍ ക്ളാസധ്യാപികയോട് വിശദീകരണം നടത്തുന്നു.

'ടീച്ചറേ, ഇവന്മാര്‍ ആ ആളൊഴിഞ്ഞ വീടിന്റെ മുന്നിലുള്ള മാവിന് കല്ലെറിയുകയായിരുന്നു.'

തൊണ്ടിമുതല്‍ മാഷ് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

കുട്ടികളെ ഞാനൊന്ന് നോക്കി. അവര്‍ക്ക് മനസ്സാ അഭിവാദ്യങ്ങള്‍ നേര്‍ന്നു. 'അതൊക്കെ കുട്ടികളുടെ അവകാശങ്ങളല്ലേ മാഷേ' എന്ന് പരാതി പറഞ്ഞ അധ്യാപകനോട് പതുക്കെ പറയുകയും ചെയ്തു. ഏതോ വലിയ അപരാധം ചെയ്ത മട്ടില്‍ തലകുനിച്ച് നടന്നുപോകുന്ന കുട്ടികളെ നോക്കിനില്‍ക്കേ ഞാനെന്റെ പഴയ അവധിക്കാലങ്ങള്‍ ഓര്‍ത്തു പോയി.

'ഓര്‍മയിലൊരു കുല മലരുകളുതിരും കാലം... ഒഴിവുകാലം...'

അനധ്യായത്തിന്റെ ദേവതയായ മേടമാസത്തെ വരവേറ്റ് കുടിയിരുത്തിയിരുന്നത് മുറ്റത്തിന്റെ ഓരം ചേര്‍ന്ന് നിര്‍മിക്കുന്ന കളിവീട്ടിലേക്കായിരുന്നു. ദേവീദേവന്മാരുടെ ചിത്രമുള്ള കലണ്ടര്‍ തൂക്കിയിട്ട് അതലങ്കരിച്ചിരിക്കും. ചിരട്ടപ്പാത്രങ്ങളില്‍ 'ഇന്‍സ്റ്റന്റ് ഫുഡ്' റെഡി. ചാണകം തേച്ച നിലത്ത് കൂവയിലയില്‍ വിഭവങ്ങള്‍ നിരത്തി ശാപ്പാട്. ഒരു പിടി അരിയിട്ട് വേവിച്ച ശര്‍ക്കരപ്പായസം ഒരുനുള്ള് എല്ലാ ഇലയിലും. അതുകഴിഞ്ഞാല്‍ പാമ്പിന്‍കാവാണ് അടുത്ത സ്വീകരണകേന്ദ്രം. പഴുത്ത മുള്ളമ്പഴം പാമ്പിന്‍കാവില്‍ സുലഭം. പൊടുണ്ണിമരത്തിന്റെ ഇല കുമ്പിളാക്കി അതില്‍ അവ നിറയ്ക്കും. അതിന്റെ രുചിക്കൊത്ത് വര്‍ത്തമാനം പറച്ചില്‍. പാമ്പിന്‍കാവില്‍ തൂങ്ങിയാടുന്ന വേരുകളും വള്ളികളും അന്ന് വാഹനങ്ങളായിരുന്നു. കാറ്, ബസ്, തീവണ്ടി... അംഗസംഖ്യ അനുസരിച്ച് പേരുമാറുന്ന വാഹനങ്ങള്‍ !. ഒടുവില്‍ വെയില്‍ ചായുമ്പോള്‍ 'നാളെ വരുമ്പോള്‍ പഴുപ്പിച്ച് കൊണ്ടുവരണമെന്ന് പറഞ്ഞ് കളിയായി അടി നല്‍കി ഓടിപ്പോയ ബാല്യം'.

മാവിന്‍ചുന മണക്കുന്ന വേനല്‍ക്കാലം

നാട്ടുമാമ്പഴങ്ങളുടെ ഭിന്നഭിന്നമാം സ്വാദു നുകര്‍ന്ന് ഉച്ചസമയങ്ങളില്‍ അലഞ്ഞു നടന്നിരുന്നത്... പറങ്കിമാങ്ങ തിന്നണമെങ്കില്‍ ഉടുപ്പ് അഴിച്ചിടണം എന്നതാണ് വ്യവസ്ഥ. അല്ലെങ്കില്‍ അതിലൊക്കെ കറയാകും. അമ്മയുടെ നിര്‍ദേശം അനുസരിച്ചല്ലേ പറ്റൂ. എന്നാലും ചിലപ്പോള്‍ അതെല്ലാം മറക്കും. ഈര്‍ക്കിലില്‍ പറങ്കിമാങ്ങ കോര്‍ത്ത് മാലയാക്കി കഴുത്തിലിട്ട് വീട്ടിലെത്തുമ്പോള്‍ അമ്മയുടെ ശകാരം, 'ഇനി ഈ ഉടുപ്പിലെ കറ എങ്ങന്യാ കളയാ..'. ഒരു ദിവസം ഒരു പരീക്ഷണം നടത്തി. പറങ്കിമാങ്ങയുടെ ചാറെടുത്ത് വെളുത്ത ഷെമ്മീസില്‍ ഒരു ഡിസൈന്‍ വരച്ചു. ഏട്ടന്‍ കണ്ടുപിടിച്ചു. പ്രതിക്കൂട്ടില്‍ നിര്‍ത്തി. അമ്മയുടെ വക വിസ്താരം ഒടുവില്‍ അമ്മാമ്മയുടെ ആള്‍ജാമ്യത്തില്‍ രക്ഷ നേടിയ ബാല്യം !.

മറ്റൊന്നാണ് പൂരക്കാഴ്ചകള്‍, വിയര്‍പ്പിന്റെയും അത്തറിന്റെയും നാടന്‍കള്ളിന്റെയും ആനപ്പിണ്ടിയുടെയും സമ്മിശ്രഗന്ധം നിറഞ്ഞ പൂരപ്പറമ്പുകള്‍. കടും നിറത്തിലുള്ള പൂക്കാവടികള്‍ മനസ്സിനുള്ളിലും പുറത്തും ഒരുപോലെ വട്ടംവീശിക്കളിക്കും. ഉയരങ്ങളിലേക്ക് കറങ്ങിപ്പോകുന്ന യന്ത്ര ഊഞ്ഞാലില്‍ കയറി ഗോഷ്ടി കാണിക്കുന്ന ആണ്‍കൂട്ടുകാര്‍, തലയില്‍ കെട്ടിയ നീല റിബണില്‍ തിരുപ്പിടിച്ച് വായും പൊളിച്ച് അത് നോക്കി നിന്നത് ഇന്നലെ ആയിരുന്നില്ലേ! ബലൂണുകളും പീപ്പികളും ചുരുക്കുകയും നിവര്‍ത്തുകയും ചെയ്യാന്‍ പറ്റുന്ന പൂവിശറിയും വാങ്ങി പുഴകടന്ന് പോയ ബാല്യം.

'പ്രാവുകള്‍ വിരുന്നുണ്ടൊരു പാടത്തോവുമുണ്ടകന്‍ കുറ്റികള്‍ കൂട്ടി തീയിടുന്നതിന്റെ തീക്ഷ്ണമാം ഗന്ധം വായുമണ്ഡലം വാട്ടിപ്പരക്കേ'

വൈലോപ്പിള്ളി വരച്ചിട്ട വേനല്‍പ്പാടം. അവിടെ കുട്ടിയും കോലും കളിക്കുന്ന കൂട്ടുകാരുടെ കോലാഹലം. ഇന്നത്തെ ക്രിക്കറ്റിന്റെ പ്രാചീനരൂപം. 'കല്ലുകളി'യില്‍ കടം പെരുകുമ്പോള്‍ അതു വീട്ടുന്നത് കൈവണ്ണയില്‍ അടികള്‍ വാങ്ങിക്കൊണ്ടാണ്. അതിന്റെ തിണര്‍പ്പ് മനസ്സിന്റെ ഭിത്തിയില്‍ കോറിയിട്ടുകൊണ്ട് കൊത്തങ്കല്ലാടിപ്പോയ ബാല്യം!

വിഷുക്കൈനീട്ടമായി കിട്ടുന്ന ചില്ലറകള്‍ നിരത്തിവച്ച് എണ്ണിത്തിട്ടപ്പെടുത്തി സിനിമ കാണാന്‍ പോയിരുന്നത്, 60 പൈസ ടിക്കറ്റെടുത്ത് ഏറ്റവും മുന്നിലെ ബഞ്ചില്‍ ഞെളിഞ്ഞിരുന്ന് സിനിമ കണ്ട് പുറത്തിറങ്ങുമ്പോള്‍ ലോകം കീഴടക്കിയ ഭാവവുമായി അഹങ്കരിച്ച ബാല്യം!

അമ്മയോടൊപ്പം തൊട്ടടുത്ത അമ്പലത്തില്‍ കഥകളി കാണാന്‍ പോയിരുന്നത്.. ഇടയ്ക്ക് ഉറങ്ങിപ്പോകും, ഒരു ദിവസം ഭയങ്കരമായ അലര്‍ച്ച കേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ അമ്പരന്നു പോയി. ബാലരമയില്‍ മഴപ്പാട്ടിന്റെ ഒപ്പമുണ്ടായിരുന്ന ചിത്രംപോലെയാണ് അവസ്ഥ. ഇടിയുടെ ശബ്ദം കേട്ട് ഒരു വലിയ കൂണിന്റെ ചുവട്ടില്‍ പതുങ്ങിയിരിക്കുന്ന തവളയെപ്പോലെ ഞാന്‍. കാണികള്‍ക്കിടയിലേക്കിറങ്ങി യുദ്ധം ചെയ്യുന്ന കഥകളിവേഷക്കാരന്റെ വസ്ത്രത്തിനടിയിലാണ് ഞാനെന്ന യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ സമയമെടുത്തു.

പിന്നീട് മുതിര്‍ന്നപ്പോള്‍ പാമ്പിന്‍കാവിലേക്കുള്ള പ്രവേശനം ആദ്യം തടയപ്പെട്ടു. നിരോധിത മേഖലകളുടെ എണ്ണം കൂടിവന്നു. എന്നാലും ഇപ്പോഴും അതെല്ലാം കടുത്ത വര്‍ണങ്ങളില്‍ത്തന്നെ മനസ്സിന്റെ മോണിറ്ററില്‍ തിളങ്ങി നില്‍ക്കുന്നു. ഒരു വൈറസും കാര്‍ന്നുതിന്നാതെ! കൂട്ടത്തില്‍ ഒരു ചോദ്യം... വേനലവധികളുടെ മണവും മധുരവും അന്യമായി പ്പോകുന്ന ഇന്നത്തെ ബാല്യത്തോട്...

'പരീക്ഷകളില്‍നിന്ന് പരീക്ഷകളിലേക്കും ഒടുവില്‍ പരീക്ഷണങ്ങള്‍ക്കും ഇരയാക്കപ്പെടുന്ന നിന്നോട് ഞാനെന്തോതേണ്ടൂ...'

@@@
കെ എം നിമ്മി