01 April, 2009

സാംസ്കാരിക കേരളം ഇടതുപക്ഷത്തോടൊപ്പം

സാംസ്കാരിക കേരളം ഇടതുപക്ഷത്തോടൊപ്പം

പ്രൊഫ. കെ പി ശങ്കരന്‍

നിത്യവും ഞാന്‍ വായിക്കുന്ന പത്രവാര്‍ത്തകള്‍ ഉള്ളില്‍ കിടിലം ഉണ്ടാക്കാറുണ്ട്. മുന്നണിയില്‍ വിള്ളല്‍ വീഴുകയാണോ? വീണാല്‍ അത് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതത്രെ എന്റെ വേവലാതി. ഒറ്റയ്ക്കൊറ്റയ്ക്ക് വ്യക്തി എന്നതിനേക്കാള്‍ ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകം ഏതു മുന്നണി വിജയിക്കും എന്നതത്രെ. അവിടെ വികല്‍പ്പത്തിന് ഇടയില്ലതന്നെ. മതേതര ജനാധിപത്യ ബോധമുള്ള ആര്‍ക്കും ഒറ്റ മുന്നണിയെ മാത്രമേ വിശ്വസിക്കാന്‍ പറ്റൂ. അത് ഇടതുമുന്നണിയാണെന്ന കാര്യം എടുത്തുപറയേണ്ടതില്ലല്ലോ?

പ്രിയനന്ദനന്‍

കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതിസമത്വം ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേട്ടമാണ്. പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് ഇത്. ഈ സ്ഥിതിയല്ല ഇപ്പോഴും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍. അവിടെ ഇടതുപക്ഷസ്വാധീനം വേണ്ടത്രയില്ല എന്നതുതന്നെയാണ് ഇതിനു കാരണം. എന്നാല്‍ മുമ്പില്ലാത്തവിധം ഇടതുപക്ഷപ്രാധാന്യം ഇന്ത്യയില്‍ വര്‍ധിച്ച കാലമാണിത്. ഇടതുപക്ഷത്തിനെതിരെ ഒറ്റക്കെട്ടായി വരുന്ന വിമര്‍ശനം അതുകൊണ്ടാണ്. മാധ്യമങ്ങള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഒരേ സ്വരമാണ്. വിപരീതശക്തികള്‍ക്കെതിരെ ഒട്ടും സുഗമമല്ലാത്ത പാതയാണ് ഇടതുപക്ഷത്തിനു താണ്ടാനുള്ളത്. തെരഞ്ഞെടുപ്പുപോരാട്ടം ഇന്ത്യയില്‍ ഇടതുപക്ഷത്തെ മുന്നോട്ടാനയിക്കാനുള്ള അവസരമായി മാറേണ്ടതുണ്ട്. അതിനുള്ള പ്രവര്‍ത്തനത്തില്‍ ഞാനും പങ്കാളിയാണെന്നു പറയാന്‍ അഭിമാനമുണ്ട്.

ലോഹിതദാസ്

മതവിരുദ്ധമായ ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസകരമായ ഭരണമാണ് ഉണ്ടാവേണ്ടത്. ഈ തെരഞ്ഞെടുപ്പ് അത്തരമൊരു ഭരണനേതൃത്വത്തെ ആനയിക്കാനുള്ള അവസരമാവണം. രാജ്യത്തിന്റെ സമഗ്രഭാവി വിഭാവനം ചെയ്യാന്‍ കഴിയുന്ന ഇടതുപക്ഷസ്വാധീനമുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ഏതൊരുസാധാരണക്കാരനെയുംപോലെ ഞാനും ആഗ്രഹിക്കുന്നത്. അധഃസ്ഥിതരുടെയും സ്ത്രീകളുടെയും ഉന്നമനം കണക്കാക്കുന്ന ഇടതുപക്ഷത്തെ ജയിപ്പിക്കാന്‍ കേരളജനതയ്ക്ക് ചുമതലയുണ്ട്.

വി കെ ശ്രീരാമന്‍

ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമെതിരെ വര്‍ഗീയ ഫാസിസ്റ്റ് സംഘങ്ങള്‍ ശക്തിപ്രാപിക്കുന്ന ഭീതിദമായ കാഴ്ചയാണ് ഇന്ത്യന്‍ വര്‍ത്തമാനകാല രാഷ്ട്രീയം. കോണ്‍ഗ്രസിനെപ്പോലുള്ള ശക്തികളാകട്ടെ അമേരിക്കന്‍ സര്‍വാധിപത്യത്തിനുമുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നു. ഇന്ത്യയില്‍ അടിസ്ഥാനവര്‍ഗതാല്‍പ്പര്യം സംരക്ഷിച്ചുനിര്‍ത്താന്‍ ഇടതുശക്തികള്‍ക്കുമാത്രമേ കഴിയൂ എന്ന് വ്യക്തമായിരിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ ഓരോവോട്ടും ഈ പ്രതിസന്ധിക്കുമേലുള്ള നിര്‍ണായകമായ ഇടപെടലാണ്. ഇടതുപക്ഷവിജയത്തെ സുനിശ്ചിതമാക്കാനുള്ള ഇടപെടലുകള്‍.

വൈശാഖന്‍

സാമ്രാജ്യത്വ അധിനിവേശവും താലിബാനിസവും ജാതിമതധ്രുവീകരണവും നമ്മുടെ ജനാധിപത്യത്തെ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇടതുപക്ഷനേതൃത്വമോ പങ്കാളിത്തമോ ഉള്ള ഒരുസര്‍ക്കാരാണ് കേന്ദ്രത്തില്‍ രൂപംകൊള്ളേണ്ടത്. ഒരുപക്ഷേ ഇന്ത്യയെ യഥാര്‍ഥ മതേതര രാഷ്ട്രമാക്കാനുള്ള അവസാന അവസരമാകുമോ എന്നും ഭയപ്പെടുന്നുണ്ട്. ഇത് സമ്മതിദായകര്‍ തിരിച്ചറിയണമെന്ന് അഭ്യര്‍ഥിക്കുന്നു.

പി വത്സല

ആഗോളവല്‍ക്കരണത്തെ ചെറുത്ത് ഏഷ്യന്‍രാജ്യങ്ങളുടെ നിലനില്‍പ്പ് സുസ്ഥിരമാക്കാന്‍ ശക്തമായ ഇടതുപക്ഷ മുന്നേറ്റം ഇന്നാവശ്യമാണ്. സാമ്പത്തിക രംഗത്ത് മുതലാളിത്തം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന നയങ്ങള്‍ അമ്പേ പരാജയമാണെന്ന് സമീപകാല അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്നത്തെ പ്രതിസന്ധിയില്‍ നിവര്‍ന്നുനില്‍ക്കാന്‍ സാധിക്കുന്നത് രാഷ്ട്രീയമായി ഇടതുപക്ഷത്തിന്റെ നിലപാടുകൊണ്ടാണ്. നാട് അതിന് ഇടതുപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനും വിദേശവല്‍ക്കരണത്തിനുമെതിരായി ഇടതുപക്ഷമാണ് അടിയുറച്ച് നിലകൊണ്ടത്. വ്യവസായരംഗത്ത് പൊതുമേഖലയുടെ സംരക്ഷണത്തിനുള്ള നയം പൂര്‍ണമായി ഇല്ലാതാകാതെ തടഞ്ഞുനിര്‍ത്തിയതും ഇടതുപക്ഷമാണ്.

ജനശക്തിയെ രാഷ്ട്രീയമായി നവീകരിക്കുകയും ഉല്‍പ്പാദനക്ഷമമാക്കുകയും ചെയ്യുക എന്നതിലാണ് ഇടതുപക്ഷത്തിന്റെ പ്രാധാന്യവും പ്രസക്തിയും. ഭക്ഷ്യസുരക്ഷയ്ക്ക് സര്‍വപ്രാധാന്യം നല്‍കുകയുംവേണം. മതനിരപേക്ഷ ജനാധിപത്യസംസ്കാരത്തിന്റെ കരുത്തിനും കര്‍മശേഷിക്കും അടിസ്ഥാനവും ഇടതുപക്ഷത്തിന്റെ ശക്തിയിലാണ്.

യു എ ഖാദര്‍

ജനങ്ങള്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കന്നത് ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തിലാണ്. ജനങ്ങളുടെ പൂര്‍വാനുഭവങ്ങള്‍ അവരെ പഠിപ്പിക്കുന്നതും ഓര്‍മിപ്പിക്കുന്നതും ഇടതുപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിക്കാനാണ്. ആണവകരാറടക്കമുള്ള സാമ്രാജ്യത്വാനുകൂല നിലപാടുകള്‍ വിശദമായി ചര്‍ച്ചചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാകുമിത്. നാടിനെയും നാട്ടുകാരെയും പണയംവയ്ക്കുന്ന സമീപനം ഇവിടെ വിലയിരുത്തപ്പെട്ടേ തീരൂ. മതനിരപേക്ഷതയിലൂന്നിയ സാമൂഹ്യവ്യവസ്ഥ കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊന്നാകെ വികസിതമാകാനുള്ള കാലാവസ്ഥ ഉടലെടുക്കയാണ്. അമേരിക്കയുടെ പാദസേവ നടത്തിയ ഭരണത്തിനെതിരെ ചോരയില്‍ സാമ്രാജ്യത്വവിരുദ്ധത പ്രവഹിക്കുന്ന സാധാരണ ഇന്ത്യക്കാരന് പ്രതികരിക്കാതിരിക്കാനാവില്ല. അത് നാടിന്റെ ഭാവിക്കുള്ള കൈയൊപ്പാണ്. ചരിത്രം നമ്മെ കുറ്റക്കാരനല്ലെന്ന് വിധിക്കാനുള്ള അവസരമാണ് ഇടതുപക്ഷത്തെ തെരഞ്ഞെടുക്കുന്നതിലൂടെ കൈവരുന്നത്.

കാക്കനാടന്‍

ഇത്രയും ദുഷിച്ചുനാറിയ, പുറംലോകത്തിനുമുന്നില്‍ നാടിനെ നാണം കെടുത്തിയ മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. നിഘണ്ടുവില്‍ കിട്ടില്ല ഇവരെ വിശേഷിപ്പിക്കാന്‍ തരത്തിലൊരു വാക്ക്. ഇപ്പോഴത്തെ യുപിഎ സര്‍ക്കാരിനെ ഏതുവിധേനയും പുറത്താക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യമായി ഞാന്‍ കണക്കാക്കുന്നത്. നാടിന്റെ സ്വാതന്ത്യ്രത്തെയും ജനാധിപത്യബോധത്തെയുമാണ് അവര്‍ ചവിട്ടിയരച്ചത്. വിശ്വാസവോട്ടെടുപ്പില്‍ നടന്നത് എന്താണെന്ന് നമ്മള്‍ കണ്ടതാണ്. എന്തും ഏച്ചുകെട്ടാനും വിലകൊടുത്തുവാങ്ങാനും മടിയില്ലാത്തവര്‍. ഒരുപാടുപേര്‍ രക്തംകൊടുത്തു നേടിയ നാടിന്റെ സ്വാതന്ത്യ്രത്തെയാണ് ആണവകരാറിലൂടെ ഇവര്‍ അടിമപ്പെടുത്തിയത്. ലോക ജനാധിപത്യരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ ഇതുപോലെ നാണംകെട്ടുനിന്ന സ്ഥിതി ഒരിക്കലുമുണ്ടായിട്ടില്ല. അതുകൊണ്ട് ഏതുവിധത്തിലായാലും യുപിഎ അധികാരമൊഴിയുന്ന സ്ഥിതിയുണ്ടാവണം. ഇടതുപക്ഷപിന്തുണയോടെ പവാറും ലാലുപ്രസാദും പാസ്വാനുമടങ്ങുന്ന ഒരു കൂട്ടുകെട്ടിനെ അധികാരത്തില്‍ ഞാന്‍ സ്വപ്നം കാണുന്നുണ്ട്.

സച്ചിദാനന്ദന്‍

കേരളത്തിന് വിശാലമായ ഇടതുപക്ഷപാരമ്പര്യമുണ്ട്. മതേതരത്വത്തിന് എതിരായ ശക്തികളെയും സാമ്രാജ്യത്വശക്തികളെയും വളരുന്നതില്‍നിന്ന് തടഞ്ഞുവന്നിട്ടുള്ളത് ഈ ഇടതുപക്ഷപാരമ്പര്യമാണ്. പ്രതിരോധത്തിന്റെ പൈതൃകം നിലനിര്‍ത്തുന്നതിന് ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം ഇന്ത്യയില്‍ പൊതുവായും കേരളത്തില്‍ വിശേഷിച്ചും നിലനിന്നേതീരൂ. ഈ തെരഞ്ഞെടുപ്പ് അതിന്റെ പ്രതിഫലനമാകട്ടെ എന്നാഗ്രഹിക്കുന്നു.

ജയരാജ് വാര്യര്‍

മതേതരത്വം വലിയൊരു പരിധിയോളം കേരളത്തില്‍ നിലനില്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ സ്വാധീനംകൊണ്ടാണ്. സാമ്രാജ്യത്വസൃഷ്ടിയായ ഭീകരവാദ ഭീഷണിയെ ചെറുത്തുനില്‍ക്കാനും ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കണം. ജീവിതത്തെ പിറകോട്ടു വലിക്കുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ ഇടതുപക്ഷത്തോട് ഐക്യപ്പെടേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷസ്ഥാനാര്‍ഥികള്‍ വിജയിച്ചുവരണമെന്ന് ഞാനാഗ്രഹിക്കുന്നത് ഇതുകൊണ്ടാണ്.

കലാമണ്ഡലം ക്ഷേമാവതി

സാധാരണക്കാര്‍ക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണ് നാട്ടില്‍ ഉണ്ടാവേണ്ടത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്പരം മല്ലടിക്കുന്ന അവസ്ഥ ഇല്ലാതാവണം. അതുകൊണ്ട് മതേതരശക്തികള്‍ക്കൊപ്പമാണ് മനുഷ്യസ്നേഹികളൊക്കെ നില്‍ക്കേണ്ടത് എന്നു തോന്നുന്നു.

കലാമണ്ഡലം ഗോപി

അധ്വാനിക്കുന്ന ജനവിഭാഗത്തിന് ഗുണംകിട്ടണമെങ്കില്‍ ഇടതുപക്ഷം ജയിച്ചേപറ്റൂ. സാധാരണക്കാരുടെയും ബഹുഭൂരിപക്ഷംവരുന്ന പാവപ്പെട്ടവരുടെയും ഏക ആശ്രയം ഇടതുപക്ഷകക്ഷികളാണ്. അതുകൊണ്ട് ഇടതുപക്ഷത്തെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അതിനുവേണ്ടി ഉത്സാഹിക്കണം.

*
ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments:

Post a Comment

Visit: http://sardram.blogspot.com