27 December, 2014

അഴിമതിക്ക് വെള്ളപൂശുന്ന മാധ്യമങ്ങള്‍

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനം. വി ശേഷാദ്രി സംവിധാനം ചെയ്ത കന്നഡ ചലച്ചിത്രത്തിന്റെ പേരും ഡിസംബര്‍ ഒന്ന്. എയ്ഡ്‌സ് ദിനവുമായി ബന്ധപ്പെട്ടാണ് ചലച്ചിത്രത്തിന് ഈ പേര് നല്‍കിയത്. കര്‍ണാടകത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഒന്നിലെ ബസുപുര എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ചെന്ന് രാപാര്‍ക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിക്ക് പെട്ടെന്ന് ഒരുള്‍വിളി. അത് ഡിസംബര്‍ ഒന്നിനു തന്നെ ആകണമെന്നും മന്ത്രി മുഖ്യന്‍ നിശ്ചയിച്ചുറച്ചു. ഗ്രാമത്തിലെ അരിമില്ലിലെ തൊഴിലാളിയായ മാധേവപ്പയുടെ വീടാണ് മുഖ്യന് രാപാര്‍ക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. റൊട്ടിയുണ്ടാക്കി വില്‍ക്കുന്ന ദേവക്കയാണ് മാധേവപ്പയുടെ ഭാര്യ. മാധേവപ്പയുടെ അന്ധയായ അമ്മയും രണ്ടു കുഞ്ഞുങ്ങളും കൂടിയുണ്ട് ആ ദരിദ്ര കുടുംബത്തില്‍.മുഖ്യമന്ത്രിയുടെ വരവിനെ, തെല്ലൊരാശങ്കയുണ്ടായിരുന്നെങ്കിലും സന്തോഷത്തോടെയാണ് ആ കുടുംബം ഏറ്റെടുത്തത്. പക്ഷേ അതില്‍ പതിയിരുന്ന ചതി ആ സാധുക്കള്‍ക്ക് പിടികിട്ടിയില്ല. ചതി എന്തെന്നല്ലേ? ലോക എയ്ഡ്‌സ് ദിനത്തില്‍ മുഖ്യമന്ത്രിക്ക് എയ്ഡ്‌സ് ബാധിച്ചവരുടെ കുടുംബത്തില്‍ അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് അവരുടെ വീട്ടില്‍ അന്തിയുറങ്ങി മാതൃക കാട്ടണം. അങ്ങനെ ചുളുവില്‍ ചരിത്രത്തില്‍ ഇടം നേടണം. എയ്ഡ്‌സ് ബാധിച്ചവരോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാലോ അവര്‍ വച്ചു വിളമ്പുന്നത് കഴിച്ചാലോ അവര്‍ പാര്‍ക്കുന്നിടത്ത് അന്തിയുറങ്ങിയാലോ രോഗം പകരില്ലെന്നത് ശാസ്ത്രം. എന്നാല്‍ എന്തെങ്കിലും കാരണവശാല്‍ പകര്‍ന്നാലോ? അതുകൊണ്ട് അപകട സാധ്യതയുള്ള തൊന്തരവിനൊന്നും ഖദര്‍ധാരിയായ മന്ത്രി തയ്യാറല്ല. അപ്പോള്‍ പിന്നെ എന്താവഴി? തികച്ചും സുരക്ഷിതമായ ഒരിടത്ത് ചെന്ന് രാപാര്‍ക്കുക. എന്നിട്ട് താന്‍ എയ്ഡ്‌സ് ബാധിതരുടെ വീട്ടിലാണ് തങ്ങിയത് എന്ന് പ്രചരണം നടത്തി ഖ്യാതി അടിച്ചെടുക്കുക. അതിനാണ് മന്ത്രി മുഖ്യന്‍ പാവം മാധേവപ്പയുടെ വീട് തെരഞ്ഞെടുത്തത്. മുഖ്യന്‍ സ്വമേധയാ തീരുമാനിച്ചതല്ല കേട്ടോ? ഔദ്യോഗിക സംവിധാനമാകെ ഈ കണ്ടെത്തലിനും തുടര്‍ന്നുള്ള നിര്‍വഹണത്തിനുമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായാണ്, ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് മുഖ്യന്‍ ആ നാട്ടിന്‍പുറത്ത് രാപാര്‍ക്കാനെത്തുന്നത് എന്ന കാര്യം മുഖ്യനും അധികാരികളും മറച്ചുവെച്ചു.ഒടുവില്‍ മന്ത്രി മുഖ്യന്‍ സര്‍വ പരിവാരങ്ങള്‍ക്കും മാധ്യമപ്പടയ്ക്കുമൊപ്പം എത്തി. കൊട്ടും കുരവയുമായി നാട് വരവേല്‍പു നല്‍കി. ദേവക്ക മുഖ്യന് സ്വന്തം കൈയാല്‍ റൊട്ടി വിളമ്പുന്നതും മാധേവപ്പയ്‌ക്കൊപ്പമിരുന്ന് മുഖ്യന്‍ അതു കഴിക്കുന്നതും ചിത്രത്തിലാക്കി. കൈക്കുഞ്ഞിന്റെ കരച്ചില്‍ മുഖ്യന്റെ പള്ളിയുറക്കത്തിന് ഭംഗം വരുത്തുമെന്നതിനാല്‍ ആ കുടുംബം സ്വന്തം വീട്ടില്‍ നിന്ന് പുറത്ത് ഭവനരഹിതരായി അന്തിയുറങ്ങാന്‍ നിര്‍ബന്ധിതരായി.
അരമന രഹസ്യമാക്കി വെച്ചിരുന്ന എയ്ഡ്‌സ് കണക്ഷന്‍ ഒരു പ്രാദേശിക പത്രത്തിന്റെ ലേഖകന്‍ ജില്ലാ ഭരണകൂടത്തിലെ ഒരു ചിന്ന ഉദ്യോഗസ്ഥന് കൊഞ്ചം ചിക്കിലി എറിഞ്ഞ് പിടിച്ചെടുത്ത് മുഖ്യന്‍ രാപാര്‍പ്പ് അവസാനിപ്പിക്കും മുന്‍പ് എക്‌സ്‌ക്ലൂസീവ് വാര്‍ത്തയാക്കി. പിറ്റേന്നു മുഖ്യനും പത്രസമ്മേളനം നടത്തി താന്‍ എയ്ഡ്‌സ് രോഗികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചതില്‍ ഊറ്റം കൊണ്ടു. മാധ്യമങ്ങളൊന്നാകെ സംഭവം ആഘോഷിച്ചു. ഫലമോ? മാധേവപ്പയും കുടുംബവും ആ നാട്ടില്‍ ഒറ്റപ്പെടുത്തപ്പെട്ടു. ദേവക്കയുടെ റൊട്ടി ആര്‍ക്കും വേണ്ടാതായി. മാധേവപ്പയ്ക്ക് മില്ലിലെ പണി നഷ്ടപ്പെട്ടു.
ഇത് സിനിമാക്കഥ. ഈ കഥയില്‍ വില്ലന്‍ വലതുപക്ഷ രാഷ്ട്രീയക്കാരന്റെ കാപട്യം തന്നെ. പക്ഷേ, എന്തേ മാധ്യമങ്ങള്‍ ഒരു പരിശോധനയും കൂടാതെ വെള്ളം തൊടാതെ വെട്ടി വിഴുങ്ങി? അപ്പോള്‍ ആ സാധു കുടുംബത്തിനുണ്ടായ ദുര്യോഗത്തിന് മുഖ്യമന്ത്രിയെക്കാള്‍ വലിയ ഉത്തരവാദിത്വം വലതുപക്ഷ മാധ്യമങ്ങള്‍ക്കുണ്ട്. എന്തുകൊണ്ടെന്നാല്‍ മാധേവപ്പയുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും എയ്ഡ്‌സ് ഉണ്ടോ എന്ന പരിശോധന, അന്വേഷണം നടത്തേണ്ടത് പ്രാഥമികമായ ഒരു മാധ്യമ ധര്‍മമാണ്. അതവര്‍ നിര്‍വഹിച്ചില്ല.
ഇനി ഇതുമായി ബന്ധപ്പെട്ട ഒരു ചിന്ന ഉപകഥ. പ്രാദേശിക പത്രലേഖകന്‍ ബംഗ്ലൂരുവില്‍ കൊഞ്ചം ഭൂമി തരപ്പെടുത്താന്‍ മുഖ്യന് അപേക്ഷ നല്‍കിയിരുന്നു. അത് അനുവദിച്ചുകിട്ടാന്‍ ദേവക്ക ശുപാര്‍ശ നടത്തണം. ശുപാര്‍ശ നടത്താനുള്ള ധൈര്യമില്ലാത്തതുകൊണ്ട് അവര്‍ അതിനു തയ്യാറായില്ല. അതിന്റെ ചൊരുക്ക് ആ എക്‌സ്‌ക്ലൂസീവിനു പിന്നിലുണ്ടെന്ന് കരുതാം. ഇതും വലതുപക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ സമീപകാല മുഖമാണ്.
സമകാലിക വലതുപക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ ജനവിരുദ്ധത എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കുന്നതാണ് ശേഷാദ്രിയുടെ ചലച്ചിത്രത്തിലെ ഈ വശം. പോട്ടെ. ഇനി നമുക്ക് പോയവാരത്തിലെ മലയാള പത്രത്താളുകളിലേക്കൊന്നു തിരിഞ്ഞുനോക്കാം.

ആകെപ്പാടെ ഒരു നാറ്റക്കേസ്
ഇന്ന് സംസ്ഥാന ഭരണം തന്നെ ആകെ ഒരു നാറ്റക്കേസായിരിക്കുകയാണ്. ഒരു മാതിരി അളിപിളി പരുവം.
സോളാറിന്റെ വെള്ളിവെളിച്ചത്തില്‍ മുങ്ങിനിന്ന സംസ്ഥാന മന്ത്രിസഭയ്ക്കും യുഡിഎഫിനും അതില്‍നിന്നു തലയൂരാനാവും മുന്‍പേ ബ്ലാക്ക്‌മെയ്ല്‍ പെണ്‍വാണിഭ കേസു വരുന്നു. ഒരുവിധം അതില്‍നിന്ന് തടി കഴിച്ചിലാക്കാന്‍ ഭരണക്കാര്‍ പെടാപാടുപെടുന്നതിനിടെയാണ് മദ്യനയം എന്ന കീറാമുട്ടിയും പിന്നാലെ ബാര്‍ക്കോഴക്കേസും വരുന്നത്. അതു കത്തി നില്‍ക്കവെ തന്നെ കാട്ടുപോത്തുകളെയും കാണ്ടാമൃഗത്തെയും ഇളക്കിവിട്ടുകൊണ്ട് മുന്‍മന്ത്രി ഗണേഷ്‌കുമാര്‍ തന്നെ പൊതുമരാമത്ത് വകുപ്പിലെ കുംഭകോണങ്ങളുടെ ചെപ്പു തുറക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളാകട്ടെ ചേമ്പിലയില്‍ വീഴുന്ന വെള്ളം പോലെ ഇതിലൂടെയെല്ലാം മിന്നിമറഞ്ഞ് നീങ്ങുന്നതും നാം കാണുന്നു.
ഡിസംബര്‍ 10ന്റെ 'മനോരമ'യുടെ ഒന്നാം പേജിലെ ലീഡ് റിപ്പോര്‍ട്ട് : ''മരാമത്ത് ബോംബെറിഞ്ഞ് ഗണേഷ്. മരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണവുമായി ഗണേഷ്‌കുമാര്‍ നിയമസഭയില്‍''. 'മാതൃഭൂമി'യും അല്‍പവും പിന്നോട്ടില്ല. ഇതാ നോക്കൂ ഒന്നാം പേജില്‍ തന്നെ: ''സഭയില്‍ ഗണേഷ് കുമാറിന്റെ 'ബോംബ്'. യുഡിഎഫ് വെട്ടില്‍. മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ അഴിമതി ആരോപണം'' കൂടെ ഒരു ബോക്‌സും: ''അന്വേഷിച്ചാല്‍ തെളിവ് നല്‍കാം''.
സംഭവം നിയമസഭയിലായതിനാല്‍ നിയമസഭ അവലോകനത്തിലും സംഭവം ഇടംപിടിച്ചു. 'മനോരമ'യുടെ 6-ാം പേജില്‍ ''ഒരു കാട്ടുപോത്തും വലിയ പിള്ളയുടെ കൊച്ചു പിള്ളയും'' എന്നും 'മാതൃഭൂമി'യുടെ 13-ആം  പേജില്‍ ''സിങ്കം അലറി; കാട്ടുപോത്തുകള്‍ വിരണ്ടു'' എന്നും അവലോകനം അവതരിപ്പിച്ചിരിക്കുന്നു.
മുഖ്യമന്ത്രിയെ താന്‍ മുന്‍പു തന്നെ ഈ അഴിമതിയെക്കുറിച്ച് ഒരു കത്തിലൂടെ രേഖാമൂലം അറിയിച്ചിരുന്നുവെന്നും ഒരു നടപടിയും അന്വേഷണവും ഇതു സംബന്ധിച്ചുണ്ടാകാത്തതിനാലാണ് താന്‍ സഭയില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും വേറെയും ചില മന്ത്രിമാരെക്കുറിച്ച് ഇനിയും പറയാനുണ്ടെന്നും ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. താനൊന്നുമറിഞ്ഞില്ലെന്ന് കുഞ്ഞൂഞ്ഞ് മുഖ്യന്‍. ഗണേഷിന്റെ കത്തു പുറത്തുവന്നപ്പോള്‍ ''ഗണേഷ് അയച്ചത് തന്റെ കത്തിനുള്ള മറുപടി'' എന്ന് പറഞ്ഞ് അതിയാന്‍ ഒഴിഞ്ഞുമാറുന്നു. എന്നാല്‍ ആ മറുപടി വായിച്ചുനോക്കിയോ എന്നും അതില്‍ അഴിമതിക്കഥ സൂചിപ്പിച്ചിരുന്നോ എന്നും പറയാന്‍ മുഖ്യന്‍ തയ്യാറല്ല. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തം. മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പൊതുമരാമത്ത് കുംഭകോണത്തിലും കൂട്ടുപങ്കാളി മുഖ്യന്‍ തന്നെ. നിയമസഭയിലായാലും പുറത്തായാലും പൂച്ച പാലുകുടിക്കുന്നതുപോലെ കണ്ണടച്ച് കള്ളം പറയാന്‍ അതിയാനൊരു മടിയുമില്ല.
എന്നാല്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോ? ഈ അഴിമതിക്കഥയെക്കുറിച്ച് തുടരന്വേഷണത്തിനോ മുഖലേഖനമെഴുതാനോ മിനക്കെടുന്നതായും കാണുന്നില്ല. 'മനോരമ' 10-ാം തീയതി ഒരു മുഖപ്രസംഗം കാച്ചുന്നുണ്ട്: ''അഴിമതിവിരുദ്ധമാകട്ടെ ദിനങ്ങള്‍'' എന്ന് ശീര്‍ഷകം. ഉപശീര്‍ഷകം: ''ഉദ്യോഗസ്ഥ രാഷ്ട്രീയ അഴിമതിക്കൂട്ട് തകര്‍ക്കണം''. തനി ഉപദേശി പ്രസംഗം. അഴിമതിയില്‍ അടിമുടി മുങ്ങിനില്‍ക്കുന്ന ഈ ഭരണത്തെക്കുറിച്ച്, മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും ഇതിലുള്ള പങ്കിനെക്കുറിച്ച് ഒന്നും പറയാതെ എണ്ണയിട്ട് വാഴയില്‍ കയറാനുള്ള ഒരഭ്യാസം. ഈ മന്ത്രിസഭയില്‍ അഴിമതിക്കാരാരെല്ലാം എന്നന്വേഷിക്കുന്നതിനെക്കാള്‍ എളുപ്പം അഴിമതിക്കാരല്ലാത്തവര്‍ ആരെങ്കിലുമുണ്ടോ എന്നന്വേഷിക്കുന്നതാകും എന്ന സത്യം വിളിച്ചുപറയാന്‍ പോലും തയ്യാറല്ല മുഖപ്രസംഗക്കാരന്‍. ആകെക്കൂടി ഒരു പൊതുവല്‍ക്കരണം. തന്‍ പിള്ളയുടെ പുറത്തുള്ള ചെളി അപരന്റെ ശുഭ്രവസ്ത്രത്തില്‍ കൂടി തെറിപ്പിക്കുന്ന നയം. 'മാതൃഭൂമി'യാകട്ടെ മൗനം വിദ്വാനു ഭൂഷണം എന്ന മട്ടില്‍ കണ്ണടയ്ക്കുന്നു.

വെള്ളം ചേര്‍ത്ത് അടി തുടരാം
ബാര്‍ക്കോഴ ആരോപണം വ്യാജമല്ലെന്നും അത് സത്യം മാത്രമാണെന്നും മാണി മാത്രമല്ല, ഉമ്മനും ബാബുവെല്ലാം അതില്‍ വലിയ പങ്ക് പറ്റിയവരാണെന്നുമുള്ള കള്ളു മുതലാളിമാരുടെ ആരോപണം ശരിവയ്ക്കുന്നതാണ് മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള യുഡിഎഫിന്റെ തീരുമാനം. ഒടിക്കാതെ വളയ്ക്കാനായാണ് ബാറുടമ സംഘം കോഴ ആരോപണം അപൂര്‍ണമായി അവതരിപ്പിച്ചത്. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം അത്രയേ പറ്റൂ. ഇതാ ഇപ്പോള്‍ സംഗതി ഒത്തല്ലോ. ഒടിച്ചില്ല, ഒന്നു വളച്ചു. ഒരു കാര്യം വ്യക്തമല്ലേ. ഈ മദ്യനയം തന്നെ പത്തു പുത്തനുണ്ടാക്കാനുള്ള ഒരു ഒടിവിദ്യ ആയിരുന്നെന്ന്. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന്റെ കിഴി കള്ളുമന്ത്രിയും മുഖ്യനും മാത്രം പങ്കിട്ടാല്‍ പോര അല്ലെങ്കില്‍ കോണ്‍ഗ്രസ് മാത്രം കയ്യടക്കിയാല്‍ പോര, നിയമപ്രശ്‌നം കൈകാര്യം ചെയ്യുന്ന മാണി മന്ത്രിക്കും വേണം പണം എന്നു വന്നിടത്തല്ലേ പുതിയ നയം. കേസു മുറുകിയാല്‍ എല്ലാരും കുരുങ്ങും മന്ത്രിക്കസേരകളും പോകും അഴിയെണ്ണേണ്ടി വരും എന്നായപ്പോഴല്ലേ ഇപ്പോള്‍ വെള്ളം ചേര്‍ക്കുന്നത്.
എന്നാല്‍ മുഖ്യധാരക്കാര്‍ ഈ നയംമാറ്റം അവതരിപ്പിക്കുന്നതാകട്ടെ, കെപിസിസി അധ്യക്ഷനും മുഖ്യനും തമ്മിലുള്ള തര്‍ക്കപ്രശ്‌നം എന്ന നിലയില്‍ മാത്രമാണ്. 'മനോരമ' 16-ാം തീയതി ഒന്നാം പേജില്‍: ''സുധീരന്റെ എതിര്‍പ്പ് മുഖ്യമന്ത്രി തള്ളി. മദ്യനയംമാറ്റം മന്ത്രിസഭയ്ക്ക്'' എന്നും 11-ാം പേജില്‍ ''മദ്യനയംമാറ്റം : യുഡിഎഫ് തീരുമാനം സുധീരന്റെ കടുത്ത എതിര്‍പ്പ് മറികടന്ന്'' എന്നും സംഭവം അവതരിപ്പിക്കുന്നു. 'മാതൃഭൂമി' ഒന്നാം പേജില്‍ ആറ്റിക്കുറുക്കി ഒറ്റക്കാച്ച് : ''മുഖ്യമന്ത്രിയും സുധീരനും രണ്ടുതട്ടില്‍. മദ്യനയം മാറ്റുന്നു. തീരുമാനം മന്ത്രിസഭയ്ക്കു വിട്ടു''.
മാസങ്ങള്‍ നീണ്ട ചക്കളത്തി പോരാട്ടത്തിനൊടുവിലാണ് ബാറുകളാകെ അടച്ചുപൂട്ടുമെന്ന 'മദ്യനയ പ്രഖ്യാപനം' മുഖ്യന്‍ തന്നെ യുഡിഎഫ് യോഗത്തില്‍ പ്രഖ്യാപിച്ചതും ചര്‍ച്ചയേതുമില്ലാതെ യോഗം കയ്യടിച്ചംഗീകരിച്ചതും. കിട്ടേണ്ടതു കിട്ടിക്കഴിഞ്ഞപ്പോള്‍ ഇനി പ്രായോഗികമാക്കാമെന്നു മുഖ്യന്‍. വെള്ളം ചേര്‍ക്കാതടിച്ചാല്‍ കരളുവാടും. അതുകൊണ്ടിനി അല്‍പം വെള്ളം ചേര്‍ത്തടിക്കാം. സുധീരഗാന്ധിക്കാകട്ടെ കാസര്‍കോടു നിന്ന് പാറശാല വരെ കള്ളുക്കച്ചവടക്കാരുടെ കാശു പിരിച്ച് മദ്യവിരുദ്ധ ജാഥ നടത്തീട്ട് അങ്ങനെ വെള്ളം ചേര്‍ക്കുന്നതിനോട് പരസ്യമായി യോജിക്കാനും പറ്റില്ല. അതുകൊണ്ട് കണ്ണിറുകെ അടച്ച് വെള്ളം തൊടാതെ അടിക്ക തന്നെ. ഇതിലൊന്നും തനിക്കൊരു പങ്കുമില്ലെന്നു വരുത്താനുള്ള കള്ളനു കഞ്ഞിവയ്ക്കുന്നവന്റെ കാപട്യമല്ലേ സുധീരന്‍ കാണിച്ചത്. കെപിസിസിക്കു തീരുമാനമില്ല, യുഡിഎഫിനു തീരുമാനമില്ല. മന്ത്രിസഭ തീരുമാനിച്ചോട്ടെ. താന്‍ തന്റെ എതിര്‍പ്പില്‍ ഉറച്ചുനിന്നു എന്ന പ്രതിച്ഛായ മാത്രം മതി സുധീരന്. അപ്പോള്‍ ഇതിനെല്ലാം പിന്നില്‍ നടന്ന കോടികളുടെ കച്ചോടത്തെക്കുറിച്ചോ? അഴിമതിക്കാര്‍ പുറത്തുപോകണമെന്നു പറഞ്ഞാല്‍ പിന്നെ മന്ത്രിസഭയും മുന്നണിയും തന്നെ ഉണ്ടാവില്ല. അപ്പോള്‍ അതെല്ലാം അന്താരാഷ്ട്ര ഗൂഢാലോചനയെന്നു പറഞ്ഞൊഴിയാന്‍ ഒരു മടിയുമില്ലാത്ത കപട വേഷമാണ് സുധീരന്റെ ആദര്‍ശക്കുപ്പായം. കാലാകാലങ്ങളില്‍ അതിനെ വെള്ളപൂശുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അഴിമതിയുടെ ദുര്‍ഗന്ധം പുറത്തറിയാതിരിക്കാനുള്ള അത്തറുപൂശല്‍.

വണ്‍ ഓണ്‍ വണ്‍
മലയാളി സിനിമാ ആസ്വാദകര്‍ ഏറെ ഇഷ്ടപ്പെടുന്ന കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ പുതിയ സിനിമയാണ് 'വണ്‍ ഓണ്‍ വണ്‍'. അതില്‍ ഭരണകൂടം നടത്തുന്ന അക്രമങ്ങളെയും പീഡനങ്ങളെയും ചെറുക്കാന്‍ ഒത്തുകൂടുന്ന അജ്ഞാതസംഘം പരസ്പരം കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്നത്, ''കമ്യൂണിസം തുലയട്ടെ'' എന്നു പറഞ്ഞാണ്. തലൈവര്‍ അണിഞ്ഞ യൂണിഫോമില്‍ ''യുഎസ് ആര്‍മി'' എന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അമേരിക്കന്‍ സൈനികരുടെ യൂണിഫോമണിഞ്ഞ് കമ്യൂണിസത്തിനെതിരെ മുദ്രാവാക്യം മുഴക്കിയാല്‍ എന്ത് അക്രമവും അരങ്ങേറാം എന്ന പൊതു അവസ്ഥയെയാണ് ആ സംഘം കൃത്യമായും മുതലെടുക്കുന്നത്.
നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും അമേരിക്കന്‍ യൂണിഫോമിലാണ്; അവര്‍ക്ക് കമ്യൂണിസ്റ്റ് വിരോധം വെറും മുദ്രാവാക്യമല്ല, അത് ഉള്ളില്‍ തട്ടിയുള്ള നയം തന്നെയാണ്. അമേരിക്കന്‍ പക്ഷത്ത്, അതായത് സാമ്രാജ്യത്വ പക്ഷത്തുതന്നെയാണവരുടെ നില്‍പ്. സിനിമയിലെ സംഘത്തെപ്പോലെ ഭരണകൂട ഭീകരതയെ ചെറുക്കലല്ല അവരുടെ ലക്ഷ്യം. അതിനൊപ്പം നില്‍ക്കലാണ്. അതിനെ വെള്ളപൂശലാണ്. കേരളത്തിലെ, ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തെ ഭരണകൂട ഭീകരതയെ മാത്രമല്ല, സാമ്രാജ്യത്വാതിക്രമങ്ങളെ വെള്ളപൂശുന്നതിലും അവ മുന്‍പില്‍ തന്നെ. സിഐഎ ചോദ്യം ചെയ്യലിന്റെ മറവില്‍ നടത്തുന്ന കൊടുംക്രൂരതകളെക്കുറിച്ചുള്ള അമേരിക്കന്‍ സെനറ്റ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഉള്‍പേജില്‍ ഒതുക്കുകയും ഉത്തരകൊറിയ എന്ന കൊച്ചു രാജ്യത്തെക്കുറിച്ച് കെട്ടിച്ചമച്ച കഥകള്‍ (അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പടച്ചുവിടുന്നവ) പ്രമാദമായി പര്‍വതീകരിച്ച് ഒന്നാം പേജില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ മുഖ്യധാരക്കാരെക്കുറിച്ച് മറിച്ചൊന്ന് ചിന്തിക്കാനാവില്ലല്ലോ.

** ഗൗരി **

വര്‍ഗീയ ധ്രുവീകരണത്തിനുള്ള പുതിയ നീക്കങ്ങള്‍

നരേന്ദ്രമോഡിസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കേന്ദ്ര മാനവവിഭവശേഷിവികസനമന്ത്രാലയം ഇറക്കിയ വിവാദഉത്തരവുകള്‍ ഇവയാണ്-കേന്ദ്രീയവിദ്യാലയങ്ങളില്‍ മൂന്നാംഭാഷയായി ജര്‍മന്‍ പഠിപ്പിക്കുന്നത് അധ്യയനവര്‍ഷത്തിന്റെ പകുതിയില്‍ നിര്‍ത്തലാക്കുകയും പകരം സംസ്‌കൃതം കൊണ്ടുവരികയും ചെയ്യുക, ഐഐടികളിലും ഐഐഎമ്മുകളിലും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുകളിലും സസ്യഭക്ഷണം കഴിക്കുന്നവര്‍ക്കും സസ്യേതരഭക്ഷണം കഴിക്കുന്നവര്‍ക്കും വെവ്വേറെ കാന്റീനുകള്‍ സ്ഥാപിക്കാനുള്ള സാധ്യത ആരായുക, ക്രിസ്മസ് നാളില്‍ നവോദയ-കേന്ദ്രീയ വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുക. സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്ത് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന അന്തരീക്ഷം പരിഗണിക്കുമ്പോള്‍ മാനവശേഷി മന്ത്രാലയത്തിന്റെ ഈ ഉത്തരവുകള്‍ യാദൃച്ഛികമല്ലെന്ന് ആര്‍ക്കും ബോധ്യമാകും.
ഹിന്ദുത്വത്തിന്റെ വ്യാപാരികള്‍ ഹിന്ദുസംസ്‌കാരത്തെ തെറ്റിദ്ധാരണാജനകമായാണ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഹിന്ദുമഹാസഭയും ആര്‍എസ്എസും ജനസംഘവും ബിജെപിയും വിശ്വഹിന്ദുപരിഷത്തും സംഘപരിവാറിന്റെ കുടക്കീഴിലുള്ള ഒട്ടേറെ സംഘടനകളും പ്രചരിപ്പിക്കുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പ്രത്യേക രീതിയിലുള്ള 'ഹിന്ദുപാരമ്പര്യമുണ്ടെന്നും' പ്രത്യക്ഷത്തില്‍ ഹിന്ദുവായി ജീവിക്കാത്തവരും ഇക്കാര്യം ഉള്‍ക്കൊണ്ട് 'യഥാര്‍ഥ' ഇന്ത്യക്കാരായി ജീവിക്കണമെന്നുമാണ്. സാമൂഹിക, സാമൂഹികശാസ്ത്രകാരണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ അടിസ്ഥാനരഹിതമായ വാദമാണിത്. ഇന്ത്യയില്‍ ഹിന്ദു എന്നത് ജീവിതരീതിയായിരുന്നു. മതത്തിന്റെ ചട്ടക്കൂടില്‍ ഹിന്ദു ഒരിക്കലും ഒതുങ്ങിയിരുന്നില്ല. അതിനാല്‍ സംഘപരിവാറിന്റെ വാദത്തിന് ധാര്‍മികമോ അക്കാദമികമോ ദൈവശാസ്ത്രപരമോ ആയ അടിസ്ഥാനമൊന്നുമില്ല; തികച്ചും രാഷ്ട്രീയമായ ഉള്ളടക്കം മാത്രമാണ് ഹിന്ദുത്വആശയങ്ങള്‍ക്കുള്ളത്.
സ്വാതന്ത്ര്യത്തിനുശേഷം ഹിന്ദുമഹാസഭയും ജനസംഘവും ബിജെപിയും സാംസ്‌കാരികരംഗത്ത് നടത്തിയ 'പോരാട്ടങ്ങള്‍' കേന്ദ്രീകരിച്ചത് ചില വിഷയങ്ങളിലാണ്-ഗോഹത്യനിരോധനം, ഉറുദു ഭാഷയോടുള്ള എതിര്‍പ്പ്, മതപരിവര്‍ത്തനം എന്നിവയില്‍. ഭക്ഷണത്തെയും ഭാഷയെയും മതവുമായി ബന്ധപ്പെടുത്തി പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയെന്നത് ഫാസിസ്റ്റുകളുടെ പ്രവര്‍ത്തനരീതിയാണ്. ഇതിനായി വിദ്യാഭ്യാസമേഖലയെ ദുരുപയോഗിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ആര്‍എസ്എസ് സംഘടനകള്‍ രാജ്യവ്യാപകമായി മതപരിവര്‍ത്തനമേളകള്‍ നടത്തുന്ന സാഹചര്യത്തില്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മേല്‍പ്പറഞ്ഞ ഉത്തരവുകളുടെ ഗൗരവം വര്‍ധിക്കുകയാണ്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും പ്രധാന വിഷയം മതപരിവര്‍ത്തനം തന്നെയാണ്. ക്രൈസ്തവമിഷനറിമാരും മുസ്ലിംസംഘടനകളും രാജ്യത്ത് വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഹിന്ദുമതം അപകടത്തിലാണെന്നും ആര്‍എസ്എസ് വ്യാപകമായി പ്രചരിപ്പിച്ചുവരികയാണ്. ഇന്ത്യയില്‍ ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും എണ്ണം ജനസംഖ്യാനുപാതികമായി വര്‍ധിക്കുന്നുവെന്നല്ലാതെ നേരത്തേയുള്ള അനുപാതത്തെ അട്ടിമറിക്കുന്ന വിധത്തില്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ എണ്ണം പെരുകുന്നില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക സെന്‍സസ് കണക്കുകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്നിട്ടും സംഘപരിവാര്‍ മറിച്ചാണ് പ്രചരിപ്പിക്കുന്നത്.
ഇതുവരെ മതപരിവര്‍ത്തനത്തെ എതിര്‍ത്ത സംഘപരിവാര്‍ മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ തന്ത്രങ്ങളിലേക്ക് നീങ്ങി. ഉത്തരേന്ത്യയില്‍ ദളിത്, ആദിവാസിമേഖലകളില്‍ ആര്‍എസ്എസ് സംഘടനകള്‍ വ്യാപകമായി 'കുടുംബത്തിലേക്ക് മടങ്ങിവരവ്' പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. മുസ്ലിങ്ങളും ക്രൈസ്തവരുമെല്ലാം മുമ്പ് ഹിന്ദുക്കള്‍ ആയിരുന്നുവെന്നും അവര്‍ കുടുംബത്തിലേക്ക് മടങ്ങിവരണമെന്നും ആര്‍എസ്എസ് പ്രചരിപ്പിക്കുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 26ന് അലിഗഡിനു സമീപം അസ്രോയില്‍ സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ പള്ളി സംഘപരിവാര്‍ ക്ഷേത്രമാക്കി മാറ്റിയെന്ന് പ്രഖ്യാപിച്ചു. നാട്ടുകാരില്‍ ചിലര്‍ ഹിന്ദുമതത്തിലേക്ക് പുനര്‍പരിവര്‍ത്തനം ചെയ്തുവെന്ന പേരിലായിരുന്നു ഇത്. ആഗസ്ത് 26നാണ് വാല്‍മീകി സമുദായക്കാരായ 72 പേരെ സംഘപരിവാര്‍ വീണ്ടും ഹിന്ദുക്കളാക്കി മാറ്റിയത്. ഇവര്‍ 1995ല്‍ ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരാണ്. എന്നാല്‍ 'ശുദ്ധികര്‍മ്മത്തിലൂടെ' ഇവരെ പുനര്‍മതപരിവര്‍ത്തനം നടത്തിയെന്ന് സംഘപരിവാര്‍ അവകാശപ്പെടുന്നു. തുടര്‍ന്ന് പള്ളിയില്‍ പ്രവേശിച്ച് കുരിശ് എടുത്തുമാറ്റുകയും ശിവന്റെ ചിത്രം പ്രതിഷ്ഠിക്കുകയുംചെയ്തു. ദേവാലയത്തിനുള്ളില്‍ യജ്ഞവും നടത്തി. ക്രിസ്തുമതത്തിലേക്ക് പോയവര്‍ അവരുടെ തെറ്റു മനസ്സിലാക്കി തിരിച്ചുവരികയാണ് ചെയ്തത്. അവരെ ഞങ്ങള്‍ സ്വാഗതം ചെയ്തു-ഇതാണ് സംഘപരിവാര്‍ ഭാഷ്യം.
ആഗ്രയില്‍ ഈയിടെ ആര്‍എസ്എസ് നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ അപലപിക്കാന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ തയ്യാറായില്ല. മാത്രമല്ല വിഷയം പ്രതിപക്ഷം ലോക്‌സഭയില്‍ ഉന്നയിച്ചപ്പോള്‍ ആര്‍എസ്എസിനെ പുകഴ്ത്തുന്ന രീതിയിലാണ് മന്ത്രി വെങ്കയ്യനായിഡു സംസാരിച്ചത്. ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന എല്ലാവരും ആര്‍എസ്എസുകാരാണെന്ന് വെങ്കയ്യനായിഡു പറഞ്ഞു. മഹത്തായ സംഘടനയാണ് ആര്‍എസ്എസ്. അത് ദേശീയ സംഘടനയാണ്. ഞങ്ങള്‍ ആര്‍എസ്എസുകാര്‍ എന്നതില്‍ അഭിമാനിക്കുന്നു. ആഗ്രയിലുണ്ടായ സംഭവത്തില്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മതപരിവര്‍ത്തനം നിരോധിക്കാന്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. സംഘപരിവാര്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ മതനിരപേക്ഷശക്തികള്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ എല്ലാ രീതിയിലുമുള്ള മതപരിവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് ബിജെപിയുടെ കള്ളക്കളിയാണ്. മാത്രമല്ല 'പുനര്‍ മതപരിവര്‍ത്തനം' തുടരുമെന്നാണ് ബിജെപി എംപിയും വിവാദസന്യാസിയുമായ യോഗി ആദിത്യനാഥ് പറയുന്നത്. ബിജെപിയും ആര്‍എസ്എസും നടത്തുന്നത് പുനര്‍മതപരിവര്‍ത്തനം ആണെന്നും മറ്റുള്ളവര്‍ ചെയ്യുന്നത് മതപരിവര്‍ത്തനം ആണെന്നുമാണ് സംഘപരിവാറിന്റെ അവകാശവാദം. മതപരിവര്‍ത്തനം നിരോധിക്കണം. സംഘപരിവാര്‍ ചെയ്യുന്നത് പുനര്‍മതപരിവര്‍ത്തനം ആയതിനാല്‍ പ്രശ്‌നമില്ല. ഇതാണ് ബിജെപിയും മന്ത്രിമാരും ആവര്‍ത്തിക്കുന്നത്.
ആഗ്രയില്‍ മൂന്നൂറില്‍പരം മുസ്ലിങ്ങളെ സംഘപരിവാര്‍ മതംമാറ്റിയിരുന്നു. ഇതിനുപിന്നാലെ അലിഗഡില്‍, ക്രിസ്മസ് ദിനത്തില്‍ ആയിരങ്ങളെ മതംമാറ്റുമെന്ന് പ്രഖ്യാപിച്ചു. വന്‍പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് പരിപാടി മാറ്റിയതായി സംഘാടകരായ ധര്‍മജാഗരണ്‍ സമിതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പ്രചാരണപരിപാടികള്‍ തുടരുകയാണ്. അലിഗഡ് മഹേശ്വരി കോളേജ് വളപ്പില്‍ നടക്കുന്ന മതംമാറ്റത്തില്‍ പങ്കെടുക്കുന്ന മുസ്ലിങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും ക്രിസ്ത്യാനികള്‍ക്ക് ഒരു ലക്ഷം രൂപയും വീതം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്ന് എംപി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. മാധ്യമങ്ങളും അധികൃതരും ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ്? ഹിന്ദുക്കള്‍ മുമ്പ് മതപരിവര്‍ത്തനത്തിന് വിധേയരായപ്പോള്‍ ആരും തടഞ്ഞില്ല. ഇപ്പോള്‍ അവര്‍ സ്വയം തിരിച്ചുവരികയാണ്. ആഗ്രയില്‍ മതംമാറിയ മുസ്ലിങ്ങള്‍ അവിടെ ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.
വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്ന വിധത്തില്‍ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും ഈ സാഹചര്യത്തിലാണ്. വിവാദമാകുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും കൂടുതല്‍ തീവ്രമായ പ്രസ്താവനകളാണ് പുറത്തുവരുന്നത്. ബിജെപി കാവിഅജണ്ട ആസൂത്രിതമായി പുറത്തുകൊണ്ടുവരികയാണ്. വിവാദങ്ങള്‍ കത്തുമ്പോള്‍ ബിജെപി നേതാക്കള്‍ പ്രസ്താവനകളില്‍ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ വഴി വാര്‍ത്ത വരും. എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ നേരിട്ട് ഇത്തരത്തില്‍ പാര്‍ടി നേതാക്കളെ വിലക്കിയിട്ടില്ല. മാത്രമല്ല, ആര്‍എസ്എസ് നേതാക്കളുടെ പ്രസ്താവനയെ പ്രധാനമന്ത്രി പരോക്ഷമായിപ്പോലും തള്ളിയിട്ടില്ല. മതപരിവര്‍ത്തനവിഷയത്തില്‍ രാജ്യസഭ ഒരാഴ്ചയോളം സ്തംഭിച്ചിട്ടും പ്രധാനമന്ത്രി ഇടപെടാന്‍ തയ്യാറായിട്ടില്ല.
പാകിസ്ഥാനില്‍ മുഹമ്മദലി ജിന്നയുടെ ജന്മദിനമെന്ന നിലയിലാണ് ഡിസംബര്‍ 25 ന് അവധി നല്‍കുന്നത്. ഇത് തന്നെ ഇന്ത്യയിലും പകര്‍ത്തുകയാണ് മോഡി സര്‍ക്കാര്‍. ക്രിസ്മസ് ദിനത്തെ വാജ്‌പേയിയുടെ ജന്മദിനമെന്ന നിലയിലേക്ക് മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ക്രിസ്മസ് ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ മാനവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് തെറ്റായ റിപ്പോര്‍ട്ടെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ നവോദയ വിദ്യാലയങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, എഐസിടിഇക്ക് കീഴിലുള്ള സാങ്കേതിക സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍ എന്നിവയ്‌ക്കെല്ലാം മന്ത്രാലയത്തിന്റെ ഉത്തരവ് പോയിട്ടുണ്ട്. സദ്ഭരണ ദിനാചരണത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിക്കണമെന്നും കുട്ടികള്‍ക്കായി പ്രസംഗ മല്‍സരം സംഘടിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു. പ്രസംഗ മല്‍സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് 15000, 10000, 5000 എന്നിങ്ങനെ തുക സമ്മാനിക്കണമെന്നും നിര്‍ദേശമുണ്ട്. സെമിനാറില്‍ മികച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നവര്‍ക്കും സമ്മാനങ്ങള്‍ നല്‍കണമെന്ന് അറിയിച്ചിട്ടുണ്ട്. സദ്ഭരണ ദിനം ആചരിച്ചതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനും മന്ത്രാലയം നിര്‍ദേശിക്കുന്നു. വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാതെ എങ്ങനെ സെമിനാറും മറ്റും സംഘടിപ്പിക്കും? ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു  ഈ നീക്കം. അവിടെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെ ഭൂരിപക്ഷ വികാരമുണര്‍ത്താനാണ് ശ്രമം. ഉത്തര്‍പ്രദേശിലും ഹരിയാനയിലും ബിഹാറിലും മുസ്ലിങ്ങള്‍ക്കെതിരെ പരീക്ഷിച്ച് വിജയിച്ച തന്ത്രം ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിക്കുകയാണ്.

** സാജന്‍ എവുജിന്‍