Showing posts with label ജീവിതം. Show all posts
Showing posts with label ജീവിതം. Show all posts

03 November, 2012

കുഞ്ഞിപ്പെണ്ണേ, നിന്നെക്കാണാന്‍

ലയാളിയുടെ ശ്രവ്യബോധത്തില്‍ വെള്ളിടിവീഴ്ത്തിയ നാടന്‍പാട്ടാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ രചിച്ച 'നിന്നെക്കാണാന്‍' അല്ലെങ്കില്‍ 'കുഞ്ഞിപ്പെണ്ണ്' എന്ന രചന. വിവാഹക്കമ്പോളത്തില്‍ വില്‍പ്പനച്ചരക്കാകുന്ന മലയാളി ദരിദ്രപെണ്‍കൊടിയുടെ നീറിയുറയുന്ന ജീവിത ചിത്രീകരണമാണ് കുഞ്ഞിപ്പെണ്ണ്. നവോത്ഥാനപ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുത്ത കേരളത്തില്‍ സ്ത്രീധന സമ്പ്രദായവും ആര്‍ഭാട വിവാഹാഘോഷവും തുടരുന്നത് പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണ്. സ്ത്രീതന്നെ ധനമായിരിക്കെ വിവാഹക്കമ്പോളത്തില്‍ സ്വര്‍ണവും പണവും ആധിപത്യം പുലര്‍ത്തുന്നതിന്റെ നൃശംസത തിരിച്ചറിയപ്പെടേണ്ടതാണ്.    

    "നിന്നെക്കാണാന്‍ എന്നേക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്നിട്ടെന്തേ നിന്നെക്കാണാന്‍ ഇന്നുവരെ വന്നില്ലാരും!

    എന്ന പൊള്ളുന്ന ചോദ്യം ഓരോ മലയാളി പൗരനോടുമുള്ള അവന്റെ മനഃസാക്ഷിയോടുള്ള വെല്ലുവിളിയാണ്. ചന്തമുണ്ടായിട്ടും എന്തേ വിവാഹംചെയ്യാന്‍ ഒരു യുവാവും വരുന്നില്ല എന്ന ചോദ്യം.    

    "കാതിലൊരു മിന്നുമില്ല
    കഴുത്തിലാണേല്‍ അലക്കുമില്ല.
    കയ്യിലെന്നാല്‍ വളയുമില്ല,
    കാലിലാണേല്‍ കൊലുസുമില്ല.
    

    എന്നാലെന്തേ കുഞ്ഞിപ്പെണ്ണേ നിന്നെ കാണാന്‍ ചന്തം തോന്നും. എന്നിട്ടെന്തേ നിന്നെ കെട്ടാന്‍ ഇന്നുവരെ വന്നിലാരും! കാതില്‍ മിന്നോ, കഴുത്തില്‍ അലുക്കോ, കൈയില്‍ വളയോ, കാലില്‍ കൊലുസോ ഇല്ലെങ്കിലും നിന്നെക്കാണാന്‍ ചന്തമുണ്ടല്ലോ. എന്നിട്ടെന്തേ നിന്നെ കാണാന്‍, കെട്ടാന്‍ ആരും വരാത്തതെന്തേ എന്ന ഹൃദയം പിളര്‍ക്കുന്ന ചോദ്യം ഒരു മിന്നല്‍പ്പിണരായി സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുണര്‍ത്തുന്നു. ഇവിടെ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്ന കവി വര്‍ത്തമാനകാല മനുഷ്യാവസ്ഥയെ തന്റെ രചനയിലൂടെ സ്ത്രീപക്ഷത്ത് നിലകൊള്ളുന്നുണ്ട്.
  

    "തങ്കംപോലെ മനസ്സുണ്ടല്ലോ
    തളിരുപോലെ മിനുപ്പുണ്ടല്ലോ.
    എന്നിട്ടെന്തേ കുഞ്ഞിപ്പെണ്ണേ
    നിന്നെ കെട്ടാന്‍ വന്നില്ലല്ലോ!
  
    തങ്കംപോലെ മനസ്സുണ്ടായിട്ടും തളിരുപോലെ മിനുപ്പുണ്ടായിട്ടും നിന്നെ കെട്ടാന്‍ ആരും വന്നില്ലല്ലോ എന്ന ആശങ്ക പങ്കുവയ്ക്കുന്നുണ്ട് കവി.
  
    "എന്നെ കാണാന്‍ വന്നോരുക്ക്
    പൊന്നുവേണം പണവും വേണം
    പുരയാണെങ്കില്‍ മേഞ്ഞതല്ല.
    പുരയിടവും ബോധിച്ചില്ല!  

    എന്നെ കാണാന്‍ വരുന്നോര്‍ക്ക് പൊന്നും പണവും വേണം. അല്ലാതെ പെണ്ണിനെ അല്ല ആവശ്യമെന്ന് യുവതിയുടെ ആത്മഗതത്തിലൂടെ കവി അടിവരയിടുന്നു. ഈ നാടോടിപ്പാട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. "ആണൊരുത്തന്‍ ആശ തോന്നി എന്നെ കാണാന്‍ വരുമൊരിക്കല്‍ ഇല്ലേലെന്തേ നല്ലപെണ്ണേ അരിവാളുണ്ട് ഏന്‍ കഴിയും! തന്നെ വേള്‍ക്കാന്‍ ആണൊരുത്തന്‍ വന്നില്ലേലും ഏന് അരിവാളുണ്ട്. ഏന്‍ അതുകൊണ്ട് കഴിയും എന്ന ധീരോദാത്തമായ പ്രഖ്യാപനം ഒരു കീഴാളപക്ഷ, സ്ത്രീപക്ഷ രചനയിലൂടെ എല്ലുറപ്പുള്ള കാവ്യഭാഷയും പോരാട്ടവീറും പങ്കുവയ്ക്കുന്നു ഈ രചനയിലൂടെ.
@    എം സി പോള്‍.

25 November, 2011

കൂടംകുളം സ്വര്‍ഗവാതിലോ?

വിലക്കയറ്റം എന്നതാണ് ഇന്നത്തെ ഏറ്റവും സജീവമായ വാക്ക്. പ്രധാന വാര്‍ത്തയും അതുതന്നെ. എല്ലാത്തിനും വില കൂടിക്കൂടി വരുന്നു. ഉപ്പതൊട്ട് കര്‍പ്പൂരംവരെ എന്ന് പറഞ്ഞതുപോലെ പെട്രോള്‍തൊട്ട് പച്ചക്കറിവരെ വിലക്കയറ്റമാണ്. ഒരെണ്ണത്തിന് വില കൂടിയാല്‍ ഉടനെ മറ്റൊന്നിന് വില കയറുകയായി. വീട്ടുചെലവ് ഈയിടെ പരിശോധിക്കേണ്ടിവന്നപ്പോള്‍ പേടിച്ചുപോയി; ഇങ്ങനെപോയാല്‍ എങ്ങനെ കഴിഞ്ഞുകൂടുമെന്ന്. ഒരു കഷ്ണം കുമ്പളങ്ങയ്ക്ക് 15 രൂപ! വിലക്കയറ്റത്തിന്റെ ഈ വെള്ളപ്പാച്ചിലില്‍ വില വളരെ കുറഞ്ഞുപോയ ഒരു വസ്തുവുണ്ട്. മനുഷ്യനുമാത്രം വിലയില്ല. അവന്റെ കാര്യം അവസാനത്തേക്ക് എല്ലാവരും മാറ്റിവയ്ക്കുന്നു. എല്ലാം മനുഷ്യനുവേണ്ടിയാണെന്നു പറയാത്ത ആളില്ല. വമ്പിച്ച അണക്കെട്ടുകള്‍ , വികസന പദ്ധതികള്‍ , നാലുവരിപ്പാതകള്‍  എന്തു വന്നാലും അവയുടെ ഏറ്റവും ചീത്തഫലം അനുഭവിക്കേണ്ടത് ഏറ്റവും അടുത്തുള്ള പാവം മനുഷ്യരാണ്. അപ്പോഴേക്കും ന്യായം മാറും. രാജ്യത്തിന്റെ വികസനവും പുരോഗതിയും ചുറ്റുപാടുമുള്ള കുറച്ചാളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ട് തടസ്സപ്പെടുത്താമോ എന്നാണ് ചോദ്യം. നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വരുമ്പോള്‍ സ്വര്‍ഗവാതില്‍ തുറന്നതുപോലെയാണ് സംസാരമുണ്ടായത്. പക്ഷേ, അവിടെ പാര്‍ത്തുവന്ന ആദിവാസികളും പാവങ്ങളും വെള്ളംകയറുമ്പോള്‍ ഓടി ഉയര്‍ന്നപ്രദേശങ്ങളില്‍ രക്ഷപ്പെടണം. നര്‍മദാ അണക്കെട്ടിനെ വാഴ്ത്തിപ്പാടിയവര്‍ ആരെങ്കിലും ഇങ്ങനെ കഴിയുമോ?



വികസനമെന്നല്ല എന്തുവന്നാലും കേക്ക് നമുക്കും പൊതി അവര്‍ക്കുമാണ്. അപ്പോഴാണ് കൂടംകുളം വരുന്നത്. സ്വര്‍ഗവാതില്‍ തുറന്നിട്ടിരിക്കുകയാണത്രേ. നടപ്പുമണിക്കൂറിന്റെ അടിയന്തരാവശ്യമാണ് കൂടംകുളം. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാം ഈ ആണവ റിയാക്ടര്‍ നിര്‍ദോഷവും നിരുപദ്രവവും ആണെന്ന് വളരെ പ്രചാരം നേടിയ ഒരു പ്രബന്ധത്തില്‍ വാദിച്ചു. അല്‍പ്പമാസംമുമ്പ് ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ യന്ത്രത്തകരാറ് കാരണം ആയിരക്കണക്കിനു സമീപവാസികളായ പാവങ്ങള്‍ക്ക് റേഡിയേഷന്‍ വിപത്ത് നേരിട്ട സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് ലോകം മുക്തമാകുന്നതിനുമുമ്പ്. അതിലും നേരത്തെ റഷ്യയിലെ ചെര്‍ണോബിലും മുന്നറിയിപ്പ് തന്നു. മുന്നറിയിപ്പും പിന്നറിയിപ്പും വെറുതെ. കുറച്ചുമാസം മുമ്പേ ഒരു ഭൂകമ്പവും പിന്നെ സുനാമിയും കൂട്ടുചേര്‍ന്ന് ഫുക്കുഷിമയിലെ ആകെയുള്ള ആറ് റിയാക്ടറില്‍ നാലെണ്ണത്തെയും തകര്‍ത്തുകളഞ്ഞു. എല്ലാം നന്നായി പ്രവര്‍ത്തിച്ചാല്‍പ്പോലും കാല്‍ഭാഗം ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഈ അത്യാപത്തിന്റെ മുമ്പില്‍ ചെന്ന് നാം ചാടുന്നത്. പാവപ്പെട്ട മനുഷ്യരാകുമ്പോള്‍ പുതിയ ന്യായങ്ങള്‍ തുരുതുരെ പുറത്തുവരുന്നു. സര്‍ക്കാര്‍ കോടിക്കണക്കിനു മുതല്‍മുടക്കിയതുകൊണ്ട് ജനങ്ങളെ വിഷയം പഠിപ്പിച്ച് അനുകൂല മനഃസ്ഥിതിക്കാരാക്കണം എന്നതാണ് ഇപ്പോഴത്തെ ന്യായം. കോടിക്കണക്കിനു മുതലിറക്കുന്നവര്‍ നേരത്തെ എല്ലാവശങ്ങളും കണക്കിലെടുക്കേണ്ടതല്ലേ? കുറ്റം സര്‍ക്കാരിന്റെയോ ആ പാവങ്ങളുടേതോ?



പാവങ്ങളാകുമ്പോള്‍ തെറ്റ് എപ്പോഴും അവരുടേതായിരിക്കും. കോടീശ്വരനായ വിജയ് മല്യയുടെ വിമാന പരിപാടി ചീറ്റിപ്പോയപ്പോള്‍ മല്യയെ കരകയറ്റേണ്ട ചുമതല സര്‍ക്കാരിന്റേതായി ത്തീര്‍ന്നല്ലോ. മല്യയായപ്പോള്‍ ആരും അദ്ദേഹത്തെ 'വിദ്യാഭ്യാസം ചെയ്യിക്കാന്‍' ശ്രമിച്ചില്ല. വിദ്യാഭ്യാസം നല്‍കുക എന്നതിന് ഇക്കൂട്ടര്‍ കല്‍പ്പിക്കുന്ന ഗൂഢമായ അര്‍ഥം, ബുദ്ധിമുട്ടൊക്കെ സഹിച്ച് ബഹളം ഉണ്ടാക്കാതിരിക്കുക എന്നുമാത്രമാണ്. ജപ്പാന്‍ ഒമ്പതു റിയാക്ടര്‍ കൂടെ തുടങ്ങുമെന്നുവച്ചിട്ട് ഇപ്പോള്‍ അത് വേണോ എന്ന ആശങ്കയിലാണ്. നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക്, മഹാനായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനുപോലും അത്തരം ആശങ്ക ഉള്ളതായി കണ്ടില്ല. അവിടെ ഈ പ്രശ്നത്തില്‍ ഒരു പ്രധാനമന്ത്രി പോയി മറ്റൊരാള്‍ വന്നു. സമീപവാസികള്‍ എന്തും സഹിക്കാന്‍ പഠിക്കണം എന്നായിരുന്നില്ല ഇരുവരുടെയും കാഴ്ചപ്പാട്. ലോകത്തിലെ ഏത് സര്‍ക്കാരിനേക്കാളും വികസനത്തിന്റെ ബലിക്കല്ലുകളാണ് പാവപ്പെട്ടവന്‍ എന്ന ചിന്താഗതി ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്ന നാട് നമ്മുടേതാണ്. അതുകൊണ്ട് വന്നുകൂടുന്നത്, വികസനം വേണ്ടത്ര മുന്നോട്ടുകൊണ്ടുപോകാനാകാതെ തടസ്സങ്ങളില്‍ വഴിമുട്ടിനില്‍ക്കുക എന്ന അവസ്ഥയാണ്. മുതിര്‍ന്നവര്‍ പറയാറുണ്ടല്ലോ, 'പിള്ളയ്ക്ക് അത്രമതി' എന്ന്. അതുപോലെ 'പാവങ്ങള്‍ക്ക് അത്രമതി' എന്ന വിചാരം വിലപ്പോകില്ല. മനുഷ്യന്റെ വില കെടുത്തുന്ന സര്‍ക്കാരിനെ പിടികൂടുന്ന ഭ്രാന്ത് നമ്മുടെ ഭരണകേന്ദ്രങ്ങളെ ബാധിച്ചതുപോലുണ്ട്. വികസനത്തിന്റെ ലക്ഷ്യവും സങ്കല്‍പ്പവും എല്ലാം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്ലാനിങ് വിദഗ്ധര്‍ കാര്യമായ ശ്രമം നടത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ വികസനം അര്‍ഥമില്ലാത്ത വെറും പൊള്ളവാക്കായി മാറും.



മുമ്പത്തെ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ ലേഖനം, അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശിഷ്ടത കാരണം സാധാരണയില്‍ കവിഞ്ഞ അംഗീകാരം നേടുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നുതോന്നുന്നു. അദ്ദേഹത്തിന്റെ സദുദ്ദേശ്യത്തെ ചോദ്യംചെയ്യാതെതന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളുടെ ചീത്തവശങ്ങളെ നാം തുറന്നു കാണിക്കണം. നമ്മുടെ പത്രങ്ങള്‍ 'മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാം' എന്ന പേരിന്റെ മുമ്പില്‍ മയക്കം പിടിച്ചുനില്‍ക്കുകയാണ്. അമേരിക്കന്‍ യാത്രയില്‍ വിമാനത്താവളത്തില്‍വച്ച് അപമാനകരമാംവിധം ദേഹപരിശോധന നടത്തിയത് നാടിനുപോലും അപമാനകരമായിരുന്നു. അതിന്റെ ഗൗരവം മനസ്സിലാക്കി അമേരിക്കന്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുകയുംചെയ്തു. പക്ഷേ, മുന്‍ രാഷ്ട്രപതി പറഞ്ഞത് എല്ലാം മറക്കാനാണ്. അദ്ദേഹത്തിന് വ്യക്തിപരമായി കഴിയുമായിരിക്കും എല്ലാം മറന്നുകളയാന്‍ . പക്ഷേ, ഒരു രാജ്യത്തിന് ഇതൊക്കെ പെട്ടെന്നങ്ങ് മറക്കാന്‍ പറ്റുമോ? അതിനാല്‍ കൂടംകുളം പദ്ധതിയുടെ കാര്യത്തിലും നമുക്ക് പാവങ്ങളുടെ താല്‍പ്പര്യത്തിന്റെ കൂടെ സഞ്ചരിക്കാനേ പറ്റുകയുള്ളൂ. ഈ കുറിപ്പിന്റെ ഉന്നം കേവലം കൂടംകുളമോ ആണവ റിയാക്ടറിന്റെ വിശ്വാസ്യതയോ ഒന്നുമല്ല, നമ്മുടെ സര്‍ക്കാരിന്റെ മസ്തിഷ്ക കേന്ദ്രങ്ങളില്‍ മറക്കാന്‍ പാടില്ലാത്തത് മറക്കാനും ഓര്‍ക്കേണ്ടത് ഓര്‍ക്കാനും കഴിയാത്ത ഒരു ഞരമ്പുരോഗം വ്യാപിച്ചുവരുന്ന സ്ഥിതിവിശേഷം നാം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെന്ന് അടിവരയിട്ടു പറയാനാണ്. ഗ്ലോബലൈസേഷന്റെ കാലാവസ്ഥയില്‍ പല പരിപാടികളും നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ രാജ്യതാല്‍പ്പര്യങ്ങളെ കൈവെടിയരുത്. മനുഷ്യന്റെ വില കുറയ്ക്കുന്ന 'ഗൂഢമായ അജന്‍ഡ' നടപ്പാക്കുന്നതിനെതി രെ ജാഗ്രതയോടെ നില്‍ക്കേണ്ട കാലമാണിത്.
* സുകുമാര്‍ അഴീക്കോട്

28 November, 2010

വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.

ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോവിന്റെയും CEO ആയ സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ആദ്യവര്‍ഷവിദ്യാര്‍ത്ഥികളോട് നടത്തിയ പ്രസംഗത്തിന്റെ മലയാളപരിഭാഷ ഇവിടെ. തോല്‍വികള്‍ ഏറ്റുവാങ്ങുന്നവനെ പുച്ഛത്തോടെ കാണുന്ന നമ്മുടെ സമൂഹത്തിന് മുന്നില്‍ ഒരു വലിയ ഉത്തരം ആയി സ്റ്റീവ് ജോബ്‌സിന്റെ ഹൃദയസ്​പര്‍ശിയായ ഈ വാക്കുകള്‍ നില്ക്കുന്നു.

''ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ എനിക്ക് സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സത്യം പറഞ്ഞാല്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തയാളല്ല ഞാന്‍.

നിങ്ങളോട് എന്റെ ജീവിതവുമായി ബന്ധപ്പെട്ട മൂന്നു കഥകള്‍ ഞാനിപ്പോള്‍ പറയാം. വലിയ കാര്യമൊന്നുമല്ലെങ്കിലും അതില്‍ എന്നിലെ ഞാന്‍ ഉണ്ട്, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്. അത് ഇവിടെ പറയട്ടെ.

ഞാന്‍ പഠിച്ചിരുന്ന റീഡ് കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന് ആ കഥ തുടങ്ങുന്നു. എന്തിന് ഉപേക്ഷിച്ചു എന്ന് നിങ്ങളുടെ ഉള്ളിലെ ചോദ്യത്തിന് ഞാന്‍ ജനിക്കുന്നതിന് മുമ്പുള്ള ഒരു കാലമാണ് മറുപടി തരിക. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കവെയാണ് എന്റെ അമ്മ ഗര്‍ഭിണിയാവുന്നത്. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന് അമ്മ അന്വേഷിച്ചു. കോളേജ് ബിരുദധാരിയായ ആരെങ്കിലും എന്നെ ദത്തെടുക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും. അമ്മയുടെ അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ തന്നെ എന്നെ ദത്തെടുക്കാന്‍ ഒരു അഡ്വക്കേറ്റും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ ഭൂമിയിലേക്ക് കാലനക്കിയപ്പോള്‍ തങ്ങള്‍ക്ക് പെണ്‍കുട്ടിയാണ് വേണ്ടതെന്ന് പറഞ്ഞ് ദത്തെടുക്കുന്നതില്‍ നിന്നും അവര്‍ പിന്മാറി. ദത്തെടുക്കല്‍വെയ്റ്റിങ്ങ് ലിസ്റ്റില്‍ അടുത്ത നമ്പറിലുണ്ടായിരുന്ന ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത പുരുഷന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ഭാര്യ കോളേജില്‍ നിന്ന് ബിരുദമെടുത്തിട്ടില്ലെന്നും എന്റെ അമ്മ പിന്നീടാണ് മനസ്സിലാക്കുന്നത്. ഫൈനല്‍ എഗ്രിമെന്റില്‍ ഒപ്പിടാന്‍ അമ്മ തയ്യാറായില്ല. എന്നെ കോളേജിലയയ്ക്കുമെന്ന് ഉറപ്പ് നല്കിയതിന് ശേഷമാണ് അമ്മ ഒപ്പിട്ടതും എന്നെ കൈമാറിയതും.

ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ് വര്‍ഷത്തിന് ശേഷം ഞാന്‍ കോളേജില്‍ പോവുക തന്നെയുണ്ടായി. അത് നിങ്ങള്‍ പഠിക്കുന്ന ഈ സ്റ്റാന്‍ഫോര്‍ഡിലേത് പോലെ ഏറെ ചെലവേറിയതായിരുന്നു. പാവങ്ങളായ എന്റെ മാതാപിതാക്കള്‍ അവരുടെ വരുമാനം മുഴുവനും എന്റെ കോളേജ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുകയായിരുന്നു. ആറ് മാസത്തിനകം എനിക്കതിലെ കഥയില്ലായ്മ ബോധ്യമായി. ഈ ജീവിതം കൊണ്ട് എന്താണ് ചെയ്യുകയെന്ന് എനിക്കറിയില്ലായിരുന്നു.കോളേജ് വിദ്യാഭ്യാസം കൃത്യമായ ഒരു വഴി തീര്‍ക്കുമെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം കലാലയജീവിതം ഉപേക്ഷിക്കുകയാണ് നല്ലതെന്ന് എനിക്ക് തോന്നി. സംഘര്‍ഷഭരിതമായിരുന്നെങ്കിലും ഞാന്‍ അങ്ങനെത്തന്നെ ചെയ്തു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അത് എന്ന് എനിക്ക് മനസ്സിലാകുന്നു.

ഞാന്‍ ഒരു പഴഞ്ചന്‍ കാല്‍പ്പനികനായിരുന്നില്ല. കിടന്നുറങ്ങാന്‍ സ്വന്തമായി ഒരു മുറിയില്ലാത്തത് കാരണം ഞാന്‍ സുഹൃത്തുക്കളുടെ മുറികളില്‍ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ ഒഴിഞ്ഞബോട്ടിലുകള്‍ ശേഖരിച്ച് തിരിച്ചേല്പ്പിച്ചാല്‍ ഒരോന്നിനും കിട്ടുന്ന അഞ്ച് സെന്റ് കൊണ്ട് ആഹാരം കഴിച്ചു. ഞായറാഴ്ച രാത്രികളില്‍ ഹരേ കൃഷ്ണഅമ്പലത്തില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. അത്തരം അലച്ചിലുകള്‍ എനിക്കിഷ്ടമായിരുന്നു. ആ യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച പുതിയകാര്യങ്ങള്‍ പിന്നീട് എനിക്ക് ഏറെ കൂട്ട് നിന്നു. ഒരുദാഹരണം പറയട്ടെ, അക്കാലത്ത് റീഡ് കോളേജില്‍ അക്ഷരമെഴുത്ത് പരിശീലിപ്പിക്കുന്ന ഒരു വിഭാഗം (കാലിഗ്രാഫി) ഉണ്ടായിരുന്നു. രാജ്യത്തെത്തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന കാലിഗ്രാഫി ഇന്‍സ്റ്റ്യൂട്ടുകളിലൊന്നായിരുന്നൂ അത്. കാമ്പസിലെ മുഴുവന്‍ പോസ്റ്ററുകളും ചുമരെഴുത്തുകളും വാക്കുകളും വരികളും മനോഹരമായി കാലിഗ്രാഫ് ചെയ്യപ്പെട്ടിരുന്നു. എനിക്ക് കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത് കൊണ്ട് ആര്‍ക്കും പോകാവുന്ന കാലിഗ്രാഫിക്ലാസ്സില്‍ ഞാന്‍ ചേര്‍ന്നു.സെരീഫും സാന്‍സ് സെരീഫും അക്ഷരങ്ങളെക്കുറിച്ച് വിശദമായി ഞാന്‍ അവിടെ നിന്ന് പഠിച്ചു. വ്യത്യസ്തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക് അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ എനിക്ക് ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. അതിന്റെ അടിസ്ഥാനപരമായ കലാസങ്കേതങ്ങള്‍ ശാസ്ത്രത്തിന് അപരിചിതമായിരുന്നു. കാലിഗ്രാഫി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് അന്ന് എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കംപ്യൂട്ടറിന് രൂപകല്‍പന നല്‍കുമ്പോള്‍ അന്ന് പഠിച്ചതൊക്കെ എനിക്ക് ഏറെ പ്രയോജനപ്രദമായി. മക്കിന്‍ടോഷില്‍ ഉപയോഗിച്ച വ്യത്യസ്തതയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ കാലിഗ്രാഫി ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ്‌വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക് കിട്ടുമായിരുന്നില്ല.

ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോഴാണ് നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്.

ഇനി രണ്ടാമത്തെ കഥ(?) പറയാം. അത് കഥ പ്രണയത്തിന്റേയും നഷ്ടപ്പെടലിന്റേയുമാണ്.

ഞാന്‍ ഏറെ ഭാഗ്യവാനായിരുന്നു. എനിക്കിഷ്ടമുള്ളത് ചെയ്യാന്‍ ചെറുപ്പത്തില്‍ തന്നെ അവസരം ലഭിച്ചു.
ഇരുപത് വയസ്സായിരിക്കുമ്പോഴാണ്, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗ്യാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. ഞങ്ങളുടെ കഠിനപരിശ്രമം, പത്ത് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ 20 ലക്ഷം ഡോളറിന്റെ ആസ്തിയുള്ള 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയായി വളര്‍ന്നു. ഞങ്ങളുടെ വമ്പന്‍കണ്ടെത്തലായ മക്കിന്‍ടോഷ് പുറത്ത് വന്നത് എനിക്ക് 29 വയസ്സുള്ളപ്പോഴാണ്. ആ നേരം എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു.
നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ സ്വന്തം കമ്പനിയില്‍ നിന്ന് നിങ്ങളെ എങ്ങനെയാണ് പുറത്താക്കുക?

ആപ്പിള്‍ വളര്‍ന്നപ്പോള്‍ കമ്പനിയുടെ നടത്തിപ്പിന് എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായില്ല. എന്നാല്‍ പിന്നീട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന് എന്നെ പിരിച്ചു വിടുന്നു.

അങ്ങനെ മുപ്പതാം വയസ്സില്‍ എനിക്കുണ്ടായിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു.മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന് എനിക്ക് അപകര്‍ഷത അനുഭവപ്പെട്ടു. മല്‍സരത്തില്‍ നിന്ന് തിരിഞ്ഞോടിയതായി എനിക്ക് തോന്നി. കുറച്ച് കാലത്തേക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു.

പിന്നെപ്പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന് ഞാന്‍ എന്നെ മുറുക്കിക്കെട്ടി.
ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത്ത് തുടക്കക്കാരന്റെ വിനയം കൈ വന്നത് പുതിയ വഴികളിലേക്ക് എന്നെ കൊണ്ട് പോയി.
പിന്നെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്സ്റ്റ്(Next) എന്ന ഒരു കമ്പനിയും പിക്‌സര്‍ (Pixar) എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത് ഞാന്‍ ലൗറിനേയില്‍ അനുരക്തനായി. അവളെന്റെ ജീവിതസഖിയായി.

ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ഫിലിം 'ടോയ് സ്‌റ്റോറി' പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്റ്റുഡിയോ ആണത്.

സംഭവങ്ങള്‍ മാറിമറിയുന്നു. 'നെക്സ്റ്റ്' ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു.

ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഞാന്‍ മുന്നോട്ടു പോയത് എനിക്കിഷ്ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്. ഒരാള്‍ക്ക് എന്ത് ചെയ്യുന്നതിലാണ് താല്‍പ്പര്യം എന്ന് കണ്ടെത്തുന്നതിലും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് പ്രധാനം.

നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം.
നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്.

എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്.

എനിക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത് ഏതാണ്ട് ഇതു പോലെയായിരുന്നു. 'ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും.'

കഴിഞ്ഞ 33 വര്‍ഷമായി ദിവസെന കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്:'ഇന്ന് എന്റെ ജീവിതത്തിന്റെ അവസാനദിവസമാണെങ്കില്‍ ഇന്ന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?' കുറേ ദിവസം തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ് പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കാരണം മരണത്തിന് മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ് നഷ്ടബോധത്തിന്റെ കെണിയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്നത്, നിങ്ങള്‍ നഗ്‌നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഒരു കൊല്ലം മുമ്പ് എനിക്ക് അര്‍ബ്ബുദമുണ്ടെന്ന് കണ്ടു പിടിച്ചു. പാന്‍ക്രിയാറ്റിക്ക്ക്യാന്‍സര്‍. പാന്‍ക്രിയാസ് എന്താണെന്ന് എനിക്കറിഞ്ഞ് കൂടായിരുന്നു. അത് ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് ആറുമാസത്തെ ആയുസ്സ് മാത്രമേയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ എന്നോട് വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കി തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരണത്തിന് തയ്യാറെടുത്തു കൊള്ളൂ എന്നതിന് പകരമുള്ള ഡോക്ടര്‍മാരുടെ ഭാഷയാണത്. അതിനര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്നാണ്. ഒരു തരത്തിലുള്ള വിടവാങ്ങല്‍ തന്നെ.

ഒരു ദിവസം മുഴുവനിരുന്ന് ഞാന്‍ എന്റെ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

വൈകുന്നേരം എന്നെ ബയോപ്‌സിക്ക് കൊണ്ടു പോയി. എന്‍ഡോസ്‌ക്കോപ്പ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച് ഒരു സൂചി കൊണ്ട് പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക് ഉറങ്ങാനായി മരുന്ന് തന്നിരുന്നു. ഭാര്യ അടുത്തുണ്ടായിരുന്നു. എന്റെ കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ കരയാന്‍ തുടങ്ങി. ശസ്ത്രക്രിയ കൊണ്ട് ഭേദപ്പെടുത്താവുന്ന അപൂര്‍വ്വതരം ക്യാന്‍സറാണ് അതെന്ന് കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നൂ അത്. എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്തനായി. മരണം ഏറ്റവും അടുത്ത് വന്ന് നിന്ന സന്ദര്‍ഭമായിരുന്നു അത്. ഇത് പോലെ ഇനി കുറേ വര്‍ഷത്തേക്ക് മരണത്തെ അടുത്തറിയാനിടയില്ലയെന്ന് എനിക്ക് തോന്നുന്നു. അത് അതിജീവിച്ചതുകൊണ്ട് മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പമാണെന്ന് എനിക്ക് നിങ്ങളോട് ഉറപ്പിച്ച് പറയാന്‍ കഴിയും.

ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും പെട്ടെന്ന് മരിച്ച് അവിടെയെത്താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാലും മരണം നമ്മുടെ എല്ലാവരുടേയും അന്തിമവിധിയാണ്. അതില്‍ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ല,രക്ഷപ്പെടുകയുമില്ല. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു. ഇപ്പോള്‍ പുതിയത് നിങ്ങളാണ്. എന്നാല്‍ കുറച്ച് കാലം കൊണ്ട് തന്നെ നിങ്ങള്‍ പഴയതാവും, പുതിയതിന് വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്‍പം നാടകീയമായതില്‍ ഖേദിക്കുന്നു.എന്ന് വെച്ച് അത് സത്യമല്ലാതാകുന്നില്ല.

സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. മറ്റുള്ളവരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്. അവരുടെ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതെ പോകരുത്.

ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗ് എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്. സ്റ്റേവാര്‍ട്ട് ബ്രാന്‍ഡ് എന്നൊരു വലിയ മനുഷ്യന്‍ ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് മെന്‍ലോ പാര്‍ക്കില്‍ നിന്ന് ഇറക്കിയ പുസ്തകമായിരുന്നൂ അത്. കംപ്യൂട്ടറും ഡെസ്‌ക്ടോപ്പ് പബ്ലിഷിങ്ങും ഒന്നുമില്ലാത്ത 1960-കളുടെ അവസാനം, ടൈപ്പ് റൈറ്ററും കത്രികയും സിസ്സേഴ്‌സും പോളറോയ്ഡ് ക്യാമറയും മാത്രം ഉപയോഗിച്ച് പുറത്തിറക്കിയ കാറ്റലോഗ്. ഗൂഗിളിന്റെ പേരുപോലും കേള്‍ക്കാത്ത കാലത്ത് ഗൂഗിളിനെ പോലെ ചിട്ടയില്‍ ക്രോഡീകരിച്ച് പേപ്പര്‍ബാക്കില്‍ മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുറത്തിറങ്ങിയിരുന്ന പുസ്തകം.

സ്റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ ഒരു പാട് ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1970-ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന് നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ് കൊടുത്തിരുന്നത്.
താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.

അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത് അതായിരുന്നു.

ഞാന്‍ സ്വയം ആഗ്രഹിക്കുന്നതും അതാണ്. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക് അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.''


സ്റ്റീവ് ജോബ്‌സ് നടത്തിയ പ്രഭാഷണത്തിന്റെ ഇംഗ്ലീഷ് രൂപം

കടപ്പാട് : മാതൃഭൂമി

08 November, 2010

കന്യാചര്‍മ്മപരിശോധന

തെക്കേ ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ഒരു ഗോത്രത്തില്‍ വിവാഹം കഴിക്കാന്‍ പുരുഷന്‍ വധുവിന്റെ കുടുംബത്തിനു് പ്രതിഫലം നല്‍കണം. അതു് പത്തോ പതിനൊന്നോ പശുക്കള്‍ വരെ ആവാം. വധുവിന്റെ വില വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാനഘടകമാണു് അവളുടെ കന്യകാത്വം. കന്യകാത്വത്തിന്റെ വ്യക്തമായ ഒരു തെളിവു് ഊനം തട്ടാത്ത കന്യാചര്‍മ്മമാണെന്നതിനാല്‍ പെണ്‍കുട്ടികള്‍ അവരുടെ കന്യാചര്‍മ്മം പരിശോധിപ്പിച്ചു് സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ ശ്രമിക്കുന്നു. ഇത്രയേറെ പശുക്കളെ സമ്പാദിക്കുക എന്നതു് അവരുടെയിടയിലെ ആണൊരുത്തനു് അത്ര എളുപ്പം സാധിക്കാവുന്ന ഒരു കാര്യമല്ല എന്നതിനാല്‍ വിവാഹവും പലപ്പോഴും താമസിച്ചേ നടത്താനാവൂ. അതിനാല്‍ ഒരു പെണ്‍കുട്ടി ‘കന്യകാത്വം-കം-കന്യാചര്‍മ്മ-യഥാസ്ഥാന-ഊനമില്ലായ്മ-സര്‍ട്ടിഫിക്കറ്റ്‌’ വാങ്ങി ട്രങ്കില്‍ സൂക്ഷിച്ചാലും, ഒരുത്തന്‍ ഒരുദശം പശുക്കളുമായി അവളെത്തേടി എത്തുമ്പോഴേക്കും ഏതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു് കഴിഞ്ഞിരിക്കാമെന്നതും സാധാരണമാണു്. ഈ കാലഘട്ടത്തില്‍ കന്യാചര്‍മ്മത്തിനു് ഭംഗം സംഭവിച്ചുകൂടെന്നില്ലല്ലോ എന്ന ചോദ്യം അധികപ്രസംഗമാണു്. അധികപ്രസംഗം ആഫ്രിക്കക്കാരുടെ ഇടയില്‍ മര്യാദയല്ലാത്തതിനാല്‍ ഈ ചോദ്യം ആരും ചോദിക്കുന്ന പതിവില്ല. ആ ഒറ്റക്കാരണത്തിന്റെ പേരിലാണു് അവരുടെ ഇടയില്‍ കേരളത്തിലേതുപോലെ hymen restoration surgery എന്നൊരു ഏര്‍പ്പാടു് നിലവിലില്ലാത്തതു്. പരാതിയില്ലാത്തിടത്തു് കോടതി എന്തിനു്? പക്ഷേ, പരാതിയുള്ളിടത്തു് ജഡ്ജി നിഷ്പക്ഷനല്ലെങ്കില്‍ കോടതി ഉള്ളതിനേക്കാള്‍ ഭേദം ഇല്ലാത്തതുതന്നെയാവും! നീതിന്യായവ്യവസ്ഥ നിലനിര്‍ത്താന്‍ ജനങ്ങള്‍ നികുതിപ്പണം നല്‍കി നിയമജ്ഞരെ നിയമിക്കുന്നതു് അനീതി കൊയ്യാനാണെങ്കില്‍ അത്തരം ഒരേര്‍പ്പാടു് അസംബന്ധം എന്നേ വരൂ!

1. കന്യാചര്‍മ്മപരിശോധനക്കായി പെണ്‍കുട്ടികള്‍ ക്യൂ നില്‍ക്കുന്നു.

2. ഇതാണു് ഞങ്ങളുടെ നാട്ടുനടപ്പു്. എന്തിനു് എതിര്‍ക്കണം എന്നറിയില്ല. ഗോത്രത്തിന്റെ ചിട്ടകളെ എതിര്‍ക്കാന്‍ ഞങ്ങളാരു്?

3. കന്യാചര്‍മ്മ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഒരു തെളിവാണു് നെറ്റിയിലെ വെളുത്ത അടയാളം.

4. ‘കന്യകാത്വം-കം-കന്യാചര്‍മ്മ-യഥാസ്ഥാന-ഊനമില്ലായ്മ-സര്‍ട്ടിഫിക്കറ്റ്‌’! കേരളത്തിലെ മണവാളന്റെ ബിരുദവും മണവാട്ടിയുടെ കുടുംബം നല്‍കേണ്ട സ്ത്രീധനവുമായി ഈ ഏര്‍പ്പാടിനു് സാമാന്യത്തിലധികമായ സാമ്യമുണ്ടു്. ഈ രണ്ടു് ഏര്‍പ്പാടുകളിലും ആണിനെയും പെണ്ണിനെയും സ്ഥാനം മാറ്റി പ്രതിഷ്ഠിക്കണം എന്നേയുള്ളു. രണ്ടു് ബിരുദങ്ങളുടെയും ഫാക്കള്‍ട്ടികള്‍ തമ്മില്‍ അല്ലറ ചില്ലറ വ്യത്യാസമുണ്ടാവാമെങ്കിലും അതത്ര കാര്യമാക്കേണ്ട കാര്യമല്ല. ഏതു് ഫാക്കള്‍ട്ടികളിലൊക്കെയാണു് തങ്ങള്‍ ബിരുദമെടുത്തിരിക്കുന്നതെന്നും, അവയുടെ ഒക്കെ അര്‍ത്ഥമെന്തെന്നും ഇക്കാലത്തു് മഹാപുരോഹിതന്മാര്‍ക്കുപോലും അറിയില്ല. പിന്നെയാണു് കേരളത്തിലെ സാദാ ബിരുദധാരികളും ആഫ്രിക്കയിലെ അക്ഷരാഭ്യാസമില്ലാത്ത മണവാട്ടികളും! കേരളമെന്താ ചോദിക്കാനും പറയാനും ആരുമില്ലാത്ത ബനാന റിപ്പബ്ലിക്കോ?
പശുക്കളുടെ എണ്ണം ഒപ്പിക്കുവാന്‍ പുരുഷന്മാര്‍ പട്ടണങ്ങളില്‍ എന്തെങ്കിലുമൊക്കെ ജോലിക്കു് പോകുന്നു. അവരില്‍ നല്ലൊരു പങ്കു് – എട്ടുപത്തു് പശുക്കളെ കൊടുത്താല്‍ ഭാവിയില്‍ കിട്ടുന്നതു് എന്താണെന്നു് മുന്‍കൂട്ടി അറിയാനാവാം – പലപ്പോഴും താരതമ്യേന പശുക്കളേക്കാള്‍ വിലക്കുറവുള്ള വേശ്യകളെ സമീപിക്കുന്നു. ‘വില തുച്ഛം, മണം മെച്ചം!’ ഒരു തോട്ടി വാങ്ങിയാല്‍ ഒരാന സൗജന്യം എന്നപോലെ ‘പത്തുരൂപ’ മുടക്കി ഏതിനെ എടുത്താലും, സൗജന്യമായി ലഭിക്കുന്ന AIDS-മായി അവന്‍ സ്വന്തം ഗ്രാമത്തിലെത്തി പെണ്ണുകെട്ടുമ്പോള്‍ പശുക്കളെ മാത്രമല്ല, എയ്ഡ്സും അവള്‍ക്കു് നല്‍കുന്നു. അവര്‍ രണ്ടുപേരും ഇഹലോകത്തോടു് വിടപറയുന്നതു് എന്നാണെന്നറിയാന്‍ പിന്നെ ദിവസങ്ങള്‍ എണ്ണിയാല്‍ മതി. ലൈംഗികരോഗങ്ങളെപ്പറ്റി സംസാരിക്കുന്നതു് അതുപോലുള്ള മനുഷ്യരുടെ ഇടയില്‍ റ്റബൂ ആയതിനാല്‍ ഈ പ്രശ്നത്തിന്റെ പരിഹാരവും അത്ര എളുപ്പമായ കാര്യമല്ല.
“പ്രകൃതിയിലുള്ള എല്ലാ വസ്തുക്കള്‍ക്കും ഓരോ നിയമം കര്‍ത്താവ്‌ കൊടുത്തിട്ടുണ്ട്‌.” ആ നിയമം അനുസരിച്ച്‌ ജീവിക്കുമ്പോള്‍ ചിലര്‍ AIDS പിടിച്ചു് ചാവുന്നു. ചിലരെ മനുഷ്യര്‍ ചുമ്മാ തല്ലിക്കൊല്ലുന്നു. ചിലര്‍ തല്ലിക്കൊന്നവരെ സംരക്ഷിക്കാന്‍ നോക്കുന്നു. അവരെ സംരക്ഷിക്കാന്‍ മറ്റുചിലര്‍ “വിധി വിധിയോ വിധി വിധി” എന്നു് വിളിച്ചുകൂവിക്കൊണ്ടു് കൊടിയോ, വടിയോ, കാവടിയോ, കൊട്ടുവടിയോ അല്ലെങ്കില്‍ കയ്യില്‍ കിട്ടുന്നതും, എടുത്താല്‍ പൊങ്ങുന്നതുമായ മറ്റേതെങ്കിലും വീട്ടുപകരണങ്ങളോ വലിച്ചുചുമന്നു് വട്ടത്തിലും നീളത്തിലും ച‍തുരത്തിലും നെട്ടോട്ടം ഓടുന്നു.

സീ കെ ബീ

27 June, 2010

ഗുജറാത്ത് നരഹത്യ എട്ട് വര്‍ഷം പിന്നിടുമ്പോള്‍

സാമൂഹിക പ്രവര്‍ത്തനത്തിലും എഴുത്തിലും മുഴുകുന്നതിനായി ഐ എ എസ് ഉപേക്ഷിച്ച ഹര്‍ഷ് മന്ദര്‍ അറിയപ്പെടുന്ന ചിന്തകനാണ്. ഗുജറാത്ത് കലാപത്തിന് ശേഷം എട്ടുവര്‍ഷം പിന്നിടുന്ന വേളയിൽ ഹംറാ ഖുറേഷി ഗുജറാത്ത് നരഹത്യയുടെ ഉള്ളറകളിലേക്ക് ഹര്‍ഷ് മന്ദറിന്റെ അഭിപ്രായം തേടുന്നു.

ഗുജറാത്തിലെ കലാപബാധിത മേഖലകളിൽ നിലനിൽക്കുന്ന ഭയത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തിന് എങ്ങനെ അയവുണ്ടാവുമെന്നാണ് താങ്കള്‍ കരുതുന്നത് ?

കലാപബാധിതര്‍ക്ക് നീതിലഭിക്കാതെ അവിടെ നിലനിൽക്കുന്ന ഭയത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം ഒഴിവാകുകയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഷ്‌ട്രീയ നേതൃത്വവും സിവിൽ ഭരണകൂടവും പിന്തുടരുന്ന വിദ്വേഷമുണര്‍ത്തുന്ന കൂട്ട ആക്രമണങ്ങള്‍ക്ക് പ്രചോദനം പകരുന്ന നയങ്ങള്‍ക്ക് അടിമുടി മാറ്റം വരുത്തേണ്ടതുണ്ട്. ഒപ്പംതന്ന ഭൂരിപക്ഷ സമുദായാംഗങ്ങള്‍ ഒരു പരിധിവരെയെങ്കിലും തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് കൊണ്ട് കലാപത്തിലെ ഇരകളുടെ വിശ്വാസം ആര്‍ജ്ജിക്കേണ്ടതുണ്ട്. അവരോടൊപ്പം നിന്നുകൊണ്ട് മാത്രമേ അവരുടെ വിശ്വാസം ആര്‍ജ്ജിക്കാനും മുറിവുണക്കാനും കഴിയുകയുള്ളൂ.

2009-ൽ പുറത്തിറങ്ങിയ താങ്കളുടെ ഏറ്റവും പുതിയ പുസ്തകം "ഭയവും പൊറുക്കലും-ഗുജറാത്ത് കലാപത്തിനുശേഷം'' അനുരഞ്ജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കുന്നു. പ്രായോഗിക തലത്തിൽ ഇത് സാധ്യമാണോ?

ഭയാശങ്കയുടെ നിഴലിൽ കീഴടങ്ങലിന്റേതായ ഒരു അന്തരീക്ഷം നിലനിൽക്കുമ്പോള്‍ കലാപത്തിലെ ഇരകള്‍ എല്ലാം മറക്കുന്ന ഒരു സാഹചര്യം ഉയര്‍ന്നുവരാന്‍ പ്രയാസമാണ്. ഇരകള്‍ക്ക് നീതി നൽകിക്കൊണ്ട് മാത്രമെ ഈ പ്രത്യേക അവസ്ഥാ വിശേഷത്തിന് മാറ്റം വരുത്താന്‍ കഴിയൂ. അല്ലാതെയുള്ള ഏതുതരം ഒത്തുതീര്‍പ്പും ശാശ്വതമായിരിക്കില്ലെന്ന് ഞാന്‍ കരുതുന്നു. സമൂഹത്തിലെ ഒരു ന്യൂനപക്ഷവിഭാഗം കിരാതമായി ആക്രമിക്കപ്പെട്ടു എന്നതും അവര്‍ക്ക് നീതി ലഭ്യമായില്ല എന്ന യഥാര്‍ത്ഥ്യവും ഭൂരിപക്ഷസമൂഹം ഉള്‍ക്കൊള്ളുക കൂടി ചെയ്‌താലേ ശാശ്വതമായ ഒരു സാമുദായിക ഐക്യത്തിന്റെ സാഹചര്യം ഉരുത്തിരിയുകയുള്ളൂ. കലാപ ബാധിതരോട് ആത്മാര്‍ത്ഥതയോടെ സഹാനുഭൂതി കാട്ടേണ്ട ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാൽ ഒരു കാലത്തും ശാശ്വത സമാധാനം നിലവിൽ വരരുതെന്നുള്ള വ്യക്തമായ ധാരണയോടെയാണ് ഗുജറാത്തിലെ ഭരണ-രാഷ്‌ട്രീയ നേതൃത്വവും മതസംഘടനകളും പ്രവര്‍ത്തിക്കുന്നത്. അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം സമുദായങ്ങള്‍ക്കിടയിലെ അകൽച്ച വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമെ ഉതകുകയുള്ളൂ. എന്നാൽ നൂറ്റാണ്ടുകളുടെ സാംസ്‌ക്കാരിക പൈതൃകം പേറുന്ന ഇന്ത്യന്‍ ജനത സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ സമുദായഐക്യം നിലനിര്‍ത്തുമെന്നുതന്നയാണ് എന്റെ ഉറച്ചവിശ്വാസം.

ഒരു ഐ എ എസ് ഉദ്യോഗസ്ഥനെന്നനിലയിൽ ചെറുതും വലുതുമായ നിരവധി സാമുദായിക കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായും എന്നാൽ 2002 ലെ ഗുജറാത്ത് നരഹത്യ അതിഭീകരമായിരുന്നെന്നും താങ്കളുടെ പുതിയ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നുണ്ടല്ലോ. അതിനെക്കുറിച്ചെന്താണ് അഭിപ്രായം?

1984 ൽ ഡെൽഹിയിൽ നടന്ന കൂട്ടക്കുരുതിക്കും 2002 ൽ ഗുജറാത്തിൽ നടന്ന നരഹത്യയ്‌ക്കും ചരിത്രപരമായി ഒട്ടനവധി സമാനതകളുണ്ട്. മേൽപ്പറഞ്ഞ രണ്ട് കലാപങ്ങളും ഇരു മതവിഭാഗങ്ങള്‍ തമ്മിൽ പൊടുന്നനെയുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ടതല്ല. ഇവ രണ്ടും തന്നെ പൊതുഭരണ സംവിധാനത്തിന്റെ വക്താക്കള്‍ തന്ത്രപരമായി ഭരണ- രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ ആസൂത്രണം ചെയ്‌തവയാണ്. രണ്ട് കലാപവേളയിലും നിയമസമാധാനം നിലനിര്‍ത്തേണ്ട ഉദ്യോഗസ്ഥരും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരേതരത്തിൽ ആക്രമണോത്സുകതയോടെയാണ് പ്രതികരിച്ചത്. അക്രമാസക്തരായ ജനകൂട്ടത്തിന് ന്യൂനപക്ഷ സമുദായംഗങ്ങളുടെ സ്വത്തും മുതലും കൊള്ളയടിക്കുന്നതിനും അവരെ കൂട്ടത്തോടെ, പലപ്പോഴും ജീവനോടെതന്ന കുഴിച്ചുമൂടുന്നതിനും ഈ ഉദ്യോഗസ്ഥര്‍ പ്രേരണ നൽ‌കി. 1984 ലെ കലാപത്തിൽ ഡൽഹി തെരുവീഥികളിൽ സിക്കുകാരാണ് അക്രമത്തിനിരയായതെങ്കിൽ 2002 ൽ ഗുജറാത്തിൽ മുസ്ളീം സമുദായാംഗങ്ങളാണ് വംശീയ ക്രൂരതയ്‌ക്ക് ഇരയായത്. രണ്ട് സന്ദര്‍ഭങ്ങളിലും ഭരണപക്ഷ രാഷ്‌ട്രീയ നേതൃത്വവും മതസംഘടനകളും സമുദായസ്‌പര്‍ധവളര്‍ത്തുന്നതിലും, ആയുധസംഭരണത്തിനും, ആളും, അര്‍ത്ഥവും വിതരണം നടത്തുന്നതിനും മുന്‍നിരയിൽ നിന്ന് തന്നെ പ്രവര്‍ത്തിച്ചു. പലപ്പോഴും എതിര്‍പക്ഷത്തെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നതിന് സര്‍ക്കാര്‍ പുറത്തിറക്കുന്ന വോട്ടര്‍ പട്ടിക തന്നെ അവലംബമാക്കി എന്ന സത്യം കലാപം ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയവരുടെ പൈശാചികത വ്യക്തമാക്കുന്നു.

1984 ലെ ഡൽഹി കലാപം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെടുകയും തുടങ്ങിയതിനുശേഷം ഭരണകൂടത്തിന്റെ ഒത്താശയോടെ പരമാവധി മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ ആസൂത്രണം നടത്തിയതുമാണ്. എന്നാൽ ഇപ്പോള്‍ ലഭ്യമായ വ്യക്തമായ സൂചനകള്‍ നൽകുന്നത് 2002 ലെ ഗുജറാത്ത് കലാപം മാസങ്ങള്‍ക്ക് മുമ്പുതന്നെ തൽപരകക്ഷികള്‍ ആസൂത്രണം ചെയ്‌തതാണെന്നാണ്. ഗോദ്ര ട്രെയിന്‍ തീപിടുത്തം അതിനൊരു തുടക്കം കുറിച്ചു എന്നുമാത്രം. ഗുജറാത്ത് കലാപവേളയിൽ സ്‌ത്രീകളെയും കുട്ടികളെയും ഉന്നംവെച്ച് കിരാതമായ രീതിയിൽ അവരെ കൊന്നാടുക്കിയപ്പോള്‍ ഡൽഹി കലാപകാരികള്‍ ഉന്നംവച്ചത് പ്രധാനമായും പുരുഷന്‍മാരെയും യുവാക്കളെയുമാണ്. രണ്ട് കലാപങ്ങളെയും വലിയ രീതിയിൽ വ്യത്യസ്തമാക്കുന്നത് 2002 ലെ ഗുജറാത്ത് കലാപത്തിനുശേഷം അതിലെ ഇരകളെ സാമ്പത്തികമായും സാമൂഹികമായും ബഹിഷ്ക്കരിക്കുന്ന ഒരുപ്രവണതയാണ്. അതിപ്പോഴും തുടര്‍ന്നുകൊണ്ടുമിരിക്കുന്നു.

ഡൽഹിയിലും ഗുജറാത്തിലും നടന്ന ഈ രണ്ടു കൂട്ടനരഹത്യകളും രാഷ്‌ട്രീയ നേതൃത്വവും മതനേതൃത്വവും ഏറെക്കുറെ ന്യായീകരിച്ചു എന്നു പറയാം. രണ്ട് കലാപങ്ങളിലും അക്രമം വ്യക്തികള്‍ക്ക് നേരെ ആയിരുന്നില്ല, മറിച്ച് അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന് നേരെയായിരുന്നു. ജനങ്ങള്‍ക്കിടയിൽ വെറുപ്പും വിദ്വേഷവും ആളിക്കത്തിക്കുന്നതിൽ മത-രാഷ്‌ട്രീയ നേതൃത്വം തക്കതായ പങ്ക് വഹിക്കുകയും തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകളിൽ ഭരണപക്ഷ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇതിൽനിന്ന് നേട്ടം കൊയ്യുകയും ചെയ്‌തു.

രണ്ട് കലാപവേളയിലും കണ്ട മറ്റൊരു പ്രത്യേകത ഭരണനേതൃത്വത്തിലിരുന്ന് കലാപത്തിനും നരഹത്യക്കും ഒത്താശചെയ്‌തവരും നേതൃത്വം നൽകിയവരും തക്കതായരീതിയിൽ ശിക്ഷിക്കപ്പെട്ടില്ല എന്നതാണ്. ഇക്കാര്യത്തിൽ സിവിൽ ഭരണകൂടവും, പോലീസും, നീതിന്യായ വ്യവസ്ഥയും അങ്ങേയറ്റത്തെ നിസ്സംഗതയാണ് പുലര്‍ത്തിയത്. 1984 ലെ ഡൽഹി കലാപത്തെ അപേക്ഷിച്ച് 2002 ലെ ഗുജറാത്ത് കലാപത്തിനുശേഷം ഇരകളുടെ പക്ഷത്തുനിന്നുകൊണ്ട് നീതിക്കായി മുറവിളികൂട്ടാന്‍ നിരവധി മനുഷ്യാവകാശസംഘടനകള്‍ രംഗത്തുവന്നിരുന്നു. ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രീംകോടതിയും ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തി. എന്നാൽ ഡൽഹി കലാപകാലത്ത് ദേശീയ മനുഷ്യവകാശകമ്മീഷന്‍ തന്നെ രൂപീകൃതമായിരുന്നില്ല. ഗുജറാത്ത് കലാപത്തിലെ എഴുതിതള്ളപ്പെട്ട പലകേസുകളും ഇന്ന് സുപ്രീംകോടതി ഇടപെട്ടതിനെതുടര്‍ന്ന് പുനരന്വേഷണത്തിന്റെ പാതയിലാണ്. നീതിപീഠത്തിന്റെ ശക്തമായ ഇടപെടൽ കൊണ്ട് കുറെ ആക്രമണകാരികളെയെങ്കിലും ജയിലിലടയ്ക്കാന്‍ കഴിഞ്ഞത് ആശ്വാസത്തിന് വകനൽ‌കുന്നു.

വര്‍ഗ്ഗീയവികാരം ഇനിയും പടര്‍ന്ന് മുന്നേറുമെന്നാണോ അങ്ങു കരുതുന്നത് ?

നമ്മള്‍ ജീവിക്കുന്നത് പ്രശ്‌നകലുഷിതമായ ഒരു കാലഘട്ടത്തിലാണ്. തൊണ്ണൂറുകളിൽ രാജ്യത്ത് നിലനിന്നിരുന്ന വിദ്വേഷത്തിന്റെയും വിഭാഗീയതയുടേയുമായ ഒരു രാഷ്‌ട്രീയ അന്തരീക്ഷത്തിൽ ഭീകരതയ്ക്കെതിരെയുള്ള യുദ്ധമെന്ന പേരിൽ ആരംഭിച്ച ന്യൂനപക്ഷവിരുദ്ധനീക്കം പൊതുസമൂഹത്തിലെമ്പാടും അസ്വസ്ഥത പടര്‍ത്തിയിരുന്നു. എന്നാൽ 2004-2009 ലെ തെരഞ്ഞെടുപ്പുഫലങ്ങള്‍ കാണിക്കുന്നത് പൊതുസമൂഹം സാമുദായിക സംഘര്‍ഷമെന്ന വിപത്തിനെ തിരിച്ചറിഞ്ഞതായാണ്. ഭൂരിപക്ഷം ഇന്ത്യക്കാരും ഒരു വര്‍ഗ്ഗീയവിരുദ്ധ നിലപാടെടുത്തുകൊണ്ട് പൊതുജീവിതത്തിൽ മാന്യതയ്‌ക്കും, മതേതരത്വത്തിനും വികസനത്തിനും ഊന്നൽ നൽകുന്ന സമീപനമാണ് തെരഞ്ഞെടുപ്പിലൂടെ വെളിപ്പെട്ടത്. ഈ സമീപനം അത്യന്തം ആശാവഹമാണ്.

ഗുജറാത്ത് കലാപബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിൽ ദേശീയ ന്യൂനപക്ഷകമ്മീഷനും ന്യൂനപക്ഷകാര്യമന്ത്രാലയവും വേണ്ടത്ര ജാഗ്രതകാട്ടിയെന്ന് അങ്ങ് കരുതുന്നുണ്ടാ?

2004 ൽ അധികാരത്തിൽ വന്ന യു പി എ സര്‍ക്കാര്‍ ഇക്കാര്യത്തിൽ വേണ്ട നടപടികള്‍ സ്വീകരിച്ചതായി ഞാന്‍ കരുതുന്നില്ല. എന്നാൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന 2009 ലെ യു പി എ സര്‍ക്കാര്‍ ഇക്കാര്യത്തിൽ കുറച്ചുകൂടി ജാഗ്രത കാട്ടുന്നുണ്ട്.

താങ്കളുടെ പുസ്‌തകത്തിൽ വിശദമായി പ്രതിപാദിക്കുന്ന ഒന്നാണ് ഗുജറാത്തിൽ 2002 നുശേഷം നിലനിൽക്കുന്ന അനീതിയുടേതായ അന്തരീക്ഷം. ഇത് വിശദമാക്കാമോ?

പുറത്തുനിന്ന് നോക്കുമ്പോള്‍ ഗുജറാത്ത് ശാന്തമാണ്. എന്നാൽ യാഥാര്‍ത്ഥ്യം വേദനാജനകമാംവിധം വ്യത്യസ്‌തമാണ്. അക്രമങ്ങള്‍ തീരെയില്ലാ എന്നുതന്നപറയാം. എന്നാൽ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ഭീതിയുടെ നിഴലിലാണ് ജീവിതം തള്ളിനീക്കുന്നത്. അക്രമത്തെ തുടര്‍ന്ന് 2002 ൽ വീടും സ്വത്തുമുപേക്ഷിച്ച് പോയവര്‍ക്ക് ഇന്നും ക്യാമ്പുകളിൽ നിന്നും സ്വന്തം വീടുകളിലേക്ക് തിരികെ വരാനാകാത്ത സാഹചര്യം നിലനിൽക്കുന്നു. ന്യൂനപക്ഷസമുദായത്തിൽപ്പെട്ടവരെ രണ്ടാംതരം പൌരന്‍മാരായി പരിഗണിക്കുന്ന സാഹചര്യവും ഇന്നുമിവിടെയുണ്ട്.

ഒരു മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനെന്നനിലയിൽ ഗുജറാത്ത് നരഹത്യയുടെ കാലത്ത് ഐ എ എസ്, ഐ പി എസ് പോലയുള്ള കേന്ദ്രസര്‍വ്വീസുകള്‍ ഏതുതരത്തിൽ പ്രവര്‍ത്തിച്ചു എന്നുവ്യക്തമാക്കാമോ?

സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ പിന്തുണയില്ലാതെ ഒരു കലാപവും മണിക്കൂറുകള്‍ക്കപ്പുറം നീളാന്‍ സാധ്യതയില്ല എന്ന കാര്യത്തിൽ ഉറച്ച് വിശ്വസിക്കുന്നവനാണ് ഞാന്‍. അക്രമം അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിൽ അതിനെ ഒരു പരാജയമായി കണ്ട് തള്ളിക്കളയാന്‍ കഴിയില്ല. മറിച്ച് നിരപാധികളെ കൂട്ടമരണത്തിലേക്ക് തള്ളിവിടുന്ന മനപ്പൂര്‍വമായ ഒരു നടപടിയായി മാത്രമെ ഇതിനെകാണാന്‍ കഴിയൂ. ഭൂരിപക്ഷം മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇത്തരം കുറ്റകരമായ അനാസ്ഥ കാട്ടിയപ്പോള്‍ രാഹുൽ ശര്‍മ്മയെപ്പോലുള്ള ഐ പി എസ് ഉദ്യോഗസ്ഥര്‍ അവരുടെ മേഖലയിൽ കലാപം അടിച്ചമര്‍ത്തുന്നതിൽ ധീരമായ നിലപാടെടുത്തു. നീരജ ഗോര്‍ജുവിനെ പോലുള്ള ഉദ്യോഗസ്ഥര്‍ പഞ്ചമഹൽ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കൂട്ടക്കുരുതിക്കളങ്ങള്‍ പുറത്ത് കൊണ്ടുവന്ന് ശക്തമായ തെളിവുകള്‍ ഭരണകൂടത്തിന് മുന്നിൽ നിരത്തി. എന്നാൽ ഭൂരിപക്ഷം ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും ഗുജറാത്ത് നരഹത്യയ്‌ക്ക് കൂട്ടുനിൽക്കുകയായിരുന്നു.

പോലീസും രാഷ്‌ട്രീയനേതൃത്വവും സമുദായപ്രമാണിമാരുമടങ്ങുന്നവരുടെ അവിശുദ്ധകൂട്ടുകെട്ട് താങ്കള്‍ സംശയിക്കുന്നുണ്ടാ?

സ്വതന്ത്ര ഇന്ത്യ രൂപം കൊണ്ടപ്പോള്‍ നെഹ്റുവും പട്ടേലും കരുതിയത് പോലീസും സിവിൽഭരണകൂടവും ഒത്തുനിന്നുകൊണ്ട് ജനതയുടെ മൌലികാവകാശങ്ങള്‍ സംരക്ഷിക്കുമെന്നായിരുന്നു. എന്നാൽ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിൽ
ഡൽഹിയിലും, മുംബൈയിലും, ഭഗൽപ്പൂരിലും ഗുജറാത്തിലുമൊക്കെ നടന്ന കലാപങ്ങളിൽ പോലീസും സിവിൽ ഭരണകൂടവും രാഷ്‌ട്രീയനേതൃത്വവുമായി പക്ഷം ചേര്‍ന്നുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നീങ്ങുന്ന കാഴ്ചയാണ് നാം കണ്ടത്.

താങ്കള്‍ എന്തുകൊണ്ടാണ് ഐ എ എസ് ഉപേക്ഷിച്ചത് ?

നമ്മുടെ ഭരണഘടന ഒരു ഇന്ത്യന്‍ പൌരന് വാഗ്ദാനം ചെയ്‌തിരിക്കുന്ന ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം പാലിക്കപ്പെടാതെ പോകുന്ന ഒരു രാഷ്‌ട്രീയ സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ഭരണം നൽകുന്ന വാഗ്ദാനങ്ങളെക്കാള്‍ മൂല്യമുള്ള ഒന്നുംതന്നെ ഞാന്‍ ഐ എ എസ്സിൽ കാണുന്നില്ല. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്‌ട്രീയത്തെ അതേ നാണയംകൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല. മറിച്ച് സ്‌നേഹത്തിലൂടെയും പരസ്‌പരവിശ്വാസത്തിലൂടെയും മാത്രമെ അത് സാധിക്കുകയുള്ളൂ. ഒരു ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിൽ ഈ നയം നടപ്പിലാക്കാന്‍ എനിക്ക് ഏറെ പരിമിതികളുണ്ട്. ആ പരിമിതികളെ മറികടക്കാനാണ് ഐ എ എസ് വിട്ട് ശേഷിക്കുന്ന ചെറിയ ജീവിതം ജനനന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്നതിന് മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ എട്ട് വര്‍ഷമായി അങ്ങ് ഗുജറാത്തിലെ കലാപബാധിതര്‍ക്കിടയിൽ പ്രവര്‍ത്തിക്കുന്നു. എന്താണ് അങ്ങേയ്‌ക്ക് ഇതിനായുള്ള പ്രചോദനം. എന്തൊക്കെയാണ് തടസ്സങ്ങള്‍?

ഗുജറാത്തിലെ പൊതുസമൂഹം ഭീതിദമായ നിലയിൽ വര്‍ഗ്ഗീയ നിറമണിഞ്ഞിട്ടുണ്ടങ്കിലും നീതിക്കും ന്യായത്തിനും വേണ്ടി മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളുന്ന ഒരുകൂട്ടം നല്ല ആളുകള്‍ ഗുജറാത്തിലുണ്ട്. കൂടാതെ അങ്ങേയറ്റം സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടും ജീവിക്കാനാഗ്രഹിക്കുന്ന സാധാരണക്കാരായ ഹിന്ദുവും മുസൽമാനും ഗുജറാത്തിലുണ്ട്. അവരാണ് എന്റെ പ്രചോദനം. അവരുള്ളപ്പോള്‍ മറ്റുതടസ്സങ്ങള്‍ ഒന്നും പ്രശ്‌നമല്ല.

*
കടപ്പാട്: യുവധാര

08 June, 2010

അനീതി

ഭോപാല്‍: വിഷവാതകം ശ്വസിച്ച് ആയിരങ്ങള്‍ പിടഞ്ഞുമരിച്ചതിന് ഉത്തരവാദികളായ ഏഴുപ്രതികള്‍ക്ക് കോടതി രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഭോപ്പാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധി കാല്‍നൂറ്റാണ്ടിനുശേഷവും വിഷവാതകചോര്‍ചയുടെ ദുരിതംപേറുന്ന ഭോപ്പാല്‍ ജനതയെയും അവര്‍ക്കായി പതിറ്റാണ്ടുകള്‍ കോടതി കയറിയ മനുഷ്യാവകാശ പ്രവര്‍ത്തകരെയും തീര്‍ത്തും നിരാശരാക്കി.

ലോകത്തുണ്ടായ ഏറ്റവും വലിയ വ്യാവസായികദുരന്തമായി കരുതുന്ന ഭോപാലിലെ വിഷവാതകചോര്‍ചയെ തുടര്‍ന്ന് ഇരുപതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 എ (അശ്രദ്ധമൂലം മരണത്തിനിടയാക്കുക), 304 രണ്ട് (കൊലപാതകത്തിന് തുല്യമല്ലാത്ത ശിക്ഷാര്‍ഹമായ നരഹത്യ), 336, 337, 338 (കുറ്റകരമായ അശ്രദ്ധ) എന്നീ വകുപ്പുകള്‍ മാത്രമാണ് കൂട്ടക്കുരുതിക്ക് ഇടയാക്കിയവര്‍ക്കെതിരെ ചുമത്തിയത്. കേസിലെ ഒന്നാം പ്രതിയും അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ ചെയര്‍മാനുമായ വാറന്‍ ആന്‍ഡേഴ്സനെതിരെ വിധിയില്‍ പരാമര്‍ശമൊന്നുമില്ല. വിചാരണയ്ക്കിടെ അമേരിക്കയിലേക്കുകടന്ന ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചില്ല.

23 വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മോഹന്‍ പി തിവാരിയാണ് വിധി പറഞ്ഞത്. യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് (യുസിഐഎല്‍) മുന്‍ ചെയര്‍മാന്‍ കേശുബ് മഹിന്ദ്ര, യുസിഐഎല്‍ മുന്‍ എംഡി വിജയ് ഗോഖലെ, മുന്‍ വൈസ് പ്രസിഡന്റ് കിഷോര്‍ കാംദര്‍, വര്‍ക്സ് മാനേജര്‍ ജെ എന്‍ മുകുന്ദ്, പ്രൊഡക്ഷന്‍ മാനേജര്‍ എസ് പി ചൌധരി, പ്ളാന്റ് സൂപ്രണ്ട് കെ വി ഷെട്ടി, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് എസ് ഐ ഖുറേഷി എന്നിവരെയാണ് ശിക്ഷിച്ചത്. യൂണിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മാതൃസ്ഥാപനവും അതിന്റെ ഏഷ്യന്‍ ശാഖയായ ഹോങ്കോങ് യുസിസിയും വിധിയില്‍ പരാമര്‍ശിക്കപ്പെട്ടില്ല. യൂണിയന്‍ കാര്‍ബൈഡിന്റെ ഇന്ത്യന്‍ കമ്പനിക്ക് വെറും അഞ്ചുലക്ഷം രൂപ പിഴ ചുമത്തി. വിവിധ വകുപ്പുകളിലായി 1750 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ വാര്‍ധക്യത്തിലെത്തിയവരാണെന്നും ഹൃദ്രോഗം അടക്കമുള്ള അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവരാണെന്നും അതിനാല്‍ ഇവര്‍ക്കെതിരെ ഐപിസി 304 പ്രകാരം ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന മനഃപൂര്‍വമുള്ള നരഹത്യ എന്ന കുറ്റം ചുമത്താനാകില്ലെന്നും ജഡ്ജി പറഞ്ഞു. ശിക്ഷ പ്രഖ്യാപിച്ചയുടന്‍ ജാമ്യാപേക്ഷ നല്‍കിയ പ്രതികള്‍ക്ക് 25,000 കെട്ടിവച്ച് ജാമ്യം നല്‍കി. വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ പ്രതികള്‍ക്ക് 30 ദിവസം അനുവദിച്ചു.

നിറഞ്ഞ കോടതിമുറിയെ സാക്ഷിനിര്‍ത്തിയാണ് 93 പേജ് വരുന്ന വിധിന്യായം വായിച്ചത്. കോടതിക്ക് ചുറ്റും കനത്ത സുരക്ഷഏര്‍പ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെയും ദുരന്തബാധിതരുടെ അഭിഭാഷകരില്‍ ചിലരെയും കോടതിയിലേക്ക് കടത്തിവിട്ടില്ല. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദുരന്തത്തിനിരയായവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വ്യക്തമാക്കി. ശിക്ഷ ചെറുതായിപ്പോയെന്നും ഏറെ വൈകിയെന്നും ഇവര്‍ പറഞ്ഞു. വിധിയില്‍ പ്രതിഷേധിച്ച് ദുരന്തത്തിനിരയായവരും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളും പ്രകടനം നടത്തി. ആന്‍ഡേഴ്സണെതിരെയാണ് ഇവര്‍ കടുത്ത മുദ്രാവാക്യം ഉയര്‍ത്തിയത്. നീതി കുഴിച്ചുമൂടിയെന്നാണ് കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്ലി പ്രതികരിച്ചത്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും കാറ്റില്‍പറത്താന്‍ കുത്തകസ്ഥാപനങ്ങള്‍ക്ക് പ്രേരണയാകുന്നതാണ് കോടതിവിധിയെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. കുറ്റക്കാരായ വിദേശികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ സിബിഐ പരാജയപ്പെട്ടതായി സിപിഐ നേതാവ് ഡി രാജ പറഞ്ഞു. വിധി വേദനാജനകം എന്നാണ് ബിജെപി പ്രതികരിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആണവബാധ്യതാ ബില്ലിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

നിയമം പ്രതികളുടെ വഴിയില്‍

ജനതയുടെ ജീവിക്കാനുള്ള അവകാശംപോലും കരിച്ചുകളഞ്ഞ ഭോപാല്‍ദുരന്തത്തിന്റെ തീവ്രത അല്‍പ്പംപോലും പ്രതിഫലിപ്പിക്കാത്തതാണ് കോടതിവിധി. ലോക വ്യവസായചരിത്രത്തിലെ ഏറ്റവും കൊടിയ ദുരന്തത്തെ വെറുമൊരു അപകടക്കേസെന്നപോലെയാണ് അന്വേഷണ ഏജന്‍സിയും നിയമപീഠവും കൈകാര്യംചെയ്തത്. രണ്ടുവര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ടു പ്രതികളും ഒരുദിവസംപോലും അഴിയെണ്ണാതെ ജാമ്യം നേടിയപ്പോള്‍ പരിഹാസ്യമായത് ജനാധിപത്യരാജ്യത്തിന്റെ നിയമസംവിധാനം.

അമേരിക്കന്‍ കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം നേടിയെടുക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടു. യൂണിയന്‍ കാര്‍ബൈഡില്‍നിന്ന് 330 കോടി ഡോളര്‍ 1985ല്‍ അമേരിക്കന്‍ കോടതിയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 1989ല്‍ കോടതിക്കുപുറത്ത് ഉണ്ടാക്കിയ ധാരണപ്രകാരം 47 കോടി ഡോളര്‍ നല്‍കാമെന്ന് യൂണിയന്‍ കാര്‍ബൈഡ് സമ്മതിച്ചു. 1992ല്‍ ഈ തുകയില്‍ ഒരുഭാഗം ദുരന്തബാധിതര്‍ക്ക് വിതരണംചെയ്തു. ബാക്കി ബാധ്യത ഏറ്റെടുക്കാന്‍ 2001ല്‍ കമ്പനി വിസമ്മതിച്ചു. ചില്ലിക്കാശുപോലും നഷ്ടപരിഹാരം ലഭിക്കാത്തവര്‍ ഏറെയാണ്. ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചത് മുന്‍ മധ്യപ്രദേശ് ഹെല്‍ത്ത് ഡയറക്ടര്‍ യോഗിരാജ് ശര്‍മയ്ക്കാണ്. ദുരന്തത്തിന് മൂന്നുമാസത്തിനുശേഷം ജനിച്ച കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിച്ചതിന്റെ 'പ്രതിഫല'മായിരുന്നു ഇത്. ദുരന്തത്തെതുടര്‍ന്ന് നടക്കാനുള്ള ശേഷിപോലും നഷ്ടപ്പെട്ട നഫീസ അലി രോഗം ചുമലിലേറ്റി അധികൃതരോട് പൊരുതി നേടിയത് വെറും 25,000 രൂപ. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച നഫീസ അലി അടുത്തിടെയാണ് മരിച്ചത്. വാതകചോര്‍ച്ചയ്ക്ക് മൂന്നുവര്‍ഷത്തിനുശേഷം ജനിച്ച ലീലാ ബായിയുടെ കുഞ്ഞിന് ശാരീരിക-മാനസിക വളര്‍ച്ച ഉണ്ടായിരുന്നില്ല. എന്നാല്‍, അപകടത്തിനുശേഷം ജനിച്ചതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നായിരുന്നു കോടതിവിധി.
(വിജേഷ് ചൂടല്‍)

ഈ വിധി ഇരകളുടെ വേദന അറിയാതെ

രാജ്യത്തെ നീതിന്യായവ്യവസ്ഥയെത്തന്നെ പരിഹാസ്യമാക്കുന്ന ഭോപാല്‍ വാതകദുരന്ത കേസ് വിധിക്കെതിരെ പ്രതിഷേധം വ്യാപകം. ദുരന്തത്തിന്റെ തീവ്രത തിരിച്ചറിയാതെയും ദുരന്തത്തിന് ഇരയായവരുടെ വേദന പരിഗണിക്കാതെയും ഉള്ളതാണ് വിധിയെന്ന് വിമര്‍ശമുയര്‍ന്നു. ദുരന്തത്തിനു ശേഷം കടുത്ത അവഗണന നേരിട്ട ഒരു ജനതയുടെ അവസാന പ്രതീക്ഷയായിരുന്നു കോടതി. എന്നാല്‍, സാധാരണക്കാരന്റെ കണ്ണീര്‍ തുടയ്ക്കുന്നതിനു പകരം, കേസില്‍ ഉള്‍പ്പെട്ട വന്‍കിടക്കാര്‍ക്ക് രക്ഷയുടെ പഴുതുകള്‍ ഒരുക്കുന്ന രീതിയിലാണ് നിയമപാലകര്‍ പ്രവര്‍ത്തിച്ചത്. വേണ്ടത്ര തെളിവ് ശേഖരിക്കുന്നതില്‍ സിബിഐ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്ന് ഭോപാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഘാടന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.
ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നമ്മുടെ രാജ്യത്തു വന്ന് ധൈര്യമായി കൊലയും മലിനീകരണവും നടത്താമെന്നും ഒരു ശിക്ഷയും ലഭിക്കില്ലെന്നുമുള്ള സന്ദേശമാണ് വിധിയെന്ന് ഭോപാല്‍ ഗ്രൂപ്പ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്‍ പ്രവര്‍ത്തക രചന ദിംഗ്ര പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനു നേരെയും കടുത്ത പ്രതിഷേധം അലയടിക്കുകയാണ്. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇനി ലോകത്തിനു മുന്നില്‍ ഏതു മുഖമാണ് കാണിക്കുകയെന്ന് ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ ഏജന്‍സിയും പ്രോസിക്യൂട്ടര്‍മാരും അനാസ്ഥ കാട്ടിയെന്നും ജഡ്ജിമാര്‍ 'റെക്കോഡിങ് യന്ത്രം' പോലെയാണ് പ്രവര്‍ത്തിച്ചതെന്നും പ്രമുഖ അഭിഭാഷകന്‍ കെ ടിഎസ് തുള്‍സി പറഞ്ഞു. കേട്ടതു മാത്രം കണക്കിലെടുക്കുന്നതിനു പകരം കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതി തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറഞ്ഞു. നീതിക്കായി അവസാന ശ്വാസംവരെ പൊരുതുമെന്ന് ഭോപാലില്‍നിന്നുള്ള സാമൂഹ്യപ്രവര്‍ത്തക റഷീദാ ബീവി പറഞ്ഞു. ആന്‍ഡേഴ്സനെ അമേരിക്കയില്‍നിന്നു വിട്ടുകിട്ടുന്നതിന് സമ്മര്‍ദം ചെലുത്താതിരുന്ന പ്രധാനമന്ത്രിയുടേത് കുറ്റകരമായ അനാസ്ഥയാണെന്ന് ദുരന്തത്തിന് ഇരയായവരുടെ അഭിഭാഷക സാധ്ന പഥക് പറഞ്ഞു. വിദേശ മൂലധനം വരുന്നത് കുറയുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ഈ കേസില്‍ ശക്തമായ നടപടികള്‍ക്ക് മുതിരാതിരുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദം കാരണം പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്ന തെളിവുകള്‍ സമ്പാദിക്കാന്‍ സിബിഐക്കായില്ല.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആണവ ബാധ്യത ബില്ലും സമാനമായ പ്രശ്നമാണ് ഉയര്‍ത്തുന്നത്. ആണവദുരന്തം ഉണ്ടായാല്‍ ആണവ വിതരണക്കാരും നിര്‍മാതാക്കളുമായ സ്വകാര്യ കമ്പനികള്‍ക്ക് ഒരു ബാധ്യതയുമില്ലെന്നും ആണവനിലയത്തിന്റെ നടത്തിപ്പുകാര്‍ ഈ ബാധ്യത വഹിക്കണമെന്നുമാണ് ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇടതുപാര്‍ടികളടക്കമുള്ള പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ കഴിഞ്ഞ മാസം ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ നഷ്ടപരിഹാരം 500 കോടി രൂപയായി നിജപ്പെടുത്തിയിട്ടുമുണ്ട്.

ഇനിയും കുടുങ്ങാതെ ആന്‍ഡേഴ്സണ്‍

ഭോപാല്‍ വാതകദുരന്തക്കേസില്‍ ഇനിയും നിയമത്തിനു കീഴടങ്ങാതെ വാറന്‍ ആന്‍ഡേഴ്സണ്‍. ഇന്ത്യയുടെ നിയമസംവിധാനത്തെ പുച്ഛിച്ച് ഇയാള്‍ അമേരിക്കയില്‍ വാഴുന്നു. ഇപ്പോള്‍ 90 വയസ്സോളം പ്രായമുള്ള ആന്‍ഡേഴ്സണ്‍ ഭോപാല്‍ വാതകദുരന്തം ഉണ്ടായപ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മേധാവിയായിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് 1984 ഡിസംബര്‍ നാലിന് അറസ്റ്റ് ചെയ്ത ആന്‍ഡേഴ്സണെ മധ്യപ്രദേശ് പൊലീസ് ജാമ്യത്തില്‍ വിട്ടു. പിന്നീടൊരിക്കലും ഇയാളെ നീതിപീഠത്തിനുമുന്നില്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായില്ല. സിബിഐ ഫയല്‍ചെയ്ത കേസില്‍ 12 പ്രതികളുടെ കൂട്ടത്തില്‍ ആന്‍ഡേഴ്സന്റെയും പേരുണ്ടായിരുന്നു. കോടതിയുടെ സമന്‍സിന് മറുപടിപോലും നല്‍കാത്ത ആന്‍ഡേഴ്സണെ 1992ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ ആന്‍ഡേഴ്സണെതിരായ കേസുകള്‍ ഭോപാല്‍ ദുരന്തക്കേസില്‍നിന്ന് വേര്‍പെടുത്തി. ദുരന്തബാധിതരുടെ സംഘടന കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് 2009 ജൂലൈയില്‍ ആന്‍ഡേഴ്സണെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍, ആന്‍ഡേഴ്സണെ അമേരിക്കയില്‍നിന്ന് വിട്ടുകിട്ടുന്ന കാര്യത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ കേന്ദ്രസര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. 19 വര്‍ഷത്തിനുശേഷം 2003 മെയിലാണ് ആന്‍ഡേഴ്സണെ വിട്ടുതരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അമേരിക്കയോട് ഔദ്യോഗികമായി അഭ്യര്‍ഥിച്ചത്. തൊട്ടടുത്തവര്‍ഷം അമേരിക്ക ഈ അപേക്ഷ നിരസിച്ചു. അതോടെ കേന്ദ്രസര്‍ക്കാര്‍ പിന്മാറി.

ഭോപാലില്‍ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ആന്‍ഡേഴ്സണ് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. പരീക്ഷണം നടത്തി മേന്മ ഉറപ്പുവരുത്താത്ത സാങ്കേതികവിദ്യ ഭോപാലിലേക്ക് അയക്കാന്‍ 1973ല്‍ അനുമതി നല്‍കിയത് ആന്‍ഡേഴ്സണാണ്. അപകടകരമായ രീതിയിലാണ് യന്ത്രസംവിധാനങ്ങളുടെ നിര്‍മാണമെന്നും തികച്ചും സുരക്ഷിതമല്ലാത്ത മേഖലയിലാണ് അത് സ്ഥാപിക്കാന്‍ പോകുന്നതെന്നും ഇയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ചെറിയ പാകപ്പിഴ പറ്റിയാല്‍ ഉണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തിയെപ്പറ്റി ബോധ്യമുണ്ടായിട്ടും യൂണിയന്‍ കാര്‍ബൈഡ് കമ്പനി പദ്ധതിയുമായി മുന്നോട്ടുപോയി. സുരക്ഷാസംവിധാനങ്ങളോ വാതകചോര്‍ച്ചയുണ്ടായാല്‍ തടയാനുള്ള സജ്ജീകരണങ്ങളോ ഒരുക്കാന്‍പോലും അവര്‍ തയ്യാറായില്ല. ചെലവുകുറയ്ക്കലിന്റെ ഭാഗമായി അത്തരം സംവിധാനം ഒഴിവാക്കാനാണ് ആന്‍ഡേഴ്സ നിര്‍ദേശിച്ചത്.

പോരാട്ടം തുടരും ഡി രഘുനാഥ്

ഭോപാല്‍ വാതകദുരന്ത കേസില്‍ കാല്‍നൂറ്റാണ്ടിനുശേഷമാണ് എട്ടുപേരെ കുറ്റക്കാരായി വിധിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധി വന്നിരിക്കുന്നത്. ഇരുപതിനായിരത്തിലേറെപേര്‍ മരിച്ച ഭോപാല്‍ദുരന്തം ലോകം കണ്ട ഏറ്റവും വലിയ വ്യാവസായികദുരന്തമാണ്. ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് വിധിയെന്നമട്ടില്‍ ചില ദേശീയമാധ്യമങ്ങള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കാവും. ദുരന്തമുണ്ടായ ശേഷമുള്ള വിവിധ സംഭവവികാസങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിമാത്രമേ ഇപ്പോഴത്തെ വിധിയെ കാണാനാകൂ. നീതിനിഷേധത്തിനുതുല്യമാണ് വൈകിയെത്തുന്ന നീതിയെന്ന ചൊല്ലിന് അടിവരയിടുന്നതാണ് ഭോപാല്‍ദുരന്തത്തിനുശേഷം അരങ്ങേറിയ സംഭവങ്ങളും ഇപ്പോഴത്തെ വിധിയും.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനും ഇന്ത്യയിലെ വ്യവസായപ്രമുഖരില്‍ മുന്‍നിരക്കാരനുമായ കേശബ് മഹീന്ദ്രയടക്കം യൂണിയന്‍ കാര്‍ബൈഡിലെ എട്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 5000 രൂപ പിഴയും രണ്ടുവര്‍ഷം തടവുമാണ് ഇവര്‍ക്ക് കിട്ടുന്ന പരമാവധി ശിക്ഷ. പ്രതികള്‍ക്കെതിരെ ചുമത്തിയ ബോധപൂര്‍വമായ നരഹത്യാകുറ്റം ഉയര്‍ന്ന കോടതി നേരത്തെ ഒഴിവാക്കിയിരുന്നു എന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. ഗുരുതരമായ ഈ കുറ്റം ഒഴിവാക്കിയതോടെ വെറുമൊരു റോഡപകടത്തിനുതുല്യമായ വിധത്തിലേക്ക് ഈ വ്യാവസായികദുരന്തത്തിലെ കോടതിനടപടി മാറുകയായിരുന്നു.

ഭോപാലില്‍ ആവശ്യമായ സുരക്ഷാസന്നാഹങ്ങളില്ലെന്ന വസ്തുത അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനും അവരുടെ ഇന്ത്യന്‍ പതിപ്പായ യുസിഐഎല്ലിനും നേരത്തെതന്നെ അറിയാമായിരുന്നു. അമേരിക്കയിലെ വിര്‍ജീനിയയിലുള്ള യൂണിയന്‍ കാര്‍ബൈഡ് പ്ളാന്റില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാസംവിധാനങ്ങളൊന്നും ഭോപാലില്‍ സ്ഥാപിച്ചിരുന്നില്ല. സുരക്ഷാ ഉപകരണങ്ങളില്‍ പലതും നിലവാരം കുറഞ്ഞതും വേണ്ടവിധം പ്രവര്‍ത്തിക്കാത്തതുമായിരുന്നു. മാത്രമല്ല ചെലവ് കുറച്ച് ലാഭം കൂട്ടുകയെന്ന ലക്ഷ്യത്തോടെ പല സുരക്ഷാസംവിധാനവും മാനദണ്ഡങ്ങളും ഒഴിവാക്കുകയും ചെയ്തു. ഈ വീഴ്ചയൊന്നും അശ്രദ്ധകൊണ്ടല്ലെന്ന് വ്യക്തമാണ്. സുരക്ഷാകാര്യങ്ങളില്‍ വന്ന വീഴ്ച യൂണിയന്‍ കാര്‍ബൈഡിന്റെ തലപ്പത്തുള്ളവര്‍ അറിഞ്ഞുതന്നെ സംഭവിച്ചതാണ്. അമിതലാഭത്തിനുവേണ്ടിയുള്ള വ്യക്തമായ ഗൂഢാലോചനയാണ് ശിക്ഷാര്‍ഹമായ നരഹത്യയിലേക്ക് കാര്യമെത്തിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇപ്പോഴത്തെ വിധിയെ എങ്ങനെയാണ് നീതിനടപ്പാക്കലായി ഭോപാലിലെ ജനങ്ങള്‍ക്കും രാജ്യത്തിനും കാണാനാവുക.

ദുരന്തസമയത്ത് യൂണിയന്‍ കാര്‍ബൈഡിന്റെ അധ്യക്ഷനായ അമേരിക്കന്‍ പൌരന്‍ വാറന്‍ ആന്‍ഡേഴ്സനാണ് ഒന്നാംപ്രതി. എന്നാല്‍, വിധിയിലെവിടെയും ഇയാള്‍ കടന്നുവരുന്നില്ല. യൂണിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മാതൃസ്ഥാപനവും അതിന്റെ ഏഷ്യന്‍ ശാഖയായ ഹോങ്കോങ് യുസിസിയും വിധിയില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ആന്‍ഡേഴ്സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയില്‍നിന്ന് ആന്‍ഡേഴ്സനെ കൈമാറി കിട്ടുന്നതിന് ഗൌരവമായ നടപടി സ്വീകരിച്ചില്ല. ആന്‍ഡേഴ്സനെ നീതിക്കുമുന്നില്‍ എത്തിക്കാമെന്ന വാഗ്ദാനം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

ഇന്ത്യയുമായുള്ള തന്ത്രപരപങ്കാളിത്തം നിലനിര്‍ത്തുന്നതിനായി ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി അമേരിക്ക പ്രകീര്‍ത്തിക്കാറുണ്ട്. എന്നാല്‍, ഇന്ത്യയുടെ നീതിന്യായസംവിധാനത്തെ അമേരിക്ക പരിഗണിക്കാറുണ്ടോ? അതോ അമേരിക്കക്കാരും ബഹുരാഷ്ട്രകുത്തകകളുമൊക്കെ ഇന്ത്യയുടെ നിയമസംവിധാനത്തിന് അപ്പുറമാണെന്നുണ്ടോ? ഒരു കേസിനുവേണ്ടി കോര്‍പറേറ്റ് ബന്ധങ്ങള്‍ അട്ടിമറിക്കേണ്ടെന്ന നിലപാട് ഇന്ത്യയും അമേരിക്കയും സൌകര്യപൂര്‍വം സ്വീകരിച്ചു എന്നതാണ് യാഥാര്‍ഥ്യം. എന്ത് സംഭവിച്ചാലും കോര്‍പറേറ്റ് ബന്ധങ്ങള്‍ക്ക് കേടൊന്നും വരരുത്. ഇന്ത്യയെ എപ്പോഴും നിക്ഷേപസൌഹൃദരാഷ്ട്രമായി വിലയിരുത്തണം. പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഭീതിയൊന്നും കൂടാതെ കുത്തകകള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം നീങ്ങാന്‍ സൌകര്യമൊരുക്കണം- ഇതൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നയം.

തങ്ങള്‍ എന്തു ഗുരുതരമായ കുറ്റംചെയ്താലും എളുപ്പത്തില്‍ രക്ഷപ്പെടാനാകുമെന്ന ബോധ്യം ബഹുരാഷ്ട്രകുത്തകകള്‍ക്കും ഇന്ത്യന്‍ കുത്തകകള്‍ക്കുമുണ്ട്. കോര്‍പറേറ്റുകളും സര്‍ക്കാരിനുള്ളിലെ അവരുടെ അനുകൂലികളും ഭോപാലും ഡല്‍ഹിയും ഭരിച്ച പ്രധാന രാഷ്ട്രീയപാര്‍ടികളും ഭോപാല്‍ദുരന്തത്തെയും അതിന്റെ ഭാഗമായുള്ള ജനകീയപ്രസ്ഥാനത്തെയും നാണക്കേടായാണ് കണ്ടിരുന്നത്. കച്ചവടം തടസ്സംകൂടാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ദുരന്തപ്രശ്നങ്ങള്‍ വേഗം കുഴിച്ചുമൂടണമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്തായാലും ഭോപാല്‍ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാനായി നടത്തിയ നീണ്ട നിയമയുദ്ധത്തില്‍ പങ്കെടുത്തവര്‍ ഇപ്പോഴത്തെ വിധിയെ പോരാട്ടത്തിന്റെ അവസാനമായല്ല, അതിന്റെ ഒരു ഘട്ടംമാത്രമായാണ് കാണുന്നത്.

'ശിക്ഷ പോരാ; ഫാക്ടറിയുടെ അനാസ്ഥ കോടതി കണ്ടില്ല'

ഭോപാല്‍ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണവും മരിച്ചപോലെ ജീവിതം തള്ളിനീക്കുന്നവരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ ഇത് ശിക്ഷയേയല്ലെന്ന് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച വിദഗ്ധസംഘത്തില്‍ അംഗമായിരുന്ന തിരുവനന്തപുരം സ്വദേശി ഡോ. സി എസ് പത്മനാഭ അയ്യര്‍. "ഈ ശിക്ഷ തീര്‍ത്തും അപര്യാപ്തമാണ്''- കോടതിവിധിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച പത്മനാഭ അയ്യര്‍ ദേശാഭിമാനിയോട് പറഞ്ഞു.

"യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ വിചാരണക്കിടയില്‍ ഒരുതവണപോലും കോടതിക്കുമുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യാ ഗവമെന്റിന് കഴിഞ്ഞില്ല. ഇപ്പോഴും ശിക്ഷ വിധിച്ചിട്ടുള്ളത് ഏതാനും ഉദ്യോഗസ്ഥര്‍ക്കുമാത്രം.''

"വെള്ളത്തില്‍ തുണിമുക്കി അത് മൂക്കിലും വായിലും അമര്‍ത്തിപ്പിടിച്ചാല്‍ ഈ വിഷവാതകം ശ്വസിക്കാതിരിക്കാം. എന്നാല്‍, ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് വിഷവാതകമാണെന്നോ അത് ശ്വസിക്കാതിരിക്കാന്‍ ഈ മുന്‍കരുതല്‍ എടുക്കാമെന്നോ ഫാക്ടറി അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല. ഫാക്ടറിക്കകത്ത് വിഷവാതകം ശ്വസിച്ച് ഒരാള്‍മാത്രമാണ് മരിച്ചത്. മരിച്ചവരും പ്രത്യാഘാതം അനുഭവിച്ചവരും ഫാക്ടറിക്ക് വെളിയിലുള്ളവരാണ്.''

"വാതകം റഫ്രിജറേറ്റുചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനവും അവിടെ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വെര്‍ജീനിയയില്‍ വാതകം സൂക്ഷിക്കാന്‍ അഞ്ചു ടണ്‍ മാത്രം ശേഷിയുള്ള ടാങ്കുകളാണ് കമ്പനി നിര്‍മിച്ചിരുന്നതെങ്കില്‍, ഇവിടെ സാമ്പത്തികലാഭം കണക്കിലെടുത്ത് 50 ടണ്‍ ശേഷിയുള്ള ടാങ്കാണ് നിര്‍മിച്ചത്.''

"കാര്‍ബൈഡ് ഫാക്ടറിയുടെ അനാസ്ഥ കൃത്യമായി ചൂണ്ടിക്കാട്ടിയാണ് രണ്ടുവര്‍ഷത്തിനുശേഷം 1986ല്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കോടതി പരിഗണിച്ചിട്ടില്ല. എന്തായാലും വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കണം. ദുരന്തത്തിന് ഇരയായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ലഭിക്കണം''- അദ്ദേഹം വ്യക്തമാക്കി.

ഭോപാല്‍ദുരന്തസമയത്ത് പത്മനാഭ അയ്യര്‍ മുംബൈയില്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ മെറ്റീരിയല്‍ സര്‍ട്ടിഫിക്കേഷന്‍ വിഭാഗം തലവനായിരുന്നു. ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച 15 അംഗ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും സിഎസ്ഐആറില്‍നിന്നുള്ളവരായതിനാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്നാണ് ഇദ്ദേഹത്തെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
(ടി എന്‍ സീന)

നിയമവ്യവസ്ഥയെ അപഹാസ്യമാക്കുന്നു: സിഐടിയു

ഭോപാലിലെ വാതകദുരന്തത്തില്‍ കുറ്റക്കാരായ എല്ലാവര്‍ക്കും ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സിഐടിയു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം. രാജ്യത്തെ ഭരണ- നിയമവ്യവസ്ഥയെ അപഹാസ്യമാക്കി മാറ്റുന്നതാണ് വിധി. യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനി ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ നടത്തിയ ഗുരുതരമായ കുറ്റം സുപ്രീംകോടതിയടക്കം വിവിധ കോടതികള്‍ തുടക്കംമുതല്‍ ലഘൂകരിക്കുകയായിരുന്നു. കേസിലെ എല്ലാ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റില്‍പറത്താന്‍ കുത്തകസ്ഥാപനങ്ങള്‍ക്ക് പ്രേരണയാകുന്നതാണ് കോടതിവിധി. ആണവബാധ്യതാ ബില്ലിന്റെ കാര്യത്തിലെന്നപോലെ അമേരിക്കയുമായുള്ള തന്ത്രപര 'ഇടപെടല്‍' കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നാല്‍ ഇത്തരത്തിലുള്ള അപകടം ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.

*
കടപ്പാട്: ദേശാഭിമാനി

13 March, 2010

എനിക്ക് വാക്കുകള്‍ ആയുധമാണ്

നമ്മുടെ രാജ്യം 1947 ല്‍ സ്വാതന്ത്ര്യം പ്രാപിച്ചു. എന്നാല്‍ ദളിതന് സ്വാതന്ത്ര്യം ലഭിച്ചില്ല. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ല. നിരക്ഷരരായ ആദിവാസികള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചില്ല. ഞങ്ങള്‍ ഇപ്പോഴും അടിമത്തത്തിലാണ് ജീവിക്കുന്നത്. ഈ രാജ്യത്തുനിന്ന് ഇംഗ്ളീഷുകാര്‍ ഒഴിഞ്ഞുപോയി. അങ്ങനെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അടിമത്തം അവസാനിച്ചു. എന്നാല്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെ നിലനിന്നിരുന്ന ജാതിവ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. പൊളിറ്റിക്കല്‍ ഫ്രീഡം നമുക്ക് ലഭിച്ചു; സോഷ്യല്‍ ഫ്രീഡം നമുക്ക് ലഭിച്ചു. പകുതി സ്വാതന്ത്ര്യം നമുക്ക് ലഭിച്ചു, ബാക്കി പകുതി സ്വാതന്ത്ര്യം നമുക്ക് ലഭിക്കേണ്ടതുണ്ട്. അതിനു വേണ്ടിയാണ് നമ്മള്‍ പോരാടിക്കൊണ്ടിരിക്കുന്നത്.

ഇന്നും ഗ്രാമത്തില്‍ ദളിതന് അമ്പലത്തില്‍ പ്രവേശനമില്ല. ആലോചിക്കണം മനുഷ്യര്‍ ചന്ദ്രനിലേക്ക് യാത്രചെയ്യുകയാണ്. ദളിതന് കിണറ്റില്‍നിന്ന് വെള്ളമെടുക്കാന്‍ അനുവാദമില്ല. ഇതാണ് ഇവിടെ നിലനില്‍ക്കുന്ന യാഥാര്‍ഥ്യം. അടിമയെ അടിമത്തത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്നതിനാണ് ദളിത് സാഹിത്യം എഴുതിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വര്‍ണവ്യവസ്ഥയെ ഭാരതത്തിന്റെ ഭരണഘടന ഒറ്റദിവസംകൊണ്ട് അവസാനിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ട,് നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണ്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. ദളിതനാണെങ്കിലും സവര്‍ണനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശവുമുണ്ട്. മുമ്പ് ഞങ്ങളുടെ മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതിനുവേണ്ടി വളരെ വലിയ പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ദളിതര്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നില്ല. ഒരേ ഒരു ജാതിക്കുമാത്രമേ വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടായിരുന്നുള്ളു. ബ്രാഹ്മണര്‍ക്ക്. ബ്രാഹ്മണര്‍ക്ക് പഠിക്കാം, വളരാം, മറ്റുള്ളവരെ പഠിപ്പിക്കാം. ബാക്കിയുള്ളവര്‍ക്ക് എഴുതാനോ വായിക്കാനോ അവസരമുണ്ടായിരുന്നില്ല. നാം സ്വതന്ത്രരായപ്പോള്‍, ഭരണഘടന ഒരൊറ്റ പേനകൊണ്ട് എല്ലാവര്‍ക്കും സ്വാതന്ത്ര്യം, എല്ലാവര്‍ക്കും വളരാനുള്ള അധികാരം നല്‍കി. എല്ലാവര്‍ക്കും റോഡിലൂടെ നടക്കാം. എല്ലാവര്‍ക്കും ജോലിചെയ്യാനുള്ള അനുവാദം നല്‍കി. എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പോകാം . എല്ലാവര്‍ക്കും സ്വാതന്ത്ര്യം ലഭിച്ചു, നിയമപരമായി ലഭിച്ചു. എല്ലാവരും സ്വതന്ത്രരായി. പാരമ്പര്യമായി, ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെ നിലനില്ക്കുന്ന വര്‍ണവ്യവസ്ഥയെ തകര്‍ക്കാനുള്ള പരിശ്രമം സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നടന്നു. വര്‍ണ വ്യവസ്ഥ ചുരുങ്ങാന്‍ തുടങ്ങി. വര്‍ണ വ്യവസ്ഥ നശിക്കാന്‍ തുടങ്ങി. ഞങ്ങള്‍ തൊട്ടുകൂടാത്തവരും സ്ത്രീകളും സ്കൂളില്‍ പോകാന്‍തുടങ്ങി. ആദിവാസികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പഠിക്കാന്‍തുടങ്ങി.

സമൂഹത്തില്‍ ഒരു വിപ്ളവം നടന്നു. അന്നുവരെ പഠിക്കാന്‍ കഴിയാതിരുന്നവര്‍ പഠിക്കാന്‍ തുടങ്ങി. അന്നുവരെ സംസാരിക്കാന്‍ കഴിയാതിരുന്നവര്‍ സംസാരിക്കാന്‍ തുടങ്ങി. അന്നുവരെ നല്ല വസ്ത്രം ധരിക്കാതിരുന്നവര്‍ നല്ല വസ്ത്രം ധരിക്കാന്‍ തുടങ്ങി. അവര്‍ ചിന്തിക്കാന്‍ തുടങ്ങി, നമുക്ക് എന്തുകൊണ്ടാണ് ഇന്നുവരെ സ്കൂളില്‍ പോകാന്‍ കഴിയാതിരുന്നത്? നമ്മളെ എന്തുകൊണ്ട് ഇന്നുവരെ മനുഷ്യരായി പരിഗണിച്ചില്ല ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷവും നമ്മള്‍ സ്വതന്ത്രരായില്ല. ജനസംഖ്യ വര്‍ധിച്ചുവന്നു. അഴിമതിയും വര്‍ധിച്ചു വന്നു. തൊഴിലില്ലാത്തവര്‍വര്‍ധിച്ചു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവന്നു. ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവന്നു. ജനങ്ങളുടെ മനസ്സില്‍ പലതരം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചു; എന്നിട്ടും സ്ത്രീകള്‍ക്കു നേരെ അതിക്രമം നടക്കുന്നതെന്താണ്? മഹിളകള്‍ ആക്രമിക്കപ്പെടുന്നു. ഇന്നും ദളിതര്‍ക്കു നേരെ അതിക്രമങ്ങള്‍ നടക്കുന്നതെന്താണ്? ഈ സ്വതന്ത്ര രാജ്യത്ത് എന്തുകൊണ്ട് ഞങ്ങള്‍ സ്വതന്ത്രരല്ല? ദളിത് കവികള്‍, ദളിത് കൃതികള്‍ വീണ്ടും വീണ്ടും ഈ ചോദ്യം ഉന്നയിക്കുന്നു. ദളിതര്‍ ചോദ്യം ഉന്നയിക്കുന്നു സ്വാതന്ത്ര്യം എന്തിന്റെ പേരാണ്? ഏതു കൃതിയുടെ പേരാണ്? ഞങ്ങള്‍ക്കത് ലഭ്യമല്ല; ഞങ്ങള്‍ അത് കാണുന്നില്ല. എവിടെയാണത് ഒളിച്ചിരിക്കുന്നത്? എവിടെയാണത് താമസിക്കുന്നത്? അതിന്റെ മേല്‍വിലാസം എന്താണ്? സ്വാതന്ത്ര്യം ഞങ്ങളുടെ കുടിലുകളില്‍ എന്തുകൊണ്ടാണ് വരാത്തത് ? സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് അമ്മയെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് സഹോദരിയെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് സുഹൃത്തിനെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം കോടീശ്വരന്മാരെപ്പോലെ കൊട്ടാരങ്ങളില്‍ താമസിക്കുകയാണ്. ഞങ്ങളുടെ അരികില്‍ ഈ സ്വാതന്ത്ര്യം വരുന്നില്ല. ഡോ. ബാബാ സാഹിബ് അംബേദ്ക്കറുടെ ചിന്തകളിലൂടെ, അദ്ദേഹത്തിന്റെ പോരാട്ടങ്ങളിലൂടെ , ഒരു പുതിയ ഉണര്‍വ് സമൂഹത്തില്‍ ഉടലെടുത്തു. ഞങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി.

ഞങ്ങളുടെ ആദ്യത്തെ തലമുറ രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേഷം പഠിക്കാന്‍ തുടങ്ങി. ഏതൊക്കെ കൃതികളാണ് ഞങ്ങള്‍ പഠിക്കാന്‍ തുടങ്ങിയത്? മധ്യവര്‍ഗവും ബ്രാഹ്മണരും എഴുതിയ കൃതികളാണ് ഞങ്ങള്‍ക്ക് പഠിക്കാനായി ലഭിച്ചത്. നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്, സ്ത്രീകള്‍ക്ക് എന്താണ് പഠിക്കാനായി ലഭിച്ചത്? അത് കാല്‍പ്പനികമായിരുന്നു, അത് നുണയായിരുന്നു; അത് സത്യമായിരുന്നില്ല. അതാണ് ഞങ്ങള്‍ക്ക് പഠിക്കാനായി ലഭിച്ചത്. സിലബസില്‍ പലതും പഠിക്കാനുണ്ടായിരുന്നു. കാദംബരി, നോവലുകള്‍, നാടകങ്ങള്‍ എല്ലാം ഉണ്ടായിരുന്നു; എല്ലാം കളവായിരുന്നു. അതില്‍ ഞങ്ങളുടെ മുഖമുണ്ടായിരുന്നില്ല; ഞങ്ങളുടെ വിയര്‍പ്പുണ്ടായിരുന്നില്ല. ഞങ്ങളുടെ ദുഃഖമുണ്ടായിരുന്നില്ല. ഞങ്ങളുടെ വേദനയുണ്ടായിരുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങളുണ്ടായിരുന്നില്ല. ഞങ്ങളുടേതായി ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ കാല്‍പ്പനികതയാണ് പഠിച്ചുകൊണ്ടിരുന്നത്. അവര്‍ പറഞ്ഞു നിങ്ങള്‍ വളരെ സുന്ദരമാണ്;നിങ്ങളുടെ മുഖം വളരെ മനോഹരമാണ്; കവി എഴുതി ഈശ്വരാ നിന്റെ ആകാശം എത്ര മനോഹരം നാലുപാടും ആനന്ദംകൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് കുടിക്കാന്‍ ദാഹജലം കിട്ടുന്നില്ല. പിന്നെ ആകാശം എങ്ങനെ സുന്ദരമാകും. വരള്‍ച്ച വന്ന് ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. സ്ത്രീയും പുരുഷനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു; ദളിതനും സവര്‍ണനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതാണ് യാഥാര്‍ഥ വസ്തുത. ഈ യാഥാര്‍ഥ്യത്തെ കണ്ടുകൊണ്ട് കാല്‍പ്പനികതയെ ആശ്ളേഷിക്കുകയായിരുന്നു. എഴുത്ത് കാല്‍പ്പനികത വില്‍ക്കുകയായിരുന്നു. ആ കാല്‍പ്പനികതയായിരുന്നു ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന്നത്. വൃത്തികെട്ട മാഗസിനുകള്‍ ഞങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. അതില്‍ എഴുതിയതൊക്കെയും നുണയായിരുന്നു. നുണസാഹിത്യം പഠിച്ച് ഞങ്ങള്‍ ബി എ ക്കാരായി, എംഎ ക്കാരായി, എംഫില്‍കാരായി , പിഎച്ച്ഡിക്കാരായി. ഞങ്ങളെക്കുറിച്ച് എഴുതിയത് മുഴുവന്‍ കളവായിരുന്നു. ഈ സാഹിത്യത്തില്‍ ഞങ്ങളെ മനുഷ്യരായി ചിത്രീകരിച്ചിരുന്നില്ല. ഈ സാഹിത്യം ഞങ്ങളുടെ അല്ല. ഞങ്ങള്‍ കപട സാഹിത്യം പഠിക്കില്ല. ഞങ്ങള്‍ക്ക് ഇപ്പോള്‍ എഴുതേണ്ടതുണ്ട്; ഞങ്ങള്‍ എഴുതും.

ഞങ്ങള്‍ ഞങ്ങളെക്കുറിച്ച് എഴുതുമെന്ന് ദളിതര്‍ നിശ്ചയിച്ചു. അങ്ങനെ ദളിത് സാഹിത്യം ഉടലെടുത്തു. സ്ത്രീകള്‍ ചിന്തിച്ചു, ഇതുവരെ പുരുഷന്മാരാണ് ഞങ്ങളെക്കുറിച്ച് എഴുതിയത്. ഈ ലോകത്തില്‍ ഞങ്ങള്‍ അടിമകളാണ്. ഞങ്ങള്‍ക്ക് ഈ അടിമത്തത്തിനെതിരെ പോരാടേണ്ടതുണ്ട്. ഈ ചിന്ത സാഹിത്യത്തില്‍ ഉയര്‍ന്നുവന്നു. അടിമകള്‍ക്ക് അടിമത്തത്തില്‍നിന്ന് മോചനം നേടുന്നതിനുവേണ്ടി സാഹിത്യം എഴുതേണ്ടതുണ്ട്, അതുകൊണ്ടാണ് ഞങ്ങള്‍ എഴുതുന്നത്. സ്ത്രീ വിമര്‍ശനവും ദളിത് സാഹിത്യവും ഇന്ത്യന്‍ സാഹിത്യത്തില്‍ എന്തു കൊണ്ടാണ് ഉയര്‍ന്നു വരാത്തത്? സ്വാതന്ത്ര്യ അഭിവാഞ്ഛയാല്‍ ഈ സാഹിത്യം രചിക്കപ്പെട്ടു.

മനുഷ്യബന്ധത്തിന്റെ ആവശ്യകതയിലാണ് ദളിത് സാഹിത്യം എഴുതപ്പെട്ടത്; സ്ത്രീ സാഹിത്യം രൂപപ്പെട്ടത്. സ്ത്രീ വിമര്‍ശനമാണെങ്കിലും ദളിത് സാഹിത്യമാണെങ്കിലും അതിന്റെ ഒന്നാമത്തെ പടവ് വേദനയാണ്.

ഞങ്ങള്‍ക്ക് മനുഷ്യത്വം വേണം. ഞങ്ങള്‍ക്ക് പുതിയ അധികാരങ്ങള്‍ വേണം. ഈ ആശയത്തിന്റെ പുതിയ രൂപമാണ് ദളിത സാഹിത്യം . അത് വേദനയുടേതായിരുന്നു. അടിച്ചമര്‍ത്തപ്പെടലിന്റേയായിരുന്നു. ഇത് ഒരു ദിവസത്തെ വേദനയല്ല, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ വേദനയാണ്. ഒരാളുടെ വേദനയല്ല, ആയിരക്കണക്കിനാളുകളുടെ വേദനയാണ്. ഈ വേദന സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സാഹിത്യത്തില്‍ ഈ വേദന എത്തിയപ്പോള്‍ എന്റെ ദുഃഖമായല്ല. ഞങ്ങളുടെ എല്ലാവരുടെയും വേദനയായി മാറി. ദളിതസാഹിത്യത്തിന്റെ പ്രത്യകത, അത് സമൂഹത്തിന്റെ സാഹിത്യമാണ്. അത് ഒരാളുടെ സാഹിത്യമല്ല. ഒരു സമൂഹത്തിന്റെ, അനേകരുടെ സാഹിത്യമാണ്. ദളിത് സാഹിത്യത്തില്‍ ഒരു മുഴുവന്‍ലോകമാണ് പ്രത്യക്ഷപ്പെടുക. ദളിത് സാഹിത്യം ഒരു വലിയ ഘോഷയാത്രയായാണ് കാണപ്പെടുക.

ദളിത് എഴുത്തുകാര്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. ഇവര്‍ എന്താണീ എഴുതുന്നത്. ഇത് നിലവാരമില്ലാത്ത സാഹിത്യമാണ്. ഇവന് എഴുതാനറിയില്ല. ആയിരക്കണക്കിനു വര്‍ഷങ്ങളോളം ഞങ്ങള്‍ എഴുതിയിരുന്നില്ല, ഞങ്ങള്‍ പഠിച്ചിരുന്നില്ല. ആദ്യമായി പഠിച്ചു. ഇപ്പോള്‍ കുറച്ചൊക്കെ എഴുതാന്‍ തുടങ്ങി. അപ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ തുടങ്ങി. ഇത് ചീത്ത സാഹിത്യമാണ്. അവന് ഗ്രാമറു പോലും ശരിക്കറിയില്ല. നന്നായിട്ട് എഴുതാനറിയില്ല.

ഞങ്ങള്‍ എഴുതുന്ന സാഹിത്യം ശരിയായ സാഹിത്യം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് എഴുത്തുകാരനാവാം, താങ്കള്‍ക്ക് കവയിത്രിയാകാം, നിങ്ങള്‍ക്ക് എഴുതാന്‍ കഴിയും, നിങ്ങള്‍ക്കെല്ലാവര്‍ക്കും എഴുതാന്‍ കഴിയും എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇവിടെ ഇങ്ങനെ ഒരു ചിന്ത പ്രചരിക്കുന്നു. പ്രതിഭ ഈശ്വരന്റെ വരദാനമാണ്. ഈശ്വരന്‍ പ്രതിഭ തരുന്നു. അദ്ദേഹം നമ്മെ എഴുതാന്‍ പ്രേരിപ്പിക്കുന്നു.. ദേവദൂതന്‍ സ്വപ്നത്തില്‍ നമ്മുടെ അടുത്തുവന്ന് എഴുതൂ എന്ന് പ്രേരിപ്പിക്കുന്നു. ഞങ്ങള്‍ അന്നേ ചിന്തിക്കാന്‍ തുടങ്ങി ഇതൊരു ഗൂഢാലചനയാണ്, നിങ്ങള്‍ക്ക് എഴുതാന്‍ കഴിയില്ല. നിങ്ങള്‍ക്ക് എഴുതുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല. നിങ്ങള്‍ക്ക് ഏതെങ്കിലും ഈശ്വരന്‍ പ്രതിഭ തന്നിട്ടുണ്ടോ ? ഇല്ല തന്നിട്ടില്ല. നിങ്ങള്‍ക്ക് എങ്ങനെയാണ് ഈശ്വരന്‍ പ്രതിഭ തരിക ? നിങ്ങളുടെ സ്വപ്നങ്ങളില്‍ ഈശ്വരന്‍ എപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ ? നമ്മുടെ എഴുത്തുകാരും കവികളുമെല്ലാം സരസ്വതി മാതാവിന്റെ പുത്രന്മാരാണ്.

എല്ലാം നുണയാണ്. ഞാന്‍ ദളിത് എഴുത്തുകാരനാണ്: എനിക്ക് സരസ്വതിദേവിയുടെ അമ്പലത്തില്‍ പോകാനാവില്ല. പോകരുതെന്ന് വിലക്കുണ്ട്. പിന്നെ ഞാനെങ്ങനെ സരസ്വതിദേവിയുടെ പുത്രനാകും ? ഞാന്‍ സരസ്വതി ദേവിയുടെ പുത്രനല്ല. നമ്മളെല്ലാവരും മനുഷ്യരുടെ മക്കളാണ്. ആരാണോ മനുഷ്യര്‍, അവര്‍ക്കെഴുതാന്‍ കഴിയും അതിന് ഈശ്വരന്റെ അനുഗ്രഹത്തിന്റെ ആവശ്യമില്ല. ഈശ്വരനില്ല. ഈശ്വരനെ ഞങ്ങള്‍ അംഗീകരക്കുന്നില്ല. ഈശ്വരനെതിരായി ഞങ്ങള്‍ തിരസ്കാരമാരംഭിച്ചു. ഈശ്വരന്‍ സൃഷ്ടിച്ച എല്ലാ പവിത്ര രീതികളെയും ഞങ്ങള്‍ തിരസ്കരിച്ചു. ഞങ്ങള്‍ മനുസ്മൃതി കത്തിക്കാന്‍ തുടങ്ങി. എല്ലാ വേദങ്ങളെയും ഞങ്ങള്‍ തിരസ്കരിച്ചു. ഞങ്ങള്‍ ഭഗവദ് ഗീതയെ കപട സാഹിത്യം എന്ന് പ്രഖ്യാപിച്ചു. ഒരു പുതിയ ഉണര്‍വ് ഞങ്ങള്‍ക്ക് ലഭിച്ചു .

ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടെ ഭാഷ. ഞങ്ങളുടെ ഭാഷയില്‍ വിപ്ളവമുണ്ട്. ഞങ്ങളുടെ ഭാഷയില്‍ തീവ്രതയുണ്ട്. ഞങ്ങളുടെ ഭാഷയില്‍ ആക്രമണ ശേഷിയുണ്ട്. ശൌര്യമുണ്ട്. ഞങ്ങളുടെ ഭാഷ സാധാരണ ജനങ്ങളുടെ ഭാഷയാണ്. അതില്‍ അലങ്കാരമില്ല, ബിംബമില്ല, സൌന്ദര്യമില്ല.

ഞങ്ങള്‍ ഞങ്ങളുടെ ഭാഷയില്‍ എഴുതാന്‍ തുടങ്ങി. നമ്മള്‍ മറ്റൊരാളോട് സംസാരിക്കുന്നതു പോലെ, നമ്മള്‍ പുറത്തു പോകുമ്പോള്‍ ഏതു ഭാഷയിലാണോ സംസാരിക്കുന്നത് ആഭാഷയില്‍. ഞങ്ങളുടെ പ്രേയസിമാര്‍ അലൌകിക സുന്ദരിമാരല്ല. ഞങ്ങളുടെ പ്രേയസി ഞങ്ങളുടെ സുഹൃത്താണ്, ഞങ്ങളുടെ കുടിലില്‍ താമസിക്കുന്നവളാണ്. ഞങ്ങളോട് സംസാരിക്കുന്നവളാണ്. ഞങ്ങളോടൊത്ത് ദു:ഖം പങ്കിടുന്നവളാണ്. ഞങ്ങളുടെ കൂടെ ഇരിക്കുന്നവള്‍. അവള്‍ ഞങ്ങള്‍ പറയുന്നതു പോലുള്ള തെറി പറയുന്നവളാണ്. ഞങ്ങളുടേതുപോലെ, മനുഷ്യരുടേതുപോലെ രണ്ടു കണ്ണുകളുള്ളവള്‍. അവള്‍ ഒരു ചന്ദ്രകാന്ത ദേവതയല്ല. ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഞങ്ങള്‍ പോകുന്നിടത്തൊക്കെ പോരുന്നു. ഞങ്ങള്‍ക്ക് ചന്ദ്രബിംബമല്ല വേണ്ടത് സിംഹിയെയാണ്. ഞങ്ങള്‍ അങ്ങനെയുള്ള കവിതകള്‍ എഴുതാന്‍ തുടങ്ങി. എപ്പോഴെങ്കിലും ഏതെങ്കിലും അതിക്രമമോ അന്യായമോ നടന്നാല്‍ അവള്‍ ആദ്യം എത്തണം. ഏയ് ആരാണ് നീ, ഞങ്ങള്‍ക്കെതിരെ അതിക്രമം കാണിക്കുന്ന നീ ആരാണ്. നീ അനീതിയാണ് ചെയ്യുന്നത് -കൈയില്‍ പിടിക്കാനുള്ള ശക്തി സ്ത്രീകള്‍ക്കുണ്ടാകുമ്പോഴാണ്, കൈയില്‍ പിടിക്കാനുള്ള കരുത്ത് ദളിതരുടെ കൈകള്‍ക്കുണ്ടാകുമ്പോഴാണ്, ദളിത് സാഹിത്യത്തിന്റെ ആദ്യത്തെ ശബ്ദം നിര്‍മിക്കപ്പെടുക. സ്ത്രീ സാഹിത്യത്തിന്റെ ആദ്യത്തെ ശബ്ദം നിര്‍മിക്കപ്പെടുക.

എപ്പോള്‍ വരെ ഈ ഉണര്‍വ് നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുന്നില്ല അപ്പോള്‍ വരെ നിങ്ങള്‍ കപടസാഹിത്യം വായിച്ചു കൊണ്ടിരിക്കും. ദളിത സാഹിത്യത്തില്‍ പുതിയ നായകന്‍ വന്നു. സാഹിത്യത്തില്‍ നായകനായിരുന്നു രാജാവ് . മഹാരാജാവ് സാഹിത്യത്തിന്റെ നായകനായിരുന്നു. പിന്നീട് മധ്യവര്‍ഗം സാഹിത്യത്തില്‍ നായകനായിരുന്നു.

സമ്പന്ന സൌകര്യങ്ങള്‍ എനിക്ക് ജീവിക്കാന്‍ ആവേശം പകരുന്നില്ല. തെരുവില്‍ ജീവിക്കുന്നവരില്‍നിന്നാണ് ഞാന്‍ ജീവിക്കാനുള്ള ഊര്‍ജം സംഭരിക്കുന്നത്. ദളിതരുടെ അനുഭവം പുതുതായിരുന്നു. ദളിതരുടെ ഭാഷ പുതുതായിരുന്നു. ദളിതരുടെ ഭൂമിക പുതുതായിരുന്നു. ദളിതന്റെ പ്രശ്നങ്ങള്‍ പുതുതായിരുന്നു. ദളിതന്‍ തന്റെ പ്രശ്നം, തന്റെ ചിന്തകള്‍ തന്നോട് ചെയ്യുന്ന അതിക്രമങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍, എഴുതാന്‍ തുടങ്ങി. അവന്റെ വാക്കുകള്‍ തീക്ഷ്ണമായിരുന്നു. അതിന് അടുക്കും ചിട്ടയുമുണ്ടായിരുന്നില്ല. സാഹിത്യത്തിന് അടുക്കും ചിട്ടയുമുണ്ടാവണമെന്നാണ് നിയമം. ഞങ്ങള്‍ക്ക് അടുക്കും ചിട്ടയുമുണ്ടായിരുന്നില്ല. ഇനി അടുക്കും ചിട്ടയും ഉണ്ടാക്കാനുമാവില്ല. എന്റെ കുടില്‍ കത്തിക്കുമ്പോള്‍ ഞാന്‍ എങ്ങനെ അടുക്കോടും ചിട്ടയോടുംകൂടെ പെരുമാറും. എന്റെ അമ്മയുടെയും സഹോദരിയുടെയും നേരെ അതിക്രമം നടക്കുമ്പോള്‍ എനിക്കെങ്ങനെ അടുക്കും ചിട്ടയുമുള്ളവനാകാന്‍ കഴിയും. ഞാന്‍ അലറിവിളിക്കും, ഞാന്‍ ആക്രോശിക്കും. ഞാന്‍ തെറിവിളിക്കും, ഞാന്‍ ആക്രമണോല്‍സുകനായി അവന്റെനേരെ ചാടിവീഴും. ഈ സാഹിത്യം അങ്ങനെയാണ്. നിങ്ങള്‍ക്കും സ്ത്രീ സാഹിത്യം എഴുതാം. എന്താ ഈ സ്ത്രീ സാഹിത്യം ? മൈലാഞ്ചി എങ്ങനെ ഇടാം , അടുക്കള എങ്ങനെ അലങ്കരിക്കാം . പാര്‍ലറില്‍ പോയി മുടി എങ്ങനെ വെട്ടാം. ഇത് ഞങ്ങളുടെ സാഹിത്യമല്ല.

ഞങ്ങളുടെ സാഹിത്യം ഇതാണ്. ഞങ്ങള്‍ മനുഷ്യരാണ്. ഞങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ക്കും അധികാരം വേണം . മനുഷ്യരോടെന്ന പോലെ ഞങ്ങളോട് പെരുമാറണം. ഈ വക ചിന്തകളാണ് ദളിത് സാഹിത്യത്തില്‍ ഉയര്‍ന്നുവന്നത്, സ്ത്രീ സാഹിത്യത്തില്‍ ഉയര്‍ന്നു വന്നത്. സ്ത്രീ എഴുതുമ്പോള്‍ സ്ത്രീയുടെ പക്ഷത്ത് നിന്ന് എഴുതുന്നു. ദളിതന്‍ എഴുതുമ്പോള്‍ ദളിതന്റെ പക്ഷത്ത് നിന്ന് എഴുതുന്നു. സ്ത്രീക്കുനേരെയും ദളിതനുനേരെയും അതിക്രമം നടന്നു. അവര്‍ രണ്ടാംനിര പൌരന്മാരാണ്. അവരെ സമഭാവനയോടെ കണ്ടില്ല. സ്ത്രീ രണ്ടാംനിര പൌരയാണ്, പുരുഷന്‍ ഒന്നാംനിര പൌരനാണ്. സവര്‍ണര്‍ ഒന്നാംനിര പൌരന്മാരാണ്, ദളിതര്‍ രണ്ടാം നിരക്കാരും. എല്ലായ്പ്പോഴും അവരെ രണ്ടാംനിര പൌരന്മാരായി കണക്കാക്കിയിരുന്നു. രണ്ടാം നിരയില്‍ നിര്‍ത്തിപ്പോന്നിരിന്നു. ദളിത് സാഹിത്യവും സ്ത്രീ സാഹിത്യവും സമൂഹത്തോട് ചേര്‍ന്നുനില്‍ക്കുന്ന സാഹിത്യമാണ്. ദളിത് സാഹിത്യം മനുഷ്യനെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തി എഴുതപ്പെടുന്ന സാഹിത്യമാണ്.

ഞാന്‍ ലോകത്തില്‍ താജ്മഹലിനെ സുന്ദരമായി കണക്കാക്കുന്നില്ല. ഈശ്വരനെ സുന്ദരമായി കണക്കാക്കുന്നില്ല. ഏതെങ്കിലും മതഗ്രന്ഥത്തെ പവിത്രമായി കണക്കാക്കുന്നില്ല. ലോകത്തില്‍ സുന്ദരമായത് മനുഷ്യനാണ്, പവിത്രമായത് മനുഷ്യനാണ്. മനുഷ്യനെ പവിത്രമായി കണക്കാക്കിക്കൊണ്ട്, മനുഷ്യനെ സുന്ദരമായി കണക്കാക്കിക്കൊണ്ട്, മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ എഴുതുന്നു. ദളിത് സാഹിത്യത്തിന്റെ കേന്ദ്രം മാനവനാണ്. മാനവ മോചനത്തിനുവേണ്ടിയുള്ള സാഹിത്യമാണ് ദളിത് സാഹിത്യം. ദളിത് സാഹിത്യം മാനവ മുക്തിയുടെ വിപ്ളവമാണ്, മുദ്രാവാക്യമാണ്. എന്റെ വാക്കുകള്‍ വാക്കുകളല്ല, ഞാന്‍ എഴുതുന്ന വാക്കുകള്‍ കേവലം വാക്കുകളല്ല. ആയുധങ്ങളാണ്, ഈ വ്യവസ്ഥക്കെതിരെ എന്റെ വാക്കുകള്‍ ആയുധങ്ങളാണ്. ആയുധം എങ്ങനെയാണ് മുറിവേല്‍പ്പിക്കുന്നത്, ഈ വ്യവസ്ഥയുടെ കഴുത്തറക്കുന്നത്. ഈ വ്യവസ്ഥയെ നശിപ്പിക്കുന്നത്. ആ ജോലിയാണ് എന്റെ വാക്കുകള്‍ ചെയ്യുന്നത്.

ഞങ്ങള്‍ മനുഷ്യരാണ്, നിങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്ക് മനുഷ്യത്വം വേണം. ഞങ്ങള്‍ ആവശ്യപ്പെടും. മൂന്നാമത്തെ ഘട്ടം പോരാട്ടമാണ്. ഞങ്ങള്‍ പ്രഖ്യാപിച്ചു, ഞങ്ങള്‍ക്ക് ആരുടെയും ദയ വേണ്ട. ഞങ്ങള്‍ക്ക് ആരുടെയും ഭിക്ഷ വേണ്ട. ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശം വേണം, ഞങ്ങളുടെ അധികാരം വേണം. ഈ ഭരണകൂടത്തില്‍ ഞങ്ങള്‍ക്ക് പങ്ക് വേണം. ഞങ്ങള്‍ക്ക് സമ്പത്ത് വേണം, ഞങ്ങള്‍ക്ക് അറിവ് വേണം. ഞങ്ങള്‍ക്ക് ജോലി വേണം. എല്ലാ മേഖലയിലും ഞങ്ങള്‍ക്ക് കടന്നു കയറാന്‍ കഴിയണം. അവിടെ ധാരാളം അവസരങ്ങളുണ്ട്. ഇതിനു വേണ്ടിയുള്ള പോരാട്ടം ഉണ്ടായി. ഞങ്ങള്‍ക്ക് ദയ വേണ്ട, ഞങ്ങള്‍ക്ക് പണം വേണം, ഞങ്ങള്‍ ജാതിവ്യവസ്ഥക്കെതിരെ പോരാടി. ഈശ്വരനെതിരെ പോരാടി. പാരമ്പര്യത്തിനെതിരെ പോരാടി, പാരമ്പര്യത്തെ തിരസ്കരിക്കാന്‍ തുടങ്ങി. പാരമ്പര്യം ഉപേക്ഷിച്ചു. പാരമ്പര്യം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ നൈരന്തര്യമുള്ള ഈ പാരമ്പര്യം മഹത്തരമാണ്. ഇങ്ങനെ മഹത്തരമായ ഈ പാരമ്പര്യം വീട്ടില്‍ അമ്മയ്ക്കും പെങ്ങള്‍ക്കും തുല്യത നല്‍കുന്നില്ല. അങ്ങനെയുള്ള പാരമ്പര്യം എങ്ങനെയാണ് മഹത്തരമാകുന്നത്? ഈ പാരമ്പര്യം പശുവിനെ പരമ പവിത്രമായി കണക്കാക്കും, ദളിതനെ തൊട്ടുകൂടാത്തവനായി അകറ്റി നിര്‍ത്തുന്നു. ഈ പാരമ്പര്യം എങ്ങനെ പവിത്രമാവും?

നിങ്ങള്‍ ഇങ്ങനെ ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാവും. സമൂഹം നശിക്കും; സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാവും. ഞാന്‍ പറയുന്നു- ഏതൊരു ശബ്ദമാണോ സ്വാതന്ത്ര്യത്തിനുവേണ്ടി ഉയരുന്നത്, ഏതൊരു ശബ്ദമാണോ ന്യായത്തിനുവേണ്ടി ഉയരുന്നത്, സാഹോദര്യത്തിനുവേണ്ടി ഉയരുന്നത് അത് സുന്ദരമാണ്. അതുകൊണ്ട് സംഘര്‍ഷമുണ്ടാവില്ല. ആരാണോ സംഘര്‍ഷമുണ്ടാക്കുന്നത് അവരാണ് ശരിക്കും ഈ ശബ്ദത്തെ എതിര്‍ക്കുന്നത് . ഞങ്ങളുടെ ശബ്ദം സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഉയരുന്നത്, ഞങ്ങളുടെ ശബ്ദം സാഹോദര്യത്തിനു വേണ്ടിയാണ് ഉയരുന്നത്, ഞങ്ങളുടെ ശബ്ദം ന്യായത്തിനു വേണ്ടിയാണ് ഉയരുന്നത്. ഈ ശബ്ദത്തെ ആര്‍ക്കും അമര്‍ച്ചചെയ്യാന്‍ കഴിയില്ല. കാരണം ഈ ശബ്ദം ഭരണഘടന, ജനാധിപത്യം മോചിപ്പിച്ചതാണ്. ഇനി ഞങ്ങള്‍ സംസാരിക്കും, ഇനി ഞങ്ങള്‍ അധികാരം ആവശ്യപ്പെടും, ഇനി ആര്‍ക്കും ഞങ്ങളെ അമര്‍ച്ച ചെയ്യാന്‍ കഴിയില്ല. ഇനി ആര്‍ക്കും ഞങ്ങളെ ചവിട്ടിമെതിക്കാനാവില്ല. ഞങ്ങള്‍ ഞങ്ങളെ തിരിച്ചറിയാന്‍ തുടങ്ങി. ഞങ്ങള്‍ ഞങ്ങളുടെ ശരിയായ മതം സ്ഥാപിച്ചു.

അപ്പോള്‍ പറയാന്‍ തുടങ്ങി ഇവരെന്താണ് വേറിട്ടു നില്‍ക്കുന്നത്. വേറെ ഗ്രൂപ്പുണ്ടാ ക്കുന്നത് എന്താണ് ? വേറെ ഇരിക്കുന്നതെന്താണ് ? ഞാന്‍ പഠിക്കുന്ന കാലത്ത് എന്റെ ക്ളാസ്സില്‍ ഒന്നോ രണ്ടോ പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ക്ളാസ്സു നിറഞ്ഞു . രൂപം മാറി. നമ്മുടെ രാജ്യത്തിന്റെ ചിത്രം മാറി. ഒരു പുതിയ സാമൂഹിക ക്രമം വളര്‍ന്നുവന്നു. ഒരു പുതിയ വിപ്ളവം ഉണ്ടായി. എന്താണ് വിപ്ളവം .ഇതാണ് വിപ്ളവം. നമ്മള്‍ എത്ര പേര്‍ ഇവിടെയുണ്ട് ഇതാണ് വിപ്ളവം. അങ്ങനെ എണ്ണം വര്‍ധിക്കും, നമ്മുടെ ഭരണം വരും, നമ്മള്‍ ഭരണം കൈയിലെടുക്കും നമ്മള്‍ ന്യായം നടപ്പിലാക്കും, നമ്മള്‍ സ്വപ്നം നല്‍കും, ജീവിക്കാന്‍ വേണ്ടി ന്യായം നടപ്പിലാക്കും, നമ്മള്‍ അധികാരം നല്‍കും , നമ്മള്‍ ധനം നല്‍കും. അതിനുള്ള കരുത്ത് നമ്മുടെ കൈക്കുണ്ടാകുമ്പോള്‍ ദളിത് സാഹിത്യവും സ്ത്രീ സാഹിത്യവും എന്തിനുവേണ്ടിയാണോ എഴുതിയിരുന്നത് അതിന്റെ ദൌത്യം പൂര്‍ണമാവും. ആ സ്വപ്നം പൂര്‍ണമാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. മെയിന്‍ സ്ട്രീമിലേക്കു വരൂ, എന്താണ് വേറിട്ട് നില്‍ക്കുന്നത്? ഞങ്ങളുടെ അധമധാര എന്താണിത് ? ഞങ്ങളാണ് മെയിന്‍ സ്ട്രീമില്‍, നിങ്ങളാണ് അധമ ധാരയില്‍. നിങ്ങളാണ് താഴ്ന്നവര്‍, നിങ്ങള്‍ എഴുതിയിരുന്നത് ഒരു ജാതിക്കുവേണ്ടി മാത്രമാണ്. കാല്‍പ്പനികമായിരുന്നു എഴുതിയിരുന്നത്. നിങ്ങള്‍ എല്ലാ മനുഷ്യര്‍ക്കുംവേണ്ടി എഴുതിയിയിരുന്നില്ല.എല്ലാവര്‍ക്കും അധികാരത്തിനു വേണ്ടി എഴുതിയിരുന്നില്ല. മഹാത്മാഗാന്ധി പറഞ്ഞു- ഭാരതമാതാവിന്റെ മുഖത്ത് ജാതിവ്യവസ്ഥയുടെ കളങ്കമുണ്ട്. ദളിത് സാഹിത്യം ആ കളങ്കം ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ദളിത് സാഹിത്യം ഭാരതമാതാവിനെ കൂടുതല്‍ സുന്ദരിയാക്കാന്‍ ആഗ്രഹിക്കുന്നു. ഈ സാഹിത്യം സൌന്ദര്യത്തിനുവേണ്ടി, ഈ രാജ്യത്തിന്റെ സൌന്ദര്യത്തിനു വേണ്ടി, ഈ രാജ്യത്തിലെ ജനതയുടെ സൌന്ദര്യത്തിനുവേണ്ടി എഴുതുന്നു. ഈ രാജ്യത്തിലെ സാധാരണക്കാരുടെ സൌന്ദര്യത്തിനു വേണ്ടി എഴുതുന്നു. സമത്വം സ്വാതന്ത്ര്യം, സാഹോദര്യം ഇതൊക്കെ ദളിത് സാഹിത്യത്തിന്റെ വേരുകളില്‍ ഉണ്ട്. മനുഷ്യന്റെ മോചനത്തിനുവേണ്ടി, മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി , മനുഷ്യന്റെ അധികാരത്തിനുവേണ്ടി, മനുഷ്യന്റെ ന്യായത്തിനുവേണ്ടി എഴുതപ്പെടുന്നതാണത്. ദളിത് സാഹിത്യത്തിന് ഒരു പുതിയ വീക്ഷണമുണ്ട്. എനിക്കു തോന്നുന്നു ദളിത് സാഹിത്യം ഭാരതീയ സാഹിത്യം എന്ന തലത്തില്‍ വളര്‍ന്നു. ഞാന്‍ മറാഠിയില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ സാഹിത്യം ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. അത് പീഡിതരുടെ സാഹിത്യമാണ്. ദുഃഖിതരുടെയും പീഡിതരുടെയും ദളിതരുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും സ്വപ്നങ്ങളില്‍ ഒരു പുത്തനുണര്‍വ് നല്‍കി. ഒരു പുതിയ തലം കൈവന്നു. ഇപ്പോള്‍ മാത്രമല്ല. അതിനെ ഭാരതീയ സാഹിത്യം എന്ന രീതിയില്‍ സ്വീകരിക്കപ്പെട്ടു. സര്‍വ കലാശാലകളില്‍ ദളിത് സാഹിത്യം പഠിപ്പിക്കുന്നു. അമേരിക്കയിലും യു കെയിലും ദളിത് സാഹിത്യം പഠിപ്പിക്കുന്നു. ലോകം മുഴുമന്‍ ദളിത് സാഹിത്യ വിപ്ളവം നടന്നു. ദളിത് സാഹിത്യം ഇത്ര വലിയ ഉന്മേഷത്തോടെ, വമ്പിച്ച തോതില്‍ മുന്നേറുന്നതില്‍ ഇവിടുത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ വളരെ വലിയ പങ്കാളിത്തമുണ്ട്. പുരോഗമന പ്രസ്ഥാനത്തിലെ എഴുത്തുകാരും വിമര്‍ശകന്മാരും ഇതിനെ സ്വാഗതം ചെയ്തില്ലായിരുന്നുവെങ്കില്‍ ഇതിന്റെ ഗതി ഇതാവുമായിരുന്നില്ല. പ്രേംചന്ദ് മുതല്‍ ശിവകുമാര്‍ മിശ്ര വരെയുള്ള മുഴുവന്‍ പുരോഗമന സാഹിത്യകാരന്മാരും എഴുത്തുകാരും ചിന്തകന്മാരും വിമര്‍ശകന്മാരും ദളിത് സാഹിത്യത്തിന് വളരാനുള്ള പരിസരം ഒരുക്കി. അങ്ങനെ ദളിത് സാഹിത്യം കൂടുതല്‍ ശക്തിയോടെ വളര്‍ന്നു വന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

*
ശരണ്‍കുമാര്‍ ലിംബാളെ

(കൊച്ചി സര്‍വകലാശാ‍ലയില്‍ 16-12-09ന് ദേശീയ ദളിത് സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)
തയ്യാറാക്കിയത് ഡോ.എന്‍.എം.സണ്ണി. കടപ്പാട്: ദേശാഭിമാനി വാരിക

21 November, 2009

തന്തയും തമാശയും

"എടേയ്, ഇപ്പഴും നിന്റെയച്ഛന്‍ പഴയ മാധവണ്ണന്‍ തന്നെയല്ലടേയ്?'' വി പി ശിവകുമാറിന്റെ ഒരു കുറിപ്പിലാണ് ഈ തമാശ ആദ്യം വായിച്ചത്. 'തലസ്ഥാനത്തെ ഹനുമാന്‍' എന്ന സമാഹാരത്തില്‍ ഈ കുറിപ്പ് കാണാം. തിരുവിതാംകൂറിലെ ഒരു തമാശയാണിത് എന്നാണ് കരുതുന്നത്. മിമിക്രിക്കാരുടെ വേദികളിലൂടെയാവണം ഇത് മറ്റിടങ്ങളിലെത്തിയത്. ഈയിടെ പയ്യന്നൂരില്‍വച്ച് ഒരാള്‍ തന്റെ സുഹൃത്തിനോട് ഇത് പറയുന്നതുകേട്ടു. ക്ഷേമാന്വേഷണത്തിന്റെ മുഖംമൂടിയിട്ട പരിഹാസം.

വെറും തമാശയായി ഇതിനെ തള്ളിക്കളയാന്‍ കഴിയില്ല. ഏതും പഠനവിഷയമാണ്. തള്ളിക്കളയാവുന്നതായി ഒന്നുമില്ല. ഒന്നിനെ ഒരാള്‍ തള്ളുന്നുവെങ്കില്‍ അതേപ്പറ്റി പഠിക്കുവാനുള്ള വക അയാള്‍ക്കില്ല എന്നേ അര്‍ഥമുള്ളൂ. നാല് തലങ്ങളില്‍ ഈ തന്തത്തമാശയുടെ ചരിത്രം പഠിക്കാമെന്നാണ് തോന്നുന്നത്.

ഒന്ന്: അച്ഛന് പ്രാധാന്യം കിട്ടിയ കാലത്തിന്റെ തമാശയാണിത്. മക്കത്തായ കാലത്തിന്റെ ചൊല്ല്. മക്കത്തായ കാലത്തേക്കുള്ള മാറ്റം ഉണ്ടാക്കുന്ന ഒരു കുലുക്കം ഇതിലുണ്ട്. പുതിയൊരു കഥാപാത്രമായി കുടുബത്തില്‍ അച്ഛന്‍ വരികയാണ്. (And papa comes- ഈ രവിവര്‍മചിത്രത്തെക്കുറിച്ച് വിജയകുമാര്‍മേനോന്‍ എഴുതിയിട്ടുണ്ട്.) ബീജബന്ധത്തിന് സ്വത്തധികാരങ്ങളുടെ പിന്തുണ നിയമംമൂലം സിദ്ധിക്കുന്നു. പക്ഷേ മക്കത്തായം പുലരുന്ന ക്രൈസ്തവ ബ്രാഹ്മണാദി സമൂഹങ്ങളില്‍നിന്ന് ജനിച്ചതല്ല ഈ തമാശ. പുതിയ കഥാപാത്രമായ അച്ഛനെ ഒന്നുറപ്പിച്ചുനിര്‍ത്താന്‍ ചരിത്രം ഏര്‍പ്പെടുത്തിയ ഒരു പരീക്ഷയാണ് ഇത്. ഡോ. കെ എന്‍ പണിക്കര്‍ 'വിവാഹപരിഷ്കരണം: പ്രത്യയശാസ്ത്രവും സാമൂഹ്യാടിത്തറയും' എന്ന പ്രബന്ധത്തില്‍ പഴയ അച്ഛന്‍വേഷത്തെപ്പറ്റിയുള്ള ഒരു സംഭവകഥ ഉദ്ധരിച്ച് ചേര്‍ത്തിട്ടുണ്ട്. എം ഒതേനമേനോന്‍ എന്നയാളില്‍നിന്നാണ് അദ്ദേഹത്തിന് ഈ കഥ കിട്ടിയത്. അതിങ്ങനെയാണ്:

"തലശ്ശേരിയിലെ മണ്‍മറഞ്ഞ സബ്‌ഡിവിഷണല്‍ ശിരസ്തദാര്‍ എന്‍ ശങ്കരമാരാരെ ഒരിക്കല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു കല്യാണത്തിന് ക്ഷണിക്കുകയുണ്ടായി. എല്ലാവരും ഇരിക്കുകയാണ്. ഒരു വൃദ്ധന്‍, ക്ഷണിക്കപ്പെട്ട അതിഥി, പന്തലില്‍ പ്രവേശിച്ചതോടെ ആതിഥേയന്‍ എണീറ്റുനില്‍ക്കുകയും ശിരസ്തദാര്‍ക്ക് ആ വൃദ്ധനെ തന്റെ അച്ഛന്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും ചെയ്തു. ആ വൃദ്ധനാകട്ടെ അകത്തളങ്ങളിലേക്ക് പോവുകയും ചെയ്തു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു വൃദ്ധന്‍ പ്രവേശിക്കുകയും മേല്‍പ്പറഞ്ഞ ചടങ്ങുകള്‍ ആവര്‍ത്തിക്കകയും ചെയ്തു. ആ വൃദ്ധനെയും തന്റെ അച്ഛനായി ആതിഥേയന്‍ ശിരസ്തദാര്‍ക്ക് പരിചയപ്പെടുത്തി. ശങ്കരമാരാര്‍ തന്റെ നാക്കിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അദ്ദേഹം തന്റെ ഇരിപ്പിടത്തില്‍ വീണ്ടുമിരുന്ന് ആതിഥേയനോടു പറഞ്ഞു:

മിസ്റ്റര്‍.. താങ്കളുടെ അടുത്ത അച്ഛന്‍ കടന്നുവരുമ്പോള്‍ ഞാന്‍ എണീറ്റുനിന്നില്ലെങ്കില്‍ ദയവുചെയ്ത് ക്ഷമിക്കണം.'

ഈ അസ്ഥിരപിതൃത്വത്തിന്റെ ദീര്‍ഘപാരമ്പര്യം മാഞ്ഞ്, മക്കളുടെ ജനയിതാവും സംരക്ഷകനും ഗൃഹനാഥനുമായ അച്ഛന്‍ എന്ന ആധുനികപ്രരൂപം സാധാരണമായിത്തീര്‍ന്ന കാലത്തിന്റെ ശബ്ദങ്ങളിലൊന്നാണ് പഠനവിഷയമായ തമാശ.

രണ്ട്: 'ഇപ്പഴും'/'പഴയ' എന്ന ദ്വന്ദ്വത്തിന് മേലെ കെട്ടിപ്പൊക്കിയ ഭാഷാഘടനയാണിത്. നിരവധി സമരങ്ങളിലൂടെ, ആഗ്രഹപ്രകടനങ്ങളിലൂടെയാണ് അച്ഛന്‍ പിറന്നത്. എന്നാല്‍ അച്ഛന്‍ ആധുനികതയുടെ സ്ഥിരം പ്രയോക്താവാകാതെ, വ്യവസ്ഥാനുകൂലിയും ദുശ്ശാസകനുമായാല്‍, മക്കള്‍ക്ക് അച്ഛനെ പ്രത്യയശാസ്ത്രപരമായി തള്ളിപ്പറയേണ്ടിവരും. മുമ്പ് പുരോഗതിയെ മുന്‍നിര്‍ത്തി കാരണവരെ തള്ളിപ്പറഞ്ഞതുപോലെ. ഇതില്‍ അസ്വാരസ്യം തോന്നുന്നവരുടെ വാങ്മയമായും ഈ തമാശക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. അച്ഛനെ പ്രത്യയശാസ്ത്രപരമായി മറികടന്ന്, ആധുനികതയെ തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാന്‍ സ്വയം അധ്വാനിക്കുന്നവരെ വെറുതെ ഭൂതകാലം പറഞ്ഞ് തളര്‍ത്താനുള്ള ശ്രമമാണിതിലുള്ളത്. അവര്‍ക്ക് വേണ്ടാത്ത ഭൂതകാലത്തിന്റെ പ്രതിനിധിയാണ് അച്ഛന്‍. ആ കാലത്തിന്റെ കുരുക്കില്‍നിന്ന് സ്വയം വിടുവിക്കാനാണ് അവര്‍ തിടുക്കപ്പെടുന്നത്. ആ പ്രവര്‍ത്തനത്തെ കളിയാക്കാനാണ് ഈ തമാശ. ജീവശാസ്ത്രപരമായി മാറ്റാനാവാത്ത ശരീരവസ്തുതയാണ് അച്ഛന്റേത് എന്നതുകൊണ്ട് അക്കാര്യം പറഞ്ഞ് പുതിയ ക്രമത്തിനായി മെനക്കെടുന്നവരെ കുരുക്കിയിടാനുള്ള വാക്യമാണത്, ഇങ്ങനെ നോക്കിയാല്‍.

പുതിയ ക്രമത്തിനായുള്ള ശ്രമം ഒരേസമയം വിപ്ളവാത്മകവും പ്രഹസനാത്മകവും ആകാം. ചിലര്‍ അതിന്റെ സാധ്യതകള്‍ തികച്ചുമറിഞ്ഞ് സ്വയം മുഴുവനായും മാറിക്കൊണ്ട് ഈ ശ്രമത്തിലേര്‍പ്പെടും. മറ്റു ചിലര്‍ ഭാഗികമായി, ബാഹ്യമായി മാത്രമേ മാറൂ. അവര്‍ പുറമേക്ക് സമകാലികരാവുമ്പോഴും ഉള്ളാലെ പഴഞ്ചന്മാരായിരിക്കും. അതിനാല്‍ അവരുടെ സമകാലികരൂപത്തില്‍ വിഡ്ഢിത്തത്തിന്റെയും പ്രകടനപരതയുടെയും അംശം നന്നായുണ്ടാകും. ഇത് അസഹ്യമായ തോതില്‍ത്തന്നെയുണ്ടാകാം. ഈ വൈരുദ്ധ്യത്തെ കളിയാക്കേണ്ടത് യഥാര്‍ഥമായ മാറ്റത്തിനായുള്ള പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആവശ്യമായിത്തോന്നും. ആ ആവശ്യത്തില്‍നിന്ന് വരുന്നതുമാകാം ഈ തമാശ. സ്വന്തം സുഖാന്വേഷണങ്ങള്‍ക്കായി പൂര്‍വികരെ തള്ളിപ്പറയുന്ന 'ഞാനി'കള്‍ക്ക് നേരെയുള്ള പരിഹാസമാണത്.

മൂന്ന്: ഈ തമാശ ഒട്ടും നിരുപദ്രവകരമല്ല. അതിനാല്‍ അസഹിഷ്ണുതയുടെ അംശം ഉണ്ടാകാന്‍ വളരെ കൂടുതല്‍ സാധ്യതയുണ്ട്. അച്ഛനൊക്കെ ദാരിദ്ര്യത്തിലായിരുന്ന, ബാല്യം ദുരിതമയമായിരുന്ന ഒരാള്‍ സ്വന്തം അധ്വാനംകൊണ്ട് നന്നായി; അയാള്‍ക്ക് പൊതു സമൂഹത്തിന്റെ അംഗീകാരവും കിട്ടുന്നു. ഇതില്‍ അസൂയയുള്ള 'അഭിജാത'മൂല്യക്കാര്‍ ഉണ്ടാക്കുന്ന തമാശയുമാകാമിത്. തന്നെ ഞങ്ങക്കറിയാം എത്രയൊക്കെയായാലും താന്‍ പാരമ്പര്യംകെണ്ട് കുലീനനൊന്നുമല്ലല്ലോ എന്നാണതിന്റെ വിവക്ഷ. ഒരാളുടെ വ്യക്തിത്വത്തിന്റെ 'സത്ത' അയാളുടെ ജീവചരിത്രത്തിന്റെ ആദ്യത്തെ അധ്യായമാണെന്നാണ് ഇങ്ങനെ പറയുന്നവരുടെ വിചാരം. കര്‍മത്തിലല്ല, ജന്മത്തിലാണ് ശ്രേഷ്ഠത എന്ന ഫ്യൂഡല്‍ ദര്‍ശനമാണവരുടെ കൈമുതല്‍. ഒരു സമൂഹത്തിനുള്ളില്‍ തന്നെയുള്ള തിരശ്ചീനചലനം (horizontal mobility) മാത്രമേ അവര്‍ പരമാവധി സമ്മതിച്ചുകൊടുക്കുകയുള്ളു. ആ സമൂഹത്തിന്റെ ബലതന്ത്രത്തെതന്നെ, അതിന്റെ പൊതുബോധത്തെതന്നെ ഉലയ്ക്കുന്ന ഒരു കുതിപ്പ് (vertical mobility) ആരെങ്കിലും നടത്തിയാല്‍, അത് തങ്ങളുടെ നിലനില്‍പ്പിന് തടസ്സമാവും എന്നുകണ്ട്, അതിനെ പരിഹസിക്കാനായി ഒരുക്കിയ തമാശക്കെണിയാണിത്. 'മാധവണ്ണന്‍' എന്ന് ശ്രോതാവിന്റെ അച്ഛനെ വിളിക്കാന്‍ അര്‍ഹതയുള്ള സ്വസമുദായക്കാരനാണ് ഇവിടെ വക്താവ്.

നാല്: ലംബദിശയിലുള്ള മുകളിലോട്ടുള്ള സമൂഹചലനത്തിന്റെ (upward social mobility) നേര്‍ക്കുള്ള മറ്റൊരുതരത്തിലുള്ള ആക്രമണമായും ഇത്തരമൊരു തമാശയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. അതിനായി അത് തെല്ല് മാറും. 'മാധവണ്ണന്‍'പോലുള്ള വക്താവിന്റെ സ്വസമുദായസൂചന അതിലുണ്ടാവില്ല. അത് ഇങ്ങനെ മാറാം: "നിന്റെയച്ഛന്‍ ('നിങ്ങളുടെ അച്ഛന്‍' എന്നുവരെയാവാം) പഴയ ആശാരിരാമന്‍ (അല്ലെങ്കില്‍ 'തട്ടാന്‍ ശങ്കരന്‍') തന്നെയല്ലേ?'' വക്താവ് മേലാള സമുദായക്കാരനും ശ്രോതാവ് കീഴാള സമുദായക്കാരനും എന്ന് വ്യക്തം. കീഴാളന്‍ പുതിയ സാഹചര്യങ്ങളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തി, കുലത്തൊഴിലിന്റെ പരിധിവിട്ട് വളര്‍ന്നിട്ടുണ്ട്- അതിലുള്ള അസഹ്യത മേലാളന് സ്വന്തം മനസ്സില്‍ സൂക്ഷിക്കാന്‍ വയ്യ. അതിനാല്‍ അയാള്‍ ഇങ്ങനെയൊരു തമാശ പറയുന്നു.

യഥാര്‍ഥ പ്രതിഷേധങ്ങളെ തടസ്സപ്പെടുത്താനും, ഹാസ്യവിമര്‍ശനത്തിന്റെ തനതുഗുണത്തെ ക്ഷീണിപ്പിക്കാനുമാണ് ഇന്ന് കേരളത്തില്‍ വലിയൊരു ഷോ ബിസിനസ്സായി മാറിയിട്ടുള്ള കോമഡിയരങ്ങുകള്‍ ഉതകുന്നത്. ഒരു രാഷ്ട്രീയപ്രയോഗമെന്ന നിലയില്‍ സ്വയം ന്യായീകരിക്കാനാഗ്രഹിക്കുന്ന പ്രാദേശികമായ സംസ്കാരപഠനത്തിന് ഇത്തരം ഷോകളില്‍ കേവലഹാസ്യമായി മുഴങ്ങുന്ന തമാശച്ചൊല്ലുകളെ വര്‍ഗവിശകലനത്തിന്റെ സന്ദര്‍ഭത്തിലേക്ക് കൊണ്ടുവരേണ്ട ബാധ്യതയുണ്ട്.

*
ഇ പി രാജഗോപാലന്‍ ദേശാഭിമാനി വാരിക