27 June, 2011

വിദ്യാഭ്യാസം വ്യാപാരികള്‍ക്ക് വിട്ടുകൊടുക്കേണ്ടതല്ല

ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടന്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് എന്തായിരിക്കും സമീപനം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ നടപ്പാക്കി വരുന്ന നവ ലിബറല്‍ നയങ്ങള്‍ എത്രയും പെട്ടെന്ന് സംസ്ഥാനത്ത് നടപ്പാക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെയും മുഖ്യമ്രന്ത്രിയുടെയും പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്്. പൊതുവിദ്യാഭ്യാസം നടത്തിക്കൊണ്ടുപോകാന്‍ പൊതുഖജനാവിനെ മാത്രം ആശ്രയിച്ച് കഴിയില്ലെന്നും കോര്‍പ്പറേറ്റുകളെയും സ്വകാര്യസംരംഭകരെയും പ്രോത്സാഹിപ്പിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞുകഴിഞ്ഞു. ഈ പ്രഖ്യാപനം നടപ്പാക്കാനുള്ള തീരുമാനങ്ങള്‍ ധ്രുതഗതിയില്‍ എടുക്കുകയും ചെയ്തു. ഇതിന്റെ ആദ്യപടിയാണ് സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്കീമില്‍ സ്കൂളുകള്‍ തുടങ്ങാന്‍ എന്‍ .ഒ.സി നല്‍കാനുള്ള തീരുമാനം. ഈ തീരുമാനം വന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന പരസ്യം പ്രശ്നത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. എററോണ്‍ എഡുക്കേഷണല്‍ ലിമിറ്റഡ് എന്ന സ്ഥാപനം സംസ്ഥാനത്തെ 34 കേന്ദ്രങ്ങളില്‍ സി.ബി.എസ്.ഇ സ്കൂളുകള്‍ തുടങ്ങാന്‍ ഭൂ ഉടമകളെ ക്ഷണിച്ചുകൊണ്ടുള്ള പത്രപ്പരസ്യം ഒരു പ്രമുഖ പത്രത്തില്‍ ജൂണ്‍ 11 ന് നല്‍കിയിട്ടുണ്ട്. സാധാരണഗതിയില്‍ പെട്രോള്‍ ബങ്കുകള്‍ തുടങ്ങാനാണ് ഈ വിധമുള്ള പരസ്യങ്ങള്‍ കാണാറ് പതിവ്. വിദ്യാഭ്യാസത്തെ മറ്റേതൊരു ചരക്കിനെയും പോലെ ഒരു ചരക്കാക്കി മാറ്റാന്‍ കച്ചവടശക്തികള്‍ എന്നും ശ്രമിച്ചുപോന്നിരുന്നു. മാറിയ സാഹചര്യത്തില്‍ അവര്‍ക്ക് എത്രമാത്രം സ്വാധീനം വിദ്യാഭ്യാസരംഗത്തെ നയരൂപീകരണ സംവിധാനങ്ങളില്‍ ചെലുത്താന്‍ കഴിയുമെന്നതിന്റെ പ്രത്യേകം ഉദാഹരണങ്ങളാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. കൂടാതെ സ്വകാര്യ  പൊതു സംരംഭങ്ങള്‍ എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പല കോര്‍പ്പറേറ്റുകളും മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു എന്നും കേള്‍ക്കുന്നു. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മധ്യവര്‍ഗ്ഗ സമൂഹം എന്ത് പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് കച്ചവടതാല്പര്യത്തിന് പിറകെ വിദ്യാഭ്യാസകാര്യങ്ങളില്‍ അണിനിരക്കുമെന്ന് കച്ചവടശക്തികള്‍ കണക്കുകൂട്ടുന്നു. അവര്‍ക്ക് ഈ വിധത്തില്‍ കണക്കുകൂട്ടുന്നതിന് സഹായകമായ പ്രവണതകള്‍ കേരള സമൂഹത്തില്‍ കാണുന്നുമുണ്ട് എന്നതും ഒരു വസ്തുതയാണ്. എല്ലാവര്‍ക്കും സാധിതമായ തരത്തില്‍ എങ്ങനെ കേരളീയവിദ്യാഭ്യാസം മാറി എന്നത് വീണ്ടും വീണ്ടും നോക്കിക്കൊണ്ടുമാത്രമേ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ആവശ്യകത ഉള്‍ക്കൊണ്ട് കൊണ്ട് പ്രസ്തുതശ്രമത്തിന്റെ ഭാഗമായി മാറാന്‍ കഴിയൂ. പ്രതിശീര്‍ഷവരുമാനത്തില്‍ പിന്നിലായിട്ടും ലോകത്തിലെ വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിതഗുണതാ സൂചകങ്ങള്‍ നേടിയെടുത്ത കേരളത്തിന്റെ വികസനാനുഭവങ്ങള്‍ ലോകതലത്തില്‍ തന്നെ സംവദിക്കപ്പെടുകയും ആഴത്തിലുള്ള പഠനത്തിന് വിധേയമാകുകയും ചെയ്യപ്പെടുന്നു. ഇതിന്റെ അടിസ്ഥാനകാരണമായി എല്ലാവരും നിരീക്ഷിക്കുന്ന ഒന്നാണ് കേരളത്തിലെ അതിശക്തമായ പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യസംവിധാനവും. ചൂഷണത്തിനെതിരായ വൈവിധ്യമാര്‍ന്ന പോരാട്ടങ്ങളുടെ നീക്കിബാക്കിയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസശൃംഖല എന്ന് കേരളീയ വികസന ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. കേരളസംസ്ഥാന രൂപീകരണത്തിന് മുമ്പുതന്നെ പ്രാഥമിക വിദ്യാലയങ്ങളുടെ ശക്തമായ ശൃംഖല സംസ്ഥാനത്ത് വളര്‍ന്നിരുന്നു. സ്വകാര്യവ്യക്തികളും, സംഘടനകളും പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ അതിനിര്‍ണ്ണായക പങ്കുവഹിച്ചു. ഇങ്ങനെ വികസിച്ചുവന്ന വിദ്യാഭ്യാസ സംവിധാനങ്ങളില്‍ പ്രകടമായി വന്ന ദൗര്‍ബല്യങ്ങള്‍ അഭിമുഖീകരിക്കാനും സാമൂഹിക നിയന്ത്രണം ഉറപ്പാക്കാനും സഹായകമായതായിരുന്നു 1957 ല്‍ ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായി വന്ന പ്രൊഫ. മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്ല്.സ്വകാര്യ താല്പര്യങ്ങള്‍ക്ക് എത്രമാത്രം ശക്തമായി കേരളത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് അനന്തരസംഭവവികാസങ്ങള്‍ തെളിയിച്ചു. എന്നിരുന്നാലും വിദ്യാഭ്യാസരംഗത്ത് അതിശക്തമായ സാമൂഹികനിയന്ത്രണം കൊണ്ടുവന്നതിന് അടിത്തറയായത് പ്രസ്തുത വിദ്യാഭ്യാസബില്ല് തന്നെയാണ് എന്ന് കാണാം. അന്നു വരെ പലവിധ ചൂഷണങ്ങളുടെയും കേന്ദ്രമായ വിദ്യാലയങ്ങളുടെ സ്വഭാവത്തില്‍ തന്നെ മാറ്റങ്ങള്‍ വന്നു. പൊതുകാര്യത്തിനായി സ്വകാര്യനിക്ഷേപത്തെ സമൂഹത്തിന്റെ നിയന്ത്രണത്തോടെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് നല്ല ഉദാഹരമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസസംവിധാനം. കേരളസംസ്ഥാന രൂപീകരണത്തിന് ശേഷം സെക്കന്ററി, ഹയര്‍സെക്കന്ററി മേഖലകളില്‍ വ്യാപനമുണ്ടായി. സ്വകാര്യസംരംഭകരും ഈ വ്യാപനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. അധ്യാപക നിയമനത്തിലും മറ്റും അനഭിലഷണീയമായ ചില പ്രവണതകള്‍ കാണുന്നു എന്നതൊഴിച്ചാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെയും എയ്ഡഡ് വിദ്യാലയങ്ങളെയും വേര്‍തിരിച്ചു കാണാന്‍ സംസ്ഥാനത്തിന് കഴിയുമായിരുന്നില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എന്ന വേര്‍തിരിവ് ഒന്നും പ്രകടമല്ല. (ഭിന്ന സ്വഭാവമുള്ള അപൂര്‍വ്വം എയ്ഡഡ് വിദ്യാലയങ്ങളെ കാണാതെയല്ല ഇത് സൂചിപ്പിക്കുന്നത്). പൊതുവിദ്യാഭ്യാസ വ്യാപനത്തില്‍ സര്‍ക്കാര്‍ മേഖലയെ എന്നും ശക്തിപ്പെടുത്താനുള്ള നയങ്ങള്‍ ഇടതുപക്ഷശക്തികള്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലാണ് എന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. വലതുപക്ഷശക്തികള്‍ പലവിധസ്വാധീനങ്ങള്‍ക്കും വിധേയമായി എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുകയുണ്ടായി. എന്നാല്‍ അണ്‍  എയ്ഡഡ് മേഖലയെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നത് വലതുപക്ഷശക്തികള്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലാണ്. വിദ്യാഭ്യാസവ്യാപനത്തില്‍ എങ്ങനെയാണ് ഇടതുപക്ഷം ഇടപെട്ടത് എന്ന് താഴെ കൊടുത്തിരിക്കുന്ന പട്ടിക വ്യക്തമാക്കും. 200611 കാലഘട്ടത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി വ്യാപനത്തിന് വളരെ പ്രാധാന്യം നല്‍കി. 2008 ല്‍ 32 സര്‍ക്കാര്‍ ഹൈസ്ക്കൂളുകള്‍ ഹയര്‍സെക്കന്ററിയാക്കി. കൂടാതെ 294 അധിക ബാച്ചുകള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ തുടങ്ങി. കൂടാതെ 13 ഹൈസ്കൂളുകളെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയാക്കി മാറ്റി. കൂടാതെ 100 അധികബാച്ചുകള്‍ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ ആരംഭിച്ചു. 2010 ല്‍ 24 സര്‍ക്കാര്‍ ഹൈസ്കുളും 153 എയ്ഡഡ് ഹൈസ്കൂളുകളുമടക്കം 177 സ്കൂളുകളെ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തി. കൂടാതെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള മുഴുവന്‍ മോഡല്‍ റസിഡന്‍ഷ്യല്‍ , ഏകലവ്യ, ആശ്രമം സ്കൂളുകളെ 12ാം ക്ലാസ്സ് സ്കൂളുകളാക്കി മാറ്റി. 14 സ്കൂളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. യു.ഡി.എഫ് ഭരണത്തിന്റെ വിവിധഘട്ടങ്ങളില്‍ അനുവദിച്ച അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഏറെയും അനുവദിച്ചത് 1990 കളില്‍ ആരംഭിച്ച ആഗോളവത്കരണ നയങ്ങളുടെ ഭാഗമായാണ്. 1991-1996 കാലഘട്ടത്തില്‍ 182 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും 2001-2006 കാലഘട്ടത്തില്‍ 356 അണ്‍ എയ്ഡഡ് വിദ്യായങ്ങളും ആണ് അനുവദിച്ചത്. ഈ നയങ്ങളുടെ തുടര്‍ച്ചയായാണ് വീണ്ടും അധികാരത്തില്‍ വന്നയുടന്‍ സമയം ഒട്ടും തന്നെ പാഴാക്കാതെ വിദ്യാഭ്യാസത്തെ അതും പൊതുവിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കാനുള്ള പ്രവര്‍ത്തനപരിപാടി പ്രഖ്യാപിച്ച് നടപ്പാക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ ദേശീയാടിസ്ഥാനത്തില്‍ യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളും മറ്റും പരിഗണിക്കപ്പെടുന്നുപോലുമില്ല എന്നതാണ് ഏറ്റവും കൗതുകകരം. 2010 ഏപ്രില്‍ മുതല്‍ നടപ്പാക്കപ്പെട്ട വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പേര് തന്നെ &ഹറൂൗീ;'സൗജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസത്തിനായുള്ള നിയമം' എന്നാണ്. ഇപ്പോള്‍ കേരളത്തില്‍ അനുവാദം നല്‍കുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രദാനം ചെയ്യുമോ? ദേശിയാടിസ്ഥാനത്തില്‍ ജനപ്രിയമായ നിയമങ്ങള്‍ പ്രചരണപരതയ്ക്കായി കൊണ്ടു വരിക. സംസ്ഥാനത്ത് പണമുള്ളവന് പഠിക്കാന്‍ സഹായകമാകുംവിധം ഫീസ് നല്‍കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുക, അതും സൗജന്യമായി പഠിക്കാന്‍ കഴിയുന്ന പൊതുവിദ്യാലയങ്ങളെ ഇല്ലാതാക്കിക്കൊണ്ട്. ഇതിലെ വൈരുദ്ധ്യം എങ്ങിനെയാണ് വിശദീകരിക്കാന്‍ കഴിയുക. വിദ്യാഭ്യാസ അവകാശ നിയമം വഴി 6 മുതല്‍ 14 വരെയുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം 'സ്റ്റേറ്റിന്റെ' കടമയാണ്. അയല്‍പക്കങ്ങളില്‍ മൂന്ന് വര്‍ഷത്തിനകം പഠിക്കാന്‍ ആവശ്യമായ വിദ്യാലയങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഉണ്ടാക്കണം എന്ന് വിദ്യാഭ്യാസ അവകാശ നിയമം നിഷ്കര്‍ഷിക്കുമ്പോഴാണ് ഈ നിയമം കൊണ്ടുവന്ന ദേശീയ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ വിദ്യാഭ്യാസം എന്നാല്‍ പണം കൊടുത്ത് വാങ്ങേണ്ടുന്ന ഒരു ചരക്കാക്കി മാറ്റുന്നതും. കേരളത്തിലെ മധ്യവര്‍ഗ്ഗ രക്ഷിതാക്കളുടെ പിന്തുണ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നുണ്ടാകും. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളെക്കാള്‍ മത്സരാധിഷ്ഠിത ക്രമത്തിന് അനുയോജ്യമായ പരിശീലനത്തിന് എല്ലാവര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്ത സാമ്പത്തികം എന്ന അരിപ്പ കടന്നു വന്നവര്‍ക്ക് മാത്രം പ്രാപ്യമായ വിദ്യാലയങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന ഒരുപറ്റം രക്ഷിതാക്കളുണ്ട്. അവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നുമുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന പൊലിമയില്‍ വിദ്യാഭ്യാസ മനഃശാസ്ത്രമോ, ആധുനിക വിദ്യാഭ്യാസ ചിന്തകളോ, മുന്നോട്ടു വരുന്ന ശാസ്ത്രീയധാരണകള്‍ ഉള്‍ക്കൊള്ളാനോ, ഉള്‍ക്കൊണ്ടാല്‍ തന്നെ പാലിക്കാനോ കഴിയാതെ വരുന്നവരെയാണ് കച്ചവട ശക്തികള്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ ശാസ്ത്രീയ ധാരണകളെക്കുറിച്ചുള്ള അജ്ഞതയോ, പൊങ്ങച്ചമോ ആണ് മലയാളം പഠിക്കേണ്ടതില്ല എന്നതിലേക്കുവരെ മലയാളിയെ നയിക്കുന്നത്. സാമൂഹികമായുണ്ടാകുന്ന ഇത്തരം ദൗര്‍ബല്യങ്ങളെ നന്നായി പ്രയോജനപ്പെടുത്താന്‍ കച്ചവടശക്തികള്‍ക്കറിയാം. അവര്‍ക്ക് സഹായം ചെയ്തുകൊടുക്കുകയാണ് ഭരണാധികാരികള്‍ . യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുവച്ച ദേശീയ പാഠ്യപദ്ധതി 2005, സംസ്ഥാന പാഠ്യപദ്ധതികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. മാതൃഭാഷയാകണം കഴിയാവുന്നതും ബോധനമാധ്യമം എന്നതാണ് വിദ്യാഭ്യാസ അവകാശ നിയമം സൂചിപ്പിക്കുന്നത്. ദേശീയ സര്‍ക്കാറിന്റെ ഈ കാഴ്ചപ്പാടിനെയാണ് കച്ചവടശക്തികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുച്ഛിച്ച് തള്ളുന്നത്. ഇനി സി.ബി.എസ്.ഇ. സ്കൂളുകളുടെ അവസ്ഥ തന്നെയെടുക്കാം. ജനസംഖ്യാനുപാതികമായി എടുക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ സ്ക്കൂളുകള്‍ കേരളത്തിലാണെന്ന് കാണാം. 16 കോടി ജനങ്ങള്‍ വസിക്കുന്ന ഉത്തര്‍പ്രദേശില്‍ 859 സി.ബി.എസ്.ഇ. സ്കൂളുകള്‍ മാത്രമെയുള്ളൂ. കേരളത്തെക്കാള്‍ ജനസംഖ്യയുള്ള ആന്ധ്രാപ്രദേശില്‍ 262, തമിഴ്നാടില്‍ 214, മധ്യപ്രദേശില്‍ 323, ബീഹാറില്‍ 239, പശ്ചിമ ബംഗാളില്‍ 143, മഹാരാഷ്ട്രയില്‍ 196, കര്‍ണാടകയില്‍ 230 എന്നിങ്ങനെ സ്കൂളുകളുള്ളപ്പോള്‍ 3 കോടി ജനങ്ങള്‍ മാത്രം വസിക്കുന്ന കേരളത്തില്‍ ഇപ്പോള്‍തന്നെ 774 സി.ബി.എസ്.ഇ. സ്കൂളുകള്‍ ഉണ്ട്. കൂടാതെ 100 ഐ.സി.എസ്.ഇ. സ്കൂളുകളും ഉണ്ട്. ജനസംഖ്യാവര്‍ദ്ധനവിലെ പ്രവണതകള്‍ മൂലവും, മറ്റു പല കാരണങ്ങളാലും പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. 199495 ല്‍ 1.90 ലക്ഷം അധ്യാപകര്‍ ഉണ്ടായിരുന്നു. 200203 ല്‍ അത് 1.76 ലക്ഷം ആയി കുറഞ്ഞു. 200910 ല്‍ 1.72 ലക്ഷം ആയും കുറഞ്ഞു. വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നത് ഡിവിഷനുകള്‍ കുറയാനിടയാക്കുകയും അത് അധ്യാപകരുടെ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഏതാണ്ട് 28000 ലധികം അധ്യാപക തസ്തികകള്‍ ഇല്ലാതായിട്ടുണ്ട്. തൊഴിലിന്റെ കാര്യത്തില്‍ ഏറ്റവും അരക്ഷിതമായ സമൂഹമായി അധ്യാപകര്‍ മാറിക്കൊണ്ടിരിക്കുകയാണ്. അരക്ഷിതമായ ഒരു തൊഴില്‍ അന്തരീക്ഷത്തില്‍ മെച്ചപ്പെട്ട അധ്യാപനം എന്നത് എത്രമാത്രം പ്രതീക്ഷിക്കാന്‍ കഴിയും. വിദ്യാഭ്യാസകാര്യത്തില്‍ സംസ്ഥാനം നേടിയെടുത്ത മുന്‍കൈ നിലനിര്‍ത്താനും മുന്നോട്ടുകൊണ്ടുപോകാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ട സര്‍ക്കാര്‍ തന്നെയാണ് പൊതുവിദ്യാഭ്യാസ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് എന്നതാണ് ഏറെ ഖേദകരം. യാതൊരുവിധ അക്കാദമികമായ നീതികരണവും ഇക്കാര്യത്തിനില്ല എന്നതും വ്യക്തമാണ്. ഹയര്‍സെക്കന്ററിവരെയുള്ള വിദ്യാഭ്യാസത്തിന് വികസിതരാജ്യങ്ങളടക്കം പാലിക്കുന്ന വിദ്യാഭ്യാസപരമായ ദര്‍ശനങ്ങളും നിലപാടുകളും ഉണ്ട്. കുട്ടി ജീവിക്കുന്ന ചുറ്റുപാടിനെ കൂടി ഉള്‍ക്കൊണ്ട് മാനവരാശി കണ്ടെത്തിയ സാര്‍വ്വത്രിക അറിവുകളെ കുട്ടികള്‍ക്ക് അനുഭവവേദ്യമാക്കാനും അതുവഴി പ്രസ്തുത അറിവുകള്‍ സ്വാംശീകരിക്കാനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുകയാണ് സ്കൂള്‍ വിദ്യാഭ്യാസഘട്ടത്തില്‍ ചെയ്യുന്നത്. അതില്‍ നിന്നെല്ലാമുള്ള പിന്നോക്കം പോക്കാണ് കച്ചവടശക്തികള്‍ക്ക് വഴങ്ങിക്കൊണ്ടുള്ള പുതിയ നയത്തിലൂടെ ചെയ്യുന്നത്. ഇതില്‍ ബലികൊടുക്കപ്പെടുന്നത് വിദ്യാഭ്യാസം ആണ്. കേരളം നേടിയെടുത്ത സാര്‍വ്വത്രികവും സൗജന്യവുമായ സ്കൂള്‍ വിദ്യാഭ്യാസം എന്ന പൊതുകാഴ്ചപ്പാടില്‍ നിന്നും പിന്‍തിരിഞ്ഞ് നടക്കണമോ എന്ന് ഉറക്കെ ചോദിക്കേണ്ട ഘട്ടമാണിത്. വേണ്ട എന്നാണ് ഉത്തരമെങ്കില്‍ അതിനാവശ്യമായ സാമൂഹിക അന്തരീക്ഷവും സാമൂഹിക സമ്മര്‍ദ്ദവും കേരളീയ സമൂഹത്തില്‍ വളര്‍ന്നു വരണം. അതിനാവശ്യമായ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും കാഹളം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ പ്രത്യാശ കേവലമായുണ്ടാകുന്നതല്ല കേരളീയ സമൂഹവികാസചരിത്രം നല്‍കുന്ന പാഠങ്ങളില്‍ നിന്ന് ഉണ്ടാകുന്നതാണ്.
@@

സി. രാമകൃഷ്ണന്‍

No comments:

Post a Comment

Visit: http://sardram.blogspot.com