26 June, 2011

പെട്രോളിയം വിലക്കയറ്റവും നവലിബറല്‍ ഭാഷ്യങ്ങളും

പെട്രോളിയം ഉല്‍പന്നങ്ങളുടെ ചാക്രികമായ വിലക്കയറ്റത്തിന് പിന്നിലെ കോര്‍പ്പറേറ്റ് മൂലധന താല്‍പര്യങ്ങളെ മറച്ചുപിടിക്കുന്ന നുണപ്രചരണങ്ങളാണ് കൗശിക്ബസുവും കേന്ദ്ര സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. പെട്രോളിെന്‍റയും ഡീസലിെന്‍റയും പാചകവാതകത്തിെന്‍റ യുമൊക്കെ ഉപഭോഗം കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നും ഉപഭോഗം നിയന്ത്രിക്കു വാനായി സബ്സിഡികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നുമാണ് നവലിബറല്‍ വാദികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിെന്‍റ വിലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വ്യതിയാനങ്ങള്‍ ഇന്ത്യയിലും വിലവര്‍ദ്ധനവിന് കമ്പനികളെ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുമെന്നാണ് മറ്റൊരു വാദം. എന്നാല്‍ , തങ്ങളുടെ കോര്‍പ്പറേറ്റ് അനുകൂലനയങ്ങളെയും താല്‍പര്യങ്ങളെയും മറച്ചുപിടിക്കുവാനായി എഴുന്നെള്ളിക്കുന്ന ഇത്തരം പ്രചരണങ്ങള്‍ അങ്ങേയറ്റം യുക്തിരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന കാര്യംപോലും നവലിബറലിസത്തിെന്‍റ മത്ത് പിടിച്ച കൗശിക്ബസുവും അലുവാലിയയും ഓര്‍മ്മിക്കുന്നില്ല. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് ബാരലിന് (160 ലിറ്റര്‍) 147 ഡോളര്‍ വില ഉള്ളപ്പോള്‍ പെട്രോളിന് ഇന്ത്യയില്‍ 40 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ക്രൂഡോയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 92 ഡോളറിനും 96 ഡോളറിനുമിടയിലായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. 92 രൂപ ബാരലിന് കണക്കാക്കിയാല്‍ ഇവിടെ ലിറ്ററിന് കമ്പനിയുടെ ലാഭമടക്കം പെട്രോള്‍ 26 രൂപക്ക് വില്‍ക്കാവുന്നതാണ്. എന്നാല്‍ , ഇപ്പോഴത്തെ വര്‍ദ്ധനവനുസരിച്ച് 65 രൂപയിലധികമായിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ എണ്ണ വില നിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം ഇത് ഒമ്പതാമത്തെ തവണയാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം ഖനന  ശുദ്ധീകരണ  വിതരണരംഗത്തെ സ്വകാര്യവല്‍ക്കരണനയങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ വിലക്കയറ്റത്തിന് കാരണമായത്. തദ്ദേശീയ ഉപഭോഗത്തിനുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നത് കൊണ്ട് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില വ്യത്യാസങ്ങള്‍ക്കനുസരിച്ച് അടിക്കടി എണ്ണ വില കൂട്ടേണ്ടി വരുമെന്നാണ് നവലിബറല്‍വാദികള്‍ ആവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഇന്നത്തെ രീതിയില്‍ വിദേശ വിപണിയെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമാക്കിയത് ഈ രംഗത്തെ സ്വകാര്യവല്‍ക്കരണ നയങ്ങളാണ്. 

1976ലെ എണ്ണക്കമ്പനി കളുടെ ദേശസാല്‍ക്കരണവും 1948ലെ ഖനനനിയമവും അട്ടിമറിച്ചുകൊണ്ട് ഈ രംഗത്തേക്ക് നാടനും വിദേശിയുമായ സ്വകാര്യ കുത്തകകളെ കടത്തിക്കൊണ്ടുവന്ന കോണ്‍ഗ്രസ്  ബിജെപി സര്‍ക്കാരുകളുടെ ഉദാരവല്‍ക്കരണനയങ്ങളാണ് ഇറക്കുമതിയെ ആശ്രയിച്ച് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കേണ്ട പരാശ്രിതത്വം തീവ്രമാക്കിയത്. 1980കളില്‍ ഒഎന്‍ജിസി എണ്ണ പര്യവേഷണ, ഖനനരംഗത്തിലും ശുദ്ധീകരണ സാങ്കേതികവിദ്യയിലും വമ്പിച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. നൂറുകണക്കിന് എണ്ണപര്യവേഷണ പദ്ധതികള്‍ വികസിപ്പിക്കുകയും എണ്ണ പമ്പ് ചെയ്തു എടുക്കാവുന്ന ഘട്ടത്തിലേക്ക് നിരവധി എണ്ണ ഖനന പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഒഎന്‍ജിസിയുടെ ഉടമസ്ഥതയിലുള്ള ഇത്തരം എണ്ണപ്പാടങ്ങള്‍ നാടന്‍  വിദേശ കുത്തകകള്‍ക്ക് ചുളുവിലയ്ക്ക് വില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇറക്കുമതിക്കുപകരം ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതും, ദേശീയമായി ഗവണ്‍മെന്‍റ് ഉടമസ്ഥതയില്‍ പെട്രോളിയം ഖനന  ശുദ്ധീകരണ  വിതരണ ശൃംഖലകള്‍ പടുത്തുയര്‍ത്തുന്നതുമായ നയം ഉപേക്ഷിച്ച്, ഇന്ത്യയുടെ പെട്രോളിയം മേഖല വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ബ്രഹ്മപുത്രാതടത്തിലും കൃഷ്ണ  ഗോദാവരിതടത്തിലും മുംബൈ ഹൈയിലുമുള്ള നൂറുകണക്കിന് എണ്ണ പദ്ധതികള്‍ റിലയന്‍സടക്കമുള്ള കുത്തകകള്‍ക്ക് വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മുക്തപന്ന എണ്ണപ്പാടം വെറും 12 കോടി രൂപയ്ക്കാണ് എന്‍റോണ്‍ പോലുള്ള ഒരമേരിക്കന്‍ കുത്തകകയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിറ്റത്. 1600 കോടി രൂപ ചെലവഴിച്ച് എണ്ണ പമ്പ് ചെയ്തെടുക്കാവുന്ന ഘട്ടത്തിലേക്ക് വികസിപ്പിച്ചെടുത്ത മുക്തപന്ന എണ്ണക്കിണറുകള്‍ നക്കാപ്പിച്ചയ്ക്കാണ് അമേരിക്കന്‍ കുത്തക തട്ടിയെടുത്തത്. ആഭ്യന്തര ഉല്‍പാദനത്തെ തകര്‍ത്ത നയങ്ങളാണ് എണ്ണ ആവശ്യത്തിന് പരിപൂര്‍ണ്ണമായി അന്താരാഷ്ട്ര വിപണിയെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്. രാജ്യത്തിനകത്ത് ഖനനം നടത്തുന്ന സ്വകാര്യ എണ്ണകമ്പനികളില്‍നിന്നും അന്താരാഷ്ട്ര വിലയ്ക്ക് തന്നെ ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങിക്കൊള്ളാമെന്നാണ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ കുഴിച്ചെടുക്കുന്ന എണ്ണയ്ക്കും അന്താരാഷ്ട്ര വില നല്‍കണം! എണ്ണക്കമ്പനികള്‍ക്ക് വില തീരുമാനിക്കുവാന്‍ അധികാരം കൊടുത്തതാണ് തുടര്‍ച്ചയായ വിലക്കയറ്റത്തിന് കാരണമെന്ന് യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ തന്നെ ഇപ്പോള്‍ വിലപിക്കുന്നുണ്ട്. കൊന്നു തിന്നുന്നവര്‍ തന്നെ കണ്ണീരൊഴുക്കുന്നു! 1976ല്‍ ഇറക്കുമതിക്ക് തുല്യമായ വിലയിടല്‍ (ഇംപോര്‍ട്ട് പാരിറ്റി പ്രൈസിംഗ് സിസ്റ്റം) എടുത്തുകളഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് പ്രൈസിംഗ് സിസ്റ്റം കൊണ്ടുവന്നതാണ്. ഇത് വില നിശ്ചയിക്കുവാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ നടപടിയായിരുന്നു. ഐഎംഎഫ്  ലോകബാങ്ക് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് കമ്പനികളുടെ കടിഞ്ഞാണില്ലാത്ത കൊള്ളയ്ക്കായി ഇറക്കുമതിക്ക് തുല്യമായ വിലയിടല്‍ പുനഃസ്ഥാപിച്ചുകൊടുത്തിരിക്കുന്നത്. എണ്ണക്കമ്പനികളുടെ സര്‍വ്വതന്ത്ര സ്വതന്ത്രമായ കൊള്ളയ്ക്കുള്ള അനുമതി നല്‍കിയ നയങ്ങളെ മറച്ചുപിടിച്ച് സബ്സിഡി നല്‍കുന്നതാണ് ഉപഭോഗം കൂടാന്‍ കാരണമെന്നും ഉപഭോഗം കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നും കേന്ദ്ര സര്‍ക്കാരിെന്‍റ പ്രതിനിധികള്‍ പ്രചരിപ്പിക്കുകയാണ്. ലോകബാങ്ക് മേധാവി റോബര്‍ട്ട് സ്വല്ലിക്കും അമേരിക്കന്‍ ഊര്‍ജ്ജകാര്യ സെക്രട്ടറിയും തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണം അന്താരാഷ്ട്ര വിപണിയില്‍ ഊര്‍ജ്ജക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം ഇന്ത്യക്കാരും ചൈനക്കാരും എണ്ണ ഉപഭോഗം വര്‍ദ്ധിപ്പിച്ചതാണെന്നാണ്. ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമായി ബുഷും കൊണ്ടലീസ റൈസും നേരത്തെ പറഞ്ഞത് ഇന്ത്യക്കാരും ചൈനക്കാരും ഭക്ഷ്യോപഭോഗം കൂട്ടിയതാണെന്നാണല്ലോ. ലോകജനസംഖ്യയുടെ വെറും 5 ശതമാനം വരുന്ന അമേരിക്കയുടെ പെട്രോളിയം ഉപഭോഗം ആഗോള ഉപഭോഗത്തിെന്‍റ 30 ശതമാനത്തിലേറെയാണ്. 

എന്നാല്‍ , ലോകജനസംഖ്യയുടെ 30 ശതമാനം വരുന്ന ഇന്ത്യയുടെ എണ്ണ ഉപഭോഗം ആഗോള ഉപഭോഗത്തിെന്‍റ 5 ശതമാനം മാത്രമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ്ഓയിലിെന്‍റ വിലക്കയറ്റത്തിന് മുഖ്യ ഉത്തരവാദി പെട്രോളിയം രംഗത്ത് കുത്തക സ്ഥാപിച്ചിരിക്കുന്ന അമേരിക്കന്‍ കോര്‍പ്പറേറ്റുകളാണ്. അന്താരാഷ്ട്രരംഗത്തെ പെട്രോളിയം വിലവര്‍ദ്ധനയ്ക്ക് എപ്പോഴും കാരണമായി എണ്ണക്കമ്പനികളും നവലിബറല്‍ പണ്ഡിതന്മാരും ചൂണ്ടിക്കാട്ടാറുള്ളത് എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ ഉല്‍പാദനം കുറയ്ക്കുന്ന പ്രതിഭാസത്തെയാണ്. എണ്ണസ്രോതസ്സിെന്‍റ ശേഷി കുറയുന്നുവെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ പല എണ്ണ ഉല്‍പാദകരാജ്യങ്ങളും ഉല്‍പാദനം കുറയ്ക്കാറുണ്ട്. എന്നാല്‍ ഒപ്പെക് രാജ്യങ്ങളുടെ പരമാധികാരത്തെയും ദേശീയ താല്‍പര്യങ്ങളെയും കടന്നാക്രമിച്ചുകൊണ്ട് എണ്ണശേഖരങ്ങള്‍ക്കുവേണ്ടിയുള്ള അക്രമാസക്തമായ കടന്നുകയറ്റങ്ങളാണ് അമേരിക്കന്‍ ഭരണകൂടം എക്കാലവും നടത്തിപ്പോന്നത്. മുതലാളിത്ത ഉല്‍പാദനവും ഉപഭോഗവ്യവസ്ഥയും സൃഷ്ടിച്ച ലാഭാര്‍ത്തമായ വികസനമാണ് വിവേചന രഹിതമായ പ്രകൃതി വിഭവങ്ങളുടെയും എണ്ണസ്രോതസ്സുകളുടെയും ചൂഷണത്തിന് ഗതിവേഗം കൂട്ടിയത്. പെട്രോളിയം വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് ലോകബാങ്ക് വിദഗ്ദ്ധര്‍ പറയുന്നത് ഇന്ത്യയും ചൈനയും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നത് മൂലമാണ് ആ രാജ്യങ്ങളില്‍ ഉപഭോഗം കൂടുന്നതെന്നാണ്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികള്‍ ഒഴിവാക്കി വികസ്വര രാജ്യങ്ങളിലെ ഉപഭോഗം കുറയ്ക്കണമെന്നാണ് ലോകബാങ്കും അമേരിക്കന്‍ ഭരണകൂടവും നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കുന്നത്. എണ്ണയുടെ ഉല്‍പാദനം അതിെന്‍റ പാരമ്യത്തിലെത്തിയെന്നും വരാന്‍ പോകുന്ന എണ്ണയുടെ ആവശ്യത്തെ നേരിടാന്‍ പറ്റാത്ത പ്രതിസന്ധിയിലാണ് ലോകമെന്നുമാണ് ലോകബാങ്ക് താക്കീത് ചെയ്യുന്നത്. അന്താരാഷ്ട്രരംഗത്തെ എണ്ണ ഉപഭോഗം കൂട്ടിയതും വിലക്കയറ്റം സൃഷ്ടിച്ചതും എണ്ണ ഉല്‍പാദന വിതരണ രംഗത്തെ അന്താരാഷ്ട്ര കുത്തകകളാണ്. ഈ യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് പെട്രോളിയത്തിെന്‍റ ലഭ്യതയിലെ കുറവ് കാണിച്ചുകൊണ്ടും വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടും വിലവര്‍ദ്ധനവ് അനിവാര്യമായൊരു കാര്യമാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്. ഡിമാന്‍റ് സപ്ലൈ തിയറി അവതരിപ്പിച്ചുകൊണ്ട് വിലക്കയറ്റം അനിവാര്യമാണെന്ന് പറയുന്നവര്‍ വര്‍ത്തമാനകാലത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പിറകിലെ യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. സമ്പത്തുല്‍പാദനത്തിെന്‍റയും വിപണനത്തിെന്‍റയും മണ്ഡലങ്ങളിലെ കോര്‍പ്പറേറ്റ് മൂലധനാധിപത്യമാണ് വിലക്കയറ്റത്തിനും ഉല്‍പാദന മാന്ദ്യത്തിനും കാരണമെന്ന സത്യത്തെയാണ് ലോകബാങ്ക് പഠനങ്ങളും നവലിബറല്‍ പണ്ഡിതന്മാരും ഒരേപോലെ മൂടിവെയ്ക്കുന്നത്. 

ആഗോള കോര്‍പ്പറേറ്റ് അധീശത്വത്തെയും ചൂഷണത്തെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ചുകൊണ്ടാണ് സാമ്രാജ്യത്വമൂലധന വ്യവസ്ഥ അതിെന്‍റ അതിജീവനവും കൊള്ളയും ലോകജനതയ്ക്കുമേല്‍ അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്നത്. എണ്ണ വിലക്കയറ്റത്തിെന്‍റ യഥാര്‍ത്ഥ കാരണങ്ങളെയും മുതലാളിത്ത ഉല്‍പാദന വ്യവസ്ഥയുടെ നൈസര്‍ഗ്ഗികമായ ദൗര്‍ബല്യങ്ങളെയും മറച്ചുപിടിക്കുന്ന പ്രചരണ വിദ്യകളിലൂടെയാണ് ആഗോള എണ്ണ കുത്തകകള്‍ തങ്ങളുടെ ദുരമൂത്ത ലാഭതാല്‍പര്യങ്ങളുടെ ഫലമായ വിലവര്‍ദ്ധനയെ അനിവാര്യമായൊരു നടപടിയായി വിശേഷിപ്പിക്കുന്നത്. ഇന്ന് ലോകജനതയുടെ ഊര്‍ജ്ജാവശ്യം പരിഹരിക്കുവാന്‍ കഴിയുന്ന രീതിയില്‍ ശാസ്ത്രീയമായ ഊര്‍ജ്ജ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം സാമ്രാജ്യത്വ ഉല്‍പാദന വ്യവസ്ഥയാണ്. കമ്പോളോന്മുഖമായ ഉല്‍പാദനക്രമത്തിെന്‍റ അനിവാര്യമായൊരു സൃഷ്ടിയാണ് ഇന്നത്തെ പ്രതിസന്ധിയും വിലക്കയറ്റവും. മുതലാളിത്തം സൃഷ്ടിച്ച വര്‍ദ്ധിച്ച ആവശ്യങ്ങളെയും ഉപഭോഗാസക്തിയെയുമെല്ലാം മൂന്നാംലോക രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി അവസാനിപ്പിച്ചും ഉപഭോഗം കുറച്ചും നേരിടാമെന്ന് വാദിക്കുന്നവര്‍ ആഗോള കോര്‍പ്പറേറ്റ് ആധിപത്യത്തിെന്‍റ ക്രൂരന്മാരായ അഭിഭാഷകരോ മാപ്പുസാക്ഷികളോ മാത്രമാണ്. മുതലാളിത്ത ഉല്‍പാദന വിപണനവ്യവസ്ഥയുടെ അടിസ്ഥാനനിയമം തന്നെ ലഭ്യതയില്‍ കുറവ് കാണിച്ച് ഡിമാന്‍റ് സൃഷ്ടിച്ച് വില ഉയര്‍ത്തുകയും വില വര്‍ദ്ധിപ്പിച്ച് സപ്ലൈ കൂട്ടുകയുമാണ്. ആഗോള പെട്രോളിയം കുത്തകകള്‍ എണ്ണയുടെ ലഭ്യതയില്‍ കുറവ് കാണിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലക്കയറ്റം സൃഷ്ടിച്ച് എണ്ണ വിപണനത്തിലൂടെയുള്ള ഒരാഗോള കൊള്ളയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 135,000ത്തിലേറെ ആധുനിക ഉപഭോഗ വസ്തുക്കളുടെ നിര്‍മ്മിതിയിലെ അസംസ്കൃത പദാര്‍ത്ഥവും അടിസ്ഥാന വിഭവവുമാണ് ക്രൂഡ്ഓയില്‍ . അതുകൊണ്ടുതന്നെ എണ്ണ വിലക്കയറ്റം ജീവിതത്തിെന്‍റ സമസ്ത ആവശ്യങ്ങളുടെയും സാധനങ്ങളുടെയും വിലയും ചാര്‍ജ്ജും വര്‍ദ്ധിക്കുന്നതിലേക്കാണ് എത്തിക്കുക. എണ്ണയ്ക്കും ആഗോള സാമ്പത്തികക്രമത്തിനുംമേല്‍ ആധിപത്യമുറപ്പിച്ചിരിക്കുന്ന മുതലാളിത്ത കോര്‍പ്പറേറ്റ് വൃന്ദത്തിെന്‍റ ലാഭമോഹങ്ങളും ചൂഷണ തന്ത്രങ്ങളുമാണ് വിലക്കയറ്റത്തിനും അതിെന്‍റ പരിണതിയായ ജീവിത ദുരന്തങ്ങള്‍ക്കും അടിസ്ഥാനമായിരിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയെന്നത് ലാഭപ്രചോദിതമായൊരു ഉല്‍പാദന  വിതരണ ക്രമമാണ്. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ലഭ്യതയില്‍ (ൌുുഹ്യ) കുറവ് കാണിച്ച് ആവശ്യം (റലാമിറ) സൃഷ്ടിച്ച് വില ഉയര്‍ത്തുകയെന്നതാണ് അതിെന്‍റ അടിസ്ഥാനനിയമം തന്നെ. കേം ബ്രിഡ്ജ് എനര്‍ജി റിസര്‍ച്ച് അസോസിയേഷെന്‍റ 2006ലെ ഒരു പഠനം ചൂണ്ടിക്കാട്ടിയത് വരുംവര്‍ഷങ്ങളില്‍ എണ്ണ ഉല്‍പാദനം 15 ദശലക്ഷം ബാരലായി ഉയരുമെന്നാണ്. കഴിഞ്ഞ 125 വര്‍ഷം കൊണ്ട് 1000 കോടി ബാരല്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് വരാന്‍ പോകുന്ന 30 വര്‍ഷംകൊണ്ട് 1000 കോടി ബാരലിെന്‍റ ഉപയോഗം ഉണ്ടാകുമെന്നാണ് ലോകബാങ്ക് വിദഗ്ദ്ധന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. എണ്ണയുടെ അറിയപ്പെടുന്ന വിഭവശേഖരം (ുൃീ്ലി ൃലലെൃ്ലെ) എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ലഭ്യമായ എണ്ണ സ്രോതസ്സ് എന്നത് മാത്രമല്ല. 1968ല്‍ അമേരിക്കയില്‍ കണ്ടെടുക്കപ്പെട്ട എണ്ണശേഖരം 4000 കോടി ബാരല്‍ ആണത്രേ. ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാരുടെ പഠനമനുസരിച്ച് യഥാര്‍ത്ഥത്തില്‍ അമേരിക്കയില്‍ 15000 കോടി ബാരല്‍ എണ്ണ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ എണ്ണശേഖരത്തിലും അത് ഖനനം ചെയ്ത് എടുക്കുവാനുള്ള പര്യവേഷണ പരിപാടികളിലും ആധിപത്യമുറപ്പിച്ചിരിക്കുന്ന കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ എണ്ണയുടെ ലഭ്യതയില്‍ കുറവ് കാണിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡിമാന്‍റ് സൃഷ്ടിച്ച് വില വര്‍ദ്ധിപ്പിക്കുകയാണ്. വിദഗ്ദ്ധാഭിപ്രായമനുസരിച്ച് ലോകത്തില്‍ ഇന്ന് ലഭ്യമായ എണ്ണയെന്നത് അത് കണ്ടെത്തുവാനുള്ള ഉപാധികളെയും ചെലവിനെയും കൂടി ആശ്രയിച്ചാണിരിക്കുന്നത്. ലഭ്യമായ എണ്ണയുടെ അളവ് കണക്കാക്കുകയെന്ന പ്രയാസകരമായ സാഹചര്യത്തെ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കുത്തകകള്‍ കുത്തനെയുള്ള വിലക്കയറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ആഗോള സമ്പദ്ഘടനയുടെ ജീവരക്തമെന്ന് വിശേഷിപ്പിക്കുന്ന എണ്ണ എന്ന രണ്ടക്ഷരമാണ് സാമ്രാജ്യത്വമൂലധനശക്തികളുടെ സാര്‍വ്വദേശീയ നയത്തെ തന്നെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ മുന്‍നിര സാമ്പത്തികശക്തിയായി അമേരിക്ക നിലനില്‍ക്കുന്നത് എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണയൂറ്റി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കൂടിയ വിലയ്ക്ക് വിറ്റ് കിട്ടുന്ന വരുമാനത്തിെന്‍റ സമൃദ്ധികൊണ്ടാണ്. ഈ മഹാകൊള്ളയുടെ കഠിനമായ സാഹചര്യത്തെയാണ് നവലിബറല്‍ പണ്ഡിതന്മാര്‍ ഡിമാന്‍റ് സപ്ലൈ തിയറിപോലുള്ള ബൂര്‍ഷ്വാ പൊതുസിദ്ധാന്തങ്ങള്‍ എഴുന്നെള്ളിച്ച് മറച്ചുപിടിക്കുവാന്‍ ശ്രമിക്കുന്നത്. സ്വതന്ത്രവിപണിവാദവും വിലക്കയറ്റവും സ്വതന്ത്രവിപണിയുടെ മൗലികവാദിയായ വക്താവ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വിെന്‍റ ചെയര്‍മാനായിരുന്ന അലന്‍ഗ്രീന്‍സ്പാന്‍ 2002ലാരംഭിച്ച സാമ്പത്തിക പ്രതിസന്ധിയെ വിശകലനം ചെയ്തുകൊണ്ട് നടത്തിയ കുറ്റസമ്മതം മന്‍മോഹന്‍സിംഗും അലുവാലിയയും കൗശിക്ബസുവും ബോധപൂര്‍വ്വം അറിഞ്ഞില്ലെന്ന് നടിക്കുകയാണെന്ന് തോന്നുന്നു. വിപണിയെ സ്വതന്ത്രമാക്കുക വഴി വിലക്കയറ്റം തടയാമെന്നും സാമ്പത്തിക സുസ്ഥിരത കൈവരിക്കാമെന്നുമാണ് ഇന്ത്യയിലെ നവലിബറല്‍ വാദികള്‍ പുലമ്പിക്കൊണ്ടിരിക്കുന്നത്. അലന്‍ഗ്രീന്‍സ്പാന്‍ തുറന്നുപറഞ്ഞത് വിപണിയുടെ സ്വയം നിയന്ത്രണക്ഷമതയിലും സേവനോല്‍സുകതയിലും വിശ്വാസമര്‍പ്പിക്കുക വഴി ഞാനൊരു തെറ്റുവരുത്തുകയായിരുന്നുവെന്നാണ്. വിലക്കയറ്റം നിയന്ത്രണക്ഷമമാക്കുവാന്‍ സര്‍ക്കാരിെന്‍റ വിപണി ഇടപെടലുകള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നും ആഗോള റീടെയില്‍ കുത്തകകള്‍ക്ക് ഇന്ത്യയിലെ ചില്ലറ വില്‍പനമേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കണമെന്നുമാണല്ലോ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. മുതലാളിത്ത ചരിത്രത്തിലുടനീളം ആവര്‍ത്തിക്കപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയും അതിെന്‍റ ഫലമായ സാമൂഹ്യ ദുരന്തങ്ങളും സ്വതന്ത്രവിപണി വ്യവസ്ഥയെ സംബന്ധിച്ച എല്ലാ വ്യാമോഹങ്ങളും അവസാനിപ്പിക്കുവാന്‍ ബൂര്‍ഷ്വാ ധനശാസ്ത്രജ്ഞരെപോലും നിര്‍ബന്ധിതരാക്കി യിട്ടുണ്ട്. സ്വതന്ത്രവിപണി എന്നത് നവലിബറല്‍ വാദികള്‍ അന്തസ്സാരശൂന്യമായി പറഞ്ഞുകൊണ്ടിരിക്കുന്നതുപോലെ നിരുപദ്രവകരവും സ്വയം നിയന്ത്രണക്ഷമതയുള്ളതുമായ ഒരു സംവിധാനമല്ല. മല്‍സരവും സ്വതന്ത്രവിപണി പ്രവര്‍ത്തനവും പൊതുതാല്‍പര്യങ്ങളെ സേവിക്കുന്നതോ സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും ഉണ്ടാക്കുന്നതോ അല്ലെന്ന് ചരിത്രം ആവര്‍ത്തിച്ചു തെളിയിച്ചിട്ടുള്ളതാണ്. മഹാനായ മാര്‍ക്സ് നിരീക്ഷിച്ചതുപോലെ സ്വതന്ത്രവിപണി സ്വന്തം സവിശേഷതകളുള്ള ഒരു വ്യത്യസ്ത വ്യവസ്ഥയാണ്. അനിയന്ത്രിതവും സഹജസ്വഭാവം കൊണ്ടുതന്നെ അസ്ഥിരവുമായ ഒന്നാണത്. മുതലാളിത്ത ചരക്കുല്‍പാദന  വിപണന വ്യവസ്ഥയുടെ ആധാരങ്ങളായി വര്‍ത്തിക്കുന്ന സാമ്പത്തിക നിയമങ്ങളുടെ ദൗര്‍ബല്യങ്ങളെയാണ് മാര്‍ക്സ് വിശകലനം ചെയ്തത്. ചാക്രികമായി ഉണ്ടാകുന്ന പ്രതിസന്ധികള്‍ക്കും തന്മൂലമുണ്ടാകുന്ന തൊഴില്‍നഷ്ടത്തിനും ഉല്‍പാദന ഉപാധികളുടെ വിനാശത്തിനും വിധേയമായൊരു വ്യവസ്ഥ യാണത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നിരീക്ഷിക്കുന്നത്; 'അന്യലോകത്തില്‍നിന്നും താന്‍ വിളിച്ചു വരുത്തിയ അതീതശക്തികളെ നിയന്ത്രിക്കാനാവാതെ നില്‍ക്കുന്ന മന്ത്രവാദിയെപ്പോലെയാണത്' എന്നാണ്. ഈയൊരു പ്രതിസന്ധിയെ ഹിംസാത്മകമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് എപ്പോഴും മുതലാളിത്ത വ്യവസ്ഥ അതിജീവിക്കുവാന്‍ ശ്രമിക്കുന്നത്. 'ബൂര്‍ഷ്വാസി ഈ പ്രതിസന്ധിയെ മറികടക്കുന്നത് എങ്ങനെയാണ്? ഒരുവശത്ത്, ഉല്‍പാദനശക്തികളില്‍ ഒരു പങ്കിനെ നശിപ്പിച്ചുകൊണ്ടും മറുവശത്ത്, പുതിയ വിപണികളെ കീഴ്പ്പെടുത്തിക്കൊണ്ടും പഴയ വിപണികളെ കുറെക്കൂടി ചൂഷണം ചെയ്തുകൊണ്ടുമാണ് മുതലാളിത്തം ഇതിന് ശ്രമിക്കുന്നത്'. (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ). യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമല്‍സരമെന്നത് എല്ലാറ്റിനും മുകളില്‍ ആധിപത്യം ഉറപ്പിക്കുവാനുള്ള കുത്തകകളുടെ സ്വാതന്ത്ര്യം മാത്രമാണ്. വികാസത്തിെന്‍റയും മാന്ദ്യത്തിെന്‍റയും ഒന്നിടവിട്ട പരമ്പരയിലൂടെ മുതലാളിത്ത വ്യവസ്ഥ കുത്തക വല്‍ക്കരണത്തിലേക്കും അഭൂതപൂര്‍വ്വമായ ദരിദ്ര  ധനിക അന്തരത്തിലേക്കുമാണ് ലോകത്തെ എത്തിക്കുന്നത്. മുതലാളിത്തം സാമ്രാജ്യത്വമായി പരിവര്‍ത്തനപ്പെടുന്നതോടെ മല്‍സരത്തെ ദുര്‍ബലപ്പെടുത്തുകയും സ്വത്തുടമസ്ഥതയില്‍ ഭീതിദമായ തോതിലുള്ള അസമത്വങ്ങള്‍ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ സമൃദ്ധിയില്‍ (കുമിള) ഉല്‍പാദിപ്പിക്കപ്പെടുന്ന സമ്പത്തില്‍ ഒരു ഭാഗം അടിത്തട്ടിലേക്ക് 'കിനിഞ്ഞിറങ്ങു'മെന്നും പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നുമൊക്കെയുള്ള സ്വതന്ത്രവിപണി സിദ്ധാന്തങ്ങള്‍ തീര്‍ത്തും പൊള്ളയാണെന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. 1955ല്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും വില നിയന്ത്രിക്കുവാനുമായി നെഹ്റു സര്‍ക്കാര്‍ കൊണ്ടുവന്ന അവശ്യ സാധന നിയന്ത്രണ നിയമം കോണ്‍ഗ്രസ്  ബിജെപി സര്‍ക്കാരുകള്‍ മരവിപ്പിക്കുകയും ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ഇത് തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പ്രധാന കാരണവും. ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയുടെ ഭാവിയിലെ വില മുന്‍കൂട്ടി നിശ്ചയിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ യഥേഷ്ടം സംഭരണം നടത്തുവാന്‍ അവധിവ്യാപാരം നിയമവല്‍കരിച്ചത് എന്‍ഡിഎ സര്‍ക്കാരിെന്‍റ കാലത്താണ്. 1962ലെ ഫോര്‍വേഡ് കോണ്‍ട്രാക്ട് റഗുലേഷന്‍സ് ആക്ട് കരിഞ്ചന്തയെയും പൂഴ്ത്തിവെപ്പിനെയും നിയമവല്‍ക്കരിക്കുന്ന തരത്തില്‍ ഭേദഗതി ചെയ്തു. 1980ലെ കരിഞ്ചന്ത നിരോധനനിയമവും മരവിപ്പിച്ചു. അവധിവ്യാപാരവും അതുമൂലമുള്ള ഊഹക്കച്ചവടവുമാണ് അവശ്യസാധന വിലക്കയറ്റം രൂക്ഷമാക്കിയത്. സര്‍ക്കാര്‍ പൊതുസംഭരണ  വിതരണരംഗത്തുനിന്ന് പിന്മാറുന്നതോടെ ഈ രംഗം അവധിവ്യാപാരത്തിെന്‍റ സാധ്യതകള്‍ ഉപയോഗിച്ച് കുത്തകകള്‍ കയ്യടക്കികൊണ്ടിരിക്കുകയാണ്. അവധിവ്യാപാരത്തിെന്‍റ ഭീകരതയും വ്യാപ്തിയും മനസ്സിലാക്കണമെങ്കില്‍ അതിനായി ഒഴുക്കുന്ന ഭീമമായ തുകയുടെ കണക്ക് പരിശോധിക്കണം. 2010ല്‍ 78 ലക്ഷം കോടിയുടെ അവധിവ്യാപാരമാണ് ഇന്ത്യയില്‍ നടന്നത്. 2009ല്‍ ഇത് 69 ലക്ഷം കോടിയായിരുന്നു. 2008ല്‍ 46.6 ലക്ഷം കോടിയും. കഴിഞ്ഞ വര്‍ഷത്തില്‍ 57% വര്‍ദ്ധനവാണ് അവധിവ്യാപാരരംഗത്തുണ്ടായത്. അവധിവ്യാപാരത്തിെന്‍റ ഭാഗമായി പച്ചക്കറി വിലവര്‍ദ്ധനവ് 70  73 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ഇന്ത്യയിലിപ്പോള്‍ ചില്ലറ വില്‍പനമേഖലയിലേക്ക് കടന്നുവരുന്ന വിദേശ കുത്തകകള്‍ കര്‍ഷകരില്‍നിന്ന് സാധനങ്ങള്‍ സംഭരിച്ച് ആഗോള സപ്ലൈ ശൃംഖലകളിലേക്ക് കൊടുക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി വാള്‍മാര്‍ട്ട് ഇന്ത്യയില്‍ പല നഗരങ്ങളിലും കേന്ദ്രങ്ങള്‍ തന്നെ ആരംഭിച്ചുകഴിഞ്ഞു. പൊതുസംഭരണ  വിതരണ സംവിധാനങ്ങളെ ദുര്‍ബലമാക്കുന്നതും ഇല്ലാതാക്കുന്നതുമായ കോര്‍പ്പറേറ്റ് അനുകൂല നയങ്ങളാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായത്. ഈ അവസ്ഥയെ കൂടുതല്‍ തീക്ഷ്ണമാക്കുന്ന നയതീരുമാന ങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഒന്നിന് പിറകെ ഒന്നായി അടിച്ചേല്‍പിച്ചു കൊണ്ടിരിക്കുന്നത്.
@@
കെ ടി കുഞ്ഞിക്കണ്ണന്‍

12 June, 2011

അണ്ണാമാരും ബാബാമാരും അഥവാ അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയം

സ്വാതന്ത്ര്യാനന്തരഘട്ടത്തിലെ ഏറ്റവും ഭീമമായ അഴിമതികളുടെ ഭാരംപേറിയാണ് യുപിഎ ഗവണ്‍മെന്‍റ് മുന്നോട്ടുനീങ്ങുന്നത്. നിരവധി വ്യവസായികളും രാഷ്ട്രീയക്കാരും 2 ജി സ്പെക്ട്രം അഴിമതിയുടെ ഭാഗമായി ജയിലിലാണ്. മറ്റു നിരവധി പേര്‍ സംശയത്തിെന്‍റ നിഴലിലാണ്. 2 ജി സ്പെക്ട്രത്തിെന്‍റ നേരിട്ടുള്ള പ്രത്യാഘാതമായി തമിഴ്നാട്ടില്‍ ഡിഎംകെ  കോണ്‍ഗ്രസ് സഖ്യം ഗവണ്‍മെന്‍റില്‍നിന്ന് തുടച്ചെറിയപ്പെട്ടു. കേരളത്തിലും മമതാബാനര്‍ജിയുടെ സഖ്യം വിജയിച്ച പശ്ചിമബംഗാളിലും കോണ്‍ഗ്രസിെന്‍റ നേട്ടങ്ങള്‍ പരിമിതമായിരുന്നു. കോണ്‍ഗ്രസിന് ലഭിക്കുന്ന പൊതുജന പിന്തുണയുടെ ഗ്രാഫ് താഴോട്ടുതന്നെയാണ് എന്നാണ് ഇന്ത്യയൊട്ടുക്കും ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അഴിമതിക്കെതിരെയുള്ള ജനവികാരം സ്വാഭാവികമാണ്. അഴിമതിയില്‍പെട്ടിട്ടുള്ള സംഖ്യകള്‍ ലക്ഷക്കണണക്കിന് കോടികളാകുമ്പോള്‍ ഉണ്ടാകുന്ന അമ്പരപ്പും മനസ്സിലാക്കാം. 1969 മുതല്‍ ചര്‍ച്ചയിലിരിക്കുന്ന ലോക്പാല്‍ ബില്‍ പാസാക്കാനുള്ള നീക്കങ്ങള്‍ മുതല്‍ എല്ലാ നിയമസഭാംഗങ്ങളുടെയും ആസ്തികള്‍ 'സുതാര്യ'മായി പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനവരെയുള്ള അഴിമതി വിരുദ്ധ നിലപാടുകളുടെയെല്ലാം പശ്ചാത്തലം ഇതുതന്നെയാണ്. കേരളത്തിലെ നിരവധി മന്ത്രിമാര്‍ അഴിമതിയുടെ നിഴലിലാകുമ്പോള്‍ ഇത്തരം അഭ്യാസങ്ങളുടെ പ്രാധാന്യവും വര്‍ദ്ധിക്കുന്നു. ഒരു വ്യത്യാസവും പ്രധാനമാണ്. അഴിമതിവിരുദ്ധ സമരങ്ങളുടെ നേതാക്കന്മാരായി രംഗത്തുവരുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമല്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്ന് അവകാശപ്പെടുന്ന 'സിവില്‍ സമൂഹ' പ്രസ്ഥാനക്കാരാണ്. അവരാണ് ലോക്പാല്‍ ബില്‍ തയ്യാറാക്കാനുള്ള സമിതികളിലും 'ജനപ്രതിനിധി'കളായി സ്ഥാനംപിടിക്കുന്നത്. അണ്ണാഹസാരെയും അരവിന്ദ് കേജരിവാളും ശാന്തിഭൂഷണും ഇവരുടെ പ്രതിനിധികളാണ്. പരസ്യമായി രാഷ്ട്രീയത്തെ തള്ളിപ്പറയുന്ന ഇത്തരം ആളുകള്‍ രാഷ്ട്രീയക്കാരുടെ അഴിമതിയെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇതിനിടയിലാണ് മറ്റൊരു 'അഴിമതിവിരുദ്ധ'നായി ബാബാ രാംദേവിെന്‍റ അരങ്ങേറ്റം. രാംദേവ് ഹര്യാനയില്‍ ജനിച്ചുവളര്‍ന്ന പിന്നോക്ക സമുദായക്കാരനായ സ്വാമിയാണ്. ഹരിദ്വാറില്‍ ആശ്രമം സ്ഥാപിച്ച് യോഗം പഠിപ്പിക്കുകയും മറ്റ് 'സേവന' വ്യവസായങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇദ്ദേഹം ഇതിനുമുമ്പുതന്നെ പലവിധത്തില്‍ മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ച വ്യക്തിയാണ്. ദല്‍ഹിക്കുചുറ്റുമുള്ള പലയിടങ്ങളില്‍നിന്നും സ്വന്തം അനുയായികളെ കൊണ്ടുവന്നു താമസിപ്പിക്കുകയും രാംലീലാമൈദാനിയില്‍ നാലുകോടിയോളം ചെലവുമതിക്കുന്ന പന്തല്‍നിര്‍മ്മിക്കുകയും ചെയ്താണ് രാംദേവ് തെന്‍റ അഴിമതിവിരുദ്ധ ഉപവാസം നടത്തിയത്. അദ്ദേഹവുമായി സംഭാഷണം നടത്താനായി സീനിയര്‍ മന്ത്രിമാരായ കപില്‍സിബലും സുബോധ്കാന്ത് സഹായിയും നിയോഗിക്കപ്പെട്ടു. അവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അനുസരിച്ച് ഒരു സമവായത്തിലെത്തിയതാണ്. പിന്നീട് നാം കേള്‍ക്കുന്നത് രാംദേവ് ഉപവാസം തുടരാന്‍ തീരുമാനിച്ചുവെന്നാണ്. അന്നുരാത്രി പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെതന്നെ രാംദേവിനെ അറസ്റ്റ്ചെയ്ത് ഹരിദ്വാറിലേക്കു മാറ്റുകയും ചെയ്തു. രാംദേവിനെ ഒരു വഞ്ചകനായി ചിത്രീകരിക്കാനും ആര്‍എസ്എസുകാരുടെ പിന്തുണയോടെയാണ് അയാള്‍ സമരം നടത്തിയതെന്ന് ആരോപിക്കാനും കോണ്‍ഗ്രസുകാര്‍ മറന്നില്ല. ഇതെഴുതുമ്പോള്‍ , രാംദേവ് സംഭവം ശക്തമായ പ്രതിഷേധത്തിനിടയാക്കുകയാണ് . ബിജെപിയും അണ്ണാഹസാരെയും സത്യാഗ്രഹം നടത്തുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമറിയിച്ചുകഴിഞ്ഞു. പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെ പ്രതിഷേധസമരം നടത്തുന്ന ആളുകളെ അറസ്റ്റ്ചെയ്ത രീതിക്കെതിരെ ബുദ്ധിജീവികളും മാധ്യമങ്ങളുമെല്ലാം രംഗത്തുവന്നിട്ടുണ്ട്. എങ്കിലും നിരവധി ദുരൂഹതകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. ഒന്നാമത്തേത്, രാംദേവിനോടുള്ള ഗവണ്‍മെന്‍റിെന്‍റ സമീപനമാണ്. ഒരു ജനാധിപത്യ രാഷ്ട്രീയത്തില്‍ താന്‍ തെറ്റാണെന്നു കരുതുന്ന പ്രവണതയ്ക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കാനും സമരം നടത്താനും ആര്‍ക്കും അവകാശമുണ്ട്. അതിനുവേണ്ടി ആളുകളെ സംഘടിപ്പിക്കുക സ്വാഭാവികമാണ്. അതുതന്നെയാണ് രാംദേവും ചെയ്തത്. ആദ്യഘട്ടത്തില്‍ ഗവണ്‍മെന്‍റ് ഈ സന്യാസിയെ അല്‍പം വഴിവിട്ട് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് ഫലിച്ചില്ലെന്നു കണ്ടപ്പോള്‍ അയാളെ അതേ തീവ്രതയോടെ അധിക്ഷേപിക്കുന്നു. ഇപ്പോള്‍ പറയുന്നത് രാംദേവിന് ഇരുന്നൂറിലധികം സ്ഥാപനങ്ങളും ഇന്ത്യയിലും വിദേശത്തും ആസ്തികളും ഉണ്ടെന്നാണ്. അയാള്‍ നടത്തിയ ആദായനികുതി വെട്ടിപ്പിെന്‍റയും കള്ളപ്പണത്തിെന്‍റയും കഥകള്‍ ഇപ്പോള്‍ പുറത്തുവരുന്നു. ഇതൊന്നും പുതിയ കഥയല്ല. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ബൃന്ദാകാരാട്ട് രാംദേവിെന്‍റ ആശ്രമത്തിലെ സ്ത്രീപീഡനത്തെക്കുറിച്ചുള്ള പരാതി ഉന്നയിച്ചിരുന്നു. ഇയാളുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കുന്നില്ലെന്ന പരാതികളും ഉയര്‍ന്നിരുന്നു. അപ്പോള്‍ ഇവയെല്ലാം അവഗണിക്കപ്പെട്ടു. രാംദേവ് ഒരു വ്യാജ സന്ന്യാസിയാണെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നെങ്കില്‍ പിന്നെയെന്തുകൊണ്ട് ഗവണ്‍മെന്‍റ് നടപടിയെടുത്തില്ല? എന്തുകൊണ്ട് ഇയാള്‍ക്ക് അര്‍ഹതയില്ലാത്ത മാന്യതയും അംഗീകാരവും നല്‍കി? പിന്നെയെന്തുകൊണ്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു? രാംദേവിെന്‍റ സംഘത്തില്‍ സാധ്വി ഋതാംബരയെപ്പോലുള്ള ഹിന്ദുതീവ്രവാദികളുണ്ടായിരുന്നു. ഇതറിഞ്ഞുകൊണ്ടാണ് ഗവണ്‍മെന്‍റ് 'സന്ധി സംഭാഷണ'ത്തിന് ഒരുങ്ങിയത്. അത് വിജയിക്കാത്തപ്പോഴാണ് അയാള്‍ ഹിന്ദു തീവ്രവാദികളുടെയും ആര്‍എസ്എസിെന്‍റയും ചട്ടുകമാണെന്നുള്ള ആരോപണമുയര്‍ന്നത്. ഇതിനിടയില്‍ മാധ്യമങ്ങളില്‍നിന്നുയര്‍ന്നുവരുന്ന മറ്റാരോപണങ്ങളുണ്ട്. രാംദേവും അണ്ണാഹസാരെയും തമ്മിലുള്ള താരതമ്യമാണ് ഏറ്റവും പ്രധാനം. രാംദേവ് ഹിന്ദുമതവാദിയാണെങ്കില്‍ അണ്ണ 'സെക്കുലറാ'ണ്. അണ്ണ ലളിതമായ സമരം നടത്തിയെങ്കില്‍ രാംദേവ് 'പഞ്ചനക്ഷത്ര' സമരമാണ് നടത്തിയത്. അണ്ണയുടെ സമരത്തിന് ആളുകള്‍ സ്വമേധയാ പിന്തുണ പ്രഖ്യാപിച്ചു. രാംദേവ് പണമെറിഞ്ഞ് ജനങ്ങളെ സംഘടിപ്പിക്കുകയായിരുന്നു. അവസാനം ഒന്നുംകൂടി ചേര്‍ക്കാം. അണ്ണ മാന്യനും ലോക്പാല്‍ സമിതിയിലെ അംഗവുമാണ്. ബാബാ ദുരൂഹമായ നിലയില്‍ പണമുണ്ടാക്കിയ ചെറുകിട യോഗാധ്യാപകനുമാണ്. അതുകൊണ്ട് ഒരാളെ അംഗീകരിക്കാം. മറ്റെയാളെ തള്ളിപ്പറയാം. രണ്ടുപേരും പ്രതികരിച്ചത് ഒരേ വ്യവസ്ഥയ്ക്കെതിരെയാണെന്ന സത്യം സമര്‍ത്ഥമായി മറച്ചുവെച്ച് പഴി ഇരയുടെമേല്‍ ചാരാം. ഇത്തരം കസര്‍ത്തുകള്‍ മറച്ചുവയ്ക്കുന്ന മറ്റൊരു വസ്തുതയുമുണ്ട്. അണ്ണാഹസാരെ ഒരു ഗാന്ധിയനാണ്. റെലെഗന്‍സിദ്ധിയില്‍ ഗാന്ധിയന്‍ ആശ്രമം നടത്തുന്ന അദ്ദേഹം സ്വയം അരാഷ്ട്രീയവാദിയായി പ്രഖ്യാപിക്കുന്ന ആളാണ്. അതായത് ഗാന്ധിസത്തില്‍നിന്ന് 'പൗരസമൂഹ' പ്രസ്ഥാനങ്ങളിലേക്ക് കുടിയേറിയ നിരവധിപേരുടെ പ്രതിനിധിയാണദ്ദേഹം. അഴിമതിയെ രാഷ്ട്രീയ സമൂഹത്തിെന്‍റ ജീര്‍ണ്ണതയായിട്ടാണ് അദ്ദേഹവും മറ്റു 'പൗരസമൂഹ' പ്രസ്ഥാനങ്ങളും കാണുന്നത്. ഇത്തരം പൗരസമൂഹ പ്രസ്ഥാനങ്ങളെ അനുനയിപ്പിച്ചു കൂടെ നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിനും താല്‍പര്യമുണ്ട്. സോണിയാഗാന്ധി ചെയര്‍മാനായ ദേശീയ ഉപദേശകസമിതിയില്‍ ഇവരുടെ പ്രതിനിധികള്‍ അംഗങ്ങളാണ്. ലോക്പാല്‍ ബില്ലിെന്‍റ കരടു തയ്യാറാക്കാനുള്ള സമിതിയിലടക്കം നിരവധി കേന്ദ്ര സമിതികളില്‍ പൗരസമൂഹപ്രതിനിധികള്‍ സജീവ അംഗങ്ങളാണ്. രാഷ്ട്രീയപാര്‍ടികള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത മാന്യത ഇന്ന് 'പൗരസമൂഹ' പ്രതിനിധികളായ സ്വാമി അഗ്നിവേശനും മേധാപട്കര്‍ക്കും അരുണാറോയിക്കും അരവിന്ദ് കേജരിവാളിനുമുണ്ട്. ഇതേ 'മാന്യ പൗരസമൂഹ'ത്തിെന്‍റ മറുവശമാണ് ബാബാരാംദേവിനേയും ബാബയെ ശക്തമായി 'വിമര്‍ശി'ച്ച് രംഗത്തുവന്ന പുരി ശങ്കരാചാര്യരേയും പോലുള്ളവര്‍ . ആര്‍എസ്എസിെന്‍റയും വിശ്വഹിന്ദു പരിഷത്തിെന്‍റയും ഭാഗമല്ലെന്നു വാദിക്കുന്ന രാംദേവ് അതേസമയം ഹിന്ദുത്വവാദികള്‍ മുന്നോട്ടുവയ്ക്കുന്ന സ്വദേശി ജാഗരണിെന്‍റ പ്രചാരകനാണ്. ഒരര്‍ത്ഥത്തില്‍ ഹൈന്ദവ 'പൗരസമൂഹ'ത്തിെന്‍റ വക്താവായി ബാബയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ബാബാ രാംദേവിെന്‍റ പതഞ്ജലി ആശ്രമം പുതിയ രീതിയിലുള്ള സര്‍ക്കാരിതര സംഘടനയുമാണ്. അഴിമതി ഇല്ലായ്മചെയ്യാനും രാജ്യത്തിന് പുറത്തുപോയ കള്ളപ്പണം തിരികെ കൊണ്ടുവരാനും എല്ലാ പൗരന്മാരുടെയും ആസ്തികള്‍ പരസ്യമായി പ്രഖ്യാപിക്കാനും രാംദേവ് ആവശ്യപ്പെടുമ്പോള്‍ അദ്ദേഹത്തിെന്‍റ സ്വരം മറ്റു പൗരസമൂഹ പ്രസ്ഥാനങ്ങളുടേതുപോലെയാണ്. അതായത് രാഷ്ട്രീയക്കാരും പാര്‍ടികളുമാണ് ഇതിനുപിന്നില്‍ എന്നാണ് അദ്ദേഹം വാദിക്കുന്നത്. സ്വയം ഒരു കള്ളനായ ആള്‍ക്ക് ഇങ്ങനെ വാദിക്കാന്‍ അധികാരമില്ലെന്നാണ് കോണ്‍ഗ്രസും പുരിശങ്കരാചാര്യരും ഒരുപോലെ ചൂണ്ടിക്കാണിക്കുന്നത്. പറയുന്ന ആള്‍ കള്ളനാണോ അല്ലയോ എന്നതല്ല ഇവിടെയുള്ള പ്രശ്നം. അരാഷ്ട്രീയ സ്വഭാവമുള്ള പൗരസമൂഹപ്രസ്ഥാനങ്ങളും രാഷ്ട്രീയപാര്‍ടികളും തമ്മിലുള്ള വേര്‍തിരിവ് അണ്ണാഹസാരെയെപ്പോലെ രാംദേവും ഉയര്‍ത്തുന്നു എന്നതാണ്. അണ്ണാഹസാരെയ്ക്ക് അഴിമതി ഒരു ധാര്‍മ്മിക പ്രശ്നമാണ്. രാംദേവിന് അഴിമതി ഹൈന്ദവ ദേശാഭിമാനം ഇല്ലാത്തതിെന്‍റ പ്രശ്നമാണ്. എന്നാല്‍ അഴിമതിയുടെ ഉറവിടം രാഷ്ട്രീയവും ധാര്‍മ്മികമൂല്യങ്ങളുടെ തകര്‍ച്ചയുമാണോ? അഴിമതിയില്‍പെട്ട ചില വ്യക്തികളുടെ കാര്യത്തില്‍ മൂല്യത്തകര്‍ച്ച പ്രധാനമായിരിക്കാം. പക്ഷേ, അതിനേക്കാള്‍ പ്രധാനമായി ഇന്നു വളര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്തം ഭരണകൂടത്തെ ഉപയോഗിക്കുന്ന രീതികളുണ്ട്. ഭരണകൂടം നിയന്ത്രിക്കുന്ന ഘടകങ്ങളില്‍ (ഉപഗ്രഹങ്ങളിലെ ബാന്‍ഡ്വിഡ്ത്ത് ഒരുദാഹരണമാണ്) സ്വന്തം അവകാശം സ്ഥാപിക്കുന്നതിനുവേണ്ടി കുത്തകകള്‍ തമ്മില്‍ നടത്തുന്ന മത്സരമുണ്ട്. ഈ മത്സരത്തില്‍ സ്വന്തം നേട്ടങ്ങളുണ്ടാക്കുന്നതിനുവേണ്ടി ഏതതിരുവരെ വേണമെങ്കിലും പോകാന്‍ തയ്യാറാണെന്ന് കുത്തകകള്‍ പല പ്രാവശ്യവും തെളിയിച്ചതാണ്. അതായത് ഇന്ന് അഴിമതി ഗവണ്‍മെന്‍റ് ഓഫീസിലെ ക്ലാര്‍ക്കു വാങ്ങുന്ന 'കിമ്പള'വും 'മാസപ്പടി'യുമല്ല, നവലിബറല്‍ ഭരണകൂടങ്ങളുടെ വിഭവങ്ങളും സാധ്യതകളും കുത്തക മുതലാളിമാര്‍ ഉപയോഗിക്കുന്ന രീതിയാണ്. ഇതില്‍നിന്നുള്ള വരുമാനമുപയോഗിച്ച് മറ്റു കുത്തകകള്‍ വളര്‍ന്നുവരുന്ന രീതിയാണ് കരുണാനിധി കുടുംബത്തില്‍ നാം കാണുന്നത്. ദയാനിധി മാരനെ ചുറ്റിപ്പറ്റി ഉയരുന്ന ആരോപണങ്ങള്‍ ഈ കഥയുടെ മറ്റൊരധ്യായമാകാം. അഴിമതിയുടെ പ്രശ്നം ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണകൂടം ക്ഷേമരാഷ്ട്ര സങ്കല്‍പത്തില്‍ അടിയുറച്ചതായിരുന്നു. പൊതുവായ സാമൂഹ്യ പുനര്‍നിര്‍മ്മാണത്തിനുവേണ്ടി പരിശ്രമിക്കുകയും മുതലാളിത്തത്തിെന്‍റ വികാസത്തെ ഈ പൊതുമാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിലനിര്‍ത്തുകയും ചെയ്യുന്ന രീതിയായിരുന്നു. അന്ന് ഭരണകൂടം ബൂര്‍ഷ്വാഭൂപ്രഭു വര്‍ഗങ്ങളെത്തന്നെയാണ് സേവിച്ചിരുന്നത്. അതിനോടൊപ്പം പൊതു സമൂഹത്തിനുവേണ്ടി ചിലതു ചെയ്യാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമായിരുന്നു. എന്നാല്‍ ഇന്ന് ഭരണകൂടത്തിെന്‍റയും ബൂര്‍ഷ്വാ രാഷ്ട്രീയത്തിെന്‍റയും സ്വഭാവം വ്യത്യസ്തമാണ്. മുതലാളിത്തത്തിെന്‍റയും സ്വകാര്യ ബിസിനസ് താല്‍പര്യങ്ങളുടെയും വളര്‍ച്ചയ്ക്ക് എല്ലാവിധ സംരക്ഷണവും ചെയ്തുകൊടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനായി ഇതുവരെ ഭരണകൂടത്തിെന്‍റ അവകാശങ്ങളുടെ കീഴില്‍ നിലനിന്ന എല്ലാ വിഭവങ്ങളും അവര്‍ സ്വകാര്യ ബിസിനസ്സുകാര്‍ക്കുവേണ്ടി തുറന്നുകൊടുക്കുന്നു. അതിനുവേണ്ടി നടക്കുന്ന പിടിവലിയാണ് അഴിമതിയിലേക്കു നയിച്ചത്. ഇതിെന്‍റ ഫലമായി ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ മറ്റൊരുമാറ്റവും വരുന്നുണ്ട്. ഇന്ത്യ നിലനിര്‍ത്തുന്ന പാര്‍ലമെന്‍ററി ജനാധിപത്യ വ്യവസ്ഥയില്‍ ജനതാല്‍പര്യങ്ങളെ പൂര്‍ണ്ണമായി അവഗണിച്ച് മുതലാളിമാരുമായി ഒത്താശചെയ്യാന്‍ ഒരു സര്‍ക്കാരിനും സാധ്യമല്ല. അതുകൊണ്ട് മൂലധനത്തിന് ഇന്ത്യയിലെ വിഭവങ്ങളെല്ലാം തുറന്നു കൊടുക്കുമ്പോള്‍തന്നെ അതിെന്‍റ പ്രത്യാഘാതങ്ങളെ ജനകീയതലത്തില്‍ രാകിമിനുസപ്പെടുത്താനുള്ള തന്ത്രങ്ങളും അവര്‍ ആലോചിക്കും. അതിനുള്ള ഉപകരണം രാഷ്ട്രീയപാര്‍ടികളല്ല, ജനകീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന 'പൗരസമൂഹ' പ്രസ്ഥാനങ്ങളാണ്. ഇന്ന് പ്ലാനിങ് കമ്മീഷന്‍ മുതല്‍ വിവിധ മന്ത്രാലയങ്ങള്‍വരെ തങ്ങളുടെ എല്ലാ പദ്ധതികളിലും പൗരസമൂഹ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് ഈ മിനുസപ്പെടുത്തലിെന്‍റ ഭാഗമാണ്. അതായത് അരാഷ്ട്രീയവാദം ഇന്നത്തെ ബൂര്‍ഷ്വാ രാഷ്ട്രീയത്തിെന്‍റ അതിശക്തമായ ഉപകരണമാണ്. ഗാന്ധിയനായ അണ്ണാഹസാരെയുടെ അരാഷ്ട്രീയം കോണ്‍ഗ്രസിെന്‍റ രാഷ്ട്രീയമാണ്. അവര്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ സംവാദങ്ങളുടെ ദിശ നിര്‍ണയിക്കാന്‍ സഹായകരവുമാണ്. ബാബാ രാംദേവിെന്‍റ അരാഷ്ട്രീയം നേരെ തിരിച്ചാണ്. കാരണം അത് ഹിന്ദു രാഷ്ട്രീയത്തിെന്‍റ അരാഷ്ട്രീയമാണ്. അഴിമതിയും കള്ളപ്പണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കളികളും ഒരു സാധാരണ ഹിന്ദുവില്‍ സൃഷ്ടിക്കുന്ന അറപ്പും വെറുപ്പും ഉപയോഗിക്കാന്‍ ഒരു കാവിവസ്ത്രധാരിക്ക് സാധിക്കും. കാവിവസ്ത്രധാരി ഒരു യാദവ് വംശജനാകുമ്പോള്‍ ജാതിബോധവും പ്രയോഗത്തില്‍ വരും. (അണ്ണായുടെകൂടെയും ഒരു കാവിയുണ്ട്. സ്വാമി അഗ്നിവേശ്, പക്ഷേ അദ്ദേഹം യാദവനല്ല). അതായത്, ബാബാരാംദേവിെന്‍റ അഴിമതി വിരോധം വ്യാപിക്കുകയാണെങ്കില്‍ അത് ഭരണകൂടത്തിനെതിരായ മുന്നേറ്റമാകുമെന്ന് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ മനസ്സിലാക്കുന്നു. കോണ്‍ഗ്രസ് അതിനെ അടിച്ചമര്‍ത്തുമ്പോള്‍ , ബിജെപി അതിനെ ഏറ്റെടുക്കുന്നു. നമ്മുടെ അരാഷ്ട്രീയ പൗരസമൂഹ പ്രസ്ഥാനങ്ങളുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവരുന്നത്. പൗരസമൂഹ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയേതരമല്ല. അവര്‍ വ്യക്തമായ രാഷ്ട്രീയത്തോടെ ഇടപെടുന്നവര്‍തന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രഖ്യാപിതമായ കര്‍മ്മപരിപാടികളുണ്ട്, അതിെന്‍റ അടിസ്ഥാനത്തില്‍ പാര്‍ലമെന്‍ററി ജനാധിപത്യ പ്രക്രിയയില്‍ അവര്‍ പങ്കെടുക്കുന്നു. പൗരസമൂഹ പ്രസ്ഥാനങ്ങള്‍ക്ക് ഈ ഒരു പരിമിതി ഇല്ല. അവര്‍ക്ക് വ്യക്തിപരമോ അല്ലെങ്കില്‍ പൊതുജനാധിപത്യബോധത്തിെന്‍റ അടിസ്ഥാനത്തിലുള്ളതോ ആയ ഇടപെടലുകള്‍ നടത്താം. അതുകൊണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ചെയ്യാനാകാത്ത കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാം. ഉദാഹരണത്തിന്, സ്പെക്ട്രം അഴിമതി നടത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഡിഎംകെയെ സഖ്യകക്ഷിയെന്നനിലയില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥമാണ്. അവര്‍ അതില്‍നിന്ന് പിന്മാറിയാല്‍ ഭരണത്തില്‍നിന്നു പുറത്തുപോകും. അതേസമയം, അഴിമതി സൃഷ്ടിച്ച ജനകീയ പ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. അതിനായി അരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇടപെടലിനെ അവര്‍ പ്രോത്സാഹിപ്പിക്കുകയും ലോക്പാല്‍ സമിതിയില്‍ സ്ഥാനം നല്‍കുകയും ചെയ്യുന്നു. അവരുടെ താല്‍പര്യത്തിനെതിരായി നീങ്ങിയ രാംദേവിനെ കള്ളനായി മുദ്രകുത്തുന്നു. അതായത് അരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലവിലുള്ള ബൂര്‍ഷ്വാ രാഷ്ട്രീയത്തിെന്‍റ പങ്കാളികളായിത്തീരുന്നു. ജനങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനും അതിനെ ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കാനുമുള്ള സേഫ്റ്റി വാല്‍വുകളായി പൗരസമൂഹ പ്രസ്ഥാനങ്ങള്‍ മാറുന്നു. ഈ സേഫ്റ്റി വാല്‍വ് രാഷ്ട്രീയത്തിന് വേറൊരു വശവുമുണ്ട്. രാഷ്ട്രീയപാര്‍ടികള്‍ക്ക് സ്വന്തം നിലപാടുകളനുസരിച്ച് മാത്രമാണ് ഭരണകൂട നയങ്ങളെ നേരിടാന്‍ സാധിക്കുന്നത്. അല്ലെങ്കില്‍ അവര്‍ക്ക് സ്വന്തം അണികളുടെ എതിര്‍പ്പ് നേരിടേണ്ടിവരും. അരാഷ്ട്രീയ സംഘങ്ങള്‍ക്ക് ഇത് ബാധകമല്ല. അവരുടേത് 'മനസ്സാക്ഷി' അരാഷ്ട്രീയമാണ്. അതുകൊണ്ട് ഒരേസമയം സ്വന്തം നയങ്ങളുമായി മുന്നോട്ടുപോകാനും അതിെന്‍റ പ്രത്യാഘാതങ്ങളെ വിവിധതരത്തിലുള്ള 'ആനുകൂല്യ'ങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളാനും ഭരണകൂടങ്ങള്‍ക്കു സാധിക്കും. ഉദാഹരണത്തിന് അഴിമതിക്കെതിരെ പോരാടാനും അഴിമതി നടത്തുന്നവര്‍ കൊണ്ടുവരുന്ന അഴിമതി വിരുദ്ധ സംവിധാനങ്ങളുമായി സഹകരിക്കാനും അരാഷ്ട്രീയസംഘങ്ങള്‍ക്കു കഴിയും. ലോക്പാല്‍ ബില്ലിനെപ്പറ്റി ഗവണ്‍മെന്‍റ് അയച്ച കത്തിനോട് പ്രതികരിക്കാന്‍ ബിജെപിയും ഇടതുകക്ഷികളും വിസമ്മതിച്ചു. ലോക്പാലിനോടുള്ള സ്വന്തം വീക്ഷണമെന്തെന്ന് സര്‍ക്കാര്‍ പറയട്ടെ, അതിനോട് പ്രതികരിക്കാമെന്നാണ് അവര്‍ പറഞ്ഞത്. അത് രാഷ്ട്രീയപാര്‍ടികളുടെ നിലപാടാണ്. അത്തരത്തിലുള്ള നിലപാടില്ലാതെ 'അഴിമതിവിരുദ്ധ' ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ അരാഷ്ട്രീയസംഘങ്ങള്‍ അഴിമതി നടത്തുന്ന സര്‍ക്കാരുമായി സഹകരിക്കുന്നു. ഇതേതരത്തിലുള്ള സഹകരണം അരാഷ്ട്രീയസംഘങ്ങളും മമതാബാനര്‍ജിയും തമ്മില്‍ പശ്ചിമബംഗാളിലുണ്ടായിട്ടുണ്ട്. 'ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ'ത്തിെന്‍റ ഭാഗമായി മമതയുടെ രാഷ്ട്രീയമോ സാമൂഹ്യ സാമ്പത്തിക നിലപാടുകളോ പരിശോധിക്കാതെയാണ് അരാഷ്ട്രീയ സംഘങ്ങള്‍ മമതയെ പിന്തുണച്ചത്. അരാഷ്ട്രീയസംഘങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി പ്രകടമാണ്. 'മനസ്സാക്ഷി'യുടെയും 'ജീവിതശൈലി'യുടെയും ഭാഗമായി സമൂഹത്തിലെ ഏതു വിഭാഗത്തിെന്‍റയും പിന്തുണ നേടാന്‍ അവര്‍ക്കു കഴിയും. ഹിന്ദുവും മുസ്ലീമും ദളിതരും സ്ത്രീകളും ആദിവാസികളുമടക്കം എല്ലാ വിഭാഗങ്ങളുടെയും താല്‍പര്യങ്ങളുമായി പൊരുത്തപ്പെടാനും അതേസമയം മദ്ധ്യവര്‍ഗ്ഗങ്ങളുടെ സൗഹാര്‍ദ്ദം നേടാനും അവര്‍ക്കു പ്രയാസമില്ല. അണ്ണായ്ക്കും ബാബായ്ക്കും ലഭിച്ച മാധ്യമ 'പ്രീതി' സാധാരണ രാഷ്ട്രീയ നേതാവിന് ലഭിക്കുകയുമില്ല. ഫാസിസം മുതല്‍ അരാജകത്വംവരെ ഏതുതലത്തിലുള്ള നിലപാടു സ്വീകരിക്കാനും മൂലധനത്തിെന്‍റ സേഫ്റ്റിവാല്‍വ് ആയി മാറാനും അവര്‍ക്ക് സാധിക്കും. ഈ മെയ്വഴക്കം അത്തരം നിലപാടുകളാഗ്രഹിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തെ പ്രീതിപ്പെടുത്തുകയും ചെയ്യും. അതായത് മൂലധനത്തിെന്‍റ രാഷ്ട്രീയത്തിന് എതിരില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും അതിനോടുള്ള അസംതൃപ്തികളുടെ ഗതി വേണ്ടവിധത്തില്‍ നിര്‍ണ്ണയിക്കുകയും ചെയ്യാന്‍ അരാഷ്ട്രീയസംഘങ്ങള്‍ക്കു സാധിക്കും. ബൂര്‍ഷ്വാ രാഷ്ട്രീയത്തെ ഇതു ബാധിക്കുകയില്ല. പക്ഷേ, അതിനെ സ്വന്തം നിലപാടുകളുടെ വെളിച്ചത്തില്‍ നേരിടുന്ന പുരോഗമന ഇടതുപക്ഷ ശക്തികളുടെ സ്വാധീനത്തെയാണ് ഇത് ബാധിക്കുക. ഇപ്പോഴത്തെ അഴിമതിരാഷ്ട്രീയത്തിനെതിരെ പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമായി പ്രതികരിച്ചത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിെന്‍റ ജെപിസിക്കുവേണ്ടിയുള്ള ശക്തമായ നിലപാടാണ് അവസാനം വിജയിച്ചതും. സമിതിക്കുള്ളില്‍ ഭൂരിപക്ഷമുണ്ടായിരുന്ന യുപിഎ, പിഎസി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനെ പൊളിച്ചു. അവര്‍തന്നെയാണ് അഴിമതിവിരുദ്ധരുമായി ചര്‍ച്ചനടത്താന്‍ ഓടുന്നത്. പക്ഷേ, ഇതിനെ ജനമനസ്സില്‍ തേച്ചുമാച്ചു കളയാന്‍ അണ്ണാമാര്‍ക്കും ബാബാമാര്‍ക്കും കഴിഞ്ഞു. ഇതുതന്നെയായിരുന്നില്ലേ അവരുടെ ലക്ഷ്യവും? അടിക്കുറിപ്പ്: ഇതിന് കേരളത്തില്‍ പ്രസക്തമായ ഒരു അനുബന്ധമുണ്ട്. നമ്മുടെ പുതിയ റവന്യൂമന്ത്രി ഒരു 'ബുദ്ധിജീവി'യാണ്. ചെങ്ങറസമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും അട്ടപ്പാടിയില്‍ കാറ്റാടി നിര്‍മ്മാണശാലയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തുവരികയും ചെയ്ത ആളാണ്. സിംഗൂര്‍ നന്ദിഗ്രാം സമരങ്ങളുടെ രാഷ്ട്രീയസാധ്യതകള്‍ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നുവെന്നര്‍ത്ഥം. ഇപ്പോള്‍ അദ്ദേഹത്തിെന്‍റ നേതൃത്വത്തില്‍ മൂന്നരവര്‍ഷമായി നടന്ന മൂലംപള്ളി സമരം 'ഒത്തു തീര്‍ന്നിരിക്കുന്നു'. ഒത്തുതീര്‍പ്പ് പാക്കേജ് എല്‍ഡിഎഫ് സര്‍ക്കാരിേന്‍റതായിരുന്നുവെന്ന് സമരനേതാവ് ഫ്രാന്‍സിസ് കളത്തുങ്കല്‍ പറഞ്ഞിട്ടുണ്ട്. മന്ത്രിയും അതു നിഷേധിച്ചിട്ടില്ല. കഴിഞ്ഞ ഗവണ്‍മെന്‍റിെന്‍റ കാലത്ത് ഭൂമി പതിച്ചുനല്‍കിയതിനെതിരെ 12 കുടുംബങ്ങള്‍ കേസുകൊടുത്തിരുന്നു. കേസ് പിന്‍വലിക്കുന്നതനുസരിച്ച് 12 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന വ്യവസ്ഥയിലാണ് സമരം ഒത്തുതീര്‍പ്പിലായത്. രണ്ടുമാസംമുമ്പ് 'ഇടതുപക്ഷ വിരുദ്ധ' രാഷ്ട്രീയത്തിെന്‍റ ഭാഗമായി കേസ് നിലവിലിരുന്നു. ഇപ്പോള്‍ റവന്യുമന്ത്രി മൂലംപള്ളി ഒത്തുതീര്‍പ്പിെന്‍റ ഭാഗമായി അരാഷ്ട്രീയ സംഘങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ബംഗാളിലെ ഇടതുപക്ഷ വിരുദ്ധ സമരനായികയായ മഹാശ്വേതാദേവി അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ആടിയുലയുന്ന യുഡിഎഫ് രാഷ്ട്രീയത്തിെന്‍റ സേഫ്റ്റിവാല്‍വായി അരാഷ്ട്രീയ 'പൗരസമൂഹ' ബുദ്ധിജീവികള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്ന കാലം അടുത്തുവരുന്നില്ലേ?
@@
ഡോ. കെ എന്‍ ഗണേശ്


23 May, 2011

ജനാധിപത്യത്തിനു മേല്‍ ഭൂതബാധകള്‍

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനെ തുടര്‍ന്ന് വിവിധ മാനങ്ങളിലും വീക്ഷണകോണുകളിലും അത് വിശകലനം ചെയ്യുകയാണ് മാധ്യമങ്ങളും രാഷ്ട്രീയ ചിന്തകരും. കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയാണ് മിക്കവാറും എല്ലാ വന്‍ മാധ്യമങ്ങളും സ്വതന്ത്ര ചിന്തകരും ഉദ്ഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. ഭൂരിപക്ഷ വര്‍ഗീയ ഫാസിസത്തിനും, ആഗോള സാമ്രാജ്യത്വത്തിന്റെ യുദ്ധോത്സുകവും ആക്രാമകവുമായ രാഷ്ട്രീയ-സാമ്പത്തികനയങ്ങള്‍ക്കും എതിരായ മുന്നണി കെട്ടിപ്പടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇന്ത്യന്‍ ഇടതു പക്ഷം. പാര്‍ലമെന്റിലും പുറത്തുമായി ഇടതു പക്ഷ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും കര്‍ഷകസംഘടനകളും സാംസ്ക്കാരിക-യുവജന-വിദ്യാര്‍ത്ഥി-മഹിളാ പ്രസ്ഥാനങ്ങളും നടത്തി വരുന്ന ബഹുമുഖപ്പോരാട്ടത്തെ തീരെ ചെറിയ അളവില്‍ പിന്നോട്ടടിപ്പിക്കാന്‍ ഈ പരാജയത്തിന് സാധിച്ചേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയങ്ങളും പ്രയോഗപദ്ധതികളും രൂപപ്പെടുത്തുന്നതിലൂടെ അതിനെ മറികടക്കാവുന്നതേ ഉള്ളൂ. എന്നാല്‍; ഇടതുപക്ഷത്തിന്റെ പരാജയം, കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ/മുതലാളിത്താനുകൂല സെക്കുലര്‍ ശക്തികള്‍ക്ക് പോലും പ്രയോജനപ്രദമായ രീതിയിലാണ് വിന്യസിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നതെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഈ വിടവിലൂടെ വലതുപക്ഷ തീവ്ര/മൃദു ഹിന്ദുത്വ ശക്തികളും ജനാധിപത്യ വിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അരാജകവാദികളും രംഗം കയ്യടക്കാനുള്ള സാധ്യത തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള ശക്തികളുടെ കടന്നുവരവിനെ ചെറുക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനാണെങ്കിലും അത് തിരിച്ചറിഞ്ഞ് അവസരത്തിനൊത്തുയരാന്‍ ആ പാര്‍ടിക്കും അതിനെ നയിക്കുന്നവര്‍ക്കും സാധിക്കുമെന്ന് കരുതുന്നത്; സമീപകാല ചരിത്രമെങ്കിലും ഓര്‍മയുള്ളവര്‍ക്ക് കരണീയമായ കാര്യവുമല്ല.

കോടികളുടെ അഴിമതിയാണ് തമിഴ്നാട്ടിലെ തി മു ക സര്‍ക്കാരും പാര്‍ടിയും നടത്തിപ്പോന്നത്. ടു ജി സ്പെക്ട്രം അഴിമതി മാത്രമല്ല കരുണാനിധിയുടെ പാര്‍ടിയും കുടുംബവും നടത്തിയത്. തമിഴ് സിനിമയും ടെലിവിഷന്‍ ചാനലുകളും കേബിള്‍ ശൃംഖലയും ഡി ടി എച്ചും ഇതിനകം കരുണാനിധിയുടെ കുടുംബം സ്വന്തമാക്കുകയും കുത്തകവത്ക്കരിക്കുകയും ചെയ്തു കഴിഞ്ഞു. സണ്‍ പിക്ച്ചേഴ്സ് കലാനിധി മാരന്‍ വഴങ്കാത്ത (അവതരിപ്പിക്കാത്ത) സിനിമകള്‍ തമിഴിലിറങ്ങുന്നത് ചുരുക്കമാണ്. ഈ കുത്തകകളെ ചോദ്യം ചെയ്യുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ അവരെത്ര വലിയവരായാലും ശരി പീഡിപ്പിക്കുന്ന പ്രവണതയും വ്യാപകമാണ്. ഇളയ ദളപതി എന്ന ഓമനപ്പേരിലറിയപ്പെടുന്ന വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ കാവലന്‍ എന്ന ഹിറ്റ് സിനിമ തിയറ്ററുകളിലെത്താതിരിക്കാന്‍ സണ്‍/മാരന്‍/തി മു ക ശക്തികള്‍ എല്ലാ ശ്രമങ്ങളും നടത്തുകയുണ്ടായി. തമിഴ്നാട്ടിലെ ഒട്ടുമിക്ക സ്വാശ്രയ കോളേജുകളും സ്വകാര്യ സര്‍വകലാശാലകളും ജ്വല്ലറികളും പടുകൂറ്റന്‍ തുണിക്കടകളും ഇതേ കുടുംബത്തിന്റേതാണെന്ന ശ്രുതിയും പ്രബലമാണ്. (ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ ചിലപ്പോള്‍ പാടെ തെറ്റാവാനും സാധ്യതയുണ്ട്. കേരളത്തില്‍, ഏതാനും വര്‍ഷം മുമ്പ് ഏതു കെട്ടിടം കണ്ടാലും അത് മുരളീധരന്റേതാണെന്നായിരുന്നു ശ്രുതി. പിന്നീട്, അതെല്ലാം പി കെ കുഞ്ഞാലിക്കുട്ടിയുടേതായി. അതിനും ശേഷം എല്ലാ കെട്ടിടവും ആശുപത്രിയും സ്ഥലവും പിണറായിയുടേതാണെന്ന പ്രചാരണവും ശക്തമായിരുന്നു. അതുകൊണ്ട്; സ്വാശ്രയ വിദ്യാഭ്യാസമേഖല, ജ്വല്ലറികള്‍, തുണിക്കടകള്‍ എന്നിവയിലെ തിമുക/കരുണാനിധി പിടിമുറുക്കലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വെള്ളം കൂട്ടാതെ വിഴുങ്ങേണ്ടതില്ല!).

എന്താണെങ്കിലും തമിഴ് സ്വാഭിമാന പ്രസ്ഥാനത്തിന്റെയും നിരീശ്വരവാദ ആശയത്തിന്റെയും ബ്രാഹ്മണ/ഹിന്ദി/സംസ്കൃത വിരുദ്ധ മുന്നണിയുടെയും പിന്തുടര്‍ച്ചക്കാരെന്നവകാശപ്പെടുന്ന തി മു കക്ക് ചരിത്രത്തില്‍ കിട്ടാന്‍ പോകുന്ന സ്ഥാനം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ വയ്യ. കരുണാനിധി സര്‍ക്കാര്‍ നടത്തി വന്ന ക്രൂരമായ ജനാധിപത്യ ധ്വംസനത്തിനെതിരായ ഉജ്വലമായ ജനവിധിയാണ് തമിഴ് ജനത നടത്തിയത്. ഡി എം ഡി കെയുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ, ജയലളിതയും അ തി മു കയും നേടിയ വിജയം തമിഴ്നാട്ടിലെ ജനാധിപത്യ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉതകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍, ആ പ്രതീക്ഷയെ തല്ലിക്കെടുത്തും വിധത്തില്‍ ഒരു വണ്ണം കൂടിയ പഞ്ചനക്ഷത്ര പൂക്കൂട, 'പരിസ്ഥിതി നാശം വരാത്ത' കനമുള്ള സുതാര്യ പ്ളാസ്റിക്ക് കടലാസില്‍ പൊതിഞ്ഞ് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുന്നതും അവരത് നിറഞ്ഞ സന്തോഷത്തോടെ വാങ്ങുന്നതും ബ്ളാക്ക് ആന്റ് വൈറ്റിലാണെങ്കിലും തികഞ്ഞ വര്‍ണധാടിയോടെ ദ ഹിന്ദുവിന്റെ ഉള്‍പേജില്‍ മെയ് 17ന് ചൊവ്വാഴ്ച അച്ചടിച്ചു വന്നത്, സമാധാന/മതേതര/പുരോഗമന വാദികള്‍ക്ക് ഉള്‍ക്കിടിലത്തോടെയല്ലാതെ നോക്കാനാവില്ല. കാരണം, എം ജി ആര്‍/രജനീകാന്ത് സിനിമകളില്‍ കാണാറുള്ളതു പോലെ, ആ പഞ്ചനക്ഷത്ര പൂക്കൂട സ്വയമേവ അവതരിച്ച് ജയലളിതക്ക് സമര്‍പ്പിക്കപ്പെടുകയായിരുന്നില്ല. കറുത്തതോ മറ്റോ ആയ നിറത്തില്‍ വരിഞ്ഞു കെട്ടിയ ഒരു ചരടിന്റെ കൂട്ടത്താല്‍ തിരിച്ചറിയപ്പെടുന്ന ഒരു കൈത്തണ്ടയാണ് ആ പൂക്കൂട അമ്മക്ക് സമര്‍പ്പിക്കുന്നത്. ആ കൈത്തണ്ടക്ക് മുകളിലാകട്ടെ നരച്ച താടിയും കണ്ണടയും നരച്ച മുടിയും വാ തുറന്ന ചിരിയുമുള്ള ഒരു മുഖവുമുണ്ട്. അത് മറ്റാരുടേതുമല്ല, സാക്ഷാല്‍ നരേന്ദ്രമോഡിയുടേതു തന്നെ. വികസന രഥയാത്രയുടെയും ഒബാമയുടെ നന്ദി-മറുപടിക്കത്തിന്റെയും എല്ലാ തിരക്കുകളും മാറ്റി വെച്ച് മോഡി, പ്രത്യേക വിമാനം പിടിച്ച് ഗാന്ധി നഗറില്‍ നിന്ന് ചെന്നൈയില്‍ പറന്നെത്തുകയായിരുന്നു. തമിഴ്നാട് അസംബ്ളി ഫലം ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുമുണ്ടായി. ഇതു തന്നെ അത്തരമൊരു പ്രതിഫലനമാണല്ലോ! വോട്ടുബാങ്കുകളിലധിഷ്ഠിതമായ രാഷ്ട്രീയക്കാരുടെ ക്യാമ്പിനു പകരം, വികസനം മുഖ്യ അജണ്ടയായെടുത്ത് അതിനോട് പ്രതിജ്ഞാബദ്ധമായ ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യയിലെ രാഷ്ട്രീയ രംഗത്തെ ദ്വിമുഖമാക്കിയിരിക്കുന്നുവെന്നാണ്, മോഡി എന്ന തത്വചിന്തകന്‍ തമിഴ്നാട് ഫലത്തെ വിശകലനം ചെയ്യുന്നത്. തന്റെ 'നല്ല സുഹൃത്തി'ന്റെ വിജയമാണ് ജയലളിതയുടെ വിജയത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് മോഡി ആഹ്ളാദിക്കുന്നത്. അഴിമതിക്കും കുടുംബവാഴ്ചക്കുമെതിരായി തമിഴ്നാട് ജനത പ്രതികരിച്ചിരിക്കുന്നുവെന്നും ഇത് രാജ്യത്താകെ ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം പ്രവചിക്കുകയുണ്ടായി. കോണ്‍ഗ്രസിന്റെ അഴിമതിക്കൂടാരത്തിനും സോണിയ ഗാന്ധിയുടെ കുടുംബവാഴ്ചക്കും എതിരായി ഇന്ത്യയില്‍ ഉയര്‍ന്നു വരാന്‍ സാദ്ധ്യതയുള്ള ജനവികാരത്തെ മുതലെടുക്കാനുള്ള തന്ത്രമാണ് മോഡിയുടെ വാക്കുകളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്നതെന്ന് പറയേണ്ട ആവശ്യം തന്നെയില്ല.

സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദ്ധന്‍ ഈ നാണം കെട്ട ചടങ്ങില്‍ സാക്ഷിയായെത്തി എന്നത്, ഇന്ത്യന്‍ ഇടതു പക്ഷത്തെ ലജ്ജാകരമായ അവസ്ഥയിലെത്തിക്കുന്നു. 'എല്ലാവരും ഒരേ ഫീല്‍ഡിലുള്ളവരാണ്; പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യാസപ്പെട്ടേക്കാം; രാഷ്ട്രീയ പരിപാടികള്‍ വ്യത്യാസപ്പെട്ടേക്കാം; മനുഷ്യരെന്ന നിലക്ക് അത് മര്യാദ മാത്രമാണ്.' ഏതായാലും ഒരു കാര്യം ഉറപ്പായി. കാര്യങ്ങള്‍ തുറന്നു പറയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് മോഡി മുതല്‍ ബര്‍ദ്ധന്‍ വരെയുള്ളവര്‍ക്ക് കാവ്യാത്മകവും തത്വചിന്താപരവുമായ ഭാഷയില്‍ സംസാരിക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യയിലെ കവിതയുടെ കൂമ്പടഞ്ഞുവെന്ന് നിരീക്ഷിച്ച നിരൂപകരാരാണ്? അവരെ തിരുത്തുക.

മഞ്ചേശ്വരം, കാസറഗോഡ്, നേമം എന്നീ സീറ്റുകളില്‍ ബി ജെ പി പരാജയപ്പെട്ടത് യു ഡി എഫും എല്‍ ഡി എഫും ക്രോസ് വോട്ട് ചെയ്തിട്ടാണെന്നാണ്, മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ടെത്തല്‍. അത് സത്യം തന്നെയാകട്ടെ. കാരണം, കേരള സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് അവരുടെ പാര്‍ടി നേതാക്ക•ാരേക്കാള്‍ ചരിത്ര ബോധവും രാഷ്ട്രീയ വിവേകവും ജനാധിപത്യ ധാരണയുമുണ്ടെന്നു തന്നെയാണല്ലോ ഇത് തെളിയിക്കുന്നത്. ആ ക്രോസ് വോട്ട് ചെയ്ത വോട്ടര്‍മാരുടെ പേരില്‍ കേരളം അഭിമാനം കൊള്ളുന്നു. എന്നാല്‍, തങ്ങളെ ഇത്തരത്തില്‍ വളരെ കഷ്ടപ്പെട്ട് നിരാകരിക്കുന്ന കേരളീയരോട് നേര്‍ക്കു നേര്‍ അഭിമുഖീകരിക്കാനുള്ള പാകത ബി ജെ പി നേതൃത്വം കാണിക്കുന്നില്ല എന്നതിന്റെ തെളിവാണ്, യു ഡി എഫ് മന്ത്രിസഭാ രൂപീകരണത്തില്‍ അതിഗുരുതരമായ ഇടപെടല്‍ നടത്താനുള്ള അവരുടെ ശ്രമം തെളിയിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ദേശീയ പാര്‍ടി ഏറ്റെടുക്കണമെന്നുള്ള, മതേതര മുഖംമൂടിയണിഞ്ഞതെന്ന വിധത്തിലുള്ള ആഗ്രഹ പ്രകടനം കേരളത്തിന്റെ ജനാധിപത്യ-ഭരണ ചരിത്രത്തെ അങ്ങേയറ്റം അപഹസിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമാണ്. മുസ്ളിംലീഗിനോ കേരളാ കോണ്‍ഗ്രസിനോ വിദ്യാഭ്യാസവകുപ്പ് കൊടുത്താല്‍, അത് കേരള വിദ്യാഭ്യാസ വ്യവസ്ഥയെയും അതുവഴി കേരളസമൂഹത്തെയും തകര്‍ക്കുമെന്നാണല്ലോ ഈ ആവലാതിയുടെ കാതല്‍. ഇന്ത്യന്‍ ഭരണഘടനക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചട്ടങ്ങള്‍ക്കും കടകവിരുദ്ധമായ ഇത്തരമൊരു അഭിപ്രായം തീവ്ര-വലതുപക്ഷ-വര്‍ഗീയ ശക്തികള്‍ ഉന്നയിക്കുമ്പോള്‍ അത് ചെറുക്കുന്നതിനു പകരം അതിനെ ഒളിഞ്ഞും തെളിഞ്ഞും ഓമനിക്കുകയും താലോലിക്കുകയും ചെയ്യുന്ന രീതി, കപട ഇടതുപക്ഷക്കാരും മൃദു ഹിന്ദുത്വക്കാരും തുടങ്ങിക്കഴിഞ്ഞുവെന്ന അത്യന്തം ഹീനമായ വസ്തുതയും നാം കാണാതിരുന്നു കൂടാ. ഇടതു വലതു മുന്നണികളിലായി പല തവണ അധികാരത്തിലെത്തുകയും, പല വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുള്ളവരാണ് മുസ്ളിംലീഗും കേരളാ കോണ്‍ഗ്രസും. അതിന്റെ ഭാഗമായി കേരളം അറബിക്കടലിലൊലിച്ചുപോയിട്ടൊന്നുമില്ല. ഇനിയൊട്ട് ഒലിച്ചു പോകാനും പോകുന്നില്ല. കഴിഞ്ഞതിനു മുമ്പത്തെ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ്; ഇന്ത്യന്‍ ജനതയുടെ പിന്തുണ ഉണ്ടായിട്ടും, സോണിയാ ഗാന്ധിയുടെ ഇന്ത്യന്‍ പൌരത്വം ചോദ്യം ചെയ്യുകയും അവരുടെ പ്രധാനമന്ത്രി പ്രവേശം അസാധ്യമാക്കുകയും ചെയ്ത തരത്തിലുള്ള ഇടപെടലാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തിയത്. ഈ അനുഭവമാണ്, കേരള രാഷ്ട്രീയത്തില്‍ കനത്ത തോതില്‍ നിരാകരണം ഏറ്റുവാങ്ങിയിട്ടും ഇടപെടാനും അതിതീവ്രമായ തരത്തില്‍ വര്‍ഗീയവത്ക്കരിക്കാനുമുള്ള ധൈര്യം അവര്‍ക്ക് പകര്‍ന്നു നല്‍കിയതെന്നു വേണം കരുതാന്‍. എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ ആഘോഷിക്കപ്പെട്ട കൂട്ട ഉണ്ണാവ്രതത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് നിരങ്ങാന്‍ കഴിഞ്ഞതിന്റെ ആവേശം കൂടിയാണ് അവരെ യു ഡി എഫ് രാഷ്ട്രീയത്തെയും അതു വഴി കേരള രാഷ്ട്രീയത്തെയും പിടി കൂടാന്‍ പോകുന്ന ഭൂതബാധയായി പരകായപ്രവേശം നടത്താന്‍ പ്രേരിപ്പിക്കുന്നത് എന്നും കരുതാവുന്നതാണ്.

@@


ജി പി രാമചന്ദ്രന്‍

21 May, 2011

പട്ടിണിക്കാര്‍ പെരുകുമ്പോള്‍ സംഭരിച്ച ധാന്യം നശിക്കുന്നു

ലോകത്ത് പട്ടിണി കിടക്കുന്നവരില്‍ മൂന്നിലൊരു ഭാഗം ഇന്ത്യയിലാണ്. 836 ദശലക്ഷം ഇന്ത്യക്കാരുടെ ദിവസവരുമാനം കേവലം 20 രൂപയില്‍ താഴെയാണ്. എന്നിട്ടും ശരാശരി 2.7 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേടായി ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ നശിക്കുന്നു. 40 ദശലക്ഷം ജനങ്ങളുടെ വിശപ്പടക്കാന്‍ ഈ ധാന്യം മതിയാകും. കൂടാതെ ഈ ധാന്യം നശിപ്പിക്കുന്നതിന് സര്‍ക്കാരിന് ചെലവാകുന്ന തുക 2.6 കോടി രൂപയാണ്. ആഗോള പട്ടിണി സൂചിക പ്രകാരം 300 ദശലക്ഷം ഇന്ത്യക്കാര്‍ പട്ടിണി കിടക്കുമ്പോഴാണ് ഈ രീതിയില്‍ ധാന്യങ്ങള്‍ നശിപ്പിച്ചു കളയുന്നത്.

യുണിസെഫ് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ മൂന്ന് വയസില്‍ താഴെയുളള 46 ശതമാനം കുട്ടികള്‍ പ്രായത്തിനനുസരിച്ച് വളര്‍ച്ച ഇല്ലാത്തവരാണ്. 47 ശതമാനം കുട്ടികള്‍ ഭാരക്കുറവ് അനുഭവിക്കുന്നു. പോഷകാഹാരക്കുറവ് നിമിത്തം കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 1,22,422 കുട്ടികള്‍ മരിച്ചു.

2010 ജുലായ് മാസത്തില്‍ കൃഷിമന്ത്രി ശരത് പവാര്‍ 6.86 കോടി രൂപ വിലമതിക്കുന്ന 117 ടണ്‍ അരിയും ഗോതമ്പും ഫുഡ് കോര്‍പ്പറേഷന്‍ വെയര്‍ഹൗസുകളില്‍ കേടുവന്ന് നശിച്ചതായി സമ്മതിച്ചു. പത്രങ്ങള്‍ ഇത് പെരുപ്പിച്ചു കാട്ടുന്നതായി മന്ത്രി പരാതിപ്പെടുകയാണുണ്ടായത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടി 10,688 ടണ്‍ ഭക്ഷ്യധാന്യം രാജ്യങ്ങളിലെ വിവിധ ഗോഡൗണുകളില്‍ നശിച്ചു എന്നാണ്. 1997 നും 2007നും ഇടയില്‍ 1.83 ലക്ഷം ടണ്‍ ഗോതമ്പും 6.33 ലക്ഷം ടണ്‍ അരിയും 2.20 ലക്ഷം ടണ്‍ നെല്ലും 111 ലക്ഷം ടണ്‍ ചോളവും വിവിധ ഗോഡൗണുകളില്‍ നശിച്ചു.

ധാന്യങ്ങള്‍ കേടുവന്നു നശിപ്പിക്കുന്നതിനു പകരം പട്ടിണി കിടക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ 2010 ഓഗസ്റ്റ് 12-ാം തീയതി സുപ്രിംകോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സുപ്രിം കോടതിയുടേത് നിര്‍ദേശം മാത്രമാണെന്ന് കൃഷി മന്ത്രി പ്രസ്താവിച്ചപ്പോള്‍ ഓഗസ്റ്റ് 31ന് സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന് കൃത്യമായ ഉത്തരവ് നല്‍കി. പാര്‍ലമെന്റില്‍ ഈ പ്രശ്‌നം ഉന്നയിച്ചപ്പോള്‍ പ്രധാനമന്ത്രി നയപരമായ കാര്യത്തില്‍ കോടതി ഇടപെടേണ്ടതില്ല എന്ന് പോലും പ്രസ്താവിച്ചു. ഭക്ഷ്യ ധാന്യങ്ങള്‍ സൗജന്യമായി നല്‍കിയാല്‍ കര്‍ഷകര്‍ ഉല്‍പാദനം കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും വാദം.

നവലിബറല്‍ നയം നടപ്പിലാക്കുമ്പോള്‍ റേഷന്‍ കടകള്‍ അടച്ചുപൂട്ടും പൊതുവിതരണ സമ്പ്രദായം തീരെ ഇല്ലാതാകും. സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിന് സബ്‌സിഡി ഇനത്തില്‍ ചെലവ് വര്‍ധിക്കും. ചെലവ് വര്‍ധിച്ചാല്‍ അത്രയും തുക കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നതില്‍ കുറവ് വരും.

കഴിഞ്ഞകാലങ്ങളില്‍ കുത്തകകള്‍ക്ക് നല്‍കിയ നികുതി സൗജന്യങ്ങള്‍ പരിശോധിച്ചാല്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായതിലും കൂടുതലാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കിലോഗ്രാമിന് മൂന്ന് രൂപാ നിരക്കില്‍ അരിയോ ഗോതമ്പോ നല്‍കാന്‍ 84,399 കോടി രൂപയുടെ സബ്‌സിഡി വേണ്ടിവരുമെന്ന് ധനശാസ്ത്രജ്ഞരായ പ്രവീന്‍ ഝാ, നിലച്ചേല്‍ അഛാന്‍ തുടങ്ങിയവര്‍ വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ നികുതി സൗജന്യത്തില്‍ ആറിലൊരു ഭാഗം മാത്രമാണ് ഇത്.

1991 ല്‍ നവലിബറല്‍ നയങ്ങള്‍ ആരംഭിച്ചതോടെ പൊതുവിതരണ സമ്പ്രദായം താറുമാറാക്കാന്‍ ശ്രമം തുടങ്ങി. 1997 ല്‍ സാര്‍വത്രിക പൊതുവിതരണം നിര്‍ത്തലാക്കി. എ പി എല്‍, ബി പി എല്‍ വിഭജനം നടന്നു. ഭക്ഷ്യ സബ്‌സിഡി ബി പി എല്‍ വിഭാഗത്തിനു മാത്രമായി ചുരുക്കി. എ പി എല്‍, ബി പി എല്‍ വിഭജനം ആസൂത്രണ കമ്മിഷനാണ് നടത്തേണ്ടത്. ഗ്രാമപ്രദേശങ്ങളില്‍ മാസവരുമാനം 356 രൂപയായും നഗരങ്ങളില്‍ 539 രൂപയും ആണ് പരിധി നിശ്ചയിക്കപ്പെട്ടത്. ക്രയശേഷിയെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍ എന്ന് ആസൂത്രണ കമ്മിഷന്‍ അവകാശപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളില്‍ 2,400 കലോറിയും പട്ടണങ്ങളില്‍ 2100 കലോറിയും ആണ് നിശ്ചയിച്ചത്. അതായത് ഗ്രാമങ്ങളില്‍ ദിവസവരുമാനം 10 രൂപയില്‍ കൂടുതലും പട്ടണങ്ങളില്‍ 20 രൂപയില്‍ കൂടുതലും ഉള്ളവര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യനിരക്കില്‍ ലഭിക്കുന്നതല്ല എന്ന് സാരം.

1964 ലാണ് ഫുഡ് കോര്‍പപറേഷന്‍ ഓഫ് ഇന്ത്യ രൂപീകരിച്ചത്. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഭക്ഷ്യധാന്യ വിതരണം സുഗമമാക്കാനും ഉദേശിച്ചായിരുന്നു ഈ ദിശയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അക്കാലത്ത് നിലനിന്ന ഭക്ഷ്യക്ഷാമവും കച്ചവടക്കാര്‍ അനുവര്‍ത്തിച്ച ജനവിരുദ്ധ സമീപനവുമാണ് എഫ് സി ഐയുടെ രൂപീകരണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കാലം കടന്നുപോയപ്പോള്‍ നവലിബറല്‍ നയങ്ങള്‍ ഭരണത്തിന്റെ മുഖ്യ അജണ്ടയായി മാറുകയും എഫ് സി ഐയും പൊതുവിതരണവും അവര്‍ക്ക് അലര്‍ജിയായി മാറുകയും ചെയ്തു. ബഹുരാഷ്ട്ര കുത്തകകള്‍ ധാന്യവിതരണം ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ ധാന്യം സംഭരിക്കുന്നത് അവര്‍ക്ക് മാര്‍ഗതടസമാണ്. അതുകൊണ്ട് ധാന്യ സംഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല എന്നാണ് അവരുടെ ആവശ്യം. ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ ധാന്യം സൂക്ഷിക്കാന്‍ പര്യാപ്തമല്ലെന്നും പുതിയ ഗോഡൗണുകള്‍ നിര്‍മിക്കണമെന്നും ആവശ്യം ഉയര്‍ന്നപ്പോള്‍ അതും സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ് യു പി എ സര്‍ക്കാര്‍ ചെയ്തത്. ഒന്നാം യു പി എ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് (2004 മാര്‍ച്ച് 31) സര്‍ക്കാര്‍ ഗോഡൗണുകളിലെ ശേഷി 367 ലക്ഷം മെട്രിക് ടണ്ണും സ്വകാര്യ മേഖലയില്‍ 170 ലക്ഷം മെട്രിക് ടണ്ണും ആയിരുന്നു. ഒന്നാം യു പി എ യുടെ അവസാനകാലത്ത് (2009 മാര്‍ച്ച് 31) സര്‍ക്കാര്‍ ഗോഡൗണുകളിലെ ശേഷി 321 ലക്ഷം മെട്രിക് ടണ്ണും ആയി കുറയുകയും സ്വകാര്യ മേഖലയില്‍ 248 ലക്ഷം മെട്രിക് ടണ്ണും ആയി വര്‍ധിക്കുകയും ചെയ്തു.
സര്‍ക്കാര്‍ ഗോഡൗണുകള്‍ പല പ്രദേശങ്ങളിലും പൂര്‍ണമായി ഉപയോഗിച്ചില്ല എന്നതാണ് വിചിത്രം. തെക്കേ ഇന്ത്യയില്‍ 100 ശതമാനം ഉപയോഗിക്കുമ്പോള്‍ കിഴക്കന്‍ മേഖലയില്‍ 25 ശതമാനവും പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 15 ശതമാനവും ഗോഡൗണും കാലിയായിരുന്നു. ധാന്യ സംഭരണത്തിനുളള ഗോഡൗണുകള്‍ സ്വകാര്യവല്‍ക്കരിക്കുകയും മറുഭാഗത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വര്‍ധിക്കുകയും ചെയ്തു. ആളോഹരി ഭക്ഷ്യലഭ്യത 2007-08 ല്‍ 171.3 കിലോഗ്രാം ആയിരുന്നത് 2009-10ല്‍ 161.9 കിലോഗ്രാം ആയി കുറഞ്ഞു.

ഭക്ഷ്യധാന്യങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങളാണ് കാരണം. ഇതേ നയങ്ങള്‍ തന്നെയാണ് ധാന്യങ്ങള്‍ നശിപ്പിക്കുന്നതും. ഇന്ത്യന്‍ ജനതയ്ക്ക് അവകാശപ്പെട്ട ധാന്യമാണ് ഒരു ഭാഗത്ത് നശിപ്പിക്കപ്പെടുന്നത്. മറുഭാഗത്ത് പട്ടിണി ഉയരുന്നു.
@
കെ ജി സുധാകരന്‍ ജനയുഗം 20 മേയ് 2011

12 May, 2011

അന്തുക്കയുടെ 17ാം വരവ്‌



അന്തുക്കയുടെ കഥ മനസ്സിനെ നൊമ്പരപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഏതൊരു പ്രവാസിയും അനുഭവിക്കുന്ന വേദനയെ അന്തുക്കയും അനുഭവിച്ചിട്ടുള്ളൂ. എന്തായിരുന്നു അന്തുക്കയുടെ പതിനേഴാം വരവ്. 'അന്തുക്കയുടെ പതിനേഴാം വരവെന്ന' തലക്കെട്ടിലുള്ളപ്പോള്‍ ഒരു കഥയായിരിക്കും എന്ന തോന്നലുണ്ടായിരിക്കുക സ്വാഭാവികം. അന്തുക്കയുടെ അഥവാ അബ്ദുള്ളക്കയുടെ ജീവിതം തുടങ്ങുന്നത് പ്രവാസ കുടിയേറ്റത്തിന്റെ തിരക്കിട്ട തള്ളിച്ചയിലെ 33 വര്‍ഷം മുന്‍പ്.

ആരായിരുന്നു അബ്ദുള്ളക്ക എന്ന അന്തുക്ക? കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചൊക്ലിയെന്ന ഗ്രാമത്തിലെ ഒരു നാട്ടുമ്പുറത്തുകാരന്‍. ചൊക്ലി മാപ്പിള സ്‌കൂളിലെ പഠനവും ദാരിദ്ര്യത്തിന്റെ കാഠിന്യവും ഒന്നിച്ച്‌കൊണ്ടു പോകാന്‍ കഴിയാത്തതിന്റെ പേരില്‍ പഠനവും കൗമാരവും ഗ്രാമത്തിന്റെ നന്മയും ഉപേക്ഷിച്ച് കടല്‍ കടന്ന് വന്ന നമ്മുടെ പൂര്‍വ്വികരില്‍ ഒരാള്‍. നൂറുകണക്കിന് തൊഴിലന്വേഷകര്‍ക്ക് ആശ്വാസമായ ഈ മണല്‍ക്കാട്ടിലേക്ക് അന്തുക്കയും എത്തിപ്പെട്ടു.

പലതൊഴിലും ചെയ്തു. അവസാനം എത്തിയത് ഒരു യമനിയുടെ ഹോട്ടലില്‍. പത്തിരിയും ഇറച്ചിയും പുട്ടും കടലയും ചോറും മത്തിക്കറിയും തിന്നറിവ് മാത്രമുള്ള അന്തുക്ക മന്ദബൂസും ഖബ്‌സയും അലീസയും മന്തിയും പാകപ്പെടുത്താന്‍ ശീലിച്ചു. അങ്ങനെ കാലാന്തരത്തില്‍ യമനിയുടെ കിച്ചനില്‍ അന്തുക്ക ഉസ്താദായി. അറബികളുടെ ഭക്ഷണ രീതിയുടെ രസക്കൂട്ടുകള്‍ പഠിച്ച് അന്തുക്ക ഒന്നാം നമ്പര്‍ പാചകക്കാരനായി. ഏതൊരു പ്രവാസിയും 'പഠിച്ചെടുത്ത് നിലനില്‍ക്കുക' എന്ന മുദ്രാവാക്യം മുറുകെ പിടിച്ചത് കൊണ്ടാണല്ലോ നാം ഇവിടെ വരെ എത്തിയത്. ആ ഒരു കഴിവിനെ നമുക്ക് മാത്രം കൈമുതലായിത്തന്നത് പ്രതികൂല കാലാവസ്ഥയില്‍ പിടിച്ച് നില്‍ക്കാന്‍ മലയാളിക്ക് ദൈവം നല്‍കിയ കഴിവായിരിക്കും. ദാരിദ്ര്യത്തില്‍ നിന്ന് അന്തുക്കയുടെ ജീവിതം പച്ചപിടിക്കാന്‍ തുടങ്ങി. യമനിയായ മുതലാളി അന്തുക്കയുടെ കാര്യത്തില്‍ നല്ല തീരുമാനങ്ങള്‍ മാത്രമേ എടുക്കാറുള്ളൂ. ഹോട്ടലിലെ പാചകപ്പുരയിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഷ്ടപ്പാട് നിറഞ്ഞതാണെങ്കിലും എല്ലാം സഹിച്ചും ക്ഷമിച്ചും അന്തുക്ക 32 വര്‍ഷം പിന്നിട്ടു. അതിനിടയില്‍ ഹോട്ടലിന്റെ രൂപവും ഭാവവും മാറി. യമനിയായ മുതലാളി മരിച്ചു. മകന്‍ ഏറ്റെടുത്തു. മാതാപിതാക്കളോടൊത്ത് കൈക്കുഞ്ഞുമായി ഹോട്ടലിലെത്തിയ അറബിക്കുട്ടികള്‍ വളര്‍ന്ന് വലുതായി. നിയമങ്ങളും ചിട്ടകളും മാറി വന്നു. അപ്പോഴും അന്തുക്ക മാറ്റമില്ലാതെ ഉസ്താദായി തുടര്‍ന്നു.

എല്ലാ പ്രവാസിയും ഒരു തിരിച്ചുപോക്കിന്റെ ചിന്ത തുടങ്ങുന്നത് പോലെ അന്തുക്കയും ഒരു തീരുമാനമെടുത്തു. 'വയ്യ ഞാന്‍ പോകുകയാണ്' അങ്ങനെ ഒരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ ഇങ്ങനെ ചോദിക്കും 'നാട്ടിലെത്തിയിട്ട് എന്ത് ചെയ്യാനാണ്' എന്തെങ്കിലും ചെയ്താലെ ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതി സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ ഉടലെടുക്കുക സ്വാഭാവികം. കാരണം നീക്കിയിരിപ്പോ, സമ്പാദ്യമൊ ഒന്നുമില്ലാതെ നാട്ടിലെങ്ങനെ ശിഷ്ടകാലം ജീവിക്കും. ഒരു റിട്ടേയര്‍മെന്റ് പോലും ഇല്ലാതെ, ഒരു പെന്‍ഷന്‍ പോലുമില്ലാതെ, ഇന്‍ഷ്വറന്‍സ് പരിരക്ഷപോലുമില്ലാതെ, റേഷന്‍കാര്‍ഡില്‍ പേരില്ലാതെ ബാക്കിയെന്തുകാലം. പേടിപ്പെടുത്തുന്ന നൊമ്പരമായി പലരുടെയും മനസ്സില്‍ വിങ്ങലായി ഒരു ഞെട്ടിക്കുന്ന സത്യമായി അവശേഷിക്കുന്നു.

പക്ഷേ, അന്തുക്കയെ സംബന്ധിച്ചടത്തോളം പ്രയാസങ്ങള്‍ ഏറെയില്ല. മൂന്ന് മക്കളില്‍ രണ്ട് പെണ്‍കുട്ടികളെ കെട്ടിച്ചയച്ചു. ഒരു മകന്‍ കോളേജില്‍ പഠിക്കുന്നു. ഒരു ചെറിയ വീടും സ്ഥലവും ഉണ്ട്. ചെറിയ വരുമാന ശ്രോതസ്സ് വാടകയിനത്തില്‍ രണ്ട് പീടകമുറിയില്‍ നിന്ന് കിട്ടുന്നുണ്ട്. ചെറിയ ബാങ്ക് ബാലന്‍സും ഉണ്ട്. അന്തുക്കാന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'അതുമതി അല്ലാതെ ഇപ്പോ എന്താ ചെയ്യാ.. കാലാകാലം ഇവിടെ കഴിയാന്‍ കഴിയോ? വയ്യാണ്ടായി.. പോവാണ്'

അന്തുക്കയുടെ പരിചയക്കാര്‍ കൂടുതലും അറബികളാണ്. ഭക്ഷണം ഇഷ്ടപ്പെട്ടാല്‍ ഭക്ഷണം ഉണ്ടാക്കിയ ആളെ പ്രകീര്‍ത്തിക്കാനും ചെറിയ പാരിതോഷികങ്ങള്‍ നല്‍കാനും മഹാമനസ്‌കരാണ് അറബികള്‍. പിന്നെ അടുപ്പമുള്ളത് എന്റെ വീടുമായിട്ടാണ്. എന്റെ ഭര്‍ത്താവിന്റെ നാട്ടുകാരനാണ് അന്തുക്ക. അങ്ങനെയാണ് ഞാന്‍ അന്തുക്കയെ അറിയുന്നത്. സ്വന്തം നാട്ടുകാരോട് വല്ലാത്ത ഒരടുപ്പം എന്റെ കെട്ടിയവന്‍ കാണിക്കാറുണ്ട്. എന്റെ നാട്ടുകാരോടും കുടുംബക്കാരോടും അത് കാണിക്കാറുമില്ല. (എന്റെ ഭാഗത്ത് നിന്ന് ആരെങ്കിലും അതിഥിയായി എത്തിയെങ്കില്‍ അന്ന് റോഡ് ബ്ലോക്കായും ഓഫീസില്‍ തിരക്കായും എയര്‍പോര്‍ട്ട് യാത്രയപ്പും ഇല്ലാതിരിക്കില്ല).

നാട്ടുകാരുടെ കൂട്ടത്തില്‍ അന്തുക്ക ഒരു പാവമായിട്ടാണ് എനിക്ക് തോന്നിയത്. വരുമ്പോള്‍ എന്റെ കൊച്ചു മകള്‍ക്ക് ഒരു ചോക്ലേറ്റുമായിട്ടേ വരൂ. ഒരുപാട് സംസാരിക്കാത്ത സോഫയില്‍ അമര്‍ന്നിരിക്കാതെ ഒരു പരിഭവവും പ്രകടിപ്പിക്കാതെ ചെറിയ ചിരിയുമായി എല്ലാം മൂളികേള്‍ക്കാറുള്ള അന്തുക്ക പ്രവാസികളുടെ ഒരു പരിഛേദമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ആ അന്തുക്കയാണ് ഗള്‍ഫ് വിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നത്. യാത്രയപ്പിലാണ് അന്തുക്ക പറഞ്ഞത്. 'ഇതന്റെ 16ാമത്തെ യാത്രയാണ്. 30 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 15 തവണ നാട്ടില്‍ പോയി. ഇത് അവസാനത്തേതും' വേര്‍പാടിന്റെ നൊമ്പരം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. എന്നാലും ശിഷ്ടകാലം ഭാര്യയോടും മക്കളോടുമൊത്ത് നാട്ടിലെ വായുവും വെള്ളവും, ശ്വിസിച്ചും കുടിച്ചും ജീവിക്കാമല്ലോ അലാറത്തന്റെ അലാറമില്ലാതെ ഉറങ്ങുകയും ഉണരുകയും ചെയ്യാമല്ലോ.

യാത്രയപ്പിന് അറബിയുടെ മകന്‍ യമന്‍കാരന്‍ അബ്ദുള്ളയും ഉണ്ടായിരുന്നു. 'ബാപ്പ മരിച്ചപ്പോള്‍ ബാപ്പയുടെ സ്ഥാനത്ത് കണ്ടതാണ് അന്തുക്കയെ. ബാപ്പ നാട്ടില്‍ വന്നാല്‍ അന്തുക്കയുടെ കാര്യം വീട്ടില്‍ പറയാറുണ്ട്. തെറ്റെന്തെങ്കിലും വന്നുപോയിട്ടുണ്ടെങ്കില്‍ പൊറുക്കണം. എന്ത് ആവശ്യം വന്നാലും എന്നെ വിളിക്കണം. എന്ന് പറഞ്ഞ് യമന്‍കാരന്‍ അന്തുക്കയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ കണ്ട് നിന്നവര്‍ക്കും കരയാതിരിക്കാന്‍ കഴിഞ്ഞില്ല. ആത്മബന്ധത്തിന്റെ ഈ അടുപ്പം ഇത്രത്തോളമുണ്ടെന്നറിയാമായിരുന്നു അത്. ഓരോ മലയാളിയും കാത്ത് സൂക്ഷിച്ച വ്യക്തി ബന്ധത്തിന്റെ കെട്ടുറുപ്പാണ് കാണുന്നത്. പ്രതികൂല കാലാവസ്ഥയിലും നമുക്ക് ഇവിടെ പിടിച്ച് നില്‍ക്കാന്‍ കെല്‍പ്പേകുന്നത് ഈ ഹൃദയബന്ധമാണ്. സ്‌നേഹത്തന്റെ നേരറിവാണ്.

അവിടെയെത്തി വിളിക്കാം എന്ന പല്ലവി പോലെ അന്തുക്ക യാത്രയായി.

ഓര്‍മ്മയില്‍ നിന്ന് അന്തുക്കമാഞ്ഞ് പോയി . എഴ് മാസത്തോളമായി അദ്ദേഹം പോയിട്ട്.

വെള്ളിയാഴ്ചയായിരുന്നു ഒരു ഫോണ്‍ കോള്‍ എന്റെ ഭര്‍ത്താവിനെ് കിട്ടിയത് മറുതലക്കല്‍ അന്തുക്കയാണ്.പോയിട്ട് ഇതുവരെ വിളിക്കാത്തിന്റെ പരിഭവവുമായി സംസാരിക്കവെയാണ് അന്തുക്ക കാര്യം പറഞ്ഞത്. നാളെ രാത്രിക്കുള്ള ഫ്ലൈറ്റിന് അങ്ങോട്ട് വരികയാണ്. മോന് പറ്റുമെങ്കില്‍ എയര്‍പോര്‍ട്ടില്‍ വരിക. ഫോണ്‍ കട്ടായി. ഞങ്ങള്‍ തരിച്ചിരിക്കുകയായിരുന്നു. എന്തായിരിക്കും അന്തുക്കയുടെ വരവിന്റെ ഉദ്ദേശം. അറിയില്ല. ഈ പ്രായത്തില്‍ വീണ്ടുമൊരു തിരിച്ചുവരവ് എന്തിനായിരിക്കും. കാര്യമറിയണമെങ്കില്‍ നാളെ രാത്രി വരെ കാത്തിരിക്കണം.

എയര്‍പോര്‍ട്ടില്‍ നിന്ന് അന്തുക്കയെ എന്റെ ഫ്ലാറ്റിലേക്കാണ് കൂട്ടിക്കൊണ്ടുവന്നത്. അന്ന് യാത്ര പറഞ്ഞ് പോയതിനേക്കാള്‍ ക്ഷീണമുണ്ട്. തീരെ വയ്യാതായിരിക്കുന്നു.

അല്‍പം ക്ഷീണം മാറിയപ്പോഴാണ് തിരിച്ച് വന്ന കാര്യം ചോദിച്ചത്. 'ഒന്നുമില്ലടാ നമുക്കൊന്നും നാട്ടില്‍ ശരിയാവില്ല.. ഇവിടെയാ സുഖം..' ശരിയായി കാര്യങ്ങളിലേക്ക് കടക്കാന്‍ കുറെ സമയമെടുത്തു. എന്റെ സാന്നിദ്ധ്യത്തില്‍ പറയാന്‍ മടിയുള്ളതുപോലെ.

അന്തുക്ക കൃത്യമായി മാസാമാസം ഒരു തുക നാട്ടിലേക്കയക്കും. ഈ മുപ്പത് വര്‍ഷത്തിനിടയില്‍ ഒരിക്കലും പതിവ് തെറ്റിച്ചിട്ടില്ല. കല്ല്യണവും പഠിത്തവും വീടുപണിയും എന്നിവയ്‌ക്കൊക്കെ വേറെയും അയക്കും. ഈ മാസമാസം കിട്ടുന്ന വരുമാനം ഭാര്യക്ക് കിട്ടാതെ വരിക. അവര്‍ അവരുടെ ഇഷ്ടനിഷ്ടങ്ങള്‍ക്കൊക്കെ ചിലവഴിച്ചത്. ഒരു സുപ്രഭാതത്തില്‍ നഷ്ടമാവുക. ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ പിന്നെ ചെലവൊക്കെ ഭര്‍ത്താവ് നോക്കും. മീന്‍ മേടിക്കാനും പഴങ്ങള്‍ മേടിക്കാനും പലചരക്ക് വാങ്ങിക്കാനും, കാശ് ചോദിക്കേണ്ടി വരിക, ചോദിക്കുന്ന കാശിന്റെ കണക്ക് ചോദിക്കുക. മീന്‍ എന്തിന് ഇത്ര വാങ്ങിച്ചു. പലചരക്ക് കടയില്‍ ഇത്ര ബില്ല് എങ്ങിനെവന്നു എന്ന് ചോദിക്കുക. ഇത്‌വരെയില്ലാത്ത നിയന്ത്രണം. ഭാര്യക്ക് അനുഭവപ്പെടുക. പുറത്ത് പോവുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുമ്പോള്‍, മകന്‍ ലേറ്റായി വരുമ്പോള്‍, പെട്രോള്‍ അടിക്കാന്‍ കാശ് ചോദിക്കുമ്പോള്‍, ടി.വിയുടെ വോള്യം കൂടിയാല്‍, ബാങ്ക് വിളി കേട്ടാല്‍ നിസ്‌കരിച്ചില്ലെങ്കില്‍, കല്ല്യാണത്തിന് പോകുമ്പോള്‍ എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യപ്പെടുക. അഭിപ്രായം ആരായേണ്ടിവരിക. കൈകളില്‍ കാശില്ലാതെ ഭര്‍ത്താവിനോട് ചോദിക്കേണ്ടി വരിക. ഈ അവസ്ഥ ഇവരെ സംബന്ധിച്ചടത്തോളം വല്ലാത്ത വീര്‍പ്പുമുട്ടലുണ്ടാക്കിയിരിക്കാം.

അന്തുക്ക പ്രതീക്ഷിച്ചത്‌പോലെയുള്ള ഒരു ശിഷ്ടകാല ജീവിതമല്ല അവിടെ കണ്ടത്. അവര്‍ക്കാവശ്യം മാസാമാസം ചെലവിന് കൊടുക്കുന്ന രണ്ട് വര്‍ഷത്തിലൊരിക്കല്‍ രണ്ട് മാസം വിരുന്നുകാരനായി വരുന്ന ഒരാളെയായിരുന്നു. രാവിലെ മുതല്‍ രാത്രി വരെ കോലായിലെ ചാരുകസേരയില്‍ ഇരുന്ന് എല്ലാത്തിന്റേയും കാര്യകാരണങ്ങള്‍ അന്വേഷിക്കുന്ന ഒരു വയസ്സനെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. അവര്‍ ശീലിച്ച ശീലങ്ങള്‍ ഒരു സുപ്രഭാതത്തില്‍ മാറ്റപ്പെടുമ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയാതെ വരുന്നത് സ്വാഭാവികം.

മകന്‍ ലേറ്റായി വരുന്നതിന്റെ കാരണമന്വേഷിക്കുന്ന ഒരാള്‍. 500 രൂപയുടെ പെട്രോള്‍ കൊണ്ട് നീ എന്താണ് ചെയ്യുന്നത് എന്ന ചോദിക്കുന്ന ഒരാള്‍. ഫോണ്‍ ബില്ല് കൂടിയത് ചോദ്യം ചെയ്യുന്ന ഒരാള്‍, വീട്ട് പണിയെടുക്കാന്‍ ഒരാളെ എന്തിന് വെച്ചു, ഒട്ടോറിക്ഷയില്‍ പോകുന്നതിന് പകരം ബസ്സില്‍ പോയികൂടെ എന്ന് പറയുന്ന ഒരാള്‍. അങ്ങിനെ ഒരാള്‍ പൊടുന്നനെ വന്ന് സര്‍വ്വനിയന്ത്രണവും ഏറ്റെടുത്താല്‍ അങ്ങനെയൊരവസ്ഥയായിരുന്നു അന്തുക്കയുടേത്.

ഒരുപാഴ്‌വസ്തുവാണെന്നും എന്നെ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാവില്ലയെന്ന് തോന്നി തുടങ്ങിയപ്പോഴാണ് അറബിയുടെ മകനെ വിളിച്ച് ഒരു വിസ ഏര്‍പ്പാടാക്കിയത്.

'അവിടെത്തന്നെ നിന്നാല്‍ ഒരു കുടുംബം എന്ന നിലയില്‍ വളര്‍ത്തി വലുതാക്കി ഒരു കരയ്‌ക്കെത്തിച്ചവരെയൊക്കെ വെറുക്കേണ്ടി വരും. ഇവിടെയാവുമ്പോള്‍ അവര്‍ക്കൊക്കെ എന്നെ പെരുത്ത് ഇഷ്ടമായിരിക്കും എന്ന തോന്നലില്‍ ജീവിക്കാമല്ലോ.' ആ തോന്നലിന്റെ പിന്‍ബലത്തില്‍ മാത്രം ജീവിക്കേണ്ടി തരുന്ന നൂറുകണക്കിന് പ്രവാസികളുണ്ടിവിടെ. ഇതൊരു അന്തുക്കയുടെ മാത്രം ജീവിത കഥയല്ല. ഇവിടെ പകര്‍ത്തിയെഴുതിയത്. ഇത് പോലുള്ള അന്തുക്കമാര്‍ ഒരുപാട് ഉണ്ടിവിടെ. സാധ്യതയുടെ വീടിന്റെ കെട്ടിച്ചയക്കലിന്റെ കടത്തിന്റെ ഇല്ലാ കഥകളും പറഞ്ഞ് വയ്യാതായിട്ടും നാട്ടിലേക്ക് പോകാന്‍ ധൈര്യമില്ലാതെ എങ്ങനെ സ്വീകരിക്കുമെന്ന് ഒരുറപ്പുമില്ലാതെ ഇവിടെ ജീവിക്കുന്ന അന്തുക്കമാര്‍ എത്ര?

ഇനി അവരുടെ ഭാര്യയുടെയും മക്കളുടെയും ഭാഗത്ത് നിന്ന് നോക്കിയാല്‍ ശരിയുമാണ്. യൗവനവും കൗമാരവും നല്ല ആരോഗ്യവും ഇവിടെ നഷ്ടപ്പെടുത്തിയിട്ട് ഭാര്യയെന്ന സ്ത്രീയോട് കാണിക്കേണ്ട കടമയും കര്‍ത്തവ്യവും യഥാസമയം നിര്‍വ്വഹിക്കാതെ ഒന്നിനും വയ്യാത്ത പ്രായത്തില്‍ തിരിച്ച് ചെന്നിട്ട് എന്നെ ഇനിയുള്ള കാലം പൊന്നുപോലെ നോക്കൂ എന്ന് പറയുന്നതിന്റെ അര്‍ത്ഥ ശൂന്യത അവര്‍ മനസിലാക്കിയിട്ടുണ്ടാവും. അതിനുള്ള ശിക്ഷയായിരിക്കും ഈ അന്തുക്കയുടെ പതിനേഴാം വരവ്.
@@
ഫസീല റഫീഖ്‌ 
കടപ്പാട്: മാതൃഭൂമി

11 May, 2011

കീടനാശിനിയേക്കാള്‍ മാരകം ഈ മാധ്യമ രാഷ്ട്രീയം

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും സ്വീകരിച്ച നിലപാട് ദേശീയതലത്തില്‍തന്നെ വിമര്‍ശനവിധേയമായതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സമനിലതെറ്റിയിരിക്കുന്നു. അവര്‍ പറയുന്നതും ചെയ്യുന്നതും എന്താണെന്ന് അവര്‍ക്കുതന്നെ അറിയില്ല എന്നതുകൊണ്ടുമാത്രം കേരളസമൂഹം അവരോട് ക്ഷമിക്കുമെന്ന് തോന്നുന്നില്ല. ആഗോള കുത്തകകള്‍ക്കുവേണ്ടി സ്വന്തം നാട്ടിലെ നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ നിത്യരോഗികളാക്കുവാന്‍പോലും മടിയില്ലെന്ന് തെളിയിച്ച കേന്ദ്രസര്‍ക്കാരിനെ ന്യായീകരിക്കുവാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അപഹാസ്യമായ ഉദ്യമങ്ങളെ ന്യായീകരിക്കുവാന്‍ മലയാളത്തിലെ മുന്‍നിര കോണ്‍ഗ്രസ്പക്ഷ മാധ്യമങ്ങള്‍ക്കുപോലും കഴിഞ്ഞില്ല. ടെലിവിഷന്‍ ചാനലുകളുടെ വരവോടെ വിരലിലെണ്ണാവുന്ന മുഖ്യധാരാപത്രങ്ങള്‍ പിടിച്ചുവെച്ചിരുന്ന വാര്‍ത്തകളുടെ മേലുള്ള കുത്തകാവകാശം ഇല്ലാതായെന്ന് അവരും അറിഞ്ഞുകഴിഞ്ഞു. കേരളസമൂഹം ഒറ്റമനസ്സോടെ തിരസ്‌കരിച്ച എന്‍ഡോസള്‍ഫാനുവേണ്ടി പരസ്യനിലപാടെടുത്താല്‍ ജനങ്ങളുടെ തിരസ്‌കാരം ഏറ്റുവാങ്ങേണ്ടിവരുമെന്ന ഭയംകലര്‍ന്ന കച്ചവടസൂത്രത്തിന്റെ ‘ഭാഗമായി എന്‍ഡോസള്‍ഫാന്‍ വിരോധികളായി അഭിനയിക്കുവാന്‍ ഭരണകൂടാനുകൂലമാധ്യമങ്ങള്‍ പോലും നിര്‍ബന്ധിതമായി എന്നതാണ് വാസ്തവം.
എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണെന്നു വിശ്വസിക്കുന്ന മാതൃഭൂമി’സ്വന്തംനിലയ്ക്കുതന്നെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കാമ്പെയ്ന്‍ നടത്തുന്നുണ്ട്. അത്രത്തോളം പോയില്ലെങ്കിലും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങളുടെ വാര്‍ത്തകള്‍ മുഴുവന്‍ മൂടിവെയ്ക്കാതിരിക്കുവാന്‍ ‘മലയാള മനോരമയും ശ്രദ്ധിച്ചു. മനോരമയുടെ ടെലിവിഷന്‍ ചാനലിലെ അവതാരകര്‍ അവരുടെ പതിവ് ജേണലിസ്റ്റിക് അതിസാമര്‍ഥ്യവും നിഷ്പക്ഷതാനാട്യവും മറന്ന് ഇക്കാര്യത്തില്‍ ഒരു ജനപക്ഷ നിലപാടെടുത്തു എന്നതും കാണാതിരുന്നുകൂടാ. എന്നാല്‍ മലയാളത്തിലെ രണ്ട് മുന്‍നിര പത്രങ്ങളും ഒരേദിവസം പ്രസിദ്ധീകരിച്ച സമാനമായ ഒരു വാര്‍ത്ത അവരുടെ ആത്മാര്‍ഥതയില്‍ സംശയം ജനിപ്പിക്കുന്നതാണ്്. എന്നുമല്ല; അത് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക സാക്ഷരതയെക്കുറിച്ച് ഉല്‍ക്കണ്ഠയുളവാക്കുന്നതുമാണ്.

ജനീവ സമ്മേളനത്തില്‍ സ്വതന്ത്ര നിരീക്ഷകനായി പങ്കെടുത്ത മലയാളി ഡോക്ടറെക്കുറിച്ച് പ്രത്യക്ഷപ്പെട്ട ഈ രണ്ടു പത്രങ്ങളിലെയും വാര്‍ത്തകള്‍ ഒരാള്‍തന്നെ എഴുതിയതാണോ എന്ന സംശയം ജനിപ്പിക്കുംവിധം അത്ഭുതകരമായ സാദൃശ്യമുള്ളവയാണ്. വാര്‍ത്തയില്‍ മാത്രമല്ല; വാര്‍ത്തയ്ക്കു പിന്നിലെ അജണ്ടയിലുമുണ്ട് കൗതുകകരമായ സാദൃശ്യം. അതുകൊണ്ട് ആ രണ്ട് കൗതുകവാര്‍ത്തകളും ഉദ്ധാരണയോഗ്യമാണ്. വിസ്തരഭയത്താല്‍ ഒന്നുമാത്രം ഉദ്ധരിക്കാം. “എന്‍ഡോസള്‍ഫാന്‍:സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷകനെ അയച്ചത് വിവാദമാകുന്നു” എന്ന ‘മാതൃഭൂമി’ വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങള്‍ (ഏപ്രില്‍ 29) ഇങ്ങനെ:

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികളുടെ ഭാവി തീരുമാനിക്കുന്ന സ്റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ സ്വതന്ത്ര നിരീക്ഷകനെന്ന പേരില്‍ ആളെ അയച്ചത് വിവാദമാകുന്നു. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ കണ്ണൂര്‍ ജില്ലാ പ്രോഗ്രാം മാനേജറും എന്‍ഡോസള്‍ഫാന്‍ നോഡല്‍ ഓഫീസറുമായ ഡോ.മുഹമദ് അഷീലിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ജനീവയിലേക്ക് അയച്ചിരിക്കുന്നത്. ഗ്രാമീണ ആരോഗ്യമിഷന്‍ പൂര്‍ണമായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്... യാത്രയുടേത് അടക്കമുള്ള അദ്ദേഹത്തിന്റെ ചെലവുകള്‍ ദേശീയ ആരോഗ്യ മിഷനാണ് വഹിക്കുക...ജനീവയിലെ സ്റ്റോക്‌ഹോമില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സ്വതന്ത്രനിരീക്ഷകന്‍ എന്ന നിലയിലാണ് ഡോ.മുഹമദ് അഷീല്‍ പങ്കെടുക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നടത്തിയ നിരാഹാരസമരം വെബ്കാസ്റ്റ് ചെയ്ത് കണ്‍വന്‍ഷന്‍ നടക്കുന്ന പ്രധാനവേദിക്ക് പുറത്ത് പ്രദര്‍ശിപ്പിച്ചതില്‍ അദ്ദേഹവും പങ്കാളിയായിരുന്നു.... കേന്ദ്രസര്‍ക്കാര്‍ കണ്‍വന്‍ഷനില്‍ സ്വീകരിക്കുന്ന നിലപാടുകളും മറ്റും അപ്പപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നുണ്ട്. കേന്ദ്രം സ്വീകരിക്കുന്ന എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ഏറെ പ്രചാരം കിട്ടുന്നുമുണ്ട്...”

സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷകനെ അയച്ചത് വിവാദമാകുന്നു എന്നു പറയുന്ന മേലുദ്ധരിച്ച വാര്‍ത്തയില്‍ ആ വിവാദത്തെക്കുറിച്ചൊരു സൂചനയുമില്ല. ആരാണ് വിവാദം ഉണ്ടാക്കിയതെന്നോ എന്താണ് വിവാദമെന്നോ പറയുന്നില്ല. ഇതൊരു വിവാദമാക്കാന്‍ ആഗ്രഹിക്കുന്ന ലേഖകന്‍ ഡോക്ടര്‍ക്കെതിരെ സ്വയം നിരത്തുന്ന തെളിവുകളും വാദങ്ങളുമാണ് ഈ വാര്‍ത്തയിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥന്‍ കേരള സര്‍ക്കാരിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചു എന്ന് പരോക്ഷമായി സ്ഥാപിക്കുകയാണ് ഈ വാര്‍ത്തയുടെ ഏക താല്‍പര്യം. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്നതോടെ ഈ വാര്‍ത്തയുടെ അവലംബത്തില്‍ ഇയാളുടെ കസേര തെറിക്കുമെന്ന സ്വകാര്യമോഹവും അതുവഴി താനൊരു സമര്‍ഥനായ പത്രപ്രവര്‍ത്തകനാണെന്ന് സ്ഥാപിക്കാമെന്ന അത്യാഗ്രഹവും ഒളിച്ചുവെച്ച അപൂര്‍വമായൊരു വാര്‍ത്തയാണിത്. ഒരു വലിയ കണ്ടുപിടുത്തം നടത്തിയെന്ന മട്ടില്‍ അമ്പട ഞാനേ എന്നു ഭാവിക്കുന്ന ഈ ലേഖകന് അര്‍ഹിക്കുന്ന പ്രതിഫലം ഭാവിയില്‍ യു ഡി എഫ് നല്‍കാതിരിക്കുമോ? അതാണ് വാര്‍ത്തയുടെ ഉദ്ദിഷ്ട ഫലപ്രാപ്തിയെന്ന് ഈ ലേഖകന്റെ സാക്ഷരതാ നിലവാരത്തിലുള്ള വായനക്കാരനുപോലും മനസ്സിലാകുമെന്നതാണ് ആ വാര്‍ത്തയുടെ പരാധീനതയും.

സ്വതന്ത്ര നിരീക്ഷകന്റെ ചെലവ് കേരള സര്‍ക്കാര്‍ വഹിച്ചുവെന്ന മറ്റൊരു ആക്ഷേപവും മാതൃഭൂമി’ലേഖകനുണ്ട്. കേന്ദ്രത്തിന്റെ ഉപ്പും ചോറും തിന്ന് നന്ദികേടു കാട്ടിയ ഡോക്ടറെയും അയാളെ സ്‌പോണ്‍സര്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് ഈ പത്രലേഖകന്‍. മാതൃഭൂമി ലേഖകന്റെ ഈ ധാര്‍മ്മികരോഷത്തിന്റെ സ്രോതസ്സ് അറിയുവാന്‍ മനോരമ’ലേഖകന്റെ വാര്‍ത്ത വായിക്കണമെന്നതാണ് രസകരമായ സംഗതി. മാതൃഭൂമി ലേഖകന്‍ പറഞ്ഞ അതേ കാര്യങ്ങള്‍ നിരത്തിക്കൊണ്ട് മനോരമ’ ലേഖകന്‍ വാര്‍ത്തയ്‌ക്കൊടുവില്‍ പ്രതിപക്ഷനേതാവിനെക്കൂടി ഉദ്ധരിക്കുന്നുണ്ട്. സ്വതന്ത്ര നിരീക്ഷകനെന്നപേരില്‍’സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ചെലവില്‍ ജനീവയിലേക്കയച്ചത് കുറ്റകരമായ നടപടിയാണെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയോടെയാണ് മനോരമ’വാര്‍ത്ത ഉപസംഹരിക്കുന്നത്. അപ്പോള്‍ അതാണ് കാര്യം.

പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍നിന്ന് കിട്ടിയ പ്രസ്താവനയുടെ ആദ്യ‘ഭാഗമെടുത്ത് മാതൃഭൂമി’ലേഖകന്‍ സ്വന്തമായൊരു വിവാദവാര്‍ത്ത’ഉണ്ടാക്കുകയായിരുന്നു. മനോരമ’ലേഖകനാവട്ടെ, ആ പ്രസ്താവനയെ സ്വന്തം വാര്‍ത്തയാക്കിയതോടൊപ്പം അതിന് സാധൂകണവും വിശ്വാസ്യതയും ഉണ്ടാക്കുവാന്‍ പ്രതിപക്ഷനേതാവിന്റെ പ്രതിഷേധം അതോടൊപ്പംതന്നെ കൂട്ടിച്ചേര്‍ക്കുകയുമാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളെ വാര്‍ത്തയാക്കി മാറ്റിയെടുക്കുന്നതില്‍ രണ്ട് പ്രമുഖ പത്രങ്ങളുടെ സ്വന്തം ലേഖകന്മാര്‍ പ്രകടിപ്പിച്ച വിരുത്’ജേണലിസം വിദ്യാര്‍ഥികള്‍ക്കൊരു നിഷേധപാഠവും വായനക്കാര്‍ക്ക് നല്ലൊരു ഫലിതവുമായി പരിണമിച്ചിരിക്കുന്നു.

എന്നാല്‍ ഇത് വെറും തമാശയല്ല. തമാശയ്ക്കപ്പുറം വലിയൊരു സാമൂഹികവിരുദ്ധത ഇതിലൊളിച്ചിരിക്കുന്നു. തന്റെ പാര്‍ട്ടിയെ നാണക്കേടില്‍നിന്ന് രക്ഷിക്കുവാന്‍ പ്രതിപക്ഷനേതാവ് മലക്കംമറിയുന്നതും ഏത് കച്ചിത്തുരുമ്പില്‍ പിടികൂടുന്നതും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ താല്‍പര്യങ്ങളെ വാര്‍ത്തകളെന്ന വ്യാജേന പത്രലേഖകന്‍ വായനക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ തുനിയുന്നത് മിതമായഭാഷയില്‍പ്പറഞ്ഞാല്‍ പൈമ്പികവൃത്തിയേക്കാള്‍ മ്ലേച്ഛമാണ്. മേല്‍പ്പറഞ്ഞ ലേഖകന്മാര്‍ ഈ ഹീനവൃത്തിയിലൂടെ അവരുടെ പത്രങ്ങള്‍ക്കുതന്നെ ചീത്തപ്പേരുണ്ടാക്കിയിരിക്കയാണ്. ഇത് തൊഴില്‍ സാമര്‍ത്ഥ്യമോ മാധ്യമ നിരക്ഷരതയോ അല്ല; കേവലമായ സാമൂഹികവിരുദ്ധതയാണ്. പ്രശസ്ത പത്രസ്ഥാപനങ്ങളുടെ മേല്‍വിലാസം പലപ്പോഴും ഇത്തരം മ്ലേച്ഛമനസ്സുകള്‍ക്ക് സുരക്ഷിതകവചമാകാറുണ്ട് എന്നതും വാസ്തവമാണ്.

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനു പിന്നിലെ ജനവിരുദ്ധതയും അഴിമതിയും അങ്ങാടിപ്പാട്ടായപ്പോള്‍ ഏതുവിധത്തിലും അതിനെ വെള്ളപൂശാന്‍ ശ്രമിക്കുകയായിരുന്നു, കേരളത്തിലെ വി എം സുധീരനൊഴിച്ചുള്ള കോണ്‍ഗ്രസ് നേതാക്കള്‍. അതവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നവുമാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഇവരുടെ താല്‍ക്കാലികതന്ത്രങ്ങള്‍ക്കുപരിയായ വിവേകവും നിലപാടുകളും ആവശ്യമുണ്ട്. ഡോ.മുഹമദ് അഷീല്‍ സ്വതന്ത്ര നിരീക്ഷകനായാണ് ജനീവ കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. സ്വതന്ത്ര നിരീക്ഷകനെന്നത് കേരള സര്‍ക്കാര്‍ നല്‍കുന്ന വിശേഷണമല്ല. പല മേഖലകളില്‍നിന്നുള്ള ക്ഷണിതാക്കളിലൊരാളായ ഇയാള്‍ കേരള സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിച്ചു എന്നത് കുറ്റമായി കാണുന്ന ഉമ്മന്‍ ചാണ്ടിയും ഉമ്മന്‍ചാണ്ടിക്കുവേണ്ടി വ്യാജവാര്‍ത്തയെഴുതിയ മനോരമയുടെയും മാതൃഭൂമിയുടെയും ലേഖകന്മാരും ആരുടെ പക്ഷത്താണ്? എന്‍ഡോസള്‍ഫാന്‍ ലോബിക്കുവേണ്ടി ഈ വാര്‍ത്തയെഴുതിയ ലേഖകന്മാരുടെ പക്ഷത്തുതന്നെയാണോ അവരുടെ പത്രങ്ങളും? അല്ലെങ്കില്‍ ഈ ലേഖകന്മാര്‍ക്കുനല്‍കാവുന്ന ന്യായമായ ശിക്ഷ അവരുടെ പേര് വെളിപ്പെടുത്തുകയാണ്. ഇത്തരം ജനവിരുദ്ധ നിലപാടെടുക്കുന്നവര്‍ എന്തുകൊണ്ട് അവരുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ല?

എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്ടുണ്ടാക്കിയ വിവരണാതീതമായ ദുരന്തം ഇന്ന് ലോകമെങ്ങും പരിചിതമാണ്. ഉത്തരവാദിത്വബോധമുള്ള കേരളത്തിലെ ഒരുവിഭാഗം മാധ്യമങ്ങളുടെകൂടി സഹായത്തോടെയാണ് ഈ മാരക കീടനാശിനിക്കെതിരായ പൊതുജനാഭിപ്രായവും ആഗോള നിയമനടപടികളും ഉണ്ടായത്. എന്നാല്‍ മേല്‍പ്പറഞ്ഞതരം പിതൃരഹിതവാര്‍ത്തകള്‍ (ആ വാര്‍ത്തകളില്‍ ലേഖകരുടെ ബൈലൈനില്ല എന്ന അര്‍ഥത്തില്‍) നമ്മുടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നത് മലയാളികള്‍ക്കാകെ ലജ്ജാകരമാണ്. തങ്ങള്‍ ജോലിചെയ്യുന്ന പത്രസ്ഥാപനങ്ങള്‍തന്നെ എന്‍ഡോസള്‍ഫാനെതിരായ നിലപാടെടുക്കുമ്പോള്‍, ജനങ്ങള്‍ക്കുവേണ്ടി നിലക്കൊണ്ട ഒരു ഡോക്ടറെ വലയിലകപ്പെടുത്താനായി വ്യാജവാര്‍ത്തയെഴുതിയ ഹീനമനസ്‌കരായ ആ രണ്ട് പത്രോപജീവികളും സഹതാപം മാത്രമാണ് അര്‍ഹിക്കുന്നത്. സാമൂഹികബോധമില്ലാത്ത വെറും കരിയറിസ്റ്റുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല ഉള്ളതെന്ന് ആശ്വസിക്കുകയേ നിര്‍വാഹമുള്ളൂ.

ഡോ.മുഹമദ് അഷീലിനെ അയാള്‍ ചെയ്ത പാതകങ്ങളുടെ പേരില്‍ വിചാരണചെയ്ത് ശിക്ഷിക്കുവാന്‍ ഉമ്മന്‍ചാണ്ടിയോടും ഇപ്പറഞ്ഞ പത്രോപജീവികളോടുമൊപ്പം അന്നം കഴിക്കുന്ന ഒരു മലയാളിയുമുണ്ടാവില്ല. വലിയ പത്രങ്ങളുടെ തോളിലിരുന്ന് മലയാളികളെ കൊഞ്ഞനംകുത്തുന്ന അധമമനസ്‌കര്‍ രാഷ്ടീയ നേതാവിന്റെ പ്രസ്താവനകൊണ്ട് വാര്‍ത്തയുണ്ടാക്കുന്ന സൂത്രവിദ്യയുമായി പ്രസ് അക്കാദമി ചെയര്‍മാനായും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായും വിരാജിക്കുന്നതുകാണാന്‍ മലയാളികള്‍ കാത്തിരിക്കുന്നു.

@@
ഒ കെ ജോണി, ജനയുഗം

തപാലാപ്പീസുകള്‍ പൂട്ടുമ്പോള്‍

ഗ്രാമീണ തപാലാപ്പീസുകള്‍ വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. തപാല്‍പെട്ടികള്‍ ഓരോന്നായി അപ്രത്യക്ഷമായതിനു പിന്നാലെ പോസ്റ്റോഫീസുകളും ഇല്ലാതാവുന്നു.
കൊറിയര്‍കമ്പനികള്‍ക്ക് കൊയ്ത്തുകാലം. പന്ത്രണ്ട് രൂപയില്‍ നിന്ന് ഒറ്റയടിയ്ക്ക് ഇരുപതും ഇരുപത്തിയഞ്ചുമായി കൊറിയര്‍ മിനിമം ചാര്‍ജ്ജ് വര്‍ധിച്ചു. ആര്‍ക്കും പരാതിയില്ല. ഇപ്പോഴും 50 പൈസയ്ക്ക് പോസ്റ്റ് കാര്‍ഡില്‍ കത്തെഴുതാനുള്ള സൗകര്യമുള്ളത് പോസ്റ്റല്‍ സര്‍വീസില്‍ മാത്രം. വൈകാതെ അതും ഇല്ലാതായേക്കും. അപ്പോഴും കേരളത്തിലെ മധ്യവര്‍ഗസമൂഹത്തിന് പരാതിയുണ്ടാവണമെന്നില്ല. അവര്‍ പോസ്റ്റുകാര്‍ഡ് സംസ്‌കാരത്തില്‍ നിന്നൊക്കെ വളരെ ഉയരെയാണ്; ത്രീ ജി മൊബൈല്‍ ഫോണുകളുടെയും വീഡിയോ കോണ്‍ഫറന്‍സുകളുടെയും ലോകത്ത്.

എന്റെ മനസ്സില്‍ പക്ഷേ, പഴയ തപാല്‍കാര്‍ഡുകള്‍ ഗൃഹാതുരത്വം നിറഞ്ഞ കുറേ പഴയ സ്‌നേഹസൗഹൃദങ്ങളുടെ ഓര്‍മ്മയും കൊണ്ട് പറന്നെത്തുന്നു.
എത്രയെത്ര കാര്‍ഡുകളാണ് കൗമാരകാലത്തും യൗവനാരംഭകാലത്തും സ്വപ്‌നങ്ങളുടെ വിനിമയങ്ങളുമായി തപാല്‍പെട്ടികളിലിട്ടത്. അന്ന് പോസ്റ്റ് കാര്‍ഡിന് വില പത്തുപൈസയോ പതിനഞ്ചുപൈസയോ...?

മഞ്ഞ പ്രതലത്തില്‍ നീലയും കറുപ്പും നിറത്തില്‍ കുനുകുനെ, നിറഞ്ഞ വര്‍ത്തമാനങ്ങളുമായി ഊഷ്മള സൗഹൃദങ്ങള്‍ വന്നു. കഥ, കവിത, സാഹിത്യസംവാദം, രാഷ്ട്രീയ ചര്‍ച്ചകള്‍, കേവല സൗഹൃദങ്ങള്‍, എന്തിന് പ്രണയവിനിമയങ്ങള്‍ വരെ പോസ്റ്റുകാര്‍ഡിലായിരുന്ന കാലം.

കുറച്ചുകൂടി ആര്‍ഭാടമായാല്‍ ഇന്‍ലന്‍ഡ്. 'ലക്കോട്ട്' എന്നു വിളിച്ചിരുന്ന പോസ്റ്റ്കവര്‍ വലിയ ആര്‍ഭാടമായിരുന്നു അന്ന്.

കഥകളും കവിതകളും അയയ്ക്കാനായിരുന്നു എനിക്ക് ലക്കോട്ടുകള്‍. ആദ്യകാലത്തൊക്കെ കവിതകളയയ്ക്കുമ്പോള്‍ ഇരുപതുപൈസയേയുള്ളൂ പോസ്റ്റല്‍ കവറിന്. മാറ്റര്‍ തിരിച്ചയച്ചു കിട്ടുവാന്‍ ഇരുപതുപൈസയുടെ കവര്‍ കൂടി ഉള്ളില്‍ മടക്കിവയ്ക്കണം. നാല്‍പതുപൈസയുണ്ടാക്കുക എന്നത് അക്കാലത്ത് വലിയൊരു സാഹസമായിരുന്നു. എഴുതിയ കവിതകള്‍ പലതും നാല്‍പ്പതുപൈസയില്ലാത്തതുകൊണ്ട് അനാഥമായി കിടന്നു. ക്ലേശിച്ച് പണമുണ്ടാക്കി 'മാതൃഭൂമി'യുടെ ബാലപംക്തിയ്ക്കും മറ്റും അയച്ചത് കുട്ടേട്ടന്റെ അടിവരകളും കുറിപ്പുമായി പോയതുപോലെ മടങ്ങിവന്നു.

ആലങ്കോട് തപാലാപ്പീസ് പെട്ടിയില്‍ ഒരു കവര്‍ കൊണ്ടുപോയി ഇട്ടാല്‍ പിന്നെ പോസ്റ്റുമാന്‍ ഗോവിന്ദേട്ടനേയും കാത്ത് വഴിക്കണ്ണുമായി ഇരിപ്പാണ്. മിക്കവാറും നാലാം ദിവസം മടക്കിക്കിട്ടും. തിരിച്ചുവാങ്ങുമ്പോള്‍ മുഖത്തെ വാട്ടം കണ്ട് ഗോവിന്ദേട്ടന്‍ ചോദിക്കും: ''എന്താ മോനേ, കത്ത് വായിക്കും മുമ്പൊരു സങ്കടം?''.

പിന്നെപ്പിന്നെ ഗോവിന്ദേട്ടനും മനസ്സിലായി. കാര്യമുള്ള കത്തിടപാടൊന്നുമല്ല, അയച്ച കവിതകള്‍ മടങ്ങിവരുന്നതാണ്.

അങ്ങനെയിരിക്കെ ഒരു സന്ധ്യയ്ക്ക് ഗോവിന്ദേട്ടന്‍ വന്നത് റാപ്പറിട്ട് മടക്കിയ ഒരു പുസ്തകവും കൊണ്ടാണ്. നെഞ്ചിടിപ്പോടെയാണ് റാപ്പര്‍ പൊട്ടിച്ച് പുസ്തകം നിവര്‍ത്തിയത്. അത് 'തളിര്' എന്ന ദൈ്വവാരികയായിരുന്നു. അതില്‍ എന്റെ ഒരു കവിത വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരിക്കുന്നു.

ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ്. ആ 'തളിരും' കൊണ്ട് ആലങ്കോട് മുഴുവന്‍ ഓടി നടന്നത് ഓര്‍ക്കുന്നു. എനിക്ക് തോന്നിയ ആഹ്ലാദം പക്ഷേ, ആര്‍ക്കും തോന്നിയില്ല. ഒരു കവിത അച്ചടിക്കുന്നത് അത്ര വലിയ കാര്യമായി എന്റെ ഗ്രാമീണര്‍ക്കാര്‍ക്കും മനസ്സില്‍ കയറിയതേയില്ല.

എന്നാലും പോസ്റ്റുമാന്‍ ഗോവിന്ദേട്ടന് സന്തോഷമായി. എന്റെ മുഖമൊന്ന് തെളിഞ്ഞ് കണ്ടല്ലോ. തപാലാപ്പീസുകള്‍ അടച്ചുപൂട്ടുന്ന വാര്‍ത്ത വായിക്കുമ്പോഴെല്ലാം പോസ്റ്റുമാന്‍ ഗോവിന്ദേട്ടനെ കാത്തിരുന്ന അക്കാലമാണ് എന്റെ മനസ്സില്‍. 'ശിപായി ഗോവിന്ദേട്ടന്‍' എന്നാണ് എല്ലാവരും പോസ്റ്റുമാനെ വിളിച്ചിരുന്നത്. 'പോസ്റ്റുമാനെ കാണാനില്ല' എന്ന സിനിമ അക്കാലത്താണ് വന്നത്. അത് ഗോവിന്ദേട്ടനെക്കുറിച്ചാണെന്ന് ഞങ്ങള്‍ അന്നൊക്കെ തമാശ പറഞ്ഞിരുന്നു.

ഗോവിന്ദേട്ടന്റെ സഞ്ചി നിറയെ കത്തുണ്ടായിരുന്ന കാലമായിരുന്നു അത്. പരിഭവങ്ങളും ദുഃഖങ്ങളും പ്രണയവും കലഹവും ദുരന്തവും ആഹ്ലാദങ്ങളും നിറഞ്ഞ കത്തുകളും കൊണ്ട് ഗോവിന്ദേട്ടന്‍ നാട്ടുവഴികളിലൂടെ നടന്നു. ഒരു കാലന്‍ കുടയുണ്ടായിരുന്നു എന്നും ഗോവിന്ദേട്ടന്റെ കൈയില്‍. അതിന്റെ വില്ല് താമരവില്ലാണ് എന്ന് പറഞ്ഞത് എന്റെ കൂട്ടുകാരന്‍ 'ബണ്ടല്‍ ബാലനാ'ണ്. ഗോവിന്ദേട്ടന്‍ മിക്കപ്പോഴും കുട നിവര്‍ത്തുകയില്ല. കാക്കിഷര്‍ട്ടിന്റെ കോളറില്‍ കൊളുത്തില്‍ പിറകില്‍ തൂക്കിയിടുകയേയുള്ളൂ. ബാലന്‍ പറഞ്ഞത് ശരിയാണോ എന്നറിയാന്‍ ഗോവിന്ദേട്ടന്‍ കുട നിവര്‍ത്തുന്നതും നോക്കിപിന്നാലെ ഒരുപാടു നടന്നിട്ടുണ്ട്.

വല്ലപ്പോഴും വരുന്ന അച്ഛന്റെ മണിയോര്‍ഡറുകള്‍ കൊണ്ടുവന്നിരുന്നതും ഗോവിന്ദേട്ടനാണ്. പത്തുറുപ്പിക മണിയോര്‍ഡര്‍ വന്നാലും അമ്മ ഒരുറുപ്പിക ഗോവിന്ദേട്ടന് സമ്മാനമായി കൊടുക്കും. എന്റെയൊക്കെ മനസ്സില്‍ അച്ഛനയയ്ക്കുന്ന പണമായിട്ടല്ല, പോസ്റ്റുമാന്‍ ഗോവിന്ദേട്ടന്‍ ഞങ്ങള്‍ക്കു തരുന്ന പണമായിട്ടാണ് ആ മണിയോഡറുകള്‍ അനുഭവപ്പെട്ടിരുന്നത്.

മുതിര്‍ന്നശേഷം ഒരു കഥ കേട്ടിട്ടുണ്ട്. പട്ടാളത്തില്‍ ജോലിയുള്ള ഭര്‍ത്താവയയ്ക്കുന്ന കത്തുകളുമായി വീട്ടില്‍ വരാറുള്ള പോസ്റ്റുമാന്റെ കൂടെ ചെറുപ്പക്കാരിയായ ഭാര്യ ഒളിച്ചോടിപ്പോയ കഥ.

ഭര്‍ത്താവെഴുതുന്ന പ്രണയമത്രയും ആ പോസ്റ്റുമാന്‍ തരുന്നതാണെന്ന് പാവം പ്രണയിനിയായ ഭാര്യക്ക് തോന്നി എന്നാണ് കഥയുടെ സ്വാരസ്യം.

അത്രമാത്രം നമ്മുടെ ജീവിതത്തിന്റെ ഹൃദയസ്ഥാനത്തായിരുന്നു അന്ന് പോസ്റ്റ് ഓഫീസും പോസ്റ്റുമാനും കാര്‍ഡുകളും ഇന്‍ലന്‍ഡുകളും കവറുകളും.

അഞ്ചലോട്ടക്കാരുടെ കാലം മുതല്‍ നമ്മുടെ നാട് തപാല്‍ സംവിധാനത്തെ ഏറ്റവും പ്രിയപ്പെട്ട ഒരനുഭവമായി നെഞ്ചോടുചേര്‍ത്തു പിടിച്ചതാണ്. ഗ്രാമീണ തപാലാഫീസുകളും ചുവപ്പു ചായമടിച്ച തപാല്‍പെട്ടികളും അത്രയേറെ നമ്മുടെ ഹൃദയത്തിന്റെ അടുത്തായിരുന്നു. നമ്മുടെ സാംസ്‌കാരിക ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സന്ദേശവാഹകരായിരുന്നു നമുക്ക് തപാല്‍ ജീവനക്കാര്‍.

ഗ്രാമത്തിലെ തപാലാപ്പീസുകള്‍ ഇല്ലാതാവുന്നത് ഓര്‍ക്കുമ്പോള്‍ അതുകൊണ്ടു തന്നെ നെഞ്ചുകെട്ടുന്ന ഒരു സങ്കടം. ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന രണ്ട് വലിയ ജനകീയ സംവിധാനങ്ങളാണ് തപാല്‍വകുപ്പും റയില്‍വേവകുപ്പും. സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായവും പ്രയോജനവുമെത്തിക്കുന്ന, കഴിവതും കുറ്റമറ്റ സംവിധാനങ്ങള്‍. ഏത് ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും പേരിലായാലും തപാലാപ്പീസുകള്‍ അടച്ചുപൂട്ടുന്നത് കടുത്ത ജനവിരുദ്ധ പ്രവൃത്തിയാണ്. സ്വകാര്യ കൊറിയര്‍ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ മാത്രം സഹായിക്കുന്ന ഈ നീക്കം നമ്മുടെ നാട്ടിലെ ദരിദ്രജനകോടികളുടെ സ്വപ്‌നങ്ങളും ഹൃദയ വിനിമയങ്ങളും കണ്ടുകെട്ടുന്നതിനു സമമാണ്.

ഇന്ത്യ എന്ന രാജ്യത്തെ മുഴുവന്‍ ഹൃദയംകൊണ്ട് ഒന്നിപ്പിച്ച ഒരു മഹാ സ്‌നേഹ വിനിമയത്തിന്റെ ശൃംഖല തകര്‍ക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തപാല്‍വകുപ്പ് പിന്‍മാറണം എന്നു മാത്രം വിനയത്തോടെ കുറിക്കട്ടെ.

@@
 
ആലങ്കോട് ലീലാകൃഷ്ണന്‍

02 May, 2011

ഹിന്ദുവിന് കുടിവെള്ളം കൊടുക്കുന്ന മുസല്‍മാന്‍

തെരഞ്ഞെടുപ്പു ദിവസം ഞാന്‍ ഊരു ചുറ്റുകയായിരുന്നു. എനിയ്ക്ക് വോട്ടില്ല എന്നതായിരുന്നു കാരണം. വോട്ട് ഡല്‍ഹിയിലായിപ്പോയതില്‍ ദുഃഖിച്ച ദിവസമായിരുന്നു അത്. വോട്ടുചെയ്യുക എന്നത് ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കുക എന്നതു മാത്രമല്ല. അത് രാഷ്ട്രീയമായ തന്റെ നിലപാട് രേഖപ്പെടുത്തുക എന്നതുകൂടിയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍മാത്രം ലഭിയ്ക്കുന്ന ഒരപൂര്‍വ സന്ദര്‍ഭം.

ഞാന്‍ പോയത് പയ്യന്നൂരിലായിരുന്നു. കൂടെ കൈരളി ചാനലിന്റെ ഗള്‍ഫ് അസോസിയേറ്റ് എഡിറ്റര്‍ ഇ എം അഷ്റഫുമുണ്ടായിരുന്നു. ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഒരേ ഒരു ജീവിതം എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് നിര്‍വഹിക്കുവാനായിരുന്നു ആ യാത്ര. ഒരേ ഒരു ജീവിതം സ്വാമി ആനന്ദതീര്‍ഥരുടെ ജീവചരിത്രമാണ്. തെരഞ്ഞെടുപ്പ് എന്ന ചരിത്രസന്ധിയില്‍ ഒരു മലയാളിയ്ക്ക് അനുസ്മരിക്കാന്‍ പറ്റിയ വിഷയം തന്നെയല്ലേ ഇത്?

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത് അതിന്റെ പോരാട്ടങ്ങളുടെ ചരിത്രമാണ്. ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതേയാക്കുമെന്ന കുപ്രചാരണം ചുറ്റും നടക്കുമ്പോഴെല്ലാം നമ്മുടെ നവോത്ഥാനങ്ങളുടെയും സാമൂഹ്യ വിപ്ലവങ്ങളുടെയും ചരിത്രത്തിലേക്ക് നിശ്ശബ്ദം തിരിഞ്ഞുനോക്കുകയാണ് ഞാന്‍ ചെയ്തത്. അങ്ങനെ അവസാനിക്കുന്നതല്ല പുരോഗമന പ്രസ്ഥാനം എന്ന് ആ തിരിഞ്ഞുനോട്ടങ്ങള്‍ പറയുന്നുണ്ടായിരുന്നു.

സ്വാമി ആനന്ദതീര്‍ഥരുടെ ആശ്രമത്തില്‍വച്ചായിരുന്നു ചടങ്ങ്. സാധാരണഗതിയില്‍ ഒരു ആശ്രമത്തില്‍ കാല്‍ സ്പര്‍ശിക്കുമ്പോള്‍ ആത്മശാന്തിയാണ് അനുഭവപ്പെടുക. എന്നാല്‍ ആനന്ദതീര്‍ഥരുടെ ആശ്രമത്തില്‍ കാല്‍ കുത്തുമ്പോള്‍ ചോര തിളയ്ക്കുകയാണ് ചെയ്യുന്നത്. ആശ്രമത്തെ ഒരു സമരഭൂവാക്കി മാറ്റിയ മഹദ് വ്യക്തിയാണ് ആനന്ദതീര്‍ത്ഥര്‍ അല്ലെങ്കില്‍ അനന്തഷേണായി. പുലയരെപ്പോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലെ അധഃകൃത വര്‍ഗങ്ങളുടെ വിമോചനത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത ആനന്ദതീര്‍ഥരെ, ശ്രീനാരായണഗുരുവിനെയോ അയ്യങ്കാളിയെയോ അറിയുന്നതുപോലെ നമുക്കറിയില്ലെന്നു തോന്നുന്നു.

കീഴ്ജാതിക്കാരുടെ ഉന്നമനത്തിനായി ഐതിഹാസികമായ സമരങ്ങള്‍ നയിച്ച പലരും കീഴ്ജാതിക്കാര്‍ തന്നെയായിരുന്നു. സവര്‍ണനായി ജന്മംകൊണ്ടിട്ടുംഅവര്‍ണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നത് കമ്യൂണിസ്റ്റു പാര്‍ടിയുടെ പാരമ്പര്യമാണ്. അങ്ങനെയൊരാളായിരുന്നല്ലോ ഇ എം എസ്. ആ പാരമ്പര്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഒരാളാണ് ആനന്ദതീര്‍ത്ഥര്‍. ഗൗഡ സാരസ്വത ബ്രാഹ്മണനായി ജനിച്ചിട്ടും ഹരിജനങ്ങള്‍ക്കു വേണ്ടി ത്യാഗപൂര്‍ണമായ ജീവിതം നയിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്റെ ഗര്‍ഭത്തില്‍ ഇങ്ങനെ ഒരു പുലയച്ചെറുക്കന്‍ എങ്ങനെയുണ്ടായി എന്ന് അമ്മ ദേവി അമ്മാള്‍ അത്ഭുതപ്പെട്ടിരുന്നു. കാരണം അനന്തഷേണായി എപ്പോഴും കൂട്ടുകൂടി നടന്നത് പുലയച്ചെറുക്കരുമായായിരുന്നു.

അനന്തഷേണായിയുടെ ജ്യേഷ്ഠ സഹോദരന്മാരില്‍ ഒരാള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അറ്റകുറ്റ പ്പണികള്‍ക്ക് മേല്‍നോട്ടം വഹിച്ച എന്‍ജിനിയറായിരുന്നു. അനന്തഷേണായിക്കും അതുപോലൊരു വഴിയില്‍ സഞ്ചരിക്കാമായിരുന്നു. പക്ഷേ അദ്ദേഹം ചെറുപ്രായത്തില്‍തന്നെ യാത്ര പുറപ്പെട്ടത് മറ്റൊരു ദിശയിലേയ്ക്കായിരുന്നു. യാത്രകളിലൂടെയാണ് തന്റെ സമൂഹത്തെ അനന്തഷേണായി അറിഞ്ഞത്. ഗ്രാമപ്രദേശത്തുകൂടി ചുറ്റിനടക്കുമ്പോഴാണ് സവര്‍ണ ഹിന്ദുക്കളില്‍നിന്ന് ഹരിജനങ്ങള്‍ക്കനുഭവിക്കേണ്ടി വരുന്ന നിരവധി കഷ്ടപ്പാടുകള്‍ നേരിട്ടറിയാന്‍ കഴിഞ്ഞത്. ഹിന്ദുത്വത്തിന്റെ പേരില്‍ നടക്കുന്ന ഈ നീചകൃത്യങ്ങളെ ശാശ്വതമായി അവസാനിപ്പിക്കുന്നതിനുവേണ്ടി ഞാനെന്റെ ജീവിതം സമര്‍പ്പിക്കുന്നു-1941ല്‍ അദ്ദേഹം പറഞ്ഞു.

സ്വാഭാവികമായും ശ്രീനാരായണഗുരു ദര്‍ശനങ്ങളില്‍ ആനന്ദതീര്‍ഥര്‍ ആകൃഷ്ടനായി. ഗ്രന്ഥകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍, പുഴ കടലില്‍ ചെന്നെത്തിയതുപോലെയായിരുന്നു ആനന്ദതീര്‍ഥര്‍ ഗുരുദേവനിലെത്തിയതും. എട്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഹരിജന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആനന്ദതീര്‍ഥര്‍ ആരംഭിച്ച ശ്രീനാരായണ വിദ്യാലയത്തിലെ ഹരിജന്‍ വിദ്യാര്‍ഥികളുമായി ഞാന്‍ സംസാരിച്ചു. അവര്‍ ഞങ്ങള്‍ക്ക് ചുടുചായ ഉണ്ടാക്കിത്തന്നു. അതിഥികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ആ ചായ മൊത്തിക്കുടിച്ചു. അപ്പോള്‍ ഞാനാലോചിച്ചുപോയി; അധഃകൃത വര്‍ഗത്തിന്റെ ജീവിതം ഇന്ന് എത്രമാത്രം മാറിയിരിക്കുന്നു. അവരുണ്ടാക്കിത്തന്ന ചായ കുടിച്ച ഞങ്ങള്‍ക്കിടയില്‍ സവര്‍ണരും അവര്‍ണരും മുസ്ലിങ്ങളും ഉണ്ടായിരുന്നു. ഞങ്ങളാരുടെയും മനസ്സില്‍ ജാതി മത ചിന്തകളുണ്ടായിരുന്നില്ല. പക്ഷേ ഒരുകാലത്ത് എങ്ങനെയായിരുന്നു കീഴ്ജാതിക്കാരുടെ ജീവിതം?

പശുക്കളെ അടിച്ചെന്നാല്‍ ഉടമസ്ഥന്‍ തടുത്തീടും
പുലയരെ അടിച്ചെന്നാല്‍ ഒരുവരില്ല.
റോട്ടിലെങ്ങാനും നടന്നാല്‍ ആട്ടുകൊള്ളും.
തോട്ടിലേയ്ക്കൊന്നിറങ്ങിയാല്‍ കല്ലേറുകൊള്ളും.

(സമസ്ത കൊച്ചി പുലയ മഹാസഭയുടെ പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ കേട്ടത്). അങ്ങനെയായിരുന്നു അന്ന് അവര്‍ ജീവിച്ചത്.

ആനന്ദതീര്‍ഥര്‍ സമാധിയായ കട്ടിലും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും സംരക്ഷിച്ചുവച്ചിട്ടുണ്ട്. അദ്ദേഹം തന്റെ നിരവധി യാത്രകളില്‍ കൂടെ കൊണ്ടുപോയ വിലകുറഞ്ഞ ചെറിയ ബാഗും ചെരിപ്പും അവിടെ കണ്ടു. ആ മുറിയില്‍ നിശ്ശബ്ദനായി നില്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു പിടച്ചില്‍ അറിഞ്ഞു. എന്തുകൊണ്ടാണ് ഇന്ന് നമുക്ക് വലിയ ജീവിതങ്ങള്‍ ജീവിക്കുവാന്‍ കഴിയാതെ പോകുന്നത്? എന്തുകൊണ്ടാണ് ആനന്ദതീര്‍ത്ഥരെപ്പോലെയോ അയ്യങ്കാളിയെ പ്പോലെയോ ഉള്ള വലിയ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഇല്ലാതിരിക്കുന്നത്? ഒരുപക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചെറിയ മനുഷ്യരുടെ നൂറ്റാണ്ടായിരിക്കാം. എങ്കിലെന്ത്? ചെറിയവനായാലും വലിയവനായാലും ശരി, ഉള്ളില്‍ നന്മയുണ്ടായാല്‍ മതി, അല്ലേ? ആനന്ദതീര്‍ത്ഥരുടെ മരണശയ്യയുടെ മുമ്പില്‍ നിന്നുകൊണ്ട് അങ്ങനെയൊക്കെ ഞാന്‍ ആലോചിച്ചുപോയി

ഇ എം അഷ്റഫിന്റെ പുസ്തകത്തില്‍നിന്നും ആശ്രമത്തിന്റെ പ്രസിഡന്റ് വസുമിത്രനില്‍നിന്നും സ്വാമി ആനന്ദതീര്‍ത്ഥരുടെ ജീവിതത്തെക്കുറിച്ച് കുറേ അറിവുകള്‍ പകര്‍ന്നുകിട്ടി. നേരത്തെ സ്വാമിജിയെക്കുറിച്ച് ഞാന്‍ കൈവരിച്ച അറിവുകളില്‍ ധാരാളം വിടവുകളുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം ചേര്‍ത്തുവച്ച് നോക്കിയപ്പോള്‍ ആനന്ദതീര്‍ഥരെ എനിയ്ക്ക് മനസ്സിലാകുന്നുണ്ട് എന്നുതോന്നി. ഇ എം എസ് തന്റെ കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങളും മറ്റു സ്വത്തുക്കളും ദാനം ചെയ്തതുപോലെ സ്വാമി ആനന്ദതീര്‍ഥരും സര്‍വവും ശ്രീനാരായണ വിദ്യാലയത്തിനുവേണ്ടി ദാനംചെയ്തു. ഒരു ജോടി കാവിവസ്ത്രം മാത്രമായിരുന്നു പിന്നീട് സ്വാമിജിയുടെ സ്വത്ത്.

സാരസ്വത ബ്രാഹ്മണനും വിദ്യാസമ്പന്നനും (മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംഎ ബിരുദം നേടിയത്) തറവാട്ടുകാരനും ധനികനുമായ അനന്തഷേണായി തന്റെ ജീവിതം മുഴുവന്‍ ഹരിജനങ്ങളുടെ ഉന്നമനത്തിനായി അര്‍പ്പണം ചെയ്തു. അതൊരു ദുര്‍ഘടമായ യാത്രയായിരുന്നു. ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തിനുവേണ്ടി തലശേരി ജഗന്നാഥ ക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലുമെല്ലാം അദ്ദേഹം സമരംചെയ്തു. ഹരിജനങ്ങള്‍ക്കു മാത്രമല്ല അഹിന്ദുക്കള്‍ക്കും ഹൈന്ദവ ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്റെ കുട്ടിക്കാലം മുതല്‍തന്നെ തലശേരി ജഗന്നാഥക്ഷേത്ര ഉത്സവത്തിന് മുസ്ലിങ്ങള്‍ വരുന്നത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ അത് സ്വാമി ആനന്ദതീര്‍ത്ഥരുടെ പരിശ്രമഫലമായിരുന്നു എന്ന് അന്നെനിയ്ക്ക് അറിയില്ലായിരുന്നു. കീഴ്ജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വര്‍ഗക്കാര്‍ക്കും മാത്രമല്ല അഹിന്ദുക്കള്‍ക്കും ദൈവാരാധന നടത്തുവാനും വിദ്യാഭ്യാസം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആനന്ദതീര്‍ഥര്‍ തുടര്‍ന്നപ്പോള്‍ അധിക്ഷേപങ്ങളും അവഹേളനങ്ങളും സ്വാമിജിയെ പിന്തുടര്‍ന്നു. പിന്നീട് അത് ശാരീരികമായ ആക്രമണങ്ങളായി മാറി. പലതവണ അദ്ദേഹത്തിന് മര്‍ദനമേറ്റു. 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇ എം എസ് സ്വാമിജിയുടെ സുരക്ഷയ്ക്കായി ഒരു സ്ക്വാഡിനെ നിയമിച്ചിരുന്നു.

കീഴ്ജാതിക്കാര്‍ക്കുവേണ്ടിയാണ് ആനന്ദതീര്‍ഥര്‍ ജീവിച്ചതും മരിച്ചതും. എന്നിട്ട് കീഴ്ജാതിക്കാരില്‍നിന്നും അദ്ദേഹത്തിന് അവഹേളനം ഏല്‍ക്കേണ്ടിവരികയുണ്ടായി. സബര്‍മതിയിലേക്കുള്ള നീണ്ട കാല്‍നട യാത്രയ്ക്കിടയില്‍ രത്നഗിരിയില്‍വച്ച് അദ്ദേഹത്തിന് കഠിനമായ ദാഹം അനുഭവപ്പെട്ടു. അവിടെ കണ്ട ഹരിജന്‍കുടിലില്‍ കയറി സ്വാമിജി കുടിക്കാന്‍ വെള്ളം ചോദിച്ചു. അദ്ദേഹം സവര്‍ണനാണെന്ന് മനസ്സിലാക്കിയ ഹരിജന്‍ കുടുംബം വെള്ളം നിഷേധിച്ചു. തുടര്‍ന്ന് ഒരു സവര്‍ണന്റെ വീട്ടില്‍ ചെന്ന് വെള്ളം ചോദിച്ചു. ഹരിജന്റെ കുടിലില്‍നിന്ന് സ്വാമി ഇറങ്ങിവരുന്നതുകണ്ട സവര്‍ണ കുടുംബവും അദ്ദേഹത്തിന് കുടിവെള്ളം കൊടുത്തില്ല. ദാഹംകൊണ്ട് തൊണ്ടപൊട്ടിയ സ്വാമിയ്ക്ക് അവസാനം കുടിനീര്‍ നല്‍കിയത് ഒരു മുസ്ലിമായിരുന്നു.

എല്ലാ മുസ്ലിങ്ങളെയും തീവ്രവാദികളായി കാണുന്ന പ്രവണത നമ്മുടെ ഇടയില്‍ വളര്‍ന്നുവരികയാണ്. എന്നാല്‍ അയിത്തോച്ചാടനത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനുംവേണ്ടി സമരങ്ങളും സത്യഗ്രഹങ്ങളും ചെയ്ത ആനന്ദതീര്‍ഥര്‍ക്ക് ദാഹിച്ചപ്പോള്‍ കുടിവെള്ളം നല്‍കിയത് ഒരു മുസ്ലിമാണ്. മാത്രമല്ല, സവര്‍ണര്‍ സ്വാമിജിയെ മര്‍ദിച്ചവശനാക്കുമ്പോള്‍ അദ്ദേഹത്തിന്റെ രക്ഷയ്ക്കായി ഓടിയെത്തിയത് മുസ്ലിങ്ങളായിരുന്നു. ഇതൊക്കെ ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഓര്‍ക്കണം. അതിന് ഇ എം അഷ്റഫിന്റെ പുസ്തകം സഹായിക്കും.

@@
എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി വാരിക

അഴിമതിയാരോപണങ്ങളും ഹസാരേ സുനാമിയും

2011 ഫെബ്രുവരി 23ാം തീയതി ഡല്‍ഹിയിലെ ജന്തര്‍മന്ദിര്‍ പരിസരത്തുനിന്നും ഏകദേശം രണ്ടുലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ പാര്‍ലമെന്‍റിലേക്ക് ഒരു പ്രകടനം നടത്തി. ചില ഇടതുപക്ഷ മാധ്യമങ്ങളൊഴികെ ദേശീയ മാധ്യമങ്ങളൊന്നും അതേപ്പറ്റിയുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന സാമ്പത്തിക നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു തൊഴിലാളികള്‍ പ്രകടനം നടത്തിയത്. അതിന് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടാതെ പോയതിനുകാരണം മാധ്യമങ്ങളുടെ വര്‍ഗ്ഗ താല്‍പര്യംതന്നെയാണ്. ഏപ്രില്‍ അഞ്ചാംതീയതി അതേ ജന്തര്‍മന്ദിറിനു മുന്നിലാണ് അണ്ണാഹസാരേ തെന്‍റ നിരാഹാരസമരം ആരംഭിക്കുന്നത്. അഴിമതി നിരോധിക്കുന്നതിനാവശ്യമായ ലോകപാല്‍ ബില്‍തയ്യാറാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയായിരുന്നു ഈ സമരം റിപ്പോര്‍ട്ടുചെയ്തത്. ടി വി ചാനലുകള്‍ തത്സമയ സംപ്രേഷണം ആരംഭിച്ചു. നിരവധി സന്നദ്ധ സംഘടനകള്‍ (എന്‍ജിഒ) സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. മതസംഘടനകളും വര്‍ഗീയ സംഘടനകളും സമരത്തെ അനുകൂലിച്ചു. നിരവധി പ്രമുഖ വ്യക്തികള്‍ സമരത്തോടനുഭാവം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇന്ത്യയ്ക്കകത്തെ നിരവധി പട്ടണങ്ങളിലും വിദേശരാജ്യങ്ങളിലും സമരത്തിനനുകൂലമായ പ്രകടനങ്ങള്‍ നടന്നു. ഇന്‍റര്‍നെറ്റുവഴി സന്ദേശ പ്രവാഹമായിരുന്നു. വിവര വിനിമയരംഗത്തെ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും സമരത്തിനനുകൂലമായി ഉപയോഗപ്പെടുത്തി. മാധ്യമലോകം ലക്ഷ്യംവയ്ക്കുന്ന മദ്ധ്യവര്‍ഗ്ഗം പൊടുന്നനെ അഴിമതി വിരുദ്ധരായി സമരകാഹളം മുഴക്കി. ഇന്ത്യയാകെ കുലുങ്ങുകയാണെന്ന പ്രതീതിയുണ്ടാക്കി. ഹസാരെയുടെ നിരാഹാരവ്രതം ഒരു സുനാമിയുടെ പ്രതീതിയുണ്ടാക്കി. യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിക്കൊണ്ടിരുന്ന അഴിമതിയാരോപണങ്ങള്‍ ഹസാരെ സുനാമിയില്‍ ഒലിച്ചുപോയി. കോമണ്‍വെല്‍ത്ത് ഗെയിംസ്, 2 ജി സ്പെക്ട്രം, എസ്ബാന്‍ഡ്, ആദര്‍ശ് ഫ്ളാറ്റ് തുടങ്ങിയവുമായി ബന്ധപ്പെട്ട അനേകായിരം കോടി രൂപയുടെ അഴിമതിയാരോപണങ്ങളാണ് ഒറ്റയടിക്ക് ജനങ്ങളുടെ ശ്രദ്ധയില്‍നിന്നും അടര്‍ത്തിമാറ്റിയത്. കൃഷ്ണെന്‍റ ദ്വാരകയെ കടലെടുത്തശേഷം ഒന്നുമറിയാത്തപോലെ ശാന്തമായിക്കിടന്ന കടലുപോലെ മന്‍മോഹന്‍ മന്ത്രിസഭയ്ക്കെതിരെയുയര്‍ന്ന അഴിമതിയാരോപണങ്ങളെല്ലാം മാധ്യമങ്ങളുടെ ഓര്‍മ്മയില്‍ നിന്നുപോലും മാഞ്ഞുപോയി. 'ആരവം" എന്ന സിനിമയില്‍ നെടുമുടിവേണു അവതരിപ്പിച്ച മരുത് എന്ന വേട്ടക്കാരനായ കഥാപാത്രത്തിെന്‍റ സഹചാരിയായ നായയുടെ വാലില്‍ മാലപ്പടക്കം കെട്ടി കത്തിച്ച് സര്‍ക്കസ് കൂടാരത്തില്‍ കയറ്റിവിട്ട് എല്ലാം ചുട്ട് ചാമ്പലാക്കിയശേഷം അതിനു കാരണക്കാരനായ നായയുടെ പിന്നാലെ സര്‍ക്കസുകാരും ഗ്രാമവാസികളും ഒരു ഘോഷയാത്രപോലെ ഓടുന്ന രംഗമുണ്ട്. സര്‍ക്കസ് കൂടാരം കത്തിപ്പോയത് മറന്നിട്ടാണ് എല്ലാവരും നായയുടെ പിന്നാലെ ഓടിയത്. ഉടമസ്ഥന്‍പോലും തെന്‍റ നഷ്ടം മറന്നുപോയി. അഴിമതിക്കെതിരായ മദ്ധ്യവര്‍ഗ്ഗ പ്രേരിതമായ കപടരോഷ സമരാഗ്നി 'ആരവ"ത്തിലെ ഈ രംഗത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അഴിമതിയാരോപണ സുനാമിയില്‍നിന്നും മന്‍മോഹന്‍ സര്‍ക്കാരിനെ ഹസാരെ സുനാമി രക്ഷപ്പെടുത്തി. യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കുകയും അവമതിക്കിരയാക്കുകയും ചെയ്ത സന്ദര്‍ഭമെന്തായിരുന്നു? കേരളം, തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം. മാര്‍ച്ചുമാസത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം യുപിഎ സര്‍ക്കാരിെന്‍റ അഴിമതിയായിരിക്കുമെന്നുള്ളത് വ്യക്തം. അഴിമതിയുടെ നേതാവായ ടെലികോം മന്ത്രി രാജ തിഹാര്‍ ജയിലിലായി. കോണ്‍ഗ്രസ് നേതാക്കള്‍ പലരും ആരോപണ വിധേയരായി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നേവരെ കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ക്കൊന്നും ഇത്രയധികം അഴിമതിയാരോപണങ്ങള്‍ ഒരുമിച്ചു നേരിടേണ്ടിവന്നിട്ടില്ല. കേന്ദ്രസര്‍ക്കാരിെന്‍റ അന്തസ്സ് പാതാളത്തിലെത്തി. ഈ സന്ദര്‍ഭത്തിലാണ് അണ്ണാ ഹസാരെ സമരം ആരംഭിക്കുന്നത്. ഏപ്രില്‍ അഞ്ചാംതീയതിയാണ് നിരാഹാരം തുടങ്ങുന്നത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ആസാമില്‍ ആദ്യഘട്ട വോട്ടെടുപ്പു നടക്കും. തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും തോറ്റുപോകുന്നതു മാത്രമല്ല പ്രശ്നം. അത് കേന്ദ്ര ഭരണത്തെ ബാധിക്കുകയില്ല. അധികം വൈകാതെ രാജ്യസഭയിലേക്കു വരുന്ന ഒഴിവുകള്‍ നികത്തേണ്ടിവരുമ്പോള്‍ അവിടെ പ്രതിപക്ഷ അംഗങ്ങളാകും തെരഞ്ഞെടുക്കപ്പെടുന്നത്. അത് പാര്‍ലമെന്‍റിനകത്തെ സമരം രൂക്ഷമാക്കും. മുന്നണിയിലെ ഘടകകക്ഷികള്‍ ചിലപ്പോള്‍ കൊഴിഞ്ഞുപോയേക്കാം. അങ്ങനെയെങ്കില്‍ ഭരണം നഷ്ടപ്പെടും. അങ്ങനെ ഭരണം നഷ്ടപ്പെട്ടാല്‍ അമേരിക്കന്‍ ഭരണകൂടത്തിനും ബഹുരാഷ്ട്ര കുത്തകകള്‍ക്കും സ്വീകാര്യനായ മന്‍മോഹന്‍സിംഗ് സ്ഥാനഭ്രഷ്ടനാകും. നിര്‍ഗുണനാണെന്ന് തെളിയിച്ചിട്ടും രണ്ടാമതും മന്‍മോഹന്‍ പ്രധാനമന്ത്രിയായത് ഇക്കൂട്ടര്‍ക്ക് സ്വീകാര്യനായതുകൊണ്ടാണല്ലോ. അപ്പോള്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കേണ്ടത് ആരുടെ താല്‍പര്യമാണ്? ആ താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള ഉപകരണമാണ് അണ്ണാഹസാരേ. ഒരു സേഫ്റ്റിവാല്‍വ്. 'ഇന്ത്യ അഴിമതിക്കെതിരെ' ഇതാണ് ഹസാരെയുടെ സമരത്തിനുള്ള ഇന്‍റര്‍നെറ്റ് നാമം. ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരു പൗരസമൂഹത്തിെന്‍റ നേതൃത്വത്തിലാണ് സമരം അരങ്ങേറിയത്. കഴിഞ്ഞ നവംബര്‍ മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനമാണത്രേ ഐഎസി. ഈ സംഘടനയും വ്യാജ പൗരസമൂഹവും രാഷ്ട്രീയക്കാരെ പുലഭ്യം പറയുന്നു. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരും അധാര്‍മ്മികരുമാണെന്ന് പ്രചരിപ്പിക്കുന്നു. രാഷ്ട്രീയക്കാരേയും രാഷ്ട്രീയത്തേയും വര്‍ജിക്കേണ്ടതാണെന്ന് മാധ്യമങ്ങളിലൂടെ ഓരിയിടുന്നു. അരാഷ്ട്രീയ സന്നദ്ധ സംഘടനകളിലൂടെ മാത്രമേ അഴിമതിയില്‍നിന്നും രാജ്യത്തെ രക്ഷിക്കാനാകൂ എന്ന് സമര്‍ത്ഥിക്കുന്നു. മുന്‍ സൈനികനും സ്വയം പ്രഖ്യാപിത ഗാന്ധിയനുമായ അണ്ണാ ഹസാരേ മഹാരാഷ്ട്രയിലെ തന്റെ ഗ്രാമത്തില്‍ നടപ്പാക്കിയ അരാഷ്ട്രീയ സേവനം രാജ്യത്തിനു മാതൃകയാണെന്ന് അവതരിപ്പിക്കപ്പെടുന്നു. അതിനാല്‍ അഴിമതി വിരുദ്ധ സമരത്തിലും രാഷ്ട്രീയക്കാരെ ഒഴിവാക്കുന്നു. വാസ്തവത്തില്‍ ഹസാരെയുടെ സമരം മാധ്യമങ്ങളുടെ മുന്‍കയ്യാല്‍ നടന്ന സമരമാണ്. സമരമവസാനിപ്പിക്കാന്‍ മദ്ധ്യസ്ഥന്മാര്‍ രംഗത്തെത്തുന്നു. സര്‍ക്കാരുമായി ചര്‍ച്ചനടത്തുന്നു. പിണങ്ങുന്നു. പിന്നെ ഇണങ്ങുന്നു. പൗര സമൂഹത്തിനും സര്‍ക്കാരിനും തുല്യ പങ്കാളിത്തമുള്ള ഒരു പത്തംഗസമിതി രൂപീകരിക്കാന്‍ തീരുമാനിക്കുന്നു. പൗരസമൂഹത്തിെന്‍റ പ്രതിനിധികളായ അഞ്ചുപേര്‍ ഹസാരേ നിര്‍ദ്ദേശിക്കുന്നവരായിരിക്കുമെന്നും സമ്മതിക്കുന്നു. ഏപ്രില്‍ ഒന്‍പതിന് ഹസാരേ സമരം അവസാനിപ്പിക്കുന്നു. ഹസാരേയുടെയും പൗരസമൂഹത്തിേന്‍റയും നിശ്ചയദാര്‍ഢ്യവും സര്‍ക്കാരിെന്‍റ സദുദ്ദേശവും ശ്ലാഘിക്കപ്പെടുന്നു. പാര്‍ലമെന്റിനുള്ളിലെ പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം ആഴ്ചകളോളം സഭ സ്തംഭിപ്പിച്ചിട്ടും കുലുങ്ങാത്ത സര്‍ക്കാര്‍, അഞ്ചുദിവസത്തെ നിരാഹാര സമരത്തിെന്‍റ ഫലമായി കിടുകിടെ വിറയ്ക്കുകയും സമരം അവസാനിപ്പിക്കുകയും ചെയ്യുന്നു. ആന്ധ്രാ സംസ്ഥാന രൂപീകരണത്തിനുവേണ്ടി 1953ല്‍ പോട്ടി ശ്രീരാമലു എന്ന ഗാന്ധിയന്‍ നിരാഹാരമനുഷ്ഠിച്ച് ജീവത്യാഗം ചെയ്തിട്ടും കുലുങ്ങാത്ത നെഹ്റുവിെന്‍റ കോണ്‍ഗ്രസ് ഹസാരേയുടെ പഞ്ചദിന നിരാഹാരം കണ്ട് ഭയചകിതരായി സമരം ഒത്തുതീര്‍പ്പാക്കി. എന്തൊരാത്മാര്‍ത്ഥത! ജന്‍ലോക്പാല്‍ ബില്‍ തയ്യാറാക്കുന്നതിനുള്ള പത്തംഗ സമിതിയില്‍ ഹസാരെയുടെ പ്രതിനിധികളായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അഞ്ചുപേരില്‍ രണ്ടുപേര്‍ പ്രശസ്തരായ അഭിഭാഷകന്മാരാണ്. നമുക്കവരെ ഭൂഷണന്മാര്‍ എന്നു വിളിക്കാം. ഭൂഷണന്മാരെ ഉള്‍പ്പെടുത്തിയതാണ് അടുത്ത വിവാദത്തിന് ഇടയാക്കിയത്. അവര്‍ക്കെതിരെയുള്ള ആക്ഷേപങ്ങളാണ് മാധ്യമങ്ങളുടെ ഇപ്പോഴത്തെ ഇഷ്ട വിഷയം. പത്തംഗസമിതിയുടെ ദൗത്യമോ എത്രയുംവേഗം ലോക്പാല്‍ വരേണ്ടതിെന്‍റ ആവശ്യകതയോ ഒന്നുമല്ല ഇപ്പോഴത്തെ പ്രശ്നം. ഭൂഷണന്മാരെപ്പറ്റിയുള്ള ഗുണവിചാരമാണ് മാധ്യമങ്ങളുടെ എക്സ്ക്ലൂസീവ് ചര്‍ച്ചകള്‍. അഴിമതിയാരോപണങ്ങളുടെ പിന്നാലെ ലോക്പാല്‍ബില്ലും മറവിയുടെ പാതാളത്തിലേക്ക്. കഴിഞ്ഞ നവംബറില്‍ ശ്രീമതി സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ഉപദേശകസമിതി യോഗം ലോക്പാല്‍ ബില്ലിന് രൂപം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ആ സമിതിയുടെ കരട് റിപ്പോര്‍ട്ട് ഉടനെ പ്രസിദ്ധീകരിക്കാനിരുന്നതാണ്. ആ റിപ്പോര്‍ട്ടുവരുന്നതുവരെ സമരമാരംഭിക്കരുതെന്ന് ഹസാരെയെ തോഴന്മാര്‍ ഉപദേശിച്ചതുമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് അദ്ദേഹം നിരാഹാരസമരം ആരംഭിച്ചത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയിലെ ഓരോ രംഗവും കൃത്യമായി ചിത്രീകരിക്കപ്പെട്ടു. ഒന്‍പതിന് സമരം അവസാനിപ്പിച്ചു. തൊട്ടടുത്ത ദിവസങ്ങളില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നു. ലോക്പാല്‍ ബില്‍ വരാത്തതിെന്‍റപേരില്‍ സമ്മതിദായകര്‍ ധാര്‍മ്മികരോഷംപൂണ്ട് പ്രതിപക്ഷകക്ഷികള്‍ക്ക് ഇനി എന്തിന് വോട്ടുചെയ്യണം. ഇതിനുമുമ്പ് എട്ടുതവണ അലസിപ്പോയതാണ് ലോക്പാല്‍ ബില്‍. പാര്‍ലമെന്‍റില്‍ ഇതാദ്യം അവതരിപ്പിക്കുന്നത് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് 1968ലാണ്. ബില്‍ പാസാകുന്നതിനുമുമ്പേ ലോക്സഭ പിരിച്ചുവിടപ്പെട്ടു. തുടര്‍ന്ന് 1971, 1977, 1985, 1989, 1996, 1998, 2001 എന്നീ വര്‍ഷങ്ങളിലും ബില്‍ അവതരിപ്പിക്കപ്പെട്ടു. 1985ല്‍ മാത്രമാണ് ബില്‍ പിന്‍വലിക്കപ്പെട്ടത്. ബാക്കി എല്ലാ സന്ദര്‍ഭങ്ങളിലും ബില്‍ കാലഹരണപ്പെടുകയായിരുന്നു. ഇത്തരത്തില്‍ അലസല്‍ ചരിത്രമുള്ള ഒരു ബില്ലാണ് ഏതാനും ദിവസത്തെ ഉണ്ണാവ്രതംകൊണ്ട് പുനര്‍ജനിക്കുമെന്ന് വിശ്വസിപ്പിക്കപ്പെട്ടത്. സമരത്തെതുടര്‍ന്ന് രൂപീകൃതമായ സമിതിയുടെ അരാഷ്ട്രീയ സ്വഭാവം വ്യക്തമാണ്. സര്‍ക്കാര്‍ പ്രതിനിധികള്‍ അഞ്ചുപേരും കോണ്‍ഗ്രസ് പാര്‍ടിയെ പ്രതിനിധീകരിക്കുന്നു. ഹസാരേയുടെ പ്രതിനിധികളില്‍ ആരുംതന്നെ രാഷ്ട്രീയക്കാരില്ല. പാര്‍ലമെന്‍റില്‍ പ്രാതിനിധ്യമുള്ള മറ്റൊരു രാഷ്ട്രീയ കക്ഷിയേയും പത്തംഗസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തികച്ചും ജനാധിപത്യവിരുദ്ധമാണ് സര്‍ക്കാരിേന്‍റയും ഹസാരെയുടേയും നിലപാട്. അഴിമതി അവസാനിപ്പിക്കാന്‍വേണ്ടി ഹസാരെ നയിച്ച സമരം പ്രസക്തംതന്നെയാണ്. ഹസാരെയുടെ മുന്‍ ചെയ്തികളെ ചോദ്യംചെയ്യുന്നുമില്ല. എന്നാല്‍ സമരം തുടങ്ങിയ സന്ദര്‍ഭവും ഒത്തുതീര്‍പ്പുണ്ടാക്കിയ രീതിയും സംശയാസ്പദമാണ്. ബൂര്‍ഷ്വാഭരണ വ്യവസ്ഥയില്‍ അഴിമതി അനിവാര്യമാണ്. വിദേശീയരും സ്വദേശീയരുമായ മുതലാളിമാര്‍ രാഷ്ട്രീയക്കാരേയും ഉന്നതോദ്യോഗസ്ഥരേയും സ്വാധീനിച്ച് കോഴകൊടുത്ത് തങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നു. രാഷ്ട്രഗാത്രത്തെ ആഴത്തില്‍ ബാധിച്ചിരിക്കുന്ന ഈ രോഗാണുവിനെ ഒരു നിയമനിര്‍മ്മാണത്തിലൂടെ നിഗ്രഹിച്ചുകളയാമെന്നുള്ളത് വ്യാമോഹമാണ്. വ്യവസ്ഥിതിയുടെ സന്തതിയാണ് അഴിമതി. വ്യവസ്ഥിതി മാറാതെ ഈ രോഗം മാറുകയുമില്ല. നെഹ്റുവിയന്‍ കാലഘട്ടത്തിലും അതിെന്‍റ ഹാങ് ഓവര്‍ കാലഘട്ടമായ 1991വരെയും ഇന്ത്യയിലെ അഴിമതികള്‍ കുടുതലും ആഭ്യന്തരമായിട്ടുള്ളതായിരുന്നു. രാജീവ്ഗാന്ധിയുടെ കാലത്ത് നടന്ന ബൊഫോഴ്സ് തോക്കിടപാടില്‍ മാത്രമാണ് വിദേശ ദല്ലാളന്മാര്‍ മുഖേന അഴിമതിക്ക് അവസരമൊരുങ്ങുന്നത്. 1991വരെ പൊതുമേഖലയും ഇന്ത്യയ്ക്കകത്തെ സ്വകാര്യമേഖലയും തമ്മിലായിരുന്നു പ്രധാന മത്സരം. ഇതില്‍ സ്വകാര്യമേഖലയ്ക്കനുകൂലമായ തീരുമാനമെടുപ്പിക്കുന്നതിനുവേണ്ടിയാണ് മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥ പ്രമുഖരെയും സ്വാധീനിക്കാന്‍ കോഴപ്പണം ഒഴുക്കിയിരുന്നത്. എന്നാല്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്കു തുടക്കംകുറിക്കുന്ന 1991 മുതല്‍ അഴിമതിക്ക് ആഗോള സ്വഭാവം കൈവന്നു. ബാങ്ക്, ഇന്‍ഷുറന്‍സ്, വ്യവസായം, സൈനികോപകരണങ്ങള്‍, വാര്‍ത്താവിനിമയം തുടങ്ങിയ നിരവധി മേഖലകളില്‍ വിദേശ കുത്തകകള്‍ കടന്നുവന്നു. അവരുടെ ആഗമനത്തിന് വേദിയൊരുക്കാന്‍വേണ്ടി രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും സ്വാധീനിക്കാന്‍ ശ്രമിക്കും. അങ്ങനെ മുമ്പ് ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിെന്‍റ കാര്‍മികത്വത്തില്‍ തുടങ്ങിയ അഴിമതിയുടെ ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും ഇന്ന് പ്രധാനമന്ത്രിയായ മന്‍മോഹെന്‍റ കീഴില്‍ അരങ്ങു വാഴുന്നു. ഇത് മന്‍മോഹന്‍സിംഗിനോ കോണ്‍ഗ്രസിനോ അവസാനിപ്പിക്കാന്‍ കഴിയുകയില്ല. കാരണം ഇവരെ നിയന്ത്രിക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വവും ആഗോള കുത്തകകളുമാണ്. അഴിമതിയുടെ ക്ലാവുപിടിച്ച ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തെ ഈയംപൂശി മിനുക്കി നിറുത്തേണ്ടത് കുത്തകകളുടെ ആവശ്യമാണ്. അതാണ് ഹസാരെ സമരത്തിലൂടെ ലക്ഷ്യം കണ്ടത്. ഭരണകൂടത്തേയും പൗരസമൂഹത്തേയും അരാഷ്ട്രീയവല്‍ക്കരിക്കേണ്ടതും ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തേണ്ടതും ആഗോള കുത്തകകളുടെ ആവശ്യമാണ്. അതിനവര്‍ ചെയ്യുന്നത് രാഷ്ട്രീയത്തിലധിഷ്ഠിതമായ ജനാധിപത്യത്തെ അപഹസിക്കുകയെന്നതാണ്. ജനാധിപത്യം കഴിവുകെട്ടവരുടെ ഭരണമാണ് എന്നും ഇനി വരേണ്ടത് ഗുണാധിപത്യം ആണെന്നും സിദ്ധാന്തിക്കുന്നു. ജനാധിപത്യം നിലനില്‍ക്കുന്നത് കാലാകാലങ്ങളായുള്ള തെരഞ്ഞെടുപ്പിലൂടെയാണ്. തെരഞ്ഞെടുപ്പ് നടക്കുന്നത് രാഷ്ട്രീയ പാര്‍ടികളെ മുന്‍നിറുത്തിയാണ്. ജനാധിപത്യം അനാവശ്യമെന്ന് സ്ഥാപിക്കപ്പെട്ടാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയവും വേണ്ട. അരാഷ്ട്രീയവാദത്തിെന്‍റ പൊരുള്‍ ഇതാണ്. അരാഷ്ട്രീയക്കാരായ ഗുണവാന്മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒ) ജനാധിപത്യത്തിെന്‍റ വക്താക്കളായി രംഗത്തെത്തുന്നു. നാട്ടില്‍ വികസനം വഴിമുട്ടുന്നതും അഴിമതി നടമാടുന്നതും രാഷ്ട്രീയക്കാര്‍ ഭരിക്കുന്നതുകൊണ്ടാണെന്ന് സമര്‍ത്ഥിക്കുന്നു. രാഷ്ട്രീയാഭിരുചി വളര്‍ന്നുതുടങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ തൊഴില്‍ശാലകള്‍വരെ അരാഷ്ട്രീയവല്‍ക്കരണ യജ്ഞം നടക്കുന്നു. മദ്ധ്യവര്‍ഗ്ഗ ബുദ്ധിജീവികളും മാധ്യമങ്ങളും എന്‍ജിഒകളും ഇതിെന്‍റ വക്താക്കളാകുന്നു. അഴിമതിവിരുദ്ധ സമരം, പരിസ്ഥിതിപ്രശ്നം, ആരോഗ്യപ്രശ്നം മുതലായ കാര്യങ്ങളില്‍ ഇടപെട്ട് അരാഷ്ട്രീയ രാഷ്ട്രീയം വിദഗ്ധമായി നടപ്പാക്കുന്നു. പാശ്ചാത്യ ഗ്രന്ഥകാരന്മാരായ ഏണസ്റ്റ് മാന്‍ഡലും (ഋമൃിലെേ ങമിറലഹഘമലേ ഇമുശമേഹശൊ) ലെസ്റ്റര്‍ സി തോറോയും (ഘലെലേൃ ഇ ഠവീൃമൗഒശെേീൃ്യ ീള രമുശമേഹശൊ) ഇത് വളരെ മുമ്പുതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ത്യയിലിന്ന് ശക്തി പ്രാപിച്ചുവരുന്ന അഴിമതിവിരുദ്ധ സമരത്തിലും പരിസ്ഥിതി സമരങ്ങളിലും സര്‍ക്കാരിതര അരാഷ്ട്രീയ സംഘടനകള്‍ താല്‍പര്യം കാണിക്കുന്നതിനെ വെറുതേ വിഴുങ്ങാന്‍ രാഷ്ട്രീയത്തിലധിഷ്ഠിതമായ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കു കഴിയുകയില്ല. അരാഷ്ട്രീയ ബുദ്ധിജീവിയായ മന്‍മോഹന്‍സിംഗ് അധികാരത്തില്‍ തുടര്‍ന്നുകൊണ്ട് സംരക്ഷിക്കുന്നത് ആരുടെ താല്‍പര്യമെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ അരാഷ്ട്രീയക്കാരനെ സംരക്ഷിക്കാന്‍ സമരകാഹളവുമായി രംഗത്തെത്തുന്ന പൗരസമൂഹമെന്ന വ്യാജനും ആ വ്യാജന്‍ മുന്നില്‍ നിറുത്തുന്ന ഹസാരെയെന്ന ശിഖണ്ഡിയും അഴിമതി അവസാനിപ്പിക്കുകയല്ല അഴിമതിക്കാരെ രക്ഷിക്കുകയാണ് ചെയ്യുന്നത്.
@@
പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍