16 April, 2009

ദൈവികം

ദൈവികം

അക്കാലം ഭൂമിയില്‍ വിവിധയിനം ബെല്‍റ്റുകള്‍ ഉണ്ടായതറിയാതെ ദൈവം സ്വര്‍ഗം വിട്ട് താഴേക്കിറങ്ങി. ഒരു അര്‍ധവാര്‍ഷിക കണക്കെടുപ്പിന് എന്ന മട്ടിലാണ് പുറത്തിറങ്ങിയത്.

ഭൂമിയിലെത്തിയ ദൈവത്തിനെന്തോ പന്തികേട് തോന്നി. സൃഷ്ടിയില്‍ കുഴപ്പം സംഭവിച്ചോ എന്നൊരു ശങ്ക. പിഴച്ചത് സൃഷ്ടിക്കോ, സ്രഷ്ടാവിനോ? സ്രഷ്ടാവ് സൃഷ്ടിയെ മറന്നോ, സൃഷ്ടി സ്രഷ്ടാവിനെ ചതിച്ചോ?

എന്തായാലും ഭൂമിയിലെത്തിയ ദൈവം ഭൂമിശാസ്ത്രമറിയാതെ കറങ്ങി. ദൈവത്തിനൊന്നും മനസ്സിലായില്ല. രാത്രികള്‍ പകലുകളാക്കി താനുണ്ടാക്കിയ മനോഹരമായ സൃഷ്ടികള്‍ ഓരോന്നും തൊട്ടുനോക്കി ദൈവം മനസ്സില്‍ പറഞ്ഞു- നേതി..നേതി.

സ്ഥലകാലവും ത്രികാലജ്ഞാനവും നഷ്ടപ്പെട്ട് കറങ്ങുന്ന ദൈവം എതിരെ വന്ന അപരിചിതനോട് ലേശം വിക്കിവിക്കി ചോദിച്ചു.

' ..ഇത് ഏതാ സ്ഥലം?'

ചോദ്യം ചെയ്യലില്‍ അതൃപ്തി രേഖപ്പെടുത്തിയ അപരിചിതന്‍ തിരിച്ച് ചോദിച്ചു.

'..നിങ്ങള്‍ക്ക് എവിടെപ്പോവാനാ?'

' ഇവിടെയെവിടെയെങ്കിലും പ്രാര്‍ഥിക്കാനൊരു സ്ഥലമുണ്ടോ?'

ഉത്തരം കൃത്യമാവാത്തത് അപരിചിതന് രുചിച്ചില്ല. മറുപടിയില്‍ കള്ളക്കാല്‍പ്പനികതയുടെ കച്ചപുതച്ച് ഒരു കപടമതേതരവാദി ഒളിച്ചിരിക്കുന്നു.

അപരിചിതന്‍ തുറിച്ച് നോക്കി; എന്നിട്ടായിരുന്നു അടുത്ത ചോദ്യം.

' പള്ള്യാ..അമ്പലോ..?'

' ഏതായാലും'.

ഈ ഉത്തരവും അപരിചിതന് പിടിച്ചില്ല. അതിലുമുണ്ട് പരാജയത്തിന്റെ ചായം തേപ്പ്. ഒരു പീഡിതന്റെ വേഷം കെട്ട്. എങ്കിലും ആതിഥ്യമര്യാദ അനുസരിച്ച് പറഞ്ഞു.

'..ഈ റോഡിന് പടിഞ്ഞാറ്വശം ക്രിസ്ത്യന്‍ ബെല്‍റ്റാണ്. അതിനകത്തൊരു പള്ളീണ്ട്. റോഡിന്റെ കെഴക്ക് വശം മുസ്ളീംബെല്‍റ്റാണ്. അതിനകത്തുമുണ്ട് ഒരു പള്ളി. പിന്നെ ഈ റോഡിന്റെ അറ്റത്ത് ഒരു വളവ് കണ്ടില്ലേ. അതിന്റെ തെക്കുവശം ഹിന്ദുബെല്‍റ്റാണ്. അതിനകത്ത് അമ്പലമുണ്ട്.'

ദൈവം ചോദിച്ചു.

' ബെല്‍റ്റെന്ന് പറഞ്ഞാല്‍..?'

ബെല്‍റ്റിന്റെ രാഷ്ട്രീയം മനസ്സിലാകാത്ത ഈ അരാഷ്ട്രീയന്‍ ആര്? നോംചോംസ്ക്കിയുടെ പുസ്തകം വായിച്ച് വാക്കിന്റെ ഉള്ളിലെ രാഷ്ട്രീയഘടന മനസ്സിലാക്കാത്ത ഈ അജ്ഞന്‍ ആര്?

നിരക്ഷരന് അപരിചിതന്‍ ട്യൂഷനെടുത്തു.

' ക്രിസ്ത്യന്‍ ബെല്‍റ്റെന്ന് പറഞ്ഞാല്‍ ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലം. മുസ്ളീം ബെല്‍റ്റെന്ന് പറഞ്ഞാല്‍...'

ദൈവം മനസ്സിലായെന്ന് തലയാട്ടി.

' ഈ മൂന്ന് ബെല്‍റ്റേയൊള്ളോ? വേറെ ബെല്‍റ്റൊന്നും ഇല്ലേ..?'

'പ്രധാനമായും ഈ ബെല്‍റ്റേയുള്ളു. എങ്കിലും ഇതിനകത്ത് വേറെ ചെറിയ ബെല്‍റ്റുകളുണ്ട്. ചെറുത് വലുതിനിര എന്ന നിയമപ്രകാരം ചെറിയ ബെല്‍റ്റുകള്‍ ജീവിക്കുന്നു. എന്നാല്‍ സന്ദര്‍ഭത്തിനനുസരിച്ച് ഇത്തരം ബെല്‍റ്റുകളും ചിലപ്പോള്‍ പത്തിവച്ചതായി അഭിനയിക്കാറുണ്ട്.'

' അപ്പോള്‍ ഇവിടെത്താമസിച്ചിരുന്ന മനുഷ്യരൊക്കെ..?'

ഛേ..ഈ കാര്‍ന്നോര്‍ക്ക് കോമണ്‍സെന്‍സില്ലെന്നതോ പോകട്ടെ, ഇത്രയും നാള്‍ ജീവിച്ചതിന്റെ അനുഭവമെങ്കിലും വേണ്ടേ..ബെല്‍റ്റുകള്‍ക്കിടയില്‍ മനുഷ്യരെത്തേടുന്ന വിഡ്ഢി. ഒരു പൊളിറ്റിക്കല്‍ കോണ്‍ഷ്യസ്നെസ്സ് എങ്കിലും വേണ്ടേ..

'എടോ..തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മനുഷ്യരായ മനുഷ്യരൊക്കെ അപ്രത്യക്ഷരാകും. അവിടെയൊക്കെ ബെല്‍റ്റുകള്‍ ഉണ്ടാവും.പിന്നെ ബെല്‍റ്റിന്റെ കീഴിലാണ് എല്ലാം.'

'അപ്പോള്‍ വോട്ട് ചെയ്യുന്നതോ..?'

' വോട്ട് ചെയ്യാനുള്ള അവകാശം ബെല്‍റ്റിനെ ഏല്‍പ്പിച്ചാണ് മനുഷ്യര്‍ അപ്രത്യക്ഷരാവുന്നത്. പോളിങ് കഴിഞ്ഞ് അവര്‍ തിരിച്ച് വരും. അതോടെ ബെല്‍റ്റുകള്‍ മടങ്ങും. അങ്ങനെ പ്രബുദ്ധത കൈവിടാതെ സൂക്ഷിക്കുന്നു.'

'ബെല്‍റ്റും മനുഷ്യരും തമ്മില്‍ എങ്ങനെയാണ് പൊരുത്തപ്പെട്ട് പോകുന്നത്..?'

' തന്നെക്കുറിച്ച് ഞാന്‍ കുറച്ചുനേരം ലജ്ജിച്ചോട്ടെ. തീരുമാനം ബെല്‍റ്റിനും ജീവിതം മനുഷ്യനും. അതാണ് ഞങ്ങളുടെ തത്വം. അങ്ങനെ മതനിരപേക്ഷസമൂഹം കെട്ടിപ്പടുക്കുന്നു.'

അപരിചിതന്‍ നടന്നുനീങ്ങി.

ദൈവം തനിച്ചായി. ദൈവമോര്‍ത്തു.

' മതമേതായാലും മനുഷ്യന്‍ ബെല്‍റ്റായാല്‍ മതി.'

വാക്യത്തില്‍ പ്രയോഗം മാറ്റി ദൈവം ലേശം ശ്ളോകത്തിലും ചിന്തിച്ചു.

' ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സര്‍വരും

ബെല്‍റ്റിട്ട് നടക്കുന്ന

മാതൃകാസ്ഥാനമാണിത്'.

ദൈവം മനുഷ്യന്‍ എന്ന തന്റെ മഹത്തായ സൃഷ്ടിയെക്കുറിച്ചോര്‍ത്തു. ആറാം നാളില്‍ പണിക്കുറ തീര്‍ത്ത് പുറത്തിറക്കിയ സാധനം! പ്രപഞ്ചത്തിന്റെ അവസാന മധുവും നുകരാന്‍ ഇറക്കിവിട്ട ഇരുകാലി ശലഭം!.

മനുഷ്യന് ആദ്യമുണ്ടായ അറിവിനെക്കുറിച്ചോര്‍ത്തു.

അത് നഗ്നതയെക്കുറിച്ചുള്ള അറിവായിരുന്നു. ഒരു പച്ചിലകൊണ്ട് മറയ്ക്കാവുന്ന നഗ്നതയും അറിവും മാത്രമേ അന്നുണ്ടായിരുന്നുള്ളു. മനുഷ്യന്‍ വളര്‍ന്നു. ചരിത്രത്തോടൊപ്പം അവന്റെ നഗ്നതയും വളര്‍ന്നു, അറിവും. അറിവ് നഗ്നതയായും, നഗ്നത അറിവായും മാറി മാറി പ്രത്യക്ഷപ്പെട്ടു. അതോടെ അവന് പച്ചിലകള്‍ പോരാതെ വന്നു. മരവുരികള്‍ മതിയാകാതെ വന്നു. തോലുകള്‍ മതിയാകാതെ വന്നു. എല്ലാത്തിനെയും മറികടന്ന് അറിവും നഗ്നതയും വളരുകയായിരുന്നു. ഒടുവില്‍ വസ്ത്രങ്ങള്‍ കൊണ്ട് ഇത് മൂടിവയ്ക്കാന്‍ അവന്‍ ശ്രമിച്ചു.

ഏത് വസ്ത്രത്തെയും ഭേദിച്ച് നഗ്നതയും അറിവും പുറത്തുചാടുമെന്ന സ്ഥിതിയായപ്പോള്‍ മനുഷ്യന്‍ ബെല്‍റ്റ് കണ്ടെത്തി. വസ്ത്രങ്ങള്‍ക്ക് മീതെ ബെല്‍റ്റിട്ട് മുറുക്കി. അതോടെ നഗ്നതയും അറിവും അടങ്ങി. അത് സുരക്ഷിതബോധത്തോടെ സുഖമായി ഉറങ്ങി.

പ്രാര്‍ഥനാലയത്തിലേക്ക് നടന്ന ദൈവം ആദ്യബെല്‍റ്റിനടുത്ത് വെച്ച് തടയപ്പെട്ടു.ബെല്‍റ്റിന്റെ യജമാനന്‍ ചോദിച്ചു.

'..പേര്?'

'..ദൈവം.'

യജമാനന്‍ ചിരിച്ചു.

'..ദൈവമോ?'

'..അതെ ദൈവം'.

'അച്ഛനുമമ്മയുമൊക്കെ നിരീശ്വരവാദികളായിരിക്കും അല്ലെ? ദൈവത്തെ കളിയാക്കാന്‍ ഇങ്ങനെ ഒരു സൂത്രം ചെയ്തതായിരിക്കും. ആട്ടെ, തന്റെ അച്ഛന്റെ പേരെന്താ?'

ദൈവം വെറുതെ ചിരിച്ചു.

' ഓഹോ!. ചിരിവരുന്ന പേരാണോ അച്ഛന്റേത്..? ഇനി വല്ല മന്ദഹാസമെന്നോ മറ്റോ ആണോ?'

ദൈവം ഒന്നും പറഞ്ഞില്ല.

'അമ്മയുടെ പേരെന്താ..?'

അപ്പോഴും ദൈവം ചിരിച്ചു.

' അതും ചിരിവരുന്ന പേരാണോ..? അല്ല. തന്തേം തള്ളേം ഒന്നും ഇല്ലായിരിക്കും.'

' ഇല്ല..'

' പിന്നെ എങ്ങനെ ഭൂജാതനായാവോ..?'

'സ്വയം ഭൂവാണ്.'

'ശരി. കാര്യങ്ങള്‍ അങ്ങനെയാണ് അല്ലെ...അപ്പോള്‍ എവിടെയാണ് പെറ്റിട്ടത്? ഓടയിലോ? കടത്തിണ്ണയിലോ?

ദൈവം മിണ്ടാതെ നിന്നു.

തുടരെത്തുടരെ മിണ്ടാതെ നിന്നപ്പോള്‍ ഇവന്‍ നിസ്സാരക്കാരനല്ലെന്ന് ബെല്‍റ്റ് മാസ്റ്റര്‍ക്ക് ഒരു തോന്നല്‍.

അതൊന്ന് ഉറപ്പിക്കാന്‍ പഴയ ചോദ്യം ബെല്‍റ്റ് മാസ്റ്റര്‍ ആവര്‍ത്തിച്ചു.

'അപ്പോള്‍ പേര് ദൈവം എന്ന് തന്നെയല്ലെ?'

' അതെ.'

' അത് വല്ല കളിപ്പേരോ, വിളിപ്പേരോ ഒന്നും അല്ലല്ലോ. ഒറിജിനല്‍ തന്നെയല്ലെ?'

ദൈവം പിന്നേം ചിരിച്ചു.

' അല്ല ദൈവം എന്നുമാത്രമേയുള്ളോ..അല്ലാതെന്തെങ്കിലും..?'

'മനസ്സിലായില്ല.'

'അല്ല..വല്ല ദൈവം നായരെന്നോ, ദൈവം കര്‍ത്തായെന്നോ മറ്റൊ? അല്ലെങ്കില്‍ ബ്രദര്‍ ദൈവമെന്നോ, ഹാജി ദൈവമെന്നോ ഉണ്ടെങ്കിലും മതി..'

ദൈവം പൊട്ടിച്ചിരിച്ചു.

ബെല്‍റ്റ് മാസ്റ്ററുടെ നിറുകയില്‍ കൈവച്ച് അനുഗ്രഹിച്ചു.

'നന്നായ് വരട്ടെ.'

ദൈവം മുന്നോട്ട് നീങ്ങി.

നടന്നെത്തിയത് ഒരു പോളിങ് ബൂത്തിലാണ്. ദൈവവും ക്യൂവില്‍ നിന്നു. ക്യൂ നീങ്ങി.

ദൈവം വോട്ട് ചെയ്യാനെത്തി.

പോളിങ് ഓഫീസര്‍ പേര് ചോദിച്ചു.

'ദൈവം.'

പോളിങ് ഓഫീസര്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അയാള്‍ വോട്ടേഴ്സ് ലിസ്റ്റ് മറിച്ച് നോക്കി. അങ്ങനെയൊരു പേര് കാണുന്നില്ല.

ഓഫീസര്‍ വീണ്ടും ചോദിച്ചു.

'വീട്ടുപേര്..?'

' സ്വര്‍ഗം..'

ഓഫീസര്‍ വീണ്ടും ലിസ്റ്റ് മറിച്ചു. കാണുന്നില്ല.

ഒരു സമ്മതിദായകന്റെയും അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് കരുതുന്ന നല്ല ഉദ്യോഗസ്ഥനായിരുന്നു അയാള്‍.

അയാള്‍ പോളിങ് ഏജന്റുമാരോട് വിളിച്ച് ചോദിച്ചു.

' സ്വര്‍ഗം വീട്ടില്‍ ദൈവം. അങ്ങനെയൊരു പേര് നിങ്ങളുടെ ലിസ്റ്റിലുണ്ടോയെന്ന് നോക്കിയേ..എന്റെ ലിസ്റ്റില്‍ കാണുന്നില്ല.'

പോളിങ് ഏജന്റുമാരും ലിസ്റ്റ് വിശദമായി പരിശോധിച്ചു.

അങ്ങനെയൊരു പേര് കാണുന്നില്ല.

പോളിങ് ഓഫീസര്‍ ദൈവത്തോട് ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചു.

ദൈവം പറഞ്ഞു.

' ഞാന്‍ തന്നെയാണ് എന്റെ ഐഡന്റിറ്റി.'

'ങ്ഹാ!.പൊന്നാശാനേ..ഈ തെരക്കിന്റെയിടയില്‍ ചുമ്മാ ഡയലോഗടിച്ച് പണിമൊടക്കല്ലെ. കാര്‍ഡ് താ.'

'എന്നെത്തിരിച്ചറിയാത്തവര്‍ക്ക് എന്തിനാണ് എന്റെ ഐഡന്റിറ്റി കാര്‍ഡ്..'

'എല്ലാ കള്ളമ്മാരും ഇങ്ങനാ. പിടിക്കപ്പെടും എന്നറിഞ്ഞാ പ്രവാചകന്മാരാകും.'

ഓഫീസര്‍ പൊലീസിനെ വിളിച്ചു. അവര്‍ ദൈവത്തെ അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റി. ജീപ്പ് പാഞ്ഞു.

അന്ന് വൈകിട്ട് വാര്‍ത്ത വന്നു.

' ദൈവത്തിന്റെ പേരില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ മറ്റ് അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.'

*
എം എം പൌലോസ്
കടപ്പാട്.
വര്‍ക്കേഴ്സ് ഫോറം

13 April, 2009

ഹിന്ദു വിഗ്രഹങ്ങളില്‍ വിക്ടോറിയന്‍ പെറ്റിക്കോട്ടുകള്‍ ധരിപ്പിക്കുമ്പോള്‍

ഹിന്ദു വിഗ്രഹങ്ങളില്‍ വിക്ടോറിയന്‍ പെറ്റിക്കോട്ടുകള്‍ ധരിപ്പിക്കുമ്പോള്‍

മനുഷ്യശരീര സൌന്ദര്യത്തോടുള്ള ഇച്ഛയുടെയും ലൈംഗികത്വരയുടെയും പ്രകടവും സൂചനാപരവുമായ ലക്ഷണങ്ങള്‍ പ്രാചീനമെന്നതു പോലെ മധ്യകാലത്തുമുള്ള ഇന്ത്യന്‍ കലയുടെ പ്രധാന പാരമ്പര്യമാണെന്നാണ് കലാനിരൂപകയായ ഡോ. അളകാ പാണ്ഡെ പറയുന്നത്. ഉദ്ധരിച്ചു നില്‍ക്കുന്ന പുരുഷലിംഗത്തെ പ്രപഞ്ചാധിപനായ ശിവനായി സങ്കല്‍പിച്ച് ആരാധിക്കുന്നതു തന്നെയാണിക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം. സിന്ധുനദീതടസംസ്കാര കാലത്തേതെന്നു കരുതാവുന്ന ശില്‍പങ്ങളിലൊന്നില്‍, ഒരു പുരുഷന്‍ പ്രത്യേകമായ ഒരു യോഗാസനത്തിലിരിക്കുന്നതു കാണാം. അയാളുടെ കാലുകള്‍ പിണച്ചു വച്ചിരിക്കുന്നത് ഉദ്ധരിച്ച അനാവൃത ലിംഗത്തിനു താഴെയായാണ്. അയാള്‍ക്ക് കാളയുടെ കൊമ്പുകളാണുള്ളത്. അയാള്‍ നാല് മൃഗങ്ങളാല്‍ ചുറ്റപ്പെട്ടിട്ടുമുണ്ട്. ഏറ്റവും പ്രാഥമികമായ ഒരു വ്യാഖ്യാനത്തില്‍ തന്നെ ഈ ശില്‍പം ലൈംഗിക സൌന്ദര്യാനുഭൂതിയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മനസ്സിലാക്കാം. ചില ഇന്തോളജിസ്റുകള്‍ വ്യാഖ്യാനിക്കുന്നതു പ്രകാരം, ഉദ്ധൃത ലിംഗമെന്നത് ജൈവചൈതന്യത്തിന്റെയും സര്‍ഗാത്മകതയുടെയും പ്രതീകവുമാണ്.

ആധുനിക കാലത്തു പോലും ഹിന്ദു മത വിശ്വാസികളാല്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹരൂപം, യോനിയില്‍ വിശ്രമിക്കുന്ന ശിവലിംഗത്തിന്റേതാണ്. ശിവ പാര്‍വതി സംയോഗത്തിന്റെ പ്രതീകമായ ഈ വിഗ്രഹരൂപം സ്ത്രീ പുരുഷ മൈഥുനം എന്നത് ദൈവികവും പവിത്രവുമായ ഒരു അനുഭൂതിയും നിര്‍വാണവുമായി പരിഗണിക്കപ്പെടുന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ചില ശിവലിംഗങ്ങളാകട്ടെ, സാമ്പ്രദായികമായ സ്ത്രീ-പുരുഷ ലിംഗവ്യതിയാനത്തെ അംഗീകരിക്കുന്നതല്ല. അര്‍ധ നാരീശ്വരന്‍ എന്നാണല്ലോ ശിവന്റെ ഒരു പര്യായം തന്നെ. സ്ത്രീ പുരുഷ ലൈംഗിക ബന്ധമെന്നതുപോലെത്തന്നെ സ്വവര്‍ഗരതിയും ശാസ്ത്രീയമായി പ്രസക്തമാണെന്നത് ഈ ആവിഷ്ക്കാരത്തിലൂടെ ബോധ്യപ്പെടുന്നു.

ആസ്തികമെന്നതു പോലെ നാസ്തികവും, അദ്വൈതമെന്നതു പോലെ താന്ത്രികവും, ബുദ്ധമതവും ജൈനമതവുമെന്നതു പോലെ ബ്രാഹ്മണമതവും, എന്നു വേണ്ട വരേണ്യ-സവര്‍ണ ജാതികള്‍ മുതല്‍ ദളിതരും ആദിവാസികളും വരെ ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യം അതിന്റെ എല്ലാ വൈവിധ്യങ്ങളിലും രതിയെ ഏറ്റവും ഉന്നതമായ സൌന്ദര്യാനുഭൂതിയായാണ് പരിഗണിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള ദൃശ്യ കലകളിലും പ്രകടനകലകളിലും രസമാണ് നിര്‍ണായകമായ ആസ്വാദന ഘടകം. ശൃംഗാരം അഥവാ കാമരസമാണ് ഇക്കൂട്ടത്തിലെ രസരാജന്‍. വിശുദ്ധവും വിമലവും സന്തോഷദായകവും പ്രേക്ഷണത്തിന് അനുയോജ്യവുമായ എന്തിനെയും ശൃംഗാരത്തോടാണ് താരതമ്യപ്പെടുത്തേണ്ടതെന്ന് നാട്യശാസ്ത്രകാരനായ ഭരതന്‍ പറയുന്നു. ആനന്ദത്തിന്റെ പരമകാഷ്ഠയാണ് ശൃംഗാരരസത്തിലൂടെ ലക്ഷ്യമാക്കേണ്ടതെന്ന് സമാരംഗനസൂത്രധാരയുടെ രചയിതാവായ ഭോജന്‍ പറയുന്നു.

ഏഴാം നൂറ്റാണ്ടു മുതല്‍, ശൃംഗാരരസവും രതിസൌന്ദര്യവും പ്രത്യക്ഷമായി ത്തന്നെ അനുഭവിക്കാവുന്ന ആഘോഷപ്രദാനവും ആഹ്ലാദായകവുമായ കലാവിഷ്ക്കാരങ്ങള്‍ ഇന്ത്യയിലെമ്പാടും നിറഞ്ഞു. ഖജൂരാഹോയിലെയും കൊണാര്‍ക്കിലെയും ക്ഷേത്ര ശില്‍പങ്ങളില്‍ രതിയുടെ നിറവുകളാണുള്ളതെങ്കില്‍, വാത്സ്യായന വിരചിതമായ കാമസൂത്രത്തില്‍ പ്രേമത്തിന്റെയും കാമകലയുടെയും ശാസ്ത്രീയവും സൌന്ദര്യാത്മകവുമായ അന്വേഷണങ്ങളാണുള്ളത്. ലോകത്തെമ്പാടും പ്രശസ്തിയാര്‍ജിച്ച കാമസൂത്രത്തെക്കൂടാതെ, കോകശാസ്ത്രം, അനംഗരംഗ, രസമഞ്ജരി എന്നീ കൃതികളും ലൈംഗികബന്ധത്തിന്റെ വൈവിധ്യവും, സൂക്ഷ്മവും സ്ഥൂലവുമായ സൌന്ദര്യാഹ്ലാദങ്ങളും വിവരിക്കുന്നു. കാമസൂത്രം യഥാര്‍ഥത്തില്‍ കാമകലയുടെ മാത്രം വിവരണമല്ല. സംസ്കൃതചിത്തനായ ഒരു മനുഷ്യന്‍ പുലര്‍ത്തേണ്ട സാമൂഹ്യമര്യാദകളെ അറുപത്തിനാലാക്കി എണ്ണി ക്രമപ്പെടുത്തുമ്പോള്‍ അക്കൂട്ടത്തില്‍ നിര്‍ബന്ധമായും നിര്‍വഹിച്ചിരിക്കേണ്ട ഒന്നായി മൈഥുനത്തെ സ്ഥാനപ്പെടുത്തുകയാണ് ചെയ്യുന്നത്.

സ്ത്രീ ശരീരത്തിന്റെ സൌന്ദര്യം മനോഹരമായി ആവിഷ്ക്കരിക്കുന്ന ഖജൂരാഹോയിലേതു പോലെ ഇന്ത്യയിലെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ ശില്‍പങ്ങളായും ചുമര്‍ചിത്രങ്ങളായും നഗ്ന മനുഷ്യരൂപങ്ങളും രതിയും ആവിഷ്ക്കരിക്കപ്പെട്ടു. ശ്രീകോവിലില്‍ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളുടെ അതേ പവിത്രത തന്നെയാണ് ക്ഷേത്രത്തിലെ മറ്റു ശില്‍പങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കല്‍പിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്രങ്ങള്‍ അക്കാലത്തെ പ്രധാന സാംസ്കാരിക-വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കൂടിയായിരുന്നതിനാല്‍ സമൂഹത്തിന് അത്യന്താപേക്ഷിതമായ ലൈംഗിക വിദ്യാഭ്യാസത്തിനുള്ള ഉപാധി കൂടിയായി ഈ കലാവിഷ്ക്കാരങ്ങള്‍ പ്രയോജനപ്പെടുത്തപ്പെട്ടു. ക്ഷേത്രങ്ങളുടെ വാസ്തു ശില്‍പ പ്രകൃതി സ്ത്രീ പുരുഷ ബന്ധത്തിന്റെ ഘടനയില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. വിഗ്രഹം സ്ഥിതി ചെയ്യുന്ന ശ്രീകോവില്‍ വരനും, ശ്രീകോവിലിന് അഭിമുഖമായുള്ള മണ്ഡപം വധുവുമായി സങ്കല്‍പിക്കപ്പെട്ടിരിക്കുന്നു. അവക്കു രണ്ടിനുമിടക്കുള്ള നടവഴിയാണ് സംഗമസ്ഥലം. ഈ സംഗമസ്ഥലത്തെ സന്ധിക്ഷേത്രമായാണ് അടയാളപ്പെടുത്തുന്നത്. ഇവക്കു ചുറ്റിലുമുള്ള ചുമരുകളിലും തൂണുകളിലും ഗോപുരങ്ങളിലുമാണ് ലൈംഗികബന്ധത്തിന്റെ നാനാരൂപങ്ങള്‍ ശില്‍പങ്ങളായും ചിത്രങ്ങളായും ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. സമ്പത്തിന്റെയും സ്നേഹസമ്പൂര്‍ത്തിയുടെയും പ്രതീകമായി ഇന്ത്യന്‍ ക്ഷേത്രകലയില്‍ ആരാധിക്കപ്പെടുന്നത് പരസ്പരം കെട്ടിപ്പുണര്‍ന്ന് മതിമറന്ന് നില്‍ക്കുന്ന സ്ത്രീപുരുഷരൂപത്തെയാണ്. ലൈംഗികത, ഉല്‍പാദനക്ഷമത, പ്രതീക്ഷ എന്നിവയുടെ പ്രതീകങ്ങള്‍ കൂടിയാണ് ഈ ആലിംഗനം. അത് സുരക്ഷിതത്വത്തെ ദ്യോതിപ്പിക്കുന്നു. ക്ഷേത്രങ്ങള്‍ നടത്തിപ്പുകാരുടെ മാത്രം ഒരു ഒളി സങ്കേതമല്ല, മറിച്ച് സമൂഹത്തിന് മുഴുവന്‍ കടന്നു വരാനും ആരാധന നടത്താനും സമയം ചെലവഴിക്കാനുമുള്ള ഇടമാണ്. അതായത്, ഈ ശില്‍പങ്ങളും ചിത്രങ്ങളും സാമാന്യജനം കണ്ട് ആസ്വദിക്കണമെന്നു തന്നെയാണ് കരുതപ്പെട്ടിരുന്നത്. ജാതി വൈജാത്യങ്ങളാല്‍ ക്ഷേത്ര പ്രവേശനത്തിന് ആഗ്രഹിച്ചിരുന്നവരും ക്ഷേത്രാരാധനയെയും സൌന്ദര്യാനുഭൂതിയെയും എല്ലാവര്‍ക്കും പ്രാപ്യമാകണമെന്നാണ് താല്‍പര്യപ്പെട്ടിരുന്നത്.

ആഭരണങ്ങളായുപയോഗിക്കുന്ന വിവിധ മന്ത്രങ്ങള്‍, താലിയുടെ രൂപങ്ങള്‍, നാഗാരാധന, ആലിംഗനം ചെയ്തു നില്‍ക്കുന്ന രൂപങ്ങള്‍, പുരുഷ ലിംഗങ്ങള്‍ എന്നിങ്ങനെ ഹൈന്ദവാരാധനകളിലും ആചാരങ്ങളിലും രതിയുടെ താന്ത്രികത വിലയം ചെയ്യപ്പെട്ടിരിക്കുന്നതു കാണാം. രൂപഭംഗിയുള്ള പുരുഷ ലിംഗത്തിന്മേല്‍ ചുറ്റപ്പെട്ടിരിക്കുന്ന സര്‍പ്പങ്ങളെ ശില്‍പഭംഗിയോടെ പ്രത്യക്ഷീകരിക്കുന്ന ആദിമ കലാകാരന്‍ മുതല്‍, പാമ്പുകളെ രതിപ്രതീകമാക്കുന്ന ആധുനിക ചിത്രകാരനായ മനു പരേഖ് വരെയും സ്ത്രീ പുരുഷ ജനനേന്ദ്രിയങ്ങളുടെ പ്രകടമായ രൂപങ്ങള്‍ ശില്‍പവല്‍ക്കരിക്കുന്ന രണ്‍ബീര്‍ കലേക്ക വരെയും ഇന്ത്യന്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ച ദൃശ്യമാകുന്നതായി അളക പാണ്ഡേ സാക്ഷ്യപ്പെടുത്തുന്നു.

കലാനിരൂപണമോ ആരോഗ്യകരമായ കലാസ്വാദനമോ സ്വായത്തമാക്കിയിട്ടില്ലാത്ത ഇന്ത്യയിലെ കോടതികള്‍ ഇത്തരം കലാരൂപങ്ങളെ ഉടുപ്പണിയിപ്പിക്കുവാന്‍ തുടങ്ങിയാല്‍ അത് എവിടെച്ചെന്നു നില്‍ക്കും എന്നത് കേവലം കൌതുകകരമായ ഒരു ചോദ്യമല്ല. കാരണം, ഫാസിസത്തിന്റെ കാലത്ത്, അത് കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കാനുള്ള ലൈസന്‍സായി മാറിത്തീരും. മലമ്പുഴയില്‍ കാനായി കൊത്തിവെച്ച യക്ഷിക്കു മുതല്‍ എം എഫ് ഹുസൈന്റെ ചിത്രങ്ങള്‍ക്കു വരെ ഉടുപ്പു തയ്പിക്കുന്നവര്‍, നാളെ ഉടുപ്പണിയിപ്പിച്ചു വേണം കുട്ടികളെ പ്രസവിക്കാന്‍ എന്നും ഉത്തരവിട്ടു കൂടായ്കയില്ല. ശാസ്ത്രാന്വേഷികള്‍ക്ക് ഒരു മാര്‍ഗമിതാ. ഗര്‍ഭിണിയുടെ ഉദരം തുറന്ന് ശസ്ത്രക്രിയ ചെയ്ത് ഗര്‍ഭസ്ഥ ശിശുവിനെ അടിയുടുപ്പിടീച്ച് പ്രസവിപ്പിക്കുന്ന ഒരു വഴി കണ്ടു പിടിച്ചു തരിക. നമ്മുടെ സദാചാരം നീണാള്‍ വാഴട്ടെ.

സൌന്ദര്യത്തിന്റെ ജ്യാമിതീയ മാതൃകയാണ് നഗ്ന മനുഷ്യ ശരീരം. രാജസ്ഥാനി-പഹാഡി ചിത്രകലകളിലും ഈ താന്ത്രിക വ്യാഖ്യാനം വിലയം ചെയ്തു കിടക്കുന്നുണ്ട്. ഇന്ത്യന്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ലൈംഗിക സൌന്ദര്യാനുഭൂതി പതിനായിരം തരത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടു കിടക്കുന്നു. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം സകല പ്രപഞ്ചങ്ങള്‍ക്കും അതീതമാണെന്ന കവിഭാവന ഭക്തര്‍ ആരാധനയോടെയും ആദരവോടെയും ഉള്‍ക്കൊള്ളുന്നു. ദേവാലയങ്ങള്‍, രാജസദസ്സുകള്‍, എന്നിവിടങ്ങളിലെ ശില്‍പങ്ങളിലും ചുമര്‍ചിത്രങ്ങളിലും മുതല്‍ നൃത്തവൈവിധ്യങ്ങളില്‍ വരെ ഈ അഗാധ പ്രണയം ആവിഷ്ക്കരിക്കപ്പെട്ടുവരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ജയദേവകവിയുടെ ഗീതാഗോവിന്ദം രാധാകൃഷ്ണ പ്രണയത്തെ കൊണ്ടാടുന്നു. ഇക്കാലത്തും ക്ഷേത്രസോപാനത്തില്‍ ഗീതാഗോവിന്ദം അഷ്ടപദി പാടുന്നത് കൃഷ്ണഭക്തര്‍ക്ക് ഏറെ പ്രിയമാണ്.

ഗീതാഗോവിന്ദത്തിലെ ഒരു വരി ഇപ്രകാരമാണ്: ഗോപീ പീന പയോധര മര്‍ദന ചഞ്ചല കരയുഗ ശാലി - ഗോപികമാരുടെ തടിച്ച മുലകള്‍ കശക്കിക്കൊണ്ടിരിക്കുന്ന ചഞ്ചലങ്ങളായ കൈകളുള്ളവന്‍ എന്നാണ് കൃഷ്ണന്‍ വാഴ്ത്തപ്പെടുന്നത്. വൃന്ദാവനത്തില്‍ ആടുകളെ മേയ്ച്ചു നടന്നിരുന്ന ആയിരക്കണക്കിന് ഗോപികമാരുടെ എല്ലാവരുടെയും കാമുകനായ കൃഷ്ണന്‍ എല്ലാവര്‍ക്കും ഒരേ സമയത്ത് ലൈംഗിക സംതൃപ്തി പ്രദാനം ചെയ്തിരുന്ന അത്ഭുതപുരുഷനാണ്. ആ അത്ഭുതമാണ് അദ്ദേഹത്തിന്റെ ദൈവികത തന്നെ. എല്ലാ സ്ത്രീകളിലും കാമപൂര്‍ത്തി കൈവരിക്കുന്നതിലൂടെ ഭൂമിക്ക് തന്നെ നവീനതയും ഭാവിയും കൈവരിക്കുന്ന ഒന്നാണ് കൃഷ്ണന്റെ പ്രവൃത്തി. എഫ് എന്‍ സൂസ, എം എഫ് ഹുസൈന്‍, ബെന്ദ്രേ, ജതിന്‍ ദാസ് എന്നീ ആധുനികരുടെ ചിത്രരചനകളില്‍ ഈ ശാരീരിക പ്രണയം തുടര്‍ച്ച പ്രാപിക്കുന്നതായി അളകാ പാണ്ഡേ അഭിപ്രായപ്പെടുന്നു.

മുഗള്‍ കാലഘട്ടം മുതല്‍ക്കാണ് ലൈംഗിക സൌന്ദര്യം ഇന്ത്യന്‍ കലയില്‍ പ്രകടമായി ആവിഷ്ക്കരിക്കുന്ന പ്രവണതക്ക് തിരിച്ചടി നേരിട്ടു തുടങ്ങിയത് എന്ന് അവരുടെ പഠനങ്ങള്‍ തെളിയിക്കുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ച്ചയെത്തുടര്‍ന്ന് ഇന്ത്യയെ സമൂലം അധിനിവേശപ്പെടുത്തിയ വിക്ടോറിയന്‍ ജ്ഞാനാധികാരപ്രക്രിയ കടുത്ത സദാചാര സങ്കല്‍പങ്ങളും വസ്ത്ര നിബന്ധനകളും അടിച്ചേല്‍പ്പിച്ചു. പിയാനോയുടെ കാലുകള്‍ വരെ വസ്ത്രം കൊണ്ട് മൂടാന്‍ തുടങ്ങിയത് ഇക്കാലത്താണ്. ഇന്ത്യന്‍ ലൈംഗിക സൌന്ദര്യകലയുടെ സൂര്യന്‍ വിക്ടോറിയന്‍ സദാചാര ബോധത്തിന്റെ ഇരുട്ടില്‍ അസ്തമിച്ചില്ലാതായി.

ദൃശ്യവും പ്രകടനപരവുമായ കലകളിലെന്നതു പോലെ മതപ്രോക്തവും സാഹിത്യപരവുമായ കലകളിലും ലയിച്ചുകിടക്കുന്ന ലൈംഗിക സൌന്ദര്യാനുഭൂതി ഒരു ജനസമുദായത്തിന്റെ ആരോഗ്യത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നത്. ആര്‍ട് കണ്‍സേണ്‍സ് ഡോട്ട് കോമിനുവേണ്ടി കവിയും ചിത്രകാരിയുമായ കവിത ബാലകൃഷ്ണന്‍ നടത്തിയ ഒരു അഭിമുഖത്തില്‍ ദക്ഷിണേന്ത്യന്‍ കലാ ശേഖരണവിദഗ്ദയായ സാറ അബ്രഹാം പതിറ്റാണ്ടുകളായി തനിക്ക് അടുപ്പമുള്ള എം എഫ് ഹുസൈന്റെ രചനകളുടെ കൂടി പശ്ചാത്തലത്തില്‍ ഇപ്രകാരം പറയുന്നു.

'........ബി ജെ പിയും ആര്‍ എസ് എസുമാണ് അത് രാഷ്ട്രീയവല്‍ക്കരിക്കുന്നത്. മറ്റൊരു കാരണവും അതിനു പിന്നിലില്ല. അവരിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഹിന്ദു ദേവന്‍മാരുടെയും ദേവതമാരുടെയും ശരീരത്തിന്മേല്‍ വിക്ടോറിയന്‍ പെറ്റിക്കോട്ടുകള്‍ ധരിപ്പിക്കാന്‍ ശ്രമിക്കുക എന്ന മൂഢമായ പ്രവൃത്തിയാണ്. അവരുടെ സങ്കുചിതമായ നിലപാടുകള്‍ പരിഹാസ്യമാണ്. ഹിന്ദുയിസം എന്നത് എന്താണെന്നതിനെക്കുറിച്ച് ഇക്കൂട്ടര്‍ക്ക് ഒരു ധാരണയുമില്ല. രവിവര്‍മയുടെ കാലത്തിനു മുമ്പ് ഉടുപ്പണിഞ്ഞു നില്‍ക്കുന്ന ഏതെങ്കിലുമൊരു ദേവനെയോ ദേവിയെയോ നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ കഴിയുമോ? പ്രാചീന ഇന്ത്യയില്‍ ലൈംഗികത എന്നത് വിലക്കപ്പെട്ട ഒരു വിഷയമായിരുന്നില്ല. മതം പോലെ തന്നെ സമഗ്രമായി ആരാധിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു നമുക്ക് ലൈംഗികത. ഇന്ത്യന്‍ മനസ്സിന് ശരീരം എന്നത് പുറന്തള്ളപ്പെടുന്ന ഒരു വസ്തുവല്ല. ശരീരത്തില്‍ ഭോഗേഛയെ മാത്രമല്ല നാം ദര്‍ശിക്കുന്നത്. ചിലര്‍ ഇത് ദുരുപയോഗം ചെയ്തിട്ടുണ്ടാവാം. പക്ഷേ, സ്ത്രീ പുരുഷ ശരീരങ്ങളെന്നത് ദൈവസൃഷ്ടിയാണെന്ന വിശാലമായ വിശ്വാസമാണ് നിലനില്‍ക്കുന്നത്. ശരീരത്തെ ഹിന്ദുയിസം സ്ഥാനപ്പെടുത്തുകയും ആഘോഷിക്കുകയും ചെയ്യുന്നു. നേരെ മറിച്ച് ഇസ്ലാം അതിനെ മൂടിവെക്കുകയാണ് ചെയ്യുന്നത്. ഒരു മതമെന്ന നിലക്ക് അത് കൂടുതല്‍ മാനസികവും ആത്മീയവുമായ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്ലാം തികച്ചും വ്യത്യസ്തമായ മറ്റൊരു തരത്തിലാണ് മനോഹരമായ മതമായി മാറുന്നത്. പക്ഷേ, മതങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഒരു തരം സംഘര്‍ഷവും സംഘട്ടനവുമുണ്ടാകേണ്ട കാര്യമില്ല. ഗാന്ധിക്ക് ഇസ്ലാമുമായോ ഏതെങ്കിലും മതവുമായോ ഒരു സംഘര്‍ഷവുമുണ്ടായിരുന്നില്ല. ഇന്നത്തെ സങ്കുചിത മനസ്കരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ശ്രദ്ധിക്കുക, ഹുസൈന്‍ ഹിന്ദുയിസത്തെയോ മറ്റേതെങ്കിലും മതത്തെയോ ഒരു നിലക്കും അപമാനിക്കുന്നില്ല. അദ്ദേഹം തികച്ചും മതവിശ്വാസിയാണ്, വളരെ നല്ല മനുഷ്യനാണ്, വിശാല ഹൃദയനാണ്, ഉദാരമനസ്കനും ചിന്തകനുമാണ്. അദ്ദേഹത്തെ ആക്രമിക്കുമ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് അത് ചെയ്യുന്നവര്‍ക്കറിയില്ല'.

രാജാ രവിവര്‍മയും ശരീരത്തെ തുറന്നു കാണിക്കുന്നതില്‍ വിമുഖതയുള്ളയാളായിരുന്നില്ല. ശന്തനുവും മത്സ്യഗന്ധിയും, പന്തു കളിക്കുന്ന യുവതി, കടത്തു കാരനെ കാത്ത്, ഉറങ്ങുന്ന സ്ത്രീ, കുട്ടിക്ക് മുലകൊടുക്കുന്ന സ്ത്രീ (മിക്കവാറും രവിവര്‍മ ചിത്രങ്ങള്‍ മൈസൂരിലെ ശ്രീ ജയചാമരാജേന്ദ്ര ആര്‍ട് ഗ്യാലറിയിലാണുള്ളത്) എന്നീ ചിത്രങ്ങള്‍ കാണുക. പാര്‍വതീദേവി മകന്‍ ഗണേശന് വാത്സല്യത്തോടെ മുലകൊടുക്കുന്നതായുള്ള എം എഫ് ഹുസൈന്റെ ചിത്രം മാത്രം വിവാദമാകുന്നു! കര്‍ണാടകം, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പലയിടത്തും കാണാന്‍ കഴിയുന്ന ലജ്ജാഗൌരി എന്ന വിഗ്രഹ ശില്‍പം യോനിയെ പൂജിക്കുന്ന ഒരു ദേവതയാണ്. ഈ ദേവതയുടെ ഇരിപ്പും എം എഫ് ഹുസൈന്റെ വിവാദ രചനകളിലൊന്നായ മലമേലിരിക്കുന്ന ഹനുമാനും തമ്മിലുള്ള സാമ്യം പ്രകടമാണ്.

ഖജൂരാഹോയിലെ പാര്‍ശ്വനാഥ ക്ഷേത്രത്തില്‍ എ ഡി 950-970 കാലഘട്ടത്തിലേതെന്നു കരുതാവുന്ന പ്രമുഖമായ ശില്‍പത്തില്‍ ലക്ഷ്മീദേവിയെ പുണര്‍ന്നു നില്‍ക്കുന്ന വിഷ്ണുവിന്റെ രൂപമാണുള്ളത്. ലക്ഷ്മീദേവിയുടെ സ്തനങ്ങളിലൊന്നിലാണ് ഓമനത്തത്തോടെ വിഷ്ണുവിന്റെ കൈ വിശ്രമിക്കുന്നത്. ആനപ്പുറത്തിരിക്കുന്ന ലക്ഷ്മി എന്ന ഹുസൈന്റെ ചിത്രം ഈ പാരമ്പര്യമുള്ള ഒരു സംസ്ക്കാരത്തില്‍ എങ്ങനെയാണ് വിവാദമാകുന്നത്? കാളിയും ഭൈരവദേവനും സംയോജിച്ചിരിക്കുന്നതിന്റെ ചുമര്‍ചിത്രം നേപ്പാളില്‍ നിന്നു ശേഖരിച്ചത് ഇന്ത്യന്‍ മ്യൂസിയങ്ങളിലുണ്ട്. ശിവ പാര്‍വതിമാര്‍ അടുത്തടുത്തിരിക്കുന്ന ഹുസൈന്റെ ചിത്രം ഇതോടൊപ്പമോ മറ്റനവധി ശിവപാര്‍വതീ ശില്‍പങ്ങളോടോ താരതമ്യം ചെയ്യാവുന്നതാണ്. സരസ്വതി കൈകളില്‍ വീണയേന്തി ഇരട്ടത്താമരയിലിരിക്കുന്ന ശില്‍പങ്ങള്‍ സര്‍വസാധാരണമാണ്. അത്തരം ശില്‍പങ്ങളിലെ സരസ്വതിയുടെ മാറിടം അനാവൃതവുമാണ്. ഹുസൈന്റെ ചിത്രം മാത്രം വിവാദമാകുന്നു! പത്താം നൂറ്റാണ്ടിലെ ഖജൂരാഹോ ശില്‍പങ്ങളിലൊന്നില്‍ മൃഗരതിയിലേര്‍പ്പെടുന്ന മനുഷ്യരെക്കാണാം. എം എഫ് ഹുസൈന്‍ ഇതേ കാര്യം ചിത്രത്തില്‍ അമൂര്‍ത്തമായി ആവിഷ്ക്കരിച്ചപ്പോള്‍, മനുഷ്യ മര്യാദയുടെ പ്രാഥമികതലത്തെപ്പോലും അംഗീകരിക്കാത്തവനായി ത്തീര്‍ന്നു!

കാര്യങ്ങള്‍ എന്തുകൊണ്ടാണ് ഇപ്രകാരമായിത്തീര്‍ന്നത്? ഇന്ത്യന്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ജനിച്ച എം എഫ് ഹുസൈന്‍ ഇസ്ലാം മതവിശ്വാസിയും നാമധാരിയും ആയതുകൊണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ക്ക് അദ്ദേഹം ഹിന്ദു ദൈവങ്ങളെ ആവിഷ്ക്കരിക്കുന്നത് അസഹനീയമാകുന്നത്. ഏറ്റവും വലിയ തമാശ, സാംസ്കാരിക ദേശീയതയെക്കുറിച്ച് ഇക്കൂട്ടര്‍ തന്നെ ഉയര്‍ത്തിക്കാട്ടുന്ന പൊയ് മുഖം ഈ നിലപാടിലൂടെ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു എന്നതാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള എല്ലാവരും ഇന്ത്യക്കാരും ഹിന്ദുക്കള്‍ ആണെന്നും അതാണ് നമ്മുടെ സാംസ്കാരിക പാരമ്പര്യം എന്നുമാണ് ആര്‍ എസ് എസ് അവകാശപ്പെടുന്നത്. വൈദേശികമായ മതവിശ്വാസത്തില്‍ നിന്ന് പിന്തിരിഞ്ഞുവരാന്‍ ഇന്ത്യക്കാരായ അന്യ മതസ്ഥര്‍ക്ക് ഒരു അവസരം കൊടുക്കുന്നതു പോലെയാണ് അവരുടെ വാഗ്ദാനം കേട്ടാല്‍ തോന്നുക. അങ്ങനെയാണെങ്കില്‍ നൂറ്റാണ്ടുകളുടെ ഇന്ത്യന്‍ കലാ-ദൈവാരാധനാ പാരമ്പര്യത്തിന് തികച്ചും യോജിച്ച തരത്തിലും അവയെ നവീനമായ ഭാവുകത്വത്തോടെ പരിഷ്ക്കരിക്കുന്ന രൂപത്തിലുമുള്ള എം എഫ് ഹുസൈന്റെ വിഖ്യാത രചനകള്‍ അവര്‍ക്ക് എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ഒരു യുദ്ധക്കളമായി മാറിയതെങ്ങനെ?

അത് തെളിയിക്കുന്നത്, ഓരോ കാലത്തും കൃത്യമായ ഒരു ഇരയെ, പീഡിപ്പിക്കുന്നതിനു വേണ്ടി അവര്‍ക്ക് ആവശ്യമുണ്ടെന്നു തന്നെയാണ്. അത്തരത്തില്‍ അവര്‍ക്ക് ലഭിച്ച ഇരകളിലൊന്നാണ് എം എഫ് ഹുസൈന്‍. എഴുപതുകളിലും അതിനു മുമ്പുമായി അദ്ദേഹം വരച്ച രചനകള്‍ രണ്ടും മൂന്നും പതിറ്റാണ്ടുകള്‍ക്കു ശേഷം വിവാദമായി പരിണമിക്കുന്നതെങ്ങനെ? അതിന് കലാപരമോ മതപരമോ സാംസ്കാരികമോ ആയ കാരണങ്ങളൊന്നുമില്ല. തികച്ചും രാഷ്ട്രീയമായ കാരണങ്ങളാണുള്ളത്. തൊണ്ണൂറുകളിലാണ് ഹിന്ദു-സവര്‍ണ തീവ്രവാദികള്‍ ഫാസിസ്റ്റ് പ്രവണതകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു തന്നെ ശക്തമായ ജനപിന്തുണ തങ്ങള്‍ക്ക് ആര്‍ജിച്ചെടുക്കാന്‍ സാധിക്കുമെന്ന് ഇന്ത്യയില്‍ തെളിയിച്ചു തുടങ്ങിയത്. ആരാണ് ഗുര്‍ണിക്ക വരച്ചത് എന്ന നാസി ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് പിക്കാസോ പറഞ്ഞ മറുപടി അത് നിങ്ങളാണ് വരച്ചത് എന്നായിരുന്നു. വ്യത്യസ്തമായ പശ്ചാത്തലത്തിലാണെങ്കിലും ഹുസൈന്റെ ചിത്രങ്ങളില്‍ അശ്ലീലം ദര്‍ശിക്കുന്നത് അത് വരച്ചയാളോ അതിന്റെ സൌന്ദര്യം ആസ്വദിക്കുന്ന കോടിക്കണക്കിന് ആളുകളോ അല്ല, സങ്കുചിത ഹൃദയമുള്ള ഏതാനും സംഘപരിവാര്‍ ഫാസിസ്റ്റുകളാണ്. അത്തരക്കാര്‍ക്ക് സംരക്ഷണവും പിന്തുണയുമേകാന്‍ കോടതി പോലുള്ള നിയമ സംവിധാനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും രംഗത്തു വരുന്നു എന്നത് നാം ആര്‍ജിച്ചെടുത്ത സ്വാതന്ത്ര്യത്തെക്കുറിച്ചു തന്നെ സംശയം ജനിപ്പിക്കുന്നു. രാജാ രവിവര്‍മ പുരസ്കാരം എം എഫ് ഹുസൈന് നല്‍കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനു മുമ്പു തന്നെ, ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകനായ അരവിന്ദ് ശ്രീവാസ്തവ നല്‍കിയ കേസിനെ തുടര്‍ന്ന് ഹുസൈന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ഒരു ഉത്തരവ് ഹരിദ്വാര്‍ മജിസ്ത്രേട്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്, മുംബൈ പൊലീസ് അദ്ദേഹത്തിന്റെ ഫ്ലാറ്റിന്റെ വാതിലിന്മേല്‍ സ്വത്തു പിടിച്ചെടുക്കല്‍ നോട്ടീസ് പശതേച്ച് ഒട്ടിച്ചു വെച്ചു. ഈ കേസ് സുപ്രീം കോടതി പിന്നീട് സ്റ്റേ ചെയ്തു.

1998 മെയ് ഒന്നാം തീയതി തെക്കേ മുംബൈയിലെ കഫ് പരേഡിലുള്ള ജോളി മേക്കര്‍ അപ്പാര്‍ടുമെന്റിലെ ഒന്നാം നിലയിലുള്ള ഹുസൈന്റെ ഫ്ലാറ്റും ഗ്യാലറിയും ബജ്രംഗ്‌ ദള്‍ ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു. അവരവിടെ എത്തുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഞാന്‍ ഒരു അഗ്നി പരീക്ഷയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് അന്ന് അദ്ദേഹം പ്രതീകാത്മകമായി ഫ്രണ്ട് ലൈന്‍ മാസികയോട് പ്രതികരിച്ചത്. ഒരു കലാ നിരൂപകനും ഒരു അഭിഭാഷകനും ഒരു വിശ്വഹിന്ദു പരിഷത്ത് പ്രതിനിധിയും അടങ്ങുന്ന മൂന്നംഗ പാനല്‍ തന്റെ മുഴുവന്‍ രചനകളും വിശദമായി പരിശോധിക്കട്ടെ എന്നും അവര്‍ ഏകകണ്ഠമായി തടയേണ്ടത് എന്നു കണ്ടെത്തുന്ന ഏതു രചനയും ഉടനടി നശിപ്പിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നും അദ്ദേഹം അന്നു തന്നെ തുറന്നു പറഞ്ഞിരുന്നു. ഇത്രമാത്രം സഹിഷ്ണുതയും വിധേയത്വവും പ്രകടിപ്പിച്ച ഒരാളെ പക്ഷേ വെറുതെ വിടാന്‍ ഫാസിസ്റ്റുകള്‍ തയ്യാറായില്ല. സമാധാനപരമായ ഒരു തീര്‍പ്പിലും അവര്‍ക്ക് താല്‍പര്യമില്ലല്ലോ. 1996 ഒക്ടോബര്‍ 11ന് അഹമ്മദാബാദിലെ ഹുസൈന്‍ ദോഷി ഗുഫയിലുള്ള ഹെര്‍വിറ്റ്സ് ഗ്യാലറിയില്‍ ബജ്രംഗ് ദള്‍ ഗുണ്ടകള്‍ കടന്നു കയറുകയും വിലപ്പെട്ട അനവധി കലാസൃഷ്ടികള്‍ നശിപ്പിക്കുകയും ചെയ്തു. നശിപ്പിച്ചവയുടെ കൂട്ടത്തില്‍, ഹുസൈന്‍ വരച്ച തുണിയിലുള്ള 23 ചിത്രങ്ങളും മറ്റ് 28 പെയിന്റിംഗുകളുമുണ്ടായിരുന്നു. ഹനുമാന്‍ സീരീസ്, അവസാനത്തെ അത്താഴം, മാധുരി ദീക്ഷിത് സീരീസ് എന്നിവ നശിപ്പിക്കപ്പെടുകയുണ്ടായി. ഈ ആക്രമണത്തെക്കുറിച്ച് മുല്‍ക്ക് രാജ് ആനന്ദ് എഴുതിയതിപ്രകാരമാണ്.

അശോക് സിംഗാളും അതേ ജനുസ്സിലുള്ള ഹിന്ദുത്വവാദികളും ഇന്ത്യയുടെ മഹത്തായതും രചനാത്മകമായതുമായ പാരമ്പര്യത്തെക്കുറിച്ചും ആധുനിക കാലത്തെ കലയിലുണ്ടായിട്ടുള്ള വിസ്മയകരമായ ഉണര്‍വിനെക്കുറിച്ചും ഒരു ധാരണയുമില്ലാത്തവരാണ്. അജ്ഞതയുടെയും സങ്കുചിതമായ വര്‍ഗീയ അജണ്ടകളുടെയും വെറുപ്പിന്റെയും പേരിലാണ് ഈ ഹിന്ദുത്വ നായകന്മാര്‍ അപലപനീയരായിത്തീരുന്നത്.

ആക്രമണങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഹുസൈന്‍ രാജ്യം തന്നെ വിട്ട് ഒളിച്ചോടി പോയിരിക്കുകയാണ്. ഇപ്പോള്‍ താന്‍ ഒരു അന്താരാഷ്ട്ര നാടോടി (ഇന്റര്‍നാഷണല്‍ ജിപ്സി) ആയിത്തീര്‍ന്നിരിക്കുന്നുവെന്നാണ് വേദനയോടെ തന്റെ അവസ്ഥയെ ഹുസൈന്‍ വിശദീകരിച്ചത്.

ഹുസൈന്റെ വീട്ടില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ശിവസേന അധിപനായ ബാല്‍ താക്കറെ പറഞ്ഞത് ഇപ്രകാരമായിരുന്നു.

ഹുസൈന് ഹിന്ദുസ്ഥാനില്‍ കാലെടുത്തു കുത്താമെങ്കില്‍ നമുക്ക് എന്തുകൊണ്ട് അയാളുടെ വീട്ടില്‍ പ്രവേശിച്ചുകൂട?

ഹുസൈന്റെ തലയെടുക്കുന്നവര്‍ക്ക് പതിനൊന്നര ദശലക്ഷം ഡോളര്‍ സമ്മാനമായി കൊടുക്കുന്നതാണെന്ന് ഒരു ഭ്രാന്തന്‍ സംഘടന പ്രഖ്യാപിക്കുകയുമുണ്ടായി. ഇന്ത്യയുടെ ഈ മഹാനായ പുത്രന് ഇനി ഇന്ത്യയിലേക്ക് തിരിച്ചു വരാനാകുമോ എന്ന് സംശയമാണ്. അദ്ദേഹത്തിന് തിരിച്ചു കാലുകുത്താനാകാത്ത ഇന്ത്യ എത്രമാത്രം പവിത്രവും വിശുദ്ധവും സ്വതന്ത്രവുമാണെന്ന പ്രശ്നത്തിന് ഉത്തരം പറയേണ്ടത് ഓരോ ഇന്ത്യക്കാരനുമാണ്.

1915ലാണ് മക് ബുല്‍ ഫിദാ ഹുസൈന്‍ ജനിച്ചത്. ബറോഡയിലെ സ്കൂളില്‍ പഠിക്കവെ എട്ടോ ഒമ്പതോ വയസ്സുള്ളപ്പോള്‍, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ അഗ്നി താന്‍ അനുഭവിച്ചതായി അദ്ദേഹം ഓര്‍മിക്കുന്നുണ്ട്. അദ്ദേഹം പഠിച്ചിരുന്ന സ്കൂളിന്റെ രക്ഷാധികാരിയായിരുന്നത് ഗാന്ധിയനായ അബ്ബാസ് ടയാബ് ജിയായിരുന്നു. മതാടിസ്ഥാനത്തിലുള്ള ഒരു സ്കൂളായിരുന്നു അതെങ്കിലും കുട്ടികള്‍ ഖാദി ധരിച്ചിരുന്നു; ഗാന്ധി ജയന്തി ആഘോഷിക്കപ്പെട്ടിരുന്നു. ഗാന്ധിജിയുടെ കൂറ്റന്‍ രേഖാചിത്രങ്ങള്‍ ക്ലാസ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ താന്‍ വരച്ചിരുന്നതായി ഹുസൈന് ഓര്‍മയുണ്ട്. 1930ല്‍ ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ട പുരോഗമന കലാകാരന്മാരുടെ സംഘടനയില്‍ - പ്രോഗ്രസ്സീവ് ആര്‍ടിസ്റ്റ്സ് ഗ്രൂപ്പ് - 1947ലാണ് ചിത്രകാരന്മാരായ റാസയുടെയും സൂസയുടെയും കൂടെ എം എഫ് ഹുസൈന്‍ അംഗത്വമെടുക്കുന്നത്. മുല്‍ക്ക് രാജ് ആനന്ദിനെപ്പോലുള്ളവരുമായി സംഘടനയില്‍ യോജിച്ചു പ്രവര്‍ത്തിച്ച പാരമ്പര്യമാണദ്ദേഹത്തിന്റേത്. സൂസ വരച്ച നഗ്നറാണി പോലുള്ള പേടിപ്പിക്കുന്ന നഗ്നതയൊന്നും ഹുസൈന്‍ ഒരിക്കലും വരച്ചിട്ടില്ലെന്ന് ചിത്രകലാ നിരൂപകനായ വിജയകുമാര്‍ മേനോന്‍ സാക്ഷ്യപ്പെടുത്തുന്നു. റാസയും സൂസയും പാശ്ചാത്യലോകത്തേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നപ്പോള്‍ ഹുസൈന്‍ ഇന്ത്യാവിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോകാന്‍ കൂട്ടാക്കാതെ ഇന്ത്യയില്‍ തന്നെ തുടര്‍ന്ന് താമസിക്കുകയായിരുന്നു. ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടൊരിക്കലും അദ്ദേഹം മനസ്താപപ്പെട്ടതായി അറിവില്ല. എന്നാല്‍, ഇന്ത്യയെ സങ്കുചിതവും ജനാധിപത്യരഹിതവുമായ (നിങ്ങളുടെ ജനാധിപത്യത്തോട് എനിക്ക് ഒരു മമതയുമില്ല -ബാല്‍ താക്കറെ) ഒരു അടഞ്ഞ ഭൂപ്രദേശമാക്കാന്‍ പാടുപെടുന്ന ഹിന്ദു ഭീകരന്മാരാല്‍ ആട്ടിയോടിക്കപ്പെട്ട ഹുസൈന്‍ ഇപ്പോള്‍ ഇന്ത്യയില്‍ കാലുകുത്താന്‍ പോലും ഭയക്കുകയാണ്.

ലോക പ്രശസ്തമായ അനവധി പെയിന്റിംഗുകള്‍ക്കു പുറമെ ഒരു ചലച്ചിത്രകാരന്‍ എന്ന നിലക്കും വ്യക്തിത്വം തെളിയിച്ച എം എഫ് ഹുസൈന്റെ ഒരു ചിത്രകാരന്റെ കണ്ണിലൂടെ (Through the eyes of a painter /1967) എന്ന ഡോക്കുമെന്ററി ബര്‍ലിന്‍ മേളയില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരത്തിനര്‍ഹമായി. 1966ല്‍ പത്മശ്രീയും 1973ല്‍ പത്മഭൂഷണും 1989ല്‍ പത്മവിഭൂഷണും നല്‍കി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. രാജ്യസഭയിലും അദ്ദേഹം അംഗമായിരുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കി അദ്ദേഹത്തേ ആദരിക്കുകയാണ് വേണ്ടത് എന്നഭിപ്രായപ്പെടുന്ന മാനവികവാദികളുടെ അഭിപ്രായമാണ് ഇപ്പോള്‍ പരിഗണിക്കേണ്ടത്. പ്രസിദ്ധ ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനും മലയാളിയുമായ ശശി തരൂര്‍ ഈ വാദത്തെ പിന്തുണച്ചുകൊണ്ട് ഇപ്രകാരം അഭിപ്രായപ്പെട്ടു.

ആധുനിക ഇന്ത്യയിലെ മതേതരവാദത്തിന്റെ രൂപമാതൃകകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങളുടെ ദൃഷ്ടാന്തമായിട്ടു വേണം ഹുസൈന്റെ ജീവിതവും കലാരചനകളും മനസ്സിലാക്കപ്പെടാന്‍. നമ്മളെ സംബന്ധിച്ചിടത്തോളം രാഷ്ട്രസങ്കല്‍പത്തിന്റെയും നിര്‍മാണപ്രക്രിയയുടെയും വ്യാഖ്യാനവും വെല്ലുവിളികളും എപ്രകാരമായിരിക്കുമെന്നും അത് നിശ്ചയിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മാതൃരാജ്യം കടന്നുപോരുന്ന സാംസ്കാരിക നവോത്ഥാന പ്രക്രിയക്ക് അദ്ദേഹം നല്‍കിയിട്ടുള്ള വിലമതിക്കാനാവാത്ത സംഭാവനകളുടെ കരുത്തും അര്‍പ്പണബോധവും കണക്കിലെടുക്കുമ്പോള്‍ ഇതാണ് അദ്ദേഹത്തെ പരമോന്നത ബഹുമതി നല്‍കി ആദരിക്കാനുള്ള യുക്തമായ സമയം എന്നു ബോധ്യപ്പെടും.

(ലേഖകന്‍: ശ്രീ. ജി.പി.രാമചന്ദ്രന്‍. കടപ്പാട്: ദേശാഭിമാനി & വര്ക്കേഴ്സ് ഫോറം)

റഫറന്‍സ്

1. An artist and a movement, Any great change in a nation's civilisation begins in the field of culture (Frontline Vol. 14 :: No. 16 :: Aug. 9-22, 1997)

2. COMMUNALISM -Assault on art by R. PADMANABHAN(Frontline Vol. 15 :: No. 10 :: May 09 - 22, 1998 )

3. Indian Erotic Art by Dr.Alka Pande,Consultant Art Advisor & Curator
Visual Arts Gallery India Habitat Centre Lodi Road New Delhi- 110003

4. Recent discussions in fourthestate google group, special thanks to Jayaprakash ND (jaypdsfഅറ്റ് gmail.com) and Kavitha Balakrishnan (meltingpots.kavitha അറ്റ് gmail.com)

5. Wikipedia, the free encyclopedia

6. ഹുസൈന്റെ കൈമുദ്രയില്‍ കാണുന്നത് - വിജയകുമാര്‍ മേനോന്‍ (ദേശാഭിമാനി വാരാന്തപ്പതിപ്പ് )

(കൂടുതല്‍ വായനക്ക്)

1. Eternal India - ഫ്രണ്ട്‌ലൈന്‍ ലേഖനം

12 April, 2009

രാമന്‍പിള്ളക്ക് പറയാനുള്ളത്

രാമന്‍പിള്ളക്ക് പറയാനുള്ളത്

“ഇടതുപക്ഷമാണ് മനുഷ്യപ്പറ്റുള്ള പ്രസ്ഥാനം. മത-വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരാണ് അവര്‍.“

ഇത് ഏതെങ്കിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് നോട്ടീസില്‍ നിന്നും കടമെടുത്ത വാചകങ്ങളല്ല. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന രാമന്‍പിള്ളയുടെതാണീ വാക്കുകള്‍. ബിജെപിയുടെ വര്‍ഗീയനിലപാടുകളെ പരസ്യമായി എതിര്‍ക്കുകയും അതിലെ ജനാധിപത്യധ്വംസനത്തിലും അഴിമതിയിലും മനംമടുത്ത് പുറത്തുവന്ന് കേരള ജനപക്ഷം എന്ന പാര്‍ടിക്ക് രൂപംനല്‍കുകയും ചെയ്തയാളാണ് കെ. രാമന്‍പിള്ള.

അദ്ദേഹവുമായുള്ള ഒരു ചെറു അഭിമുഖം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കാരണം?

കേരള ജനപക്ഷം പുതിയ പാര്‍ടിയാണ്. ഇതുവരെ ശക്തിതെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. സംസ്ഥാന കൌസില്‍ വിശദമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. 50 വര്‍ഷം ഇന്ത്യ ഭരിക്കാന്‍ അവസരം ലഭിച്ച പാര്‍ടിയാണ് കോണ്‍ഗ്രസ്. ഇടക്കാലത്ത് ജനതാപാര്‍ടിയും എന്‍ഡിഎയും മറ്റു കക്ഷികളും ഭരണം കൈയാളിയെങ്കിലും അധിക കാലവും ഭരിച്ചത് കോണ്‍ഗ്രസ്. ഇന്ത്യയുടെ എല്ലാ കെടുതിക്കും കാരണം അവരാണ്. രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചു. വര്‍ഗീയതയും ഭീകരവാദവും വളര്‍ന്നു. ജനാധിപത്യം കശക്കിയെറിഞ്ഞു.ഇതെല്ലാം കോണ്‍ഗ്രസിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ്. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം ബോധ്യമായത്.

ബിജെപിയുടെ അഴിമതിയും വോട്ടുവില്‍പ്പനയും എത്രത്തോളം വ്യാപകമാണ്?

കേരളത്തില്‍ പാര്‍ടിക്കുവേണ്ടി മരിക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ അതിന്റെ നേതൃത്വം ഒന്നുംചെയ്യുന്നില്ല. രക്തസാക്ഷികുടുംബങ്ങളെ സംരക്ഷിക്കാനെന്ന വ്യാജേന കോടികള്‍ പിരിച്ചെടുത്തു. അതെല്ലാം നേതാക്കള്‍തന്നെ പോക്കറ്റിലാക്കി. എന്‍ഡിഎ ഗവമെന്റിന്റെ കാലത്ത് പെട്രോള്‍ബങ്ക് നല്‍കാമെന്ന് മോഹിപ്പിച്ച് കേരളത്തില്‍നിന്നുമാത്രം 20 കോടി രൂപ പലരില്‍നിന്നായി നേതൃത്വം പിരിച്ചെടുത്തു. ഇതെല്ലാം രക്തസാക്ഷികുടുംബങ്ങളെ സംരക്ഷിക്കാനെന്നപേരില്‍ സ്വരൂപിക്കുകയും നേതാക്കള്‍ സ്വന്തമാക്കുകയും ചെയ്തു. കേരളത്തിലും ദേശീയരംഗത്തും ബിജെപിയുടെ ഭാവി? കേരളത്തില്‍ ബിജെപി രംഗത്തേയില്ല; അവര്‍ ഒരിക്കലും ഇവിടെ ജയിക്കാന്‍ പോകുന്നില്ല. സ്വന്തം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസിനെ വിജയിപ്പിക്കാനാണ് ഇവിടെ ബിജെപി ശ്രമിക്കുന്നത്. ദേശീയരാഷ്ട്രീയത്തിലും അവര്‍ ഒറ്റപ്പെടുന്നു. കൂടെനിന്ന പല കക്ഷിയും ഇന്ന് അവരോടൊപ്പമില്ല. അതുകൊണ്ടുതന്നെ അവര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തില്ല.

ബിജെപിയുടെ നേതൃനിരയില്‍നിന്നു മാറി ഇപ്പോഴത്തെ പാര്‍ടിപ്രവര്‍ത്തനത്തെ താരതമ്യപ്പെടുത്തുമ്പോള്‍?

നേതൃനിരയില്‍നിന്ന് ഇറങ്ങിപ്പോയത് മനസ്സിന് ഏറെ സന്തോഷം നല്‍കുന്നു. ഇന്ന് സ്വതന്ത്രനാണെന്ന തോന്നലുണ്ട്. പ്രലോഭനങ്ങളും ഭീഷണിയും തുടരുന്നുണ്ടെങ്കിലും അതിനെയെല്ലാം ധീരമായി നേരിടാന്‍തന്നെയാണ് തീരുമാനം.

ജനപക്ഷം ഈ തെരഞ്ഞെടുപ്പില്‍ നടത്തുന്ന പ്രവര്‍ത്തനം?

എല്‍ഡിഎഫ് തെരഞ്ഞെടുപ്പുകമ്മിറ്റികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ജനപക്ഷത്തിന്റെ നയം വ്യക്തമാക്കുന്ന പൊതുയോഗങ്ങള്‍ 20 മണ്ഡലത്തിലും ആദ്യഘട്ടമെന്ന നിലയില്‍ നടത്തും. എല്ലാ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പുരംഗത്ത് സജീവമാകും. ഉന്നത നയരൂപീകരണ കൌസിലാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. അടുത്തുവരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ പാര്‍ടി ആലോചിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കൂടി ശ്രദ്ധിക്കുക

മതവിശ്വാസവും ആചാരവും വ്യക്തിനിഷ്ഠമാണ്. അത് പാര്‍ടി സ്വീകരിക്കാന്‍ പാടില്ല. നാഗ്പുര്‍ സമ്മേളനത്തിനുശേഷം ബിജെപി മതരാഷ്ട്രീയത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ തുടങ്ങി. എപതുകളില്‍ ബിജെപി രൂപീകരിച്ചപ്പോഴുണ്ടായ അണികളില്‍ ഭൂരിപക്ഷവും ജനപക്ഷത്തോടൊപ്പം വന്നു. ബിജെപിയുടെ വര്‍ഗീയനിലപാടില്‍ പ്രതിഷേധമുള്ളവരാണ് അവര്‍. ഇപ്പോഴത്തെ എല്‍ഡിഎഫ് അനുകൂല നിലപാടിനുപിന്നിലും മതേതരത്വമാണ് അടിസ്ഥാനം. അബ്ദുള്‍നാസര്‍ മദനിയെസംബന്ധിച്ച് പിണറായി വിജയന്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും ശരിയാണ്. മദനിയുടെ തീവ്രവാദ ബന്ധത്തെസംബന്ധിച്ച് വര്‍ഷങ്ങളെടുത്ത് കോടതി പരിശോധിച്ചതാണ്. അതിനുശേഷമാണ് കുറ്റവിമുക്തനാക്കിയത്. ഇപ്പോള്‍ അദ്ദേഹത്തില്‍ തീവ്രവാദബന്ധം ആരോപിക്കുന്നത് ശരിയല്ല. ഇന്നലെ എന്തായിരുന്നു എന്നല്ല, ഇന്ന് എന്താണ് എന്നതാണ് അന്വേഷിക്കേണ്ടത്. പഴയ മദനിയല്ല ഇന്നത്തെ മദനി. ആദ്യഘട്ടത്തില്‍ അഴിമതിക്കെതിരെ പോരാടിയ പാര്‍ടിയായിരുന്നു ബിജെപി. ക്രമേണ അഴിമതി ജീവിതശൈലിയായി. അഴിമതി അച്ചടക്കലംഘനമാണ്. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക ഗ്രൂപ്പ് മുന്നോട്ടുവന്നു. അവരാണ് ഇന്ന് ആ പാര്‍ടിയെ നയിക്കുന്നത്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥി പുനത്തില്‍ കുഞ്ഞബ്ദുള്ളയായിരുന്നു. അന്ന് ലീഗ് സ്ഥാനാര്‍ഥിയായിരുന്ന മായിന്‍ഹാജിക്കുവേണ്ടി ബിജെപി നേതാക്കള്‍ പരസ്യമായി വോട്ട് ചോദിച്ചു. അതിനെ എതിര്‍ത്ത ഉമാ ഉണ്ണി ഇന്ന് ജനപക്ഷത്തിന്റെ നേതാവാണ്. അവര്‍ക്കെതിരെ നിരന്തരം ഭീഷണിമുഴക്കുന്നു. കഴിഞ്ഞദിവസം ഉമാ ഉണ്ണിയുടെ സ്കൂട്ടര്‍ അവര്‍ കത്തിച്ചു. എനിക്കെതിരെയും ഭീഷണിയും പ്രലോഭനങ്ങളും നിരന്തരമുണ്ട്.
കടപ്പാട്. ജാഗ്രത ബ്ലോഗ്

11 April, 2009

ശശി തരൂരിന്റെ മുമ്പില്‍ കോൺഗ്രസ് തലകുനിക്കുന്നു

ശശി തരൂരിന്റെ മുമ്പില്‍ കോൺഗ്രസ് തലകുനിക്കുന്നു

ശശി തരൂരിനെ ഞാന്‍ നേരിട്ടു പരിചയപ്പെടുന്നത് 'ചാന്ദ്രയാന'ത്തിന്റെ ഗവേഷണവും പ്രക്ഷേപണവും നടത്തി വിജയത്തിലെത്തിച്ച ഡോ. മാധവന്‍നായര്‍ക്ക് കണ്ണൂര്‍ പൌരാവലി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ ചെന്ന അവസരത്തിലായിരുന്നു. അന്ന് അദ്ദേഹത്തെ കളങ്കരഹിതമായ ഒരു നയതന്ത്രജീവിതം സഫലമാക്കിയ എഴുത്തുകാരനായ വ്യക്തി എന്ന നിലയില്‍ ഞാന്‍ അഭിനന്ദിച്ച് സംസാരിക്കുകയുംചെയ്തു.

ഒരു മാസം കഴിഞ്ഞതേയുള്ളൂ (മാര്‍ച്ചില്‍) ശശി തരൂരിനെക്കുറിച്ചുള്ള ഈ അഭിപ്രായം മാറ്റേണ്ടിവന്നതിലുള്ള ദുഃഖവും അതിന് പ്രേരിപ്പിച്ച കാരണങ്ങളും ജനങ്ങളെ അറിയിക്കേണ്ടതാണെന്ന് സ്വയം നിര്‍ബന്ധിക്കപ്പെട്ടതിനാലാണ് ഈ ലേഖനമെഴുതുന്നത്. അടുത്തെത്തിയിരിക്കുന്ന ലോൿസഭാ തെരഞ്ഞെടുപ്പില്‍ 'ഓടുവാന്‍' തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കകയാണ്. തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകാനിടയുള്ള ഒരഭിപ്രായം പറഞ്ഞതുമൂലം അദ്ദേഹത്തിന്റെ യശസ്സ് വളരെ കളങ്കിതമായിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. കോൺഗ്രസുകാരൊഴികെ എല്ലാവരെയും നന്നായി വേദനിപ്പിക്കുന്ന തരൂരിന്റെ അഭിപ്രായം ഒട്ടും മൂടിവയ്ക്കാതെ ജനങ്ങള്‍ വിലയിരുത്തണമെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് യേല്‍ സര്‍വകലാശാലയില്‍വച്ച് ചൈന-ഇന്ത്യാ ബന്ധങ്ങളെക്കുറിച്ച് ഐക്യരാഷ്‌ട്രസഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന ശശി തരൂര്‍ ഒരു പ്രസംഗം ചെയ്തിരുന്നു. പ്രഭാഷണത്തിനുശേഷം സദസ്സില്‍നിന്ന് ഒരു ഇന്ത്യക്കാരന്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ്, താന്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ആദ്യമായി പ്രസ്‌താവിച്ചത്. ആ മറുപടിയുടെ ഇടയില്‍വച്ച് അദ്ദേഹം കടുത്ത സ്‌ഫോടനശക്തിയുള്ള ഒരു വാക്യം (അബദ്ധവശാലാണെന്ന് തോന്നുന്നില്ല.) പറഞ്ഞുപോയി. വാക്യം ചെറുതാണ്: "നയിക്കാന്‍ യോഗ്യതയില്ലാത്ത ആളുകളാണ് ഇന്ത്യന്‍ ജനാധിപത്യത്തെ നയിച്ചുപോന്നത് എന്നത് ലജ്ജാവഹമാണ്.''

ഇന്ത്യയുടെ ജനാധിപത്യത്തിന്റെ പരാജയത്തിന് നേതൃവൈകല്യം ഒരു കാരണമാണ് എന്നോ മറ്റോ ഒഴുക്കനായുള്ള വാക്യമല്ല, മറിച്ച് എത്ര കടുപ്പിച്ചു പറയാമോ അത്രയും കടുപ്പിച്ചതാണ്. ഇന്ത്യക്കാരനായ തോമസ് കാറക്കാട് എന്ന ഒരു വിദ്യാര്‍ഥിയുടെ (കേരളീയനായിരിക്കണം) ചോദ്യത്തിനുള്ള ഉത്തരത്തിലാണ് ഈ ഭയങ്കരമായ വാക്യം ഉള്ളത്. അമേരിക്കയില്‍ എത്രകാലം ജോലിചെയ്‌താലും ഒരിന്ത്യക്കാരന് ഇത്ര വലിയ ഭോഷത്തം പറയാനാവുമോ?

ഇന്ത്യയുടെ രാഷ്‌ട്രീയരംഗത്ത് തരൂര്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെപ്പറ്റി അഭിപ്രായം അന്വേഷിച്ചപ്പോള്‍ പുറത്തുവന്ന ഒരു മൊഴിമുത്താണ് ഇത്. നാക്കില്‍ ചൊവ്വയുള്ളവര്‍ക്കല്ലാതെ ഇങ്ങനെ ഒരു വിഷബാണം എയ്‌തുവിടാന്‍ ആവില്ല. ഇന്ത്യയില്‍ പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മാത്രമല്ല, ഇവിടെ സന്ദര്‍ശിക്കാന്‍ വരുന്ന ടൂറിസ്റ്റുകള്‍പോലും പറയാന്‍ മടിക്കുന്ന വാക്യം! ജവാഹര്‍ലാല്‍ നെഹ്റു തൊട്ട് മന്‍മോഹന്‍സിങ് വരെയുള്ള സമസ്‌ത പ്രധാനമന്ത്രിമാരെയും സര്‍വരാഷ്‌ട്രീയ നേതാക്കളെയും അടച്ച് കരിതേച്ചുവിടുന്ന വാക്യം. ഈ വാക്യത്തിന്റെ ഏറ്റവും മോശം വശം, 'ഇവരെല്ലാം തോറ്റേടത്ത് ഇതാ ഈ ശശി വരുന്നു' എന്നുള്ള അഹങ്കാരത്തിന്റെ വൃത്തികെട്ട ധ്വനിയാണ്. ഇത്ര പരിഹാസ്യമായ ഗര്‍വോടുകൂടി പണ്ട് ഉദ്ദണ്ഡ ശാസ്‌ത്രികള്‍ കേരളീയകവികളോട്, 'ഞാനാകുന്ന സിംഹംവരുന്നു, ഓടിക്കോ' എന്നു ഘോഷം കൂട്ടിയതുമാത്രമേ ഓര്‍മയില്‍ വരുന്നുള്ളൂ.

ലക്ഷക്കണക്കിന് നാട്ടുകാരുടെ വോട്ടു കിട്ടിയാലല്ലാതെ, ഐക്യരാഷ്‌ട്രസഭാ പാരമ്പര്യം പറഞ്ഞാലൊന്നും കടന്നുകിട്ടാനാവാത്ത ഈ കടത്ത് കടക്കാന്‍ ഇതിലും വലിയ ഓട്ടയുള്ള ഒരു തോണി ആരെങ്കിലും കൊണ്ടുവരുമോ? പണ്ട് ഇംഗ്ളീഷുകാരനായ ബെവര്‍ലി നിക്കോള്‍സും ഇന്ത്യക്കാരെ അപമാനിക്കാന്‍ പറഞ്ഞ വാക്കുകളോട് കിടപിടിക്കത്തക്ക വാക്കുകള്‍ പറയാന്‍ ഒരിന്ത്യക്കാരന് സാധിച്ചിരിക്കുന്നു.

സര്‍വര്‍ക്കും അപമാനകരമായ ഈയൊരു വാക്യം പ്രസംഗിച്ച ഈ വ്യക്തി ഹൈകമാന്‍ഡിന്റെ സ്ഥാനാര്‍ഥിയാണത്രേ. എന്നുവച്ചാല്‍ കേരളത്തിലെ കോൺഗ്രസുകാരുടെ തലയ്‌ക്കുമുകളിലൂടെ ഇറങ്ങിവന്ന കേമന്‍! അതായത്, തന്റെ ഭര്‍ത്താവായ രാജീവ് ഗാന്ധിയെവരെ ചീത്തപ്പെടുത്തുന്ന അഭിപ്രായം പറഞ്ഞ ഒരാളെ സോണിയാജിതന്നെ തലയിലേറ്റി തിരുവനന്തപുരത്ത് ഇറക്കിവച്ചിരിക്കുന്നു. സോണിയക്കും കൂട്ടര്‍ക്കും ഈ കുപ്രസിദ്ധമായ പ്രസംഗത്തെപ്പറ്റി അറിയില്ലെങ്കില്‍ അവരൊന്നും ആ സ്ഥാനത്തിരിക്കാന്‍ കൊള്ളുന്നവരാണെന്ന് പറയാനാവില്ല. അറിഞ്ഞിട്ടുതന്നെയാണ് ഈ നിര്‍ദേശമെങ്കില്‍ ദേശാഭിമാനമില്ലാത്ത അവര്‍ അവിടെ ഇരിക്കുന്നതും ശരിയല്ല. 'എങ്ങനെ വന്നു തരൂര്‍' എന്ന ചോദ്യത്തിനു സമാധാനം പറയാന്‍ ഹൈകമാന്‍ഡിനും കെപിസിസിക്കും ഉത്തരവാദിത്തമുണ്ട്. ശരിയായ കോൺഗ്രസുകാര്‍ അവിടങ്ങളില്‍ ഉണ്ടായിരുന്നെങ്കില്‍ ശശി തരൂര്‍ വീണ്ടും അമേരിക്കയിലേക്ക് തിരിച്ചുപോകേണ്ടി വന്നേനെ. സ്വാഭിമാനവും ദേശാഭിമാനവും അല്‍പ്പമെങ്കിലും ബാക്കിയുള്ള ഒരു ഭാരതീയനും പൊറുക്കാനാവാത്ത ദേശദ്രോഹത്തെ ഇക്കൂട്ടര്‍ പൊറുക്കുന്നതെങ്ങനെ? മേല്‍പ്പറഞ്ഞ ആരോപണംതന്നെ മതി ഒരാളെ ജനപ്രതിനിധി സ്ഥാനത്തിന് അനര്‍ഹനാക്കാന്‍. ശശിതരൂരിനെ പടങ്ങളിലൂടെ കണ്ടുതുടങ്ങിയതോടെ അതിന് ഒരു പെൺമുഖത്തിന്റെ ഛായയുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഭാഗ്യവാനാണെന്നും തെളിഞ്ഞു.

പക്ഷേ, ഇപ്പോള്‍ ആള്‍ ഒരു ഇരട്ട ആരോപണത്തിന്റെ നടുവിലാണ്. തരൂരിന് കൊക്കകോളാ കമ്പനിയുമായുള്ള അടുപ്പമാണ് രണ്ടാമത്തെ ആരോപണത്തിനു പിന്നില്‍. യേല്‍ സര്‍വകലാശാലയിലെ പ്രഭാഷണം സ്‌പോൺസര്‍ ചെയ്‌തത് കൊക്കകോളക്കമ്പനിയാണ്. തെരഞ്ഞെടുപ്പു ചെലവും അവര്‍, ഇക്കണക്കിന് വഹിച്ചുകൂടായ്‌കയില്ല. കേരളത്തില്‍ ജനപ്രിയം കൂട്ടാന്‍ കൂട്ടുപിടിക്കാവുന്ന ഒരു സുഹൃത്തല്ല കോളക്കമ്പനി. ഇതിനകം കോള ഗ്രൌണ്ട് വാട്ടര്‍ അതോറിറ്റി അംഗമായ ഡോ. എസ് ഫൈസി ശശിതരൂരിന് വസ്‌തുനിഷ്‌ഠമായ മറുപടി നല്‍കിക്കഴിഞ്ഞു. കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഒഴിച്ചാല്‍ ജനങ്ങളുടെ കോടതി ഈ വിഷയത്തില്‍ തീരുമാനമെടുത്തതും ശശി തരൂര്‍ അറിഞ്ഞിരിക്കേണ്ടതാണ്. 2004 ജനുവരിയില്‍ കോളക്കമ്പനി ജലചൂഷണം ചെയ്യുന്ന ഹിന്ദുസ്ഥാന്‍ കൊക്കകോളക്കമ്പനി സ്ഥിതിചെയ്യുന്ന പ്ലാച്ചിമടയില്‍ കൂടിയ ലോകജലസമ്മേളനത്തില്‍ ഇന്ത്യയിലെയും ലോകത്തിലെയും ധാരാളം വിദഗ്ധര്‍ പങ്കെടുത്തു. അന്ന് ഈ ലേഖകനോടൊപ്പം വേദിയില്‍നിന്ന് 'പ്ലാച്ചിമട പ്രഖ്യാപനം' ലോകത്തിന് സമര്‍പ്പിച്ച് മോഡ് വിൿടോറിയ ബാര്‍ലോ എന്ന കനേഡിയന്‍ എഴുത്തുകാരി('ബ്ലൂ ഗോള്‍ഡ് എന്ന കൃതി രചിച്ച)യെ ശശിക്ക് പരിചയമുണ്ടാകണം. അവര്‍ ഇപ്പോള്‍ ഐക്യരാഷ്‌ട്രസഭയുടെ ജലവിഭവം സംബന്ധിച്ചുള്ള ഫസ്റ്റ് സീനിയര്‍ അഡ്വൈസര്‍ ആണ്. ഈ മഹാന്‍ കോളക്കുട്ടനായി നടക്കുമ്പോള്‍, അദ്ദേഹം സ്ഥാനമൊഴിഞ്ഞ ഐക്യരാഷ്‌ട്രസഭ മാര്‍ച്ച് രണ്ട് ലോക ജലദിനമായി ആഘോഷിക്കുന്നു എന്ന് ഇദ്ദേഹത്തെ ഓര്‍മിപ്പിക്കട്ടെ!

നാട്ടുകാരും വിദേശനേതാക്കളും പാലക്കാട്ടെ ജലവിനാശവും പരിസ്ഥിതി മലിനീകരണവും നടത്തിയിരുന്ന കൊക്കകോള കമ്പനി അടച്ചുപൂട്ടണമെന്ന് വാദിക്കുമ്പോള്‍ ഒരു പാലക്കാട്ടുകാരന്‍ അമേരിക്കയില്‍നിന്ന് ഇറങ്ങിവന്ന് കോളക്കമ്പനിയുടെ ധനം പറ്റിക്കൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍വിഘ്നം തുടരുന്നതിന് ഉപദേശം നല്‍കാന്‍ സദാ സന്നദ്ധനായിരിക്കുന്നുവെന്നത് ജനങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതും കടന്ന് ആ വ്യക്തി പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ കോൺഗ്രസിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുവെന്നത് അവരെ ഭയപ്പെടുത്താതിരിക്കില്ല. ഇദ്ദേഹം ആരുടെ പ്രതിനിധിയായിട്ടാണ് ലോൿസഭാംഗമാകാന്‍ മുതിരുന്നത്-ജനങ്ങളുടെയോ വിദേശക്കമ്പനിയുടെയോ? പാലക്കാട്ടെ ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് കുപ്പിയിലാക്കി അതുമിതും കലക്കി ഈ രാജ്യത്തെ എണ്ണമില്ലാത്ത അങ്ങാടികളില്‍ വിറ്റ് വന്‍ലാഭമുണ്ടാക്കുന്ന കമ്പനിക്കുവേണ്ടിയാണ് അദ്ദേഹം ഇപ്പോള്‍ സംസാരിച്ചുകേള്‍ക്കുന്നത്. അവരുടെ ചെലവിലാണ് അദ്ദേഹത്തിന്റെ പൊതുപരിപാടികള്‍ പലതും നടക്കുന്നത്. അവര്‍ക്കുവേണ്ടി വാദിക്കുന്ന ഒരു പ്രശസ്‌ത വ്യക്തി ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന്റെ ഗുണം എന്തെന്ന് കമ്പനിക്ക് അറിയാതെ വരില്ലല്ലോ. അപ്പോള്‍ തെരഞ്ഞെടുപ്പു ചെലവും അവര്‍ വഹിക്കുന്നുവെങ്കില്‍ അത് ന്യായംമാത്രം.

ജനങ്ങളില്‍ ഈ വിധത്തിലുള്ള ആശങ്കകളും ഭയങ്ങളും ഉളവാക്കിക്കഴിഞ്ഞ ഒരാളെ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയായി അംഗീകരിക്കുക എന്നത് ചിന്തിക്കാന്‍ പറ്റാത്ത ഒരു അനീതിയാണ്. ദേശീയവും ജനകീയവുമായ താല്‍പ്പര്യങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നതിന് തടസ്സമല്ല ഈ ഐക്യരാഷ്‌ട്രസഭാ പ്രശസ്‌തി. പ്ലാച്ചിമട സമരം വര്‍ഷങ്ങളോളം നടന്ന ഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭ സമരത്തിന് ഒട്ടും അനുകൂലമായ നിലപാടല്ല കൈക്കൊണ്ടിരുന്നത്. കോൺഗ്രസ് നേതാക്കള്‍ വിലയില്ലാത്ത കുറെ വാക്കുകള്‍ പറഞ്ഞുവെന്നേയുള്ളു. 2004ല്‍ നടന്ന ജലസമ്മേളനത്തില്‍ ഈ നേതാക്കള്‍ ആരും പങ്കെടുത്തില്ല.

കോൺഗ്രസിന്റെ ഈ പഴയ കൊക്കകോളാ ബന്ധം എന്തെന്ന് നല്ലപോലെ മനസ്സിലാക്കിയിട്ടാകാം ശശി തരൂര്‍ സ്ഥാനാര്‍ഥി ടിക്കറ്റ് നിഷ്പ്രയാസം നേടിയെടുക്കാന്‍ വിദേശക്കമ്പനിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സര്‍ട്ടിഫിക്കറ്റോടുകൂടി പാര്‍ടിയെ സമീപിച്ചത്. സ്ഥാനാര്‍ഥിപരിഗണനയില്‍ പെടുകയുംചെയ്തു. അത്രത്തോളം അദ്ദേഹത്തിന്റെ 'തന്ത്രം' ഫലിച്ചു.

പക്ഷേ, സ്വന്തം ജന്മസ്ഥലമായ ആലത്തൂര്‍ വിട്ട് തിരുവനന്തപുരം വരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന 'നയതന്ത്രം' എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. നഗരവാസികള്‍ ഏറെക്കുറെ തന്നെപ്പോലെ ഉന്നതസ്ഥാനത്തുള്ളവരെ ബഹുമാനിക്കുന്നവരും ദേശാഭിമാനത്തില്‍ കുറവുള്ളവരും ആണെന്നാണ് തരൂരിന്റെ 'ഗണിതം' എന്നു തോന്നുന്നു. ഈ ഗണിതം അടിയോടെ പിഴവാണെന്ന് തെളിയിക്കേണ്ടത് തിരുവനന്തപുരത്തുകാരാണ്.

ശശി തരൂരിന്റെ അഭിപ്രായങ്ങള്‍ പരിശോധിച്ചാല്‍ അദ്ദേഹം ഭാരതീയവും കേരളീയവുമായ ജീവിതധാരകളില്‍നിന്ന് തിരസ്‌കൃതനും അന്യനും ആയിത്തീര്‍ന്നിട്ടുണ്ടെന്ന് കാണാം. ഐക്യരാഷ്‌ട്രസഭയില്‍ തരൂരിന്റെ മേലുദ്യോഗസ്ഥന്‍ ഇന്ത്യക്കാരുടെ കുര്‍ത്ത എന്ന വേഷം മോശമാണെന്നു പറഞ്ഞതോടെ അത് വേണ്ടെന്നുവച്ച ആളാണ് ഇദ്ദേഹം. ഇതിനിടെ കൊച്ചിയില്‍ വന്നപ്പോള്‍ ദേശീയഗാനാലാപന സമയത്തും അദ്ദേഹം വഴക്കമനുസരിച്ച് കൈകള്‍ താഴ്ത്തിപ്പിടിച്ച് നില്‍ക്കാതെ, ഒരു പ്രകടനത്തോടെ കൈകള്‍ കുറുകെ നെഞ്ചോടു ചേര്‍ത്തുകൊണ്ടാണ് നിന്നത്. ദേശീയഗാനത്തിന്റെ മട്ടും മാതിരിയും വ്യക്തിയുടെ ഇഷ്‌ടമനുസരിച്ച് മാറ്റാവുന്നതല്ല. അത് മാറ്റുന്നത് ദേശദ്രോഹതുല്യമായ തെറ്റാണ്. ഇന്ത്യക്കാരനാണെങ്കിലും ഉള്ളില്‍ അദ്ദേഹം അമേരിക്കയുടെ കൂടെയാണ്. ശശി തരൂരിന് ഐക്യരാഷ്‌ട്രസഭാസ്ഥാനം നഷ്‌ടമായതോടെ, ധാടിയോടെ ഇരുന്നുകഴിയാവുന്ന ഒരു സ്ഥാനം ആവശ്യമായിരുന്നു. അതാണ് ലോൿസഭ. പാന്റ്സ് ധരിച്ച് അവിടെ ഇംഗ്ളീഷ് പറഞ്ഞ് പ്രശസ്‌തി കൂട്ടുകയാണ് ലക്ഷ്യം. ജനങ്ങളുടെ ഭാഷയില്‍ അവരോട് ഇടപെടാന്‍ ഈ കോള-ഇസ്രയേൽ പ്രേമിക്ക് സാധ്യമാണന്നു തോന്നുന്നില്ല.

ശശി തരൂരിന്റെ ഏറ്റവും പുതിയ കോൺഗ്രസ് നിന്ദയുടെ വിവരങ്ങളാണ് ഈ പ്രബന്ധത്തില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹം കോൺഗ്രസ് അധിക്ഷേപം തുടങ്ങിയിട്ട് കാലം കുറെയായി. കടുത്ത വിമര്‍ശനങ്ങളാണ്. അറിയണമെന്നുള്ളവര്‍ തരൂരിന്റെ 'ഇന്ത്യ ഫ്രം മിഡ്‌നൈറ്റ് ടു മില്ലെനിയം ആന്‍ഡ് ബിയോണ്ട്', 'ന്യൂ ഏജ്, ന്യൂ ഇന്ത്യ' മുതലായ പുസ്‌തകങ്ങള്‍ നോക്കിയാല്‍ മതി. നേതാക്കന്മാരേക്കുറിച്ച് അദ്ദേഹം എഴുതിയതെല്ലാം പത്രങ്ങളില്‍വന്നു.

കോൺഗ്രസുകാരെ ഇതൊന്നും അലട്ടുന്നില്ല. അത് പണ്ട് നടന്നതല്ലേ ഒരു വക്താവ്-അദ്ദേഹം മാര്‍ച്ച് പ്രസംഗം വായിച്ചിട്ടില്ല. സാരമില്ലെന്ന് കെപിസിസി പ്രസിഡന്റ്. ഖദറില്‍പ്പൊതിഞ്ഞ മാംസപിണ്ഡങ്ങളെന്നല്ലേ പറഞ്ഞുള്ളൂ എന്ന ആശ്വാസത്തിലാവണം പ്രസിഡന്റ്. പ്രതിപക്ഷ നേതാവിന്റെ സമാധാനം ആശ്ചര്യജനകമാണ്. കോൺഗ്രസുകാരുടെ 'സഹിഷ്‌ണുത'കൊണ്ട് ഈ അധിക്ഷേപമൊക്കെ പൊറുത്തതാണത്രേ. ഇന്ദിരയെ കഴിവുകെട്ടയാളായും ഇന്ദിരാഗാന്ധിവധം അവര്‍ക്ക് കിട്ടേണ്ട ശിക്ഷയായും സോണിയയെ 'ടൂറിനിലെ ശവക്കച്ച'യായും അപമാനിച്ചെഴുതിയത് സഹിഷ്‌ണുതയോടെ ക്ഷമിച്ചിരിക്കയാണുപോല്‍! സഹിഷ്‌ണുത എന്നുവച്ചാല്‍ തെറ്റ് പൊറുക്കലാണ്, തെറ്റ് ചെയ്‌തവനെ സിംഹാസനത്തില്‍ ഇരുത്തലല്ല. രാഷ്‌ട്രീയത്തില്‍ നില്‍ക്കക്കള്ളിക്കുവേണ്ടി വാക്കുകളുടെ അര്‍ഥം ഉമ്മന്‍ചാണ്ടി അസംബന്ധമാക്കി മാറ്റരുത്.

ഒരു തന്ത്രശാലിയുടെ മുമ്പില്‍ കോൺഗ്രസ് നാണംകെട്ട് ഇത്രമാത്രം കുനിഞ്ഞുനില്‍ക്കുന്നത് കാണേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല! ഇടത്തെ ചെകിട്ടത്ത് അടിച്ചാല്‍ വലത്തെ ചെകിട് കാണിച്ചുകൊടുക്കാം. പക്ഷേ, മുഖത്ത് കാര്‍ക്കിച്ചു തുപ്പിയവന്റെ ചുണ്ടത്ത് ചുംബിക്കാന്‍ ഒരു ഗുരുവും ഇന്നുവരെ പറഞ്ഞിട്ടില്ല, പറയുകയുമില്ല.

(ഈ ലേഖനത്തിലെ പല വിവരങ്ങളും ഇന്റര്‍നെറ്റില്‍നിന്ന് ലഭിച്ചതാണ്.)

***

സുകുമാര്‍ അഴീക്കോട്
കടപ്പാട്. വര്ക്കേഴ്സ് ഫോറം

10 April, 2009

കമ്പോളത്തിന്റെ കൊമ്പൊടിയുന്നു

കമ്പോളത്തിന്റെ കൊമ്പൊടിയുന്നു

കമ്പോളം മൂക്കുംകുത്തി പാതാളത്തിലേക്ക്...

1990-ന്റെ തുടക്കത്തില്‍ അവര്‍ പറഞ്ഞു....

സോഷ്യലിസത്തിന്റെ കഥ കഴിഞ്ഞു. സോവിയറ്റ് യൂണിയന്‍ ചിതറിപ്പറന്നു.. മുതലാളിത്തം വെന്നിക്കൊടി നാട്ടി. കാലം ഇനി ഇവിടെ തങ്ങിനില്‍ക്കും. ചരിത്രം അവസാനിച്ചുകഴിഞ്ഞു.. ആരും ഭയപ്പെടേണ്ടതില്ല.. നിങ്ങളെ കമ്പോളം സംരക്ഷിക്കും. വര്‍ഗ്ഗവും വര്‍ഗ്ഗസമരവുമില്ലാത്ത 'സമത്വ സുന്ദരലോകം' കമ്പോളം വാഗ്ദാനം ചെയ്യുന്നു.! 'പൊതുമേഖല' ഇനി ആവശ്യമില്ല.... സബ്‌സിഡികള്‍ 'അസമത്വം' സൃഷ്‌‌ടിക്കും..! സര്‍ക്കാര്‍ കച്ചവടം നടത്തരുത്.. സമസ്‌ത സാമൂഹികപ്രശ്‌നങ്ങള്‍ക്കും കമ്പോളം പരിഹാരം കണ്ടുകൊള്ളും. മത്സരം കാര്യക്ഷമത കൊണ്ടുവരും. സ്വകാര്യവല്‍ക്കരണം വളര്‍ച്ചയായി പരിണമിക്കും.. വളര്‍ച്ച സാമൂഹികപുരോഗതിയായി വികസിക്കും.. അസമത്വങ്ങള്‍ അവസാനിക്കും... എല്ലാവര്‍ക്കും വേണ്ടതെല്ലാം ലഭിക്കും.. ജനാധിപത്യം പൂത്തുലയും.. ലോകം ഒരു ഗ്രാമമാവും.. അതാണ് ചരിത്രം അവസാനിച്ചുവെന്ന് ഞങ്ങള്‍ പറയുന്നത് !

അവിടെ യുദ്ധങ്ങളില്ല, ശീതയുദ്ധമോ ഉഷ്‌ണയുദ്ധമോ തീരെയുണ്ടാവില്ല.. അവിടെ വിലക്കയറ്റമുണ്ടാവില്ല.. വില കയറ്റാന്‍ ശ്രമിക്കുന്നവര്‍ മത്സരത്തില്‍ കീഴ്പ്പെടുത്തപ്പെടും അവിടെ ദേശീയ അതിരുകളോ സംഘര്‍ഷങ്ങളോ ഉണ്ടാവില്ല. കമ്പോളം അത്തരക്കാരെ ഉദ്ഗ്രഥിക്കും.. മതവൈരങ്ങളോ തീവ്രവാദങ്ങളോ പച്ചകൊടിവീശില്ല... അതെല്ലാം കമ്പോളത്തിന്റെ രക്തരഹിത വിനോദവ്യവസായത്തില്‍ ആവിയായി പോകും. ദാരിദ്ര്യമില്ലാതായാല്‍ പിന്നെ എന്തിന് വംശീയത.. എല്ലാവരും മത്സരിച്ച് പണിയെടുക്കുന്നിടത്ത് പട്ടിണി ഉണ്ടാവുമോ? കമ്പോളമാണ് യഥാര്‍ത്ഥ ദൈവമെങ്കില്‍, പിന്നെ പരശതം ദൈവങ്ങളെന്തിന് ? ഇത് മുതലാളിത്തമല്ല, ആഗോളവല്‍ക്കരണമാണ്. ആഗോളകമ്പോള വ്യവസ്ഥ എന്ന് വിളിച്ചോളൂ.. മനസിലായില്ലേ, മനസിലാകാത്തവരെ ഈ 'സമത്വസുന്ദര' ലോകത്തിലേക്കാനയിക്കാന്‍ ഞങ്ങള്‍ക്ക് ചില അമ്പാസിഡര്‍മാരുണ്ട്.. ആഗോള കമ്പോളാധിപന്‍മാര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഭരണഘടനയുണ്ട്. WTO എന്ന് കേട്ടിട്ടില്ലേ? ഐ.എം.എഫും. ലോകബാങ്കും, എഡിബിയും ഒക്കെ നിങ്ങളെ ലോക കമ്പോളവുമായി ഉദ്ഗ്രഥിക്കും. നിങ്ങള്‍ ഒന്നും അധികമായി ചെയ്യേണ്ടതില്ല. അവരുടെ പലിശരഹിത വായ്‌പ വാങ്ങി ധൂര്‍ത്തടിച്ചാല്‍ മാത്രം മതി. എത്രയും വേഗം നിങ്ങള്‍ സമത്വാധിഷ്‌ഠിത ആഗോള കമ്പോള വ്യവസ്ഥയിലെ വിശ്വപൌരന്മാരായിതീരും.. അല്ല, വാഴിക്കപ്പെടും...! മനസ്സിലായോ നാട്ടുകാരെ..?

ചരിത്രം പ്രയാണം തുടരും.........

2008 സെപ്തംബറില്‍ അവരെത്തിച്ചേര്‍ന്നത്..

സമത്വസുന്ദര കമ്പോള വ്യവസ്ഥയുടെ രാജധാനിയില്‍ രണ്ട് മാസത്തിനുളളില്‍ 16 അന്താരാഷ്‌ട്ര ബാങ്കുകള്‍ നിലം പൊത്തി.. 130 രാഷ്‌ട്രങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും 'സുരക്ഷാകവചം' തീര്‍ത്ത് വിലസിയ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് എന്ന ഇന്‍ഷൂറന്‍സ് സ്ഥാപനം അടക്കം 14 ഇന്‍ഷൂറന്‍സ് കമ്പനികള്‍ തകര്‍ന്നുവീണു! എ.ഐ.ജി അടക്കം 12 കമ്പോള ഭീമന്‍മാരെ അമേരിക്കയിലും യൂറോപ്പിലും ദേശസാല്‍ക്കരിച്ചു! 117 ബാങ്കിംഗ് നിക്ഷേപ- ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഈ വര്‍ഷം തീരുംമുമ്പ് പാപ്പരാവാന്‍ കാത്തിരിക്കുകയാണ്.!

ആഗോള കമ്പോള വ്യവസ്ഥയുടെ നെടുനായകത്വം വഹിക്കുന്ന അമേരിക്കയുടെ ഓഹരി കമ്പോളം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയുടെ വക്കിലുമായി... ഓഹരി ഉടമകളുടെ നാലരട്രില്യന്‍ ഡോളര്‍ ഒലിച്ചുപോയി! പെന്‍ഷന്‍ഫണ്ടുകളും മ്യൂച്ചല്‍ഫണ്ടുകളും തകര്‍ന്നടിഞ്ഞു.. ഈ ഇനത്തില്‍ 2 ട്രില്യന്‍ഡോളറിന്റെ കവര്‍ച്ചയാണ് നടന്നത് ! രണ്ടുമാസംകൊണ്ട് പൊട്ടിപ്പൊളിഞ്ഞ ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും ഓഹരി കമ്പോളത്തിനും വേണ്ടി രണ്ട് ലക്ഷം കോടി ഡോളറാണത്രെ അമേരിക്കന്‍ ഖജനാവ് നേരിട്ട് ഒഴുക്കികൊടുത്തത് ! വരുന്ന 3 മാസം കൂടി കഴിയുമ്പോള്‍ ഇതിന്റെ ഇരട്ടി പണം ചെലവഴിക്കുമെന്നാണ് പ്രവചനം. ഇത് അമേരിക്കയുടെ മാത്രം കാര്യം! ആഗോള കമ്പോളവ്യസ്ഥയുടെ മുഖ്യകാര്യസ്ഥന്‍മാരുടെയെല്ലാം കഥ വ്യത്യസ്ഥമല്ല. യൂറോപ്പില്‍ ബാങ്കുകള്‍ മുഴുവന്‍ ദേശസാല്‍ക്കരിക്കുകയാണ്.. ഈ രാജ്യങ്ങളെല്ലാം ദേശീയ ഖജനാവ് മലര്‍ക്കെ തുറന്നിട്ട് കമ്പോളത്തെ ഊട്ടുകയാണ് കാനഡയും ജപ്പാനും ആസ്‌ട്രേലിയയും, കൊറിയയും, ചൈനയും, ഇന്ത്യയും ഒക്കെ ട്രില്യന്‍ കണക്കിന് ദേശീയ സമ്പാദ്യം കമ്പോള ഭീമന്‍മാരെ താങ്ങി നിര്‍ത്താന്‍ വിളമ്പിക്കൊണ്ടിരിക്കുകയാണ്...

ആരുടെ പണമാണിത്.. ആര്‍ക്കുവേണ്ടിയാണിത് ഒഴുക്കുന്നത്... എല്ലാം സ്വകാര്യവല്‍ക്കരിച്ചവര്‍ എന്തിനാണ് വീണ്ടും ദേശസാല്‍ക്കരിക്കുന്നത്.. 600 ട്രില്യന്‍ ഡോളറിന്റെ ധനമൂലധനം ലോകമാകെ വിന്യസിച്ച് ആഗോള മേധാവിത്വം പുലര്‍ത്തിയവരുടെ കൈകളില്‍നിന്നും ആ പണമൊക്കെ എവിടേക്കാണ് ചോര്‍ന്ന്പോയത് ! ആരും ഇങ്ങനെയുളള ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ല! പകരം ചൂതാട്ട വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ ഖജനാവുകള്‍ കൈമാറുന്ന പ്രക്രിയ മാത്രം അഭംഗുരം തുടരുന്നു.! നഷ്‌ടങ്ങളെല്ലാം ദേശവല്‍ക്കരിക്കുന്നു. ലാഭങ്ങള്‍ മുഴുവനും മടക്കി നല്‍കുന്നു!

'സമത്വസുന്ദര' സാമൂഹികവ്യവസ്ഥയുടെ 'സ്വയം ചലിക്കുന്ന' കമ്പോളത്തിന്റെ തലയാണുരുളുന്നത് ! ഭരണകൂടം നിയമസമാധാനം നോക്കി നടത്തിയാല്‍ മതിയെന്ന് പുസ്‌തകമെഴുതിയവുടെ അക്ഷരമാണ് ചീയുന്നത്.! സോഷ്യലിസത്തെ തളളിപ്പറഞ്ഞവര്‍ സോഷ്യലിസ്‌റ്റാകുന്നു! കമ്പോളത്തിന്റെ കെട്ടുകഥകള്‍ക്കു പിന്നില്‍ അണിചേര്‍ന്നവരുടെയെല്ലാം നാവ് ആരാണ് വെട്ടിമാറ്റിയത് ? ചരിത്രം അവസാനിച്ചെന്ന് വിധി പറഞ്ഞവരുടെ വാക്കുകളും പ്രവര്‍ത്തികളും ചരിത്രത്തിന്റെ ചവറു കൂനയില്‍ കിടന്ന് ചീഞ്ഞു നാറുകയാണിപ്പോള്‍. അതെ ഞങ്ങള്‍ പണിയെടുക്കുന്ന വര്‍ഗ്ഗത്തിന്റെ വിയര്‍പ്പില്‍ നിന്ന് ചരിത്രം നടന്നുനീങ്ങുകയാണ്.. കാലത്തെ മുന്നോട്ട് നടത്തിക്കുന്ന വലിയ വര്‍ഗ്ഗസമരങ്ങള്‍ക്ക് വേണ്ടി ലോകം വീണ്ടും കാതോര്‍ക്കുകയാണ്. ഞങ്ങള്‍ക്ക് നഷ്‌ടപ്പെടുവാന്‍ കമ്പോളം പണിതീര്‍ത്ത ചങ്ങലകള്‍ മാത്രം.

ചൂതാട്ടം സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ഇങ്ങനെയിരിക്കും...!

സമസ്‌ത സാമൂഹിക പ്രശ്‌നങ്ങള്‍ക്കും 'ഒറ്റമൂലി'യുമായി കമ്പോളം അവതരിച്ചിട്ട് കാല്‍നൂറ്റാണ്ടായി. നട്ടാല്‍ കുരുക്കാത്ത ഒരു നുണയുടെ പിന്നില്‍ ലോകം അണിനിരന്നതിന്റെ ദുരന്ത ചിത്രങ്ങളാണ് ഈ കാല്‍നൂറ്റാണ്ടിനെ സമ്പന്നമാക്കുന്നത്.. മൂന്നാം ലോകരാജ്യങ്ങളുടെ പരമ്പരാഗത കാര്‍ഷിക വ്യവസായിക മേഖലകളൊക്കെ അന്താരാഷ്‌ട്ര കുത്തകകള്‍ പിടിച്ചെടുത്തു.. പൊതുമേഖലാ വ്യവസായങ്ങളുടെ മേല്‍ അവര്‍ ആധിപത്യം നേടി... രാഷ്‌ട്രങ്ങളുടെ പൊതുമുതലുകളെല്ലാം കുത്തകകള്‍ കരസ്‌ഥമാക്കി.. വെളളവും വെളിച്ചവും, വയലും പുഴയും, കായലും, കടലും വരെ കുത്തകകള്‍ തീറെഴുതിവാങ്ങി... ചെറുകിട വ്യവസായിക മേഖലകളും റിട്ടയില്‍ വ്യാപാര മേഖലകളും അവരുടെ കടന്നുകയറ്റത്തില്‍ ശുഷ്‌ക്കിച്ചു. സബ്‌സിഡികളും, പൊതുവിതരണ സംവിധാനങ്ങളും അട്ടിമറിക്കപ്പെട്ടു. തൊഴില്‍ ശാലകളില്‍ നിന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ കുടിയിറക്കപ്പെട്ടു.. കരാര്‍പണിയും 'ഹയര്‍ ആന്റ് ഫയറും' നിയമപരിരക്ഷ നേടി... ദാരിദ്ര്യവും പട്ടിണിയും, അസമത്വങ്ങളും ആഗോളവല്‍ക്കരിക്കപ്പെട്ടു!

തൊഴില്‍ സുരക്ഷ ഭക്ഷ്യസുരക്ഷ, സാമ്പത്തികസുരക്ഷ, ആരോഗ്യസുരക്ഷ, തുടങ്ങിയവയൊക്കെ സമ്പന്നരുടെ മാത്രം അവകാശങ്ങളായി അംഗീകരിക്കപ്പെട്ടു. അതിഭീകരമാംവിധം മനുഷ്യര്‍ തമ്മിലും രാഷ്‌ട്രങ്ങള്‍ തമ്മിലുമുളള സാമ്പത്തിക സാമൂഹിക അസമത്വം വളര്‍ന്നു.. മനുഷ്യരെ കൂലിയടിമകളാക്കുന്ന സാംസ്‌ക്കാരിക വ്യവസായവും വിദ്യാഭ്യാസ വ്യവസായവും ദരിദ്രരാഷ്‌ട്രങ്ങളുടെ കുഗ്രാമങ്ങളില്‍പോലും തഴച്ചുവളരുന്നു...

കമ്പോളം ലോകത്തെ കീഴടക്കിവാണരുളിയ കാല്‍നൂറ്റാണ്ടിന്റെ സാമൂഹികവശം ഇങ്ങനെ ചുരുക്കിവിവരിക്കാം... കടുത്ത അസമത്വങ്ങള്‍ സൃഷ്‌ടിച്ച കമ്പോളശക്തികള്‍ കൊയ്‌തെടുത്തത് ഹിമാലയത്തിന്റെ ഉയരമുളള ലാഭമാണ്. അവര്‍ വകഞ്ഞുകൂട്ടുന്ന ലാഭം സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിച്ചോളുമെന്ന് വിശ്വസിക്കുകയോ പ്രചരിക്കുകയോ ചെയ്‌തവരെല്ലാം വിചാരണ ചെയ്യപ്പെടുക തന്നെ വേണം...

കാല്‍നൂറ്റാണ്ടുകാലം ലോകം കീഴടക്കിവാണ ധനമൂലധന ശക്തികള്‍ ലോകരാഷ്‌ട്രങ്ങളുടെ എല്ലാം ദേശീയ സമ്പത്ത് കൊളളയടിച്ച് സമാഹരിച്ചത് 600 ട്രില്യന്‍ ഡോളറുണ്ടെന്നാണ് കണക്ക്.. ആഗോള ജി.ഡി.പി.യുടെ 40 ഇരട്ടി വരുമത്രെ ഈ ധനമൂലധന കൂമ്പാരം! 600 കോടി മനുഷ്യര്‍ക്കായി ഇത് വീതിച്ചാല്‍ ഒരാള്‍ക്ക് ഒരു കോടി ഡോളര്‍ വരുമെന്നാണ് പറഞ്ഞത് ! ഈ ഭീമാകാരമായ ധനമൂലധന കൂമ്പാരത്തിന് ജന്മം നല്‍കിയ ആഗോളമൂലധന വാഴ്‌ചക്ക് പക്ഷേ ലോകത്തിന്റെ വിശപ്പ് അകറ്റാനോ, മാന്യമായ ജീവിതം നല്‍കാനോ കഴിയില്ലെന്ന വളരെ വലിയ സത്യമാണ് ഇപ്പോള്‍ വ്യക്തമാക്കപ്പെടുന്നത്. ആഗോളവല്‍ക്കരണം സൃഷ്‌ടിച്ച സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പോലും യാതൊരു പരിഹാരവും നിര്‍ദ്ദേശിക്കാന്‍ ഈ ഊഹമൂലധനത്തിന് കഴിവില്ലെന്ന് മാത്രമല്ല, സൃഷ്‌ടിക്കപ്പെട്ടുവെന്ന് കരുതിയ മൂലധന സഞ്ചയം വെറും ഊതിപ്പെരുപ്പിച്ച ബലൂണായിരുന്നുവെന്നും വ്യക്തമാകുന്നു. എല്ലാം സ്വയംനോക്കി നടത്തുമെന്ന് ആണയിട്ടവര്‍ ഇപ്പോള്‍, ദരിദ്രരും സാധാരണക്കാരും നൽ‌കിയ നികുതി പണത്തിന് വേണ്ടി ഖജനാവുകള്‍ക്ക് മുമ്പില്‍ കാവല്‍ നില്‍ക്കുകയാണ്. അതെടുത്ത് മൂലധനത്തെ ഊട്ടുന്ന ഭരണാധികാരികളെ എങ്ങനെ വിചാരണ ചെയ്‌ത് ശിക്ഷിക്കണമെന്ന്കൂടി നാം ചര്‍ച്ച ചെയ്യേണ്ട സന്ദര്‍ഭമാണിത്.

*
കടപ്പാട്: പീപ്പില്‍ എഗെയിന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ &

09 April, 2009

ഒബാമാ......

മിസ്റ്റര്‍ ഒബാമ,

എന്നെ പരിചയം ഉണ്ടാവും. തിരക്ക് കാരണം താങ്കളുമായി കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞില്ല. താങ്കള്‍ പലവട്ടം എന്നെ വിളിച്ചതായി ഞാന്‍ അറിഞ്ഞു. എനിക്ക് തിരിച്ചു വിളിക്കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കണം, മനപ്പൂര്‍വമല്ല. ഓരോവിധ തിരക്കുകള്‍.

ഞാന്‍ മുരളീധരന്‍. കെ മുരളീധരന്‍ എന്ന് പറഞ്ഞാല്‍ ഭുവനപ്രസിദ്ധനാണ്. ഡി ഐ സി എന്ന ഒരു ഇന്‍ഷുറന്‍സ് കമ്പനിയിലെ ചീഫ് എൿസിക്യൂട്ടീവ് ഓഫീസറായിരുന്നു മുമ്പ്. ആഗോള സാമ്പത്തികമാന്ദ്യം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞതുകൊണ്ട് നേരത്തെ തന്നെ അതിന്റെ ഓഹരികള്‍ വിറ്റു. ഇപ്പോള്‍ എന്‍ സി പി എന്ന പേരില്‍ ഒരു ബാങ്ക് നടത്തുകയാണ്.

കൊള്ളാം. കഴിഞ്ഞുകൂടാം. മാസത്തില്‍ ഒരു പൊതുയോഗവും രണ്ടു മാസത്തിലൊരിക്കല്‍ ഒരു ധര്‍ണയും കിട്ടും. ഒരു ചെറിയ കുടുംബത്തിന് കഴിഞ്ഞുകൂടാന്‍ അത് ധാരാളമാണ്. ഇടക്കിടക്ക് ചാനലുകാരും വിളിച്ച് എന്തെങ്കിലും തരും. ദൈവകൃപകൊണ്ട് വലിയ അല്ലലില്ലാതെ കഴിയുന്നു. ഒരു മൂന്നാം ലോകരാജ്യക്കാരന്‍ അതില്‍ കൂടുതല്‍ ആഗ്രഹിക്കരുതല്ലൊ!.

വരുമാനം ചെറുതാണെങ്കിലും ഞങ്ങളുടെ ശക്തി ചെറുതല്ലെന്ന കാര്യം അങ്ങേക്കും അറിയാവുന്നതാണല്ലൊ. അമ്പലത്തിന്റെ വലുപ്പം നോക്കിയല്ല പ്രതിഷ്‌ഠയുടെ ശക്തി അറിയുന്നത്. താങ്കളുടെ തന്നെ വിജയത്തിന് എന്‍ സി പി വഹിച്ച പങ്ക് ചെറുതല്ലെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലൊ. കേരളത്തിലെപ്പോലെ എന്‍ സി പി അമേരിക്കയിലും ഒരു നിര്‍ണായക ശക്തിയാണെന്ന് ഇതിനകം തെളിഞ്ഞുവല്ലൊ. അമേരിക്കയില്‍ എല്ലാവരും തലകുലുക്കി സമ്മതിക്കുന്ന ഇക്കാര്യം സമ്മതിച്ചു തരാന്‍ കേരളത്തില്‍ ചിലര്‍ക്ക് മടിയാണ്.

അവരെക്കുറിച്ച് എന്ത് പറയാന് ‍! എന്‍ സി പി യുടെ ശക്തി അവര്‍ അറിയാനിരിക്കുന്നതേയുള്ളു. താങ്കള്‍ക്ക് അവരോട് സഹതാപം തോന്നുന്നു, അല്ലെ? എനിക്കും അതു തന്നെയാണ് അവരോട് തോന്നുന്നത്. അവര്‍ക്കാകട്ടെ അങ്ങനെ ഒരു തോന്നലേയില്ല! അവസരം വരുമ്പോള്‍ അവര്‍ പഠിച്ചോളും. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന ഒരു ചൊല്ല് കേരളത്തിലുണ്ട്. എ ബ്രിഡ്‌ജ് ആന്‍ഡ് ടു ആന്റ് ഫ്രോ എന്ന് ഇംഗ്ലീഷില്‍ പറയാമെന്ന് തോന്നുന്നു.

പാലം കടന്നിട്ടാണ് 'പൂരായണ' എന്ന് പറയേണ്ടത്.അമേരിക്കയില്‍ എങ്ങനെയാണെന്ന് അറിയില്ല. വലിയ വ്യത്യാസമുണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം രീതികള്‍ സാര്‍വദേശീമായിത്തന്നെ ഒരുപോലെയാണ്. പാലം കടക്കുന്നതിനു മുമ്പ് ആരെങ്കിലും 'പൂരായണ' എന്ന് പറഞ്ഞതായി കേട്ടിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അവരാരും രക്ഷപ്പെട്ടതായി ചരിത്രം പറയുന്നുമില്ല. മഹാനായ ജൂലിയസ് സീസര്‍ പോലും റൂബിക്കണ്‍ നദി കടന്നശേഷമാണ് 'പൂരായണ' എന്ന് പറഞ്ഞത്.

മി. ഒബാമ, താങ്കളും ഇത് ഓര്‍ത്തിരിക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. രാഷ്‌ട്രീയ കാര്യങ്ങളില്‍ ഇത്തിരി പരിചയക്കുറവുള്ളതുകൊണ്ടാണ് ഞാന്‍ ഇതോര്‍മിപ്പിക്കുന്നത്.

ടെൿസാസിലും വിര്‍ജീനിയയിലും എന്‍ സി പിക്കുള്ള സ്വാധീനം ഒബാമ, താങ്കള്‍ക്കും ബോധ്യപ്പെട്ടുകാണുമല്ലൊ. ഒരുപാധിയും കൂടാതെയാണ് എന്‍ സി പി താങ്കളുടെ പാര്‍ടിയെ പിന്തുണച്ചതെന്നും അങ്ങേക്കറിയാമല്ലൊ. എന്‍ സി പി എപ്പോഴും അങ്ങനെയാണ്, നിലപാടുകളാണ് ഞങ്ങള്‍ക്ക് പ്രധാനം.

അതില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. ഒരു സന്ദിഗ്ധഘട്ടത്തില്‍ എന്‍ സി പിയെടുത്ത തീരുമാനം ലോകചരിത്രത്തില്‍ തന്നെ വഴിത്തിരിവായെന്ന് അങ്ങേക്കും ബോധ്യമായല്ലൊ. ഇനിയും ഇങ്ങനെ നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ ആര്‍ക്കും വിധേയരല്ല. ഞങ്ങളുടെ സ്വാതന്ത്ര്യം അടിയറ വെക്കുന്ന പ്രശ്‌നമേ ഇല്ല.

ടെൿസാസിലും വിര്‍ജീനിയയിലും പോലെ കേരളത്തിലും ഞങ്ങള്‍ നിര്‍ണായക ശക്തിയാണ്. ഞങ്ങളുടെ ശക്തി ആരും തിരിച്ചറിയുന്നില്ല. ഇതിനെയാണ് രാഷ്‌ട്രീയ ദുരന്തം എന്ന് പറയുന്നത്. താങ്കള്‍ക്ക് ഒരുപക്ഷേ ഇത് നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. ഞങ്ങള്‍ക്കിത് സ്ഥിരമാണ്. ഞങ്ങള്‍ക്ക് വേണമെങ്കില്‍ 'അമ്മത്തൊട്ടില്‍' തരാമെന്നാണ് ചിലരുടെ പരിഹാസം.

അങ്ങേക്ക് ചിരിവരുന്നു അല്ലേ, എനിക്കും അതുതന്നെയാണ് വരുന്നത്. പക്ഷേ ഇപ്പോള്‍ ചിരിക്കാനുള്ള സന്ദര്‍ഭമല്ലല്ലൊ.അമേരിക്കയുടെ ഭാവി അങ്ങയെ ആശങ്കപ്പെടുത്തുന്ന പോലെ കേരളത്തിന്റെ ഭാവി എന്നെയും ആശങ്കാകുലനാക്കുന്നു.

അമേരിക്കയില്‍ എന്‍ സി പി എന്നും ഡെമോക്രാറ്റിക് പാര്‍ടിക്കൊപ്പമായിരുന്നെന്ന് അങ്ങേക്കറിയാവുന്നതാണല്ലൊ.റിപ്പബ്ലിക്കന്‍ പാര്‍ടിക്കെതിരെ ഞങ്ങള്‍ എന്നും ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ഞങ്ങളുടെ വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞ് മി. മക്കെയ്ന്‍ പുഛിച്ചു. ഒരു തിരുത്തല്‍ ശക്തിയായിപ്പോലും എന്‍ സി പിയെ കാണാന്‍ മക്കെയ്ന്‍ തയ്യാറായില്ല. ഇപ്പോള്‍ പാഠം പഠിച്ചില്ലേ. ഇങ്ങനെയാണ് എന്‍ സി പിയോട് കളിച്ചാല്‍!

തെരഞ്ഞെടുപ്പിനുശേഷം രണ്ടു തവണ മക്കെയ്ന്‍ എന്‍ സി പി യെ വിളിച്ചിരുന്നു.'നിങ്ങളുടെ നിലപാട് നൂറ് ശതമാനവും ശരിയായിരുന്നു. 'സോറി' എന്ന് ഇടറുന്ന ശബ്‌ദത്തില്‍ അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയത്തില്‍ അത്തരം വികാരങ്ങള്‍ക്ക് സ്ഥാനമില്ല. നിര്‍ണായക ഘട്ടത്തില്‍ ശരിയായ തീരുമാനമാണ് പ്രധാനം. അതുകൊണ്ട് 'ചത്തവന്റെ ജാതകം നോക്കീട്ടെന്ത് കാര്യ'മെന്ന് ഞാന്‍ ഇംഗ്ലീഷില്‍ പറഞ്ഞു. ( ആഫ്റ്റര്‍ ഡെത്ത് നോ ഹോറോസ്‌കോപ്). സംഭാഷണം പൂര്‍ത്തീകരിക്കാനാവാതെ അടഞ്ഞ രാഷ്‌ട്രീയതൊണ്ടയോടെ മക്കെയ്ന്‍ ഫോണ്‍ താഴെവെച്ചു.

എന്‍ സി പിക്ക് അങ്ങനെ അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നീ വ്യത്യസമൊന്നുമില്ല. എവിടെയായാലും എന്‍ സി പിക്ക് ഒരു നയമാണ്. ഞങ്ങളെ സഹായിച്ചവരെ ഞങ്ങളും സഹായിക്കും. ഞങ്ങള്‍ സഹായവും കൊണ്ട് വരുമ്പോള്‍ ' അയ്യോ..വേണ്ടേ..' എന്ന് പറഞ്ഞ് ഓടുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഇത് വായിക്കുമ്പോള്‍ അങ്ങയുടെ ഭാര്യ, ദ ഫസ്റ്റ് ലേഡി ഓഫ് അമേരിക്ക, മിസിസ് മിഷേല്‍ ഒബാമ ഞാന്‍ പുരുഷമേധാവിയാണെന്ന് കരുതുമായിരിക്കും. അങ്ങനെയൊന്നുമില്ല. കേരളത്തിലെ നാട്ടുനടപ്പനുസരിച്ച് ഒരു ശൈലി പ്രയോഗിച്ചെന്നേയുള്ളു.

മിഷേലിനോടും എന്‍ സി പി യുടെ അന്വേഷണം അറിയിക്കുമല്ലൊ.അവര്‍ക്കും എന്‍ സി പി യോട് ആദരവുണ്ടെന്നറിയാം. അവസരം വരുമ്പോള്‍ അവര്‍ അത് പ്രകടിപ്പിക്കുമെന്നും എനിക്കറിയാം. ഭാവിയില്‍ മിഷേല്‍ കാണിക്കാന്‍ പോകുന്ന ആദരവിനും ഞാനും എന്റെ പാര്‍ടിയും എന്നെന്നും കടപ്പെട്ടവരായിരിക്കും.

ഒബാമ, താങ്കള്‍ ഭരണത്തില്‍ പുതുമുഖമാണ്. അടിയന്തര പ്രാധാന്യമുള്ള പല കാര്യങ്ങളും നിങ്ങള്‍ക്ക് തീരുമാനിക്കാനുണ്ട്. അഫ്‌ഗാനിസ്ഥാന്‍ പ്രശ്‌നം, ഇറാഖ് യുദ്ധം, പലസ്‌തീന്‍ പ്രശ്‌നം, ഇറാനിലെ ആണവ പദ്ധതി, ആഗോള സാമ്പത്തികത്തകര്‍ച്ച.. ഇങ്ങനെ ലോകം ഉറ്റുനോക്കുന്ന എത്രയോ കാര്യങ്ങള്‍!

ഇതിലൊക്കെ ഏറ്റവും ശരിയായ തീരുമാനങ്ങളെടുക്കാന്‍ താങ്കളുടെ ഡെമോക്രാറ്റിക് പാര്‍ടിയെ സഹായിക്കാന്‍ എന്‍ സി പിക്ക് കഴിയും. സമാനമായ വിഷയങ്ങള്‍ കേരളത്തില്‍ ഭംഗിയായി കൈകാര്യം ചെയ്‌ത പാരമ്പര്യം എന്‍ സി പിക്കുണ്ട് എന്ന് ഞാന്‍ അഭിമാനപൂര്‍വം അറിയിക്കട്ടെ.

എന്‍ സി പി യും ഡെമോക്രാറ്റിക് പാര്‍ടിയും ഒന്നിച്ചു നില്‍ക്കേണ്ട ലോകസാഹചര്യമാണ് നിലവില്‍. ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതുതന്നെയാണ്. കാലഘട്ടം ആവശ്യപ്പെടുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ എന്‍ സി പി തയ്യാറാണ്.

മി. ഒബാമ, ഡെമോക്രാറ്റിക് പാര്‍ടിയും ചരിത്രത്തിന്റെ ഈ നിയോഗം ശിരസാ വഹിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഡെമോക്രാറ്റിക് പാര്‍ടിയെ ശക്തിപ്പെടുത്താനും അതില്‍ ലയിക്കാനും എന്‍ സി പി തയ്യാറാണ്. എന്‍ സി പി യുടെ ലയന സന്നദ്ധത അറിയിക്കുന്നതിനൊപ്പം അങ്ങയുടെ പുതിയ സ്ഥാനലബ്‌ധിയില്‍ എന്‍ സി പി അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു എന്നറിയിക്കട്ടെ.

എന്‍ സി പിയുടെ ലയനനിര്‍ദേശം അങ്ങ് അംഗീകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അഥവാ തിരസ്‌ക്കരിക്കുകയാണെങ്കില്‍ അങ്ങേക്കും ഡെമോക്രാറ്റിക് പാര്‍ടിക്കും ഭാവിയില്‍ ഉണ്ടാവുന്ന മുഴുവന്‍ ഭവിഷ്യത്തുകള്‍ക്കും എന്‍ സി പി ഉത്തരവാദിയായിരിക്കില്ലെന്ന് അറിയിക്കുകയും ചെയ്യുന്നു.

ജയ് ഒബാമജീ...ജയ് പവാര്‍ജീ..

വിശ്വസ്‌തതയോടെ

കെ മുരളീധരന്‍

ചീഫ് എൿസിക്യൂട്ടീവ് ഓഫീസര്‍

എന്‍ സി പി

മി. മുരളീധരന്‍,

കത്ത് കിട്ടി. സന്തോഷം. ലയിക്കുന്നതില്‍ ആഹ്ലാദമേയുള്ളു. എന്‍ സി പി മൊത്തം എത്ര കിലോ ഉണ്ടാവുമെന്ന് അറിയിക്കുമല്ലൊ. ഒരു വര്‍ഷം എത്രയാണ് നിങ്ങളുടെ ഉല്‍പ്പാദനം. എവിടെയായിരുന്നു നിങ്ങള്‍ ചരക്ക് വിറ്റിരുന്നത് ?കമ്പനിയുടെ മൊത്തം ആസ്‌തിയെത്രയാണ്? എന്‍ സി പി മാത്രമാണൊ നിങ്ങളുടെ പ്രൊഡക്ഷന്‍?

നിങ്ങള്‍ക്ക് മറ്റു വിപണികള്‍ കണ്ടെത്തേണ്ടതായുണ്ടോ..?

നിങ്ങള്‍ ലയിക്കുന്നത് ഏത് ആസിഡിലാണ് ? ഹൈഡ്രോക്ലോറിക്കാസിഡിലാണോ, സള്‍ഫ്യൂറിക്കാസിഡിലാണോ ? ഒരു കിലോ എന്‍ സി പി ലയിക്കാന്‍ എത്ര ലിറ്റര്‍ ആസിഡ് വേണ്ടിവരും?

ഇക്കാര്യങ്ങള്‍ വിശദമായി അറിയിക്കുമല്ലൊ.

ക്ഷേമം തന്നെ.

സ്നേഹപൂര്‍വം

ഒബാമ

വൈറ്റ് ഹൌസ്

***


എം എം പൌലോസ്
കടപ്പാട്. വര്ക്കേഴ്സ് ഫോറം

08 April, 2009

ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?

ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?

ആമുഖവചനം:

"കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും."

(സുവിശേഷം, മത്തായി, 6:22)

I

ടാജ് ഹോട്ടലിനെ അറിയാൻ എനിക്ക് വളരെ കുറച്ചു അവസരങ്ങളേ ലഭിച്ചിട്ടുള്ളൂ. അത് വളരെ വളരെ പണ്ട് 1962 ൽ ആയിരുന്നു.

അന്ന് ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഹൌസായിരുന്ന സ്‌റ്റാൻ‌ഡേർഡ് ഓയിൽ അവരുടെ ഏഷ്യൻ ഡിവിഷനായ എസ്സോ (ESSO) യിൽ ഒരു മാർക്കറ്റിംഗ് എൿസിക്യൂട്ടീവ് ആയി എന്നെ റിക്രൂട്ട് ചെയ്‌തിരുന്നു.

ഞങ്ങളുടെ ഓഫീസുകള്‍ നരിമാൻ പോയിന്റിലായിരുന്നു. ബോംബെയിൽ അന്ന് എയർ കണ്ടീഷനിംഗ് ഉള്ള ഏക കെട്ടിടം ഞങ്ങളുടേതായിരുന്നു.

എന്റെ ജോലിയുടെ പ്രത്യേകത കൊണ്ടാവാം പുഞ്ചിരിയും ബിസിനസ്സും നിറഞ്ഞ ടാജിന്റെ അകത്തളങ്ങളിൽ രണ്ടു മൂന്നു തവണ എനിക്ക് കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്.

ഏതാണ്ട് മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോഴേയ്‌ക്കും ഇനി അടുത്ത നാൽ‌പ്പത് വർഷത്തേയ്‌ക്ക് എണ്ണ വിൽക്കാൻ ഞാനെന്തായാലുമില്ലെന്നു മനസ്സിലുറപ്പിക്കുകയും പൊരുത്തപ്പെടാനാവാത്ത മാർക്കറ്റിംഗ് ജീവിതത്തോട് വിട പറഞ്ഞ് ആൿടിവിസ്‌റ്റ് പ്രവര്‍ത്തനങ്ങളാല്‍ സജീവമായ അക്കാഡമിക്ക് ജീവിതത്തിലേക്ക് സസന്തോഷം മടങ്ങിവരികയും ചെയ്തു.

ആ ദിനങ്ങളില്‍ ടാജിന്റെ അകത്ത് ഇടപാടുകളുമായി ചുറ്റിക്കറങ്ങുന്നതിനേക്കാള്‍ എന്നെ സന്തോഷിപ്പിച്ചിരുന്നത് പുറത്തു നിന്ന് അതിന്റെ ഗാംഭീര്യം വീക്ഷിക്കുന്നതായിരുന്നു. തികച്ചും ഗംഭീരമായൊരു സൌധമാണ് ടാജ്.

അതുകൊണ്ട് തന്നെ, മറ്റേതൊരു ഭാരതീയനെയും പോലെ, സാധാരണക്കാരുടെയും ഒട്ടേറെ വിശിഷ്‌ട വ്യൿതികളുടേയും ജീവന്‍ നഷ്‌ടപ്പെട്ടതും, ഈ സൌധത്തിനു നാശനഷ്ടങ്ങള്‍ നേരിട്ടതും എന്നെയും അഗാധമായി ദുഃഖിപ്പിക്കുന്നു. ബ്രിട്ടീഷുകാർക്ക് മാത്രമായി സംവരണം ചെയ്‌തിരുന്ന ഒരു ഹോട്ടലിൽ പ്രവേശനം നിഷേധിക്കപ്പെട്ട ജംഷഡ്‌ജി, അഭിനന്ദനീയമായൊരു കൊളോണിയല്‍ വിരുദ്ധ അന്തഃക്ഷോഭത്താല്‍ കെട്ടിപ്പടുത്തതാണ് ടാജ് എന്നതോര്‍ക്കുമ്പോള്‍ മനസ്സിന് വല്ലാത്ത നീറ്റലനുഭവപ്പെടുന്നു.

II

എന്റെ ഈ ചിന്തകള്‍ക്ക് കാരണമായത് ഒരു പ്രമുഖ ഇംഗ്ലീഷ് ചാനലില്‍ കഴിഞ്ഞ രാത്രി മുതല്‍ പ്രക്ഷേപണം ചെയ്‌തു വരുന്ന ഒരു പരിപാടിയാണ്.

അതിന്റെ തലക്കെട്ട് “ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?” (enough is enough) എന്നായിരുന്നു.

മുംബൈ നഗരത്തിന്റെ മറ്റു ഭാഗങ്ങളെയും, തീര്‍ച്ചയായും ഭാരതത്തിന്റെയും ലോകത്തിന്റെ തന്നെ മറ്റു ഭാഗങ്ങളെയും ചൂഴ്ന്ന് നില്‍ക്കുന്ന വൃത്തികേടുകളില്‍ നിന്നും അകലം പാലിക്കുന്ന, ശാന്തിയും ഐശ്വര്യവും വിളയാടുന്ന സമ്പന്നമായ ദക്ഷിണ മുംബൈയില്‍ തങ്ങളുടെ സന്ദര്‍ശനം ഒതുക്കുന്ന വിവിധ തരക്കാരായ മുംബൈ പൌരപ്രമുഖരുടെ കൂട്ടത്തില്‍ നിന്നും ഉയരുന്ന രോഷപ്രകടനങ്ങള്‍ക്ക് ചെവിയോര്‍ത്തിരിക്കെ ഞാന്‍ എന്നോട് തന്നെ ചോദിക്കുകയായിരുന്നു "ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?" എന്നു പറയുന്നതാരാണ് ? ആരോടാണവർ പറയുന്നത് ? എന്തുകൊണ്ടാണിപ്പോള്‍ പറയുന്നത്?“

ഇന്നിപ്പോൾ, ഈ ദുരന്താനുഭവത്തിന്റെ പശ്ചാത്തലത്തില്‍, ഭാഗ്യം ചെയ്‌ത ജന്മങ്ങൾക്ക് ഉത്തേജനം നൽകികൊണ്ട് നമുക്ക് ചുറ്റും മുഴങ്ങുന്ന “ എന്ത് വില കൊടുത്തും ഐക്യം” എന്ന മുദ്രാവാക്യത്തിനു എന്തുമാത്രം വിശ്വസനീയത ഉണ്ട്?

ചര്‍ച്ചകളെ ഇല്ലാതാക്കുന്നതിനായി തയ്യാറാക്കപ്പെടുന്ന ഈ ആധികാരിക വചനങ്ങള്‍ എന്തുകൊണ്ടാണ് ഒരു ചോദ്യവുമുയർത്താതെ സ്വീകരിക്കപ്പെടുന്നത് ? മാരകവും ശിഥിലീകരണ സ്വഭാവവുമുള്ള സംഭവഗതികൾ അരങ്ങേറിയപ്പോൾ ഇതേ “ഒറ്റ കണ്ണിലൂടെ”അവയെ നോക്കിക്കാണാൻ ദക്ഷിണ-മുംബൈ ഇന്ത്യയ്‌ക്ക് കഴിയാതിരുന്ന ഒട്ടേറെ അവസരങ്ങൾ നമ്മുടെ മനസ്സിൽ ഇപ്പോഴും ധാരാളം ഉണ്ടെന്നിരിക്കെ വിശേഷിച്ചും ?

ഇന്ന്, ടാജിനു എത്രതന്നെ നാശനഷ്‌ടങ്ങള്‍ ഉണ്ടായിട്ടുണ്ടങ്കിലും, രൂപഭംഗം ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ സുരക്ഷാസേനയുടെ മാതൃകാപരമായ ധൈര്യവും അച്ചടക്കവും കാരണം അത് തകര്‍ക്കപ്പെട്ടിട്ടില്ല - ഭീകരാക്രമണത്തിന്റെ ഉദ്ദേശം അതായിരുന്നിരിക്കാം എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

എന്നാൽ, ഏതാണ്ട് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാനൂറ് വര്‍ഷം പഴക്കമുള്ള ഒരു പള്ളി സൈന്യവും, ടെലിവിഷനില്‍ മുഴുവന്‍ രാഷ്‌ട്രവും, നോക്കി നില്‍ക്കവെ ഇങ്ങിനി കാണാത്തവണ്ണം തകര്‍ക്കപ്പെട്ടിരുന്നു.

ആ അഭിശപ്‌തമായ ദിനത്തിലോ, കഴിഞ്ഞ പതിനാറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കൽ പോലുമോ “ ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ? ” എന്ന വിലാപം ഇന്ന് രോഷാകുലരാകുന്നവരില്‍ നിന്നും ഉണ്ടായില്ല. ഇക്കാര്യത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചവരിൽ ചിലർ പ്രതികരിച്ചില്ല എന്നല്ല. എന്നാൽ രാഷ്‌ട്രജീവിതത്തിലെ നിർണ്ണായക മുഹൂർത്തത്തിൽ ആഘാതമേൽ‌പ്പിച്ച സാമൂഹ്യശക്തികളെ ഇനിയൊരിക്കലും പ്രോത്സാഹിപ്പിക്കാൻ ആവില്ല എന്ന് ശക്തമായി പറയുന്നതിന് തുല്യമാവില്ലല്ലോ അത്.

അന്നത്തെ ഇരകള്‍ക്ക് നീതിയും സഹായവും ലഭിക്കുന്നതിനായി പോരാടിയത് മനസ്സാക്ഷിയും സാമൂഹ്യബോധവും കൈമോശം വരാത്ത ചില പൌരന്മാര്‍ മാത്രമാണ്. ഇതാകട്ടെ സ്വയം തിരക്കു നടിക്കുന്ന “അഭിജാതരുടെ ഇന്ത്യയില്‍“ നിന്നും പലപ്പോഴും പരസ്യമായ അവഹേളനം സഹിച്ചുകൊണ്ട് തന്നെയായിരുന്നു.

അന്ന് രാഷ്‌ട്രത്തിനുമേൽ രക്തദാഹം പൂണ്ട സര്‍വനാശം (blood-thirsty catastrophe) അടിച്ചേൽ‌പ്പിച്ചതിൽ പ്രത്യക്ഷത്തില്‍ തന്നെ കുറ്റക്കാരായ അഭിജാതവര്‍ഗം ഇന്നും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഇഷ്‌ടതോഴരാ‍യി വിരാജിക്കുകയാണ്. ഈ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ പല സംവാദങ്ങളും നടത്തിയിരുന്നിരിക്കാം. എങ്കിലും ഒരിക്കല്‍പ്പോലും “ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ? “ എന്നവർ ചോദിച്ചിട്ടില്ല.

മുംബൈയിൽ ഭീകരർ നടത്തിയ ആക്രമണത്തില്‍ ഏതാണ്ട് ഇരുനൂറു ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. എന്നാലും ബാബറി മസ്‌ജിദിന്റെ തകര്‍ക്കലിനുശേഷം നമ്മുടെ തന്നെ ആളുകള്‍ ആയിരമോ മറ്റോ നമ്മുടെ തന്നെ ആളുകളെ ഇതേ മുംബൈ നഗരത്തില്‍ തന്നെ കൊന്നുകളഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനമില്ലാതെ തുടരുകയാണ്, ഈ ദിവസം വരെയും.

1992-93 ലെ കൂട്ടക്കൊലകളെക്കുറിച്ച് അന്വേഷിച്ച ഉന്നതാധികാര കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് എന്ത് കൊണ്ട് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭ്യമായില്ല എന്നതിനെക്കുറിച്ചുള്ള അഭിപ്രായപ്രകടങ്ങളില്‍ ഇന്ന് വരേണ്യ പണ്ഡിതന്മാർ പ്രകടിപ്പിക്കുന്ന മരണസമാനമായ ധൃതിയും, “ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ? “ എന്ന മനോഭാവവും എന്തുകൊണ്ട് പ്രതിഫലിക്കുന്നില്ല?

ഗുജറാത്തില്‍ 2002ല്‍ നടന്ന കൂട്ടക്കൊലകളുടെ കാര്യമോ? അവിടെയും പുറമെ നിന്നുള്ള ഭീകരര്‍ ഇല്ലായിരുന്നു. ഉണ്ടായിരുന്നതോ സ്ഥലത്തെ ഏറ്റവും ശക്തനായ വ്യക്തിയുടെ അനുഗ്രഹാശിസ്സുകള്‍ തങ്ങള്‍ക്ക് ഉണ്ടെന്നുള്ള അറിവിന്റെ സുരക്ഷിതത്വത്തില്‍ പ്രവര്‍ത്തിച്ച നമ്മുടെ തന്നെ ആളുകള്‍ ആയിരുന്നു. ആ മനുഷ്യനാകട്ടെ, വികസനവും പരമാവധി ലാഭവും ഉറപ്പുവരുത്തിക്കൊണ്ട് രാഷ്‌ട്രത്തെ മാറ്റിത്തീർക്കാൻ അമാനുഷിക ശേഷികളുള്ള ചീഫ് എക്സിക്യൂട്ടീവ് ആയി കൊട്ടിഘോഷിക്കപ്പെടുകയാണ്. സ്‌തുതിപാഠകരാകാൻ അശേഷം ലജ്ജയില്ലാത്ത കുലീനവര്‍ഗത്തിന്റെ ഓമനയായി തുടരുകയാണയാൾ.

വെടിയുണ്ടകള്‍ പറക്കുന്ന ഗ്രൌണ്ട് സീറോയില്‍ ( ആ പ്രയോഗം ഉപയോഗിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു) പത്രസമ്മേളനം നടത്തുന്ന ആദ്യ ആളായി മോഡി മാറിയതില്‍ അത്ഭുതമൊന്നുമില്ല, പ്രധാനമന്ത്രിയെപ്പോലും പുച്‌ഛിക്കാനുള്ള അവസരമായി അതിനെ ഉപയോഗിച്ചുകൊണ്ട് തന്നെ.

ഹൈന്ദവ ഭീകരതക്കെതിരെ അന്വേഷണം നടത്തുന്നതിനു ധൈര്യം കാണിച്ച ഭീകരവിരുദ്ധ സംഘത്തിനെതിരെ (Anti-Terrorism Squad) കഴിഞ്ഞ ദിവസം വരെ പരസ്യമായി അതിശക്തമായ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ അതേ മോഡി തന്നെ.

‘ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?” എന്നവിടെ ആരും പറഞ്ഞില്ല, ചാനലുകളില്‍ പോലും വളരെ പതിഞ്ഞ സ്വരത്തിലുള്ള അതിവിനീതമായ ചില വിസമ്മതങ്ങള്‍ മാത്രമാണ് ഉയർന്നത്.

ആശയക്കുഴപ്പം നിറഞ്ഞ ഈ സമകാലിക സംഭവവികാസങ്ങളിലെ ഏറ്റവും ധീരമായ ഏട് ഏതായിരുന്നുവെന്ന് എന്നോട് ചോദിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ പറയും അത് മോഡി കാപട്യത്തോടെ വെച്ച് നീട്ടിയ പണം ഭീകരവിരുദ്ധ സംഘത്തിന്റെ തലവനായിരുന്ന, കൊല്ലപ്പെട്ട കാര്‍ക്കറെയുടെ വിധവ നിരസിച്ചതാണെന്ന്.

മുംബൈ നഗരം കശാപ്പ് ചെയ്യപ്പെടുന്ന അവസരത്തില്‍ മറാത്തി വിഭാഗീയ താല്പര്യങ്ങളുടെ മഹാനായ ചാമ്പ്യന്‍ രാജ് താക്കറെ എവിടെ എന്ന ചോദ്യവുമായി ഊരു ചുറ്റുന്ന എസ്.എം.എസ് സന്ദേശവും തികച്ചും അർത്ഥപൂർണ്ണമായിരുന്നു. അദ്ദേഹത്തിനറിയാമായിരിക്കുമോ, രാജ്യത്തിന്റെ ദക്ഷിണ, ഉത്തരഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മൃഗീയഭൂരിപക്ഷമുള്ള സുരക്ഷാസേനയായിരുന്നു മറാത്തി മാനുക്കളെയും (Marathi manoos) അതുപോലെ നഗരത്തിലെ മറ്റെല്ലാവരെയും രക്ഷിക്കുവാനായി മരിച്ചുവീണുകൊണ്ടിരുന്നതെന്ന് ?

ദക്ഷിണ മുംബൈക്കാര്‍ ഒരിക്കല്‍പ്പോലും ‘ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?’ എന്ന് താക്കറെക്കൂട്ടങ്ങളോട് പറഞ്ഞിരിക്കാന്‍ ഇടയില്ല. ഇന്നിപ്പോൾ അതേ താക്കറെക്കൂട്ടങ്ങള്‍ക്ക് അവർ ആർക്കെതിരായാണോ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചത്, അവരുടെ കരുണയെ ആശ്രയിക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ലാതായിരിക്കുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ, ഒരു മഹാ ഐക്യത്തിന്റെ ആവേശം നമുക്കില്ലാതെയാകുന്നുവെന്ന് വിലപിക്കുന്നത് എന്ത് മാത്രം വിരോധാഭാസമാണ് ?

ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, ഫാസിസ്‌റ്റ് വര്‍ഗീയതയുടെ രാഷ്‌ട്രീയത്തെക്കുറിച്ച് എന്തുകൊണ്ടാണ് നാം “ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?” എന്ന് ഐക്യകണ്ഠേനെ പറയാത്തത് ? ഭീകരവാ‍ദത്തിനുമേല്‍ അതിനുള്ള ഗാഢമായ സ്വാധീനത്തെക്കുറിച്ചൊരു പൊതുസമ്മിതി ഉണ്ടാ‍കാത്തതെന്തുകൊണ്ടാണ് ? എന്തുകൊണ്ടാണീ യാഥാര്‍ത്ഥ്യങ്ങള്‍, ഒരിക്കലും അവസാ‍നിക്കാത്ത, വാരങ്ങളില്‍ നിന്നും വാരങ്ങളിലേക്ക് നീളുന്ന, കുറ്റവാളികള്‍ക്ക് മറ്റുള്ളവരെക്കാള്‍ അധികം സമയം ലഭിക്കുന്ന, ടെലിവിഷന്‍ സംവാദങ്ങളിലെ വിഷയമായി നിലനില്‍ക്കുന്നത് ?

III

ഐക്യത്തെക്കുറിച്ച് പറയുമ്പോൾ നാം അംഗീകരിക്കാൻ വിസമ്മതിക്കുന്ന ചില വിള്ളലുകള്‍ ഉണ്ട്. മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകളിൽ സമര്‍ത്ഥമായി നാം ഒളിപ്പിച്ചുവച്ചിരിക്കുന്ന കരടുകളെ വെളിവാക്കുന്ന ചില വിള്ളലുകൾ.

മുംബൈ ആക്രമിക്കപ്പെട്ട അതേ ദിവസം രാവിലെ ഒരു മുൻ‌പ്രധാനമന്ത്രി നിര്യാതനായി.

ഒരു ചാനലിലൊഴിച്ച് മറ്റെവിടെയും മിന്നായം പോലെ മറഞ്ഞുപോകുന്ന അടിക്കുറിപ്പുകളിലെങ്കിലും ഇതിനെക്കുറിച്ചെന്തെങ്കിലും പരാമർശം കാണാൻ എനിക്ക് കഴിഞ്ഞില്ല. അദ്ദേഹം മരിച്ച വിവരം പോലും എങ്ങും റിപ്പോർട്ട് ചെയ്‌തു കണ്ടില്ല.

നമ്മുടെ കുലീനരായ ചാനലുകൾ ടാജിനും ഒബറോയിയ്‌ക്കും നേരെ നടന്ന ആക്രമത്തിന്റെ ഓരോ സെക്കൻഡുകളും ഒപ്പിയെടുത്ത് രാഷ്‌ട്രത്തിന് സമർപ്പിക്കുന്നതിൽ മുഴുകിയിരുന്നതുകൊണ്ടാണിതു സംഭവിച്ചത് എന്ന് തോന്നുന്നുണ്ടോ?

ഞാൻ ഇങ്ങനെ പറയും: അസുഖ ബാധിതനും സ്വന്തം പാർട്ടിക്കാരാൽ അവഗണിക്കപ്പെടുന്നവനും ആണെങ്കിലും നമുക്കിടയിൽ ഇപ്പോഴും സന്തോഷപൂർവം ജീവിച്ചിരിക്കുന്ന മറ്റൊരു മുൻ പ്രധാനമന്ത്രിയായിരുന്നു വി പി സിംഗിന്റെ സ്ഥാനത്ത് എന്ന് സങ്കൽ‌പ്പിക്കുക. നമ്മുടെ കുലീന ചാനലുകൾ എന്തു ചെയ്യുമായിരുന്നു? അവർ അദ്ദേഹത്തിനും മുംബൈയിലെ സംഭവങ്ങൾക്കുമായി തങ്ങളുടെ സമയം വീതിക്കുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

എന്തുകൊണ്ടാണ് വിശ്വനാഥ് പ്രതാപ് സിങ് അദ്ദേഹത്തിന്റെ മരണത്തിൽ പോലും ഇത്ര ക്രൂരമായും വൃത്തികെട്ട രീതിയിലും അവഗണിക്കപ്പെട്ടത്?

ദക്ഷിണ മുംബൈയിലെ ഇന്ത്യ (South-Mumbai India)ഇത്രമാത്രം വെറുത്ത ഒരാൾ ഉണ്ടാവില്ല എന്നതാണതിന്റെ കാരണം എന്നു തന്നെ ഞാൻ പറയും. നെഹ്‌റു കഴിഞ്ഞാൽ ഇന്ത്യ കണ്ട സ്വഭാവമഹിമയുള്ള ഒരു വിശിഷ്‌ട വ്യക്തിത്വം മാത്രമായിരുന്നില്ല, നെഹ്‌റുവിനെപ്പോലെ തന്നെ അടിമുടി മതേതരവാദിയുമായിരുന്നു അദ്ദേഹം. ഒരു പക്ഷെ നെഹ്‌റുവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും ഭാവനാശാലിയായ രാഷ്‌ട്രീയ മനസ്സും അദ്ദേഹത്തിന്റേതായിരിക്കും.

നമ്മുടെ ഭരണഘടന ഇന്ത്യയിലെ “മറ്റു പിന്നോക്ക വർഗങ്ങൾ” ( ഒ ബി സി ) എന്ന് വിശേഷിപ്പിക്കുന്നവർക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ഏർപ്പെടുത്തണം എന്ന് ശുപാർശ ചെയ്‌ത മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള ദീർഘവീക്ഷണവും ധൈര്യവും അദ്ദേഹം കാണിച്ചു എന്നതിനാലാണ് അദ്ദേഹം ഇത്രയേറെ വെറുക്കപ്പെടുന്നത്. അതും ഭരണഘടന സുവ്യക്തമായി അനുശാസിക്കുന്ന നിര്‍ദ്ദേശങ്ങക്കനുരൂപമായി മാത്രം നടപ്പിലാക്കിയതിന്.

ഇന്ത്യയിൽ അനാദികാലം ഭരിക്കുവാനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്ന് ധരിച്ചുവശായ ഉയർന്ന ജാതിക്കാർ ഈ നടപടിയെ, കാലങ്ങളായി പിന്നാമ്പുറങ്ങളിൽ അവഗണിക്കപ്പെട്ടു കിടന്നവരെ രാഷ്‌ട്രജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന( അങ്ങനെ ദേശീയ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന) നടപടിയായല്ല, മറിച്ച് രാഷ്‌ട്രത്തെയും രാഷ്‌ട്രീയത്തെയും വിഭജിക്കുവാനുദ്ദേശിച്ച് കരുതിക്കൂട്ടി തയ്യാറാക്കിയ ദുഷ്‌ടലാക്കായാണ് കണ്ടത്. അവർ അദ്ദേഹത്തിന് ഒരിക്കലും മാപ്പ് നൽകിയില്ല.

ആ ദിവസങ്ങളിൽ തെരുവുകളിൽ അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ട് ഈ നടപടിയെ നഖശിഖാന്തമെതിർത്തവർ, വർഷങ്ങൾ കഴിയും തോറും ഇതിനെ ശരിവയ്‌ക്കുക മാത്രമല്ല ഹൃദയപൂർവം പിന്താങ്ങുക കൂടി ചെയ്യുന്ന കാഴ്‌ച കൌതുകകരമാണ്. പ്രസ്‌തുത നടപടി ചരിത്രപരമായ ഒരു ആവശ്യകതയായിരുന്നു എന്ന അദ്ദേഹത്തിന്റെ ദീർഘദർശിതത്വത്തിന് ഇതിനേക്കാൾ വലിയ ഒരു അംഗീകാരം ആവശ്യമുണ്ടോ?

ബാബറി മസ്‌ജിദ് പൊളിച്ചതിനുശേഷമുള്ള സംഭവങ്ങളിലും ഗുജറാത്ത് കൂട്ടക്കൊലയിലും പങ്കെടുക്കുക വഴി രക്തപങ്കിലമായ കൈകളുള്ളവർ അദ്ദേഹത്തിൽ കണ്ടത് മുസ്ലീങ്ങളെ സ്‌നേഹിക്കുന്ന, ഹിന്ദുക്കളെ വിഭജിക്കുക എന്നത് തന്റെ ജീവിത ലക്ഷ്യമായി കൊണ്ടു നടക്കുന്ന, രാഷ്‌ട്രദ്രോഹിയായ ഒരു വില്ലനെയാണ്.

ഇതു കേട്ടാൽ തോന്നുക സഹസ്രാബ്‌ദങ്ങളായി ഹിന്ദുക്കൾക്കിടയിൽ യാതൊരു വിഭജനവും ഇല്ലാതെ നല്ല ഐക്യമായിരുന്നു എന്നാണ്.

അതിനാൽ തന്നെ, വി പി സിങിന് അന്ത്യാഞ്‌ജലി അർപ്പിക്കുവാനെത്തിയ രാഷ്‌ട്രീയ നേതൃത്വത്തിൽ ദളിതരും മറ്റു പിന്നോക്ക വിഭാഗക്കാരുമായിരുന്നു കാണപ്പെട്ടത്. മറ്റു പാർട്ടികളുടെ പ്രാദേശിക / താഴ്‌ന്ന നിലവാരത്തിലെ പ്രവർത്തകരുടെ പ്രാതിനിധ്യം ഉണ്ടെങ്കിൽ തന്നെ ആരു ശ്രദ്ധിക്കുവാനാണ് ? ഇന്ത്യക്കാരെല്ലാം ഇന്ത്യയെ “ഒറ്റക്കണ്ണിലൂടെ” മാത്രം നോക്കിക്കാണണം എന്ന കുലീന മാദ്ധ്യമങ്ങളുടെ നിലവിളിയോട് നീതി പുലർത്താൻ അതു പോരല്ലോ?

അന്തിമ സംസ്‌ക്കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ എല്ലാ ചാനലുകളിലും മാറി മാറി നോക്കി. ഔദ്യോഗിക ചാനലായ ദൂരദര്‍ശനൊഴിച്ച് മറ്റാരും അത് പ്രക്ഷേപണം ചെയ്‌ത് കണ്ടില്ല.

അതു കൊണ്ട് തന്നെ ഞാൻ ഒന്നു കൂടി ആവർത്തിക്കട്ടെ, നേരത്തെ സൂചിപ്പിച്ച മുൻ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ, എന്റെ അവസാന നാണയം വരെ പന്തയം വയ്‌ക്കാൻ ഞാൻ തയ്യാറാണ്, അവരെല്ലാം അവിടെ വന്നേനെ.

ഐക്യത്തിനുവേണ്ടിയുള്ള കാഹളത്തെക്കുറിച്ച് എനിക്ക് ഇത്ര മാത്രമേ പറയാനുള്ളൂ.

IV

അവസാനിപ്പിക്കും മുമ്പ്, മുംബൈയിലാക്രമണം സംഘടിപ്പിച്ചവർക്ക്, എനിക്കൊരു സന്ദേശം നൽകുവാനുണ്ട്.

അവർ സർക്കുലേറ്റ് ചെയ്‌ത ഇ - മെയിലിൽ പറയുന്നത് അമേരിക്കൻ പൌരന്മാരേയും ബ്രിട്ടീഷുകാരേയും സിയോണിസ്‌റ്റുകളെയും വധിയ്‌ക്കുകയെന്ന മറ്റു ലക്ഷ്യങ്ങൾ കൂടാതെ അവർ ഇന്ത്യക്കാരായ മുസ്ലീങ്ങൾക്ക് വേണ്ടിയാണ് ഈ കൃത്യം ചെയ്യുന്നതെന്നാണ്.

ഞാൻ പറയുന്നു, ഇപ്പോൾ ചെയ്‌ത ഈ പ്രവൃത്തികളിലൂടെ അവർ ഇന്ത്യൻ മുസ്ലീങ്ങൾക്ക് സേവനമല്ല മറിച്ച് ഗുരുതരവും ക്രൂരവുമായ ദ്രോഹമാണ് ചെയ്‌തിരിക്കുന്നത്.

മറ്റു മത സമുദായങ്ങളിലുള്ളതു പോലെ തന്നെ, പ്രതികാരത്തിന്റെ അക്രാമകമായ രാഷ്‌ട്രീയത്തിൽ വിശ്വസിക്കുന്ന ഇന്ത്യൻ മുസ്ലീങ്ങൾ അവിടെയും ഇവിടെയും ഉണ്ടാവില്ലെന്നല്ല ഞാൻ പറയുന്നത്. എന്നാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്ലീം സമുദായ അംഗങ്ങളും, അതു പോലെ തന്നെ പാകിസ്‌താനിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും തങ്ങൾക്കു വേണ്ടി എന്ന നാട്യത്തിൽ നടത്തപ്പെടുന്ന ഇത്തരം ആക്രമങ്ങൾക്കും കൂട്ടക്കുരുതികൾക്കും എതിരാണെന്ന് വളരെ വ്യക്തമായി പറയുന്നുണ്ട് .എന്നു മാത്രമല്ല ജീവിതത്തിൽ നിന്നും എന്താണോ അവരാഗ്രഹിക്കുന്നത് അവ നേടിയെടുക്കാനുള്ള അവരുടെ കഠിനമായ പരിശ്രമങ്ങൾക്ക് ഇത്തരം സംഭവങ്ങൾ ഗുരുതരമായ തിരിച്ചടി നൽക്കുന്നുവെന്നാണവർ കരുതുന്നത്.

വാസ്‌തവത്തിൽ, ഭീകരവാദത്തിലധിഷ്‌ഠിതമായ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നവർ പ്രാഥമികമായി തന്നെ മുസ്ലീം അല്ല എന്നത് ഇന്ത്യൻ മുസ്ലീങ്ങൾ അംഗീകരിക്കുക മാത്രമല്ല, സാദ്ധ്യമായ എല്ലാ സംഘടിത പ്ലാറ്റ്ഫോമുകളിൽ നിന്നും ആവർത്തിച്ചാവർത്തിച്ച് വ്യക്തമാക്കുക കൂടിയാണ് .

അതിനാൽ, നിങ്ങൾ വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്ന അള്ളായുടെ നാമത്തിൽ, ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്, നിങ്ങളുടെ ജീവിതം കൊണ്ട് കൂടുതൽ പ്രയോജനപ്രദമായ, മനുഷ്യത്വപരമായ എന്തെങ്കിലും ചെയ്യൂ, യഥാർത്ഥ മതം അംഗീകരിക്കുന്ന എന്തെങ്കിലും.

ആഗോള സാമ്രാജ്യത്വത്തെ പിഴുതെറിയുവാനുള്ള വഴിയിലൂടെയാണ് നിങ്ങൾ സഞ്ചരിക്കുന്നത് എന്ന് ദയവായി വിശ്വസിക്കാതിരിക്കൂ..

അതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, നിങ്ങളുടെ സ്വന്തം രാഷ്‌ട്രത്തിൽ ജനാധിപത്യപരമായും ബഹുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും പഠനങ്ങളിലൂടെയും വാദങ്ങളിലൂടെയും പൊതു അഭിപ്രായരൂപീകരണം നടത്തി മുന്നേറുക എന്നതിനെ കവച്ചു വയ്‌ക്കുന്ന മറ്റൊരു മാർഗമില്ല തന്നെ.

നിങ്ങളുടെ മാർഗം ഇതിലേതാണെങ്കിലും , ദയവായി ഇന്ത്യൻ മുസ്ലീങ്ങളെ നിങ്ങളുടെ ആഗോള വ്യാകുലതകളിലേയ്‌ക്ക് വലിച്ചിഴയ്‌ക്കാതിരിക്കുക...ഒപ്പം പാക്കിസ്‌താനി മുസ്ലീങ്ങളെയും.

ഒരു നല്ല ഭാവി അവരെ കാത്തിരിക്കുന്നു. അവർക്കായി പൊരുതാൻ ആയിരങ്ങൾ തയ്യാറാണ്. ദയവായി അവരുടെ ശത്രുക്കാളാവരുതേ.

“എന്തു തരം ഐക്യമാണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങൾ സ്വയം ചോദിക്കൂ”, എന്ന് ദക്ഷിണ- മുംബൈ ഇന്ത്യക്കാരോട് നമുക്ക് പറയാം. ഇന്ത്യയിൽ ലഭ്യമായ എല്ലാ സുഖസൌകര്യങ്ങളും അടിച്ചുമാറ്റി ശാന്തമായും സന്തോഷത്തോടെയും കഴിയാൻ അനുവദിക്കുന്ന ഐക്യമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. അതോ എല്ലാത്തിനേയും ഒരേകണ്ണിലൂടെ നോക്കുന്ന എല്ലാവർക്കും വേണ്ട അളവിൽ നൽകുന്ന ഐക്യമോ? ഏതൊക്കെ നിറത്തിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും, അത് പച്ചയോ, ചുമപ്പോ, കുങ്കുമമോ ആയിക്കോട്ടെ പാപത്തെ അപലപിക്കാൻ ഈ “ഒറ്റക്കണ്ണി”നാവണം. എല്ലാറ്റിനും ഉപരിയായി ഈ “ഒറ്റക്കണ്ണ് ” ഇടയ്‌ക്കിടെ അകത്തേയ്‌ക്കും തിരിയ്‌ക്കേണം, നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന അത്യാഗ്രഹത്തെ അപലപിക്കാൻ.

****


ഡോ. ബദ്രി റെയ്‌ന എഴുതിയ 'enough is enough Says who to whom?' എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. അദ്ദേഹത്തിന്റെ ഇ മെയില്‍ വിലാസം badri.raina@gmail.com
കടപ്പാട്: വര്‍ക്കേഴ്‌സ് ഫോറം

07 April, 2009

നിയന്ത്രണങ്ങൾ ഇല്ലാത്ത വികസനം വിനാശകരം

നിയന്ത്രണങ്ങൾ ഇല്ലാത്ത വികസനം വിനാശകരം

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വ്യോമയാന കമ്പനിയായ ജെറ്റ് എയര്‍ വേയ്‌സ് അതില്‍ പണിയെടുക്കുന്ന 1900-ത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത് ഈ കമ്പനി വലിപ്പത്തിന്റെ കാര്യത്തില്‍ സ്വകാര്യ മേഖലയിലെ വ്യോമയാന കമ്പനികളില്‍ രണ്ടാം സ്ഥാനമുള്ള കിങ് ഫിഷര്‍ എയര്‍ലൈനുമായി ഒരു 'വിഭവം പങ്കുവയ്‌ക്കൽ ല്‍ കൂട്ടായ്‌മ' (Resource sharing alliance) രൂപീകരിക്കുന്നു എന്ന പ്രഖ്യാപനം നടത്തിക്കഴിഞ്ഞ് കൃത്യം രണ്ടു ദിവസം പിന്നിട്ടപ്പോഴായിരുന്നു എന്നത് യാദൃച്‌ഛികമായ ഒരു സംഭവമായിരുന്നില്ല.

ജീവനക്കാരെ പിരിച്ചുവിടുന്നതിനും വിഭവം പങ്ക് വയ്‌ക്കുന്നതിനുള്ള ധാരണയില്‍ ഏര്‍പ്പെടുന്നതിനും വേണ്ടി ജെറ്റ് എയര്‍വേയ്‌സ് എടുത്ത രണ്ട് തീരുമാനങ്ങള്‍ക്ക് പുറകിലുള്ള കാരണങ്ങള്‍ അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. സിവില്‍ വ്യോമയാന മേഖലയില്‍ ആവശ്യത്തിലും എത്രയോ അധികം വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നതും ഇത് ഈ മേഖലയ്‌ക്ക് വരുത്തിവയ്‌ക്കുന്ന ഭീമമായ നഷ്‌ടം പരിഹരിക്കുന്നതിനായി ഏതെങ്കിലും മാര്‍ഗത്തിലൂടെ ചെലവ് വെട്ടിച്ചുരുക്കുന്നതിനുമായി നടക്കുന്ന ശ്രമങ്ങളുമാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ഏതായാലും പിരിച്ചുവിടലിനെതിരെ പ്രക്ഷോഭം ആരംഭിച്ച 850 കാബിന്‍ ക്രൂവില്‍ ചൈനക്കാരുള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരെയും തിരിച്ചെടുക്കാന്‍ ജെറ്റ് എയര്‍വേയ്‌സ് ഒടുവില്‍ തീരുമാനിക്കുകയുണ്ടായി. എന്നാല്‍ കിങ് ഫിഷര്‍ എയര്‍ലൈനുമായി ഒരു കൂട്ടായ്‌മ രൂപീകരിക്കാനുള്ള ജെറ്റ് എയര്‍വേയ്‌സിന്റെ ആദ്യത്തെ തീരുമാനം - ഇതാകട്ടെ ഇന്ത്യന്‍ വ്യോമയാന മേഖലയുടെ ഭാവിയെ വലിയ രീതിയില്‍ ബാധിക്കുന്നതും ഇതുകൊണ്ടുതന്നെ പിരിച്ചുവിടപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കാനുള്ള രണ്ടാമത്തെ തീരുമാനത്തെക്കാള്‍ ഏറെ പ്രാധാന്യമുള്ളതുമാണ് - ഇപ്പോഴും നിലനില്‍ക്കുകയാണ്.

ഈ കൂട്ടായ്‌മ രൂപീകരണം സിവില്‍ വ്യോമയാന മേഖലയില്‍ ആശാവഹമല്ലാത്ത കുത്തകവല്‍ക്കരണത്തിന് വഴിയൊരുക്കും. വിപണിയില്‍ പല തിരിമറികളും നടത്തി വിമാനയാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള സാഹചര്യം സൃഷ്‌ടിക്കുകയും ചെയ്യും.

എന്താണ് പിരിച്ചുവിടപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ ജെറ്റ് എയര്‍വേയ്‌സിന്റെ ചെയര്‍മാനായ നരേഷ് ഗോയലിനെ നിര്‍ബന്ധിതനാക്കിയതെന്ന് നാം ഒരിക്കലും അറിയാന്‍ പോകുന്നില്ല. പിരിച്ചുവിടലിന് സ്വന്തം മനഃസാക്ഷിയുടെ അംഗീകാരം ലഭിച്ചില്ല, താന്‍ കാരണം നിരവധി പേരുടെ ഉപജീവനമാര്‍ഗം ഇല്ലാതാകും എന്നതോര്‍ത്ത് ഉറങ്ങുവാന്‍ പോലും കഴിഞ്ഞില്ല, എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. പിരിച്ചുവിടല്‍ പട്ടികയിലുള്ള പൈലറ്റുമാര്‍ 40 ലക്ഷത്തോളം രൂപ ചിലവാക്കിയാണ് വിമാനം പറപ്പിക്കുന്നതിനുള്ള ലൈസന്‍സ് സ്വന്തമാക്കിയത്. കാബിന്‍ ക്രൂ ജീവനക്കാരാകട്ടെ 55,000 രൂപ 'സുരക്ഷാ നിക്ഷേപമായി' ജെറ്റ് എയര്‍വേയ്‌സിന് നല്‍കിയ ശേഷമാണ് ആ സ്ഥാപനത്തില്‍ ജോലിക്കായി ചേര്‍ന്നത്.

വിശാലമായ ഒരു മനസ്സിന്റെ ഉടമയായല്ല മറിച്ച് വിട്ടുവീഴ്‌ചകള്‍ക്കൊന്നും തന്നെ തയ്യാറാകാതെ ഇടപാടുകള്‍ നടത്തുന്ന ഒരു മുതലാളിയായിട്ടാണ് ഗോയല്‍ അറിയപ്പെടുന്നത്. സിവില്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍, പെട്രോളിയം മന്ത്രി മുരളി ദേവ്‌റ, മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെ എന്നിവരില്‍ നിന്നും നേരിടേണ്ടി വന്ന സമ്മര്‍ദവും പൊതുജന രോഷത്തെക്കുറിച്ചുള്ള ഭീതിയുമായിരിക്കാം ജീവനക്കാരെ തിരിച്ചെടുക്കാന്‍ ഗോയലിനെ പ്രേരിപ്പിച്ചത്. ജീവനക്കാരെ തിരിച്ചെടുക്കാനുള്ള ഗോയലിന്റെ തീരുമാനത്തെ ഏറ്റവും അധികം സ്വാധീനിച്ച ഘടകങ്ങള്‍ മധ്യവര്‍ഗവും മാധ്യമങ്ങളുമായിരിക്കാം. വെള്ളക്കോളര്‍ തൊഴില്‍ശക്തിയുടെ ഏറ്റവും ആകര്‍ഷണീയമായ വിഭാഗങ്ങളിലൊന്നായ പിരിച്ചുവിടപ്പെട്ട കാബിന്‍ ക്രൂ ജീവനക്കാര്‍ക്ക് മാധ്യമങ്ങളില്‍ നിന്നും മധ്യവര്‍ഗത്തില്‍നിന്നും അളവറ്റ അനുകമ്പയാണ് ലഭിച്ചത്.

ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും അനന്തരഫലമായി അനുദിനം ഉപജീവനമാര്‍ഗം നഷ്‌ടപ്പെടുന്ന സംഘടിത മേഖലയിലെയും അസംഘടിത മേഖലയിലേയും പാവപ്പെട്ടവരായ അധ്വാനിക്കുന്ന തൊഴിലാളികളോട് ഇന്ത്യയിലെ സമ്പന്നവര്‍ഗം യാതൊരു രീതിയിലുമുള്ള ദയവും പ്രകടിപ്പിക്കാറില്ല. എന്നാല്‍ സമ്പന്ന വര്‍ഗത്തിന് എയര്‍ ഹോസ്‌റ്റസുമാരെ പോലുള്ള വിഭാഗങ്ങളെ പിരിച്ചുവിടുന്നത് ഒരു കാരണവശാലും സഹിക്കുവാന്‍ സാധിക്കുകയില്ല.

അതിനിടെ വ്യോമയാന കമ്പനികളെ പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് എങ്ങനെ രക്ഷപ്പെടുത്താനാകും എന്നതിനെ കുറിച്ച് ഒരു സംവാദത്തിന് പ്രഫുല്‍ പട്ടേല്‍ തുടക്കം കുറിച്ചിരിക്കുകയാണ്. വ്യോമയാന മേഖല പൊതുജനങ്ങളുടെ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണെന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലാണ് ഈ സംവാദം നടക്കുന്നത്. വ്യോയാന വ്യവസായത്തിന്റെ നഷ്‌ടം കുന്നുകൂടുകയാണ് എന്നത് വാസ്‌തവം തന്നെയാണ്. 2007-08ല്‍ ഒരു ബില്യണ്‍ ഡോളറിന്റെ (4980 കോടി രൂപ) നഷ്‌ടം സംഭവിച്ച ഈ മേഖലയുടെ 2008-09 ലെ നഷ്‌ടം 2 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ വ്യോമയാന വ്യവസായത്തില്‍ ഏറ്റവുമധികം നഷ്‌ടം സംഭവിച്ചിട്ടുള്ള രാജ്യമായ അമേരിക്കയ്‌ക്ക് സമാനമായ സാഹചര്യത്തെ ഇന്ത്യയിലെ വ്യോമയാന കമ്പനികളും നേരിടേണ്ടി വന്നേക്കും. നീണ്ട കാലമായി അമേരിക്കയിലെ വലിയ വ്യോമയാന കമ്പനികളെല്ലാം പ്രതിസന്ധിയിലാണ്. ചെറിയ കമ്പനികളുടെ കാര്യമാകട്ടെ ഏറെ പരിതാപകരവുമാണ്.

ജെറ്റ് എയര്‍വേയ്‌സിന്റെയും കിങ് ഫിഷര്‍ എയര്‍ലൈനിന്റെയും നഷ്‌ടം യഥാക്രമം 800 കോടിയും ആയിരം കോടിയും രൂപ വീതമാണ്. കൂട്ടിച്ചേര്‍ക്കപ്പെട്ട എയര്‍ ഇന്ത്യ - ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇതിലും ഉയര്‍ന്ന 2144 കോടി രൂപയുടെ നഷ്‌ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന ആലംബ മനോഭാവമാണ് ഒന്നാക്കപ്പെട്ട എയര്‍ ഇന്ത്യ - ഇന്ത്യന്‍ എയര്‍ലൈന്‍സ് നഷ്‌ടത്തിലാകുന്നതിന് കാരണം.ഇതുകൂടാതെ വ്യോമയാന കമ്പനികള്‍ കുടിശികയായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 2000 കോടി രൂപയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 1000 കോടി രൂപയും നല്‍കാനുണ്ട്.

പ്രധാനമായും രണ്ട് കാരണങ്ങളാലാണ് ഇന്ത്യയിലെ വ്യോമയാന കമ്പനികള്‍, പ്രത്യേകിച്ച് സ്വകാര്യ മേഖലയിലുള്ളവ, പ്രതിസന്ധിയെ നേരിടുന്നത്. വ്യോമയാന വിപണിയില്‍ എത്രയും പെട്ടെന്ന് ഏറ്റവും കൂടുതല്‍ ആധിപത്യം സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ഒരു ദശകമായി ഈ കമ്പനികള്‍ അനന്തര ഫലങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ വളരെ വേഗത്തില്‍ വികസിക്കുന്നതിനുള്ള തത്രപ്പാടിലായിരുന്നു എന്നതാണ് ഒന്നാമത്തെ കാരണം. തുടര്‍ച്ചയായ നയംമാറ്റങ്ങളിലൂടെ ഈ മേഖലയില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ സര്‍ക്കാര്‍ എടുത്തുകളഞ്ഞതാണ് മറ്റൊന്ന്. ഇത് ആവശ്യത്തിനുള്ള മൂലധനം പോലുമില്ലാതെ പ്രവര്‍ത്തനം നടത്തുന്നതിനും തോന്നുംപോലെ സര്‍വീസുകള്‍ നടത്തുന്നതിനും വ്യോയാന കമ്പനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കി.

ഈ സാഹചര്യമാകട്ടെ വ്യോമയാന മേഖലയില്‍ കമ്പനികള്‍ തമ്മിലുള്ള പരിധി വിട്ടതും അനാരോഗ്യപരവുമായ മത്സരത്തിന് വഴിയൊരുക്കി. ആവശ്യമുള്ളതിനേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ അധിക സര്‍വീസുകള്‍ കമ്പനികള്‍ നടത്തുന്നത് സാധാരണയായി. മാത്രവുമല്ല വ്യോമയാന വിപണിയില്‍ തങ്ങളുടെ വ്യവസായത്തിന്റെ പങ്ക് നിലനിര്‍ത്തുന്നതിനായി കമ്പനികള്‍ ഈ മേഖലയില്‍ അടുത്തിടെ ഉണ്ടായ വളര്‍ച്ചയുടെ അനുഭവത്തെ മാത്രം അടിസ്ഥാനമാക്കി വിമാനങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്‌തു. ഇതോടെ വിമാനസര്‍വീസിന്റെ കാര്യത്തില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന അധികലഭ്യതയുടെയും അതിനെ തുടര്‍ന്നുള്ള നഷ്‌ടത്തിന്റെയും പ്രശ്‌നം ഒന്നുകൂടി ഗുരുതരമായി.

വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുന്നതിനും വ്യോമയാന വ്യവസായം വികസിക്കുന്നതിനും അനുസൃതമായി കൂടുതല്‍ സാധാരണക്കാര്‍ യാത്രക്കായി വിമാനങ്ങളെ ആശ്രയിക്കുമെന്നും വിമാനക്കമ്പനികള്‍ തെറ്റിദ്ധരിക്കുകയും ഈ തെറ്റിദ്ധാരണയെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. എയര്‍ ഡെക്കാനെ പോലെ അനാവശ്യമായ ആഡംബരങ്ങള്‍ ഒഴിവാക്കി ചെലവ് കുറഞ്ഞ വിമാനയാത്ര യാഥാര്‍ഥ്യമാക്കിയ കമ്പനികള്‍ അഞ്ചു കൊല്ലങ്ങള്‍ക്കു മുമ്പ് വ്യോമയാനരംഗത്ത് പ്രവേശിച്ചത് ഈ തെറ്റിദ്ധാരണ കൂടുതല്‍ ദൃഢമാകുന്നതിന് കാരണമായി. തീവണ്ടി യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി പല വ്യോമയാന കമ്പനികളും തങ്ങളുടെ യാത്രാനിരക്കുകൾ ബോധപൂര്‍വം വെട്ടിക്കുറിച്ചു. എന്നാല്‍ വ്യോമയാന വ്യവസായത്തിന്റെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായി വേണ്ടിവരുന്ന ചെലവാണെന്നും അതുകൊണ്ട് വ്യവസായം വികസിക്കുന്നതു കൊണ്ടുമാത്രം വിമാന യാത്രാക്കൂലി സാധാരണ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന നിരക്കിലേക്ക് കുറച്ചുകൊണ്ടു വരുവാനാകുകയില്ല എന്നുമുള്ള വസ്‌തുതയെ വിമാനക്കമ്പനികള്‍ പാടെ വിസ്‌മരിക്കുകയാണുണ്ടായത്.

തീവണ്ടി യാത്രയാകട്ടെ സ്വാഭാവികമായും ചെലവ് കുറഞ്ഞതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്തതുമാണ്. എന്തൊക്കെയായാലും കുറഞ്ഞ വരുമാനം ലഭിക്കുന്ന ബഹുഭൂരിപക്ഷം ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം വിമാനയാത്ര വിദൂരമായ ഒരു സ്വപ്‌നമായി തുടരുക തന്നെ ചെയ്യും.

വിമാനയാത്രാനിരക്കുകള്‍ ഏറ്റവും താഴ്ന്ന നിലയിലായിരുന്ന സമീപകാലത്തു പോലും ഇന്ത്യയുടെ മൂന്ന് ശതമാനം വരുന്ന ആള്‍ക്കാര്‍ മാത്രമാണ് വിമാനത്തില്‍ സഞ്ചരിച്ചത്. ഇതില്‍ത്തന്നെ വലിയൊരു വിഭാഗം യാത്രക്കായി പഴയതുപോലെ വീണ്ടും തീവണ്ടിയെ ആശ്രയിക്കുന്നവരായി മാറിക്കഴിഞ്ഞിരിക്കുന്നു.

ആവശ്യത്തില്‍ അധികം വിമാന സര്‍വീസുകള്‍ നടത്തിയതുകൊണ്ടും സാധാരണക്കാരെ ആകര്‍ഷിക്കുന്നതിനായി നിരക്കുകള്‍ വെട്ടിക്കുറച്ചതുകൊണ്ടും 2007 ആയതോടെ പല വ്യോമയാന കമ്പനികള്‍ക്കും പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടു പോകുന്നതിന് കഴിയാത്ത സാഹചര്യം സംജാതമായി. തുടര്‍ന്ന് സഹാറ എയര്‍ലൈന്‍സിനെ ജെറ്റ് എയര്‍വേയ്‌സും പ്രതിദിനം 10.5 കോടി രൂപയുടെ നഷ്‌ടത്തെ നേരിടുകയായിരുന്ന ഡെക്കാന്‍ എയര്‍ലൈനിനെ കിങ്ഫിഷര്‍ എയര്‍ലൈന്‍സും വിലയ്‌ക്ക് വാങ്ങി.

വിമാനയാത്രാച്ചെലവ് കുറഞ്ഞതാക്കുന്നതിന് സഹായകരമായിരുന്ന വ്യോമയാന കമ്പനികള്‍ തമ്മിലുള്ള മത്സരങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം ലയനങ്ങള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഈ ലയനങ്ങള്‍ യാതൊരു തടസത്തെയും അഭിമുഖീകരിക്കാതെ നടക്കുകയാണുണ്ടായത്. ഇക്കൊല്ലം ഇന്ധനവിലയില്‍ ഉണ്ടായ വന്‍വര്‍ധന വ്യോമയാന കമ്പനികളുടെ ലാഭത്തില്‍ വീണ്ടും ഇടിവുണ്ടാക്കിയതിനെത്തുടര്‍ന്ന് അവ ഏറ്റവും കുറഞ്ഞത് 2800 രൂപയെങ്കിലും ഇന്ധന സര്‍ച്ചാര്‍ജ് എന്ന പേരില്‍ യാത്രക്കാരില്‍ നിന്നും അധികമായി ഈടാക്കുന്നതിന് ഒറ്റക്കെട്ടായി തീരുമാനമെടുത്തു. ഇതോടെ വളരെ ചുരുങ്ങിയ കാലം മാത്രം നിലനിന്ന ചെലവ് കുറഞ്ഞ വിമാനയാത്രയുടെ യുഗം അവസാനിച്ചു. എന്നാല്‍ വ്യോമയാന കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവസാനിച്ചുമില്ല.

ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം മുഖ്യകാരണം നമ്മുടെ വ്യോമയാന മേഖലയെ അമേരിക്കന്‍ മാതൃകയില്‍ പൂര്‍ണമായും നിയന്ത്രണ വിമുക്തമാക്കിയതാണ്. വ്യോമയാന മേഖലയെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ വിദഗ്ധനായി അറിയപ്പെടുന്ന കാനഡയിലുള്ള മൿഗില്‍ സ്‌റ്റീഫന്‍ ഡെംപ്‌സി ഇതിനെ വളരെ ലളിതമായി അവലോകനം ചെയ്‌തിട്ടുണ്ട്. 1978-ല്‍ എയര്‍ലൈന്‍ ഡി റഗുലേഷന്‍ ആൿട് നടപ്പിലാക്കി ഒരു ദശകം ആയപ്പോള്‍ തന്നെ റൈറ്റ് സഹോദരന്മാര്‍ 1903-ല്‍ ആദ്യത്തെ വിമാനം പറപ്പിച്ച നാള്‍ മുതല്‍ നേടിയ പണമെല്ലാം അമേരിക്കയിലെ വ്യോമയാന വ്യവസായത്തിന് നഷ്‌ടപ്പെട്ടിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അന്തിമ വിലയിരുത്തല്‍.

നഷ്‌ടം കാരണം അടച്ചുപൂട്ടപ്പെട്ട അമേരിക്കന്‍ വ്യോമയാന കമ്പികളുടെ എണ്ണം നൂറ്റമ്പതോളം വരും. അവിടെ നടന്ന വ്യോമയാന കമ്പനികള്‍ തമ്മിലുള്ള ലയനങ്ങളുടെ എണ്ണം അമ്പതിലും അധികമാണ്. വികസിത രാജ്യങ്ങളില്‍ ഏറ്റവും പഴഞ്ചനായതും ഏറ്റവും കൂടുതല്‍ തവണ റീ-പെയിന്റിംഗ് നടത്തപ്പെട്ടതുമായ വിമാനങ്ങള്‍ ഉള്ളത് അമേരിക്കയിലാണ്. വ്യോമയാന മേഖലയെ നിയന്ത്രണ വിമുക്തമാക്കിയതിനു ശേഷം അമേരിക്കയില്‍ പുതിയതായി നിലവില്‍ വന്ന 176 വ്യോമയാന കമ്പനികളില്‍ ഒരെണ്ണം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളു. ഈ കമ്പനി പോലും അടച്ചൂപൂട്ടലിന്റെ ഭീഷണിയെ നേരിടുകയാണ്. നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയത് വ്യോമയാന മേഖലയില്‍ കുത്തകവല്‍ക്കരണത്തിനും കേന്ദ്രീകരണത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. അമേരിക്കന്‍ വ്യോമയാന മേഖലയുടെ മൂന്നില്‍ രണ്ട് പങ്കും ഇന്ന് നാല് വ്യോമയാന കമ്പനികളുടെ നിയന്ത്രണത്തിലാണ്.

സ്വതന്ത്ര വിപണിയുടെ സ്‌തുതിപാഠകര്‍ ആത്മവിശ്വാസത്തോടെ നടത്തിയ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിനു ശേഷം വിമാന യാത്രാനിരക്ക് കുറയുകയല്ല മറിച്ച് വര്‍ധിക്കുകയാണ് ചെയ്തത്. യാത്രക്കാര്‍ക്ക് ലഭിക്കുന്ന സേവനത്തിന്റെ നിലവാരത്തിലും ഇടിവും സംഭവിച്ചു.

അമേരിക്കന്‍ അനുഭവത്തില്‍ നിന്നും പാഠമൊന്നും ഉള്‍ക്കൊള്ളുവാന്‍ ഇന്ത്യ തയ്യാറാകുന്നില്ല. നിയന്ത്രണ വിമുക്തമായ വ്യോമയാന മേഖലയെന്ന അമേരിക്കന്‍ മാതൃകയെ അതേപടി അനുകരിക്കുന്നതിനാണ് - 1990 കളില്‍ അടച്ചുപൂട്ടപ്പെട്ട മോഡി.., ഈസ്‌റ്റ് വെസ്‌റ്റ് എയര്‍ലൈന്‍സ്, പനാമ എയര്‍വേയ്‌സ് എന്നീ കമ്പനികളുടെ ചരിത്രവും സമീപകാല അനുഭവങ്ങളും ഈ മാതൃക നമ്മുടെ നാട്ടില്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമായും തെളിയിച്ചിട്ടുകൂടി - നമ്മുടെ ഭരണാധികാരികള്‍ ശ്രമിക്കുന്നത്. വ്യോമയാന മേഖലയ്‌ക്ക് കുറഞ്ഞ ഇന്ധന നികുതി, വായ്‌പകളും മറ്റു കുടിശികകളും തിരിച്ചടക്കുന്നതിന് കൂടുതല്‍ സമയം തുടങ്ങിയ അനര്‍ഹമായ പല ഇളവുകളും ഉള്‍പ്പെടുന്ന അയ്യായിരം കോടി രൂപയുടെ ഉദാരമായ ഒരു ബെയില്‍ ഔട്ട് പാക്കേജ് നല്‍കിക്കൊണ്ട് അമേരിക്കന്‍ മാതൃകയുമായി മുന്നോട്ടു പോകുന്നതിന് തന്നെയാണ് പ്രഫുല്‍ പട്ടേല്‍ ആഗ്രഹിക്കുന്നത്.

പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നതിന് സഹായകരമായ നയങ്ങള്‍ സൃഷ്‌ടിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന ഭരണാധികാരിയായിട്ടല്ല മറിച്ച് വ്യോമയാന വ്യവസായ ലോബിയുടെ ഒരു പ്രതിനിധിയായും രക്ഷാധികാരിയുമായാണ് പ്രഫുല്‍ പട്ടേല്‍ അദ്ദേഹത്തെ കാണുന്നത്. വ്യോമയാന മേഖലയില്‍ ആരോഗ്യപരമായ മത്സരം നടക്കുന്നതിനെ തടയിടുന്ന ജെറ്റ് എയര്‍വേയ്‌സിന്റെയും കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെയും കൂട്ടുകെട്ടിനെ അദ്ദേഹം പിന്തുണയ്‌ക്കുകയാണ്. സമീപഭാവിയില്‍ തന്നെ ഇന്ത്യന്‍ വ്യോമയാന വിപണിയുടെ 60 ശതമാനവും ഈ കൂട്ടുകെട്ടിന്റെ നിയന്ത്രണത്തിലാകും. മിക്ക രാജ്യങ്ങളിലും ഒരു കമ്പനിയുടെ നിയന്ത്രണത്തിന്‍ കീഴില്‍ വരാവുന്ന വ്യോമയാന വിപണിയുടെ പങ്ക് 7 മുതല്‍ 15 ശതമാനം വരെയായി നിശ്ചയിക്കപ്പെട്ടിരിക്കുകയാണ്. ഈ നിശ്ചിത പരിധിയില്‍ കൂടുതല്‍ വിപണിയുടെ പങ്ക് (share) കൈക്കലാക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ കുത്തകവല്‍ക്കരണം ഒഴിവാക്കാനായി ആ രാജ്യങ്ങളില്‍ നിലവിലുള്ള നിയമപ്രകാരം നടപടികള്‍ക്ക് വിധേയമാകും.

തീര്‍ച്ചയായും അസാധാരണവും വിചിത്രവുമായ രീതികളാണ് ഇക്കാര്യത്തില്‍ നമ്മുടെ ഭരണാധികാരികള്‍ പിന്തുടരുന്നത്. ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നമ്മള്‍ Monopolies and Restrictive Trade Practices Commission നെ പിരിച്ചുവിട്ടു. എന്നാല്‍ വാഗ്ദാനം ചെയ്തതുപോലെ ഇതിന്റെ സ്ഥാനത്ത് കോംപറ്റീഷന്‍ കമ്മീഷനെ നിയമിക്കാനുള്ള താല്‍പ്പര്യം കാട്ടിയതുമില്ല. ഇതെല്ലാം സ്വതന്ത്ര വിപണി നയങ്ങളെ മറയാക്കി വിപണിയെ വളച്ചൊടിച്ചും പ്രതിസന്ധി സൃഷ്‌ടിച്ചുകൊണ്ടും തടിച്ചുകൊഴുക്കുന്നതിന് കുത്തകകള്‍ക്ക് അവസരമൊരുക്കിക്കൊടുത്തു.

പ്രതിസന്ധിയും അസ്ഥിരതയും അസമത്വവും സമ്പത്തിന്റെ നശീകരണവും സൃഷ്‌ടിക്കുന്നതിനും സാമൂഹിക സന്തുലനാവസ്ഥയെ അട്ടിമറിക്കുന്നതിനും വഴിയൊരുക്കുന്ന നവ ഉദാര- സ്വതന്ത്ര വിപണി നയങ്ങളെ ലോകമാകെ തള്ളിപ്പറയുന്ന ഇന്നത്തെ സാഹചര്യത്തിലും നമ്മുടെ ഭരണവര്‍ഗം ഈ നയങ്ങളില്‍ അന്ധമായ വിശ്വാസം വച്ചുപുലര്‍ത്തുകയാണ്. ധനതത്വ ശാസ്‌ത്രത്തിനുള്ള ഇക്കൊല്ലത്തെ നോബല്‍ പുരസ്‌ക്കാരം ലഭിച്ച പോള്‍ ക്രൂഗ്‌മാനെ പോലെയുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന, വിപണി മൌലികവാദത്തെ ചോദ്യം ചെയ്യുന്ന, വ്യത്യസ്‌തങ്ങളായ ആശയങ്ങള്‍ക്ക് ഇപ്പോള്‍ വീണ്ടും മാന്യതയും സ്വീകാര്യതയും കൈവന്നിരിക്കുകയാണ്. യാഥാസ്ഥിതിക നയങ്ങളെ അതിശക്തമായി പിന്തുണച്ചിരുന്ന പലരും ഇപ്പോള്‍ ബാങ്കിംഗ്, ഗതാഗം, ടെലികോം, വാര്‍ത്താവിനിമയം, ഗതാഗതം, പ്രകൃതി വാതകം എന്നീ മേഖലകളില്‍ സര്‍ക്കാരിന്റെ നിയന്ത്രണവും ഇടപെടലും വേണമെന്ന് അഭിപ്രായപ്പെടുകയാണ്.

പാശ്ചാത്യ രാജ്യങ്ങളിലെ നിരവധി മുഖ്യധാരാ നിരീക്ഷകരും സാമ്പത്തിക - സാമൂഹിക നയങ്ങള്‍ രൂപീകരിക്കുന്നതില്‍ യാഥാസ്ഥിതിക ചിന്താധാരക്കുണ്ടായിരുന്ന മേധാവിത്വം അവസാനിച്ചുകഴിഞ്ഞു എന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അന്തര്‍ ദേശീയ ധനകാര്യസ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി ഒരു ബ്രെട്ടൻവുഡ് സമ്മേളനം വിളിച്ചുകൂട്ടണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ ആവശ്യപ്പെടുകയാണ്. നിരവധി സര്‍ക്കാരുകള്‍ വലിയ അളവില്‍ സ്വകാര്യ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ദേശവല്‍ക്കരിക്കുകയാണ്.

എന്നാല്‍ ഇന്ത്യയിലെ നിരവധി യാഥാസ്ഥിതിക ചിന്താഗതിക്കാര്‍ ഇപ്പോഴും ആഗോള സമ്പദ് ഘടന പ്രതിസന്ധിയെ നേരിടുകയാണ് എന്ന വസ്തുതയെ കണ്ടില്ലെന്ന് നടിക്കുകയും ആഗോളവല്‍ക്കരണ നയങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടുകഴിഞ്ഞു എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. മൂലധനത്തിനു മേല്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം അതിന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നതിനും (Capital Account convertability) വളരെ രഹസ്യസ്വഭാവമുള്ള പാര്‍ട്ടിസിപ്പേറ്ററി നോട്ട് പോലുള്ള സാമ്പത്തിക ഉപകരണങ്ങളുടെ രൂപത്തില്‍ ഊഹക്കച്ചവടത്തില്‍ പങ്കെടുക്കുന്നതിനും അനുവദിക്കണമെന്നാണ് ചിലര്‍ വാദിക്കുന്നത്.

പിന്തിരിപ്പന്‍ ചിന്തകളുടെ തടവുകാരായ ഇക്കൂട്ടര്‍ കൂടുതല്‍ വേദനയും ദുരിതവുമായിരിക്കും നമുക്ക് സമ്മാനിക്കുക. ഇവര്‍ എത്ര പെട്ടെന്ന് പിന്തിരിപ്പന്‍ ചിന്തകളുടെ തടവറയില്‍ നിന്ന് മോചിതരാകുന്നുവോ അത്രയും പെട്ടെന്ന് നമുക്കെല്ലാവര്‍ക്കും നല്ലത് സംഭവിക്കുകയും ചെയ്യും.

***

പ്രഫുൽ ബിദ്വായ്, കടപ്പാട്: വര്‍ക്കേഴ്‌സ് ഫോറം