13 June, 2010

ഭയം ഭരിക്കുന്നിടം

ഹൈദരാബാദ്.........

കുറ്റവിമുക്തരായാലും മുസ്ളിം ചെറുപ്പക്കാരെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുന്നു. മൂന്നുവര്‍ഷം മുമ്പ് നടന്ന മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും ലുംബിനി പാര്‍ക്, ഗോകുല്‍ ചാട്ട് ഭണ്ഡാര്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുംശേഷം പിടിക്കപ്പെട്ട മുസ്ളിം ചെറുപ്പക്കാര്‍ കുറ്റവിമുക്തരായി ജയിലില്‍നിന്ന് പുറത്തുവന്നിട്ടും അവര്‍ക്കെതിരെ പൊലീസ് പീഡനം തുടരുന്നു. ഇവരുടെ യാത്രകള്‍പോലും പൊലീസ് നിരീക്ഷിക്കുന്നു. കഴിഞ്ഞ മാസം ഹൈദരാബാദ് പഴയ നഗരത്തിലെ മുസ്ളിം ഭൂരിപക്ഷ പ്രദേശമായ ഷാഅലി ഭണ്ഡയില്‍ അക്രമികള്‍ പൊലീസുകാരനെ വെടിവച്ചുകൊന്നതോടെയാണ് യുവാക്കളെ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നത്. പള്ളിയില്‍ സ്‌ഫോടനമുണ്ടായപ്പോള്‍ നിരപരാധികളായ മുസ്ളിം ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോകാനും പീഡിപ്പിക്കാനും ഉത്സാഹം കാട്ടിയ പൊലീസും കോണ്‍ഗ്രസ് സര്‍ക്കാരും പള്ളിയില്‍ ബോംബ് വച്ച ഹിന്ദു തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 2007ലെ സ്‌ഫോടനത്തിന് ശേഷം നൂറുകണക്കിന് ചെറുപ്പക്കാരെ കള്ളക്കേസില്‍കുടുക്കി ജയിലിലടച്ചു. മസ്‌ജിദില്‍ ബോംബ് വച്ച തീവ്രവാദികളുമായുള്ള ബന്ധമാരോപിച്ചായിരുന്നു അറസ്റ്റ്. ബോംബ് സ്ഥാപിച്ചത് അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദസംഘടനയുടെ പ്രവര്‍ത്തകരാണെന്നും രാജസ്ഥാനിലെ അജ്‌മീര്‍ ദര്‍ഗയിലും ഇതേ സംഘടനക്കാരാണ് സ്‌ഫോടനം നടത്തിയതെന്നുമുള്ള സിബിഐ വെളിപ്പെടുത്തല്‍ വന്നിട്ടും ഹൈദരാബാദിലെ മുസ്ളിം ചെറുപ്പക്കാര്‍ സഹിക്കുന്ന പൊലീസ് പീഡനത്തിന് അറുതിയായില്ല. നഗരത്തില്‍ എന്ത് അക്രമമുണ്ടായാലും തങ്ങളെ തന്നെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോകുന്നതെന്ന് പേര് പുറത്തുപറയരുതെന്നും പടമെടുക്കരുതെന്നുമുള്ള അഭ്യര്‍ഥനയോടെ ഒരു ചെറുപ്പക്കാരന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു.

ഒരു മാധ്യമത്തോടും വിവരങ്ങള്‍ പറയരുതെന്ന് പൊലീസ് ഇവര്‍ക്ക് പലയാവൃത്തി താക്കീത് നല്‍കിയിട്ടുണ്ട്. ജയില്‍മോചിതരായ ഈ ചെറുപ്പക്കാര്‍ പലരും ഓട്ടോറിക്ഷ ഓടിച്ചും കൂലിപ്പണി ചെയ്‌തുമാണ് ജീവിക്കുന്നത്. നേരത്തെ ജോലിചെയ്ത സ്വകാര്യസ്ഥാപനങ്ങളുടെ ഉടമകള്‍ ഇവരെ ഒഴിവാക്കി. പലരുടെയും പഠനം മുടങ്ങി. പൊലീസിന്റെ ദിവസങ്ങള്‍ നീണ്ട മൂന്നാംമുറയും നാര്‍കോ അനാലിസിസ് പരിശോധനയും ഈ ചെറുപ്പക്കാരെ മാറാരോഗികളാക്കി മാറ്റി. പൊലീസിനും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കും ലക്ഷങ്ങള്‍ കൈക്കൂലികൊടുക്കാന്‍ പ്രാപ്തിയുള്ള പലരും പീഡനമേല്‍ക്കാതെയും കേസില്‍ കുടുങ്ങാതെയും രക്ഷപ്പെട്ടിരുന്നു. കുറച്ച് ദിവസം മുമ്പ് ബൈക്കില്‍വന്ന് രണ്ട് അക്രമികള്‍ പൊലീസുകാരനെ വെടിവച്ചുകൊന്നതോടെ ഇവരുടെ ജീവിതം ദുസ്സഹമായി. യഥാര്‍ഥ പ്രതികളെ പിടിക്കാതെ പൊലീസ് വീണ്ടും ഇവരെ ത്തന്നെ വേട്ടയാടുന്നു.

ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ പഴയ നഗരത്തിലുണ്ടായ വര്‍ഗീയകലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടപ്പോഴും മുസ്ളിം ചെറുപ്പക്കാരെ പൊലീസ് വേട്ടയാടി. അകാരണമായി ജയില്‍വാസമനുഭവിച്ചവര്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗത്തിനും അത് ലഭിച്ചിട്ടില്ല. ഈ പ്രശ്‌നത്തില്‍ പൊലീസിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും സമീപനം ആന്ധ്രപ്രദേശിലെ ന്യൂനപക്ഷവിഭാഗങ്ങളില്‍ സൃഷ്ടിച്ച അരക്ഷിതബോധവും ഭീതിയും വിവരണാതീതമാണെന്ന് കള്ളക്കേസ് ചുമത്തപ്പെട്ടവരുടെ നീതിക്കായി പ്രവര്‍ത്തിക്കുന്ന സിവില്‍ ലിബര്‍ട്ടീസ് മോണിറ്ററിങ് കമ്മിറ്റിയുടെ പ്രതിനിധി എസ് ക്യു മസൂദ് പറഞ്ഞു. ശാഹിദ് ബിലാല്‍ എന്ന തീവ്രവാദിയുടെ പേരുപറഞ്ഞ് മുസ്ളിംവേട്ട നടത്തിയപ്പോള്‍ സാധാരണ മുസ്ളിങ്ങള്‍ മാത്രമല്ല ഹൈദരാബാദില്‍ മുസ്ളിം നേതാക്കള്‍ പോലും നിശ്ശബ്ദരാകുകയായിരുന്നു. പൊലീസും ഹിന്ദു തീവ്രവാദികളും ഉള്‍പ്പെട്ട വന്‍ ഗൂഢാലോചനയുടെ ഫലമാണിത്-അദ്ദേഹം പറഞ്ഞു.

II

സെയ്‌ദാബാദിലെ സ്‌ത്രീകള്‍ പൊറുക്കില്ല; കോണ്‍ഗ്രസിനോടും പൊലീസിനോടും

യുവാക്കള്‍മാത്രമല്ല, വീട്ടമ്മമാരുള്‍പ്പെടെയുള്ള സ്‌ത്രീകള്‍ക്കും ഇവിടെ രക്ഷയില്ല. പൊലീസ് പീഡനത്തിനെതിരെ പ്രതികരിച്ച സ്‌ത്രീകളെ കേസില്‍ കുടുക്കി ജയിലിലടച്ചു. കാവിയെയും കാക്കിയെയും മാത്രമല്ല, കോണ്‍ഗ്രസുകാരെയും ഭയമാണ് ഷബിസ്‌തയ്ക്കും മിസ്‌ലുരൂബയ്ക്കും. കണ്‍മുന്നില്‍ സഹോദരനെ നഷ്ടമായവരാണിവര്‍. യുവാക്കളെ പീഡിപ്പിക്കുന്നതിനെതിരെ ഗല്ലിയിലെ സ്‌ത്രീകളെ കൂട്ടി ഹൈദരാബാദിലെ സെയ്‌ദാബാദ് പൊലീസ് സ്റ്റേഷനിലെത്തിയ 2008 മാര്‍ച്ച് അഞ്ചിലെ രാത്രി ഇവര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. നിവേദനം നല്‍കാനെത്തിയ 29 സ്‌ത്രീകള്‍ ക്രൂരമായ ലാത്തിച്ചാര്‍ജിനിരയായി. ലാത്തിച്ചാര്‍ജിനുശേഷം ഇവരെ പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതികളാക്കി. ചോദ്യംചെയ്യലിനിടയിലെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍. വനിതാപൊലീസുകാരെ സാക്ഷിനിര്‍ത്തി പുരുഷപൊലീസുകാരുടെ ഭേദ്യം. തുടര്‍ന്ന് ആഴ്ചകള്‍ നീണ്ട ജയില്‍വാസം. ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും പൊലീസും എങ്ങനെയാണ് സംഘപരിവാറിന്റെ കൈയിലെ പാവകളാകുന്നതെന്ന് ഷബിസ്‌തയെയും മിസ്‌ലുരൂബയെയുംപോലുള്ളവര്‍ അനുഭവിച്ച ദുരിതങ്ങളില്‍നിന്ന് വായിച്ചെടുക്കാം.

പൊലീസ് കമീഷണറുടെ ഓഫീസിനടുത്തുവച്ച് ഗുജറാത്ത് പൊലീസിലെ നരേന്ദ്ര അമീന്‍ (സൊഹ്റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇയാളിപ്പോള്‍ ജയിലിലാണ് ) എന്ന ഓഫീസറുടെ വെടിയേറ്റ് മരിച്ച മുജാഹിദ് സലിമിന്റെ സഹോദരികളാണ് ഇവര്‍. 2002 മുതലാണ് സെയ്‌ദാബാദിലെ മുസ്ളിങ്ങള്‍ പൊലീസിന്റെ നോട്ടപ്പുള്ളികളായത്. 2002ലെ ഗുജറാത്തിലെ വംശഹത്യക്കാലത്ത് ഗുജറാത്ത് പൊലീസ് ഈ തെരുവിലെ മൌലാന മുഹമ്മദ് നസീറുദീനെ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സെയ്‌ദാബാദുകാരുടെ ദുര്യോഗം തുടങ്ങിയതെന്ന് മൊതാസിം ബില്ല 'ദേശാഭിമാനി'യോട് പറഞ്ഞു.

"സിമി ബന്ധമാരോപിച്ച് മൌലാനയെ 2004ല്‍ ഗുജറാത്ത് പൊലീസ് അറസ്റുചെയ്‌തു. ഗുജറാത്തിലെ ബിജെപി നേതാവും മന്ത്രിയുമായിരുന്ന ഹരി പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസിലും നസീറുദീനെ ഉള്‍പ്പെടുത്തി. ജാമ്യം ലഭിച്ചശേഷം ഹൈദരാബാദിലെ കമീഷണര്‍ ഓഫീസില്‍ ഹാജര്‍ നല്‍കാന്‍ പോയ മൌലാനയെ ജ്യേഷ്ഠനും താനും മുജാഹിദ് സലിമും അനുഗമിച്ചിരുന്നു. ഒപ്പുവയ്ക്കാന്‍ ചെന്ന മൌലാനയെ അറസ്റുചെയ്യാന്‍ ഗുജറാത്ത് പൊലീസ് ഓഫീസര്‍മാര്‍ കാത്തുനിന്നിരുന്നു. നരേന്ദ്ര അമീന്‍ ഓഫീസര്‍ മൌലാനയെ അറസ്റുചെയ്യാനൊരുങ്ങി. ഇത് തടയാന്‍ ശ്രമിച്ച മുജാഹിദ് സലിമിനെ അമീന്‍ വെടിവച്ചുകൊന്നു. ഈ കേസില്‍ ദൃൿസാക്ഷിയായതോടെയാണ് തുടര്‍ച്ചയായി ദ്രോഹിക്കാന്‍ തുടങ്ങിയത്. 2008 മാര്‍ച്ച് അഞ്ചിന് വൈകിട്ട് ആറരയ്ക്ക് വാനില്‍ വന്ന ചിലര്‍ എന്നെ പിടിച്ചുകൊണ്ടുപോയി. ഗല്ലിയില്‍ വച്ചുതന്നെ കണ്ണുകെട്ടി. പിന്നെ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി ദിവസങ്ങളോളം ശാരീരികവും മാനസികവുമായ പീഡനം''- മൊതാസിം പറഞ്ഞു.

മൊതാസിമിനെ പിടിച്ചുകൊണ്ടുപോയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്നപ്പോഴായിരുന്നു സ്‌ത്രീകള്‍ക്കെതിരെ ലാത്തിച്ചാര്‍ജും അറസ്റുമുണ്ടായത്. സാധാരണവേഷത്തില്‍ വന്നവരാണ് ആരാണെന്ന് അറിഞ്ഞിരുന്നില്ല. ഇക്കാര്യം അന്വേഷിക്കാനായിരുന്നു സ്‌ത്രീകള്‍ കൂട്ടത്തോടെ പൊലീസ് സ്റേഷനില്‍ ചെന്നത്. ഇതിനെയാണ് സ്റേഷന്‍ അക്രമമായി ചിത്രീകരിച്ച് പീഡനങ്ങള്‍ക്ക് തുടക്കമിട്ടത്.

III

ഫാം ഹൌസ് സെല്ലുകളില്‍ നിരപരാധികളുടെ വിലാപം

ഹൈദരാബാദിലെ ഫാം ഹൌസുകളിലും മറ്റു കേന്ദ്രങ്ങളിലും പൊലീസ് സജ്ജമാക്കിയ സെല്ലുകളില്‍ നടക്കുന്നത് ഇറാഖി തടവുകാരോട് അമേരിക്കന്‍ സേന കാണിക്കുന്ന ക്രൂരതയെയും വെല്ലുന്ന പീഡനം. നക്സലൈറ്റുകളെ ചോദ്യംചെയ്യാന്‍ സജ്ജമാക്കിയ സെല്ലുകളില്‍ ഇപ്പോള്‍ ഉയരുന്നത് മുസ്ളിം ചെറുപ്പക്കാരുടെ ദീനരോധനം. 2007ലെ മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും ലുംബിനി പാര്‍ക്ക്, ഗോകുല്‍ ചാട്ട് ഭണ്ഡാര്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുംശേഷം പൊലീസ് പിടികൂടിയ നിരപരാധികളായ ചെറുപ്പക്കാര്‍ നഗരപ്രാന്തങ്ങളിലെ ഇത്തരം ഫാം ഹൌസുകളില്‍ പീഡിപ്പിക്കപ്പെട്ടു. മൂന്നാംമുറകളാണ് ഫാം ഹൌസുകളിലും മറ്റും നടക്കുന്നതെന്ന് സന്നദ്ധസംഘടനയായ ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് മോണിറ്ററിങ് കമ്മിറ്റി സെക്രട്ടറി ലത്തീഫ് ഖാന്‍ ദേശാഭിമാനിയോടു പറഞ്ഞു.

നഗരത്തിന് 40 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഷംഷാബാദിലും ഗണ്ടിപേട്ടിലും നഗരപ്രാന്തങ്ങളിലെ വനമേഖലയിലെ ഫാംഹൌസുകളിലും ഇത്തരം സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. നഗരത്തിലെ ജനവാസകേന്ദ്രങ്ങള്‍ക്കു നടുവില്‍പോലും രഹസ്യപീഡനകേന്ദ്രങ്ങളുണ്ട്. തീവ്രവാദികളെന്ന് മുദ്രകുത്തി കസ്റഡിയിലെടുക്കുന്ന ചെറുപ്പക്കാരെ ഇത്തരം കേന്ദ്രത്തില്‍ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നത് പതിവാണ്. അനധികൃത തടങ്കലില്‍ വച്ച് പിന്നീട് കോടതിയില്‍ ഹാജരാക്കും. കോടതിയോട് വീണ്ടും പൊലീസ് കസ്റഡിയില്‍ വിട്ടുതരാന്‍ ആവശ്യപ്പെടും. പിന്നെയാണ് ചോദ്യംചെയ്യല്‍. ദിവസങ്ങള്‍ നീണ്ട പീഡനങ്ങളേറ്റ ചെറുപ്പക്കാര്‍ ഏതു കുറ്റവും ഏല്‍ക്കാന്‍ നിര്‍ബന്ധിതരാകും. ഇത്തരം 'കുറ്റസമ്മതങ്ങള്‍' വീഡിയോയില്‍ റെക്കോഡ് ചെയ്ത് സിഡി പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കും. പത്രപ്രവര്‍ത്തകര്‍ അത് ആഘോഷമാക്കും. നഖങ്ങളില്‍ സൂചി കയറ്റുക, താടിരോമം പിഴുതെടുക്കുക, ലിംഗത്തിലും മലദ്വാരത്തിലുമുള്ള ഷോക്ക് തുടങ്ങിയ കാടന്‍ പ്രയോഗങ്ങള്‍ കൂടാതെ 'ജല ചികിത്സ' (വാട്ടര്‍ ട്രീറ്റ്മെന്റ്) എന്ന് പൊലീസുകാര്‍ വിളിക്കുന്ന ഇസ്രയേലി മുറയും പ്രയോഗിക്കുന്നതായി പീഡനമേറ്റ യുവാക്കള്‍ വെളിപ്പെടുത്തുന്നു. മേശമേല്‍ വരിഞ്ഞുകെട്ടി മുഖം കറുത്ത തുണികൊണ്ട് മൂടി വായയുടെ ഭാഗത്ത് ദ്വാരമുണ്ടാക്കി അതിലൂടെ വെള്ളം കുടിപ്പിക്കുന്ന ഏര്‍പ്പാടാണിത്. 20 ലിറ്റര്‍ വെള്ളമെങ്കിലും കുടിപ്പിക്കും. മരണം മുന്നില്‍ കാണുന്ന അവസ്ഥയില്‍ യുവാക്കള്‍ 'കുറ്റസമ്മത'ത്തിനു തയ്യാറാകും- ലത്തീഫ് ഖാന്‍ പറഞ്ഞു. ദിവസങ്ങള്‍ തുടര്‍ച്ചയായി പീഡിപ്പിച്ചിട്ടും മുറിവ് പുറത്തുകാണാത്ത വിധമാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് എട്ടുദിവസം കസ്റ്റഡിയിലും 100 ദിവസം ജയിലിലും കിടന്ന ഹാഷിമാബാദിലെ മുഹമ്മദ് റിയാസുദ്ദീന്‍ ഖാന്‍ പറഞ്ഞു. റിയാസുദ്ദീനെപ്പോലുള്ള നിരവധിപേരെ ഇവിടെ കണ്ടുമുട്ടാനായി. ഇവര്‍ക്കെല്ലാം പറയാനുള്ളത് പൊലീസിന്റെ പീഡനകഥകള്‍.

IV

ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആന്ധ്ര പൊലീസും

കേസ് അന്വേഷണത്തില്‍ ഗുജറാത്ത് പൊലീസിന്റെ വര്‍ഗീയവല്‍ക്കരണ മാതൃക ആന്ധ്രപൊലീസും കൈക്കൊള്ളുന്നു. ഗുജറാത്ത് പൊലീസിന്റെ തനിനിറം പുറത്തുകൊണ്ടുവന്ന കുപ്രസിദ്ധ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റമുട്ടല്‍ കൊലപാതകവും ഹൈദരാബാദിലെ മക്ക മസ്‌ജിദ് സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടെന്ന് ഹൈദരാബാദിലെ മനുഷ്യാവകാശപ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളും വിശ്വസിക്കുന്നു. ഇരു സംസ്ഥാനങ്ങളിലെയും ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ വര്‍ഗീയത ആയുധമാക്കുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവങ്ങള്‍. ഗുജറാത്തിലെ ബിജെപി സര്‍ക്കാരും ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരും തമ്മിലുള്ള ഗൂഢബന്ധവും ഇത് പുറത്തുകൊണ്ടുവന്നു. സൊഹ്റാബുദ്ദീന്‍ വധക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിഐജി വന്‍സാരയെയും ഇയാളെ സഹായിച്ച ആന്ധ്രപ്രദേശ് പൊലീസിലെ ഉന്നതരെക്കുറിച്ചുമുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയപ്പോഴാണ് സംഘപരിവാറിനെ കൂട്ടുപിടിച്ച് മക്ക മസ്‌ജിദ് സ്‌ഫോടനം സംഘടിപ്പിച്ചതെന്ന് പല സംഘടനകളും പറയുന്നു.

സൊഹ്റാബുദ്ദീന്‍ ഷെയ്‌ഖും ഭാര്യ കൌസര്‍ബിയും 2006ലാണ് കൊല്ലപ്പെട്ടത്. തീവ്രവാദബന്ധമുള്ള ഇയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് പ്രചരിപ്പിച്ചത്. സൊഹ്റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ സുപ്രീംകോടതി ചീഫ് ജസ്റിസിനെഴുതിയ കത്ത് പൊതുതാല്‍പ്പര്യഹര്‍ജിയായി പരിഗണിച്ച സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ആദ്യം സിഐഡിയും പിന്നെ സിബിഐയും അന്വേഷിച്ചു. സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ ഇവയാണ്: സ്വന്തം ബിസിനസിനൊപ്പം മറ്റ് ബിസിനസുകാരെ ഭീഷണിപ്പെടുത്തി പണം സമ്പാദിച്ചിരുന്ന ആളായിരുന്നു സൊഹ്റാബുദ്ദീന്‍. ഭീകരബന്ധം ഉണ്ടായിരുന്നില്ല. രാജസ്ഥാനിലെ മാര്‍ബിള്‍ കച്ചവടക്കാരെയാണ് സൊഹ്റാബുദ്ദീന്‍ ഭീഷണിപ്പെടുത്തിയിരുന്നത്. ഇവരാണ് വന്‍സാരയെന്ന പൊലീസ് ഓഫീസര്‍ക്ക് സൊഹ്റാബുദ്ദീനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഹൈദരാബാദിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുമായി വന്‍സാരയും സംഘവും ബന്ധപ്പെട്ടു. സൊഹ്റാബുദ്ദീനെയും ഭാര്യയെയും ഹൈദരാബാദിലേക്ക് ക്ഷണിച്ചുവരുത്തിയ പൊലീസ് ദമ്പതികളെ ടണ്ടോലഗ്രാമത്തില്‍ തടഞ്ഞ് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. സൊഹ്റാബുദ്ദീനെ വെടിവച്ചുകൊന്നു. കൌസര്‍ബിയെ ബലാത്സംഗംചെയ്ത് കൊന്നു. കേസിലെ സാക്ഷിയായ തുളസിറാം പ്രജാപതിയും ദുരൂഹമായി കൊല്ലപ്പെട്ടു. വന്‍സാര, നരേന്ദ്ര അമീന്‍ തുടങ്ങിയ ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥരെ കൂടാതെ ആന്ധ്രപൊലീസിലെ രാജീവ് ത്രിവേദിയും രാമചന്ദ്രനും എസ് കെ ഷിന്‍ഡെയ്ക്കും കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായി.

ഇത് വാര്‍ത്തയാക്കിയ പത്രങ്ങള്‍ക്കെതിരെ ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസെടുത്തു. ഗുജറാത്ത് സര്‍ക്കാരുമായുള്ള ഗൂഢബന്ധം ന്യൂനപക്ഷങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വികാരം വളരാന്‍ ഇടയാക്കി. ഈ ഘട്ടത്തിലാണ് 2007 മാര്‍ച്ച് 18ന് മക്ക മസ്‌ജിദില്‍ സ്‌ഫോടനമുണ്ടായത്. ഹിന്ദുവര്‍ഗീയ ശക്തികളാണ് മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും പിന്നിലെന്ന തങ്ങളുടെ വാദം ഇപ്പോഴെങ്കിലും സിബിഐയും കേന്ദ്ര ആഭ്യന്തരമന്ത്രിയും അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് മജ്‌ലിസ് ബച്ചാവോ തെഹ്രീക് എന്ന പാര്‍ടിയുടെ അധ്യക്ഷന്‍ അംജദുള്ള ഖാന്‍ പറഞ്ഞു.

V

കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല

മിസ്രിഗഞ്ചിലെ കബര്‍സ്ഥാനില്‍ ഉറങ്ങുന്ന മകന്റെ വേര്‍പാടിനേക്കാള്‍ ഉസ്‌മാന്‍ ഷെറീഫിനെ അലട്ടുന്നത് അപമാനിതനാകുന്നതിന്റെ വേദനയാണ്. 2007 മെയ് 18ന് ഹൈദരാബാദിലെ മക്ക മസ്‌ജിദിനടുത്തുണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവര്‍ക്ക് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ ജോലിപോലും ഉപേക്ഷിക്കേണ്ടിവന്നു. അപമാനം സഹിക്കവയ്യാതെയാണ് ഈ തീരുമാനമെടുത്തത്. തന്നെ സഹായിക്കാമെന്നേല്‍ക്കുകയും പിന്നെ കൈവിടുകയും ചെയ്ത കോണ്‍ഗ്രസിന്റെയും മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ളിമീന്‍ (എംഐഎം) എന്ന പ്രാദേശിക പാര്‍ടിയുടെയും നേതാക്കളോടുള്ള രോഷവും അദ്ദേഹത്തിന് മറച്ചുവെയ്ക്കാനാകുന്നില്ല.

എന്നാല്‍, പഴയ നഗരത്തിലെ മുഹമ്മദ് മെഹ്ബൂബിനും മുഹമ്മദ് അലീമിനും പറയാനുള്ളത് മറ്റൊരു കഥയാണ്. അത് സിപിഐ എം നേതൃത്വത്തില്‍ നടത്തിയ ഇടപെടലിന്റെ വിജയകഥകൂടിയാണ്. മൂന്നുവര്‍ഷംമുമ്പത്തെ സ്‌ഫോടനത്തില്‍ പതിനാറുകാരനായ മകന്‍ ഇര്‍ഫാന്‍ ഷെരീഫിനെ നഷ്ടപ്പെട്ട കഥയാണ് ഘൌസ് നഗറിലെ നവാബ് സാഹിബ് ഖുണ്ഡെയിലെ വീട്ടില്‍വച്ച് ഉസ്‌മാന്‍ ഷെറീഫ് 'ദേശാഭിമാനി'യുമായി പങ്കുവച്ചത്.

ചാര്‍മിനാര്‍ പരിസരത്ത് കൂട്ടുകാരോടൊപ്പം ഷോപ്പിങ്ങിനു പോയതായിരുന്നു ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയായ ഇര്‍ഫാന്‍. വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് സമയമായപ്പോള്‍ തൊട്ടടുത്തുള്ള മക്ക മസ്‌ജിദില്‍ കയറി. അംഗശുദ്ധി(വുളു)ക്കുവേണ്ടിയുള്ള വെള്ളം കെട്ടിനിര്‍ത്തിയ കൊച്ചുകുളത്തിനു സമീപമായിരുന്നു ഇര്‍ഫാന് സ്ഥാനം ലഭിച്ചത്. തീവ്രശക്തിയോടെ ആര്‍ഡിഎക്സ് ബോംബ് പൊട്ടിയതും അവിടെതന്നെ. സ്‌ഫോടനത്തിന്റെ ശക്തിയില്‍ മുകളിലേക്ക് എടുത്തെറിയപ്പെട്ട ഇര്‍ഫാന് കഴുത്തിനാണ് മാരകമായ പരിക്കേറ്റത്. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെയുണ്ടായ വെടിവയ്പിനിടെ ഇര്‍ഫാന്‍ അടക്കമുള്ളവരെ ആശുപത്രിയിലെത്തിക്കുന്നതില്‍ കാലതാമസം നേരിട്ടു. ആശുപത്രിയില്‍ എത്തിയിട്ടും ശരിയായ ചികിത്സ നിഷേധിക്കപ്പെട്ടു. രണ്ടാംദിവസം ആ കുരുന്നു ജീവന്‍ പൊലിഞ്ഞു. മിസ്രിഗഞ്ചില്‍ കബറടക്കം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലി ഉടന്‍ ലഭ്യമാക്കിത്തരാമെന്നു പറഞ്ഞുപോയ എംഐഎം, കോണ്‍ഗ്രസ് നേതാക്കളെ ഇതുവരെ കണ്ടിട്ടില്ല. ഇര്‍ഫാന്റെ ഇളയവന്‍ സല്‍മാന്‍ ഷെരീഫിന് ജോലി നല്‍കമണമെന്ന അഭ്യര്‍ഥന ഇല്ലാത്ത കാരണം പറഞ്ഞ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരാകരിക്കുകയാണെന്ന് ഉസ്‌മാന്‍ ഷെരീഫ് പറഞ്ഞു.

17 വയസ്സുള്ള സല്‍മാന് ജോലി നല്‍കാനാകില്ലെന്നാണ് സര്‍ക്കാര്‍നിലപാട്. ഈ നിലപാട് മാറ്റുന്നതിനായി മുട്ടാത്ത വാതിലുകളില്ല. പഴയ നഗരത്തിലെ മെഹ്ബൂബിന്റെ മകനും മുഹമ്മദ് അലീമിന്റെ സഹോദരനും മക്ക മസ്‌ജിദ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ഇളയ സഹോദരങ്ങള്‍ക്ക് ജോലി ലഭിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചപ്പോൾ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ പി മധു നടത്തിയ ഇടപെടലാണ് ഇവര്‍ക്ക് തുണയായത്. 'എംഐഎം, കോണ്‍ഗ്രസ് നേതാക്കളൊന്നും തങ്ങളുടെ വിലാപം കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ സിപിഐ എമ്മാണ് തങ്ങളെ രക്ഷിച്ചതെന്ന് ഇരുവരും ദേശാഭിമാനിയോട് പറഞ്ഞു. പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് ജോലി ലഭിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് ഇറക്കാന്‍ മുഖ്യമന്ത്രി റോസയ്യ നിര്‍ബന്ധിതനായത് മധുസാബ് കലഹിച്ചതുകൊണ്ടുമാത്രമാണ് '- മെഹ്ബൂബും അലീമും പറഞ്ഞു.

VI

മാറേണ്ടത് പൊലീസിന്റെയും സര്‍ക്കാരിന്റെയും മുന്‍വിധി

മൂന്നുവര്‍ഷംമുമ്പ് മക്ക മസ്‌ജിദില്‍ നടന്ന സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുഭീകരവാദികളാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും സിബിഐയുടെയും വെളിപ്പെടുത്തല്‍ പുതിയ കാര്യമല്ലെന്നും സിപിഐ എം നേരത്തെ ഈ സംശയം മുന്നോട്ടുവച്ചിരുന്നെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ പെനുമെല്ലി മധു പറഞ്ഞു. പൊലീസ് അന്വേഷണം മുസ്ളിങ്ങളിലായിരുന്നു കേന്ദ്രീകരിച്ചത്. ഒന്നരവര്‍ഷം ഹൈദരാബാദ് പൊലീസ് അന്വേഷിച്ചിട്ടും മുസ്ളിങ്ങള്‍ക്കെതിരെ തെളിവ് കിട്ടാത്തതിനു കാരണവും ഇതുതന്നെയായിരുന്നു. രാജസ്ഥാനിലെ അജ്‌മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചില ഹിന്ദു തീവ്രവാദികളെ പിടികൂടിയതോടെയാണ് ഇക്കൂട്ടരാണ് മക്ക മസ്‌ജിദ് സ്‌ഫോടനവും നടത്തിയതെന്ന് വ്യക്തമായത്. മക്ക മസ്‌ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു, നിരപരാധികളെ പീഡിപ്പിക്കുന്നതിനെതിരെ സിപിഐ എം നടത്തിയ പ്രക്ഷോഭങ്ങളുടെ ചുക്കാന്‍ പിടിച്ച പി മധു.

എവിടെ സ്‌ഫോടനം നടന്നാലും അതിനു പിന്നില്‍ മുസ്ളിങ്ങളാണെന്ന മുന്‍വിധിയാണ് പൊലീസിനും സര്‍ക്കാരുകള്‍ക്കും. ആന്ധ്രപൊലീസും വ്യത്യസ്തമല്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് പൊലീസും സര്‍ക്കാരും തയ്യാറാകാതിരുന്നതാണ് കുറ്റവാളികളുടെ സ്വൈരവിഹാരത്തിനു കാരണം. മുന്‍വിധിയോടെ മുസ്ളിങ്ങളെ പീഡിപ്പിക്കുന്ന ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെയും പൊലീസിന്റെയും നയങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. ഒന്നരമാസംമുമ്പ് പഴയ നഗരത്തില്‍ വര്‍ഗീയകലാപമുണ്ടായപ്പോള്‍ അതിന്റെ കുറ്റവും മുസ്ളിങ്ങളുടെ ചുമലിലിടുകയായിരുന്നു. എന്നാല്‍, കലാപത്തിന് തൊട്ടുമുമ്പ് ശ്രീരാമനവമി നാളില്‍ സംഘപരിവാര്‍ നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിച്ച നേതാക്കള്‍ മുസ്ളിങ്ങള്‍ക്കെതിരെ വിഷം തുപ്പുകയായിരുന്നു. അന്ന് ജനാധിപത്യവാദികള്‍ ഈ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഒന്നും ചെയ്തില്ല. ഇതിനു പിന്നാലെ ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിലൂടെ പൊലീസിന്റെ പക്ഷപാതിത്വം വ്യക്തമാണ്.

മക്ക മസ്‌ജിദ് സ്‌ഫോടനത്തിനും ലുംബിനി പാര്‍ക്, ഗോകുല്‍ ചാട്ട് ഭണ്ഡാര്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്കുംശേഷം തീവ്രവാദ മുദ്രചാര്‍ത്തി മുസ്ളിങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നയിച്ചത് സിപിഐ എമ്മാണ്. പൊലീസ് കിരാതവാഴ്ചയ്ക്കെതിരെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് നഗരത്തിലെ ഇന്ദിരാ പാര്‍ക്കില്‍ മൂന്നുദിവസം തുടര്‍ച്ചയായാണ് സമരം നടത്തിയത്. പീഡനത്തിനിരയായ ഡോ. ജുനൈദ് അടക്കമുള്ളവരെ സിപിഐ എം നേതാക്കള്‍ ജയിലില്‍ പോയി കണ്ടു. വൃഷണങ്ങളിലടക്കം ഷോക്കേല്‍പ്പിക്കപ്പെട്ട് അവശനിലയിലായിരുന്നു ജുനൈദും സഹതടവുകാരും. മോചിതരായവരെ വീണ്ടും ബോണ്ടിന്റെ പേരില്‍ പൊലീസ് പീഡിപ്പിച്ചപ്പോള്‍ പാര്‍ടിയാണ് ഇടപെട്ടത്. പൊലീസിനെതിരെ ജനവികാരം വളര്‍ത്തിയെടുക്കാന്‍ സിപിഐ എമ്മിന്റെ പ്രക്ഷോഭം ഏറെ സഹായകമായി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഈ പ്രശ്നത്തിലും സിപിഐ എമ്മിന്റെ ഇടപെടല്‍ ഫലം കണ്ടു. രണ്ടു കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ മുഖ്യമന്ത്രിയില്‍നിന്ന് പ്രത്യേക ഉത്തരവ് നേടാന്‍ ഈ ഇടപെടലിലൂടെ സാധിച്ചു. ഇത്തരം ഇടപെടലുകള്‍ പഴയ നഗരത്തില്‍ സിപിഐ എമ്മിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മധു പറഞ്ഞു.

VII

പച്ചക്കൊടിയിലെ വെള്ള നക്ഷത്രം

ന്യൂനപക്ഷക്ഷേമത്തിന് സിപിഐ എം രൂപം നല്‍കിയ ആവാസ് എന്ന സംഘടന ഹൈദരാബാദിലെ ദരിദ്രമുസ്ളിങ്ങള്‍ക്ക് അഭയകേന്ദ്രമാവുന്നു. യാഥാസ്ഥിതിക മുസ്ളിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പഴയ നഗരത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥക്കെതിരെ എട്ടുവര്‍ഷമായി ആവാസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷവിഭാഗങ്ങളില്‍ കാര്യമായ ചലനം സൃഷ്ടിച്ചു. “'വികസനം, സുരക്ഷ, മതനിരപേക്ഷത' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ആവാസിന്റെ പ്രവര്‍ത്തനവും മക്ക മസ്‌ജിദ് സ്‌ഫോടനത്തിന് ശേഷം നിരപരാധികളായ മുസ്ളിങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ സിപിഐ എം നേതൃത്വത്തില്‍ നടന്ന സമരങ്ങളും ഹൈദരാബാദിലെ മുസ്ളിങ്ങള്‍ക്കിടയില്‍ സിപിഐ എമ്മിനോടുള്ള ആഭിമുഖ്യം വര്‍ധിപ്പിച്ചു.
ഗുജറാത്ത് വംശഹത്യ നടന്ന 2002ലാണ് കര്‍ണൂലില്‍ ആവാസ് രൂപീകരിച്ചത്. പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലിയിലാണ് ആവാസിന്റെ പിറവി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം എ ഗഫൂറാണ് ആവാസിന്റെ സംസ്ഥാന പ്രസിഡന്റ്. മുഹമ്മദ് ഖയാസുദീന്‍ ജനറല്‍ സെക്രട്ടറിയും. സംസ്ഥാന സമിതി കൂടാതെ ജില്ലാ കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളുമുണ്ട്. അംഗങ്ങളെ ചേര്‍ക്കലൊന്നുമില്ല. വെള്ള നക്ഷത്രം ആലേഖനംചെയ്ത പച്ചക്കൊടിയുമായാണ് ആവാസ് പ്രവര്‍ത്തകര്‍ ന്യൂനപക്ഷവിഭാഗങ്ങളിലേക്ക് കടന്നുചെല്ലുന്നതെന്ന് ജനറല്‍ സെക്രട്ടറി ഖയാസുദീന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നും തെലുങ്കുദേശത്തില്‍നിന്നും ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 10 ശതമാനം മുസ്ളിങ്ങളുടെ ക്ഷേമത്തിന് ആകെ ബജറ്റ് വിഹിതത്തിന്റെ 0.2 ശതമാനം മാത്രമേ നീക്കിവച്ചിട്ടുള്ളൂ. 70-80 ശതമാനം മുസ്ളിങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് .60 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്കും സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ല.

ഹിന്ദു-മുസ്ളിം മതമൌലികവാദികളുടെ പ്രവര്‍ത്തനകേന്ദ്രമാണ് ഹൈദരാബാദിലെ പഴയ നഗരം. മുസ്ളിങ്ങളുടെ രാഷ്‌ട്രീയപാര്‍ടിയായ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ളിമീന്‍ (എംഐഎം) മുസ്ളിം പ്രമാണിമാരുടെ ചൊല്‍പ്പടിയിലാണ്. എംഐഎം ഗുണ്ടകളെ ചെറുത്താണ് ആവാസ് പ്രവര്‍ത്തനം തുടങ്ങിയത്. മുസ്ളിങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം, വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കല്‍, മുസ്ളിം സംവരണത്തിനുവേണ്ടിയുള്ള പ്രചാരണം, വഖഫ് സ്വത്തുക്കളിലും ഖബറിസ്ഥാനിലും നടക്കുന്ന കൈയേറ്റം തടയല്‍, നിരക്ഷരരും ദരിദ്രരുമായ മുസ്ളിങ്ങള്‍ക്ക് റേഷന്‍കാര്‍ഡ്, മറ്റ് രേഖകള്‍ എന്നിവ ലഭിക്കുന്നതിലുള്ള സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആവാസ് ഏറ്റെടുത്തു. പണം പലിശയ്ക്ക് കൊടുക്കുന്ന മുസ്ളിം പ്രമാണിമാരുടെ ക്രൂരതക്കിരയായ സമീറ എന്ന പെണ്‍കുട്ടിയുടെ കേസ് ഏറ്റെടുത്തത് ആവാസിന് സ്വീകാര്യത വര്‍ധിപ്പിച്ചു. ബാപ്പ പലിശപ്പണം നല്‍കാത്തതിന്റെ പേരില്‍ പലിശക്കാര്‍ സമീറയെ പിടിച്ചുകൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കി ചാര്‍മിനാറിന് മുകളില്‍നിന്ന് താഴെയിട്ട് കൊല്ലുകയായിരുന്നു.

കൊലയാളികള്‍ കോണ്‍ഗ്രസിന്റെയും എംഐഎമ്മിന്റെയും പിന്തുണയോടെ നാടിളക്കി നടന്നപ്പോള്‍ ഇവരെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് ആവാസ് ആണ്. ആവാസ് പ്രവര്‍ത്തകര്‍ക്ക് പ്രമാണിമാരുടെ ആക്രമണം നേരിടേണ്ടിവന്നെങ്കിലും സമരം ശക്തമായതോടെ പ്രതിയെ പിടിക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. ദരിദ്രരും നിരക്ഷരരുമായ മുസ്ളിങ്ങളെ സാമ്പത്തികമായും പെകുട്ടികളെ ലൈംഗികമായും ചൂഷണംചെയ്യുന്ന മന്ത്രവാദികള്‍ക്കും സിദ്ധന്മാര്‍ക്കുമെതിരെ പ്രചാരണം നടത്തുന്നതായി ആവാസിന്റെ ബഹാദൂര്‍ പുര സോൺ ഇന്‍ചാര്‍ജ് ഷെയ്‌ഖ് അബ്‌ദുള്‍ മുക്കറം പറഞ്ഞു.

*****

എന്‍ എസ് സജിത് തയ്യാറാക്കിയ പരമ്പര

09 June, 2010

ഫുട്ബോളിന്റെ കമിതാക്കള്‍


കാല്‍പ്പന്തിന്റെ നാളുകളാണ് ഇനി വരാന്‍ പോകുന്നത്. മാധ്യമങ്ങളില്‍ നിറയെ ലോകകപ്പിന്റെ വാര്‍ത്തകളും ചിത്രങ്ങളുമാണ്. അതുകൊണ്ടായിരിക്കണം വലിയ സ്പോര്‍ട്സ് പ്രേമിയൊന്നുമല്ലെങ്കിലും ഞാനും ഇടക്കിടെ ഫുട്ബോളിനെക്കുറിച്ച് ആലോചിച്ചുപോകുന്നത്.

കഴിഞ്ഞ ലോകകപ്പിലെ മിക്കവാറും എല്ലാ പ്രധാന മത്സരങ്ങളും ടിവിയില്‍ കണ്ടിരുന്നു. ആദ്യത്തെ ലോകകപ്പ് മത്സരം നടന്നത് ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറൂഗ്വേയിലാണല്ലോ. ആ മത്സരങ്ങളില്‍ ഒന്നുപോലും എനിയ്ക്ക് കാണുവാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് ഞാന്‍ വെള്ളിയാങ്കല്ലില്‍ ഒരു തുമ്പിയായി പറക്കുകയായിരുന്നു. അഥവാ ജനിച്ചിരുന്നെങ്കില്‍ത്തന്നെ ആ കളികളൊന്നും കാണുവാന്‍ കഴിയുമായിരുന്നില്ല. അന്ന് ടിവിയില്ല. റേഡിയോപോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഉറൂഗ്വേയില്‍ പോകാതെ കളി കാണുക അസാധ്യമായിരുന്നു.

ഇന്ന് ലോകത്തിന്റെ ഏത് മൂലയിലിരുന്നും നമുക്ക് ലോകത്ത് എവിടെവച്ചു നടക്കുന്ന കളികളും കാണുവാന്‍ കഴിയും. ടെലിവിഷനാണത് സാധ്യമാക്കിയത്. ടിവി ചാനലുകളെ കുറ്റം പറയുന്നത് നമ്മള്‍ മലയാളികള്‍ക്ക് ഇപ്പോള്‍ ഒരു ശീലമായിത്തീര്‍ന്നിരിക്കുന്നു. ലോകകപ്പ് കഴിയുന്നതുവരെ നമുക്ക് ടിവിയെക്കുറിച്ച് കുറ്റം പറയാതിരുന്നുകൂടെ? നമ്മളെ സംബന്ധിച്ചിടത്തോളം ടി വി ഇല്ലെങ്കില്‍ റൊണാള്‍ഡോവും പെലേയും മറഡോണയും പ്ളാത്തിനിയും റൊണാള്‍ഡിഞ്ഞ്യോവും ഒന്നും ഉണ്ടാകില്ലായിരുന്നു.

രണ്ടാമത്തെ ലോകകപ്പ് ജയിച്ചത് ഇറ്റലിയാണ്. ആഹ്ളാദത്തിമര്‍പ്പുകളായിരുന്നു അന്ന് ഇറ്റലിയിലാകെ. 1934 ലായിരുന്നു അത്. അധികം കഴിയുന്നതിനുമുമ്പ് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അത് രണ്ടാം ലോകമഹായുദ്ധമായി വളര്‍ന്നു. റോമില്‍ ബോംബുകള്‍ വര്‍ഷിച്ചു. എല്ലാ ഇറ്റലിക്കാരും അവരുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി പലായനം ചെയ്യുകയോ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയോ ചെയ്തു. ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റ് ഷ്യൂല്‍സ് റിമേ തന്റെ ജീവനെക്കുറിച്ചോ സ്വത്തിനെക്കുറിച്ചോ ചിന്തിച്ചില്ല. അദ്ദേഹം വേവലാതിപ്പെട്ടത് കപ്പിനെക്കുറിച്ചാണ്. ബോംബ് സ്ഫോടനത്തില്‍ അതിനെന്തെങ്കിലും സംഭവിച്ചാലോ? ഒരു കുട്ടി എവിടെ പോകുമ്പോഴും തന്റ കളിപ്പാട്ടം കൂടെ കൊണ്ടുനടക്കുന്നതുപോലെ അദ്ദേഹം കപ്പ് കൂടെ കൊണ്ടുനടന്നു. ബോംബര്‍ വിമാനത്തിന്റെ ഇരമ്പല്‍ ആകാശത്തില്‍ കേള്‍ക്കുമ്പോള്‍ കപ്പ് നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് അദ്ദേഹം സുരക്ഷാസ്ഥലത്തേക്ക് ഓടും. കപ്പിനെ രക്ഷിക്കാന്‍വേണ്ടി ഒരു ദിവസം മുഴുവന്‍ അദ്ദേഹം തന്റെ കട്ടിലിനടിയില്‍ അതിനുമുകളില്‍ കമിഴ്ന്ന് കിടന്നു. നിരവധി എടുപ്പുകളും മ്യൂസിയങ്ങളും ഗ്രന്ഥശാലകളും ബോംബ് സ്ഫോടനങ്ങളില്‍ നശിച്ചുവെങ്കിലും ഷ്യൂല്‍സ് റിമേ തന്റെ രാജ്യം നേടിയ കപ്പിനെ സംരക്ഷിച്ചു. ഷ്യൂല്‍സ് റിമേയ്ക്ക് കപ്പിനോട് തോന്നിയ പ്രണയം ഇറ്റലിക്കാര്‍ക്ക് പൊതുവെ ഫുട്ബോളിനോട് തോന്നിയ പ്രണയം തന്നെയായിരുന്നു.

കഴിഞ്ഞ തവണ ഇറ്റലിയാണ് ലോകകപ്പ് നേടിയത്. ഈ വര്‍ഷവും അവര്‍ നേടുമോ?

ഷ്യൂല്‍സ് റിമേയുടെ കാലം ഇറ്റലിക്കാര്‍ക്ക് ഫുട്ബോളിനോട് തോന്നിയ പ്രണയമല്ല ഇന്ന് അവര്‍ക്കതിനോടുള്ളത്. ഇന്നവര്‍ ഫുട്ബോളിനെ പ്രണയിക്കുകയല്ല, കാമിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ആ ഭ്രാന്തിന് ഇരയായത് മറ്റാരുമല്ല, ലോകം കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ ഫ്രാന്‍സിലെ സിനദീന്‍ സിദാനായിരുന്നു. അദ്ദേഹം ഫ്രാന്‍സിലെ കുടിയേറ്റക്കാരനാണ്. വംശീയമായി അധിക്ഷേപങ്ങള്‍ നടത്തിയാണ് സിദാനെ അവര്‍ കളിക്കളത്തില്‍ നിര്‍വീര്യനാക്കിയത്. അന്ന് ഇറ്റലിക്കാര്‍ ലോകനിലവാരമുള്ള ഒരു കളിക്കാരന്റെ സ്വത്വം നശിപ്പിക്കുകയും ഒരു രാജ്യത്തിന്റെ ലോകകപ്പ് സ്വപ്നം തകര്‍ക്കുകയും ചെയ്തു. ഭൂമിയിലെ ഏറ്റവും നല്ല കളിയായ ഫുട്ബോളിന്റെ സംസ്കാരത്തില്‍ അവര്‍ വംശീയ വിഷം കലര്‍ത്തുകകൂടി ചെയ്തു.

ജൂണ്‍ 11 ന് ലോകത്തിന്റെ മുഖഛായ പാടേ മാറും. ജോഹന്നാസ്ബര്‍ഗിലെ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 7.30ന് ഷക്കീറയുടെ ഇറ്റ്സ് ടൈം ഫോര്‍ ആഫ്രിക്ക എന്ന പാട്ടിന്റെ അകമ്പടിയോടെ പന്ത് കിക്കോഫ് ചെയ്യുമ്പോള്‍ ലോകത്തിന്റെ മുഖത്തിന് ഫുട്ബോളിന്റെ ആകൃതി കൈവരും. രണ്ടു ഗോള്‍മുഖങ്ങള്‍ക്കിടയില്‍ ഇരുപത്തിരണ്ട് കളിക്കാരുടെ കാലുകള്‍ക്കിടയിലൂടെ പറന്നുയരുന്ന കാല്‍പ്പന്തായി മാറും നമ്മുടെ ഈ പ്രിയപ്പെട്ട ഭൂമി. ഭൂഗോളത്തില്‍നിന്ന് വന്‍കരകളും സമുദ്രങ്ങളും പര്‍വതനിരകളും അപ്രത്യക്ഷമാകും. തല്‍സ്ഥാനത്ത് അടയാളപ്പെടുത്തി വെക്കുന്നത് മെസിയുടെയും കക്കയുടെയും ഫാബിയാനോവിന്റെയും മറ്റും ജര്‍സികളുടെ വര്‍ണചിത്രങ്ങളായിരിക്കും. ജര്‍സിയണിഞ്ഞ ഭൂമിയെയാണ് നാം കാണാന്‍ പോകുന്നത്.

ലോകകപ്പ് കളിക്കളങ്ങളില്‍ ജര്‍സിയിട്ടിറങ്ങുന്നത് ഒട്ടേറെ രാജ്യങ്ങളുടെ അഭിമാനവും കോടിക്കണക്കിന് മനുഷ്യരുടെ വികാരങ്ങളുമാണ്. അവിടെ വെറുപ്പും വിദ്വേഷവും ഉണ്ടാവും. വേദനയും ആഹ്ളാദവുമുണ്ടാകും. ജയിക്കുന്നതും ആഹ്ളാദിക്കുന്നതും ഒരു രാജ്യം മാത്രമായിരിക്കും. മറ്റെല്ലാ രാജ്യങ്ങളും തോല്‍ക്കും. സ്വപ്നങ്ങള്‍ തകരും. ആത്മഹത്യകള്‍ നടന്നേക്കാം. കൊലപാതകങ്ങളും നടന്നേക്കാം. ഫുട്ബോള്‍ ലോകകപ്പ് ഒരു മഹാനാടകമാണ്. അതൊരിക്കലും ശുഭപര്യവസായിയല്ല. അതൊരു ഗ്രീക്ക് ദുരന്ത നാടകം പോലെയാണ്. തകര്‍ന്ന ഹൃദയങ്ങളുടെയും ഒഴുകിയ ചോരയുടെയും കഥകളായിരിക്കും എങ്ങും എല്ലാവര്‍ക്കും പറയുവാനുണ്ടാവുക.

നാം ഇന്ത്യക്കാര്‍ ഈ മഹാനാടകത്തില്‍ പങ്കാളികളല്ല. നമ്മള്‍ കാഴ്ചക്കാര്‍ മാത്രമാണ്.

നമുക്ക് ലോകകപ്പ് ഫുട്ബോള്‍ കളിക്കുവാനുള്ളതല്ല, കാണുവാന്‍ മാത്രമുള്ളതാണ്. അത് നമ്മുടെ ഒരു സ്വകാര്യദുഃഖമാണ്. ലേകകപ്പ്പോലുള്ള ഒരു വേദിയില്‍ ഇന്ത്യക്കാര്‍ കളിക്കുന്നത് നമുക്ക് സ്വപ്നം കാണുവാന്‍പോലും കഴിയുകയില്ല. ഇതുവരെ ഞാന്‍ നമ്മുടെ രാജ്യത്തെ കളിക്കാരെ കുറ്റപ്പെടുത്തുമായിരുന്നു. മറഡോണയെപ്പോലെയോ റൊണാള്‍ഡോവിനെപ്പോലെയോ ഉള്ള ഒരു ലോകതാരം എന്തുകൊണ്ട് നമുക്കുണ്ടാകുന്നില്ല എന്ന് വ്യസനത്തോടെ സ്വയം ചോദിച്ചിരുന്നു.

ഇത് നമ്മുടെ കളിക്കാരുടെ കഴിവുകേട് കാരണമല്ല. ഈയിടെ നടത്തിയ ഒരു ഇംഗ്ളണ്ട് യാത്രയിലാണ് എനിയ്ക്കത് വ്യക്തമായത്.

നോര്‍ത്തേണ്‍ ഇംഗ്ളണ്ടിലെ ന്യൂകാസില്‍ വിമാനത്താവളത്തില്‍ ഞാന്‍ ചെന്നിറങ്ങുമ്പോള്‍ അവിടെ ആകെ ബഹളം. എല്ലാവരുടെയും ശ്രദ്ധ അപ്പോള്‍ മറ്റൊരു ഫ്ളൈറ്റില്‍ വന്നിറങ്ങിയ ഇംഗ്ളീഷ് ഫുട്ബോള്‍ ടീമിലാണ്. ന്യൂകാസില്‍ ഫുട്ബോളിന് പേരുകേട്ട നഗരമാണ്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ കളിക്കാരുടെ മുഖം കാണുവാന്‍ വേണ്ടി എനിക്ക് തല പിറകോട്ട് തിരിച്ച് മുകളിലേക്ക് നോക്കേണ്ടിവന്നു. അത്ര ഉയരമുണ്ടായിരുന്നു ആ കളിക്കാര്‍ക്ക്. അവരുടെ കഴുത്തിലെയും കൈകളിലെയും മാംസപേശികള്‍ കാളക്കുട്ടന്മാരുടെ മസിലുകള്‍പോലെ വിജൃംഭിച്ചുകിടന്നു. എന്നെ അവര്‍ക്ക് നിഷ്പ്രയാസം ഒരു കൈകൊണ്ട് തൂക്കിയെടുത്ത് ആകാശത്തിലേക്ക് വലിച്ചെറിയുവാന്‍ കഴിയും. അവരുടെ ഉയരവും ശരീരബലവും കണ്ണുകളിലെ ദാര്‍ഢ്യവും ഭയപ്പെടുത്തുന്നതായിരുന്നു...

ഇതുപോലുള്ളവര്‍ ഇറങ്ങുന്ന കളിക്കളത്തില്‍ എങ്ങനെ ഒന്നൂതിയാല്‍ പറന്നുപോകുന്ന നമ്മുടെ പാവം കളിക്കാര്‍ക്ക് ഇറങ്ങി കളിക്കാന്‍ കഴിയും?

ലോകകപ്പ് ഫുട്ബോള്‍ കിക് ഓഫ് ചെയ്യുമ്പോള്‍ നമ്മള്‍ എന്നത്തെയും പോലെ കാഴ്ചക്കാര്‍ മാത്രമായിരിക്കും....
*
എം മുകുന്ദന്‍

'ദൈവിക ജനാധിപത്യ'ത്തിന്റെ മോഹഭംഗങ്ങള്

"ഇസ്ളാമിക സമ്പ്രദായത്തിലുള്ള ഭരണകൂടത്തിന് പുതിയ വല്ല പേരും കൊടുക്കാമെങ്കില്‍ ദൈവികജനാധിപത്യം എന്നായിരിക്കും ഞാന്‍ നാമകരണം ചെയ്യുക. എന്തെന്നാല്‍ അതില്‍ ദൈവത്തിന്റെ ആധിപത്യത്തിനും മേല്‍ക്കോയ്മക്കും വിധേയമായിക്കൊണ്ടുള്ള ഒരു നിയന്ത്രിത ജനാധിപത്യം മുസ്ളിം ബഹുജനത്തിന് വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്.'' അബ്ദുല്‍ അഅ്ലാ മൌദൂദിയുടെ 'ഇസ്ളാമിന്റെ രാഷ്ട്രീയ സിദ്ധാന്തം' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലഘു പുസ്തകത്തില്‍നിന്നുള്ള (ഐ പി എച്ച്) ഉദ്ധരണിയാണിത്. ദൈവിക ജനാധിപത്യം എന്നത് ജനകീയ ഇടപെടലുകളുടെ പരിമിതമായ സാധ്യതയാണ്. ഈ സാധ്യതപോലും മുസ്ളിങ്ങള്‍ക്കു മാത്രമായിരിക്കും. ജനാധിപത്യത്തെക്കുറിച്ചും ജനാധിപത്യ ഗവണ്‍മെന്റുകളെക്കുറിച്ചും മൌദൂദിയുടെ നിരീക്ഷണങ്ങളാണ് നയരൂപീകരണത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയെ ഏറ്റവും അധികം സ്വാധീനിച്ചിരുന്നത്. ജനാധിപത്യം, തെരഞ്ഞെടുപ്പ്, നിയമനിര്‍മാണം, പാര്‍ടി, നേതാവ് ഇതിനെക്കുറിച്ചൊക്കെ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു ജമാഅത്തെ ഇസ്ളാമി വെച്ചുപുലര്‍ത്തിയിരുന്നത്. സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന നേതാക്കന്മാരെക്കുറിച്ചുപോലും മൌദൂദിയുടെ നിരീക്ഷണം ഇങ്ങനെയാണ്: "ഒരു മനുഷ്യന് ഈ പ്രാധാന്യമൊക്കെ കല്‍പ്പിക്കപ്പെട്ടത് എന്തുകൊണ്ടാണ്? വെറുമൊരു മനുഷ്യനെ -അയാള്‍ പാര്‍ടിയുടെ പ്രാതിനിധ്യം വഹിക്കുന്നുണ്ടെങ്കിലും - ജനങ്ങളുടെ മസ്തിഷ്കങ്ങളിലും ആത്മാക്കളിലും പ്രതിഷ്ഠിക്കുക. അങ്ങനെ ആ വ്യക്തിത്വത്തിന്റെ മഹിമയും (കിബ്രിയാത്ത്), പ്രഭാവവും (ജബറൂത്) അവരുടെ രക്തത്തിലും നാഡീഞരമ്പുകളിലും സ്ഥലം പിടിപ്പിക്കുന്നതെന്തിനാണ്? ഇങ്ങനെതന്നെയാണ് മനുഷ്യന്‍ മനുഷ്യന്റെ ദൈവവും ഈശ്വരനുമായി എക്കാലത്തും രൂപാന്തരപ്പെട്ടത്.'' തെരഞ്ഞെടുപ്പുകളിലൂടെയാണെങ്കിലും മറ്റ് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയാണെങ്കിലും അധികാരസ്ഥാനത്തെത്തുന്ന മനുഷ്യനെ അംഗീകരിക്കുന്നതിന്റെ പരിധി എത്രത്തോളമായിരിക്കുമെന്നതിനെക്കുെറിച്ച് അതിന്റെ ചരിത്രത്തിലുടനീളം ആശയക്കുഴപ്പം പ്രകടിപ്പിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ളാമി. ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ സ്വീകരിക്കുന്നതുവരെ അതിലെ അംഗങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. ദൌര്‍ബല്യങ്ങള്‍ ഏറെയുണ്ടെങ്കിലും ഭാരതത്തിന്റെ ആത്മാവ് ഇവിടെ നിലനില്‍ക്കുന്ന ജനാധിപത്യമാണ്. ജനാധിപത്യ പ്രകിയയില്‍ പങ്കാളികളാവുന്നതില്‍നിന്നും അതിന്റെ അംഗങ്ങളെയും അനുയായികളെയും വിലക്കിയിരുന്ന ഒരു പൂര്‍വകാലവും ഇവര്‍ക്കുണ്ട്.

മൌദൂദിയുടെ നിരീക്ഷണങ്ങള്‍ തന്നെയാണ് ഇന്ത്യയില്‍ ജമാഅത്ത് സാഹിത്യങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഷൈക്ക് മുഹമ്മദ് കാരക്കുന്ന് എഴുതിയ 'രാഷ്ട്രീയ വിമോചനം' എന്ന ലേഖനത്തില്‍ (വിമോചനത്തിന്റെ പാത - ഐ പി എച്ച്) മൌദൂദിയുടെ വിശകലനങ്ങളെ കൂറേക്കൂടി ലളിതമായി സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. "ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കാത്ത എല്ലാ വ്യവസ്ഥകളിലും മനുഷ്യന്‍ മനുഷ്യന്റെ അടിമയായിരിക്കും. ചിലര്‍ നിയമനിര്‍മാതാക്കളും മറ്റുള്ളവര്‍ അവരുടെ ആജ്ഞാനുവര്‍ത്തികളും. നിയമനിര്‍മാണത്തിന്റെ പരമാധിപത്യം മനുഷ്യന് നല്‍കുന്ന ഏത് വ്യവസ്ഥയുടെയും അവസ്ഥ ഇതുതന്നെ''. "ജനാധിപത്യവ്യവസ്ഥയില്‍ പരമാധികാരം പാര്‍ലമെന്റിനായിരിക്കും. അഥവാ പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്. അവിടെയും (പാര്‍ലമെന്റില്‍) തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും ഇച്ഛകള്‍ക്കുമൊത്ത് നിയമം നിര്‍മിക്കപ്പെടുന്നു. ഫലത്തില്‍ രണ്ട് ഘടനയിലും മേധാവിത്വം മനുഷ്യേച്ഛയ്ക്കു തന്നെ.''

ജമാഅത്തെ ഇസ്ളാമിയുടെ 'ഇടതുപക്ഷ' രാഷ്ട്രീയം

ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി ഒരു രാഷ്ട്രീയ പാര്‍ടി രൂപീകരിക്കുമെന്നും അതിന്റെ മുന്നോടിയായി ഏതാനും മാസങ്ങള്‍ക്കകം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രഖ്യാപിക്കുമ്പോള്‍, രൂപീകരണകാലം മുതല്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന 'രാഷ്ട്രീയത്തെ' സംബന്ധിച്ച നിലപാടുകളില്‍ മാറ്റം വരുത്തിയിരിക്കുന്നുവെന്ന് വേണം അനുമാനിക്കാന്‍. നൂറുകണക്കിന് പ്രാദേശിക - ദേശീയ, മത-വര്‍ഗീയ പാര്‍ടികള്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ജമാഅത്തെ ഇസ്ളാമികൂടി രംഗപ്രവേശം ചെയ്യുന്നതോടെ, അതില്‍നിന്ന് ഭിന്നമായി എന്തെങ്കിലും ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും മനസ്സിലാക്കുന്നതില്‍ തങ്ങള്‍ക്ക് പറ്റിയ ചരിത്രപരമായ പിശക് തുറന്നുസമ്മതിക്കാനുള്ള സാമാന്യമര്യാദ അവര്‍ പ്രകടിപ്പിക്കേണ്ടതായിരുന്നു. അതിന് മുതിരാതെ അധഃസ്ഥിത- അടിസ്ഥാന വര്‍ഗത്തിന്റെ മൌലിക പ്രശ്നങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഈ ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ജനകീയ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചും അവരുയര്‍ത്തിയ മുദ്രാവാക്യങ്ങളുടെ ശബ്ദാനുകരണം നടത്തിയും കേരള രാഷ്ട്രീയത്തിലേക്ക് പിന്‍വാതില്‍ പ്രവേശം നടത്താന്‍ അവര്‍ നടത്തുന്ന പരിശ്രമങ്ങളാണ് ഇടതുപക്ഷ പ്രസ്ഥാനം തുറന്നു കാട്ടുന്നത്.

ജമാഅത്തെ ഇസ്ളാമിക്ക് എല്ലാ കാലത്തും രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് അതിന്റെ നേതൃത്വം ഇപ്പോള്‍ വിശദീകരിക്കുമ്പോള്‍ അതിന്റെ മുദ്രാവാക്യവും ഉള്ളടക്കവും എത്രത്തോളം മാറിയെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. കേരളത്തില്‍ ജനിച്ചുവീഴുന്ന ഏതൊരു കുഞ്ഞും ആദ്യം പഠിക്കുന്നത് 'ഇന്‍ക്വിലാബ് സിന്ദാബാദ്' ആയിരിക്കുമെന്ന് തെല്ല് പരിഹാസത്തോടെ ചിലരൊക്കെ പ്രചരിപ്പിക്കാറുണ്ട്. എന്തായാലും ജമാഅത്തെ ഇസ്ളാമിയുടെ മുദ്രാവാക്യങ്ങളില്‍ ഇതുണ്ടായിരുന്നില്ലെന്നാണ് നമ്മള്‍ മനസ്സിലാക്കുന്നത്. പക്ഷേ എസ് ഐ ഒ, സോളിഡാരിറ്റി എന്നീ സംഘടനകള്‍ കുറച്ചുകാലമായി ഇന്‍ക്വിലാബില്‍നിന്നാണ് തുടങ്ങുന്നത്. 'ഇന്‍ഖ്വിലാബ്' എന്ന അറബിപദത്തില്‍നിന്നാണ് ഇന്‍ക്വിലാബ് എന്ന പദം രൂപപ്പെട്ടതെന്നും അതുകൊണ്ടുതന്നെ ഇത് ജമാഅത്തെ ഇസ്ളാമിയുടെ വിദ്യാര്‍ഥി-യുവജന വിഭാഗങ്ങള്‍ക്ക് വിളിക്കാവുന്ന ഒരു രാഷ്ട്രീയമുദ്രാവാക്യമാണെന്നും വിശദീകരിക്കപ്പെടാറുണ്ട്. എന്നാല്‍ ആ മുദ്രാവാക്യം ഇന്ത്യയിലും കേരളത്തിലുമുണ്ടാക്കിയ പ്രക്ഷുബ്ധവും, വിപ്ളവോന്മുഖവുമായ ചരിത്രമുഹൂര്‍ത്തങ്ങളുടെ പങ്കുപറ്റാനുള്ള ശ്രമമായിട്ടായിരുന്നു ഇക്കൂട്ടര്‍ 'ഇന്‍ക്വിലാബ് സിന്ദാബാദ്' സ്വീകരിച്ചതെന്ന് ഇപ്പോള്‍ കുറേക്കൂടി വ്യക്തമായിരിക്കുന്നു. മുസ്ളിംലീഗ് കൈകാര്യംചെയ്യുന്ന സാമുദായിക രാഷ്ട്രീയം തങ്ങളുടെ അജന്‍ഡയിലില്ലെന്ന് ജമാഅത്തെ ഇസ്ളാമിയുടെ നേതൃത്വം അവകാശപ്പെടുമ്പോള്‍ കേരളത്തിലെ വര്‍ഗപരമായി സംഘടിപ്പിക്കപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളുടെ ശിഥിലീകരണത്തിലൂടെ കരുത്താര്‍ജിക്കുകയാണ് തങ്ങളുടെ അജന്‍ഡയെന്ന് ജമാഅത്ത് നേതൃത്വം പറയാതെ പറയുകയാണ്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ളാമി ഇടതുപക്ഷത്തിനനുകൂലമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത് എന്ന് സമ്മതിക്കുമ്പോള്‍തന്നെ പിന്തുണ നിരുപാധികമായിരുന്നുവെന്ന് കൂടി വ്യക്തമാണ്. വര്‍ഗീയ-ഫാസിസത്തിനും, സാമ്രാജ്യത്വത്തിനുമെതിരായ ഇടതുപക്ഷത്തിന്റെ സുദൃഢമായ നിലപാടുകള്‍ക്കുള്ള പിന്തുണയെന്നാണ് ജമാഅത്ത് നേതൃത്വം അതത് സമയങ്ങളില്‍ പ്രഖ്യാപിച്ചിരുന്നത്. വര്‍ഗീയതക്കും സാമ്രാജ്യത്വത്തിനുമെതിരായ നിലപാട് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ 'ഐഡന്റിറ്റി'യുടെ ഭാഗമാണെന്നിരിക്കെ ഇതിന്റെ പേരില്‍ ലഭിക്കുന്ന നിരുപാധിക വോട്ടുകള്‍ വേണ്ടെന്ന് വെക്കേണ്ട കാര്യമില്ല. പിന്തുണ പ്രഖ്യാപിക്കുമ്പോഴും ഇടതുപക്ഷത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ജമാഅത്തെ ഇസ്ളാമി മടിക്കാറില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ളിങ്ങളുടെ സംഘടിത ശക്തിയെ തകര്‍ക്കാന്‍ സിപിഐ എം ശ്രമിച്ചതുകൊണ്ടാണ് പൊന്നാനിയില്‍ യുഡിഎഫിന് വോട്ട് ചെയ്യുന്നതെന്ന് വിശദീകരിക്കപ്പെട്ടു. അതോടൊപ്പം വയനാട്ടില്‍ എം ഐ ഷാനവാസിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതിലെ സാംഗത്യം മുസ്ളിങ്ങള്‍ കൂടുതല്‍ പാര്‍ലമെന്റിലെത്തണമെന്നതായിരുന്നു. എം ഐ ഷാനവാസിന്റെ മുഖ്യ എതിരാളി അഡ്വ. റഹ്മത്തുള്ളയായിരുന്നുവെന്ന് കൂടി ഓര്‍ക്കുക.

ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയനിലപാടുകള്‍ കേരളത്തില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നത് കിനാലൂരിന്റെ പശ്ചാത്തലത്തിലാണ്. കിനാലൂര്‍ നന്ദിഗ്രാമിന്റെ ആവര്‍ത്തനമാകുമായിരുന്നുവെന്നാണ് ജമാഅത്തെ ഇസ്ളാമി നേതൃത്വം കൊടുക്കുന്ന സമരക്കാരും യുഡിഎഫ് നേതാക്കളും പറയുന്നത്. കിനാലൂര്‍ സംഭവത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് നന്ദിഗ്രാമിന്റെ ശില്‍പ്പികള്‍തന്നെയായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. ജമാഅത്തെ ഇസ്ളാമി, യുഡിഎഫ്, എസ്ഡിപിഐ, ഏകോപന സമിതിക്കാര്‍, ഒടുവില്‍ സംഘപരിവാര്‍, പിന്നെ മാധ്യമങ്ങളും. കേരളത്തിലെ ഏതൊരു തെരുവിലും തൊഴിലിടങ്ങളിലും കണ്ടുമുട്ടുന്ന മനുഷ്യരില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനോ, അനുഭാവിയോ ഇല്ലാതിരിക്കില്ല. അവരുടെ പച്ചയായ ജീവിതത്തിന്റെ സത്യസന്ധതയും, സദാചാരബോധവും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ വിപുലപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്. എന്നിട്ടും നന്ദിഗ്രാമിലെന്നപോലെ കിനാലൂരിലും ഒരുതരം അപസര്‍പ്പക കഥ മെനഞ്ഞുകൊണ്ടാണ് 'കിനാലൂര്‍സഖ്യം' മലയാളിക്ക് സഖാക്കളെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അതിന് മുന്നിട്ടിറങ്ങുന്നതാവട്ടെ എം ജി എസ് നാരായണനെപ്പോലുള്ള അറിയപ്പെടുന്ന ചരിത്രകാരന്മാര്‍! ഒരൊറ്റ ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കട്ടെ "കിനാലൂരില്‍ എത്തുമ്പോള്‍തന്നെ ഞങ്ങളെ എതിരേറ്റത് മുഴുക്കുടിയനായ ഒരു പാര്‍ടി പ്രവര്‍ത്തകന്‍. വല്ലാതെ അസഭ്യം പറഞ്ഞാണ് അയാള്‍ ഞങ്ങളെ വിട്ടത്. ഒരു മുന്‍വിധിയുമില്ലാതെയാണ് ഞങ്ങള്‍ വന്നത് എന്ന് എത്രപറഞ്ഞിട്ടും അയാള്‍ക്ക് മനസ്സിലായില്ല.'' (എം ജി എസ്: മാധ്യമം ദിനപത്രം മെയ് 19).

ഇടതുപക്ഷത്തിന്റെ 'നയവ്യതിയാന'ത്തില്‍ ഖിന്നരായി 'ബദല്‍ ഇടതുപക്ഷ' നിര്‍മിതി നടത്തിക്കൊണ്ടിരിക്കുന്ന സി ആര്‍ നീലകണ്ഠനെപ്പോലുള്ളവര്‍ കുറേക്കാലമായി ജമാഅത്തെ ഇസ്ളാമിക്ക് കൂട്ടായുണ്ട്. നേരത്തെതന്നെ ഇടതുപക്ഷമുദ്രാവാക്യങ്ങളുടെ ശബ്ദാനുകരണത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ജമാഅത്തിന്റെ സമരങ്ങളില്‍ 'ഇടതുപക്ഷ കെട്ടുകാഴ്ച'കളായി ഇവര്‍ അവതരിപ്പിക്കപ്പെടാറുണ്ട്.

സി ആര്‍ നീലകണ്ഠന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. "മുഖ്യധാരാ കക്ഷികള്‍ കൈയാഴിഞ്ഞ ഒട്ടനവധി ജനകീയ സമരങ്ങളെ സോളിഡാരിറ്റി പിന്താങ്ങുന്നുണ്ട്. ചെങ്ങറ,മൂലമ്പിള്ളി, പ്ളാച്ചിമട, ദേശീയപാത വികസനം, കരിമണല്‍ ഖനനം, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ സമരങ്ങളിലെല്ലാം അവരോടൊപ്പംനിന്ന ഒരാളാണ് ഞാന്‍'' (മാധ്യമം മെയ് 16) . മേല്‍ സൂചിപ്പിക്കപ്പെട്ട വിഷയങ്ങളില്‍ ഒരു ജനകീയ ഗവണ്‍മെന്റ് കൈക്കൊണ്ട നിലപാടുകളാണ് ആ ഗവണ്‍മെന്റിന്റെ വര്‍ഗസമീപനം നിര്‍ണയിക്കുന്നതെന്ന സാമാന്യതത്വമെങ്കിലും ഇവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തത് ഇരുകൂട്ടരുടെയും പൊതുലക്ഷ്യം ഒന്നായതുകൊണ്ടാണ്. അത് കേരളത്തിലെ സംഘടിത ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കുക എന്നത് മാത്രമാണ്. സമീപകാല സംഭവങ്ങള്‍ ഈ യാഥാര്‍ഥ്യം കൂടുതല്‍ തെളിമയോടെ വെളിച്ചത്തുകൊണ്ടുവരുന്നു. പ്രശ്നങ്ങളോട് ഇവരെടുക്കുന്ന അവസരവാദപരമായ നിലപാട് ഇവരുടെ ഇടതുപക്ഷ വിരുദ്ധമുഖം കൂടുതല്‍ വ്യക്തമാക്കപ്പെടുന്നു. വയനാട്ടിലെ ആദിവാസി ഭൂപ്രശ്നത്തില്‍ എം പി വീരേന്ദ്രകുമാര്‍ ഒരു പ്രധാന കണ്ണിയാണെന്ന് ജനം വിശ്വസിച്ചുതുടങ്ങിയതോടെ ഈ വിഷയം ഇപ്പോള്‍ ഇവരുടെ അജന്‍ഡയിലില്ല. സമീപകാലത്ത് പ്ളാച്ചിമടയിലെ സമരപ്പന്തല്‍ അടിച്ചുപൊളിച്ച അക്രമികള്‍സമരക്കാരെ കൈകാര്യം ചെയ്തപ്പോഴും ഈ 'അധഃസ്ഥിത' പ്രേമക്കാര്‍ അതിന്റെ ഏഴയലത്ത്പോലും പോയില്ല. സുനന്ദ പുഷ്കറിന്റെ വിയര്‍പ്പിന് മുപ്പതുകോടി വിലയിട്ടാല്‍ അത് അധികമാവില്ലെന്ന് സി ആര്‍ നീലകണ്ഠനെപ്പോലുള്ളവര്‍ ന്യായീകരിച്ചപ്പോള്‍ ഇവര്‍ ആര്‍ക്കുവേണ്ടി കുഴലൂത്തു നടത്തുന്നുവെന്ന് വ്യക്തമാണ്. നന്ദിഗ്രാമും സിംഗൂരും വല്ലാത്തൊരാവേശത്തോടെ ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്നവര്‍ക്ക് ഇന്ത്യയിലെ സാമാന്യ ജനങ്ങളുടെ ജീവന് മൊത്തവിലയിടുന്ന ആണവബാധ്യതാബില്ല് ഒരു ദില്ലികാര്യം മാത്രമാണ്.

കിനാലൂരിലെ നാലുവരിപ്പാതയിലൂടെ അനായാസം കേരളരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്താമെന്ന ജമാഅത്തെ ഇസ്ളാമിയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയേറ്റിരിക്കുന്നു. കോഴിക്കോട്ടുവെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയ ലീഗ് നേതാക്കള്‍ തന്നെ ജമാഅത്തെ ഇസ്ളാമിയുടെ മതരാഷ്ട്രീയ വാദവും ലീഗിന്റെ നിലപാടും ഐക്യപ്പെടുന്ന പ്രശ്നമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. മതരാഷ്ട്രീയത്തിന്റെ മുഖം മറയ്ക്കാന്‍ വര്‍ഗരാഷ്ട്രീയത്തിന്റെ മൂടുപടമണിഞ്ഞ ജമാഅത്തെ ഇസ്ളാമി ഈ വിവാദത്തിലൂടെ സ്വയം നഗ്നരാക്കപ്പെട്ടിരിക്കുന്നു.

ഒരു മുദ്രാവാക്യവും അതിന്റെ കാവ്യഭംഗികൊണ്ടോ പ്രാസഗുണംകൊണ്ടോ ഒരു സമൂഹവും ഏറ്റെടുത്തിട്ടില്ല. ഒരു കൊടിയും അതിന്റെ നിറമഹിമകൊണ്ട് ഒരു ജനതയും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടില്ല. നീതിനിഷേധത്തിന്റെ ഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവര്‍ക്കുവേണ്ടി ആത്മാര്‍ഥ സമര്‍പ്പണം ചെയ്യപ്പെടുന്നവരുടെ കണ്ഠങ്ങളില്‍ നിന്നുയരുമ്പോഴേ മുദ്രാവാക്യങ്ങള്‍ അന്വര്‍ഥമാവുകയുള്ളൂ. വാക്കുകള്‍ക്കതീതമായ പോരാട്ടങ്ങളിലൂടെ കാലത്തെ അതിജീവിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനഹൃദയങ്ങളില്‍നിന്നാട്ടിയിറക്കി ശുദ്ധികലശം നടത്താന്‍ ഒരു ബക്കറ്റ് വെള്ളവും ഒരു കുറ്റിച്ചൂലും ഒരുക്കിയവര്‍ക്ക് അത് സ്വയം തലയിലൊഴിച്ച് അപഹാസ്യരാവേണ്ടിവന്നത് കാലം അപൂര്‍വമായി മാത്രം വിധിക്കുന്ന സ്വാഭാവിക നീതിയല്ലാതെ മറ്റൊന്നുമല്ല.

ഇടതുപക്ഷ വായാടിത്തത്തിന്റെ പല്ലിന് ശൌര്യം കുറഞ്ഞിരിക്കുന്നു. അവസരവാദത്തിലൂടെ അവര്‍ പ്രതിലോമ രാഷ്ട്രീയക്കാരുടെയും മത രാഷ്ട്രീയക്കാരുടെയും വാലാണെന്ന് ഇടതുപക്ഷ സമൂഹം കൂടുതല്‍ അടുത്തറിയുന്നു. വ്യാവസായികമായി മരവിച്ചുപോയ കേരളത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രതിജ്ഞാബദ്ധത മന്ത്രി എളമരം കരീമിലൂടെ സത്യസന്ധമായി നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ സാങ്കേതിക നൂലാമാലകള്‍പോലും വിവരാവകാശ നിയമത്തിലൂടെ പുറത്തുകൊണ്ടുവരുന്നവര്‍ക്ക് കിനാലൂരിലെ ഭൂമിയുടെ അവകാശികളെക്കുറിച്ച് അന്വേഷിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്? കിനാലൂരിലെ നിര്‍ദിഷ്ട റോഡിന്റെ ഇരുഭാഗത്തും താമസിക്കുന്നവര്‍ക്കിടയില്‍ ഹിതപരിശോധന നടത്താമെന്ന ധനമന്ത്രിയുടെ നിര്‍ദേശം സ്വീകാര്യമാവാത്തതെന്തുകൊണ്ടാണ്? കേരളം മാറുന്നുവെന്ന യാഥാര്‍ഥ്യത്തിനുനേര്‍ക്ക് കണ്ണടയ്ക്കുന്നവരുടെ കണ്ണുകളില്‍ മാത്രമേ ഇരുട്ടുപരക്കുകയുള്ളൂ. ഈ മാറ്റം ക്രിയാത്മകമാണ്. നാലുവര്‍ഷം മുമ്പ് അടഞ്ഞുകിടന്നിരുന്ന മുപ്പതോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ സംസ്ഥാന ഖജനാവിന് കോടികള്‍ ലാഭമുണ്ടാക്കിക്കൊടുത്തിരിക്കുന്നു. നമ്മുടെ തൊഴില്‍ സംസ്കാരത്തിന്റെ നന്മകളെ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടും തിന്മകളെ വിട്ടുവീഴ്ചയില്ലാതെ നിരാകരിച്ചുകൊണ്ടും മുന്നോട്ടുപോവുന്ന ഈ രീതി കേരളീയ സമൂഹം സഹര്‍ഷം സ്വാഗതം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ടുതന്നെ ദൈവിക ജനാധിപത്യത്തിന്റെ സ്വപ്നകാമുകന്മാര്‍ക്ക് ഇത് മോഹഭംഗത്തിന്റെ അശുഭകാലമാവാനേ തരമുള്ളൂ.
*
അസീസ് തുവൂര്‍

ലോകം ഗാസയായി മാറുമ്പോള്



ലോകസമാധാനത്തിനും മാനവികതക്കും ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തപ്പെടുന്നത് ഇസ്രാഈലില്‍ നിന്നാണെന്ന് തെളിയിക്കുന്ന നടുക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. സയണിസ്റ്റ് ഭരണകൂട ഭീകരതയാല്‍ വളയപ്പെട്ട ഗാസ ചീന്തില്‍ പതിനഞ്ചു ലക്ഷം ജനങ്ങളാണ് അധിവസിക്കുന്നത്. അതില്‍ പത്തു ലക്ഷത്തോളം പേരും ഫലസ്തീനില്‍ നിന്ന് ഓടിപ്പോന്നവരാണ്. സുന്നി മുസ്ളിങ്ങളാണ് കൂടുതലും. അവര്‍ക്കു നേരെ എല്ലായ്പോഴും ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. അവര്‍ക്ക് വേണ്ടത്ര ഭക്ഷണമോ ശുദ്ധജലമോ ഔഷധങ്ങളോ ചികിത്സയോ വിദ്യാഭ്യാസമോ തൊഴിലോ വരുമാനമോ ലഭിക്കുന്നില്ല. ആധുനിക ലോകത്തിനു മുമ്പില്‍ ഏറ്റവും വലിയ ചോദ്യചിഹ്നമായി നിലക്കൊള്ളുന്ന ഒരു തുറന്ന ജയിലാണ് ഗാസ ചീന്ത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പരോക്ഷവും പ്രത്യക്ഷവുമായ സഹായത്തോടെ, ഫലസ്തീനിനെ സമ്മര്‍ദ്ദത്തിലും വരുതിയിലും യുദ്ധഭീഷണിയിലും കീഴ്പ്പെടുത്തി വെച്ചിരിക്കുന്ന ഇസ്രാഈലിന്റെ നടപടികള്‍ക്കെതിരെ ഫലപ്രദമായി ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഐക്യരാഷ്ട്ര സഭ പോലും. ഗാസയിലെ ജനങ്ങള്‍ക്ക് ഔഷധങ്ങളും ഭക്ഷണവും മറ്റ് അത്യാവശ്യ സഹായവസ്തുക്കളുമായി പോകുകയായിരുന്ന കപ്പല്‍ വ്യൂഹത്തെ(ഫ്ളോട്ടില) അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തികള്‍ക്കകത്തു വെച്ച് ഇസ്രാഈല്‍ നിഷ്ഠൂരമായി ആക്രമിക്കുകയും സമാധാന നോബല്‍ സമ്മാന ജേതാവ് മൈറീഡ് മഗ്യൂറെയടക്കമുള്ള സമാധാനപ്രവര്‍ത്തകരെ പരിക്കേല്‍പിക്കുകയും പത്തിലധികം പേരെ കൊന്നൊടുക്കുകയും ചെയ്തിരിക്കുന്നു. ആറു കപ്പലുകളിലായി 37 രാജ്യങ്ങളില്‍ നിന്നുള്ള 663 സമാധാന പ്രവര്‍ത്തകരാണ് പതിനായിരം ടണ്‍ സഹായവസ്തുക്കളുമായി ഗാസയിലേക്ക് പോയിക്കൊണ്ടിരുന്നത്. അഷ്ദോദ് തുറമുഖത്തെത്തി ഇസ്രാഈലിന്റെ കര്‍ശന പരിശോധനകള്‍ക്കു ശേഷം മാത്രമേ മുന്നോട്ടു പോകാവൂ എന്ന സയണിസ്റ്റ് ആജ്ഞ ലംഘിച്ചതിനെ തുടര്‍ന്നാണ് ചരിത്രത്തില്‍ തന്നെ കേട്ടു കേള്‍വിയില്ലാത്ത വിധത്തിലുള്ള അക്രമപ്രവൃത്തിയിലേക്ക് ഇസ്രാഈല്‍ സൈന്യം നീങ്ങിയത്.

ലോകരാജ്യങ്ങളില്‍ ഭൂരിഭാഗവും ഈ നിഷ്ഠൂരതയെ അപലപിച്ചും പ്രതിഷേധിച്ചും രംഗത്തു വന്നപ്പോള്‍ അമേരിക്കന്‍ ഐക്യ നാടുകള്‍ രണ്ടു ദിവസത്തോളം മൌനം പാലിച്ചുകൊണ്ട് ഇസ്രാഈലിനെ പിന്തുണക്കുകയാണ് ചെയ്തത്. ബാരക്ക് ഹുസൈന്‍ ഒബാമ എന്ന ആഫ്രോ ഏഷ്യന്‍ വംശജനും അര്‍ദ്ധ മുസ്ളിമുമായ പ്രസിഡണ്ട് അവരോധിതനായതോടെ അമേരിക്കയുടെ സാമ്രാജ്യത്വ-അക്രമ മനോഭാവത്തില്‍ മാറ്റം വന്നേക്കുമെന്ന് കരുതിയിരുന്നവരെ ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമായി ഈ മൌനം അഥവാ സമ്മതം മാറുമോയെന്ന് കാത്തിരുന്നു കാണാം. ഒബാമ മുസ്ളിങ്ങളോട് സംസാരിക്കുന്നു എന്ന പേരില്‍ കയ്റോ മുതല്‍ തൃശ്ശൂര്‍ വരെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നുകളില്‍ വിളമ്പിയ കോഴിക്കാലുകള്‍ കടിച്ചു വലിച്ചവര്‍ ഉപേക്ഷിച്ച എല്ലിന്‍ കഷണങ്ങളെങ്കിലും ഗാസയിലെ കുട്ടികള്‍ക്ക് എത്തിക്കാന്‍ ഒബാമ നോക്കികള്‍ തയ്യാറാകുമോ എന്നാണ് മനുഷ്യസ്നേഹികള്‍ക്ക് ചോദിക്കാനുള്ളത്. ഇന്ത്യന്‍ മനോഭാവവും നിരാശാജനകമായിരുന്നു. സമയബദ്ധവും നിഷ്പക്ഷവും ആധികാരികവും സുതാര്യവുമായ ഒരന്വേഷണം അതും അന്താരാഷ്ട്ര നിലവാരത്തിലുള്ളത് നടത്തി കുറ്റക്കാരെ ഉചിതമായ വിധത്തില്‍ ശിക്ഷിക്കണമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഈ മനുഷ്യവിരുദ്ധ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.

2006ലെ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഹമാസാണ് ഗാസയിലെ ഭരണം നടത്തി വരുന്നത്. ഹമാസിനോട് പ്രഖ്യാപിത യുദ്ധത്തിലാണ് തങ്ങള്‍ എന്നാണ് ഇസ്രാഈല്‍ പറയുന്നത്. അവരുടെ സഖ്യ ശക്തിയായ ഈജിപ്ത് ഗാസയുമായുള്ള അതിര്‍ത്തിയില്‍ ഉരുക്കു കൊണ്ടുള്ള കൂറ്റന്‍ മതില്‍ കെട്ടി വരുകയാണ്. ഇപ്പോഴുണ്ടായ ആക്രമണത്തെ ഈജിപ്തും നാസ സഖ്യത്തിലെ ഏക മുസ്ളിം രാജ്യമായ തുര്‍ക്കിയും ശക്തമായ ഭാഷയിലാണ് അപലപിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഇറ്റലിയും നിക്കരാഗ്വയും അയര്‍ലണ്ടും ഉള്‍പ്പെടെ വലുതും ചെറുതുമായ ലോകരാജ്യങ്ങള്‍ ഇസ്രാഈലിനെ അപലപിക്കാന്‍ മുന്നിട്ടിറങ്ങി എന്നത് നിസ്സാര കാര്യമല്ല. പതിനെട്ടു മാസങ്ങള്‍ക്കു മുമ്പ്, ഗാസയിലെ ജനങ്ങള്‍ക്കു മേല്‍ ഇസ്രാഈല്‍ നടത്തിയ കുടിലമായ ആക്രമണത്തില്‍ 1400 പേരാണ് മരിച്ചുവീണത്(ഓപ്പറേഷന്‍ കാസ്റ്റ് ലീഡ്). അന്ന് ആഗോള തലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഫലസ്തീനിനോട് ഐക്യദാര്‍ഢ്യം വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. എന്നാല്‍, ലോകരാജ്യങ്ങളിലെ ഭരണാധികാരികളും സര്‍ക്കാരുകളും ഔദ്യോഗിക കാര്യങ്ങളുമായി ഫലത്തില്‍ നിശ്ശബ്ദത പുലര്‍ത്തിപ്പോരുകയായിരുന്നു ഇത്ര നാളും. അതിലൊരു മാറ്റം, മെഡിറ്ററേനിയനിലെ ആക്രമണത്തെ തുടര്‍ന്നുണ്ടായിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ സംഗതി. ഇസ്രാഈല്‍ വര്‍ഷിച്ച വെള്ള ഫോസ്ഫറസ് ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ തൊലികള്‍ പൊള്ളിച്ചുകൊണ്ടേ ഇരുന്നപ്പോള്‍, യൂറോപ്യന്‍ യൂണിയനിലെ പല ഭരണാധികാരികളും ജെറുസലേം സന്ദര്‍ശിച്ച് ഇസ്രാഈലിന്റെ ഔദ്യോഗിക വിരുന്നുണ്ണുകയായിരുന്നു. ഇപ്പോള്‍, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കു നേരെ വരെ വെടിയുതിര്‍ക്കാന്‍ സയണിസ്റ് വേട്ടപ്പട്ടി(അതോ പേപ്പട്ടിയോ?) സന്നദ്ധമായിരിക്കുന്നു. ഇനിയും, സ്വരക്ഷക്കായുള്ള വെടിയും വേട്ടയും ഭ്രാന്തുമായി, ഇസ്രാഈല്‍ അധിനിവേശങ്ങളെ ന്യായീകരിക്കാന്‍ യൂറോപ്പിനും ലോകരാജ്യങ്ങള്‍ക്കും സാധ്യമാവുമോ? കാസ്റ്റ് ലീഡിനു ശേഷം ഇത്രയും നാള്‍ ഒരൊറ്റ രാജ്യവും ചികിത്സാ സഹായങ്ങള്‍ ഗാസയിലെത്തിച്ചിരുന്നില്ല എന്നോര്‍ക്കുക.

ലോക മാനവരാശി ഇപ്പോഴെന്താണ് ചെയ്യേണ്ടത് എന്നതിന് മെയ് 31 ആക്രമണത്തിനിടയില്‍, മാവി മാര്‍മര എന്ന തുര്‍ക്കി കപ്പലില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രസിദ്ധ സ്വീഡിഷ് എഴുത്തുകാരനായ ഹെന്നിംഗ് മാങ്കെല്‍ പറഞ്ഞതു തന്നെയാണ് ഉത്തരം. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വെറിയന്‍ ഭരണകൂടത്തിനെതിരെ നാം പ്രയോഗിച്ച അതേ തന്ത്രങ്ങള്‍ ഇസ്രാഈലിനെതിരെയും നടത്തണം. ഉപരോധങ്ങളല്ലാതെ മറ്റൊരു പോംവഴിയുമില്ല. ഫ്രീഡം ഫ്ളോട്ടില അത്തരം മാനുഷികൈക്യത്തിന്റെ ഉത്തമ നിദര്‍ശനമായിരുന്നു. നമ്മുടെ കാലത്ത് ജീവിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ ക്രൂരതക്കും ഒറ്റപ്പെടുത്തലിനും സര്‍ക്കാരുകളുടെ സ്വാര്‍ത്ഥതകള്‍ക്കും വിധേയമാക്കി ഇല്ലാതാക്കുന്ന മനോഭാവത്തോടുള്ള അഹിംസയിലധിഷ്ഠിതമായ ഉജ്വലമായ ചെറുത്തുനില്‍പായിരുന്നു ആ കപ്പല്‍ വ്യൂഹം. വെറുതെയല്ല, ഇസ്രാഈലിനെ അത് വല്ലാതെ പ്രകോപിപ്പിച്ചത്. ഗാസയിലെ നിസ്സഹായരായ പതിനഞ്ചു ലക്ഷം ജനങ്ങളെ തുറന്ന ജയിലിലിട്ട് വംശഹത്യയിലേക്ക് നയിച്ചിരുന്ന ഇസ്രാഈല്‍, ഇപ്പോള്‍ വിവിധ ഭൂഖണ്ഡങ്ങളിലെ മുപ്പതിലധികം രാജ്യങ്ങളിലെ നൂറു കണക്കിന് മനുഷ്യാവകാശപ്രവര്‍ത്തകരെയാണ് ആക്രമിച്ചിരിക്കുന്നത്. അതായത്, സയണിസ്റ് ഭരണകൂട ഭീകരര്‍ ലോകത്തെ തന്നെയാണ് ആക്രമിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, അലി അബുനിമാഹിനെപ്പോലുള്ള നിരീക്ഷകര്‍, ഈ ദിവസം ലോകം ഗാസയായി മാറി എന്നു വ്യാഖ്യാനിച്ചത്.

ഇസ്രാഈലിനും അവരെ സംരക്ഷിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമെതിരായ വിപുലമായ ജനകീയ ഐക്യമുന്നണി ലോകവ്യാപകമായി കെട്ടിപ്പടുക്കുക എന്നതാണ് അടിയന്തിരമായി നിര്‍വഹിക്കേണ്ട കര്‍ത്തവ്യം. ദിവസേന ഏഴു ദശലക്ഷം ഡോളര്‍ വിലക്കുള്ള ആയുധക്കൂമ്പാരങ്ങളാണ് അമേരിക്ക ഇസ്രാഈലിന് കൊടുത്തുകൊണ്ടിരിക്കുന്നത്. 118 അംഗരാഷ്ട്രങ്ങളുള്ള ചേരി ചേരാ പ്രസ്ഥാനം, 56 അംഗങ്ങളുള്ള ഇസ്ളാമിക് കോണ്‍ഫറന്‍സ് സംഘടന, 22 രാജ്യങ്ങളുള്ള അറബ് ലീഗ്, എന്നീ രാഷ്ട്ര മുന്നണികളെ നോക്കുകുത്തികളാക്കിക്കൊണ്ട് അമേരിക്കയും ഇസ്രാഈലും ലോകത്തെ തങ്ങളുടെ തോക്കിന്‍ മുനയില്‍ പേടിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു എന്നതാണ് വാസ്തവം.

ജൂണ്‍ ഒന്നാം തീയതി ഉഗാണ്ടയിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി റിവ്യൂ സമ്മേളന വേദിയില്‍ ഒത്തു ചേര്‍ന്ന മുപ്പതോളം എന്‍ ജി ഒ കള്‍ സംയുക്തമായി അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ വെച്ചിരിക്കുന്ന അടിയന്തിരാവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സമരങ്ങളും സമ്മര്‍ദ്ദങ്ങളും ഐക്യദാര്‍ഢ്യങ്ങളും ഇടവേളകളില്ലാതെ നടത്തുക എന്നതു മാത്രമാണ് നമുക്കു മുമ്പിലുമുള്ള പോംവഴി. അവരുടെ സംയുക്ത പ്രസ്താവനയിലെ പ്രധാന നിര്‍ദേശങ്ങളിവയാണ്: നിയമവിരുദ്ധമായി അടച്ചിട്ട ഗാസ ചീന്ത് തുറന്നിടുകയും ലോകവുമായുള്ള ബന്ധം പുനസ്ഥാപിക്കുകയും ചെയ്യുക; അധിനിവേശ ഫലസ്തീന്‍ പ്രവിശ്യകളിലെ പരിതസ്ഥിതികളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ വിശദമായ പരിശോധന നടത്തുക; ഇസ്രാഈല്‍ നടത്തുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള തുടര്‍ച്ചയായ ക്രിമിനല്‍ നിയമലംഘനങ്ങള്‍ എന്തുകൊണ്ട് ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന പ്രശ്നം ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിനു മുമ്പാകെ സെക്രട്ടറി ജനറല്‍ തന്നെ വിശദീകരിക്കുകയും ആഗോള നിയമങ്ങള്‍ പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക; ഇതു പ്രകാരം യു എന്‍ സുരക്ഷാ കൌണ്‍സില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക്(ഐ സി സി) കേസ് റഫര്‍ ചെയ്യുക; ഇതിനെ തുടര്‍ന്ന് ഐ സി സിയിലെ അംഗരാഷ്ട്രങ്ങള്‍ നയതന്ത്രപരവും നിയമനിര്‍വഹണപരവുമായ നീക്കങ്ങളിലൂടെ അധിനിവേശ ഫലസ്തീന്‍ പ്രവിശ്യകളില്‍ നിയമവും നീതിയും മനുഷ്യാവകാശങ്ങളും നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക; മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു എന്‍ ഹൈക്കമ്മീഷണര്‍ ഗാസ ചീന്തില്‍ അടിയന്തിര സന്ദര്‍ശനം നടത്തുക; അന്താരാഷ്ട്ര നീതി നിര്‍വഹണ/അന്വേഷണ സംവിധാനങ്ങളോട് ഇസ്രാഈല്‍ പരിപൂര്‍ണമായി സഹകരിക്കേണ്ടതാണ്.

ഈ ആവശ്യങ്ങള്‍ അസാധ്യവും പരുക്കനുമായി തോന്നിപ്പിക്കാമെങ്കിലും അവക്കു വേണ്ടി പൊരുതിയില്ലെങ്കില്‍ ഫലസ്തീനിലെ കുട്ടികളും സ്ത്രീകളും രോഗികളും വൃദ്ധരുമടക്കമുള്ള മുഴുവന്‍ ജനങ്ങളുടെയും കുരുതിയുടെ മുകളില്‍ കെട്ടിപ്പടുക്കപ്പെട്ട ഒന്നായിരിക്കും ലോകത്തിന്റെ വര്‍ത്തമാനവും ഭാവിയും എന്നതുറപ്പാണ്.
*
ജി. പി. രാമചന്ദ്രന്‍

സ്വത്വരാഷ്ട്രീയത്തിന്റെ വെല്ലുവിളി നേരിടുക

സ്വത്വരാഷ്ട്രീയം ലോകമാകെ വ്യാപിച്ചിരിക്കുന്നു. ഗോത്രം, ലിംഗം, ജാതി, മതം, വംശം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക സ്വത്വത്തില്‍പ്പെടുന്ന ജനങ്ങള്‍ രാഷ്ട്രീയമായി അണിചേരുകയും പ്രവര്‍ത്തിക്കുകയും വേണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ളതാണ് സ്വത്വരാഷ്ട്രീയം. ഒരു പ്രത്യേക സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളും അടിച്ചമര്‍ത്തലുകളുമാണ് അവരുടെ കൂട്ടായ സ്വത്വബോധത്തിന് അടിസ്ഥാനമാവുന്നത്. ഈ കൂട്ടായ സ്വത്വബോധമാണ് സ്വത്വരാഷ്ട്രീയത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നത്.

എവിടെയൊക്കെ സ്വത്വരാഷ്ട്രീയം കടന്നുവരുന്നുവോ അവിടെയൊക്കെ അത് വര്‍ഗാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിനെതിരായി നില്‍ക്കുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ താത്വികന്മാര്‍ അവകാശപ്പെടുന്നത് ഒരു സ്വത്വവിഭാഗം അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ മനസ്സിലാക്കുവാന്‍ ആ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു മാത്രമേ കഴിയൂ എന്നാണ്. ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍ മറ്റുള്ളവരെ ഭാഗഭാക്കാക്കുവാന്‍ കഴിയില്ല, കാരണം അവര്‍ക്ക് ആ അനുഭവമില്ല. അതിനാല്‍ ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടുന്നു. ഇത് അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായ എല്ലാ പോരാട്ടങ്ങളെയും ഭിന്നിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നു. ഒരു ഐക്യപ്പെട്ട പൊതുപ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കാനുള്ള സാധ്യതയെ അത് ഒഴിവാക്കുന്നു. ഉദാഹരണത്തിന്, വര്‍ണ്ണവിവേചനം അനുഭവിക്കുന്നവര്‍ക്കു മാത്രമേ അതിനെതിരായി പോരാടാനാവൂ. 1960-കളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്നതുപോലെ കറുത്തവര്‍ഗക്കാരും വെള്ളക്കാരായ പുരോഗമനേച്ഛുക്കളും യോജിച്ച് ഒരു പൊതു പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാധ്യതയെ അതൊഴിവാക്കുന്നു.

മുതലാളിത്തവും ഭരണവര്‍ഗങ്ങളും നടത്തുന്ന വര്‍ഗപരമായ ചൂഷണം എന്ന സങ്കല്‍പ്പനത്തെ സ്വത്വരാഷ്ട്രീയം തള്ളിക്കളയുന്നു. അവരെ സംബന്ധിച്ചിടത്തോളം വര്‍ഗമെന്നത് മറ്റു നിരവധി സ്വത്വങ്ങളില്‍ ഒന്നുമാത്രമാണ്.

ചൂഷണത്തെ ഒരു വസ്തുനിഷ്ഠ പ്രതിഭാസമായും ചൂഷണം ചെയ്യപ്പെടുന്നു എന്ന ബോധത്തെ അതനുഭവിക്കുന്ന വ്യക്തിയുടെ ആത്മനിഷ്ഠതയെ ആസ്പദമാക്കിയ ഒന്നായും കാണുന്ന മാര്‍ക്സിസത്തില്‍നിന്ന് വിഭിന്നമായി സ്വത്വരാഷ്ട്രീയം അടിച്ചമര്‍ത്തലിനെ അതനുഭവിക്കുന്ന വ്യക്തിയുടെ ആത്മനിഷ്ഠതയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നായാണ് കാണുന്നത്.

സ്വത്വരാഷ്ട്രീയത്തിന്റെ മാനദണ്ഡമനുസരിച്ച് തൊഴിലാളിവര്‍ഗത്തിനെത്തന്നെ സ്ത്രീ-പുരുഷന്‍, ദളിത് അല്ലെങ്കില്‍ ജാതിസ്വത്വങ്ങള്‍, ഭാഷാ ദേശീയ ജനവിഭാഗങ്ങള്‍, നരവംശ വിഭാഗങ്ങള്‍ എന്നിങ്ങനെ അവ നിര്‍മ്മിക്കാനാവും. തൊഴിലാളിവര്‍ഗം, മറ്റു വര്‍ഗങ്ങളായ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ മുതലായ വര്‍ഗ വിഭാഗങ്ങള്‍ എന്നതിന്റെ നിഷേധമാണ് ഇത് അര്‍ത്ഥമാക്കുന്നത്.

സ്വത്വരാഷ്ട്രീയം വളര്‍ന്നുവരുന്നതിന്റെ പശ്ചാത്തലം

സ്വത്വരാഷ്ട്രീയമെന്നത് ആപേക്ഷികമായി പറഞ്ഞാല്‍ ഈയടുത്തകാലത്ത് ഉയര്‍ന്നുവന്ന ഒരു പ്രതിഭാസമാണ്. 1970-കളുടെ ആദ്യംവരെ സ്വത്വരാഷ്ട്രീയമെന്ന സങ്കല്‍പ്പനം ഉണ്ടായിരുന്നില്ല. എണ്‍പതുകള്‍ മുതലാണ് സ്വത്വരാഷ്ട്രീയത്തിന് പ്രാമാണ്യത കൈവന്നത്. ധനമുതലാളിത്തം കത്തിച്ചുവിട്ട സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് 1980-കളിലുണ്ടായ മുന്നേറ്റവും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയുമാണ് സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്ക് പശ്ചാത്തലമായി പ്രവര്‍ത്തിച്ചത്. ആഗോളവല്‍ക്കരിക്കപ്പെട്ട ധനമൂലധനത്താല്‍ നിയന്ത്രിക്കപ്പെടുന്ന മുതലാളിത്തവും വിവര വിനിമയ സാങ്കേതികവിദ്യയില്‍ സാങ്കേതികവിദ്യ വരുത്തിയ മാറ്റങ്ങളും അതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുമുണ്ടാക്കി. ആഗോളധനമൂലധനത്തിന്റെ ഈ ഘട്ടത്തോടൊപ്പം തന്നെയാണ് സോഷ്യലിസത്തിന് തിരിച്ചടിയേല്‍ക്കുകയും സോവിയറ്റ് യൂണിയന്‍ ശിഥിലീകരിക്കപ്പെടുകയും ചെയ്തത്. ചൂഷണത്തില്‍ നിന്നുള്ള മാനവരാശിയുടെ വിമോചനം എന്ന സാര്‍വ്വദേശീയ ലക്ഷ്യവും ചൂഷണത്തിനടിസ്ഥാനമായി വര്‍ത്തിക്കുന്ന മുതലാളിത്ത വ്യവസ്ഥക്കെതിരായി എല്ലാ വിഭാഗത്തിലുംപെട്ട അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യത്തിന് വേണ്ടി വാദിക്കുന്ന സിദ്ധാന്തവും ദുര്‍ബലപ്പെടുന്നതിലേക്ക് ഇത് നയിച്ചു.

സോഷ്യലിസത്തിനും സാര്‍വ്വത്രിക ലക്ഷ്യമായ സ്വാതന്ത്ര്യത്തിനും ഏറ്റ തിരിച്ചടി സങ്കുചിതവും വിഭാഗീയവുമായ സ്വത്വബോധത്തിന്റെയും പിന്തിരിപ്പന്‍ സങ്കുചിത ദേശീയവാദ ചിന്താഗതിയുടേയും വളര്‍ച്ചക്കിടയാക്കി. യൂഗോസ്ളാവിയയുടെ നാടകീയമായ തകര്‍ച്ചയില്‍ വംശീയ സ്വത്വരാഷ്ട്രീയത്തിന്റെയും ഭ്രാതൃഹത്യ പരമായ ഭിന്നിപ്പുകളുടെയും വളര്‍ച്ച കാണാവുന്നതാണ്. മുന്‍ സോവിയറ്റ് യൂണിയനില്‍ വിവിധ ദേശീയ ജനവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായി. ലോകമാകെ തന്നെ മൌലികവാദപരവും വിഭാഗീയവുമായ ചിന്താഗതികള്‍ വളര്‍ന്നുവരുന്നതിന് അത് ഇടയാക്കി. വിവിധങ്ങളായ സ്വത്വബോധങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഭിന്നിക്കുന്നതിനെ ആഗോളധനമൂലധനം പ്രോത്സാഹിപ്പിച്ചു. ബഹുദേശീയസ്വഭാവമുള്ള രാഷ്ട്രങ്ങളുടെ ഭിന്നിപ്പും ചെറുരാജ്യങ്ങളുടെ ഉദയവും നടക്കുന്നതോടൊപ്പം തന്നെ ധനമൂലധനം അവരുടെ വിപണികളില്‍ നുഴഞ്ഞു കയറുകയും അതിന്റെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് കീഴില്‍ മുതലാളിത്ത രാഷ്ട്രങ്ങള്‍ മിച്ചത്തിലും സാമ്പത്തിക വിഭവങ്ങളിലും പ്രാപ്യത നേടിയെടുക്കുന്നതിന് വേണ്ടി അവകാശവാദമുന്നയിച്ച് മത്സരിക്കുന്ന വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഉല്പാദിപ്പിക്കപ്പെടുന്ന മിച്ചവും സാമ്പത്തിക വിഭവങ്ങളും പുരോഗമനപരമായി പുനര്‍ വിതരണം നടത്തണമെന്നാവശ്യപ്പെടുന്ന, സമുദായങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും അതീതമായ, സാര്‍വത്രികമായ ഐക്യദാര്‍ഢ്യത്തെ തടയുന്നതിന് ബഹുവിധവും വ്യത്യസ്തവുമായി മത്സരിക്കുന്ന വിഭാഗങ്ങള്‍ നിലനില്‍ക്കുന്നത് ഏതുവിധത്തില്‍ നോക്കിയാലും ഭരണവര്‍ഗങ്ങള്‍ക്ക് സൌകര്യപ്രദമാണ്. സ്വത്വരാഷ്ട്രീയം എങ്ങനെയാണ് ജനങ്ങളെ ഭിന്നിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടതാണ്. അത് വര്‍ഗപരമായ ഐക്യത്തിനെതിരായ നിഷേധാത്മകമായ ഇടപെടലായും ജനങ്ങളുടെ ഐക്യപ്രസ്ഥാനം രൂപപ്പെടുത്തുന്നതിനെതിരായ ഒരു കടമ്പയായും പ്രവര്‍ത്തിക്കുന്നു. അത് വര്‍ഗാടിസ്ഥാനത്തിലുള്ള പ്രസ്ഥാനത്തിനും രാഷ്ട്രീയത്തിനും എതിരായി ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ കൈകളിലെ ഒരു ഉപകരണമായി മാറുന്നു.

നേരത്തെ വിശദീകരിച്ചതുപോലെ സ്വത്വരാഷ്ട്രീയം സ്വാഭാവികമായിതന്നെ ഒരു സ്വത്വത്തെ 'മറ്റൊന്നില്‍' നിന്ന് വേര്‍തിരിക്കുകയും ഒഴിവാക്കി നിര്‍ത്തുകയും ചെയ്യുന്നു. 'മറ്റൊന്നില്‍' നിന്ന് വേറിട്ട് നില്‍ക്കുന്നതില്‍ നിന്നാണ് സ്വത്വം യഥാര്‍ത്ഥത്തില്‍ സ്ഥാപിക്കപ്പെടുന്നത്. വംശം, മതം, ജാതി അല്ലെങ്കില്‍ ലിംഗം എന്നിവയില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാല്‍ 'മറ്റൊന്നി'നെ ഒഴിവാക്കുകയും എപ്പോഴും എതിര്‍ക്കുകയും വേണം.

20-ാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിലാണ് പുതിയ ബൂര്‍ഷ്വാ തത്വശാസ്ത്ര പ്രവണതയായ 'ഉത്തരാധുനികത'യുടെ ഉയര്‍ച്ച ദൃശ്യമായത്. ഈ ഉത്തരാധുനിക കാഴ്ചപ്പാടാണ് സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയിലേക്ക് നയിച്ചത്. 18-ാം നൂറ്റാണ്ടില്‍ വളര്‍ന്നുവന്ന എല്ലാ പ്രബോധോദയമൂല്യങ്ങളെയും 'ഉത്തരാധുനികത' ചോദ്യം ചെയ്യുന്നു. വ്യക്തിസ്വാതന്ത്ര്യം, പുരോഗമനം, യുക്തിചിന്ത തുടങ്ങി എല്ലാ സാര്‍വ്വജനീന മൂല്യങ്ങളെയും വളര്‍ത്തിക്കൊണ്ടുവന്നത് പ്രബോധോദയഘട്ടമാണ്. 'സാര്‍വ്വജനീനമായ' എല്ലാ രാഷ്ട്രീയ സിദ്ധാന്തങ്ങളെയും ഉത്തരാധുനികത തള്ളിക്കളയുന്നു. സോഷ്യലിസം പോലുള്ള എല്ലാ സാര്‍വ്വജനീന സിദ്ധാന്തങ്ങളെയും അത് തള്ളിക്കളയുന്നു. ഒരു വ്യവസ്ഥയുടെ ഘടനയായി മുതലാളിത്തത്തെയോ സോഷ്യലിസത്തെയോ അംഗീകരിക്കുവാന്‍ ഉത്തരാധുനികത തയ്യാറാവുന്നില്ല. ചരിത്രപരമായ പുരോഗതി എന്ന സങ്കല്പനം തന്നെ നിലനില്‍ക്കുന്നില്ല എന്നും ചരിത്രത്തെ തന്നെ ആപേക്ഷികമായോ സാന്ദര്‍ഭികമായോ മാത്രമേ കാണാനാവൂ എന്നുമാണവരുടെ കാഴ്ചപ്പാട്.

ഉത്തരാധുനികത ആകെ അംഗീകരിക്കുന്നത് വ്യത്യസ്ത സ്വത്വങ്ങള്‍, വിഭിന്നതകള്‍, സംഘര്‍ഷങ്ങള്‍ എന്നിവയുടെ നിലനില്‍പ്പിനെ മാത്രമാണ്. അതിനാല്‍ ആകെ സാധ്യമായത്, ഒരു പ്രത്യേക സ്വത്വത്തിന്റെ ഭിന്നാംശങ്ങളെ അംഗീകരിക്കലും 'വ്യത്യസ്തതകള്‍' 'സ്വത്വങ്ങള്‍' എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക സമരങ്ങളും സ്വയം ഭരണാവകാശമുള്ള സാമൂഹ്യപ്രസ്ഥാനങ്ങളും മാത്രമാണ്. ഈ മാര്‍ക്സിസ്റ് വിരുദ്ധ ബൂര്‍ഷ്വാതത്വശാസ്ത്ര കാഴ്ചപ്പാടാണ് സ്വത്വരാഷ്ട്രീയത്തിനെ പ്രോത്സാഹിപ്പിക്കുന്നത്.

വംശീയതയെയോ ലിംഗപരതയെയോ അടിസ്ഥാനമാക്കിയ ചിലതരം അടിച്ചമര്‍ത്തലുകള്‍ പരിഹരിക്കപ്പെടുകയോ പരിഷ്കാരങ്ങള്‍ വരുത്തുകയോ ചെയ്താല്‍ പോലും മുതലാളിത്ത വ്യവസ്ഥ കോട്ടം കൂടാതെ നിലനില്‍ക്കപ്പെടുന്നിടത്തോളം കാലം ചൂഷണം അവസാനിപ്പിക്കാനാവില്ല എന്ന വസ്തുത മറച്ചു വെക്കുകയാണ് സ്വത്വരാഷ്ട്രീയം വാസ്തവത്തില്‍ ചെയ്യുന്നത്. ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം അംഗീകരിക്കാന്‍ സ്വത്വരാഷ്ട്രീയം തയ്യാറാകുന്നില്ല. ഭരണകൂടത്തെ നിഷ്പക്ഷവും സ്വയം ഭരണക്ഷമവുമായ ഒന്നായാണത് കാണുന്നത്.

സ്വത്വരാഷ്ട്രീയം പ്രവര്‍ത്തനരംഗത്ത് വരുന്നത് സര്‍ക്കാരിതര സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ഇപ്പോള്‍ പരിഷ്കാരപേരിട്ട് വിളിക്കുന്ന സിവില്‍ സമൂഹം എന്നിവയിലൂടെയാണ്. ഇതിനുംപുറമെ സ്വയംഭരണക്ഷമമെന്ന് വിളിക്കപ്പെടുന്ന സാമൂഹ്യപ്രസ്ഥാനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇവയില്‍ തന്നെ പല സംഘടനകളേയും ഭരണകൂടവും പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ഫണ്ട് ലഭിക്കുന്ന സംഘടനകളും പിന്തുണയ്ക്കുന്നു. വ്യത്യസ്തവും ഭിന്നാടിസ്ഥാനത്തിലുമുള്ള ഘടകങ്ങളായി പ്രവര്‍ത്തിക്കുന്ന അത്തരം എന്‍.ജി.ഒകളും സ്വയം സന്നദ്ധ സംഘടനകളും വ്യത്യസ്ത സ്വത്വങ്ങള്‍ എന്ന ബൂര്‍ഷ്വാ ആശയം പ്രചരിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുന്നു.

സ്വത്വരാഷ്ട്രീയം ഇന്ത്യയില്‍

ജാതി, മതം, ഭാഷ, വംശം, സമുദായം എന്നിവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള നിരവധി വ്യത്യസ്തതകള്‍ നിലനില്‍ക്കുന്ന ഒരു സമൂഹമാണ് ഇന്ത്യ. നമ്മുടെ സമൂഹത്തില്‍ നിരവധി തരത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലുകളുണ്ട്. അതുകൊണ്ടുതന്നെ സ്വത്വരാഷ്ട്രീയത്തിന് വളരാന്‍ അനുകൂലമായ വളക്കൂറുള്ള മണ്ണാണ് ഇന്ത്യയിലുള്ളത്.

ജാതിയാണ് സ്വത്വരാഷ്ട്രീയം വളരുന്നതിന് അടിസ്ഥാനമായിട്ടുള്ള ഒരു സ്വത്വം. സമൂഹത്തില്‍ ജാതിപരമായ അടിച്ചമര്‍ത്തലും വിവേചനവും ഉള്ളതിനാല്‍ ഈ അടിച്ചമര്‍ത്തലിന് വിധേയരാകുന്ന ജാതികളിലും സമുദായങ്ങളിലുമുള്ളവരെ അവരുടെ സ്വത്വത്തിന്റേയും അവര്‍ അനുഭവിക്കേണ്ടി വരുന്ന അടിച്ചമര്‍ത്തലിന്റെയും അടിസ്ഥാനത്തില്‍ അണിനിരത്താന്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സ്വത്വരാഷ്ട്രീയത്തിന്റെ ഒരു പൊതുവായ സ്വഭാവം വിവിധതരത്തിലുള്ള മറ്റു അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കേണ്ടി വരുന്ന ജാതികളെയോ സമുദായങ്ങളെയോ ഒഴിവാക്കി സംഘടനകളും പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുവാനാണ് അവര്‍ ശ്രമിക്കുക എന്നതാണ്.

മറ്റു പിന്നോക്ക ജാതിക്കാര്‍ക്കിടയിലും പട്ടികജാതിക്കാര്‍ക്കിടയിലും തുടര്‍ന്നും ഭിന്നരൂപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉപജാതികള്‍, വിഭാഗങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്വത്വങ്ങള്‍ രൂപപ്പെടുത്തുകയും രാഷ്ട്രീയമായ അണിചേരലിന് കരുത്തു പകരുകയും ചെയ്യുന്നു. ബി.ജെ.പി, കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ടി, ബി.എസ്.പി എന്നിവ പോലുള്ള എല്ലാ ബൂര്‍ഷ്വാ-പെറ്റിബൂര്‍ഷ്വാ പാര്‍ടികളും ജാതി-ഉപജാതി സമ്മേളനങ്ങള്‍ നടത്തിക്കൊണ്ട് പിന്തുണയാര്‍ജ്ജിക്കുവാനുള്ള ശ്രമം നടത്തുന്നു.

മതപരമായ സ്വത്വമാണ് സ്വത്വരാഷ്ട്രീയത്തിന്റെ മറ്റൊരടിസ്ഥാനം. ന്യൂനപക്ഷ വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനായി സ്വത്വരാഷ്ട്രീയം ഉപയോഗപ്പെടുത്തുന്നു. ഭൂരിപക്ഷ മതവിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ അണിചേരല്‍ നടത്തപ്പെടുന്നത് ദേശീയതയുടെ മറവിലാണ.് എന്നാല്‍ അതും ഒരു സ്വത്വരാഷ്ട്രീയം തന്നെയാണ്. ബി.ജെ.പി - ആര്‍.എസ്.എസ് ഇരട്ടകള്‍ അവരുടെ ഹിന്ദുത്വ വേദി നിലനിര്‍ത്തുന്നതിനായി ദളിതരും മറ്റുവിഭാഗങ്ങളില്‍പെടുന്നവരുമായ സ്വത്വബോധങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനായി ശ്രമിക്കുന്നു.

മറ്റൊരു തരത്തിലുള്ള സ്വത്വരാഷ്ട്രീയം വ്യാപകമായിട്ടുള്ളത് തെക്കു കിഴക്കന്‍ മേഖലകളിലാണ്. അത് വംശീയമായ സ്വത്വരാഷ്ട്രീയത്തിന്റെ രൂപത്തിലാണ്. പുതിയ തരം വംശീയസ്വത്വങ്ങള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. വിശാലമായ ഒരു കാഴ്ചപ്പാടില്ലാത്തതുമൂലം അത്തരത്തിലുള്ള സങ്കുചിത വംശീയ സ്വത്വങ്ങള്‍ മറ്റു വിഭാഗങ്ങളുമായി സംഘര്‍ഷത്തിലേക്കെത്തുന്നു. അവര്‍ ദിമാസകളോ നാഗന്മാരോ ബോഡോകളോ കര്‍ബികളോ ആവട്ടെ അന്യോന്യം എതിര്‍ക്കുകയും ഭ്രാതൃഹത്യാപരമായ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു.

വിഘടനവാദത്തിന്റെ അടിസ്ഥാനവും സ്വത്വരാഷ്ട്രീയമാണ്. ഈ പ്രക്രിയയുടെ ഭാഗമായാണ് വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രത്യേക സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള അവകാശവാദങ്ങളും വേറിട്ടുപോകല്‍ വാദവുമൊക്കെ ഉയര്‍ന്നു വന്നത്. പശ്ചിമബംഗാളിലെ ഗൂര്‍ഖലാന്റ് പ്രക്ഷോഭം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് നേപ്പാളി സ്വത്വബോധത്തെയാണ്. ഈ സമുദായങ്ങളിലെ വിദ്യാസമ്പന്നരായ പെറ്റിബൂര്‍ഷ്വാ വിഭാഗമാണ് സ്വത്വരാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കൂടുതല്‍ ഉയര്‍ന്ന അന്തസ്സ് ആഗ്രഹിക്കുന്ന പെറ്റി ബൂര്‍ഷ്വാ വിഭാഗത്തിനെയാണ് അത്തരത്തിലുള്ള രാഷ്ട്രീയ അണിചേരലുകള്‍ സഹായിക്കുന്നത്. പലപ്പോഴും അവര്‍ വ്യവസ്ഥയിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടുകയും അതിന്റെ ഭാഗമായി നേട്ടങ്ങള്‍ ഉണ്ടാക്കാനാവുകയും ചെയ്യുന്നു.

വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ അനുഭവങ്ങള്‍ കാണിക്കുന്നത് വംശീയമായ സ്വത്വരാഷ്ട്രീയത്തിന് വേരുകള്‍ ആഴ്ത്താനായാല്‍ ജനങ്ങളെ ഒരു പൊതുപ്രസ്ഥാനത്തില്‍ കൊണ്ടുവന്ന് ചൂഷണത്തിനും സാമൂഹ്യ അടിച്ചമര്‍ത്തലിനുമെതിരായ പോരാട്ടത്തില്‍ അണിനിരത്തുക എന്നത് ദുഷ്കരമായി മാറുമെന്നാണ്.

പാര്‍ടി നിലപാടും ഇടപെടലുകളും

സമൂഹത്തില്‍ വര്‍ഗപരമായ ചൂഷണവും സാമൂഹ്യമായ അടിച്ചമര്‍ത്തലും നിലനില്‍ക്കുന്നുണ്ടെന്ന തിരിച്ചറിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിലപാടാണ് സി.പി.ഐ (എം) എടുത്തിരിക്കുന്നത്. നമ്മുടെ രാജ്യത്ത് നിലവിലുള്ള സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മുതലാളിത്തപരവും അര്‍ദ്ധഫ്യൂഡലുമായ വര്‍ഗചൂഷണം നിലനില്‍ക്കുന്നതോടൊപ്പം തന്നെ ജാതി, വംശം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെ വിവിധ രൂപങ്ങളും നിലനില്‍ക്കുന്നുണ്ട്. വര്‍ഗപരമായ ചൂഷണത്തിലൂടെ ഭരണവര്‍ഗങ്ങള്‍ മിച്ചം പിഴിഞ്ഞെടുക്കുന്നതോടൊപ്പം തന്നെ അവരുടെ മേധാവിത്വം നിലനിര്‍ത്തുന്നതിനായി വിവിധ രൂപത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലുകളെയും ഉപയോഗിക്കുന്നു. അതിനാല്‍ ചൂഷണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായി ഉള്ള രണ്ടു തരത്തിലുള്ള പോരാട്ടങ്ങളും ഒരേ സമയം തന്നെ നടത്തേണ്ടതുണ്ട്.

അതുകൊണ്ടാണ് വര്‍ഗസമരം നടത്തുന്നതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ കൊടുത്തതോടൊപ്പം തന്നെ ജാതി അടിസ്ഥാനത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലിനും മറ്റ് അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായി ഉള്ള സമരം നടത്തേണ്ടതുണ്ടെന്നതിന് ഊന്നല്‍ നല്‍കിയത്.

ആഗോളധനമൂലധനത്തിന് മേല്‍ക്കൈ ലഭിക്കുകയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണം രൂപപ്പെടുകയും ചെയ്തതോടെ ഭരണവര്‍ഗങ്ങള്‍തന്നെ സ്വത്വരാഷ്ട്രീയത്തെയും അവരുടെ പ്രസ്ഥാനങ്ങളെയും വന്‍തോതില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. അത്തരം പ്രസ്ഥാനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലെ ഒരു വിഭാഗം പെറ്റി ബൂര്‍ഷ്വാസിയെ അധികാരഘടനയുടെ ഗോവണിപ്പടികളില്‍ കയറിപ്പറ്റുന്നതിന് സഹായിക്കുന്നു.

സ്വത്വരാഷ്ട്രയീത്തിന്റെയും അവ പെറ്റു വളര്‍ത്തുന്ന സങ്കുചിത പ്രസ്ഥാനങ്ങളുടെയും വൈവിധ്യത ഇന്ത്യയിലെ ഭരണവര്‍ഗത്തെ തെല്ലുപോലും അലോസരപ്പെടുത്തുന്നില്ല. സ്വത്വരാഷ്ട്രീയവുമായി ബന്ധം പുലര്‍ത്താനും അവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുമാണ് അവര്‍ താല്‍പര്യം കാണിക്കുന്നത്. ഇതിന്റെ മറുവശമെന്നോണം സ്വത്വരാഷ്ട്രീയം തൊഴിലാളി വര്‍ഗത്തിന്റെ ഐക്യം തകര്‍ക്കുകയും വ്യവസ്ഥക്കെതിരായി വളര്‍ന്നു വരേണ്ട വിപുലമായ ജനകീയ ഐക്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നവലിബറല്‍ ഭരണവ്യവസ്ഥയ്ക്കു കീഴില്‍ നടമാടുന്ന ഭീകരമായ അസമത്വത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിട്ടുകൊണ്ടാണ് അവര്‍ ഇത് നിര്‍വഹിക്കുന്നത്. അതോടൊപ്പം തന്നെ ആഗോളധനമൂലധനവും, വന്‍കിട കോര്‍പ്പറേറ്റ് മൂലധനവും അതിന്റെ ഉപകരണങ്ങളായ ലോകബാങ്ക് ഐ.എം.എഫ്, ഡബ്ളിയു.ടി.ഒ എന്നിവയും വന്‍കിട മുതലാളിത്തവും മൂലധനവാഴ്ചയ്ക്ക് അനുയോജ്യമായ വിധം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കാണുന്നതിന് അവര്‍ തയ്യാറാവുന്നില്ല.

ജാതി സ്വത്വവാദരാഷ്ട്രീയത്തെക്കുറിച്ച് 19-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം താഴെ പറയും പ്രകാരം പറഞ്ഞിരുന്നു.

"ജാതി സ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണം വളര്‍ന്നു വരുന്നതുമൂലം ഗുരുതരമായ ഒരു വെല്ലുവിളി ഇന്ന് ഉയര്‍ന്നുവരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികള്‍ ജാതി സ്വത്വത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനും ജാതികൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാനും ശ്രമം നടത്തുകയാണ്. എല്ലാ സമുദായങ്ങളിലുംപെട്ട മര്‍ദ്ദിത വിഭാഗങ്ങളുടെ അതിവിശാലമായ വേദിയും ഇടതുപക്ഷജനാധിപത്യവേദിയും കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ജാതി അടിസ്ഥാനത്തിലുള്ള ഈ അണിനിരത്തലുകള്‍ ഗൌരവമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ദളിതരുടെയും വിവിധ പിന്നോക്ക വിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെയും സാമൂഹിക അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ പാര്‍ടി സമൂര്‍ത്തമായി ഏറ്റെടുക്കണം. വര്‍ഗപരമായ പ്രശ്നങ്ങളും സാമൂഹികമായ പ്രശ്നങ്ങളും ഒന്നിച്ച് ഏറ്റെടക്കുന്നതുമൂലം ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ നമുക്ക് നേരിടാനാകും.''

ജാതിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സാമൂഹ്യ അടിച്ചമര്‍ത്തല്‍ എന്ന വിഷയത്തെ വര്‍ഗപ്രശ്നങ്ങളുമായി സംയോജിപ്പിക്കുന്നതില്‍ പാര്‍ടി എടുക്കേണ്ട നിലപാട് ഇതായിരിക്കണം.

പാര്‍ടി സാമൂഹ്യ പ്രശ്നങ്ങള്‍ നേരിട്ടുതന്നെ ഏറ്റെടുക്കണം. സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ മനോഗതികളുമായി താദാത്മ്യം പ്രാപിക്കുന്നതിനെകുറിച്ച് 18-ാം പാര്‍ടി കോണ്‍ഗ്രസ് പാര്‍ടിയോട് ആഹ്വാനം ചെയ്തിരുന്നു. ഇതില്‍ ഒരു ജനാധിപത്യപരമായ ഉള്ളടക്കമുണ്ട്. സ്ത്രീകള്‍ അനുഭവിച്ചു വരുന്ന ലിംഗപരമായ വിവേചനവും അടിച്ചമര്‍ത്തലും, ദളിതുകളും പിന്നോക്ക ജാതിക്കാരും അനുഭവിക്കുന്ന ജാതീയ വിവേചനം, ഗോത്രവര്‍ഗജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വിവേചനം ഇതൊക്കെ പാര്‍ടി തന്നെ നേരിട്ടേറ്റെടുക്കുകയും പോരാട്ടങ്ങള്‍ നടത്തുകയും വേണം.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും സാമൂഹ്യമായി അടിച്ചമര്‍ത്തലിന് വിധേയമാക്കപ്പെടുകയും ചെയ്യുന്ന സമുദായങ്ങളില്‍ നിന്നും ജനവിഭാഗങ്ങളില്‍ നിന്നുമാണ് സ്വത്വരാഷ്ട്രീയത്തിന് അനുകൂലമായ പ്രതികരണം ലഭ്യമാവുന്നത് എന്ന കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. സ്വന്തം വാസസ്ഥലവും സംസ്കാരവും ജീവിതരീതികളും നാശവിധേയമായിക്കൊണ്ടിരിക്കുന്ന ഗോത്രസമുദായങ്ങളുടെ സ്വത്വബോധത്തിന്റെ പ്രശ്നം പ്രാധാന്യമര്‍ഹിക്കുന്നു. അതുകൊണ്ടാണ് പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസ് ഇത്തരം സാമൂഹ്യപ്രശ്നങ്ങള്‍ പാര്‍ടി ഏറ്റെടുക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്.

അവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സമരങ്ങള്‍ എന്നിവയൊക്കെ വര്‍ഗസമരവുമായി കണ്ണി ചേര്‍ക്കുക വഴി ജനാധിപത്യപ്രസ്ഥാനത്തിന്റെ വിശാല വേദി രൂപപ്പെടുത്താനും അതുവഴി സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും നമുക്ക് കഴിയും.

സര്‍ക്കാരിതര സംഘടനകള്‍ സ്വത്വരാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനുള്ള ഒരു മുഖ്യോപാധിയായി മാറിയിരിക്കുന്നു. പൊതുവായി ഉയര്‍ന്നു വരേണ്ട പൊതുപ്രസ്ഥാനങ്ങളെ സ്വയം ഭരണ സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തകര്‍ത്തും ഇടതുപാര്‍ടികളടക്കമുള്ള രാഷ്ട്രീയ പാര്‍ടികളോട് എതിര്‍പ്പ് വളര്‍ത്തിക്കൊണ്ടുവന്ന് ബഹുജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ചുമാണ് അവര്‍ ഈ ജോലി നിര്‍വഹിക്കുന്നത്.

അടിച്ചമര്‍ത്തപ്പെടുന്നവരും ന്യൂനപക്ഷക്കാരുമായ ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളുടെ മുന്‍നിരയില്‍ വരുന്ന എന്‍.ജി.ഒകള്‍ വാസ്തവത്തില്‍ ചെയ്യുന്നത് സ്വത്വരാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയും പൊതുപ്രസ്ഥാനത്തില്‍ അണിനിരക്കുന്നതില്‍ നിന്ന് വിവിധ വിഭാഗം ജനങ്ങളെ അകറ്റി നിര്‍ത്തുകയുമാണ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശധന സഹായം ലഭിക്കുന്ന നിരവധി എന്‍ജിഒകള്‍ സ്വത്വരാഷ്ട്രീയത്തിന്റെ പ്രചാരകരാണ്; എന്തുകൊണ്ടെന്നാല്‍ പാശ്ചാത്യ ഫണ്ടിങ്ങ് ഏജന്‍സികളും അന്തര്‍ദേശീയ സംഘടനകളും സ്വത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുവാനാണ് ആഗ്രഹിക്കുന്നത്. ആര്‍.എസ്.എസും മറ്റ് അനവധി മൌലികവാദ സംഘടനകളും നടത്തി വരുന്ന എന്‍.ജി.ഒകള്‍ വിഭാഗീയമായ മതസ്വത്വരാഷ്ട്രീയത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. മാവോയിസ്റുകള്‍ അടക്കമുള്ള ചില തീവ്ര ഇടതുപക്ഷ സംഘടനകളും ഗോത്രവര്‍ഗക്കാരെയും ദളിതുകളെയും സ്ത്രീകളെയും മറ്റു വിഭാഗങ്ങളെയും അണിനിരത്തുന്നതിന്റെ പേരില്‍ സ്വത്വരാഷ്ട്രീയത്തിന്റെ വശീകരണത്തിന് വശംവദരായിത്തീരുന്നു. പൊതുപ്രസ്ഥാനത്തില്‍ നിന്ന് അവര്‍ സംഘടിപ്പിച്ചിട്ടുള്ള ആളുകളെ മാറ്റി നിര്‍ത്താനും മറ്റിതര വിഭാഗങ്ങളെ എതിര്‍ക്കാനും സ്വത്വരാഷ്ട്രീയം ഉപയോഗപ്പെടുത്തുന്ന എന്‍.ജി.ഒകളുടെ ശ്രമത്തെ നാം പ്രതിരോധിക്കേണ്ടതുണ്ട്.

സി.പി.ഐ (എം) നെ സംബന്ധിച്ചിടത്തോളം ചൂഷിതരോ അടിച്ചമര്‍ത്തപ്പെട്ടവരോ ആയ ഒരു ജനവിഭാഗത്തെ അവരുടെ പ്രത്യേകാവശ്യങ്ങളും പ്രത്യേക വേദിയും ഉപയോഗപ്പെടുത്തി നാം സംഘടിപ്പിക്കുന്നത് അത്തരം വിഭാഗങ്ങളെ പൊതുവായ പോരാട്ടത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനായിട്ടല്ല. വാസ്തവത്തില്‍ അടിച്ചമര്‍ത്തലിന്റേതായ പ്രത്യേക വിഷയങ്ങളില്‍ അവരുടെ ബോധനിലവാരത്തെ കണക്കിലെടുത്ത് അവരെ സംഘടിപ്പിക്കുന്നതിനും അവരെ വിപുലമായ ജനാധിപത്യപ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റി തീര്‍ക്കുന്നതിനും ആയിട്ടാണ്. അവരുടെ പോരാട്ടങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന പ്രക്രിയക്കിടയില്‍ തന്നെ, ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ മുഴുവന്‍ വിഭാഗങ്ങളുടേയും യോജിച്ച പോരാട്ടത്തിലൂടെ നിലനില്‍ക്കുന്ന ചൂഷണാധിഷ്ഠിത സാമൂഹ്യ-സാമ്പത്തിക സംവിധാനവും രാഷ്ട്രീയവ്യവസ്ഥയും തകര്‍ത്തെറിഞ്ഞല്ലാതെ കൂടുതല്‍ ജനാധിപത്യപരവും നീതിപൂര്‍വകവുമായ ഒരു സമൂഹം നിര്‍മ്മിക്കാനാവില്ലെന്ന ബോധത്തിലേക്ക് അവരുടെ ബോധനിലവാരത്തെ ഉയര്‍ത്തുകയും ചെയ്യും.

എല്ലാ തരത്തിലുള്ള വിഭാഗീയവും സങ്കുചിതവുമായ സ്വത്വരാഷ്ട്രീയത്തിനെ എതിര്‍ക്കുന്നതിന് പാര്‍ടി, നേതൃത്വപരമായ പങ്ക് വഹിക്കുകയും സോഷ്യലിസ്റ് ലക്ഷ്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു പൊതുജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും.

*
പ്രകാശ് കാരാട്ട്

08 June, 2010

അനീതി

ഭോപാല്‍: വിഷവാതകം ശ്വസിച്ച് ആയിരങ്ങള്‍ പിടഞ്ഞുമരിച്ചതിന് ഉത്തരവാദികളായ ഏഴുപ്രതികള്‍ക്ക് കോടതി രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഭോപ്പാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധി കാല്‍നൂറ്റാണ്ടിനുശേഷവും വിഷവാതകചോര്‍ചയുടെ ദുരിതംപേറുന്ന ഭോപ്പാല്‍ ജനതയെയും അവര്‍ക്കായി പതിറ്റാണ്ടുകള്‍ കോടതി കയറിയ മനുഷ്യാവകാശ പ്രവര്‍ത്തകരെയും തീര്‍ത്തും നിരാശരാക്കി.

ലോകത്തുണ്ടായ ഏറ്റവും വലിയ വ്യാവസായികദുരന്തമായി കരുതുന്ന ഭോപാലിലെ വിഷവാതകചോര്‍ചയെ തുടര്‍ന്ന് ഇരുപതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 എ (അശ്രദ്ധമൂലം മരണത്തിനിടയാക്കുക), 304 രണ്ട് (കൊലപാതകത്തിന് തുല്യമല്ലാത്ത ശിക്ഷാര്‍ഹമായ നരഹത്യ), 336, 337, 338 (കുറ്റകരമായ അശ്രദ്ധ) എന്നീ വകുപ്പുകള്‍ മാത്രമാണ് കൂട്ടക്കുരുതിക്ക് ഇടയാക്കിയവര്‍ക്കെതിരെ ചുമത്തിയത്. കേസിലെ ഒന്നാം പ്രതിയും അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ ചെയര്‍മാനുമായ വാറന്‍ ആന്‍ഡേഴ്സനെതിരെ വിധിയില്‍ പരാമര്‍ശമൊന്നുമില്ല. വിചാരണയ്ക്കിടെ അമേരിക്കയിലേക്കുകടന്ന ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചില്ല.

23 വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മോഹന്‍ പി തിവാരിയാണ് വിധി പറഞ്ഞത്. യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് (യുസിഐഎല്‍) മുന്‍ ചെയര്‍മാന്‍ കേശുബ് മഹിന്ദ്ര, യുസിഐഎല്‍ മുന്‍ എംഡി വിജയ് ഗോഖലെ, മുന്‍ വൈസ് പ്രസിഡന്റ് കിഷോര്‍ കാംദര്‍, വര്‍ക്സ് മാനേജര്‍ ജെ എന്‍ മുകുന്ദ്, പ്രൊഡക്ഷന്‍ മാനേജര്‍ എസ് പി ചൌധരി, പ്ളാന്റ് സൂപ്രണ്ട് കെ വി ഷെട്ടി, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് എസ് ഐ ഖുറേഷി എന്നിവരെയാണ് ശിക്ഷിച്ചത്. യൂണിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മാതൃസ്ഥാപനവും അതിന്റെ ഏഷ്യന്‍ ശാഖയായ ഹോങ്കോങ് യുസിസിയും വിധിയില്‍ പരാമര്‍ശിക്കപ്പെട്ടില്ല. യൂണിയന്‍ കാര്‍ബൈഡിന്റെ ഇന്ത്യന്‍ കമ്പനിക്ക് വെറും അഞ്ചുലക്ഷം രൂപ പിഴ ചുമത്തി. വിവിധ വകുപ്പുകളിലായി 1750 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ വാര്‍ധക്യത്തിലെത്തിയവരാണെന്നും ഹൃദ്രോഗം അടക്കമുള്ള അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവരാണെന്നും അതിനാല്‍ ഇവര്‍ക്കെതിരെ ഐപിസി 304 പ്രകാരം ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന മനഃപൂര്‍വമുള്ള നരഹത്യ എന്ന കുറ്റം ചുമത്താനാകില്ലെന്നും ജഡ്ജി പറഞ്ഞു. ശിക്ഷ പ്രഖ്യാപിച്ചയുടന്‍ ജാമ്യാപേക്ഷ നല്‍കിയ പ്രതികള്‍ക്ക് 25,000 കെട്ടിവച്ച് ജാമ്യം നല്‍കി. വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ പ്രതികള്‍ക്ക് 30 ദിവസം അനുവദിച്ചു.

നിറഞ്ഞ കോടതിമുറിയെ സാക്ഷിനിര്‍ത്തിയാണ് 93 പേജ് വരുന്ന വിധിന്യായം വായിച്ചത്. കോടതിക്ക് ചുറ്റും കനത്ത സുരക്ഷഏര്‍പ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെയും ദുരന്തബാധിതരുടെ അഭിഭാഷകരില്‍ ചിലരെയും കോടതിയിലേക്ക് കടത്തിവിട്ടില്ല. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദുരന്തത്തിനിരയായവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വ്യക്തമാക്കി. ശിക്ഷ ചെറുതായിപ്പോയെന്നും ഏറെ വൈകിയെന്നും ഇവര്‍ പറഞ്ഞു. വിധിയില്‍ പ്രതിഷേധിച്ച് ദുരന്തത്തിനിരയായവരും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളും പ്രകടനം നടത്തി. ആന്‍ഡേഴ്സണെതിരെയാണ് ഇവര്‍ കടുത്ത മുദ്രാവാക്യം ഉയര്‍ത്തിയത്. നീതി കുഴിച്ചുമൂടിയെന്നാണ് കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്ലി പ്രതികരിച്ചത്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും കാറ്റില്‍പറത്താന്‍ കുത്തകസ്ഥാപനങ്ങള്‍ക്ക് പ്രേരണയാകുന്നതാണ് കോടതിവിധിയെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. കുറ്റക്കാരായ വിദേശികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ സിബിഐ പരാജയപ്പെട്ടതായി സിപിഐ നേതാവ് ഡി രാജ പറഞ്ഞു. വിധി വേദനാജനകം എന്നാണ് ബിജെപി പ്രതികരിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആണവബാധ്യതാ ബില്ലിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

നിയമം പ്രതികളുടെ വഴിയില്‍

ജനതയുടെ ജീവിക്കാനുള്ള അവകാശംപോലും കരിച്ചുകളഞ്ഞ ഭോപാല്‍ദുരന്തത്തിന്റെ തീവ്രത അല്‍പ്പംപോലും പ്രതിഫലിപ്പിക്കാത്തതാണ് കോടതിവിധി. ലോക വ്യവസായചരിത്രത്തിലെ ഏറ്റവും കൊടിയ ദുരന്തത്തെ വെറുമൊരു അപകടക്കേസെന്നപോലെയാണ് അന്വേഷണ ഏജന്‍സിയും നിയമപീഠവും കൈകാര്യംചെയ്തത്. രണ്ടുവര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ടു പ്രതികളും ഒരുദിവസംപോലും അഴിയെണ്ണാതെ ജാമ്യം നേടിയപ്പോള്‍ പരിഹാസ്യമായത് ജനാധിപത്യരാജ്യത്തിന്റെ നിയമസംവിധാനം.

അമേരിക്കന്‍ കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം നേടിയെടുക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടു. യൂണിയന്‍ കാര്‍ബൈഡില്‍നിന്ന് 330 കോടി ഡോളര്‍ 1985ല്‍ അമേരിക്കന്‍ കോടതിയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 1989ല്‍ കോടതിക്കുപുറത്ത് ഉണ്ടാക്കിയ ധാരണപ്രകാരം 47 കോടി ഡോളര്‍ നല്‍കാമെന്ന് യൂണിയന്‍ കാര്‍ബൈഡ് സമ്മതിച്ചു. 1992ല്‍ ഈ തുകയില്‍ ഒരുഭാഗം ദുരന്തബാധിതര്‍ക്ക് വിതരണംചെയ്തു. ബാക്കി ബാധ്യത ഏറ്റെടുക്കാന്‍ 2001ല്‍ കമ്പനി വിസമ്മതിച്ചു. ചില്ലിക്കാശുപോലും നഷ്ടപരിഹാരം ലഭിക്കാത്തവര്‍ ഏറെയാണ്. ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചത് മുന്‍ മധ്യപ്രദേശ് ഹെല്‍ത്ത് ഡയറക്ടര്‍ യോഗിരാജ് ശര്‍മയ്ക്കാണ്. ദുരന്തത്തിന് മൂന്നുമാസത്തിനുശേഷം ജനിച്ച കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിച്ചതിന്റെ 'പ്രതിഫല'മായിരുന്നു ഇത്. ദുരന്തത്തെതുടര്‍ന്ന് നടക്കാനുള്ള ശേഷിപോലും നഷ്ടപ്പെട്ട നഫീസ അലി രോഗം ചുമലിലേറ്റി അധികൃതരോട് പൊരുതി നേടിയത് വെറും 25,000 രൂപ. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച നഫീസ അലി അടുത്തിടെയാണ് മരിച്ചത്. വാതകചോര്‍ച്ചയ്ക്ക് മൂന്നുവര്‍ഷത്തിനുശേഷം ജനിച്ച ലീലാ ബായിയുടെ കുഞ്ഞിന് ശാരീരിക-മാനസിക വളര്‍ച്ച ഉണ്ടായിരുന്നില്ല. എന്നാല്‍, അപകടത്തിനുശേഷം ജനിച്ചതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നായിരുന്നു കോടതിവിധി.
(വിജേഷ് ചൂടല്‍)

ഈ വിധി ഇരകളുടെ വേദന അറിയാതെ

രാജ്യത്തെ നീതിന്യായവ്യവസ്ഥയെത്തന്നെ പരിഹാസ്യമാക്കുന്ന ഭോപാല്‍ വാതകദുരന്ത കേസ് വിധിക്കെതിരെ പ്രതിഷേധം വ്യാപകം. ദുരന്തത്തിന്റെ തീവ്രത തിരിച്ചറിയാതെയും ദുരന്തത്തിന് ഇരയായവരുടെ വേദന പരിഗണിക്കാതെയും ഉള്ളതാണ് വിധിയെന്ന് വിമര്‍ശമുയര്‍ന്നു. ദുരന്തത്തിനു ശേഷം കടുത്ത അവഗണന നേരിട്ട ഒരു ജനതയുടെ അവസാന പ്രതീക്ഷയായിരുന്നു കോടതി. എന്നാല്‍, സാധാരണക്കാരന്റെ കണ്ണീര്‍ തുടയ്ക്കുന്നതിനു പകരം, കേസില്‍ ഉള്‍പ്പെട്ട വന്‍കിടക്കാര്‍ക്ക് രക്ഷയുടെ പഴുതുകള്‍ ഒരുക്കുന്ന രീതിയിലാണ് നിയമപാലകര്‍ പ്രവര്‍ത്തിച്ചത്. വേണ്ടത്ര തെളിവ് ശേഖരിക്കുന്നതില്‍ സിബിഐ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്ന് ഭോപാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഘാടന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.
ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നമ്മുടെ രാജ്യത്തു വന്ന് ധൈര്യമായി കൊലയും മലിനീകരണവും നടത്താമെന്നും ഒരു ശിക്ഷയും ലഭിക്കില്ലെന്നുമുള്ള സന്ദേശമാണ് വിധിയെന്ന് ഭോപാല്‍ ഗ്രൂപ്പ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്‍ പ്രവര്‍ത്തക രചന ദിംഗ്ര പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനു നേരെയും കടുത്ത പ്രതിഷേധം അലയടിക്കുകയാണ്. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇനി ലോകത്തിനു മുന്നില്‍ ഏതു മുഖമാണ് കാണിക്കുകയെന്ന് ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ ഏജന്‍സിയും പ്രോസിക്യൂട്ടര്‍മാരും അനാസ്ഥ കാട്ടിയെന്നും ജഡ്ജിമാര്‍ 'റെക്കോഡിങ് യന്ത്രം' പോലെയാണ് പ്രവര്‍ത്തിച്ചതെന്നും പ്രമുഖ അഭിഭാഷകന്‍ കെ ടിഎസ് തുള്‍സി പറഞ്ഞു. കേട്ടതു മാത്രം കണക്കിലെടുക്കുന്നതിനു പകരം കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതി തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറഞ്ഞു. നീതിക്കായി അവസാന ശ്വാസംവരെ പൊരുതുമെന്ന് ഭോപാലില്‍നിന്നുള്ള സാമൂഹ്യപ്രവര്‍ത്തക റഷീദാ ബീവി പറഞ്ഞു. ആന്‍ഡേഴ്സനെ അമേരിക്കയില്‍നിന്നു വിട്ടുകിട്ടുന്നതിന് സമ്മര്‍ദം ചെലുത്താതിരുന്ന പ്രധാനമന്ത്രിയുടേത് കുറ്റകരമായ അനാസ്ഥയാണെന്ന് ദുരന്തത്തിന് ഇരയായവരുടെ അഭിഭാഷക സാധ്ന പഥക് പറഞ്ഞു. വിദേശ മൂലധനം വരുന്നത് കുറയുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ഈ കേസില്‍ ശക്തമായ നടപടികള്‍ക്ക് മുതിരാതിരുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദം കാരണം പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്ന തെളിവുകള്‍ സമ്പാദിക്കാന്‍ സിബിഐക്കായില്ല.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആണവ ബാധ്യത ബില്ലും സമാനമായ പ്രശ്നമാണ് ഉയര്‍ത്തുന്നത്. ആണവദുരന്തം ഉണ്ടായാല്‍ ആണവ വിതരണക്കാരും നിര്‍മാതാക്കളുമായ സ്വകാര്യ കമ്പനികള്‍ക്ക് ഒരു ബാധ്യതയുമില്ലെന്നും ആണവനിലയത്തിന്റെ നടത്തിപ്പുകാര്‍ ഈ ബാധ്യത വഹിക്കണമെന്നുമാണ് ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇടതുപാര്‍ടികളടക്കമുള്ള പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ കഴിഞ്ഞ മാസം ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ നഷ്ടപരിഹാരം 500 കോടി രൂപയായി നിജപ്പെടുത്തിയിട്ടുമുണ്ട്.

ഇനിയും കുടുങ്ങാതെ ആന്‍ഡേഴ്സണ്‍

ഭോപാല്‍ വാതകദുരന്തക്കേസില്‍ ഇനിയും നിയമത്തിനു കീഴടങ്ങാതെ വാറന്‍ ആന്‍ഡേഴ്സണ്‍. ഇന്ത്യയുടെ നിയമസംവിധാനത്തെ പുച്ഛിച്ച് ഇയാള്‍ അമേരിക്കയില്‍ വാഴുന്നു. ഇപ്പോള്‍ 90 വയസ്സോളം പ്രായമുള്ള ആന്‍ഡേഴ്സണ്‍ ഭോപാല്‍ വാതകദുരന്തം ഉണ്ടായപ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മേധാവിയായിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് 1984 ഡിസംബര്‍ നാലിന് അറസ്റ്റ് ചെയ്ത ആന്‍ഡേഴ്സണെ മധ്യപ്രദേശ് പൊലീസ് ജാമ്യത്തില്‍ വിട്ടു. പിന്നീടൊരിക്കലും ഇയാളെ നീതിപീഠത്തിനുമുന്നില്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായില്ല. സിബിഐ ഫയല്‍ചെയ്ത കേസില്‍ 12 പ്രതികളുടെ കൂട്ടത്തില്‍ ആന്‍ഡേഴ്സന്റെയും പേരുണ്ടായിരുന്നു. കോടതിയുടെ സമന്‍സിന് മറുപടിപോലും നല്‍കാത്ത ആന്‍ഡേഴ്സണെ 1992ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ ആന്‍ഡേഴ്സണെതിരായ കേസുകള്‍ ഭോപാല്‍ ദുരന്തക്കേസില്‍നിന്ന് വേര്‍പെടുത്തി. ദുരന്തബാധിതരുടെ സംഘടന കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് 2009 ജൂലൈയില്‍ ആന്‍ഡേഴ്സണെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍, ആന്‍ഡേഴ്സണെ അമേരിക്കയില്‍നിന്ന് വിട്ടുകിട്ടുന്ന കാര്യത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ കേന്ദ്രസര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. 19 വര്‍ഷത്തിനുശേഷം 2003 മെയിലാണ് ആന്‍ഡേഴ്സണെ വിട്ടുതരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അമേരിക്കയോട് ഔദ്യോഗികമായി അഭ്യര്‍ഥിച്ചത്. തൊട്ടടുത്തവര്‍ഷം അമേരിക്ക ഈ അപേക്ഷ നിരസിച്ചു. അതോടെ കേന്ദ്രസര്‍ക്കാര്‍ പിന്മാറി.

ഭോപാലില്‍ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ആന്‍ഡേഴ്സണ് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. പരീക്ഷണം നടത്തി മേന്മ ഉറപ്പുവരുത്താത്ത സാങ്കേതികവിദ്യ ഭോപാലിലേക്ക് അയക്കാന്‍ 1973ല്‍ അനുമതി നല്‍കിയത് ആന്‍ഡേഴ്സണാണ്. അപകടകരമായ രീതിയിലാണ് യന്ത്രസംവിധാനങ്ങളുടെ നിര്‍മാണമെന്നും തികച്ചും സുരക്ഷിതമല്ലാത്ത മേഖലയിലാണ് അത് സ്ഥാപിക്കാന്‍ പോകുന്നതെന്നും ഇയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ചെറിയ പാകപ്പിഴ പറ്റിയാല്‍ ഉണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തിയെപ്പറ്റി ബോധ്യമുണ്ടായിട്ടും യൂണിയന്‍ കാര്‍ബൈഡ് കമ്പനി പദ്ധതിയുമായി മുന്നോട്ടുപോയി. സുരക്ഷാസംവിധാനങ്ങളോ വാതകചോര്‍ച്ചയുണ്ടായാല്‍ തടയാനുള്ള സജ്ജീകരണങ്ങളോ ഒരുക്കാന്‍പോലും അവര്‍ തയ്യാറായില്ല. ചെലവുകുറയ്ക്കലിന്റെ ഭാഗമായി അത്തരം സംവിധാനം ഒഴിവാക്കാനാണ് ആന്‍ഡേഴ്സ നിര്‍ദേശിച്ചത്.

പോരാട്ടം തുടരും ഡി രഘുനാഥ്

ഭോപാല്‍ വാതകദുരന്ത കേസില്‍ കാല്‍നൂറ്റാണ്ടിനുശേഷമാണ് എട്ടുപേരെ കുറ്റക്കാരായി വിധിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധി വന്നിരിക്കുന്നത്. ഇരുപതിനായിരത്തിലേറെപേര്‍ മരിച്ച ഭോപാല്‍ദുരന്തം ലോകം കണ്ട ഏറ്റവും വലിയ വ്യാവസായികദുരന്തമാണ്. ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് വിധിയെന്നമട്ടില്‍ ചില ദേശീയമാധ്യമങ്ങള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കാവും. ദുരന്തമുണ്ടായ ശേഷമുള്ള വിവിധ സംഭവവികാസങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിമാത്രമേ ഇപ്പോഴത്തെ വിധിയെ കാണാനാകൂ. നീതിനിഷേധത്തിനുതുല്യമാണ് വൈകിയെത്തുന്ന നീതിയെന്ന ചൊല്ലിന് അടിവരയിടുന്നതാണ് ഭോപാല്‍ദുരന്തത്തിനുശേഷം അരങ്ങേറിയ സംഭവങ്ങളും ഇപ്പോഴത്തെ വിധിയും.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനും ഇന്ത്യയിലെ വ്യവസായപ്രമുഖരില്‍ മുന്‍നിരക്കാരനുമായ കേശബ് മഹീന്ദ്രയടക്കം യൂണിയന്‍ കാര്‍ബൈഡിലെ എട്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 5000 രൂപ പിഴയും രണ്ടുവര്‍ഷം തടവുമാണ് ഇവര്‍ക്ക് കിട്ടുന്ന പരമാവധി ശിക്ഷ. പ്രതികള്‍ക്കെതിരെ ചുമത്തിയ ബോധപൂര്‍വമായ നരഹത്യാകുറ്റം ഉയര്‍ന്ന കോടതി നേരത്തെ ഒഴിവാക്കിയിരുന്നു എന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. ഗുരുതരമായ ഈ കുറ്റം ഒഴിവാക്കിയതോടെ വെറുമൊരു റോഡപകടത്തിനുതുല്യമായ വിധത്തിലേക്ക് ഈ വ്യാവസായികദുരന്തത്തിലെ കോടതിനടപടി മാറുകയായിരുന്നു.

ഭോപാലില്‍ ആവശ്യമായ സുരക്ഷാസന്നാഹങ്ങളില്ലെന്ന വസ്തുത അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനും അവരുടെ ഇന്ത്യന്‍ പതിപ്പായ യുസിഐഎല്ലിനും നേരത്തെതന്നെ അറിയാമായിരുന്നു. അമേരിക്കയിലെ വിര്‍ജീനിയയിലുള്ള യൂണിയന്‍ കാര്‍ബൈഡ് പ്ളാന്റില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാസംവിധാനങ്ങളൊന്നും ഭോപാലില്‍ സ്ഥാപിച്ചിരുന്നില്ല. സുരക്ഷാ ഉപകരണങ്ങളില്‍ പലതും നിലവാരം കുറഞ്ഞതും വേണ്ടവിധം പ്രവര്‍ത്തിക്കാത്തതുമായിരുന്നു. മാത്രമല്ല ചെലവ് കുറച്ച് ലാഭം കൂട്ടുകയെന്ന ലക്ഷ്യത്തോടെ പല സുരക്ഷാസംവിധാനവും മാനദണ്ഡങ്ങളും ഒഴിവാക്കുകയും ചെയ്തു. ഈ വീഴ്ചയൊന്നും അശ്രദ്ധകൊണ്ടല്ലെന്ന് വ്യക്തമാണ്. സുരക്ഷാകാര്യങ്ങളില്‍ വന്ന വീഴ്ച യൂണിയന്‍ കാര്‍ബൈഡിന്റെ തലപ്പത്തുള്ളവര്‍ അറിഞ്ഞുതന്നെ സംഭവിച്ചതാണ്. അമിതലാഭത്തിനുവേണ്ടിയുള്ള വ്യക്തമായ ഗൂഢാലോചനയാണ് ശിക്ഷാര്‍ഹമായ നരഹത്യയിലേക്ക് കാര്യമെത്തിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇപ്പോഴത്തെ വിധിയെ എങ്ങനെയാണ് നീതിനടപ്പാക്കലായി ഭോപാലിലെ ജനങ്ങള്‍ക്കും രാജ്യത്തിനും കാണാനാവുക.

ദുരന്തസമയത്ത് യൂണിയന്‍ കാര്‍ബൈഡിന്റെ അധ്യക്ഷനായ അമേരിക്കന്‍ പൌരന്‍ വാറന്‍ ആന്‍ഡേഴ്സനാണ് ഒന്നാംപ്രതി. എന്നാല്‍, വിധിയിലെവിടെയും ഇയാള്‍ കടന്നുവരുന്നില്ല. യൂണിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മാതൃസ്ഥാപനവും അതിന്റെ ഏഷ്യന്‍ ശാഖയായ ഹോങ്കോങ് യുസിസിയും വിധിയില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ആന്‍ഡേഴ്സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയില്‍നിന്ന് ആന്‍ഡേഴ്സനെ കൈമാറി കിട്ടുന്നതിന് ഗൌരവമായ നടപടി സ്വീകരിച്ചില്ല. ആന്‍ഡേഴ്സനെ നീതിക്കുമുന്നില്‍ എത്തിക്കാമെന്ന വാഗ്ദാനം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

ഇന്ത്യയുമായുള്ള തന്ത്രപരപങ്കാളിത്തം നിലനിര്‍ത്തുന്നതിനായി ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി അമേരിക്ക പ്രകീര്‍ത്തിക്കാറുണ്ട്. എന്നാല്‍, ഇന്ത്യയുടെ നീതിന്യായസംവിധാനത്തെ അമേരിക്ക പരിഗണിക്കാറുണ്ടോ? അതോ അമേരിക്കക്കാരും ബഹുരാഷ്ട്രകുത്തകകളുമൊക്കെ ഇന്ത്യയുടെ നിയമസംവിധാനത്തിന് അപ്പുറമാണെന്നുണ്ടോ? ഒരു കേസിനുവേണ്ടി കോര്‍പറേറ്റ് ബന്ധങ്ങള്‍ അട്ടിമറിക്കേണ്ടെന്ന നിലപാട് ഇന്ത്യയും അമേരിക്കയും സൌകര്യപൂര്‍വം സ്വീകരിച്ചു എന്നതാണ് യാഥാര്‍ഥ്യം. എന്ത് സംഭവിച്ചാലും കോര്‍പറേറ്റ് ബന്ധങ്ങള്‍ക്ക് കേടൊന്നും വരരുത്. ഇന്ത്യയെ എപ്പോഴും നിക്ഷേപസൌഹൃദരാഷ്ട്രമായി വിലയിരുത്തണം. പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഭീതിയൊന്നും കൂടാതെ കുത്തകകള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം നീങ്ങാന്‍ സൌകര്യമൊരുക്കണം- ഇതൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നയം.

തങ്ങള്‍ എന്തു ഗുരുതരമായ കുറ്റംചെയ്താലും എളുപ്പത്തില്‍ രക്ഷപ്പെടാനാകുമെന്ന ബോധ്യം ബഹുരാഷ്ട്രകുത്തകകള്‍ക്കും ഇന്ത്യന്‍ കുത്തകകള്‍ക്കുമുണ്ട്. കോര്‍പറേറ്റുകളും സര്‍ക്കാരിനുള്ളിലെ അവരുടെ അനുകൂലികളും ഭോപാലും ഡല്‍ഹിയും ഭരിച്ച പ്രധാന രാഷ്ട്രീയപാര്‍ടികളും ഭോപാല്‍ദുരന്തത്തെയും അതിന്റെ ഭാഗമായുള്ള ജനകീയപ്രസ്ഥാനത്തെയും നാണക്കേടായാണ് കണ്ടിരുന്നത്. കച്ചവടം തടസ്സംകൂടാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ദുരന്തപ്രശ്നങ്ങള്‍ വേഗം കുഴിച്ചുമൂടണമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്തായാലും ഭോപാല്‍ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാനായി നടത്തിയ നീണ്ട നിയമയുദ്ധത്തില്‍ പങ്കെടുത്തവര്‍ ഇപ്പോഴത്തെ വിധിയെ പോരാട്ടത്തിന്റെ അവസാനമായല്ല, അതിന്റെ ഒരു ഘട്ടംമാത്രമായാണ് കാണുന്നത്.

'ശിക്ഷ പോരാ; ഫാക്ടറിയുടെ അനാസ്ഥ കോടതി കണ്ടില്ല'

ഭോപാല്‍ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണവും മരിച്ചപോലെ ജീവിതം തള്ളിനീക്കുന്നവരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ ഇത് ശിക്ഷയേയല്ലെന്ന് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച വിദഗ്ധസംഘത്തില്‍ അംഗമായിരുന്ന തിരുവനന്തപുരം സ്വദേശി ഡോ. സി എസ് പത്മനാഭ അയ്യര്‍. "ഈ ശിക്ഷ തീര്‍ത്തും അപര്യാപ്തമാണ്''- കോടതിവിധിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച പത്മനാഭ അയ്യര്‍ ദേശാഭിമാനിയോട് പറഞ്ഞു.

"യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ വിചാരണക്കിടയില്‍ ഒരുതവണപോലും കോടതിക്കുമുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യാ ഗവമെന്റിന് കഴിഞ്ഞില്ല. ഇപ്പോഴും ശിക്ഷ വിധിച്ചിട്ടുള്ളത് ഏതാനും ഉദ്യോഗസ്ഥര്‍ക്കുമാത്രം.''

"വെള്ളത്തില്‍ തുണിമുക്കി അത് മൂക്കിലും വായിലും അമര്‍ത്തിപ്പിടിച്ചാല്‍ ഈ വിഷവാതകം ശ്വസിക്കാതിരിക്കാം. എന്നാല്‍, ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് വിഷവാതകമാണെന്നോ അത് ശ്വസിക്കാതിരിക്കാന്‍ ഈ മുന്‍കരുതല്‍ എടുക്കാമെന്നോ ഫാക്ടറി അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല. ഫാക്ടറിക്കകത്ത് വിഷവാതകം ശ്വസിച്ച് ഒരാള്‍മാത്രമാണ് മരിച്ചത്. മരിച്ചവരും പ്രത്യാഘാതം അനുഭവിച്ചവരും ഫാക്ടറിക്ക് വെളിയിലുള്ളവരാണ്.''

"വാതകം റഫ്രിജറേറ്റുചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനവും അവിടെ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വെര്‍ജീനിയയില്‍ വാതകം സൂക്ഷിക്കാന്‍ അഞ്ചു ടണ്‍ മാത്രം ശേഷിയുള്ള ടാങ്കുകളാണ് കമ്പനി നിര്‍മിച്ചിരുന്നതെങ്കില്‍, ഇവിടെ സാമ്പത്തികലാഭം കണക്കിലെടുത്ത് 50 ടണ്‍ ശേഷിയുള്ള ടാങ്കാണ് നിര്‍മിച്ചത്.''

"കാര്‍ബൈഡ് ഫാക്ടറിയുടെ അനാസ്ഥ കൃത്യമായി ചൂണ്ടിക്കാട്ടിയാണ് രണ്ടുവര്‍ഷത്തിനുശേഷം 1986ല്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കോടതി പരിഗണിച്ചിട്ടില്ല. എന്തായാലും വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കണം. ദുരന്തത്തിന് ഇരയായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ലഭിക്കണം''- അദ്ദേഹം വ്യക്തമാക്കി.

ഭോപാല്‍ദുരന്തസമയത്ത് പത്മനാഭ അയ്യര്‍ മുംബൈയില്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ മെറ്റീരിയല്‍ സര്‍ട്ടിഫിക്കേഷന്‍ വിഭാഗം തലവനായിരുന്നു. ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച 15 അംഗ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും സിഎസ്ഐആറില്‍നിന്നുള്ളവരായതിനാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്നാണ് ഇദ്ദേഹത്തെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
(ടി എന്‍ സീന)

നിയമവ്യവസ്ഥയെ അപഹാസ്യമാക്കുന്നു: സിഐടിയു

ഭോപാലിലെ വാതകദുരന്തത്തില്‍ കുറ്റക്കാരായ എല്ലാവര്‍ക്കും ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സിഐടിയു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം. രാജ്യത്തെ ഭരണ- നിയമവ്യവസ്ഥയെ അപഹാസ്യമാക്കി മാറ്റുന്നതാണ് വിധി. യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനി ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ നടത്തിയ ഗുരുതരമായ കുറ്റം സുപ്രീംകോടതിയടക്കം വിവിധ കോടതികള്‍ തുടക്കംമുതല്‍ ലഘൂകരിക്കുകയായിരുന്നു. കേസിലെ എല്ലാ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റില്‍പറത്താന്‍ കുത്തകസ്ഥാപനങ്ങള്‍ക്ക് പ്രേരണയാകുന്നതാണ് കോടതിവിധി. ആണവബാധ്യതാ ബില്ലിന്റെ കാര്യത്തിലെന്നപോലെ അമേരിക്കയുമായുള്ള തന്ത്രപര 'ഇടപെടല്‍' കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നാല്‍ ഇത്തരത്തിലുള്ള അപകടം ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.

*
കടപ്പാട്: ദേശാഭിമാനി

05 June, 2010

പര്‍ദ ധരിച്ച പുരുഷന്മാര്‍

ഇസ്ളാം എന്ന സംഘടിത മതം കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വ്യക്തി ജീവിതങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് എത്രമാത്രം ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ആഖ്യാനം ചെയ്യുന്നതിനു വേണ്ടിയാണ് കുറച്ചു ചിരിയും കുറെ ചിന്തയും എന്ന വിശേഷണത്തോടെ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന പേരില്‍ തന്റെ അമ്പതാമത് സിനിമ പുറത്തിറക്കിയിരിക്കുന്നത്. കീ ബോര്‍ഡിസ്റായ ഷാനവാസ് അഹമ്മദും (ആസിഫ് അലി) മെഡിക്കല്‍ വിദ്യാര്‍ഥിനിയായ വിദ്യാലക്ഷ്മി നമ്പ്യാരും (മംമ്ത മോഹന്‍ദാസ്) പ്രണയവിവാഹം ചെയ്ത് ഒളിച്ചോടുന്നുണ്ടെങ്കിലും രണ്ടു പേരുടെയും വീട്ടുകാര്‍ പിടികൂടുന്നു (വിശ്വാസം അതല്ലേ എല്ലാം!). ലവ് ജിഹാദ് എന്നിതിനെ കളിയാക്കി ആരൊക്കെയോ പറയുന്നുണ്ട്. അതൊരു തമാശയായിട്ടാണവതരിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുന്നുവെങ്കിലും അത്തരമൊരു ദുരാരോപണത്തിന്റെ ചരിത്ര സന്ദര്‍ഭത്തെ പ്രശ്നവത്ക്കരിക്കാന്‍ രാഷ്ട്രീയ-സാമൂഹ്യ സന്ദര്‍ഭങ്ങളുടെ വിരോധിയായ (പോളണ്ടിലെന്തു സംഭവിച്ചുവെന്ന് മാത്രം ചോദിക്കരുത്) സന്ദേശം), ക്യൂബയുടെ പ്രസിഡന്റാരാണെന്നല്ല; ഒരു കിലോ അരിക്കെന്താണ് വില എന്നാണ് അന്വേഷിക്കേണ്ടത്(വിനോദയാത്ര), രാഷ്ട്രീയ പാര്‍ടികളുടെ ജാഥകളില്‍ പങ്കെടുക്കുന്നത് കൂലി മേടിച്ച് തരാതരംപോലെ കൂറുമാറുന്നവരാണ്(കഥ തുടരുന്നു)) സത്യന്‍ അന്തിക്കാട് പതിവുപോലെ തയ്യാറാകുന്നില്ല. ഷാനവാസ് നല്‍കുന്ന ഹേബിയസ് കോര്‍പ്പസ് ഹരജിയെതുടര്‍ന്ന് വിദ്യാലക്ഷ്മി കോടതിയില്‍ ഹാജരായി തനിക്ക് അദ്ദേഹത്തോടൊപ്പം പോകാനാണ് ഇഷ്ടം എന്നു തുറന്നു പറയുന്നതോടെയാണ് പ്രണയം സാക്ഷാത്കൃതമാകുന്നത്. തങ്ങളെ അനുസരിച്ചാല്‍ മതി, വിവാഹബന്ധത്തില്‍നിന്ന് പിന്മാറണം എന്ന രണ്ടു പേരുടെയും വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവരത് അവഗണിച്ചു. സുഖമായും മാന്യമായും ജീവിക്കുകയും ലയ എന്ന മകളെ പ്രസവിച്ച് വളര്‍ത്തുകയും ചെയ്യുന്നതിനിടയിലാണ് ക്വട്ടേഷന്‍ സംഘം ആളു മാറി ഷാനവാസിനെ കൊല്ലുന്നത്.

അനാഥയും ദരിദ്രയുമാകുന്ന വിദ്യ യാദൃച്ഛികമായി കണ്ടുമുട്ടുന്ന പ്രേ(ജയറാം)മുമായി പരിചയത്തിലാകുകയും അയാള്‍, ദരിദ്രര്‍ തിങ്ങിത്താമസിക്കുന്ന തന്റെ കോളനിയില്‍ അവളെ സുരക്ഷിതമായി പാര്‍പ്പിക്കുകയും ചെയ്യുന്നു. അവിടെ വെച്ചാണ് അവള്‍ പ്രണയത്തിനുവേണ്ടി മെഡിക്കല്‍ വിദ്യാഭ്യാസം വഴിക്കുവെച്ച് നിര്‍ത്തിയവളാണെന്ന് എല്ലാവരും അറിയുന്നത്. അവര്‍ അവരുടെ തുഛമായ വരുമാനത്തില്‍നിന്ന് മിച്ചംപിടിക്കുന്ന പണംകൊണ്ട് അവളുടെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു. ഹൌസ് സര്‍ജന്‍സിക്കിടയില്‍വച്ച്, മരിച്ച ഷാനവാസിന്റെ ഉമ്മ അവരെ കണ്ടുമുട്ടുന്നു. സാധാരണ രീതിയില്‍ ഇത്തരമൊരു കഥാസന്ദര്‍ഭത്തില്‍ പ്രണയ വിരോധികളായിരുന്ന കുടുംബം/കുടുംബങ്ങള്‍ മക്കളെയും പേരമക്കളെയും സ്വീകരിക്കുന്ന ശുഭകഥാന്ത്യത്തിലേക്ക് വളരലാണ് മലയാള സിനിമയുടെ പതിവ്. എന്നാലതിവിടെ സാധ്യമല്ല, കാരണം കുട്ടിയുടെ പിതാവിന്റെ 'മുസ്ളിം കുടുംബ'മാണ് കുട്ടിയെ സംരക്ഷിക്കാനായി രംഗത്തുവരുന്നത് എന്നതുതന്നെ. മുസ്ളിം കുടുംബം കുട്ടിയെ ഏറ്റെടുക്കുന്നു എന്നതിന്റെ അര്‍ഥം തങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂട്ടാനുള്ള എളുപ്പവഴി എന്നു മാത്രം വായിച്ചെടുക്കാന്‍ തക്കവണ്ണം 'മതനിരപേക്ഷ' ബോധമുള്ളവരാണ് പൊതുമലയാളി എന്ന് സത്യന്‍ അന്തിക്കാട് തിരിച്ചറിഞ്ഞിരിക്കുന്നു.

ഏതൊക്കെ തരത്തിലുള്ള നന്മയുടെ ഘടകങ്ങളെയാണ് മുസ്ളിം സമുദായം എന്ന കേരളത്തിലെ അന്യര്‍ പരാജയപ്പെടുത്താനും വിഴുങ്ങാനുമായി തയ്യാറായിരിക്കുന്നതെന്ന് നോക്കുക. ഭര്‍ത്താവിന്റെ അകാലികവും ദാരുണവുമായ മരണത്തിനുശേഷം ഒറ്റക്ക് ആരെയും കൂസാതെ ജീവിക്കാന്‍ തീരുമാനിച്ച നായികയുടെ സ്ത്രീശാക്തീകരണത്തെ മുസ്ളിം സമുദായം അതിനനുവദിക്കാതെ നശിപ്പിക്കുന്നു. പര്‍ദയില്‍ തങ്ങളുടെ സമുദായത്തിനകത്തുള്ള സ്ത്രീകളെ ഒതുക്കിയിടുകയും പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്ന മുസ്ളിം സമുദായം സ്ത്രീവിരുദ്ധമാണെന്ന് ആര്യാടന്‍ ഷൌക്കത്തിനെ പിന്തുടര്‍ന്നുകൊണ്ട് ആഖ്യാനം ചെയ്യുകയാണ് സത്യന്‍ അന്തിക്കാട്. അവളെ ഏറ്റെടുത്ത ദരിദ്രരുടെ കോളനിയില്‍ പേരിനുപോലും ഒരു മുസ്ളിം സമുദായക്കാരന്‍ ഇല്ല. അവിടെയുള്ള അമുസ്ളിം ദരിദ്രരില്‍ ചിലരെങ്കിലും ഒരു പക്ഷേ മലപ്പുറത്തു നടക്കുന്ന വര്‍ഗീയ ലഹളകളില്‍ പരിക്കു പറ്റുന്ന 'നിഷ്കളങ്കരാ'യ പൊലീസുകാരും അവരുടെ കുടുംബങ്ങളും ആയിക്കൂടെന്നുമില്ല(സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വിനോദയാത്ര എന്ന സിനിമയിലെ മുരളി അച്ഛനും മീരാ ജാസ്മിന്‍ മകളുമായുള്ള കുടുംബമെന്നതു പോലെ). ആദ്യ ഭര്‍ത്താവ് മരിക്കുകയും ആ ബന്ധത്തിലുണ്ടായ കുട്ടിയെ വളര്‍ത്താനുണ്ടാവുകയും ചെയ്യുമ്പോള്‍ വിധവകള്‍ പുനര്‍വിവാഹം ചെയ്യുന്നത്, മലയാള സിനിമ സാധാരണ രീതിയില്‍ അനുവദിക്കാറില്ല. കഥ തുടരുന്നുവിലും ആ മഹാ നിയമം ലംഘിക്കാന്‍ സംവിധായകന്‍ തയ്യാറാവുന്നില്ല. എന്നാലും, പ്രേമിന് അത്തരത്തിലൊരു മോഹം നല്‍കിക്കൊണ്ടാണ് വിദ്യാലക്ഷ്മി ഗള്‍ഫിലേക്ക് പോകുന്നത് എന്നത് ശ്രദ്ധേയമാണ്. അതായത് മലയാള സിനിമയുടെ വിധവാവിവാഹ നിരോധനം എന്ന മഹാഖ്യാനത്തെ അതിലംഘിക്കാന്‍ വരെ തുനിയുന്ന വിധത്തില്‍ പുരോഗമനപരമായ ഒരു പരിപ്രേക്ഷ്യമാണ് സത്യന്‍ അന്തിക്കാടിന് ഉള്ളത് എന്നതും, ആ 'പുരോഗമനപരത'യുടെ പര്യായമായിട്ടുതന്നെയാണ് പിന്തിരിപ്പന്മാരും അക്രമികളുമായ മുസ്ളിം സമുദായം അപഹസിക്കപ്പെടുന്നതെന്നതും കൂട്ടിവായിക്കേണ്ടതാണ്.

ദരിദ്രരുടെ കോളനിയിലെ ഐക്യബോധവും സദാചാരനിഷ്കര്‍ഷയും അസൂയാവഹവും മാതൃകാപരവുമാണ്. ദരിദ്രര്‍ അത്തരത്തില്‍ ധാര്‍മിക സദാചാരത്തിന്റെയും സത്യസന്ധതയുടെയും കാവലാളായിരിക്കുന്നതിന്റെ ഇതിവൃത്താഖ്യാനങ്ങള്‍ മുമ്പും മലയാള സിനിമയില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഇവിടെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്ന മുസ്ളിം സമുദായാംഗം(ഷാനവാസിന്റെ ജ്യേഷ്ഠ സഹോദരനായ മാര്‍ബിള്‍ വ്യാപാരി) ആര്‍ദ്രതയില്ലാതെ നിരന്തരം പെരുമാറുന്നതും അയാളുടെ തിട്ടൂരങ്ങള്‍ തന്നെ, ആര്‍ദ്രത പുറമേക്ക് പ്രകടിപ്പിക്കുന്നവരെങ്കിലും സമുദായ പ്രചാരകര്‍ തന്നെയായ മുസ്ളിം സ്ത്രീകളും പിന്തുടരുന്നതും വിശദമാക്കപ്പെടുന്നതിനോട് താരതമ്യം ചെയ്തുകൊണ്ടാണ് കോളനിക്കാരുടെ മനോഭാവങ്ങള്‍ മഹത്വവത്ക്കരിക്കുന്നത്. ഇപ്പോള്‍ ഞാന്‍ മയത്തില്‍ പറയുകയാണ്, നീ കുട്ടിയെ വിട്ടുതരുന്നതാണ് നല്ലത്, പിന്നെ സമുദായം ഇടപെടും, കുണ്ടാമണ്ടിയാവും എന്ന് ജ്യേഷ്ഠഭാര്യ പറയുന്നത് നോക്കുക. അനാഥത്വംകൊണ്ടും ദാരിദ്യ്രംകൊണ്ടും ഒറ്റപ്പെട്ടവരായിട്ടും ഇടിഞ്ഞുപൊളിഞ്ഞ കോളനിയില്‍ പരിമിത സൌകര്യങ്ങളോടെ - കുടിവെള്ളം വല്ലപ്പോഴും ടാങ്കറില്‍, മേല്‍ക്കൂരയില്ലാത്ത കക്കൂസും കുളിമുറിയും, കൊതുകുകടി - ജീവിക്കുന്നവരായിട്ടും അവര്‍ പൊതുവെ പങ്കിടുന്ന വികാരങ്ങള്‍ മുസ്ളിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല എന്ന ധ്വനിയാണ് ചിത്രം ജനിപ്പിക്കുന്നത്.

തങ്ങളുടെ സമുദായത്തില്‍പെട്ട പുരുഷന്റെ ബീജത്തില്‍ നിന്നുണ്ടായ കുഞ്ഞായതിനാല്‍ ലയയെ തങ്ങള്‍ ഏറ്റെടുക്കുമെന്ന് മാര്‍ബിള്‍ വ്യാപാരിയായ ജ്യേഷ്ഠനടക്കം സമുദായ-കുടുംബ പ്രതിനിധികള്‍ ഒന്നാകെ ഭീഷണി മുഴക്കുന്നതിലൂടെ നായികയുടെ ഉറക്കവും സ്വൈരവും നഷ്ടമാകുന്നു. ഉറക്കത്തില്‍ അവള്‍ കണ്ട് ഞെട്ടിയെഴുന്നേല്‍ക്കുന്ന ദുസ്വപ്നം ഇപ്രകാരമായിരുന്നു. പര്‍ദയാണെന്നു തോന്നിപ്പിക്കുന്ന കറുത്ത ളോഹയണിഞ്ഞ് മുഖം മൂടിയും ആ മുഖംമൂടി തലക്കു മുകളിലേക്ക് പാറിപ്പറന്നും കുഞ്ഞിനെ ഓടിച്ചിട്ട് പിടിക്കുന്ന കുറെ മുസ്ളിം പുരുഷ'ഭീകര'ന്മാരെയാണ് അവളുടെ സ്വപ്നം ആഖ്യാനം ചെയ്യുന്നത്. ബുര്‍ഖ ധരിച്ച പുരുഷന്‍ വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന് 'കണ്ടെത്തി' അയാളെയും സഹയാത്രികനെയും പുണെ-ദില്ലി-കൊല്‍ക്കത്ത വിമാനത്തില്‍നിന്ന് പിടികൂടി എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് നാം വായിച്ചത്(മെയ് 5, 2010, കൊല്‍ക്കത്ത). പര്‍ദ ധരിച്ചത് പുരുഷയാത്രക്കാരനാണെന്ന് കണ്ടതോടെ പറന്നുയര്‍ന്ന സ്പൈസ് ജെറ്റ് വിമാനം കൊല്‍ക്കത്ത എയര്‍ പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. അവരെ സി ഐ എസ് എഫിന് കൈമാറി. കൂടുതല്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട് അവസാനിപ്പിക്കുന്നതെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പതിവുപോലെ ഈ വാര്‍ത്തയുടെ തുടര്‍ച്ചകളൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാരി ധരിച്ച്, അല്ലെങ്കില്‍ ചുരിദാര്‍ ധരിച്ച് ഒരു പുരുഷന്‍ നിന്നാലും അയാളെ അറസ്റുചെയ്യാന്‍ വകുപ്പില്ലെന്നിരിക്കെ, പര്‍ദ ധരിച്ചത് പുരുഷനാണെങ്കില്‍തന്നെ അയാളെ ഏതു വകുപ്പോ വകുപ്പുപിരിവോ ഉപയോഗിച്ചാണ് അറസ്റ് ചെയ്യുക എന്നറിയില്ല. പുരുഷന്റെയും സ്ത്രീയുടെയും ഡ്രസ്സ് കോഡ് ഇന്ത്യന്‍ ഭരണഘടനയിലോ ഇന്ത്യന്‍ ശിക്ഷാനിയമത്തിലോ (ഐ പി സി) വ്യവസ്ഥ ചെയ്തിട്ടുണ്ടോ എന്നും നിശ്ചയമില്ല. കളമശേരി ബസ് കത്തിക്കല്‍ എന്ന കേരളം കണ്ട 'ഏറ്റവും വലിയ' ഭീകരാക്രമണത്തിലെ പ്രതി സൂഫിയാ മഅ്ദനിയെ ബുര്‍ഖ ധരിച്ച നിലയിലായിരുന്നു അറസ്റ് ചെയ്തത്. ആ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ചാകരയായിരുന്നു. എറണാകുളം സബ് ജയിലിനകത്ത് റിമാന്‍ഡില്‍ പാര്‍പ്പിക്കപ്പെട്ട സൂഫിയ ജയിലിന്റെ മതിലിനകത്ത് പ്രവേശിച്ചതിനു ശേഷമുള്ള ദൃശ്യങ്ങള്‍ അടുത്ത കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കയറി നിന്നായിരുന്നു ചില ചാനലുകള്‍ ഉദ്വേഗപൂര്‍വം ചിത്രീകരിച്ചിരുന്നത്. പര്‍ദ എന്നത് ഭീകരര്‍ക്ക് ഒളിച്ചിരിക്കാനുള്ള ഒരു വേഷമാണെന്ന ധാരണ പൊതുബോധത്തിനകത്തേക്ക് നിര്‍മിച്ച് കയറ്റിവിടാന്‍ ഈ ദൃശ്യങ്ങള്‍ വ്യാപകമായും തുടര്‍ച്ചയായും ഉപയോഗപ്പെടുത്തപ്പെട്ടു. അതിന്റെ പശ്ചാത്തലത്തിലായിരിക്കണം, കഥ തുടരുന്നുവിലെ പേടിസ്വപ്നത്തെ ഇപ്രകാരം കാലികമായി വിഭാവനം ചെയ്തിരിക്കുന്നത്.

മുസ്ളിം പള്ളിയും പള്ളിപ്പറമ്പില്‍ മൃതദേഹം മറവുചെയ്യാനുള്ള സ്ഥലവും പര്‍ദയെന്നതുപോലെ ഭീകരമായി അനുഭവിപ്പിക്കാനുള്ള പരിശ്രമംകൊണ്ടും 'കഥ തുടരുക'യാണ് മലയാള സിനിമ. ക്വട്ടേഷന്‍ ഗുണ്ടകള്‍ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ ഷാനവാസിന്റെ മൃതദേഹം ആശുപത്രിയില്‍നിന്ന് മാര്‍ബിള്‍ വ്യാപാരിയും ധനികനും അതുകൊണ്ടുതന്നെ ചീത്തയാളുമായ ജ്യേഷ്ഠന്റെ നേതൃത്വത്തില്‍ മുസ്ളിം സമുദായം കൈവശപ്പെടുത്തുന്നു. തുര്‍ക്കിത്തൊപ്പി, വട്ടത്താടി തുടങ്ങിയ മലയാള സിനിമക്ക് പ്രിയങ്കരങ്ങളായ ടിപ്പിക്കല്‍ മുസ്ളിം വേഷങ്ങളണിഞ്ഞ നിരവധി പേര്‍ ചേര്‍ന്ന് ശവപ്പെട്ടി തോളത്തേന്തി പള്ളിപ്പറമ്പിലേക്ക് നടക്കുന്ന ദൃശ്യം സൂക്ഷ്മമായി ശ്രദ്ധിക്കുക. ക്യാമറ, ഈ യാത്ര മുകളില്‍ നിന്നാണ് ചിത്രീകരിക്കുന്നത്. മലയാള സിനിമകളില്‍ പതിവായ ടിപ്പിക്കല്‍ വേഷങ്ങളണിഞ്ഞ മുസ്ളിം സമുദായാംഗങ്ങളെ പരിഹാസ്യരായി തോന്നിപ്പിക്കുന്നതിന് ഈ മുകളില്‍നിന്നുള്ള ആംഗിള്‍ പ്രേരകമാകുന്നു. വലിയ പച്ചത്തുണികൊണ്ട് പുതച്ച മൃതദേഹ പേടകം പര്‍ദയെന്നതുപോലെ ഭീകരാശയങ്ങള്‍ക്ക് ഒളിച്ചിരിക്കാനുള്ള ഒന്നായി പരിണമിക്കുന്നു. പുറകില്‍ നിന്നുയരുന്നത് അല്ലാഹു അക്ബര്‍ എന്ന ഉച്ചത്തിലുള്ള മന്ത്രധ്വനികളാണ്. ഇതും പൊതുബോധത്തെ പേടിപ്പിക്കുന്നതിനാണ് ഉപയുക്തമാകുന്നത്. ആ ദൃശ്യത്തിലേക്കാണ്, ഷാനുവിനെ ഒരു നോക്കു കാണാനനുവദിക്കൂ എന്ന രോദനത്തോടെ വിദ്യ ഓടിയെത്തുന്നത്. അവളുടെ അഭ്യര്‍ഥന നിഷ്ക്കരുണം തള്ളിക്കളഞ്ഞുകൊണ്ട് പേടകവാഹകര്‍ നടന്നുനീങ്ങുന്നു. മുമ്പും, തങ്ങള്‍ക്കിഷ്ടമില്ലാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനു ശേഷം മരിച്ചുപോയ മകന്റെ മൃതദേഹം അവള്‍ക്കു കാണാനനുവാദമില്ലാതെ (മകള്‍ മരിക്കുമ്പോള്‍ ഭര്‍ത്താവ്/കാമുകനെ കാണാനനുവദിക്കാതെയും) കാര്‍ക്കശ്യം പ്രകടിപ്പിക്കുന്ന മാതാപിതാക്കളെ മലയാള സിനിമയില്‍ നാം കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍, ഇവിടെ കഥ വ്യത്യസ്തമാണ്. അത്തരത്തിലുള്ള പരമ്പരാഗത പ്രണയവിരോധികള്‍ മുസ്ളിങ്ങള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകുന്നു എന്നാണ് ചിത്രം ധ്വനിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും.

മുന്‍ സിനിമകളില്‍ നാം കണ്ടതോ കണ്ടു മടുത്തതോ ആയ കഥാ സന്ദര്‍ഭങ്ങള്‍പോലും ഇത്തരത്തില്‍ പൊതുസമാധാനത്തിനുമേല്‍ മുസ്ളിം ആക്രമണം എന്ന മഹാഖ്യാനത്തിലേക്ക് പരിണമിപ്പിക്കുമ്പോള്‍ പുതുമയുള്ളതാവുന്നു എന്നാണ് സംവിധായകന്റെ നാട്യം. നായികയെ പഠനത്തിന് സഹായിക്കുന്ന ഓട്ടോറിക്ഷക്കാരനായ പ്രേമിന്റെ കഥാപാത്രത്തിന് ഓടയില്‍ നിന്നിലെ പപ്പുവിന്റെ ഗതിയാണുണ്ടാവുക എന്ന് മറ്റൊരു ഡ്രൈവര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. കൈയില്‍ ചരടും നെറ്റിയില്‍ കുറിയും കൈനോട്ടവും നാഡീജ്യോതിഷവും പക്ഷിയുടെ ഫലം പറച്ചിലും എല്ലാമായി കുശാലായ ഈ ഹിന്ദു(പൊതുമലയാളി) കഥാപാത്രത്തിന് അത്തരമൊരു ദുര്‍ഗതി വരുത്തില്ല എന്ന് സംവിധായകന്‍ ഉറപ്പുനല്‍കുന്ന ശുഭാന്ത്യമാണ് കഥ തുടരുന്നു എന്നെഴുതിക്കാണിച്ച് നമ്മെ സന്തോഷിപ്പിക്കുന്നത്. മലയാള സിനിമയുടെ മറ്റൊരു റഫറന്‍സും ഈ ചിത്രത്തിലുണ്ട്. ആളൊന്നുക്ക് 250 രൂപയും ഒരു ബിരിയാണിയും ഒരു കുപ്പി മിനറല്‍ വാട്ടറും നല്‍കി രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ പ്രകടനങ്ങള്‍ക്ക് ആളെക്കൂട്ടുന്ന മാമുക്കോയയുടെ കഥാപാത്രം, ബോറടിച്ചിരിക്കുന്ന പ്രകടനത്തൊഴിലാളികള്‍ക്കു മുമ്പില്‍ വെക്കുന്ന വാഗ്ദാനം നോക്കുക. രണ്ടര മണിക്കൂര്‍ എസിയിലിരിക്കാം, ഇന്റര്‍വെല്ലിന് ഒരു ചായയും സമൂസയും, ഹോള്‍ഡ് ഓവറാവാനിരിക്കുന്ന പുതിയ മലയാള റിലീസ് സിനിമയുടെ ഫസ്റ് ഷോ കാണുക എന്ന സാഹസം മാത്രം ചെയ്താല്‍ മതി. എന്നാല്‍ 250 രൂപയും ബിരിയാണിയും മിനറല്‍ വാട്ടറുമില്ലെങ്കില്‍ തങ്ങളില്ല എന്ന് തൊഴിലാളികള്‍ പറയുന്നതോടെ, എങ്കില്‍ മലയാള സിനിമയുടെ ഗതി അധോഗതി തന്നെ എന്ന് മാമുക്കോയ വ്യാകുലപ്പെടുന്നു. ആവര്‍ത്തിക്കപ്പെടുന്ന ഇതിവൃത്ത/ആഖ്യാനങ്ങളിലൂടെ തകര്‍ന്നുപോകുന്ന മലയാള സിനിമയുടെ ഒരു റിക്കവറി കൂടിയാണ് താന്‍ നടത്തുന്നത് എന്നാണ് ഈ കഥാവളവിലൂടെ സംവിധായകന്‍ മേനിനടിക്കുന്നത്.

കേരളീയ മുസ്ളിം ജീവിതത്തിന്റെയും സമൂഹത്തിന്റെയും ചരിത്ര-വര്‍ത്തമാനങ്ങളെക്കുറിച്ച് നിശ്ചയമില്ലാതിരിക്കുകയും തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന പൊതുബോധ മലയാളിയുടെ പാകപ്പെട്ട പ്രതിനിധിയായിട്ടാണ് സത്യന്‍ അന്തിക്കാട് വര്‍ഷത്തിലൊന്നെന്ന വണ്ണം സിനിമകള്‍ സങ്കല്‍പിച്ചും വിഭാവനം ചെയ്തും നിര്‍വഹിച്ചും മലയാളിയെ രസിപ്പിച്ചുപോരുന്നത്. മുസ്ളിമിനെ കോമാളിയാക്കിക്കൊണ്ടും, എതിര്‍ത്തുകൊണ്ടും പൈശാചികവത്ക്കരിക്കുക എന്ന അധിനിവേശ തന്ത്രത്തിന്റെ നിദര്‍ശനമാണ് ഈ പ്രതിനിധാനങ്ങള്‍ എന്നതുറപ്പ്. കഥകള്‍ വംശഹത്യയിലേക്ക് നീളുന്ന മഹാ വര്‍ത്തമാനമായി കേരളം മാറുകയും ചെയ്തേക്കാം.
*
ജി പി രാമചന്ദ്രന്‍, ദേശാഭിമാനി

മരം നടുമ്പോള്‍ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം



വറ്റിപ്പോകുന്ന കടലും അപ്രത്യക്ഷമാകുന്ന നദികളും മരുഭൂമിയായിത്തീരുന്ന ഹിമശേഖരങ്ങളും പൊള്ളുന്ന ഭൂമിയും കരിയുന്ന ജീവജാലങ്ങളും സയന്‍സ് ഫിക്ഷനുകളിലെ കല്‍പിത കഥകളല്ല. മനുഷ്യരാശിയടെ ഉറക്കം കെടുത്തുന്ന വെറും ദൂ:സ്വപ്‌നങ്ങളുമല്ല. ഇനിയും നിസ്സഹായരായിരുന്നാല്‍ ഭൂമിയെ കാത്തിരിക്കുന്ന സര്‍വനാശത്തിന്റെ മുന്നറിയിപ്പുകളാണ്.

ഭൂമിയുടേയും അതിലെ ജീവജാലങ്ങളുടേയും നിലനില്‍പ്പിന് നേരെ ഉയരുന്ന ഏറ്റവും ആസന്നവും ഗുരുതരവുമായ ഭീഷണി ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവുമാണ്. ഈ ഭീഷണിയുടെ അപായമണി ഇന്ന് ലോകമാകെ മുഴങ്ങുന്നുണ്ട്. ശാസ്ത്രജ്ഞന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇന്ന് ഈ ഉത്കണ്ഠകള്‍ പങ്കുവെക്കുകയും സാധ്യമായ പരിഹാര നടപടികളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ വ്യാപൃതരാവുകയും ചെയ്യുന്നു. ജനകീയ പ്രസ്ഥാനങ്ങളുടെ അജണ്ടയിലേക്ക് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പ്രാധാന്യത്തോടെ കടന്നുവരുന്നു. മാധ്യമങ്ങള്‍ ഗൗരവത്തോടെ പ്രശ്‌നത്തിന്റെ വിവിധ വശങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ദേശീയ സര്‍ക്കാരുകളും അന്താരാഷ്ട്ര ഏജന്‍സികളും ആഗോളതാപനത്തിന്റേയും കാലാവസ്ഥാ വ്യതിനായത്തിന്റേയും പാരിസ്ഥിതിക തകര്‍ച്ചയുടേയും പ്രത്യാഘാതങ്ങളെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുകയും ചര്‍ച്ചാസമ്മേളനങ്ങളും ഉച്ചകോടികളും സംഘടിപ്പിക്കുകയും ചെയ്യുന്നു.

സ്ഥിതിഗതികളുടെ ഗൗരവം എല്ലാവരും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. പഠനറിപ്പോര്‍ട്ടുകളും അവയിലടങ്ങിയിരിക്കുന്ന വസ്തുതകളും വിവരങ്ങളും സാഹചര്യത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് നടുക്കത്തോടെ നമ്മെ നയിക്കുന്നതാണ്. ഇന്‍ട്രാ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി) ചൂണ്ടിക്കാണിക്കുന്നത് അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രീകരണം പരിധികള്‍ ലംഘിക്കുന്നിടത്തേക്ക് നീങ്ങിത്തുടങ്ങിയിരിക്കുന്നു എന്നാണ്. ഇങ്ങനെപോയാല്‍ വിനാശകരമായ കാലാവസ്ഥാ മാറ്റങ്ങളായിരിക്കും ഫലമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലവും ക്രമവും തെറ്റിയുള്ള പേമാരിയും ഇടക്കിടെയുള്ള വെള്ളപ്പൊക്കവും വരള്‍ച്ചയും വിനാശകാരികളായ ചുഴലിക്കാറ്റുകളും സംഭവിക്കുമെന്ന മുന്നറിയിപ്പുകള്‍ ഇതിനകം തന്നെ യാഥാര്‍ഥ്യമാകുന്നത് നാം കാണുകയുണ്ടായി. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ നിര്‍ഗമനം കാരണം അന്തരീക്ഷത്തിലെ ഓസോണ്‍ കവചത്തിലുണ്ടാകുന്ന വിള്ളലുകളിലൂടെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കുന്നതാണ് ആഗോളതാപനത്തിന് ഇടയാക്കുന്നത്. ഇങ്ങനെ ചൂട് കൂടുമ്പോള്‍ ധ്രുവങ്ങളിലെ മഞ്ഞ് ഉരുകാന്‍ തുടങ്ങുകയും സമുദ്ര ജലനിരപ്പ് ഉയരുകയും ചെയ്യും. ദ്വീപ് രാഷ്ട്രങ്ങളും സമുദ്രതീരമുള്ള രാജ്യങ്ങളുമാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവും പെട്ടെന്നും നേരിട്ടും അനുഭവിക്കേണ്ടിവരിക. മാലിദ്വീപില്‍ സമുദ്രജലനിരപ്പ് ഇതിനകംതന്നെ എട്ടിഞ്ച് ഉയര്‍ന്നുകഴിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാലിദ്വീപ് പൂര്‍ണമായും വെള്ളത്തിനടിയിലാകുമെന്ന് ഭയപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ക്ക് കൂടുതല്‍ ഇരയായിത്തീരാന്‍ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. ഹിമാലയത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ 1.4 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടിയെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ലോകത്താകെയുള്ള താപനിലയിലെ വര്‍ധനവിനേക്കാള്‍ കൂടുതലാണിത് എന്ന വസ്തുത ആശങ്കയുളവാക്കുന്നതാണ്. ഇത് നദികളില്‍ വെള്ളപ്പൊക്കത്തിനും പിന്നീട് അവ വറ്റിവരളുന്നതിനും പല മഹാനദികളും അപ്രത്യക്ഷമാകുന്നതിനുപോലും കാരണമായേക്കാം. നമ്മുടെ ജീവധാരയായ മണ്‍സൂണിന്റെ ഗതിക്രമങ്ങള്‍ മാറിമറയാനും അളവ് ഗണ്യമായി കുറയാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഭക്ഷ്യഉല്‍പാദനം തകരും. ഇപ്പോള്‍തന്നെ പ്രതിസന്ധി നേരിടുന്ന നമ്മുടെ ഭക്ഷ്യസുരക്ഷയെ അഗാധമായ അപകടത്തിലേക്ക് നയിക്കും. പട്ടിണിയും ക്ഷാമവും സാര്‍വത്രിക വിനാശവുമായിരിക്കും ഫലം.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരുള്‍പ്പെടെ സകല ജീവജാലങ്ങളേയും ബാധിക്കും എന്ന കാര്യം വ്യക്തം. പക്ഷേ, ആരാണ് ഈ ദുരന്തത്തിന്റെ നേരിട്ടുള്ള ഇരകള്‍? ആരുടെ ജീവിതമായിരിക്കും ആദ്യം വീണുടയുക? സംശയം വേണ്ട. ഭൂമിയിലെ ദരിദ്രരും പാവപ്പെട്ടവരുമായ ജനകോടികളായിരിക്കും ഇതിന്റെ ഇരകള്‍. ഒരു അന്താരാഷ്ട്ര ഏജന്‍സിയുടെ പഠനം പറയുന്നത് 2015 ആകുമ്പോഴേക്കും ആഗോളതാപനം ദോഷകരമായി ബാധിക്കുന്ന 375 ദശലക്ഷം പേരില്‍ മഹാഭൂരിപക്ഷവും വികസ്വര രാജ്യങ്ങളിലുള്ളവരായിരിക്കും എന്നാണ്.

ഇനി ആരാണ് ഇതിനുത്തരവാദികള്‍ എന്ന് നോക്കുക. 1950 നും രണ്ടായിരത്തിനും ഇടയില്‍ ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തിന്റെ 72 ശതമാനവും വികസിത രാഷ്ട്രങ്ങളുടെ വകയായിരുന്നു. ഇന്ത്യയുടെ പ്രതിശീര്‍ഷ കാര്‍ബണ്‍ഡയോക്‌സൈഡ് ബഹിര്‍ഗമനം 1.1 ടണ്‍ ആണെങ്കില്‍ അമേരിക്കയുടേത് 20.1 ടണ്‍ ആണ്. നമ്മുടേതിന്റെ ഇരുപത് ഇരട്ടി! ലോക ജനസംഖ്യയില്‍ വികസിത രാഷ്ട്രങ്ങളുടെ പങ്ക് ഇരുപത് ശതമാനമാണ്. എന്നാല്‍ ആഗോള ''കാര്‍ബണ്‍ സ്‌പേസി''ന്റെ 75ശതമാനം അവര്‍ കയ്യടക്കിവെച്ചിരിക്കുന്നു. ഈ കണക്കുകള്‍ ആഗോള താപനത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും രാഷ്ട്രീയമാണ് വിശദീകരിക്കുന്നത്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ അന്ധമായ ചൂഷണമാണ് ഈ പ്രതിസന്ധിയുടെ കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന്റെ ഇരകളാവട്ടെ ദരിദ്ര ഭൂരിപക്ഷവും. അതായത്, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വര്‍ഗസമരത്തിന് ഒരു പാരിസ്ഥിതിക തലംകൂടി കൈവന്നിരിക്കുന്നു എന്നര്‍ഥം. ആഗോളവല്‍ക്കരണ കാലത്ത് കൊള്ളലാഭത്തിനായി മൂലധന ശക്തികള്‍ പ്രകൃതിയെ അന്ധമായി ചൂഷണം ചെയ്യുന്ന പ്രക്രിയ തീവ്രമായിരിക്കുന്നു. ഇതിനെ ചെറുക്കുക എന്നത് ആഗോളവല്‍ക്കരണത്തിനും മുതലാളിത്ത ചൂഷണത്തിനും എതിരായ സമരത്തിന്റെ പ്രധാന കടമയായിത്തീരുന്നുണ്ട്. ആഗോളതാപനം പോലുള്ള പ്രശ്‌നങ്ങളില്‍ സാമ്രാജ്യത്വ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തിന്റെ രാഷ്ട്രീയവും ശരിയായി മനസ്സിലാക്കണം. കോപ്പന്‍ഹേഗനില്‍ ഇന്ത്യ പ്രഖ്യാപിത നിലപാടുകളില്‍നിന്ന് പിന്നാക്കം പോയതതിന്റേയും ഉറച്ച നിലപാടുകള്‍ സ്വീകരിക്കാതിരുന്നതിന്റേയും പശ്ചാത്തലമിതാണ്.

ഹരിത രാഷ്ട്രീയത്തിന്റെ സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കം മനസ്സിലാക്കിയതുകൊണ്ടാണ് ഡിവൈഎഫ്‌ഐ പാരിസ്ഥിതിക പ്രശ്‌നങ്ങളിലെ ഇടപെടല്‍ ദൈനംദിന പ്രവര്‍ത്തനത്തിന്റെ അഭേദ്യ ഭാഗമാകണം എന്ന് തീരുമാനിച്ചിട്ടുള്ളത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളമാകെ ലക്ഷക്കണക്കിന് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നത് വെറുമൊരു കാല്‍പനിക പരിസ്ഥിതി പ്രവര്‍ത്തനമല്ല, ബോധപൂര്‍വമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കാല്‍പനിക പരിസ്ഥിതിവാദവും പരിസ്ഥിതി മൗലികവാദവും ഫാഷനായി അരങ്ങുതകര്‍ക്കുന്ന കേരളത്തില്‍ അത്തരം പൊള്ളയായ പൊങ്ങച്ചങ്ങളോട് വ്യക്തമായ വീക്ഷണ വ്യത്യാസവും ഡിവൈഎഫ്‌ഐക്കുണ്ട്. കേവല പരിസ്ഥിതി വാദത്തിന്റേയും പരിസ്ഥിതി മൗലികവാദത്തിന്റേയും യുക്തിരാഹിത്യവും കാപട്യവും ആശയശൂന്യതയുമെല്ലാമാണ് അതിരപ്പള്ളി പദ്ധതി സംബന്ധിച്ച കേന്ദ്ര വിദഗ്ധസമിതിയുടെ കണ്ടെത്തലിലൂടെ ഒരിക്കല്‍കൂടി വ്യക്തമായത്. കൊള്ളലാഭം മാത്രം ലക്ഷ്യമാക്കിയുള്ള മൂലധന ശക്തികളുടെ ഭ്രാന്തമായ പാരിസ്ഥിതിക ചൂഷണത്തിനും പരിസ്ഥിതി പ്രണയം അലങ്കാരമാക്കിയവരുടെ കാല്‍പനിക ചാപല്യങ്ങള്‍ക്കും മധ്യേയുള്ള സമഗ്രവും സന്തുലിതവും സുവ്യക്തവുമായ രാഷ്ട്രീയമാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

-എം.ബി.രാജേഷ്