17 November, 2011

മന്‍മോഹെന്‍റ കാന്‍ പ്രഖ്യാപനവും സ്വതന്ത്രവിപണിവാദത്തിെന്റ തത്ത്വചിന്തയും

തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഫ്രാന്‍സിലെ കാനില്‍ നടത്തിയ പ്രഖ്യാപനം ഇന്ത്യയിലെ 99 ശതമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വതന്ത്രവിപണിവാദത്തിെന്‍റ തത്വചിന്താപരമായ വചനങ്ങളാണ് മന്‍മോഹന്‍സിങ് കാനില്‍ മാധ്യമ പ്രവര്‍ത്തകരോട് മൊഴിഞ്ഞത്. വിപണി സ്വന്തം കാലില്‍ നില്‍ക്കട്ടെയെന്നാണ് ഈ നവലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കല്‍പിച്ചത്. പെട്രോളിയം വിലവര്‍ദ്ധനവിനെതിരെ ഇന്ത്യയിലുയരുന്ന പ്രതിഷേധങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍കൊണ്ടുവന്നപ്പോള്‍ രാജ്യം കൈവരിക്കുന്ന സാമ്പത്തിക വളര്‍ച്ചയെയും ജനസംഖ്യാ വര്‍ദ്ധനവിനെയും ഓര്‍മ്മപ്പെടുത്തികൊണ്ട് വിലക്കയറ്റത്തെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. മുതലാളിത്ത പണ്ഡിതന്മാര്‍ നൂറ്റാണ്ടുകളായി ഉരുവിട്ടുകൊണ്ടിരിക്കുന്ന ഡിമാന്‍റ് സപ്ലൈ തിയറി ഉദ്ധരിച്ച് വിലക്കയറ്റം ഒഴിവാക്കാനാവാത്തതാണെന്ന് കൗശലപൂര്‍വ്വം സമര്‍ത്ഥിക്കുവാനാണ് പ്രധാനമന്ത്രി ശ്രമിച്ചുനോക്കിയത്. യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര വിപണിയുടെ മൗലികവാദികളായ വക്താക്കള്‍പോലും നവലിബറല്‍ പരിഷ്കാരങ്ങളില്‍ സംശയം പ്രകടിപ്പിക്കുമ്പോഴാണ് ആഗോള ഫൈനാന്‍സ് മൂലധനത്തിെന്‍റ ശക്തനായ സംരക്ഷകനായി പരിഷ്കാരങ്ങള്‍ സധൈര്യം മുന്നോട്ടുകൊണ്ടുപോകുവാന്‍ ജി 20 നേതാക്കളെ മന്‍മോഹന്‍ കാനില്‍ ഉദ്ബോധിപ്പിച്ചത്.

    ഇന്ത്യയില്‍ പെട്രോളിനു മാത്രമല്ല ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില നിയന്ത്രണം എടുത്തുകളയുമെന്നാണ് മന്‍മോഹന്‍ വികാരപൂര്‍വം പ്രഖ്യാപിച്ചത്. എണ്ണ കമ്പനികള്‍ക്ക് വില നിയന്ത്രണാധികാരം നല്‍കിയതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ യുപിഎ ഘടകകക്ഷികളുടെയും പല കോണ്‍ഗ്രസ് നേതാക്കളുടെയും വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രി ഉദാരവല്‍ക്കരണനയങ്ങള്‍ ഇനിയും തീവ്രഗതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.    

    1990കളോടെ സാമ്പത്തിക സാമൂഹിക ചിന്തകളുടെ രംഗങ്ങളില്‍ മേല്‍ക്കൈ നേടിയിരുന്ന സ്വതന്ത്ര വിപണിയുടെ ദര്‍ശനം സമകാലീന മുതലാളിത്ത പ്രതിസന്ധിയോടെ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര വിപണി സിദ്ധാന്തത്തിെന്‍റ മുന്‍നിര വക്താക്കളില്‍ പ്രമുഖനായിരുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ അലന്‍ ഗ്രീന്‍സ്പാന്‍ പോലും തങ്ങളുടെ ദര്‍ശനം അപകടം നിറഞ്ഞതായിരുന്നുവെന്ന് അമേരിക്കന്‍ സമൂഹത്തോട് ഏറ്റുപറയുകയുണ്ടായി. റീഗണോമിക്സിെന്‍റയും താച്ചറിസത്തിെന്‍റയും അടിസ്ഥാനമായിരുന്ന മില്‍ട്ടണ്‍ ഫ്രീഡ്മാെന്‍റയും ഫ്രെഡറിക് പോണ്‍ഹായെക്കിെന്‍റയും സാമ്പത്തിക സാമൂഹ്യശാസ്ത്ര ദര്‍ശനങ്ങള്‍ അത്യന്തം അപാകതകള്‍ നിറഞ്ഞതും മനുഷ്യത്വരഹിതവുമായിരുന്നുവെന്ന തിരിച്ചറിവ് മുതലാളിത്ത പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ ശക്തമായിക്കൊണ്ടിരിക്കുകയാണ്. നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ സ്തുതിപാഠകന്മാരായിരുന്ന പല സാമ്പത്തിക ശാസ്ത്രജ്ഞരും ഇപ്പോള്‍ തികഞ്ഞ കുറ്റസമ്മതത്തിലാണെന്നാണ് മാധ്യമങ്ങളിലൂടെ വരുന്ന അവരുടെ ലേഖനങ്ങള്‍ സൂചിപ്പിക്കുന്നത്. നവലിബറല്‍ നയങ്ങളുടെ നിര്‍മാനുഷികതയും ഹിംസാത്മകമായ കൊള്ളയും പലരെയും മാറി ചിന്തിപ്പിക്കുവാന്‍ നിര്‍ബന്ധിതരാക്കി. നിയോലിബറല്‍ നയങ്ങള്‍ ഈ ലോകത്തെ അസമത്വങ്ങളുടെ വിളഭൂമിയാക്കിയെന്നാണ് നോബല്‍ സമ്മാനജേതാവും മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന വിശ്വവിഖ്യാത ധനശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് കുമ്പസാരം നടത്തിയത്.    

    ഭരണകൂടങ്ങളുടെ പങ്ക് ഉപേക്ഷിക്കുന്നതിലൂടെ കോര്‍പ്പറേറ്റുകളുടെ അത്യാര്‍ത്തിയിലേക്കാണ് ലോകം വഴുതി വീണതെന്നാണ് സ്റ്റിഗ്ലിറ്റ്സ് പശ്ചാത്താപപൂര്‍വം എഴുതിയത്. നവലിബറല്‍ മൂലധനത്തിനാവശ്യമായ രീതിയില്‍ സര്‍ക്കാര്‍ നിയന്ത്രണവും ഉടമസ്ഥതയും അവസാനിപ്പിക്കണമെന്ന് ക്രൂരമായി വാദിച്ചുകൊണ്ടിരിക്കുന്ന മന്‍മോഹന്‍സിങ് രാഷ്ട്രത്തെയും ജനങ്ങളെയും സംബന്ധിച്ച ഉത്തരവാദിത്വം വിസ്മരിച്ചു കളഞ്ഞ ഫൈനാന്‍സ് മൂലധനത്തിെന്‍റ ഉപാസകന്‍ മാത്രമാണ്. അന്ധമായ വിപണിവാദത്തിലൂടെ സാമൂഹ്യ ഉത്തരവാദിത്വത്തിെന്‍റ ഭാഷ തന്നെയാണ് മന്‍മോഹന്‍സിങ്ങിന് നഷ്ടമായിരിക്കുന്നത്. രാഷ്ട്ര ധര്‍മ്മത്തിെന്‍റയും ഭരണത്തിെന്‍റയും മാനദണ്ഡമായിരിക്കേണ്ടത് മനുഷ്യനാണെന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ പൈതഗോറസ് പ്രഖ്യാപിക്കുകയുണ്ടായി. ജനങ്ങള്‍ക്ക് ക്ഷേമവും സൗഖ്യവും നല്‍കുവാനാണ് ചരിത്രത്തില്‍ രാഷ്ട്രങ്ങള്‍ രൂപപ്പെട്ടതെന്നാണ് പൈതഗോറസ് പഠിപ്പിച്ചത്. ജനങ്ങള്‍ക്ക് നന്മയും ക്ഷേമവും നല്‍കുവാന്‍ കഴിയാതെ പോകുന്ന സര്‍ക്കാരുകള്‍ നിഷ്ഫലങ്ങളാണെന്നാണ് മാനവികതയെക്കുറിച്ച് ചിന്തിച്ച മഹാന്മാരെല്ലാം അസന്ദിഗ്ദ്ധമായ ഭാഷയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രത്തിെന്‍റ ആചാര്യ സ്ഥാനമലങ്കരിക്കുന്ന ആദം സ്മിത്ത് 'വെല്‍ത്ത് ഓഫ് നാഷന്‍സി'ലൂടെ വിപണിയെ മനുഷ്യനുപകരം എല്ലാറ്റിെന്‍റയും അടിസ്ഥാനവും ചോദനയുമാക്കുവാനാണ് ശ്രമിച്ചത്. ചാക്രികമായി മുതലാളിത്തത്തിന് കീഴില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും കുഴപ്പങ്ങളും സ്വതന്ത്രവിപണിയുടെ കാര്യക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയും സംബന്ധിച്ച എല്ലാ അവകാശവാദങ്ങളെയും അപ്രസക്തമാക്കി. മുപ്പതുകളില്‍ കെയ്നീഷ്യന്‍ പരിഹാരങ്ങളിലൂടെ പ്രതിസന്ധി നിര്‍ഭരമായ മുതലാളിത്ത വ്യവസ്ഥ അതിജീവനത്തിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍പോലും താല്‍കാലിക വിജയത്തിനുശേഷം പൊളിഞ്ഞുപോയതോടെയാണല്ലോ റീഗണോമിക്സിെന്‍റയും താച്ചറിസത്തിെന്‍റയും രൂപത്തില്‍ നവലിബറല്‍ നയങ്ങള്‍ പരീക്ഷിക്കപ്പെട്ടത്. ഫൈനാന്‍സ് മൂലധനത്തിെന്‍റ ആധിപത്യം നിയന്ത്രണാതീതമാകുമ്പോള്‍ ഗുരുതരമായ സാമ്പത്തിക കുഴപ്പങ്ങളിലേക്കും സാമൂഹ്യ ദുരന്തങ്ങളിലേക്കുമാണ് ലോകം നയിക്കപ്പെടുകയെന്നതാണ് ഇപ്പോഴത്തെ മുതലാളിത്ത പ്രതിസന്ധി സ്വയം സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. റീഗണോമിക്സിെന്‍റയും താച്ചറിസത്തിെന്‍റയും ഇന്ത്യന്‍ അവതാരമാണല്ലോ മന്‍മോഹന്‍സിംഗ്. സ്വതന്ത്ര വിപണിവാദത്തിെന്‍റ മൗലികവാദനിലപാടുകള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്ന മന്‍മോഹന്‍സിംഗ് കടുത്ത പല നിയോലിബറല്‍വാദികളും തിരിച്ചറിഞ്ഞ ഫൈനാന്‍സ് മൂലധനത്തിെന്‍റ നിഷ്ഠൂരമായ വ്യാപന താല്‍പര്യങ്ങളെ മറച്ചുപിടിച്ചുകൊണ്ട് കമ്പോളവാദം ആവര്‍ത്തിക്കുകയാണ്. ധനമൂലധനത്തിെന്‍റ അമിതവളര്‍ച്ച എവിടെയും എപ്പോഴും സാമ്പത്തിക വ്യവസ്ഥയെ ഊഹ വ്യാപാരമാക്കുകയാണ് ചെയ്യുന്നത്. കോര്‍പ്പറേറ്റുകള്‍ അന്താരാഷ്ട്ര നിയമനിര്‍മ്മാതാക്കളായി മാറുകയാണ് ഇത്തരം സാമ്പത്തിക വ്യവസ്ഥയില്‍ എന്ന യാഥാര്‍ത്ഥ്യമാണ് മന്‍മോഹന്‍സിംഗ് തെന്‍റ സ്വതന്ത്ര വിപണിവാദത്തിലൂടെ വിസ്മരിച്ചുകളയുകയോ ജനങ്ങളോട് തുറന്നുപറയാന്‍ തയ്യാറാകാതിരിക്കുകയോ ചെയ്യുന്നത്. വിപണിയെ സ്വതന്ത്രമാക്കുന്നതിലൂടെ സമ്പദ്വ്യവസ്ഥ കാര്യക്ഷമമാക്കുന്ന മന്‍മോഹന്‍സിംഗിെന്‍റ വാദം മുതലാളിത്തത്തിെന്‍റ ചരിത്രത്തെയും സമകാലീന പ്രതിസന്ധിയെയും സംബന്ധിച്ച് അറിവുള്ള ഒരാള്‍ക്കും അംഗീകരിക്കാവുന്നതല്ല. സ്വതന്ത്ര വിപണിവ്യവസ്ഥയിലെ മത്സരവും തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും വെറും വിടുവായത്തം മാത്രമാണ്. സാമൂഹ്യ സുരക്ഷയുടെയും സാമൂഹ്യ നിയന്ത്രണത്തിെന്‍റയും തത്വങ്ങളും വ്യവസ്ഥകളും ഉപേക്ഷിക്കുന്ന ഒരു സമ്പദ്ഘടനയ്ക്കും ജനജീവിതം മെച്ചപ്പെടുത്തുവാന്‍ കഴിയില്ല. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് ചെയര്‍മാനായിരുന്ന അലന്‍ഗ്രീന്‍സ്പാന്‍ തുറന്നു സമ്മതിച്ച കാര്യം മന്‍മോഹന്‍സിംഗിനെപ്പോലുള്ളവര്‍ എന്തുകൊണ്ടാണ് കാണാതെപോകുന്നത്. സ്വന്തം ഓഹരിക്കാരെയും വിവിധ സ്ഥാപനങ്ങളില്‍ തങ്ങള്‍ക്കുള്ള ഓഹരികളെയും സംരക്ഷിക്കുവാനുള്ള കഴിവും താല്‍പര്യവും ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമുണ്ടായിരിക്കുമെന്ന് ധരിച്ചപ്പോള്‍ ഞങ്ങളൊരു തെറ്റുവരുത്തുകയായിരുന്നുവെന്നാണ് അലന്‍ ഗ്രീന്‍സ്പാന്‍ കുറ്റസമ്മതം നടത്തിയത്. സ്വതന്ത്ര വിപണിയുടെ അപ്പോസ്തലന്മാര്‍ അവകാശപ്പെടുന്നതുപോലെ അത് നിരുപദ്രവകരവും സ്വയം നിയന്ത്രണക്ഷമതയുള്ളതുമായ ഒരു സംവിധാനമല്ലെന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി ആവര്‍ത്തിച്ചു വ്യക്തമാക്കിത്തരുന്നത്. ഇവിടെയാണ് മാര്‍ക്സിെന്‍റ മുതലാളിത്ത വിമര്‍ശനങ്ങളുടെ ശരിമ ലോകം തിരിച്ചറിയുന്നതും. മാര്‍ക്സ് തെന്‍റ വിശകലനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളത്, സ്വതന്ത്ര വിപണി സ്വന്തം സവിശേഷതകളുള്ള ഒരു വ്യവസ്ഥയാണെന്നാണ്. അനിയന്ത്രിതവും സഹജസ്വഭാവംകൊണ്ടുതന്നെ അസ്ഥിരവുമായ ഒരു വ്യവസ്ഥയാണത്. ആവര്‍ത്തിക്കപ്പെടുന്ന പ്രതിസന്ധികള്‍ക്കും അതുമൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടത്തിനും ഉല്‍പാദനോപാധികളുടെ വിനാശത്തിനും വിധേയമാണത്. സ്വയം സൃഷ്ടിച്ച ഉല്‍പാദനശക്തികളെ കൈകാര്യംചെയ്യുവാന്‍ മുതലാളിത്തം അശക്തമാണെന്ന യാഥാര്‍ത്ഥ്യത്തെയാണ് ഇത് അനാവരണംചെയ്യുന്നത്. 'അന്യലോകത്തുനിന്നും താന്‍ ആവാഹിച്ചുകൊണ്ടുവന്ന അതീതശക്തികളെ നിയന്ത്രിക്കാനാവാതെ നിസ്സഹായനാവുന്ന മന്ത്രവാദി'യെപ്പോലെയാണ് മുതലാളിത്തമെന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നുണ്ട്. മുതലാളിത്തത്തിനുകീഴില്‍ കാലാകാലങ്ങളില്‍ ഉല്‍പാദനശക്തികള്‍ വികാസംനേടുകയും ഉല്‍പാദനബന്ധങ്ങളുമായി അവ സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്നു. അതേ തുടര്‍ന്ന് മുതലാളിത്ത വ്യവസ്ഥ അനിവാര്യമായ പ്രതിസന്ധിയിലേക്ക് നിപതിച്ചുകൊണ്ടേയിരിക്കുന്നു. എത്ര വിനാശകരമായ മാര്‍ഗ്ഗത്തിലൂടെയാണ് മുതലാളിത്തം ഈ പ്രതിസന്ധി അതിജീവിക്കുന്നതെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വ്യക്തമാക്കുന്നുണ്ട്.    

    'ബൂര്‍ഷ്വാസി ഈ പ്രതിസന്ധിയെ മറികടക്കുന്നത് എങ്ങനെയാണ്? ഒരുവശത്ത് ഉല്‍പാദനശക്തിളില്‍ ഒരു പങ്കിനെ നശിപ്പിച്ചുകൊണ്ടും മറുവശത്ത്, പുതിയ വിപണികള്‍ കീഴ്പ്പെടുത്തുകയും പഴയ വിപണികളെ കുറെക്കൂടി നന്നായി ചൂഷണംചെയ്തുകൊണ്ടുമാണ് മുതലാളിത്തം ഇതിന് ശ്രമിക്കുന്നത്. വികാസത്തിെന്‍റയും മാന്ദ്യത്തിെന്‍റയും ഒന്നിടവിട്ട പരമ്പരയിലൂടെ കടന്നുപോകുന്ന സ്വതന്ത്ര വിപണിവ്യവസ്ഥയിലെ മത്സരവും തെരഞ്ഞെടുക്കുവാനുള്ള അവസരസാധ്യതയെക്കുറിച്ചുള്ള അവകാശവാദങ്ങളുമെല്ലാം ശുദ്ധ തട്ടിപ്പാണ്. യഥാര്‍ത്ഥത്തില്‍ കുത്തകകളെ വളര്‍ത്തിയെടുത്ത് മല്‍സരത്തെത്തന്നെ ദുര്‍ബലപ്പെടുത്തുകയും സ്വത്തുടമസ്ഥതയില്‍ ഭീകരമായ അസമത്വങ്ങള്‍ സൃഷ്ടിക്കുകയുമാണ് സ്വതന്ത്ര വിപണി വ്യവസ്ഥകള്‍ ചെയ്യുന്നത്. പെട്രോളിയം മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യവല്‍ക്കരണ നയങ്ങളാണ് അടിക്കടിയുള്ള വിലക്കയറ്റത്തിന് കാരണമായിരിക്കുന്നതെന്ന വസ്തുതയെക്കുറിച്ച് മന്‍മോഹന്‍സിംഗ് നിശ്ശബ്ദത പാലിക്കുകയാണ്. ആഗോള എണ്ണ കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായ നയങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചത് മന്‍മോഹന്‍സിംഗായിരുന്നു.    

    റാവു മന്ത്രിസഭയിലെ ധനകാര്യമന്ത്രിയെന്ന നിലയില്‍ 1992 ഫെബ്രുവരി 29െന്‍റ ബജറ്റ് പ്രസംഗത്തിലാണ് പുതിയ നിക്ഷേപപദ്ധതികള്‍ മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചത്. വിദേശകുത്തക കമ്പനികള്‍ക്ക് എണ്ണ പര്യവേഷണത്തിനും ഖനനത്തിനും അനുമതിനല്‍കിയത് റാവുമന്‍മോഹന്‍ ക്ലിക്കായിരുന്നു. ലോകബാങ്ക് നിര്‍ദ്ദേശമനുസരിച്ച് പി കെ കൗള്‍ കമ്മിറ്റിയെ നിയോഗിച്ചതും പൊതുമേഖലാ എണ്ണ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുവാനും വിദേശ മൂലധന നിക്ഷേപം ഈ രംഗത്ത് അനുവദിക്കുവാനും പച്ചക്കൊടി കാണിച്ചതും മന്‍മോഹന്‍സിംഗായിരുന്നു. ഈ നയങ്ങള്‍ പിന്നീട് വന്ന ബിജെപി സര്‍ക്കാര്‍ തീവ്രഗതിയില്‍ നടപ്പാക്കുകയായിരുന്നു. തദ്ദേശീയമായ എണ്ണ ഉല്‍പാദനത്തെയും ഈ രംഗത്തെ സ്വാശ്രയ സമീപനത്തെയും സ്വതന്ത്ര വിപണി നയങ്ങളിലൂടെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പെട്രോളിയം വില നിയന്ത്രണം എടുത്തുകളയുവാനുള്ള നീക്കങ്ങളെ ഒന്നാം യുപിഎ സര്‍ക്കാര്‍ നിയോഗിച്ച പാര്‍ലമെന്ററി സ്റ്റാന്‍റിംഗ് കമ്മിറ്റി ശക്തമായി എതിര്‍ക്കുകയായിരുന്നു. പാര്‍ലമെന്‍ററി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് വിലനിയന്ത്രണം എടുത്തുകളയുവാനുള്ള ശുപാര്‍ശ സമര്‍പ്പിക്കാനായി കരീത് പരീഖ് കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നത്. എണ്ണ കമ്പനികള്‍ക്ക് വില നിര്‍ണ്ണയാധികാരം നല്‍കുവാനാണ് ഈ കമ്മിറ്റി, എണ്ണ കമ്പനികളുടെ നഷ്ടത്തെക്കുറിച്ചുള്ള കള്ളക്കണക്കുകളിലൂടെ ആവശ്യപ്പെടുന്നത്. സ്വതന്ത്ര വിപണിവാദികള്‍ സര്‍വ്വതന്ത്ര സ്വതന്ത്രമായ മൂലധന പ്രവര്‍ത്തനങ്ങള്‍ക്കും വ്യാപാരത്തിനും രാജ്യത്തിെന്‍റ സമ്പദ്ഘടനയെ തുറന്നുകൊടുക്കുകയാണ്. പെട്രോളിന് പിറകെ ഇപ്പോള്‍ ഡീസലിന്റെയും പാചകവാതകത്തിെന്‍റയും മണ്ണെണ്ണയുടെയും വിലനിയന്ത്രണാധികാരം പെട്രോളിയം കുത്തകകളെ ഏല്‍പിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഇനിയും കൂട്ടിയും വിപണിയെ കൂടുതല്‍ സ്വതന്ത്രമാക്കിയും മന്‍മോഹന്‍സിംഗ് കോര്‍പ്പറേറ്റുകളോടുള്ള കൂറും ഉത്തരവാദിത്വവും പ്രകടിപ്പിക്കുകയാണ്. പെട്രോളിയം കമ്പനികളുടെ ഇല്ലാ നഷ്ടത്തിെന്‍റ കള്ളക്കഥകളുമായി കുത്തകകള്‍ക്ക് ജനങ്ങളെ പിഴിഞ്ഞൂറ്റുവാനാണ് സര്‍ക്കാര്‍ യാതൊരുവിധ മനഃസാക്ഷിക്കുത്തുമില്ലാതെ ഉത്സാഹം കാണിക്കുന്നത്.    

    2010ല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം പെട്രോള്‍ വില ക്രമാതീതമായി വര്‍ദ്ധിക്കുകയും വിലക്കയറ്റം ദുസ്സഹമായിക്കഴിഞ്ഞിരിക്കുകയുമാണ്. വിദേശ നാടന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളുടെ അസന്ദിഗ്ധമായ പ്രഖ്യാപനമാണ് പ്രധാനമന്ത്രി കാനില്‍ നടത്തിയത്. സ്വതന്ത്ര വിപണി വ്യവസ്ഥയെന്നത് പ്രതിസന്ധി നിര്‍ഭരവും മനുഷ്യത്വരഹിതവുമായൊരു സാമൂഹ്യ സംവിധാനമാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥയാണ്. പ്രതിസന്ധി നീട്ടിവെയ്ക്കുന്തോറും അത് കൂടുതല്‍ വ്യാപകവും വിനാശകരവുമായിത്തീരും. സ്വതന്ത്ര വിപണിയെന്ന മുതലാളിത്തത്തിെന്‍റ സര്‍വ്വാധിപത്യ വ്യവസ്ഥ ചരിത്രത്തിലുടനീളം മനുഷ്യജീവിതങ്ങളെ തകര്‍ത്തെറിഞ്ഞും നശിപ്പിച്ചുമാണ് അതിജീവനം നേടിപ്പോന്നിട്ടുള്ളത്. പ്രതിസന്ധിയില്‍നിന്നും ഒരിക്കലും മോചനമില്ലാത്ത വ്യവസ്ഥയാണ് സ്വതന്ത്ര വിപണി വ്യവസ്ഥയെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് വിപണി അതിെന്‍റ വഴികള്‍ കണ്ടുപിടിക്കട്ടെയെന്ന് മന്‍മോഹന്‍സിംഗിനെപ്പോലുള്ള നവലിബറല്‍ വാദികള്‍ പുലമ്പുന്നത്. വിപണി നിയമങ്ങളുടെ ഹിംസാത്മകതയിലേക്ക് ജനസമൂഹങ്ങളെ എറിഞ്ഞുകൊടുക്കുന്ന സാമ്രാജ്യത്വമോഹങ്ങളുടെ പരിചാരകന്മാരായ ഇത്തരക്കാരെ മനുഷ്യസ്നേഹികള്‍ ഒന്നിച്ചു നേരിടേണ്ടതുണ്ട്.
കെ ടി കുഞ്ഞിക്കണ്ണന്‍

No comments:

Post a Comment

Visit: http://sardram.blogspot.com