03 June, 2010

ഇസ്രയേലിന്റെ പൈശാചികമായ ആക്രമണം

ഇസ്രയേലിന്റെ ഉപരോധംമൂലം ഭക്ഷ്യവസ്തുക്കളും ഔഷധവും മറ്റ് അവശ്യവസ്തുക്കളും ലഭിക്കാതെ പട്ടിണികിടന്ന് വലയുന്ന പലസ്തീന്‍ജനതയെ സഹായിക്കുന്നതിനായി 10,000 ട ദുരിതാശ്വാസ സാമഗ്രികളുമായി ഗാസയിലേക്ക് പോയ കപ്പല്‍വ്യൂഹത്തെ ആക്രമിച്ച് 20 നിരപരാധികളെ കൊലപ്പെടുത്തിയ ഇസ്രയേലിന്റെ പൈശാചികനടപടിയെ അപലപിക്കാന്‍ വാക്കുകള്‍ക്ക് മൂര്‍ച്ചപോരാ. എഴുനൂറോളം ജീവകാരുണ്യപ്രവര്‍ത്തകരാണ് കപ്പലുകളിലുണ്ടായിരുന്നത്. യാത്രികരില്‍ ഒരു നോബല്‍സമ്മാനജേതാവും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളും മറ്റു നിരവധി പ്രമുഖ വ്യക്തികളും ഉണ്ടായിരുന്നു. ഗാസയില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര സമുദ്രപാതയിലാണ് ആക്രമണം നടന്നത്. കപ്പലിലെ യാത്രക്കാരില്‍നിന്ന് പ്രകോപനപരമായ ഒരു നടപടിയും ഉണ്ടായിരുന്നില്ല. പലസ്തീന്‍ജനതയോട് സഹതാപം കാണിക്കുന്നവരാണെന്ന ഏകകാരണത്താല്‍ ഇസ്രയേല്‍സേന കല്‍പ്പിച്ചുകൂട്ടി വെടിയുതിര്‍ക്കുകയായിരുന്നു. അമ്പതിലധികംപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം മനുഷ്യസ്നേഹികളെയാകമാനം ക്ഷുഭിതരാക്കിയിരിക്കയാണ്. ഇസ്രയേല്‍ പലസ്തീന്‍ജനതയ്ക്കെതിരെ ആക്രമണം നടത്തുന്നത് ആദ്യത്തെ സംഭവമല്ല. നിരവധി വര്‍ഷങ്ങളായി ആക്രമണം തുടരുകയാണ്. കഴിഞ്ഞവര്‍ഷമാണ് ഗാസയിലെ ജനങ്ങള്‍ക്കെതിരെ ആക്രമണം സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അന്താരാഷ്ട്രസമൂഹം ഇസ്രയേലിന്റെ ആക്രമണങ്ങളെ തള്ളിപ്പറയാനിടയായി. എന്നാല്‍, അമേരിക്കന്‍ ഐക്യനാടുകളിലെ ഭരണാധികാരികള്‍ ഇസ്രയേലിനെ ആക്രമണത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്തത്. ഇസ്രയേലി ഭരണാധികാരികള്‍ അമേരിക്കയുടെ പാവയാണെന്ന വസ്തുത ലോകമാകെ അറിയുന്നതാണ്. ഇസ്രയേലിന്റെ ശക്തി അമേരിക്കയുടെ ശക്തിയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സ്വന്തം നിലയില്‍ ചെയ്യാന്‍ മടിയുള്ള ക്രൂരകൃത്യം ഇസ്രയേലിനെക്കൊണ്ടാണ് ചെയ്യിക്കാറുള്ളത്. ഒബാമ അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റതോടെ സമീപനത്തില്‍ മാറ്റംവരുമെന്ന് സമാധാനപ്രേമികളും മനുഷ്യസ്നേഹികളുമായ ചിലരെങ്കിലും പ്രതീക്ഷിച്ചുകാണും. എന്നാല്‍, ഇസ്രയേലിനെ ആക്രമണത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ തയ്യാറില്ലെന്നതാണ് വസ്തുത. ലോക പൊതുജനാഭിപ്രായം ശക്തിയോടെ ഉയര്‍ന്നുവരുമ്പോള്‍ താല്‍ക്കാലികാശ്വാസത്തിനായി ചിലപ്പോള്‍ അമേരിക്കന്‍ ഭരണാധികാരികള്‍ അധര സേവനംകൊണ്ട് തൃപ്തിപ്പെടുന്നതാണ് കാണുന്നത്. പലസ്തീന്‍ജനതയുടെ ദുരിതവും കഷ്ടപ്പാടും അനുനിമിഷം വര്‍ധിച്ചുവരികയുമാണ്. സ്വന്തമായി ഒരു രാഷ്ട്രം എന്ന പലസ്തീന്‍ജനതയുടെ ചിരകാലസ്വപ്നം ചക്രവാളംപോലെ അടുക്കുംതോറും അകന്നകന്ന് പോകുന്നതാണ് നാം കാണുന്നത്. ഇസ്രയേലിന്റെ ഏറ്റവും ഒടുവിലത്തെ ക്രൂരമായ ആക്രമണത്തെ നിരവധി രാഷ്ട്രങ്ങള്‍ അപലപിക്കാന്‍ തയ്യാറായത് ആശ്വാസകരമാണ്. ആക്രമണം നടന്ന ഉടനെ ഇസ്താംബൂള്‍, അങ്കാറ, അമ്മാന്‍ തുടങ്ങിയ മുസ്ളിംരാഷ്ട്ര തലസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ഇസ്രയേല്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവിലിറങ്ങി അടങ്ങാത്ത അമര്‍ഷം പ്രകടിപ്പിച്ചത് ശ്രദ്ധേയമാണ്. ഇസ്രയേലിന്റെ അടുത്ത സുഹൃദ് രാജ്യങ്ങളായ തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളിലെ ഭരണാധികാരികളും സംഭവത്തെ അപലപിക്കാന്‍ തയ്യാറായത് ശുഭസൂചകമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും പ്രതിഷേധം ആളിക്കത്താന്‍ തുടങ്ങിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂ, ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍കോസി, ജര്‍മന്‍ ചാന്‍സലര്‍ അഞ്ജല മര്‍ക്കല്‍, റഷ്യന്‍ പ്രസിഡന്റ് എന്നിവരെല്ലാം ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ ആക്രമണത്തെ ശക്തിയായ ഭാഷയില്‍ അധിക്ഷേപിച്ചിട്ടുണ്ട്. പല രാജ്യങ്ങളും ഇസ്രയേലില്‍നിന്ന് അംബാസഡര്‍മാരെ തിരിച്ചുവിളിക്കാനും തയ്യാറായിട്ടുണ്ട്. ഈ വിധത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രതികരണം വന്നുകൊണ്ടിരിക്കുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നും ബുദ്ധന്റെയും അശോകന്റെയും ഗാന്ധിജിയുടെയും നാടെന്നും അഭിമാനിക്കുന്ന ഇന്ത്യയുടെ പ്രതികരണം കാണാനിടയായില്ലെന്നത് ലജ്ജാകരമാണ്. ഇന്ത്യന്‍ ഭരണാധികാരികളുടെ സാമ്രാജ്യത്വപാദസേവ ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഉടന്‍ പ്രതികരണമില്ലാതെപോയത്. ഇസ്രയേലില്‍നിന്ന് ഏറ്റവുമധികം ആയുധം വാങ്ങിക്കൂട്ടുന്ന രാജ്യമാണ് ഇന്ത്യ. ഗാസയിലെ നിരപരാധികളെ പട്ടിണിക്കിട്ട് കൊല്ലാന്‍ ഇന്ത്യ നല്‍കുന്ന പണവും ഉപയോഗപ്പെടുത്തുന്നു. മുമ്പ് ഇസ്രയേലുമായി ഇന്ത്യക്ക് തന്ത്രബന്ധമില്ലായിരുന്നു. ഇറാനുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാല്‍, അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇറാനെതിരെ ഇന്ത്യ വോട്ടുചെയ്തതെന്ന് വ്യക്തം. ഇറാനില്‍നിന്ന് പ്രകൃതിവാതകം വാങ്ങാനുള്ള ശ്രമം ഫലത്തില്‍ ഉപേക്ഷിച്ചത് അമേരിക്കയുടെ ഭീഷണിമൂലമാണെന്നത് പരക്കെ അറിയപ്പെടുന്ന സത്യമാണ്. അതുകൊണ്ടുതന്നെയാണ് ഇസ്രയേല്‍ ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ പരസ്യമായി അപലപിക്കണമെന്ന് സിപിഐ എമ്മിന് ആവശ്യപ്പെടേണ്ടിവന്നത്. ഗാസയ്ക്കെതിരെയുള്ള അനധികൃത ഉപരോധം പിന്‍വലിക്കുന്നതിന് ഐക്യരാഷ്ട്രസഭയിലെ ചേരിചേരാ രാഷ്ട്രങ്ങളുമായി ചേര്‍ന്ന് ഇസ്രയേലിനുമേല്‍ സമ്മര്‍ദംചെലുത്താന്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഈ നടപടി സഹായിക്കും. ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും വി കെ കൃഷ്ണമേനോന്റെയും കാലത്തെ വിദേശനയം ആരും ഓര്‍ത്തുപോകും. ഐക്യരാഷ്ട്രസഭയില്‍ കൃഷ്ണമേനോന്‍ നടത്തിയ സുദീര്‍ഘവും ഐതിഹാസികവുമായ പ്രസംഗം ഇന്നും ജനമനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടാകും. സാമ്രാജ്യവിരുദ്ധ പാരമ്പര്യത്തിന്റെ മഹത്തായ പതാക കോഗ്രസ് ഭരണാധികാരികള്‍ വലിച്ചെറിഞ്ഞത് ഇന്ത്യക്ക് അപമാനമാണ്. നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള അവസരമാണിത്. ലോകജനതയില്‍നിന്ന് ഇസ്രയേല്‍ ഒറ്റപ്പെടുകയാണ്. ഇസ്രയേലിന് പ്രോത്സാഹനവും പ്രചോദനവും പിന്തുണയും നല്‍കുന്ന അമേരിക്കന്‍ ഐക്യനാടുകളുടെയും ഗതി അതുതന്നെയാണ്. ഈ അവസരത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും പുനര്‍വിചിന്തനത്തിന് തയ്യാറാകണം. ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കുനേരെയുള്ള ഇസ്രയേലിന്റെ പൈശാചികമായ ആക്രമണത്തെ കടുത്തഭാഷയില്‍ അപലപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇസ്രയേലില്‍നിന്ന് ഇന്ത്യയുടെ അംബാസഡറെ തിരിച്ചുവിളിക്കുകയും വേണം. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പദവി ഉയര്‍ത്തിപ്പിടിക്കാന്‍ അതുമാത്രമാണ് പോംവഴി.
*
കടപ്പാട്: ദേശാഭിമാനി

No comments:

Post a Comment

Visit: http://sardram.blogspot.com