29 December, 2010

ന്യായീകരിക്കാനാകാത്ത എണ്ണവില

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് തോന്നുംപോലെ വില കൂട്ടുകയാണ്. ഏറ്റവുമൊടുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 3.18 രൂപ കൂട്ടി. 2008 ഡിസംബറില്‍ 34.43 രൂപയായിരുന്ന പെട്രോളിന് ഇപ്പോള്‍ 58.98 രൂപയാണ്. രണ്ടു വര്‍ഷത്തിനിടെ 71 ശതമാനം വര്‍ധന. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഒമ്പതു തവണയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയത്.

മൂന്നു പ്രാവശ്യം സര്‍ക്കാര്‍ നേരിട്ടും ഒരു തവണ ബജറ്റിലൂടെയുമായിരുന്നു വര്‍ധന. ഇത്തരമൊരു നടപടി രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു. വില നിയന്ത്രണാധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചതിനൊപ്പമായിരുന്നു അടുത്ത വര്‍ധന. ഡീസലിനും മണ്ണെണ്ണയ്‌ക്കും പാചകവാതകത്തിനും വില അപ്പോള്‍ ഉയര്‍ത്തി. ഡീസല്‍ വില നിയന്ത്രണാധികാരം ഇപ്പോഴും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. എങ്കിലും വില പിടിച്ചുനിര്‍ത്താന്‍ ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

പ്രതിമാസം ശരാശരി 200 രൂപയെങ്കിലും അധികം ചെലവാക്കിയാലേ ഇനി സ്കൂട്ടറില്‍ യാത്ര ചെയ്യാന്‍ കഴിയൂ. കാര്‍ യാത്രക്കാരന്റെ കീശയില്‍ നിന്ന് ശരാശരി 450-500 രൂപ ചോരും. എണ്ണവില വര്‍ധന, സര്‍വ അവശ്യസാധനങ്ങളുടെയും വില വര്‍ധിപ്പിക്കുമെന്നതിനാല്‍ ഒരു കുടുംബത്തിന് ശരാശരി 300 രൂപ അധികം ചെലവിടേണ്ടി വരും. ജനങ്ങളുടെ ഈ അധികഭാരത്തെക്കുറിച്ച് കോണ്‍ഗ്രസോ യുപിഎ സര്‍ക്കാരോ അജ്ഞരല്ല. പിന്നീടെന്തുകൊണ്ട് അവര്‍ വില വര്‍ധിപ്പിക്കുന്നു, വില നിയന്ത്രണാധികാരം എടുത്തുകളയുന്നു എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്. സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ താല്‍പ്പര്യവും ജനങ്ങളുടെ താല്‍പ്പര്യവും രണ്ടാണെന്നതാണ് ഇതിനുള്ള ഉത്തരം. വര്‍ഗ താല്‍പ്പര്യത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ ജനതാല്‍പ്പര്യം പിന്നോട്ടുതള്ളപ്പെടുന്നു.

രാജ്യത്തെ രണ്ടു പ്രധാന സ്വകാര്യ എണ്ണക്കമ്പനികളാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് പെട്രോളിയവും ശശി റൂയ-രവി റൂയ സഹോദരന്മാരുടെ എസ്സാര്‍ ഓയിലും. റിലയന്‍സും എസ്സാറും ഏകപക്ഷീയമായി എണ്ണവില ഉയര്‍ത്തിയാല്‍ എന്താകും സംഭവിക്കുക? ഉപയോക്താക്കള്‍ അവരെ കൈയൊഴിയും. എന്നാല്‍, പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വിലനിര്‍ണയാധികാരം നല്‍കിയാലോ? അതിന്റെ ചുവടൊപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനികള്‍ക്കും വില കൂട്ടാം. വില നിര്‍ണയാവകാശം കൈയൊഴിഞ്ഞതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതും മറ്റൊന്നല്ല. വില നിയന്ത്രണത്തെക്കുറിച്ചു പഠിക്കാന്‍ കിരീത് പരീഖ് കമ്മിറ്റിയെ നിയമിച്ചതും വില നിയന്ത്രണം ഒഴിവാക്കിയതുമെല്ലാം സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാനായിരുന്നു. വെറും മൂന്നുമാസം കൊണ്ടാണ് പരീഖ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നതില്‍ തന്നെ ഉദ്ദേശ്യം വ്യക്തമാണ്.

1976ലാണ് സര്‍ക്കാര്‍ നേരിട്ട് എണ്ണവില നിശ്ചയിക്കുന്ന സമ്പ്രദായം നിലവില്‍ വന്നത്. അന്ന് ഈ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം തുച്ഛമായിരുന്നു. 2008നു ശേഷമാണ് സ്വകാര്യ കമ്പനികള്‍ ചുവടുറപ്പിക്കുന്നത്. ഇന്ന് റിലയന്‍സും എസ്സാറും വന്‍ എണ്ണക്കമ്പനികളായി മാറിയിരിക്കുന്നു. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ എണ്ണ പര്യവേക്ഷണത്തിന് റിഗ്ഗുകള്‍ വാടകയ്‌ക്കെടുക്കുന്നത് റിലയന്‍സില്‍ നിന്നാണെന്നറിയുമ്പോള്‍ ഈ കമ്പനികളുടെ വലുപ്പത്തിന്റെ ഏകദേശ രൂപം കിട്ടും. എണ്ണ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്നത് സ്വകാര്യ കമ്പനികളുടെ ആവശ്യമായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു. ഇപ്പോള്‍ അവര്‍ തോന്നുമ്പോള്‍ വില ഉയര്‍ത്തുന്നു. സര്‍ക്കാര്‍ നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്നു, പാവപ്പെട്ടവന്റെ ജീവിതം ദുരിതത്തിലാഴുന്നു.

അന്താരാഷ്‌ട്രതലത്തില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധനയാണ് ഇവിടെയും പ്രതിഫലിക്കുന്നതെന്നത് തൊടുന്യായം മാത്രമാണ്. ക്രൂഡ് ഓയില്‍ വില വന്‍തോതില്‍ വര്‍ധിപ്പിച്ചപ്പോഴും ഇന്ത്യയില്‍ കുറഞ്ഞ വിലയ്‌ക്ക് എണ്ണ കിട്ടിയിരുന്നു. ക്രൂഡ് ഓയിലിന്റെ വില താഴുമ്പോള്‍ എണ്ണവില ഉയരുന്ന അപൂര്‍വ പ്രതിഭാസം ഇവിടെ കാണാം. മുമ്പൊക്കെ 20ഉം 30ഉം പൈസയായിരുന്നു ഉയര്‍ത്തിയിരുന്നത്. എന്നാല്‍, ഇന്ന് മൂന്നും നാലും രൂപയാണ് ഒറ്റയടിക്ക് കൂട്ടുന്നത്. സ്വകാര്യ കമ്പനികളുടെ അമിത ലാഭമോഹമാണ് ഇതിനു പിന്നില്‍. അതിനു ചൂട്ടുപിടിക്കുകയാണ് യുപിഎ സര്‍ക്കാര്‍.

2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന നീര റാഡിയ ടേപ്പില്‍ മുകേഷ് അംബാനിയുടെയും രത്തന്‍ ടാറ്റയുടെയും പേരു മാത്രമല്ല ഉള്ളത്. നാല് കേന്ദ്രമന്ത്രിമാരുമുണ്ട്. അവരില്‍ ഒരാളാണ് പെട്രോളിയം മന്ത്രി മുരളി ദിയോറ. കോര്‍പറേറ്റ് ലോബി-രാഷ്‌ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ വികൃതമുഖമാണ് ഇവിടെ തെളിയുന്നത്. കമ്പനികള്‍ നഷ്‌ടത്തിലാണെന്നാണ് വില വര്‍ധനയ്‌ക്ക് ന്യായം പറയുന്നത്. എന്നാല്‍, കണക്കുകള്‍ പരിശോധിച്ചാല്‍ എണ്ണക്കമ്പനികള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു കാണാം. 'അണ്ടര്‍ റിക്കവറീസ് ' ആണ് കമ്പനികളുടെ നഷ്‌ടമായി വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍, ഇതൊരു സാങ്കേതിക സംജ്ഞ മാത്രമാണ്. ക്രൂഡ് ഓയിലിന്റെ വില വര്‍ധനയ്‌ക്ക് ആനുപാതികമായി ചില്ലറ വില്‍പ്പനവില ഉയര്‍ത്തിയിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന അധികലാഭംഉണ്ടാകുന്നില്ലെന്നാണ് അണ്ടര്‍ റിക്കവറീസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സാങ്കല്‍പ്പിക നഷ്‌ടം രണ്ടു തരത്തില്‍ സര്‍ക്കാര്‍ നികത്തുന്നുണ്ട്- ബോണ്ടുകള്‍ കൈമാറിയും എണ്ണ ശുദ്ധീകരണശാലകളുടെ (ഒഎന്‍ജിസി, ഒഐഎല്‍) ലാഭം പങ്കിട്ടുനല്‍കിയും. ഒഎന്‍ജിസി 2009-10ല്‍ കൈവരിച്ച മൊത്തം ലാഭം 24983.84 കോടി രൂപയാണ്. സര്‍ക്കാരിനു നല്‍കിയ നികുതി 8210.29 കോടി രൂപയും. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. നഷ്‌ടം പേറുന്ന കമ്പനികളുടെ ഓഹരികള്‍ ആരെങ്കിലും വാങ്ങുമോ? പത്തു രൂപ മുഖവിലയുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഓഹരി വില ഡിസംബര്‍ 15നു 417.15 രൂപയും ഭാരത് പെട്രോളിയത്തിന്റേത് 703 രൂപയും ഇന്ത്യന്‍ ഓയിലിന്റേത് 380.60 രൂപയുമാണ്. (ബിസിനസ് ലൈന്‍ ഡിസം. 16, 2010)

മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയിലെ എണ്ണവില വളരെ കൂടുതലാണ്. എന്താണിതിനു കാരണം. ഇന്ത്യയിലെ പെട്രോളിന്റെ വിലഘടന നോക്കിയാല്‍ ഉത്തരമാകും. ഇറക്കുമതി ചെലവും ശുദ്ധീകരണച്ചെലവും ചേര്‍ന്നതാണ് അടിസ്ഥാന വില. അടിസ്ഥാന വിലയും ഡീലര്‍ഷിപ് കമീഷനും ട്രാന്‍സ്പോര്‍ട്ടിങ് ചെലവും ഒഴിവാക്കിയാല്‍ 21.92 രൂപയും നികുതിയാണ്. അടിസ്ഥാന വിലയുടെ അത്രയും നികുതിയാണെന്നര്‍ഥം. നികുതി കുറച്ചാല്‍ വില കുറയ്‌ക്കാം. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അതിനു തയ്യാറല്ല. വില കുറയ്‌ക്കാനുള്ള മറ്റൊരു വഴി എണ്ണവില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരില്‍ തിരിച്ചുകൊണ്ടുവരികയാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കുറയാനുള്ള സാധ്യത വിരളമാണ്.

എണ്ണവില അതിന്റെ ആവശ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആവശ്യം സാമ്പത്തിക വളര്‍ച്ചയുമായും. ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായ 2008ല്‍ ഒരു ലിറ്റര്‍ ക്രൂഡിന്റെ വില 35.83 ഡോളറായിരുന്നു. സാമ്പത്തികസ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങിയതോടെ വില ഉയര്‍ന്ന് 90 ഡോളറായി. ക്രൂഡിന്റെ വില 150 ഡോളറായി വര്‍ധിച്ചാല്‍ എന്താകും സ്ഥിതിയെന്ന് പരീഖ് കമ്മിറ്റി കണക്കുകൂട്ടിയിട്ടുണ്ട്. പെട്രോളിന് 79.32 രൂപയും ഡീസലിന് 66.92 രൂപയും മണ്ണെണ്ണയ്‌ക്ക് 55.06 രൂപയും പാചകവാതകത്തിന് 815.42 രൂപയും. ഇതൊരു ഏകദേശ കണക്കാണ്. വില നിര്‍ണയ സ്വാതന്ത്ര്യം കിട്ടിയ കമ്പനികള്‍ ദയാപൂര്‍വം പെരുമാറുമെന്ന് കരുതാനാകില്ല. വെറുതെയിരുന്നാല്‍ ചവയ്‌ക്കുന്ന അമ്മൂമ്മ അവല്‍ കണ്ടാല്‍ വേണ്ടെന്നു വയ്‌ക്കുമോ?


*****


പ്രൊഫ. കെ എന്‍ ഗംഗാധരന്‍

28 December, 2010

മാപ്പിള കര്‍ഷക കലാപങ്ങള്‍ ദേശീയതക്കും മുമ്പേ

"ഇന്ത്യയിലെ കുലീന ചരിത്ര പാരമ്പര്യം' (elitist historiography) കര്‍ഷക സമരങ്ങളോട് ഒരു താല്‍പ്പര്യവും പുലര്‍ത്തിയിരുന്നില്ല. അത്തരം രചനകളില്‍ ഏതെങ്കിലും കര്‍ഷകസമരങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ തന്നെ അവ കര്‍ഷക ബോധ (peasant consciousness) ത്തിന് ബാഹ്യമായ സംഭവങ്ങളായാണ് പരാമര്‍ശിക്കപ്പെട്ടത്. പരപ്രേരണകൂടാതെ (spontaneous) രൂപപ്പെടുന്ന അത്തരം പ്രതിരോധങ്ങള്‍ കുലീന വ്യവഹാരങ്ങളില്‍നിന്നും തിരസ്കരിക്കപ്പെട്ടു. പരപ്രേരണ കൂടാതെ എന്ന കാരണത്താല്‍ മാത്രമാണ് ഇത്തരം ചെറുത്തുനില്‍പ്പുകള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താതെപോയത്. വ്യക്തിപ്രഭാവമുള്ള നേതാക്കളുടെ ഇടപെടലുകളിലൂടെയോ പരിഷ്കൃതമായ സംഘടനകളിലൂടെയോ മാത്രം സാധ്യമാകുന്ന ഒരു കാര്യമായാണ് കര്‍ഷകരുടെ ധ്രുവീകരണം (polarisation of peasantry) കുലീന ചരിത്രത്തില്‍ വ്യവഹരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ബൂര്‍ഷ്വാ ദേശീയ ചരിത്ര പാരമ്പര്യത്തിന് കര്‍ഷകപ്രസ്ഥാനങ്ങളെ വിശദീകരിക്കുന്നതിനായി മഹാത്മാഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ആഗമനംവരെ കാത്തിരിക്കേണ്ടിവന്നു. ആയതിനാല്‍ ഒന്നാം ലോകയുദ്ധംവരെ നടന്ന ഇത്തരം പ്രധാന സംഭവങ്ങളെല്ലാം തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രാഗ്ചരിത്ര (prehistory) മായാണ് ചിത്രീകരിക്കപ്പെട്ടത്.'' കീഴാള ചരിത്രരചനയുടെ (subaltern historiography) സ്ഥാപകനായ രണജിത് ഗുഹ കര്‍ഷക സമരങ്ങളോട് ഇന്ത്യയിലെ ചരിത്രരചനാപാരമ്പര്യം പുലര്‍ത്തിയ നിസ്സംഗതയെക്കുറിച്ച് സൂചിപ്പിക്കുന്ന ഏതാനും വരികളാണ് മുകളില്‍ ഉദ്ധരിച്ചത്.

ദേശീയ പ്രസ്ഥാനത്തിന് മുമ്പ് ഇന്ത്യന്‍ ജനത നടത്തിയ കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലേക്ക് വെളിച്ചം വീശുന്നതില്‍ കീഴാള പഠനങ്ങള്‍ വഹിച്ച പങ്ക് അവഗണിക്കാവുന്നതല്ല, എന്നാല്‍ അതിന്റെ പൂര്‍ണ അവകാശം അവര്‍ക്ക് മാത്രമണെന്ന അര്‍ഥവുമില്ല. 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 19-ാം നൂറ്റാണ്ടിലുമായി മലബാറില്‍ നടന്ന മാപ്പിള കര്‍ഷക പ്രതിരോധസംരംഭങ്ങളുടെ സ്വാഭവത്തെക്കുറിച്ചുള്ള ഒരാലോചന എന്ന നിലയിലാണ് ഈ കുറിപ്പ് തയ്യാറാക്കപ്പെട്ടിരിക്കുന്നുത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിരോധ പദ്ധതികളുമായി എത്രത്തോളം സമാനതയുണ്ടെന്നും മലബാര്‍ മാപ്പിള കലാപങ്ങള്‍ എത്രത്തോളം കീഴാളപരമായിരുന്നുവെന്നും, രണജിത് ഗുഹയുടെ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ അന്വേഷിക്കുന്നതിനാണ് ഇവിടെ ശ്രമിക്കുന്നത്.

കാത്ലീന്‍ ഗഫ് (1976), ആര്‍ എ ഹാര്‍ഗ്രേവ് (1977) ഡി എന്‍ ധനാഗരെ (1977), സ്റ്റീന്‍ എഫ് ഡേല്‍ (1980) കോണ്‍റാഡ് വുഡ് (1987), കെ എന്‍ പണിക്കര്‍ (1989), എം ഗംഗാധരന്‍ എന്നീ ചരിത്രകാരന്മാരെല്ലാംതന്നെ മലബാറിലെ മാപ്പിള കര്‍ഷകകലാപങ്ങളുടെ വിവിധ വശങ്ങള്‍ പഠന വിധേയമാക്കിയിട്ടുണ്ടെങ്കിലും 1921 ന് മുമ്പ് നടന്ന ചെറുത്തുനില്‍പ്പുകള്‍ പൊതുസമൂഹത്തില്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. ദേശീയതക്കും ദേശീയ പ്രസ്ഥാനത്തിനും ഏറെ മുമ്പുനടന്ന ഈ സമരങ്ങള്‍ കേരളചരിത്രത്തില്‍ സമാനതകളില്ലാത്ത സമരങ്ങളാണ്.

അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരായി നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഒരു മഹത്തായ പാരമ്പര്യം മാപ്പിളമാര്‍ക്ക് അവകാശപ്പെടാനുണ്ട്. ബാര്‍ബോസ നിരീക്ഷിക്കുന്നതുപോലെ "പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ധര്‍മടത്തിന് വടക്കുള്ള മാപ്പിളമാര്‍ തങ്ങള്‍ക്ക് അപകടകരമാവുന്ന എന്തിനെതിരെയും നേരിട്ടെതിര്‍ക്കുക പതിവായിരുന്നു. മാത്രമല്ല, അവരെ നിയന്ത്രണവിധേയമാക്കാന്‍ രാജാവായ കോലത്തിരിക്ക് ഭീഷണിപ്പെടുത്തുകയോ അനുനയിപ്പിക്കുകയോ വേണ്ടിയിരുന്നു.''

ഇതിന് സമാനമായി 'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന കൃതിയുടെ കര്‍ത്താവുകൂടിയായ ഷെയ്ഖ് സെയ്നുദ്ദീന്‍ മഖ്ദൂം (16ാം നൂറ്റാണ്ട്) മാപ്പിളമാര്‍ക്കെതിരെ അക്രമം നടത്തുന്ന പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പട നയിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. 15,16 നൂറ്റാണ്ടുകളിലായി രചിക്കപ്പെട്ട വലിയൊരു അധിനിവേശ വിരുദ്ധസാഹിത്യശേഖരംതന്നെ കേരള മുസ്ളിംകള്‍ക്ക് സ്വന്തമായുണ്ട്. 16-ാം നൂറ്റാണ്ടില്‍ കണ്ണൂരിലെ മമ്മാലികള്‍ എന്ന രാജവംശം (ആലിരാജ) തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വ്യാപിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. 18-ാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്‍ നടപ്പാക്കിയ കര്‍ശനമായ നികുതിനയങ്ങളോട് മഞ്ചേരിയിലെ അത്തന്‍ഗുരുക്കള്‍ കലാപമുയര്‍ത്തിയിരുന്നു. (1786). മലപ്പുറത്തെ നാടുവാഴിയായിരുന്ന പറനമ്പിക്കെതിരെയും മുസ്ളിംകള്‍ പടനയിച്ചിരുന്നു. (ഈ യുദ്ധത്തില്‍ മരിച്ച ശുഹദാക്കളെ സ്മരിക്കുന്നതാണ് മലപ്പുറം നേര്‍ച്ച). ടിപ്പുവിനെതിരെ കുടകന്മാരും സാമൂതിരി കോവിലകത്തെ രവിവര്‍മയും നടത്തിയ ചെറുത്തുനില്‍പ്പുകളില്‍ (1788) മാപ്പിളമാര്‍ അകമഴിഞ്ഞു സഹായിച്ചിരുന്നതായി കാണാം.

പഴശ്ശി സമരങ്ങളിലും മാപ്പിളമാര്‍ സജീവപങ്കാളിത്തം വഹിച്ചിരുന്നു. ഇത് വേണ്ടത്ര പഠിക്കപ്പെടാത്ത ഒരു മേഖലയാണ്. ചാലാടി തങ്ങള്‍, എലമ്പിലാശ്ശേരി ഉണ്ണിമൂത്തമൂപ്പന്‍, അത്തന്‍ഗുരുക്കള്‍, ചെമ്പന്‍ പോക്കര്‍ എന്നീ ആദ്യകാല റിബലുകള്‍ പഴശ്ശി രാജാവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ ചാലാടിതങ്ങള്‍ ഒഴികെയുള്ളവര്‍ ഏറനാട്, വള്ളുവനാട് മേഖലകളില്‍ ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ചു. ബ്രിട്ടീഷ് സ്വാധീനം ശക്തമാകുന്നതിന് തൊട്ടുമുമ്പും പിമ്പുമുള്ള വര്‍ഷങ്ങളില്‍ ഉണ്ണിമൂത്തമൂപ്പന്‍ കിഴക്കന്‍ വള്ളുവനാട്ടില്‍ തന്റെ പൂര്‍ണ അധികാരം അവകാശപ്പെട്ടിരുന്നു. തന്റെ പേരില്‍ 'നകാര'മടിക്കുകയും പള്ളിയില്‍ പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തിരുന്നു. (എം ഗംഗാധരന്‍: മാപ്പിളപഠനങ്ങള്‍, പു. 49)

1792 മുതല്‍ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാറിനെ 1800ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമാക്കുന്നതായി കാണാം. ഭരണസൌകര്യം എന്ന കാരണമായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും പഴശ്ശിരാജയുടെയും മാപ്പിളറിബലുകളുടെയും കലാപങ്ങളായിരുന്നു യഥാര്‍ഥ കാരണം. 1805ല്‍ പഴശ്ശിയുടെ ഭീഷണി അവസാനിക്കുകയും ക്രമസമാധാനം 'നിയന്ത്രണവിധേയമാക്കുകയും' ചെയ്തതോടെ ബ്രിട്ടീഷുകാര്‍ പുതിയ നികുതിവ്യവസ്ഥ നടപ്പാക്കാന്‍ തുടങ്ങി. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങള്‍ വിനാശകരമായിരുന്നു. തെക്കന്‍ മലബാറില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ദാരിദ്ര്യവും പട്ടിണിയും മൂര്‍ച്ഛിക്കുന്നതിന് ഈ പുതിയ നികുതിനയം കാരണമായി.

വില്യം ലോഗനെ സംബന്ധിച്ചിടത്തോളം കര്‍ഷകരുടെ ദാരിദ്ര്യത്തിന് കാരണം കൊളോണിയല്‍ കാര്‍ഷിക വ്യവസ്ഥയായിരുന്നു. അത് അവര്‍ക്ക് പാട്ടക്കാലാവധിയുടെ നിശ്ചിതത്വവും ന്യായമായ പാട്ടവും കുടിയാന് സുഗമമായി ഭൂമി ലഭിക്കുന്നതും നിഷേധിച്ചു. ചെറുകിടക്കാരനായ പാട്ടക്കുടിയാന്മാര്‍ ദരിദ്രവല്‍ക്കരിക്കപ്പെട്ടു; അഥവാ അവര്‍ക്ക് ഉല്‍പ്പാദന ഉപാധികള്‍ നഷ്ടമായി. ഭൂമിയും മതവിശ്വാസവും സ്വത്വവും മാപ്പിളമാര്‍ക്ക് മുമ്പില്‍ വെല്ലുവിളിയായി മാറുകയായിരുന്നു.

ഇത്തരമൊരു സാമൂഹ്യ- സാമ്പത്തിക പശ്ചാത്തലത്തെ കൊളോണിയല്‍ വിരുദ്ധ സമരജ്വാലയാക്കാന്‍ ശ്രമിച്ച ബൌദ്ധിക സ്രോതസ്സുകളായിരുന്നു വെളിയംകോട് ഉമര്‍ ഖാളിയും മമ്പുറം തങ്ങന്മാരും. ഉമര്‍ഖാളി ബ്രിട്ടീഷ് നികുതി വ്യവസ്ഥക്കെതിരായി ഒരു ഫത്വ തന്നെ പുറപ്പെടുവിക്കുകയുണ്ടായി. നികുതി നിഷേധം നടത്താനുള്ള ഒരാഹ്വാനമായിരുന്നു അത്. 'സെയ്ഫുല്‍ ബതര്‍' എന്ന കൃതിയുടെ കാര്‍ത്താവായ സയിദ് അലവി തങ്ങള്‍ അന്ത്യംവരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യാന്‍ ആഹ്വാനംചെയ്തു. 1801 ലും 1817ലുമായി നടന്ന ആദ്യകാല കലാപങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളുണ്ടായതായി സംശയിക്കപ്പെടുന്നു. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ 'മതഭ്രാന്തന്‍' (religious fanatic) എന്ന് മുദ്രകുത്തി.

സയ്യിദ് ഫസല്‍ തങ്ങള്‍ ജാതീയതയുടെ ഉച്ചനീചത്വങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മുസ്ളിംകളുള്‍പ്പെടെ താഴ്ന്ന ജാതിക്കാര്‍ നായന്മാരെയും മറ്റും ആദരസൂചകമായി 'നിങ്ങള്‍ ' എന്നു വിളിക്കരുതെന്നും 'നീ' എന്ന് മാത്രമേ സംബോധന ചെയ്യാവൂ എന്നും ഉദ്ബോധിപ്പിച്ചു.

കലാപകാരികളുടെ പ്രചോദന കേന്ദ്രങ്ങളായ ബുദ്ധിജീവികളെ ഇല്ലായ്മ ചെയ്യുകയെന്നത് ബ്രിട്ടീഷുകാരുടെ ആവശ്യവുമായിരുന്നു. മമ്പുറം തങ്ങന്മാരെ ബ്രിട്ടീഷുകാര്‍ നാടുകടത്തുന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. പക്ഷേ ഇതിനെല്ലാം ബ്രിട്ടീഷുകാര്‍ വലിയ വില നല്‍കേണ്ടിവന്നു. മലബാര്‍ മജിസ്ട്രേറ്റും കലക്ടറുമായിരുന്ന എച്ച് വി കൊണോലി കോഴിക്കോട്ട് തന്റെ ബംഗ്ളാവില്‍വെച്ച് വെട്ടേറ്റ് മരിക്കുകയുണ്ടായി (1855). മമ്പുറം തങ്ങളെ നാടുകടത്തിയതിന്റെ സൂത്രധാരന്‍ കൊണോലിയാണെന്ന വിശ്വാസത്തിലാണ് കലാപകാരികള്‍ അദ്ദേഹത്തെ വധിച്ചത്. അതേപോലെ പിന്നീട് മലബാര്‍ കലക്ടറായിരുന്ന ഇന്നസും (1915) ആക്രമിക്കപ്പെട്ടു.

1840ല്‍ കൊണോലി നിരീക്ഷിച്ചതുപോലെ 'നാം മലബാറില്‍ രാഷ്ട്രീയമായ മേല്‍ക്കൈ നേടിയെടുത്തതു മുതല്‍ കലാപമില്ലാത്ത ഒരൊറ്റ വര്‍ഷവും കടന്നുപോയിട്ടില്ല.' ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം കലാപങ്ങളെല്ലാം കേവലം വഴക്കാളികളുടെ ലഹള മാത്രമായിരുന്നില്ല; മറിച്ച് രാജ്ഞിയുടെ അധീനതയിലുള്ള ഒരു രാജ്യത്തും നടക്കാത്തത്ര നിഷ്ഠുരമായ ആക്രമമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന കലാപങ്ങളുടെ ഒരു പ്രധാന സവിശേഷത അത് പൂര്‍ണമായും ചൂഷിതരായ ജന്മിമാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നതും അന്ത്യംവരെ പോരാടി രക്തസാക്ഷിത്വം വരിക്കുക എന്നതുമായിരുന്നു.

കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാനായി ബ്രിട്ടീഷ് അധികാരികള്‍ നിയോഗിച്ച ടി എല്‍ സ്ട്രേന്‍ജിന്റെ റിപ്പോര്‍ട് (1852) പ്രകാരം 1836 ല്‍ പന്തല്ലൂരിലാണ് ആദ്യത്തെ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതില്‍ ഒരു ഹിന്ദു ജ്യോത്സ്യന്‍ കുത്തേറ്റുമരിക്കുകയും മറ്റു മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. 1836 മുതല്‍ 1919 വരെയുള്ള 31 പ്രധാന കലാപങ്ങളില്‍ 336 പേരാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ടവര്‍ (എല്ലാവരും മരിച്ചിട്ടില്ല) 78 പേരും മരണപ്പെട്ടു. കലാപങ്ങളെ വിശദമായ പഠനത്തിന് വിധേയമാക്കിയ സ്ട്രേന്‍ജ് കണ്ടെത്തിയ വസ്തുത, കലാപങ്ങള്‍ക്ക് പ്രധാന കാരണമായി വര്‍ത്തിച്ചത് മാപ്പിളമാരുടെ മതഭ്രാന്തായിരുന്നുവെന്നാണ്. ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് കലാപത്തിന്റെ തീച്ചൂളയിലേക്കെടുത്തു ചാടിയതെങ്കിലും ബ്രിട്ടീഷുകാര്‍ കൂട്ടമായിട്ട് പിഴ ചുമത്തുകയും തുറങ്കിലടയ്ക്കുകയും ചെയ്തിരുന്നു. (1854ലെ Mappila outrages Act പ്രകാരം)

മാപ്പിളമാരുടെ മതവികാരങ്ങളും സ്വത്വ പ്രതിസന്ധിയും കലാപങ്ങളുടെ പ്രധാന കാരണമായിരുന്നെങ്കിലും അവ വര്‍ഗീയമായിരുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. കലാപകാരികള്‍ ഹിന്ദുക്കളായ ജന്മിമാരെ ആക്രമിച്ചു എന്നത് വസ്തുതയാണ്. അങ്ങനെ ചെയ്തത് അവര്‍ ഹിന്ദുക്കളായതുകൊണ്ടല്ല, മറിച്ച് ചൂഷകരായ ജന്മിമാരോ അവരുടെ സഹായികളോ ആയതുകൊണ്ടാണ്. മറ്റൊരു പ്രധാനകാര്യം കലാപകാരികള്‍ മറ്റുള്ള ഹിന്ദു വിഭാഗങ്ങളെ വിശിഷ്യാ കീഴ്ജാതിയില്‍പെട്ടവരെ ആക്രമിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിരുന്നില്ല എന്നതാണ്. കലാപ പ്രദേശങ്ങളിലെ കര്‍ഷക സമുദായങ്ങള്‍ മാത്രമായിരുന്നു പങ്കെടുത്തുകൊണ്ടിരുന്നത്.

1849 ല്‍ മഞ്ചേരിയില്‍ നടന്ന ഒരു കലാപത്തില്‍ പങ്കെടുത്തവരുടെ പട്ടിക പരിശോധിച്ചാല്‍ കലാപകാരികളുടെ സാമൂഹ്യഘടന മനസ്സിലാക്കാവുന്നതാണ്. മഞ്ചേരി അത്തന്‍ മോയന്‍ ഗുരുക്കള്‍ നയിച്ച പ്രസ്തുത കലാപത്തില്‍ 65 മാപ്പിളമാരാണ് പങ്കെടുത്തത്. ഇതില്‍ 9 കുടിയാന്മാര്‍, 33 തൊഴിലാളികള്‍, ഒരു തങ്ങള്‍, ദരിദ്രനാക്കപ്പെട്ട ഒരു കുടിയാന്റെ(മാപ്പിള) രണ്ട് മക്കള്‍, കരിയുണ്ടാക്കുന്ന രണ്ടുപേര്‍, ഒരു തട്ടാന്‍, ഒരു ക്ഷുരകന്‍, ഒരു കുഷ്ഠരോഗി എന്നിവരും തിരിച്ചറിയപ്പെടാത്ത 14 പേരുമായിരുന്നു. (K K N Kurup, 'The Early Mappila Uprising' in the Legacy of Islam in Kerala , 2006, P.63) കലാപങ്ങളില്‍ ഒരേ വര്‍ഗഘടനയില്‍പ്പെട്ടവരാണ് പങ്കെടുത്തത് എന്നും ഇതില്‍ ദരിദ്രരായിരുന്നു ഭൂരിഭാഗം പേരുമെന്നതും കലാപങ്ങളുടെ പ്രത്യേകതയാണ്.

'കീഴാള പഠന'ങ്ങളുടെ സ്ഥാപക എഡിറ്ററായ രണജിത് ഗുഹ കീഴാളരുടെ പ്രതിരോധ ബോധത്തെ അടയാളപ്പെടുത്തുകയും നിര്‍വചിക്കുകയും ചെയ്തത് നിഷേധം (negation) സന്ദിഗ്ധത (ambiguity) ഐക്യദാര്‍ഢ്യം (Solidarity), ദേശപരത (territoriality)എന്നീ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ്. കീഴാളവിഭാഗങ്ങളെ അവരുടെതന്നെ ചരിത്രത്തിന്റെ കര്‍ത്താക്കളായി മനസ്സിലാക്കുന്നതിന്റെ ഭാഗമായി കീഴാള ചരിത്രകാരന്മാര്‍ കലാപങ്ങള്‍ക്ക് കേന്ദ്രസ്ഥാനമാണ് കല്‍പ്പിച്ചുനല്‍കുന്നത്. എന്നാല്‍ കലാപത്തിലൂടെ മാത്രമല്ല കര്‍ഷകന്‍ തന്റെ സ്വത്വത്തെക്കുറിച്ച് ബോധവാനാകുന്നതെന്നും ഗുഹ പ്രസ്താവിക്കുന്നു.

കീഴാള ചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം നിഷേധം എന്നാല്‍ ഗ്രാംഷിയുടെ ആശയമായ ഋണാത്മകബോധമാണ് (negative consciousness). നിഷേധങ്ങളുടെ ഒരു പരമ്പരയിലൂടെ മാത്രമേ അടിയാളവര്‍ഗങ്ങള്‍ക്ക് സ്വയം ബോധം നേടാന്‍ സാധിക്കുകയുള്ളൂ. കൊളോണിയല്‍ കാലഘട്ടത്തിലെ കലാപങ്ങളെ സ്വഭാവവല്‍ക്കരിക്കുന്ന നിഷേധങ്ങള്‍ രണ്ട് തത്വങ്ങളിലധിഷ്ഠിതമായിരുന്നുവെന്ന് ഗുഹ വാദിക്കുന്നു. വിവേചനം എന്നു വിളിക്കപ്പെടുന്ന ആദ്യത്തേത് ചില പ്രത്യേക ലക്ഷ്യങ്ങള്‍ ഉന്നംവെച്ച് (ജന്മികളിലേക്കും മറ്റും) നടത്തുന്ന അക്രമങ്ങളിലൂടെയാണ് പ്രകടമാവുന്നത്. ഇത്തരം ആക്രമണങ്ങളുടെ മാതൃകകള്‍ (patterns) വ്യക്തമാക്കുന്ന പ്രധാന കാര്യം കലാപകാരികള്‍ക്ക് ഒന്നോ രണ്ടോ പ്രധാന ശത്രുക്കളെ മാത്രമാണ് നേരിടേണ്ടിയിരുന്നത് എന്നതാണ്. നിഷേധത്തിന്റെ രണ്ടാമത്തെ പ്രരൂപം അധികാരരൂപങ്ങളെയും അതിന്റെ ചിഹ്നങ്ങളെയും നശിപ്പിക്കുന്നതിനോ അവ കൈയടക്കുന്നതിനോ നടത്തുന്ന ശ്രമങ്ങളാണ്.

ഗുഹയെ സംബന്ധിച്ചിടത്തോളം നിഷേധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രൂപം ഫ്യൂഡല്‍ അഥവാ അര്‍ധഫ്യൂഡല്‍ സമൂഹങ്ങളിലെ അധികാരിവര്‍ഗത്തെ കീഴാള വിഭാഗം അഭിസംബോധന ചെയ്യുന്ന ബഹുമാന സൂചകങ്ങളായ അഭിവാദ്യരൂപങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ആ വര്‍ഗത്തോട് നടത്തുന്ന വെല്ലുവിളിയാണ്. മലബാറിലെ മാപ്പിള കര്‍ഷക കലാപങ്ങളില്‍ ഇത്തരം നിഷേധങ്ങളുടെ ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. മലബാറിലെ മാപ്പിളമാരെ കലാപത്തിന് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി മമ്പുറം ഫസല്‍ തങ്ങള്‍ 1852ല്‍ തന്റെ അനുയായികള്‍ക്കായി നിര്‍ദേശങ്ങളുടെ പരമ്പരതന്നെ പുറത്തിറക്കുകയുണ്ടായി. അതിലൊന്ന്, തന്റെ അനുയായികള്‍ അവരുടെ ജന്മിമാരെ ആദരസൂചകമായി 'നിങ്ങള്‍' എന്ന് വിളിക്കുന്നത് നിര്‍ത്തണമെന്നതായിരുന്നു. ബംഗാളില്‍ കലാപം നടത്തിയ കര്‍ഷകരും സമാനമായ നിഷേധരൂപങ്ങള്‍ പിന്തുടര്‍ന്നതായി ഗുഹ രേഖപ്പെടുത്തുന്നുണ്ട്.

ക്ഷേത്രധ്വംസനവും വിഗ്രഹഭഞ്ജനവുമായിരുന്നു മുണ്ടാ (ഗോത്രവര്‍ഗം) കലാപത്തിലെ നിഷേധത്തിന്റെ സ്വഭാവം. മലബാറില്‍ ബ്രാഹ്മണരുടെ അധികാരം, അവരുടെ ഭൂസ്വത്തിലുള്ള കുത്തകാവകാശത്തില്‍നിന്നുമാത്രം രൂപംകൊണ്ടതായിരുന്നില്ല, ക്ഷേത്രങ്ങളുടെ ഊരാളന്മാരെന്നനിലയിലുള്ള അവരുടെ പദവികൊണ്ടുകൂടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം നടന്ന മാപ്പിള കലാപങ്ങളിലെ ക്ഷേത്ര ധ്വംസനം ഇത്തരത്തിലുള്ള നിഷേധരൂപമായാണ് കാണേണ്ടത്. കൂടാതെ, ബ്രിട്ടീഷ് നികുതി വ്യവസ്ഥക്കെതിരായ ഉമര്‍ഖാളിയുടെ ഫത്വയും ബ്രിട്ടീഷ് ഭരണത്തിനെതിരെ യുദ്ധംചെയ്യാനുള്ള സയ്യിദ് അലവി തങ്ങളുടെ ആഹ്വാനവുമെല്ലാം നിഷേധത്തിന്റെ രൂപങ്ങള്‍ തന്നെ.

'സന്ദിഗ്ധത' എന്ന ആശയത്തിലൂടെ അര്‍ഥമാക്കുന്നത് കലാപത്തെക്കുറിച്ച് പൊതുവില്‍ നിലനില്‍ക്കുന്ന ധാരണയാണ്. കലാപം ഒരു ക്രിമിനല്‍ കുറ്റം ആണെന്ന ധാരണ പരക്കെ നിലനിന്നിരുന്നു. തീര്‍ച്ചയായും കര്‍ഷക കലാപങ്ങള്‍ കൊള്ള, കൊള്ളിവെയ്പ്, കൊലപാതകങ്ങള്‍ എന്നീ കുറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പക്ഷേ ഇവയെല്ലാം സാധാരണ ക്രിമിനല്‍ കുറ്റങ്ങളായാണ് പരിഗണിക്കപ്പെട്ടത്. ബംഗാളില്‍ 1854 ല്‍ നടന്ന കൊള്ളകളെല്ലാം കൊള്ളപ്പലിശക്കാരെ ഉന്നംവെച്ചായിരുന്നു. മാപ്പിള കലാപകാരികളും സമാനമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഭൂനികുതിയുമായി ബന്ധപ്പെട്ട രേഖകളും പണം പലിശക്ക്കൊടുക്കുന്നവരുടെ രേഖകളും നശിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്രിമിനല്‍ കുറ്റത്തിന്റെ ഈ ഘടകം ഒരു പ്രത്യേകതരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കി. ടി എല്‍ സ്ട്രേന്‍ജ് തന്റെ റിപ്പോര്‍ടില്‍ മാപ്പിള കലാപങ്ങളെ കര്‍ഷക പ്രതിരോധം എന്നതിന്പകരം വര്‍ഗീയ കലാപം എന്ന് രേഖപ്പെടുത്തുക വഴി ഈ ആശയക്കുഴപ്പത്തെ ശക്തമാക്കുകയായിരുന്നു.

കലാപങ്ങളുടെ മറ്റൊരു പ്രധാന വശമായിരുന്ന ഐക്യദാര്‍ഢ്യം മലബാര്‍ കര്‍ഷക കലാപങ്ങളുടെ ശക്തിയായിരുന്നു. ജന്മിമാര്‍ക്കെതിരെ വര്‍ധിച്ചുവന്ന മാപ്പിള കലാപങ്ങളും (1836 മുതല്‍ 1854 വരെയുള്ള 18 വര്‍ഷത്തിനുള്ളില്‍ 24 കലാപങ്ങള്‍) അവയുടെ പ്രകടമായ മതകീയ/സാമുദായിക സ്വഭാവവും പള്ളിയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതിനും (1831ല്‍ 637 പള്ളികള്‍; 1851ല്‍ 1808 പള്ളികള്‍ സ്ഥാപിച്ചു), അത്രയൊന്നും പ്രബലമല്ലാതിരുന്ന തങ്ങള്‍മാരുടെ സമൂഹത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് വരുന്നതിനും കാരണമായി. പള്ളികളുടെയും തങ്ങള്‍മാരുടെയും ഈ മാധ്യസ്ഥത്തിന്റെ അനന്തര ഫലമായി ദരിദ്രമാപ്പിളമാരും താരതമ്യേന സമ്പന്നരായ സ്വമതക്കാരും തമ്മില്‍ ഒരു ഐക്യപ്പെടല്‍ സാധ്യമായി. 1873 ല്‍ നടന്ന പബ്ന കലാപത്തിലും മുസ്ളിംകള്‍ സമാനമായ ഒരു ഐക്യദാര്‍ഢ്യം രൂപീകരിച്ചിരുന്നു.

കര്‍ഷക കലാപങ്ങളുടെ മറ്റൊരു പ്രധാനവശം ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളിലൂടെയുള്ള ആശയ വിനിമയമാണ്. ഇന്ത്യയിലെ വിവിധ കീഴാള വിഭാഗങ്ങള്‍ ഡ്രം, ഓടക്കുഴല്‍, കൊമ്പ് എന്നീ ഉപകരണങ്ങളിലൂടെയും അമ്പ്, ചപ്പാത്തി സാല്‍ ചെടിയുടെ കൊമ്പുകള്‍ എന്നിവ ഉപയോഗിച്ചും ആശയങ്ങള്‍ കൈമാറി. ഊഹാപോഹങ്ങളും (rumours) കലാപത്തിന്റെ വാര്‍ത്തയെത്തിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഗുഹയുടെ അഭിപ്രായത്തില്‍ മലബാര്‍ കര്‍ഷകകലാപങ്ങളിലെ 'ഒരുക്കങ്ങള്‍' (preparations) തന്നെ ഒരു ആശയവിനിമയ രീതിയായിരുന്നു. കലാപകാരികളുടെ പടയൊരുക്കത്തെക്കുറിച്ച് കോണ്‍റാഡ് വുഡ് നല്‍കുന്ന വിവരണം ഇങ്ങനെ നീളുന്നു. "കലാപത്തിന് സജ്ജനായ ഒരു വ്യക്തി വെള്ള വസ്ത്രം ധരിക്കുകയും ഭാര്യയെ വിവാഹമോചനം നടത്തുകയും ചെയ്യുന്നു; താന്‍ ആരോടെങ്കിലും അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്നു; തന്റെ പ്രവര്‍ത്തനത്തില്‍ വിജയം കാംക്ഷിച്ച് ഒരു തങ്ങളുടെയോ പുരോഹിതന്റെയോ അനുഗ്രഹം തേടിപ്പോകുന്നു. പോര്‍വിളിയായി കലാപകാരികള്‍ 'തക്ബീര്‍' (അല്ലാഹു അക്ബര്‍) മുഴക്കുകയും മുമ്പുനടന്ന കലാപങ്ങളെ ഓര്‍മിപ്പിക്കുന്ന പാട്ടുകള്‍ പാടുകയും ചെയ്തിരുന്നു.'' പൊലീസുമായോ സൈന്യവുമായോ ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിക്കുന്നത് മാപ്പിളമാരുടെ വീര്യവും ഊര്‍ജവും വര്‍ധിപ്പിക്കുന്നതിനുള്ള രൂപകങ്ങളായി മാറ്റുകയായിരുന്നു.

19-ാം നൂറ്റാണ്ടിലെ കലാപകാലത്ത് മാപ്പിളമാര്‍ ഒരു പ്രത്യേക ജനുസില്‍പ്പെട്ട പാട്ടുകള്‍ -പടപ്പാട്ടുകള്‍ കെട്ടിപ്പാടുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മലപ്പുറം പടപ്പാട്ട്, ചേറൂര്‍ പടപ്പാട്ട് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. കലാപകാരികളെ സ്തുതിക്കലും യുദ്ധവിവരണവുമായിരുന്നു ഇവയുടെ ഉള്ളടക്കം. ഇത്തരം പാട്ടുകള്‍ 1921 ലെ മലബാര്‍ കലാപത്തെ സ്വാധീനിച്ചിരുന്നു.

ഒരു പ്രത്യേക ഭൂമിശാസ്ത്ര പരിധിക്കകത്ത് ഒതുങ്ങി നില്‍ക്കുക (territoriality) എന്ന കര്‍ഷകകലാപത്തിന്റെ പൊതുസ്വഭാവം മാപ്പിള കര്‍ഷക കലാപങ്ങളുടെ കാര്യത്തിലും കാണാവുന്നതാണ്. ഗുഹ അഭിപ്രായപ്പെടുന്നതുപോലെ ഒരു കര്‍ഷക കലാപം സാധാരണയായി ഒരു പ്രത്യേക പ്രദേശത്തിന് പുറത്തേക്ക് വ്യാപിക്കാറില്ല. ഒരു ദേശം സവിശേഷമായ ഒരു സാംസ്കാരിക ഭൂമിശാസ്ത്രസൂചകം കൂടിയാണെന്ന കാരണത്താലാവാം, മാപ്പിള കര്‍ഷകകലാപങ്ങള്‍ ദക്ഷിണ മലബാറില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയായിരുന്നു.

കര്‍ഷക കലാപങ്ങള്‍ പൊതുവെ അക്രത്തിലൂടെയാണ് അതിന്റെ സ്വരൂപം (identity)സ്ഥാപിച്ചെടുക്കുന്നത്. അവ പൊതുവായതും കൂട്ടായതും നശീകരണാത്മകവുമാണ്. ഇന്ത്യയിലെ മറ്റേതൊരു കര്‍ഷക കലാപംപോലെയും മാപ്പിള കലാപങ്ങള്‍ നശീകരണാത്മകമായി മാറി. 1875 ല്‍ പുണെയിലെയും അഹമ്മദ് നഗറിലെയും കുന്‍ബികള്‍ (kunbis) മാര്‍വാഡി പലിശക്കാരുടെ ബോണ്ടുകള്‍, കടകള്‍, വീടുകള്‍, കാലിത്തീറ്റകള്‍ എന്നിവ കലാപങ്ങള്‍ക്കിടെ അഗ്നിക്കിരയാക്കിയത് ഉദാഹരണമാണ്. മാപ്പിളമാര്‍ കലാപത്തിനിടെ ജന്മിമാരുടെ വീടുകളും ക്ഷേത്രങ്ങളും മറ്റും നശിപ്പിച്ചത് സമാനമായ സംഭവങ്ങളാണ്.

*
എം പി മുജീബു റഹ്മാന്‍

27 December, 2010

സംവാദത്തിലെ പതിരും കതിരും

നയപരമായ, പ്രായോഗികപ്രസക്തിയുള്ള ചില സൈദ്ധാന്തിക വിഷയങ്ങളും ചരിത്രപരമായ സംഭവങ്ങളും സമീപസമയത്ത് മാധ്യമചര്‍ച്ചയ്ക്ക് അവസരമായി. സി കെ ചന്ദ്രപ്പന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായശേഷം, അദ്ദേഹം പറഞ്ഞതും അദ്ദേഹത്തിന്റെ പേരില്‍ വന്നതുമായ ചില വാര്‍ത്തകളും അഭിമുഖങ്ങളും, അതിന്മേലുള്ള മാധ്യമവ്യാഖ്യാനങ്ങളുമാണ് ചില ആശയസംവാദങ്ങള്‍ സൃഷ്ടിച്ചത്. പി കെ വി, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവരെപ്പോലെയല്ല, ചന്ദ്രപ്പനൊരു കോണ്‍ഗ്രസ് പക്ഷപാതിയാണെന്നും അതിനാല്‍, സിപിഐ-സിപിഐ എം ബന്ധം തകരാന്‍ പോകുകയാണെന്നുമാണ് ഒരുവിഭാഗം മാധ്യമവിശാരദന്മാര്‍ കനവു കണ്ടത്. പക്ഷേ, ആ കിനാവ് ചന്ദ്രപ്പന്‍തന്നെ പിന്നീട് പൊളിച്ചുകൊടുത്തു. കോണ്‍ഗ്രസില്ലാതെ ഇന്ത്യന്‍വിപ്ളവം നടക്കില്ലെന്ന് ചന്ദ്രപ്പന്‍ പറഞ്ഞതായി ഒരു പ്രമുഖവാരികയില്‍ വന്ന അഭിമുഖം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ശ്രദ്ധയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊണ്ടുവന്നപ്പോള്‍ ചന്ദ്രപ്പന്‍ അങ്ങനെ പറഞ്ഞിരിക്കാനിടയില്ലെന്നായിരുന്നു മറുപടി. ബഹുരാഷ്ട്രകുത്തകകളുടെ സ്വഭാവത്തില്‍ വളരുന്ന വന്‍കിട കുത്തകമുതലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ളതും നാടുവാഴിത്തത്തോട് സന്ധിചെയ്തതും സാമ്രാജ്യത്വത്തോടു ചങ്ങാത്തമുള്ളതുമായ ഇന്ത്യന്‍ഭരണകൂടത്തെ മാറ്റി തൊഴിലാളിവര്‍ഗത്തിന് മേല്‍ക്കൈയുള്ള ഭരണകൂടം സ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ വന്‍കിട-കുത്തക മുതലാളിത്തത്തിന്റെ പാര്‍ടിയായ കോണ്‍ഗ്രസിനെ സഖ്യശക്തിയായി കാണാനാകില്ലെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.

പൊതുവില്‍ അതിനോട് യോജിക്കുന്ന അഭിപ്രായം ഒരാഴ്ചമുമ്പ് എസിവി അഭിമുഖത്തില്‍ ചന്ദ്രപ്പന്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായി കൂട്ടുകൂടി ഇന്ത്യന്‍ വിപ്ളവം നടത്താമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അങ്ങനെയൊരു അബദ്ധം താന്‍ പറയുമോയെന്ന് ആശ്ചര്യവും പ്രകടിപ്പിച്ചു. അപ്പോള്‍, ഇക്കാര്യത്തില്‍ പിണറായിയും ചന്ദ്രപ്പനും രണ്ടുതട്ടിലെന്ന് വ്യാഖ്യാനംമെനഞ്ഞ 'മാധ്യമശിരോമണി'കള്‍ വെട്ടിലായി. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ രണ്ടു കമ്യൂണിസ്റ്പാര്‍ടികളുടെ യോജിച്ച പ്രവര്‍ത്തനവും ഇടതുപക്ഷ-ജനാധിപത്യ മുന്നണിയുടെ പ്രസക്തിയും എസിവി അഭിമുഖത്തില്‍ ചന്ദ്രപ്പന്‍ ഊന്നിയതായി കണ്ടു. അത് കമ്യൂണിസ്റ്റ് ഐക്യം തകരുമെന്ന് സ്വപ്നം കണ്ട പിന്തിരിപ്പന്‍ മാധ്യമക്കാരെ നിരാശരാക്കുന്നതാണ്. നയവും അടവും കമ്യൂണിസ്റ്പാര്‍ടികള്‍ സ്വീകരിക്കുന്നത് കൂട്ടായ ചര്‍ച്ചയുടെയും പൊതുവായ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ്. അല്ലാതെ ഒരു നേതാവിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടത്തിലല്ല. ഇവിടെ, ചന്ദ്രപ്പനെ ഒരുവിഭാഗം മാധ്യമങ്ങള്‍ കോണ്‍ഗ്രസ് പക്ഷപാതിയെന്ന് തെറ്റായ വിധത്തില്‍ ചിത്രീകരിച്ച് സ്വയം പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു.

ഇതൊക്കെയാണെങ്കിലും, സിപിഐയും സിപിഐ എമ്മും രണ്ടുപാര്‍ടികളായതുകൊണ്ടുതന്നെ പലവിഷയങ്ങളിലും വ്യത്യസ്ത നിലപാട് എടുക്കാറുണ്ട്. പക്ഷേ, ഇന്ന് വിയോജിപ്പിന്റെ മേഖല കുറവും യോജിപ്പിന്റെ മേഖല കൂടുതലുമാണ്. വിയോജിപ്പുള്ള കാര്യങ്ങളില്‍ അത് പ്രകടിപ്പിക്കുകയും അത്തരം ആശയസമരങ്ങളിലൂടെ പലപ്പോഴും യോജിപ്പിലെത്തുകയും ചെയ്യാറുണ്ട്. ചില കാര്യങ്ങളില്‍ ഭിന്നിപ്പ് തുടരുകയുംചെയ്യും. 1957 ല്‍ ഒന്നാംകമ്യൂണിസ്റ്റ് മന്ത്രിസഭയെ നയിക്കേണ്ടതാരായിരുന്നു എന്നതിനെപ്പറ്റി ഒരു വാരികയിലെ ചന്ദ്രപ്പന്റെ അഭിമുഖപരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ചില മാധ്യമചര്‍ച്ചകളുണ്ടായി. ടി വി തോമസായിരുന്നു മുഖ്യമന്ത്രിയാകേണ്ടിയിരുന്നതെന്നും അന്ന് കേരളത്തില്‍ അറിയപ്പെടാതിരുന്ന ഇ എം എസ് മുഖ്യമന്ത്രിയായത് പാര്‍ടി സംസ്ഥാനസെക്രട്ടറി എം എന്‍ ഗോവിന്ദന്‍നായരുടെ നിലപാടുകൊണ്ടായിരുന്നുവെന്നും ഗൌരിയമ്മപ്രേമമാണ് ടി വിക്ക് വിനയായതെന്നും ചന്ദ്രപ്പന്‍ പറഞ്ഞതായുള്ള അഭിമുഖപരാമര്‍ശത്തെ കയറിപ്പിടിച്ചാണ് ചില തുടര്‍പ്രതികരണങ്ങള്‍ വന്നത്. ഇരു കമ്യൂണിസ്റ്റ് പാര്‍ടികളുടെയും യോജിപ്പിനപ്പുറം ലയനത്തെപ്പറ്റിവരെ സംസാരിക്കുന്ന ചന്ദ്രപ്പന്‍, ഇ എം എസോ ടി വി തോമസോ എന്ന തര്‍ക്കം ഇപ്പോള്‍ ഉന്നയിച്ചുവെന്ന് കരുതാനാകില്ല.

ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ 40-ാം വാര്‍ഷികത്തില്‍ ഒരു പ്രമുഖദിനപത്രം സമാന വിവാദമുണ്ടാക്കിയപ്പോള്‍ ഇതില്‍ കഴമ്പുണ്ടോയെന്ന് ഇ എം എസിനോട് ഈ ലേഖകന്‍ ആരാഞ്ഞിരുന്നു. 'അസംബന്ധം' എന്നാണ് ഇ എം എസ് പ്രതികരിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകരായ നാലുപേരില്‍ ഒരാളാണ് ഇ എം എസ്. 1943 ലും 1938-40 ലും കെപിസിസി സെക്രട്ടറി, 1934 മുതല്‍ 1940 വരെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, 1941 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗം, 1950 മുതല്‍ പൊളിറ്റ്ബ്യൂറോ അംഗം, 1953, 1954, 1955-56 വര്‍ഷങ്ങളില്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി - ഈ വിധം പദവികളില്‍ ഇരുന്ന നേതാവായിരുന്നു ഇ എം എസ്. അങ്ങനെയുള്ള മഹാവിപ്ളവകാരിയെപ്പറ്റി ചന്ദ്രപ്പന്‍ പറഞ്ഞതായി ഒരു വാരികയില്‍ വന്ന പരാമര്‍ശം, 1957 ല്‍ മുഖ്യമന്ത്രിയാകുംവരെ ഇ എം എസിനെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ഇ എം എസിന് എഴുത്തിലല്ലാതെ പാര്‍ടി പ്രവര്‍ത്തനവും സമരപ്രവര്‍ത്തനവും ഇല്ലായിരുന്നുവെന്നുമാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രവും പാര്‍ടിനേതൃത്വത്തില്‍ എത്തുന്നവരുടെ പ്രവര്‍ത്തനപാരമ്പര്യവും ശേഷിയും മനസിലാക്കാന്‍ കഴിയുന്ന ആരും ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ ഇടയില്ലെന്നിരിക്കെ, പുന്നപ്ര-വയലാര്‍ സമരത്തിന്റെ തൊട്ടിലില്‍ പിറന്നുവീണ് കമ്യൂണിസ്റ്റ് വിപ്ളവകാരിയായി വളര്‍ന്ന ചന്ദ്രപ്പന്‍ ഇ എം എസിനെപ്പറ്റി ഇത്രയും തെറ്റായ വിലയിരുത്തല്‍ നടത്താന്‍ ഇടയില്ല. പൊളിറ്റ്ബ്യൂറോ അംഗം, ദേശീയ ആക്ടിങ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് സംഘടനാപരമായി ഒരു സംസ്ഥാന സെക്രട്ടറിയറ്റ് അംഗത്തേക്കാള്‍ കീഴെയാണോ?

1939 ല്‍ മദിരാശി അസംബ്ളി അംഗമായിരുന്നു ഇ എം എസ്. അന്നാണ് കാര്‍ഷിക ബില്ലിന്മേല്‍ വിയോജനക്കുറിപ്പെഴുതി ജന്മിത്വത്തിന് താക്കീതേകിയത്. അതിനുമുമ്പ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് 1932-33 കാലത്ത് വെല്ലൂര്‍ജയിലില്‍ ഒന്നരവര്‍ഷമാണ് കഴിഞ്ഞത്. പിന്നീടും ജയില്‍ജീവിതവും ഒളിവു ജീവിതവും നേരിട്ടു. ഇങ്ങനെയുള്ള ഒരു ജനകീയനേതാവ് എന്താണെന്ന് വിളംബരംചെയ്യുന്ന ഒരു തൂലികാചിത്രം ചിന്തകനും സാഹിത്യകാരനുമായ സി ജെ തോമസ് 1948 ല്‍ വരച്ചിട്ടിട്ടുണ്ട്.

'എങ്ങുനിന്നോ വന്ന ഒരു നമ്പൂതിരിയല്ല ഇ എം എസ്........ ഒരു വ്യക്തിയില്‍ അത്രമാത്രം പ്രതിഭ. അതുകൊണ്ടുതന്നെ നാളെ ഒന്നേകാല്‍കോടി മലയാളികളുടെ ഭാഗധേയം ശ്രീ. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സുദൃഢകരങ്ങളിലാണ് സ്ഥിതിചെയ്യുക'- ഇ എം എസ് മുഖ്യമന്ത്രിയാകുന്നതിന് ഒരു പതിറ്റാണ്ട് മുമ്പ് സി ജെ കുറിച്ചു.

വടക്കുനിന്നുവന്ന ഏതോ ഒരു നമ്പൂതിരി തിരുവനന്തപുരത്തുവന്ന് പ്രസംഗിച്ചാല്‍ ഈ മണ്ണിളകില്ലെന്ന് തിരുവിതാംകൂറിലെ പ്രധാനമന്ത്രിയായിരുന്ന പട്ടം താണുപിള്ള പരിഹസിച്ചപ്പോള്‍ അതിന് മറുപടി നല്‍കിയത് എം എന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ്. ആ ചരിത്രമെല്ലാം വിസ്മരിച്ച് ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് ആരെന്നതിനെപ്പറ്റി അസംബന്ധചര്‍ച്ചകള്‍ സൃഷ്ടിക്കുന്നത് ചരിത്രനിഷേധവും ഒപ്പം കാലികരാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തലുമാണ്. കാല്‍നൂറ്റാണ്ടോളം ഒരുമിച്ച് ഒരു പാര്‍ടിയില്‍ പ്രവര്‍ത്തിച്ച ഇ എം എസും എമ്മെനും പിന്നീട് രണ്ടുപാര്‍ടിയിലായി. കുറച്ചുകാലം പരസ്പരം പോരടിക്കുന്ന രാഷ്ട്രീയനിലപാടുകളിലായി. എന്നാല്‍, 1979ന്റെ അവസാനം ഇടതുപക്ഷ-ജനാധിപത്യ രാഷ്ട്രീയം അംഗീകരിച്ചശേഷം രണ്ടുനേതാക്കളും കൂടുതല്‍ സ്നേഹത്തോടെയും കോണ്‍ഗ്രസ് നയിക്കുന്ന വലതുമുന്നണിയെ തറപറ്റിക്കാന്‍ സമര്‍ഥമായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷ-ജനാധിപത്യമുന്നണി രാഷ്ട്രീയത്തില്‍ സിപിഐ എത്തിയശേഷം കേരളത്തില്‍ ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ (1980) എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ച എം എന്‍ ഒരുലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെട്ടു. 1977 ല്‍ അറുപത്തിനാലായിരത്തിലധികം വോട്ടിന് ജയിച്ചിടത്താണ് അപ്രതീക്ഷിത തോല്‍വിയുണ്ടായത്. പക്ഷേ, തെരഞ്ഞെടുപ്പിലെ തോല്‍വി ശരിയായ രാഷ്ട്രീയനയത്തെ അപ്രസക്തമാക്കുന്നില്ലെന്ന് എം എന്‍ കണ്ടു. അതുപോലെ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ രണ്ടു കമ്യൂണിസ്റ്റ് പാര്‍ടികളുടെ യോജിച്ച പ്രവര്‍ത്തനവും ഇടതുപക്ഷ-ജനാധിപത്യ മുന്നണിയുടെ പ്രസക്തിയും ചന്ദ്രപ്പന്‍ അടിവരയിടുന്നുണ്ട്. പിന്തിരിപ്പന്‍ മാധ്യമകേമന്മാര്‍ അത് കാണുന്നില്ല. കമ്യൂണിസ്റ്റുകാര്‍ നയം രൂപീകരിക്കുന്നത് ലാഭനഷ്ടം നോക്കിയല്ല. തെരഞ്ഞെടുപ്പില്‍ ഒരിക്കലോ തുടര്‍ച്ചയായോ കമ്യൂണിസ്റ്റ് നേതൃമുന്നണിക്ക് തോല്‍വി സംഭവിച്ചാല്‍പ്പോലും അക്കാരണത്താല്‍മാത്രം ശരിയായ രാഷ്ട്രീയനയം ഉപേക്ഷിക്കില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പിന്നോട്ടടിയെ അതിജീവിക്കാനുള്ള കരുത്ത് മുന്നണിക്കും മുന്നണിയെ അംഗീകരിക്കാനുള്ള വിശ്വാസം ജനങ്ങള്‍ക്കുമുണ്ട്.

തുടര്‍ അഴിമതി കുംഭകോണങ്ങളും സാമ്പത്തികനയവും കാരണം കോണ്‍ഗ്രസ് ദേശീയമായി ഒറ്റപ്പെടുകയാണെന്നും ഇതടക്കമുള്ള സാഹചര്യങ്ങള്‍ കേരളത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ജനങ്ങള്‍ വീണ്ടും വിജയിപ്പിക്കുമെന്നുമുള്ള ചന്ദ്രപ്പന്റെ പ്രത്യാശാഭരിതമായ കാഴ്ചപ്പാട് എല്ലാ പുരോഗമനവാദികള്‍ക്കും ആവേശംപകരും. അഴിമതിക്കെതിരായ ഉറച്ചനിലപാടുകളെയും അംഗീകരിക്കും. പക്ഷേ, കമ്യൂണിസ്റ്റ് നേതാക്കളെ അഴിമതിക്കാരും പാര്‍ടിയെ മോശം കക്ഷിയുമായി ചിത്രീകരിക്കുന്ന പിന്തിരിപ്പന്‍ രാഷ്ട്രീയശക്തികളുടെയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെയും പരിശ്രമങ്ങളെപ്പറ്റി ടിവി അഭിമുഖങ്ങളില്‍ മൌനം പാലിക്കുന്നത് വിരുദ്ധന്മാര്‍ ആയുധമാക്കുന്നുണ്ട്.

ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന കെ സി ജോര്‍ജിനെ അരി കുംഭകോണത്തില്‍ ഉള്‍പ്പെടുത്തുകയും പാര്‍ടി സംസ്ഥാന സെക്രട്ടറിയായ എം എന്‍ ഗോവിന്ദന്‍നായര്‍ അഴിമതിപ്പണം പറ്റിയെന്നും മണിമാളിക കെട്ടിയെന്നും നിയമസഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസും കൂട്ടാളികളും ആക്ഷേപം ഉന്നയിക്കുകയും മാധ്യമങ്ങള്‍ അത് ആഘോഷിക്കുകയും ചെയ്തപ്പോള്‍അതിനുപിന്നിലെ ഗൂഢരാഷ്ട്രീയത്തെ മുഖ്യമന്ത്രി ഇ എം എസും കമ്യൂണിസ്റ്റ് പാര്‍ടിയും തുറന്നുകാട്ടി. കെ സി ജോര്‍ജിനെതിരായ ആക്ഷേപം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെങ്കിലും മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയില്ല. ഒഴിവാക്കാമായിരുന്ന നഷ്ടം ആന്ധ്ര അരിയിടപാടില്‍ ഉണ്ടായെന്ന് കമീഷന്‍ വിലയിരുത്തിയപ്പോള്‍ അരിക്ഷാമത്തില്‍നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ പാര്‍ടിയും മന്ത്രിസഭയും തീരുമാനിച്ചപ്രകാരമാണ് ആന്ധ്രയില്‍നിന്ന് അരി ഇറക്കിയതെന്നും അതില്‍ മന്ത്രി തെറ്റുകാരനല്ലെന്നും കമീഷന്റെ കണ്ടെത്തല്‍ അംഗീകരിക്കുന്നില്ലെന്നുമുള്ള നിലപാടാണ് കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിച്ചത്. എല്‍ഡിഎഫിനെ കുഴിവെട്ടി മൂടാന്‍ പിക്കാസും മകോരിയുമായി നില്‍ക്കുന്ന പിന്തിരിപ്പന്‍ രാഷ്ട്രീയ-മാധ്യമ കൂട്ടുകെട്ടിനു മുന്നില്‍ കണ്ണടയ്ക്കാന്‍ പാടില്ല. അതാണ് കമ്യൂണിസ്റ്റുകാരോട് കാലഘട്ടം ആവശ്യപ്പെടുന്നത്.

ക്രൈസ്തവ സഭയും കമ്യൂണിസ്റ്റുകാരുമായുള്ള ബന്ധവും അതില്‍ സംവാദരീതിയെയും പറ്റിയുള്ള ചന്ദ്രപ്പന്റെ അഭിമുഖപരാമര്‍ശങ്ങളെ വ്യാഖ്യാനിച്ച് ചില
മാധ്യമങ്ങള്‍ തെറ്റായ സന്ദേശം പരത്തുന്നുണ്ട്.

*
ആര്‍ എസ് ബാബു കടപ്പാട്: ദേശാഭിമാനി

25 December, 2010

കെ കരുണാകരന്‍


കേരളരാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച നേതാവാണ് മണ്‍മറയുന്നത്. ഏഴുപതിറ്റാണ്ടായി കേരളരാഷ്ട്രീയത്തില്‍ കരുണാകരനുണ്ട്, എന്നല്ല, കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖംതന്നെയായിരുന്നു പതിറ്റാണ്ടുകളോളം അദ്ദേഹം. കോണ്‍ഗ്രസിന്റെ രക്ഷകനായും ശത്രുവായും ഭരണാധികാരിയായും പ്രതിപക്ഷ നേതാവായും ആശ്രിതവത്സലനായും ഗ്രൂപ്പ് നേതാവായും വത്സലശിഷ്യന്മാരുടെ ലീഡറായും അവരാല്‍ത്തന്നെ തിരസ്കൃതനായും മര്‍ദകരായ പൊലീസ് ഉദ്യോഗസ്ഥരുടെ രക്ഷകനായും സ്വന്തം അനുയായികളാല്‍ വേട്ടയാടപ്പെടുന്നവനായും കരുണാകരന്‍ കേരളീയന്റെ മുന്നില്‍നിന്നു.

ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനായ കരുണാകരന്റെ രാഷ്ട്രീയ പാഠശാല തൃശൂരിലെ സീതാറാം മില്ലായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ (1936) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത അദ്ദേഹം തൃശൂരില്‍നിന്ന് പടിപടിയായാണ് സ്വാതന്ത്ര്യ സമരത്തിലേക്കും കോണ്‍ഗ്രസിന്റെ സമുന്നത നേതൃത്വത്തിലേക്കുയര്‍ന്നത്. 1969ല്‍ എം എസ് മന്ത്രിസഭ രാജിവച്ചതിനെത്തുടര്‍ന്ന് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചതിന്റെ ബുദ്ധികേന്ദ്രം കരുണാകരനായിരുന്നു. അതോടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കരുണാകരന്‍ എന്ന 'ലീഡര്‍' ഉദയംചെയ്തത്.

ആജ്ഞാശക്തിയും ചടുലവും അപ്രതീക്ഷിതവുമായ നീക്കങ്ങളുമാണ് രാഷ്ട്രീയത്തില്‍ എന്നും കരുണാകരനെ ശ്രദ്ധാകേന്ദ്രമാക്കിയത്. എതിരാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും അപ്രിയമായ കാര്യങ്ങള്‍ കൂസലില്ലാതെ നടപ്പാക്കുന്നതില്‍ കരുണാകരനിലെ ഭരണാധികാരി അറച്ചുനിന്നില്ല. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്ന നേതാവായി അദ്ദേഹത്തെ മിത്രങ്ങളും ശത്രുക്കളും കണ്ടു. ഇന്ദിര ഗാന്ധിയായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും നേതാവ്. ഏറ്റവുമൊടുവില്‍ സ്വന്തം പാര്‍ടിയില്‍നിന്ന് പുറത്തുപോയി പുതിയ പാര്‍ടി രൂപീകരിച്ചപ്പോഴും ഇന്ദിരയുടെ പേരാണ് അതിന് നല്‍കിയത്- ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ്. കേരളത്തിലെ മറ്റു മുതിര്‍ന്ന നേതാക്കള്‍ മറുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും കരുണാകരന്‍ ഇന്ദിരയോടൊപ്പമായിരുന്നു.

ഒരുകാലത്ത് കരുണാകരന്‍തന്നെയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ്. ഒറ്റ നേതാവിനു ചുറ്റും പാര്‍ടിയും മുന്നണിയും ഭരണവും കറങ്ങിയപ്പോള്‍ തീരുമാനങ്ങള്‍ ഏകപക്ഷീയമായി. പാര്‍ടി കമ്മിറ്റികള്‍ക്കു പകരം ചുറ്റുംനിന്ന ഏറ്റവും അടുപ്പമുള്ള കൂട്ടമായി ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൈകാര്യകര്‍ത്താക്കള്‍. അങ്ങനെ കരുണാകരനില്‍നിന്ന് ആവോളം ആനുകൂല്യം പറ്റിയവര്‍ അപകടഘട്ടത്തില്‍ അദ്ദേഹത്തെ കൈവിട്ട് ശത്രുപാളയത്തിലെത്തി. പാലൂട്ടി വളര്‍ത്തിയവര്‍ തിരിഞ്ഞുകൊത്താന്‍ തുടങ്ങിയപ്പോള്‍ നിസ്സംഗനായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുകയായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കരുണാകരന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിച്ചില്ല.

ഇന്ദിര ഗാന്ധിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ അഖിലേന്ത്യാ രാഷ്ട്രീയത്തിലെ അതികായനായി മാറിയ കരുണാകരന്‍ പില്‍ക്കാലത്ത് നരസിംഹറാവുവിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതിന്റെ പ്രധാന കാരണക്കാരനുമായി. ദീര്‍ഘകാലം മുഖ്യമന്ത്രിയായും മന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിന്റെ വികസനത്തില്‍ കരുണാകരന്‍ ഒട്ടേറെ സംഭാവന നല്‍കിയിട്ടുണ്ട്. ഇന്നത്തെ ഐക്യജനാധിപത്യമുന്നണി സംവിധാനം രൂപീകരിക്കുന്നതില്‍ നായകത്വം കരുണാകരനായിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനകാലത്തിന്റെ സിംഹഭാഗവും കമ്യൂണിസ്റ് പാര്‍ടിയുടെ കടുത്ത ശത്രുവായിരുന്നു കരുണാകരന്‍. എതിര്‍പക്ഷ ബന്ധമാണ് കേരളത്തിലെ ഇടതുപക്ഷവുമായി അദ്ദേഹം നിലനിര്‍ത്തിപ്പോന്നതും. അഴിമതി ആരോപണങ്ങളും ഭരണത്തിലെ ജനവിരുദ്ധ നടപടികളുമുണ്ടായപ്പോഴൊക്കെ കര്‍ക്കശമായ എതിര്‍പ്പാണ് ഇടതുപക്ഷം ഉയര്‍ത്തിയത്. അടിയന്തരാവസ്ഥയിലെ മര്‍ദകവാഴ്ച കരുണാകരനോടുള്ള എതിര്‍പ്പിന് രൂക്ഷത കൂട്ടിയ ഒന്നാണ്. കക്കയം ക്യാമ്പില്‍ രാജനെ ഉരുട്ടിക്കൊന്ന കേസിന്റെ ഫലമായി കരുണാകരന് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. നാലുതവണ മുഖ്യമന്ത്രിയായപ്പോഴും ഇടതുപക്ഷത്തോട് ഒരുതരത്തിലുമുള്ള മൃദുസമീപനം കാട്ടാന്‍ കരുണാകരന്‍ തയ്യാറായില്ല. എന്നാല്‍, അവസാനകാലത്ത്, അത്തരം ശത്രുതകള്‍ ഉപേക്ഷിച്ച് ഇടതുപക്ഷവുമായി സഹകരിച്ചു പോകണമെന്ന അഭിപ്രായം അദ്ദേഹം പരസ്യമായി മുന്നോട്ടുവച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് 2005ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നത്.

സ്വാതന്ത്ര്യ സമരകാലംമുതല്‍ സേവിച്ച സംഘടന തന്നെയും അനുയായികളെയും ചവിട്ടിത്തേക്കുന്നതില്‍ ഖിന്നനായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യര്‍, ചാണക്യന്‍ എന്നിങ്ങനെ പലപേരുകളില്‍ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഔന്നത്യം എതിരാളിയുടെയും അനുയായിയുടെയും ആദരംനേടിയ ഒന്നാണ്. ഏതു പ്രസ്ഥാനത്തിനുവേണ്ടിയാണോ എക്കാലവും പ്രവര്‍ത്തിച്ചത്, അതില്‍നിന്ന് ദുരനുഭവങ്ങള്‍ തുടര്‍ച്ചയായുണ്ടായപ്പോള്‍ എതിരാളികളുടെ രാഷ്ട്രീയവും സമീപനവും ശരിയായ പാതയിലാണെന്ന് കരുണാകരന് തിരിച്ചറിയാന്‍ കഴിഞ്ഞു. കരുണാകരന്റെ വിയോഗത്തോടെ കോണ്‍ഗ്രസില്‍ ഇല്ലാതാകുന്നത്, യഥാര്‍ഥ കോണ്‍ഗ്രസിനെ അറിയാവുന്ന തലമുറയാണ്; ദേശീയ പ്രസ്ഥാനവുമായി ഇന്നത്തെ കോണ്‍ഗ്രസിന് അവശേഷിക്കുന്ന ബന്ധമാണ്. കേരളത്തില്‍ ഒമ്പതു സീറ്റുമായി പരാജയത്തിന്റെയും ഒറ്റപ്പെടലിന്റെയും കയ്പുനീര്‍ കുടിച്ച കോണ്‍ഗ്രസിനെ സംരക്ഷിച്ചതും വളര്‍ത്തിയതും കരുണാകരന്റെ നേതൃത്വത്തിലാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിനും അനുയായികള്‍ക്കും പക്ഷേ കോണ്‍ഗ്രസില്‍നിന്ന് കൃതഘ്നതയാണ് പകരം ലഭിച്ചത്. കരുണാകരനോടെ കോണ്‍ഗ്രസിലെ ഒരു യുഗത്തിന് അന്ത്യമാകുന്നെന്നു പറയുന്നത് അതിശയോക്തിയല്ല.

അസാധാരണ രാഷ്‌ട്രീയ വ്യക്തിത്വം : പിണറായി വിജയന്‍

ഇന്ത്യയിലെ കോൺ‌ഗ്രസ് രാഷ്‌ട്രീയത്തിലെ അതികായരില്‍ ഒരാളായിരുന്നു കെ കരുണാകരന്‍. തൂവെള്ള ഖദറും നിറചിരിയുമായാണ് സദാ കാണാറുള്ളത്. കേരളത്തിന്റെ സാമൂഹ്യവും രാഷ്‌ട്രീയവും ഭരണപരവുമായ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്. നാല് വ്യത്യസ്‌ത കാലഘട്ടങ്ങളുടെ ആകെത്തുകയാണ് അദ്ദേഹം. ഗാന്ധിയന്‍, നെഹ്റു, ഇന്ദിര- രാജീവ്, മന്‍മോഹന്‍- സോണിയ കാലഘട്ടങ്ങളുടെ. ഇതില്‍ ആദ്യത്തെ മൂന്നു ഘട്ടത്തിലും കമ്യൂണിസ്‌റ്റ്വിരുദ്ധ രാഷ്‌ട്രീയത്തിലായിരുന്നു. എന്നാല്‍, നാലാമത്തെ ഘട്ടത്തില്‍ തന്റെ കമ്യൂണിസ്‌റ്റ് വിരുദ്ധതയ്ക്ക് വലിയതോതില്‍ അയവ് വരുന്നതിന്റെ സൂചന നല്‍കി. ഇന്ത്യയുടെ രക്ഷയ്ക്ക് കമ്യൂണിസ്‌റ്റ് പ്രസ്ഥാനവുമായി കൈകോര്‍ത്തു നീങ്ങുന്നതാണ് നല്ലത് എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നതിലേക്ക് അദ്ദേഹം മാറുകവരെ ചെയ്തു. മന്‍മോഹന്‍-സോണിയ കാലഘട്ടത്തോട് കലഹിച്ച കോൺ‌ഗ്രസ് നേതാവായിരുന്നെങ്കിലും ആദ്യവസാനം കോൺ‌ഗ്രസുകാരനായിത്തന്നെ തുടര്‍ന്നു.

കരുണാകരനുമായി അടുത്തും അകന്നും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഒരു കമ്യൂണിസ്‌റ്റുകാരനാണ് ഞാന്‍. അദ്ദേഹത്തില്‍ കണ്ട ഒരു സ്വഭാവം നിലപാടുകളിലെ വീറായിരുന്നു. ഏതെങ്കിലും കാര്യത്തില്‍ തീരുമാനമെടുത്താല്‍ വിട്ടുവീഴ്ച കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ കമ്യൂണിസ്‌റ്റ്വിരുദ്ധത കൊടിയടയാളമായി സ്വീകരിച്ച ഘട്ടത്തില്‍ മറ്റാരേക്കാളും വീറോടെ കമ്യൂണിസ്‌റ്റ്പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് യത്നിച്ചു. അടിയന്തരാവസ്ഥയിലടക്കം ഭരണനായകനായപ്പോള്‍ പൊലീസിനെ സാധാരണ ജനങ്ങള്‍ക്കും കമ്യൂണിസ്‌റ്റുകാര്‍ക്കുമെതിരെ നിര്‍ദയം ഉപയോഗിച്ചു.

കെ കരുണാകരനെ ഞാന്‍ അടുത്തറിയുന്നത് 1970ല്‍ എംഎല്‍എ ആയി നിയമസഭയില്‍ എത്തുമ്പോഴാണ്. സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയില്‍ അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സമീപനമായിരുന്നു അന്ന് പൊലീസില്‍നിന്ന് ഉണ്ടായത്. അക്കാലത്ത് സിപിഐ എമ്മിനോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ചു എന്നുമാത്രമല്ല, പാര്‍ടിയുടെ പ്രവര്‍ത്തനം തടയുന്നതിന് അദ്ദേഹം പൊലീസിനെ കയറൂരിവിടുകയുംചെയ്തു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സ്ഥലത്ത് പൊലീസ് പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കുകയും സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് കോൺ‌ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുകയുംചെയ്തു. ഇവിടത്തെ പൊലീസ്- കോൺ‌ഗ്രസ് അക്രമവാഴ്ച അന്വേഷിക്കാന്‍ തൃക്കടാരി പൊയിലില്‍ ചെന്ന് കൂത്തുപറമ്പിലേക്കു മടങ്ങുമ്പോള്‍ ഞങ്ങളുടെ നേര്‍ക്ക് ഒരാള്‍ വെടിവച്ചു. ഡ്രൈവറുടെ മനഃസാന്നിധ്യംകൊണ്ടാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. വെടിവച്ച സംഭവം തേച്ചുമാച്ചു കളയാന്‍ പൊലീസിനു വിഷമവുമുണ്ടായില്ല. ഇത്തരമൊരു സാഹചര്യമുണ്ടായത് ആഭ്യന്തരമന്ത്രിയുടെ കമ്യൂണിസ്‌റ്റ്വിരുദ്ധ രാഷ്‌ട്രീയം കടുത്തതാണെന്ന് പൊലീസിന് അറിയാവുന്നതുകൊണ്ടായിരുന്നു. പൊലീസിനെ ഇപ്രകാരം കെട്ടഴിച്ചുവിട്ടതിന്റെകൂടി ഭാഗമായിട്ടായിരുന്നു രാജന്‍സംഭവം ഉള്‍പ്പെടെയുള്ളവ ഉണ്ടായത്.

അടിയന്തരാവസ്ഥയില്‍ സിപിഐ എം പ്രവര്‍ത്തകരെ മിസാ തടവുകാരായി അറസ്‌റ്റ് ചെയ്ത കൂട്ടത്തില്‍ എനിക്കും കൂത്തുപറമ്പ് ലോക്കപ്പില്‍വച്ച് ക്രൂരമായ പൊലീസ് മര്‍ദനം ഏറ്റു. മര്‍ദനത്തെക്കുറിച്ച് ജയിലില്‍വച്ച് സര്‍ക്കാരിനു പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് നിയമസഭയില്‍ എനിക്കുണ്ടായ അനുഭവം വിവരിച്ചിട്ടും കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. താന്‍ സ്വീകരിച്ചുവന്ന രാഷ്‌ട്രീയനിലപാട് അന്ധമായ കമ്യൂണിസ്‌റ്റ്വിരോധത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് കമ്യൂണിസ്‌റ്റ്വിരുദ്ധ രാഷ്‌ട്രീയത്തിന്റെ പാപ്പരത്തം ബോധ്യമായതായി അദ്ദേഹത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കി.

കേരളരാഷ്‌ട്രീയത്തില്‍ കെ കരുണാകരന്‍ നേതൃസ്ഥാനത്തേക്കെത്തിയത് രണ്ടാം എം എസ് മന്ത്രിസഭയുടെ കാലത്ത് കോൺ‌ഗ്രസ് പാര്‍ലമെന്ററി പാര്‍ടി നേതാവാകുന്നതുകൂടിയാണ്. കോൺ‌ഗ്രസിന്റെ നിര്‍ണായകഘട്ടത്തില്‍ കരുണാകരനില്‍ എത്തിയ നേതൃത്വം പിന്നീട് കേരളത്തിന്റെ ചരിത്രത്തില്‍ വിധിനിര്‍ണായകമായി. ഒരുവശത്ത് എം എസും മറുവശത്ത് കരുണാകരനും ഏറ്റുമുട്ടിയ രാഷ്‌ട്രീയപ്പോരാട്ടത്തിന്റെ ദശാബ്ദങ്ങള്‍ക്ക് തുടക്കംകുറിക്കുകയായിരുന്നു. നാലുതവണ മുഖ്യമന്ത്രിയായി. കോൺ‌ഗ്രസ് പ്രവര്‍ത്തകസമിതി അംഗം, പാര്‍ലമെന്റ് ബോര്‍ഡ് അംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച കരുണാകരന്‍ കമ്യൂണിസ്‌റ്റ് വിരുദ്ധത തന്റെ പ്രഖ്യാപിത രാഷ്‌ട്രീയനിലപാടായി തുടര്‍ന്നപ്പോഴും ഒരുകാര്യത്തില്‍ ശ്രദ്ധിച്ചിരുന്നു. രാഷ്‌ട്രീയ എതിരാളികളെ വ്യക്തിഹത്യചെയ്യാന്‍ അദ്ദേഹം മുതിര്‍ന്നിരുന്നില്ല.

കെ ജി, നായനാര്‍ തുടങ്ങിയവര്‍ക്കെല്ലാം ജന്‍മം നല്‍കിയ കണ്ണൂരിന്റെ മണ്ണിലാണ് കരുണാകരനും പിറന്നത്. ചിത്രകലയിലെ അഭിരുചിയും എട്ടാംക്ളാസില്‍ പഠിക്കുമ്പോള്‍ കണ്ണില്‍ വെള്ളംനിറയുന്ന അസുഖം പിടിപെട്ടതിനാലുമാണ് തൃശൂരില്‍ ചിത്രരചന പഠിക്കാന്‍ എത്തിയതെന്ന് കരുണാകരന്‍തന്നെ പറഞ്ഞിട്ടുണ്ട്. വീടിന്റെ ചുവരില്‍ ഗാന്ധിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങള്‍ കരികൊണ്ടു വരച്ചു. ചിത്രകാരനായിരുന്നെങ്കിലും ഒരു പരാജയമാകുമായിരുന്നില്ലെന്ന് അദ്ദേഹം എന്നോടു സൂചിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് 500 രൂപവരെ കിട്ടുന്ന എണ്ണച്ഛായചിത്രങ്ങള്‍ വരച്ചിരുന്നു.
സ്വാതന്ത്ര്യസമരസേനാനി എന്ന നിലയില്‍ ജയില്‍വാസവും ഗാന്ധിയന്‍ശൈലിയിലെ ജീവിതവും സ്വാതന്ത്ര്യപൂര്‍വകാലത്ത് സ്വീകരിച്ചിരുന്നു. പിന്നീട് ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകനായി. ഘട്ടത്തിലെല്ലാം തൊഴിലാളി- കര്‍ഷകാദി ബഹുജനങ്ങളെ ബൂര്‍ഷ്വ, ഭൂപ്രഭു വര്‍ഗങ്ങള്‍ക്കെതിരെ വിപ്ളവകരമായി സംഘടിപ്പിച്ച് മുന്നോട്ടുപോകുന്ന ശൈലിയായിരുന്നു കമ്യൂണിസ്‌റ്റ്പ്രസ്ഥാനം സ്വീകരിച്ചിരുന്നത്. ഇതിനെതിരായ നിലപാടായിരുന്നു കരുണാകരന്റേത്.
ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിലൂടെ രാഷ്‌ട്രീയത്തിലെത്തി മിക്കപ്പോഴും കോൺ‌ഗ്രസ് രാഷ്‌ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവായി പ്രവര്‍ത്തിച്ചിരുന്ന കരുണാകരന്റെ വേര്‍പാട് ദേശീയരാഷ്‌ട്രീയത്തിനും വിശിഷ്യ കേരളരാഷ്‌ട്രീയത്തിനും വലിയ നഷ്‌ടമാണ്. ഗ്രൂപ്പുരാഷ്‌ട്രീയം കോൺ‌ഗ്രസില്‍ പുത്തരിയല്ലെങ്കിലും അതിന് കേരളത്തില്‍ പുതിയ മാനം നല്‍കിയ നേതാവാണ്. ഗ്രൂപ്പ് വിവാദങ്ങളും വേര്‍തിരിവുകളും ഉയരുമ്പോഴും അവയ്ക്കു നടുവിലൂടെ തന്റെ രാഷ്‌ട്രീയലക്ഷ്യം നേടാനുള്ള അടവും തന്ത്രവും ആരിലും കൌതുകം ജനിപ്പിക്കുന്നതായിരുന്നു. ദേശീയ കോൺ‌ഗ്രസ് രാഷ്‌ട്രീയത്തിന് കേരളം നല്‍കിയ സമുന്നതനായ കോൺ‌ഗ്രസ് നേതാവിന്റെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

ദീര്‍ഘവീക്ഷണമുള്ള നേതാവ് : കോടിയേരി ബാലകൃഷ്ണന്‍

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തന കാലഘട്ടത്തില്‍ത്തന്നെ എനിക്ക് കെ കരുണാകരനുമായി അടുത്ത് ഇടപഴകാന്‍ അവസരമുണ്ടായിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിക്കുന്നന്നഘട്ടത്തില്‍ നിരവധിതവണ അദ്ദേഹത്തെ കാണുകയുണ്ടായി. 1982ല്‍ നിയമസഭാ സാമാജികനായതോടെയാണ് ഭരണാധികാരിയായ കരുണാകരനെ നിലയില്‍ല്‍അടുത്തറിയാന്‍ സാധിച്ചത്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയാണ്. നിയമസഭയെ മുഖ്യമന്ത്രിയുടെ ഒട്ടേറെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കാനുള്ള വേദിയാക്കി ഞാന്‍ ഉപയോഗിച്ച സന്ദര്‍ഭങ്ങളില്‍പ്പോലും വ്യക്തിപരമായി അടുപ്പം നിലനിര്‍ത്താന്‍ കഴിയുംവിധം സൌഹാര്‍ദപരമായ സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്.

കേന്ദ്രം കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ല്‍ വമ്പിച്ച പ്രതിഷേധം അഴിച്ചുവിട്ടു. ഞങ്ങളില്‍ ചിലര്‍ സ്പീക്കറുടെ വേദിയിലേക്ക് കടന്നു കയറി. ഇതേത്തുടര്‍ന്ന് എം വി രാഘവനും കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കുമൊപ്പം എന്നെയും സഭയില്‍ല്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കരുണാകരന്‍ സംസാരിക്കുമ്പോള്‍ തൊട്ടടുത്തുനിന്ന് ഞാന്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കരുണാകരന്‍ അവതരിപ്പിച്ചുകൊണ്ടിരുന്നന്ന സസ്പെന്‍ഷന്‍ പ്രമേയം ഞങ്ങള്‍ല്‍ചിലരുടെ കൈകളിലേക്കെത്തി. സമയത്തും അക്ഷോഭ്യനായി നിന്ന് പ്രമേയത്തിനകത്തെ വാചകം മനസ്സില്‍ നിന്നുപറഞ്ഞ് പൂര്‍ത്തിയാക്കി പ്രമേയം അംഗീകരിപ്പിച്ച രംഗം അപൂര്‍വതയുള്ളതായിരുന്നു. പക്ഷേ, സംഭവത്തിനു ശേഷം പിന്നീടു കാണുമ്പോള്‍ വിദ്വേഷത്തിന്റെ ഒരു ലാഞ്ചനയും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല.

ഉറച്ച കോൺ‌ഗ്രസുകാരനായിരുന്നു കരുണാകരന്‍. പട്ടം താണുപിള്ളയും കെ കേളപ്പനും സി കേശവനും പോലും കോൺ‌ഗ്രസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ കോൺ‌ഗ്രസില്‍ല്‍ഉറച്ചു നിന്നന്നഅദ്ദേഹം ഡിഐസി രൂപീകരണഘട്ടത്തിലാണ് കോൺ‌ഗ്രസില്‍ല്‍നിന്നു വ്യത്യസ്‌തമായ രാഷ്‌ട്രീയം സ്വീകരിച്ചത്. ഘട്ടത്തില്‍ പലപ്പോഴും കരുണാകരനുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞ എനിക്ക് അദ്ദേഹത്തിന്റെ രാഷ്‌ട്രീയവീക്ഷണം ഏതെല്ലാം വിധത്തിലാണ് മാറിമറിഞ്ഞുകൊണ്ടിരുന്നതെന്നു മനസ്സിലാക്കാന്‍ സാധിച്ചു. കരുണാകരനില്‍ വന്ന മാറ്റം കാലഘട്ടത്തിലെ രാഷ്‌ട്രീയ സംഭവങ്ങളുമായി കൂട്ടി യോജിപ്പിച്ച് രാഷ്‌ട്രീയ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടണ്ട വസ്‌തുതയാണ്.

വളരെയധികം ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു കരുണാകരന്‍. 1982-87ല്‍ തലശേരി- മാഹി ബൈപാസ് റോഡ് നിര്‍മാണത്തിനുവേണ്ടി 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരായി രൂപീകരിച്ച സര്‍വകക്ഷി കര്‍മസമിതിയുടെ പ്രതിനിധി സംഘത്തോടൊപ്പം മുഖ്യമന്ത്രിയെ കണ്ട എന്നോട് അദ്ദേഹം പറഞ്ഞ കാര്യം സന്ദര്‍ഭത്തിൽ ഓര്‍ക്കുകയാണ്. " 45 മീറ്ററിനെതിരായ പ്രക്ഷോഭത്തിനൊപ്പം യുവ എംഎല്‍എ ആയ ബാലകൃഷ്ണന്‍ പോകാതിരിക്കുന്നതാണ് നല്ലത്. സര്‍വകക്ഷി സംഘം ഇതുമായി നടന്നുകൊള്ളട്ടെ. പക്ഷേ, ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 45 മീറ്റര്‍ പോലും പോരാതെ വരും.''

കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നന്ന പ്രകൃതം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഒരു തീരുമാനം കൈക്കൊണ്ടാൽ അത് നടപ്പാക്കുന്നതിൽ എന്ത് പ്രത്യാഘാതമുണ്ടായാലും ഉറച്ചുനില്‍ക്കും. ഇതാണ് കെ കരുണാകരനെ വ്യത്യസ്‌തനായ രാഷ്‌ട്രീയനേതാവാക്കി മാറ്റിയത്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം ഞാന്‍ അദ്ദേഹത്തെ നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ കരുണാകരന്‍ നടത്തിയ അഭിപ്രായപ്രകടനം പലതും ഭരണപരമായ സമീപനങ്ങള്‍ കൈക്കൊള്ളുന്നതിന് എനിക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്. അദ്ദേഹം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത സന്ദര്‍ഭങ്ങളില്‍ല്‍പല കടുത്ത നിലപാടുകളും സ്വീകരിച്ച് വിമര്‍ശശരങ്ങള്‍ക്ക് വിധേയനായി. അത്തരം വിയോജിപ്പുള്ള വിഷയങ്ങള്‍ മാറ്റിനിര്‍ത്തിയാൽ അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ല്‍നിന്നും ഭരണരംഗത്തുള്ളവര്‍ക്ക് പലതും പഠിക്കാന്‍ കഴിയും. ഒരു സന്ദര്‍ഭത്തിലും പതറിയിരുന്നില്ല.

ഇന്ത്യയിലെ വിവിധ പാര്‍ടികളിലെ ലീഡര്‍മാരെ കൊണ്ടു തന്നെ ലീഡര്‍ എന്നു വിളിപ്പിച്ച ഒരപൂര്‍വ ലീഡറാണ് കരുണാകരന്‍. തന്റെ പാര്‍ടിയിൽ ലീഡര്‍ പലതവണ അവഗണിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കുപ്രസിദ്ധമായ വിമോചനസമരത്തിനുശേഷം 1960ല്‍ല്‍നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് 5 വര്‍ഷം കോൺ‌ഗ്രസിന്റെ മുഖ്യധാരയിൽ നിന്നും കരുണാകരനെ അകറ്റിനിര്‍ത്താന്‍ ശ്രമങ്ങളുണ്ടായി. പില്‍ക്കാലത്ത് ഡിഐസി രൂപീകരിച്ച് കരുണാകരന്‍ പുറത്തുവരേണ്ടണ്ടസാഹചര്യവും സൃഷ്‌ടിക്കപ്പെട്ടു.

എല്ലാ ജനാധിപത്യ അവകാശങ്ങളെയും ചവിട്ടി ഞെരിച്ച അടിയന്തരാവസ്ഥ ഇന്ദിര ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ തന്റെ ഇന്ദിരാഭക്തി ഉറക്കെ പ്രഖ്യാപിച്ചു നിലപാടെടുത്ത ആളാണ് അദ്ദേഹം. അപ്രതീക്ഷിതമായ ഒട്ടേറെ രാഷ്‌ട്രീയ ചുവടുവയ്പുകളിലൂടെ രാഷ്‌ട്രീയ നിരീക്ഷകരെ അദ്ദേഹം അമ്പരപ്പിച്ചു. പല ഘട്ടത്തിലും നിയമസഭയ്ക്കകത്തും പുറത്തും കരുണാകരന്റെ രാഷ്‌ട്രീയതന്ത്രങ്ങള്‍ കേരളം വിസ്മയത്തോടെ കണ്ടുനിന്നു. പ്രായോഗിക രാഷ്‌ട്രീയത്തിന്റെ എല്ലാ തന്ത്രവും പ്രയോഗിച്ച് പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിവുള്ള നേതാവിനെയാണ് കരുണാകരന്റെ വിയോഗത്തിലൂടെ കേരളത്തിനു നഷ്‌ടമായത്.

സോണിയ അവഗണിച്ച അതികായന്‍

കേരളത്തില്‍നിന്ന് ഡല്‍ഹിയിലെത്തി ദേശീയരാഷ്‌ട്രീയത്തില്‍ കിങ്മേക്കര്‍ എന്ന പേര് ലഭിച്ച അപൂര്‍വം നേതാക്കളില്‍ ഒരാളാണ് കെ കരുണാകരന്‍. ജവാഹര്‍ലാല്‍ നെഹ്റുമുതല്‍ രാജീവ്ഗാന്ധിവരെയുള്ള പ്രധാനമന്ത്രിമാരുമായും കോൺ‌ഗ്രസ് അധ്യക്ഷന്മാരുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു കരുണാകരന്‍. എന്നാല്‍, സോണിയ ഗാന്ധിയുടെ ഉദയത്തോടെ ഏറ്റവുമധികം അവഗണിക്കപ്പെട്ട നേതാവും അദ്ദേഹംതന്നെ.

ഇന്ദിര ഗാന്ധിയുടെ മരണശേഷമാണ് കെ കരുണാകരന്‍ ദേശീയരാഷ്‌ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ആരംഭിച്ചത്. രാജീവ്ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ കരുണാകരന്‍ പല വിഷയങ്ങളിലും അദ്ദേഹത്തിന് താങ്ങാവുകയും ചെയ്തു. രാജീവ്ഗാന്ധിയുടെ മരണത്തിനുശേഷം കോൺ‌ഗ്രസിന് ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു നേതാവിന്റെ അഭാവം ഉണ്ടായിരുന്നു. ഘട്ടത്തിലാണ് കരുണാകരന്‍ എന്ന കുശാഗ്രബുദ്ധിയുള്ള രാഷ്‌ട്രീയക്കാരന്‍ ദേശീയരാഷ്‌ട്രീയത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്.

സോണിയ ഗാന്ധി നേതൃത്വമേറ്റെടുക്കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ ആരാകണം പ്രധാനമന്ത്രി എന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പമായിരുന്നു നിലനിന്നിരുന്നത്. നരസിംഹറാവുവും ശരദ് പവാറും തമ്മിലായിരുന്നു നേതൃസ്ഥാനത്തേക്ക് പ്രധാന മത്സരം. നരസിംഹറാവുവിനൊപ്പംനിന്ന് കരുക്കള്‍ നീക്കിയത് കരുണാകരനായിരുന്നു. മുംബൈയില്‍നിന്ന് മറാത്ത രാജാവിനെപ്പോലെ അധികാരത്തിന്റെ വാളുമായി കുതിരപ്പുറത്ത് പുറപ്പെട്ട ശരദ് പവാര്‍ ഡല്‍ഹിയിലെത്തി വാളും പരിചയും നരസിംഹറാവുവിനു മുമ്പില്‍ സമര്‍പ്പിച്ചപ്പോള്‍ (ആര്‍ കെ ലക്ഷ്മണന്റെ കാര്‍ട്ടൂൺ) അതിനു പിന്നില്‍ ചരടുവലി നടത്തിയത് കരുണാകരനായിരുന്നു എന്നത് പ്രസിദ്ധം. എന്നാല്‍, ഇതിനുള്ള പ്രതിഫലം റാവുവില്‍നിന്ന് കരുണാകരന് ലഭിച്ചില്ല. വ്യവസായമന്ത്രിപദം മാത്രമാണ് കരുണാകരന് ലഭിച്ചത്. പവാറാകട്ടെ പ്രതിരോധമന്ത്രിയായി. എന്നിട്ടും റാവുവിന് പ്രതിരോധനിര തീര്‍ക്കാന്‍ കരുണാകരന്‍ ഇറങ്ങിപ്പുറപ്പെടുന്ന കാഴ്ചയാണ് കണ്ടത്. റാവു സര്‍ക്കാര്‍ വിശ്വാസപ്രമേയത്തെ നേരിട്ടപ്പോള്‍ ജെഎംഎം നേതാക്കളെയും അജിത് സിങ്ങിനെയും മറ്റും കാണാന്‍ സൌത്ത് അവന്യൂവിലൂടെ തിരക്കിട്ടുപോകുന്ന കരുണാകരന്റെ വാര്‍ത്തകളും ചിത്രങ്ങളും അന്ന് ദേശീയമാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചിരുന്നു.

ദേശീയരാഷ്‌ട്രീയത്തിലെ അതികായനായി കരുണാകരന്‍ മാറുകയാണെന്ന മാധ്യമവാര്‍ത്തകള്‍ വര്‍ധിച്ചതോടെ അദ്ദേഹത്തെ നരസിംഹറാവുവും അവഗണിക്കാന്‍ ആരംഭിച്ചു. പത്താം ജന്‍പഥിനെ കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോയ നരസിംഹറാവുവുമായുള്ള ചങ്ങാത്തം കരുണാകരനെ സോണിയ ഗാന്ധിയില്‍നിന്ന് അകറ്റുകയുംചെയ്തു. സോണിയ ഗാന്ധി കോൺ‌ഗ്രസ് അധ്യക്ഷയായതോടെ കരുണാകരന്റെ കഷ്‌ടകാലം ആരംഭിച്ചു. തലമുതിര്‍ന്ന നേതാവായിട്ടും അദ്ദേഹത്തെ ആവര്‍ത്തിച്ച് അവഗണിക്കുകയായിരുന്നു സോണിയ. അര്‍ജുന്‍സിങ്, ജിതേന്ദ്രപ്രസാദ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ സോണിയ പൊതുവെ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ കരുണാകരന്‍ തീര്‍ത്തും അസ്വസ്ഥനുമായിരുന്നു.

കൃഷ്ണമേനോന്‍ മാര്‍ഗിലെ ഒമ്പതാം നമ്പര്‍ വസതിയില്‍നിന്ന് സോണിയ ഗാന്ധിക്കെതിരെയുള്ള അമര്‍ഷത്തിന്റെ പുക ഉയര്‍ന്നുകൊണ്ടേയിരുന്നു. കാലത്ത് മലയാളം പത്രപ്രവര്‍ത്തകര്‍ ഒരൊറ്റ സായാഹ്നംപോലും കൃഷ്ണമേനോന്‍ മാര്‍ഗിലെ ഒമ്പതാം നമ്പര്‍ വസതിയില്‍ പോകാതിരുന്നിട്ടില്ല. നെഹ്റുവില്‍നിന്നും ഇന്ദിര ഗാന്ധിയില്‍നിന്നും രാജീവ്ഗാന്ധിയില്‍നിന്നും തനിക്ക് ലഭിച്ച സ്നേഹപൂര്‍വമായ പെരുമാറ്റത്തെക്കുറിച്ച് സായാഹ്നങ്ങളില്‍ കരുണാകരന്‍ അയവിറക്കാറുണ്ടായിരുന്നു. സോണിയ ഗാന്ധി പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം രക്ഷയില്ലെന്ന പരോക്ഷസൂചനകളും അദ്ദേഹം നല്‍കാറുണ്ടായിരുന്നു. ഇത്തരമൊരു സായാഹ്നത്തിലായിരുന്നു പണ്ട് അച്ഛന്‍ ആനപ്പുറത്തേറിയതുകൊണ്ട് മക്കള്‍ക്ക് തഴമ്പുണ്ടാകുമോ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ച് സോണിയ ഗാന്ധിക്കെതിരെ പരസ്യമായി ആക്രമണം കരുണാകരന്‍ നടത്തിയത്. അത്രമാത്രം നീരസത്തോടെയായിരുന്നു സോണിയ കരുണാകരനോട് പെരുമാറിയിരുന്നത്. കരുണാകരനുമൊത്തുള്ള വേദിയില്‍ അദ്ദേഹത്തെ കണ്ടെന്നുനടിക്കാന്‍പോലും സോണിയ ഗാന്ധി തയ്യാറായിരുന്നില്ല.

കരുണാകരന്‍ കോൺ‌ഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിര കോൺ‌ഗ്രസ് രൂപീകരിക്കുന്നതിനുള്ള കാരണംപോലും സോണിയ ഗാന്ധിയോടുള്ള നീരസമായിരുന്നു. ദിവസങ്ങളോളം കാത്തിരുന്നിട്ടും സോണിയ കരുണാകരന് കൂടിക്കാഴ്ച അനുവദിക്കാന്‍ തയ്യാറായില്ല. കേരളത്തില്‍ കരുണാകരവിഭാഗം ദുര്‍ബലമായെന്നും ആന്റണിവിഭാഗത്തിനാണ് ശക്തിയെന്നുമുള്ള നിഗമനത്തിലാണ് സോണിയ കൂടിക്കാഴ്ച അനുവദിക്കാതിരുന്നത്. അന്ന് സോണിയ ഗാന്ധി കരുണാകരനെ കണ്ടിരുന്നെങ്കില്‍ അദ്ദേഹം പാര്‍ടി വിട്ടുപോകില്ലായിരുന്നെന്ന് വിശ്വസിക്കുന്നവരാണ് അധികവും. പിന്നീട് കോൺ‌ഗ്രസിലേക്ക് തിരിച്ചുവന്നെങ്കിലും അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ സോണിയയും ഹൈക്കമാന്‍ഡും തയ്യാറായില്ല. ആരോഗ്യം മോശമായ കാലത്തുപോലും ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ നേരിട്ട് കണ്ട് മകന്‍ മുരളീധരനെ കോൺ‌ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, നേതൃത്വം തയ്യാറായില്ല. കരുണാകരന്‍ അന്ത്യശ്വാസംവലിക്കുന്നതുവരെയും സോണിയ ഗാന്ധിയും ഹൈക്കമാന്‍ഡും കരുണാകരന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ല.

- വി ബി പരമേശ്വരന്‍