01 February, 2011

പൊട്ടി മോനേ, ലഡു പൊട്ടി...!

ആലപ്പുഴ: 'ആലപ്പുഴ കടന്നാല്‍പ്പിന്നെ തലസ്ഥാനം പിടിക്കാന്‍ അധികദൂരമില്ലെന്നു കെ.എസ്.യുവിന്റെ നീലപ്പറവകള്‍ മുന്‍‌കൂട്ടി കണ്ടു. കേരള മോചനയാത്ര നയിച്ച് ആലപ്പുഴയിലെത്തിയ ഉമ്മന്‍ചാണ്ടിക്കു പ്രവര്‍ത്തകര്‍ വാളും പരിചയുംതന്നെ സമ്മാനിച്ചു. തെരഞ്ഞെടുപ്പുയുദ്ധം വരാന്‍ പോകുന്നുവെന്ന മുന്നറിയിപ്പും ആ വാള്‍ത്തലയില്‍ മിന്നി...'

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നയിച്ച കേരള മോചനയാത്ര ആലപ്പുഴയിലെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ച. തൊട്ടടുത്തദിവസം, ശനിയാഴ്ച രാവിലെ മലയാള മനോരമ വലിയ വെണ്ടയ്ക്കനിരത്തി വായനക്കാരെ അറിയിച്ച റിപ്പോര്‍ട്ടിന്റെ തുടക്കമാണു മേല്‍ ഉദ്ധരിച്ചത്. വിമോചനസമരത്തിനു ആവേശം പകര്‍ന്നു കെ.എസ്.യു നടത്തിയ ഒരണസമരത്തിന്റെ ഓര്‍മ്മകള്‍ പകര്‍ന്നാണു നീലപ്പറവകളുടെ കാര്യം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതെന്നു വ്യക്തം.

പക്ഷേ, അത് 1959ല്‍. ഇന്നു കാലം മാറി 2011ലെത്തി. മനോരമ പറഞ്ഞ വാളും പരിചയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതിവയ്ക്കുമ്പോള്‍ മലപ്പുറത്ത് മുസ്ളിംലീഗിലെ പ്രബലന്റെ അറിവോടെ മറ്റു ചിലര്‍ മൂര്‍ച്ഛയേറിയ വാളും പരിചയുംതന്നെ തയ്യാറാക്കിയിരുന്നു. അതുപക്ഷേ, ഉമ്മന്‍ചാണ്ടിക്കു ആലപ്പുഴയില്‍ ലഭിച്ചപോലെത്തെ മൂര്‍ച്ഛപോയ വാളായിരുന്നില്ല. ആ വാള്‍ത്തല വേണ്ടപോലെ മിന്നിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര ആശുപത്രിക്കിടക്കയില്‍ പനിച്ചുകിടപ്പായി. നോക്കണേ! ഒരു യാത്രയുടെ ഗതികേട്!!

'പുരുഷാരത്തിനു നടുവില്‍ ക്ഷീണം മറന്ന് ഉമ്മന്‍ചാണ്ടി' എന്നായിരുന്നു അന്നത്തെ വാര്‍ത്തയ്ക്കു മനോരമ നല്‍കിയ ബാനര്‍ തലക്കെട്ട്. ആ ദിവസം ആലപ്പുഴയില്‍ രണ്ടാംദിവസത്തെ യാത്രയ്ക്കു തയ്യറാറെടുത്ത ഉമ്മന്‍ചാണ്ടി മനോരമ വാര്‍ത്ത കണ്ട് ഞെട്ടിയത്രെ. ക്ഷീണം മറന്നു ഉമ്മന്‍ചാണ്ടി എന്നു കൊടുത്തതിലല്ല മറിച്ച്, പുരുഷാരത്തെ കണ്ട് ഞെട്ടി എന്നു പറഞ്ഞതിനാല്‍...! എത്ര ആലോചിച്ചിട്ടും മനോരമ പറഞ്ഞതുപോലെ തലേദിവസം പുരുഷാരം എവിടെയായിരുന്നു എന്ന് അദ്ദേഹത്തിനു കാണാനായില്ല. മനോരമ ഒന്നാംപേജില്‍ കൊടുത്ത തന്റെ പടത്തില്‍ നോക്കി. കണ്ടില്ല. രണ്ടാംപേജില്‍ മുട്ടിവിളിച്ചു. കണ്ടതേയില്ല. മൂന്നാംപേജില്‍ കാണാനേയില്ല. നാലാംപേജും നല്‍കിയതു നിരാശമാത്രം. അന്നിറങ്ങിയ മലയാള മനോരമയുടെ 20 പേജും പരതി. പുരഷാരം പോയിട്ടു 300 പേരെപോലും കണ്ടില്ലത്രെ. പിന്നെയെങ്ങനെ ഉമ്മന്‍ചാണ്ടി ഞെട്ടാതിരിക്കും. ഹല്ല, പിന്നെ...!!

മോചനയാത്ര അന്നു ഒരുവിധം ഒപ്പിച്ചപാട് അദ്ദേഹത്തിനേ അറിയൂ. കാരണം ജില്ലയില്‍ കടന്നദിവസംതന്നെ മലപ്പുറത്തും കോഴിക്കോട്ടുമായി ചില വാളുകള്‍ മിന്നി. മിന്നല്‍പ്പിണര്‍ കണക്കെ അവ ചുഴറ്റിവന്നു വീണതു ഉമ്മന്‍ചാണ്ടിയുടെ തലയില്‍. വാസ്തവം പറഞ്ഞാല്‍ ഈ യാത്രയില്‍നിന്നു എങ്ങനെയെങ്കിലും മോചനം തരണേ എന്നു പ്രാര്‍ഥിച്ച ഉമ്മന്‍ചാണ്ടിക്കു മലപ്പുറം വാള്‍ മിന്നിയതോടെ മോചനം സിദ്ധിക്കുകയും ചെയ്തു. 'പൊട്ടി മോനേ, ലഡു പൊട്ടി...' എന്നു ഏതോ പരസ്യത്തില്‍ പറയുംപോല്‍ മനോരയുടെ മുനയൊടിഞ്ഞ വാള്‍ത്തല നോക്കി ഉമ്മന്‍ചാണ്ടി തലയ്ക്കു കൈയും കൊടുത്തിരിപ്പായി, പിന്നെ കിടപ്പായി, രണ്ടുദിവസം ജാഥ നടക്കില്ലെന്നും ഉറപ്പായി. ഇല്ലാത്ത പുരുഷാരത്തെ തലക്കെട്ടില്‍ നല്‍കി ഉമ്മന്‍ചാണ്ടിക്കു ഊര്‍ജം പകരാന്‍ ശ്രമിച്ചു തോറ്റുപോയ മനോമയിലെ 'കുഞ്ഞുങ്ങളെ' നോക്കി, കുഞ്ഞുങ്ങളെ നിങ്ങളും എന്നെ തകര്‍ത്തു കളഞ്ഞല്ലോ, ആ കുഞ്ഞാലിക്കുട്ടിയെപോലെ എന്നുറക്കെ അലറിയത്രെ. ശേഷം അദ്ദേഹം ശരണം പ്രാപിച്ചത് ആലപ്പുഴയിലെ ഡോക്ടര്‍മാരെയായിരുന്നു...!

കടപ്പാട്: ദേശാഭിമാനി

No comments:

Post a Comment

Visit: http://sardram.blogspot.com