24 February, 2009

കിമിന്റെ 'ടൈം'

ഡാ‍....
ഇന്ന് കിമിന്റെ ടൈം എന്ന ചിത്രവും ഞാൻ കണ്ടൂ തീർത്തു, ഒരു സിനിമ പറയാൻ 90 മിനുട് അധികമാണെന്ന് എന്നാണിനി ഇന്ത്യൻ സിനിമാകാർ തിരിച്ചറിയുക ഒറ്റ ഇരിപ്പിൽ ഞാൻ ഇപ്പോ കിമിംന്റെ പടങൾ മാത്രമേ പൂർണ്ണമായി കാണാറുള്ളൂ‍

യുവ തലമുറ മാംസനിബന്ധമാണ് രാഗം എന്ന് തെറ്റിദ്ധരിച്ചതും അങനെയാണു പുതു തലമുറയുടെ രാഗം എന്ന പഴയ തലമുറ കുറപ്പെടുത്തുന്നതും എന്നാൺ! പൊതു ധാരണ, എത്ര സുന്ദരമായാണ് കിം ആ ധാരണയെ അട്ടിമറിക്കുന്നത്. കിമിന്റെ ഇതര ചലചിത്രങളിൽ നിന്ന് പകരമായി ഇതാണ് എനിക്കു പറയാനുള്ളത് അതു തന്നെയാണ് നിനക്ക് മനസ്സിലാക്കേണ്ടത് എന്ന ഈ ചിത്രത്തിന്റെ ശൈലി കിമിന്റെ ഇതര പടങളോട് തോന്നിയ ഇഷ്ടം ഇതിനോട് വരുത്തുന്നില്ലെങ്കിലും മാംസനിബന്ധമെന്ന് നാം തന്നെ ധരിച്ചു വശായ പ്രണയത്തിലും ശരീരത്തിനപ്പുറം മനസ്സിന്റെ ഒരു ബോണ്ട് അവർക്കിടയിലുണ്ട് എന്ന് ഈ ചിത്രം പറഞു വെക്കുന്നു.
ഞാൻ നിനക്ക് എഴുതിയിട്ടുണ്ടെന്ന് തോന്നുന്നു. പ്രണയത്തിന്റെ മൂർധന്യതകളിലൊന്നാണ് കാമം.
നമ്മുടെ നാട്ടിലെ സ്ഥിതി അങനെയാണ് പ്രണയത്തിന്റെ മൂർദ്ധന്യതയിലാണ് പ്രണായതുരമായി നാം ശരീരത്തെയും ലൈംഗികതയും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ കൊറിയയിൽ തിരിച്ചാണെന്ന് തൊന്നുന്നു.
സിനിമകളിൽ നിന്ന് കണ്ടരിഞേടത്തോളം ഒരു സ്വന്തമായ വസ്ത്ര ജീവിത സംസ്കാരം പുതു കൊറിയക്ക് നഷ്ടമായിരിക്കുന്നു.

അവർ പാശ്ചാത്യന്റെ , അല്ലെങ്കിൽ ലോകത്തിലെ പുതു ട്രെന്റിന്റെ പിറകെയാണ്.
എന്തൊക്കെ ആയാലും കൊറിയക്കാർ പ്രണയം തുടങും മുൻപേ ലൈംഗിക ബന്ധം തുടങുകയും പിന്നെ അനുക്രമമായി അവരിൽ പ്രണയം വളരുകയും ചെയ്യുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഈ സിനിമയിലെ നായിക ചിന്തിക്കുന്നത്, തന്റെ ശരീരത്തോടും സൌന്ദര്യത്തോടും തന്റെ കാമുകന് മടുപ്പ് തോന്നി തുടങിയിരിക്കുന്നു എന്നാണ്. ശരീരമാണ്` പ്രണയത്തിനാധാരം എന്ന മൌഢ്യം അവളെ കൊന്റ് അവളുടെ മുഖം പ്ലസ്റിക സർജറി ചെയ്ത് മാറ്റുന്നു. ഇതിനിടക്ക് അവളുടേ സ്നേഹം എത്ര പൊസെസ്സീവ അണേന്ന് പല സീനുകളിലും കാണിക്കുന്നുമുണ്ട്.
എന്നാൽ ആ മുഖം മാറ്റം അവളുടെ കാമുകന് ഉൾകൊളാനേ ആവുന്നില്ല , അങനെ അയാളും മുഖം മാറുന്നു. മുഖം മാറിയ അയാളെ കണ്ടെത്താനാവാതെ അവൾ വീണ്ടും തീർത്തും തിരിച്ചാറീയാത്ത മതൊരു മുഖത്തേക്ക് മാറുന്നതോടെ ചിത്രം അവസാനിക്കുനു .
കിമിന്റെ എല്ലാ ചിത്രങളിൽ എന്ന പോലെ ഇതിലും നല്ല സീനുകളും ബിംബങളും ക്യാമറാ വർക്കുകളും കാണാം. ചിത്രത്തിലെ തന്നെ ഒരു സ്ക്ലപ്ചർ പാർക്ക് വളരെ സുന്ദരമായി ഒപ്പിയെടുക്കുന്നുണ്ട ക്യാമറ.
കിമിന്റെ എല്ലാ ചിത്രത്തിലെന്ന് പോലെ , ഈ ചിത്രത്തിലും സീനുകൾ ച്ത്രങളെ പോലെ മനോഹരമാവുന്നു. പലപ്പോഴും ഈ ഒരു ഷോട്ടിൽ ക്യാമറയും ചിത്രവും ഒരഞ്ചു നിമിഷം നിശ്ചലമായെങ്കിൽ എന്ന് ആശിച്ചു പോവുന്നു.
ശരീര സൌന്ദര്യം മാദകവും കാമാതുരവുമല്ലാതെ എങനെ ചിത്രീകരിക്കാം എന്നും ഈ സംവിധാകയന് നന്നായി അറിയാം

സസ്നേഹം

--കടപ്പാട് . thapaalpetti.blogspot.com

മുനിയമ്മയുടെ മകള്‍

ഷഹീലും ലിയാനും,
രണ്ടാണ്‍മക്കള്‍.

കണ്ണെഴുതിയും
മുടി രണ്ടായ്‌ പകുത്തുചീകിയും
മഞ്ഞയുടുപ്പില്‍ പൂക്കള്‍ തുന്നിയും
മോളേയെന്ന്‌
നീട്ടിവിളിക്കേണ്ടേ നമുക്കും,
ഇടയ്ക്കിടെ
ഹൃദയത്തിലേക്കവള്‍ പുഴയാകും.

ഞങ്ങള്‍
പുഴ നനയാന്‍ പോകും

മടക്കയാത്രയില്‍
കാത്‌കുത്തുകാരനെ കാണും
മഞ്ഞനിറമുള്ള ഉടുപ്പുകള്‍
തിരഞ്ഞലയും.
അരിമണിയോളം പോന്ന
സ്വര്‍ണ്ണക്കമ്മലും
തുടുത്തകവിളും,വിടര്‍ന്ന കണ്ണുകളുമുള്ള
പാവക്കുട്ടിയേയും വാങ്ങും...

ഉറക്കത്തില്‍
മോള്‍ക്ക്‌
കാക്കത്തൊള്ളായിരം പേരിടും

ഉണര്‍ന്നപ്പോള്‍
മകളില്ല.

ഇരുട്ട്‌,
അവളേയും പൊതിഞ്ഞെടുത്ത്‌
ഓടിപ്പോയിരുന്നു.

പുഴയ്ക്കടിയില്‍
വെള്ളാരങ്കല്ലുകള്‍ക്കൊപ്പം
അരിമണിയോളമുള്ള സ്വര്‍ണ്ണക്കമ്മല്‍
ഓളച്ചുഴിയില്‍
പാവക്കുട്ടിയുടെ വിടര്‍ന്ന കണ്ണുകള്‍

മുനിയമ്മേ....

നമുക്കൊരു മോളെ വേണ്ടെന്നവള്‍
മറ്റൊരു പുഴയായി
*
നസീര്‍ കടിക്കാട്‌

മരണത്തെക്കുറിച്ച്‌ ഒരു പേജില്‍ കവിയാതെ...

വീട്‌
ജനിക്കാനോ
ജീവിക്കാനോ അല്ലെന്നും,
മരിക്കാന്‍ മാത്രമെന്നും
ഒരു വീടും തുറന്നു സമ്മതിക്കില്ല.

എത്രയധികം വീടുകളാണ്‌
ഒരോ ദിവസവും
നാം പണികഴിപ്പിക്കുന്നത്‌

എത്ര വീടുമാറ്റങ്ങള്‍
സമ്മാനങ്ങള്‍
ആഹ്ളാദങ്ങള്‍...

വീടിനറിയാം,
ഓരോ വീടിരിപ്പും
മരണത്തിനുള്ളതാണെന്ന്...

ഫാനില്‍ കെട്ടിത്തൂങ്ങിയോ
ചുവരില്‍ തലയിടിച്ചോ
ടറസില്‍ നിന്നു വീണോ
ആവണമെന്നില്ല

ഒരു മുറിയുടെ നിശ്ശബ്ദതയാവും
ചിലപ്പോള്‍
കഴുത്ത്‌ മുറുക്കുന്നത്‌,
തൊട്ടടുത്തെ
ശൂന്യമായ കസേരയാവും
ചവുട്ടിക്കൊല്ലുന്നത്‌...

മരണശേഷം
എന്നെ കീറിമുറിച്ച്‌ നോക്കൂ
അപ്പോള്‍ കാണാം,
ജനലിലിരുന്ന ചിറക്‌
ഹൃദയത്തില്‍
കുത്തിക്കയറിയതിന്‌റേയും
മരണത്തിന്‌റേയും
അടയാളം.
*
നസീര്‍ കടിക്കാട്‌

ആത്മാക്കള് ‍വീണ്ടും മരിക്കുന്ന ഒരിടത്തെ മൊഴിയനക്കങ്ങള്‍

എനിക്ക്‌ ഞാനെങ്കിലുമുണ്ട്‌
നിനക്കോ
നിനക്ക്‌ ഞാനെങ്കിലുമുണ്ട്‌
എനിക്കോ

എനിക്ക്‌ നീയെങ്കിലുമുണ്ട്‌....
കാതോര്‍ത്തു... ഇല്ല.

എനിക്ക്‌ എന്റെ നിന്നെ മാത്രം മതി
(അതു പോരെന്ന് ഉള്ളില്‍ നിന്റെ മാത്രം ഞാന്‍ കരയുന്നു)

നിന്നെ പിരിഞ്ഞു പോയവരുടെ
ഓര്‍മ്മയിലെ നീ
ചുണ്ടുകളിലെ നീ
വരികളിലെ നീ

ഓരോയിടങ്ങളിലും മരിച്ച്‌ മരിച്ക്‌

വന്നുചേരുന്നവരുടെ നീ
പിന്നെയുമാത്മാവായി..

ഇല്ല എനിക്കു നിന്നെ തന്നെ വിശ്വാസമില്ല
പിന്നെയല്ലേ എന്നെ

ആകെയുള്ള വിഷമം
ഇതെഴുതുമ്പോള് ‍നീ
വായിക്കുന്നില്ലല്ലോയെന്നാണു

വായിച്ച്‌
ചിരിക്കുകയോ
ചിന്തിക്കുകയോ
കരയുകയോ
ചെയ്യുമ്പോള്

‍ചിലപ്പോള് ‍മരിച്ചു പോലും പോയിക്കാണും

കുഴൂര്‍ വില്‍‌ത്സന്‍

എന്‍റെ ഓമനേ - അറബ് കവിത

എന്‍റെ ഓമനേ
ജീവിതകാലം മുഴുവന്

‍ഞാന്‍ നിന്നെ വരക്കാന്
‍ശ്രമിക്കുകയായിരുന്നു

എത്രയോ തവണ ഞാന്‍
നിന്‍റെ മുമ്പില്‍ നിന്നു,
എല്ലാ ദിശകളില്‍ നിന്നും
നിന്നെ നിരീക്ഷിച്ചുകൊണ്ടു

തൂലിക സ്വന്തം മഷിയില്‍ മുക്കി
ആത്മാവില്‍ ബ്രഷുമായി

എന്‍റെ പ്രിയ
പഴയവള്‍ തന്നെ,
എന്നിട്ടും ഓരോ തവണയും
ഓരോ നോട്ടത്തിലും
നിന്നെ അദ്യം കാണുന്നതുപോലെ

ഒരു പൂവു
തല പുറത്തേക്കിട്ട് നോക്കുന്ന
ഒരു പൂപ്പാത്രം വരയ്ക്കുമ്പോള്‍
അതല്ലെങ്കില്‍ ഒരു പെണ്‍കുതിരയെ
ആണ്‍പൂച്ചയെയോ
പെണ്‍പൂച്ചയെയോ വരയ്ക്കുമ്പോള്‍
അതിമനോഹരമായ പ്രക്യതിദ്യശ്യം പകര്‍ത്തുമ്പോള്
‍സുന്ദരമായ എന്തും വരയ്ക്കുമ്പോള്‍
എപ്പോഴും ഓരോ ചെറിയ ചെറിയ വ്യത്യാസങ്ങള്

‍വെളിച്ചത്തിന്‍റെ പ്രക്യതമനുസരിച്ചു
വികാരത്തിന്‍റെ തോതനുസരിച്ചു
റിതുക്കളുടെ ഭേദമനുസരിച്ച്

എന്നാലോ എന്‍റെ ഓമനേ
ഓരോ തവണയും നിന്നെ കാണുമ്പോള്‍
ആദ്യം കാണുന്നതുപോലെ

ഡോ.ഷിഹാബു ഗാനിം വിവര്‍ത്തനം: കുഴൂര്‍ വില്‍‌ത്സന്‍

പ്രണയപരിണാമം

അടുത്ത ജന്മത്തില്‍
അഫ്ഗാന്റെ തലസ്ഥാനമായ
കാബൂളിന്റെ ആളൊഴിഞ്ഞ
ഒരു തെരുവീഥിയില്‍
നമ്മള്‍ കണ്ടുമുട്ടി

കഴിഞ്ഞ ജന്മത്തില്
‍പരസ്പ്പരം യുദ്ധം ചെയ്തിരുന്ന
രണ്ടു ജനതയാണു
ഈ ജന്മത്തില്‍ പ്രണയിതാക്കളെന്നു
എഴുതിയിരുന്ന ഒരു ടീ ഷര്‍ട്ട്‌
അപ്പോളതിലൂടെ നടന്നുപോയി

അന്നു ആറു തവണ നിറയൊഴിച്ച ശേഷവും
അരിശം തീരാതെ
ബാക്കി വച്ച വെറുപ്പിന്റെയും
പകയുടെയും ഒരുണ്ടയാണു
നിന്റെ നോട്ടമെന്നു
ഞാനന്നു തിരിച്ചറിഞ്ഞു

പണ്ടേ ജീവന്‍ പോയ
ശരീരത്തില്‍
പിന്നെയും പിന്നെയും
വെട്ടുന്നതിന്റെ സുഖമാണു
എന്റെ വാക്കുകളെന്നു നീയും

എന്നാലും ആ വഴിയോരത്ത്‌
ചോളപ്പൊരി കണ്ടപ്പോള്
‍വേണമോയെന്നു
ചോദിച്ചതു എന്തിനാ
നെടുവീര്‍പ്പിട്ടപ്പോള്‍
എന്തടായെന്നു കൊഞ്ചിയതെന്തിനാ

എനിക്കറിയില്ല

എങ്ങനെയാണു
വേര്‍പിരിഞ്ഞതെന്നു നീ ചോദിച്ചു
മെഴുതിരി കത്തിച്ചപ്പോള്
‍തീ ആളിക്കത്തിയതിനായിരുന്നു ആദ്യം
ഉമ്മ വച്ചപ്പോള് ‍
ഫോണ്‍ വന്നതിനായിരുന്നു ഒരിക്കല്
‍സ്വപ്നത്തില്‍ കണ്ടപ്പോള്‍ ഷര്‍ട്ടില്‍ എന്തോപാടുണ്ടായതിനു
.....
.......
ചോദിച്ചതിനു
ചോദിക്കാതിരുന്നതിനു
വിളിച്ചതിനു വിളിക്കാതിരുന്നതിനു
നെടുവീര്‍പ്പിട്ടതിനു
ചിരിച്ചതിനു ചിണുങ്ങിയതിനു
കരഞ്ഞതിനു കഴിച്ചതിനു കഴിക്കാതിരുന്നതിനു
അയച്ചതിനു അയക്കാന്‍ ആഗ്രഹിക്കാതിരുന്നതിനു
അനുവാദം ചോദിക്കാതെ
അപ്പിയിടാന്‍ പോയതിനു

അമ്മയ്ക്കുംകുഞ്ഞുങ്ങള്‍ക്കും വേണ്ടിപ്രാര്‍ത്ഥിച്ചതിനു


അന്നു ഒരുമിച്ചു തന്നെ മരിച്ചു കാണും

അദ്യം മരിച്ചാല്
‍നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു

കൊന്നുകാണും
അതുമല്ലെങ്കില്‍ ദൈവത്തിന്റെ ഇടപെടല്‍
എത്ര പാറയില്‍ പണിഞ്ഞാലും
ദൈവം ഭൂമികുലുക്കംകൊണ്ടെങ്കിലും അട്ടിമറിക്കും

ഈ ദൈവത്തിന്റെ ഒരു കാര്യം

അങ്ങനെ സ്നേഹിച്ചു കൊന്ന നമ്മളാണു
അഫ്ഗാന്‍ തലസ്ഥാനമായ
കാബൂള്‍ നഗരത്തില്‍

എന്തു സുന്ദരമാണീ നഗരമെന്നു
നീ പറഞ്ഞപ്പോള് ‍ഞാനൊരു സിഗരറ്റ്‌ കൂടി വലിച്ചു

ഞാന്‍ ജനിച്ചിട്ട്‌ പോലുമില്ല
എന്നെഴുതിയ മറ്റൊരു ടീ ഷര്‍ട്ട്‌
ഇക്കുറി ദാ പോകുന്നു

കഴിഞ്ഞ ജന്മത്തില്‍
ക്രിസ്തുമസ്സിന്റെ നാലു നാള്‍ മുന്‍പു
ഒരു വ്യാഴാഴ്ച്ക വൈകുന്നേരം
5.41നു നീയെന്നോട്‌ പറഞ്ഞ
രണ്ടു വരി എനിക്കോര്‍മ്മ വന്നു

അതു പറയാതെ ഞാന്‍ ചിരിച്ചു

നീയെനിക്കു ഒരുമ്മ തന്നു
*********************
കുഴൂര്‍ വില്‍‌സണ്‍

23 February, 2009

തീവ്രവാദം, തീവ്രധ്രുവീകരണം

ഏറെ പടയോട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും ലഹളകള്‍ക്കും സാക്ഷിയായ മുംബൈ നഗരം ഒരിക്കല്‍ കൂടി രക്തപങ്കിലമായി. രാപ്പകലുകള്‍ നീണ്ട യുദ്ധസമാനമായ നിമിഷങ്ങളുടെ കണക്കെടുപ്പില്‍ ഇരുനൂറോളം മരണം, കോടികളുടെ അപരിഹാര്യമായ നാശം, മരിച്ചവരില്‍ മികവുറ്റ ഉദ്യോഗസ്ഥരും കമാന്‍ഡോകളും. ഈ മഹാനഗരം കണ്ട ഏറ്റവും ക്രൂരമായ ഏറ്റുമുട്ടല്‍ ആര്‍ക്കാണ് പ്രയോജനം ചെയ്യുക? ഇന്ത്യയുടെയും ഉപഭൂഖണ്ഡത്തിന്റെയും ഭാവിരാഷ്ട്രീയത്തില്‍ ഈ ഭീകരാക്രമണം എന്തു പ്രഭാവമാണ് സൃഷ്ടിക്കുക? ഇനിയുള്ള നാളുകള്‍ അത്തരം കണക്കെടുപ്പുകളുടേതാണ്.

പ്രമുഖ ചരിത്രകാരനും ചിന്തകനുമായ ഡോ. കെ എന്‍ പണിക്കര്‍ ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലുമുണ്ടാകാത്ത തരത്തിലുള്ള തീവ്രവാദ ആക്രമണമാണല്ലോ മുംബൈയില്‍ ഉണ്ടായത്. ഈ ആക്രമണങ്ങളെ എങ്ങനെ കാണുന്നു?

-1992നു ശേഷമാണ് ഇന്ത്യയില്‍ തീവ്രവാദി ആക്രമണങ്ങള്‍ ആരംഭിച്ചത്. മറ്റൊരു രാജ്യത്തും ഇല്ലാത്തവിധം തുടര്‍ച്ചയായി ഇവിടെ തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടാകുന്നു. സെപ്തംബര്‍ 11നു ശേഷം അമേരിക്കയില്‍ തീവ്രവാദി ആക്രമണമൊന്നും ഉണ്ടായിട്ടില്ല എന്നോര്‍ക്കണം. ഇന്ത്യയില്‍ ചെറുതും വലുതുമായ എത്രയോ ആക്രമണങ്ങള്‍ നടന്നു. മുംബൈയിലേത് തികച്ചും അപ്രതീക്ഷിതമായ ആക്രമണമായിരുന്നു. അതേസമയം വളരെ വലിയ ആസൂത്രണം ഇതിനു പിന്നിലുണ്ട് താനും. ഒരു പ്രധാന പട്ടണത്തില്‍ പ്രധാനപ്പെട്ട രണ്ട് ഹോട്ടലുകളില്‍ കനത്ത സുരക്ഷാസംവിധാനത്തിനിടയില്‍, വളരെ വലിയ ആയുധശേഖരംതന്നെ ആക്രമണത്തിനായി ഉപയോഗിക്കപ്പെട്ടു. ഇതിനാവശ്യമായ തയാറെടുപ്പ് നടക്കുമ്പോഴൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നത് ശ്രദ്ധയര്‍ഹിക്കുന്നു. ഭരണകൂടവും ഇന്റലിജന്‍സ് ഏജന്‍സികളും തികച്ചും പരാജയപ്പെട്ടു എന്നാണ് ഇതിനര്‍ഥം. ആക്രമണമുണ്ടാകുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി ഇന്ത്യാ ഗവര്‍മെന്റിനെ അറിയിക്കുകയും ആ വിവരം മഹാരാഷ്ട്ര സര്‍ക്കാരിന് കൈമാറുകയും ചെയ്തിട്ടും ആക്രമണം തടയാന്‍ കഴിഞ്ഞില്ല. ഇത് ലജ്ജാകരമാണ്. ഇത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല.

? ഈ തീവ്രവാദി ആക്രമണം ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ വരുംകാലങ്ങളില്‍ എങ്ങനെയാണ് സ്വാധീനിക്കുക?

-ആക്രമണവുമായി പാകിസ്ഥാനിലെ സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം വളരെ വലുതാണ്. ദക്ഷിണേഷ്യയിലെ രാഷ്ട്രീയ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനാണ് അടുത്തകാലത്തായി ഇന്ത്യയും പാകിസ്ഥാനും ശ്രമിക്കുന്നത്. ഈ ശ്രമങ്ങള്‍ പ്രതിരോധ നയവുമായും വികസനവുമായും ബന്ധപ്പെട്ടതാണ്. ആ പ്രവര്‍ത്തനങ്ങളില്‍ വലിയ ഒരു തടസ്സം സംഭവിച്ചേക്കും.

ആഭ്യന്തരമായും ഈ സംഭവം രാജ്യത്തെ വലിയ തോതില്‍ സ്വാധീനിക്കാനിടയുണ്ട്. ഹിന്ദു വര്‍ഗീയ ശക്തികളാണ് മുതലെടുക്കാന്‍ പോകുന്നത്. സ്വാഭാവികമായും മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി വികാരം ഉണര്‍ത്താന്‍ സാധ്യതയുണ്ട്. ഭീകരര്‍ മുസ്ളിങ്ങളാണ് എന്ന് തിരിച്ചറിയപ്പെടുമ്പോള്‍ അത് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ ഉപയോഗിക്കപ്പെടും എന്നതിന്റെ സൂചനകള്‍ വന്നുകഴിഞ്ഞു. മുബൈയില്‍ ആദ്യമെത്തിയത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ്. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ കര്‍ക്കാറെയുടെ ഭാര്യയ്ക്ക് ഒരു കോടി രൂപ സഹായ വാഗ്ദാനവും നല്‍കി. അവര്‍ അത് നിരസിച്ചെങ്കിലും ബിജെപിയുടെ ലക്ഷ്യം ഇതില്‍ നിന്ന് വ്യക്തമാണ്. സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. കേന്ദ്ര, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ഭരിക്കുന്നത് കോണ്‍ഗ്രസ് ആണ്. ഈ സര്‍ക്കാരുകളുടെ പരാജയമായി ഈ ആക്രമണം വരുന്ന തെരഞ്ഞെടുപ്പില്‍ ചിത്രീകരിക്കപ്പെടും. ദൌര്‍ഭാഗ്യകരമാണെങ്കില്‍കൂടി ഈ സംഭവം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു കരുവായി മാറും.

ഇന്ത്യയിലെ തീവ്രവലതുപക്ഷ, ഫാസിസ്റ്റ് കക്ഷികള്‍ ഇത്തരം ആക്രമണങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്? പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുകയും ലോകസഭാ തെരഞ്ഞെടുപ്പ് വരാന്‍ പോവുകയും ചെയ്യുന്ന ഘട്ടത്തില്‍?

-ഫാസിസ്റ്റ് ശക്തികള്‍ തീവ്രവാദത്തെ ഇന്ത്യയിലും വലതുപക്ഷ ശക്തികള്‍ ഇന്ത്യക്ക് പുറത്തും അവരുടെ താല്‍്പര്യത്തിനു ഉപയോഗിച്ചുവരികയാണ്. മുസ്ലീങ്ങളെ ഇരയാക്കുന്നതിന് ഒരു കാരണം കൂടിയായി ഈ സംഭവം മാറും. മലേഗാവ് സ്ഫോടനത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ ആണെന്ന വസ്തുത പുറത്തുവന്നപ്പോള്‍ അവരെ ഹിന്ദു തീവ്രവാദികള്‍ എന്നു പറയുന്നത് ശരിയല്ലെന്നാണ് ഫാസിസ്റ്റ് ശക്തികള്‍ പറഞ്ഞത്. തീവ്രവാദി എന്നാല്‍ മുസ്ലീം ആണെന്നും മുസ്ലീം എന്നു പറഞ്ഞാല്‍ തീവ്രവാദി ആണെന്നുമുള്ള ഒരു സമവാക്യമാണ് ഇതുവരെ സ്ഥാപിച്ചുവെച്ചിരുന്നത്. ഹിന്ദുക്കളും തീവ്രവാദം നടത്തുമ്പോള്‍ തീവ്രവാദത്തിനു മതമില്ലെന്ന ആശയം വ്യക്തമാകുന്നു. തീവ്രവാദവും മൌലികവാദവും തമ്മിലുള്ള ബന്ധം തിരിച്ചറിയേണ്ടതുണ്ട്. മൌലിക വാദത്തില്‍ നിന്നാണ് തീവ്രവാദമുണ്ടാകുന്നത്. അത് ഏതുതരത്തിലുള്ള മൌലികവാദമായാലും ശരി. തീവ്രവാദത്തിന്റെ സ്വഭാവം മാനുഷിക മൂല്യങ്ങളുടെ ഇല്ലായ്മയാണ്. മനുഷ്യജീവിതത്തോട് ഇവര്‍ക്ക് ഒരുവിധ ബഹുമാനവുമില്ല. അതുകൊണ്ടാണ് അവര്‍ക്ക് മനുഷ്യരെ കൊല്ലാന്‍ കഴിയുന്നത്. വെറുപ്പ്, വിദ്വേഷം ഇതൊക്കെയാണ് തീവ്രവാദിയുടെ മൌലിക വികാരങ്ങള്‍. ആശയപരമായ ശക്തിയും സ്വാധീനവും കിട്ടുന്നത് മൌലികവാദത്തില്‍ നിന്നാണ്. തീവ്രവാദം നിലവില്‍ വരുന്നതുതന്നെ വലതുപക്ഷ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നതുകൊണ്ടാണ്. ലോകത്ത് മുഴുവന്‍ തീവ്രവാദം കൊണ്ടുണ്ടാകുന്നത് വലതുപക്ഷത്തിന്റെ ശക്തിപ്പെടലാണ്.

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മതവിവേചനം സൃഷ്ടിക്കുകയും മതവികാരത്തില്‍ ഊന്നിയ രാഷ്ട്രീയ അജന്‍ഡ മുന്നോട്ടുവെക്കുകയുമാണ് വലതുപക്ഷത്തിന്റെ ലക്ഷ്യം. തീവ്രവാദം അടിച്ചമര്‍ത്തണമെന്നും അതിനെതിരായി നടപടി വേണമെന്നും പറയുമ്പോള്‍ പറയാതെ പറയുന്നത് തീവ്രവാദത്തിന്റെ കാരണക്കാര്‍ മുസ്ലീങ്ങള്‍ ആണെന്നും അവരെ നിലയ്ക്ക് നിര്‍ത്തണമെന്നുമാണ്. ന്യൂനപക്ഷങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസും ഇടതുകക്ഷികളും നില്‍ക്കുന്നതു കൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരായ രാഷ്ട്രീയത്തിന് പ്രാധാന്യം കിട്ടാത്തതെന്നാണ് വലതുപക്ഷ വാദം. ഇത് സ്വീകരിക്കുന്ന ചിന്താരഹിതരായ ഒരു യുവസമൂഹം വളര്‍ന്നുവന്നിട്ടുണ്ട്. താജ് പാലസ് ഹോട്ടല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അത് മുംബൈയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ പ്രതീകമാണെന്നാണ് ബിജെപി നേതാക്കള്‍ വാദിച്ചത്. ഇന്ത്യയുടെ പ്രതീകമായി ഒരു ഹോട്ടലിനെ മാറ്റുന്നതില്‍ മധ്യവര്‍ഗത്തിന്റെയും അവരുടെ ആശയങ്ങള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങളുടെയും പങ്ക് ചെറുതല്ല. സംഭവങ്ങള്‍ക്ക് വൈകാരികതയുടെ നിറം കൊടുക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നതും കാഴ്ചയും നാം കണ്ടു. വലതുപക്ഷ രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ ഇതെല്ലാം ഉപയോഗിക്കാന്‍ പോവുകയാണെന്ന കാര്യത്തില്‍ സംശയമില്ല.

തീവ്രവാദം വളരുകയും അത് സാധൂകരിക്കുകയും ചെയ്യുന്ന ആഗോള രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞുവന്നതിന്റെ ചരിത്രപശ്ചാത്തലം വിശദീകരിക്കാമോ?

-തീവ്രവാദവും സാമ്രാജ്യത്വവും തമ്മില്‍ അനിഷേധ്യമായ ബന്ധമുണ്ട്. സാമ്രാജ്യത്വത്തിന്റെ ആക്രമണം, നുഴഞ്ഞുകയറ്റം ഇതിനൊക്കെ എതിരായി പ്രതിരോധം എന്ന നിലയ്ക്കാണ് തീവ്രവാദത്തിന്റെ ഉത്ഭവം. തീവ്രവാദത്തിന്റെ വേര് കിടക്കുന്നത് അവിടെയാണ്. അഫ്ഗാനിസ്ഥാനില്‍ തീവ്രവാദസംഘടനകള്‍ ഉണ്ടായത് സാമ്രാജ്യത്വ പ്രവര്‍ത്തനങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ്. ഒരു സംഘടനാരൂപം കിട്ടുന്നതിന് മതമൌലികവാദം വഴിയൊരുക്കി സഹായിച്ചു എന്നത് യാഥാര്‍ഥ്യം തന്നെ. സാമ്രാജ്യത്വവുമായി ബന്ധപ്പെട്ടുകൊണ്ടാണ് തീവ്രവാദം ആഗോളപ്രതിഭാസമാകുന്നത്. ഇന്ത്യ അമേരിക്കയുടെ ചേരിയിലേക്ക് കൂറുമാറുകയും സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഈ ആക്രമണമെന്ന് വിസ്മരിച്ചുകൂടാ. ഇതിന്റെ മറ്റൊരു വശം മറ്റ് രാജ്യങ്ങളില്‍ തീവ്രവാദി ആക്രമണം ഉണ്ടായപ്പോള്‍ അമേരിക്ക എടുത്തതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് അമേരിക്കയില്‍ സംഭവിച്ചപ്പോള്‍ ഉണ്ടായത്. സെപ്തംബര്‍ 11ന്റെ ആക്രമണത്തെ 'ജനാധിപത്യത്തിനെതിരായ ആക്രമണം' എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. മറ്റ് രാജ്യങ്ങളില്‍ ആക്രമണമുണ്ടായപ്പോള്‍ ഈ നിലപാട് എടുത്തതുമില്ല. അമേരിക്കയുടെയോ ഇസ്രായേലിന്റെയോ രാഷ്ട്രീയത്തോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് തീവ്രവാദം ശക്തിപ്പെടുന്നത്.

ആക്രമണങ്ങള്‍ സംബന്ധിച്ച് അന്വേഷണത്തിന് എന്തുസഹായവും നല്‍കാമെന്ന് പറഞ്ഞ് അമേരിക്കയും ഇസ്രയേലും സഹായവുമായി എത്തിയല്ലോ. ഇതിനെ എങ്ങനെ കാണുന്നു?

-തീവ്രവാദത്തിനെതിരെയെന്ന പേരില്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണപദ്ധതിയില്‍ ഇന്ത്യയെക്കൂടി പങ്കാളിയാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഈ സംഭവം ശക്തി പകര്‍ന്നിട്ടുണ്ട്. ഇന്ത്യ കൃത്യമായും അമേരിക്കന്‍ ചേരിയില്‍ തന്നെ നില്‍ക്കാനും ഇത് ഇടയാക്കും.

വര്‍ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങളും അതിനെ മുന്‍നിര്‍ത്തി പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുന്ന ഉല്‍കണ്ഠകളും ന്യൂനപക്ഷത്തെ എങ്ങനെയാണ് ബാധിക്കുന്നത്?

-മുസ്ലീം ന്യൂനപക്ഷങ്ങളെ ഇത് പ്രതിലോമകരമായി ബാധിക്കാന്‍ ഇടയുണ്ട്. പാകിസ്ഥാനോട് കൂറുള്ളവരാണ് മുസ്ലീങ്ങള്‍ എന്ന പൊതുധാരണ വിഭജനകാലം മുതല്‍ നിലനില്‍ക്കുന്നു. ഒരുകാലത്ത് രാജ്യസ്നേഹമുണ്ടെന്ന് സ്ഥാപിക്കേണ്ട ബാധ്യത മുസ്ലീങ്ങള്‍ക്കുണ്ടായിരുന്നു. ഇത് ഒരു പൌരനെ സംബന്ധിച്ച് ഏറ്റവും ദൌര്‍ഭാഗ്യകരമായ അവസ്ഥയാണ്. ഇതില്‍ നിന്ന് ഒരു അതിര്‍ത്തി വരെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് കരകയറാന്‍ കഴിഞ്ഞിരുന്നു. ഈ പുതിയ സാഹചര്യത്തില്‍ തങ്ങള്‍ തീവ്രവാദികള്‍ അല്ല എന്നു കൂടി സ്ഥാപിക്കേണ്ട ആവശ്യമാണ് മുസ്ലീങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. മുസ്ലീം ആണെങ്കില്‍ തീവ്രവാദിയാണെന്ന സംശയത്തോടെ നോക്കിക്കാണുന്ന ഒരു സമൂഹം ഇന്ത്യയില്‍ വളര്‍ന്നു വരുന്നുണ്ട്. ഈ കാഴ്ചപ്പാട് മുസ്ലീങ്ങളെ പ്രാന്തവല്‍ക്കരിക്കുന്നു. ഒരു പ്രദേശത്ത് മുസ്ലീങ്ങള്‍ കൂടുതലായി ഉണ്ടെങ്കില്‍ അത് അപടകമാണെന്ന് ഇവര്‍ സ്ഥാപിക്കുന്നു. മുസ്ലീങ്ങള്‍ക്ക് താമസിക്കാന്‍ ബംഗളൂരില്‍ ഒരു വീട് കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് ഡോ. യു ആര്‍ അനന്തമൂര്‍ത്തി ഈയിടെ പറയുകയുണ്ടായി. ഡല്‍ഹിയിലും മുബൈയിലുമൊക്കെ ഇതേ പ്രശ്നം ഉള്ളതായി നടി ശബാന ആസ്മിയും പറഞ്ഞിട്ടുണ്ട്. മുസ്ലീം ഉള്ളിടത്ത് കലാപങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ധാരണയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ വ്യാഖ്യാനത്തിന് കൂടുതല്‍ ശക്തിയുണ്ടാകാനാണ് സാധ്യത. ശാരീരികാക്രമണം ഉണ്ടായില്ലെങ്കിലും അനഭിലഷണീയരായി അവര്‍ മാറും.

തീവ്രവാദത്തെ എങ്ങനെയാണ് നിര്‍വചിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത്. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം വിശദീകരിക്കാമോ?

- തീവ്രവാദത്തെ നിര്‍വചിക്കേണ്ടത് യുദ്ധത്തെ എങ്ങനെയാണോ നിര്‍വചിക്കുന്നത് അതു പോലെയാണ്. യുദ്ധം ഉണ്ടാകുമ്പോള്‍ മനുഷ്യന്‍ മനുഷ്യനല്ലാതായി മാറുന്നു. രാഷ്ട്രത്തിന്റെ പേരില്‍ സഹജീവികളെ നിര്‍ദയം കൊല്ലുകയാണ് ചെയ്യുന്നത്. അവനെ അന്യരാഷ്ട്രടത്തില്‍പ്പെട്ടവനായി കാണുന്നതുകൊണ്ട് ഒരു മാനസിക മൂല്യത്തെയും ആദരിക്കാതെ മറ്റുള്ളവരെ കൊല്ലുകയാണ് തീവ്രവാദിയും ചെയ്യുന്നത്. നിഷ്ഠുരതയാണ് തീവ്രവാദത്തില്‍ അടങ്ങിയിരിക്കുന്നത്. മനുഷ്യന്‍ എന്ന നിലയ്ക്കുള്ള മാനസികാവസ്ഥ തീവ്രവാദിക്കില്ല. മറ്റുള്ളവരെ മനുഷ്യരായി കാണുന്നുമില്ല. എല്ലാ മാനുഷിക മൂല്യങ്ങള്‍ക്കും എതിരായ ഒരു പ്രതിഭാസമായാണ് തീവ്രവാദത്തെ വിലയിരുത്തേണ്ടത്. പരിഷ്കൃത സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഒരു പ്രവര്‍ത്തനമായി അതിനെ കാണണം.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ സമുദായങ്ങളെ കേന്ദ്രീകരിച്ച് വളര്‍ന്നുവരുന്ന തീവ്രവാദ-ഛിദ്രപ്രവണതകളെ സവര്‍ണ ഫാസിസത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെടുത്തിയല്ലേ വിലയിരുത്തേണ്ടത്?

- 1992ല്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടത് രാഷ്ട്രീയ സാമൂഹ്യ അവബോധത്തില്‍ പ്രധാനപ്പെട്ട സംഭവമാണ്. ഹിന്ദുവര്‍ഗീയതയുടെ ഭീകരപ്രവര്‍ത്തനമാണ് അന്ന് നടന്നത്. നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നതാണല്ലോ ഭീകരപ്രവര്‍ത്തനം. ഇന്ത്യയിലെ ആദ്യത്തെ ഭീകരപ്രവര്‍ത്തനം ഹിന്ദുവര്‍ഗീയതയില്‍ നിന്നാണ് ഉണ്ടായത്. അതിന്റെ പരിണത ഫലമായാണ് മറ്റുപല ഭീകരപ്രവര്‍ത്തനങ്ങളും ഉടലെടുത്തത്. ഭീകരപ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ഹിന്ദു വര്‍ഗീയതക്ക് ഒരു മടിയുമില്ലെന്നതാണ് മാലേഗാവ് സംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഹിന്ദു വലതുപക്ഷ ശക്തികളുടെ ഭീകരപ്രവര്‍ത്തനങ്ങളും അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്നു. ന്യൂനപക്ഷത്തിന്റേതായാലും ഭൂരിപക്ഷത്തിന്റേതായാലും ഭീകരപ്രവര്‍ത്തനം അപലപനീയം തന്നെ.

ഇത്തരം നിര്‍ണായക ഘട്ടങ്ങളില്‍ ഇടതുപക്ഷ മതനിരപേക്ഷ കക്ഷികള്‍ എങ്ങനെയാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ഇടപെടുകയും വേണ്ടത്?

-ഭീകരപ്രവര്‍ത്തനം എങ്ങനെയാണ് തടയുക എന്നതാണ് പ്രധാനം. എന്തെങ്കിലും സംഭവിച്ച ശേഷം അതിന്റെ കാരണക്കാരെ ശിക്ഷിക്കുക എന്നതല്ല വേണ്ടത്. ഉത്തരവാദികള്‍ വെറുതെ പോവുകയില്ലെന്ന പറച്ചില്‍ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ രാഷ്ട്രീയ നേതാക്കളുടെ പതിവു പല്ലവി ആയി മാറിയിരിക്കുന്നു. സംഭവത്തിനു ശേഷം ഭീകരവാദികളെ പിടികൂടുന്നതും ശിക്ഷിക്കുന്നതും വെടിവെച്ചു കൊല്ലുന്നതുമൊക്കെയാണ് പതിവ്. അതേസമയം, ഭീകരപ്രവര്‍ത്തനം തടയുന്നതില്‍ ഭരണകൂടം പൂര്‍ണമായും പരാജയപ്പെടുകയും ചെയ്യുന്നു. ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധിക്കണമെങ്കില്‍ പൊതുസമൂഹത്തിന്റെ ജാഗ്രത ആവശ്യമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനും അതിനെ തടയാനും സാധിക്കുക ജനങ്ങള്‍ ഇടപെടുമ്പോള്‍ മാത്രമാണ്. മുംബൈയില്‍ ഇത്രയും ആയുധങ്ങളുമായി തീവ്രവാദികള്‍ അവിടെ കടന്നുകൂടിയ ഏതെങ്കിലും ഘട്ടത്തില്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. അങ്ങനെയുള്ള ഒരു തിരിച്ചറിവ് സമൂഹത്തില്‍ ഉണ്ടാവണം. അതിനുള്ള സാമൂഹിക കാഴ്ച്ചപ്പാടും സന്നദ്ധതയും ആണ് ആവശ്യം.

ആഗോളതലത്തില്‍ തീവ്രവാദത്തിനെതിരെ ഒരു പൊതുഅഭിപ്രായം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. തീവ്രവാദം ഒരു മാനസിക അവസ്ഥയാണ്. യുദ്ധത്തിനെതിരായ സമാധാനപ്രസ്ഥാനം പോലെ തീവ്രവാദത്തിനെതിരെ ഒരു ആശയവ്യാപനം ആവശ്യമാണ്. ആശയങ്ങളുടെ പേരിലോ പ്രതിരോധം എന്ന നിലയിലോ തീവ്രവാദം ലോകത്ത് എവിടെയും സംഭവിക്കാവുന്നതേയുള്ളൂ. അതിനാല്‍ ആഗോളപ്രസ്ഥാനം തന്നെ ഇതിനെതിരെ വേണം.

തീവ്രവാദികളില്‍ പലരും സാമ്പത്തികദുരിതം അനുഭവിക്കുന്നവരാണ്. ചില്ലറ ആവശ്യങ്ങള്‍ക്കു വേണ്ടിയോ ജീവിക്കാന്‍ വേണ്ടിയോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുത്തുന്ന കരുക്കളാണ് അവര്‍. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും എന്തിന് കേരളത്തില്‍ നിന്നു പോലും റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ജീവിത പ്രാരബ്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെന്ന് കാണണം. ആഗോളതലത്തിലും ദേശീയ തലത്തിലുമുള്ള സാമ്പത്തിക വ്യത്യാസങ്ങള്‍ ഇതിനു പിന്നില്‍ വളരെ വലിയൊരു ശക്തിയായി പ്രവര്‍ത്തിക്കുന്നു. ഭീകരതക്കെതിരായ സമരം ജനാധിപത്യ സമരങ്ങളുടെ ഭാഗമായി സമൂഹത്തില്‍ ഒരു ശക്തിയായി വളര്‍ന്നുവരേണ്ടിയിരിക്കുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ മാത്രമേ ഇത് തടയാന്‍ സാധ്യമാകൂ. ഭീകരത സൃഷ്ടിക്കുന്ന വ്യവസ്ഥിതി ഉണ്ടെന്ന് തിരിച്ചറിയണം.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ചെറുക്കുന്ന ഇടതുപക്ഷത്തെയും ആക്രമിക്കുക എന്ന അജന്‍ഡ കൂടി വര്‍ഗീയ ശക്തികള്‍ക്കില്ലേ? ഇതിനെ എങ്ങനെ കാണുന്നു?

-ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആശയപ്രചാരണം അവരെ മാത്രം ലക്ഷ്യമിട്ടല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങളെക്കൂടി ഉന്നം വെച്ചാണ്. ന്യൂനപക്ഷങ്ങളുടെ സമര്‍ഥകരായിട്ടാണ് ഇടതുപക്ഷത്തെ കാണുന്നത്. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ ഇടതുപക്ഷ ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്ത ഒരു മാര്‍ച്ച് നടന്നപ്പോള്‍ കാഴ്ചക്കാരായി റോഡില്‍ നിന്നവര്‍ പറയുന്നതു കേട്ടു, 'ഇവരൊക്കെ പാകിസ്ഥാനില്‍ പോകേണ്ടവരാണ്' എന്ന്്. ഇത്തരം കാഴ്ചപ്പാട് വലതുപക്ഷ വര്‍ഗീയത പരത്താന്‍ ശ്രമിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഹിന്ദു വര്‍ഗീയ ഭീകരതയെ കുറിച്ച് പറയാന്‍ ശ്രമിച്ചവരൊക്കെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ജാമിയ മിലിയ വെടിവെപ്പിനു പിന്നിലെ യാഥാര്‍ഥ്യമെന്തെന്ന് അറിയണമെന്നാവശ്യപ്പെട്ടവരെ തീവ്രവാദ സ്വഭാവമുള്ളവര്‍ എന്ന് മുദ്രകുത്തി. തീവ്രവാദത്തെ കുറിച്ച് ഹൈദരാബാദ് ട്രിബ്യൂണല്‍ സംഘടിപ്പിച്ചവരുടേയും അവസ്ഥ ഇതുതന്നെ. തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രകടനങ്ങളും ആക്രമണങ്ങളും നടക്കുകയുണ്ടായി. ഭീകരരും ഭീകരവാദവും ന്യൂനപക്ഷ താല്പര്യവും നിലപാടും വ്യത്യസ്തമാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു. വര്‍ഗീയതക്ക് വളരണമെങ്കില്‍ ഒരു ശത്രു ആവശ്യമാണ്. ന്യൂനപക്ഷങ്ങളോടുള്ള ശത്രുതയ്ക്ക് പുതിയ പരിവേഷം കൊടുക്കാന്‍ വര്‍ഗീയത ഭീകരതയെ കൂടുതല്‍ ഉപയോഗിക്കാനാണ് സാധ്യത.

*
കടപ്പാട്: ദേശാഭിമാനി വാരിക

മതതീവ്രവാദവും ആഗോളവല്‍ക്കരണവും

ആഗോള മുതലാളിത്ത പ്രതിസന്ധി അതിജീവിക്കാനുള്ള സാമ്രാജ്യത്വ മൂലധനവ്യവസ്ഥയുടെ നീചവും കുത്സിതവുമായ ശ്രമങ്ങളെന്ന നിലയിലാണ് ചരിത്രത്തില്‍ മതഭീകരതയുടെയും വര്‍ഗീയതയുടെയും പ്രത്യയശാസ്‌ത്രവല്‍ക്കരണവും ക്രൂരമായ പ്രയോഗങ്ങളും നടന്നിട്ടുള്ളത്. സാമ്രാജ്യത്വ അധിനിവേശത്തിനും, ജനസമൂഹങ്ങളെയും രാഷ്‌ട്രങ്ങളെയും തകര്‍ക്കുന്ന സംഹാരാത്മകമായ മൂലധനക്കൊള്ളയ്‌ക്കും എതിരെ വളര്‍ന്നുവരുന്ന ജനകീയ ഐക്യവും മുന്നേറ്റങ്ങളും ശിഥിലീകരിക്കുന്ന വിധ്വംസക പദ്ധതികളാണ് ലോകത്തെല്ലായിടത്തും നാനാവിധമായ മത-വംശീയ പ്രസ്ഥാനങ്ങളിലൂടെ പ്രയോഗവല്‍ക്കരിക്കപ്പെടുന്നത്.

ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് തുടക്കംകുറിച്ച് ഒന്നാം ഐഎംഎഫ് വായ്‌പയോടെ (1980 മുതല്‍)ഇന്ത്യയിലും പുനരുത്ഥാനത്തിന്റെ സംസ്‌ക്കാരവും രാഷ്‌ട്രീയവും മേല്‍ക്കൈ നേടാന്‍ ശ്രമിക്കുന്നതാണ് നാം കണ്ടത്. മതത്തിന്റെയും ജാതിയുടെയും മാത്രമല്ല, പ്രാദേശികതയുടെയും വംശീയതയുടെയും പേരിലും എല്ലാവിധ സങ്കുചിത വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ള തീവ്രവാദപ്രസ്ഥാനങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തെയും മതേതരഘടനയെയും വെല്ലുവിളിച്ച് അഴിഞ്ഞാടുകയാണുണ്ടായത്. ഖാലിസ്ഥാന്‍ വാദം മുതല്‍ അസമിലെ വിഘടനവാദ പ്രസ്ഥാനംവരെയുള്ള എല്ലാവിധ പ്രാദേശിക സങ്കുചിതവാദങ്ങളും മതാത്മകവും വംശീയവുമായ അടിസ്ഥാനങ്ങളെ ഉപയോഗപ്പെടുത്തിയാണ് രാജ്യത്തെ ചോരക്കളമാക്കിത്തീര്‍ത്തത്. നവ കൊളോണിയല്‍ ചൂഷണം സൃഷ്‌ടിച്ച അസന്തുലിതത്വങ്ങളെ ഉപയോഗപ്പെടുത്തി മതേതരവും ഫെഡറല്‍ മൂല്യങ്ങളിലധിഷ്ഠിതവുമായ നമ്മുടെ ദേശീയ ഐക്യത്തെ അപകടപ്പെടത്തുക, രാജ്യത്തെ അസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മതാടിസ്ഥാനങ്ങളില്‍ ഉയര്‍ന്നുവന്ന എല്ലാവിധ വര്‍ഗീയവിഘടനശക്തികളും പ്രവര്‍ത്തിച്ചത്.

ആഗോള മൂലധനത്തിന്റെ ആസുരസ്വാധീനത്തിലകപ്പെട്ടു കഴിഞ്ഞ നമ്മുടെ സമ്പദ്ഘടനയിലെന്നപോലെ സാമൂഹ്യജീവിതത്തിലും മത്സരത്തിന്റെയും ക്രൂരതയുടെയും മൂല്യങ്ങളെ ദൃഢമാക്കിക്കൊണ്ടാണ് സാമ്രാജ്യത്വ പ്രോക്ത മതതീവ്രവാദസംഘങ്ങള്‍ വേരുറപ്പിക്കുന്നത്. അന്യമതങ്ങളെയും വിശ്വാസങ്ങളെയും വെറുക്കാനും നിഗ്രഹിക്കാനും പഠിപ്പിക്കുന്ന മതഫാസിസ്‌റ്റുകള്‍ ചരിത്രത്തിന്റെ മിഥ്യാപൂര്‍ണമായ വ്യാഖ്യാനങ്ങളിലൂടെ ആദര്‍ശവല്‍ക്കരിക്കപ്പെട്ട ഒരു സാങ്കല്പികലോകം സൃഷ്‌ടിച്ചെടുക്കുന്നു. ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വസ്‌തുനിഷ്‌ഠപ്രശ്‌നങ്ങളും ഈ സാങ്കല്പികലോകത്ത്, അതായത് തങ്ങള്‍ പുനരുജ്ജീവിപ്പിച്ചെടുക്കുന്ന 'ഭൂതകാല'ത്തില്‍ സഫലീകൃതമാകുമെന്നാണ് ഈ ഫാസിസ്റ്റുകളുടെ അവകാശവാദം. എല്ലാവിധ മതപുനരുത്ഥാനവാദങ്ങളുടെയും സാംസ്‌ക്കാരിക നിര്‍മിതികള്‍ ഇത്തരം മിഥ്യാ ധാരണകളിലാണ് നടക്കുന്നത്. വര്‍ഗീയതയുടെയും മത തീവ്രവാദത്തിന്റെയും ഈയൊരു പുനരുത്ഥാന സംസ്‌ക്കാരം ഒരധിനിവേശ സംസ്‌ക്കാരനിര്‍മിതി ആണെന്ന യാഥാര്‍ഥ്യം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. അതുകൊണ്ടാണ് പല ഉത്തരാധുനിക പണ്ഡിതന്മാരും ആഗോളവല്‍ക്കരണത്തെ പ്രതിരോധിക്കാനുള്ള പ്രത്യയശാസ്‌ത്ര 'സ്വദേശി'യായി ഹിന്ദുത്വത്തെ എടുത്തു കാണിക്കാന്‍ ധൈര്യപ്പെടുന്നത്. അതേപോലെത്തന്നെയാണ് സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് ഇസ്ലാമികബദലാണ് പരിഹാരമെന്നുമുള്ള വാദവും.

ഇന്ത്യയില്‍ സംഘപരിവാറും അതിന്റെ കൂട്ടാളികളായ സംഘടനകളും റാണാപ്രതാപന്റെയും ഛത്രപതി ശിവജിയുടെയും ചന്ദ്രഗുപ്‌തമൌര്യന്റെയും സുവര്‍ണകാലം പുനരാനയിക്കാമെന്നാണല്ലോ തങ്ങളുടെ ഹിന്ദുത്വ പ്രചാരണം വഴി വ്യാമോഹിപ്പിക്കുന്നത്. ഹിന്ദു ആധിപത്യത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ചരിത്രവിരുദ്ധമായ മഹത്വകഥകള്‍ പ്രചരിപ്പിക്കുകയാണവര്‍. വര്‍ത്തമാനജീവിതത്തിന്റെ കണ്ണീരും അപമാനങ്ങളും ഭൂതകാലത്തിന്റെ മഹനീയ നാളുകളെ പുനരാനയിച്ചുകൊണ്ട് കഴുകിക്കളയാമെന്ന് പ്രചരിപ്പിക്കുന്ന ഹിന്ദുത്വഫാസിസ്‌റ്റുകള്‍ ചരിത്രത്തെയും ജനങ്ങള്‍ നേരിടുന്ന ഭൌതികപ്രശ്‌നങ്ങളെയും വളച്ചൊടിക്കുകയും പരിഹാരത്തിന്റെ മിഥ്യാധാരണകള്‍ സൃഷ്‌ടിക്കുകയുമാണ്.

എല്ലാ മതപുനരുത്ഥാന സംഘടനകളും ശ്രമിക്കുന്നത് അവരവരുടെ അവകാശവാദങ്ങളനുസരിച്ചുള്ള ഭൂതകാലമഹത്വങ്ങളുടെ അധികാരവും അധീശത്വവും സ്ഥാപിച്ചെടുക്കാനാണ്. സാമ്രാജ്യത്വത്തിന്റെ നവ അധിനിവേശ വ്യവസ്ഥക്ക് ഏക ബദല്‍ ഇസ്ലാമാണെന്ന വാദം ഇന്ന് പരക്കെ ഉയരുന്നുണ്ട്. ഇന്ത്യയില്‍ നവകൊളോണിയല്‍ നയങ്ങള്‍ തീവ്രഗതിയാരംഭിച്ച ഘട്ടത്തില്‍ തന്നെ സിമിപോലുള്ള തീവ്രവാദ സംഘടനകള്‍ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തുകയുണ്ടായല്ലോ. ഒരു രാഷ്‌ട്രീയ സാമ്പത്തികവ്യവസ്ഥയെന്ന നിലയില്‍ ഇസ്ലാം മാത്രമാണ് മുതലാളിത്ത ചുഷണത്തെ പ്രതിരോധിക്കുവാന്‍ പര്യാപ്‌തമായ ദര്‍ശനമെന്ന് പല ഇസ്ലാമിക മൌലികവാദികളും വാദിക്കുന്നു. അതിനായി അവരില്‍ പലരും മുസ്ലീംരാഷ്‌ട്രങ്ങളിലെ പ്രായോഗികമായ വിജയമാതൃകകള്‍ തന്നെ എടുത്തുകാണിക്കാറുണ്ട്. ഇസ്ലാമിക ബാങ്കിങ്, പലിശരഹിതവായ്‌പ എന്നിവയെല്ലാം ഇവരില്‍ പലരും വിശദാംശങ്ങളോടെ വിശകലനം ചെയ്യുന്നുമുണ്ട്. ഇത്തരം വാദങ്ങളുടെ അന്തഃസാരശൂന്യത സമീര്‍ അമീനെയും അസ്‌ഗര്‍ അലി എന്‍ജിനിയറെപ്പോലെയുമുള്ള പല പണ്ഡിന്മാരും തുറന്നുകാട്ടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മുസ്ലീം രാഷ്‌ട്രങ്ങളുടെ സമ്പദ്ഘടന സാമ്രാജ്യത്വമൂലധന വ്യവസ്ഥക്ക് മലര്‍ക്കെ തുറന്നിട്ടുകൊടുത്തിരിക്കുകയാണ്. ഇതിനെ ചെറിയൊരളവിലെങ്കിലും പ്രതിരോധിക്കാന്‍ ശ്രമിച്ച സദ്ദാംഹുസൈനെപ്പോലുള്ള ഭരണാധികാരികളെ ഇതര മുസ്ലീം രാഷ്‌ട്രങ്ങള്‍ ഒറ്റപ്പെടുത്തിയതടക്കമുള്ള വര്‍ത്തമാനദുരന്തങ്ങളുടെ ചോരയൊലിക്കുന്ന യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിച്ചുകൊണ്ടാണ് ചരിത്ര വിരുദ്ധമായ അവകാശവാദങ്ങള്‍ എഴുന്നെള്ളിക്കുന്നത്.

പല മതഗ്രന്ഥങ്ങളിലും കാണുന്ന സാമ്പത്തികാശയങ്ങള്‍ അവ രൂപംകൊണ്ട ചരിത്രകാലഘട്ടത്തിന്റെ സാഹചര്യപരമായ പരിമതിക്കകത്തുനിന്നുനോക്കുമ്പോള്‍ പുരോഗമനപരവും വിപ്ലവപരവുമായിരുന്നു. ഖുറാനിലും ബൈബിളിലുമെല്ലാം ഇതുപോലെ സമത്വപൂര്‍ണമായ സാമൂഹ്യജീവിതത്തെക്കുറിച്ചുള്ള ആശയങ്ങള്‍ നിരവധിയാണ്. ആവിര്‍ഭാവകാലത്തെ എല്ലാ മതങ്ങളുടെയും ദര്‍ശനവും ശക്തിനയഭാവവും മനുഷ്യസ്‌നേഹമായിരുന്നു. അടിച്ചമര്‍ത്തപ്പെടുന്നവന്റെ പക്ഷത്തുനിന്ന മതങ്ങള്‍ ഈ ഭൂമുഖത്ത് സാമൂഹ്യജീവിയായി ചുവടുറപ്പിച്ചുതുടങ്ങിയ മനുഷ്യന്റെ ആദ്യകാല ആശയാദര്‍ശങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മാർൿസ് നിരീക്ഷിക്കുന്നുണ്ട്. ആവിര്‍ഭാവകാലത്ത് മതങ്ങള്‍ക്കെല്ലാം ദൈവചിന്താപരമെന്നതിനെക്കാളേറെ ആധിപത്യവ്യവസ്ഥയുടെ ജീര്‍ണതകളോടും മനുഷ്യത്വവിരുദ്ധതയോടും പൊരുതുന്ന സാമൂഹ്യവും സാമ്പത്തികവുമായ വിവക്ഷകളാണുണ്ടായിരുന്നത്.

എന്നാല്‍, പില്‍ക്കാല മതങ്ങള്‍ ഭരണാധികാരത്തിന്റെ പ്രത്യയശാസ്‌ത്ര ഉപകരണമായി അധഃപതിക്കുകയും ആരംഭകാല ലക്ഷ്യങ്ങളില്‍നിന്ന് അകലുകയും ചെയ്‌തു. ഇത് മതങ്ങളിലെല്ലാംതന്നെ നിരവധി അവാന്തരവിഭാഗങ്ങളെ സൃഷ്‌ടിക്കുകയും സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും സാധാരണമാകുകയും ചെയ്‌തു. ചോദ്യം ചെയ്യുന്നവരെയും ഭരണാധികാരത്തിന് വഴങ്ങാത്തവരെയും നിഗ്രഹിക്കുന്ന സ്‌പര്‍ധയുടെയും അസഹിഷ്‌ണുതയുടെയും അധികാര ചരിത്രത്തെ ഖുറാനികദര്‍ശനങ്ങളുടെയും അനുശാസനങ്ങളുടെയും മൌലികപ്രമാണമായി ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് ആധുനിക "ഇസ്ലാമിക ജിഹാദിസം'' രൂപപ്പെടുത്തിയിട്ടുള്ളത്. "വിശ്വാസയുദ്ധങ്ങള്‍''നടത്തുന്ന വിധ്വംസക സംഘങ്ങളും അധികാരഗ്രൂപ്പുകളുമായി ഏകദൈവവിശ്വാസത്തിന്റേയും പരമ കാരുണ്യത്തിന്റെതുമായ നബിദര്‍ശനങ്ങളെ ചുരുക്കി അപമാനവീകരിച്ചിരിക്കുകയാണ് സാമ്രാജ്യത്വപ്രോക്തമായ ഇസ്ലാമിസം. അല്‍ ഖ്വയ്‌ദ മുതല്‍ ഇസ്ലാമിക ജീവിതചര്യയുടെ മഹല്ല് പൊലീസുകാരായി വേഷം കെട്ടി ക്രൂരതയും അക്രമവുമഴിച്ചുവിടുന്ന എന്‍ഡി എഫ് വരെയുള്ള തീവ്രവാദസംഘങ്ങള്‍ പ്രവാചകന്റെയും ഖുറാന്റെയും ദര്‍ശനങ്ങളോടും പേരിനോടും തങ്ങളുടെ "ഇസ്ലാമിസ'ത്തെ സമീകരിച്ചവതരിപ്പിച്ച് മതവിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുകയാണ്.

മനുഷ്യചരിത്രത്തിലെ ശൈശവ ജീവിതസാഹചര്യങ്ങളില്‍ ജന്മമെടുത്ത മതത്തിന്റെ അനാശാസ്യമായ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചോദ്യംചെയ്‌തുകൊണ്ട് വളര്‍ന്നുവന്ന നവോത്ഥാന മൂല്യങ്ങളെയാണ് ഇന്ന് നവസാമൂഹ്യപ്രസ്ഥാനങ്ങളുടെയും കമ്യൂണിസ്റ്റിതര അധിനിവേശവിരുദ്ധ പ്രതിരോധ സംഘങ്ങളുടെയും ധൈഷണികന്മാരായ ആഗോളവല്‍ക്കരണത്തിന്റെ വാമനാവതാരങ്ങള്‍ നിരാകരിക്കാന്‍ ആവശ്യപ്പെടുന്നത്. മതേതരത്വം ദാര്‍ശനികാടിസ്ഥാനമില്ലാത്ത ഒരു ആശയസംഹിതയാണെന്നാണല്ലോ പല ഉത്തരാധുനികന്മാരുടെയും മതം. ചിന്തയുടെയും സാമൂഹ്യപ്രയോഗത്തിന്റെയും വികാസപഥങ്ങളില്‍ മനുഷ്യസമൂഹം നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ച എല്ലാ ദര്‍ശനങ്ങളെയും മാനവികമൂല്യങ്ങളെയും ചോദ്യംചെയ്യുന്ന ആഗോളമൂലധനവ്യവസ്ഥയുടെ പിന്തണയുള്ള ഒരു നവ യാഥാസ്ഥിതിക ധൈഷണികധാര ലോകമെമ്പാടും ആധിപത്യം പുലര്‍ത്തുകയാണ്. ക്രൈസ്‌തവ പുനരുത്ഥാനത്തിന്റെയും ജൂതവംശീയവാദത്തിന്റെയും ഇസ്ലാമിക ജിഹാദിസത്തിന്റെയും ഹിന്ദുവര്‍ഗീയവാദത്തിന്റെയും ഈ നവദാര്‍ശിനകരെല്ലാം ഒരേ മൂലധനാധിപത്യ കേന്ദ്രത്തിന്റെ വ്യത്യസ്‌തങ്ങളായ പ്രത്യയശാസ്‌ത്രാവിഷ്‌ക്കര്‍ത്താക്കള്‍ മാത്രമാണ്. പരസ്‌പര വിരുദ്ധവും നാനാവിധവുമായ ഈ ചിന്തകന്മാരെയും ആൿടിവിസ്‌റ്റുകളെയും ഒന്നിപ്പിച്ച് നിര്‍ത്തുന്നത് കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരായ വിരോധവും സംഹാരതാല്പര്യങ്ങളും മാത്രമാണ്. റൂപര്‍ട് മര്‍ഡോക്കിനെപ്പോലുള്ള മാധ്യമരാക്ഷസന്മാരും സാമുവല്‍ പി ഹണ്ടിങ്ടണിനെപ്പോലുള്ള വംശീയവാദികളും ഫുക്കുയാമയെപ്പോലുള്ള കമ്പോള മൌലികവാദികളും കൈകോര്‍ത്തുകൊണ്ട് ലോകത്തെ പുനരുത്ഥാന ശക്തികളിലൂടെ ഒരിക്കലും അവസാനിക്കാത്ത സംഘര്‍ഷങ്ങളുടെ ഭൂമിയാക്കുകയാണ്. ആഗോളമൂലധനത്തിന്റെ പ്രവാഹഗതിക്ക് തടസ്സം സൃഷ്‌ടിക്കുന്ന ദേശീയരാഷ്‌ട്രങ്ങളും നിയമങ്ങളുമില്ലാത്ത ഒരു ലോകം സൃഷ്‌ടിക്കുകയാണ്.

സാമ്രാജ്യത്വ ഭരണാധികാരത്തിന്റെ നൃശംസതകളെ മൂലധനാധിപത്യത്തിന്റെയും ചൂഷണത്തിന്റെയും വര്‍ഗാധികാരത്തിന്റെയും കേന്ദ്ര പ്രശ്‌നങ്ങളില്‍നിന്ന് വേര്‍പെടുത്തി വംശീയതയുടെയും മതപരതയുടെയും പാഠങ്ങളായി വായിച്ചെടുക്കാന്‍ ശ്രമിക്കുന്ന പല ഉത്തരാധുനികന്മാരും ടെറി ഈഗിള്‍ടണ്‍ പരിഹസിച്ചതുപോലെ എന്തിനെയും വിമര്‍ശിക്കും, മൂലധനത്തെ ഒഴികെ മാത്രം എന്ന ശാഠ്യക്കാരാണ്. സംസ്‌ക്കാരസംഘര്‍ഷത്തിന്റെ പ്രത്യശാസ്‌ത്രകാരന്മാരും ഇസ്ലാമിക ബദലിന്റെ വക്താക്കളും ഒരുപോലെ ചരിത്രത്തെ വംശീയയുദ്ധങ്ങളുടെ അനുസ്യൂതിയും സൈദ്ധാന്തിക പ്രവര്‍ത്തനവുമായി ദുര്‍വ്യാഖ്യാനിക്കുന്നവരാണ്. ചരിത്രത്തെയും മനുഷ്യന്റെ സംഘടിതമായ സൈദ്ധാന്തിക യജ്ഞങ്ങളെയും മതപരതയിലും നാഗരികതകളുടെ സംഘര്‍ഷങ്ങളിലും ലഘൂകരിച്ച് അത്യന്തം സങ്കീര്‍ണമായൊരു പ്രതിലോമതന്ത്രം നിര്‍മിച്ചെടുക്കുകയാണിവര്‍.

സാമ്രാജ്യത്വവും ക്രിസ്‌തുമതവും തമ്മിലുള്ള ബന്ധം ചരിത്രപരമായിത്തന്നെ വിഖ്യാതമാണല്ലോ. കൊളോണിയല്‍ അധിനിവേശത്തിന്റെ ചരിത്രത്തില്‍ ഒരു കൈയില്‍ തോക്കും മറുകൈയില്‍ ബൈബിളുമായി ലോകം കീഴടക്കിയതാണ് ആധുനിക മുതലാളിത്തത്തിന്റെ വികാസമെന്നതുതന്നെ. ഇസ്ലാമും ക്രിസ്‌തുമതവും തമ്മില്‍ നിലനിന്നിരുന്ന സംഘട്ടനങ്ങളും ശത്രുതയും ഈയൊരു കോളണിവല്‍ക്കരണ പ്രകിയയുമായി ബന്ധപ്പെട്ടതാണ്. ഇന്നിപ്പോള്‍ മൂലധനത്തിന്റെ ആഗോളവല്‍ക്കരണ പ്രക്രിയക്കിടയില്‍ എണ്ണപ്പാടങ്ങള്‍ തേടിയുള്ള അമേരിക്കന്‍ കോര്‍പറേറ്റുകളുടെയും സാമ്രാജ്യത്വകമ്പനികളുടെയും അധിനിവേശതാല്പര്യങ്ങളുടെ പ്രത്യയശാസ്‌ത്ര ഉല്‍പ്പന്നമെന്ന നിലയിലാണ് ഇസ്ലാമിക വിശ്വാസയുദ്ധവും സങ്കല്പവും സിയോണിസവും ക്രൈസ്‌തവ മതമൌലികവാദവും എല്ലാം ആക്രമണോത്സുകമായ മതാന്ധവാദമായി വളര്‍ത്തിയെടുക്കപ്പെട്ടത്. ആഗോള മൂലധനത്തിന്റെ വിചിത്രവും നാനാവിധവുമായ പ്രത്യയശാസ്‌ത്ര പദ്ധതികളെ പരിഗണിക്കാതെ ഇസ്ലാമാണ് സാമ്രാജ്യത്വത്തിന് ബദലെന്ന് പ്രചരിപ്പിക്കുന്നവര്‍ ഹണ്ടിങ്ടണ്‍ തിസീസിന്റെ മാപ്പുസാക്ഷികള്‍ മാത്രമാണ്.

വിവിധ ജനസമൂഹങ്ങളിലും രാജ്യങ്ങളിലും ഭിന്നരൂപങ്ങളില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന 'സ്വത്വരാഷ്‌ട്രീയ' പ്രസ്ഥാനങ്ങള്‍ക്ക് സാമ്രാജ്യത്വ ഫണ്ടിങ് ഏജന്‍സികളുടെ പിന്തുണയും സഹായവുമുണ്ടെന്ന കാര്യം ഇന്നൊരു തര്‍ക്ക വിഷയമല്ല. 'കാര്‍ണീനി എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്' തുടങ്ങിയ സിഐഎയുടെ ചിന്താ സംഭരണികള്‍ (think tanks) നയിക്കുന്ന അമേരിക്കന്‍ ഫൌണ്ടേഷനുകളാണല്ലോ ബാബറി മസ്‌ജിദ് മുതല്‍ ഗുജറാത്തിലെ വംശഹത്യവരെയുള്ള സംഘപരിവാര്‍ പദ്ധതികള്‍ക്ക് ആശയവും അര്‍ഥവും നല്‍കിയത്. ഗുജറാത്തിലെ വംശഹത്യക്കുവേണ്ടി അമേരിക്കയിലെ ഇന്ത്യാ ഡവലപ്‌മെന്റ് ആന്‍ഡ് റിലീഫ് പോലുള്ള സ്പെഷല്‍ സംവിധാനങ്ങളിലൂടെ ഒഴുകിയെത്തിയ ഡോളറുകളാണ് സംഘപരിവാറിനെ ഉഷാറാക്കിയത്.

ഇന്ത്യയില്‍ വ്യാപകമായിക്കഴിഞ്ഞിരിക്കുന്ന സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവിധ ജിഹാദിഗ്രൂപ്പുകളും അമേരിക്കന്‍ പണത്തിന്റെ ബലത്തില്‍ രൂപപ്പെട്ടവയും പ്രവര്‍ത്തിക്കുന്നവയുമാണ്. പാകിസ്ഥാന്‍ കേന്ദ്രമായി മുജാഹിദീന്‍ മിലിറ്റന്റുകളെ രൂപപ്പെടുത്തിയത് സിഐഎ ആയിരുന്നല്ലോ. അഫ്‌ഗാനിസ്ഥാനിലെ ഡോ. നജീബുള്ള സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള സി ഐഎ പദ്ധതിക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് 60,000 കോടി ഡോളറാണ് നല്‍കിയത്. ഇപ്പോഴത്തെ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിക്കുള്ള രക്ഷാപാലനത്തിനുപോലും അമേരിക്ക 70,000 കോടി ഡോളറാണ് അനുവദിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കുമ്പോഴാണ് സിഐഎയുടെ അഫ്‌ഗാന്‍ വിമോചന പരിപാടിക്ക് അവരെന്തുമാത്രം പ്രാധാന്യം കൊടുത്തിരുന്നുവെന്നറിയുക. അഫ്‌ഗാന്‍ വിമോചനത്തിനുശേഷം അമേരിക്കതന്നെ പാക് അധീന കശ്‌മീരിലേക്ക് വിന്യസിച്ച ജിഹാദികളാണല്ലോ ലഷ്‌ക്കര്‍ ഇ തോയ്‌ബ, ജയ്‌ഷെ മുഹമ്മദ്, ഹുജി തുടങ്ങിയ വിവിധ നാമങ്ങളില്‍ ഇന്ത്യയില്‍ സ്‌ഫോടനപരമ്പരകളിലൂടെ ഭീതി പടര്‍ത്താന്‍ ശ്രമിക്കുന്നത്.

കശ്‌മീര്‍ പ്രശ്നം ഉപയോഗപ്പെടുത്തി ഇന്ത്യയെ അസ്ഥിരീകരിക്കാനുള്ള സാമ്രാജ്യത്വ ഗൂഢാലോചനക്ക് ആറ് ദശകത്തോളം പഴക്കമുണ്ട്. കൊളോണിയല്‍ ഭരണത്തിന്റെ ദുരന്തപൂര്‍ണമായ പരിണതിയെന്നനിലയിലാണ് ഇന്ത്യാ-പാക് വിഭജനവും നാട്ടുരാജ്യങ്ങളുടെ പ്രശ്‌നവും അവശേഷിപ്പിച്ചുകൊണ്ടുമുള്ള ബ്രിട്ടീഷുകാരുടെ അധികാരക്കൈമാറ്റം. 1947ല്‍ കശ്‌മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരണമോ സ്വതന്ത്രരാജ്യമായി നില്‍ക്കണമോ എന്നെല്ലാമുള്ള സൌഹൃദപൂര്‍വവും സമാധാനപരവുമായ ആലോചനകള്‍ക്കിടയിലാണ് അമേരിക്കന്‍ സൈനികമേധാവിയായ ലഫ്. കേണല്‍ റസ്സല്‍ ഹൈറ്റിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനിലെ ഗോത്രവര്‍ഗ വളണ്ടിയര്‍മാരെ അണിനിരത്തി കശ്‌മീരില്‍ അധിനിവേശം നടക്കുന്നത്. അങ്ങനെയാണ് ഇന്ത്യയുടെ ഭാഗമായിരുന്ന കശ്‌മീര്‍ പാക് അധീനകശ്‌മീരും ജമ്മു കശ്‌മീരുമായി വേര്‍പിരിക്കപ്പെടുന്നത്. കശ്‌മീര്‍ പ്രശ്നത്തിന്റെ ചരിത്രപരമായ വേരുകളന്വേഷിക്കുന്ന ഏതൊരു ചരിത്ര വിദ്യാര്‍ഥിക്കും മനസ്സിലാക്കാനാവുക കശ്‌മീരിനെ വര്‍ഗീയവല്‍ക്കരണത്തിന്റെയും വിഘടനവാദത്തിന്റെയും ചോരക്കളമാക്കിയത് അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങളാണെന്നാണ്.

അമ്പതുകളില്‍ ഇന്ത്യയുടെ ചേരിചേരാനിലപാടുകളും സോവിയറ്റ് സഹകരണവും ചൈനയിലെ കമ്യൂണിസറ്റ് വിജയവുമെല്ലാമാണ് ഏഷ്യന്‍ മേഖലയിലെ അമേരിക്കന്‍ കുത്തിത്തിരിപ്പുകള്‍ക്കും മത, ഗോത്ര തീവ്രവാദങ്ങളെ ഉപയോഗിച്ചുള്ള ഇടപെടലുകള്‍ക്കും കാരണമായത്. ഇന്നിപ്പോള്‍ ക്രിമിനലുകളും സാമൂഹ്യവിരുദ്ധരുമായ ചെറുപ്പക്കാരെ ലഷ്‌കര്‍ ഇ തോയ്‌ബാ പരിശീലനകേന്ദ്രങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്ന രാജ്യദ്രോഹശക്തികള്‍ക്ക് കേരളംപോലൊരു സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നത് നവോത്ഥാന പ്രസ്ഥാനങ്ങളെയും ദേശീയസ്വാതന്ത്ര്യ മൂല്യങ്ങളെയും കമ്യൂണിസ്റ്റ് തൊഴിലാളിമുന്നേറ്റങ്ങളേയും ദുര്‍ബലമാക്കുന്ന പ്രതിലോമരാഷ്‌ട്രീയം ഇവിടെ ചുവടുറപ്പിക്കുന്നതിന്റെ സൂചനയാണ്. ഇടതുപക്ഷ പുരോഗമന രാഷ്‌ട്രീയത്തെയും ചരിത്രത്തെയും നിരാകരിക്കുന്ന ചരിത്രനിര്‍മിതിയുടെയും പ്രത്യയശാസ്‌‌ത്രവൽക്കരണത്തിന്റെയും സങ്കീര്‍ണ പ്രകിയകളിലൂടെയാണ് മാനവികതയുടേതായ എല്ലാറ്റിനെയും തകര്‍ക്കുന്ന കുലംകുത്തികള്‍ ലോകത്തെല്ലായിടത്തും രംഗപ്രവേശം ചെയ്തിട്ടുള്ളത്. ബിജെപിയും കോണ്‍ഗസും ലീഗും സന്നദ്ധസംഘടനാ ബുദ്ധിജീവികളും ആരോടും ഉത്തരവാദിത്തമില്ലാത്ത കുത്തകമാധ്യമ വ്യവസ്ഥയും എല്ലാം ചേര്‍ന്നുള്ള അരാഷ്‌ട്രീയവല്‍ക്കരണവും അപപ്രത്യയശാസ്‌ത്രവല്‍ക്കരണങ്ങളും വഴി ശിഥിലീകരണശക്തികള്‍ക്ക് വളരാനും അഴിഞ്ഞാടാനും ഇവിടെ മണ്ണൊരുക്കപ്പെടുകയാണ്. ആഗോളമൂലധന താല്പര്യങ്ങള്‍ക്കെതിരായ പ്രതിരോധവും വിമര്‍ശനങ്ങളുമുയര്‍ത്തുന്ന സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനും സംഘപരിവാറിനെയും ഇസ്ലാമികഫാസിസ്റ്റുകളെയും സൌകര്യംപാലെ താലോലിച്ചും പ്രീണിപ്പിച്ചും വളര്‍ത്തിയെടുക്കുന്നത് വലതുപക്ഷ രാഷ്‌ട്രീയ കേന്ദ്രങ്ങളാണ്.

മത, സ്വത്വരാഷ്‌ട്രീയത്തിന്റെ വളര്‍ച്ചയും അക്രമാസക്തമായ രൂപമാറ്റങ്ങളും മുതലാളിത്തത്തിന്റെ വികാസഗതിയുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. അതായത് മതവര്‍ഗീയവാദത്തിന്റെ രാഷ്‌ട്രീയവും സംസ്‌ക്കാരവും മുതലാളിത്ത ചരിത്രവുമായി സ്പഷ്‌ടമായി ബന്ധപ്പെട്ടാണ് വികസിച്ചുവന്നത്. സ്വത്വരാഷ്‌ട്രീയത്തിന്റെ, അഥവാ വംശീയ ഫാസിസത്തിന്റെ ഏറ്റവും ക്രൂരമായ സമീപകാല മാതൃക ജര്‍മനിയിലെ നാസി ഭരണമാണ്. ലോകത്തെ ഭരിക്കാന്‍ യോഗ്യതയും ശേഷിയുമുള്ള ഏകവംശം ആര്യന്മാരുടേതാണെന്ന വാദം ഉയര്‍ത്തിക്കൊണ്ടാണ് ജര്‍മനിയില്‍ ആര്യവംശമേധാവിത്വം പുനഃസ്ഥാപിക്കാനുള്ള ഫാസിസ്റ്റ് പോരാട്ടങ്ങള്‍ ഹിറ്റ്ലര്‍ ആരംഭിച്ചത്. ലോകത്തെ മറ്റെല്ലാ വംശങ്ങളെയും ജനസമൂഹങ്ങളെയും അടക്കിഭരിക്കാന്‍ കെല്‍പ്പും അധികാരവുമുള്ള തങ്ങളുടെ സ്വത്വത്തെ ഒരിക്കല്‍ക്കൂടി കണ്ടെത്താന്‍ ഹിറ്റ്ലര്‍ ജര്‍മന്‍കാരെ ഉദ്ബോധിപ്പിച്ചു. ഇതരവംശങ്ങളെ തങ്ങളുടെ അധികാരത്തിന് കീഴില്‍ കൊണ്ടുവരാന്‍ ബലപ്രയോഗം ഉള്‍പ്പെടെ എല്ലാ മാര്‍ഗങ്ങളും ന്യായീകരിക്കത്തക്കതാണെന്ന് ഹിറ്റ്ലര്‍ കരുതി. ഇറ്റലിയില്‍ മുസ്സോളിനിയും ഇതേരീതി തന്നെയാണ് അവലംബിച്ചത്. ജീര്‍ണമായ ധന മൂലധനത്തിന്റെ ദയാരഹിതവും അക്രമാസക്തവുമായ വ്യാപനതാല്പര്യങ്ങളെയാണ് ഹിറ്റ്ലറും മുസ്സോളിനിയും തങ്ങളുടെ ഫാസിസ്റ്റ് പ്രത്യയശാസ്‌ത്ര പരിപാടികളിലൂടെ സാക്ഷാല്‍ക്കരിക്കാന്‍ ഒരുമ്പെട്ടത്.

ഫാസിസത്തിന്റെ രാഷ്‌ട്രീയത്തെയും സംസ്‌ക്കാരത്തെയും സമഗ്രവിശകലനത്തിന് വിധേയമാക്കിയ സ്റ്റാലിനും ദിമിത്രോവും മുതലാളിത്തത്തിന്റെ രാഷ്‌ട്രീയ സംസ്‌ക്കാരവും ജര്‍മന്‍ വംശീയവാദത്തിന്റെ പ്രത്യയശാസ്‌ത്രവും തമ്മിലുള്ള പാരമ്പര്യത്തെ അനാവരണം ചെയ്‌തു. സെമിറ്റിക് സംസ്‌ക്കാരങ്ങളെ അധമം എന്ന് വിശേഷിപ്പിച്ച ഫാസിസത്തിന്റെ വംശമേധാവിത്വബോധംധനമൂലധനത്തിന്റെ ജീര്‍ണമായ മേധാവിത്വബോധമാണെന്ന് അവര്‍ തുറന്നുകാട്ടി. സ്വന്തം കേന്ദ്രത്തില്‍ ഏകാധിപത്യപരമായ അധികാരങ്ങളെ സ്വരൂപിക്കുന്ന എല്ലാതരം ജനാധിപത്യക്രമവും ബോധപൂര്‍വം നിഷേധിക്കുന്ന ജീര്‍ണമായ മുതലാളിത്ത രാഷ്‌ട്രീയമായിരുന്നു ഫാസിസത്തിന്റേത്. മൂലധനത്തിന്റെ നിരുപാധികവും മനുഷ്യത്വ രഹിതവുമായ സര്‍വാധിപത്യം സ്ഥാപിച്ചെടുക്കാനുള്ള പ്രത്യയശാസ്‌ത്രമായിരുന്നു ഹിറ്റ്ലറുടെ 'സ്വത്വരാഷ്‌ട്രീയം'. വംശീയതയെ തങ്ങളുടെ മൂലധനാധിപത്യത്തിനുള്ള പ്രത്യയശാസ്‌ത്ര ഉപാധിയായി രൂപപ്പെടുത്തുകയായിരുന്നു മുതലാളിത്ത വ്യവസ്ഥ. നാല്‍പ്പതുകളില്‍ സംഹാരത്മകമായ ലക്ഷ്യങ്ങളോടെ ലോകം കീഴ്പ്പെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ഫാസിസ്റ്റുകളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് സ്റ്റാലിന്റെയും ദിമിത്രോവിന്റെയും കുശാഗ്രബുദ്ധിയോടെയുള്ള അപഗ്രഥനങ്ങളും വിശാലമായ ഫാസിസ്റ്റ് വിരുദ്ധ സഖ്യവും ജനകീയ മുന്നേറ്റങ്ങളുംവഴിയായിരുന്നല്ലോ- സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ക്കുമേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് വര്‍ത്തമാന ലോകത്തില്‍ വര്‍ധമാനമായ തോതില്‍ നവനാസി പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയത്.

നവകൊളോണിയല്‍ ചൂഷണഘടനയുടെ ഭാഗമായിതന്നെ സാമ്രാജ്യത്വശക്തികള്‍, തങ്ങള്‍ക്കെതിരായി വളര്‍ന്നുവരുന്ന അധ്വാനിക്കുന്ന ബഹുജനങ്ങളുടെ സംഘടിത രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ തകര്‍ക്കാനും ശിഥിലീകരിക്കാനും ലോകത്തിനുമേലുള്ള തങ്ങളുടെ അധികാരത്തെ ശാശ്വതീകരിക്കാനും പദ്ധതികളാവിഷ്‌ക്കരിച്ച് പ്രയോഗിച്ചു തുടങ്ങിയിരുന്നു. എല്ലാതരം ശിഥിലീകരണ-പുനരുജ്ജീവന ശക്തികളെയും ഉപയോഗിച്ചുകൊണ്ടുളള അസ്ഥിരീകരണ പരിപാടികള്‍ ഇന്ന് അധിനിവേശത്തിന്റെ മുഖ്യമായൊരു കര്‍മപദ്ധതിയാണ് -മുതലാളിത്ത-സാമ്രാജ്യത്വ സമ്പദ്ഘടന നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അതിന്റെ അതിജീവനത്തിനുവേണ്ടിയുള്ള ഒരു തന്ത്രമെന്ന നിലയില്‍തന്നെ കാലഹരണം വന്നുവെന്ന് ചരിത്രം വിധിച്ച എല്ലാ മധ്യകാല ജീര്‍ണതകളെയും മൂലധനശക്തികള്‍ പുനരാനയിക്കുകയാണ്.

മതതീവ്രവാദത്തിന്റെയും വര്‍ഗീയഫാസിസത്തിന്റെയും ഗുരുതരമായ ഗതിയിലുള്ള വളര്‍ച്ചയും അത് സാമൂഹ്യ ജീവിതത്തിലേല്‍പ്പിക്കുന്ന വിദ്വേഷപൂര്‍ണമായ സംസ്‌ക്കാരത്തെയും ഈയൊരു ചരിത്രപശ്ചാത്തലത്തില്‍ മനസ്സിലാക്കണം. കേരളത്തിലിപ്പോള്‍ പത്തിവിടര്‍ത്തിയാടുന്ന എല്ലാ മത ഫാസിസ്റ്റ് സംഘങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും സമൂഹത്തിന്റെ മതേതരഘടനയെയും തകര്‍ത്ത് ആഗോള ധന മൂലധനത്തിന് എതിരുകളില്ലാതെ രംഗം കൈയടക്കാന്‍ പരിസരമൊരുക്കുന്ന വലതുപക്ഷ അജന്‍ഡയുടെ സൃഷ്‌ടിയാണ്. സമീപകാല ലോക സംഭവങ്ങള്‍തന്നെ എല്ലാവിധ പിന്തിരിപ്പന്മാരുടെയും സഹായത്തോടെ എങ്ങനെയാണ് മതപ്രോക്ത സ്വത്വരാഷ്‌ട്രീയം ആഗോളമൂലധന അജന്‍ഡയുടെ നടത്തിപ്പുകാരാവുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.

പോളണ്ടിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ തകര്‍ക്കാന്‍ എങ്ങനെയാണ് എണ്‍പതുകളില്‍ മുതലാളിത്ത ശക്തികള്‍ കത്തോലിക്ക സഭയെയും മാര്‍പാപ്പയെയും ഉപയോഗിച്ചതെന്നത് സമീപകാല ചരിത്രാനുഭവമാണല്ലോ. ജാറുൽ‌സ്‌ക്കിയുടെയും മറ്റു കമ്യൂണിസ്റ്റ് നേതാക്കളുടെയും ഭരണത്തില്‍നിന്നും പോളിഷ് ജനതയെ മോചിപ്പിക്കാനുള്ള 'രക്ഷകന്‍'കത്തോലിക്ക സഭയും ക്രൈസ്‌തവമൂല്യങ്ങളുമാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. റോമിന്റെ ആശീര്‍വാദത്തോടെ സാമ്രാജ്യത്വ കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുത്ത "സോളിഡാരിറ്റി'' എന്ന ട്രേഡ് യൂണിയനും അതിന്റെ നേതാവ് ലെവലേസയും കമ്യൂണിസ്റ്റ് ചെകുത്താനില്‍നിന്നും പോളിഷ് ജനതയെ വിമോചിപ്പിക്കാനുള്ള ദൈവ സൃഷ്ടിയായി കൊണ്ടാടപ്പെട്ടു. 'കുരിശി' നെ ബിംബമാക്കിക്കൊണ്ട് ക്രൈസ്‌തവ പുനരുത്ഥാനശക്തികളെ അഴിച്ചുവിട്ടുകൊണ്ടാണ് പോളണ്ടില്‍ മുതലാളിത്ത പുനഃസ്ഥാപനം പൂര്‍ത്തീകരിച്ചത്. കിഴക്കന്‍ യുറോപ്പിലെ സോഷ്യലിസ്റ്റ് സര്‍ക്കാരുകളെ അട്ടിമറിക്കാനും മുതലാളിത്തത്തെ പുനഃസ്ഥാപിക്കാനും ഇതേ തന്ത്രംതന്നെയാണ് സാമ്രാജ്യത്വം പ്രയോഗിച്ചത്.

കിഴക്കന്‍ ജര്‍മനിയില്‍ ജര്‍മന്‍ സ്വത്വബോധം പ്രചാരണമാക്കിയപ്പോള്‍ ചെക്കോസ്ളോവാക്യയില്‍ വിഭജനവാദ ലക്ഷ്യത്തോടെ ചെക് സ്ളോവാക് സ്വത്വത്തെ പുനരുജ്ജീവിപ്പിക്കുന്ന പ്രചാരണമഴിച്ചുവിട്ടു. യുഗോസ്ലാവ്യപോലൊരു രാജ്യത്തെ കല്ലോട് കല്ല് ചേരാതെ തകര്‍ത്തത് വ്യത്യസ്‌ത വംശീയതകളെ ഉപയോഗിച്ചായിരുന്നല്ലോ. അവിടുത്തെ ഭിന്ന വംശീയ വിഭാഗങ്ങളില്‍ നിലനിന്നിരുന്ന "അസന്തുലിതത്വ'ങ്ങളെയും "അവഗണന''യെയും വലിയൊരു വംശീയ വേര്‍തിരിവിന്റെ വിഘടനചിന്തകളായി മാറ്റുകയായിരുന്നു. സോവിയറ്റ് യൂണിയനെ ശിഥിലമാക്കാനായി ഭിന്ന മത വംശീയ ഘടകങ്ങളെപ്പോലും ഉപയോഗപ്പെടുത്തി. ജനവിഭാഗങ്ങള്‍ക്കിടയില്‍ മതപരവും വംശീയവുമായ വികാരങ്ങള്‍ വളര്‍ത്തി അവിടെ ആശയക്കാലുഷ്യത്തിന്റെയും ശത്രുതയുടെയും ഭ്രാതൃഹത്യകളുടെയൂം ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കുകയായിരുന്നു. സോവിയറ്റ് സൈന്യത്തില്‍പോലും വംശീയ ഘടകങ്ങള്‍ ഉത്തേജിപ്പിച്ചെടുക്കാന്‍ സിഐഎ റാന്‍സ് കോര്‍പറേഷന്‍പോലുള്ള സ്ഥാപനങ്ങള്‍വഴി പഠന ഗവേഷണങ്ങള്‍ നടത്തിയതായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പുനരുജ്ജീവനത്തിന്റെയും മതവര്‍ഗീയതയുടെയും ശക്തികള്‍ പ്രാക്തന സംസ്‌ക്കാരങ്ങളുടെ പ്രത്യുത്ഥാനംവഴി സാമ്രാജ്യത്വ മൂലധന താല്പര്യങ്ങളെ പ്രതിരോധിക്കുന്ന പുരോഗതിയുടെയും മതേതരത്വത്തിന്റെയും ജീവിത മൂല്യങ്ങളെ തല്ലിക്കെടുത്തുകയാണ്. സാമ്രാജ്യത്വത്തിന്റെ ചിരപുരാതനമായ "ഭിന്നിപ്പിച്ചു ഭരിക്കുക'' എന്ന കൊളോണിയല്‍ തന്ത്രത്തെ മനുഷ്യത്വ രഹിതമായ "സംസ്‌ക്കാര സംഘര്‍ഷ സിദ്ധാന്ത''ങ്ങളിലൂടെ മാനവികതയുടെ നിലനിൽ‌പ്പിന് ഭൂമണ്ഡലത്തിലാകെ ഭീഷണി ഉയര്‍ത്തുകയാണ്. ഡോളറുകളും മിസൈലുകളും കൊണ്ട് ലോകത്തെ കീഴ്പ്പെടുത്തുന്ന സാമ്രാജ്യത്വ അധിനിവേശ മോഹങ്ങളുടെ കുടിലമായ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനുള്ള മാര്‍ഗമായിട്ടാണ് മതവംശീയ കലാപങ്ങളും വിധ്വംസക പ്രസ്ഥാനങ്ങളും ലോകമെമ്പാടുമിന്ന് അഴിഞ്ഞാടുന്നത്. അത് ഗോത്രവാദം മുതല്‍ സാംസ്‌ക്കാരിക ദേശീയതവരെയും സയണിസ്റ്റ് ഭീകരതമുതല്‍ ജിഹാദിസ്റ്റ് വിമോചന സങ്കല്പംവരെയും തങ്ങളുടെ ലോകമേധാവിത്വത്തിനും അതിജീവനത്തിനുമായി ഉപയോഗപ്പെടുത്തുന്നു. ഭൂതകാലത്തെ പുനഃസൃഷ്‌ടിക്കുകയെന്നത് അസാധ്യമായൊരു സത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ വര്‍ത്തമാന ദുരിതങ്ങള്‍ ചരിത്രത്തിലെ "സുവര്‍ണയുഗ''ങ്ങളുടെ പുനരാനയത്തിലൂടെ പരിഹൃതമാകുമെന്ന് വ്യമോഹിപ്പിക്കുന്നു.

ലോകത്തിലൊട്ടാകെയെന്നപോലെ ഇന്ത്യയിലും കേരളത്തിലുമെല്ലാം വര്‍ഗീയ ഫാസിസവും മതതീവ്രവാദവും രാജ്യത്തെ ശിഥിലീകരിക്കുകയെന്ന ലക്ഷ്യത്തോടെ തീവ്രഗതിയാര്‍ജിച്ചിരിക്കുകയാണ്. എണ്‍പതുകളില്‍ വാഷിങ്ടണിൽ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ ലോക സമ്മേളനത്തോടെയാണ് മസ്‌ജിദ് - മന്ദിര്‍ തര്‍ക്കം ഉന്നയിക്കാന്‍ ഹിന്ദുഫാസിസ്റ്റുകള്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ജനതയുടെ ഐക്യത്തെയും സൌഹൃദത്തെയും തകര്‍ക്കുകയെന്ന സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പരിപാടി ആസൂത്രണം ചെയ്‌തതും അമേരിക്കന്‍ സ്ഥാപനങ്ങളാണ്. 3000 ആരാധനാലയങ്ങള്‍ തര്‍ക്കപ്രശ്‌നമായി ഉയര്‍ത്താനാണ് സിഐഎ സംഘപരിവാറിനെ ഏല്പിച്ചിരിക്കുന്നത്. മസ്‌ജിദ് തര്‍ക്കമാണ് ഇന്ത്യയില്‍ സംഘപരിവാറിന്റെ ഫാസിസത്തെ പ്രതിരോധിക്കുകയെന്ന വ്യാജേന ന്യൂനപക്ഷ തീവ്രവാദ ഗ്രൂപ്പുകളെയും രൂപപ്പെടുത്തിയത്. അരക്ഷിതത്വത്തിന്റെയും ന്യൂനപക്ഷവേട്ടയുടെയും സാഹചര്യം സൃഷ്‌ടിച്ച് മുസ്ലീം തീവ്രവാദ സംഘങ്ങളെയും അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി ഫാസിസ്റ്റ് രാഷ്‌ട്രീയത്തെയും ശക്തിപ്പെടുത്തുകയാണ് സാമ്രാജ്യത്വ തന്ത്രം. ഇപ്പോള്‍ മുസ്ലീം തീവ്രവാദികളാണ് രാജ്യത്ത് നടക്കുന്ന സ്‌ഫോടനങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദികളെന്ന സംഘപരിവാര്‍ വാദം പൊളിഞ്ഞുപോയിരിക്കുകയാണ്. മലേഗാവ് സംഭവം സംഘപരിവാര്‍ ഭീകരത സൈന്യത്തിലേക്ക്വരെ പടരുന്നുണ്ടെന്ന ഉല്‍ക്കണ്ഠാകുലമായ വസ്‌തുതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സമൂഹത്തെയും സൈന്യത്തെയും കാവിവല്‍ക്കരിച്ച് രാജ്യത്തെ ഫാസിസ്റ്റാധികാരത്തിലേക്ക് നയിക്കാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനാപരമായ നീക്കങ്ങള്‍ക്കെതിരെ ദേശാഭിമാന ജനാധിപത്യ ശക്തികള്‍ ജാഗ്രതയോടെ പ്രതിരോധം തീര്‍ക്കേണ്ട സന്ദര്‍ഭമാണിത്.

"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി''യെന്ന നവോത്ഥാന സന്ദേശങ്ങളെ നിരാകരിക്കുന്ന പുനരുത്ഥാനത്തിന്റെയും വലതുപക്ഷവല്‍ക്കരണത്തിന്റെയും നിന്ദാകരമായ പ്രത്യയശാസ്‌ത്ര നിര്‍മിതികളെ തിരിച്ചറിയേണ്ടതുണ്ട്. ജനതയുടെ സാമാന്യ ബോധത്തെ യുക്തിരഹിതമായ വിശ്വാസഭ്രാന്തുകളിലേക്കും വിദ്വേഷത്തിന്റെ രാഷ്‌ട്രീയ സംസ്‌ക്കാരത്തിലേക്കും തളച്ചിടുന്ന മതവല്‍ക്കരണത്തെയും ഫാസിസവല്‍ക്കരണത്തെയും പുരോഗമന ചിന്തയുടെ ചരിത്രബോധവും സാമൂഹ്യ നവീകരണത്തിന്റെ മതേതര പ്രയോഗങ്ങള്‍കൊണ്ടും പ്രതിരോധിക്കേണ്ടതുണ്ട്.

ജാതി, മതം, വംശം ഇവയ്‌ക്കെല്ലാമപ്പുറം മനുഷ്യബന്ധങ്ങളുടെ ഉദാത്തവും ഉന്നതവുമായ സാമൂഹ്യ വ്യവസ്ഥക്കുവേണ്ടി നിലകൊള്ളുന്ന പുരോഗമനവാദികളെ സംബന്ധിച്ചിടത്തോളം ഉല്പാദന വ്യവസ്ഥയുടെ സാമൂഹ്യവല്‍ക്കരണത്തിനും പ്രത്യുൽ‌പ്പാദന ബന്ധങ്ങളുടെ ജനാധിപത്യപരമായ പുനഃസംഘാടനത്തിനും തടസ്സംനിൽ‌ക്കുന്ന എല്ലാവിധ ഭേദചിന്തകളോടും ആദര്‍ശതലത്തിലും പ്രയോഗതലത്തിലും പോരാട്ടം, നാനാവിധ സാമ്രാജ്യത്വ കുതന്ത്രങ്ങളെയും അതിജീവിച്ചുകൊണ്ട് തുടരേണ്ടതുണ്ട്. ചരിത്രത്തെ പിന്നോട്ട് വലിക്കുന്ന പുനരുത്ഥാനത്തിന്റെ എല്ലാ പ്രതിലോമ ചിന്തകള്‍ക്കുമെതിരെ നവോത്ഥാനത്തിന്റെയും ജീവിത നവീകരണത്തിന്റെയും പ്രയോഗപഥങ്ങള്‍ സാമ്രാജ്യത്വ പ്രത്യയശാസ്‌ത്രം സൃഷ്‌ടിക്കുന്ന മിഥ്യാധാരണകളെ വകഞ്ഞുമാറ്റികൊണ്ട് വെട്ടിത്തുറക്കേണ്ടതുണ്ട്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും മഖ്‌ലി തങ്ങളും വക്കം മൌലവിയുമെല്ലാം വെട്ടിത്തുറന്നുതന്ന നവോത്ഥാനത്തിന്റെ വഴികളിലൂടെ ഏറെ മുന്നോട്ടുപോയ ഒരു സമൂഹമാണ് കേരളം. കേരളം നേടിയ സമസ്‌ത നേട്ടങ്ങളുടെയും ആരംഭമിട്ടതും അടിസ്ഥാനമായി വര്‍ത്തിച്ചതും മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളും സമരോത്സുകമായ ആദര്‍ശങ്ങളുമാണ്. ഇന്നിപ്പോള്‍ ആഗോളമൂലധനം മതതീവ്രവാദത്തെയും ആള്‍ദൈവ സംഘങ്ങളെയും എല്ലാവിധ പുരോഗമന ചിന്താഗതികളെയും ആക്രമിക്കുന്ന നവ വലതുപക്ഷ സംസ്‌ക്കാരത്തെയും വളര്‍ത്തി സാമൂഹ്യ ജീവിതത്തെയാകെ ക്രിമിനല്‍വരിക്കുകയാണ്. നമ്മുടെ യുവാക്കള്‍ അന്താരാഷ്‌ട്ര തീവ്രാദത്തിന്റെ പരിശീലനക്കളരിയിലേക്കും ക്രിമിനല്‍ മൂലധനത്തിന്റെ ഹവാല ശൃംഖലകളിലേക്കും റിക്രൂട്ടു ചെയ്യപ്പെടുകയാണ്. രാജ്യത്തെതന്നെ തകര്‍ക്കുന്ന വിധ്വംസക സഖ്യത്തിലേക്ക് ചാവേറുകളായി റിക്രൂട്ട് ചെയ്യപ്പെടുന്ന ചെറുപ്പക്കാരുടെ കുറ്റകരമായ ചെയ്‌തികളും ദുരന്തപൂര്‍ണമായ മരണ വാര്‍ത്തകളും മുഴുവന്‍ മലയാളികളെയും ഇന്ന് ഉല്‍ക്കണ്ഠാകുലരാക്കുന്നുണ്ട്. ഫയാസിന്റെയും അബ്‌ദുള്‍ റഹീമിന്റെയും മാതാപിതാക്കള്‍, രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ച മക്കളുടെ മൃതശരീരം തങ്ങള്‍ക്ക് കാണേണ്ടതില്ലെന്ന് പറയുമ്പോള്‍ അത് മുഴുവന്‍ മതേതര കേരളത്തിന്റെ മനസ്സാക്ഷിയുടെ ശബ്‌ദമായി നാം തിരിച്ചറിയേണ്ടതുണ്ട്. ജന്മംതന്ന നാടിനെ മറ്റെന്തിനേക്കാളും വലുതായി കാണുന്ന നമ്മുടെ ദേശാഭിമാന ബോധത്തെ മതവിധ്വംസക ശക്തികള്‍ക്കെതിരായ, രാജ്യത്തെ തകര്‍ക്കുന്ന സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ ജനബോധമായി വളര്‍ത്തിയെടുക്കാന്‍ ഓരോരുത്തരും രംഗത്തിറങ്ങേണ്ട സന്ദര്‍ഭമാണിത്.

മത തീവ്രവാദത്തിന്റെയും വര്‍ഗീയ ഫാസിസത്തിന്റെയും പ്രത്യയശാസ്‌ത്രാടിസ്ഥാനങ്ങളെയും ആഗോളബന്ധങ്ങളേയും സംബന്ധിച്ച തിരിച്ചറിവും ആശയ വ്യക്തതയും വളര്‍ത്തുക എന്നത് ഓരോ മതേതരവാദിയുടെയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കാംക്ഷിക്കുന്ന ഓരോ ദേശാഭിമാനിയുടെയും കടമയാണ്. മതവിശ്വാസത്തെയും മതതീവ്രവാദത്തെയും സമീകരിക്കുന്ന ലളിത യുക്തികള്‍ക്കപ്പുറത്ത് ആഗോള മൂലധന വ്യവസ്ഥ മതവര്‍ഗീയതയുടെയും പാരസ്‌പര്യത്തിന്റെയും സങ്കീര്‍ണതകളെ നിര്‍ധാരണം ചെയ്‌തെടുത്തുകൊണ്ടേ പുരോഗമന ജനാധിപത്യ ശക്തികള്‍ക്ക് ഈ കടമയിന്ന് വിജയകരമായി നിറവേറ്റാനാവൂ. സാമ്രാജ്യത്വ മൂലധനശക്തികള്‍ അതിസമര്‍ഥമായൊരുക്കുന്ന വര്‍ഗീയതയുടെയും വിദ്വേഷ സംസ്‌ക്കാരത്തിന്റെയും ചതിക്കുഴികളെ കണ്ടെത്താനും ഭീകരവാദത്തിന്റെ പ്രത്യയശാസ്‌ത്ര സ്രോതസ്സുകളെ സംബന്ധിച്ച് ആശയവ്യക്തത കൈവരിക്കാനും ജനങ്ങളെ പ്രാപ്‌തരാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ചരിത്രപരവും സാമൂഹ്യ ശാസ്‌ത്രപരവും മനഃശാസ്‌ത്രപരവുമായ സമീപനങ്ങള്‍ ആവശ്യപ്പെടുന്ന ഈയൊരു ദൌത്യം വളരെ ശ്രമകരവുമാണ്.

*
കെ ടി കുഞ്ഞിക്കണ്ണന്‍. കടപ്പാട്: ദേശാഭിമാനി

22 February, 2009

മതത്തിന്റെ സ്വഭാവപരിണാമം

പ്രശസ്ത ജര്‍മന്‍ പണ്ഡിതനായ മാക്സ് മുള്ളര്‍ ഹിന്ദുമതത്തെക്കുറിച്ചുള്ള ഒട്ടേറെ ആധികാരിക ഗവേഷണപഠനങ്ങളുടെ കര്‍ത്താവാണ്. ഹിന്ദുമതത്തിലെ ആരാധനാസമ്പ്രദായത്തെ പുരോഹിതര്‍ നിയന്ത്രിച്ചിരുന്ന രീതിയെ വിമര്‍ശനാത്മകമായി അദ്ദേഹം വിശകലനംചെയ്തിട്ടുണ്ട്. ഫ്യൂഡല്‍ സാമൂഹ്യബന്ധങ്ങള്‍ക്ക് താങ്ങായിനിന്ന മതാചാരങ്ങള്‍ക്ക് ആശയപരമായ ശക്തിപകര്‍ന്നുകൊടുത്തത് പുരോഹിതരായിരുന്നുവെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. നിലവിലുള്ള ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശദീകരിക്കാനും പുതിയവയെ സൃഷ്ടിക്കാനുമുള്ള അധികാരം അവരുടെ കൈയിലായിരുന്നു. അതായത് മതവ്യവസ്ഥയെ സൃഷ്ടിച്ചതും നിയന്ത്രിച്ചതും അവരായിരുന്നുവെന്നര്‍ഥം. ഫ്യൂഡല്‍വര്‍ഗത്തിന്റെ അധികാരം നിലനിര്‍ത്താനും പുരോഹിതവര്‍ഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാനുമുള്ള ഉപകരണമായി അവര്‍ മതവ്യവസ്ഥയെ വാര്‍ത്തെടുത്തു. മതവിശ്വാസികള്‍ മതവ്യവസ്ഥയുടെ സംരക്ഷകരായ പുരോഹിതരുടെ ആജ്ഞാനുവര്‍ത്തികളായി മതാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അന്ധവിശ്വാസങ്ങളെയും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി. അങ്ങനെ നിലവില്‍വന്ന മതവ്യവസ്ഥ വിശ്വാസമായി, പ്രത്യയശാസ്ത്രമായി. മഠങ്ങളും സെമിനാരികളും മദ്രസകളുമൊക്കെ മതവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാന്‍ സഹായിക്കുന്ന പ്രത്യയശാസ്ത്ര ഉല്‍പ്പാദനകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയും ചെയ്തു.

വിശ്വാസികളെ മതവ്യവസ്ഥയ്ക്കുള്ളില്‍ തളച്ചിട്ടത് ആരാധനാസമ്പ്രദായമാണ്. അതിലൂടെയാണ് പുരോഹിതരും മതാധ്യക്ഷന്മാരും അവരുടെ അധികാരം നിലനിര്‍ത്തി പോന്നത്. ആരാധനയ്ക്ക് ആവശ്യമായ അറിവും അവരില്‍ നിക്ഷിപ്തമായിരുന്നു. ഈ വ്യവസ്ഥയെ ചോദ്യംചെയ്യുകയും ഒരു ബദല്‍ ആരാധനാസമ്പ്രദായം സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് മതപരിഷ്കാരത്തിന്റെ ഭാഗമായി നവോത്ഥാനംചെയ്യാന്‍ ശ്രമിച്ചത്. വിഗ്രഹാരാധനയെ നിശിതമായി വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്ത റാംമോഹന്‍ റായ് എല്ലാ മതവ്യവസ്ഥയും കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി. കാപട്യമാകാന്‍ കാരണം മതവ്യവസ്ഥകള്‍ പുരോഹിതരുടെയും മതാധ്യക്ഷന്മാരുടെയും താല്‍പ്പര്യങ്ങളില്‍നിന്നാണ് ഉടലെടുത്തത് എന്നതാണ്. വ്യക്തിക്ക് നിരക്കാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രാവര്‍ത്തികമാക്കിയതും അവര്‍തന്നെ.
വിഗ്രഹാരാധനയിലും പൌരോഹിത്യത്തിലും അധിഷ്ഠിതമായ മതാചാരങ്ങളെ നവീകരിക്കാനുള്ള ശ്രമങ്ങളാണ് നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തത്. ബംഗാളിലും പഞ്ചാബിലും മഹാരാഷ്ട്രയിലും കേരളത്തിലുമൊക്കെ അത് സംഭവിച്ചു. ഈ എല്ലാ പ്രദേശങ്ങളിലും നവോത്ഥാന മനുഷ്യര്‍ വിഗ്രഹാരാധനയെ തിരസ്കരിച്ചു. മലയാളത്തിലെ നവോത്ഥാന നോവലായ 'ഇന്ദുലേഖ'യിലെ നായകനായ മാധവന്‍ ദൈവാരാധനയ്ക്ക് അമ്പലത്തിന്റെ പ്രസക്തിയെന്താണെന്ന് ആരായുന്നതായി കാണാം. 'ഇനി അമ്പലങ്ങളെ ചുട്ടുകരിക്കാം' എന്ന് വി ടി ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടിട്ടുണ്ട്. നാരായണഗുരുസ്വാമികള്‍ വിഗ്രഹങ്ങളെ അമ്പലങ്ങളില്‍നിന്ന് പുറന്തള്ളുകയും ചെയ്തു. നവോത്ഥാനത്തിന്റെ അവസാനത്തെ കണ്ണിയാണ് ഒരുപക്ഷേ എം ടി വാസുദേവന്‍നായരുടെ 'നിര്‍മാല്യ'ത്തിലെ അമ്പലവും വെളിച്ചപ്പാടും.

മതം വിശ്വാസമാണ്, പ്രത്യയശാസ്ത്രമാണ്. ദ്വിമുഖസാമൂഹ്യഭൂമികയുള്ള പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ അതിന്റെ സംഘടിതവും ജനകീയവുമായ സ്വാധീനത്തെ ഫലപ്രദമായി നേരിടാന്‍ നവോത്ഥാനത്തിനായില്ല. നവോത്ഥാനം ഇന്ത്യയില്‍ ദുര്‍ബലമായിരുന്നു. വളരെ ചെറിയ ഒരു വിഭാഗത്തില്‍മാത്രമേ അതിന്റെ സ്വാധീനം എത്തുകയുണ്ടായുള്ളൂ. ജ്ഞാനോദയം മിക്കവാറും സംഭവിക്കുകയും ഉണ്ടായില്ല. അതുകൊണ്ട് പുരോഹിതരുടെ സ്വാധീനവും മതാധ്യക്ഷരുടെ അധികാരവും ഒരുപരിധിവരെ ചോദ്യംചെയ്യപ്പെട്ടെങ്കിലും അവരുടെ സ്വാധീനത്തിന്റെ ഒരു വലിയ മേഖല സമൂഹത്തില്‍ നിലനിന്നു. ആ മേഖലയിലാണ് മതാത്മകതയും പൌരോഹിത്യസ്വാധീനവും തഴച്ചുവളരുന്നത്. ആ ഇടം സംരക്ഷിക്കാനും വികസിപ്പിക്കാനും സാംസ്കാരിക പ്രതിസന്ധിയില്‍ അകപ്പെട്ടുകഴിയുന്ന മധ്യവര്‍ഗം സഹായിക്കുകയും ചെയ്യുന്നു.

ഇന്ന് മതത്തിന്റെ സ്വഭാവവും സ്വാധീനവും നവോത്ഥാന കാലഘട്ടത്തില്‍നിന്ന് വ്യത്യസ്തമാണ്. വികസിത മുതലാളിത്തത്തിന്റെ കാലഘട്ടത്തില്‍ മനുഷ്യന്റെ എല്ലാ വ്യവഹാരവും ചരക്കായി മാറുന്നു; വിശ്വാസമടക്കം. മതം ഇന്ന് ഒരു വ്യാപാരവസ്തുവാണ്. ദേവാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതസ്ഥാപനങ്ങളെല്ലാംതന്നെ വ്യാപാരകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. തീര്‍ഥാടനം വിനോദസഞ്ചാരമായി പുനര്‍ നിര്‍വചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന് ആവശ്യമായ സൌകര്യങ്ങള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ, സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ മേഖലയില്‍ വളരെ വലിയ മുതല്‍മുടക്ക് നടന്നുകൊണ്ടിരിക്കുകയാണ്. തീര്‍ഥാടനത്തിനുപോകുന്നത് വിശ്വാസികളായി കൊള്ളണമെന്നില്ല. വിനോദസഞ്ചാരികളാകാം. ഏതായാലും തീര്‍ഥാടകരുടെ സംഖ്യ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ പത്തുമടങ്ങ് വര്‍ധിച്ചിരിക്കുന്നു എന്നാണ് കണക്ക്. ശബരിമലയും തിരുപ്പതിയും ഗുരുവായൂരും കാശിയും വേളാങ്കണ്ണിയുമൊക്കെ അഖിലേന്ത്യാ പ്രാധാന്യമുള്ള തീര്‍ഥാടകകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം വളര്‍ന്നുവന്ന കച്ചവട സാധ്യത ചില്ലറയൊന്നുമല്ല. ലാലുപ്രസാദ് യാദവിനുപോലും മതവിശ്വാസത്തില്‍ താല്‍പ്പര്യം ജനിച്ചിരിക്കുന്നു. മതാത്മകതയ്ക്കുപിറകില്‍ ഇന്നു പ്രവര്‍ത്തിക്കുന്നത് 19-ാംനൂറ്റാണ്ടിലെ, നവോത്ഥാന കാലഘട്ടത്തിലെ ശക്തികള്‍മാത്രമല്ല, മതം ഇന്നൊരു വ്യാപാരവസ്തുവാണ്. പുരോഹിതരും മതാധ്യക്ഷരും അതിന്റെ ഉപാസകന്മാര്‍ മാത്രം.

കഴിഞ്ഞ 60 കൊല്ലങ്ങളില്‍ കേരളത്തില്‍ എത്ര ദേവാലയങ്ങള്‍ നിര്‍മിക്കപ്പെട്ടു എന്നതിന് കണക്കുണ്ടെന്ന് തോന്നുന്നില്ല. ഒരുപക്ഷേ, ഏറ്റവുമധികം 'വികസനം' സംഭവിച്ചിട്ടുള്ളത് ആരാധനാലയങ്ങളുടെ എണ്ണത്തിലാണ്. അമ്പലങ്ങളും പള്ളികളും സ്ഥാപിക്കുന്നതിന് കൊളോണിയല്‍ ഭരണകാലത്ത് ചില നിയമങ്ങളുണ്ടായിരുന്നു. ഇന്നത് പാലിക്കുന്നില്ല; നിയമം നിലനില്‍ക്കുന്നു എങ്കില്‍ക്കൂടി. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അമ്പലവും പള്ളിയും നിര്‍മിക്കാം. പുതിയ അമ്പലങ്ങളും പള്ളികളും തെരുവുകളില്‍പ്പോലും പ്രത്യക്ഷപ്പെടുന്നു. അമ്പലങ്ങള്‍ ഇന്ന് വ്യാപാര കേന്ദ്രങ്ങളാണ്. ഗുരുവായൂര്‍ ക്ഷേത്രപരിസരത്തില്‍ വന്ന മാറ്റങ്ങള്‍ ഉദാഹരണം. പുതിയ ഫ്ലാറ്റുകളും വില്ലകളും ഗുരുവായൂരിന്റെ തീര്‍ത്ഥാടന വിനോദകേന്ദ്ര സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

മതത്തിന്റെ വ്യവസായവല്‍ക്കരണവുമായി ബന്ധപ്പെട്ട മറ്റൊരു വശമാണ് ആള്‍ദൈവങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും അനുദിനം വര്‍ധിച്ചുവരുന്ന പ്രചാരം. ഇവയൊന്നും ഇന്ന് ആത്മീയസ്ഥാപനങ്ങളല്ല. വലിയ കച്ചവടസാമ്രാജ്യങ്ങളാണ്. ലാഭത്തിനുവേണ്ടി മാത്രം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും അധിപന്മാരാണ് ആള്‍ദൈവങ്ങളില്‍ പലരും. സാമൂഹ്യസേവനം എന്ന മറയ്ക്കു പിന്നിലാണ് വ്യവസായം നടക്കുന്നത് എന്നതുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങളുടെ ശരിയായ സ്വഭാവം തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരികയില്ല. ആള്‍ദൈവങ്ങള്‍ നിയന്ത്രിക്കുന്ന പല സ്ഥാപനങ്ങളിലും കൊല്ലും കൊലയും അഴിമതിയും നടക്കുന്നത് മതവിശ്വാസത്തെ വ്യവസായവല്‍ക്കരിക്കുന്നതിന്റെ അനന്തരഫലമാണ്. മതസ്ഥാപനങ്ങളിലെ ആന്തരികമായ സാമ്പത്തിക താല്‍പ്പര്യങ്ങളാണ് ഈ സംഘട്ടനങ്ങള്‍ക്ക് കാരണമാകുന്നത്.
എല്ലാ മതങ്ങള്‍ക്കിടയിലും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ഈ പ്രവണതകള്‍ സമൂഹത്തില്‍ പല വിധത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് മതപരമായ സാമൂഹ്യവേര്‍തിരിവ്. മതാത്മകത പൊതുമണ്ഡലത്തെ കീഴ്‌പെടുത്തുകയും തല്‍ഫലമായി വ്യക്തികള്‍ പൊതുസംസര്‍ഗത്തില്‍ മതപരമായ തിരിച്ചറിവുള്ളവരായി മാറുകയും ചെയ്യുന്നു. ജനങ്ങള്‍ പൌരന്മാരല്ലാതെ, ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാകുന്നു. ഈ വേര്‍തിരിവില്‍നിന്ന് സംജാതമാകുന്ന അടുത്ത ഘട്ടമാണ് വര്‍ഗീയത.

മതത്തിന്റെ സാമൂഹ്യ ഉപയോഗം ധൃതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന്. പുതിയ നിക്ഷേപമണ്ഡലങ്ങള്‍ തേടുന്ന മൂലധനം മതത്തെയും മതവ്യവസ്ഥയെയും അതിന്റെ വരുതിയിലാക്കിക്കൊണ്ടിരിക്കുകയാണ്. തല്‍ഫലമായി മതവും മതവ്യവഹാരങ്ങളും കൂടുതല്‍ ശക്തമാകാനും കൂടുതല്‍ സംഘടിതമായ മതവ്യവസ്ഥകള്‍ രൂപംകൊള്ളാനും ഇടയുണ്ട്. ഈ പുതിയ വ്യവസ്ഥയുടെ കാര്യകര്‍ത്താക്കളായി ആള്‍ദൈവങ്ങളും പുരോഹിതരും സഭാധ്യക്ഷരും രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്നു.

-ശ്രീ.കെ എന്‍ പണിക്കര്‍

അയ്യങ്കാളിയും കേരള നവോത്ഥാനവും

ഒറ്റയടിക്ക് നടക്കുന്ന ഒരു പ്രക്രിയയല്ല നവോത്ഥാനം. അത് സമൂഹത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന നെടിയ ഒരു പ്രക്രിയാപരമ്പരയാണ്. കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ നവോത്ഥാനവും അങ്ങനെ തന്നെയായിരുന്നു. മനുഷ്യത്വത്തിന്റെ പുത്തന്‍ ഉണര്‍വായിരുന്നു കേരള നവോത്ഥാനത്തിന്റെ കാതല്‍. ജാതിപ്പിശാചിന്റെ കരവലയത്തില്‍പ്പെട്ട് നട്ടംതിരിയുന്ന കേരളത്തിന്റെ ചിത്രമാണ് അന്ന് എങ്ങും കാണാനുണ്ടായിരുന്നത്. പട്ടിക്കും പൂച്ചക്കും ഇഷ്ടംപോലെ നടക്കാവുന്ന വഴിയില്‍ക്കൂടിപ്പോലും ചില മനുഷ്യര്‍ക്ക് നടന്നുകൂടാത്ത അവസ്ഥ. ചിലരെന്ന് പറഞ്ഞാല്‍ എണ്ണത്തില്‍ കുറഞ്ഞവരെന്നല്ല അര്‍ഥം; സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന, പാടത്തും പറമ്പിലും പണിയെടുത്ത് ജനതയ്‌ക്കാകെ ഉണ്ണാന്‍ ഉണ്ടാക്കുന്ന അധഃസ്ഥിതരായിരുന്നു അവര്‍. അവരെക്കുറിച്ചാണ് മഹാകവി കുമാരനാശാന്‍ പാടിയത്:

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍.

അത്തരക്കാരുടെ ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഇറങ്ങിപ്പുറപ്പെട്ട മഹാനാണ് അയ്യങ്കാളി. അയ്യങ്കാളി പൊതുപ്രവര്‍ത്തനരംഗത്ത് ഇറങ്ങുന്നതിന് മുമ്പുതന്നെ കേരള നവോത്ഥാനത്തിന്റെ നാന്ദി കുറിച്ചുകഴിഞ്ഞിരുന്നു. ഇന്നോളം കേരളത്തിന്റെ ചരിത്രത്തില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലാത്ത ചിലരാണ് അത് ചെയ്തത്. അന്നത്തെ തെക്കന്‍ തിരുവിതാംകൂറില്‍ 1822-23, 1828-30, 1855-59 കാലങ്ങളില്‍ നടന്ന 'മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമര'മായിരുന്നു ഏറെ ശ്രദ്ധേയം. അതിന് ആദ്യകാല നേതൃത്വം വഹിച്ചത് അയ്യാ വൈകുണ്ഠസ്വാമികള്‍ (1809-1851) ആയിരുന്നു.

നവോത്ഥാന പ്രകിയക്ക് പുതിയ മാനം കൈവന്നത് ശ്രീനാരായണ ഗുരുവിന്റെ (1855-1928) രംഗപ്രവേശത്തോടുകൂടിയാണ്. അദ്ദേഹം 1888 ല്‍ അരുവിപ്പുറത്ത് നടത്തിയ ശിവക്ഷേത്രപ്രതിഷ്ഠ ഒരു മഹാസംഭവമായിരുന്നു. തുടര്‍ന്നു 1898 ല്‍ 'അരുവിപ്പുറം ക്ഷേത്രയോഗം' എന്ന പേരില്‍ ഒരു സംഘടന രൂപീകൃതമായി. അതാണ് പിന്നീട് 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗ (എസ് എന്‍ ഡി പി) മായി രൂപാന്തരപ്പെട്ടത്. മഹാകവി കുമാരനാശാന്‍ യോഗത്തിന്റെ സെക്രട്ടറിയും ഗുരു അധ്യക്ഷനുമായി. മൊത്തം സംഘാടനത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യചാലകശക്തി ഡോ. പല്പു ആയിരുന്നു.

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ വമ്പിച്ച മുന്നേറ്റം കേരളത്തിലെ എല്ലാ ജാതിമതസംഘടനകളുടെയും ഉല്‍പ്പത്തി വികാസങ്ങള്‍ക്ക് കാരണമായി. പുലയരുടെയിടയില്‍ ഏറ്റവും പ്രധാനപ്പെട്ട സംഘാടകനും നേതാവും അയ്യങ്കാളി (1863-1941) യായിരുന്നു.

തിരുവനന്തപുരത്തു വിഴിഞ്ഞത്തിനടുത്ത് വെങ്ങാനൂര്‍ ഗ്രാമത്തിലെ ഒരു പുലയകുടുംബത്തില്‍ 1863 ആഗസ്ത് 28-ാം തീയതി അയ്യന്റെയും മാലയുടെയും മകനായി ജനിച്ച കാളി എന്ന ആണ്‍കുട്ടിയാണ് പില്‍ക്കാലത്ത് പ്രസിദ്ധനായിത്തീര്‍ന്ന അയ്യങ്കാളി. അദ്ദേഹം ജനിച്ച കാലത്ത് കേരളത്തില്‍ നിലവിലിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെക്കുറിച്ചും വിവേചനങ്ങളെക്കുറിച്ചും വിശദീകരിക്കുവാന്‍ ഇവിടെ ഇടം പോരാ.

പുലയരുടെ സ്ഥിതി

പാടത്തെ പണിയായിരുന്നു പുലയരുടെ മുഖ്യതൊഴില്‍. നെല്‍ക്കൃഷിയായിരുന്നു അന്നു പ്രധാനം. പാടങ്ങള്‍ അധികവും ജന്മിമാരുടേതായിരുന്നു. പാടങ്ങളില്‍ സമയത്ത് കൃഷിയിറക്കുക, നെല്ലു മുളച്ചുവരുമ്പോള്‍ പ്രാവിനെ ഓടിക്കുന്നത് മുതല്‍ വിളവിന്റെ സകല ദശകളിലും വിളവു സൂക്ഷിക്കുക. വിളവ് മൂപ്പെത്തിയാല്‍ നെല്ലറുക്കുക, കറ്റകെട്ടുക, മെതിക്കുക, പതിരകറ്റുക, എന്നുവേണ്ട ജന്മിയുടെ വീട്ടുമുറ്റത്ത് നെല്ലെത്തുന്നതുവരെയുള്ള എല്ലാ പണികളും പ്രധാനമായി പുലയരുടേത് തന്നെയായിരുന്നു. ചുരുക്കത്തില്‍, പുലയര്‍ പണിയെടുത്തില്ലെങ്കില്‍ ജന്മിമാര്‍ പട്ടിണിയിലാവും. എങ്കിലും പട്ടിണികിടന്നത് ജന്മിമാരല്ല, മറിച്ച് പുലയന്മാര്‍ തന്നെ. കാരണം, അവര്‍ക്ക് കൂലിയായി കിട്ടിയിരുന്നത് കുറച്ചു നെല്ലുമാത്രം. അയ്യങ്കാളിയുടെ കുടുംബത്തിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. സ്വന്തം ജന്മിയുടെ പുരോഗമനോന്മുഖത്വംകൊണ്ട് എട്ടേകാല്‍ ഏക്കര്‍ പാടത്തിന്റെ ഉടമയായിരുന്നു അയ്യങ്കാളിയുടെ പിതാവായ അയ്യന്‍. എന്നാല്‍ സാധാരണ പുലയരുടെ സ്ഥിതി ദാരിദ്ര്യത്തിന്റെതായിരുന്നു.

സാമൂഹികമായ അധഃസ്ഥിതാവസ്ഥയായിരുന്നു ഏറ്റവും ദയനീയം. "നെല്ലിന്‍ ചുവട്ടില്‍ മുളയ്‌ക്കും കാട്ടുപുല്ലല്ല സാധുപുലയന്‍'' എന്ന് മഹാകവി കുമാരനാശാന്‍ പറഞ്ഞില്ലേ? അതേ, മഹാകവിയെക്കൊണ്ട് അങ്ങനെ പറയിച്ച അവസ്ഥയായിരുന്നു അന്ന് പുലയരുടേത്. അവര്‍ക്ക് വഴിനടക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല. ആ അവസ്ഥ സ്വന്തം ജീവിതത്തിലൂടെ നേരിട്ടനുഭവിച്ചു വളര്‍ന്നുവന്ന ആളായിരുന്നു അയ്യങ്കാളി. പള്ളിക്കൂടത്തില്‍ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍പോലും അന്ന് അയ്യങ്കാളിക്ക് കഴിയുമായിരുന്നില്ല. പുലയര്‍ക്ക് പള്ളിക്കൂടത്തില്‍ പ്രവേശിക്കുവാന്‍ അന്ന് അവകാശമില്ലായിരുന്നു. അതുകൊണ്ട്, സ്ലേറ്റും പുസ്തകവുമായി പള്ളിക്കൂടത്തില്‍ പോകുന്ന കുട്ടികളെ നോക്കിനിന്നു സങ്കടപ്പെടുവാനേ കുട്ടിക്കാലത്ത് അയ്യങ്കാളിക്ക് കഴിഞ്ഞുള്ളൂ. പക്ഷേ, അനീതിക്കെതിരെ അയ്യങ്കാളിയുടെ മനസ്സില്‍ രോഷത്തിന്റെ തീപ്പൊരി വീണു.

തന്റെ സമുദായത്തിന്റെയും സമാന സമുദായങ്ങളുടെയും ദുരവസ്ഥ മാറ്റിയെടുക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജീവിതം ഉഴിഞ്ഞുവെക്കാന്‍ അയ്യങ്കാളി തീരുമാനിച്ചു. പുലയര്‍, പറയര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്കു സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുക എന്നതിനായിരുന്നു ആദ്യപരിഗണന. നല്ല തടിമിടുക്കുണ്ടായിരുന്ന അയ്യങ്കാളി അതേ തരക്കാരായ ഒരുസംഘം പുലയയുവാക്കളെയും കൂട്ടി അടിതട, ഗുസ്തി, മര്‍മവിദ്യ തുടങ്ങിയവ അഭ്യസിച്ചു. സാമൂഹികമായ അനീതികളെ വേണ്ടിവന്നാല്‍ ശാരീരികമായിത്തന്നെ നേരിടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ആയിടയ്‌‌ക്കാണ് ആ മഹാസംഭവം നടന്നത്. 1888 ലെ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ. അത് നടത്തിയ ശ്രീനാരായണഗുരുവിനെ അയ്യങ്കാളിയും സംഘവും നേരിട്ടുചെന്നുകണ്ടു. ധൈര്യമായി പ്രവര്‍ത്തിച്ചു മുന്നേറാന്‍ ഗുരു നല്‍കിയ ആഹ്വാനം അയ്യങ്കാളിക്കും കൂട്ടര്‍ക്കും വലിയ പ്രചോദനമായി. അടുത്തവര്‍ഷം തന്നെ, അതായത് 1889ല്‍, അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു ജാഥ നടന്നു. ബാലരാമപുരത്ത് ചാലിയത്തെരുവില്‍ വലിയ ലഹളക്ക് അത് കാരണമായി, പക്ഷേ അയ്യങ്കാളിയും സംഘവും പതറിയില്ല, ജാഥ പൂര്‍ണമായി വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രം.

കാറും ബസ്സുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് കാളകളെ പൂട്ടിയ വില്ലുവണ്ടിയായിരുന്നു പ്രധാന വാഹനം. അത് ആഢ്യന്മാര്‍ക്കേ ഉപയോഗിക്കുവാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. അയ്യങ്കാളി അതിനെ ചോദ്യം ചെയ്തു. 1893-ല്‍ അദ്ദേഹം സ്വന്തമായി ഒരു വില്ലുവണ്ടി വിലയ്ക്കുവാങ്ങി. ഒരു സുപ്രഭാതത്തില്‍ വെള്ളക്കാളകളെ പൂട്ടിയ അയ്യങ്കാളിയുടെ വില്ലുവണ്ടി വെങ്ങാനൂരിലെ പൊതുനിരത്തിലൂടെ മണിയൊച്ച മുഴക്കി ഓടാന്‍ തുടങ്ങി. വണ്ടി തെളിച്ചത് കൊച്ചപ്പി എന്ന ഒരു പുലയ യുവാവ്. വണ്ടിക്കുള്ളില്‍ ജന്മിയെപ്പോലെ അയ്യങ്കാളി. ധിക്കാരം മേലാളര്‍ക്ക് പൊറുക്കാനാവുമോ? സവര്‍ണരായ ഏതാനും യുവാക്കള്‍ ചേര്‍ന്നു സായുധരായി വണ്ടി തടഞ്ഞു. വണ്ടിക്കുള്ളില്‍നിന്ന് സായുധനായ അയ്യങ്കാളിയുടെ ഗര്‍ജനംകേട്ട് അവര്‍ ഞെട്ടിത്തെറിച്ചു പിന്മാറി. അയ്യങ്കാളിയുടെ വില്ലുവണ്ടി ഒരു യാഗാശ്വമെന്നപോലെ സഞ്ചരിച്ചു വെങ്ങാനൂരില്‍ തിരിച്ചെത്തി.

അതൊരു വന്‍ വിജയമായിരുന്നു. അയ്യങ്കാളി വളരെ പെട്ടെന്ന് അധഃസ്ഥിതരുടെ നേതാവായി. അവര്‍ ആവലാതി ബോധിപ്പിക്കാന്‍ അയ്യങ്കാളിയെ സമീപിച്ചുതുടങ്ങി. സ്വാതന്ത്ര്യം ഓരോന്നായി പിടിച്ചുവാങ്ങുവാന്‍ അവര്‍ക്ക് കഴിഞ്ഞു. അയിത്തജാതിക്കാര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയെടുക്കുന്നതിനായി അടുത്ത ശ്രമം. സ്വന്തമായി കുടിപ്പള്ളിക്കൂടം സ്ഥാപിച്ച് അവിടെ പുലയക്കുട്ടികളെയും അതുപോലെയുള്ള അധഃസ്ഥിതരുടെ കുട്ടികളെയും അക്ഷരം പഠിപ്പിക്കാന്‍ തുടങ്ങി. ആദ്യം സവര്‍ണര്‍ പള്ളിക്കൂടം അടിച്ചുപൊളിച്ചെങ്കിലും പിന്നീടും പള്ളിക്കൂടം കെട്ടി 'അയ്യങ്കാളിപ്പട' കാവല്‍നിന്നതിനാല്‍ അത് ആവര്‍ത്തിച്ചില്ല.

എല്ലാ അവകാശങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്രസമരപരിപാടിയായിരുന്നു അയ്യങ്കാളിയുടേത്. വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത അയ്യങ്കാളിക്ക് ഇത്ര ശാസ്ത്രീയമായ സമീപനം എങ്ങനെ കൈവന്നു എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ജീവിതമാകുന്ന സര്‍വകലാശാലയില്‍നിന്ന് അയ്യങ്കാളി ആര്‍ജിച്ച അത്ര വിദ്യാഭ്യാസം മാര്‍ക്സിംഗോര്‍ക്കിയെപ്പോലെയുള്ള ചിലര്‍ക്കേ ഉണ്ടായിരുന്നുള്ളൂ.

1898 ല്‍ ആറാലുംമൂട്ടില്‍ നടന്ന സായുധ സമരം സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വമ്പിച്ച മുന്നേറ്റമായിരുന്നു. 1904 ല്‍ കര്‍ഷകത്തൊഴിലാളികളുടെ വേതനവര്‍ധനവിനുവേണ്ടി നടന്ന സമരവും കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത സമരമായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന സമരമായിരുന്നു അത്. സമരത്തിന്റെ ഒരു ഘട്ടത്തില്‍, പട്ടിണിയിലായ കര്‍ഷകത്തൊഴിലാളികള്‍ക്ക് മത്സ്യത്തൊഴിലാളികളുമായി ആലോചിച്ചും അവരുടെ നേതൃത്വത്തിലും സഹായമെത്തിക്കാന്‍ കഴിഞ്ഞതും കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ സമരചരിത്രത്തിലെ ഒന്നാമത്തെ അധ്യായമായിരുന്നു. 'ഐക്യമെന്നാല്‍ സമര ഐക്യം', 'സമരമെന്നാല്‍ വര്‍ഗസമരം' എന്നൊക്കെ കേരളത്തില്‍ പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയത്. അയ്യങ്കാളിക്ക് ശിഷ്യപ്പെട്ടിരിക്കുന്നു കേരളത്തിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനം.

സാധുജന പരിപാലനസംഘം

1903ല്‍ 'ശ്രീനാരായണ ധര്‍മപരിപാലന യോഗം' ഉണ്ടായത് കേരളത്തിലെ സമുദായസംഘടനകളുടെ പിറവിക്ക് കാരണമായി. ശ്രീനാരായണനുമായി വിശദമായി ആലോചിച്ചാണ് അയ്യങ്കാളി 1905 ല്‍ 'സാധുജനപരിപാലനസംഘം' സ്ഥാപിച്ചത്. അധഃസ്ഥിതര്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനത്തിനുള്ള വിളംബരം 1907ല്‍ത്തന്നെ ഉണ്ടായി എങ്കിലും അത് തല്‍പ്പരകക്ഷികള്‍ പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു. അയ്യങ്കാളിയുടെയും മറ്റും നിരന്തരവും സംഘടിതവുമായ സമരത്തിന്റെ ഫലമായി 1910ല്‍ അധഃസ്ഥിതര്‍ക്ക് വിദ്യാലയ പ്രവേശനം അനുവദിച്ചുകൊണ്ടുളള കര്‍ശനമായ ഉത്തരവ് ഉണ്ടായി.

1911 ല്‍ അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി നിയമിച്ചു. ഉന്നതവിദ്യാസമ്പന്നരായ ഇന്നത്തെ പാര്‍ലമെന്ററി പ്രവര്‍ത്തകര്‍ക്കുപോലും വഴികാട്ടിയാണ് അയ്യങ്കാളി അന്ന് നടത്തിയ പ്രവര്‍ത്തനം. പാവപ്പെട്ടവര്‍ക്ക് ഫീസാനുകൂല്യത്തിനും ഭൂമി പതിച്ചുകിട്ടുന്നതിനും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനത്തിനുമൊക്കെവേണ്ടി നിരന്തരമായി അയ്യങ്കാളി പ്രജാസഭാംഗത്വം ഉപയോഗപ്പെടുത്തി. ഹരിജനങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹമായ സ്ഥാനം നല്‍കാനാവശ്യപ്പെട്ട് 1913ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനം ശ്രദ്ധേയമായിരുന്നു. നിയമംമൂലം വിദ്യാലയപ്രവേശനത്തിനുളള അവകാശം നേടിയെടുത്തെങ്കിലും ഫലത്തില്‍ പല സ്കൂളുകളിലും സവര്‍ണാധിപത്യം തുടര്‍ന്നു. അക്കാരണത്താല്‍ പല സ്ഥലത്തും വലിയ ലഹളകള്‍ ഉണ്ടായി. 'ശഠന്മാരോട് ശാഠ്യം' എന്നതായിരുന്നു അയ്യങ്കാളിയുടെ രീതി. അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ചന്തകളില്‍ അയിത്തജാതിക്കാര്‍ക്ക് കല്‍പ്പിച്ചിരുന്ന പ്രവേശനനിഷേധം സംഘം ചേര്‍ന്ന് അടിച്ചൊതുക്കുകയാണ് പലപ്പോഴും അയ്യങ്കാളിയും കൂട്ടരും ചെയ്തത്. നെടുമങ്ങാട്, ആറാലുംമൂട്, നെയ്യാറ്റിന്‍കര, ഉദിയന്‍കുളങ്ങര, ധനുവച്ചപുരം, മാരായമുട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ ചന്തപ്രവേശനത്തിനുവേണ്ടി സമരം നടന്നു.

പുലയരെയും അധഃസ്ഥിതജനവിഭാഗങ്ങളെയും മനുഷ്യസമൂഹം ഉള്‍ക്കൊള്ളണമെന്ന വാശിയോടെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അസാധാരണമായ അധ്യായമാണ്. ആചാര പരിഷ്കാരത്തിനുവേണ്ടിയും സമരം നടന്നു. പുലയര്‍, പറയര്‍, കുറവര്‍ തുടങ്ങിയവര്‍ക്കു സ്വര്‍ണമോ വെള്ളിയോ കൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ചുകൂട. അവര്‍ക്ക് കഴുത്തില്‍ കല്ലയും മാലയും ധരിക്കാം. കല്ലുകള്‍ കോര്‍ത്തു കെട്ടിയ മാലയും ഇരുമ്പുകമ്പികൊണ്ടുള്ള കുണുക്കും കൈവളയങ്ങളും-ഇതായിരുന്നു വേഷം. അയ്യങ്കാളി നാട്ടിലെങ്ങും നടന്നു വമ്പിച്ച യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് കല്ലയും മാലയും വലിച്ചു ദൂരെ കളയിച്ചു. അതിന്റെ പേരിലും സവര്‍ണരുടെ എതിര്‍പ്പുണ്ടായി. 1915 ല്‍ കൊല്ലത്തു പെരിനാട്ടു നടന്ന ലഹള വളരെ വലുതായിരുന്നു.

കല്ലയും മാലയും വലിച്ചെറിയാന്‍ തുടങ്ങിയ പുലയസ്ത്രീകളെ സവര്‍ണര്‍ എതിര്‍ത്തു. ലഹളയായി. ഗോപാലദാസന്‍ എന്നൊരു പുലയയുവാവ് പുലയര്‍ക്ക് നേതൃത്വംകൊടുത്തു. സവര്‍ണരും അധഃസ്ഥിതരും തമ്മില്‍ സായുധ സംഘര്‍ഷം നടന്നു. ലഹളക്കുശേഷമാണ് അയ്യങ്കാളിക്ക് അവിടെ എത്തിച്ചേരാന്‍ കഴിഞ്ഞത്. ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

ഗാന്ധി ദര്‍ശനം

1924ലെ വൈക്കം സത്യഗ്രഹത്തിലും ക്ഷേത്രപ്രവേശനത്തിനുവേണ്ടിനടന്ന സമരങ്ങളിലും അയ്യങ്കാളി പങ്കെടുത്തു. പൊയ്‌കയില്‍ യോഹന്നാന്‍, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയവരുമായി യോജിച്ചും ആലോചിച്ചുമാണ് അയ്യങ്കാളി പ്രവര്‍ത്തിച്ചത്. കേരള നവോത്ഥാനത്തിനു വമ്പിച്ച സംഭാവന നല്‍കിയ അയ്യങ്കാളി 1936ലെ ക്ഷേത്രപ്രവേശന വിളംബരമാകുമ്പോഴേക്കും പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. 1937ല്‍ മഹാത്മാഗാന്ധി കേരളം സന്ദര്‍ശിച്ചപ്പോള്‍ വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദര്‍ശിച്ചു. പുലയരുടെ രാജാവ് എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അയ്യങ്കാളി 1941ല്‍ 77ാം വയസ്സില്‍ അന്തരിച്ചു.

2007 ജനുവരി മാസത്തില്‍ വെങ്ങാനൂരില്‍ വമ്പിച്ച ആഘോഷങ്ങള്‍ നടന്നു. കേരളം കണ്ട ആദ്യത്തെ കര്‍ഷകസമരത്തിന്റെ നൂറാം വാര്‍ഷികം, സാധുജനപരിപാലന സംഘത്തിന്റെ നൂറാം വാര്‍ഷികം; മഹാത്മാഗാന്ധി അയ്യങ്കാളിയെ സന്ദര്‍ശിച്ചതിന്റെ എഴുപതാം വാര്‍ഷികവും ഒരുമിച്ച് ആഘോഷിക്കയുണ്ടായി.

നവോത്ഥാനമൂല്യങ്ങള്‍ അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കേരളത്തില്‍ അയ്യങ്കാളിയുടെ സ്‌മരണ തീര്‍ച്ചയായും ആവേശകരമാണ്. മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിനും സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കുംവേണ്ടി നമുക്ക് പ്രതിജ്ഞയെടുക്കാം.

*****

കെ മഹേശ്വരന്‍നായര്‍ , കടപ്പാട് : ദേശാഭിമാനി വാരിക

കവിയുടെ ഡയറി അഥവാ ഒരു സങ്കട ഹര്‍ജി

ജനുവരി 1: നവവര്‍ഷത്തിന് സ്വാഗതം. എല്ലാവര്‍ക്കും നല്ലതു ഭവിക്കട്ടെ. നന്മയുടെ പൊന്‍കതിര്‍ നീണ്ടുനില്‍ക്കട്ടെ. സ്നേഹമയമാകട്ടെ ജീവിതം. കന്മഷങ്ങള്‍ അകലട്ടെ. എനിക്കെതിരെ നിരന്തരം എഴുതുന്ന ആ നിരൂപകന് ഈ വര്‍ഷമെങ്കിലും അകാലമൃത്യു ഉണ്ടാകട്ടെ.

ജനുവരി 4: പുലര്‍ച്ചെ എഴുന്നേറ്റു. ഭാര്യ കട്ടന്‍കാപ്പി ഉണ്ടാക്കിത്തന്നു. ഹായ്! എന്ത് രുചി. അവള്‍ എത്രമാത്രം കഷ്ടപ്പെടുന്നു. രാവിലെ എഴുന്നേല്‍ക്കുന്നു. വീട്ടു ജോലികള്‍ മുഴുവന്‍ ചെയ്യുന്നു. കുട്ടികളെ സ്കൂളില്‍ അയക്കുന്നു. മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കുന്നു. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നു. പാവം സ്ത്രീജന്മം!

പ്രഭാതസവാരിക്കിറങ്ങി. നല്ല തണുപ്പ്. നേരിയ മഞ്ഞിന്റെ പുടവ ചുറ്റിയ ഇടവഴി. പുലരിത്തുള്ളികളുടെ വൈരക്കല്ലുകള്‍ പതിച്ച പുല്‍നാമ്പുകള്‍.

പ്രകൃതീ! നീയെത്ര സുന്ദരി! വശ്യമനോഹരി! നാണംകൊണ്ട് തുടുത്ത കവിളില്‍ ഒരു ചുംബനം തന്നാല്‍ നീ പരിഭവിക്കുമോ..?

അമ്പലത്തിലേക്ക് പോകുന്ന സ്ത്രീകള്‍ വരുന്നു. പാവങ്ങള്‍! അവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് വീണ്ടും ഓര്‍മ വന്നു. ഒരു കവിത എഴുതണം.

അമ്പലത്തിലേക്ക് പോകുന്ന സ്ത്രീകള്‍ സുന്ദരികളാണ്. കുളിച്ചീറനായ മുടിത്തുമ്പില്‍നിന്ന് ഇപ്പോഴും ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികള്‍. മുടി മാടി ഒതുക്കുമ്പോള്‍ കഴുത്തിന് പിന്നില്‍ കുറ്റാലം കുളിരരുവി.

സ്ത്രീകളുടെ സങ്കടങ്ങള്‍ ആലോചിച്ചപ്പോള്‍ അറിയാതെ അവരുടെ പിന്നാലെ നടന്നു പോയി; അവരുടെ മോചനദിനവും സ്വപ്നം കണ്ട്. വഴിയില്‍ നിന്നൊരു അശ്രീകരം വിളിച്ചു പറഞ്ഞു ' ഡാ..വയസ്സാ..രാവിലെ തൊടങ്ങ്യാടോ..'

ഒരു കവിയും അയാളുടെ മനോഗതങ്ങളും തിരിച്ചറിയപ്പെടാതെ പോകുന്നതില്‍ സങ്കടം തോന്നി.

ജനുവരി 12: അസമയത്ത് അയല്‍പക്കത്തുനിന്നൊരു കരച്ചില്‍. അവിടെ എന്തോ അപകടം സംഭവിച്ചെന്ന് തോന്നുന്നു. എത്ര പെട്ടെന്നാണ് ജീവിതത്തിന്റെ താളം തെറ്റുന്നത്. പ്രവചനാതീതമായ മനുഷ്യ ജീവിതം!

ആരും അങ്ങോട്ടേക്ക് പോകുന്നതായി കാണുന്നില്ല. മനുഷ്യത്വം ഇത്രയേറെ മരവിച്ചുപോയോ..? എവിടെ നാം കണ്ട നവോത്ഥാന സങ്കല്‍പ്പം? എവിടെ നാം അനുഭവിച്ച പ്രോജ്വലമായ മാനവീയത..?എവിടെ നാം ഒന്നിച്ചു പാടിയ ഒരുമയുടെ ഉദാത്തസംഗീതം..?മനുഷ്യമനസ്സിന്റെ വാതായനങ്ങള്‍ ഇത്രപെട്ടെന്ന് ഇടുങ്ങിപ്പോയോ..?എന്റെ അന്തര്‍ഗതം വികാരക്ഷോഭത്താല്‍ ഇളകിമറിയുന്നു. വാതിലും ജനലുമടച്ച് ഞാന്‍ ഉറങ്ങാന്‍ കിടന്നു. അല്ലങ്കില്‍ ഓരോ ശല്യങ്ങള്‍ കയറിവരും! ഉച്ചക്ക് ഉറക്കം പോയാല്‍ ഭയങ്കര തലവേദനയായിരിക്കും.

ഉറങ്ങുന്നതിനു മുമ്പ് അടുത്ത കവിതയെക്കുറിച്ചാലോചിച്ചു. 'ഒറ്റുകാരനും ഒട്ടകവും' അതാവാം. നല്ല വിഷയമായിരിക്കും. നിഷ്ഠുരമായ സ്വാര്‍ഥതക്കെതിരെ ഒരാഗ്നേയം. ചാക്കാടുംപാറ നടനകലാസമിതിയുടെ ഈ വര്‍ഷത്തെ അവാര്‍ഡിന് കാര്യമായ പുസ്തകങ്ങളൊന്നും വന്നിട്ടില്ലെന്ന് അറിഞ്ഞു. നടനകലാസമിതിയുടെ പ്രസിഡന്റ് എന്റെ ഒരു സുഹൃത്താണ്. അവാര്‍ഡ് തുക അഡ്ജസ്റ്റ് ചെയ്യാമെന്ന് പറഞ്ഞാല്‍ മതി. പുള്ളി വഴങ്ങും. എത്ര കൊടുക്കണമോ ആവോ? ആര്‍ക്കും ഒരു മൂല്യവുമില്ലാതായി.

ജനുവരി 22: ഒരു കവിത ആഴ്ചപ്പതിപ്പില്‍ വന്നു.' ആല്‍മരവും വറ്റിയ പുഴയും'. ഒന്നാന്തരം കവിത. പുതിയ ഭാവുകത്വം പരീക്ഷിക്കുന്നുണ്ട്. മാറുന്ന കാലത്തിന്റെ നേരെ പിടിച്ച കണ്ണാടിയാണ് അത്. ആരും വായിച്ചിട്ടില്ലെന്ന് തോന്നുന്നു. പലരെയും വിളിച്ചു ചോദിച്ചു. ആര്‍ക്കും ഒരറിവും ഇല്ല.

വായന മരിച്ചു; വേദന തോന്നി.

ജനുവരി 26: റിപ്പബ്ലിക്ക്. കവിത എഴുതണം. എങ്ങനെ എഴുതണം എന്ന് തീരുമാനിച്ചിട്ടില്ല. സ്വാതന്ത്ര്യത്തെ പരിഹസിക്കണോ..? പ്രശംസിക്കണോ..? ആരും വിളിച്ചില്ല. ഏതാണ് ലാഭം? ഭാഗ്യം പരീക്ഷിക്കണോ?

ഫെബ്രുവരി 3: ' കൈവിലങ്ങും താമരപ്പൂവും' എന്ന കവിതാ സമാഹാരം ഇറങ്ങി. അതോടെ ആരും ബുക്ക് സ്റ്റാളില്‍ കയറാതായെന്ന് ചിലര്‍ ആക്ഷേപിക്കുന്നതായി അറിഞ്ഞു. മറ്റവന്റെ ' വസൂരിഗന്ധം' നന്നായി വില്‍ക്കുന്നു എന്ന് ചിലര്‍ പറയുന്നുണ്ട്. സത്യമല്ലായിരിക്കും. അവനെ ഒന്ന് ശരിയാക്കണം. ഒരു പ്രൊഫസറോട് പറഞ്ഞിട്ടുണ്ട്. അയാള്‍ ഏറ്റു. എന്തൊക്കെയാ അയാള്‍ ആവശ്യപ്പെടുന്നത്! ഛേ! നാണക്കേട്. എന്തായാലും നല്ലകാര്യത്തിനല്ലെ. എത്തിച്ചുകൊടുക്കാം.

നന്ദിയില്ലാത്ത ലോകം!

ഫെബ്രുവരി 6: ' കൈവിലങ്ങും താമരപ്പൂവും' ഇതുവരെ പുസ്തക നിരൂപണത്തില്‍ വന്നില്ല. സുഹൃത്തുക്കളോട് പറഞ്ഞിട്ട് ആരും ചെയ്യുന്നില്ല. ആപത്ത് വരുമ്പോള്‍ ആരും ഉണ്ടാവില്ലെന്ന് വെറുതെ പറയുന്നതല്ല. ഒരെണ്ണം ഞാന്‍ തന്നെ എഴുതി. പേര് മാറ്റി അയച്ചുകൊടുത്തു. പത്രാധിപര്‍ പരിചയക്കാരനാണ്. ആരോടും പറയില്ലെന്ന് കരുതാം. വിശ്വസിക്കാനാവില്ല. ചതിക്കും. അതൊന്നും നോക്കിയിട്ട് കാര്യമില്ല. വരുന്നിടത്ത്വച്ചു കാണാം.

മാര്‍ച്ച് 14: വേനലിന് കട്ടി കൂടി. അസഹ്യമായ ചൂട്. തണുപ്പു പകരാന്‍ ഒന്നുമില്ല. മരങ്ങളെല്ലാം വെട്ടിച്ചുട്ടു. മഴയും കാടും കടലെടുത്തു. മനുഷ്യന്റെ ആര്‍ത്തി എല്ലാം നശിപ്പിക്കുന്നു. പച്ചയായ എല്ലാത്തിനെയും പണം വിഴുങ്ങി.

വല്ലാത്തൊരു കാലം!.

പണ്ട് ഈ വഴിയിലൂടെ ഇത്തിരി കാറ്റ് വരുമായിരുന്നു. ഇപ്പോള്‍ എല്ലാം കൊട്ടിയടച്ച് കോട്ടകെട്ടി. കാറ്റ് വേറെ വഴി നോക്കി. 'കാടറിയുന്നോ കാറ്റിന്റെ വേദന' എന്ന കവിത വന്നതാണ്. ശരിയാക്കാം. എന്നാലും ഈ മോഡലിനി വേണോ എന്നൊരു ശങ്ക. ഇതിന്റെ സീസണ്‍ പോയി. കാറ്റും മഴയുമൊക്കെ പഴയ അമ്പാസഡര്‍ മോഡലാണ്. പുതിയ ഒരുപാടെണ്ണം മാര്‍ക്കറ്റിലിറങ്ങി. മാറ്റിപ്പിടിക്കുന്നതല്ലെ ബുദ്ധി! എഴുത്തും ബുദ്ധിയുള്ളവരുടെ ഏര്‍പ്പാടല്ലെ?

വിദേശത്തുനിന്നൊരു സുഹൃത്ത് വിളിച്ചു. ഹോളണ്ടില്‍ കവികളുടെ ലോകസമ്മേളനം ചേരുന്നുണ്ടത്രെ. പിടിച്ചാല്‍ കിട്ടുമെന്നാണ് അയാള്‍ അറിയിച്ചത്. അയാള്‍ എന്നെക്കുറിച്ച് എന്ത് വിചാരിച്ചു..!ഞാന്‍ അത്തരക്കാരനാണെന്നോ..എഴുത്തുകാരന്റെ സത്യസന്ധതയാണ് എനിക്ക് വലുത്. ആരെങ്കിലും വച്ചുനീട്ടുന്ന അപ്പക്കഷണങ്ങളില്‍ വീഴുന്നവനല്ല ഞാന്‍. എഴുത്തുകാരന്റെമേല്‍ നടക്കുന്ന വിലപേശലുകളാണ് ഇതെല്ലാം. ഇല്ല, ഞാനിതില്‍ വീഴില്ല.

എനിക്ക് ശരിക്കും ദേഷ്യം വന്നു. എങ്കിലും അയാളെ പിണക്കാന്‍ തോന്നിയില്ല. സ്നേഹംകൊണ്ട് ദൂരെനിന്ന് വിളിച്ചതല്ലെ. അയാള്‍ തന്ന അഡ്രസ് കുറിച്ചെടുത്തു.

മാര്‍ച്ച് 15: അഡ്രസ് അനുസരിച്ച് വിളിച്ചു. ആവശ്യമുണ്ടായിട്ടല്ല. വിദേശത്ത് നിന്ന് ഒരു സുഹൃത്ത് കഷ്ടപ്പെട്ട് അഡ്രസ്സൊക്കെ സംഘടിപ്പിച്ചു തന്നിട്ട് ഞാന്‍ ഒന്ന് വിളിക്കുകപോലും ചെയ്തില്ലന്നറിഞ്ഞാല്‍ അയാള്‍ക്കെന്തു തോന്നും?.

വിളിച്ചപ്പോള്‍ ആളെ കിട്ടി. പരുക്കന്‍ ശബ്ദം. കാട്ടുപോത്തിന്റെ ഒച്ച. ഞാന്‍ എന്തോ ശുപാര്‍ശക്ക് വിളിച്ചതാണെന്നാണ് അയാളുടെ തോന്നല്‍.

ഞാന്‍ അത്തരക്കാരനല്ലെന്ന് പറയാന്‍ ഒരാളെ ചുമതലപ്പെടുത്തി.

മാര്‍ച്ച് 28: വിദേശയാത്രക്കുള്ള പിടുത്തം മുറുകിയെന്നറിഞ്ഞു. വെറുതെ ഒന്നന്വേഷിച്ചു. അത്രമാത്രം. എന്തൊക്കെയാണ് നടക്കുന്നതെന്നറിയാമല്ലൊ. വിദേശയാത്രക്ക് ആളെ തീരുമാനിക്കുന്ന ഒരാള്‍ക്ക് മീന്‍ അച്ചാറ് ഇഷ്ടമാണത്രെ! കാവ്യ ദേവതക്ക് കവിത പോലെയാണത്രെ അയാള്‍ക്ക് മീന്‍ അച്ചാര്‍. പലരും മീന്‍ അച്ചാറിനുവേണ്ടി നെട്ടോട്ടമാണെന്ന് കേള്‍ക്കുന്നു. സാഹിത്യലോകം മീന്‍ അച്ചാറുകൊണ്ട് സജീവമായി. വഷള്!

ഇത്രയ്ക്കധഃപ്പതിച്ചല്ലൊ കാവ്യലോകം! കീഴടങ്ങാത്ത തൂലികകൊണ്ട് ചരിത്രം തീര്‍ത്ത നമ്മുടെ മഹാസൂരികള്‍ എവിടെ? അവര്‍ തീര്‍ത്ത പാരമ്പര്യമെവിടെ..?

മീന്‍ അച്ചാറിന് വില ചോദിച്ചു. കുഴപ്പമില്ല. വാങ്ങാവുന്നതേയുള്ളു.

മാര്‍ച്ച് 30: യാത്ര തരപ്പെടണമെങ്കില്‍ ഒരു സ്പൊണ്‍സര്‍ വേണമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഒരു കവിക്കുവേണ്ടി ഒരു അരിക്കച്ചവടക്കാരനും, മറ്റൊരു സാഹിത്യകാരനു വേണ്ടി ഒരു ബാര്‍ ഹോട്ടലുകാരനും രംഗത്തെത്തിയിട്ടുണ്ടെന്ന് കേള്‍ക്കുന്നു.

പണക്കാര്‍ എല്ലാം കൈയടക്കുന്നു. കൈരളിക്ക് വിലപേശുന്നു. സ്വാതന്ത്ര്യം തന്നെയമൃതം എന്ന കവിത കേട്ടുണര്‍ന്ന കേരളമാണോ ഇത്!

സ്പൊണ്‍സറെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ജാതി വഴി നോക്കുന്നതാവും ബുദ്ധി.

ഏപ്രില്‍ 3: യാത്ര ഫലിക്കുന്ന ലക്ഷണമില്ല. ജാതി പറഞ്ഞ് നോക്കിയെങ്കിലും മൂന്നു പേരാണ് ഒരെണ്ണത്തില്‍നിന്നുതന്നെ. അല്ലെങ്കിലും പാര എപ്പോഴും സ്വന്തം ജാതിയില്‍നിന്നുതന്നെയാവും. ചരിത്രം അതെത്ര തവണ തെളിയിച്ചിരിക്കുന്നു!.

ഞാന്‍ ആദ്യറൌണ്ടില്‍ത്തന്നെ തള്ളിപ്പോകുമെന്നാണ് ഇപ്പോള്‍ കിട്ടിയ സൂചന.

അല്ലെങ്കിലും കവിയും കവിതയും ആരുടെയും പണയപ്പണ്ടമല്ല. സ്വാതന്ത്ര്യമാണ് പരമപ്രധാനം. സ്ഥാനമാനങ്ങള്‍ക്കും അധികാരികള്‍ വച്ചു നീട്ടുന്ന പദവികള്‍ക്കും വേണ്ടി എന്തും ചെയ്യാനൊരുങ്ങുന്നവരോട് പുച്ഛം തോന്നി. ഒരു കവിത വന്നു. ' ആഗോള ഞെരിച്ചില്‍‍'. എഴുതിയില്ല. വരട്ടെ. ഇനി അവസാന നിമിഷമെങ്ങാനും ഒരു ചാന്‍സ് കിട്ടിയാലോ...?

ഏപ്രില്‍ 8 എല്ലാം വെറുതെയായി. എന്നെ തെരഞ്ഞെടുത്തില്ല. കൈരളിക്ക് വല്ലാത്ത സങ്കടം വന്നു. ഞാന്‍ ആശ്വസിപ്പിച്ചു. കഴുത്തല്ല; എഴുത്താണ് വലുത്.

ഏപ്രില്‍ 9: ' കലാപ കാലത്തെ ഭാവുകത്വങ്ങള്‍‍' എന്ന ലേഖനമെഴുതി. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യുന്നവരെ പരിഹസിക്കുന്ന ലേഖനമായിരുന്നു അത്. നല്ല കൈയടി കിട്ടി.

ഏപ്രില്‍ 10: ഇനിയെന്ത് ചെയ്യും? പിടിച്ച കൊമ്പുമില്ല, ചവിട്ടിയ കൊമ്പുമില്ല എന്ന സ്ഥിതിയിലായി.

ദൈവമേ ഇതെന്ത് പരീക്ഷണം..?

ഏപ്രില്‍ 11: ഒരു വഴി തെളിയുന്നതു വരെ നിശ്ശബ്ദത പാലിക്കാന്‍ തീരുമാനിച്ചു. അതിനുശേഷം എഴുതാം. അതുവരെ നമസ്കാരം..

*
എം എം പൌലോസ്

മംഗലാപുരം ഒരു മുഖവുര

'അവിടെ ഭയമാണ് ഭരിക്കുന്നത്' എന്ന് ബെര്‍തോള്‍ഡ് ബ്രെഹ്ത് പറഞ്ഞത് നാസി ജര്‍മനിയെക്കുറിച്ചായിരുന്നു. ഇന്ന് മംഗലാപുരത്തിനും ബ്രെഹ്തിന്റെ വാക്കുകള്‍ ബാധകമായിരിക്കുന്നു. മംഗലാപുരം ഇന്ത്യയിലെ അധോലോകത്തിന്റെ കുപ്രസിദ്ധതാവളങ്ങളിലൊന്നാണ് എന്ന് നമുക്ക് നേരത്തേയറിയാം. അധോലോക രാജാക്കന്മാരുടെ കൈയൂക്കും കാട്ടുനീതിയും മംഗലാപുരത്ത് മുമ്പു തന്നെ ഭയം വിതച്ചിട്ടുണ്ട്. മംഗലാപുരം ഭരിച്ചുവന്ന സാമ്പത്തിക അധോലോകത്തിനൊപ്പം പുതിയൊരു സാംസ്കാരിക അധോലോകത്തിന്റെ വിഷവൃക്ഷങ്ങള്‍ കൂടി മംഗലാപുരത്തിന്റെ കാവി നിറമുള്ള മണ്ണില്‍ വളര്‍ന്നുവന്നുതുടങ്ങിയിരിക്കുന്നു. അതിലൊന്നാണ് പ്രമോദ് മുത്തലിഖ് എന്ന ഹിന്ദുത്വ ഭ്രാന്തന്‍ നയിക്കുന്ന ശ്രീരാം സേന. (തീര്‍ച്ചയായും മംഗലാപുരത്ത് വേരുറപ്പിച്ച സാമ്പത്തിക അധോലോകത്തെയും സാംസ്കാരിക അധോലോകത്തെയും ബന്ധിപ്പിക്കുന്ന ചില പൊതുകണ്ണികളുണ്ട്. അതിനെക്കുറിച്ചുള്ള അന്വേഷണം ഈ ലേഖനത്തിന്റെ വിഷയമല്ല).

ഒളിഞ്ഞുനോട്ടക്കാര്‍

ശ്രീരാംസേന എന്ന ഈ ക്രിമിനല്‍ സംഘത്തിന്റെ സമീപകാലത്തെ ചില പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ നടുക്കവും പ്രതിഷേധവും ഉണ്ടാക്കുകയുണ്ടായി. അതിലൊന്ന് ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ മംഗലാപുരത്തെ പബ്ബുകളില്‍ അതിക്രമിച്ചുകടന്ന് പെണ്‍കുട്ടികളെപ്പോലും ക്രൂരമായി ആക്രമിച്ച സംഭവമാണ്. ടെലിവിഷന്‍ ചാനലുകളില്‍ കണ്ട ദൃശ്യങ്ങള്‍ ഭീതിയുളവാക്കുന്നതായിരുന്നു. ആ അപരിഷ്കൃത നടപടിയെ ന്യായീകരിച്ച ശ്രീരാമസേന തുടര്‍ന്ന് ഭീഷണി മുഴക്കിയത് ഫെബ്രുവരി പതിനാലിന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ക്കെതിരായിട്ടായിരുന്നു. വാലന്റൈന്‍ ദിനം പങ്കിടുന്ന കമിതാക്കളെ ഒളിക്യാമറ ഉപയോഗിച്ചു കണ്ടെത്തി തല്‍ക്ഷണം വിവാഹം കഴിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായി താലിയും പൂജാരിയുമായി ശ്രീരാമസേനാംഗങ്ങള്‍ ആ ദിവസം റോന്തുചുറ്റുമത്രെ. മൂന്നാമത്തേത് അക്ഷരാര്‍ഥത്തില്‍ രാജ്യത്തെ മുഴുവന്‍ നടുക്കിയ സംഭവമാണ്. മഞ്ചേശ്വരം എംഎല്‍എ സി എച്ച് കുഞ്ഞമ്പുവിന്റെ മകള്‍ ശ്രുതി മംഗലാപുരത്തുള്ള കോളേജിലേക്ക് ബസ്സില്‍ പോകുമ്പോള്‍ സഹപാഠിയുടെ സഹോദരനായ മുസ്ലീം കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ രണ്ടുപേരെയും ബസ്സില്‍ നിന്നിറക്കി അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഈ മൂന്നു സംഭവങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ മംഗലാപുരത്ത് ഇന്ന് നിലനില്‍ക്കുന്ന ഭീതിതമായ അന്തരീക്ഷം തിരിച്ചറിയാനാകും. അന്യമതസ്ഥനായ സുഹൃത്തിനോട് മിണ്ടാന്‍പോലും ഭയപ്പെടേണ്ട സ്ഥിതി. അയല്‍ക്കാരനോ പരിചയക്കാരനോ ആയ മുസ്ലീമിനെ കണ്ടാല്‍ അപരിചിതനെപ്പോലെ മുഖംതിരിച്ചു നടക്കണം. സ്കൂള്‍ കുട്ടികള്‍ പോലും അന്യോന്യം മിണ്ടിപ്പോയാല്‍ ആക്രമിക്കപ്പെട്ടേക്കാം. ബസ്സിലോ പൊതുസ്ഥലത്തോ വിദ്യാലയത്തിലോ എവിടെവച്ചും നിങ്ങള്‍ വേട്ടയാടപ്പെടാം. പ്രണയിക്കുന്നവര്‍ സൂക്ഷിക്കുക. മംഗലാപുരത്തെ ‘കൊച്ചു ഹിന്ദുരാഷ്ട്രത്തില്‍ പ്രണയം നിരോധിച്ചിരിക്കുന്നു! പ്രണയം കണ്ടുപിടിക്കാന്‍ ബൈനോക്കുലറും ഒളിക്യാമറയുമായി ഒളിഞ്ഞുനോട്ടക്കാരായ കുറേ ഹിന്ദുത്വ ബോറന്മാര്‍ ശ്രീരാമന്റെ പേരില്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്.

ധാര്‍മികതയുടെയും സദാചാരത്തിന്റെയും സംസ്കാരത്തിന്റെയും സ്വയം പ്രഖ്യാപിത കാവലാളുകളായി ചമയുന്നത് ലോകത്തിലെല്ലായിടത്തും എല്ലാ കാലത്തുമുള്ള മതതീവ്രവാദികളുടെയും ഫാസിസ്റ്റുകളുടെയും പൊതുവായ രീതി ശാസ്ത്രമാണ്. സദാചാരത്തിന്റെയും ധാര്‍മ്മികതയുടെയും പേരില്‍ ജനാധിപത്യം, മതനിരപേക്ഷത, മനുഷ്യാവകാശങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം എന്നീ സങ്കല്‍പങ്ങളേയും ആധുനികമൂല്യങ്ങളേയുമാണ് ഇവര്‍ നിരന്തരം കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ആക്രമങ്ങളില്‍ ഏറ്റവും പ്രകടവും ശ്രദ്ധേയവും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നതുമായ വസ്തുത മതതീവ്രവാദികളുടെ സ്ത്രീവിരുദ്ധതയാണ്.

നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

ശ്രീരാമസേന ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം ഹിന്ദുത്വത്തിന്റേതാണ്. അവരുടെ രാഷ്ട്രീയ ലക്ഷ്യമാകട്ടെ ഹിന്ദുരാഷ്ട്രവുമാണ്. ശ്രീരാമസേനയെപ്പോലുള്ള ഹിന്ദുത്വശക്തികളെല്ലാം അച്ചടക്കത്തോടെ അംഗീകരിക്കുന്ന ‘ഭാവി ഹിന്ദുരാഷ്ട്രത്തിന്റെ നിയമസംഹിതയാകട്ടെ മനുസ്മൃതിയുമാണ്. മനുസ്മൃതിയിലെ സ്ത്രീവിരുദ്ധതക്ക് വിശദീകരണങ്ങള്‍ ആവശ്യമില്ല. കൌമാരത്തില്‍ പിതാവും യൌവനത്തില്‍ ‘ഭര്‍ത്താവും വാര്‍ധക്യത്തില്‍ പുത്രനും സംരക്ഷിക്കേണ്ടവളായ സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ള ഹിന്ദുത്വത്തിന്റെ ഭരണഘടനയാണത്. ആ ‘ഭരണഘടനയോടു കൂറു പുലര്‍ത്തുന്ന ശ്രീരാമസൈനികര്‍ വിലക്കുകള്‍ ലംഘിക്കുന്ന’ സ്ത്രീകളെ എങ്ങനെയാണ് നേരിടുക? ആ നേരിടലിന്റെ രീതിയാണ് മംഗലാപുരത്തുനിന്നപ്പോള്‍ തല്‍സമയം കാണുന്നത്. പബ്ബ് ആക്രമിച്ച മുത്തലീഖിന്റെ ഗുണ്ടാസംഘം പെണ്‍കുട്ടികളെ മുടിക്കുത്തിനുപിടിച്ച് വലിച്ചിഴച്ചതും നിലത്തിട്ട് മതിവരുവോളം മര്‍ദിച്ചതും നാം കണ്ടു. പണ്ട് കൌരവസഭയിലിട്ട് ദ്രൌപതിയെ മുടിക്കുത്തിനുപിടിച്ച് വലിച്ചിഴക്കുകയും വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കുകയും ചെയ്ത ദുശ്ശാസനനെ ഓര്‍മിപ്പിക്കുന്നു മുത്തലീഖിന്റെ കശ്മലന്മാര്‍.

സ്ത്രീകള്‍ക്ക് പ്രത്യേക വസ്ത്രധാരണച്ചട്ടം അടിച്ചേല്പിക്കാനുള്ള ശ്രമങ്ങള്‍ പരിവാര്‍-ഹിന്ദുത്വ സംഘടനകളായ എബിവിപിയും ശിവസേനയുമെല്ലാം പലപ്പോഴും നടത്തിയിട്ടുണ്ട്. എബിവിപി പ്രഖ്യാപിച്ച വസ്ത്രധാരണച്ചട്ടം പാലിക്കാത്തതിന്റെ പേരില്‍ ചില ഉത്തരേന്ത്യന്‍ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടേയും അധ്യാപികമാരുടേയും തലയില്‍ കരിഓയില്‍ ഒഴിച്ച സംഭവം കുറച്ചു വര്‍ഷം മുമ്പ് ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാകട്ടെ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മുട്ടു മറയ്ക്കാത്ത വസ്ത്രം ധരിക്കാന്‍ പാടില്ല എന്ന ഉത്തരവിറക്കിയത് വിവാദമായിരുന്നു. സ്ത്രീകള്‍ ഭാരതീയ വേഷം’ മാത്രമേ ധരിക്കാവൂ എന്ന സംഘപരിവാര്‍ നിലപാട് നടപ്പിലാക്കാനായിരുന്നു ശ്രമം. എന്നാല്‍ ഏതാണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്കാകെ ബാധകമായ ഒരു പൊതു ഭാരതീയ വേഷം എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. ഇന്ത്യയെപ്പോലെ ആഴമേറിയ വൈവിധ്യങ്ങളും സാംസ്കാരിക വൈജാത്യങ്ങളുമുള്ള ഒരു രാജ്യത്ത് സ്ത്രീകള്‍ക്ക് പൊതുവേഷം അടിച്ചേല്പിക്കുന്നത് സ്ത്രീവിരുദ്ധതയോടൊപ്പം സാംസ്കാരിക ബഹുസ്വരതയെ നിഷേധിക്കലും കൂടിയാണ്. ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ തയ്യാറാക്കിയ സ്കൂള്‍ പാഠ്യപദ്ധതി അതിലെ വര്‍ഗീയ ഉള്ളടക്കത്തോടൊപ്പം സ്ത്രീ വിരുദ്ധതയുടെ കൂടി പേരിലാണ് ഏറെ പ്രതിഷേധം ഉയര്‍ത്തിയത്. പെണ്‍കുട്ടികള്‍ക്ക് ഗൃഹഭരണം പഠിപ്പിക്കണമെന്നായിരുന്നു ആ പാഠ്യപദ്ധതി അനുശാസിച്ചത്. അന്യജാതിയിലോ മതത്തിലോപെട്ട പരുഷന്മാരെ പ്രണയിച്ച് വിവാഹം കഴിക്കുന്ന സ്ത്രീകളെ കുടുംബത്തിന്റെ മാനം സംരക്ഷിക്കാന്‍ കൊല്ലുന്ന ആദരഹത്യകള്‍ (honour killing) ഹിന്ദുത്വശക്തികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പതിവാണ് എന്നും ഓര്‍ക്കുക. ഹിന്ദുത്വശക്തികള്‍ക്ക് വേരോട്ടമുള്ള മേഖലകളിലാണ് പെണ്‍ഭ്രൂണഹത്യയും കൂടുതലുള്ളത് എന്ന വസ്തുത ഹിന്ദുത്വത്തില്‍ അന്തര്‍ലീനമായ സ്ത്രീവിരുദ്ധതയുടെ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. സ്ത്രീയെ ബാധ്യതയും അടിമയും സ്വകാര്യസ്വത്തും സ്വാതന്ത്ര്യമര്‍ഹിക്കാത്തവളുമായി കണക്കാക്കുന്ന ഹിന്ദുത്വവീക്ഷണത്തിന്റെ ഫാസിസ്റ്റ് പ്രയോഗ പദ്ധതിയാണ് മംഗലാപുരത്ത് കണ്ടത്.

താലിബാനും മനുസ്മൃതിയും

ഈ സ്ത്രീവിരുദ്ധതയാകട്ടെ ഹിന്ദുത്വശക്തികളുടെ മാത്രം മുഖമുദ്രയല്ല. ഇസ്ലാമിക വര്‍ഗീയശക്തികളുള്‍പ്പെടെയുള്ള എല്ലാ വര്‍ഗീയ-മത തീവ്രവാദശക്തികളും ഒരുപോലെ പങ്കുവെക്കുകയും അവലംബിക്കുകയും ചെയ്യുന്ന പ്രതിലോമ നിലപാടാണ്. അഫ്ഗാനിസ്ഥാനിലെ താലിബാനും കാശ്മീരിലെ ലഷ്കര്‍-ഇ-തയ്ബയും കേരളത്തിലെ എന്‍ഡിഎഫും വരെയുള്ളവര്‍ ഒരുപോലെ കടുത്ത സ്ത്രീവിരുദ്ധതയുടെ വക്താക്കളാണ്. മറ്റു പലതുമെന്നപോലെ ഹിന്ദുത്വ-ഇസ്ലാമിക തീവ്രവാദശക്തികള്‍ യോജിപ്പിലെത്തുന്ന ഒരു മേഖല സ്ത്രീവിരുദ്ധതയുടേതാണ് എന്നര്‍ഥം. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ മേധാവിത്വം നേടിയശേഷം വിവരണാതീതമായ ദുരിതം ഏറ്റുവാങ്ങിയത് സ്ത്രീകളാണ്. അവര്‍ മധ്യകാല കാടത്തത്തിന്റെ ഇരകളായിത്തീര്‍ന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചു. അടുത്ത ബന്ധുവായ പുരുഷനോടൊപ്പം മാത്രമേ സ്ത്രീകള്‍ പുറത്തിറങ്ങാവൂ എന്നാണ് താലിബാന്റെ ഉഗ്രശാസനം. ലംഘിച്ചാല്‍ വില നല്‍കേണ്ടിവരിക സ്വന്തം ജീവന്‍ തന്നെ. പെണ്‍കുട്ടികള്‍ ബന്ധുക്കളോടൊപ്പമേ പുറത്തിറങ്ങാവൂ എന്നാണ് ശ്രീരാമസേനയുടെയും നിലപാട്. എന്തൊരു സമാനത! മനുസ്മൃതിയുടെ കല്പനകള്‍ പാലിക്കുന്നതില്‍ താലിബാനും ശ്രീരാമസേനയും തമ്മില്‍ എന്തൊരു യോജിപ്പ്! കാശ്മീരിലെ തീവ്രവാദികളാവട്ടെ പെണ്‍കുട്ടികള്‍ക്ക് വസ്ത്രധാരണച്ചിട്ടയും ബുര്‍ഖയും നിര്‍ബന്ധിതമാക്കുകയും അതു നടപ്പില്‍ വരുത്താന്‍ അന്ത്യശാസനം നല്‍കുകയും ചെയ്തു. അന്ത്യശാസനം സമയം കഴിഞ്ഞും ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിനികളെ വെടിവെച്ചുകൊന്ന സംഭവങ്ങളും നിരവധി. കാശ്മീരില്‍ വീടുകള്‍ കൈയേറി രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ തീവ്രവാദികള്‍ നിര്‍ബന്ധിച്ച് വിവാഹം ചെയ്യുന്നതും കടത്തിക്കൊണ്ടുപോകുന്നതും പതിവു സംഭവങ്ങള്‍.

പാകിസ്ഥാനിലെ സ്വാത്ത് താഴ്വര പിടിച്ചടക്കിയ താലിബാന്‍ അനുകൂല ഇസ്ലാമിക തീവ്രവാദികള്‍ ആദ്യം ലക്ഷ്യം വച്ചത് സ്ത്രീ സ്വാതന്ത്ര്യത്തെയാണ്. കഴിഞ്ഞ ജനുവരി 15 താലിബാന്‍ പുറപ്പെടുവിച്ച കല്പന സ്വാത്തിലെ ഗേള്‍സ് സ്കൂളുകളെല്ലാം അടച്ചുപൂട്ടണമെന്നാണ്. എണ്‍പതിനായിരം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണിങ്ങനെ മുടങ്ങിയത്. നിശ്ചിത തിയ്യതിക്കകം പൂട്ടാത്തതിനാല്‍ 183 സ്കൂളുകളാണ് സ്വാത്തില്‍ തകര്‍ത്തുകളഞ്ഞത്. (The Hindu, 21-01-09).

താലിബാന്റെ കേരള പതിപ്പായ എന്‍ഡിഎഫ് ഇവിടെ ചെയ്യുന്നതും വ്യത്യസ്തമല്ല. മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ളതുകൊണ്ട് എന്‍ഡിഎഫ് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ കഴിയുന്നില്ലെന്ന് മാത്രം. മുത്തലീഖിന്റെ ശ്രീരാമസേനയെപ്പോലെ പ്രണയം നിരോധിക്കുന്നവരാണ് എന്‍ഡിഎഫും എന്‍ഡിഎഫിന്റെ ശിക്ഷാ നിയമപ്രകാരം പ്രണയത്തിനുള്ള പരമാവധി ശിക്ഷ വധശിക്ഷ തന്നെ. കാസര്‍കോട്ട് മുസ്ലീം പെണ്‍കുട്ടിയെ പ്രണിയിച്ച് വിവാഹം ചെയ്ത കുറ്റത്തിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണനെ അവര്‍ വെട്ടിക്കൊന്നത്. സ്വസമുദായത്തിലെ ചെറുപ്പക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മഞ്ചേരിയിലെ തസ്നിബാനുവെന്ന പെണ്‍കുട്ടിയെ എന്‍ഡിഎഫുകാര്‍ വേട്ടയാടിയത് കേരളം മറന്നിരിക്കാനിടയില്ല. മുസ്ലീം പെണ്‍കുട്ടികളുമായി സംസാരിക്കുന്ന ആണ്‍കുട്ടികളെ കണ്ടെത്താനും അവര്‍ക്ക് കൈയോടെതന്നെ ശിക്ഷ നല്‍കാനുമായി തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളില്‍ സദാചാരപ്പോലീസിനെ നിയോഗിക്കുന്ന രീതി എന്‍ഡിഎഫിനും അന്യമല്ല. അത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണയവേട്ടയിലും ഒളിഞ്ഞുനോട്ടത്തിലും എന്‍ഡിഎഫ് ശ്രീരാമസേനക്കു പിന്നിലായി എന്ന ‘ദുഷ്പേര്’ ഉണ്ടാകില്ലെന്നുറപ്പ്. മലപ്പുറത്ത് രാത്രിയില്‍ പൊതുവഴിയില്‍ കണ്ടതിന്റെ പേരില്‍ സന്മാര്‍ഗലംഘനം ആരോപിച്ച് മൂന്ന് സ്ത്രീകളെ മൊട്ടയടിച്ചതടക്കമുള്ള സദാചാരപ്പോലീസിന്റെ കൃത്യനിര്‍വഹണം ‘സ്തുത്യര്‍ഹമായിത്തന്നെ അവര്‍ പാലിച്ചു പോന്നിട്ടുണ്ട്.

സാംസ്കാരിക കാപട്യം

സാംസ്കാരിക അപചയത്തിനെതിരായ യുദ്ധപ്രഖ്യാപനവും എല്ലാ മതതീവ്രവാദികളുടെയും ഫാസിസ്റ്റുകളുടെയും സ്ഥിരം തന്ത്രമാണ്. സംസ്കാരം അവര്‍ക്ക് സ്വന്തം സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുള്ള ഒരു മറ മാത്രം. സാംസ്കാരിക ജീര്‍ണത വളര്‍ത്തുന്ന സാമ്പത്തിക-സാമൂഹ്യ സാഹചര്യങ്ങളെ എതിര്‍ക്കാതിരിക്കുകയും ചില അപചയങ്ങളെ മാത്രം അടര്‍ത്തിയെടുത്ത് അതിനെതിരായി യുദ്ധം നടത്തുകയും ചെയ്യുന്നത് നിഴല്‍യുദ്ധം മാത്രമാണ്. സാംസ്കാരിക ജീര്‍ണതക്കെതിരെ എന്നപേരില്‍ തികച്ചും പ്രതിലോമകരവും ജനവിരുദ്ധവുമായ സമീപനങ്ങളില്‍ നിന്നുകൊണ്ട് ജനാധിപത്യ ജീവിതത്തിനുനേരെ കടന്നാക്രമണം നടത്തുകയാണിവര്‍ ചെയ്യുന്നത്. ജീര്‍ണതക്കിടയാക്കുന്ന സാഹചര്യങ്ങള്‍ക്കെതിരായ എതിര്‍പ്പിനെ വഴിതിരിച്ചുവിടുന്നതിലൂടെ സാംസ്കാരികവും സാമൂഹികവുമായ ജീര്‍ണതകളെ ഫലത്തില്‍ കൂടുതല്‍ അഗാധമാക്കുകയും ചെയ്യുന്നു. പബ്ബ് സംസ്കാരവും വാലന്റൈന്‍ ദിനാഘോഷങ്ങളുടെ പേരിലുള്ള പ്രണയ വൈകൃതങ്ങളും സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കച്ചവടവല്‍ക്കരണവും എതിര്‍ക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ആ എതിര്‍പ്പുകള്‍ ജനാധിപത്യപരമായ രീതികളും ആശയപ്രചരണത്തിന്റെ മാര്‍ഗവും അവലംബിക്കുന്നതും കൃത്യമായ രാഷ്ട്രീയ ഉള്ളടക്കമുള്ളതുമാവണം. ആഗോളവല്‍ക്കരണത്തിന്റെ രാഷ്ട്രീയത്തേയും സാംസ്കാരിക പ്രത്യാഘാതങ്ങളേയും സമഗ്രതയില്‍ കണക്കിലെടുക്കാത്ത, ആള്‍ക്കൂട്ടത്തിന്റെ അരാജകത്വവും ഗുണ്ടാവിളയാട്ടങ്ങളും സാംസ്കാരിക പ്രതിരോധമല്ല കൂടുതല്‍ വഷളായ സംസ്കാരശൂന്യതയാണ്.

എംഎഫ് ഹുസൈന്‍ മുതല്‍ ഗുലാം അലിയും മമ്മൂട്ടിയും വരെയുള്ള കലാകാരന്മാരെ വേട്ടയാടുകയും ബറോഡ യൂണിവേഴ്സിറ്റിയിലെ ചിത്ര പ്രദര്‍ശനത്തിന് തീ കൊടുക്കുകയും വാട്ടര്‍, ഫയര്‍ തുടങ്ങി തങ്ങള്‍ക്കഭിമതമല്ലാത്ത സിനിമകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയും നവവത്സരാഘോഷങ്ങളും ക്രിസ്മസ് ആഘോഷങ്ങളും വൈദേശികമെന്നാരോപിച്ച് കൈയേറുകയും ചെയ്തിട്ടുള്ള സംഘപരിവാറിന്റെ ഫാസിസ്റ്റ് സംസ്കാരശൂന്യതയുടെ മറ്റൊരു മുഖമാണ് മംഗലാപുരത്തു കണ്ടത്.

റേഡിയോയും ടിവിയും സിനിമയും സംഗീതവും നിരോധിച്ച അഫ്ഗാനിസ്ഥാനെ ഭീകരമായൊരു നരകമാക്കിത്തീര്‍ത്ത താലിബാനും സല്‍മാന്‍ റുഷ്ദിയും തസ്ലീമയും അസ്‌ഗര്‍ അലി എന്‍ചിനീയറും കലാമണ്ഡലം ഹൈദരാലിയും സദനം റഷീദും ഉള്‍പ്പെടെ വലുതും ചെറുതുമായ എഴുത്തുകാരെയും കലാകാരന്മാരേയും വേട്ടയാടിയ ഇസ്ലാമിക തീവ്രവാദികളുടെ സംസ്കാരശൂന്യതയും സംഘപരിവാറിന് ഒട്ടും പിന്നിലല്ല. മതമില്ലാത്ത ജീവന്റെ പേരില്‍ കേരളത്തിലെ ഏഴാം ക്ലാസ് പാഠപുസ്തകം ചുട്ടുചാമ്പലാക്കപ്പെടേണ്ടതാണ് എന്ന് വിധിച്ചതില്‍ ഹിന്ദുത്വ-ഇസ്ലാമിക വര്‍ഗീയ ശക്തികള്‍ ഒരേ തൂവല്‍ പക്ഷികളായിരുന്നുവെന്നതും വിസ്മരിച്ചുകൂട. പുസ്തകം കത്തിച്ചതും സദാചാരവും സംസ്കാരവും സംരക്ഷിക്കുന്നതിന്റെ ‘ഭാഗമാണെന്നായിരുന്നല്ലോ ഇരുകൂട്ടരുടേയും ന്യായം. പോളണ്ട് കൈടക്കിയ നാസികള്‍ ആദ്യം ചെയ്തത് വിശ്വക്ലാസിക്കുകള്‍ക്ക് തീയിടുകയായിരുന്നുവെന്നതില്‍ നിന്ന് ഫാസിസ്റ്റുകള്‍ക്ക് സംസ്കാരത്തോടുള്ള സമീപനം വ്യക്തമാകും.

റീച്ച്സ്റാഗും കുഞ്ഞമ്പുവും

ശ്രീരാമസേനയുമായി ബന്ധമില്ലെന്ന് അവകാശപ്പെടുന്ന സംഘപരിവാറും ബിജെപിയും ഓരോ ആക്രമണങ്ങളെതുടര്‍ന്നും അവരെ രക്ഷിക്കാനുള്ള ന്യായങ്ങള്‍ നിരത്തുകയാണ്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരാകട്ടെ ശക്തമായ എന്തെങ്കിലും നടപടി അവര്‍ക്കെതിരെ സ്വീകരിക്കുന്നുമില്ല.

ശ്രീരാമസേനയെ രക്ഷിക്കാനുള്ള സംഘപരിവാറിന്റെ വ്യഗ്രത മറനീക്കി പുറത്തുവന്നത് സി എച്ച് കുഞ്ഞമ്പുവിന്റെ മകളുടെ പ്രശ്നത്തിലാണ്. കുഞ്ഞമ്പുവിന്റെ മകളെ ആക്രമിച്ചവര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് എന്നാണ് സംഘടിതമായി സംഘപരിവാര്‍ പ്രചരിപ്പിച്ചത്. അവിടംകൊണ്ടും നിര്‍ത്താതെ കുഞ്ഞമ്പു തന്നെയാണ് മകളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുവാന്‍ ഈ സംഭവം ആസൂത്രണം ചെയ്തത് എന്നുവരെ ഇക്കൂട്ടര്‍ പറഞ്ഞുകളഞ്ഞു! ജര്‍മന്‍ പാര്‍ലമെന്റായ റീച്ച് സ്റ്റാഗിന് തീകൊടുത്ത നാസികള്‍ കമ്യൂണിസ്റുകാരാണ് അതു ചെയ്തത് എന്ന് പ്രചരിപ്പിച്ചതിനോടല്ലാതെ എന്തിനോടാണീ നുണയെ താരതമ്യം ചെയ്യുക. ഡിവൈഎഫ്ഐ നേതാക്കളായ ‘ഭാസ്കര കുമ്പളയും ഈയിടെ റഫീക്കും കൊലചെയ്യപ്പെട്ടപ്പോഴും ആര്‍എസ്എസ് ഇങ്ങനെതന്നെയാണ് പറഞ്ഞത്. നാഗ്പൂരില്‍ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ രാജ്‌നാഥ് സിങ് അവകാശപ്പെട്ടത് തങ്ങള്‍ മാത്രമാണ് ഗാന്ധിശിഷ്യര്‍ എന്നാണല്ലോ. ഗാന്ധിശിഷ്യരെന്ന് അവകാശപ്പെടാന്‍ മടിക്കാത്ത ഗാന്ധിഘാതകര്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തത്? എന്താണ് ചെയ്തുകൂടാത്തത്? ഫാസിസ്റ്റ് ഇരട്ടത്താപ്പിന്റെയും അവസരവാദത്തിന്റേയും നികൃഷ്ടമായ ഉദാഹരണമാണിത്.

വിഷത്താമരയുടെ രാഷ്ട്രീയം

മംഗലാപുരം സംഭവങ്ങളുടെ രാഷ്ട്രീയം എന്താണ്? കര്‍ണാടകയില്‍, ദക്ഷിണേന്ത്യയിലാദ്യമായി ബിജെപിയുടെ വിഷത്താമര വിരിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷിക്കേണ്ടത്. ഇന്ത്യയില്‍ മറ്റു പലയിടത്തുമെന്നപോലെ കര്‍ണാടകയിലും ബിജെപിയുടെ അധികാരാരോഹണം ഹിന്ദുത്വ തീവ്രവാദത്തെയും വര്‍ഗീയ ധ്രുവീകരണത്തെയും ശക്തിപ്പെടുത്തിയിരിക്കുന്നു. ശ്രീരാമസേനപോലുള്ള ഹിന്ദുത്വ മാഫിയാ സംഘങ്ങളുടെ ഉത്ഭവവും പ്രവര്‍ത്തനങ്ങളും ഈ രാഷ്ട്രീയവുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീരാമസേന സംഘപരിവാറില്‍ അംഗമായാലും ഇല്ലെങ്കിലും ഇരുവരും പങ്കുവെക്കുന്നത് ഒരേ പ്രത്യയശാസ്ത്രവും രാഷ്ട്രീയവുമാണ്. അതാകട്ടെ തീവ്രഹിന്ദുത്വത്തിന്റേതുമാണ്.

ഇത്തരം ശക്തികളെ ഇളക്കിവിടുന്നതിനു പിന്നില്‍ ആസന്നമായ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് തീവ്ര ഹിന്ദുത്വ നിലപാടിലേക്കുള്ള ബിജെപിയുടെ ചുവടുമാറ്റവുമുണ്ട്. നാഗ്പൂരില്‍ അദ്വാനിയുടെ പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് ‘ജയ് ശ്രീരാം’ മുദ്രാവാക്യമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. രാമനെ തങ്ങള്‍ മറന്നിട്ടില്ലെന്നുള്ള അദ്വാനിയുടെ പ്രഖ്യാപനം തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ അക്രമാസക്ത ഹിന്ദുത്വത്തിലേക്കുള്ള മടങ്ങിപ്പോക്കിന്റെ സൂചനയുമാണ്. ഈ മടങ്ങിപ്പോക്ക് സമീപകാലത്ത് ബിജെപിക്കുണ്ടായ തിരച്ചടികളുടെ നിരാശയും ആഗോള സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള സങ്കീര്‍ണ സമസ്യകളെ അഭിസംബോധന ചെയ്യാനുള്ള കഴിവില്ലായ്മയും ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള കാര്യക്ഷമമായ ഒരു പരിപാടിയുടെ ശൂന്യതയും നിമിത്തം അനിവാര്യവുമാണ്.

ബിജെപി തീവ്ര ഹിന്ദുത്വത്തിലേക്ക് മടങ്ങുകയല്ലാതെ ഗത്യന്തരമില്ലെന്ന് നിശ്ചയിച്ചുറപ്പിച്ചുകഴിഞ്ഞതോടെ ഒരു കാര്യം സ്പഷ്ടമായിരിക്കുന്നു. വരാനിരിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കും എതിരായ പുതിയ കടന്നാക്രമണങ്ങളുടെ വേലിയേറ്റമായിരിക്കും. അരങ്ങേറാനിരിക്കുന്ന ആ ഫാസിസ്റ്റ് ആക്രമണങ്ങളുടെ മുഖവുര മാത്രമാണ് മംഗലാപുരം സംഭവങ്ങള്‍.

*
എം ബി രാജേഷ് കടപ്പാട്: ദേശാഭിമാനി

ആഗോള പ്രതിസന്ധിയും ഇന്ത്യയുടെ പ്രതികരണവും

മുതലാളിത്ത ലോകത്തെ ബാധിച്ച പ്രതിസന്ധിക്ക് വിശദീകരണം നല്‍കുന്നതിനായി ടണ്‍ കണക്കിന് വിശകലനങ്ങള്‍ നടന്നിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥയില്‍ വ്യവസ്ഥാപരമായി അന്തര്‍ലീനമായിട്ടുള്ള ചലനനിയമങ്ങളെ ആകെ തമസ്‌ക്കരിച്ചുകൊണ്ടാണത്. ഏതാനും ചിലരുടെ അത്യാര്‍ത്തി, ചില ധാര്‍മിക നിബന്ധനകളുടെ ലംഘനം, നോബല്‍ സമ്മാന ജേതാവായ പോള്‍ ക്രൂഗ്‌മാന്‍ പറഞ്ഞപോലെ 'ധാര്‍മികാധഃപതനം', സുതാര്യതയില്ലായ്മ, നിയന്ത്രണസംവിധാനങ്ങളുടെ ദൌര്‍ബല്യം, ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ പരാജയം എന്നിങ്ങനെ പോകുന്നു അവ.

"മൂലധന''ത്തില്‍ വ്യാവസായിക മുതലാളിത്ത രാഷ്‌ട്രങ്ങളുടെ ഉല്‍പത്തിയെക്കുറിച്ചുള്ള അധ്യായം അവസാനിപ്പിച്ചുകൊണ്ട് കാള്‍ മാര്‍ക്സ് ഇങ്ങനെ പറയുന്നുണ്ട്: "തലതൊട്ട് കാലടിവരെ, ഓരോ ദ്വാരങ്ങളില്‍നിന്നും ചോരയ്ക്കും ചെളിയ്ക്കുമൊപ്പം മൂലധനവും തുള്ളിതുള്ളിയായി കിനിഞ്ഞുവരുന്നു''. തന്റെ ഈ വാദം സമര്‍ത്ഥിക്കുന്നതിന് അദ്ദേഹം ഒരു ഉദ്ധരണി കൊടുക്കുന്നുണ്ട് - ടി ജെ ഡണ്ണിങ്ങ് എന്ന തൊഴിലാളിയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും ആയ ഒരാളുടെ ഉദ്ധരണി അടിക്കുറിപ്പായി കൊടുത്തുകൊണ്ടാണത്. "തക്കതായ ലാഭം ലഭിച്ചാല്‍ മൂലധനത്തിന് വളരെ ധൈര്യമായി; 10 ശതമാനം ലാഭം ലഭിക്കുകയാണെങ്കില്‍ അതെവിടെയും കടന്നുചെല്ലും എന്നുറപ്പാണ്; 20 ശതമാനം ലഭിച്ചാല്‍ അത് ആവേശഭരിതമായിത്തീരും; 50 ശതമാനമായാല്‍ ഔദ്ധത്യമായി; 100 ശതമാനം ലാഭം കിട്ടുമെങ്കില്‍ എല്ലാ മാനവിക നിയമങ്ങളെയും അത് ചവിട്ടിമെതിക്കും; 300 ശതമാനമാണ് ലാഭമെങ്കിലോ -അത് ചെയ്യാന്‍ മടിക്കാത്ത യാതൊരു കുറ്റകൃത്യവുമില്ല; ഏതു സാഹസത്തിലും അത് ചെന്നുചാടും; എന്തിനധികം, അതിന്റെ ഉടമയെപ്പോലും തൂക്കിലിടാന്‍ സാധ്യതയുണ്ട് ''. എന്തു ചെയ്‌തും പരമാവധി ലാഭമുണ്ടാക്കാനുള്ള ഈ ത്വരയാണ്, മുതലാളിത്ത വ്യവസ്ഥയിലെ അന്തര്‍ലീനമായ ഈ സ്വഭാവമാണ്, ഏതെങ്കിലും ചില വ്യക്തികളുടെ അത്യാര്‍ത്തിയല്ല, നിയന്ത്രക സംവിധാനങ്ങളുടെ പരാജയമല്ല, ഇന്നത്തെ പ്രതിസന്ധിയുടെ മൂലകാരണം.

വര്‍ധമാനമായ ഉല്‍പാദനക്ഷമതയിലേക്ക് ലാഭത്തെ വീണ്ടും തിരിച്ചുവിടുകയാണെങ്കില്‍, അതിന്റെ ഫലമായി ഉണ്ടാകുന്ന തൊഴില്‍ അവസരങ്ങള്‍മൂലം ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് വര്‍ധിക്കും; മൊത്തം ചോദനം പിന്നെയും വര്‍ധിക്കുന്നതിലേക്കാണ് അത് നയിക്കുക; അതാകട്ടെ, യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയുടെ വ്യവസായവല്‍ക്കരണത്തിനും വളര്‍ച്ചയ്ക്കും കൂടുതല്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഭീമാകാരമായി കുന്നുകൂടിയ അന്താരാഷ്‌ട്ര ഫിനാന്‍സ് മൂലധനം മുതലാളിത്തത്തില്‍ അന്തര്‍ലീനമായ നിയമങ്ങളനുസരിച്ച്, ഈ പ്രക്രിയയെ കവച്ചുവെയ്ക്കുന്നു; ഊഹക്കച്ചവടത്തിലൂടെ കൊള്ളലാഭം ഉണ്ടാക്കുന്നതിനുവേണ്ടിയാണത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഊഹക്കച്ചവടപരമായ ഫിനാന്‍ഷ്യല്‍ കുമിള കൊണ്ട് പൊതിഞ്ഞ് അവര്‍ ഈ പ്രക്രിയയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. സ്വതന്ത്ര മല്‍സരത്തില്‍നിന്ന് രൂപം കൊള്ളുന്ന കുത്തക മൂലധനം സ്വതന്ത്ര മല്‍സരത്തെത്തന്നെ ഇല്ലാതാക്കുന്നതുപോലെയാണിത്.

ചുരുക്കിപ്പറയാം: ആഗോളവല്‍ക്കരണത്തിനുകീഴില്‍, ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും വാങ്ങല്‍ക്കഴിവ് കുത്തനെ ഇടിയുമ്പോള്‍ (ഇന്ത്യയിലെ "തിളങ്ങുന്ന''വരും "തീ തിന്നുന്നവരും'' തമ്മിലുള്ള അന്തരം പോലെ) അമിതമായ വേഗത്തില്‍ ലാഭം ഉണ്ടാക്കാനുള്ള അത്യാഗ്രഹമുള്ള ഫിനാന്‍സ് മൂലധനം, വായ്പ ലഭിക്കാൻ ശേഷിയില്ലാത്തവർക്കും (സബ്പ്രൈം) വായ്‌പ നല്‍കിക്കൊണ്ട് ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് കൃത്രിമമായി ഉയര്‍ത്തുന്നതിന് ഊഹക്കച്ചവടപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ഇങ്ങനെ കടം കൊടുക്കുന്നു, ലാഭമുണ്ടാകുന്നു. എന്നാല്‍ വായ്പ തിരിച്ചടയ്ക്കേണ്ട ഘട്ടം വരുമ്പോള്‍ വീഴ്ച വരുന്നു; വായ്പയെടുത്തവന്‍ നശിക്കുന്നു; വ്യവസ്ഥയാകെ അവതാളത്തിലാവുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഇതാണ് ഭീമാകാരമായ തോതില്‍ സംഭവിച്ചത്. ഈ പ്രക്രിയയ്ക്കിടയില്‍ നശിച്ചവരുടെ പേരും പറഞ്ഞ്, നികുതിദായകരുടെ പണമെടുത്ത്, ബാങ്കുകളെയും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളെയും രക്ഷപ്പെടുത്തുന്നുവെന്നതാണ് മുതലാളിത്തത്തിന്റെ പൈശാചികമായ വിരോധാഭാസം! ലാഭത്തിന്റെ സ്വകാര്യവല്‍ക്കരണവും നഷ്ടത്തിന്റെ ദേശസാല്‍ക്കരണവും തന്നെയാണിത്.

ഇത്തരം വമ്പന്‍ ഊഹക്കച്ചവടത്തില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണെങ്കില്‍ മാത്രമേ ഇന്ത്യയെപോലെയുള്ള സ്വതന്ത്രപരമാധികാര രാഷ്ട്രങ്ങള്‍ക്ക് സ്വയം സംരക്ഷിക്കാന്‍ കഴിയൂ. കടുത്ത തകര്‍ച്ചയില്‍നിന്ന് ഇന്ത്യക്ക് ഒരതിര്‍ത്തിവരെ രക്ഷപ്പെട്ടു നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, അതിന്നു കാരണം, കൂടുതല്‍ ശക്തമായ ഫിനാന്‍ഷ്യല്‍ ഉദാരവല്‍ക്കരണനയങ്ങള്‍ അവലംബിക്കുന്നതില്‍നിന്ന് ഇന്നത്തെ യുപിഎ സര്‍ക്കാരിനെ കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഇടതുപക്ഷം തടഞ്ഞുനിര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നതാണ്. നമ്മുടെ കടുത്ത എതിരാളികള്‍പോലും സമ്മതിക്കുന്ന കാര്യമാണിത്-ഏറ്റവും വൈമുഖ്യത്തോടുകൂടിയാണെങ്കിലും.

നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതല്‍ ചലനക്ഷമത ഉണ്ടാക്കുന്നതിനായി, അന്താരാഷ്‌ട്ര ഫിനാന്‍സ് മൂലധനത്തിനുമേല്‍ നാം ഇതുവരെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാനാണ് യുപിഎ ഗവണ്‍മെന്റിന്റെ നീക്കമെങ്കില്‍ (അതിനാണ് അവരുടെ നീക്കമെന്ന് തോന്നുന്നു) അത് ആത്മഹത്യാപരമായിരിക്കും. അങ്ങനെ നിയന്ത്രണം നീക്കിയാല്‍ ചെലവ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അങ്ങനെ മൊത്തം ചോദനം ഉയര്‍ത്താന്‍ കഴിയുമെന്നും വളര്‍ച്ചയുണ്ടാക്കാന്‍ കഴിയുമെന്നും ആണ് കണക്കുക്കൂട്ടല്‍. എന്നാല്‍ ഊഹക്കച്ചവടപരമായ മൂലധനം ഇറക്കുമതി ചെയ്തുകൊണ്ട് ഈ പ്രക്രിയ നടത്താന്‍ കഴിയില്ല. സര്‍ക്കാരിന്റെ ചെലവ് വര്‍ധിപ്പിച്ചുകൊണ്ട്, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുക, അങ്ങനെ ചോദനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വളര്‍ച്ച കൈവരിക്കുക എന്നതാണ് അതിനുള്ള മാര്‍ഗ്ഗം.

പ്രതിസന്ധി തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുമ്പോള്‍ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടതുണ്ട്. 1930 കളിലെ മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ അവലംബിച്ച ചില മാര്‍ഗങ്ങള്‍ ഫാസിസത്തിന്റെ ഉദയത്തിന് വഴിവെച്ച കാര്യം ഓര്‍ക്കുക. അത്തരം ഭയാനകമായ സംഭവ്യതകളെ ചെറുക്കാനുള്ള ഒരു മാര്‍ഗം, പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുള്ള നീക്കത്തില്‍, ലാഭത്തിനേക്കാള്‍ മുന്‍ഗണന ജനങ്ങള്‍ക്കു നല്‍കുക എന്നതാണ്. എന്നാല്‍ ആഗോളതലത്തില്‍ ഇന്ന് പ്രഖ്യാപിച്ചിട്ടുള്ള രക്ഷാ പാക്കേജുകള്‍ ചെയ്യുന്നത് നേരെ മറിച്ചാണ്. "അമേരിക്കയുടെ 70,000 കോടി ഡോളറിന്റെ രക്ഷാ പാക്കേജ് ബാങ്കുകളുടെ ബാലൻ‌സ്‌ഷീറ്റുകള്‍ പ്രബലമാക്കുന്നതിന് സഹായിച്ചുവെങ്കിലും പുതിയ വായ്‌പകളുടെയോ സഹായങ്ങളുടെയോ അടിസ്ഥാനത്തിലുള്ള നിക്ഷേപ പദ്ധതികള്‍ക്ക് കാരണമായിത്തീര്‍ന്നില്ല'' എന്ന് "ന്യൂയോര്‍ക്ക് ടൈംസ്'' പോലും പറയാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നു. ഇന്നത്തെ പ്രതിസന്ധിയെ സൃഷ്‌ടിച്ച ഫിനാന്‍സ് മൂലധനത്തിനാണ് അത്തരം രക്ഷാമാര്‍ഗങ്ങള്‍ സഹായകമായിത്തീര്‍ന്നത്; മാന്ദ്യത്തിലേക്കുള്ള പതനത്തെ അത് തടഞ്ഞുനിര്‍ത്തുന്നില്ല. അമേരിക്കയില്‍ (യുഎസ്എ) 2,40,000 തൊഴിലുകളാണ് ഒക്ടോബറില്‍ നഷ്ടപ്പെട്ടത്; നവംബറില്‍ വീണ്ടും 5,93,000 തൊഴിലുകള്‍ കൂടി നഷ്ടപ്പെട്ടു. 2009-ാമാണ്ടില്‍ 20 ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ഇതിനുവിപരീതമായി, രണ്ടുകൊല്ലം കൊണ്ട് 58,600 കോടി ഡോളര്‍ പൊതുനിക്ഷേപം നടത്തുന്ന ഒരു പദ്ധതിയാണ് ചൈന പ്രഖ്യാപിച്ചിട്ടുള്ളത്. ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മിക്കുക, പശ്ചാത്തല സൌകര്യങ്ങള്‍ ശക്തിപ്പെടുത്തുക, ഭൂകമ്പംപോലുള്ള പ്രകൃതിദുരന്തംകൊണ്ട് തകര്‍ന്ന പ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കുക തുടങ്ങിയ പദ്ധതികളിലൂടെ ജനങ്ങളുടെ ക്ഷേമം വിപുലമാക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെയൊക്കെ ഫലമായി ഉണ്ടാകുന്ന പുതിയ തൊഴിലുകള്‍ കാരണം മൊത്തം ആഭ്യന്തരചോദനം വര്‍ദ്ധിക്കും; അതുവഴി വളര്‍ച്ച കൈവരിക്കാം. താഴെ കൊടുത്തിട്ടുള്ള ഉദാഹരണം നോക്കുക. ഈ പാക്കേജിന്റെ ഭാഗമായി 2010 അവസാനമാകുമ്പോഴേക്ക് 10,000 കിലോമീറ്റര്‍ റെയില്‍വെ ലൈന്‍ നിര്‍മിക്കും; 60 ലക്ഷം പേര്‍ക്ക് അതുവഴി പുതിയതായി തൊഴില്‍ ലഭിക്കും; അതിന് 200 ലക്ഷം ടണ്‍ സ്റ്റീലും 1200 ലക്ഷം ടണ്‍ സിമന്റും വേണ്ടിവരും. ആഗോളമാന്ദ്യം കാരണം കയറ്റുമതിയില്‍ ഉണ്ടായ വമ്പിച്ച ഇടിവിന്റെ ആഘാതം തരണം ചെയ്യുന്നതിന് അത്തരം പൊതുനിക്ഷേപം ഉപകരിക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നു.

എന്നാല്‍ എന്താണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? 2007 ഒക്ടോബറില്‍ നിര്‍മാണരംഗത്ത് 13.8 ശതമാനം വളർച്ചാ നിരക്ക് ഉണ്ടായിരുന്ന സ്ഥാനത്ത് 2008 ഒക്ടോബറില്‍ അത് -1.2 ശതമാനമായി ഇടിഞ്ഞിരിക്കുന്നു. കഴിഞ്ഞ 15 കൊല്ലക്കാലത്തിനുള്ളില്‍ ഇതാദ്യമായി ഇന്ത്യയുടെ മൊത്തത്തിലുള്ള വ്യാവസായിക ഉല്‍പാദന നിരക്ക് പൂജ്യത്തില്‍നിന്നും താഴേയ്ക്ക് പോയിരിക്കുന്നു -0.4 ശതമാനമാണത്. അതുപോലെത്തന്നെ നമ്മുടെ ജിഡിപിയില്‍ ഏതാണ്ട് 22 ശതമാനത്തോളം ഭാഗവും കയറ്റുമതിയില്‍നിന്നായിരുന്നു; അതിന്റെ വിഹിതം ഇപ്പോള്‍ 12.1 ശതമാനമായി ഇടിഞ്ഞിരിക്കുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ഐടി മേഖല 5000 കോടി ഡോളറില്‍പ്പരം തുകയാണ് വാര്‍ഷികവരുമാനമായി ഉണ്ടാക്കിത്തരുന്നത്. നമ്മുടെ കയറ്റുമതി വരുമാനത്തിന്റെ 16 ശതമാനത്തോളം വരുമത്; എന്നാല്‍ ആ മേഖലയില്‍ നിന്നുള്ള വരുമാനം 50 ശതമാനത്തിലേറെ കുറഞ്ഞിരിക്കുന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നുള്ള (എഫ് ഐ ഐ) പണമൊഴുക്ക് കഴിഞ്ഞവര്‍ഷത്തില്‍ 1740 കോടി ഡോളറായിരുന്നുവെന്നാണ് കണക്ക്. ഓഹരിവിപണിയിലെ തകര്‍ച്ച കാരണം അത് ഈ വര്‍ഷം ഫലത്തില്‍ ഒട്ടുമില്ലാതായിത്തീര്‍ന്നിരിക്കുന്നു. ഡോളറുമായിട്ടുള്ള രൂപയുടെ വിനിമയ മൂല്യം 20 ശതമാനം കണ്ടാണ് ഇടിഞ്ഞത്. 200 കോടി ഡോളര്‍ വീതം ഓരോ ദിവസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയില്‍ ഇറക്കിയിട്ടും ഇതാണ് സ്ഥിതി.

കയറ്റുമതി യൂണിറ്റുകള്‍ വന്‍തോതില്‍ അടച്ചിടുന്നതിനും തൊഴിലാളികളെ ലെ ഓഫ് ചെയ്യുന്നതിനും ആണ് ഇതൊക്കെ ഇടയാക്കിയിട്ടുള്ളത്. അതിന്റെയൊക്കെ ഫലമായി ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് കുത്തനെ ഇടിയുന്നത്, വളര്‍ച്ചയെ കൂടുതല്‍ മുരടിപ്പിക്കും. ഇത് ഇന്ത്യയെയും മാന്ദ്യത്തിലേക്ക് തള്ളിവിടും. ഇത്തരം പരിതഃസ്ഥിതികളില്‍ എത്രതന്നെ കുറഞ്ഞ പലിശയ്ക്കായാലും വായ്പ ലഭ്യമാക്കിയാല്‍, ആ വായ്പ തന്നെയും വാങ്ങാന്‍ ആളുകള്‍ ഉണ്ടാവില്ല. തൊഴില്‍ ഉണ്ടാക്കുന്നതിനും അങ്ങനെ ആഭ്യന്തര ആവശ്യം വര്‍ധിപ്പിക്കുന്നതിനും അങ്ങനെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും ഉതകത്തക്കവിധത്തില്‍ പൊതുനിക്ഷേപം വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണ് ഇന്നാവശ്യം. 20,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വെറും 400 കോടി ഡോളറിന്റെ പദ്ധതി മാത്രമാണ്.

ഇത് തീര്‍ത്തും അപര്യാപ്തമാണ്. ഈ വൈകല്യം ഉടനടി തിരുത്തിയേപറ്റൂ. നമ്മുടെ അപര്യാപ്തമായ പശ്ചാത്തല സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു വന്‍തോതില്‍ പൊതുനിക്ഷേപം ആവശ്യമാണ്. ലോകത്തില്‍വെച്ച് മൂന്നാമത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ളത് ഇന്ത്യയിലാണ്. ഏതാണ്ട് 33 ലക്ഷം കിലോമീറ്റര്‍ റോഡ്. എന്നാല്‍ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന നാഷണല്‍ ഹൈവേകള്‍, അതില്‍ വെറും രണ്ട് ശതമാനം മാത്രമേ വരൂ. അതില്‍ത്തന്നെ 12 ശതമാനം മാത്രമേ (8000 കിലോ മീറ്റര്‍) ഇരട്ടവരിപ്പാതയായിട്ടുള്ളൂ. 2007 ആയപ്പോഴേക്ക് ചൈനയില്‍ 54,000 കിലോമീറ്ററിലധികം ദൂരം നാലുവരിപ്പാതയായി (അല്ലെങ്കില്‍ അതിലധികം വീതിയുള്ള) മാറ്റപ്പെട്ടു കഴിഞ്ഞു. ഇന്ത്യയില്‍ മറ്റ് സുപ്രധാന മേഖലകളിലും ഇത്തരം ദൌര്‍ബല്യങ്ങള്‍ ദൃശ്യമാണ്. കഴിഞ്ഞവര്‍ഷം, വൈദ്യുതിയുടെ ചോദനം (ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന സമയത്തെ ചോദനം) വൈദ്യുതി ലഭ്യതയെക്കാള്‍ 15 ശതമാനം കൂടുതലായിരുന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച്, ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനക്ഷമതയുടെ 9 ശതമാനം കറന്റ് കട്ട് കാരണം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏതാണ്ട് 60 ശതമാനം ആളുകള്‍ക്കും നേരിട്ടുള്ള വൈദ്യുതി കണക്ഷന്‍ കിട്ടുന്നില്ല. കഴിഞ്ഞവര്‍ഷം നാം പുതിയതായി ഉല്‍പാദിപ്പിച്ചത് വെറും 7000 മെഗാവാട്ട് വൈദ്യുതി മാത്രമാണ്. അതേ അവസരത്തില്‍ ചൈന 1 ലക്ഷം മെഗാവാട്ട് പുതിയതായി ഉല്‍പാദിപ്പിച്ചു.

സാമൂഹ്യമായ പശ്ചാത്തല സൌകര്യങ്ങളുടെ മേഖലയില്‍ നമുക്ക് വളരെയേറെ ചെയ്യാനുണ്ട്. തടയാന്‍ കഴിയുന്ന രോഗങ്ങള്‍കാരണം പ്രതിദിനം ഏതാണ്ട് ആയിരം കുട്ടികള്‍ വീതമാണ് ഇന്ത്യയില്‍ മരിച്ചുകൊണ്ടിരിക്കുന്നത്. മലിനജലത്തില്‍ 13 ശതമാനം മാത്രമേ സംസ്‌ക്കരിക്കപ്പെടുന്നുള്ളൂ. ജനസംഖ്യയില്‍ 70 ശതമാനം പേര്‍ക്കും ശരിയായ കക്കൂസ് ഇല്ല. 50 ശതമാനത്തിലധികം പേര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല. സ്‌കൂളില്‍ ചേരുന്ന കുട്ടികളില്‍ പകുതിപേരും പതിനാലാമത്തെ വയസ്സ് ആകുമ്പോഴേക്ക് പൊഴിഞ്ഞുപോകുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികളുടെ ശതമാനം 7 മുതല്‍ 13 വരെയാണ്. പലരും പല കണക്കാണ് നല്‍കുന്നത്. ഇതുപോലും, പാശ്ചാത്യരാജ്യങ്ങളുടെ ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നതാണ്. ഇന്ത്യയിലെ ബുദ്ധിജീവികള്‍ അവിടെച്ചെന്ന് മേധാവിത്വം സ്ഥാപിച്ചാലോ? ഇന്ത്യയിലെ ജനസംഖ്യയില്‍ 54 ശതമാനംപേരും 25 വയസ്സില്‍ താഴെയുള്ളവരാണ്. അവര്‍ക്കെല്ലാം മതിയായ വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും നല്‍കുകയാണെങ്കില്‍, അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ഒരിന്ത്യ കെട്ടിപ്പടുക്കാന്‍ കഴിയും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇപ്പോഴത്തെ ആഗോള പ്രതിസന്ധി, ഇതിന്നുള്ള അവസരമാണ് പ്രദാനം ചെയ്യുന്നത്. ആഭ്യന്തര സമ്പാദ്യനിരക്ക് ജിഡിപിയുടെ 35.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. പൊതുനിക്ഷേപം വര്‍ധിപ്പിച്ച്, വമ്പിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിന് ഈ നിക്ഷേപം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അങ്ങനെയാണ് പ്രതിസന്ധിയെ അവസരമാക്കി മാറ്റേണ്ടത്.

നിങ്ങളുടെ ചിന്തയെ ഒന്ന് പ്രകോപിപ്പിച്ചുകൊണ്ട് ഞാന്‍ ഈ പ്രബന്ധം അവസാനിപ്പിക്കാം: ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികാഘോഷം നടക്കുന്ന കൊല്ലമാണ് 2009. ലോകത്തെ പിടിച്ചു കുലുക്കിയ 'ഒറിജിന്‍ ഓഫ് സ്പീഷീസ്'' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട് 150 വര്‍ഷം തികയുന്നതും 2009ല്‍ത്തന്നെ. ആ ഗ്രന്ഥത്തിന്റെ അഞ്ചാം പതിപ്പിലാണ് തന്റെ പ്രസിദ്ധമായ പ്രയോഗം, "സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്'' (ഏറ്റവും യോജിച്ചവ അതിജീവിക്കും) ആദ്യമായി ഡാര്‍വിന്‍ ഉപയോഗിക്കുന്നത്. ഡാര്‍വിന്‍ ഊന്നിപ്പറയുന്നതുപോലെ, ബോധപൂര്‍വമല്ലാതെ പരിതഃസ്ഥിതിയ്ക്ക് അനുയോജ്യമായി സ്വയം മാറിത്തീരുന്ന സ്പീഷീസുകള്‍ അതിജീവിക്കും. എന്നാല്‍ മനുഷ്യന്റെ കാര്യത്തില്‍ പരിതഃസ്ഥിതിക്ക് അനുയോജ്യമായ അത്തരം പരിണാമം ബോധപൂര്‍വമായിത്തന്നെ ഉണ്ടാവണം. നാം ഒരു രാഷ്ട്രമെന്ന നിലയില്‍ ഈ പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റാന്‍ തയ്യാറാണോ?


****

സീതാറാം യെച്ചൂരി