28 November, 2010
കുതിരക്കച്ചവടത്തിന്റെ നവ നാടകങ്ങള്‍
രാഷ്ട്രീയത്തില്‍ പകല്‍ എന്ത് നടക്കുന്നു എന്നതിനേക്കാള്‍ പ്രധാനം രാത്രിയില്‍ എന്ത് നടക്കുന്നു എന്നതാണ്, പ്രത്യേകിച്ച് അതില്‍നിന്ന് ധാര്‍മ്മികതയുടെ അംശങ്ങള്‍ വാര്‍ന്നു പോകുകകൂടി ചെയ്താല്‍. കുതിരക്കച്ചവടവും കൊടുക്കല്‍ വാങ്ങലും വിലപേശലും നടക്കുന്നത് എപ്പോഴും ഇരുട്ടിന്റെ മറവിലാണ്. പുരാതന റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന അടിമ കച്ചവടം പോലെയാണ് എം എല്‍ എ മാരുടെ കച്ചവടം കര്‍ണാടകത്തില്‍ യദ്യൂരപ്പ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കച്ചവടത്തില്‍ ഒരു നിയമസഭാ സാമാജികന്റെ വില എന്താണെന്ന് അറിയില്ല. എന്നാല്‍ ഒന്ന് വ്യക്തമാണ്. അവര്‍ എന്തിനും ഉപയോഗിക്കാവുന്ന തടിക്കഷണങ്ങളായി തരംതാണിരിക്കുന്നു.
ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ അല്‍പം ഗര്‍ഭംധരിക്കാനാവില്ലെന്ന് പറയാറുണ്ട്. അതുപോലെതന്നെയാണ് രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തിന്റെ കാര്യവും. കച്ചവടം തുടങ്ങിക്കഴിഞ്ഞാല്‍ അത് സര്‍വ്വവും മറന്ന് മുടിയഴിച്ചാടും. ബലൂണ്‍പോലെ വീര്‍ത്ത് വികൃതമാവും. ഭാരതീയ ജനതാപാര്‍ട്ടി (ബി ജെ പി) കര്‍ണാടകത്തില്‍ നടത്തിയ 'എം എല്‍ എ' കച്ചവടം ഇതിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്.
ടൈമൂര്‍ ചക്രവര്‍ത്തിയെക്കുറിച്ച് ചരിത്രകാരന്‍മാര്‍ പറയുന്നൊരു കാര്യമുണ്ട്. അദ്ദേഹം തന്റെ ദിനങ്ങളെ രണ്ടായി പകുത്ത് വയ്ക്കുമായിരുന്നത്രെ. ആദ്യപകുതി ശത്രുക്കളെ വകവരുത്താനും രണ്ടാം പകുതി കലാപരിപാടികള്‍ ആസ്വദിക്കുവാനും അദ്ദേഹം ഉപയോഗിച്ചിരുന്നു. ഏതാണ്ട് ഇതിന് സമാനമാണ് കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുടെ ദിനങ്ങളും - ആദ്യപകുതിയില്‍ കുതിരക്കച്ചവടവും ശേഷിച്ച സമയത്ത് അധികാരത്തിന്റെ ആസ്വാദനവും. ഈ വിധം ദിനങ്ങളെ പകുത്ത് വച്ചതുമൂലമാണ് അദ്ദേഹത്തിന് ഇത്രയും നാള്‍ ഭരിക്കാനായതും ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാനായതും. 2008 ലെ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് മൂന്ന് അംഗങ്ങള്‍ കുറവുണ്ടായിരുന്ന ബി ജെ പിയ്ക്ക് (111/225) ആറ് സ്വതന്ത്രന്മാരെ ചാക്കിട്ട് പിടിച്ച് സ്വന്തം അംഗബലം 117 ലേയ്ക്ക് (സ്പീക്കറെ കൂടാതെ) ഉയര്‍ത്താനായത് ഈ മാര്‍ഗം സ്വീകരിച്ചുകൊണ്ടാണ്.
എന്നാല്‍ യദ്യൂരപ്പയ്ക്ക് കാലിടറിയത് കഴിഞ്ഞമാസം മന്ത്രിസഭ പുനഃസംഘടിപ്പിക്കുവാന്‍ തീരുമാനിച്ചപ്പോഴാണ്. ക്യാബിനറ്റില്‍ നിന്ന് രണ്ടുപേരെ ഒഴിവാക്കാനും ആറുപേരെ പുതിയതായി ഉള്‍പ്പെടുത്താനുമായിരുന്നു നീക്കം. ഇതിനെ തുടര്‍ന്ന്, പക്ഷേ, പതിനാല് ബി ജെ പി എം എല്‍ എ മാരും അഞ്ച് സ്വതന്ത്രരുമടക്കം പത്തൊമ്പത്‌പേര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയും ഇക്കാര്യം ഗവര്‍ണറെ എഴുതി അറിയിക്കുകയും ചെയ്തു. ഇവിടം മുതലാണ് കുതിരക്കച്ചവടത്തിന്റെ രണ്ടാം ഭാഗം അരങ്ങേറുന്നത്. ഇതോടെ മുഖ്യമന്ത്രി യദ്യൂരപ്പയും ജനതാദള്‍ (എസ്) നേതാവ് കുമാരസ്വാമിയും കത്തിവേഷത്തില്‍ രംഗപ്രവേശം ചെയ്തു.
കത്തിവേഷം അണിഞ്ഞാല്‍ എന്തുംചെയ്യാം എന്നാണ് പ്രമാണം. ഇവിടെയും അത് അസ്ഥാനത്തായില്ല. പിന്തുണ പിന്‍വലിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിയ എം എല്‍ എ മാരുടെ സസ്‌പെന്‍ഷന്‍; ഇവരെയും കൊണ്ട് ചെന്നെയിലേയ്ക്കും കൊച്ചിയിലേയ്ക്കും മുംബൈയിലേയ്ക്കും ഗോവയിലേയ്ക്കും കുമാരസ്വാമി നടത്തിയ തീര്‍ഥയാത്രകള്‍; ഇത്രയുമൊക്കെ പണവും വിയര്‍പ്പും ഒഴുക്കിയിട്ടും യദ്യൂരപ്പ ഏതാനും റിബലുകളെ സര്‍ക്കാര്‍ പക്ഷത്തേയ്ക്ക് തിരികെ കൊണ്ടുവന്നത്; മറ്റു ചിലരെ രാജി വയ്പിച്ചത്; ഒക്‌ടോബര്‍ പതിനൊന്നിന് വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന പ്രഖ്യാപനം വന്നതോടെ ഓരോ കക്ഷിയും
'തങ്ങളുടെ കൂടെയുള്ള' എം എല്‍ എ മാരെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചത്; 11 ന് അസംബ്ലിയ്ക്ക് അകത്തും പുറത്തും നടന്ന കയ്യാംകളി - ഇങ്ങനെ ഒന്നിനുപുറകെ ഒന്നായി ഓരോ സീനും നാടകത്തിലെന്നപോലെ, അരങ്ങ് വാണു.
ഇതിനിടയില്‍ വളരെ രസകരമായൊരു സംഭവവും നടന്നു. ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ യദ്യൂരപ്പയും കുമാരസ്വാമിയും ഒരുമിച്ച് തമ്പടിച്ച് എം എല്‍ എ മാരെ (റിബലുകള്‍) ചാക്കിടാന്‍ ശ്രമിച്ചു! ഈ വിധം പഞ്ചനക്ഷത്ര ആഘോഷങ്ങള്‍ക്കും വിമാനയാത്രകള്‍ക്കും തടവലിനും പിഴിച്ചിലിനും പണം ആരു മുടക്കി എന്നത് ആലോചനാമൃതമാണ്. സ്വന്തം പണമാണെന്ന് രാഷ്ട്രീയ കക്ഷികള്‍ പറയുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും അറിയാവുന്ന പരസ്യമായൊരു രഹസ്യമുണ്ട്. വ്യവസായ ഗ്രൂപ്പുകളും ഖനിമാഫിയകളുമാണ് ഇതിലെ മുതല്‍മുടക്കുകാര്‍. ഇവിടെയാണ് വ്യവസായം രാഷ്ട്രീയവും രാഷ്ട്രീയം വ്യവസായവുമായി പരിണമിക്കുന്നത്. മരണം ബനാറസിന്റെ ഹൃദയത്തില്‍ ഉണ്ടെന്നുപറയുംപോലെയാണ് പണം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഹൃദയത്തില്‍ ഉള്ളത്. ഒരര്‍ഥത്തില്‍ ഇന്ത്യയില്‍ പണത്തിന്റെ സമ്മതിദാനാവകാശമാണ് നടക്കുന്നത്.
കര്‍ണാടകയിലെ ഈ രാഷ്ട്രീയ നാടകത്തില്‍ സംസ്ഥാന ഗവര്‍ണറും അദ്ദേഹത്തിന്റേതായ സംഭാവന നല്‍കി എന്നതാണ് മറ്റൊരുവസ്തുത. ഒക്‌ടോബര്‍ പതിനൊന്നിനാണല്ലോ ആദ്യത്തെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. അന്ന് നടന്ന കയ്യാംകളിയുടെയും ബഹളത്തിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹം പ്രസിഡന്റുഭരണത്തിന് ശുപാര്‍ശചെയ്തു. ഇതില്‍ കുഴപ്പമൊന്നും ഇല്ലെങ്കിലും തുടര്‍ന്നുണ്ടായ രണ്ട് നടപടികള്‍ അങ്ങേയറ്റം വിവാദപരമായി. രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശചെയ്തതിനു തൊട്ടുപുറകെ, തന്റെ ഭാഗം ന്യായീകരിക്കാനായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്തതാണ് ഇതില്‍ ആദ്യത്തേത്. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാവണം ഈ വിധം ഒന്ന് നടക്കുന്നത്. ഇതിനേക്കാള്‍ വിവാദപരമായ തീരുമാനമാണ് രണ്ടാമത്തേത്. രാഷ്ട്രപതി ഭരണത്തിനുള്ള ശൂപാര്‍ശ പിന്‍വലിക്കുകയും രണ്ടാമതൊരു വിശ്വാസ വോട്ടിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത ഒന്നാണ്. ഒരുവേള ബി ജെ പി സര്‍ക്കാരിനെ രക്ഷിച്ചത് ഗവര്‍ണറുടെ ഈ തീരുമാനമാണെന്ന് പറയേണ്ടിയിരിക്കുന്നു.
ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ വിഡ്ഢികളാക്കുന്ന ഇത്തരം ചെയ്തികള്‍ നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്രയായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറെ കഷ്ടം. ഇത് ഏതെങ്കിലും ഒരു കക്ഷിയുടെ അക്കൗണ്ടില്‍ കുറിച്ചിടാനുമാവില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പൈതൃകം ബി ജെ പിയെ പോലെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അനുകരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. മുഖ്യമന്ത്രി യദ്യൂരപ്പ പറഞ്ഞതുപോലെ, ''കോണ്‍ഗ്രസ് കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലമായി ചെയ്തുപോരുന്നത് ഞങ്ങളും ചെയ്യുന്നു എന്നേയുള്ളൂ. കൂടുതല്‍ കാര്യക്ഷമതയോടെ ചെയ്യുന്നു, അത്രമാത്രം''. മനുഷ്യന്റെ ഓര്‍മയ്ക്ക് മറവിയുടെ ശക്തമായൊരു ബിന്ദു ഉള്ളതുകൊണ്ട്, ഈ വിധം അഴിമതിയുടെ മെതിയടികള്‍ ചലിപ്പിച്ചുകൊണ്ട് പാര്‍ട്ടികള്‍ക്ക് നടക്കാനാവുന്നു, ഒന്നും നടന്നില്ലെന്ന മട്ടില്‍ വീണ്ടും ജനങ്ങളെ സമീപിക്കാനാവുന്നു. ഒരഭിമുഖത്തില്‍ യദ്യൂരപ്പ പറഞ്ഞത് ശ്രദ്ധിക്കുക, ''ഒക്‌ടോബര്‍ പതിനൊന്നിന് അസംബ്ലിയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് ഞാന്‍ കര്‍ണാടകയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു.'' ഇതോടെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എല്ലാ വൃത്തികേടിന്റെയും പ്രായശ്ചിത്തമായി. അറുപത് വര്‍ഷത്തെ ജനാധിപത്യം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത് ഇത്തരം പാഴ്‌വാക്കുകളുടെ പാലാഴിയിലാണ്.
നിയമനിര്‍മാണാധികാരം പിഴയ്ക്കുന്നിടത്ത് രാജ്യത്തിന്റെ തകര്‍ച്ച ആരംഭിക്കുമെന്നാണ് ഫ്രഞ്ച് തത്വചിന്തകന്‍ മൊണ്‍ടെസ്‌ക്യു പറഞ്ഞത്. ഇതിനെ അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് കര്‍ണാടകയിലെ സംഭവ വികാസങ്ങള്‍. ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ കൊടുമുടി കയറുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ബാങ്ക് ബാലന്‍സ് സ്വിസ് ബാങ്കുകളില്‍ കൊടുമുടി സൃഷ്ടിക്കുന്നു. ആകെയുള്ള 607 ജില്ലകളില്‍ 160 ഉം നക്‌സലൈറ്റ് പ്രസ്ഥാനം പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു എന്ന് നമ്മുടെ പ്രധാനമന്ത്രി തന്നെ പറയുന്നു. ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനവും അവരെ കൊഞ്ഞണം കുത്തുന്ന രാഷ്ട്രീയക്കാരുടെ ഇത്തരം പ്രവര്‍ത്തനങ്ങളും ഇതിന് വെടിമരുന്ന് ഇട്ടില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളു.
*
ഡോ. ജെ പ്രഭാഷ് കടപ്പാട്: ജനയുഗം 10-11-2010
27 November, 2010
ആത്മ മിത്രങ്ങളായ ഇന്ത്യയും ഇസ്രായേലും
കേന്ദ്രമന്ത്രിയും ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസുമായി നടന്ന സംഭാഷണവേളയില്‍ പെരസ് പറഞ്ഞു, "ഇന്ത്യയുടെ സുരക്ഷ ഇസ്രായേലിന് അതിന്റെ സ്വന്തം സുരക്ഷയെപ്പോലെ പ്രാധാന്യം അര്‍ഹിക്കുന്നു''.
ഇസ്രായേലിന്റെ രൂപീകരണത്തെ ഐക്യരാഷ്ട്ര സമിതിയില്‍ എതിര്‍ത്ത ഇന്ത്യ, ഇസ്രായേലുമായി 1948 മുതല്‍ 1992 വരെ നയതന്ത്രബന്ധമില്ലാതിരുന്ന ഇന്ത്യ, എപ്പോഴാണ്, എങ്ങനെയാണ് ഇസ്രായേലിന്റെ ആത്മ സുഹൃത്തും, ഏറ്റവും വലിയ ആയുധ വ്യാപാര പങ്കാളിയുമായത്? ഇതിന് ഉത്തരം അന്വേഷിക്കുമ്പോഴാണ് ഇന്ത്യയുടെ വിദേശനയത്തിലുണ്ടായ മൌലികമായ മാറ്റം നാം മനസ്സിലാക്കുന്നത്. ഇസ്രായേലുമായി പ്രതിരോധ, സൈനിക, ഇന്റലിജന്‍സ്, സുരക്ഷാതലങ്ങളില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടാക്കിയത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റാണ്. ഇതുണ്ടായത് അമേരിക്കയുമായുള്ള ബന്ധത്തിന്റെ ചട്ടക്കൂടിലായിരുന്നു. എന്‍ഡിഎ സര്‍ക്കാരാണല്ലോ ഇന്ത്യയെ അമേരിക്കയുടെ വിനീത വിധേയനാക്കിയത്.
വിദേശനയത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നയം തുടര്‍ന്ന യുപിഎ സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കയുടെ മുമ്പില്‍ കൂടുതല്‍ വിനീത വിധേയനാക്കുകയായിരുന്നു.
2003ല്‍ അമേരിക്ക ഇറാഖില്‍ ആക്രമണം നടത്തി രണ്ടുമാസം കഴിയുന്നതിനുമുമ്പ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍ഡിഎ സര്‍ക്കാര്‍) ബ്രജേഷ് മിശ്ര ഇന്ത്യ - യുഎസ് - ഇസ്രായേല്‍ സഖ്യത്തിന് ആഹ്വാനം ചെയ്തു. അമേരിക്കന്‍ ജൂത കമ്മിറ്റി (American Jewish Committee) യുടെ വാര്‍ഷിക വിരുന്നില്‍ ചെയ്ത പ്രസംഗത്തിലായിരുന്നു മിശ്രയുടെ ആഹ്വാനം. സെപ്തംബര്‍ പതിനൊന്നിനെ തുടര്‍ന്നുണ്ടായ ഭീകരവാദവിരുദ്ധ യുദ്ധത്തിന്റെ അനുകൂല കാലാവസ്ഥ, ഇന്ത്യയും ഇസ്രായേലുമായുള്ള സുരക്ഷാബന്ധത്തെ, ഇന്ത്യ - അമേരിക്ക തന്ത്രപരപങ്കാളിത്തത്തിന്റെ ചട്ടക്കൂടില്‍ തന്നെ ഒരു തന്ത്രപര സഖ്യമായി വളര്‍ത്തിയെടുക്കുകയായിരുന്നു.
1998ല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്, ഇന്ത്യ - ഇസ്രായേല്‍ ബന്ധങ്ങളില്‍ സമൂല പരിവര്‍ത്തനം ഉണ്ടായത്. സംഘപരിവാറിനോടൊപ്പം, ബിജെപിയും അതിനുമുമ്പ് ജനസംഘവും, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അറബി രാഷ്ട്രങ്ങള്‍ക്ക് അനുകൂലമായ വിദേശനയം സ്വീകരിച്ചിരുന്നതിനെ വിമര്‍ശിച്ചിരുന്നു. 2000ല്‍ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയും, വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗും ഇസ്രായേല്‍ സന്ദര്‍ശിച്ചു. അവരുടെ പ്രസ്താവനകള്‍ പ്രത്യയശാസ്ത്രപരമായി അവര്‍ ഇസ്രായേലിനെ പിന്താങ്ങുന്നതായി വ്യക്തമാക്കി.
"2001 സെപ്തംബര്‍ 11ലെ ആക്രമണങ്ങള്‍ക്കുശേഷം, ഭീകരവാദവിരുദ്ധ യുദ്ധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാഷിംഗ്ടണുള്ള സഖ്യകക്ഷികള്‍ ഇസ്രായേലും ഇന്ത്യയും ടര്‍ക്കിയും മാത്രമാണ്''എന്ന്, വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ (Wall Street Journal) പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു. ടര്‍ക്കി ജനാധിപത്യത്തിലേക്ക് നീങ്ങിയത്, അമേരിക്കയുടെ നയവിദഗ്ധര്‍ക്ക് കടുത്ത നിരാശയുണ്ടാക്കിയപ്പോള്‍, ഇസ്രായേലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഖ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിച്ചത്, ഇറാഖിനെ ആക്രമിക്കണമെന്ന് ബുഷ് ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയ അതേ ശക്തികള്‍ തന്നെയായിരുന്നു.
ഇസ്രായേല്‍ - ഇന്ത്യ സഖ്യത്തെ ഇസ്രായേലി പരിപ്രേക്ഷ്യത്തില്‍ എങ്ങനെ കാണണമെന്ന് വെളിവാക്കുന്നതായിരുന്നു, 2003 ഫെബ്രുവരി 28-ാം തീയതി 'ജറുശലേം പോസ്റ്റ്' ദിനപത്രത്തില്‍ പ്രൊഫ. മാര്‍ട്ടിന്‍ ഷെര്‍മാന്‍ എഴുതിയ ലേഖനം. "ഇന്ത്യയും ഇസ്രായേലും സുശക്തമായ ഒരു തന്ത്രപരസഖ്യം വാര്‍ത്തെടുക്കുന്നു''വെന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. "സമുദ്രാധിഷ്ഠിത പ്രതിരോധ കഴിവ് വികസിപ്പിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നതിനാല്‍ ഇന്ത്യയുമായുള്ള സഖ്യം പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്രായേലിന്റെ ഭൂപ്രദേശത്തിന്റെ പരിമിതി കണക്കിലെടുക്കുന്ന സുരക്ഷാനേതൃത്വം സമുദ്രാധിഷ്ഠിത പ്രതിരോധത്തിന്റെ നിര്‍ണായക പ്രാധാന്യത്തെപ്പറ്റി വര്‍ദ്ധമാനമായ ബോദ്ധ്യമുള്ളവരാണ്. ഈ പ്രദേശത്തുള്ള മറ്റു രാജ്യങ്ങള്‍ ആധുനിക ആയുധങ്ങള്‍ സ്വായത്തമാക്കുന്നതോടെ, കരയിലെ സൈനികസംവിധാനത്തിന്റെ ബലഹീനത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ഇസ്രായേലിന്റെ പ്രതിരോധവീക്ഷണത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് അതീവ പ്രാധാന്യം കല്‍പിക്കപ്പെടുന്നു. സമുദ്രത്തിലുള്ള പ്രതിരോധ സൌകര്യങ്ങള്‍ക്ക് ഇന്ത്യയുടെ നാവികസേനയുമായുള്ള സഹകരണം നിര്‍ണ്ണായകമാണ്'', ഷെര്‍മാന്‍ എഴുതി.
2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അത് ഇസ്രായേലുമായുള്ള പ്രതിരോധ, ഇന്റലിജന്‍സ് ബന്ധങ്ങള്‍ തുടരുകയും, ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വ്യക്തമായിരുന്നു. പലസ്തീനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ പിന്തുണയെപ്പറ്റിയുള്ള പ്രസ്താവനകള്‍ കൂടുതല്‍ ഉച്ചത്തിലും, കൂടുതല്‍ തവണയും യുപിഎ ഗവണ്‍മെന്റ് ആവര്‍ത്തിക്കുന്നതായി തോന്നി. യാസര്‍ അറഫാത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിനു ബാദ്ധ്യതയുണ്ടെന്ന വീക്ഷണഗതിയുമായി ബന്ധപ്പെട്ടായിരുന്നു പലസ്തീനുള്ള പിന്തുണയുടെ പ്രകടനം. പക്ഷേ, ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധം പലസ്തീന്‍ താല്‍പര്യങ്ങള്‍ക്കു ഹാനികരണമാണെന്ന് അംഗീകരിക്കാന്‍ യുപിഎ ഗവണ്‍മെന്റും തയ്യാറായില്ല.
യുപിഎ ഗവണ്‍മെന്റിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ, പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജി, ഇസ്രായേലുമായുള്ള വര്‍ദ്ധമാനമായ പ്രതിരോധബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്ന് വ്യക്തമാക്കി. "നമുക്ക് വിഭിന്ന അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ നമുക്ക് ഏകാഭിപ്രായമാണ്''. ബിജെപിയുടെ പ്രത്യയശാസ്ത്രമൂശയില്‍ വാര്‍ത്തെടുത്ത ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തിലെ പ്രതിമാനങ്ങളെല്ലാം പുതിയ ഭരണാധികാരികള്‍ക്കു സ്വീകാര്യമായിരുന്നു.
ഇന്ത്യ - ഇസ്രായേല്‍ ബന്ധ കാര്യങ്ങളില്‍ വിദഗ്ദ്ധനായ പി ആര്‍ കുമാരസ്വാമി എഴുതി: (Asia Time Online, March 11, 2005) "ഏതാനും ആഴ്ചകളിലെ ആകാംക്ഷയ്ക്കും, അനിശ്ചിതത്തിനുംശേഷം, ഇന്ത്യ - ഇസ്രായേല്‍ ബന്ധം വീണ്ടും നേര്‍പാതയിലാണെന്നു തോന്നുന്നു. അടുത്തയിട വര്‍ദ്ധമാനമായ സമ്പര്‍ക്കങ്ങള്‍, മുമ്പ് അധികാരത്തിലിരുന്ന വലതുപക്ഷ ഗവണ്‍മെന്റിന്റെ ഇസ്രായേല്‍ പക്ഷ നയങ്ങളെ അന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നെങ്കിലും, ഇസ്രായേലുമായുള്ള പുതിയ ബന്ധം തുടരുന്നതിന്റെ ആവശ്യകത ഇന്ന് കോണ്‍ഗ്രസ് കക്ഷി അംഗീകരിക്കുന്നുവെന്ന് തെളിയിക്കുന്നു. ഇന്ത്യയുടെ മദ്ധ്യപൂര്‍വേഷ്യന്‍ നയത്തിലുള്ള സ്ഥാനത്തെപ്പറ്റി ന്യൂഡല്‍ഹിയില്‍ എന്തെങ്കിലും സംശയങ്ങള്‍ അവശേഷിച്ചിരുന്നെങ്കില്‍, പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റെ നവംബര്‍ മാസത്തെ മരണം അവയെയെല്ലാം ദൂരീകരിച്ചതായി തോന്നുന്നു. ദീര്‍ഘകാലമായി അറഫാത്തുമായി (പലസ്തീന്‍ പ്രശ്നത്തില്‍) താദാത്മ്യം പ്രാപിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ മരണം ഇന്ത്യയെ, പ്രത്യേകിച്ചും കോണ്‍ഗ്രസ് കക്ഷിയെ, പരമ്പരാഗത ബന്ധങ്ങള്‍ തുടരാതെ വിശാലമായ മദ്ധ്യപൂര്‍വദേശത്തെ നോക്കി കാണാന്‍ സഹായിച്ചു''. ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധത്തെ പിന്താങ്ങുന്ന ഒരു നിരീക്ഷണമാണിത്.
അറഫാത്തിന്റെ മരണം കഴിഞ്ഞ് ഇസ്രായേലുമായുള്ള ബന്ധങ്ങളില്‍ പുതിയ ഒരു മുന്നേറ്റമുണ്ടാക്കാന്‍ യുപിഎ ഗവണ്‍മെന്റ് ശ്രമിച്ചുവെന്നത് അനിഷേധ്യമാണ്. സ്വരത്തിലും, പദപ്രയോഗങ്ങളിലും വ്യത്യാസങ്ങള്‍ കണ്ടുവെങ്കിലും, യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ പ്രശ്നത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നിന്നിടത്തുനിന്ന് യുപിഎ സര്‍ക്കാര്‍ ഒട്ടും മുന്നോട്ടുപോയില്ല. പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിച്ചുവെന്നതിന് തെളിവൊന്നുമില്ല. പലസ്തീന്‍ പ്രശ്നത്തെപ്പറ്റി പുതിയ അവതരണശൈലി ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ആയുധവ്യാപാരത്തിലൂടെ ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്ന ഇസ്രായേലിന്റെ യുദ്ധസമ്പദ്ക്രമം പലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറല്ല.
"ഇസ്രായേലാണ് ഇന്ത്യക്ക് ഏറ്റവും അധികം ആയുധങ്ങള്‍ നല്‍കുന്ന രാജ്യം'' - 2009 ഫെബ്രുവരി 15-ാം തീയതിയിലെ 'ജറുശലേം പോസ്റ്റ്' പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ടാണിത്. അതുവരെ ഈ പദവി റഷ്യക്കായിരുന്നു. റഷ്യയില്‍ നിന്നായിരുന്നു ഇന്ത്യ ഏറ്റവും അധികം ആയുധങ്ങള്‍ വാങ്ങിയിരുന്നത്. "ഇന്ത്യയും ഇസ്രായേലും തമ്മില്‍ ഏറ്റവും അടുത്ത സഹകരണമാണുള്ള''തെന്നും, "ഇസ്രായേലിന്റെ ആയുധ സംവിധാനങ്ങളെയും, ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ ഞങ്ങള്‍ക്കുള്ള അനുഭവങ്ങളെയും ഇന്ത്യക്കാര്‍ ബഹുമാനിക്കുന്നു''വെന്നും ഒരു ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചതായി "പോസ്റ്റ്'' റിപ്പോര്‍ട്ടു ചെയ്തു.
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി പറയുമ്പോള്‍, അടിവരയിടേണ്ടത് പ്രതിരോധബന്ധങ്ങള്‍ക്കാണ്. ആയുധ ഇറക്കുമതി, ആയുധ വ്യവസായ സഹകരണം, സൈനിക സാങ്കേതികവിദ്യ, ഇന്റലിജന്‍സ് എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ആയുധ വ്യവസായമാണ് ഇസ്രായേലിന്റെ ഏറ്റവും വലിയ വ്യവസായം. ആയുധവ്യാപാരമാണ് ഇസ്രായേലിന്റെ സമ്പദ്ക്രമത്തിന്റെ നട്ടെല്ല്. കയറ്റുമതിയില്‍ മൂന്നിലൊന്നോളം വരും ആയുധ കയറ്റുമതി.
ഇസ്രായേലിനെ ഒരു വലിയ സൈനികശക്തിയായി നിലനിര്‍ത്തുന്നതിലും ആ രാജ്യത്തിന്റെ സൈനിക സമ്പദ്ക്രമത്തെ നിലനിര്‍ത്തുന്നതിലും, വളര്‍ത്തുന്നതിലും, അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇന്ത്യക്കാണെന്ന് പാശ്ചാത്യ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍നിന്ന് ഇസ്രായേലിന് ലഭിക്കുന്ന വാര്‍ഷിക സൈനിക സഹായം 350 കോടി ഡോളറാണ്; ഏകദേശം 17500 കോടി രൂപ. ഇന്ത്യ ഇസ്രായേലില്‍ നിന്നു വാങ്ങുന്ന ആയുധങ്ങളുടെ വിലയുടെ വാര്‍ഷിക ശരാശരി 150 കോടി ഡോളറാണ്; 7500 കോടി രൂപ.
ഇസ്രായേലിന്റെ ആയുധ ഉല്‍പാദനത്തിന്റെ മൂന്നിലൊന്നു മാത്രമേ ഇസ്രായേലി സൈന്യത്തിന് ആവശ്യമുള്ളൂ. ബാക്കിയുള്ള മൂന്നില്‍ രണ്ടില്‍ ഗണ്യമായ ഭാഗം ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. ഇസ്രായേലിന്റെ ആയുധ വ്യവസായം ആയുധ കയറ്റുമതിയെ ആശ്രയിച്ചിരിക്കുന്നു. ഇസ്രായേലിന്റെ ആയുധ വ്യവസായത്തിന്റെ നിലനില്‍പും വളര്‍ച്ചയും ഉറപ്പാക്കുന്നത് ഇന്ത്യയാണ്. അതുകൊണ്ടാണ് പലസ്തീന്‍കാര്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്ക് ഇന്ത്യ സബ്സിഡി നല്‍കുന്നുവെന്ന് പറയുന്നത് ശരിയാവുന്നത്. കാര്‍ഗില്‍ യുദ്ധകാലം മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തു. (45000 കോടി രൂപ). ഇസ്രായേലിന്റെ സൈനിക സമ്പദ്ക്രമം വളര്‍ത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് ഇതു വെളിവാക്കുന്നു.
ഇസ്രായേലിന്റെ പ്രതിരോധ കയറ്റുമതിയുടെ ചുമതലയുള്ള 'സബിറ്റി'ന്റെ മേധാവി യഹൂദ് ഷാഹി ഒരു ഇന്ത്യന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധങ്ങള്‍ക്ക് ഇസ്രായേല്‍ എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. ആയുധവ്യാപാരം, ഗവേഷണ വികസന പദ്ധതികള്‍, മിസൈല്‍ സംവിധാനങ്ങള്‍, സംയുക്ത സംരംഭങ്ങള്‍ എന്നിവയെല്ലാം എടുത്തു പറഞ്ഞ ഷാഹി, ഇന്ത്യയുമായി ഇസ്രായേലിന് സവിശേഷമായ ഒരു പ്രതിരോധ ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി. അടുത്തയിടെ സംയുക്ത ആയുധ ഉല്‍പ്പാദനത്തിലേക്ക് അത് തിരിഞ്ഞിരിക്കുകയാണ്. ഒട്ടനവധി പദ്ധതികള്‍ ഉണ്ട്.
ഇസ്രായേലുമായി ഇന്ത്യയ്ക്കുള്ള പ്രതിരോധ ഇടപാടുകളൊന്നും സുതാര്യമല്ല. പലതും രഹസ്യകരാറുകളുടെ അടിസ്ഥാനത്തിലാണ്. മിക്കപ്പോഴും ഇസ്രായേലി മാധ്യമങ്ങളില്‍ നിന്നാണ് ഇതേപ്പറ്റിയൊക്കെയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.
2009 ഏപ്രിലില്‍ ഉണ്ടാക്കിയ മിസൈല്‍ കരാര്‍ ഇതിന് ഉദാഹരണമാണ്. ഇന്ത്യാ ഗവണ്‍മെന്റും ഇസ്രായേലിലെ ആയുധ കമ്പനിയായ "ഇസ്രായേലി ഏറോസ്പേസ്'' (ഐഎഐ) യാണ് കരാറുണ്ടാക്കിയത്. 7500 കോടി രൂപയുടെ ഇടപാടാണ് ഇത്. ഇവിടെ എടുത്തുപറയേണ്ട കാര്യം ഐഎഐ എന്ന കമ്പനി ഇസ്രായേലിലും ഇന്ത്യയിലും അഴിമതി അന്വേഷണത്തിന് വിധേയമാണെന്നുള്ളതാണ്. ഈ ഇടപാടില്‍ ഇന്ത്യ ഒപ്പിട്ടത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പി (2009)നു രണ്ടു ദിവസം മുമ്പായിരുന്നു. ഇത് രഹസ്യമായി സൂക്ഷിക്കാനാണ് ഇന്ത്യാ ഗവണ്‍മെന്റ് ശ്രമിച്ചത്. ഇസ്രായേലില്‍ തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഐഎഐ തന്നെ വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
ഐഎഐ അന്വേഷണ വിധേയമായിരിക്കുന്നിടത്തോളം കാലം, ആ കമ്പനിയുമായി കരാറുകളുണ്ടാക്കരുതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശത്തെ അവഗണിച്ചായിരുന്നു ഈ ഇടപാട്. തെരഞ്ഞെടുപ്പുകാലത്ത് ഇതേപറ്റിയുണ്ടായ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് കഴിഞ്ഞില്ല. ഈ കരാറിന്റെ ഫലമായി രണ്ട് ഇടനിലക്കാര്‍ക്ക് 9% കമ്മീഷന്‍ ലഭിച്ചുവെന്നും, അവരുടെ പേരുകള്‍ സുധീര്‍ ചൌധരി, സുരേഷ് നന്ദ എന്നാണെന്നും ഇസ്രയേലി പത്രമായ 'ഹാരട്സ്' വെളിപ്പെടുത്തി. ഗവണ്‍മെന്റ് നേരിട്ടു നടത്തുന്ന ഇടപാടുകളില്‍ കമ്മീഷന്‍ പാടില്ല എന്ന നിബന്ധനയും ഇവിടെ ലംഘിക്കപ്പെട്ടു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണത്തിന് പുതിയ ഒരു മേഖലയുണ്ട്: ബഹിരാകാശം. 2008 ജൂണ്‍ മൂന്നാം വാരത്തില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ഇസ്രായേലിന്റെ ഒരു ചാര ഉപഗ്രഹം വിക്ഷേപിച്ചു. ഇന്ത്യയുടെ ആധുനിക ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാണിജ്യപരമായ ഒരു കരാറാണെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ വിശദീകരണം. ഇസ്രായേലി മാധ്യമങ്ങളാണ് ഇതിന്റെ തന്ത്രപരപ്രാധാന്യം എടുത്തുകാട്ടിയത്. അങ്ങനെ ഇന്ത്യ വിക്ഷേപിച്ച ഇസ്രായേലിന്റെ ടെക്സാര്‍ ഉപഗ്രഹം ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തില്‍ ഒരു പുതിയ ഘട്ടത്തിന്റെ ആരംഭം കുറിച്ചു. 'ഇന്റലിജന്‍സ്' ശേഖരിക്കുന്നതില്‍ ഇസ്രായേലിന്റെ കഴിവു വളരെ വര്‍ദ്ധിപ്പിച്ചു; പ്രത്യേകിച്ചും ഇറാനെപ്പറ്റിയുള്ള ടെക്സാറിന്റെ തന്ത്രപര, പ്രതിരോധ പ്രാധാന്യത്തെപ്പറ്റി ഇന്ത്യാ ഗവണ്‍മെന്റ് മൌനം പാലിച്ചു.
2009 ഏപ്രില്‍ 20-ാം തീയതി ഐഎസ്ആര്‍ഒ വേറൊരു ഇസ്രായേലി നിര്‍മ്മിത ഉപഗ്രഹം വിക്ഷേപിച്ചു. ഈ ഉപഗ്രഹം ഇന്ത്യക്കുവേണ്ടിയായിരുന്നു. അതായത് ഇന്ത്യ ഇസ്രായേലില്‍നിന്ന് ഒരു ഉപഗ്രഹം വാങ്ങുകയായിരുന്നു. ഈ ഉപഗ്രഹത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെപ്പറ്റി ഐഎസ്ആര്‍ഒ ഒന്നും പറഞ്ഞില്ല. ഇസ്രായേലി മാധ്യമങ്ങളാണ് അത് റഡാര്‍ പ്രതിബിംബങ്ങളെടുക്കാന്‍ കഴിവുള്ള ചാരഉപഗ്രഹമാണെന്ന് വെളിപ്പെടുത്തിയത്. 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണമായിരുന്നു ഇന്ത്യയുടെ ഈ പുതിയ സുരക്ഷാ സംവിധാനത്തിന്റെ പശ്ചാത്തലം.
ഇസ്രായേലുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണംപോലെയോ; അതിനേക്കാള്‍ രൂക്ഷമായ വിധത്തിലോ വിമര്‍ശിക്കേണ്ടതാണ് പ്രതിഭീകരതയുടെ പേരിലുള്ള സഹകരണം. കാരണം ഇത് അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു.
ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് കേന്ദ്രമന്ത്രി സിന്ധ്യ ടെല്‍ അവീവില്‍ ചെയ്ത പ്രസ്താവനയെ പരാമര്‍ശിച്ചിരുന്നല്ലോ. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ച മന്ത്രി, "ഭീകരതയുടെ അപകടത്തെ നേരിടാന്‍ നാം, ഇന്ത്യാ - ഇസ്രായേല്‍ പൂര്‍ണമായി സഹകരിക്കണമെന്ന്'' പറഞ്ഞു. എന്‍ഡിഎ ഗവണ്‍മെന്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്ര ഇന്ത്യാ - ഇസ്രായേല്‍ - യുഎസ് സഖ്യത്തിന് ആഹ്വാനം നല്‍കിയത് ഈ മൂന്നു രാജ്യങ്ങളും ഭീകരതയെന്ന പൊതുശത്രുവിനെ നേരിടുന്നുവെന്ന് പറഞ്ഞാണ്. പലസ്തീന്‍കാരുടെ ചെറുത്തുനില്‍പിനെയാണ് ഭീകരവാദം എന്ന് ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ എന്തു നടപടിയും സ്വീകരിക്കാനുള്ള ലൈസന്‍സായി 'ഭീകരതാവിരുദ്ധയുദ്ധ''ത്തെ ഇസ്രായേല്‍ ഉപയോഗിച്ചു. ഇതിനുള്ള സംവിധാനത്തെയാണോ ഇന്ത്യ പ്രശംസിക്കുന്നത്? ഇസ്രായേലിന്റെ ഈ 'അനുഭവ'മാണോ ഇന്ത്യ പാഠമാക്കുന്നത്?
ഇസ്രായേലിന്റെ ഭീകരവാദ വ്യാഖ്യാനത്തെ എന്‍ഡിഎ ഗവണ്‍മെന്റ് അംഗീകരിച്ചത് യുപിഎ ഗവണ്‍മെന്റുകളും തുടരുകയാണ്. അന്നത്തെ ഇസ്രായേലി വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരസിന്റെ 2002 ജനുവരിയിലെ ന്യൂഡല്‍ഹി സന്ദര്‍ശനം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരബന്ധം ഉറപ്പാക്കാനുള്ള അവസരമായിത്തീര്‍ന്നു. പെരസിന്റെ സംഘത്തിലുണ്ടായിരുന്ന ഒരു ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു: 'ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ നാം ഒരേ പാളയത്തിലാണ്. അതനുസരിച്ച് നമ്മുടെ ബന്ധം വളര്‍ത്തിയെടുക്കണം'.
പെരസിന്റെ സന്ദര്‍ശന സമയത്ത് ഇന്ത്യയുടെ വിദേശകാര്യ വക്താവ് പ്രസ്താവിച്ചു: 'അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍നിന്ന് വളരെ നാളായി ക്ളേശം അനുഭവിക്കുന്ന, ഭീകരവാദത്തെ നേരിടുന്നതിലുള്ള ഇസ്രായേലിന്റെ അനുഭവത്തില്‍നിന്ന് പഠിക്കുന്നത്, ഇന്ത്യ കൂടുതല്‍ കൂടുതല്‍ പ്രയോജനകരമായി കാണുന്നു'. പലസ്തീന്‍ വിമോചനസമരത്തെ അതിര്‍ത്തി കടന്നുള്ള ഭീകരവാദമായി കരുതിയ നമ്മുടെ വിദേശകാര്യമന്ത്രാലയത്തിന്റെ വാസ്തവവിരുദ്ധവും അധാര്‍മികവുമായ നിലപാട് പ്രകാശിപ്പിക്കുകയായിരുന്നു വക്താവ്.
ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധത്തെപ്പറ്റി പലസ്തീന്‍കാര്‍ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ആവര്‍ത്തിച്ച് അവകാശപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പലസ്തീന്‍ ജനതയുടെ വീക്ഷണം പരിശോധിക്കേണ്ടതുണ്ട്. 2003 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ പലസ്തീന്‍ വിദേശകാര്യ മന്ത്രി നബില്‍ ഷാത്ത് 'ദി ഹിന്ദു' വിനു നല്‍കിയ അഭിമുഖത്തില്‍ (മാര്‍ച്ച് 24) പലസ്തീന്റെ നിലപാട് വ്യക്തമാക്കി. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ന്യൂഡല്‍ഹിക്കും, ടെല്‍ അവീവിനും, വാഷിംഗ്ടണുമിടയ്ക്കും ഏകോപിപ്പിക്കുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുമായി ഷാത്ത് വിയോജിപ്പ് പ്രകടിപ്പിച്ചു. "നിങ്ങളുടെ ചില മന്ത്രിമാരുടെ നിലപാട്അതാണെന്ന് എനിക്ക് അറിയാം.... പലസ്തീന്‍ ചെറുത്തുനില്‍പ്പ് മുഴുവന്‍ ഭീകരവാദമാണെന്ന് തോന്നിപ്പിക്കാനാണ് ഇസ്രായേലിന്റെ ശ്രമം. ആ നിലപാടുമായി യോജിക്കുന്നത് നിങ്ങളെ പലസ്തീന്‍ വിരുദ്ധ നിലപാടിലെത്തിക്കുന്നു;'' ഷാത്ത് പ്രസ്താവിച്ചു, ഷാത്തിന്റെ സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന് ചുവന്ന പരവതാനി വിരിച്ച ഇന്ത്യാ ഗവണ്‍മെന്റ് "അറഫാത്താണ് ഞങ്ങളുടെ ബിന്‍ലാദന്‍''എന്ന പ്രഖ്യാപനത്തെ പരോക്ഷമായെങ്കിലും അംഗീകരിക്കുകയായിരുന്നു.
യുപിഎ ഗവണ്‍മെന്റ് ഭീകരവാദത്തെപ്പറ്റിയുള്ള ഇസ്രായേല്‍ വ്യാഖ്യാനത്തിലും എന്‍ഡിഎ സര്‍ക്കാരിനെ പിന്തുടര്‍ന്നു. പലസ്തീന്റെ പുതിയ പ്രസിഡന്റ് മഹമൂദ് അബ്ബാസ് 2005 മേയ് മാസത്തില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ പശ്ചിമേഷ്യന്‍ നയത്തില്‍ ഒരു പുതിയ തുടക്കത്തിന് ആഗ്രഹമോ, ആലോചനയോ ഇല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. പുതിയ പലസ്തീന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനുവേണ്ട പ്രാധാന്യം നല്‍കാതിരുന്നതും, അതില്‍ കാര്യമായ താല്‍പര്യമൊന്നും ഗവണ്‍മെന്റ് പ്രകടിപ്പിക്കാതിരുന്നതും "പലസ്തീന്‍ ജനതയുടെ അവകാശത്തിലുള്ള താല്‍പര്യക്കുറവുകൊണ്ടാണെങ്കില്‍ അത് അക്ഷന്ത്യവുമാണ്, "ദി ഹിന്ദു'' മുഖപ്രസംഗത്തിലെഴുതി. അക്രമം അവസാനിപ്പിക്കണമെന്ന ആഹ്വാനം തികച്ചും അപര്യാപ്തമാണെന്ന് ദിനപത്രം ചൂണ്ടിക്കാണിച്ചു. പലസ്തീന്‍കാരുടെ ചെറുത്തുനില്‍പിനെ ഇസ്രായേലിന്റെ സൈനിക നടപടികളുമായി തുലനം ചെയ്യുന്നുവെന്ന ധാരണയാണ് ഗവണ്‍മെന്റിന്റെ പ്രസ്താവന നല്‍കിയത്. പ്രസ്താവനയില്‍ പ്രശ്നത്തിന്റെ പ്രാഥമിക കാരണമായ "ഇസ്രായേലി അധിനിവേശത്തിന്റെ അപലപനം ഉള്‍പ്പെടുത്തേണ്ടിയിരുന്നു; 'ദി ഹിന്ദു' ചൂണ്ടിക്കാണിച്ചു.
ഭീകരവാദത്തെപ്പറ്റിയുള്ള ഇസ്രായേലിന്റെ വ്യാഖ്യാനം ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിക്കുന്നതും, ഇസ്രായേലിന്റെ യുദ്ധ സമ്പദ്ക്രമത്തെ പലസ്തീന്‍ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ ഇന്ത്യ പിന്താങ്ങുന്നതും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.
*
ഡോ. നൈനാന്‍ കോശി കടപ്പാട്: ചിന്ത വാരിക 26-11-2010
വലതുമുന്നണിക്ക് പ്രത്യയശാസ്ത്രമില്ലേ?
ഇടതുപക്ഷത്തെപ്പറ്റിയുള്ള അപവാദകഥകള്‍ക്കുമേലാണ് എം ജി എസിന്റെ പ്രത്യയശാസ്ത്ര ചിന്തകള്‍ ആരംഭിക്കുന്നത്. "ഇടതെന്ന് വിളിക്കപ്പെടുന്നവര്‍ അധികാരത്തിന്റെയും, സമ്പത്തിന്റെയും, സ്വാധീനത്തിന്റെയും കൊടിമുടിയില്‍ കയറിയെന്നും ഏറ്റവും വലിയ പണക്കാരും അഴിമതിക്കാരുമായി മാറിയെന്നും തീവ്രവാദികളുമായി കൂട്ടുകൂടി''യെന്നുമൊക്കെയാണ് ലേഖനത്തില്‍ പുലമ്പുന്നത്. ഇടതുപക്ഷം സര്‍ക്കാരിലും അല്ലാതെയുമായി കേരളത്തിനു ചെയ്ത അനവധി സേവനങ്ങളെ ഓര്‍മിക്കുകപോലും ചെയ്യാത്ത ഒരാള്‍ മലയാളിയാണോ? ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കേസുകള്‍ ഒന്നൊന്നായി പുറത്തുവരികയും കോണ്‍ഗ്രസിന്റെ പങ്ക് പല തവണ തുറന്നുകാട്ടപ്പെടുകയും ചെയ്യുമ്പോഴാണ് അഴിമതിയുടെ ആടയാഭരണങ്ങള്‍ ചാര്‍ത്തി ഇടതിനെ മോശമാക്കാന്‍ എം ജി എസ് ശ്രമിക്കുന്നത്. ചെറുകാര്‍ നിര്‍മാതാവായ രത്തന്‍ ടാറ്റയോട്, ആഭ്യന്തര വിമാന ഏജന്‍സി നടത്താന്‍ ലൈസന്‍സിന് ഒരു കേന്ദ്രമന്ത്രി 15 കോടി രൂപാ നേരിട്ട് കോഴ ചോദിച്ച വാര്‍ത്തയും ഇതേ തീയതിയിലെ മനോരമയിലുണ്ട്. താന്‍ പ്രത്യയശാസ്ത്രമുണ്ടാക്കാന്‍ നടക്കുന്ന കോണ്‍ഗ്രസ്സാണ് അഴിമതിയുടെ കൂടെന്ന് തിരിച്ചറിയാനാകാത്ത ഈ ബുദ്ധിജീവി, വലതുപക്ഷത്തിന്റെ അടിമയോ, തടവറയില്‍ കഴിയുന്ന വ്യക്തിയോ ആണെന്ന് വ്യക്തമാകുന്നു.
പാര്‍ലമെന്ററി ജനാധിപത്യം, സ്ത്രീവാദം, വ്യാവസായികാടിത്തറയുള്ള വികസനവാദം ഇവയൊന്നും ഇടതുപക്ഷത്തിന്റെ മനസ്സില്‍ പതിഞ്ഞിരുന്നില്ല എന്നാണ് മറ്റൊരു കണ്ടുപിടുത്തം. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിച്ച ചരിത്രമുള്ള കോണ്‍ഗ്രസ്സിനെ ലേഖകന്‍ വിശുദ്ധയുടെ പരിവേഷമണിയിക്കുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം അന്‍പതു ശതമാനമാക്കി ഉയര്‍ത്തിയ ഇടതുപക്ഷത്തെയാണ് എം ജി എസ് സ്ത്രീവാദം പഠിപ്പിക്കുന്നത്.
"ഇപ്പോള്‍ തോറ്റു നിലംപതിച്ച കൂട്ടര്‍ക്ക് ഒരു പ്രത്യയശാസ്ത്രം ഉണ്ടായിരുന്നു എന്നും അതാണ് ഇടതുപക്ഷത്തിന്റെ കരുത്തായിരുന്നതെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് വലതുപക്ഷ മുന്നണിക്ക് ഒരു മാനിഫെസ്റ്റോ എം ജി എസ് എഴുതുന്നത്. "മാര്‍ക്സിസ്റ്റുകളും മാവോയിസ്റ്റുകളും'' വിപ്ളവത്തിന്റെ പേരില്‍ ബലപ്രയോഗത്തെ സാധൂകരിക്കുന്നതായാണ് എം ജി എസ് ചിത്രീകരിക്കുന്നത്. ഇന്ത്യയിലെ മാവോയിസ്റ്റുകളുമായി ചൈനയിലെ മാവോ ചിന്തക്കോ മാര്‍ക്സിസത്തിനോ യാതൊരു ബന്ധവും സാമ്യവുമില്ല. ലോകചരിത്രത്തില്‍ വിപ്ളവത്തിന്റെ പേരില്‍ ആദ്യം ബലപ്രയോഗം നടത്തിയത് കമ്യൂണിസ്റ്റുകാരുമല്ല. 1789ലെ ഫ്രഞ്ചുവിപ്ളവം മാര്‍ക്സിസ്റ്റുകാരുടേതായിരുന്നില്ലല്ലോ. അതില്‍ ബലപ്രയോഗവും ഉണ്ടായിരുന്നു. ജനാധിപത്യത്തിന്റെ മൂലതത്വങ്ങള്‍ ജന്മംകൊണ്ടതവിടെനിന്നാണ്. സ്വാതന്ത്യ്രവും സമത്വവും സാഹോദര്യവും മുദ്രാവാക്യങ്ങളായുര്‍ന്നതവിടെ നിന്നാണ്. ഇതൊന്നുമറിയാത്ത എം ജി എസ് ഏതു കോളേജിലാണ് പഠിപ്പിച്ചത് എന്നല്ല പഠിച്ചത് എന്നാണ് മാലോകര്‍ക്ക് സംശയം. ഇറാക്കിലെ അമേരിക്കന്‍ അധിനിവേശത്തെ എതിര്‍ക്കാത്ത കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ഏതു ഗാന്ധിയുടേതാണെന്നുകൂടി, ഗാന്ധിജിയെക്കുറിച്ച് എഴുതുന്ന എം ജി എസ് പറഞ്ഞുതരണം.
ജനാധിപത്യം എന്നാല്‍ എന്താണ് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് പ്രത്യയശാസ്ത്രത്തില്‍ സ്ഥാനം പിടിക്കേണ്ടതെന്ന് എം ജി എസ് ഉദ്ബോധിപ്പിക്കുന്നു. എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതാണ് ആഹാരത്തിന്റെ മേഖലയിലെ ജനാധിപത്യം. എല്ലാവര്‍ക്കും വീട് ലഭിച്ചാല്‍ അത് പാര്‍പ്പിടമേഖലയിലെ ജനാധിപത്യമാണ്. വിദ്യാഭ്യാസവും, ആരോഗ്യവും തൊഴിലും എല്ലാവര്‍ക്കും ലഭിച്ചാലേ അത് പൂര്‍ണ്ണ ജനാധിപത്യമാകൂ. ഇതൊന്നും ഭരണകൂടത്തിന്റെ ചുമതലയല്ല എന്ന കൃത്യമായ വലതുപക്ഷ പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസ്സിനുള്ളത്. 2001ലെ ആന്റണി സര്‍ക്കാര്‍ ആശുപത്രി തകര്‍ത്തതും, സ്കൂള്‍ പൂട്ടിയതും അതുകൊണ്ടാണ്. ഇന്നത്തെ സര്‍ക്കാര്‍ സ്കൂളും ആശുപത്രിയും പൊതുമേഖലാ സ്ഥാപനങ്ങളും നന്നാക്കിയതും, എല്ലാവര്‍ക്കും വീട് നല്‍കുന്നതും ജനാധിപത്യത്തിന്റെ ഇടതുപക്ഷ പ്രയോഗ മികവുകൊണ്ടാണ്. ഇതൊക്കെ തിരിച്ചറിയാത്ത 'നിഷ്കളങ്ക'നാണ് ഡോ. എം ജി എസ് നാരായണനെന്ന് കേരള ജനതയ്ക്ക് തെറ്റിദ്ധാരണയില്ലെങ്കിലും, കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചയുടെ ബുദ്ധി ഡോക്ടര്‍ പുറത്തെടുത്തത് ബാലിശമായി എന്നു പറയാതെ വയ്യ.
"പുതിയ പ്രത്യയശാസ്ത്രത്തിന്റെ മൂന്നാമത്തെ ഘടകം സാര്‍വ്വലൌകിക മതബോധമാണ്' എന്ന് ഡോ. എം ജി എസ് നിഷ്കര്‍ഷിക്കുന്നു. അങ്ങനെയൊരു സാധനമുണ്ടോ. "സാര്‍വ്വലൌകിക മതബോധം'' എന്നൊരു കാല്‍പനിക പദാവലിയില്‍ മതങ്ങള്‍ തമ്മില്‍ ആശയത്തിലും പ്രയോഗത്തിലുമുള്ള അന്തരങ്ങള്‍ മറച്ചുവെക്കാനാകില്ല. മതങ്ങള്‍ തമ്മിലുള്ള സഹകരണം പോലും അസാധ്യമാക്കുന്ന വാഷിംഗ്ടണ്‍ തിയറിപോലുള്ള പല പ്രത്യയശാസ്ത്രങ്ങള്‍ ഉറക്കെപ്പറയുന്ന ഒരു ലോകത്താണ് സങ്കീര്‍ണ്ണമായ മത പ്രശ്നത്തെ അതിലളിതവല്‍ക്കരണത്തിലൂടെ ലേഖകന്‍ പരിഹാരം കണ്ടെന്നു നടിക്കുന്നത്. ഹിന്ദുരാഷ്ട്രവാദവും ഇസ്ളാമിക രാഷ്ട്ര സങ്കല്‍പവും സിക്കു രാഷ്ട്രമോഹവും, ക്രൈസ്തവ ലോക ആധിപത്യവും തങ്ങളുടെ അജണ്ടകളായി രഹസ്യമല്ലാതെ സൂക്ഷിച്ചുവരുന്ന മതനേതൃത്വങ്ങള്‍ ലോകമാകമാനം ശക്തിപ്പെടുമ്പോള്‍ ഇവിടെ കേരളത്തിലേക്കു മാത്രമായി യുഡിഎഫിന് ഒരു പ്രത്യയശാസ്ത്രം നിര്‍മിക്കാനാകുമോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ശ്രീ നാരായണഗുരു ദേവന്‍ പറഞ്ഞത് ആവര്‍ത്തിച്ച് ഒന്നുറക്കെ പറയാന്‍ തയ്യാറാകുന്ന എത്ര ഘടകകക്ഷികള്‍ യുഡിഎഫിലുണ്ട് എന്ന് അറിയാനെങ്കിലും എം ജി എസ് മിനക്കെടണമായിരുന്നു.
നാലാമത്തെ ഘടകം ശാസ്ത്രബോധമാണെന്ന് എഴുതുന്ന ലേഖകന്‍ ഇക്കാര്യത്തില്‍ ഇടതുപക്ഷം വളരെ പിന്നിലാണെന്ന് എഴുതുമ്പോഴാണ് അറിവില്ലായ്മ എത്രയേറെയാണെന്ന് പുറത്താകുന്നത്. യൂറി ഗഗാറിന്റെ സോവിയറ്റ് യൂണിയനെപ്പറ്റി മറക്കാം. ഗാങ്ഷുവില്‍ ചൈനീസ് വസന്തം നിറഞ്ഞാടുമ്പോള്‍ ശാസ്ത്രമേഖലയില്‍ ആ കമ്യൂണിസ്റ്റ് രാജ്യം നേടിയ നേട്ടങ്ങള്‍ കണ്‍തുറന്ന് ലോകം കാണുകയാണ്. അതിനുനടുവിലും, ഇടതുപക്ഷം ശാസ്ത്രവിരുദ്ധമാണെന്നൊക്കെ പറയുന്നവരോട് സഹതപിക്കുക. മുതലാളിത്ത ലോകത്ത് യുദ്ധമാണ്, സമാധാനമല്ല, ശാസ്ത്രത്തെ വളര്‍ത്തുകയെന്ന് അമേരിക്ക ആറ്റംബോംബ് കണ്ടുപിടിച്ചതില്‍നിന്നും ആര്‍ക്കുമറിയാവുന്ന സത്യമാണ്. ചൂഷണത്തിന്റെയും യുദ്ധത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും, പ്രത്യയശാസ്ത്രമാണ് യുഡിഎഫിനെ നയിക്കുന്നത്. അത് തുറന്നു പറയാന്‍ കോണ്‍ഗ്രസ്സിനോ, യുഡിഎഫിനോ ധൈര്യമില്ല. അതിനുപകരം ആളെപ്പറ്റിക്കാനാണ് ആം ആദ്മിയെന്നുമൊക്കെയുള്ള നാട്യങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഇടതുപക്ഷത്തോട് മല്‍സരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ തങ്ങളുടെ പ്രത്യയശാസ്ത്രമെന്തെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കട്ടെ. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴില്‍നയങ്ങള്‍ക്കെതിരെ പണിമുടക്കിനിറങ്ങിയ ഐഎന്‍ടിയുസിക്കാരോട് ചോദിച്ചാല്‍ വലതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രമെന്തെന്ന് എം ജി എസ്സിന് തിരിച്ചറിയാനാകും.
*
അഡ്വ. കെ അനില്‍കുമാര്‍ കടപ്പാട് : ചിന്ത വാരിക
24 November, 2010
രണ്ടാം തലമുറയുടെ 'ഓപണ്‍' മാധ്യമക്കാഴ്ചകള്‍
ബോഫോഴ്‌സ് കോഴ ഇടപാടിന്റെ ഉള്ളറകള്‍ തുരന്നെടുത്ത 'ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രവും അരുണ്‍ ഷൂരി, ചിത്രാ സുബ്രഹ്മണ്യം കൂട്ടുകെട്ടും ഇന്ത്യന്‍ മനസ്സില്‍ സൃഷ്ടിച്ച ആന്ദോളനം ചെറുതല്ല.
അടിയന്തരാവസ്ഥയില്‍ പാലിച്ച വിധേയത്വത്തിന്റെയും കുറ്റകരമായ നിസ്സംഗതയുടെയും കളങ്കം മാറ്റിയെഴുതാന്‍ ഇന്ത്യന്‍ മാധ്യമലോകം നടത്തിയ ബോധപൂര്‍വമായ നീക്കംകൂടിയായിരുന്നു അത്. ഫോര്‍ത്ത് എസ്‌റ്റേറ്റില്‍ ഒരു തിരിച്ചൊഴുക്കിന്റെ ശുഭാദ്യമായി അതിനെ പലരും നോക്കിക്കണ്ടു.
എന്നാല്‍, രാജീവ് ഗാന്ധിയുടെ ഉപജാപകവൃന്ദത്തില്‍ ഇടംകണ്ടെത്താന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച പത്രാധിപര്‍ എം.ജെ. അക്ബര്‍ ഉളുപ്പില്ലാതെ മത്സരിക്കുന്നതാണ് നാം പിന്നെ കണ്ടത്. തന്റെ മാധ്യമ കളസം ഊരിവെച്ച അരുണ്‍ ഷൂരി വലതുപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യതകളിലേക്ക് ഇറങ്ങിനില്‍ക്കുന്നതും വൈകാതെ കണ്ടു. ഒടുവില്‍ മന്ത്രിയായി പൊതുമേഖലാ ഓഹരികള്‍ മുച്ചൂടും മറിച്ചുവിറ്റ് ബി.ജെ.പിയെപ്പോലും കടത്തിവെട്ടിയ ഷൂരിനടനവും മറ്റൊരു ദുരന്തക്കാഴ്ചയായി. 'ഹിന്ദു'വിന്റെ മികച്ച ലേഖകന്‍ ഹരീഷ് ഖരെക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ മാധ്യമ ഉപദേശപട്ടം കെട്ടിയാടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതായും വന്നില്ല.
ഇത് ഒരു വശം. കൂലിത്തല്ലും തലോടലും നടത്തി ഭരിക്കുന്നവന്റെ ഇംഗിതം നടപ്പാക്കി ഒരു വിഭാഗം പട്ടും വളയും നേടിയപ്പോള്‍ മറുഭാഗം പക്ഷേ, തളര്‍ന്നില്ല. അവര്‍ ദൗത്യത്തില്‍ ഉറച്ചുനിന്നു. മാധ്യമപ്രവര്‍ത്തനം എന്നത് ഭരിക്കുന്നവന്റെ വിടുപണിയല്ലെന്ന് ഫീല്‍ഡിലും ഡസ്‌ക്കിലും വാര്‍ത്തകളുടെ ലോകത്തിരുന്ന് ഓരോ ഘട്ടത്തിലും അവര്‍ തെളിയിച്ചു.
ഇന്ത്യന്‍ മാധ്യമലോകത്തിന്റെ ശക്തി ദൗര്‍ബല്യമായിരുന്നു എന്നും ഈ രണ്ട് ധാരകള്‍. വെറും നാലഞ്ചു വര്‍ഷത്തെ 'പത്രപ്രവര്‍ത്തനം'കൊണ്ട് പേരും പെരുമക്കും പുറമെ കോടികളുടെ ബാങ്ക് ബാലന്‍സും ഭൂസ്വത്തുക്കളും സ്വന്തമാക്കിയ ഒരു കൂട്ടര്‍. പതിറ്റാണ്ടുകള്‍ ദല്‍ഹിയില്‍ കഴിഞ്ഞിട്ടും സ്വന്തം കുഞ്ഞിന്റെ ഹോസ്പിറ്റല്‍ ബില്ലടക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ കൈനീട്ടേണ്ടി വരുന്ന എരപ്പാളി ഗണത്തില്‍പെടുന്ന മറ്റൊരു കൂട്ടര്‍. പണ്ടു മുതലേ ദല്‍ഹിയില്‍ ഈ രണ്ടു കൂട്ടരെയും കാണുന്നു. അടിക്കടി വിദേശയാത്രകള്‍ നടത്തിയും അധികാരകേന്ദ്രങ്ങളുടെ സല്‍ക്കാരങ്ങളില്‍ സ്ഥിരം ക്ഷണിതാക്കളായും പെരുമ കാണിക്കുന്ന സ്വന്തം വര്‍ഗത്തെ നോക്കി നിവൃത്തിയില്ലാതെയാകാം സി.പി. രാമചന്ദ്രന് ഇങ്ങനെ കുറിക്കേണ്ടി വന്നതും: 'ഇവിടെ ദല്‍ഹിയില്‍ തങ്ങളുടെ വിരല്‍ത്തുമ്പിലാണ് എല്ലാം നടക്കുന്നതെന്ന് ഇവര്‍ അഹങ്കരിക്കുന്നു... സം ഓഫ് ദെം ആര്‍ വെരി അഗ്ലി ഫെലോസ്.'
ആ വരേണ്യവര്‍ഗത്തിന്റെ പുത്തന്‍ 'തിരു'ശേഷിപ്പുകളില്‍ രണ്ടു പേരുടെ മുഖംമൂടിയാണിപ്പോള്‍ അഴിഞ്ഞു വീണിരിക്കുന്നത്. 2ജി സ്‌പെക്ട്രം ഇടപാടിന്റെ മറ്റൊരു വഴിത്തിരിവ്. അധികാരത്തിന്റെ ഇടനിലക്കാര്‍ മാത്രമല്ല, കോര്‍പറേറ്റുകളുടെ കൂട്ടിക്കൊടുപ്പുകാരായും മാറാന്‍ മടിയില്ലെന്ന് അവര്‍ തെളിയിച്ചു. കൂട്ടുകച്ചവടത്തിന്റെയും അശ്ലീല മാധ്യമപ്രവര്‍ത്തനത്തിന്റെയും ആ ലൈവ് രേഖയാണിപ്പോള്‍ 'ഓപണ്‍' മാഗസിനിലൂടെ പുറത്തു വന്നിരിക്കുന്നത്. പകല്‍ കോര്‍പറേറ്റുകള്‍ക്കുള്ള ദാസ്യവേല. രാത്രി പ്രൈംടൈമുകളില്‍ ഇന്ത്യന്‍ നൈതികതയെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും മധ്യവര്‍ഗ മനസ്സിനെ ആവേശംകൊള്ളിക്കുമാറ് ചോദ്യങ്ങളുന്നയിക്കുക. ദേശീയതയുടെ സൂക്ഷിപ്പുകാരായുള്ള സ്വയം വാഴ്ത്തല്‍ വേറെയും. കോഴിക്കോട്ടെ നിറവേദിയില്‍ വിളിച്ചു വരുത്തി ലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കി ഇവരെ നാം ആദരിക്കും.
കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ മുഖംമിനുക്കികളായ പി.ആര്‍ സ്ഥാപന നടത്തിപ്പുകാര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് ടെലിഫോണ്‍ ഡീലുകള്‍ ഉറപ്പിക്കുന്നതുമാണ് ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തനം എന്നിവര്‍ തെളിയിക്കുകയായിരുന്നു. നീര റാഡിയ എന്ന കോര്‍പറേറ്റ് ഇടനിലക്കാരി ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍സാങ്‌വി, എന്‍.ഡി.ടി.വി ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ഖദത്ത് എന്നീ രണ്ട് നവീന ഐക്കണുകളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ അസ്സല്‍ പകര്‍പ്പാണ് 2ജി സ്‌പെക്ട്രം ഇടപാടിനത്തിലെ ഇന്ത്യ കണ്ട പുതിയ പകര്‍ന്നാട്ടം.
നീര റാഡിയയുടെ ബന്ധങ്ങളുടെ വ്യാപ്തി അന്വേഷിച്ചിറങ്ങിയ ആദായ നികുതി വകുപ്പിന്റെ ചൂണ്ടയില്‍ കുടുങ്ങിയത് മുന്‍ മന്ത്രി രാജ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്തും വീര്‍സാങ്‌വിയും ഉള്‍പ്പെടെ നിരവധി വന്‍ മത്സ്യങ്ങളും. 2009 മേയ് പതിനൊന്നിനും ജൂലൈ പതിനൊന്നിനും ഇടക്കായിരുന്നു ഫോണ്‍ ചോര്‍ത്തല്‍. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകള്‍ കനിമൊഴിയുടെ അഭീഷ്ടപ്രകാരം കേന്ദ്ര മന്ത്രിസഭയില്‍ ടെലികോം വകുപ്പ് ഡി.എം.കെക്ക് ഉറപ്പിക്കാന്‍ നടന്ന ആ ഡീലിന്റെ ചെറിയൊരു സാമ്പിള്‍ സംഭാഷണം ഇങ്ങനെ:
നീര റാഡിയ: 'കനിമൊഴി പറയുന്നത്, ഗുലാം നബി ആസാദിനെപ്പോലുള്ള ഉത്തരവാദപ്പെട്ട ആരെങ്കിലും ഇതില്‍ ഇടപെടണം എന്നാണ്.'
ബര്‍ഖ ദത്ത്: 'അതെ, അതെ, അതെ'
റാഡിയ: 'ശരി. സംസാരിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്ന് സന്ദേശം ലഭിച്ചതായി അവര്‍ക്ക്(കനിമൊഴി) പിതാവിനോട് പറയാമായിരുന്നു'
ബര്‍ഖ ദത്ത്: '~ീക് ഹെ. അതൊരു പ്രശ്‌നമല്ല. ഞാന്‍ ഗുലാം നബി ആസാദുമായി സംസാരിക്കാം. ഇപ്പോള്‍ ഞാന്‍ റേസ്‌കോഴ്‌സ് റസിഡന്‍സിലാണ്(പ്രധാനമന്ത്രിയു
അപ്പുറത്ത് ആഹ്ലാദം. അടുത്ത കാള്‍ പോകുന്നത് രാജയിലേക്ക്. ടെലികോം വിവാദ നായകന്‍ സാക്ഷാല്‍ എ. രാജ തന്നെ. അതുകൂടി കേള്‍ക്കൂ:
റാഡിയ: 'ഹലോ.'
രാജ: 'ഞാന്‍ രാജ.'
റാഡിയ: 'ഹൈ. ബര്‍ഖ ദത്തില്‍നിന്ന് ഇപ്പോള്‍ എനിക്കൊരു സന്ദേശം ലഭിച്ചു.'
രാജ: 'വ്ഹാ.'
റാഡിയ: 'ബര്‍ഖദത്ത്.'
രാജ: 'അവള്‍ എന്തു പറഞ്ഞു?'
റാഡിയ: 'അവള്‍ പറഞ്ഞു... പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഇന്നു രാത്രി അവര്‍ വാര്‍ത്ത പിന്തുടരും. സോണിയഗാന്ധി അവിടെ ചെന്ന വിവരം എന്നെ അറിയിച്ചതും ബര്‍ഖയാണ്. പ്രധാനമന്ത്രിക്ക് താങ്കളോട് നീരസമില്ലെന്നും അവള്‍ പറഞ്ഞു. പക്ഷേ, ബാലുവിനോട് എന്തോ ഇഷ്ടക്കേടുണ്ട്.'
രാജ: 'പക്ഷേ, ലീഡറുമായി അദ്ദേഹം ഇക്കാര്യം സംസാരിക്കണം...'
റാഡിയ: 'അതെ, അതെ. അദ്ദേഹം ലീഡറുമായി സംസാരിക്കുകതന്നെ വേണം...'
രാജ: 'രാവിലെതന്നെ അതു സംസാരിക്കണം. എന്തിന്, ആവശ്യമില്ലാതെ കോണ്‍ഗ്രസ്... ബന്ധം മുറിക്കുകയാണ്...'
റാഡിയ: 'അതല്ല. പിന്നെയുള്ള ചോദ്യം അഴഗിരിയാണ്. അല്ലേ?'
രാജ: 'അതെ.'
റാഡിയ: 'അഴഗിരിയുടെ ആളുകള്‍ ചോദിക്കുകയാണ്, മുതിര്‍ന്ന നേതാവായിരിക്കെ, മാരന് ഇനി എന്തിനാണ് കാബിനറ്റ് പദവിയെന്ന്...'
രാജക്കുവേണ്ടി ടെലികോം മന്ത്രാലയം ഒപ്പിക്കാന്‍ ബര്‍ഖ വിയര്‍ക്കുമ്പോള്‍ വീര്‍സാങ്‌വിയെ റാഡിയ ഉപയോഗിക്കുന്നത് എതിര്‍ കോര്‍പറേറ്റ് ഗ്രൂപ്പിനുവേണ്ടി അനില്‍ അംബാനിയെ നാറ്റിക്കാനായിരുന്നു. 'ഹിന്ദുസ്ഥാന്‍ ടൈംസി'ന്റെ ഞായറാഴ്ച കോളത്തില്‍ വാതക വിലനിര്‍ണയ വിവാദവുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്ക് അനുകൂല വിധി പുറപ്പെടുവിച്ച മുംബൈ ഹൈകോടതി തീരുമാനത്തിനെതിരെ എഴുതണമെന്ന് നീര റാഡിയ വീര്‍സാങ്‌വിയോട് ആവശ്യപ്പെടുന്നു.
ദേശീയ താല്‍പര്യത്തിന് എതിരാണെന്ന മട്ടില്‍ കോളം വരണമെന്നാണ് റാഡിയയുടെ അപേക്ഷ. അതിലൂടെ പ്രധാനമന്ത്രിക്കിട്ടൊരു കിഴുക്ക് കൊടുക്കാനും റാഡിയ പറയുന്നു. എല്ലാം അപ്പടി ശരിവെക്കുകയാണ് നമ്മുടെ ധീരവീര വീര്‍സാങ്‌വി.
ആള്‍ മാന്യനാണ്. ഞായറാഴ്ച കോളത്തില്‍ റാഡിയ ടെലിഫോണില്‍ എന്തു പറഞ്ഞോ അതത്രയും വീര്‍സാങ്‌വി എഴുതിപ്പിടിപ്പിച്ചു. 'പതിറ്റാണ്ടുകളായി നാം അഴിമതിയുടെ മാരകഫലം അനുഭവിക്കുന്നു. എന്നാല്‍, അപൂര്‍വ വിഭവങ്ങള്‍ വിറ്റുതുലക്കാനുള്ള നീക്കത്തില്‍ നമുക്ക് നിര്‍വികാരത പാടില്ല. വിലപിടിച്ച വിഭവങ്ങളുടെ അപകടം പ്രധാനമന്ത്രി തിരിച്ചറിയണം.' ജേണലിസം എങ്ങനെ സ്‌റ്റെനോഗ്രഫിയിലേക്ക് തരംതാഴുന്നു എന്നറിയാന്‍ ഈ ശബ്ദരേഖയേക്കാള്‍ നല്ലൊരു ഉദാഹരണം വേറെ കാണില്ല. (സംഭാഷണങ്ങള്‍ ---.-----------്വ---.--- ല്‍ കേള്‍ക്കാം)
പുതുകാലത്ത് എല്ലാവരും ചേര്‍ന്ന് ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ ആണിക്കല്ലിളക്കാന്‍ മത്സരിക്കുകയാണ്. 'പെയ്ഡ് ന്യൂസ്' പത്രമുതലാളിമാരുടെ അടിയറവും താല്‍പര്യവുമായിരുന്നു പുറത്തുകൊണ്ടു വന്നതെങ്കില്‍ ഇവിടെ മാധ്യമപ്രവര്‍ത്തകര്‍തന്നെയാണ് കൂട്ടുകച്ചവടക്കാരുടെ റോള്‍ അടിച്ചു തകര്‍ക്കുന്നത്. കോര്‍പറേറ്റ് കാലത്ത് അവരുടെ സന്ദേശങ്ങള്‍ കൈമാറാന്‍ വിനീത ഹംസങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ഇന്ദ്രപ്രസ്ഥത്തില്‍.
രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പവും അധികാര ഉപശാലകളിലെ വിദഗ്ധരുമായുള്ള ചാര്‍ച്ചയും മാധ്യമപ്രവര്‍ത്തകന്റെ മാര്‍ക്കറ്റ് വില പെട്ടെന്നാണ് ഉയര്‍ത്തിയത്. മറുപക്ഷം ചോദിക്കുന്നതും ന്യായം. എല്ലാവരുമായുള്ള അടുപ്പം ഒരു മാധ്യമപ്രവര്‍ത്തകന് വേണ്ടതല്ലേ? വാര്‍ത്തക്ക് അത് ഗുണം ചെയ്യില്ലേ? സമ്മതിക്കുന്നു. പക്ഷേ, ഒരു മറുചോദ്യം: അവര്‍ക്ക് ഡീലുകളൊപ്പിക്കുന്നതും അതിന്റെ പങ്കുപറ്റുന്നതും മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗംതന്നെയോ?
മാധ്യമസ്ഥാപനങ്ങളെ കോര്‍പറേറ്റുകള്‍ ഹൈജാക് ചെയ്യുന്നതിന്റെ ഉപോല്‍പന്നംകൂടിയാണിത്. എഡിറ്ററുടെ വിവരക്കേടും തിരുമോന്തയും എട്ടു കോളത്തില്‍ കുറയാതെ നിത്യം പത്രത്തില്‍ കൊടുക്കുന്നതാണ് ജേണലിസ്റ്റ് മിടുക്കിന്റെ ആകത്തുകയെന്ന് കരുതുന്ന പുത്തന്‍കൂറ്റുകാരില്‍നിന്ന് ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ശമ്പളം തരുന്ന മുതലാളി നടത്തുന്ന സര്‍വമാന ബിസിനസുകളുടെയും താല്‍പര്യങ്ങള്‍ക്കുവേണ്ടി ഓടുന്നതും തന്റെ ദൗത്യമാണെന്ന് പലരും ഉറപ്പിക്കുന്നു. പുറംചൊറിയലിന്റെയും വൃത്തികെട്ട വാഴ്ത്തിപ്പാടലിന്റെയും എച്ചില്‍ സായുജ്യമാണ് ഇവര്‍ക്ക് മാധ്യമപ്രവര്‍ത്തനം.
എഡിറ്റര്‍ എന്നത് പേരിനുപോലും ഇല്ലാതെ വന്നതോടെ പരസ്യാവരണം അണിയിച്ച് എന്തും പുറത്തിറക്കാമെന്നും അതിന് പത്രം എന്നു പേരിടാമെന്നും തെളിയിച്ചതാണ് ഈ നൂറ്റാണ്ടിന്റെ മാധ്യമദുരന്തം. അതുകൊണ്ട് കാറ്ററിഞ്ഞ് പാറ്റുന്നതില്‍ ആത്മരതിയടയുകയാണ് ഭൂരിഭാഗവും.
കോര്‍പറേറ്റ് ലോബിയുടെ ഇത്തരം ഉപകരണങ്ങള്‍ പി.ഐ.ബി ലോഞ്ച് മുതല്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ വരെ പിടിമുറുക്കിയിരിക്കുകയാണ്. മാധ്യമവര്‍ഗത്തിന്റെ ദാസ്യമനോഭാവം സ്വാനുഭവത്തില്‍ ബോധ്യപ്പെട്ടതുകൊണ്ടാകും സ്‌പെക്ട്രം ഇടപാടിനെതിരെ എഴുതിയ മലയാളി മാധ്യമപ്രവര്‍ത്തകനെ വിളിച്ചുവരുത്തി ഒരുളുപ്പും കൂടാതെ കാല്‍കുലേറ്റര്‍ കൈയിലെടുത്ത് രാജ ഇങ്ങനെ പറഞ്ഞത്: 'ഇരുപത് കൊല്ലംകൊണ്ട് നിനക്ക് കിട്ടാന്‍ പോകുന്ന ശമ്പളത്തെ പിന്നെയും ഇരുപതുകൊണ്ട് ഗുണിച്ചു നോക്കൂ. തിരുവനന്തപുരത്തോ മുംബൈയിലോ ദല്‍ഹിയിലോ എവിടെ വേണേലും ആഡംബര ഫഌറ്റിന്റെ താക്കോല്‍ വാങ്ങിച്ചോ. തരം പോലെ ചീറിപ്പായാന്‍ നല്ലൊരു കാറും ഇതാ പിടിച്ചോ. അതും പോരേല്‍ നീയും എഡിറ്ററും പറ, ഇനി ഞാന്‍ എന്തു വേണമെന്ന്...'
2ജി സ്‌പെക്ട്രംകൊണ്ട് പല ഗുണങ്ങളുമുണ്ടായി. മനസ്സില്‍ ആരാധിച്ച നിരവധി വിഗ്രഹങ്ങളാണ് പെരുവഴിയില്‍ വീണുടഞ്ഞത്. സ്റ്റുഡിയോക്കുള്ളിലെ ലാവണ്യശീതളിമ വിട്ട് പലരുടെയും തല്‍സ്വരൂപങ്ങള്‍ പുറത്തുവന്നു. ഭരണനിര്‍വഹണവും നീതിന്യായ സംവിധാനങ്ങളും വരെ ദുഷിച്ചപ്പോഴും ആരോ കരുതിയിരുന്നു, ഫോര്‍ത്ത് എസ്‌റ്റേറ്റ് അത്രപെട്ടെന്നൊന്നും മലിനമാകില്ലെന്ന്.
ഹര്‍ഷദ് മേത്തയുടെ കുംഭകോണത്തെക്കുറിച്ച് ജെ.പി.സി അന്വേഷിച്ചപ്പോള്‍ കണ്ടതാണ് പല കിടിലന്‍ മാധ്യമപ്രവര്‍ത്തകരുടെ പേരിലുമുള്ള ഇക്വിറ്റി ട്രാന്‍സ്ഫറുകള്‍. രാജയോ റാണിയോ ആരു കേന്ദ്രമന്ത്രിയാകണം എന്ന കാര്യം ഇവര്‍ ഏറ്റെടുക്കും. സ്വന്തം പദവി ദുരുപയോഗം ചെയ്യുന്നവനെ നേരിടാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കോ മറ്റു വാച്ച്‌ഡോഗുകള്‍ക്കോ പാങ്ങില്ലാത്ത കാലത്തോളം ഇതൊക്കെ തുടരും.
സര്‍ക്കാര്‍ ഭവനങ്ങളുടെ വീതംവെപ്പില്‍ തുടങ്ങി പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും വിദേശ സര്‍വകലാശാലകളുടെയും ഉപദേശക ബോര്‍ഡുകളില്‍ വരെ സ്ഥിരം ഇരിപ്പിടം ലഭിക്കുന്ന 'മുതിര്‍ന്ന' മാധ്യമപ്രവര്‍ത്തകര്‍ ഏതൊക്കെ ഡീലുകളുടെ ബാക്കിപത്രമാകും കൊണ്ടാടുന്നത്?
*എം.സി.എ. നാസര്‍
15 November, 2010
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും എല്‍.ഡി.എഫിന്റെ പ്രകടനവും
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ടു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. അതിന്റെ ഫലങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്. ഈ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അമ്പേ പരാജയപ്പെട്ടുപോയെന്നും അതിന്റെ രാഷ്‌ട്രീയ അടിത്തറ തന്നെ ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്നുമുള്ള പ്രചാരവേലകള്‍ വളരെ സംഘടിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ കേരളത്തിന്റെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനങ്ങളും അതിന് അടിസ്ഥാനമായി തീര്‍ന്ന വോട്ടിംഗ് നിലയും പരിശോധിച്ചാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരവേലകള്‍ വസ്‌തുതകളുമായി ബന്ധമില്ലാത്തതാണെന്ന് കാണാം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രതീക്ഷിച്ച വിജയം നേടിയിട്ടില്ല എന്നത് വസ്‌തുതയാണ്. അതിന്റെ കാരണങ്ങളെ സംബന്ധിച്ച് വിശദമായ പരിശോധന പാര്‍ടിയുടെ വിവിധ ഘടകങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ ഈ വിഷയം സ: ഐ.വി. ദാസിന്റെ മരണം കാരണം ചര്‍ച്ച ചെയ്‌ത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും പ്രാഥമികമായ ചില കാര്യങ്ങള്‍ അതുവരെ ഉണ്ടായിരുന്ന ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വരികയുണ്ടായി.
കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത് 2005 ലാണ് ആ തിരഞ്ഞെടുപ്പില്‍ 49.22 ശതമാനം വോട്ടാണ് എല്‍.ഡി.എഫിന് ലഭിച്ചത്. ഇത്തവണ (2010) 42.32 ശതമാനം വോട്ടാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍നിന്നും 6.90 ശതമാനം വോട്ടിന്റെ കുറവ് ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഉണ്ടായി എന്ന് വ്യക്തമാകുന്നുണ്ട്. എന്നാല്‍ ആ കുറവിന് മറ്റൊരു കാരണം ഉണ്ട്. 2005 ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന ഡി.ഐ.സി, ജനതാദള്‍-എസിലെയും കേരള കോണ്‍ഗ്രസ്-ജോസഫിലെയും ഒരു വലിയ വിഭാഗവും ഐ.എന്‍.എല്ലിലെ ഒരു വിഭാഗവും ഇത്തവണ എല്‍.ഡി.എഫിനൊപ്പം ഉണ്ടായിരുന്നില്ല. ഇവര്‍ക്ക് 2005 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് നില ഇപ്രകാരമാണ്.
ഡി.ഐ.സി-4.67, ജനതാദള്‍ (എസ്)-2.37, കേരള കോണ്‍ഗ്രസ് (ജോസഫ്)- 1.79, ഐ.എന്‍.എല്‍-0.35. ഇവയെല്ലാം ചേര്‍ത്താല്‍ 9.18 ശതമാനം വോട്ട് വരും. ഈ വോട്ട് 2005 ല്‍ കിട്ടിയ വോട്ടില്‍ നിന്ന് കുറച്ചാല്‍ എല്‍.ഡി.എഫിന്റെ വോട്ട് 40.04 ശതമാനമാണ്. എന്നാല്‍ ഈ പ്രാവശ്യം ലഭിച്ചതാവട്ടെ 42.32 ശതമാനമാണ്. അതായത് 2.28 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് കാണിക്കുന്നത് എല്‍.ഡി.എഫിന്റേയോ അതിന്റെ ഘടക കക്ഷികളുടേയോ സ്വാധീനം കേരളത്തില്‍ ദുര്‍ബലപ്പെട്ടിട്ടില്ല എന്നാണ്.
2000 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ലഭിച്ചത് 42.64 ശതമാനം വോട്ടാണ്. ഇപ്പോള്‍ ലഭിച്ച 42.32 മായി താരതമ്യപ്പെടുത്തി നോക്കിയാല്‍ എല്‍.ഡി.എഫിന് ഇത്തവണ ഉണ്ടായത് 0.32 ശതമാനത്തിന്റെ കുറവ് മാത്രമാണ്. 2000 ലെ മുന്നണി സംവിധാനത്തില്‍ നിന്നും വ്യത്യസ്‌തമായ നിലയിലാണ് ഇന്ന് എല്‍.ഡി.എഫ് നിലകൊള്ളുന്നത് എന്നുകൂടി പരിഗണിക്കുമ്പോള്‍ എല്‍.ഡി.എഫ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ രാഷ്‌ട്രീയത്തിന് പിന്നില്‍ ഉറച്ച ഒരു അടിത്തറ സൃഷ്‌ടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ്. എല്ലാ തിരഞ്ഞെടുപ്പുകളിലും 42 ശതമാനത്തോളം വോട്ടുകള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തുന്നുണ്ട് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് അത്തരം വോട്ടിന്റെ സുശക്തമായ അടിത്തറ എല്‍.ഡി.എഫിനുണ്ട്. അതുകൊണ്ടാണ് ആ വോട്ടിംഗ് ശതമാനം എല്ലാ കാലത്തും എല്‍.ഡി.എഫിന് നിലനിര്‍ത്താന്‍ കഴിയുന്നത്.
എന്നാല്‍ ഇത്തരം ഭദ്രമായ ഒരു അടിത്തറ യു.ഡി.എഫിനുണ്ട് എന്ന് പറഞ്ഞുകൂടാ. 1995 മുതല്‍ ഇതുവരെ നടന്ന 11 തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ എല്‍.ഡി.എഫിന് ഇപ്പോള്‍ ലഭിച്ച വോട്ടിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ യു.ഡി.എഫിന് പല തിരഞ്ഞെടുപ്പുകളിലും ലഭിച്ചതായി കാണാം. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 38.45 ശതമാനമാണ് യു.ഡി.എഫിന് ലഭിച്ച വോട്ട്. 2005 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ചത് 40.21 ശതമാനം വോട്ടാണ്. 2000 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാവട്ടെ അവരുടെ വോട്ടിംഗ് ശതമാനം 41.48 ശതമാനമാണ്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് എല്‍.ഡി.എഫിന് ഇപ്പോള്‍ ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ യു.ഡി.എഫിന് മൂന്ന് തവണ ലഭിച്ചിട്ടുണ്ട് എന്നുകൂടിയാണ്.
യു.ഡി.എഫിന്റെ വോട്ടിംഗ് ശതമാനം 38 ശതമാനം എന്നത് ഇരുമുന്നണികളുടേയും തിരഞ്ഞെടുപ്പ് പ്രകടനത്തിലെ ഏറ്റവും കുറഞ്ഞ ശതമാനമാണ്. ഇത് കാണിക്കുന്നത് യു.ഡി.എഫിന്റെ അടിത്തറ എല്‍.ഡി.എഫുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ ദുര്‍ബലമാണ് എന്നതാണ്. എല്‍.ഡി.എഫിന്റെ കരുത്തുറ്റ രാഷ്‌ട്രീയ അടിത്തറയെ വെല്ലുവിളിക്കാന്‍ പോകുന്ന രാഷ്‌ട്രീയ പിന്തുണ യു.ഡി.എഫിന് കേരളത്തിലില്ല എന്നാണ്. അപ്പോള്‍ യു.ഡി.എഫിന് കൂടുതല്‍ ലഭിക്കുന്ന വോട്ടുകളുടെ അടിത്തറ രാഷ്‌ട്രീയത്തിന് ബാഹ്യമായ ചില ഘടകങ്ങളില്‍ നിന്നാണ് എന്ന് വ്യക്തമാകുന്നത്. അത് വര്‍ഗീയ-ഭീകരവാദ സംഘടനകളും അതുപോലുള്ള പിന്തിരപ്പന്‍ സംഘങ്ങളുടേയും ഇടയില്‍ നിന്നാണ് എന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. അതായത് കേരളത്തിലെ പിന്തിരപ്പന്‍ വര്‍ഗീയ ഭീകരവാദ സംഘടനകളെ നിലനിര്‍ത്തുക എന്നത് യു.ഡി.എഫിന്റെ രാഷ്‌ട്രീയ നിലനില്‍പ്പിന്റെ കൂടി ഭാഗമാണ്. അതുകൊണ്ടാണ് യു.ഡി.എഫ് അധികാരത്തില്‍ എത്തുന്ന ഘട്ടങ്ങളില്‍ ഇത്തരം സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ലഭിക്കുന്നതും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും ഭീകരവാദികളുടെ വിളയാട്ടങ്ങള്‍ക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ട് കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ അന്തരീക്ഷം സംശുദ്ധമായി തീരണമെങ്കില്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തെ ശക്തിപ്പെടുത്തിയേ മതിയാകൂ. കേരളത്തിന്റെ ഉജ്ജ്വലമായ നവോത്ഥാന മതേതരത്വ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്നതിനും ഈ രാഷ്‌ട്രീയസമീപനം അനിവാര്യമാണെന്ന് കാണാം.
ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എല്‍.ഡി.എഫ് കൂടൂതല്‍ കരുത്താര്‍ജ്ജിച്ച് വരുന്നതായി കാണാം. കഴിഞ്ഞ പാര്‍ലമെന്റ് വോട്ടില്‍ എല്‍.ഡി.എഫിന് ലഭിച്ചത് 67,17,438 ആണ്. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ എല്‍.ഡി.എഫിന് ലഭിച്ച വോട്ടുകളുടെ എണ്ണം 77,81,671 ആണ്. അതായത് 10,64,233 വോട്ടുകളുടെ വര്‍ദ്ധന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ ഉണ്ടായി എന്നര്‍ത്ഥം. എല്ലാ ജില്ലകളിലും എല്‍.ഡി.എഫിന് പാര്‍ലമെന്റിനെ അപേക്ഷിച്ച് വോട്ട് വര്‍ദ്ധിച്ചു. അതിന്റെ കണക്ക് ഇപ്രകാരമാണ്. തിരുവനന്തപുരം-1,65,523, കൊല്ലം-1,25,653, പത്തനംതിട്ട-51,632, ആലപ്പുഴ-72,795, കോട്ടയം-50,488, ഇടുക്കി-21,342, എറണാകുളം-94,049, തൃശൂര്‍- 89,176, പാലക്കാട് -84,288, മലപ്പുറം - 23,813, കോഴിക്കോട് - 1,19,101, വയനാട് - 63,421, കണ്ണൂര്‍ - 85,504, കാസര്‍ഗോഡ് - 17,447 ഈ വര്‍ദ്ധനവ് എല്‍.ഡി.എഫ് നിലനിര്‍ത്തുമ്പോള്‍ യു.ഡി.എഫിന് കണ്ണൂരും ആലപ്പുഴയും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കുറയുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.
വര്‍ഗീയ സംഘടനകളുമായി തുറന്ന സംഖ്യത്തിന് യു.ഡി.എഫ് തയ്യാറായതിന്റെ നിരവധി തെളിവുകള്‍ കേരളത്തില്‍ ഉടനീളം ദൃശ്യമാണ്. മനുഷ്യസ്‌നേഹികള്‍ ആകമാനം എതിര്‍ത്ത സംഭവമായിരുന്നല്ലോ ന്യൂമെന്‍സ് കോളേജ് അധ്യാപകന്റെ കൈപത്തി വെട്ടി മാറ്റിയ സംഭവം. ഈ സംഭവത്തിലെ പ്രതിയായ അനസിനെ വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് ഡിവിഷനില്‍ നിന്ന് വിജയിപ്പിക്കുന്നതിന് വോട്ട് മറിക്കാന്‍ യു.ഡി.എഫ് തയ്യാറായി. വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് ഡിവിഷന് കീഴില്‍ എട്ട് വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ ഏഴ് വാര്‍ഡും വിജയിച്ചത് യു.ഡി.എഫാണ്. ഒരു വാര്‍ഡില്‍ മാത്രമാണ് എല്‍.ഡി.എഫിന് വിജയിക്കാനായത്. അതാവട്ടെ മൂന്ന് വോട്ടുകള്‍ക്ക്. ഈ ബ്ലോക്ക് ഡിവിഷനിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ യു.ഡി.എഫിന് 4209 വോട്ടുകള്‍ ഉണ്ട്. എന്നാല്‍ ബ്ലോക്കിലേക്ക് വരുമ്പോള്‍ യു.ഡി.എഫിന്റെ വോട്ട് 2089 ആയി കുറഞ്ഞു. എസ്.ഡി.പി.ഐയുടെ വോട്ട് 3992 ആയി വര്‍ദ്ധിച്ചു. കൈവെട്ട് കേസിലെ പ്രതികളെ പോലും ഇത്തരത്തില്‍ വിജയിപ്പിക്കുന്നതിന് യു.ഡി.എഫ് വോട്ട് മറിച്ച് നല്‍കി എന്നത് സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനകരമായ സംഭവമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ദുര്‍ബലമായ തങ്ങളുടെ രാഷ്‌ട്രീയ അടിത്തറയെ ശക്തിപ്പെടുത്തുന്നതിന് ആരുമായും കൂട്ടുകെട്ടുണ്ടാക്കുന്ന യു.ഡി.എഫിന്റെ ശൈലിയുടെ മികച്ച ഉദാഹരണമാണ് ഈ സംഭവം. ഈ വസ്‌തുത മതേതര കേരളം തിരിച്ചറിഞ്ഞ് ഭാവിയില്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കൈവെട്ട് കേസിലെ പ്രതിയെ വിജയിപ്പിച്ച യു.ഡി.എഫ് കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഒരു വാര്‍ഡില്‍ എസ്.ഡി.പി.ഐയ്‌ക്കുണ്ടായ വിജയത്തിന് കാരണം എല്‍.ഡി.എഫ് വോട്ട് നല്‍കിയതാണ് എന്ന പ്രചരണവും അഴിച്ചുവിടുകയാണ്. എന്നാല്‍ ഈ പ്രചരണം തങ്ങളുടെ കൂട്ടുകെട്ട് മറച്ചു വെക്കാനുള്ള പ്രചരണത്തിന്റെ ഭാഗമാണ് എന്ന് ആ വാര്‍ഡിലെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2005 ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി അന്ന് മത്സരിച്ചത് അവിടെ ഐ.എന്‍.എല്‍ ആയിരുന്നു. അന്ന് 560 വോട്ട് ലഭിക്കുകയും ഉണ്ടായി. എന്നാല്‍ 2009 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 140 വോട്ടാണ് എല്‍.ഡി.എഫിന് ഇവിടെ നിന്ന് ലഭിച്ചത്. അസംബ്ലി ഉപതെരഞ്ഞെടുപ്പില്‍ അതാവട്ടെ 133 ആയി. ഇപ്പോള്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അത് 169 ആയും വര്‍ദ്ധിച്ചു. ഇത് കാണിക്കുന്നത് എല്‍.ഡി.എഫിന്റെ വോട്ടുകള്‍ മറിച്ച് നല്‍കിയില്ല എന്നതാണ്. മാത്രമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വര്‍ദ്ധിക്കുകയാണ് ചെയ്‌തത്. എന്നാല്‍ യു.ഡി.എഫിന്റെ വോട്ടില്‍ കുറവുണ്ടായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 459 വോട്ടായിരുന്നു യു.ഡി.എഫിന് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ അത് 381 ആയി. ഈ തിരഞ്ഞെടുപ്പില്‍ അത് 290 ആയി കുറയുകയുകയും ചെയ്‌തു. ഇവിടെയാണ് 325 വോട്ട് നേടി എസ്.ഡി.പി.ഐ വിജയിച്ചത്. ഇവിടെ നമുക്ക് കാണാവുന്ന വസ്‌തുത എസ്.ഡി.പി.ഐയെ വിജയിപ്പിക്കുന്നതിന് യു.ഡി.എഫ് വ്യഗ്രത കാണിച്ചു എന്നതാണ്. ഇത്തരം ഒരു രാഷ്‌ട്രീയം മുന്നോട്ട് വെക്കുക എന്നത് യു.ഡി.എഫിന്റെ നിലനില്‍പിന്റെ കൂടി ഭാഗമാണ് എന്ന് കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പിണറായി വിജയന്‍
08 November, 2010
കാര്‍ഷികമേഖലയിലെ ഇന്ത്യ-യുഎസ് കരാര്‍
ഇന്ത്യ-യുഎസ് ആണവ കരാറിന്റെയും പ്രതിരോധ കരാറുകളുടെയും ആയുധക്കച്ചവടത്തിന്റെയും അപകടങ്ങളെയും ദോഷഫലങ്ങളെയും പറ്റി സജീവമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വേണ്ടത്ര ജനശ്രദ്ധ ലഭിക്കാതെപോയ ഒന്നാണ് കാര്‍ഷിക രംഗത്തുള്ള ഇന്ത്യ-യുഎസ് സഹകരണം. കാര്‍ഷിക രംഗത്തെ വിദ്യാഭ്യാസം, ഗവേഷണം, സേവനങ്ങള്‍, കച്ചവട ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച 'ഇന്ത്യ-യുഎസ് വിജ്ഞാന പ്രാരംഭക കരാര്‍' എന്ന പേരിലാണ് കാര്‍ഷിക മേഖലയിലെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കരാര്‍ അറിയപ്പെടുന്നത്. ഈ കരാര്‍ മറ്റ് കരാറുകളെപ്പോലെയോ അതിലേറെയോ അപകടം നിറഞ്ഞതും ദോഷകരവുമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ്. ഇന്ത്യന്‍ കാര്‍ഷികമേഖലയും ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യസുരക്ഷിതത്വവും അമേരിക്കയിലെ ഭീമന്മാരായ ബഹുരാഷ്‌ട്ര കമ്പനികളുടെ കൈപ്പിടിയില്‍ അമരുമെന്ന അപകടമാണ് ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ വഴി സംഭവിക്കുന്നത്.
2005 ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് യുഎസ് സന്ദര്‍ശിച്ച സമയത്താണ് കാര്‍ഷിക കരാര്‍ സംബന്ധിച്ച ധാരണ ഉണ്ടായത്. മാര്‍ച്ച് 2006ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഈ കരാര്‍ ഔദ്യോഗികമായി ഒപ്പിടുകയുംചെയ്‌തു. കരാറിലെ വ്യവസ്ഥകളും അതിന്റെ ലക്ഷ്യവും നിര്‍വഹിക്കുന്നതിനുള്ള ചുമതല അതിലെ ഡയറക്‌ടര്‍മാരുടെ സമിതിക്കാണ് നല്‍കിയിട്ടുള്ളത്. അമേരിക്കയിലെ കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‌ട്ര കമ്പനികളായ മൊസാന്റോ, വാള്‍മാര്‍ട്ട്, ആര്‍ച്ചര്‍ ഡാനിയല്‍സ് മിഡ്‌ലാന്‍ഡ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും ഇന്ത്യന്‍ ടൊബാക്കോ കമ്പനിയുടെ പ്രതിനിധിയും ഈ ഡയറക്‌ടര്‍ ബോര്‍ഡില്‍ അംഗങ്ങളാണ്. യുഎസിലെയും ഇന്ത്യയിലെയും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാറുണ്ട്. കരാറിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ബോര്‍ഡിന്റെയും പ്രവര്‍ത്തനഫലമായി കാര്‍ഷിക വിജ്ഞാനം പകര്‍ന്നുകൊടുക്കുന്ന വിദ്യാഭ്യാസ രംഗവും ഗവേഷണ മേഖലയും സേവന രംഗവും കച്ചവടത്തിനുള്ള ക്രമീകരണങ്ങളും അമേരിക്കയിലെ ബഹുരാഷ്‌ട്ര കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉപകരിക്കുംവിധം സംഘടിപ്പിക്കപ്പെടും. ഇന്ത്യന്‍ കാര്‍ഷികമേഖലയാകെ അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ മേധാവിത്വത്തിലാകും.
ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് കടന്നുവരാനും മേധാവിത്വം സ്ഥാപിക്കാനും കഴിയത്തക്കവിധം ഇന്ത്യയിലെ കാര്‍ഷികമേഖലയിലെയും ഭക്ഷ്യമേഖലയിലെയും നിയന്ത്രണങ്ങള്‍ സംബന്ധിച്ച സംവിധാനങ്ങളാകെ അഴിച്ചുപണിയുകയാണ് ഇന്ത്യ-യുഎസ് കാര്‍ഷിക കരാറിന്റെ ലക്ഷ്യം. വിത്ത്, ജനിതക മാറ്റം വരുത്തിയ ജൈവ വസ്‌തുക്കള്‍, കരാര്‍കൃഷി, കാര്‍ഷികമേഖലയിലെ ബൌദ്ധിക സ്വത്തവകാശങ്ങള്‍ എന്നിവയെപ്പറ്റിയുള്ള നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍വഴി ധാരണയായിരിക്കുകയാണ്.
ഇന്ത്യ ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 'വിത്ത് നിയമ'ത്തിന്റെ ലക്ഷ്യം വിത്ത് ഉല്‍പ്പാദിപ്പിക്കാനും സംഭരിക്കാനും കൈമാറ്റംചെയ്യാനുമുള്ള കൃഷിക്കാരന്റെ ജന്മാവകാശം ഇല്ലാതാക്കി ഇതിനെല്ലാമുള്ള കുത്തകാവകാശം ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു. വിത്തിന്റെ നിയന്ത്രണം കൈയടക്കുന്നവര്‍ക്ക് കാര്‍ഷികമേഖലയുടെ മേധാവിത്വം നേടാനാവും. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹെന്റി കിസിംഗര്‍ 1970 ല്‍ നടത്തിയ പ്രസ്‌താവന അമേരിക്കയുടെ ലക്ഷ്യം എന്തെന്ന് മറനീക്കിയ ഒന്നായിരുന്നു. എണ്ണയുടെ നിയന്ത്രണം കൈവശപ്പെടുത്തിയാല്‍ രാഷ്‌ട്രങ്ങളെ നിയന്ത്രിക്കാനും ഭക്ഷ്യോല്‍പ്പാദന മേഖലയിലെ മേധാവിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ജനങ്ങളെയാകെ നിയന്ത്രിക്കാനും കഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കയുടെ ആഗോളതന്ത്രം ഈ കാഴ്ചപ്പാടിനനുസരിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ജനിതക മാറ്റം വരുത്തിയ ജൈവ വസ്‌തുക്കളുടെയും വിത്തിന്റെയും നിയന്ത്രണം കൈവശപ്പെടുത്താന്‍ കഴിയത്തക്കവിധം ഇന്ത്യ ഗവമെന്റ് നിയമങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ജനിതകമാറ്റം വരുത്തുന്ന സാങ്കേതികവിദ്യയുടെ കുത്തകാവകാശം പേറ്റന്റ് നിയമം അനുസരിച്ച് അമേരിക്കയിലെ രണ്ട് ബഹുരാഷ്‌ട്ര കമ്പനികളായ മൊസാന്റോയും ഡുപോണ്ടും നേടിക്കഴിഞ്ഞു. രണ്ട് പ്രത്യേക സാങ്കേതികവിദ്യകളാണ് ജനിതകമാറ്റം വരുത്തുന്നതിന് ഇന്ന് പ്രയോഗത്തിലുള്ളത്. ഇത് രണ്ടിന്റെയും പേറ്റന്റ് അവകാശമാണ് മൊസാന്റോക്കും ഡുപോണ്ടിനുമുള്ളത്. ജനിതക മാറ്റം വരുത്തുന്ന സാങ്കേതികവിദ്യ ലോകത്ത് എവിടെ ഉപയോഗിച്ചാലും മൊസാന്റോവിനും ഡുപോണ്ടിനും തടയാന്‍ കഴിയും. റോയല്‍റ്റി ഈടാക്കാനാവും.
ജനിതകമാറ്റം വരുത്തിയ വസ്‌തുക്കള്‍ ഉപയോഗിക്കണോ വേണ്ടയോ എന്നതല്ല ഇന്നത്തെ മുഖ്യപ്രശ്‌നം. ദോഷഫലങ്ങള്‍ ഉണ്ടാക്കാത്ത എല്ലാ ശാസ്‌ത്രീയ സാങ്കേതികനേട്ടങ്ങളും ഉപയോഗപ്പെടുത്തുകതന്നെ ചെയ്യണം. ദോഷഫലങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മാത്രം. ജനിതകമാറ്റം വരുത്തിയ ജൈവ വസ്‌തുക്കളുടെയും വിത്തിന്റെയും മേലുള്ള ബഹുരാഷ്‌ട്ര കമ്പനികളുടെ പരമാധികാരവും കുത്തകാവകാശവുമാണ് പ്രധാന വിഷയം. സാങ്കേതികവിദ്യ കൈമാറാന്‍ വന്‍ തുകയാണ് ബഹുരാഷ്‌ട്ര കമ്പനികള്‍ വസൂലാക്കുന്നത്. ശാസ്‌ത്ര-സാങ്കേതികവിദ്യയുടെ നേട്ടങ്ങളെ കര്‍ഷകര്‍ക്കും സാമാന്യജനങ്ങള്‍ക്കും പ്രാപ്‌തമാക്കുകയാണ് പ്രധാനം. ഇക്കാര്യത്തിലും ഇന്ത്യ ഗവണ്‍മെന്റ് ജനങ്ങളുടെ പക്ഷത്തല്ല, മറിച്ച് അമേരിക്കയിലെ ബഹുരാഷ്‌ട്ര കമ്പനികളുടെ പക്ഷത്താണ് നില്‍ക്കുന്നത്.
ജൈവ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യവസ്ഥ ചെയ്യാന്‍ ഒരു അധികാരസമിതി രൂപീകരിക്കാനുള്ള നിയമം കേന്ദ്രഗവണ്‍മെന്റ് അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ താല്‍പ്പര്യമനുസരിച്ച് തയ്യാറാക്കിക്കഴിഞ്ഞിരിക്കുകയാണ്. അടുത്തുതന്നെ ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ജനിതകമാറ്റം വരുത്തിയ ജൈവ വസ്‌തുക്കളുടെ ഉപയോഗത്തിനെതിരെ പ്രചാരവേല നടത്തുന്നവരെ ആറ് മാസത്തിലേറെ തടവില്‍ പാര്‍പ്പിക്കാനുള്ള ശിക്ഷ ഉറപ്പുവരുത്തുന്ന വകുപ്പുകളും ഇന്ന് തയ്യാറാക്കിയ ബില്ലില്‍ ഉണ്ട്.
ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ അനുസരിച്ച് അപകടകരമായ ഒട്ടേറെ നടപടികള്‍ ഇന്ത്യ ഗവണ്‍മെന്റ് എടുത്തുകൊണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ 47 കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളെയും സര്‍വകലാശാലകളെയും അമേരിക്കയിലെ ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ഉപയോഗപ്പെടുത്താനാവുമെന്ന സ്ഥിതി നിലവില്‍ വന്നിരിക്കുകയാണ്. ഇന്ത്യയുടെ വമ്പിച്ച ജനിതക സമ്പത്ത് അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് കവര്‍ന്നെടുക്കാന്‍ കഴിയും. കച്ചവട സാധ്യതയുള്ള മേഖലകള്‍ കണ്ടെത്താന്‍ സ്വകാര്യ-പൊതു മേഖലകള്‍ ഒരുമിച്ചു നീങ്ങും എന്നും ധാരണയായി.
ഇന്ത്യയിലെ പൊതുമേഖലയിലുള്ള ഗവേഷണ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും നടക്കുന്ന ഗവേഷണഫലങ്ങള്‍ അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ സ്വകാര്യസ്വത്തായി മാറ്റാന്‍ കഴിയത്തക്കവണ്ണം സ്ഥിതിഗതികള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ താല്‍പ്പര്യങ്ങളനുസരിച്ച് ഗവേഷണ മേഖലകള്‍ നിശ്ചയിക്കുന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തും. അടിസ്ഥാന വിഷയങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ അടിയന്തര കച്ചവട താല്‍പ്പര്യത്തിന്റെ പേരില്‍ പിന്തള്ളപ്പെടും. ഇതുണ്ടായാല്‍ ഇന്ത്യ എന്നും ഒരു പിന്നണിരാജ്യമായി തുടരുന്ന സ്ഥിതി കൈവരാം. വിത്തും ഗവേഷണവും അധ്യയനവും വിജ്ഞാനവ്യാപനവും നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ കാര്‍ഷികമേഖലയാകെ അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ മേധാവിത്വത്തിലാകും.
കാര്‍ഷികമേഖലയില്‍ അമേരിക്കന്‍ നിക്ഷേപം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. കാര്‍ഷിക വിജ്ഞാന വ്യാപനം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനമെടുത്ത് നടപടികള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബഹുരാഷ്‌ട്ര കമ്പനികളുടെ വിത്തും വളവും കീടനാശിനിയും സാങ്കേതികവിദ്യയും ഉപകരണങ്ങളും വിറ്റഴിക്കാന്‍ ഉപകരിക്കുംവിധം വിജ്ഞാനവ്യാപനം നടത്തുന്നിടത്തേക്ക് കാര്യങ്ങളെത്തും. ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കുകയാണ് ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ ധര്‍മമെന്ന നില സംജാതമാകും.
ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങളെ അപകടത്തിലാക്കും. ഇന്ത്യന്‍ കാര്‍ഷികമേഖല ഇന്ന് അത്യഗാധമായ പ്രതിസന്ധി നേരിടുകയാണ്. കൃഷിക്കാരുടെ പാപ്പരീകരണത്തിന്റെയും ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്‌മയുടെ വര്‍ധനയുടെയും വേഗം വര്‍ധിപ്പിച്ചിരിക്കുകയാണ്. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട കാര്‍ഷിക ജനവിഭാഗങ്ങള്‍ക്ക് കൃഷി അനാദായകരമായ പ്രവൃത്തിയായി മാറിക്കഴിഞ്ഞു. ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കും. കൃഷിക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കും. അപകടകരമായ ഈ കരാറിനെതിരെ കര്‍ഷക ജനവിഭാഗങ്ങളുടെയും സാമാന്യ ജനങ്ങളുടെയും എതിര്‍പ്പും ചെറുത്തുനില്‍പ്പും വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.
*****
എസ് രാമചന്ദ്രന്‍ പിള്ള, കടപ്പാട് : ദേശാഭിമാനി
കന്യാചര്‍മ്മപരിശോധന
തെക്കേ ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ഒരു ഗോത്രത്തില്‍ വിവാഹം കഴിക്കാന്‍ പുരുഷന്‍ വധുവിന്റെ കുടുംബത്തിനു് പ്രതിഫലം നല്‍കണം. അതു് പത്തോ പതിനൊന്നോ പശുക്കള്‍ വരെ ആവാം. വധുവിന്റെ വില വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാനഘടകമാണു് അവളുടെ കന്യകാത്വം. കന്യകാത്വത്തിന്റെ വ്യക്തമായ ഒരു തെളിവു് ഊനം തട്ടാത്ത കന്യാചര്‍മ്മമാണെന്നതിനാല്‍ പെണ്‍കുട്ടികള്‍ അവരുടെ കന്യാചര്‍മ്മം പരിശോധിപ്പിച്ചു് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ശ്രമിക്കുന്നു. ഇത്രയേറെ പശുക്കളെ സമ്പാദിക്കുക എന്നതു് അവരുടെയിടയിലെ ആണൊരുത്തനു് അത്ര എളുപ്പം സാധിക്കാവുന്ന ഒരു കാര്യമല്ല എന്നതിനാല്‍ വിവാഹവും പലപ്പോഴും താമസിച്ചേ നടത്താനാവൂ. അതിനാല്‍ ഒരു പെണ്‍കുട്ടി ‘കന്യകാത്വം-കം-കന്യാചര്‍മ്മ-യഥാസ്ഥാന-ഊനമില്ലായ്മ-സര്‍ട്ടിഫിക്കറ്റ്’ വാങ്ങി ട്രങ്കില്‍ സൂക്ഷിച്ചാലും, ഒരുത്തന്‍ ഒരുദശം പശുക്കളുമായി അവളെത്തേടി എത്തുമ്പോഴേക്കും ഏതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു് കഴിഞ്ഞിരിക്കാമെന്നതും സാധാരണമാണു്. ഈ കാലഘട്ടത്തില്‍ കന്യാചര്‍മ്മത്തിനു് ഭംഗം സംഭവിച്ചുകൂടെന്നില്ലല്ലോ എന്ന ചോദ്യം അധികപ്രസംഗമാണു്. അധികപ്രസംഗം ആഫ്രിക്കക്കാരുടെ ഇടയില്‍ മര്യാദയല്ലാത്തതിനാല്‍ ഈ ചോദ്യം ആരും ചോദിക്കുന്ന പതിവില്ല. ആ ഒറ്റക്കാരണത്തിന്റെ പേരിലാണു് അവരുടെ ഇടയില്‍ കേരളത്തിലേതുപോലെ hymen restoration surgery എന്നൊരു ഏര്‍പ്പാടു് നിലവിലില്ലാത്തതു്. പരാതിയില്ലാത്തിടത്തു് കോടതി എന്തിനു്? പക്ഷേ, പരാതിയുള്ളിടത്തു് ജഡ്ജി നിഷ്പക്ഷനല്ലെങ്കില്‍ കോടതി ഉള്ളതിനേക്കാള്‍ ഭേദം ഇല്ലാത്തതുതന്നെയാവും! നീതിന്യായവ്യവസ്ഥ നിലനിര്‍ത്താന്‍ ജനങ്ങള്‍ നികുതിപ്പണം നല്‍കി നിയമജ്ഞരെ നിയമിക്കുന്നതു് അനീതി കൊയ്യാനാണെങ്കില്‍ അത്തരം ഒരേര്‍പ്പാടു് അസംബന്ധം എന്നേ വരൂ!




സീ കെ ബീ
05 November, 2010
യു ഡി എഫിന്റേത് രാഷ്‌ട്രീയ വിജയമല്ല
പക്ഷേ യു ഡി എഫിനുണ്ടായ വിജയം രാഷ്‌ട്രീയമായ വിജയമാണെന്ന് അവകാശപ്പെടാന്‍ അവര്‍പോലും ധൈര്യപ്പെടുന്നില്ല. വര്‍ഗീയ ശക്തികളെയും മതഭീകരവാദ സംഘടനകളെയും ഒപ്പം കൂട്ടി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന യു ഡി എഫും തങ്ങളുടെ വിജയത്തെക്കുറിച്ച് വാചാലമാകാന്‍ തയ്യാറാവാത്തത് മറ്റൊന്നും കൊണ്ടല്ല. ആര്‍ എസ് എസും ബി ജെ പിയും എസ് ഡി പി ഐയുമായെല്ലാം തരാതരം പോലെ സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിനും ലീഗിനും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനുമൊന്നും വിജയത്തിന്റെ ക്രഡിറ്റ് അവകാശപ്പെടാന്‍ ധാര്‍മ്മികമായി കഴിയാത്തതുകൊണ്ടാണ്. ആര്‍ എസ് എസും എസ് ഡി പി ഐയുമൊക്കെ തങ്ങളുടെ അവകാശവാദത്തെ ഖണ്ഡിക്കുവാനായി രംഗത്തുവരുമോ എന്ന ആശങ്കയും അവര്‍ക്കുണ്ടാവും.
എല്‍ ഡി എഫിന്റെ പരാജയത്തിന് കാരണങ്ങള്‍ പലതാവാം. ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ എണ്ണമറ്റ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്തതും മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായ നിലയില്‍ നടത്തിയ പ്രചാരണവും തിരഞ്ഞെടുപ്പ് വേദിയിലെ മുഖ്യ വിഷയം മാറിപ്പോയതുമൊക്കെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടാവാം. സൂക്ഷ്‌മമായ വിശകലനത്തിനു ശേഷമേ അക്കാര്യങ്ങള്‍ വിലയിരുത്താനും വിശദീകരിക്കുവാനും കഴിയുകയുള്ളൂ.
പക്ഷേ ഒരു കാര്യം വ്യക്തമാണ്. മതമൗലികവാദികളും വര്‍ഗീയ ശക്തികളുമായി തിരഞ്ഞെടുപ്പ് സഖ്യം സ്ഥാപിക്കുവാന്‍ യു ഡി എഫ് മുന്നിട്ടിറങ്ങിയെന്നതാണ് വസ്‌തുത. വോട്ടിംഗ് നിലവാരം അത് അടിവരയിട്ട് തെളിയിക്കുന്നുണ്ട്. ബി ജെ പി വിജയിച്ച മഹാഭൂരിപക്ഷം ഇടങ്ങളിലും യു ഡി എഫ് തുച്‌ഛമായ വോട്ടുനേടി സംതൃപ്‌തിയടഞ്ഞു. ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയ മേഖലകളിലാകട്ടെ മൂന്നാം സ്ഥാനം കൊണ്ട് യു ഡി എഫ് തൃപ്‌തിപ്പെട്ടു. യു ഡി എഫ് വിജയിച്ച പലയിടങ്ങളിലും തുച്‌ഛമായ വോട്ടുമാത്രം നേടി ബി ജെ പിയും സായൂജ്യമടഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തന്നെ യു ഡി എഫ് വിജയിച്ച പല വാര്‍ഡുകളിലും ബി ജെ പിക്ക് നാമമാത്രമായ വോട്ടു മാത്രമേയുള്ളൂ. ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയ ഒമ്പതു വാര്‍ഡുകളില്‍ യു ഡി എഫ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെട്ടു. ബി ജെ പി വിജയിച്ച നെട്ടയം, പൊന്നുമംഗലം, ശ്രീകണ്‌ഠേശ്വരം, വാര്‍ഡുകളിലൊക്കെ കോണ്‍ഗ്രസ് വിശ്വാസികളെ തന്നെ അതിശയിപ്പിക്കുന്ന നിലയില്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമേ യു ഡി എഫിനു ലഭിച്ചുള്ളൂ. കോണ്‍ഗ്രസ് വിജയിച്ച ഇടങ്ങളില്‍ ബി ജെ പിക്കും ബി ജെ പി വിജയിച്ച വാര്‍ഡുകളില്‍ യു ഡി എഫിനും നാമമാത്ര വോട്ടുകളാവുന്നതിന്റെ രഹസ്യം മനസ്സിലാക്കുവാന്‍ കഴിയാത്തവര്‍ അധികമുണ്ടാവുകയില്ല.
ഇടതുപക്ഷത്തെ തോല്‍പിക്കുവാന്‍ ഏതു ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന സമീപനമാണ് പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്വീകരിച്ചത്. എല്ലാ ജാതി-മത ശക്തികളെയും ഒപ്പം ചേര്‍ക്കുക മാത്രമല്ല വര്‍ഗീയ വികാരം ഉണര്‍ത്തിവിടാനും യു ഡി എഫ് പരിശ്രമിച്ചു. അത് തിരഞ്ഞെടുപ്പ് കാലത്തു മാത്രമായി ആരംഭിച്ചതല്ല. മത വിശ്വാസികള്‍ക്കും മതത്തിനും ദൈവത്തിനും വൈദികര്‍ക്കും ഇടതുപക്ഷം എതിരാണെന്ന പ്രചരണം ഏറെ നാളായി അവര്‍ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. യു ഡി എഫ് നടത്തിയ ഉപജാപകങ്ങളില്‍ പെട്ടുപോയവരാണ് ഇടതുപക്ഷത്തിനെതിരെ ഇടയ ലേഖനങ്ങളും വിശ്വാസികള്‍ക്കു മാത്രമേ വോട്ടു രേഖപ്പെടുത്താവൂ എന്നുള്ള ആഹ്വാനങ്ങളും പുറപ്പെടുവിച്ചത്.
രാഷ്‌ട്രീയ പ്രശ്‌നങ്ങളോ ഭരണ വികേന്ദ്രീകരണവും സ്‌ത്രീ ശാക്തീകരണവുമടക്കമുള്ള ജനകീയ വിഷയങ്ങളോ ജനങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യാന്‍ ത്രാണിയില്ലാതിരുന്ന ഐക്യ ജനാധിപത്യ മുന്നണി മതം പ്രധാന രാഷ്‌ട്രീയ ചര്‍ച്ചാവിഷയമാക്കി. മാധ്യമങ്ങളും അതിനുപിന്നാലെ പാഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ നടപടികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് നടപ്പില്‍ വരുത്തിയ ജനകീയ പദ്ധതികളും അതുവഴി വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയി.
ബി ജെ പിയുമായുള്ള അവിശുദ്ധ സഖ്യം മാത്രമല്ല ഇത്തവണ കോണ്‍ഗ്രസ് പരീക്ഷിച്ചത്. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതിലൂടെ കേരളത്തെ ഞെട്ടിച്ച എസ് ഡി പി ഐയുമായും സഖ്യം സ്ഥാപിച്ചു. കുപ്രസിദ്ധമായ കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി മുന്നണി പോലെ കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി-എസ് ഡി പി ഐ സഖ്യം അവതരിപ്പിച്ചു. എസ് ഡി പി ഐയെയും ബി ജെ പിയെയും പോലെയുള്ള കുത്സിത ശക്തികള്‍ക്ക് അക്കൗണ്ട് തുറക്കുവാനും നിലമെച്ചപ്പെടുത്തുവാനും കോണ്‍ഗ്രസ് സഹായിക്കുകയായിരുന്നൂ.
കോ-ലീ-ബി-എസ് സഖ്യം അവതരിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് സ്വന്തം ചിഹ്നമായ കൈപ്പത്തിയും ലീഗ് ഏണിയും ബി ജെ പി താമരയും ഉപേക്ഷിച്ചു. പലയിടത്തും സ്വതന്ത്ര ചിഹ്നങ്ങളെ അഭയം പ്രാപിച്ചു.
കോണ്‍ഗ്രസ് ഒരു മതേതര കക്ഷിയാണെന്നാണ് അവകാശപ്പടുന്നത്. പക്ഷേ മതേതരത്വത്തില്‍ തരിമ്പെങ്കിലും വിശ്വാസമുള്ള രാഷ്‌ട്രീയ കക്ഷി നാല് വോട്ടിനു വേണ്ടി ഇത്തരം അവിശുദ്ധ സഖ്യങ്ങള്‍ സ്ഥാപിക്കുകയില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നാനാവിധ കാരണങ്ങളെക്കുറിച്ച് എല്‍ ഡി എഫ് സ്വാഭാവികമായും ചര്‍ച്ച ചെയ്യും. പക്ഷേ മതേതര കേരളത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വരുത്തിവെയ്‌ക്കുന്ന വിഷലിപ്‌തമായ രാഷ്‌ട്രീയ സഖ്യങ്ങളെ കാണാതിരുന്നൂ കൂട. മത ഭീകരവാദവും വര്‍ഗീയതയും ശക്തിപ്പെട്ടുവരുന്ന വര്‍ത്തമാനകാല ഭാരതീയ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇത്തരം അവിശുദ്ധ സഖ്യങ്ങള്‍ മതേതരത്വത്തിനും ജനാധിപത്യ വ്യവസ്ഥിതിയ്‌ക്കും വിനാശം വിതയ്‌ക്കും ഇത്തരം സഖ്യങ്ങളിലൂടെ താല്‍ക്കാലിക തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞേയ്‌ക്കും. പക്ഷേ ആ താല്‍ക്കാലിക നേട്ടങ്ങള്‍ കനത്ത നാശനഷ്ടങ്ങളുടെയും ദുരന്തങ്ങളുടെയും മുന്നോടിയാണെന്നുള്ള വലിയ പാഠം കോണ്‍ഗ്രസും ലീഗും വിസ്മരിച്ചുപോകുന്നു. മനപ്പൂര്‍വമുളള ഇത്തരം മറവികളെയും അതിഗൂഢ സഖ്യങ്ങളെയും കേരളീയ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
*****
വി പി ഉണ്ണികൃഷ്ണന്‍ , കടപ്പാട് : ജനയുഗം
04 November, 2010
ഒഞ്ചിയത്ത് സംഭവിച്ചത്
റവല്യൂഷണറി-യുഡിഎഫ് സഖ്യമാണ് ഒഞ്ചിയത്തെ ഫലം നിര്‍ണയിച്ചത് എന്നു തെളിയിക്കാന്‍ മറ്റെങ്ങും പോകേണ്ടതില്ല. ഒഞ്ചിയം പഞ്ചായത്തിന്റെ വോട്ടു കണക്കിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. 11 വാര്‍ഡില്‍ യുഡിഎഫിന് കിട്ടിയ വോട്ട് പൂജ്യമാണ്- അതില്‍ ഒരിടത്തും യുഡിഎഫിന് സ്ഥാനാര്‍ഥികളുണ്ടായിരുന്നില്ല. ഒരു വാര്‍ഡില്‍ റവല്യൂഷറിക്ക് പൂജ്യം. പഞ്ചായത്തിലെ ആകെ പോള്‍ചെയ്ത വോട്ടിന്റെ 40.95 ശതമാനമാണ് ഇടതുപക്ഷം നേടിയത്. ഒഞ്ചിയം പിടിച്ചടക്കി എന്ന് അവകാശപ്പെടുന്ന റവല്യൂഷണറിക്ക് 38.37 ശതമാനം (അതില്‍ യുഡിഎഫിന്റെ വിഹിതം എത്രയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.) യുഡിഎഫ് യഥാര്‍ഥ വിപ്ളവകാരികളുടെ സഹായത്തോടെ പിടിച്ച വോട്ട് 17.26 ശതമാനം.
ഏറാമല പഞ്ചായത്തിലെ പ്രസിഡന്റ് പദവി മുന്നണി മര്യാദയനുസരിച്ച് രണ്ടുവര്‍ഷത്തേക്ക് ജനതാദളിന് നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവരാണ് 'റവല്യൂഷണറി' പാര്‍ടി ഉണ്ടാക്കിയത്. അവര്‍ ഏറ്റവുമാദ്യം കൂട്ടുപിടിച്ചത് ജനതാദള്‍ വീരന്‍വിഭാഗത്തെതന്നെ. ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തിലാണ് ഈ പുതിയ മുണ്ടന്‍ 'വിപ്ളവ'പ്പാര്‍ടി ഉള്ളത്. ആ നാലിടത്തും യുഡിഎഫുമായി തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കി. ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ 11 സീറ്റില്‍ മുണ്ടന്‍ പാര്‍ടിക്ക് യുഡിഎഫിന്റെ പിന്തുണ. നാലു പഞ്ചായത്തില്‍ ചോറോട് എല്‍ഡിഎഫ് വിജയിച്ചു.
ജനതാദള്‍ കപട സോഷ്യലിസ്റുകളെന്നും അതിന്റെ മാടമ്പിത്തത്തിനും അഹന്തയ്ക്കുമെതിരെയാണ് പോരാട്ടമെന്നും പറഞ്ഞവര്‍ അതേ ജനതാദളിന്റെ മടിയിലിരുന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. രക്തസാക്ഷികളെയും വിപ്ളവമണ്ണിനെയും ഒറ്റിക്കൊടുത്തു. ഒഞ്ചിയത്തെ ധീരസഖാക്കള്‍ ഹൃദയരക്തം കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനത്തെ പഞ്ചായത്തിന്റെ ഭരണമെന്ന 30 വെള്ളിക്കാശിനായി ഒറ്റിക്കൊടുത്ത വഞ്ചകര്‍ക്ക് ഇത് വിജയമല്ല- നാണംകെട്ട കച്ചവടത്തിലെ നാറുന്ന ലാഭംമാത്രം.
പണത്തിന്റെ കുത്തൊഴുക്കുണ്ടായ തെരഞ്ഞെടുപ്പാണ് ഒഞ്ചിയത്തേത്. വോട്ടു വാങ്ങല്‍ ഉറപ്പാക്കാന്‍ പ്രത്യേക രീതികള്‍ ഉപയോഗിക്കപ്പെട്ടു. യഥാര്‍ഥ 'റവല്യൂഷണറി' കച്ചവടം. അത് കമ്മ്യൂണിസ്റ്റുകാരുടേതല്ല, കാശുകൊടുത്ത് വോട്ടുവാങ്ങുന്ന അസ്സല്‍ കോണ്‍ഗ്രസ് രീതിയാണ്-ഒഞ്ചിയത്തുകാര്‍ക്ക് ഒട്ടും പരിചയമില്ലാത്തത്.
ഒഞ്ചിയം കൃത്യമായ ഒരു യാഥാര്‍ഥ്യം മുന്നോട്ടുവയ്ക്കുന്നു. സിപിഐ എമ്മിന് വിപ്ളവം പോരെന്നുപറയുന്നവര്‍ പ്രകടനപരമായി എത്രതന്നെ ആദര്‍ശപരിവേഷമുള്ളവരായാലും കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അച്ചാരം വാങ്ങുന്നവരാണെന്ന യാഥാര്‍ഥ്യം. ഏതുചെളിക്കുഴിയിലും അത്തരക്കാര്‍ നീന്തിത്തുടിക്കുമെന്ന സത്യം.തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് ഒരു 'വിപ്ളവ പാര്‍ടി' ജനിച്ചിരുന്നു. ആദ്യവട്ടം പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ അവര്‍ വിജയം കണ്ടു. അഞ്ചുകൊല്ലംകൊണ്ട് അസ്തമിച്ചു. ഇക്കുറി ആ പഞ്ചായത്ത് യുഡിഎഫിനാണ്.
ഷൊര്‍ണൂരിലെ ചിത്രം നോക്കൂ: അവിടെ മുനിസിപ്പാലിറ്റിയില്‍ ആകെ സീറ്റ് 36. യഥാര്‍ഥ ഇടതുപക്ഷമെന്ന് അവകാശപ്പെട്ട് സിപിഐ എമ്മിനെതിരെ പടനയിച്ച ഗ്രൂപ്പിന് കിട്ടിയത് ആറു സീറ്റ്. ആ രണ്ടുകൂട്ടരും ചേര്‍ന്നാലും മുനിസിപ്പാലിറ്റി ഭരിക്കാനാകില്ല. കൂട്ടിന് ബിജെപിയുടെ നാലു സീറ്റും വേണം. ഷൊര്‍ണൂരില്‍ സിപിഐ എമ്മിന്റെ തകര്‍ച്ച കാണാന്‍ ഒത്തുകൂടിയവര്‍ക്ക് കൈയും കണക്കുമില്ല. അവിടെ പക്ഷേ, പാര്‍ടി തകര്‍ന്നില്ല. എല്ലാ വിരുദ്ധ ശക്തികളെയും അണിനിരത്തി പാര്‍ടിയെ ഒന്ന് ഇരുത്താന്‍ കഴിഞ്ഞു- അത്രമാത്രം.
ഒഞ്ചിയവും തളിക്കുളവും ഷൊര്‍ണൂരും വരയ്ക്കുന്നത് ഒരേ ചിത്രമാണ്. ഏതു പ്രസ്ഥാനത്തെയും ചെളിവാരിയെറിയാനും താല്‍ക്കാലികമായി അവഹേളിക്കാനും ഒരളവ് ക്ഷീണിപ്പിക്കാനും ഇത്തരം ഗ്രൂപ്പുകള്‍ക്ക് കഴിയും. കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ചാകുമ്പോള്‍, വിമതരോ വിഘടിതരോ കുലംകുത്തികളോ പറയുന്നതെന്തും കൊണ്ടാടാന്‍ വലതുപക്ഷം സദാ സന്നദ്ധമാകും. സകല സഹായവും നല്‍കും. മലപ്പുറം ജില്ലയിലാകെ ഒരേരീതിയിലുണ്ടായ തെരഞ്ഞെടുപ്പുഫലത്തെ
'അലി ഇഫക്ട്' ആക്കി മാറ്റുന്നതിന്റെ രസതന്ത്രവും അതുതന്നെ. ഒഞ്ചിയത്ത് തെരഞ്ഞെടുപ്പു ഫലം കാത്ത് വലിയ മാധ്യമപ്പടതന്നെ ഉണ്ടായിരുന്നു. എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത് സിപിഐ എമ്മിനു ലഭിച്ച 'വന്‍ തിരിച്ചടി' ആയി അവര്‍ വ്യാഖ്യാനിച്ചു. ഒഞ്ചിയത്തിന്റെ തൊട്ടടുത്ത്, വീരന്‍ ജനതാദളിന്റെ മോസ്കോ എന്നറിയപ്പെടുന്ന വടകരയില്‍, ആ പാര്‍ടിക്കുണ്ടായ ദയനീയ പതനം പക്ഷേ മാധ്യമങ്ങള്‍ക്ക് ആഘോഷവിഷയമായില്ല. ഒഞ്ചിയത്ത്, പരസ്പരം സം'പൂജ്യന്‍'മാരായാണ് മുണ്ടന്‍ 'വിപ്ളവ'കക്ഷിയും യുഡിഎഫും വോട്ടു മറിച്ചത് എന്നതിനെക്കുറിച്ച് പരാമര്‍ശംപോലുമുണ്ടായില്ല.
മങ്കടയിലെ അലി പൊതുയോഗം വിളിച്ച് സിപിഐ എം വിടുന്നതായി പ്രഖ്യാപിച്ചപ്പോള്‍ വേദിയിലിരുന്ന് ആനന്ദാതിരേകത്താല്‍ പൊട്ടിച്ചിരിച്ചവരില്‍ കൂടുതല്‍ മുഴങ്ങിയത് ഒരു മുന്‍ കമ്യൂണിസ്റിന്റെ ചിരിയും കൈയടിയുമായിരുന്നു. 'മുന്‍ കമ്യൂണിസ്റു'കാരനെ കെട്ട മുട്ടയോടാണ് ഉപമിക്കാറുള്ളത്. ഇടതുപക്ഷം വലത്തോട്ടു നീങ്ങുന്നെന്നു വിലപിക്കുന്നവര്‍ വലതുവശത്തെ ചെളിക്കുഴിയില്‍ നീന്തിത്തുടിക്കുന്ന കാഴ്ച കൂടുതല്‍ വ്യക്തമാക്കി എന്നതും ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. ഇടതുപക്ഷത്തിനെതിരായ സംഘടിത പ്രചാരണത്തിന് ഒളിഞ്ഞും തെളിഞ്ഞും ഇന്ധനം പകരുക എന്ന ദൌത്യം 'യഥാര്‍ഥ വിപ്ളവകാരികള്‍' ഭംഗിയായി നിറവേറ്റുന്നു. ഒഞ്ചിയത്തും ഷൊര്‍ണൂരിലുമുള്ള അത്തരക്കാര്‍ക്ക് ഏതു മാധ്യമ സഹായം കിട്ടിയാലും മൂടിവയ്ക്കാനാകാത്തതാണ് അവര്‍ വലതുപക്ഷവുമായുണ്ടാക്കിയ കൂട്ടുകെട്ടും പങ്കുവയ്ക്കലും. രണോത്സുകമായ, ത്യാഗസമ്പന്നമായ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ അച്ചാരമാണ് അവര്‍ക്ക് ഇന്ന് യുഡിഎഫ് വച്ചുനീട്ടുന്ന നക്കാപ്പിച്ച പിന്തുണയും സഹായവും. അത്തരം കള്ളനാണയങ്ങളെ തുറന്നുകാട്ടാനും ശുദ്ധമനസ്സുകൊണ്ട്; തെറ്റിദ്ധരിക്കപ്പെട്ട് അവരുടെ വലയില്‍പ്പെട്ട സാധാരണ ജനങ്ങളെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി തിരികെ കൊണ്ടുവരാനുമുള്ള അവസരമായി ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പു ഫലത്തെ മാറ്റാനാകും.
*****
പി എം മനോജ്
03 November, 2010
ഒഞ്ചിയത്തെ യഥാർത്ഥ കമ്യൂണിസ്റ്റുകാർ
പൊളിച്ചെഴുത്ത് ബ്ലോഗില്‍ വന്ന ഒഞ്ചിയം സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.... എന്ന പോസ്റ്റ് പുന: പ്രസിദ്ധീകരിക്കുന്നത്