18 February, 2009

മാന്ത്രികമായ വര്‍ണലോകം രചിച്ച മന്‍ജിത്ത്‌ ബാവ ഓര്‍മയായി


മാന്ത്രികമായ വര്‍ണലോകം രചിച്ച മന്‍ജിത്ത്‌ ബാവ ഓര്‍മയായി
നിറങ്ങളുടെ വ്യത്യസ്‌തമായ പുതുസന്നിവേശത്തിന്റെ സ്രഷ്‌ടാവ്‌ എന്ന്‌ മാത്രമല്ല ചിത്രകലയിലേക്ക്‌ സൂഫി മിസ്റ്റിസവും ഇന്ത്യന്‍ മിത്തോളജിയും സംക്രമിപ്പിച്ച ചിത്രകാരന്‍ എന്ന നിലയില്‍ കൂടിയാണ്‌ മന്‍ജിത്ത്‌ ബാവ ആസ്വാദക മനസ്സില്‍ ഇടം തേടിയത്‌. ഒത്തിരി വര്‍ണക്കാഴ്‌ചകള്‍ ലോകത്തിന്റെ മുന്നില്‍ വെച്ച കലാകാരന്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി അബോധാവസ്ഥയിലായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിന്റെ അവസാനം ജീവന്‍ നിലച്ചു.
പഞ്ചാബിലെ കൊച്ചുപട്ടണമായ ദുരിയില്‍ 1941ല്‍ ജനിച്ച ബാവയ്‌ക്ക്‌ കുട്ടിക്കാലത്ത്‌ ഒരു ചിത്രകാരനാവാന്‍ വേണ്ട പ്രോത്സാഹനമൊന്നും ലഭിച്ചിരുന്നില്ല. ''ചിത്രകലയില്‍ നിന്ന്‌ ജീവിക്കാനുള്ള വക കിട്ടില്ല'' -മകന്‍ ചിത്രങ്ങള്‍ വരച്ചുകൂട്ടുന്നത്‌ കണ്ട്‌ ബാവയുടെ അമ്മ പറഞ്ഞു. മകന്റെ ചിത്രങ്ങള്‍ കാണുമ്പോഴെല്ലാം അവനെ നിരുത്സാഹപ്പെടുത്താന്‍ അമ്മ പലതും പറഞ്ഞു. പക്ഷേ, മകന്റെ ഒരു ചിത്രം പിന്നീട്‌ അമേരിക്കയില്‍ വിറ്റുപോയത്‌ 3.60 ലക്ഷം ഡോളറിനാണ്‌ (ഏകദേശം ഒന്നരക്കോടി രൂപ).
1958ല്‍ എതിര്‍പ്പുകളെ അവഗണിച്ച്‌ 17-ാം വയസ്സില്‍ ബാവ ഡല്‍ഹി സ്‌കൂള്‍ ഓഫ്‌ ഫൈന്‍ ആര്‍ട്‌സില്‍ ചേര്‍ന്നു. അവിടെ അബനി സെന്‍ എന്ന പ്രഗല്‌ഭനായ അധ്യാപകനാണ്‌ ബാവയുടെ കഴിവ്‌ കണ്ടറിഞ്ഞ്‌ നിരന്തരം ചിത്രം വരയ്‌ക്കാന്‍ പ്രോത്സാഹിപ്പിച്ചത്‌.
ദിവസവും അമ്പതിലധികം ചിത്രങ്ങളാണ്‌ അന്ന്‌ ബാവ വരച്ചുകൂട്ടിയത്‌. അതില്‍ ബഹുഭൂരിപക്ഷവും ചവറ്റുകൊട്ടയിലേക്കാണ്‌ പോയത്‌. മാസ്റ്റര്‍തിരഞ്ഞെടുത്തവ ചുരുക്കം. കഠിനാധ്വാനം ഭാവിയില്‍ മുഷിവറിയാതെ ജോലി ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കി. ''63ല്‍ ബിരുദം നേടി പുറത്തുവരുമ്പോള്‍ ബാവ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയിരുന്നു. അന്നുവരെ ചിത്രകാരന്മാര്‍ സഞ്ചരിച്ചിരുന്നതില്‍ നിന്നും വ്യത്യസ്‌തമായൊരു പാത.''
ജോലി തേടി 1964 ല്‍ ബാവ ലണ്ടനിലെത്തി. ഒരു സ്‌ക്രീന്‍ പ്രിന്റിങ്‌ സ്ഥാപനത്തില്‍ ജോലിയും ഒപ്പം ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ പ്രിന്റിങ്ങില്‍ നിന്ന്‌ ഡിപ്ലോമ പഠനവും.
വിദേശവാസം എന്താണ്‌ വരയേ്‌ക്കണ്ടത്‌ എന്ന ചോദ്യത്തിനുത്തരം അദ്ദേഹത്തിന്‌ നല്‍കി. പാശ്ചാത്യരീതിയിലുള്ള ചിത്രശൈലിയിലേക്കല്ല താന്‍ പോകേണ്ടത്‌. ഇന്ത്യയിലേക്ക്‌ പുരാണങ്ങളിലേക്കും ഇതിഹാസങ്ങളിലേക്കും ഇറങ്ങിച്ചെല്ലുക. സിഖ്‌ സൂഫി പാരമ്പര്യത്തിന്റെ അഗാധതലങ്ങള്‍ മനസ്സിലാക്കുക. അങ്ങനെ നാട്ടില്‍ തിരിച്ചെത്തി.
ഇങ്ങനെ ചെറുപ്പകാലത്ത്‌ ഉണ്ടായിരുന്ന യാത്രാകമ്പവും തുടങ്ങി. സൈക്കിളിലും കാല്‍നടയായും ഒക്കെ മിക്ക സംസ്ഥാനങ്ങളിലും സഞ്ചരിച്ചു. എല്ലായിടത്തെയും ഗ്രാമീണ ജീവിതവും പ്രകൃതിയും മനുഷ്യനും പക്ഷികളുമെല്ലാം ചിത്രങ്ങളില്‍ നിറഞ്ഞു. പലയിടത്തും നിലത്ത്‌ പേപ്പര്‍ വിരിച്ച്‌ പ്രകൃതിയിയേയും മനുഷ്യനേയും വരച്ചു. വരയില്‍ അമൂര്‍ത്ത രൂപങ്ങളുടെ സ്വാധീനം വര്‍ധിച്ചപ്പോള്‍ പിന്നീട്‌ മൂര്‍ത്തരൂപങ്ങളുടെ സങ്കലനത്തിലേക്ക്‌ വരകളെ സന്നിവേശിപ്പിച്ചു. ''അബനിസെന്നിന്റെ ബാലപാഠങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ എന്റെ രചനകളില്‍ കാണുന്ന വ്യത്യസ്‌തയും ശൈലി വ്യതിരിക്‌തതയും കാണുമായിരുന്നില്ല''-ബാവ ഓര്‍ക്കുന്നു.
ബാവയുടെ കാന്‍വാസുകള്‍ സൂര്യകാന്തിയുടെ മഞ്ഞ, പാടങ്ങളുടെ പച്ചപ്പ്‌, സൂര്യന്റെ ചുവപ്പ്‌, മലനിരകളുടെ മുകളിലെ ആകാശത്തിന്റെ നീല എന്നിവയുടെ ചേതോഹരമായ സമ്മേളനമായിത്തീര്‍ന്നു. കടും നിറങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചത്‌ വിമര്‍ശനങ്ങള്‍ക്ക്‌ ഇടയായി. എന്നാല്‍, പിന്നീടത്‌ ഏറെ പ്രചാരമുള്ള ശൈലിയായി മാറി. ലോകം മുഴുവന്‍ ഇത്‌ സ്വീകരിക്കപ്പെടുന്ന കാഴ്‌ചയാണ്‌ കണ്ടത്‌.
പന്നലാല്‍ ഘോഷില്‍ നിന്ന്‌ ഓടക്കുഴല്‍ പഠിച്ച ബാവയുടെ ചിത്രങ്ങളില്‍ ഓടക്കുഴല്‍ ഒരുപ്രധാന ബിംബമായി കടന്നുവന്നു. ഉത്തരേന്ത്യന്‍ പ്രണയകാവ്യമായ ഹീര്‍ രാജയിലെ ഓടക്കുഴല്‍ വായിക്കുന്ന രാജയെ അദ്ദേഹം വരച്ചിട്ടുണ്ട്‌. കൂടാതെ ശിവന്‍, കാളി ഇവയുടെ സിമ്പോളിക്‌ രൂപങ്ങളും ചിത്രങ്ങളില്‍ നിറഞ്ഞു നിന്നു. അവയെല്ലാം തന്റെ രാജ്യത്തിന്റെ 'ഐക്കണ്‍സ്‌' ആണെന്നായിരുന്നു ബാവയുടെ മറുപടി. ആകാശത്തിന്‌ കടും ചുവപ്പ്‌ നിറം നല്‍കിയ ചിത്രകാരനായിരുന്നു ബാവ.
ഓരോ ചിത്രകാരന്‍േറയും പാലറ്റിലെ ഓരോ നിറങ്ങള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകുമെന്ന്‌ ബാവ വിശ്വസിച്ചിരുന്നു.

ദേവപ്രകാശ്‌

കടപ്പാട്. മാതൃഭൂമി

No comments:

Post a Comment

Visit: http://sardram.blogspot.com