26 March, 2011

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

വിക്കിലീക്സ് വെളിപ്പെടുത്തലുകളുടെ സ്ഫോടനശേഷി ടുണീഷ്യയിലും ഈജിപ്തിലും തെളിഞ്ഞതാണ്. ഈ രണ്ട് രാജ്യത്തും ജനകീയപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന് തീര്ച്ചയായും രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ കാരണങ്ങളുണ്ടായിരുന്നു. എന്നാല്, ജനരോഷം ഉയരാന് രാസത്വരകമായി പ്രവര്ത്തിച്ചത് ഭരണാധികാരികളുടെ അഴിമതിയും സമ്പത്തിന്റെ കുന്നുകൂട്ടലും സംബന്ധിച്ച് വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകളാണ്. ടുണീഷ്യയിലെ സമ്പത്തിന്റെ ഭൂരിഭാഗവും ബിന് അലി കുടുംബത്തിന്റെ അധീനതയിലാണെന്ന് സ്ഥിരീകരിച്ച് അമേരിക്കന് നയതന്ത്രജ്ഞര് വാഷിങ്ടണിലേക്ക് അയച്ച സന്ദേശങ്ങള് വിക്കിലീക്സ് വെളിപ്പെടുത്തി. ഈജിപ്തില് ഹൊസ്നി മുബാറക് കൊള്ളയടിച്ച ഭീമമായ സ്വത്തിന്റെ വിവരങ്ങളും വിക്കിലീക്സ് ജനങ്ങളുടെ മുന്നില് കൊണ്ടുവന്നു. ദാരിദ്ര്യം കൊടികുത്തി വാഴുന്ന രാജ്യങ്ങളില് ഭരണാധികാരികള് നടത്തുന്ന കൊള്ളയും ഇവരുടെ സാമ്രാജ്യത്വദാസ്യവും സ്വാഭാവികമായും ജനങ്ങളെ ചൊടിപ്പിച്ചു. വന്പ്രക്ഷോഭത്തിന്റെ ഫലമായി ഇരുഭരണാധികാരികളും സ്ഥാനഭ്രഷ്ടരാകുകയും ചെയ്തു.

ന്യൂഡല്ഹിയില്നിന്ന് അമേരിക്കന് നയതന്ത്രജ്ഞര് വാഷിങ്ടണിലേക്ക് അയച്ച സന്ദേശങ്ങളിലും നമ്മുടെ രാജ്യത്തെ ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ വിവരണങ്ങളാണ്. ഒപ്പം ഭരണവര്ഗം നടത്തുന്ന അമേരിക്കന്പ്രീണനത്തിന്റെ ലജ്ജിപ്പിക്കുന്ന കഥകളും. ഇടതുപക്ഷ പാര്ടികള് ചൂണ്ടിക്കാട്ടിവന്ന കാര്യങ്ങള് നൂറുശതമാനവും ശരിയാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. ആണവകരാര് നടപ്പാക്കാന് മന്മോഹന്സിങ്ങും സോണിയ ഗാന്ധിയും രാഹുലും കാട്ടുന്ന വ്യഗ്രത, ഇടതുപക്ഷം പിന്തുണ പിന്വലിച്ചതിനെത്തുടര്ന്ന് 2008ല് പാര്ലമെന്റില് നടന്ന വിശ്വാസവോട്ട് അതിജീവിക്കാന് എംപിമാരെ വിലയ്ക്കെടുത്തത്, ഇറാന്വാതകപൈപ്പ്ലൈന് പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച മണിശങ്കര് അയ്യരെ പെട്രോളിയംമന്ത്രാലയത്തില്നിന്ന് പുറത്താക്കിയത്- ഇങ്ങനെ മുമ്പ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയപ്രചാരണമെന്ന പേരില് കോണ്ഗ്രസ് നിഷേധിച്ച സര്വസംഗതികളും വസ്തുതയാണെന്ന് തെളിഞ്ഞു.

കേരളരാഷ്ട്രീയത്തില് അമേരിക്കന് ചാരസംഘടന സിഐഎ പുലര്ത്തുന്ന താല്പ്പര്യവും നടത്തിയ ഇടപെടലുകളും ഇടതുപക്ഷം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മുടെ പല മാധ്യമങ്ങളും ഇക്കാര്യത്തില് സിപിഐ എം നേതാക്കളെ പരിഹസിക്കാനാണ് മുതിര്ന്നിട്ടുള്ളത്. കേരളത്തില് എന്തു നടന്നാലും അമേരിക്കയ്ക്ക് എന്താണ് പ്രശ്നമെന്നാണ് ഇവര് ചോദിച്ചിരുന്നത്. എന്നാല്, ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങള് അമേരിക്ക സൂക്ഷ്മതയോടെ നിരീക്ഷിച്ചുവരികയാണെന്ന് നയതന്ത്രജ്ഞരുടെ സന്ദേശങ്ങള് വെളിപ്പെടുത്തുന്നു. പത്രറിപ്പോര്ട്ടര്മാര് പ്രവര്ത്തിക്കുന്നതുപോലെയാണ് അമേരിക്കന് ഉദ്യോഗസ്ഥര് ഓരോ സംഭവത്തിലും വാഷിങ്ടണിലേക്ക് റിപ്പോര്ട്ട് നല്കുന്നത്. ഇവിടെ നടക്കുന്ന തെരഞ്ഞെടുപ്പുകള്, രാഷ്ട്രീയപാര്ടികള്, അവരുടെ നയങ്ങള്, നേതാക്കളുടെ വ്യക്തിപരമായ താല്പ്പര്യങ്ങള്-ഇവയെല്ലാം അമേരിക്ക വിലയിരുത്തുന്നു.

പൊതുവെ കോണ്ഗ്രസ് ഭരണത്തോട് അമേരിക്കയ്ക്ക് താല്പ്പര്യമുണ്ടെങ്കിലും അതില്തന്നെ വ്യക്തിപരമായ വിവേചനങ്ങളുണ്ട്. രണ്ടാം യുപിഎ സര്ക്കാരില് പ്രണബ് മുഖര്ജിക്ക് ധനവകുപ്പ് നല്കിയപ്പോള് അമേരിക്കയുടെ നെറ്റി ചുളിഞ്ഞു. ഉദാരവല്ക്കരണത്തിന്റെ തീവ്രഅപ്പോസ്തലനായ ആസൂത്രണ കമീഷന് ഉപാധ്യഷന് മൊണ്ടേക്സിങ് അലുവാലിയക്കോ കോര്പറേറ്റുകളുടെ കളിത്തോഴനായ പി ചിദംബരത്തിനോ ധനമന്ത്രാലയത്തിന്റെ ചുമതല ലഭിക്കണമെന്നാണ് അമേരിക്ക ആഗ്രഹിച്ചത്. എന്നാല്, മുന്നണി രാഷ്ട്രീയത്തിന്റെ സമ്മര്ദങ്ങള് നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രണബ് മുഖര്ജിക്ക് ധനമന്ത്രാലയം നല്കാനാണ് യുപിഎ തീരുമാനിച്ചത്. ഇതില് അസ്വസ്ഥരായ അമേരിക്കന്നേതൃത്വം പ്രണബിന്റെ സമീപനങ്ങളും താല്പ്പര്യങ്ങളും ആരാഞ്ഞ് ന്യൂഡല്ഹി എംബസിയിലേക്ക് അയച്ച സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇതില് അമേരിക്കന് വിദേശസെക്രട്ടറി ഹിലരി ക്ളിന്റ ഉന്നയിച്ച ഓരോ ചോദ്യവും ഏത് ഇന്ത്യക്കാരനെയും ശരിക്കും പരിഹസിക്കുന്നതാണ്. ഏത് വ്യവസായ-ബിസിനസ് ഗ്രൂപ്പിനോടാണ് പ്രണബ് കൂറ് പുലര്ത്തുന്നതെന്നും അദ്ദേഹത്തിന്റെ നയങ്ങള് ആര്ക്കാണ് ഗുണകരമാവുകയെന്നും ഹിലരി ആരാഞ്ഞു. അടുത്ത ബജറ്റില് പ്രണബ് മുന്ഗണന നല്കാനിടയുള്ള മേഖലകളെക്കുറിച്ച് വിവരം നല്കണമെന്നും ഇന്ത്യയിലെ നയതന്ത്രജ്ഞരോട് ഹിലരി ആവശ്യപ്പെടുകയുണ്ടായി.

ഹിലരിയുടെ ചോദ്യങ്ങള് ഇങ്ങനെ തുടര്ന്നു: തന്റെ പദവിയില് തുടരുന്നതിനെക്കുറിച്ച് അലുവാലിയയുടെ മനോവികാരം എന്താണ്? പ്രത്യേകിച്ച് ഏതെങ്കിലും അജന്ഡ നടപ്പാക്കാന് അദ്ദേഹം ശ്രമിക്കുന്നുണ്ടോ? പ്രധാനമന്ത്രിയുമായി അദ്ദേഹം നല്ല ബന്ധത്തിലാണോ? റിസര്വ് ബാങ്ക് ഗവര്ണര് ഡി വി സുബ്ബറാവുവുമായി പ്രണബ് മുഖര്ജിയുടെ ബന്ധം എങ്ങനെയാണ്? ചിദംബരത്തെ ധനമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതിനെ സുബ്ബറാവു എങ്ങനെ കാണുന്നു? ഈ മാറ്റം ധനമന്ത്രാലയവും റിസര്വ്ബാങ്കും തമ്മിലുള്ള ബന്ധത്തെ എതു രീതിയില് ബാധിക്കും?

കമല്നാഥിനെ എന്തുകൊണ്ടാണ് വാണിജ്യവകുപ്പില്നിന്ന് ഒഴിവാക്കിയതെന്നും ആനന്ദ്ശര്മയെ ഈ വകുപ്പിലേക്ക് നിയോഗിച്ചത് എന്തിനാണെന്നും ഹിലരി സംശയം ഉന്നയിച്ചു. ശര്മയുടെ പൊതുവീക്ഷണങ്ങള്, ലോകവ്യാപാരസംഘടനയോടുള്ള സമീപനം, പ്രത്യക്ഷവിദേശനിക്ഷേപം സംബന്ധിച്ചുള്ള നിലപാട് എന്നിവയും ആരാഞ്ഞു. പുതിയ സര്ക്കാരിന്റെ പ്രവര്ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സമയത്തിനും വിഭവങ്ങള്ക്കും അനുസൃതമായ വിവരങ്ങള് അറിയിക്കാമെന്നും ഹിലരിക്ക് എംബസിയില്നിന്ന് ഉടന്തന്നെ മറുപടി നല്കി.

ആണവകരാര്വിഷയത്തില് ഇടതുപക്ഷം പിന്തുണ പിന്വലിച്ചതിനെത്തുടര്ന്ന് കോടിക്കണക്കിന് രൂപ ഒഴുക്കിയാണ് മന്മോഹന്സിങ് സര്ക്കാര് അധികാരം നിലനിര്ത്തിയതെന്നും പുറത്തുവന്ന രേഖകള് വ്യക്തമാക്കുന്നു. സോണിയകുടുംബത്തിന്റെ വിശ്വസ്തനായ കോണ്ഗ്രസ് നേതാവ് സതീശ് ശര്മ ഇതുസംബന്ധിച്ച് അമേരിക്കന് നയതന്ത്രജ്ഞനോട് നടത്തിയ സംഭാഷണമാണ് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നത്. സതീശ്ശര്മയെ ഉദ്ധരിച്ച് അമേരിക്കന് നയതന്ത്രജ്ഞന് സ്റീഫന് വൈറ്റ് വാഷിങ്ടണിലേക്ക് അയച്ച സന്ദേശം വിക്കിലീക്സ് ചോര്ത്തിയതാണ് കുറെക്കാലമായി നിലനില്ക്കുന്ന ആരോപണത്തിന്റെ സ്ഥിരീകരണത്തിന് വഴിയൊരുക്കിയത്. അകാലിദളിന്റെ എട്ടു എംപിമാരെ സ്വാധീനിക്കാന് പ്രധാനമന്ത്രി മന്മോഹന്സിങ്ങും ശ്രമിച്ചു.

എംപിമാരെ വിലയ്ക്കെടുക്കാന് സതീശ് ശര്മയുടെ വീട്ടില് സൂക്ഷിച്ച 60 കോടിയോളം രൂപയുടെ ഒരുഭാഗം അടങ്ങിയ ബാഗുകള് അദ്ദേഹത്തിന്റെ അനുയായി നചികേത കപൂര് അമേരിക്കന് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥനെ കാണിക്കുകയുമുണ്ടായി. പാര്ലമെന്റില് വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് അഞ്ചുദിവസം മുമ്പ്, 2008 ജൂലൈ 16ന് ആയിരുന്നു ഈ സംഭവം. വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാന് അജിത്സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളിന്റെ നാല് എംപിമാര്ക്ക് പത്തുകോടിരൂപ വീതം ഇതിനകം നല്കിയതായും നചികേത കപൂര് അമേരിക്കന് ഉദ്യോഗസ്ഥനോടു പറഞ്ഞു. പണം എത്ര കൊടുക്കാനും തയ്യാറാണെന്നും എംപിമാരുടെ പിന്തുണ ഉറപ്പാക്കുകയെന്നതാണ് പ്രധാനമെന്നും കപൂര് തുടര്ന്നു.

അമേരിക്കന് സ്ഥാനപതികാര്യാലയത്തിലെ രാഷ്ട്രീയവിഭാഗം ചുമതലക്കാരനായ സ്റീഫന് വൈറ്റ് ജൂലൈ 17നുതന്നെ ഇക്കാര്യങ്ങള് വിശദീകരിച്ച് വാഷിങ്ടണിലെ വിദേശവകുപ്പ് ആസ്ഥാനത്തേക്ക് സന്ദേശം അയച്ചു. യുപിഎ സര്ക്കാര് നിലനില്ക്കണമെന്ന കാര്യത്തില് അമേരിക്കന് ഭരണകൂടത്തിനുള്ള വ്യഗ്രതയുടെ തെളിവാണിത്. സ്റീഫന് വൈറ്റ് ജൂലൈ 16ന് സതീശ്ശര്മയെ സന്ദര്ശിച്ചപ്പോഴാണ് സര്ക്കാരിനെ സംരക്ഷിക്കാന് യുപിഎ നേതൃത്വം നടത്തുന്ന ഇടപാടുകളുടെ വിവരം ലഭിച്ചത്. യുപിഎ സര്ക്കാര് നിലനില്ക്കണമെന്ന കാര്യത്തില് അമേരിക്കയും അമേരിക്കയുടെ താല്പ്പര്യം സംരക്ഷിക്കാന് യുപിഎ നേതൃത്വവും പ്രകടിപ്പിക്കുന്ന വ്യഗ്രതയാണ് ഇവിടെ ശ്രദ്ധേയം.
പ്രധാനമന്ത്രിയുടെ വിമാനവും അമേരിക്ക പരിശോധിക്കുന്നു

പ്രധാനമന്ത്രി ഉള്പ്പടെയുള്ള പ്രമുഖര്ക്ക് സഞ്ചരിക്കാന് വാങ്ങിയ ബോയിങ് വിമാനത്തിന്റെ കരാറില് ഏകപക്ഷീയ നിബന്ധനകള് അടിച്ചേല്പ്പിച്ച് അമേരിക്ക ഇന്ത്യയെ വഞ്ചിച്ചു. വിമാനത്തിലെ ആക്രമണ-പ്രതിരോധസംവിധാനം അമേരിക്കന് ഉദ്യോഗസ്ഥര് ഓരോവര്ഷവും ഇവിടെയെത്തി പരിശോധിക്കുമെന്ന വ്യവസ്ഥയാണ് അടിച്ചേല്പ്പിച്ചത്. വിമാനം വാങ്ങാന് ധാരണാപത്രം ഒപ്പിട്ട് മൂന്നുവര്ഷത്തിനുശേഷമാണ് പുതിയ നിബന്ധന എഴുതിച്ചേര്ത്തത്. അമേരിക്കന് ഉദ്യോഗസ്ഥര് ഇന്ത്യയിലെത്തി നടത്തുന്ന പരിശോധന രാഷ്ട്രീയപ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഭയന്ന് മന്മോഹന്സിങ് സര്ക്കാര് ഇത് ചെറുക്കാന് ശ്രമിച്ചതായും ഒടുവില് അമേരിക്കന് സമ്മര്ദത്തിന് വഴങ്ങിയെന്നും വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകള് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിക്കും സംഘത്തിനും മറ്റും സഞ്ചരിക്കാന് ഇന്ഫ്രാറെഡ് രശ്മികള് ഉപയോഗിച്ചുള്ള ആക്രമണ-പ്രതിരോധ സംവിധാനമുള്ള മൂന്ന് ബോയിങ് 737-7എച്ച്1 (ബിബിജെ) വിമാനം വാങ്ങാന് 2005 സെപ്തംബറിലാണ് മന്ത്രിസഭയുടെ സുരക്ഷാസമിതി അനുമതി നല്കിയത്. അന്ന് ഒപ്പിട്ട ധാരണപത്രത്തില് വിമാനത്തില് വര്ഷംതോറും എന്ഡ്യൂസ് മോണിറ്ററിങ് പരിശോധന നടത്താന് വ്യവസ്ഥ ചെയ്തിരുന്നില്ല. എന്നാല്, മൂന്നുവര്ഷത്തിനുശേഷം, 2008 മേയില് അമേരിക്ക ഈ ധാരണപത്രം ഏകപക്ഷീയമായി തിരുത്തി. യാത്രാമധ്യേ വിമാനം ആക്രമിക്കപ്പെട്ടാല് പ്രതിരോധനടപടി സ്വീകരിക്കാന് പൈലറ്റിനെ അനുവദിക്കുന്ന സംവിധാനത്തിന്റെ പ്രവര്ത്തനം വര്ഷംതോറും പരിശോധിക്കാന് അമേരിക്കയ്ക്ക് അനുമതി നല്കുന്നതാണ് പ്രധാന ഭേദഗതി.

ഇക്കാര്യം പുറത്തുവന്നാല് കനത്ത രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്ന് മന്മോഹന്സിങ് സര്ക്കാരിന് ബോധ്യമുണ്ടായിരുന്നു. ഉടന്തന്നെ വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഗെയ്ത്രി കുമാര് അമേരിക്കന് എംബസിയിലെത്തി. ഇദ്ദേഹം അമേരിക്കന് പ്രതിരോധ അണ്ടര് സെക്രട്ടറി ജെയിംസ് ഗ്ളാഡുമായി നടത്തിയ ചര്ച്ചയില് മന്മോഹന്സിങ് സര്ക്കാരിന്റെ ആശങ്ക പങ്കിട്ടു. ഇതേത്തുടര്ന്ന് മെയ് അഞ്ചിന് അമേരിക്കന് എംബസിയില്നിന്ന് വാഷിങ്ടണിലേക്ക് പോയ സന്ദേശത്തില് പറയുന്നു: "ബോയിങ് വിമാനത്തിലെ പ്രതിരോധസംവിധാനം പുനഃപരിശോധിക്കാനുള്ള കരാര്ഭേദഗതിയില് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. കരാറില് സാമ്പത്തികവും സാങ്കേതികവുമായ ചില മാറ്റങ്ങള് വരുത്താന് ഇന്ത്യ സന്നദ്ധമാണ്. പക്ഷേ, എന്ഡ്യൂസ് മോണിറ്ററിങ് പരിശോധനയ്ക്ക് അവസരം നല്കുന്ന ഭേദഗതി പ്രശ്നങ്ങള് സൃഷ്ടിക്കുമെന്ന് അവര് കരുതുന്നു.'' പ്രതിപക്ഷം സര്ക്കാരിനെതിരെ പ്രചാരണം നടത്തുമെന്ന ആശങ്കയാണ് കോണ്ഗ്രസ് നേതൃത്വത്തെ അലട്ടിയത്. രാജ്യതാല്പ്പര്യം അവര്ക്ക് പ്രശ്നമായിരുന്നില്ല.

മന്മോഹന്സിങ് സര്ക്കാരിന്റെ ആശങ്ക പരിഹരിക്കാന് അമേരിക്ക കണ്ടെത്തിയ വഴി 'പരിശോധന' എന്നതിനുപകരം 'അവലോകനം' എന്ന് കരാറില് വാക്ക് മാറ്റുകയായിരുന്നു. രാഷ്ട്രീയ സ്ഫോടനത്തിന് ഇടവരുത്തുന്ന പ്രശ്നം ഇത്തരത്തില് പരിഹരിക്കാന് കഴിഞ്ഞതായി ദേശീയസുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന് ആശ്വാസം പ്രകടിപ്പിച്ചതായും അമേരിക്കന് നയതന്ത്രരേഖകള് വെളിപ്പെടുത്തുന്നു. മെയ് 29ന് എംബസിയില്നിന്ന് വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തിലാണ് നാരായണന്റെ ആശ്വാസപ്രകടനം വിവരിക്കുന്നത്: "സ്ഥലത്തെത്തിയുള്ള പരിശോധന എന്നതിനുപകരം സ്ഥലത്തെത്തിയുള്ള അവലോകനം എന്ന തരത്തില് കരാറിലെ വാക്കുകള് മാറ്റി പ്രശ്നം തീര്ത്തതില് എം കെ നാരായണന് അഭിനന്ദനം അറിയിച്ചു. രാഷ്ട്രീയമായ പ്രതികരണം ഭയന്നാണ് ഇന്ത്യ സര്ക്കാര് ഇത്തരത്തില് പെരുമാറുന്നത്''.

അതേസമയം, കരാറിലെ വ്യവസ്ഥകള് രഹസ്യമായി സൂക്ഷിക്കാന് ഇരുകൂട്ടരും തീരുമാനിച്ചു. ഇക്കാര്യത്തില് അമേരിക്കന് സ്ഥാനപതി ഡേവിഡ് മുള്ഫോര്ഡും എം കെ നാരായണനും തമ്മില് നടത്തിയ ചര്ച്ചകളുടെ വിശദാംശങ്ങളും വിക്കിലീക്സ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
--സാജന്‍ എവുജിന്‍--

No comments:

Post a Comment

Visit: http://sardram.blogspot.com