17 February, 2009

ലാവലിന്‍ ഗൂഢാലോചന: പ്രതി ആര്‌ ?

സംസ്ഥാനത്തിനു നഷ്‌ടം വരുത്തുന്നതിന്‌ മുന്‍ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ഒരുപറ്റം ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന്‌ സി.ബി.ഐ 'കണ്ടുപിടിച്ചി'രിക്കുന്നു. ഇത്‌ മുന്‍കൂട്ടി കൃത്യമായി പ്രവചിച്ചവര്‍ പലരാണ്‌. മാസങ്ങളായി ഈ ദിനത്തിന്‌ നോമ്പുനോറ്റിരുന്ന പാര്‍ട്ടി ശത്രുക്കള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്‌. പാര്‍ട്ടിയെ നന്നാക്കാന്‍ ഒട്ടേറെ സൗജന്യ ഉപദേശവും ഈ മാന്യന്മാര്‍ നിര്‍ലോഭം തരുന്നുണ്ട്‌.

എന്തൊക്കെ പുതിയ ഭാഷാപ്രയോഗങ്ങളാണ്‌ അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്നത്‌. ഒറിജിനല്‍ കരാര്‍, കണ്‍സള്‍ട്ടന്‍സി കരാര്‍, ധാരണാപത്രം, സപ്ലൈ കരാര്‍, അവസാന കരാര്‍, അനുബന്ധ കരാര്‍ ഇങ്ങനെ കരാറുകള്‍തന്നെ എത്രവിധം. ഭൂരിപക്ഷം ആളുകളും ശൈലീപ്രവാഹത്തില്‍ അന്തംവിട്ട്‌ നില്‍ക്കുകയാണ്‌. ഇതുതന്നെയാണ്‌ പാര്‍ട്ടിവിരുദ്ധരുടെ ദുഷ്‌ടലാക്ക്‌. വ്യക്തത വരുത്തുകയല്ല; എന്തോ വലിയ അഴിമതി ഉണ്ടായി എന്ന പുകമറ സൃഷ്‌ടിക്കുകയാണ്‌ അവരുടെ ലക്ഷ്യം. അതുകൊണ്ട്‌ ചില ലളിത പ്രാഥമിക സങ്കല്‌പങ്ങളില്‍നിന്ന്‌ ആരംഭിക്കേണ്ടിയിരിക്കുന്നു.

വിഷയം കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പള്ളിവാസല്‍ (1940), ചെങ്കുളം (1954), പന്നിയാര്‍ (1963) എന്നീ വൈദ്യുതി നിലയങ്ങളുടെ നവീകരണമാണ്‌. 25-30 വര്‍ഷം കഴിഞ്ഞാല്‍ വൈദ്യുതി നിലയങ്ങളുടെ ഉപകരണങ്ങളും യന്ത്രങ്ങളും മാറ്റി സ്ഥാപിക്കണമെന്നാണ്‌ പൊതുധാരണ. ഇതിന്‌ വലിയ ചെലവുവരും. അതുകൊണ്ട്‌ തല്‍ക്കാലം കുറച്ചുനാള്‍കൂടി റിപ്പയറിങ്ങും അറ്റകുറ്റപ്പണിയും നടത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മതി എന്നാണ്‌ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച്‌ പഠിച്ച ബാലാനന്ദന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്‌. പക്ഷേ, അഞ്ച്‌-ആറ്‌ വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്‌. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന്‌ തീരുമാനിച്ച്‌ നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു. റിപ്പോര്‍ട്ട്‌ ലഭിച്ചതുതന്നെ അന്തിമകരാര്‍ ഒപ്പുവയ്‌ക്കാന്‍ കാനഡയിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണ്‌.

വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ രണ്ടു മാര്‍ഗം അവലംബിക്കാം. ആദ്യത്തേത്‌ ധാരണാപത്ര സമ്പ്രദായം അഥവാ എം.ഒ.യു. റൂട്ടാണ്‌. ബന്ധപ്പെട്ട വിദേശകമ്പനിയുമായി ധാരണപത്രം ഒപ്പുവച്ച്‌ കരാര്‍ ഉറപ്പിക്കുകയാണ്‌ ഇതിലെ രീതി. ഇതിന്റെ മെച്ചം മുഖ്യമായും നവീകരണത്തിനുള്ള ചെലവ്‌ വിദേശരാജ്യത്തുനിന്ന്‌ വായ്‌പയായി ലഭിക്കുമെന്നതാണ്‌. വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം. രണ്ടാമത്തെ മാര്‍ഗം ആഗോള ടെന്‍ഡര്‍ വിളിക്കുകയാണ്‌. ഏറ്റവും ചെലവ്‌ കുറച്ച്‌ ടെന്‍ഡര്‍ വിളിക്കുന്ന കമ്പനിക്ക്‌ കരാര്‍ ഉറപ്പിച്ചുകൊടുക്കാം.

പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത്‌ ഒരൊറ്റ പുതിയ വൈദ്യുതി പ്രോജക്ടും ധാരണാപത്ര സമ്പ്രദായത്തില്‍ ആവിഷ്‌കരിച്ചിട്ടില്ല. യു.ഡി.എഫിന്റെ ഭരണകാലത്ത്‌ ഏര്‍പ്പെട്ട 14 കരാറുകള്‍ ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ്‌. അതിനവരെ പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ല. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത്‌ വൈദ്യുത നിലയങ്ങള്‍ നവീകരിക്കേണ്ടതിന്റെ പരിഭ്രാന്തി മൂത്തതുമൂലം ധാരണാപത്ര സമ്പ്രദായമാണ്‌ പ്രോത്സാഹിപ്പിക്കപ്പെട്ടത്‌.

അങ്ങനെ യു.ഡി.എഫ്‌. സര്‍ക്കാര്‍ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ലാവലിന്‍ കമ്പനിവഴി നടപ്പാക്കി. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജൿടുകളും നടപ്പാക്കുന്നതിനും ലാവലിനുമായി ധാരണയായി. ലാവലിന്‍ വിവാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട തര്‍ക്കം ആരാണ്‌ ധാരണാപത്ര സമ്പ്രദായാടിസ്ഥാനത്തില്‍ ഈ പദ്ധതികളുടെ നവീകരണം തീരുമാനിച്ചത്‌ എന്നതാണ്‌. തങ്ങള്‍ കേവലം കണ്‍സള്‍ട്ടന്‍സിക്കുള്ള കരാറാണ്‌ ലാവലിനുമായി ഉണ്ടാക്കിയത്‌. പിണറായി വിജയനാണ്‌ അത്‌ സാധനങ്ങള്‍ വാങ്ങാനുള്ള കരാറാക്കി മാറ്റിയത്‌ എന്നാണ്‌ യു.ഡി.എഫിന്റെ വാദം. ഇതുമായി ബന്ധപ്പെട്ടാണ്‌ കരാറിന്‌ നാനാതരം വിശേഷണം കൊടുത്ത്‌ ജനങ്ങളെ വിഭ്രമിപ്പിക്കുന്നത്‌. അതുകൊണ്ട്‌ ഇക്കാര്യത്തില്‍ ഒരു തീര്‍ച്ച മൂര്‍ച്ച വരുത്താം.

എന്തിന്‌ സിദ്ധാന്തം പറയണം, കരാര്‍ ഉറപ്പിക്കുന്നതിനുള്ള നടപടിക്രമം, എന്തെന്ന്‌ യു.ഡി.എഫ്‌ നടപ്പാക്കിയ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പ്രോജൿടിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി. ഇതുതന്നെയാണ്‌ വള്ളിപുള്ളി വിടാതെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പ്രോജൿടുകളിലും സ്വീകരിച്ചത്‌. രണ്ടിടത്തും ലാവലിന്‍ തന്നെ കമ്പനി. കരാര്‍ രേഖകളില്‍ പദ്ധതിയുടെ പേരും തുകയും അതുപോലുള്ള ചില ഇനവും ഒഴികെ ബാക്കി ഒന്നിനും വള്ളിപുള്ളി വ്യത്യാസമില്ല.

ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഉറപ്പിക്കുന്നതിന്‌ മൂന്ന്‌ ഘട്ടമുണ്ട്‌. ആദ്യത്തെത്‌ ധാരണാപത്രം ഒപ്പുവെക്കലാണ്‌. ഇതിലാണ്‌ എന്ത്‌ പ്രോജൿട് ‌? ഏത്‌ കമ്പനി ? എത്ര തുക? വായ്‌പയെങ്ങനെയാണ്‌ ലഭിക്കുക? തുടങ്ങി പൊതുവായ കാര്യങ്ങള്‍ സംബന്ധിച്ച്‌ ധാരണയെത്തുക. ഈ ധാരണാപത്രത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കലാണ്‌ രണ്ടാംഘട്ടം. പേര്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ എന്നാണെങ്കിലും യഥാര്‍ഥത്തില്‍ ഇതാണ്‌ അടിസ്ഥാനകരാര്‍. കമ്പനി ചെയ്യേണ്ടുന്ന സേവനങ്ങളെക്കുറിച്ചു മാത്രമല്ല ഇതില്‍ വിശദമായി പ്രതിപാദിക്കുന്നത്‌. കമ്പനി വാങ്ങി ലഭ്യമാക്കേണ്ടുന്ന യന്ത്ര ഉപകരണങ്ങള്‍ ഓരോന്നിന്റെയും സ്‌പെസിഫിക്കേഷനും വിലയും ഈ കരാറിലുണ്ട്‌. കണ്‍സള്‍ട്ടന്‍സി കരാറിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യന്ത്രസാമഗ്രികള്‍ക്കും മറ്റും ഓര്‍ഡര്‍ നല്‍കുന്നതാണ്‌ മൂന്നാമത്തെ കരാര്‍. അതുകൊണ്ടാണ്‌ ചിലര്‍ ഇതിനെ സപ്ലെ കരാര്‍ എന്നു വിളിക്കുന്നത്‌. യഥാര്‍ഥത്തില്‍ ഇതൊരു രണ്ടാംഘട്ട കരാറിന്റെ വെറും അനുബന്ധം മാത്രമാണ്‌. മൂന്നാംഘട്ടത്തിലെ അവസാനകരാറിന്റെ പേരുതന്നെ അഡന്‍ഡം അഥവാ അനുബന്ധം എന്നാണ്‌.

കുറ്റിയാടി പദ്ധതിയില്‍ യു.ഡി.എഫ്‌. മന്ത്രിയായിരുന്ന സി.വി.പദ്‌മരാജനാണ്‌ ധാരണപത്രവും അതിനുശേഷം കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചത്‌. അപ്പോഴേക്കും അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചു. പിന്നീടു മന്ത്രിയായ ജി. കാര്‍ത്തികേയനാണ്‌ ഇവയുടെ അടിസ്ഥാനത്തിലുള്ള അവസാനകരാര്‍ അല്ലെങ്കില്‍ അനുബന്ധ കരാറില്‍ ഒപ്പുവെച്ചത്‌. 2001-ല്‍ പൂര്‍ത്തിയായ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി ബ്രഹ്മപുരം പോലെ വലിയൊരു തീവെട്ടിക്കൊള്ളയായിരുന്നു. അതിന്റെ കഥ പിന്നീടൊരവസരത്തില്‍ പറയാം.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന്‌ കാനഡയില്‍ പോയി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്‌ ജി. കാര്‍ത്തികേയനാണ്‌. 1996 ഫിബ്രവരി 24-നാണ്‌ കാര്‍ത്തികേയന്‍ ഇത്‌ ഒപ്പുവെച്ചത്‌. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്‌. അന്നുതന്നെയായിരുന്നു കുറ്റിയാടി പദ്ധതിക്കുള്ള അവസാന കരാറും ലാവലിനുമായി ഒപ്പുവെച്ചത്‌. അതുകൊണ്ട്‌ ജി. കാര്‍ത്തികേയന്‌ കുറ്റിയാടി പദ്ധതിയെക്കുറിച്ചും പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകുമല്ലോ. അദ്ദേഹത്തോട്‌ അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ അസംബ്ലിയില്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു: എന്റെ ചോദ്യം ലളിതമാണ്‌. മന്ത്രി എന്ന നിലയില്‍ അങ്ങേയ്‌ക്ക്‌ കുറ്റിയാടി പദ്ധതിക്ക്‌ സപ്ലെ ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെയും കണ്‍സള്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങെടുത്ത തീരുമാനം? ഒട്ടേറെ ഉരുണ്ടുകളിച്ചെങ്കിലും ജി. കാര്‍ത്തികേയന്‌ അവസാനം സമ്മതിക്കേണ്ടിവന്നു. ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ടുനീങ്ങിയിരുന്നു. കരാറുകള്‍ ഒരു പാക്കേജാണ്‌.കാനഡയില്‍ നിന്ന്‌ വായ്‌പ തരപ്പെടുത്തിയിട്ട്‌ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ല.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പുവെച്ചുകഴിഞ്ഞാണ്‌ പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാകുന്നത്‌. ഗ്ലോബല്‍ ടെന്‍ഡറിലേക്ക്‌ പോകണമെങ്കില്‍ ഈ കരാറുകളെല്ലാം റദ്ദാക്കണം. പുതിയ വിദേശവായ്‌പ കണ്ടെത്തണം. ലാവലിനുമായി പാരീസ്‌ കോടതിയില്‍ കേസും നടത്തേണ്ടിവരും.

നേരിയമംഗലം പവര്‍ പ്രോജക്ടിന്റെ കാര്യത്തില്‍ എ.ബി.ബി. കമ്പനിയുമായി യു.ഡി.എഫ്‌. സര്‍ക്കാര്‍ ധാരണാപത്രം ഒപ്പു വെച്ചിരുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചിരുന്നില്ല. അതുകൊണ്ട്‌ കരാര്‍ റദ്ദാക്കി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചു. എ.ബി.ബി. നാലുവര്‍ഷം കേസ്‌ നടത്തി. യു.ഡി.എഫിന്റെ കാലത്ത്‌ കേസ്‌ നമ്മള്‍ തോല്‍ക്കുകയും ചെയ്‌തു. ഇങ്ങനെ ഒരു ദുര്‍ഗതി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കുണ്ടാകരുതെന്ന ആഗ്രഹംകൊണ്ടും അന്നത്തെ വൈദ്യുതിക്ഷാമത്തിന്റെ തീവ്രത പരിഗണിച്ചും അനുബന്ധ കരാറില്‍ ഒപ്പുവെച്ച്‌ കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ്‌ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും ക്യാബിനറ്റും തീരുമാനിച്ചത്‌.

കുറ്റിയാടി പദ്ധതി സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിലെയും കണ്‍സള്‍ട്ടന്‍സി കരാറിലെയും നിബന്ധനകള്‍ അതേപടി അംഗീകരിച്ചാണ്‌ അന്തിമകരാറില്‍ ജി. കാര്‍ത്തികേയന്‍ ഒപ്പിട്ടത്‌. അതല്ല പിണറായി വിജയന്‍ ചെയ്‌തത്‌. കാനഡയില്‍നിന്ന്‌ വാങ്ങുന്ന സാധനസാമഗ്രികളുടെ തുക, അതിനു നല്‍കേണ്ടുന്ന പലിശ, ലാവലിനുള്ള കണ്‍സള്‍ട്ടന്‍സി ഫീസ്‌, മറ്റു ഫീസുകള്‍ തുടങ്ങി കണ്‍സള്‍ട്ടന്‍സി കരാറില്‍ പറഞ്ഞിരുന്ന ഓരോ ഇനത്തിനും മുമ്പ്‌ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യം ഉറപ്പുവരുത്തിക്കൊണ്ടാണ്‌ അവസാനകരാറില്‍ ഏര്‍പ്പെട്ടത്‌. ഈ നേട്ടങ്ങള്‍ താഴെ പട്ടികയില്‍ കൊടുത്തിട്ടുണ്ട്‌. ഇത്രയും നേട്ടം കേരളത്തിന്‌ യു.ഡി.എഫിന്റെ കരാറില്‍നിന്ന്‌ അധികമായി നേടിക്കൊടുത്ത പിണറായി വിജയന്‍ സംസ്ഥാനത്തിന്‌ നഷ്‌ടം വരുത്താന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നുള്ള വാദം എത്ര വിരോധാഭാസമാണ്‌.



ഇനി വാദത്തിന്‌ ഇതു സമ്മതിച്ചാല്‍ പ്പോലും ആദ്യം പ്രതിയാകേണ്ടത്‌ ജി.കാര്‍ത്തികേയനും യു.ഡി.എഫുമല്ലേ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ വഴി കോടികള്‍ പാഴാക്കി സംസ്ഥാനത്തിന്‌ നഷ്‌ടം വരുത്തി എന്നൊക്കെ പറഞ്ഞ്‌ ഞങ്ങളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ യു.ഡി.എഫ്‌.മനസ്സിലാക്കേണ്ടത്‌ നാലു വിരല്‍ നിങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞിരിക്കുകയാണ്‌ എന്നതാണ്‌.

ആരാണ്‌ ഗൂഢാലോചന നടത്തുന്നത് ‌? പ്രതിയാര്‌ ? കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയില്‍ സി.ബി.ഐ. പങ്കാളിയായിരിക്കുന്നു. ഈ വിവാദത്തില്‍ സി.ബി.ഐ.യെ രാഷ്‌ട്രീയലാക്കിനുവേണ്ടി കരുവാക്കിയിരിക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവര്‍ക്ക്‌ ഒത്താശ ചെയ്‌തുകൊടുത്ത സോണിയാഗാന്ധിയുമാണ്‌ പ്രതികള്‍.

86 കോടി എവിടെപ്പോയി ?

കഴിഞ്ഞദിവസം മാതൃഭൂമിയില്‍വന്ന എന്റെ ലേഖനത്തെത്തുടര്‍ന്ന്‌ ഒട്ടനവധി വായനക്കാര്‍ എന്നെ ഫോണ്‍ ചെയ്യുകയുണ്ടായി. അഭിനന്ദനങ്ങളോടൊപ്പം പലര്‍ക്കും ചോദ്യങ്ങളുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതായിരുന്നു: ''സാമൂഹ്യ നന്‍മയ്‌ക്കായുള്ള വിദേശ ധനസഹായം 40 കോടി തരാമെന്നേറ്റത്‌ 98 കോടിയായി പിണറായി വിജയന്‍ ഉയര്‍ത്തി എന്നു പറഞ്ഞല്ലോ. അതില്‍ 12 കോടിയല്ലേ കിട്ടിയുള്ളൂ. ബാക്കി 86 കോടി രൂപ എവിടെപ്പോയി?''

ഉത്തരം ലളിതമാണ്‌. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ കരാറിന്റെ ഭാഗമേയല്ല 98 കോടിയുടെ വിദേശ ധനസഹായം കൊണ്ട്‌ നിര്‍മ്മിക്കാന്‍ തീരുമാനിച്ച മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. കരാര്‍പ്രകാരം ലാവലിന്‍വഴി വാങ്ങുന്ന വിദേശ സാധനസാമഗ്രികളുടെ വില 131 കോടി രൂപയല്ലേ വരൂ. ഇതിനായി 98 കോടി രൂപ സംഭാവന ആരെങ്കിലും തരുമോ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ പരിപാടി സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇറക്കിയ വിശദമായ ഉത്തരവില്‍ ഒരിടത്തുപോലും മലബാര്‍ ക്യാന്‍സര്‍ സെന്ററില്ല. കാര്‍ത്തികേയനുണ്ടാക്കിയ എം.ഒ.യുവിലോ അടിസ്ഥാന കരാറിലോ പിണറായി വിജയന്റെ കാലത്ത്‌ ഒപ്പിട്ട അഡന്‍ഡം (അനുബന്ധം) കരാറിലോ ഇതുസംബന്ധിച്ച്‌ പരാമര്‍ശമില്ല. പിന്നെ എവിടെനിന്നാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ചര്‍ച്ച ആരംഭിക്കുന്നത്‌ ?

ഉത്തരം കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും. യു.ഡി.എഫിന്റെ കാലത്ത്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കിത്തുടങ്ങിയ കുറ്റിയാടി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആദ്യമായി കടന്നുവരുന്നത്‌. എന്നെയും വിസ്‌മയിപ്പിച്ച ഒരു അറിവായിരുന്നു ഇത്‌. കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിയുടെ കരാറെല്ലാം യു.ഡി.എഫിന്റെ കാലത്താണ്‌ ഒപ്പുവെച്ചതെങ്കിലും ഇന്ത്യയിലെ കോണ്‍ട്രാക്‌ടര്‍മാരുടെ വീഴ്‌ചകൊണ്ട്‌ പണി മുടങ്ങിക്കിടക്കുകയായിരുന്നു. പിണറായി വിജയന്‍ മന്ത്രിയായപ്പോഴാണ്‌ ഈ പദ്ധതിക്ക്‌ വീണ്ടും ജീവന്‍ വന്നത്‌.

1996 ഒക്ടോബറില്‍ കാനഡ സന്ദര്‍ശനവേളയില്‍ കുറ്റിയാടി പദ്ധതി സംബന്ധിച്ച അവലോകനയോഗം നടന്നു. കുറ്റിയാടി പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഏതാണ്ട്‌ 36 കോടി രൂപയുടെ മലബാറിലെ വൈദ്യുതി വിതരണശൃംഖല മെച്ചപ്പെടുത്തുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക്‌ ഇതിന്‌ അനുബന്‌ധമായി വിദേശസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. ഇതിനു തുടര്‍ച്ചയായി ലാവലിന്‍ പ്രതിനിധികള്‍ പറഞ്ഞകാര്യം യോഗത്തിന്റെ മിനുട്‌സില്‍ ഉണ്ട്‌. മലബാറില്‍ അത്യന്താധുനിക ക്യാന്‍സര്‍ ആസ്‌പത്രി സ്ഥാപിക്കുന്നതിന്‌ വിദേശ സഹായം ലഭ്യമാക്കുന്നതിന്‌ തങ്ങള്‍ പരിശ്രമിക്കാമെന്ന്‌ ഈ ചര്‍ച്ചാവേളയിലാണ്‌ ആദ്യമായി ലാവലിന്‍ നിര്‍ദേശിക്കുന്നത്‌. ഈയൊരുകാര്യംമതി ക്യാന്‍സര്‍ സെന്റര്‍ നവീകരണ പദ്ധതി കരാറുകളുടെ ഭാഗമല്ലെന്നും കാനഡയില്‍നിന്നുള്ള വിദേശ ധനസഹായ പരിപാടിയുടെ ഭാഗമാണെന്നും മനസ്സിലാക്കാന്‍.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നവീകരണ കരാറിന്റെ ഭാഗമാക്കിയില്ല എന്നുള്ള വിമര്‍ശനം ഇതോടെ അടിസ്ഥാനരഹിതമാണെന്നു വരുന്നു. എന്നാല്‍ അപ്പോഴും മറ്റൊരുചോദ്യം അവശേഷിക്കുന്നു. നവീകരണക്കരാറിന്റെ ഭാഗമായിട്ടല്ലെങ്കിലും ഒരു 'ബൈന്റിങ്‌ എഗ്രിമെന്റ്‌ ' അതായത്‌ നിയമപ്രാബല്യമുള്ള ഒരു കരാര്‍ ഉണ്ടാക്കേണ്ടിയിരുന്നില്ലേ? അതിനുപകരം ധാരണാപത്രംമാത്രം ഒപ്പിട്ടത്‌ ശരിയായോ? ഒപ്പിട്ട ധാരണാപത്രത്തില്‍ പറഞ്ഞിരുന്നത്‌ 180 ദിവസത്തിനുള്ളില്‍ ഔപചാരികമായ കരാറുണ്ടാക്കാമെന്നാണ്‌. എന്നാല്‍ പ്രോജക്‌ടിന്‌ അവസാനരൂപം നല്‍കാന്‍ വൈകി, കരാറും നീണ്ടു. പക്ഷേ, എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഒരുകാര്യം ഉറപ്പാക്കി. എല്ലാ 180-ാം ദിവസവും ധാരണാപത്രം പുതുക്കിക്കൊണ്ടിരുന്നു.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഒരു ഔപചാരിക കരാറായി മാറാതിരുന്നതിന്‌ ഒരു കാരണം ലാവലിന്‍ അയച്ചുതന്ന കരാറില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം സമാഹരിച്ചുനല്‍കുന്നതിന്‌ 'എല്ലാ ന്യായമായ പരിശ്രമവും ചെയ്യാമെന്നേ' ഉണ്ടായിരുന്നുള്ളൂ. 'ലഭ്യമാക്കും' എന്നുള്ള തീര്‍ച്ച ഉണ്ടായിരുന്നില്ല. അതുവേണമെന്ന്‌ നമ്മള്‍ ശഠിച്ചു. ഇതിന്‌ ലാവലിന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ ഒരു പതിവില്ല എന്നായിരുന്നു അവരുടെ നിലപാട്‌.

യു.ഡി.എഫ്‌ ഭരണകാലത്ത്‌ കരാറുണ്ടായ കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിയില്‍ മലബാറിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള 30 കോടി രൂപയുടെ ഗ്രാന്റുണ്ടായിരുന്നു എന്നായിരുന്നു വെപ്പ്‌. ഈ 30 കോടി രൂപ വൈദ്യുതി ബോര്‍ഡിന്‌ ലഭിച്ചിട്ടില്ല എന്ന്‌ സി എ.ജിയുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശം വന്നതിനെത്തുടര്‍ന്ന്‌ വൈദ്യുതി ബോര്‍ഡ്‌ ലാവലിനെഴുതി. ഇതിന്റെ മറുപടി 2005 മാര്‍ച്ച്‌ 15ന്‌ വന്നു. 'ഗ്രാന്റിനുവേണ്ടി ഒരു പ്രത്യേക ധാരണാപത്രം ഇല്ലായിരുന്നു. എല്ലാ ഉഭയകക്ഷി വിദേശ ധനസഹായങ്ങളും നല്‍കുന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള വകുപ്പുമായി ഒരു ധാരണയുണ്ടാക്കിയിട്ടുണ്ട്‌. മുന്‍കാലത്ത്‌ ഇന്ത്യയും കാനഡയുമായി ഉണ്ടാക്കിയ 3.6കോടി കനേഡിയന്‍ ഡോളര്‍ ചെലവാകാതെ ബാക്കിയുള്ള പണം കെ.എസ്‌.ഇ.ബിയുടെ വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഗ്രാന്റായി ഉപയോഗിക്കാം... സിഡ (കനേഡിയന്‍ വിദേശ സഹായ ഏജന്‍സി)യുടെ ഗ്രാന്റുകളെല്ലാം സേവനങ്ങളോ ഉപകരണങ്ങളോ ആയിട്ടാണ്‌ നല്‍കുക. ഒരിക്കലും കാശായി നല്‍കാറില്ല. നടപ്പാക്കുന്ന ഏജന്‍സിവഴി ചാനലൈസ്‌ ചെയ്യുകയാണ്‌ പതിവ്‌. വൈദ്യുതിബോര്‍ഡിന്‌ നേരിട്ട്‌ പണം കൈമാറുന്നതിന്‌ ഒരു ധാരണയോ കരാറോ ഇല്ല.' ഇതായിരുന്നു ലാവലിന്റെ നിലപാട്‌. തങ്ങളുടെ വാണിജ്യ താത്‌പര്യം പൊതുവായി പ്രോഹത്സഹിപ്പിക്കുന്നതിന്‌ കാനഡ അന്യഥാ നല്‍കിവരുന്ന വിദേശ സഹായ സൗജന്യത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു.

മലബാര്‍ ക്യാന്‍സര്‍ സെന്റിന്റെ കാര്യത്തില്‍ തര്‍ക്കംമൂലം ധാരണാപത്രം എഗ്രിമെന്റായി മാറിയില്ല. യു.ഡി.എഫ്‌ സര്‍ക്കാരാകട്ടെ എം.ഒ.യുതന്നെ ലാപ്‌സാകാന്‍ അനുവദിക്കുകയും ചെയ്‌തു. എങ്കിലും എഗ്രിമെന്റ്‌ ഇല്ലാതെതന്നെ ലാവലിന്‍ 12 കോടി രൂപയുടെ ആസ്‌പത്രി നിര്‍മാണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു. ഇതില്‍ യു.ഡി.എഫിന്റെ കാലത്ത്‌ നിര്‍മാണം പൂര്‍ത്തിയായത്‌ ഒരു ബ്ലഡ്‌ ബാങ്കിന്‍േറതു മാത്രമാണ്‌. ധാരണാപത്രം ലാപ്‌സായെങ്കിലും ധാരണയനുസരിച്ച്‌ ക്യാന്‍സര്‍ ആസ്‌പത്രിക്ക്‌ വിദേശ സഹായം സമാഹരിച്ച്‌ ലഭ്യമാക്കാമെന്ന്‌ അവര്‍ യു.ഡി.എഫ്‌. സര്‍ക്കാരിനെ ഔപചാരികമായി അറിയിച്ചു. പക്ഷേ, ഒരുകാര്യം അവര്‍ ആവശ്യപ്പെട്ടു. ചെയ്‌തിടത്തോളം കാര്യങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ ഒരു കത്ത്‌ അയച്ചുകൊടുക്കണം എന്നവര്‍ മുഖ്യമന്ത്രിക്കുതന്നെ എഴുതി. ആസ്‌പത്രി സംബന്ധിച്ച്‌ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ പണം സമാഹരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതുകൊണ്ടാണ്‌ അവരിതാവശ്യപ്പെട്ടത്‌. എം.ഒ.യു. ലാപ്‌സാക്കി എന്നു മാത്രമല്ല ചെയ്‌തകാര്യത്തിന്റെ സര്‍ട്ടിഫിക്കറ്റ്‌കൂടി നല്‍കുന്നതിന്‌ തയ്യാറാകാതെ നിരുത്തരവാദപരമായ നിലപാടാണ്‌ യു.ഡി.എഫ്‌ . സര്‍ക്കാര്‍ കൈക്കൊണ്ടത്‌.

ആര്യാടന്‍ മന്ത്രിയായപ്പോഴാണ്‌ ഗ്രാന്റ്‌ വാങ്ങുന്നതിന്‌ ഊര്‍ജിതമായ നടപടികള്‍ വീണ്ടും സ്വീകരിക്കാന്‍ തുടങ്ങിയത്‌. അപ്പോഴേക്കും സ്ഥിതിഗതികള്‍ ആകെ മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള വിദേശസഹായ ഉഭയകക്ഷി കരാര്‍ ഇന്ത്യ ഉപേക്ഷിച്ചു. ഇന്ത്യ ഇന്ന്‌ ചില പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും വിദേശ സ്ഥാപനങ്ങളില്‍നിന്നും മാത്രമേ സഹായം സ്വീകരിക്കുന്നുള്ളൂ. അതുകൊണ്ട്‌ ഇനി സഹായം നല്‍കാന്‍ കഴിയില്ല എന്ന്‌ ഹൈക്കമ്മീഷണർ ‍തന്നെ കേരള സര്‍ക്കാരിനെ അറിയിച്ചു.

കരാറുണ്ടായിരുന്നില്ലെങ്കിലും ആസ്‌പത്രിയുടെ ആദ്യഘട്ട പ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നോട്ടുകൊണ്ടുപോയ ലാവലിന്‍ പിന്നീട്‌ എന്തുകൊണ്ട്‌ ഉത്സാഹം കാണിച്ചില്ല എന്നൊരു ചോദ്യമുണ്ട്‌. എന്റെ അഭിപ്രായം പറയാം. ഒരു കാരണം പൊക്രാന്‍ അണുബോംബ്‌ പരീക്ഷണത്തെത്തുടര്‍ന്ന്‌ കാനഡ ഇന്ത്യയ്‌ക്കുള്ള വിദേശ സഹായം നിര്‍ത്തിവെച്ചതാണ്‌. ഇതിനേക്കാള്‍ പ്രധാനപ്പെട്ട രണ്ടാമതൊരു കാര്യമുണ്ട്‌. യു.ഡി.എഫ്‌ തുടങ്ങിവെച്ച നവീകരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടി വന്നു. എന്നാല്‍ പുതിയ പദ്ധതികള്‍ എം.ഒ.യു റൂട്ടില്‍ കരാറുണ്ടാക്കില്ല എന്ന നയപരമായ നിലപാടായിരുന്നു എല്‍.ഡി.എഫ്‌ സര്‍ക്കാരിന്‍േറത്‌. കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതി എം.ഒ.യു റൂട്ടില്‍ ലാവലിനാണല്ലോ നടപ്പാക്കിയത്‌. എന്നാല്‍ അതിന്റെ അഡീഷണല്‍ എക്‌സ്റ്റന്‍ഷന്‍ പ്രോജക്‌ട്‌ വന്നപ്പോള്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ച്‌ പൊതുമേഖലാ സ്ഥാപനമായ ഭെല്ലുമായി കരാറുണ്ടാക്കുകയാണ്‌ ചെയ്‌തത്‌. കോഴിക്കോട്‌ ഡീസല്‍ നിലയവും ഭെല്ലിനുതന്നെയാണ്‌ ലഭിച്ചത്‌. എന്നാല്‍ യു.ഡി.എഫ്‌ . ലാവലിനുമായുണ്ടാക്കിയ ധാരണ ഇതല്ലായിരുന്നു.

കാര്‍ത്തികേയന്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍നിന്ന്‌ ഇത്‌ വ്യക്തമാണ്‌. ജലവൈദ്യുതി പദ്ധതികള്‍ നവീകരിക്കുന്നതിന്‌ ലാവലിനുമായി ഒരു സംയുക്ത സംരംഭമാണ്‌ വിഭാവനംചെയ്‌തിരുന്നത്‌. മാത്രമല്ല ഇതിന്റെ ആദ്യബാച്ചായി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ ലാവലിനെ ഏല്‍പ്പിക്കുന്നത്‌ എന്ന്‌ വ്യക്തമായി എഴുതിയിരുന്നു. എല്‍.ഡി.എഫ്‌. എം.ഒ.യു റൂട്ട്‌ നയം അവസാനിപ്പിച്ചതോടെ ക്യാന്‍സര്‍ സെന്ററിന്‌ ആദ്യംകാണിച്ച ആവേശം ലാവലിനില്ലാതായി. യു.ഡി.എഫ്‌ സര്‍ക്കാരാകട്ടെ ധാരണാപത്രംപോലും ലാപ്‌സാക്കി. ഒരു അഭിനന്ദന കത്ത്‌ അയയ്‌ക്കുന്നതിനുപോലും തയ്യാറായില്ല എന്നത്‌ ഊരിപ്പോകാന്‍ അവര്‍ക്ക്‌ സൗകര്യവുമായി. 86 കോടി രൂപ നഷ്‌പ്പെടുത്തുവാന്‍ ആര്‌ അവസരം ഒരുക്കിയെന്നതാണ്‌ ചോദ്യം? ഉത്തരം യു.ഡി.എഫ്‌. തന്നെയാണ്‌ പറയേണ്ടത്‌.

12 കോടി രൂപയാണ്‌ തങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്‌ എന്ന്‌ ലാവലിന്‍തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്‌. ആസ്‌പത്രിക്കെന്ന്‌ പറഞ്ഞ്‌ ലാവലിന്‍ കൂടുതല്‍ പണം പിരിച്ചിരുന്നോ? ഇന്ത്യയിലെ അവരുടെ 'എക്‌സിക്യൂട്ടിംഗ്‌ ഏജന്‍സി'ക്ക്‌ കൂടുതല്‍ പണം നല്‍കിയിരുന്നോ? ഇവയുടെയൊക്കെ നിജസ്ഥിതിയെക്കുറിച്ച്‌ അന്വേഷിച്ച്‌ കണ്ടുപിടിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. അത്‌ പിണറായി വിജയന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ട. ലാവലിന്റെ വക്കാലത്ത്‌ പിടിക്കേണ്ട ഒരു കാര്യവും ഇടതുപക്ഷത്തിനില്ല. ദേശീയതലത്തില്‍ ലാവലിനുമായി ഇപ്പോള്‍ ഭീമന്‍ ആണവ സാമഗ്രി കരാറിനു ശ്രമിക്കുന്ന കോണ്‍ഗ്രസ്സിന്റെ നയമല്ല എല്‍.ഡി.എഫിന്‍േറത്‌.

***

ഡോ. തോമസ് ഐസക്ക്

No comments:

Post a Comment

Visit: http://sardram.blogspot.com