25 May, 2010

മൌദൂദിസത്തിന്റെ കിനാലൂര്‍ പാത

ചെങ്ങറയെ മറ്റൊരു 'നന്ദിഗ്രാം'ആക്കി ആഘോഷിക്കുവാനുള്ള നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും ആസൂത്രിതമായ ശ്രമങ്ങള്‍ ഫലം കാണാതെ പോയതില്‍ ഏറെ ദുഃഖിതരാണ് സന്നദ്ധസംഘടനാ ബുദ്ധിജീവികള്‍. കിനാലൂരിലും മതതീവ്രവാദികളും വലതുപക്ഷശക്തികളും ഒരു നന്ദിഗ്രാം സൃഷ്ടിക്കാന്‍ പറ്റുമോ എന്നാണ് ശ്രമിച്ചുനോക്കിയത്. ഫോര്‍ഡ് ഫൌണ്ടേഷന്റെ ഫണ്ടും ആശയങ്ങളും സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് ഗ്രൂപ്പുകളുടെയും, പെട്രോ ഡോളര്‍ സമ്പദ്ഘടനകള്‍ ഒരുക്കിക്കൊടുക്കുന്ന സൌകര്യങ്ങളില്‍ കര്‍മനിരതരായിരിക്കുന്ന സോളിഡാരിറ്റിപോലുള്ള സംഘടനകളുടെയും ഏകോപനത്തിലാണ് ചെങ്ങറ സമരം നടന്നത്. അമേരിക്കയുടെയും സൌദിഅറേബ്യയുടെയും അകമഴിഞ്ഞ സഹായങ്ങളില്‍ കേരളത്തില്‍ പ്രവര്‍ത്തനനിരതമായിരിക്കുന്ന നവപ്രസ്ഥാനങ്ങളെയും രാഷ്ട്രീയ ഇസ്ളാമിസമുയര്‍ത്തുന്ന വെല്ലുവിളികളെയുംകുറിച്ച് ഗൌരവാവഹമായ അന്വേഷണങ്ങളും ജാഗ്രതയും ആവശ്യപ്പെടുന്ന സന്ദര്‍ഭമാണിത്.

കിനാലൂര്‍ വ്യവസായപാര്‍ക്കിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാലം മുതല്‍ അതിനെതിരെ വസ്തുതാ ബന്ധമില്ലാത്ത പ്രചാരണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു യു ഡി എഫ് നേതൃത്വത്തോടൊപ്പംനിന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍. കേരളത്തിന്റെ നദികളും ധാതുവിഭവങ്ങളും പൊതുമേഖലാസ്ഥാപനങ്ങളുമെല്ലാം വിറ്റുതുലച്ചുകൊണ്ടിരുന്ന യു ഡി എഫ് നയങ്ങള്‍ക്ക് അന്ത്യംകുറിച്ചുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭരണം ആരംഭിച്ചത്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും കടുത്ത അപനിക്ഷേപവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും അടിച്ചേല്‍പ്പിച്ച യുഡിഎഫ് ഭരണം കേരളത്തെ അക്ഷരാര്‍ഥത്തില്‍ വ്യവസായങ്ങളുടെ മരുപ്പറമ്പാക്കുകയായിരുന്നു. പൊതുമേഖലാവ്യവസായങ്ങളെല്ലാം നഷ്ടത്തിലാണെന്ന് പറഞ്ഞ് അടച്ചുപൂട്ടാനും കമ്പനി കെട്ടിടങ്ങളും യന്ത്രങ്ങളും ഭൂമിയും വില്‍ക്കാനുമാണ് യുഡിഎഫിന്റെ വ്യവസായ വകുപ്പ് ശ്രമിച്ചത്. നിരവധി ഫാക്ടറികള്‍ അടച്ചുപൂട്ടുകയും അതില്‍ പണിയെടുത്തിരുന്ന തൊഴിലാളികളെ വഴിയാധാരമാക്കുകയും ചെയ്തു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം, പൂട്ടിപ്പോയ വ്യവസായങ്ങള്‍ ഒന്നൊന്നായി തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥിതി സംജാതമായി. ഒരൊറ്റ പൊതുമേഖലാ സ്ഥാപനവും സ്വകാര്യവല്‍ക്കരിച്ചില്ലെന്നു മാത്രമല്ല, എട്ട് പുതിയ പൊതുമേഖലാ വ്യവസായങ്ങള്‍ ആരംഭിക്കാനും നടപടി തുടങ്ങി. പൊതുമേഖലയിലും സ്വകാര്യമേഖലയിലും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും കൊണ്ടുവരാനുമുള്ള പശ്ചാത്തല സൌകര്യങ്ങള്‍ ഇച്ഛാശക്തിയോടെ ഒരുക്കിയെടുക്കുന്നു. ഐ ടി, ബി ടി, മാനുഫാക്ചറിങ് വ്യവസായങ്ങള്‍ തുടങ്ങി കേരളത്തിന്റെ സാധ്യതകള്‍ക്കനുസരിച്ചുള്ള നാനാവിധമായ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു

ഇതെല്ലാം ആഗോളവല്‍ക്കരണ വിരുദ്ധശക്തികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ഇടതുപക്ഷ സര്‍ക്കാറിന്റെയും വ്യവസായമന്ത്രിയുടെയും പ്രതിച്ഛായ വളര്‍ത്തി. ആഗോളവല്‍ക്കരണ നയങ്ങളെ ചെറുക്കുന്നതില്‍ ഇടതുപക്ഷം പ്രയോഗപഥത്തില്‍ കൊണ്ടുവന്ന ബദല്‍നയങ്ങള്‍ ബൂര്‍ഷ്വാവര്‍ഗങ്ങളെയും അവരുടെ രാഷ്ട്രീയ പ്രതിനിധികളെയും മാത്രമല്ല എല്ലാവിധ കപട ആഗോളവല്‍ക്കരണ വിരുദ്ധരെയും വിപ്ളവ വായാടികളെയും പരിഭ്രാന്തരാക്കി. വ്യവസായമന്ത്രിയുടെ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനങ്ങളും ഇച്ഛാശക്തിയും യുഡിഎഫ് നേതൃത്വത്തിലും നിക്ഷിപ്ത താല്‍പര്യക്കാരിലും ആശങ്ക സൃഷ്ടിച്ചതില്‍ അസ്വാഭാവികതയില്ല. പൊതുമേഖലാസ്ഥാപനങ്ങളും അവയുടെ ഭൂമിയും വിറ്റ് പങ്കുപറ്റാന്‍ കാത്തിരിക്കുന്നവരുടെ ചിരകാല സ്വപ്നങ്ങളാണ് രാഷ്ട്രീയ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞത്.

പൊതുസ്വത്തും വിഭവങ്ങളും കൊള്ളയടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട, രാജ്യത്തിനകത്തും പുറത്തുമുള്ള മൂലധനശക്തികളുടെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെയും ആശ്രിതത്വത്തിലും സഹായത്തിലും പ്രവര്‍ത്തിക്കുന്നവരാണ് രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള നവപ്രസ്ഥാനങ്ങള്‍. കടുത്ത മൂലധനവിരോധത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മേലങ്കിയണിഞ്ഞ ഇത്തരം ഗ്രൂപ്പുകള്‍ സാധാരണ ജനങ്ങളും ആഗോളമൂലധനവ്യവസ്ഥയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന വര്‍ഗാധികാര വ്യവസ്ഥയെയും ബൂര്‍ഷ്വാ രാഷ്ട്രീയത്തെയും കണ്ടില്ലെന്ന് നടിക്കുന്നവരാണ്.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരായ ഭരണവര്‍ഗവിഭാഗങ്ങളെയാകെ ഏകോപിപ്പിക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങളിലാണ് രാഷ്ട്രീയ ഇസ്ളാം ഇന്ന് സജീവമാവുന്നതെന്ന് മന്‍സൂര്‍ ഹെഖ്മത് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. അതിന് ഇസ്ളാംമതത്തെ അവര്‍ മുഖ്യ മാധ്യമമാക്കുന്നു. എന്നാല്‍ രാഷ്ട്രീയ ഇസ്ളാമിന് ഇസ്ളാമിക നിയമശാസ്ത്രവുമായിട്ടോ ധൈഷണിക ഉള്ളടക്കവുമായിട്ടോ പ്രത്യേകിച്ചൊരു ബന്ധമോ പ്രതിബദ്ധതയോ ഉണ്ടെന്ന് കരുതുന്നത് മൌഢ്യമാണെന്ന് മന്‍സൂര്‍ ഹെഖ്മത് നിരീക്ഷിക്കുന്നു. മൂലധനത്തെയും വികസനത്തെയുമെല്ലാം വൈകാരികവും തീവ്രവാദപരവുമായ സാമ്പത്തികശാസ്ത്ര വിശകലനത്തിലൂടെ സമീപിക്കുന്ന ചില മുന്‍ നക്സലൈറ്റുകളും എന്‍ ജി ഒ ബുദ്ധിജീവികളുമാണ് സോളിഡാരിറ്റിയുടെ ധൈഷണിക നേതൃത്വമായി കേരളത്തിലിപ്പോള്‍ ഓവര്‍ടൈം പണിയെടുക്കുന്നത്. നവലിബറല്‍ മൂലധനത്തിന്റെ ഉല്‍പ്പാദനരഹിതമായ വളര്‍ച്ചയെയും ജീര്‍ണമായ വ്യാപന താല്‍പര്യങ്ങളെയും സംബന്ധിച്ച് ലെനിന്‍ നടത്തിയ അപഗ്രഥനങ്ങളെ മനസ്സിലാക്കുവാനുള്ള രാഷ്ട്രീയ സന്നദ്ധതയും പ്രത്യയശാസ്ത്ര ഗ്രാഹ്യതയും നഷ്ടപ്പെട്ടവരാണിവര്‍.

മുന്‍ നക്സലൈറ്റുകളും സിപിഐഎമ്മില്‍നിന്ന് പുറത്തുപോയവരുമായ കപട വിപ്ളവകാരികള്‍ സോളിഡാരിറ്റിപോലുള്ള മധ്യകാല പ്രത്യയശാസ്ത്രത്തില്‍ അഭിരമിക്കുന്നവരുമായി ചേര്‍ന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതമായ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒടുവിലത്തേതാണ് കിനാലൂര്‍ സംഭവം. ഉല്‍പ്പാദനശക്തികളുടെ വളര്‍ച്ചയെയും വ്യവസായവല്‍ക്കരണത്തെയും ഭയപ്പെടുന്ന മധ്യകാല സാമൂഹ്യാശയങ്ങളാണ് സോളിഡാരിറ്റിപോലുള്ള സംഘടനകളെ നയിക്കുന്നത്. തങ്ങളുടെ പ്രത്യയശാസ്ത്രത്തെ മതത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ഒരു സംസ്കാരമായി നിര്‍വചിക്കുന്ന രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ അതിനെ വിമര്‍ശനത്തിനോ നവീകരണത്തിനോ വിധേയമാക്കേണ്ട ഒന്നായി കാണുന്നേയില്ല. മാര്‍ക്സിസത്തിന്റെ വ്യതിയാനങ്ങളെയും നവലിബറല്‍ സ്വാധീനത്തിന് ഇടതുപക്ഷം വഴങ്ങുന്നതിനെയും കുറിച്ച് സംവാദങ്ങളും ക്യാമ്പയിനുകളും സംഘടിപ്പിച്ചിരുന്നവര്‍ സ്വന്തം വിശ്വാസപ്രമാണത്തിലെ അയുക്തികമായ സിദ്ധാന്തങ്ങളെക്കുറിച്ചും തങ്ങളുടെ സിദ്ധാന്തവും പ്രയോഗവും നിരന്തരം മൂലധനവ്യവസ്ഥയെ സഹായിക്കുകയും ശാശ്വതീകരിക്കുകയുമാണെന്ന വസ്തുതയെക്കുറിച്ചും കൌശലപൂര്‍വമായ മൌനം അവലംബിക്കുകയാണ്.

സാമ്രാജ്യത്വത്തിന്റെ നവ അധിനിവേശത്തിനെതിരായ പോരാട്ടത്തിന്റെ മണ്ഡലത്തിലാണ് രാഷ്ട്രീയ ഇസ്ളാമെന്നത് ഒരു മിഥ്യാധാരണ മാത്രമാണെന്ന് സമീര്‍ അമീന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സാമ്രാജ്യത്വവും രാഷ്ട്രീയ ഇസ്ളാമിസ്റ്റുകളും എങ്ങനെ യാണ് തങ്ങളുടെ ചെയ്തികളിലൂടെ പരസ്പരം ബലപ്പെടുത്തുന്നതെന്ന് ഇടതുപക്ഷ ശക്തികള്‍ ഗൌരവപൂര്‍വം പരിഗണിക്കേണ്ടതുണ്ട്. ആഗോളവല്‍ക്കരണവും ബൂര്‍ഷ്വാഭരണ നയങ്ങളും സൃഷ്ടിക്കുന്ന ജീവിതദുരിതങ്ങളെ സംബന്ധിച്ച് വാചകമടികളില്‍ വ്യാപൃതരായിരിക്കുമ്പോഴും, രാഷ്ട്രീയ ഇസ്ളാമിസ്റ്റുകളെ മഥിക്കുന്ന ഏകചിന്ത മറ്റുള്ള വാദങ്ങളെ ഒഴിവാക്കി സ്വസമുദായത്തില്‍ ആളെ ചേര്‍ക്കുക എന്നതാണെന്ന് സമീര്‍ അമീന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ബഹുമതസമൂഹത്തില്‍ ഇതെല്ലാം സംസ്കാര സംഘര്‍ഷത്തിന്റെതായ സാഹചര്യമാണ് സൃഷ്ടിക്കുക. ഗോള്‍വാള്‍ക്കറിന്റെ 'സാംസ്കാരിക ദേശീയത'പോലെ മൌദൂദിയുടെ ഇസ്ളാമിക രാഷ്ട്രീയ വാദവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതും മതേതരവും ജനാധിപത്യപരവുമായ സാമൂഹ്യ ഉദ്ഗ്രഥനത്തിന് ഭീഷണി ഉയര്‍ത്തുന്നതുമാണ്. രണ്ടും സാമ്രാജ്യത്വ വിരുദ്ധമായ വിപ്ളവ ദേശീയതയെ ഭയപ്പെടുന്ന, മധ്യകാലിക മൂല്യങ്ങളില്‍ ജനങ്ങളെ തളച്ചിടുന്ന അധിനിവേശ യുക്തിയെയാണ് വ്യത്യസ്ത തലങ്ങളില്‍നിന്ന് സേവിക്കുന്നത്.

രാഷ്ട്രീയ ഇസ്ളാമിസ്റ്റുകളുടെ വീക്ഷണമനുസരിച്ച് സാമ്രാജ്യത്വ കേന്ദ്രങ്ങളും അവര്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പ്രാന്തപ്രദേശങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് പ്രധാന വൈരുധ്യങ്ങളെന്നും അതിന്റെ സ്ഥാനത്ത് ഇപ്പോള്‍ വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പകരം വന്നിരിക്കുന്നുവെന്നുമാണ് കാണുന്നത്. സാമൂഹ്യ- സാമ്പത്തിക വൈരുധ്യങ്ങളെയാകെ സംസ്കാരത്തിന്റെ മണ്ഡലത്തിലെ സംഘര്‍ഷമായി കാണുന്ന രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ മുതലാളിത്ത വ്യവസ്ഥയെക്കാള്‍ തങ്ങളുടെ മതപരമായ സംസ്കാരത്തിന് ഭീഷണി മാര്‍ക്സിസ്റ്റുകളും ഇടതുപക്ഷ രാഷ്ട്രീയവുമാണെന്ന വഴിതെറ്റിയ വിലയിരുത്തലുകളാണ് നടത്തുന്നത്. ഇത്തരം സൈദ്ധാന്തീകരണങ്ങള്‍ മുതലാളിത്തത്തെയും സാമ്രാജ്യത്വത്തെയും സംബന്ധിച്ച വാചകമടികള്‍ക്കപ്പുറത്ത് വര്‍ത്തമാന ആഗോളമൂലധനവ്യവസ്ഥക്കെതിരെ വിരല്‍ ചൂണ്ടാന്‍പോലും പറ്റാത്ത ദയനീയതയിലാണ് ഇസ്ളാമിസ്റ്റുകളെ എത്തിച്ചിരിക്കുന്നത്. മുതലാളിത്തത്തെയും അതിന്റെ രാഷ്ട്രീയത്തെയും നേരിടാന്‍ തയാറാകാതെ ഇടതുപക്ഷത്തെ മുഖ്യ വിപത്തായി കാണുന്ന തീവ്രവാദ നിലപാടുകളില്‍ കിടന്ന് മോങ്ങുകയാണവര്‍.

നന്ദിഗ്രാം പ്രശ്നത്തില്‍ ബംഗാള്‍ സര്‍ക്കാരിന്റെ ഭരണപരമായ പാളിച്ചകളെ മുതലെടുത്ത് ഇടതുപക്ഷമാണ് കോര്‍പറേറ്റ് വല്‍ക്കരണത്തിന്റെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും പ്രധാന ഉത്തരവാദികളെന്ന് പ്രചരിപ്പിക്കുകയാണിവര്‍ ചെയ്തത്. കോണ്‍ഗ്രസും ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇടതുപക്ഷ വിരുദ്ധമായ കടന്നാക്രമങ്ങളാണ് ബംഗാളില്‍ ജമാത്തെ ഉദ്വ പോലുള്ള ഗ്രൂപ്പുകള്‍ നടത്തിയത്.

ഈജിപ്തിലും പാകിസ്ഥാനിലും ബംഗ്ളാദേശിലുമെല്ലാം അമേരിക്കന്‍ കോര്‍പറേറ്റുകളുടെ നിക്ഷേപതാല്‍പ്പര്യങ്ങള്‍ക്ക് കളമൊരുക്കുന്ന സര്‍ക്കാരുകളില്‍ രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ആഗോളവല്‍ക്കരണത്തെ എതിര്‍ക്കാന്‍ ശ്രമിച്ച മലേഷ്യയിലെ മഹാതീര്‍ സര്‍ക്കാറില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങളുടെ സംരക്ഷകരായി പ്രവര്‍ത്തിച്ചത് രാഷ്ട്രീയ ഇസ്ളാമിസ്റ്റുകളായിരുന്നു. ഇന്ത്യന്‍ ജമാത്തെ ഇസ്ളാമിക്കാര്‍ അംഗീകരിച്ച് ആദരിക്കുന്ന അന്‍വാര്‍ ഇബ്രാഹിം മലേഷ്യയിലെ അമേരിക്കന്‍, യൂറോപ്യന്‍ യൂണിയന്‍ താല്‍പ്പര്യങ്ങളുടെ മുഖ്യ നിര്‍വാഹകനായിരുന്നല്ലോ. പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഭരണാധികാരിയായ സിയാവുല്‍ ഹക്കിന്റെ മന്ത്രിസഭയില്‍ നിര്‍ണായക സ്വാധീനം പുലര്‍ത്തിയത് പാക് ജമാഅത്തെ ഇസ്ളാമിയായിരുന്നല്ലോ. തീവ്രവാദികളെ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളായി പാകിസ്ഥാനിലെ മദ്രസകളെ പരിവര്‍ത്തനപ്പെടുത്താന്‍ സിഐഎക്ക് എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്തത് സിയാവുല്‍ ഹക്കിന്റെ കാലത്തായിരുന്നു.

അമേരിക്കന്‍ സേവയും അഴിമതിയുംകൊണ്ട് കുപ്രസിദ്ധമായ ബംഗ്ളാദേശിലെ ബീഗം ഖാലിദ മന്ത്രിസഭയില്‍ പ്രധാന പങ്ക് വഹിച്ചത് ബംഗ്ളാദേശ് ജമാഅത്തെ ഇസ്ളാമി ആയിരുന്നു. മുജീബ് റഹ്മാന്‍ വധത്തില്‍വരെ ബംഗ്ളാദേശിലെ രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ക്കുള്ള പങ്ക് പുറത്തുവന്നിട്ടുണ്ട്. ധാര്‍മികവാദത്തിന്റെയും രാഷ്ട്രീയ സദാചാര നാട്യത്തിന്റെയും പ്രതിപുരുഷന്മാരായി കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു കൈ നോക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന സോളിഡാരിറ്റി ജമാത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ മുഖമാണെന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയ ഇസ്ളാമിസത്തിന്റെ ആഗോളരൂപങ്ങളില്‍ ഒരു മധ്യമാര്‍ഗം സ്വീകരിക്കുന്നവരാണ് തങ്ങളെന്ന് സ്വയം നടിക്കുന്നവരാണ് സോളിഡാരിറ്റിക്കാര്‍. സംഘപരിവാറിനെ എന്നപോലെ അവര്‍ അല്‍ഖ്വയ്ദയെയും വിമര്‍ശിക്കാറുണ്ട്. എന്‍ ഡി എഫുമായി ബന്ധമില്ലെന്ന് ആവര്‍ത്തിക്കാറുമുണ്ട്.

ഇന്ത്യയിലെ ഇസ്ളാമിക തീവ്രവാദത്തിന്റെ പ്രധാന കേന്ദ്ര സംഘടനയായി പലരും ജമാത്തെ ഇസ്ളാമിയെ നിരീക്ഷിക്കുന്നുണ്ട്. മൌദൂദിയുടെ പൂര്‍ണമായ രാഷ്ട്രീയ ഇസ്ളാമിക ദര്‍ശനങ്ങളാണ് ജമാത്തെ ഇസ്ളാമിയുടെ വീക്ഷണവും ധൈഷണിക സംഹിതയും. മൌദൂദിവിഭാവനം ചെയ്യുന്ന ഇസ്ളാമിക രാഷ്ട്രത്തില്‍ ആവേശഭരിതരായ മുസ്ളിം ചെറുപ്പക്കാരാണ് തീവ്രവാദത്തെ ഇന്ത്യയിലും കേരളത്തിലുമെല്ലാം ധാര്‍മികമായി ആചരിച്ചുതുടങ്ങിയത്. ഈയൊരു മൌദൂദിയന്‍ വീക്ഷണം ജന്മം നല്‍കിയ സംഘടനയാണ് സിമി. ഇസ്ളാമിക രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്ന പ്രഖ്യാപിത നിലപാടാണ് സിമി മുന്നോട്ടുവച്ചത്. അതിനുമുമ്പ് ഇസ്ളാമിസ്റ്റ് സ്റ്റുഡന്റ് ലീഗ് എന്ന സംഘടന ജമാത്തെ ഇസ്ളാമി രൂപീകരിച്ചിരുന്നു. ആഗോള ഇസ്ളാമിക തീവ്രവാദത്തെ രൂപപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്ത അമേരിക്കയും സൌദി അറേബ്യയും പാക്കിസ്ഥാനും ഇറാന്‍ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചതോടെ കേരളത്തിലും അതിന്റെ അനുരണനങ്ങളും മാറ്റങ്ങളുമുണ്ടായി. സിമിയുടെ അതിതീവ്രവാദപരമായ മുദ്രാവാക്യങ്ങളോട് വിയോജിച്ചുകൊണ്ടാണെന്ന് പറഞ്ഞുകൊണ്ടാണ് ജമാത്തെ ഇസ്ളാമി SIO എന്ന പുതിയ വിദ്യാര്‍ഥിസംഘടന രൂപീകരിക്കുന്നത്. ജമാഅത്തിന്റെ രാഷ്ട്രീയ രൂപവും യുവജന വിഭാഗവുമെന്ന നിലയിലാണ് സോളിഡാരി പ്രവര്‍ത്തനമാരംഭിക്കുന്നത്.

അറബ് ലോകത്തിലെ അമേരിക്കയുടെ വിശ്വസ്ത താവള പ്രദേശം ഇന്ന് സൌദി അറേബ്യയാണ്. ഈജിപ്തിലെ നാസറുടെ നേതൃത്വത്തില്‍ 1950-60കളില്‍ പ്രബലപ്പെട്ട അറബ് ദേശീയബോധത്തെ തകര്‍ത്ത് ഈ മേഖലയിലെ എണ്ണസമ്പത്ത് കൈയടക്കുക എന്ന സാമ്രാജ്യത്വ തന്ത്രങ്ങളിലാണ് രാഷ്ട്രീയ ഇസ്ളാം അക്രമാസക്തമായ മാനങ്ങള്‍ കൈവരിച്ചത്. ലോകമെമ്പാടുമുള്ള ഇസ്ളാമിക തീവ്രവാദഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതില്‍ (World Muslim League) റാബിത്ത വഹിച്ച പങ്ക് കുപ്രസിദ്ധമാണല്ലോ. അറബ് ലോകത്ത് നാസറിസം വളര്‍ത്തിയെടുത്ത ജനാധിപത്യ രാഷ്ട്രീയത്തെയും സാമ്രാജ്യത്വവിരുദ്ധ ദേശീയബോധത്തെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് റാബിത്ത രൂപംകൊള്ളുന്നത്. കേരളത്തിലെ പ്രമുഖരായ പല ജമാത്തെ ഇസ്ളാമി നേതാക്കളും റാബിത്തയില്‍നിന്ന് പണം പറ്റുന്നതായി സിമി - എസ്ഐഒ തര്‍ക്കകാലത്ത് ഉന്നയിക്കപ്പെടുകയുണ്ടായി. സോളിഡാരിറ്റിയും എസ്ഡിപിഐയും ജമാഅത്തെ ഇസ്ളാമിയുടെയും എന്‍ഡിഎഫിന്റെയും ആഗോളബന്ധങ്ങളിലും പ്രത്യയശാസ്ത്രമണ്ഡലത്തിലും രൂപം കൊള്ളുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തിരിക്കുന്ന സംഘടനകളാണ്. ഈ തീവ്രവാദ ഗ്രൂപ്പുകളും ബി ജെ പിയും കോണ്‍ഗ്രസുമെല്ലാം ചേര്‍ന്നുകൊണ്ടുള്ള ഇടതുപക്ഷത്തിനെതിരായ ആക്രമങ്ങളാണ് കിനാലൂരില്‍ നടക്കുന്നത്. കാര്യമായ പ്രാദേശിക ജനപിന്തുണയൊന്നുമില്ലാതെ. അവര്‍ വന്‍കിട മാധ്യമസഹായത്തോടെ നടത്തുന്ന പ്രചാരണയുദ്ധമാണിത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍

15 May, 2010

നാടു വാഴുന്നത് അഴിമതി രാജാക്കന്മാര്‍

പ്രധാനമന്ത്രി കണ്ണടച്ചു; രാജ കൊള്ളയടിച്ചു

സോണിയക്ക് കരുണാനിധി ബഹുമാന്യനായ കാരണവര്‍. പ്രധാനമന്ത്രിയാകട്ടെ സോണിയയുടെ വിനീതദാസന്‍. ഈ ആത്മബന്ധങ്ങള്‍ രാജ്യത്തിന് നഷ്ടമാക്കിയത് ഒരുലക്ഷം കോടി രൂപ. പത്ത് പ്രധാന സംസ്ഥാനങ്ങള്‍ക്ക് വാര്‍ഷികപദ്ധതി നടത്താനുള്ള തുക. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ന്യായീകരിക്കാന്‍ ടെലികോംമന്ത്രി എ രാജ പെടാപ്പാട് പെടുമ്പോള്‍ പ്രധാനമന്ത്രി അര്‍ഥഗര്‍ഭമായ മൌനംപാലിച്ചു. ഭരണം നിലനിര്‍ത്താന്‍ ഈ 'പെരിയ കുംഭകോണ'ത്തിന് സോണിയയും മന്‍മോഹന്‍സിങ്ങും കൂട്ടുനിന്നു. ഇന്ത്യയില്‍ മുമ്പുണ്ടായ അഴിമതികളില്‍നിന്ന് വ്യത്യസ്തമാണ് ടെലികോം സ്പെക്ട്രം തട്ടിപ്പ്. മുന്‍കൂട്ടി അറിയിച്ചിട്ടും അഴിമതി തടയാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. ആദ്യം ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചു. സ്പെക്ട്രം ലൈസന്‍സ് നല്‍കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും തുടര്‍നടപടി അറിയിക്കണമെന്നും പ്രധാനമന്ത്രി ടെലികോംമന്ത്രി എ രാജയോട് നിര്‍ദേശിച്ചു. 2ജി സ്പെക്ട്രം ഇടപാട് നടത്തരുതെന്ന് ആവശ്യപ്പെട്ട് 2008 ഫെബ്രുവരി 29ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ഇത്രയുമായപ്പോള്‍ സ്വാഭാവികമായും അഴിമതി തടയാമായിരുന്നു. എന്നാല്‍, കരുണാനിധിയും മകള്‍ കനിമൊഴിയും സോണിയാഗാന്ധിയെയും പ്രധാനമന്ത്രിയെയും കണ്ടതോടെ തടസ്സങ്ങള്‍ നീങ്ങി. കേന്ദ്ര മന്ത്രിസഭയുടെ അനുമതിയില്ലാതെ സ്പെക്ട്രം ഇടപാട് നടന്നു. പ്രധാനമന്ത്രി നിശബ്ദനായി ഇതിന് സാക്ഷിയായി.

2ജി സ്പെക്ട്രം ലൈസന്‍സുകള്‍ നല്‍കിയത് കമ്പനികളുടെ യോഗ്യത നോക്കിയല്ല. ആദ്യം വന്നവര്‍ക്ക് ആദ്യം എന്നതായിരുന്നു മാനദണ്ഡം. 2008ല്‍ നല്‍കിയ സ്പെക്ട്രം ലൈസന്‍സുകള്‍ക്ക് ഫീസ് ഈടാക്കിയത് 2001ല്‍ നിശ്ചയിച്ച നിരക്കുപ്രകാരം. 2001ലേതിനേക്കാള്‍ പലമടങ്ങ് വിപുലമായിരുന്നു 2008ല്‍ മൊബൈല്‍ഫോണ്‍ മേഖലയും വിപണിയും. പുതിയ 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കേണ്ട തീയതി 2007 ഒക്ടോബര്‍ ഒന്നില്‍നിന്ന് 2007 സെപ്തംബര്‍ 25ലേക്ക് മാറ്റി ചില കമ്പനികളെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കി. ഇങ്ങനെ കള്ളക്കളികളിലൂടെ ചോര്‍ത്തിയ ഒരുലക്ഷം കോടിയില്‍ വലിയൊരു ഭാഗം ബിനാമികളുടെ കൈകളിലേക്കു പോയി.

2003-04 മുതല്‍ 2007-08 വരെ 55,000 കോടി രൂപ സ്പെക്ട്രം ചാര്‍ജും ലൈസന്‍സ് ഫീസുമായി കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. 2007-08ല്‍മാത്രം ലൈസന്‍സ് ഫീസും സ്പെക്ട്രം ചാര്‍ജുമായി 12,000 കോടി രൂപ ലഭിച്ചു. മൊബൈല്‍ഫോണ്‍ വളര്‍ച്ചനിരക്കനുസരിച്ച് 2008-09ല്‍ ഇത് 16,000 കോടി രൂപയാകുമായിരുന്നു. ഇതേകണക്കില്‍ 2012ല്‍ പ്രതിവര്‍ഷ വരുമാനം 30,000 കോടി രൂപ ലഭിക്കണം. വരുന്ന മൂന്നുവര്‍ഷത്തിനിടയില്‍ 75,000 കോടി രൂപ സര്‍ക്കാരിന് വരുമാനം ലഭിക്കും. വിപണിയുടെ വളര്‍ച്ചയനുസരിച്ച് ലൈസന്‍സ് ഫീസ് ഈടാക്കാത്തതും സിഡിഎംഎ ഓപ്പറേറ്റര്‍മാര്‍ക്ക് ജിഎസ്എം ഓപ്പറേഷന് അനുമതി നല്‍കിയതുംമൂലം സര്‍ക്കാരിനുണ്ടായ നഷ്ടം 80,000 കോടി രൂപ. ഇപ്പോഴുള്ള ജിഎസ്എം ഓപ്പറേറ്റര്‍മാര്‍ക്ക് അധികമായി ലഭിച്ച സ്പെക്ട്രത്തിന് ചാര്‍ജ് ഈടാക്കാത്തതുമൂലമുള്ള നഷ്ടം 20,000 കോടി രൂപ. യൂണിടെക് വയര്‍ലെസ് ലിമിറ്റഡ്, സ്വാന്‍ ടെലികോം, ഡാറ്റാകോം സൊല്യൂഷന്‍സ്, എസ്ടെല്‍, ശ്യാം ടെലിലിങ്ക്, ലൂപ്പ് ടെലികോം, സ്പൈസ്, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, ടാറ്റ ടെലി സര്‍വീസസ് എന്നീ കമ്പനികള്‍ക്കാണ് വിപണിയിലെ വിലയേക്കാള്‍ വളരെ താഴ്ത്തി 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയത്.

വിപണിനിലവാരമനുസരിച്ച് 70022.42 കോടി രൂപയ്ക്ക് നല്‍കേണ്ട ലൈസന്‍സ് ഈ ഒമ്പത് കമ്പനികള്‍ക്കായി 10772.68 കോടി രൂപയ്ക്കാണ് നല്‍കിയത്. ഇതിലൂടെമാത്രം സര്‍ക്കാരിനുണ്ടായ നഷ്ടം 59249.74 കോടി രൂപ.

ഇത്രയും നഗ്നമായ അഴിമതിയും നിയമലംഘനവും നടന്നിട്ടും രാജ കേന്ദ്രമന്ത്രിയായി തുടരുന്നു.

അഴിമതിയുടെ ആധുനിക സാങ്കേതികവിദ്യ - 'ആദ്യം' വന്നു; കോടികള്‍ക്ക് മറിച്ചുവിറ്റു

വാര്‍ത്താവിനിമയരംഗത്ത് അഴിമതിയുടെ കാര്യത്തിലും 'ആധുനിക' പാതയാണ് ടെലികോം മന്ത്രി എ രാജ തുറന്നത്. സ്പെക്ട്രം ലേലം, ലൈസന്‍സ് എന്നിവയ്ക്കുള്ള അപേക്ഷാ തീയതി 2007 ഒക്ടോബര്‍ ഒന്നില്‍ നിന്ന് 2007 സെപ്തംബര്‍ 25ലേക്ക് ചുരുക്കിയും മത്സരാധിഷ്ഠിത ലേലപ്രക്രിയ വേണ്ടെന്നുവച്ച് ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന് പ്രഖ്യാപിച്ചുമാണ് സ്പെക്ട്രം കുംഭകോണത്തിന് രാജ പുതുവഴി തുറന്നത്. 2001ലെ നിരക്കനുസരിച്ച് ലൈസന്‍സ് ഫീസ് നിശ്ചയിക്കുക കൂടി ചെയ്തപ്പോള്‍ അഴിമതി പൂര്‍ത്തിയായി. ലേലത്തില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ സാമ്പത്തികഭദ്രത, പ്രവര്‍ത്തനപരിചയം എന്നിവയൊന്നും പരിശോധിച്ചില്ല. ലൈസന്‍സിന് അപേക്ഷിക്കാനുള്ള അവസാനതീയതി മാറ്റിയതിനെ അന്നത്തെ ടെലികോം സെക്രട്ടറി ഡി എസ് മാത്തൂറും ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയും എതിര്‍ത്തിരുന്നു. ലേലം ചെയ്ത് ലൈസന്‍സ് നല്‍കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. മാത്തൂറിന്റെയും ടെലികോം മെമ്പര്‍(ധനകാര്യം) മഞ്ജു മാധവന്റെയും ശക്തമായ എതിര്‍പ്പു കാരണം സ്പെക്ട്രം വില്‍പ്പന നടപടികളുമായി മുന്നോട്ടുപോകാന്‍ രാജക്ക് കഴിഞ്ഞില്ല. സമ്മര്‍ദം സഹിക്കാനാകാതെ മഞ്ജു മാധവന്‍ 2007 ഡിസംബര്‍ നാലിനു സ്വയം വിരമിച്ചതിനു പിന്നാലെ ഡിസംബര്‍ 31നു മാത്തൂറും വിരമിച്ചു.

വകുപ്പിലെ തടസ്സങ്ങള്‍ നീങ്ങിയ രാജ 2008ല്‍ തന്റെ വിശ്വസ്തനായ സിദ്ധാര്‍ഥ് ബെഹറയെ ടെലികോം സെക്രട്ടറിയായി അവരോധിച്ചു. 2008 ജനുവരി പത്തിനു പകല്‍ 2.45ന് മുന്‍കാലപ്രാബല്ല്യത്തോടെ പുറപ്പെടുവിച്ച ടെലികോം വകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2007 ഒക്ടോബര്‍ ഒന്ന് എന്നത് 2007 സെപ്തംബര്‍ 25 എന്നു മാറ്റി നിശ്ചയിച്ചു. പുതിയ അപേക്ഷകര്‍ ജനുവരി പത്തിന് വൈകിട്ട് 3.30നും 4.30നുമിടയില്‍ ഫീസ് അടയ്ക്കണമെന്നും അറിയിച്ചു. 1500 കോടി രൂപ മുതല്‍ 1600 കോടി രൂപ വരെയുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ ഒന്‍പത് കമ്പനികള്‍ 45 മിനിറ്റിനുള്ളില്‍ നല്‍കുകയും ചെയ്തു. ഈ ഒന്‍പത് കമ്പനികളുടെയും പ്രതിനിധികള്‍ 2008 ജനുവരി ഒന്‍പതിന് മന്ത്രി രാജയുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ദിവസം വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്ന് മന്ത്രി അവരെ അറിയിച്ചിരുന്നു. അതനുസരിച്ച് ഇവരെല്ലാം ഡിമാന്‍ഡ് ഡ്രാഫ്റ്റും തയ്യാറാക്കി നിന്നു.

രാജയുടെ പ്രിയപ്പെട്ട യൂണിടെക് കമ്പനി അപേക്ഷ നല്‍കിയത് 2007 സെപ്തംബര്‍ 24നായിരുന്നു. അതുകൊണ്ടാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്തംബര്‍ 25 എന്നു നിശ്ചയിച്ചത്. അതിനുശേഷം അപേക്ഷ നല്‍കിയവരെ ഒഴിവാക്കി. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാറ്റിയതിനെതിരെ എസ്ടെല്‍ കമ്പനി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് അപേക്ഷത്തീയതി പുതുക്കിയ നടപടി ഡല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് 2009 ജൂണില്‍ റദ്ദാക്കി. ഇതിനെതിരെ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ ടെലികോം വകുപ്പ് നല്‍കിയ അപ്പീല്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല.

സ്പെക്ട്രം ലഭിച്ചുകഴിഞ്ഞാല്‍ മൂന്നുവര്‍ഷത്തേക്ക് ഉടമസ്ഥത മാറ്റാന്‍ പാടില്ലെന്ന നിയമം സ്വാന്‍, യൂണിടെക് കമ്പനികള്‍ക്കു വേണ്ടി ടെലികോം സെക്രട്ടറി ഇളവുചെയ്തു. അഴിമതിക്ക് കൂട്ടുനിന്ന ബെഹറയെ, വിരമിച്ചശേഷം ചെന്നൈ ആസ്ഥാനമായ സി-ഡോട്ട് അല്‍ക്കാടെല്‍ റിസര്‍ച്ച് സെന്റര്‍ എന്ന സംയുക്ത സംരംഭത്തിന്റെ ചെയര്‍മാനാക്കി രാജ നിയമിച്ചു. 2 ജി സ്പെക്ട്രം ഇടപാടില്‍ വന്‍ ക്രമക്കേടും നിയമലംഘനവും നടന്നെന്ന് ചീഫ് വിജിലന്‍സ് കമീഷണര്‍ പ്രത്യുഷ് സിന്‍ഹ വെളിപ്പെടുത്തി. ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന രീതി, 2001ലെ വിപണി നിലവാരം വച്ച് 2008ല്‍ ഇടപാട് ഉറപ്പിച്ചത്, സ്പെക്ട്രം ലൈസന്‍സ് ലഭിച്ചയുടന്‍ സ്വാന്‍- യൂണിടെക് കമ്പനികള്‍ അത് പലമടങ്ങ് വിലയ്ക്ക് മറിച്ചുവിറ്റത് എന്നിവയാണ് പ്രധാന ക്രമക്കേടുകളെന്ന് സിന്‍ഹ വിലയിരുത്തി. സിബിഐ ഇതുസംബന്ധിച്ചു നടത്തിയ അന്വേഷണങ്ങളില്‍ രാജയ്ക്കെതിരെ സ്വന്തം മന്ത്രാലയത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന 'സഞ്ചാര്‍ ഭവനി'ല്‍ നിന്നുതന്നെ തെളിവ് ലഭിച്ചു. ഗവര്‍മെന്റിന് ലഭിക്കേണ്ടിയിരുന്ന തുകയുടെ മൂന്നിലൊന്നു മാത്രമാണ് സര്‍ക്കാരിന് സ്പെക്ട്രം-ലൈസന്‍സ് നല്‍കലിലൂടെ ലഭിച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍

കരുണാനിധി പറന്നെത്തി; പ്രധാനമന്ത്രി മൌനം പാലിച്ചു - കത്തുകള്‍ പറന്നത് ഇരുട്ടിന്റെ മറവില്‍

സ്പെക്ട്രം ഇടപാടില്‍ പ്രഥമദൃഷ്ടിയില്‍ത്തന്നെ അഴിമതി ലക്ഷണങ്ങള്‍ തെളിഞ്ഞപ്പോള്‍ എതിര്‍പ്പുകളുടെ പര്‍വതവും ടെലികോം മന്ത്രി രാജയ്ക്കെതിരെ ഉയര്‍ന്നു. എന്നാല്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കലൈഞ്ജരും നടത്തിയ കൂടികാഴ്ചയ്ക്കുശേഷം എതിര്‍പ്പിന്റെ പര്‍വതം മഞ്ഞുമലയായി ഉരുകുന്നതാണ് രാജ്യം കണ്ടത്. എതിര്‍ത്തവര്‍ അശക്തരായിരുന്നില്ല. ആഭ്യന്തരമന്ത്രി ചിദംബരവും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ട്രായ് ചെയര്‍മാനുമെല്ലാം ഇക്കൂട്ടത്തിലുണ്ടായി. പക്ഷേ, രാജ വെട്ടിയ അഴിമതിയുടെ രാജപാതയ്ക്കരികില്‍ ഇവര്‍ നോക്കുകുത്തികളായി. ടെലികോംവകുപ്പിന്റെ നിയമവിരുദ്ധതയും മാനദണ്ഡലംഘനവും ചൂണ്ടിക്കാട്ടി ട്രായ് ചെയര്‍മാന്‍ പലവട്ടം ടെലികോംമന്ത്രാലയത്തിന് കത്തയച്ചു. കേന്ദ്ര ധനമന്ത്രിയായിരുന്ന പി ചിദംബരവും 'ആദ്യം വന്നവര്‍ക്ക് ആദ്യം' എന്ന രീതിയെ എതിര്‍ത്തു. അന്നത്തെ കേന്ദ്ര ധനകാര്യ സെക്രട്ടറിയും ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ ഡി സുബ്ബറാവുവും, രാജയുടെ വിശ്വസ്തനും ടെലികോം സെക്രട്ടറിയുമായ സിദ്ധാര്‍ഥ് ബെഹറയും തമ്മില്‍ തീപ്പൊരി ചിതറുന്ന കത്തിടപാടുകള്‍ നടന്നു. 2001ലെ വിലയ്ക്ക് 2008ല്‍ സ്പെക്ട്രം നല്‍കാനാകില്ല എന്നായിരുന്നു സുബ്ബറാവുവിന്റെ വാദം. കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതിനാല്‍ സ്പെക്ട്രം അനുമതി തടയണം. മാത്രമല്ല, നിലവിലുള്ള വിപണി നിലവാരമനുസരിച്ച് ഫീസ് ലഭിക്കാന്‍ ലേലത്തിലൂടെയാകണം അനുമതിയെന്നും സുബ്ബറാവു ശുപാര്‍ശചെയ്തു.

കേന്ദ്ര മന്ത്രിസഭാസമിതി പരിശോധിച്ച് അംഗീകരിച്ചശേഷം മാത്രമേ സ്പെക്ട്രം ഇടപാട് നടത്താന്‍ പാടുള്ളൂവെന്ന് 2007 നവംബര്‍ ഒന്നിന് കേന്ദ്ര നിയമമന്ത്രി എച്ച് ആര്‍ ഭരദ്വാജ് ആവശ്യപ്പെട്ടിരുന്നു. അറ്റോര്‍ണി ജനറലില്‍നിന്ന് നിയമോപദേശം തേടണമെന്നും മന്ത്രി ശുപാര്‍ശചെയ്തു. പിറ്റേന്ന് രാത്രി എട്ടിന് രാജയുടെ കത്ത് പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ഭരദ്വാജിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനുള്ള ബുദ്ധിയില്ലെന്നായിരുന്നു രാജയുടെ വാദം. സ്പെക്ട്രം അനുമതിക്കുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നും രാജ കത്തില്‍ ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയുടെ മറുപടി കത്ത് രാജയുടെ വീട്ടിലെത്തി. 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന രീതിയില്‍ സ്പെക്ട്രം അനുവദിക്കരുതെന്നും തന്നെ അറിയിക്കാതെ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി കത്തിലൂടെ മറുപടി നല്‍കിയത്. ട്രായ് ഉയര്‍ത്തിയ വാദങ്ങളോട് പ്രതികരിക്കണമെന്നും രാജയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വീണ്ടും രാജയുടെ കത്ത് പ്രധാനമന്ത്രിയുടെ വീട്ടിലേക്ക്. പ്രധാനമന്ത്രി ഉയര്‍ത്തിയ കാര്യങ്ങളോടൊന്നും പ്രതികരിക്കാതെ, 'രാജ്യത്തെ ടെലികോം മേഖലയുടെ വികസനത്തിനുവേണ്ടിയാണ് തന്റെ എല്ലാ തീരുമാനങ്ങളും' എന്ന മറുപടിയാണ് രാജ നല്‍കിയത്.

2007 നവംബര്‍ രണ്ടിന് രാത്രി 7.30 മുതല്‍ 11.30 വരെ അന്നത്തെ സോളിസിറ്റര്‍ ജനറല്‍ ജി വഹന്‍വതി രാജയുടെ വീട്ടിലുണ്ടായിരുന്നു. പ്രധാനമന്ത്രിക്കുള്ള കത്തുകള്‍ തയ്യാറാക്കിയത് വഹന്‍വതിയുടെ നിര്‍ദേശപ്രകാരമായിരുന്നു. 2007 ഡിസംബര്‍ 26ന് രാജ പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രണബ് മുഖര്‍ജിയും വഹന്‍വതിയും നിര്‍ദേശങ്ങള്‍ നല്‍കിയെന്നും തുടര്‍ നടപടികള്‍ക്ക് നിര്‍ദേശിച്ചെന്നുമാണ് പറഞ്ഞത്. 'കത്ത് കിട്ടി'-2008 ജനുവരി മൂന്നിന് രാജയ്ക്ക് അയച്ച കത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചത് ഇങ്ങനെമാത്രം.

പ്രധാനമന്ത്രിയുടെ നിശബ്ദതയ്ക്ക് പിന്നില്‍ കാരണങ്ങളേറെയാണ്.

2007 നവംബറിനും 2008 ജനുവരിക്കുമിടയിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി മകളോടൊപ്പം പ്രധാനമന്ത്രിയെയും സോണിയ ഗാന്ധിയെയും കണ്ടത്. പ്രധാനമന്ത്രിയുടെ മൌനം ഇതിനുശേഷമായിരുന്നു. പ്രധാനമന്ത്രിയുടെ അറിവോടെയാണ് സ്പെക്ട്രം ഇടപാടെന്ന് രാജ പരസ്യമായി പ്രസ്താവനയും നടത്തി. തായ്ലന്‍ഡില്‍ ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുത്തപ്പോള്‍ രാജയുടെ പ്രസ്താവനയെക്കുറിച്ച് പ്രധാനമന്ത്രിയോട് ചോദ്യമുയര്‍ന്നു. ക്യാബിനറ്റില്‍ തന്റെ സഹപ്രവര്‍ത്തകനായ ഒരാളെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നു മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. പ്രധാനമന്ത്രിയുടെ ഈ മൌനസമ്മതം അഴിമതി നടത്താനും സുരക്ഷിതനായി വിലസാനും രാജയ്ക്ക് സഹായകമായി.
രാജയുടെ അഴിമതി വിരുത് സ്പെക്ട്രം ഇടപാടില്‍ മാത്രമല്ല, ബിഎസ്എന്‍എല്ലിലെ വൈമാക്സ് സംവിധാനം സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയതിലും രാജ്യം കണ്ടു.

വൈമാക്സ്- ആറില്‍ അഞ്ചും സ്വന്തക്കാര്‍ക്ക്

സ്പെക്ട്രം വിവാദം കൊടുമ്പിരിക്കൊണ്ട സമയത്തുതന്നെ മറ്റൊരു അഴിമതി ഇടപാടിന്റെ തിരക്കിലായിരുന്നു രാജ. മൊബൈല്‍ഫോണ്‍ രംഗത്തെ ആധുനിക സാങ്കേതികവിദ്യയായ വൈമാക്സിന്റെ ഫ്രാഞ്ചൈസി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതിലാണ് ഈ അഴിമതി. ഫ്രാഞ്ചൈസി ലഭിച്ച ആറ് കമ്പനിയില്‍ അഞ്ചെണ്ണവും രാജയുടെ വിശ്വസ്ത സുഹൃത്ത് സഞ്ജയ് കപൂറും ബന്ധുക്കളും ഡയറക്ടര്‍മാരായ കമ്പനികളാണ്. അഞ്ച് കമ്പനിയും രജിസ്റ്റര്‍ചെയ്തത് ഒരേ ദിവസം. ഒപ്പിട്ടത് ഒരേ നോട്ടറി. അഞ്ച് കമ്പനിക്കും ഒരേ ഓഡിറ്റര്‍. കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ഒപ്പിട്ടത് ഒരേ സാക്ഷികള്‍. ആറാമത്തെ കമ്പനിയാകട്ടെ തമിഴ്നാട്ടിലെ മുന്‍ കോണ്‍ഗ്രസ് എംപിയുടെ ഉടമസ്ഥതയിലുള്ളതും. വൈഎക്സ്പര്‍ട് കമ്യൂണിക്കേഷന്‍സ്, എസ് വി ടെലികോം സിസ്റ്റസ്, ഡിജിറ്റല്‍കോ കമ്യൂണിക്കേഷന്‍സ്, സ്പെക്ട്രസ് കമ്യൂണിക്കേഷന്‍സ്, ടെക്നോഷ്യല്‍ ഇന്‍ഫോവേയ്സ് എന്നിവയാണ് സഞ്ജയ് കപൂറിന്റെ കമ്പനികള്‍.

കമ്പനി രേഖകളില്‍ കാണുന്ന മേല്‍വിലാസങ്ങളിലെത്തിയാല്‍ കാണുന്നത് വീടുകളാണ്. ഒരു ബോര്‍ഡുപോലുമില്ല. 2007 നവംബര്‍ അഞ്ചിന് രജിസ്റ്റര്‍ചെയ്ത കമ്പനികളാണിവ. ഈ കമ്പനികള്‍ക്ക് സാങ്കേതികസഹായങ്ങള്‍ നല്‍കുന്നത് ഖത്തര്‍ ആസ്ഥാനമായ വൈട്രൈബ് ആണ്. പാകിസ്ഥാനിലെ ടെലികോംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. വൈഎക്സ്പര്‍ട് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സഞ്ജയ് കപൂറിന്റെ ഭാര്യ അനാമികയാണ്. അനാമികയുടെ അമ്മ സ്നേഹപ്രഭ അറോറ ഇതേ കമ്പനിയുടെ ഡയറക്ടര്‍. അനാമികയുടെ അച്ഛന്‍ സുരേന്ദ്രമോഹന്‍ അറോറ എസ് വി ടെലികോമിന്റെ മേധാവിയും. സഞ്ജയ് കപൂറിന്റെ സഹോദരന്‍ സതീഷ് കപൂറിന്റേതാണ് സ്പെക്ട്രസ് കമ്പനി. സതീഷിന്റെ ഭാര്യ കാമിനി കപൂര്‍ ഡിജിറ്റല്‍കോ കമ്പനിയുടെ മേധാവിയാണ്. സഞ്ജയ് കപൂറിന്റെ അമ്മ സുനിതാ കപൂര്‍ ടെക്നോഷ്യല്‍ ഇന്‍ഫോവേയ്സിന്റെ മേധാവിയും. അങ്ങനെ എല്ലാ കമ്പനികളും സഞ്ജയ് കപൂറിന്റെ ബന്ധുക്കളുടെ നിയന്ത്രണത്തില്‍. സഞ്ജയ് കപൂര്‍ രാജയുടെ നിയന്ത്രണത്തിലുമാണ്. രാജ വനം-പരിസ്ഥിതി മന്ത്രിയായിരിക്കുമ്പോള്‍ മന്ത്രിഓഫീസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു സഞ്ജയ് കപൂര്‍. രാജ കമ്യൂണിക്കേഷന്‍സ് മന്ത്രിയായപ്പോള്‍ സൌഹൃദവും സന്ദര്‍ശനവും കൂടി. മുന്‍ കോണ്‍ഗ്രസ് എംപി സി നരസിംഹത്തിന്റെ രാശി കാള്‍നെറ്റ് എന്ന സ്ഥാപനമാണ് വൈമാക്സ് ഫ്രാഞ്ചൈസി നേടിയ ആറാമത്തെ കമ്പനി. നേരത്തെ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്ന സോമ നെറ്റ്വര്‍ക്സിനും വൈമാക്സ് ഫ്രാഞ്ചൈസി നല്‍കിയിട്ടുണ്ട്. മുന്‍ ഉപരാഷ്ട്രപതി ജി എസ് പഥക്കിന്റെ മകനും മുന്‍ ആസൂത്രണ കമീഷന്‍ അംഗവുമായ എം എസ് പഥക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.

വൈമാക്സിലൂടെയുള്ള വരുമാനത്തിന്റെ 75 ശതമാനവും സ്വകാര്യകമ്പനികള്‍ക്കും 25 ശതമാനംമാത്രം ബിഎസ്എന്‍എല്ലിനും നല്‍കുന്ന വിധമാണ് ഫ്രാഞ്ചൈസി നല്‍കിയത്. ബിഎസ്എന്‍എല്ലിന്റെ കണക്കനുസരിച്ച് ഒരു വര്‍ഷം 900 കോടിയാണ് വൈമാക്സിലൂടെയുള്ള വരുമാനം. ഫ്രാഞ്ചൈസി ലഭിക്കുന്നവര്‍ക്ക് 20 മെഗാഹെട്സ് സ്പെക്ട്രം ഒരു ചെലവുമില്ലാതെ ഉപയോഗിക്കാന്‍ ലഭിക്കുമെന്നതാണ് കള്ളക്കളിയുടെ മറ്റൊരു വശം. ബിഎസ്എന്‍എല്ലിന്റെ 50,000 ടവറും 20,000 ഓഫീസ് കെട്ടിടങ്ങളുടെ സൌകര്യങ്ങളും 20 ലക്ഷം കിലോമീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകളുംകൂടി സ്വകാര്യ കമ്പനികള്‍ക്ക് സൌജന്യമായി ഉപയോഗിക്കാം. ഇതുപയോഗിച്ച് വന്‍ വരുമാനവും നേടാം. തുടര്‍ച്ചയായ രണ്ടു വര്‍ഷം 100 കോടി രൂപയെങ്കിലും വിറ്റുവരവുള്ള കമ്പനികള്‍ക്ക് മാത്രമേ വൈമാക്സ് നല്‍കാവൂ എന്ന ബിഎസ്എന്‍എല്ലിന്റെ വ്യവസ്ഥയാണ് രാജ അട്ടിമറിച്ചത്. വ്യാജ കണക്കുകള്‍ സ്വീകരിച്ച് ഫ്രാഞ്ചൈസി നല്‍കാന്‍ ബിഎസ്എന്‍എല്‍ അധികാരികളെ മന്ത്രി നിര്‍ബന്ധിച്ചു. തുടര്‍ച്ചയായി ബിഎസ്എന്‍എല്ലിന് നഷ്ടം വരുത്തുന്ന ഇടപാടുകളിലൂടെ തന്റെ പിണിയാളുകള്‍ക്ക് കോടികളുടെ ലാഭമാണ് രാജ ഉണ്ടാക്കിക്കൊടുത്തത്.
താല്‍പ്പര്യപത്രം ക്ഷണിക്കുകയും അത് പല തവണ റദ്ദാക്കുകയും ചെയ്തശേഷം തന്നിഷ്ടക്കാര്‍ക്ക് ഫ്രാഞ്ചൈസി വീതിച്ചുനല്‍കിയെന്ന് പ്രധാനമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. മറ്റെല്ലാ എതിര്‍പ്പുകളിലും സഹായിച്ച പ്രധാനമന്ത്രി ഇവിടെയും രാജയെ പിന്തുണച്ചു.

രക്ഷയ്ക്ക് ബിജെപിയും ഇടനിലക്കാരിയായി നീര റാഡിയ

യൂണിടെക്കിനും സ്വാന്‍ കമ്പനിക്കും 2 ജി സ്പെക്ട്രവും ലൈസന്‍സും നേടിക്കൊടുത്തത് നീര റാഡിയ എന്ന ഇടനിലക്കാരി. കരുണാനിധിയുടെ മൂന്നാം ഭാര്യ രാജാത്തിഅമ്മാളുമായും കനിമൊഴിയുമായി പരിചയപ്പെട്ട നീര റാഡിയ പിന്നീട് രാജയുമായും ചങ്ങാത്തത്തിലായി. ഡിഎംകെ സ്ഥാപകാംഗം സി എന്‍ അണ്ണാദുരയുടെ വളര്‍ത്തുമകന്‍ ഡോ. ഗൌതമിന്റെ ഭാര്യ തുളസിവഴിയാണ് നീര കരുണാനിധിയുടെ ഭാര്യയും മകളുമായി ചങ്ങാത്തത്തിലായത്. രാജ, കനിമൊഴി, രാജാത്തിഅമ്മാള്‍, നീര റാഡിയ എന്നിവരടങ്ങുന്ന നാല്‍വര്‍സംഘം രൂപപ്പെട്ടു. ഇവര്‍ ദേശീയസമ്പത്ത് കൊള്ളയടിക്കാന്‍ മാത്രമല്ല, ദേശീയരാഷ്ട്രീയത്തില്‍ ഇടപെടാന്‍ കഴിയുന്നവരാണെന്നും തെളിയിച്ചു.

ലണ്ടനില്‍ ഏറെക്കാലം കഴിഞ്ഞ നീര 15 വര്‍ഷമായി ഇന്ത്യയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. വലിയ കോര്‍പറേറ്റ് കമ്പനികളുമായി അടുത്തു പ്രവര്‍ത്തിക്കുന്ന നീര അവരുടെ തര്‍ക്കങ്ങളില്‍ ഇടപെടുന്നു; മത്സരങ്ങളില്‍ പങ്കാളിയാകുന്നു. ടാറ്റയ്ക്ക് വിദേശ സഞ്ചാര്‍ നിഗം തീറെഴുതിക്കൊടുത്തതും നീരയുടെ സ്വാധീനംമൂലമാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് നീരയുടെ സ്ഥാപനമായ ക്രൌണ്‍ എക്സ്പ്രസ് ഏവിയേഷന്‍ കമ്പനി ആരംഭിക്കാന്‍ രംഗത്തെത്തി. ഒരു ലക്ഷം രൂപ മാത്രമായിരുന്നു ആ കമ്പനിയുടെ മൂലധനം. അന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രിയായിരുന്ന ആനന്ദ്കുമാറായിരുന്നു നീരയുടെ വക്കാലത്ത് ഏറ്റെടുത്തത്. കാര്യങ്ങള്‍ ഏറെക്കുറെ നടക്കുമെന്ന ഘട്ടം വന്നപ്പോഴാണ് മറ്റൊരു വിമാനക്കമ്പനി നീരയുടെ ലണ്ടന്‍കാലത്തെ വിശേഷങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അതോടെ പദ്ധതി പൊളിഞ്ഞു. ഇപ്പോഴും ആനന്ദ്കുമാറുമായി നല്ല ബന്ധമാണ് നീരയ്ക്ക്. അതിനാല്‍ പാര്‍ലമെന്റില്‍ 2 ജി സ്പെക്ട്രം അഴിമതി ഉന്നയിക്കാന്‍ ബിജെപിക്ക് വലിയ താല്‍പ്പര്യമില്ല. ആനന്ദ്കുമാര്‍ മാത്രമല്ല ബിജെപിയില്‍ രാജയുടെ രക്ഷകന്‍; സുഷമ സ്വരാജുമുണ്ട്. കുടുംബങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധമാണ് രാജയ്ക്കും സുഷമയ്ക്കും. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിലെ പ്രസാദവും ദക്ഷിണേന്ത്യന്‍ വിഭവങ്ങളും തുടങ്ങി, രാജ വനം-പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ ബെല്ലാരി ഖനി രാജാക്കന്മാര്‍ക്ക് നല്‍കിയ സഹായങ്ങളും ഇപ്പോള്‍ രക്ഷയായി. രാജയും ഭാര്യയും സുഷമ സ്വരാജിന്റെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുമുണ്ട്.

സ്പെക്ട്രം ഇടപാടില്‍ അഴിമതി തെളിഞ്ഞിട്ടും രാജയെ രണ്ടാം യുപിഎ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞില്ല. കാരണം, മന്‍മോഹനെ നിയന്ത്രിക്കുന്ന സോണിയക്ക് കരുണാനിധിയെ തള്ളിപ്പറയാനാകില്ല. കരുണാനിധിക്ക് രാജാത്തിയമ്മാളെയും കനിമൊഴിയെയും പിണക്കാന്‍ വയ്യ. രാജാത്തിയമ്മാള്‍, കനിമൊഴി എന്നിവരില്‍ വലിയ സ്വാധീനമാണ് രാജയ്ക്കുള്ളത്. മാത്രമല്ല, ഡിഎംകെയുടെ ഏറ്റവും വലിയ പണപ്പിരിവുകാരനാണ് രാജ. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 25 മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് 50 കോടി രൂപ വീതം രാജ സമാഹരിച്ച് നല്‍കിയതായി ഡിഎംകെ നേതാക്കളും സമ്മതിക്കുന്നു.

2009 മെയ് 21ന് കോണ്‍ഗ്രസ്-ഡിഎംകെ മന്ത്രിസഭാ തര്‍ക്കം ചര്‍ച്ചചെയ്യുമ്പോള്‍ പ്രധാനമന്ത്രിയുടെ ഉറച്ച അഭിപ്രായം രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയില്ലെന്നായിരുന്നു. രാജയെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ല എന്നായിരുന്നു കരുണാനിധിയുടെ നിലപാട്. അങ്ങനെ സോണിയയും മന്‍മോഹനും വഴങ്ങി. കോണ്‍ഗ്രസ് അധ്യക്ഷയുടെയും പ്രധാനമന്ത്രിയുടെയും ഈ ആശീര്‍വാദമാണ് കോടികള്‍ മുക്കിയ രാജമാര്‍ക്ക് ഇപ്പോഴും മന്ത്രിക്കസേരയില്‍ വിലസാന്‍ തുണയാകുന്നത്.

*
വി ജയിന്‍ തയ്യാറാക്കിയ പരമ്പര
കടപ്പാട്: വര്‍ക്കേഴ്സ് ഫോറം, ദേശാഭിമാനി

13 May, 2010

കിനാലൂര്‍: യു ഡി എഫ് മലര്‍ന്നു കിടന്നു തുപ്പുന്നു

കോഴിക്കോട്: കിനാലൂര്‍ സംഭവത്തില്‍ സിപിഐ എമ്മിനും വ്യവസായമന്ത്രി എളമരം കരീമിനും എതിരായി മാഫിയാ ബന്ധമാരോപിക്കുന്ന യുഡിഎഫ് മലര്‍ന്നു കിടന്ന് തുപ്പുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 1995ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 300 ഏക്കര്‍ സ്ഥലത്ത് വ്യവസായ സംരംഭങ്ങളാരംഭിക്കാനുള്ള പശ്ചാത്തല സൌകര്യമൊരുക്കാന്‍ വട്ടോളി ബസാര്‍മുതല്‍ കിനാലൂര്‍ വരെ വ്യവസായ വികസന കോര്‍പ്പറേഷന്റെ അധീനതയിലുള്ള റോഡ് വീതികൂട്ടുന്നതിനുള്ള പ്രാഥമിക സര്‍വേയാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. നിലവില്‍ 12 മീറ്റര്‍ വീതിയുള്ള റോഡ് 20 മീറ്റര്‍ വീതി ലഭിക്കത്തക്കവണ്ണം റോഡിന്റെ ഇരുവശത്തുനിന്നും തുല്യ അളവില്‍ ഭൂമി വിട്ടുകിട്ടുന്നതിനുള്ള വ്യവസ്ഥാപിതമായ ഇടപെടലുകളാണ് അധികൃതര്‍ നടത്തിയത്. ഇതിന് വിവിധ ഘട്ടങ്ങളിലായി 11 തവണ സ്ഥലമുടമകളുടേതടക്കമുള്ളവരുടെ യോഗം അധികൃതര്‍ വിളിച്ചിട്ടുണ്ട്. റോഡിനിരുവശത്തുമായി നാല് മീറ്റര്‍ വീതിയില്‍ വിട്ടുകൊടുക്കുന്ന സ്ഥലത്തിന് മാന്യമായ നഷ്ടപരിഹാരവും ഭൂമി വിട്ടുകൊടുക്കുന്ന കുടുംബത്തിലെ ഒരാള്‍ക്ക് വ്യവസായ പാര്‍ക്കില്‍ ജോലിയും നല്‍കുമെന്ന ധാരണയില്‍ ബഹുഭൂരിപക്ഷം ഉടമകളും സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധമായിരുന്നു. വീട് ഭാഗികമായി നഷ്ടമാകുന്ന ആറ് കുടുംബങ്ങള്‍ക്ക് റോഡിനോട് ചേര്‍ന്ന് വീട് നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്നും ധാരണയായതാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളുടെയും പഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തില്‍ സര്‍വേ നടക്കുന്നതിനിടയിലാണ് പുറമെനിന്ന് എത്തിയ ഒരുകൂട്ടം ആളുകള്‍ പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും ദേഹത്ത് ചാണകവെള്ളമൊഴിക്കുകയും ആക്രമിക്കുകയും ചെയ്തത്. ഇത് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളിലെ മാവോയിസ്റ്റ് ആക്രമണത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. തീവ്രവാദവും വര്‍ഗീയവാദവും മുഖമുദ്രയായി സ്വീകരിച്ച, സ്വന്തം സമുദായത്തില്‍പോലും നാമമാത്രമായ സ്വാധീനമില്ലാത്ത ചില സംഘടനകളാണ് ഈ പേക്കൂത്തിന് നേതൃത്വം നല്‍കിയത്.

റോഡ് വികസനവുമായി ബന്ധപ്പെട്ട ആലോചനകളുടെ എല്ലാ ഘട്ടത്തിലും അനുകൂല നിലപാട് സ്വീകരിച്ച് പിന്തുണ പ്രഖ്യാപിച്ച യുഡിഎഫ് ചുവടുമാറ്റി മതതീവ്രവാദികളുടെയും വികസന വിരുദ്ധരുടെയും പിന്നാലെ പോകാന്‍ പ്രേരിപ്പിച്ച ചേതോവികാരം ജനങ്ങള്‍ തിരിച്ചറിയും.

20 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കാനുദ്ദേശിക്കുന്നത് എന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെപ്പോലുള്ള ഉത്തരവാദിത്തമുള്ള നേതാക്കള്‍ 100 മീറ്റര്‍ വീതിയിലാണ് റോഡ് എന്ന് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കി അന്തരീക്ഷം കലുഷിതമാക്കാനേ സഹായിക്കൂ. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മതതീവ്രവാദികളും വികസന വിരുദ്ധരുമായ ചിലരുടെ പിന്നാലെ പോകുന്നത് നിരുത്തരവാദപരമാണ്.

യുഡിഎഫിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി തകര്‍ന്ന കേരളത്തിന്റെ വ്യവസായ മേഖലയെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിക്കാന്‍ നേതൃത്വം നല്‍കിയ മന്ത്രി എളമരം കരീമിനെ വ്യക്തിപരമായി ആക്ഷേപിക്കാനും ഭൂമാഫിയയുടെ വക്താവായി ചിത്രീകരിക്കാനുമാണ് ഇടതുപക്ഷ വിരോധികളായ മാധ്യമങ്ങളും യുഡിഎഫും ശ്രമിക്കുന്നത്. കിനാലൂരില്‍ ഭൂമി വാങ്ങിക്കൂട്ടിയവരുടെ പേര് വെളിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് ഐ ജില്ലാ നേതൃത്വം പ്രസ്താവിച്ചതായി കണ്ടു. ഒരു പ്രദേശത്തിന്റെ വികസനത്തിന് വഴിയൊരുക്കുന്ന സംരംഭങ്ങള്‍ വരുമ്പോള്‍ ആ മേഖലയില്‍ ഭൂമിക്ക് വില കൂടുക സ്വാഭാവികമാണ്. ഭൂമി വാങ്ങിയവരുടെ പേര് വെളിപ്പെടുത്തുമെന്ന് പറയുന്നവര്‍ അതിന് ആര്‍ജവം പ്രകടിപ്പിക്കണം. യുഡിഎഫിന്റെ സമുന്നത നേതൃത്വത്തിലുള്ള ചിലര്‍ കിനാലൂരില്‍ ഇടപെട്ടത് ജനം സംശയത്തോടെയാണ് കാണുന്നത്. വ്യവവസായ മന്ത്രിക്കും സിപിഐ എമ്മിനും എതിരെ ഉറഞ്ഞുതുള്ളുന്ന പലരുടെയും താല്‍പ്പര്യങ്ങളും പങ്കും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.

കിനാലൂര്‍ സംഭവവുമായി ബന്ധപ്പെട്ട് മുസ്ളിങ്ങളെ വ്യവസായമന്ത്രി തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം അവജ്ഞയോടെയേ ജനങ്ങള്‍ക്ക് കാണാനാവൂ. മുസ്ളിം സമുദായത്തിലെ മഹാഭൂരിപക്ഷവും മതനിരപേക്ഷ വാദികളും തീവ്രവാദ വിരുദ്ധനിലപാട് സ്വീകരിക്കുന്നവരുമാണെന്നത് സിപിഐ എം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച നിലപാടാണ്. ഇപ്പോള്‍ സമരത്തിന് ചാണകവെള്ളമേ ഉപയോഗിച്ചിട്ടുള്ളൂ എന്നും തുടര്‍ന്നങ്ങോട്ട് ഇതിനേക്കള്‍ വൃത്തികെട്ട സമരരീതി സ്വീകരിക്കുമെന്നുമുള്ള യൂത്ത് ലീഗിന്റെ പ്രതികരണം ലീഗിന്റെ ഉപശാലയിലടക്കം നടന്ന ആലോചനയുടെ ഭാഗമാണ് കിനാലൂര്‍ ആക്രമവും എന്ന് തെളിയിക്കുന്നു.

സിപിഐ എമ്മിനും വ്യവസായമന്ത്രിക്കും എതിരെ യുഡിഎഫ് നേതൃത്വം ആരോപിക്കുന്ന മാഫിയാ ബന്ധത്തിന്റെ തൊപ്പി യുഡിഎഫിന്റെ തലയ്ക്കാണ് ചേരുക. പതിനായിരക്കണക്കിനാളുകള്‍ക്ക് ജോലി ലഭിക്കാനിടയുള്ളതും നാടിന്റെ വ്യവസായ വളര്‍ച്ചക്ക് അസ്തിവാരമിടുന്നതുമായ പദ്ധതി തകിടം മറിക്കാനും തീവ്രവാദികളും വര്‍ഗീയ വാദികളുമായ ഒരുപറ്റം ആളുകളെ മുന്നില്‍ നിര്‍ത്തി സാമൂഹ്യ ജീവിതം തകര്‍ക്കാനുമുള്ള ഗൂഢനീക്കം ജാഗ്രതയോടെ കണ്ട് ചെറുത്തു തോല്‍പ്പിക്കണം.
**

കടപ്പാട്: ജാഗ്രത, ദേശാഭിമാനി

12 May, 2010

തകര്‍ന്നുവീണ അപവാദഗോപുരം

നുണനിര്‍മാണത്തിന്റെയും വ്യക്തിഹത്യയുടെയും ഏറ്റവും ഹീനമായ പ്രചാരവേലയുടെ അപമാനകരമായ ഉദാഹരണമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി കേരളത്തില്‍ ലാവലിന്റെ പേരില്‍ നടന്നത്. പിണറായി വിജയനും സിപിഐ എമ്മിനുമെതിരായി മാധ്യമനേതൃത്വത്തില്‍ ഒരു സംഘം നടത്തിയ പ്രചാരവേല പ്രസ്ഥാനത്തെ തകര്‍ക്കുകയെന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ഇത്രയും ഹീനമായി മാധ്യമങ്ങള്‍ ആക്രമിച്ച മറ്റൊരു നേതാവും പിണറായിയെപ്പോലെ കേരളത്തില്‍ ഉണ്ടാവില്ല. ഒന്നിനു പിറകെ ഒന്നായി മാധ്യമങ്ങള്‍ നുണകള്‍ തുടര്‍ച്ചയായി നിര്‍മിച്ചുകൊണ്ടിരുന്നു. ഒരു നുണ തകര്‍ന്നുവീഴുമ്പോള്‍ അങ്ങനെയൊന്നു തങ്ങളുടെ ശ്രദ്ധയില്‍പ്പോലുംപെട്ടില്ലെന്ന മട്ടില്‍ മറ്റൊന്നിന്റെ ആഘോഷം അവര്‍ തുടങ്ങിയിരിക്കും. മനുഷ്യന് മറവി അധികമാണ്. മലവെള്ളപ്പാച്ചില്‍പോലെ ഒന്നിനു പിറകെ ഒന്നായി കഥകള്‍ തുറന്നുവിടുമ്പോള്‍ പഴയതിനു എന്തു സംഭവിച്ചെന്ന് ഓര്‍ക്കാന്‍ ജനത്തിനു നേരമുണ്ടാകില്ലെന്ന ധാരണയാണ് അപവാദവ്യവസായികള്‍ക്ക്.

വരദാചാരിയുടെ തലപരിശോധനയുടെ കഥയും സിബിഐ അഡ്വക്കറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്തിയ കഥയും ഒരു കേന്ദ്രത്തില്‍ തയ്യാറാക്കിയ തിരക്കഥയായിരുന്നെന്ന് വസ്‌തുതകള്‍ സഹിതം പുറത്തുവന്നപ്പോഴും ഒരിടത്തും ഒരു തിരുത്തുപോലുമില്ലായിരുന്നു. വരദാചാരിയുടെ തലപരിശോധന വാര്‍ത്ത നല്‍കിയ പത്രങ്ങള്‍ പണ്ട് ഇതേ വിഷയത്തില്‍ നല്‍കിയ വാര്‍ത്തയടക്കം പുറത്തുവന്നപ്പോഴും അത് കണ്ടമട്ട് നടിച്ചില്ല മാധ്യമങ്ങള്‍. എന്നാല്‍, ഇങ്ങനെ തകര്‍ന്നു വീണ നുണകളെ അടിസ്ഥാനമാക്കാന്‍ സിബിഐപോലും തുനിയുമെന്ന അമ്പരപ്പിക്കുന്ന പുതിയ പാഠവും ലാവലിന്‍ നല്‍കി.

കുറെക്കാലമായി മാധ്യമങ്ങള്‍ നടത്തിവന്ന നുണപ്രചാരവേലയുടെ അടിത്തറയിളക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം സിബിഐ കോടതിയിലുണ്ടായത്. ലാവലിന്‍ കേസില്‍ പിണറായി അഴിമതി നടത്തിയതിനു തെളിവൊന്നുമില്ലെന്ന് അസന്ദിഗ്ധമായി സിബിഐ വ്യക്തമാക്കി. യഥാര്‍ഥത്തില്‍ നേരത്തെ നല്‍കിയ റിപ്പോര്‍ട്ടിലും പിണറായി അഴിമതി നടത്തിയതിന് തെളിവൊന്നുമില്ലെന്ന കാര്യം സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതെല്ലാം വിശദമായി പഠിച്ചായിരിക്കും അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനു നിയമോപദേശം നല്‍കിയിട്ടുണ്ടാവുക. അതൊന്നും കണക്കിലെടുക്കാതെ ആരോ ചിലരുടെ താല്‍പര്യാര്‍ഥം പിണറായിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനു അനുമതി നല്‍കിയ ഗവര്‍ണര്‍ ഗവായിയും ഇതോടെ പ്രതിക്കൂട്ടിലായി. ഒരുതരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലാത്ത പിണറായിയെ തകര്‍ക്കുന്നതിനായി പ്രചാരവേല നടത്തിയ സംഘം സമൂഹത്തിന്റെ മുമ്പാകെ തെറ്റ് ഏറ്റുപറയേണ്ട സന്ദര്‍ഭമാണിത് എന്നാണ് പല ശുദ്ധാത്മാക്കളും കരുതിയത്.

എന്നാല്‍, കേരളത്തിലെ അച്ചടി/ദൃശ്യമാധ്യമങ്ങള്‍ എങ്ങനെയാണ് ഈ പ്രശ്നം അവതരിപ്പിച്ചതെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. നുണപ്രചാരവേല നടത്തിയ ഒരു പത്രവും ഈ തുറന്നുകാണിക്കല്‍ പ്രധാന ലീഡ് വാര്‍ത്തയായി അവതരിപ്പിച്ചില്ല. സിബിഐ കോടതിയില്‍ പിണറായി ഹാജരായ ദിവസം ഓരോ ചാനലും എത്ര യൂണിറ്റുകളാണ് കോടതി വളപ്പിലേക്ക് അയച്ചത്. തത്സമയ സംപ്രേഷണം നടത്തിയവര്‍ ആരും ഈ വെളിപ്പെടുത്തലിനു അതിന്റെ നൂറിലൊന്നു പ്രാധാന്യംപോലും നല്‍കിയില്ല. പിണറായിയെ വേട്ടയാടുകയെന്ന പുതിയ ബീറ്റ് നല്‍കിയ ചാനലുകളിലെ ന്യൂസ് അവറുകളില്‍ ഈ വാര്‍ത്തക്ക് പ്രധാനവാര്‍ത്തകളിലെ ആദ്യഭാഗത്തൊന്നും ഇടം കിട്ടിയില്ല. ഇത്തരം ചാനലുകളിലൊന്നും ഈ വിഷയത്തെ സംബന്ധിച്ച് പാനല്‍ ചര്‍ച്ചകള്‍ എങ്ങും കണ്ടില്ല. ആസ്ഥാനവിദഗ്ധര്‍ ആരും തന്നെ വിശകലനങ്ങളുമായി രംഗത്തുവന്നില്ല. ഏതു മര്യാദയാണ് ഇവര്‍ പുലര്‍ത്തുന്നത്? ഇവര്‍ നടത്തിക്കൊണ്ടിരുന്ന വേട്ട ഏതു മാധ്യമസ്വാതന്ത്ര്യത്തിന്റെ നിര്‍വചനത്തിലാണ് ഉള്‍പ്പെടുക?

അഴിമതി നിരോധന നിയമമനുസരിച്ച് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന ഒരാള്‍ അഴിമതി നടത്തിയെന്നു സ്ഥാപിക്കണമെങ്കില്‍ കൃത്യമായ വ്യവസ്ഥകളുണ്ട്. 13(1)ഡി വകുപ്പാണ് ഇതു കൈകാര്യം ചെയ്യുന്നത്. അതനുസരിച്ച് അധികാരം ഉപയോഗിച്ച് നടത്തിയ പ്രവൃത്തിയുടെ ഭാഗമായി തനിക്കോ മറ്റാര്‍ക്കെങ്കിലുമോ സാമ്പത്തികമായോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലുമായോ നേട്ടമുണ്ടായിരിക്കണം. പിണറായിക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു നേട്ടവുമുണ്ടായിട്ടില്ലെന്ന് സിബിഐ തന്നെ കോടതിയില്‍ ആധികാരികമായി പറയുന്നു. എന്നിട്ടും മാധ്യമങ്ങള്‍ക്ക് ലാവലിന്‍ ഇടപാടാണ്. പിണറായി ഗൂഢാലോചന നടത്തിയെന്നാണ് കേസെന്ന് ഇപ്പോള്‍ ചിലര്‍ പഠിപ്പിക്കുന്നു. കാര്‍ത്തികേയന്‍ തുടങ്ങിവെച്ച കരാറില്‍ പിണറായി മാത്രം എന്തു ഗൂഢാലോചന നടത്തും എന്ന സ്വാഭാവിക ചോദ്യം കോടതിയില്‍ ആദ്യമേ ഉയര്‍ത്തിയതും ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. അത് കോടതിക്ക് എളുപ്പം മനസ്സിലായി. അതുകൊണ്ടാണ് കാര്‍ത്തികേയന്റെ പങ്ക് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളായവര്‍ക്ക് സമന്‍സ് അയക്കുന്നത് സാധാരണ കോടതി നടപടിയാണ്. അത് വലിയ വാര്‍ത്തയല്ല. എന്നാല്‍, സിബിഐ കുറ്റവിമുക്തനാക്കിയ ഒരാളെക്കുറിച്ച് പുതിയ അന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞാല്‍ അതാണ് വാര്‍ത്ത. എന്നാല്‍, ഹിന്ദു പത്രത്തില്‍പോലും പിണറായിക്ക് സമന്‍സ് അയച്ചതിനായിരുന്നു പ്രാധാന്യം. കാര്‍ത്തികേയന്റെ ചിത്രമല്ല അവര്‍ നല്‍കിയത്. പകരം പിണറായിയുടെ ചിത്രം തന്നെയായിരുന്നു.

ഇതെല്ലാം പിണറായിയെ ലക്ഷ്യം വെച്ചുള്ള നീക്കം മാത്രമായിരുന്നു. തുടക്കം മുതലുള്ള ഇതിന്റെ അവതരണം നോക്കിയാല്‍ ഇതു മനസ്സിലാക്കാന്‍ കഴിയും. യുഡിഎഫിന്റെ കാലത്ത് ഒപ്പിട്ട കരാറുമായി ധൈര്യപൂര്‍വം മുന്നോട്ടുപോകണമെന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായിക്ക് ഉപദേശം നല്‍കിയ മാധ്യമങ്ങള്‍ മാറ്റിച്ചവിട്ടി ആക്രമണവുമായി രംഗത്തുവന്നത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ വസ്‌തുതകള്‍ യഥാര്‍ഥ രൂപത്തില്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാനും ഈ മാധ്യമങ്ങള്‍ തയ്യാറായില്ല. ഇപ്പോള്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടും കൂട്ടിവെച്ച് വായിക്കുമ്പോഴേ വേട്ടയാടലിന്റെ ഭീകരത ബോധ്യപ്പെടുകയുള്ളു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ യോഗം ചേരുന്ന ദിവസം തന്നെയാണ് അസാധാരണ മന്ത്രിസഭായോഗം ചേര്‍ന്ന് സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇതിന്റെ പിറകിലെ താല്‍പര്യം അന്വേഷിക്കാന്‍ ഒരു മാധ്യമവും തയ്യാറായില്ല. സിബിഐ അന്വേഷണം തുടങ്ങിയപ്പോള്‍ കരാറിന്റെ കാലത്ത് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരെ കണ്ട് തെളിവെടുത്തിരുന്നു. അതു പ്രധാന വാര്‍ത്തയായി നല്‍കിയ മാതൃഭൂമിയുടെ തലക്കെട്ട് പിണറായിയെ ചോദ്യം ചെയ്‌തുവെന്നായിരുന്നു. ജി കാര്‍ത്തികേയന്‍, ആര്യാടന്‍ മുഹമ്മദ്, എസ് ശര്‍മ എന്നിവരുടെ മൊഴിയെടുത്തെന്ന് എഴുതിയ പത്രം തന്നെയാണ് പിണറായിയെ ചോദ്യം ചെയ്‌തെന്ന തലക്കെട്ട് നല്‍കിയത്. സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു മുമ്പുതന്നെ മാധ്യമങ്ങള്‍ പിണറായി പ്രതിയാണെന്ന അവബോധം പൊതുമണ്ഡലത്തില്‍ സൃഷ്‌ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു.

കെട്ടിപ്പൊക്കിയ നുണക്കൊട്ടാരം തകര്‍ന്നുവീഴുന്നതു കണ്ടപ്പോഴും ഇക്കൂട്ടര്‍ പണി നിര്‍ത്തുന്നില്ല. ഇത്രയും കാലം കേട്ടുകേള്‍വിയില്ലാത്ത ദൃൿസാക്ഷികള്‍ വരുന്നു, പുതിയ വെളിപ്പെടുത്തലുകള്‍, അവരുമായുള്ള അഭിമുഖങ്ങള്‍... ഒന്നും അവസാനിക്കുന്നില്ല.

എന്നാല്‍, കേരളീയ സമൂഹം പതുക്കെ പതുക്കെ തിരിച്ചറിവിലേക്ക് വരുന്നുണ്ട്. മാധ്യമം വിളമ്പിത്തരുന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങി നിലപാടിലേക്ക് എത്തുന്നവരല്ല നമ്മുടെ സമൂഹം. ഭൂരിപക്ഷമാളുകളെയും അധികകാലത്തേക്ക് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്ന പഴയ വാക്കുകള്‍ ഇവിടെയും പ്രസക്തം. സാധാരണ ഒരാളാണെങ്കില്‍ ഈ അപവാദപ്രചാരവേലയില്‍ തകര്‍ന്നു വീണേനെ. ചിലരെങ്കിലും പതറി മാധ്യമ തമ്പുരാക്കന്മാരുടെ കാല്‍ക്കല്‍ സാഷ്‌ടാംഗം വീണേനെ. എന്നാല്‍ അസാധാരണമായ ധീരതയാണ് പിണറായി പ്രകടിപ്പിച്ചത്. പ്രത്യയശാസ്‌ത്ര പ്രതിബദ്ധത നല്‍കുന്ന കരുത്തും അസാധാരണ നിശ്ചയദാര്‍ഢ്യവും വഴി കരുത്തുള്ള കമ്യൂണിസ്റ്റു നേതൃത്വത്തിന്റെ വിപ്ളവ മികവാണ് അദ്ദേഹം കാഴ്‌ചവെച്ചത്. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ഭരണവര്‍ഗത്തിന്റെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് പതറാതെ മുന്നോട്ടുപോകാനുള്ള പാഠമാണ് പിണറായി തന്റെ പ്രവര്‍ത്തനത്തിലൂടെ ലോകത്തിനു നല്‍കിയത്.


*****

പി രാജീവ്

11 May, 2010

മാധ്യമരംഗം ഇ എം എസിന് മുന്‍പും ശേഷവും

ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മലയാളമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഇഎംഎസ്. വാര്‍ത്തയുടെ മുഖ്യഉറവിടം മാത്രമല്ല, മാധ്യമപ്രവര്‍ത്തകനും മാധ്യമവിമര്‍ശകനുമായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യപൂര്‍വകാലത്തെ ആദര്‍ശപ്രോജ്വല മാധ്യമസരണിയിലെ പത്രാധിപര്‍, സ്വാതന്ത്ര്യാനന്തരകാലത്തെ മാധ്യമ വാണിജ്യവത്കരണത്തില്‍ നിന്ന് വ്യത്യസ്ത സരണി തുറന്ന ബദല്‍ മാധ്യമ പ്രവര്‍ത്തകന്‍, മുഖ്യധാരാ മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരോധത്തിനെതിരെ പ്രതിരോധം തീര്‍ത്ത രാഷ്ട്രീയ നേതാവ്, ബഹുജനങ്ങളുടെ മാധ്യമ സാക്ഷരതയ്ക്കു വേണ്ടി നിരന്തരം തൂലിക ചലിപ്പിച്ച വിമര്‍ശകന്‍ എന്നീ നിലകളിലെല്ലാം ഇഎംഎസിനെ വിലയിരുത്താം.

1920കളുടെ അവസാനം ഉണ്ണി നമ്പൂതിരിയിലൂടെയാണ് ഇഎംഎസ് പൊതുപ്രവര്‍ത്തനം ആരംഭിച്ചതെന്ന് പറയാം. സാമൂഹ്യപരിഷ്കരണത്തില്‍ നിന്ന് ദേശീയപ്രസ്ഥാനത്തിലേക്കും തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും ഇഎംഎസ് വളര്‍ന്നു. പൊതുപ്രവര്‍ത്തനത്തിന്റെ ഈ രണ്ടാംഘട്ടത്തിന്റെ ജിഹ്വയായിരുന്നു 1935ല്‍ ഷൊര്‍ണൂരില്‍ നിന്നും 1938ല്‍ കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ച "പ്രഭാതം'' വാരിക. കോണ്‍ഗ്രസ് സോഷ്യലിസത്തില്‍ നിന്ന് കമ്മ്യൂണിസത്തിലേക്ക് ഇഎംഎസിന്റെ തലമുറ നീങ്ങി. ഇഎംഎസിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഈ മൂന്നാംഘട്ടത്തിന്റെ ജിഹ്വയായിരുന്നു 1942ല്‍ ആദ്യം വാരികയായും പിന്നീട് ദിനപത്രമായും കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ദേശാഭിമാനി.

സ്വദേശാഭിമാനിയില്‍ നിന്ന് കേസരിയിലേക്ക്

മലയാളമാധ്യമപ്രവര്‍ത്തനത്തിന്റെ ആചാര്യസ്ഥാനം സ്വദേശാഭിമാനി രാമകൃഷ്ണപിളളയ്ക്കാണ്. അദ്ദേഹത്തിന്റെ പാതയിലൂടെയാണ് കേസരി ബാലകൃഷ്ണപിളളയും ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. "ആധുനികകേരളത്തില്‍ ഉയര്‍ന്നുവന്ന നിര്‍ഭയരായ ബുദ്ധിജീവികളുടെ ശൃംഖലയില്‍ പ്രധാനപ്പെട്ട രണ്ടുകണ്ണികളാണ് സ്വദേശാഭിമാനിയും കേസരിയും'' എന്നാണ് ഇഎംഎസ് വിശേഷിപ്പിച്ചത് (പത്രപ്രവര്‍ത്തകനും ചിന്തകനുമായ കേസരി - ഇഎംഎസ് സമ്പൂർണ കൃതികള്‍, വാല്യം 86, പേജ് 234 മുതല്‍ 239 വരെ). അധികാരിവര്‍ഗത്തെ നിര്‍ഭയം തുറന്നുകാണിച്ചതിന് സ്വദേശാഭിമാനിക്ക് നല്‍കേണ്ടിവന്ന വില വളരെ കനത്തതായിരുന്നു: നാടുകടത്തപ്പെട്ടു. കേസരിക്ക് ഈ ദുര്‍ഗതി വന്നില്ലെങ്കിലും ഗവണ്മെന്റ് എടുത്ത നടപടികള്‍ മൂലം "പ്രബോധകന്‍'' നിര്‍ത്തേണ്ടി വന്നു. തുടര്‍ന്നാരംഭിച്ച "കേസരി'' ഭരണകര്‍ത്താക്കളുടെ എതിര്‍പ്പും സാമ്പത്തികപ്രയാസവും മൂലം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. സ്വദേശാഭിമാനിയുടെ മരണശേഷം ഒരു പതിറ്റാണ്ടു കഴിഞ്ഞാണ് "കേസരി''യുടെ രംഗപ്രവേശം. ഈ രണ്ടുപത്രാധിപന്മാരുടെയും മാധ്യമപ്രവര്‍ത്തനം ചുരുങ്ങിയ കാലത്തേക്ക് മാത്രമായിരുന്നുവെങ്കിലും അവരുടെ പത്രത്തിന്റെ പേരിനൊപ്പമാണ് അവരെ നാം ഇന്നും ഓര്‍ക്കുന്നത്.

സംഘര്‍ഷഭരിതമായ മാധ്യമജീവിതത്തിനിടയിലും മാര്‍ക്സിനെയും മാര്‍ക്സിസ്റ്റ് ആശയങ്ങളെയും പരിചയപ്പെടുകയും അവരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തവരാണ് സ്വദേശാഭിമാനിയും കേസരിയും. മാര്‍ക്സിന്റെ ലഘുജീവചരിത്രം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് സ്വദേശാഭിമാനിയാണ്. കേസരിയാകട്ടെ, മാര്‍ക്സിസമടക്കം ആഗോളരംഗത്തുളള പുരോഗമന വിപ്ളവസിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുടെ ചരിത്രവും മലയാളികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ തയ്യാറായി. "1930കളുടെ ആദ്യകാലത്ത് തിരുവിതാംകൂറിലടക്കം കേരളത്തില്‍ രൂപംകൊണ്ടിരുന്ന ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഗുണകാംക്ഷിയും ആചാര്യനുമായി'' കേസരി ശോഭിച്ചു. ഇപ്രകാരം കേസരിയുടെ പ്രോത്സാഹനവും ഉപദേശവും നേടി അവയുടെകൂടി അടിസ്ഥാനത്തില്‍ പുതിയൊരു പ്രസ്ഥാനം കേരളത്തില്‍ കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ച തലമുറയുടെ പ്രതിനിധിയായിട്ടാണ് ഒരു ലേഖനത്തില്‍ ഇഎംഎസ് സ്വയം വിശേഷിപ്പിച്ചത് (കേസരി ബാലകൃഷ്ണപിളളയും കേരളത്തിലെ വര്‍ഗസമരവും - ഇ എം എസ് സമ്പൂര്‍ണ്ണ കൃതികള്‍ വാല്യം 86, പേജ് 240 മുതല്‍ 244 വരെ). എന്നാല്‍ ഈ പ്രസ്ഥാനത്തോട് ഐക്യപ്പെടുന്നതിന് കേസരി ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സമരം വ്യക്തിപരമായിരുന്നു. കേസരി നിര്‍ത്തിവെയ്ക്കേണ്ടി വന്നതിന് ശേഷം അദ്ദേഹം പൂര്‍ണമായും അരാഷ്ട്രീയമായ ഗവേഷണനിരൂപണങ്ങളില്‍ മുഴുകി. വളര്‍ന്നുവന്ന സംഘടിതസോഷ്യലിസ്റ്റ് ചിന്താഗതിയോട് പലപ്പോഴും അദ്ദേഹം ഏറ്റുമുട്ടുകയും ചെയ്തു. അങ്ങനെയാണ് ഇഎംഎസ് അദ്ദേഹത്തെ പണ്ഢിതമൂഢന്‍ എന്ന് വിശേഷിപ്പിക്കാന്‍ ഇടയായത്.

ലബ്ധപ്രതിഷ്ഠനായ കേസരിയോടും അതുപോലുളള ബുദ്ധിജീവികളോടും സൌന്ദര്യശാസ്ത്ര സംബന്ധിയായി മാത്രമല്ല, ചരിത്രം, സാമ്പത്തികം, രാഷ്ട്രീയം, ദര്‍ശനം എന്നീ തുറകളിലെല്ലാം ഏറ്റുമുട്ടിക്കൊണ്ടാണ് കേരളത്തിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും വളര്‍ന്നത്. ഇതിന് പാര്‍ട്ടിയെ പ്രാപ്തമാക്കിയതില്‍ സുപ്രധാനമായ പങ്ക് ഇടതുപക്ഷപത്രങ്ങള്‍ക്കുണ്ട്. "പ്രഭാത''ത്തിന്റെയും "ദേശാഭിമാനി''യുടെയും പത്രാധിപസ്ഥാനം ഇഎംഎസിനായിരുന്നു.

പ്രഭാതത്തില്‍ നിന്ന് ദേശാഭിമാനിയിലേക്ക്

1935-ലാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായി പ്രഭാതം എന്ന വാരിക ഷൊര്‍ണൂരില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്. ആലപ്പുഴയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ മുഖപത്രമായ തൊഴിലാളിയും മറ്റുചില ഒറ്റപ്പെട്ട ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നെങ്കിലും അവ ചെലുത്തിയതിനെക്കാള്‍ സ്ഥായിയും ആഴത്തിലുമുളള പ്രത്യാഘാതം പ്രഭാതം സൃഷ്ടിച്ചു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംഘാടകനും പ്രക്ഷോഭകനുമായിരുന്നു പ്രഭാതം. ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം കഴിഞ്ഞപ്പോള്‍ ചൊവ്വര പരമേശ്വരന്റെ കവിത അച്ചടിച്ചതിനെച്ചൊല്ലി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടഞ്ഞതിനെ തുടര്‍ന്ന് പ്രഭാതത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെയ്ക്കേണ്ടിവന്നു. സര്‍ക്കാര്‍ കെട്ടിവെയ്ക്കാന്‍ പറഞ്ഞ തുക വാരികയ്ക്ക് താങ്ങാനാവുമായിരുന്നില്ല. എന്നാല്‍ 1937ല്‍ മദിരാശി പ്രവിശ്യയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ വന്നതോടെ ഈ നിരോധനം പിന്‍വലിക്കപ്പെട്ടു. 1938 ആദ്യം മുതല്‍ 1939 ഒക്ടോബര്‍ വരെ കോഴിക്കോട് നിന്ന് പ്രഭാതം വീണ്ടും പുറത്തിറങ്ങി. യുദ്ധം ആരംഭിച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചു. പ്രഭാതവും മുടങ്ങി.

1938 - 39 കാലത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഘടകം രൂപം കൊണ്ടുകഴിഞ്ഞിരുന്നു. രണ്ടാം പ്രഭാതം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മുഖപത്രമായിരുന്നു. പ്രഭാതത്തിന്റെ സംഭാവനകളെ ഇഎംഎസ് ഇപ്രകാരമാണ് സംഗ്രഹിക്കുന്നത്.

ഒന്ന്, "ട്രേഡ് യൂണിയന്‍ - കര്‍ഷക - വിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങളുടെ വേലിയേറ്റത്തിന് നടുക്കുവെച്ചാണ് പ്രഭാതം ഉദയം ചെയ്തത്... പ്രബുദ്ധരായ അധ്വാനിക്കുന്ന ജനങ്ങള്‍ സ്വയംസംഘടിക്കുന്നതും പ്രക്ഷോഭം നടത്തുന്നതും എങ്ങനെയാണെന്നതിനെക്കുറിച്ച് പത്രപംക്തികള്‍ വ്യക്തമായ രൂപം നല്‍കി''.

രണ്ട്, "കേരളത്തിലെ മലബാര്‍ മേഖലയില്‍ നിന്നാണ് പ്രഭാതം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതെങ്കിലും കൊച്ചിയിലെയും തിരുവിതാംകൂറിലെയും വിദ്യാര്‍ത്ഥി - യുവജന - ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുമായി മാത്രമല്ല, വളര്‍ന്നുവരുന്ന രാഷ്ട്രീയ പ്രസ്ഥാനവുമായും അതിന് വിപുലമായ ബന്ധങ്ങളുണ്ടായിരുന്നു... ഈ രണ്ടുനാട്ടുരാജ്യങ്ങളിലും ഉശിരന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നതിന് ഇത് സഹായിച്ചു''.

മൂന്ന്, "സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് പ്രചാരം കൊടുക്കുന്നതില്‍ പ്രഭാതം വലിയ പങ്കുവഹിച്ചു''.

നാല്, "കേരളത്തില്‍ മാത്രമല്ല, രാജ്യത്തങ്ങോളമിങ്ങോളം അലയടിച്ച പുതിയ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രശ്നങ്ങളുടെ നേര്‍ക്ക് പ്രഭാതത്തിന് ശ്രദ്ധതിരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല... ഉശിരന്‍ ദേശീയതയുടെ ആധാരമായി മാത്രമല്ല, വര്‍ഗസമരത്തിന്റെ സന്ദേശം അധ്വാനിക്കുന്ന ജനവിഭാഗങ്ങളിലും സാമൂഹികവും സാംസ്ക്കാരികവുമായ ആധുനികവത്കരണത്തിന്റെ സന്ദേശം ബുദ്ധിജീവികളിലുമെത്തിക്കുന്ന മാധ്യമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രഭാതം തെളിയിച്ചു'' (പ്രഭാതം - ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍ - വാല്യം 92, പേജ് 38 മുതല്‍ 41 വരെ).

രണ്ടാംലോക മഹായുദ്ധത്തോടുളള പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിധേയമായി. ഈ സാഹചര്യം ഉപയോഗപ്പെടുത്തി 1942ല്‍ ദേശാഭിമാനി വാരികയായി ആരംഭിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തതുവഴി ദേശീയപ്രസ്ഥാനത്തെ കമ്യൂണിസ്റ്റുകാര്‍ വഞ്ചിച്ചു എന്ന ആരോപണത്തോടുളള പ്രതികരണം കൂടിയായിരുന്നു ദേശാഭിമാനി എന്ന പേര്. 1946ല്‍ ദേശാഭിമാനി വാരിക പത്രമായി. 1948ല്‍ പത്രം നിര്‍ത്തിവെച്ചു. ഒഴുക്കിനെതിരെ നീന്തുന്നതിന് പുതിയ പ്രസിദ്ധീകരണം പാര്‍ട്ടിക്ക് ഏറ്റവും സഹായകരമായി. "പത്രത്തില്‍ ഉള്‍ക്കൊളളിക്കേണ്ട വിവരങ്ങള്‍ ശേഖരിക്കുക, കിട്ടുന്ന വിവരങ്ങള്‍ അടുക്കായും ക്രമീകൃതമായും ശരിപ്പെടുത്തി പത്രം പുറത്തിറക്കുക, പുറത്തിറങ്ങുന്ന മുറയ്ക്ക് അത് എത്തേണ്ടിടത്ത് എത്തിക്കുക, അത് ചെന്നെത്തുന്ന ഓരോ സ്ഥലത്തും ഡസന്‍കണക്കിന് ആളുകളുളള വായനാഗ്രൂപ്പുകള്‍ സംഘടിപ്പിക്കുക - ഇതെല്ലാം സംഘടിതമായി ചെയ്യുന്ന ഒരു സംഘടനാശൃംഖല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായി നിലവില്‍ വന്നു. ലെനിന്റെ ഭാഷയില്‍ പാര്‍ട്ടിയുടെ പ്രചരണമാധ്യമം മാത്രമല്ല, സംഘാടകന്‍ കൂടിയായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമെന്ന നിലയ്ക്ക് പത്രം പ്രവര്‍ത്തിക്കാന്‍ തുടങ്ങി''. (കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ - ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍ - വാല്യം 77, പേജ് 212)

മാതൃഭൂമി, മനോരമ, കേരളകൌമുദി

ഇടതുപക്ഷനിലപാട് ഉയര്‍ത്തിപ്പിടിച്ച പ്രഭാതമോ ദേശാഭിമാനിയോ മുഖ്യധാരാ മാധ്യമങ്ങളായിരുന്നില്ല. ആ സ്ഥാനം മാതൃഭൂമിയ്ക്കും മനോരമയ്ക്കും ദീപികയ്ക്കും കേരളകൌമുദിയ്ക്കും മറ്റുമായിരുന്നു. പക്ഷേ അന്നും ഇന്നും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. അന്ന് പത്രപ്രവര്‍ത്തനം കേവലമായ ലാഭേച്ഛയോടെ ആയിരുന്നില്ല. ചില സാമൂഹ്യ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിക്കൂടിയായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടാണ് മാതൃഭൂമി രൂപം കൊണ്ടത്. കേരളകൌമുദി, ദീപിക പോലുളളവ സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഉണ്ടായത്.

ഇപ്പോഴത്തെ മലയാള പത്രങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് ദീപികയാണ്. ദീപികയുടെ മുന്നോടിയായ നസ്രാണി ദീപിക 1887ല്‍ തുടങ്ങി. 1911ല്‍ സി വി കുഞ്ഞുരാമന്‍ ആരംഭിച്ച കേരളകൌമുദി ഈഴവ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ ജിഹ്വയായിരുന്നു.

1888ല്‍ മലയാളമനോരമ ആരംഭിച്ചു. "മലയാളത്ത് സ്വദേശികളുടെ വകയായി ഒരു നല്ല അച്ചടിശാലയും തിരുവിതാംകോട്ട് ജാതിമതാദി പക്ഷപാതം കൂടാതെയുളള വര്‍ത്തമാനപത്രവും കൂട്ടുകച്ചവടയോഗങ്ങളില്‍ മുതല്‍മുടക്കി ആദായമുണ്ടാക്കുന്ന സംവിധാനവും നടത്തിക്കാണിപ്പാനായി ഈ കമ്പനി കൂട്ടിയിട്ടുളളതും കമ്പനി ആക്ടിന്‍ പ്രകാരം ഓഹരിക്കാരുടെ ബാധ്യത ക്ളിപ്തപ്പെടുത്തി മുറയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുളളതുമാകുന്നു'' എന്നാണ് പത്രത്തെക്കുറിച്ച് സ്ഥാപകനായ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള തന്നെ വ്യക്തമാക്കിയിട്ടുളളത്. നിക്ഷേപം ക്ഷണിച്ചു കൊണ്ട് പത്രത്തില്‍ വന്ന പരസ്യമാണിത്. എന്നാല്‍, മലയാള സാഹിത്യ പോഷണം, സ്റ്റേറ്റ് കോണ്‍ഗ്രസ് രാഷ്ട്രീയം, നിവര്‍ത്തന പ്രക്ഷോഭം, തിരുവിതാംകൂറിലെ സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെയായി മനോരമയ്ക്ക് സജീവമായ ബന്ധമുണ്ടായിരുന്നു.

മാതൃഭൂമി ആരംഭിച്ചത് 1923ലാണ്. ദേശീയ പ്രക്ഷോഭകാരികളുടെ മുഖപത്രമായാണ് പത്രത്തിന്റെ തുടക്കം. സ്വാതന്ത്ര്യസമര സേനാനിയായ കെ പി കേശവമേനോന്‍ ആണ് ആദ്യ പത്രാധിപര്‍. ഒരുലക്ഷം രൂപ മൂലധനത്തില്‍ അഞ്ചുരൂപയുടെ 20000 ഓഹരികള്‍ വിറ്റാണ് മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ പതിനയ്യായിരം രൂപ മാത്രമേ പിരിക്കാനായുളളൂ. ഇങ്ങനെ എളിയ തുടക്കമായിരുന്നു മാതൃഭൂമിയുടേത്. തുടക്കത്തില്‍ മാതൃഭൂമി നഷ്ടത്തിലായിരുന്നു. കോണ്‍ഗ്രസ് ഫണ്ടില്‍ നിന്ന് പണം നല്‍കി മാതൃഭൂമി അടച്ചുപോകാതെ നോക്കേണ്ടിവന്ന ചരിത്രം പോലുമുണ്ട്.

ആദ്യകാലത്തെ മലയാള പത്രപ്രവര്‍ത്തനത്തില്‍ പല ധാരകളും ഉണ്ടായിരുന്നു. നാട്ടു രാജാക്കന്മാര്‍ക്കും ബ്രിട്ടീഷ് രാജിനും ജയജയ പാടിയ പത്രങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷം പത്രങ്ങളും വളരുന്ന ദേശീയപ്രസ്ഥാനത്തിന്റെയും സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളുടെയും പക്ഷത്തായിരുന്നു. ഈ അര്‍ത്ഥത്തില്‍ ഒരു വിശാല ദേശീയമുന്നണിയുടെ ഭാഗമായിരുന്നു ഈ മാധ്യമങ്ങള്‍. മാതൃഭൂമി വലതുപക്ഷ കോണ്‍ഗ്രസിന്റെ സ്വാധീനത്തിലായിരുന്നുവെങ്കിലും ഇടതുപക്ഷ നേതാക്കള്‍ക്കും ഇടംനല്‍കിയിരുന്നു. കെപിസിസി തന്നെ രണ്ടുവട്ടം ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇടതുപക്ഷ കെപിസിസിയെ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം പിരിച്ചുവിട്ടതോടെ ഈ നിലയില്‍ മാറ്റം വന്നു. ജനകീയ യുദ്ധകാലത്ത് അകല്‍ച്ച വര്‍ദ്ധിച്ചു. എങ്കിലും കൃഷ്ണപിളള, എകെജി, ഇഎംഎസ് എന്നിവരെ മാറ്റിനിര്‍ത്തി കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. മലബാറിലെങ്കിലും ഇതായിരുന്നു നില.

കമ്യൂണിസ്റ്റ് പത്രം - സംഘാടനവും ശൈലിയും

സ്വദേശാഭിമാനി രാമകൃഷ്ണപിളള മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ ആചാര്യനാകുന്നത് സ്വദേശാഭിമാനി പത്രം നടത്തിയതുകൊണ്ട് മാത്രമല്ല. അദ്ദേഹമെഴുതിയ "വൃത്താന്തപത്രപ്രവര്‍ത്തനം'' മലയാളത്തിലെ പ്രഥമ മാധ്യമപാഠപുസ്തകം കൂടി ആയതുകൊണ്ടാണ്. എന്നാല്‍ പത്രപ്രവര്‍ത്തനശൈലി സനാതനമായിട്ടുളള ഒന്നല്ല. സാങ്കേതികവിദ്യ, സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങള്‍, ഉദ്ദേശലക്ഷ്യങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി പത്രപ്രവര്‍ത്തനശൈലിയിലും മാറ്റങ്ങള്‍ ഉണ്ടായേ തീരൂ. ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകര്‍ മലയാള മാധ്യമപ്രവര്‍ത്തനത്തിന് തനതായ സംഭാവനകള്‍നല്‍കിയിട്ടുണ്ട്.

പ്രഭാതത്തിന്റെ കാലത്തും ദേശാഭിമാനിയുടെ ആദ്യവര്‍ഷങ്ങളിലും ആവേശപ്രചോദിതമായ രാഷ്ട്രീയപ്രവര്‍ത്തനമായി മാത്രമാണ് പത്രത്തെ കണ്ടിരുന്നത്. ഇത്തരമൊരു സമീപനത്തിന്റെ പരിമിതി വളരെ വ്യക്തമായിരുന്നു. "പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് സാഹിത്യവിതരണത്തില്‍ ആദ്യകാലത്തുണ്ടായിരുന്ന ആവേശവും ഉത്സാഹവും നിലനിര്‍ത്തിക്കൊണ്ടു തന്നെ സാഹിത്യവിതരണത്തിന്റെ വ്യാപാരപരമായ ചിട്ടയും നിയമവും പാലിക്കണമെന്ന'' നിലപാടായിരുന്നു ഇഎംഎസിനുണ്ടായിരുന്നത് (കേരള പാര്‍ട്ടിയുടെ ഇന്നത്തെ കടമകള്‍ - ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍ - വാല്യം 5, പേജ് 354). സ്ഥിരമായി പ്രവര്‍ത്തിക്കുന്ന പത്രാധിപസമിതി, അവരുടെ കീഴില്‍ റിപ്പോര്‍ട്ടിംഗ് മാത്രം തൊഴിലായുളള പത്രപ്രവര്‍ത്തകര്‍ ഒരുവശത്തും തങ്ങളുടെ അനുഭവങ്ങള്‍ റിപ്പോര്‍ട്ടും കുറിപ്പുകളുമാക്കി പത്രത്തിന് നല്‍കുന്ന നേതാക്കന്മാര്‍ മറുവശത്തുമുളള ഒരു പുതിയ പ്രവര്‍ത്തനരീതിയാണ് ദേശാഭിമാനിക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്.

പ്രഭാതമായാലും ദേശാഭിമാനിയായാലും ജനങ്ങളില്‍ നിന്ന് പണം പിരിച്ചാണ് സ്ഥാപിച്ചതും നടത്തിയതും. സിലോണ്‍, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങളില്‍ പോലും എകെജി പര്യടനം നടത്തിയാണ് പ്രഭാതത്തിനുളള പണം സമാഹരിച്ചത്. ദേശാഭിമാനി ആരംഭിക്കുന്നതിന് ഇഎംഎസ് തന്റെ സ്വത്ത് സംഭാവന നല്‍കിയത് പ്രസിദ്ധമാണ്. എന്നാല്‍ ഇതിനെക്കാളേറെ പ്രധാനം ബഹുജനങ്ങള്‍ നല്‍കിയ സംഭാവനകളായിരുന്നു. ഇതിന് തുടക്കം കുറിച്ചത് പി കൃഷ്ണപിളളയായിരുന്നു. 1942ല്‍ ആലപ്പുഴയിലേക്ക് പോയ കൃഷ്ണപിളള തൊഴിലാളികളില്‍ നിന്ന് പത്രഫണ്ട് പിരിക്കുന്നതിന് പ്രചരണം തുടങ്ങി. ആലപ്പുഴയില്‍ നിന്ന് കൃഷ്ണപിള്ള മറ്റോരോ വ്യവസായ കേന്ദ്രങ്ങളിലേക്കും പിന്നീട് ഗ്രാമപ്രദേശങ്ങളിലേക്കും നീങ്ങിയെന്ന് ഇഎംഎസ് അനുസ്മരിക്കുന്നു. ഈ കാമ്പയിന്റെ ഭാഗമായിട്ടാണ് വടക്കേമലബാറിലെ വൃദ്ധയായ കര്‍ഷകവിധവ അവരുടെ ഏകസ്വത്തായ പശുവിനെ പാര്‍ട്ടിക്ക് ദാനം ചെയ്തത്. കേന്ദ്രക്കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വന്ന ഈ സംഭവത്തിന് ദേശവ്യാപകമായ പ്രചരണം ലഭിച്ചു.

പത്രം ഒരു കമ്യൂണിസ്റ്റ് ഗസറ്റായാല്‍ പോര. നാട്ടുകാരുടെ ജീവിതവും അഭിപ്രായഗതികളും പ്രതിഫലിപ്പിക്കുന്ന പത്രമാകണം എന്ന നിലപാടാണ്, കേരളത്തിലെ പാര്‍ട്ടിയുടെ ഇന്നത്തെ കടമകള്‍ നിര്‍വചിച്ചുകൊണ്ട് ഇഎംഎസ് മുന്നോട്ടുവെച്ച സമീപനം. അദ്ദേഹത്തിന്റെ വാക്കുകളില്‍ "കേരളത്തിന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ വേണ്ടതുപോലെ പ്രതിഫലിപ്പിക്കുന്ന പത്രമായിട്ടുണ്ട് ദേശാഭിമാനി എന്ന് പറയാന്‍ വയ്യ. പട്ടിണിയെയും പകര്‍ച്ചവ്യാധിയെയും മറ്റും സ്പര്‍ശിക്കുന്ന ചുരുക്കം ചില റിപ്പോര്‍ട്ടുകള്‍ ദേശാഭിമാനിയില്‍ വരാറുണ്ടെന്നുളളത് ശരി തന്നെ. പക്ഷേ, കേരളത്തിലെ കുടുംബങ്ങള്‍ക്കുളളില്‍ നടക്കുന്നതെന്ത്, പട്ടാളത്തിലും അസമിലും പോയ നാലഞ്ചുലക്ഷം മലയാളികളുടെ കുടുംബങ്ങള്‍ ഇന്നെന്തു ചെയ്യുന്നു, റേഷന്‍ മുഴുവന്‍ വാങ്ങാന്‍ കഴിവില്ലാത്ത കുടുംബങ്ങള്‍ എങ്ങനെ ജീവിക്കുന്നു, ഫാക്ടറികളിലും സ്കൂളുകളിലും എസ്‌റ്റേറ്റുകളിലും മറ്റും നടക്കുന്നതെന്ത് മുതലായ സംഗതികളൊന്നും ദേശാഭിമാനി വായിച്ചാല്‍ കാണുകയില്ല. കമ്യൂണിസ്റ്റുകാര്‍ എന്തു പറയുന്നുവെന്നല്ലാതെ നാട്ടുകാര്‍ എന്തു പറയുന്നു, അവര്‍ എന്തുവിചാരിക്കുന്നു എന്ന് കാണാന്‍ ദേശാഭിമാനി പ്രയോജനപ്പെടുന്നില്ല... നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ കാണാന്‍ നമ്മെപ്പോലെ മറ്റൊരു പത്രമില്ല. എന്നിരുന്നാലും നാം ആ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നില്ല. നാട്ടുകാരുമായി ഇടപഴകി അവരുടെ നിത്യജീവിതത്തില്‍ പങ്കുകൊണ്ട് അവരുടെ സജീവപ്രശ്നങ്ങളുമായി ഏറ്റുമുട്ടുന്ന എത്രയോ പ്രവര്‍ത്തകന്മാര്‍ നമുക്കുണ്ട്. അവരെല്ലാം ദിവസേനെ കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും ചുരുങ്ങിയ തോതിലൊന്ന് പ്രതിഫലിപ്പിക്കുകമാത്രം ചെയ്താല്‍ കേരളത്തിലെ മറ്റൊരുപത്രത്തിനും കഴിയാത്തത്ര കേരളീയജീവിതത്തിന്റെ കണ്ണാടിയാകാന്‍ ദേശാഭിമാനിക്ക് കഴിയും'' (കേരള പാര്‍ട്ടിയുടെ ഇന്നത്തെ കടമകള്‍ -ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍ - വാല്യം 5, പേജ് 354, 356).

ഉളളടക്കത്തില്‍ മാത്രമല്ല, ശൈലിയിലും മാറ്റം വേണ്ടതുണ്ടെന്ന് ഇഎംഎസ് നിര്‍ദ്ദേശിച്ചു. "എന്തുകാര്യവും പാര്‍ട്ടിക്കു മാത്രമായുളള ഭാഷയില്‍ പറയുകയെന്ന പതിവ് മാറ്റി സംഭവങ്ങളും യാഥാര്‍ത്ഥ്യങ്ങളും ലളിതമായി നേരെയങ്ങ് പറയുന്ന ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയിട്ടുണ്ട്'' (കേരള പാര്‍ട്ടിയുടെ ഇന്നത്തെ കടമകള്‍ - വാല്യം 5, പേജ് 354). ഈ ശൈലി മുന്നോട്ടുകൊണ്ടുപോകണം എന്നതായിരുന്നു ഇഎംഎസിന്റെ പക്ഷം.

"പത്രത്തില്‍ ഉപയോഗിക്കുന്ന ഭാഷാശൈലി മുതലായവയെക്കുറിച്ചും ഒരുവാക്ക്. ഒരു വ്യാഴവട്ടത്തിലധികം കാലമായി നിരന്തരം നടന്നുപോന്ന പ്രവര്‍ത്തനം പാര്‍ട്ടിയെ സാധാരണ ജനങ്ങളുമായി വളരെയേറെ അടുപ്പിച്ചിരുന്നു. തൊഴിലാളികളും കൃഷിക്കാരും മറ്റു പാവപ്പെട്ടവരും വന്‍തോതില്‍ പാര്‍ടിയുടെ അണികളിലേക്ക് കടന്നുവന്നിരുന്നു. പത്രത്തില്‍ ഉപയോഗിച്ച ഭാഷയിലും അത് പ്രതിഫലിക്കാന്‍ തുടങ്ങി. ഗ്രാമ്യം എന്ന പേരില്‍ അടുത്തകാലം വരെ വര്‍ജിച്ചിരുന്ന ഒട്ടേറെ മലയാളപദങ്ങള്‍ ഉപയോഗത്തില്‍ വരുത്താന്‍ ബോധപൂര്‍വമായിത്തന്നെ ദേശാഭിമാനി പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു. അഭ്യസ്തവിദ്യരായ എഴുത്തുകാരുടെ പാണ്ഡിത്യം പകടിപ്പിക്കാനല്ല, സാധാരണക്കാര്‍ക്ക് ഗ്രഹിക്കത്തക്കവിധത്തില്‍ ലളിതമായി എഴുതാനാണ്, തൊഴിലാളിവര്‍ഗത്തിന്റെ പത്രം ശ്രദ്ധിക്കേണ്ടതെന്ന് ദേശാഭിമാനി പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു.

ഇതിനുമുമ്പ് ചിലപ്പോള്‍ ഈ ലേഖകന്‍ ചൂണ്ടിക്കാണിച്ചതുപോലെ, അനുകരണീയമായ ആ മാതൃകയില്‍ നിന്ന് തിരിച്ചുപോയി പത്രത്തെ അഭ്യസ്തവിദ്യരുടെ കുത്തകയാക്കുന്ന പ്രക്രിയയില്‍ മറ്റു മലയാള പത്രങ്ങളെയെന്നപോലെ ദേശാഭിമാനി അടക്കമുളള പാര്‍ട്ടിപത്രങ്ങളും പിന്നീടുളള കാലത്ത് പങ്കാളിയായിട്ടില്ലേ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു''(ദേശാഭിമാനി- ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍- വാല്യം 77, പേജ് 213, 214).

കമ്യൂണിസ്റ്റ് വിരോധവും മുഖ്യധാരാമാധ്യമങ്ങളും


മാതൃഭൂമിയോ മനോരമയോ ഒരുകാലത്തും കമ്യൂണിസ്റ്റ് അനുകൂലനിലപാട് സ്വീകരിച്ചില്ലെങ്കിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമെന്ന പരിഗണന ഇടതുപക്ഷത്തിന് നല്‍കിവന്നിരുന്നു എന്ന് പറഞ്ഞുവല്ലോ. എന്നാല്‍ സ്വാതന്ത്ര്യസമ്പാദനത്തോടെ മുഖ്യരാഷ്ട്രീയസമരം കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുളള പ്രതിപക്ഷവും തമ്മിലായിത്തീര്‍ന്നു. ഇത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലും പ്രതിഫലിച്ചു. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തിയുടെ വളര്‍ച്ച പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രൂപീകരണത്തിലേക്ക് എത്തിയതോടെ മുഖ്യധാരാ മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരോധം ഉച്ചസ്ഥായിയിലെത്തി.

വിമോചനസമര മാസങ്ങളില്‍ കൊടുമ്പിരിക്കൊണ്ട കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണം മലയാളിയുടെ സാമുഹ്യമനസ്സില്‍ ഒരു മസ്തിഷ്ക പ്രക്ഷാളനം തന്നെ നടത്തുന്നതിന് പര്യാപ്തമായിരിന്നു. വിമോചനസമരാഭാസത്തിന് അനുകൂലമായ പൊതുസമ്മതി സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ ഏറ്റവും നിര്‍ണായകമായ പങ്കു വഹിച്ചത് പത്രങ്ങളായിരുന്നു. കേരളത്തിലെ 30 പത്രങ്ങളില്‍ 26 എണ്ണവും കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ് ധേബറിന്റെ ഒരു പ്രധാന അവകാശവാദം. വേറിട്ടുനിന്ന ബാക്കി നാല് പത്രങ്ങള്‍ കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ളവയായിരുന്നു. 1957-ല്‍ 19 പത്രങ്ങള്‍ക്ക് രണ്ടര ലക്ഷം കോപ്പി പ്രചാരമാണുണ്ടായിരുന്നത്. 1959 ആകുമ്പോഴേക്ക് ഇത് 30 പത്രങ്ങളും ഏതാണ്ട് ആറു ലക്ഷം പ്രചാരവുമായി വര്‍ധിച്ചു. പത്രപ്രചാരണത്തില്‍ വന്ന ഈ എടുത്തു ചാട്ടം കമ്യൂണിസ്റ്റ് ഭരണാരോഹണവും നടപ്പിലാക്കിയ പരിഷ്കാരങ്ങളും അവയ്ക്കെതിരായ പ്രക്ഷോഭവുമെല്ലാം ജനങ്ങളില്‍ സൃഷ്ടിച്ച വാര്‍ത്താതല്പരത സംബന്ധിച്ച ചൂണ്ടുപലകയാണ്. മനോരമ അടിമുടി കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ മാതൃഭൂമിയാകട്ടെ കമ്യൂണിസ്റ്റ് ഭരണത്തെ കൂടുതല്‍ സഹിഷ്ണുതയോടെയാണ് കണ്ടിരുന്നത്. വിദ്യാഭ്യാസബില്‍ വിരുദ്ധ പ്രക്ഷോഭം, കാര്‍ഷികനിയമത്തോടുള്ള എതിര്‍പ്പ് തുടങ്ങിയ കാര്യങ്ങളിലെന്ന പോലെ പ്രത്യക്ഷസമരത്തോടും നെഹ്റുവും മലബാറിലെ കോണ്‍ഗ്രസ് നേതൃത്വവുമെടുത്തുവന്ന സമീപനത്തോടായിരുന്നു മാതൃഭൂമിക്ക് കൂടുതല്‍ യോജിപ്പ്. എന്നാല്‍ പ്രത്യക്ഷ സമരത്തിന് ഇന്ദിരാഗാന്ധിയുടെ പച്ചക്കൊടി കിട്ടിയതോടെ മാതൃഭൂമി വേഗത്തില്‍ നിലപാട് തിരുത്തി. വിമോചനസമരം തുടങ്ങിയതോടെ മലബാറിലെ സമരത്തിന്റെ ജിഹ്വയായിട്ടു തന്നെ അത് മാറി.

ബാക്കിയുള്ള ഏതാണ്ട് എല്ലാ പത്രങ്ങളും ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെയോ പാര്‍ട്ടിയുടെയോ മുഖപത്രങ്ങളായിരുന്നു. ദീപിക പത്രം പൊതുവെ സിറിയന്‍ കത്തോലിക്കരുടെ വക്താവായിരുന്നു. ലത്തീന്‍ കത്തോലിക്കാ സഭയുടെ കേരളാ ടൈംസ്, തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരള ജനത, ആര്‍ എസ് പിയുടെ മുഖപത്രമായിരുന്ന കൌമുദി, കെ കാര്‍ത്തികേയന്റെ പത്രാധിപത്യത്തിലുള്ള പൊതുജനം, കെ ജി ശങ്കര്‍ ആരംഭിച്ച മലയാളരാജ്യം തങ്ങള്‍കുഞ്ഞ് മുസലിയാര്‍ ആരംഭിച്ച പ്രഭാതം, ആര്‍ ശങ്കര്‍ ആരംഭിച്ച ദിനമണി, എ വി ജോര്‍ജ് നടത്തിയ കേരളഭൂഷണം, എന്‍എസ്എസിന്റെ മുഖപത്രമായ ദേശബന്ധു, കരുണാകരന്‍ നമ്പ്യാര്‍ പത്രാധിപരായിട്ടുള്ള എക്സ്പ്രസ്, ഫാ. വടക്കന്റെ തൊഴിലാളി, മുസ്ളിംലീഗിന്റെ മുഖപത്രമായ ചന്ദ്രിക, സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യത്തിലുണ്ടായിരുന്ന ദിനപ്രഭ എന്നിങ്ങനെയുളള പത്രങ്ങളെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടായിരുന്നു സ്വീകരിച്ചത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രങ്ങളായ ജനയുഗത്തിനും ദേശാഭിമാനിക്കും പുറമെ തൃശൂരില്‍ നിന്നുള്ള മുണ്ടശേരിയുടെ നവജീവനും കമ്യൂണിസ്റ്റ് അനുഭാവം പുലര്‍ത്തി. കേരളകൌമുദിക്കും താരതമ്യേനെ സര്‍ക്കാരിനോട് അനൂകൂലമനോഭാവമായിരുന്നു. ഈഴവ സമുദായത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായ വലിയ ബഹുജനപിന്തുണയില്‍ നിന്ന് മാറി നില്‍ക്കുന്നതിന് കേരളകൌമുദിക്ക് കഴിയുമായിരുന്നില്ല. സംവരണം പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനെ ശക്തമായി എതിര്‍ത്തെങ്കിലും വിമോചനസമരത്തില്‍ പങ്കാളികളാകാന്‍ കേരളകൌമുദി വിസമ്മതിച്ചു. സര്‍ക്കുലേഷനില്‍ അന്ന് മൂന്നാം സ്ഥാനത്ത് കേരളകൌമുദി ആയിരുന്നു.

തികഞ്ഞ രാഷ്ട്രീയലക്ഷ്യത്തോടെ പത്രങ്ങള്‍ നടത്തിയ വിഷലിപ്തമായ പ്രചരണം സര്‍ക്കാരും മാധ്യമങ്ങളും തമ്മിലുളള ബന്ധം വഷളാക്കി. 1959 മെയ് രണ്ടിന് തിരുവനന്തപുരത്തു ചേര്‍ന്ന അഖിലേന്ത്യാ പത്രാധിപ സംഘടനയുടെ സമ്മേളനത്തില്‍ ആ സംഘര്‍ഷം പ്രതിഫലിച്ചു. സമ്മേളനത്തിന് സ്വാഗതം പറഞ്ഞ കെ എം ചെറിയാന്‍ 'കേരളത്തിലെ പത്രങ്ങളും ഗവണ്‍മെന്റും തമ്മിലുള്ള ബന്ധത്തില്‍ അല്‍പം മുറുക്കമുണ്ട് ' എന്ന് തുറന്നു പ്രസ്താവിച്ചു. ഇതിനോട് പ്രതികരിച്ചു കൊണ്ട് "ഒരുവിഭാഗം പത്രക്കാര്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒരു യാഥാര്‍ഥ്യമാണെന്ന് അംഗീകരിക്കുവാന്‍ തയ്യാറല്ല... ഈ ഗവണ്‍മെന്റിനെ നിഷ്കാസനം ചെയ്യാന്‍ ഭരണഘടനാ വിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പത്രമിവിടെയില്ലേ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഉദാഹരണമായി കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന് അക്രമത്തിന്റെ ഭാഷയല്ലാതെ മറ്റൊന്നും മനസ്സിലാവില്ല എന്ന് ഒരു പത്രം പച്ചയായി മുഖപ്രസംഗം എഴുതിയിരിക്കുന്നു... ഒരു പത്രപ്രവര്‍ത്തന കോഡുണ്ട്. ഈ കോഡില്‍ ഒരു വകുപ്പുണ്ട്. വസ്തുതകള്‍ വളച്ചൊടിക്കരുത്. പക്ഷേ കേരളത്തിലെ പത്രങ്ങളില്‍ 25 ശതമാനമെങ്കിലും ആ കോഡ് സ്വീകരിച്ച് ഉറച്ചു നില്‍ക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്... വസ്തുതകള്‍ വളച്ചൊടിക്കുക മാത്രമല്ല വസ്തുതകള്‍ ഉല്പാദിപ്പിക്കുകയാണ് നമ്മുടെ പല പത്രങ്ങളും ചെയ്യുന്നതെന്നു കാണാം.... അത് പത്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ അത് തിരുത്തണമെന്നുണ്ട്. ഇവിടെ ഞാനൊരു ഉദാഹരണം പറയാം. ധനകാര്യമന്ത്രിയുടെ ശേഷക്കാരിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു എന്നൊരു പത്രം ഒരു വാര്‍ത്ത പ്രസിദ്ധപ്പെടുത്തി. അവരുടെ പേരും വയസുമെല്ലാം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നതിന് അത്തരത്തില്‍ പേരും വയസുമുളള ഒരു അനന്തിരവള്‍ തനിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ധനകാര്യമന്ത്രി ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയ പത്രത്തിന്റെ ഏറ്റവും പ്രാഥമികമായ ഒരു കടമയായിരുന്നു, ഈ തെറ്റ് അംഗീകരിച്ച് തിരുത്തുക എന്നത്. എന്നാല്‍ ധനകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്കു ശേഷവും ചില പത്രങ്ങള്‍ ഈ തെറ്റായ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി എന്ന് വിചാരിക്കുക. അവര്‍ക്ക് നല്‍കാന്‍ തെളിവൊന്നുമില്ല. എങ്കിലും അവര്‍ കളളക്കഥ ആവര്‍ത്തിക്കും. ... ധര്‍മ്മപ്രമാണങ്ങള്‍ നിര്‍ബന്ധമാക്കുന്ന പ്രശ്നം പൂര്‍ണമായും പത്രാധിപന്മാര്‍ക്കു തന്നെ വിട്ടുകൊടുക്കണമെന്നുള്ളതിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. എന്നാല്‍ പത്രാധിപന്മാര്‍ അത് ചെയ്തില്ലെങ്കിലോ? എന്താണ് പിന്നീട് ചെയ്യേണ്ടത്?'' എന്ന് പത്രാധിപസമ്മേളനത്തില്‍ ഇ എം എസ് തുറന്നടിച്ചു.

കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന ഗ്രന്ഥത്തില്‍ ഈ കാലത്തെ ഇഎംഎസ് ഇപ്രകാരമാണ് നിരീക്ഷിച്ചത്: "മുപ്പതില്‍പ്പരം വരുന്ന ഭാഷാപത്രങ്ങളില്‍ ഭൂരിപക്ഷവും മന്ത്രിസഭയെ മൊത്തത്തിലും അതുപോലെതന്നെ മന്ത്രിമാരെ വ്യക്തിപരമായും അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടു കൂടി വസ്തുതകള്‍ വളച്ചൊടിക്കുകയും നുണകള്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്യുക എന്ന നയത്തിലേയ്ക്ക് നീങ്ങി. 'കൈയില്‍ വരുന്ന ഓരോ അവസരവും ഓരോ പ്രത്യേക പ്രശ്നവും അവരെ ചെളിവാരിയെറിയാന്‍ ഉപയോഗിക്കുക; അവസരങ്ങളും പ്രശ്നങ്ങളുമൊന്നും കിട്ടുന്നില്ലെങ്കില്‍ അവ സൃഷ്ടിക്കുക' - കമ്മ്യൂണിസ്റ്റ് വിരുദ്ധപത്രങ്ങളുടെയും പ്രക്ഷോഭകരുടെയും കേന്ദ്രലക്ഷ്യം ഇതായി തീര്‍ന്നു''.

സര്‍ക്കാരിനെ കടന്നാക്രമിക്കുന്നതിനും മന്ത്രിമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഏറ്റവും വഷളായ ഒരു മലയാള ശൈലി തന്നെ വിമോചനസമരകാലത്ത് പത്രങ്ങള്‍ വാര്‍ത്തെടുത്തു. നിയമമന്ത്രിയായ കൃഷ്ണയ്യര്‍ക്ക് ശക്തമായി ഇതിനെതിരെ പ്രതികരിക്കേണ്ടി വന്നു: "മനുഷ്യന്മാരെ കല്പിച്ചുകൂട്ടി അപകീര്‍ത്തിപ്പെടുത്തുന്നവര്‍, അവരെത്ര വലിയ ആളായാലും ശരി, കോടതികളുടെ മുമ്പാകെ ഉത്തരം പറയേണ്ടി വരും. അതു പറയിപ്പിക്കുക തന്നെ ചെയ്യും. പത്രസ്വാതന്ത്ര്യത്തിന്റെ പതാകാവാഹകന്മാരായി ഇവിടെ അഭിനയിക്കുന്നവര്‍ പത്രമുടമകളെ ഇക്കാര്യം അറിയിക്കുന്നത് നന്ന്. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നത് അഭിമാനകരമായ ഒരു ജോലി അല്ല. നിയമത്തേയും നീതിന്യായാസനങ്ങളെയും നാവു കൊണ്ടുമാത്രം സേവിച്ച് മന്ത്രിമാരെപ്പറ്റി സഭ്യേതരങ്ങളും അപമാനകരങ്ങളും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ നടത്തുന്നവര്‍ നിയമത്തിന്റെ കൈയില്‍ നിന്നും രക്ഷപ്പെടുമെന്ന് വ്യാമോഹിക്കേണ്ടതില്ല''.

വി ആര്‍ കൃഷ്ണയ്യര്‍ ദിനമണി, പൊതുജനം, മലയാള മനോരമ എന്നീ പത്രങ്ങള്‍ക്കെതിരായും എം എന്‍ ഗോവിന്ദന്‍ നായര്‍ കേരളഭൂഷണത്തിനെതിരായും ടി വി തോമസ് എക്സ്പ്രസിനെതിരായും മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തു. ദീപിക പത്രാധിപര്‍ക്കെതിരെ സര്‍ക്കാര്‍ ക്രിമിനല്‍ കേസും ചാര്‍ജ് ചെയ്തു.

മാധ്യമങ്ങളെ വിമോചനസമരക്കാര്‍ സമര്‍ത്ഥമായി ദുരുപയോഗം ചെയ്തു. പൊതുജനങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയും നിര്‍വീര്യരാക്കുകയും ചെയ്തുകൊണ്ട് പത്രങ്ങളടക്കമുള്ള ആശയപ്രചരണോപകരണങ്ങളുടെ ഉടമസ്ഥരുടെയും മതമടക്കമുള്ള സാമൂഹ്യസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നവരുടെയും സ്ഥാപിതതാല്‍പര്യങ്ങള്‍ക്ക് സമൂഹത്തില്‍ പത്രങ്ങള്‍ മേല്‍ക്കൈ സൃഷ്ടിച്ചു.

1957-ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതിന് അന്തര്‍ദ്ദേശീയ വാര്‍ത്താ പ്രാധാന്യമുണ്ടായിരുന്നു. 'കേരളത്തിലെ സംഭവ വികാസങ്ങളുടെ അന്തര്‍ദേശീയ പ്രാധാന്യം മനസ്സിലാക്കണമെങ്കില്‍ 57-59 കാലത്തെ ന്യൂയോര്‍ക്ക് ടൈംസിലെ 'കേരളത്തിലെ ചുവപ്പന്‍മാരെ' കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മതി.

1957 ഓഗസ്റ്റ് 25-ന് ലണ്ടന്‍ ഒബ്സര്‍വറിന്റെ വാര്‍ത്താ ലേഖകന്‍ വില്യം ക്ളര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് തുടങ്ങിയത് ഇപ്രകാരമായിരുന്നു, 'സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നു എന്നതിനാലാണ് കേരളം പുറംലോകത്തിന് പ്രധാനപ്പെട്ടതായിത്തീരുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ഇത് പ്രധാനപ്പെട്ട ഒരു സംഭവവികാസമാണ്. കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണമില്ലാത്ത ഏക സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയില്‍ ഏതാണ്ട് ഒറ്റ അച്ചില്‍ വാര്‍ത്ത ഇന്ത്യന്‍ ഭരണ സംവിധാനത്തിന് ഏക പ്രായോഗിക ബദല്‍ സംവിധാനം ഇതായിരിക്കും. അങ്ങനെ കേരളത്തിലെ ഭരണം വിജയിപ്പിക്കുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞാല്‍ ഇന്ത്യയിലെ ഔദ്യോഗിക പ്രതിപക്ഷം എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യശസ്സ് ഉയരും.' ഇന്ത്യ ഇടത്തോട്ട് നീങ്ങുന്നതിന്റെ സൂചനയാണോ കേരളം എന്ന ആകാംക്ഷയായിരുന്നു പാശ്ചാത്യ രാജ്യങ്ങളില്‍ ഉണ്ടായിരുന്നത്.

മാധ്യമരംഗം ഇ എം എസിന് ശേഷം

വിമോചന സമരത്തോടെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രത്യയശാസ്ത്രം കമ്യൂണിസ്റ്റ് വിരോധമായിത്തീര്‍ന്നു. ഇതോടൊപ്പം എഴുപതുകളോടെ മറ്റൊരു മാറ്റവും കൂടി വന്നുചേര്‍ന്നു. അതാണ് മാധ്യമങ്ങളുടെ വാണിജ്യവത്കരണം. പത്രത്തിന്റെ മുഖ്യ ലക്ഷ്യം ഉടമസ്ഥന്റെ ലാഭമായിത്തീര്‍ന്നു. ലാഭമാകട്ടെ, പരസ്യത്തെയും പ്രചാരത്തെയും ആശ്രയിച്ചു നില്‍ക്കുന്ന ഒന്നായതോടെ പ്രചാരം വര്‍ദ്ധിപ്പിക്കാനുളള കടുത്ത വാണിജ്യമത്സരങ്ങളുടെ കാലം തുറന്നു.

കേരള സംസ്ഥാനം രൂപം കൊള്ളുമ്പോള്‍ പത്രങ്ങളുടെ മൊത്തം സര്‍ക്കുലേഷന്‍ 2.5 ലക്ഷം ആയിരുന്നു. അതാണിപ്പോള്‍ ഏതാണ്ട് 40 ലക്ഷമായി ഉയര്‍ന്നിരിക്കുന്നത്. രണ്ടരലക്ഷത്തില്‍ നിന്ന് 40 ലക്ഷത്തിലേക്കുളള ഏതാണ്ട് അരനൂറ്റാണ്ടുകൊണ്ടുളള വളര്‍ച്ച അനുക്രമമായി ഉണ്ടായതല്ല. രാഷ്ട്രീയ കോളിളക്കങ്ങള്‍ ഉണ്ടായ വര്‍ഷങ്ങളിലാണ് പത്രസര്‍ക്കുലേഷന്‍ കുത്തനെ ഉയര്‍ന്നത്. പിന്നീട് വളര്‍ച്ച മന്ദഗതിയിലായി. 1950കളുടെ അവസാനം, 60കളുടെ അവസാനം, അടിയന്തരാവസ്ഥയെ തുടര്‍ന്നുളള കാലം എന്നിവ ഇപ്രകാരം പത്രപ്രചാരണത്തില്‍ കുത്തനെ വളര്‍ച്ചയുണ്ടായ വര്‍ഷങ്ങളാണ്. ഈ ഗതിസ്വഭാവത്തിന് 1990കളില്‍ ഒരടിസ്ഥാനമാറ്റം വന്നു. രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നിന്നും അതുളവാക്കുന്ന വാര്‍ത്താതാല്‍പര്യഗതിയില്‍ നിന്നും സ്വതന്ത്രമായി പത്രങ്ങളുടെ സര്‍ക്കുലേഷന്‍ ഉയരാന്‍ തുടങ്ങി. ഏതാണ്ട് പത്തുലക്ഷത്തിലധികം കോപ്പികളാണ് ഈ ദശാബ്ദത്തില്‍ വര്‍ധനവുണ്ടായത്. ഏതാണ്ട് അനുക്രമമായ വളര്‍ച്ചയാണുണ്ടായത്. ഇതിന്റെ പിന്നില്‍ പത്രങ്ങള്‍ സ്വയം മുന്‍കൈ എടുത്ത് നടപ്പാക്കിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ്. പത്രത്തിന്റെ വരിക്കാരാവുന്നതിന് ഉപഭോക്താക്കള്‍ക്ക് നാനാവിധ ആനുകൂല്യങ്ങള്‍ നല്‍കുകയും പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. വായനക്കാരുടെ താല്‍പര്യം പിടിച്ചു നിര്‍ത്തുന്നതിനാവശ്യമായ നാടകീയ പൈങ്കിളിശൈലി പത്രങ്ങള്‍ ആവിഷ്കരിച്ചു. ഒരു അര്‍ദ്ധ ടാബ്ളോയിഡ് നിലവാരത്തിലേയ്ക്ക് മാതൃഭൂമിയും മനോരമയും പലപ്പോഴും താഴ്ന്നു.

കടുത്ത കമ്പോളമത്സരം പത്രപ്രവര്‍ത്തനശൈലിയെ ഗാഢമായി സ്വാധീനിച്ചു. വായനക്കാരില്‍ കേവലകൌതുകം ജനിപ്പിക്കുന്നതിന് സംഭവങ്ങളെ സംഭ്രമജനകങ്ങളായോ പൈങ്കിളിവത്കരിച്ചോ അവതരിപ്പിക്കുന്ന രചനാശൈലിയിലേക്ക് പത്രങ്ങള്‍ ഒന്നടങ്കം പതിച്ചു. വാര്‍ത്തകള്‍ അനുനിമിഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഇരുപത്തിനാല് മണിക്കൂര്‍ ന്യൂസ് ചാനലുകളുടെ രംഗപ്രവേശത്തോടെ ടെലിവിഷന്‍ സ്ക്രീനിനെ കവച്ചുവെയ്ക്കുന്ന വര്‍ണപ്പൊലിമ സ്വായത്തമാക്കേണ്ടത് പത്രത്താളുകളുടെ അനിവാര്യതയായി മാറി. അതിനുവേണ്ടിയുളള നെട്ടോട്ടത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ വിസ്മരിക്കപ്പെട്ടു. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനും നിലനിര്‍ത്താനും വേണ്ടി സംഭവങ്ങളെ ടെലിവിഷനുകള്‍ പരമാവധി വക്രീകരിച്ചപ്പോള്‍, അവതരണത്തിനും വിശകലനത്തിനും അതിനപ്പുറമുളള വക്രീകരണസാധ്യതകള്‍ പത്രങ്ങള്‍ തേടി. സംഭവങ്ങളെയും വസ്തുതളെയും അപഗ്രഥിക്കാനുളള മത്സരമല്ല, മറിച്ച് പരമാവധി വക്രീകരിച്ച് സംഭ്രമവും വിഭ്രമവും സൃഷ്ടിക്കുന്നതിനുളള മത്സരമാണ് പത്രങ്ങളും ടെലിവിഷനും തമ്മില്‍ നടന്നത്. അങ്ങനെ വാര്‍ത്തകള്‍ക്ക് പകരം വാര്‍ത്താലേഖകരുടെയും വാര്‍ത്താനിയന്ത്രകരുടെയും വീക്ഷണങ്ങളും മുന്‍വിധികളും അനിഷ്ടങ്ങളും പക്ഷപാതങ്ങളും ജനമസ്തിഷ്കത്തിലേക്കൊഴുകി.

ടെലിവിഷന്‍ ചാനലുകള്‍ ശക്തമായതോടെയാണ് മാധ്യമ മൂലധനത്തിന്റെ പ്രശ്നങ്ങള്‍ കൂടുതല്‍ തീവ്രമായത്. ബഹുകോടികളുടെ മൂലധനമുടക്കും കടുത്ത മത്സരവുമുള്ള ടെലിവിഷന്‍ മേഖലയില്‍ ഉളളടക്കത്തിന്റെ കച്ചവടവത്കരണവും കുത്തകകളുടെ കടന്നുവരവവും അനായാസം സംഭവിക്കുന്നു.

അമേരിക്കയുടെ അക്രമാസക്തമായ വിദേശനയത്തിന്റെ ഏറ്റവും വലിയ പതാകാവാഹകനായ മര്‍ഡോക്കിന്റെ വ്യാപാരക്കണ്ണുകള്‍ കേരളത്തിലേക്കും നീണ്ടതെന്തിന് എന്ന ചോദ്യത്തില്‍ മാധ്യമരംഗത്തെ മൂലധന അധിനിവേശത്തിന്റെ ഉത്തരമുണ്ട്. മാതൃഭൂമിയെ ബെനറ്റ് കോള്‍മാന്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ സാംസ്കാരിക കോളിളക്കം മര്‍ഡോക്ക് ഏഷ്യാനെറ്റ് കയ്യടക്കുമ്പോള്‍ ഉണ്ടായില്ല. ആ സാംസ്ക്കാരിക നിര്‍വീര്യകരണമാണ് ആഗോളവത്കരണവും മൂലധനശക്തികളും ലക്ഷ്യമിടുന്നത്. പണമുളളവര്‍ തമ്മിലുളള കച്ചവടത്തില്‍ നമുക്കെന്ത് കാര്യം എന്ന സമ്പൂര്‍ണ നിസ്സംഗതയിലേക്ക് കേരളത്തിലേതുപോലെ രാഷ്ട്രീയ പ്രബുദ്ധമായ ഒരു ജനതയെ മയക്കിവീഴ്ത്താന്‍ പോന്നവിധം വീര്യമേറിയതാണ് ആഗോളവ്തകരണത്തിന്റെ ലഹരി. നമ്മുടെ സാമൂഹ്യ - രാഷ്ട്രീയ - സാംസ്ക്കാരികപഥങ്ങളില്‍, നോംചോംസ്കി പ്രതിപാദിച്ചതു പോലെ, "നിര്‍മ്മിക്കപ്പെടുന്ന സമ്മതി'' ഉണ്ടായിക്കാണാനുളള പശ്ചാത്യരാജ്യങ്ങളുടെ മോഹം ഒരിക്കലും രഹസ്യമായിരുന്നില്ല.

ബദല്‍ മാധ്യമത്തിനു വേണ്ടി

ബൂര്‍ഷ്വാ മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തെ ചെറുത്തുകൊണ്ടും തൊഴിലാളിവര്‍ഗനിലപാട് ജനങ്ങളിലെത്തിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടും മാത്രമേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നോട്ടു പോകാന്‍ കഴിയൂ. ആശയപ്രചരണത്തിന്റെ പ്രാധാന്യത്തില്‍ ഇഎംഎസ് എക്കാലത്തും ഊന്നിയിരുന്നു. ദേശാഭിമാനിയുടെയും ചിന്തയുടെയും പ്രചരണത്തില്‍ ഇത്രയേറെ പ്രാധാന്യം നല്‍കി വന്ന മറ്റൊരു നേതാവിനെ കാണാനാവില്ല. ദേശാഭിമാനിയുടെ പുതിയ പ്രസ്സുകളുടെയും എഡിഷനുകളുടെയും ഉദ്ഘാടനം തുടങ്ങിയ വേളകളില്‍ താന്‍ ചടങ്ങിന്റെ ആതിഥേയനാണ് എന്ന പരാമര്‍ശം സാധാരണമാണ്. പാര്‍ട്ടി മാധ്യമങ്ങളോട് അത്രയേറെ ഒരു വൈകാരിക ബന്ധം സ്ഥാപക പത്രാധിപര്‍ക്ക് എക്കാലവും ഉണ്ടായിരുന്നു.

"ലക്ഷക്കണക്കിന് കോപ്പി പ്രചാരമുളള ബൂര്‍ഷ്വാ കുത്തകപത്രങ്ങള്‍ക്കിടയ്ക്കാണ് ദേശാഭിമാനിയെന്ന ഇടതുപക്ഷ ദിനപത്രത്തിന് അതിന്റെ ജോലി ചെയ്യാനുളളത്. പൂര്‍ണമായില്ലെങ്കില്‍ ഭാഗികമായെങ്കിലും ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കുന്ന ചില മാധ്യമങ്ങളുണ്ടെങ്കിലും, കുത്തകപ്പത്രങ്ങളുടെ രാഷ്ട്രീയാക്രമണം മുഖ്യമായും നേരിടേണ്ടത് ദേശാഭിമാനിയാണ്.

ഇവിടെ ഒരുകാര്യം വ്യക്തമാക്കേണ്ടതുണ്ട്. കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ വെച്ച് ഏറ്റവുമധികം ജനപിന്തുണയുളള പാര്‍ട്ടിയുടെ മുഖപത്രമാണ് ദേശാഭിമാനി. ആ നിലയ്ക്ക് പ്രചാരത്തിന്റെ കാര്യത്തില്‍ ആ പത്രം മുന്‍നില്‍ക്കേണ്ടതായിരുന്നു. കുത്തകപത്രങ്ങള്‍ക്കുളള പണക്കൊഴുപ്പും അധികാരശക്തിയുമില്ലാത്തതിനാലാണ് ദേശാഭിമാനിയുടെ പ്രചാരം താരതമ്യേന പുറകില്‍ നില്‍ക്കുന്നത്'(ഇടതുപക്ഷ മാധ്യമങ്ങളുടെ ഇന്നത്തെ പ്രസക്തി, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 89, പേജ് 314)

ഇതിനുളള പ്രതിവിധി ദേശാഭിമാനിയുടെ പ്രചരണത്തിനായുളള കാമ്പയിനുകളായിരുന്നു. പത്രപ്രചാരണം മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് മുഖ്യകടമകളിലൊന്നാണെന്ന് ഇഎംഎസ് കണ്ടു. 'മാസികയായാലും വാരികയായാലും ദിനപത്രമായാലും ഒരു മുഖപത്രമില്ലാതെ പാര്‍ട്ടിക്ക് വളരാന്‍ കഴിയില്ല. മാര്‍ക്സിസം - ലെനിനിസത്തിന്റെ സംഘടനാ തത്ത്വങ്ങളില്‍ അതിപ്രധാനമായ ഒന്നാണിത്'. ദേശാഭിമാനിയുടെ പ്രചരണം പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ അഭേദ്യഭാഗമാണെന്ന ബോധ്യം പാര്‍ട്ടി മെമ്പര്‍മാര്‍ക്കും അനുഭാവികള്‍ക്കും ഉണ്ടാക്കിക്കൊടുക്കണം.

"പക്ഷേ, ഈ കടമ നിറവേറ്റാന്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടികളുടെ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരെക്കൊണ്ടുമാത്രം കഴിയുകയില്ല, പത്രവായനക്കാരുടെ ബോധമണ്ഡലവും ഇതിന് സഹായകരമായിരിക്കണം. ഭരണവര്‍ഗങ്ങളുടെ ജിഹ്വയായി പ്രവര്‍ത്തിക്കുന്ന പത്രങ്ങളും തൊഴിലാളി വര്‍ഗത്തിന്റെ മുഖപത്രവും തമ്മിലുളള വ്യത്യാസവും വായനക്കാരായ ബഹുജനങ്ങളാകെ മനസ്സിലാക്കണം. ബൂര്‍ഷ്വാ മാധ്യമങ്ങള്‍, വാര്‍ത്താ ഏജന്‍സികള്‍ എന്നിവ പ്രചരിപ്പിക്കുന്ന അസത്യങ്ങള്‍ തുറന്നുകാട്ടി സത്യം പുറത്തുകൊണ്ടുവരാന്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രചരണമാധ്യമങ്ങള്‍ക്കുളള കടമ ജനങ്ങളാകെ മനസ്സിലാക്കണം. ഇല്ലെങ്കില്‍ തൊഴിലാളിവര്‍ഗ താല്‍പര്യം സംരക്ഷിക്കുകയെന്ന സദുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരും പത്രവായനക്കാരായ ബഹുജനങ്ങളും തമ്മില്‍ നികത്താന്‍ വയ്യാത്ത വിടവുണ്ടാകും'' (ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 89 - പാര്‍ട്ടിയുടെ ദിനപത്രം നാല്‍പത് വര്‍ഷത്തിന് മുമ്പും ഇന്നും, - പേജ് 312)

വര്‍ഗസംഘടനകളും വര്‍ഗസമരവും സൃഷ്ടിക്കുന്ന ജനകീയ കൂട്ടായ്മയ്ക്ക് മാധ്യമ പ്രചാരവേലയെ വലിയൊരളവില്‍ പ്രതിരോധിക്കാനാവും എന്നതാണ് ആദ്യത്തേത്. ജെയിംസ് പെട്രാസിനെപ്പോലുളള പണ്ഡിതര്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും മാധ്യമ പ്രചാരവേലയെ ഇപ്രകാരം ഫലപ്രദമായി ചെറുത്തതിന്റെ അനുഭവങ്ങളുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് അലെന്‍ഡയുടെ ചിലിയിലും മറ്റും പിന്തിരിപ്പന്മാര്‍ക്ക് പട്ടാള അട്ടിമറികള്‍ സ്വീകരിക്കേണ്ടി വന്നത്. രണ്ടാമത്തെ കൂട്ടിച്ചേര്‍ക്കല്‍, മാധ്യമ മേഖലയിലെ ജനാധിപത്യപരമായ ഇടവും അതു വിപുലീകരിക്കുന്നതിനു വേണ്ടിയുളള സമരവുമാണ്. ഇതിനെക്കുറിച്ചാണ്, ഉപസംഹാരമായി വിശദീകരിക്കാനുദ്ദേശിക്കുന്നത്.

പാര്‍ട്ടി പത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും വ്യക്തമായ ധാരണ ഇഎംഎസിന് ഉണ്ടായിരുന്നു. പാര്‍ട്ടിക്കും പാര്‍ട്ടിയുടെ ബന്ധുക്കള്‍ക്കും നേരിടേണ്ടി വരുന്ന താത്ത്വികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ നിരന്തരം കൈകാര്യം ചെയ്തുകൊണ്ടല്ലാതെ പാര്‍ട്ടി മുഖപത്രത്തിന് അതിന്റെ കടമ നിറവേറ്റാന്‍ കഴിയില്ല. എന്നാല്‍ 'ദിനപത്രത്തിന്റെ മൌലികമായ ജോലി ഇതല്ല. അതിന്റെ വായനക്കാര്‍ പാര്‍ട്ടിയുടെയും മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെയും വൃത്തത്തെക്കാള്‍ എത്രയോ വിശാലമായ ബഹുജനങ്ങളാണ്. സാധാരണ ദിനപത്രങ്ങളിലെന്ന പോലെ പാര്‍ട്ടി പത്രത്തിലും വായനക്കാര്‍ പ്രതീക്ഷിക്കുന്നത് വാര്‍ത്തകളാണ്. മറ്റൊരു പത്രവും വായിക്കാതെ പാര്‍ട്ടിയുടെ ദിനപത്രം മാത്രം വായിക്കുന്ന ഒരു സാധാരണ വായനക്കാരന് ദൈനംദിനം നടക്കുന്ന സംഭവങ്ങളെ സംബന്ധിച്ച് പൊതുവെ വിവരം കിട്ടാന്‍ വേണ്ട എല്ലാത്തരം വാര്‍ത്തകളും പാര്‍ട്ടിയുടെ ദിനപത്രം കൊടുക്കണം. പാര്‍ട്ടിയുടെ ആശയപരവും രാഷ്ട്രീയവുമായ നിലപാടുകള്‍ വിശദീകരിക്കുന്നതിന് തന്നെ ഇതാവശ്യമാണ്.

"കൂടാതെ മറ്റുപത്രങ്ങളിലുളളതു പോലെ ഫീച്ചര്‍ എന്നപേരില്‍ അറിയപ്പെടുന്നതും വിവിധ ജനവിഭാഗങ്ങള്‍ക്ക് താല്‍പര്യമുളളതുമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന പംക്തികള്‍ പാര്‍ട്ടിയുടെ ദിനപത്രത്തിലും ഉണ്ടാകണം. കളികളും കായികമത്സരങ്ങളും സിനിമ, കമ്പോള നിരക്കുകള്‍, പുസ്തകാഭിപ്രായങ്ങള്‍, ശാസ്ത്രരംഗം മുതലായ ഇനങ്ങള്‍ ഏത് ദിനപത്രത്തിനും ഒഴിച്ചുകൂടാത്തതാണ്. ചുരുക്കത്തില്‍ പാര്‍ട്ടിയുടെ വര്‍ഗശത്രുക്കള്‍ നടത്തുന്ന ഏത് ദിനപത്രവും പോലെ പാര്‍ട്ടിയുടേതും ഭിന്നരുചിക്കാരായ വായനക്കാര്‍ക്ക് ഇഷ്ടപ്പെടുകയും പ്രയോജനകരമാവുകയും വേണം. എന്നാല്‍ മറ്റുദിനപത്രങ്ങളെ അനുകരിക്കുക മാത്രം ചെയ്യുന്ന ഒരു ദിനപത്രത്തിന് പാര്‍ട്ടിയുടെ ജിഹ്വയാകാന്‍ വയ്യ'''(പാര്‍ട്ടിയുടെ ദിനപത്രം - നാല്‍പതു വര്‍ഷത്തിന് മുമ്പും ഇന്നും, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 89, പേജ് 309-310).

മേല്‍പറഞ്ഞ വീക്ഷണം പ്രാവര്‍ത്തികമായപ്പോള്‍ ചില താത്ത്വികവും പ്രായോഗികവുമായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. അതിലൊന്നാമത്തേത്, ബഹുജനപത്രമെന്ന നിലയില്‍ വിരുദ്ധാഭിപ്രായങ്ങള്‍ കൂടി പത്രത്തില്‍ പ്രസിദ്ധീകരിക്കണം, അല്ലാത്ത പക്ഷം അത് മാര്‍ക്സിസ്റ്റുകാരുടെ അസഹിഷ്ണുതയായി കരുതും എന്ന വാദം. ഡോ. രാജിന്റെയും പവനന്റെയും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതിനെക്കുറിച്ചായിരുന്നു ഈ ചോദ്യം ഉയര്‍ന്നത്. അതിന് ഇഎംഎസ് നല്‍കിയ മറുപടി ഇതാണ്:

"പവനന്റെയും രാജിന്റെയും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഗവണ്മെന്റിന്റെ വിലക്കുണ്ടായാല്‍ - ഭാഗ്യവശാല്‍ ഇന്നില്ല - അതിനെ എതിര്‍ക്കുന്നതില്‍ പാര്‍ട്ടി പത്രങ്ങളുണ്ടാകും. എന്നാല്‍ മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെ അവരിറക്കുന്ന വിരുദ്ധാഭിപ്രായങ്ങള്‍ക്ക് മറുപടി പറയാന്‍ പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ ഉപയോഗപ്പെടുത്തും. അവയ്ക്ക് മറുപടി പറയാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും അവര്‍ക്ക് സ്വന്തം പ്രസിദ്ധീകരണങ്ങളിലൂടെയോ മറ്റു വഴിക്കോ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അവ പാര്‍ട്ടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെടാന്‍ ഒരാള്‍ക്കും അവകാശമില്ല''. (പത്രധര്‍മ്മവും വാക്കിലെ ലേഖനവും - ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 53, പേജ് 288, 289)

മതവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുളള സപ്ളിമെന്റുകള്‍ ദേശാഭിമാനി ഇറക്കുന്നതിനെതിരെയും ഇഎംഎസിനോട് ചോദ്യം ഉയര്‍ന്നു. ഇതിനോടുളള ഇഎംഎസിന്റെ പ്രതികരണം ഇതായിരുന്നു: " ദേശാഭിമാനിയെപ്പോലുളള കമ്യൂണിസ്റ്റ് പത്രങ്ങള്‍ മതവിശ്വാസികളുടെ വീക്ഷണം മനസ്സിലാക്കിക്കൊണ്ട് ദൈനംദിന വര്‍ഗസമരത്തില്‍ അവരെ അണിനിരത്താന്‍ ശ്രമിക്കുകയാണ്. അതിന് ജനങ്ങളില്‍ ഭൂരിപക്ഷത്തിന് ഇന്നുളള മതവിശ്വാസം യാഥാര്‍ത്ഥ്യമായി അംഗീകരിക്കണം. അതനുസരിച്ചുളള ആചാരാനുഷ്ഠാനങ്ങള്‍ വര്‍ഗസമരത്തില്‍ പങ്കാളികളാവുന്ന തൊഴിലാളിവര്‍ഗത്തിന്റെ ദൈനംദിന ജീവിതത്തിന്റെ അഭേദ്യഭാഗങ്ങളാണെന്ന് കാണണം. സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളില്‍ നടക്കുന്ന വര്‍ഗസമരവും മതവിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളും തമ്മിലുളള ബന്ധത്തെത്തന്നെ വൈരുദ്ധ്യാത്മക ഭൌതികവാദത്തിന്റെ അടിസ്ഥാനത്തില്‍ വേണം കാണാന്‍. മതവിശ്വാസികളും മാര്‍ക്സിസ്റുകാരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വര്‍ഗസമരങ്ങളിലൂടെയാണ് മതവിശ്വാസികളുടെ പ്രപഞ്ചവീക്ഷണത്തില്‍ മാറ്റം വരുത്തേണ്ടത്.... വെറും ഭൌതികവാദ പ്രചാരണത്തിലൂടെയല്ല, ദൈനംദിന വര്‍ഗസമരത്തില്‍ മാര്‍ക്സിസ്റുകാരും മതവിശ്വാസികളും തമ്മിലുണ്ടാക്കുന്ന കൂട്ടുകെട്ടിലൂടെയാണ് ബഹുഭൂരിപക്ഷം ജനങ്ങളിലുളള മതവിശ്വാസത്തിനെതിരായി സമരം നടത്തേണ്ടത്'' (ആശയസമരത്തില്‍ ദേശാഭിമാനിയുടെ പങ്ക്, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍, വാല്യം 3, പേജ് 276).

ഇതുപോലെ ദേശാഭിമാനി നടത്തിപ്പ് സംബന്ധിച്ച് ഉയര്‍ന്നുവന്ന മറ്റൊരു വിമര്‍ശനമായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ മറച്ചുവെച്ചുകൊണ്ട് ഭരണനേട്ടങ്ങള്‍ പ്രകീര്‍ത്തിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന കാര്യം. ഇതിനുളള ഇഎംഎസിന്റെ മറുപടി ഇപ്രകാരമായിരുന്നു:

"പരസ്യങ്ങളില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളെ ഖണ്ഡിക്കാന്‍ ദേശാഭിമാനിക്കുള്ള അധികാരം നിലനിര്‍ത്തിക്കൊണ്ടാണ്, ആ അധികാരം സദാ ഉപയോഗിച്ചുകൊണ്ടാണ് ഗവണ്മെന്റ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും അതിന് പരസ്യക്കൂലി വാങ്ങുന്നതും. ചോദ്യകര്‍ത്താവ് നിര്‍ദ്ദേശിക്കുന്നതു പോലെ പാര്‍ട്ടിയുടെ നയത്തിനെതിരായി വരുന്ന ഒരുകാര്യവും പരസ്യമായി കൊടുക്കരുതെന്നും അതിനു കിട്ടുന്ന കൂലി വാങ്ങരുതെന്നും തീരുമാനിക്കുകയാണെങ്കില്‍, ഒന്നുകില്‍ പത്രം നിര്‍ത്തേണ്ടി വരും, അല്ലെങ്കില്‍ പത്രം നടത്തിപ്പിലുണ്ടാകുന്ന നഷ്ടം നികത്താന്‍ ജനങ്ങളില്‍ നിന്ന് സംഭാവന വാങ്ങേണ്ടി വരും. പാര്‍ട്ടി നയത്തിനെതിരായ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച് പരസ്യക്കൂലി വാങ്ങിയിട്ടായാലും പത്രം നിലനിര്‍ത്തണം. പരസ്യമൊഴിച്ചുളള മറ്റ് പത്രസ്ഥലം മുഴുവന്‍ പാര്‍ട്ടിയുടെ സ്വതന്ത്രപ്രചാരവേലയ്ക്ക് ഉപയോഗിക്കണമെന്ന കാഴ്ചപ്പാടാണ് പാര്‍ട്ടിക്കുളളത്'(സര്‍ക്കാര്‍ പരസ്യവും ദേശാഭിമാനിയും, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 59, പേജ് 269). സര്‍ക്കാര്‍ നിലപാടുകള്‍ ഖണ്ഡിക്കാനുളള അവകാശം ദേശാഭിമാനിക്കില്ലാതിരുന്ന കാലത്ത് സര്‍ക്കാര്‍ പരസ്യങ്ങള്‍ വേണ്ടെന്നു വെച്ച കാര്യവും ഇഎംഎസ് അനുസ്മരിക്കുന്നുണ്ട്.

"ഇങ്ങനെ അധികമധികം ആളുകളുടെ അടുത്തേയ്ക്ക് പാര്‍ട്ടിയുടെ സന്ദേശമെത്തിക്കുകയും മറ്റു രംഗങ്ങളിലെന്നപോലെ വാര്‍ത്താവിനിമയരംഗത്തും, ഭരണവര്‍ഗങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു പത്രമാണ് ദേശാഭിമാനി എങ്കില്‍ - അങ്ങനെയാകാനാണ് പാര്‍ട്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നത് - ഗവണ്മെന്റിന്റെയും കുത്തകമുതലാളിമാരുടെയും അടക്കം പരസ്യം സ്വീകരിക്കാന്‍ പത്രം തയ്യാറാവണം. പരസ്യത്തില്‍ കൊടുക്കുന്ന അഭിപ്രായം പാര്‍ട്ടിയുടെയോ പാര്‍ട്ടി മുഖപത്രത്തിന്റെയോ അല്ല, അത് പരസ്യമാണ് എന്ന് പാര്‍ട്ടി മെമ്പര്‍മാരടക്കമുളള വായനക്കാര്‍ മനസ്സിലാക്കണം. അത് മനസ്സിലാക്കിക്കുന്നതിനുളള പ്രവര്‍ത്തനത്തിലാണ് ചോദ്യകര്‍ത്താവിനെപ്പോലുളളവര്‍ ഏര്‍പ്പെടേണ്ടത്. (പരസ്യങ്ങളിലെ ആശയാഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെയോ പത്രത്തിന്റേതോ അല്ല. സര്‍ക്കാര്‍ പരസ്യവും ദേശാഭിമാനിയും, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍, വാല്യം 57, പേജ് നമ്പര്‍ 262, 263)

മുഖ്യധാരാ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തല്‍

കേരളത്തിലും കോര്‍പറേറ്റ് മാധ്യമങ്ങളുടെ മേല്ക്കോയ്മയെ വെല്ലുവിളിക്കുന്ന ബദല്‍ മാധ്യമങ്ങളുടെ ഒരു ചേരിയുണ്ട്. ദേശാഭിമാനി, ജനയുഗം പത്രങ്ങളും കൈരളി, പീപ്പിള്‍ ചാനലുകളും അവയുടെ മുന്‍നിരയിലുണ്ട്. ഇതിനു പുറമേ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ മുഖപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വെബ്സൈറ്റുകളും ബ്ളോഗുകളും ബദല്‍ മാധ്യമ ദൌത്യം നിറവേറ്റുന്നുണ്ട്. പൊതുമണ്ഡലം ക്ഷീണിക്കുന്നു എന്ന നിരീക്ഷണം കേരളത്തിലും പ്രസക്തമാണെങ്കിലും പുരോഗമനചേരിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ പരമ്പരകള്‍ ബദല്‍ പ്രചരണത്തിന്റെ ദൌത്യം കൈയാളുന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ നയിക്കുന്ന വലതുപക്ഷ ആശയ വിതരണം കേരളത്തില്‍ വിതയ്ക്കുന്ന കമ്യൂണിസ്റ്റ് വിരോധത്തിന്റെ വിഷവിത്തുകള്‍ മുഴുവന്‍ മുളച്ച് പടര്‍ന്നു പന്തലിച്ചു കായ്ക്കാത്തത് ബദല്‍ മാധ്യമങ്ങളുടെ ഈ പ്രതിപക്ഷ സാന്നിധ്യം കൊണ്ടു കൂടിയാണ്.

എന്നാല്‍, അവയുടെ പരിമിതികള്‍ കാണാതിരുന്നുകൂടാ. ഇടതുപക്ഷ വിശ്വാസികളിലേക്കേ ബദല്‍ മാധ്യമങ്ങള്‍ എത്തുന്നുള്ളൂ. ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കപ്പെടേണ്ട വലിയൊരു ജനവിഭാഗം മുഖ്യധാരാ മാധ്യമങ്ങളുടെ പിടിയിലാണ്. ബദല്‍ മാധ്യമങ്ങളുടെ പ്രചാരം എതിര്‍പക്ഷത്തെ മുഖ്യധാരാമാധ്യമങ്ങളുടെ കരുത്തുമായി തുലനം ചെയ്യുമ്പോള്‍ നിസ്സാരവുമാണ്. പ്രതിബോധത്തിന് എത്ര കുറഞ്ഞ പ്രചരണമാണ് കിട്ടുന്നത്! പൊതുമാധ്യമങ്ങളിലെ ജനാധിപത്യപരമായ ഇടം വിപുലമാക്കേണ്ടതിന്റെയും പുരോഗമന പക്ഷം അത് ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെയും ആവശ്യകതയിലേയ്ക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.

മാധ്യമ രംഗത്തിന് പരിമിതമായ താരതമ്യ സ്വാതന്ത്ര്യം ഉണ്ടെന്നതില്‍ തര്‍ക്കമില്ല. ഉടമസ്ഥതയും സാമ്പത്തിക താല്പര്യങ്ങളും എന്തുതന്നെയായാലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിമിതമെങ്കിലും സ്വന്തമായ ഇടം ഉണ്ടായിരിക്കും. നിശ്ചിതമായ ഒരു സ്വയം നിര്‍ണയാവകാശവും അവര്‍ക്കുണ്ടാകും. ഒപ്പം, മാധ്യമങ്ങള്‍ക്കു മേല്‍ സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കും സ്വാധീനമുണ്ടാകും. ബദല്‍ മാധ്യമങ്ങളില്‍ നിന്നുളള സമ്മര്‍ദ്ദം ഇതിന് ആക്കം കൂട്ടും. അതുവഴി, താല്പര്യങ്ങള്‍ ഏറ്റുമുട്ടുന്ന വേദികള്‍ കൂടിയാകും മാധ്യമങ്ങള്‍. അതുകൊണ്ട്, ബദല്‍ മാധ്യമങ്ങളിലൂടെയും ബഹുജന സംഘടനകളുടെ വിവരവിനിമയ സങ്കേതങ്ങളിലൂടെയും മാധ്യമങ്ങളുടെ പ്രചാരവേലയെ നേരിടാനാവും. അന്തോണിയോ ഗ്രാംഷി നിരീക്ഷിച്ചതു പോലെ മാധ്യമങ്ങള്‍ സമര വേദികള്‍ കൂടിയാണ്.

മറ്റു മാധ്യമങ്ങളില്‍ ഇഎംഎസ് എഴുതുന്നതിനെതിരായ വാദത്തെ അദ്ദേഹം തളളിക്കളഞ്ഞിരുന്നു. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കിട്ടാവുന്ന ഇടങ്ങളെല്ലാം അദ്ദേഹം ഉപയോഗപ്പെടുത്തി. ദൈനംദിന രാഷ്ട്രീയസംഭവവികാസങ്ങളെക്കുറിച്ചുളള ഇഎംഎസിന്റെ ഇടപെടലുകള്‍ മുഖ്യധാരാ മാധ്യമങ്ങളെക്കൂടി ഉന്നംവെച്ചുകൊണ്ടുളളവയായിരുന്നു. നാല്‍പതുകളില്‍ മാതൃഭൂമിയിലും മറ്റും പത്രാധിപര്‍ക്കുളള കത്തുകളിലൂടെയും അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

ഇത്തരത്തിലുളള ജനാധിപത്യ ഇടപെടല്‍ സാധ്യതകളോട് ബന്ധപ്പെടുത്തിയാണ് മാധ്യമമേഖലയിലെ കുത്തകയുടെ പ്രശ്നം ഇഎംഎസ് കൈകാര്യം ചെയ്തത്. "മാതൃഭൂമി പ്രശ്നത്തില്‍ പാര്‍ട്ടിയുടെ സമീപനം'' എന്ന തലക്കെട്ടില്‍ ഒരു ചോദ്യത്തിന്റെ ഉത്തരമായി ഇഎംഎസ് ഇപ്രകാരം വിശദീകരിച്ചു, "'ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിലവില്‍വന്ന, ആ പ്രസ്ഥാനത്തില്‍ സജീവമായി പങ്കുവഹിച്ച ഒരു പത്രം ദേശീയ സമരകാലത്ത് മുഴുവന്‍ ബ്രിട്ടീഷ് ഉടമസ്ഥതയിലായിരുന്ന ഒരു കുത്തകപത്രത്തിന്റെ ഉപഗ്രഹമായി മാറുന്നുവെന്നതു കൂടിയാണ് പ്രശ്നം''. ഇതാണ് ബഹുജനവികാരം ഇളക്കിവിടാന്‍ സഹായിച്ച വസ്തുത.

"മാതൃഭൂമിയുടെ ആദ്യകാലത്തുണ്ടായിരുന്ന ദേശീയതാ പാരമ്പര്യം അവര്‍തന്നെ കളഞ്ഞുകുളിച്ചിരിക്കുന്നു. ദേശീയപാരമ്പര്യത്തെ തികച്ചും നിഷേധിക്കുന്ന ആര്‍എസ്എസിന്റെ പ്രചരണത്തിന് അങ്ങേയറ്റം സഹായം ചെയ്യുന്ന ഒരു പത്രമായി മാതൃഭൂമി അധഃപതിച്ചു. അതുകൊണ്ട് മറ്റ് പലനേതാക്കളും ചെയ്യുന്നതുപോലെ, മാതൃഭൂമിയുടെ രാഷ്ട്രീയപാരമ്പര്യത്തിന് കളങ്കം വരുത്തുന്നുവല്ലോ എന്ന നിലയ്ക്ക് ഈ പ്രശ്നം കാണാന്‍ പാര്‍ട്ടിക്കോ എനിക്കോ സാധ്യമല്ല...ഒരു കുത്തകപത്രം അതിനെക്കാളെത്രയോ ചെറിയ ഒരു പത്രത്തെ വിഴുങ്ങുന്നുവെന്നത് നമ്മെയെല്ലാം അസ്വസ്ഥരാക്കേണ്ട ഒരു സംഭവമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. ഏത് മേഖലയിലായാലും കുത്തകകള്‍ ചെറുകിട സ്ഥാപനങ്ങളെ വിഴുങ്ങുന്നതിനോട് ഉദാസീനഭാവം വെച്ചുപുലര്‍ത്താന്‍ പാര്‍ട്ടിക്ക് സാധ്യമല്ല''. (മാതൃഭൂമി പ്രശ്നത്തില്‍ പാര്‍ട്ടിയുടെ സമീപനം - (ഇ എം എസ് സമ്പൂര്‍ണ കൃതികള്‍, വാല്യം 53, പേജ് 340)

മാധ്യമരംഗം ഇഎംഎസിന് ശേഷം

ഇഎംഎസിന്റെ നിര്യാണത്തിന് ശേഷമാണ് ജനകീയാസൂത്രണ വിവാദം പൊട്ടിപ്പുറപ്പെട്ടത്. അധികാരവികേന്ദ്രീകരണമെന്നത് 1957ലെ സര്‍ക്കാരിന്റെ ഒരു പ്രധാന അജണ്ടയായിരുന്നു. ഇഎംഎസ് അധ്യക്ഷനായുളള ഭരണപരിഷ്കാര കമ്മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ശിപാര്‍ശയായിരുന്നു അത്. എന്നാല്‍ കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ പരിഷ്കാരം നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നത് ഇതിന് മുന്നിലെ കനത്ത പ്രതിബന്ധങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇതിനെ മറികടക്കാന്‍ ഭൂപരിഷ്കരണത്തിന്റെ കാര്യത്തിലെന്നതുപോലെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ബഹുജനങ്ങളെ അണിനിരത്തുന്നതിനുളള പരീക്ഷണമായിരുന്നു ജനകീയാസൂത്രണം. ഭൂപരിഷ്കരണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റമായിരുന്നു ജനകീയാസൂത്രണം എന്നായിരുന്നു ഇഎംഎസ് അഭിപ്രായപ്പെട്ടത്. ജനകീയാസൂത്രണത്തിനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിച്ചത് ഇഎംഎസ് തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ജനകീയാസൂത്രണത്തെ മുന്‍നിര്‍ത്തിയായി പാര്‍ട്ടിക്കെതിരായ മാധ്യമ കടന്നാക്രമണങ്ങള്‍.

ഇടതുപക്ഷ നിലപാടുകളില്‍ നിന്നുളള കമ്യൂണിസ്റ്റ് വിരോധമാണ് പുതിയകാലഘട്ടത്തിന്റെ പ്രത്യേകത. 2000-2010 കാലഘട്ടത്തില്‍ മലയാള മാധ്യമങ്ങള്‍ ഒരിക്കല്‍കൂടി പ്രചണ്ഡമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിലേയ്ക്ക് കടന്നു. വിമോചനസമരകാലത്തെ മാധ്യമ പ്രചാരവേല വലതുപക്ഷ നിലപാടില്‍ നിന്നുളള മാധ്യമ കടന്നാക്രമണമായിരുന്നു എങ്കില്‍ ഇപ്പോഴവര്‍ കപട ഇടതുപക്ഷനിലപാടുകളില്‍ നിന്നുകൊണ്ടാണ് ആക്രമണം അഴിച്ചുവിടുന്നത്. അന്നത്തെ പ്രചാരവേല ഇടതുപക്ഷത്തിന്റെ അടിത്തറയെ സ്വാധീനിച്ചില്ല. ഇന്നത്തെ പ്രചരണം ഇടതുപക്ഷഅടിത്തറയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇതിന്റെ വലിയ 'സാധ്യത'കളെക്കുറിച്ച് മലയാള മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞത് ജനകീയാസൂത്രണ വിവാദത്തിലാണ്.

ഇഎംഎസിന്റെ നിര്യാണത്തിനു ശേഷമുളള ഒരു വ്യാഴവട്ടക്കാലം മലയാള മാധ്യമരംഗത്ത് ഒരു വിസ്ഫോടനം തന്നെ നടന്നിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂര്‍ ന്യൂസ് ചാനലുകളുടെ ആവിര്‍ഭാവം, കമ്പ്യൂട്ടര്‍ അധിഷ്ഠിത മാധ്യമങ്ങളുടെ കടന്നുവരവ്, എഫ്എം റേഡിയോ തരംഗം തുടങ്ങിയവയെല്ലാം മലയാളിയില്‍ ഒരു കമ്യൂണിസ്റ്റ് വിരുദ്ധ വ്യാജസമ്മതി സൃഷ്ടിക്കുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു ചരിത്രഘട്ടത്തിലാണ് ഇഎംഎസിന്റെ മാധ്യമ കാഴ്ചപ്പാടുകളുടെ പ്രസക്തി നാം തിരിച്ചറിയുന്നത്.

*
ഡോ. ടി എം തോമസ് ഐസക് കടപ്പാട്: ചിന്ത വാരിക, വര്‍ക്കേഴ്സ് ഫോറം

പ്രക്രിയകളും പ്രതിക്രിയകളും

ഒരു ചെറിയ പുസ്തകമാണ് പ്രൊഫ. വി സുകുമാരന്റെ 'മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രംനവ സിദ്ധാന്തങ്ങള്‍!' പതിനാലധ്യായങ്ങള്‍-പക്ഷേ എല്ലാംകൂടി എണ്‍പതു പുറം വരുന്നില്ല. ബ്രെഹ്ത്, ഗ്രാംഷി, ഫ്രെഡറിക് ജെയിംസണ്‍, റെയ്‌മണ്ട് വില്യംസ്, ഫ്രാങ്ക്ഫര്‍ട് ബുദ്ധിജീവികള്‍ (ഹോര്‍കൈമര്‍, അഡോര്‍നോ, വാള്‍ടര്‍ ബെഞ്ചമിന്‍, ഹെര്‍ബര്‍ട് മാര്‍ക്യൂസ്), ട്രോട്സ്‌കി, ഗയൊക് ല്യൂക്കാച്ച്, ലൂയി അള്‍ത്തൂസര്‍, ടെറി ഈഗിള്‍ടണ്‍, ല്യൂഷന്‍ ഗോൾഡ്‌മന്‍, ല്യോത്യാദ്, പിയെ മാഷ്റെ, മിഷേല്‍ ഫൂക്കോ, നീത്ഷേ, എഡ്വേഡ് സെയ്‌ദ്, ഗായത്രി ചക്രവര്‍ത്തി സ്പിവാക് തുടങ്ങിയ മാര്‍ക്സിസ്റ്റുകാരും അല്ലാത്തവരുമായ സൈദ്ധാന്തികരുടെ നിലപാടുകള്‍ പരിചയപ്പെടുത്തുക എന്നതാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. മാര്‍ക്സിസ്റ്റുകാരല്ലാത്തവരുടെ നിലപാടുകളോട് മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് വ്യക്തമാക്കാനാണ് നീത്ഷേ, ല്യോത്യാദ്, ഫൂക്കോ മുതലായവരെ ഇതില്‍ കൊണ്ടുവരുന്നത്. രണ്ടുവിധത്തിലുള്ള സിദ്ധാന്തപംക്തികളിലും പ്രൊഫ. സുകുമാരന് നല്ല പിടിയുണ്ട്. അദ്ദേഹം മലയാളത്തിലെ ചില എഴുത്തുകാരെ മുന്‍നിര്‍ത്തി നടത്തുന്ന ഒരു വിമര്‍ശനം നോക്കിയാലും ഇക്കാര്യം അറിയാന്‍ കഴിയും.

ഉത്തരാധുനികതയെപ്പറ്റിയുള്ള "മാര്‍ക്സിസം, പോസ്റ്റ് മോഡേണിസം'' എന്ന പതിമൂന്നാമധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്: "കാലംചെയ്ത ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരഘട്ടത്തില്‍ പൊങ്ങിവന്ന ഒരു പ്രതിഭാസമാണ് പോസ്റ്റ് മോഡേണിസം. നമ്മുടെ നാട്ടില്‍ അതിന്റെ നാവേറുപാടുന്ന പല പുള്ളുവന്മാര്‍ക്കും സംഗതിയെന്താണെന്ന് വലിയ നിശ്ചയമില്ല. അഞ്ജനമെന്നത് ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന് പണ്ടാരോ പറഞ്ഞില്ലേ? അതുതന്നെ സ്ഥിതി.'' ഇതിന്റെ അര്‍ഥം താന്‍ ഈ കൂട്ടത്തിലല്ല എന്നാണല്ലോ. അത് ശരിയുമാണ്. അതിനാല്‍ വിശദമായ വിവരണത്തിനും അപഗ്രഥനത്തിനും സ്ഥലമെടുക്കാതിരിക്കുമ്പോഴും മര്‍മത്തില്‍ തൊടാനും സ്വാഭിപ്രയം, കേരളത്തിന്റെ സൈദ്ധാന്തിക സര്‍ഗാത്മകാന്തരീക്ഷംകൂടി മനസ്സില്‍ വച്ചുകൊണ്ട് തുറന്നുപറയാനും പ്രൊഫ. സുകുമാരന് കഴിയുന്നു.

ഈ പുസ്തകം അവതരിപ്പിക്കുന്ന പല സൈദ്ധാന്തികരും രവീന്ദ്രന്‍ എഡിറ്റ് ചെയ്ത 'കലാവിമര്‍ശം മാര്‍ക്സിസ്റ്റ് മാനദണ്ഡ'ത്തില്‍ (1983) വന്നിട്ടുണ്ട്. ഈ സമാഹാരത്തില്‍ പി ഗോവിന്ദപ്പിള്ളയെഴുതിയ നീണ്ട പഠനം എടുത്തുപറയണം. പി ജിയുടെ 'മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്‌ത്രം: ഉത്ഭവവും വളര്‍ച്ചയും' എന്ന പുസ്തകത്തിലും ഇവരില്‍ മിക്കവരെയും സന്ധിക്കാം. സച്ചിദാനന്ദനും ടി കെ രാമചന്ദ്രനും പി പി രവീന്ദ്രനും സി ബി സുധാകരനും മറ്റും എഴുതിയ പല പഠനലേഖനങ്ങളിലും ഇവര്‍ വന്നിട്ടുണ്ട്. ചിലരെപ്പറ്റി - ബ്രെഹ്ത്, ഗ്രാംഷി, അല്‍തൂസര്‍, ഫുക്കോ, നീത്ഷെ - ഒറ്റയൊറ്റ പുസ്തകങ്ങള്‍ തന്നെ വന്നിരിക്കുന്നു. എങ്കിലും ഇങ്ങനെയൊരു പുസ്തകം പ്രസക്തമാണ്. എന്തെന്നാല്‍, മാര്‍ക്സിസത്തിന്റെ പ്രസക്തിയെക്കുറിച്ച് ആഗോളതലത്തില്‍ത്തന്നെ സംശയമുണ്ടാക്കാന്‍ മാത്രമല്ല, മാര്‍ക്സിസം പരാജയപ്പെട്ടുവെന്ന് തിട്ടമായി പറയാനും പുതുമുതലാളിത്തം തിടുക്കം കാട്ടുന്ന സന്ദര്‍ഭമാണിത്.

സംസ്കാരത്തിന്റെ മണ്ഡലത്തെ കേവല വിനോദത്തിന്റെയും പ്രച്ഛന്ന വാണിജ്യത്തിന്റെയും ഇടമായി പുനര്‍നിര്‍വചിച്ച് അതിന്റെ വിമോചനമൂല്യത്തെ ദുര്‍ബലപ്പെടുത്താനും തുടര്‍ച്ചയായ ശ്രമം നടക്കുന്നു- വലിയൊരളവില്‍ ഈ ശ്രമം വിജയിക്കുന്നുമുണ്ട്. മാര്‍ക്സിസത്തെ പ്രയോഗത്തില്‍നിന്നകറ്റി ശുദ്ധപണ്ഡിതന്മാര്‍ക്ക് സാഹ്ളാദം ഇടപെടാവുന്ന 'മറ്റൊരു' (another) ദര്‍ശന പദ്ധതി മാത്രമായി - മാര്‍ക്സോളജി (Marxology)യായി - കാണിക്കാനുള്ള ശ്രമവും മുറയ്ക്ക് നടക്കുന്നു. വര്‍ഗസമരം തീക്ഷ്ണമാവുകയും ചൂഷണത്തിന്റെ സൂക്ഷ്മ-സ്ഥൂല പ്രവര്‍ത്തനങ്ങള്‍ ശക്തമാവുകയും ചെയ്യുന്ന കാര്യം മാത്രം മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവയ്ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തിന്റെ പുതിയ വഴികളെപ്പറ്റി ഒരു പുസ്തകം കൂടിയുണ്ടാവുന്നതിനെ സ്വാഗതം ചെയ്യാതെ തരമില്ല.

മാര്‍ക്സിസം ഒരു തുറന്ന ആശയപദ്ധതിയാണെന്ന സമീപനമാണ് ഈ പുസ്തകം സാമാന്യമായി മുന്നോട്ടുവയ്ക്കുന്നത്. പ്രായോഗികമായ വര്‍ഗസമരം, വൈരുധ്യാത്മക ഭൌതികവാദം, ചരിത്രപരത എന്നിവയിലുള്ള വിശ്വാസമാണ് ലോകമെങ്ങുമുള്ള മാര്‍ക്സിയന്‍ ദാര്‍ശനികരെ ഒന്നിപ്പിക്കുന്നത്. അതിനപ്പുറം താന്താങ്ങളുടെ ദേശ-കാലസ്ഥിതികളോട് പ്രതികരിച്ചുകൊണ്ട്, അല്ലെങ്കില്‍ ദേശകാലങ്ങളെ തങ്ങള്‍ മനസ്സിലാക്കുന്നതിന്റെ സ്വഭാവമനുസരിച്ച് വിമോചനത്തിന്റെ സ്വപ്നം മുന്‍നിര്‍ത്തി വിവരണ- വിശദീകരണ- വിശകലന യത്നങ്ങളില്‍ മുഴുകുകയാണ് അവര്‍ എന്നാണ് ഈ പുസ്തകത്തിലൂടെ വായനക്കാര്‍ അറിയുന്നത്. ഇത്തരം പുസ്തകങ്ങള്‍, ഇപ്പറഞ്ഞ പലമയുടെ സാന്നിധ്യത്തെ സാവേശം അംഗീകരിച്ചുകൊണ്ട് ഈ സിദ്ധാന്തങ്ങള്‍ പൊതുവായി പങ്കുവയ്ക്കുന്ന രാഷ്‌ട്രീയത്തെ വിളംബരം ചെയ്യുകയാണ്.

മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം ഒരു നിലയിലും ഒരു ന്യൂനീകരണ നീക്കമല്ല -അത് ചലനാത്മകമാണ് എന്ന് യുക്തിപൂര്‍വം വെളിവാക്കാന്‍ ഈ പുസ്തകത്തിന് കഴിയുന്നു. കേരളത്തെ സംബന്ധിച്ചേടത്തോളം ഇങ്ങനെയൊരു സമാഹാരത്തിന്റെ പ്രാധാന്യം ഇതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചചെയ്യേണ്ടത്. റിലയിസത്തെ ശുദ്ധവര്‍ഗ മാതൃകകളുടെ പോര്‍ക്കളമായി സങ്കല്‍പ്പിക്കുകവഴി, സാഹിത്യപ്രകാശനത്തിന്റെ മറ്റ് സാധ്യതകളില്‍നിന്ന് മുഖം തിരിക്കുക മാത്രമല്ല, റിയലിസത്തിന്റെതന്നെ ഉയര്‍ന്ന രൂപങ്ങളില്‍ ശ്രദ്ധപതിപ്പിക്കാതിരിക്കുകയും ചെയ്തു എന്നൊരു അവസ്ഥ, ആരുടെയും ബോധപൂര്‍വമായ പ്രവര്‍ത്തനം കൊണ്ടല്ലെങ്കിലും, ഇവിടെ ഉണ്ടായിപ്പോയിട്ടുണ്ട്. നമ്മുടെ നാട്ടുവഴക്കങ്ങളിലും ക്ളാസിക്കല്‍ പാരമ്പര്യത്തിലും പൊതുവായുള്ള റിയലിസ്റ്റേതര ആഖ്യാനത്തുറകള്‍ കാലോചിതമല്ലെന്ന ധാരണ ഇങ്ങനെ ഇവിടെ പരക്കുകയുണ്ടായി. സോവിയറ്റ് യൂണിയന്റെ ഇതു സംബന്ധിച്ച ഔദ്യോഗിക നിലപാടിനെ ഒറ്റ ശരിയായി കണ്ട്, സ്വീകരിച്ചതില്‍നിന്നുണ്ടായ തെറ്റാണിത്.

റിയാലിറ്റിയെ അവതരിപ്പിക്കുന്നതെന്തും റിയലിസമായി കാണണമെന്ന കേസരി എ ബാലകൃഷ്ണപിള്ളയുടെ തിളങ്ങുന്ന പ്രസ്താവം ഇവിടെ വിലമതിക്കപ്പെട്ടില്ല. 'രാഷ്‌ട്രീയാധുനികത' എന്ന് സച്ചിദാനന്ദന്‍ പേരിടുന്ന നവയാനങ്ങളെയെല്ലാം ഏതാണ്ട് സംശയത്തോടെയാണ് വീക്ഷിച്ചത്. അതിനാല്‍ റിയലിസ്റ്റേതര സോഷ്യലിസ്റ്റ് കലയുടെ പല മഹാരൂപങ്ങളെയും ബ്രെഹ്തിനെ, പികാസോയെ...-കേരളത്തിലവതരിപ്പിച്ചത് മാര്‍ക്സിസ്റ്റുകാരല്ല, ആശയവാദാധുനികതയുടെ ആശാന്മാരാണ് എന്ന ദുരന്തം സംഭവിച്ചു. ഇത് വായനയുടെ അനുഭവത്തിലും സ്വാധീനം ചെലുത്തി. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ പ്രാഥമിക രൂപങ്ങളില്‍ മാത്രമാണ് ഏറെ വായനക്കാരും പരിചയം നേടിയത്. ആഖ്യാനത്തിന്റെ മറ്റു സാധ്യതകള്‍ അവതരിപ്പിക്കപ്പെട്ടാല്‍ അത് ദുരൂഹമാവുന്നു എന്ന പരാതി ഉയരുന്നത് പതിവായി. അങ്ങനെ നിരാശ ബാധിച്ച പലരും ഒന്നുകില്‍ വായനയില്‍നിന്ന് പതുക്കെപ്പതുക്കെ പിന്‍വാങ്ങി-അല്ലെങ്കില്‍ ഈ തക്കം മുതലാക്കാന്‍ തങ്ങളെ തേടിയെത്തിയ ജനപ്രിയ പൈങ്കിളികള്‍ക്ക് കൂടൊരുക്കി. പുതിയ കലയുടെ ആവേശകരമായ പലമയില്‍നിന്ന് വലിയൊരു വിഭാഗം വായനക്കാര്‍ കൂട്ടത്തോടെ മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു. സാഹിത്യാനുഭവം വഴി വികസിക്കേണ്ട ലോകബോധത്തിന്റെയും സമരബോധത്തിന്റെയും വളര്‍ച്ച തടസ്സം നേരിട്ടു. സമൂഹത്തിന്റെ പൊതുമാധ്യമമായി, സാക്ഷരതയുടെ വര്‍ധനവിനൊത്ത്, സാഹിത്യം മാറണമെന്ന നവോത്ഥാനവേളയിലെ വലിയ സ്വപ്നം വിണ്ടുകീറി; സാഹിത്യം ഫിസിക്സും കെമിസ്ട്രിയുംപോലെ ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തനയിടമാവുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഇതിലുള്ള ക്രിയാത്മകമായ പ്രതിഷേധമാണ് പ്രൊഫ. സുകുമാരന്റെ പുസ്തകത്തിന്റെ ആധാരശ്രുതി.

"റിയലിസം വര്‍ഗപരമായ താല്‍പ്പര്യങ്ങളെയും അനുഭവങ്ങളെയും അതിശയിക്കുന്നുവെന്ന് എംഗല്‍സ് വാദിച്ചു'' എന്ന് അല്‍ത്തൂസറെക്കുറിച്ചുള്ള അധ്യായത്തില്‍ വായിക്കാം. വെട്ടിച്ചുരുക്കലിനെതിരായ സമരമാണ് കല എന്ന, യഥാര്‍ഥ വൈരുധ്യങ്ങളുടെ നാടകീയ പാഠമാണത് എന്ന, സമീപനത്തിന്റെ പ്രചാരണം ഇത്തരം സന്ദര്‍ഭങ്ങള്‍ വിന്യസിക്കുന്നതിലൂടെ ഈ പുസ്തകത്തില്‍ ഫലപ്രദമായി നടക്കുന്നുണ്ട്. "... ചില ആശയങ്ങള്‍, മൂല്യങ്ങള്‍, വികാരങ്ങള്‍ (എന്നിവ) സാഹിത്യത്തില്‍ കൂടി മാത്രമേ നമുക്ക് ലഭ്യമാകൂ'' എന്ന ഈഗിള്‍ടണിന്റെ സുപ്രധാനമായ വാക്യം ഇതില്‍ ഉദ്ധരിക്കുന്നുമുണ്ട്. സാഹിത്യത്തെ വര്‍ഗസമരത്തില്‍ രണ്ടാം നിരയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെയെന്നപോലെ യാന്ത്രികമായ പ്രതിഫലനസിദ്ധാന്തത്തിനുമെതിരെയുള്ള ചുവടുവയ്പ്പായി ഇതിനെ കാണണം.

പ്രൊഫ. സുകുമാരന്റെ പുസ്തകം സാകല്യേന മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രതീതി സംവാദത്തിന്റേതാണ്. മാര്‍ക്സിയന്‍ സൈദ്ധാന്തികര്‍ ആദരണീയരായിത്തീരുന്നത്, അവര്‍ പല കാര്യങ്ങളിലും സ്വാഭിപ്രായങ്ങളുടെ കരുത്ത് തെളിയിച്ചതുകൊണ്ടാണെന്ന് ഇവിടെ സൂചിപ്പിക്കുന്നുണ്ട്. ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല, ഇടമുറിയാത്ത അന്വേഷണങ്ങളുടെ ഊര്‍ജത്തിലാണ് അവര്‍ പ്രവര്‍ത്തിച്ചത്. മുന്‍വിധികളില്ലാത്ത, ധൈഷണിക സ്വാതന്ത്ര്യത്തിന്റേതായ ഈ സമീപനം പ്രൊഫ. സുകുമാരനും സഗൌരവം കൈയേല്‍ക്കുന്നുണ്ട്. "പോസ്റ്റ് മോഡേണിസത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തില്‍ മാര്‍ദവം കൂടിപ്പോയില്ലേ എന്ന സംശയത്തിന് തീര്‍ച്ചയായും അടിസ്ഥാനമുണ്ട്'' (ഫ്രെഡറിക് ജെയിംസണിനെപ്പറ്റി), "അദ്ദേഹത്തിന്റെ വാദങ്ങളില്‍ ചിലത് വിവാദപരവും വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നതുമാണെങ്കിലും ഈ ജര്‍മന്‍ചിന്തകന്റെ ബുദ്ധിപരമായ സത്യസന്ധത, പ്രത്യയശാസ്‌ത്ര പ്രതിബദ്ധത, ചോദ്യം ചെയ്യപ്പെടുന്നില്ല'' (വാള്‍ടര്‍ ബെഞ്ചമിനെപ്പറ്റി), "ഒരു റിവിഷണിസ്റ്റ് മാര്‍ക്സിസമാണ് ഈ സൈദ്ധാന്തികന്‍ പ്രത്യയശാസ്ത്രപരമായ ആലോചനകളിലൂടെ അവതരിപ്പിക്കുന്നത് എന്ന വിമര്‍ശനം അടിസ്ഥാനരഹിതമല്ല'' (അല്‍ത്തൂസറിനെപ്പറ്റി) തുടങ്ങിയ 'കമന്‍ഡുകള്‍' ഇതിന്റെ സൂചനകളാണ്. വിമര്‍ശനരഹിതമായി ഒന്നിനെയും അംഗീകരിക്കരുത് എന്ന, വൈരുധ്യാത്മകതയുടെ സംസ്‌ക്കാരത്തിന്റെ നിര്‍വഹണമാണ് ഇത്തരം വിയോജനവാക്യങ്ങളില്‍ തെളിയുന്നത്.

ഇന്ത്യയില്‍നിന്നുള്ള ആരും ഈ പുസ്തകത്തില്‍ വന്നിട്ടില്ല. ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനെക്കുറിച്ച് പറയുന്നുണ്ട്- അവര്‍ കൊല്‍ക്കത്തക്കാരിയാണെങ്കിലും മഹാശ്വേതാദേവിയുടെ ചെറുകഥയെപ്പറ്റി എഴുതിയിട്ടുണ്ടെങ്കിലും വിദേശത്താണ് താമസം. കമ്യൂണിസ്റ്റ് കക്ഷികള്‍ ഇന്ന് ഭരണത്തിലുള്ള ചൈന, ക്യൂബ, വിയത്‌നാം എന്നിവിടങ്ങളില്‍ നിന്നും മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തിന്റെ തെഴുപ്പുകള്‍ ഉണ്ടാകുന്നതായി ഗ്രന്ഥകാരന് നിരീക്ഷിക്കാനാവുന്നില്ല. ഇത് വ്യക്തിപരമായ പരിമിതികൊണ്ടാണെന്ന് പറയാന്‍ പറ്റില്ല. അമേരിക്ക, ഇംഗ്ളണ്ട് തുടങ്ങിയ മുതലാളിത്തരാജ്യങ്ങളില്‍നിന്ന് വരുന്നയളവില്‍ സൌന്ദര്യശാസ്‌ത്ര ചര്‍ച്ചകള്‍ ഇന്നാടുകളില്‍ നടക്കുന്നില്ലേ? ഭരണകൂടത്തിന്റെ സ്വഭാവം ഇതിന് കാരണമാണോ? ഇത്തരം ചോദ്യങ്ങള്‍ ഈ പുസ്തകം സ്വയമറിയാതെ ഉണര്‍ത്തുന്നുണ്ട്. ഒപ്പം ഇ എം എസ്സിന്റെയും മറ്റും സാഹിത്യസംഭാവനകളെ സൂക്ഷ്‌മവിശകലനം ചെയ്‌ത് അതില്‍ ഈ പുസ്‌തകത്തില്‍ പറയുന്നവരുടെ നിലവാരത്തിലും ഗൌരവത്തിലും ഉള്ള മൌലിക പ്രാധാന്യമുള്ള കാര്യങ്ങള്‍ -ജാതീയതയുടെ മാധ്യസ്ഥ്യമുള്ള ഒരു നാട്ടിലെ സാഹിത്യത്തെക്കുറിച്ചുള്ള ഭൌതികവാദ വിചാരങ്ങള്‍പോലുള്ളവ - ഇല്ലേ എന്ന അന്വേഷണം നടക്കാത്തതിന്റെ സങ്കടവും ഈ പുസ്തകം ചില വായനക്കാരിലെങ്കിലും ഉണ്ടാക്കുന്നുണ്ട്.

ടോം ബോട്ടോ മോറിന്റെ പ്രശസ്തമായ നിഘണ്ടുവില്‍- A Dictionary of Marxist Thought 'ഹിന്ദുയിസം' എന്ന ശീര്‍ഷകം വിശദീകരിക്കപ്പെടുമ്പോള്‍ കേരളമടക്കമുള്ള തെക്കേയിന്ത്യ ബ്രാഹ്മിണിസത്തെ സ്വീകരിച്ചതിന്റെ വ്യത്യസ്ത രീതിയെക്കുറിച്ച് ഇ എം എസ് പറയുന്നത് ചുരുക്കിച്ചേര്‍ക്കുന്നുണ്ട്. (വി ജി കിയര്‍നെനാണ് ഈ കുറിപ്പെഴുതിയത്) 'This region adopted Brahmanism, but preserved various features of its own old social practices, and unlike northern India, was moving during the middle ages towards a feudal species of private ownership of the land. In the course of this transition an extensive polemical literature was thrown up in support of the dominant class and its religious ideology; one objective was the eliminaiotn of Budhism ' എന്നാണീ കുറിപ്പ്. ഭൂബന്ധങ്ങളുടെ ചരിത്രത്തെ സാഹിത്യവായനക്കായും മറിച്ചും പ്രയോജനപ്പെടുത്തുകയും അങ്ങനെ സാഹിത്യാപഗ്രഥനത്തിന് ഇരട്ടയുദ്ധയോഗം സാധ്യമാക്കുകയും അതുവഴി സാഹിത്യഭാവുകത്വത്തെയെന്നപോലെ പരമ്പരാഗതമായ ആധിപത്യരൂപങ്ങള്‍ക്കെതിരെയുള്ള വര്‍ഗസമരത്തെയും ത്വരിപ്പിക്കുകയും ചെയ്ത പാരായണങ്ങളായി ഇ എം എസ്സിന്റെ കണ്ടെത്തലുകളെ അവതരിപ്പിച്ചുകൂടെ? ഗുണനിലവാരത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് പണ്ഡിതന്മാരുടെ തന്നെ സങ്കല്‍പ്പം മെച്ചപ്പെടേണ്ടതുണ്ടെന്നുറപ്പാണ്. ഇ എം എസ്സിനെപ്പോലെയൊരാള്‍ക്കായി പ്രൊഫ. സുകുമാരന്റേതുപോലുള്ള ഒരു പുസ്തകത്തില്‍ ഒരാഖ്യാനം സാധ്യമാക്കാനാവാത്തത് സര്‍വകലാശാലാ വൃത്തങ്ങളിലെ വരേണ്യതയെ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ യാഥാര്‍ഥ്യത്തിന് കീഴ്പ്പെടുത്തിക്കാണാനുള്ള സന്നദ്ധതക്കുറവുകൊണ്ടാകാം എന്നും തോന്നുന്നു.

മറ്റൊരു കാര്യം പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഈ പുസ്തകം ഒരു പ്രവേശകം എന്ന നിലയിലാണ് തയാര്‍ ചെയ്തിരിക്കുന്നത്. വിശാലമായ വായനയിലേക്ക് പ്രചോദിപ്പിക്കുന്ന ഒരു പുസ്തകം ലളിതമായിരിക്കണമെന്ന് പ്രൊഫ. സുകുമാരന് നന്നായറിയാം. അതേ സമയം അത് ബാലിശമായ സരളതയാവരുതുതാനും. രണ്ടും നേടാന്‍ നല്ല സന്തുലനശേഷി വേണം. അത് ഗ്രന്ഥകാരനുണ്ട്. ഇംഗ്ളീഷ് പുസ്തകങ്ങളില്‍ കാണുന്ന വാക്യങ്ങളെയപ്പടി, മലയാളത്തിന്റെ മട്ടുനോക്കാതെ, ബലം പിടിച്ച് വിവര്‍ത്തനം ചെയ്യുന്നതിലെ വൈരസ്യം ഒഴിവാക്കിയിരിക്കുന്നു. പകരം അവ സ്വാംശീകരിച്ച് സ്വന്തം നിലയില്‍ അവതരിപ്പിക്കാനാണ് ശ്രമം. അതുകാരണം ഈ പുസ്തകം വായനക്കാരോട് പെട്ടെന്നടുക്കും.

ഇത് ഒരു വിജ്ഞാനകോശം കൂടിയാണ്. ഓരോ അധ്യായത്തിലും നിരവധി എഴുത്തുകാരെക്കുറിച്ച് പറയുന്നുണ്ട്. ഓരോരുത്തരുടെയും പേര് ആദ്യം വരുമ്പോള്‍ത്തന്നെ വലയങ്ങള്‍ക്കുള്ളില്‍ ചെറിയൊരു പരിചയക്കുറിപ്പ് നല്‍കിയിരിക്കുന്നു. ഇംഗ്ളീഷ് പദങ്ങള്‍ അങ്ങനെത്തന്നെ നല്‍കുന്നരീതിയാണ് പൊതുവേ സ്വീകരിച്ചിരിക്കുന്നത്. വേണ്ടപ്പോള്‍ അവയ്ക്ക് കഴിവതും കണിശമായ, തെറ്റിദ്ധാരണ പരത്താത്ത തര്‍ജമയും നല്‍കുന്നുണ്ട്. അനൌപചാരികമാണ്, നാടന്‍മട്ടിലുള്ളതാണ്, പ്രകടനപരമല്ലാത്തതാണ് എഴുത്ത്. ഫെമിനിസത്തെക്കുറിച്ചുള്ള അധ്യായം തുടങ്ങുന്നതിങ്ങനെ: "ആദിസമൂഹങ്ങളില്‍ അമ്മവാഴ്ചയായിരുന്നു. ഇക്കാര്യം എംഗല്‍സ് വിശദമായി വ്യാഖ്യാനിച്ചിട്ടുണ്ട്. പിന്നീട് തറവാടിന്റെ താക്കോല്‍ക്കൂട്ടം കാളിയമ്മയുടെ കൈയില്‍നിന്നും കോന്തുണ്ണ്യാര് സൂത്രത്തില്‍ കരസ്ഥമാക്കുകയാണുണ്ടായത്.'' പണ്ഡിതന്റെ സഹൃദയത്വത്തിന് നല്ല തെളിവ്. ഒരു വിമര്‍ശനമുള്ളത് സ്വാധീനം എന്നയര്‍ഥത്തില്‍ ആഘാതം ന്ന് പറയുന്നതിലാണ്. ചിലേടത്തൊക്കെ ഇങ്ങനെയുണ്ട്- "ല്യൂക്കാച്ചിന്റെ ആഘാതം അതിശക്തമായിരുന്നു'' എന്നൊക്കെ.

****

ഇ പി രാജഗോപാലന്‍

കടപ്പാട്: വര്‍ക്കേഴ്സ് ഫോറം

10 May, 2010

മാര്‍ക്സിസവും ബൂര്‍ഷ്വാ റാഡിക്കലിസവും തമ്മിലുള്ള ദൂരം

ഭീകര പ്രവര്‍ത്തനങ്ങളുടെയും അതിസാഹസികതയുടെയും സ്വത്വരാഷ്ട്രീയത്തിന്റെയും വളര്‍ച്ചയ്ക്ക് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് ഇടതുപക്ഷത്തെ പഴിചാരുക മദ്ധ്യവര്‍ഗ്ഗ ബുദ്ധിജീവികളുടെ ഒരു സ്ഥിരം വിമര്‍ശനരീതിയാണ്. 'ഇടതുപക്ഷത്തിന്റെ അപചയം' എന്നും മുഖ്യധാരാ-അല്ലെങ്കില്‍ വ്യവസ്ഥാപിത-ഇടതുപക്ഷത്തിന്റെ ജീര്‍ണത എന്നും മറ്റുമുള്ള വാങ്മയങ്ങള്‍ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി കണ്ടുവരുന്നുണ്ട്. ഇടതുപക്ഷത്തിനെതിരായ വിമര്‍ശനം മുറുകുന്തോറും വിദ്യാഭ്യാസം നേടുന്ന ചെറുപ്പക്കാരുടെ ഇടയില്‍ അരാഷ്ട്രീയ പ്രവണതകളും സ്വത്വരാഷ്ട്രീയവും വര്‍ദ്ധിച്ചുവരുന്നു എന്നത് വസ്തുതയാണ്. ഇടതുപക്ഷത്തിന്റെ ജീര്‍ണതയെക്കുറിച്ച് വിലപിക്കുന്നവര്‍ക്കുപോലും ഈ ജീര്‍ണതയെ ഇല്ലാതാക്കാനും ശക്തമായ അടിത്തറയില്‍ വിപ്ളവസമരങ്ങളുടെ സിദ്ധാന്തവും പ്രയോഗവും ആവിഷ്കരിക്കുന്നതിനും ഒരു താല്‍പര്യവുമില്ല. മാര്‍ക്സിസം കാലഹരണപ്പെട്ടിരിക്കുന്നു എന്ന് വാദിക്കുന്നവരും അതിന്റെ താത്വികാടിത്തറയെ നിഷേധിക്കുന്നവരും ഇടതുപക്ഷക്കാരില്‍പോലും ഏറെയാണ്. വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍പോലും സ്വന്തം റാഡിക്കല്‍ വ്യക്തിത്വം നിലനിര്‍ത്തുന്നതിനായി ബൂര്‍ഷ്വാറാഡിക്കല്‍ പദാവലികളും ആശയസംഹിതകളും ഉപയോഗിക്കുകയും പ്രയോഗരീതികള്‍ നടപ്പിലാക്കുകയും ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്.

ബൂര്‍ഷ്വാ റാഡിക്കലിസം എന്ന പ്രയോഗം സാധാരണയായി അധികം ഉപയോഗിക്കപ്പെടാത്തതുകൊണ്ട് അല്‍പം വിശദീകരണം വേണ്ടിവരും. മാര്‍ക്സിസ്റ്റ് വിശകലന പദ്ധതിയോടും സോവിയറ്റ് യൂണിയനില്‍ സൃഷ്ടിക്കപ്പെട്ട സോഷ്യലിസത്തോടും പാശ്ചാത്യ രാഷ്ട്രങ്ങളിലെ ഇടതുപക്ഷത്തിനുണ്ടായ അഭിപ്രായ ഭിന്നതകളില്‍നിന്നാണ് പുതിയ റാഡിക്കല്‍ രൂപങ്ങളുടെ തുടക്കം. പരിസ്ഥിതി പ്രസ്ഥാനം, സ്ത്രീ പ്രസ്ഥാനം, നവസാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന നിരവധി പ്രക്ഷോഭങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ഇവര്‍ ഒരു പ്രധാന ശബ്ദമായി മാറുന്നത്. മുതലാളിത്തത്തിന്റെ അന്ത്യമല്ല ഇവരുടെ ലക്ഷ്യം, ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പ്രദായിക മുതലാളിത്തം സോഷ്യലിസത്തിനോടൊപ്പം ഇല്ലാതായിക്കഴിഞ്ഞു എന്നു വാദിക്കുന്നവര്‍വരെ ഇവരിലുണ്ട്. അതിനുപകരം ശാസ്ത്രസാങ്കേതികവിദ്യകള്‍, പുരുഷന്മാര്‍, വെള്ളക്കാര്‍, ക്രിസ്ത്യാനികള്‍, ബ്രാഹ്മണര്‍ തുടങ്ങി മറ്റു പലരെയും അതിനുപകരം പ്രതിഷ്ഠിക്കുന്നു. ഇവരില്‍ പലര്‍ക്കും അമേരിക്ക മുഖ്യ ശത്രുവാണെങ്കിലും മുതലാളിത്തത്തിന്റെ തകര്‍ച്ച അവര്‍ ലക്ഷ്യമാക്കുന്നില്ല. സോഷ്യലിസത്തെ ഗൌരവമുള്ള ബദലായി കാണാത്ത ഇവരില്‍ പലരും പലവിധത്തിലുള്ള ഉട്ടോപ്യന്‍ സമൂഹമാതൃകകളും ബദലായി മുന്നോട്ടുവെയ്ക്കുന്നവരാണ്. ഗാന്ധിയന്‍ മാതൃകയിലുള്ള പാരിസ്ഥിതിക സമൂഹങ്ങള്‍, വംശീയ കൂട്ടായ്മകള്‍, സ്നേഹസൌഹൃദങ്ങള്‍, ഗേ-ലെസ്ബിയന്‍ കമ്യൂണുകള്‍, മത സമുദായരാഷ്ട്രങ്ങള്‍, ഇസ്രേലി മാതൃകയിലുള്ള കിബുട്സുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടും. പലരും സോഷ്യലിസവും മുതലാളിത്തവുമല്ലാത്ത മൂന്നാമത്തെ പാതയുടെ സൈദ്ധാന്തികരുമാണ്. മുതലാളിത്ത വ്യവസ്ഥയുടെ ഘടനയെക്കുറിച്ച് ശക്തമായ വിശകലനങ്ങളും വിമര്‍ശനങ്ങളും വന്നുകഴിഞ്ഞുവെങ്കിലും അവയൊന്നും കണക്കിലെടുക്കാതെ, സ്വന്തം ബദലുകളുമായി മുന്നോട്ടുനീങ്ങുന്ന ഇവര്‍ ആത്യന്തികമായി മുതലാളിത്തത്തെ ഇല്ലാതാക്കണമെന്ന താല്‍പര്യമില്ലാത്തവരാണ്. അത്തരത്തിലുള്ള താല്‍പര്യങ്ങളുള്ളവര്‍ക്ക് ബദലുകളെക്കുറിച്ച് ധാരണകളുമില്ല. 19-ാം നൂറ്റാണ്ടിലെ ഉട്ടോപ്യന്‍ പ്രസ്ഥാനങ്ങളുമായി സാമ്യമുള്ള ഇവരെയാണ് നാം ഇവിടെ ബൂര്‍ഷ്വാ റാഡിക്കലുകള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

ബൂര്‍ഷ്വാറാഡിക്കലുകള്‍ വളരെ ശ്രദ്ധേയമായ നിരവധി വാദഗതികളും സമീപനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. സമൂഹത്തിലെ അധികാരഘടന. ജ്ഞാനരൂപങ്ങളും അധികാരവും തമ്മിലുള്ള ബന്ധം, ലിംഗം, വംശം, ജാതി, സമുദായം തുടങ്ങിയ നിരവധി മേഖലകളിലെ സാമൂഹ്യഭിന്നതകള്‍, സംസ്കാരത്തിന്റെയും ആശയസംഹിതകളുടെയും സാമൂഹ്യ ഉള്ളടക്കം, ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രപരത മുതലായ നിരവധി വിഷയങ്ങളില്‍ അവരുടെ സംഭാവനകള്‍ ഗൌരവമുള്ളതാണ്. സമൂഹത്തിലെ ചിന്തിക്കുന്ന, പ്രതികരണശേഷിയും സന്നദ്ധതയുമുള്ള വിഭാഗങ്ങള്‍ക്കിടയില്‍ അവര്‍ക്ക് സ്വാധീനം ലഭിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇടതുപക്ഷപാര്‍ടികള്‍ നാമമാത്രമായ സ്വാധീനമുള്ള പാശ്ചാത്യരാജ്യങ്ങളില്‍ വ്യവസ്ഥയോടുള്ള ചെറുത്തുനില്‍പ് ഇവരാണ് പ്രധാനമായി നടത്തുന്നത്. അടുത്തകാലത്തായി, ഇന്ത്യയെപ്പോലെയുള്ള രാഷ്ട്രങ്ങളിലും ഇവരുടെ സ്വാധീനം വര്‍ദ്ധിച്ചുവരുകയാണ്. ഇന്ന് പൊതുചര്‍ച്ചകളില്‍ ഇടതുപക്ഷപാര്‍ടികള്‍ക്കു തുല്യമോ അതിലേറെയോ സ്ഥാനം ബൂര്‍ഷ്വാ റാഡിക്കലുകള്‍ക്ക് ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ ബൂര്‍ഷ്വാ റാഡിക്കലിസത്തിന്റെ വളര്‍ച്ചയ്ക്ക് പല വിധത്തിലുള്ള വേരുകളുമുള്ളതായി കാണാം.

1975ലെ അടിയന്തിരാവസ്ഥക്കെതിരായ പോരാട്ടത്തിലൂടെ വീണ്ടും ശക്തിപ്പെട്ടുവന്ന ഗാന്ധിയന്മാര്‍ പരിസ്ഥിതിയും ഗ്രാമവികസനവുമടക്കമുള്ള സാമൂഹ്യപ്രശ്നങ്ങളില്‍ സജീവമായി ഇടപെടാന്‍ തുടങ്ങി. എണ്‍പതുകളില്‍ ശരീഅത്ത് വിവാദം, ഷാബാനോകേസ്, വിശാഖാകേസ്, മഥുരാ കേസ്, മേരിറോയി കേസ് തുടങ്ങിയ നിരവധി സ്ത്രീ കേന്ദ്രീകൃതമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടത് ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ വളര്‍ച്ചയിലേക്ക് നയിച്ചു. മാര്‍ക്സിസത്തിന്റെ സ്വാധീനത്തിലുള്ളവരായിരുന്നു ആദ്യകാല ഫെമിനിസ്റ്റുകളെങ്കിലും ക്രമേണ ഗാന്ധിസം, സ്വത്വരാഷ്ട്രീയം, പോസ്റ്റ് മോഡേണിസം, ലെസ്ബിയന്‍ മുതലായ ജീവിതശൈലി രാഷ്ട്രീയം തുടങ്ങിയവയെല്ലാം ഫെമിനിസത്തെ സ്വാധീനിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി ഭൂരിപക്ഷ ഹിന്ദുത്വവാദികള്‍ രാഷ്ട്രീയത്തിലും ആശയമണ്ഡലത്തിലും ശക്തമായ സ്വാധീനംചെലുത്തി. അതേസമയം, എഴുപതുകളില്‍ ജെ പി പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച പിന്നോക്ക വിഭാഗങ്ങളുടെ സംവരണാവശ്യം പരിശോധിക്കുന്നതിനായി ജനതാപാര്‍ടി സര്‍ക്കാര്‍ ബി പി മണ്ഡല്‍ കമ്മീഷനെ നിയോഗിക്കുകയും മണ്ഡല്‍കമ്മീഷന്‍ പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണതത്വത്തെ പിന്തുണച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഗാന്ധിയന്മാരും മുന്‍ ലോഹിയാവാദി സോഷ്യലിസ്റ്റുകളും ചേര്‍ന്നു വളര്‍ത്തിക്കൊണ്ടുവന്ന പിന്നോക്ക വിഭാഗങ്ങളുടെ പ്രസ്ഥാനം ജാതി വൈരുദ്ധ്യങ്ങളെ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തേക്കു കൊണ്ടുവന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്കൊപ്പം വിവിധ ദളിത് സംഘടനകളും കൂടാതെ വര്‍ഗ സമരത്തിനുപകരം 'ജാതി-വര്‍ഗസമരം' ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സിപിഐ (എംഎല്‍)ന്റെ ഒരു വിഭാഗവും ഇതില്‍ ചേര്‍ന്നു. പിന്നോക്ക വിഭാഗങ്ങളുടെയും ദളിതരുടെയും മുന്നേറ്റങ്ങള്‍ തെക്കേ ഇന്ത്യയിലേക്കും വ്യാപിച്ചു. എണ്‍പതുകളില്‍ത്തന്നെ ആഷീഷ് നന്ദിയെപ്പോലുള്ള ബുദ്ധിജീവികള്‍ ബൂര്‍ഷ്വാ റാഡിക്കലിസത്തിന് സൈദ്ധാന്തിക പരിവേഷം നല്‍കി.

1991ല്‍ സോവിയറ്റ് യൂണിയന്റെയും കിഴക്കേ യൂറോപ്പിലെ ജനകീയ റിപ്പബ്ളിക്കുകളുടെയും തകര്‍ച്ച ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടികളെ സാരമായി സ്വാധീനിച്ചില്ല എന്നത് വസ്തുതയാണ്. എന്നാല്‍ ബുദ്ധിജീവികളുടെയും പുതിയ തലമുറയില്‍പെട്ട ചെറുപ്പക്കാരുടെയും ഇടയില്‍ ഇതിന്റെ സ്വാധീനം എന്തായിരുന്നു എന്ന് പരിശോധിക്കേണ്ടതാണ്. ഇടതുപക്ഷ ബുദ്ധിജീവികളില്‍ പലരും അവരുടെ മാര്‍ക്സിസ്റ്റ് ലേബലുകളുപേക്ഷിച്ച് പുതിയ പ്രസ്ഥാനങ്ങളുടെ കൂടെ ചേരുകയോ അല്ലെങ്കില്‍ നിശ്ശബ്ദരാകുകയോ ചെയ്ത ഘട്ടമാണിത്. അതേസമയം സോഷ്യലിസത്തിനേറ്റ തിരിച്ചടിക്കു വിരുദ്ധമായി മുതലാളിത്തം കൂടുതല്‍ അക്രമാസക്തമാവുകയും ചെയ്തു. ഗാട്ട് റൌണ്ട് ചര്‍ച്ചകള്‍, ലോകവ്യാപാര സംഘടനയുടെ സ്ഥാപനം, ഇറാഖിന്റെ കുവൈത്ത് ആക്രമണവും തുടര്‍ന്നുണ്ടായ അമേരിക്കന്‍ അധിനിവേശവും, നെഹ്റുവിയന്‍ 'മിശ്രസമ്പദ്വ്യവസ്ഥ'യുടെ പാതയുപേക്ഷിച്ച് നവലിബറലിസത്തേക്ക് ഇന്ത്യ മാറിയത് തുടങ്ങിയവ ഇതിന്റെ സൂചനകളായിരുന്നു. 1991ന്റെ അവസാനം സംഘ്പരിവാര്‍ ബാബറിമസ്ജിദ് തകര്‍ത്തത് അതുവരെ വളര്‍ന്നുവന്നിരുന്ന മത-ജാതി സ്പര്‍ദ്ധയെ മൂര്‍ദ്ധന്യത്തിലെത്തിക്കുകയും ചെയ്തു. ഇടതുപക്ഷപാര്‍ട്ടികളും പുതിയ റാഡിക്കലുകളും തമ്മില്‍ യോജിച്ച അത്യപൂര്‍വ കാലഘട്ടങ്ങളില്‍ ഒന്നായിരുന്നു അത്. ബാബറിമസ്ജിദ് സംഭവത്തെ തള്ളിപ്പറയുന്നതില്‍ എല്ലാവരും ഒന്നിച്ചു. അതേ യോജിപ്പ് നവലിബറലിസത്തെ സംബന്ധിച്ചും ജാതി പ്രസ്ഥാനങ്ങളെ സംബന്ധിച്ചും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

നവലിബറലിസത്തെയും ഭൂരിപക്ഷവര്‍ഗീയതയെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തുപോന്നത് ഇടതുപക്ഷമാണ്. പുതിയ റാഡിക്കലുകളുടെ എതിര്‍പ്പ് അതുപോലെയായിരുന്നില്ല. ചിലര്‍ നവലിബറല്‍ മുതലാളിത്ത വ്യവസ്ഥയെ വ്യക്തമായ വിമര്‍ശനപദ്ധതിയുടെ അടിസ്ഥാനത്തിലല്ല എതിര്‍ത്തത്. അവര്‍ തെറ്റെന്ന് ഉറച്ചു വിശ്വസിച്ച ചില സ്ഖലിതങ്ങള്‍ക്കെതിരായിരുന്നു സമരം. നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ ഇതിന്റെ നല്ല ഉദാഹരണമാണ്. വന്‍ഡാമുകള്‍ക്കെതിരായി വളര്‍ന്നുവന്ന സമരം രണ്ടു ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും മുതലാളിത്തത്തിന്റെ പരിസ്ഥിതിരംഗത്തെ കടന്നുകയറ്റങ്ങളെ സംബന്ധിച്ച് ഒരു പൊതുദിശാബോധംപോലും നല്‍കാന്‍ സഹായിച്ചിട്ടില്ല. കേരളത്തിലെ പ്ളാച്ചിമട സമരത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മറ്റുചില റാഡിക്കലുകള്‍ ജാതിമത രാഷ്ട്രീയത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന സ്വത്വരാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചു. എണ്‍പതുകള്‍ മുതല്‍ ശക്തിപ്പെടുകയും അമേരിക്കയുടെ ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം 'ഇടം' ഉറപ്പിക്കുകയും ചെയ്ത ഇസ്ളാമിക സ്വത്വരാഷ്ട്രീയത്തിലേക്ക് നിരവധി ബുദ്ധിജീവികള്‍ മാറിയത് ഉദാഹരണമാണ്. സ്വത്വരാഷ്ട്രീയത്തെ പരസ്യമായി അംഗീകരിക്കാത്തവര്‍പോലും സ്വത്വരാഷ്ട്രീയം വ്യാപകമായുപയോഗിച്ച പോസ്റ്റ് മോഡേണിസ്റ്റ്-പോസ്റ്റ്-മാര്‍ക്സിസ്റ്റ് സങ്കേതങ്ങളെ സ്വന്തം വിശകലനപദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുകയും അതുവഴി സ്വത്വരാഷ്ട്രീയവുമായി 'സന്ധി'ചെയ്യുകയും ചെയ്തു. ഇരുകൂട്ടരും എതിര്‍ക്കുന്നത് നവലിബറലിസത്തെയും ഭൂരിപക്ഷ ഹിന്ദുത്വത്തെയും ആണെന്ന വാദം ഇത്തരം ആശയപരമായ സന്ധികളെ ന്യായീകരിക്കുന്നതിന് ഉപയോഗിക്കപ്പെടുകയും ചെയ്തു.

റാഡിക്കലുകളില്‍ മറ്റുചിലര്‍ നവലിബറലിസത്തോടുള്ള എതിര്‍പ്പിനല്ല പ്രാധാന്യം നല്‍കിയത്. അവരുടെ എതിര്‍പ്പ് ഭൂരിപക്ഷ ഹിന്ദു വര്‍ഗീയതയോടായിരുന്നു, അവരുടെ ഇടയില്‍ത്തന്നെയുള്ള സവര്‍ണ മേധാവിത്വത്തോടായിരുന്നു. പശുക്കളുടെ ദേശീയതയ്ക്കുപകരം എരുമകളുടെ ദേശീയതയ്ക്കുവേണ്ടി വാദിച്ച ഇവര്‍ നവലിബറലിസം നല്‍കുന്ന ചില സൌകര്യങ്ങള്‍ ഇതിനുവേണ്ടി ഉപയോഗിക്കാമെന്നും വാദിച്ചവരാണ്. ദളിതരെയും ആദിവാസികളെയും പിന്നോക്കവിഭാഗങ്ങളെയും സംഘടിപ്പിക്കുന്നതിന് ഇവര്‍ ഉപയോഗിച്ച മുദ്രാവാക്യങ്ങള്‍ സ്വത്വരാഷ്ട്രീയപരമാണ്. ഇവരോടൊപ്പം സിപിഐ (എംഎല്‍) ഗ്രൂപ്പുകളടക്കമുള്ള ഇടതുപക്ഷക്കാരും മറ്റു റാഡിക്കല്‍ ബുദ്ധിജീവികളും ചേര്‍ന്നത് ഒരു ബദല്‍ സമരസങ്കേതംതന്നെ വളര്‍ത്തിക്കൊണ്ടുവരാന്‍ സഹായിച്ചു. വര്‍ഗരാഷ്ട്രീയത്തിനുപകരം സ്വത്വരാഷ്ട്രീയം ചൂഷിതരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും സംഘടിപ്പിക്കാനുള്ള മാര്‍ഗമാക്കി. ഇസ്ളാമിക സ്വത്വരാഷ്ട്രീയം ഇടതുപക്ഷത്തോടു സ്വീകരിച്ച മൃദുസമീപനംപോലും ഇവര്‍ക്കില്ല. അവര്‍ക്ക് ഇടതുപക്ഷം സവര്‍ണ ബ്രാഹ്മണമേധാവിത്വത്തിന്റെ ഒരു മുഖം മാത്രമാണ്; നവലിബറലിസം ഇടതുപക്ഷവും വലതുപക്ഷവും ഒന്നിച്ചു നടപ്പിലാക്കുന്ന "ബഹുജന'' വിരുദ്ധ നയങ്ങളില്‍ ഒന്നും. സ്വത്വരാഷ്ട്രീയം വര്‍ഗരാഷ്ട്രീയത്തിന്റെ ബദലാകുമ്പോള്‍ മറ്റെല്ലാ റാഡിക്കലുകളും അവരോടൊപ്പം ചേരുകയാണ്. ഇടതുപക്ഷ പാര്‍ടികള്‍ക്കകത്തുപോലും ഇതിനനുകൂലമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നതു കാണാം.

ബൂര്‍ഷ്വാ റാഡിക്കലിസത്തിന് ഏതെങ്കിലും വിധത്തിലുള്ള പൊതുസ്വഭാവം കൈവരുന്നുവെന്ന് ഇതിനര്‍ത്ഥമില്ല. സൈദ്ധാന്തികമായി ബൂര്‍ഷ്വാ റാഡിക്കലുകള്‍ ബഹുത്വവാദികളാണ്. വര്‍ഗംപോലെ മൌലികസ്വഭാവമുള്ള സംവര്‍ഗത്തെ അധികരിച്ചുളള പ്രസ്ഥാനങ്ങള്‍ അവര്‍ അംഗീകരിക്കുകയില്ല. ജാതി, മതം, ലിംഗം, സമുദായം മുതലായവയെ സ്വത്വങ്ങളായി കണക്കാക്കുന്നതോടൊപ്പം കീഴാളത്തം, പാര്‍ശ്വവല്‍ക്കരണം, മര്‍ദ്ദിതാവസ്ഥ, പീഡനം മുതലായ അവസ്ഥകളെയും അവര്‍ സമരങ്ങളുടെ അടിത്തറകളായി സ്വീകരിക്കുന്നു. ആവശ്യമുള്ള ഇടങ്ങളില്‍ വര്‍ഗംപോലും ഇത്തരത്തിലുള്ള അവസ്ഥയാണ്. ഈ അവസ്ഥകളില്‍നിന്നും സ്വത്വങ്ങളില്‍നിന്നുമുള്ള മോചനം മുതലാളിത്തത്തിന്റെ യുക്തിയില്‍നിന്നുമുള്ള മോചനമല്ല. കാരണം മുതലാളിത്തത്തെയും അത്തരത്തിലുള്ള മൌലികാവസ്ഥയായി അവര്‍ അംഗീകരിക്കുന്നില്ല. അത് ആധുനികതയാണ്. സാങ്കേതിക കോയ്മയാണ്, ഭരണകൂടങ്ങളുടെ കണ്‍കാണിത്ത (Panopticon#) അവസ്ഥയാണ്, വിവിധ സ്ഥാപനങ്ങളിലൂടെയുള്ള അധികാര രൂപങ്ങളാണ്. ഇത്തരം അധികാരരൂപങ്ങള്‍ വീട്ടിലെ അടുക്കള മുതല്‍ പാര്‍ലമെന്ററി നിയമങ്ങള്‍വരെ എല്ലായിടത്തും വ്യാപിച്ചുകിടക്കുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സമരം അധികാരമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ്; അത് ബഹുമുഖമാണ്. ബഹുശ്രുതിയാണ്. ബഹു സാംസ്കാരികമാണ്. ജീവിതത്തില്‍ സ്വവും പരവും തമ്മിലുള്ള ബന്ധങ്ങളിലെ നൈതികത ഉറപ്പുവരുത്തുക മാത്രമാകും ബഹുമുഖ സമരങ്ങളുടെ ലക്ഷ്യവും. മുതലാളിത്തത്തെ ഇല്ലാതാക്കുകയല്ല, അതിനെ നീതിയുക്തമാക്കുക എന്നത് ബൂര്‍ഷ്വാറാഡിക്കലുകളുടെ മുഖ്യപ്രമാണമായിതീരുന്നു. (ഇത്തരത്തിലുള്ള ലക്ഷ്യംപോലുമുണ്ട് എന്നംഗീകരിക്കാന്‍ ബഹുത്വസിദ്ധാന്തം അവരെ അനുവദിക്കുകയില്ല.)

വ്യവസ്ഥാപിതമായ സംഘടനാരൂപങ്ങള്‍ ബൂര്‍ഷ്വാ റാഡിക്കലുകള്‍ അംഗീകരിക്കുകയില്ല. "മുഖ്യധാരാസംഘടനകള്‍'' നിലവിലുള്ള അധികാര രൂപങ്ങളുടെ ഭാഗമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ടികളും അവയില്‍പ്പെടും. ബഹുത്വസ്വഭാവമുള്ള പ്രശ്നങ്ങളില്‍ 'ഇടപെടുമ്പോള്‍' ഉണ്ടാകുന്ന ഐക്യപ്പെടലുകളാണ് അവരുടെ സംഘടനാരീതി. പ്ളാച്ചിമട സമരസമിതിയും നര്‍മ്മദാബച്ചാവോ ആന്ദോളനും മുതല്‍ ബംഗാളില്‍ ലാല്‍ഗഢിലെ പൊലീസ് മര്‍ദ്ദനവിരുദ്ധ സമരസമിതിവരെ ഈ രീതിയുടെ പല രൂപങ്ങളാണ്. സമരങ്ങളുണ്ടാകുമ്പോള്‍ രൂപപ്പെടുന്ന സമരസഹായസമിതികള്‍ യഥാര്‍ത്ഥ സമരസമിതികളായി മാറാറുണ്ട്. ചെറുതും വലതുമായ ഗ്രൂപ്പുകളിലും കൂട്ടായ്മകളിലുമാണ് അവര്‍ക്കു താല്‍പര്യം. നിരവധിപേര്‍ വിദേശഫണ്ടിംഗടക്കമുള്ള സ്പോണ്‍സേര്‍ഡ് സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സ്വത്വാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ ഇവര്‍ക്ക് അസ്പര്‍ശ്യരല്ല. ബിഎസ്പി, ജമാഅത്തെ ഇസ്ളാമി, എസ്ഡിപിഐ തുടങ്ങിയ പാര്‍ടികള്‍ ഇതില്‍പെടും. ജാതിയും മതവും ലിംഗവും സൃഷ്ടിക്കുന്ന യാന്ത്രികമായ ഐകരൂപ്യങ്ങളെ അംഗീകരിക്കുന്നതിന് ബഹുത്വം ഒരു തടസ്സമല്ല.

വ്യവസ്ഥാപിതമായ സമരമാര്‍ഗങ്ങളും ബൂര്‍ഷ്വാ റാഡിക്കലുകള്‍ക്കില്ല. കൂട്ടായ്മകളിലധിഷ്ഠിതമായതുകൊണ്ട് സമരമാര്‍ഗങ്ങളുടെ കാര്യത്തിലും ആത്മനിഷ്ഠ താല്‍പര്യങ്ങള്‍ പ്രതിഫലിക്കും. ഗാന്ധിയന്‍ സമരമുറകള്‍ മുതല്‍ ഭീകരപ്രവര്‍ത്തനംവരെ എന്തുവേണമെങ്കിലുമാകാം. ഗാന്ധിയന്‍ സമരമുറകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നവര്‍പോലും "ഭരണകൂട ഭീകരത''യ്ക്കെതിരായി ഭീകരവാദത്തെ സ്വീകരിക്കും. വര്‍ഗരാഷ്ട്രീയത്തെ സൈദ്ധാന്തികമായി ഉള്‍ക്കൊള്ളുന്നവര്‍ കീഴാളരുടെ ഇടയിലുള്ള ഗോത്രസ്മൃതികളെയും സ്വത്വരാഷ്ട്രീയത്തെയും അംഗീകരിക്കും. പക്ഷേ, ഭീകരതയും അതിസാഹസികതയുംപോലും വ്യവസ്ഥയ്ക്ക് ഭീഷണിയുയര്‍ത്തുന്നുവെന്നുകണ്ടാല്‍ തള്ളിപ്പറയുകയും ചെയ്യും.

ഇതുകൊണ്ട് ബൂര്‍ഷ്വാ റാഡിക്കലിസത്തെ ഗൌരവത്തിലെടുക്കരുതെന്ന് അര്‍ത്ഥമില്ല. ബഹുത്വവാദവും സംഘടനയിലും സമരമുറകളിലുമുള്ള അയവാര്‍ന്ന രീതികളും അവരെ നിരവധി പ്രശ്നങ്ങളേറ്റെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. അവയില്‍ പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പലതും ശക്തമായ പ്രക്ഷോഭങ്ങളായി മാറിയിട്ടുമുണ്ട്. ഫെമിനിസ്റ്റുകളുടെ ഇടപെടലുകള്‍ പ്രക്ഷോഭങ്ങളെന്ന നിലയില്‍ മുന്നോട്ടുപോയിട്ടില്ലെങ്കിലും ജനങ്ങളുടെ ഇടയില്‍ അവബോധം വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ദളിതരുടെ പ്രസ്ഥാനങ്ങളുടെ അവസ്ഥയും സമാനമാണ്. ഭൂപ്രശ്നവും പാര്‍പ്പിടപ്രശ്നവും പോലുള്ള മേഖലകളില്‍ സുപ്രധാന പ്രക്ഷോഭങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ദളിതര്‍ക്കും ആദിവാസികള്‍ക്കും തുല്യനീതി ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല. ബൂര്‍ഷ്വാ റാഡിക്കലുകളുടെ പല സമരങ്ങളും അവയുടെ അന്തിമഘട്ടത്തിലെത്തിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. നന്ദിഗ്രാമും സിംഗൂരും പോലുള്ള ചില സമരങ്ങള്‍ വ്യവസ്ഥാപിത ബൂര്‍ഷ്വാപാര്‍ട്ടികള്‍തന്നെ അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്തു. കേരളത്തിലും ബൂര്‍ഷ്വാറാഡിക്കലുകളുടെ പല നീക്കങ്ങളും അന്തിമമായി സഹായിക്കുന്നത് വലതുപക്ഷ രാഷ്ട്രീയപാര്‍ടികളെയും അവരോടൊപ്പം നില്‍ക്കുന്ന സ്വത്വരാഷ്ട്രീയക്കാരെയുമാണ്.

മദ്ധ്യവര്‍ഗ സ്വഭാവമുള്ള കേരളംപോലുള്ള സമൂഹങ്ങളില്‍ ബൂര്‍ഷ്വാ റാഡിക്കലിസത്തിന് ഏറെ സ്വാധീനമുണ്ടാകുമെന്നതും മറന്നുകൂട. മാര്‍ക്സിസ്റ്റ് തത്വസംഹിതയ്ക്ക് വേരോട്ടമുള്ള കേരളത്തില്‍ ബൂര്‍ഷ്വാ റാഡിക്കലിസത്തിന് രണ്ടുവിധത്തിലാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കുക. ഒന്ന്, സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള 'ഇടപെടലു'കളുടെ രൂപത്തിലാണ് മറ്റൊന്ന്, സാംസ്കാരിക പ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും തലത്തിലും. സാധാരണ ബൂര്‍ഷ്വാരാഷ്ട്രീയത്തെയും ഭൂരിപക്ഷ വര്‍ഗീയവാദികളെയും നേരിടേണ്ടിവരുന്ന മറ്റു പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലും ബംഗാളിലും വ്യക്തമായ തത്വസംഹിതയും അനുഭവങ്ങളുമുള്ള പുരോഗമന ജനാധിപത്യപ്രസ്ഥാനത്തെയാണ് നേരിടേണ്ടിവരുന്നത്. ഒരു തത്വസംഹിതയെന്ന നിലയില്‍ മാര്‍ക്സിസത്തെ ഇകഴ്ത്തിക്കാട്ടുകയും ഇടതുപക്ഷത്തെ വ്യക്തിപരമായും സംഘടനാപരമായും ആക്രമിക്കുകയും ചെയ്യുകയും അതുവഴി വലതുപക്ഷവും ഇടതുപക്ഷ ബദല്‍ രൂപങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു സ്ഥാപിക്കുകയും ബൂര്‍ഷ്വാറാഡിക്കലുകളുടെ സ്ഥിരം തന്ത്രമാണ്. കേരളത്തില്‍ ഈ ആക്രമണം ഒരു പരിധിവരെ വലതുപക്ഷത്തെയും അതിനെക്കാള്‍ പ്രധാനമായി അടിസ്ഥാനവര്‍ഗങ്ങള്‍വരെ വ്യാപിച്ചുകിടക്കുന്ന സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയെയും പ്രകടമായി സഹായിക്കുന്നുണ്ട്. സാംസ്കാരികോല്‍പാദനത്തിനും വിപണനത്തിനും പ്രാധാന്യമുള്ള കേരളത്തില്‍ ഈ ആക്രമണം മദ്ധ്യവര്‍ഗജീവിതശൈലി രാഷ്ട്രീയത്തെ സഹായിക്കുകയും ചെയ്യുന്നു.

വ്യത്യസ്ത ബൂര്‍ഷ്വാറാഡിക്കല്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അതിനുശേഷം ഒരു വിഷമവുമില്ലാതെ മദ്ധ്യവര്‍ഗ ജീവിതശൈലികളിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുന്നു. പ്രക്ഷോഭവും ജീവിതവും തമ്മിലുണ്ടാകാവുന്ന വൈരുദ്ധ്യം അവരെ അലോസരപ്പെടുത്തുന്നില്ല.

സാംസ്കാരിക വിപണനതന്ത്രത്തിന്റെ ഭാഗമായി എഴുത്തിന്റെയും വായനയുടെയും രാഷ്ട്രീയചര്‍ച്ചകളുടെയും മാത്രമല്ല, ആസ്വാദനശേഷിയുടെയും അഭിരുചികളുടെയും ജീവിതരീതികളുടെയുമെല്ലാം വ്യാജനിര്‍മ്മിതികള്‍ നടത്തുന്നതിന് സാംസ്കാരിക പ്രവര്‍ത്തകര്‍തന്നെ മുന്‍പന്തിയില്‍വരുന്നു. സ്വത്വരാഷ്ട്രീയം കേരളത്തിലെ ജനാധിപത്യസമൂഹത്തെ ശിഥിലീകരിക്കുമ്പോള്‍ സാംസ്കാരിക നിര്‍മ്മിതികള്‍ മനുഷ്യരുടെ ജ്ഞാനത്തെയും അഭിരുചിയെയും ഭാവുകത്വത്തെയും സ്വത്വത്തിന്റെയും മറ്റു ബഹുത്വ രൂപങ്ങളുടെയും അടിസ്ഥാനത്തില്‍ ശിഥിലീകരിക്കുന്നു.

ഇത്തരം ആക്രമണങ്ങളും ചര്‍ച്ചകളും സംവാദങ്ങളും ഇടതുപക്ഷത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും ഗൌരവപൂര്‍വം പരിഗണിക്കേണ്ടതാണ്. പശ്ചിമബംഗാളില്‍ പരിസ്ഥിതിവാദികളും സ്ത്രീവാദികളുമടങ്ങുന്ന നവസാമൂഹ്യപ്രസ്ഥാനങ്ങളെ നിരാകരിച്ചുകൊണ്ട് നിശ്ചിതപാതയിലൂടെ മുന്നോട്ടുപോവുകയാണ് ഇടതുപക്ഷം ചെയ്തതത്. കേരളത്തിലെ ഇടതുപക്ഷ പാര്‍ടികളും ഏതാണ്ടിതേ സമീപനംതന്നെ സ്വീകരിച്ചുവെങ്കിലും, സ്ഥിതിവിശേഷം അല്‍പം വ്യത്യസ്തമായിരുന്നു. പശ്ചിമബംഗാളില്‍ ഭൂപരിഷ്കാരത്തിനുപോലും ശക്തമായ ഇടപെടലുകളും പോരാട്ടവും വേണ്ടിവന്നെങ്കില്‍ കേരളത്തെ നേരിട്ടത് ഭൂപരിഷ്കാരത്തിനുശേഷമുള്ള വികസനപ്രശ്നങ്ങളായിരുന്നു. ഉയര്‍ന്ന ജീവിതഗുണതയുള്ള മനുഷ്യശേഷിയുടെ നിലനില്‍പിന്റെയും വിനിയോഗത്തിന്റെയും പ്രശ്നങ്ങളായിരുന്നു. ഈ സാഹചര്യങ്ങളില്‍ സ്ഥായിയും പരിസ്ഥിതി സന്തുലിതവുമായ വികസനവും വികേന്ദ്രീകൃത ആസൂത്രണവുംപോലുള്ള നീക്കങ്ങള്‍ ഒഴിവാക്കാന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. കേരളത്തിലെ ജനസംഖ്യയുടെ സവിശേഷതകളും ഗള്‍ഫ്രാജ്യങ്ങളിലേക്കും മറ്റു പ്രദേശങ്ങളിലേക്കും പ്രവഹിച്ച തൊഴില്‍ ശക്തിയുടെ സ്വഭാവവും സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച സാധ്യമാക്കി. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു നിലപാടെടുത്തുകൊണ്ടു മാത്രമെ ഇടതുപക്ഷത്തിനും മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നുള്ളു. അതായത് ബൂര്‍ഷ്വാ റാഡിക്കലുകളുടെ പ്രവര്‍ത്തന മേഖലകളിലെല്ലാം നിലപാടെടുക്കാന്‍ ഇടതുപക്ഷവും ബാധ്യസ്ഥമായി.

പക്ഷേ, സാംസ്കാരിക മേഖലയില്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ സാധിക്കുന്നുണ്ടോ എന്നും ഒരു പ്രായോഗിക വിപ്ളവ സിദ്ധാന്തമെന്നനിലയില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നുണ്ടോ എന്നും ഗൌരവമായി പരിശോധിക്കേണ്ടതാണ്. ഇവിടെയാണ് സാംസ്കാരിക പ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും പങ്ക് പ്രധാനമാകുന്നത്. മാര്‍ക്സിസം പ്രായോഗികതലത്തിലുള്ള വിമര്‍ശനാത്മകമായ സാമൂഹ്യ വിശകലനപദ്ധതിയാണ്. സാമൂഹ്യമാറ്റങ്ങളെ വിശകലനംചെയ്യുന്നതിന് വ്യക്തമായ രീതിശാസ്ത്രം അതു വളര്‍ത്തിയെടുത്തിട്ടുണ്ട്. ഈ രീതിശാസ്ത്രത്തെ ശക്തിപ്പെടുത്തുന്നതിന് ബൂര്‍ഷ്വാ അക്കാദമിക് പണ്ഡിതന്മാരുടെ അടക്കം ആരുടെയും സംഭാവനകള്‍ സ്വീകരിക്കുന്നതിന് തടസ്സങ്ങളില്ല. 19-ാം നൂറ്റാണ്ടിലെ നരവംശ ശാസ്ത്രജ്ഞരുടെ സംഭാവനകള്‍ എംഗെല്‍സും സാമ്രാജ്യത്വത്തെ സംബന്ധിച്ച ഹോബ്സന്റെ നിരീക്ഷണങ്ങള്‍ ലെനിനും പ്രയോജനപ്പെടുത്തിയത് ഉദാഹരണമാണ്. അതിനുശേഷം മാര്‍ക്സിസത്തിന് താല്‍പര്യമുള്ള മേഖലകളില്‍ മാര്‍ക്സിസ്റ്റുകാരും അല്ലാത്തവരുമായ നിരവധി പണ്ഡിതന്മാരുടെയും വിപ്ളവകാരികളുടെയും സംഭാവനകളുണ്ടായിട്ടുണ്ട്. ഈയിടെയായി ഗ്രാംഷിയുടെയും ചെഗുവേരയുടെയും കാസ്ട്രോയുടെയും സംഭാവനകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സോഷ്യലിസത്തിന് കനത്ത തിരിച്ചടികള്‍ നേരിടുന്ന ഇക്കാലത്തുപോലും മാര്‍ക്സിസത്തെ ഗൌരവപൂര്‍വ്വം കാണുകയും അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒട്ടനവധി ബുദ്ധിജീവികളുണ്ട്. മാര്‍ക്സിസ്റ്റ് സാമ്പത്തികശാസ്ത്രം, ചരിത്രം, രാഷ്ട്രതന്ത്രം, സാംസ്കാരിക പഠനങ്ങള്‍, ഭൂമിശാസ്ത്രം, സയന്‍സ്, സാങ്കേതികവിദ്യകള്‍ തുടങ്ങിയ എല്ലാ മേഖലകളിലും കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നടത്തിയ സംഭാവനകളെ വിവേചനബുദ്ധിയോടെ ഉപയോഗിക്കാന്‍ കഴിയുക ഒരു രീതിശാസ്ത്രത്തിന്റെയും വിപ്ളവസിദ്ധാന്തത്തിന്റെയും വളര്‍ച്ചയ്ക്ക് പ്രധാനമാണ്. വളര്‍ന്നുവരുന്ന സാമൂഹ്യവൈരുദ്ധ്യങ്ങളെ ഇവയുടെ അടിസ്ഥാനത്തില്‍ പഠിച്ച് നിലപാടെടുക്കാന്‍ കഴിയുക ഒരു വിപ്ളവ സിദ്ധാന്തത്തിന്റെ പ്രയോഗത്തിന് അനിവാര്യമാണ്. ഇന്നത്തെ സങ്കീര്‍ണ സാഹചര്യങ്ങളില്‍ മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതിയുടെ പ്രാധാന്യം ഏറെ വര്‍ദ്ധിക്കുന്നു.

എന്നാല്‍, ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ബുദ്ധിജീവികളില്‍പോലും ഇത്തരത്തിലുള്ള വിമര്‍ശന പദ്ധതിക്കാണോ സ്വാധീനം എന്നു പരിശോധിക്കണം. ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ ഭാഗമായി ഉയര്‍ന്നുവരുകയും നിലനില്‍ക്കുകയും ചെയ്യുന്ന ന്യൂനപക്ഷങ്ങള്‍, സംവരണം, ജാതിമത സ്വത്വരൂപങ്ങള്‍ തുടങ്ങിയവയെ ആധാരമാക്കിയ രൂപപരമായ വൈരുദ്ധ്യങ്ങളിലാണ് ഇടതുപക്ഷ ബുദ്ധിജീവികള്‍പോലും ഇന്ന് ഊന്നുന്നത്. സവര്‍ണമേധാവിത്വം, പാര്‍ശ്വവല്‍ക്കരണം, ഉള്‍ക്കൊള്ളല്‍, പുറന്തള്ളല്‍ മുതലായ സംവര്‍ഗങ്ങളുടെ ഉപയോഗം ഇതിന് തെളിവാണ്. ഇവയെല്ലാം സമൂഹ സംഘര്‍ഷങ്ങളെ സൃഷ്ടിക്കുന്നുവെന്നത് വസ്തുതയാണ്. മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതി രൂപപ്പെടുമ്പോഴും ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ നിലവിലുണ്ടായിരുന്നു. പക്ഷേ, ഈ സംഘര്‍ഷങ്ങളുടെ രൂപത്തിനപ്പുറം കടന്ന് അവയിലടങ്ങുന്ന വൈരുദ്ധ്യ(Contradiction)ത്തെ തിരിച്ചറിയാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ് വിമര്‍ശ പദ്ധതിയുടെ കാതല്‍. പക്ഷേ, ഇന്നത്തെ ബുദ്ധിജീവികള്‍ സവര്‍ണമേധാവിത്വം, ബ്രാഹ്മണാധിപത്യം, സാംസ്കാരിക മര്‍ദ്ദനം, ഭൂരിപക്ഷ വര്‍ഗീയതയുടെ ആഭ്യന്തര കൊളോണിയലിസം, നവകൊളോണിയല്‍ അധിനിവേശം മുതലായ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ സമൂഹത്തിലുള്ള രൂപപരമായ വൈജാത്യങ്ങളെയും വിപരീതങ്ങളെയും സൂചിപ്പിക്കുന്നുണ്ട്; പക്ഷേ, അവയില്‍നിന്ന് നിലവിലുള്ള സമൂഹത്തിന്റെ ചലനാത്മകതയെയും ചലനം ഉളവാക്കുന്ന വൈരുദ്ധ്യങ്ങളെയുംകുറിച്ചുള്ള ധാരണ സൃഷ്ടിക്കാന്‍ സഹായിക്കുന്നില്ല. ഉദാഹരണത്തിന്, സവര്‍ണമേധാവിത്വവും ബ്രാഹ്മണാധിപത്യവും നയിക്കുന്ന ദിശ ഏതാണ്? വളര്‍ന്നുവരുന്ന നവലിബറലിസവുമായി ഇവ എങ്ങനെയാണ് പൊരുത്തപ്പെടുക? വിവിധതരത്തിലുള്ള വൈപരീത്യങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ബഹുത്വം സൂചിപ്പിക്കുന്ന സമൂഹക്രമം ഏതാണ്? അതും ജമാഅത്തേ ഇസ്ളാമിയുടെയും എസ്ഡിപിഐയുടെയും ഇസ്ളാമിക സ്വത്വ രാഷ്ട്രീയവുമായി പൊരുത്തപ്പെടുമോ? ബൂര്‍ഷ്വാ വ്യവസ്ഥയില്‍ ന്യൂനപക്ഷാവകാശവും സംവരണവും ദളിത് - ആദിവാസി 'ഇടങ്ങളും' ഉറപ്പുവരുത്താന്‍ കഴിയുമോ?

ഇവയൊന്നും ബൂര്‍ഷ്വാ റാഡിക്കലുകള്‍ക്ക് വിഷയമാകണമെന്നില്ല. ഭാവിയെക്കുറിച്ച് പ്രവചനം നടത്തുക സാമൂഹ്യ പ്രവര്‍ത്തകരുടെ ലക്ഷ്യമല്ല എന്നും അവര്‍ പറയുന്നു. പക്ഷേ, സാമൂഹ്യവിപ്ളവത്തിന്റെ പാതയില്‍ നില്‍ക്കുന്ന ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ ഗൌരവമുള്ളതാണ്. അവയ്ക്ക് ഉത്തരം നല്‍കാന്‍ സഹായിക്കുന്ന വിമര്‍ശന പദ്ധതി ഉള്‍ക്കൊള്ളുന്നവര്‍ ഈ ചോദ്യങ്ങള്‍ ഏറ്റെടുക്കുക തന്നെ വേണം. അവ ഏറ്റെടുക്കാതെ കേവലമായി ഇത്തരം സംഘര്‍ഷങ്ങളെ കാണുന്ന രീതി ഇടതുപക്ഷ നിലപാടിനെ ബൂര്‍ഷ്വാ റാഡിക്കല്‍ നിലപാടിലേക്ക് അടുപ്പിക്കുകയാണ്.

ബൂര്‍ഷ്വാ റാഡിക്കലിസവും മാര്‍ക്സിസവും തമ്മിലുള്ള അന്തരം യഥാര്‍ത്ഥത്തില്‍ ഇവിടെയാണ്. നായന്മാര്‍ (അതായത് ആര്‍എസ്എസുകാര്‍) ബോംബെറിയുമ്പോള്‍ അതു ഗുണ്ടാണെന്നും മുസ്ളീങ്ങള്‍ പടക്കം പൊട്ടിക്കുമ്പോള്‍ അത് ബോംബാണെന്നും പ്രചരിപ്പിക്കുന്ന രീതിയെ ഒരു ജമാഅത്തെ ഇസ്ളാമി പ്രവര്‍ത്തകന്‍ വിമര്‍ശിക്കുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന 'പ്രതികരണശേഷി'യെ തോളില്‍തട്ടി അഭിനന്ദിക്കാന്‍ ഒരു ബൂര്‍ഷ്വാ റാഡിക്കലിനു സാധിക്കും. 'ഗുണ്ടും പടക്കവും' പരസ്പരം എറിയുകയും അതുവഴി അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന സംഘര്‍ഷങ്ങളുടെ വേരുകള്‍ അന്വേഷിക്കുന്നതിനാകും മാര്‍ക്സിസ്റ്റ് വിമര്‍ശകന്‍ ശ്രമിക്കുക. ഗുണ്ടും പടക്കവും എറിഞ്ഞ സാഹചര്യങ്ങളെ കൂടി കണക്കിലെടുത്ത് ആ സംഭവത്തിന്റെ ചലനാത്മകത വിശകലനം ചെയ്തായിരിക്കും തോളില്‍ തട്ടുകയോ തള്ളിപ്പറയുകയോ ചെയ്യേണ്ടതെന്ന കാര്യം മാര്‍ക്സിസ്റ്റുകാര്‍ തീരുമാനിക്കുക. ദേശീയവാദികളും കമ്യൂണിസ്റ്റുകാരും സ്ത്രീ പ്രശ്നത്തിന്റെ കാര്യത്തില്‍ പുരുഷമേധാവിത്വപരമായ സമീപനം മാത്രമാണ് കൈക്കൊണ്ടതെന്നും എണ്‍പതുകളില്‍ പ്രവര്‍ത്തനമാരംഭിച്ച ചില ഗ്രൂപ്പുകള്‍ക്കാണ് കേരളത്തിലെ സ്ത്രീ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും ഫെമിനിസ്റ്റുകള്‍ അവകാശവാദമുന്നയിക്കുമ്പോള്‍ ബൂര്‍ഷ്വാ റാഡിക്കലുകള്‍ കൈയടിച്ചഭിനന്ദിക്കും. ഫെമിനിസ്റ്റുകള്‍ സൂചിപ്പിക്കുന്ന സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള ലിംഗപരമായ വൈപരിത്യം അവരുടെ നിലപാടുകളെ ഉറപ്പിക്കും. മാര്‍ക്സിസ്റ്റ് വിശകലന പദ്ധതി അതുകൊണ്ടവസാനിപ്പിക്കുകയില്ല. ഈ അവകാശവാദം ചരിത്രപരമായി ശരിയാണോ? എണ്‍പതുകള്‍ വരെയുള്ള സ്ത്രീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ശക്തി ദൌര്‍ബല്യങ്ങളെന്തായിരുന്നു? കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രശ്നങ്ങളും ഫെമിനിസ്റ്റുകള്‍ ഉയര്‍ത്തിയ പ്രശ്നങ്ങളും തമ്മിലുള്ള അന്തരമെന്താണ്? കേരളത്തിലെ മാറിവരുന്ന സാമൂഹ്യബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ആരുയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കാണ് കൂടുതല്‍ സാംഗത്യം? ഇത്തരം ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുവാന്‍ മാര്‍ക്സിസ്റ്റ് വിശകലന രീതിക്ക് ബാധ്യതയുണ്ട്.

മാര്‍ക്സിസ്റ്റ് വിമര്‍ശന രീതി ചരിത്രപരമാണ്. വൈരുദ്ധ്യാത്മകമാണ്. സമൂഹത്തില്‍ വളര്‍ന്നുവരുന്ന പുതിയ പ്രവണതകള്‍ തെറ്റായാലും ശരിയായാലും കണ്ണടച്ചു നിരാകരിക്കുക വൈരുദ്ധ്യാത്മകരീതിയുടെ സ്വഭാവമല്ല. സാമൂഹ്യപ്രവണതകള്‍ക്ക് ഏതെങ്കിലും നാലുപേര്‍ ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയുടെ സ്വഭാവം നല്‍കലും വിമര്‍ശന രീതിയുടെ ഭാഗമല്ല. മുതലാളിത്തവും സാമ്രാജ്യത്വവും പ്രവര്‍ത്തിക്കുന്നത് പരസ്യമായാണ്. അതിന്റെ അധിനിവേശ രൂപങ്ങളും പരസ്യമാണ്. അത് നടത്തുന്ന നിഗൂഢ പ്രവര്‍ത്തനങ്ങള്‍ (ഉദാ: - എഫ്ബിഐ, സിഐഎ മുതലായവയുടെ പ്രവര്‍ത്തനങ്ങള്‍) ചില രാഷ്ട്രീയ അട്ടിമറികളിലേക്കും കൊലപാതകങ്ങളിലേക്കും പ്രോജക്റ്റുകളില്‍വരുന്ന മാറ്റങ്ങളിലേക്കും നയിച്ചേക്കാമെന്നല്ലാതെ ഒരു സാമൂഹ്യ പ്രവണതയിലേക്കു നയിക്കുകയില്ല. ഒരു സാമൂഹ്യ പ്രവണതയ്ക്ക് ഭൌതിക ലോകത്തില്‍ വേരുകളുണ്ടാകും. കേരളത്തിലെ പരിസ്ഥിതി വാദവും സ്ത്രീവാദവും സ്വത്വ രാഷ്ട്രീയവും ആദിവാസി ഭൂസമരം പോലുള്ള പ്രക്ഷോഭങ്ങളും അതുപോലെയാണ്. അവയെ കേവലമായി നിരാകരിക്കുകയല്ല വേണ്ടത്. അവ രൂപംകൊണ്ട സാഹചര്യങ്ങളെ വിശദമായും വൈരുദ്ധ്യാത്മകമായും പഠിക്കുകയും സാമൂഹ്യ പരിവര്‍ത്തന സാധ്യതകള്‍ അന്വേഷിക്കുകയുമാണ്. ഇത് കേവല പരിസ്ഥിതിവാദിയായ ബൂര്‍ഷ്വാ റാഡിക്കലിന്റെ പ്രശ്നമല്ല, മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതിയുടെ ബാധ്യതയാണ്. കേവലമായ നിരാകരണം മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതിയെ യാന്ത്രിക ഭൌതികവാദമായി അധഃപതിപ്പിക്കുകയാണ് ചെയ്യുക. സ്വയം വിമര്‍ശനം എന്ന അടിസ്ഥാനതത്വംപോലും യാന്ത്രിക ഭൌതികവാദം അനുവദിക്കുകയില്ല.

ബൂര്‍ഷ്വാ റാഡിക്കലിസത്തിന്റെ കേവലമായ അംഗീകാരവും നിരാസവും മാര്‍ക്സിസ്റ്റ് വിശകലന പദ്ധതിയുടെ രീതിയല്ല എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. മുതലാളിത്ത വ്യവസ്ഥയെ മാര്‍ക്സിസ്റ്റുകള്‍ എതിര്‍ക്കുന്നു. പക്ഷേ അതിന്റെ അസ്തിത്വത്തെ അവര്‍ നിരാകരിക്കുന്നില്ല. മുതലാളിത്ത വ്യവസ്ഥയുടെ വിമര്‍ശനം അപ്പോഴാണ് വിപ്ളവ പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക ആയുധമായി മാറുന്നത്. ബൂര്‍ഷ്വാ റാഡിക്കലിസം ഇന്നൊരു വസ്തുതയാണ്. അതിന്റെ വിമര്‍ശനം അതു വളര്‍ന്നുവരുന്ന സാഹചര്യങ്ങളുടെ വിശകലനത്തിലൂടെ മൂര്‍ത്ത രൂപം കൈക്കൊള്ളുന്നു. ഈ വിമര്‍ശനം സൃഷ്ടിക്കുന്നത് മുതലാളിത്ത വ്യവസ്ഥ രൂപംകൊടുക്കുന്ന പുതിയ അവസ്ഥയ്ക്കെതിരെ പട പൊരുതാനുള്ള പുതിയ കരുക്കളാണ്. ഉദാഹരണത്തിന് പാരിസ്ഥിതിക സമരം സാമ്രാജ്യത്വത്തിനെതിരായ മുന്നേറ്റത്തിന്റെ പുതിയ ആയുധമാണെന്ന് ശക്തമായി വാദിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യവും വിദ്യാഭ്യാസവും ഭൂവിനിയോഗവും സംസ്കാരവുമെല്ലാം ഇത്തരത്തിലുള്ള പുതിയ കരുക്കളെ സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ ബൂര്‍ഷ്വാ റാഡിക്കലുകള്‍ ബഹുത്വം കണ്ടെത്തുന്ന നിരവധി പ്രക്ഷോഭങ്ങളെ വ്യവസ്ഥയെ മാറ്റി മറിക്കുന്ന ഒറ്റ വേദിയിലണിനിരത്താന്‍ മാര്‍ക്സിസ്റ്റ് വിമര്‍ശന പദ്ധതിക്ക് കഴിയും. ബൂര്‍ഷ്വാ വ്യവസ്ഥയുടെ അന്ത്യം ബൂര്‍ഷ്വാ റാഡിക്കലുകളുടെ ലക്ഷ്യമല്ലാത്തതുകൊണ്ട് ഇത് ഒരിക്കലും അംഗീകരിക്കാന്‍ അവരെ കൊണ്ടു സാധിക്കുകയില്ല. ബൂര്‍ഷ്വാ റാഡിക്കലിസം ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ പരിഛേദമായി മാറുന്നതിലേക്കാണ് ഇതു നയിക്കുക. പശ്ചിമ യൂറോപ്പിലെ ബൂര്‍ഷ്വാ റാഡിക്കലുകളാണ് ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി, ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി, ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തുടങ്ങിയവ സൃഷ്ടിച്ചതെന്നോര്‍ക്കുക.

ബൂര്‍ഷ്വാ റാഡിക്കലുകളുടെ ആശയങ്ങളും തത്വസംഹിതകളും അതേപടി ഉള്‍ക്കൊള്ളുന്ന ഇടതുപക്ഷത്തിന്റെയും സ്ഥിതി വ്യത്യസ്തമാകില്ല. സമൂഹ സംഘര്‍ഷങ്ങളുടെ രൂപാത്മകമായ വിശകലനം സമൂഹ യാഥാര്‍ത്ഥ്യങ്ങളുടെ വൈരുദ്ധ്യാത്മകമായ സമീപനത്തെ നശിപ്പിക്കും. ചൈനീസ് വിപ്ളവപാത പിന്തുടര്‍ന്ന സിപിഐ (എംഎല്‍) ഗ്രൂപ്പുകള്‍ കേവല സ്വത്വ സംഘര്‍ഷ രാഷ്ട്രീയത്തിന്റെ വക്താക്കളായി തീര്‍ന്നത് ഇതിനുദാഹരണമാണ്. മുസ്ളിം സ്വത്വരാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് സ്വന്തം പ്രവര്‍ത്തനങ്ങളെ വേര്‍തിരിക്കാന്‍ അവര്‍ക്കാവുന്നില്ല. സായുധസമരത്തെ അടവുതന്ത്രമായി ഉപയോഗിച്ച നേപ്പാളിലെ പ്രചണ്ഡയുടെ ചലനാത്മകത കൈവരിക്കാന്‍പോലും അവര്‍ക്കു കഴിയുന്നില്ല. സ്വത്വ രാഷ്ട്രീയത്തിന്റെ സംസ്കൃതി ആധിപത്യം ചെലുത്തുന്ന കേരളത്തില്‍ കീഴാള സ്വത്വങ്ങളുടെ പക്ഷം പിടിക്കുന്നതിലപ്പുറം പുതിയ ഒരു സാംസ്കാരിക മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കു കഴിയുന്നില്ല. സെക്കുലര്‍ മുദ്രാവാക്യങ്ങളും വിവിധ സ്വത്വങ്ങളുടെ ഇടങ്ങള്‍ക്കുവേണ്ടിയുള്ള സംഘര്‍ഷവും തമ്മിലുള്ള ആശയക്കുഴപ്പം യഥാര്‍ത്ഥത്തില്‍ ബൂര്‍ഷ്വാ സംസ്കാരത്തിന്റെ രണ്ടു രൂപങ്ങള്‍ തമ്മിലുള്ള ആശയക്കുഴപ്പമാണ്. മാര്‍ക്സിസ്റ്റ് വിശകലന പദ്ധതിയെ അടിസ്ഥാനമാക്കി സെക്കുലര്‍ ജനാധിപത്യ സംസ്കാരത്തെ പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തന പദ്ധതിക്ക് രൂപംകൊടുക്കാന്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. അതിനുപകരം, സ്വത്വ സംസ്കാരങ്ങളെ 'ഉള്‍പ്പെടുത്തുക' എന്ന ബൂര്‍ഷ്വാ തന്ത്രം തന്നെ സാംസ്കാരിക പ്രവര്‍ത്തകര്‍ പിന്തുടരുന്നതു കാണാം. മതനിരപേക്ഷ സംസ്കാരത്തിന്റെ വളര്‍ച്ച 'മതസൌഹാര്‍ദ്ദ'ത്തിന്റെ പ്രകടനമായി മാറുന്ന രീതിയും ഇതുപോലെയാണ്.

ലോകത്തിലെ പ്രതിരോധ പ്രസ്ഥാനങ്ങളില്‍, ഭരണകൂടത്തിലിരുന്നും അല്ലാതെയും ഏറ്റവും വിപുലമായ അനുഭവസമ്പത്ത് ഇന്നും ഉള്ളത് മാര്‍ക്സിസ്റ്റ് നിലപാടുള്ളവര്‍ക്ക് തന്നെയാണ്. ഏറ്റവുമധികം സൈദ്ധാന്തികമായ സംഭാവനകളുണ്ടായിട്ടുള്ളതും അവരില്‍നിന്നാണ്. അതുകൊണ്ട് സിദ്ധാന്തവും പ്രയോഗവും ഉള്‍ച്ചേര്‍ന്നുള്ള ജ്ഞാനനിര്‍മ്മിതി ഇന്നും അവര്‍ക്കാണ് സാധിക്കുക. വളര്‍ന്നുവരുന്ന വൈരുദ്ധ്യങ്ങളെ വിശകലനം ചെയ്യാനും പ്രക്ഷോഭസമരങ്ങളുടെ ദിശ കൃത്യമായി തിരിച്ചറിഞ്ഞ് സാമൂഹ്യപരിവര്‍ത്തനത്തിന്റെ ഉള്‍ക്കാമ്പു നല്‍കുവാനും ഈ ജ്ഞാന നിര്‍മ്മിതി ആവശ്യമാണ്. ഇത്തരത്തിലുള്ള ജ്ഞാന നിര്‍മ്മിതിയാണ് യൂട്ടോപ്യന്‍ സോഷ്യലിസ്റ്റുകളുടെമേല്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് മേല്‍കോയ്മ നേടാന്‍ സഹായിച്ചത്. ഇതുതന്നെയാണ് എണ്ണത്തില്‍ ന്യൂനപക്ഷമായിരുന്ന ബോള്‍ഷെവിക്കുകളെ റഷ്യന്‍ വിപ്ളവത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചത്. മൌസേ ദോങ്ങിന്റെ ഹുനാന്‍ റിപ്പോര്‍ട്ട് ചൈനീസ് വിപ്ളവത്തിന്റെ വഴി തിരിച്ചുവിട്ടതും മറ്റൊരുദാഹരണമാണ്. ചരിത്രപരമായ ഈ അനുഭവസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുപകരം ബൂര്‍ഷ്വാ റാഡിക്കല്‍ മുദ്രാവാക്യങ്ങള്‍ക്കും ജീവിതശൈലികള്‍ക്കും ഇടതുപക്ഷത്തിന്റെ പുതിയ തലമുറ കീഴടങ്ങുന്ന കാഴ്ചയാണ് നാം പൊതുവില്‍ കാണുന്നത്. അല്ലെങ്കില്‍ പുതിയ പ്രവണതകളെയെല്ലാം "മാര്‍ക്സിസ്റ്റ് വിരുദ്ധ''മായി ചിത്രീകരിച്ച് യാന്ത്രിക ജ്ഞാനരൂപങ്ങളുടെയും പ്രവര്‍ത്തന ശൈലികളുടെയും അടിമകളാകുകയും ബൂര്‍ഷ്വാ വികസനത്തിന്റെ മാതൃകകള്‍ തന്നെ പിന്തുടരുകയും ചെയ്യുന്നു.

ഇതില്‍നിന്ന് സര്‍ഗാത്മകമായ ചില വ്യതിയാനങ്ങള്‍ ഇപ്പോഴും കാണാമെന്നത് പ്രതീക്ഷയുണര്‍ത്തുന്നു. ഒരുപക്ഷേ, മേല്‍ സൂചിപ്പിച്ച കാരണങ്ങള്‍ കൊണ്ടുതന്നെ പിന്നീട് നിലനിര്‍ത്താന്‍ കഴിയാതെ പോയ ജനകീയാസൂത്രണ പ്രസ്ഥാനം നവരീതിയിലുള്ള പ്രതിരോധ പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു. വലതുപക്ഷവും ബൂര്‍ഷ്വാ റാഡിക്കലുകളും ഒന്നുചേര്‍ന്ന് തച്ചുടച്ച പ്രസ്ഥാനവുമായിരുന്നു അത്. അവരുടെ പ്രചരണം ഇടതുപക്ഷം എത്രമാത്രം സ്വാംശീകരിച്ചിരുന്നു എന്നു പുനരാലോചിക്കാവുന്നതാണ്. ആദ്യകാലത്ത് ഇടതുപക്ഷത്തിനു സ്വീകാര്യമായിരുന്നില്ലെങ്കിലും, പിന്നീട് അംഗീകരിച്ച ആദിവാസി ഭൂസമരവും വയനാട്ടില്‍ നടന്നുവരുന്ന പ്രക്ഷോഭവും പുതിയ സമര രൂപങ്ങള്‍ക്കുള്ള ദൃഷ്ടാന്തമാണ്. ബൂര്‍ഷ്വാ റാഡിക്കലുകള്‍ വഴിക്ക് ഇട്ടേച്ച് പിന്മാറിയ ഒരു സമരത്തെ പക്വതയുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നതിന്റെ തെളിവുമാണത്. ശാസ്ത്രീയവും ജനപക്ഷത്തുനിന്നുള്ളതുമായ ഭൂവിനിയോഗനയം ആവിഷ്കരിച്ച് ഭക്ഷ്യസുരക്ഷ, തൊഴില്‍ സുരക്ഷ, ജനകീയ വിദ്യാഭ്യാസം, ജനകീയാരോഗ്യം, സ്ഥലീയ ആസൂത്രണം, വിഭവവിനിയോഗാസൂത്രണം, വ്യവസായവല്‍ക്കരണം മുതലായ ഒട്ടനവധി മേഖലകളില്‍ ഇതുപോലെ സര്‍ഗാത്മകമായ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരിക സാധ്യവുമാണ്.

ഇവിടെയാണ് മാര്‍ക്സിസത്തിന്റെ പ്രവര്‍ത്തനരീതി ബൂര്‍ഷ്വാ റാഡിക്കലിസത്തില്‍നിന്ന് വേര്‍പെടേണ്ടത്. സര്‍ഗാത്മക പ്രക്ഷോഭങ്ങള്‍ പ്രക്ഷോഭത്തിന്റെ രീതിയുടെ പ്രശ്നമാണ്. അത് ബൂര്‍ഷ്വാ റാഡിക്കലുകള്‍ക്കും സാധിക്കും. ഇന്ന് അവരുടെ പിറകില്‍ നില്‍ക്കുന്ന വലതുപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശക്തി ഉപയോഗിച്ച് അവയ്ക്ക് വമ്പിച്ച പ്രചരണം നല്‍കാനും അവര്‍ക്ക് കഴിയും. അവരുടെ ദൌര്‍ബല്യം പ്രക്ഷോഭങ്ങള്‍ സമഗ്രമായ സാമൂഹ്യ വിപ്ളവത്തിലേക്കു നയിക്കണമെന്ന് അവര്‍ ലക്ഷ്യമിടുന്നില്ല എന്നതാണ്. അവരുടെ ഉട്ടോപ്യന്‍ സമൂഹങ്ങള്‍ വ്യവസ്ഥിതിക്കുള്ളില്‍ തന്നെയാണ് സ്ഥിതി ചെയ്യുക. പക്ഷേ, മാര്‍ക്സിസം സാമൂഹ്യവിപ്ളവ സിദ്ധാന്തമാണ്. സാമൂഹ്യവിപ്ളവ പാതയില്‍ എല്ലാ പ്രക്ഷോഭങ്ങളും ഭാഗികസമരങ്ങളാണ്. സമരങ്ങളുടെ ജയപരാജയങ്ങളെക്കാള്‍ പ്രധാനം അവ വളര്‍ത്തിക്കൊണ്ടുവരുന്ന രാഷ്ട്രീയ ബോധമാണ്. കൂടുതല്‍ ശക്തിയുള്ളതും സര്‍ഗാത്മകവുമായ പ്രക്ഷോഭങ്ങളിലേക്ക് നയിക്കുന്നതും അതാണ്. ജയവും പരാജയവും വൈരുദ്ധ്യാത്മകമായി കാണാനും പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുമുള്ള കഴിവാണ് മാര്‍ക്സിസത്തിന്റെ ശക്തി. ബഹുത്വത്തില്‍ അധിഷ്ഠിതമായ, ലക്ഷ്യത്തെയോ മാര്‍ഗത്തെയോ ശത്രുക്കളുടെ സ്വഭാവത്തെയോകുറിച്ച് വ്യക്തമായ ധാരണകളില്ലാത്ത ബൂര്‍ഷ്വാ റാഡിക്കല്‍ പ്രസ്ഥാനങ്ങളില്‍നിന്ന് മാര്‍ക്സിസം വേര്‍പെടേണ്ടതലവും അതാണ്.

മാര്‍ക്സിസം ഒരു തുറന്ന സിദ്ധാന്തമാണ്. സാമൂഹ്യജ്ഞാനവും അനുഭവങ്ങളും തുടര്‍ച്ചയായ വിശകലനങ്ങള്‍ക്കു വിധേയമാക്കി വിമര്‍ശനാത്മകമായി മുന്നേറുകയാണ് അതിന്റെ രീതി. സ്വന്തം യാന്ത്രിക ചട്ടക്കൂടുകളില്‍ ഒളിക്കുന്നവരെയും പുതിയ ബൌദ്ധിക ഫാഷനുകളെല്ലാം സ്വന്തമാക്കി അഭിമാനിക്കുന്നവരെയുമല്ല അതിനാവശ്യം. സിദ്ധാന്തത്തെയും പ്രയോഗത്തെയും വൈരുദ്ധ്യാത്മകമായി സംയോജിപ്പിച്ച് പുതിയ വിമര്‍ശപദ്ധതികളും പ്രവര്‍ത്തന രൂപങ്ങളും ആവിഷ്കരിക്കുന്നവരെയാണ്. ഇടതുപക്ഷത്തിന്റെ പുതിയ തലമുറയെ ഈ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടത് ഇന്നത്തെ ആവശ്യവുമാണ്.

*
ഡോ. കെ എന്‍ ഗണേശ് കടപ്പാട്: ചിന്ത വാരിക, വര്‍ക്കേഴ്സ് ഫോറം