09 February, 2015

മറ്റൊരു ഇന്റര്‍നെറ്റ് ലോകം സാധ്യമാണ്

ലോക സോഷ്യല്‍ ഫോറം ഓര്‍മ്മയില്‍ ഉണ്ടായിരിക്കുമല്ലോ? അത് ലോക സാമ്പത്തിക ഫോറത്തിന്റെ ഒരു ബദല്‍ രൂപമായിരുന്നു. ലോക സാമ്പത്തിക ഫോറമാകട്ടെ ആഗോളവത്കരണം സൃഷ്ടിക്കുന്ന സവിശേഷ സാഹചര്യങ്ങള്‍ മുതലാളിത്ത രാജ്യങ്ങള്‍ക്കും അവരുടെ വന്‍കിട കുത്തകകള്‍ക്കും അനുകൂലമായി തിരിച്ചുവിടാനുള്ള വന്‍ രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മയാണ് അത്. ഇതിനോട് ചെറുത്തുനില്‍ക്കാനാണ് ബ്രസീലിന്റെയും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും നേതൃത്വത്തില്‍ ലോക സോഷ്യല്‍ ഫോറം രൂപപ്പെട്ടത്. ലോകമെമ്പാടും നിന്നുള്ള ആഗോളവത്കരണ വിരുദ്ധ സംഘടനകളുടെ ഒരു കൂട്ടായ്മയായിരുന്നു അത്. സാമ്പത്തിക നയങ്ങളെ മുന്‍നിര്‍ത്തി ലോകമെമ്പാടും ഉയര്‍ന്ന രണ്ട് വിരുദ്ധ ശക്തികളായി ഈ രണ്ട് സംഘങ്ങളേയും വിലയിരുത്താവുന്നതാണ്. ഈ ഏറ്റുമുട്ടല്‍ ഇന്റര്‍നെറ്റിന്റെ ലോകത്തേയ്ക്കും കൂടി വ്യാപിപ്പിക്കുകയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ലോകത്തെവിടെയും ഉയര്‍ന്നുവരുന്നത്.
രണ്ട് ഡസനിലധികം വരുന്ന പൗരസമൂഹ സംഘടനകള്‍ ചേര്‍ന്ന് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം രൂപവത്കരിച്ചിരിക്കുന്നതാണ് പുതിയ വാര്‍ത്ത. ലോക സോഷ്യല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആവേശംകൊണ്ടും അതിന്റെ മാതൃകയിലുമാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം വരുന്നത്. ഇന്റര്‍നെറ്റ് ഞങ്ങള്‍ക്ക് വേണം (കിലേൃില േംല ംമി)േ എന്നാണതിന്റെ മുദ്രാവാക്യം. ഇത് ലോക സോഷ്യല്‍ ഫോറത്തിന്റെ മറ്റൊരു ലോകം സാധ്യമാണ് (അിീവേലൃ ംീൃഹറ ശ െുീശൈയഹല) എന്ന മുദ്രാവാക്യത്തിന്റെ സൈബര്‍ ലോകത്തെ തുടര്‍ച്ചയാണ്. സോഷ്യല്‍ ഫോറവും സാമ്പത്തിക ഫോറവും തമ്മിലുള്ള വൈരുദ്ധ്യം ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക ഫോറത്തിന്റെ നേതൃത്വത്തിലാണ് നെറ്റ് മുണ്ട്യാല്‍ ഇനിഷ്യേറ്റീവ് രൂപപ്പെട്ടത്. വിശാലവും തുറന്നതുമായ നയസമീപനങ്ങളെക്കുറിച്ച് ഏറെ പ്രസംഗിച്ചുവെങ്കിലും നെറ്റ് മുണ്ട്യാല്‍ ഇനിഷ്യേറ്റീവ് അടിസ്ഥാനപരമായി ലോക സാമ്പത്തിക ഫോറത്തിന്റെ അനുബന്ധം മാത്രമായിരുന്നു. മുതലാളിത്തത്തിന്റെ മേച്ചില്‍പുറങ്ങളില്‍ ദരിദ്രന്റെ കുഞ്ഞാടുകള്‍ക്ക് സ്വാതന്ത്ര്യം മിഥ്യയായിരിക്കും എന്ന തത്വം ഇവിടെയും ബാധകമാണ്. അതുകൊണ്ട് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം കുത്തകവത്കരണത്തിനും കേന്ദ്രീകരണത്തിനും എതിരായ ഒരു നിലപാട് എടുക്കുന്നു. അത് താഴെനിന്ന് രൂപപ്പെടുത്താവുന്ന ഒരു പരിപ്രേക്ഷ്യത്തിനായി ശ്രമിക്കുന്നു.
ഇക്കൊല്ലം മാര്‍ച്ച് 24 മുതല്‍ 28വരെയാണ് ടുണീഷ്യയുടെ തലസ്ഥാനമായ ടുണീസില്‍വച്ച് ലോക സോഷ്യല്‍ഫോറം ചേരുന്നത്. അവിടെയായിരിക്കും ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറം ഔപചാരികമായി നിലവില്‍ വരിക. ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ ഇതിന്റെ ആദ്യസമ്മേളനം ചേരാന്‍ കഴിയുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
സൈബര്‍ ലോകത്തിന്റെ ആധിപത്യം നേടാന്‍ വന്‍കിട കമ്പനികള്‍ മത്സരിക്കുകയാണ്. അവയൊക്കെത്തന്നെ സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നുള്ളവയാണ്. മുതലാളിത്തത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളാണവയെ നയിക്കുന്നത്. അത് കേവലം സാമ്പത്തികമായ ആധിപത്യം മാത്രമല്ല സാമ്രാജ്യത്വ അധിനിവേശത്തിന്റെ താല്‍പര്യങ്ങള്‍കൂടി അടങ്ങിയതാണെന്ന് വിക്കിലീക്‌സ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പൗരന്മാരുടെ രഹസ്യ ജീവിതത്തിലേക്ക് സ്ഥിരമായി ഒളിഞ്ഞുനോക്കാന്‍ നിരന്തര ചാരക്കണ്ണുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ വലിയേട്ടന്‍ (ആശഴ യൃീവേലൃ) സ്വഭാവത്തെക്കുറിച്ച് എഴുതിയത് ജോര്‍ജ് ഓര്‍വെല്‍ ആയിരുന്നു. ഓര്‍വെല്‍ കമ്യൂണിസത്തേയും സോവിയറ്റ് യൂണിയനേയും ആക്ഷേപിക്കാനാണ് ഈ സംജ്ഞ രൂപപ്പെടുത്തിയത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ ഒളിഞ്ഞുനോട്ടം നടത്തിക്കൊണ്ടിരുന്നത് മുതലാളിത്തമാണെന്ന്, അതില്‍തന്നെ വിശേഷിച്ചും അമേരിക്കയാണെന്ന്, എഡ്‌വേഡ് സ്‌നോഡന്‍ സംഭവം ലോകത്തിന് വെളിവാക്കുന്നു. ലോകമെമ്പാടുമുള്ള പൗരസമൂഹത്തിന്റെ രഹസ്യജീവിതം അമേരിക്കന്‍ ഭരണകൂടത്തിന്റെ കണ്‍മുന്നില്‍ അനാവൃതമാക്കിക്കൊടുത്തത് സൈബര്‍ ലോകത്തെ വന്‍കിട കമ്പനികളായിരുന്നു. ഈ കമ്പനികള്‍ ഇപ്പോഴും ഇന്റര്‍നെറ്റിന്റെ ഭാവിക്കുവേണ്ടിയുള്ള തങ്ങളുടെ സംവാദങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ മറന്നുപോകുന്നത് സൈബര്‍ ആകാശത്തിന്റെ ഭൂരിഭാഗത്തിനും അവകാശമുള്ള സാധാരണ മനുഷ്യന്റെ ജീവിതങ്ങളെയാണ്. അവര്‍ വര്‍ഗ വിഭജനംപോലെ ഒരു ഡിജിറ്റല്‍ വിഭജനവും രൂപപ്പെടുത്തുന്നു. അതുകൊണ്ടാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറത്തിന്റെ ഘടക സംഘടനകളില്‍ പ്രമുഖരായ ജസ്റ്റ്‌നെറ്റ് കൊലീഷ്യന്റെ സഹ കണ്‍വീനര്‍ ആയ നോര്‍ബര്‍ട്ട് ബോളോ, ''ദരിദ്രന്റെ ശബ്ദം അധികാരത്തിന്റെ ഇടനാഴികളില്‍ അമര്‍ന്നുപോകാതിരിക്കാനാണ്'', ഇന്റര്‍നെറ്റ് സോഷ്യല്‍ േഫാറം രൂപപ്പെടുത്തുന്നത് എന്ന് പ്രഖ്യാപിച്ചത്.
ജസ്റ്റ്‌നെറ്റ് കൊലീഷ്യനെ കൂടാതെ, അമേരിക്ക, അറബ് രാജ്യങ്ങള്‍, ഫ്രാന്‍സ്, തുര്‍ക്കി തുടങ്ങിയ വിവിധ രാജ്യങ്ങളിലുള്ള പൗരസമൂഹ സംഘടനകളാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറത്തില്‍ അംഗങ്ങളായിട്ടുള്ളത്. ഇന്ത്യയില്‍നിന്ന് അഖിലേന്ത്യാ ജനകീയ ശാസ്ത്രശൃംഖല (അഹഹ കിറശമ ജലീുഹല' െടരശലിരല ചലംേീൃസഅകജടച), നോളജ് കോമണ്‍സ് തുടങ്ങിയ വിവിധ സംഘടനകള്‍ ഈ കൂട്ടായ്മയില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍നിന്ന് ഫോറം ഓണ്‍ കമ്യൂണിക്കേഷന്‍ ഫോര്‍ ഇന്റഗ്രേഷന്‍ ഓഫ് ഔവര്‍ അമേരിക്കാസും, അറബ്‌ലോകത്തുനിന്ന് അറബ് എന്‍ജിഒ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡെവലപ്‌മെന്റും പുതിയ കൂട്ടായ്മയില്‍ അംഗങ്ങളാണ്.
സൈബര്‍ ലോകം കൂട്ടായ്മയുടെയും പങ്കുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ഒക്കെയുള്ള ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അച്ചടിയുടെയും ടെലിവിഷന്റെയും പരിമിതി അവയുടെ നടത്തിപ്പ് തലപ്പത്ത് പത്രാധിപരുടെയോ മാനേജരുടെയോ അധികാരദണ്ഡ് ഉണ്ടായിരിക്കും എന്നതാണ്. എന്നാല്‍ ഇന്റര്‍നെറ്റ് ഈ അധികാര ദണ്ഡിനെ അപ്രസക്തമാക്കുന്നു. ഓരോ പൗരനും അയാളുടെ അഭിപ്രായങ്ങള്‍ ലോകത്തോട് നേരിട്ട് പങ്കുവയ്ക്കാന്‍ അത് സഹായിക്കുന്നു. അതിന്റെ ഏറ്റവും ജനപ്രിയ രൂപമാണ് നവ മാധ്യമങ്ങള്‍. എന്നാല്‍ ഇന്റര്‍നെറ്റിന്റെ കുത്തകവല്‍ക്കരണം സാധാരണക്കാരന് അത് അപ്രാപ്യമാക്കുന്നു. അത് അതില്‍തന്നെ ഉള്ളടങ്ങിയിരിക്കുന്ന ജനാധിപത്യത്തെ ചോര്‍ത്തിക്കളയുന്നു. അതുകൊണ്ട് ജനാധിപത്യത്തിന്റേയും സാമൂഹ്യ നീതിയുടെയും മനുഷ്യാവകാശത്തിന്റെയും ഒരാശയം ഇന്റര്‍നെറ്റിന്റെ ലോകത്ത് സാധ്യമാക്കാനാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറം ശ്രമിക്കുന്നത്. അങ്ങനെയാണ് അത് മറ്റൊരു ലോകം സാധ്യമാണ് എന്ന മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയാകുന്നത്. ഒപ്പം അത് പങ്കാളിത്ത നയങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും സാമൂഹ്യ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിശാലമായ അര്‍ഥത്തില്‍ അത് ഒരു ജനകീയ ഇന്റര്‍നെറ്റ് മാനിഫെസ്‌റ്റോ രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ്.
ഇക്കൊല്ലത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്.
വിവരലഭ്യ സമൂഹത്തിനായുള്ള ലോക ഉച്ചകോടി നടന്നിട്ട് പത്തുവര്‍ഷം തികയുകയാണിപ്പോള്‍. അതിന്റെ പത്താംവാര്‍ഷികം ഇക്കൊല്ലം ന്യൂയോര്‍ക്കില്‍ നടക്കും. കഴിഞ്ഞ പത്തുകൊല്ലം സൈബര്‍ ലോകത്തുനടന്ന സംഘര്‍ഷങ്ങള്‍ ഈ സമ്മേളനത്തിന്റെ വിശകലനങ്ങളില്‍ വരാതിരിക്കില്ല. ബിസിനസ് ഗ്രൂപ്പുകള്‍ക്കൊപ്പംതന്നെ പൗരസമൂഹ സംഘടനകളും സാങ്കേതിക സംഘടനകളും ഇന്റര്‍നെറ്റില്‍ ഇടപെട്ടുകൊണ്ടിരുന്ന പത്തുവര്‍ഷമാണ് കഴിഞ്ഞുപോയത്. ഈ മേഖലയില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ദരിദ്രര്‍ക്ക് ഒരു വലിയ ആശ്രയമായി മാറാന്‍ ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറത്തിന് കഴിയാതിരിക്കില്ല.

** ജോജി കൂട്ടുമ്മേല്‍