28 April, 2011

ജെയ്ത്താപ്പൂര്‍ ആണവ പദ്ധതി ഉപേക്ഷിക്കുക

പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയം ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിെന്‍റ ഭാഗമായി, ജനങ്ങളെ ആട്ടിയോടിച്ചിട്ടായാലും വെടിവെച്ചുവീഴ്ത്തിയിട്ടായാലും ശരി, വിദേശ കോര്‍പ്പറേറ്റുകളെ അരിയിട്ടുവാഴിക്കാന്‍ വഴിയൊരുക്കണമെന്ന വാശിയിലാണ് മന്‍മോഹന്‍സിങ് സര്‍ക്കാരും കോണ്‍ഗ്രസും. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ ജെയ്ത്താപ്പൂരില്‍ ഫ്രഞ്ച് ആണവ കമ്പനിയായ അരേവയുടെ ആണവ വൈദ്യുതനിലയം സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളില്‍നിന്ന് അതാണ് വ്യക്തമാകുന്നത്. ഒരു ലക്ഷം കോടി രൂപ ചെലവുചെയ്ത്, 1650 മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിച്ച് 10,000ത്തോളം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന പ്രതീക്ഷയോടെയാണ് ലൈറ്റ് വാട്ടര്‍ റിയാക്ടറുകളുടെ ഇനത്തില്‍പ്പെട്ട യൂറോപ്യന്‍ സമ്മര്‍ദിത റിയാക്ടറുകള്‍ ജെയ്ത്താപ്പൂരില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ജപ്പാനിലെ ഫുക്കുഷിമയില്‍ ഭൂകമ്പത്തില്‍ പൊട്ടിത്തകര്‍ന്ന അമേരിക്കന്‍ റിയാക്ടറുകളുടെ അതേ മോഡലിലുള്ള ലൈറ്റ്വാട്ടര്‍ റിയാക്ടറുകള്‍, ഭൂകമ്പസാധ്യത ഏറെയുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ സമ്മതിക്കുന്ന രത്നഗിരിയില്‍ സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് വ്യഗ്രതകാണിക്കുന്നത്, ഫുക്കുഷിമ ആണവ നിലയ ദുരന്തത്തില്‍ ലോകമാകെ ഭയചകിതമായി നില്‍ക്കുമ്പോഴാണ് എന്ന് നാം ഓര്‍ക്കണം. ത്രീമൈല്‍ ഐലണ്ടിന്റെയും ചെര്‍ണോബിലിെന്‍റയും ഫുക്കുഷിമയുടെയും പശ്ചാത്തലത്തില്‍ ലോകത്താകെയുള്ള 440ല്‍പരം ആണവ വൈദ്യുതനിലയങ്ങളുടെയും പ്രവര്‍ത്തനം പുനഃപരിശോധനയ്ക്ക് വിധേയമാക്കപ്പെടണം എന്ന മുറവിളി ഉയര്‍ന്നുവരുമ്പോള്‍, അതൊന്നും ചെവിക്കൊള്ളാതെ, വിദേശ കൂറ്റന്‍ കോര്‍പ്പറേറ്റിനെ പ്രീതിപ്പെടുത്താന്‍ വെമ്പല്‍കാണിക്കുന്ന മന്‍മോഹന്‍സിങ്ങിെന്‍റ രാജ്യസ്നേഹം വാഴ്ത്തപ്പെടേണ്ടതുതന്നെയാണ്. മഹാരാഷ്ട്രയില്‍ത്തന്നെ ധാബോളില്‍ എന്‍റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ കീഴില്‍ നിര്‍മ്മാണമാരംഭിച്ച വൈദ്യുതി നിലയത്തില്‍നിന്ന് ലഭിക്കുന്ന വെദ്യുതി യൂണിറ്റൊന്നിന് 12 രൂപ വിലവരുമെന്നും അത്ര ഉയര്‍ന്ന വിലകൊടുത്ത് അത് വാങ്ങാന്‍ സംസ്ഥാന ഗവണ്‍മെന്‍റിന് കഴിവില്ലെന്നുമുള്ള കാരണത്താലാണ് പത്തുവര്‍ഷം മുമ്പ് അതിെന്‍റ പണി പകുതിയില്‍വെച്ച് നിര്‍ത്തിയത്. സര്‍ക്കാരിന് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിച്ചതുമാത്രം മിച്ചം. ജെയ്ത്താപ്പൂരില്‍ ആണവനിലയം പണികഴിഞ്ഞ്, പ്രവര്‍ത്തനക്ഷമമായാല്‍ അതുല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റൊന്നിന് 15 രൂപയില്‍ കൂടുതല്‍ ചെലവ് വരുമത്രേ. അതിനേക്കാള്‍ എത്രയോ കുറഞ്ഞ ചെലവുമാത്രം വരുന്ന ജലവൈദ്യുതി പദ്ധതികളേയും താപവൈദ്യുതി പദ്ധതികളെയും മറ്റും മാറ്റിവെച്ച്, ആണവ വൈദ്യുതിയുടെ പിറകേ മന്‍മോഹന്‍സിങ് പറക്കുന്നതെന്തിനാണ്? ഫ്രഞ്ച് അരേവാ കമ്പനിയുടെ യൂറോപ്യന്‍ സമ്മര്‍ദ്ദിത മോഡലിലുള്ള റിയാക്ടര്‍ ലോകത്തില്‍ മറ്റെവിടെയും ഇതിനുമുമ്പ് കമ്മീഷന്‍ ചെയ്തിട്ടില്ല; അതിെന്‍റ പ്രവര്‍ത്തനക്ഷമതയെപ്പറ്റിയോ സുരക്ഷിതത്വത്തെപ്പറ്റിയോ വിശ്വാസ്യതയെപ്പറ്റിയോ അപകട സാദ്ധ്യതയെപ്പറ്റിയോ ലോകത്തിന് യാതൊരു വിവരവുമില്ലആരേവ കമ്പനി നല്‍കുന്ന വാഗ്ദാനങ്ങളല്ലാതെ. ചരക്കിെന്‍റ ഗുണത്തെക്കുറിച്ച് കച്ചവടക്കാരന്‍ നല്‍കുന്ന ഉറപ്പിെന്‍റ അര്‍ഥമേ അതിനുള്ളു. അതാകട്ടെ എവിടെയും പരീക്ഷിക്കപ്പെട്ടിട്ടുമില്ല. എന്നിട്ടും അതി സങ്കീര്‍ണ്ണവും ദുരൂഹവും അനന്തമായ അപകടസാധ്യതയുള്ളതുമായ ആണവ വൈദ്യുതനിലയം സ്ഥാപിക്കാന്‍, സ്ഥലവാസികളെ വെടിവെച്ചുകൊന്നും അടിച്ചോടിച്ചും ഭൂമി ഒഴിപ്പിച്ചെടുക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. മൊത്തം നിര്‍മ്മാണച്ചെലവ്, നിര്‍മ്മാണ കാലതാമസം, യൂണിറ്റൊന്നിനുള്ള വില, ഇന്ധനലഭ്യത, പരിസര മലിനീകരണം, സാങ്കേതിക വിദ്യാ വിജ്ഞാനം, സുരക്ഷിതത്വം, അപകടസാധ്യത, ദീര്‍ഘവീക്ഷണത്തില്‍ നോക്കുമ്പോഴുള്ള ദുരന്തസാധ്യത തുടങ്ങിയ ഘടകങ്ങളൊന്നും നമുക്ക് അനുകൂലമല്ലാതിരിക്കെ, 2000ല്‍പരം കുടുംബങ്ങളെ ആട്ടിയോടിച്ച്, അഞ്ചുഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവനോപാധി മുട്ടിച്ച്, ജെയ്ത്താപ്പൂരില്‍ വിദേശ കോര്‍പ്പറേറ്റിെന്‍റ ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിര്‍ത്തിവെയ്ക്കണം. ജനങ്ങളുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്തിക്കൊണ്ട്, അവരുടെമേല്‍ ദുരന്തത്തിെന്‍റ ഭീതി അടിച്ചേല്‍പ്പിക്കുന്നത് ഒരു ജനാധിപത്യ ഗവണ്‍മെന്‍റിന് ചേര്‍ന്ന നടപടിയല്ല.
കടപ്പാട്: ചിന്ത

No comments:

Post a Comment

Visit: http://sardram.blogspot.com