Showing posts with label സാഹിത്യം. Show all posts
Showing posts with label സാഹിത്യം. Show all posts

24 June, 2010

വിശപ്പിന്റെ സൌന്ദര്യശാസ്ത്രം

സൌന്ദര്യശാസ്ത്ര ചര്‍ച്ചകളില്‍ അടിക്കടി പരാമര്‍ശിച്ചു കേള്‍ക്കാറുള്ള പ്രബന്ധമാണ് ലാറ്റിനമേരിക്കന്‍ സിനിമാ സംവിധായകനായ ഗ്ളാബര്‍ റോഷയുടെ 'വിശപ്പിന്റെ സൌന്ദര്യശാസ്ത്രം'. വിശപ്പ് ലജ്ജിക്കേണ്ട ഒരു കാര്യമല്ലെന്നും, വിശക്കുന്നവന്റെ സഹജഭാവം ഹിംസ (വയലന്‍സ്) ആയിരിക്കുമെന്നും പ്രസ്തുത പ്രബന്ധത്തില്‍ റോഷ വ്യക്തമാക്കുന്നുണ്ട്. മലയാളത്തില്‍ ഇക്കാര്യം കൃത്യതയോടെ, കണിശതയോടെ, തികഞ്ഞ പ്രായോഗികതയോടെ പറഞ്ഞ എഴുത്തുകാരന്‍ കോവിലനാകുന്നു. കോവിലന്റെ ഓരോ രചനയും വിശപ്പിന്റെ ഓരോ പുതിയ സൌന്ദര്യശാസ്ത്രങ്ങളാകുന്നു. "വിശപ്പ് ഒരു പാപമല്ല. ശാപമാണ്.'' ദൈവശാപം ജഠരാഗ്നിയായി ദാഹാനലനായി മനുഷ്യന്റെ കുടലുകളില്‍ കത്തിപ്പടര്‍ന്നുകയറുന്നു. അഗ്നി ഒരു പ്രളയത്തിലും കെടുന്നില്ല - അവനെ തിന്നുതീര്‍ക്കാതിരിക്കാന്‍ ആ അഗ്നിയിലേക്ക് അവന്‍ ആഹാരം ഹോമിക്കുന്നു. നേരാനേരത്തും ആഹാരം ഹോമിച്ചുകൊണ്ടിരിക്കുന്നു. നേരം തെറ്റിയോ, അഗ്നി അവനെ തിന്നും. കൂടുതല്‍ ആഹാരം തേടാന്‍, മെച്ചപ്പെട്ട ആഹാരം തേടാന്‍ മനുഷ്യന്‍ തമ്മില്‍തമ്മില്‍ മത്സരിക്കുന്നു.

"ദൈവമേ, എനിക്കെന്റെ ഉരിയരിക്കഞ്ഞി തരൂ.... എനിക്കൊരു തൊഴില്‍ തരൂ..... എന്റെ തൊഴില്‍ എന്റെ ജീവിതമാകുന്നു'' (ഭരതന്‍: പുറം 7-8). കോവിലന്റെ രചനകളിലെ സമയം വിശപ്പുകൊണ്ട് അളന്നു തിട്ടപ്പെടുത്തപ്പെട്ടതാണ്.

"ഇന്നത്തെ അത്താഴം കഴിഞ്ഞു. ബുധന്‍ അവസാനിക്കുന്നു'' (ഭരതന്‍). കോവിലന്‍ രചിച്ച വിശപ്പിന്റെ ഭൂമികകളില്‍ അഗ്നി ഒരു സ്ഥിരം രൂപകമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അഗ്നി വിശപ്പാകുന്നു. "ഈ പാപ്പന്‍ എപ്പോള്‍ കാണുമ്പോഴും വയറ്റത്തേ നോക്കൂ'' എന്നത്രയും പറയുമാറ് വയറ് മനുഷ്യന്റെ ഉത്തമാംഗമായി കോവിലന്‍ കണ്ടു. ഏതു ഭാഷ സംസാരിക്കുന്ന ജനസമൂഹത്തിനിടയിലും വിശക്കുന്ന മനുഷ്യനെ കോവിലന്‍ നൊടിയിടകൊണ്ട് തിരിച്ചറിഞ്ഞു. "മരിച്ചുപോയാല്‍ എല്ലാ സൊല്ലകളും അവസാനിച്ചുകിട്ടും. പക്ഷേ മരിച്ചുകിട്ടാന്‍ ഒരു ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ക്കണം''- മനുഷ്യന്റെ അസ്തിത്വദുഃഖങ്ങള്‍,ആധി ഭൌതികങ്ങള്‍ കോവിലന്റെ ഏറ്റവും പ്രിയപ്പെട്ട പ്രമേയങ്ങളായിത്തീരുന്നത് ഇക്കാരണത്താലാണ്. വിശപ്പാണ് മനുഷ്യന്റെ ആത്യന്തികസത്യം എന്ന് കോവിലന്‍ മനസ്സിലാക്കുന്നത് സ്വന്തം അനുഭവങ്ങളിലൂടെ മാത്രമല്ല. പാവറട്ടി സംസ്കൃത കോളേജില്‍ പഠിക്കുമ്പോള്‍ തന്റെ അഞ്ചു ഗുരുനാഥന്മാരിലൊരാള്‍ -ചെറുകാട്- പറഞ്ഞു: "പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇന്നലെ ഉണ്ടായ സംഭവമാണ്. മനുഷ്യന്‍ എന്തുമാത്രം ദുരിതങ്ങളാണനുഭവിക്കുന്നതെന്ന് ഇതു കേട്ടാല്‍ നിങ്ങള്‍ക്ക് ഊഹിക്കാം''. രാത്രിയായിരുന്നു, കൂരിരുട്ടായിരുന്നു, അസമയമായിരുന്നു. എന്തോ ഒരാവശ്യത്തിനുവേണ്ടി ചാവക്കാട്ടേക്ക് പോയ ചെറുകാട് പുന്നച്ചോട്ടിലെത്തിയപ്പോള്‍ ആരോ ഒരാള്‍ അദ്ദേഹത്തെ തടുത്തു. അപായമൊന്നും ഉണ്ടായില്ല- അതൊരു സ്ത്രീയായിരുന്നു. സ്ത്രീയുടെ പേക്കോലമായിരുന്നു. അവള്‍ക്ക് ചെറുകാട് എന്തെങ്കിലും കൊടുക്കണം. അവള്‍ക്ക് വിശക്കുന്നുണ്ട്. നാളുകളായി അവള്‍ ആഹാരം കഴിച്ചിട്ടില്ല. കൂരിരുട്ടില്‍ മിഴിച്ചുനിന്ന ചെറുകാടിനോട് സ്ത്രീ വീണ്ടും ഇരന്നു,"രണ്ടു മുക്കാല് തരൂ.... എന്നെ എന്തും ചെയ്തോളൂ. എനിക്ക് രണ്ടു മുക്കാല് തരൂ''...... തന്റെ ശിഷ്യനായ കോവിലനോട് ബനിയനിട്ടുവരാന്‍ പറയുകയും ബനിയനകത്ത് കമ്യൂണിസ്റ്റ് സാഹിത്യം ഒളിപ്പിച്ചു കൊടുത്തയക്കുകയും ചെയ്തു ചെറുകാട്. കോവിലനെ കമ്യൂണിസ്റ്റു പാര്‍ടിയിലേക്ക് അടുപ്പിക്കുന്നതും ചെറുകാടാണ്.

തന്റെ മതവും വിശ്വാസവും മാനവികതയാണെന്ന് 'ജന്മാന്തര'ങ്ങളില്‍ ഒരിടത്ത് കോവിലന്‍ രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യന്‍ എത്ര സുന്ദരമായ പദം! മലയാളത്തിലെ കമ്യൂണിസ്റ്റു സാഹിത്യകാരന്മാരോളംതന്നെ ഉച്ചത്തില്‍ കോവിലന്‍ ഈ വാക്യം ആവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യന്റെ ജനിതകത്തെക്കുറിച്ച്, പാരമ്പര്യത്തിന്റെ തുടര്‍ക്കണ്ണികളെക്കുറിച്ച്, ഓരോ മനുഷ്യനും അനുഭവങ്ങളുടെ ഒരു മഹാപ്രപഞ്ചമാണെന്ന സത്യത്തെക്കുറിച്ച് കോവിലന്‍ ബോധവാനായിരുന്നു. മനുഷ്യനെക്കുറിച്ച് എഴുതേണ്ടിവന്നപ്പോഴൊക്കെ കോവിലന്‍ നിസ്സംഗതയോടെ അവന്റെ ശരിതെറ്റുകളെ നോക്കിക്കണ്ടു. ഒരു ധനചിഹ്നമെഴുതേണ്ടിടത്ത് ഒരു ഋണചിഹ്നമെഴുതിയതുകൊണ്ട് ഒരു ജീവിതം മുഴുവന്‍ പണയം നല്‍കേണ്ടിവരുന്ന പാവം മനുഷ്യജീവിതങ്ങള്‍ (എ മൈനസ് ബി).

"മനുഷ്യന്‍ എന്തുമാവാം. എല്ലാവര്‍ക്കും ഓരോന്നില്ല. എന്തോ ഒന്നിന് പിശകാണ്. മനുഷ്യന്‍! മനുഷ്യന്‍ എന്ന ഈ മഹത്തായ വാക്ക് ഉള്‍ക്കൊള്ളുന്ന ആത്മാവും ഹൃദയവും വിശേഷബുദ്ധിയുമുള്ള മനുഷ്യന്‍ എവിടെ? എന്തോ ഒന്നിന് പിശകാണ്. എ മൈസ് ബി. ജീവിതം പൂര്‍ണമല്ലെന്ന്. മനുഷ്യരുടെ കണക്കെഴുത്തില്‍ അനവരതം അകാലത്തില്‍നിന്ന് കാലത്തോളം കണക്കുകൂട്ടുന്ന ചിത്രഗുപ്തനെക്കുറിച്ച് ഇളയതു മാസ്റ്റരല്ലേ പറഞ്ഞുതന്നത്? ചിത്രഗുപ്തന്‍ ഒരാശയമാണോ? ജീവിതം പൂര്‍ണമല്ലെന്ന അജ്ഞേയമായ സംഹിതയെ വിഡംബനായ ഒരു കണക്കപ്പിള്ളയിലൂടെ ഏതൊരു ജീനിയസ്സാണ് ലോകത്തിന് ചികഞ്ഞെടുത്തുകൊടുത്തത്!'' (എ മൈനസ് ബി).

"ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ ഒരുകാലത്തും മനസ്സിലാക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവും അതാകുന്നു.ഒരു മനുഷ്യന്‍ തനതായ ഒരു പ്രപഞ്ചമാകുന്നു. ഒരു വിദൂര നക്ഷത്രമാകുന്നു. ആ പ്രപഞ്ചത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന്, സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മറ്റൊരു മനുഷ്യന്‍ ഊഹിക്കുകയേ ഉള്ളൂ. ഊഹം യഥാതഥം ആയിക്കൊള്ളണമെന്നില്ല. ഞാന്‍ ഇങ്ങനെ ആയതുകൊണ്ട് അവന്‍ അങ്ങനെ ആയിരിക്കും. അന്യനെ മനസ്സിലാക്കാനുള്ള നിരവധി ഉപാധികളില്‍ ഒന്ന് അവന്റെ വാക്കാകുന്നു. പക്ഷേ മനുഷ്യന്‍ പൊളിവാക്കും പറയും'' (ഭരതന്‍).

അതെ, മനുഷ്യനെ മനസ്സിലാക്കുക എന്ന അത്യന്തം ശ്രമകരമായ പ്രവൃത്തിയാണ് തന്റെ സാഹിത്യത്തിലൂടെ കോവിലന്‍ നിര്‍വഹിക്കാന്‍ ശ്രമിച്ചത്. മുനിമടകളുടെയും കുടക്കല്ലുകളുടെയും നന്നങ്ങാടികളുടെയും അയല്‍പക്കക്കാരനായിരുന്ന കോവിലന്‍ മനുഷ്യന്റെ ജനിതകബന്ധങ്ങളെയും ചരിത്രത്തെയുംകുറിച്ചാണ് എപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞുപോന്നത്.

"എക്കാലത്തും കണ്ണാഞ്ചിറക്കളരിയില്‍ രണ്ട് ഗുരുനാഥന്മാരുണ്ടായിരുന്നു. കഞ്ചുട്ടിപ്പണിക്കരുടെ മഹന്‍ കുഞ്ചിട്ട പണിയ്ക്കര്‍, കുഞ്ചിട്ട പണിയ്ക്കരുടെ മകന്‍ കുഞ്ചുട്ടി പണിക്കര്‍, കുഞ്ഞുട്ടി പണിക്കരുടെ മഹന്‍ ....'' (തട്ടകം).

"ആറാടിക്കടവില്‍ ചേന്നന്‍, ചേന്നന്‍ മകന്‍ ചേന്നപ്പന്‍, ചേന്നപ്പന്‍ മകന്‍ ചേന്നന്‍, ചേന്നന്‍ മകന്‍....'' (തോറ്റങ്ങള്‍).

പരമ്പരകളിലൂടെ ആവര്‍ത്തിക്കുന്ന മനുഷ്യമഹാജീവിതനാടകത്തിന്റെ സാക്ഷിയായിരുന്നു കോവിലന്‍. നിസ്സംഗനായ സാക്ഷി- "ഭടനും സന്യാസിയും നിസ്സംഗരാകുന്നു.'' കോവിലന്‍ ഭടനും സന്യാസിയുമായിരുന്നു. ഒന്നാംതരം ഒരു "റൊമാന്റിക് റവലൂഷണറി''. തന്റെ മതവും വിശ്വാസവും മാനവികതയാണെന്ന് വിളിച്ചുപറഞ്ഞ സന്യാസി. ഒരു കഷണം അസ്ഥിയും ഒരു പലം മനയോലയും മനസ്സില്‍ കൊണ്ടുനടന്ന ഭടനും സന്യാസിയുമായ ഒരു നിസ്സംഗന്‍.

പക്ഷേ ഈ നിസ്സംഗന്റെ വ്യക്തിബന്ധങ്ങള്‍ എത്ര സ്നേഹപൂര്‍ണവും ദൃഢതരവുമായിരുന്നു എന്ന് കോവിലന്റെ മരണാനന്തരമുള്ള ശൂന്യതക്ക് മുന്നില്‍ നിന്നുകൊണ്ട് ഞാന്‍ ആലോചിക്കുകയാണ്. ചെറുകാടിന്റെ മക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ ഓരോരുത്തരെയും കോവിലന്‍ എപ്പോഴും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ തലശേരി സാഹിത്യസമിതിയുടെ വാര്‍ഷികങ്ങള്‍ക്ക് വരുമ്പോഴൊക്കെയും മയ്യഴിയില്‍ എന്റെ വീട്ടില്‍ കോവിലന്‍ അതിഥിയായെത്തുമായിരുന്നു. സാമ്പത്തികമായും ശാരീരികമായും കോവിലന്‍ ഏറെ വിഷമങ്ങള്‍ അനുഭവിച്ച ഒരു കാലമായിരുന്നു അത്. പക്ഷേ എഴുത്തില്‍ പുതിയപുതിയ വഴികള്‍ തേടിയിരുന്ന കാലം. 'എ മൈനസ് ബി'യില്‍നിന്നും ഏഴാമെടങ്ങളില്‍നിന്നും വ്യത്യസ്തമായി കോവിലന്‍ പുതിയ പുതിയ ശൈലികള്‍ പരീക്ഷിച്ചുകൊണ്ടിരുന്ന കാലം. തോറ്റങ്ങളും, താഴ്വരകളും ഹിമാലയവും വന്ന കാലം. ആത്മാനുകരണം ആത്മഹത്യയെക്കാള്‍ മോശമാണെന്ന് കോവിലന്‍ വിചാരിച്ചിരുന്ന ഒരു കാലമായിരുന്നു അത്. അക്കാലത്ത് ആധുനികതയുടെ ബാനറില്‍ പുറത്തിറങ്ങിയ കഴമ്പുറ്റ രചനകളെയെല്ലാം കോവിലന്‍ സ്വാഗതം ചെയ്തു. ചെറുപ്പക്കാരായ എഴുത്തുകാരെ ഇത്രയേറെ ശ്രദ്ധിക്കുകയും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എഴുത്തുകാരന്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. പുതിയ കുട്ടികള്‍ക്കേ ഹിമാലയത്തിലെയും താഴ്വരകളിലെയും ഭാഷ മനസ്സിലാകൂ എന്നുവരെ ശഠിച്ചു കോവിലന്‍ - അതിഥിയായി വീട്ടിലെത്തിയാല്‍ ശാസിക്കാന്‍വരെ സ്വാതന്ത്യ്രമുള്ള ഒരു കാരണവരായി മാറും കോവിലന്‍. അടിയ്ക്കടി എഴുതാത്തതിനെച്ചൊല്ലി, എടുക്കുന്ന നിലപാടിനെച്ചൊല്ലി സ്നേഹത്തിന്റെ ഭാഷയില്‍ ശാസിക്കാന്‍ കോവിലന് കഴിയുമായിരുന്നു. എഴുപതുകള്‍ക്കുശേഷം കോവിലന്റെ വടക്കോട്ടുള്ള യാത്രകള്‍ ചുരുങ്ങി. ഏതെങ്കിലും യോഗത്തില്‍ കാണുമ്പോള്‍ കൈകള്‍ കൂട്ടിപ്പിടിച്ച് ഒരു കൂര്‍ത്ത നോട്ടം- ഒരു കനത്ത മൂളല്‍. 2007 ല്‍ തൃശൂര്‍ കേരളവര്‍മ കോളേജ് പൂര്‍വവിദ്യദ്യാര്‍ഥി സംഘം ഏര്‍പ്പെടുത്തിയ മൂന്നോ നാലോ അവാര്‍ഡുകളില്‍ ഏറ്റവും നല്ല ഗവേഷണകൃതിക്കുള്ള അവാര്‍ഡ് എനിക്കായിരുന്നു. സച്ചിദാനന്ദനും കെ ആര്‍ മീരയുമായിരുന്നു മറ്റ് അവാര്‍ഡ് ജേതാക്കള്‍. അവാര്‍ഡ് നല്‍കുന്നത് കോവിലന്‍. എനിക്ക് അവാര്‍ഡ് തന്ന് ഒരു നിമിഷം എന്നെ നോക്കിനിന്ന് ചേര്‍ത്തുപിടിച്ച് എന്റെ നെറ്റിയില്‍ നല്‍കിയ ചുംബനത്തിന്റെ ചൂട് - സ്നേഹവാത്സല്യങ്ങളുടെ ചൂട് - നിറകണ്ണുകളോടെ ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്. പ്രിയപ്പെട്ട കോവിലന്‍, മജിഷ്യന്‍ എന്ന് അങ്ങ് കളിപ്പേരിട്ട അങ്ങയുടെ ഗുരുനാഥന്റെ ബാക്കിയുള്ള ഒരു ജീവിതം മുഴുവന്‍ ജീവിച്ചുതീര്‍ക്കാനുള്ള ഉര്‍ജമാണ് ആ വാത്സല്യത്തില്‍നിന്ന് ലഭിച്ചത്."അവന്‍ ഒരു കൊച്ചുകുട്ടിയായിരുന്നു. നനഞ്ഞ മണല്‍ത്തിട്ടില്‍ അവന്‍ ഒരു വെള്ളിനാണ്യം കുഴിച്ചിട്ടു. അവന്റെ അമ്മ കടവില്‍ കുളിക്കുന്നുണ്ടായിരുന്നു. നാണ്യത്തിന്റെ വെള്ളിവിത്ത് മുളച്ച് തൈയായി മരമായി വളരുന്നതും കാത്ത് അവന്‍ മണല്‍ത്തിട്ടില്‍ ഇരുന്നു. ആ മരം കായ്ച്ച് ഉതിരുന്ന വെള്ളിനാണ്യങ്ങള്‍ ശേഖരിക്കാന്‍ അവന്‍ ഒരു കുട്ടുസഞ്ചി സമ്പാദിച്ചുവെച്ചു. വെള്ളി വിത്തിന് മുളപൊട്ടിയത് നോക്കാന്‍ അവന്‍ എന്നും ആറ്റുകടവില്‍ പോയി. പക്ഷേ അവന്‍ മറന്നുപോയി നനഞ്ഞ മണല്‍ത്തിട്ടില്‍ എവിടെയാണ് വെള്ളിനാണ്യം കുഴിച്ചിട്ടതെന്ന്. പിന്നിടൊരിക്കലും അവന് പിടികിട്ടിയില്ല. അമ്മ പറഞ്ഞു, നിന്റെ നാണ്യം അടുത്ത ജന്മത്തില്‍ മുളയ്ക്കും'' (ഭരതന്‍: പുറം 59-60).

"അമ്മിഞ്ഞ പുഴയില്‍ തുണി കഴുകുമ്പോള്‍ അപ്പുക്കുട്ടന്‍ തൊട്ടപ്പുറത്ത് നനഞ്ഞ പൂഴിയില്‍ നാണ്യം കുഴിച്ചിട്ടു. മുളച്ച് വളര്‍ന്ന് കാശുമരമാകട്ടെ. തിരിച്ചുവരുമ്പോള്‍, അമ്മിഞ്ഞ ചോദിച്ചു,

അണ എവിടെ?

ഉടനെ പറഞ്ഞു:

'കുഴിച്ചിട്ടു'

'എവിടെ?'

അപ്പുക്കുട്ടന്‍ സ്ഥലം മറന്നുപോയി. ഓളങ്ങള്‍ നിരന്തരം കയറിത്തലോടിയ പുഴക്കരയില്‍ നാണ്യം എവിടെയെന്ന് അവന്‍ കണ്ടെത്തിയില്ല'' (തട്ടകം: പുറം 157-158).

തട്ടകം എഴുതുമ്പോഴേക്ക് കോവിലന്‍ തന്റെ ജനിതകത്തിന്റെ വെള്ളിനാണയം കുഴിച്ചിട്ട സ്ഥലം കണ്ടെത്തിക്കഴിഞ്ഞിരുന്നു. അത് മുറ്റത്തെ മുരിങ്ങമരച്ചുവട്ടിലാണെന്ന്തന്റെ ഗുരുനാഥന്‍ - മജിഷ്യന്‍ എന്ന് താന്‍ കളിപ്പേരിട്ട ഗുരുനാഥന്‍- തന്നെയാണല്ലോ പറഞ്ഞുകൊടുത്തത്.

*

കെ പി മോഹനന്‍, ദേശാഭിമാനി വാരിക

20 March, 2010

ഗീതാഞ്ജലി - ടാഗോറിന്റെ മാനവികത

സാഹിത്യത്തിനുള്ള നോബല്‍സമ്മാനം ഇന്ത്യന്‍ ഭാഷയിലെഴുതപ്പെട്ട ഒരു കൃതിക്ക് ഇന്നോളം ഒരിക്കല്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. അത് രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി'. ബംഗാളിയിലുള്ള മൂലകൃതി 1910-ലാണ് പ്രസിദ്ധീകരിച്ചത്. 2010ലെത്തിനില്‍ക്കുമ്പോള്‍ നാമോര്‍ക്കുന്നു, ഗീതാഞ്ജലിക്കും നൂറു വയസ്സായിരിക്കുന്നു! ബംഗാളി ഗീതാഞ്ജലിയിലെ 157 ഗീതങ്ങളില്‍നിന്ന് എഴുപതോളം കവിതകളും ഒപ്പം 'നൈവേദ്യ', 'ഖേയ', 'ഗീതമാല്യ' എന്നീ കൃതികളില്‍നിന്നുള്ള ചില കവിതകളും ചേര്‍ന്ന ആകെ 103 ഗീതങ്ങളുടെ ഇംഗ്ളീഷ് പരിഭാഷയ്ക്കാണ് സ്വീഡിഷ് അക്കാദമി 1913-ല്‍ പ്രഖ്യാതമായ നോബല്‍സമ്മാനം നല്‍കിയത്. ടാഗോര്‍തന്നെയായിരുന്നു ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഈ കൃതിയെ യൂറോപ്പിന്റെ ശ്രദ്ധയിലേക്ക് പ്രദ്യോതിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ച ഡബ്ള്യു ബി യേറ്റ്സ് തന്നെയാണ് അവതാരികയെഴുതിയിട്ടുള്ളത്. ഇംഗ്ളണ്ടിലൊരു സുഹൃദ്സദസ്സില്‍ ടാഗോര്‍ തന്റെ മധുരഗംഭീരമായ ശബ്ദത്തില്‍ പ്രസ്‌തുത കവിതകളാലപിച്ചപ്പോള്‍, സദസ്യര്‍ക്കത് ഇംഗ്ളീഷ് കവിതയില്‍ 'വേറിട്ടൊരു ശബ്ദ'മായിത്തോന്നി- കിഴക്കിന്റെ ശബ്ദം!

'ഇന്ത്യനിംഗ്ളീഷ് കവി'കളായറിയപ്പെടുന്ന ഡൊറാസിയോയുടെയും സരോജിനി നായിഡുവിന്റെയും അരബിന്ദൊ ഘോഷിന്റെയും ഹരീന്ദ്രനാഥ ചതോപാഥ്യയുടെയും മറ്റും കവിതകള്‍ക്ക് കിട്ടാത്തൊരംഗീകാരമാണ് ടാഗോറിന്റെ ഗീതാഞ്ജലിക്ക് ഇംഗ്ളണ്ടില്‍ ലഭിച്ചത്. ബംഗാളിക്കവിതയില്‍, 'രബി'ക്കുമുമ്പേ ഉദിച്ച പ്രഭാതതാരകമെന്നു വിശേഷിപ്പിക്കപ്പെടുന്ന മൈക്കള്‍ മധുസൂദന്‍ ദത്തിന്റെ ഇംഗ്ളീഷ് കവിതകള്‍ക്കും ലഭിച്ചത് അവഗണനയായിരുന്നു- ആധുനികീകരണമെന്നാല്‍ പാശ്ചാത്യവല്‍ക്കരണമെന്ന ധാരണ മാറ്റി അദ്ദേഹം പിന്നെ ബംഗാളിയിലെഴുതുകയും'മേഘതാഭവധം.' എന്ന ബൃഹദാഖ്യാനത്തിലൂടെ ബംഗാളിക്കവിതയില്‍ ഒരു പുതിയ യുഗം കുറിക്കുകയും ചെയ്തു. ('ഇന്ത്യനിംഗ്ളീഷ് കവിത' ഇന്നൊരു യാഥാര്‍ഥ്യമാണെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അവയ്ക്ക് എത്രമാത്രം ഇന്ത്യയുടെ അന്തരംഗപ്രകൃതിയെ വരച്ചുകാട്ടാനാവുന്നു എന്നത് മറ്റൊരു ചര്‍ച്ചാവിഷയം- അതിലേക്ക് കടക്കുന്നില്ല.) ഈ അവസ്ഥയെ മറികടന്നുകൊണ്ടാണ് ഒരു ബംഗാളികൃതിക്ക് തല്‍കര്‍ത്താവ് തന്നെ രചിച്ച ഇംഗ്ളീഷ് പരിഭാഷ ഇംഗ്ളണ്ടിലും അതുവഴി യൂറോപ്പിലാകെയും 'കേളിപ്പെടു'ന്നത്. അതൊരപൂര്‍വ സംഭവമെന്നുതന്നെ പറയാം.

'സിരകളെ ത്രസിപ്പിക്കുന്ന ഒരപൂര്‍വാനുഭവ'മാണ് ഗീതാഞ്ജലി വായിച്ചപ്പോള്‍ തനിക്കുണ്ടായതെന്ന് യേറ്റ്സ് അവതാരികയില്‍ സൂചിപ്പിക്കുന്നു. ഹൃദയത്തെ ആര്‍ദ്രമാക്കുന്ന കുറേ ഭാവഗീതങ്ങള്‍ എന്നതിനുപരി, ഇന്ത്യയുടെ അന്തരംഗ പുഷ്പത്തിന്റെ സൌന്ദര്യവും സൌരഭ്യവും അനുഭവപ്പെടുത്തുന്ന കൃതിയെന്ന നിലയ്‌ക്കാണ് ഗീതാഞ്ജലി അവര്‍ക്ക് സ്വീകാര്യമായിത്തീര്‍ന്നതെന്നു പറയാം. ഹിമാലയംപോലെ സമുന്നതമായൊരുറവിടത്തില്‍നിന്ന് സമതലത്തിലേക്ക് വരുന്ന പ്രവാഹിനിയുടെ സംഗീതമാണ് ഗീതാഞ്ജലി. അതിന്റെ ഉറവിടം ഉദാത്തമാണെങ്കില്‍, സമതലത്തിലെത്തുമ്പോളത് ശാന്തമധുരമാണ്. ചിലര്‍ വ്യാഖ്യാനിക്കുംപോലെ അത് മതപരമോ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത, 'നിലംതൊടാമണ്ണ്' എന്നു വിളിക്കാവുന്നതോ അല്ല. മതാതീതമായ ഒരാത്മീയതയാണതിന്റെ അന്തഃസത്ത. 'നാമം ജപിക്കലും, പാടിസ്‌തുതിക്കലും, മന്ത്രംചൊല്ലലും നിര്‍ത്തുക. കതകുകളെല്ലാമടച്ച് ഈ ദേവാലയത്തിന്റെ ഏകാന്തമായ ഇരുണ്ട കോണിലിരുന്ന് ആരെയാണ് നീയാരാധിക്കുന്നത്? നീ കണ്ണുതുറക്കൂ! നിന്റെ ദൈവം നിന്റെ മുന്നിലില്ലെന്നറിയുക!....... അവന്‍ പരുക്കന്‍ നിലമുഴുതുമറിക്കുന്നവന്റെയും വഴിവെട്ടുവാന്‍ കല്ലുടയ്‌ക്കുന്നവന്റെയും അടുത്താണ്. വെയിലത്തും മഴയത്തും അവന്‍ അവരുടെ കൂടെയാണ്. അവന്റെ ഉടുതുണിയാകെ പൊടിയണിഞ്ഞിരിക്കുന്നു....' എന്നാരംഭിക്കുന്ന പതിനൊന്നാം ഗീതം, സൃഷ്‌ടി അധ്വാനമാണെന്നും സ്രഷ്‌ടാവിനെ അധ്വാനത്തിലൂടെ കണ്ടെത്തണമെന്നുമുള്ള ദര്‍ശനത്തിന്റെ ഉന്മീലനമാണ്.

ഒരു പ്രത്യേക മതത്തോടും ബന്ധപ്പെടാത്ത ഈ ആസ്തിക്യബോധത്തില്‍ മണ്ണില്‍ മടയ്‌ക്കുന്ന മനുഷ്യനോടുള്ള ഭാവൈക്യം സുസ്പഷ്ടമാണ്. വ്യവസ്ഥാപിത മതങ്ങളോട് ടാഗോര്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നില്ല. 'ആരണ്യസന്ദേശം' (The Message of the Forest) എന്ന പ്രബന്ധസമാഹാരത്തില്‍ ഈ ഭൂമിയിലെ ജീവജാലങ്ങള്‍ക്കാകെ മനുഷ്യനൊപ്പം സ്ഥാനം കല്‍പ്പിക്കുകയും ആരണ്യപ്രകൃതിയുടെ പവിത്രതയിലൂന്നുകയും ചെയ്യുന്ന ടാഗോറിന്റെ പ്രപഞ്ചദര്‍ശനം വിശദീകരിച്ചിട്ടുണ്ട്. ജൈവസമൃദ്ധികൊണ്ടുതന്നെ കാടുകള്‍ ശ്രദ്ധേയമാണ്; അവിടം ജീനുകളുടെ ഉറവിടമാണ്. എന്നാല്‍ അതിനപ്പുറമൊന്നുണ്ട്: ഉപവനങ്ങളിലും പ്രമദവനങ്ങളിലും (നഗരോദ്യാനങ്ങളാണവ) ലബ്‌ധമാവാത്ത ധ്യാനമനനങ്ങള്‍ക്കുള്ള ഇടമൊരുക്കിയത് തപോവനങ്ങളാണ്. 'താനൊറ്റയ്‌ക്ക് ബ്രഹ്മപദം തേടുന്നവ'നല്ല യഥാര്‍ഥ തപോധനന്‍-മറിച്ച്, പരദുഃഖം സ്വദുഃഖമായി കാണുന്നവനാണെന്ന് വാല്‌മീകിയിലൂടെ ഉദാഹരിക്കപ്പെട്ടതാണല്ലോ. 'Child is the father of Man' എന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ വേഡ്‌സ്‌വര്‍ത്ത് പറഞ്ഞതിനു സമാന്തരമായി 'കാനനവാസി ഋഷിയുടെയും കവിയുടെയും പിതൃസ്ഥാനത്തു നില്‍ക്കുന്നു' എന്നു പറഞ്ഞാലത് യുക്തിസഹമാണ്.

ടാഗോറിന്റെ ആത്മീയത മാനവികതയുടെ സ്‌ഫടികശോഭയാര്‍ന്നതാണ്; അതിലൂടെ കടന്നുവന്ന ഭാവനയുടെ രശ്‌മികള്‍ താളില്‍ വീഴ്ത്തിയ കൊച്ചുകൊച്ചു മഴവില്ലുകളാണ് ഗീതാഞ്ജലിയിലെ ഗീതങ്ങള്‍. സ്വന്തം ഹൃദയചക്രവാളം നിത്യവികസ്വരമായി ഒടുവിലൊരു ഘട്ടത്തില്‍ ഈ പ്രപഞ്ചചക്രവാളവുമായി പരിപൂര്‍ണമായി ഏകീഭവിക്കുന്ന നിമിഷത്തിന്റെ ലയനിര്‍വൃതിയാണാ കവിതകള്‍. സകല ജീവജാലങ്ങള്‍ക്കും -സാധാരണ മനുഷ്യര്‍ക്കും - ആ പ്രപഞ്ചചക്രവാളത്തിന്റെ പരിധിക്കുള്ളില്‍ അനിഷേധ്യമായ ഇടമുണ്ട്.

ടാഗോര്‍ ഒരു സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍, അതിന്റെ നെറ്റിക്കുറിയായതും 'യത്ര വിശ്വം ഭവത്യേക നീഡം' എന്ന സൂക്തമായത് തികച്ചും സ്വഭാവികം. "വിശ്വമാകെ ഒരു കൂട്ടിലെന്നപോലെ ഒന്നിച്ചൊതുങ്ങുന്ന ഒരിട'മായി വിശ്വഭാരതി മാറണമെന്നാണദ്ദേഹമാഗ്രഹിച്ചത്. Towards Universal Man പ്രബന്ധത്തില്‍ വിശ്വമാനവന്‍ എന്ന ഉദാത്തമായൊരു സങ്കല്പം അദ്ദേഹം വിശദീകരിക്കുന്നു. അതേസമയം ലൌകികം എന്നു വിശേഷിപ്പിക്കാവുന്ന എത്രയോ ജീവിതചിത്രങ്ങള്‍ ഗീതാഞ്ജലിയില്‍ നമുക്ക് കാണാം. വംഗദേശത്തെ ഗ്രാമീണചിത്രങ്ങളും, ഋതുഭേദങ്ങളും വിശിഷ്യ, ആഷാഢപ്രകൃതിയുമൊക്കെ അക്കൂട്ടത്തിലുണ്ട്. 'യോഗാത്മകത്വ'മെന്നോ, 'രഹസ്യവാദ'മെന്നോ, 'മിസ്‌റ്റിസിസ'മെന്നോ പറഞ്ഞ് വ്യാഖ്യാതാക്കള്‍ ടാഗോറിന്റെ ഈ ഗീതങ്ങളെ സാമാന്യ വായനക്കാരനില്‍നിന്നകറ്റാന്‍ ശ്രമിച്ചാലും, സരളവും സുതാര്യവുമായ ലൌകികചിത്രങ്ങളാല്‍ സമൃദ്ധമാണ് ഗീതാഞ്ജലി. പാടാന്‍വന്ന പാട്ട് മുഴുമിക്കാതെ നില്‍ക്കുന്ന ഗായകന്‍; തന്തികള്‍ മുറുക്കിയും അയച്ചും കാലംപോകെ, താനാഗ്രഹിക്കുന്ന പദങ്ങള്‍ കോര്‍ത്തിണക്കാനാവാതെ, ആശിക്കുന്നതൊത്തുവരാത്തതിന്റെ വേദനയോടെ-സാഫല്യംകാണാത്ത സര്‍ഗവേദനയോടെ-നിൽ‌ക്കുന്ന ആ ഗായകന്‍(ഗീതം:13) നമ്മളിലാരുമാവാം. "അങ്ങേയ്ക്ക് വേണ്ടി പാടുവാനായി ഞാനിവിടെ നിൽ‌ക്കുന്നു. അങ്ങയുടെ ഈ (സംഗീത)ശാലയിലെനിക്കൊരിടമുണ്ട്'' എന്നതിന്റെ പിന്നില്‍ ആസ്‌തിക്യബോധമുണ്ടാവാം.

“I came here to sing, and for you to sing with me.” എന്നെഴുതിയ പാബ്ളോ നെരൂദ നാസ്‌തികനാണെന്നതില്‍ പക്ഷാന്തരമില്ല. എന്നാല്‍ ഇരു കവികളും 'പാടുക' എന്ന നിയോഗവുമായി ഇവിടെ നിൽ‌ക്കുമ്പോള്‍, അവര്‍ സമാനഹൃദയരാണെന്ന് നാമറിയിന്നു. ആസ്‌തികനായാലും നാസ്‌തികനായാലും സ്വന്തം മണ്ണില്‍ ചുവടൂന്നിനില്‍ക്കുന്ന കവിക്ക് 'പാടുക' എന്ന നിയോഗം നിറവേറ്റാതെ വയ്യ. ടാഗോര്‍ വംഗഭൂമിയിലും നെരൂദ ചിലിയുടെ മണ്ണിലും ഉറച്ചുനിന്നവരത്രേ, താന്‍ 'വിശ്വമഹോത്സവത്തിനു പാടാന്‍ ക്ഷണിക്കപ്പെട്ടവനാ'ണെന്നും അതുവഴി 'താന്‍ ധന്യനായി'രിക്കുന്നുവെന്നും ടാഗോര്‍ കരുതുന്നു; താന്‍ 'എല്ലാവര്‍ക്കുമുള്ള പാട്ട്' (canto general) പാടുവാന്‍ നിയുക്തനാണെന്ന ബോധം നെരൂദ പുലര്‍ത്തിയിരുന്നു. പല കാര്യത്തിലും വ്യത്യസ്‌തരായ ഈ കവികളുടെ സാജാത്യം അവര്‍ നോബല്‍ ജേതാക്കളാണെന്നതു മാത്രമല്ലെന്നും അതിലപ്പുറം ചിലതുണ്ടെന്നും കണ്ടെത്താനൊരു കൌതുകം തോന്നി. അത്രമാത്രം.

ടാഗോര്‍, കവിയെന്നതുപോലെ, ഇന്ത്യന്‍ സംഗീതത്തില്‍ സ്വന്തം നാമമുദ്രയുള്ള ഒരു പ്രത്യേക ശാഖയുടെ ഉപജ്ഞാതാവ് കൂടിയാണ് (രബീന്ദ്രസംഗീതം). ഗീതാഞ്ജലിയിലെ കവിതകള്‍ക്കും ആ സംഗീതഗുണമുണ്ട്. ഇംഗ്ളീഷിലതു പാരായണം ചെയ്യുമ്പോഴുള്ള മന്ത്രോച്ചാരണ പ്രതീതിയെപ്പറ്റി മുമ്പ് സൂചിപ്പിക്കുകയുണ്ടായി. ബംഗാളി ഗീതാഞ്ജലിയിലെ പല ഗീതങ്ങളും ഉത്തരേന്ത്യന്‍ ഗായകരുടെ ഇഷ്‌ടഗാനങ്ങള്‍ കൂടിയാണ്. കൂട്ടത്തില്‍ 57-ാമത്തെ ഗീതം ('തേജോ മമ തേജോ ഭൂവനാപൂരകതേജോ')പല ചടങ്ങുകളിലും 'നാന്ദി' യായാലപിക്കാറുണ്ട്.

"Light, my light,
the world-filling light,
the eye-kissing light,
heart-sweetening light!.'' ഇംഗ്ളീഷ് ഗീതംപോലും ചില പ്രത്യേക സദസ്സുകളില്‍ ആലപിക്കാറുണ്ട്.

പാരതന്ത്ര്യത്തിന്റെ ഇരുണ്ടനാളുകളില്‍,

"സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയെക്കാള്‍ ഭയാനകം''

എന്ന് ആശാന്‍ നമ്മുടെ അവബോധത്തില്‍ സ്വാതന്ത്ര്യമന്ത്രാക്ഷരങ്ങള്‍ കുറിച്ചിടുകയുണ്ടായി. ടാഗോര്‍, ഗീതാഞ്ജലിയിലെ 35-ാം ഗീതത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ അര്‍ഥഭാസുരമായ നിര്‍വചനം നമ്മുടെ മനസ്സില്‍ കുറിച്ചുവച്ചു. ഒരൊറ്റ വാക്യമെന്ന നിലയ്‌ക്കാണതിന്റെ ഘടന. എന്നാല്‍, എവിടെ (where) എന്നുതുടങ്ങുന്ന ഓരോ വാക്യാംശത്തിലും ടാഗോറിന്റെ സ്വാതന്ത്ര്യസങ്കല്പം ഇതളിതളായി വിരിഞ്ഞ് ഒടുവില്‍ പുര്‍ണശോഭമായിത്തീരുന്നു. 'മനസ്സ് നിര്‍ഭയവും ശിരസ്സ് സമുന്നത'വുമാവുന്നിടത്താണ് സ്വാതന്ത്ര്യം പുലരുന്നതെങ്കില്‍, ഇന്ന് സ്വതന്ത്രരാഷ്‌ട്രങ്ങളെന്നഭിമാനിക്കുന്ന ഇന്ത്യയുള്‍പ്പെടെയുള്ള എത്ര രാജ്യങ്ങളില്‍ സ്വാതന്ത്ര്യം ശരിക്കും നിലനില്‍ക്കുന്നുണ്ടെന്ന് ആ നിര്‍വചനത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍, ഫലം വല്ലാത്തൊരു നൈഷ്‌ഫല്യ ദുഃഖമാവുമെന്ന സത്യം നിഷേധിക്കാനാവുമോ? രണ്ടു പൂച്ചകള്‍ ഒരപ്പം മുറിച്ചുമുറിച്ച് പങ്കിടല്‍ ശരിയായില്ലെന്നു പറഞ്ഞ് വീണ്ടും മുറിക്കുന്നതുപോലെ രാഷ്‌ട്രങ്ങള്‍ വിഭജിക്കപ്പെടുന്നു. രാഷ്‌ട്രങ്ങള്‍ക്കുള്ളിലെ സംസ്ഥാനങ്ങള്‍പോലും ഇനിയുമിനിയും വിഭജിക്കാനുള്ള മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കൂനിന്മേല്‍ കുരുപോലെ ആഗോള ഭീകരതയും! ആശങ്കകളുടെയും വ്യാകുലതകളുടെയും കരിനിഴലില്‍ കഴിയുന്ന നമുക്ക് ഗീതാഞ്ജലിയിലെ ആ 35-ാം ഗീതം ('where the mind is without fear'...) ചൊല്ലി ഉറക്കമുണരുക!

തന്റെ വീട് ഏകാന്തവും ഇരുണ്ടതുമാണെന്ന അറിവ് കൊളുത്തുന്ന ദുഃഖത്തോടെ നില്‍ക്കുന്നയാള്‍ (ഗീതം: 64) നമ്മിലാരുമാവാം. അയാളുടെ മുന്നിലൂടെ കൈയില്‍ കൊളുത്തിപ്പിടിച്ച ദീപവുമായിപ്പോകുന്ന പെണ്‍കൊടി ഗംഗാതീരത്തെ ഏതു ഗ്രാമത്തിലേതുമാവാം. അവളോട് ഇത്തിരി വെളിച്ചത്തിനായി യാചിക്കുമ്പോള്‍ ഏതോ വിശ്വാസത്താല്‍ നീതയായി അവളത് നദിയിലേക്ക് ഒഴുക്കാന്‍പോകുന്നു. അതുമൊരു ഗ്രാമീണചിത്രത്തിന്റെ'മിനിയേച്ചര്‍' തന്നെ. എന്നാല്‍, ഇരുട്ടിലുഴലുന്നവന്‍ വെളിച്ചത്തിനായി യാചിക്കുമ്പോള്‍, കൈയിലുള്ള തിരിവെളിച്ചം നിഷേധിക്കുന്ന ആ കന്യകയാരാണ്? - അത് സാര്‍വലൌകികമായ അവസ്ഥയുടെ പ്രതീകാത്മക ചിത്രമല്ലെങ്കില്‍ പിന്നെയെന്ത്?- മഹാകാശത്തെ പ്രതിഫലിപ്പിക്കുന്ന ഹിമബിന്ദുക്കളാണ് ഗീതാഞ്ജലിയിലെ പല ഗീതങ്ങളും.

ഇന്നും പശ്ചിമബംഗാളിലെ അജൊയ് നദീതീരത്തിലെ കെന്ദുളി എന്ന ഗ്രാമത്തിലിരുന്ന് ഏതോ ബാവുല്‍ ഗായകന്‍ തത്വചിന്ത മണക്കുന്ന വായ്‌മൊഴിക്കവിത തനതീണത്തില്‍ പാടുന്നുണ്ടാവാം. അവന്റെ വിശിഷ്‌ടപൈതൃകം ടാഗോറിന്റെ പാട്ടിലുണ്ട്. ലാലന്‍ ഫക്കീര്‍ എന്ന പ്രമുഖ ബാവുല്‍ ഗായകനെ ടാഗോര്‍ വീട്ടില്‍ ക്ഷണിച്ചിരുത്തി പാടിച്ചിട്ടുണ്ട്. അവരുടെ മതാതീത സങ്കല്പങ്ങളും അധികാരത്തിന്റെ നേര്‍ക്കുള്ള ഉദാസീന മനോഭാവവും ടാഗോറിനെ ആകര്‍ഷിച്ചിട്ടുണ്ട്. ഗീതാഞ്ജലി വായിക്കുമ്പോള്‍, പറഞ്ഞതിനെല്ലാമപ്പുറത്തെന്തോ നമ്മുടെ മനസ്സില്‍ പതിയുന്നതായി തോന്നുന്നുണ്ടെങ്കില്‍ അതെന്താണ്? സ്വാതന്ത്ര്യമെന്ന സവിതൃപ്രകാശത്തോടുള്ള ആഭിമുഖ്യം; അതിനുവേണ്ടിയുള്ള നീണ്ട യാത്രയ്‌ക്കിടയിലെ പ്രതീക്ഷകളും വ്യാകുലതകളും; പിറന്ന മണ്ണില്‍ കാലുറപ്പിച്ചു നിന്നുകൊണ്ട് വിശ്വമാനവികത എന്ന അപാരതയുമായി നടത്തുന്ന സ്നേഹസല്ലാപം; ഗീതാഞ്ജലി ഇതെല്ലാമാണ്. ഇന്ത്യയുടെ അന്തരംഗത്തില്‍നിന്നുയരുന്ന, വെളിച്ചത്തിനുവേണ്ടിയുള്ള ആര്‍ദ്രമധുരമായ ഒരു പ്രാര്‍ഥനയാണ് ഗീതാഞ്ജലി.

*****

ഒഎന്‍വി, കടപ്പാട് : ദേശാഭിമാനി വാരിക

ഗീതാഞ്ജലി - ടാഗോറിന്റെ മാനവികത

സാഹിത്യത്തിനുള്ള നോബല്‍സമ്മാനം ഇന്ത്യന്‍ ഭാഷയിലെഴുതപ്പെട്ട ഒരു കൃതിക്ക് ഇന്നോളം ഒരിക്കല്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. അത് രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി'. ബംഗാളിയിലുള്ള മൂലകൃതി 1910-ലാണ് പ്രസിദ്ധീകരിച്ചത്. 2010ലെത്തിനില്‍ക്കുമ്പോള്‍ നാമോര്‍ക്കുന്നു, ഗീതാഞ്ജലിക്കും നൂറു വയസ്സായിരിക്കുന്നു! ബംഗാളി ഗീതാഞ്ജലിയിലെ 157 ഗീതങ്ങളില്‍നിന്ന് എഴുപതോളം കവിതകളും ഒപ്പം 'നൈവേദ്യ', 'ഖേയ', 'ഗീതമാല്യ' എന്നീ കൃതികളില്‍നിന്നുള്ള ചില കവിതകളും ചേര്‍ന്ന ആകെ 103 ഗീതങ്ങളുടെ ഇംഗ്ളീഷ് പരിഭാഷയ്ക്കാണ് സ്വീഡിഷ് അക്കാദമി 1913-ല്‍ പ്രഖ്യാതമായ നോബല്‍സമ്മാനം നല്‍കിയത്. ടാഗോര്‍തന്നെയായിരുന്നു ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഈ കൃതിയെ യൂറോപ്പിന്റെ ശ്രദ്ധയിലേക്ക് പ്രദ്യോതിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ച ഡബ്ള്യു ബി യേറ്റ്സ് തന്നെയാണ് അവതാരികയെഴുതിയിട്ടുള്ളത്. ഇംഗ്ളണ്ടിലൊരു സുഹൃദ്സദസ്സില്‍ ടാഗോര്‍ തന്റെ മധുരഗംഭീരമായ ശബ്ദത്തില്‍ പ്രസ്‌തുത കവിതകളാലപിച്ചപ്പോള്‍, സദസ്യര്‍ക്കത് ഇംഗ്ളീഷ് കവിതയില്‍ 'വേറിട്ടൊരു ശബ്ദ'മായിത്തോന്നി- കിഴക്കിന്റെ ശബ്ദം!

'ഇന്ത്യനിംഗ്ളീഷ് കവി'കളായറിയപ്പെടുന്ന ഡൊറാസിയോയുടെയും സരോജിനി നായിഡുവിന്റെയും അരബിന്ദൊ ഘോഷിന്റെയും ഹരീന്ദ്രനാഥ ചതോപാഥ്യയുടെയും മറ്റും കവിതകള്‍ക്ക് കിട്ടാത്തൊരംഗീകാരമാണ് ടാഗോറിന്റെ ഗീതാഞ്ജലിക്ക് ഇംഗ്ളണ്ടില്‍ ലഭിച്ചത്. ബംഗാളിക്കവിതയില്‍, 'രബി'ക്കുമുമ്പേ ഉദിച്ച പ്രഭാതതാരകമെന്നു വിശേഷിപ്പിക്കപ്പെടുന്ന മൈക്കള്‍ മധുസൂദന്‍ ദത്തിന്റെ ഇംഗ്ളീഷ് കവിതകള്‍ക്കും ലഭിച്ചത് അവഗണനയായിരുന്നു- ആധുനികീകരണമെന്നാല്‍ പാശ്ചാത്യവല്‍ക്കരണമെന്ന ധാരണ മാറ്റി അദ്ദേഹം പിന്നെ ബംഗാളിയിലെഴുതുകയും'മേഘതാഭവധം.' എന്ന ബൃഹദാഖ്യാനത്തിലൂടെ ബംഗാളിക്കവിതയില്‍ ഒരു പുതിയ യുഗം കുറിക്കുകയും ചെയ്തു. ('ഇന്ത്യനിംഗ്ളീഷ് കവിത' ഇന്നൊരു യാഥാര്‍ഥ്യമാണെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അവയ്ക്ക് എത്രമാത്രം ഇന്ത്യയുടെ അന്തരംഗപ്രകൃതിയെ വരച്ചുകാട്ടാനാവുന്നു എന്നത് മറ്റൊരു ചര്‍ച്ചാവിഷയം- അതിലേക്ക് കടക്കുന്നില്ല.) ഈ അവസ്ഥയെ മറികടന്നുകൊണ്ടാണ് ഒരു ബംഗാളികൃതിക്ക് തല്‍കര്‍ത്താവ് തന്നെ രചിച്ച ഇംഗ്ളീഷ് പരിഭാഷ ഇംഗ്ളണ്ടിലും അതുവഴി യൂറോപ്പിലാകെയും 'കേളിപ്പെടു'ന്നത്. അതൊരപൂര്‍വ സംഭവമെന്നുതന്നെ പറയാം.

'സിരകളെ ത്രസിപ്പിക്കുന്ന ഒരപൂര്‍വാനുഭവ'മാണ് ഗീതാഞ്ജലി വായിച്ചപ്പോള്‍ തനിക്കുണ്ടായതെന്ന് യേറ്റ്സ് അവതാരികയില്‍ സൂചിപ്പിക്കുന്നു. ഹൃദയത്തെ ആര്‍ദ്രമാക്കുന്ന കുറേ ഭാവഗീതങ്ങള്‍ എന്നതിനുപരി, ഇന്ത്യയുടെ അന്തരംഗ പുഷ്പത്തിന്റെ സൌന്ദര്യവും സൌരഭ്യവും അനുഭവപ്പെടുത്തുന്ന കൃതിയെന്ന നിലയ്‌ക്കാണ് ഗീതാഞ്ജലി അവര്‍ക്ക് സ്വീകാര്യമായിത്തീര്‍ന്നതെന്നു പറയാം. ഹിമാലയംപോലെ സമുന്നതമായൊരുറവിടത്തില്‍നിന്ന് സമതലത്തിലേക്ക് വരുന്ന പ്രവാഹിനിയുടെ സംഗീതമാണ് ഗീതാഞ്ജലി. അതിന്റെ ഉറവിടം ഉദാത്തമാണെങ്കില്‍, സമതലത്തിലെത്തുമ്പോളത് ശാന്തമധുരമാണ്. ചിലര്‍ വ്യാഖ്യാനിക്കുംപോലെ അത് മതപരമോ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത, 'നിലംതൊടാമണ്ണ്' എന്നു വിളിക്കാവുന്നതോ അല്ല. മതാതീതമായ ഒരാത്മീയതയാണതിന്റെ അന്തഃസത്ത. 'നാമം ജപിക്കലും, പാടിസ്‌തുതിക്കലും, മന്ത്രംചൊല്ലലും നിര്‍ത്തുക. കതകുകളെല്ലാമടച്ച് ഈ ദേവാലയത്തിന്റെ ഏകാന്തമായ ഇരുണ്ട കോണിലിരുന്ന് ആരെയാണ് നീയാരാധിക്കുന്നത്? നീ കണ്ണുതുറക്കൂ! നിന്റെ ദൈവം നിന്റെ മുന്നിലില്ലെന്നറിയുക!....... അവന്‍ പരുക്കന്‍ നിലമുഴുതുമറിക്കുന്നവന്റെയും വഴിവെട്ടുവാന്‍ കല്ലുടയ്‌ക്കുന്നവന്റെയും അടുത്താണ്. വെയിലത്തും മഴയത്തും അവന്‍ അവരുടെ കൂടെയാണ്. അവന്റെ ഉടുതുണിയാകെ പൊടിയണിഞ്ഞിരിക്കുന്നു....' എന്നാരംഭിക്കുന്ന പതിനൊന്നാം ഗീതം, സൃഷ്‌ടി അധ്വാനമാണെന്നും സ്രഷ്‌ടാവിനെ അധ്വാനത്തിലൂടെ കണ്ടെത്തണമെന്നുമുള്ള ദര്‍ശനത്തിന്റെ ഉന്മീലനമാണ്.

ഒരു പ്രത്യേക മതത്തോടും ബന്ധപ്പെടാത്ത ഈ ആസ്തിക്യബോധത്തില്‍ മണ്ണില്‍ മടയ്‌ക്കുന്ന മനുഷ്യനോടുള്ള ഭാവൈക്യം സുസ്പഷ്ടമാണ്. വ്യവസ്ഥാപിത മതങ്ങളോട് ടാഗോര്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നില്ല. 'ആരണ്യസന്ദേശം' (The Message of the Forest) എന്ന പ്രബന്ധസമാഹാരത്തില്‍ ഈ ഭൂമിയിലെ ജീവജാലങ്ങള്‍ക്കാകെ മനുഷ്യനൊപ്പം സ്ഥാനം കല്‍പ്പിക്കുകയും ആരണ്യപ്രകൃതിയുടെ പവിത്രതയിലൂന്നുകയും ചെയ്യുന്ന ടാഗോറിന്റെ പ്രപഞ്ചദര്‍ശനം വിശദീകരിച്ചിട്ടുണ്ട്. ജൈവസമൃദ്ധികൊണ്ടുതന്നെ കാടുകള്‍ ശ്രദ്ധേയമാണ്; അവിടം ജീനുകളുടെ ഉറവിടമാണ്. എന്നാല്‍ അതിനപ്പുറമൊന്നുണ്ട്: ഉപവനങ്ങളിലും പ്രമദവനങ്ങളിലും (നഗരോദ്യാനങ്ങളാണവ) ലബ്‌ധമാവാത്ത ധ്യാനമനനങ്ങള്‍ക്കുള്ള ഇടമൊരുക്കിയത് തപോവനങ്ങളാണ്. 'താനൊറ്റയ്‌ക്ക് ബ്രഹ്മപദം തേടുന്നവ'നല്ല യഥാര്‍ഥ തപോധനന്‍-മറിച്ച്, പരദുഃഖം സ്വദുഃഖമായി കാണുന്നവനാണെന്ന് വാല്‌മീകിയിലൂടെ ഉദാഹരിക്കപ്പെട്ടതാണല്ലോ. 'Child is the father of Man' എന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ വേഡ്‌സ്‌വര്‍ത്ത് പറഞ്ഞതിനു സമാന്തരമായി 'കാനനവാസി ഋഷിയുടെയും കവിയുടെയും പിതൃസ്ഥാനത്തു നില്‍ക്കുന്നു' എന്നു പറഞ്ഞാലത് യുക്തിസഹമാണ്.

ടാഗോറിന്റെ ആത്മീയത മാനവികതയുടെ സ്‌ഫടികശോഭയാര്‍ന്നതാണ്; അതിലൂടെ കടന്നുവന്ന ഭാവനയുടെ രശ്‌മികള്‍ താളില്‍ വീഴ്ത്തിയ കൊച്ചുകൊച്ചു മഴവില്ലുകളാണ് ഗീതാഞ്ജലിയിലെ ഗീതങ്ങള്‍. സ്വന്തം ഹൃദയചക്രവാളം നിത്യവികസ്വരമായി ഒടുവിലൊരു ഘട്ടത്തില്‍ ഈ പ്രപഞ്ചചക്രവാളവുമായി പരിപൂര്‍ണമായി ഏകീഭവിക്കുന്ന നിമിഷത്തിന്റെ ലയനിര്‍വൃതിയാണാ കവിതകള്‍. സകല ജീവജാലങ്ങള്‍ക്കും -സാധാരണ മനുഷ്യര്‍ക്കും - ആ പ്രപഞ്ചചക്രവാളത്തിന്റെ പരിധിക്കുള്ളില്‍ അനിഷേധ്യമായ ഇടമുണ്ട്.

ടാഗോര്‍ ഒരു സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍, അതിന്റെ നെറ്റിക്കുറിയായതും 'യത്ര വിശ്വം ഭവത്യേക നീഡം' എന്ന സൂക്തമായത് തികച്ചും സ്വഭാവികം. "വിശ്വമാകെ ഒരു കൂട്ടിലെന്നപോലെ ഒന്നിച്ചൊതുങ്ങുന്ന ഒരിട'മായി വിശ്വഭാരതി മാറണമെന്നാണദ്ദേഹമാഗ്രഹിച്ചത്. Towards Universal Man പ്രബന്ധത്തില്‍ വിശ്വമാനവന്‍ എന്ന ഉദാത്തമായൊരു സങ്കല്പം അദ്ദേഹം വിശദീകരിക്കുന്നു. അതേസമയം ലൌകികം എന്നു വിശേഷിപ്പിക്കാവുന്ന എത്രയോ ജീവിതചിത്രങ്ങള്‍ ഗീതാഞ്ജലിയില്‍ നമുക്ക് കാണാം. വംഗദേശത്തെ ഗ്രാമീണചിത്രങ്ങളും, ഋതുഭേദങ്ങളും വിശിഷ്യ, ആഷാഢപ്രകൃതിയുമൊക്കെ അക്കൂട്ടത്തിലുണ്ട്. 'യോഗാത്മകത്വ'മെന്നോ, 'രഹസ്യവാദ'മെന്നോ, 'മിസ്‌റ്റിസിസ'മെന്നോ പറഞ്ഞ് വ്യാഖ്യാതാക്കള്‍ ടാഗോറിന്റെ ഈ ഗീതങ്ങളെ സാമാന്യ വായനക്കാരനില്‍നിന്നകറ്റാന്‍ ശ്രമിച്ചാലും, സരളവും സുതാര്യവുമായ ലൌകികചിത്രങ്ങളാല്‍ സമൃദ്ധമാണ് ഗീതാഞ്ജലി. പാടാന്‍വന്ന പാട്ട് മുഴുമിക്കാതെ നില്‍ക്കുന്ന ഗായകന്‍; തന്തികള്‍ മുറുക്കിയും അയച്ചും കാലംപോകെ, താനാഗ്രഹിക്കുന്ന പദങ്ങള്‍ കോര്‍ത്തിണക്കാനാവാതെ, ആശിക്കുന്നതൊത്തുവരാത്തതിന്റെ വേദനയോടെ-സാഫല്യംകാണാത്ത സര്‍ഗവേദനയോടെ-നിൽ‌ക്കുന്ന ആ ഗായകന്‍(ഗീതം:13) നമ്മളിലാരുമാവാം. "അങ്ങേയ്ക്ക് വേണ്ടി പാടുവാനായി ഞാനിവിടെ നിൽ‌ക്കുന്നു. അങ്ങയുടെ ഈ (സംഗീത)ശാലയിലെനിക്കൊരിടമുണ്ട്'' എന്നതിന്റെ പിന്നില്‍ ആസ്‌തിക്യബോധമുണ്ടാവാം.

“I came here to sing, and for you to sing with me.” എന്നെഴുതിയ പാബ്ളോ നെരൂദ നാസ്‌തികനാണെന്നതില്‍ പക്ഷാന്തരമില്ല. എന്നാല്‍ ഇരു കവികളും 'പാടുക' എന്ന നിയോഗവുമായി ഇവിടെ നിൽ‌ക്കുമ്പോള്‍, അവര്‍ സമാനഹൃദയരാണെന്ന് നാമറിയിന്നു. ആസ്‌തികനായാലും നാസ്‌തികനായാലും സ്വന്തം മണ്ണില്‍ ചുവടൂന്നിനില്‍ക്കുന്ന കവിക്ക് 'പാടുക' എന്ന നിയോഗം നിറവേറ്റാതെ വയ്യ. ടാഗോര്‍ വംഗഭൂമിയിലും നെരൂദ ചിലിയുടെ മണ്ണിലും ഉറച്ചുനിന്നവരത്രേ, താന്‍ 'വിശ്വമഹോത്സവത്തിനു പാടാന്‍ ക്ഷണിക്കപ്പെട്ടവനാ'ണെന്നും അതുവഴി 'താന്‍ ധന്യനായി'രിക്കുന്നുവെന്നും ടാഗോര്‍ കരുതുന്നു; താന്‍ 'എല്ലാവര്‍ക്കുമുള്ള പാട്ട്' (canto general) പാടുവാന്‍ നിയുക്തനാണെന്ന ബോധം നെരൂദ പുലര്‍ത്തിയിരുന്നു. പല കാര്യത്തിലും വ്യത്യസ്‌തരായ ഈ കവികളുടെ സാജാത്യം അവര്‍ നോബല്‍ ജേതാക്കളാണെന്നതു മാത്രമല്ലെന്നും അതിലപ്പുറം ചിലതുണ്ടെന്നും കണ്ടെത്താനൊരു കൌതുകം തോന്നി. അത്രമാത്രം.

ടാഗോര്‍, കവിയെന്നതുപോലെ, ഇന്ത്യന്‍ സംഗീതത്തില്‍ സ്വന്തം നാമമുദ്രയുള്ള ഒരു പ്രത്യേക ശാഖയുടെ ഉപജ്ഞാതാവ് കൂടിയാണ് (രബീന്ദ്രസംഗീതം). ഗീതാഞ്ജലിയിലെ കവിതകള്‍ക്കും ആ സംഗീതഗുണമുണ്ട്. ഇംഗ്ളീഷിലതു പാരായണം ചെയ്യുമ്പോഴുള്ള മന്ത്രോച്ചാരണ പ്രതീതിയെപ്പറ്റി മുമ്പ് സൂചിപ്പിക്കുകയുണ്ടായി. ബംഗാളി ഗീതാഞ്ജലിയിലെ പല ഗീതങ്ങളും ഉത്തരേന്ത്യന്‍ ഗായകരുടെ ഇഷ്‌ടഗാനങ്ങള്‍ കൂടിയാണ്. കൂട്ടത്തില്‍ 57-ാമത്തെ ഗീതം ('തേജോ മമ തേജോ ഭൂവനാപൂരകതേജോ')പല ചടങ്ങുകളിലും 'നാന്ദി' യായാലപിക്കാറുണ്ട്.

"Light, my light,
the world-filling light,
the eye-kissing light,
heart-sweetening light!.'' ഇംഗ്ളീഷ് ഗീതംപോലും ചില പ്രത്യേക സദസ്സുകളില്‍ ആലപിക്കാറുണ്ട്.

പാരതന്ത്ര്യത്തിന്റെ ഇരുണ്ടനാളുകളില്‍,

"സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയെക്കാള്‍ ഭയാനകം''

എന്ന് ആശാന്‍ നമ്മുടെ അവബോധത്തില്‍ സ്വാതന്ത്ര്യമന്ത്രാക്ഷരങ്ങള്‍ കുറിച്ചിടുകയുണ്ടായി. ടാഗോര്‍, ഗീതാഞ്ജലിയിലെ 35-ാം ഗീതത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ അര്‍ഥഭാസുരമായ നിര്‍വചനം നമ്മുടെ മനസ്സില്‍ കുറിച്ചുവച്ചു. ഒരൊറ്റ വാക്യമെന്ന നിലയ്‌ക്കാണതിന്റെ ഘടന. എന്നാല്‍, എവിടെ (where) എന്നുതുടങ്ങുന്ന ഓരോ വാക്യാംശത്തിലും ടാഗോറിന്റെ സ്വാതന്ത്ര്യസങ്കല്പം ഇതളിതളായി വിരിഞ്ഞ് ഒടുവില്‍ പുര്‍ണശോഭമായിത്തീരുന്നു. 'മനസ്സ് നിര്‍ഭയവും ശിരസ്സ് സമുന്നത'വുമാവുന്നിടത്താണ് സ്വാതന്ത്ര്യം പുലരുന്നതെങ്കില്‍, ഇന്ന് സ്വതന്ത്രരാഷ്‌ട്രങ്ങളെന്നഭിമാനിക്കുന്ന ഇന്ത്യയുള്‍പ്പെടെയുള്ള എത്ര രാജ്യങ്ങളില്‍ സ്വാതന്ത്ര്യം ശരിക്കും നിലനില്‍ക്കുന്നുണ്ടെന്ന് ആ നിര്‍വചനത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍, ഫലം വല്ലാത്തൊരു നൈഷ്‌ഫല്യ ദുഃഖമാവുമെന്ന സത്യം നിഷേധിക്കാനാവുമോ? രണ്ടു പൂച്ചകള്‍ ഒരപ്പം മുറിച്ചുമുറിച്ച് പങ്കിടല്‍ ശരിയായില്ലെന്നു പറഞ്ഞ് വീണ്ടും മുറിക്കുന്നതുപോലെ രാഷ്‌ട്രങ്ങള്‍ വിഭജിക്കപ്പെടുന്നു. രാഷ്‌ട്രങ്ങള്‍ക്കുള്ളിലെ സംസ്ഥാനങ്ങള്‍പോലും ഇനിയുമിനിയും വിഭജിക്കാനുള്ള മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കൂനിന്മേല്‍ കുരുപോലെ ആഗോള ഭീകരതയും! ആശങ്കകളുടെയും വ്യാകുലതകളുടെയും കരിനിഴലില്‍ കഴിയുന്ന നമുക്ക് ഗീതാഞ്ജലിയിലെ ആ 35-ാം ഗീതം ('where the mind is without fear'...) ചൊല്ലി ഉറക്കമുണരുക!

തന്റെ വീട് ഏകാന്തവും ഇരുണ്ടതുമാണെന്ന അറിവ് കൊളുത്തുന്ന ദുഃഖത്തോടെ നില്‍ക്കുന്നയാള്‍ (ഗീതം: 64) നമ്മിലാരുമാവാം. അയാളുടെ മുന്നിലൂടെ കൈയില്‍ കൊളുത്തിപ്പിടിച്ച ദീപവുമായിപ്പോകുന്ന പെണ്‍കൊടി ഗംഗാതീരത്തെ ഏതു ഗ്രാമത്തിലേതുമാവാം. അവളോട് ഇത്തിരി വെളിച്ചത്തിനായി യാചിക്കുമ്പോള്‍ ഏതോ വിശ്വാസത്താല്‍ നീതയായി അവളത് നദിയിലേക്ക് ഒഴുക്കാന്‍പോകുന്നു. അതുമൊരു ഗ്രാമീണചിത്രത്തിന്റെ'മിനിയേച്ചര്‍' തന്നെ. എന്നാല്‍, ഇരുട്ടിലുഴലുന്നവന്‍ വെളിച്ചത്തിനായി യാചിക്കുമ്പോള്‍, കൈയിലുള്ള തിരിവെളിച്ചം നിഷേധിക്കുന്ന ആ കന്യകയാരാണ്? - അത് സാര്‍വലൌകികമായ അവസ്ഥയുടെ പ്രതീകാത്മക ചിത്രമല്ലെങ്കില്‍ പിന്നെയെന്ത്?- മഹാകാശത്തെ പ്രതിഫലിപ്പിക്കുന്ന ഹിമബിന്ദുക്കളാണ് ഗീതാഞ്ജലിയിലെ പല ഗീതങ്ങളും.

ഇന്നും പശ്ചിമബംഗാളിലെ അജൊയ് നദീതീരത്തിലെ കെന്ദുളി എന്ന ഗ്രാമത്തിലിരുന്ന് ഏതോ ബാവുല്‍ ഗായകന്‍ തത്വചിന്ത മണക്കുന്ന വായ്‌മൊഴിക്കവിത തനതീണത്തില്‍ പാടുന്നുണ്ടാവാം. അവന്റെ വിശിഷ്‌ടപൈതൃകം ടാഗോറിന്റെ പാട്ടിലുണ്ട്. ലാലന്‍ ഫക്കീര്‍ എന്ന പ്രമുഖ ബാവുല്‍ ഗായകനെ ടാഗോര്‍ വീട്ടില്‍ ക്ഷണിച്ചിരുത്തി പാടിച്ചിട്ടുണ്ട്. അവരുടെ മതാതീത സങ്കല്പങ്ങളും അധികാരത്തിന്റെ നേര്‍ക്കുള്ള ഉദാസീന മനോഭാവവും ടാഗോറിനെ ആകര്‍ഷിച്ചിട്ടുണ്ട്. ഗീതാഞ്ജലി വായിക്കുമ്പോള്‍, പറഞ്ഞതിനെല്ലാമപ്പുറത്തെന്തോ നമ്മുടെ മനസ്സില്‍ പതിയുന്നതായി തോന്നുന്നുണ്ടെങ്കില്‍ അതെന്താണ്? സ്വാതന്ത്ര്യമെന്ന സവിതൃപ്രകാശത്തോടുള്ള ആഭിമുഖ്യം; അതിനുവേണ്ടിയുള്ള നീണ്ട യാത്രയ്‌ക്കിടയിലെ പ്രതീക്ഷകളും വ്യാകുലതകളും; പിറന്ന മണ്ണില്‍ കാലുറപ്പിച്ചു നിന്നുകൊണ്ട് വിശ്വമാനവികത എന്ന അപാരതയുമായി നടത്തുന്ന സ്നേഹസല്ലാപം; ഗീതാഞ്ജലി ഇതെല്ലാമാണ്. ഇന്ത്യയുടെ അന്തരംഗത്തില്‍നിന്നുയരുന്ന, വെളിച്ചത്തിനുവേണ്ടിയുള്ള ആര്‍ദ്രമധുരമായ ഒരു പ്രാര്‍ഥനയാണ് ഗീതാഞ്ജലി.

*****

ഒഎന്‍വി, കടപ്പാട് : ദേശാഭിമാനി വാരിക

21 November, 2009

തന്തയും തമാശയും

"എടേയ്, ഇപ്പഴും നിന്റെയച്ഛന്‍ പഴയ മാധവണ്ണന്‍ തന്നെയല്ലടേയ്?'' വി പി ശിവകുമാറിന്റെ ഒരു കുറിപ്പിലാണ് ഈ തമാശ ആദ്യം വായിച്ചത്. 'തലസ്ഥാനത്തെ ഹനുമാന്‍' എന്ന സമാഹാരത്തില്‍ ഈ കുറിപ്പ് കാണാം. തിരുവിതാംകൂറിലെ ഒരു തമാശയാണിത് എന്നാണ് കരുതുന്നത്. മിമിക്രിക്കാരുടെ വേദികളിലൂടെയാവണം ഇത് മറ്റിടങ്ങളിലെത്തിയത്. ഈയിടെ പയ്യന്നൂരില്‍വച്ച് ഒരാള്‍ തന്റെ സുഹൃത്തിനോട് ഇത് പറയുന്നതുകേട്ടു. ക്ഷേമാന്വേഷണത്തിന്റെ മുഖംമൂടിയിട്ട പരിഹാസം.

വെറും തമാശയായി ഇതിനെ തള്ളിക്കളയാന്‍ കഴിയില്ല. ഏതും പഠനവിഷയമാണ്. തള്ളിക്കളയാവുന്നതായി ഒന്നുമില്ല. ഒന്നിനെ ഒരാള്‍ തള്ളുന്നുവെങ്കില്‍ അതേപ്പറ്റി പഠിക്കുവാനുള്ള വക അയാള്‍ക്കില്ല എന്നേ അര്‍ഥമുള്ളൂ. നാല് തലങ്ങളില്‍ ഈ തന്തത്തമാശയുടെ ചരിത്രം പഠിക്കാമെന്നാണ് തോന്നുന്നത്.

ഒന്ന്: അച്ഛന് പ്രാധാന്യം കിട്ടിയ കാലത്തിന്റെ തമാശയാണിത്. മക്കത്തായ കാലത്തിന്റെ ചൊല്ല്. മക്കത്തായ കാലത്തേക്കുള്ള മാറ്റം ഉണ്ടാക്കുന്ന ഒരു കുലുക്കം ഇതിലുണ്ട്. പുതിയൊരു കഥാപാത്രമായി കുടുബത്തില്‍ അച്ഛന്‍ വരികയാണ്. (And papa comes- ഈ രവിവര്‍മചിത്രത്തെക്കുറിച്ച് വിജയകുമാര്‍മേനോന്‍ എഴുതിയിട്ടുണ്ട്.) ബീജബന്ധത്തിന് സ്വത്തധികാരങ്ങളുടെ പിന്തുണ നിയമംമൂലം സിദ്ധിക്കുന്നു. പക്ഷേ മക്കത്തായം പുലരുന്ന ക്രൈസ്തവ ബ്രാഹ്മണാദി സമൂഹങ്ങളില്‍നിന്ന് ജനിച്ചതല്ല ഈ തമാശ. പുതിയ കഥാപാത്രമായ അച്ഛനെ ഒന്നുറപ്പിച്ചുനിര്‍ത്താന്‍ ചരിത്രം ഏര്‍പ്പെടുത്തിയ ഒരു പരീക്ഷയാണ് ഇത്. ഡോ. കെ എന്‍ പണിക്കര്‍ 'വിവാഹപരിഷ്കരണം: പ്രത്യയശാസ്ത്രവും സാമൂഹ്യാടിത്തറയും' എന്ന പ്രബന്ധത്തില്‍ പഴയ അച്ഛന്‍വേഷത്തെപ്പറ്റിയുള്ള ഒരു സംഭവകഥ ഉദ്ധരിച്ച് ചേര്‍ത്തിട്ടുണ്ട്. എം ഒതേനമേനോന്‍ എന്നയാളില്‍നിന്നാണ് അദ്ദേഹത്തിന് ഈ കഥ കിട്ടിയത്. അതിങ്ങനെയാണ്:

"തലശ്ശേരിയിലെ മണ്‍മറഞ്ഞ സബ്‌ഡിവിഷണല്‍ ശിരസ്തദാര്‍ എന്‍ ശങ്കരമാരാരെ ഒരിക്കല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു കല്യാണത്തിന് ക്ഷണിക്കുകയുണ്ടായി. എല്ലാവരും ഇരിക്കുകയാണ്. ഒരു വൃദ്ധന്‍, ക്ഷണിക്കപ്പെട്ട അതിഥി, പന്തലില്‍ പ്രവേശിച്ചതോടെ ആതിഥേയന്‍ എണീറ്റുനില്‍ക്കുകയും ശിരസ്തദാര്‍ക്ക് ആ വൃദ്ധനെ തന്റെ അച്ഛന്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും ചെയ്തു. ആ വൃദ്ധനാകട്ടെ അകത്തളങ്ങളിലേക്ക് പോവുകയും ചെയ്തു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു വൃദ്ധന്‍ പ്രവേശിക്കുകയും മേല്‍പ്പറഞ്ഞ ചടങ്ങുകള്‍ ആവര്‍ത്തിക്കകയും ചെയ്തു. ആ വൃദ്ധനെയും തന്റെ അച്ഛനായി ആതിഥേയന്‍ ശിരസ്തദാര്‍ക്ക് പരിചയപ്പെടുത്തി. ശങ്കരമാരാര്‍ തന്റെ നാക്കിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അദ്ദേഹം തന്റെ ഇരിപ്പിടത്തില്‍ വീണ്ടുമിരുന്ന് ആതിഥേയനോടു പറഞ്ഞു:

മിസ്റ്റര്‍.. താങ്കളുടെ അടുത്ത അച്ഛന്‍ കടന്നുവരുമ്പോള്‍ ഞാന്‍ എണീറ്റുനിന്നില്ലെങ്കില്‍ ദയവുചെയ്ത് ക്ഷമിക്കണം.'

ഈ അസ്ഥിരപിതൃത്വത്തിന്റെ ദീര്‍ഘപാരമ്പര്യം മാഞ്ഞ്, മക്കളുടെ ജനയിതാവും സംരക്ഷകനും ഗൃഹനാഥനുമായ അച്ഛന്‍ എന്ന ആധുനികപ്രരൂപം സാധാരണമായിത്തീര്‍ന്ന കാലത്തിന്റെ ശബ്ദങ്ങളിലൊന്നാണ് പഠനവിഷയമായ തമാശ.

രണ്ട്: 'ഇപ്പഴും'/'പഴയ' എന്ന ദ്വന്ദ്വത്തിന് മേലെ കെട്ടിപ്പൊക്കിയ ഭാഷാഘടനയാണിത്. നിരവധി സമരങ്ങളിലൂടെ, ആഗ്രഹപ്രകടനങ്ങളിലൂടെയാണ് അച്ഛന്‍ പിറന്നത്. എന്നാല്‍ അച്ഛന്‍ ആധുനികതയുടെ സ്ഥിരം പ്രയോക്താവാകാതെ, വ്യവസ്ഥാനുകൂലിയും ദുശ്ശാസകനുമായാല്‍, മക്കള്‍ക്ക് അച്ഛനെ പ്രത്യയശാസ്ത്രപരമായി തള്ളിപ്പറയേണ്ടിവരും. മുമ്പ് പുരോഗതിയെ മുന്‍നിര്‍ത്തി കാരണവരെ തള്ളിപ്പറഞ്ഞതുപോലെ. ഇതില്‍ അസ്വാരസ്യം തോന്നുന്നവരുടെ വാങ്മയമായും ഈ തമാശക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. അച്ഛനെ പ്രത്യയശാസ്ത്രപരമായി മറികടന്ന്, ആധുനികതയെ തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാന്‍ സ്വയം അധ്വാനിക്കുന്നവരെ വെറുതെ ഭൂതകാലം പറഞ്ഞ് തളര്‍ത്താനുള്ള ശ്രമമാണിതിലുള്ളത്. അവര്‍ക്ക് വേണ്ടാത്ത ഭൂതകാലത്തിന്റെ പ്രതിനിധിയാണ് അച്ഛന്‍. ആ കാലത്തിന്റെ കുരുക്കില്‍നിന്ന് സ്വയം വിടുവിക്കാനാണ് അവര്‍ തിടുക്കപ്പെടുന്നത്. ആ പ്രവര്‍ത്തനത്തെ കളിയാക്കാനാണ് ഈ തമാശ. ജീവശാസ്ത്രപരമായി മാറ്റാനാവാത്ത ശരീരവസ്തുതയാണ് അച്ഛന്റേത് എന്നതുകൊണ്ട് അക്കാര്യം പറഞ്ഞ് പുതിയ ക്രമത്തിനായി മെനക്കെടുന്നവരെ കുരുക്കിയിടാനുള്ള വാക്യമാണത്, ഇങ്ങനെ നോക്കിയാല്‍.

പുതിയ ക്രമത്തിനായുള്ള ശ്രമം ഒരേസമയം വിപ്ളവാത്മകവും പ്രഹസനാത്മകവും ആകാം. ചിലര്‍ അതിന്റെ സാധ്യതകള്‍ തികച്ചുമറിഞ്ഞ് സ്വയം മുഴുവനായും മാറിക്കൊണ്ട് ഈ ശ്രമത്തിലേര്‍പ്പെടും. മറ്റു ചിലര്‍ ഭാഗികമായി, ബാഹ്യമായി മാത്രമേ മാറൂ. അവര്‍ പുറമേക്ക് സമകാലികരാവുമ്പോഴും ഉള്ളാലെ പഴഞ്ചന്മാരായിരിക്കും. അതിനാല്‍ അവരുടെ സമകാലികരൂപത്തില്‍ വിഡ്ഢിത്തത്തിന്റെയും പ്രകടനപരതയുടെയും അംശം നന്നായുണ്ടാകും. ഇത് അസഹ്യമായ തോതില്‍ത്തന്നെയുണ്ടാകാം. ഈ വൈരുദ്ധ്യത്തെ കളിയാക്കേണ്ടത് യഥാര്‍ഥമായ മാറ്റത്തിനായുള്ള പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആവശ്യമായിത്തോന്നും. ആ ആവശ്യത്തില്‍നിന്ന് വരുന്നതുമാകാം ഈ തമാശ. സ്വന്തം സുഖാന്വേഷണങ്ങള്‍ക്കായി പൂര്‍വികരെ തള്ളിപ്പറയുന്ന 'ഞാനി'കള്‍ക്ക് നേരെയുള്ള പരിഹാസമാണത്.

മൂന്ന്: ഈ തമാശ ഒട്ടും നിരുപദ്രവകരമല്ല. അതിനാല്‍ അസഹിഷ്ണുതയുടെ അംശം ഉണ്ടാകാന്‍ വളരെ കൂടുതല്‍ സാധ്യതയുണ്ട്. അച്ഛനൊക്കെ ദാരിദ്ര്യത്തിലായിരുന്ന, ബാല്യം ദുരിതമയമായിരുന്ന ഒരാള്‍ സ്വന്തം അധ്വാനംകൊണ്ട് നന്നായി; അയാള്‍ക്ക് പൊതു സമൂഹത്തിന്റെ അംഗീകാരവും കിട്ടുന്നു. ഇതില്‍ അസൂയയുള്ള 'അഭിജാത'മൂല്യക്കാര്‍ ഉണ്ടാക്കുന്ന തമാശയുമാകാമിത്. തന്നെ ഞങ്ങക്കറിയാം എത്രയൊക്കെയായാലും താന്‍ പാരമ്പര്യംകെണ്ട് കുലീനനൊന്നുമല്ലല്ലോ എന്നാണതിന്റെ വിവക്ഷ. ഒരാളുടെ വ്യക്തിത്വത്തിന്റെ 'സത്ത' അയാളുടെ ജീവചരിത്രത്തിന്റെ ആദ്യത്തെ അധ്യായമാണെന്നാണ് ഇങ്ങനെ പറയുന്നവരുടെ വിചാരം. കര്‍മത്തിലല്ല, ജന്മത്തിലാണ് ശ്രേഷ്ഠത എന്ന ഫ്യൂഡല്‍ ദര്‍ശനമാണവരുടെ കൈമുതല്‍. ഒരു സമൂഹത്തിനുള്ളില്‍ തന്നെയുള്ള തിരശ്ചീനചലനം (horizontal mobility) മാത്രമേ അവര്‍ പരമാവധി സമ്മതിച്ചുകൊടുക്കുകയുള്ളു. ആ സമൂഹത്തിന്റെ ബലതന്ത്രത്തെതന്നെ, അതിന്റെ പൊതുബോധത്തെതന്നെ ഉലയ്ക്കുന്ന ഒരു കുതിപ്പ് (vertical mobility) ആരെങ്കിലും നടത്തിയാല്‍, അത് തങ്ങളുടെ നിലനില്‍പ്പിന് തടസ്സമാവും എന്നുകണ്ട്, അതിനെ പരിഹസിക്കാനായി ഒരുക്കിയ തമാശക്കെണിയാണിത്. 'മാധവണ്ണന്‍' എന്ന് ശ്രോതാവിന്റെ അച്ഛനെ വിളിക്കാന്‍ അര്‍ഹതയുള്ള സ്വസമുദായക്കാരനാണ് ഇവിടെ വക്താവ്.

നാല്: ലംബദിശയിലുള്ള മുകളിലോട്ടുള്ള സമൂഹചലനത്തിന്റെ (upward social mobility) നേര്‍ക്കുള്ള മറ്റൊരുതരത്തിലുള്ള ആക്രമണമായും ഇത്തരമൊരു തമാശയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. അതിനായി അത് തെല്ല് മാറും. 'മാധവണ്ണന്‍'പോലുള്ള വക്താവിന്റെ സ്വസമുദായസൂചന അതിലുണ്ടാവില്ല. അത് ഇങ്ങനെ മാറാം: "നിന്റെയച്ഛന്‍ ('നിങ്ങളുടെ അച്ഛന്‍' എന്നുവരെയാവാം) പഴയ ആശാരിരാമന്‍ (അല്ലെങ്കില്‍ 'തട്ടാന്‍ ശങ്കരന്‍') തന്നെയല്ലേ?'' വക്താവ് മേലാള സമുദായക്കാരനും ശ്രോതാവ് കീഴാള സമുദായക്കാരനും എന്ന് വ്യക്തം. കീഴാളന്‍ പുതിയ സാഹചര്യങ്ങളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തി, കുലത്തൊഴിലിന്റെ പരിധിവിട്ട് വളര്‍ന്നിട്ടുണ്ട്- അതിലുള്ള അസഹ്യത മേലാളന് സ്വന്തം മനസ്സില്‍ സൂക്ഷിക്കാന്‍ വയ്യ. അതിനാല്‍ അയാള്‍ ഇങ്ങനെയൊരു തമാശ പറയുന്നു.

യഥാര്‍ഥ പ്രതിഷേധങ്ങളെ തടസ്സപ്പെടുത്താനും, ഹാസ്യവിമര്‍ശനത്തിന്റെ തനതുഗുണത്തെ ക്ഷീണിപ്പിക്കാനുമാണ് ഇന്ന് കേരളത്തില്‍ വലിയൊരു ഷോ ബിസിനസ്സായി മാറിയിട്ടുള്ള കോമഡിയരങ്ങുകള്‍ ഉതകുന്നത്. ഒരു രാഷ്ട്രീയപ്രയോഗമെന്ന നിലയില്‍ സ്വയം ന്യായീകരിക്കാനാഗ്രഹിക്കുന്ന പ്രാദേശികമായ സംസ്കാരപഠനത്തിന് ഇത്തരം ഷോകളില്‍ കേവലഹാസ്യമായി മുഴങ്ങുന്ന തമാശച്ചൊല്ലുകളെ വര്‍ഗവിശകലനത്തിന്റെ സന്ദര്‍ഭത്തിലേക്ക് കൊണ്ടുവരേണ്ട ബാധ്യതയുണ്ട്.

*
ഇ പി രാജഗോപാലന്‍ ദേശാഭിമാനി വാരിക

19 June, 2009

ഗീതയുടെ നാനാര്‍ഥങ്ങള്‍

ഗീതയുടെ നാനാര്‍ഥങ്ങള്‍

"രാമായണവും ഭാരതവുമൊക്കെ എഴുതപ്പെട്ടത് അന്ന് നിലവിലിരുന്ന അനീതികളെ വിപ്ലവകരമായി ചെറുക്കാനായിരുന്നു എന്ന നേര് തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന് പറ്റിയ ഒരു പ്രധാന അബദ്ധം'' -സി രാധാകൃഷ്ണന്‍.

ഒരു പ്രധാന അബദ്ധം എന്ന് പറയുമ്പോള്‍ വേറെയും അബദ്ധങ്ങള്‍ ഉണ്ടെന്ന സൂചനയുണ്ടോ?

"ശരിയായി വ്യാഖ്യാനിച്ച് മനസ്സിലാക്കിയാല്‍ ഗീത... മനുഷ്യന്റെ പുരോഗതിക്ക് ഒട്ടും എതിരല്ല'', തുടര്‍ന്നെഴുതുന്നു.

ഒരുപാട് വ്യാഖ്യാനങ്ങളുണ്ട് ഗീതയ്ക്ക്, മലയാളത്തില്‍ത്തന്നെ. ഈ വ്യാഖ്യാനങ്ങളൊന്നും ശരിയല്ലെന്നാണോ? ശരിയായത് വല്ലതുമുണ്ടോ?

ഇതിഹാസങ്ങളും ബ്രഹ്മസൂത്രവും ഗീതയും മറ്റും ചുട്ടുകരിക്കണമെന്ന് ആരാനും പറഞ്ഞോ? ഇത് പുസ്തകം ചുട്ടെരിക്കുന്ന കാലമായതുകൊണ്ട് തോന്നിയതായിരിക്കും. "ഭഗവത് ഗീത ഒരു വിമര്‍ശനപാഠം'' ചുട്ടെരിക്കാന്‍ പറഞ്ഞില്ലല്ലോ. ഇവയൊന്നും ചുട്ടെരിക്കണമെന്നല്ല ശരിക്ക് വായിച്ച് അര്‍ഥം ഗ്രഹിച്ച് വിലയിരുത്തണമെന്നുതന്നെയാണ് പക്ഷം. ഭക്ത്യാന്ധതയും മുന്‍വിധികളും മാറ്റിനിര്‍ത്തി വേണമെന്നുമാത്രം. അതെങ്ങനെ? "സംശയാത്മാ വിനശ്യതി'' (സംശയിക്കുന്നവന്‍ ഒടുങ്ങിപ്പോകും) എന്ന മന്ത്രച്ചരട് ഗീതാനുസന്ധായികള്‍ കെട്ടിയിട്ടുണ്ടാകുമല്ലോ.

ബ്രഹ്മസൂത്രങ്ങളും ഗീതയും എല്ലാം അറിവിന്റെയും സംസ്കാരത്തിന്റെയും പാഠങ്ങളാണെന്ന രാധാകൃഷ്ണന്റെ അഭിപ്രായം മാനിക്കുന്നു. അറിവ് അറിവുതന്നെയാണല്ലോ. "സര്‍വേലാഭാഃ സാഭിമാനാഃ എന്നും വിചാരിക്കാം.

'ശരിയാണ്, തല്പരകക്ഷികള്‍ ഇവയെല്ലാം ദുര്‍വ്യാഖ്യാനം ചെയ്ത് ദുരുപയോഗം ചെയ്തിട്ടുണ്ട്'' പ്രതികരണം സമ്മതിക്കുന്നു. ദുര്‍വ്യാഖ്യാനം ചെയ്ത ദുരുപയോഗങ്ങളാണ് ഇന്നും ശക്തം. നന്നായൊന്നു തട്ടിക്കുടഞ്ഞാല്‍ പോകുന്ന അഴുക്കും പൊടിയുമൊന്നുമല്ല പറ്റിപ്പിടിച്ചിട്ടുള്ളത്. കുളിപ്പിച്ച് കുളിപ്പിച്ചു കുട്ടിതന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. മാത്രമല്ല ഇടതുപക്ഷം തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിച്ചാല്‍ അതിന്നും പഴിയുണ്ടാവും. വിവേകാനന്ദ ജയന്തി ഡി വൈ എഫ് ഐ കൊണ്ടാടിയപ്പോള്‍ അതിന്റെ പേരിലുണ്ടായ പുകില്‍ നാം കണ്ടതാണല്ലോ. ഗീതയെ അതിന്റെ യഥാര്‍ഥ സ്ഥിതിയില്‍ അറിഞ്ഞു വിലയിരുത്തണം. അതാണഭികാമ്യം.

'മഹത്വഭാരവത്വാഢ്യ'മായ ഭാരതത്തിലെ ഒരു ഉപപര്‍വമാണല്ലോ ഗീത. മഹാഭാരതത്തേക്കാളും ഈ ഉപപര്‍വത്തിന് എങ്ങനെ ഈ മഹത്വം കിട്ടി. പലരും ഗീത കാണുന്നതും ഉപയോഗിക്കുന്നതും പ്രത്യേകമായി രചിക്കപ്പെട്ട ഒരു വിശിഷ്ട ഗ്രന്ഥമെന്ന നിലയ്ക്കാണ്. മരംമറഞ്ഞ് കാടുകാണാത്ത അവസ്ഥ തന്നെ. ഗീതയ്ക്കുവേണ്ടിയാണ് മഹാഭാരതം രചിക്കപ്പെട്ടത് എന്ന് കണ്ടെത്തിയവര്‍പോലുമുണ്ട്. ഉറപ്പിച്ചു പറയാം: ഈ ഗീതാനുസന്ധാകളില്‍ ഭൂരിഭാഗവും മഹാഭാരതം കണ്ടവര്‍പോലുമല്ല. മേല്‍പ്പുരപൊളിച്ച് നടുത്തളത്തിലിറങ്ങുന്നവരാണ് ഏറെയും.

"വിശ്വത്തിന്റെ ഘടന വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗീത ആത്മാവിനെക്കുറിച്ച് പറയുന്നത്..... ക്ഷരം, അക്ഷതം.. അക്ഷരാതീരം എന്നതാണ് പ്രപഞ്ചഘടന. ഇതുതന്നെയാണ് ഇപ്പോള്‍ സയന്‍സിന്റെ കാഴ്ചപ്പാടും,''രാധാകൃഷ്ണന്‍ പറയുന്നു. 'ഇപ്പോള്‍' എന്ന് പറയുമ്പോള്‍ മുമ്പ് അങ്ങനെ ആയിരുന്നില്ലെന്നാവും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗീത കണ്ടെത്തിയത് ഇപ്പോഴാണ് സയന്‍സ് കണ്ടെത്തുന്നത്. ദശാവതാരങ്ങളില്‍ പരിണാമസിദ്ധാന്തം കണ്ടെത്തിയ മിടുക്കന്മാരാണല്ലോ നാം.

ഗീത ആത്മാവിനെക്കുറിച്ചു പറയുന്നത് ബന്ധുമിത്രാദികളെ കൊന്നാലും അവര്‍ നശിക്കുന്നില്ല എന്നു സ്ഥാപിക്കാനാണ്. കൊന്നാലും കൊല്ലുന്നില്ല, ചത്താലും ചാകുന്നില്ല എന്നു സ്ഥാപിക്കാന്‍. പ്രഥമദൃഷ്ട്യാതന്നെ ഇത് സുവ്യക്തം. ശരീരം നാശമുള്ളതാണ്. അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ ശരീരത്തിലെ ആത്മാവിനെ ആര്‍ക്കും കൊല്ലാനാവില്ല. 'തസ്മാദ്യുദ്ധ്യസ്വ ഭാരത' (അതുകൊണ്ട് യുദ്ധം ചെയ്തോളൂ- 2ല്‍18)

"നായം ഹന്തി ന ഹന്യതേ'' ആത്മാവ് കൊല്ലുന്നില്ല, കൊല്ലപ്പെടുന്നില്ല. (2 ല്‍ -19) എത്ര ശരി. അങ്ങനെ കൊന്നു. ഉണ്ടെങ്കിലല്ലേ അത് നടക്കൂ. അല്ലെങ്കില്‍ ആത്മബോധം, തന്റേത് എന്ന ബോധം ഒരിക്കലും ലോകത്തുനിന്ന് പോകയില്ലല്ലോ. "ഗുരുക്കന്മാരുടെ രക്തംപുരണ്ട ഭോഗങ്ങളെ അനുഭവിക്കാനില്ല (2ല്‍-5) - "ഇരന്നു കഴിഞ്ഞോളാം. സ്വജനത്തെ കൊന്നിട്ട് എങ്ങനെ സുഖിക്കും'' (1ല്‍ 37) എന്നൊക്കെ പറഞ്ഞ് പരവശനായി "യത്ശ്രേയഃസ്യാന്നിശ്ചിതം ബ്രൂഹിതന്മേ'' (ശ്രേയസ്കരമായിട്ടുള്ളത് പറഞ്ഞുതരൂ) എന്ന് ആവശ്യപ്പെടുന്ന അര്‍ജുനനോടാണ് ആത്മാവിനെക്കുറിച്ചു പറയാന്‍ തുടങ്ങുന്നത്. അനുക്രമം വായിക്കുന്നവര്‍ക്ക് ഇതുബോധ്യപ്പെടും.

യുദ്ധവിരക്തനായ അര്‍ജുനനെ യുദ്ധോക്ത്യുക്തനാക്കാനാണ് ഈ ഉപദേശങ്ങള്‍. കൃഷ്ണനെത്തന്നെ ഈ ഉപദേശത്തിന് കൈകണ്ടതിലും കവിയുടെ ഔചിത്യദീക്ഷയുണ്ട്. കാപട്യങ്ങളെക്കൊണ്ട് ഒരുവിധം യുദ്ധം ജയിച്ചതില്‍പ്പിന്നെ ഭരണകാര്യങ്ങളിലെ ഉപദേശത്തിന് കൃഷ്ണനെ കണ്ടില്ല. ധര്‍മജന്‍ ശരശയ്യയില്‍ കിടക്കുന്ന പിതാമഹന്റെ അടുത്താണ് അതിന് പോകുന്നത്. ഇന്ദ്രന്റെ അവരജനാണത്രെ വിഷ്ണു. "ഉപേന്ദ്ര ഇന്ദ്രാവരജോ'' എന്ന് നിഘണ്ടു (വിഷ്ണുവിന്റെ അവതാരമാണ് കൃഷ്ണന്‍ എന്നാണല്ലോ വെപ്പ്) 'യുദ്ധസ്വവിഗതജ്വരഃ'' എന്നു പറയാന്‍ സര്‍വഥാ യോഗ്യന്‍.

താന്‍ വലിയ ഇന്ദ്രജാലക്കാരനാണ്, കൃഷ്ണന്‍ തന്നെ വിളിച്ചു പറയുന്നുണ്ട്:

" ദേവീഹ്യേഷാ ഗുണമയീ

മമ മായാ ദുരാത്യയാ (7-ല്‍ 14) (എന്റെ മായയെ ആര്‍ക്കും മറികടക്കാവതല്ല) ദ്യൂതം ഛലയതാമസ്മി' (വഞ്ചകര്‍ക്കിടയില്‍ ഞാന്‍ ചൂതാട്ടമാണ്-10ല്‍-36) . "മൌനം ചാസ്മി ഗുഹ്യാനാം'' 10-ല്‍ 38 (രഹസ്യങ്ങളില്‍ ഞാന്‍ മൌനമാണ്) . ഇതുകൊണ്ട് പ്രപഞ്ചത്തെ അളന്നെടുക്കാം എന്ന് മറ്റുള്ളവരില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് മായ.

ആത്മാവിന്റെ അനശ്വരതയെക്കുറിച്ചും വേദവാദരതന്മാരുടെ മൂഢതയെക്കുറിച്ചുമെല്ലാം പറഞ്ഞിട്ടും പടക്കിറങ്ങാന്‍ ധൈര്യം വരാത്ത സവ്യസാചിയെ "നീ ആരെ കൊല്ലാന്‍ മടിച്ചാണോ യുദ്ധത്തില്‍ ഇറങ്ങാത്തത് അവരെയെല്ലാം ഞാന്‍ തന്നെ ശരിപ്പെടുത്തിയിട്ടുണ്ട്. പൂപ്പറിക്കുംപോലെ കാര്യം നേടാം.'' അത്രയും ലഘൂകരിക്കപ്പെട്ടിരിക്കുന്നു നിന്റെ ഭാരം. അതുകൊണ്ട് "യുദ്ധസ്വജേതാസിരണേ''(11ല്‍, 33, 34). എന്നിട്ടും ഉദ്ബുദ്ധനാകുന്നില്ല എന്നായപ്പോഴാണ് പതിനെട്ടാമത്തെ അടവും കഴിഞ്ഞ് 'പൂഴിക്കടകന്‍' എടുക്കുന്നത്. 'വിശ്വരൂപദര്‍ശനം തന്റെ കൃതഹസ്തമായ ഇന്ദ്രജാലം. ഇതിലാണ് അര്‍ജുനന്‍ അടിപ്പെടുന്നത്. അര്‍ജുനന്‍ നിലവിളിച്ചുപോയി: "മമ മനഃ ഭയേന പ്രവ്യാഥിതം'' (എന്റെ മനസ്സ് ഭയാകുലമായിരിക്കുന്നു). "തദേവമേ ദര്‍ശയ ദേവ രൂപം'' ( ആ പഴരൂപം തന്നെ കാണിക്കൂ). "പ്രസീദ, ദേവേശ, ജഗന്നിവാസ'' (ദേവേശ ജഗന്നിവാസ പ്രസാദിക്കണേ). ഇതോടെ അര്‍ജുനന്‍ എങ്ങനെ വേണമെങ്കിലും വളയ്ക്കാനും തിരിക്കാനും പാകത്തിലായി. (ഗീത 11 ല്‍ 45)

"ഞാന്‍ പറയേണ്ടതൊക്കെ പറഞ്ഞു ഇനി ഇഷ്ടംപോലെ ചെയ്യ്'' എന്ന് പരിഭവംകൂടി പറഞ്ഞാണ് ഭഗവാന്‍ അവസാനിപ്പിക്കുന്നത് (18ല്‍ 63). ഒടുക്കം, പറയുംപോലെ ചെയ്തുകൊള്ളാം എന്ന് അര്‍ജുനന്‍ സമ്മതിക്കുന്നു (18 ല്‍ 74).

കൃഷ്ണന്റെ കരിമുകിലൊത്ത ചികുരഭാരത്തിലെ നിറന്നപീലികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. അത് വെറുമൊരലങ്കാരം മാത്രമാണോ. കൃഷ്ണസങ്കല്പത്തിലെ ദുരകത്യയമായാ പ്രതീകം കൂടിയാണെന്ന് തിരിച്ചറിയണം. ഇന്ദ്രജാലക്കാര്‍ മായാജാലപ്രകടനത്തില്‍ ഉപയോഗിക്കാറുള്ളതാണ് പീലിക്കെട്ട്. നീലച്ചമയിലിന്റെ പീലികെട്ടുഴിഞ്ഞെന്നെ തൂണാക്കി മാറ്റിയല്ലോ' എന്ന പി ഭാസ്കരന്റെ സിനിമാഗാനം ഓര്‍മിക്കുന്നില്ലെ.

'ഞാനെന്നേ മര്‍ത്യനെന്നോര്‍പ്പൂ'' എന്ന് വാല്മീകിയുടെ രാമന്‍. എന്നാല്‍ കൃഷ്ണനോ, അവജാനന്തിമാം മൂഢാഃ മാനുഷീം തനുമാശ്രിതം (വിഡ്ഢികള്‍ ഞാന്‍ മനുഷ്യരൂപിയാണെന്ന് മനസ്സിലാക്കുന്നു) എന്ന്.

"യദ്രവ്യം ബാന്ധവാനാം വാ

മിത്രാണാം വാക്ഷയേ ഭവേത്

നാഹം തത് പ്രതിഗൃഹ്ണാമി

ഭക്ഷാന്‍ വിഷകൃതാനിവ'' (ബന്ധുക്കളെയും ചങ്ങാതിമാരെയും കൊന്നുകിട്ടുന്ന സ്വത്ത് ഞാനെടുക്കകയില്ല. വിഷം കലര്‍ന്ന ഭക്ഷണംപോലെ തള്ളുകതന്നെ ചെയ്യും) എന്ന് രാമന്‍. കൃഷ്ണനോ "ഗുരുക്കന്മാരെക്കൊന്ന് അവരുടെ രക്തം പുരണ്ട അര്‍ഥകാമഭോഗങ്ങള്‍ ഞാന്‍ അനുഭവിക്കയില്ല (രാമന്റെ അതേ അഭിപ്രായം) എന്നതിനൊപ്പം യുദ്ധവിയുക്തനായ പാര്‍ഥനോട്, "ദുഃഖിക്കേണ്ടാത്തവരെക്കുറിച്ചാണ് നീ ദുഃഖിക്കുന്നത്; ചത്തവരെക്കുറിച്ചും ചാകാത്തവരെക്കുറിച്ചും ആരാനും ദുഃഖിക്കുമോ (2ല്‍ 11 ) എന്നും പറഞ്ഞു പരിഹസിക്കുന്നു. മാത്രമോ "ജിത്വാവാ ഭോക്ഷ്യസേ മഹിം തസ്മാദുത്തിഷ്ഠ യുദ്ധായ കൃതനിശ്ചയഃ'' (ജയിച്ചാല്‍ രാജ്യസുഖം അനുഭവിക്കാം യുദ്ധം ചെയ്യണമെന്നുറച്ച് എഴുന്നേല്‍ക്കു'' (2ല്‍ 37) എന്ന് ഉത്സാഹിപ്പിക്കുകയും ചെയ്യുന്നു. യുദ്ധത്തിന്നിടിയില്‍ ഭീഷ്മരുമായി പിണങ്ങിക്കഴിയുന്ന കര്‍ണന്റെ അടുത്തുചെന്ന് രഹസ്യങ്ങളില്‍ മൌനിയായ കൃഷ്ണന്‍ കുന്തിയുടെ മൂത്ത പുത്രനെന്ന നിലയ്ക്ക് രാജാവാകാമെന്നും ആറാമനായി പാഞ്ചാലിയുമായി കിടക്ക പങ്കിടാമെന്നും ഞങ്ങളുടെ പക്ഷം ചേരൂ എന്നും പറഞ്ഞു.

കൃഷ്ണന് സത്യാസത്യങ്ങളോ ധര്‍മാധര്‍മങ്ങളോ ഇല്ല. എല്ലാം സാപേക്ഷികമാണ്.

"സത്യം ചൊല്ലരുതെന്നാകും

പൊളി ചൊല്ലേണ്ടാതായ്വരും

അനൃതം സത്യമാം; സത്യം

അനൃതം തന്നെയായിടും (ഭീഷ്മപര്‍വം, തമ്പുരാന്റെ തര്‍ജമ.) പ്രായോഗിക ജീവിതത്തിന്റെ സമൂര്‍ത്ത സിദ്ധാന്തമാണിത്. ഈ സിദ്ധാന്തക്കാരനേ തന്നെ മടിയിലിരുത്തി പോറ്റിവളര്‍ത്തിയ മുതുമുത്തച്ഛനെ കൊന്ന് രാജ്യം പിടിച്ചടക്കാന്‍ ചങ്ങാതിയെ ഉപദേശിക്കാനാവൂ.

"എന്ത് ദുരിതം ചെയ്തും അധികാരം കൈയിലൊതുക്കുക രാജകുമാരന്മാരുടെ സ്വഭാവമാണ്'' കാളിദാസന്‍ രഘുവംശത്തില്‍ പറയുന്നു. ഭാഗവതം തന്നെ പറയുന്നു:

"മാതരം പിതരം ഭ്രാതൃന്‍

സര്‍വാംശ്ച സുഹൃദസ്തഥാ

ഘ്നന്തിഹ്യസൃതൃപോലുബ്ധാഃ

രാജാനഃ പ്രായശോ ഭുവി''

അസംതൃപ്തരായ രാജാക്കള്‍ (ക്ഷത്രിയര്‍) അച്ഛനെയും അമ്മയെയും ചങ്ങാതിമാരെയും അധികാരത്തിനുവേണ്ടി കൊല്ലാന്‍ മടിക്കില്ല. ചരിത്രത്തിലും അനുഭവപാഠങ്ങളുണ്ടല്ലൊ. അപ്പോള്‍ ഗീതോപദേശത്തിനും സര്‍വഥാ യോഗ്യനായവനാണ് കൃഷ്ണന്‍. കൃഷ്ണഗാഥയാണ് ഗീതോപദേശം. എന്നാല്‍ ഗീതയില്‍ എങ്ങനെ ഭഗവാന്‍ പറ്റിപ്പിടിച്ചു. പൌരോഹിത്യമാണ് അതു ഒട്ടിച്ചുവിട്ടിരിക്കുക പടച്ചോന്‍ നേരിട്ട് പറഞ്ഞതാണെങ്കില്‍ അതിന്നു പിന്നെ അപ്പീലുമില്ല. ഗീത ഭീഷ്മപര്‍വത്തിലെ ഒരു ഉപപര്‍വമാണെങ്കില്‍, മഹാഭാരതം വ്യാസനിര്‍മിതമാണെങ്കില്‍, വ്യാസഗീതയെന്ന് പറയുന്നതല്ലെ ശരി. സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് ഉപദേശിക്കുന്ന രീതിയിലാണ് അനുവാചകനറിയുന്നതെന്നും തിരിച്ചറിയണം. അപ്പോള്‍ 'സഞ്ജയഗീത'യെന്നും ആവാം. തികച്ചും ഭൌതികകാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഗീത. അതാണതിലെ അംഗി. "യുദ്ധം ചെയ്യുക'' എന്ന അംഗിയെ ചൂഴ്ന്നുനില്‍ക്കുന്ന പരിവാരങ്ങളാണ് (അംഗങ്ങള്‍) മറ്റൊക്കെ. ആത്മാവും യോഗങ്ങളുമൊക്കെ 'യുദ്ധസ്വ' എന്നതിന്റെ പരിപോഷകങ്ങള്‍ മാത്രം. പതിനെട്ട് അധ്യായങ്ങളിലായി ഏതാണ്ട് 40 ഓളം സന്ദര്‍ഭങ്ങളില്‍ യുദ്ധം ചെയ്യൂ എന്ന് ശബ്ദതഃ പറയുന്നുണ്ട് ഗീതയില്‍. പതിനെട്ടാമധ്യായത്തിന്റെ ഒടുവില്‍ യുദ്ധം ചെയ്യൂ എന്ന ഒന്നില്‍ കേന്ദ്രീകരിക്കുന്നതും ശ്രദ്ധേയം:

എന്റെ ഈ ഉപദേശം കേട്ടില്ലെങ്കില്‍ നീ നശിക്കും (15ല്‍.58) അഹമ്മതിവെച്ച് ഞാന്‍ യുദ്ധം ചെയ്യില്ല എന്നാണെങ്കില്‍ അത് വെറുതെ (18ല്‍-59). സ്വന്തം കര്‍മത്താല്‍ ബന്ധിക്കപ്പെട്ട നീ ഗത്യന്തരമില്ലാതെ അത് (യുദ്ധം) ചെയ്യേണ്ടിവരും (18ല്‍ 60).

കടന്നുപറഞ്ഞാല്‍ തികഞ്ഞ രാഷ്ട്രീയമാണ് ഗീതയിലുള്ളത്. ഗീതോപദേശം വേണ്ടിവന്ന സാഹചര്യം തന്നെ അതു വ്യക്തമാക്കുന്നു. അര്‍ജുനന്‍ നേരെ യുദ്ധത്തില്‍ പ്രവേശിക്കുകയും എതിരാളികളെക്കൊന്നുവീഴ്ത്തുകയും ചെയ്തിരുന്നെങ്കില്‍ ഗീതോപദേശത്തിന് പ്രസക്തിയേ ഇല്ലല്ലോ.

ക്ഷത്രിയരും ബ്രാഹ്മണരും (പുരോഹിതര്‍) ആണ് മഹാഭാരതത്തിന്റെ കാലത്ത് സമൂഹത്തെ നിയന്ത്രിച്ചിരുന്നത്. പഠിപ്പും വെടിപ്പുമെല്ലാം അവരിലാണ്. ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും അപദാനങ്ങളും കഥകളുമായി അതില്‍. അതുകൊണ്ട് കാലത്തിന്റെ പ്രതിബിംബമാണത്. ഭാരതാദികള്‍ അന്നത്തെ അനീതികളെ വിപ്ലവകരമായി ചെറുത്തു എന്നു സമ്മതിക്കാം. ഇന്നത്തെ അനീതികളെ ചെറുക്കാന്‍ അതു മതിയാകുമോ? ഉപയോഗിക്കണമെങ്കില്‍ അതിന്റെ അലകും പിടിയും മാറ്റേണ്ടിവരും.

ഇന്ദ്രിയങ്ങളെക്കൊണ്ടറിയില്ല ബുദ്ധിക്ക് ഗ്രഹിക്കാനാവും. എന്നാണ് ഗീത ആത്മാവിനെക്കുറിച്ചു പറയുന്നതൂ'' (ബുദ്ധിഗ്രാഹ്യം അതീന്ദ്രിയം). ഇതു ആത്മാവിനെക്കുറിച്ചുള്ളതല്ല. ആറാം അധ്യായത്തില്‍ (ധ്യാനയോഗം) 21 -ാം ശ്ലോകത്തിലാണ് ഇതുള്ളത്. യോഗയുക്തനെ (യോഗി) ആണ് അവിടെ പരാമര്‍ശിക്കുന്നത്.

"ഇന്ദ്രിയംകൊണ്ടറിയാത്തതും ബുദ്ധികൊണ്ട് അറിയാവുന്നതുമായ പരമാനന്ദത്തെ യോഗി അറിയുന്നു എന്നാണര്‍ഥം. "ജീവാത്മാക്കള്‍ക്ക് കണക്കു പുസ്തകമില്ല'' എന്ന് രാധാകൃഷ്ണന്‍. കണക്ക് പുസ്തകം ഉള്ളതുപോലെയാണ് ഗീതാശ്ലോകംകൊണ്ടു തോന്നുക. ജീര്‍ണശരീരം ഉപേക്ഷിച്ച് ആത്മാവ് പുതിയ ശരീരം തേടുന്നു, പഴന്തുണി കളഞ്ഞ് മനുഷ്യന്‍ പുതുതുണി ധരിക്കുംപോലെ എന്നുപറയുമ്പോള്‍ ഒരു കണക്ക് പുസ്തകം ഉള്ളതുപോലെ തോന്നിപ്പോകും. (സത്യമതല്ലായിരിക്കാം). എല്ലാം മുമ്പേ ഒരുക്കിവെച്ചപോലെ. ആത്മാവിന് ഗതി കിട്ടിയില്ല എന്ന് പറയുന്നത് കണക്ക് തെറ്റുമ്പോഴല്ലെ. "അതേ: ജീവിതലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണ്.'' പ്രകൃതിയോടിണങ്ങി സ്വാഭാവികമായും സുഖമായും ജീവിക്കുക എന്ന് മാത്രമാണ് ഗീതയില്‍ ആ വാക്കിന്നര്‍ഥം. രാധാകൃഷ്ണന്റെ വ്യാഖ്യാനം കൊള്ളാം. ബ്രഹ്മസാക്ഷാത്കാരത്തെത്തന്നെയാണല്ലോ ഈശ്വരസാക്ഷാത്കാരം എന്നതുകൊണ്ടുദ്ദേശിച്ചത്. അങ്ങനെയെങ്കില്‍ നല്ല ബുദ്ധിയോടും മനസ്സോടും ഇന്ദ്രിയ നിഗ്രഹം ചെയ്ത് രാഗദ്വേഷങ്ങളില്ലാതെ ഒറ്റക്ക് അല്പാഹാരനായി. വാക്കുകള്‍ നിയന്ത്രിച്ച് ധ്യാനനിഷ്ഠനായി കാമക്രോധാദികളും ധനമോഹവും വെടിഞ്ഞ് ഒന്നിലും താല്പര്യമില്ലാതെ ഇരിക്കുന്നവനാണ് ഈശ്വര (ബ്രഹ്മ) സാക്ഷാത്കാരത്തിന് യോഗ്യനാകുന്നത് (18 ല്‍, 51, 52, 53) പ്രകൃതിയോടിണങ്ങി സാഭാവികമായും സുഖമായും ജീവിക്കലും മേല്‍പ്പറഞ്ഞതും ഒന്നാണോ?

"യജ്ഞം എന്ന വാക്കിന്ന് കര്‍മം എന്നാണത്രെ ഗീതയിലെ അര്‍ഥം. വേണമെങ്കില്‍ സ്വാഭാവിക കര്‍മം എന്നു പറയാം.''യജ്ഞം എന്നത് സ്വാഭാവിക കര്‍മം എന്ന നിലയ്ക്കല്ല ഗീതയില്‍. സ്വാഭാവികകര്‍മം ബന്ധകാരിയാണ്. ഫലകാംക്ഷയോടെയുള്ള കര്‍മമാണ് സ്വഭാവികകര്‍മം. യജ്ഞാര്‍ഥം സംഗരഹിതനായി കര്‍മം ചെയ്യാനാണ് ഗീത പറയുന്നത് (3ല്‍-9). ഈ യജ്ഞാഭാവത്തോടെയാണ് ജനങ്ങളെ സൃഷ്ടിച്ചിരിക്കുന്നതെന്നും ഗീത പറയുന്നു (3ല്‍-10) ഈ യജ്ഞംകൊണ്ടു ദേവന്മാരെ പൂജിച്ചാല്‍ ദേവന്മാര്‍ ഇങ്ങോട്ടും സഹായിക്കും എന്ന് പറയുമ്പോള്‍ (3 ല്‍ 11) സ്വാഭാവിക കര്‍മമല്ലെന്ന് വ്യക്തം.

"ചാതുര്‍വര്‍ണ്യത്തെ ഗീത അംഗീകരിക്കയല്ല നിഷേധിക്കുകയാണ''ത്രെ. "ചാതുര്‍വര്‍ണ്യം മയാസൃഷ്ടം'' എന്ന് ഭഗവാന്‍ വിളിച്ചുപറഞ്ഞിട്ടും രാധാകൃഷ്ണന്‍ അതിലെങ്ങനെ നിഷേധം കണ്ടെത്തുന്നു. അതിന്റെ കര്‍ത്താവാണെങ്കിലും ആ കര്‍ത്താവായറിയണമെന്ന് പറഞ്ഞതുകൊണ്ടാണോ (4ല്‍ 13)? സത്വരജസ്തമോ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ചാതുര്‍വര്‍ണ്യസൃഷ്ടി. ബ്രഹ്മനെന്നും ക്ഷത്രനെന്നും വൈശ്യനെന്നും ശൂദ്രനെന്നും ഈശ്വരന്‍ ഉണ്ടാക്കിയെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. നാലു ജാതിക്കും തൊഴില്‍ വിഭജനം കൂടി ചെയ്തുവെച്ചിട്ടുണ്ട് (18ല്‍ 41).

'ധര്‍മമെന്ന വാക്കും ശരിയായ അര്‍ഥത്തിലല്ല. വര്‍ണാശ്രമധര്‍മം എന്ന അര്‍ഥം ഗീതാകാരന്‍ ഉദ്ദേശിച്ചില്ല. സ്വഭാവേനയുള്ള കര്‍മമാണ് സ്വധര്‍മം.'' "ധര്‍മാദ്ധി യുദ്ധാത് ശ്രേയോന്യത് ക്ഷത്രിയസ്യനവിദ്യതേ'.' ക്ഷത്രിയജാതിയുടെ ധര്‍മമാണ് യുദ്ധം എന്നല്ലെ ഇവിടെ അര്‍ഥം. വര്‍ണധര്‍മം തന്നെയാണിത്.

പരമമായ അറിവാണ് ഈശ്വരന്‍ എന്നാണ് ഗീത പഠിപ്പിക്കുന്നത്. അതായത് ഈശ്വരന്‍ ജ്ഞാനസ്വരൂപനാണെന്ന് കുറ്റിപ്പുഴയുടെ 'വിചാരവിപ്ലവ'ത്തില്‍ ഈശ്വരന്റെ അസ്തിത്വത്തെക്കുറിച്ച് വാദപ്രതിവാദം നടത്തുന്ന ഒരു ഭാഗമുണ്ട്. വാദിച്ച് വാദിച്ച് ആസ്തികന്‍ ഈശ്വരന്‍ ജ്ഞാനസ്വരൂപനാണെന്ന് വാദിച്ചുനിര്‍ത്തി. അപ്പോള്‍ കുറ്റിപ്പുഴ പറഞ്ഞു: അതാണീശ്വരനെങ്കില്‍ ഞാനും ആസ്തികനാണെന്ന്. ജ്ഞാനസ്വരൂപനാണ് ഈശ്വരനെങ്കില്‍ ആരും അംഗീകരിക്കും.

ഗീതയിലെ ഈശ്വരന്‍ ആ ജ്ഞാനസ്വരൂപനല്ല. മുഖസ്തുതിയിലും പൂജകളിലും ഉപഹാരങ്ങളിലും ഭ്രമിക്കുന്ന ഈശ്വരനാണ്. പക്ഷേ, ക്ഷിപ്രപ്രസാദിയാണ്. നിസ്സാരമായ ഉപഹാരംകൊണ്ട് പ്രസാദിക്കും. പൊന്നുകൊണ്ട് തുലാഭാരവും ഒന്നും വേണ്ട. പത്ര, പുഷ്പം, ഫലം, തോയം തുടങ്ങിയ വിലകുറഞ്ഞ വസ്തുക്കള്‍ സമര്‍പ്പിച്ചാല്‍തന്നെ പ്രസാദിക്കും. ഭക്തിയോടെ നല്‍കണമെന്നേയുള്ളൂ. (9ല്‍ 267) എന്നാല്‍ മറ്റു ദൈവങ്ങളെ പൂജിക്കുന്നത് അത്ര ഇഷ്ടമല്ല. (9-ല്‍ 22,23). ഐതരേയത്തിലെ 'പ്രജ്ഞാനം ബ്രഹ്മ' എന്നതിനേക്കാളും ബൃഹദാരണ്യകത്തിലെ 'അഹം ബ്രഹ്മാസ്മി' എന്നതാണ് ഗീതക്ക് ചേര്‍ന്നത്.

നിരുത്സാഹകനായി അകര്‍മണ്യതയില്‍ ആപതിച്ച വ്യക്തിയെ ഉത്സാഹപ്പെടുത്തി കര്‍മനിരതനാക്കുന്ന ഉപദേശനിര്‍ദേശങ്ങളാണ് ഗീതയില്‍ ഉള്ളതെന്ന് ആരും സമ്മതിക്കും. തേരാളിയെത്തന്നെ ഉപദേശത്തിന് അവതരിപ്പിച്ചതും ഉചിതംതന്നെ. ഇടയില്‍ ഭഗവാന്‍ പറ്റിച്ചേര്‍ന്നതാണ് ഊര്‍ജം കെടുത്തിയത്.

കുരുക്ഷേത്രയുദ്ധത്തിന് മുമ്പ് വൈകാരിക സംഘര്‍ഷാത്മകമായ ഒരു രംഗം ആവിഷ്കരിച്ച് തത്വോപദേശം വഴി ആ വൈകാരികോഷ്മാവിനെ ശീതീകരിക്കുന്ന രീതിയിലുള്ള ഗീതോപദേശം ഭാവോന്മീലകമായ കാവ്യപശ്ചാത്തലം ഒരുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാവ്യാസ്വാദനജന്യമായ ഒരനുഭൂതി അനുവാചകന് ലഭിച്ചെന്ന് വരും. അവിടന്നും ഇവിടന്നും എടുത്ത് മുക്തമാക്കി ചൊല്ലി ആവേശംകൊള്ളാം. അറവുകാരനും കൊലപാതകിക്കും കരിഞ്ചന്തക്കാരനും വിപ്ലവകാരിക്കും തീവ്രവാദിക്കും പരമസാത്വികനും തങ്ങളുടെ ചെയ്തികള്‍ക്ക് ന്യായീകരണം കണ്ടെത്താം. എന്നാല്‍ ഏകകമായ ഒരനുക്രമ വായനയില്‍ പരസ്പരവിരുദ്ധവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ് ഗീത.

വര്‍ണവ്യവസ്ഥയനുസരിച്ച് തൊഴില്‍ വിഭജനവും ഭക്ഷണരീതിയും ഗീത പ്രഖ്യാപിക്കുന്നു. (18-ല്‍ 42, 43, 44) ഞാനാരുടെയും പാപം കൈയേല്‍ക്കില്ല എന്ന് പറഞ്ഞ ഭഗവാന്‍ (5ല്‍ 15) യുദ്ധം ചെയ്യുന്നതുകൊണ്ടുണ്ടാവുന്ന എല്ലാ പാപങ്ങളും ഏറ്റെടുത്തോളാം എന്നു പറയുന്നു. സ്വര്‍ഗകാമനയെ നിന്ദിക്കുന്ന ഗീത യുദ്ധത്തെ സ്വര്‍ഗത്തിലേക്ക് കടക്കാനുള്ള വഴിയായി കാണുന്നു. സ്ത്രീകളില്‍ കീര്‍ത്തിയും ഐശ്വര്യവും ഞാനാണെന്ന് പറഞ്ഞ് അവരെ പാപയോഗികള്‍ എന്ന് നിന്ദിക്കുന്നു. (ഭഗവാനില്‍ മയങ്ങിയവര്‍ക്ക് അതു നന്ദനമായും കാണാം.)

മഹാകവി അക്കിത്തം ഒരു യോഗത്തില്‍ പ്രസംഗിച്ചുകേട്ടിട്ടുണ്ട്. എന്നില്‍ ഭാവന ഉള്ളിടത്തോളം ഈശ്വരനുമുണ്ടാകും. ആ സ്വാത്വികന്‍ പറഞ്ഞതിനര്‍ഥം ഈശ്വരന്‍ (ഭഗവാന്‍) മനോഹരസങ്കല്പം തന്നെയാണെന്നല്ലെ. "ആയിരമായിരമാണ്ടുകള്‍ക്കപ്പുറം ആരോ വിരചിച്ച മുഗ്ധസങ്കല്പമേ'' എന്ന് ഭഗവാനെ അഭിസംബോധനചെയ്തതതും പ്രിയങ്കരനായ മറ്റൊരു കവിതന്നെ.

ഒരു നിലക്ക് ഗീത ഒരു കാവ്യമാണ്. മഹാഭാരതത്തിലെ സംഘര്‍ഷഭരിതമായ ഒരു രംഗത്തെ വിഭാവനം ചെയ്ത് ഉണ്ടാക്കിയ കാവ്യം. അര്‍ജുനന്റെ ഹൃദയദൌര്‍ബല്യം വിഭാവനം ചെയ്തതാവാം. ഇതിഹാസത്തിലെ ഇത്തരം സംഘര്‍ഷരംഗങ്ങളെ ഭാവന ചെയ്താണല്ലോ"വേണി സംഹാരവും'' "ഊരുഭംഗവും'' മറ്റും ഉണ്ടായത്. കാവ്യമാകുമ്പോള്‍ വ്യാഖ്യാനങ്ങളും ഉണ്ടാവും. ഗീതക്കിത്രയധികം വ്യാഖ്യാനങ്ങളുണ്ടായത് അതിന്റെ കാവ്യാത്മകതകൊണ്ടുതന്നെ. "കവിതാരസചാതുര്യം വ്യാഖ്യാതാവേത്തി'' എന്നാണല്ലോ. മേഘസന്ദേശത്തില്‍ പരമാത്മാവിനെ തേടിപ്പോകുന്ന ജീവാത്മാവിനെയാണ് ടാഗോര്‍ കണ്ടത്. സന്തപ്തനായ കാമുകന്റെ ബാഷ്പം ഘനീഭവിച്ചതാണ് കാളിദാസമേഘം എന്നാണ് മാരാര്‍ വിലയിരുത്തിയത്. രാസലീലയെ പരമാത്മാവും ജീവാത്മാക്കളുമായുള്ള കെട്ടിമറിയലായും നാം ഭാവന ചെയ്തിട്ടുണ്ട്. ഭാവനക്ക് എതിരില്ല അതിരുമില്ല.

ജനനത്തിനും മരണത്തിനും ഇടയിലുള്ളതാണ് വ്യക്തം (2 ല്‍ 28). അതായത് ജീവിതമാണ് സത്യം. 'ബ്രഹ്മസത്യം ജഗന്മിഥ്യ' എന്നതിന്റെ നിഷേധം കൂടിയതാണിത്. ഭൌതികവാദപരമായ സാംഖ്യദര്‍ശനത്തിലാണ് ഇത് വെളിച്ചമടിക്കുന്നത്. സാംഖ്യദര്‍ശനത്തെ വ്യക്തമായിത്തന്നെ ഗീത കടാക്ഷിക്കുന്നുണ്ട്. അര്‍ജുനാ നിനക്കുള്ള ഉപദേശം സാംഖ്യ ദര്‍ശനത്തിലേതാണ് (2ല്‍39). മുനികളില്‍ കപിലനാണെന്നും പറയുന്നുണ്ട്. ഈ ശരീരം തന്നെയാണ് ക്ഷേത്രം. എന്നതും ഭൌതികമാണ്.

ഒന്നാലോചിച്ചാല്‍ ഈ ആത്മാവ്തന്നെ ആരാണ്. ആത്മാ-സ്വഃ ഒന്നുതന്നെയല്ലെ. ആത്മാര്‍ഥവും സ്വാര്‍ഥവും തമ്മില്‍ അര്‍ഥവ്യത്യാസമൊന്നുമില്ല. പില്‍ക്കാലത്ത് ഒരര്‍ഥവ്യത്യാസം വന്നു എന്നത് നേര്, യോഗവും യോഗയും പോലെ. "മാമനുസ്മരയുദ്ധ്യ'. എന്നെ ഓര്‍ത്ത് (തന്നെത്തന്നെ ഓര്‍ത്ത്) യുദ്ധം ചെയ്യൂ എന്ന് വ്യാഖ്യാനിച്ചെടുക്കാം. 'മത്തപരതരം നാന്യത് കിഞ്ചിദസ്തി.' എന്നിലപ്പുറം ഒന്നുമില്ല. ഞാന്‍ ഉത്തമ പുരുഷന്‍ തന്നെയാണല്ലോ. ഡോ. കെ എന്‍ എഴുത്തച്ഛന്‍ ഗീതക്കൊരു ഭൌതിക വ്യാഖ്യാനം എഴുതിയത് ഓര്‍ത്തുപോകുന്നു. "അപ്പോള്‍ സര്‍വവുമുപേക്ഷിച്ചും ആത്മാവെ രക്ഷിക്കണം'' എന്നിടത്താണ് ഗീത എത്തുന്നത്. 'തള്ളക്കിട്ടൊരു തല്ലുവരുമ്പോള്‍ 'പിള്ളയെ എടുത്തു തടുക്കല്‍''തന്നെ. ഒരു വ്യക്തി ജീവിതവിജയത്തിന് ഗീതയെ ആശ്രയിക്കാം. വ്യക്തിയുടെ സ്വഭാവമോ കര്‍മമോ പരിഗണിക്കേണ്ടതില്ല. ആയുധങ്ങളില്‍ ഞാന്‍ വജ്രായുധമാണെന്ന് പറഞ്ഞതിന്റെ പൊരുള്‍ ഏത് വിധത്തില്‍ ആര്‍ക്കും ഇത് ഉപയോഗിക്കാമെന്നുതന്നെ. വജ്രം ശതകോടിയാണല്ലോ. അതാണ് വെടികൊണ്ട ഗാന്ധിയുടെ കക്ഷത്തും വെടിവെച്ച ഗോഡ്‌സെയുടെ കക്ഷത്തും ഗീത കാണാനായത്. ഗീത പ്രകാരം ഗോഡ്‌സെ ഗാന്ധിയെ കൊന്നിട്ടില്ല. ഗാന്ധി മരിച്ചിട്ടുമില്ല.

****

കുഞ്ഞനന്തന്‍നായര്‍ , കടപ്പാട് : ദേശാഭിമാനി വാരിക

18 June, 2009

ഒരു വാള്‍ തരിക, ഓടക്കുഴലും കിരീടവും തിരിച്ചെടുക്കുക

ഒരു വാള്‍ തരിക, ഓടക്കുഴലും കിരീടവും തിരിച്ചെടുക്കുക

പരേതനായ കവി പി. ഉദയഭാനുവിനെപ്പറ്റി

കുങ്കുമവര്‍ണം തീയ്‌ക്ക് പകരം നില്‍ക്കുന്നു;
അവസാനം നമ്മളെയെല്ലാം തിന്നൊടുക്കുന്ന തീയ്‌ക്ക് പകരം,
നമ്മള്‍ സ്വപ്‌നം കാണുന്ന ഒരിക്കലും കാണുകയില്ലാത്ത,
പരിശുദ്ധിക്ക് പകരം വെളുപ്പ് നില്‍ക്കുന്നു.
പാവങ്ങള്‍ക്കുകൂടി ഒരിടം കണ്ടെത്താവുന്ന
സ്വര്‍ഗത്തിലെ പുല്‍മേടുകള്‍ക്കുപകരമായി പച്ച നിലകൊള്ളുന്നു.
നടുവിലെ ചലനമറ്റ ചക്രം നിലകൊള്ളുന്നത്
മനുഷ്യ ഹസ്‌തങ്ങളാല്‍ തടവിലാക്കപ്പെട്ട,
കാലത്തിന് പകരമല്ലാതെന്തിനാണ്? ....
പാവം പതാക,
പ്രിയപ്പെട്ട പതാക,
ആകാശങ്ങളെ ഉപേക്ഷിച്ച് ഊര്‍ന്നു വീണ്
നിന്റെ നാണക്കേടുകള്‍
ഈ മണ്ണില്‍ ഒളിപ്പിക്കാന്‍
അവിടെ കിടന്ന് ചീഞ്ഞളിയാന്‍,
സമയമായിരിക്കുന്നു.
വിശപ്പുകൊണ്ടു കുഴിച്ചുമൂടപ്പെട്ട
ആ കുഞ്ഞുങ്ങളെപ്പോലെ ചീഞ്ഞളിയാന്‍....

(ദേശീയ പതാക- കമലാദാസ്)

"ഇക്കവിത നീ തന്നെ എഴുതിയല്ലേ ഭാനു, മാധവിക്കുട്ടിയുടെപേരില്‍. സത്യം പറയ്, ഈ കവിത നിന്റെതല്ലേ?'' -

വടകരക്കും മാഹിക്കുമിടയിലെ ഏതോ ഒരു വീട്ടില്‍വെച്ച് ആ ടീച്ചര്‍ ഈ ചോദ്യം
പി‌ ഉദയഭാനുവിനോടാണ് ചോദിച്ചത്. അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങള്‍. വലിയ ആവേശത്തോടെ ഞങ്ങളെല്ലാം ചേര്‍ന്നിറക്കുന്ന 'യെനാന്‍' എന്ന മാസികയുടെ ആദ്യ ലക്കം തുന്നിക്കെട്ടി ന്യൂസ് സ്റ്റാന്‍ഡിലെത്തിക്കാന്‍ ധൃതിയില്‍ പണിയെടുക്കുകയാണ് മടപ്പള്ളി കോളേജ് വിദ്യാര്‍ഥികളും ഞാനും. അതിനിടയിലാണ് മാസികയിലെ മാധവിക്കുട്ടിയുടെ രാഷ്‌ട്രീയ കവിത ടീച്ചര്‍ കണ്ടുപിടിക്കുന്നത് ഞങ്ങളോടൊപ്പം ഈ പണിയെല്ലാമെടുക്കാനും ഇടക്ക് ഞങ്ങള്‍ക്ക് ചായയുണ്ടാക്കിത്തരാനും സന്മനസ്സ് കാണിച്ച ടീച്ചര്‍ക്കുറപ്പാണ് മാധവിക്കുട്ടി ഇതുപോലൊരു കവിത എഴുതില്ലെന്ന് !

കേരളത്തിലെ മറ്റുപല കോളേജുകളുടെ എന്നപോലെ മടപ്പള്ളി കോളേജിന്റെയും ക്ഷുബ്‌ധകാലമായിരുന്നു അത്. എഴുപതുകള്‍ ആരംഭിക്കുകയായിരുന്നു. ഉദയഭാനുവും കൂട്ടരും കോളേജില്‍നിന്ന് 'മൂന്നാംലോകം' എന്നൊരു കൈയഴുത്തു മാസിക ഇറക്കുന്നുണ്ടായിരുന്നു. പ്രധാനമായും ആഫ്രിക്കന്‍- ലാറ്റിനമേരിക്കന്‍ കവിതകളുടെ വിവര്‍ത്തനങ്ങള്‍. ബി എക്ക് ചരിത്രത്തിന് പഠിക്കുന്ന അക്കാലം മുതലേ പുതിയ പുസ്‌തകങ്ങള്‍ വായിക്കാനും അവ പരിചയപ്പെടുത്താനും അവയില്‍ ചിലവ വിവര്‍ത്തനം ചെയ്യാനും ഉത്സുകനായിരുന്നു ഉദയഭാനു. അങ്ങനെയാണ് മാധവിക്കുട്ടി മലയാളത്തില്‍ രാഷ്‌ട്രീയകവിയുമായി അവതരിപ്പിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ആസ്‌പത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുമ്പോഴാണ് ഉദയഭാനു വായിച്ച ഏറ്റവുമൊടുവിലത്തെ പുസ്‌തകത്തിന്റെ റിവ്യൂ അച്ചടിച്ചുവരുന്നത്. തേജസിന്റെ വാരാന്ത്യപ്പതിപ്പില്‍ 'വെള്ളക്കടുവയെക്കുറിച്ച് ബുക്കര്‍ സമ്മാനം നേടിയ നോവലിനെക്കുറിച്ച്.

ധാരാളം വിവര്‍ത്തനങ്ങളും പുസ്‌തകാവതരണങ്ങളും നടത്തുക മാത്രമല്ല ഉദയഭാനു ചെയ്‌തിട്ടുള്ളത്. അയാള്‍ മികച്ചൊരു കവിയുമായിരുന്നു. അടഞ്ഞ വാതില്‍, സഹാറ എന്നീ സമാഹാരങ്ങള്‍ കൂടാതെ പ്രസിദ്ധീകരിക്കാത്തതും പ്രസിദ്ധീകരിച്ചതുമായ കവിതകളും. എം ടി വാസുദേവന്‍ നായര്‍ , സച്ചിദാനന്ദന്‍, വി സി ശ്രീജന്‍ എന്നിവരാണ് കവിതാ സമാഹാരങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. തന്റെ അവതാരിക സച്ചിദാനന്ദന്‍ ഇങ്ങനെ തുടങ്ങുന്നു:

എഴുപതുകളില്‍ മലയാള കവിതയില്‍ ഒരു പുതിയ തലമുറ രംഗത്തെത്തുകയുണ്ടായി; തീവ്രമായ രാഷ്‌ട്രീയബോധം, നവീനമായൊരു നൈതിക ജാഗ്രത, കാല്പനികരുടെതില്‍നിന്ന് വ്യത്യസ്‌തമായ ഒരു സൌന്ദര്യബോധം. ഇവയായിരുന്നു ഈ തലമുറയുടെ സവിശേഷതകള്‍. അറുപതുകളില്‍ തന്നെ പ്രതിഷ്ഠനേടിയ ചില കവികളും ഇക്കാലത്തെ കവിതയുടെ രാസപരിണാമത്തെ ത്വരിപ്പിച്ചുവെന്നത് ചരിത്രവസ്‌തുതയാണ്. എഴുപതുകളില്‍ എഴുതിത്തുടങ്ങിയവരില്‍ ചിലര്‍ അന്നത്തെ രാഷ്‌ട്രീയോര്‍ജം ക്ഷയിച്ചതോടെ നിശ്ശബ്‌ദരായി. എന്നാല്‍ പ്രാഥമികമായും ഊര്‍ജം കവിതയുടെ നിത്യചൈതന്യത്തില്‍ നിന്നുതന്നെ സ്വീകരിച്ചിരുന്ന കവികള്‍- 'രാഷ്‌ട്രീയം കേന്ദ്രസ്ഥാനത്ത് എന്നതിനു പകരം 'കവിത കേന്ദ്രസ്ഥാനത്ത് എന്ന് വിശ്വസിച്ചിരുന്നവര്‍- തുടര്‍ന്നും അതിജീവിക്കുകയും മാറിയ കാലത്തെ ഉള്‍ക്കൊണ്ട് വളരുകയും ചെയ്തു. അത്തരമൊരു കവിയാണ് പി ഉദയഭാനു.

ഒരു തോക്കിലെ ഉണ്ടയുടെ വലുപ്പംപോലുമില്ലല്ലോ നിനക്ക് ?. നീയൊക്കെയാണോടാ പൊലീസ് സ്റ്റേഷനാക്രമിച്ച് തോക്ക് തട്ടിയെടുത്ത് സായുധവിപ്ലവം നടത്തി ഇന്ത്യയെ മോചിപ്പിക്കാന്‍ പോകുന്നത് ?- അന്നത്തെ കുപ്രസിദ്ധനായ പൊലീസ് ഇന്‍‌സ്‌പെക്‍ടര്‍ ജനറല്‍ ജയറാം പടിക്കലിന്റെ പരിഹാസത്തിന് നല്‍കിയ മറുപടിയാണ് ഉദയഭാനുവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കരുതല്‍ തടങ്കല്‍ തടവുകാരനായെത്തിച്ചത്. കീഴടങ്ങുകയില്ല, ഒരധികാരത്തിനും, ഒരടിയന്തരാവസ്ഥക്കും എന്ന രാഷ്‌ട്രീയ ഇച്ഛാശക്തിയാണ് അതിജീവനത്തിന്റെ ഭാഗമായി ഞങ്ങളില്‍ ചിലരെക്കൊണ്ട് കവിത എഴുതിച്ചത്. തടവറക്ക് പുറത്ത് 'സ്വതന്ത്രരായ' കവികളോട് ഞങ്ങളിങ്ങനെ പറയാന്‍ ശ്രമിച്ചു:

നിങ്ങള്‍ ഭൌതികമായി സ്വതന്ത്രര്‍,
എന്നാല്‍ ആത്മീയമായി തടവില്‍.
ഞങ്ങളോ?
ഭൌതികമായി തടവില്‍
ആത്മീയമായി സ്വതന്ത്രരും.

കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം ജയിലുകളിലെ ചെറുപ്പക്കാരായ കവികളുടെ അടിയന്തരാവസ്ഥാക്കവിതകള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഉടനെ ഞാന്‍ എഡിറ്റ്ചെയ്ത് പ്രസിദ്ധീകരിച്ചപ്പോള്‍ (തടവറക്കവിതകള്‍) ഉദയഭാനു ആയിരുന്നു അവതാരികാകാരന്‍. ഉദയഭാനുവിന്റെയും എന്റെയുമായിരുന്നു ആ സമാഹാരത്തിലെ പകുതിയോളം കവിതകള്‍..

എനിക്കൊരുവാള്‍ തരികെ
ഓടക്കുഴലും കിരീടവും തിരിച്ചെടുക്കുക

എന്ന ഉദയഭാനുവിന്റെ വരികളോടെയാണ് ഞങ്ങള്‍ എഴുത്തുകാരുടെ തലമുറ കവിതയെഴുതിത്തുടങ്ങിയത്. കാല്‍നൂറ്റാണ്ടുകളുടെ യാഥാര്‍ഥ്യം ഉദയഭാനുവിന്റെ തന്നെ മറ്റൊരു ഈരടിയിലാണ് ഞങ്ങളെഴുതിയത്.

എനിക്കൊരു നിദ്രതരിക
പേക്കിനാവുകളും വിഷക്കോപ്പയും തിരിച്ചെടുക്കുക.

ഇതിന്നിടിയിലും കവി കാത്തിരിക്കുക തന്നെയാണ്.

എല്ലാ വാതിലുകളും മലര്‍ക്കെത്തുറന്ന്
കവി കാത്തിരിക്കുന്നു
ആസുരമായ ക്രൌര്യത്തോടെ
വര്‍ത്തമാനം ഇരുളുമ്പോള്‍
സിരകളില്‍ മുള്ളുമുളയ്‌ക്കുമ്പോള്‍
ഒഴിഞ്ഞ കുമ്പിളുമായി കവി കാത്തിരിക്കുന്നു....

കവി അറിയുന്നതും സ്വപ്‌നം കാണുന്നതും തേങ്ങുന്നതും സാന്ത്വനംകൊള്ളുന്നതും ഊമയും ബധിരനും അന്ധനുമാകുന്നതും ആവിഷ്‌ക്കരിക്കുന്ന 'ചോദ്യങ്ങള്‍' എന്ന കവിത അവസാനിക്കുന്നതിങ്ങനെ:

ചോദ്യങ്ങള്‍ക്ക് കൊക്കു മുളയ്‌ക്കുന്നു
ചോദ്യങ്ങള്‍ക്ക് ചിറകു മുളയ്‌ക്കുന്നു
ചോദ്യങ്ങള്‍ക്ക് നഖം വളരുന്നു
കവിയുടെ ആകാശത്തില്‍ അവ വട്ടമിട്ടു പറക്കുന്നു.

അടിയന്തരാവസ്ഥ കഴിഞ്ഞ് ജയില്‍മോചിതനായപ്പോള്‍ ഞങ്ങളാദ്യം ചെയ്തത് തൃശൂരില്‍നിന്ന് 'പ്രേരണ' എന്ന പേരില്‍ ഒരു ചെറുമാസിക ആരംഭിക്കയായിരുന്നു. പിന്നീട് ജനകീയ സാംസ്‌ക്കാരികവേദിയുടെ മുഖപ്രസിദ്ധീകരണമായി മാറിയ ആ മാസികയുടെ ആദ്യത്തെ പത്രാധിപര്‍ ഉദയഭാനുവായിരുന്നു. അവിടെനിന്നാണയാള്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി പോകുന്നത്. തുറന്ന രാഷ്‌ട്രീയ- സാംസ്‌ക്കാരികപ്രവര്‍ത്തനങ്ങള്‍ പിന്നീട് തുടരാനായില്ല എങ്കിലും കവിതഎഴുത്തും വിവര്‍ത്തനവും പുസ്‌തകാവതരണങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനത്തെ കവിതകളിലൊന്നവസാനിക്കുന്നതിങ്ങനെ:

എന്തേ തിരിനാളമാളുന്നു,
ചേങ്കില വല്ലാതെ വല്ലാതെ ആര്‍ത്തു മുഴങ്ങുന്നു!

ഇരുമ്പും ഉരുക്കും ചേര്‍ത്ത് കുഴച്ച വെറും വരണ്ട കവിതകളായിരുന്നില്ല എന്നാല്‍ ഞങ്ങള്‍ എഴുതിക്കൊണ്ടിരുന്നത്. ഉദയഭാനുവിന്റെ മറ്റൊരു കവിത ഇങ്ങനെ:

ഓരോ തവണയും
നീണ്ട ഒരു വിരഹത്തിനൊടുവില്‍
നിന്നെ ചുംബിക്കുമ്പോള്‍
ചുകന്ന തപാല്‍പെട്ടിയില്‍
ധൃതിയില്‍ ഒരു പ്രണയലേഖനം
നിക്ഷേപിക്കുകയാണ്
ഞാനെന്ന്
എനിക്ക് തോന്നും....

കാറ്റുപോകുംപോല്‍ മെല്ലെ
പോകയാണയാള്‍
കൈയിലെന്നെയും തൂക്കി
ശാന്ത ഗംഭീരം
ഭാരരഹിതം

എന്ന് അവസാനവരികളെഴുതിവെച്ച് പ്രിയ സുഹൃത്ത് ഇക്കഴിഞ്ഞ ദിവസം യാത്രയായി

****

സിവിക് ചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക

04 June, 2009

കലഹിക്കുന്ന കുട്ടി



കലഹിക്കുന്ന കുട്ടി

കമല സുരയ്യയില്‍ എന്നും ഒരു കലഹിക്കുന്ന കുട്ടി ഉണ്ടായിരുന്നു. നിഷ്കളങ്കതയോടെ സത്യം വിളിച്ചുപറയുന്ന കുട്ടി. ആ വാക്കുകളുടെ ആര്‍ജവവും നിഷ്കളങ്കതയും നമ്മുടെ സാമൂഹ്യസാഹചര്യങ്ങളില്‍ പ്രകോപനകരമായി അനുഭവപ്പെട്ടു. അതാണവരെ കേരളസമൂഹത്തിന്റെ വ്യവസ്ഥാപിതശീലങ്ങള്‍ക്ക് ഇണങ്ങാത്ത ഒരു വിമതസ്വരമാക്കിത്തീര്‍ത്തത്. രാജാവ് നഗ്നനാണ് എന്നു വിളിച്ചുപറയുന്ന കുട്ടിയുടെ ആത്മാവ് അവരുടെ വാക്കുകളിലും കര്‍മങ്ങളിലും ജ്വലിച്ചുനിന്നു. കപടനാട്യങ്ങളെയും സദാചാരപ്രീണനത്തെയും എന്നും എതിര്‍ത്ത എഴുത്തുകാരിയായിരുന്നു കമല സുരയ്യ. എഴുത്തില്‍ അവര്‍ പുലര്‍ത്തുന്ന അടിസ്ഥാന താല്‍പ്പര്യങ്ങളിലൊന്ന്, ഇത്തരം മുഖംമൂടികളെ പൊളിച്ചുകാട്ടുക എന്നതാണ്. കുടുംബം, ദാമ്പത്യം തുടങ്ങിയ ഏറ്റവും പ്രാഥമികതലത്തിലുള്ള സാമൂഹ്യ സ്ഥാപനങ്ങളെ പ്രശ്നവല്‍ക്കരിച്ചുകൊണ്ടാണ് കഥകളില്‍ ഇത് അവര്‍ പ്രായോഗികമാക്കിയത്. അതൊരിക്കലും പ്രകടനാത്മകമോ ബോധപൂര്‍വമോ ആയ ഒരു പരിശ്രമമായിരുന്നില്ല. അവരുടെ രചനാസ്വത്വത്തിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു. പുരുഷപ്രാമാണ്യമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീയുടെ സ്വത്വം നേരിടേണ്ടിവരുന്ന വിച്ഛിത്തികള്‍ കമല സുരയ്യ എന്ന എഴുത്തുകാരിയുടെ മുമ്പിലെ സജീവപ്രശ്നമായിരുന്നു.1950 കളുടെ ആദ്യപകുതിയില്‍ മലയാളചെറുകഥയില്‍ സംഭവിച്ചുകൊണ്ടിരുന്ന ഭാവുകത്വപരിണാമത്തിന്റെ ഘട്ടത്തില്‍ ഉയര്‍ന്നുവന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടി എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന കമല സുരയ്യ. വ്യക്തിമനസ്സിന്റെ ആഴങ്ങളെ ആവിഷ്കരിച്ച അന്നത്തെ ചെറുകഥകളില്‍, സ്ത്രീയുടെ ആന്തരികജീവിതത്തെ വെളിപ്പെടുത്തുന്ന രചനകളിലൂടെ അവര്‍ സ്വന്തം വഴി കണ്ടെത്തി. ആ സ്ത്രീകളില്‍ വരേണ്യരും പ്രാന്തീകൃതരുമുണ്ടായിരുന്നു. ഏത് സാമൂഹ്യഗണത്തില്‍പ്പെട്ടവരായാലും അവരെല്ലാം ഓരോ തരത്തില്‍ ആത്മാവില്‍ മുറിവേറ്റവരായിരുന്നു. സ്നേഹത്തിനുവേണ്ടി അലയുന്ന കാമിനിമാര്‍, നിലനില്‍പ്പിനുവേണ്ടി സ്വത്വനഷ്ടം നേരിടുന്ന കീഴ്ത്തട്ടിലെ സ്ത്രീകള്‍, അവഗണിതരായ അമ്മമാര്‍, നിരാലംബകളായ വൃദ്ധകള്‍- അവരെല്ലാം വേദനയുടെ ലോകങ്ങളിലെ സത്യങ്ങളായിരുന്നു. അത്തരം സ്ത്രീസത്യങ്ങളുടെ വ്യത്യസ്ത മുഖങ്ങള്‍ ഓരോ കഥയിലും അവര്‍ ഫോക്കസ് ചെയ്തു. പ്രത്യക്ഷത്തില്‍ പ്രകടമല്ലാത്ത ഒരു സാമൂഹ്യവിമര്‍ശനത്തിന്റെ മുന ആ കഥകളില്‍ നിഷ്കളങ്കമായി കൂര്‍ത്തുനിന്നു.താന്‍ അവന്തി രാജകുമാരിയാണെന്നുവിശ്വസിച്ച് നൃത്തംചെയ്യുന്ന ഭ്രാന്തിയായ വൃദ്ധയാചകി ബലാത്സംഗം ചെയ്യപ്പെടുന്ന വാളിന്റെ മൂര്‍ച്ചയുള്ള കഥ ഇതിന്റെ മികച്ച ഉദാഹരണമാണ്. മക്കളാല്‍ അവഗണിതയായി ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന വൃദ്ധമാതാവിനെ അവതരിപ്പിക്കുന്ന 'അമ്മ', കുടുംബത്തിന്റെ ചാലകശക്തിയെങ്കിലും ഒട്ടും പരിഗണിക്കപ്പെടാത്ത സാന്നിധ്യമായ അമ്മയെ ആവിഷ്കരിക്കുന്ന 'കോലാട്', അമ്മയുടെ മരണം എന്ന യാഥാര്‍ഥ്യത്തെ അറിയാത്ത മക്കളുടെ അവസ്ഥയെ അവരുടെ അച്ഛന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന 'നെയ്പായസം' തുടങ്ങിയ കഥകളും ഈ ഗണത്തില്‍പ്പെട്ട അതീവം ഹൃദയോന്മാഥികളായ രചനകളാണ്. അവയിലെല്ലാം സാമൂഹ്യസത്യത്തിന്റെ പ്രകോപനകരമായ വെളിപ്പെടുത്തലുണ്ട്. പക്ഷേ, കലാത്മകത ഹൃദയസ്പര്‍ശിയായ ആന്തരികചൈതന്യം പലപ്പോഴും അതിന് ആവരണമിടാറുണ്ടെന്നുമാത്രം. മാധവിക്കുട്ടിയുടെ രചനകളില്‍ ഏറെ സഹൃദയപ്രീതിനേടിയവയാണ് അവരുടെ ആത്മകഥാപരമായ കൃതികള്‍. 'എന്റെ കഥ' പ്രകോപിപ്പിച്ചത് സദാചാരവാദികളെയാണ്. സ്നേഹാന്വേഷണത്തിന്റെ മുഖങ്ങളായി അതില്‍ എഴുത്തുകാരി അവതരിപ്പിച്ച കാവ്യാത്മകഭാഗങ്ങളുടെ പേരില്‍ ഏറെ അവമതിക്കപ്പെട്ടു, ആ എഴുത്തുകാരി. എന്നാല്‍, എഴുത്ത് എന്ന കര്‍മമാണ് ഒരു വ്യക്തിയുടെ ധീരതയുടെ പരീക്ഷണശാല എന്നറിയാമായിരുന്ന അവര്‍ അത്തരം പ്രതികരണങ്ങളെ അതിജീവിക്കാനുള്ള സര്‍ഗാത്മകമായ കരുത്ത് പ്രകടിപ്പിച്ചു. സര്‍ഗാത്മകതയോടു ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങളുടെ നിര്‍ധാരണം ആ പുസ്തകത്തിലുണ്ട്. മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ആഖ്യാനവൈഭവത്തിന്റെ വിളംബരങ്ങളാണ്, 'ബാല്യകാലസ്മരണകള്‍' 'വര്‍ഷങ്ങള്‍ക്കു മുമ്പ്', 'നീര്‍മാതളം പൂത്തകാലം' എന്നീ കൃതികള്‍. അനുഭവക്കുറിപ്പുകളുടെ മേലങ്കിയണിഞ്ഞാണ് അവപുറത്തുവന്നതെങ്കിലും യാഥാര്‍ഥ്യത്തിന്റെയും അനുഭവത്തിന്റെയും ഭാവനയുടെ രസതന്ത്രം അവയില്‍നിന്ന് ചൈതന്യഭരിതമായ ഒരു മാനവികലോകം ഉയര്‍ത്തിയെടുക്കുന്നു. നാലപ്പാട്ടു ഭവനവും കൊല്‍ക്കത്തയിലെ വീടും അവയെചുറ്റിപ്പറ്റിയുള്ള വൈചിത്ര്യമാര്‍ന്ന മനുഷ്യരും സംഭവങ്ങളുമെല്ലാം ജീവചൈതന്യത്തോടെ അതില്‍നിന്ന് ഉയിര്‍ത്തുവരുന്നു. കുലീനത, വരേണ്യത തുടങ്ങിയ സങ്കല്‍പ്പങ്ങളെ നിശിതമായി വിചാരണചെയ്യുന്ന ഒരു സ്വരം ആ രചനകളിലുണ്ട്. കുടുംബാംഗങ്ങളില്‍നിന്നു ലഭിക്കാത്ത സ്നേഹത്തിന്റെയും വൈകാരികസുരക്ഷയുടെയും ഊഷ്മളത വേലക്കാരില്‍നിന്നും കൂട്ടുകാരില്‍നിന്നും മറ്റും കിട്ടുന്ന ബാലികയുടെ പ്രതികരണത്തിന്റെ മുന മറ്റെന്താണ് ചൂണ്ടിക്കാട്ടുന്നത്?മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥാകൃത്തും ഇന്ത്യന്‍ ഇംഗ്ളീഷ് കവിതയിലെ ഒന്നാംനിരക്കാരില്‍ ഒരാളും ആയിരിക്കെത്തന്നെ, സാഹിത്യത്തിലെ അത്തരം ശ്രേണിവല്‍ക്കരണത്തിന്റെ ആടയാഭരണങ്ങളും ആലഭാരങ്ങളും വലിച്ചെറിഞ്ഞ് നിരന്തരം ആത്മാവിന്റെ സ്വരം സ്വന്തം വാക്കുകളിലും പ്രവൃത്തികളിലും കൂടി പ്രകടിപ്പിച്ച എഴുത്തുകാരിയായിരുന്നു കമല സുരയ്യ. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന കലഹിക്കുന്ന കുട്ടിയാണ് അവരുടെ തിരോധാനത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്.

ഡോ. കെ എസ് രവികുമാര്‍

21 February, 2009

എന്റെ കടമ്മന്‍..

കവിത കണ്ടാല്‍ പ്രസിദ്ധീകരണത്തിന്റെ താളുകള്‍ പറിച്ചുപോകുംവിധം അമര്‍ത്തിമറിക്കുന്ന കാലത്താണ്, ഒരാള്‍ കോഴിക്കോട് ടൌണ്‍ഹാളില്‍നിന്നും ഇടിമുഴങ്ങും വിധം ഉച്ചത്തില്‍ കവിത ചൊല്ലുന്നത് കേട്ട് ഞാന്‍ നിന്നു പോയത്. അത് കടമ്മനിട്ട രാമകൃഷ്ണനായിരുന്നു. വേദിയില്‍ നിന്നയാള്‍ അലകടലിന്റെ വേരുപറിക്കാന്‍ കുതറുകയായിരുന്നു. മട്ടലിന്റെ തടവറ പൊളിക്കാനും പിന്നെ വിസ്മയം പോലെ ലഭിക്കും നിമിഷങ്ങള്‍ക്ക് അര്‍ഥം കൊടുത്ത് പൊലിപ്പിച്ചെടുക്കാനും, പിടയുകയായിരുന്നു. 'കറപുരളാത്ത കര്‍മ്മങ്ങളുടെ ലോകത്തിലേക്കുള്ള കവാടങ്ങള്‍ വലിച്ച് തുറക്കുകയായിരുന്നു. 'അണയാത്ത ഉള്‍ക്കണ്ണിന്റെ' ഉള്ളറകളിലിരുന്ന്, ഉലകാകെയുലക്കും മട്ടില്‍ അലറുകയായിരുന്നു. മുളനാഴിനിറച്ച പഴഞ്ചാറിന്റെ ലഹരിയില്‍ മാഞ്ചോട്ടില്‍ താളം തുള്ളി തിമര്‍ക്കുകയായിരുന്നു. മലതീണ്ടിയശുദ്ധം ചെയ്ത വേട്ടക്കാരുടെ കയ്യുകള്‍ വെട്ടിയ ആ കന്മഴുവില്‍ നിന്നും ചോരത്തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. വാത്സല്യം വറ്റിവരണ്ട വയലിന്റെ വിണ്ടവായിലേക്കു ആര്‍ദ്രമാര്‍ന്ന മിഴികളില്‍ നിന്നും കണ്ണുനീര്‍ത്തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു.

മനുഷ്യാസ്തിത്വത്തിന്റെ ശക്തിസംഘര്‍ഷങ്ങളുടെ ആ സമുദ്രസാന്നിധ്യത്തില്‍ വെച്ചാണ്, ഇളക്കിമറിക്കും വിധം കവിത എന്നെയും പിടിച്ചു കുലുക്കിയത്. കവിതക്കൊപ്പം അന്ന് കടമ്മനിട്ടയും ഇളകിമറിഞ്ഞിരുന്നു. ശബ്ദത്തെ മാത്രമല്ല ഒരു ശരീരത്തെ മുഴുവന്‍ കവിത അന്ന് കൊത്തിക്കൊണ്ടുപോവുകയായിരുന്നു. ഇനിയും നിഷ്ക്രിയരാവുകവയ്യെന്ന് ഒന്ന് പല്ലു ഞറുമ്മാന്‍ പോലും മറക്കുന്ന മൌനദൈന്യങ്ങളുടെ നടുവില്‍ നിന്ന് ഒരു പ്രത്യാശയുടെ ശബ്ദം ജീവിത സാഗരത്തിന്റെ നൊമ്പരങ്ങളില്‍ വന്ന് നിറയുകയായിരുന്നു. കുഴിച്ച് മൂടപ്പെട്ടവര്‍, 'എല്ല് പൊക്കിയ ഗോപുരങ്ങള്‍' കണക്ക് കരുത്താര്‍ജ്ജിക്കുകയായിരുന്നു. പാതാളപ്പടവുകള്‍ കയറി അവര്‍ തള്ളിവരുന്നുണ്ടായിരുന്നു. ആഢ്യഭാവനയുടെ കോട്ടകളെയൊക്കെയും പുരാവസ്തുവാക്കിമാറ്റിക്കൊണ്ട്, ഒരു പുതിയ കാലം മലയാള കവിതയില്‍ ഏതര്‍ത്ഥത്തിലും പിറക്കുകയായിരുന്നു.

ചങ്ങമ്പുഴക്കുശേഷം ഒരിക്കല്‍ കൂടി മലയാളകവിത, തെരുവില്‍ നൃത്തം ചവിട്ടി തിമര്‍ക്കുകയായിരുന്നു. ജനകീയതയ്ക്കും ജനപ്രിയതക്കുമിടയിലെ മതിലുകളൊക്കെയും പൊളിച്ചുകൊണ്ടാണ്, അക്കാലങ്ങളില്‍, കടമ്മനിട്ടക്കവിത, കീഴാളഭാവുകത്വത്തിന്റെ മാനിഫെസ്റ്റോയായി മാറിയത്. നൃത്തം ചവിട്ടുന്ന മയിലിനും പാടുന്ന കുയിലിനുമപ്പുറം നിന്ന് ഒരു കുറ്റിച്ചൂലിനെ സ്വന്തം കൊടിയടയാളമാക്കുകയാണ് കടമ്മന്‍ ചെയ്തത്. മാന്യതയുടെ മുഖം മൂടികള്‍ക്കൊക്കെയും കടമ്മന്‍ തീ കൊളുത്തിയത് വേണ്ടാതനങ്ങളുടെ തത്വചിന്തകള്‍ക്ക് വഴിയൊരുക്കാനായിരുന്നു. പെങ്ങള്‍ക്ക് ഉണ്ണിയെയുണ്ടാക്കുന്ന, കഴുവേറിമക്കളുടെ ക്രൂരകഥകള്‍, വെള്ളയടിച്ച ചുമരുകളില്‍ കൊത്തിവെക്കാനായിരുന്നു.

വേദികളായ വേദികള്‍തോറും, നെഞ്ചത്ത് പന്തം കുത്തിനിന്ന, മലയാളകവിതയിലെ കാട്ടാളനെ, ആയിരങ്ങള്‍ക്കൊപ്പം അകലെ നിന്ന്, ആവേശത്തോടെയാണ് ഞാനും കണ്ടത്. തലക്ക് മുകളിലെ ആകാശങ്ങളില്‍ 'ഇടിമിന്നല്‍ പൂത്തതും', ചവിട്ടിനില്ക്കുന്ന ഈ ദുഷിച്ചനഗരം ഉന്മൂലനം ചെയ്യുമെന്നറിയിച്ചുകൊണ്ട് മേഘവാഹനങ്ങളില്‍ മനുഷ്യപുത്രന്‍ വന്നിറങ്ങിയതും 'ചോര അല്ലല്ല ചോപ്പാണ് കുഞ്ഞേ, നേരറിഞ്ഞാല്‍ നീ നീറിമരിക്കും' എന്ന പൊള്ളുന്ന അറിവില്‍ പിടഞ്ഞതും, അന്നായിരുന്നു. പാലയുടെ പൂമണവും പടയണിയും പറകൊട്ടും ഉള്ളം നിറച്ചതും, തസ്തികയുടെ തരംതിരിവുകളില്‍ നിന്നും പുറത്തുകടന്നതും അന്നായിരുന്നു. പച്ചയായ ജീവിതത്തിന്റെ പ്രസാദസാധ്യതകളേറ്റുവാങ്ങി കാലമേറെകഴിഞ്ഞപ്പോഴാണ്, കടമ്മന്‍ ജീവിതത്തിലെന്നപോലെ കവിതയുടെ പല പതിവുകളും പൊളിക്കുകയായിരുന്നുവെന്ന് പതുക്കെ ഞാനും തിരിച്ചറിഞ്ഞത്. ജഡ പാരമ്പര്യത്തിന്റെ ഭാരങ്ങളില്ലാത്ത ഒരു തുറസ്സാണ്, കടമ്മനിട്ടക്കവിതയുടെ വീര്യമായി ത്രസിച്ചത്. മുദ്രാവാക്യങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും വിവരണങ്ങള്‍ക്കും അലര്‍ച്ചകള്‍ക്കും നിശ്ശബ്ദനിലവിളികള്‍ക്കുമിടയില്‍ അതില്‍ നിറഞ്ഞു നിന്നത് പ്രാകൃതമായ ഒരു നാടോടിത്തത്തിന്റെ നിറസാന്നിധ്യമാണ്.

കുടിച്ച് പൂസായിതൊണ്ടപൊട്ടുമാറുച്ചത്തില്‍ പാടുന്ന ഈ കവിമനുഷ്യന്‍ മുമ്പൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിനേതാവായിരുന്നെന്ന് ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല. മുമ്പത്തെ തൊഴിലാളി നേതാവ് ഇന്നത്തെ കാവ്യനേതൃത്വമായിമാറിയതോര്‍ത്ത് ഞാനെന്നും അത്ഭുതത്തോടെ കടമ്മനെ തുറിച്ചുനോക്കിയിരുന്നു. കര്‍ക്കശമായ അച്ചടക്കത്തില്‍ നിന്നും അത്യുദാരമായ അരാജകത്വത്തെ 'മനുഷ്യനൊപ്പം കവിതയും കിനാവുകാണുകയാണോ എന്ന ചോദ്യം അന്നൊക്കെ എന്നെയും കടിച്ച് കുടഞ്ഞിരുന്നു. കടമ്മന്റെ കണ്ണില്‍ അന്ന് തെളിഞ്ഞുകണ്ട, 'പോടാപുല്ലേ എന്ന കൂസലില്ലായ്മ, പൂസാവുന്നതിനോട് പൊരുത്തപ്പെടാനായില്ലെങ്കിലും എനിക്കും ഇഷ്ടമായിരുന്നു. എങ്കിലും എന്തൊക്കെയോ കാരണങ്ങളില്‍ കടമ്മന്‍ അക്കാലങ്ങളിലൊക്കെയും എനിക്ക് ഏറെ അടുത്ത ഒരു സാന്ദ്രശബ്ദമായിരുന്നെങ്കിലും, അകന്ന ഒരു മഴവില്‍ സാന്നിധ്യമായിരുന്നു.

പിന്നീടാണത് സംഭവിച്ചത്. കടമ്മന്‍ കുടി നിര്‍ത്തി. അവിശ്വസനീയമായിരുന്നു അത്. അതോടൊപ്പം അതിലേറെ ആഹ്ലാദകരമായ മറ്റൊരു വാര്‍ത്ത. കടമ്മന്‍ പുരോഗമനകലാസാഹിത്യത്തിന്റെ മുന്‍നിരയില്‍ നിവര്‍ന്ന് നില്ക്കുന്നു! മുമ്പത്തെ കടമ്മന്റെ സാധ്യതകളൊക്കെയും നിലനിര്‍ത്തിക്കൊണ്ട് അന്നത്തെ കടമ്മന്റെ പരിമിതികളൊക്കെയും മറികടന്ന് കൊണ്ട്. പിന്നെ വേദികളില്‍ പ്രഭാഷകനായി, കമ്മിറ്റിയോഗങ്ങളില്‍ അദ്ധ്യക്ഷനായി, സംഘടനാപ്രവര്‍ത്തനത്തിന്റെ ആവേശമായി കേരളമാകെ കടമ്മനുണ്ടായിരുന്നു. മതേതരത്വത്തെക്കുറിച്ച്, ഫാസിസത്തിന്നെതിരെ, ജനകീയ സാഹിത്യത്തിന്റെ അനിവാര്യതയെക്കുറിച്ച്, വരേണ്യകാഴ്ചപ്പാടുകള്‍ക്കെതിരെ, കത്തുന്നവീര്യമായി, കുതറുന്ന കരുത്തായി എല്ലായിടത്തും കടമ്മനുണ്ടായിരുന്നു.

പക്ഷേ ആയിടക്കാണ് കവിത കടമ്മനെവിട്ടകന്നത്. സംഘടന കവിതയെകൊന്നതാണെന്നും, അതല്ല, കുടിനിര്‍ത്തിയതോടെ, കവിത സ്വയം നിന്നതാണെന്നും അതോടെ സര്‍വ്വത്ര സാംസ്കാരിക മുറുമുറുപ്പുകള്‍ സജീവമായി. സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കുമിടയില്‍, കടമ്മനൊരു സംഭാഷണമായി, എന്തുപറ്റി? താളം തളിരിട്ടൊരു ജീവിതം കരിഞ്ഞുപോയോ. രാഷ്ട്രീയ സൂര്യതാപമേറ്റത് എരിഞ്ഞുതീര്‍ന്നോ? കടമ്മനോട് ഈ ചോദ്യം എത്രയോ പേര്‍ ചോദിച്ചിരിക്കും. ഞാനും ചോദിച്ചിരുന്നു. കടമ്മന്‍ ഒന്ന് ചിരിക്കും. അത്രമാത്രം. പക്ഷേ 'കവിത' വരിമുറിച്ചെഴുതുന്ന വാക്കുകള്‍ മാത്രമല്ലെന്നും, അത് നീണ്ടുനിവര്‍ന്ന് കിടക്കുന്ന ജീവിതം തന്നെയാണെന്നും, ഔപചാരികമായി എല്ലാഴ്പ്പോഴും അത് പത്രത്താളുകളില്‍ വിടരുന്നില്ലെങ്കില്‍പ്പോലും, അതിന് സ്വന്തം മാത്രമായ സാന്നിധ്യം മറ്റനവധിവഴികളിലൂടെ സാക്ഷാല്‍ക്കരിക്കാനാവുമെന്നും, മനസ്സിലായപ്പോഴാണ് പാറക്കെട്ടുകള്‍ക്കിടയില്‍ നീരരുവി, ശ്വാസം പിടിച്ചമര്‍ന്നിരുന്നതിന്റെ പൊരുള്‍ എനിക്ക് വ്യക്തമായത്.

അല്ലെങ്കിലും നീണ്ട കാവ്യ ജീവിതത്തിനിടയില്‍ കടമ്മനെഴുതിയത് കുറച്ചിരുന്നല്ലോ. ഒരു കൊടുങ്കാറ്റിനുപോലും തൂത്തുവാരാനാവാത്തത്ര കനം അതില്‍ ചിലതിനുണ്ടായിരുന്നു. 'കിരാതവൃത്തവും', 'കുറത്തിയും', ശാന്തയും, 'കണ്ണൂര്‍കോട്ട'യും 'കോഴി'യും ഒരിടത്തും നില്ക്കാതെ അപ്പോഴും, മലയാളികളായ മലയാളികളുടെ മുഴുവന്‍ സംഘര്‍ഷങ്ങളിലും അസ്വസ്ഥ സ്വപ്നങ്ങളിലും അസ്തിത്വസംഘര്‍ഷങ്ങളിലും കത്തിക്കയറുന്നുണ്ടായിരുന്നു. എവിടെ കടമ്മന്‍ പ്രസംഗം നിര്‍ത്തുമ്പോഴും, കുറത്തി, ശാന്ത എന്നിങ്ങനെ 'സദസ്സ്' ആ കവിതകള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. കടമ്മനത് കൂടി ചൊല്ലിയാലേ സമ്മേളനങ്ങള്‍ക്കൊരു പൂര്‍ണിമ വരൂ എന്നായി അവസ്ഥ.

വേദികളില്‍വെച്ച് അടുത്തറിഞ്ഞ കടമ്മനൊപ്പമാണ് ഞാന്‍ 'കല്‍ക്കത്ത'കണ്ടത്. തീവണ്ടിയാത്രക്കിടയില്‍ ജീവിതത്തിന്റെ വ്യത്യസ്തവഴികളില്‍പ്പെട്ട നിരവധിപേര്‍ വിസ്മയപൂര്‍വ്വം കടമ്മനൊപ്പം കവിതക്കൊപ്പം കഴിച്ചുകൂട്ടാന്‍ അവിടെനിന്നും ഇവിടെ നിന്നുമൊക്കെ എത്തുകയായിരുന്നു. കടമ്മനൊന്നിനും 'ചുമ്മാ' എസ്സ് മൂളുമായിരുന്നില്ല. കവിത ചൊല്ലുകകയും, യോജിപ്പില്ലാത്ത കാര്യങ്ങള്‍കേള്‍ക്കുമ്പോള്‍ കയര്‍ക്കുകയും, സ്വന്തം അഭിപ്രായങ്ങള്‍ ആരുടെ മുമ്പിലും ഉച്ചത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ കടമ്മന് ഒരിളവുമില്ലാത്തിരുന്നു. കല്‍ക്കത്തക്കടുത്തെത്താനാവുമ്പോഴാണെന്ന് തോന്നുന്നു കടമ്മന്‍ ആരോടോ അത്യുച്ചത്തില്‍ ലഹള കൂട്ടുന്നു. ഒരു പാവം പമ്മി നില്ക്കുകയാണ്. എന്താണ് പ്രശ്നം എന്നെനിക്ക് ആദ്യം മനസ്സിലായില്ല. പിന്നെയാണ് കടമ്മന്‍ പറഞ്ഞത്. "അവന്റെ അമ്മേടെ ഒരു ചികിത്സ'' ഒരു പ്രത്യേകതരം കാന്തചികിത്സയുടെ മഹത്വത്തെക്കുറിച്ചുള്ള പ്രകീര്‍ത്തനം, അതിരുവിട്ടപ്പോഴായിരുന്നു കടമ്മന്‍ പൊട്ടിത്തെറിച്ചത്. 'കനിയായിരുന്നെങ്കില്‍ കടിക്കാം, പൂവാണെങ്കില്‍ മണക്കാ, മിതിനോടിന്നെങ്ങനെ പെരുമാറും'' എന്ന് തേങ്ങയിലുണ്ട് കടമ്മനും ചിലപ്പോഴിങ്ങനെയാണ്.

കല്‍ക്കത്ത സ്റ്റേഷനില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം, മുറിയില്‍, പിന്നെ പ്രോഗ്രാമുകള്‍, യാത്രകള്‍. എനിക്ക് എല്ലാം പുതുതായിരുന്നു. കടമ്മന് പക്ഷേ 'കല്‍ക്കത്ത' പരിചിതമായിരുന്നു. അമ്പതുകളുടെ ഒടുവില്‍ തൊഴില്‍ തേടി ആസ്സാമിലേക്കുപോയ കടമ്മന്‍ എത്തിയത് ഇതേ കല്‍ക്കത്തയിലായിരുന്നു. കടമ്മനും കല്‍ക്കത്തയും ഇന്നേറെ മാറിപ്പോയി.
പറഞ്ഞാല്‍ തീരില്ലെന്നുതോന്നാം. ചിരി എളുപ്പം പുറത്തുവരും. സങ്കടം അങ്ങനെയല്ല. എന്തൊക്കെ ശ്രദ്ധിച്ചു വേണമതിനൊന്ന് പുറത്ത് വരാന്‍. വൈലോപ്പിള്ളി 'ഒരു ചെറുപൂവിലൊതുങ്ങുമതിന്‍ ചിരി, ഒരു കടലിലും കൊള്ളില്ല അതിന്റെ കണ്ണീര്‍' എന്ന് പാടിയത് പ്രണയത്തെക്കുറിച്ചെന്നതിലധികം അസ്തിത്വത്തിന്റെ പിടച്ചിലുകളെക്കുറിച്ചാവണം! 'അല്ലെങ്കിലെന്തുണ്ടനവധിക്കാര്യങ്ങള്‍ ഉള്ളതൊരിത്തിരുദുഃഖം ' എന്ന് കടമ്മനും എഴുതിയിട്ടുണ്ട്.

കല്‍ക്കത്ത കടമ്മന് വെട്ടും കുത്തുമുള ഒരു കണക്ക് പുസ്തകമായിരിക്കണം. എനിക്ക് മുമ്പിലത് എഴുതാത്ത ഒരു കടലാസ്സുപോലെ ഒഴിഞ്ഞ് കിടന്നു. വിശ്വഭാരതി സര്‍വ്വകലാശാലയില്‍, രാംകിങ്കറുടെ പ്രശസ്തമായ ശില്പങ്ങള്‍ക്കിടയില്‍ കടമ്മനിട്ടക്കൊപ്പം മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന ദിനങ്ങളുടെ നിര്‍വൃതി ഒരു നാളും വിസ്മൃതമാവുകയില്ല. രവീന്ദ്ര സംഗീതവും കടമ്മന്‍ കവിതയും ഒന്നിച്ച് നിന്ന് അന്നവിടെ പങ്കുവെച്ചത്, ഭാഷകള്‍ക്കപ്പുറമുള്ള ഒരു മഹാസൌഹൃദമായിരുന്നു. സാന്താള്‍ഗ്രാമത്തിലേക്ക് വിശ്വഭാരതയില്‍ നിന്നും പുലര്‍ച്ചെ സൈക്കിളില്‍പോയതും, അവരുടെ ആതിഥ്യം സ്വീകരിച്ചതും, ഈന്തപ്പനനീര് കുടിച്ച്, സാന്താള്‍കുടിലിനുമുമ്പില്‍ നിന്ന് കടമ്മന്‍ കവിത ചൊല്ലിയതുമുള്‍പ്പെടെ കടമ്മനൊപ്പമുള്ള കല്‍ക്കത്തയാത്ര ഉള്ളിലെന്നും തെളിയുകയാണ്.

പിന്നീട് കടമ്മനൊപ്പം പോയത് വംശഹത്യവെട്ടി തകര്‍ത്ത നരേന്ദ്രമോഡിയുടെ ഗുജറാത്തിലേക്കായിരുന്നു. കല്‍ക്കത്തയിലേക്ക് പോകുമ്പോഴുള്ള കൌതുകമായിരുന്നില്ല, വിപ്ലവസ്മരണകള്‍ തിളച്ചുമറിയുന്ന കല്‍ക്കത്തയില്‍ കാല്‍കുത്തിയപ്പോഴുള്ള കോരിത്തരിപ്പായിരുന്നില്ല, ഗുജറാത്ത് യാത്രക്കൊരുങ്ങിയപ്പോള്‍ മനസ്സില്‍ നിറഞ്ഞത്. അതിനകം തന്നെ ഗുജറാത്തില്‍ നടന്ന സമാനതകളില്ലാത്ത മുസ്ലീം വംശഹത്യയുടെ നീറ്റല്‍ ലോകമാകെ വ്യാപിച്ചു കഴിഞ്ഞിരുന്നു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാനകമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഞാനടക്കമുള്ള സംഘം, സംഘം പ്രസിഡന്റ് കൂടിയായ കടമ്മനിട്ടയുടെ നേതൃത്വത്തില്‍ ഗുജറാത്തിലേക്ക് പുറപ്പെട്ടത്.

എന്റെ ഊശാന്താടിയും ഉണ്ടക്കണ്ണുമെല്ലാം ഒരു ദുശ്ശകുനമാണെന്ന് അല്പം കളിയായും അതിലേറെ കാര്യമായും ചിലര്‍ പറഞ്ഞത് ഞാനത്രപരിഗണിച്ചിരുന്നില്ല. എന്നാല്‍ ഞാന്‍ നിമിത്തം സംഘത്തിലുള്ളവര്‍ക്ക് സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പലര്‍ക്കും ശല്യമായിത്തീര്‍ന്ന എന്റെ ഊശാന്താടി കേരളത്തില്‍ ഉപേക്ഷിച്ചാണ് ഞാന്‍ വണ്ടി കയറിയത്. നെഞ്ചിടിപ്പോടെയാണ് നിസ്സഹായരായ ഒരു ജനതയുടെ രക്തം കുതിര്‍ന്ന മണ്ണില്‍ ഞങ്ങള്‍ കാല്‍ കുത്തിയത്. ഏതോ വിദൂരതയില്‍ നിന്ന് ഗാന്ധിയുടെ നിലവിളികളെ നിശ്ശബ്ദമാക്കും വിധം ഗോഡ്‌സെയുടെ കൊലവിളികള്‍ സര്‍വ്വത്ര കനത്ത് നില്ക്കുന്ന ഒരു തരം പ്രച്ഛന്ന ഭീകരതയുടെ നിഴലില്‍ നിന്ന് അപ്പോഴും ഗുജറാത്ത് മോചനം നേടിക്കഴിഞ്ഞിരുന്നില്ല. അഭയാര്‍ഥിക്യാമ്പുകള്‍ ഭരിച്ചത് ഭയമായിരുന്നു. കണ്ണുനീരൊക്കെയും വറ്റിക്കഴിഞ്ഞിരിക്കുന്നു. അശാന്തമായ ഒരവസ്ഥയായിരുന്നു സര്‍വ്വത്ര. അവര്‍ക്ക് പറയാനുള്ളതെല്ലാം പറയാന്‍ കഴിയാത്തതായിരുന്നു. അവര്‍ക്ക് ഓര്‍ക്കേണ്ടിയിരുന്നത് അവര്‍ എന്നെന്നേക്കുമായി മറക്കാനാഗ്രഹിച്ച കാര്യങ്ങളായിരുന്നു. പീഡനങ്ങളുടെ കരളലിയിക്കുന്ന കഥകള്‍ എത്ര നിര്‍വികാരമായിട്ടാണവര്‍ വിവരിച്ചതെന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും പേടി തോന്നുന്നു. കൊത്തിവലിക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരു പകല്‍ അസ്തമിക്കവെ, ശാന്തയിലെ ഒരസ്വസ്ഥ ബിംബമായിരുന്നു മനസ്സ് നിറയെ. "അറ്റുപോയതലയ്ക്കുനേരെ ഇഴയുന്ന ജഡം പോലെ അസ്തമിക്കുന്ന സന്ധ്യ'', 'മനസ്സിന്റെ മുകളില്‍ വട്ടമിട്ടു പറന്നതും ആപക്ഷിയായിരുന്നു.

സര്‍വ്വം പറഞ്ഞുതീര്‍ന്നപ്പോള്‍ ഒരു പഞ്ഞിക്കെട്ടുപോലെ ഒരു യുവാവ് ഞങ്ങള്‍ നോക്കി നില്ക്കെ കടമ്മനിലേയ്ക്കു വീണതും അദ്ദേഹമവനെ മാറോടടക്കിപ്പിടിച്ചു നിന്നതും മറക്കാനാവില്ല.

ഈ വരണ്ട മൌനത്തിന്റെ മേല്‍ ഒന്ന് വിയര്‍ക്കുക
കുട്ടീ ഒന്നും എന്നും ഒരുപോലെയായിരിക്കുകയില്ല.
എന്തെങ്കിലും എപ്പോഴെങ്കിലും സംഭവിച്ചേക്കും''

എന്ന ശാന്തയിലെ സാന്ത്വനപ്രതീക്ഷ ആ ആശ്ലേഷത്തിലെവിടെയോവെച്ച് ഒന്ന് അറിയാതെ വിതുമ്പിയിരിക്കണം. 'ഗുജറാത്ത്' നിന്നുപോയെന്ന് പലരും കരുതിയ, 'കവിത'യുടെ കുതിപ്പായിരുന്നു കടമ്മന്. ഉള്ളുരുക്കിയ കണ്ണുനീര്‍ കുത്തില്‍, കവിതയുടെ ഉറവമൂടിയകല്ലുകള്‍ ഇളകിപ്പോയിരിക്കണം. അസാധാരണമായ അനുഭവങ്ങളുടെ ആഘാതം ആ മനസ്സിനെ പിടിച്ച് കുടഞ്ഞിരിക്കണം. കേട്ടതിനും വായിച്ചിറിഞ്ഞതിനും നേരില്‍കണ്ട ഗുജറാത്തിനുമുമ്പില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.

യാത്രക്കിടയില്‍ സര്‍വ്വത്ര 'ശുദ്ധ സസ്യാഹാരകടകള്‍!'
ആരുടെയും മുഖത്ത് കണ്ണും മൂക്കുമല്ലാതെ
ദംഷ്‌ട്രവും തേറ്റകളും കാണാനുണ്ടായിരുന്നില്ല.

കവിത ഏകാന്ത ധ്യാനത്തിന്റെ വിസ്മയമുഹൂര്‍ത്തങ്ങളില്‍ അറ്റുവീഴുന്ന ഏതോ അത്ഭുതമാണെന്ന് മുമ്പ് കേട്ടപ്പോള്‍, കാവ്യരചനയുടെ പണിപ്പുരയുടെ തച്ചുശാസ്ത്രം സത്യം പറഞ്ഞാല്‍ തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്തൊക്കെയോ പിടികിട്ടായ്മകളെ പട്ടില്‍പൊതിയലാവുമോ അത്? നല്ല നല്ല വാക്കുകള്‍ നിറം ചേര്‍ത്ത് നിരത്തി വെക്കലാണോ അത്? ഭാഷ ചിരിച്ച് നൃത്തം ചവിട്ടുമ്പോഴാണോ അതോ അനാഥത്വത്തിന്റെ ഭാരം പേറി കമിഴ്ന്ന് കിടന്ന് കരയുമ്പോഴാണോ, കവിത സംഭവിക്കുന്നത്. നിര്‍വ്വചനങ്ങളും തീര്‍പ്പുകളും കവിതയുടെ കാര്യത്തില്‍ പ്രസക്തവും അപ്രസക്തവുമാണ്.

എന്നാല്‍ തീവണ്ടിയിലെ തിരക്കില്‍വെച്ച്, ജീവിതപ്രയാസങ്ങളുടെ പിടച്ചിലില്‍ വെച്ച്, അസ്വസ്ഥതയുടെ ആഴങ്ങളില്‍വെച്ച്, അന്വേഷണങ്ങളുടെ അശാന്തിയില്‍വെച്ച്, സൌഹൃദത്തകര്‍ച്ചയില്‍വെച്ച്, സ്വപ്നസമൃദ്ധികളില്‍വെച്ച് കവിതകള്‍ സംഭവിക്കും. പറഞ്ഞുവരുന്നത് നീണ്ട ഇടവേള മുറിച്ച് കുറത്തിയെപ്പോലെ പിന്നീട് പ്രസിദ്ധമായ കടമ്മന്റെ 'ക്യാ' എന്ന കവിതയുടെ പിറവിയുടെ മൂര്‍ത്ത സന്ദര്‍ഭങ്ങളെ കുറിച്ചാണ്.

ഗുജറാത്തിലേക്ക് പോയ ഞങ്ങളല്ല സത്യത്തില്‍ തിരിച്ചുവന്നത്. ചിലര്‍ കെ ഇ എന്‍ മാത്രം ഇപ്പോഴും ഗുജറാത്തിലാണെന്ന് പരിഹസിച്ചു. പക്ഷേ ഞാന്‍ മാത്രമല്ല, ഒരിക്കല്‍ ഗുജറാത്ത് സന്ദര്‍ശിച്ചാല്‍ പിന്നീടൊരിക്കലും പോയവേഗത്തില്‍ മനുഷ്യര്‍ക്കാര്‍ക്കും തിരിച്ചു പോരാന്‍ കഴിയുമായിരുന്നില്ല. കപ്പലിലെ കൂറകള്‍ക്കും, വിമാനത്തിലെ പ്ലാസ്‌റ്റിക് കപ്പുകള്‍ക്കും ഇതൊന്നും ബാധകമല്ല. എന്തായാലും കടമ്മന്‍ ഗുജറാത്തില്‍നിന്ന് തീവണ്ടികയറിയിട്ടും ഗുജറാത്തില്‍ തന്നെയായിരുന്നു. അതാണ് ക്യാ. 'ഗുജറാത്തില്‍ ഇനി ചിരിയില്ല' എന്നൊരു ലഘുലേഖ, കേരളത്തിലേക്കു 'കച്ചവടാവശ്യാര്‍ത്ഥം വരുന്ന ഗുജറാത്തിയുവാക്കളുടെ സഹായത്തോടെ വായിക്കാന്‍ നടത്തിയശ്രമം, സോണിയയെന്ന ദീര്‍ഘകാലം സൌരാഷ്ട്രയില്‍ താമസിച്ച കോട്ടയംകാരിയുടെ സംഭാഷണം, ഗുജറാത്തനുഭവങ്ങള്‍, സന്ദര്‍ശനത്തിനുമുമ്പും പിമ്പും വായിച്ചും കേട്ടും കണ്ടും, തമ്മില്‍ തമ്മില്‍ തര്‍ക്കിച്ചും ഉള്ളിലിറങ്ങിയകാര്യങ്ങള്‍, ഭാഷയിലുള്ളവഴക്കം, ദീര്‍ഘമായ പാരമ്പര്യം തുടങ്ങി 'ക്യാ'യുടെ രചനയില്‍ പ്രത്യക്ഷമായിതന്നെ പങ്കെടുത്ത നിരവധി അസംസ്കൃത പദാര്‍ഥങ്ങളെ അവഗണിച്ചുകൊണ്ട് പ്രസ്തുതകവിതയെ ആര്‍ക്കും അപഗ്രഥിക്കാനാവില്ല.

അറിവിന്‍ വെളിച്ചമേ, ദൂരെപ്പോ ദൂരെപ്പോ എന്ന കാല്പനിക ആക്രോശങ്ങള്‍ക്ക് കവിതയുടെ വേരിലേക്ക് കടക്കാനാവില്ല. അസ്തിത്വത്തിനുള്ള ശ്രമങ്ങളും, ആര്‍ദ്രമായ ബന്ധങ്ങളെക്കുറിച്ചുള്ള ആകുലതകളും, ആത്യന്തികമായി ആശ്രയിച്ചു നില്ക്കുന്ന അറിവിനെ പടിയിറക്കി കവിതയ്ക്ക് ഒരിക്കലും പിറക്കാനാവില്ല. അറിവുകളില്ലെങ്കില്‍ മനുഷ്യാസ്തിത്വം തന്നെ അസാധ്യമാണെന്നിരിക്കെ, കവിതക്കുമാത്രം, അറിവുകളെ മുഴുവന്‍ കരിച്ചുകൊണ്ട് ജനിക്കാനും ജീവിക്കാനും കഴിയുമെന്ന് കരുതുന്നത് ബീജസങ്കലനം നടക്കാതെ ജന്മം സാധ്യമാണെന്നു കരുതുന്നതുപോലെ വ്യര്‍ത്ഥമാണ്.

ഭാവനയിലൊക്കെയും രൂപമാറ്റം വന്നയാഥാര്‍ഥ്യങ്ങളും, അവയുടെ വിചിത്രമായ കൂടിച്ചേരലുകളും, സ്വപ്നങ്ങളും, സമീപനങ്ങളും, സംഘഷപൂര്‍ണ്ണമായ വൈരുധ്യങ്ങളും, നിശ്വാസങ്ങളുമാണ്, തിരിച്ചറിയാനാവാത്തവിധം കൂടിച്ചേര്‍ന്നും വേറിട്ടും, വിവരണങ്ങള്‍ക്ക് വഴങ്ങിയും വഴങ്ങാതെയും കട്ടപിടിച്ച് കിടക്കുന്നതെന്ന് നരവംശശാസ്ത്രവും ചരിത്രവും സാമൂഹ്യശാസ്ത്രവും മാത്രമല്ല സൌന്ദര്യശാസ്ത്രവും മുമ്പേ ശരിവെച്ചിട്ടുണ്ട്. ഗദ്യം/പദ്യം, വൃത്തം/വൃത്തമുക്തം, ധ്വന്യാത്മകം/ വാചാലം, ലളിതം/ സങ്കീര്‍ണ്ണം തുടങ്ങി കാര്യവിചാരങ്ങളില്‍ സജീവമാകുന്ന സംവാദങ്ങള്‍ പലപ്പോഴും മൂര്‍ത്തസത്യങ്ങളെ അഭിമുഖീകരിക്കാനാവാതെ നിസ്സഹായമായിതീരുന്നതാണ് നാം കാണുന്നത്. സത്യത്തില്‍ മേല്‍പ്പറഞ്ഞ വിഭജനങ്ങളൊക്കെയും പൂര്‍വ്വകാലരചനകളെക്കുറിച്ചുള്ള പരമാര്‍ഥങ്ങള്‍ എന്നയര്‍ഥത്തില്‍ മാത്രമാണ് ഇന്ന് പ്രസക്തമാകുന്നത്. അതിലപ്പുറം ഇന്നെന്ത് പ്രാധാന്യമാണ് ഗദ്യം/പദ്യം എന്നിപ്രകാരമുള്ള വിഭജനങ്ങള്‍ക്കുള്ളത്. സര്‍വ്വസന്നാഹങ്ങളുമുള്ള, സവിശേഷ ഔന്നത്യത്തിലേക്കും സമഗ്രഇടപെടല്‍ശേഷിയുടെ ജ്വലിക്കുന്ന കരുത്തിലേക്കും, ഒരു ഭാഷയിലെ ഗദ്യം സ്വയം പര്യാപ്തമായി കുതിച്ചെത്തുന്നതോടെ, വിഭജനമാതൃക സ്വയം ദദ്ദാക്കും. അങ്ങിനെയുള്ളൊരു വിഭജനമാതൃകയില്‍ ഇപ്പോഴും ഒരു അട്ടയെപ്പോലെ അള്ളിപ്പിടിച്ച് കിടക്കുന്നത് മാറ്റങ്ങള്‍ക്കൊക്കെയുമെതിരെ മുഖം തിരിക്കലാണ്.

മുമ്പ് ഗദ്യകവിത എന്നപേരിലൊരു ഗണം നിലനിന്നിരുന്നത്, പദ്യകവിതയുടെ മേല്‍ക്കോയ്മതിരിച്ചറിയാനാവാത്തവിധം പദ്യം സാഹിത്യലോകം ഭരിച്ചപ്പോഴാണ്. എന്‍ വി കൃഷ്ണവാരിയര്‍, എന്നെഴുതുമ്പോള്‍; 'ആ വാരിയര്‍' തെറിച്ച് നില്‍ക്കുന്നതുപോലെയോ, അതിലധികോ ശക്തമായിട്ടാണ്, മുമ്പ് കവിത എന്ന് പറയുമ്പോള്‍ 'പദ്യം' പിറകില്‍ നിന്ന് കാര്യങ്ങളൊക്കെയും നിയന്ത്രിച്ചത്. എന്‍ വി കൃഷ്ണ' എന്ന് പറയാനാവാത്തവിധം, 'എന്‍ വി യിലെ 'വാല്‍' പ്രവര്‍ത്തിച്ചതുപോലെതന്നെയാണ്, പദ്യത്തിലല്ലാതെ എന്ത് കവിത എന്ന സങ്കുചിതത്വവും പ്രവര്‍ത്തിച്ചത്. എന്നാല്‍ ജനാധിപത്യം ഈവിധമുള്ള പദ്യപൂജയെ പൊളിച്ചുകൊണ്ടാണ്, പിന്നീട് സാഹിത്യരംഗത്ത് മുന്നേറിയത്. വൃത്തബദ്ധമായ പദ്യത്തെ,സമ്പൂര്‍ണ്ണമായും നിരാകരിക്കുകയായിരുന്നില്ല, മറിച്ചതിന്റെ 'മേല്‍ക്കോയ്മ'യെ തകര്‍ക്കുകയാണത് ചെയ്തത്.

ഇവിടെയാണ്, 'കടമ്മന്‍', ജനകീയകവിതയുടെ ചരിത്രത്തിലെ ഒരു'വന്‍സംഭവ'മാകുന്നത്. അദ്ദേഹം പരമ്പരാഗതകാവ്യഗണങ്ങളെ പൂര്‍ണ്ണമായും തള്ളിയതുകൊണ്ടല്ല, അതിന്റെ പവിത്രതയെ തകര്‍ത്തതുകൊണ്ടാണ്, കടമ്മനെ, ആഢ്യ പാരമ്പര്യത്തിന്നെതിരായ കലാപമായും, അതില്‍നിന്നുള്ള വിഛേദമായും വിശേഷിപ്പിക്കാന്‍ കഴിയുന്നത്. കുമാരനാശാന്റെ 'ഹാ പുഷ്പമേ' എന്ന സംബോധനയില്‍ നിന്നും കടമ്മന്റെ പ്രശസ്തമായ 'ശാന്ത' എന്ന കവിതയിലെ 'ശാന്തേ' എന്ന ആ ഒരൊറ്റ വിളിയിലേക്കുള്ള മാറ്റം, യാദൃഛികം മാത്രമായികരുതാനാവില്ല. വീണപൂവില്‍, ഹാ എന്നവ്യാക്ഷേപകം, ആശ്ചര്യസംഭ്രമങ്ങളെ സംഗ്രഹിച്ചു കൊണ്ട്, കാവ്യഗാത്രത്തിന്റെ അനിവാര്യഭാഗമായി പ്രവര്‍ത്തിക്കുകയാണുണ്ടായത്. അതുകൊണ്ടവിടെ അത് എടുത്തുമാറ്റാനാവാത്ത, കാവ്യശരീരത്തിലെ ഒരവിഭാജ്യഭാഗം തന്നെയായിരുന്നു. ആ അര്‍ത്ഥത്തില്‍ വീണപൂവിലെ 'ഹാ' പ്രസ്തുത കവിയുടെ അകപ്പൊരുളായിരുന്നു. എന്നാല്‍ പടിപ്പുരകളൊക്കെയും പൊളിച്ചുകൊണ്ട്, അശാന്തമായ ഒരു കാലത്തിന്റെ സംഭ്രമങ്ങളൊക്കെയും ഉള്ളിലൊതുക്കിയുള്ള ശാന്തേ എന്ന ആ ഒരൊറ്റ വിളിക്കുമുമ്പില്‍, ഒരു 'ഹാ'യ്ക്കും ചുമ്മാകയറി നില്ക്കാന്‍ കഴിയുമായിരുന്നില്ല. അതുപോലെ തന്നെ, മലയാളകവിതയിലെ 'അന്യഭാഷാപദങ്ങളോട്' അകാരണമായി കയര്‍ക്കുന്നവരോടുള്ള കനത്ത വെല്ലുവിളിയായാണ് ആ 'ക്യാ'യിലും നിവര്‍ന്ന് നില്ക്കുന്നത്. ഹിന്ദിഭാഷയില്‍ ആ പദത്തിന് കിട്ടാത്ത അസാധാരണ ചോദ്യവാക്യത്തേയാണ് ഒരു മുരള്‍ച്ചയായി കടമ്മന്‍ മാറ്റിയത്.

'ക്യാ'യുടെ തുടക്കം മുതല്‍ ഒടുക്കം വരെ സാധാരണവും അസാധാരണവുമാണ്. ഒരേസമയമത് ജീവിതംപോലെ ലളിതവും സങ്കീര്‍ണ്ണവുമാണ്. മഹത്വത്തിലെന്നപോലെ കാര്യമാത്രപ്രസക്തവും നാടകീയവുമാണ്. ഒരു തീവണ്ടിക്കുള്ളില്‍വെച്ച് തുടങ്ങുകയും, സങ്കുചിതമായി തീരുന്ന ഒരു ജീവിത യാത്രയുടെ സംഗ്രഹമായിതീരുകയും ഭയ സംഭ്രമങ്ങളുടെ സത്യം കിടന്ന് തള്ളുകയും ചെയ്യും വിധമുള്ള 'ക്യാ' കുമാരനാശാന്റെ 'ദുരവസ്ഥ' പോലെ വെറും 'അഞ്ചടി അഞ്ചിഞ്ചാണെന്ന് കരുതുന്നവരുണ്ട്! അവര്‍ക്കിനിയും ആ ദുരവസ്ഥയെന്നപോലെ ഈ ക്യാ'യും മനസ്സിലായിട്ടില്ല. വര്‍ണ്ണനകളുടെ വളവുകളും, അലങ്കാരങ്ങളുടെ ആടയാഭരണങ്ങളും, ധ്വനിയുടെ ധാരാളിത്തവും, സാധാരണക്കാര്‍ക്കുള്ള തിരിയായ്മയുമാണ് മികച്ച കവിതയുടെ മാനദണ്ഡമെങ്കില്‍, 'ക്യാ' മികവില്ലാത്ത ഒരു കവിതയാണ്. അത് ഉളളില്‍ കൊള്ളലാണെങ്കില്‍, കണ്ടെത്തലിലേക്ക് ഉയര്‍ത്തലാണെങ്കില്‍, ചിന്തക്ക് തീ കൊളുത്തലാണെങ്കില്‍, 'ക്യാ' കത്തുന്നൊരു കവിതയാണ്.

മറുനാടന്‍ മലയാളികളുടെ അഭിമാനമായ റിയാദില്‍നിന്നും പുറത്തിറങ്ങുന്ന 'കേളി' മാസികയുടെ പത്രാധിപരും, സാംസ്കാരികപ്രവര്‍ത്തകനുമായ നൌഷാദ്, സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴുള്ള കാവ്യാനുഭവത്തെക്കുറിച്ച് പറഞ്ഞത്, അന്ന് അതൊരു മലകയറ്റം പോലെ ക്ലേശകരമായിരുന്നെന്നാണ്. ജീവിതത്തിലൊരിക്കലും കേള്‍ക്കാത്തവാക്കുകള്‍, അര്‍ഥംപോലും മനസ്സിലാക്കാനാവാത്തവിധമുള്ള വളവുകള്‍ ഏത് ഗ്രഹത്തില്‍നിന്നുള്ളതാണെന്ന് വേര്‍തിരിക്കാനാകായ്മ; ഇതുകൊണ്ടൊക്കെ, ചെറുപ്പത്തിലേ കവിതയുടെ വഴിയില്‍നിന്നും അകന്നു പോയ നൌഷാദുള്‍പ്പെടെയുള്ള ലക്ഷങ്ങളോടാണ് ക്യാ പോലുള്ള കവിതകള്‍ സജീവമായി സംവദിക്കുന്നത്. സാംസ്കാരികപ്രബുദ്ധതയോടാണത് സംവാദത്തില്‍ ഏര്‍പ്പെടുന്നത്.

പരിചയപ്പെടലിന്റെ പ്രധാനഘട്ടമാണ് പരസ്പരം പേരുചോദിക്കല്‍. ഗുജറാത്തില്‍നിന്ന് കൊച്ചിയിലേക്ക് തുണിക്കച്ചവടത്തിന് പോകുന്നവരെ കേന്ദ്രമാക്കിയാണ്, ക്യാ കരുത്താര്‍ജ്ജിക്കുന്നത്. താങ്കളുടെ ശുഭമനാമം എന്താകുന്നു എന്ന 'ക്യാ'യിലെ ആദ്യചോദ്യം എത്ര കുലീനമാണ്! രാമകൃഷ്ണന്‍' എന്ന് കേട്ടപ്പോള്‍ രാംകൃഷ്ണന്‍ റാം റാം എന്ന അവരുടെ പ്രതിവചനം എത്ര ഭക്തിസാന്ദ്രം! എന്നാല്‍ തൊലിപ്പുറമേനിന്ന്, എല്ലിലേക്കുള്ള കുത്തിയിറക്കമാണ് രണ്ടാം ചോദ്യത്തില്‍ കിടന്നലറിയത്. താങ്കള്‍ മാംസഭുക്കാണോ. എന്തോ ഒരു കൊള്ളരുതായ്മ മണക്കുംവിധമുള്ള ആ ചോദ്യത്തെ, അങ്ങനെയൊന്നുമില്ല' എന്ന അവിടെയും ഇവിടെയും തൊടാത്ത ചോദ്യം കൊണ്ടാണ് കടമ്മന്‍' തകര്‍ത്തത്. ഇല്ലെന്നോ ഉണ്ടെന്നോ കൃത്യമായി പറയാതെ, ആ ചോദ്യത്തെ, ഓരോരുത്തരുടേയും അഭിരുചിയുടെ സ്വകാര്യതയിലേക്ക് ചുരുട്ടുകയാണ് 'ക്യാ' ചെയ്തത്. എന്നാല്‍, 'ഞങ്ങള്‍ ശുദ്ധസസ്യഭുക്കുകള്‍' എന്ന പൊങ്ങച്ചത്തെ, 'ഗര്‍ഭിണിയുടെ വയറുപിളര്‍ന്ന്' ഭ്രൂണത്തെപ്പോലും വെട്ടിനുറുക്കിതിന്നതോ' എന്ന പൊള്ളുന്ന ചോദ്യത്തിലൂടെ പൊളിക്കുകയാണ് കടമ്മന്‍ ചെയ്തത്. സ്വകാര്യസംഭാഷണത്തെ വംശഹത്യാനന്തരഗുജറാത്തിന്റെ ചോരവാര്‍ന്നൊഴുകുന്ന ചരിത്രത്തിലേക്ക്' തുറന്നുവെച്ചപ്പോഴാണ്, അവരുടെ സൌമ്യതയുടെ തൂവലുകളൊക്കെയും പറന്നുപോയത്. പരിചയപ്പെടലിന്റെ ആദ്യഘട്ടത്തില്‍ മനുഷ്യരായിരുന്നവര്‍ എത്ര പെട്ടന്നാണ് ശരിക്കും മൃഗങ്ങളായി മാറിയത്. 'ക്യാ' എന്ന പതിവ് ചോദ്യവാക്യം, അപ്പോഴാണ് ഒരലര്‍ച്ചയായി മനുഷ്യത്വത്തിന്നെതിരെയുള്ള ഒരാക്രോശമായി മാറിയത്.

ഗുജറാത്തിനുശേഷം കടമ്മന്‍ പങ്കെടുത്ത വേദികളിലെല്ലാം കടമ്മന്‍ ചൊല്ലിയതും, സദസ്സ് ആവശ്യപ്പെട്ടതും 'ക്യാ' എന്ന കവിതയായിരുന്നു। അതുവരെ വാചാലതയുടെ പേരില്‍ 'കുറത്തി'യെ വിമര്‍ശിച്ചവര്‍, 'ക്യാ' വന്നപ്പോള്‍ കുറത്തി പ്രിയരായി മാറിയതിന്റെ പൊരുള്‍ സ്വയം വ്യക്തമാകുന്നതുകൊണ്ട് വിശദീകരണം അര്‍ഹിക്കുന്നില്ല. ബോംബെയില്‍വെച്ച് നടന്ന വേള്‍ഡ് സോഷ്യല്‍ ഫോറം മുതല്‍, ആറന്മുളയില്‍ ആദ്യമായി കടമ്മന്‍ എം എല്‍ എയായി മത്സരിച്ചതു മുതല്‍, കേരളമാകെ കടമ്മനൊപ്പം വേദികളായ വേദികള്‍ തോറും പ്രഭാഷണങ്ങള്‍ നടത്തിയതുമുതല്‍, പുരോഗമനകലാ സംഘത്തിന്റെ മീറ്റിംഗുകളില്‍ ഒന്നിച്ചിരുന്നത് മുതല്‍ സമരോത്സുകമായ ശുഭാപ്തിവിശ്വാസപ്രമാണങ്ങളിലൊന്നായിരുന്നു. കീഴ്‌മേല്‍ മറിഞ്ഞൊരു ലോകത്തിന്റെ നടുവില്‍ നിന്നും നക്ഷത്രങ്ങള്‍ ചിരിക്കുന്ന ഒരു ലോകത്തിലേക്കാണ് കടമ്മന്റെ കവിതകളൊക്കെയും മിഴിതുറക്കുന്നത്. "ഇവിടെ സൂര്യന്‍ മഞ്ഞയാണ്'' നക്ഷത്രങ്ങള്‍ക്കുനിറമില്ല'' എന്ന കയ്ക്കുന്ന സത്യത്തില്‍ നീറുമ്പോഴും; "ഒരു സൂര്യനുദിക്കും, നിഴലായിട്ടമ്പിളി വളരും'' എന്ന് പ്രഖ്യാപിക്കാന്‍ അതുകൊണ്ടാണ് കടമ്മന് കഴിഞ്ഞത്. അതുകൊണ്ടുതന്നെയാണ് അവസാനശ്വാസംവരെ പ്രലോഭനങ്ങളെയും പ്രതിരോധിച്ചുകൊണ്ട്, പുരോഗമനകലാ സാഹിത്യസംഘത്തിന്റെ, പ്രസിഡന്റായി നിവര്‍ന്ന് നില്ക്കാന്‍ കടമ്മന് കഴിഞ്ഞത്.
*
കെ.ഇ.എന്‍. കടപ്പാട്: യുവധാര

അധിക വായനയ്ക്ക്:


1। നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്

ഹിന്ദുക്കളായഭിനയിക്കേണ്ടിവരുന്ന ക്രിസ്‌ത്യാനികള്‍

'ജര്‍മനിയില്‍നിന്ന് തിരിച്ചുവരുന്ന യാത്രക്കാരനോടു ചോദിച്ചു: ആരാണ് അവിടെ ഭരിക്കുന്നത്. ജര്‍മനി ഇന്ന് ഭരിക്കുന്നത് ഹിറ്റ്ലറല്ല, ഭയമാണ്' എന്നായിരുന്നു മറുപടി.(ബ്രെഹ്ത് )

നാസിസവും ഫാസിസവും ഭീകരതാണ്ഡവമാടിയ ജര്‍മനിയുടെ അതേ അവസ്ഥയിലാണ് ഇന്ന് ഒറീസ. ഒറീസയെ ഇന്ന് ഭരിക്കുന്നത് ഭയമാണ്. പരിചയപ്പെടുന്ന ആളുകള്‍ മതം മറച്ചുവയ്‌ക്കയല്ല, ഹിന്ദുവാണെന്നു തെളിയിക്കാന്‍ വ്യഗ്രതപ്പെടുകയാണ്. ഭുവനേശ്വറില്‍ തീവണ്ടിയിറങ്ങിയതുമുതല്‍ 'ഞങ്ങളും ഞങ്ങളും ഹിന്ദുക്കള്‍' എന്നത് പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുന്ന ജനതയെയാണ് കണ്ടത്.
ക്രിസ്‌ത്യാനികളായ ഡ്രൈവറും തൊഴിലാളിയും കച്ചവടക്കാരനുമെല്ലാം ഹിന്ദുവായി മാറുന്നത് ബോധ്യമായിട്ടുണ്ട്. യഥാര്‍ഥത്തില്‍ തങ്ങളെന്താണോ, അത് പ്രകടിപ്പിക്കാനാവാത്തതിന്റെ വിങ്ങല്‍- ഒരു ജനതയുടെ ആത്മബോധത്തിലുണ്ടാക്കുന്ന ശൈഥില്യത്തിന് ഏറ്റവും പറ്റിയ സാക്ഷ്യമാണ് ഒറീസയിലെ ക്രിസ്ത്യാനികള്‍. ഹിന്ദുക്കളായി അഭിനയിക്കേണ്ടിവരുന്ന ക്രിസ്തീയരുടെ ആത്മസംഘര്‍ഷം- ഇത് യാത്രയിലുടനീളം കണ്ട അസ്വസ്ഥജനകമായ കാഴ്‌ചയാണ്.

അതെ. ഹിന്ദുക്കളായഭിനയിക്കേണ്ടിവരുന്ന ക്രിസ്‌ത്യാനികളുടെ ദേശമായി ഒറീസ മാറിയിരിക്കയാണ്. ഭുവനേശ്വറില്‍ ഇറങ്ങിയപ്പോള്‍, പാറുന്ന ചെങ്കൊടിയാണ് ഞങ്ങള്‍ കണ്ടത്. ഒറ്റയ്‌ക്കൊരു ചെങ്കൊടിയുമായി നില്‍ക്കുന്ന മനുഷ്യന്‍. സംഘപരിവാറിന്റെ നഗരിയില്‍ ഇങ്ങനെയൊരു കാഴ്ച ഞങ്ങളെ ശരിക്കും ആവേശഭരിതരാക്കി. കൃഷക് സംഘം(കര്‍ഷകസംഘം)സംസ്ഥാന സെക്രട്ടറിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ അഭിറാം ബെഹ്റയാണ് കൂറ്റന്‍ ചെങ്കൊടിയുമായി ഞങ്ങളെ വരവേല്‍ക്കാന്‍ സ്‌റ്റേഷനടുത്ത് കാത്തിരുന്നത്. യാത്രയിലുടനീളം ഞങ്ങള്‍ക്ക് സഹായിയും സഖാവുമായി ഈ കമ്യൂണിസ്‌റ്റുകാരനുണ്ടായിരുന്നു.

ഒറീസയുടെ മണ്ണില്‍ കാലെടുത്തുവച്ചപ്പോള്‍ ലഭിച്ച ആവേശം യാത്ര അവസാനിച്ചപ്പോള്‍ ആശങ്കയായി മാറിയെന്നത് മറച്ചുവയ്‌ക്കാനാവില്ല. ഭീകരമായ പീഡാനുഭവങ്ങള്‍ നേരിട്ട ഒരു ജനതയുടെ വിറങ്ങലിച്ച ചിത്രമാണ് തങ്ങിനില്‍ക്കുന്നത്. അക്രമത്തിന്റെയും ഭീകരതയുടെയും കേന്ദ്രമായ കന്ദഹാല്‍ ജില്ലയില്‍ റെയ്‌ക്കയിലെ സെന്റ് കാതറീന്‍ ഹൈസ്‌കൂളും മഠവും സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. തങ്ങളുടെ വിദ്യാലയങ്ങളില്‍ സീറ്റ് ഉറപ്പാക്കാന്‍ കാലുപിടിച്ചു യാചിച്ചവര്‍, അവരടക്കം മുഖംമൂടി ധരിച്ചും അല്ലാതെയും മഠവും പള്ളിയും തകര്‍ത്തവരിലുണ്ടായിരുന്നു. ഒറിയക്കാരനായ ഹിന്ദുവിനെ വിശ്വസിക്കാനാവാത്ത സംഘര്‍ഷമാണിന്ന് അവരെ ഭരിക്കുന്നത്.

കന്ദമാല്‍, റെയ്‌ക്ക, ടിക്കാബലി എന്നിങ്ങനെ സംഘപരിവാര്‍ഭീകരത നടന്ന പല സ്ഥലങ്ങളും ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അതില്‍ മറക്കാനാവാത്ത ഒരു കാഴ്‌ചയുണ്ട്: ടിക്കാബലിയിലെ പള്ളിയില്‍ കുരിശു തകര്‍ത്തു മാറ്റി അവിടെ കാവിക്കൊടി നാട്ടി. ക്രൈസ്‌തവവേട്ടയും ഭീകരതയും അവസാനിച്ചെന്ന് കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ അവകാശപ്പെടുമ്പോഴാണ് ഈ ദേവാലയത്തില്‍ ഭീതിപരത്തി കാവിക്കൊടി ഇപ്പോഴും പാറുന്നത്. ആഗസ്ത് 25 നു നാട്ടിയ ആ കൊടി അഴിച്ചുമാറ്റാന്‍ ഇന്നുമൊരു കൈ ഉയര്‍ന്നിട്ടില്ല. നമ്മുടെ മതേതരത്വത്തിന്റെ നിസ്സഹായതയുടെ അടയാളമാണ് ക്രൈസ്‌തവ ദേവാലയത്തിലെ കാവിക്കൊടി.

ഗുജറാത്തില്‍ വളരെ വലിയ ഭീകരതയാണ് നടമാടിയതെങ്കിലും പരിമിതമായ ചെറുത്തുനില്‍പ്പുണ്ടായി. ഒറീസയില്‍ അതുമുണ്ടായില്ല. ആഗസ്‌ത് 23-ന് ആരംഭിച്ച ക്രൈസ്‌തവ വേട്ടക്കെതിരായ പ്രതികരണമായി അവിടെയൊരു സമാധാനറാലിപോലും നടത്താനായില്ല. സെപ്തംബര്‍ 11-നായിരുന്നു റാലി നടന്നത്. സമാധാനറാലിയില്‍ പങ്കാളികളാകാനായത്, ഞങ്ങളുടെ പ്രതിനിധിസംഘത്തിന് ഏറെ അഭിമാനവും ആഹ്ലാദവും പകര്‍ന്ന സംഭവമാണ്. ഒറീസയില്‍ ചെറിയൊരു പാര്‍ടിയാണെങ്കിലും സിപിഐ എമ്മിന്റെ നേതൃത്വത്തിലായിരുന്നു റാലിസംഘാടനം. ബിജെപി ഒഴിച്ചുള്ള എല്ലാ പാര്‍ടികളെയും അണിനിരത്തി റാലി സംഘടിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി ജനാര്‍ദനപതി ഞങ്ങളോടു പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് പതിവുപോലെ മതനിരപേക്ഷകൂട്ടായ്‌മയെ വഞ്ചിച്ചു. ആര്‍എസ്എസിനെ യോജിച്ചെതിര്‍ക്കാനുള്ള ഭയംമൂലമാണ് അവര്‍ വിട്ടുനിന്നത്.
വല്ലാത്തൊരാവേശമാണ് റാലി സമ്മാനിച്ചത്. സംഘപരിവാറിന്റെ കോട്ടയില്‍ അവരെ തുറന്നെതിര്‍ത്ത് നടന്ന പ്രകടനത്തില്‍ അണിനിരക്കാനായത് ആഹ്ലാദകരമായ അനുഭവമാണ്. നമ്മള്‍ നമ്മള്‍ മനുഷ്യസോദരര്‍, നമ്മളെല്ലാമൊന്നാണ് എന്നീ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു.

ജന്മനാട്ടില്‍ അഭയാര്‍ഥികളായ ഒരു ജനതയായാണ് ഒറീസയില്‍ ക്രൈസ്‌തവരുടെ ജീവിതം. ക്യാമ്പുകളില്‍ പലതിലും അടിസ്ഥാനസൌകര്യങ്ങളൊന്നുമില്ലാതെ സ്ത്രീകളും കുഞ്ഞുങ്ങളും അനുഭവിക്കുന്ന കഷ്‌ടപ്പാട് ദയനീയമാണ്. സമാധാനറാലിക്കുശേഷം അടുത്ത ദിവസമാണ് കാതറീന്‍ മഠത്തില്‍ ഞങ്ങളെത്തിയത്. അവിടത്തെ സിസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ ഭീതിയും ആശങ്കയുമെല്ലാം പ്രതിഫലിപ്പിക്കുന്നതായിരുന്നു: "മാര്‍ച്ച് നന്നായി. നിങ്ങള്‍ തിരിച്ചു പോകും. പിന്നെ ഞങ്ങള്‍ക്കെന്ത് സമാധാനം.'' ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പുരുഷന്‍ കടലുണ്ടിയും മറ്റും ഇതെല്ലാം ചിത്രീകരിക്കുന്നതു കണ്ടപ്പോള്‍ ഏറെ ഭീതിയോടെ അവര്‍ മഠത്തിനകത്തേക്കു പോയി. എന്നിട്ട് ഞങ്ങളോട് പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ ശബ്ദം കൊടുത്തോളൂ. ദയവുചെയ്ത് ചിത്രവും ശരിപ്പേരും പുറത്തുപറയരുത്. ഒറീസയില്‍നിന്ന് പതിനായിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള കേരളത്തില്‍ ഒരു വീഡിയോ പ്രദര്‍ശനത്തില്‍ തങ്ങളുടെ ചിത്രം കാണിക്കുന്നതുപോലും ഭയക്കുന്ന വിധമാണിവരുടെ ജീവിതം. ആരാണ് ഒറ്റുകാരനെന്ന ഭയം.

താമസിക്കുന്ന ലക്ഷ്‌മി ലോഡ്‌ജില്‍ വച്ചും ഇതിനു സമാനമായ അനുഭവമുണ്ടായി. ലോഡ്‌ജിനടുത്ത് നില്‍ക്കവെ ഒരാള്‍ വന്ന് കൈപിടിച്ച് അഭിവാദ്യംചെയ്ത് പതുക്കെ പറഞ്ഞു, "ഞാനൊരു ക്രിസ്‌ത്യനാണ്, സ്‌കൂള്‍ അധ്യാപകനാണ്. ടിവിയില്‍ കണ്ടതിനാലാണ് നിങ്ങളോട് സംസാരിക്കുന്നത്.'' ഭയപ്പാടായിരുന്നു ആ മനുഷ്യനെയും ഭരിച്ചിരുന്ന വികാരം.

അവര്‍ പ്രതീക്ഷിക്കുന്ന സഹായം, പിന്തുണ ഇതൊന്നും അവര്‍ക്ക് കിട്ടുന്നില്ല. രാഷ്‌ട്രീയ കക്ഷികള്‍, ഭരണസംവിധാനം- ഒന്നും ഈ നിരാലംബര്‍ക്ക് തുണയേകാനെത്തുന്നില്ല. എല്ലാം നഷ്‌ടമായി കഴിയുന്ന ഒരു പാവം ഒറിയക്കാരനെയും പരിചയപ്പെട്ടു. പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലിചെയ്യുന്ന അമൂസ് എന്ന ചെറുപ്പക്കാരന്‍. കേരളത്തെപ്പറ്റി അഭിമാനിക്കുന്ന ഈ യുവാവിന് വീടും സമ്പാദ്യവുമെല്ലാം കൊള്ളയടിക്കപ്പെട്ടു. ജീവിതം തകര്‍ന്നുപോയ ഇവരെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ലോകത്തെങ്ങുമുള്ള നല്ല മനുഷ്യരെയാണ്.

ലക്ഷ്‌മി ലോഡ്‌ജില്‍ ഭീഷണമായ നോട്ടങ്ങളും തുറിച്ചുനോട്ടവുമേറെയുണ്ടായി. താഴെനിന്ന് ചായ കുടിക്കവെ കൈയില്‍ ചരടും വളകളുമണിഞ്ഞ ചെറുപ്പക്കാര്‍ ക്രൂരമായി നോക്കിയതും ടിവി ചാനലിലെ വാര്‍ത്ത കണ്ടതിന്റെ പ്രതികരണമായിരുന്നു.

ലോഡ്‌ജില്‍നിന്ന് പുറത്തുനോക്കിയപ്പോള്‍ കണ്ട കാഴ്‌ച കൌതുകവും സന്തോഷവുമുണ്ടാക്കി. ലോഡ്‌ജിനു മുകളില്‍ നിന്ന് നോക്കിയാല്‍ കണ്ണില്‍പ്പെടുന്നത് സദ്ദാം ആന്‍ഡ് ടിപ്പുസുല്‍ത്താന്‍ മാര്‍ക്കറ്റ് കോംപ്ലക്‌സ് എന്ന ബോര്‍ഡാണ്. സംഘപരിവാര്‍ കിടന്നുതുള്ളുന്ന കോട്ടയില്‍പ്പോലും അവരുടെ ഫാസിസ്റ്റ് വാഴ്ചക്കെതിരെ ചുരുട്ടിയ മുഷ്‌ടി പോലെയാണാ മാര്‍ക്കറ്റിന്റെ ബോര്‍ഡ് .

സന്ദര്‍ശനത്തിനിടയില്‍ സംഘപരിവാറിന്റെ ഏറെ ലഘുലേഖകളും നോട്ടീസുകളും ശ്രദ്ധയില്‍പ്പെട്ടു. വായിച്ചു കളഞ്ഞശേഷം കത്തിക്കുക എന്നെഴുതിയ പ്രകോപനപരവും വിഷംതുപ്പുന്നതുമായ നോട്ടീസുകളായിരുന്നു അവ. നിങ്ങളുടെ ആശുപത്രിയില്‍ ക്രിസ്‌ത്യാനി ചികിത്സ തേടി വന്നാല്‍ മരുന്നിനുപകരം വിഷം നല്‍കുക, അങ്ങനെ നല്‍കിയാല്‍ സംഘകേന്ദ്രത്തിലറിയിക്കണം. ഓസ്‌ട്രേലിയന്‍ പുരോഹിതന്‍ ഗ്രഹാംസ്റ്റെയിന്‍സിനെയും രണ്ടുമക്കളെയും ചുട്ടുകൊന്ന 1999-ലെ ക്രൂരതയെ ന്യായീകരിക്കുന്നതാണ് മറ്റൊന്ന്. കൊലയാളിയായ ഭീകരന്‍ ധാരാസിങ്ങിനെ വാഴ്ത്തുന്ന ലഘുലേഖയുമുണ്ട്. ഫാസിസം ജര്‍മനിയില്‍ വളരെ സമര്‍ഥവും ഫലപ്രദവുമായി ഉപയോഗിച്ചതായിരുന്നു ലഘുലേഖവഴിയുള്ള പ്രത്യയശാസ്ത്ര ആക്രമണം. ഒറീസയിലും അവരിത് സമൃദ്ധമായി പ്രയോഗിച്ചു. ഇത്തരം ലഘുലേഖകള്‍ കാണുമ്പോള്‍ അതിനാല്‍ത്തന്നെ ഏതു സമൂഹവും ജാഗ്രത പുലര്‍ത്തണം. കാരണം- ഓര്‍ക്കുക, ഇതൊരു പീറക്കടലാസല്ല. ഒരു കുരുതി നടക്കാനുള്ള പാകപ്പെടുത്തലാണീ ലഘുലേഖകള്‍. ഫാസിസം എവിടെയും പ്രത്യയശാസ്‌ത്രപദ്ധതി എന്നും പ്രചരിപ്പിച്ചിട്ടുള്ളത് ഇതുവഴിയാണ്.

ഒറീസയില്‍ ഭീകരമായതോതില്‍ മതപ്രചാരണം നടക്കുന്നുവെന്നാണ് സംഘപരിവാറിന്റെ പ്രചാരണം. ഇത് വസ്തുതകള്‍ക്കു വിരുദ്ധമാണ്. പാരമ്പര്യവും സംസ്‌ക്കാരവും തകരുന്നെന്ന വാദമാണ് മതപരിവര്‍ത്തനത്തിനെതിരായി അവരുയര്‍ത്തുന്നത്. രണ്ടു ലക്ഷം ദളിതരുമായി അംബേദ്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നപ്പോള്‍ ഇവിടെ ഒന്നുമുണ്ടായില്ലല്ലോ. ഏത് ആശയവും പൂഴ്ത്തിവയ്‌ക്കാനുള്ളതല്ല, പ്രചരിപ്പിക്കാനുള്ളതാണ് എന്ന ബ്രെഹ്തിന്റെ കാഴ്ചപ്പാട് മതങ്ങള്‍ക്കും ബാധകമാണ്.

സംഘപരിവാര്‍ ഫാസിസ്റ്റ് ആശയത്തിന്റെ പ്രചാരകരും പ്രയോക്താക്കളുമായി ഒറീസയിലെ മാധ്യമസമൂഹവും മാറിയെന്നതാണ് സന്ദര്‍ശനം ബോധ്യപ്പെടുത്തുന്ന ഭീതിദമായ മറ്റൊരു വസ്തുത. അവിടത്തെ പ്രാദേശികപത്രങ്ങള്‍ ഒന്നോ രണ്ടോ ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാം ഈ കാഴ്‌ചപ്പാടാണ് ബോധ്യപ്പെടുത്തിയത്. ആദിവാസി-പട്ടികജാതി വിഭാഗങ്ങളായ കന്ദാസും പാണകളുമായുള്ള പ്രാദേശികവും വംശീയവുമായ പ്രശ്‌നമാണെന്ന് കുഴപ്പങ്ങളെ വരുത്തിത്തീര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. ബജ്രംഗ്‌ദള്‍ നേതാവ് സ്വാമി ലക്‌ഷ്‌മണാനന്ദയുടെ മരണമാണ് കുഴപ്പത്തിനു കാരണമെന്നും പ്രചരിപ്പിക്കുന്നു. അയാളുടെ 'പൂര്‍വാശ്രമ'ചരിതം ഇതിന് അടിവരയിടുന്നു. കാഷായവസ്ത്രം ധരിച്ച കൊടുംക്രിമിനലാണ് ലക്‌ഷ്‌മണാനന്ദ. ഭൂസംബന്ധമായ കേസില്‍ ഒരാളെ കൊന്ന് രക്ഷപ്പെടാന്‍ ഹിമാലയത്തിലേക്ക് പോയതാണിയാള്‍. പിന്നീട് കാവിയുടുത്ത് സന്യാസിയായി മാറിയ ലക്‌ഷ്‌മണാനന്ദ ഇത്തരത്തിലുള്ള ഉത്തരേന്ത്യന്‍ പ്രതിഭാസത്തിനുദാഹരണമാണ്. സത്യത്തില്‍ ഇയാളുടെ വരവാണ് കന്ദമാലില്‍ സംഘര്‍ഷകാരണമായി ജനങ്ങള്‍ പറയുന്നത്.

ഇദ്ദേഹത്തിന്റെ കൊലയെക്കുറിച്ചും വ്യത്യസ്‌ത നിലപാടുണ്ട്. ആശ്രമത്തിലെ അധികാരത്തര്‍ക്കമാണ് കാരണമെന്നതാണൊന്ന്. മാവോയിസ്‌റ്റുകളാകട്ടെ വധത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്. മാവോയിസ്‌റ്റുകളുടെ നേതാക്കളായ സഞ്‌ജീവ് പാണ്ഡെയും ആസാദും ഇക്കാര്യം പരസ്യപ്പെടുത്തിയതുമാണ്. മനുഷ്യത്വവിരുദ്ധരായി പ്രവര്‍ത്തിക്കുന്ന ഭ്രാന്തന്മാരെ ഇനിയും കൊല്ലുമെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ക്രിസ്‌ത്യന്‍ പുരോഹിതരാണ് കൊലയാളികളെന്ന് ആവര്‍ത്തിക്കയാണ് സംഘപരിവാര്‍ ഇപ്പോഴും. മാവോയിസ്‌റ്റുകള്‍ പൊലീസിനെ കൊല്ലും, ഭൂപ്രശ്‌നത്തിലിടപെടും അല്ലാതെ തങ്ങളെയൊന്നും ചെയ്യുന്നില്ലെന്ന ന്യായീകരണവും നടത്തുന്നു. കൊല നടത്തിയ മാവോയിസ്‌റ്റുകളെ വെള്ളപൂശുകയും ക്രൈസ്‌തവരെ പിശാചുവല്‍ക്കരിക്കയും ചെയ്യുന്നതിനു പിന്നിലെ താല്‍പ്പര്യവും അജന്‍ഡയും പ്രകടമാണ്.

****

കെ ഇ എന്‍, കടപ്പാട് : ദേശാഭിമാനി

ഒറീസയിലെ സമാധാനറാലിയില്‍ പങ്കെടുത്ത പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ തന്റെ യാത്രാനുഭവം പങ്കുവയ്ക്കുന്നു. തയ്യാറാക്കിയത്: പി വി ജീജോ

17 February, 2009

ചങ്ങമ്പുഴയെച്ചൊല്ലി ചിന്താക്കുഴപ്പമോ?

കവിത എന്ന സര്‍ഗവ്യായാമം തന്നെ സമൂഹത്തിന് അപ്രസക്തമായിരിക്കെ, ഇന്നലെകളില്‍ ഉച്ചസ്ഥായികളില്‍ പാടിയ പല വാനമ്പാടികളും വിസ്‌മൃതമായിട്ടുണ്ടാവാം. എന്നാല്‍ മലയാളികളെ "മദിരോത്സവലഹരിയില്‍ ആറാടിച്ചുകൊണ്ടിരിക്കേ അകാലത്തില്‍ പൊലിഞ്ഞുപോയ ആ സ്വരസാര്‍വഭൌമനെ'' അത്രവേഗം മറക്കാനാകുമോ? രമണനും മനസ്വിനിയും യവനികയും തിലോത്തമയും വാഴക്കുലയും ഒന്നും അത്രവേഗം മലയാളിക്ക് മറക്കാനാവില്ല.

മലയാളത്തില്‍ ഭാവഗാനങ്ങള്‍ക്കൊരു കവിയുണ്ടെങ്കില്‍ അതു ചങ്ങമ്പുഴയാണെന്ന് പില്‍ക്കാലത്ത് പലരും കൊണ്ടാടുകയുണ്ടായി. തുടക്കത്തില്‍ ചങ്ങമ്പുഴയെ കടിച്ചുകീറിയ പക്ഷമാണത്. പോസ്റ്റ്മോര്‍ട്ടം ചെയ്ത് ദോഷങ്ങള്‍ കണ്ടുപിടിച്ച് കുറ്റവിചാരണ നടത്തിപ്പോന്നവരാണ് ചങ്ങമ്പുഴയെ 'റൊമാന്റിക് അനാര്‍ക്കി'യായി മാത്രം വിലയിരുത്തിയത്.

നിഷേധിയും ധിക്കാരിയും വിപ്ലവകാരിയുമായ കവിതന്നെയായിരുന്നു ചങ്ങമ്പുഴ. പുരോഗമനവാദികള്‍ ചങ്ങമ്പുഴയെ ഇക്കവലകളില്‍തന്നെ തിരഞ്ഞുകണ്ടെത്തണം. ആ കവിയുടെ 'റബല്‍'സ്വഭാവം പൊറുക്കാനാവാത്തവര്‍, അനുസരണക്കേടും കലഹസ്വഭാവവും പൊറുക്കാതെ ആദ്യമേ ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചവര്‍ ജനമനസ്സുകളില്‍ ആ കവിക്ക് കിട്ടിയ അംഗീകാരം കണ്ട് അടവുമാറ്റി നക്കിക്കൊല്ലാന്‍ തുടങ്ങി എന്നാണ് ഭാവഗായകന്‍ മാത്രമാണ് ചങ്ങമ്പുഴ എന്ന വിലയിരുത്തലില്‍ക്കൂടി പ്രകടമാക്കുന്നത്.

ചങ്ങമ്പുഴയുടെ റബല്‍ സ്വഭാവത്തിന് ശാസ്‌ത്രീയതയും സ്‌ഥൈര്യവും അക്കാലത്ത് അത്ര തെളിഞ്ഞില്ലായിരിക്കാം. ഇടതുപക്ഷത്തിനുതന്നെ അക്കാലത്ത് അത്രയൊന്നും പ്രത്യയശാസ്‌ത്രസ്‌ഥൈര്യം കൈവന്നിരുന്നില്ലെന്ന് മറക്കാമോ? ഒന്നാമത് കവിയും രണ്ടാമത് വിപ്ലവകാരിയുമാകുന്ന കവികളുണ്ട്. മറിച്ച് ഒന്നാമത് വിപ്ലവകാരിയും രണ്ടാമത് കവിയുമാകുന്നവരും ഉണ്ട്. രണ്ടും തുല്യനിലയിലുള്ളവരെയും കണ്ടേക്കാം. ചങ്ങമ്പുഴ ഇതില്‍ ഒന്നാമത്തെ ഇനത്തില്‍ പെടുന്നു.

വാഴക്കുലയെ മാത്രം മുന്‍നിര്‍ത്തി ചങ്ങമ്പുഴയിലെ വിപ്ലവബോധത്തെ കണ്ടാല്‍പ്പോര. അത് ഒരു കാഴ്‌ചക്കുല മാത്രം.

"കുങ്കുമപ്പൊട്ടു തൊടുന്നൊരക്കൈകളില്‍

ചെങ്കൊടിയേന്തുന്ന മങ്കമാ''രെ ചങ്ങമ്പുഴക്ക് മുമ്പ് ഏത് കവി എഴുതിയിട്ടുണ്ട് ?

"ഈ വര്‍ഷകാളിമ തീരും വെളിച്ചങ്ങള്‍

പൂവിടും ഞാനതില്‍ വിശ്വസിപ്പൂ'' എന്ന് വരാനിരിക്കുന്ന വെളിച്ചത്തെ ഉദ്ഭാവന ചെയ്തവരാരുണ്ട് ?

"അറിയാനിനിയുലകില്‍ നമുക്കുള്ളതെന്തെന്നോ

പറയാം ഞാന്‍; അരിവാളിന്‍ തത്വശാസ്ത്രം.''

ഇങ്ങനെ പച്ചയായി അരിവാളിന്‍ തത്വശാസ്ത്രകീര്‍ത്തനം നടത്തിയ കവി വേറെ ആര് ?

"ഉണ്ണാനുഴറിടാതീ മണ്ണിനെ പൂജിച്ച്

വിണ്ണിവിടെ നിര്‍മിക്കും മര്‍ത്യര്‍മാത്രം

അതിനായിട്ടുള്ളതാണറിയുവിന്‍ നിങ്ങളീ-

യരിവാളിന്‍ പൊരുള്‍നിറയും തത്വശാസ്ത്രം

അഴകേലും വയലറ്റ് മഷിയാലല്ലെരിതീയില്‍

എഴുതുന്നു നിങ്ങള്‍തന്‍ ഗര്‍ജനം ഞാന്‍

പൊട്ടിച്ചെറിയുവിന്‍ നിങ്ങളിന്നാ നിങ്ങള്‍

നട്ടെല്ലുവളച്ചൊരാ'യജ്ഞസൂത്രം.' ''

"വിത്തേശരെ നിങ്ങള്‍ കേള്‍പ്പീലെ തെല്ലുമാ-

വിപ്ലവത്തിന്റെ മണിമുഴക്കം.''

നിര്‍മതത്തിന്റെ മടിത്തട്ടില്‍ നിര്‍വൃതിയോടെ ഇരിക്കാം, വിപ്ലവത്തോണിയിലേറി ആ പുഷ്പവാടിയില്‍ ചെന്നു കേറാം എന്നൊക്കെ വിളിച്ചുപറഞ്ഞ കവിയെ എവിടെ തിരയണം?

"സന്തതം നിന്‍നെറ്റിത്തടത്തില്‍നിന്നും

ഉതിരുമാ സ്വേദകണികകളില്‍

നിഴലിച്ചുകാണ്‍മൂ നാളത്തെ ലോകം

നീ വസിച്ചീടുമാദര്‍ശലോകം.''

"കവിതതന്‍ ചില്ലില്‍ തെളിഞ്ഞുകാണും

കമനീയലോകമല്ലീയുലകം

കലഹസങ്കേതമിതിലിറങ്ങാന്‍

കവചം ശരിക്കണിഞ്ഞിട്ടുവേണം''

"യന്ത്രശാലപ്പുകച്ചാര്‍ത്തിലൂടെന്‍-

കുന്തളാവലി കണ്ടുവോ നിങ്ങള്‍

എന്തധര്‍മവും തച്ചുതകര്‍ക്കും

എന്റെ ദോര്‍ബലം കണ്ടുവോ നിങ്ങള്‍

എന്റെ നാടെന്റെ നാടെന്റെ നാടെ-

ന്നെന്റെ ഗായത്രി കേട്ടുവോ നിങ്ങള്‍''

ഇത്തരം വിപ്ലവത്തീപ്പൊരി ചിതറും ശീലുകള്‍ മലയാളത്തില്‍ മുമ്പ് കേട്ടിട്ടുണ്ടോ ?

"ജടയുടെ സംസ്കാരപ്പനയോലക്കെട്ടുകള്‍

ചിതയിലെടുത്തെറിയൂ''

രണ്ട് തുട്ട് നല്‍കിയാല്‍ ചുണ്ടത്തു ചിരിവരുത്തുന്ന തെണ്ടിയല്ലെ ദൈവം, പള്ളിയിലും അമ്പലത്തിലും ദൈവമില്ല, കള്ളങ്ങള്‍ നിങ്ങളുടെ കണ്ണ് കെട്ടിയിരിക്കയാണ്. കൈക്കൂലികിട്ടാതെ അനുഗ്രഹിക്കാന്‍ തയാറാവാത്ത ദൈവം എന്തുദൈവമാണ്. ധനികന്റെ കുട്ടിക്ക് പാലും നിസ്വന്റെ കുട്ടിക്ക് ഉമിനീരും എന്നത് ഈശ്വരേച്ഛയല്ല. ആണെങ്കില്‍ ആ ഈശ്വരനെ ചവിട്ടിപ്പുറത്താക്കണം -ഇത്രയും വിപ്ലവോജ്വലമായ ആഹ്വാനങ്ങള്‍ ഏത് മുഖത്തുനിന്ന് അക്കാലത്തോ പില്‍ക്കാലത്തോ മലയാളഭാഷ കേട്ടിട്ടുണ്ട് !

ഇത്തരം ഉഴുതുമറിക്കല്‍ കണ്ടാകാം 'ഫാസിസ്റ്റ് മുദ്ര' പതിഞ്ഞത്. സംസ്‌ക്കാരമേഖലകളിലും രാഷ്‌ട്രീയ ക്ഷേത്രങ്ങളിലും ഉല്‍പ്പതിഷ്ണുത്വത്തിന്റെ ബീജാധാനത്തിന് പശ്ചാത്തലമൊരുങ്ങുകയാണുണ്ടായതെന്ന് തിരിച്ചറിയാതെ പോയതുകൊണ്ടാണ് ചങ്ങമ്പുഴയെ എവിടെ തിരയണമെന്ന് നട്ടംതിരിയേണ്ടിവരുന്നത്. ടോള്‍സ്റ്റോയിയെ റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടിയായിക്കണ്ട ലെനിനെ മറന്ന മാര്‍‌ക്‍സിസമായിരുന്നു സാഹിത്യരംഗത്ത് അന്ന്. കവിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'ചലിതജലബിംബിതമായ നേര്‍ശാഖിയില്‍ വളവധികമുണ്ടെന്ന് തോന്നുന്ന' അവസ്ഥയായിരുന്നു. നുകവും തോളിലേന്തി കാളക്ക് പിമ്പേ പോകുന്ന സുകൃതസ്വരൂപങ്ങളെ സ്‌മരിക്കുകയും നമിക്കുകയും ചെയ്‌തുപോന്ന ആ കവി ഇരുളൊക്കെയും പോവുമോ, തെരുവിലെ ഞരക്കങ്ങള്‍ നിലയ്‌ക്കുമോ, സമത്വം കിളിര്‍ക്കുമോ എന്ന തികഞ്ഞ ഉല്‍ക്കണ്ഠയിലായിരുന്നു. അനാഥരായ് കിടപ്പാടവും ആഹാരവുമില്ലാതെ ചരിത്രവീഥിയില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടവരുടെ കൂടെയായിരുന്നു ചങ്ങമ്പുഴ. ഇവരുടെ മോചനമായിരുന്നു ആ ഭാവനയുടെ ലക്ഷ്യം.

"പാടത്തെച്ചൂടില്‍ വിയര്‍ത്തൊലിച്ച്

വാടിത്തളര്‍ന്ന കവിള്‍ത്തടങ്ങള്‍

വാരിവിതറുമവയിലെന്നും

ഞാനെന്റെ സങ്കല്പ ചുംബനങ്ങള്‍''

പാടത്തു വിയര്‍ത്തൊലിച്ച് വയറെരിഞ്ഞു നില്‍ക്കുന്ന അവര്‍ വരിവരിയായി, കടലിലെക്കൊടുംതിരപ്പടര്‍പ്പുപോലെ, ഇരമ്പിപ്പായുന്ന ഇടിവാള്‍ച്ചീളുപോലെ വരികയാണ്. ആരാണവര്‍? വകചോദിക്കുന്നത് വകവയ്‌ക്കാതെ നില്‍ക്കുന്നവരെ വകതിരിവിലേക്ക് നയിക്കുന്നവര്‍ തന്നെ. പുരോഗതിയുടെ നാല്‍ക്കവലകളില്‍ വിപ്ലവയാത്രാനിയന്ത്രണ വേലയിലേര്‍പ്പെടുന്ന ആ നേതൃത്വത്തെ നാം തിരഞ്ഞുനടക്കുന്നു എന്നിട്ടും.

മത്തടിക്കുന്ന നരച്ച മതങ്ങള്‍ തന്‍ മസ്തകം തച്ചുടച്ച് അരിവാളെടുത്തു വിശപ്പിന്റെ പോരിന്ന് അണിനിരക്കാന്‍ സഖാക്കളെ ആഹ്വാനംചെയ്ത റഷ്യയിലെ 'അവിരാമ സമരത്തിരയടിയില്‍' ഇഴുകിച്ചേരാന്‍ മുക്തകണ്ഠം വിളിച്ചുപറഞ്ഞ കവിയെ വേറെയെങ്ങും തിരയേണ്ടതില്ല.

'വിപ്ലവത്തിന്റെ വെണ്‍മഴുവാലാ-

വിത്തഗര്‍വവിഷദ്രുമം വെട്ടി

സല്‍സമത്വസനാതനോദ്യാനം' സജ്ജമാക്കാന്‍ ഉദ്യമിക്കാന്‍ വെമ്പി കവി നമ്മുടെ കൂടെത്തന്നെയുണ്ട്.

ഉയിരേകി തൊഴിലാളികളി-

ലുണര്‍വേകി കാറല്‍മാര്‍ക്സ്

മാര്‍ക്സിനെ മാനിക്കാന്‍ തുയിലുണരാന്‍ പാടിയ കവിയെ എവിടെ തിരഞ്ഞാല്‍ കിട്ടും?

"പുരോഗമനസാഹിത്യം കമ്യൂ. കക്ഷിയുടെ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാനുള്ള പ്രസ്ഥാനമാണെന്ന് പലരും പരിഹാസപൂര്‍വം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതുതന്നെയാണ് അതിന്റെ ഉദ്ദേശ്യമെന്ന് വിചാരിക്കുക. അതുകൊണ്ട് എന്താണൊരു തകരാറ് ? ഉറച്ച സ്വരത്തില്‍ അത്യുച്ചത്തില്‍ വിളിച്ചുപറയുക. അതേ, പുരോഗമന സാഹിത്യം കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ കളരിയാണ്. അഭിമാനപൂര്‍വം ആ സിദ്ധാന്തത്തെ പ്രചരിപ്പിക്കുന്ന സാഹിത്യമാണ് '' (ചങ്ങമ്പുഴ, സഹിത്യചിന്തകള്‍). പുരോഗമനപക്ഷത്തുനിന്ന് ഇത്രയും വീറോടെ തുറന്നടിച്ച കവിയുണ്ടോ മലയാളത്തില്‍?

1945 ല്‍ അഖിലകേരള പുരോഗമന സാഹിത്യസംഘത്തിന്റെ വാര്‍ഷികത്തിന് അധ്യക്ഷനായി ക്ഷണിക്കപ്പെട്ട ചങ്ങമ്പുഴ ആ സംഘടനയുടെ അധ്യക്ഷസ്ഥാനം തന്നെ ഏല്‍ക്കുകയുണ്ടായി. പില്‍ക്കാലത്ത് വൈലോപ്പിള്ളി ചെയ്തതുപോലെ. എന്നാല്‍, യാഥാസ്ഥിതികത്വത്തിന്റെയും മതത്തിന്റെയും മദമത്തവിത്തപ്രതാപത്തിന്റെയും മണ്ടയ്‌ക്ക് തരിപ്പേറ്റുമാറ് മേടിയത് വൈലോപ്പിള്ളിയേക്കാളും ചങ്ങമ്പുഴയായിരുന്നു എന്നത് സാഹിത്യ ചരിത്രം.

കോട്ടയത്തുനടന്ന പുരോഗമനസാഹിത്യ സമ്മേളനത്തില്‍ ചങ്ങമ്പുഴ ചെയ്ത അധ്യക്ഷപ്രസംഗത്തിന്റെ ഉശിരുംവീറും മലയാളസാഹിത്യചരിത്രം വായിക്കുന്നവര്‍ക്ക് ഇന്നും അനുഭവപ്പെടും. സാഹിത്യകാരന് സമൂഹത്തോടുള്ള കടപ്പാട്, ഉത്തരവാദിത്വം ഇവയെല്ലാം ഊന്നിക്കൊണ്ടായിരുന്നു അത്.

"രാജാക്കന്മാരും പ്രഭുക്കളും സമുദായത്തിലെ ഉയര്‍ന്ന പദവിയുള്ളവരും കൈകാര്യം ചെയ്ത് സൂക്ഷിച്ചിരുന്ന ഒന്നായിരുന്നു നമ്മുടെ സാഹിത്യം. വിശ്രമാവസവരങ്ങളിലെ വിനോദത്തിന് മാത്രമാണ് അതുപയോഗിക്കപ്പെട്ടത്. ഒരിക്കല്‍ പോലും അത് ജനകീയപക്ഷത്തുനിന്നില്ല. നമ്മുടെ സാഹിത്യം 'യമകാലങ്കാര'ങ്ങളുടെ ഗുസ്‌തിപിടിത്തത്തിന്ന് പാണ്ഡിത്യത്തിന്റെ ഗോദയിലിറങ്ങി. അടിയുറച്ചുപോയതും സ്വേഛാധികാരത്താല്‍ കെട്ടിപ്പടുത്തതും മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിന് തികച്ചും വിരുദ്ധവും സാന്മാര്‍ഗിക നീതിധര്‍മങ്ങളെ കൊഞ്ഞനംകുത്തുന്നതുമായ ജീര്‍ണിച്ച സാമൂഹ്യഘടനയെ അടിച്ചുടച്ച് തല്‍‌സ്‌ഥാനത്ത് സുദൃഢവും സാഹോദര്യത്തില്‍ അധിഷ്ഠിതവുമായ ഒരു നൂതന സംവിധാനം സ്ഥാപിതമായാലേ ഭാവി മനുഷ്യന് പ്രതീക്ഷക്ക് വകയുള്ളൂ'' (സാഹിത്യചിന്തകള്‍).

തീര്‍ച്ചയായും ഇതൊരു വൈകാരികപ്രലപനമല്ല.

"ഇംഗ്ലീഷുകാരെ കുറേ ശകാരിച്ച് മഹാത്മാഗാന്ധിയുടെ തൃപ്പാദങ്ങളില്‍ കുറേ കൂപ്പുകൈമൊട്ടുകളും ഖദര്‍, ചര്‍ക്ക,അഹിംസ, സ്വാതന്ത്ര്യം, ഭാരതമാത എന്നിങ്ങനെ ഒഴിച്ചുകൂടാത്ത ചില പദങ്ങളും ഹാ! ആഹാ! എന്ന് തുടങ്ങിയ ചില വ്യാക്ഷേപകങ്ങളും കൂട്ടിക്കുഴച്ച് പല രൂപത്തിലുള്ള കാകളിയുടെ വളയംചാടിച്ച് ഉല്ലേഖോത്പ്രേക്ഷാദികളുടെ ഞാണില്‍കയറ്റി കസര്‍ത്തുകാണിക്കുന്നതാണ് ദേശീയകവിതയെങ്കില്‍ സമ്മതിച്ചു നമുക്ക് പെരുത്തുപെരുത്ത് ദേശീയകവിതകളുണ്ട്.'' (സാഹിത്യചിന്തകള്‍)

"അഞ്ചുമക്കളുടെ മൃതശരീരം മുന്നില്‍ കിടക്കേ ഉല്ലേഖത്തില്‍ കരയുന്ന അമ്മയെ നമ്മുടെ സാഹിത്യത്തിലേ ക്കാണൂ'' എന്ന് കൂടിയാവുമ്പോള്‍ "അനൌചിത്യാദൂതേനാന്യത് രസഭംഗസ്യ കാരണം'' എന്ന കലാമര്‍മത്തെക്കൂടി കവി കടാക്ഷിക്കുന്നു.

ചങ്ങമ്പുഴക്കവിതക്ക് ഊര്‍ജം പകര്‍ന്ന വിഷയങ്ങളില്‍ പ്രധാനമാണ് പുരോഗതിയെ മുന്‍നിര്‍ത്തിയുള്ള ഈ വിപ്ലവ ത്വര. അനാചാരങ്ങള്‍, തൊഴിലാളി മുതലാളി ബന്ധങ്ങള്‍, ധനികദരിദ്രഭേദങ്ങള്‍, അവശരുടെ ദീനരോദനങ്ങള്‍, ധനാഢ്യതയുടെ ധാര്‍ഷ്‌ട്യം ഇതെല്ലാം ഈ കവിയുടെ രോഷത്തിന് ഇരയായിട്ടുണ്ട്. വിപ്ലവാംശം കുറവാണെന്നുവച്ച് നാം 'മാര്‍ജിനി'ല്‍ നിര്‍ത്തിയ 'വാഴക്കുല' കേരളത്തിലെ സാംസ്‌ക്കാരികസാഹിത്യമണ്ഡലത്തില്‍ ഉണ്ടാക്കിയ വിപ്ലവം ചെറുതൊന്നുമല്ല. പുലക്കുടിലില്‍നിന്നുയര്‍ന്ന അലമുറയന്വേഷിച്ച് ചെന്ന കവി ഞാലിപ്പൂവനും ചുമന്ന് ജന്മിയോടൊപ്പം പോകുന്ന പുലയനെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വാഴക്കുല എഴുതിയതെന്ന് കേട്ടിട്ടുണ്ട്. വാഴക്കുല അനുഭവപ്പകര്‍പ്പുതന്നെ. ദളിത് മോചനത്തിന്റെയും പ്രന്തവത്കൃത ജനസമൂഹത്തിന്റെയും പീഡനകഥ ഒന്നാമതായി മലയാളി ശരിക്കു കേട്ടത് വാഴക്കുലയില്‍നിന്നല്ലേ.

നടക്കേണ്ടുന്ന വിപ്ലവത്തിന്റെ അഗ്നിജ്വാലകള്‍ വാഴക്കുലയില്‍ അന്തര്‍ലീനമായിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളീയ സാംസ്‌ക്കാരിക നവോത്ഥാനത്തിന്റെയും വിപ്ലവപ്രസ്ഥാനത്തിന്റെയും തെളിഞ്ഞ കണ്ണാടിയാണത്. ജന്മിത്വത്തിന്നെതിരെ 'ഊരുക വാള്‍' എന്ന് പറയാത്തതാണോ അതിലെ വിപ്ലവരാഹിത്യം? കവിത വായനക്കാരില്‍ ആഗിരണം ചെയ്യുന്ന അവബോധങ്ങളെ - രാസപ്രക്രിയകളെ -തിരിച്ചറിയായ്‌മയാണത്. ഏതോ കിനാവിലെ സ്വര്‍ഗം നുണഞ്ഞ് തപംചെയ്യുന്ന കേരള മനഃസാക്ഷിയെ കുലുക്കിവിളിച്ചുണര്‍ത്തിയ പുരോഗമന വിപ്ലവ പ്രസ്ഥാനത്തിന്റെ ശബ്ദം തന്നെയാണതില്‍. വയറെരിയുന്നവര്‍ സമരകാഹളം മുഴക്കി കടലിലെ കൊടുംതിരപ്പടര്‍പ്പുപോലെ, ഇരമ്പിപ്പായുന്ന ഇടിവാള്‍ച്ചീറുപോലെ വകചോദിപ്പോരെ വകവയ്‌ക്കാത്തവരെ വകതിരിവിന്‍ വഴിയില്‍ ഇറക്കിക്കൊണ്ടുവരുന്നതുതന്നെയാണ് വാഴക്കുല.

മാടമുറ്റത്തെ വാഴക്കുല ജന്മിമാരുടെ ആള്‍ക്കാര്‍ വെട്ടിക്കൊണ്ടുപോവുക അക്കാലത്തെ ഒരു സാധാരണ സംഭവം. അതില്‍ ഊന്നിനിന്ന് ഭ്രഷ്‌ടലോകത്തിന്റെ ആശനിരാശകളുടെ സത്യത്തിലേക്ക് അനുവാചകനെ വിളിച്ചുകൊണ്ടുപോയത് വാഴക്കുലയാണ്. കഥാകാരരാണ് അത് അത്രക്ക് പ്രചരിപ്പിച്ചത് എന്ന് അതിനെ മാറ്റി നിര്‍ത്തരുത്. കാഥികര്‍ക്ക് അത് അത്രക്ക് പ്രയോജനപ്പെട്ടു എന്ന് പറയുന്നതാണ് ശരി.

പുരോഗനസാഹിത്യത്തെക്കുറിച്ചും വിപ്ലവ പ്രസ്ഥാനത്തെക്കുറിച്ചും പുച്‌ഛവും പരിഹാസവും വച്ചുപുലര്‍ത്തിയ തനി യാഥാസ്ഥിതിക വീക്ഷണമുള്ള എം ആര്‍ നായരുടെ ചങ്ങമ്പുഴക്കവിതാവിമര്‍ശത്തെ കൊണ്ടാടിക്കൊണ്ട് ചങ്ങമ്പുഴയെ തിരയാന്‍ നോക്കുന്നത് അത്ഭുതമായി തോന്നുന്നു.

"താരഹാരമിരുളാം കചംവിധു-

സ്‌മേരവക്‍ത്രമിവപൂണ്ട രാത്രിയെ

പാരമംബരമൊഴിഞ്ഞുകാണവേ

കൈരവങ്ങള്‍ മിഴിപൊത്തി ലജ്ജയാല്‍''

(സാഹിത്യനികഷം) എന്ന ഈ ഒറ്റ ഉമാകേരളശ്ലോകം മതി ഉള്ളൂരിനെ മഹാകവിയാക്കാന്‍ എന്ന് പറഞ്ഞ ആളാണ് എം ആര്‍ നായര്‍. 'സംജയ'ന്റെ വിമര്‍ശംനേരംപോക്കായി തള്ളാം. എന്നാല്‍ എം ആര്‍ നായരെ അങ്ങനെ തള്ളാനാവില്ല. അദ്ദേഹത്തിന്റെ രമണനിരീക്ഷണം ശ്രദ്ധിക്കാം: "അനുഭവങ്ങളായ വിസന്ധികളാല്‍ ആ രചന പലേടത്തും അസുഖകരങ്ങളായിട്ടുണ്ട്: പ്രശാന്ത രമണീയമായ പരിശുദ്ധപരിസരങ്ങള്‍ക്ക് കേവലം അപരിചിതവും മൃഗീയമെന്ന് വിളിക്കുന്ന മൃഗങ്ങള്‍ക്ക് അപമാനകരവും ആയ പൈശാചികവികാരങ്ങളെ അസഹ്യമായവിധത്തില്‍ വൈരൂപ്യപ്പെടുത്തിയിട്ടുണ്ട് . കാവ്യകാരന്‍ സ്വീകരിച്ചിരിക്കുന്നത് ഗ്രീക്കുകവികളും ഇംഗ്ലീഷുകവികളും ഉപയോഗിച്ച് അതിന്റെ കൃത്രിമത്വം ഹേതുവായി മനംമടുത്തുവലിച്ചെറിഞ്ഞ ഒരു കാവ്യസങ്കേതമാണുള്ളതെന്നത് ആ പുതുമയുടെ ആകര്‍ഷകത്വം നശിപ്പിക്കുന്നുണ്ട്.'' വിമര്‍ശത്തിനുവേണ്ടിയുള്ള വിമര്‍ശമാണിതെന്ന് സുവ്യക്തം.

"ആരിസ്സഖാക്കള്‍ നാടെങ്ങും

പ്രസംഗിച്ചുനടപ്പവര്‍

ഉത്തമാംഗം മനുഷ്യന്നു

വയറെന്നു ശഠിപ്പവര്‍'' എന്ന് കമ്യൂണിസ്റ്റുകാരെ പരിഹസിച്ച 'സംജയ'നാണ് ഈ എം ആര്‍ നായര്‍. കവിതക്ക് ചങ്ങമ്പുഴ നല്‍കിയ ജനകീയഭാവവും കവിയുടെ റബല്‍സ്വഭാവവുമാണ് എം ആര്‍ നായരെ പ്രകോപിപ്പിച്ചത്. എം ആര്‍ നായരുടെ ചേലില്‍ ചങ്ങമ്പുഴയെ എതിര്‍ത്തുപോന്നവരെല്ലാം പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ജനപ്രീതികണ്ട് മലയാളത്തില്‍ ഭാവഗാനങ്ങള്‍ക്കൊരു കവിയുണ്ടെങ്കില്‍ അത് ചങ്ങമ്പുഴയാണെന്ന് ഉദ്ഘോഷിച്ചു. ജീവിച്ചിരുന്നെങ്കില്‍ എം ആര്‍ നായരും കൂട്ടത്തില്‍ കൂടുമായിരുന്നു എന്നതില്‍ സംശയമുണ്ടോ? ചങ്ങമ്പുഴയെപ്പോലെ അദ്ദേഹവും അല്പായുസ്സായി. "കാവ്യം യശസേ അര്‍ഥകൃതേ' എന്ന് പണ്ടുള്ളവര്‍ പറഞ്ഞത് അന്നും ഇന്നും എന്നും ഒരു സത്യമാണ്. സാഹിത്യകാരന്മാരെ വിലയിരുത്തുമ്പോള്‍ ഇത് ഒര്‍മിക്കാതെ പോകുന്നതാണ് പിന്നെ അവരെ തിരഞ്ഞുകണ്ടുപിടിക്കേണ്ട അവസ്ഥയില്‍ എത്തിക്കുന്നത്.

*****

കുഞ്ഞനന്തന്‍ നായര്‍ , കടപ്പാട് : ദേശാഭിമാനി വാരിക