27 June, 2009

മാന്ദ്യം മാധ്യമങ്ങള്‍

മാന്ദ്യം മാധ്യമങ്ങള്‍

ഇന്ത്യയെക്കുറിച്ച് എഴുതുന്ന സന്ദര്‍ഭത്തില്‍, 'മാന്ദ്യം' എന്നൊരു വാക്ക് ഉപയോഗിക്കരുതെന്ന്, ഏറ്റവും ചുരുങ്ങിയത് രണ്ട് പ്രമുഖ പത്രങ്ങളെങ്കിലും തങ്ങളുടെ എഡിറ്റോറിയല്‍ ഡെസ്കിന് നിര്‍ദേശം കൊടുത്തുകഴിഞ്ഞിരിക്കുന്നു. മാന്ദ്യം എന്നത്, അമേരിക്കയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. ഇവിടെ അതില്ല. എഡിറ്റോറിയല്‍ നിഘണ്ടുവില്‍ നിന്ന് ആ വാക്കിനെ ഭ്രഷ്ടാക്കിയിരിക്കുന്നു. ഇനി അഥവാ ഏതെങ്കിലുമൊരു ദുരവസ്ഥ പ്രതിപാദിക്കേണ്ടി വരികയാണെങ്കില്‍ 'മെല്ലെപ്പോക്ക്' എന്നോ 'അധോഗതി' എന്നോ ഉപയോഗിച്ചാല്‍ത്തന്നെ ധാരാളം. അതുതന്നെ ശ്രദ്ധിച്ചുവേണം ഉപയോഗിക്കാന്‍. പക്ഷെ, മാന്ദ്യം എന്നത് ഉപയോഗിക്കുകയേ അരുത്. 'മാന്ദ്യ'ത്തില്‍ നിന്ന് സമ്പദ് രംഗത്തെ പുറത്തുകൊണ്ടുവരാന്‍, മാധ്യമ പ്രേക്ഷകര്‍ക്കിടയില്‍ അത്യന്താപേക്ഷിതമായ ഉപഭോഗ ത്വരയെ അത് തകര്‍ത്തുകളയും.

'ഒന്നും പേടിക്കാനില്ല, സന്തോഷമായിരിക്കൂ' എന്ന മട്ടിലുള്ള ഈ കല്‍പ്പന, ഒരേസമയം ദുഃഖവും ഹാസ്യവുമാണ് ഉളവാക്കുന്നത്. "ദുരിതനാളുകള്‍ അവസാനിച്ചു, തിരിച്ചുവരവ് കണ്ടുതുടങ്ങി' എന്ന മട്ടിലൊക്കെ പത്രങ്ങള്‍ നമ്മളോട് സംസാരിക്കുന്നത് കാണുന്നു. എന്തിന്റെ ദുരിതമായിരുന്നു അത്? മാന്ദ്യത്തിന്റെയോ? എന്തില്‍നിന്നാണ് നമ്മള്‍ തിരിച്ചുവരുന്നത്? ഇത്തരത്തിലുള്ള ഒഴിഞ്ഞുമാറലുകളില്‍ സമര്‍ഥരായിരുന്ന പല ചാനലുകളും പ്രസിദ്ധീകരണങ്ങളും, പത്രപ്രവര്‍ത്തകരെയടക്കം, കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ഇന്ന്.

ഈ സാധുക്കള്‍ക്ക് (വലിയ നിരക്കിലുള്ള ഭവനവായ്പാ തിരിച്ചടവ് നേരിട്ടുകൊണ്ടിരുന്ന ഇവരില്‍ പലരും, ഇന്നത്തേക്കാളും ഭേദമായ 'അധോഗതി'യുടെ കാലത്തു പോലും തകര്‍ച്ചയുടെ വക്കിലായിരുന്നു), എന്തു കാരണം കൊണ്ടായാലും ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വായനക്കാരെ ആശ്വസിപ്പിക്കാനും, എല്ലാം ഭദ്രമാണെന്ന് അവരെ ബോധ്യപ്പെടുത്താനും വേണ്ടി എല്ലാം അരിച്ചുപെറുക്കുന്ന അവരില്‍ ഒരാളാണ് നിങ്ങളെന്ന് നിമിഷനേരത്തേക്കെങ്കിലും സങ്കല്‍പ്പിക്കുക. വൈകുന്നേരം, പത്രമാപ്പീസിലിരുന്ന്, മാന്ദ്യത്തിന്റെ ഭൂതത്തെ പത്രവാര്‍ത്തകളില്‍ നിന്നും നിങ്ങള്‍ ഉച്ചാടനം ചെയ്യുന്ന നിങ്ങള്‍ പിറ്റേന്ന് ഉച്ചയ്ക്ക് അതേ ഭൂതത്തിന്റെ ഇരയായി മാറിയെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഒരു അവസ്ഥ. യാഥാര്‍ഥ്യമെന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നതിന്റെ നേര്‍വിപരീതം അഭിനയിക്കേണ്ടിവരുന്ന മാധ്യമത്തിന്റെ പ്രഹസനം. ഇതൊരു വ്യാപാരതന്ത്രം കൂടിയാണ്. കാരണം, പൊതുജനത്തെ ഭയപ്പെടുത്തുക എന്നതിന്റെ അര്‍ഥം ഉപഭോഗം കുറയുക, പരസ്യത്തില്‍ കുറവ് വരുക, വരുമാനം കുറയുക എന്നതൊക്കെയാണ്.

ഈ പത്രങ്ങളില്‍ ചിലത്, ഒരിക്കല്‍ മാന്ദ്യത്തെ സൂചിപ്പിച്ചതു തന്നെ, അതിനെ കളിയാക്കാന്‍ വേണ്ടിയായിരുന്നു. "എന്തു മാന്ദ്യം?'' എന്ന മട്ടില്‍. ഒരു പ്രത്യേക വിഭാക്കാര്‍ക്കിടയില്‍ കൂടുതല്‍ കാറുകള്‍ ചിലവാകുന്നു, ഗ്രാമങ്ങള്‍ തിളങ്ങുന്നു ('പുതിയതായി ലഭിച്ച അഭിവൃദ്ധി' എന്നതായിരുന്നു പ്രയോഗം). അങ്ങിനെയങ്ങിനെ. ഉള്ളില്‍ മറ്റെന്തൊക്കെയാണെങ്കിലും, പുറമേക്ക് തിളക്കമുള്ള കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. എല്ലാം ഭദ്രമാണെന്ന് (സംശയാസ്പദരായ) വിദഗ്ധര്‍ ഉറപ്പ് പറയുന്നു എന്ന് ടെലിവിഷന്‍ ചാനലുകളും സമര്‍ഥിച്ചു. ഏതു വിദഗ്ധരെന്ന് മാത്രം അവര്‍ ഒരിക്കലും വെളിപ്പെടുത്തിയതുമില്ല. നാണയപ്പെരുപ്പം കുറയുന്നതിനെക്കുറിച്ചും വലിയ തലക്കെട്ടുകള്‍ അവര്‍ നിരത്തി (അടുത്ത കാലത്ത് ചിലര്‍ ഈ മേനി നടിക്കലില്‍ നിന്ന് അല്‍പ്പം പുറകോട്ട് പോയിട്ടുണ്ട് എന്നത് സത്യം). എന്നാല്‍ ഭക്ഷണസാധനങ്ങളുടെ വിലവര്‍ധനവ് എത്ര ഗൌരവമുള്ളതാണെന്നതിനെ കുറിച്ച് അധികമൊന്നും എഴുതിയതുമില്ല. വിശപ്പ് എത്ര വലിയൊരു വിഷയമാണെന്നും അതിന്റെ സൂചന രാഷ്ട്രീയ പാര്‍ട്ടികളുടെ മാനിഫെസ്റ്റോകളില്‍ ഉണ്ട്. 3 രൂപയ്ക്കും 2 രൂപയ്ക്കും എന്തിന് ഒരു രൂപയ്ക്ക് വരെ അരി വാഗ്ദാനം ചെയ്തുകൊണ്ടുള്ള മാനിഫെസ്റോകള്‍ (അതും, അരിയല്ല, കാറുകള്‍ മേടിക്കാന്‍ സന്നദ്ധമായി നില്‍ക്കുന്ന ഒരു ജനത്തിന്), പക്ഷെ, മാനിഫെസ്റ്റോകളെ കുറിച്ച് എന്തായാലും നമുക്ക് നന്നായറിയാം. അതുകൊണ്ട് തെരഞ്ഞെടുത്ത അംഗീകൃത വിദഗ്ധന്മാരോടും വക്താക്കളോടും വിശകലനക്കാരോടും മാധ്യമങ്ങള്‍ പ്രഖ്യാപിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങളൊന്നുമില്ല. മാധ്യമങ്ങള്‍ സംസാരിക്കാത്ത കാര്യങ്ങള്‍ നിരവധിയാണ്. ഇതുകൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഒരു ആശ്വാസമുണ്ട്. ചുരുളഴിയുന്ന വലിയ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ അതവരെ പ്രാപ്തരാക്കുന്നു. ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ ജനശ്രദ്ധയില്‍ കൊണ്ടുവരാനുള്ള - നിരവധി വോട്ടര്‍മാര്‍ക്ക് ഗുണകരമാകുമായിരുന്ന - അവസരമാണ് അവര്‍ കളഞ്ഞുകുളിച്ചത്. അതിനാല്‍, നമുക്ക് കിട്ടുന്നതാകട്ടെ, ഐപിഎല്ലും ഇലക്ഷനും, വരുണ്‍ ഗാന്ധിയും, ചക്കിയും ചങ്കരനും അതുപോലുള്ള ഒട്ടനവധി അസംബന്ധങ്ങളും മാത്രം. വരുണ്‍ഗാന്ധി പോലുള്ള നിസാരതകളില്‍ നിന്ന് നമ്മെ മോചിപ്പിച്ച് 1984-ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയം ഉയര്‍ത്തിയതിന്റെ ക്രെഡിറ്റ് എന്തായാലും ജര്‍ണയില്‍ സിംഗ് എന്ന സൂയിസൈഡ് ബോംബേറിന് മാത്രമുള്ളതാണ്. നഗ്നപാദ പത്രപ്രവര്‍ത്തനത്തിന് പുതിയൊരു അര്‍ഥവ്യാപ്തി കൊടുത്തു അദ്ദേഹം.

അമേരിക്കന്‍ വികസനം എന്ന പേരില്‍ നമ്മള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും, ഇവിടുത്തെ യാഥാര്‍ഥ്യങ്ങള്‍ എന്ന് നമ്മള്‍ ആവര്‍ത്തിച്ചു പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. വ്യത്യാസങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. എങ്കിലും അതെങ്ങിനെ സംഭവിച്ചു എന്ന് കണ്ടെത്താന്‍ നമുക്ക് താല്‍പ്പര്യമില്ല. ഒരു പ്രത്യേക തരത്തിലുള്ള ആഗോളവല്‍ക്കരണത്തെയാണ് വര്‍ഷങ്ങളായി നമ്മള്‍ പിന്തുടര്‍ന്നിരുന്നത്. ലോക സമ്പദ് വ്യവസ്ഥയുമായി (എന്നുവെച്ചാല്‍, അമേരിക്കയുടെയും യൂറോപ്പിന്റെയും എന്നു വായിക്കുക) കൂടുതല്‍ ഇഴയടുപ്പം ഉണ്ടായിരുന്ന നമുക്ക് അന്നാടുകളിലെ ഗുണഫലങ്ങള്‍ മുഴുവന്‍ കിട്ടിയെന്നും, എന്നാല്‍ അവരുടെ ദുരിതങ്ങള്‍ നമ്മെ തീരെ ബാധിച്ചില്ലെന്നുമാണ് പുതിയ അവകാശവാദം.

രാഷ്ട്രീയക്കാരും ജനങ്ങളും തമ്മിലുള്ള ദൂരത്തിന്റെ അളവാണ് ഇത് കാണിക്കുന്നത്. രണ്ടാമത്തെ കൂട്ടര്‍ക്ക് സന്തോഷിക്കാന്‍ അധികം കാരണങ്ങളൊന്നുമില്ല. നിരവധി വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ നിങ്ങളോട് സമ്മതിക്കുകയും ചെയ്യും. പക്ഷെ, ഒരു വിഷയം നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിക്കുകയെങ്കിലും ചെയ്യാതെ എങ്ങനെയാണ് നിങ്ങളതിനെ അഭിസംബോധന ചെയ്യുക? അതുകൊണ്ട് കാര്‍ഷിക പ്രതിസന്ധിയേയും അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു ദശകത്തില്‍ സംഭവിച്ച പതിനായിരക്കണക്കിന് കര്‍ഷക ആത്മഹത്യകളെയും മറന്നേക്കുക. വിശപ്പും തൊഴിലില്ലായ്മയും പത്രങ്ങളില്‍ എന്നെങ്കിലും വാര്‍ത്തയായിട്ടുണ്ടോ? ഗ്ളോബല്‍ ഹംഗര്‍ ഇന്‍ഡക്സിലെ ഇന്ത്യയുടെ ദയനീയമായ സ്ഥാനത്തെക്കുറിച്ച് മിക്ക പത്രങ്ങളും ഒരക്ഷരം എഴുതിയില്ല. ഇതൊക്കെ വാള്‍ സ്ട്രീറ്റ് തകരുന്നതിനും മുമ്പത്തെ കാര്യങ്ങളല്ലേ എന്നാണ് അവരുടെ ഭാവം. (മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് സംഭവിച്ച ഒന്നായിട്ടാണ് വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയെത്തന്നെ, പല മാധ്യമങ്ങളും നോക്കിക്കണ്ടത്).

കഴിഞ്ഞ ഒന്നരക്കൊല്ലമായി ഒരിടത്തും കാര്യങ്ങളൊന്നും അത്ര ഭംഗിയായിരുന്നില്ല. വ്യവസായത്തിന്റെ തകര്‍ച്ച, ഉല്‍പ്പാദനത്തിലെ മാന്ദ്യം, ഈ മേഖലകളിലെ തൊഴില്‍നഷ്ടം, ഇതിനെക്കുറിച്ചൊക്കെ ഒഴുക്കന്‍ മട്ടിലുള്ള സൂചനകളേ ഉണ്ടായിട്ടുള്ളു. പക്ഷേ, ഉപരിവര്‍ഗത്തിലെ പത്ത് ശതമാനം ആളുകള്‍ പരിഭ്രാന്തരാകാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങിയത്. അവരെ ആശ്വസിപ്പിക്കുകയും കൂടുതല്‍ കൂടുതല്‍ കാറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ചില പ്രത്യേക സന്ദര്‍ഭങ്ങളിലെങ്കിലും അവരെ 'പരിഭ്രാന്തരാക്കാതിരിക്കുക' എന്നതിന്റെ അര്‍ഥം, മതിഭ്രമത്തിന്റെയും, പ്രത്യയശാസ്ത്രത്തിന്റെയും, യാഥാര്‍ഥ്യത്തിന്റെയും, റിപ്പോര്‍ട്ടിംഗിന്റെയും ഇടയ്ക്കുള്ള രേഖകള്‍ അവ്യക്തമാക്കുക എന്നതു തന്നെയാണ്. വലിയ ഭവിഷ്യത്തുകള്‍ക്കുമിടയാക്കും അത്.

മൊബൈല്‍ ഫോണില്‍ ഓഹരി നിലവാരത്തിന്റെ ഫ്ളാഷ് ന്യൂസുകള്‍ കിട്ടാത്ത ബഹുഭൂരിപക്ഷം ജനതയ്ക്കും കാര്യങ്ങള്‍ അത്രയ്ക്ക് ശോഭനമൊന്നുമല്ല. ഏറ്റവും പുരോഗതിയുണ്ടായിട്ടുള്ള വര്‍ഷമായിട്ടാണ് മാധ്യമങ്ങളുടെ താളുകള്‍ 2006 പ്രത്യക്ഷപ്പെട്ടത്. പക്ഷേ അതേ വര്‍ഷത്തെ സ്ഥിതിവിവരങ്ങള്‍ തന്നെയാണ് ഐക്യരാഷ്ട്ര സഭയുടെ മാനവവികസന ഇന്‍ഡക്സില്‍ ഇന്ത്യയെ 132 എന്ന സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. 128 എന്ന നമ്മുടെ പഴയ ദയനീയമായ അവസ്ഥയില്‍ നിന്നും പിന്നെയും താഴെയാണ് ഈ പുതിയ സ്ഥാനം. ഭൂട്ടാനും താഴെ. പോഷകാഹാരത്തിന്റെ കാര്യത്തിലായാലും, കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിലായാലും അത്യാഹിത വിഭാഗത്തിലാണ് ഇന്ത്യയുടെ നില്‍പ്പ്. ഇന്‍ഡക്സില്‍ നമുക്ക് താഴെയുള്ള പല രാജ്യങ്ങളും ഈ രംഗത്ത് നമ്മുടെ മുകളിലാണ്. അത്തരത്തിലുള്ള കുട്ടികള്‍ ഭൂമിയില്‍ ഏറ്റവും അധികമുള്ളത് നമ്മുടെ രാജ്യത്താണ്. എന്നിട്ടും ഇതൊന്നും വിഷയങ്ങളല്ലെന്നോ? മുഖ്യധാരയിലുള്ള രാഷ്ട്രീയ ശക്തികള്‍ ഈ വിഷയങ്ങളെ അവഗണിക്കുന്നതുകൊണ്ട് ഈ വിഷയങ്ങള്‍ ഇല്ലെന്നു വരുന്നില്ല. നമുക്ക് ചുറ്റും ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്ന ഭീമമായ അവസ്ഥകളെ യുക്തിഭദ്രമായ നിര്‍വചിക്കാന്‍ കഴിയാത്തതിന് പഴിക്കേണ്ടത്, ആ അവസ്ഥകളെയല്ല, മാധ്യമങ്ങളെയാണ്.

ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവ് വരുമ്പോള്‍, കയറ്റുമതിയെ ആശ്രയിക്കുന്ന മേഖല അപ്പാടെ തകര്‍ന്നു തരിപ്പണമാകുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും എല്ലാം ഇതാണ് സംഭവിക്കുന്നത്. അപ്പോഴോ? പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക്, ഒറീസയിലെയും ജാര്‍ഖണ്ഡിലെയും ബിഹാറിലെയും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുപോകേണ്ടി വരുന്നു. എന്തിലേക്കാണ് അവര്‍ തിരിച്ചുപോകുന്നത്? തൊഴില്‍ തീരെ കമ്മിയായ ജില്ലകളിലേക്ക് (അതുകൊണ്ടു തന്നെയാണ് പണ്ട് അവര്‍ അവിടം വിട്ടുപോന്നതും); നഗരങ്ങളിലേക്ക് ആളുകള്‍ കുടിയേറിയപ്പോള്‍ ജനസംഖ്യ തീരെ കുറഞ്ഞ ഗ്രാമങ്ങളെ പോറ്റാന്‍ പോലും അശക്തമായ ഇന്നത്തെ പൊതുവിതരണ സമ്പ്രദായങ്ങളിലേക്ക്; ഈ തിരിച്ചുവരുന്ന അധികപ്പറ്റായവരെക്കൂടി, ഇന്ന് ലഭിക്കുന്ന പരിമിതമായ സാമ്പത്തികസഹായം കൊണ്ട് പോറ്റാന്‍ നിര്‍ബന്ധിതമായിത്തീരുന്ന ക്ഷീണിതമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിലേക്ക്.

കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലെ തൊഴില്‍ നഷ്ടം ഓരോ ആഴ്ചയും വര്‍ധിക്കുകയാണ്. വര്‍ഷകാലമാകുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ പ്രത്യക്ഷമായിത്തന്നെ സ്ഥിതി ഗുരുതരമായേക്കും. പക്ഷെ തെരഞ്ഞെടുപ്പ് നടക്കുന്നതാകട്ടെ ഇപ്പോള്‍ മാത്രവും. ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞിട്ടാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കില്‍ പല സംസ്ഥാനങ്ങളിലും ഇന്നുള്ള സ്ഥിതിയല്ല ഉണ്ടാവുക. വരുണും ചക്കിയും ചങ്കരനും അമര്‍സിങിന്റെ അന്തമില്ലാത്ത സാഹസങ്ങളൊന്നും ആകുമായിരുന്നില്ല വിഷയങ്ങള്‍.

വന്‍ മാന്ദ്യത്തിന്റെ കാലത്തിനുശേഷം ഇക്കഴിഞ്ഞ 80 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമാണ് നമ്മളും എന്ന സത്യം ഒരു പത്രവും അവയുടെ പ്രേക്ഷകനെ അറിയിക്കുന്നില്ല. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് വായനക്കാരെയോ, കേള്‍വിക്കാരെയോ, കാഴ്ചക്കാരെയോ ആരും സജ്ജരാക്കുന്നില്ല. വാര്‍ത്തകളിലും (തളര്‍വാതം പിടിപ്പെട്ട പത്രപ്രവര്‍ത്തക പ്രതിഭയിലും) മാത്രമാണ് മെല്ലെപ്പോക്ക്. അധോഗതി, മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് മാത്രമാണ്. ഭൂമിയിലെ മറ്റെല്ലാവര്‍ക്കും ഇത് സാമ്പത്തികമാന്ദ്യം തന്നെയാണ്. കൂടുതല്‍ അഭിശപ്തമായ ഒന്നിലേക്ക് മാത്രം നീങ്ങുന്ന ഒന്ന്.

*
പി.സായ്‌നാഥ് എഴുതിയNo Issues: a recession of the intellectഎന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
കടപ്പാട്: സി.ഐ.ടി.യു സന്ദേശം

No comments:

Post a Comment

Visit: http://sardram.blogspot.com