Showing posts with label മതം. Show all posts
Showing posts with label മതം. Show all posts

06 September, 2011

പാഠപുസ്തകം പൗരോഹിത്യം കൈയേറുമ്പോള്‍

കേരളത്തിലിപ്പോള്‍ പാഠപുസ്തകവിവാദം പതിവായിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷങ്ങളില്‍ ഏഴാം ക്ലാസില്‍ പഠിപ്പിക്കുന്ന കേരള പാഠാവലി പരമ്പരയിലെ സാമൂഹ്യശാസ്ത്ര പുസ്തകമായിരുന്നു വിവാദമായത്. ഇപ്പോള്‍ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠനത്തിനായി എസ്സിഇആര്‍ടി തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പുസ്തകമാണ് വിവാദമായിരിക്കുന്നത്. കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സും അതിന്റെ വക്താവായ ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും പാഠപുസ്തകം നിരീശ്വരവാദവും കമ്യൂണിസവും പ്രചരിപ്പിക്കുന്നുവെന്ന പതിവ് പ്രചാരണം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാപവിമോചനകര്‍മങ്ങളുടെയും ദൈവികാനുഷ്ഠാനങ്ങളുടെയും ആത്മീയ ഔന്നത്യത്തിലിരിക്കുന്നവരില്‍നിന്ന് ഒരിക്കലും വിശ്വാസിസമൂഹം പ്രതീക്ഷിക്കാത്ത അപവാദ പ്രചാരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തീര്‍ത്തും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു.

1957ലെ ഒന്നാം ക്ലാസ് പാഠപുസ്തകത്തിലെ "മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ കഥ" എന്ന പാഠത്തില്‍ കൊടുത്ത ചിത്രത്തിന് അന്നത്തെ പ്രതിപക്ഷ കക്ഷിയായ പി എസ് പിയുടെ നേതാക്കളായ പട്ടം താണുപിള്ളയുടെയും മറ്റും മുഖച്ഛായയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രക്ഷോഭമുയര്‍ത്തിയത്. ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലത്താണല്ലോ "റാകിപ്പറക്കുന്ന ചെമ്പരുന്ത്" വിവാദമായത്. കേശവദേവിന്റെ ഓടയില്‍നിന്ന് തുടങ്ങി കസാന്‍ദ് സാക്കിസിന്റെ "യേശുവിന്റെ അന്ത്യപ്രലോഭനം" എന്ന നോവലിനെ പരിചയപ്പെടുത്തുന്ന ലേഖനം വരെ വിവാദമാകുകയുണ്ടായി. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ "ആദാമും ദൈവവും" എന്ന കവിതക്കെതിരെയും പ്രതിലോമകരമായ ലക്ഷ്യങ്ങളോടെ വിവാദം ഉയര്‍ന്നുവരികയുണ്ടായി. "മതമില്ലാത്ത ജീവന്‍" വിവാദമാക്കിയവര്‍ യഥാര്‍ഥത്തില്‍ മതേതരമായ ജീവിതബന്ധങ്ങള്‍ അനുവദിക്കില്ലെന്ന മധ്യകാലിക യാഥാസ്ഥിതിക മൂല്യങ്ങളെയാണ് കേരളീയ സമൂഹത്തിലേക്ക് പുനരാനയിച്ചത്. സ്കൂളില്‍ കുട്ടിയെ ചേര്‍ക്കാനെത്തുന്ന മാതാപിതാക്കള്‍ കുട്ടിയുടെ ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ലെന്നും അവന്‍ വലുതാകുമ്പോള്‍ മതം വേണമെന്നുണ്ടെങ്കില്‍ ഇഷ്ടമുള്ള മതം സ്വീകരിച്ചുകൊള്ളട്ടെ എന്നും ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് മറുപടിയായി പറയുന്നതാണ് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചത്.

ക്രിസ്ത്യന്‍ സഭയും മുസ്ലിം വര്‍ഗീയവാദികളും എന്‍എസ്എസ്സുമെല്ലാം മതമില്ലാത്ത ജീവനെതിരെ ഒന്നിച്ചണിനിരക്കുകയായിരുന്നല്ലോ. തെരുവുകളെ കലാപകലുഷിതമാക്കിയ ആ വിവാദം ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കെതിരായ യാഥാസ്ഥിതികശക്തികളുടെ ധൈഷണികമായൊരു കടന്നാക്രമണം കൂടിയായിരുന്നു. മതവിശ്വാസികളെപ്പോലെ ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും സ്വന്തം വിശ്വാസങ്ങളനുസരിച്ച് ജീവിക്കുവാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും വെല്ലുവിളിച്ച യാഥാസ്ഥിതികതയുടെ പുനരുത്ഥാനമാണ് "മതമില്ലാത്ത ജീവ"നെതിരെയുള്ള കലാപത്തിലൂടെ പ്രകടമായത്. വിശ്വാസത്തെയും മതത്തെയും പോലെതന്നെ മതേതര ആശയങ്ങള്‍ക്ക് സമൂഹത്തില്‍ നിലനില്ക്കുവാനുള്ള അവകാശമുണ്ടെന്ന ഭരണഘടനാ വാഗ്ദാനത്തെ തന്നെയാണ് ഈ നവ മതയാഥാസ്ഥിതികര്‍ ചോദ്യം ചെയ്യുന്നത്. ദൈവശാസ്ത്രജ്ഞനായ യൂജിന്‍ പാറ്റേഴ്സണ്‍ മതത്തെ വിശ്വാസപരമായ ഭ്രാന്തായി മാറ്റുന്നതുവഴി ചരിത്രത്തില്‍ സംഭവിച്ച വിദ്വേഷത്തിന്റെയും പീഡനങ്ങളുടെയും രക്തപങ്കിലമായ അനവധി ഉദാഹരണങ്ങള്‍ എടുത്തുകാണിക്കുന്നുണ്ട്. മനുഷ്യന്റെ സാമൂഹ്യവികാസത്തിന്റെ ശൈശവ ഘട്ടങ്ങളില്‍ രൂപം കൊണ്ട മതം അതിന്റെ ചരിത്രപരമായ പരിമിതിക്കകത്തു നിന്നുകൊണ്ട് സാമൂഹ്യ പുരോഗതിക്ക് സഹായിച്ചിട്ടുണ്ട്. എല്ലാ മതങ്ങളുടെയും ആരംഭകാല ദര്‍ശനം മനുഷ്യസ്നേഹമായിരുന്നു. പ്രകൃതിയുടെ പ്രതികൂല പ്രതിഭാസങ്ങളെ അതിജീവിക്കുവാന്‍ മനുഷ്യന്‍ നടത്തുന്ന നിരന്തരമായ പോരാട്ടവും സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനുള്ള ശ്രമങ്ങളുമാണ് യഥാര്‍ഥത്തില്‍ മതവിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും വളര്‍ച്ചക്കും വ്യാപനത്തിനും കാരണമായത്. പ്രപഞ്ചത്തിലെ നാനാ പ്രതിഭാസങ്ങളെ യുക്തിഭദ്രമായി വിശദീകരിക്കുവാന്‍ പ്രയാസപ്പെട്ടപ്പോഴാണ് മനുഷ്യന്‍ അവയ്ക്ക് ദിവ്യപരിവേഷം നല്‍കിയത്. നിഗൂഢവല്‍ക്കരിച്ചും അന്ധവിശ്വാസജടിലമായ വിശദീകരണങ്ങളിലൂടെയുമാണ് മതങ്ങള്‍ പ്രകൃതി പ്രതിഭാസങ്ങളെ വ്യാഖ്യാനിച്ചത്. തങ്ങള്‍ക്ക് അജ്ഞാതമായ ജീവിതത്തിന്റെ നശ്വരതയുടെ കാരണങ്ങളെ ദേവപ്രീതിക്കുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ അതിജീവിക്കുവാനാണ് മതവും ദൈവശാസ്ത്ര ഗ്രന്ഥങ്ങളും അനുശാസിച്ചത്. മതം എങ്ങനെയാണ് ചരിത്രത്തില്‍ അപകടകരമായ ഒരുപാട് സംഭവങ്ങളുടെ ഊര്‍ജസ്രോതസ്സായി പരിണമിച്ചതെന്ന് അന്വേഷിച്ച പല ദൈവശാസ്ത്രജ്ഞരും ഒരുപോലെ ചൂണ്ടിക്കാട്ടിയത് അത് അധികാരിവര്‍ഗ പ്രത്യയശാസ്ത്രമായി പരിണമിച്ചതോടെയാണെന്നാണ്. റോമാസാമ്രാജ്യത്തില്‍ നിലനിന്നിരുന്ന സാമൂഹ്യ ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ക്രിസ്തുമതം രംഗത്ത് വരുന്നത്. ദൈവരാജ്യത്തില്‍ അടിമയും ഉടമയുമില്ലെന്ന സമത്വത്തിന്റെ സുവിശേഷ പ്രചാരണവുമായിട്ടാണ് ക്രിസ്തു ജനമനസ്സുകളെ സ്വാധീനിച്ചത്.

ഭൂമിയില്‍ ദൈവനീതി യാഥാര്‍ഥ്യമാകുവാനുള്ള സുവിശേഷ ദൗത്യവുമായി അവതരിച്ച ക്രിസ്തുദേവനെ അധികാരിവര്‍ഗം കുരിശു മരണത്തിന് വിധിച്ചു. വിരോധാഭാസമെന്ന് തോന്നുംപോലെ റോമന്‍ ചക്രവര്‍ത്തി തന്നെ താമസിയാതെ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. സമത്വത്തിന്റെ സുവിശേഷം പ്രചരിപ്പിച്ച ക്രിസ്തുവിന്റെ ദര്‍ശനങ്ങള്‍ ആധിപത്യശക്തികളുടെ പ്രത്യയശാസ്ത്ര ഉപകരണമായി പരിണമിച്ചു. സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനായി ജന്മംകൊണ്ട മതം ആധിപത്യവ്യവസ്ഥക്കെതിരായ എല്ലാ ജനകീയ ഉണര്‍വുകളെയും തടസ്സപ്പെടുത്തി. മതകുറ്റവിചാരണകളിലൂടെ എണ്ണമറ്റ മനുഷ്യരെ നിഷ്ഠുരമായി കൊലപ്പെടുത്തി. എല്ലാവിധ ശാസ്ത്രാന്വേഷണങ്ങളെയും മുളയിലേ നുള്ളാന്‍ ശ്രമിച്ചു. ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവ ചോദനയായിരുന്ന സ്വാതന്ത്ര്യവും സമത്വവും ലക്ഷ്യം വയ്ക്കുന്ന മാനുഷികമായൊരു ലോകത്തിനു വേണ്ടിയുള്ള ശ്രമവും ഇന്‍ക്വിസിഷന്റെ നിര്‍ദയമായ നടപടികളിലൂടെ ഞെരിച്ചമര്‍ത്തപ്പെട്ടു. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠത്തിലെ "ആധുനികലോകത്തിന്റെ ഉദയ"മെന്ന പാഠഭാഗം ഈയൊരു ചരിത്രസന്ദര്‍ഭത്തെയാണ് അവതരിപ്പിക്കുന്നത്. ഈ പാഠഭാഗത്തിന്റെ ഉപശീര്‍ഷകമായി കൊടുത്തിരിക്കുന്ന നവോത്ഥാനത്തിലെ പരാമര്‍ശങ്ങളാണ് ദൈവനിന്ദയും മതവികാരങ്ങളുടെ വ്രണപ്പെടുത്തലുമായി ദുര്‍വ്യാഖ്യാനിച്ച് വിവാദം ഉയര്‍ത്തുന്നത്.

പാഠപുസ്തകം തയ്യാറാക്കിയ എസ്സിഇആര്‍ടിയുടെ സ്വന്തം ആവിഷ്കാരങ്ങളല്ല ഈ പാഠത്തിലെ നവോത്ഥാനത്തെക്കുറിച്ചുള്ള ഭാഗം. ചരിത്രത്തിന്റെ അസന്ദിഗ്ധങ്ങളായ സത്യങ്ങളാണവ. ചരിത്രത്തെ അതിന്റെ തത്വശാസ്ത്രപരമായ സത്തയില്‍ അപഗ്രഥിച്ചിട്ടുള്ള ജവഹര്‍ലാല്‍ നെഹ്റുവും എച്ച് ജി വെല്‍സുമെല്ലാം അവരുടെ വിഖ്യാതമായ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുള്ള കാര്യങ്ങളുടെ സംഗ്രഹമാണീ പാഠഭാഗം. സങ്കുചിതമായ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നവര്‍ പാഠഭാഗത്തിനെതിരെ ആരോപണം ഉയര്‍ന്ന ഉടനെ പാഠഭാഗം പരിശോധിച്ച് തിരുത്തുകള്‍ നിര്‍ദേശിക്കുവാന്‍ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. എം ജി എസ് നാരായണനും ഡോ. ബാബുപോളും ഡോ. റെയ്മനും അടങ്ങുന്ന വിദഗ്ധസമിതി നെഹറുവിനെയും വെല്‍സിനെയും തിരുത്തുമോ? വിശ്വചരിത്രാവലോകനവും ലോകചരിത്ര സംഗ്രഹവും പോലുള്ള ചരിത്രകൃതികള്‍ക്ക് പാഠഭേദം ചമയ്ക്കുമോ? സ്കൂള്‍ സാമൂഹ്യശാസ്ത്ര പഠനം വേദപഠനമായി പരിമിതപ്പെടുത്തണമെന്ന് വാദിക്കുന്ന നവയാഥാസ്ഥിതികരായ ധൈഷണികരാണ് ഇന്ന് ജ്ഞാനോദയ മാനവികതക്കും നവോത്ഥാനാശയങ്ങള്‍ക്കും മരണം വിധിച്ചിരിക്കുന്നത്. 1959ല്‍ പ്രസിദ്ധീകൃതമായ റെയ്നോള്‍ഡ് നിബുവിന്റെ ദൈവശാസ്ത്ര സിദ്ധാന്തങ്ങളാണ് നവലിബറലിസം അതിന്റെ പ്രത്യയശാസ്ത്രമായി ആന്തരവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ഘടന എന്ന കൃതിയിലൂടെ റെയ്നോള്‍ഡ് നിബു സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ക്ക് മതവും ദൈവവും ആവശ്യമാണെന്ന് വാദിക്കുകയായിരുന്നു. മധ്യകാലഘട്ടങ്ങളിലുണ്ടായ മൂന്നു സാമ്രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചുകൊണ്ടാണ് സാമ്രാജ്യങ്ങള്‍ക്ക് മതവും ദൈവവുമില്ലാതെ നിലനില്ക്കാനാവില്ലെന്ന് പ്രസ്താവിച്ചത്. അമേരിക്കയുടെ നവ അധിനിവേശ തന്ത്രങ്ങളില്‍ മതവും ദൈവവും പ്രത്യയശാസ്ത്ര പദ്ധതിയാവുന്നതാണ് നാം കാണുന്നത്. ഇതിനനുസൃതമായ ഒരു നവയാഥാസ്ഥിതിക ധൈഷണികധാര ആഗോളതലത്തില്‍തന്നെ വളര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ്. ചിന്തയുടെയും പ്രയോഗത്തിന്റെയും വികാസപഥങ്ങളില്‍ മനുഷ്യസമൂഹം നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ചെടുത്ത എല്ലാ ദര്‍ശനങ്ങളെയും മാനവീയ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്ന ഈ നവയാഥാസ്ഥിതിക ധൈഷണികധാര ആഗോള മൂലധന താല്പര്യങ്ങളോടൊപ്പം ഭീതിദമായ മാനങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. സാമൂഹ്യനീതി, സമത്വം, ജ്ഞാനോത്സുകത തുടങ്ങി നവോത്ഥാനപരമായ എല്ലാറ്റിനോടുമുള്ള ആഭിമുഖ്യം ആദര്‍ശതലത്തില്‍പോലും അംഗീകരിച്ചു കൊടുത്തുകൂടായെന്നും ശഠിക്കുന്ന ഈ നവയാഥാസ്ഥിതികത "സംസ്കാര സംഘര്‍ഷ" സിദ്ധാന്തങ്ങളിലൂടെ ലോകത്തെ അമേരിക്കന്‍ മൂലധനാധിപത്യത്തില്‍ കൊണ്ടുവരുവാനുള്ള പ്രത്യയശാസ്ത്ര ദൗത്യമാണ് നിര്‍വഹിക്കുന്നത്.

മനുഷ്യനെ എല്ലാ അതിരുകള്‍ക്കുമപ്പുറം ഒന്നായി കാണുകയെന്ന ഏറ്റവും സാമാന്യമായ ധാരണപോലും വെല്ലുവിളിക്കപ്പെടുകയാണ്. നാമിന്നറിയുന്ന മാനവീയ സങ്കല്പങ്ങള്‍ ചരിത്രത്തില്‍ സ്ഥാപിതമായത് മധ്യകാല ദൈവനീതിയെയും അന്ധകാര യുഗത്തിന്റെ പാതകങ്ങളെയും ചോദ്യം ചെയ്ത നവോത്ഥാന മുന്നേറ്റങ്ങളിലൂടെയാണ്. നവോത്ഥാനം സൃഷ്ടിച്ച എല്ലാ ദര്‍ശനങ്ങളും യുക്തിയുടെയും കാര്യകാരണബന്ധത്തിന്റെയും അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയുടെയും പ്രകാശനമായിരുന്നു. ഏകാന്തവും ദൈവസമാനവുമായ മാനുഷികതയെ അനിവാര്യമായ ഉല്പാദനബന്ധങ്ങളിലെ പരിവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ സ്വതന്ത്രവും നീതിബന്ധവുമായ സാമൂഹ്യനിര്‍മിതിക്കുള്ള ചിന്തയും പ്രയോഗവുമാക്കി വികസിപ്പിക്കുകയായിരുന്നു നവോത്ഥാനം. ശാസ്ത്രവും കണ്ടുപിടിത്തങ്ങളും അതിന്റെ ഫലമായ വ്യാവസായിക വിപ്ലവവും കൂടുതല്‍ ഉദാരവും സാര്‍വലൗകികവുമായ മാനവികതയെക്കുറിച്ചുള്ള സ്വപ്നങ്ങളും വീക്ഷണങ്ങളുമാണ് മുന്നോട്ട് കൊണ്ടുവന്നത്. പത്താം ക്ലാസിലെ സാമൂഹ്യ പാഠത്തിലെ "ആധുനിക ലോകത്തിന്റെ ഉദയം" ഈയൊരു ചരിത്ര സന്ദര്‍ഭത്തെ സംഗ്രഹിച്ചവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതില്‍ ദൈവത്തിന്റെയും മതപരമായ വികാരങ്ങളുടെ വ്രണപ്പെടലും ആരോപിക്കുന്നവര്‍ ചരിത്രത്തെ പിറകോട്ട് വലിക്കുവാന്‍ മിനക്കെടുന്നവരാണ്. പുതിയ സഹസ്രാബ്ദപ്പിറവിയില്‍ സഭ തന്നെ ലോകത്തോട് ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ച മഹാപാതകങ്ങളുടെ കെട്ടുപാടുകളില്‍നിന്ന് മുക്തി നേടാത്തവരാണ് ഇത്തരക്കാര്‍ . വിജ്ഞാന വിരോധത്തിന്റെ സഹസ്രാബ്ദങ്ങള്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളില്‍ വിശ്വാസി സമൂഹത്തെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്നവരാണവര്‍ . മനുഷ്യസമൂഹം നുണകളില്‍ ജീവിക്കുവാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്ന കാലം സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളെയും ക്രൂരമായ പീഡനങ്ങളെയും അവസാനിപ്പിച്ചുകൊണ്ടാണ് നവോത്ഥാനത്തിന്റെ പ്രകാശം പരന്നത്. മധ്യകാല യൂറോപ്പിനെ അടക്കി ഭരിച്ച കത്തോലിക്കാ സഭയെക്കുറിച്ച പാഠഭാഗത്തിലെ പരാമര്‍ശമാണ് മതവികാരങ്ങളെ വ്രണപ്പെടുത്തലായി കെസിബിസി വക്താവ് ആരോപിക്കുന്നത്. എല്ലാവിധ സത്യാന്വേഷണങ്ങളെയും ശാസ്ത്രബോധത്തെയും നിര്‍ദയമായി അടിച്ചമര്‍ത്തുകയും നിരോധിക്കുകയുമാണ് അക്കാലത്തെ സഭ ചെയ്തത്. കോപ്പര്‍നിക്കസിന്റെ പുസ്തകം സഭയുടെ നിരോധിത പുസ്തകങ്ങളുടെ പട്ടികയിലായിരുന്നു. യുക്തിരഹിതമായ വിശ്വാസങ്ങളെ വിമര്‍ശിക്കുന്ന എല്ലാത്തിനോടും സഭ കാണിച്ച അസഹിഷ്ണുതയും സംഹാരമനോഭാവവും ഭീകരമായിരുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ശാസ്ത്രജ്ഞാനം വിദ്യാര്‍ഥികളില്‍ എത്താതിരിക്കുവാന്‍ ഏതന്‍സിലെ സ്കൂളുകള്‍ മുഴുവന്‍ അടപ്പിച്ച ചരിത്രമുണ്ട്. ഇത്തരം കിരാതമായ നടപടികളും വിജ്ഞാന വിരോധവും കണ്ടാണ് പ്രാചീന റോമില്‍ വിന്‍സ്റ്റാന്‍സ്പിയ വിദ്യാഭ്യാസത്തെ പള്ളിയുടെ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കണമെന്ന് വാദിച്ചത്. പൗരോഹിത്യത്തിന്റെ ജ്ഞാനാധികാരത്തെയും ദൈവശാസ്ത്രത്തെയും ചോദ്യം ചെയ്ത ബ്രൂണോവിനെ മതകുറ്റവിചാരണക്ക് വിധേയമാക്കി പരസ്യമായി നഗരചത്വരത്തില്‍ ചുട്ടുകരിച്ചു കൊന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രപഞ്ചവീക്ഷണത്തെ തന്റെ ജ്യോതിശാസ്ത്ര പഠനങ്ങളിലൂടെ നിരാകരിച്ച കോപ്പര്‍ നിക്കസിനെ ജീവിതാവസാനംവരെ സഭ നിശ്ശബ്ദനാക്കി തടവിലിടുകയായിരുന്നല്ലോ. കോപ്പര്‍ നിക്കസിന്റെ ഭ്രമണസിദ്ധാന്തത്തെ ഗലീലിയോ തന്റെ കണ്ടുപിടിത്തങ്ങളിലൂടെ വികസിപ്പിച്ചു. ദൂരദര്‍ശിനിയുടെ കണ്ടുപിടിത്തത്തോടെ കോപ്പര്‍നിക്കസിന്റെ പ്രപഞ്ച പരികല്പനയെ സമര്‍ഥിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഗലീലിയോ മുന്നോട്ടുവച്ചു. വേദപുസ്തകത്തിലെ അസന്ദിഗ്ധങ്ങളായ സത്യത്തിന്റെ കുറ്റകരമായ നിഷേധമാണ് ഗലീലിയോവിന്റെ കണ്ടുപിടിത്തങ്ങളെന്ന് വിലയിരുത്തിയ സഭ അദ്ദേഹത്തെ കടുത്ത ശിക്ഷാവിധികള്‍ക്ക് വിധേയമാക്കി. വേദപുസ്തകത്തില്‍ പറയുംപോലെ ഭൂമി പരന്നതാണെന്ന് പറയിപ്പിക്കാനുള്ള ക്രൂരമായ പീഡനമുറകള്‍ക്ക് ഗലീലിയോ ഇരയായി. പൗരോഹിത്യവും മധ്യകാല ഭരണാധികാരികളും പരത്തി കിടത്തിയ ഭൂമിയെ ഗോളാകൃതിയിലാക്കുവാനും ദൈവസൃഷ്ടമായ അസന്തുലിതത്വങ്ങളെ പ്രകൃതി നിയമങ്ങള്‍കൊണ്ട് നിയന്ത്രിക്കപ്പെടുന്ന പ്രപഞ്ചവ്യവസ്ഥയുടെ നിയമങ്ങള്‍ കണ്ടെത്തിക്കൊണ്ട് മറികടക്കുവാനും അതുവഴി സര്‍വതോമുഖമായ പുരോഗതിക്ക് സാഹചര്യമൊരുക്കിയതും ജ്ഞാനോദയ ചിന്തകരാണ്. ഈ ഭൂമുഖത്തെ മനുഷ്യോന്മുഖമാക്കുവാന്‍ മധ്യകാലത്തിന്റെ അജ്ഞതയോടും അന്ധകാരത്തോടും പട വെട്ടിയവരാണ് ജ്ഞാനോദയ വിപ്ലവകാരികള്‍ . നവോത്ഥാനത്തിന്റെ ആവിര്‍ഭാവം മത നവീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങളിലൂടെയാണ് പൊട്ടിപ്പുറപ്പെടുന്നത്. യുക്തിരഹിതമായ വിശ്വാസവും കടന്നാക്രമണ ത്വരയും സഭയെ നയിച്ചിരുന്ന കാലത്താണ് സെന്റ് അഗസ്റ്റിന്‍ സഭക്കകത്ത് അനേകം ചെന്നായ്ക്കളും സഭക്ക് പുറത്ത് അനേകം ആളുകളുമുണ്ടെന്നു പറഞ്ഞത്. മധ്യകാലത്തെ പ്രമുഖ ചിന്തകരിലൊരാളായിരുന്ന അബിലാര്‍സ് മതശാസ്ത്രത്തെ യുക്തിചിന്തയുമായി സംയോജിപ്പിക്കണമെന്ന് വാദിക്കുകയും ഈ ദിശയില്‍ മതശാസ്ത്രത്തെ വികസിപ്പിക്കുകയും ചെയ്തു. ബൈബിളിലും പുരോഹിതന്മാരുടെ ഉപദേശങ്ങളിലുമടങ്ങിയ പരസ്പരവിരുദ്ധങ്ങളായ പ്രസ്താവനകളെ അദ്ദേഹത്തിന്റെ "സിക് അറ്റ് നോണ്‍" എന്ന കൃതിയിലൂടെ അനാവരണം ചെയ്തു. ജ്ഞാനാന്വേഷണങ്ങളോടുള്ള അസഹിഷ്ണുതയും സംഹാര മനോഭാവവുമല്ല ക്രൈസ്തവതയുടേതെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണംകൊണ്ടാണ് സത്യത്തെ കണ്ടുപിടിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ് ബുദ്ധിശക്തിയുടെ അനുഗ്രഹംകൊണ്ടുള്ള ജ്ഞാനോദ്ദീപനം. ദൈവത്തെ പ്രീണിപ്പിക്കുവാന്‍ ഉത്തേജനം നല്‍കാനല്ല, ദിവ്യജ്ഞാനം നല്‍കി ലോകത്തെ പ്രകാശപൂര്‍ണമാക്കുവാനാണ് ക്രിസ്തു അവതരിച്ചതെന്നാണ് അബിലാര്‍ഡ് നിരീക്ഷിക്കുന്നത്. മറ്റൊരു മധ്യകാലപണ്ഡിതനായ തോമസ് അക്വിനാസ് യുക്തിയുടെ പിന്‍ബലത്തോടെ നേടുന്ന മതവിശ്വാസത്തിനു വേണ്ടിയാണ് വാദിച്ചത്. വിശ്വാസത്തിലൂടെ വെളിപ്പെട്ടതിന്റെയും യുക്തിയിലൂടെ സമര്‍ഥിക്കപ്പെട്ടതുമായ ഒരു മതവിശ്വാസത്തെക്കുറിച്ചാണ് അക്വിനാസ് അന്വേഷിച്ചത്. ധിഷണാപരമായ പുരോഗതിക്കാവശ്യമായ അറിയാനുള്ള ത്വരയും എല്ലാവിധ പ്രകൃതി പ്രതിഭാസങ്ങളെയും സാമൂഹ്യ വിഷയങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെ അഭിമുഖീകരിക്കുന്ന ജിജ്ഞാസയുടെ വികാസവുമാണ് നവോത്ഥാനം സാധ്യമാക്കിയത്. നവോത്ഥാനത്തിന്റെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ കുരിശുയുദ്ധവും സമുദ്രപര്യടനങ്ങളുമെല്ലാം ഈ ധിഷണാപരമായ പ്രത്യുത്ഥാനത്തെ ഉത്തേജിപ്പിച്ചു. വര്‍ത്തമാനകാലത്തെ അറിയുന്നതിലുള്ള ആഗ്രഹത്തിലും ഭൂതകാലത്തെപ്പറ്റിയുള്ള താല്പര്യത്തിലുമാണ് ഈ പ്രത്യുത്ഥാനം പ്രത്യക്ഷപ്പെട്ടതെന്ന്" നവോത്ഥാനത്തിന്റെ കഥ" യില്‍ ഹഡ്സണ്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ധിഷണാപരമായ പ്രത്യുത്ഥാനമാണ് പരമ്പരാഗതമായ സാമൂഹികാചാരങ്ങളെയും വിശ്വാസങ്ങളെയും അതിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളെയും വിമര്‍ശനപരമായ വിശകലനങ്ങള്‍ക്ക് പ്രേരണ നല്‍കിയത്.

പൗരാണിക കാലത്തെ അറിവിന്റെ അശാസ്ത്രീയതയും പരിപക്വതയില്ലായ്മയുമാണ് പ്രകൃത്യാതീതവാദങ്ങളിലും മരണാനന്തര ജീവിതത്തിലധിഷ്ഠിതമായ പല ക്രിസ്തീയ മതസിദ്ധാന്തങ്ങളിലും അടങ്ങിയിരിക്കുന്നതെന്ന് പില്‍ക്കാല സഭാമേധാവികള്‍ക്കുതന്നെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ശാസ്ത്രം സത്യത്തെ കണ്ടെത്താനുള്ള വഴിയാണ്. ഫ്രാന്‍സിസ് ബേക്കണ്‍ ചൂണ്ടിക്കാട്ടിയത്: "ഇപ്പോള്‍ ശാസ്ത്രത്തിന്റെ ശരിയായ, ന്യായമായ ലക്ഷ്യം മറ്റൊന്നുമല്ല, പ്രകൃതിയുടെ രഹസ്യങ്ങളെ അനാവരണം ചെയ്യുകയാണ്". അതായത് എല്ലാ കണ്ടുപിടിത്തങ്ങളും ശാസ്ത്രജ്ഞാനവും കൊണ്ട് മനുഷ്യജീവിതത്തെ ധന്യമാക്കണമെന്നാണ് ബേക്കണ്‍ വ്യക്തമാക്കിയത്. മതാധികാരത്തിന്റെ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ധര്‍മസംഹിതകളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് എല്ലാറ്റിനെയും ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ദെക്കാര്‍ത്ത് വിരല്‍ ചൂണ്ടിയത്. ബ്രൂണോ തന്റെ ശിക്ഷാവിധി കേട്ടപ്പോള്‍ പ്രതിവചിച്ചത് ഭയമാണ് മതപൗരോഹിത്യത്തെ ഭരിക്കുന്നതെന്നാണ്. ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും കെസിബിസി മേധാവികളും ചരിത്രത്തെ പിറകോട്ട് വലിക്കുകയാണ്. നവോത്ഥാനത്തിന്റെ മഹാപാഠങ്ങള്‍ സാമൂഹ്യശാസ്ത്ര പാഠത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കേരളത്തിലിപ്പോള്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങളുടെ ധൈഷണിക പരിസരം ജ്ഞാനോദയ മാനവികതയെയും നവോത്ഥാനാശയങ്ങളെയും നിരാകരിക്കുന്ന നവലിബറല്‍ മൂലധനത്തിന്റെ അധിനിവേശ താല്പര്യത്തില്‍നിന്ന് ഉയരുന്നതാണ്.
@@
കെ. ടി. കുഞ്ഞിക്കണ്ണന്‍

19 January, 2011

മാര്‍ക്സിസവും ക്രിസ്തുമതവും

മാര്‍ക്സ് നാസ്തികനായിരുന്നു. മനുഷ്യനെ അകാരണമായി വേദനിപ്പിക്കുന്ന ദൈവത്തിനെതിരെയുള്ള പ്രൊമീത്യന്‍ കലാപമായിരുന്നു മാര്‍ക്സിന്റെ നാസ്തികത്വം. നിഷെ, ഫ്രോയ്ഡ് എന്നിവര്‍ക്കൊപ്പം മതത്തെ അദ്ദേഹം സംശയത്തോടെ വീക്ഷിച്ചു. ശാസ്ത്രീയമായ ഭൌതികവാദത്തില്‍ അധിഷ്ഠിതമായ തത്വശാസ്ത്രമാണ് മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കുംവേണ്ടി അദ്ദേഹം അവതരിപ്പിച്ചത്. തിന്മയ്ക്കു പകരം നന്മയെന്ന ആശയം യേശു മുന്നോട്ടുവച്ചു. തിന്മയെ, ആവശ്യമെങ്കില്‍ അക്രമം പ്രയോഗിച്ചും, ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു മാര്‍ക്സിന്റേത്. വാള്‍ ഉറയിലിടാനായിരുന്നു യേശുവിന്റെ നിര്‍ദേശം. വാളിന്റെ പ്രയോഗസാധ്യതയെക്കുറിച്ചാണ് മാര്‍ക്സ് ആലോചിച്ചത്.

എന്നാല്‍, വിപ്ളവത്തിന്റെ പാതയില്‍ നാസ്തിക്യം അവശ്യം വേണ്ടതായ ആയുധമായി മാര്‍ക്സ് കണ്ടിട്ടില്ല. ഇന്റര്‍നാഷണലിലെ അംഗത്വത്തിന് ദൈവനിഷേധം ഉപാധിയാക്കാന്‍ ശ്രമിച്ച റഷ്യന്‍ വിപ്ളവകാരി ബക്കുനിനെ മാര്‍ക്സ് തടയുകയാണുണ്ടായത്. മതങ്ങളോടുള്ള മനോഭാവമെന്തെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന എംഗല്‍സ് കത്തോലിക്കരെ പീഡിപ്പിക്കുന്ന ബിസ്മാര്‍ക്കിന്റെ നിയമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. മതത്തെ മാത്രമല്ല മതവിരുദ്ധതയേയും മാര്‍ക്സ് എതിര്‍ത്തു. ജനാധിപത്യക്രമത്തില്‍ അതിവേഗം സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന മതനിരപേക്ഷതയോട് ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന സമീപനമായിരുന്നു ഇക്കാര്യത്തില്‍ മാര്‍ക്സിന്റേത്.

മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്‍ക്സ് കണ്ടു. ചരിത്രപരമായ സന്ദര്‍ഭത്തില്‍നിന്ന് അനുചിതമായി ചുരണ്ടിയെടുത്ത കറുപ്പില്‍ മാര്‍ക്സിന്റെ ദര്‍ശനം അവ്യക്തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില്‍ കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്‍ക്ക് യേശു വാഗ്ദാനം ചെയ്തത് സമാശ്വാസമാണ്. അധ്വാനിക്കുന്നവര്‍ക്ക് മാര്‍ക്സിന്റെ വാഗ്ദാനം വിമോചനമാണ്. സമാശ്വാസത്തിനപ്പുറമാണ് വിമോചനം. ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ് മാര്‍ക്സ് ചിന്തിച്ചത്. രണ്ടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല.

മതം മനുഷ്യന്റെ കറുപ്പാണെന്ന പ്രയോഗം മാര്‍ക്സിസത്തിനെതിരെയുള്ള പ്രചാരണത്തില്‍ മതവിശ്വാസികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കറുപ്പിനെക്കുറിച്ചുള്ള ധാരണ മാറുന്നതനുസരിച്ച് ഈ പ്രസ്താവനയുടെ അര്‍ത്ഥത്തിലും മാറ്റം വരുന്നു. തങ്ങളുടെ ദരിദ്രാവസ്ഥയ്ക്കും ദൈന്യതയ്ക്കും സാങ്കല്‍പികമായ സമാശ്വാസം കണ്ടെത്താനുള്ള മനുഷ്യവാസനയെയാണ് മാര്‍ക്സ് വിമര്‍ശിച്ചത്. ഓപിയം എന്നതിനു പകരം വാലിയം എന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇത്ര ആക്ഷേപം ഉണ്ടാകില്ലായിരുന്നു. മാര്‍ക്സിന്റെ കാലത്ത് കറുപ്പ് നിഷിദ്ധമായിരുന്നില്ല. ധനികര്‍ക്കുമാത്രം പ്രാപ്യമായ വസ്തുവായിരുന്നു അത്. അതിനു ശേഷിയില്ലാത്ത ദരിദ്രര്‍ സമാശ്വാസത്തിനുവേണ്ടി മതത്തെ ആശ്ളേഷിച്ചു. ധ്യാനാലയങ്ങളിലും അനുഷ്ഠാനവേദികളിലും ഭക്തര്‍ അനുഭവിക്കുന്ന അവാച്യമായ നിര്‍വൃതിയെന്തോ അതാണ് മാര്‍ക്സിന്റെ ഭാഷയിലെ കറുപ്പ്. ദൈവവിശ്വാസമോ ദൈവനിഷേധമോ നാസ്തികനായ മാര്‍ക്സിന്റെ ദര്‍ശനത്തെ സ്വാധീനിച്ചില്ല. ദൈവനിഷേധിയായ പ്രൊമിത്യൂസിനെ ദാര്‍ശനികതലത്തില്‍ വിശുദ്ധനായി സ്വീകരിച്ച മാര്‍ക്സ് ദൈവനിഷേധത്തിന്റെ അടിസ്ഥാനത്തിലല്ല ശാസ്ത്രീയ സോഷ്യലിസം രൂപപ്പെടുത്തിയത്.

ചരിത്രപരമായി മതവിരുദ്ധത ബോള്‍ഷെവിക് വിപ്ളവത്തിന്റെ അനുബന്ധമാണ്. കുരിശുയുദ്ധങ്ങളിലും ഹിറ്റ്ലറുടെ വിഷപ്പുരകളിലും മതത്തിന്റെ പേരില്‍ സംഭവിച്ചതിനേക്കാള്‍ എത്രയോ ലഘുവായിരുന്നു സോവിയറ്റ് യൂണിയനില്‍ ലെനിന്റെയും സ്റ്റാലിന്റെയും കാലത്ത് സംഭവിച്ചതായി പറയപ്പെടുന്ന അത്യാചാരങ്ങള്‍. അയര്‍ലണ്ടില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള നിരന്തരയുദ്ധങ്ങളില്‍ ചൊരിഞ്ഞ അത്രയും ക്രൈസ്തവരക്തം സോവിയറ്റ് യൂണിയനില്‍ വീണിട്ടില്ല. മതനിരപേക്ഷ സമൂഹത്തില്‍ മതവിമുക്തമായി മാര്‍ക്സിസത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതുതന്നെയാണ് ഭരണഘടനയുടെ അനുശാസന. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മതത്തെ ആക്രമിക്കുന്നില്ല. മതാധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഇതരമതങ്ങള്‍ക്ക് ഇടം നല്‍കാത്തത്. പള്ളിയും പാര്‍ട്ടിയും അപഭ്രംശങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. പക്ഷേ ഇരുവരും പാവങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ധനികന് സ്വര്‍ഗരാജ്യം നിഷേധിക്കുന്ന യേശുവും പാവങ്ങളുടെ സ്വര്‍ഗരാജ്യം ഈ ഭൂമിയില്‍ സ്ഥാപിതമാക്കാന്‍ യത്നിക്കുന്ന മാര്‍ക്സും വിരുദ്ധചേരികളില്‍ നില്‍ക്കേണ്ടവരല്ല. മൂലധനത്തിന്റെ ആധിപത്യത്തിനും വിപണിയുടെ സംസ്കാരത്തിനും കീഴ്പെടേണ്ടവരല്ല ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും. ദേവാലയത്തിലെ ക്രയവിക്രയക്കാര്‍ക്കും നാണയമാറ്റക്കാര്‍ക്കുമെതിരെ ചുഴറ്റപ്പെട്ട ചാട്ട ആത്മീയതയില്ലാത്ത ആധുനികമുതലാളിത്തത്തിനെതിരെ വീശുന്നതിനുള്ള ബാധ്യത സഭയ്ക്കുണ്ട്. നശിപ്പിക്കപ്പെട്ട ബാബിലോണ്‍ പങ്കിലമായ വിപണിയുടെ പ്രതീകമാണ്. ക്രിസ്തുമതത്തിന്റെ ബൂര്‍ഷ്വാവല്‍കരണത്തിനെതിരെ മാര്‍ക്സിസ്റ്റ്കാരും മാര്‍ക്സിസത്തിന്റെ ബൂര്‍ഷ്വാവല്‍കരണത്തിനെതിരെ ക്രൈസ്തവവിശ്വാസികളും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. വിശ്വാസത്തെ മാറ്റിനിര്‍ത്തി വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാകുമ്പോള്‍ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന സമീപനമാണ് ക്രൈസ്തവസഭകള്‍ സ്വീകരിക്കേണ്ടത്.

അന്നന്നു വേണ്ടതായ ആഹാരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനാണ് യേശു പഠിപ്പിച്ചത്. കൂട്ടായ പ്രാര്‍ത്ഥന സ്വന്തം ആഹാരത്തിനുവേണ്ടി മാത്രമുള്ളതല്ല. അധ്വാനം മാത്രം കൈമുതലായ മനുഷ്യന് ആഹാരം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് മാര്‍ക്സ് നിര്‍ദേശിച്ചത്. അപരന്റെ ആഹാരം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവാണ് ഇരുവരും നല്‍കുന്നത്. പ്രാര്‍ത്ഥന പ്രവര്‍ത്തനത്തെ നിരാകരിക്കുന്നില്ല. വിശ്വാസിയുടെ പ്രാര്‍ത്ഥനയില്‍ വിപ്ളവമുണ്ട്. വിപ്ളവകാരിയുടെ പ്രവര്‍ത്തനത്തില്‍ ആത്മീയതയുണ്ട്. വിശ്വാസിയുടെ പ്രാര്‍ത്ഥനയും വിപ്ളവകാരിയുടെ ജീവിതവും അപരനുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് മദര്‍ തെരേസയുടെ പ്രാര്‍ത്ഥനയില്‍ വിപ്ളവകാരികള്‍ പങ്കുചേര്‍ന്നത്. അയല്‍ക്കാരനുവേണ്ടിയുള്ള സമര്‍പ്പണത്തില്‍ നിന്നാണ് രക്തസാക്ഷികള്‍ ഉണ്ടാകുന്നത്.

ലോകം ആത്യന്തികമായി ജനാധിപത്യത്തിന്റെ പരിപൂര്‍ണതയിലേക്കാണ് നീങ്ങുന്നത്. മൂലധനത്തിന്റെ ഉടമകളും പേഗനിസത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന മതതീവ്രതയും ചേര്‍ന്ന് ഹൈജാക് ചെയ്യുന്ന ജനാധിപത്യത്തിലല്ല ലോകത്തിന്റെ പ്രതീക്ഷ. വര്‍ഗസമരത്തിന്റെ ജയമുഹൂര്‍ത്തത്തില്‍ സ്ഥാപിതമാകുന്ന ജനാധിപത്യസ്വര്‍ഗത്തില്‍ സമാഗമിക്കേണ്ടവരാണ് മതവിശ്വാസികളും മാര്‍ക്സിസ്റ്റുകാരും. ആ യാത്രയില്‍ ദൈവനാമത്തിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഉരുവിടല്‍ അപ്രസക്തമാണ്. സ്വര്‍ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും ആണയിടരുതെന്ന് സുവിശേഷം പറയുന്നു. അങ്ങനെയെങ്കില്‍ ദൈവനാമത്തിലെ പ്രതിജ്ഞയ്ക്ക് എന്തര്‍ത്ഥം? ദൈവനാമം ഉരുവിടുന്ന കപടനാട്യത്തെ വിശ്വാസമായി കാണുന്നത് അബദ്ധമാണ്. ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കുന്നില്ല എന്നതാണ് കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയുള്ള ആക്ഷേപം. "നിങ്ങളുടെ വാക്ക് അതേ എന്നോ അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്നു വരുന്നു'' എന്ന് ബൈബിള്‍ പറയുന്നു. സെക്കുലര്‍ വ്യവസ്ഥയില്‍ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍ സ്വന്തം വാക്കിലാണ് വിശ്വാസം അര്‍പ്പിക്കേണ്ടത്. അതേ എന്നു പറയേണ്ടിടത്ത് അതേ എന്നും അല്ല എന്ന് പറയേണ്ടിടത്ത് അല്ല എന്നും പറയാന്‍ കഴിഞ്ഞാല്‍ പ്രത്യയശാസ്ത്രദു:ഖങ്ങള്‍ക്കും വിശ്വാസപരമായ പ്രതിസന്ധികള്‍ക്കും ശമനമുണ്ടാകും.

വിശ്വാസം സ്വകാര്യതയാണ്. പൊതുമണ്ഡലത്തില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടാകുന്നത്. എല്ലാ വിശ്വാസങ്ങള്‍ക്കും ഇടം നല്‍കാന്‍ മതനിരപേക്ഷമായ പൊതുസമൂഹം തയാറാണ്. അതുകൊണ്ടാണ് ദേശീയഗാനം ആലപിക്കാതിരിക്കാന്‍ യഹോവ സാക്ഷികള്‍ക്കും ശാബത്ത് കഴിഞ്ഞ് പരീക്ഷയെഴുതാന്‍ സെവന്‍ത് ഡേ അഡ്വെന്റിസ്റ്റുകള്‍ക്കും അനുവാദം നല്‍കുന്നത്. ഈ വിട്ടുവീഴ്ചകളെ നന്മയായി കാണാന്‍ വിശ്വാസികള്‍ക്ക് കഴിയണം. വിശ്വാസം മൌലികമാകുമ്പോള്‍ സമീപനം തീവ്രമാകുന്നു. ജനാധിപത്യത്തിന്റെ നിരാസമാണ് തീവ്രവാദം. മറ്റാര്‍ക്കും ഇടം നല്‍കാത്തവരാണ് തീവ്രവാദികള്‍. ജനാധിപത്യപരമായ പരിസരത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് മതനിരപേക്ഷമായ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനത്തെ മതവിരുദ്ധമായി വ്യാഖ്യാനിക്കുന്നതാണ് തെറ്റ്. ഭരണഘടനയുടെ കൃത്യമായ വായനയിലൂടെയാണ് മതസ്വാതന്ത്യ്രത്തിന്റെ അതിരുകള്‍ നിര്‍ണയിക്കപ്പെടേണ്ടത്. കോടതിയുടെ വിട്ടുവീഴ്ചകളെ ദുര്‍വ്യാഖ്യാനം ചെയ്തുണ്ടാക്കിയ അമിതസ്വാതന്ത്യ്രത്തിന്റെ ദുരുപയോഗമാണ് അന്തരീക്ഷത്തെ കലുഷമാക്കുന്നത്.

ഗത്സേമനിയില്‍ യേശുവിന്റെ ആജ്ഞയനുസരിച്ച് പത്രോസ് വാള്‍ ഉറയിലിട്ടു. പത്രോസിന്റെ സിംഹാസനം ആ വാളിന്റെ ഉടമയാണ്. സാമ്രാജ്യത്വത്തിന്റെ സേവകനെതിരെ ഉയര്‍ന്ന വാളാണത്. അത് എക്കാലവും ഉറയില്‍ സൂക്ഷിക്കാനുള്ളതല്ല. വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുമെന്നറിയാത്തവരല്ല മാര്‍ക്സിസ്റ്റ്കാര്‍. അവരുടെ ജീവത്യാഗം അപരനുവേണ്ടിയുള്ളതാണ്. അപരനുവേണ്ടി ചിന്തപ്പെടുന്ന ചോരയില്‍ ഒരുമിക്കേണ്ടവരാണ് വിശ്വാസികളും വിപ്ളവകാരികളും. ഇതാണെന്റെ വിശ്വാസപ്രഖ്യാപനം; ഇതു തന്നെയാണെന്റെ വിപ്ളവസാക്ഷ്യം.

ഡോ. സെബാസ്റ്റ്യന്‍ പോള്‍ കടപ്പാട്: ചിന്ത വാരിക 14 ജനുവരി 2011

11 August, 2010

രചന: താലിബാന്‍ പണ്ഡിതന്‍, വിവര്‍ത്തനം: ലഷ്കര്‍ ഭീകരന്‍, വിതരണം: പോപ്പുലര്‍ ഫ്രണ്ട്

'ഇന്ത്യയില്‍ ഇസ്ളാമിക സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനെ ഒരു ശക്തിക്കും തടയാനാകില്ല'-പോപ്പുലര്‍ഫ്രണ്ടിന്റെ അകത്തളങ്ങളില്‍ പ്രചരിപ്പിച്ച, ലഷ്കര്‍ ഭീകരന്‍ സര്‍ഫ്രാസ് നവാസ് തര്‍ജുമ ചെയ്ത ലഘുലേഖ പ്രഖ്യാപിക്കുന്നു. 'ജനാധിപത്യം പിശാചിന്റെ മാര്‍ഗ'മാണെന്നും അതേ ലഘുലേഖയുടെ ആമുഖത്തില്‍ തന്നെ പറയുന്നു. പിന്നെ എങ്ങനെ ഇസ്ളാമിക രാജ്യം? ഇതിന് ഉത്തരം തേടുകയാണ് ഇസ്ളാമും ജനാധിപത്യവും എന്ന ഈ ലഘുലേഖ.

ഇന്ത്യയുടെ ഭരണഘടനയെയോ, നിയമനിര്‍മാണ സഭയെയോ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ലഘുലേഖ സമ്മതിദാനാവകാശത്തിലൂടെ ഇന്ത്യയെ ഇസ്ളാമികമാക്കാമെന്ന ധാരണ മൌഢ്യമാണെന്നും പറയുന്നു. ഇതിനായി മറ്റു മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. 'ഇന്ത്യയിലെ 20 കോടിയിലികം വരുന്ന മുസ്ളിങ്ങള്‍ നമ്മുടെ ക്ഷണം സ്വീകരിച്ചാല്‍...എന്നാല്‍ ഇന്ത്യ മാത്രമല്ല; ലോകത്തിന്റെ വലിയൊരു ഭാഗം തന്നെ നിങ്ങള്‍ക്ക് കൈവശപ്പെടുമെന്ന് ഞാനുറച്ച് വിശ്വസിക്കുന്നു.' ഒപ്പം മറ്റുള്ളവരെയും ഇസ്ളാമിന്റെ മാര്‍ഗത്തില്‍ അണിചേര്‍ക്കണമെന്നും ലഘുലേഖ ആഹ്വാനം ചെയ്യുന്നു.

'നിയമം നിര്‍മിക്കാന്‍ മനുഷ്യന് അവകാശമില്ല, ഇസ്ളാമല്ലാത്തവരെ പൂര്‍ണമായി നിഷേധിക്കണം'-ലഘുലേഖയുടെ കാതല്‍ ഇതാണ്. 'ദൈവേതര വ്യവസ്ഥയുടെ ഭരണഘടന മുസ്ളിങ്ങള്‍ക്ക് ഒരര്‍ഥത്തിലും സ്വീകാര്യമല്ല. ഇസ്ളാമിന് മേധാവിത്വം നേടാന്‍ ഏതെങ്കിലുമൊരു വ്യാജവ്യവസ്ഥിതിയുടെ തണലാവശ്യമില്ല. ഇസ്ളാമിന്റെ മേധാവിത്വത്തിന് സ്വന്തം ജീവരക്തം നല്‍കി അതിനെ ശക്തിപ്പെടുത്തുന്ന കര്‍മോത്സുകരെയാണ് വേണ്ടത്. ജാലൂത്തിന്റെ സൈന്യത്തെ കല്ലുകള്‍കൊണ്ട് നേരിടുന്ന പോരാളികളെയാണ് ഇസ്ളാമിനാവശ്യം. ജനാധിപത്യമോ, മതേതരത്വമോ എന്തുമാകട്ടെ ഇസ്ളാമല്ലാത്തതെല്ലാം ജാഹിലിയ്യത്താണ്. അതില്‍നിന്ന് പൂര്‍ണമായും അകന്നുനിന്ന് അതിനോട് നിസ്സഹകരിക്കുകയും അതിന്റെ നാശത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ഒരോ വിശ്വാസിയുടെ ബാധ്യതയാണ്'-ലഘുലേഖ പറയുന്നു. 'നിയമനിര്‍മാണ സഭ ആകാശത്തിനു കീഴിലെ ഏറ്റവും വലിയ നികൃഷ്ടജീവിയാണ്. സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത് അനിസ്ളാമികമാണ്. നിയമനിര്‍മാണ അധികാരം സഭയ്ക്കോ വ്യക്തികള്‍ക്കോ വകവെച്ചുകൊടുക്കുന്നത് ദൈവനിഷേധ(ശിര്‍ക്ക്)വുമാണ്.'

'ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഏറ്റവും നികൃഷ്ടമായ കുഫ്റാണ് മതേതരത്വം' എന്നതാണ് ലഘുലേഖയിലെ മറ്റൊരു പരാമര്‍ശം. 'മതത്തിന് അതിന്റെ സ്ഥാനം വകവെച്ചുകൊടുക്കണമെന്നേ മതേതരത്വം ആവശ്യപ്പെടുന്നുള്ളു. എന്നാല്‍ രാജ്യത്തിന്റെ ഭരണഘട നയിലോ, നിയമത്തിലോ, രാഷ്ട്രീയ മേഖലകളിലോ മതത്തെ പ്രവേശിപ്പിക്കുന്നില്ല.' ജനാധിപത്യത്തെ ഇസ്ളാമികമാക്കാമെന്നു വാദിക്കുന്നവരെയും ലഘുലേഖ വിമര്‍ശിക്കുന്നു. "ഇന്ത്യയില്‍ ഭൂരിപക്ഷം അമുസ്ളീമുകളാണ്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് മാനിക്കപ്പെടുകയെന്ന് മനസ്സിലാക്കണം. അഥവാ മുസ്ളിം അംഗം ഒരു ബില്‍ അവതരിപ്പിച്ചാല്‍ അതിന്റെ ചര്‍ച്ചയില്‍ ഖാദിയാനികളും കാഫിറുകളും പലതും ഉദ്ധരിക്കും. ഇത്തരത്തില്‍ ജനാധിപത്യത്തെ ഇസ്ളാമികമാക്കാന്‍ ശ്രമിക്കുന്നവര്‍ മുസ്ളിങ്ങളെ ജനാധിപത്യത്തിന്റെ അടിമത്തരീതികള്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.''

നിയസഭയിലെ അംഗത്വം ഹറാമാണെന്നും ലഘുലേഖ പറയുന്നു. 'മനുഷ്യനാവശ്യമായ നിയമ നിര്‍മാണത്തിന് അധികാരം ദൈവത്തിന് മാത്രമാണ്. മറിച്ച് നിയമം നിര്‍മിക്കുന്നവരെ ത്വാഗൂത്ത് എന്നാണ് വിശേഷിപ്പിക്കേണ്ടത്. പാര്‍ലമെന്റ് ഡല്‍ഹിയിലെ ഒരു കെട്ടിടമല്ല. മറിച്ച് മനുഷ്യരുടെ കൂട്ടായ്മയാണ്. ഇവരെല്ലാം ഭൂമിക്ക് ഭാരവുമാണ്. ഭരണഘടനയെയും നിയമത്തെയും സംരക്ഷിക്കാമെന്ന് അംഗം സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നുണ്ട്. അബ്കാരി സംഘത്തില്‍ അംഗങ്ങളാകുന്നതുപോലെയാണ് മുസ്ളിങ്ങള്‍ ജനപ്രതിനിധികളാകുന്നത്.' എന്നിങ്ങനെ പോകുന്നു 82 പേജുകളില്‍ വിവരിക്കുന്ന ലഘുലേഖ. അടിസ്ഥാന പ്രശ്നം, മതേതരത്വം, അല്ലാഹുവിന്റെ പങ്കാളിയാകാന്‍ താങ്കള്‍ സന്നദ്ധനാണോ, ശിര്‍ക്കിയന്‍ സഭയിലെ അംഗത്വം, സമ്മതിദാനത്തിന്റെ ശറഅ് കാഴ്ചപ്പാട് എന്നിങ്ങനെ ഏഴു അധ്യായങ്ങളിലായാണ് ഇസ്ളാമിക സര്‍ക്കാര്‍ സ്ഥാപിക്കുന്നതിന്റെ വഴികള്‍ തേടുന്നത്.

ഹിന്ദുത്വ തീവ്രവാദികള്‍ ഹിന്ദുത്വത്തിന്റെ മേല്‍ക്കോയ്മയ്ക്കായി ഉയര്‍ത്തുന്ന വാദത്തിന്റെ മറുവശം തന്നെയാണ് സര്‍ഫ്രാസിലൂടെ പോപ്പുലര്‍ഫ്രണ്ടും ഉയര്‍ത്തുന്നത്. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ആചാര്യന്‍ എം എസ് ഗോള്‍വള്‍ക്കര്‍ ഹിന്ദുത്വത്തിന്റെ മേല്‍ക്കോയ്മ എന്ന ആശയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയെന്ന് നോക്കുക: 'ഹിന്ദുസ്ഥാനിലെ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഹിന്ദുസംസ്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ആദരിക്കാനും ബഹുമാനിക്കാനും പഠിക്കണം, ഹിന്ദുരാഷ്ട്രത്തെ ആദര്‍ശവല്‍ക്കരിക്കുന്ന ആശയങ്ങളെ അല്ലാതെ ഒന്നിനെയും പ്രോത്സാഹിപ്പിച്ചുകൂടാ. അതായത് ഈ രാജ്യത്തോടും അതിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള പൈതൃകത്തോടുമുള്ള അസഹിഷ്ണുതയും കൃതഘ്നതയും ഉപേക്ഷിച്ചാല്‍ മാത്രം പോര, രാജ്യത്തോട് കൂറും സ്നേഹവും അര്‍പ്പണബോധവും വളര്‍ത്തിയെടുക്കുകയും വേണം. അല്ലെങ്കില്‍ അവര്‍ വിദേശികള്‍ മാത്രമായി കണക്കാക്കപ്പെടുകയോ, ഹിന്ദുരാഷ്ട്രത്തിന് പൂര്‍ണമായും കീഴ്പ്പെട്ട് ജീവിക്കുകയോ വേണം. ഒരു അവകാശവാദവുമില്ലാതെ ഒരു ആനുകൂല്യവും പറ്റാതെ പൌരാവകാശമടക്കം യാതൊരു പരിഗണനയും പ്രത്യേകാവകാശവുമില്ലാതെ ജീവിക്കുകയും വേണം.'(എം എസ് ഗോള്‍വള്‍ക്കര്‍-നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു-1938, പേജ് 27)

ആശയത്തില്‍ മാത്രമല്ല ഈ പൊരുത്തം. സംഘപരിവാരങ്ങളെ എങ്ങനെയാണോ ആര്‍എസ്എസ് നിയന്ത്രിക്കുന്നത് അതുപോലെയാണ് ഇമാംസ് കൌണ്‍സിലടക്കം 20 സംഘടനകളെ പോപ്പുലര്‍ ഫ്രണ്ടും നിയന്ത്രിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളിലും പൊലീസ് -സൈനിക സംവിധാനങ്ങളിലും ആര്‍എസ്എസ് സാന്നിധ്യം ഇന്ന് പരസ്യമാണ്. ചുരുങ്ങിയ കാലംകൊണ്ട് പോപ്പുലര്‍ഫ്രണ്ടും ഈ വഴിക്ക് ഏറെ മുന്നേറി. ആര്‍എസ്എസിന്റെ കുറുവടി സംഘം പോലെ പോപ്പുലര്‍ഫ്രണ്ടും പരേഡ് സേന രൂപീകരിച്ചു.

ഇന്ത്യയില്‍ ഇതര വിഭാഗങ്ങള്‍ക്ക് സ്വാതന്ത്യ്രദിനം ആഘോഷിക്കാന്‍ അവകാശമുള്ളതുപോലെ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് ഫ്രീഡം പരേഡ് നിരോധിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് അവകാശപ്പെട്ടത്. എന്നാല്‍ 'ഫ്രീഡം പരേഡ് ഇതുപോലെ തന്നെ ശത്രുവിനെതിരായ ഒരാക്രമണ'മാണെന്ന് പോപ്പുലര്‍ഫ്രണ്ടിന്റെ ഐഡിയോളജിക്കല്‍ ക്യാമ്പില്‍ നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. 'അതോടൊപ്പം മുസ്ളീങ്ങള്‍ക്ക് ആത്മവീര്യം പകരുന്ന ശക്തിപ്രകടനവും.' കായികമായി ചെറുത്തുനില്‍ക്കുക മാത്രമല്ല ശത്രുവിന്റെ ശക്തി ചോര്‍ത്തിക്കളയുകയെന്നതും ചെറുത്തുനില്‍പ്പിന്റെ ഭാഗമാണെന്ന് സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. കേരളത്തിലെയടക്കം മുസ്ളിങ്ങള്‍ ഉന്മൂലനം നേരിടുന്നു എന്ന് പ്രചരിപ്പിച്ചാണ് ഈ ചെറുത്തു നില്‍പ്പിന് പോപ്പുലര്‍ ഫ്രണ്ടിന്റെ ആഹ്വാനം. മുസ്ളിമിതര വിഭാഗങ്ങള്‍ക്ക് മാത്രമല്ല പോപ്പുലര്‍ഫ്രണ്ടിന്റെ ഭീഷണി. മുസ്ളിങ്ങള്‍ നേരിടുന്ന മറ്റൊരു പ്രശ്നം വിവിധ സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ ഐക്യമില്ലായ്മയാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇതിന് പരിഹാരമായി എല്ലാ മുസ്ളിങ്ങള്‍ക്കും ഒറ്റ സംഘടന യെന്നും അത് പോപ്പുലര്‍ ഫ്രണ്ടാണെന്നും സ്ഥാപിക്കാനാണ് സര്‍ക്കുലര്‍ ശ്രമിക്കുന്നത്.

സഅദ് അബ്ദുള്ള എന്ന താലിബാന്‍ അനുകൂല ഇസ്ലാമിക പണ്ഡിതന്‍ ഉറുദുവില്‍ എഴുതിയ പുസ്തകം ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ സര്‍ഫ്രാസ് നവാസാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഒരു സാക്ഷി പ്രസിദ്ധീകരണം എന്നു പറയുന്ന ലഘുലേഖയില്‍ എറണാകുളം ബാനര്‍ജി റോഡിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഈ മേല്‍വിലാസം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. കൃതി പുനഃപ്രസിദ്ധീകരിക്കാന്‍ പ്രസാധകരുടെ അനുവാദം വേണ്ടെന്നും പ്രസാധകക്കുറിപ്പിനോടൊപ്പം അച്ചടിച്ചിട്ടുണ്ട്. ഇതിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് ഈ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികളാണ് അച്ചടിച്ച് അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്, സംഘടനയുടെ യഥാര്‍ഥ രാഷ്ട്രീയനയപ്രഖ്യാപനം പോലെ.

ഈ ലഘുലേഖകളും സര്‍ക്കുലറുകളും പോപ്പുലര്‍ ഫ്രണ്ടിന്റെ ഐഡിയോളജിക്കല്‍ ക്യാമ്പുകളിലാണ് ചര്‍ച്ച ചെയ്യുക. ഈ ചര്‍ച്ചകളിലാണ് ഇതിന്റെ കര്‍മമാര്‍ഗങ്ങള്‍ തയ്യാറാക്കുക. താലിബാന്‍ ശിക്ഷാവിധികള്‍ ചിത്രീകരിച്ച സിഡികളും ഈ ക്യാമ്പുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നതും ഇവയോടൊപ്പം കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. ഒപ്പം പോപ്പുലര്‍ഫ്രണ്ടിന് അപ്രിയമായതെന്തും സ്വന്തം കോടതിയില്‍ വിധിച്ച് വിധി നടപ്പാക്കുന്ന ഭീകരസംഘടനയായും അത് വളര്‍ന്നു. മുസ്ളീം വിഭാഗത്തിലെ അസംതൃപ്തിക്കും അമര്‍ഷത്തിനും ബാബറിപള്ളി തകര്‍ത്തതടക്കമുള്ള ചരിത്രപരവും തികച്ചും ന്യായവുമായ ചില കാരണങ്ങളുണ്ടെന്നത് ഹിന്ദുക്കളടക്കമുള്ള ബഹുഭൂരിപക്ഷം വരുന്ന പൊതുജനാധിപത്യ സമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. അതിന് പരിഹാരം രാഷ്ട്രീയമല്ല; ഭീകരവാദമാണെന്ന നിലയിലേക്ക് മാറുമ്പോള്‍ അതിനെ ചെറുത്തേ തീരൂ. 1992ല്‍ സിമി നിരോധനത്തിന് ശേഷം രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചെറിയ തീവ്രവാദ ഗ്രൂപ്പുകള്‍ ഉടലെടുത്തിരുന്നു. അതിലൊന്നാണ് എന്‍ഡിഎഫ്. പുറമെ തീര്‍ത്തും ഒരു സന്നദ്ധ സംഘടന. ഈ മറവിലാണ് കഴിഞ്ഞ പതിനേഴുവര്‍ഷം ഇവര്‍ പ്രവര്‍ത്തിച്ചത്. പൊതുസമൂഹത്തിന്റെ നിഷ്ക്രിയതയില്‍ നടത്തിയ ഈ പ്രവര്‍ത്തനമാണ് പോപ്പുലര്‍ഫ്രണ്ടിനെ വീടിനെ വിഴുങ്ങുന്ന വിഷവൃക്ഷമായി വളര്‍ത്തിയത്.



ഡി ദിലീപ്

14 July, 2010

ഈ പൈശാചികതയാണ് യഥാര്‍ഥ പ്രവാചകനിന്ദ

"കോപം അടക്കുകയും അന്യരോട് ക്ഷമ കാട്ടുകയും ചെയ്യുന്നവര്‍ക്കും ധര്‍മം നല്‍കുന്നവര്‍ക്കും വേണ്ടിയാണ് സ്വര്‍ഗരാജ്യം സജ്ജീകരിക്കപ്പെടുന്നത്. ദയ കാട്ടുന്നവരെ അള്ളാ സ്‌നേഹിക്കുന്നു. തന്നോട് പെരുമാറിയാല്‍ താന്‍ എന്ത് ഇഷ്‌ടപ്പെടുകയില്ലയോ അതുപോലെ ആരും അയല്‍ക്കാരനോട് പെരുമാറാതിരിക്കുക'' - ഈ ഖുറാന്‍ വാക്യം പ്രവാചകനായ മുഹമ്മദ് നബിയുടെ സഹിഷ്‌ണുതയെയും ശത്രുക്കളോടുപോലും പുലര്‍ത്തേണ്ട ക്ഷമാശീലത്തെയും സംബന്ധിച്ച അസന്ദിഗ്ധമായ പ്രഖ്യാപനമാണ്. തൊടുപുഴയിലെ ന്യൂമാന്‍കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയവര്‍ ഏത് ഇസ്ളാമിനെയും നബിയെയും സംരക്ഷിക്കാനാണീ കൃത്യം ചെയ്തത്. പ്രവാചകനിന്ദക്ക് ഇസ്ളാമിക നിയമമനുസരിച്ച് ശിക്ഷാവിധി നടപ്പാക്കിയവര്‍ ഇസ്ളാം മതത്തിന്റെ ആവിര്‍ഭാവ ദര്‍ശനവും ശക്തിസ്വഭാവവും മനുഷ്യസ്‌നേഹമാണെന്നറിയാത്ത ക്രിമിനലുകള്‍ മാത്രമാണ്.

നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചോദ്യം ഉണ്ടാക്കിയ ഈ അധ്യാപകന്റെ നടപടി ജനാധിപത്യശക്തികളുടെയാകെ പ്രതിഷേധത്തിനിടയാക്കിയതാണ്. സര്‍ക്കാര്‍ കര്‍ശനമായിത്തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചതുമാണ്. പക്ഷേ സംഭവത്തെ നിമിത്തമാക്കി വര്‍ഗീയവല്‍ക്കരണവും ധ്രുവീകരണവും സൃഷ്‌ടിക്കാനാണ് ചില മതതീവ്രവാദ സംഘടനകളും അവരുടെ രക്ഷാധികാരികളായ ചില രാഷ്‌ട്രീയ പാര്‍ടികളും ശ്രമിച്ചത്. മതത്തിനെതിരെ ചോദ്യം ഉണ്ടാക്കിയവന്റെ കൈതന്നെ വെട്ടിമാറ്റുക എന്ന ശിക്ഷാവിധി നടപ്പാക്കുന്നവര്‍ പ്രവാചകന്റെയും മനുഷ്യത്വത്തിന്റെയും ശത്രുക്കളാണ്. ഒരു പരിഷ്‌കൃത സമൂഹത്തിനും പൊറുപ്പിക്കാനാവാത്ത വെറുപ്പിന്റെയും പകയുടേതുമായ ഇത്തരം വര്‍ഗീയ പ്രത്യയശാസ്‌ത്രങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മതഭീകരരെ മുഴുവന്‍ മതവിശ്വാസികളുള്‍പ്പെടെയുള്ള ജനാധിപത്യശക്തികള്‍ ഒന്നിച്ചുനിന്ന് എതിരിടേണ്ടതുണ്ട്.

ടി ജെ ജോസഫ് ചെയ്‌ത തെറ്റിനെ ഒരാളും ഇവിടെ ന്യായീകരിക്കുമെന്നു തോന്നുന്നില്ല. അതിന് നിയമാനുസൃതമായ ശിക്ഷാനടപടികള്‍ അദ്ദേഹത്തിന് നേരെ കൈക്കൊണ്ടിട്ടുമുണ്ട്. എന്നിട്ടും വിദേശ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു വര്‍ഗീയ ഭീകരസംഘടന വളരെ ആസൂത്രിതമായി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. അമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട് ഈ നിഷ്‌ഠൂരകൃത്യം നടത്തിയത്. ഇസ്ളാമിന്റെ മഹല്ല് പോലീസുകാരായി തങ്ങള്‍ക്കനഭിമതരായവരെയെല്ലാം ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്നവര്‍ക്ക് ഇസ്ളാമികദര്‍ശനവും ചരിത്രവുമായി എന്ത് ബന്ധമാണുള്ളത്. ഇവരുടെ ലക്ഷ്യം വിവിധ സാമൂഹ്യവിഭാഗങ്ങള്‍ക്കിടയില്‍ പരസ്‌പരസംശയവും സ്‌പര്‍ധയും വളര്‍ത്തുകയെന്നതാണ്.

പരസ്‌പരം കലഹിച്ചിരുന്ന ജനസമൂഹങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തിക്കൊണ്ടാണ് ഇസ്ളാംമതം ഉദയം ചെയ്‌തത്. മനുഷ്യബന്ധങ്ങളെയാകെ ശിഥിലമാക്കിക്കളഞ്ഞ ഗോത്രപോരിമയെയും വിഗ്രഹാരാധനയെയും ബഹുദൈവ വിശ്വാസത്തെയുമെല്ലാം ചോദ്യംചെയ്‌ത മുഹമ്മദ് നബി ഏകദൈവ വിശ്വാസപ്രചാരണത്തിലൂടെ എല്ലാവിധ ഭിന്നതകള്‍ക്കുമപ്പുറം മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുകയായിരുന്നു. ലോകഇസ്ളാമിന്റെ ഹൃദയഭൂമികളായ മെക്കയിലും മദീനയിലുമെല്ലാം താന്‍ നടത്തിയ പ്രബോധനങ്ങളിലൂടെയും രാഷ്‌ട്രീയ ഇടപെടലുകളിലൂടെയും ഭിന്നസമൂഹങ്ങളുടെ സൌഹൃദപൂര്‍വമായ നിലനില്പ് ഉറപ്പുവരുത്തണമെന്ന് നബി വ്യക്തമാക്കിയിട്ടുണ്ട്.

മദീന സ്‌റ്റേറ്റിന്റെ രൂപീകരണഘട്ടത്തില്‍ ഇസ്ളാമല്ലാത്ത ജൂത-ക്രൈസ്‌തവ മതങ്ങളുടെ അസ്‌തിത്വത്തെ സംബന്ധിച്ച ശിഷ്യന്മാരായ പണ്ഡിതന്മാരുടെ സംശയത്തിന് നബി നല്‍കിയ മറുപടി, ഇസ്ളാമിന്റെ വ്യവസ്ഥയും ശിക്ഷാനടപടികളുമെന്നപേരില്‍ ആഭ്യന്തര വിഭാഗങ്ങള്‍ക്കും അപരമത സമൂഹങ്ങള്‍ക്കും നേരെ ആക്രോശിച്ചു നടക്കുന്നവര്‍ മനസ്സിലാക്കേണ്ടതാണ്. ഇസ്ളാംമതത്തിന് മുമ്പുതന്നെ അറേബ്യന്‍ മരുഭൂമിയില്‍ വേരുപിടിച്ച ജൂത-ക്രൈസ്‌തവ മതങ്ങളെല്ലാം യാതൊരുവിധ വിവേചനങ്ങള്‍ക്കും വിധേയമാവാതെ മദീന ഗവണ്‍മെന്റിന് കീഴില്‍ നിലനില്‍ക്കുമെന്നാണ് നബി ശിഷ്യര്‍ക്ക് നല്‍കിയ മറുപടി. ഇന്നിപ്പോള്‍ ആഗോള ഇസ്ളാമിക വ്യവസ്ഥക്കുവേണ്ടി വാദിക്കുന്ന രാഷ്‌ട്രീയ ഇസ്ളാമിസ്റ്റുകള്‍ ജനസമൂഹങ്ങളെയാകെ വര്‍ഗീയമായി ചേരിതിരിക്കാനും പരസ്‌പര സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടാനുമുള്ള സാമ്രാജ്യത്വ മൂലധന താല്‍‌പര്യങ്ങളുടെ കൈയില്‍ കളിക്കുന്നവരാണ്. സാമ്രാജ്യത്വഫണ്ടും ആശയങ്ങളുമാണ് ഇത്തരക്കാരുടെ 'ജിഹാദിസ'ത്തിന് പ്രേരണയായി വര്‍ത്തിക്കുന്നത്.

മതങ്ങളുടെ ഈറ്റില്ലമായിരുന്ന അറേബ്യന്‍ മരുഭൂമിയില്‍ ഇഷ്‌താര്‍ മതോപാസന രീതിയും ജൂതമതവും ക്രിസ്‌തുമതവും മറ്റൊട്ടനവധി മതങ്ങളും ഇസ്ളാമിന്റെ പിറവിക്ക് ശേഷവും പുലര്‍ന്നുപോന്നിരുന്നു. ഇവയെല്ലാം തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് അധികാരിവര്‍ഗങ്ങള്‍ ആധിപത്യത്തിനുള്ള ഉപകരണമായി മതത്തെയും വിശ്വാസിസമൂഹങ്ങളെയും ഇളക്കിവിടുന്നതോടെയാണ്. ഇത്തരം സംഘര്‍ഷങ്ങള്‍ക്കിടയില്‍പോലും ഇസ്ളാം വിശ്വാസപരമായി എന്തുമാത്രം സമാധാനത്തെയും ശാന്തിയെയും ആന്തരവല്‍ക്കരിച്ചിരുന്ന മതമാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മാര്‍ ഗോലിയസ് ഇസ്ളാമിന്റെ ഭക്തിയും വിശ്വാസവും ആഴമേറിയ സഹിഷ്‌ണുതാഭാവത്തെയും ക്ഷമയെയും സ്വാംശീകരിച്ചതാണെന്ന് വ്യക്തമാക്കുവാന്‍ ഇങ്ങനെ എഴുതി:

"അവര്‍ അവരുടെ മതശാസനങ്ങളോട് തീവ്രമായ ഭക്തി പുലര്‍ത്തിയിരുന്നു. പുണ്യമാസങ്ങളില്‍ എപ്പോഴെങ്കിലും ഒരുവന്‍, അയാളുടെ പിതാവിനെ കൊലചെയ്‌തവന്‍ നിരായുധനായി നില്‍‌ക്കുന്നത് കണ്ടാല്‍പോലും അയാളെ ഉപദ്രവിക്കുന്നതിന് മുതിരുമായിരുന്നില്ല''. (ലോകനാഗരികതകളുടെ ചരിത്രം - ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്) സ്വന്തം പിതാവിന്റെ ഘാതകനോടുപോലും ക്ഷമിക്കണമെന്ന് വിശ്വസിക്കുന്ന ഒരു മതത്തിന്റെയും പ്രവാചകന്റെയും പേരിലാണ് പോപ്പുലര്‍ഫ്രണ്ട്, എസ്‌ഡിപിഐ, എന്‍ഡിഎഫ് എന്നീ പല നാമങ്ങളില്‍ മായാരാക്ഷസന്മാരെപ്പോലെ പൊതുസമൂഹത്തെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഭീകരസംഘം നിരന്തരമായി പാതകങ്ങള്‍ അഴിച്ചുവിടുന്നത്.

കേരളത്തിന്റെ മതേതര സാമൂഹ്യ അന്തരീക്ഷത്തെയും ഇടതുപക്ഷ രാഷ്‌ട്രീയ സ്വാധീനത്തെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍എസ്എസ് എന്നപോലെ എന്‍ഡിഎഫും പ്രവര്‍ത്തനമാരംഭിച്ചത്. തീരദേശങ്ങളിലും ഇടനാടുകളിലുമെല്ലാം മതം ധാര്‍മികമായി ആചരിക്കുവാന്‍ ഇസ്ളാമിക വിശ്വാസികളെ നിര്‍ബന്ധിക്കുകയും അതിന് വഴങ്ങാത്തവരെ വകവരുത്തുകയും ചെയ്യുക എന്നത് എന്‍ഡിഎഫിന്റെ മുഖ്യ കര്‍മപരിപാടിയാണ്. മതവും ദൈവവുമെല്ലാം അപകടത്തിലാണെന്ന് വരുത്തി ആധുനിക ജിഹാദിസത്തിന്റെ ട്രെയിനിങ് ക്യാമ്പുകളിലേക്ക് കൌമാരപ്രായക്കാരെയും യുവാക്കളെയും റിക്രൂട്ട് ചെയ്യുന്നു. ഇപ്പോള്‍ കേരളത്തില്‍ വിവാദപരമായി ചര്‍ച്ച ചെയ്യപ്പെടുന്ന പര്‍വതപ്രദേശങ്ങളിലെ പരിശീലനക്യാമ്പുകളും ആയുധസമാഹരണവുമെല്ലാം രാജ്യത്തെ ശിഥിലീകരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്.

തൊണ്ണൂറുകളില്‍ കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ മൌനസമ്മതത്തോടെയാണ് ഈ തീവ്രവാദ സംഘടന അതിന്റെ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കരുണാകരന്റെയും പിന്നീട് ആന്റണിയുടെയും നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ എല്ലാതരം വര്‍ഗീയവാദികളും നടത്തിയ രാജ്യദ്രോഹ-ശിഥിലീകരണ പ്രവര്‍ത്തനങ്ങളോട് തികഞ്ഞ അലംഭാവം പുലര്‍ത്തുകയായിരുന്നു. ഹവാല ഉള്‍പ്പെടെ വിദേശപണം പറ്റി പ്രവര്‍ത്തിക്കുന്ന ഇത്തരം തീവ്രവാദ സംഘടനകള്‍ നടത്തുന്ന പല ഭീകര പ്രവര്‍ത്തനങ്ങളും പുറത്തുവന്നിട്ടും സര്‍ക്കാര്‍ അലംഭാവം പുലര്‍ത്തുകയായിരുന്നു. ജനങ്ങളെ കബളിപ്പിക്കാനുള്ള ചില പ്രഹസനങ്ങള്‍ക്കപ്പുറം ഒന്നും ചെയ്‌തില്ല.

കടലുണ്ടിപ്പുഴയില്‍ പൈപ്പ്ബോംബു കണ്ടെത്തിയ സംഭവം, നിരവധി കൊലപാതകങ്ങളും തീവെപ്പുകളും, ആയുധസംഭരണങ്ങള്‍ തുടങ്ങി ഒരു കേസിലും ഇതിന് പിറകിലുള്ള തീവ്രവാദസംഘടനകളെ കണ്ടെത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തുനിഞ്ഞില്ല.

മുസ്ളിംലീഗിന്റെ കടുത്ത സമ്മര്‍ദവും തങ്ങളുടെ വോട്ടുബാങ്ക് രാഷ്‌ട്രീയവുംമൂലമായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ തീവ്രവാദകേസുകള്‍ പ്രഹസനമാക്കിയത്.

കടലുണ്ടിപ്പുഴയിലെ പൈപ്പ്ബോംബ് ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ ആയുധ സംഭരണ റിപ്പോര്‍ടുകള്‍ പുറത്ത് വന്നപ്പോള്‍ ആന്റണി സര്‍ക്കാര്‍ പാറ പൊട്ടിക്കാന്‍ സ്‌ഫോടകവസ്‌തുക്കള്‍ സൂക്ഷിച്ചുവെച്ചിരുന്ന കുറെ ക്വാറിത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുക മാത്രമായിരുന്നു. ആയുധവേട്ടപ്രഹസനം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു. പിന്നീട് 1996ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അഫ്‌ഗാന്‍- ബോസ്‌നിയ മോഡലില്‍ സമൂഹത്തെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുവാനും ആയുധശേഖരങ്ങള്‍ പിടികൂടാനും നടപടികളുണ്ടായത്. അതില്‍ പ്രകോപിതരായിക്കൊണ്ടാണല്ലോ തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത്.ഇത്തരക്കാരുടെ എല്ലാവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ആയുധ പരിശീലന പരിപാടികളും വിദേശധനസഹായ സാധ്യതകളും അറിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ യാതൊരുവിധ നടപടിയുമെടുക്കാന്‍ മുതിര്‍ന്നിരുന്നില്ല. തൊഴിയൂര്‍ സുനില്‍ വധക്കേസ്സിലെ യഥാര്‍ഥ കുറ്റവാളികളായ എന്‍ഡിഎഫുകാര്‍ രക്ഷപ്പെട്ടുപോയത് യുഡിഎഫ് പൊലീസ് നയംമൂലമായിരുന്നു. പിന്നീട് കോടതി ഇടപെട്ടാണ് പ്രതി ചേര്‍ക്കപ്പെട്ട പ്രതികളെ മോചിപ്പിച്ചതും യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നതും. നിരപരാധികളെ ശിക്ഷിക്കുന്നിടം വരെ പൊലീസിനെയും കോടതിയെയും ഉപയോഗിക്കാന്‍ എന്‍ഡിഎഫിന് കഴിഞ്ഞത് മുസ്ളിം ലീഗിലെ ഒരു ഉന്നതന്റെ സഹായം മൂലമായിരുന്നല്ലോ. മാറാട് കൂട്ടക്കൊല ഈയൊരു നയത്തിന്റെ പരിണതിയായിരുന്നു.

കണ്ണൂരിലെ ആസാദ് ഇസ്ളാമിക ജീവിതം അനുസരിക്കാന്‍ വിസമ്മതിക്കുന്നുവെന്നാരോപിച്ച് എന്‍ഡിഎഫുകാര്‍ കൊലചെയ്‌ത് കടലിലെറിഞ്ഞ യുവാവാണ്. തിരുവില്ല്വാമലയിലെ ഒരു സിദ്ധന്‍ - ഫക്കിറുപ്പാപ്പ, മണ്ണാര്‍ക്കാട്ടെ അബ്‌ദുള്‍ ഗഫൂര്‍, പുനലൂരിലെ എ എം അഷറഫ്, ന്യൂമാഹിയിലെ യു കെ സലിം തുടങ്ങി എത്രയെത്ര പേരെയാണ് ഈ തീവ്രവാദി സംഘം കൊലക്കത്തിക്കിരയാക്കിയത്. ഒരു മുസ്ളിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചുപോയ കുറ്റത്തിനാണ് കാസര്‍ക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ബാലകൃഷ്ണനെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയത്.

അങ്ങേയറ്റം നീചമായി കെട്ടിച്ചമച്ച ഒരു ബലാത്സംഗ കഥ പ്രചരിപ്പിച്ചുകൊണ്ടാണ് തെരുവംപറമ്പി(നാദാപുരം)ലെ ബിനുവിനെ ഈ തീവ്രവാദിസംഘം കല്ലാച്ചി ടൌണിലിട്ട് കൊലപ്പെടുത്തിയത്. അതിനിഷ്‌ഠൂരമായ ഈ മതഭീകരവാദി സംഘത്തിന്റെ ആക്രമണങ്ങളില്‍ രക്ഷപ്പെട്ട എത്രയോ പേര്‍ ഇന്നും മരണവേദന തിന്നുകേരളത്തില്‍ ജീവിക്കുന്നുണ്ട്.വര്‍ഗീയമായ മതഭ്രാന്ത് തലക്ക് പിടിച്ചവര്‍ സമൂഹത്തെയാകെ സംഘര്‍ഷങ്ങളിലേക്കും ശത്രുതയിലേക്കും തള്ളിവിടാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭീതിയും വിദ്വേഷവും വിതയ്‌ക്കുന്ന ഇത്തരം ഭീകരസംഘങ്ങളെ ഒറ്റപ്പെടുത്തുക എന്നത് എല്ലാവരുടെയും കടമയാണ്. ക്രൂരതയെ ജീവിതമൂല്യമാക്കുവാന്‍ പഠിപ്പിക്കുന്ന വര്‍ഗീയ പ്രത്യയശാസ്‌ത്രം മതഭീകരര്‍ അവകാശപ്പെടുന്നതുപാലെ മതദര്‍ശനങ്ങളോ ചരിത്രവുമായോ വിദൂരബന്ധം പോലും പുലര്‍ത്തുന്നതല്ല.


*****

കെ ടി കുഞ്ഞിക്കണ്ണന്‍

30 June, 2010

രാഷ്‌ട്രീയ ഇസ്ളാമിന്റെ പലസ്‌തീന്‍പര്‍വം

പിറന്ന മണ്ണില്‍ അഭയാര്‍ഥികളാക്കപ്പെട്ട പലസ്‌തീനികളുടെ സമരോത്സുകമായ സ്വപ്‌നങ്ങളെയും ഐതിഹാസികമായ ചെറുത്തു നില്‍പ്പിനെയും സംഹരിക്കാനുള്ള സാമ്രാജ്യത്വ-സയണിസ്‌റ്റ് തന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ അവസാനത്തെ ആത്മബോധവും ആയുധമാക്കി പോരാടുകയാണ് യാസര്‍ അറഫാത്തിന്റെ പിന്മുറക്കാര്‍. ഇസ്രയേലിനെതിരായ ചെറുത്തുനില്‍പ്പിന് ജനകീയ സ്വഭാവം കൈവന്നത് യാസര്‍ അറഫാത്തിന്റെ വരവോടുകൂടിയാണ്.

1948 മുതല്‍ 1967 വരെയുള്ള കാലഘട്ടത്തില്‍ ഒരു അറബ് ദേശീയ പ്രശ്‌നമായാണ് പലസ്‌തീനികളുടെ സമരം നിര്‍വചിക്കപ്പെട്ടത്. പലസ്‌തീനികള്‍ക്കു വേണ്ടി സഹോദര അറബ് രാജ്യങ്ങള്‍ യുദ്ധവും നയതന്ത്രനീക്കങ്ങളും നടത്തുന്ന സ്ഥിതിക്ക് മാറ്റമുണ്ടായത് പിഎല്‍ഒയുടെ പ്രസിഡന്റായി 1967ല്‍ യാസര്‍ അറഫാത്ത് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്.

കെയ്റോയില്‍ വിദ്യാര്‍ഥിയായിരിക്കെ യാസര്‍ അറഫാത്ത് പാലസ്‌തീന്‍ വിദ്യാര്‍ഥി യൂണിയന്‍ രൂപീകരിച്ചു. അറബ് ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളായ അബ്‌ദുള്‍ഫത്ത, ഈസ ഹമീദ്, ഖലീര്‍-അല്‍-വസീര്‍ എന്നിവര്‍ അറഫാത്തിന് ശക്തമായ പിന്തുണ നല്‍കി. അറബ് വംശീയത, അറബി ഭാഷ, അറബി സംസ്‌ക്കാരം, സോഷ്യലിസത്തോടുള്ള ആഭിമുഖ്യം, സാമ്രാജ്യത്വ-കോളനി വിരുദ്ധ മനോഭാവം എന്നിവയിലധിഷ്‌ഠിതമായ അറബ് ദേശീയ പ്രസ്ഥാനം മതേതരമായ ദേശീയ സ്വത്വമാണ് ഉയര്‍ത്തിപ്പിടിച്ചത്.

അറബ് ദേശീയതയുടെ മുഖ്യധാരയില്‍ നിന്നുയര്‍ന്നു വന്ന പാലസ്‌തീന്‍ ദേശീയത വിശുദ്ധഭൂമിയില്‍ ഒരു പലസ്‌തീന്‍ ദേശരാഷ്‌ട്രം സ്ഥാപിക്കാനാണ് പരിശ്രമിച്ചത്. ജൂത വംശീയ ദേശീയതയിലും ജൂതമത മൌലികവാദത്തിലും അധിഷ്ഠിതമായ സയണിസ്‌റ്റ് ഇസ്രയേലിനെതിരെ പോരാടി പുരോഗമന പാലസ്‌തീന്‍ ദേശരാഷ്‌ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം നേടാന്‍ 1956ലെ സൂയസ് യുദ്ധത്തിനു ശേഷം യുവ വിപ്ളവകാരികളെ ചേര്‍ത്ത് അറഫാത്ത് അല്‍-ഫത്ത എന്ന വിപ്ളവ സംഘടനയ്‌ക്ക് രൂപം നല്‍കി.

അറബ് ക്രിസ്‌ത്യാനിയായ ജോ ഹബാഷ് എന്ന വിപ്ളവകാരിയാണ് 'സായുധ സമരത്തിലൂടെ പലസ്‌തീന്‍ വിമോചനം' എന്ന ആശയം മുന്നോട്ടുവച്ചത്. അറഫാത്ത്-ജോ ഹബാഷ് കൂട്ടുകെട്ട് അല്‍-ഫത്തയെ ലക്ഷണമൊത്ത മതേതര ദേശീയ വിപ്ളവ സംഘടനയായി വളര്‍ത്തിയെടുത്തു. ഇസ്രയേലിനെതിരെ സായുധ സമരം സഘടിപ്പിക്കുന്നതോടൊപ്പം പലസ്‌തീന്‍ ജനതയെ ആന്തരികമായി ഐക്യപ്പെടുത്താനുള്ള ആശയ പ്രചാരണവും ഫലപ്രദമായി നടത്താന്‍ അറഫാത്തിനും കൂട്ടുകാര്‍ക്കും കഴിഞ്ഞു.

പലസ്‌തീന്‍ ജനസംഖ്യയുടെ 90 ശതമാനത്തോളം അറബ് മുസ്ളിങ്ങള്‍, 8 ശതമാനത്തോളം അറബ് ക്രിസ്‌ത്യാനികള്‍, 2 ശതമാനത്തില്‍ താഴെ മാത്രം ഡ്രൂസുകള്‍, യൂറോപ്പില്‍നിന്നുള്ള ജൂതകുടിയേറ്റത്തിനു മുമ്പ് പലസ്‌തീനില്‍ സ്ഥിരതാമസമാക്കിയിരുന്ന സൂക്ഷ്‌മ ന്യൂനപക്ഷമായ തദ്ദേശീയ ജൂതന്മാര്‍ തുടങ്ങിയ വിവിധ ജനവിഭാഗങ്ങളില്‍നിന്നും ഏറെക്കുറെ സമ്പൂര്‍ണമായ പിന്തുണ നേടിയെടുക്കാന്‍ അറഫാത്തിന്റെ പിഎല്‍ഒയ്‌ക്ക് കഴിഞ്ഞു. മാത്രമല്ല, ഒരു മതേതര ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ സോഷ്യലിസ്‌റ്റ് ബ്ളോക്കിന്റെയും ചേരിചേരാ പ്രസ്ഥാനത്തിന്റെയും ഉറച്ച പിന്തുണ പിഎല്‍ഒയ്‌ക്ക് ലഭിച്ചു. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര ഭൂപ്രദേശമില്ലാതിരുന്നിട്ടും പലസ്‌തീന് ഐക്യരാഷ്‌ട്ര സഭയില്‍ അംഗത്വം ലഭിക്കുന്നത്. അന്താരാഷ്‌ട്ര സമൂഹം പാലസ്‌തീന് നല്‍കിയ 'രാഷ്‌ട്രപദവി' പാലസ്‌തീന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ശരിയും മാനവികവുമായ നയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായിരുന്നു.

ഇരുപതാംനൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മൌലാന മൌദൂദിയും ഈജിപ്‌തില്‍ ഹസനുല്‍ ബന്നയും സെയ്യിദ് ഖുതുബും എല്ലാ ആധുനിക രാഷ്‌ട്രീയ മൂല്യങ്ങളെയും രാഷ്‌ട്ര വ്യവസ്ഥകളെയും കടന്നാക്രമിച്ചുകൊണ്ട് ആക്രമണോത്സുകതയും പരമത വിദ്വേഷവും പ്രസരണം ചെയ്യുന്ന രാഷ്‌ട്രീയ ഇസ്ളാമുമായി രംഗത്തെത്തിയത്. 1970 കളുടെ അവസാനമായപ്പോഴേക്കും മൌദൂദി-ഖുതുബ് പ്രഭൃതികളുടെ പ്രത്യയ ശാസ്‌ത്ര പരിലാളനകളില്‍ വളര്‍ന്ന രാഷ്‌ട്രീയ ഇസ്ളാം മധ്യപൌരസ്‌ത്യ മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറി. കടുത്ത സാമ്രാജ്യത്വ വിരുദ്ധത പുലര്‍ത്തുന്ന അറബ് ദേശീയ പ്രസ്ഥാനങ്ങള്‍, അറബ് സോഷ്യലിസം, ഈജിപ്‌ഷ്യന്‍ പ്രസിഡന്റായിരുന്ന ഗമാല്‍ അബ്‌ദുള്‍ നാസറിന്റെ സോഷ്യലിസ്‌റ്റ് ആശയങ്ങള്‍ ('നാസറിസം') എന്നിവയുടെ സ്ഥാനത്ത് 'രാഷ്‌ട്രീയ ഇസ്ളാം' കടന്നു വന്നു.

മധ്യ പൌരസ്‌ത്യ മേഖലയില്‍ സോവിയറ്റ് യൂണിയന്റെ സ്വാധീനം ഇല്ലാതാക്കാനും സോഷ്യലിസ്‌റ്റ് ആഭിമുഖ്യം പുലര്‍ത്തുന്ന ഭരണകൂടങ്ങളെയും പ്രസ്ഥാനങ്ങളെയും തകര്‍ക്കാനുമുള്ള 'കോടാലിക്കൈ' ആയി രാഷ്‌ട്രീയ ഇസ്ളാമിനെ സാമ്രാജ്യത്വം ഉപയോഗിച്ചു. അറബ് ദേശീയത, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ രാഷ്‌ട്രീയമൂല്യങ്ങളെ 'യൂറോപ്യന്‍-ക്രിസ്‌ത്യന്‍' ആശയങ്ങളായി ചുരുക്കി വ്യാഖ്യാനിക്കുകയും അവയുടെ സ്ഥാനത്ത് 'ഇസ്ളാമിക വ്യവസ്ഥ' സ്ഥാപിക്കണമെന്ന് ശഠിക്കുകയും ചെയ്‌തു രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകള്‍.

ദേശരാഷ്‌ട്രത്തിന്റെ സ്ഥാനത്ത് 'പ്രവാചകന്റെ കാലത്തെ സാമൂഹ്യ-രാഷ്‌ട്രീയ വ്യവസ്ഥ' സ്ഥാപിക്കണമെന്ന മൌദൂദി (1903-79) യുടെ ആശയമാണ് രാഷ്‌ട്രീയ ഇസ്ളാമിന്റെ മുദ്രാവാക്യം. മൌദൂദിയുടെ ശിഷ്യനും സുന്നി മൌലികവാദ പ്രസ്ഥാനമായ മുസ്ളിം ബ്രദര്‍ഹുഡിന്റെ സൈദ്ധാന്തികനുമായ സയ്യിദ് ഖുതുബ് (1906-66) എഴുതിയ 'നാഴികക്കല്ലുകള്‍' എന്ന കൃതി വിവിധ ഇസ്ളാമിസ്‌റ്റ് ഗ്രൂപ്പുകളുടെ വേദഗ്രന്ഥമായി. 'ഇസ്ളാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ സകല ജനതകള്‍ക്കും ഭരണകൂടങ്ങള്‍ക്കുമെതിരെ വിശുദ്ധ യുദ്ധം നടത്തണമെന്ന ഖുതുബിന്റെ ആഹ്വാനം ലോകത്തെമ്പാടും നിരവധി ഇസ്ളാമിക തീവ്രവാദ സായുധ സംഘങ്ങള്‍ക്ക് ജന്മം നല്‍കി.

മൌദൂദി-ഖുതുബുമാര്‍ നട്ടുനനച്ചു വളര്‍ത്തിയ രാഷ്‌ട്രീയ ഇസ്ളാമിന്റെ വരവോടെ പലസ്‌തീന്‍ ദേശീയ പ്രസ്ഥാനം ഇസ്ളാമികവല്‍ക്കരണത്തിന് വിധേയമായി. മൌദൂദി-ഖുതുബ് അച്ചുതണ്ടില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുസ്ളിം ബ്രദര്‍ഹുഡിന്റെ മാതൃകയില്‍ ഹമാസ് രൂപംകൊണ്ടു. ബ്രദര്‍ഹുഡിന്റെ സംഘടനാരീതിയും പ്രവര്‍ത്തനശൈലിയും 1980കളില്‍ ഹമാസ് അതേപടി പകര്‍ത്തി. പലസ്‌തീനില്‍ ഒരു സ്വതന്ത്ര മതനിരപേക്ഷ ദേശരാഷ്‌ട്രം സ്ഥാപിക്കുക എന്ന പിഎല്‍ഒയുടെ മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് 'ഇസ്ളാമിക രാഷ്‌ട്രം' സ്ഥാപിക്കുക എന്ന ആഹ്വാനമാണ് ഹമാസ് മുന്നോട്ടുവച്ചത്. ജൂതരും മുസ്ളിങ്ങളും തമ്മിലുള്ള ഒരു മതസംഘര്‍ഷമെന്ന നിലയില്‍ പലസ്‌തീന്‍ പ്രശ്‌നത്തെ മാറ്റിത്തീര്‍ക്കാന്‍ ഇസ്ളാമിസ്‌റ്റുകള്‍ക്ക് കഴിഞ്ഞു.

ഇസ്ളാമികവല്‍ക്കരിക്കുക അല്ലെങ്കില്‍ നശിക്കുക എന്ന മുദ്യാവാക്യമാണ് ഹമാസിന്റെ ആചാര്യന്‍ മുഹമ്മദ് യാസിന്‍ മുന്നോട്ടുവച്ചത്. മൌദൂദിസത്തിന്റെയും അതിന്റെ പരിഛേദമായ ഖുതുബിസത്തിന്റെയും പതാകവാഹകരായ ഇസ്ളാമിസ്‌റ്റ് സംഘങ്ങള്‍ പലസ്‌തീന്‍ പ്രശ്‌നത്തെ പലസ്‌തീന്‍ ഒരു മതപ്രശ്‌നമായി ന്യൂനീകരിക്കുകയും ആ ദിശയില്‍ വ്യാപകമായ പ്രചാരണം നടത്തുകയുംചെയ്‌തു. സംഘടിതമായ ഇത്തരം പ്രചാരണങ്ങള്‍ 'ദേശീയ പാലസ്‌തീന്‍ സ്വത്വ'ത്തെ 'ഇസ്ളാമിക സ്വത്വ'മായി തിരിച്ചറിയപ്പെടുന്ന സാഹചര്യം സൃഷ്‌ടിച്ചു. തല്‍ഫലമായി 'അല്‍-ഫത്ത'യുടെ ജനസ്വാധീനം ക്രമാനുഗതമായി കുറഞ്ഞു വരുകയും 'ഹമാസ് ' ഉത്തരോത്തരം ജനപ്രിയമാവുകയും ചെയ്‌തു.

ഫത്ത പാര്‍ടിയും ഹമാസും രാഷ്‌ട്രീയമായും സൈനികമായും ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി. സയണിസ്‌റ്റ് - സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് വളര്‍ന്നപ്പോള്‍ ജനകീയ ഐക്യം തകര്‍ന്നു. ക്രിസ്‌ത്യന്‍ അറബികള്‍, പലസ്‌തീന്‍ ജൂതര്‍, ഡ്രൂസുകള്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളും അറബ് ദേശീയവാദികളും ഇസ്ളാമിസ്‌റ്റുകള്‍ മുന്നോട്ടുവച്ച ഇസ്ളാമിക രാഷ്‌ട്ര സങ്കല്‍പ്പത്തെ ഭീതിയോടെ കാണാന്‍ തുടങ്ങിയതോടെ നിരന്തര ആഭ്യന്തര സംഘര്‍ഷങ്ങളുടെ വിളനിലമായി പലസ്‌തീന്‍ മാറി. രാഷ്‌ട്രീയമായി ഐക്യപ്പെട്ട പലസ്‌തീന്‍ വീണ്ടും വിഭജിക്കപ്പെട്ടു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയും ഫത്ത നിയന്ത്രണത്തിലുള്ള വെസ്‌റ്റ് ബാങ്കും രൂപം കൊണ്ടത് ഒരു 'ദേശരാഷ്‌ട്രമായി മാറാനുള്ള യോഗ്യത പലസ്‌തീനിനില്ല' എന്ന സയണിസ്‌റ്റ് വാദമുഖത്തെ ഒരര്‍ഥത്തില്‍ സാധൂകരിക്കുകയാണുണ്ടായത്.

വ്യത്യസ്‌തമായ രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ടികളുടെയും ഗ്രൂപ്പുകളുടെയും മുന്നണി സംഘടനയാണ് പിഎല്‍ഒ ഫത്ത പാര്‍ടി. പോപ്പുലര്‍ ഫ്രണ്ട്, പോപ്പുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ കമാന്‍ഡ്, അല്‍-സെയ്‌ക്ക, സിറിയന്‍ ബാത്ത് പാര്‍ടി, അറബ് ലിബറേഷന്‍ ആര്‍മി, അറബ് ലിബറേഷന്‍ ഫ്രണ്ട് എന്നിവയായിരുന്നു പിഎല്‍ഒയുടെ പ്രധാനപ്പെട്ട ഘടക സംഘടനകള്‍. ഇസ്ളാമിസ്‌റ്റുകളുടെ, പ്രത്യേകിച്ച് ഹമാസ്, അല്‍-ഖായ്‌ദ എന്നിവയുടെ വരവോടെ പിഎല്‍ഒയുടെ ഐക്യം തകര്‍ന്നു. വിവിധ പോരാട്ട സംഘങ്ങളെ യോജിപ്പിച്ച് പലസ്‌തീന്‍ ജനതയ്‌ക്കാകെ നേതൃത്വം നല്‍കിയിരുന്ന പിഎല്‍ഒയുടെ തളര്‍ച്ച ആഭ്യന്തര ഐക്യപ്പെടലിന്റെ സാധ്യതകളെ ദുര്‍ബലമാക്കി. മതസ്വത്വവാദം ജനകീയ ഐക്യത്തെ തകര്‍ത്തതിന്റെ നേര്‍ക്കാഴ്‌ചയാണ് വീണ്ടും വിഭജിക്കപ്പെട്ട പലസ്‌തീന്‍.

******

ഡോ. പി ജെ വിന്‍സന്റ്, കടപ്പാട് : ദേശാഭിമാനി

(ലേഖകന്‍ അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ വികാസപരിണാമങ്ങള്‍ എന്ന വിഷയത്തിലാണ് ഗവേഷണ ബിരുദം നേടിയത്)

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ നാലാമത്തെ ലേഖനം)

ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും

കമ്യൂണിസത്തിനും ദേശീയ വിമോചനപ്രസ്ഥാനങ്ങള്‍ക്കുമെതിരെ അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വിത്സണ്‍ ആവിഷ്‌ക്കരിച്ചതും പ്രസിഡന്റ് ഹാരി ട്രൂമാന്‍ വിപുലപ്പെടുത്തിയതുമായ 'പ്രതിവിപ്ളവപദ്ധതി' (counter intelligence program) യുടെ സൃഷ്‌ടിയാണ് ഇന്ത്യയിലെ ആര്‍എസ്എസും ജമാഅത്തെ ഇസ്ളാമിയും. സോവിയറ്റ് യൂണിയനും ദേശീയ വിമോചനശക്തികളും ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടാനുള്ള സാമ്രാജ്യത്വത്തിന്റെ കുത്സിത നീക്കങ്ങളിലാണ് സര്‍വവിധ മത, വംശീയ പ്രസ്ഥാനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നത്.

വിശ്വാസപരമായ ധാരണകളെ സാമ്രാജ്യത്വവിരുദ്ധ ദേശീയതയെയും സ്ഥിതിസമത്വാശയങ്ങളെയും എതിര്‍ക്കാനുള്ള സ്ഥാപനപരമായ പ്രത്യയശാസ്‌ത്രപദ്ധതിയായി വികസിപ്പിക്കാനാണ് അമേരിക്കന്‍ സ്‌റ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റും അതിന്റെ രഹസ്യാന്വേഷണവിഭാഗങ്ങളും കൌണ്ടര്‍ ഇന്റലിജന്‍സ് പ്രോഗ്രാമിലൂടെ യത്‌നിച്ചത്. ആധുനിക രാഷ്‌ട്രസങ്കല്‍പ്പങ്ങളെയും ജീവിതവീക്ഷണങ്ങളെയും നിരാകരിക്കുന്ന എല്ലാവിധ ചിന്താധാരകളെയും ഡോളര്‍ ഒഴുക്കി ഈ ഭൂമണ്ഡലമാകെ വളര്‍ത്തുകയായിരുന്നു അമേരിക്കയും മറ്റ് സാമ്രാജ്യത്വരാജ്യങ്ങളും. ആര്‍എസ്എസും ജമാഅത്തെ ഇസ്ളാമിയുമെല്ലാം ജന്മമെടുക്കുന്നത് ഈയൊരു ആഗോളപശ്‌ചാത്തലത്തിലാണ്.

ആധുനിക ജനാധിപത്യ മതേതര സങ്കല്‍പ്പങ്ങളെ ഗോള്‍വാള്‍ക്കറും മൌദൂദിയും സമീപിക്കുന്നത് പരമ പുച്‌ഛത്തോടെയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തേക്കാള്‍ എന്തുകൊണ്ടും വിശിഷ്‌ടം രാജവാഴ്‌ചയാണെന്ന് സ്ഥാപിക്കുന്ന ഗോള്‍വാള്‍ക്കറിസത്തിന്റെ നിലപാടുകളെത്തന്നെയാണ് മറ്റൊരു രൂപത്തില്‍ മൌദൂദിസവും മുന്നോട്ടു വയ്ക്കുന്നത്.

ഗോള്‍വാള്‍ക്കറെപ്പോലെതന്നെ ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങളെയും ജീവിതസാഹചര്യങ്ങളെയും ശരിയായി വിശകലനം ചെയ്യാന്‍ വിസമ്മതിക്കുന്ന മൌദൂദിയും ജനാധിപത്യ - മതേതര ആശയങ്ങളോട് തികഞ്ഞ ശത്രുതയാണ് പുലര്‍ത്തുന്നത്. സമുദ്രഗുപ്‌ത മൌര്യന്റെയും റാണാപ്രതാപന്റെയും ഛത്രപതി ശിവജിയുടെയും ഭരണകാലത്തെ സുവര്‍ണകാലമായി വിലയിരുത്തുന്ന ഗോള്‍വാള്‍ക്കര്‍ ആ ഒരു ഭൂതകാലത്തിന്റെ വീണ്ടെടുക്കുന്നതിലൂടെ വര്‍ത്തമാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാമെന്ന മിഥ്യാധാരണയാണ് സൃഷ്‌ടിക്കുന്നത്. മൌദൂദിയും മധ്യകാലിക ജീവിതവീക്ഷണങ്ങളെ ആധുനിക പദപ്രയോഗങ്ങളില്‍ പുതപ്പിച്ചവതരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. വര്‍ത്തമാന ജീവിതപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാക്കാന്‍ ദൈവിക ഭരണം (ഹുക്കുമത്തെ ഇസ്ളാമിയെന്നോ ഇഖാമത്തുദ്ദീന്‍ എന്നോ നാമകരണം ചെയ്യപ്പെട്ട) സ്ഥാപിക്കണമെന്നാണ് വിളിക്കുന്നത്.

ആര്‍എസ്എസിനെപ്പോലെതന്നെ തികഞ്ഞ മതരാഷ്‌ട്രവാദമാണ് ജമാഅത്തെ ഇസ്ളാമിയും മുന്നോട്ടുവയ്‌ക്കുന്നത്. ഇന്ത്യയെപ്പോലൊരു ബഹുമത സമൂഹത്തില്‍ ഹിന്ദുരാഷ്‌ട്രവാദംപോലെതന്നെ രാഷ്‌ട്രഘടനയെയും ദേശീയ പരമാധികാരത്തെയും അസ്ഥിരീകരിച്ച് ദുര്‍ബലപ്പെടുത്തുന്ന പ്രത്യയശാസ്‌ത്ര പദ്ധതിയെന്ന നിലയിലാണ് ഇസ്ളാമികരാഷ്‌ട്രവാദവും പ്രോത്സാഹിക്കപ്പെടുന്നത്. ഇതിനായി അമേരിക്കയും സൌദിഅറേബ്യയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫൌണ്ടേഷനുകളും സംഘടനകളും പെട്രോ ഡോളര്‍ ഒഴുക്കുകയാണ്.

സിഐഎയുടെ കാര്‍മികത്വത്തില്‍ ഫോര്‍ഡ് ഫൌണ്ടേഷനും കാര്‍ണഗി എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് തുടങ്ങിയ അമേരിക്കന്‍ സ്ഥാപനങ്ങളും മുന്‍കൈ എടുത്താണല്ലോ ലോകമുസ്ളിംലീഗ് (WORLD MUSLIM CONGRESS) രൂപീകരിക്കുന്നത്. അറബ് ലോകത്തെ അമേരിക്കയുടെ വിശ്വസ്‌ത താവളമായ സൌദിഅറേബ്യയിലെ ഫൈസല്‍ രാജകുമാരനെ മുന്‍നിര്‍ത്തിക്കൊണ്ടാണല്ലോ അമേരിക്ക അറബ് ദേശീയ ഉണര്‍വുകളെ തകര്‍ക്കാനും ലോകമെമ്പാടുമുള്ള കമ്യൂണിസ്‌റ്റ് ഭീഷണിയെ നേരിടാനുമായി ലോകമുസ്ളിംലീഗിന് (റാബിത്താത്ത് അല്‍-അലം-അല്‍ഇസ്ളാമി) രൂപം കൊടുത്തത്. അമേരിക്കയുടെയും ബ്രിട്ടന്റെയും എണ്ണ താല്‍പ്പര്യങ്ങള്‍ക്കെതിരെ അറബ് സമൂഹത്തിലാകെ പടര്‍ന്നുപിടിച്ച ദേശാഭിമാനപരമായ മുന്നേറ്റങ്ങളെയും അതിന് നേതൃത്വം കൊടുത്ത ഈജിപ്‌തിലെ നാസറെയും അദ്ദേഹത്തെ സഹായിക്കുന്ന ചേരിചേരാ രാഷ്‌ട്രങ്ങളെയും സോവിയറ്റ് യൂണിയനെയും ഇസ്ളാമിക പ്രത്യയശാസ്‌ത്രം ഉപയോഗിച്ച് നേരിടുക എന്നതായിരുന്നു റാബിത്തായുടെ പ്രഖ്യാപിതലക്ഷ്യം തന്നെ. 1962-ലെ മെയ് മാസത്തില്‍ മെക്കയില്‍ ചേര്‍ന്ന റാബിത്തയുടെ രൂപീകരണസമ്മേളനത്തില്‍ ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപകനായ മൌദൂദിയും പങ്കെടുത്തിരുന്നു. ലോകമെമ്പാടും ഇസ്ളാമികവ്യവസ്ഥ സ്ഥാപിക്കുക എന്ന ദൌത്യവുമായി അമേരിക്കന്‍ ആശീര്‍വാദത്തോടെ ജന്മമെടുത്ത റാബിത്തയുടെ ഫൌണ്ടര്‍ മെമ്പര്‍ കൂടിയാണ് മൌദൂദി.

റാബിത്തായുടെ രൂപീകരണ സമ്മേളന പ്രഖ്യാപനം കടുത്ത ഭാഷയില്‍തന്നെ പറയുന്നത്: "ഇസ്ളാമിനെ തള്ളിപ്പറയുകയും ദേശീയതയുടെ കടുംപിടിത്തത്തിനു കീഴില്‍ അതിനെ വികൃതപ്പെടുത്തുകയും ചെയ്യുന്നവര്‍ ഇസ്ളാമിന്റെയും അറബികളുടെയും കടുത്ത ശത്രുക്കളാണ് '' എന്നാണ്. ദേശീയതയെയും സമുദായത്തെയും സംബന്ധിച്ച മതേതര അവബോധത്തെ എതിര്‍ക്കുകയും തടയുകയും ചെയ്യുന്ന, സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളിലും കമ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങളിലും വിള്ളലുകള്‍ സൃഷ്‌ടിക്കുന്ന നാനാവിധമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് റാബിത്തായെയും അതിന്റെ ബഹുമുഖമായ സംഘടനാശൃംഖലകളെയും ഉപയോഗിച്ച് സിഐഎ ആസൂത്രണം നടത്തിയത്.

സമൃദ്ധമായ ധനസഹായം നല്‍കി റാബിത്ത മുസ്ളിം ഭൂരിപക്ഷരാജ്യങ്ങളിലും ഇന്ത്യയെപ്പോലുള്ള ഏഷ്യയിലെ തന്ത്രപ്രധാന മേഖലകളിലും ഓഫീസുകളും കള്‍ച്ചറല്‍ സെന്ററുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പലിശരഹിത ബാങ്കുകളും ആരംഭിച്ചു. തങ്ങളുടെ മതരാഷ്‌ട്ര പ്രവര്‍ത്തനങ്ങളുടെ വിദ്വേഷജ്വാലകളെ വിശ്വാസികള്‍ക്കിടയില്‍ പടര്‍ത്താനും സ്വസമുദായത്തില്‍ മറ്റിതര വിഭാഗങ്ങളില്‍നിന്ന് ആളെ ചേര്‍ക്കാനും സമര്‍ഥമായ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടാണ് റാബിത്തയില്‍നിന്ന് പണം പറ്റി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകള്‍ സജീവമായിരിക്കുന്നത്. ജമാഅത്തെ ഇസ്ളാമിയുടെ ഇന്ത്യയിലെയും കേരളത്തിലെയും പ്രവര്‍ത്തനങ്ങള്‍ റാബിത്തായുടെയും നിരവധി ഫണ്ടിങ് ഏജന്‍സികളുടെയും ഏകോപനത്തിലും മുന്‍കൈയിലും ആവിഷ്‌ക്കരിക്കപ്പെടുന്നതാണ്.

പ്രശസ്‌ത പോളിഷ് ബുദ്ധിജീവി പ്രൊഫ. എച്ച് സിൿമോവ്സ്‌കി കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്‌റ്റ് ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ സിഐഎ എങ്ങനെയാണ് ക്രൈസ്‌തവ മതദര്‍ശനങ്ങളെ ഉപയോഗപ്പെടുത്തിയതെന്ന് നിരീക്ഷിക്കുന്നുണ്ട്. കുരിശിനെയും ക്രൈസ്‌തവ ചിഹ്നങ്ങളെയും പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ് പോളണ്ടിലെ ജാറുല്‍സ്‌കി സര്‍ക്കാരിനെതിരെ മതവിശ്വാസികളെ തിരിച്ചുവിട്ടത്. കമ്യൂണിസ്‌റ്റുകാരുടെ 'ജനാധിപത്യമില്ലായ്‌മ'യെയും 'ദൈവനിഷേധ'ത്തെയും എതിര്‍ക്കാന്‍ എത്രയോ ലിബറല്‍ ബുദ്ധിജീവികളും മുന്‍കാല കമ്യൂണിസ്‌റ്റുകാരും ക്രൈസ്‌തവ മതമൌലികവാദികളോടൊപ്പം ചേര്‍ന്നതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് അവര്‍ സിഐഎയുടെ പേ റോളില്‍ പ്രവര്‍ത്തിച്ചവരായിരുന്നുവെന്ന് പിന്നീട് മറെക്ക് ഗ്ളാസ്‌കോവ്സ്‌കി അദ്ദേഹത്തിന്റെ യൂറോപ്യന്‍ ഫ്യൂച്ചര്‍ കോണ്‍ഗ്രസിലെ പ്രസംഗത്തില്‍ പറയുകയുണ്ടായി.

വ്യവസ്ഥ ആവശ്യപ്പെടുന്ന എന്തും സമ്മതിച്ചുകൊടുക്കുന്ന വേശ്യകളെന്ന് സിൿമോവിസ്‌കി വിശേഷിപ്പിക്കുന്ന പരിസ്ഥിതി-ദളിത്-മാവോയിസ്‌റ്റ് ബുദ്ധിജീവികളെ പരിരംഭണം ചെയ്‌തുകൊണ്ടാണ് ജമാഅത്തെ ഇസ്ളാമി അവരുടെ കമ്യൂണിസ്‌റ്റ് വിരുദ്ധ അജന്‍ഡ പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ മതരാഷ്‌ട്രവാദ- തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകാര്യത നേടിയെടുക്കാനുള്ള രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകളുടെ കൌശലപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടേ മതേതര ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ടു പോകാനാവൂ.

*****

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട് : ദേശാഭിമാനി

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ മൂന്നാമത്തെ ലേഖനം)

29 June, 2010

ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും

മതേതരത്വമാണ് തങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് മുസ്ളിം ലീഗ് പറയാറുണ്ട്. മുസ്ളിം ന്യൂനപക്ഷത്തിന്റെ ഭൌതിക ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നത് എന്നതാണ് അവരുടെ അവകാശവാദം. മുസ്ളിം സമുദായത്തെ വോട്ടുബാങ്കാക്കി ഉപയോഗപ്പെടുത്തി അധികാരം നേടുക എന്നതാണ് ലീഗിന്റെ പരിപാടി. അധികാരത്തിലെത്താനും അത് നിലനിര്‍ത്താനും വേണ്ടി പലഘട്ടത്തിലും മുസ്ളിം മതവികാരം ഇളക്കിവിട്ടുള്ള ഹീനതന്ത്രങ്ങള്‍ അവര്‍ പ്രയോഗിക്കാറുണ്ട്.

ലീഗിന്റെ കാലിനടിയില്‍നിന്ന് മണ്ണ് ചോര്‍ന്നുപോയിരിക്കുന്നു. വര്‍ഗീയതയിലും, തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കണ്ണുവച്ച് പുതിയ ചില സംഘടനകള്‍ രംഗത്ത് വരുന്നതും ലീഗിനെ ക്ഷീണിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് മുസ്ളിംലീഗ് പുതിയ ബന്ധങ്ങളെപ്പറ്റി ചിന്തിക്കാന്‍ ഇടവന്നത്. ഐഎന്‍എല്ലിനെ ഇടതുപക്ഷബന്ധത്തില്‍നിന്ന് അടര്‍ത്തിയെടുക്കാനും, ലീഗിനോട് ധിക്കാരം കാണിച്ച് പണ്ട് വിട്ടുപോയതിന് 'ക്ഷ' പറയിപ്പിക്കാനും ഒരു കൊല്ലമായി ശ്രമം നടത്തിവരികയായിരുന്നു. എന്നാല്‍, പോയവര്‍ മുഴുവന്‍ തിരിച്ചുവരില്ലെന്നും, ഐഎന്‍എല്‍ ഇടതുപക്ഷത്തോടു കാണിച്ച വഞ്ചനയില്‍ അതിലെ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ടെന്നും ലീഗ് മനസിലാക്കുന്നു. ഈ കാരണങ്ങളാലാണ് പുതിയ മാര്‍ഗങ്ങള്‍ മുസ്ളിം ലീഗ് അന്വേഷിക്കാന്‍ നിര്‍ബദ്ധരാകുന്നത്. എന്‍ഡിഎഫുമായുള്ള അടുപ്പം വേണ്ടത്ര പ്രയോജനമുണ്ടാക്കുന്നില്ല എന്നവര്‍ മനസിലാക്കി. അങ്ങനെയാണ് ജമാഅത്തെ ഇസ്ളാമിയുമായി ബന്ധമുണ്ടാക്കാനുള്ള രഹസ്യ അജന്‍ഡ രൂപപ്പെട്ടത്. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നു പ്രാവശ്യം ലീഗുമായി ചര്‍ച്ച നടത്തി എന്നാണ് അമീര്‍ ആരിഫലി പറഞ്ഞത്. അത് നിഷേധിച്ച്, ഒരു പ്രാവശ്യമേ ചര്‍ച്ച നടത്തിയിട്ടുള്ളു എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.

മുസ്ളിം സമുദായത്തിനകത്ത് വര്‍ഗീയവികാരം നിലനിര്‍ത്തി അധികാരം പിടിക്കാനും അതുവഴി നേട്ടങ്ങളുണ്ടാക്കാനും ശ്രമിക്കുന്ന ഒരു സാമുദായിക രാഷ്‌ട്രീയ പാര്‍ടിയാണ് ലീഗ്. മതാധിഷ്ഠിത ദൈവിക ഭരണം സ്ഥാപിക്കുക എന്നതോ, ഇസ്ളാമിക നിയമങ്ങള്‍ മാത്രം പുലര്‍ത്തുന്ന ഇസ്ളാമികരാഷ്‌ട്രം സൃഷ്‌ടിക്കുക എന്നതോ ലീഗിന്റെ പരിപാടിയല്ല. എന്നാല്‍, ജമാഅത്തെ ഇസ്ളാമി അതല്ല. അതൊരു മതമൌലികവാദ സംഘടനയാണ്. മുമ്പ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ രാഷ്‌ട്രീയപാര്‍ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തമായി ജയിക്കാനുള്ള ജനപിന്തുണയില്ലാത്തതിനാല്‍ കൂട്ടാളികളെ അന്വേഷിക്കുകയാണ്.

1941ലാണ് ലാഹോറില്‍ ആ സംഘടന രൂപംകൊള്ളുന്നത്. 'ജമാഅത്തെ ഇസ്ളാമി ഹിന്ദ് ' എന്നാണ് അതിന്റെ സ്ഥാപകനായ അബുല്‍ അഅ്ലാ മൌദൂദി അതിനെ നാമകരണംചെയ്തത്. ഇന്ത്യയില്‍ 'ഹുകൂമഞ്ഞെ ഇലാഹി'(ദൈവിക ഭരണം) സ്ഥാപിക്കലായിരുന്നു അതിന്റെ ലക്ഷ്യം. 1947ല്‍ വിഭജനത്തിനുശേഷം പാകിസ്ഥാന്‍ ജമാഅത്തെ ഇസ്ളാമി വേറിട്ടുപോയി. അബുല്‍ അഅ്ലാ മൌദൂദിയും പാകിസ്ഥാനിലേക്കു പോയി. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി മൌലാനാ അബുല്‍ലൈസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയെപ്പോലെ, ഭരണഘടനയില്‍ത്തന്നെ മതേതരത്വം അംഗീകരിച്ച ഒരു ബഹുമത സമൂഹത്തില്‍ അള്ളാഹുവിന്റെ ഭരണം (ഹുകൂമഞ്ഞെ ഇലാഹി) സ്ഥാപിക്കാന്‍ ഒരു മുസ്ളിം സംഘടന നിലകൊള്ളുന്നതിലെ അപകടവും വിവേകശൂന്യതയും ഊഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് അവര്‍ ഒരു കപടമുഖം പുറത്ത് കാണിക്കാന്‍ ശ്രമിച്ചുനോക്കി. 'ഹുകൂമഞ്ഞെ ഇലാഹി' എന്നതിനു പകരം തങ്ങളുടെ ലക്ഷ്യം 'ഇഖാമത്തുദീന്‍' ആണെന്ന് ലേഖനമെഴുതി.

എന്നാല്‍,ദീന്‍ എന്നതിന് സ്ഥാപകനായ മൌദൂദി നല്‍കിയ അര്‍ഥം വ്യവസ്ഥിതി, രാഷ്‌ട്രം, ഭരണം എന്നൊക്കെയാണ്. അപ്പോള്‍ ഇഖാമത്തുദീന്‍ എന്നാല്‍ ഇസ്ളാമിക വ്യവസ്ഥിതിയുടെ (ഭരണത്തിന്റെ) സ്ഥാപനം എന്നുവരുന്നു. രണ്ടും ഒന്നുതന്നെ. വാക്ക് ഏത് പ്രയോഗിച്ചാലും ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി നിലകൊള്ളുന്നത് ഇന്ത്യയെ ഇസ്ളാമീകരിച്ച് ഇവിടെ ഒരു ഇസ്ളാമികരാഷ്‌ട്രം സ്ഥാപിക്കാന്‍തന്നെ എന്നു കാണാവുന്നതാണ്.

മതം രാഷ്‌ട്രീയാധികാരം കൈക്കലാക്കാനുള്ള ഉപകരണമാക്കുന്നതാണ് വര്‍ഗീയത. രാഷ്‌ട്രീയലക്ഷ്യംവച്ച് മതത്തെ ദുരുപയോഗപ്പെടുത്തിയിട്ടുള്ള കുറെ സംഘടനകളെ ചരിത്രത്തില്‍ കാണാന്‍ കഴിയും. പുരാതനകാലത്ത് അതിന് തുടക്കം കുറിച്ച സംഘടനയായിരുന്നു 'ഖാമാരിജ' കക്ഷി. തുടര്‍ന്ന് പല സംഘടനകളും ആ വഴി തെരഞ്ഞെടുത്തതായി കാണാം. ആധുനിക കാലഘട്ടത്തിലെ അത്തരത്തിലുള്ള ഒരു കക്ഷിയാണ് ഈജിപ്‌തിലെ മുസ്ളിം ബ്രദര്‍ഹുഡ്(ഇഖമാനുല്‍ മുഅ്മുസ്ളിമീന്‍). ഇവരെല്ലാവരും ഉയര്‍ത്തിയ മുദ്രാവാക്യം ഒന്നുതന്നെയായിരുന്നു. ഇസ്ളാം അപകടത്തില്‍, അള്ളാഹുവിന്റെ ഭൂമിയില്‍ അള്ളാഹുവിന്റെ ഭരണം. വിധിക്കാനുള്ള അധികാരം (ഹുകൂമത്ത്) അള്ളാഹുവിനു മാത്രം. ചുരുക്കത്തില്‍, 'ഹുകൂമഞ്ഞെ ഇലാഹി'(അള്ളാഹുവിന്റെ ഭരണം) സ്ഥാപിക്കുക എന്നതാണ് പൊരുള്‍. അള്ളാഹുവിന്റെ ഭരണം എന്നാല്‍ അള്ളാഹുവിന്റെ ഭരണം സ്ഥാപിക്കുന്നവരുടെ ഭരണം. സ്ഥാപിക്കുന്നത് ജമാഅത്തെ ഇസ്ളാമി, അപ്പോള്‍ അവരുടെ ഭരണംതന്നെ.

മേല്‍പ്പറഞ്ഞ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടായിരുന്നു ഇസ്ളാമിക ചരിത്രത്തിലെ ആദ്യത്തെ തീവ്രവാദികള്‍ പ്രവാചകന്റെ ജാമാതാക്കള്‍ മൂന്നും, നാലും ഖലീഫമാരായ ഉസ്‌മാനെയും അലിയെയും കൊലപ്പെടുത്തിയത്. ഇതേ മുദ്രാവാക്യങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ടുതന്നെയാണ് മുസ്ളിം ബ്രദര്‍ ഹുഡുകാര്‍ ഈജിപ്‌തിന്റെ പ്രധാനമന്ത്രി നിക്രാഷിപാഷയെയും പിന്നീട് അവിടത്തെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെയും വെടിവച്ചുകൊന്നത്. ഇതേ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിത്തന്നെയാണ് ജമാഅത്തെ ഇസ്ളാമിക്കാരനായ സെയ്‌ദ് അൿബര്‍ മുസ്ളിം ലീഗ് നേതാവും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന്റെ വിരിമാറിലേക്ക് നിറയൊഴിച്ചത്. ഈ മുദ്രാവാക്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ജമാഅത്തിന്റെ സ്ഥാപക നേതാവായ അബുള്‍ അഅ്ല മൌദൂദി ലാഹോറിന്റെ തെരുവുകളില്‍ കെട്ടിക്കിടക്കുന്ന അഹമ്മദികളുടെ രക്തപ്പുഴയിലൂടെ കുതിരസവാരി നടത്തിയത്.

ഇന്ത്യയിലും മേല്‍ മുദ്രാവാക്യങ്ങള്‍തന്നെയാണ് ജമാ അത്തെ ഇസ്ളാമിക്കുള്ളത്. പക്ഷേ, മുസ്ളിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നടപ്പാക്കിയ ഭീകരപരിപാടികളൊന്നും അവര്‍ ഇവിടെ പുറത്തെടുക്കുന്നില്ലെന്നുമാത്രം. എന്നാല്‍, അടിസ്ഥാനപരമായി ലോകത്തുള്ള ഭീകരസംഘടനകളുടെ എല്ലാം ആശയസ്രോതസ്സും വികാരാവേശവും ഹസനുല്‍ ബന്ന, സെയ്യിദ് ഖുതുബ്, അബുല്‍ അഅ്ലാമൌദൂദി എന്നിവരും അവരുടെ പ്രസ്ഥാനങ്ങള്‍ ബ്രദര്‍ഹുഡും (ഇഖാനുല്‍ മുസ്ളിമിനീന്‍) ജമാഅത്തെ ഇസ്ളാമിയുമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. 1949ല്‍ ഹുസനുല്‍ ബന്ന വെടിയേറ്റ് മരിച്ചശേഷം ഈജിപ്‌തില്‍ തീവ്രവാദത്തിന് നേതൃത്വം കൊടുത്തത് സെയ്യിദ് ഖുത്തുബ് ആയിരുന്നു. ഖുത്തുബിന്റെ ഏറ്റവും ആധികാരിക ഗ്രന്ഥമാണ് 'മൈല്‍ സ്‌റ്റോൺസ് '. ഈ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നാണ് 'വഴിയടയാളങ്ങള്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തി ജമാഅത്തിന്റെ ഐപിഎച്ചില്‍ പ്രസിദ്ധീകരിച്ചതും വില്‍ക്കുന്നതും.

ഇതുകാണിക്കുന്നത് ഖുത്തുബും ജമാഅത്തും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ്. 'മൈല്‍ സ്‌റ്റോൺസി'ന്റെ പരിഭാഷ 'വഴിയടയാളങ്ങളില്‍' നിന്നു താഴെ പറയുന്ന ഭാഗം നോക്കുക: 'ഇസ്ളാമിന്റെ ജന്മത്തോടെതന്നെ സംഘട്ടനവും അനിവാര്യമായിത്തീരുന്നു. ഇഷ്‌ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യംകൂടി ഇല്ലാത്തവിധം യുദ്ധം നിര്‍ബന്ധമായിത്തീരുന്നു. കാരണം ഇസ്ളാമിനും അല്ലാത്തവര്‍ക്കുംകൂടി ഒന്നിച്ചു വളരെക്കാലം നില്‍ക്കുക സാധ്യമല്ല. അതിനാല്‍ ഇസ്ളാമിന് ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടിവരുന്നു'. (പേജ്- 107).

ഇനി മറ്റൊരിടത്ത് പറയുന്നതു കാണുക: 'ഇസ്ളാമിലെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളും കുന്തവും അതിന്റെ ഘടകങ്ങളാണ്.... താന്തോന്നിത്തരത്തിന്റെ അധികാരവാഴ്‌ച അവസാനിപ്പിച്ച്, അള്ളാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കലാണ്, അതിനുള്ള മാര്‍ഗമാണ് ജിഹാദ്'. (പേജ്-86)

ഇങ്ങനെ മുസ്ളിം മനസ്സുകളില്‍ തീ കോരിയിടാന്‍ കഴിയുന്ന പ്രകോപനപരമായ വാക്കുകള്‍ ധാരാളമുണ്ട്. ചിലത് മാത്രമേ ഉദ്ധരിച്ചിട്ടുള്ളു. ഖുത്തുബിന്റെയും മൌദൂദിയുടെയും ആശയങ്ങള്‍ ഒന്നുതന്നെയാണ്. ബ്രദര്‍ഹുഡും ജമാഅത്തും ഇരട്ടക്കുട്ടികളാണ്. അതുകൊണ്ടാണല്ലോ ഖുത്തുബിന്റെ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്‌റ്റന്റ് അമീര്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്.

ഈ ആശയങ്ങള്‍ വച്ചുപുലര്‍ത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിലും കശ്‌മീരിലും ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ജമാഅത്ത് ഇസ്ളാമികളും സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയുടെ കേരളത്തിലെ മുഖപത്രമായ പ്രബോധനം വാരികയുടെ 50-ാം വാര്‍ഷിക പതിപ്പില്‍ ഇത് സംബന്ധിച്ചുവന്ന പരാമര്‍ശം കാണുക:
"താഴ്വരയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ ജമാഅത്തെ ഇസ്ളാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. ഹിസ്‌ബുള്‍, ജമാഅത്തെ അനുകൂല ഗ്രൂപ്പാണ്. അള്ളാ ടൈഗേഴ്‌സ് എന്ന ഗ്രൂപ്പിനും രൂപം കൊടുത്തിട്ടുണ്ട്. രാഷ്‌ട്രീയ മേഖലയില്‍ 13 സംഘടനകള്‍ ചേര്‍ന്ന തഹ്രീക്കെ ഹുര്‍റിയത്തെ കാശ്‌മീര്‍ (കാശ്‌മീര്‍ സ്വതന്ത്ര പ്രസ്ഥാനം) എന്ന മുന്നണിക്ക് രൂപംകൊടുത്ത വിവിധ തീവ്രവാദികളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ് ''.

ഇതില്‍ രണ്ടുകാര്യം വ്യക്തമാണ്. ഒന്ന് ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്ളാമിയാണ്. രണ്ട്: ജമാഅത്തെ ഇസ്ളാമി ഇന്ത്യയിലും കശ്‌മീരിലും രണ്ടാണ്. കാരണം കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു അവര്‍ കരുതുന്നില്ല. വിവിധ ഭീകരഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതും ഇവര്‍തന്നെയാണ്.

മേല്‍വിവരിച്ച ഇസ്ളാമും, രാഷ്‌ട്രീയവും കൂട്ടുപിടിച്ച് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പ്രത്യേകിച്ചു കേരളത്തില്‍ രാഷ്‌ട്രീയ സ്വാധീനം വളര്‍ത്താനുള്ള ആഗ്രഹം മുസ്ളിംലീഗില്‍ ഉണ്ടായതാണ് അത്ഭുതം. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നുവട്ടം ചര്‍ച്ചചെയ്‌തു എന്നു പറയുന്നത് യാദൃച്‌ഛികമല്ല. സോളിഡാരിറ്റി എന്ന ജമാഅത്തെ ഇസ്ളാമിയുടെ യുവജന സംഘടന എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ത്തു പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. ഇടതുപക്ഷ തീവ്രവാദി സംഘടനകളുമായി കൈകോര്‍ക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്ന ഭാവത്തില്‍ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നു. കിനാലൂരില്‍ പൊലീസിനുനേരെ ചാണകം കലക്കിയ വെള്ളം പ്രയോഗിച്ചതും കല്ലെറിഞ്ഞു പൊലീസുദ്യോഗസ്ഥരുടെ തലകീറിയതും തങ്ങളാണെന്ന് അവകാശപ്പെടുന്നു. മനുഷ്യാവകാശം തങ്ങള്‍ക്കിഷ്‌ടമുള്ളവര്‍ക്കു മാത്രമാണെന്നാണ് ഇവരുടെ ഭാവം. കടുത്ത സമീപനം സ്വീകരിക്കാന്‍തന്നെയാണ് അവരുടെ ദുരുദ്ദേശ്യമെന്നു ബോധ്യമാകും. തല്‍ക്കാലം ഉപേക്ഷിച്ചെന്നു പറയുന്നുണ്ടെങ്കിലും രഹസ്യ അജന്‍ഡയ്‌ക്ക് പഴക്കമുള്ളതിനാല്‍ ഏത് ഘട്ടത്തിലും തലപൊക്കാം; കരുതിയിരിക്കുക.

****

ടി കെ ഹംസ, കടപ്പാട് : ദേശാഭിമാനി

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ രണ്ടാമത്തെ ലേഖനം)

എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം

മൌലാനാ മൌദൂദിയുടെ സാരഥ്യത്തില്‍ 1941ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലവില്‍വന്ന മതരാഷ്‌ട്രീയസംഘടനയാണ് ജമാഅത്തെ ഇസ്ളാമി. ഇസ്ളാമിനെ ഒരു രണോത്സുകരാഷ്‌ട്രീയ പ്രത്യയശാസ്‌ത്രമായി വികലമായി അവതരിപ്പിച്ച മൌദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും കൃതികളാണ് ഇന്ത്യക്ക് പുറത്തും അകത്തും വിഹരിക്കുന്ന തീവ്രവാദികള്‍ക്ക് പ്രചോദനവും താന്താങ്ങളുടെ വിധ്വംസകകൃത്യങ്ങള്‍ക്ക് സാധൂകരണവും നല്‍കുന്നത്. ഒരു മുസ്ളിമിന്റെ കടമ, മതം അനുശാസിക്കുന്നതരത്തില്‍ ജീവിതം ചിട്ടപ്പെടുത്തുകയാണെന്നും മതവിശ്വാസ സ്വാതന്ത്ര്യമുള്ള ഭൂമുഖത്തെ ഏതുകോണിലും മുസ്ളിമായി ജീവിക്കാന്‍ കഴിയുമെന്നും മറ്റ് മുസ്ളിം മതസംഘടനകള്‍ കരുതുമ്പോള്‍ ജമാഅത്തെ ഇസ്ളാമി യുക്തിസഹവും സഹിഷ്‌ണുതാപരവുമായ ഈ വാദമുഖത്തെ അഗണ്യകോടിയില്‍ തള്ളുന്നു. ജമാഅത്തിനെ സംബന്ധിച്ചിടത്തോളം മുസ്ളിമിന്റെ പ്രഥമവും പരമപ്രധാനവുമായ കടമ ഇസ്ളാമിക രാഷ്‌ട്രം സ്ഥാപിക്കുക എന്നതത്രേ. അതിനെ അവര്‍ തരാതരംപോലെ 'ഹുകൂമഞ്ഞെ ഇലാഹി' (അള്ളാഹുവിന്റെ ഭരണം) എന്നും 'ഇഖാമത്തുദ്ദീന്‍' (മതസ്ഥാപനം) എന്നും വിളിച്ചുപോരുന്നു. രണ്ടും ഒന്നുതന്നെ.

ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും പ്രവര്‍ത്തിച്ചുവരുന്ന ജമാഅത്തെ ഇസ്ളാമി കക്ഷത്തിലേറ്റി നടക്കുന്ന രാഷ്‌ട്രീയഇസ്ളാം എന്ന ഇസ്ളാമിസത്തെ വിമര്‍ശകര്‍ തൊലിയുരിച്ചുകാണിക്കുമ്പോള്‍ ഇസ്ളാം ആക്രമിക്കപ്പെടുന്നെന്ന് ജമാഅത്തുകാര്‍ അലമുറയിടും. ഇസ്ളാമും ഇസ്ളാമിസവും രണ്ടാണെന്ന പച്ചപ്പരമാര്‍ഥത്തെ ജമാഅത്തെ ഇസ്ളാമി ആച്‌ഛാദനം ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ, അതില്‍ ദയനീയമായി പരാജയപ്പെടുന്നു. ഇന്ത്യയുടെ ഭരണവ്യവസ്ഥ ഉള്‍പ്പെടെ എല്ലാ ആധുനിക രാഷ്‌ട്രവ്യവസ്ഥകളുടെയും ആരൂഢങ്ങളായി വര്‍ത്തിക്കുന്ന ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയ ആശയങ്ങളെ ആര്‍എസ്എസിനെപ്പോലെ ജമാഅത്തെ ഇസ്ളാമിയും നിരങ്കുശം എതിര്‍ക്കുന്നു. 'മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വികവിശകലനം' എന്ന പേരില്‍ മൌദൂദിയുടെ ഒരു പ്രസംഗം പുസ്‌തകരൂപത്തില്‍ കേരളത്തിലെ ജമാഅത്തുകാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കൂ:

"ലോകത്തിന്റെ ചിന്താപരവും സദാചാരപരവും നാഗരികവും രാഷ്‌ട്രീയവും സാമ്പത്തികവുമായ ജീവിതവ്യവസ്ഥയെ മുച്ചൂടും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിനവസംസ്‌ക്കാരം വാസ്‌തവത്തില്‍ മൂന്ന് അടിസ്ഥാനതത്വത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ഒന്ന് മതേതരഭൌതികവാദം, രണ്ട് ദേശീയത്വം, മൂന്ന് ജനാധിപത്യം. നമ്മുടെ പക്ഷത്തില്‍ ഈ മൂന്ന് തത്വവും അബദ്ധജടിലങ്ങളാണ്. മാത്രമല്ല, മനുഷ്യരിന്ന് അടിമപ്പെട്ടുപോയിട്ടുള്ള സകലദുരിതങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നു. നമ്മുടെ വിരോധം വാസ്‌തവത്തില്‍ അതേ തത്വങ്ങളോടത്രേ. നാം നമ്മുടെ മുഴുശക്തിയുമുപയോഗിച്ച് അവയ്‌ക്കെതിരെ സമരം നടത്തിയേ തീരൂ''.

പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്‌തമാക്കുന്ന ജനാധിപത്യത്തെ ഭര്‍സിച്ച മൌദൂദി 'ദൈവികപരമാധികാരം' എന്ന പ്രതിലോമപരികല്‍പ്പനയാണ് ഉയര്‍ത്തിപ്പിടിച്ചത്. ഈ ദൈവികപരമാധികാരം പ്രയോഗത്തില്‍ പൌരോഹിത്യ പരമാധികാരത്തിലാണ് കലാശിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ല. ജമാഅത്ത് മൌലാനമാര്‍ നടത്തുന്ന ഈ മുല്ലാഭരണത്തില്‍ മുസ്ളിങ്ങളല്ലാത്തവര്‍ 'ദിമ്മി'കള്‍ (രണ്ടാംതരം പൌരന്മാര്‍) ആയിരിക്കുമെന്നും മൌദൂദി അര്‍ഥശങ്കയ്‌ക്ക്ഇടയില്ലാതെ പറഞ്ഞുവച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ രാഷ്‌ട്രീയനിലനില്‍പ്പിന് തല്‍ക്കാലം ജനാധിപത്യമെന്ന 'പൈശാചിക' ഭരണക്രമം നിലനില്‍ക്കേണ്ടതുണ്ടെന്ന് ജമാഅത്തുകാര്‍ക്കറിയാം. ഭരണത്തിലേറുംവരെ ജനാധിപത്യം, ഭരണത്തിലേറിയാല്‍ ജമാഅത്ത് മുല്ലാഭരണം. ഇതാണ് ജമാഅത്ത് ലൈന്‍.

മതേതരത്വത്തെയും മൌദൂദി കടന്നാക്രമിക്കുന്നു. മതം വ്യക്തിപരമായ കാര്യമാണെന്നും മതവും രാഷ്‌ട്രീയവും രണ്ടാണെന്നുമുള്ള ആരോഗ്യകരമായ കാഴ്‌ചപ്പാടിനെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. മതവും രാഷ്‌ട്രീയവും അവിച്‌ഛിന്നമാണെന്നും മതേതരത്വം മതവിരുദ്ധമാണെന്നും എല്ലാ മുസ്ളിങ്ങളും മതരാഷ്‌ട്രസ്ഥാപനത്തെ ഒരു തീവ്രയത്നപരിപാടിയായി കാണണമെന്നും മൌദൂദി ആണയിടുന്നു. ദേശീയത മൌദൂദിക്കും അനുചരര്‍ക്കും വര്‍ജ്യമാണ്. ലോകത്തെല്ലായിടത്തുമുള്ള മുസ്ളിങ്ങള്‍ ഒറ്റ രാഷ്‌ട്രമാണ് എന്ന ആഗോള ഇസ്ളാമിസമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മനുഷ്യസമൂഹത്തെ മുസ്ളിം-അമുസ്ളിം എന്ന മതമതില്‍കെട്ടി മൌദൂദി വേര്‍തിരിച്ചുനിര്‍ത്തുകയും ചെയ്യുന്നു.

ഇന്ത്യയുടെ അഖണ്ഡതയെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. അതിന്റെ ഒന്നാന്തരം നിദര്‍ശനമാണ് ഇന്ത്യയില്‍ രണ്ട് ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നുവെന്നത്. ജമാഅത്തെ ഇസ്ളാമി ഹിന്ദ് എന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയും കശ്‌മീര്‍ ജമാഅത്തെ ഇസ്ളാമിയും. കശ്‌മീരില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി ഇല്ല. കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല എന്നര്‍ഥം. ഹിസ്‌ബുള്‍ മുജാഹിദീന്‍ എന്ന തീവ്രവാദസംഘടന കശ്‌മീര്‍ ജമാഅത്തിന്റെ സന്തതിയാണ്. കശ്‌മീര്‍ താഴ്വരയിലെ വിവിധ തീവ്രവാദിഗ്രൂപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനനിരതമാക്കുന്നത് ജമാഅത്തെ ഇസ്ളാമിയാണെന്ന് ഒരു കൂസലുമില്ലാതെ ജമാഅത്തുകാര്‍തന്നെ പറയാറുണ്ട്.

മാർൿസിസത്തിനും മാർൿസിസ്‌റ്റുകാര്‍ക്കുമെതിരെ ചന്ദ്രഹാസമിളക്കുന്നതില്‍ മൌദൂദിയും ശിഷ്യഗണങ്ങളും സാമ്രാജ്യത്വവൈതാളികന്മാരെപ്പോലും പലപ്പോഴും പിന്നിലാക്കി. "ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം'' എന്നാണ് മൌദൂദിയുടെ ഒരു ഉദീരണം. വംശീയതയുടെയും പരമതദ്വേഷത്തിന്റെയും വിഷബീജങ്ങള്‍ നുരയുന്ന ഈ പ്രസ്‌താവത്തിന്റെ അന്തസ്സത്ത അടിമുടി സ്വാംശീകരിച്ചവരാണ് കേരളത്തിലെ ജമാഅത്തെ ഇസ്ളാമിക്കാരെന്ന് അവര്‍ പലപാട് തെളിയിച്ചിട്ടുണ്ട്.
അഫ്‌ഗാനിസ്ഥാനിലെ സോഷ്യലിസ്‌റ്റ് ഭരണാധികാരിയായിരുന്ന നജീബുല്ലയെ കാബൂളിലെ തെരുവോരത്തെ വിളക്കുകാലില്‍ താലിബാന്‍ ഭീകരര്‍ കെട്ടിത്തൂക്കിയപ്പോള്‍ 'മാധ്യമം' പത്രം എഡിറ്റോറിയല്‍ എഴുതി ഹര്‍ഷാതിരേകം പ്രകടിപ്പിച്ചിരുന്നു. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ നിലംപരിശാക്കിയപ്പോഴും ഇവര്‍ ഗൂഢാഹ്ളാദത്തിലായിരുന്നു. മനുഷ്യാവകാശത്തിന്റെ ധ്വജവാഹകരായി ചമയുന്ന ജമാഅത്തുകാര്‍ മതപരിവര്‍ത്തനവിഷയത്തില്‍ കടുത്ത കപടന്മാരും തീവ്രവാദികളുമാണ്. ഇസ്ളാമില്‍നിന്ന് ഒരാള്‍ പുറത്തുപോയാല്‍ അയാളെ വധിക്കണമെന്നാണ് ജമാഅത്ത് ആചാര്യന്‍ എഴുതിയിട്ടുള്ളത്. തന്റെ വാദമുഖം ഊട്ടിയുറപ്പിക്കാന്‍ 'മതപരിത്യാഗികളുടെ ശിക്ഷ ഇസ്ളാമിക നിയമത്തില്‍' എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്‌തകവും മൌദൂദി എഴുതി. 'ഇസ്ളാമിലേക്ക് സ്വാഗതം, പുറത്തുപോകുന്നവരുടെ തല കാണില്ല' എന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും വിധ്വംസകവുമായ ആശയം മറയേതുമില്ലാതെ ഉദ്ഘോഷിക്കുന്ന ജമാഅത്തെ ഇസ്ളാമിക്കാര്‍തന്നെയാണ് ഈയിടെ കേരളത്തിലെ കവലകള്‍തോറും മതപരിവര്‍ത്തനസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ചത്! ഇതാണ് ജമാഅത്തെ ഇസ്ളാമി.

അകത്ത് കാളകൂടം. പുറത്ത് 'മതേതര-ജനാധിപത്യ പഞ്ചസാര'. കേരളത്തിലെ ജമാഅത്തെ ഇസ്ളാമി കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെയായി 'മുഖം മിനുക്കി' നടക്കുകയാണ്. പക്ഷേ, അകത്ത് നുരഞ്ഞുപതയുന്നത് മതരാഷ്‌ട്രവാദത്തിൽ അധിഷ്ഠിതമായ മൌദൂദിയുടെ ദ്വേഷനിര്‍ഭരപ്രത്യയശാസ്‌ത്രംതന്നെ. ദളിത്-ആദിവാസിസ്നേഹത്തിന്റെയും പരിസ്ഥിതി പ്രണയത്തിന്റെയും മനുഷ്യാവകാശമമതയുടെയും സാമ്രാജ്യത്വവിരുദ്ധതയുടെയും കടുത്ത ചായക്കൂട്ടുകള്‍ മുഖത്തുതേച്ച്, ഇടതുപക്ഷ പദാവലികളുടെ ഒരു അതിഭാഷ സൃഷ്‌ടിച്ച്, തങ്ങള്‍ മഹാമതേതര-ജനാധിപത്യവാദികളാണെന്ന് പുരപ്പുറത്തുകയറി പ്രസംഗിച്ചു നടക്കുകയാണവര്‍. വാദ്യഘോഷവുമായി അകമ്പടി സേവിക്കാന്‍ മുന്‍ നൿസലൈറ്റുകളെയും മുന്‍ റോയിസ്‌റ്റുകളെയും വ്യാജ ഇടതന്മാരെയും ചെല്ലും ചെലവും കൊടുത്ത് അവര്‍ നിര്‍ത്തിയിട്ടുമുണ്ട്. കേരളത്തിലെ മതനിരപേക്ഷ രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ, വിശിഷ്യ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയും കേരളത്തെ അടിമുടി അരാഷ്‌ട്രീയവല്‍ക്കരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയുംചെയ്യുക എന്ന സൃഗാലദൌത്യമാണ് ജമാഅത്തെ പരിവാര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ നിരീക്ഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമത്രേ. "ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഹിറ്റ്ലര്‍-ഗോള്‍വാള്‍ക്കര്‍-മൌദൂദി അച്ചുതണ്ടിനെ രാഷ്‌ട്രീയമായി പരാജയപ്പെടുത്തണം''.

*****

കടപ്പാട് : ദേശാഭിമാനി

( എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ ആദ്യത്തെ ലേഖനം)

27 June, 2010

ഗുജറാത്ത് നരഹത്യ എട്ട് വര്‍ഷം പിന്നിടുമ്പോള്‍

സാമൂഹിക പ്രവര്‍ത്തനത്തിലും എഴുത്തിലും മുഴുകുന്നതിനായി ഐ എ എസ് ഉപേക്ഷിച്ച ഹര്‍ഷ് മന്ദര്‍ അറിയപ്പെടുന്ന ചിന്തകനാണ്. ഗുജറാത്ത് കലാപത്തിന് ശേഷം എട്ടുവര്‍ഷം പിന്നിടുന്ന വേളയിൽ ഹംറാ ഖുറേഷി ഗുജറാത്ത് നരഹത്യയുടെ ഉള്ളറകളിലേക്ക് ഹര്‍ഷ് മന്ദറിന്റെ അഭിപ്രായം തേടുന്നു.

ഗുജറാത്തിലെ കലാപബാധിത മേഖലകളിൽ നിലനിൽക്കുന്ന ഭയത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തിന് എങ്ങനെ അയവുണ്ടാവുമെന്നാണ് താങ്കള്‍ കരുതുന്നത് ?

കലാപബാധിതര്‍ക്ക് നീതിലഭിക്കാതെ അവിടെ നിലനിൽക്കുന്ന ഭയത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം ഒഴിവാകുകയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഷ്‌ട്രീയ നേതൃത്വവും സിവിൽ ഭരണകൂടവും പിന്തുടരുന്ന വിദ്വേഷമുണര്‍ത്തുന്ന കൂട്ട ആക്രമണങ്ങള്‍ക്ക് പ്രചോദനം പകരുന്ന നയങ്ങള്‍ക്ക് അടിമുടി മാറ്റം വരുത്തേണ്ടതുണ്ട്. ഒപ്പംതന്ന ഭൂരിപക്ഷ സമുദായാംഗങ്ങള്‍ ഒരു പരിധിവരെയെങ്കിലും തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് കൊണ്ട് കലാപത്തിലെ ഇരകളുടെ വിശ്വാസം ആര്‍ജ്ജിക്കേണ്ടതുണ്ട്. അവരോടൊപ്പം നിന്നുകൊണ്ട് മാത്രമേ അവരുടെ വിശ്വാസം ആര്‍ജ്ജിക്കാനും മുറിവുണക്കാനും കഴിയുകയുള്ളൂ.

2009-ൽ പുറത്തിറങ്ങിയ താങ്കളുടെ ഏറ്റവും പുതിയ പുസ്തകം "ഭയവും പൊറുക്കലും-ഗുജറാത്ത് കലാപത്തിനുശേഷം'' അനുരഞ്ജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കുന്നു. പ്രായോഗിക തലത്തിൽ ഇത് സാധ്യമാണോ?

ഭയാശങ്കയുടെ നിഴലിൽ കീഴടങ്ങലിന്റേതായ ഒരു അന്തരീക്ഷം നിലനിൽക്കുമ്പോള്‍ കലാപത്തിലെ ഇരകള്‍ എല്ലാം മറക്കുന്ന ഒരു സാഹചര്യം ഉയര്‍ന്നുവരാന്‍ പ്രയാസമാണ്. ഇരകള്‍ക്ക് നീതി നൽകിക്കൊണ്ട് മാത്രമെ ഈ പ്രത്യേക അവസ്ഥാ വിശേഷത്തിന് മാറ്റം വരുത്താന്‍ കഴിയൂ. അല്ലാതെയുള്ള ഏതുതരം ഒത്തുതീര്‍പ്പും ശാശ്വതമായിരിക്കില്ലെന്ന് ഞാന്‍ കരുതുന്നു. സമൂഹത്തിലെ ഒരു ന്യൂനപക്ഷവിഭാഗം കിരാതമായി ആക്രമിക്കപ്പെട്ടു എന്നതും അവര്‍ക്ക് നീതി ലഭ്യമായില്ല എന്ന യഥാര്‍ത്ഥ്യവും ഭൂരിപക്ഷസമൂഹം ഉള്‍ക്കൊള്ളുക കൂടി ചെയ്‌താലേ ശാശ്വതമായ ഒരു സാമുദായിക ഐക്യത്തിന്റെ സാഹചര്യം ഉരുത്തിരിയുകയുള്ളൂ. കലാപ ബാധിതരോട് ആത്മാര്‍ത്ഥതയോടെ സഹാനുഭൂതി കാട്ടേണ്ട ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാൽ ഒരു കാലത്തും ശാശ്വത സമാധാനം നിലവിൽ വരരുതെന്നുള്ള വ്യക്തമായ ധാരണയോടെയാണ് ഗുജറാത്തിലെ ഭരണ-രാഷ്‌ട്രീയ നേതൃത്വവും മതസംഘടനകളും പ്രവര്‍ത്തിക്കുന്നത്. അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം സമുദായങ്ങള്‍ക്കിടയിലെ അകൽച്ച വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമെ ഉതകുകയുള്ളൂ. എന്നാൽ നൂറ്റാണ്ടുകളുടെ സാംസ്‌ക്കാരിക പൈതൃകം പേറുന്ന ഇന്ത്യന്‍ ജനത സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ സമുദായഐക്യം നിലനിര്‍ത്തുമെന്നുതന്നയാണ് എന്റെ ഉറച്ചവിശ്വാസം.

ഒരു ഐ എ എസ് ഉദ്യോഗസ്ഥനെന്നനിലയിൽ ചെറുതും വലുതുമായ നിരവധി സാമുദായിക കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായും എന്നാൽ 2002 ലെ ഗുജറാത്ത് നരഹത്യ അതിഭീകരമായിരുന്നെന്നും താങ്കളുടെ പുതിയ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നുണ്ടല്ലോ. അതിനെക്കുറിച്ചെന്താണ് അഭിപ്രായം?

1984 ൽ ഡെൽഹിയിൽ നടന്ന കൂട്ടക്കുരുതിക്കും 2002 ൽ ഗുജറാത്തിൽ നടന്ന നരഹത്യയ്‌ക്കും ചരിത്രപരമായി ഒട്ടനവധി സമാനതകളുണ്ട്. മേൽപ്പറഞ്ഞ രണ്ട് കലാപങ്ങളും ഇരു മതവിഭാഗങ്ങള്‍ തമ്മിൽ പൊടുന്നനെയുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ടതല്ല. ഇവ രണ്ടും തന്നെ പൊതുഭരണ സംവിധാനത്തിന്റെ വക്താക്കള്‍ തന്ത്രപരമായി ഭരണ- രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ ആസൂത്രണം ചെയ്‌തവയാണ്. രണ്ട് കലാപവേളയിലും നിയമസമാധാനം നിലനിര്‍ത്തേണ്ട ഉദ്യോഗസ്ഥരും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരേതരത്തിൽ ആക്രമണോത്സുകതയോടെയാണ് പ്രതികരിച്ചത്. അക്രമാസക്തരായ ജനകൂട്ടത്തിന് ന്യൂനപക്ഷ സമുദായംഗങ്ങളുടെ സ്വത്തും മുതലും കൊള്ളയടിക്കുന്നതിനും അവരെ കൂട്ടത്തോടെ, പലപ്പോഴും ജീവനോടെതന്ന കുഴിച്ചുമൂടുന്നതിനും ഈ ഉദ്യോഗസ്ഥര്‍ പ്രേരണ നൽ‌കി. 1984 ലെ കലാപത്തിൽ ഡൽഹി തെരുവീഥികളിൽ സിക്കുകാരാണ് അക്രമത്തിനിരയായതെങ്കിൽ 2002 ൽ ഗുജറാത്തിൽ മുസ്ളീം സമുദായാംഗങ്ങളാണ് വംശീയ ക്രൂരതയ്‌ക്ക് ഇരയായത്. രണ്ട് സന്ദര്‍ഭങ്ങളിലും ഭരണപക്ഷ രാഷ്‌ട്രീയ നേതൃത്വവും മതസംഘടനകളും സമുദായസ്‌പര്‍ധവളര്‍ത്തുന്നതിലും, ആയുധസംഭരണത്തിനും, ആളും, അര്‍ത്ഥവും വിതരണം നടത്തുന്നതിനും മുന്‍നിരയിൽ നിന്ന് തന്നെ പ്രവര്‍ത്തിച്ചു. പലപ്പോഴും എതിര്‍പക്ഷത്തെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നതിന് സര്‍ക്കാര്‍ പുറത്തിറക്കുന്ന വോട്ടര്‍ പട്ടിക തന്നെ അവലംബമാക്കി എന്ന സത്യം കലാപം ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയവരുടെ പൈശാചികത വ്യക്തമാക്കുന്നു.

1984 ലെ ഡൽഹി കലാപം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെടുകയും തുടങ്ങിയതിനുശേഷം ഭരണകൂടത്തിന്റെ ഒത്താശയോടെ പരമാവധി മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ ആസൂത്രണം നടത്തിയതുമാണ്. എന്നാൽ ഇപ്പോള്‍ ലഭ്യമായ വ്യക്തമായ സൂചനകള്‍ നൽകുന്നത് 2002 ലെ ഗുജറാത്ത് കലാപം മാസങ്ങള്‍ക്ക് മുമ്പുതന്നെ തൽപരകക്ഷികള്‍ ആസൂത്രണം ചെയ്‌തതാണെന്നാണ്. ഗോദ്ര ട്രെയിന്‍ തീപിടുത്തം അതിനൊരു തുടക്കം കുറിച്ചു എന്നുമാത്രം. ഗുജറാത്ത് കലാപവേളയിൽ സ്‌ത്രീകളെയും കുട്ടികളെയും ഉന്നംവെച്ച് കിരാതമായ രീതിയിൽ അവരെ കൊന്നാടുക്കിയപ്പോള്‍ ഡൽഹി കലാപകാരികള്‍ ഉന്നംവച്ചത് പ്രധാനമായും പുരുഷന്‍മാരെയും യുവാക്കളെയുമാണ്. രണ്ട് കലാപങ്ങളെയും വലിയ രീതിയിൽ വ്യത്യസ്തമാക്കുന്നത് 2002 ലെ ഗുജറാത്ത് കലാപത്തിനുശേഷം അതിലെ ഇരകളെ സാമ്പത്തികമായും സാമൂഹികമായും ബഹിഷ്ക്കരിക്കുന്ന ഒരുപ്രവണതയാണ്. അതിപ്പോഴും തുടര്‍ന്നുകൊണ്ടുമിരിക്കുന്നു.

ഡൽഹിയിലും ഗുജറാത്തിലും നടന്ന ഈ രണ്ടു കൂട്ടനരഹത്യകളും രാഷ്‌ട്രീയ നേതൃത്വവും മതനേതൃത്വവും ഏറെക്കുറെ ന്യായീകരിച്ചു എന്നു പറയാം. രണ്ട് കലാപങ്ങളിലും അക്രമം വ്യക്തികള്‍ക്ക് നേരെ ആയിരുന്നില്ല, മറിച്ച് അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന് നേരെയായിരുന്നു. ജനങ്ങള്‍ക്കിടയിൽ വെറുപ്പും വിദ്വേഷവും ആളിക്കത്തിക്കുന്നതിൽ മത-രാഷ്‌ട്രീയ നേതൃത്വം തക്കതായ പങ്ക് വഹിക്കുകയും തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകളിൽ ഭരണപക്ഷ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇതിൽനിന്ന് നേട്ടം കൊയ്യുകയും ചെയ്‌തു.

രണ്ട് കലാപവേളയിലും കണ്ട മറ്റൊരു പ്രത്യേകത ഭരണനേതൃത്വത്തിലിരുന്ന് കലാപത്തിനും നരഹത്യക്കും ഒത്താശചെയ്‌തവരും നേതൃത്വം നൽകിയവരും തക്കതായരീതിയിൽ ശിക്ഷിക്കപ്പെട്ടില്ല എന്നതാണ്. ഇക്കാര്യത്തിൽ സിവിൽ ഭരണകൂടവും, പോലീസും, നീതിന്യായ വ്യവസ്ഥയും അങ്ങേയറ്റത്തെ നിസ്സംഗതയാണ് പുലര്‍ത്തിയത്. 1984 ലെ ഡൽഹി കലാപത്തെ അപേക്ഷിച്ച് 2002 ലെ ഗുജറാത്ത് കലാപത്തിനുശേഷം ഇരകളുടെ പക്ഷത്തുനിന്നുകൊണ്ട് നീതിക്കായി മുറവിളികൂട്ടാന്‍ നിരവധി മനുഷ്യാവകാശസംഘടനകള്‍ രംഗത്തുവന്നിരുന്നു. ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രീംകോടതിയും ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തി. എന്നാൽ ഡൽഹി കലാപകാലത്ത് ദേശീയ മനുഷ്യവകാശകമ്മീഷന്‍ തന്നെ രൂപീകൃതമായിരുന്നില്ല. ഗുജറാത്ത് കലാപത്തിലെ എഴുതിതള്ളപ്പെട്ട പലകേസുകളും ഇന്ന് സുപ്രീംകോടതി ഇടപെട്ടതിനെതുടര്‍ന്ന് പുനരന്വേഷണത്തിന്റെ പാതയിലാണ്. നീതിപീഠത്തിന്റെ ശക്തമായ ഇടപെടൽ കൊണ്ട് കുറെ ആക്രമണകാരികളെയെങ്കിലും ജയിലിലടയ്ക്കാന്‍ കഴിഞ്ഞത് ആശ്വാസത്തിന് വകനൽ‌കുന്നു.

വര്‍ഗ്ഗീയവികാരം ഇനിയും പടര്‍ന്ന് മുന്നേറുമെന്നാണോ അങ്ങു കരുതുന്നത് ?

നമ്മള്‍ ജീവിക്കുന്നത് പ്രശ്‌നകലുഷിതമായ ഒരു കാലഘട്ടത്തിലാണ്. തൊണ്ണൂറുകളിൽ രാജ്യത്ത് നിലനിന്നിരുന്ന വിദ്വേഷത്തിന്റെയും വിഭാഗീയതയുടേയുമായ ഒരു രാഷ്‌ട്രീയ അന്തരീക്ഷത്തിൽ ഭീകരതയ്ക്കെതിരെയുള്ള യുദ്ധമെന്ന പേരിൽ ആരംഭിച്ച ന്യൂനപക്ഷവിരുദ്ധനീക്കം പൊതുസമൂഹത്തിലെമ്പാടും അസ്വസ്ഥത പടര്‍ത്തിയിരുന്നു. എന്നാൽ 2004-2009 ലെ തെരഞ്ഞെടുപ്പുഫലങ്ങള്‍ കാണിക്കുന്നത് പൊതുസമൂഹം സാമുദായിക സംഘര്‍ഷമെന്ന വിപത്തിനെ തിരിച്ചറിഞ്ഞതായാണ്. ഭൂരിപക്ഷം ഇന്ത്യക്കാരും ഒരു വര്‍ഗ്ഗീയവിരുദ്ധ നിലപാടെടുത്തുകൊണ്ട് പൊതുജീവിതത്തിൽ മാന്യതയ്‌ക്കും, മതേതരത്വത്തിനും വികസനത്തിനും ഊന്നൽ നൽകുന്ന സമീപനമാണ് തെരഞ്ഞെടുപ്പിലൂടെ വെളിപ്പെട്ടത്. ഈ സമീപനം അത്യന്തം ആശാവഹമാണ്.

ഗുജറാത്ത് കലാപബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിൽ ദേശീയ ന്യൂനപക്ഷകമ്മീഷനും ന്യൂനപക്ഷകാര്യമന്ത്രാലയവും വേണ്ടത്ര ജാഗ്രതകാട്ടിയെന്ന് അങ്ങ് കരുതുന്നുണ്ടാ?

2004 ൽ അധികാരത്തിൽ വന്ന യു പി എ സര്‍ക്കാര്‍ ഇക്കാര്യത്തിൽ വേണ്ട നടപടികള്‍ സ്വീകരിച്ചതായി ഞാന്‍ കരുതുന്നില്ല. എന്നാൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന 2009 ലെ യു പി എ സര്‍ക്കാര്‍ ഇക്കാര്യത്തിൽ കുറച്ചുകൂടി ജാഗ്രത കാട്ടുന്നുണ്ട്.

താങ്കളുടെ പുസ്‌തകത്തിൽ വിശദമായി പ്രതിപാദിക്കുന്ന ഒന്നാണ് ഗുജറാത്തിൽ 2002 നുശേഷം നിലനിൽക്കുന്ന അനീതിയുടേതായ അന്തരീക്ഷം. ഇത് വിശദമാക്കാമോ?

പുറത്തുനിന്ന് നോക്കുമ്പോള്‍ ഗുജറാത്ത് ശാന്തമാണ്. എന്നാൽ യാഥാര്‍ത്ഥ്യം വേദനാജനകമാംവിധം വ്യത്യസ്‌തമാണ്. അക്രമങ്ങള്‍ തീരെയില്ലാ എന്നുതന്നപറയാം. എന്നാൽ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ഭീതിയുടെ നിഴലിലാണ് ജീവിതം തള്ളിനീക്കുന്നത്. അക്രമത്തെ തുടര്‍ന്ന് 2002 ൽ വീടും സ്വത്തുമുപേക്ഷിച്ച് പോയവര്‍ക്ക് ഇന്നും ക്യാമ്പുകളിൽ നിന്നും സ്വന്തം വീടുകളിലേക്ക് തിരികെ വരാനാകാത്ത സാഹചര്യം നിലനിൽക്കുന്നു. ന്യൂനപക്ഷസമുദായത്തിൽപ്പെട്ടവരെ രണ്ടാംതരം പൌരന്‍മാരായി പരിഗണിക്കുന്ന സാഹചര്യവും ഇന്നുമിവിടെയുണ്ട്.

ഒരു മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനെന്നനിലയിൽ ഗുജറാത്ത് നരഹത്യയുടെ കാലത്ത് ഐ എ എസ്, ഐ പി എസ് പോലയുള്ള കേന്ദ്രസര്‍വ്വീസുകള്‍ ഏതുതരത്തിൽ പ്രവര്‍ത്തിച്ചു എന്നുവ്യക്തമാക്കാമോ?

സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ പിന്തുണയില്ലാതെ ഒരു കലാപവും മണിക്കൂറുകള്‍ക്കപ്പുറം നീളാന്‍ സാധ്യതയില്ല എന്ന കാര്യത്തിൽ ഉറച്ച് വിശ്വസിക്കുന്നവനാണ് ഞാന്‍. അക്രമം അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിൽ അതിനെ ഒരു പരാജയമായി കണ്ട് തള്ളിക്കളയാന്‍ കഴിയില്ല. മറിച്ച് നിരപാധികളെ കൂട്ടമരണത്തിലേക്ക് തള്ളിവിടുന്ന മനപ്പൂര്‍വമായ ഒരു നടപടിയായി മാത്രമെ ഇതിനെകാണാന്‍ കഴിയൂ. ഭൂരിപക്ഷം മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇത്തരം കുറ്റകരമായ അനാസ്ഥ കാട്ടിയപ്പോള്‍ രാഹുൽ ശര്‍മ്മയെപ്പോലുള്ള ഐ പി എസ് ഉദ്യോഗസ്ഥര്‍ അവരുടെ മേഖലയിൽ കലാപം അടിച്ചമര്‍ത്തുന്നതിൽ ധീരമായ നിലപാടെടുത്തു. നീരജ ഗോര്‍ജുവിനെ പോലുള്ള ഉദ്യോഗസ്ഥര്‍ പഞ്ചമഹൽ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കൂട്ടക്കുരുതിക്കളങ്ങള്‍ പുറത്ത് കൊണ്ടുവന്ന് ശക്തമായ തെളിവുകള്‍ ഭരണകൂടത്തിന് മുന്നിൽ നിരത്തി. എന്നാൽ ഭൂരിപക്ഷം ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും ഗുജറാത്ത് നരഹത്യയ്‌ക്ക് കൂട്ടുനിൽക്കുകയായിരുന്നു.

പോലീസും രാഷ്‌ട്രീയനേതൃത്വവും സമുദായപ്രമാണിമാരുമടങ്ങുന്നവരുടെ അവിശുദ്ധകൂട്ടുകെട്ട് താങ്കള്‍ സംശയിക്കുന്നുണ്ടാ?

സ്വതന്ത്ര ഇന്ത്യ രൂപം കൊണ്ടപ്പോള്‍ നെഹ്റുവും പട്ടേലും കരുതിയത് പോലീസും സിവിൽഭരണകൂടവും ഒത്തുനിന്നുകൊണ്ട് ജനതയുടെ മൌലികാവകാശങ്ങള്‍ സംരക്ഷിക്കുമെന്നായിരുന്നു. എന്നാൽ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിൽ
ഡൽഹിയിലും, മുംബൈയിലും, ഭഗൽപ്പൂരിലും ഗുജറാത്തിലുമൊക്കെ നടന്ന കലാപങ്ങളിൽ പോലീസും സിവിൽ ഭരണകൂടവും രാഷ്‌ട്രീയനേതൃത്വവുമായി പക്ഷം ചേര്‍ന്നുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നീങ്ങുന്ന കാഴ്ചയാണ് നാം കണ്ടത്.

താങ്കള്‍ എന്തുകൊണ്ടാണ് ഐ എ എസ് ഉപേക്ഷിച്ചത് ?

നമ്മുടെ ഭരണഘടന ഒരു ഇന്ത്യന്‍ പൌരന് വാഗ്ദാനം ചെയ്‌തിരിക്കുന്ന ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം പാലിക്കപ്പെടാതെ പോകുന്ന ഒരു രാഷ്‌ട്രീയ സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ഭരണം നൽകുന്ന വാഗ്ദാനങ്ങളെക്കാള്‍ മൂല്യമുള്ള ഒന്നുംതന്നെ ഞാന്‍ ഐ എ എസ്സിൽ കാണുന്നില്ല. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്‌ട്രീയത്തെ അതേ നാണയംകൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല. മറിച്ച് സ്‌നേഹത്തിലൂടെയും പരസ്‌പരവിശ്വാസത്തിലൂടെയും മാത്രമെ അത് സാധിക്കുകയുള്ളൂ. ഒരു ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിൽ ഈ നയം നടപ്പിലാക്കാന്‍ എനിക്ക് ഏറെ പരിമിതികളുണ്ട്. ആ പരിമിതികളെ മറികടക്കാനാണ് ഐ എ എസ് വിട്ട് ശേഷിക്കുന്ന ചെറിയ ജീവിതം ജനനന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്നതിന് മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ എട്ട് വര്‍ഷമായി അങ്ങ് ഗുജറാത്തിലെ കലാപബാധിതര്‍ക്കിടയിൽ പ്രവര്‍ത്തിക്കുന്നു. എന്താണ് അങ്ങേയ്‌ക്ക് ഇതിനായുള്ള പ്രചോദനം. എന്തൊക്കെയാണ് തടസ്സങ്ങള്‍?

ഗുജറാത്തിലെ പൊതുസമൂഹം ഭീതിദമായ നിലയിൽ വര്‍ഗ്ഗീയ നിറമണിഞ്ഞിട്ടുണ്ടങ്കിലും നീതിക്കും ന്യായത്തിനും വേണ്ടി മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളുന്ന ഒരുകൂട്ടം നല്ല ആളുകള്‍ ഗുജറാത്തിലുണ്ട്. കൂടാതെ അങ്ങേയറ്റം സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടും ജീവിക്കാനാഗ്രഹിക്കുന്ന സാധാരണക്കാരായ ഹിന്ദുവും മുസൽമാനും ഗുജറാത്തിലുണ്ട്. അവരാണ് എന്റെ പ്രചോദനം. അവരുള്ളപ്പോള്‍ മറ്റുതടസ്സങ്ങള്‍ ഒന്നും പ്രശ്‌നമല്ല.

*
കടപ്പാട്: യുവധാര

23 June, 2010

മുസ്ളിം സ്വത്വബോധവും ജമാഅത്തെ ഇസ്ളാമിയും

സ്വത്വാവബോധമില്ലാത്ത മനുഷ്യരില്ല. ഒരു മനുഷ്യന്റെ വ്യക്തിസ്വത്വത്തിന് പല അടരുകളുണ്ടായിരിക്കും. മതം, ജാതി, ദേശം, ഭാഷ തുടങ്ങിയ സാമൂഹിക വ്യവഹാര മണ്ഡലങ്ങളുടെ മാനസികപ്രതിരൂപങ്ങളെല്ലാം വ്യക്തിസ്വത്വത്തിന്റെ അടരുകളില്‍ ചേര്‍ന്നിട്ടുണ്ടാകും. സ്വത്വാവബോധത്തിന്റെ ചില അംശങ്ങളെ രാഷ്ട്രീയതലത്തിലേക്കുയര്‍ത്തി ജനങ്ങളില്‍ വൈകാരിക പ്രതികരണങ്ങള്‍ ഉളവാക്കി അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് ഫാസിസത്തിന്റെ രീതിയാണ്. ആത്മീയത (മതം), ദേശീയത, വംശീയത എന്നീ സ്വത്വാംശങ്ങളാണ് ജനങ്ങളില്‍ വൈകാരിക പ്രതികരണങ്ങളുളവാക്കാന്‍ ഫാസിസം ഉപയോഗിക്കുക. നാസിസത്തെ സസൂക്ഷ്മം പഠിച്ച വില്‍ഹെം റൈഹിന്റെ ഈ നിരീക്ഷണത്തിന് ഇന്നും പ്രസക്തിയുണ്ട്.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സ്വത്വസംബന്ധിയായ സംവാദങ്ങളെ വിവാദങ്ങളാക്കി മാറ്റാനും കീഴാളരുടെയും ന്യൂനപക്ഷങ്ങളുടെയും സ്വത്വസംഘര്‍ഷങ്ങള്‍ക്കും അവര്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കും വര്‍ഗപരമായ പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തു നിന്നും ആ ജനവിഭാഗങ്ങളെ അകറ്റിക്കൊണ്ടുപോകാന്‍ കുതന്ത്രങ്ങള്‍ പണിയുന്നതും സ്വത്വരാഷ്ട്രീയം പ്രയോഗിക്കുന്നവരാണ്.

ഹിന്ദുക്കളുടെ മതപരമായ സ്വത്വാവബോധത്തെ ഹിന്ദുരാഷ്ട്രമെന്ന രാഷ്ട്രീയാവബോധമാക്കി മാറ്റാനാണ് സവര്‍ണ ഹിന്ദുത്വം ശ്രമിക്കുന്നത്. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഹിന്ദുത്വരാഷ്ട്രീയത്തോട് എതിര്‍പ്പുള്ളവരാണ്. അവരുടെ മതവികാരങ്ങളെ ചൂഷണം ചെയ്ത് ഹിന്ദുത്വരാഷ്ട്രീയാവബോധം സൃഷ്ടിക്കാനുള്ള മനഃശാസ്ത്രപരമായ അടവാണ് മൃദുഹിന്ദുത്വം. ഇതേ തന്ത്രം മതരാഷ്ട്രീയം പയറ്റുന്ന മുസ്ളിം സംഘടനകളും പ്രയോഗിക്കുന്നുണ്ട്. ഇക്കാര്യം തുറന്നു കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പ്രചാരണമാണെന്ന് ചാപ്പ കുത്തുന്നത് നിര്‍ഭാഗ്യകരമാണ്. "ഭരണകൂട പ്രത്യയശാസ്ത്രവും പ്രയോഗവുമായിത്തീരുന്ന സവര്‍ണ പ്രത്യയശാസ്ത്രത്തെയാണ് സാമാന്യമായി മൃദുഹിന്ദുത്വം എന്നു വിവക്ഷിക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിനു സമാനമായി മൃദുഇസ്ളാമികത, മൃദുക്രിസ്ത്യാനികത എന്നിവ നിര്‍മിച്ച്, സര്‍വതിനെയും സമീകരിക്കാന്‍ ശ്രമിക്കുന്നവര്‍, ഭരണകൂടാധികാരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേല്‍ക്കോയ്മാപ്രത്യയശാസ്ത്രത്തെയും ഒരു വിധേനയും ഇന്ത്യന്‍ അവസ്ഥയില്‍ അങ്ങനെ മാറാനിടയില്ലാത്ത മതപ്രത്യയശാസ്ത്രങ്ങളെയും ഒരു കുടയ്ക്കു കീഴില്‍ ഒന്നിച്ചു നിര്‍ത്തുന്നത് ഒട്ടും സദുദ്ദേശപരമല്ല''. സവര്‍ണഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ് രീതികളോടൊപ്പം ഇസ്ളാമിസ്റ്റ് മതരാഷ്ട്രവാദത്തെയും എതിര്‍ക്കുന്നവര്‍ക്കെതിരെ ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശമാണിത്.

യാതൊരു സാഹചര്യത്തിലും ഇന്ത്യയുടെ ഭരണാധികാരത്തിലെത്താന്‍ കഴിയാത്ത ന്യൂനപക്ഷമാണ് മുസ്ളീങ്ങളെങ്കിലും അവര്‍ സാര്‍വദേശീയ, ദേശീയ സംഭവങ്ങളെ നിസ്സംഗതയോടെ നോക്കിനില്‍ക്കാന്‍ കഴിയാത്തവരാണെന്ന് ജമാഅത്തെ ഇസ്ളാമിയുടെ വക്താവെന്ന് വിശേഷിപ്പിക്കാവുന്ന മാധ്യമം പത്രാധിപര്‍ പറയുന്നു. അതായത് ജമാഅത്തെ ഇസ്ളാമിക്ക് സാര്‍വദേശീയവും ദേശീയവുമായ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളുമുണ്ട്. ആ പ്രത്യയശാസ്ത്രങ്ങളും കാര്യപരിപാടികളും ഫാസിസ്റ്റ് സ്വഭാവമുള്ളതാണ്. ഇത് ക്ളാസിക്കല്‍ ഫാസിസത്തിന്റെ നിര്‍വചനത്തില്‍നിന്നുള്ള വ്യതിചലനമാണെന്ന് തര്‍ക്കിച്ചേക്കാം. വില്‍ഹെം റൈഹിന്റെ ഫാസിസം സംബന്ധിച്ചുള്ള സിദ്ധാന്തത്തിന് പ്രസക്തിയുണ്ടെന്ന് സൂചിപ്പിച്ചല്ലോ. വംശീയത, ദേശീയത, ആത്മീയത (മതം) എന്നിവയിലേതെങ്കിലുമൊന്നിനെയോ എല്ലാത്തിനെയും കൂടിയോ വൈകാരികപ്രതികരണങ്ങള്‍ ഉളവാക്കുംവിധം ഉപയോഗപ്പെടുത്തി രാഷ്ട്രീയരംഗത്ത് നിലയുറപ്പിക്കുന്ന ഏതൊരു പ്രസ്ഥാനവും ഫാസിസ്റ്റ് സ്വഭാവമുള്ളതാണ്. ജമാഅത്തെ ഇസ്ളാമിയും അനുബന്ധ 'പരിവാരങ്ങളും' ഫാസിസ്റ്റ് സ്വഭാവമുള്ള മതരാഷ്ട്രീയ സംഘടനകളാണ്.

ഇന്ത്യയില്‍ ഒരിക്കലും അധികാരത്തിലെത്താന്‍ കഴിയാത്തതുകൊണ്ടും ഇസ്ളാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ പൊതുബോധത്തില്‍ അധീശത്വം പുലര്‍ത്താന്‍ സാധ്യമല്ലാത്തതു കൊണ്ടും മുസ്ളിം വര്‍ഗീയതയെയും ഭീകരപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യുന്നത് ശരിയല്ല. അത്തരം നിലപാടുകള്‍, അവ സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇസ്ളാമിസ്റ്റുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. മുസ്ളിം ജനസാമാന്യത്തിനോ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കോ അതുകൊണ്ട് യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ സമരത്തിലും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിലും മുസ്ളിങ്ങളുടെയും ഫാസിസ്റ്റ്സ്വഭാവമില്ലാത്ത മുസ്ളിം സംഘടനകളുടെയും ഐക്യം ഇടതുപക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാല്‍ സാര്‍വദേശീയമായും ദേശീയമായും ഇംപീരിയലിസത്തിനെതിരായി ഇന്ന് ഇസ്ളാമിസം എന്ന ധാരണ തെറ്റാണെന്ന് നവമാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും ആയ സമീര്‍ അമീന്‍ പറയുന്നു.

സ്വതന്ത്ര സോഷ്യലിസ്റ്റ് പ്രസിദ്ധീകരണമായ ങീിവേഹ്യ ഞല്ശലം മാസികയുടെ 2007 ഡിസംബര്‍ ലക്കത്തില്‍ സമീര്‍ അമീന്‍ 'ജീഹശശേരമഹ കഹെമാ ശി വേല ടല്ൃശരല ീള കാുലൃശമഹശാ' എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. സമീര്‍ അമീന്‍ എഴുതി: "യഥാര്‍ഥ സാമൂഹിക പ്രശ്നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്ട്രീയ ഇസ്ളാം മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടുമാണ് ഐക്യപ്പെടുന്നത്. രാഷ്ട്രീയ ഇസ്ളാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്ട്രീയ ഇസ്ളാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്. ദല്ലാള്‍ ബൂര്‍ഷ്വാവിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ വക്താക്കളായ സമ്പന്നവര്‍ഗവും രാഷ്ട്രീയ ഇസ്ളാമിനെ വന്‍തോതില്‍ പിന്തുണച്ചു. സാമ്രാജ്യവിരുദ്ധ നിലപാടുകള്‍ക്കു പകരം പാശ്ചാത്യ വിരുദ്ധ - ക്രൈസ്തവ വിരുദ്ധ ('മിശേണലലൃിെേ, മഹാീ മിശേഇവൃശശെേമി') നിലപാടുകളാണ് രാഷ്ട്രീയ ഇസ്ളാം സ്വീകരിക്കുന്നത്. ഇത് സമൂഹത്തെ പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കുവാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.''

സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ ഇസ്ളാമിസവുമായി കൂട്ടുചേരണമെന്ന വാദമുന്നയിക്കുന്നവരുടെ ന്യായീകരണങ്ങ ളെയും സമീര്‍ അമീന്‍ വിമര്‍ശിക്കുന്നുണ്ട്. "വലിയൊരു ജനസഞ്ച യത്തെ അവര്‍ അണിനിരത്തുന്നു എന്നതാണ് ഒന്നാമത്തെ ന്യായം''. സാര്‍വദേശീയസാഹചര്യം കണക്കിലെടുത്താണ് അമീന്‍ ഇങ്ങനെ പറഞ്ഞത്. കേരളത്തില്‍ ഇസ്ളാമിസ്റ്റ് സംഘടനകളായ ജമാഅത്തെ ഇസ്ളാമി പരിവാറുകള്‍ പലവിധശ്രമങ്ങള്‍ നടത്തിയിട്ടും രാഷ്ട്രീയശക്തിയായി മാറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ പല പൊടിക്കൈകളും അവര്‍ പ്രയോഗിച്ചു നോക്കുന്നുണ്ട്. പ്ളാച്ചിമട, ചെങ്ങറ മോഡല്‍ സമരങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതും ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും പല പൊടിക്കൈകളില്‍ ചിലതാണ്. ഇസ്ളാമിക സ്വത്വത്തെ ദളിത് സ്വത്വവുമായി കൂട്ടിക്കെട്ടാനാണ് അവരിപ്പോള്‍ ശ്രമിക്കുന്നത്. ഇടത് ബുദ്ധിജീവികളെ വശത്താക്കി നിര്‍ത്തുന്നതും അവരുടെ ഒരു പൊടിക്കൈയാണ്. കേരള ത്തിന്റെ കോമണ്‍സെന്‍സ് ഇടത്തോട്ട് നല്ലതുപോലെ ചാഞ്ഞാണ് നില്‍ക്കുന്നതെന്ന് ഇസ്ളാമിസ്റ്റുകള്‍ക്കറിയാം.

സമീര്‍ അമീന്‍ തുടരുന്നു: "രാഷ്ട്രീയ ഇസ്ളാമുമായി ഐക്യം വേണമെന്ന് പറയുന്നവരുടെ രണ്ടാമത്തെ ന്യായം അത് ഇപ്പോള്‍ സാമ്രാജ്യത്വവിരുദ്ധമാണെന്നതാണ്. ഇസ്ളാമിസം സാമ്രാജ്യത്വവിരുദ്ധമല്ലെന്ന് ചരിത്രം തെളിയിക്കുന്നു.''

ബാറാക്ക് ഒബാമ ഇപ്പോള്‍ സഞ്ചരിക്കുന്ന വഴിയിലൂടെ അല്‍പ്പം കൂടി മുന്നോട്ട് പോയാല്‍ ഇസ്ളാമിസ്റ്റുകളുടെ ഇപ്പോഴത്തെ അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ പൊയ്മുഖം അഴിഞ്ഞു വീഴും. തങ്ങളുടെ മുഖ്യശത്രു സിഞ്ജിയാങ്ങിലെ മുസ്ളിങ്ങളെ "കൊന്നൊടുക്കുന്ന'' നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളുടെ സമഗ്രാധിപത്യം നിലനില്‍ക്കുന്ന ചൈനയാണെന്ന് പറഞ്ഞു തുടങ്ങും.

ഇസ്ളമോഫോബിയയെ ചെറുക്കാന്‍ ഇസ്ളാമിസ്റ്റുകളുമായി കൂട്ടുകൂടുന്നതിനെയും സമീര്‍ അമീന്‍ എതിര്‍ക്കുന്നു. അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ മുസ്ളിങ്ങളുടെ കാര്യം മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളൂ. ഇന്ത്യയിലെ കാര്യം പരിശോധിക്കാം. ഇന്ത്യയില്‍ മുസ്ളിം വിരോധം വളര്‍ത്താനുള്ള ശ്രമം സ്വാതന്ത്യ്രത്തിനു മുമ്പുതന്നെ ആരംഭിച്ചിരുന്നു.

"മൃദുഹിന്ദുത്വവും മൃദു ഇസ്ളാമിസവും - ഒരു മനഃശാസ്ത്ര പഠനം'' എന്ന ലേഖന ത്തില്‍ ഞാന്‍ എഴുതി:

"ഇന്ത്യയില്‍ ഹിന്ദുക്കള്‍ അധികം താമസിയാതെ ന്യൂനപക്ഷമാകുമെന്നുള്ള പ്രചാരണം വംശീയതയെ ഫാസിസം എങ്ങനെയാണുപയോഗപ്പെടുത്തുന്നത് എന്നുള്ളതിന് തെളിവാണ്. അജ ഖീവ്യെ, ങഉ ടൃലലിശ്മ, ഖഗ ആമഷമഷ എന്നിവര്‍ ചേര്‍ന്ന് എഴുതി 2003 ല്‍ പ്രസിദ്ധീകരിച്ച ഞലഹശഴശീൌ ഉലാീഴൃമുവ്യ ീള കിറശമ എന്ന ഗ്രന്ഥം ഫാസിസ്റ്റ് വംശീയപ്രചാരണം ലക്ഷ്യമാക്കിയുള്ളതാണ്. ഉപപ്രധാനമന്ത്രിയായിരുന്ന എല്‍ കെ അദ്വാനിയാണ് അതിന് അവതാരികയെഴുതിയത്. 1901 മുതല്‍ 1991 വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ പ്രലംബനം (ജൃീഷലര) ചെയ്തപ്പോള്‍ 2051 ലെ സെന്‍സസില്‍ ഹിന്ദുക്കളുടെയും മുസ്ളിങ്ങളുടെയും എണ്ണം തുല്യമാകുമെന്നാണ് അവര്‍ കണ്ടെത്തിയത്! ഇന്ത്യയിലെ ഭൂരിപക്ഷ സമുദായാംഗങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം''.

ഇടതുപക്ഷം ഇസ്ളാമാഫോബിയയെ നേരിടേണ്ടത് മതനിരപേക്ഷമായിട്ടായിരിക്കണം എന്നാണ് സമീര്‍ അമീന്റെ അഭിപ്രായം. മുസ്ളിം വിരോധത്തെ ചെറുക്കാന്‍ മതമൌലീകവാദികളെ കൂട്ടുപിടിക്കുന്നത് വിപരീതഫലങ്ങള്‍ ഉളവാക്കും.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളുമടങ്ങുന്ന കീഴാളരും എക്കാലത്തും വിവേചനത്തിന്റെയും മുന്‍വിധികളുടെയും ഇരകളാണ് പലസ്തീനും ഗുജറാത്തും ചൂണ്ടിക്കാട്ടി കേരളത്തിലെ മുസ്ളിങ്ങള്‍ ഇരകളാണെന്ന് വാദിക്കുന്നത് ശരിയല്ലെന്ന് ചില പണ്ഡിതന്മാര്‍ ശഠിക്കുന്നു. കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം മുസ്ളിങ്ങളാണ്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വിഭാഗവുമാണ്. കേരളത്തിന്റെ പൊതുബോധം നവോത്ഥാന, കമ്യൂണിസ്റ്റ് ചിന്തകളാല്‍ മുഖരിതവുമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുസ്ളിങ്ങള്‍ ഗുജറാത്തില്‍ നടന്നതുപോലുള്ള കൂട്ടക്കൊലകളുടെ ഇരകളാകുകയില്ലെന്ന് ഉറപ്പിക്കാം.

പക്ഷേ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള മുന്‍വിധികളും വിവേചനങ്ങളും ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത ആത്മകഥയില്‍ ചെറുപ്പകാലത്തെ ഒരനുഭവം വിവരിച്ചത് ഇങ്ങനെ: "എന്റെ ക്ളാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു ഞാനെങ്കിലും, എന്റെ ഹൈന്ദവാധ്യാപകരില്‍ പലരും എന്നെ പരിഹസിക്കുന്നതിലും ശകാരിക്കുന്നതിലും ആഹ്ളാദം കണ്ടെത്തി''. അഭിവന്ദ്യനായ ക്രൈസ്തവ പുരോഹിതന്‍ "അന്നത്തെ രീതി അങ്ങനെ ആയിരുന്നു'' എന്ന് സ്വയം ആശ്വസിപ്പിക്കുന്നുണ്ട് അടുത്ത വാക്യത്തില്‍. സവര്‍ണപ്രത്യയശാസ്ത്രം മതന്യൂനപക്ഷങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് മെത്രാപ്പോലീത്തയുടെ ബാല്യകാലാനുഭവം നമുക്കു കാണിച്ചു തരുന്നു. "എന്റെ മലയാളം അധ്യാപകന്‍ ശ്രീ. ശങ്കരമേനോന്‍ പ്രത്യേകിച്ച് പരുഷഭാഷയില്‍ ഭത്സിക്കുമായിരുന്നു. അദ്ദേഹം പലപ്പോഴും ക്ളാസ്സില്‍ പറഞ്ഞു: മലയാളം പോലൊരു സാഹിത്യഭാഷ പഠിക്കാന്‍ നിങ്ങളെപ്പോലെ ചെമ്മീന്‍ കഴിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ കഴിയാനാണ്.?'' വീണ്ടും വൈദികശ്രേഷ്ഠന്‍ സ്വയം സമാധാനിപ്പിക്കുന്നു: "ഇതെല്ലാം പരുക്കന്‍ സ്നേഹത്തില്‍നിന്നും - വര്‍ഗീയ വിദ്വേഷത്തില്‍നിന്നല്ല - ഉത്ഭവിക്കുന്നതാണ്.'' (സ്നേഹത്തിന്റെ സ്വാതന്ത്യ്രം- പുറം 46) മുസ്ളിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്ളിങ്ങള്‍ക്ക് ഇത്തരം ദുരനു ഭവങ്ങള്‍ ഉണ്ടാകാനിടയില്ല. അതുകൊണ്ട് മാത്രം ഇരവാദം അപ്രസക്തമാവുന്നില്ല.

ഡോ. എന്‍ എം മുഹമ്മദലി

13 June, 2010

ഭയം ഭരിക്കുന്നിടം

ഹൈദരാബാദ്.........

കുറ്റവിമുക്തരായാലും മുസ്ളിം ചെറുപ്പക്കാരെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുന്നു. മൂന്നുവര്‍ഷം മുമ്പ് നടന്ന മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും ലുംബിനി പാര്‍ക്, ഗോകുല്‍ ചാട്ട് ഭണ്ഡാര്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുംശേഷം പിടിക്കപ്പെട്ട മുസ്ളിം ചെറുപ്പക്കാര്‍ കുറ്റവിമുക്തരായി ജയിലില്‍നിന്ന് പുറത്തുവന്നിട്ടും അവര്‍ക്കെതിരെ പൊലീസ് പീഡനം തുടരുന്നു. ഇവരുടെ യാത്രകള്‍പോലും പൊലീസ് നിരീക്ഷിക്കുന്നു. കഴിഞ്ഞ മാസം ഹൈദരാബാദ് പഴയ നഗരത്തിലെ മുസ്ളിം ഭൂരിപക്ഷ പ്രദേശമായ ഷാഅലി ഭണ്ഡയില്‍ അക്രമികള്‍ പൊലീസുകാരനെ വെടിവച്ചുകൊന്നതോടെയാണ് യുവാക്കളെ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നത്. പള്ളിയില്‍ സ്‌ഫോടനമുണ്ടായപ്പോള്‍ നിരപരാധികളായ മുസ്ളിം ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോകാനും പീഡിപ്പിക്കാനും ഉത്സാഹം കാട്ടിയ പൊലീസും കോണ്‍ഗ്രസ് സര്‍ക്കാരും പള്ളിയില്‍ ബോംബ് വച്ച ഹിന്ദു തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 2007ലെ സ്‌ഫോടനത്തിന് ശേഷം നൂറുകണക്കിന് ചെറുപ്പക്കാരെ കള്ളക്കേസില്‍കുടുക്കി ജയിലിലടച്ചു. മസ്‌ജിദില്‍ ബോംബ് വച്ച തീവ്രവാദികളുമായുള്ള ബന്ധമാരോപിച്ചായിരുന്നു അറസ്റ്റ്. ബോംബ് സ്ഥാപിച്ചത് അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദസംഘടനയുടെ പ്രവര്‍ത്തകരാണെന്നും രാജസ്ഥാനിലെ അജ്‌മീര്‍ ദര്‍ഗയിലും ഇതേ സംഘടനക്കാരാണ് സ്‌ഫോടനം നടത്തിയതെന്നുമുള്ള സിബിഐ വെളിപ്പെടുത്തല്‍ വന്നിട്ടും ഹൈദരാബാദിലെ മുസ്ളിം ചെറുപ്പക്കാര്‍ സഹിക്കുന്ന പൊലീസ് പീഡനത്തിന് അറുതിയായില്ല. നഗരത്തില്‍ എന്ത് അക്രമമുണ്ടായാലും തങ്ങളെ തന്നെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോകുന്നതെന്ന് പേര് പുറത്തുപറയരുതെന്നും പടമെടുക്കരുതെന്നുമുള്ള അഭ്യര്‍ഥനയോടെ ഒരു ചെറുപ്പക്കാരന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു.

ഒരു മാധ്യമത്തോടും വിവരങ്ങള്‍ പറയരുതെന്ന് പൊലീസ് ഇവര്‍ക്ക് പലയാവൃത്തി താക്കീത് നല്‍കിയിട്ടുണ്ട്. ജയില്‍മോചിതരായ ഈ ചെറുപ്പക്കാര്‍ പലരും ഓട്ടോറിക്ഷ ഓടിച്ചും കൂലിപ്പണി ചെയ്‌തുമാണ് ജീവിക്കുന്നത്. നേരത്തെ ജോലിചെയ്ത സ്വകാര്യസ്ഥാപനങ്ങളുടെ ഉടമകള്‍ ഇവരെ ഒഴിവാക്കി. പലരുടെയും പഠനം മുടങ്ങി. പൊലീസിന്റെ ദിവസങ്ങള്‍ നീണ്ട മൂന്നാംമുറയും നാര്‍കോ അനാലിസിസ് പരിശോധനയും ഈ ചെറുപ്പക്കാരെ മാറാരോഗികളാക്കി മാറ്റി. പൊലീസിനും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കും ലക്ഷങ്ങള്‍ കൈക്കൂലികൊടുക്കാന്‍ പ്രാപ്തിയുള്ള പലരും പീഡനമേല്‍ക്കാതെയും കേസില്‍ കുടുങ്ങാതെയും രക്ഷപ്പെട്ടിരുന്നു. കുറച്ച് ദിവസം മുമ്പ് ബൈക്കില്‍വന്ന് രണ്ട് അക്രമികള്‍ പൊലീസുകാരനെ വെടിവച്ചുകൊന്നതോടെ ഇവരുടെ ജീവിതം ദുസ്സഹമായി. യഥാര്‍ഥ പ്രതികളെ പിടിക്കാതെ പൊലീസ് വീണ്ടും ഇവരെ ത്തന്നെ വേട്ടയാടുന്നു.

ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ പഴയ നഗരത്തിലുണ്ടായ വര്‍ഗീയകലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടപ്പോഴും മുസ്ളിം ചെറുപ്പക്കാരെ പൊലീസ് വേട്ടയാടി. അകാരണമായി ജയില്‍വാസമനുഭവിച്ചവര്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗത്തിനും അത് ലഭിച്ചിട്ടില്ല. ഈ പ്രശ്‌നത്തില്‍ പൊലീസിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും സമീപനം ആന്ധ്രപ്രദേശിലെ ന്യൂനപക്ഷവിഭാഗങ്ങളില്‍ സൃഷ്ടിച്ച അരക്ഷിതബോധവും ഭീതിയും വിവരണാതീതമാണെന്ന് കള്ളക്കേസ് ചുമത്തപ്പെട്ടവരുടെ നീതിക്കായി പ്രവര്‍ത്തിക്കുന്ന സിവില്‍ ലിബര്‍ട്ടീസ് മോണിറ്ററിങ് കമ്മിറ്റിയുടെ പ്രതിനിധി എസ് ക്യു മസൂദ് പറഞ്ഞു. ശാഹിദ് ബിലാല്‍ എന്ന തീവ്രവാദിയുടെ പേരുപറഞ്ഞ് മുസ്ളിംവേട്ട നടത്തിയപ്പോള്‍ സാധാരണ മുസ്ളിങ്ങള്‍ മാത്രമല്ല ഹൈദരാബാദില്‍ മുസ്ളിം നേതാക്കള്‍ പോലും നിശ്ശബ്ദരാകുകയായിരുന്നു. പൊലീസും ഹിന്ദു തീവ്രവാദികളും ഉള്‍പ്പെട്ട വന്‍ ഗൂഢാലോചനയുടെ ഫലമാണിത്-അദ്ദേഹം പറഞ്ഞു.

II

സെയ്‌ദാബാദിലെ സ്‌ത്രീകള്‍ പൊറുക്കില്ല; കോണ്‍ഗ്രസിനോടും പൊലീസിനോടും

യുവാക്കള്‍മാത്രമല്ല, വീട്ടമ്മമാരുള്‍പ്പെടെയുള്ള സ്‌ത്രീകള്‍ക്കും ഇവിടെ രക്ഷയില്ല. പൊലീസ് പീഡനത്തിനെതിരെ പ്രതികരിച്ച സ്‌ത്രീകളെ കേസില്‍ കുടുക്കി ജയിലിലടച്ചു. കാവിയെയും കാക്കിയെയും മാത്രമല്ല, കോണ്‍ഗ്രസുകാരെയും ഭയമാണ് ഷബിസ്‌തയ്ക്കും മിസ്‌ലുരൂബയ്ക്കും. കണ്‍മുന്നില്‍ സഹോദരനെ നഷ്ടമായവരാണിവര്‍. യുവാക്കളെ പീഡിപ്പിക്കുന്നതിനെതിരെ ഗല്ലിയിലെ സ്‌ത്രീകളെ കൂട്ടി ഹൈദരാബാദിലെ സെയ്‌ദാബാദ് പൊലീസ് സ്റ്റേഷനിലെത്തിയ 2008 മാര്‍ച്ച് അഞ്ചിലെ രാത്രി ഇവര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. നിവേദനം നല്‍കാനെത്തിയ 29 സ്‌ത്രീകള്‍ ക്രൂരമായ ലാത്തിച്ചാര്‍ജിനിരയായി. ലാത്തിച്ചാര്‍ജിനുശേഷം ഇവരെ പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതികളാക്കി. ചോദ്യംചെയ്യലിനിടയിലെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍. വനിതാപൊലീസുകാരെ സാക്ഷിനിര്‍ത്തി പുരുഷപൊലീസുകാരുടെ ഭേദ്യം. തുടര്‍ന്ന് ആഴ്ചകള്‍ നീണ്ട ജയില്‍വാസം. ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും പൊലീസും എങ്ങനെയാണ് സംഘപരിവാറിന്റെ കൈയിലെ പാവകളാകുന്നതെന്ന് ഷബിസ്‌തയെയും മിസ്‌ലുരൂബയെയുംപോലുള്ളവര്‍ അനുഭവിച്ച ദുരിതങ്ങളില്‍നിന്ന് വായിച്ചെടുക്കാം.

പൊലീസ് കമീഷണറുടെ ഓഫീസിനടുത്തുവച്ച് ഗുജറാത്ത് പൊലീസിലെ നരേന്ദ്ര അമീന്‍ (സൊഹ്റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇയാളിപ്പോള്‍ ജയിലിലാണ് ) എന്ന ഓഫീസറുടെ വെടിയേറ്റ് മരിച്ച മുജാഹിദ് സലിമിന്റെ സഹോദരികളാണ് ഇവര്‍. 2002 മുതലാണ് സെയ്‌ദാബാദിലെ മുസ്ളിങ്ങള്‍ പൊലീസിന്റെ നോട്ടപ്പുള്ളികളായത്. 2002ലെ ഗുജറാത്തിലെ വംശഹത്യക്കാലത്ത് ഗുജറാത്ത് പൊലീസ് ഈ തെരുവിലെ മൌലാന മുഹമ്മദ് നസീറുദീനെ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സെയ്‌ദാബാദുകാരുടെ ദുര്യോഗം തുടങ്ങിയതെന്ന് മൊതാസിം ബില്ല 'ദേശാഭിമാനി'യോട് പറഞ്ഞു.

"സിമി ബന്ധമാരോപിച്ച് മൌലാനയെ 2004ല്‍ ഗുജറാത്ത് പൊലീസ് അറസ്റുചെയ്‌തു. ഗുജറാത്തിലെ ബിജെപി നേതാവും മന്ത്രിയുമായിരുന്ന ഹരി പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസിലും നസീറുദീനെ ഉള്‍പ്പെടുത്തി. ജാമ്യം ലഭിച്ചശേഷം ഹൈദരാബാദിലെ കമീഷണര്‍ ഓഫീസില്‍ ഹാജര്‍ നല്‍കാന്‍ പോയ മൌലാനയെ ജ്യേഷ്ഠനും താനും മുജാഹിദ് സലിമും അനുഗമിച്ചിരുന്നു. ഒപ്പുവയ്ക്കാന്‍ ചെന്ന മൌലാനയെ അറസ്റുചെയ്യാന്‍ ഗുജറാത്ത് പൊലീസ് ഓഫീസര്‍മാര്‍ കാത്തുനിന്നിരുന്നു. നരേന്ദ്ര അമീന്‍ ഓഫീസര്‍ മൌലാനയെ അറസ്റുചെയ്യാനൊരുങ്ങി. ഇത് തടയാന്‍ ശ്രമിച്ച മുജാഹിദ് സലിമിനെ അമീന്‍ വെടിവച്ചുകൊന്നു. ഈ കേസില്‍ ദൃൿസാക്ഷിയായതോടെയാണ് തുടര്‍ച്ചയായി ദ്രോഹിക്കാന്‍ തുടങ്ങിയത്. 2008 മാര്‍ച്ച് അഞ്ചിന് വൈകിട്ട് ആറരയ്ക്ക് വാനില്‍ വന്ന ചിലര്‍ എന്നെ പിടിച്ചുകൊണ്ടുപോയി. ഗല്ലിയില്‍ വച്ചുതന്നെ കണ്ണുകെട്ടി. പിന്നെ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി ദിവസങ്ങളോളം ശാരീരികവും മാനസികവുമായ പീഡനം''- മൊതാസിം പറഞ്ഞു.

മൊതാസിമിനെ പിടിച്ചുകൊണ്ടുപോയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്നപ്പോഴായിരുന്നു സ്‌ത്രീകള്‍ക്കെതിരെ ലാത്തിച്ചാര്‍ജും അറസ്റുമുണ്ടായത്. സാധാരണവേഷത്തില്‍ വന്നവരാണ് ആരാണെന്ന് അറിഞ്ഞിരുന്നില്ല. ഇക്കാര്യം അന്വേഷിക്കാനായിരുന്നു സ്‌ത്രീകള്‍ കൂട്ടത്തോടെ പൊലീസ് സ്റേഷനില്‍ ചെന്നത്. ഇതിനെയാണ് സ്റേഷന്‍ അക്രമമായി ചിത്രീകരിച്ച് പീഡനങ്ങള്‍ക്ക് തുടക്കമിട്ടത്.

III

ഫാം ഹൌസ് സെല്ലുകളില്‍ നിരപരാധികളുടെ വിലാപം

ഹൈദരാബാദിലെ ഫാം ഹൌസുകളിലും മറ്റു കേന്ദ്രങ്ങളിലും പൊലീസ് സജ്ജമാക്കിയ സെല്ലുകളില്‍ നടക്കുന്നത് ഇറാഖി തടവുകാരോട് അമേരിക്കന്‍ സേന കാണിക്കുന്ന ക്രൂരതയെയും വെല്ലുന്ന പീഡനം. നക്സലൈറ്റുകളെ ചോദ്യംചെയ്യാന്‍ സജ്ജമാക്കിയ സെല്ലുകളില്‍ ഇപ്പോള്‍ ഉയരുന്നത് മുസ്ളിം ചെറുപ്പക്കാരുടെ ദീനരോധനം. 2007ലെ മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും ലുംബിനി പാര്‍ക്ക്, ഗോകുല്‍ ചാട്ട് ഭണ്ഡാര്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുംശേഷം പൊലീസ് പിടികൂടിയ നിരപരാധികളായ ചെറുപ്പക്കാര്‍ നഗരപ്രാന്തങ്ങളിലെ ഇത്തരം ഫാം ഹൌസുകളില്‍ പീഡിപ്പിക്കപ്പെട്ടു. മൂന്നാംമുറകളാണ് ഫാം ഹൌസുകളിലും മറ്റും നടക്കുന്നതെന്ന് സന്നദ്ധസംഘടനയായ ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് മോണിറ്ററിങ് കമ്മിറ്റി സെക്രട്ടറി ലത്തീഫ് ഖാന്‍ ദേശാഭിമാനിയോടു പറഞ്ഞു.

നഗരത്തിന് 40 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഷംഷാബാദിലും ഗണ്ടിപേട്ടിലും നഗരപ്രാന്തങ്ങളിലെ വനമേഖലയിലെ ഫാംഹൌസുകളിലും ഇത്തരം സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. നഗരത്തിലെ ജനവാസകേന്ദ്രങ്ങള്‍ക്കു നടുവില്‍പോലും രഹസ്യപീഡനകേന്ദ്രങ്ങളുണ്ട്. തീവ്രവാദികളെന്ന് മുദ്രകുത്തി കസ്റഡിയിലെടുക്കുന്ന ചെറുപ്പക്കാരെ ഇത്തരം കേന്ദ്രത്തില്‍ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നത് പതിവാണ്. അനധികൃത തടങ്കലില്‍ വച്ച് പിന്നീട് കോടതിയില്‍ ഹാജരാക്കും. കോടതിയോട് വീണ്ടും പൊലീസ് കസ്റഡിയില്‍ വിട്ടുതരാന്‍ ആവശ്യപ്പെടും. പിന്നെയാണ് ചോദ്യംചെയ്യല്‍. ദിവസങ്ങള്‍ നീണ്ട പീഡനങ്ങളേറ്റ ചെറുപ്പക്കാര്‍ ഏതു കുറ്റവും ഏല്‍ക്കാന്‍ നിര്‍ബന്ധിതരാകും. ഇത്തരം 'കുറ്റസമ്മതങ്ങള്‍' വീഡിയോയില്‍ റെക്കോഡ് ചെയ്ത് സിഡി പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കും. പത്രപ്രവര്‍ത്തകര്‍ അത് ആഘോഷമാക്കും. നഖങ്ങളില്‍ സൂചി കയറ്റുക, താടിരോമം പിഴുതെടുക്കുക, ലിംഗത്തിലും മലദ്വാരത്തിലുമുള്ള ഷോക്ക് തുടങ്ങിയ കാടന്‍ പ്രയോഗങ്ങള്‍ കൂടാതെ 'ജല ചികിത്സ' (വാട്ടര്‍ ട്രീറ്റ്മെന്റ്) എന്ന് പൊലീസുകാര്‍ വിളിക്കുന്ന ഇസ്രയേലി മുറയും പ്രയോഗിക്കുന്നതായി പീഡനമേറ്റ യുവാക്കള്‍ വെളിപ്പെടുത്തുന്നു. മേശമേല്‍ വരിഞ്ഞുകെട്ടി മുഖം കറുത്ത തുണികൊണ്ട് മൂടി വായയുടെ ഭാഗത്ത് ദ്വാരമുണ്ടാക്കി അതിലൂടെ വെള്ളം കുടിപ്പിക്കുന്ന ഏര്‍പ്പാടാണിത്. 20 ലിറ്റര്‍ വെള്ളമെങ്കിലും കുടിപ്പിക്കും. മരണം മുന്നില്‍ കാണുന്ന അവസ്ഥയില്‍ യുവാക്കള്‍ 'കുറ്റസമ്മത'ത്തിനു തയ്യാറാകും- ലത്തീഫ് ഖാന്‍ പറഞ്ഞു. ദിവസങ്ങള്‍ തുടര്‍ച്ചയായി പീഡിപ്പിച്ചിട്ടും മുറിവ് പുറത്തുകാണാത്ത വിധമാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് എട്ടുദിവസം കസ്റ്റഡിയിലും 100 ദിവസം ജയിലിലും കിടന്ന ഹാഷിമാബാദിലെ മുഹമ്മദ് റിയാസുദ്ദീന്‍ ഖാന്‍ പറഞ്ഞു. റിയാസുദ്ദീനെപ്പോലുള്ള നിരവധിപേരെ ഇവിടെ കണ്ടുമുട്ടാനായി. ഇവര്‍ക്കെല്ലാം പറയാനുള്ളത് പൊലീസിന്റെ പീഡനകഥകള്‍.

IV

ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആന്ധ്ര പൊലീസും

കേസ് അന്വേഷണത്തില്‍ ഗുജറാത്ത് പൊലീസിന്റെ വര്‍ഗീയവല്‍ക്കരണ മാതൃക ആന്ധ്രപൊലീസും കൈക്കൊള്ളുന്നു. ഗുജറാത്ത് പൊലീസിന്റെ തനിനിറം പുറത്തുകൊണ്ടുവന്ന കുപ്രസിദ്ധ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റമുട്ടല്‍ കൊലപാതകവും ഹൈദരാബാദിലെ മക്ക മസ്‌ജിദ് സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടെന്ന് ഹൈദരാബാദിലെ മനുഷ്യാവകാശപ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളും വിശ്വസിക്കുന്നു. ഇരു സംസ്ഥാനങ്ങളിലെയും ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ വര്‍ഗീയത ആയുധമാക്കുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവങ്ങള്‍. ഗുജറാത്തിലെ ബിജെപി സര്‍ക്കാരും ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരും തമ്മിലുള്ള ഗൂഢബന്ധവും ഇത് പുറത്തുകൊണ്ടുവന്നു. സൊഹ്റാബുദ്ദീന്‍ വധക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിഐജി വന്‍സാരയെയും ഇയാളെ സഹായിച്ച ആന്ധ്രപ്രദേശ് പൊലീസിലെ ഉന്നതരെക്കുറിച്ചുമുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയപ്പോഴാണ് സംഘപരിവാറിനെ കൂട്ടുപിടിച്ച് മക്ക മസ്‌ജിദ് സ്‌ഫോടനം സംഘടിപ്പിച്ചതെന്ന് പല സംഘടനകളും പറയുന്നു.

സൊഹ്റാബുദ്ദീന്‍ ഷെയ്‌ഖും ഭാര്യ കൌസര്‍ബിയും 2006ലാണ് കൊല്ലപ്പെട്ടത്. തീവ്രവാദബന്ധമുള്ള ഇയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് പ്രചരിപ്പിച്ചത്. സൊഹ്റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ സുപ്രീംകോടതി ചീഫ് ജസ്റിസിനെഴുതിയ കത്ത് പൊതുതാല്‍പ്പര്യഹര്‍ജിയായി പരിഗണിച്ച സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ആദ്യം സിഐഡിയും പിന്നെ സിബിഐയും അന്വേഷിച്ചു. സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ ഇവയാണ്: സ്വന്തം ബിസിനസിനൊപ്പം മറ്റ് ബിസിനസുകാരെ ഭീഷണിപ്പെടുത്തി പണം സമ്പാദിച്ചിരുന്ന ആളായിരുന്നു സൊഹ്റാബുദ്ദീന്‍. ഭീകരബന്ധം ഉണ്ടായിരുന്നില്ല. രാജസ്ഥാനിലെ മാര്‍ബിള്‍ കച്ചവടക്കാരെയാണ് സൊഹ്റാബുദ്ദീന്‍ ഭീഷണിപ്പെടുത്തിയിരുന്നത്. ഇവരാണ് വന്‍സാരയെന്ന പൊലീസ് ഓഫീസര്‍ക്ക് സൊഹ്റാബുദ്ദീനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഹൈദരാബാദിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുമായി വന്‍സാരയും സംഘവും ബന്ധപ്പെട്ടു. സൊഹ്റാബുദ്ദീനെയും ഭാര്യയെയും ഹൈദരാബാദിലേക്ക് ക്ഷണിച്ചുവരുത്തിയ പൊലീസ് ദമ്പതികളെ ടണ്ടോലഗ്രാമത്തില്‍ തടഞ്ഞ് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. സൊഹ്റാബുദ്ദീനെ വെടിവച്ചുകൊന്നു. കൌസര്‍ബിയെ ബലാത്സംഗംചെയ്ത് കൊന്നു. കേസിലെ സാക്ഷിയായ തുളസിറാം പ്രജാപതിയും ദുരൂഹമായി കൊല്ലപ്പെട്ടു. വന്‍സാര, നരേന്ദ്ര അമീന്‍ തുടങ്ങിയ ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥരെ കൂടാതെ ആന്ധ്രപൊലീസിലെ രാജീവ് ത്രിവേദിയും രാമചന്ദ്രനും എസ് കെ ഷിന്‍ഡെയ്ക്കും കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായി.

ഇത് വാര്‍ത്തയാക്കിയ പത്രങ്ങള്‍ക്കെതിരെ ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസെടുത്തു. ഗുജറാത്ത് സര്‍ക്കാരുമായുള്ള ഗൂഢബന്ധം ന്യൂനപക്ഷങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വികാരം വളരാന്‍ ഇടയാക്കി. ഈ ഘട്ടത്തിലാണ് 2007 മാര്‍ച്ച് 18ന് മക്ക മസ്‌ജിദില്‍ സ്‌ഫോടനമുണ്ടായത്. ഹിന്ദുവര്‍ഗീയ ശക്തികളാണ് മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും പിന്നിലെന്ന തങ്ങളുടെ വാദം ഇപ്പോഴെങ്കിലും സിബിഐയും കേന്ദ്ര ആഭ്യന്തരമന്ത്രിയും അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് മജ്‌ലിസ് ബച്ചാവോ തെഹ്രീക് എന്ന പാര്‍ടിയുടെ അധ്യക്ഷന്‍ അംജദുള്ള ഖാന്‍ പറഞ്ഞു.

V

കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല

മിസ്രിഗഞ്ചിലെ കബര്‍സ്ഥാനില്‍ ഉറങ്ങുന്ന മകന്റെ വേര്‍പാടിനേക്കാള്‍ ഉസ്‌മാന്‍ ഷെറീഫിനെ അലട്ടുന്നത് അപമാനിതനാകുന്നതിന്റെ വേദനയാണ്. 2007 മെയ് 18ന് ഹൈദരാബാദിലെ മക്ക മസ്‌ജിദിനടുത്തുണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവര്‍ക്ക് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ ജോലിപോലും ഉപേക്ഷിക്കേണ്ടിവന്നു. അപമാനം സഹിക്കവയ്യാതെയാണ് ഈ തീരുമാനമെടുത്തത്. തന്നെ സഹായിക്കാമെന്നേല്‍ക്കുകയും പിന്നെ കൈവിടുകയും ചെയ്ത കോണ്‍ഗ്രസിന്റെയും മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ളിമീന്‍ (എംഐഎം) എന്ന പ്രാദേശിക പാര്‍ടിയുടെയും നേതാക്കളോടുള്ള രോഷവും അദ്ദേഹത്തിന് മറച്ചുവെയ്ക്കാനാകുന്നില്ല.

എന്നാല്‍, പഴയ നഗരത്തിലെ മുഹമ്മദ് മെഹ്ബൂബിനും മുഹമ്മദ് അലീമിനും പറയാനുള്ളത് മറ്റൊരു കഥയാണ്. അത് സിപിഐ എം നേതൃത്വത്തില്‍ നടത്തിയ ഇടപെടലിന്റെ വിജയകഥകൂടിയാണ്. മൂന്നുവര്‍ഷംമുമ്പത്തെ സ്‌ഫോടനത്തില്‍ പതിനാറുകാരനായ മകന്‍ ഇര്‍ഫാന്‍ ഷെരീഫിനെ നഷ്ടപ്പെട്ട കഥയാണ് ഘൌസ് നഗറിലെ നവാബ് സാഹിബ് ഖുണ്ഡെയിലെ വീട്ടില്‍വച്ച് ഉസ്‌മാന്‍ ഷെറീഫ് 'ദേശാഭിമാനി'യുമായി പങ്കുവച്ചത്.

ചാര്‍മിനാര്‍ പരിസരത്ത് കൂട്ടുകാരോടൊപ്പം ഷോപ്പിങ്ങിനു പോയതായിരുന്നു ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയായ ഇര്‍ഫാന്‍. വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് സമയമായപ്പോള്‍ തൊട്ടടുത്തുള്ള മക്ക മസ്‌ജിദില്‍ കയറി. അംഗശുദ്ധി(വുളു)ക്കുവേണ്ടിയുള്ള വെള്ളം കെട്ടിനിര്‍ത്തിയ കൊച്ചുകുളത്തിനു സമീപമായിരുന്നു ഇര്‍ഫാന് സ്ഥാനം ലഭിച്ചത്. തീവ്രശക്തിയോടെ ആര്‍ഡിഎക്സ് ബോംബ് പൊട്ടിയതും അവിടെതന്നെ. സ്‌ഫോടനത്തിന്റെ ശക്തിയില്‍ മുകളിലേക്ക് എടുത്തെറിയപ്പെട്ട ഇര്‍ഫാന് കഴുത്തിനാണ് മാരകമായ പരിക്കേറ്റത്. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെയുണ്ടായ വെടിവയ്പിനിടെ ഇര്‍ഫാന്‍ അടക്കമുള്ളവരെ ആശുപത്രിയിലെത്തിക്കുന്നതില്‍ കാലതാമസം നേരിട്ടു. ആശുപത്രിയില്‍ എത്തിയിട്ടും ശരിയായ ചികിത്സ നിഷേധിക്കപ്പെട്ടു. രണ്ടാംദിവസം ആ കുരുന്നു ജീവന്‍ പൊലിഞ്ഞു. മിസ്രിഗഞ്ചില്‍ കബറടക്കം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലി ഉടന്‍ ലഭ്യമാക്കിത്തരാമെന്നു പറഞ്ഞുപോയ എംഐഎം, കോണ്‍ഗ്രസ് നേതാക്കളെ ഇതുവരെ കണ്ടിട്ടില്ല. ഇര്‍ഫാന്റെ ഇളയവന്‍ സല്‍മാന്‍ ഷെരീഫിന് ജോലി നല്‍കമണമെന്ന അഭ്യര്‍ഥന ഇല്ലാത്ത കാരണം പറഞ്ഞ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരാകരിക്കുകയാണെന്ന് ഉസ്‌മാന്‍ ഷെരീഫ് പറഞ്ഞു.

17 വയസ്സുള്ള സല്‍മാന് ജോലി നല്‍കാനാകില്ലെന്നാണ് സര്‍ക്കാര്‍നിലപാട്. ഈ നിലപാട് മാറ്റുന്നതിനായി മുട്ടാത്ത വാതിലുകളില്ല. പഴയ നഗരത്തിലെ മെഹ്ബൂബിന്റെ മകനും മുഹമ്മദ് അലീമിന്റെ സഹോദരനും മക്ക മസ്‌ജിദ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ഇളയ സഹോദരങ്ങള്‍ക്ക് ജോലി ലഭിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചപ്പോൾ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ പി മധു നടത്തിയ ഇടപെടലാണ് ഇവര്‍ക്ക് തുണയായത്. 'എംഐഎം, കോണ്‍ഗ്രസ് നേതാക്കളൊന്നും തങ്ങളുടെ വിലാപം കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ സിപിഐ എമ്മാണ് തങ്ങളെ രക്ഷിച്ചതെന്ന് ഇരുവരും ദേശാഭിമാനിയോട് പറഞ്ഞു. പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് ജോലി ലഭിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് ഇറക്കാന്‍ മുഖ്യമന്ത്രി റോസയ്യ നിര്‍ബന്ധിതനായത് മധുസാബ് കലഹിച്ചതുകൊണ്ടുമാത്രമാണ് '- മെഹ്ബൂബും അലീമും പറഞ്ഞു.

VI

മാറേണ്ടത് പൊലീസിന്റെയും സര്‍ക്കാരിന്റെയും മുന്‍വിധി

മൂന്നുവര്‍ഷംമുമ്പ് മക്ക മസ്‌ജിദില്‍ നടന്ന സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുഭീകരവാദികളാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും സിബിഐയുടെയും വെളിപ്പെടുത്തല്‍ പുതിയ കാര്യമല്ലെന്നും സിപിഐ എം നേരത്തെ ഈ സംശയം മുന്നോട്ടുവച്ചിരുന്നെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ പെനുമെല്ലി മധു പറഞ്ഞു. പൊലീസ് അന്വേഷണം മുസ്ളിങ്ങളിലായിരുന്നു കേന്ദ്രീകരിച്ചത്. ഒന്നരവര്‍ഷം ഹൈദരാബാദ് പൊലീസ് അന്വേഷിച്ചിട്ടും മുസ്ളിങ്ങള്‍ക്കെതിരെ തെളിവ് കിട്ടാത്തതിനു കാരണവും ഇതുതന്നെയായിരുന്നു. രാജസ്ഥാനിലെ അജ്‌മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചില ഹിന്ദു തീവ്രവാദികളെ പിടികൂടിയതോടെയാണ് ഇക്കൂട്ടരാണ് മക്ക മസ്‌ജിദ് സ്‌ഫോടനവും നടത്തിയതെന്ന് വ്യക്തമായത്. മക്ക മസ്‌ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു, നിരപരാധികളെ പീഡിപ്പിക്കുന്നതിനെതിരെ സിപിഐ എം നടത്തിയ പ്രക്ഷോഭങ്ങളുടെ ചുക്കാന്‍ പിടിച്ച പി മധു.

എവിടെ സ്‌ഫോടനം നടന്നാലും അതിനു പിന്നില്‍ മുസ്ളിങ്ങളാണെന്ന മുന്‍വിധിയാണ് പൊലീസിനും സര്‍ക്കാരുകള്‍ക്കും. ആന്ധ്രപൊലീസും വ്യത്യസ്തമല്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് പൊലീസും സര്‍ക്കാരും തയ്യാറാകാതിരുന്നതാണ് കുറ്റവാളികളുടെ സ്വൈരവിഹാരത്തിനു കാരണം. മുന്‍വിധിയോടെ മുസ്ളിങ്ങളെ പീഡിപ്പിക്കുന്ന ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെയും പൊലീസിന്റെയും നയങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. ഒന്നരമാസംമുമ്പ് പഴയ നഗരത്തില്‍ വര്‍ഗീയകലാപമുണ്ടായപ്പോള്‍ അതിന്റെ കുറ്റവും മുസ്ളിങ്ങളുടെ ചുമലിലിടുകയായിരുന്നു. എന്നാല്‍, കലാപത്തിന് തൊട്ടുമുമ്പ് ശ്രീരാമനവമി നാളില്‍ സംഘപരിവാര്‍ നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിച്ച നേതാക്കള്‍ മുസ്ളിങ്ങള്‍ക്കെതിരെ വിഷം തുപ്പുകയായിരുന്നു. അന്ന് ജനാധിപത്യവാദികള്‍ ഈ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഒന്നും ചെയ്തില്ല. ഇതിനു പിന്നാലെ ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിലൂടെ പൊലീസിന്റെ പക്ഷപാതിത്വം വ്യക്തമാണ്.

മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും ലുംബിനി പാര്‍ക്, ഗോകുല്‍ ചാട്ട് ഭണ്ഡാര്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുംശേഷം തീവ്രവാദ മുദ്രചാര്‍ത്തി മുസ്ളിങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നയിച്ചത് സിപിഐ എമ്മാണ്. പൊലീസ് കിരാതവാഴ്ചയ്ക്കെതിരെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് നഗരത്തിലെ ഇന്ദിരാ പാര്‍ക്കില്‍ മൂന്നുദിവസം തുടര്‍ച്ചയായാണ് സമരം നടത്തിയത്. പീഡനത്തിനിരയായ ഡോ. ജുനൈദ് അടക്കമുള്ളവരെ സിപിഐ എം നേതാക്കള്‍ ജയിലില്‍ പോയി കണ്ടു. വൃഷണങ്ങളിലടക്കം ഷോക്കേല്‍പ്പിക്കപ്പെട്ട് അവശനിലയിലായിരുന്നു ജുനൈദും സഹതടവുകാരും. മോചിതരായവരെ വീണ്ടും ബോണ്ടിന്റെ പേരില്‍ പൊലീസ് പീഡിപ്പിച്ചപ്പോള്‍ പാര്‍ടിയാണ് ഇടപെട്ടത്. പൊലീസിനെതിരെ ജനവികാരം വളര്‍ത്തിയെടുക്കാന്‍ സിപിഐ എമ്മിന്റെ പ്രക്ഷോഭം ഏറെ സഹായകമായി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഈ പ്രശ്നത്തിലും സിപിഐ എമ്മിന്റെ ഇടപെടല്‍ ഫലം കണ്ടു. രണ്ടു കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ മുഖ്യമന്ത്രിയില്‍നിന്ന് പ്രത്യേക ഉത്തരവ് നേടാന്‍ ഈ ഇടപെടലിലൂടെ സാധിച്ചു. ഇത്തരം ഇടപെടലുകള്‍ പഴയ നഗരത്തില്‍ സിപിഐ എമ്മിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മധു പറഞ്ഞു.

VII

പച്ചക്കൊടിയിലെ വെള്ള നക്ഷത്രം

ന്യൂനപക്ഷക്ഷേമത്തിന് സിപിഐ എം രൂപം നല്‍കിയ ആവാസ് എന്ന സംഘടന ഹൈദരാബാദിലെ ദരിദ്രമുസ്ളിങ്ങള്‍ക്ക് അഭയകേന്ദ്രമാവുന്നു. യാഥാസ്ഥിതിക മുസ്ളിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പഴയ നഗരത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥക്കെതിരെ എട്ടുവര്‍ഷമായി ആവാസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷവിഭാഗങ്ങളില്‍ കാര്യമായ ചലനം സൃഷ്ടിച്ചു. “'വികസനം, സുരക്ഷ, മതനിരപേക്ഷത' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ആവാസിന്റെ പ്രവര്‍ത്തനവും മക്ക മസ്‌ജിദ് സ്‌ഫോടനത്തിന് ശേഷം നിരപരാധികളായ മുസ്ളിങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ സിപിഐ എം നേതൃത്വത്തില്‍ നടന്ന സമരങ്ങളും ഹൈദരാബാദിലെ മുസ്ളിങ്ങള്‍ക്കിടയില്‍ സിപിഐ എമ്മിനോടുള്ള ആഭിമുഖ്യം വര്‍ധിപ്പിച്ചു.
ഗുജറാത്ത് വംശഹത്യ നടന്ന 2002ലാണ് കര്‍ണൂലില്‍ ആവാസ് രൂപീകരിച്ചത്. പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലിയിലാണ് ആവാസിന്റെ പിറവി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം എ ഗഫൂറാണ് ആവാസിന്റെ സംസ്ഥാന പ്രസിഡന്റ്. മുഹമ്മദ് ഖയാസുദീന്‍ ജനറല്‍ സെക്രട്ടറിയും. സംസ്ഥാന സമിതി കൂടാതെ ജില്ലാ കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളുമുണ്ട്. അംഗങ്ങളെ ചേര്‍ക്കലൊന്നുമില്ല. വെള്ള നക്ഷത്രം ആലേഖനംചെയ്ത പച്ചക്കൊടിയുമായാണ് ആവാസ് പ്രവര്‍ത്തകര്‍ ന്യൂനപക്ഷവിഭാഗങ്ങളിലേക്ക് കടന്നുചെല്ലുന്നതെന്ന് ജനറല്‍ സെക്രട്ടറി ഖയാസുദീന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നും തെലുങ്കുദേശത്തില്‍നിന്നും ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 10 ശതമാനം മുസ്ളിങ്ങളുടെ ക്ഷേമത്തിന് ആകെ ബജറ്റ് വിഹിതത്തിന്റെ 0.2 ശതമാനം മാത്രമേ നീക്കിവച്ചിട്ടുള്ളൂ. 70-80 ശതമാനം മുസ്ളിങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് .60 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്കും സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ല.

ഹിന്ദു-മുസ്ളിം മതമൌലികവാദികളുടെ പ്രവര്‍ത്തനകേന്ദ്രമാണ് ഹൈദരാബാദിലെ പഴയ നഗരം. മുസ്ളിങ്ങളുടെ രാഷ്‌ട്രീയപാര്‍ടിയായ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ളിമീന്‍ (എംഐഎം) മുസ്ളിം പ്രമാണിമാരുടെ ചൊല്‍പ്പടിയിലാണ്. എംഐഎം ഗുണ്ടകളെ ചെറുത്താണ് ആവാസ് പ്രവര്‍ത്തനം തുടങ്ങിയത്. മുസ്ളിങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം, വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കല്‍, മുസ്ളിം സംവരണത്തിനുവേണ്ടിയുള്ള പ്രചാരണം, വഖഫ് സ്വത്തുക്കളിലും ഖബറിസ്ഥാനിലും നടക്കുന്ന കൈയേറ്റം തടയല്‍, നിരക്ഷരരും ദരിദ്രരുമായ മുസ്ളിങ്ങള്‍ക്ക് റേഷന്‍കാര്‍ഡ്, മറ്റ് രേഖകള്‍ എന്നിവ ലഭിക്കുന്നതിലുള്ള സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആവാസ് ഏറ്റെടുത്തു. പണം പലിശയ്ക്ക് കൊടുക്കുന്ന മുസ്ളിം പ്രമാണിമാരുടെ ക്രൂരതക്കിരയായ സമീറ എന്ന പെണ്‍കുട്ടിയുടെ കേസ് ഏറ്റെടുത്തത് ആവാസിന് സ്വീകാര്യത വര്‍ധിപ്പിച്ചു. ബാപ്പ പലിശപ്പണം നല്‍കാത്തതിന്റെ പേരില്‍ പലിശക്കാര്‍ സമീറയെ പിടിച്ചുകൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കി ചാര്‍മിനാറിന് മുകളില്‍നിന്ന് താഴെയിട്ട് കൊല്ലുകയായിരുന്നു.

കൊലയാളികള്‍ കോണ്‍ഗ്രസിന്റെയും എംഐഎമ്മിന്റെയും പിന്തുണയോടെ നാടിളക്കി നടന്നപ്പോള്‍ ഇവരെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് ആവാസ് ആണ്. ആവാസ് പ്രവര്‍ത്തകര്‍ക്ക് പ്രമാണിമാരുടെ ആക്രമണം നേരിടേണ്ടിവന്നെങ്കിലും സമരം ശക്തമായതോടെ പ്രതിയെ പിടിക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. ദരിദ്രരും നിരക്ഷരരുമായ മുസ്ളിങ്ങളെ സാമ്പത്തികമായും പെകുട്ടികളെ ലൈംഗികമായും ചൂഷണംചെയ്യുന്ന മന്ത്രവാദികള്‍ക്കും സിദ്ധന്മാര്‍ക്കുമെതിരെ പ്രചാരണം നടത്തുന്നതായി ആവാസിന്റെ ബഹാദൂര്‍ പുര സോൺ ഇന്‍ചാര്‍ജ് ഷെയ്‌ഖ് അബ്‌ദുള്‍ മുക്കറം പറഞ്ഞു.

*****

എന്‍ എസ് സജിത് തയ്യാറാക്കിയ പരമ്പര