06 September, 2011

അമേരിക്കാദാസ്യം വിപദ്ഘട്ടത്തിലേക്ക്

സിഐഎയുടെയും ലഷ്കര്‍ ഇ തോയ്ബയുടെയും ഇരട്ടച്ചാരനായ ഡേവിഡ് ഹെഡ്ലിയെ അമേരിക്കയില്‍നിന്ന് വിട്ടുകിട്ടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് തീരെ താല്‍പ്പര്യമില്ലായിരുന്നുവെന്നത് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ജനവികാരം ശമിപ്പിക്കാന്‍ വേണ്ടി ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നുവെന്നേയുള്ളൂവെന്നും വിട്ടുകിട്ടുന്ന കാര്യത്തില്‍ തങ്ങള്‍ നിര്‍ബന്ധംപിടിക്കുന്നില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം കെ നാരായണന്‍ അമേരിക്കയെ അറിയിച്ചതായാണ് പുതിയ വിക്കിലീക്സ് രേഖകള്‍ വെളിപ്പെടുത്തുന്നത്. അമേരിക്കന്‍ അംബാസഡര്‍ തിമോത്തി ജെ റോമറും എം കെ നാരായണനും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ രേഖയാണ് പുറത്തുവന്നിട്ടുള്ളത്. എംബസിയില്‍നിന്ന് അമേരിക്കയിലേക്കയച്ച കേബിള്‍ സന്ദേശമാണ് വിക്കിലീക്സ് ചോര്‍ത്തി പ്രസിദ്ധീകരിച്ചത്. എം കെ നാരായണന്‍ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും ഈ വിക്കിലീക്സ് രേഖകളെ അവിശ്വസിക്കാന്‍ കാരണമൊന്നും കാണുന്നില്ല. വിക്കിലീക്സ് ചോര്‍ത്തിയ ഒരു രേഖയുടെയും ആധികാരികതയെ അമേരിക്കന്‍ സര്‍ക്കാര്‍പോലും ചോദ്യംചെയ്തിട്ടില്ലതാനും. അതിനപ്പുറം, എം കെ നാരായണന്റെ വാക്കുകളില്‍ പ്രതിഫലിച്ചുകാണുന്നത് ഡോ. മന്‍മോഹന്‍സിങ്ങിന്റെയും അദ്ദേഹത്തിന്റെ മന്ത്രിസഭയുടെയും വികാരംതന്നെയാണ് എന്നുകാണാവുന്നതാണ്.

യുപിഎ സര്‍ക്കാരിന്റെ അമേരിക്കാ പ്രീണനനയത്തിന്റെ ചുവടുപിടിച്ചുതന്നെ ആ സര്‍ക്കാരിന്റെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് പ്രവര്‍ത്തിച്ചതില്‍ അത്ഭുതത്തിനവകാശമില്ല. 2008 നവംബര്‍ 26ന് 168 പേരുടെ ജീവനൊടുക്കിയ മുംബൈ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു ഹെഡ്ലി. എല്ലാം ആസൂത്രണം ചെയ്തുവച്ചിട്ട് അയാള്‍ ഇന്ത്യയില്‍നിന്ന് കടന്നു. ഈ സിഐഎ ചാരന്‍ ഇന്ത്യയില്‍ വന്ന് കൂട്ടക്കൊലയ്ക്ക് അരങ്ങൊരുക്കിവച്ചിട്ട് സുരക്ഷിതനായി സ്ഥലംവിടുകയായിരുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സിനടക്കം ഈ ചാരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ത്യ വിട്ടത് ഉന്നതരുടെ അറിവോടെയായിരുന്നുവെന്ന് അന്നേ വിമര്‍ശമുണ്ടായിരുന്നു. പിന്നീട്, ഹെഡ്ലി പിടികൂടപ്പെട്ട വേളയില്‍തന്നെ ഇന്ത്യാസര്‍ക്കാര്‍ അയാളെ വിട്ടുകിട്ടാന്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമായിരുന്നു. അതുണ്ടായില്ല. വേണമെങ്കില്‍ , അമേരിക്കയില്‍ വന്ന് അയാളോട് ചോദ്യം ചോദിച്ചുകൊള്ളാന്‍ അമേരിക്ക പറഞ്ഞു. വിധേയത്വത്തോടെ ഇന്ത്യാസര്‍ക്കാര്‍ അത് സമ്മതിച്ചുകൊടുത്തു. അതുപ്രകാരം അമേരിക്കയിലെത്തിയ സംഘത്തിന് ഹെഡ്ലിയെ കാണാന്‍പോലുമുള്ള അവസരം അമേരിക്ക ഉണ്ടാക്കിയില്ല. എഴുതിത്തയ്യാറാക്കിയ ഇന്ത്യന്‍ സംഘത്തിന്റെ ചോദ്യാവലിയില്‍ തനിക്ക് സൗകര്യമുള്ളതിനുമാത്രം എഴുതിത്തയ്യാറാക്കിയ മറുപടികൊടുത്തു ഹെഡ്ലി. ഇതിനൊക്കെയിടയിലാണ് യുപിഎ സര്‍ക്കാര്‍ യവനികയ്ക്കുപിന്നില്‍ അമേരിക്കയുമായി ഒത്തുള്ള നാടകം കളിച്ചത്. ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന് പരസ്യമായി ആവശ്യപ്പെടുക; അതേസമയം, ആ ആവശ്യം സാധിക്കാന്‍ വേണ്ട ഒരു തുടര്‍നടപടിയും ചെയ്യാതിരിക്കുക. തരംകിട്ടിയ ആദ്യവേളയില്‍തന്നെ, ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന് തങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നില്ല എന്ന് അമേരിക്കയെ അറിയിക്കുകയുംചെയ്യുക. മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ നയത്തിന്റെ ഉപകരണമാണ് എം കെ നാരായണന്‍ . രാജ്യതാല്‍പ്പര്യം ബലികഴിക്കുകയും ഭീകരരെ നേരിടാന്‍ മുംബൈയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സേനാംഗങ്ങളുടെ ഓര്‍മകളോടുപോലും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്യുകയുമാണ് ഈ നിലപാടിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവര്‍ . അമേരിക്കയെ പ്രീണിപ്പിക്കാന്‍വേണ്ടി, കുറ്റവിചാരണചെയ്ത് ശിക്ഷിക്കേണ്ട ക്രിമിനലുകളെ ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കുന്നത് ഇതാദ്യമല്ല. ബൊഫോഴ്സ് കുംഭകോണക്കേസില്‍ പ്രതിയായ ക്വട്റോച്ചി ഇന്ത്യന്‍ കോടതികളില്‍ നിയമ നടപടികള്‍ ആരംഭിച്ചശേഷമാണ് ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ടത്. അയാളുടെ മരവിപ്പിച്ച ബാങ്ക് നിക്ഷേപം പ്രവര്‍ത്തനക്ഷമമാക്കിക്കൊടുത്തതും അയാള്‍ക്ക് സുരക്ഷിതമായി ഇന്ത്യവിടാന്‍ സന്ദര്‍ഭമുണ്ടാക്കിക്കൊടുത്തതും കോണ്‍ഗ്രസ് സര്‍ക്കാരാണ്. സോണിയ ഗാന്ധിയുടെ സുഹൃത്തുകൂടിയായ ആ ഇറ്റലിക്കാരന്‍ അവരുടെ കുടുംബത്തിലെ നിത്യസന്ദര്‍ശകനായിരുന്നതിനാല്‍ ഇന്ത്യന്‍ കോടതികളില്‍ നേരിടേണ്ട വിചാരണയില്‍നിന്ന് രക്ഷപ്പെട്ടു. ഇതേപോലെയാണ് ഭോപാലില്‍ കൂട്ടമരണം വിതച്ച യൂണിയന്‍ കാര്‍ബൈഡ്കമ്പനിയുടെ വാറന്‍ ആന്‍ഡേഴ്സനെ ഇന്ത്യയില്‍നിന്ന് രക്ഷപ്പെടുത്തിയതും. വിഷവാതകദുരന്തമുണ്ടായി ദിവസങ്ങളോളം ആന്‍ഡേഴ്സണ്‍ മധ്യപ്രദേശില്‍തന്നെയുണ്ടായിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് നടപടികള്‍ നീക്കി. ആന്‍ഡേഴ്സനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടമായി. ആ വേളയിലാണ് അയാള്‍ക്ക് വിമാനം കയറി അമേരിക്കയിലേക്ക് രക്ഷപ്പെടാനുള്ള അവസരമുണ്ടാക്കിക്കൊടുത്തത്. എത്ര ഭീകരമായ ആണവദുരന്തമുണ്ടായാലും 1500 കോടിക്കപ്പുറത്തുള്ള നഷ്ടപരിഹാരം വേണ്ട എന്ന് അമേരിക്കന്‍ ന്യൂക്ലിയര്‍ കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് നിലപാടെടുത്തവരാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. ഇന്‍ഷുറന്‍സ്, കൃഷി, ചെറുകിട വ്യാപാരം എന്നീ മേഖലകളില്‍വരെ അമേരിക്കന്‍ കോര്‍പറേറ്റുകള്‍ക്ക് കടന്നുകയറാന്‍ അവസരമുണ്ടാക്കിക്കൊടുത്തവര്‍ . സ്വകാര്യബാങ്കുകളെ വിദേശബാങ്കുകള്‍ക്ക് കൈയടക്കാന്‍ പാകത്തില്‍ ബാങ്കിങ് പരിഷ്കാരനിയമഭേദഗതി കൊണ്ടുവന്നവര്‍ . 95 ലക്ഷം കോടിയുടെ കള്ളപ്പണം ഇന്ത്യന്‍ കള്ളപ്പണക്കാര്‍ വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ടെന്നറിഞ്ഞിട്ട് അവരെ കണ്ടെത്താന്‍ നടപടിയെടുക്കാത്തവര്‍ . അമേരിക്കയ്ക്ക് നിര്‍ണായക മേധാവിത്വമുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ കല്‍പ്പനപ്രകാരം പൊതുവിതരണ സമ്പ്രദായം മുതല്‍ ദേശീയതൊഴിലുറപ്പുപദ്ധതിവരെ തകര്‍ത്ത് സാമൂഹ്യക്ഷേമനടപടികളില്‍ അവിശേഷിച്ചവയില്‍ നിന്നുകൂടി പിന്മാറുന്നവര്‍ . സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ പോയി ഇന്ത്യയെ ലോകസമക്ഷം നാണംകെടുത്തുന്നവിധത്തില്‍ എന്‍ഡോസള്‍ഫാനുവേണ്ടി വാദിക്കാനായി ഇന്ത്യന്‍ പ്രതിനിധികളെ ഒരുക്കിവിട്ടവര്‍ . വിശ്വാസവോട്ടുവേളയില്‍ , കുതിരക്കച്ചവടം നടത്താനായി തയ്യാറാക്കിവച്ച കോടികളുടെ നോട്ടുകെട്ടുകള്‍ അമേരിക്കന്‍ നയതന്ത്രജ്ഞരെ വിളിച്ചു കാണിച്ചു ബോധ്യപ്പെടുത്തിക്കൊടുത്തവര്‍ .

ഇന്ത്യന്‍ പെട്രോളിയംമേഖല അമേരിക്കന്‍ കുത്തകക്കമ്പനികള്‍ക്ക് കൈമാറിയവര്‍ . ഇങ്ങനെ ഏത് രംഗമെടുത്താലും, അവിടെയെല്ലാം അമേരിക്കാപ്രീണനം നടത്തിക്കൊണ്ടിരിക്കുന്നവര്‍ നട്ടെല്ലുനിവര്‍ത്തിനിന്ന് ഹെഡ്ലിയെ വിട്ടുതരണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് പറയാത്തത് മനസിലാക്കാം. അമേരിക്കന്‍ സര്‍ക്കാരിന്റെ മനസ്സിലിരിപ്പു മനസിലാക്കി, അതേ അഭിപ്രായം സ്വന്തം അഭിപ്രായമാക്കി അവരെ ധരിപ്പിക്കുന്നതിലെ വിധേയത്വവും ദാസ്യവുമാണ് മനസിലാക്കാന്‍ വിഷമം. യുപിഎ സര്‍ക്കാരിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും കോണ്‍ഗ്രസിന്റെയും പൊതുനയമാണിത് എന്ന് ഈ പശ്ചാത്തലത്തില്‍ കാണാന്‍ വിഷമമില്ല. ആ നയം എം കെ നാരായണന്‍ അമേരിക്കന്‍ അംബാസഡറെ അറിയിച്ചുവെന്നുമാത്രം. രാജ്യതാല്‍പ്പര്യത്തില്‍ പൊതുവിലും രാജ്യരക്ഷാകാര്യത്തില്‍ പ്രത്യേകിച്ചും വിട്ടുവീഴ്ച ചെയ്യുന്ന വിപദ്ഘട്ടത്തിലേക്കെത്തിക്കഴിഞ്ഞിരിക്കുന്നു വൃത്തികെട്ട ഈ അമേരിക്കാദാസ്യം. ഇതിന് എം കെ നാരായണന്‍ മാത്രമല്ല, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കൂടിയാണ് രാജ്യത്തോടും ജനതയോടും മറുപടി പറയേണ്ടത്.

No comments:

Post a Comment

Visit: http://sardram.blogspot.com