18 June, 2009

അത്ര നല്ലതല്ലാത്ത വാര്‍ത്തകള്‍

അത്ര നല്ലതല്ലാത്ത വാര്‍ത്തകള്‍

സൂരത്ത് വറുതിയില്‍

ഇന്ത്യയിലെ ഡയമണ്ട് വ്യവസായത്തിന്റെ കേന്ദ്രസ്ഥാനം സൂരത്ത് നഗരത്തിനാണ്.. 2008 നവംബറിലെ ഔദ്യോഗിക കണക്കനുസരിച്ച് ആയിരത്തോളം ചെറുകിട-ഇടത്തരം വജ്രസംസ്കരണ കേന്ദ്രങ്ങളും ഏതാണ്ടിത്രയും കുടുംബയൂണിറ്റുകളുമായിരുന്നു സൂരത്തിലുണ്ടായിരുന്നത്. ഏഴ് ലക്ഷം വിദഗ്ധ തൊഴിലാളികളുടെ ഈ പണിശാലകളില്‍ ഇപ്പോള്‍ നാലര ലക്ഷം പേരാണ് അവശേഷിക്കുന്നതത്രെ! മാന്ദ്യം കാരണം രണ്ടര ലക്ഷം തൊഴിലാളികള്‍ പിരിച്ചയക്കപ്പെട്ടു! വര്‍ഷംതോറും 20 ബില്യന്‍ ഡോളര്‍ മൂല്യമുള്ള (ഒരു ലക്ഷം കോടി രൂപ) ഡയമണ്ട് സൂരത്തില്‍് സംസ്കരിച്ചിരുന്നു. അതിപ്പോള്‍ 40% കണ്ട് കുറഞ്ഞുവെന്നാണ് വ്യവസായവൃത്തങ്ങള്‍ പറയുന്നത്.. അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റുമതി ചെയ്യാനാണ് സൂരത്തിലെ യൂണിറ്റുകളിലേറെയും പ്രവര്‍ത്തിക്കുന്നത്. ആഗോള മാന്ദ്യം കയറ്റുമതിയില്‍ 50% കുറവുണ്ടാക്കിയപ്പോള്‍ സൂരത്തിലെ തൊഴിലാളികളാണ് പട്ടിണിയിലായത്. സൂരത്തിലെ 'മിനിബസാറില്‍' 5000 ചെറുകിട ഡയമണ്ട് വ്യാപാര കേന്ദ്രങ്ങളാണുണ്ടായിരുന്നത്.. 1500 വിദഗ്ധ തൊഴിലാളികള്‍ ഈ സ്ഥാപനങ്ങളില്‍ മാത്രം തൊഴിലെടുത്തിരുന്നു.. ഏപ്രില്‍ 25ന് മിനിബസാറിലെ ഷോപ്പുകളില്‍ നിന്നെല്ലാം കൂടി തലയെണ്ണിയപ്പോള്‍ അവശേഷിക്കുന്നത് 300 പേര്‍ മാത്രം.. 5000 ഷോപ്പുകളില്‍ നേര്‍പകുതിയും ഏകാംഗഷോപ്പുകളാണ്.. പകുതിയോളം ഷോപ്പുടമകള്‍ കച്ചവടമില്ലാതെ പൂട്ടിപ്പോയി.. മാന്ദ്യം ചവച്ചുതുപ്പിയ ഈ കച്ചവടക്കാരില്‍ പലരും സ്വന്തം കിടപ്പാടങ്ങള്‍ വിറ്റാണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്.. 20 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ ഫ്ളാറ്റ് 6 ലക്ഷത്തിന് വിറ്റ കഥ, മുകേഷ് ഷാ എന്ന ചെറുകിടവ്യാപാരി പത്രക്കാരോട് വെളിപ്പെടുത്തിയെന്ന് ബിസിനസ് ലൈന്‍ എഴുതുന്നു.. എട്ടുവര്‍ഷമായി സാമാന്യം തരക്കേടില്ലാതെ പണിയെടുത്ത് ജീവിച്ച മുകേഷിന്റെ ഗതിതന്നെയാണ് സൂരത്തിലെ ഒട്ടുമിക്ക ഡയമണ്ട് കച്ചവടക്കാരും തൊഴിലാളികളും നേരിടുന്നത്. അവരില്‍ ഒരാള്‍, ദീപക്പട്ടേല്‍, ഇക്കുറി പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.. "7 ലക്ഷം ഡയമണ്ട് തൊഴിലാളികളുടേയും കുടുംബങ്ങളുടെയും ദയനീയപതനം രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് താനീ 'കടുംകൈ' ചെയ്യുന്നതെന്നാണ് ദീപക് പട്ടേല്‍ പറഞ്ഞത്. കമ്പോളത്തിന്റെ ക്രൂരതകളില്‍ വെന്തു തീരുന്ന ഇവരെ രാജ്യം രക്ഷിക്കുമോ? ഇല്ലെന്നാണ് തെരഞ്ഞെടുപ്പുഫലം തെളിയിച്ചിരിക്കുന്നത്. (കണക്കുകള്‍ - ബിസിനസ് ലൈന്‍)

ബെഞ്ചിലിരിക്കൂ, തൊഴിലാളിയായി തുടരൂ

മൈക്രോസോഫ്റ്റ് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ 5000 പേരെ പിരിച്ചുവിട്ടു. കമ്പനിയുടെ ഇന്ത്യന്‍ ഘടകത്തില്‍ 55 പേരെയാണ് പറഞ്ഞയച്ചത്.

ഹെക്സാവയര്‍ ടെക്നോളജീസ് എന്ന ഇന്ത്യന്‍ ഐ.ടി. കമ്പനി മാന്ദ്യം കാരണം ജീവനക്കാരുടെ അടിസ്ഥാനശമ്പളം 50% വരെ വെട്ടികുറച്ചു. 350 ജീവനക്കാരെ വെറുതെ ബെഞ്ചിലിരുത്താനാണ് കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബെഞ്ചിലിരിക്കുന്നവര്‍ക്ക് തൊഴിലാളികളായി തുടരാമെന്ന് അറിയിപ്പില്‍ പറയുന്നുണ്ട്. ആരോഗ്യ ഇന്‍ഷൂറന്‍സ്, പ്രൊവിഡന്റ് ഫണ്ട് എന്നിവ തുടര്‍ന്നും ലഭിക്കുമത്രെ. ഉയര്‍ന്ന തലങ്ങളില്‍ ജോലിയെടുക്കുന്ന എക്സിക്യൂട്ടീവുകളുടെ വേതനം 20% വരെ കുറക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഐ.ടി., ബി.പി.ഒ. സോഫ്റ്റ്വെയര്‍ കമ്പനികളെല്ലാം ഏതാണ്ട് ഇതേ പാതയിലേക്കാണ് നീങ്ങുന്നത്.

ജര്‍മനിയിലും തൊഴിലില്ലായ്മ പെരുകുന്നു

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെപ്പോലെ ജര്‍മ്മനിയിലും തൊഴിലില്ലായ്മ പെരുകുകയാണ്. 2008 ഡിസംബര്‍ മാസത്തെ അപേക്ഷിച്ച് ജനുവരിയില്‍ 3,87,000 പേര്‍ കൂടുതലായി തൊഴില്‍ രഹിതരായി. ജോലിയില്ലാത്തവരുടെ എണ്ണം 3.49 ദശലക്ഷമാണത്രെ! തൊഴിലില്ലായ്മയുടെ തോത് 0.9 ശതമാനം വര്‍ദ്ധിച്ച് 8.3 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. കിഴക്കന്‍ ജനര്‍മ്മനിയില്‍ 13.9 ശതമാനമാണ് തൊഴിലില്ലായ്മ. ആഗോള സാമ്പത്തിക പ്രതിസന്ധി ജനര്‍മ്മനിയിലും തൊഴില്‍ മേഖല കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ സമയം കൂട്ടി, കൂലി വെട്ടിക്കുറച്ചു. 1930കളില്‍ സംഭവിച്ചതിനേക്കാള്‍ ഭയാനകമായ ദിനങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പുലരുന്നത്. യൂറോ സോണില്‍പ്പെട്ട 16 രാജ്യങ്ങളിലെ തൊഴിലില്ലായ്മ 2010-ല്‍ 10 ശതമാനത്തില്‍ കൂടാനാണ് സാധ്യത. ജര്‍മന്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസേര്‍ച്ചിന്റെ ഏറ്റവും പുതിയ പഠനത്തില്‍ സാമ്പത്തിക അസമത്വം അതിഭീകരമായി വര്‍ദ്ധിക്കുന്ന കാര്യം പരമാമര്‍ശിക്കുന്നുണ്ട്. ജര്‍മനിയില്‍ ജനസംഖ്യയുടെ 10 ശതമാനം വരുന്ന സമ്പന്നര്‍ ആകെ സമ്പത്തിന്റെ 61.1 ശതമാനത്തിന്റെ ഉടമകളാണ്. ഏറ്റവും പാവപ്പെട്ട 70 ശതമാനത്തിന്റെ കയ്യിലുളളത് കേവലം 9 ശതമാനം മാത്രം. കടുത്ത സാമ്പത്തിക അസമത്വമാണ് മാന്ദ്യം കൊണ്ടുവരുന്നത്.

അമേരിക്കയില്‍ തൊഴിലില്ലായ്മ 8.5%

അമേരിക്കയിലെ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ഏപ്രില്‍ 3ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം അമേരിക്കയിലെ തൊഴിലില്ലായ്മ 8.5 ശതമാനത്തില്‍ എത്തി. മാര്‍ച്ച് മാസത്തില്‍ തൊഴില്‍ രഹിതരായവരുടെ എണ്ണം 6,93,000 ആണ്. സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിനുശേഷം 5.1 മില്യണ്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ഇതില്‍ മൂന്നില്‍ രണ്ടുഭാഗവും കഴിഞ്ഞ അഞ്ചുമാസത്തിനിടയിലാണ് തൊഴില്‍ രഹിതരായത്. വിവിധ മേഖലകളില്‍ സംഭവിച്ച തൊഴില്‍ നഷ്ടം (മാര്‍ച്ച് 2009) താഴെ.

മാനുഫാക്‍ചറിങ് 1,61,000
നിര്‍മാണമേഖല 1,26,000
സേവന മേഖല 3,58,000
ചില്ലറ വില്‍പന 48,000
ആകെ 6,93,000

സാമ്പത്തികമാന്ദ്യം അമേരിക്കയിലെ ജനജീവിതം അതീവദുഷ്കരമാക്കിയിരിക്കുകയാണ്. ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുന്നു. ഫെഡറല്‍ റിസര്‍വിന്റെ ധാരണകള്‍ പ്രകാരം 2009 അവസാനിക്കുമ്പോള്‍ അമേരിക്കയിലെ തൊഴിലില്ലായ്മ 8.8 ശതമാനമാകും. എന്നാല്‍ ഇപ്പോള്‍ത്തന്നെ പല പ്രദേശങ്ങളിലും തൊഴിലില്ലായ്മ രണ്ടക്കത്തിലെത്തിക്കഴിഞ്ഞുവെന്നതാണ് സത്യം.

തുര്‍ക്കിയില്‍ തൊഴിലില്ലായ്മ അതിരൂക്ഷം

മാര്‍ച്ച് 16ന് Turkish Statistical Institute പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം തുര്‍ക്കിയിലെ തൊഴിലില്ലായ്മ 2008 ഡിസംബര്‍ മാസം 13.6 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. 2007 ഡിസംബറിലേതിനെക്കാള്‍ 3 ശതമാനം കൂടുതല്‍. ഭൂരിഭാഗം ആളുകളും ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു രാജ്യത്തിന്റെ സ്ഥിതിയാണിത്. തൊഴിലില്ലായ്മ ഗ്രാമപ്രദേശങ്ങളേക്കാള്‍ കൂടുതല്‍ നഗരങ്ങളിലാണ്. നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ ഡിസംബറില്‍ 17.3 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 10.7 ശതമാനവുമാണ്. തുര്‍ക്കിയിലെ തൊഴില്‍ രഹിതരുടെ എണ്ണം 3.27 ദശലക്ഷം ആണ്. 2008 ഡിസംബറിനുശേഷം 8,38,000 പേര്‍ തൊഴില്‍ രഹിതരായി. സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന കണക്കുകള്‍ യഥാര്‍ത്ഥമല്ലെന്നും സ്ഥിതി വളരെ ശോചനീയമാണെന്നും ധനകാര്യവിദഗ്ദര്‍ പറയുന്നു. യഥാര്‍ത്ഥകണക്കുകള്‍ പ്രകാരം കഴിഞ്ഞ ഡിസംബര്‍ മാസത്തെ തൊഴിലില്ലായ്മ 28 ശതമാനം വരുമത്രെ. തുര്‍ക്കിയില്‍ പലപ്പോഴായി മുതലാളിത്തപ്രതിസന്ധി ഉടലെടുത്തിരുന്നുവെങ്കിലും ഇത്രയും ഭീകരമായ അവസ്ഥ ആദ്യമായാണ്. 1970ല്‍ തൊഴിലില്ലായ്മ രൂക്ഷമായി അനുഭവപ്പെട്ടെങ്കിലും അന്ന് 40% പേര്‍ കൃഷിയിലും അനുബന്ധ മേഖലകളിലും വിന്യസിക്കപ്പെട്ടിരുന്നതിനാല്‍ അവസ്ഥ ഭേദമായിരുന്നു. ഇന്ന് നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതിനാല്‍ കാര്‍ഷിക മേഖല നശിക്കുകയും പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുകയും ചെയ്തു.വ്യാവസായിക വളര്‍ച്ച താഴോട്ടാണ്. കയറ്റുമതിയില്‍ 35% കുറവാണ് രേഖപ്പെടുത്തിയത്. മുതലാളിത്തം ലോകമാകെ സാധാരണ ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ സമ്മാനിക്കുകയാണ്. ബദലുകളെക്കുറിച്ചുള്ള അന്വേഷണത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തകര്‍ച്ചയാണ് തുര്‍ക്കി നേരിടുന്നത്.
(കെ.ജി. സുധാകരന്‍, NMGB, Kannur)

പെന്‍ഷന്‍ ഫണ്ടുകള്‍ തകര്‍ന്നടിഞ്ഞു

California Public Employees Retirement System (CALPERS) കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടുകളില്‍ ഒന്നാണ്. ലോകത്തിലെ നാലാമത്തെ ഫണ്ട്. 2007 ഒക്ടോബര്‍ മാസത്തില്‍ ഇവരുടെ ആസ്തി 220 ബില്യന്‍ ഡോളറായിരുന്നു. ഡിസംബറിലത് 186 ബില്യന്‍ ഡോളറായി കുറഞ്ഞു. റിയല്‍ എസ്റേറ്റ് മേഖലയില്‍ ചൂതാടാന്‍ പെന്‍ഷന്‍ ഫണ്ട് എടുത്ത് ഉപയോഗിച്ചതാണ് തകര്‍ച്ചയുടെ കാരണം. 16 ലക്ഷം പെന്‍ഷന്‍കാരുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന കമ്പനിയാണിത്. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും വിഹിതം ക്രമാതീതമായി വര്‍ദ്ധിപ്പിച്ച് നിലനിര്‍ത്തുവാനാണ് ഇപ്പോള്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത്. ബോസ്റണ്‍ കോളേജിലെ സെന്റര്‍ ഫോര്‍ റിട്ടയര്‍മെന്റ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നത് കഴിഞ്ഞ 6 മാസക്കാലത്തെ പെന്‍ഷന്‍ ഫണ്ടുകളുടെ നഷ്ടം മാത്രം 865 ബില്യന്‍ ഡോളര്‍ വരുമെന്നാണ്. അമേരിക്കയിലെ 109 പെന്‍ഷന്‍ ഫണ്ടുകളുടെ ആസ്ഥി 37 ശതമാനം വരെ കുറഞ്ഞു. ആനുകൂല്യങ്ങള്‍ വെട്ടികുറച്ച്, പെന്‍ഷന്‍ പ്രായത്തില്‍ വ്യത്യാസം വരുത്തി തകര്‍ച്ച നേരിടാനാണ് പല കമ്പനികളും ഇപ്പോള്‍ ശ്രമിക്കുന്നത്.

ഇന്ത്യയില്‍ പെന്‍ഷന്‍ സ്വകാര്യവല്‍ക്കരിക്കുവാന്‍ ഉള്ള വിജ്ഞാപനം ഇറക്കിയിട്ടാണ് കോണ്‍ഗ്രസ്സ് ഈ തെരഞ്ഞെടുപ്പ് നേരിട്ടത്. അഞ്ചു വര്‍ഷമായി പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണനിയമം ഇടതുപക്ഷം തടഞ്ഞുവെച്ചതാണ്. അധികാരം തിരിച്ച്പിടിച്ച പശ്ചാത്തലത്തില്‍ നിയമം ഉടനെ പാസ്സാക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനിച്ചിട്ടുള്ളത്. (കെ.ജി. സുധാകരന്‍)

പിരിച്ചുവിടല്‍ പടരുന്നു

അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനി 'ഫെഡക്സ് കോര്‍പ്പറേഷന്‍' 1000 പേരെ ഏപ്രില്‍ മാസം പിരിച്ചയച്ചു. ഒരു ബില്യന്‍ ഡോളര്‍ നഷ്ടം നേരിടാനാണ് ഈ നടപടിയത്രെ. വാള്‍ട്ട് ഡിസ്നി 1900 തൊഴിലാളികളെയാണ് പറഞ്ഞുവിട്ടത്. ഭരണപരമായ ജോലി ചെയ്യുന്നവരാണത്രെ പുറത്താക്കപ്പെട്ടവരില്‍ ഏറെയും.

തൊഴില്‍ സമയം വര്‍ദ്ധിപ്പിച്ചും തൊഴിലാളികളെ പിരിച്ചുവിട്ടും ഡിസംബറില്‍ വാര്‍ത്ത സൃഷ്ടിച്ച ജെറ്റ് എയര്‍വെയ്സ് മാര്‍ച്ച് മാസം 1900 പേരെ പിരിച്ചുവിട്ടു. 110 കരാര്‍ തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കമ്പനിയില്‍ 12,000 പേരാണത്രെ പണിയെടുത്തിരുന്നത്.

ഐ.ബി.എം. എന്ന ആഗോള ഐ.ടി. ഭീമന്‍ അമേരിക്കയില്‍ മാത്രം 4600 പേരെയാണ് ഏപ്രില്‍ മാസം പിരിച്ചുവിട്ടത്. 1.15 ലക്ഷം പേരാണ് ഐ.ബി.എം.ന്റെ അമേരിക്കന്‍ ഘടകത്തില്‍ പണിയെടുക്കുന്നത്. ലോകത്തൊട്ടാകെ പ്രവര്‍ത്തക്കുന്ന ഐ.ബി.എം. കഴിഞ്ഞ 8 മാസത്തിനുള്ളില്‍ 29 ശതമാനം ജീവനക്കാരെ കുറച്ചതായിട്ടാണ് കണക്കുകള്‍ പറയുന്നത്. 2008 സെപ്റ്റംബറില്‍ 3.9 ലക്ഷം ജീവനക്കാര്‍ ഐ.ബി.എം.ല്‍ പണിയെടുത്തിരുന്നു.

'മാര്‍ക്കറ്റ് വിസ്ത' എന്ന ഗ്ളോബല്‍ ഏജന്‍സിയുടെ കണ്ടത്തല്‍ അനുസരിച്ച് ആഗോള ഔട്ട്സോഴ്സിംഗ് കമ്പോളം 7 ശതമാനം കണ്ട് ചെറുതായിട്ടുണ്ട്. വ്യവസായത്തിന്റെ മൂല്യത്തില്‍ 16 ശതമാനമാണ് കുറവ്. അമേരിക്കയില്‍ മാത്രം 15 ശതമാനം മൂല്യശോഷണമാണ് 'ഔട്ട്സോഴ്സിംഗ് വ്യവസായത്തില്‍' ഉണ്ടായിട്ടുള്ളത്. 2009 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസക്കാലത്തെ അവലോകന റിപ്പോര്‍ട്ടാണ് ഈ വസ്തുത പുറത്തുവിട്ടിട്ടുള്ളത്.

വയറു പിഴക്കാന്‍ തലമുടിയും ഗര്‍ഭപാത്രവും

മാന്ദ്യം കാരണം സ്വന്തം തലമുടിയും രക്തവും വിറ്റ് വയറുപിഴക്കുന്നവര്‍ അമേരിക്കയില്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്തം, പ്ളാസ്മ, മുടി തുടങ്ങിയവയൊക്കെ വില്‍ക്കാന്‍ സഹായം ചോദിക്കുന്നവര്‍ ധാരാളം. വില്‍പ്പന തരപ്പെടുത്തികൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന വെബ് സൈറ്റുകളും ധാരാളം. തൊഴില്‍ നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതായ ആളുകളാണ് ഈ മാര്‍ഗ്ഗത്തിലൂടെ ജീവിക്കാന്‍ ശ്രമിക്കുന്നത്. കടം കയറി മുടിഞ്ഞവര്‍ സ്വന്തം ശരീരത്തിന്റെ അംശങ്ങള്‍ വിറ്റുജീവിക്കുന്നതിന് വെബ് സൈറ്റുകള്‍ തെളിവു നിരത്തുന്നു.

"വാടക കൊടുക്കാനും ഭക്ഷണത്തിനും കാര്‍ ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കാനും എനിക്ക് നിര്‍വ്വാഹമില്ലാതായിരിക്കുന്നു... 10/20/40 ഡോളര്‍, എത്രയായാലും വേണ്ടില്ല അതെനിക്കിപ്പോള്‍ വലിയ സഹായമായിരിക്കും. ഇത്രയും ചെറുതാവേണ്ടി വന്നതില്‍ ഞാന്‍ ദുഖിക്കുന്നു. എന്തായാലും ഞങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്'' എമിലി എന്ന് സ്വയം പരിചയപ്പെടുത്തുന്ന പെണ്‍കുട്ടി 'ബ്ളഡ്‌ബാങ്കര്‍കോം' എന്ന വെബ് സൈറ്റിനയച്ച സന്ദേശത്തില്‍ പറയുന്നതായി വെബ് സൈറ്റ് ഉടമ വിശദീകരിക്കുന്നു. 'തൊഴില്‍ നഷ്ടപ്പെട്ട കാരണത്താല്‍ 25 ഡോളറിന് പ്ളാസ്മ സംഭാവന ചെയ്യുന്ന നിരവധി അമ്മമാരെ ഞാന്‍ ദിവസവും കാണുന്നു. ആഴ്ചയില്‍ രണ്ട് തവണ പ്ളാസ്മ സംഭാവന ചെയ്താല്‍ ഒരു മാസം 240 ഡോളര്‍ വരെ ലഭിക്കുമെന്നാണ് ഒരു സ്ത്രീ പറഞ്ഞത്. തന്റെ വീട്ടിലെ വൈദ്യുതി ബില്ലിന് ഇത് തികയുമെന്നാണ് അവര്‍ ആശ്വസിക്കുന്നത്. സ്പേം വില്‍പ്പനയും വ്യാപകമായതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

2008 ഒക്ടോബര്‍ മുതല്‍ അണ്ഡ വില്‍പ്പന വ്യാപകമായിട്ടുണ്ട്. അണ്ഡം സംഭാവന ചെയ്യാന്‍ തയ്യാറായി എത്തുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നാണ് പെന്‍സില്‍വാനിയയിലെ ഹോസ്പിറ്റല്‍ ഉടമകള്‍ പറയുന്നത്. "5000 ഡോളര്‍ വരെ ഒരണ്ഡത്തിന് ഞങ്ങള്‍ നല്‍കാറുണ്ട്. പരമാവധി 6 തവണയെങ്കിലും ഡൊണേഷന്‍ അനുവദനീയമാണ്. ഏറെ ശ്രദ്ധാപൂര്‍വ്വമുള്ള കരുതലുകള്‍ ആവശ്യമുള്ളതിനാല്‍ അണ്ഡ ദാതാക്കളെ വളരെ ശ്രദ്ധിച്ച് മാത്രമേ ഞങ്ങള്‍ സ്വീകരിക്കാറുള്ളൂ'' അവര്‍ പറയുന്നു. ഇങ്ങനെ 26,000 ഡോളര്‍ വരെ സമ്പാദിച്ചവരുണ്ടെത്രെ.
ശരീരാവയവങ്ങള്‍ മുതല്‍ മുടി വരെ വിറ്റ് ജീവിക്കുവാന്‍ മഹാമാന്ദ്യം അമേരിക്കക്കാരെ പഠിപ്പിച്ചിരിക്കുകയാണ്. ഡീനാ പെന്റഗണ്‍ എന്ന പേരുള്ള നോര്‍ത്ത് കരോലിനക്കാരിയായ പെണ്‍കുട്ടി പറയുന്നത് മൂന്നടി നീളമുള്ള തന്റെ ചുവന്ന മുടി 2000 ഡോളറിന് വിറ്റുവെന്നാണ്. കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ തന്റെ ഭര്‍ത്താവിന്റെ കാര്‍ നഷ്ടപ്പെട്ടു. ചെറിയൊരു വിനോദ വ്യാപാരകേന്ദ്രം നടത്തിവന്ന അവരുടെ സ്ഥാപനം മാന്ദ്യത്തില്‍ പൂട്ടിപ്പോയി. അതുകൊണ്ട് മുടി വില്‍ക്കുകയല്ലാതെ വേറെ വഴിയൊന്നും തന്റെ മുമ്പില്‍ ഉണ്ടായില്ലെന്ന് ഈ പെണ്‍കുട്ടി പറയുന്നു. (ബിസിനസ്സ് ലൈന്‍)

*
കടപ്പാട്: പി.എ.ജി ബുള്ളറ്റിന്‍,

No comments:

Post a Comment

Visit: http://sardram.blogspot.com