13 July, 2011

സ്‌കൂളുകളിലെ ഗീതാപഠനം: ആര്‍.എസ്.എസ് മഠത്തിന് 40 കോടി

ബംഗളൂരു: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കുന്നതിന് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള മഠത്തിന് ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ചത് 40 കോടി രൂപ. ആര്‍.എസ്.എസിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സിര്‍സി ആസ്ഥാനമായുള്ള മഠത്തിനാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്. നിരവധി സ്‌കൂളുകള്‍ അടിസ്ഥാനസൗകര്യം പോലുമില്ലാതെ ദുരിതം അനുഭവിക്കുകയും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുമ്പോഴാണ് മഠത്തിന് ഗീതാധ്യയനം നടത്തുന്നതിന് 40 കോടി ഗ്രാന്റ് നല്‍കിയത്.

സംസ്ഥാനത്ത് ഗീതാപഠനം നിര്‍ബന്ധമാക്കിയിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രി വിശ്വേശ്വര ഹെഗ്‌ഡെ കെഗേരിയുടെ പ്രസ്താവന തെറ്റാണെന്നും തെളിഞ്ഞു. രണ്ടുവര്‍ഷം മുമ്പ് തന്നെ ഗീതാപഠനം നടപ്പാക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. 2009 സെപ്റ്റംബര്‍ 30ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച 74/2009 ഉത്തരവ് പ്രകാരം ഗീതാപഠനത്തിന് സൗകര്യം ഒരുക്കണമെന്നും വീഴ്ച വരുത്തരുതെന്നും നിര്‍ദേശിച്ചിരുന്നു. ശിബിരം നടത്തുന്നതിന് ജില്ല, താലൂക്ക് തലങ്ങളില്‍ കോഓഡിനേറ്ററെ നിയമിക്കണമെന്നും വ്യക്തമാക്കിയിരുന്നു. പ്രതിഷേധം ഭയന്ന് ഒന്നര വര്‍ഷത്തോളം ഈ ഉത്തരവ് നടപ്പാക്കിയില്ല. തുടര്‍ന്ന് ഈ അധ്യയനവര്‍ഷമാണ് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് കത്തയച്ചത്.
സ്‌കൂള്‍സമയം കഴിഞ്ഞശേഷം ഗീതാപഠനം നടത്താമെന്നും വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കരുതെന്നും വിദ്യാഭ്യാസവകുപ്പ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറികടന്ന് നിര്‍ബന്ധിത ഗീതാ പഠനം നടത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഗീതാപഠനം നിര്‍ബന്ധമാക്കാനും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുമുള്ള സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുജറാത്ത് മാതൃകയില്‍ കാവിവത്കരണശ്രമം ഊര്‍ജിതമാക്കിയതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും രംഗത്തെത്തിയിട്ടുണ്ട്. ഇടതു സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമരവും നടക്കുന്നുണ്ട്. ഇതേതുടര്‍ന്ന് ചിക്‌ബെല്ലാപൂര്‍, കോലാര്‍ ജില്ലകളില്‍ സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കാനാവില്ലെന്ന് അധികൃതര്‍ സര്‍ക്കാറിന് കത്തെഴുതുകയും ചെയ്തു.
ഭഗവദ്ഗീത പഠനത്തിനെതിരെ കോലാറില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി. അംബരീഷിന് ചൊവ്വാഴ്ച ജാമ്യം ലഭിച്ചു.
ഗീത നിര്‍ബന്ധമാക്കാനുള്ള യെദിയൂരപ്പ സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വ്യാഴാഴ്ച ബംഗളൂരുവില്‍ പ്രകടനവും ധര്‍ണയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
@@
കടപ്പാട്: മാധ്യമം ദിനപത്രം.

12 July, 2011

വര്‍ഗീയത എന്ന ബാധ

ഇന്ത്യ എന്നത് പഴയ പേരാണ്. "എന്ത് ഇന്ത്യ" എന്ന ചോദ്യത്തിന്റെ ഉത്തരം അടങ്ങുന്ന ഒരു നീണ്ട പേരാണത്. ഭരണഘടന ആദ്യം നല്‍കിയ പേര് "സോവറിന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്" എന്നാണ്. ഇന്ത്യയുടെ വിശേഷം അത് പരമാധികാരമുള്ള ഒരു ജനാധിപത്യരാജ്യമാണ് എന്നതുമാത്രമല്ലെന്ന് ഊന്നി പറയാന്‍ ഏറെ വര്‍ഷം കഴിഞ്ഞ് (1976ല്‍ , 42-ാം ഭേദഗതി) പേര് ഇങ്ങനെ നീട്ടി- "സോവറിന്‍ സോഷ്യലിസ്റ്റ് സെക്കുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്". രണ്ട് വിശേഷണങ്ങള്‍കൂടി- വളരെ പ്രധാനപ്പെട്ടവ, മതേതരവും സമത്വനിഷ്ഠവും. ജനാധിപത്യമാണ് പരമമായ അടിസ്ഥാന മൂല്യമെങ്കിലും അത് അപായപ്പെടുന്നത് സമത്വവും മതേതര സംസ്കാരവും രാജ്യത്ത് ക്ഷയിച്ചുവരുമ്പോഴായിരിക്കണം.

ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നു പറഞ്ഞാല്‍ ഈ ഗുണവിശേഷണങ്ങളെ സംരക്ഷിക്കലാണ്. നാം എന്നും കാവല്‍ നില്‍ക്കേണ്ടത് ഈ രണ്ട് സ്വഭാവങ്ങള്‍ നിലനിര്‍ത്താനാണ്. ഭരണഘടനയില്‍ എവിടെയെല്ലാം ജനങ്ങള്‍ക്കിടയില്‍ വികസിപ്പിക്കേണ്ട ധര്‍മങ്ങളെപ്പറ്റി പറയുമ്പോള്‍ സമത്വ, മതേതരത്വങ്ങളുടെ പ്രാധാന്യവും ഉറപ്പിച്ച് പ്രസ്താവിക്കുന്നതു കാണാം. ആമുഖത്തില്‍ നാല് നന്മകള്‍ പൗരന്മാര്‍ക്ക് സമ്പാദിച്ചുകൊടുക്കുകയാണ് ഭരണഘടനയുടെ ലക്ഷ്യമെന്നു പറഞ്ഞിരിക്കുന്നു- നീതി (സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം), സ്വാതന്ത്ര്യം (ചിന്ത, ആവിഷ്കാരം, വിശ്വാസം, മതം, ആരാധന), സമത്വം (നിലയുടെയും അവസരത്തിന്റെയും), സാഹോദര്യം (വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍), നീതി സമത്വം എന്ന ആദര്‍ശങ്ങള്‍ എല്ലാ രംഗത്തും സ്ഥിതിസമത്വം ഉറപ്പിക്കുന്നു.

സ്വാതന്ത്ര്യം, സാഹോദര്യം എന്നിവകൊണ്ട് അനൈക്യത്തെയും വര്‍ഗീയതയെയും ചെറുക്കാന്‍ പ്രേരണ ചെലുത്തുന്നു. നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ ഭരണഘടനയുടെ ഈ അടിത്തറയുടെ തത്വങ്ങള്‍ വേണ്ടപ്പോള്‍ വേണ്ടത്ര ഓര്‍ക്കുന്നില്ല. വലിയൊരു മറവി അവരെ പിടികൂടിയിരിക്കുന്നു. അവരുടെ ഓര്‍മയെ ബലപ്പെടുത്താന്‍ കുറച്ചുകൂടി വിവരിക്കട്ടെ, ഭരണഘടന ന്യൂനപക്ഷം എന്നും വെറും ന്യൂനപക്ഷം എന്നും പറയുന്നത് അവരുടെ അവശത പരിഹരിക്കാന്‍വേണ്ടി മാത്രമാണ്. മൗലികാവകാശ അധ്യായത്തില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന ഒന്നിന്റെ പേരിലും (മതം, ജാതി, ലിംഗം, ജനനസ്ഥലം) ഒരു പൗരനും എതിരായ വിവേചനം ഉണ്ടാകില്ല എന്ന് ഉറപ്പിച്ചിരിക്കുന്നു. അവസരസമത്വവും അതുപോലെ. നേരത്തെ ഇതൊക്കെ നിഷേധിക്കപ്പെട്ടവര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാമെന്നല്ലാതെ നീതിയുടെ മുന്നില്‍ ആര്‍ക്കും വ്യത്യാസമില്ല.

അഭിപ്രായസ്വാതന്ത്ര്യവും അങ്ങനെതന്നെ. ഒരു മതത്തിനും മേല്‍ക്കൈ ഇല്ല. ന്യൂനപക്ഷങ്ങള്‍ എന്ന് പറയുന്നത് പ്രധാനമായും ഭാഷയുടെയോ ലിപിയുടെയോ ഭിന്നതമൂലം ചെറിയ പാരമ്പര്യങ്ങളുള്ള ചെറിയ സമൂഹങ്ങളാണ്. അവിടെ പാരമ്പര്യ സുരക്ഷയാണ് ലക്ഷ്യം. കേരളത്തില്‍ ഹിന്ദുക്കള്‍ ഏറ്റവും കൂടുതലാണ്; പക്ഷേ, ഭരണഘടന വിവക്ഷിക്കുന്ന ചെറിയ ന്യൂനപക്ഷങ്ങളല്ല മുസ്ലിങ്ങളും ക്രൈസ്തവരും. ഈ പഴയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ധനപരമായ ഉച്ചനീചത്വങ്ങളില്ലാത്തതും പൊതുജനങ്ങള്‍ക്ക് ഗുണം നല്‍കുന്നതുമായ ഒരു നവ സമൂഹവ്യവസ്ഥയുടെ ഉദയമാണ് രാഷ്ട്രലക്ഷ്യം. നിര്‍ണായകതത്വങ്ങളുടെ അധ്യായം ആ ലക്ഷ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഇക്കഥയൊന്നും ഓര്‍ക്കാതെ നമ്മള്‍ ഈ ന്യൂനപക്ഷം ന്യൂനപക്ഷം എന്നുപറഞ്ഞ് രാഷ്ട്രീയത്തില്‍വരെ മതവര്‍ഗീയത കോട്ടകെട്ടി നില്‍ക്കുന്നു. ന്യൂനപക്ഷം പോയി, ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളും ന്യൂനപക്ഷ വര്‍ഗീയതയെ ശത്രുവായി കണ്ട് രാഷ്ട്രീയ കക്ഷിയുടെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നു. മുമ്പ് ഹിന്ദു മഹാസഭ എന്ന പേരില്‍ മതമുദ്രചാര്‍ത്തിയ കക്ഷി അത് വിലപ്പോകില്ല എന്ന് മനസ്സിലാക്കി ആര്‍എസ്എസ്, ശിവസേന, ബിജെപി എന്നൊക്കെ നാമാന്തരങ്ങള്‍ സ്വയം വരിച്ച് പ്രവര്‍ത്തിക്കുന്നു.

ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഹൈന്ദവ വര്‍ഗീയതതന്നെ. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും നമ്മുടെ പൗരന്മാരായി കണക്കാക്കാന്‍പോലും അവര്‍ക്ക് പ്രയാസമുണ്ട്. മറ്റു ചില കക്ഷികള്‍ മതജാതി നാമങ്ങള്‍ ഒഴിവാക്കാതെ ഇന്നും നിലനില്‍ക്കുന്നത് അത്ഭുതകരമാണ്. നമ്മുടെ രാഷ്ട്രീയത്തിലെ അരാചകത്വത്തിന്റെ ചൂണ്ടുപലകയാണ് ഈ അവസ്ഥ. ദ്രാവിഡ എന്ന പേര്‍ ചേര്‍ത്ത് ഒന്നുരണ്ട് കഴകങ്ങള്‍ , അകാലിദള്‍ എന്ന പേരില്‍ ഒരു കക്ഷി, മുസ്ലിംലീഗ് എന്നിവ വര്‍ഗീയ നാമധാരികളാണ്. മുസ്ലിംലീഗിന് കേരളത്തില്‍ ഒരു ജില്ലയിലാണ് ശക്തി. അത് അവര്‍ സമര്‍ഥമായി കരുനീക്കി കളിക്കുന്നു. ഇത്തവണ വന്‍ വിജയമാണ്. വിജയഹേതു അവരുടെ ശക്തി എന്നതിനേക്കാള്‍ അവരെ കൂട്ടുപിടിച്ച കോണ്‍ഗ്രസിന്റെ അശക്തിയാണ്. വര്‍ഗീയത മരിച്ചു എന്ന അര്‍ഥത്തില്‍ ലീഗിനെ നെഹ്റു ചത്ത കുതിര എന്ന് വിളിച്ചു. അതു കേട്ട കോണ്‍ഗ്രസുകാര്‍ (അല്ല, കേള്‍ക്കുന്ന കോണ്‍ഗ്രസുകാരോ) എത്രയോ കാലമായി ഈ വാഹനത്തിലാണ് യാത്ര. രാഷ്ട്രീയത്തെ നിയന്ത്രിക്കേണ്ട മൂല്യങ്ങളെ കോണ്‍ഗ്രസ് മറന്നു എന്ന് ചുരുക്കം. കേരളത്തില്‍ അധികാരമോഹം കയറിയ കോണ്‍ഗ്രസ് ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നു മനസ്സിലാക്കിയ ലീഗ് നേതൃത്വം ഓരോ മര്‍മത്തിലും അമര്‍ത്തി വേദനിപ്പിച്ച് കോണ്‍ഗ്രസിനെക്കൊണ്ട് സമ്മതിപ്പിച്ച് കാര്യം നേടുന്ന കാഴ്ച വളരെ രസകരംതന്നെ.20 അംഗ മന്ത്രിസഭയില്‍ അഞ്ച് മന്ത്രിമാര്‍ വേണമെന്ന വാദംതന്നെ കോണ്‍ഗ്രസിന്റെ അന്തസ്സിനെയും അഭിമാനത്തെയും തങ്ങള്‍ക്ക് വിലയില്ലെന്ന ലീഗിന്റെ ധാര്‍ഷ്ട്യത്തിന്റെ പ്രകടനമാണ്. വിദ്യാഭ്യാസവകുപ്പുതന്നെ തങ്ങള്‍ക്ക് വേണമെന്ന ലീഗിന്റെ വാശി എത്ര തവണയായി എതിര്‍പ്പില്ലാതെ വിജയിച്ചരുളുന്നു. മുസ്ലിം ലീഗില്‍ ഒരു വിദ്യാഭ്യാസ വിദഗ്ധന്‍ ഇപ്പോഴില്ല. സി എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസ വിദഗ്ധന്‍ ആയതുകൊണ്ടല്ല സമര്‍ഥനായതുകൊണ്ടാണ് ആ വകുപ്പില്‍ വിജയം നേടിയത്. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിയുടെ പരിചയക്കുറവിന്റെയും കഴിവുകേടിന്റെയും ദുഷ്ഫലങ്ങള്‍ കേരളീയര്‍ അനുഭവിക്കേണ്ടിവന്നത്, ഇക്കാര്യം തക്കസമയത്ത് ചൂണ്ടിക്കാട്ടി തിരുത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയതാണ്. അദ്ദേഹത്തിന്റെ പരിചയ ദാരിദ്ര്യവും മറ്റും കൊണ്ടാണ്, വള്ളത്തോള്‍ കേരളീയ അഭിനയകലകളുടെ ഉദ്ധരണത്തിന് സ്ഥാപിച്ച കലാമണ്ഡലത്തില്‍ ഒരു വാസ്തുവിദ്യക്കാരന്‍ വിസി ആയത്. എങ്ങനെ ഇത് ക്യാബിനറ്റിലൂടെ മാറ്റംകൂടാതെ കടന്നുപോയി എന്ന് ഓര്‍ക്കുമ്പോള്‍ വര്‍ഗീയകക്ഷിയുടെ ശക്തി എത്രമാത്രമുണ്ടെന്ന് ഊഹിക്കാന്‍ കഴിയും. പുതിയ മന്ത്രി പഴയ ഒരു നല്ല മന്ത്രിയുടെ മകനായതുമൂലം വിദ്യാഭ്യാസമന്ത്രി പദവിക്ക് യോഗ്യനാകുന്നില്ല.

എംഎ ബിരുദമുണ്ടെന്ന് ഗൗരവമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. ഇക്കാലത്ത് വഴിയാത്രക്കാരില്‍ ബിരുദാനന്തരബിരുദക്കാര്‍ ധാരാളമുണ്ടെന്നുവച്ച് അവരെയെല്ലാം കേരളത്തില്‍ വിദ്യാഭ്യാസമന്ത്രിയാക്കാവുന്നവരാണ് എന്ന വാദം പരിഹാസ്യമാണ്. വിദ്യാഭ്യാസവകുപ്പ് ഒരു നവാഗതന്റെ താവളമാക്കരുത്. ഇതൊക്കെ ചൂണ്ടിക്കാണിച്ചുകൂടെന്ന് വന്നിരിക്കുന്നു. ഇതിനിടെ ഞാന്‍ ഈ ദോഷങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വര്‍ഗീയത എന്ന കല്ലാണ് എന്റെ നേരെ എടുത്തെറിയപ്പെട്ടത്. നഗ്നയായി ഒരു സ്ത്രീ നടക്കുമ്പോര്‍ , നഗ്നത മറയ്ക്കാന്‍ മറ്റൊരു സ്ത്രീ തന്റെ രണ്ടാംമുണ്ട് വേണമോ എന്ന് അന്വേഷിച്ചപ്പോള്‍ , "തനിക്ക് നാണമില്ലേ, രണ്ടാംമുണ്ടില്ലാതെ മാറ് കാട്ടി നടക്കാന്‍" എന്നാണ് പൂര്‍ണനഗ്നയുടെ ധീരമായ മറുപടി. ഇവരുടെ വര്‍ഗീയാരോപണം ഇതിന് കിടയായി കിടക്കട്ടെ. വര്‍ഗീയത ചീത്തയാണെന്നെങ്കിലും സമ്മതിച്ചല്ലോ! മതവര്‍ഗീയതയുടെ വിനാശത്തിന് ഏറ്റവും കൂടുതല്‍ മുന്നോട്ടുവരേണ്ടത് കോണ്‍ഗ്രസാണ്. മുസ്ലിംലീഗിനെ എന്ന് അവര്‍ ഉപേക്ഷിക്കുന്നുവോ അന്ന് കേരളത്തില്‍ മതവര്‍ഗീയതയുടെ മൂലക്കല്ല് ഇളകും. അവരെ ഇടതുപക്ഷം സ്വീകരിക്കാത്ത കാലത്തോളം ത്രിശങ്കുസ്വര്‍ഗത്തില്‍ ഉരുണ്ടുകളിക്കുകയേ നിവൃത്തിയുള്ളൂ. കോണ്‍ഗ്രസ് നിര്‍ണായക തീരുമാനം എടുക്കാന്‍ ചരിത്രത്തിന്റെ മുമ്പില്‍ നിയോഗം ഉള്ള കക്ഷിയാണ്. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ- "ചത്ത കുതിര" എന്ന ആ പ്രയോഗത്തെ- "ഓര്‍ക്കുക വല്ലപ്പോഴും"!

@@
സുകുമാര്‍ അഴീക്കോട്

11 July, 2011

എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് & സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ

ചോ: എന്താണ് എന്‍ഡിഎഫ്? അതിന്റെ പൂര്‍വ രൂപങ്ങള്‍ എന്തായിരുന്നു?

ഉ: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ പലപാട് പേര് മാറ്റിയ ഇക്കൂട്ടര്‍ നാഷണല്‍ ഡവലപ്മെന്റ് ഫ്രണ്ട് എന്ന് പുറത്തും നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് എന്ന് അകത്തും അറിയപ്പെടുന്നു. 1980കളുടെ ആദ്യപാദത്തില്‍ 'ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ' എന്ന് ഉദ്ഘോഷിച്ചു നടന്ന 'സിമി'യുടെ നേതൃനിരയിലും അവരുണ്ടായിരുന്നു. പിന്നീട് അവര്‍ 'കൈമ'യും (കോഴിക്കോട് യങ്മെന്‍ അസോസിയേഷന്‍) 'വൈമ' (വയനാട് യങ്മെന്‍ അസോസിയേഷന്‍)യും 'പൈമ'യും (പാലക്കാട് യങ്മെന്‍ അസോസിയേഷന്‍) ഉണ്ടാക്കി രംഗത്തു വന്നു. 1993ല്‍ എന്‍ഡിഎഫ് ആയി. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിലും എസ്ഡിപിഐ (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ)യിലും എത്തിനില്‍ക്കുന്നു.
 
ചോ: എന്താണ് ഇവരുടെ പരിപാടി?

ഉ: ഇരുളില്‍ അവര്‍ നായ്ക്കളുടെ ഗളഹസ്തം നടത്തും. അബദ്ധത്തില്‍ വാലും അരിഞ്ഞുവീഴ്ത്താറുണ്ട്. ഓടുന്ന ബൈക്കില്‍ 'താളാത്മകമായി' ബാലന്‍സ് ചെയ്താണ് ഇത്തരം അഭ്യാസങ്ങള്‍. ഫാസിസ്റുകളെ ചെറുക്കാനാണത്രെ ഇത്തരം മൃഗയാവിനോദങ്ങള്‍! പട്ടാപ്പകലാകട്ടെ നടുറോഡില്‍ കിടത്തി മതനിന്ദ ആരോപിച്ച് മനുഷ്യരുടെ കൈപ്പത്തി ഛേദിക്കും. എന്നിട്ട് ആരാന്റെ വീട്ടുമുറ്റത്തേക്കെറിയും. അതും കഴിഞ്ഞ് പ്രഥമശുശ്രൂഷയ്ക്കായി ദന്തഡോക്ടറെ കാണും. ഇതൊക്കെ കണ്ടും കേട്ടും മറ്റേ ഫാസിസ്റുകള്‍ ഊറിച്ചിരിക്കുകയാണ്. അവര്‍ക്ക് പരമാനന്ദംകൊണ്ട് ഇരിക്കാനും വയ്യ, നില്‍ക്കാനും വയ്യ എന്ന അവസ്ഥയാണ്. 'പ്രതിരോധം അപരാധമല്ല' എന്നായിരുന്നു കുറച്ചു മുമ്പ് പറഞ്ഞുനടന്നിരുന്നത്. ഇപ്പോള്‍ 'ആക്രമണം അപരാധമല്ല' എന്ന് തിരുത്തിയിരിക്കുന്നു.

ചോ: "പ്രവാചകനിന്ദയ്ക്കാണ് കൈപ്പത്തി വെട്ടിമാറ്റിയത്. അത് അത്ര വലിയ സംഗതിയാക്കേണ്ടതില്ല'' എന്നാണ് ചാനലുകളായ ചാനലുകളിലെല്ലാം പേര്‍ത്തും പേര്‍ത്തും എന്‍ഡിഎഫ് വക്താക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ഇത് അക്രമിസംഘത്തെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടല്ലേ?

ഉ: ഭീകര പ്രവര്‍ത്തനത്തെ വെള്ളപൂശുന്ന ഈ വാചകക്കസര്‍ത്ത് കേരളീയരെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കിയിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടുമെന്നുമുള്ള ധിക്കാര പ്രഖ്യാപനമാണ് ഇത്. ഇങ്ങനെ വ്യത്യസ്ത സമുദായങ്ങളില്‍പെട്ട ഭീകരവാദികള്‍ തീരുമാനിച്ചാല്‍ നാട് കബന്ധങ്ങള്‍കൊണ്ട് നിറയും. മുഹമ്മദ്നബി തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പുകൊടുത്ത മഹാനുഭാവനാണ്. നബിയുടെ യശസ്സും തേജസും പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും ഒളിമങ്ങാതെ നിലനില്‍ക്കുന്നത് ഇത്തരം ഗുണ്ടകളുടെയും ഊളന്മാരുടെയും 'ഹസ്തഛേദനയജ്ഞം' കൊണ്ടല്ല. യഥാര്‍ഥത്തില്‍ 'പ്രവാചകനിന്ദ'യില്‍ മനംനൊന്തൊന്നുമല്ല ഇവര്‍ ഈ കാട്ടാളകൃത്യം നടത്തിയത്. കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള ഒരു ഓഡിയന്‍സിനുവേണ്ടിയാണ് ഈ നീചകൃത്യം നടത്തിയത്; ചില ബാഹ്യശക്തികളെ പ്രീതിപ്പെടുത്താന്‍. അത്തരം ബാഹ്യശക്തികളുടെ 'കാരുണ്യം'കൊണ്ടാണ് ഇന്നോവ കാറുകളില്‍ കറങ്ങിയും ശീതീകൃത സൌധങ്ങളില്‍ ഉറങ്ങിയും ഇവര്‍ സുഖലോലുപരായി കാലക്ഷേപം നടത്തുന്നത്. ഇടയ്ക്കൊരാളെ കാലപുരിക്കയച്ചില്ലെങ്കില്‍, വല്ലപ്പോഴും ആരുടെയെങ്കിലും കൈവെട്ടിയില്ലെങ്കില്‍ വിദേശത്തുനിന്നുള്ള ധനപ്രവാഹം നിലയ്ക്കും. മതത്തിന്റെ മറപിടിച്ച് നടത്തുന്ന തീവ്രവാദ ബിസിനസ് പൊളിയും. ഇന്നത്തെ പല പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും രണ്ട് പതിറ്റാണ്ടുമുമ്പ് എങ്ങനെ ജീവിച്ചിരുന്നു, ഇപ്പോള്‍ ഏതുവിധം ജീവിക്കുന്നു എന്നന്വേഷിച്ചാല്‍ കാര്യങ്ങളുടെ കിടപ്പ് ആര്‍ക്കും അനായാസം ബോധ്യമാകും
.
 
ചോ: ഇവര്‍ക്ക് ഈ നാടിന്റെ ഭരണഘടനയിലും നീതിന്യായക്രമത്തിലും എന്തുകൊണ്ടാണ് വിശ്വാസമില്ലാത്തത്?

ഉ: എങ്ങനെ വിശ്വാസമുണ്ടാകും? ഇക്കൂട്ടര്‍ അടവും തടവും പഠിച്ച പ്രത്യയശാസ്ത്രക്കളരി ജമാഅത്തെ ഇസ്ളാമിയുടേതാണ്. ജമാഅത്തിലോ അതിന്റെ ആദ്യകാല വിദ്യാര്‍ഥിവിഭാഗമായ 'സിമി'യിലോ പ്രവര്‍ത്തിച്ചവരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളും. ജമാഅത്തിന് ഇന്ത്യന്‍ ഭരണകൂടം 'താഗൂത്തി'യാണ് (പൈശാചികം/അനിസ്ളാമികം). മനുഷ്യര്‍ക്ക് സ്വയംഭരണാവകാശമുള്ള ഒരു ഭരണസംവിധാനത്തെയും ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ല.

ചോ: ഇന്ത്യന്‍ ഭരണകൂടത്തെ അംഗീകരിക്കാത്ത, ജനാധിപത്യത്തെയും മതേതരത്വത്തെയും പരമപുച്ഛത്തോടെ വീക്ഷിക്കുന്ന ഇവര്‍ എന്തിനാണ് 'സ്വാതന്ത്യ്രദിനാഘോഷ'ത്തിന്റെ ഭാഗമായി ഫ്രീഡം പരേഡ് നടത്തുന്നത്?

ഉ: പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് ഒരു തരം മിമിക്രിയാണ്. രാഷ്ട്രത്തിന്റെ സ്വാതന്ത്യ്ര ദിനത്തില്‍തന്നെ രാഷ്ട്രത്തെ കൊഞ്ഞനംകുത്തുന്ന അനുകരണാഭാസം. ഇന്ത്യന്‍ പട്ടാള റെജിമെന്റുകള്‍ ഡല്‍ഹിയില്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ ഇവര്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നഗരകേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തുന്നു. ഇന്ത്യന്‍ പട്ടാളത്തോടോ ഇന്ത്യന്‍ ജനതയോടോ ഉള്ള ഐക്യദാര്‍ഢ്യമല്ല, പ്രത്യുത വൈരമാണ് ഫ്രീഡം പരേഡിന്റെ അന്തര്‍ധാര. ഫ്രീഡം പരേഡുകള്‍ സംഘടിപ്പിക്കപ്പെടുന്ന കാലസന്ധികളില്‍തന്നെയാണ് കശ്മീരിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത വാര്‍ത്ത കേരളീയര്‍ അമ്പരപ്പോടെ കേട്ടത്. ആര്‍ക്കും രണ്ടുരീതിയില്‍ ഒരാളെ എതിര്‍ക്കാം.
ഒന്ന്, ഗൌരവത്തില്‍ നേര്‍ക്കുനേര്‍ കാര്യങ്ങള്‍ പറയാം.
രണ്ട്, അയാളുടെ ചേഷ്ടകളും ഭിന്നഭാവങ്ങളും സംസാരരീതിയും ആക്ഷേപകരമായി അനുകരിച്ച് പരിഹാസപൂര്‍വം എതിര്‍ക്കാം. ഫ്രീഡം പരേഡ് വാസ്തവത്തില്‍ ഇന്ത്യയുടെ സ്വാതന്ത്യ്രദിനത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു ആക്ഷേപഹാസ്യ കെട്ടുകാഴ്ചയാണ്. പാകിസ്ഥാനിലെ അര്‍ധസൈനിക പരേഡുമായാണ് അതിന് കൂടുതല്‍ സാമ്യം. ചാരനിറമുള്ള ഷര്‍ട്ട് പാക് അര്‍ധസൈന്യമാണ് ധരിക്കുന്നത്. വലതുകൈ നെഞ്ചോട് ചേര്‍ത്ത് ആദരം അര്‍പ്പിക്കുന്നതും പാക് സൈനികരീതിതന്നെ.

ചോ: മുസ്ളിം ലീഗും എന്‍ഡിഎഫും തമ്മില്‍ എന്താണ്? എന്‍ഡിഎഫിന്റെ വോട്ട് വേണ്ടെന്നു പറയാനുള്ള ധിക്കാരം തനിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എന്താണ് ഇതിന്റെയൊക്കെ ഗുട്ടന്‍സ്?

ഉ: മുസ്ളിം ലീഗിന്റെ ചിറകിനടിയില്‍ വളര്‍ന്ന്, ഇപ്പോള്‍ മുസ്ളിം ലീഗിന് കുടവിരിച്ചു നില്‍ക്കുന്ന സംഘടിത സായുധ സംഘമായി എന്‍ഡിഎഫ് വളര്‍ന്നിരിക്കുന്നു. എന്‍ഡിഎഫുകാര്‍ ഉള്‍പ്പെട്ട പല കേസും പിന്‍വലിക്കാന്‍ യുഡിഎഫ് ഭരണകാലത്ത് അത്യുത്സാഹത്തോടെ മുന്നിട്ടിറങ്ങിയത് കുഞ്ഞാലിക്കുട്ടിയും അനുചരന്മാരുമാണ്. കുഞ്ഞാലിക്കുട്ടി സാഹിബിന് വോട്ടും നോട്ടുമാണ് പരമപ്രധാനം. ഉമ്മന്‍ചാണ്ടിക്കും മറ്റൊന്നല്ല. തീവ്രവാദത്തിനെതിരെ പകല്‍സമയം വഴിപാടുപോലെ മുസ്ളിം ലീഗ് വാചാടോപങ്ങള്‍ നടത്തും. പക്ഷേ, സന്ധ്യ മയങ്ങിയാല്‍ സഹശയനം അവരോടൊപ്പമാണ്. തീവ്രവാദ വിരുദ്ധ പ്രസ്താവങ്ങള്‍ ലീഗില്‍ വനരോദനങ്ങളായി കലാശിക്കുകയാണ് പതിവ്.
 
ചോ: എന്‍ഡിഎഫ് എതിര്‍ക്കപ്പെടേണ്ട സംഘടനയാണ്. സംശയമില്ല. എന്നാല്‍ എങ്ങനെ?
 
ഉ: ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നല്‍കുന്ന സൌകര്യങ്ങള്‍ ഉപയോഗിച്ചും രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ പഴുതുകള്‍ മുതലെടുത്തുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വ്യവസ്ഥയുടെ സൌകര്യങ്ങള്‍ ഉപയോഗിച്ച് ആ വ്യവസ്ഥയെത്തന്നെ തുരങ്കംവയ്ക്കുന്ന തുരപ്പന്‍ പരിപാടി.
രണ്ടാമതായി, കണക്കററ വിദേശപണം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വിദേശ ധനസ്രോതസ്സ് മുറിച്ചുമാറ്റിയാല്‍ തന്നെ എന്‍ഡിഎഫിന്റെ പാതിമുക്കാല്‍ കാറ്റും പോകും. അതിന് കൈമെയ് മറന്ന് ഉത്സാഹിക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരാണ്.
മൂന്നാമതായി, ഇത്തരം തീവ്രവാദ സംഘടനകളുടെ കൂട്ടോ വോട്ടോ വേണ്ടെന്ന് പറയാനുള്ള ആര്‍ജവവും ദീര്‍ഘവീക്ഷണവും കൂസലില്ലായ്മയും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടാകണം. അത് പക്ഷേ, ഉമ്മന്‍ചാണ്ടിയും യുഡിഎഫും പ്രദര്‍ശിപ്പിക്കുന്നില്ല.
നാലാമതായി, തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി അടിച്ചമര്‍ത്തുന്നതോടൊപ്പം തീവ്രവാദ ആശയങ്ങള്‍ക്കെതിരെയുള്ള ഒരു പ്രത്യധീരവ്യവഹാരം വമ്പിച്ച ബോധവല്‍ക്കരണത്തിലൂടെ സമൂഹത്തില്‍ സൃഷ്ടിക്കണം. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനുള്ള പ്രത്യയശാസ്ത്ര ദാര്‍ഢ്യവും സംഘടനാശൃംഖലകളും രാഷ്ട്രീയ ഇച്ഛാശക്തിയുമുള്ളത് ഇടതുമതേതര പ്രസ്ഥാനങ്ങള്‍ക്കാണ്.

10 July, 2011

വൈകിട്ടെന്താ പരിപാടി...

ഫോണിലൂടെയും ആംഗ്യത്തിലൂടെയും മൗനത്തിലൂടെയും ഓഫീസിലും ബാങ്കിലും ആശുപത്രിയിലും കുടുംബത്തിനുള്ളില്‍ത്തന്നെയും ഈ ചോദ്യം സന്ദേശമായി വ്യാപരിക്കാന്‍ തുടങ്ങിയിട്ട് നാളേറെ യായിരിക്കുന്നു. വൈകിട്ടെന്താ പരിപാടി? വേറെന്താ അടിയോടടി തന്നെ എന്ന് സിനിമകളും നമ്മളോട് പറയുമ്പോള്‍ വൈകുന്നേരമെന്നത് കള്ളുകുടിക്കാനുള്ളതാണെന്ന് കണ്ടീഷന്‍ ചെയ്തു വച്ചിരിക്കുന്ന അവസ്ഥയിലേക്ക് മലയാളി എത്തിച്ചേരുന്നു. ജോലി കഴിഞ്ഞ് വൈകിട്ടാകുമ്പോള്‍ എന്റര്‍ടെയിന്‍ ചെയ്യാന്‍ മറ്റൊന്നുമില്ലാതെ മദ്യത്തിന്റെ മാസ്മരിക ലഹരിയിലേക്ക് നടന്നുപോകുന്ന മലയാളിയുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അത്രമേല്‍ കഠിനമായ ജോലിയാണോ നാമോരുത്തരും ചെയ്തുകൊണ്ടിരിക്കുന്നത്? അല്ലെങ്കില്‍ത്തന്നെ ജോലി ചെയ്തു തളരുന്നതിന്റെ ക്ഷീണം മാറാനുള്ള മരുന്നാണോ മദ്യം? ജോലിഭാരം മദ്യപിക്കുന്നതിന് കാരണമാവുന്നില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. മറ്റൊന്നും ചെയ്യാനില്ലാതെ ശുഷ്കമാകുന്ന വൈകുന്നേരങ്ങള്‍ തള്ളി നീക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ല. മദ്യപിച്ചില്ലെങ്കില്‍ വൈകുന്നേരങ്ങള്‍ മരവിച്ചുപോകുമെന്ന അവസ്ഥ. അഞ്ചുമണിക്ക് ഓഫീസില്‍നിന്നിറങ്ങിയാല്‍ അല്ലെങ്കില്‍ പണി കഴിഞ്ഞിറങ്ങിയാല്‍ രാത്രി ഉറങ്ങുംവരെയുള്ള നാലഞ്ചുമണിക്കൂര്‍ ബോറടി മാറ്റാന്‍ വേറെന്തു ചെയ്യും? എത്ര നേരമെന്നും പറഞ്ഞ് ടിവി കാണും? അല്ലെങ്കില്‍ത്തന്നെ അത്രയും നേരം സീരിയലാണ്. കണ്ണീരും കരച്ചിലുമായി വീട്ടുകാരി കണ്ടുകൊള്ളും. പക്ഷേ ആണുങ്ങളെങ്ങനെ ക്ഷമിക്കും? ആ സമയം ഒരു നാലെണ്ണം വീശിയിട്ടാണെങ്കില്‍ ബോറടിയും മാറും രാത്രിയില്‍ സുഖമായി കിടന്നുറങ്ങുകയും ചെയ്യാം. മദ്യപാനം ശീലമാകുന്ന രീതിയെക്കുറിച്ച് മിക്കവാറും പേരുടെ അഭിപ്രായമാണിത്. അപ്പോള്‍ പ്രശ്നം വൈകുന്നേരങ്ങള്‍ ഒന്നും ചെയ്യാനില്ലാതെ ശുഷ്കമായിരിക്കുന്നു എന്നതാണ്. മുന്‍കാലത്തെ അപേക്ഷിച്ച് ചെറുപ്പക്കാര്‍ കൂടുതലും മദ്യപാനശീലത്തിലേക്ക് പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ മടുപ്പുതന്നെയാണ്. മുമ്പ് വൈകുന്നേരങ്ങള്‍ ഇത്രയേറെ വിരസ മായിരുന്നില്ല. പ്രത്യേകിച്ച് എണ്‍പതുകള്‍വരെയുള്ള സായാഹ്നങ്ങള്‍ . സാംസ്കാരികമായി സമ്പന്ന മായിരുന്ന ആ കാലത്തും മദ്യമുണ്ടായിരുന്നു. മദ്യപന്‍ന്മാരുണ്ടായിരുന്നു. പക്ഷേ ഇത്രയേറെ ചെറുപ്പക്കാര്‍ അതിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നില്ല. വിരലിലെണ്ണാവുന്ന കുറെ കള്ളുകുടിയന്മാര്‍ ഏത് നാട്ടിലുമുണ്ടായിരുന്നു എന്നല്ലാതെ ബഹുഭൂരിപക്ഷം ചെറുപ്പക്കാരും ജീവിതത്തിന്റെ സമസ്ത മേഖലകളുമായി മദ്യത്തെ ബന്ധിപ്പിക്കുന്ന ദുരവസ്ഥ മുമ്പുണ്ടായിരുന്നില്ല തന്നെ. വ്യത്യസ്തവും പ്രയോജനപ്രദവുമായ അനേകം കാര്യങ്ങളുമായി ആ തലമുറ സാമൂഹികമായി സജീവമായിരുന്നു. പല കാര്യങ്ങളും അവര്‍ക്ക് ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനം, നാട്ടിലെ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്, ഫുട്ബോള്‍ , വോളിബോള്‍ കളികള്‍ , പാരലല്‍ കോളേജ് സൗഹൃദങ്ങള്‍ , വായനശാലകളുമായി ബന്ധപ്പെട്ട സാഹിത്യ സാംസ്കാരിക പരിപാടികള്‍ , കവിയരങ്ങുകള്‍ അങ്ങനെ പലപല കാര്യങ്ങള്‍ . ജീവിതത്തെ അടുത്തറിയാന്‍ അങ്ങനെ പലതും ആവശ്യമായിരുന്നു അവര്‍ക്ക്. സായാഹ്നങ്ങളില്‍ അവര്‍ സ്വപ്നങ്ങള്‍ നെയ്തു. സമൂഹത്തിന്റെ ഭാഗമാകാന്‍ കൂടുതല്‍ ശ്രമിച്ചു. ഇന്ന് കേരളത്തില്‍ സജീവമായി നില്‍ക്കുന്ന എത്ര ക്ലബുകളുണ്ട്? വിമന്‍സ് ക്ലബുകളുടെയും ലയണ്‍സ് ക്ലബുകളുടെയും കാര്യമല്ല. നാടിന്റെ നാഡീഞരമ്പുകളായി ചോരയോട്ടമുണ്ടായിരുന്ന ആര്‍ട്സ് ക്ലബുകള്‍ കൂമ്പടഞ്ഞു. ഗ്രാമങ്ങള്‍ക്ക് അധികം പ്രയോജനമില്ലാത്ത റഡിഡന്‍സ് അസോസിയേഷനുകള്‍ കുറെ തലയുയര്‍ത്തി. ചെറുപ്പക്കാരെ കര്‍മ്മോത്സുകരാക്കി ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ ഇത്തരം അസോസിയേഷനുകള്‍ക്ക് കഴിയാതെ പോയി. വിരസവും ശുഷ്കവുമായി സായാഹ്നങ്ങള്‍ പരുവപ്പെട്ടതിന്റെ ചരിത്രം ഒരു പരിധിവരെ ഇങ്ങനെയാണ്. ഈ നിര്‍വിചാരാവസ്ഥയാകട്ടെ മടുപ്പിനും ആലസ്യത്തിനും കാരണമാവുകയും അതില്‍നിന്ന് രക്ഷനേടാന്‍ മദ്യം ഒരുപാധിയാവുകയും ചെയ്തു. പ്രോത്സാഹിപ്പിക്കപ്പെടേണ്ടതായ ഒരു വഴിത്തിരിവല്ല ഇത്. 'എന്ത് മീറ്റിങ്ങായാലെന്താ ആരു പ്രസംഗിച്ചാലെന്താ നീ വരുന്നോ. ഞാന്‍ പോകുവാ. സാബു ഷെയറിടാമെന്ന് പറഞ്ഞിട്ടുണ്ട്' താല്‍പര്യരാഹിത്യം മാനസികവൈകല്യംപോലെ ചെറുപ്പക്കാരെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. അരാഷ്ട്രീയവാദമൊക്കെ സൃഷ്ടിച്ച അപകടമാണിത്. ഒന്നിനോടും ഒരു താല്‍പ്പര്യവുമില്ലാത്ത അവസ്ഥ. അടിയന്തരമോ മീറ്റിങ്ങോ എന്തോ ആവട്ടെ. വരാം സഹകരിക്കാം. പക്ഷേ കുപ്പിയെടുത്തുതരണം. രണ്ടെണ്ണം വീശിയിട്ടാണേല്‍ ഏത് പാതാളത്തിലും വരാം. വലിയൊരു സാമൂഹികദുരന്തമാണ് ഈ മനോഭാവത്തിന്റെ പരിണിതഫലം. സാമൂഹിക സാംസ്കാരികരംഗത്ത് നില്‍ക്കുന്നവരും ഭരണകര്‍ത്താക്കളുമെല്ലാം ഈ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാകണം. പ്രാദേശികഭരണകൂടങ്ങള്‍ ചെറുപ്പക്കാരുടെ സാംസ്കാരിക കൂട്ടായ്മക്കുവേണ്ടി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. ചെറിയ ധനസഹായങ്ങളിലൂടെയാണെങ്കിലും നാട്ടിന്‍പുറത്തെ ക്ലബ്ബുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. രാഷ്ട്രീയ സംഘടനകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഓഫീസുകളില്‍ സമ്പന്നമാകണം. കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാവുന്ന മാനസികാരോഗ്യ രംഗത്തെക്കുറിച്ചുള്ള പുനരാലോചനകള്‍ക്ക് ഇനിയും പ്രസക്തിയുണ്ട്. അല്ലാത്തപക്ഷം കേരളം കുടിച്ചുകുഴയും. ലഹരിയുടെ അരാജകത്വത്തിലഴിഞ്ഞാടി ഇവിടുത്തെ യൗവ്വനം കീഴടങ്ങും. അടിമത്ത ത്തിന്റെ ദൗര്‍ബല്യം പേറി നില്‍ക്കുന്ന ഒരു ജനതയായല്ല, എവിടെയും കര്‍മ്മോത്സുകമായി സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന തെളിഞ്ഞ, ഉയര്‍ന്ന ശിരസ്സിനവകാശികളായി വേണം മലയാളി ജനത ഉണര്‍ന്നെണീക്കാന്‍ .

@@
എല്‍ ആര്‍ മധുജന്‍

സ്വാശ്രയ വിദ്യാഭ്യാസം: ചരിത്രവും വര്‍ത്തമാനവും

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല അനിശ്ചിതത്വങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അഴിയാക്കുരുക്കിലകപ്പെട്ടിരിക്കുകയാണ്. യു ഡി എഫ് ഭരണത്തിന്റെ അനുകൂല സാഹചര്യങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ പരമാവധി കഴുത്തറുപ്പന്‍ നയങ്ങളുമായി മുന്നോട്ടുപോകുന്നു. ഷൈലോക്കിയന്‍ മനോഭാവത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ അവര്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണ് സംസ്ഥാനത്തെ ഭരണനേത്യത്വം മെഡിക്കല്‍ രംഗത്തെ എംബിബിഎസിന്റെ കാര്യത്തിലും പിജി കോഴ്സിന്റെ കാര്യത്തിലും സര്‍ക്കാരിന് സീറ്റുണ്ടോ, ഫീസെത്രയാണ് എന്നൊന്നും ഒരു തിട്ടവും ഇപ്പോഴത്തെ സര്‍ക്കാരിനില്ല. മാനേജ്മെന്റുകളുടെ സീറ്റിന്റെ കാര്യത്തിലും അവരീടാക്കുന്ന ഫീസിന്റെ കാര്യത്തിലുമെല്ലാം സര്‍ക്കാരിനെ ഗ്രസിച്ചിരിക്കുന്നത് ഇതേ അജ്ഞതയാണ്. വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി സ്വാശ്രയ മാനേജ്മെന്റുകളുടെ ഏകപക്ഷീയ നിലപാടുകള്‍ക്കും ലാഭക്കൊതിക്കും ചൂട്ടുപിടിക്കുന്ന സമീപനമായിരുന്നു യുഡിഎഫ് ഗവണ്‍മെന്റിന്റെ മുഖമുദ്ര. ഏ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേത്യത്വത്തിലുണ്ടായിരുന്ന 200106 ലെ യു ഡി എഫ് ഗവണ്‍മെന്റ് കാട്ടിയ ഇത്തരം നിരുത്തരവാദപരമായ സമീപനത്തിന്റെ തനി ആവര്‍ത്തനമാണ് ഇപ്പോഴും കാണുന്നത്. ആന്റണിയും പിന്നീട് വന്ന ഉമ്മന്‍ചാണ്ടിയുമാകട്ടെ സ്വാശ്രയ കോളജുകളില്‍ മാനേജ്മെന്റിനും സര്‍ക്കാരിനും 50:50 എന്ന അനുപാതം യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നും ചെയ്യാതെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കൊള്ളക്കോഴയും താങ്ങാനാവാത്ത ഫീസും അടിച്ചേല്‍പ്പിച്ച് മാനേജ്മെന്റുകള്‍ ഇവിടെ സൈ്വര്യവിഹാരം നടത്തുകയും ചെയ്തു. ഇങ്ങനെ 'രണ്ട് സ്വാശ്രയ കോളജ് സമം ഒരു ഗവണ്‍മെന്റ് കോളജ്' എന്ന ആന്റണിയുടെ പ്രഖ്യാപനം ഏട്ടിലെ പശുവായി മാറിയ സാഹചര്യത്തിലായിരുന്നു 2006 മെയില്‍ എല്‍ ഡി എഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയത്. സ്വാശ്രയ വിദ്യാഭ്യാസ നിയമം ആ ഗവണ്‍മെന്റാകട്ടെ, അധികാരമേറ്റയുടന്‍ തന്നെ പരമപ്രാധാന്യം നല്‍കി ഒരു സ്വാശ്രയ വിദ്യാഭ്യാസ നിയമം കൊണ്ടുവന്നു. 2006 മെയ് 18ന് അധികാരമേറ്റ എല്‍ ഡി എഫ് ഗവണ്‍മെന്റിന് ഇച്ഛാശക്തിയോടെ നടത്തിയ ഇടപെടലുകളുടെ ഫലമായി വെറും ഒന്നര മാസത്തിനുള്ളില്‍ തന്നെ(ജൂണ്‍ 30) നിയമം പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞു. പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനം സമയബന്ധിതമായിത്തന്നെ നടക്കണമെന്ന നിര്‍ബന്ധം ആ ഗവണ്‍മെന്റിനുണ്ടായിരുന്നതുകൊണ്ട് ജൂണ്‍ 30 ന് രാത്രി രണ്ടു മണിവരെ നീണ്ടുനിന്ന നിയമസഭാ സമ്മേളനത്തിലാണ് നിയമം പാസ്സാക്കിയത്. മെറിറ്റും സാമൂഹ്യനീതിയും കണക്കിലെടുത്തും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും സംവരണതത്വങ്ങള്‍ പാലിച്ചും മാനേജ്മെന്റുകളെ കടിഞ്ഞാണിട്ടും ആയിരുന്നു ആ നിയമത്തിന് രൂപം നല്‍കിയത്. പ്രവേശനം നല്‍കുന്നതും ഫീസ് ഈടാക്കുന്നതുമടക്കമുള്ള നടപടിക്രമങ്ങള്‍ നിയമവിധേയമായും സുതാര്യമായുമാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള കര്‍ശന വ്യവസ്ഥകളും നിയമത്തിന്റെ ഭാഗമായിരുന്നു. പിന്നോക്കദളിത് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ്പടക്കമുള്ള ആനുകൂല്യങ്ങളും നിയമത്തില്‍ ഉറപ്പാക്കിയിരുന്നു. ഇതിന്റെയെല്ലാം ഫലമായി 2006ല്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള നാല് കോളേജുകളിലൊഴികെയുള്ള മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍(12,500 രൂപ) പ്രവേശനം നല്‍കി. കോഴ്സ് പൂര്‍ത്തിയാക്കുന്നതുവരെ ഈ കുട്ടികള്‍ സര്‍ക്കാര്‍ ഫീസില്‍ പഠിക്കുകയും ചെയ്തു. ഇതിനൊപ്പം സംസ്ഥാനത്തെ 60 സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടായി. എന്നാല്‍ ലാഭക്കൊതിയന്മാരായ സ്വാശ്രയ മാനേജ്മെന്റുകളുടെ ഹര്‍ജികളില്‍ കോടതി ഇടപെടുകയും അവര്‍ക്ക് അനുകൂലമായ വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്തു. നിയമത്തില്‍ നിഷ്കര്‍ഷിക്കുന്നതിനനുസരിച്ച് രൂപീകരിച്ച ജസ്റ്റീസ് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ വാങ്ങാവൂ എന്ന നിബന്ധനയും കോടതിയുടെ പല വിധികളിലൂടെയും അട്ടിമറിക്കപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി നിയമം പൂര്‍ണമായ സ്പിരിറ്റില്‍ നടപ്പാക്കാനായില്ല. എങ്കില്‍പ്പോലും സ്വാശ്രയ മാനേജ്മെന്റുകളുമായി ഒറ്റയ്ക്കും കൂട്ടായുമൊക്കെ ആവര്‍ത്തിച്ച് ചര്‍ച്ചകള്‍ നടത്തി സമവായം ഉണ്ടാക്കുകയും പ്രൊഫഷണല്‍ കോഴ്സുകളിലെ പ്രവേശനത്തിന് മെറിറ്റും സാമൂഹ്യനീതിയും പരമാവധി ഉറപ്പാക്കുകയും ചെയ്തു. വീണ്ടും യുഡിഎഫ് ഗവണ്‍മെന്റ്, ധിക്കാരത്തോടെ സ്വാശ്രയമാനേജ്മെന്റ് പക്ഷേ വീണ്ടും യുഡിഎഫ് ഗവണ്‍മെന്റ് വന്നതോടെ കാര്യങ്ങളാകെ താളം തെറ്റി. തങ്ങള്‍ ആഗ്രഹിക്കുന്ന ഏതുരീതിയിലും പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് പ്രവേശനം നടത്താമെന്നും എത്ര ഉയര്‍ന്ന ഫീസും വാങ്ങാമെന്നും സ്വാശ്രയമാനേജ്മെന്റുകള്‍ തീരുമാനിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ , ത്യശൂരിലെ അമല, ജൂബിലി, തിരുവല്ല പുഷ്പഗിരി എന്നീ കോളജുകള്‍ ധിക്കാരപൂര്‍വം തോന്നിയപോലെ ഫീസ് വാങ്ങി. സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ദശലക്ഷങ്ങളുടെ കോഴയ്ക്കു പുറമേയാണ് ലക്ഷങ്ങളുടെ ഫീസും നിശ്ചയിച്ചത്. ഇതൊന്നും പോരാഞ്ഞ്, നിയമമനുസരിച്ച് സര്‍ക്കാരിന് നല്‍കേണ്ട 50 ശതമാനം പി ജി സീറ്റിലും ഉയര്‍ന്ന ഫീസും കോഴയും വാങ്ങി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളും പൊതുസമൂഹവും എന്തു പറഞ്ഞാലും തങ്ങള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കഴിയുന്ന എന്തും ചെയ്യുമെന്ന് ഓരോ നടപടിയിലൂടെയും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കൊള്ളയ്ക്കെതിരെ നിയമപരമായ നടപടികളെടുക്കാന്‍ ബാധ്യതപ്പെട്ട ഗവണ്‍മെന്റാകട്ടെ അതിനൊന്നും തയ്യാറാകാതെ കുറ്റകരമായ മൗനംകൊണ്ട് സ്വാശ്രയമാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് കുടപിടിക്കുകയും ചെയ്യുന്നു. പ്രശ്നം പരിഹരിക്കാന്‍ സമയമില്ലെന്നാണ്ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ 2006ല്‍ ഇതേ സമയപരിധിക്കുള്ളിലാണ് പ്രശ്നം പരിഹരിച്ചതെന്ന് ഓര്‍ക്കണം. പിജി സീറ്റിന്റെ കാര്യത്തില്‍ മാത്രമല്ല, എംബിബിഎസ് പ്രവേശനത്തിലും തങ്ങള്‍ ആഗ്രിക്കുന്ന രീതിയില്‍ത്തന്നെ നടപടികള്‍ കൊണ്ടുപോകുമെന്നാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും മറ്റ് ബഹുഭൂരിപക്ഷം സ്വാശ്രയമാനേജ്മെന്റുകളും പറയുന്നത്. സംസ്ഥാനത്തെ 11 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലായി 1100 സീറ്റുകളാണുള്ളത്. ഇതില്‍ 50 ശതമാനം (550) സീറ്റ് സര്‍ക്കാരിന് വിട്ടുനല്‍കേണ്ടതാണ്. ഇതില്‍ നിന്നാണ് പട്ടികജാതിപട്ടികവര്‍ഗക്കാരടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സംവരണമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്. എന്നാല്‍ ഇപ്പോള്‍ സ്വാശ്രയമാനേജ്മെന്റുകള്‍ കോടതിയിലടക്കം ആവശ്യപ്പെടുന്നത് മുഴുവന്‍ സീറ്റിലും 3.50 ലക്ഷം രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നാണ്. അങ്ങനെയാണെങ്കില്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കാമെന്നാണ്. ഒപ്പം മാനേജ്മെന്റിന് അവകാശപ്പെട്ട 50 ശതമാനം സീറ്റിലേക്ക് പ്രവേശനപരീക്ഷ നടത്താനുള്ള അവകാശം മാനേജ്മെന്റുകള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കോഴ വാങ്ങുന്നതും അതിന്റെ നിരക്കുമൊന്നും പരസ്യപ്പെടുത്താത്തതുകൊണ്ട് അതേപ്പറ്റി കൂടുതല്‍ കാര്യങ്ങളൊന്നും പറയുന്നില്ല. ലക്കും ലഗാനുമില്ലാത്ത തലവരി സ്വാശ്രയകോളജുകളുടെ ആരംഭകാലത്ത് 2025 ലക്ഷം രൂപയായിരുന്നു എംബിബിഎസ് പ്രവേശനത്തിന് കോഴയായി വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോളത് 5060 ലക്ഷം വരെയായിട്ടുണ്ട്. ഇങ്ങനെ നല്‍കുന്ന കോഴപ്പണത്തിന് സ്വാശ്രയമാനേജ്മെന്റുകള്‍ രസീത് നല്‍കാറുമില്ല. രസീത് നല്‍കാതെ വാങ്ങുന്ന പണമായതുകൊണ്ട് മാനേജ്മെന്റുകള്‍ ഈ പണത്തിന്റെ കണക്ക് സൂക്ഷിക്കുകയില്ലല്ലോ. അതുകൊണ്ടുതന്നെ ഈ പണം മുഴുവന്‍ കണക്കില്‍പ്പെടാത്ത കള്ളപ്പണമായി മാറുകയാണ് ചെയ്യുന്നത്. 100 സീറ്റുള്ള സ്വാശ്രയകോളജില്‍ 50 സീറ്റില്‍ ഇങ്ങനെ കോഴ വാങ്ങുമ്പോള്‍ കള്ളപ്പണമായി മാറുന്ന കോടികള്‍ എത്രയാണെന്ന് ഊഹിച്ചുനോക്കുക. സാധാരണക്കാര്‍ക്കെന്നല്ല, നിയമവിധേയമായ വരുമാനം മാത്രമുള്ളവര്‍ക്കാര്‍ക്കും തന്നെ ഇത്രയും ഭീമമായ തുക കോഴ നല്‍കി മക്കളെ പഠിപ്പിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ഇത്ര വലിയ തുക കണക്കില്‍പ്പെടുത്താതെ നല്‍കി പ്രവേശനം നേടുന്നവരും ഇത് നേരായ മാര്‍ഗത്തില്‍ ഉണ്ടാക്കുന്ന പണമാകാനിടയില്ല. ചുരുക്കത്തില്‍ സ്വാശ്രയപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലെയും പണമിടപാടുകളില്‍ മാറിമറിയുന്നത് കള്ളപ്പണത്തിന്റെ മടിശ്ശീലകളാണ്. എന്നാല്‍ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ തര്‍ക്കവിതര്‍ക്കങ്ങള്‍ ആടിത്തിമിര്‍ക്കുമ്പോഴൊന്നും ഈ കള്ളപ്പണത്തിന്റെ സൈ്വര്യവിഹാരം ചര്‍ച്ചകളില്‍പ്പോലും വരാറില്ലെന്നതാണ് സത്യം. മാനേജ്മെന്റ് ക്വാട്ടയില്‍ ഇങ്ങനെ പ്രവേശനം തരപ്പെടുത്തുന്നവരുടെയും ഇത്തരം മാനേജ്മെന്റുകളുടെയും ധനസ്ഥിതിയെപ്പറ്റി ഗൗരവതരമായ അന്വേഷണം ബന്ധപ്പെട്ട ഏജന്‍സികള്‍ നടത്താന്‍ തയ്യാറായാല്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരിക. പൊരുത്തമില്ലാത്ത ഫീസ് നിര്‍ദേശം അമ്പത് ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുനല്‍കുന്നതിന് മാനേജ്മെന്റ് അസോസിയേഷനുകള്‍ വയ്ക്കുന്ന ഉപാധി മുഴുവന്‍ സീറ്റിലും ഒരേ ഫീസ് നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ്. എംബിബിഎസിന് അവര്‍ ആവശ്യപ്പെടുന്ന വാര്‍ഷികഫീസാകട്ടെ 3.50 ലക്ഷം രൂപയും. ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ത്ഥിപോലും പ്രവേശനം ലഭിക്കുന്നത് സ്വാശ്രയകോളജിലാണെങ്കില്‍ ഈ ഉയര്‍ന്ന ഫീസ് നല്‍കണമെന്നു സാരം. ട്യൂഷന്‍ ഫീസായാണ് 3.50 ലക്ഷം രൂപ നല്‍കേണ്ടിവരുന്നതെങ്കിലും ഹോസ്റ്റല്‍ , പുസ്തകം, അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ചെലവാക്കേണ്ടി വരുന്ന പണം കൂടി കണക്കുകൂട്ടടുമ്പോള്‍ മൂന്നര ലക്ഷമെന്നത് നാലരയോ അഞ്ചോ ലക്ഷമായി ഉയര്‍ന്നെന്നു വരും. കല്‍പ്പിത സര്‍വകലാശാലാ പദവിയുള്ള അമ്യത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാകട്ടെ 5.50 ലക്ഷമാണ് ഫീസ്. അതായത് പ്രതിമാസം ശരാശരി 35,00040,000 രൂപയെങ്കിലും മുടക്കിയാലേ ഏറ്റവും മിടുക്കനായ കുട്ടിക്കുപോലും സ്വാശ്രയമെഡിക്കല്‍കോളജില്‍ പഠിക്കാന്‍ കഴിയൂ എന്നര്‍ത്ഥം. സ്വന്തം മക്കളെ മാസം 40,000 രൂപകണ്ട് ചെലവഴിച്ച് പഠിപ്പിക്കാന്‍ കഴിയുന്ന എത്ര മാതാപിതാക്കള്‍ കേരളത്തിലുണ്ടാകും? ചുരുക്കത്തില്‍ ഈ ഫീസ് അനുവദിക്കപ്പെട്ടാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തുനിന്ന് സാധാരണക്കാരുടെ മക്കള്‍ പൂര്‍ണമായി ആട്ടിയോടിക്കപ്പെടുന്ന സ്ഥിതിയായിരിക്കും ഉണ്ടാവുക. എന്നുമാത്രമല്ല, അവിടം സമൂഹത്തിലെ ചെറുന്യൂനപക്ഷം വരുന്ന അതിസമ്പന്നര്‍ക്കു മാത്രമായി തീറെഴുതി കൊടുക്കുന്ന അവസ്ഥയും സംജാതമാകും. ഇത് വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവല്‍ക്കരണത്തിന്റെയും സാര്‍വത്രികവല്‍ക്കരണത്തിന്റെയും ഗുണവശങ്ങളെയാകെ അപഹരിക്കുകയും ചെയ്യും. പ്രവേശന പരീക്ഷയും അട്ടിമറിക്കപ്പെടുന്നു യാഥാര്‍ത്ഥ്യബോധമില്ലാത്ത കോഴയും ഫീസും വാങ്ങി ഉന്നതവിദ്യാഭ്യാസമേഖല ലാഭക്കൊയ്ത്തിനുള്ള അരങ്ങാക്കി മാറ്റുമ്പോഴും സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് കഴിയാതിരുന്ന കാര്യം സ്വന്തമായി പ്രവേശനപരീക്ഷ നടത്തുകയെന്നതായിരുന്നു. ഏറ്റവും പുതിയ സുപ്രീംകോടതി വിധിയിലൂടെ അവര്‍ക്ക്് ഇഷ്ടംപോലെ പ്രവേശന പരീക്ഷ നടത്താന്‍ കഴിയുന്ന അവസരം കൈവന്നിരിക്കുകയാണ്. മാനേജ്മെന്റിന് അവകാശപ്പെട്ട 50 ശതമാനം സീറ്റില്‍ അവര്‍ക്കു തന്നെ പരീക്ഷ നടത്തി കുട്ടികളെ പ്രവേശിപ്പിക്കാമെന്നര്‍ത്ഥം. ഈ 50 ശതമാനം സീറ്റിലും കോഴപ്പണത്തിന്റെ കനം നോക്കിയാണ് പ്രവേശനം നടത്തുന്നതെന്നിരിക്കെ മാനേജ്മെന്റുകള്‍ സ്വന്തമായി നടത്തുന്ന പ്രവേശനപരീക്ഷയുടെ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ. 2001ലെ ആന്റണി ഗവണ്‍മെന്റിന്റെ കാലത്ത് പൊതുപ്രവേശന പരീക്ഷയില്‍ 10 ശതമാനത്തില്‍ താഴെ മാത്രം മാര്‍ക്ക് വാങ്ങിയ കുട്ടിയെപ്പോലും 40 ലക്ഷത്തിന്റെ കോഴയുടെ പിന്‍ബലത്തില്‍ തിരുവല്ല പുഷ്പഗിരി കോളജില്‍ പ്രവേശനം നല്‍കിയതു സംബന്ധിച്ച് വിവാദങ്ങളുയര്‍ന്നതാണ്. ഇപ്പോള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അഞ്ച് സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളില്‍ യോഗ്യതാമാര്‍ക്കില്ലാത്ത കുട്ടികളെ പ്രവേശിപ്പിച്ചതായി സി എ ജി തന്നെ കണ്ടെത്തിയതായി വന്ന വാര്‍ത്ത ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. അതായത് നാടിന്റെ ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളുടെ ദിശ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ചുമതലപ്പെട്ട പ്രൊഫഷണല്‍ മേഖല കാശിന്റെ തിണ്ണമിടുക്കു മാത്രം കൈമുതലായ മണ്ടന്മാരെക്കൊണ്ടു നിറയ്ക്കുകയായിരിക്കും ചെയ്യുക. ചുരുക്കത്തില്‍ നാടിന്റെ ഭാവി തലമുറയോടുതന്നെ ചെയ്യുന്ന മഹാഅപരാധമായി ഇത് മാറാന്‍ പോവുകയാണ്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്വന്തം മുദ്രാവാക്യങ്ങള്‍ കാറ്റില്‍ പറത്തുന്നു ഒരു നീതിബോധവുമില്ലാത്ത തരത്തില്‍ കോഴയും ഫീസും വാങ്ങുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ സത്യത്തില്‍ അവരുടെ തന്നെ പ്രഖ്യാപിത മുദ്രാവാക്യങ്ങളും നിലപാടുകളുമാണ് മറക്കുകയും മറയ്ക്കുകയും ചെയ്യുന്നത്. കൗണ്‍സിലിന്റെ കീഴിലുള്ള നാല് മെഡിക്കല്‍ കോളജ് മാനേജ്മെന്റുകളും ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ടതാണ്. ഇവരെല്ലാവരും കത്തോലിക്കാ ബിഷപ്പുമാരുടെ അഖിലേന്ത്യാ സംഘടനയായ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ(സി ബി സി ഐ)യുടെ കീഴിലുള്ളവരുമാണ്. രാജ്യത്തെ 212 ബിഷപ്പുമാരുള്‍പ്പെടുന്ന സി ബി സി ഐയില്‍ അംഗങ്ങളാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകളെ നിയന്ത്രിക്കുന്ന കേരളത്തിലെ 29 ഇടവകകള്‍ . ഇവരെല്ലാവരും ചേര്‍ന്ന് രൂപം നല്‍കിയ ഒരു അഖിലേന്ത്യാ കത്തോലിക്കാ വിദ്യാഭ്യാസ നയമുണ്ട്. 2006 ഏപ്രിലില്‍ ബംഗളൂരുവില്‍ ചേര്‍ന്ന സി ബി സി ഐ ജനറല്‍ബോഡി യോഗത്തില്‍ രൂപം നല്‍കിയ ഈ നയം വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള സി ബി സി ഐ യുടെ സ്റ്റാന്റിങ് കമ്മിറ്റി 2007 ഏപ്രിലില്‍ അംഗീകരിക്കുകയും ചെയ്തതാണ്. ഇതനുസരിച്ചായിരിക്കണം സി ബി സി ഐ യുടെ കീഴിലുള്ള ഓരോ വിദ്യാഭ്യാസ സ്ഥാപനവും നടപടികള്‍ നീക്കേണ്ടതെന്ന് നയരേഖയുടെ ആമുഖത്തില്‍ അന്നത്തെ പ്രസിഡന്റും റാഞ്ചി ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ ടോപ്പോ അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. ഈ നയത്തിന്റെ പൂര്‍ണമായ രൂപം സി ബി സി ഐ യുടെ സൈറ്റില്‍ ഇപ്പോഴും ലഭ്യമാണ്്. ഈ വിദ്യാഭ്യാസനയത്തിന്റെ തലവാചകം 'കത്തോലിക്കാ വിദ്യാഭ്യാസവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കാര്യത്തില്‍ സഭയുടെ ഉത്കണ്ഠയും' എന്നതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്, പ്രത്യേകിച്ച് ദളിതരടക്കമുള്ള പാവപ്പെട്ടവര്‍ക്ക്, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയെന്നതാണ് തങ്ങളുടെ ദൗത്യമെന്നും പറയുന്നുണ്ട്. മാനേജ്മെന്റ് നയം എന്ന പേരിലുള്ള അധ്യായത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വിഭവ സമാഹരണം നടത്തുന്നത് ധാര്‍മികമായ മാര്‍ഗങ്ങളിലൂടെയായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസനയത്തിന്റെ എട്ടാം അധ്യായത്തിന്റെ മൂന്നാം ഖണ്ഡികയില്‍ മറ്റൊരു ശ്രദ്ധേയമായ കാര്യം പറയുന്നുണ്ട്: 'വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ഞങ്ങള്‍ അപലപിക്കുന്നു. വിശേഷിച്ച്, ഞങ്ങള്‍ തലവരിപ്പണം വാങ്ങില്ല.' ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് നേത്യത്വം കൊടുക്കുന്ന അഭിവന്ദ്യരായ ബിഷപ്പുമാരടക്കം തുല്യം ചാര്‍ത്തി പ്രഖ്യാപിച്ച നയരേഖയിലെ പ്രസക്തഭാഗങ്ങളാണ് മേലുദ്ധരിച്ചത്. നയരേഖയിലെ വചനങ്ങള്‍ ഇങ്ങനെ പ്രകാശം ചൊരിഞ്ഞു നില്‍ക്കുമ്പോഴും ബിഷപ്പുതിരുമേനിമാരുടെ കോളജുകളില്‍ നടമാടുന്ന കോഴയും കൊള്ളഫീസുമടക്കമുള്ള കാര്യങ്ങള്‍ ഏത് പാര്‍ശ്വവല്‍ക്യതര്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത അവര്‍ക്കു തന്നെയാണ്. പോരാട്ടങ്ങളിലൂടെ വളര്‍ന്ന വിദ്യാഭ്യാസം ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് വരേണ്യവര്‍ഗക്കാരുടെ കുത്തകയായിരുന്ന വിദ്യാഭ്യാസ മേഖലയില്‍ പണിയെടുക്കുന്നവന്റേയും പാവപ്പെട്ടവന്റേയും മക്കള്‍ക്ക് പ്രവേശനം ലഭിക്കാന്‍ ഒത്തിരി പോരാട്ടങ്ങള്‍ നടന്ന മണ്ണാണിത്. എണ്ണമറ്റയാളുകളുടെ ചോരയും പ്രാണനും അതിനായി ബലി കൊടുക്കേണ്ടി വന്നിട്ടുമുണ്ട്. ചിറയിന്‍കീഴില്‍ സവര്‍ണജാതിക്കാരായ കുട്ടികള്‍ മാത്രം പഠിച്ചിരുന്ന പ്രൈമറി സ്കൂളില്‍ ഈഴവരായ കുട്ടികളെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നായര്‍ കുട്ടികള്‍ സ്കൂളില്‍ വരാതായ സംഭവം ശ്രീനാരായണഗുരുതന്നെ പറഞ്ഞിട്ടുണ്ട്. ഇതേ സ്കൂളില്‍ ഗുരു തന്നെ മുന്‍കൈയെടുത്ത് പുലയസമുദായത്തില്‍പ്പെട്ട കുട്ടികളെ ചേര്‍ത്തപ്പോള്‍ അതുവരെ അവിടെയുണ്ടായിരുന്ന ഈഴവക്കുട്ടികള്‍ പഠനം നിര്‍ത്തി പോയ കഥയും ഗുരു വര്‍ണിക്കുന്നുണ്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി അയ്യങ്കാളി സ്വന്തമായി വിദ്യാലയം ആരംഭിച്ച കഥയും കേരളത്തിന്റെ ചരിത്രത്തിലുണ്ട്. ഇങ്ങനെയുള്ള വിവേചനങ്ങള്‍ ആടിത്തിമിര്‍ത്തിരുന്ന സാഹചര്യത്തില്‍ നിന്ന് ഏത് ജാതിയിലും ഏത് സമുദായശ്രേണിയിലും പെട്ടവര്‍ക്ക് തുല്യതയോടെ ഒരേ ബഞ്ചിലിരുന്ന് പഠിക്കാന്‍ അവസരമൊരുക്കിയത് 1957 ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റും അത് കൊണ്ടുവന്ന വിദ്യാഭ്യാസ നയവുമാണെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസത്തെ ജനാധിപത്യവല്‍ക്കരിക്കുകയും സാര്‍വത്രികമാക്കുകയും ചെയ്തുവെന്നു മാത്രമല്ല, എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസവും പിന്നീട് പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസവും സൗജന്യമാക്കിയത് യഥാക്രമം '57ലെയും '67 ലെയും ഇ എം എസ് ഗവണ്‍മെന്റുകളുമായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മേഖലകളില്‍ വളര്‍ന്നുവന്ന പോരാട്ടങ്ങളും തുടര്‍ന്നുണ്ടായ വിദ്യാഭ്യാസ പുരോഗതിയുമൊക്കെ കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന് വെളിയില്‍പ്പോലും രോമാഞ്ചത്തോടെ ഓര്‍ക്കുന്ന കാര്യമാണ്. ഇതെല്ലാം വീണ്ടും അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ വരേണ്യവര്‍ഗ താല്‍പ്പര്യങ്ങള്‍ക്കും വരേണ്യവര്‍ഗ അഭിരുചികള്‍ക്കും മേഞ്ഞുനടക്കാനുള്ള വേദിയാക്കി മാറ്റുകയാണ് ഷൈലക്കിയന്‍ ചിന്ത ഹ്യദയത്തില്‍ കുടിയിരുത്തുന്ന സ്വാശ്രയ മാനേജ്മെന്റുകള്‍ ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ അതിന് എല്ലാവിധ ഒത്താശകളും ചെയ്യുന്ന യു ഡി എഫ് ഗവണ്‍മെന്റും വാരിപ്പുണരുന്നു എന്നതാണ് സ്വാശ്രയമേഖലയിലെ നീതികേടു കളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവരേണ്ടത്.
@@
കെ വി സുധാകരന്‍