30 September, 2009

താലിബാന്‍: ചരിത്രവും വര്‍ത്തമാനവും

താലിബാന്‍: ചരിത്രവും വര്‍ത്തമാനവും

ലോകസമാധാനത്തിനും മാനവികതയ്‌ക്കും കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് മതമൌലികവാദവും ഭീകരതയും പശ്ചിമേഷ്യ ദക്ഷിണേഷ്യ എന്നീ മേഖലകളില്‍ ശക്തിപ്പെടുകയാണ്. പാക്ക്-അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശം, ചൈനയിലെ സിന്‍ഗുവ പ്രവിശ്യ, പാക് അധിനിവേശ കാശ്‌മീര്‍ എന്നിവ ജിഹാദി ഭീകരസംഘങ്ങളുടെ വിക്ഷേപണത്തറയായി മാറിയിട്ട് ചുരുങ്ങിയത് രണ്ട് ദശാബ്‌ദങ്ങളായി. പാലസ്‌തീനിലെ സംഘര്‍ഷങ്ങള്‍, ഇറാഖ്- അഫ്‌ഗാനിസ്ഥാന്‍ എന്നിവടങ്ങളിലെ അമേരിക്കന്‍ അധിനിവേശം, ചൈനയുടെ മതനയം, കാശ്‌മീര്‍ പ്രശ്‌നം, ഫിലിപ്പൈന്‍സിലെ ക്രൈസ്‌തവ ദേശീയത തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ജിഹാദി ഭീകരസംഘങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഉത്പാദനവും വിതരണവും നിയന്ത്രിക്കാനുള്ള സാമ്രാജ്യത്വശക്തികളുടെ പരിശ്രമങ്ങളും തുടര്‍ച്ചയായ രാഷ്‌ട്രീയ-സൈനിക ഇടപെടലുകളുമാണ് മേഖലയെ നിരന്തര സംഘര്‍ഷങ്ങളുടെ വേദിയാക്കിയത്. ഇറാനിലെ ഇസ്ളാമികവിപ്ളവം (1979), സോവിയറ്റ് യൂണിയന്‍ അഫ്‌ഗാന്‍ അധിനിവേശം (1979) എന്നിവ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മതാത്മകസ്വഭാവം നല്‍കി. 1980 കളില്‍ ഹമാസിന്റെ ഉദയത്തോടുകൂടി പാലസ്‌തീന്‍ വിമോചന സമരം ഇസ്ളാമികവല്‍ക്കരണത്തിന് വിധേയമായി. ഒരു മതേതര ദേശീയ വിമോചന സമരത്തിന്റെ വിശാല പ്രതലത്തില്‍ നിന്നും 'ഇസ്ളാമിക വിമോചനം' അതായത് 'യഹൂദ - ക്രിസ്‌ത്യന്‍ ആധിപത്യത്തില്‍ നിന്ന് പാലസ്‌തീന്‍ മുസ്ളീങ്ങളുടെ വിമോചനം' എന്ന നിലയിലേക്ക് ജിഹാദിപ്രസ്ഥാനങ്ങള്‍ പാലസ്‌തീന്‍ പ്രശ്‌നത്തെ മാറ്റിത്തീര്‍ത്തു. പാലസ്‌തീന്‍ പ്രശ്‌നത്തെ മുന്‍നിര്‍ത്തി ആഗോള വ്യാപകമായി ജിഹാദി പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരാന്‍ ഇത് കാരണമായി. ക്രിസ്‌ത്യന്‍ ദേശീയതയെ വെല്ലുവിളിച്ചുകൊണ്ട് ഭീകരവാദത്തിലേക്ക് നീങ്ങിയ ഫിലിപ്പൈന്‍സിലെ 'അബു-സയ്യാഫ് ' ജിഹാദി സംഘം പാലസ്‌തീന്റെ വിമോചനം തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കുശേഷം സംഘടിത മതങ്ങള്‍ക്കും മതബോധത്തിനും ലഭിച്ച വ്യാപകമായ അംഗീകാരം ഇസ്ളാമിന്റെ മൌലികവാദപരമായ വ്യാഖ്യാനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്‌ടിച്ചു. ഇതോടൊപ്പം മധ്യേഷ്യയില്‍ ശക്തിപ്പെട്ട സാമ്രാജ്യത്വരാഷ്‌ട്രീയ-സാംസ്‌ക്കാരിക അധിനിവേശങ്ങളെ പ്രതിരോധിക്കാന്‍ 'ഇസ്ളാമിലേക്ക് മടങ്ങുക' എന്ന മുദ്രാവാക്യത്തിന് വന്‍ ജനപിന്തുണ ലഭിച്ചു. സാമ്രാജ്യത്വത്തെ പ്രതിരോധിക്കാന്‍ ഇസ്ളാമിന്റെ ജിഹാദി പാരമ്പര്യം തിരിച്ചുപിടിക്കേണ്ടത് ആവശ്യമാണെന്ന പൊതുബോധം, മധ്യേഷ്യയിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘങ്ങളിലേക്ക് പെട്രോഡോളര്‍ പ്രവഹിക്കാന്‍ കാരണമായി. ഇസ്ളാമിന്റെ മൌലികവാദപരമായ വ്യാഖ്യാനവും ജിഹാദിന്റെ വീണ്ടെടുപ്പും സാമ്രാജ്യത്വവിരുദ്ധ വികാരവും കൂടിച്ചേര്‍ന്ന് സൃഷ്‌ടിച്ച ഇസ്ളാമിക തീവ്രവാദം പെട്രോഡോളറിന്റെ ഒഴുക്കോടുകൂടി ശക്തമായ സായുധസംഘങ്ങള്‍ക്ക് ജന്മം നല്‍കി.

താലിബാന്റെ വരവ്

ഇസ്ളാമിക തീവ്രവാദത്തിന്റെ പൊതുപശ്ചാത്തലത്തിലാണ് അഫ്‌ഗാനിസ്ഥാന്റെ ഗോത്രവര്‍ഗ്ഗ മേഖലകള്‍ കേന്ദ്രീകരിച്ച് താലിബാന്‍ ഉയര്‍ന്നുവന്നത്. 'വിദ്യാര്‍ത്ഥി' എന്നര്‍ത്ഥം വരുന്ന 'താലിബ് ' എന്ന പുഷ്‌തുഭാഷയിലെ പദത്തിന്റെ ബഹുവചനരൂപമാണ് താലിബാന്‍. അറബിയില്‍ നിന്നും പുഷ്‌തുഭാഷ കടം കൊണ്ടവാക്കാണിത്. അഫ്‌ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ 1996 മുതലമാണ് താലിബാന്‍- അഫ്‌ഗാന് അംഗീകാരം നല്‍കിയത്. താലിബാന് ‍- അഫ്‌ഗാനിസ്ഥാന്റെ ഔദ്യോഗികനാമം 'ഇസ്ളാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാന്‍' എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു.

സോവിയറ്റ് സേനയ്‌ക്കെതിരായ പോരാട്ടത്തില്‍ നിരവധി മുജാഹിദ്ദീന്‍ സംഘങ്ങള്‍ അഫ്‌ഗാനിസ്ഥാനില്‍ വളര്‍ന്നുവന്നിരുന്നു. 1980 കളില്‍ റൊണാള്‍ഡ് റീഗന്‍ - മാര്‍ഗരറ്റ് താച്ചര്‍ അച്ചുതണ്ട് വന്‍തോതില്‍ ആയുധങ്ങളും പടക്കോപ്പുകളും മുജാഹിദ്ദീന്‍ സംഘങ്ങള്‍ക്ക് നല്‍കി. 1987 ല്‍ മാത്രം 65000 ടണ്‍ അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളും വെടിക്കോപ്പുകളും അഫ്‌ഗാനിസ്ഥാനിലേക്ക് ഒഴുകി. അഫ്‌ഗാന്‍ മുജാഹിദ്ദീന്‍ സംഘങ്ങള്‍ വംശീയാടിസ്ഥാനത്തിലാണ് സംഘടിച്ചിരുന്നത്. താജിക്കുകള്‍, ഉസ്‌ബെക്കുകള്‍, മംഗളോയ്‌സ് വംശജരായ ഹസാരകള്‍ എന്നീ വംശീയ വിഭാഗങ്ങള്‍ വടക്കന്‍ അഫ്‌ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് ഒളിപ്പോര്‍ സംഘടിപ്പിച്ചു. അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും പ്രബലമായ പത്താന്‍ വംശജര്‍ 1990 കളുടെ തുടക്കത്തിലാണ് സംഘടിക്കപ്പെട്ടത്. വടക്കന്‍ പ്രദേശം നിയന്ത്രിക്കുന്ന വംശീയ വിഭാഗങ്ങളോടുള്ള പ്രതിഷേധമാണ് പത്താന്‍ തീവ്രവാദത്തിന്റെ തുടക്കത്തിന് കാരണമായത്. ഹെൿമത്യാര്‍ നേതൃത്വം നല്‍കുന്ന ഉസ്‌ബെക്ക് മുജാഹിദ്ദീനുകള്‍ ഒരു പത്താന്‍ കുടുംബത്തിലെ അംഗങ്ങളെ കൊലപ്പെടുത്തുകയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ചെയ്‌തതാണ് താലിബാന്റെ രൂപീകരണത്തിന് മുല്ല ഉമറിനെ പ്രേരിപ്പിച്ച ഘടകമെന്ന വാദം ശക്തമാണ്. പ്രസ്‌തുത കഥ താലിബാന്‍ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. മുജാഹിദീനുകളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളും അനിസ്ളാമിക ജീവിതവും മുല്ല ഉമറിനെ പുതിയൊരു വിപ്ളവപാത തുറക്കാന്‍ പ്രേരിപ്പിച്ചു എന്നു കരുതുന്നതില്‍ തെറ്റില്ല.

പാക്കിസ്ഥാനിലെ മതപഠന ശാലകളില്‍ പഠിച്ച അഫ്‌ഗാന്‍ അഭയാര്‍ത്ഥികളാണ് താലിബാന്‍ പ്രസ്ഥാനത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. മതപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളും അവരുടെ അധ്യാപകരായ മുല്ലമാരും ചേര്‍ന്ന ഒരു സായുധസംഘമാണ് താലിബാന്‍. തെക്കന്‍ അഫ്‌ഗാനിസ്ഥാന്‍, തെക്കന്‍ പാക്കിസ്ഥാന്‍, പാക്- അഫ്‌ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ്ഗമേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് താലിബാന്‍ പോരാളികള്‍ പ്രധാനമായും റിക്രൂട്ട് ചെയ്യപ്പെട്ടത്.

താലിബാന്‍: പ്രത്യയശാസ്‌ത്രം

പാക്കിസ്ഥാനിലെ 'ജാമിയത്ത്- ഉലമ- ഇ-ഇസ്ളാം' ആണ് താലിബാന് ആശയ അടിത്തറ നല്‍കിയത്. ദിയോബാന്‍ഡ് സ്‌കൂളിന്റെ ഖുര്‍-ആന്‍ വ്യാഖ്യാനങ്ങള്‍, വഹാബിസം എന്നിവയാണ് താലിബാന്റെ പ്രത്യയശാസ്‌ത്രം. ഈ അര്‍ത്ഥത്തില്‍ താലിബാന്‍ ഒരു സുന്നി- വഹാബി- ഇസ്ളാമിസ്‌റ്റ് പ്രസ്ഥാനമാണ്. ഇസ്ളാമിക മതമൌലികവാദത്തോടൊപ്പം പഷ്‌തൂണ്‍ വംശീയ ദേശീയതയുംകൂടി ചേര്‍ന്നപ്പോള്‍ താലിബാന്‍ ഏറ്റവും യാഥാസ്ഥിതികമായ ഭീകരപ്രസ്ഥാനമായിമാറി. ഇസ്ളാമിക സ്വത്വത്തോടൊപ്പം പഷ്‌തൂണ്‍ വംശീയവാദ രാഷ്‌ട്രീയ നിലപാടുകള്‍ കൂടിച്ചേര്‍ന്നപ്പോള്‍ ഒരേ സമയം താലിബാന്‍ ഒരു ഇസ്ളാമിക മതമൌലികവാദ - പഷ്‌തൂണ്‍ വംശീയ രാഷ്‌ട്രീയപ്രസ്ഥാനമായി മാറി.

താലിബാന്‍ പോരാളികളില്‍ ബഹുഭൂരിപക്ഷം പത്താന്‍ വംശജരാണ്. പത്താന്‍ പോരാളികളില്‍ 95 ശതമാനത്തോളം ദുറാനി പത്താനികളാണ്. ഇതോടൊപ്പം നോര്‍ത്ത് ആഫ്രിക്ക, പശ്ചിമേഷ്യന്‍ റിപ്പബ്ളിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആഗോള ജിഹാദിപ്രസ്ഥാനത്തിലംഗങ്ങളായ ഒരു സംഘം വളണ്ടിയര്‍മാരും താലിബാന്‍ പ്രസ്ഥാനത്തിലുണ്ടായിരുന്നു. 1996 ല്‍ സുഡാനില്‍ നിന്നും ബിന്‍ലാദന്‍ അഫ്‌ഗാനിസ്ഥാനിലെത്തിയതോടെ അല്‍- ഖ്വയ്‌ദ പോരാളികള്‍ '055' 'ബ്രിഗേഡ് ' എന്ന പേരില്‍ താലിബാനില്‍ ലയിച്ചു.

അഹമ്മദ് ഷാ മസൂദ് നേതൃത്വം നല്‍കുന്ന വടക്കന്‍ സഖ്യത്തിനെതിരെ ശക്തമായ ആക്രമണമാണ് താലിബാന്‍ നടത്തിയത്. 1998 ൽ വടക്കന്‍ നഗരമായ മാസാര്‍- ഇ- ഷറീഫ് ആക്രമിച്ച താലിബാന്‍ സ്‌ത്രീകളും കുട്ടികളുമടക്കം 8000 ആളുകളെ കശാപ്പു ചെയ്തു. ഉസ്‌ബെക്കുകളേയും ഹസാരകളേയും കൂട്ടക്കൊല ചെയ്‌തത് വംശീയ ഉന്മൂലനമായിരുന്നു. ഇസ്ളാമിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ശവശരീരങ്ങള്‍ മറവുചെയ്യാന്‍ അനുവദിക്കാതെ 6 ദിവസം ചീഞ്ഞഴുകാന്‍ വിട്ടശേഷമാണ് താലിബാന്‍ പിന്‍വാങ്ങിയത്.

താലിബാന്‍ അധികാരത്തില്‍ വന്ന ഉടനെ താജിക്ക്, ഉസ്‌ബെക്ക്, ഹസാര ബ്യൂറോക്രാറ്റുകളെ മുഴുവന്‍ പിരിച്ചുവിട്ടു. പഷ്‌തൂണ്‍ ആധിപത്യം ഇതര ഗോത്രങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു. ഷിയാകളെ വഹാബികളേയും ദിയോബന്ദികളേയും പോലെ അമുസ്ളീങ്ങളായി പ്രഖ്യാപിച്ചു. ഷിയാ വിശ്വാസികളായ മംഗളോയ്‌സ് വംശജരായ ഹസാരമുസ്ളീങ്ങളെ അമുസ്ളീങ്ങളായി പ്രഖ്യാപിച്ച് കൊന്നൊടുക്കി. അഫ്‌ഗാന്‍ ജനസംഖ്യയുടെ 10 % ഹസാരകളാണ്.

ആധുനികതയോട് കടുത്ത വിയോജിപ്പാണ് താലിബാന്‍ പ്രകടിപ്പിച്ചത്. ഷരിയ നിയമങ്ങളും പഷ്‌തൂണ്‍ ഗോത്രനിയമങ്ങളും ചേര്‍ത്ത നിയമസംഹിതയാണ് ഭരണ (പഷ്‌തൂണ്‍ വാലി)ത്തിന്റെ അടിസ്ഥാനശില. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ സകല അതിര്‍ത്തികളും താലിബാന്‍ ഉല്ലംഘിച്ചു. വിദ്യാഭ്യാസം, തൊഴില്‍, സ്പോര്‍ട്സ് എന്നിവ സ്‌ത്രീകള്‍ക്ക് നിഷിദ്ധമാക്കി. വഹാബി പര്‍ദ്ദ നിര്‍ബന്ധമാക്കി. അരുവിയില്‍ തുണിയലക്കുന്നത്, തയ്യല്‍ക്കാരന്‍ അളവെടുക്കുന്നത്, ടാക്സിയില്‍ അടുത്ത ബന്ധുവായ പുരുഷന്റെ കൂടെയല്ലാതെ സഞ്ചരിക്കുന്നത് എന്നിവ നിരോധിച്ചു. ഇതൊടൊപ്പം ടി വി സിനിമ, വീഡിയോ, നൃത്തം, വീട്ടില്‍ ചിത്രങ്ങള്‍ തൂക്കിയിടുന്നത്, സ്പോര്‍ട്സ് പരിപാടികളില്‍ കൈയടിക്കുന്നത്, പട്ടം പറത്തല്‍, പന്നി, പന്നിനെയ്യ്, മനുഷ്യന്റെ മുടികൊണ്ടുണ്ടാക്കിയ സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചെസ്സ്, മുഖംമൂടി, കമ്പ്യൂട്ടര്‍, മദ്യം, ലൈംഗികത, വീഞ്ഞ്, പടക്കം പ്രതിമ, സംഗീതം, താടിവടിക്കല്‍ എന്നിവ നിരോധിച്ചു. ചുരുക്കത്തില്‍ ആധുനികതയുടെ അടയാളങ്ങളായ സകലിതിനേയും താലിബാന്‍ നിഷിദ്ധമാക്കി. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉല്പന്നങ്ങളായ ആയുധങ്ങളും പടക്കോപ്പുകളും അവര്‍ യഥേഷ്‌ടം ഉപയോഗിച്ചു.

നിഗൂഢാത്മകവും, സമഗ്രാധിപത്യപരവുമായ സൈനിക ഭരണകൂടമാണ് താലിബാന്‍ സ്ഥാപിച്ചത്. പോരാളികള്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഭക്ഷണം, വസ്‌ത്രം, ആയുധങ്ങള്‍, ഷൂസ് എന്നിവയാണ് ഭരണകൂടം പോരാളികള്‍ക്ക് നല്‍കിയത്. ഓരോ പോരാളിയുടേയും ഏറ്റവും പ്രധാനകടമ 'വിശുദ്ധയുദ്ധ'ത്തില്‍ അണിചേരുകയാണ്. ഇഹലോകവാസം എന്തുകൊണ്ടും മോശമാണ്. അതിനാല്‍ വിശുദ്ധയുദ്ധം നടത്തി സ്വര്‍ഗ്ഗം നേടുകയാണ് ഓരോ പോരാളിയുടേയും കടമ. ഇസ്ളാമിക പ്രത്യയശാസ്ത്രം 'സ്വയം രക്തസാക്ഷിയായി സ്വര്‍ഗ്ഗം നേടാന്‍' സഹായിക്കുന്ന ഒന്നായി താലിബാന്‍ വ്യാഖ്യാനിച്ചു. '1400 വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവാചകന്‍ ജീവിച്ചപോലെ ജീവിക്കുക, പ്രവാചകനും ഖലീഫമാരും നടത്തിയതുപോലെ വിശുദ്ധയുദ്ധം നടത്തുക.' ഇതായിരുന്നു മുല്ല ഉമറിന്റെ ആഹ്വാനം.

പാക്-താലിബാന്‍

ചരിത്രത്തില്‍ അഭിരമിക്കുന്ന മതഭ്രാന്തും വംശീയഭ്രാന്തും തലയ്‌ക്കു പിടിച്ച താലിബാന്‍ പ്രസ്ഥാനത്തെ വടക്കന്‍ സഖ്യവും നാറ്റോ സൈന്യവും ചേര്‍ന്ന് 2001 ല്‍ പുറത്താക്കിയെങ്കിലും ഇതിനകം തന്നെ പാക്കിസ്ഥാന്റെ ഗോത്രമേഖലയിലേക്ക് താലിബാന്‍ വ്യാപിച്ചിരുന്നു. താലിബാന്‍ പോരാളികള്‍ക്ക് യുദ്ധതന്ത്രവും പരിശീലനവും നല്‍കിയിരുന്നത് ഐ എസ് ഐ ആണ്. താലിബാന്‍ പ്രത്യയശാസ്‌ത്രത്തിന് ഐ എസ് ഐ യിലും പാക്ക് സൈന്യത്തിനും നിര്‍ണ്ണായകസ്വാധീനം ചെലുത്താന്‍ സാധിക്കുന്നുണ്ട്.

2001-ല്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും ചിതറപ്പെട്ട താലിബാന്‍ 2004 ല്‍ പുന:സംഘടിക്കപ്പെട്ടു. 2007 ഡിസംബറില്‍ പാക് താലിബാന്‍ പ്രഖ്യാപിക്കപ്പെട്ടു. ' തെഹ്രീക്ക്- ഇ- താലിബാന്‍ പാക്കിസ്ഥാന്‍' എന്ന പേരിലാണ് പാക് താലിബാന്‍ സംഘടിക്കപ്പെട്ടത്. ജാമിയത്ത് - ഉലമ- ഇസ്ളാം (ജെയുഐ)യുടെ തലവന്‍ മൌലാനാ ഫസല്‍ ഉര്‍റഹ്മാനാണ് പാക്താലിബാന്റെ ബുദ്ധിസ്രോതസ്സ്. ബേനസീര്‍ഭൂട്ടോയുടെ അടുത്ത സുഹൃത്തായിരുന്ന ഫസല്‍ ഉര്‍ റഹ്മാന്‍ അവര്‍ പ്രധാനമന്ത്രിയായതോടെ ഭരണതലത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം നേടി. ഐ എസ് ഐ യിലും ഗവണ്‍മെന്റിലും താലിബാന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും ഒരു പരിധിവരെ ഐ എസ് ഐ യെ താലിബാന്‍ വല്‍ക്കരിക്കുവാനും ഫസല്‍ ഉര്‍ റഹ്മാന് സാധിച്ചു. പര്‍വേശ് മുഷറഫിന്റെ ഭരണകാലത്തും ജിഹാദിസംഘങ്ങള്‍, ഐ എസ് ഐ, പാക് സൈന്യം എന്നിവയെ കൂട്ടിയിണക്കുന്ന കണ്ണിയായി ജെ യു ഐ യും മൌലാനഫസല്‍ ഉര്‍ റഹ്മാനും തുടര്‍ന്നു.

താലിബാന്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ 15000 ഓളം വരുന്ന ലഷ്‌ക്കര്‍ അഥവാ പരമ്പരാഗത ഗോത്രസേനാംഗങ്ങള്‍ പാക് പത്താന്‍ മേഖലയിലേക്ക് പലായനം ചെയ്‌തു. ക്രമേണ ഗോത്രവര്‍ഗ്ഗമേഖലയില്‍ സ്വാധീനമുറപ്പിച്ച താലിബാന്‍ സേനാംഗങ്ങള്‍ പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ്ഗമേഖലയാകെ നിയന്ത്രണത്തിലാക്കി. അഫ്‌ഗാനിസ്ഥാനിലെ ഹമീദ് കര്‍സായി ഗവണ്‍മെന്റ്, പാകിസ്ഥാനിലെ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ എന്നിവ ലക്ഷ്യമാക്കി 2004നുശേഷം തുടര്‍ച്ചയായി ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ താലിബാന് സാധിച്ചു.

പാക്കിസ്ഥാനെ അമേരിക്കന്‍ ആശ്രിതത്വത്തില്‍ നിന്ന് മോചിപ്പിച്ച് ഇസ്ളാമികവല്‍ക്കരിക്കുക അഥവാ താലിബാന്‍ വല്‍ക്കരിക്കുക എന്ന ലക്ഷ്യം 2007 ഓടുകൂടി മുഖ്യ അജണ്ടയായി താലിബാന്‍ സ്വീകരിച്ചു. ഐ എസ് ഐ, പാക് സൈന്യം, പാക് നിയന്ത്രിത കാശ്‌മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഹാദിസംഘങ്ങള്‍ എന്നിവയുടെ ശക്തമായ പിന്തുണ താലിബാന് ലഭിച്ചു. ഇതോടൊപ്പം പാക്കിസ്ഥാനില്‍ ജനാധിപത്യഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് പ്രത്യക്ഷ നടപടികളിലേക്ക് നീങ്ങാന്‍ താലിബാന് പ്രചോദനമായി. പഞ്ചാബികള്‍ക്കും സിന്ധികള്‍ക്കും മേല്‍ക്കൈയുള്ള പാക് ഭരണകൂടത്തിനെതിരായ പത്താന്‍ വംശീയദേശീയതയുടെ ശക്തമായ എതിര്‍പ്പും താലിബാനെ രാഷ്‌ട്രീയാധികാരം പിടിച്ചെടുക്കാനുള്ള വിശുദ്ധയുദ്ധത്തിലേക്ക് നയിച്ചു. മേഖലയിലെ ഗോത്രമുഖ്യന്‍മാരുടെ കലവറയില്ലാത്ത പിന്തുണ താലിബാന് ലഭിച്ചതോടുകൂടി സ്വാത് വാലി, ബ്യൂണര്‍ജില്ല, തെക്കന്‍ പാക്കിസ്ഥാന്‍ എന്നിവടങ്ങളില്‍ സമാന്തര ഭരണകൂടമായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞു. പാക് സൈന്യവും ഭരണകൂടവും താലിബാനോട് മൃദുസമീപനമാണ് പുലര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് സര്‍ദാരി ഗവണ്‍മെന്റ് താലിബാനുമായി കരാറിലെത്തുകയും ഫെബ്രുവരി 18, 2009 മുതല്‍ സ്വാത് താഴ്വരയില്‍ 'ഷരിയനിയമം' (പഷ്‌തൂണ്‍ വാലി) നടപ്പാക്കുകയും ചെയ്‌തു. അധികം വൈകാതെ ബ്യൂണര്‍ ജില്ലയും കടന്ന് ഇസ്ളാമബാദ് പിടിച്ചെടുക്കാന്‍ താലിബാന്‍ നടത്തിയ ശ്രമമാണ് ഇപ്പോഴത്തെ സൈനിക നടപടിക്ക് നിദാനം. നാറ്റോ സൈന്യത്തിന്റെ പിന്തുണയോടെ താലിബാനെ താത്ക്കാലികമായി തുരത്താന്‍ കഴിഞ്ഞെങ്കിലും ഗോത്രവര്‍ഗ്ഗസംസ്‌ക്കാരം നിലനില്‍ക്കുന്ന പാക്-അഫ്‌ഗാന്‍ അതിര്‍ത്തി മേഖലയില്‍ ശക്തമായ സാന്നിധ്യമായി താലിബാന്‍ തുടരാനാണ് സാധ്യത.

താലിബാനെ ഒരു യഥാര്‍ത്ഥ ഇസ്ളാമിസ്‌റ്റ് പ്രസ്ഥാനമായി കാണാന്‍ കഴിയില്ല. അല്‍-ഖ്വയ്‌ദ ബന്ധം താലിബാനെ ആഗോള ജിഹാദി പ്രസ്ഥാനങ്ങളുമായി കണ്ണിചേര്‍ത്തുവെങ്കിലും വംശീയ സ്വത്വബോധത്തില്‍ നിന്നും പുറത്തുകടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇസ്ളാമിന്റെ മാനവിക മൂല്യങ്ങളുടെ സ്ഥാനത്ത് പത്താന്‍ ഗോത്ര മൂല്യങ്ങളാണ് താലിബാന്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. സ്വാത് താഴ്വരയില്‍ അവര്‍ നടപ്പിലാക്കിയ ഷരിയ നിയമം ഇസ്ളാമില്‍ പൊതിഞ്ഞ ഗോത്രപാരമ്പര്യങ്ങള്‍ മാത്രമാണ്. കടുത്ത വംശീയബോധമാണ് താലിബാനെ സൃഷ്‌ടിക്കുകയും സംരക്ഷിക്കുകയും ചെയ്‌ത ഐ എസ് ഐയ്‌ക്കെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ച ഘടകം. ലോകവീക്ഷണത്തിന്റെ അഭാവം, ഖുറാന്റെ തീവ്രവാദപരമായ വ്യാഖ്യാനങ്ങള്‍, ആധുനിക വിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പ്, തീവ്രവംശീയ ബോധം, ഇഹലോകവാസത്തോടുള്ള അലക്ഷ്യഭാവം, രക്തസാക്ഷിത്വം വരിക്കാനുള്ള അത്യാവേശം, തുടര്‍ച്ചയായി യുദ്ധാവസ്ഥയില്‍ തുടരാനുള്ള താത്പര്യം തങ്ങളുടെ ആവാസസ്ഥലത്ത് അതിക്രമിച്ചു കടന്ന 'അന്യനെ' തകര്‍ക്കാനുള്ള പ്രാക്തന ഗോത്ര വീര്യം എന്നിവ ഉള്‍ച്ചേര്‍ന്ന താലിബാന്‍ പോരാളിയുടെ മനസ്സില്‍ വംശീയ ഉന്മൂലനവും 'ഇസ്ളാം അല്ലെങ്കില്‍ വാള്‍' എന്ന ഭീകരവാദ ജിഹാദി ബോധവും മാത്രമേ ബാക്കിയായിട്ടുള്ളൂ. 'ആധുനിക മനുഷ്യന്‍' എന്ന വിശേഷണത്തിന് അര്‍ഹതയില്ലാത്ത താലിബാനികളെ സൃഷ്ടിച്ച സാമ്രാജ്യത്വവും അതിന്റെ വേട്ടപ്പട്ടിയായ പാക്കിസ്ഥാനും ഇപ്പോള്‍ നല്‍കുന്ന കനത്ത വില ചരിത്രത്തിന്റെ മധുരപ്രതികാരമാണ്.

***

ഡോ: പി ജെ വിന്‍സെന്റ്
കടപ്പാട്: യുവധാര

28 September, 2009

രാജ്യം വിറ്റു കൈ കഴുകും...!

രാജ്യം വിറ്റു കൈ കഴുകും...!

ഇടതുപക്ഷമില്ലാതെ ഇന്ത്യ ഭരിക്കാനവസരം ലഭിച്ചതിന്റെ മുഴുവന്‍ 'ആവേശവും' പ്രതിഫലിപ്പിക്കുന്നതാണ് 2009-10ലെ സാമ്പത്തികസര്‍വ്വെയും ബജറ്റും! സര്‍ക്കാരിന്റെ ജനവിരുദ്ധ കമ്പോളാഭിമുഖ്യനിലപാടുകള്‍ വ്യക്തമാക്കുന്ന പ്രധാനരേഖകളാണിവ. സാമ്പത്തിക സര്‍വ്വെയും കേന്ദ്രബജറ്റും മുന്നോട്ടുവയ്ക്കുന്ന നയങ്ങളും പരിപാടികളും, മുന്‍ഗണനകളും ഇങ്ങനെ ക്രോഡീകരിക്കാം:-

* പൊതുമേഖലാ വ്യവസായങ്ങളിലേയും ബാങ്ക് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലും 49% ഓഹരി സ്വകാര്യമേഖലയ്ക്ക് കൈമാറും. പൊതുമേഖല 'പൊതുജനങ്ങളുടെ' ഉടമസ്ഥതയില്‍ കൊണ്ടുവരുന്നതിനാണത്രെ ഈ കച്ചവടം! ഇങ്ങനെ 25,000 കോടി രൂപ വീതം പ്രതിവര്‍ഷം സമാഹരിക്കും
* ചില്ലറ വില്‍പ്പന, കല്‍ക്കരി ഖനനം, ആണവോര്‍ജ്ജം, റിയില്‍വേ എന്നിവ വിദേശനിക്ഷേപമേഖലയാക്കും.
* പ്രതിരോധവ്യവസായത്തില്‍ 49% വിദേശനിക്ഷേപം കൊണ്ടുവരും.
* പെട്രോളിയം വിലനിര്‍ണ്ണയം കമ്പോളത്തെഏല്‍പ്പിക്കും
* വളം സബ്സിഡി വെട്ടിക്കുറക്കുകയും അത് കര്‍ഷകര്‍ക്ക് നേരിട്ട്നല്‍കുന്ന സംവിധാനം നടപ്പാക്കുകയും ചെയ്യും.. വളത്തിന്റെ വില നിര്‍ണ്ണയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് സാരം.
* അടിസ്ഥാനമേഖലാ വികസനം സ്വകാര്യമേഖലയക്ക് കൈമാറും. സ്വകാര്യ പൊതുപങ്കാളിത്തം വഴി ഖജനാവിന്റെ സഹായത്തോടെയുളള സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യം.
* മണ്ണെണ്ണ പാചകവാതക സബ്സിഡികള്‍ ഒഴിവാക്കും. പാചകവാതകത്തിന് രണ്ടുതരം വില ഈടാക്കൂം. വര്‍ഷത്തില്‍ 6 സിലിണ്ടര്‍വരെ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ കുറഞ്ഞവിലയില്‍ ഗ്യാസ് ലഭ്യമാക്കേണ്ടതുളളൂ.
* പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ സ്വകാര്യമേഖലയ്ക്ക് അനുമതിനല്‍കും.
* മരുന്നുവില നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഒഴിവാക്കും. (നിലവില്‍ 354തരം മരുന്നുകളുടെ മേലുളള വിലനിയന്ത്രണം 74 ആയി കുറയ്ക്കും.)
* കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ കീഴിലുളള ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ് ലിമിററഡ്, ഭാരത് കുക്കിംഗ്കോള്‍ ലിമിറ്റഡ് എന്നിവ വില്‍ക്കും!
* അവധിവ്യാപാരത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയും (അരി, ഗോതമ്പ്, സോയാഓയില്‍, റബ്ബര്‍, പഞ്ചസാര എന്നീ അവശ്യവസ്തുക്കളുടെ അവധിവ്യാപാരം ഇടതുപക്ഷനിര്‍ബന്ധം കാരണം തടഞ്ഞുവച്ചിരിക്കുന്നത്, പുനരാരംഭിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്)
* കരിമ്പ്, പഞ്ചസാര, വളം വ്യവസായങ്ങള്‍ക്കുമേലുളള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും.
* പ്രാഥമിക - വിദ്യാഭ്യാസമേഖലയിലടക്കം സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണം നടപ്പാക്കും. വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവേശനാനുമതി നല്‍കും.
* ഭക്ഷ്യസുരക്ഷാനിയമം പാസാക്കും. 25കിലോഅരിയോ ഗോതമ്പോ ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് 3രൂപാനിരക്കില്‍ നല്‍കുന്നതിനാണ് ഈ നിയമം കൊണ്ടുവരുന്നത്.
* ആണവോര്‍ജ്ജനിയമത്തില്‍ ഭേദഗതിവരുത്തും.
* ഇന്‍ഷൂറന്‍സില്‍ 49% വിദേശനിക്ഷേപം അനുവദിക്കും. LIC-GIC ബാങ്കിംഗ് മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കും. (ഇന്‍ഷൂറന്‍സ് ബില്ലുകള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

ഏറെ പുരോഗമന പരമെന്ന് മാധ്യമങ്ങള്‍ പുകഴ്ത്തിയ പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബജറ്റ് ഇനിപറയുന്നതുപോലെയും വായിച്ചെടുക്കാം.

* രാജ്യത്തിന്റെ മൊത്തം വികസന ക്ഷേമ കാര്യങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം മുന്‍വര്‍ഷം 60% ആയിരുന്നത് 57% ആയികുറച്ചു.
* ഒറ്റവര്‍ഷംകൊണ്ട് പ്രതിരോധ ബജറ്റില്‍ 24 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ച ബജറ്റ് ഗ്രാമീണ തൊഴില്‍ ദാന പദ്ധതികള്‍ക്ക് 6% വര്‍ദ്ധനവാണ് വരുത്തിയത്. ദേശീയ സര്‍ക്കാരിന്റെ ചെലവുകളുടെ 15.5% വരെ കാര്‍ഷിക-കാര്‍ഷിക അനുബന്ധ ചിലവുകള്‍ക്ക് മാറ്റിവെച്ചിരുന്നിടത്ത് പുതിയവര്‍ഷം (2009-10) 10.5% കണ്ട് വെട്ടിക്കുറയ്ക്കപ്പെട്ടു.
* 60% തൊഴില്‍ അധികമായി സൃഷ്ടിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍, തൊഴില്‍ പദ്ധതികള്‍ക്കുള്ള ബജറ്റു വിഹിതത്തില്‍ 6.4% വര്‍ദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളത്.
* പ്രാഥമിക വിദ്യാഭ്യാസത്തിനായി ദേശീയ വിദ്യാഭ്യാസ വിഹിതത്തിന്റെ 59% ആണ് 2008-09ല്‍ ചെലവിട്ടത്. ഈ വര്‍ഷം അത് 48% ആയി വെട്ടിക്കുറച്ചു. വിദ്യാഭ്യാസത്തിനുള്ള മൊത്തം സര്‍ക്കാര്‍ വിഹിതം, റവന്യൂ ചെലവിന്റെ 11.1%ല്‍ നിന്ന് 9.98% ആയി കുറച്ചു.
* വിവിധ സബ്സിഡികളായി കഴിഞ്ഞവര്‍ഷം ദേശീയ ബജറ്റ് വകയിരുത്തിയത് 1,29,243 കോടി രൂപയായിരുന്നു. പുതിയ വര്‍ഷം അത് 1,11,276 കോടിയായി വെട്ടിക്കുറച്ചു. 14% കുറവ്.
* രാസവളം സബ്സിഡി കഴിഞ്ഞവര്‍ഷം 75,849 കോടി രൂപയുടേതായിരുന്നു. ഇക്കുറി മൊത്തം വളം സബ്സിഡിതന്നെ 49,980 കോടി രൂപ മതിയെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു.

മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ അടിയന്തിര അജണ്ടകളാണ് ഇവിടെ വിവരിച്ചത്... പലതും 100 ദിവസത്തിനുളളില്‍ തന്നെ നടപ്പാക്കുന്നതിന് തീവ്രശ്രമം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇന്ത്യയിലെ കര്‍ഷസമൂഹത്തെ മുഴുവന്‍ കണ്ണീരുകുടിപ്പിക്കുകയും ആത്മഹൂതി ചെയ്യിപ്പിക്കുകയും ചെയ്യുന്നതിന് ഉതകുന്ന ആസിയന്‍ കരാര്‍ ഒപ്പിട്ടതാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ 'നേട്ടമെന്ന്' കമ്പോളഗുരുക്കന്‍മാരും കോളമെഴുത്തുകാരും ഒരുപോലെ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 4ന് പാര്‍ലിമെന്റ് അംഗീകരിച്ച 'വിദ്യാഭ്യാസ അവകാശനിയമം' മറ്റൊരു 'പൊന്‍തൂവലാ'ണെന്ന് ഇക്കൂട്ടര്‍ വാചാലമായി പറഞ്ഞു നടക്കുന്നു. വരാന്‍പോകുന്ന ഭക്ഷ്യസുരക്ഷാനിയമം 'ചരിത്രത്തിലെ നാഴികക്കല്ലാ'യിരിക്കുമെന്നാണ് മറ്റുചില മാധ്യമങ്ങളുടെ വായ്താരി... പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞ സമഗ്രഇന്‍ഷൂറന്‍സ് ബില്‍ എല്‍. ഐ.സി. ഭേദഗതിനിയമം എന്നിവയാണ് കമ്പോളരാജാക്കന്‍മാരെ ഹരം പിടിപ്പിച്ച മറ്റൊരു സര്‍ക്കാര്‍ നടപടി.. 49% ഓഹരി കൈമാറി പൊതുമേഖല കമ്പോളമേധാവികളുടെ താളത്തിന് തുളളുന്ന വിധം പുന:സംഘടിപ്പിക്കുമെന്നുളള സര്‍ക്കാര്‍ പ്രഖ്യാപനം മുതലാളിമാരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിട്ടുളളത്. ഔഷധ മേഖലയിലെ വില നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ സന്തോഷം വ്യവസായ കുത്തകകള്‍ പങ്കുവയ്ക്കുന്നുണ്ട്. പെട്രോളിയം വില നിയന്ത്രണം എടുത്തുകളയുന്നതുവഴി തങ്ങളുടെ ലാഭസഞ്ചയത്തിലേക്ക് ഒഴുകുന്ന ധനം സങ്കല്‍പ്പാതീതമായിരിക്കുമെന്ന് റിലയന്‍സും, എസാര്‍ എന്ന എണ്ണ കുത്തകയും സമ്മതിക്കുന്നുണ്ട്. വരാന്‍പോകുന്ന 'നികുതി പരിഷ്കരണം' തങ്ങളുടെ മൂലധന സഞ്ചയത്തെ ഹിമാലയന്‍ ഉയരങ്ങളിലേക്കാണ് കൈപിടിച്ചുയര്‍ത്തുകയെന്ന് കുത്തകകള്‍ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു... അവശ്യ ഉപഭോഗസാധനങ്ങളും ഭക്ഷ്യ ഉല്‍പ്പന്നങ്ങളും അവധിവ്യാപാരത്തിന് തുറന്നുകിട്ടുന്നതിന്റെ സന്തോഷം ഓഹരി കമ്പോളത്തിലെ ഊഹക്കച്ചവടക്കാര്‍ക്ക് അടക്കാനാവുന്നില്ല... ചുരുക്കത്തില്‍ ഇടതുപക്ഷ പ്രതിരോധമില്ലാത്തതു കാരണം കമ്പോളമേധാവികള്‍ക്ക് മേയാന്‍ ഇന്ത്യാമഹാരാജ്യം സമ്പൂര്‍ണ്ണമായിവിട്ടുകൊടുത്തുകൊണ്ടുളള നയങ്ങളും പരിപാടികളുമാണ് ചുരുങ്ങിയനാളുകള്‍ക്കുളളില്‍തന്നെ മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റ് ഏറ്റെടുത്തിരിക്കുന്നത്.

115 കോടി മനുഷ്യരുളള രാജ്യത്തെ 10%വരുന്ന അതിസമ്പന്നരുടെയും ഒന്നോരണ്ടോ ശതമാനം വരുന്ന ഓഹരികമ്പോളത്തിലെ നിക്ഷേപകരുടെയും നൂറില്‍താഴെ വരുന്ന ശതകോടിശ്വരന്മാരുടെയും വളര്‍ച്ചയും ഉയര്‍ച്ചയും ലാഭവും മാത്രം ഉറപ്പുവരുത്തികൊണ്ട് ഭരണം നടത്തുവാനുളള 'മാന്‍ഡേറ്റാ'ണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് ഈ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് കരുതുന്നുവെന്നാണ് നമുക്ക് മനസ്സിലാവുന്നത്. ആഗോളമായി നിയോലിബറലിസവും, കമ്പോളത്തിന്റെ ചൂതാട്ടവും, ധനമൂലധനത്തിന്റെ വാഴ്ചയും ചോദ്യം ചെയ്യപ്പെടുകയും തകര്‍ന്നുവീഴുകയും ചെയ്യുന്ന മുഹൂര്‍ത്തത്തിലാണ്, അതിന് പുതുജീവന്‍ നല്‍കാനുളള കര്‍മ്മപരിപാടികളുമായി കോണ്‍ഗ്രസ്സ് ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. ഇത്തരമൊരു ചരിത്രഘട്ടത്തില്‍ കുത്തകമൂലധനത്തിനും, ധനമൂലധനത്തിനും രാഷ്ട്രം സമ്പൂര്‍ണ്ണമായി ഏല്‍പ്പിച്ചുകൊടുക്കുന്നവരെ വിചാരണചെയ്യുന്ന ജനമുന്നേറ്റങ്ങള്‍ക്കുവേണ്ടി കാതോര്‍ക്കുകയല്ല, പോരാട്ടങ്ങളുടെ മഹാമാരി സൃഷ്ടിക്കുകയും അതിനായി സ്വയം സമര്‍പ്പിക്കുകയുമാണ് ദേശാഭിമാനവും പൌരബോധവുമുളള ഏവരുടെയും കടമയെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അതിജീവിക്കുവാനുളള ഏകവഴി അതുമാത്രമാണ് എന്ന് പറയാവുന്ന ഘട്ടമെത്തിയിരിക്കുന്നു.

ഭക്ഷ്യസുരക്ഷയ്ക്ക് കോണ്‍ഗ്രസിന്റെ ബദല്‍!

സര്‍ക്കാര്‍ നിയോഗിച്ച അര്‍ജ്ജുന്‍ സെന്‍ഗുപ്ത റിപ്പോര്‍ട്ട് അസന്നിഗ്ധമായി കണ്ടെത്തിയത്76% ഭാരതീയര്‍ 12 രൂപ മുതല്‍ 20 രൂപവരെ മാത്രം ചിലവഴിച്ച് ജീവിക്കുന്നവരാണ് എന്നായിരുന്നു. പക്ഷേ 26% പേരാണ് ഔദ്യോഗികമായി ദരിദ്രരെന്നാണ് ഭരണകൂടം ആവര്‍ത്തിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ 'ഹംഗര്‍ ഇന്‍ഡെക്സ്' പ്രകാരം 88 വികസ്വര-ദരിദ്രരാഷ്ട്രങ്ങളില്‍ 66-ാം സ്ഥാനത്താണ്ഇന്ത്യ നിലകൊളളുന്നത്. ഇന്ത്യയിലെ 80% ഗ്രാമീണരും 64% നഗരവാസികളും വിശപ്പടക്കാന്‍ ആവശ്യമായ വരുമാനമുളളവരല്ലെന്നാണ് അവരുടെ കണക്ക്. എന്നിട്ടും 11.80 രൂപ കൊണ്ട് ഗ്രാമീണരും 17.80 രൂപകൊണ്ട് നഗരവാസിയും സുഭിക്ഷമായി കഴിയുമെന്നാണ് ഭരണകൂടം ഉളുപ്പില്ലാതെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഖ്യക്ക് മുകളില്‍ വരുമാനമുണ്ടായാല്‍ അവരെല്ലാം ഏ.പി.എല്‍ ആവുകയും, 25 രൂപ, കൊടുത്ത് അരിവാങ്ങി കഴിക്കാന്‍ (ഇപ്പോഴത്തെ വില) ബാധ്യസ്ഥമാവുകയും ചെയ്യുന്നു.

അഞ്ച് അംഗങ്ങളുളള കുടുംബത്തിന് രണ്ടു നേരമെങ്കിലും വയറുനിറക്കാന്‍ 100രൂപ പോലും മതിയാവാത്തവിധം വില ഉയരുമ്പോള്‍ തന്നെയാണ് ഇത്തരം തിട്ടൂരങ്ങള്‍ രാജകല്‍പനകളായി നാം ഏറ്റുവാങ്ങുന്നത്!(പട്ടിക-താഴെ) ലഭിക്കുന്ന കൂലിയൂടെ 90% ഭക്ഷണാവശ്യത്തിന് വേണ്ടിമാത്രം ചിലവിടേണ്ടിവരുന്ന 76% മനുഷ്യരില്‍ മൂന്നില്‍ രണ്ടുഭാഗത്തെയും സമ്പൂര്‍ണ്ണമായി കമ്പോളത്തിന്റെ അഗ്നിനാളങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുവാനുളള 'നിയമം' ആണ് വരാന്‍ പോകുന്ന ഭക്ഷ്യസുരക്ഷാനിയമം.

ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ച് ഇന്ത്യയിലെ 6 കോടി ദരിദ്രര്‍ക്ക് കിലോഗ്രാമിന് 3 രൂപാ നിരക്കില്‍ 25 കിലോധാന്യം പ്രതിമാസം നല്‍കുന്നത് ഭരണകൂടത്തിന്റെ ബാധ്യതയാക്കുന്നതാണ് പുതിയ നിയമം. നിലവില്‍ ഇവരില്‍ ഒരു കോടിയോളം കുടുംബങ്ങള്‍ക്ക് 35കിലോ ധാന്യം നല്‍കുന്ന പദ്ധതിയുണ്ട്. അത് 10 കിലോഗ്രാം കണ്ട് കുറയുകയും, വിലയില്‍ ഒരു രൂപ വര്‍ദ്ധനവ് വരുത്തുകയും ചെയ്യും. (ഈ വെട്ടി കുറവും വിലകയറ്റവും വഴി 4000 കോടി രൂപ ഖജനാവിന് നേട്ടമുണ്ടാവുമത്രെ). പ്രതിദിനം 700 കോടി രൂപ നികുതി ഇളവായി കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നവരാണ് ഇങ്ങനെ ചെയ്യുന്നത് രാജ്യത്താകെ 5 ലക്ഷം പൊതുവിതരണ കേന്ദ്രങ്ങളിലൂടെ 6കോടി കുടുംബങ്ങള്‍ക്ക് (അവരെപ്പോലും ഇതുവരെ സര്‍ക്കാര്‍ കണ്ടെത്തുകയോ - കാര്‍ഡ് നല്‍കുകയോ ചെയ്തിട്ടില്ല) മുകളില്‍ പറഞ്ഞ അളവിലും നിരക്കിലും ധാന്യം കൊടുത്ത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് പറയുന്നതുകൊണ്ട് എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത്?

*സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് തയ്യാറാക്കുന്ന അതിദരിദ്രരായ 25% ജനങ്ങള്‍ ഒഴിച്ചുള്ളവരെല്ലാം ഭക്ഷ്യാവശ്യങ്ങള്‍ കമ്പോളത്തിന് എറിഞ്ഞുകൊടുക്കുവാന്‍ ഭരണകൂടത്തിന് നിയമപരമായ അനുമതി ലഭിക്കുന്നു.
*നാമമാത്രമായ ധാന്യവിതരണം കൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് നിയമം വഴി പ്രഖ്യാപിക്കപ്പെടും.
* പൊതുവിതരണ സംവിധാനങ്ങളുടെ നടത്തിപ്പ്, ഭക്ഷ്യ ധാന്യ സംഭരണം വിതരണം എന്നീ ഉത്തരവാദിത്വങ്ങളില്‍ നിന്ന് പാര്‍ലിമെന്റ് അനുമതിയോടെ ഭരണകൂടത്തിന് പിന്മാറാം.
* ദാരിദ്ര്യരേഖാമാനദണ്ഡങ്ങളിലെ അശാസ്ത്രീയതക്ക് നിയമപ്രാബല്യം ലഭിക്കും.
* അതിദരിദ്രരൊഴികെയുളള 55% വരുന്ന പാവങ്ങള്‍ക്കും സാധാരണകാര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുനല്‍കേണ്ട ബാധ്യതയില്‍നിന്ന് ഭരണകൂടം രക്ഷപ്പെടും.
* സ്കൂളുകളിലെ ഉച്ചഭക്ഷണപരിപാടിയും, ICDS ഉം അംഗന്‍വാടികളും വഴിയുളള പോഷകാഹാര വിതരണവും എന്നിവ നിയമപരമായി നിലനില്‍ക്കേണ്ടതില്ലെന്ന് തീരുമാനിക്കപ്പെടും.

അതെ, കഴിഞ്ഞ ഒന്നര ദശാബ്ദമായി തുടരുന്ന കമ്പോളവല്‍ക്കരണ നടപടികളില്‍ ഏറ്റവും ക്രൂരമായത് എന്നു വിശേഷിപ്പിക്കാവുന്ന നിയമമാണ് കോണ്‍ഗ്രസ്സ് ഭരണകൂടം ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ പോകുന്നത്. കഴിഞ്ഞവര്‍ഷം കടുത്ത ഭക്ഷ്യക്ഷാമവും വിലക്കയറ്റവും കാരണം ആഗോളഭക്ഷ്യ പ്രതിസന്ധിയും വിശക്കുന്നവരുടെ കലാപവും ലോകത്താകെ അരങ്ങേറിയതിനെക്കുറിച്ച് ഇവര്‍ക്ക് ഓര്‍മ്മയില്ലെന്നാണോ? കഴിഞ്ഞരണ്ടു മൂന്നുവര്‍ഷം കൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ക്കും അവശ്യഭക്ഷ്യവസ്തുക്കള്‍ക്കും മൂന്ന് മടങ്ങ് വരെ വില കയറിയിട്ടുണ്ടെന്ന സത്യം ഈ അധികാര ദല്ലാള്‍മാര്‍ക്കറിയാത്തതാണോ? (പട്ടിക താഴെ)

ജീവിതം ദുസഹമാക്കുന്ന അവശ്യവസ്തുക്കളുടെ വിലക്കയറ്റം
(2004-09) ഡല്‍ഹി
പക്ഷേ, ദശാബ്ദങ്ങളായി മാറ്റമൊന്നുമില്ലാതെ ഒരേ നിരക്കില്‍ തുടരുന്ന ഒരു കാര്യമുണ്ട്. അതാണ് ദാരിദ്ര്യരേഖ നിശ്ചയിക്കുന്നതിനുളള വരുമാന നിരക്ക് - ഗ്രാമത്തില്‍ 11.80 രൂപയും നഗരവാസികള്‍ക്ക് 17.80 രൂപയുമാണ് ഈ നിരക്ക്.

എന്നിട്ടും ഒരു ദശാബ്ദം മുമ്പത്തെ ദാരിദ്ര്യരേഖാ നിരക്കുകളില്‍ ഇവര്‍ തൂങ്ങിയാടുന്നത് ആരോടുളള വെല്ലുവിളിയാണ്? പ്രളയബാധിത മേഖലയില്‍ റൊട്ടി വലിച്ചെറിയുന്ന ലാഘവത്തോടെ, ഒരു രാജ്യത്തെ മനുഷ്യരെ മുഴുവന്‍ ധിക്കാരപൂര്‍വ്വം മറന്നുകൊണ്ട് 'ഭക്ഷ്യസുരക്ഷ' ഉറപ്പുവരുത്തുവാനിറങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് ഭരണകൂടത്തെ കണ്ട് ലോകം ലജ്ജിക്കട്ടെ!

പരിഹാസവും നിന്ദ്യവുമായ ഈ നിയമത്തെ ബലപ്പെടുത്തുവാനുളള നിരവധി പ്രതിലോമപരമായ തീരുമാനങ്ങള്‍ ഇതിനകംതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷ ഇടപെടല്‍ കൊണ്ട് തടഞ്ഞുവച്ച അവശ്യവസ്തുക്കളുടെ അവധി വ്യാപാരം പുന:രാരംഭിക്കുവാനുളള തീരുമാനമാണ് അതിലൊന്ന്. ഊഹവ്യാപാരികള്‍ക്കും ഓഹരികമ്പോളത്തിനും ചൂതാടാനുളള മേഖലയായി ഭക്ഷ്യവസ്തുക്കളും ധാന്യവും വിട്ടുകൊടുക്കുന്ന അവധി വ്യാപാരം ഇന്ത്യന്‍ കമ്പോളത്തില്‍ അവശ്യ വസ്തു വിലക്കയറ്റത്തിന്റെ ഭീകരതാണ്ഡവമായി പരിണമിക്കും. ധാന്യസംഭരണവും വിതരണവും വിലനിയന്ത്രണവും സമ്പൂര്‍ണ്ണമായി കമ്പോളത്തിന് ഏല്‍പ്പിച്ചു കൊടുത്തുകൊണ്ട് 'ഭക്ഷ്യസുരക്ഷ' ഉറപ്പുവരുത്തുമെന്ന് പറയുന്നവരെ എങ്ങനെയാണ് വിചാരണ ചെയ്യേണ്ടത്? സ്വാതന്ത്ര്യാനന്തരം ഇന്നുവരെ തുടര്‍ന്നുവന്ന വളംവില നിയന്ത്രണവും സബ്സിഡിയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ പ്രധാനപ്പെട്ട ഘടകങ്ങളായിരുന്നു. വളം സബ്സിഡി 25,868 കോടി രൂപ കണ്ട് വെട്ടികുറച്ചും വിലനിയന്ത്രണം ഒഴിവാക്കിയും ഉളള സര്‍ക്കാര്‍ തീരുമാനം ധനമന്ത്രിയുടെ ബജറ്റിലൂടെ നടപ്പായികഴിഞ്ഞു. എല്‍.പി.ജി. മണ്ണെണ്ണ സബ്സിഡി എടുത്തുകളയുവാനുളള തീരുമാനം ഒപ്പം വന്നതാണ്. ഫലത്തില്‍ ഭക്ഷ്യസുരക്ഷയുടെ പേരില്‍ വരാന്‍ പോകുന്നത്, സമ്പൂര്‍ണ്ണമായ 'അസുരക്ഷ'യായിരിക്കുമെന്ന് ഈ നിയമവും അനുബന്ധനടപടികളും ഉറക്കെ പ്രഖ്യാപിക്കുന്നു... ഇത് കണ്ട് മൌനികളായിരിക്കുന്നവരെപ്പോലും ചരിത്രം കുറ്റക്കാരെന്ന് വിധിക്കും.

ഭക്ഷ്യസുരക്ഷയാണ് ലക്ഷ്യമെങ്കില്‍ ഇത്രയെങ്കിലും ചെയ്യണം

* 6 കോടി ദരിദ്ര കുടുംബങ്ങള്‍ എന്ന അസംബന്ധംപറച്ചില്‍ നിര്‍ത്തണം. കുറഞ്ഞത് 18കോടി കുടുംബങ്ങളെ ഉള്‍ക്കൊളളുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയാണ് രാജ്യത്തിനാവശ്യം
* ഭക്ഷ്യധാന്യങ്ങളുടെയും അവശ്യ ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്ന പൊതുവിതരണ സംവിധാനമാണ് ഭക്ഷ്യസുരക്ഷയുടെ പ്രാഥമിക അടിത്തറ. 14 സാധനങ്ങളെങ്കിലും സബ്സിഡിയോടെ വിതരണം ചെയ്യുന്ന സംവിധാനമാണ് വേണ്ടത്.
* സ്കൂള്‍വഴിയുളള ഉച്ചഭക്ഷണ പരിപാടിയും അംഗന്‍വാടി കേന്ദ്രങ്ങളിലൂടെയുളള പോഷകാഹാരപരിപാടിയും ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയില്‍ വരണം.
* ജി.ഡി.പിയുടെ 0.6% മാത്രം വരുന്ന ഭക്ഷ്യധാന്യസബ്സിഡി 3 ശതമാനംകണ്ട് ഉയര്‍ത്തണം.
* ഗ്രാമീണ തൊഴില്‍ ദാനപദ്ധതികളുടെ കൂലി ദേശീയമിനിമം കൂലിയുടെ ഇരട്ടിയാക്കുകയും ഭക്ഷ്യധാന്യങ്ങള്‍ കൂലിയുടെ ഭാഗമാക്കുകയും ചെയ്യണം.
* ഭക്ഷ്യസുരക്ഷക്കാവശ്യമായ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്ന ചുമതല കേന്ദ്രസര്‍ക്കാരിന്റെ കടമയായിരിക്കണം.
* ദരിദ്രകര്‍ഷകരെ ഭക്ഷ്യസുരക്ഷാപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
* അവശ്യ വസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കണം.

ഇത്രയും മാറ്റങ്ങളോടെയെങ്കിലുമുളള ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവരാന്‍ ഭരണകൂടത്തെ നിര്‍ബന്ധിക്കുന്ന 'ഭക്ഷ്യകലാപങ്ങള്‍' രാജ്യത്ത് ഉയരുമെങ്കില്‍, ഒരു പക്ഷേ, കോണ്‍ഗ്രസ്സിന്റെ നയരൂപീകരണ ഗുരുക്കന്മാര്‍ക്ക് തങ്ങളുടെ പരിഹാസ്യത ബോധ്യപ്പെടാന്‍ സാധ്യതയുണ്ട്.

പൊതുമേഖലയേ 'പൊതുസ്വത്താക്കു' മത്രെ!

രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ തുടങ്ങി, 2009-10 ലെ ബജറ്റ് പ്രസംഗത്തില്‍വരെ, പൊതുമേഖല 'സ്വകാര്യവല്‍ക്കരിക്കു'ന്നതിനുപകരം 'പൊതുജനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കു'മെന്നുള്ള വായ്താരിയാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ച് 'സത്യ'മാക്കുന്ന അഭ്യാസമാണ് കോണ്‍ഗ്രസിന്റെ നേതാക്കന്മാരും അണിയറ ശില്‍പികളും നടത്തുന്നത്. 49% ഓഹരിവിറ്റ് പ്രതിവര്‍ഷം 25,000 കോടി വീതം സമാഹരിച്ച് ധനകമ്മിയും കടവും നികത്തുമെന്നുള്ള പ്രഖ്യാപനത്തിന് അകമ്പടിയായിട്ടാണ് ഈ 'പൊതുമുതലാക്കല്‍' പ്രക്രീയ കടന്നുവരുന്നത്. ഇത്രയും കപടമായ രാഷ്ട്രീയ ദല്ലാള്‍പ്പണി ഒരു പക്ഷേ ഇതിനുമുമ്പ് നാം കണ്ടിട്ടുണ്ടാവില്ല. പൊതുമേഖലയുടെ നേരായ നിര്‍വ്വചനം 'ജനങ്ങളുടെ ഉടമസ്ഥതയിലുള്ളത്' എന്നാണ്. മുഴുവന്‍ ജനങ്ങള്‍ക്കുംവേണ്ടിയാണ് അതിന്റെ ഉടമസ്ഥത സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടിതന്നെയാണ് പൊതുമേഖലയേ സര്‍ക്കാര്‍ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും. മുഴുവന്‍ ജനങ്ങളുടേതുമായ ഈ സ്ഥാപനങ്ങള്‍ എങ്ങനെയാണ് വീണ്ടും ജനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്നത്? ഓഹരിവിറ്റാല്‍ അവ ജനങ്ങളുടെ നേരിട്ടുള്ള ഭരണത്തില്‍ ചെന്നുചേരുമോ?

2007-08ല്‍ NCAER നടത്തിയ പഠനം പറയുന്നത് ഇന്ത്യയിലെ 0.5% കുടുംബങ്ങള്‍ മാത്രമാണ് ഓഹരികളില്‍ നിക്ഷേപിക്കുന്നുള്ളു എന്നാണ്. 21-05-09 ന്റെ എക്കണോമിസ്റിന്റെ സര്‍വ്വെപറയുന്നത് ഇന്ത്യയിലെ 0.7% കുടുംബങ്ങള്‍ക്കു മാത്രമെ ഓഹരികമ്പോളവുമായി എന്തെങ്കിലും ബന്ധമുള്ളു എന്നാണ്. ഓഹരിവിറ്റഴിച്ച് പൊതുമേഖല 'പൊതുജനത്തെ' ഏല്‍പ്പിക്കുമെന്നുപറയുന്നതിന്റെ അര്‍ത്ഥം ഈ 0.7% 'ഇന്ത്യാക്കാര്‍ക്ക്' ഉടമസ്ഥത കൈമാറുമെന്നാണ്! അതായത് മുഴുവന്‍ ജനങ്ങളുടേതുമായ ഈ സ്ഥാപനങ്ങള്‍ ഒരു ശതമാനത്തില്‍ താഴെ വരുന്ന ഓഹരി കമ്പോളത്തിലെ നിക്ഷേപകര്‍ക്ക് കൈമാറുമെന്ന്! 1% വരുന്ന സമ്പന്നര്‍ മാത്രമാണ് 'ഇന്ത്യക്കാര്‍' എന്നാണോ കോണ്‍ഗ്രസ്കാര്‍ പ്രഖ്യാപിക്കുന്നത്?

ഇനി ഒരു ശതമാനത്തിലും താഴെ വരുന്ന ഈ സമ്പന്ന ഇന്ത്യാക്കാരാണോ ഓഹരികമ്പോളത്തിലെ യഥാര്‍ത്ഥ നിക്ഷേപകര്‍ എന്നുകൂടി പരിശോധിക്കുക. 2008 ജനുവരിയില്‍ ഇന്ത്യന്‍ ഓഹരികമ്പോളത്തിലെ വിദേശനിക്ഷേപകരുടെ വിഹിതം 76% ആയിരുന്നുവെന്നാണ് സെബിയുടെ രേഖകള്‍ പറയുന്നത്.

6,89,958 കോടിരൂപയുടെ നിക്ഷേപവുമായി, വിദേശഓഹരി നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ കമ്പനികളുടെ ഏറ്റവും കൂടുതല്‍ ഓഹരി കൈവശം വച്ചിരിക്കുന്നവരായി മാറിയെന്നാണ് (40% വരെ) സെബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. ICICI - HDFC തുടങ്ങിയ നിരവധി സ്വകാര്യബാങ്കുകളുടെ 30% വരെ ഓഹരി ഉടമസ്ഥത ഈ ധനകാര്യ ഏജന്‍സികളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഇന്ത്യന്‍ ബാങ്കിംഗ് കമ്പോളത്തിന്റെ 54% കയ്യടക്കിവച്ചിരിക്കുന്ന സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളിലെ സര്‍ക്കാര്‍ ഇതര ഓഹരിമൂലധനത്തിന്റെ 44% വും വിദേശ നിക്ഷേപകരുടേതാണ്. വിജയാബാങ്കിന്റെ 46% ഓഹരിപുറത്താണുള്ളത്. ഇതിന്റെ 36% വിദേശനിക്ഷേപകരുടെ നിയന്ത്രണത്തിലാണ്. കനറാബാങ്കിന്റെ 26.83% ഓഹരിയാണ് സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞത്. അതില്‍ 68%വും വിദേശ നിക്ഷേപകരുടെ കൈകളിലാണ്.ചുരുക്കത്തില്‍, പൊതുജനത്തിന്റെ പേരുപറഞ്ഞ്, വിദേശമൂലധന ഉടമകള്‍ക്ക് ഇന്ത്യന്‍ പൊതുമേഖല കൈമാറാനാണ്- രാഷ്ട്രപതി മുതല്‍ പ്രണാബ് കുമാര്‍ മുഖര്‍ജി വരെയുള്ളവര്‍ ഒരു പെരുംനുണ പറഞ്ഞുനടക്കുന്നതെന്ന് സാരം. ലാഭകരമായി പ്രവര്‍ത്തിക്കുകയും അനുദിനം വളരുകയും ചെയ്യുന്ന പൊതുമേഖലയുടെ ഓഹരിവില്‍പ്പന വന്‍നഷ്ടക്കച്ചവടമായിരിക്കുമെന്നതാണ് വേറൊരു യാഥാര്‍ത്ഥ്യം. ബോബെ സ്റോക്ക്എക്സ്ചേഞ്ചില്‍ ലിസ്റ് ചെയ്ത 45 വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളുടെ അടക്കം 49% ഓഹരിവിറ്റ് 5 വര്‍ഷംകൊണ്ട് 2,50,000 കോടി സമാഹരിക്കുമെന്നാണ് ആസൂത്രണകമ്മീഷന്‍ പറയുന്നത്.. എന്നാല്‍ 2006-07 ല്‍ മാത്രം ഈ സ്ഥാപനങ്ങള്‍ 89,773 കോടി രൂപാ ഡിവിഡന്റായി സര്‍ക്കാരിന് നല്‍കിയെന്നും 4,46,000 കോടി രൂപയുടെ ക്യാഷ് റിസര്‍വ്വും, നീക്കിയിരുപ്പും അവയ്ക്കുണ്ടെന്നും പബ്ളിക്ക് എന്റര്‍ പ്രൈസസ് സര്‍വ്വെ ഫലം ചൂണ്ടിക്കാണിക്കുന്നു. ഫലത്തില്‍ - പൊതുമേഖലാ ഓഹരിവില്‍പ്പനയുടെ ഉദ്ദേശ്യവും ലക്ഷ്യവും - അവ മൂലധന ഉടമകള്‍ക്ക് പന്താടാനും ലാഭം കൊയ്യാനും വിട്ടുകൊടുക്കുക എന്നത് മാത്രമാണ്. ഈ ധിക്കാരം അനുവദിച്ചുകൊടുക്കാന്‍ നമുക്കാവുമോ?

*
അജയ്ഘോഷ് കടപ്പാട്: പി.എ.ജി.ബുള്ളറ്റിന്‍

27 September, 2009

ആസിയന്‍ കരാറും ചില സംശയങ്ങളും

ആസിയന്‍ കരാറിന് അനുകൂലമായും പ്രതികൂലമായും ഉന്നയിക്കപ്പെടുന്ന വാദങ്ങളുടെ നിജസ്ഥിതിയെന്താണ്?

1. പാമോയില്‍, കുരുമുളക്, കാപ്പി, തേയില എന്നിവ പ്രത്യേക ഉല്‍പ്പന്ന പട്ടികയിലാണ്. അതുകൊണ്ട് ആശങ്കപ്പെടാനില്ല.

ഈ നാല് ഉല്‍പ്പന്നത്തിന്റെയും തീരുവ അടിസ്ഥാനവര്‍ഷത്തെ (2007) നിരക്കില്‍ നിലനിര്‍ത്തുമെന്നല്ല കരാര്‍ വ്യവസ്ഥ. അസംസ്കൃത പാമോയിലിന്റെ തീരുവ 80 ശതമാനത്തില്‍നിന്ന് പ്രതിവര്‍ഷം നാല് ശതമാനം വീതം കുറച്ച് 2019ല്‍ 37.5 ശതമാനമാക്കും. ശുദ്ധീകരിച്ച പാമോയിലിന്റേത് 90 ശതമാനത്തില്‍നിന്ന് നാല് ശതമാനംവീതം ഇളവുചെയ്ത് 2019ല്‍ 45 ശതമാനമാക്കും. കാപ്പിയുടെ തീരുവ 100 ശതമാനത്തില്‍നിന്ന് പ്രതിവര്‍ഷം അഞ്ച് ശതമാനം വീതം ഇളവുചെയ്ത് 45 ശതമാനമായും തേയിലയുടേത് 100 ശതമാനത്തില്‍നിന്നും 45 ശതമാനമായും കുരുമുളകിന്റേത് 70 ശതമാനത്തില്‍നിന്നും ഓരോ വര്‍ഷവും കുറച്ച് 50 ശതമാനമായും വെട്ടിക്കുറയ്ക്കും. തീരുവ നിരക്ക് നിലനിര്‍ത്താനല്ല, കുറയ്ക്കാനാണ് തീരുമാനം. എന്തിനാണ് ഇവ പ്രത്യേക പട്ടികയിലാക്കിയത്. എന്തുകൊണ്ട് നെഗറ്റീവ് പട്ടികയിലെങ്കിലും ആക്കിയില്ല എന്നതിന് കേരളീയരോട് ഉത്തരം പറയേണ്ടത് കേന്ദ്രസര്‍ക്കാരാണ്; കേരളത്തിലെ പ്രതിപക്ഷമാണ്.

2. അസംസ്കൃത പാമോയിലിന് പൂജ്യം ശതമാനവും ശുദ്ധീകരിച്ച പാമോയിലിന് 7.5 ശതമാനവുമാണ് ഇപ്പോഴത്തെ നിരക്ക്. അവ യഥാക്രമം 37.5 ശതമാനവും 45 ശതമാനവും ആയി ഉയര്‍ത്താന്‍ കഴിയും.

ഈ ധാരണ തെറ്റാണ്. നിലവിലുള്ള നിരക്കാണ് അപ്ളൈഡ്റേറ്റ്. പരമാവധി ചുമത്താവുന്ന നിരക്കാണ് ബൌണ്ട് റേറ്റ്. (ചുമത്താന്‍ ബാധ്യതപ്പെട്ട നിരക്ക് എന്നു സാരം). ഈ രണ്ട് നിരക്കുകളില്‍ ഏതാണോ കുറവ് അതാകണം പ്രയോഗത്തില്‍ വരുത്തേണ്ടതെന്ന് ഡബ്ള്യുഡിഒ കരാര്‍ അനുശാസിക്കുന്നു. അതായത് പൂജ്യം ശതമാനവും 7.5 ശതമാനവും നിലനിര്‍ത്തപ്പെടും.

3. നെഗറ്റീവ് പട്ടികയില്‍ 489 ഉല്‍പ്പന്നമുണ്ട്. അവയുടെ തീരുവ നിലനിര്‍ത്തപ്പെടും.

ഈ ധാരണയ്ക്കും അടിസ്ഥാനമില്ല. 489 ഉല്‍പ്പന്നത്തില്‍ കുറെയെണ്ണത്തിന്റെയോ എല്ലാത്തിന്റെയുമോ തീരുവ, വ്യാപാരവര്‍ധന്ക്ക് തടസ്സമെന്നുകണ്ടാല്‍, തീരുവ കുറയ്ക്കപ്പെടും. ഇതുസംബന്ധിച്ച പരിശോധന ഓരോ ആണ്ടിലും നിര്‍ബന്ധമായും നടത്തണം. നെഗറ്റീവ് പട്ടിക സര്‍വകാലത്തേക്കുമുള്ള ഒറ്റമൂലിയല്ല. അവയില്‍പെട്ട ഉല്‍പ്പന്നങ്ങളുടെ തീരുവ മാറ്റമില്ലാതെ തുടരുകയുമില്ല. കേരളത്തിന് താല്‍പ്പര്യമുള്ള വളരെ കുറച്ച് കാര്‍ഷികോല്‍പ്പന്നങ്ങള്‍ മാത്രമാണ് നെഗറ്റീവ് പട്ടികയിലുള്ളത്. ടൊമാറ്റോ, ഉരുളക്കിഴങ്ങ്, ചുമന്നുള്ളി, വെളുത്തുള്ളി, ചോളം, ഓറഞ്ച്, മുന്തിരി, തണ്ണിമത്തന്‍, ആപ്പിള്‍, ചെറി, മല്ലി, ജീരകം, കടുക്, പരുത്തിക്കുരു, കപ്പലണ്ടി എണ്ണ, സഫ്ളവര്‍ ഓയില്‍, പുകയില തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളെല്ലാം പട്ടികയിലുണ്ട്. വൈന്‍, ബിയര്‍, വിസ്കി, റം, ജിന്‍, വോഡ്ക തുടങ്ങിയ കാര്‍ഷികജന്യമായ ഉല്‍പ്പന്നങ്ങളും പട്ടികയിലുണ്ട്. ഇവയൊന്നും കേരളത്തിന് ബാധകമല്ല. സമുദ്രോല്‍പ്പന്നങ്ങളില്‍ മത്തി, അയില, ചൂര, കൊഞ്ച്, നാരന്‍, ഞണ്ട്, നത്തോലി എന്നിവ പട്ടികയിലുണ്ടെങ്കിലും കേരളത്തിന്റെ സമുദ്രമേഖലയില്‍ കാണുന്ന മിക്ക മത്സ്യങ്ങളും നികുതിരഹിതമായി ഇറക്കുമതിചെയ്യാവുന്ന പട്ടികയിലാണ്. മുള്ളുവാള, ഏട്ട, പരവക്കോല, മാലന്‍, കളിമീന്‍, കിളിമീന്‍, കരിമീന്‍, നെയ്മീന്‍, നരിമീന്‍, തിരുത, ആവോലി, പരവ, പാര, ചെമ്പല്ലി, എലിച്ചൂര, തെരണ്ടി, സ്രാവ്, കലവ, കൊഴിവല, നന്തന്‍, പള്ളാത്തി, വരാല്‍, വെളിച്ചി, പൂവാലി, കോര, കാരി, സിലോപ്പി, കട്ല, ആരെല്‍ തുടങ്ങിയ മത്സ്യങ്ങളെല്ലാം സ്വതന്ത്രമായി ഇറക്കുമതിചെയ്യപ്പെടും. അയിലയും മത്തിയും ചൂണ്ടിക്കാട്ടി, മത്സ്യമേഖലയെ ആസിയന്‍ കരാര്‍ ബാധിക്കുകയില്ല എന്നു വാദിക്കുന്നത് സത്യത്തിന് നിരക്കുന്നതല്ല. കൊത്തിയരിഞ്ഞ തേങ്ങ നെഗറ്റീവ് പട്ടികയിലാണ്. പക്ഷേ, പൊതിച്ച പച്ചത്തേങ്ങ ഇറക്കുമതിചെയ്യാം. ഏലാം നെഗറ്റീവ് പട്ടികയിലാണ്. പക്ഷേ, ഏലം പൊടിയും മറ്റുല്‍പ്പന്നങ്ങളും ഇറക്കുമതിചെയ്യാം. പച്ചമരച്ചീനിയും സ്വതന്ത്ര ഇറക്കുമതി പട്ടികയിലുണ്ട്. മരച്ചീനി ചിപ്സ് നെഗറ്റീവ് പട്ടികയിലാണ്. 173 ഇനം റബര്‍ ഉല്‍പ്പന്നങ്ങളില്‍ നാലെണ്ണം മാത്രമാണ് നെഗറ്റീവ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.

4. തീരുവ കുറയ്ക്കാന്‍ സാവകാശമുള്ളതുകൊണ്ട് അതിനിടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തി, മത്സരശേഷി വര്‍ധിപ്പിക്കാവുന്നതാണ്.

ഇതൊരു ആഗ്രഹംമാത്രമാണ്. ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളും നോര്‍മല്‍ ട്രാക്കിലാണ്. 2013 ഡിസംബറിനുമുമ്പ് തീരുവ പൂജ്യത്തിലെത്തിക്കണം. സെന്‍സിറ്റീവ് ട്രാക്കില്‍പെട്ട ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളുടെയും തീരുവ, 2016 ആവുമ്പോഴേക്കും പൂജ്യത്തിലെത്തിക്കണം. ആദ്യം അഞ്ചുശതമാനമായും പിന്നീട് 4.5 ശതമാനമായും തുടര്‍ന്ന് പൂജ്യം ശതമാനമായും കുറയ്ക്കണം. ഒരു ഹെക്ടര്‍ ഭൂമിയില്‍നിന്ന് എത്ര കിലോഗ്രാം ഉല്‍പ്പന്നം എന്നതാണ് ഉല്‍പ്പാദനക്ഷമതയുടെ അളവുകോല്‍. ഒരു ഹെക്ടര്‍ സ്ഥലത്ത് വിയറ്റ്നാം 1885 കിലോഗ്രാം കുരുമുളകുണ്ടാക്കുമ്പോള്‍, ഇന്ത്യ ഉണ്ടാക്കുന്നത് 280 കിലോഗ്രാം. ഇന്ത്യയുടേതിനേക്കാള്‍ ഏതാണ്ട് ആറര ഇരട്ടിയാണ് വിയറ്റ്നാം ഉണ്ടാക്കുന്നത്. തായ്ലന്‍ഡ് ഒരു ഹെക്ടറില്‍ 1710 കിലോഗ്രാം റബര്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യ 820 കിലോഗ്രാമും. വിയറ്റ്നാം 1970 കിലോഗ്രാം കാപ്പി ഉണ്ടാക്കുമ്പോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനക്ഷമത 839 ആണ്. ഇന്തോനേഷ്യ 6767 കിലോഗ്രാം നാളികേരം ഉണ്ടാക്കുന്നു. കേരളം ഉണ്ടാക്കുന്നത് 1025 കിലോഗ്രാം. ആസിയന്‍ രാജ്യങ്ങളുമായി ഇന്ത്യക്ക് (കേരളത്തിന്) ഓടിയെത്താനാവുകയില്ല. മുതലാളിത്ത കൃഷിരീതിയാണ് മിക്ക ആസിയന്‍ രാജ്യങ്ങളും അവലംബിക്കുന്നത്. അതായത്, പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമിയില്‍ ആധുനിക സാങ്കേതികവിദ്യകളും യന്ത്രങ്ങളും ഉപയോഗിച്ച് കൃഷി - ഇതാണ് ആസിയന്‍ രാജ്യങ്ങളുടെ രീതി. കിലോമീറ്റര്‍ കണക്കിന് വിസ്തൃതിയില്‍ തെങ്ങും എണ്ണപ്പനയും കൃഷിചെയ്യുന്നത് മലേഷ്യയിലും ഇന്തോനേഷ്യയിലും പതിവുകാഴ്ചയാണ്. കൃഷിഭൂമി ഏതാനും ജന്മികള്‍ കൈയടക്കിവച്ചിരിക്കുന്നു. ഭൂപരിഷ്കരണം അപരിചിതമാണ്. കേരളത്തിന്റെ സ്ഥിതി തികച്ചും വിഭിന്നമാണ്. നാമമാത്ര ചെറുകിട കൃഷിക്കാരാണ് ഭൂരിപക്ഷവും. പുരയിട കൃഷിയാണ് സാധാരണം. വന്‍മുതല്‍ മുടക്കാന്‍ കെല്‍പ്പില്ല. കേരളത്തിലെ സാധാരണ കൃഷിക്കാര്‍ ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ ആസിയന്‍ രാജ്യങ്ങളിലെ കൃഷിക്കാര്‍ക്കൊപ്പം ഓടണമെന്നുപറഞ്ഞാല്‍ പി ടി ഉഷക്കൊപ്പം എല്ലാവരും ഓടിയെത്തണമെന്നാണ്.

5. ഡംബിങ് നടത്തിയാല്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയും

ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്ത് വില്‍ക്കുന്ന നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ മറ്റൊരു രാജ്യത്ത് വില്‍ക്കുന്നതിനെയാണ് ഡംബിങ് എന്നുപറയുന്നത്. അതായത് ഉല്‍പ്പന്നത്തിന്റെ വില കുറച്ച് പുറംവിപണിയില്‍ കൊണ്ടുചെന്നുതള്ളുക. വില കുറഞ്ഞ വിദേശ ഉല്‍പ്പന്നവുമായി വിലകൂടിയ ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ മത്സരിക്കുന്നത് ആഭ്യന്തര വ്യവസായങ്ങളുടെ തകര്‍ച്ചയ്ക്ക് ഇടവരുത്തും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ആന്റി ഡംബിങ് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നു വാദിക്കപ്പെടുന്നു. ആന്റി ഡമ്പിങ് നടപടി എളുപ്പമല്ല. ഡബ്ള്യൂടിഒ കരാറിന്റെ ആര്‍ട്ടിക്കിള്‍ ആറും പത്തൊമ്പതും അനുസരിച്ച് ഒന്ന്, ഡംബിങ് ഉണ്ടെന്ന് തെളിയിക്കണം. രണ്ട്, ഡംബിങ്ങിന്റെ വ്യാപ്തി തെളിയിക്കണം. മൂന്ന്, ഡംബിങ് ആഭ്യന്തരവ്യവസായത്തിന് കുഴപ്പമുണ്ടാക്കുന്നുണ്ടെന്ന് സമര്‍ഥിക്കണം. നാല്, ഡംബിങ് നടത്തുന്ന രാജ്യത്തിന് ഇക്കാര്യങ്ങളെല്ലാം ബോധ്യം വരണം. എളുപ്പമല്ല കാര്യം എന്നര്‍ഥം.

6. ഇറക്കുമതി ധാരാളം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും. വില കുറയും. ഉപയോക്താക്കള്‍ക്ക് ഗുണകരമാണ് ഇറക്കുമതി.

വിരുദ്ധതാല്‍പര്യങ്ങളുള്ള ഉല്‍പാദകര്‍, ഉപഭോക്താക്കള്‍ എന്ന് സമൂഹത്തെ വേര്‍തിരിക്കുന്നത് ശാസ്ത്രീയമല്ല. ഒരാള്‍ ഒരു സമയം ഉല്‍പാദകരാണ്, ഉപഭോക്താവുമാണ്. അധ്വാനശേഷി പ്രയോഗിച്ച് ഉല്‍പന്നങ്ങളും സേവനങ്ങളും ഉണ്ടാക്കുന്നവരെന്ന നിലയില്‍ തൊഴിലാളികളും ജീവനക്കാരും അധ്യാപകരുമെല്ലാം ഉല്‍പാദന പ്രവര്‍ത്തനം നടത്തുന്നവരാണ്. വരുമാനം ചെലവിട്ട് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നവരെന്ന നിലയില്‍ അവര്‍ ഉപഭോക്താക്കളുമാണ്. പണം കൈയിലുള്ളവരെക്കുറിച്ചാണ് ഇപ്പറയുന്നത്. പണം ആകാശത്തുനിന്ന് ഉതിര്‍ന്നുവീഴുന്നില്ല. ഉല്‍പ്പാദനമാണ് പണത്തിന്റെ ഉറവിടം. ഉല്‍പ്പാദനത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് കൂലി, കൃഷിക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റ് വരുമാനം, ഉല്‍പ്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് വരുമാനം, ചുമടെടുക്കുന്നവര്‍ക്കു കൂലി, ലോറിയോടിക്കുന്നവര്‍ക്ക് കൂലി, അങ്ങനെ ഉല്‍പ്പാദന പ്രവര്‍ത്തനത്തിലൂടെയാണ് പണം സമൂഹത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. നൂറുരൂപയുടെ വരുമാനമുണ്ടായാല്‍ അത് പതിന്മടങ്ങ് കൈമാറ്റങ്ങള്‍ക്ക് ഉതകും. ഒരു റബര്‍ കൃഷിക്കാരന് റബര്‍ വിറ്റ് നൂറുരൂപ കിട്ടുന്നു എന്നിരിക്കട്ടെ. അതയാളുടെ വരുമാനമാണ്. അതുകൊണ്ടയാള്‍ അരി വാങ്ങുന്നു. അരിക്കച്ചവടക്കാരന് നൂറുരൂപ വരുമാനം കിട്ടി. അരിക്കച്ചവടക്കാരന്‍ അതുകൊണ്ട് തുണി വാങ്ങുന്നു. തുണിക്കച്ചവടക്കാരന് വരുമാനമായി. ഈ പട്ടിക ഇനിയും നീട്ടാം. എത്ര കൈമാറ്റം നടക്കുന്നുവോ അത്രയും ഇരട്ടി പണത്തിന്റെ ഫലം നൂറുരൂപ സൃഷ്ടിക്കും. തുണിക്കച്ചവടക്കാരന്‍ തുണി വില്‍ക്കുമ്പോള്‍ വീണ്ടും അയാള്‍ തുണിക്ക് ഓര്‍ഡര്‍ നല്‍കും. കൂടുതല്‍ തുണിയുണ്ടാക്കാന്‍ മില്ലുടമ കൂടുതല്‍ തൊഴിലാളികളെ നിയമിക്കും. യന്ത്രങ്ങള്‍ വാങ്ങും. നൂല്‍ വാങ്ങും. നൂലിന്റെ ആവശ്യം പരുത്തികൃഷിക്കാര്‍ക്ക് തൊഴിലും വരുമാനവുമുണ്ടാക്കും. ചുരുക്കത്തില്‍ തുണിയുല്‍പ്പാദനവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വരുമാനമുണ്ടാകും. ഇതിന്റെ തുടക്കം റബര്‍ കൃഷിയായിരുന്നല്ലോ. റബര്‍കൃഷി തകര്‍ന്നാലോ? തെങ്ങുകൃഷി തകര്‍ന്നാലോ? കള്ളനോട്ടും കള്ളപ്പണവും കൈകാര്യം ചെയ്യുന്നവരുടെയും ഊഹക്കച്ചവടക്കാരുടെയും പൂഴ്ത്തിവയ്പുകാരുടെയും റിയല്‍ എസ്റേറ്റ് -മദ്യ മാഫിയകളുടെയും കാര്യം ഇവിടെ പരിഗണിക്കുന്നില്ല.

7. ഇന്ത്യ ആസിയന്‍ രാജ്യങ്ങളുമായി കരാര്‍ ഒപ്പിട്ടില്ലായിരുന്നെങ്കില്‍ ചൈന ഒപ്പിടുമായിരുന്നു

ഇത് ശുദ്ധ അസംബന്ധമാണ്. ചൈന, ആസിയന്‍ രാജ്യങ്ങളുമായി ചരക്ക് വ്യാപാരകരാര്‍ 2005 ജൂലൈയിലും സേവന വ്യാപാര കരാര്‍ 2007 ജനുവരിയിലും നിക്ഷേപകരാര്‍ 2009 ആഗസ്തിലും ഒപ്പിട്ടുകഴിഞ്ഞു.

8. ചൈനക്കാകാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യക്കായിക്കൂടാ?

വ്യാപാര കരാറുകളല്ല പ്രശ്നം. കരാറിലെ കര്‍ഷകവിരുദ്ധ-ജനദ്രോഹ വ്യവസ്ഥകളാണ്. കുത്തക വ്യവസായികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കര്‍ഷകരെ ബലിയാടുകളാക്കുന്ന നയങ്ങളാണ് പ്രശ്നം. കേരളത്തിലെ 84 ശതമാനം കൃഷിഭൂമിയില്‍, റബറും തേയിലും കാപ്പിയും നാളികേരവും കുരുമുളകും ഏലവും ഇഞ്ചിയും മഞ്ഞളും ഉല്‍പ്പാദിപ്പിക്കുന്ന ലക്ഷക്കണക്കിന് കൃഷിക്കാരുടെയും മത്സ്യം പിടിച്ചും മത്സ്യം വിറ്റും ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെയും ഉല്‍പ്പന്നങ്ങളുടെ സംസ്കരണത്തിലും വ്യാപാരത്തിലും ഏര്‍പ്പെട്ടിട്ടുള്ള ലക്ഷക്കണക്കിന് പരമ്പരാഗത തൊഴിലാളികളുടെയും ഇരുളടഞ്ഞ ഭാവിജീവിതമാണ് പ്രശ്നം.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍

23 September, 2009

ആണവായുധ പരീക്ഷണവും വിവാദങ്ങളും

ഇന്ത്യയുടെ 1998ലെ ആണവായുധ പരീക്ഷണത്തില്‍ പങ്കെടുത്ത പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ തീകൊളുത്തിയ വിവാദം ഇന്ത്യയിലെ രാഷ്ട്രീയരംഗത്തും ശാസ്ത്രരംഗത്തുമുള്ളവരെയാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.

ആണവായുധ പരീക്ഷണത്തെ "പാഴ്വേല''യായി വിശേഷിപ്പിച്ച കെ. സന്താനം ആണവായുധ പരീക്ഷണത്തെക്കുറിച്ചുള്ള ഔദ്യോഗിക അവകാശവാദത്തെ വെല്ലുവിളിക്കുക മാത്രമല്ല, ഇന്ത്യയുടെ ആണവ സിദ്ധാന്തത്തെ സംബന്ധിച്ച് വിമര്‍ശനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. ആണവായുധ പരീക്ഷണങ്ങള്‍ക്ക് സ്വമേധയാ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം, സമഗ്ര ആണവായുധ പരീക്ഷണ നിരോധന കരാറി (സിടിബിടി) നോടുള്ള ഇന്ത്യയുടെ മമത, ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കയുമായുള്ള സിവിലിയന്‍ ആണവ സഹകരണ കരാര്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിമര്‍ശനങ്ങള്‍ തൊടുത്തുവിടുന്നു.

"ഭൂചലനവുമായി ബന്ധപ്പെട്ട അളവുകളുടെയും വിദഗ്ധന്മാരുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ 1998 മെയ് മാസത്തില്‍ പൊഖ്റാനില്‍ നടത്തിയ ആണവായുധ പരീക്ഷണം വളരെ കുറഞ്ഞ നിലവാരത്തിലുള്ളതായിരുന്നു എന്നാണ് ആഗസ്റ്റ് 27ന് സന്താനം പറഞ്ഞത്. ആണവ ഭാഷാശൈലിപ്രകാരം അണുസ്ഫോടനം നിശ്ചിതഫലം പ്രദാനംചെയ്യുന്നതില്‍ പരാജയപ്പെടുമ്പോഴാണ് അതിനെ ഒരു "പാഴ്വേല'' (fizzle) എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യ ഇനിയും കൂടുതല്‍ അണു ആയുധ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് തറപ്പിച്ചുപറയുന്ന സന്താനം, സിടിബിടിയില്‍ ഒപ്പിടുന്നതിന് ഇന്ത്യക്കുമേല്‍ വരുന്ന സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്നു.

സന്താനത്തിന്റെ പ്രസ്താവന ശാസ്ത്രലോകത്തെ ഭിന്നിപ്പിച്ചിരിക്കുകയാണ്; രാഷ്ട്രീയ സംവിധാനത്തെയാകെ ഞെട്ടിപ്പിച്ചിരിക്കുകയുമാണ്. എന്നാല്‍ ഇത് തികച്ചും പുതിയൊരു സംഭവവികാസമല്ല. 1998ലെ അണു ആയുധ പരീക്ഷണങ്ങളുടെ ഫലത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഇന്ത്യയിലെയും വിദേശങ്ങളിലെയും ശാസ്ത്രലോകത്ത് അത് നടത്തി ഒരാഴ്ചയ്ക്കകംതന്നെ ആരംഭിച്ചിരുന്നു.

അന്നത്തെ ഹൈഡ്രജന്‍ ബോംബ് 43 കിലോ ടണ്‍ ടിഎന്‍ടിയുടെ സ്ഫോടകശേഷി കൈവരിച്ചതായാണ് ഔദ്യോഗികമായ അവകാശവാദം. "അണുപ്രസരണം കുറയ്ക്കുന്നതിനും അയല്‍ ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുമായി താരതമ്യേന കുറഞ്ഞ സ്ഫോടനശേഷി ലഭിക്കുന്ന തരത്തില്‍ ബോധപൂര്‍വം കൈകാര്യം ചെയ്യുകയായുണ്ടായത്'' എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. അണുപരീക്ഷണത്തിനുശേഷം നടത്തിയ ആദ്യത്തെ പത്രസമ്മേളനത്തില്‍, ആണവോര്‍ജ ഏജന്‍സിയുടെ തലവനായിരുന്ന ആര്‍ ചിദംബരവും പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഡയറക്ടര്‍ ജനറലായിരുന്ന എപിജെ അബ്ദുള്‍കലാമും ഉള്‍പ്പെടെയുള്ള, ആണവായുധ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ പ്രമുഖ ശാസ്ത്രജ്ഞര്‍ തറപ്പിച്ചുപറഞ്ഞത് ആയുധവല്‍ക്കരണം സമ്പൂര്‍ണ്ണമായെന്നാണ്.

ആ പത്രസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഒരാളായിരുന്നു കെ സന്താനം. അദ്ദേഹം അന്ന് ഡിആര്‍ഡിഒയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. അണു ആയുധ പരീക്ഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചയാളാണ് അദ്ദേഹം.

ഇന്ത്യയിലും വിദേശങ്ങളിലും ഈ അവകാശവാദങ്ങള്‍ വെല്ലുവിളിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍, ശാസ്ത്രലോകം പൊതുവെ ഔദ്യോഗികനയത്തെ അംഗീകരിച്ചെങ്കിലും ആണവോര്‍ജകമ്മീഷന്റെ മുന്‍ ഡയറക്ടറായ പി കെ അയ്യങ്കാര്‍ ഉള്‍പ്പെടെയുള്ള ചില പ്രമുഖ ശാസ്ത്രജ്ഞര്‍ ഗൌരവതരമായ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. വിദേശങ്ങളിലെ വിശകലനവിദഗ്ധര്‍ ഇന്ത്യയുടെ അവകാശവാദങ്ങളെ അന്നുതന്നെ വെല്ലുവിളിച്ചിരുന്നതായും ആ അണുആയുധസ്ഫോടനം 12 മുതല്‍ 25 വരെ കിലോ ടണ്‍ നിലവാരത്തിലേ എത്തിയിരുന്നുള്ളു എന്ന് സീസ്മോഗ്രാഫിക് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിരുന്നതായും അന്താരാഷ്ട്ര ആണവായുധ സമൂഹത്തില്‍ ആ കാലത്തുനടന്ന സാങ്കേതിക സംവാദങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ ഓര്‍മ്മിക്കുന്നുണ്ടാവും.

"ശക്തികൂടിയ അണുവിഭജന''ആയുധം ആയിരുന്നു ശക്തി ക എന്നും അതിനെ ഹൈഡ്രജന്‍ ബോംബെന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ലെന്നുമാണ് ചിലര്‍ സൂചിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റിന്റെ വെബ്സൈറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു-

"ഹൈഡ്രജന്‍ ബോംബ് പരീക്ഷണം എന്ന് വിളിക്കപ്പെടുന്നതിന്റെ സ്ഫോടനശേഷി 12-25 കിലോ ടണ്‍ നിലവാരത്തില്‍ മാത്രമേ എത്തിയിരുന്നുള്ളുവെന്നും 43 കിലോ ടണ്‍ എന്ന ഇന്ത്യയുടെ അവകാശവാദം ശരിയല്ലെന്നുമാണ് ഭൂചലനം സംബന്ധിച്ച ഡാറ്റകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ വിദഗ്ധന്മാരും സ്വതന്ത്രരായ മറ്റു വിദഗ്ധന്മാരും എത്തിച്ചേര്‍ന്ന നിഗമനം. ഈ താഴ്ന്ന നിലവാരമാണ് ഹൈഡ്രജന്‍ ബോംബ് സ്ഫോടനം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത്''.

ഇന്ത്യയുടെ രണ്ട് ഘട്ടങ്ങളുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ രണ്ടാംഘട്ടം ഉദ്ദേശിച്ച ഫലം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മൂര്‍ നാഷണല്‍ ലബോറട്ടറിയുടെ ഇസഡ് ഡിവിഷനിലെ ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തിയതായാണ് അന്താരാഷ്ട്ര ആണവ വ്യവസായത്തിന്റെ വാണിജ്യ പ്രസിദ്ധീകരണമായ "ന്യൂക്ളിയോണിക്സ് വീക്കി''ന്റെ 1998 നവംബര്‍ ലക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വിദേശ ആണവ ആയുധ പരിപാടികളിലെ പുരോഗതി വിലയിരുത്താന്‍ ബാധ്യതപ്പെട്ട നിരീക്ഷണ സംവിധാനമാണ് കാലിഫോര്‍ണിയയിലെ ഈ സ്ഥാപനം.

ചിദംബരവും കൂട്ടരും തങ്ങളുടെ അവകാശവാദം ആവര്‍ത്തിച്ചു. അതിനെ അല്‍പംകൂടി വിപുലപ്പെടുത്തുകപോലുമുണ്ടായി. 1999 ഫെബ്രുവരിയില്‍ ഇന്ത്യന്‍ ശാസ്ത്ര സാഹിത്യകാരന്മാരുടെ അസോസിയേഷനുവേണ്ടി നടത്തിയ രണ്ടുമണിക്കൂര്‍ നീണ്ട വിശദീകരണത്തിനിടയില്‍ ഇന്ത്യയുടെ അണുവായുധ പരീക്ഷണങ്ങളുടെ "അന്യൂന''മായ അവസ്ഥയെക്കുറിച്ചും ഈ രാജ്യത്തിന്റെ "ഉന്നത സാങ്കേതിക വിദ്യയിലുള്ള മികവി''നെക്കുറിച്ചുമെല്ലാം ചിദംബരം ഒട്ടേറെ അവകാശവാദങ്ങള്‍ നടത്തി. ആണവായുധത്തിന് ഏറ്റവും അനുയോജ്യമായ രൂപമാതൃക സ്വായത്തമാക്കല്‍, കൈവരിക്കേണ്ട പ്രത്യേക നേട്ടത്തെക്കുറിച്ചുള്ള കണക്കുകൂട്ടല്‍, റേഡിയോ ആക്ടീവതമൂലമുള്ള മലിനീകരണം അല്‍പവും ഉണ്ടാവില്ല എന്ന് ഉറപ്പാക്കല്‍ - ഈ മൂന്നു കാര്യങ്ങളിലും "കൃത്യത'' കൈവരിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

"കൃത്യത''യെയും മികവിനെയും സംബന്ധിച്ച ഈ അവകാശവാദമാണ് ഇപ്പോള്‍ കടുത്ത വെല്ലുവിളി നേരിടുന്നത്. ഈ അവകാശവാദം തികച്ചും പൊള്ളയല്ലെങ്കില്‍പോലും സംശയാസ്പദമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ എ ഗോപാലകൃഷ്ണനെയും പി കെ അയ്യങ്കാറെയുംപോലെയുള്ള പ്രശസ്തരും പ്രഗത്ഭരുമായ ശാസ്ത്രജ്ഞന്മാര്‍ സന്താനത്തിന്റെ വിമര്‍ശനത്തോട് യോജിപ്പുള്ളവരാണ്. 1998ല്‍ ഇന്ത്യ പരീക്ഷിച്ച ഹൈഡ്രജന്‍ ബോംബ് ഉദ്ദേശിച്ചതുപോലെ പ്രവര്‍ത്തിച്ചില്ലെന്നും പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാണിച്ചത്.

അതിന്റെ രൂപ മാതൃകയിലോ കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ രീതിയിലോ എന്തോ ചില പിശക് സംഭവിച്ചതായാണ് അവര്‍ വാദിക്കുന്നത്. അതുകൊണ്ട് ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണോ എന്ന് തീരുമാനിക്കുന്നതിന് ഈ കാര്യങ്ങളെല്ലാം പുന:പരിശോധിക്കേണ്ടതുണ്ട്; അതിന് കൂടുതല്‍ "മികവുറ്റ'' രൂപമാതൃക ഉണ്ടാക്കേണ്ടതും ആവശ്യമാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സംബന്ധിച്ചിടത്തോളം, മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം അന്തിമ തീര്‍പ്പ് കല്‍പിച്ചതോടെ വിവാദങ്ങളെല്ലാം കെട്ടടങ്ങിയതായാണ് വിശ്വസിക്കുന്നത്. പരീക്ഷണങ്ങള്‍ നടത്തിയ കാലത്ത് ഡിആര്‍ഡിഒയില്‍ തന്റെ കീഴ് ഉദ്യോഗസ്ഥനായിരുന്ന സന്താനത്തിന്റെ അവകാശവാദങ്ങളെ കലാം തള്ളിക്കളഞ്ഞു.

ഈ വിഷയത്തില്‍ ഏറ്റവും ആധികാരിക വ്യക്തിത്വമായി കരുതപ്പെടുന്ന കലാമിന്റെ യോഗ്യതയെത്തന്നെ ആണവോര്‍ജ്ജ കമ്മീഷന്റെ മറ്റൊരു മുന്‍ ചെയര്‍മാനായ ഹോമി സേത്ന ഉള്‍പ്പെടെയുള്ള പല ശാസ്ത്രജ്ഞന്മാരും ചോദ്യംചെയ്യുകയാണ്. സേത്ന ആയിരുന്നു 1974ലെ ആദ്യത്തെ ആണവായുധ പരീക്ഷണത്തിന്റെ മാര്‍ഗദര്‍ശി.

പിന്നീട് ഇന്ത്യയുടെ പ്രസിഡന്റായി തീര്‍ന്ന കലാം അണുപരീക്ഷണം കഴിഞ്ഞയുടനെ നടത്തിയ ഏറ്റവും പ്രധാനമായ പ്രസ്താവന ശാസ്ത്രീയമായതായിരുന്നില്ല; അത് വെറും രാഷ്ട്രീയമായിരുന്നു. "പൌരാണിക ഹിന്ദു സംസ്കാരത്തെ നിരന്തരം ചവിട്ടിമെതിച്ചുകൊണ്ടിരുന്ന വിദേശ ആക്രമണരങ്ങളില്‍നിന്നും ആണവായുധങ്ങളുള്ള ഇന്ത്യ'' എങ്ങനെ വിമുക്തമാക്കപ്പെടും എന്ന് അദ്ദേഹം വ്യക്തമാക്കി. ആ സമയത്ത് അധികാരത്തിലിരുന്ന ഭാരതീയ ജനതാപാര്‍ടിയുടെ നേതൃത്വത്തിന് കലാം പ്രീയപ്പെട്ടവനായത് ബോംബിനെക്കാള്‍ ഉപരി ഈ പ്രസ്താവനയായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ഒരു പോയിന്റായിരുന്നു. സന്താനത്തിന്റെ വിമര്‍ശനത്തെ നിരാകരിച്ചുകൊണ്ടുള്ള കലാമിന്റെ പ്രസ്താവന ഒരു രാഷ്ട്രീയക്കാരന്റേതായിരുന്നുവെന്ന് സെത്ന ഓര്‍മ്മിപ്പിക്കുകയുണ്ടായി.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളിലൂടെ ഈ വിവാദം നമ്മുടെ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളെ എത്രത്തോളം ഉലച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. സന്താനത്തിന്റെ പ്രസ്താവനയില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി പറയുന്നതിനുപകരം നാരായണന്‍ അദ്ദേഹത്തെ "വെറുമൊരു കഥയില്ലാത്തവനാ''യി പുച്ഛിച്ചുതള്ളുകയാണുണ്ടായത്.

പാശ്ചാത്യ വിശകലനവിദഗ്ധര്‍ പൊഖ്റാന്‍ കക പരീക്ഷണത്തെ ചോദ്യംചെയ്യുന്നത്, ഒരു ആണവായുധശക്തിയായി പ്രത്യേകിച്ചും അണുസംയോജന പ്രയോഗം ആര്‍ജ്ജിച്ച രാജ്യമായി നമ്മെ അംഗീകരിക്കാന്‍ അവര്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്നാണ് എം കെ നാരായണന്‍ പറഞ്ഞത്. നല്ല പെരുമാറ്റത്തോടുകൂടിയ യഥാര്‍ത്ഥ ആണവായുധരാഷ്ട്രമെന്ന നിലയില്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷില്‍നിന്നും ഇന്ത്യക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചെലവഴിച്ച സമയവും ഊര്‍ജ്ജവും എത്രയെന്ന് നാരായണന് നന്നായി അറിയാവുന്നതാണ്.

പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നായിരുന്നു അണു ആയുധ പരീക്ഷണകാലത്ത് ചിദംബരത്തിന്റെയും കൂട്ടരുടെയും മറ്റൊരു അവകാശവാദം. മെയ് 16ന് അവര്‍ നടത്തിയ പ്രസ്താവനയില്‍ ഇതിനെക്കുറിച്ചും വ്യക്തത വന്നിട്ടില്ലാത്ത മറ്റു പരീക്ഷണങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യയിലുള്ള അമിതമായ ഈ ആത്മവിശ്വാസമായിരുന്നു തുടര്‍ന്ന് അണുവായുധ പരീക്ഷണമൊന്നും ആവശ്യമില്ലെന്ന് അവര്‍ അവകാശപ്പെട്ടതിന്റെയും കാരണം. ഈ അവകാശവാദവും ആ കാലത്തുതന്നെ വിവാദമായിരുന്നു. പെസഫിക് സമുദ്രത്തില്‍ ഇരുന്നൂറോളം പരീക്ഷണങ്ങള്‍ നടത്തിയിട്ടും ഫ്രാന്‍സിന് പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കഴിഞ്ഞില്ല.

സിടിബിടിക്ക് ഫ്രാന്‍സിന്റെ പിന്തുണ ഉറപ്പാക്കാന്‍ അവര്‍ക്കുവേണ്ട സാങ്കേതിക സഹായം പ്രദാനംചെയ്യാനും ആണവായുധങ്ങളുടെ ആധികാരികത നിലനിര്‍ത്താന്‍ കമ്പ്യൂട്ടര്‍ സിമുലേഷന്‍ പരിപോഷിപ്പിക്കാനും അമേരിക്കന്‍ ആണവായുധ ലബോറട്ടറികളുമായി സഹകരണത്തിനും അമേരിക്ക ഫ്രാന്‍സുമായി രഹസ്യധാരണയുണ്ടാക്കിയിരുന്നു. ആണവായുധ പരീക്ഷണങ്ങള്‍ കഴിഞ്ഞയുടന്‍തന്നെ ഇന്ത്യയും ഇതേ സഹായം ലഭിക്കുന്നതിന് അമേരിക്കയെ സമീപിച്ചിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആണവായുധ ഇതര രാഷ്ട്രത്തിന് ഇത്തരം ഒരു സഹായം പ്രദാനംചെയ്യുന്നത് നോണ്‍ പ്രോലിഫെറേഷന്‍ ട്രീറ്റിയുടെ നഗ്നമായ ലംഘനമാകും എന്നതിനാല്‍ വാഷിങ്ടണ്‍ ഇത് ചെവിക്കൊണ്ടില്ല. ഇനിയും ഏറെ ആണവായുധ പരീക്ഷണങ്ങള്‍ നടത്താതെ സാധുതയുള്ള ഒരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ മാതൃക നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ്, 1998ലെ പരീക്ഷണം പരാജയമായിരുന്നുവെന്ന് ഇപ്പോള്‍ പറയുന്ന, ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നത്.

സൈദ്ധാന്തികമായ ശൂന്യതയിലായിരുന്നു ആണവ പരീക്ഷണം നടപ്പാക്കിയത്. പരീക്ഷണങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായി ഒരു സിദ്ധാന്തമോ പരീക്ഷണങ്ങള്‍ക്കുശേഷം ഇന്ത്യയുടെ ആണവ സിദ്ധാന്തം എന്തായിരിക്കണമെന്നതിനെ സംബന്ധിച്ച ഒരു സമവായമോ ഉണ്ടായില്ല. "നമ്മുടെ ആണവ സിദ്ധാന്തം നാം ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ്'' എന്നാണ് 1998 ആഗസ്റ്റ് 4ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പാര്‍ലമെന്റില്‍ പ്രസ്താവിച്ചത് "ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കുകയെന്ന അടിസ്ഥാനത്തില്‍, നാം ആദ്യം ഉപയോഗിക്കില്ല'' എന്നതായിരിക്കും ഇന്ത്യയുടെ ആണവസിദ്ധാന്തം എന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ഒരു വര്‍ഷത്തിനുശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍, പുതുതായി രൂപീകരിച്ച ദേശീയ സുരക്ഷാ ഉപദേശകബോര്‍ഡ് നിര്‍ദ്ദേശിച്ച കരട് ആണവ സിദ്ധാന്തം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഈ വിലപ്പെട്ട ആധികാരിക രേഖയെക്കുറിച്ച് പിന്നീട് ദീര്‍ഘകാലം ഒന്നുംതന്നെ കേട്ടിരുന്നില്ല. എന്നാല്‍ അമേരിക്കയിലെ മുന്‍ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി സ്ട്രോബ് താല്‍ബോട്ടുമായുള്ള തന്റെ കൂടിയാലോചനകളില്‍ അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത്സിങ് ഈ രേഖ "അനൌദ്യോഗികം'' എന്നുപറഞ്ഞ് നിരാകരിച്ചിരുന്നതായാണ് പിന്നീട് മനസ്സിലായത്.

വളരെക്കാലം ആണവ സിദ്ധാന്തത്തെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ മൌനം പാലിച്ചതിനുശേഷം 2003 ജനുവരി 4ന് സര്‍ക്കാര്‍ ഒരു പത്രക്കുറിപ്പ് പുറത്തിറക്കി.

"വിശ്വസനീയമായ മിനിമം പ്രതിരോധം കെട്ടിപ്പടുക്കുന്നതിനെയും നിലനിര്‍ത്തുന്നതിനെയും'' സംബന്ധിച്ചും "ആദ്യം ഉപയോഗിക്കില്ല എന്ന നിലപാടി''നെക്കുറിച്ചും പത്രക്കുറിപ്പില്‍ പറയുന്നു. "ഒരു ആണവ ആക്രമണമുണ്ടായാല്‍ പരിഹരിക്കാനാവാത്തവിധം കനത്ത നാശനഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതും സര്‍വ സ്പര്‍ശിയുമായിരിക്കും രണ്ടാം ആക്രമണശേഷി'' എന്നും ആ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. ആ പ്രാമാണിക രേഖയില്‍ ഇങ്ങനെ പറയുന്നു'' ഇന്ത്യന്‍ ആണവ ആയുധങ്ങളുടെ അടിസ്ഥാനപരമായ ലക്ഷ്യം ഇന്ത്യയ്ക്കെതിരെയും മറ്റെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ സേനയ്ക്കെതിരെയും ഏതെങ്കിലും രാഷ്ട്രം ആണവായുധങ്ങള്‍ ഉപയോഗിക്കുകയോ ഉപയോഗിച്ചേക്കാമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ അതിനെ പ്രതിരോധിക്കുകയെന്നതാണ്.''

വിശ്വസനീയമായ രണ്ടാം ആക്രമണശേഷിക്കും ഏതു രാജ്യത്തെയും ശിക്ഷിക്കുന്നതിനായി തിരിച്ചടിക്കുന്നതിനും ആവശ്യമായ മിനിമം പ്രതിരോധം എന്തായിരിക്കും? ഈ രാഷ്ട്രങ്ങളുടെയും സംഘടനകളുടെയും കൂട്ടത്തില്‍ അമേരിക്കയും ഉത്തര അറ്റ്ലാന്റിക് സഖ്യവും ഉള്‍പ്പെടുമോ?

ഏറ്റവും പ്രധാനപ്പെട്ട സംഗതി, "ഇന്ത്യക്കും മറ്റെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ സേനയ്ക്കും എതിരായ "ആക്രമണത്തെക്കുറിച്ച് ആ രേഖയില്‍ പറയുന്നു. കൂടുതല്‍ അണു ആയുധ പരീക്ഷണങ്ങള്‍ക്കായി വാദിക്കുന്നവര്‍ സിദ്ധാന്തവും ആയുധവല്‍ക്കരണവും തമ്മില്‍ ഒരു പൊരുത്തക്കേട് കാണുന്നു. പ്രതിരോധത്തിനുവേണ്ടി ഒരു കൂട്ടം ആണവായുധങ്ങള്‍ ഇന്ത്യക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. ഇന്നേവരെ പ്രതിരോധാവശ്യത്തിന് ഏറ്റവും കുറഞ്ഞത് എന്തെല്ലാമാണ് ആവശ്യമായിട്ടുള്ളത് എന്നതിനെക്കുറിച്ച് പൊതുമണ്ഡലത്തില്‍ പരിമിതമായ ഒരു ചര്‍ച്ചയ്ക്കുപോലും നീക്കം നടന്നിട്ടില്ല.

ബരാക്ക് ഒബാമ സര്‍ക്കാരില്‍നിന്നും സിടിബിടിയില്‍ ഒപ്പിടാന്‍ ഇന്ത്യാ ഗവണ്‍മെന്റിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുന്നതിനാല്‍ ഇന്ത്യാ ഗവണ്‍മെന്റ് വഴിതെറ്റിപ്പോകുന്നത് തടയുകയെന്നതാണ് തന്റെ പ്രസ്താവനയുടെ ലക്ഷ്യം എന്ന് സന്താനം വ്യക്തമാക്കിയിട്ടുണ്ട്. ആണവ പരീക്ഷണം നടത്തിയ സമയംവരെ ഇന്ത്യ സിടിബിടിയെ എതിര്‍ത്തിരുന്നു.

ഇന്ത്യയുടെ ആണവനയത്തെ സംബന്ധിച്ച് 1998 മെയ് 27ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രസ്താവനയില്‍, ഇന്ത്യ ഭൂഗര്‍ഭ ആണവ സ്ഫോടനങ്ങള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും സ്വമേധയായുള്ള മൊറട്ടോറിയം നടപ്പാക്കുമെന്നുമുള്ള ഇന്ത്യയുടെ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

"പ്രഖ്യാപനത്തിന് നിയമാനുസൃതമുള്ള അംഗീകാരം നല്‍കുന്നതിലേക്ക് നീങ്ങാനും'' അങ്ങനെ സിടിബിടിയിലെ അടിസ്ഥാന ബാധ്യതകള്‍ പിന്‍വാതിലിലൂടെ നിറവേറ്റാനുമുള്ള സന്നദ്ധതയുടെ സൂചനയുമാണത്. പരീക്ഷണംകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മിശ്ര പറഞ്ഞത് സിടിബിടിയിലെ ചില വ്യവസ്ഥകള്‍ പാലിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നാണ്. ബ്രജേഷ് ഇങ്ങനെ തുടര്‍ന്നു-"ശൂന്യതയില്‍നിന്നും ഇത് ചെയ്യാനാവില്ല.''

അമേരിക്കയില്‍നിന്ന് ഇന്ത്യ ചില ആനുകൂല്യങ്ങളാണ് ആഗ്രഹിച്ചിരുന്നത്-പ്രത്യേകിച്ചും ഉന്നത സാങ്കേതികവിദ്യയുടെയും ഉപരോധങ്ങള്‍ നീക്കംചെയ്യുന്നതിന്റെയും കാര്യത്തില്‍. പില്‍ക്കാലത്ത് തന്റെ "ഇന്ത്യയുമായി ഇടപെടല്‍'' എന്ന കൃതിയില്‍ താല്‍ബോട്ട് എഴുതി- "അമേരിക്കയുമായും ആഗോള ആണവ വ്യവസ്ഥിതിയുമായും ഒത്തൊരുമിച്ച് നീങ്ങാന്‍ ഇന്ത്യ തയ്യാറായിരുന്നു; ഒട്ടേറെ ആയുധ നിയന്ത്രണ കരാറുകളില്‍ പങ്കാളിയാകുന്നതിലൂടെയായിരുന്നു ഇത്. "സിടിബിടി''യുടെ അന്തഃസത്തയോട് യഥാര്‍ത്ഥത്തിലുള്ള യോജിപ്പ് ഇന്ത്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ഉപരോധങ്ങള്‍ നീക്കംചെയ്യുന്നതിന് പകരമായി ഇന്ത്യ അടുത്ത നടപടികളിലേക്ക് നീങ്ങും-നമ്മുടെ നിലപാട് ഔപചാരികമായി അംഗീകരിക്കലും കരാര്‍ പൂര്‍ണമായി അംഗീകരിക്കലും.''

അമേരിക്കന്‍ സെനറ്റ് സിടിബിടിക്ക് ഔപചാരികമായി അംഗീകാരം നല്‍കാതെ നിരാകരിച്ചപ്പോള്‍ ഇന്ത്യ സിടിബിടിയില്‍ ഒപ്പിടുന്നതിന് ഏറെക്കുറെ അടുത്തെത്തുകയാണുണ്ടായത്. അമേരിക്കയുമായി കരാര്‍ ഉണ്ടാക്കാന്‍ ജോര്‍ജ് ഡബ്ള്യു ബുഷ് അധികാരം ഒഴിയുന്നതുവരെ ഇന്ത്യ കാത്തുനില്‍ക്കണമായിരുന്നു. ആണവക്കരാറില്‍ സിടിബിടിയില്‍ ഇന്ത്യ ഒപ്പിടുന്നതിനെക്കാള്‍ ഏറെ കാര്യങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്. സ്വയം പ്രഖ്യാപിത മൊറട്ടോറിയം ഭാവിയില്‍ ആണവ പരീക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍തന്നെ നിരോധിക്കുന്നതായിട്ടുണ്ട്. അമേരിക്കയുമായുള്ള സിവില്‍ ആണവക്കരാറിന്റെ ഒരു വ്യവസ്ഥതന്നെ അതാണ്.

സിടിബിടിക്ക് സെനറ്റിന്റെ അംഗീകാരം നേടാനുള്ള ശ്രമത്തിലാണ് ഒബാമ സര്‍ക്കാര്‍. അത് ചെയ്തുകഴിഞ്ഞാല്‍ ഇന്ത്യയും സിടിബിടിയില്‍ ഒപ്പിടുന്നതിനായി അമേരിക്കയില്‍നിന്നു മാത്രമല്ല, എന്‍എസ്ജിയിലെ മറ്റ് അംഗരാഷ്ട്രങ്ങളില്‍നിന്നും സമ്മര്‍ദ്ദം ശക്തമാകും.

ആണവ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും എന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെങ്കിലും പ്രായോഗികമായി ഇന്ത്യക്ക് അതിന് അനുവാദമില്ല. ഇന്ത്യ ആണവ പരീക്ഷണം നടത്തുകയാണെങ്കില്‍ അമേരിക്ക ഇന്ത്യയുമായുള്ള ആണവക്കരാര്‍ റദ്ദുചെയ്യും. കരാര്‍ നടപ്പാക്കിയശേഷം അമേരിക്ക അങ്ങനെ ചെയ്താല്‍ ഇന്ത്യക്ക് ഭീമമായ നഷ്ടത്തിന് അത് ഇടയാക്കും. ആയതിനാല്‍, കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ക്കായി വാദിക്കുന്നവര്‍ ഇതാണ് പറ്റിയ സമയം എന്നാണ് പറയുന്നത്.

"വിശ്വസനീയമായ ആണവ പ്രതിരോധം'' ഉണ്ടാക്കുന്നതിന് ഇനിയും കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വാദിക്കുന്നവരും അമേരിക്കയുമായുള്ള ആണവക്കരാര്‍മൂലം ദുര്‍ബലരാക്കപ്പെട്ട ഔദ്യോഗിക വക്താക്കളും തമ്മിലാണ് ഇപ്പോഴത്തെ സംവാദം. സ്ഫോടകാത്മകമായ ഈ ഉപദ്വീപില്‍ ആണവായുധ പന്തയം നടത്തുന്നതില്‍ കടുത്ത ഉത്ക്കണ്ഠയുള്ളവരുടെ ശബ്ദവും അന്തരീക്ഷത്തില്‍ ഉയര്‍ന്ന് മുഴങ്ങേണ്ടതുണ്ട്.

*
ഡോ. നൈനാന്‍ കോശി

02 September, 2009

ഓണമായെന്ന് ചൊല്ലുവതെങ്ങനെ


ഓണമായെന്ന് ചൊല്ലുവതെങ്ങനെ


അഞ്ചാം ക്ളാസുകാരി ആദിത്യ വൈകിട്ട് സ്കൂളില്‍നിന്നു വന്ന് പുസ്തകസഞ്ചി കട്ടിലിലേക്കെറിഞ്ഞു. നാളെ പരീക്ഷ അവസാനിക്കും. മറ്റന്നാള്‍ സ്കൂളില്‍ ഓണാഘോഷമാണ്. ക്ളാസ് ടീച്ചര്‍ ഡയറിയില്‍ കുറിച്ചുകൊടുത്തതെല്ലാം അവള്‍ അമ്മയ്ക്ക് വായിക്കാന്‍ നല്‍കി. മഞ്ഞജമന്തി (അര കിലോ), വാടാമല്ലി (അര കിലോ), പട്ടുപാവാടയും ബ്ളൌസും (ടൈറ്റ് ഷിമ്മി), മേക്കപ്പ്മാനു കൊടുക്കാന്‍ 100 രൂപ.... ഡയറിയിലെ വരികള്‍ അമ്മ ഒരുവട്ടംകൂടി വായിച്ചു. കാര്യം പിടികിട്ടി. സ്കൂളില്‍ ഓണാഘോഷമാണ്. പൂക്കളം ഒരുക്കാനുള്ളതെല്ലാം ടീച്ചര്‍ കുട്ടികള്‍ക്ക് വീതംവച്ചു നല്‍കിയതിന്റെ കുറിപ്പടിയാണിത്.

അമ്മയ്ക്ക് ആദ്യം അത്ഭുതമാണ് തോന്നിയത്. പിന്നെ അവര്‍ ഡയറിയിലെ കുറിപ്പടിയോട് പൊരുത്തപ്പെട്ടു. മാറിവന്ന കാലം കോറിയിട്ട കുറിപ്പടി. ഓര്‍മകളുടെ സുഗന്ധം പരത്തുന്ന നാട്ടിടവഴിയിലൂടെ അമ്മ സഞ്ചാരം തുടങ്ങി. കൈയില്‍ ചെറിയൊരു ചൂരല്‍ക്കൊട്ട. ഒപ്പം കൂട്ടുകാരികള്‍. അയലത്തെ വീട്ടിലെ പൊടിമീശക്കാരന്‍ അവള്‍ക്കു തൊട്ടുപിന്നില്‍. മണ്ണിരകള്‍ മാളംതേടുന്ന വയല്‍വരമ്പിലൂടെ നടക്കുകയാണവള്‍. മത്സരയോട്ടത്തിനുള്ള തുടക്കം മാത്രമാണീ നടത്തം. ചെത്തി -മന്താരം മുതല്‍ മുക്കുറ്റിവരെയുള്ള എന്തും പൂക്കളത്തിന് ശോഭയേറ്റും. നീര്‍ക്കോലിയോടും കുളക്കൂരനോടും കളിപറഞ്ഞും കഥപറഞ്ഞും ചളിവഴുതുന്ന പാടവരമ്പിലൂടെ അവള്‍. നടവഴിയിലെ തൊട്ടാവാടിയോടു പിണങ്ങാതെ വിരലില്‍ ചോരയുതിര്‍ക്കാതെ ഇളംചുവപ്പുള്ള പൂക്കള്‍ പിഞ്ഞിപ്പോവാതെ പറിച്ചെടുത്തു. വിരല്‍തൊട്ടാല്‍ പിണങ്ങുന്ന തൊട്ടാവാടിയോട് മൌനത്താല്‍ മാപ്പുപറഞ്ഞു. പൂക്കളോരോന്നും പൂക്കൂടയിലേക്കിട്ടു. പുലര്‍ച്ചെ വാടിയ തൊട്ടാവാടിയെപ്പോലെ അവളും ഒന്നു വാടി. പിന്നെ കണ്ണുതുറന്ന് തിളങ്ങുന്ന ചിരി സമ്മാനിച്ചു. അടുത്ത പൂക്കളിലേക്ക്...

ഡയറിയിലെ കുറിപ്പടി വായിച്ച് അമ്മ ചോദിച്ചു, മോളെ ജമന്തിപ്പൂവ് എങ്ങനെ തൂക്കിനോക്കും. അച്ഛന്‍ ഓഫീസില്‍നിന്നു വരുംമുമ്പ് പറഞ്ഞാല്‍ ഏതെങ്കിലും പൂക്കടയില്‍നിന്ന് വാങ്ങിവരും. നമ്മുടെ തൊടിയിലെ പൂക്കളില്‍ ഇത്രയും ജമന്തി ഉണ്ടാവുമോ?

തുമ്പയും മുക്കുറ്റിയും നിലാവുപെയ്യുന്ന ഒരു ഓണക്കാലത്തിലൂടെ അവള്‍ യാത്രതുടങ്ങി, പൊയ്പ്പോയ നല്ലകാലത്തിന്റെ ഓര്‍മകള്‍ക്ക് ശ്രാദ്ധമൂട്ടി.

മകള്‍ പറഞ്ഞു: ഓണം എന്തു രസമാണ്. കഴിഞ്ഞവര്‍ഷം എനിക്കു കിട്ടിയത് വര്‍ണംനിറഞ്ഞ എത്ര ഉടുപ്പുകളാണ്. ടീച്ചര്‍ പ്രത്യേകം പറഞ്ഞു, രണ്ട് കളര്‍ഡ്രസുകൂടി കൊണ്ടുപോണം. പൂക്കളം ഇടുമ്പോള്‍ ഒന്ന്, അതുകഴിഞ്ഞ് ഓണഗാനമാലപിക്കുമ്പോള്‍ മറ്റൊന്ന്.

അവള്‍ മകളോട് ചോദിച്ചു: മക്കളെ, ഇത്രയും പണമൊക്കെ ചെലവിട്ടുവേണോ ഈ ഓണാഘോഷം?

അഞ്ചാം ക്ളാസുകാരി പൊട്ടിത്തെറിച്ചു. അമ്മയ്ക്കെന്തറിയാം, ഞങ്ങളുടെ ക്ളാസുകള്‍ തമ്മില്‍ മത്സരമാണ്. ടീച്ചര്‍ പ്രത്യേകം പറഞ്ഞു എത്രത്തോളം പൂവുകിട്ടുമോ അത്രയും വേണമെന്ന്. പിന്നെ ചെമ്പരത്തി തുളസി തൊട്ടാവാടി, ഇങ്ങനെയുള്ള കണ്ട്രീസൊന്നും വേണ്ട. അതൊക്കെ സമയമാകുമ്പോള്‍ വാടിപ്പോകും. അരളി കിട്ടിയാല്‍ കൊള്ളാം. പൂക്കളം ഒരുക്കുംവരെ ടീച്ചറുടെ വീട്ടിലെ ഫ്രിഡ്ജില്‍ വെക്കാം. എടുക്കുമ്പോഴും ഒരു ഫ്രഷ്നെസ് ഉണ്ടാകുമല്ലോ.

അമ്മ അപ്പോഴും സ്വപ്നങ്ങളുടെ ലോകത്തായിരുന്നു. ഏതു നിമിഷവും അവസാനിക്കുന്ന സ്വപ്നങ്ങളുടെ ലോകത്ത്. പണ്ടൊരാള്‍ നെന്മണി കണ്ടതും പിന്നാലെ ഗവേഷകര്‍ കൂടിയതും ഒട്ടേറെ പേരുകള്‍ അതിനു പറഞ്ഞതും അവസാനം പാളത്തൊപ്പിക്കാരന്‍ കര്‍ഷകന്‍ വന്ന് അത് നെല്ലാണെന്നു സ്ഥിരീകരിച്ചതുമൊക്കെ മനസ്സിലേക്ക് ഓടിയെത്തി അവള്‍ മകളോടു ചോദിച്ചു: മോളേ നിനക്കറിയുമോ മുക്കുറ്റിയെ, മണവും മധുരവും പ്രേമവും നല്‍കുന്ന നാട്ടുമുല്ലയെ?

കുട്ടി മിണ്ടിയില്ല. അവള്‍ യാചനാസ്വരത്തില്‍ പറഞ്ഞു: "പ്ളീസ് അച്ഛനെ വിളിച്ചുപറ, ഹാഫ് കിലോ യെല്ലോ ജെമന്തി.... ''

അമ്മ അപ്പോഴും സ്വപ്നലോകത്താണ്. കവരംവീശി നില്‍ക്കുന്ന പുളിമരത്തിലെ ആടുന്ന ഊഞ്ഞാലില്‍ അവള്‍മാത്രം. ആരോ പിന്നില്‍നിന്ന് ഉന്തിവിടുന്നുണ്ട്. കാറ്റില്‍ മേലോട്ടുയരുന്ന പട്ടുപാവാട തിരുകിക്കയറ്റി പറക്കുകയാണ്. അടുത്ത കൊമ്പിലെ പച്ചിളംപുളിയില്‍ കാലൊന്നു തൊട്ട് കാല്‍വിരലുകളാല്‍ മുറുക്കിപ്പിടിച്ച് കൊച്ചൊരു പിച്ചപ്പുളിയും പറിച്ച് ഊഞ്ഞാലിലെ മടക്കയാത്ര. താഴെ നില്‍ക്കുന്നവര്‍ കാണാതെ വലതുകാല്‍ ഉയര്‍ത്തി വിരലുകള്‍ക്കിടയിലെ പിച്ചപ്പുളി ഇടതുകൈകൊണ്ടെടുത്തു കടിച്ച് വീണ്ടും തുടരുന്ന ആകാശയാത്ര.

"യു മീന്‍ ക്രാഡില്‍.....'' മകള്‍ ചോദിച്ചു. അല്ല മക്കളെ തൊട്ടിലല്ല. അത് ഊഞ്ഞാല്‍. അന്നു ഞങ്ങടെ മനസ്സുപോലെ ഉയര്‍ന്നുപാറിയ ഊഞ്ഞാല്‍. പുളിമരത്തിന്റെ ഇലകള്‍ മഴയായ് പെയ്തിറങ്ങിയ ഊഞ്ഞാല്‍ക്കാലം.

അമ്മ മകളോട് ചോദിച്ചു. നീ തലപ്പന്ത് കണ്ടിട്ടുണ്ടോ. കാലുമടക്കികുത്തി ആഞ്ഞടിക്കുമ്പോള്‍ ആകാശത്തേക്കുയരുന്ന തലപ്പന്ത്. ആര്‍പ്പുവിളികളുടെയും നിലയ്ക്കാത്ത കരഘോഷങ്ങളുടെയും നടുവില്‍ ആങ്ങളയുടെ പെരുവിരലില്‍ ചോരപൊടിഞ്ഞിട്ടും ആകാശത്തേക്കുയര്‍ന്ന് ഏതോ പൊന്തയില്‍ ആരും കാണാതെ മറഞ്ഞ കാല്‍പ്പന്ത്. നാട്ടിടങ്ങളിലെ കൊച്ചുപീടികയില്‍പോലും പല വര്‍ണങ്ങളില്‍ മോഹിപ്പിച്ചുകിടന്ന റബര്‍പ്പന്തുകള്‍.

ഉയര്‍ന്നുനില്‍ക്കുന്ന വഴുക്കന്‍ കവുങ്ങില്‍ തറ്റുടുത്ത് മേയ്ക്കരുത്തുകാട്ടി അയലത്തെ മുറിമീശക്കാരന്‍ കുതിച്ചും വഴുതിയും കയറിപ്പറ്റി പൊന്നിന്‍ പുടവയുമായി നിലംതൊട്ടത് ... അയാളന്ന് പടയാളിയായിരുന്നു. എന്നെപ്പോലെ പെണ്‍മനസ്സുകളില്‍ കിനാവിന്റെ കുളിരുനിറച്ച പടയാളി. മകള്‍ക്കൊന്നും മനസ്സിലായില്ല. എങ്കിലും പറഞ്ഞു, പറയൂ... അമ്മേ... പറയൂ.....
നീ കാണുന്ന മാബലിയല്ല അന്ന്. അദ്ദേഹത്തിന് കൂളിങ് ഗ്ളാസും കൈയില്‍ മൊബൈല്‍ഫോണുമൊന്നുമുണ്ടായിരുന്നില്ല. വട്ടത്തില്‍ മെടഞ്ഞെടുത്ത കുടപ്പനക്കുടയും ചന്ദനമെഴുതിയ കൈകളും പിഞ്ഞിത്തീരാറായ സാറ്റണ്‍വസ്ത്രവും ധരിച്ച് വരും.
അമ്മൂമ്മ പറഞ്ഞിരുന്നു ഏതോ രാത്രിയാമത്തില്‍ പ്രജാക്ഷേമം തിരക്കിയെത്തുന്ന പാവം രാജാവിനെക്കുറിച്ച്, കുടവയറനായ ഓണത്തപ്പനെപ്പറ്റി.

മാവേലി നാടുവാണീടും കാലം..... അമ്മ അവള്‍ക്കറിയാവുന്ന താളത്തില്‍ നീട്ടിച്ചൊല്ലി. ഒന്നാംതുമ്പിയും അവള്‍ പെറ്റ മക്കളും പോയിട്ട് കാലമേറെയാവുന്നു. ലഹരിനുരയുന്ന കണ്ണുകളുമായി പാറിനടക്കുന്ന തുമ്പികളാണ് ചുറ്റും. അവള്‍ മകളെ മാറോടു ചേര്‍ത്തുപിടിച്ചു. ഞങ്ങള്‍ക്കൊരു സ്വപ്നമുണ്ട്. ആ മാവേലിനാടിന്റെ സ്വപ്നം. നാളെക്കഴിഞ്ഞാല്‍ ഇനി പത്തുദിവസം സ്കൂളില്‍ പോണ്ട. ഓണാവധി. പക്ഷേ, ട്യൂഷന്‍ ടീച്ചര്‍ എല്ലാദിവസവും ഫുള്‍ടൈം ക്ളാസുവെച്ചിട്ടുണ്ട്. ഈ ഗ്യാപ്പില്‍ റിവിഷന്‍ നടത്തിയാല്‍ അടുത്ത ടേമില്‍ കൂടുതല്‍ റിസ്ക് എടുക്കേണ്ട. മകള്‍ അമ്മയോടു പുലമ്പുന്നു... അമ്മേ, പ്ളീസ് ടീച്ചറോട് പറ. സ്കൂള്‍ തുറന്നിട്ട് ക്ളാസുമതി. അതുവരെ ഞാന്‍.....

അമ്മ പെട്ടെന്ന് സംസാരമെല്ലാം മാറ്റി. കളി വേറെ കാര്യം വേറെ. ലുക്ക് മോളേ, ഈ പത്തുദിവസം ശ്രദ്ധിച്ചു പഠിച്ചാല്‍ അടുത്ത ടേമില്‍ നീ ആകും ക്ളാസ് ഫസ്റ്റ്. അതില്‍ നമ്മള്‍ തമ്മില്‍ ക്രോംപ്രമൈസ് ഇല്ല. ഓണാവധിക്ക് അച്ഛന്റെ വീട്ടിലൊന്ന് പോകണമെന്നു പറഞ്ഞിട്ടും ഞാനെന്താ വില്ലിങ്ങാകാത്തത്? അതു ശരിയാവില്ല. അത് നിന്റെ കരിയര്‍ സ്പോയില്‍ചെയ്യും.

ഡീസന്റ് മുക്കിലെ ആര്‍ട്സ് ക്ളബ്ബുകാര്‍ പിരിവിനെത്തിയിട്ടുണ്ട്. അമ്പതു രൂപയുടെ നോട്ട് മടക്കി അവര്‍ക്കുനേരെ നീട്ടി അമ്മ പറഞ്ഞു: ഇത് സ്ഥിരം പിരിവാണല്ലോ. പിരിച്ചുപെറുക്കി പുട്ടടിയല്ലേ പണി. പിരിവുകാരന്‍ യുവാവിന്റെ നോട്ടം മറികടക്കാന്‍ മറുപടിയായി മൊബൈലില്‍ അവള്‍ ഭര്‍ത്താവിനെ വിളിച്ചു- "യെല്ലോ ജെമന്തി ഹാഫ്‌കിലോ, വാടാമല്ലി........''

***

കെ ആര്‍ അജയന്‍
കടപ്പാട്: വര്‍ക്കേഴ്സ് ഫോറം

27 August, 2009

ഗഞ്ചാം-സൂറത്ത്-ഗഞ്ചാം-കേരളം

ഗഞ്ചാം-സൂറത്ത്-ഗഞ്ചാം-കേരളം

പ്രവാസികള്‍ ഏറുന്നു, പുതിയ ലക്ഷ്യസ്ഥാനങ്ങളും

അഹമ്മദാബാദ്-പുരി എക്സ്പ്രസ് ഇല്ലാത്ത ദിവസങ്ങളില്‍ ബെര്‍ഹാംപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആളൊഴിഞ്ഞ അവസ്ഥയിലായിരിക്കും. ഈ സ്റ്റേഷനില്‍ നിന്ന് മറ്റേത് ട്രെയിനില്‍ പോകുന്നവരേക്കാള്‍ അധികം യാത്രക്കാരുള്ളത് ഈ ട്രെയിനിലാണ് (അതും സൂറത്ത് വരെ).
"ഒറീസയിലെ ഏറ്റവും തിരക്കുള്ള 'തൊഴിലാളി-യാത്ര' റെയില്‍വേ സ്റ്റേഷനാണ് ഇത്'' ആര്‍ സി ബെഹ്റ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

അയാള്‍ ബെര്‍ഹാംപൂരിലെ സ്റ്റേഷന്‍ മാനേജരാണ്. ശരാശരി പ്രതിദിനം ഇവിടെനിന്ന് ഏഴായിരത്തോളം യാത്രക്കാരുണ്ടാകും. അതില്‍ ഏകദേശം 5500 പേരും റിസര്‍വ് ചെയ്യാത്ത യാത്രക്കാരാണ് - മഹാഭൂരിപക്ഷവും സൂറത്തിലും മുംബൈയിലും പണിക്ക് പോകുന്ന പ്രവാസി തൊഴിലാളികള്‍.

അഹമ്മദാബാദ് - പുരി എക്സ്പ്രസിലെ യാത്രക്കാരില്‍ ഏറെപ്പേരും സാധാരണയായി സൂറത്ത് വരെയുള്ളവരാണ്. ചുരുങ്ങിയത് ഓരോ മാസവും ആ നഗരത്തിലേക്ക് 25,000 ആളുകളെങ്കിലും പോകുന്നുണ്ട്. അതിനര്‍ഥം 'സാധാരണ' സമയങ്ങളില്‍ ഓരോ വര്‍ഷവും അവിടേക്ക് ഈ സ്റ്റേഷനില്‍ നിന്ന് മൂന്നുലക്ഷം യാത്രക്കാര്‍ പോകുന്നുണ്ടെന്നാണ്. അതാകട്ടെ സൂറത്തിലേക്ക് ആഴ്ചയില്‍ അഞ്ച് ട്രെയിനുകള്‍ മാത്രം ഉള്ളപ്പോഴുമാണ്. പ്രതിദിന സര്‍വീസ് തുടങ്ങണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ഇപ്പോള്‍ എന്തായാലും അത് സംഭവിക്കാന്‍ സാധ്യതയില്ല. പാശ്ചാത്യ രാജ്യങ്ങളിലുണ്ടായ സാമ്പത്തിക മാന്ദ്യം സൂറത്തില്‍ യന്ത്രത്തറി ഓപ്പറേറ്റര്‍മാരായി അവര്‍ പണിയെടുത്തിരുന്ന പല ടെക്സ്റ്റൈല്‍ മില്ലുകളെയും പ്രതികൂലമായി ബാധിച്ചു. വജ്രവ്യവസായത്തെയും അത് തകര്‍ത്തും. ഒറീസയില്‍ നിന്നുള്ള തൊഴിലാളികളില്‍ ഒരു ചെറിയ ശതമാനം പണിയെടുത്തിരുന്നത് ആ മേഖലയിലാണ്. അസംഖ്യം ആളുകള്‍ മടങ്ങിപ്പോരുന്നു. ഗഞ്ചാമിലെ പ്രധാന സ്റ്റേഷനായ ബെര്‍ഹാംപൂരില്‍ എത്തുമ്പോള്‍ തന്നെ അഹമ്മദാബാദ്-പുരി എക്സ്പ്രസ് കാലിയാകുന്നു.

"ഗഞ്ചാമില്‍ നിന്നുള്ള പ്രവാസികളെയും അവരുടെ വീടുകളെയും തമ്മില്‍ കൂട്ടിയിണക്കുന്നതിന്'' പ്രവര്‍ത്തിക്കുന്ന അരുണ എന്ന എന്‍ജിഒയുടെ "സേതു'' പ്രോജക്ട് കണ്ടെത്തിയത് "സൂറത്ത് ഷോക്'' കടുത്ത തിക്തഫലങ്ങള്‍ക്കിടയാക്കിയതായാണ്. "ഏതു സമയത്തും ഒട്ടേറെ ആളുകള്‍ വരുകയും പോകുകയും ചെയ്യുന്നുണ്ട്'' അരുണയിലെ ലോക് നാഥ് മിശ്ര പറയുന്നു; "എന്നാല്‍ ഇപ്പോള്‍ നാട്ടിലുള്ളവരുടെ എണ്ണം സാധാരണഗതിയിലുള്ളതിനേക്കാള്‍ ഏറെയാണ്. അമ്പതിനായിരത്തോളം പേര്‍ മടങ്ങിയെത്തിയതായാണ് ഞങ്ങളുടെ കണക്ക്. പഴയ തൊഴിലിലേക്ക് തിരിച്ചുപോകാന്‍ അവര്‍ക്ക് വലിയ പ്രയാസവുമാണ്.''

സൂറത്തിലെ ഒറിയ തൊഴിലാളികള്‍ക്കിടയില്‍ സര്‍വെ നടത്തിയ ഇതേ പ്രോജക്ട് കണ്ടെത്തിയത് "അവരില്‍ ആറു ലക്ഷത്തിലധികം പേര്‍ ആ നഗരത്തിലെ 92 ചേരികളിലായി കഴിയുന്നതായാണ്. അതില്‍ നാലു ലക്ഷത്തിലധികം പേര്‍ ഗഞ്ചാമില്‍ നിന്നുള്ളവരാണ്.'' മറ്റെവിടെയും എന്ന പോലെ നാട്ടിലെത്തുന്ന പ്രവാസികളെ പിന്തുടരുന്ന പ്രശ്നങ്ങളിലൊന്ന് എച്ച്ഐവി എയ്ഡ്സാണ്; അരുണ എന്ന എന്‍ജിഒ കേന്ദ്രീകരിച്ചിട്ടുള്ളത് ഇക്കാര്യത്തിലാണ്.

ബ്രിട്ടീഷ് കാലഘട്ടം മുതല്‍, പ്രത്യേകിച്ചും 1860-കളിലെ മഹാക്ഷാമത്തിനുശേഷം, വളരെയധികം ആളുകള്‍ പ്രവാസികളാകുന്ന ജില്ലയാണ് അത്. ഗഞ്ചാമിലെ പ്രവാസി തൊഴിലാളികളെ ഇന്ത്യയിലെ ഏതു പട്ടണത്തിലും കാണാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി അവിടുത്തെ തൊഴില്‍ സേനയില്‍ ഭൂരിപക്ഷം പേരും സൂറത്തിലേക്കാണ് പോകുന്നത്. "ഞങ്ങളുടെ ആളുകള്‍ക്ക് വേണ്ടി അത് പണിയെടുത്തു.'' ആസ്ക ബ്ളോക്കിലെ കാമാഗഡ ഗ്രാമത്തിലെ സിമാചല്‍ ഗൌഡ ഇത് പറഞ്ഞ് ചിരിക്കുന്നു. ആ ഗ്രാമത്തില്‍ ഏകദേശം 500 കുടുംബങ്ങളുണ്ട്. 650 പ്രവാസികള്‍ ഉള്ളതായും കണക്കാക്കിയിരിക്കുന്നു.

"ദക്ഷിണ ഭാഗത്തേക്ക് പോകുന്നതില്‍ നിന്ന് വ്യത്യസ്തമായി സൂറത്തില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. സൂറത്തില്‍ ഞങ്ങള്‍ക്ക് പ്രതിദിനം 250 രൂപ ലഭിക്കുകയും ചെയ്യും.'' ഗുജറാത്തിലെ തങ്ങളുടെ വരുമാനത്തെ അല്‍പ്പം പെരുപ്പിച്ചു പറയുന്ന ഒരു പ്രവണത പല തൊഴിലാളികളിലുമുണ്ട്. "ഞങ്ങളുടെ മുന്നില്‍ മേനി നടിക്കാനല്ല അത്'' ആ നാട്ടുകാരനായ ഒരാള്‍ പറഞ്ഞു - "അവരുടെ സ്ത്രീധന നിരക്ക് ഉയരാന്‍ വേണ്ടിയാണത്. അങ്ങനെയാകുമ്പോള്‍ 250 രൂപയെന്ന് അവര്‍ പറയുന്നതിന് അര്‍ഥം 200 രൂപ കിട്ടുമെന്നാണ്.'' എന്നിട്ടും, അവര്‍ക്കിടയിലെ നിരക്ഷരര്‍ക്ക് പോലും പ്രതിദിനം 170-180 രൂപ കിട്ടുന്നുണ്ട്. ഗഞ്ചാമില്‍ ഞങ്ങള്‍ അത്രയും തുക എവിടെ നിന്നു കിട്ടാനാണ്?'' അവര്‍ ചോദിക്കുന്നു.

ഈ വേവലാതിയാണ് ഇപ്പോള്‍ ഈ ജില്ലയെ പിടികൂടിയിരിക്കുന്നത്. പതിനായിരക്കണക്കിനാളുകള്‍ ഒറ്റയടിക്ക് സൂറത്ത് വിട്ടുപോന്നാല്‍ അവരെയെല്ലാം ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നത് എങ്ങനെ? ജില്ല കളക്ടര്‍ വി കാര്‍ത്തികേയ പാണ്ഡ്യന്‍ പ്രശ്നത്തിന്റെ ഗൌരവസ്വഭാവം തിരിച്ചറിയുന്ന ആളാണ്. ഒറീസയില്‍ എന്‍ആര്‍ഇജി സ്കീം നന്നായി നടപ്പാക്കിയ ജില്ലയെന്ന ഖ്യാതി ഗഞ്ചാം നേടിയത് കാര്‍ത്തികേയ പാണ്ഡ്യന്റെ നേതൃത്വത്തിലാണ്. "വിദഗ്ധ തൊഴിലാളികളെ ഇവിടെ ഉള്‍ക്കൊള്ളിക്കാന്‍ പ്രയാസമാണ്'' അദ്ദേഹം 'ദി ഹിന്ദു' വിനോട് പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അവരെ ഉള്‍ക്കൊള്ളിക്കാനാവില്ലെന്ന കാര്യം ഉറപ്പാണ് - ആ ജില്ലയിലെ 5 ലക്ഷം കുടുംബങ്ങളിലെ 1.5 ലക്ഷം പേരെ ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും.ഗ്രാമങ്ങളിലുള്ളവരും കളക്ടറുടെ അഭിപ്രായത്തോട് യോജിക്കുന്നു - "തിരികെ വരുന്ന പത്തോ പതിനഞ്ചോ ശതമാനത്തിലധികം പേര്‍ക്ക് കൃഷിയിലേക്ക് മടങ്ങാനാകുന്നില്ല'' സിമാചല്‍ ഗൌഡിന്റെ വാക്കുകളാണിത്, "നിരവധി വര്‍ഷങ്ങളോളം തുണിമില്ലുകളിലോ വജ്ര വ്യവസായത്തിലോ പണിയെടുത്ത ശേഷം, അങ്ങനെ എന്തെങ്കിലും പണി (കൃഷി) ചെയ്യാന്‍ അത്ര എളുപ്പം പറ്റില്ല.''

ആസന്നമായ തുറമുഖ വികസനവും ഇന്ത്യ-റഷ്യ ടൈറ്റാനിയം പ്രോജക്ടും നിരവധി വിദഗ്ധ തൊഴിലാളികളെ ഉള്‍ക്കൊള്ളിക്കാന്‍ സഹായകമാകും എന്നാണ് കളക്ടര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, എണ്ണത്തിലും തോതിലുമുള്ള പൊരുത്തക്കേടും അദ്ദേഹം കാണുന്നുണ്ട്. മടങ്ങിവരുന്ന പ്രവാസികള്‍ അനവധിയാണ്. എന്നിരുന്നാലും മടങ്ങിവരുന്നവരുടെ കയ്യില്‍ കുറെയെങ്കിലും പണം ഉണ്ടാകുമെന്നതിനാല്‍ അതുപയോഗിച്ച് ഭൂമി വാങ്ങുകയും കൃഷിയില്‍ നിക്ഷേപം വര്‍ധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പുലര്‍ത്തുന്നു.

വലിയ തോതില്‍ ആളുകള്‍ മടങ്ങിവരുന്നത് മറ്റു ചില പ്രത്യാഘാതങ്ങളുമുണ്ടാക്കുന്നു. വളരെക്കാലമായി അടങ്ങിക്കിടന്നിരുന്ന പഴയ കുടിപ്പകകള്‍ കാരണമുള്ള ഏറ്റുമുട്ടലുകളാണ് ഇവയിലൊന്ന്. ചിലതരം കുറ്റകൃത്യങ്ങളിലെ വര്‍ധനവാണ് മറ്റൊന്ന്. കുടുംബ വഴക്കുകള്‍, മദ്യപാനാസക്തി, മറ്റു സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം വര്‍ധിച്ചിരിക്കുന്നു. ആളുകള്‍ തൊഴില്‍ രംഗത്തേക്ക് നാമമാത്രമായാണ് മടങ്ങുന്നത്. 'ഹിന്ദു' പ്രതിനിധി ഷിബുകുമാര്‍ ദാസ് ചൂണ്ടിക്കാണിച്ചതു പോലെ, "ഇവയെല്ലാം ഇപ്പോഴും ചെറിയ തോതിലേ ആയിട്ടുള്ളു. തെരഞ്ഞെടുപ്പ് വന്നത് നന്നായി. എല്ലാവര്‍ക്കും രണ്ടു മാസത്തോളം അങ്ങനെ തൊഴിലായി. അത് കഴിഞ്ഞതോടെ, ഏറ്റവും മോശപ്പെട്ട സ്ഥിതിയാണ് വരാന്‍ പോകുന്നത്.''

നിശ്ചയമായും പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഉണ്ടാവും. "മറ്റു സംസ്ഥാനങ്ങളിലെ മറ്റു നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഞങ്ങളില്‍ ഏറെപ്പേരും പോകുന്നത് ഇനി നിങ്ങള്‍ക്ക് കാണാനാവും.'' ലത്തിപാഡ ഗ്രാമത്തിലെ അച്യുതാനന്ദ ഗൌഡ പറയുന്നു. "പലരും ഇതിനകം തന്നെ പോയിക്കഴിഞ്ഞു. ഈ പ്രവണത ഇനിയും കൂടും.'' അവരുടെ ഗ്രാമത്തില്‍ നിന്നും ഇതിനകം തന്നെ ആളുകള്‍ പോയിട്ടുള്ള ഗുജറാത്തിന് പുറത്തുള്ള ചുരുങ്ങിയത് 20 നഗരങ്ങളുടെയെങ്കിലും പേരുകള്‍ അയാളും അയാളുടെ കൂട്ടുകാരും ഉരുവിട്ടുകൊണ്ടിരിക്കുന്നു. സൂറത്തിനെ സംബന്ധിച്ച് ഗൌഡ പറയുന്നു, "അത് അങ്ങനെ അവസാനിക്കില്ല. ആളുകള്‍ ഇനിയും അവിടെ തങ്ങളുടെ ഭാഗ്യപരീക്ഷണം നടത്തും; പക്ഷേ അത് തകരും.'' ഏതെങ്കിലും വിധത്തില്‍ കര കയറുമെന്ന് കരുതുന്ന ചിലരുണ്ട്. കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായാല്‍ അപ്പോള്‍ ആണെന്നു മാത്രം.

ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ആശ്ചര്യകരമായ ഒരു ലക്ഷ്യ സ്ഥാനം കേരളമാണ്. എന്നാല്‍ എന്തുകൊണ്ട് കേരളം? 'കാരണം', അവിടെ പോയിട്ടുള്ള ചിലര്‍ പറയുന്നു, "അവിടുത്തുകാര്‍ ചെയ്യാത്ത തൊഴിലവസരങ്ങള്‍ അവിടെയുണ്ട്; കുറഞ്ഞത് ഒരു ദിവസം 150 രൂപയെങ്കിലും ഞങ്ങള്‍ക്ക് ലഭിക്കും. അവിടെ എട്ടുമണിക്കൂര്‍ പണിയെടുത്താല്‍ മതി; അതിനുപുറമെ ഉച്ചഭക്ഷണത്തിന് ഒഴിവും ലഭിക്കും. സൂറത്തിലാണെങ്കില്‍ ഇടവേളകളില്ലാതെ 12 മണിക്കൂര്‍ പണിയെടുക്കണം. ഏകദേശം അതേ തുക തന്നെ (അതായത് 170-200 രൂപ) ഇവിടെ നിന്നും ഉണ്ടാക്കാം. കാരണം ഇവിടെ നിശ്ചയമായും രണ്ടുമണിക്കൂര്‍ ഓവര്‍ടൈം ലഭിക്കും. സൂറത്തിലാണെങ്കില്‍ അങ്ങനെയൊന്നും കിട്ടില്ല. കേരളത്തില്‍, കൃത്യമായ സമയനിഷ്ഠയുണ്ട്; ശമ്പളത്തോടെയുള്ള അവധിയുണ്ട്. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. (കാരണം, ഇവിടെ യൂണിയനുകള്‍ ശക്തമാണ്). സൂറത്തില്‍ ഞങ്ങളെ വെറും മലിനവസ്തുക്കളെ പോലെയാണ് കരുതിയിരുന്നത്.''

പണത്തിലുള്ള വ്യത്യാസം അതിവേഗം ചുരുങ്ങുകയാണ്. 14 വര്‍ഷം സൂറത്തില്‍ യന്ത്രത്തറികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ലാത്തിപ്പാഡയിലെ ദുമി ശ്യാം പറയുന്നു, "ഇപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും ആറ് തറികളാണ് കൈകാര്യം ചെയ്യേണ്ടത്; മുമ്പ് അത് നാലെണ്ണം മാത്രമായിരുന്നു. അതും ഞങ്ങളുടെ കൂലി കുറയ്ക്കുന്നതിനുള്ള ഒരു വഴിയാണ്.''

'മടങ്ങിയെത്തിയ' പലരും നാട്ടില്‍ തന്നെ പറ്റിക്കൂടാന്‍ താല്‍പ്പര്യമില്ലാത്തവരാണ്. അങ്ങനെ സംഭവിച്ചുപോകുമോ എന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുമുണ്ട്. "ചില മാസങ്ങള്‍ക്കകം'' സൂറത്തിലേക്ക് തന്നെ മടങ്ങുന്നതിനെക്കുറിച്ചും പലരും പറയുന്നുണ്ട്. മറ്റു ചിലരാകട്ടെ മറ്റെവിടെയെങ്കിലും ഭാഗ്യപരീക്ഷണം നടത്താനാണ് നോക്കുന്നത്.

ലാത്തിപ്പാഡയിലെ പഴയ ഒരു ദോഷൈകദൃക്ക് പറഞ്ഞതു പോലെ, "അവിടെത്തന്നെ തങ്ങാന്‍ എന്താണുള്ളത്? മുലകുടി മാറിയപ്പോള്‍ തന്നെ ഈ നാട്ടിലേക്ക് കുടിയേറിയതാണ്. ഇനി, തലയില്‍ അവശേഷിക്കുന്ന മുടിയും നരക്കുന്നതുവരെ ഇവിടെ തന്നെ.''

*
പി സായ്നാഥ് എഴുതിയ More migrations, new destinations ലേഖനത്തിന്റെ പരിഭാഷ.

24 August, 2009

5 ഉല്‍പ്പന്നവും അയ്യായിരത്തിന്റെ വിലയും

5 ഉല്‍പ്പന്നവും അയ്യായിരത്തിന്റെ വിലയും

കാപ്പി, കുരുമുളക്, തേയില, നാളികേരം എന്നീ 'നാലുല്‍പ്പന്നങ്ങളു'ടെ കാര്യം ഊതിവീര്‍പ്പിച്ചാണ് ഇടതുപക്ഷം 'നാടാകെ വിവാദം' സൃഷ്ടിക്കുന്നതെന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ലിസ്റ്റില്‍ ഞാന്‍ ഒരു ഉല്‍പ്പന്നവുംകൂടി ഉള്‍പ്പെടുത്തുകയാണ്- റബര്‍. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനോടുള്ള എന്റെ ചോദ്യം ഇതാണ്. ഈ അഞ്ച് ഉല്‍പ്പന്നത്തെ മാറ്റിനിര്‍ത്തിയാല്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ബാക്കി എന്തുണ്ട്? എന്തിന് 12,169 ഉല്‍പ്പന്നം? ഈ അഞ്ച് ഉല്‍പ്പന്നം മതിയല്ലോ കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കാന്‍. റബര്‍ നെഗറ്റീവ് ലിസ്റ്റിലാണ്. ആസിയന്‍ കരാറില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ട് നാലിനോടൊപ്പം റബറുംകൂടെ ചേര്‍ക്കുന്നത് ശരിയല്ലെന്നായിരിക്കും ഉമ്മന്‍ചാണ്ടിയുടെ പ്രഥമപ്രതികരണം. നെഗറ്റീവ് ലിസ്റ്റില്‍ 489 ഉല്‍പ്പന്നം ഉണ്ടെന്നതും അവയില്‍ 303 എണ്ണം കാര്‍ഷികോല്‍പ്പന്നംആണെന്നതും ശരിയാണ്. പയറുവര്‍ഗങ്ങള്‍, തക്കാളി, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, മുളകുകള്‍, വെളുത്തുള്ളി, നിലക്കടല, ബീന്‍സ്, ഉള്ളി, കോളിഫ്ളവര്‍, മാമ്പഴം, നാരങ്ങ, മുന്തിരി, മുളകുപൊടി എന്നിങ്ങനെ നീളുന്ന കാര്‍ഷികോല്‍പ്പന്നങ്ങളില്‍ മറ്റു സംസ്ഥാനങ്ങളുടെ ഒട്ടെല്ലാ വിളകളുംപെടും. പക്ഷേ, കേരളത്തിനു മര്‍മപ്രധാനമായ കാപ്പി, തേയില, കുരുമുളക്, പാമോയില്‍ എന്നിവയെ ഉള്‍പ്പെടുത്താനായില്ലെന്നതു തന്നെയാണ് വിമര്‍ശം. നെഗറ്റീവ് ലിസ്റ്റില്‍ കാര്‍ഷിക സംസ്കരണ ഉല്‍പ്പന്നങ്ങളെന്ന നിലയില്‍ വൈന്‍, വിസ്കി, ബ്രാണ്ടി, റം, ജിന്‍, വോഡ്ക തുടങ്ങിയവയെപ്പോലും ഉള്‍പ്പെടുത്തിയിട്ടും കേരളത്തിലെ കൃഷിക്കാരെ അവഗണിച്ചതിനെക്കുറിച്ചാണ് പ്രതിഷേധം.

നെഗറ്റീവ് ലിസ്റ്റില്‍ റബര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനര്‍ഥം കേരളത്തിലെ റബര്‍കൃഷിക്കാരെ സംരക്ഷിക്കാന്‍ എന്തു നടപടിയും സ്വീകരിക്കാന്‍ അവകാശമുണ്ടായിരിക്കുമെന്നല്ല. 2007ലെ ചുങ്കനിരക്ക് കുറയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമല്ലെന്നു മാത്രമാണ്. അത് ഉയര്‍ത്താന്‍ അവകാശമില്ല. റബര്‍ഷീറ്റിന് 20 ശതമാനമായിരുന്നു 2007ലെ ചുങ്കനിരക്ക്. അത് ഇനി ഉയര്‍ത്താനാകില്ല. കേരളത്തിന്റെ ഇതുവരെയുള്ള യോജിച്ചുള്ള ഡിമാന്‍ഡ് എന്തായിരുന്നെന്ന് ഉമ്മന്‍ചാണ്ടിക്ക് ഓര്‍മയുണ്ടോ? കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സ്വാമിനാഥന്‍കമീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശമായിരുന്നു അത്. കെ എം മാണി ലോകവ്യാപാര കരാറിനെക്കുറിച്ച് വായതുറന്നാല്‍ ആദ്യം പറയുന്ന വാചകമാണ് ഇത്. 'റബറിനെ വ്യവസായ ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍നിന്നു കാര്‍ഷികോല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം. വ്യവസായ ഉല്‍പ്പന്നമാണെന്നു കണക്കാക്കുന്നതുകൊണ്ടാണ് പരമാവധി ചുമത്താവുന്ന നികുതി 40 ശതമാനമായി ലോകവ്യാപാര കരാറില്‍ നിജപ്പെടുത്തിയിരിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് 300 ശതമാനംവരെ നികുതി ചുമത്താം. ദോഹവട്ട ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെടണമെന്ന് യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ വ്യത്യാസമില്ലാതെ കേന്ദ്രസര്‍ക്കാരിനോട് റബറിനു പരമാവധി ചുമത്താവുന്ന ചുങ്കനിരക്ക് 20 ശതമാനമായി ആസിയന്‍ കരാറിലൂടെ നിജപ്പെടുത്തുന്നത് ന്യായീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു ഉളുപ്പുമില്ല.

എന്തിനാണ് പരമാവധി ചുമത്താവുന്ന നികുതി (സാങ്കേതികഭാഷയില്‍ ഇതിനെ വിളിക്കുക ബൌണ്ട് റേറ്റെന്നാണ്), കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് 300 ശതമാനംവരെ ഉയര്‍ത്തി നിശ്ചയിക്കുന്നത്. പ്രായോഗികമായി മിക്കപ്പോഴും ഇതിനേക്കാള്‍ താഴെയായിരിക്കും യഥാര്‍ഥത്തില്‍ ചുമത്തുന്ന ചുങ്കനിരക്ക് (ഇതിനെയാണ് സാങ്കേതികഭാഷയില്‍ അപ്ളൈഡ് റേറ്റെന്നു പറയുന്നത്). പിന്നെയെന്താണ് ഉയര്‍ന്ന ബൌണ്ട്റേറ്റിന്റെ പ്രസക്തി? ഈ തിരിച്ചറിവ് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനില്ല.

സ്വതന്ത്ര വ്യാപാരവിപണിയില്‍ വിദേശവിനിമയ നിരക്കില്‍ വലിയതോതിലുള്ള ചാഞ്ചാട്ടം സ്വാഭാവികമായി ഉണ്ടാകാറുണ്ട്. 10 വര്‍ഷംമുമ്പ് ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് ഡോളറിന് 25 രൂപയായിരുന്നു. ഇന്ന് അത് ഡോളറിന് 50 രൂപയാണ്. രൂപയുടെ വിലയിടിയുമ്പോള്‍ നമ്മുടെ നാട്ടില്‍നിന്നുള്ള കയറ്റുമതി കൂടും. നേരത്തെ ഒരു ഡോളറുകൊണ്ട് 25 രൂപയുടെ ഇന്ത്യന്‍ ഉല്‍പ്പന്നംവാങ്ങാനേ വിദേശിക്ക് കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ ഒരു ഡോളര്‍കൊണ്ട് 50 രൂപയുടെ ഉല്‍പ്പന്നം വാങ്ങാം. നമ്മുടെ കയറ്റുമതികൂടും. വിദേശവിനിമയ നിരക്കില്‍ ഏറ്റവും രൂക്ഷമായ ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന രാജ്യങ്ങളാണ് ആസിയന്‍ രാജ്യങ്ങള്‍. 1990കളിലെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇവിടെ നാണയങ്ങളുടെ വിദേശവിനിമയനിരക്ക് പത്തിലൊന്നായി പൊടുന്നനെ താഴ്ന്നതോര്‍ക്കുക. വേണ്ട, കേവലം 20 ശതമാനം ഇടിവുണ്ടായാല്‍ മതി റബര്‍ ഷീറ്റിനുള്ള 20 ശതമാനം ചുങ്കസംരക്ഷണം മരീചികയാകും. ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ തീരുവ ഉയര്‍ത്തി കാര്‍ഷികമേഖലയ്ക്ക് സംരക്ഷണം നല്‍കാനാണ് പരമാവധി ചുമത്താവുന്ന ചുങ്കനിരക്ക് പരമാവധി ഉയര്‍ത്തി നിശ്ചയിക്കണമെന്നു പറയുന്നത്. എന്നാല്‍, ഇവിടെ റബറിന്റെ ചുങ്കസംരക്ഷണം പരമാവധി 20 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത് റബര്‍ കാര്‍ഷികമേഖലയില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.

തീര്‍ന്നില്ല റബറിന്റെ പുരാണം.

ഒട്ടനവധി റബര്‍ ഉല്‍പ്പന്നം അടുത്ത അഞ്ചു വര്‍ഷത്തിനകം പൂര്‍ണമായും ചുങ്കവിമുക്തമാക്കേണ്ടിവരും. ഈ പട്ടികയില്‍ വിവിധയിനം ലാറ്റെക്സുകള്‍ റീക്ളെയിംസ് റബര്‍, കോമ്പൌണ്ടഡ് റബര്‍, ട്യൂബുകള്‍, പൈപ്പുകള്‍, കവേയര്‍ ബെല്‍റ്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. ടയറിന്റെ തീരുവ പത്തുവര്‍ഷത്തിനകം അഞ്ചു ശതമാനമായി കുറയ്ക്കണം. ഇവയുടെ ഇറക്കുമതി ഉദാരവല്‍ക്കരണം കേരളത്തിലെ സ്വാഭാവിക റബറിന്റെ വിലയെ പ്രതികൂലമായി ബാധിക്കും.

പ്രതിപക്ഷനേതാവിന്റെ ഏറ്റവും പരിഹാസ്യമായ പരാമര്‍ശം കൂടുതല്‍ ഉല്‍പ്പന്നം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത സംബന്ധിച്ചാണ്. 'ഉല്‍പ്പന്നങ്ങളുടെ വിപണിയിലെ പ്രകടനം വിലയിരുത്തി നെഗറ്റീവ് ലിസ്റ്റ് വര്‍ഷംതോറും പുതുക്കാം'. എന്തിനാണ് വര്‍ഷംതോറും പുതുക്കുന്നത്? പ്രതിപക്ഷനേതാവ് പറയുംപോലെ നമ്മുടെ വിളകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനല്ല. നേര്‍വിപരീതമാണ് കരാറിലെ വ്യവസ്ഥ. നെഗറ്റീവ് ലിസ്റ്റിലെ ഉല്‍പ്പന്നങ്ങളെ പടിപടിയായി ഇതില്‍നിന്ന് ഒഴിവാക്കാന്‍വേണ്ടിയാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കരാറിലെ വാചകത്തിന്റെ കൃത്യമായ തര്‍ജമ ഇതാണ്. 'കമ്പോളപ്രവേശം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നെഗറ്റീവ് ലിസ്റ്റിനെ വാര്‍ഷിക താരിഫ് അവലോകനത്തിനു വിധേയമാക്കേണ്ടതാണ്.' കമ്പോളപ്രവേശം അഥവാ മാര്‍ക്കറ്റ് ആക്സസ് എന്നാല്‍ ഇറക്കുമതി ഉദാരവല്‍ക്കരണത്തിനുള്ള സാങ്കേതിക സംജ്ഞയാണ്. പ്രതിപക്ഷനേതാവിന്റെ ദുര്‍വ്യാഖ്യാനങ്ങളുടെ ഒന്നാംതരം ഉദാഹരണമാണ് ഇത്.

അടുത്തതായി നാളികേരമെടുക്കാം

നാളികേര ഉല്‍പ്പന്നങ്ങള്‍ നെഗറ്റീവ് ലിസ്റ്റിലാണ്. പക്ഷേ, പാമോയില്‍ ഇതിനു പുറത്താണ്. പാമോയിലിനുമേല്‍ 2007ല്‍ ചുമത്തിയിരുന്ന ചുങ്കം 90 ശതമാനമായിരുന്നു. ഇത് 2019 ആകുമ്പോഴേക്കും 45 ശതമാനമായി താഴ്ത്തിയാല്‍ മതിയാകും. ഇതു നാളികേരത്തിനു സംരക്ഷണമാകുമെന്നാണ് വാദം. എന്നാല്‍, കരാര്‍പ്രകാരം പരമാവധി ചുമത്താവുന്ന ചുങ്കനിരക്കും യാഥാര്‍ഥ്യവും തമ്മിലുള്ള അകലം ഏറ്റവും വ്യക്തമാക്കുന്ന ഒരു ഉദാഹരണമാണ് പാമോയിലിന്റേത്. 90 ശതമാനം ചുങ്കം ചുമത്താന്‍ അനുവാദം ഇപ്പോഴുണ്ടെങ്കിലും ഇന്ത്യ പാമോയിലിന്റെ മേലുള്ള ചുങ്കമേ വേണ്ടെന്നു വച്ചിരിക്കുകയാണ്. തീര്‍ന്നില്ല, ഇറക്കുമതി ചെയ്യുന്ന പാമോയിലിന് കിലോക്ക് 15 രൂപ റേഷന്‍ സബ്സിഡിയായി അനുവദിച്ചിരിക്കുന്നു. നാട്ടിലുണ്ടാക്കുന്ന വെളിച്ചെണ്ണയ്ക്ക് ഈ ആനുകൂല്യം ഇല്ലെന്നു മാത്രമല്ല മറ്റു ഭക്ഷ്യ എണ്ണകള്‍ക്കൊന്നിനും ഇല്ലാത്ത എക്സൈസ് തീരുവ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. മലേഷ്യന്‍ പാമോയില്‍ ലോബിക്കുള്ള നിര്‍ലജ്ജമായ വിടുപണിയല്ലേ ഇത്? വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് സബ്സിഡി എങ്കില്‍ ഇത് വെളിച്ചെണ്ണയ്ക്കും ബാധകമല്ലേ? പാമോയിലിന്റെ അനിയന്ത്രിതമായ ഇറക്കുമതി കേരകൃഷിയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

മത്തി, അയല, ചെമ്മീന്‍ തുടങ്ങിയവയെ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതു ശരിതന്നെ. പക്ഷേ, ആവോലി, ചൂര തുടങ്ങിയ ഒട്ടേറെ മത്സ്യങ്ങള്‍ ചുങ്ക തീരുവ വെട്ടിക്കുറയ്ക്കലിനു വിധേയമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരുകാര്യം സംസ്കരിച്ച മത്സ്യം ചുങ്ക തീരുവ പൂര്‍ണമായും ഒഴിവാക്കേണ്ട ലിസ്റ്റിലാണ് എന്നതാണ്. ഇതില്‍ മത്തിയും അയലയും ചെമ്മീനും എല്ലാം ഉള്‍പ്പെടും. സംസ്കരിച്ച (വെട്ടിവൃത്തിയാക്കി പായ്ക്കറ്റിലാക്കിയാലും മതി) രൂപത്തിലായിരിക്കും ഈ രംഗത്തെ ഇറക്കുമതി.

ആസിയന്‍ രാജ്യങ്ങളുമായാണ് കരാറെങ്കിലും മറ്റു രാജ്യങ്ങളില്‍നിന്ന് ആസിയന്‍ രാജ്യങ്ങള്‍വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം. ഇത് ഒഴിവാക്കാന്‍ സാധാരണ, ഇന്ത്യ സ്വീകരിച്ചുവരാറുള്ള രണ്ടു മാര്‍ഗമുണ്ട്. ഒന്ന് പുറത്തുനിന്നുകൊണ്ടു വരുന്ന ചരക്കുകള്‍ ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുംമുമ്പ് 40 ശതമാനമെങ്കിലും മൂല്യവര്‍ധന കൈവരിച്ചിരിക്കണം. രണ്ട്, ഇതിന്റെ ഫലമായി ചരക്കിന്റെ സ്വഭാവത്തില്‍ മാറ്റംവരണം. അതായത് പുറത്തുനിന്ന് കൊണ്ടുവന്നപ്പോള്‍ ചരക്കിനുണ്ടായിരുന്ന കോഡ് പുതിയ ഒന്നായി മാറത്തക്ക മാറ്റങ്ങളുണ്ടായിരിക്കണം. ആസിയന്‍ കരാറിലെ രണ്ടമത്തെ നിബന്ധന ഉപേക്ഷിച്ചു. ആദ്യത്തേത് 35 ശതമാനമായി പരിമിതപ്പെടുത്തി. കയറ്റിറക്കുകൂലിയും അല്ലറചില്ലറ മാറ്റവും ലാഭവും കണക്കിലെടുത്താല്‍ മാത്രം മതി 35 ശതമാനം മൂല്യവര്‍ധനയുടെ പരിധികടക്കാന്‍. ശ്രീലങ്കവഴി ഏലവും കുരുമുളകും മറ്റും കേരളത്തിലേക്ക് വരുംപോലെ ആസിയന്‍ രാജ്യങ്ങള്‍വഴി പുറത്തുനിന്ന് ഉല്‍പ്പന്നം ഇറക്കുമതി ചെയ്യാനുള്ള സാധ്യത വളരെയേറെയാണ്.

ഒരുകാര്യംകൂടി പറയട്ടെ: ആസിയന്‍ കരാറിലെ നെഗറ്റീവ് ലിസ്റ്റും സെന്‍സിറ്റീവ് ലിസ്റ്റും കേവലം താല്‍ക്കാലികമാണ്. ലോകവ്യാപാര കരാറനുസരിച്ച് (ഗാട്ട് 1994ന്റെ 24-ാം വകുപ്പ്) സ്വതന്ത്രവ്യാപാരമേഖലയ്ക്ക് നിശ്ചിത കാലയളവിനുള്ളില്‍ എതാണ്ട് എല്ലാ ഉല്‍പ്പന്നത്തിലും സമ്പൂര്‍ണ സ്വതന്ത്രവ്യാപാരം ഏര്‍പ്പെടുത്തേണ്ടതുണ്ട്. നെഗറ്റീവ് ലിസ്റ്റും സെന്‍സിറ്റീവ് ലിസ്റ്റും തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കണമെന്ന് സാരം. ഒരു ഉല്‍പ്പന്നവും ഇനി ഈ ലിസ്റ്റുകളിലേക്ക് കയറ്റാനാകില്ല. മറിച്ച് ഇവയിലിപ്പോഴുള്ള തീരുവയില്ലാതെ സാധാരണ ലിസ്റ്റിലേക്ക് പടിപടിയായി മാറ്റും. ഇന്ത്യ സര്‍ക്കാര്‍ ഇതിനൊക്കെ കൂട്ടുനില്‍ക്കുമോ? പരമാവധി ചുങ്കനിരക്കിനേക്കാള്‍ തീരുവ താഴ്ത്തുമോ? നെഗറ്റീവ് ലിസ്റ്റില്‍നിന്നു നാളെ കേരളത്തിന്റെ ഉല്‍പ്പന്നങ്ങളെ മറ്റു ലിസ്റ്റിലേക്ക് നീക്കുമോ? കേന്ദ്രസര്‍ക്കാര്‍ ഇത്തരം ദുഷ്ടത്തരം കാണിക്കുമോ? ഇവയൊക്കെ ന്യായമായ സംശയമാണ്.

കേന്ദ്രസര്‍ക്കാരിന് കേരളത്തോടുള്ള ഇഷ്ടാനിഷ്ടമല്ല പ്രശ്നം. കരാറിന്റെ അടിസ്ഥാന സ്വഭാവംതന്നെയാണ് പ്രശ്നം. ഈ കരാര്‍ ഇന്ത്യയുടെ മേലോ ആസിയന്‍ രാജ്യങ്ങളുടെ മേലോ ആരും അടിച്ചേല്‍പ്പിക്കുന്നതല്ല. ഇരുവരും സ്വമേധയാ ഏര്‍പ്പെടുന്നതാണ്. എന്നുവച്ചാല്‍ ഇരുവര്‍ക്കും ഈ കരാറുകൊണ്ട് നേട്ടങ്ങളുണ്ട്. ഇന്ത്യയുടെ നേട്ടമെന്താണ്? നമ്മുടെ നാണ്യവിളകള്‍ ആസിയന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യപ്പെടുമെന്ന് സ്വപ്നംപോലും കാണാനാവില്ല. പ്രതിപക്ഷനേതാവ് എഴുതിയതുപോലെ സേവന-നിക്ഷേപ മേഖലകളിലും ചില വ്യവസായ ഉല്‍പ്പന്നത്തിലുമാണ് ഇന്ത്യ നേട്ടം കൊയ്യാന്‍പോകുന്നത്. ഇത് ശരിയാണുതാനും. പക്ഷേ, ആസിയന്‍ രാജ്യങ്ങള്‍ക്ക് ഏതു മേഖലയിലാണ് നേട്ടം ഉണ്ടാകുക? അവരുടെ ലക്ഷ്യം ഇന്ത്യയിലേക്ക് കൂടുതല്‍ നാണ്യവിള കയറ്റുമതി ചെയ്യലാണ്. ഇതിനു കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് ഈ കരാറുകൊണ്ട് നേട്ടമില്ല. അതിനവര്‍ തയ്യാറാകുകയുമില്ല. പ്രതിപക്ഷനേതാവ് എന്തൊക്കെ സംരക്ഷണ ഉപാധികളെക്കുറിച്ച് വാചകമടിച്ചാലും ഈ അടിസ്ഥാന യാഥാര്‍ഥ്യം മാറാന്‍പോകുന്നില്ല.

ഇപ്പോള്‍ ചരക്കുകളുടെ വ്യാപാരകരാറേ ആയിട്ടുള്ളൂ. ഇനി സേവനവ്യാപാരവും നിക്ഷേപവും സംബന്ധിച്ച കരാറുകളിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടിവരും. പാമോയിലിന്റെ ഇപ്പോഴത്തെ നില ചൂണ്ടുപലകയാണ്. ഇന്ത്യയിലെ സേവന-നിക്ഷേപരംഗങ്ങളിലെ കുത്തകകള്‍ക്കുവേണ്ടി കേരളത്തിലെ ലക്ഷക്കണക്കായ കൃഷിക്കാരെ കേന്ദ്രസര്‍ക്കാര്‍ ബലിയാടാക്കിയിരിക്കുകയാണ്. രാജ്യം എന്നുപറഞ്ഞാല്‍ കൃഷിക്കാരും കച്ചവടക്കാരുമുണ്ട്; മുതലാളിയും തൊഴിലാളിയുമുണ്ട്; വിവിധ സംസ്ഥാനങ്ങളുമുണ്ട്. ഈ കരാര്‍ മൊത്തത്തില്‍ എന്ത് നേട്ടമുണ്ടാക്കിയാലും കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും കേരള സംസ്ഥാനത്തിനും ദോഷമാണ്.

*
ഡോ. തോമസ് ഐസക് കടപ്പാട്: ദേശാഭിമാനി

22 August, 2009

ജിന്നയും ജസ്വന്തും പാകിസ്ഥാനും

ജിന്നയും ജസ്വന്തും പാകിസ്ഥാനും

പാകിസ്ഥാന്‍ രാഷ്ട്രപിതാവായ ഖ്വയ്ദി അസം മുഹമ്മദാലി ജിന്നയെ സ്വാതന്ത്ര്യത്തിന് എതിരായി ബ്രിട്ടീഷുകാരുടെ കരുവായി വര്‍ത്തിച്ച വര്‍ഗീയവാദിയും വിഭജനകാലത്തെ ഭീകരമായ രക്തച്ചൊരിച്ചിലുകളുടെ കാരണക്കാരനായും കരുതി വെറുത്ത ഒരു തലമുറയില്‍പ്പെട്ട സ്വാതന്ത്ര്യസമര പ്രവര്‍ത്തകനായിരുന്നു ഈ ലേഖകന്‍. 61 വര്‍ഷംമുമ്പ് നീണ്ടകാലം രോഗമൊന്നുമില്ലാതെ ആകസ്മികമായി ഭരണഭാരമേറ്റ് 12 മാസംപോലും തികയുന്നതിനുമുമ്പ് ജിന്ന നിര്യാതനായപ്പോള്‍ എന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക് ഒരുതുള്ളി കണ്ണുനീര്‍പോലും പൊഴിക്കാന്‍ കഴിയുമായിരുന്നില്ല. അഞ്ചുവര്‍ഷംമുമ്പ് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും അയോധ്യയിലെ ബാബറി മസ്ജിദ് ധ്വംസനകേസില്‍ പ്രതിയും ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കപ്പെട്ട ആളുമായ ലാല്‍ കിഷന്‍ അദ്വാനി പാകിസ്ഥാനും തന്റെ മൂലകുടുംബം സ്ഥിതിചെയ്തിരുന്ന സിന്ധും സന്ദര്‍ശിച്ചശേഷം നടത്തിയ പ്രസ്താവന അനേകരെ അമ്പരപ്പിക്കുകയും ബിജെപിയില്‍ ആഭ്യന്തരക്കുഴപ്പത്തിന് വഴിവയ്ക്കുകയും ചെയ്തു. ജിന്ന ഒരു വര്‍ഗീയവാദി എന്നതിനേക്കാള്‍ ഒരു മതനിരപേക്ഷവാദിയും ജനാധിപത്യവിശ്വാസിയുമായിരുന്നു എന്നാണ് അതുവരെ വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തിയിരുന്ന അദ്വാനിയുടെ പുതിയ വെളിപാട്. അന്ന് ചില സ്ഥാനമാറ്റങ്ങളിലൂടെ അദ്വാനിക്ക് ചെറിയ ശിക്ഷ നല്‍കുകയും പിന്നീട് പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വമെന്ന ഉയര്‍ന്ന പദവി നല്‍കുകയും അദ്വാനി സ്ഥാനമൊഴിഞ്ഞ് പ്രസിഡന്റ് പദവിയിലേക്ക് യുപി നേതാവ് രാജ്നാഥ് സിങ്ങിനെ നിയോഗിക്കുകയുംചെയ്തു. എന്നാല്‍, ജസ്വന്ത് സിങ്ങിനെ അങ്ങനെ മൃദുവായി ശിക്ഷിച്ചെന്നുവരുത്തി പ്രശ്നം തീര്‍ക്കാന്‍ ബിജെപി തയ്യാറാകാത്തതിന്റെ പുറകില്‍ തത്വദീക്ഷയേക്കാള്‍ അവസരവാദവും ഗ്രൂപ്പ് മത്സരവും ആണെന്നു വ്യക്തം.

ജസ്വന്ത് സിങ്ങിന്റെ 'ജിന്ന- ഇന്ത്യ പാര്‍ട്ടീഷന്‍, ഇന്‍ഡിപെന്‍ഡന്‍സ്' (ജിന്ന- ഇന്ത്യാവിഭജനം, സ്വാതന്ത്ര്യം) എന്ന പുസ്തകം കഴിഞ്ഞ പതിനേഴിന് വൈകിട്ട് ഔപചാരികമായി പ്രകാശിപ്പിക്കുകയും 36 മണിക്കൂറിനകം പത്തൊമ്പതിന് രാവിലെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് പുറത്താക്കുകയുംചെയ്തു. അതിവേഗം പുസ്തകം വായിച്ചുതീര്‍ക്കുന്നതില്‍ അതിവിദഗ്ധന്മാരാണ് ബിജെപി നേതാക്കളെന്ന് ഇതേക്കുറിച്ച് ജസ്വന്ത് സിങ് പരിഹസിക്കുകയുണ്ടായി. തനിക്ക് കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ച് സമാധാനം പറയാന്‍ ആവശ്യപ്പെടുകപോലും ചെയ്യാതുള്ള ഈ നടപടിക്രമം ജനാധിപത്യകക്ഷികളില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ജസ്വന്ത്സിങ് പരാതിപ്പെട്ടു. പാര്‍ലമെന്റിലെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി എന്ന ഉന്നതാധികാരസമിതിയുടെ അധ്യക്ഷന്‍കൂടിയായ ഈ മുന്‍ വിദേശമന്ത്രി ഇപ്രകാരം കൈക്കില കൂടാതെയുള്ള ഈ എടുത്തെറിയല്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ആര്‍എസ്എസ് പശ്ചാത്തലമോ പാര്‍ടിയിലെ ഗ്രൂപ്പ് വടംവലികളില്‍ വലിയ പിടിപാടോ ഇല്ലാതിരുന്നതിനാല്‍ ജസ്വന്ത്സിങ്ങിനെ പന്തുതട്ടുംപോലെ തട്ടിക്കളിക്കാന്‍ ബിജെപി നേതൃത്വത്തിന് വിഷമമുണ്ടായില്ല.

ജസ്വന്ത്സിങ്ങിന്റെ ബൌദ്ധികവും ഭരണപരവുമായ കഴിവ് കണക്കിലെടുത്ത് ബിജെപിയിലെ അധികാര കച്ചവടക്കാരുടെ തലയ്ക്കുമീതെ അടല്‍ ബിഹാരി വാജ്പേയി അദ്ദേഹത്തെ മന്ത്രിസഭയില്‍ ചേര്‍ക്കുകയാണ് ചെയ്തത്. മുന്‍ ബിജെപി പ്രസിഡന്റും മുഖ്യവക്താവുമായ വെങ്കയ്യ നായിഡുപോലും ഈ പുസ്തകത്തെച്ചൊല്ലി ജസ്വന്ത് സിങ്ങിനെ പുറത്താക്കാനിടയില്ലെന്നു പറഞ്ഞിരുന്നത് ശ്രദ്ധേയമാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി 'കേട്ടതുപാതി കേള്‍ക്കാത്തതുപാതി' എന്ന മട്ടില്‍ മണിക്കൂറുകള്‍ക്കകം തന്റെ സംസ്ഥാനത്ത് പുസ്തകം നിരോധിച്ച് പ്രശ്നം ഒഴിഞ്ഞുമാറാന്‍ കഴിയാത്തവിധം രൂക്ഷമാക്കി.

ആര്‍എസ്എസ് പാരമ്പര്യമില്ലാത്ത ജസ്വന്ത്സിങ്ങിന് പാര്‍ടിയില്‍ വേരുകളൊന്നുമില്ല. മറ്റൊരു പാരമ്പര്യത്തില്‍ ഉയര്‍ന്നുവന്ന സാധാരണ ഒരു ബൂര്‍ഷ്വാ ലിബറല്‍ രാഷ്ട്രീയപ്രവര്‍ത്തകനായ ജസ്വന്ത്സിങ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി സംബന്ധിച്ച് ചില ഉന്നതനേതാക്കളെ മനസ്സില്‍ കണ്ടുകൊണ്ട് നടത്തിയ പരാമര്‍ശങ്ങളിലും അദ്വാനിയുള്‍പ്പെടയുള്ളവര്‍ക്ക് പരിഭവമുണ്ടായിരുന്നു. ജസ്വന്തിന്റെ സ്വന്തം സംസ്ഥാനമായ രാജസ്ഥാനില്‍ ബിജെപി നേതൃത്വം നിര്‍ദേശിച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് എതിരെ വസുന്ധര രാജെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഒതുക്കുന്നത് ആവശ്യമായി നേതൃത്വം കരുതിയിരിക്കാം.

ഇന്ത്യാ വിഭജനത്തിനു കാരണക്കാരന്‍ ജിന്ന മാത്രമല്ലെന്നും എങ്ങനെയെങ്കിലും അധികാരത്തില്‍ പിടിച്ചുകയറാനുള്ള ധൃതിമൂലം മഹാത്മാഗാന്ധിയുടെ ഹിതങ്ങളെപ്പോലും അവഗണിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവാഹര്‍ലാല്‍ നെഹ്റുവും വിഭജനത്തിന്റെ ഉത്തരവാദികളില്‍പ്പെടുമെന്നും ജസ്വന്ത് എഴുതിയിട്ടുണ്ട്. ഇതില്‍ സര്‍ദാര്‍ പട്ടേലിനെക്കുറിച്ചുള്ള വിമര്‍ശനവും ജിന്നയെ സംബന്ധിച്ച ന്യായീകരണവും പാര്‍ടിയുടെ 'അടിസ്ഥാന വിശ്വാസപ്രമാണങ്ങള്‍'ക്ക് എതിരാണെന്നും പാര്‍ടി വക്താവ് അരു ജെയ്റ്റ്ലി പറയുകയുണ്ടായി. അനുകൂലികളും പ്രതികൂലികളും ആയ വ്യക്തികളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ എങ്ങനെയാണ് പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാന വിശ്വാസപ്രമാണത്തിന്റെയും രേഖകളില്‍ കടന്നുകൂടുക എന്ന് ജെയ്റ്റ്ലി വ്യക്തമാക്കിയില്ല. മുമ്പ് അദ്വാനി പാകിസ്ഥാനില്‍ ജിന്നയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ജിന്നയെ പ്രകീര്‍ത്തിച്ചത് വിവാദമുയര്‍ത്തിയപ്പോള്‍ 2005 ജൂണ്‍ പത്തിന് അദ്വാനിയുടെ നിലപാടിനെ നിരാകരിച്ചുകൊണ്ടുള്ള പ്രമേയമാണ് 'അടിസ്ഥാനപ്രമാണം' എന്നായിരുന്നു ജെയ്റ്റ്ലിയുടെ ന്യായീകരണം. അത് ഒരു പ്രമേയംപോലുമായിരുന്നില്ലെന്നും ഒരു പ്രസ്താവന മാത്രമായിരുന്നെന്നും ജസ്വന്ത് തിരിച്ചടിച്ചു. സര്‍ദാര്‍ പട്ടേലാണ് ഗാന്ധിജിയുടെ വധത്തിനുശേഷം ആര്‍എസ്എസിനെ നിരോധിച്ചത് എന്ന വസ്തുതയും പട്ടേല്‍ആരാധകരെ ജസ്വന്ത് ഓര്‍മിപ്പിച്ചു. എന്നാല്‍, ഗാന്ധിജിയുടെ വധത്തിനുശേഷം ഗത്യന്തരമില്ലാതെ ആര്‍എസ്എസിനെ പട്ടേല്‍ നിരോധിച്ചെങ്കിലും കേസ് വിചാരണ അവസാനിക്കുന്നതിനുമുമ്പുതന്നെ ചില നിസ്സാര വ്യവസ്ഥകളോടെ നിരോധനം നീക്കാന്‍ നെഹ്റുവിനെ പ്രേരിപ്പിച്ചതും പട്ടേലായിരുന്നു എന്നത് ജസ്വന്ത് വിസ്മരിച്ചെങ്കിലും അദ്വാനിയും കൂട്ടരും ഇപ്പോഴും അത് കൃതാര്‍ഥതയോടെ ഓര്‍ക്കുന്നു. ഇതിനുപുറമെ ഗുജറാത്തിലെ മോഡിസര്‍ക്കാരിന് പിന്തുണ നല്‍കുന്നവരില്‍ ഒരു വലിയവിഭാഗം വല്ലഭായ് പട്ടേലിന്റെ സമുദായക്കാരാണെന്നതും ജസ്വന്തിന്റെ ബഹിര്‍ഗമനത്തിനു കാരണമായി.

മുഹമ്മദാലി ജിന്ന വൈരുധ്യങ്ങളുടെ ഒരു മൂര്‍ത്തീകരണമായിരുന്നു. 1930കള്‍ വരെ കോണ്‍ഗ്രസിനോടും സ്വാതന്ത്ര്യപ്രസ്ഥാനത്തിനോടും അനുഭാവം പുലര്‍ത്തുകയും മഹാത്മാഗാന്ധിയുടെ നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുന്നതിനുമുമ്പ് മുസ്ളിംലീഗും കോണ്‍ഗ്രസും ചേര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഒത്തുതീര്‍പ്പ് ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തയാളാണ് ജിന്ന. മുസ്ളിങ്ങള്‍ക്ക് വലിയ സാന്നിധ്യമുള്ള യുപിയിലും ബിഹാറിലും മറ്റും ലീഗിന്റെ സഹകരണഹസ്തം 1937ല്‍ കോണ്‍ഗ്രസ് നിരസിച്ചതിനെത്തുടര്‍ന്നാണ് ജിന്ന മാറാന്‍ തുടങ്ങിയതും 1940ല്‍ ഇരുരാഷ്ട്രസിദ്ധാന്തം അവതരിപ്പിച്ച് ഇന്ത്യാവിഭജനത്തിന് പച്ചക്കൊടി കാട്ടിയതും. വ്യക്തിപരമായി ജിന്ന സാധാരണ കടുത്ത വിശ്വാസികളെപ്പോലെയുള്ള ഒരു മുസ്ളിമായിരുന്നില്ല. ഇസ്ളാംമത വിരുദ്ധമായ വീഞ്ഞും പന്നിയിറച്ചിയും (പ്രത്യേകിച്ചും പ്രാതലിന്റെ കൂടെയുള്ള ബേക്ക) അദ്ദേഹം നിഷിദ്ധമായി കരുതിയില്ല. അദ്ദേഹം വിവാഹം കഴിച്ചതും ഒരു ഹിന്ദുവിനെയാണ്. അവര്‍ നേരത്തെ മരിച്ചുപോയതുകൊണ്ട് സഹോദരി ഫാത്തിമയ്ക്കായിരുന്നു ആതിഥേയത്വത്തിന്റെയും ഗൃഹഭരണത്തിന്റെയും ചുമതല. ആഹാരരീതിയിലും ജീവിതശൈലിയിലും വസ്ത്രധാരണത്തിലും എല്ലാം പടിഞ്ഞാറന്‍ സമ്പ്രദായങ്ങള്‍ അനുവര്‍ത്തിച്ചിരുന്ന അതിപ്രഗത്ഭനായ ഈ അഭിഭാഷകന്‍ പാകിസ്ഥാന്‍ പ്രസ്ഥാനം ശക്തിപ്പെട്ടപ്പോള്‍ മാത്രമാണ് ചിലപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കുവേണ്ടി തുര്‍ക്കി തൊപ്പിയും ഷെര്‍വാണിയും ധരിച്ചിരുന്നത്. പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടശേഷം അവിടത്തെ പാര്‍ലമെന്റില്‍ ജിന്ന നടത്തിയ ഉദ്ഘാടനപ്രസംഗം മതനിരപേക്ഷതയുടെയും അവിടത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും എല്ലാ പൌരാവകാശങ്ങളോടുംകൂടി സുരക്ഷിതരായി കഴിയാന്‍ വ്യവസ്ഥയുണ്ടെന്നും കഴിഞ്ഞുപോയ കലഹകാലങ്ങള്‍ വിസ്മരിക്കണമെന്നുമുള്ളതായിരുന്നു. ഈ പ്രസ്താവനയെ മുന്‍നിര്‍ത്തിയാണ് അദ്വാനിയും അദ്ദേഹത്തിന് മതനിരപേക്ഷ ഭരണാധികാരി എന്ന പട്ടം ചാര്‍ത്തിക്കൊടുത്തത്.

*
പി ഗോവിന്ദപ്പിള്ള

20 August, 2009

സ്വാശ്രയം

സ്വാശ്രയം

കൊപ്ര മൊതലാളി റപ്പായി അതിരാവിലെ ഖിന്നനായി അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ദൃശ്യം തല്‍സമയം കണ്ട തൊഴിലാളി വേലായുധങ്കുട്ടി മോഹാലസ്യത്തിന്റെ വക്കോളമെത്തി.

തന്റെ അന്നമാണ് വാടിയിരിക്കുന്നത്. അവകാശങ്ങള്‍ക്ക് വേണ്ടി പോരടിക്കുമ്പോഴും അന്നദാതാവിനോടുള്ള ആദരവ് ഉപബോധമനസ്സില്‍ കിടക്കുന്ന കാര്യം വേലായുധങ്കുട്ടിക്കറിയാമായിരുന്നു. ചരിത്രപരമായ ഒരു ഫ്യൂഡല്‍ അവശിഷ്ടം. കുടിയാന്റെ മനസ്സില്‍ ചേക്കേറിയ ജന്മിത്വത്തിന്റെ കൊക്കോപ്പുഴു.

ചോറു തരുന്ന ആരാണ് നന്ദി പ്രതീക്ഷിക്കാത്തത്? വാലാട്ടുന്നവന്‍ വളരും. അല്ലാത്തവന്‍ വലയും.

പൊതിച്ചു തള്ളിയ നാളികേരങ്ങള്‍ക്കിടയില്‍ നിന്നും, ചകിരിയും വിയര്‍പ്പും ചേര്‍ന്നൊരുക്കിയ രൂക്ഷഗന്ധത്തോടെ വേലായുധങ്കുട്ടി മൊതലാളിയോട് വികാരാധീനനായി ചോദിച്ചു.

"എന്തുപറ്റീ..?''

വിനയത്തിന്റെ അകത്ത് ഒരു വായ്പാ അപേക്ഷ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ റപ്പായി ഉത്തരം പറഞ്ഞില്ല. പകരം പണി തുടരാന്‍ ആംഗ്യം കൊണ്ട് ഉത്തരം നല്‍കി. കുശലപ്രശ്നത്തിനിടയില്‍ പതിനഞ്ചു നാളികേരം പൊതിക്കുന്ന സമയം അപഹരിക്കാനാണ് സ്മര്യപുരുഷന്റെ രഹസ്യ അജണ്ട എന്ന് റപ്പായിക്ക് മനസ്സിലായി.

എന്തെങ്കിലുമുണ്ടെങ്കില്‍ ഡ്രിങ്ക്സിന് പിരിയുമ്പോള്‍ ആകാമെന്ന് റപ്പായി തീരുമാനിച്ചു.

തന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടതില്‍ വേലായുധങ്കുട്ടിക്ക് നിരാശ വന്നു. നാളികേരത്തില്‍ നിന്ന് വന്ന വേലായുധങ്കുട്ടി നാളികേരത്തിലേക്ക് മടങ്ങി. പക പാരയില്‍ തീര്‍ത്തു.

"മൊതലാളിയാണത്രെ, മൊതലാളി. മുതലാളിത്വം പോലും മനുഷ്യമുഖമുള്ള മുതലാളിത്തമാകാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ എന്താണ് ഭാവിക്കുന്നത്?. ലോക മുതലാളിയുടെ മുന്നില്‍ റപ്പായി മൊതലാളി ആരാണ്? വെറും ഏഴാം കൂലി. ശരാശരി ഏഷ്യക്കാരന് ശരാശരി അമേരിക്കക്കാരന്റെ വരുമാനത്തിന് ഒപ്പമെത്തണമെങ്കില്‍ ഇനിയും നാല്‍പ്പത്തിയേഴുകൊല്ലം കഴിയണം. ഇന്ത്യക്കാരന്‍ എത്തണമെങ്കില്‍ നൂറ്റിയിരുപത്തിമൂന്ന് കൊല്ലം കഴിയണം.

എന്നിട്ടും കണ്ടില്ലേ അഹങ്കാരം!''

വേലായുധങ്കുട്ടി എല്ലാം കടിച്ചമര്‍ത്തി. തന്റെ കുശലാന്വേഷണം വ്യാജമല്ലെന്നറിയിക്കാന്‍ ചായക്ക് പിരിഞ്ഞപ്പോള്‍ വേലായുധങ്കുട്ടി റപ്പായിമൊതലാളിയുടെ സമീപമെത്തി.

ഉച്ചതിരിഞ്ഞ് വിസ്തരിക്കാമെന്ന് പറഞ്ഞ് ഇത്തവണയും റപ്പായി മൊതലാളി വേലായുധങ്കുട്ടിയെ മടക്കി.

തോറ്റില്ല, വേലായുധങ്കുട്ടി. തോറ്റ ചരിത്രം വേലായുധങ്കുട്ടി കേട്ടിട്ടുമില്ല. സത്യസന്ധത ബോദ്ധ്യമാക്കിയേ അടങ്ങൂ. അന്തിമ വിജയം സത്യത്തിനായിരിക്കും. അല്ലെങ്കിലും സത്യം ആസ്വദിക്കാനുള്ളതല്ല, തെളിയിക്കാനുള്ളതാണ്. നാളികേര മധ്യത്തില്‍ നിന്ന് വേലായുധങ്കുട്ടി ജ്വലിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷമുള്ള സമയം സ്വല്‍പം മയങ്ങാനുള്ളതാണ്. പക്ഷെ വേലായുധങ്കുട്ടി അത് മൊതലാളിക്ക് വേണ്ടി മാറ്റി വെച്ചു. നീചമുതലാളിമാര്‍ കണ്ടുപഠിക്കട്ടെ. മനുഷ്യത്വമുള്ളവനാണ് തൊഴിലാളി എന്ന് തെളിയിച്ച് വേലായുധങ്കുട്ടി കഴിയുന്നത്ര നിരുദ്ധകണ്ഠനായി കാരണം തിരക്കി.

"ഇരിക്കെഡാ..''

വേലായുധങ്കുട്ടി ഇരിക്കാന്‍ മടിച്ചു. സമത്വത്തിനിടയിലെ അകലം വേലായുധങ്കുട്ടിക്ക് നന്നായി അറിയാം. മൊതലാളിയുടെ സ്നേഹം താല്‍ക്കാലികം.അതിന്റെ അടിത്തറ ലാഭം.

അതുകൊണ്ട് ഇരിക്കാതെ കഴിച്ചുകൂട്ടി.

റപ്പായി മൊതലാളി സമ്മതിച്ചില്ല.

"ഇരിക്കെഡാ..''

"വേണ്ട മൊതലാളീ നിന്നോളാം...നില്‍ക്കുമ്പോളാണാല്ലൊ മൊതലാളിക്ക് പറയാനുമൊരു സുഖം.''

"ഇതെന്റെ കാര്യോഡാ. നീയിരി. നിന്റെ കാര്യാവുമ്പോ ശ്രദ്ധിച്ചാ മതീഡാ..''

വേലായുധങ്കുട്ടി നാണം ഭാവിച്ച് ഇരുന്നു എന്ന് വരുത്തി.

"ഒറപ്പിച്ചിരിക്കഡാ..''

ഒറപ്പിച്ചു.

"ഡാ..ചെക്കന്റെ കാര്യാലോചിച്ചിട്ടാഡാ ഒരു സങ്കഡം''

സങ്കടോ. മൊതലാളിക്കോ?. ആഗോള മൂലധന വിപണിയില്‍ ഏത് മൊതലാളിയാണ് സങ്കടപ്പെട്ടിട്ടുള്ളത്?.

പശ്ചാത്തലത്തില്‍ ഇത്രയും ചിന്തിച്ച് വേലായുധങ്കുട്ടി ഒറ്റ വാചകത്തില്‍ പ്രതികരണമൊതുക്കി.

"എന്തുപറ്റീ ?''

"അവന്റെ കാര്യം നിനക്കറിഞ്ഞൂട്റാ ?''

റപ്പായിമൊതലാളിക്ക് അങ്ങനെയൊരബദ്ധം സംഭവിച്ചിട്ടുണ്ട്. കുരുത്തംകെട്ടവന്‍ എന്നാണ് അവന്റെ പര്യായം. റപ്പായിയുടെ ഉള്ളില്‍ തീ കോരിയിട്ട് അവന്‍ നാള്‍തോറും വളരുന്നു. ഇപ്പോള്‍ അവന്‍ താടിമീശരോമങ്ങളാല്‍ അലംകൃതനായി പൂര്‍വാധികം വഷളനാവുകയും ചെയ്തു.

"ചെക്കനെ എന്തചെയ്യാനാ മൊതലാളി ?. ബിസിനസ് അവനെ ഏല്‍പിക്ക് . യുവാക്കളുടെ കാലം വരട്ടെ. അവര്‍ക്ക് ആധുധീക ബിസിനസ് തന്ത്രങ്ങള്‍ അറിയാം.''

"നാളികേരത്തിന് എന്തൂട്ട് ആധുനീക തന്ത്രോണ്‍ടാ!. അത് അപ്പ്ളായാലും ഇപ്പ്ളായാലും എപ്പ്ളായാലും പൊളിക്കണ്‍ഡ്രാ?. ചെക്കന് കച്ചോഡം പറ്റൂല്ലഡാ. നിന്നെയൊക്കെ മെരുക്കണ്‍ഡ്രാ. ചെക്കന് അതിനൊരു ഡാവില്ലെഡാ.''

"എന്താണൊരു പോംവഴി?''

"വഴിയൊരെണ്ണം കണ്ടിട്ടെണ്ട്റ. നീ പോയി പണി തീര്‍ക്ക്. വൈകിട്ട് കാണാഡാ..''

ഇപ്പോള്‍ വേലായുധങ്കുട്ടിക്ക് റപ്പായി മൊതലാളിയോട് ബഹുമാനം തോന്നി. ദുര്‍ബല നിമിഷം എന്നൊന്ന് ആ ജീവിതത്തിലില്ല. ഏതുനിമിഷവും മറ്റുള്ളവരെ കര്‍മനിരതരാക്കാനുള്ള അനിതരസാധാരണമായ സിദ്ധിവിശേഷം!. അഹോ, ഭയങ്കരം!.

"എങ്കിലും മൊതലാളീ ആകാംക്ഷക്കൊരു താല്‍ക്കാലികശമനത്തിനെങ്കിലും പറയൂ. ക്ടാവിനെ തെളിക്കുന്ന വഴിയേത്?''

റപ്പായി മൊതലാളി ചിരിച്ചു.

"വഴീണ്ട്റാ, പണി നടക്കട്ട്റ''

പതിവ് അഞ്ചുമണിവരെ മറ്റ് സംവാദങ്ങള്‍ക്കൊന്നും റപ്പായി മൊതലാളി വശംവദനായില്ല. പണി കഴിഞ്ഞു, കുളി കഴിഞ്ഞ് ഈറനണിഞ്ഞ് വന്നപ്പോള്‍ റപ്പായിമൊതലാളി പറഞ്ഞു.

"വാഡാ..പുവ്വാഡാ..''

കക്ഷത്തില്‍ ഒരു സഞ്ചി. അതിലെന്താണെന്ന് ചോദിക്കാന്‍ പ്രേക്ഷകന്‍ എന്ന നിലക്ക് വേലായുധങ്കുട്ടിക്ക് കൊതി വന്നു. റപ്പായി മൊതലാളിയുടെ പദസമ്പത്ത് ഭയന്ന് ചോദ്യം ചോദിക്കാതെ വിഴുങ്ങി.

"ക്ടാവിന്റെ വഴിയേതെന്ന് പറഞ്ഞില്ല.''" ഡാ..ഏതായാലും ദൈവം തമ്പ്രാന്റെ കൃപകൊണ്ട് അവന് ബുത്തീം ബോതോം കിട്ടീല്ല. എന്നാ പിന്നെ അവനെ പടിപ്പിച്ചേക്കാഡാ..അതല്ലേ നല്ലത്..''

വേലായുധങ്കുട്ടി ആ നിര്‍ദേശം കയ്യടിച്ച് സഹര്‍ഷം സ്വാഗതം ചെയ്തു.

"ഏതു പണിക്കും റിസ്കുണ്ട് മൊതലാളി, വിദ്യാഭ്യാസത്തിനൊഴികെ. മൊതലാളിയെ തന്നെ നോക്കു. നാലു ക്ളാസ് പടിച്ചെങ്കി മൊതലാളിയുടെ സ്ഥിതി എന്തായിരുന്നേനെ. എത്രമാത്രം അധഃപതിക്കുമായിരുന്നു. ഇത്രമാത്രം ഉന്നതിയിലെത്താന്‍ മൊതലാളിയെ സഹായിച്ചത് ആ നിരക്ഷരത്വമല്ലെ?. ഇനി വേണ്ടത് സ്റ്റാറ്റസാണ്. മൊതലാളിയുടെ നിരക്ഷരത്വം ചെക്കന്റെ സാക്ഷരത്വം കൊണ്ട് മാറ്റാം.

"കേക്കാന്‍ രസോണ്ടല്ലാഡാ. പറയ്ഡാ..''

"വര്‍ഷം തോറും ഇന്ത്യയില്‍ നിന്ന് എത്ര എഞ്ചിനീയര്‍മാരാണ് പുറത്തിറങ്ങുന്നതെന്ന് മൊതലാളിക്ക് അറിയാമോ?''

"പറയ്ഡാ..''

"മൂന്നരലക്ഷം..''

"ഇതില്‍ കൊള്ളാവുന്ന എത്രെണ്ണോണ്ട്റാ?''

"അതാണ് സങ്കടം. നൂറ്റിക്ക് ഇരുപത്തഞ്ച്''

"കണക്കെവ്ടന്നാഡാ..?''

"മക്കെന്‍സി ഗ്ളോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്''

"അവര് നാളികേരം എടുക്കോഡാ..''

"മൊതലാളീ, ഞാനൊന്ന് ചിരിച്ചോട്ടെ..''

"ചിരിക്കണ്ട്റാ. പറയ്ഡാ. എനിക്ക് വിദ്യാബ്യാസോണ്ടാവ്ട്ട്റ.''

"അമേരിക്കയില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ എഴുപതിനായിരം. അതില്‍ കൊള്ളാവുന്നത് നൂറ്റിക്ക് എണ്‍പത്തിയൊന്ന്''

"മതീഡാ..എറങ്ങാഡാ..''

"മൊതലാളീ ഇത് പള്ളിമേടയല്ലെ. ഞാനെന്തിന് ഇവ്ടെ എറങ്ങണം?. എനിക്ക് മതം മാറാന്‍ താല്‍പര്യമില്ല.''

"നീ മാറണ്ട്റ. ഇവ്ടെറങ്ങഡാ. ഇവ്ടയാഡാ കന്നാലീ എടപാട്.''

റപ്പായിയും, വേലായുധങ്കുട്ടിയും പള്ളിമേടയിലിറങ്ങി. അച്ചന്‍ ഇരുവര്‍ക്കും സ്തുതി പറഞ്ഞു.

റപ്പായി ചോദിച്ചു.

"അച്ചോ..കച്ചോടം തീര്‍ന്നോ?''

"ഇല്ല മകനെ..തുടരുന്നു.''

"ഇപ്പ എങ്ങനേണ്ട് അച്ചോ?''

"കര്‍ത്താവിന്റെ അനുഗ്രഹം കൊണ്ട് കുഴപ്പമില്ല. മകനെ നിനക്കെന്താണ് വേണ്ടത്?''

"റെയ്റ്റൊക്കെ എന്താണച്ചോ?''

"ഡിമാന്റ് കൂടുമ്പോള്‍ റേറ്റ് കൂടുമെന്ന് റപ്പായിക്കറിയാമല്ലൊ?''

"വേദപൊസ്തകത്തീ അങ്ങനെയൊണ്ടോ അച്ചോ?.''

വേലായുധങ്കുട്ടി ചെവിയില്‍ തിരുത്തി.

"അത് ബൈബിളല്ല. ഇക്കണോമിക്സാ?''

"രണ്ടും രണ്ടാ?''

" അതെ രണ്ടാ..''

"റപ്പായി നിനക്കെന്താ വേണ്ടത്?''

"ക്ടാവിനെ ഡാക്ടറാക്കണം''

"അപ്പോ മെഡിസിനാണ് വേണ്ടത്. അല്ലെ?''

"ന്ത് കുന്തായാലും ക്ടാവ് ആ കൊഴലൊന്ന് കഴുത്തിലിടണം.''

"മെഡിസിന് ഇപ്പോള്‍ മുപ്പത്തഞ്ച് ലക്ഷമാവും''

"അത് മതിയോ അച്ചോ..?''

റപ്പായി സഞ്ചി തുറന്ന് നിദ്ര പൂകിയ കറന്‍സി കെട്ടുകളെ തൊട്ടുണര്‍ത്തി.

"മകന് പ്ളസ് ടൂവിന് എത്ര മാര്‍ക്കൊണ്ട് റപ്പായി.''

അച്ചന്റെ ആ ചോദ്യം റപ്പായിക്ക് മനസ്സിലായില്ല. വേലായുധങ്കുട്ടിയോട് ചോദിച്ചു

"എന്തൂട്ട്റാ ആ പറഞ്ഞത്?''

"അതൊരു വിദ്യാഭ്യാസ യോഗ്യതയാണ് മൊതലാളി''

"മ്മട ക്ടാവ് അത് പാസ്സായ്ട്ട്ണ്ട്റാ?''

"ഇല്ല മൊതലാളീ''

റപ്പായി അച്ചനോട് പറഞ്ഞു.

"അച്ചോ അതിനും കൂടി എത്രയാവൂന്ന് പറഞ്ഞേ..''

റപ്പായി വീണ്ടും സഞ്ചി തുറന്നു.

*
എം എം പൌലോസ്