13 February, 2011

കര്‍ണാടകത്തില്‍ 12 കര്‍ഷകര്‍ ആത്മഹത്യക്ക് ശ്രമിച്ചു

ബംഗളൂരു: തുവരപ്പരിപ്പിന് താങ്ങുവില പ്രഖ്യാപിക്കണമെന്നും കര്‍ഷകരോടുള്ള നിഷേധ മനോഭാവം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവഗണിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 12 പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗുല്‍ബര്‍ഗ ജില്ലയിലെ ജേവാര്‍ഗിയില്‍ തഹസില്‍ദാര്‍ ഓഫീസ് ഉപരോധത്തിനിടെയാണ് കര്‍ഷകര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കര്‍ഷകരില്‍ ആറുപേരുടെ നില ഗുരുതരമാണ്.

ഗുല്‍ബര്‍ഗ ജില്ലാ റെയ്ത്ത ഹോരാട്ട സമിതിയുടെ നേതൃത്വത്തിലാണ് അഞ്ചു ദിവസമായി കര്‍ഷകര്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. തുവരപ്പരിപ്പിന്റെ താങ്ങുവില 4000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. താങ്ങുവില ഉടന്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും വില പ്രഖ്യാപിക്കാത്തതിലും കര്‍ഷകരെ നിരന്തരം അവഗണിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ചമുതല്‍ കര്‍ഷകര്‍ സമരം തുടങ്ങിയത്. സമരത്തിന്റെ ഭാഗമായി കര്‍ഷകനേതാവ് കേദാര്‍ലിംഗയ്യ ഹിരെമത്തിന്റെ നിരാഹാരസമരം ആറുദിവസം പിന്നിട്ടു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജേവാര്‍ഗിയില്‍ ബന്ദ് ആചരിച്ചു. അതേസമയം, കര്‍ഷക പ്രതിഷേധം ആത്മഹത്യാശ്രമത്തിലേക്ക് വഴിമാറിയതോടെ പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നിര്‍ദേശം നല്‍കി.

മധ്യപ്രദേശില്‍ കര്‍ഷകസഹായം പ്രമാണിമാരുടെ കീശയിലേക്ക്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കൃഷിനശിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്കായി അനുവദിക്കുന്ന ധനസഹായം പ്രമാണിമാരും രാഷ്ട്രീയനേതാക്കളും തട്ടിയെടുക്കുന്നു. എംഎല്‍എമാര്‍, പൊലീസ് ഓഫീസര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പോക്കറ്റിലേക്കാണ് പണം ഒഴുകുന്നത്. കനത്ത മഞ്ഞിലും ശീതക്കാറ്റിലും കൃഷിനശിച്ചവര്‍ക്കുള്ള ധനസഹായമായി 2400 കോടി രൂപകൂടി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സംസ്ഥാനത്ത് അരങ്ങേറുന്ന കൊള്ള മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ 13 മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും ചൌഹാന്‍ പ്രഖ്യാപിച്ചിരുന്നു.

ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എ ജിതേന്ദ്ര ദാഗ, മുന്‍ ചീഫ് സെക്രട്ടറി രാകേഷ് സാഹ്നി, തൊഴില്‍വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുഖ്രാജ് മരൂ, പൊലീസ് ഐജി സഞ്ജയ് റാണ, അഡീഷണല്‍ ഡിജിപി സുഖ്പാല്‍സിങ്, മുന്‍ ഐപിഎസ് ഓഫീസര്‍ ഷക്കീല്‍ റാസ തുടങ്ങിയവരുടെ പേരുകളിലാണ് പതിനായിരക്കണക്കിനു രൂപ 'കര്‍ഷക സഹായ'മായി നല്‍കിയിരിക്കുന്നത്. പ്രശ്നം വിവാദമായതോടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് ചൌഹാന്‍ പ്രതികരിച്ചു. കഴിഞ്ഞ ഡിസംബറില്‍മാത്രം 12 കര്‍ഷക ആത്മഹത്യകളാണ് മധ്യപ്രദേശില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. 35,000 ഗ്രാമത്തില്‍ കര്‍ഷകര്‍ കൂട്ട ആത്മഹത്യയുടെ വക്കിലാണ്. സംസ്ഥാനത്തെ കൃഷിയുടെ 60 ശതമാനവും നശിച്ചു.

ഭക്ഷ്യധാന്യ കുംഭകോണം ഒറീസയിലെ വനിതാമന്ത്രി രാജിവച്ചു

ഭുവനേശ്വര്‍: ഭക്ഷ്യധാന്യ കുംഭകോണത്തെ തുടര്‍ന്ന് ഒറീസയിലെ വനിതാശിശുക്ഷേമമന്ത്രി പ്രമീളാ മല്ലിക് രാജിവച്ചു. കുട്ടികള്‍ക്കുള്ള സൌജന്യ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി ധാന്യങ്ങള്‍ വാങ്ങിയതില്‍ 700 കോടിരൂപയുടെ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പരിപാടിക്കും അനുബന്ധ പോഷകാഹാരപദ്ധതിക്കുമായി ധാന്യങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന്വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ അഴിമതിയാരോപണത്തെ തുടര്‍ന്ന് ഒറീസയിലെ ബിജു ജനതാദള്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. ഇതിനിടെയാണ് മന്ത്രിയുടെ രാജി. 2004 മുതല്‍ നവീന്‍ പട്നായിക് മന്ത്രി സഭയില്‍ അംഗമാണ് പ്രമീള. സംഭവവുമായി ബന്ധപ്പെട്ട് കളക്ടര്‍ തലത്തിലുള്ള 2 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി ബി കെ പട്നായിക് അറിയിച്ചു.

No comments:

Post a Comment

Visit: http://sardram.blogspot.com