06 April, 2009

ദൈവം ഉറങ്ങുകയാണ്

ദൈവം ഉറങ്ങുകയാണ്

ദൈവമേ..നീ എവിടെയാണ്...?

ഇന്നലെയും നഗരത്തില്‍ ബോംബ് പൊട്ടി.

ദൈവാധീനം!

അത്യാഹിതം നിയന്ത്രണാതീതമായില്ല. പൊട്ടിക്കഴിഞ്ഞശേഷം സ്വയം നിര്‍വീര്യമായി ബോംബ് അതിന്റെ ദേശസ്‌നേഹം കാണിക്കുകയും ചെയ്‌തു. പ്രശ്‌നം ഗുരുതരവുമായില്ല. എണ്ണിത്തീര്‍ക്കാവുന്ന ശവങ്ങളേ ഉണ്ടായിരുന്നുള്ളു.

അക്കങ്ങള്‍ പെറുക്കിവെച്ച് മരണം കണക്കാക്കേണ്ടി വന്നില്ല എന്നുള്ളത് തന്നെ സംഭവത്തിന്റെ ലാളിത്യം വ്യക്തമാക്കുന്നു. മാത്രമല്ല, അതുകൊണ്ട് മരണത്തെക്കുറിച്ച് ഔദ്യോഗികവും അനൌദ്യോഗികവുമായ തര്‍ക്കങ്ങളും ഉണ്ടായില്ല.

കണക്കില്‍പ്പെടാതെ അന്ത്യകര്‍മങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്ന അപമാനത്തില്‍ നിന്ന് ജഡങ്ങള്‍ രക്ഷപ്പെടുകയും ചെയ്‌തു. പൊതുവെ ശാന്തവും,സമാധാനപരവും, രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാത്തതുമായിരുന്നു ആ സ്‌ഫോടനം. ഒരു ചായക്കോപ്പയിലെ പൊട്ടിത്തെറി.

മരണം രണ്ടിലൊതുങ്ങിയത് ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും നിലവാരമില്ലാത്തതായിപ്പോയി. ഒരാളെക്കൊന്നാല്‍ കൊല, പത്തുപേരെക്കൊന്നാല്‍ മനോരോഗി, നൂറുപേരെക്കൊന്നാല്‍ യുദ്ധം എന്നാണല്ലൊ കണക്ക്. അതുകൊണ്ട് ഈ ' രണ്ട് ' ഏതില്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. തര്‍ക്കം തീരുന്നതു വരെ ഇതില്‍ അഭിപ്രായം പറയാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവും.

എന്തായാലും മരിച്ച രണ്ടുപേര്‍ രണ്ടു മതത്തില്‍പെട്ടവരായത് നന്നായി. അതുകൊണ്ട് മാത്രം മതനിരപേക്ഷത 1- 1ല്‍ ശക്തമായ സമനില പാലിച്ചു. നമ്മുടെ ജനാധിപത്യ - മതനിരപേക്ഷ സങ്കല്‍പ്പം എത്ര ഭദ്രമാണെന്നതിന്റെ തെളിവാണ് ഈ 1-1. നാനാത്വത്തില്‍ ഏകത്വത്തിന്റെ നിദാനമായി ഈ 1-1.വൈവിധ്യം ബലഹീനതയല്ല, ശക്തി തന്നെയാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ 1-1. ഈശ്വര്‍ അള്ളാ തേരേ നാം എന്ന് ഈ 1-1ല്‍ ഉറച്ചുപാടാം. ദൈവം ഒന്നാണെന്നും മനുഷ്യര്‍ അതിനെ രാമനെന്നും അള്ളായെന്നും മാറിമാറി വിളിക്കുന്നതാണെന്നും ഈ 1-1 തെളിയിക്കുന്നു.

തെരുവില്‍ ചെരുപ്പ്കുത്തുന്ന പയ്യനും, വസ്ത്രം വില്‍ക്കുന്ന മധ്യവയസ്‌ക്കനുമാണ് മരിച്ചത്.

ചെരുപ്പ്കുത്തിയായ പയ്യന്‍ ഭാഗ്യവാനാണ്. അവന്‍ അനാഥന്‍. അവനെക്കുറിച്ച് അവനൊന്നും അറിയാത്തതിനാല്‍ സംതൃപ്‌തനുമായിരുന്നു. ഓര്‍ക്കാന്‍ ഒരു ബാല്യം പോലും ഇല്ല. ഭൂതകാലത്തിന്റെ ഭാരമില്ല. ഗൃഹാതുരത്വം പറഞ്ഞ് രസിക്കാനുള്ള വരുമാനവുമില്ല.

ഏകാകിയായ ദരിദ്രന്റെ അലസസുന്ദരമായ ജീവിതം!. അവന് ആമുഖം വേണ്ട. പരിചയപ്പെടുത്താന്‍ ഒരു സ്വാഗത പ്രാസംഗികനെ കൊണ്ടു നടക്കേണ്ട.

ഓര്‍മ വെച്ച നാള്‍ മുതല്‍ ഈ തെരുവിലുണ്ട്. വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും തെരുവ്. ഇവിടെ വരുന്നത് സ്വപ്‌നങ്ങള്‍ ഉള്ളവര്‍ മാത്രമാണ്. പണത്തിന്റെ സ്വപ്‌നം!

ചവിട്ടിക്കടന്നുപോയവര്‍ എത്ര. ചവിട്ടുകൊണ്ടവര്‍ എത്ര. എന്നിട്ടും ആരും പിന്മാറുന്നില്ല. ആരും തോല്‍ക്കുന്നില്ല. ചിലര്‍ മറ്റുള്ളവരെ പെട്ടെന്ന് കടന്ന് പോകുന്നു എന്നു മാത്രം.

ഇതോന്നും അവന്‍ അറിഞ്ഞില്ല. അവന്‍ ചെരുപ്പുകളെ മാത്രം കാത്തിരിക്കുകയാണ്. ചെരുപ്പുകളെ മാത്രം. അവന്‍ ഒരിക്കലും മുഖമുയര്‍ത്താറില്ല. അതിന്റെ ആവശ്യമില്ല. അവന് ചെരുപ്പുകള്‍ മതി. ആരുടെ കാലിലാണ് അത് കിടക്കുന്നതെന്ന് അവനറിയേണ്ട. അവനെ ഈ തൊഴില്‍ പഠിപ്പിച്ചയാളും ആരെയും നോക്കാറില്ലായിരുന്നു. എങ്ങനെയാണ് അയാളുടെ അടുത്തെത്തിയതെന്ന് അവനറിയില്ല.

ഇതേ സ്ഥലത്ത് തന്നെയാണ് അയാളും ഇരുന്നത്. എങ്ങനെയോ അയാളുടെ അടുത്തെത്തി. അയാള്‍ക്ക് അവനോട് എന്തോ ഇഷ്‌ടം തോന്നി.

അയാള്‍ അവനോട് പേര് ചോദിച്ചു. അന്ന് അവന് പേരില്ലായിരുന്നു. അയാള്‍ ഒരു പേര് വിളിച്ചു. അങ്ങനെ ആദ്യമായി അവന് ഒരു പേരു കിട്ടി. അയാള്‍ മരിച്ചതോടെ അവന്‍ ആ പേരും ഉപേക്ഷിച്ചു. ഈ നഗരത്തില്‍ ജീവിക്കാന്‍ പേരു വേണ്ട.

അയാളും അവനെപ്പോലെ ആരുമില്ലാത്തവനായിരുന്നു. കറുത്ത് മെലിഞ്ഞ ഒരാള്‍. കറുത്ത തൊപ്പിയും, വെളുത്ത താടിയും.നെറ്റിയില്‍ തഴമ്പ്. മുഖം നിറയെ ചുളിവുകള്‍. കറുത്ത് ഉണങ്ങിയ ചുണ്ട്. വെളുത്ത് പിഞ്ഞിയ ജുബ്ബ. ആര്‍ക്കും ഇഷ്‌ടം തോന്നാത്ത രൂപം.

അയാള്‍ക്ക് അതിന്റെ ആവശ്യവുമില്ല. പക്ഷേ അവന്‍ മാത്രം ആ കണ്ണില്‍ കരുണ കണ്ടു. നെറ്റിയിലെ തഴമ്പ് ദയാപൂര്‍വം അവനെ നോക്കുന്നതായി തോന്നി.

കിട്ടുന്ന പണം ഈ തഴമ്പില്‍ തൊട്ടാണ് അയാള്‍ പെട്ടിയിലിട്ടത്. ഈ പണം അയാള്‍ക്ക് ദൈവം കൊടുക്കുന്നതായിരുന്നു. അതുകൊണ്ട് അവര്‍ ഭക്ഷണം കഴിച്ചു. പലപ്പോഴും രണ്ടു പേര്‍ക്ക് വിശപ്പ് തീരാനുള്ള പണം ഉണ്ടാവില്ല. ആ പട്ടിണി നിശ്ശബ്‌ദമായി പങ്കുവെച്ച് അവര്‍ ഉറങ്ങി, സ്വപ്‌നങ്ങളില്ലാതെ.

ഒരു ദിവസം പെട്ടെന്ന് അയാള്‍ മരിച്ചു.

സൂചിയും നൂലുമായി അയാള്‍ ഇരുന്ന ആ പഴയ പത്രത്തിന്റെ മീതെ ഒരു കാല്‍ കുന്തിച്ച് മുഖം മുട്ടുകാലില്‍ താങ്ങി അവനുമിരുന്നു; കാലുകള്‍ നീളുന്നതും കാത്ത്. അതാണ് അവന്റെ ചോറ്. എല്ലാ കാലുകളും അവന് ദൈവം തരുന്നതായിരുന്നു. ആ കാലുകളില്‍ അവന്‍ ഹിന്ദുവിനെയും മുസ്ലീമിനെയും ക്രിസ്‌ത്യാനിയെയും കണ്ടില്ല. അവന്‍ അതില്‍ ദൈവത്തെ കണ്ടു.

പണം നെറ്റിയില്‍ തൊട്ട് പെട്ടിയിലിട്ടു.

എന്നിട്ടും അവന്റെ ശരീരം ചിതറിത്തെറിച്ചു.

ദൈവമേ..നീ എവിടെയാണ്?

നീ എന്തുകൊണ്ട് അവന്റെ രക്ഷകനായില്ല ?

നീ ആരെയാണ് ഭയപ്പെടുന്നത്?

വസ്‌ത്ര വ്യാപാരി അനാഥനല്ല. അയാള്‍ക്ക് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. രണ്ടുപേരും പഠിക്കുന്നു.

അയാള്‍ക്ക് സ്വപ്‌നങ്ങളുണ്ട്. അയാള്‍ക്ക് കിട്ടുന്ന ഓരോ നാണയവും ആ സ്വപ്‌നങ്ങളിലേക്കുള്ള യാത്രയാണ്. രാത്രിയില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ അയാള്‍ തകരപ്പെട്ടി തുറന്ന് പണമെണ്ണുന്നു.

ഇനിയെത്ര ദൂരം?

മക്കളെ പഠിപ്പിച്ച് മിടുക്കികളാക്കണം. പിന്നെ അവര്‍ക്ക് നല്ല വിവാഹം. അവസാന കാലത്ത് സ്വസ്ഥമായി കഴിയാനുള്ള വസ്‌തുവകകള്‍.

കണക്ക് കൂട്ടിയാണ് അയാളുടെ ജീവിതം.

രാവിലെയും രാത്രിയും അയാള്‍ ഗണപതിക്കോവിലില്‍ പോകും. കണക്കുകള്‍ തെറ്റരുതേ എന്ന് പ്രാര്‍ഥിക്കും. ഒരു വിഹിതം ദൈവത്തിനും നല്‍കും.

വിവിധ തരം തുണികളെടുത്ത് അയാള്‍ വഴിയാത്രക്കാരെ വീശിക്കാണിച്ചു. ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞു. ആളുകള്‍ തടിച്ചുകൂടി. ഓരോ തുണിക്കും അവര്‍ വിലപേശി. വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും മെച്ചം. നന്മനിറഞ്ഞ ലാഭം.

സ്‌നേഹത്തോടെയുള്ള പെരുമാറ്റം. സൌമ്യഭാവം. ആളുകള്‍ അയാളെത്തേടി എത്തി. ഇയാള്‍ ചതിക്കില്ലെന്ന് അവര്‍ പരസ്‌പരം പറഞ്ഞു. കുട്ടികള്‍ അയാളെ 'മാമാ' എന്ന് വിളിച്ചു. അവര്‍ക്ക് അയാളെ വലിയ ഇഷ്‌ടമായി. അയാള്‍ക്ക് ചുറ്റും തിരക്ക് കൂടി. അയാള്‍ കൂടുതല്‍ കൂടുതല്‍ തുണികള്‍ കൊണ്ടുവന്നു. വിവിധ നിറത്തിലുള്ള തുണികള്‍. എല്ലാം വിറ്റുപോയി.

അയാള്‍ക്ക് ലാഭം കൂടി.

ശബ്‌ദമുണ്ടാക്കാതെ അയാള്‍ സ്വന്തം സ്വപ്‌നത്തിലേക്ക് കൂടുതല്‍ അടുത്തു.

അയാള്‍ക്ക് ഒപ്പം ആ കുടുംബവും.

വെടിച്ചില്ലുകള്‍ അയാളുടെ നെഞ്ചും തകര്‍ത്തു.

സ്വപ്‌നങ്ങളുടെ സ്വകാര്യ സിംഹാസനം ഛിന്നഭിന്നമായി.

ഭാര്യയും മക്കളും ജഡത്തില്‍ കെട്ടിപ്പിടിച്ചു. ആ ജഡം എടുത്തുകൊണ്ടു പോയാല്‍ അവശേഷിക്കുന്നത് ശൂന്യതയാണ്. ശബ്‌ദമില്ലാത്ത, ചലനമില്ലാത്ത ശൂന്യത; ഒരിക്കലും അടയ്‌ക്കാത്ത ഒരു ശവപ്പെട്ടി പോലെ.

ആ ശവത്തില്‍ അവര്‍ മുറുക്കെമുറുക്കെപ്പിടിച്ചു. ആരൊക്കെയോ അവരുടെ കൈകള്‍ വിടുവിച്ചു. ശവം ചുടലയിലേക്കെടുത്തു. ചുടലത്തീ അണഞ്ഞിട്ടും വിലാപത്തിന്റെ നേര്‍ത്ത പുക ഉയര്‍ന്നുകൊണ്ടേയിരുന്നു.

ദൈവമേ, നീ എവിടെയാണ്?

നിന്നെ വിശ്വസിക്കുന്നവരില്‍ നിന്നു നീ എങ്ങോട്ടാണ് ഒളിച്ചോടുന്നത്?

നീ ആരെയാണ് ഭയക്കുന്നത്?

സ്‌കൂള്‍ ബസ്സില്‍നിന്നു തുള്ളിച്ചാടി അമ്മയുടെ അടുത്തേക്കോടിയ പിഞ്ചുകുഞ്ഞ് വെടിയേറ്റ് വീണതും നീ കണ്ടില്ല.

അന്നും അവള്‍ക്ക് അമ്മയോട് എന്തോ പറയാനുണ്ടായിരുന്നു.

നൂറില്‍ നൂറും കിട്ടിയെന്നോ, നൃത്തത്തില്‍ ഒന്നാമതായെന്നോ, പാട്ടില്‍ മിടുക്കിയായെന്നോ, ടീച്ചര്‍ ഉമ്മകൊടുത്തെന്നോ..മറ്റോ.

നീ അതിന് സമ്മതിച്ചില്ല.

അമ്മയുടെ മടിത്തട്ടില്‍ അവള്‍ രക്തം വാര്‍ന്ന് കിടന്നു.

എല്ലാ തുമ്പികളെയും കണ്ടു തീരുന്നതിന് മുമ്പ്, എല്ലാ പൂക്കളും വിടരുന്നതിനു മുമ്പ്, എല്ലാ നക്ഷത്രങ്ങളും ചിരിക്കുന്നതിനു മുമ്പ്, എല്ലാ കഥകളും കേട്ടു തീരുന്നതിന് മുമ്പ്...അവളെ അമ്മയുടെ മാറില്‍ നിന്നു പറിച്ചെടുക്കുകയാണ്.

അമ്മയുടെ മടിയില്‍ കിടന്ന് അവള്‍ കെഞ്ചി..

'അമ്മേ..എനിക്ക് ഉറക്കം വരുന്നപോലെ..'

അവള്‍ കണ്ണുകള്‍ ആവുന്നത്ര തുറക്കാന്‍ ശ്രമിച്ചു. ആവുന്നത്ര ശക്തിയില്‍ ശ്വസിക്കാന്‍ ശ്രമിച്ചു.

പക്ഷേ,

കൈകള്‍ തണുത്തുതുടങ്ങി, കാലുകള്‍ മരവിച്ചു തുടങ്ങി, കണ്ണുകള്‍ കൂമ്പിത്തുടങ്ങി.

ജീവന്റെ കൂട്ടില്‍ നിന്ന് ഒരു കിളിക്കുഞ്ഞ് താഴെ വീണു.

'പൊന്നുമോളേ..'

അമ്മയുടെ ഇടനെഞ്ചില്‍ നിന്ന് ഒരിടിവാള്‍ പാഞ്ഞു.

ദൈവമേ, നീ എവിടെയാണ്?

ഈ ശബ്‌ദവും നീ കേള്‍ക്കുന്നില്ലേ?

ഞങ്ങളുടെ സര്‍വശക്തനായ ദൈവം ഇപ്പോള്‍ അന്ധനും ബധിരനുമാണോ?

എവിടെ നിന്റെ വിശ്വരൂപം?

എവിടെ നിന്റെ ദിവ്യാല്‍ഭുതം?

എവിടെ നിന്റെ സംഹാരശക്തി?

ഞങ്ങളുടെ പൂജാപാത്രങ്ങളില്‍ ചോരവീഴുന്നത് നീ കാണുന്നില്ലേ?

വിശ്വസിക്കാന്‍ ഒരു കെട്ടുകഥയെങ്കിലും തന്ന് നീ ഞങ്ങളെ ഉപേക്ഷിച്ചുകൊള്ളു.

എങ്കിലും ഇത് ഞങ്ങളുടെ ബാഷ്‌പാഞ്‌ജലി.


****

എം എം പൌലോസ്
കടപ്പാട്.

No comments:

Post a Comment

Visit: http://sardram.blogspot.com