10 April, 2009

കമ്പോളത്തിന്റെ കൊമ്പൊടിയുന്നു

കമ്പോളത്തിന്റെ കൊമ്പൊടിയുന്നു

കമ്പോളം മൂക്കുംകുത്തി പാതാളത്തിലേക്ക്...

1990-ന്റെ തുടക്കത്തില്‍ അവര്‍ പറഞ്ഞു....

സോഷ്യലിസത്തിന്റെ കഥ കഴിഞ്ഞു. സോവിയറ്റ് യൂണിയന്‍ ചിതറിപ്പറന്നു.. മുതലാളിത്തം വെന്നിക്കൊടി നാട്ടി. കാലം ഇനി ഇവിടെ തങ്ങിനില്‍ക്കും. ചരിത്രം അവസാനിച്ചുകഴിഞ്ഞു.. ആരും ഭയപ്പെടേണ്ടതില്ല.. നിങ്ങളെ കമ്പോളം സംരക്ഷിക്കും. വര്‍ഗ്ഗവും വര്‍ഗ്ഗസമരവുമില്ലാത്ത 'സമത്വ സുന്ദരലോകം' കമ്പോളം വാഗ്ദാനം ചെയ്യുന്നു.! 'പൊതുമേഖല' ഇനി ആവശ്യമില്ല.... സബ്‌സിഡികള്‍ 'അസമത്വം' സൃഷ്‌‌ടിക്കും..! സര്‍ക്കാര്‍ കച്ചവടം നടത്തരുത്.. സമസ്‌ത സാമൂഹികപ്രശ്‌നങ്ങള്‍ക്കും കമ്പോളം പരിഹാരം കണ്ടുകൊള്ളും. മത്സരം കാര്യക്ഷമത കൊണ്ടുവരും. സ്വകാര്യവല്‍ക്കരണം വളര്‍ച്ചയായി പരിണമിക്കും.. വളര്‍ച്ച സാമൂഹികപുരോഗതിയായി വികസിക്കും.. അസമത്വങ്ങള്‍ അവസാനിക്കും... എല്ലാവര്‍ക്കും വേണ്ടതെല്ലാം ലഭിക്കും.. ജനാധിപത്യം പൂത്തുലയും.. ലോകം ഒരു ഗ്രാമമാവും.. അതാണ് ചരിത്രം അവസാനിച്ചുവെന്ന് ഞങ്ങള്‍ പറയുന്നത് !

അവിടെ യുദ്ധങ്ങളില്ല, ശീതയുദ്ധമോ ഉഷ്‌ണയുദ്ധമോ തീരെയുണ്ടാവില്ല.. അവിടെ വിലക്കയറ്റമുണ്ടാവില്ല.. വില കയറ്റാന്‍ ശ്രമിക്കുന്നവര്‍ മത്സരത്തില്‍ കീഴ്പ്പെടുത്തപ്പെടും അവിടെ ദേശീയ അതിരുകളോ സംഘര്‍ഷങ്ങളോ ഉണ്ടാവില്ല. കമ്പോളം അത്തരക്കാരെ ഉദ്ഗ്രഥിക്കും.. മതവൈരങ്ങളോ തീവ്രവാദങ്ങളോ പച്ചകൊടിവീശില്ല... അതെല്ലാം കമ്പോളത്തിന്റെ രക്തരഹിത വിനോദവ്യവസായത്തില്‍ ആവിയായി പോകും. ദാരിദ്ര്യമില്ലാതായാല്‍ പിന്നെ എന്തിന് വംശീയത.. എല്ലാവരും മത്സരിച്ച് പണിയെടുക്കുന്നിടത്ത് പട്ടിണി ഉണ്ടാവുമോ? കമ്പോളമാണ് യഥാര്‍ത്ഥ ദൈവമെങ്കില്‍, പിന്നെ പരശതം ദൈവങ്ങളെന്തിന് ? ഇത് മുതലാളിത്തമല്ല, ആഗോളവല്‍ക്കരണമാണ്. ആഗോളകമ്പോള വ്യവസ്ഥ എന്ന് വിളിച്ചോളൂ.. മനസിലായില്ലേ, മനസിലാകാത്തവരെ ഈ 'സമത്വസുന്ദര' ലോകത്തിലേക്കാനയിക്കാന്‍ ഞങ്ങള്‍ക്ക് ചില അമ്പാസിഡര്‍മാരുണ്ട്.. ആഗോള കമ്പോളാധിപന്‍മാര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഭരണഘടനയുണ്ട്. WTO എന്ന് കേട്ടിട്ടില്ലേ? ഐ.എം.എഫും. ലോകബാങ്കും, എഡിബിയും ഒക്കെ നിങ്ങളെ ലോക കമ്പോളവുമായി ഉദ്ഗ്രഥിക്കും. നിങ്ങള്‍ ഒന്നും അധികമായി ചെയ്യേണ്ടതില്ല. അവരുടെ പലിശരഹിത വായ്‌പ വാങ്ങി ധൂര്‍ത്തടിച്ചാല്‍ മാത്രം മതി. എത്രയും വേഗം നിങ്ങള്‍ സമത്വാധിഷ്‌ഠിത ആഗോള കമ്പോള വ്യവസ്ഥയിലെ വിശ്വപൌരന്മാരായിതീരും.. അല്ല, വാഴിക്കപ്പെടും...! മനസ്സിലായോ നാട്ടുകാരെ..?

ചരിത്രം പ്രയാണം തുടരും.........

2008 സെപ്തംബറില്‍ അവരെത്തിച്ചേര്‍ന്നത്..

സമത്വസുന്ദര കമ്പോള വ്യവസ്ഥയുടെ രാജധാനിയില്‍ രണ്ട് മാസത്തിനുളളില്‍ 16 അന്താരാഷ്‌ട്ര ബാങ്കുകള്‍ നിലം പൊത്തി.. 130 രാഷ്‌ട്രങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും 'സുരക്ഷാകവചം' തീര്‍ത്ത് വിലസിയ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് എന്ന ഇന്‍ഷൂറന്‍സ് സ്ഥാപനം അടക്കം 14 ഇന്‍ഷൂറന്‍സ് കമ്പനികള്‍ തകര്‍ന്നുവീണു! എ.ഐ.ജി അടക്കം 12 കമ്പോള ഭീമന്‍മാരെ അമേരിക്കയിലും യൂറോപ്പിലും ദേശസാല്‍ക്കരിച്ചു! 117 ബാങ്കിംഗ് നിക്ഷേപ- ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഈ വര്‍ഷം തീരുംമുമ്പ് പാപ്പരാവാന്‍ കാത്തിരിക്കുകയാണ്.!

ആഗോള കമ്പോള വ്യവസ്ഥയുടെ നെടുനായകത്വം വഹിക്കുന്ന അമേരിക്കയുടെ ഓഹരി കമ്പോളം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയുടെ വക്കിലുമായി... ഓഹരി ഉടമകളുടെ നാലരട്രില്യന്‍ ഡോളര്‍ ഒലിച്ചുപോയി! പെന്‍ഷന്‍ഫണ്ടുകളും മ്യൂച്ചല്‍ഫണ്ടുകളും തകര്‍ന്നടിഞ്ഞു.. ഈ ഇനത്തില്‍ 2 ട്രില്യന്‍ഡോളറിന്റെ കവര്‍ച്ചയാണ് നടന്നത് ! രണ്ടുമാസംകൊണ്ട് പൊട്ടിപ്പൊളിഞ്ഞ ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും ഓഹരി കമ്പോളത്തിനും വേണ്ടി രണ്ട് ലക്ഷം കോടി ഡോളറാണത്രെ അമേരിക്കന്‍ ഖജനാവ് നേരിട്ട് ഒഴുക്കികൊടുത്തത് ! വരുന്ന 3 മാസം കൂടി കഴിയുമ്പോള്‍ ഇതിന്റെ ഇരട്ടി പണം ചെലവഴിക്കുമെന്നാണ് പ്രവചനം. ഇത് അമേരിക്കയുടെ മാത്രം കാര്യം! ആഗോള കമ്പോളവ്യസ്ഥയുടെ മുഖ്യകാര്യസ്ഥന്‍മാരുടെയെല്ലാം കഥ വ്യത്യസ്ഥമല്ല. യൂറോപ്പില്‍ ബാങ്കുകള്‍ മുഴുവന്‍ ദേശസാല്‍ക്കരിക്കുകയാണ്.. ഈ രാജ്യങ്ങളെല്ലാം ദേശീയ ഖജനാവ് മലര്‍ക്കെ തുറന്നിട്ട് കമ്പോളത്തെ ഊട്ടുകയാണ് കാനഡയും ജപ്പാനും ആസ്‌ട്രേലിയയും, കൊറിയയും, ചൈനയും, ഇന്ത്യയും ഒക്കെ ട്രില്യന്‍ കണക്കിന് ദേശീയ സമ്പാദ്യം കമ്പോള ഭീമന്‍മാരെ താങ്ങി നിര്‍ത്താന്‍ വിളമ്പിക്കൊണ്ടിരിക്കുകയാണ്...

ആരുടെ പണമാണിത്.. ആര്‍ക്കുവേണ്ടിയാണിത് ഒഴുക്കുന്നത്... എല്ലാം സ്വകാര്യവല്‍ക്കരിച്ചവര്‍ എന്തിനാണ് വീണ്ടും ദേശസാല്‍ക്കരിക്കുന്നത്.. 600 ട്രില്യന്‍ ഡോളറിന്റെ ധനമൂലധനം ലോകമാകെ വിന്യസിച്ച് ആഗോള മേധാവിത്വം പുലര്‍ത്തിയവരുടെ കൈകളില്‍നിന്നും ആ പണമൊക്കെ എവിടേക്കാണ് ചോര്‍ന്ന്പോയത് ! ആരും ഇങ്ങനെയുളള ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ല! പകരം ചൂതാട്ട വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ ഖജനാവുകള്‍ കൈമാറുന്ന പ്രക്രിയ മാത്രം അഭംഗുരം തുടരുന്നു.! നഷ്‌ടങ്ങളെല്ലാം ദേശവല്‍ക്കരിക്കുന്നു. ലാഭങ്ങള്‍ മുഴുവനും മടക്കി നല്‍കുന്നു!

'സമത്വസുന്ദര' സാമൂഹികവ്യവസ്ഥയുടെ 'സ്വയം ചലിക്കുന്ന' കമ്പോളത്തിന്റെ തലയാണുരുളുന്നത് ! ഭരണകൂടം നിയമസമാധാനം നോക്കി നടത്തിയാല്‍ മതിയെന്ന് പുസ്‌തകമെഴുതിയവുടെ അക്ഷരമാണ് ചീയുന്നത്.! സോഷ്യലിസത്തെ തളളിപ്പറഞ്ഞവര്‍ സോഷ്യലിസ്‌റ്റാകുന്നു! കമ്പോളത്തിന്റെ കെട്ടുകഥകള്‍ക്കു പിന്നില്‍ അണിചേര്‍ന്നവരുടെയെല്ലാം നാവ് ആരാണ് വെട്ടിമാറ്റിയത് ? ചരിത്രം അവസാനിച്ചെന്ന് വിധി പറഞ്ഞവരുടെ വാക്കുകളും പ്രവര്‍ത്തികളും ചരിത്രത്തിന്റെ ചവറു കൂനയില്‍ കിടന്ന് ചീഞ്ഞു നാറുകയാണിപ്പോള്‍. അതെ ഞങ്ങള്‍ പണിയെടുക്കുന്ന വര്‍ഗ്ഗത്തിന്റെ വിയര്‍പ്പില്‍ നിന്ന് ചരിത്രം നടന്നുനീങ്ങുകയാണ്.. കാലത്തെ മുന്നോട്ട് നടത്തിക്കുന്ന വലിയ വര്‍ഗ്ഗസമരങ്ങള്‍ക്ക് വേണ്ടി ലോകം വീണ്ടും കാതോര്‍ക്കുകയാണ്. ഞങ്ങള്‍ക്ക് നഷ്‌ടപ്പെടുവാന്‍ കമ്പോളം പണിതീര്‍ത്ത ചങ്ങലകള്‍ മാത്രം.

ചൂതാട്ടം സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ഇങ്ങനെയിരിക്കും...!

സമസ്‌ത സാമൂഹിക പ്രശ്‌നങ്ങള്‍ക്കും 'ഒറ്റമൂലി'യുമായി കമ്പോളം അവതരിച്ചിട്ട് കാല്‍നൂറ്റാണ്ടായി. നട്ടാല്‍ കുരുക്കാത്ത ഒരു നുണയുടെ പിന്നില്‍ ലോകം അണിനിരന്നതിന്റെ ദുരന്ത ചിത്രങ്ങളാണ് ഈ കാല്‍നൂറ്റാണ്ടിനെ സമ്പന്നമാക്കുന്നത്.. മൂന്നാം ലോകരാജ്യങ്ങളുടെ പരമ്പരാഗത കാര്‍ഷിക വ്യവസായിക മേഖലകളൊക്കെ അന്താരാഷ്‌ട്ര കുത്തകകള്‍ പിടിച്ചെടുത്തു.. പൊതുമേഖലാ വ്യവസായങ്ങളുടെ മേല്‍ അവര്‍ ആധിപത്യം നേടി... രാഷ്‌ട്രങ്ങളുടെ പൊതുമുതലുകളെല്ലാം കുത്തകകള്‍ കരസ്‌ഥമാക്കി.. വെളളവും വെളിച്ചവും, വയലും പുഴയും, കായലും, കടലും വരെ കുത്തകകള്‍ തീറെഴുതിവാങ്ങി... ചെറുകിട വ്യവസായിക മേഖലകളും റിട്ടയില്‍ വ്യാപാര മേഖലകളും അവരുടെ കടന്നുകയറ്റത്തില്‍ ശുഷ്‌ക്കിച്ചു. സബ്‌സിഡികളും, പൊതുവിതരണ സംവിധാനങ്ങളും അട്ടിമറിക്കപ്പെട്ടു. തൊഴില്‍ ശാലകളില്‍ നിന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ കുടിയിറക്കപ്പെട്ടു.. കരാര്‍പണിയും 'ഹയര്‍ ആന്റ് ഫയറും' നിയമപരിരക്ഷ നേടി... ദാരിദ്ര്യവും പട്ടിണിയും, അസമത്വങ്ങളും ആഗോളവല്‍ക്കരിക്കപ്പെട്ടു!

തൊഴില്‍ സുരക്ഷ ഭക്ഷ്യസുരക്ഷ, സാമ്പത്തികസുരക്ഷ, ആരോഗ്യസുരക്ഷ, തുടങ്ങിയവയൊക്കെ സമ്പന്നരുടെ മാത്രം അവകാശങ്ങളായി അംഗീകരിക്കപ്പെട്ടു. അതിഭീകരമാംവിധം മനുഷ്യര്‍ തമ്മിലും രാഷ്‌ട്രങ്ങള്‍ തമ്മിലുമുളള സാമ്പത്തിക സാമൂഹിക അസമത്വം വളര്‍ന്നു.. മനുഷ്യരെ കൂലിയടിമകളാക്കുന്ന സാംസ്‌ക്കാരിക വ്യവസായവും വിദ്യാഭ്യാസ വ്യവസായവും ദരിദ്രരാഷ്‌ട്രങ്ങളുടെ കുഗ്രാമങ്ങളില്‍പോലും തഴച്ചുവളരുന്നു...

കമ്പോളം ലോകത്തെ കീഴടക്കിവാണരുളിയ കാല്‍നൂറ്റാണ്ടിന്റെ സാമൂഹികവശം ഇങ്ങനെ ചുരുക്കിവിവരിക്കാം... കടുത്ത അസമത്വങ്ങള്‍ സൃഷ്‌ടിച്ച കമ്പോളശക്തികള്‍ കൊയ്‌തെടുത്തത് ഹിമാലയത്തിന്റെ ഉയരമുളള ലാഭമാണ്. അവര്‍ വകഞ്ഞുകൂട്ടുന്ന ലാഭം സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിച്ചോളുമെന്ന് വിശ്വസിക്കുകയോ പ്രചരിക്കുകയോ ചെയ്‌തവരെല്ലാം വിചാരണ ചെയ്യപ്പെടുക തന്നെ വേണം...

കാല്‍നൂറ്റാണ്ടുകാലം ലോകം കീഴടക്കിവാണ ധനമൂലധന ശക്തികള്‍ ലോകരാഷ്‌ട്രങ്ങളുടെ എല്ലാം ദേശീയ സമ്പത്ത് കൊളളയടിച്ച് സമാഹരിച്ചത് 600 ട്രില്യന്‍ ഡോളറുണ്ടെന്നാണ് കണക്ക്.. ആഗോള ജി.ഡി.പി.യുടെ 40 ഇരട്ടി വരുമത്രെ ഈ ധനമൂലധന കൂമ്പാരം! 600 കോടി മനുഷ്യര്‍ക്കായി ഇത് വീതിച്ചാല്‍ ഒരാള്‍ക്ക് ഒരു കോടി ഡോളര്‍ വരുമെന്നാണ് പറഞ്ഞത് ! ഈ ഭീമാകാരമായ ധനമൂലധന കൂമ്പാരത്തിന് ജന്മം നല്‍കിയ ആഗോളമൂലധന വാഴ്‌ചക്ക് പക്ഷേ ലോകത്തിന്റെ വിശപ്പ് അകറ്റാനോ, മാന്യമായ ജീവിതം നല്‍കാനോ കഴിയില്ലെന്ന വളരെ വലിയ സത്യമാണ് ഇപ്പോള്‍ വ്യക്തമാക്കപ്പെടുന്നത്. ആഗോളവല്‍ക്കരണം സൃഷ്‌ടിച്ച സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പോലും യാതൊരു പരിഹാരവും നിര്‍ദ്ദേശിക്കാന്‍ ഈ ഊഹമൂലധനത്തിന് കഴിവില്ലെന്ന് മാത്രമല്ല, സൃഷ്‌ടിക്കപ്പെട്ടുവെന്ന് കരുതിയ മൂലധന സഞ്ചയം വെറും ഊതിപ്പെരുപ്പിച്ച ബലൂണായിരുന്നുവെന്നും വ്യക്തമാകുന്നു. എല്ലാം സ്വയംനോക്കി നടത്തുമെന്ന് ആണയിട്ടവര്‍ ഇപ്പോള്‍, ദരിദ്രരും സാധാരണക്കാരും നൽ‌കിയ നികുതി പണത്തിന് വേണ്ടി ഖജനാവുകള്‍ക്ക് മുമ്പില്‍ കാവല്‍ നില്‍ക്കുകയാണ്. അതെടുത്ത് മൂലധനത്തെ ഊട്ടുന്ന ഭരണാധികാരികളെ എങ്ങനെ വിചാരണ ചെയ്‌ത് ശിക്ഷിക്കണമെന്ന്കൂടി നാം ചര്‍ച്ച ചെയ്യേണ്ട സന്ദര്‍ഭമാണിത്.

*
കടപ്പാട്: പീപ്പില്‍ എഗെയിന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ &

No comments:

Post a Comment

Visit: http://sardram.blogspot.com