23 June, 2009

ഗ്ലോബല്‍ ട്രീറ്റ്‌മെന്റ്

ഗ്ലോബല്‍ ട്രീറ്റ്‌മെന്റ്
ലൈംഗികത്തൊഴിലാളിയായ
പുഷ്‌പയുടെ കൈയില്‍ നിന്നും
കടം വാങ്ങിയ രൂപയും കൊണ്ടാണ്
കൊച്ചുകുമാരന്‍ ‘ക്‌ടാങ്ങലത്ത് ’നിന്നും
നഗരത്തിലെ ജനറല്‍ ആശുപത്രിയിലെ
ഡോക്‍ടറെ കാണാന്‍ പോയത്.
ആശുപത്രി ഏതോ സ്‌റ്റാര്‍
ഹോട്ടലിനെപ്പോലെ തോന്നിച്ചു.
പളപള മിന്നുന്ന ടൈലുകള്‍ പാകിയിരിക്കുന്നു.
രോഗികളെ വഴിതിരിച്ചു വിടാന്‍
ഇലക്‍ട്രോണിക് സൈന്‍ ബോര്‍ഡുകള്‍
ഭാഗ്യം, ഇംഗ്ലീഷ് കൂടാതെ
മലയാളത്തിലും
എഴുതിക്കാണിക്കുന്നുണ്ട്.

പുരുഷന്‍‌മാര്‍ക്കുള്ള വഴി
സ്‌ത്രീകള്‍ക്കുള്ള വഴി
എന്നിങ്ങനെ രണ്ട് ചൂണ്ടാണികള്‍
തെളിഞ്ഞു നില്‍ക്കുന്നു.
സംശയമേതുമില്ലാത്തതിനാല്‍
കൊച്ചുകുമാരന്‍
പുരുഷന്മാര്‍ക്കുള്ള
വഴിയേ നടന്നു.
കുറച്ചു നടന്നപ്പോള്‍
വീണ്ടും ചൂണ്ടാണി
കഴുത്തിനു മുകളില്‍ രോഗമുള്ളവര്‍ക്കുള്ള വഴി
കഴുത്തിനു താഴെ രോഗമുള്ളവര്‍ക്കുള്ള വഴി.
കൊച്ചുകുമാരന്
കഴുത്തിന് മുകളിലാണ് രോഗമെന്നതിനാല്‍
അയാള്‍ അതു വഴി നടന്നു.
കുറച്ചു കൂടി ചെന്നപ്പോള്‍
വീണ്ടും ചൂണ്ടാണി.
ഗുരുതരമായ രോഗമുള്ളവരുടെ വഴി
ഗുരുതരമല്ലാത്ത രോഗമുള്ളവരുടെ വഴി.
കൊച്ചുകുമാരന് രോഗം ഗുരുതരമായതിനാല്‍
ആ വഴിയേ നടന്നു.
പിന്നേയും ചൂണ്ടാണികള്‍.
പണമുള്ളവര്‍ക്കുള്ള വഴി
പണമില്ലാത്തവര്‍ക്കുള്ള വഴി.
അയാള്‍ക്ക് സന്തോഷമായി
പണമില്ല്ലാത്തവര്‍ക്ക് പ്രത്യേക വഴിയുണ്ടല്ലോ.
അയാള്‍ അതുവഴി
അതിവേഗം നടന്നു.
ഒരു മൈക്ക് അനൌണ്‍സ്‌മെന്റ് കേള്‍ക്കുന്നുണ്ട്.
‘ക്‌ടാങ്ങലത്തേക്കുള്ള’ ബസ്സ്
ചിത്തിര
ഉടനെ പുറപ്പെടുന്നതാണ്.
ഡെങ്കല്‍ സായിപ്പേ
ഇതെന്തൊരു മറിമായം
പ്രൈവറ്റ് ബസ്സ് സ്‌റ്റാന്റല്ലേയിത്.

*****

ആര്‍ എന്‍ ഹോമര്‍, കടപ്പാട് : യുവധാര

No comments:

Post a Comment

Visit: http://sardram.blogspot.com