01 April, 2009

ആയുധക്കരാര്‍ വിവാ‍ദം

ആയുധക്കരാര്‍ വിവാ‍ദം

ബോഫോഴ്സ് ഇടപാടിനുശേഷം ഒരു ആയുധക്കരാര്‍ കൂടി വിവാദക്കുരുക്കില്‍പ്പെട്ടിരിക്കുന്നു.

ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്‍എസ്എഎം) ഇടപാടാണ് ആരോപണ വിധേയമായിരിക്കുന്നത്. 600 കോടി രൂപയുടെ കോഴയുണ്ടെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കരാര്‍ത്തുകയുടെ ആറ് ശതമാനമാണ് ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസ് (ഐഎഐ) ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴയായി നല്‍കിയത് എന്നാണ് ഈ വാര്‍ത്തകളില്‍ പറയുന്നത്. പ്രതിരോധ ഇടപാടില്‍ ആദ്യമായാണ് ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴ കരാറിന്റെ ഭാഗമായി നല്‍കുന്നതെന്നും, ഇടനിലക്കാര്‍ക്ക് ഒന്നര ശതമാനം മാത്രമാണ് ലഭിച്ചതെന്നും, ബാക്കി തുക കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മാറ്റിയെന്നുമാണ് ആരോപണം. 450 കോടി രൂപ ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലൂടെ പ്രതിരോധമന്ത്രി എ കെ ആന്റണി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മുതല്‍ക്കൂട്ടിയെന്നും, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോഴയുടെ ആദ്യഗഡു കൈമാറിയെന്നും ഈ വാര്‍ത്തകള്‍ പറയുന്നു. ആംഗലേയ ദിനപ്പത്രമായ ഡി.എന്‍.എ ആണ് ഈ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്.

കരാറിനെക്കുറിച്ച് ദേശീയമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും പ്രതിരോധമന്ത്രാലയം മൌനം പാലിക്കുകയാണ്. ബിസിനസ് ചാര്‍ജ് ഉള്‍പ്പെട്ട കരാറിന് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി അംഗീകാരം നല്‍കിയത് കോഴയ്ക്ക് സാധുത നല്‍കിയെന്നാണ് ആരോപണം. എ കെ ആന്റണി നേതൃത്വംനല്‍കുന്ന പ്രതിരോധമന്ത്രാലയമാണ് ബിസിനസ് ഉള്‍പ്പെടുന്ന കരാര്‍ അംഗീകരിച്ചത്. 2007 അവസാനം കരാര്‍ തിരിച്ചയച്ച ആന്റണി 2008 മാര്‍ച്ചില്‍ കരാറുമായി മുന്നോട്ടുവന്നതില്‍ ദൂരൂഹതയുണ്ടെന്ന് പറയപ്പെടുന്നു. പ്രധാനമന്ത്രികാര്യാലയമാണോ കോണ്‍ഗ്രസ് പ്രസിഡന്റാണോ കരാറുമായി മുന്നോട്ടുപോകാനുള്ള നിര്‍ദേശം ആന്റണിക്ക് നല്‍കിയതെന്ന് വ്യക്തമല്ല.

കോഴക്കേസില്‍പെട്ട എല്ലാ കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തുക എന്നത് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ രീതിയാണ്. 22 വര്‍ഷംമുമ്പ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബൊഫോഴ്സ് ഇടപാടില്‍ 64 കോടി രൂപയുടെ അഴിമതി പുറത്തുവന്നതോടെ ഈ സ്വീഡിഷ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. പ്രതിരോധ ഇടപാടില്‍ അഴിമതി കണ്ടതിനെത്തുടര്‍ന്ന് ഡച്ച് കമ്പനിയായ എച്ച്ഡിഡബ്ള്യുവിനെയും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ഡെനലിനെയും കരിമ്പട്ടികയില്‍പ്പെടുത്തി. സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്യുംമുമ്പായിരുന്നു ഈ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയത്. എന്നാല്‍, ബറാക് മിസൈല്‍ ഇടപാടില്‍ ഇന്ത്യയിലും മറ്റ് ഇടപാടുകളില്‍ ഇസ്രയേലില്‍ ത്തന്നെയും കോഴ ആരോപണത്തിന് വിധേയമായ ഐഎഐയെ കരിമ്പട്ടികയില്‍ പെടുത്തിയില്ല. അവരുമായി വീണ്ടും പതിനായിരം കോടി രൂപയുടെ കരാറില്‍ ഒപ്പുവയ്ക്കാന്‍ ആന്റണിയെ പ്രേരിപ്പിച്ചത് എന്താണെന്നും വ്യക്തമാകേണ്ടതുണ്ട്.

വായുസേനയിലെ ഉന്നതരരായ ചില ഇസ്രയേലി പക്ഷപാതികളാണ് കരാറുമായി മുന്നോട്ടുപോകാന്‍ പ്രതിരോധമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തിയത് എന്നറിയുന്നു. ഇസ്രയേല്‍ ആയുധക്കമ്പനിയുടെ ഏജന്റായ മുന്‍ വ്യോമസേനാ മേധാവി ത്യാഗിയും നിലവിലുള്ള വൈസ് ചീഫ് എയര്‍മാര്‍ഷല്‍ ബ്രൌണുമാണ് ഇസ്രയേല്‍ മിസൈല്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചതെന്ന് പറയപ്പെടുന്നു. 1992ല്‍ ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ച ഘട്ടത്തില്‍ ഇസ്രയേലില്‍ ഡിഫന്‍സ് അറ്റാഷെയായി പ്രവര്‍ത്തിച്ചയാളാണ് ബ്രൌൺ. ടെന്‍ഡര്‍ വിളിക്കാതെയാണ് ഇസ്രയേല്‍ കമ്പനിക്ക് കരാര്‍ നല്‍കിയത്.

യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ടെന്‍ഡര്‍ വിളിക്കാതെ പ്രതിരോധ ഇടപാടുകള്‍ ഉറപ്പിക്കാനാരംഭിക്കുന്നത്. ഇസ്രയേലുമായി കഴിഞ്ഞവര്‍ഷം ഒപ്പുവച്ച സ്പൈഡര്‍ മിസൈല്‍ കരാറിലും ഇതുതന്നെ സംഭവിച്ചു. കാലതാമസം ഒഴിവാക്കുക എന്ന ന്യായം പറഞ്ഞാണ് ഇങ്ങനെ കരാര്‍ ഉറപ്പിക്കുന്നത്.

ഇടപാടിന്റെ ചരിത്രം

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഇസ്രയേലുമായി പതിനായിരം കോടിരൂപയുടെ പ്രതിരോധ ഇടപാടില്‍ യുപിഎ സര്‍ക്കാര്‍ ഒപ്പുവെച്ചത്. സിബിഐ അന്വേഷണം നേരിടുന്ന ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസുമായി (ഐഎഐ) രഹസ്യമായിട്ടാണ് മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്‍എസ്എഎം) കരാറില്‍ ഒപ്പുവച്ചിട്ടുള്ളത്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ബറാക് മിസൈല്‍ വാങ്ങിയതില്‍ അഴിമതി കണ്ടെത്തിയതിനെത്തുടന്ന് സിബിഐ അന്വേഷണം നേരിടുന്ന കമ്പനിയാണ് ഐഎഐ. അന്വേഷണം തുടരവെയാണ് അതേ കമ്പനിയുമായി മറ്റൊരു മിസൈല്‍ കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഈ കമ്പനിയില്‍നിന്ന് വാങ്ങുന്ന മിസൈല്‍ ഇതുവരെ പരീക്ഷിക്കുകയോ അത് നിര്‍മിക്കാനാവശ്യമായ സാങ്കേതികവിദ്യ കമ്പനിക്കുണ്ടോ എന്ന് നോക്കുകയോ ചെയ്യാതെയാണ് ഇസ്രയേല്‍ ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങി പ്രതിരോധമന്ത്രി എ കെ ആന്റണി കരാറുമായി മുന്നോട്ടുപോയതത്രെ.

എംആര്‍എഎസ്എഎമ്മിന് സമാനമോ അതിനേക്കാള്‍ ശേഷിയുള്ളതോ ആയ ഇന്ത്യയുടെ അഡ്വാൻ‌സ്‌ഡ് എയര്‍ ഡിഫന്‍സ് മിസൈലിനെയും ആകാശ് മിസൈലിനെയും തകര്‍ക്കുന്നതാണ് ഇസ്രയേലുമായുള്ള ഈ ഇടപാടെന്നും അതുകൊണ്ടുതന്നെ ഈ കരാറുമായി മുന്നോട്ടുപോകരുതെന്നും ഫെബ്രുവരി പത്തിന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചിരുന്നു. എങ്കിലും, ഈ എതിര്‍പ്പിനെയെല്ലാം മറികടന്നാണ് കരാറിലൊപ്പിട്ടത്.

സിബിഐ അന്വേഷണം നടത്തുന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടരുതെന്ന് നേരത്തെ പ്രതിരോധ മന്ത്രാലയത്തിലെ വിജിലന്‍സ് ഡിപ്പാര്‍ട്മെന്റ് ആവശ്യപ്പെട്ടിരുന്നു. അതേത്തുടര്‍ന്ന് തല്‍ക്കാലം മാറ്റിവയ്ക്കപ്പെട്ട ഈ നീക്കം 2008 മാര്‍ച്ചിലാണ് സജീവമായത്. കരാറിന് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതിയുടെ അംഗീകാരത്തിനായി പ്രതിരോധ മന്ത്രാലയത്തിനു പകരം ഡിആര്‍ഡിഒ ആണ് സമീപിച്ചത്. ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി കരാര്‍ ആവശ്യമാണെന്ന റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമീഷനില്‍നിന്നും നിയമ മന്ത്രാലയത്തില്‍നിന്നും സംഘടിപ്പിക്കുകയായിരുന്നു. സിബിഐ അന്വേഷണം നേരിടുന്ന ഐഎഐയുമായി കരാറിലെത്തരുതെന്ന പ്രതിരോധമന്ത്രാലയത്തിന്റെ മാര്‍ഗരേഖ മറികടന്നുള്ളതാണ് ഈ തീരുമാനം.

ഇസ്രയേലില്‍നിന്ന് വാങ്ങുന്ന മിസൈല്‍ഭാഗങ്ങള്‍ ഡിആര്‍ഡിഒയും നോവ എന്ന പേരിലുള്ള സ്വകാര്യകമ്പനിയും സംയുക്തമായി ഘടിപ്പിക്കും. ഇത്തരം കമ്പനികള്‍ നേരത്തെ പൊതുമേഖലാ കമ്പനികള്‍മാത്രമെ നടത്തിയിരുന്നുള്ളൂ. ആദ്യമായാണ് ഒരു സ്വകാര്യകമ്പനിയെ ഇതില്‍ പങ്കെടുപ്പിക്കുന്നത്. വാണിജ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുവായ സുധീര്‍ ചൌധരിയാണ് ഈ ഇടപാടിലെ മധ്യസ്ഥന്‍ എന്നാണറിവ്. ആര്‍ട്ടിലറി ഗണ്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇസ്രയേലിലെ സോള്‍ട്ടം കമ്പനിയുമായി നടത്തിയ ഇടപാടില്‍ സിബിഐ അന്വേഷണം നേരിടുന്നയാളാണ് ചൌധരി.

ഒപ്പിട്ടത് ഇസ്രായേലിന്റെ പക്കല്‍ ഇല്ലാത്ത സംവിധാനത്തിന്

പതിനായിരം കോടിയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടത് ഇസ്രയേല്‍ ഇതുവരെ വികസിപ്പിക്കാത്ത മിസൈല്‍ സംവിധാനം വാങ്ങാനാണത്രെ ‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) മൂന്ന് തവണ വിജയകരമായി പരീക്ഷിച്ച ഈ സംവിധാനം രാജ്യത്തെ പ്രതിരോധ ഉല്‍പ്പാദന യൂണിറ്റുകളില്‍ നിര്‍മിക്കാം. മാത്രമല്ല ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈല്‍ സംവിധാനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യ ആവശ്യപ്പെടുന്ന മിസൈല്‍ സംവിധാനം നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ആദ്യം ഇസ്രയേലിന് കൈമാറണം. എങ്കിലേ കരാര്‍ പ്രകാരം അവര്‍ക്ക് മിസൈല്‍ നിര്‍മിച്ചു ഇന്ത്യയ്ക്ക് നല്‍കാന്‍ കഴിയൂ. ഇസ്രയേല്‍ മിസൈലുകളേക്കാള്‍ ശേഷിയുള്ള ആത്യാധുനിക വ്യോമ പ്രതിരോധ (എഎഡി) മിസൈലുകളാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. എതിര്‍ദിശയില്‍ നിന്ന് വരുന്ന മിസൈലുകളെയും വിമാനങ്ങളെയും ഒരുപോലെ തകര്‍ക്കാന്‍ കഴിയുന്നതാണ് എഎഡി മിസൈല്‍ സംവിധാനം. ഇസ്രയേലിന്റെ മിസൈല്‍ സംവിധാനത്തിന് ഈ കഴിവില്ല. ശത്രുവിമാനങ്ങളെ മാത്രമേ അതിന് നേരിടാനാവൂ. 18 കിലോമീറ്റര്‍ ഉയരത്തില്‍ ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ഡിആര്‍ഡിഒയുടെ മിസൈല്‍ സംവിധാനത്തിന് കഴിയും. എന്നാല്‍ ഇസ്രയേല്‍ മിസൈലുകള്‍ക്ക് ഈ ശേഷിയില്ല.

മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയേക്കാള്‍ താഴെയുള്ള ഇസ്രയേലില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാനാണ് എ കെ ആന്റണിയുടെ മന്ത്രാലയം കരാര്‍ ഒപ്പിട്ടത്. സാങ്കേതിക സഹകരണമെന്ന പേരില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യ നേടിയശേഷമായിരിക്കും മിസൈല്‍ സംവിധാനം ഇസ്രയേല്‍ നിര്‍മിച്ചു നല്‍കുക. മികച്ച രീതിയില്‍ ഇവ നിര്‍മിക്കാന്‍ ഇസ്രയേലിനു കഴിയുമോ എന്നും ഉറപ്പില്ല. ഇസ്രയേല്‍ ഇത് ഇതുവരെ പരീക്ഷിച്ച് വിജയിച്ചിട്ടില്ല. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) മിസൈലുകള്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് കുവൈറ്റിലേക്ക് ഇറാഖ് വിട്ടയച്ച സ്കഡ് മിസൈലിനെ തകര്‍ത്ത അമേരിക്കന്‍ പേട്രിയറ്റ് മിസൈലിന് തുല്യമാണ് ബിഎംഡി-എഎഡി മിസൈലുകള്‍. ഇതോടെ അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ കൈവശമുള്ള സാങ്കേതികവിദ്യക്ക് തുല്യമായ നിലയാണ് ഇന്ത്യ കൈവരിച്ചത്. ലോക നിലവാരമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ നേടിക്കഴിഞ്ഞെന്ന് വിക്ഷേപണത്തിനുശേഷം പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പറയാനുള്ളത്

കരാര്‍ റദ്ദാക്കി കോഴയിടപാടിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ഇടതുപാര്‍ട്ടികളും വിശദാന്വേഷണം വേണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. രാഷ്ട്രീയ സംശുദ്ധത തെളിയിക്കാന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയോട് സി.പി.എം ആവശ്യപ്പെട്ടു.

സീതാറാം യെച്ചൂരി പറയുന്നതു ശ്രദ്ധിക്കുക..

ഇസ്രായേല്‍ കമ്പനിയുമായി മിസൈല്‍ നിര്‍മാണ കരാര്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് രണ്ടു വട്ടം പ്രധാനമന്ത്രിയെ തങ്ങള്‍ സമീപിച്ചിരുന്നതാണ്. അത് പല കാരണങ്ങള്‍ കൊണ്ടായിരുന്നു. ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് നടന്ന ബാരക് മിസൈല്‍ കുംഭകോണത്തില്‍ പെട്ട കമ്പനിയാണ് എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ്. അതേക്കുറിച്ച് സി.ബി.ഐ അന്വേഷണം നടക്കുന്നുവെന്ന കാര്യം അവഗണിച്ചാണ്, കരിമ്പട്ടികയില്‍ പെടുത്തേണ്ട അതേ കമ്പനിയുമായി പുതിയ ഇടപാടിന് മുതിര്‍ന്നത്.

കരാര്‍ പ്രകാരം നിര്‍മിക്കുന്ന മിസൈലിനേക്കാള്‍ പ്രഹരശേഷി കൂടിയത് നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ രാജ്യത്തെ പ്രതിരോധ ഗവേഷണ സ്ഥാപനം വികസിപ്പിച്ചിട്ടുണ്ട്. ഇത് അവഗണിച്ച് ഇസ്രായേല്‍ കമ്പനിയുമായി കരാറില്‍ ഒപ്പിട്ടത് കേന്ദ്രസര്‍ക്കാറിന്റെ അമിതതാല്‍പര്യവും അവിഹിതവും ഒരുപോലെ പ്രകടമാക്കുന്നു. ഫലസ്തീന്‍ ജനതയെ ഞെരിച്ചമര്‍ത്തുന്ന ഇസ്രായേലുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെടാമോ എന്ന കാതലായ ചോദ്യം ബാക്കി നില്‍ക്കുമ്പോള്‍ തന്നെയാണ്, ആ രാജ്യത്തിന് ഇന്ത്യയുടെ പ്രതിരോധ ഇടപാടില്‍ രണ്ടാം സ്ഥാനമുള്ളത്. പുതിയ ഇടപാടില്‍ 600 കോടിയുടെ കോഴയിടപാടിന്റെ കഥ ഇംഗ്ലീഷ് ദിനപത്രമായ ഡി.എന്‍.എ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.

ഇസ്രയേലുമായുള്ള മിസൈല്‍ ഇടപാടിലെ അഴിമതിയുടെ ധാര്‍മിക ഉത്തരവാദിത്തം പ്രതിരോധമന്ത്രി എ കെ ആന്റണി ഏറ്റെടുക്കണം.മിസ്റര്‍ ക്ളീന്‍ എന്ന് വിശേഷിക്കപ്പെടുന്ന ആന്റണി സംശുദ്ധി തെളിയിക്കാന്‍ തയ്യാറാകണം. നാല് ഇടതുപക്ഷ പാര്‍ടികളുടെ ജനറല്‍ സെക്രട്ടറിമാര്‍ 2008 മാര്‍ച്ച് 17ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ബറാക് മിസൈല്‍ ഇടപാടില്‍ അഴിമതി നടത്തിയ ഈ കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ ഇടപാടിലെ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും നടന്നാല്‍ കരാര്‍ റദ്ദാക്കാനും കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് മാര്‍ച്ച് 19ന് ആന്റണി അറിയിച്ചിരുന്നു. ആ വാക്ക് ആന്റണി പാലിക്കണം.

സര്‍ക്കാരിന്റെ മൌനം, കോണ്‍ഗ്രസിന്റെ നിഷേധം

മിസൈല്‍ കോഴ വലിയൊരു വിവാദമായി കത്തിപ്പടരുകയാണെങ്കിലും പ്രതിരോധ മന്ത്രാലയവും, കരാര്‍ പ്രകാരം നിര്‍മിക്കുന്നതിനേക്കാള്‍ മുന്തിയ ഇനം മിസൈലിന് ശേഷി വികസിപ്പിച്ചെടുത്ത പ്രതിരോധ ഗവേഷണ സ്ഥാപനവും ദിവസങ്ങളായി മൌനത്തിലാണ്. ഇതിനിടെ, കരാര്‍ വിവരം രഹസ്യമാക്കി വെക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെന്ന് ഇസ്രായേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസ് വെളിപ്പെടുത്തിയത് ദുരൂഹത ഒന്നുകൂടി വര്‍ധിപ്പിച്ചു. ഔദ്യോഗികമായി ഇനിയും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ഇടപാടില്‍ ക്രമക്കേടൊന്നുമില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞൊഴിഞ്ഞു.

സര്‍ക്കാറിനോട് എട്ടു ചോദ്യങ്ങള്‍

വിവാദമായ ഇന്ത്യ-ഇസ്രായേല്‍ മിസൈല്‍ കരാറിനെക്കുറിച്ച് സര്‍ക്കാറിനോട് സി.പി.എം എട്ടു ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നു.

1. ബാരക് മിസൈല്‍ ഇന്ത്യക്ക് നല്‍കുന്നതിന് ഇസ്രായേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസിന് ഒന്‍പതു കൊല്ലം മുമ്പ് എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്ത് കരാര്‍ നല്‍കിയിരുന്നു. ഇസ്രായേല്‍ കമ്പനി, ആയുധ ദല്ലാളായ സുരേഷ് നന്ദ, റാഫേല്‍ കോര്‍പറേഷന്‍ എന്നിവരെ പ്രതികളാക്കി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസ് നിലനില്‍ക്കേ, വിവാദ കമ്പനിയുമായുള്ള ഇടപാടുകള്‍ എന്തുകൊണ്ട് സര്‍ക്കാര്‍ വിലക്കിയില്ല?

2. മറ്റു രാജ്യങ്ങളുമായുള്ള കരാറുകളില്‍ ക്രമക്കേട് കാട്ടിയെന്നതിന് വിവാദ കമ്പനിയെക്കുറിച്ച് ഇസ്രായേല്‍ അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. 2005ല്‍ അതിന്റെ തലവന്‍ രാജി വെക്കുകയും ചെയ്തു. ഇത് സര്‍ക്കാറിന് അറിയാമായിരുന്നില്ലേ?

3. ഇസ്രായേല്‍ കമ്പനി ഇന്ത്യന്‍ ഏജന്റിനെ മാറ്റിയപ്പോള്‍, തനിക്ക് കമീഷന്‍ തുക ബാക്കി കിട്ടാനുണ്ടെന്ന് പരാതിപ്പെട്ട് ആദ്യ ഏജന്റ് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തെ സമീപിച്ച കാര്യം ഇവിടത്തെ പ്രതിരോധ മന്ത്രാലയം അറിഞ്ഞില്ലേ?

4. നൂതന ശേഷിയുള്ള മിസൈല്‍ സാങ്കേതികവിദ്യ പ്രതിരോധ ഗവേഷണ സംഘടന വികസിപ്പിച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ എന്തു പറയുന്നു? എന്നിട്ടും അതിനേക്കാള്‍ ശേഷി കുറഞ്ഞ മിസൈല്‍ നിര്‍മിക്കാന്‍ ഇന്ത്യ^ഇസ്രായേല്‍ സഹകരണം എന്തിന്?

5. ബാരക് മിസൈല്‍ ഇടപാടിലെന്നപോലെ ഇടനിലക്കാരും കോഴയും പ്രതിരോധ ഇടപാടുകളിലുണ്ടെന്ന് സര്‍ക്കാറിന് അറിയുമായിരുന്നില്ലെന്നോ? ഈ ഏജന്റുമാരെക്കുറിച്ചും സര്‍ക്കാറിന് അറിയുമായിരുന്നില്ലേ?

6. പുതിയ കരാറിന്റെ മൊത്തം തുകയില്‍ ആറു ശതമാനം വരുന്ന 'കൈകാര്യ ചെലവി'നെക്കുറിച്ച് എന്തു പറയുന്നു? ഏജന്റുമാരും കമീഷനും പാടില്ലെന്ന വ്യവസ്ഥക്ക് വിരുദ്ധമല്ലേ ഇത്?

7. കഴിഞ്ഞ മാസം 27ന് കരാര്‍ ഒപ്പിട്ട വിവരം എന്തുകൊണ്ട് രഹസ്യമാക്കി വെച്ചു

8. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടു ദിവസം മുമ്പു മാത്രം കരാറില്‍ ഒപ്പിട്ടത് എന്തുകൊണ്ട്?

സുതാര്യതയില്ലാത്ത 'രാജ്യരക്ഷ' (മാധ്യമം മുഖപ്രസംഗം 28 മാര്‍ച്ച് 2009)

ഇന്ത്യ-ഇസ്രായേല്‍ മിസൈല്‍ ഇടപാടില്‍ അഴിമതി മണക്കുന്നു. മുമ്പ് സ്വീഡനിലെ ബോഫോഴ്സ് കമ്പനിയുമായി ഉണ്ടാക്കിയ ഹവിറ്റ്സര്‍ തോക്കിടപാടില്‍ 64 കോടി രൂപയുടെ കോഴയാണ് നടന്നതെങ്കില്‍ 22 വര്‍ഷം കഴിഞ്ഞപ്പോഴേക്കും പത്തിരട്ടിയുടെ അഴിമതി നടന്നതായാണ് മുംബൈയിലെ 'ഡി.എന്‍.എ' പത്രത്തിന്റെ അന്വേഷണത്തില്‍ കണ്ടിട്ടുള്ളത്. ഇസ്രായേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസും (ഐ.എ.ഐ) ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനവും (ഡി.ആര്‍.ഡി.ഒ) ചേര്‍ന്നുള്ള ഇടപാടാണ് മധ്യദൂര കര-വായു മിസൈല്‍ നിര്‍മാണം. 10,000 കോടി രൂപയാണ് ഇതിന് ഇന്ത്യ കൊടുക്കേണ്ടത്. അതേസമയം, ഈ കുട്ടുസംരംഭത്തില്‍ 7000 കോടി ഐ.എ.ഐക്കാണ് കിട്ടുക. 3000 കോടിയേ ഡി.ആര്‍.ഡി.ഒക്ക് കിട്ടൂ. മാത്രമല്ല, 'ബിസിനസ് ചാര്‍ജുകള്‍' എന്ന വകയില്‍ 600 കോടി കൊടുത്തിരിക്കുന്നു. ഇത് ഒരു നിലക്കും ന്യായീകരിക്കാന്‍ പറ്റാത്തതാണ്. ഇത്തരമൊരു കരാറില്‍ ബിസിനസ് ചാര്‍ജ് നല്‍കുന്ന പതിവില്ല. ഇതാകട്ടെ മൊത്തം തുകയുടെ ആറുശതമാനവും. കടത്ത്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് എന്നീ വകയിലാണ് ഈ തുക എന്നാണ് ഇസ്രായേലി കമ്പനിയുടെ വിശദീകരണം. പക്ഷേ, പുറമെനിന്ന് കൊണ്ടുവരുന്ന ഘടകങ്ങള്‍ ഇന്ത്യയിലാണ് കൂട്ടിച്ചേര്‍ക്കുന്നത് എന്നതിനാല്‍ ഇപ്പറഞ്ഞ ചെലവുകള്‍ പരമാവധി ഒന്നര ശതമാനമേ വരൂ. തന്നെയുമല്ല, ശതമാനക്കണക്കില്‍ പറയുന്നതിനുപകരം, യഥാര്‍ഥത്തില്‍ ചെലവായ തുക അനുവദിക്കുന്നതാണ് കീഴ്വഴക്കം.

ഇത്ര കനത്ത തുക എല്ലാ കരുതല്‍ സംവിധാനങ്ങളെയും മറികടന്ന് എങ്ങനെ അനുവദിക്കപ്പെട്ടു എന്നത് കേന്ദ്രസര്‍ക്കാറാണ് ഇനി വിശദീകരിക്കേണ്ടത്. എ.കെ. ആന്റണിയുടെ കീഴിലുള്ള പ്രതിരോധ മന്ത്രാലയം വിശദമായി പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷമേ ഇത് മേല്‍നടപടികള്‍ക്കായി കൊടുക്കാനാവൂ. സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതി (സി.സി.എസ്) ആണ് കരാര്‍ അവസാനമായി പാസാക്കേണ്ടത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തരമന്ത്രി ചിദംബരം, പ്രതിരോധമന്ത്രി ആന്റണി, ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിംഗ് അഹ്ലുവാലിയ എന്നിവരാണ് സി.സി.എസിലുള്ളത്. 2007 ജൂലൈയില്‍ സി.സി.എസ് ഇതിന് പ്രാഥമിക അനുമതി നല്‍കി;

എന്നാല്‍, കരാറുമായി മുന്നോട്ടുപോകേണ്ടതില്ല എന്ന് കഴിഞ്ഞ മേയില്‍ തീരുമാനിക്കേണ്ടി വന്നിരുന്നു. മുമ്പ് ഇതേ ഇസ്രായേലി കമ്പനിയുമായി ഉണ്ടാക്കിയ ബറാക് മിസൈല്‍ ഇടപാടില്‍ അഴിമതിക്കുറ്റം ചാര്‍ത്തപ്പെട്ടതോടെയായിരുന്നു അത്. എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്തായിരുന്നു (1999) ഇന്ത്യന്‍ നാവിക സേനക്ക് 1150 കോടി രൂപയുടെ മിസൈല്‍ സംവിധാനം ഇസ്രായേലില്‍നിന്ന് വാങ്ങിയത്. ആ കച്ചവടത്തിലെ കോഴയിടപാടിന്റെ പേരില്‍ അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, നാവികമേധാവി അഡ്മിറല്‍ സുശീല്‍കുമാര്‍, ആയുധമിടപാടുകാരന്‍ സുരേഷ് നന്ദ തുടങ്ങി പലര്‍ക്കുമെതിരെ സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ കരാര്‍ വേണ്ടെന്നുവെച്ചത്. എന്നാല്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന്റെ തൊട്ടുമുമ്പ് ഈ കരാര്‍ പെട്ടെന്ന് ഒപ്പുവെക്കുകയായിരുന്നു.

രാജ്യരക്ഷയും രാജ്യക്ഷേമവും ബലികഴിച്ചുകൊണ്ടുള്ള ഇസ്രായേല്‍ ബാന്ധവമാണ് ഈ ഇടപാടിന്റെ പശ്ചാത്തലം. ബറാക് മിസൈലിനു പുറമെ ഫാല്‍ക്കണ്‍ അവാക്സ് വിമാനങ്ങള്‍, സ്പൈഡര്‍ വ്യോമപ്രതിരോധ സംവിധാനം, ഗ്രീന്‍പൈന്‍ റഡാര്‍ സംവിധാനം, ഹെറണ്‍ ആളില്ലാ വിമാനം, ക്രിസ്റ്റല്‍മേസ്, പൈത്തണ്‍ തുടങ്ങി ഇരുപതിലേറെ വന്‍ കരാറുകള്‍ ഇസ്രായേലിന് ഇതിനകം നല്‍കിയിട്ടുണ്ട്. പത്തോളം ഇടപാടുകള്‍ വരാന്‍ പോകുന്നുമുണ്ട്. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് വന്‍തോതില്‍ ഉയര്‍ത്തിയത് രാജ്യത്തിന്റെ രക്ഷക്കോ അതോ ഇസ്രായേലി കമ്പനികളുടെ രക്ഷക്കോ എന്ന ചോദ്യമുയര്‍ത്തുന്നതാണ് ഇതിലേറെയും. കാരണം, രാജ്യരക്ഷയാണ് പ്രധാനമെങ്കില്‍ നാം കഴിയുന്നത്ര തദ്ദേശീയ ഉപകരണങ്ങളും സംവിധാനങ്ങളുമാണ് ഉപയോഗിക്കുക. ഇന്ത്യക്കകത്ത് വികസിപ്പിക്കാന്‍ തീരെ സാധ്യമല്ലാത്തതും എന്നാല്‍, രാജ്യരക്ഷക്ക് അനുപേക്ഷണീയവുമായ ആയുധങ്ങളും സജ്ജീകരണങ്ങളും മാത്രമേ പുറമെനിന്ന് വാങ്ങുകയുള്ളൂ. അങ്ങനെ വാങ്ങുമ്പോഴും അപരരെ ആശ്രയിക്കുന്ന രീതി കഴിവതും നേരത്തേ ഉപേക്ഷിച്ച് സ്വാശ്രയത്വം സ്ഥാപിച്ചെടുക്കാന്‍ ബോധപൂര്‍വം ശ്രമിക്കും.

എന്നാല്‍, ഇപ്പോള്‍ വിവാദമായ കരാറില്‍ ഇന്ത്യന്‍ പങ്കാളിയായ ഡി.ആര്‍.ഡി.ഒക്ക് 30 ശതമാനം മാത്രം വകയിരുത്തിയതും 600 കോടി സംശയാസ്പദമായി കൊടുത്തതും മാത്രമല്ല നഷ്ടം. ഇത്ര വലിയ കൂട്ടുകച്ചവടത്തിനൊടുവില്‍ ഇന്ത്യക്ക് മിസൈലിന്റെ സാങ്കേതികവിദ്യ കൈമാറുന്നില്ല. 'സീക്കര്‍ ടെക്നോളജി' തുടര്‍ന്നും ഇസ്രായേലിന്റെ കൈയില്‍ ഭദ്രമായി ഇരിക്കും -വീണ്ടും വീണ്ടും നാം അവരെ ആശ്രയിച്ചുകൊണ്ടേയിരിക്കണമെന്നര്‍ഥം.

രാജ്യരക്ഷയുടെ കാര്യത്തില്‍ സ്വാശ്രയത്വം കൈവരുത്താന്‍ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല, മുമ്പ് നേടിക്കഴിഞ്ഞ തദ്ദേശീയ വിദ്യപോലും ഉപേക്ഷിച്ച് ഇസ്രായേലിനെ ആശ്രയിക്കുന്ന രാജ്യദ്രോഹവും അരങ്ങേറുന്നുണ്ട്. ഇപ്പോള്‍ ഒപ്പുവെച്ച മിസൈല്‍ ഇടപാടുതന്നെ നമ്മുടെ സ്വന്തം മിസൈലായ 'ആകാശി'നെ അട്ടത്തുവെച്ചുകൊണ്ടുള്ളതാണ്. ബറാക് കേസിനെ തുടര്‍ന്ന് ഇപ്പോഴത്തെ ഇസ്രായേലി ഇടപാട് വേണ്ടെന്നുവെച്ചപ്പോള്‍ തന്നെ നാം വ്യക്തമാക്കിയിരുന്നു, 'ആകാശ്' നമ്മുടെ ആവശ്യങ്ങള്‍ക്ക് മതിയായതാണെന്ന്. സ്പൈഡര്‍ വ്യോമപ്രതിരോധത്തിനുപകരം നമ്മുടെ സ്വന്തം 'ത്രിശൂല്‍' മതിയായിരുന്നു. നമ്മുടെ 'ലക്ഷ്യ'യും എം.എ.എല്‍.ഇയുമുള്ളപ്പോള്‍ ഇസ്രായേലിന്റെ യു.എ.വികള്‍ (ആളില്ലാ വിമാനങ്ങള്‍) വേണ്ടതില്ലായിരുന്നു. ബാലിസ്റ്റിക് വേധ മിസൈലുകള്‍ നാം വികസിപ്പിച്ചിട്ടുണ്ട്; എന്നിട്ടും ഇസ്രായേലിന്റെ എ.ബി.എം വാങ്ങുന്നു. 'ത്രിശൂലി'ന്റെ കാര്യത്തില്‍, സംവിധാനം വികസിപ്പിക്കുന്ന ജോലികഴിഞ്ഞിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇതിന്റെയും 'ആകാശി'ന്റെയും പ്രവര്‍ത്തന പരീക്ഷണം നടത്താതെ നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്തുവന്നിട്ടുള്ളത്. ഏതു കാലാവസ്ഥയിലും പ്രവര്‍ത്തനക്ഷമമായ തദ്ദേശീയ നിര്‍മിത മിസൈലാണ് 'നാഗ്'! അതിന്റെയും പരീക്ഷണം വൈകിയിരിക്കുന്നു. നാം വാങ്ങാന്‍ പോകുന്ന 'ഗലീല്‍' റൈഫിളുകള്‍ എ.കെ 47 ഇനത്തില്‍ പെടുന്നവയാണ്. നാം സ്വന്തമായി 'ഇന്‍സാസ്' റൈഫിളുകള്‍ വികസിപ്പിച്ചിരിക്കെ 'ഗലീല്‍' വാങ്ങേണ്ട ആവശ്യമേയില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അഴിമതി മാത്രമല്ല ഇവിടെ പ്രശ്നം. രാജ്യരക്ഷ കൂടിയാണ്. നമ്മുടെ വിദേശനയവും സാമ്പത്തിക നയവും പോലെ പ്രതിരോധവും പുതിയ യജമാനന്മാരെ ഏല്‍പിച്ച്, ചോദിക്കുന്ന കപ്പം കൊടുത്തുകൊള്ളാമെന്ന് നാം സമ്മതിച്ചുകഴിഞ്ഞുവോ? ഇതെല്ലാം നാട്ടുകാര്‍ക്ക് അറിയണമെന്നുണ്ട്. മന്‍മോഹന്‍സിംഗും എ.കെ. ആന്റണിയും കാര്യങ്ങള്‍ ഒന്ന് തുറന്നുപറയുമോ?

അവലംബം: വിവിധ പത്രവാര്‍ത്തകള്‍
കടപ്പാട്. വര്ക്കേഴ്സ് ഫോറം

No comments:

Post a Comment

Visit: http://sardram.blogspot.com