18 March, 2015

എ കെ ജിയേയും ഇ എം എസ്സിനേയും ഓര്‍ക്കുമ്പോള്‍


സിപിഐ എമ്മിന്റെ സ്ഥാപകാംഗങ്ങളായ രണ്ട് സമുന്നത നേതാക്കളുടെ ചരമദിനം ആചരിക്കുന്ന വേളയിലാണ് ഈ ലേഖനം  എഴുതുന്നത്. സഖാവ് എ കെ  ജിയുടെ ചരമദിനമാണ് മാര്‍ച്ച് 22ന് നാം ആചരിക്കുന്നതെങ്കില്‍, സഖാവ് ഇ എം എസ്സിന്റെ ചരമദിനമാണ് മാര്‍ച്ച് 19ന് ആചരിക്കുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല സജീവ പ്രവര്‍ത്തകരും നേതാക്കന്മാരും ആയിരുന്നു രണ്ടുപേരുമെങ്കില്‍, ഇ എം എസ്, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിലെ ഒരംഗം തന്നെയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി ഒന്നടങ്കം കമ്യൂണിസ്റ്റ് പാര്‍ടിയായി മാറിയ പാറപ്പുറം സമ്മേളനത്തിനു പിന്നിലെ സജീവ പ്രേരകശക്തിയായിരുന്നു ഇരുവരുമെങ്കില്‍, സിപിഐയുടെ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന മുപ്പത്തിരണ്ടുപേരില്‍ മുന്നില്‍ത്തന്നെയുണ്ടായിരുന്നു ഇരുവരും. അങ്ങിനെ അവിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പിന്നീട് സിപിഐ എമ്മിന്റെയും ചരിത്രത്തിലെ അവിഭാജ്യ ഘടകങ്ങളായ അവര്‍, കേരളത്തിന്റെ സാമൂഹ്യ  രാഷ്ട്രീയ ചരിത്രങ്ങള്‍ മാറ്റിയെഴുതുന്നതില്‍ തോളോടുതോള്‍ചേര്‍ന്ന് പൊരുതി.
തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാരായ അവര്‍ ഇരുവരും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിലൂടെ പുരോഗമന പ്രസ്ഥാനത്തിലേക്കും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിലേക്കും കടന്നുവന്നു. കോളേജ് വിദ്യാഭ്യാസം പകുതിയ്ക്ക്‌വെച്ച് ഉപേക്ഷിച്ച് തൃശ്ശൂരില്‍നിന്ന് വണ്ടി കയറി, കോഴിക്കോട് കടപ്പുറത്തുവെച്ച് ഉപ്പുകുറുക്കിക്കൊണ്ട് ദേശീയ പ്രസ്ഥാനത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ ഇ എം എസ്സും തുടക്കത്തില്‍ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളിലും കര്‍ഷക പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ട് ഗുരുവായൂരിലെ ക്ഷേത്ര പ്രവേശന സമരത്തിലൂടെ ദേശീയ പ്രസ്ഥാനത്തിലേക്ക് ഉയര്‍ന്നുവന്ന എ കെ ജിയും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിസ്മരണീയ നേതാക്കന്മാരായി ഉയര്‍ന്നു.
സംഘടനയ്ക്ക് പ്രത്യയശാസ്ത്രപരമായ ദൃഢത കൈവരുത്തുന്നതിലാണ് ഒരാള്‍ ബദ്ധശ്രദ്ധനായതെങ്കില്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവരെ സമര സജ്ജരാക്കുന്നതിലായിരുന്നു അപരന്റെ പ്രാഗത്ഭ്യം. പ്രത്യയശാസ്ത്രപരമായ ദൃഢതയും സമരോത്സുകതയും അഥവാ സിദ്ധാന്തവും പ്രയോഗവും ഒരേ നാണയത്തിന്റെ അവിഭാജ്യമായ രണ്ട് വശങ്ങളാണെന്ന് അവര്‍ തെളിയിച്ചു. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിഭാജ്യമായ രണ്ട് ഘടകങ്ങളുടെ സജീവ പ്രതീകങ്ങളായ അവര്‍ രണ്ടുപേരുടെയും യോജിച്ചുള്ള പ്രവര്‍ത്തനം പാര്‍ടിയുടെ, അജയ്യമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി.
അന്നത്തെ മലബാറിന്റെ വടക്കേ അറ്റത്തുനിന്ന് (മദിരാശി) സംസ്ഥാനത്തിന്റെ തലസ്ഥാനമായ മദിരാശിയിലേക്ക് നടത്തിയ ഐതിഹാസികമായ പട്ടിണിമാര്‍ച്ച് മുതല്‍ പഞ്ചാബിലെ ബെറ്റര്‍മെന്റ് സമരവും അമരാവതി  പുരുളി  കീരിത്തോട് സമരവും മിച്ചഭൂമി സമരവും മുടവന്‍മുകള്‍ സമരവും അടക്കം എണ്ണിയാലൊടുങ്ങാത്ത സമരങ്ങളിലൂടെ കേരളത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ എ കെ ജി, എവിടെ അന്യായം കണ്ടാലും, അവിടെ ഓടിയെത്തുമായിരുന്നു; അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭാഗത്ത് നിലയുറപ്പിച്ച് അവര്‍ക്കുവേണ്ടി പൊരുതുമായിരുന്നു. തന്റെ സ്വത്തു മുഴുവനും ദേശാഭിമാനി പത്രത്തിനും പാര്‍ടിയ്ക്കും വേണ്ടി സമര്‍പ്പിച്ച ഇ എം എസ് ആകട്ടെ, തന്റെ ജീവസ്പന്ദനം നിലയ്ക്കുംവരെ, പാര്‍ടിയ്ക്കും തൊഴിലാളിവര്‍ഗത്തിനുംവേണ്ടി നിരന്തരം എഴുതിക്കൊണ്ടിരുന്നു. സാധാരണക്കാരന്റെ ഒരു പുരുഷായുസ്സുകൊണ്ട് ഒരാള്‍ക്ക് വായിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര ലേഖനങ്ങള്‍ അദ്ദേഹം എഴുതി. ദേശാഭിമാനിയ്ക്കുള്ള ലേഖന പരമ്പരയുടെ അവസാന അധ്യായം കൂടി പറഞ്ഞുകൊടുത്തെഴുതിച്ച്, അതു വായിച്ചുനോക്കി തിരുത്തിയതിനുശേഷമാണ്, അദ്ദേഹം പേന താഴെവെച്ച്, പതുക്കെ അന്ത്യവിശ്രമത്തിലേക്ക്  നീങ്ങിയത്.
എ കെ ജിയും ഇ എം എസ്സും അന്തരിക്കുന്നത്, ഇന്ത്യാ ചരിത്രത്തിന്റെ രണ്ട് പ്രത്യേക  ദശാസന്ധികളുടെ ആരംഭത്തിലാണ്. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യവാഴ്ചയും അടിയന്തിരാവസ്ഥയും അവസാനിപ്പിച്ച് കേന്ദ്രത്തില്‍ ജനതാ പാര്‍ടിയുടെ ഭരണം ആരംഭിച്ച ഘട്ടത്തിലാണ് എ കെ ജി നമ്മെ വിട്ടു പിരിയുന്നത്. അടിയന്തിരാവസ്ഥയ്‌ക്കെതിരായി പാര്‍ലമെന്റിലും പുറത്തും വീറോടെ പൊരുതിയ അദ്ദേഹത്തിന്, അടിയന്തിരാവസ്ഥ പൂര്‍ണമായി പിന്‍വലിച്ചതായ പ്രഖ്യാപനം കേള്‍ക്കുന്നതിനുള്ള അവസരം അവസാന ദിവസം ആശുപത്രിയില്‍ കിടക്കുമ്പോഴുണ്ടായി.
കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി ഭരണം അവസാനിപ്പിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതായിരുന്നു 1977ലെ മുദ്രാവാക്യമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരായി മൂന്നാം ബദല്‍ കെട്ടിപ്പടുക്കുക എന്നതായിരുന്നു 1998ലെ ആവശ്യം. 1996-98 കാലത്തെ ദേവഗൗഡ  ഐ കെ ഗുജ്‌റാള്‍ ഗവണ്‍മെന്റുകള്‍ ആ വഴിയ്ക്കുള്ള വിജയകരമായ നീക്കമായിരുന്നുവെങ്കില്‍, 1998 മാര്‍ച്ചില്‍ വാജ്‌പേയ് ഗവണ്‍മെന്റ് അധികാരത്തിലേറാന്‍ തുനിഞ്ഞുനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഇ എം എസ് നമ്മെ വിട്ടു പിരിയുന്നത്.
ഇവര്‍ ഇരുവരും ആ കാലത്ത് ഉയര്‍ത്തിയ മുദ്രാവാക്യത്തിന് കൂടുതല്‍ പ്രസക്തി കൈവന്ന ഒരു രാഷ്ട്രീയ ദശാസന്ധിയെയാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. 1967ല്‍ ഇ എം എസ് വിജയകരമായി പ്രാവര്‍ത്തികമാക്കി കാണിച്ചു തന്ന കോണ്‍ഗ്രസ് വിരുദ്ധ ഐക്യമുന്നണി ഗവണ്‍മെന്റ് എന്ന ആശയത്തിന്റെ കൂടുതല്‍ വിപുലവും വ്യക്തവുമായ കോണ്‍ഗ്രസിതര  ബിജെപി ഇതര ബദല്‍ എന്ന മുന്നണി രൂപം അനിവാര്യവും പ്രായോഗികമായി സാധ്യവുമായ ഒരു രാഷ്ട്രീയ സ്ഥിതിയാണിന്നുള്ളത്.  ദേശീയ രാഷ്ട്രീയരംഗവും എത്രമാത്രം സങ്കീര്‍ണവും കലുഷിതവുമാണെങ്കിലും ശരി, നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ മുറുകെ പിടിയ്ക്കുന്ന കോണ്‍ഗ്രസിനും ബിജെപിയ്ക്കും ബദലായി, ജനാധിപത്യ  മതേതര  ഫെഡറല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരേണ്ടത്, ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായിരിക്കുന്നു. ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ക്ഷേമത്തിലും സാമ്പത്തിക വളര്‍ച്ചയിലും ലക്ഷ്യംവെയ്ക്കുന്ന അത്തരമൊരു ബദല്‍ മുന്നണിയെ സംയോജിപ്പിയ്ക്കുക എന്നത് ഇടതുപക്ഷത്തിന്റെ കടമയാണ്. അതിനുവേണ്ടി രാജ്യത്തെ ഇടതുപക്ഷ കക്ഷികളെ, പ്രത്യേകിച്ചും സിപിഐ എമ്മിനെ, കൂടുതല്‍ ശക്തിപ്പെടുത്തുകയും പാര്‍ലമെന്റില്‍ അവരുടെ ശക്തി വര്‍ധിപ്പിയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമായ ചുമതലയായി ഉയര്‍ന്നുവന്നിട്ടുള്ള ഈ സന്ദര്‍ഭത്തില്‍, നമുക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന എ കെ ജിയുടെയും ഇ എം എസ്സിന്റെയും ദീപ്തമായ സ്മരണ കൂടുതല്‍ പ്രസക്തമായിത്തീരുന്നു. 

** നാരായണന്‍ ചെമ്മലശ്ശേരി

09 February, 2015

മറ്റൊരു ഇന്റര്‍നെറ്റ് ലോകം സാധ്യമാണ്

ലോക സോഷ്യല്‍ ഫോറം ഓര്‍മ്മയില്‍ ഉണ്ടായിരിക്കുമല്ലോ? അത് ലോക സാമ്പത്തിക ഫോറത്തിന്റെ ഒരു ബദല്‍ രൂപമായിരുന്നു. ലോക സാമ്പത്തിക ഫോറമാകട്ടെ ആഗോളവത്കരണം സൃഷ്ടിക്കുന്ന സവിശേഷ സാഹചര്യങ്ങള്‍ മുതലാളിത്ത രാജ്യങ്ങള്‍ക്കും അവരുടെ വന്‍കിട കുത്തകകള്‍ക്കും അനുകൂലമായി തിരിച്ചുവിടാനുള്ള വന്‍ രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മയാണ് അത്. ഇതിനോട് ചെറുത്തുനില്‍ക്കാനാണ് ബ്രസീലിന്റെയും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും നേതൃത്വത്തില്‍ ലോക സോഷ്യല്‍ ഫോറം രൂപപ്പെട്ടത്. ലോകമെമ്പാടും നിന്നുള്ള ആഗോളവത്കരണ വിരുദ്ധ സംഘടനകളുടെ ഒരു കൂട്ടായ്മയായിരുന്നു അത്. സാമ്പത്തിക നയങ്ങളെ മുന്‍നിര്‍ത്തി ലോകമെമ്പാടും ഉയര്‍ന്ന രണ്ട് വിരുദ്ധ ശക്തികളായി ഈ രണ്ട് സംഘങ്ങളേയും വിലയിരുത്താവുന്നതാണ്. ഈ ഏറ്റുമുട്ടല്‍ ഇന്റര്‍നെറ്റിന്റെ ലോകത്തേയ്ക്കും കൂടി വ്യാപിപ്പിക്കുകയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ലോകത്തെവിടെയും ഉയര്‍ന്നുവരുന്നത്.
രണ്ട് ഡസനിലധികം വരുന്ന പൗരസമൂഹ സംഘടനകള്‍ ചേര്‍ന്ന് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം രൂപവത്കരിച്ചിരിക്കുന്നതാണ് പുതിയ വാര്‍ത്ത. ലോക സോഷ്യല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആവേശംകൊണ്ടും അതിന്റെ മാതൃകയിലുമാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം വരുന്നത്. ഇന്റര്‍നെറ്റ് ഞങ്ങള്‍ക്ക് വേണം (കിലേൃില േംല ംമി)േ എന്നാണതിന്റെ മുദ്രാവാക്യം. ഇത് ലോക സോഷ്യല്‍ ഫോറത്തിന്റെ മറ്റൊരു ലോകം സാധ്യമാണ് (അിീവേലൃ ംീൃഹറ ശ െുീശൈയഹല) എന്ന മുദ്രാവാക്യത്തിന്റെ സൈബര്‍ ലോകത്തെ തുടര്‍ച്ചയാണ്. സോഷ്യല്‍ ഫോറവും സാമ്പത്തിക ഫോറവും തമ്മിലുള്ള വൈരുദ്ധ്യം ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക ഫോറത്തിന്റെ നേതൃത്വത്തിലാണ് നെറ്റ് മുണ്ട്യാല്‍ ഇനിഷ്യേറ്റീവ് രൂപപ്പെട്ടത്. വിശാലവും തുറന്നതുമായ നയസമീപനങ്ങളെക്കുറിച്ച് ഏറെ പ്രസംഗിച്ചുവെങ്കിലും നെറ്റ് മുണ്ട്യാല്‍ ഇനിഷ്യേറ്റീവ് അടിസ്ഥാനപരമായി ലോക സാമ്പത്തിക ഫോറത്തിന്റെ അനുബന്ധം മാത്രമായിരുന്നു. മുതലാളിത്തത്തിന്റെ മേച്ചില്‍പുറങ്ങളില്‍ ദരിദ്രന്റെ കുഞ്ഞാടുകള്‍ക്ക് സ്വാതന്ത്ര്യം മിഥ്യയായിരിക്കും എന്ന തത്വം ഇവിടെയും ബാധകമാണ്. അതുകൊണ്ട് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം കുത്തകവത്കരണത്തിനും കേന്ദ്രീകരണത്തിനും എതിരായ ഒരു നിലപാട് എടുക്കുന്നു. അത് താഴെനിന്ന് രൂപപ്പെടുത്താവുന്ന ഒരു പരിപ്രേക്ഷ്യത്തിനായി ശ്രമിക്കുന്നു.
ഇക്കൊല്ലം മാര്‍ച്ച് 24 മുതല്‍ 28വരെയാണ് ടുണീഷ്യയുടെ തലസ്ഥാനമായ ടുണീസില്‍വച്ച് ലോക സോഷ്യല്‍ഫോറം ചേരുന്നത്. അവിടെയായിരിക്കും ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറം ഔപചാരികമായി നിലവില്‍ വരിക. ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ ഇതിന്റെ ആദ്യസമ്മേളനം ചേരാന്‍ കഴിയുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
സൈബര്‍ ലോകത്തിന്റെ ആധിപത്യം നേടാന്‍ വന്‍കിട കമ്പനികള്‍ മത്സരിക്കുകയാണ്. അവയൊക്കെത്തന്നെ സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നുള്ളവയാണ്. മുതലാളിത്തത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളാണവയെ നയിക്കുന്നത്. അത് കേവലം സാമ്പത്തികമായ ആധിപത്യം മാത്രമല്ല സാമ്രാജ്യത്വ അധിനിവേശത്തിന്റെ താല്‍പര്യങ്ങള്‍കൂടി അടങ്ങിയതാണെന്ന് വിക്കിലീക്‌സ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പൗരന്മാരുടെ രഹസ്യ ജീവിതത്തിലേക്ക് സ്ഥിരമായി ഒളിഞ്ഞുനോക്കാന്‍ നിരന്തര ചാരക്കണ്ണുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ വലിയേട്ടന്‍ (ആശഴ യൃീവേലൃ) സ്വഭാവത്തെക്കുറിച്ച് എഴുതിയത് ജോര്‍ജ് ഓര്‍വെല്‍ ആയിരുന്നു. ഓര്‍വെല്‍ കമ്യൂണിസത്തേയും സോവിയറ്റ് യൂണിയനേയും ആക്ഷേപിക്കാനാണ് ഈ സംജ്ഞ രൂപപ്പെടുത്തിയത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ ഒളിഞ്ഞുനോട്ടം നടത്തിക്കൊണ്ടിരുന്നത് മുതലാളിത്തമാണെന്ന്, അതില്‍തന്നെ വിശേഷിച്ചും അമേരിക്കയാണെന്ന്, എഡ്‌വേഡ് സ്‌നോഡന്‍ സംഭവം ലോകത്തിന് വെളിവാക്കുന്നു. ലോകമെമ്പാടുമുള്ള പൗരസമൂഹത്തിന്റെ രഹസ്യജീവിതം അമേരിക്കന്‍ ഭരണകൂടത്തിന്റെ കണ്‍മുന്നില്‍ അനാവൃതമാക്കിക്കൊടുത്തത് സൈബര്‍ ലോകത്തെ വന്‍കിട കമ്പനികളായിരുന്നു. ഈ കമ്പനികള്‍ ഇപ്പോഴും ഇന്റര്‍നെറ്റിന്റെ ഭാവിക്കുവേണ്ടിയുള്ള തങ്ങളുടെ സംവാദങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ മറന്നുപോകുന്നത് സൈബര്‍ ആകാശത്തിന്റെ ഭൂരിഭാഗത്തിനും അവകാശമുള്ള സാധാരണ മനുഷ്യന്റെ ജീവിതങ്ങളെയാണ്. അവര്‍ വര്‍ഗ വിഭജനംപോലെ ഒരു ഡിജിറ്റല്‍ വിഭജനവും രൂപപ്പെടുത്തുന്നു. അതുകൊണ്ടാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറത്തിന്റെ ഘടക സംഘടനകളില്‍ പ്രമുഖരായ ജസ്റ്റ്‌നെറ്റ് കൊലീഷ്യന്റെ സഹ കണ്‍വീനര്‍ ആയ നോര്‍ബര്‍ട്ട് ബോളോ, ''ദരിദ്രന്റെ ശബ്ദം അധികാരത്തിന്റെ ഇടനാഴികളില്‍ അമര്‍ന്നുപോകാതിരിക്കാനാണ്'', ഇന്റര്‍നെറ്റ് സോഷ്യല്‍ േഫാറം രൂപപ്പെടുത്തുന്നത് എന്ന് പ്രഖ്യാപിച്ചത്.
ജസ്റ്റ്‌നെറ്റ് കൊലീഷ്യനെ കൂടാതെ, അമേരിക്ക, അറബ് രാജ്യങ്ങള്‍, ഫ്രാന്‍സ്, തുര്‍ക്കി തുടങ്ങിയ വിവിധ രാജ്യങ്ങളിലുള്ള പൗരസമൂഹ സംഘടനകളാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറത്തില്‍ അംഗങ്ങളായിട്ടുള്ളത്. ഇന്ത്യയില്‍നിന്ന് അഖിലേന്ത്യാ ജനകീയ ശാസ്ത്രശൃംഖല (അഹഹ കിറശമ ജലീുഹല' െടരശലിരല ചലംേീൃസഅകജടച), നോളജ് കോമണ്‍സ് തുടങ്ങിയ വിവിധ സംഘടനകള്‍ ഈ കൂട്ടായ്മയില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍നിന്ന് ഫോറം ഓണ്‍ കമ്യൂണിക്കേഷന്‍ ഫോര്‍ ഇന്റഗ്രേഷന്‍ ഓഫ് ഔവര്‍ അമേരിക്കാസും, അറബ്‌ലോകത്തുനിന്ന് അറബ് എന്‍ജിഒ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡെവലപ്‌മെന്റും പുതിയ കൂട്ടായ്മയില്‍ അംഗങ്ങളാണ്.
സൈബര്‍ ലോകം കൂട്ടായ്മയുടെയും പങ്കുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ഒക്കെയുള്ള ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അച്ചടിയുടെയും ടെലിവിഷന്റെയും പരിമിതി അവയുടെ നടത്തിപ്പ് തലപ്പത്ത് പത്രാധിപരുടെയോ മാനേജരുടെയോ അധികാരദണ്ഡ് ഉണ്ടായിരിക്കും എന്നതാണ്. എന്നാല്‍ ഇന്റര്‍നെറ്റ് ഈ അധികാര ദണ്ഡിനെ അപ്രസക്തമാക്കുന്നു. ഓരോ പൗരനും അയാളുടെ അഭിപ്രായങ്ങള്‍ ലോകത്തോട് നേരിട്ട് പങ്കുവയ്ക്കാന്‍ അത് സഹായിക്കുന്നു. അതിന്റെ ഏറ്റവും ജനപ്രിയ രൂപമാണ് നവ മാധ്യമങ്ങള്‍. എന്നാല്‍ ഇന്റര്‍നെറ്റിന്റെ കുത്തകവല്‍ക്കരണം സാധാരണക്കാരന് അത് അപ്രാപ്യമാക്കുന്നു. അത് അതില്‍തന്നെ ഉള്ളടങ്ങിയിരിക്കുന്ന ജനാധിപത്യത്തെ ചോര്‍ത്തിക്കളയുന്നു. അതുകൊണ്ട് ജനാധിപത്യത്തിന്റേയും സാമൂഹ്യ നീതിയുടെയും മനുഷ്യാവകാശത്തിന്റെയും ഒരാശയം ഇന്റര്‍നെറ്റിന്റെ ലോകത്ത് സാധ്യമാക്കാനാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറം ശ്രമിക്കുന്നത്. അങ്ങനെയാണ് അത് മറ്റൊരു ലോകം സാധ്യമാണ് എന്ന മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയാകുന്നത്. ഒപ്പം അത് പങ്കാളിത്ത നയങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും സാമൂഹ്യ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിശാലമായ അര്‍ഥത്തില്‍ അത് ഒരു ജനകീയ ഇന്റര്‍നെറ്റ് മാനിഫെസ്‌റ്റോ രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ്.
ഇക്കൊല്ലത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്.
വിവരലഭ്യ സമൂഹത്തിനായുള്ള ലോക ഉച്ചകോടി നടന്നിട്ട് പത്തുവര്‍ഷം തികയുകയാണിപ്പോള്‍. അതിന്റെ പത്താംവാര്‍ഷികം ഇക്കൊല്ലം ന്യൂയോര്‍ക്കില്‍ നടക്കും. കഴിഞ്ഞ പത്തുകൊല്ലം സൈബര്‍ ലോകത്തുനടന്ന സംഘര്‍ഷങ്ങള്‍ ഈ സമ്മേളനത്തിന്റെ വിശകലനങ്ങളില്‍ വരാതിരിക്കില്ല. ബിസിനസ് ഗ്രൂപ്പുകള്‍ക്കൊപ്പംതന്നെ പൗരസമൂഹ സംഘടനകളും സാങ്കേതിക സംഘടനകളും ഇന്റര്‍നെറ്റില്‍ ഇടപെട്ടുകൊണ്ടിരുന്ന പത്തുവര്‍ഷമാണ് കഴിഞ്ഞുപോയത്. ഈ മേഖലയില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ദരിദ്രര്‍ക്ക് ഒരു വലിയ ആശ്രയമായി മാറാന്‍ ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറത്തിന് കഴിയാതിരിക്കില്ല.

** ജോജി കൂട്ടുമ്മേല്‍