13 July, 2009

ചന്ദ്രനിലേക്ക് പറന്നുയര്‍ന്ന അസ്ഥികൂടം

പ്യൂരിറ്റനിസ്റ്റു(സന്മാര്‍ഗമാത്രവാദികള്‍)കള്‍ക്ക് കേള്‍ക്കാനും കാണാനും ഉള്‍ക്കൊള്ളാനുമാകാത്ത തരത്തില്‍ സങ്കീര്‍ണവും ഹൃദയഭേദകവുമായ ജീവിതവും സംഗീതവും നൃത്തവും മരണവുമായിരുന്നു മൈക്കിള്‍ ജാക്സണ്‍ന്റേത്. വിദേശം (ചാരന്മാര്‍ അതാ ചാരന്മാര്‍!), ജനപ്രിയത, ആഹ്ളാദം എന്നിങ്ങനെയുള്ള പ്രതിഭാസങ്ങളെ ഭയമുള്ളവരായ അല്ലെങ്കില്‍ അവയെ അഭിമുഖീകരിക്കാന്‍ കെല്‍പ്പില്ലാത്തവരായ, ഇത്തരം പ്യൂരിറ്റനിസ്റ്റുകള്‍ ഫാസിസത്തിലേക്കുള്ള വഴിയാണ് വെട്ടിത്തെളിക്കുന്നതെന്ന് തിരിച്ചറിയുന്നവരുടെ ഗതികേട് അവ്യാഖ്യേയമാണ്. സംഗീതം നിരോധിച്ച, നൃത്തം നിരോധിച്ച, ജീന്‍സ് നിരോധിച്ച, പുകവലി നിരോധിച്ച, മദ്യം നിരോധിച്ച, സിനിമ നിരോധിച്ച, ടെലിവിഷന്‍ നിരോധിച്ച, കംപ്യൂട്ടര്‍ നിരോധിച്ച, ഇന്റര്‍ നെറ്റ് നിരോധിച്ച, മൊബൈല്‍ ഫോണ്‍ നിരോധിച്ച(ബ്ളൂടൂത്ത് സമം ബ്ളൂഫിലിം എന്നെഴുതി നിറക്കുന്ന വിഡ്ഢികള്‍ക്ക് നല്ല നമസ്കാരം), നഗ്നത നിരോധിച്ച, ചുംബനം നിരോധിച്ച, ലൈംഗികത നിരോധിച്ച, തെറി നിരോധിച്ച, ആഹ്ളാദം നിരോധിച്ച ഒരു മാതൃകാ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഇക്കൂട്ടരുടെ സദാചാര വാഴ്ചകളുടെ നിയമനിബന്ധനകള്‍ക്കുള്ളില്‍ നിന്നു കൊണ്ടെങ്ങിനെയാണ് മൈക്കിള്‍ ജാക്സണെക്കുറിച്ചും അദ്ദേഹത്തിന്റെ ത്രസിപ്പിക്കുന്ന സംഗീതത്തെക്കുറിച്ചും ജീവിതത്തിലെ നടുക്കുന്ന അനുഭവങ്ങളെ ക്കുറിച്ചും ഓര്‍മിച്ചെടുക്കുക?

ആരായിരുന്നു മൈക്കിള്‍ ജാക്സണ്‍? പോപ് സംഗീതത്തിന്റെ ചക്രവര്‍ത്തി എന്ന സ്ഥിരം നിര്‍വചനത്തില്‍ എല്ലാം ഉള്‍പ്പെടുത്താനാവുമോ? പാട്ടുകാരനും നര്‍ത്തകനും സംഗീതജ്ഞനും സംഗീത സങ്കേത വിദഗ്ധനും ചലച്ചിത്രനടനും ബിസിനസുകാരനും വിനോദവ്യവസായിയും ആയിരുന്നു മൈക്കിള്‍ എന്ന ഉത്തരം തൃപ്തികരമാണോ? കറുത്തവനും വെളുത്തവനുമായിരിക്കുന്ന; കുട്ടിയും മുതിര്‍ന്നവനുമായിരിക്കുന്ന; പുരുഷനും സ്ത്രീയുമായിരിക്കുന്ന; അനവധി സ്ത്രീകളുടെ കാമുകനായിരിക്കെ തന്നെ സ്വവര്‍ഗാനുരാഗിയുമായിരിക്കുന്ന; വിമോചനത്തിന്റെ വക്താവും മുതലാളിത്തത്തിന്റെ പ്രയോക്താവുമായിരിക്കുന്ന; ക്രിസ്ത്യാനിയും മുസ്ളിമുമായിരിക്കുന്ന, രോഗിയും ചികിത്സകനുമായിരിക്കുന്ന, പിശാചും ദൈവവുമായിരിക്കുന്ന വിചിത്രമായ ദ്വന്ദ്വാത്മകതയാണ് മൈക്കിള്‍ ജാക്സണ്‍ എന്ന വൈരുധ്യാത്മക പ്രതിഭാസത്തിന്റെ ചലന നിയമങ്ങള്‍ എന്നത് പ്രാഥമികമായ ഒരു വസ്തുത മാത്രം.

അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തെ തന്നെ തിരുത്തിയെഴുതുന്ന തരത്തിലുള്ള ജനപ്രീതിയാണ് മൈക്കിള്‍ ജാക്സണ്‍ എണ്‍പതുകളോടെ നേടിയെടുത്തത്. വെളുത്ത വര്‍ഗക്കാരന്റെ മേധാവിത്ത മനോഭാവത്തെ അതിരുകടന്ന് ന്യായീകരിക്കുകയും വര്‍ണവെറിയെ അക്രമമാര്‍ഗങ്ങളിലൂടെ വ്യവസ്ഥാവല്‍ക്കരിച്ച കൂ ക്ളക്സ് ക്ളാന്‍ പോലുള്ള ഭീകരസംഘടനക്ക് ഊര്‍ജം പകരുകയും ചെയ്ത ദ ബര്‍ത്ത് ഓഫ് എ നാഷന്‍ എന്ന 1915ലിറങ്ങിയ സിനിമ ഓര്‍ക്കുക. ചലച്ചിത്രത്തിന്റെയും ജനപ്രിയതയുടെയും ചരിത്രം സ്ഥാപനവത്ക്കരിച്ച നാഴികക്കല്ലായിരുന്നു അത്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ എത്രമാത്രം വര്‍ണവെറി പിടിച്ചവരായിരുന്നു എന്ന ചരിത്രസത്യം കണ്ണാടി പോലെ വെളിപ്പെടുത്തപ്പെടുന്ന സിനിമ. ബാരക് ഹുസൈന്‍ ഒബാമക്കു മുമ്പ് ഒരു കറുത്ത വംശജനോ ആഫ്രോ അമേരിക്കക്കാരനോ ഇസ്ളാം മതവുമായി എന്തെങ്കിലും ബന്ധമുള്ളയാള്‍ക്കോ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പോലും സാധിച്ചിട്ടില്ല എന്നതിന്റെ കാരണം അന്വേഷിച്ച് അധികം അലയേണ്ടതില്ല എന്നു ചുരുക്കം. അങ്ങനെയുള്ള അമേരിക്കയെയാണ് ദശകങ്ങള്‍ക്ക് ശേഷം മൈക്കിള്‍ ജാക്സണ്‍ എന്ന കറുത്ത തൊലി നിറത്തോടെ പിറന്ന സാധാരണക്കാരന്‍ ഇളക്കി മറിച്ചത്.

നിരവധി ആഫ്രിക്കന്‍-അമേരിക്കന്‍ സംഗീതജ്ഞര്‍ അമേരിക്കക്കകത്തും പുറത്തും ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും, കരുത്തിന്റെയും സൌന്ദര്യത്തിന്റെയും ചാരുതയാര്‍ന്ന സമ്മേളനത്തിലൂടെ ആകാശത്തേക്കു കുതിച്ചുയര്‍ന്ന മൈക്കിള്‍ ജാക്സണ്‍ സവിശേഷമായ ഒരനുഭവം തന്നെയായിരുന്നു. സംഗീതത്തിന്റെയും നൃത്തത്തിന്റെയും റെക്കോഡുകളുടെയും സ്റ്റേജവതരണങ്ങളുടെയും റേഡിയോ/ടെലിവിഷന്‍ പ്രക്ഷേപണങ്ങളുടെയും മിശ്രണം പുതിയ ചരിത്രങ്ങള്‍ സൃഷ്ടിച്ചു. പുതിയ തലമുറയുടെ ഹരവും സാമൂഹ്യക്കാഴ്ചയുമായ എം ടി വി (മ്യൂസിക് ടെലിവിഷന്‍) യുടെ സ്ഥാപനകാലത്ത്(1981) തന്നെ ആ ചാനലിന്റെ ജനപ്രീതി കുതിച്ചുയര്‍ന്നത് മൈക്കിള്‍ ജാക്സണ്‍ന്റെ വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചതു മൂലമായിരുന്നു. ബീറ്റ് ഇറ്റ്, ബില്ലി ജീന്‍ എന്നീ ജനപ്രിയ നമ്പറുകള്‍ അടങ്ങിയ എക്കാലത്തെയും ജാക്സണ്‍ ഹിറ്റായ ത്രില്ലര്‍ ആണ് ആദ്യകാല എംടിവിയെ മറ്റെല്ലാ ചാനലുകളെയും പിന്തള്ളി മുന്നിലെത്താന്‍ സഹായിച്ചത്. മുന്‍കാലത്ത്, സംഗീത ആല്‍ബങ്ങളുടെ വില്‍പ്പനക്ക് സഹായകമായ പ്രോത്സാഹന പിന്തുണ എന്ന രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന മ്യൂസിക് വീഡിയോയെ സ്വയം പര്യാപ്തമായതും അതിന്റേതായ ചലനനിയമങ്ങളിലൂടെ വ്യവഹരിക്കപ്പെടുന്നതുമായ ഒരു സ്വതന്ത്ര കലാരൂപമായി വളര്‍ത്തിയെടുത്തത് മൈക്കിള്‍ ജാക്സണാണ്.

തൊണ്ണൂറുകളിലിറങ്ങിയ സ്ക്രീം, ബ്ളാക്ക് ഓര്‍ വൈറ്റ് എന്നീ വീഡിയോകള്‍ എംടിവിയുടെയും ജാക്സണിന്റെയും ജനപ്രീതി വീണ്ടും വര്‍ധിപ്പിച്ചു. ഒരു ശനിയാഴ്ച ബാഗില്‍ ഞാന്‍ കണ്ടെടുത്ത എന്റെ കുട്ടി, ആ ആണ്‍കുട്ടി നിങ്ങളുടെ കയിലെ പെണ്‍കുട്ടിയാണ്, അതെ നമ്മളൊറ്റയാണ്, ഒന്നാണ്, ഞാനിപ്പോള്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു, ഈ രാത്രിയിലിതാ ഒരത്ഭുതം സംഭവിച്ചിരിക്കുന്നു! പക്ഷെ നിങ്ങള്‍ എന്റെ കുട്ടിയെപ്പറ്റി ചിന്തിക്കുന്നുവെങ്കില്‍ നിങ്ങളൊരു കറുത്തയാളോ വെളുത്തയാളോ(ബ്ളാക്ക് ഓര്‍ വൈറ്റ്) എന്ന് ഞാന്‍ കാര്യമാക്കുന്നില്ല. .... എനിക്ക് പറയാനുള്ളത് ഞാന്‍ ഒരാള്‍ക്കും പിന്നില്‍ രണ്ടാമനായിരിക്കുന്നവനല്ല എന്നാണ്. ഞാന്‍ തുല്യതയെക്കുറിച്ചാണ് പാടുന്നത്, നിങ്ങള്‍ ശരിയോ തെറ്റോ(റൈറ്റ് ഓര്‍ റോങ്) ആണെങ്കിലും അത് സത്യം തന്നെയാണ്. ............... ഗാംഗുകള്‍ക്കും ക്ളബ്ബുകള്‍ക്കും സംരക്ഷണം കൊടുക്കുന്നു, ജനങ്ങള്‍ക്കെവിടെയും ദുരിതം വിതക്കുന്ന രാഷ്ട്രങ്ങളുടെ യുദ്ധങ്ങള്‍. ഞാന്‍ കഥയുടെ രണ്ടറ്റവും കേള്‍ക്കാം. നോക്കൂ അത് വംശത്തെപ്പറ്റിയല്ല; സ്ഥലത്തെക്കുറിച്ചാണ്, മുഖത്തെക്കുറിച്ചാണ്. നിങ്ങളുടെ രക്തം എവിടെ നിന്നാണുത്ഭവിച്ചത്, അതാണ് നിങ്ങളുടെ പ്രദേശം. തെളിച്ചം മങ്ങി മങ്ങി ഇരുളുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, ഒരു നിറത്തിന്റെ പേരില്‍ ജീവിതം തുലക്കാന്‍ ഞാനില്ല! ഇറ്റ്സ് ബ്ളാക്ക് ഓര്‍ വൈറ്റ്, ഇറ്റ്സ് ബ്ളാക്ക്, ഇറ്റ്സ് വൈറ്റ്. ലോകത്തെ മുഴുവന്‍ മനുഷ്യവംശങ്ങളിലും ജനിച്ചവരുടെ മുഖങ്ങള്‍ ഒന്നിനോട് ഒന്നു ചേര്‍ന്നിരിക്കുന്ന വിധത്തില്‍ പിന്തുടരുന്ന മോര്‍ഫിംഗിലൂടെ അവതരിപ്പിക്കുന്ന ഈ വീഡിയോ, മാനവികതയുടെ പരമോദാത്തമായ പ്രകടനമാണ്. മനുഷ്യത്വത്തിന്റെ മാത്രമല്ല, റോബോട്ടിന്റെ ചലനങ്ങളും ചാന്ദ്ര ഗമനവും (മൂണ്‍ വാക്ക്) അദ്ദേഹം ആവിഷ്ക്കരിച്ചു. വരാനിരിക്കുന്ന നൂറ്റാണ്ടുകളിലെ എല്ലാ തലമുറയില്‍ പെട്ടവരും അദ്ദേഹത്തിന്റെ നൃത്തച്ചുവടുകളും ശബ്ദത്തിന്റെ മധുര/ഗാംഭീര്യങ്ങളും അനന്തമായി അനുകരിച്ചുകൊണ്ടേ ഇരിക്കും. ചലച്ചിത്രാഭിനയത്തില്‍ എല്ലാകാലവും ചാര്‍ളി ചാപ്ളിന്‍ അനുകരിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നതു പോലെ; നൃത്തം, സംഗീതാലാപനം, പാട്ടെഴുത്ത്, വീഡിയോ എന്നിവയുടെയെല്ലാം കാലങ്ങളെ മൈക്കിള്‍ ജാക്സണ്‍ ആവേശിച്ചുകഴിഞ്ഞിരിക്കുന്നു.

പ്രശസ്തിക്കും സമ്പന്നതക്കുമൊപ്പം കുറ്റങ്ങളുടെയും വിചാരണകളുടെയും കടങ്ങളുടെയും ഭാരങ്ങളും ഭാണ്ഡങ്ങളും അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. കുട്ടികളെ പീഡിപ്പിക്കല്‍, മയക്കു മരുന്നുപയോഗം, വിശ്വാസ വഞ്ചനകള്‍ തുടങ്ങി ലോകത്തുള്ള എല്ലാ കുറ്റവും അദ്ദേഹത്തിനു മേല്‍ ആരോപിക്കപ്പെട്ടു. ഒന്നും പക്ഷെ തെളിയിക്കപ്പെട്ടില്ല. കോടിക്കണക്കിന് ഡോളര്‍ ചെലവാക്കി കേസുകളില്‍ നിന്ന് വിമുക്തനായി വരുമ്പോള്‍ പുതിയ കേസുകള്‍ അദ്ദേഹത്തിന് നേരിടാനായി തയ്യാര്‍ ചെയ്യപ്പെട്ടിട്ടുണ്ടാവും. മരുന്നുകളും ശസ്ത്രക്രിയകളും ബന്ധത്തകര്‍ച്ചകളും മറ്റും മറ്റും ചേര്‍ന്ന് അദ്ദേഹത്തിന്റെ ശരീരത്തെയും ആത്മാവിനെയും വെട്ടിനുറുക്കി. മൈക്കിള്‍ ജാക്സണ്‍ മുഖ്യ വേഷത്തിലഭിനയിച്ച, സ്റ്റാന്‍ വിന്‍സ്റ്റന്‍ സംവിധാനം ചെയ്ത ഭൂതങ്ങള്‍(ഘോസ്റ്റ്സ്/1996) എന്ന പ്രസിദ്ധമായ ഹ്രസ്വ ചിത്രത്തിലേതെന്നതുപോലെ, മുഖം മൂടിയും ശരീരാവരണവും വലിച്ചു കീറുമ്പോള്‍ അതിനുള്ളില്‍ പുതിയൊരാത്മാവ്, പുതിയൊരു ശരീരം എന്നിങ്ങനെ ഹ്രസ്വമായ ഒരായുസ്സിനുള്ളില്‍ പല അവതാരങ്ങള്‍ ജീവിച്ചു തീര്‍ത്ത ഒരു വിസ്മയം തന്നെയായിരുന്നു ജാക്സണ്‍. അദ്ദേഹത്തിന്റെ ശവപരിശോധനാറിപ്പോര്‍ട്(ആട്ടോപ്സി) ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. തലയില്‍ മുടിയില്ല, വിഗ്ഗ് വെച്ചിരിക്കുകയാണ്, മുഖത്ത് നിറയെ പ്ളാസ്റ്റിക്ക് സര്‍ജറിയുടെ വടുക്കള്‍, മൂക്കിന്റെ പാലം തകര്‍ന്നിരിക്കുന്നു, ഹൃദയത്തില്‍ നേരിട്ട് അഡ്രിനാലിന്‍ കുത്തിവച്ചതിന്റെ സൂചിപ്പാടുകള്‍, ഹൃദയസ്പന്ദനം തിരിച്ചുകൊണ്ടുവരാനായി നെഞ്ചിലേറ്റ ഇടികളുടെ ആഘാതത്തില്‍ തകര്‍ന്നു നുറുങ്ങിയ വാരിയെല്ലുകള്‍, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളൊന്നുമില്ലാത്തതും ദഹിക്കാതെ കിടന്ന പലതരം ഗുളികകള്‍ നിറഞ്ഞതുമായ ആമാശയം, ശരീരത്തിലെമ്പാടും കുത്തിവച്ചതിന്റെയും ശസ്ത്രക്രിയകളുടെയും പാടുകള്‍, -- ഹോ എങ്ങനെയാണ് ലോകത്തിന് ഈ റിപ്പോര്‍ട് വായിക്കാനാകുക. എന്നാലിത്തരത്തില്‍ അസ്ഥികൂടം പോലുമല്ലാത്ത ഒരു തകര്‍ച്ചയായിരുന്നുവോ മൈക്കിള്‍ ജാക്സണ്‍? ഘോസ്റ്റ്സ് കണ്ടിട്ടുള്ളവരെങ്കിലും ഒരു പക്ഷെ വിശ്വസിക്കുന്നത് ഈ ആട്ടോപ്സി വലിച്ചു കീറി ജാക്സണ്‍ തന്റെ ഹൃദ്യമായ ശബ്ദവും മൂണ്‍വാക്കുമായി തിരിച്ചെത്തുമെന്നു തന്നെയാണ്.

ഭൂമിയുടെ ഗീതം - എര്‍ത്ത് സോങ് - കണ്ടിട്ടുള്ളവര്‍ക്ക് അതിന് മറ്റു തെളിവുകളാവശ്യമില്ല. - സൂര്യോദയം ഇനിയുള്ള കാലത്തുണ്ടാവുമോ? മഴ ഉണ്ടാവുമോ? നമുക്ക് നേടാനുള്ള കാര്യങ്ങളെന്ന് നീ പറഞ്ഞതെല്ലാം ഇനിയുണ്ടാവുമോ? മണ്ണിന്റെ നാശം; ഇതേതു കാലം, നിന്റേതും എന്റേതുമെന്ന് നീ പറഞ്ഞവയൊക്കെയും എവിടെ? നമ്മള്‍ ചൊരിഞ്ഞ രക്തത്തിന് വല്ല കണക്കുമുണ്ടോ? കരയുന്ന ഭൂമിയെയും വിതുമ്പുന്ന തീരങ്ങളെയും കാണാനായി ഒരു നിമിഷം നില്‍ക്കൂ. ഇത്തരത്തില്‍ വികാരതീവ്രമായി ഭൂമിയുടെ നാശത്തെക്കുറിച്ച് പാടുന്നതിനോടൊപ്പം കാണിക്കുന്ന ദൃശ്യങ്ങളെന്തൊക്കെയാണ്? ഒരു മരം കൊത്തിയും പിന്നെ കുരങ്ങന്മാരും കോടാനുകോടി ജീവികളും സസ്യങ്ങളും തിങ്ങിനിറഞ്ഞ കാട്ടിലെ ഏകാന്തതയില്‍ നിന്നാണ് ഈ സംഗീതവിസ്മയം ആരംഭിക്കുന്നത്. വേരുകള്‍ ആഴത്തിലും മണ്ണിനുമുകളിലുമായി പടര്‍ത്തിയ പടുകൂറ്റന്‍ മരത്തിനു നേരെ വിനാശത്തിന്റെ കൊടുങ്കാറ്റുമായി ഒരു ജെ സി ബി കടന്നു വരുന്നു. കത്തിക്കൊണ്ടിരിക്കുന്ന നിരവധി മരക്കുറ്റികള്‍ക്കിടയില്‍ നശിച്ച ഒരു കാട്ടിനുള്ളിലൂടെ മൈക്കിള്‍ ജാക്സണ്‍ നടന്നു നീങ്ങുന്നു. വേദന കടിച്ചമര്‍ത്തി വിതുമ്പലോടെ പാടിത്തുടങ്ങുന്നു: വാട്ടെബൌട്ട് സണ്‍റൈസ്, വാട്ടെബൌട്ട് റെയ്ന്‍. കൊന്നുകിടത്തിയ ആനയുടെ കൊമ്പുകള്‍ തുരന്നെടുക്കപ്പെട്ടിരിക്കുന്നു. നിസ്സഹായരായി നോക്കി നില്‍ക്കുന്ന ആഫ്രിക്കയിലെ ആദിമജനവിഭാഗം. അവരുടെ മുമ്പില്‍ മരങ്ങള്‍ കട പുഴക്കി വീഴ്ത്തപ്പെടുന്നു. പൊടി പാറി അന്തരീക്ഷം മൂടുന്നു. ബോസ്നിയയിലെ യുദ്ധമുഖത്ത് അനാഥരായി നടന്നു നീങ്ങുന്ന മനുഷ്യരുടെ ദൃശ്യമാണ് പുറകെ വരുന്നത്. ഇന്നലെയെക്കുറിച്ചെന്തു പറയുന്നു, സമുദ്രത്തെക്കുറിച്ച്, സ്വര്‍ഗങ്ങള്‍ നിലംപതിക്കുകയാണ്. എനിക്ക് ശ്വാസമെടുക്കാന്‍ പോലുമാകുന്നില്ല, രക്തം വാര്‍ന്നു പോകുന്ന ഭൂമിയെക്കുറിച്ചെന്തു പറയുന്നു, അതിന്റെ മുറിവുകള്‍ മാറ്റാന്‍ നമുക്കാവുമോ? അര്‍ഥസമ്പുഷ്ടമായ വരികള്‍ക്കനുസരിച്ച് ദൃശ്യങ്ങളുടെ അഗാധതയും. ആഫ്രിക്കയിലെ ആദിവാസികളും ബോസ്നിയയിലെ ദുരിതമനുഭവിക്കുന്ന ജനതയും മൈക്കിളും ഒരു പിടി മണ്ണ് കൈ കൊണ്ട് വാരി യാചിക്കുന്നു. കുട്ടികള്‍, മൃഗങ്ങളും പക്ഷി ലതാദികളും, എവിടെയാണ് നമുക്ക് തെറ്റു പറ്റിയത്? ആരെങ്കിലുമൊന്ന് പറഞ്ഞു തരൂ. പാടിപ്പാടി അയാള്‍ ജീവിതത്തെ തിരിച്ചുകൊണ്ടുവരുന്നു. എര്‍ത്ത്സോങ്ങിലേതു പോലെ ഭൂമിയുടെ പുനര്‍ജന്മവുമായി മൈക്കിള്‍ ജാക്സണ്‍ തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നതാണ് ഹൃദയഭേദകമായ ശവപരിശോധനാ റിപ്പോര്‍ടുകള്‍ വായിക്കുന്നതിലും ഉത്തമം.

1958 ആഗസ്ത് 29ന് ചിക്കാഗോ നഗരപ്രാന്തത്തിലെ ഇന്ത്യാനാ ഗേരിയില്‍ ജോസഫ് വാള്‍ട്ടര്‍ ജാക്സണ്‍(ജോ)ന്റെയും കാതറിന്‍ എസ്തറിന്റെയും ഏഴു മക്കളിലൊരാളായിട്ടാണ് മൈക്കിള്‍ ജനിച്ചത്. ഉരുക്കു മില്‍ത്തൊഴിലാളിയായിരുന്ന ജോയ്ക്ക് സംഗീത ബാന്റുകളുമായി ബന്ധങ്ങളുണ്ടായിരുന്നു. യഹോവാസാക്ഷികളുടെ വിശ്വാസ സംഹിത അനുസരിച്ചാണ് മൈക്കിള്‍ വളര്‍ത്തപ്പെട്ടത്. 2008 നവംബര്‍ 21ന് അദ്ദേഹം ഇസ്ളാം മതം സ്വീകരിച്ചതായും മിഖായേല്‍ എന്നു പേരുമാറ്റിയതായും പത്രങ്ങള്‍ വ്യാപകമായി റിപ്പോര്‍ട് ചെയ്തു. മുമ്പ് മുസ്ളിമായി മതം മാറി യൂസഫ് ഇസ്ലാം എന്നു പേരു സ്വീകരിച്ച ബ്രിട്ടീഷ് സംഗീതജ്ഞന്‍ കാറ്റ് സ്റ്റീവന്‍സിന്റെ സാന്നിധ്യത്തില്‍ ലോസ് ഏഞ്ചല്‍സിലെ സ്റ്റീവ് പൊര്‍ക്കാറോ വീട്ടില്‍ വച്ചായിരുന്നു മതം മാറ്റമെന്നും റിപ്പോര്‍ടുകള്‍ സൂചിപ്പിച്ചു. മൈക്കിളിനെ പൊതിഞ്ഞു നില്‍ക്കുന്ന കുരുക്കഴിയാത്ത അനവധി നിഗൂഢതകള്‍ പോലെ തന്നെ ഇതു സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണങ്ങളൊന്നും പുറത്തു വന്നതുമില്ല.

അഛനെക്കുറിച്ച് രണ്ടു തരത്തിലുള്ള അഭിപ്രായവും മൈക്കിള്‍ പറയാറുണ്ട്. അദ്ദേഹം കടുത്ത മുറകളോടെ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം പകര്‍ന്നു നല്‍കിയ അച്ചടക്കത്തിന്റെ പാഠങ്ങളാണ് തന്റെ ജീവിത വിജയത്തിന്റെ(!) നിദാനം എന്നും മൈക്കിള്‍ സാക്ഷ്യപ്പെടുത്താറുണ്ട്. രണ്ടും ഒരര്‍ഥത്തില്‍ ഒന്നു തന്നെ. പിതാവിന്റെ പീഡകളും ഭയപ്പെടുത്തലുകളും മൈക്കിളിന്റെ ജീവിതത്തെ, ഉറക്കമില്ലാത്ത രാത്രികളുടെയും പേടിസ്വപ്നങ്ങളുടെയും ഒരു നീണ്ട യാത്രയാക്കി മാറ്റി. കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോള്‍ പല അഭിമുഖ വേളയിലും അദ്ദേഹം വിങ്ങിപ്പൊട്ടി. തന്റെ പിതാവിനെ കാണുമ്പോള്‍ താന്‍ ഓക്കാനിക്കാറുള്ളത് അദ്ദേഹം പറയുന്നത് നടുക്കത്തോടെ മാത്രമേ കണ്ടിരിക്കാനാവൂ. അച്ചടക്കത്തെക്കുറിച്ചും സദാചാരത്തെക്കുറിച്ചും സന്മാര്‍ഗത്തെക്കുറിച്ചും പ്രതിഭയെക്കുറിച്ചും മറ്റുമുള്ള ഗുണപാഠകഥകള്‍ വൈരുധ്യവും സങ്കീര്‍ണതയും നിറഞ്ഞ കുറ്റിക്കാടുകളും ഘോരവനങ്ങളും സമുദ്രാന്തരങ്ങളുമാണെന്ന സത്യം തന്റെ ജീവിതത്തിലെ വിജയങ്ങളും തിരിച്ചടികളും കൊണ്ട് ഓര്‍മപ്പെടുത്തുകയായിരുന്നുവോ മൈക്കിള്‍ ജാക്സണ്‍?

കഠിനമായ പരിശീലനങ്ങള്‍, സ്വയാര്‍ജിതമായ അര്‍പ്പണബോധം, അസാമാന്യമായ പ്രതിഭാശാലിത്വം, അതീവ ചാരുതയാര്‍ന്ന സര്‍ഗാത്മകത എന്നിവകൊണ്ട് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മൈക്കിള്‍ ജാക്സണ്‍ ലോകം വെട്ടിപ്പിടിച്ചു, അക്ഷരാര്‍ഥത്തില്‍തന്നെ. പത്തു വയസ്സിനു മുമ്പു തന്നെ സംഗീതപ്രകടനങ്ങള്‍ ആരംഭിച്ച അദ്ദേഹം, പിന്നീട് മുഹമ്മദ് അബ്ദുള്‍ അസീസ് എന്നു മതംമാറി പേരുമാറ്റിയ സഹോദരന്‍ ജെര്‍മെയ്നോടൊത്ത് ജാക്സണ്‍-അഞ്ച് എന്ന ട്രൂപ്പ് രൂപീകരിച്ചു. 1966 മുതല്‍ 1968 വരെയുള്ള വര്‍ഷങ്ങളില്‍ അമേരിക്കയുടെ മധ്യ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അവര്‍ വ്യാപകമായി യാത്രചെയ്ത് പരിപാടികള്‍ അവതരിപ്പിച്ചു. നാല്‍പ്പതിലധികം ഹിറ്റുകള്‍ അവരുടേതായുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ഡാന്‍സിംഗ് മെഷീനും അയാം ലവുമാണ്. 1979ല്‍ പുറത്തിറക്കിയ ഓഫ് ദ വാള്‍ പോലുള്ള ബെസ്റ്റ് സെല്ലറുകള്‍ വരെ അവരുടെ കൂട്ടുകെട്ടാണ് തയ്യാറാക്കിയത്. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഓഫ് ദ വാളിന്റെ 20 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു.

1982ല്‍ പുറത്തിറങ്ങിയ ത്രില്ലറാണ് മൈക്കിള്‍ ജാക്സണ്‍ന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ്. ബില്ലി ജീന്‍, ബീറ്റ് ഇറ്റ് തുടങ്ങിയ നമ്പറുകള്‍ ത്രില്ലറിലുള്ളതാണ്. സംഗീത വ്യവസായം, എം ടി വി, മൈക്കിള്‍ ജാക്സണ്‍ എന്നീ മൂന്നു പ്രതിഭാസങ്ങളെയും വാനോളം വിജയിപ്പിക്കുകയും സ്ഥാപനവത്ക്കരിക്കുകയും ചെയ്തത് ത്രില്ലറാണ്. 1980ല്‍ റോളിങ് സ്റ്റോണ്‍ മാസികക്കാരോട് തന്നെ ക്കുറിച്ച് ഒരു കവര്‍‌സ്റ്റോറി ചെയ്യാമോ എന്ന് മൈക്കിള്‍ ജാക്സണ്‍ ആരാഞ്ഞു. മാസികയുടെ പബ്ളിസിസ്റ്റ് അതില്‍ താല്‍പ്പര്യം കാണിച്ചില്ല. ജാക്സണ്‍ അതേക്കുറിച്ച് പരാമര്‍ശിക്കുന്നത് ഇപ്രകാരമാണ്. മാഗസിനുകളുടെ കവറില്‍ കറുത്ത വര്‍ഗക്കാരുടെ പടമടിച്ചാല്‍ ചിലവാകില്ല എന്നവര്‍ എന്നോട് പല തവണ ഓര്‍മിപ്പിച്ചു. കാത്തിരിക്കുക. ഒരുനാള്‍ എന്റെ ഒരു അഭിമുഖത്തിനു വേണ്ടി അവര്‍ ഇരന്നുകൊണ്ട് പുറകെ നടക്കും. അന്നേരം, ചിലപ്പോള്‍ ഞാനൊരു അഭിമുഖമനുവദിച്ചേക്കും. ചിലപ്പോള്‍ അനുവദിക്കാതിരിക്കാനും സാധ്യതയുണ്ട് (മൈക്കിള്‍ ജാക്സണ്‍ - ദ മാജിക് ആന്റ് ദ മാഡ്നസ്സ്/ താരാബൊറെല്ലി ജെ റാന്റി/1991). ഭീതിയോടും ഇരുട്ടിന്റെ ബിംബാത്മകതയോടുമുള്ള മൈക്കിള്‍ ജാക്സണ്‍ന്റെ ഗൌരവമായ അടുപ്പം ത്രില്ലറോടെയാണ് ആരംഭിക്കുന്നത്. ബില്ലി ജീനില്‍ തന്നെ ഒഴിയാബാധ പോലെ പിന്തുടരുന്ന ഒരു ആരാധിക തന്റെ കുട്ടിയുടെ പിതാവ് മൈക്കിള്‍ ജാക്സണാണെന്ന് കരുതുന്നതായാണ് അദ്ദേഹം പാടുന്നത്. വാന്ന ബി സ്റ്റാര്‍ടിങ് സംതിംഗില്‍ ഗോസിപ്പുകള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും അദ്ദേഹം വാദങ്ങളുയര്‍ത്തുന്നു. അധോലോകസംഘങ്ങളുടെ അക്രമങ്ങള്‍ക്കെതിരെയാണ് ബീറ്റ് ഇറ്റ് എന്ന നമ്പര്‍.

തൊണ്ണൂറുകളില്‍, ആഗോള വിനോദ വ്യവസായക്കുത്തകകളുടെ അഭേദ്യഭാഗമായി തീര്‍ന്നു ജാക്സണ്‍. 1991 മാര്‍ച്ചില്‍ അറുപത്തിയഞ്ച് ദശലക്ഷം ഡോളറിന് സോണി കോര്‍പ്പറേഷനുമായി അദ്ദേഹം പുതുക്കിയെഴുതിയ കരാര്‍ ഒരു സര്‍വകാല റെക്കോഡായിരുന്നു. 1991ലാണ് അദ്ദേഹത്തിന്റെ എട്ടാമത്തെ ആല്‍ബമായ ഡെയ്ഞ്ചറസ് പുറത്തിറങ്ങിയത്. ഇതിലെ ആദ്യ സിംഗിള്‍ നമ്പറായിരുന്നു ബ്ളാക്ക് ഓര്‍ വൈറ്റ്. ലോകത്തിന്റെ മുറിവുണക്കുക എന്ന ആഹ്വാനത്തോടെ അദ്ദേഹം രൂപീകരിച്ച ഹീല്‍ ദ വേള്‍ഡ് ഫൌണ്ടേഷന്‍ 1992ല്‍ നിലവില്‍ വന്നു. പന്ത്രണ്ട് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നു കിടക്കുന്ന ഏതാണ്ട് മൂവായിരത്തോളം ഏക്കര്‍ വിസ്തീര്‍ണമുള്ള നെവര്‍ലാന്റ് റാഞ്ച് എന്ന എസ്റ്റേറ്റിലാണ് 1988 മുതല്‍ 2005 വരെ അദ്ദേഹം താമസിച്ചിരുന്നത്. തീം പാര്‍ക്കുകളും റൈഡുകളും മൃഗശാലകളും തീവണ്ടിയും എല്ലാമായി ഒരു കൊച്ചു ലോകം തന്നെയാണത്. ദരിദ്രരായ അനവധി കുഞ്ഞുങ്ങളെ ഹീല്‍ ദ വേള്‍ഡ് ഫൌണ്ടേഷന്റെ പ്രവര്‍ത്തനത്തിന്‍ കീഴില്‍ അദ്ദേഹം ഇവിടേക്ക് കുടുംബസമേതം വിളിച്ചുവരുത്തി സല്‍ക്കരിച്ചിരുന്നു. ഈ പ്രക്രിയയാണ് പില്‍ക്കാലത്ത്, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ആളാണ് ജാക്സണ്‍ എന്ന കുറ്റാരോപണത്തിലേക്കും കേസിലേക്കും നയിച്ചത്. പതിവുപോലെ ഒന്നും തെളിയിക്കപ്പെട്ടില്ല. കേസുകളെ തുടര്‍ന്ന് ഈ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം പ്രശ്നത്തിലാണ്. ലേലഭീഷണികളും മറുകേസുകളും മറ്റുമായി കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം ഇവിടെ സംസ്കരിക്കണമെന്നും അപ്രകാരം അതൊരു തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റണമെന്നും ബന്ധുക്കളില്‍ ചിലര്‍ക്കാലോചനയുണ്ട്. എന്തു നടക്കുമെന്ന് കാത്തിരുന്നു കാണാം. ഒരു കാര്യം ഉറപ്പാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവരോ വിശ്വസിക്കാത്തവരോ ആകട്ടെ; നിങ്ങള്‍ക്ക് കലയിലും അത് പ്രദാനം ചെയ്യുന്ന ആനന്ദത്തിലും വിശ്വാസമുണ്ടെങ്കില്‍, മൈക്കിള്‍ ജാക്സണ്‍ന്റെ കലയെ ദൈവസാന്നിധ്യമായി അനുഭവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അത് നിങ്ങളെ നിര്‍വാണലഹരിയുടെ ചാന്ദ്രഗോളത്തിലേക്ക് അനായാസമായി കൊണ്ടുപോകുക തന്നെ ചെയ്യും.

1995 ജൂണ്‍ 20ന് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഹിസ്റ്ററി അഥവാ ഹിസ് സ്റ്റോറി- പാസ്റ്റ്, പ്രസന്റ് ആന്റ് ഫ്യൂച്ചര്‍ - ബുക്ക് വണ്‍ എന്ന ദൈര്‍ഘ്യമേറിയ ആല്‍ബം പുറത്തിറങ്ങി. സ്ക്രീം/ചൈല്‍ഡ് ഹുഡ്, യു ആര്‍ നോട്ട് അലോണ്‍, എര്‍ത്ത് സോങ്, ദേ ഡോണ്ട് കെയര്‍ എബൌട്ട് അസ്, സ്ട്രേഞ്ചര്‍ ഇന്‍ മോസ്കോ എന്നീ പ്രസിദ്ധമായ സിംഗിളുകള്‍ ഈ ആല്‍ബത്തിലാണുള്ളത്. ദേ ഡോണ്ട് കെയര്‍ എബൌട്ട് അസ് എന്ന ആല്‍ബത്തിലാണ് വിവാദപൂര്‍ണമായ ജ്യൂമി, സ്യൂമി, എവരിബഡി ഡൂമി, കിക്ക് മി, കിക്ക് മി, ഡോണ്ട് യു ബ്ളാക്ക് ഓര്‍ വൈറ്റ് മി (എന്നെ ജൂതനാക്കൂ, എന്നെ കേസ് കൊടുത്തു തോല്‍പ്പിക്കൂ എന്ന് ആദ്യവരികളെ ഏകദേശം പരിഭാഷപ്പെടുത്താം) എന്ന വരികളുള്ളത്. ഇവ ജൂതവിരുദ്ധമാണെന്നും അതിനാല്‍ ജാക്സണ്‍ സെമിറ്റിക് മതവിരുദ്ധനാണെന്നും ആരോപിക്കപ്പെട്ടു. ജാക്സന്റെ ദീര്‍ഘകാല സുഹൃത്തും ഹോളിവുഡിലെ പ്രസിദ്ധ ചലച്ചിത്രകാരനുമായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് (ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ് അടക്കമുള്ള സിനിമകള്‍ ഓര്‍ക്കുക) ജാക്സണ്‍ന്റെ എതിരാളിയാകുന്നത് ഈ വിവാദത്തെത്തുടര്‍ന്നാണ്. പിന്നീട് ഈ വരികള്‍ ജാക്സണ്‍ പിന്‍വലിച്ചു. അമേരിക്കയിലും ലോകരാഷ്ട്രീയത്തിലും നിലനില്‍ക്കുന്ന ജൂത/സിയോണിസ്റ്റ് ആധിപത്യ വാസനകളുടെ പശ്ചാത്തലത്തില്‍ ഈ വരികളെ പുനര്‍ വായന നടത്താനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. വിനോദവ്യവസായത്തില്‍ ആറാം വയസ്സു മുതല്‍ മരിക്കുന്നതു വരെയും നിറഞ്ഞുനിന്ന മൈക്കിള്‍ ജാക്സണ്‍ തന്റെ ജീവിതത്തെ വിവരിക്കാന്‍ ചാള്‍സ് ഡിക്കന്‍സിന്റെ ഒരു പ്രയോഗം കടമെടുക്കുന്നു. അത് വളരെ നല്ല കാലമായിരുന്നു, അത് ഏറ്റവും മോശം കാലവുമായിരുന്നു. ('It 's been the best of times, worst of times..').

മൈക്കിള്‍ ജാക്സണ്‍ ആരുടെ ഇരയായിരുന്നു എന്നതാണ് സുപ്രധാനമായ ചോദ്യം. വംശീയ വെറുപ്പിന്റെ, മേധാവിത്ത വാസനകളുടെ, മുതലാളിത്തത്തിന്റെ, കോര്‍പ്പറേഷനുകളുടെ, സദാചാരത്തിന്റെ, നീതിന്യായ സംവിധാനങ്ങളുടെ, വിനോദത്തിനായുള്ള അദമ്യമായ ആസക്തികളുടെ എല്ലാത്തിന്റെയും ഇരയായിരുന്നു മൈക്കിള്‍ ജാക്സണ്‍.

*
ജി പി രാമചന്ദ്രന്‍
കടപ്പാട്:
വര്‍ക്കേഴ്സ് ഫോറം

12 July, 2009

പാപ്പര്‍ മുതലാളിത്തം

പാപ്പര്‍ മുതലാളിത്തം

കാല്‍ നൂറ്റാണ്ടിലധികമായി ലോകമേധാവിത്വം ഇനി തങ്ങള്‍ക്കാണെന്ന് വീമ്പിളക്കി നടന്ന അമേരിക്കന്‍ കുത്തക വാഴ്ചയുടെ അന്തപ്പുര രഹസ്യങ്ങള്‍ ചുരുളഴിയുമ്പോള്‍; അവരെ ആരാധിച്ചരുന്നവര്‍ അമ്പരക്കുകയാണ്. 'വേറെ മാര്‍ഗ്ഗ'മില്ലെന്ന് പറഞ്ഞ്, അവര്‍ക്കു പിന്നില്‍ ഒഴുകിയെത്തിയവര്‍ കമ്പോളത്തിനുള്ളില്‍ 'ജനാധിപത്യചന്ത' രൂപീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു... വാര്‍ദ്ധക്യം ബാധിച്ച ഒരു വ്യവസ്ഥിതിക്കു പിന്നില്‍ മക്കളെയും കൊച്ചുമക്കളെയും അണിനിരത്തി ഇക്കൂട്ടര്‍ ആഹ്ളാദാഘോഷങ്ങളില്‍ മുഴുകിയതങ്ങനെയാണ്. ചിലരാവട്ടെ, കമ്പോളത്തിന്റെ അനശ്വരതക്ക് സ്തുതിപാടി പുതിയ ലോകക്രമത്തിന്റെ ഭരണഘടനകള്‍ വരെ രചിച്ചു. കടത്തിന്റെ അടിത്തറയില്‍ കുമിളകളും ബലൂണുകളും കൊണ്ട് കെട്ടി ഉയര്‍ത്തിയ ഒരു വ്യവസ്ഥിതിയുടെ ശക്തിയും പ്രഭാവവും കണ്ട് രാഷ്ട്രങ്ങള്‍ തന്നെ അവര്‍ക്ക് പണയപ്പെടുത്തിയവരില്‍ നമ്മുടെ നാട്ടിലെ സമ്പന്ന വര്‍ഗ്ഗ രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്നു.. ലോകത്തെ മുഴുവന്‍, കഴിഞ്ഞ മൂന്നര നൂറ്റാണ്ട് കാലമായി ചൂഷണത്തിന്റെ കയറില്‍ കെട്ടിയിട്ട്, പത്തോ ഇരുപതോ ശതമാനം പേര്‍ക്ക് സ്വര്‍ഗ്ഗം പണിയുന്നതില്‍ വിജയിച്ച മുതലാളിത്തം 'കാലത്തിന്റെ അവസാനവാക്കാ'ണെന്ന് കരുതിയവരെയൊക്കെ അമ്പരിപ്പിച്ചുകൊണ്ടാണ്; കുമിളകളും ബലൂണുകളും ചീട്ടുകൊട്ടാരങ്ങളും 2008 സെപ്റ്റംബറില്‍ പൊടുന്നനെ പൊട്ടിച്ചിതറിയത്. സ്വയം ചലിക്കുകയും, നിയന്ത്രിക്കുകയും, വളരുകയും ചെയ്യുമെന്ന് ഉറക്കെപറഞ്ഞു കൊണ്ടിരുന്നവരുടെ നാവിറങ്ങിപ്പോയ പതനമാണ് 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ മുതലാളിത്തത്തിനു സംഭവിച്ചത്.. കടുത്ത ചൂഷണവും ലാഭക്കൊതിയും കൊണ്ടുവരുന്ന വളര്‍ച്ച സാമൂഹികപുരോഗതിയായി പരിണമിക്കുമെന്നും അതവസാനം സ്ഥിതിസമത്വം സംഭാവന ചെയ്യുമെന്നും കരുതുന്നവരാണ് മുതലാളിത്തത്തിന്റെ സാമൂഹിക ശക്തി... മനുഷ്യാധ്വാനമാണ് സമസ്തസമ്പത്തും സൃഷ്ടിക്കുന്നതെന്നല്ല; അധ്വാനത്തെ ചൂഷണം ചെയ്തും, അധ്വാനിക്കുന്നവരെ അടിമകളാക്കിയും ആണ് സമ്പത്ത് സൃഷ്ടിക്കേണ്ടതെന്ന് മുതലാളിത്തം പ്രഖ്യാപിക്കുമ്പോള്‍പ്പോലും - സംസ്കാരസമ്പന്നരെന്നു കരുതുന്ന ഈ വര്‍ഗ്ഗം ലജ്ജിക്കുന്നില്ല. ലജ്ജയില്ലായ്മയാണ് മുതലാളിത്തം സൃഷ്ടിക്കുന്ന സംസ്കാരമെന്നതിനാല്‍, അവരില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ വിഡ്ഢികള്‍. അതെന്തായാലും വമ്പന്‍ നുണകളും കെട്ടുകഥകളുംകൊണ്ട് ലോകത്തെ സ്വന്തം തിരുമുറ്റത്ത് കെട്ടിയിട്ട് വളരാമെന്നുള്ള മോഹങ്ങള്‍ക്ക് അറുതിവരുത്തുന്ന തകര്‍ച്ചയാണ് മുതലാളിത്തം ഇപ്പോള്‍ നേരിടുന്നത്...

ഈ തകര്‍ച്ച പുതിയതാണോ?

പണം ചൂതാടാനുള്ളതാണെന്ന് ലോകത്തെപഠിപ്പിച്ചത് മുതലാളിത്തമാണ്. ലോകമാകെ ചൂതാട്ടം വ്യാപിപ്പിക്കുന്ന സമ്പന്നരാഷ്ട്രങ്ങളുടെ പദ്ധതിയാണ് ആഗോളവല്‍ക്കരണ നയങ്ങളിലൂടെ നടത്തിയെടുത്തത്.. അതിന്റെ വിലയാണ്, കുറഞ്ഞ കൂലിയും, കടുത്ത വറുതിയും, മഹാമാന്ദ്യവുമൊക്കെയായി ഇന്ന് ലോകമാകെ പങ്കിട്ട് അനുഭവിക്കുന്നത്.. ചൂതാട്ടക്കാരുടെ ജന്മഗൃഹങ്ങളില്‍ ബാങ്കും ഇന്‍ഷൂറന്‍സുമൊക്കെ നിരന്തരം തകരുന്നതിന്റെ ചരിത്രം പക്ഷേ, അവരുടെ മാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നു..

'സ്വതന്ത്രവിപണി വ്യവസ്ഥ'യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച റൊണാള്‍ഡ് റീഗനായിരുന്നു 1981 മുതല്‍ 1989 വരെ അമേരിക്ക ഭരിച്ചത്. എട്ടുകൊല്ലംകൊണ്ട് അമേരിക്കയില്‍ പൂട്ടിയ ബാങ്കുകള്‍ എത്രയാണെന്നാണ് നിങ്ങള്‍ കരുതുന്നത്.. 10;100.... അല്ലേ അല്ല; 2036 ബാങ്കുകളാണത്രെ അദ്ദേഹത്തിന്റെ സുവര്‍ണ്ണ കാലത്ത് പൊട്ടിത്തകര്‍ന്നത്.

1989 മുതല്‍ 1993 വരെ ബൂഷ് സീനിയറായിരുന്നു പ്രസിഡണ്ട്. അദ്ദേഹത്തിന്റെ കാലത്ത് 1015 ബാങ്കുകള്‍ അടച്ചു പൂട്ടി. 1998 മുതല്‍ 2001 വരെ ബില്‍ക്ളിന്റന്‍ ഭരിച്ചപ്പോള്‍ 900 ബാങ്കുകളാണ് പൊടിതട്ടിപ്പോയത് ! 2001-2009 കാലത്ത് 97 ബാങ്കുകളേ പൂട്ടിയുള്ളുവത്രെ! പക്ഷേ 2008ല്‍ കാല്‍നൂറ്റാണ്ടുകാലത്തെ മൊത്തം തകര്‍ച്ചയേയും വെല്ലുന്ന വന്‍കിട പൂട്ടിക്കെട്ടലാണ് നടന്നത് ! 2008-ല്‍ മാത്രം 25 വന്‍കിട ബാങ്കുകള്‍ പൂട്ടിപ്പോയി. 2009 മെയ് 31 വരെയുള്ള 5 മാസംകൊണ്ട് 45 ബാങ്കുകളാണ് തകര്‍ന്നുതരിപ്പണമായത് ! നിയോലിബറലിസത്തിന് 30 വയസാകുമ്പോഴേക്കും (2010) ബാങ്ക് തകര്‍ച്ച 6000 കവിയുമെന്നാണ് അവിടുത്തെ വിദഗ്ധന്മാരുടെ കണക്ക്.... അതെന്തായാലും 1934 മുതല്‍ 2009 മെയ് വരെ 4615 ബാങ്കുകള്‍ പൂട്ടിക്കെട്ടിയ 'മഹത്തായ' സ്വര്‍ഗ്ഗഭൂമിയായി അമേരിക്കയെ ലോകം വാഴ്ത്തുന്നു! നോക്കൂ ഫെഡറല്‍ ഡിപ്പോസിററ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ ചരിത്ര രേഖകള്‍ പറയുന്നത്. (പട്ടിക-1 കാണുക)

ഇത് പൂട്ടിപ്പോയ ബാങ്കുകളുടെ തലയെണ്ണിതിട്ടപ്പെടുത്തിയപ്പോള്‍ കിട്ടിയ സംഖ്യയാണ്.. എങ്ങനെയാണ് ഈ ബാങ്കുകളെല്ലാം തകരുന്നത്... എവിടേക്കാണീപണമൊക്കെപോയി ഒളിക്കുന്നത്.. ഖജനാവില്‍ നിന്ന് നാട്ടുകാരുടെ നികുതിപ്പണമെടുത്ത് ഈ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് വീതിച്ചുകൊടുക്കുമ്പോള്‍; ജനങ്ങളുടെ നിക്ഷേപവുമായി ചൂതാടിയവര്‍ സുരക്ഷിതമായി ചൂതുകളി തുടരുന്നുവെന്ന് വേണം കരുതാന്‍.. ലാഭം കുന്നുകൂടുകയും , ലോകം ധനമൂലധന പ്രവാഹത്തില്‍ മുങ്ങുകയും ചെയ്യുന്നത് ഇങ്ങനെ ചൂതാട്ടക്കാര്‍ ജനങ്ങളില്‍ നിന്ന് കബളിപ്പിച്ചെടുക്കുന്ന പണമാണന്ന് മാത്രം നമ്മള്‍ മനസ്സിലാക്കുന്നില്ല.. അതാണ് മുതലാളിത്തം വിളിച്ചുപറയുന്ന 'വളര്‍ച്ച' യെന്നും നമുക്കറിയില്ല. അക്ഷരാര്‍ത്ഥത്തില്‍ തന്നെ കമ്പോള വ്യവസ്ഥയെന്നാല്‍ തുടര്‍ച്ചയായുള്ള ചൂതാട്ടമാണെന്നും നാം മനസ്സിലാക്കുന്നില്ല. ഈ അജ്ഞതയുടെ പിഴയാണ് ലോകം ഇപ്പോള്‍ അടച്ചു തീര്‍ത്തുകൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ ബാങ്ക് തകര്‍ച്ച - ചിലവന്‍കിട ബാങ്കുകള്‍
(1984 - 1992)

2008ല്‍ തകര്‍ന്ന 10 വന്‍കിട ബാങ്കുകള്‍

ജനറല്‍ മോട്ടോര്‍സോ അമേരിക്കയോ പാപ്പരായത്?

ആഡംബരത്തിന്റെ അഹങ്കാരവും; ധാരാളിത്തത്തിന്റെ പ്രതീകവുമായിരുന്നു ജനറല്‍ മോട്ടോഴ്സും അവരുടെ ഒഴുകുന്ന കൊട്ടാരങ്ങളും.. ഒരു സമ്പദ്ഘടനയുടെ നട്ടെല്ലായി ഉയര്‍ന്നു നിന്ന അമേരിക്കയുടെ അഹങ്കാരം! 1908-ല്‍ തുടങ്ങി, അരനൂറ്റാണ്ടുകാലം അമേരിക്കന്‍ അതിസമ്പന്നരുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനമായി നിലനിന്ന ജനറല്‍ മോട്ടോഴ്സ് ഒരു നൂറ്റാണ്ട് കാലത്തെ ജീവിതത്തിന് ശേഷം പാപ്പരായി പ്രഖ്യാപിച്ച് 'വിടവാങ്ങി' യിരിക്കുന്നു! വരുന്ന ഒരു നൂറ്റാണ്ട് കാലംകൂടി തങ്ങള്‍ രാജാക്കന്മാരായി വാഴുമെന്നായിരുന്നു കമ്പനിയുടെ ശതാബ്ദി ആഘോഷവേളയില്‍, അന്നത്തെ മേധാവി റിക്വാഗ്‌നര്‍ പ്രഖ്യാപിച്ചത് ! കഷ്ടം, ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളുടെ ഭാവനയും; കച്ചവടതന്ത്രങ്ങളും, സാങ്കേതികമികവും അമേരിക്കയുടെ മധ്യവര്‍ഗ്ഗവും സമ്പന്നരും ഒരുപോലെ അംഗീകരിച്ചതോടെ, ജനറല്‍മോട്ടോഴ്സ് ഏറെ മുമ്പ് തന്നെ കളം വിട്ടതാണ്.. തുടര്‍ച്ചയായ കച്ചവട തകര്‍ച്ചയും, പെരുകുന്ന ബാധ്യതകളുംകൊണ്ട് കമ്പനി വീര്‍പ്പുമുട്ടി... ദേശീയഖജനാവിന്റെ ചിലവില്‍ (45 ബില്യന്‍ ഡോളര്‍ = 4500 കോടി ഡോളര്‍) കഴിഞ്ഞ 6 മാസം ശ്വാസം കഴിച്ചതിനുശേഷം പാപ്പരായി പ്രഖ്യാപിച്ചിരിക്കുകയാണ് ! ജനറല്‍ മോട്ടോഴ്സ് അമേരിക്കയുടെ അസന്തുലിത വികസനത്തിന്റെയും അത്യാര്‍ത്തികളുടെയും പ്രതീകമാണ്.. യഥാര്‍ത്ഥത്തില്‍ തകര്‍ന്നതും പാപ്പരായതും അമേരിക്ക തന്നെയാണ്.. ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ ജനറല്‍ മോട്ടോഴ്സിന്റെ കച്ചവടം, 16 ദശലക്ഷം വാഹനങ്ങളില്‍ നിന്ന് 9 ദശലക്ഷമായാണ് കുറഞ്ഞത്. പ്രതിവര്‍ഷം 42.4 ബില്യന്‍ ഡോളര്‍ വരുമാനമുണ്ടാക്കിയിരുന്ന ഈ കമ്പനി 2009 ആദ്യപാദത്തില്‍ അതിന്റെ പകുതിയിലേക്കാണ് കൂപ്പുകുത്തിയത്. അമേരിക്കയിലെ കമ്പനിയുടെ കമ്പോള വിഹിതം 1962-ല്‍ 51% ആയിരുന്നത് 2000-ല്‍ 17.6% ആയിട്ടാണ് കുറഞ്ഞത്. ഓഹരി ഒന്നിന് 70 ഡോളര്‍ മൂല്യമുണ്ടായിരുന്ന ജനറല്‍ മോട്ടോഴ്സിന്റെ 2009 മെയ്‌മാസത്തെ വില 70 സെന്റായിരുന്നുവെന്നത് പാപ്പഹര്‍ജിയുടെ പിറകിലെ പ്രധാന കാരണമാണ്. കടം കയറി നിലനില്‍ക്കാനാവാതെ വന്നപ്പോഴാണ് ഈ വമ്പന്‍ കുത്തക പാപ്പര്‍ഹര്‍ജി കൊടുത്തത്.. കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ പാപ്പരായ ചില വമ്പന്മാരുടെ കൂട്ടത്തില്‍ ജനറല്‍ മോട്ടോഴ്സിനെ നമുക്ക് മുന്‍നിരയില്‍തന്നെപെടുത്താം. 80,000 കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന ജനറല്‍ മോട്ടോഴ്സിന്റെ പതനം അമേരിക്കന്‍ വികസന മോഡലിന് നേരിട്ട തകര്‍ച്ചയുടെ യഥാര്‍ത്ഥമുഖം വ്യക്തമാക്കുന്നു..
ഈ 'പാപ്പര്‍' മുതലാളിത്തമാണ് ആഗോള മേധാവിത്വത്തിന്റെ കിരീടം ചൂടി നമ്മേ വിറപ്പിക്കുന്നത്.. ഒപ്പം നമ്മളില്‍ പലരും അവരുടെ മുമ്പില്‍ നിന്നുവിറക്കുന്നതും! എന്തൊരു വിരോധാഭാസം.

'ബെയിലൌട്ട് ' അഥവ ഖജനാവ് തീറ്റ

* 'പെന്‍സെന്‍ട്രല്‍ റെയില്‍ റോഡ്' എന്നാല്‍ അമേരിക്കന്‍ പ്രതിരോധ ഗതാഗതമേഖലയിലെ ഒരു വമ്പന്‍കുത്തകയായിരുന്നു. പിടിപ്പുകെട്ട ഭരണവും ധൂര്‍ത്തും കാരണം 1971ല്‍ കമ്പനി പാപ്പരായി. പാപ്പര്‍ഹര്‍ജികൊടുത്ത കമ്പനിക്ക് 676 കോടി ഡോളര്‍ വായ്പയാണ് ഖജനാവില്‍ നിന്ന് അനുവദിച്ചത്. പിന്നീട് 6 സമാനകമ്പനികള്‍ കൂട്ടിച്ചേര്‍ത്ത് കണ്‍സോളിഡേറ്റഡ് റെയില്‍ എന്ന കമ്പനി രൂപീകരിച്ച് 1976-ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. 87ല്‍ കമ്പനി വീണ്ടും കൈമാറി. ഖജനാവിലേക്ക് അന്ന് തിരിച്ചു വന്നത് 310 കോടി ഡോളര്‍മാത്രം.

* ലോക്ക്ഹീഡ് - 1971ല്‍ 140 കോടി ഡോളര്‍ സര്‍ക്കാര്‍ വായ്പവാങ്ങിയാണ് നിലനിര്‍ത്തിയത്. പിന്നീടവര്‍ 112 കോടി തിരിച്ച് നല്‍കി.

* 104 ബ്രാഞ്ചുകളുണ്ടായിരുന്ന ഫ്രാങ്കിലിന്‍ നാഷണല്‍ ബാങ്കിനെ 1974ല്‍ സര്‍ക്കാര്‍ 780 കോടി * ഡോളര്‍ നല്‍കി രക്ഷിച്ചു. പാപ്പരായ ഈ ബാങ്ക് 510 കോടി ഡോളറിനാണ് പിന്നീട് കൈമാറിയത്.

* അമേരിക്കന്‍ വാഹനനിര്‍മ്മാണ കമ്പനിയായ ക്രിസ്ലര്‍ 1980ല്‍ വന്‍ നഷ്ടത്തിലായി. അന്ന് ഖജനാവ് അവര്‍ക്ക് വേണ്ടി ചുരത്തിയത് 400 കോടി ഡോളര്‍.
* രാജ്യത്തെ ഏറ്റവും വലിയ 8-ാമത്തെ ബാങ്കായിരുന്നു കോണ്ടിനന്റല്‍ ബാങ്ക് . 1989ല്‍ തകര്‍ന്ന ഈ ബാങ്കിന് ഖജനാവില്‍ നിന്ന് 950 കോടി ഡോളര്‍ നീക്കിവെച്ചു.

* 1989ല്‍ അമേരിക്കയില്‍ 100 കണക്കിന് നിക്ഷേപവായ്പാ ബാങ്കുകള്‍ പൊട്ടിപ്പൊളിഞ്ഞു. ഇവയ്ക്കെല്ലാമായി 29380 കോടി ഡോളറിന്റെ ഒരു സഹായ പദ്ധതിയാണ്, സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ 22,032 കോടി ചിലവഴിച്ചു.

* 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ എയര്‍ലൈന്‍ കുത്തകകള്‍ക്ക് ദേശീയ ഖജനാവില്‍ നിന്ന് അനുവദിച്ചത് 1860 കോടി ഡോളറായിരുന്നു.

* പൊട്ടിത്തകര്‍ന്ന (2008) ബിയര്‍ സ്റ്റേണ്‍സ് എന്ന അന്താരാഷ്ട്ര ബാങ്കിനെ ജെപി. മോര്‍ഗനെകൊണ്ട് ഏറ്റെടുപ്പിച്ചവകയില്‍ അമേരിക്കയുടെ ദേശീയ ഖജനാവ് കൈമാറിയത് 3000 കോടി ഡോളര്‍.

* തകര്‍ന്ന ഫാനിമേ-ഫ്രെഡിമാക്ക് നിക്ഷേപ ബാങ്കുകള്‍ ഏറ്റെടുക്കുന്നതിനായി ഖജനാവ് നീക്കിവെച്ചത് 40000 കോടി ഡോളര്‍.

* 136 രാഷ്ട്രങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് കിടന്ന അന്താരാഷ്ട്ര ഇന്‍ഷൂറന്‍സ് ഭീമന്‍ എ.ഐ.ജി.ക്ക് രണ്ട് തവണകളിലായി അനുവദിച്ച സഹായം 18,000 കോടി ഡോളര്‍ (2008).

* ഡെട്രോയിറ്റ് - ജനറല്‍ മോട്ടോര്‍സ് - ഫോര്‍ഡ് - ക്രിസ്ളര്‍ എന്നീ വാഹന കുത്തകകള്‍ക്കായി 2008ല്‍ ഖജനാവ് നീക്കിവെച്ച ധനസഹായം 2500 കോടി ഡോളര്‍.

* 2008ലെ ബാങ്കിംഗ് ഇന്‍ഷൂറന്‍സ് വ്യവസായതകര്‍ച്ചയ്ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ്സ് അനുവദിച്ച ധനസഹായം 70000 കോടി ഡോളര്‍.

* തകര്‍ന്ന് വീഴാറായ സിറ്റി ഗ്രൂപ്പിന് (2008) ഖജനാവിന്റെ ഉദാരസഹായമായി ലഭിച്ചത് 28000 കോടി ഡോളര്‍.

* 2009ല്‍ ബാങ്ക് ഓഫ് അമേരിക്കയുടെ തകര്‍ച്ചയൊഴിവാക്കാന്‍ ഫെഡറല്‍ റിസര്‍വ് നീക്കിവെച്ചത് 14220 കോടി ഡോളര്‍.

അപ്പോള്‍ ആകെ 2,09,906 കോടി ഡോളറിന്റെ ധനസഹായമാണ് 1970ന് ശേഷമുള്ള ബാങ്കിംഗ് വ്യവസായ തകര്‍ച്ചയ്ക്കായി അമേരിക്കയിലെ നികുതി ദായകര്‍ നല്‍കിയത്! രണ്ട് ട്രില്ല്യന്‍ ഡോളറെന്നാല്‍ എത്ര രൂപ വരും? ഃ 50 = 104,95,300 കോടി രൂപ! 320 കോടി വരുന്ന ലോകത്തിലെ ദരിദ്ര ജനങ്ങള്‍ക്ക് ഒരു നൂറ്റാണ്ടുകാലം സുഭിക്ഷമായി കഴിയാനുള്ള പണം , അമേരിക്കയിലെ വന്‍കുത്തകകള്‍ക്ക് ദേശീയ ഖജനാവില്‍ നിന്ന് നീക്കിവെച്ചുവെന്നാണ് പറഞ്ഞതിന്റെ പൊരുള്‍. ഇത് കഥയുടെ ഒരു പുറം. മറുപുറമെന്താണ്?

* വരെയുള്ള 15 വര്‍ഷകാലത്ത് 127 ബാങ്കുകളാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ തകര്‍ന്ന് വീണത്. ഇതിലെ നിക്ഷേപകര്‍ക്കായി 2200 കോടി ഡോളര്‍ ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ വഴി ഖജനാവ് കൈമാറിയിട്ടുണ്ട്.

* ഇതുവരെ 2009ല്‍ (6 മാസത്തിനുള്ളില്‍) 45 ബാങ്കുകളാണ് തകര്‍ന്നത്. ഇതിലെ നിക്ഷേപകരെ രക്ഷിക്കാന്‍ 5240 കോടി ഡോളര്‍ ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ചിലവിട്ടു. 2008ല്‍ 25 ബാങ്കുകള്‍ പൊളിഞ്ഞവകയില്‍ അവര്‍ ചിലവാക്കിയത് 1890 ഡോളറാണ്.

* 6 വര്‍ഷം ഇറാക്കിനെ ചുട്ടെടുക്കാന്‍ അമേരിക്കയ്ക്ക് ചിലവായത് 75000 കോടി ഡോളറാണ്. എന്നാല്‍ 2009ലെ ബാങ്കുതകര്‍ച്ചയ്ക്കുവേണ്ടി മാത്രം അവര്‍ക്ക് 83500 കോടി ഡോളര്‍ ചിലവാകുമെന്നാണ് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ ബജറ്റ് എസ്റ്റിമേറ്റ് പറയുന്നത്.

അതിങ്ങനെ:-
647 കമ്പനികളാണത്രെ 2008-09 വര്‍ഷം സര്‍ക്കാര്‍ സഹായം കൈപറ്റിയത്. ഇതൊക്കെ ആണെങ്കിലും അമേരിക്കന്‍ മോഡല്‍ മുതലാളിത്തം ഒറ്റയാളുടെയും സഹായമില്ലാതെ വളരുകയാണെന്ന് വീമ്പിളക്കുന്നവര്‍ ധാരാളമുണ്ട്. പാപ്പരായ വ്യവസ്ഥക്ക് ബദല്‍ അന്വേഷിക്കാന്‍ ജനങ്ങള്‍ പ്രാപ്തരല്ലെന്നുള്ളതുകൊണ്ട് ഈ പടുവൃദ്ധന്‍ ഇപ്പോഴും ജനങ്ങളുടെ ചിലവില്‍ ജീവന്‍ നിലനിര്‍ത്തുന്നുവെന്ന് മാത്രം.

അതെ, അവര്‍ സമൂഹത്തിന്റെ ചിലവില്‍ ജീവന്‍ നിലനിര്‍ത്തുന്നു!

അമേരിക്ക വടവൃക്ഷംപോലെ വളര്‍ത്തിയെടുത്ത കുത്തക മുതലാളിത്തം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന 3 കാര്യങ്ങളുണ്ട്. ഒന്ന്, മനുഷ്യരുടെ അദ്ധ്വാനശേഷിയും ബുദ്ധിവൈഭവവും ലാഭം കുന്നുകൂട്ടാന്‍ വേണ്ടി മാത്രം ചൂഷണം ചെയ്യുക. രണ്ട്, അശാസ്ത്രീയവും സാമൂഹിക വിരുദ്ധവുമായ അടിത്തറയില്‍ പണിതുയര്‍ത്തുന്ന സാമ്രാജ്യം സാമൂഹ്യ സംഘര്‍ഷങ്ങളില്‍പ്പെട്ട് ഉലയുകയും തകരുകയും ചെയ്യുമ്പോള്‍ അതുവരെ അവര്‍ തിരസ്ക്കരിച്ച ഭരണകൂടത്തെയും തള്ളിപ്പറഞ്ഞ പൊതുഖജനാവിനേയും ശരണം പ്രാപിക്കുക. മൂന്ന്, സമൂഹത്തിന്റെ അദ്ധ്വാനത്തെ വിലക്കെടുക്കുകയും വിലങ്ങുവെക്കുകയും ചെയ്യുന്ന കുത്തകമുതലാളിത്തം തന്നെ സമൂഹത്തിന്റെ സഞ്ചിത മൂലധനത്തിന്റെ അവസാന നാണയതുട്ടുവരെ തട്ടിയെടുത്ത് ജീവന്‍ വീണ്ടെടുക്കുന്നു.

നിരന്തരം നടക്കുന്ന ഈ ഭീകരചൂഷണത്തിന്റെ ഇടനിലക്കാരും നടത്തിപ്പുകാരുമാണ് ജനങ്ങളുടെ പേരില്‍ അധികാരം കൈയ്യാളുന്ന ഭരണരാഷ്ട്രീയക്കാര്‍. സോഷ്യലിസ്റ്റ് തകര്‍ച്ചയ്ക്കുശേഷം ലോകമേധാവിത്വം കൈപ്പിടിയിലായെന്ന് ആഘോഷിച്ചുനടന്നവര്‍ക്ക്, ലോകത്താകെയുള്ള ഭരണകൂടങ്ങളെ ലാഭംകുന്നുകൂട്ടുവാനുള്ള ഉപകരണങ്ങളായി അണിനിരത്താന്‍ കഴിഞ്ഞുവെന്നത് സത്യം. പക്ഷെ, കടുത്ത സാമൂഹ്യ പ്രതിസന്ധികള്‍ക്ക് ജന്മം കൊടുക്കാനല്ലാതെ, സമാധാനവും ജനാധിപത്യവും പുതിയ മുതലാളിത്തത്തിന് വഴങ്ങില്ലെന്ന് കഴിഞ്ഞ 3 ദശാബ്ദങ്ങള്‍ അടിവരയിട്ട് പ്രഖ്യാപിക്കുന്നു. 2008ലെ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ആഗോളസാമ്പത്തിക തകര്‍ച്ചയും മാന്ദ്യവുമായി പടര്‍ന്നുവെന്ന് മാത്രമല്ല, ലോകം സമാഹരിച്ച സമ്പത്തുമുഴുവന്‍ ഈ അതിസമ്പന്നരെ ഊട്ടാന്‍ ഒഴുകിക്കൊണ്ടിരിക്കുകയുമാണ്.

കഴിഞ്ഞ 3 ദശാബ്ദക്കാലം അമേരിക്കയിലെ കുത്തകകള്‍ വെട്ടിത്തിന്ന പൊതുമുതലിന്റെ പ്രധാനഭാഗം ജനങ്ങളുടെ സമ്പാദ്യമാണ്. പാപ്പര്‍ഹര്‍ജികൊടുത്ത് പൊതുമുതലില്‍ അഭയംതേടുന്ന മുതലാളിത്തത്തിന്റെ ദയനീയ മുഖം നാം തിരിച്ചറിയുന്നതിന് പകരം, ബാങ്കുതകര്‍ച്ചയും പാപ്പര്‍ഹര്‍ജികളും വ്യവസായ തകര്‍ച്ചകളും സംഭവിക്കുന്നത് ദൈവം ഇടപെട്ടിട്ടാണെന്ന് കരുതുന്നവരോട് ഞങ്ങള്‍ സഹതപിക്കുന്നു.

ബാങ്കും ഇന്‍ഷൂറന്‍സും വ്യവസായങ്ങളും എല്ലാം സ്വയം വളര്‍ന്ന് വികസിക്കുമെന്ന് പറയുന്നവര്‍ ഇങ്ങനെ വാങ്ങിവെയ്ക്കുന്ന പൊതുമുതലിന്റെ വലിപ്പം ആരേയും ഞെട്ടിപ്പിക്കും. കുത്തകമൂലധനത്തിന്റെ കെട്ടുകാഴ്ചകളില്‍ മയങ്ങി ഉറങ്ങുന്നതിന് പകരം ഞെട്ടിപിടഞ്ഞെണീറ്റ് പ്രതിരോധിക്കുന്നവരുടെ സംഘങ്ങള്‍ അമേരിക്കയില്‍തന്നെ ഇന്നനവധിയുണ്ട്.സാങ്കേതിക വിദ്യയുടെ കുത്തകാവകാശം പിടിച്ചെടുത്തവരുടെ നേരെ അതേ സാങ്കേതികവിദ്യയുടെ സാധ്യതകളുപയോഗിച്ച് അവര്‍ പ്രതിഷേധിക്കുകയും രോഷം കൊള്ളുകയും ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ കമ്പോള വ്യവസ്ഥയ്ക്കെതിരായ ആഗോള ഐക്യമുന്നണിയാണ് ഇന്റര്‍നെറ്റ് വഴി രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ ധനകാര്യതകര്‍ച്ചയും, ഖജനാവ് കവര്‍ച്ചയും ലോകത്താകെയുള്ള മുതലാളിത്തവിരുദ്ധപോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്ന സമരായുധങ്ങളാക്കുവാന്‍ തൊഴിലാളിവര്‍ഗ്ഗം ശ്രമിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.

കടപ്പാട് : പി എ ജി ബുള്ളറ്റിന്‍

29 June, 2009

നിര്‍മ്മാണമേഖല – ഈ നൂറ്റാണ്ടിലെ അടിമക്കച്ചവടച്ചന്ത

നിര്‍മ്മാണമേഖല – ഈ നൂറ്റാണ്ടിലെ അടിമക്കച്ചവടച്ചന്ത

കേരളത്തിലെ കെട്ടിടനിര്‍മ്മാണ മേഖലയില്‍ സമീപകാലത്തുണ്ടായ ദാരുണമായ അപകടമരണങ്ങള്‍ തൊഴില്‍ മേഖലയിലെ അരക്ഷിതാവസ്ഥയെ വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ അന്യ സംസ്ഥാനക്കാരായ ഏഴു് കുടിയേറ്റ കരാര്‍ തൊഴിലാളികള്‍ അപകടമരണത്തിനിരയായി. ബംഗാള്‍, ഒറീസ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണു് അപകടത്തില്‍പെട്ടതു്. ബോംബെ മോഡല്‍ വികസനത്തിലേക്കു് കുതിച്ചുചാട്ടം നടത്തുന്ന എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ മാത്രമാണിതു്. മരിച്ച തൊഴിലാളികളുടെ കുടുംബത്തിനു് പരമാവധി എഴുപത്തയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൌമനസ്യം കാണിക്കാതെ, പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യുന്ന അവസ്ഥയാണു് നിലവിലുള്ളതു്. നഷ്ടപരിഹാരത്തുക പലപ്പോഴും മരിച്ചവരുടെ കുടുംബത്തിനു് ലഭിക്കാറില്ല. ഇടനിലക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് എന്നീ വിഭാഗങ്ങള്‍ കൃത്രിമരേഖ ചമച്ചു് നഷ്ടപരിഹാരത്തുക തട്ടിയെടുക്കുന്നതു് അപൂര്‍വ്വ സംഭവമല്ല. കുടിയേറ്റ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തിലുള്ള രാജ്യത്തെ നിയമങ്ങള്‍ അപ്രസക്തമാക്കിക്കൊണ്ടുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍മ്മാണ മേഖലയില്‍ പണമിറക്കിയ നിര്‍മ്മാണ കമ്പനികള്‍ക്കും റിയല്‍ എസ്റ്റേറ്റ്, ലാന്റ് ബാങ്ക് മാഫിയകള്‍ക്കും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതു് സംസ്ഥാന ഭരണകൂടം, തൊഴില്‍ വകുപ്പു്, നിര്‍മ്മാണ മേഖലയിലെ പ്രബല ട്രേഡ് യൂണിയനുകള്‍ എന്നീ വിഭാഗങ്ങളാണു്. സ്വന്തം നാടും വീടും വിട്ടു് അന്യ സംസ്ഥാനങ്ങളില്‍ ഉപജീവനം നടത്താനായി എത്തിച്ചേരുന്ന തൊഴിലാളി, തൊഴില്‍ മേഖലയില്‍ പാലിക്കേണ്ട നിയമങ്ങളും സുരക്ഷാ ഉപാധികളും പാലിക്കാത്ത കരാറുകാരന്റെയും കെട്ടിട ഉടമയുടെയും കീഴില്‍ തൊഴിലിലേര്‍പ്പെട്ടിരിക്കേ അപകട മരണത്തില്‍പെട്ടാല്‍ ദുരിതാശ്വാസം എന്ന നിലയില്‍ 15,000 രൂപ നല്‍കി സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നു് സര്‍ക്കാര്‍ നിഷ്ക്രമിക്കുന്നു. ഉടമകളാകട്ടെ തൊഴിലാളി കുടുംബത്തിനു് നല്‍കേണ്ട നഷ്ടപരിഹാരത്തുകയുടെ ചെറിയൊരംശം പോലീസ്, തൊഴില്‍ വകുപ്പു് ഉദ്യോഗസ്ഥര്‍ക്കു് ആനുപാതികമായി നല്‍കി കേസ് ഒതുക്കിത്തീര്‍ക്കുന്നു.

ലംഘിക്കപ്പെടുന്ന നിയമങ്ങള്‍

തൊഴിലാളികളെ നിയോഗിക്കുന്ന കോണ്‍ട്രാക്ടര്‍ (ഇടനിലക്കാരന്‍) ലൈസന്‍സ് എടുക്കുകയും ലൈസന്‍സ് പ്രകാരമുള്ള തൊഴിലാളികള്‍ക്കു് സ്ഥിരം തൊഴിലാളികള്‍ക്കു് നല്‍കുന്ന സേവന-വേതന വ്യവസ്ഥ, തൊഴില്‍ സമയ ക്ലിപ്തത, കാന്റീന്‍, പാര്‍പ്പിടം, മെഡിക്കല്‍ ട്രീറ്റ്മെന്റ്, ഓവര്‍ടൈം അലവന്‍സ്, അറ്റന്‍ഡന്‍സ് രജിസ്റ്റര്‍, തൊഴിലാളികളുടെ ലിസ്റ്റ്, കുടിവെള്ളം, സുരക്ഷാ ഉപകരണങ്ങള്‍ (ഹെല്‍മറ്റ്, ഗംബൂട്ട്, ഗ്ലൌസ്), ഫസ്റ്റ് എയ്ഡ് ബോക്സ്, യൂണിഫോം എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ടു്. എന്നാല്‍ ഒരു കമ്പനിയും ഇതു് പാലിക്കാറില്ല. ലൈസന്‍സ് ഉള്ളവര്‍ പതിന്മടങ്ങു് തൊഴിലാളികളെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു് അടിമസമാനമായ സാഹചര്യങ്ങളില്‍ തോഴിലിലേര്‍പ്പെടുത്തുന്നു. സംഘടിത മേഖലയുടെ തകര്‍ച്ചയ്ക്കു് വഴിയൊരുക്കിയ ആഗോളീകരണം സൃഷ്ടിച്ച വികേന്ദ്രീകരണ പ്രക്രിയ, വന്‍കിട പൊതുമേഖല, സ്വകാര്യ മേഖല വ്യവസായങ്ങളുടെ തകര്‍ച്ച, അടച്ചുപൂട്ടല്‍, കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച, ദേശീയ അന്തര്‍ദേശീയ അഗ്രി ബിസിനസ് കുത്തകകളുടെ തള്ളിക്കയറ്റം സൃഷ്ടിച്ച തൊഴില്‍ രാഹിത്യം, കുറഞ്ഞ കൂലി നിരക്കു്, കൃഷി ഭൂമിയുടെ കുത്തകവല്‍ക്കരണം, കൃഷിഭൂമി റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിനു് പരിവര്‍ത്തനപ്പെടുത്തല്‍, മറ്റാവശ്യങ്ങള്‍ക്കു് വിനിയോഗിക്കല്‍ എന്നിവമൂലം കാര്‍ഷിക മേഖലയില്‍നിന്നു് പുറന്തള്ളപ്പെടുന്ന തൊഴിലാളികള്‍ പുതിയ തൊഴില്‍ മേഖലയായ നിര്‍മ്മാണ രംഗത്തേക്കു് പ്രവേശിക്കാന്‍ നിര്‍ബന്ധിതമാകുന്നു. സ്വന്തം കായികാദ്ധ്വാനം വിറ്റ് ജീവസന്ധാരണം നിര്‍വഹിക്കാന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നിര്‍ബന്ധിക്കപ്പെടുന്ന തൊഴിലാളികള്‍ക്കു് കൂടുതല്‍ ഉയര്‍ന്ന സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമില്ലെന്ന പരിഗണനയും അന്യ സംസ്ഥാന തൊഴിലാളികളെ വ്യാമോഹിപ്പിക്കുന്ന ഘടകമാണു്. പരമ്പരാഗത വ്യവസായങ്ങളെ ഉച്ചാടനം ചെയ്ത അന്തര്‍ദേശീയ കുത്തകകളുടെ സമഗ്രാധിപത്യം, മത്സ്യബന്ധന മേഖലയിലേയ്ക്കുള്ള തൊഴിലാളി പ്രവാഹത്തില്‍ ഗതിവേഗം വര്‍ദ്ധിപ്പിച്ചു. വിദഗ്ദ്ധ-അവിദഗ്ദ്ധ തൊഴിലാളികളുടെ അപര്യാപ്തത, മറ്റു് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വേതനനിരക്കു് എന്നിവ അന്യ സംസ്ഥാനതൊഴിലാളികളുടെ നിയന്ത്രണാതീതമായ കടന്നുവരവിനു് വഴിയൊരുക്കി.

തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ ഉദാരവല്‍ക്കരണം മൂലധനശക്തികള്‍ക്കു് നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം നല്‍കി. കേന്ദ്ര കൃഷി വകുപ്പു് മന്ത്രി ശരത് പവാര്‍ ‘കൃഷിത്തൊഴില്‍ മുഖ്യ ജീവിത ഉപാധിയാക്കുന്ന പാരമ്പര്യ രീതി ഉപേക്ഷിച്ചു് കര്‍ഷകരും തൊഴിലാളികളും മറ്റു് തൊഴില്‍ മേഖലകള്‍ കണ്ടെത്തണമെന്നാഹ്വാനം ചെയ്തതു് രാജ്യത്തു് വികാസംപ്രാപിക്കുന്ന നിര്‍മ്മാണ മേഖലയെ മുന്നില്‍ കണ്ടുകൊണ്ടാവാം.

ഒറീസാ തൊഴിലാളികളുടെ ദുരന്തം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

അടിക്കടിയുണ്ടായ നാലു് അപകടമരണത്തിനു് തൊട്ടുപിന്നാലെയാണു് എറണാകുളം ബോട്ടു് ജെട്ടിക്കു് സമീപം തൊഴിലാളികളെ താമസിപ്പിച്ചിരുന്ന തൊഴിലുടമയുടെ ജീര്‍ണിച്ചുപഴകിയ കെട്ടിടം തകര്‍ന്നുവീണു് രണ്ടു് ഒറീസാ തൊഴിലാളികള്‍ മരിക്കാനിടയായതു്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയതു പ്രകാരം പൊളിച്ചുമാറ്റുന്നതിനുവേണ്ടി ഹോട്ടല്‍ കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ച കെട്ടിടത്തിലാണു് 50 ഒറീസാ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നതു്. 16 നില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാറായതുകൊണ്ടു് 20 തൊഴിലാളികള്‍ മടങ്ങിപ്പോയതുമൂലം വന്‍ ദുരന്തം ഒഴിവായി. മഴയില്‍ കുതിര്‍ന്നു് നിപതിച്ച കെട്ടിടത്തിലുണ്ടായിരുന്ന 28 ഒറീസാ തൊഴിലാളികളാണു് അപകടത്തില്‍പ്പെട്ടതു്. അപകടത്തിനിരയായവരുടെ ബന്ധുക്കള്‍ അവരെ സഹായിക്കണമെന്നാവശ്യപ്പെട്ടു് ടിയുസിഐ ഓഫീസില്‍ എത്തി യൂണിയന്‍ നേതൃത്വത്തെ വിഷയത്തില്‍ ഇടപെടാന്‍ ചുമതലപ്പെടുത്തിയതു പ്രകാരം ജില്ലാ കളക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവര്‍ക്കു് ടിയുസിഐ പരാതി നല്‍കി. മരിച്ച തൊഴിലാളി കുടുംബങ്ങള്‍ക്കു് 10 ലക്ഷവും, കാല്‍ നഷ്ടപ്പെട്ട തൊഴിലാളിക്കു് 5 ലക്ഷം രൂപയും നല്‍കുക, മരണത്തിനുത്തരവാദിയായ ഉടമയ്ക്കെതിരെ കൊലക്കുറ്റത്തിനു് കേസെടുക്കുക, ജില്ലയിലെ മുഴുവന്‍ നിര്‍മ്മാണകമ്പനികളിലെയും തൊഴിലാളികള്‍, കൂടിയേറ്റ തൊഴിലാളികള്‍, തൊഴില്‍ സാഹചര്യം എന്നിവയെ സംബന്ധിച്ചു് സമഗ്രമായ അന്വേഷണം, നടപടി എന്നിവ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണു് ഉന്നയിച്ചിരുന്നതു്. യൂണിയന്റെ പരാതിയെത്തുടര്‍ന്നു് ഉടമകള്‍ ഒന്നര ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്നു് അറിയിച്ചു് കളക്ടര്‍ മുഖാന്തിരം പത്രക്കുറിപ്പിറക്കി. ഇതംഗീകരിക്കാനാവില്ലെന്നു് അറിയിച്ചതു പ്രകാരം ചര്‍ച്ച ചെയ്തു പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിനു് കളക്ടര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.

തുടര്‍ന്നു് ആര്‍ഡിഒ, എഡിഎം, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവര്‍ യൂണിയന്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്തു് നഷ്ടപരിഹാരത്തെ സംബന്ധിച്ചു് ഒത്തുതീര്‍പ്പിലെത്തിച്ചു. വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ ആക്ട് അനുസരിച്ചു് കേസ് നടത്തിയാല്‍ വര്‍ഷങ്ങള്‍ നീളും എന്നതിനാലും അര്‍ഹതപ്പെട്ട കുടുംബത്തിനു് നഷ്ടപരിഹാരം ലഭിക്കില്ലെന്ന മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണു് ഉഭയകക്ഷി സമ്മതപ്രകാരം ചര്‍ച്ചചെയ്തു് നഷ്ടപരിഹാരം നല്‍കണമന്നു് ടിയുസിഐ ആവശ്യപ്പെട്ടതു്. എന്നാല്‍ ഒത്തുതീര്‍പ്പു് വ്യവസ്ഥ ആദ്യം അംഗീകരിച്ച ഉടമകള്‍ പിന്നീടു് വ്യവസ്ഥ അംഗീകരിക്കുന്നില്ല എന്നറിയിച്ചു.

മരണമടഞ്ഞ തൊഴിലാളി കുടുംബത്തിനു് 3 ലക്ഷം രൂപയും കാല്‍ നഷ്ടപ്പെട്ട തൊഴിലാളിക്കു് മൂന്നര ലക്ഷം രൂപപ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ ഉടമ അംഗീകരിച്ചു. എന്നാല്‍ പത്തു് നിമിറ്റിനകം ഒത്തുതീര്‍പ്പു് വ്യവസ്ഥകള്‍ അംഗീകരിക്കുന്നില്ല എന്നും കേസ് നടത്തി നഷ്ടപരിഹാരം വാങ്ങിയാല്‍ മതിയെന്നും ഉടമകള്‍ അറിയിച്ചു. നഷ്ടപരിഹാരത്തെ സംബന്ധിച്ചു് തീരുമാനിച്ചിട്ടു് പോസ്റ്റ്മാര്‍ട്ടം നടത്തിയാല്‍ മതിയെന്നു് ബന്ധുക്കള്‍ ആവശ്യപ്പെട്ടതു പ്രകാരം വൈകീട്ടു് നാലു മണിവരെ നിരന്തരമായി ഡിഎല്‍ഒ ഇടപെട്ടു് ഉടമകളോടു് വാക്കു് പാലിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അവര്‍ പിന്‍മാറിയതു് ബാഹ്യ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു.

ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യാകുടുംബമായ ചാക്കോള ഇത്തരമൊരു ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ നിര്‍മ്മാണ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കപ്പെടും. ഇനിയുണ്ടാകുന്ന അപകടമരണങ്ങള്‍ക്കു് കൂടുതല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും എന്നതിനാല്‍ ഒത്തുതീര്‍പ്പു് അംഗീകരിക്കരുതെന്നാണു് ലഭിച്ച നിര്‍ദ്ദേശം. ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകാഭിപ്രായവും ഇതായിരുന്നു. ഈ മേഖലയിലെ കുത്തകകളായ സിഐടിയു, ഐഎന്‍ടിയുസി എന്നീ പ്രബല ട്രേഡ് യൂണിയനുകള്‍, ബില്‍ഡേഴ്സ് അസ്സോസിയേഷന്‍, ചേംബര്‍ ഓഫ് കോമേഴ്സ്, കോണ്‍ട്രാക്ടേഴ്സ് എന്നീ സംഘടനകളുടെ വിദഗ്ദ്ധോപദേശം, സമ്മര്‍ദം എന്നിവയുടെ ഫലമായിട്ടാണു് ചാക്കോള ഒത്തുതീര്‍പ്പു് വ്യവസ്ഥയില്‍നിന്നു് പിന്മാറിയതു്. തുടര്‍ന്നു് ഉന്നതതലങ്ങളില്‍നിന്നു് പോലീസിനു് ലഭിച്ച നിര്‍ദ്ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയില്ലാതെ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ അനാഥപ്രേതമായി പരിഗണിച്ചു് പോലീസ് ശവം അടക്കംചെയ്യുമെന്നു് ഭീഷണിപ്പെടുത്തി. തുടര്‍ന്നു് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുത്തു് നൂറുകണക്കിനു് തഴിലാളികളുമായി ടിയുസിഐയുടെ നേതൃത്വത്തില്‍ ചാക്കോളയുടെ വീട്ടിലേക്കു് മാര്‍ച്ച് നടത്തി.

മാര്‍ച്ച് ആരംഭിക്കുന്നതിനു മുമ്പു് ഡല്‍ഹിയിലായിരുന്ന ജില്ലാ കളക്ടര്‍, ഉന്നത പോലീസുദ്യോഗസ്ഥര്‍ എന്നിവരെ വിവരമറിയിക്കുകയും ഒത്തുതീര്‍പ്പു് വ്യവസ്ഥ പാലിക്കാന്‍ ഇനിയും സമയമുണ്ടെന്നു് അറിയിച്ചിട്ടും ‘നിങ്ങള്‍ മാര്‍ച്ച് നടത്തിയാല്‍ ശവത്തെ അവഹേളിച്ചു എന്ന വകുപ്പു് ചുമത്തി കേസ് എടുക്കും എന്നായിരുന്നു പോലീസിന്റെ മറുപടി. മാര്‍ച്ച് നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നു് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യാന്‍ സന്നദ്ധമാകാതെ തൊഴിലാളികളെ മര്‍ദ്ദിച്ചു് സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയായിരുന്നു. ശവമഞ്ചം വഹിച്ച സ്വന്തം പിതാവിനെയും സഹോദരനെയും മര്‍ദ്ദിച്ചു് മൃതദേഹത്തെ താഴെയിടാന്‍ വേണ്ടി ശ്രമിച്ച എസ്ഐക്കു് തൊഴിലാളിവര്‍ഗ്ഗത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പിന്മാറേണ്ടിവന്നു. തുടര്‍ന്നു് ഓടിനടന്നു് തൊഴിലാളികളെ മര്‍ദ്ദിച്ച സമയത്തു് നിങ്ങള്‍ മര്‍ദ്ദിക്കരുതു്, അറസ്റ്റ് ചെയ്യാം എന്നു് ടിയുസിഐ സംസ്ഥാന സെക്രട്ടറി എസ്ഐയോടു് ആവശ്യപ്പെട്ടപ്പോള്‍ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു് മര്‍ദ്ദിക്കാന്‍ തുടങ്ങി. എതിര്‍ത്തതുമൂലം ഫ്ലയിംഗ് സ്ക്വാഡിന്റെ വാഹനത്തില്‍ ചാരിനിര്‍ത്തി മര്‍ദ്ദിക്കാന്‍ പോലീസുകാര്‍ക്കു് നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളെ മര്‍ദ്ദിച്ചു് അറസ്റ്റ് ചെയ്ത പോലീസ് നേതാക്കളെ കസ്റ്റഡിയില്‍ വെക്കുകയും തുടര്‍ന്നു് തൊഴിലാളികളെ ലാത്തിച്ചാര്‍ജ് ചെയ്തു് ഓടിച്ചതുമൂലം അര മണിക്കൂറോളം മൃതദേഹം അനാഥമായി റോഡില്‍ കിടന്നു. ഈ സമയത്താണു് പോലീസിനു് അബദ്ധം മനസ്സിലായതു്. തുടര്‍ന്നു് പോലീസ് മൃതദേഹം ആംബുലന്‍സ് വരുത്തി അതിലേക്കു് കയറ്റി. (ആംബുലന്‍സ് ഏര്‍പ്പാടു് ചെയ്തു് കൊടുത്തതു് സിപിഐക്കാര്‍). തല്ലിയോടിച്ച തൊഴിലാളികളെയും അറസ്റ്റ് ചെയ്തു് സ്റ്റേഷനില്‍ കൊണ്ടുപോയ തൊഴിലാളികളെയും മൃതദേഹത്തിനടുത്തെത്തിച്ചു് പൊതു ശ്മശാനത്തിലേയ്ക്കു് കൊണ്ടുപോയി. സംസ്ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. തങ്ങളുടെ അനുമതിയില്ലാതെ മൃതദേഹം മറവുചെയ്യാന്‍ പോലീസിനു് അധികാരമില്ലെന്നും നേതാക്കന്മാരെ കൊണ്ടുവരാതെ സംസ്ക്കാരം നടത്തില്ലെന്നും പ്രഖ്യാപിച്ചു് തൊഴിലാളികളും ബന്ധുക്കളും ശ്മശാനത്തില്‍ കുത്തിയിരിപ്പു് നടത്തി. ഈ സമയത്തു് ചാക്കോളായുടെ കങ്കാണിമാര്‍ രംഗത്തെത്തി തൊഴിലാളികളെ ഉടമയ്ക്കനുകൂലമായി അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ടിയുസിഐയുടെ ലേബല്‍ വ്യാജമായുപയോഗിച്ചു് മുതലാളിമാര്‍ക്കു് അനുകൂലമായി തൊഴിലാളികളെ കൂട്ടിക്കൊടുക്കുകയും യൂണിയനുകള്‍ തകര്‍ക്കുകയും ചെയ്യുന്ന വിപ്ലവ കുപ്പായമിട്ട ഒരു വനിതാ അഡ്വക്കേറ്റും അക്കൂട്ടത്തിലുണ്ടായിരുന്നു. കെട്ടിടം തകര്‍ന്നുവീണ ദിവസം തൊഴിലാളികളുടെ മുന്നില്‍നിന്നു് ടിവിയില്‍ അഭിനയിച്ച വനിതാ നേതാവിന്റെ തനിനിറം മനസ്സിലാക്കിയ ഒറീസാ തൊഴിലാളികള്‍ അവരെ ആട്ടിയോടിച്ചു. രാവിലെ മുതല്‍ ഈ സമയം വരെ നിങ്ങളെ ഫോണില്‍ വിളിച്ചിട്ടും നിങ്ങള്‍ ഫോണ്‍ എടുത്തില്ലല്ലോ, ഇപ്പോള്‍ നിങ്ങള്‍ മുതലാളിയ്ക്കു വേണ്ടി വന്നിരിക്കുകയാണോ? നിങ്ങളെ ഇവിടെ ആവശ്യമില്ല എന്നുപറഞ്ഞു് തിരിച്ചയച്ചതിനുശേഷം രാത്രി ഒമ്പതരയ്ക്കു് ഒത്തുതീര്‍പ്പു് വ്യവസ്ഥ പാലിക്കുമെന്നു് അസി.കമ്മീഷണര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണു് ശവസംസ്ക്കാരം നടന്നതു്. പോലീസ് കസ്റ്റഡിയിലായിരുന്ന നേതാക്കളെ രാത്രി പന്ത്രണ്ടരയ്ക്കു് ജാമ്യത്തില്‍ വിട്ടയച്ചു. നേതൃത്വത്തെ അറസ്റ്റ് ചെയ്താല്‍ അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പ്രലോഭിപ്പിച്ചും സ്വന്തം നിയന്ത്രണത്തിലാക്കാമെന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായി സ്റ്റേറ്റ് നടപ്പിലാക്കിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു അറസ്റ്റും ലാത്തിച്ചാര്‍ജും. എന്നാല്‍ ഭരണകൂടതന്ത്രത്തെ സ്വന്തം നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം തൊഴിലാളികള്‍ നേരിട്ടപ്പോള്‍ വെളിവായതു് തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി എന്നു് സ്വയം വിശേഷിപ്പിക്കുന്ന സിപിഐ(എം)ന്റെ കാപട്യമാണു്. പരസ്യങ്ങള്‍വഴി കോടികള്‍ സമ്പാദിക്കുന്ന സമൂഹത്തിനു് ഒരു നേട്ടവുമുണ്ടാക്കാത്ത ക്രിക്കറ്റ് കളിക്കാരനു് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മുഖ്യമന്ത്രി ദാരുണമായി കെട്ടിടം തകര്‍ന്നുമരിച്ച തൊഴിലാളി കുടുംബങ്ങള്‍ക്കു് നല്‍കിയ ദുരിതാശ്വാസം പതിനയ്യായിരം രൂപ. ഒറീസയില്‍ നിന്നുള്ള തൊഴിലാളികളെ പോലീസിനെ ഉപയോഗിച്ചു് ഭീഷണിപ്പെടുത്തി നാട്ടിലേക്കു് മടക്കിവിടാനുള്ള വ്യഗ്രതയിലായിരുന്നു കെട്ടിടമുടമകള്‍.

സിപിഎംന്റെ വര്‍ഗ്ഗപക്ഷപാതിത്വം

കഴിഞ്ഞ മുപ്പതു വര്‍ഷമായി സിപിഐ(എം) നയിക്കുന്ന ഇടതുഭരണത്തിന്‍കീഴിലുള്ള പശ്ചിമ ബംഗാളില്‍ നിന്നുള്ള ഏകദേശം മുപ്പതിനായിരത്തിലധികം തൊഴിലാളികള്‍ എറണാകുളം ജില്ലയില്‍ മാത്രം വിവിധ സൈറ്റുകളില്‍ തൊഴിലെടുക്കുന്നു. ബംഗാളിലെ ദാരിദ്ര്യം 20 മുതല്‍ 80 വരെയുള്ള കുറഞ്ഞ കൂലി നിരക്കു് എന്നിവയാണു് 80 രൂപ മുതല്‍ 120 രൂപ വരെ കൂലി ലഭിക്കുന്ന വിദഗ്ദ്ധ തൊഴിലാളികളും 30 രൂപമുതല്‍ 60 രൂപവരെ കൂലി ലഭിക്കുന്ന അവിദഗ്ദ്ധ തൊഴിലാളികള്‍ 60 മുതല്‍ 80 രൂപവരെ കൂലിനിരക്കിലും 80 രൂപ മുതല്‍ 150 രൂപ വരെ നിരക്കിലും കരാര്‍ തൊഴിലില്‍ ഏര്‍പ്പെടുന്നതു്. കരാറുകാരന്‍ 20 മുതല്‍ 30 രൂപവരെ കമ്മീഷനീടാക്കും. തുടര്‍ച്ചയായി പണി ലഭിക്കുമെന്ന ഒറ്റ കാരണത്താലാണു് കേരളത്തിലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലേയ്ക്കു് ബംഗാള്‍ ഉള്‍പ്പടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നു് വ്യാപകമായ കുടിയേറ്റമുണ്ടാകുന്നതു്. ഒറീസയിലെ ദാരിദ്ര്യാവസ്ഥമൂലം ജില്ലയില്‍ ഏഴായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നു. തമിഴ്നാടു്, കര്‍ണാടക, ആന്ധ്ര, രാജസ്ഥാന്‍, ബീഹാര്‍ സംസ്ഥാനങ്ങളില്‍നിന്നായി മുപ്പതിനായിരത്തിലധികം തൊഴിലാളികളുണ്ടു്. അറുപതിനായിരത്തില്‍പരം അന്യ സംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്ന എറണാകുളത്തു് തൊഴില്‍ വകുപ്പില്‍ ലൈസന്‍സുള്ള നാല്പതോളം കരാറുകാര്‍ പതിനായിരം തൊഴിലാളികളെ മാത്രമാണു് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതു്. 50 പേരില്‍ കൂടുതലുള്ള കരാറുകാര്‍ സാനിട്ടേഷന്‍, താമസം, കാന്റീന്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിയമ വ്യവസ്ഥ അവഗണിക്കുമ്പോള്‍ സംസ്ഥാന ഭരണം നിര്‍വഹിക്കുന്ന എല്‍ഡിഎഫ്, കങ്കാണിമാരുടെ പക്ഷത്തു് നിലയുറപ്പിച്ചു് ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവരെ പോലീസിനെ ഉപയോഗിച്ചു് മര്‍ദ്ദിച്ചൊതുക്കാമെന്നു് വ്യാമോഹിക്കുന്നു. ഇരുപതിനായിരം തൊഴിലാളികളെവരെ കരാര്‍ തൊഴില്‍ വ്യവസായത്തിലേര്‍പ്പെട്ടിട്ടുള്ള കരാറുകാര്‍ കേരളത്തിലുണ്ടു്. ഇരുപതു രൂപവെച്ചു് കമ്മീഷന്‍ പിടിക്കുന്ന കരാറുകാരന്റെ പ്രതിദിന വരുമാനം നാലു ലക്ഷം രൂപയാണു്. ഇതിന്റെ ഒരു വിഹിതം പോലീസ്, തൊഴില്‍ വകുപ്പു് ഉദ്യോഗസ്ഥര്‍ക്കു് നല്‍കുന്നു. കുടിയേറ്റ കരാര്‍ തൊഴിലാളികള്‍ക്കു് ലഭിക്കേണ്ട നിയപരമായ പരിരക്ഷ മുന്‍ യുഡിഎഫ് ഭരണത്തില്‍ എന്നതുപോലെ എല്‍ഡിഎഫ് ഭരണത്തിലും അപ്രസക്തമാകുന്നതിന്റെ പിന്നിലെ സാമ്പത്തിക ശക്തികളുടെ ഇടപെടല്‍ എത്രമാത്രം ഗൌരവതരമാണെന്നു് ഇതില്‍നിന്നു് വ്യക്തമാകും. അന്യസംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥയില്‍ പട്ടിണിയും ആത്മഹത്യയും ജീവിതത്തിന്റെ ഭാഗമായ ഗ്രാമങ്ങളെ അപ്പാടെ ദത്തെടുത്താണു് കേരളത്തില്‍ കങ്കാണിമാര്‍ എത്തിക്കുന്നതു്. ഇഷ്ടികക്കളം മുതല്‍ കെട്ടിടനിര്‍മ്മാണം വരെയുള്ള വിവിധ നിര്‍മ്മാണ മേഖലകളില്‍ ഈ തൊഴിലാളികളെ വിശ്രമിക്കാന്‍പോലും അനുവദിക്കാതെ തൊഴില്‍ ചെയ്യിക്കുന്നതില്‍നിന്നു് ലഭിക്കുന്ന മിച്ചമൂല്യമാണു് സംസ്ഥാനത്തെ വന്‍കിട നിര്‍മ്മാതാക്കളുടെ മൂലധനമായി രൂപാന്തരപ്പെടുന്നതു്. ഇപ്രകാരം തൊഴിലാളിയുടെ രക്തത്തില്‍നിന്നുല്‍ഭവിക്കുന്ന ലാഭമാണു് ശോഭ ഡെവലപ്പേഴ്സിന്റെ പി.എന്‍.സി. മേനോനെപ്പോലുള്ളവര്‍ക്കു് ആറുകോടി മുടക്കി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണ തുലാഭാരം നടത്താന്‍ പ്രാപ്തനാക്കുന്നതു്. പഞ്ചനക്ഷത്ര പള്ളികളും അരമനകളും പാര്‍ട്ടി ഓഫീസുകളും ഉയരുന്നതു് ഇതേ രക്തത്തിന്റെ വിഹിതത്തില്‍നിന്നാണു്. പത്തു് മാസം മുന്‍പ് തിരുവനന്തപുരത്തു് സെക്രട്ടറിയറ്റിനു് സമീപത്തു് പൂഞ്ച് ലോയ്ഡ് കമ്പനിയില്‍ തൊഴില്‍ ചെയ്തിരുന്ന രണ്ടു് തൊഴിലാളികള്‍ പട്ടിണികിടന്നു് മരിച്ചു. പകര്‍ച്ചവ്യാധികള്‍ മറ്റു് തൊഴിലാളികളെ വേട്ടയാടുകയും ചെയ്തു. 250 പേര്‍ക്കു് ലൈസന്‍സുള്ള കമ്പനി ആയിരക്കണക്കിനു് തൊഴിലാളികളെ നിയമവിരുദ്ധമായി ഉപയോഗിച്ചിട്ടും സര്‍ക്കാര്‍ സ്വീകരിച്ച നടപടി കമ്പനിയെ സംരക്ഷിക്കുംവിധമായിരുന്നു. മുന്‍കൂര്‍ പണം നല്‍കി ഇറക്കുമതി ചെയ്യുന്ന ഒരു ചരക്കായി കുടിയേറ്റ തൊഴിലാളികളെ കരാറുകാര്‍ ഉപയോഗപ്പെടുത്തുന്നു.

കരാര്‍ അടിമപ്പണിക്കെതിരായ നിയമങ്ങള്‍

നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ നിലനിന്നിരുന്ന അടിമത്വം, കരാര്‍ തൊഴില്‍ എന്നിവ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം വരെ ഇതൊരു സാധാരണ പ്രവൃത്തി എന്നതിലപ്പുറം പരിഗണിച്ചിരുന്നില്ല. കോളനി ഭരണകാലത്തു് വടക്കേ അമേരിക്കയില്‍ വ്യാപകമായി കോണ്‍ട്രാക്ട് ലേബര്‍ സമ്പ്രദായമാണു് നിലനിന്നിരുന്നതു്. ബ്രിട്ടനില്‍നിന്നുള്ള ദരിദ്രവാസിയായ സ്ത്രീ-പുരുഷ തൊഴിലാളികളെയാണു് ഇതിനായുപയോഗിച്ചിരുന്നതു്. കുറ്റംചുമത്തപ്പെട്ട ക്രിമിനലുകളെ നിശ്ചിത കാലയളവില്‍ കഠിന ജോലികള്‍ ചെയ്യിക്കുക, തൊഴിലില്ലാത്തവരെ അപ്രന്റീസുകള്‍ ആയി നിയോഗിക്കുക, തൊഴില്‍ അഭ്യസിക്കുന്നവരെ ദീര്‍ഘകാലം ശിഷ്യരായി ഉപയോഗിക്കുക എന്നീ പ്രകാരമായിരുന്നു വിദേശ രാജ്യങ്ങളിലെ കരാര്‍ തൊഴിലിന്റെ പ്രാരംഭം. ഇന്ത്യയിലും ചൈനയിലും ‘കൂലി’ എന്നറിയപ്പെട്ട കരാര്‍ തൊഴില്‍ സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കള്‍ ബ്രിട്ടീഷ് സാമ്രാജ്യമായിരുന്നു. കുടിയേറ്റ തൊഴിലാളികളെയാണു് കരാര്‍ തൊഴിലാളികളായി ഉപയോഗിക്കാന്‍ തുടങ്ങിയതു്. 1951-ല്‍ മെക്സിക്കോയില്‍ നിന്നുള്ള തൊഴിലാളികളെ കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്നതിനായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കരാറടിസ്ഥാനത്തില്‍ നിയോഗിക്കാനുള്ള നിര്‍ദേശമാണു് നിയമപരമായ ആദ്യകാല കോണ്‍ട്രാക്ട് വര്‍ക്ക്. 18-ആം നൂറ്റാണ്ടിന്റെ അവസാനം കോണ്‍വാലീസ് പ്രഭു തന്റെ മുന്‍ഗാമികളെ ഉദ്ധരിച്ചുകൊണ്ടു് വ്യാഖ്യാനിച്ചതു് ഏറ്റവും വൃത്തികെട്ട ‘തൊഴില്‍ സമ്പ്രദായം’ എന്നാണു്.

കരാര്‍ തൊഴില്‍ സമ്പ്രദായം അടിമ തൊഴില്‍ കച്ചവടത്തിന്റെ തുടര്‍ച്ചയാണു്. ബ്രിട്ടീഷ് ഇന്ത്യയിലെ പ്ലാന്റേഷന്‍ തൊഴിലാളികള്‍ കോളനി രാജ്യമായ ചൈനയിലും അര്‍ദ്ധ കോളനിരാജ്യങ്ങളിലും നിലനിന്നിരുന്ന ഈ തൊഴില്‍ സമ്പ്രദായം അമേരിക്കയിലെ അടിമ വ്യവസ്ഥയ്ക്കു് സമാനമായിരുന്നു. എബ്രഹാം ലിങ്കണ്‍ അടിമത്വം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും വിവിധ രൂപങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും തുടരുന്ന കൂലി അടിമത്തൊഴില്‍ സമ്പ്രദായത്തിന്റെ വകഭേദങ്ങളാണു് ഇന്ത്യയില്‍ നിലനില്‍ക്കുന്നതു്. കാര്‍ഷിക സേവന മേഖലകളില്‍ വ്യാപകമായി തൊഴിലാളികളുടെ അദ്ധ്വാനശേഷിയെ ഉപയോഗിക്കുന്നതു് ഈ വ്യവസ്ഥ പ്രകാരമാണു്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ തൊഴില്‍ ചൂഷണത്തിനെതിരെ ഉയര്‍ന്നുവന്ന പൊതുജനാഭിപ്രായത്തെത്തുടര്‍ന്നു് ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ച റോയല്‍ കമ്മീഷന്‍ കരാര്‍ തൊഴില്‍ റിക്രൂട്ട്മെന്റു്, തൊഴില്‍ ഇടനിലക്കാര്‍, കരാര്‍ തൊഴില്‍ എന്നിവ അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തു. ബോംബെ ടെക്സ്റ്റയില്‍ ലേബര്‍ എന്‍ക്വയറി കമ്മിറ്റി ബോംബെ, ഷോലാപൂര്‍ എന്നിവിടങ്ങളിലെ ടെക്സ്റ്റയില്‍ മില്ലുകളിലേക്കു് നടത്തുന്ന കരാര്‍ തൊഴില്‍ നിയമനത്തില്‍, പ്രത്യേകിച്ചു് ബദലി തൊഴിലാളി നിയമനത്തിനു് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു് ആവശ്യപ്പെട്ടു. ഈ തൊഴിലാളികള്‍ക്കുമേല്‍ മില്ലുടമയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

കോണ്‍ട്രാക്ടറുടെ കടുത്ത ചൂഷണത്തിലധിഷ്ഠിതമായ ഈ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്നും മാനേജ്മെന്റ് മില്ലിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കു് നേരിട്ടു് തൊഴിലാളികളെ നിയമിക്കുകയും ശമ്പളം നല്‍കുകയും ചെയ്യുന്നതു് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. കരാര്‍ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട ബോംബെ, ബീഹാര്‍ കമ്മറ്റികള്‍ കരാര്‍ തൊഴില്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ കോണ്‍ട്രാക്ട് ലേബര്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം വഴി വ്യവസ്ഥകള്‍ക്കു് വിധേയമാക്കണം എന്നാവശ്യപ്പെട്ടു. പ്ലാനിംഗ് കമ്മീഷന്റെ രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കരാര്‍ തൊഴില്‍ നിയമങ്ങളില്‍ തൊഴില്‍ സുരക്ഷിതത്വം വ്യവസ്ഥ ചെയ്യണമെന്നു് നിര്‍ദ്ദേശിച്ചിരുന്നു.

പ്രധാന നിര്‍ദ്ദേശങ്ങള്‍

1. വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന കരാര്‍ തൊഴിലിന്റെ പ്രശ്നങ്ങളെ സംബന്ധിച്ചു് സാങ്കേതിക പഠനം നടത്തുക.
2. കരാര്‍ തൊഴില്‍ നിരോധിക്കാനുള്ള സാദ്ധ്യത കണ്ടെത്തുക.
3. വേതനം, മറ്റാനുകൂല്യങ്ങള്‍ എന്നിവ കൃത്യമായി നല്‍കുന്നതിനു് ഏതൊക്കെ മേഖലകള്‍ കരാറുകാരനും ഉടമയയ്ക്കും നല്‍കണമെന്നു് നിശ്ചയിക്കുക.
4. സ്ഥിരമായ തൊഴിലവസരം നല്‍കി കരാര്‍ തൊഴിലാളിയെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുക. കരാര്‍ തൊഴില്‍ പൂര്‍ണ്ണമായി നിരോധിക്കുന്നതിനുള്ള നിയമം രൂപപ്പെടുത്തുക.
5. സാധാരണ തൊഴിലാളിക്കു് ലഭിക്കുന്ന ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കു് ലഭ്യമാക്കുക.
6. സാദ്ധ്യമായ മേഖലകളില്‍ ദിവസക്കൂലി അവസാനിപ്പിച്ചു് സ്ഥിരവേതനം നല്‍കുക.

ദേശീയ ലേബണ്‍ കമ്മീഷന്റെ 1969ലെ ഒന്നാമതു് റിപ്പോര്‍ട്ടില്‍ കരാര്‍ തൊഴില്‍ മുതലാളിവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണെന്നും വ്യക്തമാക്കിയിട്ടുണ്ടു്. അതിനാല്‍ കരാര്‍ തൊഴില്‍ സമ്പ്രദായം നിരോധിക്കണം എന്നു് ആവശ്യപ്പെട്ടു. വീറ്റ്ലി കമ്മീഷന്‍ മുതല്‍ മറ്റനേകം കമ്മീഷനുകളുടെ ഫലമായി കരാര്‍ തൊഴിലാളിയെ, 1948-ലെ ഫാക്ടറീസ് ആക്ട്, 1951-ലെ പ്ലാന്റേഷന്‍ ആക്ട്, 1952-ലെ മൈന്‍സ് ആക്ട് എന്നിവയുടെ കീഴിലുള്ള ‘തൊഴിലാളി’ എന്ന വകുപ്പില്‍ ഉള്‍ക്കൊള്ളിച്ചു. 1948-ലെ ഇഎസ്ഐ ആക്ടിലെ ‘ഇമ്മീഡിയറ്റ് എംപ്ലോയര്‍’ എന്ന വകുപ്പില്‍പ്പെടുത്തി കരാര്‍ തൊഴിലാളിക്കു് ആരോഗ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നിയമപരമാക്കി. പ്രധാന തുറമുഖങ്ങളില്‍ ജോലിചെയ്തിരുന്ന കരാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു് ‘ദി ഡോക്ക് വര്‍ക്കേഴ്സ് റഗുലേഷന്‍ ഓഫ് എംപ്ലോയ്മെന്റ് ആക്ട്’ എന്ന നിയമം പാസ്സാക്കി. 1948ലെ ‘ഇന്‍ഡസ്ട്രിയല്‍ കമ്മിറ്റി ഓണ്‍ കോള്‍ മൈന്‍സ്’ന്റെ ശുപാര്‍ശ പ്രകാരം റെയില്‍വേയില്‍ കരാര്‍ തൊഴില്‍ വ്യവസ്ഥ നിരോധിച്ചു. 1948-ലെ മിനിമം വേജസ് നിയമം, 1946-ലെ ബോംബെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആക്ട് മൂതലായ നിയമങ്ങള്‍, കരാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവയാണു്. കാലാനുസൃതമായി ഒട്ടേറെ ഭേദഗതികള്‍ വന്നിട്ടുണ്ടു്. ആഗോളീകരണത്തോടെ നടപ്പിലാക്കിയ ഘടനാക്രമീകരണം തൊഴില്‍ മേഖലയില്‍ വരുത്തിയ നിയമഭേദഗതികള്‍, ആധുനിക സമൂഹം നിയമപരമായി നിരോധിച്ച അടിമ വ്യാപാരത്തിന്റെ തലത്തിലേയ്ക്കു് തൊഴിലാളി വര്‍ഗ്ഗത്തെ കരാര്‍ തൊഴിലാളികളാക്കി പരിവര്‍ത്തനപ്പെടുത്തുന്നു.

സി.പി.ഐ (എം.എല്‍) മുഖപത്രമായ സഖാവില്‍ പ്രസിദ്ധീകരിച്ചതു്.

കടപ്പാട്: ചക്കാത്തു വായന

27 June, 2009

മാന്ദ്യം മാധ്യമങ്ങള്‍

മാന്ദ്യം മാധ്യമങ്ങള്‍

ഇന്ത്യയെക്കുറിച്ച് എഴുതുന്ന സന്ദര്‍ഭത്തില്‍, 'മാന്ദ്യം' എന്നൊരു വാക്ക് ഉപയോഗിക്കരുതെന്ന്, ഏറ്റവും ചുരുങ്ങിയത് രണ്ട് പ്രമുഖ പത്രങ്ങളെങ്കിലും തങ്ങളുടെ എഡിറ്റോറിയല്‍ ഡെസ്കിന് നിര്‍ദേശം കൊടുത്തുകഴിഞ്ഞിരിക്കുന്നു. മാന്ദ്യം എന്നത്, അമേരിക്കയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. ഇവിടെ അതില്ല. എഡിറ്റോറിയല്‍ നിഘണ്ടുവില്‍ നിന്ന് ആ വാക്കിനെ ഭ്രഷ്ടാക്കിയിരിക്കുന്നു. ഇനി അഥവാ ഏതെങ്കിലുമൊരു ദുരവസ്ഥ പ്രതിപാദിക്കേണ്ടി വരികയാണെങ്കില്‍ 'മെല്ലെപ്പോക്ക്' എന്നോ 'അധോഗതി' എന്നോ ഉപയോഗിച്ചാല്‍ത്തന്നെ ധാരാളം. അതുതന്നെ ശ്രദ്ധിച്ചുവേണം ഉപയോഗിക്കാന്‍. പക്ഷെ, മാന്ദ്യം എന്നത് ഉപയോഗിക്കുകയേ അരുത്. 'മാന്ദ്യ'ത്തില്‍ നിന്ന് സമ്പദ് രംഗത്തെ പുറത്തുകൊണ്ടുവരാന്‍, മാധ്യമ പ്രേക്ഷകര്‍ക്കിടയില്‍ അത്യന്താപേക്ഷിതമായ ഉപഭോഗ ത്വരയെ അത് തകര്‍ത്തുകളയും.

'ഒന്നും പേടിക്കാനില്ല, സന്തോഷമായിരിക്കൂ' എന്ന മട്ടിലുള്ള ഈ കല്‍പ്പന, ഒരേസമയം ദുഃഖവും ഹാസ്യവുമാണ് ഉളവാക്കുന്നത്. "ദുരിതനാളുകള്‍ അവസാനിച്ചു, തിരിച്ചുവരവ് കണ്ടുതുടങ്ങി' എന്ന മട്ടിലൊക്കെ പത്രങ്ങള്‍ നമ്മളോട് സംസാരിക്കുന്നത് കാണുന്നു. എന്തിന്റെ ദുരിതമായിരുന്നു അത്? മാന്ദ്യത്തിന്റെയോ? എന്തില്‍നിന്നാണ് നമ്മള്‍ തിരിച്ചുവരുന്നത്? ഇത്തരത്തിലുള്ള ഒഴിഞ്ഞുമാറലുകളില്‍ സമര്‍ഥരായിരുന്ന പല ചാനലുകളും പ്രസിദ്ധീകരണങ്ങളും, പത്രപ്രവര്‍ത്തകരെയടക്കം, കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ഇന്ന്.

ഈ സാധുക്കള്‍ക്ക് (വലിയ നിരക്കിലുള്ള ഭവനവായ്പാ തിരിച്ചടവ് നേരിട്ടുകൊണ്ടിരുന്ന ഇവരില്‍ പലരും, ഇന്നത്തേക്കാളും ഭേദമായ 'അധോഗതി'യുടെ കാലത്തു പോലും തകര്‍ച്ചയുടെ വക്കിലായിരുന്നു), എന്തു കാരണം കൊണ്ടായാലും ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വായനക്കാരെ ആശ്വസിപ്പിക്കാനും, എല്ലാം ഭദ്രമാണെന്ന് അവരെ ബോധ്യപ്പെടുത്താനും വേണ്ടി എല്ലാം അരിച്ചുപെറുക്കുന്ന അവരില്‍ ഒരാളാണ് നിങ്ങളെന്ന് നിമിഷനേരത്തേക്കെങ്കിലും സങ്കല്‍പ്പിക്കുക. വൈകുന്നേരം, പത്രമാപ്പീസിലിരുന്ന്, മാന്ദ്യത്തിന്റെ ഭൂതത്തെ പത്രവാര്‍ത്തകളില്‍ നിന്നും നിങ്ങള്‍ ഉച്ചാടനം ചെയ്യുന്ന നിങ്ങള്‍ പിറ്റേന്ന് ഉച്ചയ്ക്ക് അതേ ഭൂതത്തിന്റെ ഇരയായി മാറിയെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഒരു അവസ്ഥ. യാഥാര്‍ഥ്യമെന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നതിന്റെ നേര്‍വിപരീതം അഭിനയിക്കേണ്ടിവരുന്ന മാധ്യമത്തിന്റെ പ്രഹസനം. ഇതൊരു വ്യാപാരതന്ത്രം കൂടിയാണ്. കാരണം, പൊതുജനത്തെ ഭയപ്പെടുത്തുക എന്നതിന്റെ അര്‍ഥം ഉപഭോഗം കുറയുക, പരസ്യത്തില്‍ കുറവ് വരുക, വരുമാനം കുറയുക എന്നതൊക്കെയാണ്.

ഈ പത്രങ്ങളില്‍ ചിലത്, ഒരിക്കല്‍ മാന്ദ്യത്തെ സൂചിപ്പിച്ചതു തന്നെ, അതിനെ കളിയാക്കാന്‍ വേണ്ടിയായിരുന്നു. "എന്തു മാന്ദ്യം?'' എന്ന മട്ടില്‍. ഒരു പ്രത്യേക വിഭാക്കാര്‍ക്കിടയില്‍ കൂടുതല്‍ കാറുകള്‍ ചിലവാകുന്നു, ഗ്രാമങ്ങള്‍ തിളങ്ങുന്നു ('പുതിയതായി ലഭിച്ച അഭിവൃദ്ധി' എന്നതായിരുന്നു പ്രയോഗം). അങ്ങിനെയങ്ങിനെ. ഉള്ളില്‍ മറ്റെന്തൊക്കെയാണെങ്കിലും, പുറമേക്ക് തിളക്കമുള്ള കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. എല്ലാം ഭദ്രമാണെന്ന് (സംശയാസ്പദരായ) വിദഗ്ധര്‍ ഉറപ്പ് പറയുന്നു എന്ന് ടെലിവിഷന്‍ ചാനലുകളും സമര്‍ഥിച്ചു. ഏതു വിദഗ്ധരെന്ന് മാത്രം അവര്‍ ഒരിക്കലും വെളിപ്പെടുത്തിയതുമില്ല. നാണയപ്പെരുപ്പം കുറയുന്നതിനെക്കുറിച്ചും വലിയ തലക്കെട്ടുകള്‍ അവര്‍ നിരത്തി (അടുത്ത കാലത്ത് ചിലര്‍ ഈ മേനി നടിക്കലില്‍ നിന്ന് അല്‍പ്പം പുറകോട്ട് പോയിട്ടുണ്ട് എന്നത് സത്യം). എന്നാല്‍ ഭക്ഷണസാധനങ്ങളുടെ വിലവര്‍ധനവ് എത്ര ഗൌരവമുള്ളതാണെന്നതിനെ കുറിച്ച് അധികമൊന്നും എഴുതിയതുമില്ല. വിശപ്പ് എത്ര വലിയൊരു വിഷയമാണെന്നും അതിന്റെ സൂചന രാഷ്ട്രീയ പാര്‍ട്ടികളുടെ മാനിഫെസ്റ്റോകളില്‍ ഉണ്ട്. 3 രൂപയ്ക്കും 2 രൂപയ്ക്കും എന്തിന് ഒരു രൂപയ്ക്ക് വരെ അരി വാഗ്ദാനം ചെയ്തുകൊണ്ടുള്ള മാനിഫെസ്റോകള്‍ (അതും, അരിയല്ല, കാറുകള്‍ മേടിക്കാന്‍ സന്നദ്ധമായി നില്‍ക്കുന്ന ഒരു ജനത്തിന്), പക്ഷെ, മാനിഫെസ്റ്റോകളെ കുറിച്ച് എന്തായാലും നമുക്ക് നന്നായറിയാം. അതുകൊണ്ട് തെരഞ്ഞെടുത്ത അംഗീകൃത വിദഗ്ധന്മാരോടും വക്താക്കളോടും വിശകലനക്കാരോടും മാധ്യമങ്ങള്‍ പ്രഖ്യാപിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങളൊന്നുമില്ല. മാധ്യമങ്ങള്‍ സംസാരിക്കാത്ത കാര്യങ്ങള്‍ നിരവധിയാണ്. ഇതുകൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഒരു ആശ്വാസമുണ്ട്. ചുരുളഴിയുന്ന വലിയ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ അതവരെ പ്രാപ്തരാക്കുന്നു. ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ ജനശ്രദ്ധയില്‍ കൊണ്ടുവരാനുള്ള - നിരവധി വോട്ടര്‍മാര്‍ക്ക് ഗുണകരമാകുമായിരുന്ന - അവസരമാണ് അവര്‍ കളഞ്ഞുകുളിച്ചത്. അതിനാല്‍, നമുക്ക് കിട്ടുന്നതാകട്ടെ, ഐപിഎല്ലും ഇലക്ഷനും, വരുണ്‍ ഗാന്ധിയും, ചക്കിയും ചങ്കരനും അതുപോലുള്ള ഒട്ടനവധി അസംബന്ധങ്ങളും മാത്രം. വരുണ്‍ഗാന്ധി പോലുള്ള നിസാരതകളില്‍ നിന്ന് നമ്മെ മോചിപ്പിച്ച് 1984-ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയം ഉയര്‍ത്തിയതിന്റെ ക്രെഡിറ്റ് എന്തായാലും ജര്‍ണയില്‍ സിംഗ് എന്ന സൂയിസൈഡ് ബോംബേറിന് മാത്രമുള്ളതാണ്. നഗ്നപാദ പത്രപ്രവര്‍ത്തനത്തിന് പുതിയൊരു അര്‍ഥവ്യാപ്തി കൊടുത്തു അദ്ദേഹം.

അമേരിക്കന്‍ വികസനം എന്ന പേരില്‍ നമ്മള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും, ഇവിടുത്തെ യാഥാര്‍ഥ്യങ്ങള്‍ എന്ന് നമ്മള്‍ ആവര്‍ത്തിച്ചു പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. വ്യത്യാസങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. എങ്കിലും അതെങ്ങിനെ സംഭവിച്ചു എന്ന് കണ്ടെത്താന്‍ നമുക്ക് താല്‍പ്പര്യമില്ല. ഒരു പ്രത്യേക തരത്തിലുള്ള ആഗോളവല്‍ക്കരണത്തെയാണ് വര്‍ഷങ്ങളായി നമ്മള്‍ പിന്തുടര്‍ന്നിരുന്നത്. ലോക സമ്പദ് വ്യവസ്ഥയുമായി (എന്നുവെച്ചാല്‍, അമേരിക്കയുടെയും യൂറോപ്പിന്റെയും എന്നു വായിക്കുക) കൂടുതല്‍ ഇഴയടുപ്പം ഉണ്ടായിരുന്ന നമുക്ക് അന്നാടുകളിലെ ഗുണഫലങ്ങള്‍ മുഴുവന്‍ കിട്ടിയെന്നും, എന്നാല്‍ അവരുടെ ദുരിതങ്ങള്‍ നമ്മെ തീരെ ബാധിച്ചില്ലെന്നുമാണ് പുതിയ അവകാശവാദം.

രാഷ്ട്രീയക്കാരും ജനങ്ങളും തമ്മിലുള്ള ദൂരത്തിന്റെ അളവാണ് ഇത് കാണിക്കുന്നത്. രണ്ടാമത്തെ കൂട്ടര്‍ക്ക് സന്തോഷിക്കാന്‍ അധികം കാരണങ്ങളൊന്നുമില്ല. നിരവധി വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ നിങ്ങളോട് സമ്മതിക്കുകയും ചെയ്യും. പക്ഷെ, ഒരു വിഷയം നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിക്കുകയെങ്കിലും ചെയ്യാതെ എങ്ങനെയാണ് നിങ്ങളതിനെ അഭിസംബോധന ചെയ്യുക? അതുകൊണ്ട് കാര്‍ഷിക പ്രതിസന്ധിയേയും അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു ദശകത്തില്‍ സംഭവിച്ച പതിനായിരക്കണക്കിന് കര്‍ഷക ആത്മഹത്യകളെയും മറന്നേക്കുക. വിശപ്പും തൊഴിലില്ലായ്മയും പത്രങ്ങളില്‍ എന്നെങ്കിലും വാര്‍ത്തയായിട്ടുണ്ടോ? ഗ്ളോബല്‍ ഹംഗര്‍ ഇന്‍ഡക്സിലെ ഇന്ത്യയുടെ ദയനീയമായ സ്ഥാനത്തെക്കുറിച്ച് മിക്ക പത്രങ്ങളും ഒരക്ഷരം എഴുതിയില്ല. ഇതൊക്കെ വാള്‍ സ്ട്രീറ്റ് തകരുന്നതിനും മുമ്പത്തെ കാര്യങ്ങളല്ലേ എന്നാണ് അവരുടെ ഭാവം. (മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് സംഭവിച്ച ഒന്നായിട്ടാണ് വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയെത്തന്നെ, പല മാധ്യമങ്ങളും നോക്കിക്കണ്ടത്).

കഴിഞ്ഞ ഒന്നരക്കൊല്ലമായി ഒരിടത്തും കാര്യങ്ങളൊന്നും അത്ര ഭംഗിയായിരുന്നില്ല. വ്യവസായത്തിന്റെ തകര്‍ച്ച, ഉല്‍പ്പാദനത്തിലെ മാന്ദ്യം, ഈ മേഖലകളിലെ തൊഴില്‍നഷ്ടം, ഇതിനെക്കുറിച്ചൊക്കെ ഒഴുക്കന്‍ മട്ടിലുള്ള സൂചനകളേ ഉണ്ടായിട്ടുള്ളു. പക്ഷേ, ഉപരിവര്‍ഗത്തിലെ പത്ത് ശതമാനം ആളുകള്‍ പരിഭ്രാന്തരാകാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങിയത്. അവരെ ആശ്വസിപ്പിക്കുകയും കൂടുതല്‍ കൂടുതല്‍ കാറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ചില പ്രത്യേക സന്ദര്‍ഭങ്ങളിലെങ്കിലും അവരെ 'പരിഭ്രാന്തരാക്കാതിരിക്കുക' എന്നതിന്റെ അര്‍ഥം, മതിഭ്രമത്തിന്റെയും, പ്രത്യയശാസ്ത്രത്തിന്റെയും, യാഥാര്‍ഥ്യത്തിന്റെയും, റിപ്പോര്‍ട്ടിംഗിന്റെയും ഇടയ്ക്കുള്ള രേഖകള്‍ അവ്യക്തമാക്കുക എന്നതു തന്നെയാണ്. വലിയ ഭവിഷ്യത്തുകള്‍ക്കുമിടയാക്കും അത്.

മൊബൈല്‍ ഫോണില്‍ ഓഹരി നിലവാരത്തിന്റെ ഫ്ളാഷ് ന്യൂസുകള്‍ കിട്ടാത്ത ബഹുഭൂരിപക്ഷം ജനതയ്ക്കും കാര്യങ്ങള്‍ അത്രയ്ക്ക് ശോഭനമൊന്നുമല്ല. ഏറ്റവും പുരോഗതിയുണ്ടായിട്ടുള്ള വര്‍ഷമായിട്ടാണ് മാധ്യമങ്ങളുടെ താളുകള്‍ 2006 പ്രത്യക്ഷപ്പെട്ടത്. പക്ഷേ അതേ വര്‍ഷത്തെ സ്ഥിതിവിവരങ്ങള്‍ തന്നെയാണ് ഐക്യരാഷ്ട്ര സഭയുടെ മാനവവികസന ഇന്‍ഡക്സില്‍ ഇന്ത്യയെ 132 എന്ന സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. 128 എന്ന നമ്മുടെ പഴയ ദയനീയമായ അവസ്ഥയില്‍ നിന്നും പിന്നെയും താഴെയാണ് ഈ പുതിയ സ്ഥാനം. ഭൂട്ടാനും താഴെ. പോഷകാഹാരത്തിന്റെ കാര്യത്തിലായാലും, കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിലായാലും അത്യാഹിത വിഭാഗത്തിലാണ് ഇന്ത്യയുടെ നില്‍പ്പ്. ഇന്‍ഡക്സില്‍ നമുക്ക് താഴെയുള്ള പല രാജ്യങ്ങളും ഈ രംഗത്ത് നമ്മുടെ മുകളിലാണ്. അത്തരത്തിലുള്ള കുട്ടികള്‍ ഭൂമിയില്‍ ഏറ്റവും അധികമുള്ളത് നമ്മുടെ രാജ്യത്താണ്. എന്നിട്ടും ഇതൊന്നും വിഷയങ്ങളല്ലെന്നോ? മുഖ്യധാരയിലുള്ള രാഷ്ട്രീയ ശക്തികള്‍ ഈ വിഷയങ്ങളെ അവഗണിക്കുന്നതുകൊണ്ട് ഈ വിഷയങ്ങള്‍ ഇല്ലെന്നു വരുന്നില്ല. നമുക്ക് ചുറ്റും ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്ന ഭീമമായ അവസ്ഥകളെ യുക്തിഭദ്രമായ നിര്‍വചിക്കാന്‍ കഴിയാത്തതിന് പഴിക്കേണ്ടത്, ആ അവസ്ഥകളെയല്ല, മാധ്യമങ്ങളെയാണ്.

ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവ് വരുമ്പോള്‍, കയറ്റുമതിയെ ആശ്രയിക്കുന്ന മേഖല അപ്പാടെ തകര്‍ന്നു തരിപ്പണമാകുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും എല്ലാം ഇതാണ് സംഭവിക്കുന്നത്. അപ്പോഴോ? പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക്, ഒറീസയിലെയും ജാര്‍ഖണ്ഡിലെയും ബിഹാറിലെയും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുപോകേണ്ടി വരുന്നു. എന്തിലേക്കാണ് അവര്‍ തിരിച്ചുപോകുന്നത്? തൊഴില്‍ തീരെ കമ്മിയായ ജില്ലകളിലേക്ക് (അതുകൊണ്ടു തന്നെയാണ് പണ്ട് അവര്‍ അവിടം വിട്ടുപോന്നതും); നഗരങ്ങളിലേക്ക് ആളുകള്‍ കുടിയേറിയപ്പോള്‍ ജനസംഖ്യ തീരെ കുറഞ്ഞ ഗ്രാമങ്ങളെ പോറ്റാന്‍ പോലും അശക്തമായ ഇന്നത്തെ പൊതുവിതരണ സമ്പ്രദായങ്ങളിലേക്ക്; ഈ തിരിച്ചുവരുന്ന അധികപ്പറ്റായവരെക്കൂടി, ഇന്ന് ലഭിക്കുന്ന പരിമിതമായ സാമ്പത്തികസഹായം കൊണ്ട് പോറ്റാന്‍ നിര്‍ബന്ധിതമായിത്തീരുന്ന ക്ഷീണിതമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിലേക്ക്.

കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലെ തൊഴില്‍ നഷ്ടം ഓരോ ആഴ്ചയും വര്‍ധിക്കുകയാണ്. വര്‍ഷകാലമാകുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ പ്രത്യക്ഷമായിത്തന്നെ സ്ഥിതി ഗുരുതരമായേക്കും. പക്ഷെ തെരഞ്ഞെടുപ്പ് നടക്കുന്നതാകട്ടെ ഇപ്പോള്‍ മാത്രവും. ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞിട്ടാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കില്‍ പല സംസ്ഥാനങ്ങളിലും ഇന്നുള്ള സ്ഥിതിയല്ല ഉണ്ടാവുക. വരുണും ചക്കിയും ചങ്കരനും അമര്‍സിങിന്റെ അന്തമില്ലാത്ത സാഹസങ്ങളൊന്നും ആകുമായിരുന്നില്ല വിഷയങ്ങള്‍.

വന്‍ മാന്ദ്യത്തിന്റെ കാലത്തിനുശേഷം ഇക്കഴിഞ്ഞ 80 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമാണ് നമ്മളും എന്ന സത്യം ഒരു പത്രവും അവയുടെ പ്രേക്ഷകനെ അറിയിക്കുന്നില്ല. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് വായനക്കാരെയോ, കേള്‍വിക്കാരെയോ, കാഴ്ചക്കാരെയോ ആരും സജ്ജരാക്കുന്നില്ല. വാര്‍ത്തകളിലും (തളര്‍വാതം പിടിപ്പെട്ട പത്രപ്രവര്‍ത്തക പ്രതിഭയിലും) മാത്രമാണ് മെല്ലെപ്പോക്ക്. അധോഗതി, മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് മാത്രമാണ്. ഭൂമിയിലെ മറ്റെല്ലാവര്‍ക്കും ഇത് സാമ്പത്തികമാന്ദ്യം തന്നെയാണ്. കൂടുതല്‍ അഭിശപ്തമായ ഒന്നിലേക്ക് മാത്രം നീങ്ങുന്ന ഒന്ന്.

*
പി.സായ്‌നാഥ് എഴുതിയNo Issues: a recession of the intellectഎന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
കടപ്പാട്: സി.ഐ.ടി.യു സന്ദേശം

25 June, 2009

ഒരു സ്ത്രീയും പറയാത്തത്

ഒരു സ്ത്രീയും പറയാത്തത്

സാധാരണമായ ഒന്നില്‍ നിന്ന് അസാധാരണമായ ഒന്നിലേക്ക് വളരുകയായിരുന്നു സൌമിനിടീച്ചറുടെ ആ സായാഹ്നം.

അടുപ്പത്തുകിടന്നു വെട്ടിത്തിളക്കുന്ന ഇറച്ചി ധൃതിയില്‍ ഇളക്കി മറിക്കുകയായിരുന്നു, ഏറെ നേരമായി അവര്‍. ഒരുതരം നിര്‍മ്മമമായ കണിശതയോടെ. മനസ്സ് തീര്‍ത്തും പിന്‍വലിച്ച്, എത്തേണ്ടിടത്ത് എത്തി മടങ്ങുന്ന ട്രപ്പീസുകളിക്കാരിയുടെ മെയ്‌വഴക്കത്തോടെ, അങ്ങനെ-

സൌമിനിടീച്ചറുടെ മനസ്സാവട്ടെ എത്ര വലിച്ചടച്ചാലും കൊളുത്തൂരി തുറന്നുപോകുന്ന ഒരു ജനാല പോലെ അന്നത്തെ മധ്യാഹ്നത്തിന്റെ ഓര്‍മയിലേക്കു തുറന്നുകൊണ്ടിരുന്നു.

അടുക്കളയില്‍ പുക മെല്ലെ നിറഞ്ഞുതുടങ്ങിയിരുന്നു. ഒപ്പം വെന്തു തുടങ്ങിയ ഇറച്ചിയുടെ കൊതിയൂറിക്കുന്ന മണവും.

സ്വീകരണമുറിയില്‍ നിന്നും സൌമിനിടീച്ചറുടെ ഭര്‍ത്താവ് ടെലിവിഷന്റെ ബഹളത്തിനു മുകളിലൂടെ വിളിച്ചുപറഞ്ഞു.

"സൌമിനി, ഇവിടെയും ഒന്നു മനസ്സുവെയ്ക്കണേ. വെറും വയറ്റിലാ ഞങ്ങളിവനെ കമിഴ്ത്തുന്നത്....'' അകമ്പടിയായി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഉല്ലാസം പതഞ്ഞ ചിരി. ചില്ലുഗ്ളാസുകളുടെ അടക്കം പറച്ചില്‍. പുതിയ കുപ്പി തുറക്കുന്നതിന്റെ സീല്‍ക്കാരം.....

സൌമിനിടീച്ചര്‍ എല്ലാം കേട്ടു. എന്നിട്ടും കേട്ടില്ല എന്നു നടിച്ചു. അകത്തും പുറത്തും ഒരുപോലെ ശ്വാസംമുട്ടിക്കുന്ന ഒരു പുക. ജനാലയുടെ കൊളുത്ത് ഊര്‍ന്നുവീഴുന്നുവോ? മുഖം അമര്‍ത്തിത്തുടച്ച് സാരിത്തലപ്പ് എടുത്തുകുത്തി സൌമിനിടീച്ചര്‍ വാഷ്‌ബേസിന്റെ മുന്നില്‍ നിന്നു. വെള്ളം വാരിയെറിഞ്ഞു മുഖം ഉയര്‍ത്തിയപ്പോഴാകട്ടെ കണ്ണാടിയില്‍ സ്വന്തം പ്രതിച്ഛായ. ഇറ്റിറ്റുവീഴുന്ന വെള്ളവുമായി അവര്‍ നിശ്ചലയായി അങ്ങനെ നിന്നുപോയി.

അന്നത്തെ മധ്യാഹ്നം. ഉച്ചയ്ക്കുശേഷം അവധിയെടുത്തു സ്കൂളില്‍ നിന്നിറങ്ങുമ്പോള്‍ സൌമിനിടീച്ചറുടെ മനസ്സില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനൊരുക്കേണ്ട വിഭവങ്ങള്‍, പലവ്യഞ്ജനങ്ങളുടെ ലിസ്റ്റ്, മകളുടെ പിറ്റേ ദിവസത്തെ പരീക്ഷ, കറന്റ് ബില്ലിന്റെ തുക എന്നിവയായിരുന്നു.

വിജനമായ നിരത്ത്. പൊടിപൊങ്ങുന്ന നിരത്തിലേക്ക് ചെരിഞ്ഞുവീഴുന്ന കമ്പിക്കാലുകളുടെ നിഴലുകള്‍. ഒന്നോ രണ്ടോ വാഹനങ്ങള്‍, മനസ്സിലോരോന്നു കൂട്ടിയും കിഴിച്ചും അങ്ങനെ സാവകാശം ഫുട്പാത്തിലൂടെ നടന്നുവരുമ്പോഴാണ് നിരത്തിന്റെ അറ്റത്ത് ആ മാരുതികാര്‍ പ്രത്യക്ഷപ്പെട്ടത്. സൌമിനിടീച്ചറുടെ അടുത്തെത്തിയപ്പോള്‍ അതു വേഗം കുറച്ചു. തെന്നിനിന്ന കണക്കുകൂട്ടലുകളില്‍നിന്നു തലയുയര്‍ത്തി സൌമിനിടീച്ചറും നിന്നു. കാറോടിച്ചിരുന്ന ചെറുപ്പക്കാരന്‍ തല പുറത്തേക്കിട്ടു. സൌമിനിടീച്ചറോട് അടക്കിയ സ്വരത്തില്‍ ചോദിച്ചു.

കൂടെ വരുന്നോടീ?

കൂടെയുള്ള ചെറുപ്പക്കാരുടെ ആര്‍പ്പുവിളിയിലും ചിരിയിലും ആഭാസകരമായ ഒരു കിതപ്പോടെ കാര്‍ മുന്നോട്ടുകുതിക്കുകയും ചെയ്തു.

ആകെ വിളര്‍ത്തു, പ്രജ്ഞ നശിച്ചവളെപ്പോലെ ടീച്ചര്‍ ഒരുമാത്ര നിന്നുപോയി.

ആ സ്തബ്ധത ഇപ്പോള്‍ കണ്ണാടിയില്‍ സ്വന്തം പ്രതിച്ഛായയെ സൂക്ഷ്മമായി അവലോകനം ചെയ്യവേ മാനം മുട്ടേ വളരുന്നതായി സൌമിനിടീച്ചര്‍ക്കു തോന്നി. പതിയിരുന്നു പറന്നുവന്ന് ആക്രമിക്കുന്ന കാക്കക്കൂട്ടം പോലെ ഒരു നൂറു ചോദ്യങ്ങള്‍ ടീച്ചറുടെ ഹൃദയത്തെ കൊത്തിവലിക്കുകയാണ്.

-ഉവ്വോ.തന്നെ കണ്ടാല്‍ 'അത്തരത്തിലൊരു പെണ്ണാണെന്നു തോന്നുമോ ഈശ്വരാ! ഞാനറിയാതെ തന്റെ നോട്ടത്തിലോ ഭാവത്തിലോ എന്തോ കലരുന്നുണ്ടോ?

മുഖം അമര്‍ത്തിത്തുടച്ച് സൌമിനിടീച്ചര്‍ വീണ്ടും സൂക്ഷിച്ചുനോക്കി.

നാല്‍പ്പതുകളുടെ പടവുകള്‍ കയറുന്ന ശരീരം. ചെവിക്കു മുകളിലായി പടരുന്ന നര. നെറ്റിയില്‍ സിന്ദൂരം. നെഞ്ചില്‍ താലി.

കണ്ണാടിക്കുള്ളിലെ സൌമിനി, സൌമിനിടീച്ചറോട് ചോദിക്കുകയാണ്.

-സന്യാസിയുടെ കാവിക്കും ട്രാഫിക് കോണ്‍സ്റ്റിളിന്റെ യൂണിഫോമിനും കിട്ടുന്ന പരിഗണന പോലും ഇവയ്ക്കൊന്നും ലഭിക്കാതെ പോകുന്നതെന്ത്?

സൌമിനിടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞുപോയി.

കാറിലെ ചെറുപ്പക്കാരെ പ്രൈമറിക്ളാസുകളില്‍ അക്ഷരം പഠിപ്പിച്ച സൌമിനിടീച്ചര്‍ തന്നെയാകാം. അവര്‍ പരിചയക്കാരുടെ മക്കളോ, മക്കളുടെ മക്കളോ ആയിരിക്കാം. എന്തിന്, സൌമിനിടീച്ചര്‍ക്ക് ഒരു മകനുണ്ടായിരുന്നെങ്കില്‍ ഇതേ പ്രായമായിരുന്നേനെ.......ആ ഞെട്ടിക്കുന്ന ചിന്തയിലൂടെ സന്ദര്‍ഭത്തിന്റെ ബീഭത്സസാധ്യതകള്‍ സൌമിനിടീച്ചര്‍ക്കു മുന്നില്‍ നിവരുകയായിരുന്നു; സൌമിനിടീച്ചര്‍ എരിയുകയായിരുന്നു.

"സൌമിനി, അടുപ്പത്ത് എന്തോ കിടന്നു കരിയുന്നുണ്ടല്ലോ.'' സൌമിനിടീച്ചറുടെ ഭര്‍ത്താവ് അക്ഷമയോടെ വിളിച്ചുപറഞ്ഞു. അടുക്കളയിലേക്കു ചെന്നു പ്ളേറ്റില്‍ ഇറച്ചി പകരുമ്പോള്‍ ക്ലോക്കില്‍ ആറടിക്കുന്നത് അവര്‍ ശ്രദ്ധിച്ചു. സ്വീകരണമുറിയില്‍ ടെലിവിഷനില്‍ ദ്രുതഗതിയിലുള്ള നൃത്തവും ഉച്ചത്തിലുള്ള സംഗീതവും തുടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ കേരളത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചു സംസാരിക്കുയായിരുന്നു ഭര്‍ത്താവിന്റെ സുഹൃത്ത്. റബ്ബര്‍ കൃഷി, ആളോഹരി വരുമാനത്തിലെ വര്‍ധന, ടൂറിസ്റ്റുകളുടെ വരവ്, ഷെയര്‍ മാര്‍ക്കറ്റ്-പുരോഗതിയുടെ നൃത്തം ചവിട്ടി മുന്നേറുന്ന കണക്കുകള്‍.....

സൌമിനിടീച്ചര്‍ക്കു ഇടയ്ക്കുകയറി തടുത്ത് എന്തോ ഉറപ്പിച്ചും രൂക്ഷമായും പറയണമെന്നുണ്ടായിരുന്നു. ഒരു സ്ത്രീ മാത്രം അനുഭവിച്ച് സത്യമായറിയുന്ന ഒന്ന്. ഒരു സ്ത്രീ എല്ലായ്പ്പോഴും പക്ഷെ, പറയാതെ വിട്ടുകളയുന്ന ഒന്ന്-

സൌമിനിടീച്ചറുടെ ഭര്‍ത്താവ് ആവേശത്തോടെ പറയുകയായിരുന്നു."ഞങ്ങടെ ഡിസ്ട്രിക്ടില്‍ വന്നു നോക്ക് ഇഷ്ടാ-ഓരോ വീട്ടിലും മൂന്നും നാലും കാറുകളാ. നാടനൊന്നുമല്ല-അസ്സല്‍ വിദേശി.''

നിലത്തു ചിതറിക്കിടക്കുന്ന സിഗരറ്റിന്റെ ചാരം. ടീപ്പോയില്‍ നിറച്ച ഗ്ളാസിനടിയില്‍ അലക്ഷ്യമായി നിവര്‍ത്തിയിട്ട വര്‍ത്തമാനപ്പത്രത്തില്‍ എണ്‍പതു കഴിഞ്ഞ വൃദ്ധയുടെയും ഏഴുമാസം പോലും പ്രായമാകാത്ത കുഞ്ഞിന്റെയും ബലാത്സംഗവാര്‍ത്തകള്‍.....

സൌമിനിടീച്ചറുടെ ഉള്ളില്‍ കൊളുത്തൂരിയ കുറേ ജനാലകള്‍ കടപട ശബ്ദത്തോടെ തുറന്നടയുകയാണ്. പതിഞ്ഞ ശബ്ദത്തില്‍ അവര്‍ ഭര്‍ത്താവിനെ ഓര്‍മ്മിപ്പിക്കുന്നു-"നേരം ആറരയാകുന്നു, മോള്‍ കോളേജ് വിട്ട് എത്തിയില്ല''.

ഭര്‍ത്താവ് ഉറക്കെ ചിരിക്കുന്നു-"അവള്‍ വന്നോളും എന്റെ സൌമിനീ''-പിന്നെ സുഹൃത്തിനോടായി മുഴുമിപ്പിക്കുന്നത് ഇങ്ങനെയും-"ഇതാ ഇപ്പഴത്തെ സ്ത്രീകളുടെ കുഴപ്പം. സ്വാതന്ത്ര്യം കൊടുത്താലും കൊടുത്തില്ലെങ്കിലും പരാതി.''

ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കണ്ണുകള്‍ ടെലിവിഷനിലെ സുന്ദരിയുടെ വടിവുകളിലേക്ക് നിറച്ച ഗ്ളാസിന്റെ മറവുപറ്റി ഓടിയോടി ചെല്ലുന്നതു സൌമിനിടീച്ചര്‍ കണ്ടു.

ഓരോ പുരുഷനിലും അവസരം പാര്‍ത്തിരിക്കുന്ന ഒരു തെമ്മാടി വസിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ മരപ്പാലത്തിലൂടെ നടക്കുന്ന ഓരോ സ്ത്രീയുടെയും കാല്‍ക്കീഴില്‍ നിന്നു സുരക്ഷിതത്വത്തിന്റെ മരപ്പലക വലിക്കപ്പെടുന്നുവെന്നു സൌമിനിടീച്ചര്‍ അറിഞ്ഞു.

വിവശമായ മനസ്സോടെ ടീച്ചര്‍ മകളെയും കാത്ത് ഊണ്‍തളത്തിലെ ജനലിനരികിലായി ചെന്നുനിന്നു.

സൂര്യനസ്തമിച്ചതുപോലും അറിയാത്തവിധം ജീവിതം ആഘോഷിക്കുന്ന നഗരം.

കോളേജുവിട്ട് ഇനിയും എത്താത്ത മകള്‍ ഇപ്പോള്‍ സൌമിനിടീച്ചറുടെ മനസ്സില്‍ വല്ലാത്തൊരു വേവലാതിയായി വളരുകയാണ്. നിരത്തിലൊരു പെണ്‍കുട്ടിയെ നിരന്തരം ബെല്ലടിച്ചുകൊണ്ട് സൈക്കിളില്‍ അനുധാവനം ചെയ്യുന്നു-ഒരു ചെറുപ്പക്കാരന്‍. നിസ്സംഗരായി കടന്നുപോകുന്ന ജനം. ആ പെണ്‍കുട്ടി പാതിനടന്നും പാതി ഓടിയും കാഴ്ചക്കപ്പുറത്തു മറയവേ സൌമിനിടീച്ചറുടെ മനസ്സില്‍ ഭീതി ആളിപ്പടരുകയാണ്.

സ്വീകരണമുറിയില്‍ നിലയുറയ്ക്കാതെ തെന്നുന്ന സംഭാഷണശകലങ്ങള്‍, ടെലിവിഷനില്‍ 'കൂടുതല്‍ ശക്തി കൂടുതല്‍ സൌന്ദര്യം', 'കൂടുതല്‍ കൂടുതല്‍' എല്ലാം വാഗ്ദാനം ചെയ്യുന്ന പരസ്യപ്രളയം. പുറത്ത് ആഴം വര്‍ധിക്കുന്ന ഇരുട്ട്‌. അതില്‍ പരിചിതമായ ഓരോ അടയാളവും അപ്രത്യക്ഷമാകുന്നതു സൌമിനിടീച്ചര്‍ കണ്ടു.

ഇരുട്ടു വ്യാപിക്കുകയാണ്. അന്തരീക്ഷം മുഴുവനും ഇറച്ചിയുടെ ഗന്ധം തങ്ങി നില്‍ക്കുന്നതുപോലെ. സര്‍വവും കാമത്താല്‍ മലിനീകരിക്കപ്പെടുന്നതുപോലെ.

വേവലാതിയുടെ ഗേറ്റ് തുറന്ന് സൌമിനിടീച്ചര്‍ ഇപ്പോള്‍ തീര്‍ത്തും വിജനമായ നിരത്തിലേക്കിറങ്ങി. വിജനമായ നിരത്തിന്റെ ഒരറ്റത്തുനിന്ന് അശ്ലീലമായ പാരഡിപോലെ ചുവന്ന ഒരു മാരുതിക്കാര്‍ തെന്നിയൊഴുകി വരുന്നത് അവര്‍ കണ്ടു. അതു കടന്നുപോകവെ, അതില്‍ നിന്നുയരുന്ന പൊട്ടിച്ചിരികള്‍ക്കിടയില്‍ പിന്‍സീറ്റിലെ ചില്ലിലമര്‍ന്ന നിസ്സഹായമായ ഒരു നോട്ടം. -ഒരു മകളുടെ-ഏതോ മകളുടെ, എങ്കിലും ഒരു മകളുടെ -എന്നു തിരിച്ചറിഞ്ഞ ആ അമ്മയില്‍നിന്ന് ആകുലമായ ഒരു നിലവിളി ദിഗന്തങ്ങള്‍ ഭേദിച്ചുയരവേ.....

അടച്ചിട്ട വീടുകള്‍ക്കുള്ളില്‍ ഇരുന്ന്, ഒരു നിരത്തിലെ, ഒരു ദേശത്തിലെ, രാജ്യത്തിലെ, ജനം മുഴുവന്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരുന്നു.

(യാത്രക്കിടയിലെ അനുഭവങ്ങള്‍ മാത്രമല്ല, വഴിയിലൂടെ നടന്നുപോകുമ്പോള്‍ മക്കളുടെ പ്രായമുള്ളവരില്‍ നിന്നുപോലും കേള്‍ക്കേണ്ടിവരുന്ന കമന്റുകള്‍, അതുണ്ടാക്കുന്ന മാനസിക വ്യഥ- എന്നിവയെക്കുറിച്ചെല്ലാം പ്രശസ്ത എഴുത്തുകാരി അഷിതയുടെ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച കഥ ഈയവസരത്തില്‍ പ്രസിദ്ധീകരിക്കുന്നു. കടപ്പാട്: സ്ത്രീ സപ്ലിമെന്റ്)

24 June, 2009

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരോ കൂലിത്തല്ലുകാരോ?

അച്ചടി മാധ്യമങ്ങളും (പത്രങ്ങള്‍, വാരികകള്‍ എന്നിവ) ദൃശ്യമാധ്യമങ്ങളും (ടെലിവിഷന്‍, സിനിമ, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ) അദൃശ്യവും ദൃശ്യവുമായ വലകള്‍ നെയ്തുകൊണ്ട് വാര്‍ത്തകളുടെയും ഇമേജുകളുടെയും അതിവേഗത്തിലുള്ള വ്യാപനത്തിലൂടെ ആഗോളീകരണ ശക്തികള്‍ക്കും സാമ്രാജ്വത്വത്തിനും ദേശീയ ഫാസിസത്തിനും വേരോട്ടമുണ്ടാക്കാനുള്ള ഒരു സാംസ്കാരിക പരിസരത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കനുകൂലമായി ഈ ആധുനിക മാധ്യമങ്ങളെയെല്ലാം ഉപയോഗിക്കാന്‍ സാധ്യതയുള്ളതുപോലെ പ്രതിലോമകരമായ ആശയങ്ങളുടെയും പ്രയോഗങ്ങളുടെയും സ്വതന്ത്ര വ്യാപനത്തിനുവേണ്ടി ആസൂത്രിതമായി ഉപയോഗിക്കാനുമാവുമെന്നുള്ള ചരിത്രപാഠങ്ങളും അനുഭവങ്ങളും നമ്മുടെ കണ്‍മുമ്പിലുണ്ട്. ഇന്ന് ഈ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും മൂലധനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജനവിരുദ്ധപക്ഷത്ത് നിലയുറപ്പിക്കുകയും സാമ്രാജ്യത്വത്തിന്റെയും വലതുപക്ഷത്തിന്റെയും കൂലിത്തല്ലുകാരായി അധഃപതിക്കുകയും ചെയ്തിട്ടുണ്ട്. പലരുടെയും നിക്ഷ്പക്ഷ നാട്യങ്ങളുടെ തിളങ്ങുന്ന ആടയാഭരണങ്ങള്‍ അഴിഞ്ഞുവീഴുകയും കുടിലതയുടെയും ക്രൌര്യത്തിന്റെയും യഥാര്‍ഥരൂപം പ്രകടമാകുകയും ചെയ്തിട്ടുണ്ട്. കമ്പോളശക്തികളുടെയും ഫാസിസ്റ്റു യുക്തികളുടെയും മുതലെടുപ്പുകള്‍ക്ക് ഈ മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ വിലയ്ക്കെടുക്കപ്പെടുകയും ചെയ്യുന്ന ഒരന്തരീക്ഷനിര്‍മ്മിതി അതിവേഗം ശക്തിപ്രാപിക്കുന്നത് നമുക്ക് തൊട്ടറിയാനാവും. ആന്തരികവും ബാഹ്യവുമായ ആചാരാനുഷ്ഠാനങ്ങള്‍, പെരുമാറ്റരീതികള്‍, മൂല്യബോധം, അനുനിമിഷം തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മ്മിതി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പൊതുബോധം, എന്നിവയിലൊക്കെ അഴിച്ചുപണികളും പുനക്രമീകരണങ്ങളും നടത്തിക്കൊണ്ട് സാംസ്കാരികമായ അധിനിവേശത്തിലൂടെ സാമ്രാജ്യത്വാനുകൂലമായ ഒരു രാഷ്ട്രീയാന്തരീക്ഷം നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ അതിന്റെ എല്ലാമറകളും പൊളിച്ചുകളഞ്ഞുകൊണ്ട് ഭീഷണസാന്നിധ്യമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയെ കീഴ്പ്പെടുത്താനും പൂര്‍ണനിയന്ത്രണത്തിലാക്കാനും ഇന്ത്യയിലെ ഇടതുപക്ഷമതേതരശക്തികളെ തകര്‍ക്കണമെന്ന് സാമ്രാജ്യത്വശക്തികള്‍ക്ക് നന്നായറിയാം. സാമ്രാജ്യത്വത്തിന്റെ അധിനിവേശശ്രമങ്ങളെ തടയാന്‍ ആശയപരമായും പ്രായോഗികമായും നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റു ശക്തികളെ തകര്‍ത്തുകൊണ്ടുമാത്രമേ അതിന് മുന്നേറാനാവൂ. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ തടസ്സപ്പെടുത്തുകയും ആണവകരാറിനെ എതിര്‍ക്കുകയും, മതന്യൂനപക്ഷങ്ങള്‍ക്കുമേലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുകയും ഒക്കെ ചെയ്യുന്ന ഇടതുപക്ഷശക്തികളെ തകര്‍ക്കാന്‍ അതിന് നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റുശക്തികളെ പ്രത്യേകിച്ച് സി പി ഐ (എം) നെ പൂര്‍ണമായും തകര്‍ക്കേണ്ടതുണ്ട് എന്ന് മറ്റാരേക്കാളും സാമ്രാജ്യത്വശക്തികള്‍ക്കറിയാം. അത് ലക്ഷ്യം വെച്ചുകൊണ്ടാണ് കേരളത്തിലും ബംഗാളിലും സി പി ഐ (എം)നെ നാലുവശത്ത് നിന്നും മാധ്യമങ്ങളുടെ പിന്തുണയോടെ ഇവര്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. സി പി ഐ (എം) നെ തകര്‍ക്കാന്‍ അതിന്റെ സംഘടനാസംവിധാനത്തെയും അതിന്റെ നേതൃത്വത്തെയും തകര്‍ക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ കരുത്തുറ്റ സംഘടനാ സംവിധാനത്തെ തകര്‍ക്കാന്‍ അതിന്റെ കോട്ടകള്‍പൊളിക്കേണ്ടതുണ്ട്.

അതുകൊണ്ടാണ് എല്ലാ മാധ്യമങ്ങളും അതിന്റെ വിലയ്ക്കെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരും പിണറായി വിജയനെ വളഞ്ഞാക്രമിക്കുന്നതും കണ്ണൂരിലെ ധീരരായ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ശാരീരികമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റുകളെയും വര്‍ഗീയ മത തീവ്രവാദസംഘടനകളെയും പിന്തുണയ്ക്കുന്നതും. കണ്ണൂരിലെ പാര്‍ട്ടിയെയും പാര്‍ട്ടിപ്രവര്‍ത്തകരെയും നേതാക്കളെയും തകര്‍ക്കാനായാല്‍ മറ്റുസ്ഥലങ്ങളില്‍ പാര്‍ട്ടിയെ തകര്‍ക്കുക താരതമ്യേന എളുപ്പമാണെന്ന് എതിരാളികള്‍ക്കറിയാം.

സാമ്രാജ്യത്വത്തിന്റെയും അതുമായി പ്രണയാതുരമായ ബന്ധം പുലര്‍ത്തുന്ന വര്‍ഗീയഫാസിസത്തിന്റെയും അജണ്ടകള്‍ പൂര്‍ണമായി നടപ്പിലാക്കുന്നതിനുവേണ്ടി വ്യത്യസ്തതലത്തിലുള്ള സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ അരാഷ്ട്രീയമായ ഒരു മധ്യവര്‍ഗസമൂഹത്തെ രൂപപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നു. എല്ലാത്തരം കാപട്യങ്ങളെയും സംഘടനാശേഷിയെ നിരാകരിക്കുന്ന അരാഷ്ട്രീയതയെയും, ഇടതു പക്ഷ തീവ്രവാദത്തെയും പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഈ മധ്യവര്‍ഗചിന്തകളും ജീവിതവും അതിന്റെ ചിറക് വിരിക്കുന്നത്. ദരിദ്രരും നിരാലംബരുമായ മനുഷ്യരെപ്പോലും മധ്യവര്‍ഗകാപട്യങ്ങള്‍ക്കും ചിന്തകള്‍ക്കും ആര്‍ത്തികള്‍ക്കും കീഴ്പ്പെടുത്തിക്കൊണ്ട് ആധിപത്യത്തിന്റെ, അരാഷ്ട്രീയതയുടെ വന്‍തുരുത്തുകള്‍ നിര്‍മ്മിച്ചെടുക്കുന്നതിന് ഈ മാധ്യമങ്ങള്‍ കിണഞ്ഞുശ്രമിക്കുകയാണ്. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, സാധാരണദരിദ്രജനവിഭാഗങ്ങള്‍ എന്നിവരുടെയൊക്കെ ജീവിതാവശ്യങ്ങളിലേക്കും വികസനങ്ങളിലേക്കും ശ്രദ്ധപതിപ്പിക്കാതെ സമ്പന്നമധ്യവര്‍ഗ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഒരു വികസനസങ്കല്‍പ്പത്തെ വളര്‍ത്തിയെടുക്കുകയും ഈ പാവപ്പെട്ട ജനവിഭാഗങ്ങള്‍പോലും സ്വന്തം താല്‍പ്പര്യങ്ങളെ വിസ്മരിച്ചുകൊണ്ട്, തങ്ങള്‍ക്ക് അന്യമായ വികസന-വിദ്യാഭ്യാസനയങ്ങളെ പിന്തുണയ്ക്കുന്ന ഒരു രാഷ്ട്രീയ സാംസ്കാരികാന്തരീക്ഷം കേരളത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്.

ധനികരുടെയും ഇടത്തരക്കാരുടെ ജീവിതസൌകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും കമ്പോളത്തിലെത്തുന്ന ആധുനിക ഉപകരണങ്ങളും വസ്തുക്കളും വാഹനങ്ങളും സ്വന്തമാക്കുകയും കൂടുതല്‍ നല്ലതിനുവേണ്ടിയുള്ള അശാന്തമായ ഓട്ടം തുടരുകയും ചെയ്യുമ്പോള്‍ ദരിദ്രജനവിഭാഗങ്ങള്‍വെറും കാഴ്ചക്കാരായി ഞെരുങ്ങുകയും തളര്‍ന്നു വീഴുകയും പിന്തള്ളപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ദാരിദ്ര്യമോ ദരിദ്രരോ തീരെയില്ലായെന്ന അസംബന്ധപ്രചാരണങ്ങള്‍ സമൂഹത്തിന്റെ പൊതുബോധത്തില്‍ നിരന്തരം നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദരിദ്രരെ അവഗണിക്കുകയും എല്ലാം മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും സൌകര്യങ്ങള്‍ക്കു വേണ്ടിയെന്ന് വ്യാഖ്യാനിക്കപ്പെടുകയും നിര്‍വ്വചിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളാകട്ടെ രാഷ്ട്രീയവൃത്തങ്ങളിലെ ഗോസിപ്പുകളും പടലപിണക്കങ്ങളും വ്യക്തികേന്ദ്രീകൃതതര്‍ക്കങ്ങളും വിഷയമാക്കി ദിവസവും തുടര്‍ക്കഥകള്‍ മെനയുന്നു. സത്യത്തിന്റെ തരികളുള്ള നുണകളുടെ ഭാവനാവിലാസങ്ങള്‍ അവര്‍ കെട്ടിപ്പൊക്കുന്നു. പൈങ്കിളിവാരികകളിലെ തുടര്‍ക്കഥകളും ടെലിവിഷനിലെ സീരിയലുകളും കാത്തിരിക്കുന്നവരെപ്പോലെ വാര്‍ത്താമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളും ഫീച്ചറുകളും വായിക്കുന്നവരെയും മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുന്നു.

കേരളസമൂഹവും ഇന്ത്യന്‍ സമൂഹവും ലോകമാകെത്തന്നെയും നേരിടുന്ന തീവ്രമായ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും പോംവഴികളും രാഷ്ട്രീയമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു തെരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ കഴിഞ്ഞത്. വികസനത്തിന്റെ പേരില്‍ ദിവസവും ഉയര്‍ന്നുകൊണ്ടിരുന്ന രമ്യഹര്‍മ്മങ്ങളുടെയും വലിയ കെട്ടിടസമുച്ചയങ്ങളുടെയും റോഡില്‍ ജനങ്ങളെ കൊന്നു വീഴ്ത്തിക്കൊണ്ടോടുന്ന ആര്‍ഭാടവാഹനങ്ങളുടെയും സ്വാശ്രയകച്ചവടസ്ഥാപനങ്ങളുടെ അഹങ്കാരഗര്‍ജ്ജനങ്ങളുടെയും ഷെയര്‍ മാര്‍ക്കറ്റുകളിലെ ചൂതുകളികളുടെയും ഇടയില്‍ തങ്ങളുടെ ചെറിയ ജീവിതങ്ങളുമായി സാധാരണ മനുഷ്യര്‍ അന്തംവിട്ടുനില്‍ക്കുകയായിരുന്നു. അപ്പോഴൊക്കെ നമ്മുടെ മാധ്യമങ്ങള്‍ കോടിക്കണക്കിന് പാവപ്പെട്ടവരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നോ അതോ ധനികന്യൂനപക്ഷത്തിന്റെ ആര്‍ഭാടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുറകെ പായുകയായിരുന്നോ?

പ്രശസ്തനും വ്യത്യസ്തനുമായ പത്രപ്രവര്‍ത്തകനായ പി സായ്നാഥ് ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള ചില വസ്തുതകളുണ്ട്.* ഇന്ത്യയിലെ കര്‍ഷകരുടെ ദുരിതങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും വാര്‍ത്തകളില്‍ തീരെ സ്ഥാനം കൊടുക്കാത്തവര്‍ 2005ലെ ലാക്മെ ഇന്ത്യ ഫാഷന്‍ വീക്കിനുവേണ്ടി എത്രമാത്രം പ്രാധാന്യവും സ്ഥലവും സമയവും അനുവദിച്ചു എന്നദ്ദേഹം പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകത്തൊഴിലാളികളും ദില്ലിയിലെ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്യുകയും അവരുടെ യൂണിയനുകള്‍ ഒരു പത്രസമ്മേളനം നടത്തുകയും ചെയ്താല്‍ അഞ്ചോ ആറോ പത്രപ്രവര്‍ത്തകരായിരിക്കും പത്ര സമ്മേളനത്തില്‍ പങ്കെടുക്കുകയെന്നും, പത്രങ്ങള്‍ ഒരു ഫോട്ടോയും രണ്ടു കോളം വാര്‍ത്തയും നല്‍കിയായിരിക്കും ഇതിനോട് പ്രതികരിക്കുകയെന്നും സായിനാഥ് പറയുന്നു. എന്നാല്‍ 2004ലെ ലാക്മെ ഇന്ത്യ വീക്കിനെക്കുറിച്ച് പത്രങ്ങളില്‍ നാലുലക്ഷം വാക്കുകള്‍ അച്ചടിച്ചുവന്നു. ടെലിവിഷനുകളില്‍ 1000 മിനിട്ടിലധികം സമയം ലഭിച്ചു. ടി വിക്കുവേണ്ടി 800 മണിക്കൂര്‍ വീഡിയോ ഫുട്ടേജ് ഷൂട്ട് ചെയ്തു. 10000 റോള്‍ ഫിലിം ഫോട്ടോകള്‍ക്കായി ഉപയോഗിച്ചു. ഇത് നമ്മുടെ മാധ്യമങ്ങളുടെ ധാര്‍മ്മികതയെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും വാര്‍ത്തകള്‍ക്ക് നല്‍കുന്ന മുന്‍ഗണനകളെക്കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന അറിവുകള്‍ ആവേണ്ടതാണ്.

രാഷ്ട്രീയപ്രവര്‍ത്തനം വെറുക്കപ്പെടേണ്ടതും അകലം സൂക്ഷിക്കേണ്ടതും ആയ ഒന്നായി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ വാര്‍ത്തമാധ്യമങ്ങള്‍ ഏറെ സ്ഥലവും സമയവും വിനിയോഗിക്കുന്നത് രാഷ്ട്രീയത്തിനു വേണ്ടിയാണെന്നുള്ളതാണ് ഒരു വൈരുദ്ധ്യം. രാഷ്ട്രീയ വാര്‍ത്തകള്‍ മാത്രമല്ല, ശാസ്ത്രം, സാംസ്കാരികം, പുസ്തകങ്ങള്‍ എന്നിവയ്ക്കൊക്കെ മതിയായ പ്രാധാന്യം നല്‍കേണ്ടതാണെങ്കിലും ആരും അത് നല്‍കുന്നില്ലല്ലോ. മാധ്യമങ്ങളുടെ വലതുപക്ഷ താല്‍പ്പര്യങ്ങളും സാമ്പത്തിക ബന്ധങ്ങളും ഇടതുപക്ഷാശയങ്ങളെ തകര്‍ക്കാന്‍ പുതിയ തന്ത്രങ്ങളും കൂടുതല്‍ സമയവും കണ്ടെത്താനുള്ള ശ്രമങ്ങളാണിന്ന് നടക്കുന്നത്. വലതുപക്ഷ താല്‍പ്പര്യങ്ങള്‍ക്ക് കീഴ്പ്പെട്ട്, ജീവിക്കേണ്ടി വരുന്ന ഭൂരിപക്ഷ മര്‍ദ്ദിതജനതയുടെ ഏക ആശ്രയവും കരുതല്‍ ധനവും അവര്‍ക്ക് സാധ്യമാവുന്ന സംഘടനാനിര്‍മ്മിതിയാണ്. നിവര്‍ന്നു നില്‍ക്കാനവര്‍ക്ക് കഴിവുണ്ടാക്കിക്കൊടുക്കുന്നത് അവര്‍ തന്നെ പൊരുതിയുണ്ടാക്കിയ സംഘടനകളാണ്. പ്രത്യേകിച്ചും ഇടതുപക്ഷ സംഘടനകളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും. ഈ സംഘടനകളുടെ ഏകശിലാരൂപത്തിലുള്ള ഘടനയെയും കരുത്തിനെയും നിശ്ചയദാര്‍ഢ്യത്തെയും തകര്‍ത്തുകൊണ്ടു മാത്രമേ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും നവമുതലാളിത്തത്തിനും മുമ്പോട്ടു സഞ്ചരിക്കാനാവൂ. അതുകൊണ്ടവര്‍ക്ക് സംഘടനയെ തകര്‍ക്കാന്‍ ആധുനികമായ പുതിയ രീതികള്‍ സ്വീകരിക്കേണ്ടതുണ്ട്. സംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വം ക്രിമിനലുകളാണെന്നും പുരോഗമനവിരുദ്ധരാണെന്നും മാര്‍ക്സിസ്റ്റ് നയങ്ങളെ കയ്യൊഴിയുന്നവരാണെന്നും പ്രചരിപ്പിക്കുകയും വ്യക്തി പ്രഭാവസിദ്ധാന്തം പ്രായോഗികവല്‍ക്കരിച്ചുകൊണ്ട് സംഘടനതന്നെ അപകടകരമാണെന്നും വ്യക്തികളാണ് പോരാളികളെന്നും മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടകളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

തങ്ങളുടെ രാഷ്ട്രീയസാംസ്കാരിക അറിവുകള്‍ രൂപീകരിക്കുന്നതിന് സമൂഹം ഏറെക്കുറെ ആശ്രയിക്കുന്നത് മാധ്യമങ്ങളെയാണ്. കേരളം മറ്റുപല സംസ്ഥാനങ്ങളേക്കാള്‍ വളരെ കൂടുതല്‍ ഒരു മാധ്യമാശ്രിതസമൂഹമായതുകൊണ്ട്. മാധ്യമങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ വലതുപക്ഷാനുകൂലമാക്കിത്തീര്‍ക്കുന്നതിന് ജനവിരുദ്ധശക്തികള്‍ക്ക് സാധ്യമാവുന്നുണ്ട്. സാര്‍വ്വദേശീയവും ദേശീയവുമായ രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങള്‍ക്കൊണ്ട് ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷത്തേക്കും അതിന്റെ സംഘടനാബലത്തിലേക്കും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നതുകൊണ്ട്, ഈ മാധ്യമങ്ങള്‍ക്കും അതിന്റെ പിറകിലുള്ള ശക്തികള്‍ക്കും കൂടുതല്‍ ഇടതുപക്ഷവിരുദ്ധമായ ഒരാശയാടിത്തറ പണിതുയര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് അതിനായി ഇടതുപക്ഷ ശക്തികളുടെ നേതൃനിരയിലുള്ള സി പി ഐ (എം)ന്റെ സംഘടനാശേഷിയെയും തീരുമാനങ്ങള്‍ക്ക് രൂപംകൊടുക്കുന്ന സംഘടനാസംവിധാനങ്ങളെയും ദുര്‍ബ്ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ അതിനായിട്ടാണ് ചരിത്രപ്രക്രിയയുടെ ഭാഗമെന്ന നിലയിലുള്ള രാഷ്ട്രീയ പോരാട്ടങ്ങളെ വേര്‍പെടുത്തി തമസ്കരിക്കുകയും പകരം വ്യക്തികളുടെ പൊലിപ്പിച്ചെടുക്കുന്ന അതിശയോക്തി കലര്‍ന്ന സാങ്കല്‍പ്പിക സിദ്ധികളിലേക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചുകൊണ്ട് ഒരു യുദ്ധതന്ത്രം മെനയുകയും ചെയ്യുന്നത്. ഒരു സംഘടനയ്ക്കകത്ത് വളര്‍ന്നു വരാവുന്ന നിരവധി പ്രശ്നങ്ങളെ, ആശയവ്യതിയാനങ്ങളെ, പ്രത്യയശാസ്ത്രചര്‍ച്ചകളെ, പുതിയ കുതിപ്പുകളെ, ഒക്കെ നല്ല വ്യക്തികളും ചീത്തവ്യക്തികളും തമ്മിലുള്ള അധികാരപോരാട്ടമായി ചുരുക്കുകയും സംഘടനകളെയും സമൂഹത്തെ തന്നെയും അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. സംഘടനയെ ദുര്‍ബ്ബലപ്പെടുത്താനും തകര്‍ക്കാനുമായാല്‍ തങ്ങളുടെ സാമ്രാജ്യത്വ അജണ്ടകള്‍ എതിര്‍പ്പുകളില്ലാതെ ശക്തമായി നടപ്പിലാക്കാനാവും എന്നവര്‍ക്കറിയാം. മാധ്യമങ്ങളിലെ 'വിദഗ്ധരെ' കൂട്ടുപിടിച്ചുകൊണ്ട് അവര്‍ സി പി ഐ (എം) നുള്ളില്‍ നടക്കുന്ന ചര്‍ച്ചകളെയും സംവാദങ്ങളെയും തലകീഴായി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. 2006ലെ തെരഞ്ഞെടുപ്പില്‍ സിപി ഐ (എം)ന്റെ നേതൃത്വത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി നേടിയ ഉജ്ജ്വലവിജയത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നു വരെ മാധ്യമങ്ങള്‍ എഡിറ്റോറിയലുകളും ഫീച്ചറുകളും എഴുതി. 'വി എസ് നേടിയ വിജയം പിണറായി കൈപ്പിടിയിലൊതുക്കുന്നു' എന്ന തലക്കെട്ട് കൊടുത്തുകൊണ്ട് പാര്‍ട്ടി സംഘടനയെ അപ്രസക്തമാക്കുന്നു.

മന്ത്രിസഭാരൂപീകരണത്തിലും വകുപ്പുവിഭജനത്തിലും സര്‍ക്കാരിന്റെ നയരൂപീകരണത്തിലും ഭരണകാര്യങ്ങളിലും സി പി ഐ (എം)ന് എന്തവകാശം എന്ന അസാധാരണവും അസംബന്ധജഡിലവുമായ ചോദ്യം, മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇടപെടലുകള്‍ നടത്തുന്നു. ഈ രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ക്കും ജനജീവിതത്തിനും അതീവഗുരുതരമായ അപകടങ്ങള്‍ സംഭവിക്കുന്നു എന്ന രീതിയില്‍ ഭീതി ജനിപ്പിച്ചുകൊണ്ട് ഭരണം എ കെ ജി സെന്ററില്‍ നിന്നാണെന്ന് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. സി പി ഐ (എം) ന്റെ നേതൃത്വത്തിലുള്ള മുന്നണി ജയിച്ചുവന്നാല്‍ എ കെ ജി സെന്ററില്‍ നിന്നു തന്നെയാണ് ഭരണസംവിധാനത്തെയാകെയും മന്ത്രിസഭയെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതെന്ന ജനാധിപത്യത്തിന്റെ പ്രാഥമികയാഥാര്‍ഥ്യത്തെ നുണപ്രചരണങ്ങള്‍ക്കൊണ്ട് ഈ മാധ്യമങ്ങള്‍ തമസ്കരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ മുമ്പോട്ട് വെക്കുന്ന നയപരിപാടികളുടെ അടിസ്ഥാനത്തില്‍, അതാത് പാര്‍ട്ടികള്‍ തന്നെ തീരുമാനമെടുത്തു സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയും മത്സരരംഗത്തിറക്കി വിജയം നേടുകയുമാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പിലെ വിജയത്തോടെ പാര്‍ട്ടി രംഗമൊഴിയുകയും വെറും നോക്കുകുത്തികളായി നില്‍ക്കണമെന്ന് ആഗ്രഹിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന 'മാധ്യമവിദഗ്ധന്മാരുമായി തികച്ചും സുതാര്യവും ജനാധിപത്യപരവുമായ ഒരു സംവാദം കേരളത്തിലുയര്‍ന്നു വരേണ്ടതുണ്ട്.

ജനങ്ങള്‍ ഏതെങ്കിലും കുറെ വ്യക്തികളുടെയോ നേതാക്കന്മാരുടെയോ മേന്മകളെ കണ്ടുകൊണ്ടല്ല വോട്ടു ചെയ്യുന്നതെന്നും തികച്ചും രാഷ്ട്രീയമായ അടിസ്ഥാനത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും അറിയാത്ത നിഷ്കളങ്കരോ അജ്ഞാനികളോ അല്ല മാധ്യമ ഉടമകളും മാധ്യമപ്രവര്‍ത്തകരും. ജനങ്ങളര്‍പ്പിച്ച വിശ്വാസത്തെ സംരക്ഷിക്കുകയും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണം നല്‍കുകയും ചെയ്യേണ്ടത് തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്നറിയാത്തവരല്ല നമ്മളുടെ മാധ്യമങ്ങള്‍. സി പി ഐ (എം)ന്റെ ആസ്ഥാനം എ കെ ജി സെന്ററിലാണെന്നുള്ളതുകൊണ്ടു തന്നെ തീര്‍ച്ചയായും ഭരണകാര്യങ്ങളിലുള്ള തീരുമാനങ്ങള്‍ ജനങ്ങള്‍ക്കനുകൂലമായിത്തീരുന്നതിനുവേണ്ടി നിരന്തരമായും സൂക്ഷ്മമായും ഭരണകാര്യങ്ങളെയും നടപടികളെയും അവിടെനിന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ടതുണ്ട്. ഇന്ന് ഭരണം എ കെ ജി സെന്ററിലാണെന്നും പിണറായി വിജയനാണ് നയിക്കുന്നതെന്നും വിലപിക്കുന്നതിന്റെ പുറകില്‍ നേരത്തെപറഞ്ഞ അജന്‍ഡകളുണ്ട്. സംഘടനകളെയും ഭരണകൂടസമ്പ്രദായങ്ങളെയും സ്ഥാപനങ്ങളെയും തീര്‍ത്തും അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട്, അതൊക്കെ ജനാഭിലാഷങ്ങള്‍ക്കും സാമാന്യനീതിക്കും എതിരാണെന്ന് വരുത്തിതീര്‍ക്കുകയും പകരം ഒറ്റയാള്‍ പോരാട്ടങ്ങളുടെ ആള്‍ദൈവങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ട് മാധ്യമങ്ങള്‍ കേരളത്തിന്റെ പൊതുബോധത്തിലെ ഇടതുപക്ഷാഭിമുഖ്യത്തെയും വിശ്വാസത്തെയും തകര്‍ക്കാനുള്ള വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. കമ്യൂണിസ്റ്റ് വിരുദ്ധര്‍, മുന്‍ കമ്യൂണിസ്റ്റുകാര്‍, രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ച മുന്‍ നക്സലൈറ്റുകള്‍, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍, വര്‍ഗീയവാദികള്‍, സമഗ്രമായ ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്ന ചില പ്രത്യേകവിഭാഗത്തില്‍പ്പെട്ട ആക്ടിവിസ്റ്റുകള്‍, എന്നിവരൊക്കെ പുതിയകാലത്തിന്റെ അപ്പസ്തോലന്മാരായും വലിയ വിപ്ലവകാരികളായും പ്രത്യക്ഷപ്പെട്ടുകൊണ്ട് ഒരു പുതിയ മുന്നണി കേരളത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നണി ഫലത്തില്‍ വലതുപക്ഷ ശക്തികളെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു.

ഈ മുന്നണിയെ രഹസ്യമായും പരസ്യമായും പിന്തുണച്ചിരുന്ന മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഇന്ന് മുന്നണിയുടെ ഘടകകക്ഷികളായി പ്രവര്‍ത്തിക്കുന്ന കാഴ്ച കേരളീയരുടെ മുമ്പിലുണ്ട്. മനോരമ, ദീപിക, ചന്ദ്രിക തുടങ്ങിയ പത്രങ്ങള്‍ പരമ്പരാഗതമായി തന്നെ എക്കാലത്തും ഇടതുപക്ഷവിരുദ്ധമായ നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുകയും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തവരും ആകയാല്‍ വായനക്കാര്‍ അവരുടെ വാര്‍ത്തകളെയും അഭിപ്രായങ്ങളെയും വിവേചനബുദ്ധിയോടെയും സൂക്ഷ്മതയോടെയും വായിച്ചറിയാന്‍ സ്വയം പരിശീലനം നേടിയുള്ളവരാണ്. എന്നാല്‍ മാതൃഭൂമി ദിനപത്രം ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന പാരമ്പര്യമുള്ള പത്രമെന്ന നിലയില്‍ ജനങ്ങളുടെ അംഗീകാരവും വിശ്വാസ്യതയും നേടിയതായിരുന്നു. പക്ഷേ കാലക്രമേണ ആ പത്രം ഒരു വ്യവസായ സ്ഥാപനമായി വളരുകയും ദേശീയസമരങ്ങളുടെ ഭാഗമായിരുന്നതിന്റെ പാരമ്പര്യത്തെയും വിശ്വാസ്യതയെയും കച്ചവടതാല്‍പ്പര്യങ്ങള്‍ക്കായും മറ്റ് വലതുപക്ഷ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കുമായി വിനിയോഗിച്ചു ചെയ്തുകൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റുപാര്‍ട്ടിയോട് ആശയപരമായി വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് എതിര്‍ത്തുവന്നിരുന്ന കെ പി കേശവമേനോന്റെയും മറ്റുള്ളവരുടെയും മര്യാദകളും നൈതികബോധവും ധാര്‍മ്മികതയും സാംസ്കാരിക ഔന്നത്യവും പില്‍ക്കാലത്ത് മാതൃഭൂമി പൂര്‍ണമായും കയ്യടക്കിയവര്‍ക്ക് ഇല്ലാതെയായി എന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഒരു സത്യം.

എം പി വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തപ്പോള്‍ കേരളത്തിന്റെ സാമാന്യബോധത്തെ സ്വാധീനിക്കുന്ന ചില ധാരണകള്‍ രൂപപ്പെട്ടു. വീരേന്ദ്രകുമാര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതാക്കളിലൊരാളായതുകൊണ്ടും അദ്ദേഹം തന്നെ അമേരിക്കന്‍ സ്വാധീനത്താലുള്ള ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായും പരിസ്ഥിതി സംരക്ഷണത്തിനനുകൂലമായും മറ്റും സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍കൊണ്ടും ഈ പത്രം ഇടതുപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ഒന്നാണെന്ന ഒരു ബോധം ഉണ്ടാക്കാനായി എന്നുള്ളതാണ് ഒരു ഘടകം. കുറേക്കാലത്തേക്കെങ്കിലും ഈ പത്രം സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഇടതുപക്ഷാനുകൂല പത്രമാണെന്ന തെറ്റിദ്ധാരണ പരത്താന്‍ വീരേന്ദ്രകുമാറിന്റെ സാന്നിധ്യംകൊണ്ട് കഴിഞ്ഞു. അതുകൊണ്ട് ഈ പത്രം സി പി ഐ (എം) നും അതിന്റെ തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിനുമെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് തിരുത്തലിന്റെയും തെറ്റ് ചൂണ്ടിക്കാട്ടലിന്റെയും ഉദ്ദേശ്യശുദ്ധിയുണ്ടെന്ന് കുറെ വായനക്കാരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ അവരുടെ ഗൂഢതന്ത്രങ്ങള്‍ക്കായിട്ടുണ്ട്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ മാതൃഭൂമി മാനേജ്‌മെന്റ് കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന അഭ്യാസങ്ങള്‍ അതിന്റെ പാരമ്യതയിലും അവസാനഘട്ടത്തിലുമാണ്. മനോരമയെ ഏറെ പുറകിലാക്കുന്ന തരത്തില്‍ തരംതാണ മാര്‍ക്സിസ്റ്റു വിരുദ്ധതയുടെ ഇടയലേഖനമായും ഗസറ്റായും ഈ പത്രം മാറിക്കഴിഞ്ഞു. മാതൃഭൂമിയുടെ എഡിറ്റോറിയല്‍ സ്റ്റാഫും മറ്റ് ജീവനക്കാരും മാത്രമല്ല അതിന്റെ വായനക്കാരില്‍ നല്ലൊരു പങ്കും മാതൃഭൂമിയുടെ മുതലാളി കുറേനാളായി നടത്തിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റുവേട്ടയുടെ ദല്ലാള്‍ പണി തിരിച്ചറിഞ്ഞുകഴിഞ്ഞു. ജനതാദളിന് കോഴിക്കോട്ട് സീറ്റ് ലഭിക്കാതെ ആയതോടെ സമനില നഷ്ടമായ ഭീകരവാദികളെപ്പോലെ വീരേന്ദ്രകുമാര്‍ നേരിട്ട് എഡിറ്ററുടെ ചുമലിലെ എഡിറ്ററായി അമര്‍ന്നിരുന്ന് രണ്ടും കയ്യും കൊണ്ട് ആക്രാന്തത്തോടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെയും യു ഡി എഫിനനുകൂലമായും കഥകളെഴുതിക്കൊണ്ടിരിക്കുകയാണ്. മാതൃഭൂമിയുടെ പുതിയ എഡിറ്ററായി കെ പി കേശവമേനോന്റെ കുടുംബപാരമ്പര്യവും ഹിന്ദുപത്രത്തിന്റെ അന്തസ്സിന്റെയും ധാര്‍മ്മികതയുടെയും പരിശീലനവും കൈമുതലാക്കിയുള്ള ഒരാള്‍ ചുമതലയേറ്റിരുന്നു എന്ന് കേട്ടുവെങ്കിലും അദ്ദേഹത്തെ വീരേന്ദ്രകുമാര്‍ ഇരുട്ടുമുറിയിലടച്ചിട്ടുണ്ടാവും എന്ന് കരുതാനേ ഇപ്പോള്‍ പുറത്തിറങ്ങുന്ന മഞ്ഞപ്പത്രനിലവാരമുള്ള പത്രത്താളുകള്‍ കാണുമ്പോള്‍ തോന്നുകയുള്ളൂ. ക്രൈമും അതിന്റെ ഉടമസ്ഥനുമായുള്ള വീരേന്ദ്രകുമാറിന്റെ ആത്മബന്ധം മാതൃഭൂമി പത്രത്തെയും പൂര്‍ണമായും മഞ്ഞയാക്കിയിരിക്കുന്നു എന്ന് ഖേദത്തോടെ അതിന്റെ വായനക്കാര്‍ മനസ്സിലാക്കുന്നു.

പിണറായി വിജയനെതിരെയും സി പി ഐ (എം)നെതിരെയും നേരത്തെ കൊടുത്ത കള്ളത്തരങ്ങള്‍ തന്നെ വാചകഘടന മാറ്റി പുതിയതെന്നനിലയില്‍ ദിവസവും അച്ചടിച്ചുകൊണ്ടിരിക്കുന്നു. ലാവ്ലിന്‍ ലാവ്ലിന്‍ എന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന മാതൃഭൂമി യു ഡി എഫ്, യു പി എ പുകഴ്ത്തലുകള്‍കൊണ്ട് പത്രത്താളുകള്‍ നിറയ്ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധസമരപോരാളിയായി സ്വയം അഭിരമിക്കുന്ന വീരേന്ദ്രകുമാറിന്റെ പത്രം 10000 കോടി രൂപയുടെ ഇസ്രായേല്‍ ആയുധക്കച്ചവടത്തെക്കുറിച്ച് മൌനം പാലിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വഇടപെടലും സമ്മര്‍ദ്ദവും കൊണ്ടുണ്ടായിട്ടുള്ള. ദൂരവ്യാപകഫലങ്ങളുളവാക്കുന്ന ഇസ്രായേല്‍ ആയുധ ഇടപാടിലെ അഴിമതിയും മറ്റ് രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഈ പത്രത്തിനും അതിന്റെ തലവനും ഒരു കോളം വാര്‍ത്തയുടെ പ്രാധാന്യം മാത്രമേയുള്ളൂ.

ഏപ്രില്‍ 9, 10 തീയതികളിലെ മാതൃഭൂമിയിലെ ചില വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഒരു പത്രത്തിന്റെ ധാര്‍മ്മികാധപതനത്തിന്റെയും കൂലിത്തല്ല് ധാര്‍ഷ്ട്യത്തിന്റെയും അവസ്ഥ മനസിലാകും. "9-ലെ പത്രത്തിലെ പ്രധാന വാര്‍ത്ത "ഉച്ചഭക്ഷണപ്പണം കൊണ്ട് ആഡംബരക്കാറുകള്‍ വാങ്ങുന്നു.'' എന്നാണ്. ഉച്ചഭക്ഷണം കഞ്ഞിയും പയറുമായിരുന്നതിനെ ചോറും കറികളുമാക്കി മാറ്റുകയും കൂടുതല്‍ പണമനുവദിക്കുകയും ചെയ്ത ഒരു സര്‍ക്കാരിനെതിരായാണ് ഈ വാര്‍ത്ത എന്നോര്‍ക്കണം. സോണിയാഗാന്ധിയുടെ സന്ദര്‍ശനവും പ്രസംഗവുമായി ബന്ധപ്പെട്ട് ആറു വലിയ വാര്‍ത്തകളും നാലു ചിത്രങ്ങളും ആണ് നല്‍കിയിട്ടുള്ളത്. ഒരു സോണിയ സപ്ലിമെന്റ്. അന്നു തന്നെ മറ്റൊരു ദേശീയ നേതാവ് പ്രകാശ് കാരാട്ട് കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്. ഒരു കോളം വാര്‍ത്തയോ ചിത്രങ്ങളോ നല്‍കിയിട്ടില്ല. 10-ാം തീയതി വീണ്ടും സോണിയ ഗാന്ധി ഗസറ്റ്. തലക്കെട്ട് ഇങ്ങനെ: "ഇന്ദിരയുടെ ശൈലിയില്‍ സോണിയ; ഊര്‍ജ്ജസ്വലമായി യു ഡി എഫ്.'' കോണ്‍ഗ്രസിറക്കുന്ന നോട്ടീസുകളില്‍ പോലും അവര്‍ പ്രയോഗിക്കാന്‍ മടിക്കുന്ന വിശേഷണങ്ങളോടെയുള്ള ഈ വാര്‍ത്തകളും വിശകലനങ്ങളും വായിക്കുമ്പോള്‍ ഇടതുപക്ഷമുന്നണിയെ പാഠം പഠിപ്പിക്കുമെന്ന് വീരവാദം മുഴക്കുന്ന ഒരു വീരേന്ദ്രകുമാര്‍ ഈ വാര്‍ത്തകളില്‍ ഒളിഞ്ഞിരിക്കുന്നത് കാണാം.

സാമ്രാജ്യത്വത്തിന്റെ സൂക്ഷ്മമായ ഇടപെടലുകളും നിയന്ത്രണവും നിരീക്ഷണവും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് ആഗോള മാധ്യമങ്ങളുടെ ചരിത്രവും രാഷ്ട്രീയവും പരിശോധിക്കുന്നവര്‍ക്കറിയാന്‍ കഴിയും. അനന്തവും അജ്ഞാതവുമായ രീതികളിലൂടെ മാധ്യമങ്ങളുടെ നയങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും കൂട്ടാളികളും ഇടപെട്ടുകൊണ്ടേയിരിക്കുന്നുണ്ട്. ചിലത് അവര്‍ നിയന്ത്രിക്കുകയും ചിലത് അവര്‍ നേരിട്ട് വിലയ്ക്കെടുക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മൂലധന താല്‍പ്പര്യങ്ങളുടെ പങ്കുകച്ചവടക്കാരനും ആഗോള മാധ്യമസാമ്രാജ്യത്തിന്റെ തമ്പുരാനുമായ റൂപ്പോര്‍ട്ട് മുര്‍ദോക് കേരളത്തില്‍ ഏഷ്യാനെറ്റ് ചാനല്‍ വിലയ്ക്കുവാങ്ങിക്കൊണ്ട് അതിന്റെ സാമ്രാജ്യത്വ സാന്നിധ്യത്തെ അറിയിച്ചുകഴിഞ്ഞു. ഏഷ്യാനെറ്റ് വാര്‍ത്തകളുടെയും പരിപാടികളുടെയും മാറ്റം പരിശോധിച്ചാല്‍ അത് മനസ്സിലാവും. അവരും മുര്‍ദോക്കിന്റെ നിര്‍ദ്ദേശാനുസരണം മാര്‍ക്സിസത്തെ രക്ഷിക്കാനും സി പി ഐ (എം)നെ നേര്‍വഴിക്ക് നടത്താനുമുള്ള വിപ്ലവപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്. മുര്‍ദോക്കിന്റെ മാധ്യമ സാമ്രാജ്യത്തില്‍ ഏഷ്യാനെറ്റ് അതിന്റെ വലിപ്പവും കച്ചവടസാധ്യതയും ലാഭവും വെച്ച് കണക്കാക്കുമ്പോള്‍ വളരെ അപ്രസക്തമാണ്. പക്ഷേ ചാനലിന്റെ വരുമാനത്തിനപ്പുറമുള്ള അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങളാണ് ഈ കച്ചവടത്തിനു പിറകിലുള്ള പ്രേരണയെന്ന് കാണാന്‍ വിഷമമില്ല. അവര്‍ നടത്തുന്ന ചര്‍ച്ചകളും വിശകലനങ്ങളും തെരഞ്ഞെടുപ്പ് സര്‍വ്വേകളും ഒക്കെ വിദേശനിയന്ത്രിത താല്‍പ്പര്യങ്ങളുടെ കാണാമറയത്ത് നിന്ന് പ്രത്യക്ഷ ഇടപെടലിന്റെയും രാഷ്ട്രീയതാല്‍പ്പര്യങ്ങളുടെയും സാന്നിധ്യമായി മാറുന്നത് വേഗം തിരിച്ചറിയാനാകും.

ഇന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കണ്ടെത്തി ജനങ്ങള്‍ക്കെത്തിക്കുകയും ജനങ്ങളുടെ പീഢിതാവസ്ഥകളില്‍ അവരുടെ നാവായി സംസാരിക്കുകയും ചെയ്യുകയല്ല ചെയ്യുന്നത്. അവര്‍ സ്വന്തം രാഷ്ട്രീയ-മൂലധന താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വാര്‍ത്തകള്‍ നിര്‍മ്മിക്കുകയും ജനങ്ങളെ ബന്ദിയാക്കി നാവരിഞ്ഞു കൊണ്ട് അധാര്‍മ്മികമായി നിര്‍മ്മിക്കുന്ന വാര്‍ത്തകളുടെ വാറ്റുചാരായം വായിലേക്കൊഴിച്ചുകൊടുത്തു കൊണ്ടിരിക്കുകയുമാണ്. ഈ മാധ്യമമുന്നണിക്ക് ഏത് രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ചീത്തവിളിക്കാം, അവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ നുണക്കഥകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കാം, ഏത് വ്യക്തികളുടെയും സ്വകാര്യതകളിലേക്ക് ഇടിച്ചു കയറാം, എന്ത് വേണമെങ്കിലും ചെയ്യാം. അവര്‍ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍, മറുത്തൊരു ന്യായമോ, യാഥാര്‍ഥ്യമോ ചൂണ്ടിക്കാണിക്കുകയോ, എഴുതുകയോ പ്രസംഗിക്കുകയോ ചെയ്താല്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭൂമി മലയാളത്തെ കീഴ്‌മേല്‍ മറിക്കും. തീര്‍ച്ചയായും ജനാധിപത്യത്തിന്റെ കാവല്‍ക്കാരായി, പടയാളികളായി, അതിരുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യത്തോടെ പത്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ സ്വയം ഓര്‍മ്മിപ്പിക്കുന്ന ധാര്‍മ്മികത എപ്പോഴും പേനത്തുമ്പിലും ക്യാമറക്കണ്ണുകളിലും ജാഗ്രതയോടെ ഒരുങ്ങിനില്‍ക്കണം. പത്രങ്ങളുടെ സാമ്രാജ്യത്തിലേക്ക് ടെലിവിഷന്‍ ചാനലുകള്‍ കൂടി എത്തിയതോടെ ജനാധിപത്യത്തിന്റെ കാവല്‍ കൂടുതല്‍ ശക്തമാവേണ്ടതാണ്. പക്ഷേ കാര്യമായ രാഷ്ട്രീയ ബോധമോ, ചരിത്രബോധമോ, മാധ്യമ സംസ്കാരമോ ഇല്ലാത്ത റിപ്പോര്‍ട്ടര്‍മാരും വ്യാഖ്യാതാക്കളും ടെലിവിഷന്റെ ദൃശ്യസാധ്യതയുടെയും അധികാരത്തിന്റെയും പേരില്‍, വിലസുകയാണ്. അവര്‍ എല്ലാ ദിവസവും തല്‍സമയറിപ്പോര്‍ട്ടുകളും വ്യാഖ്യാനങ്ങളും നിഗമനങ്ങളും നല്‍കുകയും ചര്‍ച്ചകളില്‍ പ്രമുഖരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ഇടപെടുകയും ചെയ്തുകൊണ്ട്, ശക്തമായ അധികാരസാന്നിധ്യമായിത്തീരുന്നു. രാഷ്ട്രീയപ്രവര്‍ത്തകരിലും നേതാക്കളിലുംപെട്ട പലര്‍ക്കും ഇവരെ പേടിയോ ആവശ്യത്തില്‍കവിഞ്ഞ ബഹുമാനമോ ആണ്. അവര്‍ പിണങ്ങിയാല്‍ സ്വന്തം രാഷ്ട്രീയ ഭാവി തകരുമോ എന്ന് ഭയക്കുന്നവരാണ് കൂടുതലും.

കുറേ നാളുകളായി മലയാള മാധ്യമ രംഗത്ത് നടക്കുന്ന വേട്ടകളുടെയും ആക്രമണങ്ങളുടെയും പിന്നാമ്പുറക്കഥകള്‍ അന്വേഷിക്കേണ്ടതുണ്ട്. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധോലോകനായകന്റെയും വില്ലന്റെയും അഴിമതിക്കാരന്റെയും ഒരു മുഖം നിര്‍മ്മിച്ച് കൊടുത്തിരിക്കുകയാണ് ഈ സംഘം. പിണറായി വിജയന്‍ നേരിട്ടിട്ടുള്ളതു പോലെയുള്ള സംഘടിതമായ ആക്രമണം ഒരുപക്ഷേ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനു നേരെയും ഉണ്ടായിട്ടുണ്ടാവില്ല. ഈ ആക്രണണങ്ങളുടെയും കള്ളത്തരങ്ങളുടെയും ഫലമായി ഈ മനുഷ്യന്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് സാധാരണഗതിയില്‍ അപ്രത്യക്ഷനാവേണ്ടതാണ്. ഫാരിസ് അബൂബേക്കര്‍, ലാവ്ലിന്‍ അഴിമതി, കമ്യൂണിസത്തെ കയ്യൊഴിഞ്ഞവന്‍, മുതലാളിമാരുടെ കൂട്ടുകാരന്‍, ആഡംബരജീവിതം നയിക്കുന്നവന്‍ എന്നൊക്കെപ്പറഞ്ഞ് കെ എം മാത്യുവിന്റെ മനോരമയും മനോരമവിഷനും വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയും മുര്‍ദോക്കിന്റെ ഏഷ്യാനെറ്റും മുനീറിന്റെ ഇന്താവിഷനും ഒക്കെ തുടര്‍ച്ചയായ ആക്രമണം ആസൂത്രിതമായി നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഇവരും ഇവരുടെ മാധ്യമസിന്‍ഡിക്കേറ്റും മറന്നു പോയ ചില ചരിത്രപാഠങ്ങളുണ്ട്. പിണറായി വിജയന്‍ തന്നെ അവര്‍ക്കൊരു പാഠമാകേണ്ടതാണ്. സി പി ഐ (എം) സംഘടനയും അതിന്റെ അംഗങ്ങളും അനുഭാവികളും പിണറായി വിജയനെ വെറുക്കുകയും കയ്യൊഴിയുകയും ചെയ്തു എന്നാണവര്‍ രഹസ്യമായും പരസ്യമായും പറയുകയും എഴുതുകയും ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ പിണറായി വിജയന്‍ ശക്തനായ സംഘാടകനും നേതാവുമായി വര്‍ദ്ധിച്ച ജനപിന്തുണയോടെ പാര്‍ട്ടിയെ നയിക്കുന്നത് നവകേരളമാര്‍ച്ചിലൂടെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. മാതൃഭൂമിയടക്കമുള്ള പത്രങ്ങള്‍ ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നില്ല. പകരം അവരുടെ വീഴ്ചകളും തെറ്റുകളും ചൂണ്ടിക്കാണിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നവരെ അവര്‍ വൈരാഗ്യബുദ്ധിയോടെ തമസ്കരിക്കുകയും ചെയ്യുന്നു. ഒന്നു രണ്ടുദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. മാതൃഭൂമി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും വ്യാഖ്യാനങ്ങളും നല്‍കിക്കൊണ്ടിരിക്കുകയും മുന്‍ മന്ത്രി ജി കാര്‍ത്തികേയന്റെ അസംബ്ളിയില്‍ നടത്തിയ കുറ്റസമ്മതപ്രസംഗം തമസ്കരിക്കുകയും ചെയ്തപ്പോള്‍ പ്രശസ്ത മനഃശ്ശാസ്ത്രജ്ഞനും കഥാകൃത്തുമായ ഡോ. എന്‍ എം മുഹമ്മദാലി വായനക്കാരന്‍ എന്ന നിലയില്‍ പത്രാധിപര്‍ക്ക് ഒരു കത്തെഴുതിക്കൊണ്ട് പത്രത്തിന്റെ ദേശീയ സ്വാതന്ത്ര്യസമരപാരമ്പര്യവും ധാര്‍മ്മികതയും ഓര്‍മ്മിപ്പിച്ചു. ഡോ. എന്‍. എം. മുഹമ്മദാലിയുടെ അഞ്ചുകഥകള്‍ മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടതായിരുന്നു. പക്ഷേ ഈ കത്തിനു ശേഷം അദ്ദേഹത്തിന്റെ കഥകളുടെ നിലവാരം കുറഞ്ഞുപോവുകയും കഥകള്‍ പ്രസിദ്ധീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തു. ഡോ. മുഹമ്മദാലിയുടെ അനുഭവം ഉണ്ടാവാതിരിക്കാന്‍ പ്രശസ്തരായ എഴുത്തുകാരൊക്കെ ശ്രദ്ധാലുക്കളാണ്. മറ്റൊന്ന് കഥാകൃത്ത് ആര്‍ ഉണ്ണിയുടെ 'ഞാന്‍ ആര്‍ എസ് എസു കാരനായിരുന്നു' എന്ന കുറ്റ സമ്മതലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നതിനെതിരെ നടന്ന കോലാഹലമാണ്. ഈ ലേഖനം അച്ചടിച്ചതിന്റെ ഉത്തരവാദിയായ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ കമല്‍റാം സജീവിനെതിരെ സംഘപരിവാറിന്റെ നിര്‍ദ്ദേശാനുസരണം രഹസ്യ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു എന്നുള്ളത് മാതൃഭൂമിക്കകത്തും പുറത്തും പ്രചരിച്ചിട്ടുള്ള സത്യമാണ്.

മാതൃഭൂമി പത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും വായനക്കാരില്‍ ഒരു നല്ല വിഭാഗം സി പി ഐ (എം) ന്റെ അംഗങ്ങളോ അനുഭാവികളോ ഉണ്ടാവും. മാതൃഭൂമിയുടെ എം ഡി വീരേന്ദ്രകുമാറിന്റെ ധാര്‍മ്മികതയില്ലാത്ത നിലപാടിനെ നേരിടാന്‍, പാര്‍ട്ടി തീരുമാനമെടുത്താല്‍ മാതൃഭൂമി വായന ഉപേക്ഷിക്കാന്‍ തയ്യാറുള്ള പതിനായിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. പക്ഷേ സി പി ഐ (എം) ഉയര്‍ന്ന ജനാധിപത്യബോധവും സഹിഷ്ണുതയും പുലര്‍ത്തുന്നതുകൊണ്ട് അത്തരം തീരുമാനങ്ങളുണ്ടാകുന്നില്ല.

ഇത്ര പ്രകടമായും നഗ്നമായും വാര്‍ത്താമാധ്യമങ്ങള്‍ (പത്രങ്ങള്‍, വാരികകള്‍, ടെലിവിഷന്‍ ചാനലുകള്‍) പക്ഷം പിടിക്കുകയും എല്ലാ മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും ധാര്‍മ്മികതയും ലംഘിച്ചുകൊണ്ട് ഇടതുപക്ഷത്തിനെതിരെ കളിക്കളത്തിലിറങ്ങുകയും ചെയ്തിട്ടുള്ള ഒരു കാലം കേരളം ദര്‍ശിച്ചിട്ടുണ്ടാവില്ല എന്ന് വളരെ മുതിര്‍ന്ന രാഷ്ട്രീയ നിരൂപകരും മാധ്യമപ്രവര്‍ത്തകരും പറയുന്നു. ടെലിവിഷന്‍ ചാനലുകള്‍ ദിവസവും എവിടെനിന്നെങ്കിലും കെട്ടിയെഴുന്നെള്ളിക്കുന്ന രാഷ്ട്രീയമറിയാത്ത 'രാഷ്ട്രീയനിരീക്ഷകരു'ടെയും ധാര്‍മ്മികതയില്ലാത്ത 'മാധ്യമ വിദഗ്ധ' രുടെയും ജനുസില്‍പ്പെട്ടവരെക്കുറിച്ചല്ല പറയുന്നത്. സി പി ഐ (എം) നോട് കടുത്ത ശത്രുതയുള്ളവരെല്ലാം ഇന്ന് മാധ്യമവിദഗ്ധരും രാഷ്ട്രീയനിരീക്ഷകരുമായി ചാനലുകളിലൂടെ വാഴിക്കപ്പെടുകയാണ്. അപ്പുക്കുട്ടന്‍ വളളിക്കുന്നു മുതല്‍ രാജേശ്വരിയായി അഴിഞ്ഞാടുന്ന അഡ്വ. ജയശങ്കര്‍ വരെയുള്ളവരുടെ അശ്ളീലങ്ങളെ ദിവസവും സഹിക്കേണ്ടിവരുന്ന കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യാതെ ജീവിക്കുന്നു എന്നുള്ളത് ഒരത്ഭുതമാണ്. പീഡനങ്ങള്‍ സഹിക്കാനാവാതെ വരുമ്പോഴാണല്ലോ മനുഷ്യര്‍ ആത്മഹത്യയിലഭയം തേടുന്നത്.

ടെലിവിഷന്‍ ചാനലുകളെല്ലാം തന്നെ കളിക്കളത്തിലിറങ്ങിക്കളിച്ചുകൊണ്ടിരിക്കുകയാണ്. അമ്പയര്‍മാരാവേണ്ടവര്‍ പക്ഷം ചേര്‍ന്നുകൊണ്ട് എതിരാളികളുടെ ഗോള്‍ മുഖത്തേക്ക് പന്തുമായി കുതിക്കുകയാണ്. മലയാളത്തിലെ ചെറുതം വലുതുമായ പത്രങ്ങള്‍, വാരികകള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവയിലെ ഭൂരിപക്ഷവും സി പി ഐ (എം) നെതിരെയുള്ള മുന്നണിയിലെ സഖ്യകക്ഷികളായി മാറിയിരിക്കുന്നു. എല്ലാവരും പ്രത്യേക പതിപ്പുകളും, വാര്‍ത്തകളും, പരിപാടികളും, വോട്ടുവണ്ടികളും, പടക്കളങ്ങളും, പോര്‍ക്കളങ്ങളുമൊക്കെയായി വേട്ടക്കാരുടെ വന്യമായ ആഹ്ളാദത്തോടെ ഇറങ്ങിയിരിക്കുകയാണ്. ഇവരുടെയൊക്കെ വായനക്കാരോ പ്രേക്ഷകരോ ആണ് കേരളത്തിലെ 95 ശതമാനം ആളുകളും എന്നിരിക്കെ, കമ്യൂണിസ്റ്റു വിരുദ്ധതയുടെ വിഷം കലര്‍ന്ന ഈ സാംസ്കാരിക പരിസ്ഥിതിയില്‍ നിന്ന് ഭൂരിപക്ഷം ആളുകളും സ്വയം രക്ഷപ്പെടുകയും അവര്‍ സ്നേഹിക്കുന്ന ഇടതുപക്ഷശക്തികളെ സംരക്ഷിക്കുകയും ചെയ്യുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഫാസിസ്റ്റുശക്തികളെയും വീണ്ടും വിറളിപിടിപ്പിക്കുന്നുണ്ട്: ഇടതുപക്ഷത്തിന്റെ ഗോള്‍ മുഖത്തേക്ക് നുണപ്രചാരണങ്ങളുടെ പന്തുമായി കുതിക്കുന്ന മാധ്യമങ്ങളുടെ (അമ്പയര്‍മാരായി നില്‍ക്കേണ്ട മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൂലിത്തല്ലുകാരും ദല്ലാളന്മാരുമായി മാറുകയാണ്) ആക്രമണങ്ങളെ ചെറുക്കാന്‍ പ്രേക്ഷകരായിരിക്കുന്ന ജനങ്ങള്‍ ഗ്രൌണ്ടിലിറങ്ങുകയും ഗോള്‍മുഖം സംരക്ഷിക്കുകയും ചെയ്യും എന്ന് എല്ലാവരും ഓര്‍മ്മിക്കുന്നത് നന്ന്.

*
വി കെ ജോസഫ് കടപ്പാട്: യുവധാര 2009 മെയ് ലക്കം