Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

20 March, 2009

പട്ടിണികൊണ്ടു പൊരിയുന്ന ഗ്രാമങ്ങള്‍

പട്ടിണികൊണ്ടു പൊരിയുന്ന ഗ്രാമങ്ങള്‍

ഓഹരിവില 18000 പോയിന്റ് കടന്നു എന്ന വിസ്മയവാര്‍ത്ത പത്രങ്ങള്‍ കൊട്ടിഘോഷിക്കേ, അവര്‍ മറച്ചുവെയ്ക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. ഇന്ത്യയില്‍ പാവങ്ങള്‍ക്കിടയിലുള്ള ദാരിദ്ര്യം കൂടുതല്‍ രൂക്ഷമാകുന്നുവെന്നതാണത്. വെറും ഊഹക്കച്ചവടമായ ഓഹരി വിലവര്‍ധനയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഇത് കാണിക്കുന്നു. മധ്യപ്രദേശ് സംസ്ഥാനത്തിലെ രണ്ടു ജില്ലകള്‍ എടുത്ത് പഠനം നടത്തിയ ഫ്രണ്ട് ലൈന്‍ കാണിക്കുന്നത്, ഗ്രാമീണ ഭാരതം കൂടുതല്‍ കൂടുതല്‍ ദരിദ്രമായി കൊണ്ടിരിക്കുന്നുവെന്നാണ്.

ഫാമിലി ഹെല്‍ത്ത് സര്‍വെയുടെ കണക്കുകള്‍ അനുസരിച്ചുതന്നെ, മധ്യപ്രദേശിലെ വേണ്ടത്ര തൂക്കമില്ലാത്ത കുട്ടികളുടെ ശതമാനം 1998-99ല്‍ 54 ശതമാനം ആയിരുന്നത് ഇന്ന് 60 ശതമാനം ആയി വര്‍ധിച്ചിരിക്കുന്നു. അതായത് കുട്ടികള്‍ക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കുന്നില്ല. പോഷകാഹാരം തീരെ ലഭിയ്ക്കാത്ത കുട്ടികളുടെ ശതമാനം മേല്‍പ്പറഞ്ഞ കാലയളവില്‍ 20ല്‍നിന്ന് 33 ആയി വര്‍ധിച്ചു. ഗോത്രവര്‍ഗ വിഭാഗങ്ങളിലാണ് ദാരിദ്ര്യവും പോഷകാഹാരക്കുറവും ഏറ്റവും രൂക്ഷമായിരിക്കുന്നത്. മധ്യപ്രദേശില്‍ 29 നാഷണല്‍ പാര്‍ക്കുകളും റിസര്‍വ്ഡ് വനപ്രദേശങ്ങളുമുണ്ട്. അതിനര്‍ത്ഥം ഈ പ്രദേശങ്ങളില്‍ നിന്നെല്ലാം ഗിരിവര്‍ഗ ജനങ്ങള്‍ കുടിയിറക്കപ്പെടുന്നുവെന്നാണ്. ഉദാഹരണത്തിന് ശിവപുരി ജില്ലയിലെ ബല്‍ഹാര്‍പൂര്‍ ഗ്രാമത്തിന്റെ കഥയെടുക്കാം.

ആ ഗ്രാമത്തിലെ നിവാസികളില്‍ മിക്കവരും സഹാരിയ ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ്. എട്ടുകൊല്ലംമുമ്പ് അവര്‍ ഒരു പുഴയുടെ വക്കത്താണ് താമസിച്ചിരുന്നത്. കുടിക്കാനും കൃഷിചെയ്യാനും ആവശ്യത്തിന് വെള്ളം കിട്ടിയിരുന്നു. എല്ലാ കുടുംബത്തിനും ആടും പശുവും ഉണ്ടായിരുന്നു. അല്‍പം കൃഷിയും. കൃഷിപ്പണിയില്ലാത്ത നാളുകളില്‍ 'ടെണ്ടു' ഇല (ബീഡിയില) നുള്ളാന്‍ പോകും. കാട്ടില്‍നിന്ന് തേനും പച്ചമരുന്നുകളും മറ്റും ശേഖരിച്ച് വില്‍ക്കും. അങ്ങനെ വലിയ കുഴപ്പമില്ലാതെ ജീവിച്ചുവന്ന അവരെ, മാധവ് നാഷണല്‍ പാര്‍ക്കിന്റെ പേരില്‍ അവിടെനിന്ന് കുടിയിറക്കി. ബല്‍ഹാര്‍പുരില്‍ ഹൈവേയുടെ വക്കത്ത് പാറക്കൂട്ടം നിറഞ്ഞ, വെള്ളം കിട്ടാത്ത ഒരു പ്രദേശത്താണ് അവരെ കൂട്ടത്തോടെ താമസിപ്പിച്ചത്. പുതിയ സ്ഥലത്ത് കന്നുകാലികളെ മേയ്ക്കാന്‍ സൌകര്യം ഉണ്ടാവില്ലെന്നറിഞ്ഞപ്പോള്‍, അവര്‍ തങ്ങളുടെ ആടുകളെയും മാടുകളെയും പഴയ സ്ഥലത്തെ ഒരു കാട്ടമ്പലത്തില്‍ ഉപേക്ഷിച്ചിട്ടാണ് ഇങ്ങോട്ടുപോന്നത്.

ഇന്നവര്‍ക്ക് കൃഷിയില്ല; കന്നുകാലികളില്ല; ജോലിയില്ല; കുടിവെള്ളമില്ല. നാഷണല്‍ പാര്‍ക്കിന്റെ സ്ഥലത്തുനിന്ന് ഇങ്ങോട്ടു പറിച്ചു നട്ടപ്പോള്‍, അവര്‍ക്ക് ചെറിയ വീടുവെച്ചു കൊടുത്തിരുന്നു. പക്ഷെ അവയ്ക്കൊന്നും കക്കൂസില്ല; വെള്ളമില്ല; ടാപ്പില്ല. കല്ലിന്റെ പാളികൊണ്ടുള്ള മേല്‍പ്പുരയായിരുന്നു വീടുകള്‍ക്ക്. ഏതു സമയത്തും വീഴാവുന്നതും ചൂടെടുക്കുന്നതുമായ മേല്‍പ്പുര. പലരും അത് താഴത്തിറക്കി, വില്‍ക്കാന്‍ നിര്‍ബന്ധിതരായി. തൊട്ടടുത്ത് ആശുപത്രികളില്ല. 'ദീന്‍ ദയാല്‍ അന്ത്യോദയ ഉപചാര്‍ യോജന' എന്ന പദ്ധതിയിന്‍കീഴില്‍ പാവങ്ങള്‍ക്ക് 'ഹെല്‍ത്ത് കാര്‍ഡ്' നല്‍കും എന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ഇവിടെ മിക്കവര്‍ക്കും ഹെല്‍ത്ത് കാര്‍ഡില്ല. ഉണ്ടായിട്ടും പ്രയോജനമില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. ദൂരെ ആശുപത്രിയില്‍ ചെന്നാല്‍ അവിടെ ഡോക്ടറില്ല; മരുന്നില്ല. ഏറ്റവും പാവങ്ങളായ ആളുകള്‍ക്ക് 'മഞ്ഞ റേഷന്‍' കാര്‍ഡ് നല്‍കുന്നുണ്ടത്രെ. പക്ഷെ അതും ഇവിടെ മിക്കവര്‍ക്കും കിട്ടിയിട്ടില്ല - സഹാരിയാ ഗിരിവര്‍ഗക്കാര്‍ ആ കാര്‍ഡ് കിട്ടാനര്‍ഹരാണെങ്കിലും.

പദ്ധതി പ്രദേശത്തുനിന്നു പോരുമ്പോള്‍ ഓരോ കുടുംബത്തിനും 20000 രൂപ വീതം നഷ്ടപരിഹാരം ലഭിച്ചിരുന്നു. പക്ഷെ അത് ഗുണ ഗ്രാമീണ ക്ഷേത്രീയ ബാങ്കില്‍ നിക്ഷേപിയ്ക്കണം. ഗുണഭോക്താവിന് അതില്‍നിന്ന് 8000 രൂപയേ പിന്‍വലിക്കാന്‍ കഴിയൂ. ബാക്കിതുക ഗ്രാമീണര്‍ താമസിക്കുന്ന പ്രദേശത്തിന്റെ വികസനത്തിനുള്ള ഫണ്ടാണ്. എട്ടുകൊല്ലമായിട്ടും അവിടെ യാതൊരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല. ആകെ പറയാനുള്ളത് പ്രവര്‍ത്തനക്ഷമമായ ഒരു ഹാന്റ് പമ്പാണ്.

പുരുഷന്മാരൊക്കെ ജോലി അന്വേഷിച്ച് മറ്റ് ഗ്രാമങ്ങളിലേക്ക് പോയി. പലര്‍ക്കും കരിങ്കല്‍ ക്വാറികളിലാണ് ജോലി ലഭിച്ചത്. ഈ ഗ്രാമപ്രദേശത്ത് പ്രായപൂര്‍ത്തിയായ 87 സ്ത്രീകളുള്ളതില്‍ 26 പേരും വിധവകളാണെന്ന് പറഞ്ഞാല്‍ പൊതു ആരോഗ്യ സ്ഥിതി ഏതാണ്ട് ഊഹിക്കാമല്ലോ. പോഷകാഹാരക്കുറവ് കൊണ്ട് കുട്ടികള്‍ എല്ലും തോലുമായിരിക്കുന്നു. ശരിക്ക് ശുശ്രൂഷിച്ചില്ലെങ്കില്‍ മരണം തന്നെയാണ് ഗതി.

കുടിയൊഴിപ്പിക്കുമ്പോള്‍ നഷ്ടപരിഹാരമായി അഞ്ച് ക്വിന്റല്‍ ഭക്ഷ്യധാന്യം നല്‍കാമെന്നായിരുന്നു കരാര്‍. പക്ഷെ, അതൊക്കെ ഇടത്തട്ടുകാര്‍ ആരൊക്കെയോ തട്ടിയെടുത്തു. ചില കുടുംബങ്ങള്‍ക്ക്, ഉള്ള വീടിന് പട്ടയം ലഭിച്ചിട്ടുണ്ടെങ്കിലും മിക്കവര്‍ക്കും അതൊന്നും കിട്ടിയിട്ടില്ല. സമീപത്തുള്ള ഹുണ്ടികക്കാരില്‍നിന്ന് നൂറുശതമാനം വരെ പലിശയ്ക്ക് കടം വാങ്ങാന്‍ ഗ്രാമീണര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു. ഇവിടെ ജോലിയില്ലാത്തതിനാല്‍ മറ്റു ഗ്രാമങ്ങളില്‍ ജോലിയന്വേഷിച്ച് പോകുന്നവര്‍ക്ക് പലപ്പോഴും ഇരുപതു രൂപയാണ് കൂലി കിട്ടുന്നത്. ചിലര്‍ അടുത്തുള്ള കാട്ടില്‍ വിറകുവെട്ടാന്‍ പോകും. വിറകുവെട്ടി, ബസ്സിന്റെ മുകളില്‍ കയറ്റി പട്ടണപ്രാന്തത്തിലെത്തിച്ച് വിറ്റ്, തിരിച്ചുവരുമ്പോള്‍ ചെലവു കഴിച്ച് കയ്യില്‍ മിച്ചം നിസ്സാര തുകയായിരിക്കും. സര്‍ക്കാര്‍ നല്‍കുന്ന റേഷനെ ആശ്രയിച്ചാണ് ഗ്രാമീണര്‍ ജീവിക്കുന്നത്. ബിപിഎല്‍ മഞ്ഞക്കാര്‍ഡ് ലഭിക്കണമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അഞ്ഞൂറു രൂപ കൈക്കൂലി കൊടുക്കണം. മഹാ കൈക്കൂലിക്കാരനായ ഒരു സെക്രട്ടറിയെ ഈയിടെ സസ്പെന്‍ഡ് ചെയ്തതേയുള്ളൂ. പുതിയ ആളും അങ്ങനെതന്നെ.

ഗ്രാമീണര്‍ക്ക് തൊഴില്‍ നല്‍കുന്ന ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുപദ്ധതിയിലും പരക്കെ അഴിമതി തന്നെ. ഉദാഹരണത്തിന് നയാ ഗാവോണ്‍ എന്ന ഗ്രാമത്തില്‍ (കുനോ നാഷണല്‍ പാര്‍ക്കിനുവേണ്ടി ഒഴിപ്പിക്കപ്പെട്ടവരാണ് ഇവിടെ താമസം) ആളുകള്‍ക്ക് മൂന്നോ നാലോ ദിവസം മാത്രമാണ് ആകെ ജോലികിട്ടിയത്; അതിന്റെ കൂലിയും കിട്ടി. എന്നാല്‍ 77 ദിവസം ജോലി നല്‍കി എന്നാണ് റെക്കോര്‍ഡ്. ഗ്രാമീണര്‍ ജില്ലാ കളക്ടറെ കണ്ട് ആവലാതി പറഞ്ഞു. ഒരു ഫലവുമില്ല. ചില ഗ്രാമങ്ങളില്‍, പണിയെടുപ്പിച്ചതിനുള്ള കൂലി കഴിഞ്ഞ മാര്‍ച്ച് തൊട്ട് കുടിശ്ശികയാണ്. കൂലിയുമില്ല; തൊഴിലില്ലായ്മയ്ക്കുള്ള നഷ്ടപരിഹാരത്തുകയുമില്ല. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാന്റെ മണ്ഡലത്തിലെ ഗ്രാമങ്ങളിലും സ്ഥിതി ഇതുതന്നെ.

ഒരു ഗ്രാമത്തില്‍ 25 കുട്ടികളുടെ തൂക്കം നോക്കിയതില്‍ 24 കുട്ടികള്‍ക്കും വേണ്ടത്ര തൂക്കമില്ല; പോഷകാഹാരം വേണ്ടത്ര ലഭിക്കുന്നില്ല. മറ്റൊരിടത്ത് പത്ത് ഹാന്റ് പൈപ്പ് ഉള്ളതില്‍ ഒരൊറ്റ എണ്ണമേ പ്രവര്‍ത്തിക്കുന്നതായുള്ളൂ. ബുധനി ബ്ളോക്കിലെ ഒരു ഗ്രാമത്തില്‍, കഴിഞ്ഞ പത്തൊമ്പതുകൊല്ലക്കാലം നിരന്തരം ആവശ്യപ്പെട്ടിട്ടും ഇന്നും ഒരു അംഗന്‍വാടി അനുവദിച്ചിട്ടില്ല; ആര്‍ക്കും ഹെല്‍ത്ത്കാര്‍ഡില്ല. ശുദ്ധമായ കുടിവെള്ളം ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് അധികൃതര്‍ സമ്മതിക്കുന്നതുതന്നെയില്ല. മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി മണ്ഡലത്തിലെ (മുഖ്യമന്ത്രിയാകുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം എംപിയായിരുന്നു) കൈരിചൌക്കിയിലും അതുതന്നെയാണ് അവസ്ഥ. ഈ ഗ്രാമത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ പോയാലേ, ഒരു സംയോജിത ശിശു വികസന കേന്ദ്രത്തില്‍ എത്താന്‍ കഴിയൂ.

ഇവിടെ പുതിയ റേഷന്‍ കാര്‍ഡു നല്‍കിയപ്പോള്‍, പാവങ്ങളായ പലരുടെയും പേര് ബിപിഎല്‍ ലിസ്റ്റില്‍നിന്ന് വെട്ടിക്കളഞ്ഞിരിക്കുന്നു. 80 വയസ്സായ, മറ്റാരുംതുണയായിട്ടില്ലാത്ത അഗതികളുടെ പോലും ഗതി ഇതാണ്. അവര്‍ക്ക് വയസ്സായവര്‍ക്കുള്ള പെന്‍ഷന്‍ പോലും ലഭിക്കുന്നില്ല. അസുഖം ബാധിച്ച കുഞ്ഞിനേയും കൊണ്ട് ദൂരെയുള്ള ആശുപത്രിയിലേക്ക് പോകാന്‍ അമ്മമാര്‍ക്ക് ഭയം. വീട്ടിലുള്ള മറ്റ് കുഞ്ഞുങ്ങളെ ആര് നോക്കും? ഒരു കുഞ്ഞിനെ രക്ഷിക്കാന്‍ വേണ്ടി മറ്റുള്ള കുഞ്ഞുങ്ങളെ അവഗണിക്കാന്‍ കഴിയുമോ?

മധ്യപ്രദേശിലെ 'ബാലസഞ്ജീവനി അഭിയാന്‍' സംഭരിച്ച കണക്കുകള്‍ അനുസരിച്ച്, ആറ് വയസ്സിനു താഴെയുള്ള കുട്ടികളില്‍ 47.5 ശതമാനവും വേണ്ടത്ര പോഷകാഹാരം ലഭിയ്ക്കാത്തവരാണ്. അവരില്‍ത്തന്നെ ഒരു ചെറിയ ഭാഗം, കടുത്ത പോഷകാഹാരക്കുറവ് അനുഭവിയ്ക്കുന്നവരാണ്- എന്നുവെച്ചാല്‍ മരണത്തോട് അഭിമുഖം നില്‍ക്കുന്നവരാണെന്നര്‍ത്ഥം. ഇത് ബാലസഞ്ജീവനിയുടെ പത്താമത്തെ സര്‍വെയിലെ കണക്കുകളാണ്. ഒമ്പതാമത്തെ സര്‍വെയുടെ കണക്കുകളെ അപേക്ഷിച്ച്, ഇതല്‍പം കുറവാണത്രെ. കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ മരണനിരക്ക് 30 ശതമാനമാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. നൂറ് കണക്കിന് കുട്ടികള്‍ ഇക്കൊല്ലവും പോഷകാഹാരക്കുറവുകൊണ്ട് മാത്രം മരണമടയും. കടുത്ത പോഷകാഹാര കുറവുള്ള കുട്ടികളില്‍ 2.56 ശതമാനവും ഷിയോപുര്‍ ജില്ലയിലാണ്. ഇവിടെ 600ഓളം കുട്ടികള്‍ മരണമടയാന്‍ സാധ്യതയുണ്ട്.

ദാരിദ്ര്യനിര്‍മാര്‍ജനത്തിന് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത്, പുരോഗതികൊണ്ട് തിളങ്ങുന്ന ഇന്ത്യയില്‍, ഒരൊറ്റ ജില്ലയില്‍ മാത്രം 600 ഓളം കുട്ടികള്‍ വേണ്ടത്ര ഭക്ഷണം കിട്ടാതെ, പോഷകാഹാരക്കുറവുകൊണ്ട്, മരണമടയുന്നു എന്നത് ഭീകരമായ ഒരുസത്യം തന്നെ. ഇങ്ങനെ മരിക്കുന്നവരില്‍ മിക്കവരും ആദിവാസികളോ ദളിതരോ ആണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. സഹാരിയ ഗോത്രവര്‍ഗക്കാരുടെ കഥ അതാണ് കാണിക്കുന്നത്. അവരുടെ സംഖ്യ ഒന്നുകില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു; അഥവാ ഏറെക്കുറെ സ്ഥിരമായി നില്‍ക്കുന്നു. അവരുടെ കുടുംബങ്ങളില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കാത്തതുകൊണ്ടല്ല. പക്ഷെ ജനിച്ച കുഞ്ഞുങ്ങള്‍ പറക്കമുറ്റാതെ മരിച്ചു പോകുന്നു. ബിപിഎല്‍ പദ്ധതിയിന്‍ കീഴില്‍നിന്ന് ദരിദ്രരെ ഒഴിവാക്കി ഒഴിവാക്കിവരുന്ന സര്‍ക്കാരിന്റെ നയമാണ് അതിന് കാരണം. പാവങ്ങളെ ബിപിഎല്ലിന്‍ കീഴില്‍ കൊണ്ടുവരുന്നതിനല്ല, എന്തെങ്കിലും കാരണം ചൂണ്ടിക്കാട്ടി ബിപിഎല്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കുന്നതിനാണ് ഗവണ്‍മെന്റിന് വ്യഗ്രത. ഇങ്ങനെപോയാല്‍ ബിപിഎല്ലില്‍ ഉള്‍പ്പെടുത്താവുന്ന കുടുംബങ്ങള്‍ കുറവായിരിക്കും. ക്രമേണ ദരിദ്രരെയും ഇല്ലാതാക്കാം.

വിശാലമായ ഒരു ശവക്കുഴി കുഴിച്ചാല്‍ മതി.

(വിവര്‍ത്തനം: നാരായണന്‍ ചെമ്മലശ്ശേരി, കടപ്പാട്: വര്ക്കേഴ്സ് ഫോറം, ഫ്രണ്ട്‌ലൈന്‍, ANNIE ZAIDI.

19 March, 2009

ആരോഗ്യവും മാലിന്യ സംസ്കരണവും കേരളീയ പരിസരത്തില്‍

ആരോഗ്യവും മാലിന്യ സംസ്കരണവും കേരളീയ പരിസരത്തില്‍

കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആരോഗ്യം എന്ന 'കേരള ആരോഗ്യ മാതൃക' ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. അംഗീകൃത ആരോഗ്യ സൂചകങ്ങളായ പൊതു മരണനിരക്ക്, പൊതു ജനന നിരക്ക്, ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് നമ്മുടെ സ്ഥാനം. ഈ നേട്ടത്തിന്റെ കാരണങ്ങള്‍ ഉയര്‍ന്ന സാക്ഷരത, ഭൂപരിഷ്കരണം, ശക്തമായ പൊതുവിതരണ സമ്പ്രദായം, ജനങ്ങളുടെ അവകാശബോധം, സാര്‍വത്രികവും സൌജന്യവുമായ പൊതുജനാരോഗ്യ സമ്പ്രദായം തുടങ്ങിയ ഘടകങ്ങളാണെന്ന് കാണാം.

സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ നടത്തുന്ന ഇത്തരം ഇടപെടലുകളുടെ ഫലം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യഥാര്‍ഥത്തില്‍ പ്രതിഫലിക്കുന്നത്. അതായത് 1950 കളിലും 1960 കളിലും കേരളത്തില്‍ തുടക്കമിട്ട ഇടപെടലുകളാണ് കേരള ആരോഗ്യ മാതൃകക്ക് കാരണമെന്ന് വ്യക്തം. എങ്കില്‍ 1980 കളിലും 1990 കളിലും മേല്‍പ്പറഞ്ഞ സാമൂഹ്യ സാമ്പത്തിക മേഖലകളിലെ നയങ്ങളിലും ഇടപെടലുകളിലും വന്ന മാറ്റം കേരളത്തിലെ ആരോഗ്യ മേഖലയെ മറ്റൊരു രീതിയില്‍ സ്വാധീനിച്ച് തുടങ്ങിയിട്ടുണ്ടാകും.

പുത്തന്‍ സാമ്പത്തിക നയത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ഭാഗമായി തകര്‍ന്നുകൊണ്ടിരിക്കുന്ന പൊതുവിതരണ സമ്പ്രദായം, മുരടിച്ച പൊതുജനാരോഗ്യ രംഗം, കച്ചവട മാതൃകകളായ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാലയങ്ങള്‍, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, വര്‍ധിച്ചുകൊണ്ടിരിക്കുന്ന ദരിദ്ര-ധനിക അന്തരം എന്നിവയെല്ലാം കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്ന ഘടകങ്ങളാണ്.

കേരള സംസ്ഥാന രൂപീകരണത്തിന്റെ 50 ആണ്ട് പിന്നിടുമ്പോള്‍ നാം നേരിടുന്ന വെല്ലുവിളികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ്. അവയില്‍ പ്രധാനപ്പെട്ടവ പകര്‍ച്ചവ്യാധികളുടെ മടങ്ങിവരവും പുതിയ സാംക്രമിക രോഗങ്ങളുടെ ആക്രമണവും ആണ്.

മഴക്കാലമാരംഭിക്കുന്നതോടെ വര്‍ഷംതോറും വര്‍ധിച്ച തോതിലുണ്ടാകുന്ന പകര്‍ച്ചവ്യാധികളുടെ പുനരാവിര്‍ഭാവവും പുതിയ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതും ഏറെ ജാഗ്രതയോടെ കാണേണ്ടതാണ്. മലമ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്‌ തുടങ്ങി ഏതാണ്ട് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്തതായി കരുതിയ പല രോഗങ്ങളും കേരളത്തില്‍ വീണ്ടും തിരിച്ചുവരുന്നു. ക്ഷയരോഗം പൂര്‍ണമായി നിയന്ത്രിക്കാന്‍ നമുക്കായിട്ടില്ല. എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങി മുന്‍കാലങ്ങളില്‍ നമുക്ക് അപരിചിതമായിരുന്ന സാംക്രമിക രോഗങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ജനസംഖ്യാ വര്‍ധനവിനും നഗരവല്‍ക്കരണത്തിനും അനുസൃതമായി പരിസര-ശുചിത-മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ശുദ്ധജലവിതരണം മെച്ചപ്പെടുത്തുന്നതിലും നാം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. ഖരമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ലാത്തതും സാമൂഹ്യ ശുചിത്വത്തിന് കാണിക്കുന്ന അലംഭാവവും പകര്‍ച്ചവ്യാധികളുടെ കടന്നുവരവിനുള്ള മുഖ്യ കാരണങ്ങളായി കാണാം.

പരിസ്ഥിതി ജന്യ രോഗങ്ങള്‍

മാറുന്ന പരിസ്ഥിതിയും അതുമൂലം ഉണ്ടാകുന്ന പുതിയ പകര്‍ച്ചവ്യാധികളും കേരളം നേരിടുന്ന മുഖ്യപ്രശ്നങ്ങളിലൊന്നാണ്. പലരും ഇത് നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. എലിപ്പനി, ഡെങ്കിപ്പനി പകര്‍ച്ചകള്‍ക്ക്ശേഷം ഇപ്പോഴുണ്ടായിട്ടുള്ള ചിക്കുന്‍ ഗുനിയ ഇക്കാര്യങ്ങള്‍ നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ മാറുന്ന പരിസ്ഥിതിയും മലയാളികളുടെ വലിച്ചെറിയല്‍ സംസ്കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

മാറുന്ന പരിസ്ഥിതി

ശക്തമായ മഴക്കുശേഷം കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൃഗമൂത്രം കലര്‍ന്ന് ലെപ്റ്റോസ്പൈര എന്ന അണു വളരുന്നു. ഇതിലൂടെ നടക്കുന്ന മനുഷ്യരെയാണ് എലിപ്പനി ബാധിക്കുന്നത്. നാം വലിച്ചെറിയുന്ന പാത്രങ്ങളിലും പ്ളാസ്റ്റിക്ക് ബാഗുകളിലുമൊക്കെയായി ഏഡിസ് കൊതുകുകള്‍ പെരുകുന്നു. ഇവയാണ് ഡെങ്കിപ്പനിക്കും ചിക്കുന്‍ ഗുനിയക്കും കാരണമാകുന്നത്.

രോഗം പരത്തുന്ന രണ്ടുതരം കൊതുകുകള്‍ -ഏഡിസ് ഈജിപ്റ്റി, ഏഡിസ് ആല്‍ബോപിക്റ്റ്സ് എന്നിവ -കേരളത്തില്‍ അതിവ്യാപകമായിരിക്കുന്നു. ഡെങ്കിപ്പനി വന്ന സമയം മുതല്‍ തന്നെ ഇവയുടെ നിയന്ത്രണം അടിയന്തരമായും ആസൂത്രിതമായും നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രചാരണം നടത്തിവരുന്നുണ്ട്. പണ്ട് മലേറിയ വഹിക്കുന്ന അനോഫിലിസ് കൊതുകിനെതിരെ പ്രയോഗിച്ചപോലെ കീടനാശിനി കൊണ്ട് ഇതു സാധ്യമാകുകയില്ല. ഈ കൊതുകുകളുടെ ആവാസ കേന്ദ്രങ്ങളില്‍ മനുഷ്യന് ഹാനികരമല്ലാത്ത വിധത്തില്‍ കീടനാശിനികള്‍ എത്തിക്കാന്‍ കഴിയില്ല. പകരം കീടനാശിനിയിലൂടെയും വ്യാപകമായ ഫോഗിങ് വഴിയും നാം നശിപ്പിക്കുന്നത് ഈ കൊതുകുകളുടെ സ്വാഭാവിക ശത്രുക്കളായ തുമ്പികളെയും തവളകളെയുമൊക്കെയായിരിക്കും.
തുമ്പിയുടെ ലാര്‍വ രണ്ടിനം കൊതുകുകളുടെയും ലാര്‍വകളെ തിന്നൊടുക്കുന്നു. കൂടാതെ തുമ്പികള്‍ പറക്കുന്ന കൊതുകുകളെ നശിപ്പിക്കുന്നു. മിയാന്‍മാറില്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ തുമ്പികളുടെ ലാര്‍വകളെ ഉപയോഗിച്ച് ഏഡിസ് കൊതുകുകളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

ഡെങ്കിയും ചിക്കുന്‍ഗുനിയയും സ്ഥിരമായി ഇല്ലാതാക്കണമെന്നുണ്ടെങ്കില്‍ നാം ചെയ്യേണ്ടത് തുമ്പികള്‍ക്കും തവളകള്‍ക്കും തിരിച്ചു വരാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണ്. കീടനാശിനികളുടെ പ്രയോഗം പരമാവധി കുറയ്ക്കുകയാണ് ഇതില്‍ പ്രധാനം. കാര്‍ഷിക രീതികളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ശക്തമായ നിയന്ത്രണനിയമങ്ങള്‍ കൊണ്ടുവരികയും വേണം.

ഏഡിസ് കൊതുകുകള്‍ക്കെതിരെയുള്ള ഹ്രസ്വകാല നിയന്ത്രണം ചെറിയ പ്രാദേശിക കൂട്ടായ്മകളിലൂടെ മാത്രമേ സാധ്യമാകൂ. മുതിര്‍ന്നവരെയും കുട്ടികളെയുമൊക്കെ പങ്കെടുപ്പിച്ച്, അവര്‍ക്ക് കൊതുകുകളെയും അവയുടെ പ്രജനനരീതികളെയുംപറ്റിയുള്ള വിവരങ്ങള്‍ നല്‍കി, കൊതുകു പെരുകുന്ന ഇടങ്ങള്‍ കണ്ടെത്തി അവ നശിപ്പിക്കലാണ് ചെയ്യേണ്ട പ്രവര്‍ത്തനം. ഇതിന് ജനകീയാസൂത്രണത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്ന പങ്കാളിത്ത 'സ്പിരിറ്റ്' വീണ്ടെടുക്കേണ്ടതുണ്ട്.

വലിച്ചെറിയല്‍ സംസ്കാരം

ചപ്പുചവറുകള്‍ വലിച്ചെറിയുന്ന 'വലിച്ചെറിയല്‍ സംസ്കാരം' നമ്മുടെ മുഖമുദ്രയായിരിക്കുന്നു. ഒരു കാലത്ത് ആഫ്രിക്കന്‍ മഴക്കാടുകളില്‍ ജീവിച്ചിരുന്ന ഏഡിസ് കൊതുകുകള്‍ വനനശീകരണത്തോടെ നാട്ടിലേക്ക് ഇറങ്ങിയിരിക്കയാണ്. ഇന്ന് അവക്കിഷ്ടം നമ്മുടെ നഗരീകൃത സംസ്കൃതിയാണ്. നാം വലിച്ചെറിയുന്ന പ്ളാസ്റ്റിക് ബാഗുകളില്‍ കുറച്ചു മഴവെള്ളം കയറിക്കഴിഞ്ഞാല്‍ ബാഷ്പീകരണം നടക്കാതെ ഏറെ നാള്‍ നില്‍ക്കുന്നു.കൊതുകിനു മുട്ടയിട്ടു പെരുകാന്‍ വേണ്ടത്ര സമയം.

ബോധവല്‍ക്കരണം കൊണ്ടുമാത്രം ഈ വലിച്ചെറിയല്‍ സംസ്കാരം നിയന്ത്രിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ശക്തമായ നിയമങ്ങള്‍ ഈ മേഖലയിലും ആവശ്യമാണ്. ഇറച്ചി മാലിന്യങ്ങള്‍ ചാക്കിലാക്കി പാതിരാത്രികളില്‍ പൊതുനിരത്തുകളിലും ജലാശയങ്ങളിലും നദികളിലും തോടുകളിലും പാതയോരത്തും നിക്ഷേപിച്ച് സമൂഹത്തിലാകെ രോഗം പകര്‍ത്തുന്നു. എല്ലാം സഹിച്ച് നിശ്ശബ്ദരായിരിക്കുന്ന ജനങ്ങളും വേറെ എവിടെയുണ്ട്? എലിപ്പനിയും ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയുമെല്ലാം വന്നിട്ടും പ്രശ്നത്തിന്റെ ഗൌരവം നമുക്ക് തിരിച്ചറിയാന്‍ കഴിയില്ലെന്നോ?

ആരോഗ്യ വകുപ്പുതലത്തിലും ദീര്‍ഘകാല നടപടികള്‍ ആവശ്യമുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ അനുഭവം വിലയിരുത്തുമ്പോള്‍ ശ്രദ്ധയില്‍പ്പെടുന്ന ഒരു പ്രധാന പരിമിതി ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ അഭാവമാണ്. ആരോഗ്യവകുപ്പ് അധികാര വികേന്ദ്രീകരണംവഴി ലഭ്യമായ പുതിയ സാധ്യതകള്‍ പരിഗണിക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യാതെ മുന്‍ കാലങ്ങളിലെപ്പോലെത്തന്നെ പരമ്പരാഗത ആരോഗ്യ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്. ആരോഗ്യവകുപ്പിന്റെ പിന്തുണ വേണ്ടത്ര ലഭിക്കാത്തതുമൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നവീന ആരോഗ്യ പദ്ധതികള്‍ തയാറാക്കാനോ ഏറ്റെടുത്ത പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകാനോ കഴിയുന്നുമില്ല.

ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയും. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആതുരസേവനം ഉറപ്പാക്കുന്നതിനു പുറമെ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും ജീവിത ശൈലീ രോഗങ്ങള്‍ കാലേക്കൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും പ്രാഥമിക ദ്വിതീയ തലത്തിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്.

ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ പ്രസ്ഥാനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ലക്ഷ്യബോധത്തോടെയും പ്രതിബദ്ധതയോടെയും ഒത്തുചേര്‍ന്നാല്‍ കേരളം നേരിടുന്ന ആരോഗ്യ പ്രതിസന്ധികള്‍ പരിഹരിച്ചുകൊണ്ട് വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടുകൂടിയതുമായ ഒരു പുതിയ കേരള ആരോഗ്യ മാതൃക സൃഷ്ടിക്കാന്‍ കഴിയും.

മാലിന്യ നിര്‍മാര്‍ജനവും പൌരബോധവും

ആളെണ്ണം പെരുകി, വീടുകളും നഗരങ്ങളും കൂടി, സമ്പത്തും സൌകര്യങ്ങളും വര്‍ധിച്ചു. എന്നാല്‍ പൊതുസൌകര്യങ്ങളുടെയും പൊതുവായി പാലിക്കേണ്ട മര്യാദകളുടെയും കാര്യത്തില്‍ കേരളീയരുടെ നില പരിതാപകരമാണ്. പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ യഥാര്‍ഥത്തില്‍ നമ്മുടെ പൌരബോധത്തിന്റെയും ശുചിത്വ ബോധത്തിന്റെയും ഉല്‍പ്പന്നങ്ങളാണ്. വയറിളക്ക രോഗങ്ങളില്‍ നിന്ന് നാം രക്ഷനേടിയത് വ്യക്തിതല ശുചിത്വത്തിലൂടെയാണ്. വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ദിവസവും കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്യുന്ന മലയാളി സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തില്‍ കടുത്ത അവഗണന കാണിക്കുന്നു. ഈ അവഗണനയുടെ ഫലമാണ് ഇന്ന് ജനങ്ങളെ മൊത്തം ബാധിക്കുന്ന മഹാമാരികളായി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.

വീടിന്റെ അകം വൃത്തിയാക്കുന്നതില്‍ എല്ലാവരും ശ്രദ്ധാലുക്കളാണ്. എന്നാല്‍ ചുറ്റുമുള്ള പരിസരവും പൊതുസ്ഥലങ്ങളുമെടുത്താലോ? ഭക്ഷ്യാവശിഷ്ടങ്ങളും പ്ളാസ്റ്റിക് കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിക്കും കൊതുകിനും കണക്കറ്റു പെരുകാനുള്ള സാഹചര്യം നാം ഒരുക്കുന്നു. നഗരങ്ങളിലാകട്ടെ മാലിന്യങ്ങള്‍ പുറത്തേക്ക് തള്ളുന്നതിലല്ലാതെ അത് കുറയ്ക്കുന്നതിന് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു ചുമതലയും ഇല്ലെന്നതാണ് സ്ഥിതി.

കേരളത്തിലെ നിലവിലുള്ള ശുചിത്വ-ആരോഗ്യ പ്രശ്നങ്ങളെ താഴെ പറയുന്ന രീതിയില്‍ ക്രോഡീകരിക്കാം.

1. മാലിന്യങ്ങള്‍ ഉത്ഭവ സ്ഥാനത്ത് തന്നെ ശേഖരിക്കപ്പെടുന്നില്ല

വീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, കെട്ടിടനിര്‍മാണ സ്ഥലങ്ങള്‍, തുറസ്സായ സ്ഥലങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഉണ്ടാകുന്ന മാലിന്യങ്ങള്‍ നിറയ്ക്കുന്ന കേന്ദ്രങ്ങളായി പൊതുവഴികള്‍ മാറുന്നു. ഇതുമൂലം തെരുവുകള്‍ എപ്പോഴും വൃത്തിയില്ലാത്തതായി മാറുന്നു. ഓടകള്‍ അടയുന്നു. ഈച്ച, കൊതുക്, എലി തുടങ്ങിയവ പെരുകുകയും നമ്മുടെ പരിസരത്തെയും ആരോഗ്യത്തെയും ഇവ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു.

2. പുനഃചംക്രമണം ചെയ്യാവുന്ന മാലിന്യങ്ങളുടെ അപൂര്‍ണമായ തരംതിരിക്കല്‍

ഉപയോഗ ശൂന്യമായ കടലാസുകള്‍, കുപ്പികള്‍, പ്ളാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ മുതലായവ ഇനം തിരിച്ച് വില്‍ക്കാനുള്ള സംവിധാനങ്ങള്‍ ഇല്ല. പ്ളാസ്റ്റിക്ക്, ചില്ല്, റബര്‍, ലോഹക്കഷണങ്ങള്‍ എന്നിവയും ഗൃഹമാലിന്യങ്ങളും ഒരുമിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവെക്കുന്നു.

3. മാലിന്യത്തെ റോഡില്‍ നിന്നോ മാലിന്യം നിറഞ്ഞ
ബിന്നുകളില്‍ നിന്നോ ശേഖരിക്കല്‍

മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെട്ട സ്ഥലങ്ങളില്‍നിന്ന് നേരിട്ട് ശേഖരിക്കപ്പെടുന്നില്ല. റോഡ് അടിച്ചുവാരലാണ് മാലിന്യ ശേഖരണത്തിന്റെ പ്രധാന രീതി. ഇത് സ്ഥിരമായി എല്ലാ സ്ഥലങ്ങളിലും എല്ലാ ദിവസങ്ങളിലും നടത്തുന്നില്ല. ജൈവവും അജൈവവും അപകടകാരികളുമായ എല്ലാ മാലിന്യങ്ങളും കൂടിക്കലര്‍ന്ന് അടുത്ത ശേഖരണ സ്ഥലത്തേക്ക് നീങ്ങുന്നു. ഇതും ഗുരുതരമായ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നു.

4. അശാസ്ത്രീയവും കാര്യക്ഷമമല്ലാത്തതുമായ ഉപകരണങ്ങളുടെ ഉപയോഗം

മാലിന്യ ശേഖരണത്തിനായി ഉപയോഗിക്കുന്ന ചൂല്, കൈവണ്ടി എന്നിവ തീര്‍ത്തും അശാസ്ത്രീയവും ജോലിക്കാരുടെ കാര്യക്ഷമത കുറയ്ക്കുന്നവയുമാണ്.

5. സ്ഥിരവും കാര്യക്ഷമവുമായ രീതിയില്‍ മാലിന്യങ്ങള്‍
നിര്‍മാര്‍ജനം ചെയ്യുന്ന രീതിയുടെ അഭാവം

മാലിന്യങ്ങള്‍ കുന്നുകൂടി അവിടെനിന്നും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്ന രീതി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

6. ശാസ്ത്രീയ മലിനജല നിര്‍മാര്‍ജനത്തിന്റെ അഭാവം

കേരളത്തിലെ ചെറിയ നഗരങ്ങള്‍ മുതല്‍ കോര്‍പറേഷന്‍ വരെ ഈ പ്രശ്നം രൂക്ഷമാണ്. പലപ്പോഴും കടകളില്‍നിന്നും വീടുകളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നും പൊതു സ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടാറുണ്ട്. തുറന്ന ഓടകളിലൂടെ റോഡിനിരുവശവും മലിനജലം ഒഴുകുന്നത് അപൂര്‍വമായ കാഴ്ചയല്ല.

ഖരമാലിന്യങ്ങള്‍ ഇത്തരം ഓടകളില്‍ അടിഞ്ഞുകൂടുന്നത് ജലം കെട്ടിനില്‍ക്കുന്നതിനും രൂക്ഷമായ ദുര്‍ഗന്ധത്തിനും കാരണമാകുന്നു. കൂടാതെ കൊതുക്, ഈച്ച തുടങ്ങിയ ജീവികളുടെ പ്രജനനം സുഗമമാക്കുവാനും ഇത് കാരണമാകും. പൊതുനിരത്തുകളിലേക്ക് മലിനജലം ഒഴുക്കുന്നത് ഒരുകാരണവശാലും പരിഷ്കൃത സമൂഹത്തില്‍ അനുവദിക്കാനാവില്ല.

മാലിന്യനിര്‍മാര്‍ജന പരിപാടികളെ ജനപങ്കാളിത്തത്തോടുകൂടി പുനഃക്രമീകരിക്കുകയും, ശാസ്ത്രീയ മാലിന്യ പരിപാലന പരിപാടിക്ക് ഗവണ്‍മെന്റ് തലത്തില്‍ അടിയന്തരമായി രൂപം നല്‍കുകയും വേണം. പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍, മാലിന്യ പരിപാലനത്തിന് അനുയോജ്യമായ നയങ്ങള്‍ രൂപീകരിക്കണം.

മാലിന്യ സംസ്കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും രണ്ട് തലത്തില്‍ ക്രോഡീകരിക്കാം.

1. സാങ്കേതിക തലം

വിവിധ മാലിന്യ പ്രശ്നങ്ങള്‍ക്ക് വെവ്വേറെ സാങ്കേതിക സമീപനങ്ങള്‍ ആവശ്യമാണ്. മാലിന്യത്തിന്റെ സ്വഭാവം, അളവ്, ചെലവ്, പരിസ്ഥിതി തുടങ്ങിയവയെ അടിസ്ഥാനമാക്കി സാങ്കേതിക വിദ്യ സ്വീകരിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ ലഭ്യമായ വിവിധ സങ്കേതങ്ങള്‍ ഇനി പറയുന്ന തരത്തില്‍ ചുരുക്കാം.

മ) സംസ്കരിക്കപ്പെടാത്ത മാലിന്യം

അപകടകാരികളായതും അജൈവമായതുമായ മാലിന്യങ്ങള്‍ മാറ്റിയാല്‍ പൂര്‍ണമായും ജൈവമാലിന്യങ്ങളാണ് ലഭിക്കുക. ഇത് നേരിട്ട് വളമായി തെങ്ങ്, റബര്‍ തുടങ്ങിയവയുടെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കാം. കുറച്ചെങ്കിലും ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് ജൈവമാലിന്യങ്ങള്‍ സ്വന്തം പറമ്പില്‍ തന്നെ വളമായി ഉപയോഗിക്കാം. വീടുകളുടെ സാന്ദ്രത കൂടിയ നഗരപ്രദേശങ്ങളില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ല എങ്കില്‍ കേന്ദ്രീകൃതമായ ശേഖരണവും സംസ്കരണവും ആവശ്യമായി വരും. ജൈവമാലിന്യം ശേഖരിച്ചുകഴിഞ്ഞാല്‍ നേരിട്ട് കൃഷിയിടങ്ങളിലേക്ക് കൊടുക്കുകയോ സംസ്കരണശാലകളിലെത്തിക്കുകയോ ആവാം.

യ) കമ്പോസ്റ്റ്

കാലം തെളിയിച്ച ജൈവ മാലിന്യ സംസ്കരണ പ്രക്രിയയാണ് കമ്പോസ്റ്റ്. വളരെ ലളിതമായ വളക്കുഴി മുതല്‍ പരിഷ്കൃതമായ വിന്‍ഡ്രോ കമ്പോസ്റ്റിങ് വരെയുള്ള വിവിധ മാര്‍ഗങ്ങള്‍ ഇവിടെ സ്വീകരിക്കാം. മണ്ണിര കമ്പോസ്റ്റിങ് ഈ മേഖലകളില്‍ ഒട്ടേറെ പ്രതീക്ഷ നല്‍കുന്നുണ്ട്. വീടുകളില്‍ തന്നെ ചെയ്യാവുന്നതാണ്. ഗുണമേന്മയുള്ള വളം ലഭ്യമാക്കുന്ന മണ്ണിര കമ്പോസ്റ്റ് നിര്‍മാണം.

ര) ബയോഗ്യാസ്

ജൈവ മാലിന്യം സംസ്കരിച്ച് ബയോഗ്യാസ് ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകളും സംരംഭങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. മാലിന്യത്തില്‍ നിന്ന് ഇന്ധനമോ വൈദ്യുതിയോ ലഭിക്കുവാന്‍ ഇത്തരം യൂണിറ്റുകള്‍ സഹായിക്കുന്നു. ബയോഗ്യാസ് പ്ളാന്റില്‍ നിന്നും പുറംതള്ളുന്ന മിശ്രിതം വളമായി ഉപയോഗിക്കാം. വളരെ ശ്രദ്ധയോടെ ഉള്ള പരിചരണം ഇവയ്ക്കാവശ്യമാണ്.

ല) അജൈവ വസ്തുക്കള്‍

പ്ളാസ്റ്റിക്ക്, കുപ്പി, ടിന്‍ തുടങ്ങിയവയെല്ലാം തന്നെ പുനഃചംക്രമണത്തിന് വിധേയമാക്കാം. അടുത്ത കാലംവരെ കട്ടികുറഞ്ഞ പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ ആരും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ സമീപകാലത്ത് അതിനുള്ള ഏജന്‍സികള്‍ കേരളത്തില്‍ എല്ലായിടത്തും ഉണ്ട്. ഇതിനായി ഈ വസ്തുക്കള്‍ സംഭരിക്കുവാന്‍ ഉള്ള സ്ഥലം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പ്ളാസ്റ്റിക്കിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കുവാനായി യന്ത്രങ്ങളുടെ സഹായം തേടാവുന്നതാണ്. കുപ്പികളും ടിന്നുകളും അതേപടി തന്നെ പുനഃചംക്രമണത്തിന് അയക്കാവുന്നതാണ്.

വ) അപകടകാരിയായ മാലിന്യം

ഉപയോഗം കഴിഞ്ഞ ബാറ്ററികള്‍, ബള്‍ബുകള്‍, ഇലക്ട്രിക് ട്യൂബുകള്‍, കാലഹരണപ്പെട്ട മരുന്നുകള്‍, കീടനാശിനികള്‍ തുടങ്ങി വിവിധ വിഷവസ്തുക്കള്‍ മാലിന്യമായി അടിയാറുണ്ട്. ഇവയുടെ അളവ് താരതമ്യേന വളരെ കുറവാണ്. അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ആഴ്ച ഉല്‍പാദിപ്പിക്കുന്ന മാലിന്യം ഒന്നിച്ച് ശേഖരിച്ചാല്‍ മതിയാകും. വ്യക്തിഗതമായി സംസ്കരിക്കുക പലപ്പോഴും പ്രയാസമായിരിക്കും. എങ്കിലും പരിസരത്തിനും അതുവഴി നമുക്കും അപകടകാരിയായതിനാല്‍ ഇവയെ പ്രത്യേകം കൈകാര്യം ചെയ്യേണ്ടതുണ്ട്.

ഏറ്റവും നല്ല മാര്‍ഗം ഉല്‍പാദകര്‍ തന്നെ ഉപയോഗ ശൂന്യമായ ഈ വസ്തുക്കള്‍ തിരിച്ചെടുക്കുകയും കേന്ദ്രീകൃതമായ ഒരു സംസ്കരണ ശാലയിലേക്ക് കൊണ്ടുപോവുകയും ചെയ്യുക എന്നതാണ്. അത് സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ മേഖലാടിസ്ഥാനത്തില്‍ Sanitary Land Fill ആലോചിക്കാവുന്നതാണ്. എന്തായാലും വിവേചനമില്ലാതെ ചുറ്റുപാടും ഇത്തരം വിഷവസ്തുക്കള്‍ വലിച്ചെറിയുകയോ പൊതു മാലിന്യത്തില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നത് പരിതാപകരമാണ്.

2. സാമൂഹ്യതലം

മാലിന്യ സംസ്കരണത്തിന് സാങ്കേതിക ഇടപെടലുകളേക്കാള്‍ പ്രാധാന്യം സാമൂഹ്യ ഇടപെടലുകള്‍ തന്നെയാണ്. കാരണം മുന്‍ വിവരിച്ച പല സങ്കേതങ്ങള്‍ക്കും സാങ്കേതികത താരതമ്യേന കുറവാണ്. എന്നാല്‍ മാലിന്യം വേര്‍തിരിച്ച് സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും ജനങ്ങളില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കുക ദുഷ്കരമാണ്. എങ്കിലും ഇതല്ലാതെ നമുക്ക് മറ്റു മാര്‍ഗങ്ങളൊന്നുംതന്നെ ഇന്ന് ലഭ്യമല്ല. ഇത്തരത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും മനോഭാവം വളര്‍ത്തുന്നതിനും ആവശ്യമായ സാമൂഹ്യ സംഘടനാ സംവിധാനങ്ങള്‍ ഓരോ തദ്ദേശ ഭരണ പ്രദേശത്തും വികസിപ്പിക്കേണ്ടിയിരിക്കുന്നു.

ശുചിത്വവും മാലിന്യ നിര്‍മാര്‍ജനവും ജനങ്ങളൂടെ പൌരബോധത്തിന്റെ ഭാഗമാണ്; സര്‍ക്കാരിന് ഉണ്ടാക്കാവുന്നതല്ല. രാഷ്ട്രീയ ഇച്ഛാശക്തിയാണ് പ്രധാനം. കൊതുകും ഈച്ചയും ഇല്ലാത്ത ഒരു ചൈന മാവോവിന്റെ സ്വപ്നമായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. അത്തരം 'ക്രിയാത്മകമായ' സ്വപ്നം കാണാന്‍ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കും കഴിയണം. ഇതൊക്കെ ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നങ്ങളാണെന്നതും തിരിച്ചറിയണം.

മാലിന്യ സംസ്കരണത്തിനായി ജനങ്ങളുടെ വന്‍പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ രാഷ്ട്രീയ പാര്‍ടികള്‍ തയാറാക്കണം. ഇതിലേക്ക് എല്ലാ ഔദ്യോഗിക -അനൌദ്യോഗിക സംവിധാനങ്ങളെയും പങ്കാളികളാക്കണം. കേരളത്തില്‍ ചില രാഷ്ട്രീയ പാര്‍ടികള്‍ ഇപ്പോള്‍ ഈ രംഗത്തേക്ക് മുന്നിട്ടിറങ്ങിയത് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. മറ്റ് പാര്‍ടികളും ഈവഴി ചിന്തിക്കേണ്ടിയിരിക്കുന്നു.

(ലേഖകന്‍: ശ്രീ. ടി പി കുഞ്ഞിക്കണ്ണന്‍, ‍പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്)