13 February, 2011

ലീഗില്‍ ആശയക്കുഴപ്പം രൂക്ഷം

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എം കെ മുനീറിനെതിരെ പരസ്യമായി രംഗത്തുവന്നതോടെ മുസ്ളിംലീഗിലെ ആശയക്കുഴപ്പവും ഭിന്നതയും രൂക്ഷമായി. ഇന്ത്യാവിഷനില്‍ തനിക്കെതിരായ വാര്‍ത്ത വന്നത് മുനീറിന്റെ അറിവോടെയാണെന്ന് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചതോടെ നേതൃത്വം അക്ഷരാര്‍ഥത്തില്‍ വെട്ടിലായി. മുനീറിന്റെ രാജിക്കത്തില്‍ തീരുമാനത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയടക്കം നിര്‍ബന്ധിതമാക്കുക, തനിക്കെതിരായ പെണ്‍വാണിഭാരോപണം സമുദായത്തിനെതിരായ അക്രമമെന്ന് വരുത്തിത്തീര്‍ക്കുക, ഇതുകാരണം ഭരണം കിട്ടാതാവുന്നത് സമുദായത്തിന് വലിയ ദോഷം ചെയ്യുമെന്ന് പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യം വെച്ചായിരുന്നു കുഞ്ഞാലിക്കുട്ടി മനോരമയുമായി ചേര്‍ന്ന് നടത്തിയ മുഖാമുഖം.

മുനീറിനെ കുഞ്ഞാലിക്കുട്ടി മനോരമ ചാനലില്‍ വിമര്‍ശിക്കുമെന്ന് കോണ്‍ഗ്രസിലെ ഉന്നതര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നു. എന്നാല്‍ ലീഗിലെ ഒരൊറ്റ നേതാവിനോടും അഭിമുഖത്തില്‍ പറയാന്‍പോകുന്ന വിവരം പാര്‍ടി ജനറല്‍ സെക്രട്ടറി സൂചിപ്പിച്ചിരുന്നില്ല. ഇക്കാര്യം പാര്‍ടി നേതൃത്വത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യാവിഷനിലും ലീഗിലും തുടര്‍ന്നുകൊണ്ടുള്ള മുനീറിന്റെ മുന്നോട്ടുപോക്ക് അനുവദിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി മറ്റു നേതാക്കളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ടിയോഗത്തിലും രാജിക്കത്ത് കിട്ടിയപ്പോഴും താന്‍ വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കാതിരുന്നതില്‍ കുഞ്ഞാലിക്കുട്ടിക്ക് അസംതൃപ്തിയുണ്ടായിരുന്നു. മുനീര്‍ രാജിക്കത്തുമായി പാണക്കാട്ടെത്തിയപ്പോള്‍ നേതാക്കള്‍ ഓടിയെത്തിയതും കത്ത് കിട്ടിയില്ലെന്ന് പറഞ്ഞതിലും അദ്ദേഹത്തിന് നീരസമുണ്ട്. ഇതടക്കം മറികടക്കാനും വിഷയം രാഷ്ട്രീയമായി നേരിടാനുമുള്ള കൌശലമായിരുന്നു അഭിമുഖത്തില്‍ അവതരിപ്പിച്ചത്.

അതേസമയം, മുനീറും യുഡിഎഫിലെ ഘടകകക്ഷിയും ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത് ലീഗ്നേതാക്കള്‍ വിഴുങ്ങി. ശനിയാഴ്ച നേതൃയോഗം ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പറഞ്ഞ് പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ലീഗ് ശ്രമിച്ചത്. എന്നാല്‍ മുനീറാണ് ഗൂഢാലോചനയില്‍ പ്രതിയെന്ന് കുഞ്ഞാലിക്കുട്ടിപറഞ്ഞത് ലീഗ് പ്രവര്‍ത്തകരില്‍ ചര്‍ച്ചയായിട്ടുണ്ട്. പെണ്‍വാണിഭക്കേസിലൂടെ പാര്‍ടിക്ക് നാണക്കേടുണ്ടാക്കിയതിലും വലുതാണോ അത് വെളിപ്പെടുത്താന്‍ സ്വന്തം മാധ്യമം ഉപയോഗിച്ചതെന്ന ചോദ്യവും അണികള്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ക്കൊന്നും കൃത്യമായ വിശദീകരണം നല്‍കാനാവാത്ത അനിശ്ചിതാവസ്ഥയിലാണ് ലീഗ്.

മുനീറാകട്ടെ സ്വന്തം രാജിക്കത്തില്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായം ശനിയാഴ്ചയും നേതാക്കളുമായുള്ള കൂടിയാലോചനയില്‍ പ്രകടിപ്പിച്ചതായാണ് വിവരം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെത്തിയശേഷം ചിത്രം തെളിയുമെന്നാണ് ഇതേപ്പറ്റി ഭാരവാഹിയായ പ്രമുഖ നേതാവ് നല്‍കിയ പ്രതികരണം. യുഡിഎഫിനെ രക്ഷിക്കാനുള്ള ദൌത്യം ഏറ്റെടുത്ത് മുഖപ്രസംഗത്തിലൂടെ രംഗത്തുവന്ന മനോരമയുടെ ഉപശാലയില്‍ രൂപപ്പെട്ട തന്ത്രമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിവാദ അഭിമുഖം. മനോരമയിലെ ഉന്നതരും യുഡിഎഫിലെ പ്രമുഖരും തെരഞ്ഞെടുപ്പിന് മുന്നെതന്നെ കൂട്ടുകക്ഷിയായി നീങ്ങിയതിന്റെ ഭാഗമാണ് കുഞ്ഞാലിക്കുട്ടിയുടെ പുതിയ വെളിപ്പടുത്തല്‍.
(പി വി ജീജോ)

കുഞ്ഞാലിക്കുട്ടി മാറണമെന്ന് മുനീര്‍


മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി മുസ്ളിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറിനില്‍ക്കുന്നതാണ് പാര്‍ടിയുടെ പ്രതിഛായക്ക് നല്ലതെന്ന് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ ആവര്‍ത്തിച്ചു. തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മുനീറാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പാണക്കാട്ട് വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് മുനീര്‍ തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്. പ്രശ്നം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട് ലീഗ് ഹൌസില്‍ അടിയന്തരയോഗം വിളിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിനെയും വിളിപ്പിച്ചിട്ടുണ്ട്. തനിക്കു പറയാനുള്ളതെല്ലാം തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് മുനീര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഇക്കാര്യത്തിലുള്ള പാര്‍ടിയുടെ നിലപാട് ഞായറാഴ്ച അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ടി സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് മുനീര്‍ കഴിഞ്ഞ ചൊവ്വാഴ്ച പാണക്കാട് തങ്ങള്‍ക്ക് കൈമാറിയ കത്തിലെ ഉള്ളടക്കം ശനിയാഴ്ചയും അദ്ദേഹം ആവര്‍ത്തിച്ചു. താന്‍ മാറിനില്‍ക്കുന്നതിനൊപ്പം കുഞ്ഞാലിക്കുട്ടികൂടി മാറിനില്‍ക്കുന്നതാകും പാര്‍ടിക്കും യുഡിഎഫിനും ഗുണകരമാകുക. പെണ്‍വിഷയവുമായി പാര്‍ടി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ 2006ലെ 'കുറ്റിപ്പുറം ദുരന്തം' ആവര്‍ത്തിക്കുമെന്നും മുനീര്‍ തങ്ങളെ ഓര്‍മിപ്പിച്ചു. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ബന്ധമുണ്ടായിട്ടും മുനീറിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ലീഗ് നേതൃത്വത്തിന് ധൈര്യമില്ല എന്നതാണ് വാസ്തവം. തെരഞ്ഞെടുപ്പുകാലത്ത്, സി എച്ച് മുഹമ്മദ് കോയയുടെ മകനെതിരെ നടപടിയെടുക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നേതൃത്വം ഭയക്കുന്നു.

പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ ലീഗില്‍ അവസാനവാക്കായിരുന്നു ഇതുവരെ. ചാനലില്‍ വാര്‍ത്ത കൊടുക്കരുതെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞിട്ടും മുനീര്‍ അനുസരിച്ചില്ല എന്ന കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലും നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. ലീഗില്‍ പാണക്കാട് തങ്ങളുടെ ആജ്ഞാശേഷിയും കൈമോശം വന്നിരിക്കുന്നുവെന്ന സവിശേഷതയും ഈ വിവാദത്തിലുണ്ട്. പ്രശ്നത്തില്‍ പാണക്കാട് തങ്ങളുടെയും അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിന്റെയും പിന്തുണ ഉണ്ടെന്നാണ് മുനീര്‍ വിഭാഗം പറയുന്നത്. നിര്‍ണായക സമയത്ത് സമുദായ സംഘടനകളുടെ സഹായവും അവര്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍ മുനീറിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കി കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയില്ലെന്നും അവര്‍ കരുതുന്നു. പ്രശ്നം ഒറ്റക്കെട്ടായി നേരിടണമെന്ന് പറഞ്ഞശേഷം കുഞ്ഞാലിക്കുട്ടി മുനീറിനെതിരെ രംഗത്തുവന്നത് ശരിയായില്ലെന്ന നിലപാട് ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. ആദ്യം വാര്‍ത്താസമ്മേളനം നടത്തി വെടിപൊട്ടിക്കുകയും പിന്നീട് ചാനലില്‍ക്കൂടി മുനീറിനെതിരെ പ്രതികരിക്കുകയും ചെയ്തത് പാര്‍ടിക്ക് ദോഷമുണ്ടാക്കിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അതേസമയം, പെണ്‍വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയെ അന്ധമായി പിന്തുണക്കേണ്ടെന്ന നിലപാട് മാറ്റത്തിലേക്ക് കോണ്‍ഗ്രസ് എത്തുന്നതായി സൂചനയുണ്ട്. ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ ഇക്കാര്യത്തില്‍ ഉപദേശിച്ചതായാണ് വാര്‍ത്ത. ലീഗ് പ്രതിസന്ധി സംബന്ധിച്ച് കുഞ്ഞാലിക്കുട്ടിയുടെയും ഇ ടി മുഹമ്മദ് ബഷീറിന്റെയും പുതിയ പ്രതികരണങ്ങളോട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ശനിയാഴ്ച മലപ്പുറത്ത് പ്രത്യക്ഷമായി യോജിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നുള്ള മുഹമ്മദ് ബഷീറിന്റെ നിലപാടിനെ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പിന്തുണച്ചില്ല. എല്ലാവിവരങ്ങളും പ്രതിപക്ഷ നേതാവിന് അറിയാമെന്ന കുഞ്ഞാലിക്കുട്ടിയുടെ ചാനല്‍ വെളിപ്പെടുത്തലും അദ്ദേഹം അംഗീകരിച്ചില്ല.
(ആര്‍ രഞ്ജിത്)

മുനീറിനെ യുഡിഎഫ് ജാഥയില്‍നിന്ന് ഒഴിവാക്കി

മലപ്പുറം: മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീറിനെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ജാഥയില്‍ നിന്നും ഒഴിവാക്കി. ലീഗിന്റെ എല്ലാ നേതാക്കളും പങ്കെടുത്ത മലപ്പുറത്തെ സ്വീകരണ പരിപാടികളില്‍ ഒരിടത്തും മുനീറിനെ പങ്കെടുപ്പിച്ചില്ല. ജാഥ ഞായറാഴ്ച കോഴിക്കോട്ടെത്തുമ്പോള്‍ മുനീര്‍ പങ്കെടുക്കുമോയെന്നത് വ്യക്തമല്ല. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ച യോഗശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പരമാവധി ലീഗ് പ്രവര്‍ത്തകരെ ജാഥാസ്വീകരണത്തില്‍ പങ്കെടുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഫലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ശക്തിപ്രകടനത്തിനുള്ള വേദിയായി മോചനയാത്ര മാറി. കുഞ്ഞാലിക്കുട്ടിയുടെ ചിത്രങ്ങളുമായാണ് ലീഗുകാര്‍ സ്വീകരണത്തിനെത്തിയത്. ഗൂഢാലോചനാ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കുഞ്ഞാലിക്കുട്ടി യോഗങ്ങളില്‍ പറഞ്ഞു. എന്നാല്‍ പെവാണിഭ വാര്‍ത്തയെക്കുറിച്ച് കാര്യമായി പരാമര്‍ശിക്കാതെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം.

ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈയിലുണ്ട്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇവയെല്ലാം യുഡിഎഫ് നേതൃത്വത്തിന് കൈമാറും. മലപ്പുറം ജില്ലയില്‍ പര്യടനം നടത്തിയ കേരള മോചനയാത്രയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഗൂഢാലോചന ആദ്യമായി അറിയിച്ചത് ഉമ്മന്‍ചാണ്ടിയാണ്. അക്കാര്യത്തില്‍ അദ്ദേഹത്തോട് നന്ദിയുണ്ട്. ബ്ളാക്ക്മെയില്‍ രാഷ്ട്രീയം ഇനി ജനങ്ങള്‍ അംഗീകരിക്കില്ല. സിപിഐ എമ്മില്‍ ചിലര്‍ക്ക് മേധാവിത്തം നേടാനും ഇന്ത്യാവിഷന്‍ ചാനലിന് റേറ്റിങ് ഉയര്‍ത്താനും വേണ്ടിയാണ് ആരോപണങ്ങള്‍ കുത്തിപ്പൊക്കിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

No comments:

Post a Comment

Visit: http://sardram.blogspot.com