16 February, 2009

നോം ചോംസ്കി സംസാരിക്കുന്നു

അമേരിക്ക ലോകത്തെ ആയുധക്കലവറയാക്കുന്നു

തോര്‍ഡര്‍ സീവിന്‍സണ്‍‍: നവംബറില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിനുശേഷം അമേരിക്കയുടെ വിദേശനയത്തില്‍ എന്തെങ്കിലും മാറ്റം വരുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? മക്കെയിനും ഒബാമയും തമ്മിലുള്ള മല്‍സരത്തിലെ ജയപരാജയങ്ങള്‍ അമേരിക്കന്‍ വിദേശനയത്തെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കുമോ?

ചോംസ്‌കി: അമേരിക്കയിലെ ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ വ്യത്യാസം വളരെ ചെറുതാണ്. എന്നാല്‍ കണക്കറ്റ അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ഈ ഭരണവ്യവസ്ഥയില്‍, ചെറിയ മാറ്റങ്ങളുടെപോലും ഫലം വളരെ വലുതായിരിക്കും. അമേരിക്കന്‍ മേധാവിത്വം ലോകത്താകെ അടിച്ചേല്‍പ്പിക്കുന്ന കാര്യത്തില്‍ ബുഷിന്റെ സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത അങ്ങേയറ്റമാണ്. ഇതില്‍നിന്നുമാറി ദേശീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കപ്പെടാനുള്ള സാധ്യത, ഒബാമയാണ് ജയിച്ചുവരുന്നതെങ്കില്‍, കൂടുതലാണ്. അദ്ദേഹം, ഒരു പക്ഷെ, ക്ലിന്റണെപ്പോലുള്ള ഒരു ഡെമോക്രാറ്റായിരിക്കും.

സീവിന്‍സണ്‍: ഇറാനെതിരെ അമേരിക്കന്‍ ഭരണകൂടം ഉയര്‍ത്തുന്ന ഭീഷണികള്‍ക്കു കാരണം ആ രാജ്യത്തിന്റെ ആണവപരിപാടികള്‍ തന്നെയാണോ? ഇറാനോടുള്ള അമേരിക്കന്‍സമീപനത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തൊക്കെയായിരിക്കും?

ചോംസ്‌കി: അധികാരവും പദവിയുമുള്ളവര്‍ക്ക് ചരിത്രം ഉപകാരശൂന്യമായ അസംബന്ധങ്ങളുടെ കൂമ്പാരമാണ്. എന്നാല്‍, ഇരകള്‍ക്കൊരിക്കലും അങ്ങനെ കരുതാനാവില്ല. എല്ലാം മറക്കാന്‍ പാശ്ചാത്യലോകത്തിനു കഴിഞ്ഞേക്കും. കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി അമേരിക്ക തങ്ങളെ ദ്രോഹിക്കുകയാണെന്ന് ഇറാനിലെ ജനങ്ങള്‍ക്കറിയാം. 1953 ല്‍ ഇറാനിലെ പാര്‍ലമെന്ററി സംവിധാനത്തെ അട്ടിമറിച്ചത് അമേരിക്കയും ബ്രിട്ടനും ചേര്‍ന്നാണ്. അവര്‍ ഷാ എന്ന ക്രൂരനായ ഏകാധിപതിയെ ഇറാനില്‍ അധികാരത്തിലേറ്റി. 1979 ല്‍ സ്ഥാനചലനം സംഭവിക്കുന്നതുവരെ ഷാ അമേരിക്കന്‍ പിന്തുണയോടെ ഭരണം നടത്തി. ഈ ഏകാധിപതി ഭരണത്തിലിരുന്ന കാലത്ത് ചെനി, റംസ്‌ഫെല്‍ഡ്. കിസിംഗര്‍, വോള്‍ഫോവിച്ച് തുടങ്ങിയവരുടെയും അമേരിക്കന്‍ ഭരണസംവിധാനത്തിലെ മറ്റു പ്രധാനികളുടെയും പിന്തുണയോടെ തുടങ്ങിവച്ചതിന്റെ തുടര്‍ച്ചമാത്രമാണ് ഇന്നത്തെ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണപരിപാടികളെന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. ഷാ അധികാരഭ്രഷ്ടനായതിനെത്തുടര്‍ന്ന്, പുതിയ സര്‍ക്കാരിനെതിരെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനായി അമേരിക്കയുടെ ശ്രമം. റീഗന്റെ സൈനികവും നയതന്ത്രപരവുമായ പിന്തുണയോടെയാണ് സദ്ദാംഹുസൈന്‍ ഇറാന്‍ ആക്രമിച്ചത്. ലക്ഷക്കണക്കിന് ഇറാനികള്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ബുഷ് ഒന്നാമന്റെ കാലത്ത്, 1989 ല്‍ ഇറാക്കിലെ ആണവ എന്‍ജിനീയര്‍മാരെ അമേരിക്കയില്‍ വിളിച്ചുവരുത്തി ആയുധനിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുകപോലുമുണ്ടായി. അമേരിക്കന്‍ ഇടപെടലിന്റെകൂടി ഫലമായി ഇറാന്‍ ഫലത്തില്‍ കീഴടങ്ങിയതിനുശേഷം, സ്വന്തം ദേശീയതാല്‍പര്യത്തിനെതിരായ വ്യവസ്ഥകളാണ് ആ രാജ്യത്തിന് അംഗീകരിക്കേണ്ടി വന്നത്. രാജ്യം നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്രസമൂഹവുമായി മാന്യമായി വിലപേശാനുള്ള അവസരംപോലും ബുഷ് രണ്ടാമന്‍ ഇറാനു നിഷേധിച്ചു. അര്‍ത്ഥപൂര്‍ണ്ണമായ നയതന്ത്രസമീപനം കൈക്കൊള്ളാന്‍ അമേരിക്ക തയ്യാറായില്ല. ഇറാനെ തകര്‍ത്തുകളയുമെന്ന് കൂടെക്കൂടെ ഭീഷണിമുഴക്കുകയാണ് അമേരിക്കയിലെ ഇരുപാര്‍ട്ടികളും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് യു എന്‍ ചാര്‍ട്ടറിനു മാത്രമല്ല, ബഹുഭൂരിപക്ഷം അമേരിക്കക്കാരുടെ അഭിപ്രായത്തിനും എതിരാണ്. അവരും ലോകം മുഴുവനും, സമാധാനപരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി യുറേനിയം സമ്പുഷ്ടീകരണ പരിപാടിയുമായി മുന്നോട്ടുപോകാനുള്ള ഇറാന്റെ അവകാശം അംഗീകരിക്കുന്നുണ്ട്. മധ്യപൌരസ്ത്യദേശം ഒരു ആണവായുധമുക്തമേഖലയാവണമെന്നുമാത്രമാണ് ബഹുഭൂരിപക്ഷം അമേരിക്കക്കാരും ആഗ്രഹിക്കുന്നത്. ജനാഭിപ്രായം മാനിക്കുന്ന ഒരു യഥാര്‍ത്ഥ ജനാധിപത്യരാജ്യമാണെങ്കില്‍ ഇറാനുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കുകയാണ് അമേരിക്ക ചെയ്യേണ്ടത്.

ഇറാന്‍ അമേരിക്കാ ബന്ധങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ 'ആണവഭീതി'യല്ല അമേരിക്കന്‍ നയങ്ങള്‍ക്കു പിറകിലെന്ന് വ്യക്തമായി മനസ്സിലാക്കാം. മറിച്ചായിരുന്നെങ്കില്‍, മദ്ധ്യപൌരസ്ത്യദേശത്തെ ആണവായുധങ്ങളില്ലാത്ത ഒരു സമാധാനമേഖലയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളില്‍ ഇറാനും മറ്റ് അറബ് രാഷ്ട്രങ്ങളുമായി കൈകോര്‍ക്കാന്‍ അമേരിക്ക തയ്യാറാകുമായിരുന്നു. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് "ആധികാരികമായി'' വ്യക്താക്കിയിട്ടുണ്ട്. അങ്ങനെയൊരു ലക്ഷ്യം ഇറാനുണ്ടായിരിക്കാം എന്നാണ് അവര്‍ പറയുന്നത്. ഇസ്രായേലി സൈനികചരിത്രകാരനായ മാര്‍ട്ടിന്‍ വാന്‍ക്രിവാള്‍ഡ് അഭിപ്രായപ്പെട്ടതുപോലെ,. അമേരിക്കയെ ചെറുക്കുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെയെങ്കിലും ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നില്ലെങ്കില്‍ അവര്‍ക്കു 'ഭ്രാന്താ'ണ്. അമേരിക്ക ഇറാക്കിനെ ആക്രമിച്ചുകീഴടക്കിയ അവസരത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. പല കാരണങ്ങള്‍കൊണ്ടും ഇറാനിയന്‍ ഭരണകൂടം ശക്തമായ വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്നുണ്ടാവാം. എന്നാല്‍, ഇറാനെതിരായി നാസിമാതൃകയില്‍ നടത്തുന്ന നിരന്തരമായ ഭീഷണിയുടെയും പ്രചാരവേലയുടെയും അടിസ്ഥാനം ലോകത്തെ അടക്കിഭരിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നുകരുതുന്ന അമേരിക്കയുടെ അക്ഷമയാണ്. അനുസരണക്കേടോ പരിമിതമായ സ്വാതന്ത്ര്യവാഞ്ഛയോ, അമേരിക്കയുടെ കണ്ണില്‍, കുറ്റകരമായ അതിക്രമമാണ്. ലോകംമുഴുവന്‍ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് അറബ് മേഖലയെ കാല്‍ക്കീഴിലാക്കിയേ തീരു എന്ന് അവര്‍ക്കറിയാം.

സീവിന്‍സണ്‍: ഇറാനെതിരെ സൈനികനടപടിയുണ്ടായാല്‍ ഏതൊക്കെ രാജ്യങ്ങളാവും അമേരിക്കയെ പിന്തുണയ്ക്കുക?

ചോംസ്‌കി: ഇസ്രായേല്‍. ഒരു പക്ഷെ മൈക്രോനേഷ്യയും മാര്‍ഷല്‍ ദ്വീപുകളും അവരോടൊപ്പം ചേരും. ബ്രിട്ടണ്‍പോലും അമേരിക്കയെ പിന്തുണയ്ക്കാനിടയില്ല. അമേരിക്കയെ പേടിച്ച് ആരും എതിര്‍പ്പുകള്‍ തുറന്നു പ്രകടിപ്പിക്കില്ലെന്നുമാത്രം.

സീവിന്‍സണ്‍: അമേരിക്ക കിഴക്കന്‍ യൂറോപ്പില്‍ വിന്യസിക്കാന്‍ പോകുന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ലക്ഷ്യമെന്തായിരിക്കും? "റൌഡി രാഷ്ട്രങ്ങളി''ല്‍ നിന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളെ സംരക്ഷിക്കുകയായിരിക്കുമോ അതിന്റെ ഉദ്ദേശ്യം? അതോ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഈ പദ്ധതിക്കു പിന്നിലുണ്ടോ?

ചോംസ്കി: എന്‍ വൈ റ്റി സിന്റിക്കേറ്റ് പുറത്തിറക്കിയ ഒരു രേഖയില്‍ നിന്ന് ഞാന്‍ എന്റെതന്നെ വാക്കുകള്‍ ഇവിടെ ആവര്‍ത്തിക്കാം: ബാലിസ്റ്റിക്ക് മിസൈല്‍ പ്രതിരോധ പരിപാടികളെ ഒരു പ്രതിരോധസങ്കേതമായല്ല, ആക്രമണ സംവിധാനമായാണ് കാണേണ്ടത്. തിരിച്ചടികളെ നിര്‍വീര്യമാക്കുകയും മറ്റുരാജ്യങ്ങളുടെ പ്രതിരോധശേഷിക്കു തുരങ്കംവയ്ക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. 'ക്വാസി ഗവണ്‍മെന്റല്‍ റാന്‍ഡ് കോര്‍പറേഷന്‍' വിശദീകരിച്ചതുപോലെ ബി എം ഡി ഒരു സംരക്ഷണകവചമല്ല, അമേരിക്കന്‍ ആക്രമണങ്ങളെ സഹായിക്കാനുള്ള സംവിധാനമാണ്.

രാഷ്ട്രീയചിത്രം മൊത്തത്തിലെടുത്താല്‍ സൈനികവിദഗ്ദ്ധന്മാര്‍ പലരും ബി എം ഡിയെ അനുകൂലിച്ചെഴുതുന്നുണ്ട്. യാഥാസ്ഥിതിക നിലപാടുപുലര്‍ത്തുന്ന 'നാഷണല്‍ ഇന്ററെസ്റ്റില്‍,ആന്‍ഡ്രൂ ബേസ്വിച്ച് എഴുതിയതു നോക്കുക; "മിസൈല്‍ പ്രതിരോധം അമേരിക്കയെ സംരക്ഷിക്കാനുള്ളതല്ല. അത് ആഗോള മേധാവിത്വം സ്ഥാപിക്കാനുള്ളതാണ്''

ഉദാരനിലപാടുകാരായ 'ന്യൂ റിപ്പബ്ലിക്കി'ല്‍ ലോറാന്‍സ് കാപ്ളാന്‍ അഭിപ്രായപ്പെടുന്നു. "വിദേശനാടുകളില്‍ സ്വന്തം ശക്തിപ്രയോഗിക്കാന്‍ അമേരിക്കയെ സജ്ജമാക്കുന്നതാണ് ബി എം ഡി. അത് പ്രതിരോധത്തിനുള്ളതല്ല. ആക്രമണംതന്നെയാണതിന്റെ ലക്ഷ്യം. കൃത്യമായി പറഞ്ഞാല്‍, അതുകൊണ്ട് തന്നെയാണ് ബി എം ഡി നമ്മുടെ ആവശ്യമായിത്തീരുന്നത്.''

റഷ്യന്‍ വിദഗ്ധര്‍ക്കും ഇതേ അഭിപ്രായംതന്നെയാണുള്ളത്. "ബി എം ഡിയുടെ ഭാഗമായി വടക്കന്‍ പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലും മിസൈലുകള്‍ വിന്യസിക്കാനുള്ള അമേരിക്കന്‍ പരിപാടിയെ സ്വന്തം സുരക്ഷിതത്വത്തിനുള്ള ഗുരുതരമായ ഭീഷണിയായിട്ടല്ലാതെ റഷ്യക്കു കാണാനാവില്ല അമേരിക്കക്കാരായ ജോര്‍ജ്ജ് ലൂയീസ്, തിയോഡൊര്‍ പോസ്റ്റോള്‍ എന്നീ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കാനഡയിലും മെക്‍സിക്കോയിലും റഷ്യ മിസൈലുകള്‍ സ്ഥാപിച്ചാല്‍ അമേരിക്ക ചെയ്യുമായിരുന്നതുപോലെയാണ് ബി എം ഡിയോട് റഷ്യപ്രതികരിക്കുന്നത്. ഭീതിജനകമാണ് ഇതില്‍നിന്നുളവാകുന്ന സ്ഥിതിവിശേഷം.

"റൌഡിരാഷ്ട്രങ്ങള്‍'' മിസൈലുകളുമായി പാശ്ചാത്യരാജ്യങ്ങളെ ആക്രമിക്കാനുള്ള സാധ്യത അതിവിദൂരമാണ്.അത്തരം ആക്രമണങ്ങള്‍ എളുപ്പത്തില്‍ നിര്‍വ്വീര്യമാക്കപ്പെടുമെന്നതാണ് കാരണം. വാന്‍ ക്രീവാള്‍ഡ് നിരീക്ഷിച്ചതുപോലെ, അമേരിക്കന്‍ ഭീഷണിയെ ചെറുക്കുന്നതിനുവേണ്ടി അവര്‍ മിസൈലുകള്‍ നിര്‍മ്മിച്ചേക്കാം. എതു നിമിഷവും അമേരിക്കയ്ക്ക് ഈ രാജ്യങ്ങളെ ആക്രമിക്കാന്‍ കഴിയുമെന്ന അവസ്ഥ അവയുടെ പ്രതിരോധസന്നാഹങ്ങളെയാകെ നിര്‍വ്വീര്യമാക്കിക്കളയും.

സീവിന്‍സണ്‍: താങ്കളുടെ അഭിപ്രായത്തില്‍ നാറ്റോ സൈനികസഖ്യം ഇനിയെന്തിനാണ്? ശീതയുദ്ധം അവസാനിച്ചപ്പോള്‍ വാഴ്‌സാ സഖ്യത്തെപ്പോലെ അതും പിരിച്ചുവിടേണ്ടതായിരുന്നില്ലേ?

ചോംസ്‌കി: സോവിയറ്റ് ഭീഷണിയില്‍നിന്ന് പാശ്ചാത്യരാജ്യങ്ങളെ രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു നാറ്റോ സ്ഥാപിക്കപ്പെട്ടതെങ്കില്‍ യുഎസ്എസ് ആറിന്റെ പതനത്തെത്തുടര്‍ന്ന് അത് പിരിച്ചുവിടപ്പെടുമായിരുന്നു. അമേരിക്കയുടെയും അതിന്റെ സഖ്യശക്തികളുടെയും മേധാവിത്വം വ്യാപിപ്പിക്കുകയായിരുന്നു നാറ്റോ സ്ഥാപിച്ചതിനുപിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം. യുഎസ്എസ്ആറിന്റെ തകര്‍ച്ചയെത്തുടര്‍ന്നും അതു നിലനില്‍ക്കുന്നുവെന്നു മാത്രമല്ല, അതിന്റെ അംഗബലം വര്‍ദ്ധിക്കുകയും സൈനികഇടപെടലുകള്‍ കൂടുതല്‍ വ്യാപ്തി കൈവരിക്കുകയുമാണ് ചെയ്തിട്ടുള്ളത്.

സീവിന്‍സണ്‍: ലോകത്തിലെ എണ്ണനിക്ഷേപങ്ങള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ. ഇത് അമേരിക്കന്‍ വിദേശനയത്തില്‍ എന്തെങ്കിലും മാറ്റത്തിനു കാരണമാകുമോ?

ചോംസ്‌കി: ഊര്‍ജ്ജനിക്ഷേപങ്ങളുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ കൂടുതല്‍ രൂക്ഷമാകും. പരമ്പരാഗതവും നവീനവുമായ ഊര്‍ജ്ജസങ്കേതങ്ങളുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള മത്സരം കൂടുതല്‍ തീവ്രമായ സംഘര്‍ഷങ്ങള്‍ക്കു വഴിവയ്ക്കും.

(തോര്‍ഡര്‍ സീവിന്‍സണ്‍ (Thordur Sveinsson) ചോംസ്‌കിയുമായി നടത്തിയ ഇ മെയില്‍ സംഭാഷണം)

**

അമേരിക്കയുടേത് നിര്‍ലജ്ജമായ ധിക്കാരം

വിസ്സാം മാറ്റ: കാലാവധി അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, ബുഷ്‌ഭരണത്തിന്റെ അവസാനനീക്കങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്? ആഭ്യന്തരവിദേശനയങ്ങളുടെ കാര്യത്തില്‍ (ഊര്‍ജരംഗം, സാമ്പത്തികസ്ഥിതി, മദ്ധ്യപൌരസ്ത്യനാടുകളുമായുള്ള ബന്ധങ്ങള്‍, പലസ്തീന്‍, ഇറാന്‍, ഇറാക്ക്, വടക്കന്‍ കൊറിയ)ഏതു ദിശയിലായിരിക്കും ഇനിയുള്ള ഹ്രസ്വകാലയളവില്‍ ബുഷ് ഭരണകൂടം നീങ്ങുക?

ചോംസ്‌കി: പ്രവചനം എളുപ്പമല്ല. അത്രമാത്രം അയുക്തികതയും അറിവുകേടുമാണ് ബുഷ്‌ സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കാണാനാവുന്നത്. അവര്‍ തൊട്ടതെല്ലാം ദുരന്തങ്ങളായി മാറിയെന്നതാണ് വാസ്തവം. ആഭ്യന്തരവിദേശരംഗങ്ങളില്‍ ചെയ്തുകൂട്ടിയ ഭീമാബദ്ധങ്ങളുടെ ദുരന്തഫലങ്ങളില്‍ നിന്ന് അല്പമെങ്കിലും തലയൂരാനുള്ള അവസാനശ്രമത്തിലാണ് അവരിപ്പോള്‍. അക്കാരണംകൊണ്ടുതന്നെ, പ്രവചനം പ്രയാസകരമാണ്.

കൊറിയന്‍ കാര്യങ്ങളില്‍ വിദഗ്ദ്ധനായ ബ്രൂസ് ക്യൂമിങ്സ് എന്ന പണ്ഡിതന്റെ അഭിപ്രായം വളരെ ശരിയാണ്. ചരിത്രത്തിലെ ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ 'കൊറിയന്‍ നയം' ബുഷിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടതാണ്. നയതന്ത്രപരമായ നീക്കങ്ങള്‍ ഫലം കണ്ടുതുടങ്ങിയ അവസരത്തിലാണ് ബുഷിന്റെ നയം എല്ലാ നേട്ടങ്ങള്‍ക്കും തുരങ്കംവച്ചത്. കൂടുതല്‍ അണ്വായുധശേഷിയുള്ള രാജ്യമായി കൊറിയ മാറിയെന്നതാണ് അതിന്റെ ഫലം. നയതന്ത്രബന്ധങ്ങള്‍ പുനരാരംഭിക്കാനും ബന്ധങ്ങളില്‍ ആരോഗ്യകരമായ പുരോഗതി കൈവരിക്കാനുമുള്ള ശ്രമങ്ങള്‍ക്കുവേണ്ടിയുള്ള സമ്മര്‍ദ്ദം രാജ്യത്തിനകത്തും പുറത്തും ശക്തമായിരുന്നപ്പോഴാണ് ബുഷ് ഭരണകൂടത്തിന്റെ നയം എല്ലാം പിറകോട്ടടിച്ചത്.

മദ്ധ്യ പൌരസ്ത്യദേശത്താകട്ടെ, ഇറാക്കിനെ ഒരു സാമന്തരാജ്യമാക്കി നിലനിര്‍ത്തിക്കൊണ്ട് മേഖലയിലെ സ്വന്തം അധികാരം ശക്തിപ്പെടുത്താനും അവിടുത്തെ സമ്പന്നമായ എണ്ണസമ്പത്ത് ഊറ്റിയെടുക്കാന്‍ പാശ്ചാത്യരാജ്യങ്ങളിലെ (വിശേഷിച്ച് അമേരിക്കയിലെ) കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് അവസരമൊരുക്കാനും അമേരിക്കന്‍ ഭരണകൂടം സാധ്യമായ എല്ലാ രീതിയിലും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇറാക്ക് ആക്രമണത്തിനു പിന്നിലുള്ള സാമ്പത്തികതാല്‍പര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നവയാണ് അമേരിക്ക ഇപ്പോള്‍ കൈക്കൊണ്ടുകാണുന്ന നടപടികളും അവരുടെ ഔദ്യോഗികപ്രഖ്യാപനങ്ങളും. ഇറാക്കിലുടനീളം സ്ഥാപിക്കപ്പെട്ടിട്ടുള്ള വമ്പന്‍ സൈനികത്താവളങ്ങളും 'നഗരത്തിനുള്ളിലെ നഗരം' എന്നു വിളിക്കാവുന്ന ഭീമന്‍ എംബസിയും അമേരിക്ക ഒരു കാലത്തും വേണ്ടെന്നുവയ്ക്കുകയില്ല. ഇറാക്കുമായി സഹകരിച്ചാണ് അമേരിക്ക ഇതെല്ലാം കെട്ടിപ്പൊക്കിയതെന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കണം. ഇറാക്ക് അതിന്റെ മണ്ണ് അമേരിക്കയുടെ സൈനികനടപടികള്‍ക്ക് വിട്ടുകൊടുക്കുകയും രാജ്യത്ത് വിദേശനിക്ഷേപം, പ്രത്യേകിച്ചും അമേരിക്കന്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണമെന്ന് കഴിഞ്ഞ നവംബറില്‍ വൈറ്റ് ഹൌസിന്റെ പ്രസ്താവനയുണ്ടായി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിര്‍ലജ്ജമായ ധിക്കാരമാണ് ഈ പ്രസ്താവന വെളിവാക്കുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ട ഇറാക്ക് പെട്രോളിയം കമ്പനിയെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കു സഹായകമാകുന്ന വിധത്തില്‍ പുനഃസ്ഥാപിക്കാനാണ് വാഷിംഗ്‌ടണ്‍ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലായാല്‍, സ്വന്തം എണ്ണസമ്പത്തിനുമേല്‍ യാതൊരു ആഭ്യന്തര നിയന്ത്രണവുമില്ലാത്ത ഒരു ഭീമന്‍ എണ്ണയുല്‍പാദകരാഷ്ട്രമായി ഇറാക്ക് മാറും. 1970 കളിലെ ദേശസാല്‍ക്കരണനടപടികളുടെ ഫലമായി രാജ്യത്തിന്റെ എണ്ണസമ്പത്തിനുമേല്‍ ദേശീയസര്‍ക്കാരിനു കൈവന്ന നിയന്ത്രണം അതോടെ നഷ്ടമാവും. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, ഭാവി ഇറാക്കിനുവേണ്ടിയെന്ന പേരില്‍ അമേരിക്കന്‍ എയര്‍ഫോഴ്സ് വിപുലമായ പദ്ധതികള്‍ പ്രഖ്യാപിക്കുകയുണ്ടായി. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിനുവേണ്ടി ജനങ്ങള്‍ മുറവിളികൂട്ടുന്ന ഒരു രാജ്യത്തിനുമേല്‍ ഇത്തരം പദ്ധതികള്‍ അടിച്ചേല്പിക്കാന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടോ എന്നു വ്യക്തമല്ല. എന്നാല്‍ തങ്ങള്‍ രൂപകല്‍പന ചെയ്യുന്ന ഈ പദ്ധതികളെല്ലാം ഇറാക്കിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ അമേരിക്ക എല്ലാവിധശ്രമങ്ങളും നടത്തുമെന്ന് വ്യക്തമാണ്.

മദ്ധ്യ പൌരസ്ത്യരാഷ്ട്രീയകാര്യങ്ങളില്‍ വിദഗ്ദ്ധനായ സ്റ്റീവെന്‍ സൈമണ്‍ “ഫോറിന്‍ അഫയേഴ്സില്‍” അഭിപ്രായപ്പെട്ടതുപോലെ, അമേരിക്കന്‍ നയങ്ങള്‍ ഇറാക്കില്‍ ഗോത്രവെറിയും ആഭ്യന്തരമായ യുദ്ധോത്സുകതയും മൌലികവാദവും വളര്‍ത്തുകയാണ്.

ഇസ്രായേല്‍ -പലസ്തീന്‍ പ്രശ്‌നത്തെ സംബന്ധിച്ചിടത്തോളം ബുഷിന്റെ “67 പ്ലസ് ” പ്രോഗ്രാമില്‍ എന്തെങ്കിലും മാറ്റം വരാനുള്ള സാധ്യത വിദൂരമാണ്. വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ സ്വന്തം രാജ്യത്തോട് കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രയേലിന്റെ അവകാശം അംഗീകരിക്കുന്നതാണിത്. ഔപചാരികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇക്കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ കാര്യത്തില്‍ ബുഷ് പുതുതായി ചെയ്തത് ഈയൊരു കാര്യം മാത്രമാണ്. അമേരിക്ക ഇതില്‍നിന്നു പിറകോട്ടുപോകാനുള്ള യാതൊരു സൂചനയും കാണുന്നില്ല. ഇസ്രയേലിനെയും പലസ്തീനെയും രണ്ടു സ്വതന്ത്രരാഷ്ട്രങ്ങളായി അംഗീകരിക്കുകയെന്ന അഭിപ്രായം ലോകത്തിനു കൂടുതല്‍ കൂടുതല്‍ സ്വീകാര്യമായി വരികയാണ്. എന്നാല്‍, അമേരിക്കന്‍ നിലപാട് ഇതിനു വിലങ്ങുതടിയാണ്. വാഷിങ്ടണിന്റെ നയതന്ത്രപരവും സൈനികവും സാമ്പത്തികവും ആശയപരവുമായ പിന്തുണയോടെ കൊണ്ടലീസ റൈസ് ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തില്‍ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നുണ്ട് എന്നുമാത്രം.

ഇപ്പോഴത്തെ പ്രശ്നം ഇറാന്‍തന്നെയാണ്. ഇറാന്‍ എന്ന രാജ്യത്തെ യുദ്ധോത്സുകമായ ഒരു സാമ്രാജ്യത്വശക്തിയായി ചിത്രീകരിച്ചുകൊണ്ടുള്ള വമ്പിച്ച പ്രചാരവേലയിലാണ് മാധ്യമങ്ങളും (അമേരിക്കയിലെ)സര്‍ക്കാര്‍ സംവിധാനമാകെയും ഏര്‍പ്പെട്ടിരിക്കുന്നത്. നാസി ജര്‍മ്മനിയുടെ പുതിയ പതിപ്പായ ഇറാനെ തകര്‍ക്കുന്നതിനുവേണ്ടി യുദ്ധം നടത്തുന്നതില്‍ പോലും തെറ്റില്ലെന്നാണ് പ്രചാരണം. സൈനികശക്തി കാട്ടി ഇറാനെ ഭയപ്പെടുത്തുന്നതില്‍ രണ്ടു പാര്‍ട്ടികള്‍ക്കും ഒരേ അഭിപ്രായമാണ്. എന്നാല്‍ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും (ലോകവും) ഇതിനെതിരാണ്. പല കാര്യങ്ങളിലും ഇറാനിലെ സര്‍ക്കാര്‍ ശക്തമായ വിമര്‍ശനം അര്‍ഹിക്കുന്നുണ്ടാവാം. എന്നാല്‍, ചെറുത്തുനില്‍പുകളോ ഇടപെടലുകളോ ഇല്ലാതെ ലോകം മുഴുവന്‍ അടക്കിഭരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നു കരുതുന്ന അമേരിക്കന്‍ ഭരണകൂടം കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നതാണ് ഈ ഇറാന്‍ ഭീതി.

യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശം ലോകത്തിലെ മിക്ക രാജ്യങ്ങളും അംഗീകരിച്ചുകഴിഞ്ഞതാണ്. അടുത്ത കാലത്തായി ചേരിചേരാപ്രസ്ഥാനം ഈ നിലപാട് ആവര്‍ത്തിക്കുകയുണ്ടായി. ബഹുഭൂരിപക്ഷം അമേരിക്കക്കാരും ഇതംഗീകരിക്കുന്നു. ഇസ്രയേലും ഇറാനും ഉള്‍പ്പെടുന്ന ഒരു ആണവായുധമുക്തമേഖലയായി മദ്ധ്യപൌരസ്‌ത്യദേശത്തെ മാറ്റണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ മേഖലയിലെ സംഘര്‍ഷത്തിനുള്ള (ആണവയുദ്ധത്തിനു പോലുമുള്ള) സാധ്യതകള്‍ ദൂരീകരിക്കുന്നതിനു സഹായകമാണീ നിലപാട്. എന്നാല്‍ ഇതൊന്നും അമേരിക്കന്‍ മാധ്യമങ്ങളില്‍ ആര്‍ക്കും കാണാന്‍ കഴിയില്ല. ഇറാനെതിരായ കടന്നാക്രമണത്തിന് കളമൊരുക്കുന്നതിനുള്ള (അമേരിക്കന്‍) ഭരണകൂടത്തിന്റെ പ്രചാരണായുധങ്ങളായി രാജ്യത്തെ മാധ്യമലോകം അധഃപതിച്ചിരിക്കുകയാണ്.

ഇറാനെ ബോംബിട്ടുതകര്‍ക്കുകയെന്ന ആശയം അമേരിക്കയിലെ നവയാഥാസ്ഥിതികര്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ ഇറാനെ സൈനികമായി ഉപരോധിക്കാന്‍ ഫലത്തില്‍ ആവശ്യപ്പെടുന്ന ഒരു പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. ഇസ്രയേല്‍ ലോബിയുടെ ഒത്താശയോടെയാണ് ഇതു നടന്നത്. ശക്തമായ പിന്തുണ സ്വരൂപിക്കാന്‍ ഇതിനുകഴിഞ്ഞു. ലോകം മുഴുവന്‍ ഭയപ്പെടുന്നതുപോലെ മദ്ധ്യപൌരസ്ത്യമേഖലയിലെ യുദ്ധസമാനമായ സാഹചര്യം ആളിക്കത്തിക്കാന്‍ ഇത്തരമൊരു തീരുമാനത്തിനു കഴിയുമായിരുന്നു. യുദ്ധവിരുദ്ധപ്രസ്ഥാനത്തിന്റെ സമ്മര്‍ദ്ദംകൊണ്ടാണ് ഈ നീക്കം വിജയിക്കാതെ പോയത്. എന്നാല്‍ ഈ ശ്രമം ഇനിയും തുടര്‍ന്നുകൂടെന്നില്ല എനര്‍ജി കോര്‍പറേറ്റുകളുടെ ലാഭം പെരുപ്പിക്കുകയെന്നതിനപ്പുറത്ത്, സര്‍ക്കാരിനൊരു ഊര്‍ജ്ജനയമില്ല. ചെറിയൊരു വിഭാഗത്തെ സമ്പന്നരാക്കുകമാത്രമാണ് അവരുടെ സാമ്പത്തികനയത്തിന്റെ ലക്ഷ്യം. ബഹുഭൂരിപക്ഷത്തിന്റെയും താല്‍പര്യങ്ങള്‍ക്കെതിരായ ഈ നിലപാട് അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കു വഴിവച്ചുകഴിഞ്ഞു. അമേരിക്കന്‍ സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായുണ്ടായ ഈ പ്രതിസന്ധി ലോകംമുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ നേരിടാന്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ള പദ്ധതികളില്‍ കാണുന്നതാവട്ടെ. ഭീമന്‍ കോംപന്‍സേഷന്‍ പാക്കേജുകളും ഓഹരിയുടമകളെ പിരിച്ചയയ്‌ക്കാന്‍ സഹായിക്കലുമൊക്കെയാണ്. ഇതിന്റെ ഭാരം ആത്യന്തികമായി നികുതിദായകനിലാണെത്തുന്നത്.

മാറ്റ: സ്ഥാനമൊഴിയാന്‍ പോകുന്ന പ്രസിഡന്റ് ഈ പ്രശ്നങ്ങളെക്കുറിച്ചൊക്കെ ഇനിയുള്ള കാലം മൌനംപാലിക്കുമെന്നാണോ താങ്കള്‍ കരുതുന്നത് ? അതോ പുതിയ സര്‍ക്കാരിനെ വെട്ടിലാക്കുന്ന തരത്തില്‍ ഇവയൊക്കെ വീണ്ടും എടുത്തിടുമോ? ഇക്കാര്യങ്ങളില്‍ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ പുതിയ പ്രസിഡന്റിനു കഴിയുമോ?

ചോംസ്‌കി: പുതിയ സര്‍ക്കാര്‍ നിലവിലുള്ളതിന്റെ "പൈതൃകം'' തുടര്‍ന്നുകൊണ്ടു പോകാന്‍ ശ്രമിക്കുമെന്നുറപ്പാണ്. പ്രത്യേകിച്ചും, അമേരിക്കന്‍ ഭരണകൂടത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ചില പ്രാഥമികകാര്യങ്ങളില്‍. ഉദാഹരണത്തിന്, ഭരണകൂടത്തിന്റെ അധികാരപ്രമത്തത പ്രകടമാക്കുക, സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുക, ഭീഷണിയിലൂടെയും വര്‍ദ്ധിതമായ അതിക്രമത്തിലൂടെയും ലോകത്തെ വിറപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍. ഒട്ടും സുഖകരമല്ലാത്ത ഇത്തരം കാര്യങ്ങളൊഴികെ, വരുംകാല സര്‍ക്കാരുകള്‍ക്ക് തുടര്‍ന്നുകൊണ്ടുപോകാന്‍ ഒരു പൈതൃകം അവശേഷിപ്പിക്കുന്നില്ല എന്നതാണ് ഇന്നത്തെ ഭരണത്തിന്റെ ദയനീയനിലവാരം. അമേരിക്കയുടെ യഥാര്‍ത്ഥതാല്‍പര്യങ്ങളെ ഈ ഭരണം അത്രമേല്‍ പരിമിതപ്പെടുത്തിക്കളഞ്ഞിരിക്കുന്നു.

പിഴച്ച തത്ത്വങ്ങളുടെ പേരിലല്ല, പ്രായോഗികമായ പരാജയങ്ങളുടെ പേരിലാണ് രാഷ്ട്രീയമണ്ഡലത്തില്‍ ഈ ഭരണം നേരിടുന്ന എതിര്‍പ്പുകളിലധികവും. സാമാന്യജനത്തിന്റെ താല്‍പര്യം നയരൂപീകരണത്തെ സ്വാധീനിക്കാത്ത കാലത്തോളം ഈ വിടവ് നിലനില്‍ക്കും. പ്രധാനപ്പെട്ട പല പ്രശ്നങ്ങളിലും രണ്ടു രാഷ്ട്രീയപാര്‍ട്ടികളും ജനാഭിപ്രായം കണക്കിലെടുത്തല്ല പ്രവര്‍ത്തിക്കുന്നത്. എന്താണിവിടെ നടക്കുന്നതെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. സ്വാര്‍ത്ഥമതികളായ വമ്പര്‍മാരുടെ ഒരു ചെറിയകൂട്ടമാണ് ഭരണം നിയന്ത്രിക്കുന്നതെന്ന് 80% ജനങ്ങള്‍ക്കുമറിയാം. ഇവരുടെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ ബഹുഭൂരിപക്ഷത്തിനും എതിരാണെന്ന് അവര്‍ മനസ്സിലാക്കുന്നുണ്ട്. പൊതുവികാരം മാനിക്കാത്ത സര്‍ക്കാര്‍ തീരുമാനങ്ങളോട് വിയോജിപ്പുള്ളവരാണ് ജനങ്ങളില്‍ 95 ശതമാനവും. ജനഹിതത്തിനെതിരെ ഒരു ചെറുന്യൂനപക്ഷത്തിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് സര്‍ക്കാര്‍. ബുഷും കൂട്ടരും അതിന്റെ അങ്ങേയറ്റമാണ്. അമേരിക്കയില്‍ ജനാധിപത്യം ശക്തിപ്പെടുത്താന്‍ കാര്യമായ നടപടികളുണ്ടാകാത്ത കാലത്തോളം, ഇതിന് മാറ്റംവരുമെന്ന് പ്രതീക്ഷിക്കാന്‍ ന്യായമില്ല.

മാറ്റ: അമേരിക്കയുടെ ഭാവിരാഷ്‌ട്രീയത്തെ ബുഷ് നിര്‍ണ്ണായകമായി രൂപപ്പെടുത്തിക്കഴിഞ്ഞുവെന്ന് താങ്കള്‍ കരുതുന്നുണ്ടോ (സെപ്റ്റംബര്‍ 11, ഭീകരതയ്ക്കെതിരായ യുദ്ധം എന്നിവയുടെ പശ്ചാത്തലത്തില്‍)? 'ബുഷിനുമുമ്പുള്ള അമേരിക്ക ബുഷിനുശേഷമുള്ള അമേരിക്ക' എന്നിങ്ങനെ നമുക്കിനി വേര്‍തിരിച്ചു പറയേണ്ടി വരുമോ?

ചോംസ്‌കി: മൌലികമായ ചില നീക്കങ്ങള്‍ ബുഷ് നടത്തിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെയാണീ ഭരണം ഇത്രയേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്. തത്ത്വങ്ങളെക്കാള്‍ പ്രധാനമായി ബുഷ് ഭരണംകൈക്കൊണ്ട പ്രയോഗികനടപടികളാണ് പരിശോധിക്കപ്പെടേണ്ടത്. ശത്രുക്കളെന്ന് സര്‍ക്കാര്‍ കരുതുന്നവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളും അവര്‍ക്കു നേരിടേണ്ടി വരുന്ന അവകാശനിഷേധങ്ങളും നോക്കുക. ഉദാഹരണത്തിന്, തന്റെ രാജ്യത്തിനുമേലുള്ള അമേരിക്കന്‍ അധിനിവേശത്തെ ചെറുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍, പതിനഞ്ചുവയസുമാത്രം പ്രായമുള്ള ഒരു യുവാവിനെ സൈനികകോടതി വിചാരണചെയ്യാന്‍ പോവുകയാണ്. നീതിയെന്ന സങ്കല്പത്തെ നഗ്നമാംവിധം പരിഹാസ്യമാക്കുന്നതാണ് ഈ നീക്കം. ഗ്വാണ്ടനാമോയിലെ തടവുപാളയത്തില്‍ അയാള്‍ പീഢനമനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. രണ്ടു പാര്‍ട്ടികളും ഇതിനൊക്കെ അനുകൂലമാണ്.

ബുഷ് ഭരണം അമേരിക്കയ്ക്കു സംഭാവനചെയ്തതില്‍ ഏറ്റവും നിര്‍ണ്ണായകമെന്ന് പലരും കരുതുന്ന ഈ തത്ത്വത്തിന്റെ കാര്യമെടുക്കുക: "തങ്ങള്‍ക്ക് നേരെ ഭീഷണിയുയര്‍ത്തുന്നതെന്ന് രാജ്യം കരുതുന്ന ആര്‍ക്കെതിരായും യുദ്ധം ചെയ്യാന്‍ അമേരിക്കയ്‌ക്ക് അവകാശമുണ്ടെ''ന്ന് 2002 സെപ്തംബറിലെ 'ദേശീയ സുരക്ഷാ സ്‌ട്രാറ്റജി' പ്രഖ്യാപിക്കുന്നു. (പ്രതിരോധമെന്നാണ് അവര്‍ ഇതിനെ വിളിക്കുന്നത്). ശൈലിയുടെ പേരിലാണ്, അന്തസ്സത്തയുടെ പേരിലല്ല ഈ പ്രഖ്യാപനം വിമര്‍ശിക്കപ്പെട്ടത്. അക്ഷരാര്‍ത്ഥത്തിലെടുത്താല്‍ ക്ലിന്റന്റെ തത്ത്വം ഇതിലും തീവ്രമുഖമുള്ളതാണ്. 'കമ്പോളം സംരക്ഷിക്കുന്നതിനും വിഭവങ്ങള്‍ കൈക്കലാക്കുന്നതിനുംവേണ്ടി ബലപ്രയോഗം നടത്താന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടെ'ന്ന് ക്ലിന്റണ്‍ പറയുകയുണ്ടായി. എന്നാല്‍, ആരും അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞില്ല. അമേരിക്കന്‍ കോണ്‍ഗ്രസിനുള്ള ഒരു സന്ദേശത്തില്‍ ക്ലിന്റണ്‍ ഇത് അവതരിപ്പിക്കുകയായിരുന്നു.

ലോകത്തോടു മുഴുവനുമുള്ള വെറുപ്പും സഖ്യശക്തികളെപ്പോലും ശത്രുക്കളാക്കിമാറ്റിയ നഗ്നമായ ധിക്കാരവുമായിരുന്നു ബുഷിന്റെ പ്രഖ്യാപനത്തിലെങ്കില്‍, ക്ലിന്റന്റേത് ശാന്തമായ അഭിപ്രായപ്രകടനമായിരുന്നു. ഈ തത്ത്വത്തിന്റെ പഴക്കമന്വേഷിച്ചാല്‍, രണ്ടാംലോകമഹായുദ്ധത്തിനുള്ള തയ്യാറെടുപ്പുവരെ പിറകോട്ടുപോകാനാവും. "ഭീകരതയ്ക്കെതിരായ യുദ്ധ''മാണെങ്കില്‍, 1981 ല്‍ റൊണാള്‍ഡ് റീഗനാണത് ആദ്യം പ്രഖ്യാപിച്ചത്. ഇന്നത്തേതിനോട് സമാനതകളുള്ള പ്രഖ്യാപനമായിരുന്നു അന്നത്. അതിനും രണ്ടുപാര്‍ട്ടികളുടേയും പിന്തുണയുണ്ടായിരുന്നു. മാരകമായൊരു ഭീകരയുദ്ധമായി റീഗന്റെ കാലത്തതുമാറി. എന്നാലതിന്ന് ചരിത്രത്തില്‍ തമസ്‌ക്കരിക്കപ്പെട്ടുകിടക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഭരണകൂടത്തെ എല്ലാവിധത്തിലും പിന്തുണച്ച അമേരിക്ക ദക്ഷിണാഫ്രിക്കയിലും സമീപരാജ്യങ്ങളിലുമായി ഒരു ദശലക്ഷത്തിലധികം ആളുകളെ കശാപ്പുചെയ്യാന്‍ അവര്‍ക്ക് എല്ലാം വിധ ഒത്താശയും നല്‍കി. നെല്‍സണ്‍ മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്, അമേരിക്കയുടെ കണ്ണില്‍ 'കുപ്രസിദ്ധരായ ഒരു ഭീകരവാദസംഘ'മായിരുന്നുവെന്നത് ഇന്ന് ഓര്‍ക്കാന്‍ സുഖമുള്ള കാര്യമല്ല.

അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയില്‍നിന്ന് നെല്‍സണ്‍ മണ്ടേലയുടെ പേര് അമേരിക്ക നീക്കം ചെയ്തതുപോലും അടുത്തകാലത്താണ്. അമേരിക്കന്‍ പിന്തുണയുള്ള സംഘം ലാറ്റിനമേരിക്കയിലെ ആറു പ്രമുഖ ബുദ്ധിജീവികളെയും ജെസ്യൂട്ട് പാതിരിമാരെയും 1989 ല്‍ കൊലചെയ്തകാര്യവും അമേരിക്കന്‍ മാധ്യമങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അമേരിക്ക ലോകത്തു മുഴുവന്‍ ചെയ്തുകൂട്ടിയ കൊടുംക്രൂരതകളുടെ ചിത്രമാകെ മാധ്യമങ്ങള്‍ മറച്ചുപിടിക്കുകയാണ്.

അമേരിക്കയിലെ ഭരണം ഒരു ചെറുന്യൂനപക്ഷത്തിനുവേണ്ടിയുള്ളതാണ്. അവരുടെ താല്‍പര്യങ്ങളാകട്ടെ, ബഹുഭൂരിപക്ഷം അമേരിക്കക്കാരുടെയും അഭിപ്രായങ്ങള്‍ക്കെതിരാണ്. പ്രധാനപ്രശ്നങ്ങളിലെല്ലാം രാജ്യത്തെ രണ്ടുപാര്‍ട്ടികളുടെയും നയം ഒന്നുതന്നെയാണ്. രാഷ്ട്രീയമാറ്റത്തിനുള്ള സാധ്യതകളെ ഇതു ദുര്‍ബലമാക്കുന്നു.

മാറ്റ: കാലാവധിതീര്‍ന്ന് ബുഷ് പടിയിറങ്ങുമ്പോള്‍, അമേരിക്കന്‍ സമൂഹം അദ്ദേഹത്തെ സന്തോഷപൂര്‍വ്വം യാത്രയാക്കുമെന്നു താങ്കള്‍ കരുതുന്നുണ്ടോ?

ചോംസ്‌കി: അങ്ങനെയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.

(ലെബനോണിലെ Assafir ദിനപ്പത്രത്തിലെ Wissam Matta നോം ചോംസ്കിയുമായി നടത്തിയ ഇ മെയില്‍ സംഭാഷണം)

*
കടപ്പാട്: യുവധാര

No comments:

Post a Comment

Visit: http://sardram.blogspot.com